ഇതു ജീവിതം

Bangalore life
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ, ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന സൂനങ്ങള്‍ നമ്മൾ…
ഇതു ജീവിതം; മണ്ണിലിതു ജീവിതം…

ചുമലിലേറ്റിയ പരസ്യപ്പലകകൾ

ബാംഗ്ലൂരിലെ ഇന്ദിരാനഗർ തെരുവുകളിലൂടെയുള്ള സ്ഥിരം നടത്തങ്ങൾക്കിടയിൽ ഹൃദയത്തിൽ തറച്ച ഒരു കാഴ്ചയാണിത്. ചിത്രത്തിൽ കാണുന്ന ആ മനുഷ്യന്റെ പുറത്ത് ബാഗ് പോലെ തൂങ്ങിക്കിടക്കുന്നത് വെറുമൊരു ഭാരമല്ല, അതൊരു പരസ്യബോർഡാണ്. പുലരി വെളിച്ചം വീഴുന്നത് മുതൽ ആ നിൽപ്പ് തുടങ്ങുന്നതാണ്. നിത്യേന കാണുന്ന കാഴ്ചയാണിത്. ഒരു ദിവസത്തെ ഈ കഠിനാധ്വാനത്തിന് എത്ര രൂപയായിരിക്കും അയാൾക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ടാവുക? നല്ല വേഷവിധാനത്തിൽ തന്നെയാണയാൾ എന്നും വരുന്നത്. കയ്യിൽ ഒരു നല്ല സ്മാർട്ട്ഫോണും ഉണ്ട്. ഒരാൾ പൊക്കമുള്ള ഈ പരസ്യപ്പലകയും കെട്ടിത്തൂക്കി നിൽക്കാൻ കാരണമെന്തായിരിക്കാം?  ബാംഗ്ലൂരിലേക്ക് ജോലി അന്ന്വേഷിച്ചുവന്ന് ഓരോ ഇന്റെർവ്യൂകളിലും പങ്കെടുത്തു വന്നുപോകുകന്ന ആയിരങ്ങളിൽ ഒരുവനാവുമോ ഇവൻ. കുറച്ചുനാൾകൂടി, പിടിച്ചുനിന്ന് ശ്രമിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരുപക്ഷേ നടത്തുന്നുണ്ടാവുമോ? എന്തോ, എനിക്കവന്റെ പ്രായവും അവൻ ചെയ്യുന്ന പണിയും കാണുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ പോലെ.

ഹോട്ടൽ എന്ന ബോർഡും പൊക്കിപ്പിടിച്ച് പാതയോരങ്ങളിൽ കൊടുംവെയിൽ കൊണ്ട് യാത്രക്കാരെ കാത്തിരിക്കുന്ന പ്രായംചെന്ന ആൾക്കാരെ ബാംഗ്ലൂരിൽ നിന്നും സേലത്തേക്ക് പോകും വഴി കാണാറുണ്ട്. ദൂരെ നിന്നും കണുമ്പോൾ തന്നെ ഞാൻ കണ്ണുതിരിച്ചു കളയും. അതുപോലെ പ്രായം ഏറെയായി, ജീവിക്കാൻ കഷ്ടപ്പെടേണ്ടുന്ന കാലമല്ല ഇവന്റേത്, ഈ ചെറുപ്പകാരനു മറ്റു പല ചെറുജോലികളും കിട്ടാൻ പ്രയാസമുള്ള സ്ഥലവുമല്ല ബാംഗ്ലൂർ പോലൊരു മഹാനഗരം. എന്നിട്ടും എന്തിനായിരിക്കും ഇവൻ ഈ പണിക്കു വന്നത്? എന്തായിരിക്കും അവനു കിട്ടുന്നുണ്ടാവുക?

അടുത്തെവിടെയെങ്കിലും ആളുകൾ കൂടുന്നത് കണ്ടാൽ ഇവൻ പതുക്കെ ആ ഭാഗത്തേക്ക് നീങ്ങും. ചുറ്റുമുള്ള ലോകത്തിന്റെ കാതടപ്പിക്കുന്ന ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ, കയ്യിലെ വാട്സാപ്പ് സ്ക്രീനിലേക്ക് നോക്കി, അയാൾ ആ ജനക്കൂട്ടത്തിന് മുന്നിലൂടെ നടക്കും. അങ്ങനെ തെരുവിന്റെ നീളത്തിലും വീതിയിലും തലങ്ങും വിലങ്ങും നടന്ന്, ഒടുവിൽ നിശബ്ദമായി ഒരു പകൽ മുഴുവൻ അയാൾ ജീവിച്ചു തീർക്കുകയാണ്; പാവം പയ്യൻ!

നിഴൽ വീണ മനസ്സുകളും തെരുവിന്റെ ചിരിയും

വഴിയിൽ നിത്യേന കാണാറുള്ള മറ്റൊരു മുഖമുണ്ട്—ഒരു ഭ്രാന്തൻ. എന്നെ കാണുമ്പോൾ അയാൾ വെറുതെ പ്രകാശം നിറഞ്ഞൊരു ചിരി സമ്മാനിക്കും. ചുറ്റിലും അപരിചിതരായ ആരുമില്ലെന്ന് ഉറപ്പുവരുത്തി ഞാനും ആ ചിരി നോക്കി തിരികെ ചിരിക്കും. വൈകുന്നേരങ്ങളാവുമ്പോൾ  ഒരു പുണ്യാത്മാവ് അയാൾക്ക് സ്ഥിരമായി ഒരു പൊതിച്ചോറ് കൊണ്ടുവന്നു കൊടുക്കാറുണ്ട്. ആകുലതകളുടെ ഭാരമേതുമില്ലാതെ, വെറുതെ ചിരിച്ചും പിറുപിറുത്തും അലക്ഷ്യമായി നടക്കുന്ന അയാളെ നിത്യേന കാണാറുണ്ടു ഞാൻ. വിശപ്പിന്റെ വിളി മാത്രമായിരിക്കണം, കൃത്യമായ സമയത്ത് അയാളെ ആ പാർക്കിനരികിലേക്ക് എന്നും എത്തിക്കുന്നത്. രാത്രിയിലെ അഭയകേന്ദ്രവും ആ പാർക്കുതന്നെ! സന്ധ്യമയങ്ങിയാൽ പാർക്കിലെ ഒരു മരച്ചുവട്ടിലെ തറയിൽ അയാൾ കിടന്നുറങ്ങുന്നതുകാണാം.

സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ! ഒരു വലിയ ട്രൗസറാണു വേഷം. പക്ഷേ, ആ വേഷവും കൃത്യമായി മാറുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കിയെടുത്തിരുന്നു, നിത്യേന ഭക്ഷണം കൊടുക്കുന്ന ആൾതന്നെയായിരിക്കുമോ ഡ്രസ്സും മാറുന്നത്? ആരായിരിക്കും ഭക്ഷണം കൊടുക്കുന്ന വ്യക്തി? ഏതേലും സംഘടനയുടെ ഭാഗമായിട്ടാണെങ്കിൽ, ഭക്ഷണം കൊടുക്കുന്ന പൃവൃത്തി നാലാളുകാണാനായി അവർ കോലാഹലങ്ങൾ ഉണ്ടാക്കിയാണു കൊടുക്കാറുള്ളത് എന്നു ശ്രദ്ധിച്ചിരുന്നു; ഇതുപക്ഷേ അതല്ല. അവർക്കും പരസ്യമാണല്ലോ മുഖ്യം.  പൊതിച്ചോറുമായി വരുന്നയാൾ ഇനി ഇയാളുടെ മകനായിരിക്കുമോ? പ്രാന്ത് മൂത്ത് ഇയാൾ വീടുവിട്ടു ഈ പാർക്കിൽ താമസമാക്കിയതാവുമോ? എന്തെ ചിന്തകൾ ഇങ്ങനെ കാടുകയറുമായിരുന്നു.

എങ്കിലും, ഭ്രാന്ത് എന്നെ എപ്പോഴും ഭയപ്പെടുത്താറുണ്ട്. അങ്ങനെയുള്ളവരെ കാണുമ്പോൾ അറിയാതെ ഞാൻ നോട്ടം മാറ്റിക്കളയാറാണു പതിവ്; ഉള്ളിൽ അത്രമേൽ ഭയമാണെനിക്ക്. അവരുടെ ആ അനിയന്ത്രിതമായ അംഗവിക്ഷേപങ്ങൾ എന്നെത്തന്നെ, എപ്പോഴെങ്കിലും അനുകരിക്കാൻ പ്രേരിപ്പിക്കുമോ എന്നൊരു വിചിത്രമായ പേടി എനിക്കു വന്നുതുടങ്ങി! റൂമിലെത്തിയ ശേഷം ചിലപ്പോഴൊക്കെ ഞാനങ്ങനെ ചെയ്തുനോക്കിയിട്ടുമുണ്ട്! പ്രതീക്ഷകളെല്ലാം അറ്റുപോയ ആ നോട്ടം, വിശപ്പിന്റെ തീക്ഷ്ണമായ ദൈന്യത, ആരോ എടുത്തുനൽകിയ വസ്ത്രങ്ങളിലെ നിസ്സാരത… ഇതെല്ലാം ഉള്ളിൽ വലിയൊരു ഭീതിയോടെയും നടുക്കത്തോടെയുമാണ് ഓർമ്മകളിൽ വന്നു നിറയുന്നത്. ആ കാഴ്ചകൾ എന്നെ ഒരു നിഴലുപോലെ പിന്തുടരുന്നതായി തോന്നും. നാളെ ഒരുനാൾ ഞാനും ഇങ്ങനെ ഭ്രാന്തനായി തെരുവിൽ അലയേണ്ടി വരുമോ എന്നൊരു ഭയം ഉള്ളിൽ വിങ്ങിനിൽക്കും. സത്യമാണ്, ഭ്രാന്തെന്നത് എനിക്ക് മരണതുല്യമാണ്; മരണത്തിന്റെ മറ്റൊരു മുഖമാണ് ഓരോ ഭ്രാന്തനും. അവർ വെറുതെ ചിരിക്കും, വെറുതെ കരയും, വെറുതെ പുലമ്പിക്കൊണ്ടേയിരിക്കും!

3. കാത്തിരിപ്പിന്റെ പൂവുകൾ

Bangalore-life

ഇന്ദിരാനഗറിൽ നിന്നുതന്നെ കണ്ട കരളലിയിക്കുന്ന മറ്റൊരു കാഴ്ച. കുട്ടിത്തം ഒട്ടും മാറാത്ത ഒരു പെൺകുഞ്ഞ്, അവളുടേതായ ഏതോ മാന്ത്രിക ലോകത്തിൽ കളികളിൽ മുഴുകിയിരിക്കുകയാണ്. അവളുടെ വിരൽത്തുമ്പിൽ വിൽക്കാനായി വെച്ചിരിക്കുന്ന കുറച്ചു പൂക്കളുണ്ട്. തൊട്ടപ്പുറത്ത് ഭംഗിയുള്ള ഒന്നുരണ്ടു പാർക്കുകളുണ്ട്. വൈകുന്നേരമാകുമ്പോൾ സിഗരറ്റ് പുകച്ചുരുളുകൾക്കിടയിൽ, പരസ്പരം കുറ്റികൾ പങ്കുവെച്ച്, പ്രണയത്തിന്റെ അതിരുകൾ മായ്ക്കുന്ന കാമുകീകാമുകന്മാർ ഇവിടെയെത്താറുണ്ട്. പൂക്കളുമായി ആ കുഞ്ഞ് കാത്തിരിക്കുന്നത് അവർക്കുവേണ്ടിയാകണം. പ്രണയത്തിന്റെ ലാസ്യഭാവങ്ങൾക്ക് പ്രഭ കൂട്ടാൻ പൂവുകളേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്? പ്രണയികളേയും കാത്തിരിക്കുകയല്ലേ ആ കുഞ്ഞ്!

ഞാൻ അല്പം മാറിനിന്ന്, ആ കുരുന്നിന്റെ കപടതയില്ലാത്ത കളികൾ നോക്കിക്കണ്ടു. എന്റെ ഓർമ്മകളിലേക്ക് അപ്പോൾ ഓടിയെത്തിയത് ‘ആമി’യായിരുന്നു. ആമിയുടെ അതേ പ്രായം. കളികളിലൂടെത്തന്നെയായിരുന്നു ആ കുഞ്ഞിന്റെ കാത്തിരിപ്പും മുന്നേറിയിരുന്നത്. അതിനിടയിൽ ഒരു യുവാവ് വന്ന് പൂവിന്റെ വില ചോദിച്ചു. അവൾ പെട്ടെന്ന് കളിയിൽ നിന്നുണർന്ന്, അതീവ ശ്രദ്ധയോടെ ഒരു പൂവ് അയാൾക്ക് നേരെ നീട്ടി. എന്നാൽ എന്തുകൊണ്ടോ ആ പയ്യൻ അത് വാങ്ങിയില്ല; പൂവ് തിരികെ നൽകി അവൻ നടന്നുപോയി. പക്ഷേ, മുഖത്തൊരു ഭാവവ്യത്യാസവും വരുത്താതെ, അതേ നിഷ്കളങ്കതയോടെ അവൾ വീണ്ടും തന്റെ കുഞ്ഞു കളികളിലേക്ക് മടങ്ങിപ്പോയി.

ബാംഗ്ലൂരിൽ ‘ഹാഷ് കണക്റ്റിൽ’ (Hash Connect) ജോലി ചെയ്യുന്ന കാലത്താണ് ഈ കാഴ്ചകളെല്ലാം എന്റെ കണ്ണിൽ ഉടക്കിയത്. അന്ന് താമസം ഇന്ദിരാനഗറിലെ ഒരു പിജിയിലായിരുന്നു. ആലോചിച്ചു നോക്കിയാൽ, ഇതുപോലെയുള്ള എത്രയോ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് ഈ ജീവിതം! മുമ്പ് മഡിവാളയിൽ നിന്നും അനുഭവിക്കേണ്ടി വന്ന ഒരു സംഗതിയെ പറ്റി ഇവിടെ പറഞ്ഞിരിക്കുന്നതും വായിക്കുക.

ഒരറ്റത്ത് ഈ നിഷ്കളങ്കതകൾ കാണുമ്പോൾ, മറുവശത്ത് സ്വന്തം ചോരയെ കൊല്ലുന്ന അമ്മമാർ, കാമുകന്മാർക്കായി പങ്കാളിയെ ഇല്ലാതാക്കാൻ കൊട്ടേഷൻ നൽകുന്നവർ, അമിതമായ ധനസമ്പാദ്യത്തിനായി കൊലപാതക പരമ്പരകൾ നടത്തുന്നവർ… രാജ്യത്തെ പ്രത്യാശകളായ ചെറുപ്പക്കാരെ മുച്ചൂടും മുടിക്കാൻ ഗവൺമെന്റ് സംവിധാനങ്ങൾ പോലും ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് മാഫിയ നടത്തുന്ന ഭരണാധികാരികൾ; ശരീരം പങ്കുവെച്ച് പുരുഷന്മാരെ കെണിയിൽ വീഴ്ത്തുന്ന ദുർമാർഗ്ഗ വ്യഭിചാരിണികളുടെ ആസുരതാണ്ഡവങ്ങൾ… ചുറ്റുമുള്ള ഈ ലോകം എത്രമാത്രം ഭീകരവും അസ്വസ്ഥത നിറഞ്ഞതുമാണ്!

ഭിക്ഷാടനം

ഭിക്ഷ യാചിക്കുന്നവർക്ക് ഞാനൊന്നും കൊടുക്കാറില്ല; ഒഴിഞ്ഞു മാറി നടക്കാറാണു പതിവ്. പറശ്ശിനിക്കടവ് അമ്പലത്തിലേക്ക്, ചെറുപ്പകാലത്ത് മലയിറങ്ങുമ്പോൾ പടികളിൽ ഇരുന്നു ഭിക്ഷാടനം നടത്തുന്നവരേയും കാഞ്ഞങ്ങാടു തെരുവീഥികളിൽ ലക്ഷോപലക്ഷം ബാങ്ക് ബാലൻസുള്ള പെണ്ണുങ്ങളെയും അടക്കം പലരെ കണ്ടതിനാലും, കേട്ടറിഞ്ഞ കഥകളിലെ ഭിക്ഷാടന മാഫിയകളുടെ ഭീകരതയും ഒക്കെ ഓർത്താവണം അതർഹിക്കുന്നവരെ കൂടി ഒഴിവാക്കി നടക്കാൻ പണ്ടുതൊട്ടേ എന്നെ പ്രേരിപ്പിച്ചത്. എങ്കിലും വിശന്നു വലഞ്ഞുകൊണ്ട് ഒരുരൂപ യാചിക്കുന്ന മനുഷ്യരൂപങ്ങളെ കാണുമ്പോൾ മനസ്സിലൊരു വിങ്ങലുണരും.

 

ബാംഗ്ലൂരിൽ എത്തിയപ്പോൾ ഭിക്ഷാടനത്തിന്റെ പലതരം വകഭേദങ്ങൾ കാണാനിടയായി. ഓഫീസു കഴിഞ്ഞു വീട്ടിലേക്കു നടക്കുന്ന വഴിയോരത്ത് എന്നും ഒരു വൃദ്ധനിരുന്ന് ഒരു രൂപയ്ക്ക് വേണ്ടി എന്നോടു കെഞ്ചിക്കരയും. സ്ഥിരം കാണുന്ന എന്നെ അയാൾക്കു നന്നായി അറിയും, കൊടുക്കില്ല എന്നറിഞ്ഞിട്ടും അയാൾ ചോദിക്കും, അയാൾക്കതിന്റെ ആവശ്യമില്ല എന്നതാണു സത്യം. ഓഫീസിലേക്ക് കയറുമ്പോൾ അവിടെയും ഒരാൾ എന്നും കഴുത്തിൽ ഒരു ബാഡ്ജും കെട്ടിത്തൂക്കി ഇരിപ്പുണ്ട്. അയാൾ നിത്യേന കണ്ടു പരിചിതനായ എന്നോടു ചോദിക്കാറില്ല. പലപ്പോഴും രാവിലെ ഞങ്ങൾ ചായ കുടിക്കാറുള്ളതും ഒരേ ഹോട്ടലിൽ വെച്ചാണെന്നതാണതിന്റെ രസം!

 

ഇതു മറ്റൊരു കഥയാണ്. പത്തോളം വർഷങ്ങൾ പഴക്കം കാണും. ഞാനന്ന് വിവാഹിതനല്ല. മഡിവാളയിൽ ഒരു വീടെടുത്ത് ഞങ്ങൾ മൂന്നുനാലുപേർ താമസിച്ചു വരുന്നു. ഒരു വൈകുന്നേരം, നാട്ടിലേക്ക് പോകാനായി മഡിവാളയിൽ ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം തമിഴന്മാർ അങ്ങോട്ടു വന്നു. കുറേ കുട്ടികളും വൃദ്ധരും ഉണ്ട്. മാന്യമായ, വൃത്തിയുള്ള വേഷവിധാനങ്ങളായിരുന്നു ഏവർക്കും.

 

അവർ എന്നോടു പറഞ്ഞു “സാർ, ഞങ്ങൾ കന്യാകുമാരിക്കു പോകേണ്ടവരാണ്. പുട്ടപർത്തിയിൽ പോയി വരുന്നതാണ്. എന്റെ ക്യാഷ് വെച്ചിരുന്ന ബാഗ് മോഷണം പോയി, ഞങ്ങൾക്ക് ഇത്രയും പേർക്ക് കന്യാകുമാരി എത്താനുള്ള പൈസ തന്നു സഹായിക്കാമോ?” കൂടെയുള്ളവരെ ഞാൻ നോക്കി, ഒന്നോരണ്ടോ വൃദ്ധന്മാർ ഭസ്മക്കുറി നെടു നീളത്തിൽ നെറ്റിയിൽ തേച്ചിട്ടുണ്ട്. മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ട്, ഒരു പിഞ്ചുകുഞ്ഞിനെ ഒരു സ്ത്രി എടുത്തിട്ടുമുണ്ട്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോൽ അയാൾ അതു വ്യക്തമാക്കുകയും ചെയ്തു.

 

ടിക്കറ്റു മുങ്കൂട്ടി ബുക്ക് ചെയ്താണു ഞാൻ പോകാറുള്ളത്. കീശയിൽ നോക്കിയപ്പോൾ 350 രൂപയോളം പൊടിപൊടിയായുണ്ട്. ബാക്കി വല്യ നോട്ടുകളാണ്. ആ കുഞ്ഞുങ്ങളുടെ നോട്ടം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഞാൻ 350 രൂപ അവർക്കു കൊടുത്തിട്ടു പറഞ്ഞു, കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കൂ, അപ്പുറത്ത് പൊലീസ് സ്റ്റേഷനുണ്ട്, നിങ്ങൾ നേരെ അവിടേക്കു പോയി കാര്യങ്ങൾ പറയൂ. ഈ രാത്രി നിങ്ങൾക്ക് അവിടെ കഴിയാനെങ്കിലും പറ്റും എന്നും പറഞ്ഞു.

 

അയാൾക്ക് ഏറെ സന്തോഷമായി, ഒരു കുഞ്ഞിനെ അയാൾ ചേർത്തു പിടിച്ച് എനിക്ക് നന്ദി പറഞ്ഞു, എല്ലാവരുടെ മുഖത്തുമുണ്ട് അതേ സന്തോഷം. ബസ്സിൽ കയറിയപ്പോൾ തോന്നി, 1000 രൂപ കൊടുക്കാമായിരുന്നു എന്നു കരുതി, പിന്നെ വിചാരിച്ചു, ഞാൻ മാത്രമല്ലല്ലോ, ഇതുപോലെ പലരും സഹായിക്കില്ലേ, അവർ കന്യാകുമാരിക്ക് എത്തിക്കോളും. രണ്ടുമൂന്നു ദിവസം അദൃശ്യമായൊരു സന്തോഷം എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. പലരോടും ഞാൻ ഇതേപറ്റി പറയുകയും ചെയ്തിരുന്നു. 1000 രൂപ കൊടുക്കാത്ത എന്റെ പിശുക്കിനെ പറ്റി ഒത്തിരിപ്പേർ കളിയാക്കി ചിരിച്ചു.

 

പിന്നീട് ഓഫീസിൽ തിരിച്ചെത്തിയപ്പോൾ അതൊക്കെയും ഞാനങ്ങു മറന്നു. ഒന്നോരണ്ടോ ആഴ്ച കഴിഞ്ഞു കാണും. ഞാൻ ഓഫീസ് കഴിഞ്ഞ് വീട്ടിലേക്കു പോകാനായി നോക്കുമ്പോൾ ദാ മുന്നിൽ അതേ ആൾക്കൂട്ടം!! അവർ അന്നു പറഞ്ഞ അതേ കാര്യങ്ങൾ എന്നോടു വീണ്ടും ആവർത്തിച്ചു. അവർക്കു പക്ഷേ, എന്നെ മനസ്സിലായില്ല! പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു. അതേ കുഞ്ഞുങ്ങൾ, അതേ വൃദ്ധർ, അതേ സ്ത്രീകൾ, പിഞ്ചു കുഞ്ഞു പോലും അതുതന്നെ!! ഞാനെന്തു പറയാൻ! കാശ് കൈയ്യിൽ ഇല്ലെന്നു പറഞ്ഞു, അയാൾ പറഞ്ഞു “പ്ലീസ് സാർ, ഞങ്ങൾ പലരോടും ചോദിച്ച് വണ്ടിക്കാശ് ശരിയാക്കിക്കോളാം, കൈയ്യിൽ ഉള്ളതു തന്നാൽ മതി, ഒരു സഹായമല്ലേ സാർ…”
ഒന്നും പറയാതെ ഞാൻ നടന്നകന്നു…! ഇതേ ആൾക്കൂട്ടത്തെ മഡിവാളയിൽ നിന്നും പിന്നൊരിക്കലും കണ്ടു. ഇതേ അവസ്ഥ പറഞ്ഞ് ഇന്ദിരാ നഗറിൽ നിന്നും കോളേജിൽ പഠിക്കുന്ന പയ്യനും, മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ശുഭ്രവസ്ത്രധാരിയായ മാന്യദേഹവും ചോദിച്ചിരുന്നു, പൂർവ്വാവസ്ഥയിലുള്ള നാണക്കേട് വിട്ടൊഴിയാത്തതിനാൽ ഒന്നും കൊടുക്കാതെ പറഞ്ഞയക്കുകയായിരുന്നു.

ഒരു ബന്നിന്റെ കഥ

ബാഗ്ലൂർ ജീവിതം

ബാംഗ്ലൂർ എന്നാൽ വലിയൊരു തൊഴിൽശാല മാത്രമാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എങ്ങോട്ട് നോക്കിയാലും യന്ത്രങ്ങളെപ്പോലെ പായുന്ന തൊഴിലാളികൾ, പ്രതീക്ഷയോടെ അലയുന്ന തൊഴിലന്വേഷകർ, കമ്പനികളുടെ പടിയിറങ്ങി നിരാശരായി മടങ്ങുന്നവർ… അങ്ങനെ പലവിധ ഭാവങ്ങളിൽ ഒട്ടനവധി മനുഷ്യരൂപങ്ങൾ! പരിഭവങ്ങളിലും പരാതികളിലും മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും മാത്രം നിറഞ്ഞുനിന്നിരുന്ന, ചുറ്റുമുള്ള ലോകത്തേക്ക് കണ്ണുതുറക്കാതിരുന്ന ഒരു കാലം. പക്ഷേ, പിന്നീട് കാഴ്ചകളും ചിന്തകളും മാറിമറിയുന്നത് ഞാൻ കണ്ടു.

തെരുവിൽ ഇങ്ങനെയൊക്കെ പല വേഷങ്ങൾ കാണാറുണ്ടായിരുന്നെങ്കിലും, അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ എന്ന ചിന്തയോടെ ഒരു കാലത്ത് ഞാൻ മാറി നടന്നിരുന്നു. ചില കാഴ്ചകൾ അല്പനേരത്തേക്ക് ഉള്ളിൽ ഒരു വിങ്ങലുണ്ടാക്കുമെങ്കിലും പെട്ടെന്ന് തന്നെ കടന്നുപോകുമായിരുന്നു. അങ്ങനെ കാലത്തെയും ദേശത്തെയും കൂടുതൽ ആഴത്തിൽ അറിയാൻ തുടങ്ങിയ ഒരു നാളുകളിലാണ് മഞ്ജുവിന്റെ അമ്മാവൻ തന്റെ കൂട്ടുകാരനെയും കൂട്ടി ഇവിടുത്തെ മാർക്കറ്റുകൾ കാണാനായി വരുന്നത്.

കാഞ്ഞങ്ങാട്ടു നിന്നും വരുന്ന ബസ്സുകൾ സാധാരണയായി മഡിവാളയ്ക്കടുത്ത് സെന്റ് ജോൺസ് ആശുപത്രിക്ക് സമീപമാണ് ആളുകളെ ഇറക്കാറുള്ളത്. അന്ന് എന്റെ താമസം ബൊമ്മനഹള്ളിയിലായിരുന്നു. രാവിലെ ആറുമണിയോടെ ബസ്സെത്തും. വരുന്നവർക്ക് ബുദ്ധിമുട്ടാവേണ്ടല്ലോ കരുതി അരമണിക്കൂർ മുമ്പേ തന്നെ ഞാൻ അവിടെയെത്തി കാത്തിരിക്കുമായിരുന്നു.

അന്നേ ദിവസം അവർ വരാൻ അല്പം വൈകി. കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ഞാൻ അടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും ഒരു ചായയും കൂടെ ഒരു ബന്നും (BUN) വാങ്ങി. ആ സമയത്താണ് പത്തോളം വയസ്സ് പ്രായം വരുന്ന ഒരു ചെറിയ പയ്യൻ എന്നെത്തന്നെ വെറുതെ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കടക്കാരന്റെ മകനായിരിക്കും, ഇത്രയും പുലർച്ചെ ഒരു കുട്ടി ഇവിടെ വരാൻ വഴിയില്ലല്ലോ എന്ന ചിന്തയിൽ ഞാൻ അതിനെക്കുറിച്ച് കൂടുതൽ ആലോചിച്ചതുമില്ല.

തന്റെ കാലിന്റെ മുക്കാൽ ഭാഗത്തോളം വലിപ്പമുള്ള ഒരു വലിയ പാന്റായിരുന്നു ആ കുട്ടി ധരിച്ചിരുന്നത്. അവന്റെ നോട്ടത്തിൽ എന്തോ ഒരു ദയനീയത നിഴലിച്ചിരുന്നു. വാങ്ങിയ ബന്നിൽ നിന്നും ഞാൻ ഒന്നോ രണ്ടോ വട്ടം കടിച്ചിട്ടുണ്ടാകും. നല്ല ചൂടുള്ള ചായയായിരുന്നു അത്. ആ ചൂടും ആസ്വദിച്ച്, ബസ്സ് വരുന്നുണ്ടോ എന്നറിയാൻ പെട്രോൾ പമ്പിന് നേരെ ഇടയ്ക്കിടെ നോക്കി ഞാനങ്ങനെ ഇരുന്നു. എന്നെപ്പോലെ വേറെയും ചിലർ പ്രിയപ്പെട്ടവരെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്! ഒരു മിന്നൽ പോലെ പാഞ്ഞുവന്ന ആ പയ്യൻ എന്റെ കയ്യിലിരുന്ന ബന്ന് തട്ടിപ്പറിച്ച് ഒറ്റയോട്ടം! നേരെ സെന്റ് ജോൺസ് ആശുപത്രിക്ക് മുന്നിലുള്ള പോക്കറ്റ് റോഡിലൂടെയായിരുന്നു ആ കുഞ്ഞിന്റെ ഓട്ടം. ഓടുമ്പോഴും അവൻ ആ ബന്ന് ആർത്തിയോടെ കടിച്ചു തിന്നുന്നുണ്ടായിരുന്നു. അടുത്തുനിന്ന ഒരു തെലുങ്കൻ ഈ കാഴ്ച കണ്ടിരുന്നു; അയാൾ പരിഭ്രമത്തോടെ എന്നോട് ചോദിച്ചു, “അവൻ പേഴ്സാണോ തട്ടിയെടുത്തത്?” എന്ന്. “അല്ല, ബന്നായിരുന്നു,” എന്ന് മറുപടി നൽകി ഞാൻ ആ ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക് കുടിച്ചുതീർത്തു.

ആരായിരിക്കും ആ കുട്ടി? തലേദിവസം രാത്രിയിൽ ഒന്നും കഴിക്കാതെയായിരിക്കുമോ അവൻ ഉറങ്ങാൻ കിടന്നത്? അന്ന് അവന് പത്ത് വയസ്സായിരുന്നെങ്കിൽ, ഇന്ന് അവന് പത്തൊമ്പതോ ഇരുപതോ വയസ്സ് പ്രായം കാണും. അവൻ ഇപ്പോൾ എവിടെയായിരിക്കും? ജീവിതത്തിൽ അവൻ എന്തായിരിക്കും ചെയ്യുന്നുണ്ടാവുക? ആ ചായക്കട ഇന്നും അവിടെത്തന്നെയുണ്ട്. ഇന്നും സെന്റ് ജോൺസിന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ ആ പഴയ രംഗം എന്റെ ഓർമ്മയിലേക്ക് ഓടിയെത്തും. വിചിത്രമായ വഴികളിലൂടെയാണല്ലേ ഈ ജീവിതം മുന്നോട്ട് നീങ്ങുന്നത്!

കൂട്ടുകാരാ ക്ഷമിക്കുക…!

My Dear Friend
മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങ‍‍‍ള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാ‍ന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) ക‍ണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ‌ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.

പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിന‌ക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!

നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇ‍ല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍‌ എന്നും‌ നിറഞ്ഞുനില്‍‌ക്കുന്നൊരു കൂട്ടുകാരന്‍‌‌) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ്‌ കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.

അവിടെ നിന്നും വ‌ന്ന്, അവ‌രെ റൂമിലാക്കി, ജോലിത‌പ്പി ഇവിടെ എത്തിയ‌ മൂന്നുകുട്ടിക‌ളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വ‌ണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവ‌ര്‍ക്കിന്റെ ബാല‌പാഠങ്ങളും പഠിച്ച് ജോലിത‌പ്പി ഇറ‌ങ്ങിയ‌താണു മൂവ‌രും. നേരാം‌വണ്ണം ഇംഗ്ലീഷറിയില്ല‌, ഹിന്ദിയ‌റിയില്ല, ന‌ല്ലൊരു സ‌ര്‍ട്ടിഫിക്കേറ്റില്ല‌, എക്സ്പീരിയ‌ന്‍സില്ല. ആഗോള‌സാമ്പ‌ത്തിക‌മാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. ന‌ല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത‌ അവ‌രെ എങ്ങനെ സ‌ഹായിക്കാന്‍ പ‌റ്റുമെന്ന‌ ആശ‌ങ്കയിലായിരുന്നു ഞാന്‍. ജോലി ത‌പ്പിയിറ‌ങ്ങുന്ന‌ പ്രിയ‌കൂട്ടുകാരുടെ ഓര്‍‍മ്മ‌യിലേക്കു കൂടി വേണ്ടിയാണിതെഴുതുന്ന‌ത്. ഒരുവെടിക്കുള്ള‌ ന‌ല്ലൊരായുധം ന‌മ്മുടെ കൈയില്‍ ഉണ്ടായിരിക്ക‌ണം. അതു ഭാഷയാവ‌ടെ ടെക്നോള‌ജിയാവ‌ടെ… അതില്‍ ന‌മ്മ‌ള്‍ മിടുക്ക‌രാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്ന‌യാളെ ബോധ്യപ്പെടുത്തിക്കൊടുക്ക‌നും ന‌മുക്കു ക‌ഴിയ‌ണം. കൊച്ചുക്ലാസ്സുക‌ളില്‍ ഭാഷ പ‌ഠിപ്പിക്കുന്ന‌ ന‌മ്മുടെ അദ്ധ്യാപ‌കര്‍ ത‌ന്നെയാണ് കുട്ടിക‌ളുടെ ഈ ദുര്‍വിധിക്കു കാര‌ണ‌ക്കാര്‍. അനാവ‌ശ്യകാര്യങ്ങള്‍ കുത്തിനിറ‌ച്ച് ത‌ല‌ച്ചുമ‌ടായി കൊണ്ടുന‌ട‌ക്കേണ്ടിവ‌രുന്ന‌ സില‌ബ‌സ്സ് മ‌റ്റൊരുകാര‌ണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.

K R Marcket Bangaloreആ കുട്ടിക‌ളെ പ‌റ‌ഞ്ഞുവിട്ടശേഷം വ‌ഴിയ‌രികില്‍ നിന്നും ര‌ണ്ടു ഗ്ലാസ്സു ക‌രിമ്പിന്‍ ജ്യൂസ്സും ക‌ഴിച്ച് (ഒരു ഗ്ലാസ്സു ക‌ഴിച്ച‌പ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും ക‌ണ്ടു ഞാന്‍ ന‌ട‌ക്കുക‌യായിരുന്നു. ത‌ന്നേക്കാള്‍ വ‌ലിയ‌ തൂമ്പ‌യുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന‌ അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായ‌ത്തില്‍ ഞാനൊന്നും ക‌ത്തിയെടുത്ത് ‌ഒരു വിറ‌കുക‌മ്പു പോലും വെട്ടിയിട്ടുണ്ടാവില്ല‍‍.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.

വ‌ഴിപോക്ക‌രുടെ സൗമ‌ന‌സ്യം കാത്ത് വഴിവാണിഭച്ച‌ര‌ക്കുക‌ളൊരുക്കി നിര‌ന്നിരിക്കുന്ന‌ നിറ‌യൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പ‌യില്‍ നായ്ക്ക‌ളോടു മ‌ല്ലി‌ട്ട് ആരൊക്കെയോ വ‌ലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുക‌വ‌റുക‌ള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന‌ വൃദ്ധമാതാവ്… ഈച്ച‌ക‌ളാര്‍ക്കുന്ന‌ ക‌റുത്ത‌മ‌ലിന‌ജ‌ല‌ത്തില്‍‍‍ കിട‌ന്നുരുളുന്ന‌ കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റ‌ര്‍ ചുറ്റ‌ള‌വിലും കാണാമിവിടെ ഇത്ത‌രം ക‌ഴ്ച‌ക‌ള്‍.‍ കേര‌ളം ദൈവ‌ത്തിന്റെ സ്വന്തം നാടാവുന്ന‌ത് ഈ ഒരര്‍‌ത്ഥത്തില്‍ ത‌ന്നെയാണ്. ഭിക്ഷയാചിക്കുന്ന‌ ഒരുമ‌ല‌യാളിയെപ്പോലും ഞാനിതുവ‌രെ കേര‌ള‌ത്തിലോ പുറ‌ത്തോ ക‌ണ്ടിട്ടില്ല‍. കേര‌ള‌ത്തിലെ യാച‌കരില്‍ പ‌ല‌രും ത‌മിഴ‌രോ തെലുഗ‌രോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.

ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി ന‌ട‌ക്കുമ്പോഴാണ് പുറ‌കിലൂടെ ആരോ ഓടിവ‌ന്നെന്റെ ക‌ഴുത്തില്‍ പിടിമുറുക്കിയ‌ത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശ‌മ‌നോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് ത‌ട്ടി-മുട്ടി ഡിഗ്രി ജ‌യിച്ച്; ന‌ട‌ത്തിക്കൊണ്ടിരുന്ന‌ സൈഡുബിസിന‌സ്സും നിര്‍ത്തി മൈസ്സൂരിലേക്കു വ‌ണ്ടിക‌യ‌റിയിരുന്നു‍. അവിടെ വ‌ന്നു നേഴ്സ്സിങ്ങും പ‌ഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ ത‌ന്നെ ക‌ഴിഞ്ഞുവ‌രിക‌യായിരുന്നു. തെര‌ക്കിലാണു മൂപ്പ‌ര്‍, ഭാര്യ ഗര്‍ഭിണിയാണ്‌. കുട‌കിലുള്ള‌ അവ‌ളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ട‌തുണ്ട്. ഞാന്‍ പ‌ഴ‌യ‌ ച‌രിത്രങ്ങള്‍ പ‌ല‌തും ഓര്‍‌ത്തുപോയി, എസ്. എഫ്. ഐക്കാരായ‌ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു ക‌ണ്ണൂരുപോയ‌തും അവിടെ ആളുക‌ളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പ‌ലം ബീച്ചില്‍ പോയി ക‌ട‌ലിലിറ‌ങ്ങിയ‌തും ഒക്കെ. സ‌ഹ‌യാത്രിക‌യോട് അപ‌മ‌ര്യാദ‌യായി പെരുമാറിയ‌തിന്റെ പേരില്‍ മ‌ന്ത്രിസ്ഥാനം രാജി വെക്കുക‌യും പിന്നീട് ആ ദിവ‌സം ത‌നിക്ക് ഇട‌തുകൈ ഒരുപ‌രിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോട‌തിയില്‍ തെളിയിച്ച് പൊടിയും ത‌ട്ടി ഇറ‌ങ്ങിവ‌ന്ന‌ നമ്മുടെ പി. ജെ. ജോസ‌ഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്‌. പയസ്സില്‍ ഇന്ന‌ങ്ങനെയൊരു സംഘടന‌ ഉണ്ടോ എന്നറിയില്ല‌.

മ‌നോജെനിക്കു അവ‌ന്റെ ഫോണ്‍ നമ്പ‌ര്‍ ത‌ന്നു. അവിടെ അടുത്തുള്ള‌ ചില‌ മ‌ല‌യാളിഹോട്ട‌ലുക‌ള്‍ പ‌രിച‌യ‌പ്പെടുത്തിത്ത‌ന്നു. ആരുടേയോ ന്ഴ്സിങ് സ‌ര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റ‌സ്റ്റേഷനുവേണ്ടി കൊണ്ടുവ‌ന്ന‌തായിരുന്നു അവ‌ന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മ‌നോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയ‌ര്‍ഫോഴ്സില്‍ വ‌ര്‍ക്കുചെയ്യുന്ന‌ സുഹൃത്തായ‌ സ‌തീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.

സംഭവമിതാണ്:
Apple Juice at Bangaloreമ‌നോജ് കാണിച്ചു ത‌ന്ന‌ ഹോട്ട‌ലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമ‌സ്സിക്കുന്ന‌ ജിജിമാഷിനും (ഞങ്ങള്‍ പ‌ര‌സ്പ‌രം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്ക‌റുള്ള‌ത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു ക‌രുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവ‌രെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുക‌യായിരുന്നു ഞാന്‍. നട്ടുച്ച‌വെയിലില്‍ സൂര്യന്‍ ത‌ന്റെ സ‌ക‌ല‌പ്രതാപ‌വും കാണിച്ച‌പ്പോള്‍ ഞാനാകെ ത‌ള‌ര്‍ന്നുപോയിരുന്നു, ഒരു ബേക്ക‌റിക്ക‌ട‌യില്‍ ക‌യ‌റി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡ‌ര്‍ കൊടുത്തു. അന്നേര‌മാണു ശ്രദ്ധിച്ച‌ത്, എന്നേക്ക‌ണ്ടിട്ടെന്ന‌പോലെ ഒരാള്‍ പെട്ട‌ന്ന് കടയുടെ ഉള്ളിലേക്കു മാറിയ‌തുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുക‌യും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുക‌യും ചെയ്യുന്ന‌ ആ വ്യക്തി ആരെന്ന‌റിയാന്നുള്ള‌ അദമ്യമായ‌ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവ‌ന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പ‌റ‌ഞ്ഞു. എന്നിട്ടു പുറ‌ത്തെക്കുമാറി ഒരു കോണ്‍‌ക്രീറ്റുതൂണിനുമ‌റ‌ഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സ‌പ്പോര്‍ട്ടിന് ഒരു മ‌നോര‌മ‌പേപ്പ‌റിന്റെ സ‌ഹായ‌വും തേടി.മ‌റ്റാരോ കൊടുത്ത‌ ബ‌ട്ട‌ര്‍ബ‌ന്നിന്റെ പ്രിപ്പ‌റേഷനുവേണ്ടി പുറ‌ത്തേക്കിറ‌ങ്ങിയ‌ ആ കൂട്ടുകാര‌നെ അവിശ്വസനീയ‌ത‌യോടെ ഞാന്‍ ക‌ണ്ടു. അവിടെത്ത‌ന്നെ മ‌റ‌ഞ്ഞിരിക്ക‌ണോ, അവ‌നേടു സംസാരിക്ക‌ണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പ‌ണ്ടുക‌ണ്ട‌മുഖമേ അല്ല‌. പാന്‍പ‌രാഗുപോലുള്ള‌ എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. ക‌ണ്ണുക‌ളില്‍ പ‌ഴ‌യ‌ തേജ‌സ്സില്ല‌. യാന്ത്രിക‌മായി പ്രവ‌ര്‍ത്തിക്കുന്ന‌ ഒരു മെഷ്യനെപ്പോലെ തോന്നി. അവ‌ന്‍ എന്നെ ക‌ണ്ടു!

നീ പോയിരുന്നില്ലേ?” ‍ നേരിയ‌ ചിരിവ‌രുത്തി അവ‌നെന്നോടു ചോദിച്ചു.

നീ എന്നെ ക‌ണ്ടിരുന്നേ?” എന്റെ മ‌റു ചോദ്യം.

ഹം, ഞാന്‍ ഒളിച്ചിരിക്കുക‌യായിരുന്നു. അറിയുന്ന‌വ‌ര്‍ വ‌രുമ്പോള്‍ ഒരു വ‌ല്ലായ്മ‌ തോന്നുന്നു.” അവ‌ന്‍ പ‌റ‌ഞ്ഞു തുട‌ങ്ങി. അവ‌ന്റെ കാക്കയുടെ ക‌ട‌യാണ‌ത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്ന‌താണ‌ത്രേ. നീയൊക്കെ ഉയ‌ര്‍ന്ന‌ നില‌യിലെത്തിക്കാണാന്‍ സാധിച്ച‌തില്‍ സ‌ന്തോഷമുണ്ടെടാ എന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌ന്റെ ശ‌ബ്ദ‌മിട‌റിയ‌തായി തോന്നി. അവ‌നെവിടെയോ ഒരു വ‌ലിയ‌ അബ‌ദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്ക‌തു ചോദിക്കാന്‍ തോന്നിയില്ല‌. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്ന‌വ‌ന്‍ ചോദിച്ചു. ക‌ഴിഞ്ഞ് ആഴ്ച‌ ഗോപാല‌കൃഷ്ണ‌നിവിടെ വ‌ന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം ക‌ഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മ‌നോജും ഞാനും ഇതു വ‌ഴിവ‌ന്നിരുന്നു എന്നും പ‌റ‌ഞ്ഞു. പക്ഷേ അവ‌ന്‍ മ‌നോജിനെ മ‌റ‌ന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ച‌വ‌നു നേരിയ‌ ഓര്‍‌മ്മപോലുമില്ല‌.

തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പ‌റ‌യേണ്ടാ‘ എന്ന‌വ‌ന്‍ ഇട‌യ്ക്കിട‌യ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.

അടുത്തുള്ള‌ മ‌ദ്യഷോപ്പു ചൂണ്ടി അവ‌ന്‍ ചോദിച്ചു ചീത്ത‌സ്വഭാവം വ‌ല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌നെന്നെ ക‌ളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വ‌ന്ന‌തെന്നും ആണുങ്ങളായാല്‍ അല്പ‌മ‌തൊക്കെ വേണ‌മെന്നുമൊക്കെ അവന്‍ പ‌റ‌യുന്ന‌ത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍‌ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍‌മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന‌ സാല‌റിയില്‍ പ‌കുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായ‌തില്‍ പ‌കുതികൊണ്ട് പെണ്‍കുട്ടിക‌ള്‍ക്ക് ചോക്ക‌ളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലട‌ക്കാന്‍ വ‌ഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ട‌പ്പിരിവു ന‌ട‌ത്തുന്നു ചില‌ കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക്‌ കൃത്യമായെത്തിക്കുന്നുണ്ട്‌.

വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ച‌ക‌ളിലെ മ‌റ്റൊരു മായ‌ക്ക‌ഴ്ച‌യായി ഇതിനെ തള്ളിക്ക‌ള‌യാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറ‌ഞ്ഞതാണു ജീവിത‌മെന്നു ഞാനോര്‍‌ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!

കൊതിപ്പിക്കും ക‌നിക്കിനാവുക‌ള്‍ക്കാട്ടി
ക്കൊതിപ്പിക്കും പ‌ക്ഷേ കൊടുക്ക‌യില്ലവള്‍
” ‍‍ -എന്നു വൈലോപ്പിള്ളിയോ മ‌റ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ള‌ട്ടേ, ന‌മുക്കു ജീവിതം ത‌രാന്‍ മ‌ടിക്കുന്ന‌തൊക്കെയും ജീവിത‌ത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള‌ ആര്‍‌ജ്ജ‌വം ന‌മുക്കുണ്ടാവ‌ണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവ‌രില്‍ നിന്നും ഒളിച്ച് ന‌മുക്കെത്രനാള്‍ ക‌ഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.

പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍‌ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.

എന്നോടു ക്ഷമിക്കുക…

എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…

എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…

എന്നോടു ക്ഷമിക്കുക…