കളഞ്ഞുപോയ സുഹൃത്ത്

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞൂ നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ…

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞൂ നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ

ഒടുവില്‍ മഞ്ചാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും
അകലെ ആകാശ സീമയില്‍ ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും
മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍
മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍
ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌…

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി…
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍…!

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍…!

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌…
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും…

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും
****
മുരുകൻ കാട്ടാക്കട

നെല്ലിക്ക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/nellikka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ…
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ…
ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ…
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ…

ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ…
ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ…
ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ…
ആറ്റിലിപ്പോളർബുദപ്പുണ്ണായ്‌ മണൽക്കുഴികൾ…

മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്‌…
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ…
വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു…
വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ്…
നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും…
ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ…

മാറ്റമില്ലായെന്നു കരുതുവതൊക്കെയും മാറി…
മാറ്റവും മറുമാറ്റവും ചെറുതോറ്റവും മാറി…
പാട്ടു മാറി പകിട മാറി പതിവുകൾ മാറി…
കൂട്ടു മാറി കുടിലു മാറി കൂത്തുകൾ മാറി…

അഛനാരെന്നറിയാതെ അമ്മമാർ മാറി…
അമ്മയാരെന്നറിയാതെ ആങ്ങള മാറി…
പെങ്ങളാരെന്നറിയാതെ പൊരുളുകൾ മാറി…
മാറി മാറി മറഞ്ഞ കാലം മാഞ്ഞു മറയായി…
മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ…
മാറിനുള്ളിലെരിഞ്ഞ ദീപമണഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…

കാടു കത്തിയമർന്നിടത്തുകുരുത്തു പേഴും കാ…
കായെടുത്തു കടിച്ചു പല്ലുകളഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
*************
മുരുകൻ കാട്ടാക്കട

പക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Paka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്-
വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി… (2)

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍
കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ

രാസതീര്‍ത്ഥം കുടിച്ചാമാശയം വീര്‍ത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികള്‍
രാത്രികള്‍പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകള്‍

പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട് (2)

ഇരുകൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്ന് മര്‍ത്യജന്മം‌
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക…

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരര്‍ (2)

ആരുടേതാണുടഞ്ഞൊരീ കനവുകള്‍?
ആരുടച്ചതാണീ കനന്‍ചിമിഴുകള്‍?
ആരുടേതീ നിരാലംബ നിദ്രകള്‍?
ആരുറക്കിയീ ശാന്തതീരസ്മൃതി

നീ, ജലാദ്രി, തമോഗര്‍ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക! (2)

അലറി ആര്‍ത്തണയുന്ന തിര തമോഗര്‍ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാര്‍ത്തനാദങ്ങള്‍ അശാന്തികള്‍
അവശിഷ്ടമജ്ഞാതമൃതചിന്തകള്‍
അം‌ഗുലീയാഗ്രത്തില്‍ നിന്നൂര്‍ന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകള്‍

ഇനിയെത്ര തിരവന്നു പോകിലും‌
എന്റെ കനല്‍ മുറിവില്‍ നിന്‍മുഖം മാത്രം
എന്റെ ശ്രവണികളില്‍ നിന്‍ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകള്‍
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകള്‍
കവിളിലാരാണു തഴുകുന്നൊതീ കുളിര്‍
കടല്‍ മാതാവ് ഭ്രാന്തവേഗത്തിലോ..?

അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണര്‍ന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകള്‍

ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌
കൊന്നവര്‍ കുന്നായ്മ കൂട്ടാ‍യിരുന്നവര്‍
ഇന്നൊരേകുഴിയില്‍ കുമിഞ്ഞവര്‍ അദ്വൈത –
ധര്‍മ്മമാര്‍ന്നുപ്പു നീരായലിഞ്ഞവര്‍

ഇരു കൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്നു മര്‍ത്യജന്മം‌
തിരയായി തീര്‍ത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോല്‍
കടലിതാ ശാന്തമായോര്‍മ്മകള്‍ തപ്പുന്നു
ഒരു ഡിസംബര്‍ ത്യാഗതീരം കടക്കുന്നു…

Paka, Murukan Kattakkada, മുരുകൻ കാട്ടാക്കട

കൊഴിയുന്ന ഇലകൾ പറഞ്ഞത്

Kozhiyunna Ilakal Paranjath, Murukan Kattakkadaകവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Kozhiyunna-Ilakal-Paranjathu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
താഴേക്ക് താഴേക്ക് പോകുന്നിതാ നമ്മൾ
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ
രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ
വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം
മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ
മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട
എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ
സ്വച്ഛന്ദ മന്ദാനിലൻ തഴുകി മുത്തം തരും
ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ…
ഒക്കെയും അന്യമായ് പോകയാണിന്നു നാം
താഴേക്ക് ചപ്പായി ചവറായി
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട
നാവിന്നു നാരായമുനകളല്ല
നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടിപ്പിൻ തണുപ്പുമില്ല

പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടത്തെ
സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം
സാഗരം സ്വന്തം സരിത്ത് സ്വന്തം ശ്യാമ-
രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

ഹിമകിങ്ങിണിപ്പൊൻതണുപ്പു സ്വന്തം,
സപ്തസ്വര സുന്ദരം കുയിൽമൊഴികൾ സ്വന്തം
രാവിലൊളികണ്ണിമയക്കുമുഡുനിരകൾ സ്വന്തം
ഇത്തിരിപോന്നദിനങ്ങൾക്കുനടുവിൽ നാം
കൊത്തിവിരിയിച്ചവയൊക്കെയും വ്യർഥമാം
സ്വപ്നങ്ങൾ തന്നണ്ഡമായിരുന്നു
ഇന്നേക്കു നാം വെറും കരിയിലകൾ നമ്മിലെ
ഹരിതാഭയും ജീവരസനയും മാഞ്ഞുപോയ്
ഉറവയൂറ്റും സിരാപടലങ്ങൾ വറ്റും
നദിപ്പാടുപോൽ വെറും വരകളായ് നമ്മളിൽ
പതറാതെ ഇടറാതെ ഗമനം തുടർന്നിടാം
എവിടെയോ ശയനം കുറിച്ചിടപ്പെട്ടവർ

സ്വച്ഛന്ദ ശാന്ത സുഖ നിദ്രയ്ക്കിടം തേടി
മുഗ്ദ്ധമാമാത്മബന്ധങ്ങൾക്കു വിടയേകി
ഒട്ടുമീലോകം നമുക്കില്ലയെന്ന ചിത്-
സത്യം വഹിച്ചു വിടചൊല്ലാം നമുക്കിനി

മത്സരിക്കാതെ, വിയർക്കാതെ, പൂക്കളെ
തഴുകിക്കളിച്ചാർത്തതോർക്കാതെ പിന്നിലേ-
യ്ക്കൊട്ടുവിളി പാർക്കാതറയ്ക്കാതെ നീങ്ങിടാം

എന്ത്? നിൻ മിഴികളിൽ വറ്റാതെ നിറയുവാൻ
കണ്ണുനീരിപ്പോഴും ബാക്കിയെന്നോ??
എന്ത്? നിൻ കരളിൽ കുടുങ്ങിയൊരു പാട്ടുനിൻ
ചുണ്ടാം ചെരാതിൽ തെളിഞ്ഞുവെന്നോ?
സ്നിഗ്ദ്ധമാമാസൗരകിരണം പതി-
ഞെന്റെയും ഹൃത്തിലൊരു
മഴവില്ല് പൂത്തുവെന്നോ?

സഖാവ്

Sakhav, SAM MATHEW, ARYA DAYAL
കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Sakhavu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും (2)
കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ (2)
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും (2)
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ (2)

എത്രകാലങ്ങളായ് ഞാനീയിട
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ് (2)
നിന്റെ കൈപ്പട നെഞ്ചിൽ പടർ‌ന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞു വസന്തം (2)
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങളാറി കിടക്കുന്നു… (2)

കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം (2)
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും (2)
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോരചൂടാൻ കാത്തിരുന്നതും (2)

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു (2)
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ (2)
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും (2)

നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും

കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

നിപാ വൈറസ്

Henipavirus
ഹെനിപാ വൈറസ് ജീനസിലെ ഒരു ആർ.എൻ.എ വൈറസ് ആണ് നിപാ വൈറസ് (Henipavirus or Nipah Virus). മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ്, രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാവൈറസ് പകരാം.

1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൂടി കൃഷിയിടങ്ങളിലേക്ക് എത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങി. സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ് ഈ അവസ്ഥ ഏറെ ഭീഷണമായത് . 1999 ൽ, 257 പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ 105 ആളുകൾ മരണപ്പെടുകയും ചെയ്തു. മലേഷ്യയിലെ കാമ്പുങ് ബാറു സുങ്ഹായ് നിപാ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് നിപ്പാ വൈറസ് എന്ന പേര് നൽകി. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്.

കേരളത്തിൽ…

പേരാമ്പ്രയിൽ പനി പരത്തിയ നിപ്പ വൈറസിനെ അതിവേഗം തിരിച്ചറിയുന്നതിൽ നിർണായക പങ്കുവഹിച്ചതു മൂന്നു ഡോക്ടർമാർ. ബംഗ്ലദേശിൽ മൂന്നുവർഷമെടുത്താണു നിപ്പയെ തിരിച്ചറിഞ്ഞതെങ്കിൽ രണ്ടാമത്തെ മരണമുണ്ടായി രണ്ടുദിവസത്തിനുള്ളിൽ പേരാമ്പ്രയിലെ വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ് കുമാർ, ന്യൂറോളജി വിഭാഗത്തിലെ ഡോ. സി.ജയകൃഷ്ണൻ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുൺകുമാർ എന്നിവരാണു നിപ്പയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയുടെ മകൻ മുഹമ്മദ് സാലിഹിനെ 17നു പുലർച്ചെ രണ്ടരയ്ക്കാണു ബേബിയിലെത്തിച്ചത്. ഡോ. അജിത് കെ.ഗോപാൽ, ഡോ. ജി.ഗംഗപ്രസാദ് എന്നിവരാണ് ആദ്യം നോക്കുന്നത്. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ എംആർഐ സ്കാൻ എടുത്തു. നട്ടെല്ലിലെ നീരെടുത്തു പരിശോധിച്ചു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്തിയില്ല. പക്ഷേ, രണ്ടാഴ്ച മുൻപു കുടുംബത്തിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നറി‍ഞ്ഞു ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരഞ്ഞു. തുടർന്നാണു ഡോ. അനൂപും ജയകൃഷ്ണനും പരിശോധനയ്ക്കിറങ്ങുന്നത്. സാലിഹിന്റെ പിതാവ് മൂസയെയും അടുത്ത ബന്ധുവിനെയും മൂസയുടെ സഹോദരഭാര്യ മറിയത്തെയും ആശുപത്രിയിലേക്കു വിളിപ്പിച്ചു.

സാലിഹിനെ ഡോക്ടർമാർ കൂടുതലായി നിരീക്ഷിച്ചു. യുവാവിന്റെ രക്തസമ്മർദം കൂടുന്നു. ഹൃദയമിടിപ്പു കൂടുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നു. ചില ഭാഗങ്ങളിൽ മാത്രം മിടിപ്പു കൂടുന്നു. സാധാരണ പനി വരുമ്പോൾ രക്തസമ്മർദവും മറ്റും താഴുന്നതാണു പതിവെങ്കിലും ഇവിടെയെല്ലാം വിപരീതം. പഠനത്തിന്റെ ഭാഗമായി രണ്ടുദിവസം മുൻപു താൻ വായിച്ച പുസ്തകത്തിലെവിടെയോ കണ്ട നിപ്പ എന്നൊരു വൈറസിനെപ്പറ്റിയുള്ള പരാമർശം ജയകൃഷ്ണന്റെ മനസ്സിലെത്തി. അനൂപുമായി പങ്കുവച്ചപ്പോൾ സംശയം ബലപ്പെട്ടു. തുടർന്നു സാലിഹിന്റെ ബന്ധുവിന്റെ കൈവശം ഉടൻതന്നെ സ്രവം മണിപ്പാലിലേക്ക് അയച്ചു. വൈകുന്നേരമായപ്പോൾ മൂസ, മറിയം എന്നിവരുടെ നില ഗുരുതരമായി.

പിറ്റേദിവസം ഉച്ചയോടെ സാലിഹ് മരിച്ചു. മണിപ്പാലിലെ പരിശോധനയിലൂടെ നിപ്പയാണു വൈറസെന്ന് ഏറെക്കുറെ ഉറപ്പിച്ചു. അന്നു രാത്രിതന്നെ ഡോ. അരുൺ പേരാമ്പ്രയിലെത്തി തുടർപഠനങ്ങൾ നടത്തി. ഞായർ വൈകുന്നേരത്തോടെ പുണെയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിപ്പ സാന്നിധ്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
nipah virus in kerala details
വാർത്ത വിശദമായി: വിക്കിപീഡിയ, മലയാളമനോരമ

നിത്യപ്രാർത്ഥന

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/whatsapp.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.

കൊട്ടിയൂർ വനസത്യാഗ്രഹം

കൊട്ടിയൂർ വനസത്യാഗ്രഹം (1945): മലബാറിലെ കർഷക പോരാട്ടങ്ങളുടെ ചരിത്രപരമായ വിശകലനം

ആമുഖം

ഉത്തര മലബാറിലെ കർഷകരുടെ ജീവൽപ്രശ്നങ്ങളെ മുൻനിർത്തി 1945-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഒരു ജനകീയ പ്രക്ഷോഭമാണ് കൊട്ടിയൂർ വനസത്യാഗ്രഹം. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മലബാറിൽ നിലനിന്നിരുന്ന കൊടിയ ജന്മിത്തത്തിനും, വനഭൂമിക്ക് മേലുള്ള സാധാരണക്കാരുടെ അവകാശങ്ങൾ നിഷേധിച്ച കൊട്ടിയൂർ ദേവസ്വത്തിന്റെ ചൂഷണങ്ങൾക്കുമെതിരെ കർഷക സംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ പോരാട്ടമായിരുന്നു ഇത്¹. കാട്ടിൽ കയറി വിറകും വനവിഭവങ്ങളും ശേഖരിക്കാനും, കാട് വെട്ടിത്തെളിച്ച് ‘പുനം കൃഷി’ (ഒരു തരം മാറ്റുകൃഷി) ചെയ്യാനുമുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ, അതിനെതിരെ കർഷകരും ആദിവാസികളും ഒത്തുചേർന്ന് നടത്തിയ അവകാശ പ്രഖ്യാപനമായിരുന്നു ഈ സമരം. ലളിതമായി പറഞ്ഞാൽ, സ്വന്തം മണ്ണിൽ അധ്വാനിച്ചു ജീവിക്കാൻ വേണ്ടി, ജന്മിമാരുടെയും ബ്രിട്ടീഷ് പോലീസിന്റെയും തോക്കുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്ന സാധാരണക്കാരായ കർഷകരുടെ അതിജീവനത്തിന്റെ പോരാട്ടമായിരുന്നു 1945-ലെ കൊട്ടിയൂർ വനസത്യാഗ്രഹം.

ചരിത്ര പശ്ചാത്തലം: മലബാറിലെ കാർഷിക വ്യവസ്ഥ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മലബാറിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതി പൂർണ്ണമായും ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലം മുതൽ പ്രാബല്യത്തിൽ വന്ന ഭൂനയങ്ങൾ മലബാറിലെ ജന്മിമാർക്ക് ഭൂമിയുടെ മേൽ പരമാധികാരം നൽകി². യഥാർത്ഥത്തിൽ മണ്ണിൽ പണിയെടുക്കുന്ന കർഷകന് ഭൂമിയുടെ മേൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. ‘വെറുംപാട്ടം’, ‘കാണം’ തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ കർഷകർ ചൂഷണം ചെയ്യപ്പെട്ടു.

ഉത്തര മലബാറിൽ, പ്രത്യേകിച്ച് ഇന്നത്തെ കണ്ണൂർ, വയനാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വിശാലമായ വനഭൂമി ഉണ്ടായിരുന്നു. ഈ വനഭൂമിയുടെ സിംഹഭാഗവും കൊട്ടിയൂർ ദേവസ്വത്തിന്റെയോ അല്ലെങ്കിൽ വലിയ ജന്മിമാരുടെയോ (ഉദാഹരണത്തിന് ചിറക്കൽ തമ്പുരാൻ, കോവിലകങ്ങൾ) ഊരാളന്മാരുടെയോ അധീനതയിലായിരുന്നു³. സാധാരണ കർഷകരും കുറിച്യർ ഉൾപ്പെടെയുള്ള ആദിവാസി വിഭാഗങ്ങളും തങ്ങളുടെ ഉപജീവനത്തിനായി പൂർണ്ണമായും ഈ വനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.

കൊട്ടിയൂർ ദേവസ്വവും വനാവകാശങ്ങളും

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കൊട്ടിയൂർ. എന്നാൽ 1940-കളിൽ കൊട്ടിയൂർ ദേവസ്വം എന്നത് കേവലം ഒരു ആരാധനാലയം മാത്രമായിരുന്നില്ല, മറിച്ച് പതിനായിരക്കണക്കിന് ഏക്കർ വനഭൂമിയുടെ ഉടമസ്ഥാവകാശമുള്ള ഒരു വൻകിട ഫ്യൂഡൽ സ്ഥാപനം കൂടിയായിരുന്നു⁴. ദേവസ്വത്തിന്റെ ഭരണച്ചുമതലയുണ്ടായിരുന്ന ഊരാളന്മാർ (ട്രസ്റ്റിമാർ) ഈ വനഭൂമി ഉപയോഗിച്ച് വലിയ തോതിൽ ലാഭമുണ്ടാക്കാൻ ശ്രമിച്ചു.

തലമുറകളായി കാടിനെ ആശ്രയിച്ചു ജീവിച്ചിരുന്ന കർഷകർക്ക് കാട്ടിൽ പ്രവേശിക്കുന്നതിനും കരിയില, വിറക്, മുള, തേൻ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ദേവസ്വം അധികൃതർ കർശനമായ വിലക്കുകൾ ഏർപ്പെടുത്തി. വനത്തിൽ പ്രവേശിക്കണമെങ്കിൽ കനത്ത നികുതിയോ പാട്ടമോ നൽകേണ്ട അവസ്ഥ സംജാതമായി. ഇത് ആ പ്രദേശത്തെ പാവപ്പെട്ട കർഷകരുടെ ജീവിതം ദുസ്സഹമാക്കി.

പുനം കൃഷിയും ചൂഷണവും

മലബാറിലെ മലയോര പ്രദേശങ്ങളിൽ വ്യാപകമായി നിലനിന്നിരുന്ന ഒരു കാർഷിക രീതിയായിരുന്നു ‘പുനം കൃഷി’ (Shifting Cultivation)⁵. മഴക്കാലത്തിന് മുൻപായി കാടുവെട്ടി തീയിട്ട്, ആ വെണ്ണീരിൽ നെല്ല്, മുത്താറി, ചാമ തുടങ്ങിയ ധാന്യങ്ങൾ കൃഷി ചെയ്യുന്ന രീതിയാണിത്. ഒരു വർഷം കൃഷി ചെയ്ത ശേഷം അടുത്ത വർഷം മറ്റൊരു സ്ഥലത്തേക്ക് കൃഷി മാറ്റും.

കൊട്ടിയൂർ വനമേഖലയിൽ പുനം കൃഷി ചെയ്യുന്നതിനായി കർഷകർക്ക് ദേവസ്വത്തിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമായിരുന്നു. കർഷകർ രാവും പകലും അധ്വാനിച്ച് വിളവെടുക്കുമ്പോൾ, വിളവിന്റെ വലിയൊരു ഭാഗം (പലപ്പോഴും പകുതിയിലധികം) ‘വാരം’ എന്ന പേരിൽ ജന്മിമാർക്ക് നൽകാൻ അവർ നിർബന്ധിതരായി. ഇതിനുപുറമെ കാവൽക്കാർക്കും ഉദ്യോഗസ്ഥർക്കും ‘കൈക്കൂലി’ നൽകുകയും വേണമായിരുന്നു⁶.

രണ്ടാം ലോകമഹായുദ്ധത്തിന്റെ (1939-1945) അവസാനത്തോടെ തടിയുടെ വില കുത്തനെ ഉയർന്നു. ഇതോടെ മരങ്ങൾ വെട്ടി വിൽക്കുന്നതിലായി ജന്മിമാരുടെ ശ്രദ്ധ. കർഷകരെ പുനം കൃഷി ചെയ്യാൻ അനുവദിച്ചാൽ വനത്തിലെ മരങ്ങൾ നശിക്കുമെന്ന് വാദിച്ച് ദേവസ്വവും ജന്മിമാരും പുനം കൃഷിക്ക് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തി. ഇതാണ് കർഷകരെ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

1945-ലെ സമരത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ

1945-ൽ മലബാർ കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ സാമ്പത്തിക തകർച്ച, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, അരിയുടെ ദൗർലഭ്യം എന്നിവ ജനങ്ങളെ പട്ടിണിയിലാക്കി⁷. കൃഷി ചെയ്ത് ജീവിക്കുക എന്നത് മാത്രമായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി. എന്നാൽ കൊട്ടിയൂർ ദേവസ്വം പുനം കൃഷി നിഷേധിച്ചതോടെ കർഷകർ പട്ടിണിമരണത്തിന്റെ വക്കിലായി.

ഈ സമയത്താണ് കർഷക സംഘവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നത്. എ. കെ. ഗോപാലൻ, കെ. പി. ആർ. ഗോപാലൻ തുടങ്ങിയ നേതാക്കളുടെ പ്രവർത്തന ഫലമായി ഉത്തര മലബാറിലെ കർഷകർ സംഘടിക്കാൻ തുടങ്ങി. കൊട്ടിയൂരിലെയും സമീപ പ്രദേശങ്ങളിലെയും (കാവുമ്പായി, തില്ലങ്കേരി ഉൾപ്പെടെ) കർഷകരെ സംഘടിപ്പിച്ചുകൊണ്ട് കർഷക സംഘം രഹസ്യയോഗങ്ങൾ ചേർന്നു. തരിശായി കിടക്കുന്ന വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്യുക എന്നത് ഒരു ജീവൽപ്രശ്നമാണെന്നും, അതിനായി ഏത് ത്യാഗവും സഹിക്കാൻ തയ്യാറാകണമെന്നും കർഷക സംഘം ആഹ്വാനം ചെയ്തു⁸.

സമരത്തിന്റെ ഗതിയും കർഷക മുന്നേറ്റവും

1945-ന്റെ പകുതിയോടെ, നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന വിലക്കുകൾ ലംഘിച്ചുകൊണ്ട് കർഷകർ കൊട്ടിയൂർ വനമേഖലയിലേക്ക് സംഘടിതമായി പ്രവേശിച്ചു. “ഭൂമി കർഷകന്”, “പുനം കൃഷി ഞങ്ങളുടെ അവകാശം” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് നൂറുകണക്കിന് കർഷകർ കാടുകയറി. ദേവസ്വത്തിന്റെ കാവൽക്കാരെയും ഗുണ്ടകളെയും വകവെക്കാതെ അവർ കാട് വെട്ടിത്തെളിക്കാൻ തുടങ്ങി⁹.

ഇതൊരു കേവലമൊരു അപേക്ഷയോ നിവേദനമോ ആയിരുന്നില്ല; മറിച്ച് സ്വന്തം അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള പ്രത്യക്ഷ സമരമായിരുന്നു (Direct Action). പുരുഷന്മാർക്കൊപ്പം സ്ത്രീകളും വലിയ തോതിൽ ഈ സത്യാഗ്രഹത്തിൽ പങ്കെടുത്തു. വനത്തിൽ താൽക്കാലിക കുടിലുകൾ കെട്ടി അവർ രാവും പകലും അവിടെത്തന്നെ കഴിഞ്ഞു. ഇത് ജന്മിമാരെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായി കർഷകർ തങ്ങളുടെ മേൽക്കോയ്മയെ പരസ്യമായി വെല്ലുവിളിക്കുന്നത് ജന്മിമാർ കണ്ടു.

ഭരണകൂടത്തിന്റെ അടിച്ചമർത്തലും പോലീസിന്റെ പങ്കും

കർഷകരുടെ മുന്നേറ്റം കണ്ട് ഭയന്ന കൊട്ടിയൂർ ദേവസ്വം ഭാരവാഹികൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായം തേടി. കർഷകർ കാട് കൈയേറുന്നുവെന്നും മരങ്ങൾ നശിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അവർ പരാതി നൽകി. തുടർന്ന് മലബാർ സ്പെഷ്യൽ പോലീസ് (MSP) കൊട്ടിയൂർ വനമേഖലയിലേക്ക് ഇരച്ചുകയറി¹⁰.

പോലീസ് കർഷകർക്ക് നേരെ മൃഗീയമായ മർദ്ദനമാണ് അഴിച്ചുവിട്ടത്. കർഷകർ കെട്ടിയുണ്ടാക്കിയ കുടിലുകൾക്ക് തീയിട്ടു. പുനം കൃഷിക്കായി വിതച്ചിരുന്ന വിത്തുകൾ നശിപ്പിച്ചു. കർഷക സംഘത്തിന്റെ പ്രാദേശിക നേതാക്കളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു. പലരെയും കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചു. ഗർഭിണികളായ സ്ത്രീകളെപ്പോലും പോലീസ് ക്രൂരമായി മർദ്ദിച്ചു¹¹.

എന്നാൽ പോലീസ് ഭീകരതയ്ക്ക് മുന്നിൽ കീഴടങ്ങാൻ കർഷകർ തയ്യാറായിരുന്നില്ല. പകൽ സമയങ്ങളിൽ പോലീസിനെ വെട്ടിച്ച് കാട്ടിലൊളിക്കുകയും രാത്രികാലങ്ങളിൽ വീണ്ടും കൃഷിയിറക്കുകയും ചെയ്തു. ആദിവാസി വിഭാഗമായ കുറിച്യരുടെ വനത്തെക്കുറിച്ചുള്ള അറിവ് പോലീസിനെതിരെ ഗറില്ലാ മാതൃകയിലുള്ള പ്രതിരോധം തീർക്കാൻ സമരക്കാരെ സഹായിച്ചു.

സമരത്തിന്റെ ചരിത്രപരമായ പ്രസക്തിയും ഫലങ്ങളും

1945-ലെ കൊട്ടിയൂർ വനസത്യാഗ്രഹം പെട്ടെന്നൊരു സുപ്രഭാതത്തിൽ വൻവിജയമായി മാറിയ ഒന്നല്ല. എന്നാൽ അത് മലബാറിലെ കാർഷിക പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി മാറി.

  1. കർഷകരുടെ രാഷ്ട്രീയവൽക്കരണം: കൊടിയ പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടും, കർഷകർക്കിടയിൽ രൂപപ്പെട്ട വർഗ്ഗബോധം (Class Consciousness) ഈ സമരത്തിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു. ജന്മിമാരുടെ അധികാരം ദൈവത്തിന്റെ ദത്തമല്ലെന്നും അത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കർഷകർ തിരിച്ചറിഞ്ഞു¹².

  2. തുടർ സമരങ്ങൾക്കുള്ള പ്രചോദനം: കൊട്ടിയൂരിലെ പ്രക്ഷോഭം നൽകിയ ഊർജ്ജമാണ് തൊട്ടടുത്ത വർഷങ്ങളിൽ (1946) നടന്ന കരിവെള്ളൂർ, കാവുമ്പായി, തില്ലങ്കേരി തുടങ്ങിയ ഐതിഹാസിക സമരങ്ങൾക്ക് അടിത്തറ പാകിയത്. കാവുമ്പായി സമരം കൊട്ടിയൂർ സമരത്തിന്റെ നേരിട്ടുള്ള തുടർച്ചയായിരുന്നു¹³.

  3. ഭൂപരിഷ്കരണ നിയമങ്ങളിലേക്കുള്ള കാൽവെപ്പ്: കാർഷിക ബന്ധങ്ങളിൽ സമഗ്രമായ മാറ്റം ആവശ്യമാണെന്ന ചിന്ത പൊതുസമൂഹത്തിൽ കൊണ്ടുവരാൻ ഈ സമരം സഹായിച്ചു. പിന്നീട് 1957-ൽ ഇ. എം. എസ്. സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഭൂപരിഷ്കരണ ബില്ലിന്റെ (Land Reforms Bill) അടിസ്ഥാന ശിലകൾ ഇത്തരം ജനകീയ സമരങ്ങളിലൂടെയാണ് രൂപപ്പെട്ടത്¹⁴.

  4. വനാവകാശ നിയമങ്ങളുടെ പുനർവിചിന്തനം: വനത്തിന് മേൽ ആദിവാസികൾക്കും പരമ്പരാഗത കർഷകർക്കുമുള്ള അനിഷേധ്യമായ അവകാശത്തെക്കുറിച്ച് ഭരണകൂടങ്ങളെ ചിന്തിപ്പിക്കാൻ ഈ പ്രക്ഷോഭത്തിന് കഴിഞ്ഞു.

ഉപസംഹാരം

1945-ൽ നടന്ന കൊട്ടിയൂർ വനസത്യാഗ്രഹം കേരളത്തിന്റെ സ്വാതന്ത്ര്യ സമര-കർഷക മുന്നേറ്റ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അധ്യായമാണ്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ ഒരേസമയം പോരാടേണ്ടി വന്ന ഒരു ജനതയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണത്. വിശപ്പിന്റെ വിളിക്ക് മുന്നിൽ പോലീസിന്റെ തോക്കുകൾക്ക് പ്രസക്തിയില്ലെന്ന് കൊട്ടിയൂരിലെ കർഷകർ തെളിയിച്ചു. ചരിത്രപുസ്തകങ്ങളിൽ പലപ്പോഴും വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയ ഈ സമരം, പിൽക്കാല കേരളത്തിന്റെ പുരോഗമനപരമായ സാമൂഹിക മാറ്റങ്ങൾക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മണ്ണിൽ പണിയെടുക്കുന്നവന് ആ മണ്ണിന്റെ പൂർണ്ണ അവകാശം ലഭിക്കുന്നതിന് വേണ്ടി ജീവൻ വെടിഞ്ഞ ധീരരായ കർഷകരുടെ ഓർമ്മകൾ ഈ ചരിത്രത്തിൽ എന്നെന്നും ജ്വലിച്ചു നിൽക്കും.

അനുബന്ധം (Appendices)

അനുബന്ധം 1: പ്രധാന നേതാക്കൾ

  • എ. കെ. ഗോപാലൻ (A. K. Gopalan): മലബാറിലെ കർഷക പ്രസ്ഥാനത്തിന്റെ പിതാവ്. കൊട്ടിയൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കർഷകരെ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു.

  • കെ. പി. ആർ. ഗോപാലൻ (K. P. R. Gopalan): ഉത്തര മലബാറിലെ കർഷക സമരങ്ങളുടെ തീപ്പൊരി നേതാവ്.

  • ഇ. കെ. നായനാർ (E. K. Nayanar): അക്കാലത്ത് യുവ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന നായനാർ മലയോര മേഖലകളിലെ കർഷകരെ സംഘടിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

  • കേരളീയൻ (A. K. Keraliyan): കർഷക സംഘത്തിന്റെ പ്രമുഖ നേതാവും സംഘാടകനും.

അനുബന്ധം 2: മലബാറിലെ അനുബന്ധ കർഷക സമരങ്ങൾ (1940-കളിൽ)

  • കരിവെള്ളൂർ സമരം (1946): ജന്മിമാർ നെല്ല് കടത്തുന്നത് തടഞ്ഞ കർഷക സമരം.

  • കാവുമ്പായി സമരം (1946): പുനം കൃഷിക്കുള്ള അവകാശത്തിനായി നടന്ന മറ്റൊരു ഐതിഹാസിക വനസത്യാഗ്രഹം.

  • കയ്യൂർ സമരം (1941): കർഷകരെ അടിച്ചമർത്താൻ ശ്രമിച്ച പോലീസുകാരൻ കൊല്ലപ്പെടുകയും, നാല് കർഷകരെ തൂക്കിലേറ്റുകയും ചെയ്ത സംഭവം.

  • മൊറാഴ സമരം (1940): സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ നടന്ന ജനകീയ പ്രക്ഷോഭം.

അവലംബം (References/Bibliography)

  1. പോതുവാൾ, എ. കെ. (1976). കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം. പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം. (Poduval, A. K. History of Peasant Movement in Kerala).

  2. പണിക്കർ, കെ. എൻ. (1989). Against Lord and State: Religion and Peasant Uprisings in Malabar. Oxford University Press.

  3. ഗോപാലൻ, എ. കെ. (1980). എന്റെ ജീവിത കഥ (ആത്മകഥ). ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.

  4. നമ്പൂതിരിപ്പാട്, ഇ. എം. എസ്. (1967). കേരളം: ഇന്നലെ, ഇന്ന്, നാളെ. നാഷണൽ ബുക്ക് ഏജൻസി.

  5. രാധാകൃഷ്ണൻ, പി. (1989). Peasant Struggles, Land Reforms and Social Change: Malabar 1836-1982. Sage Publications.

  6. കുറുപ്പ്, കെ. കെ. എൻ. (1988). Agrarian Struggles in Kerala. സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS).

  7. നായനാർ, ഇ. കെ. (1982). മൈ സ്ട്രഗിൾസ് (My Struggles – ആത്മകഥ).

  8. ബാലകൃഷ്ണൻ, സി. വി. (ed.) (1998). മലബാറിലെ കർഷക സമരങ്ങൾ: ഒരു ഓർമ്മക്കുറിപ്പ്. ചിന്ത പബ്ലിഷേഴ്സ്.

  9. ദാസ്, ഡി. (2005). History of Peasant Revolts in North Malabar. കേരള ചരിത്ര ഗവേഷണ കൗൺസിൽ.

  10. മലബാർ സ്പെഷ്യൽ പോലീസ് റെക്കോർഡുകൾ, റീജിയണൽ ആർക്കൈവ്സ് കോഴിക്കോട് (1945-1946 ലെ പോലീസിന്റെ ഇടപെടലുകളെക്കുറിച്ചുള്ള രേഖകൾ).

  11. ഗവൺമെന്റ് ഓഫ് മദ്രാസ് രേഖകൾ (1945). Law and Order Reports regarding Malabar District.

  12. റാവു, എം. എസ്. എ. (1979). Social Movements and Social Transformation. Macmillan.

  13. അച്യുതമേനോൻ, സി. (1995). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം. പ്രഭാത് ബുക്ക് ഹൗസ്.

  14. ഓമനക്കുട്ടൻ, കെ. (2010). കർഷകരും ഇന്ത്യൻ രാഷ്ട്രീയവും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

സ്റ്റീഫൻ ഹോക്കിംങ്ങ്

Stephen Hawking

ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Galileo Galilei
Galileo Galilei
ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്‌. പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് പുതുവഴി കാണിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോയുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതികളാണ് ഗലീലിയോയ്ക്ക് മുന്നില്‍ വെല്ലുവിളികളായുണ്ടായിരുന്നതെങ്കില്‍ ശരീരത്തെ തളര്‍ത്തിയ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങിന് മുന്നില്‍ വെല്ലുവിളിയായെത്തിയത്. എന്നാല്‍ ശാരീരിക വൈകല്യത്തെ തന്റെ ചിന്തകള്‍കൊണ്ടും ആര്‍ജിച്ചെടുത്ത വിജ്ഞാനം കൊണ്ടും സ്റ്റീഫന്‍ ഹോക്കിങ് മറികടക്കുകയായിരുന്നു. ഭൗതിക ശാസ്ത്ര രംഗത്തെ മറ്റൊരു വിഖ്യാത ശാസ്ത്രപ്രതിഭയായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ജനന തീയതിയില്‍ തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറയുന്നത് എന്നതും മറ്റൊരു കൗതുകമാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കേവലം 23 വയസ്സുള്ളപ്പോള്‍ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ അത്ഭുതകരമായി അതിജീവിച്ചായിരുന്നു ഹോക്കിങ് നീങ്ങിയത്!

Albert Einstein
Albert Einstein
1963 ൽ 23 വയസ്സായിരുന്നപ്പോഴാണ് ഹോക്കിംങ്ങിന് അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (Amyotrophic Lateral Sclerosis)എന്ന തരത്തിൽപെട്ടതും ഇപ്പോഴത്തെ വൈദ്യശാസ്ത്ര അറിവുകൾ വച്ച് ചികിത്സിച്ച് ഭേദപ്പെടുത്താൻ അസാധ്യവുമായ മോട്ടോർ ന്യൂറോൺ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ഡോക്ടർമാർ രണ്ട് വർഷം കൂടി മാത്രമേ ഹോക്കിംങ് ജീവിച്ചിരിക്കാൻ സാധ്യതയുള്ളു എന്നാണ് കരുതിയത്. എന്നാൽ രോഗത്തെ ഭയപ്പെടാതെ ജീവിതം തുടർന്ന ഗവേഷണത്തിൽ മുഴുകിയ ഹോക്കിങ്ങ് രണ്ട് തവണ വിവാഹം കഴിച്ചു.

ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്നു കുട്ടികളുമുണ്ട്. ഇതിനിടെ പ്രപഞ്ചശാസ്ത്രത്തിലും (Cosmology) സൈദ്ധാന്തിക ഭൌതികത്തിലും (Theoretical Physics) മൌലിക സംഭാവനകൾ നൽകി അദ്ദേഹം ശാസ്ത്ര ഗവേഷണ സ്ഥാപങ്ങളിലെ ഉന്നത പദവികൾ കൈവരിച്ചു. നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ തേടിയെത്തി. മരണസമയത്ത് അദ്ദേഹം ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു.

മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി വഹിച്ചിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് (Black Holes) ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഹോക്കിങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഗവേഷണ പ്രബന്ധങ്ങൾ രചിക്കുന്നതിന് പുറമേ ജനകീയ ശാസ്ത്രസാഹിത്യ (Popular Literature ) രചനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഹോക്കിങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം) (A Brief History of Time: 1988) എന്ന പ്രശസ്തമായ ശാസ്ത്രസാഹിത്യ ഗ്രന്ഥം ഒരു കോടി കോപ്പിയാണ് വിറ്റഴിയപ്പെട്ടത്.

മലയാളമടക്കം 30 ഭാഷകളിലേക്ക് ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം (Big Bang), തമോഗർത്തം തുടങ്ങിയവ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ശ്രമമാണ്‌ ഈ പുസ്തത്തിലൂടെ ഹോക്കിങ് വിജയകരമായി നടത്തുന്നത്. തമോഗർത്തവും ശൈശവ പ്രപഞ്ചവും (Black Holes and Baby Universes 1993) അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ ഗ്രന്ഥമാണ്.  ഡോക്ടർമാർ പ്രവചിച്ചപോലെ ഹോംക്കിങ് മരണത്തിന് കീഴ് പ്പെട്ടില്ലെങ്കിലും രോഗം നിരന്തരമായി മൂർച്ചിച്ച് വന്നതിനെതുടർന്ന് മാംസപേശികൾ ശോഷിച്ച് ശരീരമാകെ തളർന്ന ഹോക്കിംങ്ങിന് വീൽ ചെയറിൽ അഭയം പ്രാപിക്കേണ്ടിവന്നു.

തൊണ്ടയിലെ മാംസപേശികൾ പ്രവർത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായതിനെ തുടർന്ന് ശ്വാസനാളിയിൽ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീൽചെയറിൽ ഇരുന്നു കൊണ്ട് കവിളിലെ പേശികൾ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കമ്പൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിക്കുന്നത്.

ഏത്ര മാരക രോഗം ബാധിച്ചാലും ഇശ്ചാശക്തിയും പ്രതിബദ്ധതയും നഷ്ടപ്പെടാതിരുന്നാൽ തുടർന്നും സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായി മാറുകയായിരുന്നു ഹോക്കിങ്. മരണത്തെ പരാജയപ്പെടുത്തി ലോകമെമ്പാടുമുള്ള രോഗബാധിതരെ പ്രചോദിപ്പിച്ച് കൊണ്ട് ഹോക്കിംഗ് തന്റെ ശാസ്ത്രസപര്യ തുടർന്നു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഹോക്കിങ് തന്റെ ആത്മകഥ എന്റെ സംക്ഷിപ്ത ചരിത്രം എന്ന പേരിൽ (മൈ ബ്രീഫ് ഹിസ്റ്ററി) (My Brief History: 2015) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ..

ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റ്ര് മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ.ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം എന്ന് വിശ്വസിയ്ക്കുന്ന ആളായിരുന്നു ഹോക്കിങ്. നേരത്തേ തന്നെ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന് ഹോക്കിങ് ഉറപ്പിച്ച് പറഞ്ഞിരുന്നു. മനുഷ്യന് മുന്നിലുള്ള സാധ്യതകളില്‍ ഒന്ന് അന്യ ഗ്രഹങ്ങളിലേയ്ക്ക് പോവുക എന്നതാണ്. എന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇത് സാധ്യമാകുമെന്ന പ്രതീക്ഷ ഹോക്കിങിനില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളില്‍ ഒന്ന്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായാല്‍ കമ്പ്യൂട്ടറുകള്‍ ആയിരിയ്ക്കും മനുഷ്യനെ കീഴടക്കുക എന്നാണ് ഹോക്കിങിന്റെ വിലയിരുത്തല്‍.

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

സുഹൃത്തേ ആശ്വസിക്കുക നാം…

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!!

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം…

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!!

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു!

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ,

സുഹൃത്തേ ആശ്വസിക്കുക നാം!

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം;

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം!

എറിയരുതേ കല്ലുകള്‍ ഞങ്ങടെ നോവും കരളുകളില്‍…

പറയരുതേ കുത്തുവാക്കുകള്‍ നെഞ്ചകമുരുകുമ്പോള്‍…

ഓ ഓ ഓ…!

മരണം മഞ്ചലുമായി വന്നാല്‍ കൂടെ പോകേണ്ടേ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!!

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാന്‍…!

നേരം പോയ് നമ്മൾക്കായിനി അലയാനാരുണ്ട്…!

ഓ ഓ ഓ…!

മരണം വന്നു വിളിച്ചാലുടനെ കൂടെ പോകേണ്ടേ ?

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

അന്നു മരിച്ചു പിരിഞ്ഞവരെല്ലാം കാതങ്ങള്‍ക്കകലെ…

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!!

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍…

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…!

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം!!

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം…

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുമൊരു നാടകമാടുന്നു…

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു… ജന്മമില്ലല്ലോ…!!

സുഹൃത്തേ… ആശ്വസിക്കുക നാം!!