Change Language

Select your language

ഇതു ജീവിതം

Bangalore life
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ, ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന സൂനങ്ങള്‍ നമ്മൾ…
ഇതു ജീവിതം; മണ്ണിലിതു ജീവിതം…

ചുമലിലേറ്റിയ പരസ്യപ്പലകകൾ

ബാംഗ്ലൂരിലെ ഇന്ദിരാനഗർ തെരുവുകളിലൂടെയുള്ള സ്ഥിരം നടത്തങ്ങൾക്കിടയിൽ ഹൃദയത്തിൽ തറച്ച ഒരു കാഴ്ചയാണിത്. ചിത്രത്തിൽ കാണുന്ന ആ മനുഷ്യന്റെ പുറത്ത് ബാഗ് പോലെ തൂങ്ങിക്കിടക്കുന്നത് വെറുമൊരു ഭാരമല്ല, അതൊരു പരസ്യബോർഡാണ്. പുലരി വെളിച്ചം വീഴുന്നത് മുതൽ ആ നിൽപ്പ് തുടങ്ങുന്നതാണ്. നിത്യേന കാണുന്ന കാഴ്ചയാണിത്. ഒരു ദിവസത്തെ ഈ കഠിനാധ്വാനത്തിന് എത്ര രൂപയായിരിക്കും അയാൾക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ടാവുക? നല്ല വേഷവിധാനത്തിൽ തന്നെയാണയാൾ എന്നും വരുന്നത്. കയ്യിൽ ഒരു നല്ല സ്മാർട്ട്ഫോണും ഉണ്ട്. ഒരാൾ പൊക്കമുള്ള ഈ പരസ്യപ്പലകയും കെട്ടിത്തൂക്കി നിൽക്കാൻ കാരണമെന്തായിരിക്കാം?  ബാംഗ്ലൂരിലേക്ക് ജോലി അന്ന്വേഷിച്ചുവന്ന് ഓരോ ഇന്റെർവ്യൂകളിലും പങ്കെടുത്തു വന്നുപോകുകന്ന ആയിരങ്ങളിൽ ഒരുവനാവുമോ ഇവൻ. കുറച്ചുനാൾകൂടി, പിടിച്ചുനിന്ന് ശ്രമിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരുപക്ഷേ നടത്തുന്നുണ്ടാവുമോ? എന്തോ, എനിക്കവന്റെ പ്രായവും അവൻ ചെയ്യുന്ന പണിയും കാണുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ പോലെ.

ഹോട്ടൽ എന്ന ബോർഡും പൊക്കിപ്പിടിച്ച് പാതയോരങ്ങളിൽ കൊടുംവെയിൽ കൊണ്ട് യാത്രക്കാരെ കാത്തിരിക്കുന്ന പ്രായംചെന്ന ആൾക്കാരെ ബാംഗ്ലൂരിൽ നിന്നും സേലത്തേക്ക് പോകും വഴി കാണാറുണ്ട്. ദൂരെ നിന്നും കണുമ്പോൾ തന്നെ ഞാൻ കണ്ണുതിരിച്ചു കളയും. അതുപോലെ പ്രായം ഏറെയായി, ജീവിക്കാൻ കഷ്ടപ്പെടേണ്ടുന്ന കാലമല്ല ഇവന്റേത്, ഈ ചെറുപ്പകാരനു മറ്റു പല ചെറുജോലികളും കിട്ടാൻ പ്രയാസമുള്ള സ്ഥലവുമല്ല ബാംഗ്ലൂർ പോലൊരു മഹാനഗരം. എന്നിട്ടും എന്തിനായിരിക്കും ഇവൻ ഈ പണിക്കു വന്നത്? എന്തായിരിക്കും അവനു കിട്ടുന്നുണ്ടാവുക?

അടുത്തെവിടെയെങ്കിലും ആളുകൾ കൂടുന്നത് കണ്ടാൽ ഇവൻ പതുക്കെ ആ ഭാഗത്തേക്ക് നീങ്ങും. ചുറ്റുമുള്ള ലോകത്തിന്റെ കാതടപ്പിക്കുന്ന ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ, കയ്യിലെ വാട്സാപ്പ് സ്ക്രീനിലേക്ക് നോക്കി, അയാൾ ആ ജനക്കൂട്ടത്തിന് മുന്നിലൂടെ നടക്കും. അങ്ങനെ തെരുവിന്റെ നീളത്തിലും വീതിയിലും തലങ്ങും വിലങ്ങും നടന്ന്, ഒടുവിൽ നിശബ്ദമായി ഒരു പകൽ മുഴുവൻ അയാൾ ജീവിച്ചു തീർക്കുകയാണ്; പാവം പയ്യൻ!

നിഴൽ വീണ മനസ്സുകളും തെരുവിന്റെ ചിരിയും

വഴിയിൽ നിത്യേന കാണാറുള്ള മറ്റൊരു മുഖമുണ്ട്—ഒരു ഭ്രാന്തൻ. എന്നെ കാണുമ്പോൾ അയാൾ വെറുതെ പ്രകാശം നിറഞ്ഞൊരു ചിരി സമ്മാനിക്കും. ചുറ്റിലും അപരിചിതരായ ആരുമില്ലെന്ന് ഉറപ്പുവരുത്തി ഞാനും ആ ചിരി നോക്കി തിരികെ ചിരിക്കും. വൈകുന്നേരങ്ങളാവുമ്പോൾ  ഒരു പുണ്യാത്മാവ് അയാൾക്ക് സ്ഥിരമായി ഒരു പൊതിച്ചോറ് കൊണ്ടുവന്നു കൊടുക്കാറുണ്ട്. ആകുലതകളുടെ ഭാരമേതുമില്ലാതെ, വെറുതെ ചിരിച്ചും പിറുപിറുത്തും അലക്ഷ്യമായി നടക്കുന്ന അയാളെ നിത്യേന കാണാറുണ്ടു ഞാൻ. വിശപ്പിന്റെ വിളി മാത്രമായിരിക്കണം, കൃത്യമായ സമയത്ത് അയാളെ ആ പാർക്കിനരികിലേക്ക് എന്നും എത്തിക്കുന്നത്. രാത്രിയിലെ അഭയകേന്ദ്രവും ആ പാർക്കുതന്നെ! സന്ധ്യമയങ്ങിയാൽ പാർക്കിലെ ഒരു മരച്ചുവട്ടിലെ തറയിൽ അയാൾ കിടന്നുറങ്ങുന്നതുകാണാം.

സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ! ഒരു വലിയ ട്രൗസറാണു വേഷം. പക്ഷേ, ആ വേഷവും കൃത്യമായി മാറുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കിയെടുത്തിരുന്നു, നിത്യേന ഭക്ഷണം കൊടുക്കുന്ന ആൾതന്നെയായിരിക്കുമോ ഡ്രസ്സും മാറുന്നത്? ആരായിരിക്കും ഭക്ഷണം കൊടുക്കുന്ന വ്യക്തി? ഏതേലും സംഘടനയുടെ ഭാഗമായിട്ടാണെങ്കിൽ, ഭക്ഷണം കൊടുക്കുന്ന പൃവൃത്തി നാലാളുകാണാനായി അവർ കോലാഹലങ്ങൾ ഉണ്ടാക്കിയാണു കൊടുക്കാറുള്ളത് എന്നു ശ്രദ്ധിച്ചിരുന്നു; ഇതുപക്ഷേ അതല്ല. അവർക്കും പരസ്യമാണല്ലോ മുഖ്യം.  പൊതിച്ചോറുമായി വരുന്നയാൾ ഇനി ഇയാളുടെ മകനായിരിക്കുമോ? പ്രാന്ത് മൂത്ത് ഇയാൾ വീടുവിട്ടു ഈ പാർക്കിൽ താമസമാക്കിയതാവുമോ? എന്തെ ചിന്തകൾ ഇങ്ങനെ കാടുകയറുമായിരുന്നു.

എങ്കിലും, ഭ്രാന്ത് എന്നെ എപ്പോഴും ഭയപ്പെടുത്താറുണ്ട്. അങ്ങനെയുള്ളവരെ കാണുമ്പോൾ അറിയാതെ ഞാൻ നോട്ടം മാറ്റിക്കളയാറാണു പതിവ്; ഉള്ളിൽ അത്രമേൽ ഭയമാണെനിക്ക്. അവരുടെ ആ അനിയന്ത്രിതമായ അംഗവിക്ഷേപങ്ങൾ എന്നെത്തന്നെ, എപ്പോഴെങ്കിലും അനുകരിക്കാൻ പ്രേരിപ്പിക്കുമോ എന്നൊരു വിചിത്രമായ പേടി എനിക്കു വന്നുതുടങ്ങി! റൂമിലെത്തിയ ശേഷം ചിലപ്പോഴൊക്കെ ഞാനങ്ങനെ ചെയ്തുനോക്കിയിട്ടുമുണ്ട്! പ്രതീക്ഷകളെല്ലാം അറ്റുപോയ ആ നോട്ടം, വിശപ്പിന്റെ തീക്ഷ്ണമായ ദൈന്യത, ആരോ എടുത്തുനൽകിയ വസ്ത്രങ്ങളിലെ നിസ്സാരത… ഇതെല്ലാം ഉള്ളിൽ വലിയൊരു ഭീതിയോടെയും നടുക്കത്തോടെയുമാണ് ഓർമ്മകളിൽ വന്നു നിറയുന്നത്. ആ കാഴ്ചകൾ എന്നെ ഒരു നിഴലുപോലെ പിന്തുടരുന്നതായി തോന്നും. നാളെ ഒരുനാൾ ഞാനും ഇങ്ങനെ ഭ്രാന്തനായി തെരുവിൽ അലയേണ്ടി വരുമോ എന്നൊരു ഭയം ഉള്ളിൽ വിങ്ങിനിൽക്കും. സത്യമാണ്, ഭ്രാന്തെന്നത് എനിക്ക് മരണതുല്യമാണ്; മരണത്തിന്റെ മറ്റൊരു മുഖമാണ് ഓരോ ഭ്രാന്തനും. അവർ വെറുതെ ചിരിക്കും, വെറുതെ കരയും, വെറുതെ പുലമ്പിക്കൊണ്ടേയിരിക്കും!

3. കാത്തിരിപ്പിന്റെ പൂവുകൾ

Bangalore-life

ഇന്ദിരാനഗറിൽ നിന്നുതന്നെ കണ്ട കരളലിയിക്കുന്ന മറ്റൊരു കാഴ്ച. കുട്ടിത്തം ഒട്ടും മാറാത്ത ഒരു പെൺകുഞ്ഞ്, അവളുടേതായ ഏതോ മാന്ത്രിക ലോകത്തിൽ കളികളിൽ മുഴുകിയിരിക്കുകയാണ്. അവളുടെ വിരൽത്തുമ്പിൽ വിൽക്കാനായി വെച്ചിരിക്കുന്ന കുറച്ചു പൂക്കളുണ്ട്. തൊട്ടപ്പുറത്ത് ഭംഗിയുള്ള ഒന്നുരണ്ടു പാർക്കുകളുണ്ട്. വൈകുന്നേരമാകുമ്പോൾ സിഗരറ്റ് പുകച്ചുരുളുകൾക്കിടയിൽ, പരസ്പരം കുറ്റികൾ പങ്കുവെച്ച്, പ്രണയത്തിന്റെ അതിരുകൾ മായ്ക്കുന്ന കാമുകീകാമുകന്മാർ ഇവിടെയെത്താറുണ്ട്. പൂക്കളുമായി ആ കുഞ്ഞ് കാത്തിരിക്കുന്നത് അവർക്കുവേണ്ടിയാകണം. പ്രണയത്തിന്റെ ലാസ്യഭാവങ്ങൾക്ക് പ്രഭ കൂട്ടാൻ പൂവുകളേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്? പ്രണയികളേയും കാത്തിരിക്കുകയല്ലേ ആ കുഞ്ഞ്!

ഞാൻ അല്പം മാറിനിന്ന്, ആ കുരുന്നിന്റെ കപടതയില്ലാത്ത കളികൾ നോക്കിക്കണ്ടു. എന്റെ ഓർമ്മകളിലേക്ക് അപ്പോൾ ഓടിയെത്തിയത് ‘ആമി’യായിരുന്നു. ആമിയുടെ അതേ പ്രായം. കളികളിലൂടെത്തന്നെയായിരുന്നു ആ കുഞ്ഞിന്റെ കാത്തിരിപ്പും മുന്നേറിയിരുന്നത്. അതിനിടയിൽ ഒരു യുവാവ് വന്ന് പൂവിന്റെ വില ചോദിച്ചു. അവൾ പെട്ടെന്ന് കളിയിൽ നിന്നുണർന്ന്, അതീവ ശ്രദ്ധയോടെ ഒരു പൂവ് അയാൾക്ക് നേരെ നീട്ടി. എന്നാൽ എന്തുകൊണ്ടോ ആ പയ്യൻ അത് വാങ്ങിയില്ല; പൂവ് തിരികെ നൽകി അവൻ നടന്നുപോയി. പക്ഷേ, മുഖത്തൊരു ഭാവവ്യത്യാസവും വരുത്താതെ, അതേ നിഷ്കളങ്കതയോടെ അവൾ വീണ്ടും തന്റെ കുഞ്ഞു കളികളിലേക്ക് മടങ്ങിപ്പോയി.

ബാംഗ്ലൂരിൽ ‘ഹാഷ് കണക്റ്റിൽ’ (Hash Connect) ജോലി ചെയ്യുന്ന കാലത്താണ് ഈ കാഴ്ചകളെല്ലാം എന്റെ കണ്ണിൽ ഉടക്കിയത്. അന്ന് താമസം ഇന്ദിരാനഗറിലെ ഒരു പിജിയിലായിരുന്നു. ആലോചിച്ചു നോക്കിയാൽ, ഇതുപോലെയുള്ള എത്രയോ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് ഈ ജീവിതം! മുമ്പ് മഡിവാളയിൽ നിന്നും അനുഭവിക്കേണ്ടി വന്ന ഒരു സംഗതിയെ പറ്റി ഇവിടെ പറഞ്ഞിരിക്കുന്നതും വായിക്കുക.

ഒരറ്റത്ത് ഈ നിഷ്കളങ്കതകൾ കാണുമ്പോൾ, മറുവശത്ത് സ്വന്തം ചോരയെ കൊല്ലുന്ന അമ്മമാർ, കാമുകന്മാർക്കായി പങ്കാളിയെ ഇല്ലാതാക്കാൻ കൊട്ടേഷൻ നൽകുന്നവർ, അമിതമായ ധനസമ്പാദ്യത്തിനായി കൊലപാതക പരമ്പരകൾ നടത്തുന്നവർ… രാജ്യത്തെ പ്രത്യാശകളായ ചെറുപ്പക്കാരെ മുച്ചൂടും മുടിക്കാൻ ഗവൺമെന്റ് സംവിധാനങ്ങൾ പോലും ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് മാഫിയ നടത്തുന്ന ഭരണാധികാരികൾ; ശരീരം പങ്കുവെച്ച് പുരുഷന്മാരെ കെണിയിൽ വീഴ്ത്തുന്ന ദുർമാർഗ്ഗ വ്യഭിചാരിണികളുടെ ആസുരതാണ്ഡവങ്ങൾ… ചുറ്റുമുള്ള ഈ ലോകം എത്രമാത്രം ഭീകരവും അസ്വസ്ഥത നിറഞ്ഞതുമാണ്!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>