ഞാറ്റ്യേല ശ്രീധരൻ

നാലു പതിറ്റാണ്ടുകാലം പ്രമുഖ ദ്രാവിഡഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളോടൊപ്പം ഏകാകിയായി നടന്നൊരു മനുഷ്യനുണ്ട് ഇങ്ങു തലശ്ശേരിയിൽ. 85 വയസു കഴിഞ്ഞിരിക്കുന്ന ഞാറ്റ്യേല ശ്രീധരൻ എന്ന വ്യക്തിയാണിത്. അകമഴിഞ്ഞ ഭാഷാപ്രണയം കൊണ്ട്, തൻ്റെ ജീവിതവീഥിയിലൂടെ കൂടെ നടക്കാൻ ഇദ്ദേഹം ഭാഷകളേയും കൂട്ടുപിടിച്ചെന്നു പറയാം. അക്കാദമിക്ക് തലത്തിൽ മുൻപന്തിയിലായിരുന്നെങ്കിൽ ഇന്നേറെ പ്രസിദ്ധമായേനെ ഒരുപക്ഷേ ഇദ്ദേഹത്തിൻ്റെ പ്രയത്നം.ഞാറ്റ്യേല ശ്രീധരൻ പഴയ നാലാം ക്ലാസ് ജീവിതമേ സ്കൂൾ ജീവിതമായി ഇദ്ദേഹത്തിനുള്ളൂ. പിന്നീടു തുല്യതാപരീക്ഷയിലൂടെ 7 ക്ലാസ് സർട്ടിഫിക്കേഷനും നേടുകയുണ്ടായി. നാലു ദ്രാവിഡഭാഷകളെ നന്നായി പഠിച്ച്, ഇവയ്ക്കൊക്കെയും പര്യാപ്തമായ ചതുർഭാഷാ നിഘണ്ടു സൃഷ്ടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.

അമ്മ കൂലിപ്പണിയെടുത്തായിരുന്നു ഇദ്ദേഹത്തെ വളർത്തിയത്. നാലാം ക്ലാസിൽ തോറ്റുപോയ ശ്രീ ശ്രീധരൻ, നേരെ ബീഡിപ്പണിയെടുക്കാനായി പോയി. കൂടെ ബാലസംഘം പോലുള്ള സംഘടനകളിലൂടെ സാക്ഷരതാ മിഷനിലും മറ്റും പങ്കെടുത്ത് സംഘടനാതലത്തിൽ ജനസമ്മതനായി തീർന്നു. അന്ന് അക്ഷരം പഠിക്കാനായി വന്നു ചേർന്നവരിൽ വിവിധ പണികൾക്കായി എത്തിയിരുന്ന തമിഴ്, കന്നഡികരും ഉണ്ടായിരുന്നു. പാലക്കാടൻ ഉൾഗ്രാമങ്ങളിലൂടെ നടന്ന് ഇദ്ദേഹമന്ന് അക്ഷരം പഠിപ്പിച്ചു, ഒരുപക്ഷേ, ഇദ്ദേഹത്തിൽ അക്ഷരസ്നേഹം ഉടലെടുത്തത് അങ്ങനെയാവും. തന്നേക്കാൾമുതിർന്നവർടെ ടീച്ചറായീന്നിദ്ദേഹമ്മാറി. വിവിധ ഭാഷക്കാരായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്, അവരിലൂടെ ദ്രാവിഡഭാഷകളെ കുറിച്ച് പഠിക്കാനുള്ള പ്രതലം സൃഷിട്ടിച്ചത് ഈ കാലംതന്നെയായിരുന്നു. ബീഡിപ്പണിയെടുക്കുമ്പോൾ തന്നെ ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലവും ഉണ്ടായതും വിശാലമായ ഭാഷാലോകത്തേക്കുള്ള പടിവാതിലായി മാറി. എ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം അടക്കം വിവിധ പുസ്തകങ്ങൾ ശ്രീധരേട്ടനന്നേ ഹൃദിസ്ഥമാക്കി. പ്രമുഖ വ്യാകരണപണ്ഡിതൻ, കോഴിക്കോടുകാരനായിരുന്ന മാധവ ശേഷഗിരി പ്രഭുവിൻ്റെ പുസ്തകങ്ങൾ അടക്കം ശേഖരിച്ചു പഠിച്ചെടുക്കാൻ അന്ന് അദ്ദേഹത്തിനും സാധിച്ചു.

സമകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റുമെഴുതുന്ന ശീലവും അന്നുണ്ടായിരുന്നു. റേഡിയോ ആയിരുന്നല്ലോ അന്നത്തെ പ്രധാനപ്പെട്ട മാധ്യമം. കമ്മ്യൂണിസ്റ്റുകൾ, മാർക്സിസ്റ്റുകൾ എന്നരീതിയിൽ റേഡിയോയിൽ പ്രേക്ഷണം ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ എന്തുകൊണ്ടാണ് കൾ പ്രത്യയം മലയാളം വാക്കുകൾ അല്ലാത്ത മാർക്സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പദങ്ങളോടു ചേർക്കുന്നു എന്നു ചോദിച്ച് എഴുത്തെഴുതി. സ്ത്രീകൾ, തൊഴിലാളികൾ, ഗുരുക്കൾ, മരങ്ങൾ, വീടുകൾ, നിങ്ങൾ, താങ്കൾ, നമ്മൾ, ഞങ്ങൾ, പെങ്ങൾ തുടങ്ങി കൾ പ്രത്യയം എവിടെയൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നും വിശദീകരിച്ച് എഴുത്തുകൾ എഴുതി. അവരത് ഒഴിവാക്കിയപ്പോൾ ഇദ്ദേഹം ഇതൊക്കെ സമകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു.

അന്നു ബീഡിക്കമ്പനിയിൽ സുള്ള്യ സ്വദേശിയായ ഗോവിന്ദ് നായ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ സഹായത്തോടെ ആയിരുന്നു കന്നഡഭാഷാപഠനത്തിൻ്റെ തുടക്കം. കന്നഡ എഴുത്തുകാരൻ ശ്രീ നിരഞ്ജൻ്റെ പുസ്തകങ്ങൾ പരിഭാഷ പെടുത്തുന്ന കാസർഗോഡുള്ള സി രാഘവൻ എന്ന വ്യക്തിയെ ആ വഴിയിലൂടെ പരിചയപ്പെടാൻ ഇടവന്നു. രാവിലെ ട്രൈൻ വഴി കാസർഗോഡുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തി കന്നഡ പഠനം നടത്തുകയായിരുന്നു അന്നു പതിവ്. പക്ഷേ, സംസാരിക്കാനും വായിക്കാനും അതുപോരെന്നു മനസ്സിലാക്കിയ ഇദ്ദേഹം, മൈസൂരിലും മാംഗ്ലൂരിലും താമസിച്ചുകൊണ്ടുതന്നെ ഈ കഴിവുകൾ വശപ്പെടുത്തിയെടുത്തു.

കരിമ്പത്ത് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആന്ധ്രക്കാരനായ ഒരാൾ ഉണ്ടെന്നറിഞ്ഞ ഇദ്ദേഹം, എന്നാൽ പിന്നെ തെലുങ്കും കൂടി പഠിച്ചേക്കാം എന്ന ബോധത്തോടെ അദ്ദേഹത്തെ സമീപിച്ചു. ഈശ്വരപ്രസാദ റാവുവിനന്നു ചെറിയപ്രായമേ ഉണ്ടായിരുന്നുള്ളു, വിവാഹിതനായിരുന്നു. അദ്ദേഹവും അയാളുടെ ഭാര്യ സീതമ്മയും കൂടിയാണ് തെലുങ്കു പഠനത്തിൽ അടിത്തറയിട്ടത്. തുടർന്ന് വെല്ലൂരിൽ പലവട്ടം പോയി മാസങ്ങളോളം താമസിച്ചു പഠിച്ച് സംസാരിക്കാനുള്ള കഴിവും നേടിയെടുത്തു. തിരികെ വീട്ടിലേക്കു വരുമ്പോൾ, അന്നവിടെ ഇറങ്ങിയിരുന്ന ദിനപത്രങ്ങളുടേയും മഗസിനുകളുടേയും ഓരോ വലിയ കെട്ടുകൾ കരുതുമായിരുന്നു. പിന്നീട്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളും പത്രങ്ങളും സ്ഥിരമായി വായിച്ചു തുടങ്ങിയതിലൂടെ ഭഷാപ്രതലം ശുദ്ധവും വ്യക്തവും ആയി ഇദ്ദേഹത്തിൽ ഉറച്ചുകഴിഞ്ഞിരുന്നു.

സാമ്പത്തികവും മാനസ്സികവുമായ ഒട്ടേറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇദ്ദേഹം ഈ ചതുർഭാഷാ നിഘണ്ടു റെഡിയാക്കിയെടുത്തത്. പരിചയക്കാരധികവും ഇദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അടങ്ങാത്ത മോഹത്തോടു കൂടി അദ്ദേഹം ആ പാതയിലൂടെ ചരിച്ചു. പരിചിതരായ മാധ്യമപ്രവർത്തകരുടെ പ്രോത്സാഹനം ഇദ്ദേഹത്തെ കർമ്മനിരതനാക്കി നിർത്തുന്നതിൽ ഒരു ഘടകമായിരുന്നു.

നിഘണ്ടു റെഡിയായെങ്കിലും അതു പ്രസിദ്ധീകരിച്ചാലല്ലേ, പൊതുവിടത്തിൽ ലഭ്യമാവുകയുള്ളൂ. ഇതു പ്രസിദ്ധീകരിക്കാനായിയുള്ള ശ്രമമായി പിന്നെ. കേവല വിദ്യാഭ്യാസയോഗ്യത പോലുമില്ലാത്തതിൻ്റെ പേരിൽ പ്രമുഖ പ്രസിദ്ധീകരണക്കാരൊക്കെയും നിരസിച്ചിരുന്നു. കോട്ടയത്തുചേന്നു ഡീസി ബുക്സുമായി ചർച്ച ചെയതപ്പോൾ പ്രസിദ്ധീകരണയോഗ്യമല്ലെന്നു പറഞ്ഞതിൻ്റെ പ്രധാനകാരണം ഇതായിരുന്നു.

എങ്കിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിക്കാം എന്നായി താല്പര്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ പി കെ പോക്കർ ആയിരുന്നു അന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തലപ്പത്ത് ഡയറക്റ്ററായി ഉണ്ടായിരുന്നത്. ശ്രീധരേട്ടനു ശ്രീ പോക്കർ സാറിനെ നേരിട്ടു പരിചയം ഇല്ലായിരുന്നെങ്കിലും ഇദ്ദേഹത്തിൻ്റെ ലേഖനങ്ങൾസമകാലികങ്ങളിൽ വായിച്ചറിഞ്ഞ ശ്രീ പോക്കർ സാറിദ്ദേഹത്തെ ഓർത്തുവെച്ചിരുന്നു. നിഘണ്ടു പരിശോദിച്ച്, റെഡിയാക്കാം എന്ന ഉറപ്പിൻ മേൽ ശ്രിധരേട്ടൻ സന്തോഷവാനായി. 11 മാസങ്ങളോളം എടുത്തു അവരത് പരിശോദിക്കുവാൻ, ഈ നാലു പുസ്തകങ്ങളും പ്രസിദ്ധീകരിക്കാൻ ആവില്ല, കന്നഡ, തെലുങ്ക് നിഘണ്ടുക്കൾ ഒഴിവാക്കി മലയാളം തമിഴ് പ്രസിദ്ധീകരിക്കാം എന്നായി അവർ. പ്രസിദ്ധീകരിക്കാതെ മാറ്റിവെയ്ക്കാൻ പ്രധാന കാരണം, ഇദ്ദേഹത്തിൻ്റെ വിദ്യാഭ്യാസയോഗ്യതയായിരുന്നു. പേരിൻ്റെ കൂടി ബി. എ., എം. എ. എന്നോ പ്രൊഫസർ എന്നോ, ഡോക്റ്റർ എന്നോ ഉണ്ടായിരുന്നെങ്കിൽ പ്രസിദ്ധീകരിക്കാമായിരുന്നു എന്നു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകാർ വരെ പറഞ്ഞുവെന്നതാണു സത്യം. ഭാഷാഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ നാലും കൂടി ഒരൊറ്റ പുസ്തകമായി അച്ചടിക്കണമായിരുന്നു എന്നതായിരുന്നു ശ്രീധരേട്ടൻ്റെ ആഗ്രഹം. ഒരെണ്ണം പോലും അച്ചടിച്ചു വരാത്തതിലും ഭേദമാണല്ലോ രണ്ടുഭാഷയിൽ ഉള്ളതെങ്കിലും പ്രസിദ്ധീകരിക്കുന്നത് എന്നു കരുതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴി രണ്ടെണ്ണം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമായി. അങ്ങനെ ദ്വിഭാഷാ നിഘണ്ടു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി.

കന്നട-തെലുങ്കു നിഘണ്ടു പ്രസിദ്ധീകരിക്കാമെന്നു പിണ്ണീടവർ പറഞ്ഞപ്പോൾ വീണ്ടും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ കൈയ്യെഴുത്തു പ്രതികൾ ഏൽപ്പിച്ചു. ഭരണസമിതി മാറിയപ്പോൾ ആ കൈയ്യെഴുത്തുപ്രതികൾ പിന്നീടവിടെ നിന്നും അപ്രത്യക്ഷമായി എന്നായിരുന്നു അറിയിപ്പ്. അന്നത്തെ സാംസ്കാരിക വകുത്തു മന്ത്രി കെ. സി. ജോസഫ് വഴിയും, കൊടിയേരി ബാലകൃഷ്ണൻ വഴിയും ഒക്കെ പരാതി നിൽകിയിട്ടും അതു കിട്ടാതെ വന്നപ്പോൾ, അവരുമായുള്ള സംസാരം മൊബൈലിൽ റെക്കോഡ് ചെയ്തു വെയ്ക്കുകയും, പിന്നീട് വക്കീൽ നോട്ടീസ് നൽകുകയും ചെയ്തു. അങ്ങനെയാണു കൈയ്യെഴുത്തു പ്രതികൾ ലഭ്യമായത്.

ഇനിയും ഈ നെടിയ പരിശ്രമം എങ്ങനെയും പൂർണമായി വെളിച്ചം കാണിക്കേണ്ടതുണ്ടെന്ന ബോധം ഉള്ളതു കൊണ്ടും, ഈകൈയ്യെഴുത്തു പ്രതികൾ നഷ്ടമാവരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ഇവയുടെ കോപ്പി എടുത്തുവെയ്ക്കാൻ പ്രേരിതനായി. 3000 രൂപയിലധികം ചെലവിട്ട്, എല്ലാ പേപ്പറുകളും ഇദ്ദേഹം ഫോട്ടോസ്റ്റാറ്റ് എടുത്തുവെച്ചു. ഇവയൊക്കെ ഡിജിറ്റലൈസ് ചെയ്യാനായി ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ കൊടുത്തപ്പോൾ 2 പുസ്തകങ്ങൾക്കു തന്നെ ഒന്നേകാൽ ലക്ഷത്തോളം രൂപ അവർ വാങ്ങിച്ചു; പക്ഷേ, എഴുതിയവയിൽ മൊത്തം അക്ഷരത്തെറ്റുമായിരുന്നു. ചുരുക്കത്തിൽ ഇതേവരെയുള്ള യാത്ര അല്പം ദാരുണമായിരുന്നു എന്നു പറയാം.

ഔദ്യോഗികമായി നാലാംക്ലാസ് വിദ്യാഭ്യാസമേ ശ്രീധരേട്ടനുള്ളൂ, തുല്യതാ പരിക്ഷവഴി ഏഴാംക്ലാസ് സർട്ടിഫിക്കേറ്റും ഉണ്ട്. പി. ഡബ്ല്യു. ഡിയില്‍ ജീവനക്കാരനായിരുന്നു പിന്നീട് ശ്രീധരേട്ടൻ. ആ വഴി സീനിയർ സിറ്റിസൺ ഫോറം വഴി ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. പക്ഷേ, ഈ നാലു ഭാഷകൾ പ്രൂഫ് റീഡിങ്ങ് നടത്താനുള്ള വഴിയൊന്നും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും തൻ്റെ കൂടെ നടന്ന സുഹൃത്തുക്കളുടെ നിരന്തരശ്രമം മൂലം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇദ്ദേഹത്തിൻ്റെ വർഷങ്ങളോളമുള്ള പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തി ‘ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ്” എന്നപേരിൽ ഒരു ഡോക്ക്യുമെൻ്ററി ശ്രീ നന്ദൻ ചെയ്തിരുന്നു. 2021 ഇൽ ദേശീയ ചലചിത്രാവാർഡു പ്രഖ്യാപിച്ചപ്പോൾ ഈ ഡോക്ക്യുമെൻ്ററിയും പുരസ്കാരത്തിനർഹമായി വന്നു.

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് റഫറൻസ് ഗ്രന്ഥമായി ലൈബ്രറി റൂമിൽ ഒതുക്കുന്നതിനേക്കാൾ മേന്മ ഇവയൊക്കെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിക്കുക എന്നതായിരുന്നു. ലിപി വ്യവസ്ത നിലവിലെല്ലാം മലയാളത്തിൽ തന്നെയാണ്; പകരം ലിപി തന്നെ അതാതു ഭാഷകളിലേക്ക് മാറ്റി, നാലു ഭാഷകളും യഥാക്രമം കാണിക്കും വിധം ആർക്കും ഉപയുക്തമാവും വിധം ഓൺലൈൻ മാധ്യമത്തിൽ എത്തിയാൽ റഫറൻസ് തെരയുന്നവർക്കും പഠിതാക്കൾക്കും കിട്ടുന്നൊരു സൗഭാഗ്യം മറ്റൊന്നില്ലതന്നെ. ഒരു മലയാളം വാക്കിൻ്റെ അർത്ഥം നോക്കാൻ ശ്രമിക്കുന്ന ആൾക്ക് തത്തുല്യമായ തമിഴ്, കന്നഡ, തെലുങ്ക് പദങ്ങളും ലഭ്യമായാൽ എത്രമാത്രം മനോഹരമായിരിക്കും ആ പദ്ധതി. അതാതു ലിപികളിൽ വാക്കുകളും,സമാനമായ മറ്റു പദങ്ങളിലേക്കുള്ള ലിങ്ക്സും അടക്കം ചെയ്ത് ഇൻ്റെറാക്റ്റീവായ റഫറൻസായി മാറാൻ എന്തുകൊണ്ടും യോഗ്യമാണ് ഈ ചതുർഭാഷാ നിഘണ്ടു.എത്രയും പെട്ടന്ന് ഇതു പൊതുവിടത്തിൽ എത്തുമെന്നു തന്നെ പ്രത്യാശിക്കാം.

റ്റകാരം

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ഺ. മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് ഺ എന്ന വ്യഞ്ജനാക്ഷരത്തിന്റേത്. “ട ” , “ഡ” മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ “ഺ” ഒരു വർത്സ്യമായ ഖരാക്ഷരമാണ്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത ഺ-വർഗ്ഗത്തിലെ ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, ഺയുടെ ഇരട്ടിപ്പായ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി എ.ആർ. രാജരാജവർമ്മ ഊഹിക്കുന്നു. പിന്നീട് ഺയുടെ ധർമ്മം മുഴുവൻ റ ഏറ്റെടുത്തു; ഺ പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം റ്റ എന്നും ന്റ എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ സ്വതസ്സിദ്ധമായ ലിപികളില്ലാത്ത രണ്ട് വ്യഞ്ജനാക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ വർഗീകരിച്ചുകാണിക്കുന്നതിനായി വൈയാകരണന്മാർ ഉപയോഗിക്കുന്ന വ്യഞ്ജനാക്ഷരവർഗമാണ് ഺവർഗ്ഗം. അടിസ്ഥാനവ്യഞ്ജനാക്ഷരങ്ങളെ ‘ക’, ‘ച’, ‘ട’, ‘ത’, ‘പ’ എന്നിങ്ങനെ അഞ്ചു വർഗങ്ങളായി മാത്രമേ സംസ്കൃതസംബന്ധികളായ ഭാരതീയഭാഷകളുടെ അക്ഷരമാലകളിൽ തരംതിരിച്ചിട്ടുള്ളൂ.. സ്വതസ്സിദ്ധമായ ലിപികളില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ അക്ഷരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വർഗം അക്ഷരമാലകളിലില്ല. എന്നാൽ, വ്യാകരണഗ്രന്ഥങ്ങളായ ലീലാതിലകത്തിലും[൧] കേരളപാണിനീയത്തിലും[൨] മലയാളത്തിലെ ഇത്തരം അധികസ്വനിമങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഈ വർഗത്തിലുള്ള ഖരമായ ഺ-യുടെ ഇരട്ടിപ്പായ റ്റ എന്ന കൂട്ടക്ഷരവും അനുനാസികമായ ഩ (പന, വനം എന്ന വാക്കുകളിൽ ഉൾപ്പെടുന്ന ‘ന’കാരം) എന്ന അക്ഷരവും മലയാളത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർത്സ്യമായ ‘ന’കാരം (ഩ), വർത്സ്യമായ ‘ട’കാരം (ഺ) എന്നിവ സംയോജിച്ചുണ്ടാകുന്ന ന്റ എന്ന കൂട്ടക്ഷരവും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ.

കേരളപാണിനീയത്തിലെ അധികവർഗ്ഗങ്ങൾ

കേരളപാണിനീയത്തിൽ, എ.ആർ. രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്ന് വ്യത്യസ്തമായി, മലയാളത്തിൽ കൂടുതലായി വരുന്ന റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ഉൾപ്പെടുത്തി മൂന്ന് അധിക വർഗ്ഗങ്ങൾ കൂടി കണക്കാക്കാമെന്ന് അഭിപ്രായപ്പെടുന്നു:

  1. രവർഗ്ഗം: ര, റ, ഴ
  2. ലവർഗ്ഗം: ല, ള
  3. ഺവർഗ്ഗം: ഺ, ഩ

കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള ര, റ, ഴ, ല, ള, ഺ, ഩ എന്നീ അക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ. ഉച്ചാരണത്തിൽ ഺവർഗ്ഗത്തിലെ ഖരമായ വർത്സ്യമായ ‘ട’കാരത്തിന്റെ ഇരട്ടിപ്പായ കൂട്ടക്ഷരമാണ് റ്റ. മലയാളികൾക്ക് പരിചയക്കുറവുള്ള വിദേശഭാഷാപദങ്ങളിലെ ഇത്തരം തുടർച്ചകൾ സൂചിപ്പിക്കുന്നതിന് (ഉദാഹരണം: ബാറ്ററി, ജനറേറ്റർ) റ്റ-യുടെ ലിപിക്ക് 1950-നോടടുപ്പിച്ച് മാറ്റം സംഭവിച്ചു. ‘റ്റ’ എന്ന് അടിയിലും മുകളിലുമായി റ എഴുതുന്ന രീതിയാണ് ഇന്ന് പ്രചാരത്തിലുള്ളത്.

മലയാളത്തിൽ ആദ്യം ഉണ്ടായിരുന്ന സ്വരാക്ഷരങ്ങൾ: അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയായിരുന്നു. വ്യഞ്ജനങ്ങൾ ക, ങ, ച, ഞ, ട, ണ, ത, ന, ഩ, പ, മ, യ, ര, റ, ല, ള, ഴ, വ എന്നിവയും ഇവയായിരുന്നു ആദ്യകാലത്തെ അക്ഷരസഞ്ചയം എന്നു പറയാം. പിന്നീട് സംസ്കൃതം വന്നപ്പോൾ എണ്ണം ഏറി വന്നു. അപ്പോൾ, ഋ, ഌ, ൡ എന്നി സ്വരങ്ങളും സംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ ആയി, ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ, ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ എന്നിവയും വന്നു.

ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു.

ഺകാരം പോലെ തന്നെ, ഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ് എന്നു തോന്നുന്നു. കാരണം ഫലം, ഫലിതം തുടങ്ങിയവയിലെ ഫകാരത്തിന്റെ ഉച്ചാരണം തന്നെ മാറിപ്പോകുന്നതിന് ഒരു പ്രധാനകാരണമായി മാറുകയാണ് ഈ ഇംഗ്ലീഷിലെ faകാരം. fan, father, furniture അടക്കം നിരവധി ഇംഗ്ലീഷ് പദങ്ങൾ ഇപ്പോൾ കണ്ടമാനം മലയാളത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്, അവിടെയൊക്കെ faകാരത്തിനു പകരം വെക്കുന്നത് ഫകാരമാണ്. ശരിക്കും ഫയുടെ ഉച്ചാരണം പ്+ഹ എന്നാണ്.

മാധവ ശേഷഗിരി പ്രഭു

മലയാള ഭാഷയുടെയും വ്യാകരണത്തിന്റെയും ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ഒരു അപൂർവ്വ വ്യക്തിത്വമാണ് മാധവ ശേഷഗിരി പ്രഭുവിന്റേത്. കൊങ്കണി മാതൃഭാഷയായുള്ള ഒരു വ്യക്തി, മലയാള ഭാഷയുടെ വ്യാകരണ നിയമങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും, കുട്ടികൾക്ക് പോലും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വ്യാകരണ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു എന്നത് കേരള ചരിത്രത്തിലെ വലിയൊരു സാംസ്കാരിക സമന്വയത്തിന്റെ അടയാളമാണ്. മലയാള വ്യാകരണപഠനത്തിന്റെ ഒന്നാം ഘട്ടത്തിൽ, അതായത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, കേരള പാണിനീയമടക്കമുള്ള അക്കാദമിക ഗ്രന്ഥങ്ങൾ സാധാരണ വിദ്യാർത്ഥികൾക്ക് ബാലികേറാമലയായിരുന്ന കാലത്താണ് പ്രഭു തന്റെ ലളിതമായ രചനകളിലൂടെ ഭാഷാചരിത്രത്തിൽ ഇടപെടുന്നത്. സങ്കീർണ്ണമായ വ്യാകരണ നിയമങ്ങളെ സാധാരണക്കാർക്കും കുട്ടികൾക്കും പ്രാപ്യമാക്കാൻ അദ്ദേഹം നടത്തിയ നിരന്തരമായ ബൗദ്ധിക ശ്രമങ്ങളെ, ഭാഷാ നവീകരണത്തിന് വേണ്ടിയുള്ള വലിയൊരു ‘സമരം’ എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.¹ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസ പശ്ചാത്തലവും

1855 ആഗസ്റ്റ് 3-ന് വടക്കൻ മലബാറിലെ സാംസ്കാരിക കേന്ദ്രമായിരുന്ന തലശ്ശേരിയിലാണ് മാധവ ശേഷഗിരി പ്രഭു ജനിച്ചത്. വിവിധ ഭാഷകളും സംസ്കാരങ്ങളും സംഗമിച്ചിരുന്ന തലശ്ശേരിയിലെ അന്തരീക്ഷം അദ്ദേഹത്തിലെ ഭാഷാസ്നേഹിയെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. കൊങ്കണി ആയിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും, മലയാളത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.

അക്കാലത്തെ ആചാരപ്രകാരമുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, 1875-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി. തുടർന്ന് 1877-ൽ എഫ്.എ. (First Examination in Arts) പരീക്ഷയും വിജയകരമായി പൂർത്തിയാക്കി. മലയാളത്തിൽ ബി.എ. ബിരുദം നേടിയ ശേഷം അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നു. എന്നാൽ അദ്ദേഹത്തിന്റെ പഠനതൃഷ്ണ അവിടെ അവസാനിച്ചിരുന്നില്ല. ജോലിയിലിരിക്കെത്തന്നെ സംസ്കൃത ഭാഷയിൽ ആഴത്തിലുള്ള പഠനം നടത്തുകയും, 1891-ൽ സംസ്കൃതത്തിൽ ബിരുദവും, പിന്നീട് 1903-ൽ ബിരുദാനന്തര ബിരുദവും (M.A.) കരസ്ഥമാക്കുകയും ചെയ്തു. ഈ ബഹുഭാഷാ പാണ്ഡിത്യമാണ് പിൽക്കാലത്ത് മികച്ച ഒരു വൈയാകരണനായി മാറാൻ അദ്ദേഹത്തെ സഹായിച്ചത്.²

ഔദ്യോഗിക ജീവിതം: അധ്യാപനത്തിൽ നിന്നും ഭരണനിർവ്വഹണത്തിലേക്ക്

ഒരു സാധാരണ സ്കൂൾ മലയാളം പണ്ഡിറ്റായാണ് മാധവ ശേഷഗിരി പ്രഭു തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിവിധ വിദ്യാലയങ്ങളിൽ ജോലി നോക്കിയ അദ്ദേഹം, തന്റെ അറിവും അധ്യാപന മികവും കൊണ്ട് പെട്ടെന്ന് തന്നെ ശ്രദ്ധേയനായി. പിന്നീട് അദ്ദേഹം വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഇൻസ്പെക്ടറായി നിയമിതനായി. സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

1899-ൽ അദ്ദേഹം ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് ചുവടുമാറ്റി. മംഗലാപുരം, രാജമുൻട്രി എന്നിവിടങ്ങളിലെ കോളേജുകളിൽ അദ്ദേഹം അധ്യാപകനായും പിന്നീട് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. നീണ്ട വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം 1914-ൽ അദ്ദേഹം കോളേജ് അധ്യാപനത്തിൽ നിന്നും വിരമിച്ചു. എന്നാൽ വിശ്രമിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞ ശേഷം കൊച്ചിയിലെ തിരുമല ദേവസ്വം ഹൈസ്കൂളിൽ മൂന്നു വർഷത്തോളം ഹെഡ്മാസ്റ്ററായി അദ്ദേഹം പ്രവർത്തിച്ചു.³

‘വ്യാകരണമിത്രം’ എന്ന മഹാവിസ്മയം

മാധവ ശേഷഗിരി പ്രഭുവിന്റെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നത് ‘വ്യാകരണമിത്രം’ എന്ന മലയാള വ്യാകരണ ഗ്രന്ഥമാണ്. 1904-ൽ കോഴിക്കോട്ട് നിന്നാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. അക്കാലത്തെ മറ്റു വ്യാകരണ ഗ്രന്ഥങ്ങളിൽ നിന്നും ‘വ്യാകരണമിത്ര’ത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ ലളിതമായ അവതരണ ശൈലിയാണ്. കുട്ടികൾക്ക് വ്യാകരണ നിയമങ്ങൾ ഭയമില്ലാതെ പഠിക്കാൻ ഉതകുന്ന തരത്തിലാണ് അദ്ദേഹം ഈ കൃതി രചിച്ചത്.

വ്യാകരണപഠനം എന്നത് വരണ്ടതും സങ്കീർണ്ണവുമായ ഒന്നാണെന്ന ധാരണയെ അദ്ദേഹം തിരുത്തിക്കുറിച്ചു. വ്യാകരണമിത്രത്തിന് ലഭിച്ച വമ്പിച്ച സ്വീകാര്യത അതിന്റെ തുടർച്ചയായ പതിപ്പുകളിൽ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ മൂന്ന് പതിപ്പുകൾ പുറത്തിറങ്ങി. 1919-ൽ മൂന്നാം പതിപ്പ് ഇറങ്ങുന്നതിന് മുൻപ് അദ്ദേഹം അന്തരിച്ചെങ്കിലും, പരിഷ്കരിച്ച നാലാം പതിപ്പ് 1922 ജൂൺ 15-ന് പ്രസിദ്ധീകരിക്കപ്പെട്ടു. മംഗലാപുരത്തെ ബാസൽ മിഷൻ (Basel Mission) പ്രസ്സിലായിരുന്നു ഈ കൃതി അച്ചടിച്ചത്. ഈ ഗ്രന്ഥത്തിന്റെ അക്കാദമിക മൂല്യം തിരിച്ചറിഞ്ഞ കേരള സാഹിത്യ അക്കാദമി, പതിറ്റാണ്ടുകൾക്ക് ശേഷം 1983 ഡിസംബർ 5-ന് ഇതിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കി.⁴

അക്കാദമിക സംവാദങ്ങൾ: കേരള പാണിനീയത്തിനെതിരെയുള്ള വിമർശനങ്ങൾ

കേവലം ഒരു അധ്യാപകൻ മാത്രമായിരുന്നില്ല മാധവ ശേഷഗിരി പ്രഭു. തലശ്ശേരിയിലെ ‘ഭാഷാപോഷിണി സഭ’യുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം, അക്കാലത്തെ പ്രഗത്ഭരായ സാഹിത്യകാരന്മാരുമായി വ്യാകരണ ചർച്ചകളിൽ നിരന്തരം ഏർപ്പെട്ടിരുന്നു. അക്കാലത്ത് മലയാള വ്യാകരണ രംഗത്തെ അവസാന വാക്കായി കണക്കാക്കപ്പെട്ടിരുന്നത് എ.ആർ. രാജരാജവർമ്മയുടെ ‘കേരള പാണിനീയ’മായിരുന്നു.

എന്നാൽ, അന്ധമായി ആ ഗ്രന്ഥത്തെ പിന്തുടരാൻ പ്രഭു തയ്യാറായില്ല. കേരള പാണിനീയത്തിലെ പല വാദങ്ങളെയും അദ്ദേഹം യുക്തിഭദ്രമായി ഖണ്ഡിച്ചു. പ്രഭുവിന്റെ നിഗമനങ്ങൾ പലപ്പോഴും രാജരാജവർമ്മയുടെ വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു. ഇത് മലയാള ഭാഷാശാസ്ത്രത്തിൽ ആരോഗ്യകരമായ ഒരു സംവാദത്തിന് വഴിയൊരുക്കി. വ്യാകരണ നിയമങ്ങൾ സംസ്കൃതത്തിന്റെ തടവറയിൽ കിടക്കേണ്ടതല്ലെന്നും, മലയാളത്തിന്റേതായ സ്വതന്ത്രമായൊരു ഘടനയുണ്ടെന്നും സമർത്ഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ വിമർശനാത്മക ചിന്തയാണ് അദ്ദേഹത്തെ മികച്ച ഒരു വൈയാകരണനാക്കി മാറ്റിയത്.⁵

ബഹുഭാഷാ സാഹിത്യ സംഭാവനകൾ

വ്യാകരണത്തിന് പുറമെ, വിശാലമായ സാഹിത്യ ലോകത്തും മാധവ ശേഷഗിരി പ്രഭു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സംസ്കൃത കൃതികളുടെ വിവർത്തനങ്ങളിലും സ്വതന്ത്ര രചനകളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

  • വ്യാകരണ ഗ്രന്ഥങ്ങൾ: വ്യാകരണമിത്രം, വ്യാകരണ ദർശം, ബാലവ്യാകരണം, ശിശുമോദകം, ബാലാമതം, കൊങ്കണ ഭാഷാവ്യാകരണം.

  • സാഹിത്യ കൃതികൾ: വത്സരാജചരിതം, ശ്രീഹർഷ ചരിതം, നാഗാനന്ദം, വേദവ്യാസൻ, ഗീത, സാവിത്രി, ഉമ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രതിഭയെ വിളിച്ചോതുന്ന രചനകളാണ്. കൊങ്കണി ഭാഷയ്ക്കും അദ്ദേഹം മികച്ച വ്യാകരണ ഗ്രന്ഥം സംഭാവന ചെയ്തിട്ടുണ്ട്.

ആർക്കൈവിംങ്ങും ഡിജിറ്റൈസേഷനും: ചരിത്രരേഖകളുടെ സംരക്ഷണം

പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ഇത്തരം അമൂല്യമായ ഗ്രന്ഥങ്ങൾ ഭാഷയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. മാധവ ശേഷഗിരി പ്രഭുവിനെപ്പോലുള്ളവർ സ്വന്തം ജീവിതം സമർപ്പിച്ച് തയ്യാറാക്കിയ ‘വ്യാകരണമിത്രം’ പോലെയുള്ള കൃതികളും, മംഗലാപുരം ബാസൽ മിഷനിൽ അച്ചടിച്ച ആദ്യകാല താളിയോല/അച്ചടി ഗ്രന്ഥങ്ങളും ഇന്ന് ലഭ്യമാകുന്നത് വളരെ അപൂർവ്വമായാണ്.

പഴയകാല മലയാള സാഹിത്യത്തെയും ചരിത്രത്തെയും വീണ്ടെടുക്കാനും, അവ ഡിജിറ്റൈസ് ചെയ്ത് ഓൺലൈൻ ആർക്കൈവുകളിലൂടെയും വെബ് പോർട്ടലുകളിലൂടെയും ഭാവി തലമുറയ്ക്കായി സംരക്ഷിക്കാനും നടക്കുന്ന ആധുനിക കാലത്തെ ശ്രമങ്ങൾ ഇത്തരം മഹാന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയാണ്. അച്ചടിമഷി പുരണ്ട പഴയ ഗ്രന്ഥങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റപ്പെടുന്നതിലൂടെ മാത്രമേ പ്രഭുവിനെപ്പോലുള്ള വൈയാകരണന്മാരുടെ ചരിത്രപരമായ ഇടപെടലുകൾ ഗവേഷകർക്ക് മുന്നിൽ എക്കാലവും സജീവമായി നിലനിൽക്കുകയുള്ളൂ.

ഭാഷാസേവനത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് കൊച്ചി മഹാരാജാവ് അദ്ദേഹത്തിന് ‘സാഹിത്യ കുശാലൻ’ എന്ന ഉന്നത ബഹുമതി നൽകി ആദരിച്ചു. സ്വന്തം മാതൃഭാഷ അല്ലാതിരുന്നിട്ടും മലയാളത്തിനായി ഒരു ആയുസ്സ് മുഴുവൻ നീക്കിവെച്ച ആ കർമ്മയോഗി 1924 മെയ് 24-ന് അന്തരിച്ചു.

വ്യാകരണം എന്നാൽ പണ്ഡിതന്മാർക്ക് മാത്രം അവകാശപ്പെട്ട ഒന്നാണെന്ന വരേണ്യബോധത്തെ തകർത്ത്, അത് കുട്ടികളിലേക്ക് എത്തിച്ച മാധവ ശേഷഗിരി പ്രഭുവിന്റെ ജീവിതം എക്കാലത്തെയും ഭാഷാസ്നേഹികൾക്ക് വലിയൊരു പാഠപുസ്തകമാണ്. മലയാള ഭാഷയുടെ അടിത്തറ ഉറപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

അനുബന്ധം (Appendices)

I. പ്രധാന കൃതികളുടെ ലിസ്റ്റ്:

  • വ്യാകരണ ഗ്രന്ഥങ്ങൾ:

    1. വ്യാകരണമിത്രം (1904)

    2. വ്യാകരണ ദർശം

    3. ബാലവ്യാകരണം

    4. ശിശുമോദകം

    5. ബാലാമതം

    6. കൊങ്കണ ഭാഷാവ്യാകരണം

    7. കേരള പാണിനീയ വിമർശനം

  • സാഹിത്യ/വിവർത്തന കൃതികൾ:

    1. വത്സരാജചരിതം

    2. ശ്രീഹർഷ ചരിതം

    3. നാഗാനന്ദം

    4. വേദവ്യാസൻ

    5. ഗീത

    6. സാവിത്രി

    7. ഉമ

II. ലഘു ജീവചരിത്ര രേഖ (Timeline):

  • 1855 ആഗസ്റ്റ് 3: തലശ്ശേരിയിൽ ജനനം.

  • 1875: മെട്രിക്കുലേഷൻ വിജയം.

  • 1877: എഫ്.എ. പരീക്ഷാ വിജയം.

  • 1891: സംസ്കൃതത്തിൽ ബി.എ ബിരുദം.

  • 1899: മംഗലാപുരം, രാജമുൻട്രി എന്നിവിടങ്ങളിൽ കോളേജ് പ്രൊഫസർ/പ്രിൻസിപ്പൽ.

  • 1903: സംസ്കൃതത്തിൽ എം.എ (ബിരുദാനന്തര ബിരുദം).

  • 1904: കോഴിക്കോട് വെച്ച് ‘വ്യാകരണമിത്രം’ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു.

  • 1914: കോളേജ് അധ്യാപനത്തിൽ നിന്നും വിരമിച്ചു.

  • 1922: വ്യാകരണമിത്രം പരിഷ്കരിച്ച നാലാം പതിപ്പ് (ബാസൽ മിഷൻ പ്രസ്സ്) പ്രസിദ്ധീകരിച്ചു.

  • 1924 മെയ് 24: നിര്യാണം.

അവലംബം (References/Bibliography)

  1. പരമേശ്വരയ്യർ, ഉള്ളൂർ എസ്. (1953). കേരള സാഹിത്യ ചരിത്രം. തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷൻസ്. (പത്തൊൻപതാം നൂറ്റാണ്ടിലെ മലയാള വ്യാകരണ വികാസത്തെക്കുറിച്ചുള്ള പരാമർശങ്ങൾ).

  2. ജോർജ്ജ്, കെ.എം. (1972). സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ. സാഹിത്യ പ്രവർത്തക സഹകരണ സംഘം.

  3. പിള്ള, പി.കെ. നാരായണ. (1990). മലയാള വ്യാകരണ ചരിത്രം. (മാധവ ശേഷഗിരി പ്രഭുവിന്റെ വിദ്യാഭ്യാസ-ഔദ്യോഗിക പശ്ചാത്തലത്തെക്കുറിച്ചുള്ള രേഖകൾ).

  4. പ്രഭു, മാധവ ശേഷഗിരി. (1983). വ്യാകരണമിത്രം (അഞ്ചാം പതിപ്പ്). തൃശൂർ: കേരള സാഹിത്യ അക്കാദമി. (ആമുഖ പഠനത്തിൽ നിന്നുള്ള വിവരങ്ങൾ).

  5. രാജരാജവർമ്മ, എ.ആർ. (1896). കേരള പാണിനീയം. (പ്രഭുവിന്റെ വിമർശനങ്ങളെ മനസ്സിലാക്കാനുള്ള അടിസ്ഥാന റഫറൻസ്).

വായനദിന ചിന്തകൾ

പുസ്തകങ്ങളെപ്പറ്റി പ്രമുഖർ പറഞ്ഞത്

കുഞ്ഞുണ്ണി മാഷ്
■ വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.

■ പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് പുത്തകം.

■ എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.

ബെർതോൾഡ് ബ്രെഹ്ത്
■ വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ; അതൊരായുധമാണ്‌.

ക്രിസ്റ്റ്ഫർ മോർളി
■ പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്.

പ്രാങ്ക് സാപ്പ
■ ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.

മാർക്ക് ട്വയ്ൻ
■ നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.

■ ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടി പിശക് മൂലം മരണപോലും സംഭവിച്ചേക്കാം.

ഫ്രാൻസിസ് ബേക്കൺ
■ ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും.

ലൂയി ബോർജ്ജേ
■ എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.

സാമുവൽ ബട്ലർ
■ പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്.

റൊബർട്ട്സൺ ഡേവിഡ്
■ നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും, നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം.

ജോസഫ് അഡിസൺ
■ ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.

ജോൺബർജർ
■ ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു. നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.

എഡ്വേഡ് ലൈട്ടൺ
■ അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല.

★ ജോൺ ചീവർ
■ വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.

എഡ്വേഡ് ഗിബൺ
■ ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന.

മറ്റു ഭാഷാചൊല്ലുകൾ

■ അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ്.  [ഇംഗ്ലീഷ്]

■ കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല. [ചൈനീസ്]

■ നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും. [ചൈനീസ്]

■ ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ. [ചൈനീസ്]

■ വലിയ ഗ്രന്ഥങ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ്. [ഫ്രഞ്ച്]

■ പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും. [അറബി പഴമൊഴി]

കുമാരനാശാൻ
ഉണരുവിൻ വേഗമുണരുവിൻ സ്വര-
ഗുണമേലും ചെറു കിളിക്കിടാങ്ങളേ…

ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ
മണമേലുമോമൽമലർമൊട്ടുകളേ
അണയ്ക്കുമമ്മമാരുടെ ചിറകു-
ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ….

തണുത്ത നീർശയ്യാഞ്ചലം വിട്ടു തല
ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ
അകലുന്നൂ തമസ്സടിവാനിൽ വർണ്ണ-
ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു…

സകലലോകബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നള്ളീടുന്നു
ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ-
ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം…

ഒരുമതേടുവിനെഴുന്നള്ളത്തിതു
വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ
ഉരയ്ക്കല്ലിങ്ങനെയുദാരമായ്
സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം?

കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ
ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

മലയാളനാട്ടിലൂടെ

ഒരു കവിത. കവി ആരെന്നോ, കവിതയുടെ പേരെന്തെന്നോ അറിയില്ല. മലയാളനാട്ടിന്റെ ചരിത്രത്തിലേക്കുള്ള നല്ലൊരു തിരിഞ്ഞു നോട്ടമാവുന്നു ഈ കവിത.

പത്തിരിയും പിന്നെ പേറുമായി
പട്ടാണി പെണ്ണുങ്ങൾ പാർത്ത കാലം
കടല കൊറിച്ചും കിടപ്പറ പങ്കിട്ടും
നസ്രാണിപിള്ളേരു വാണ കാലം
പാട്ടം കൊടുത്തും പണം കൊടുത്തും ചിലർ
പാട്ടിലാക്കാൻ പുറപ്പെട്ട കാലം

നായരിറങ്ങുമ്പോൾ നമ്പൂരി ചൂട്ടുമായ്
അച്ചിക്കു സംബന്ധം ചെയ്ത കാലം
കാത്തിരിപ്പ്‌ മടുത്തു അന്തർജനം
ചെറുമനെ കൂട്ടു വിളിച്ചകാലം
പാടെ മറന്നുനാം നാടിന്റെ മക്കളെ
പാടെ തുരത്തി ആ കാടുകേറ്റി
വേടനും അരയനും പണ്ടാരവും
ഉള്ളു വലിഞ്ഞു തൻ പേടകത്തിൽ
നാട്ടു മുതലോനെ കാടുകേറ്റി
വെട്ടിപിടിച്ചു ഈ പുണ്യഭൂമി
ആദിവാസി എന്നാ നാമമോതി
ആദ്യത്തെ വാസിയെ കാടുകേറ്റി
പിന്നെ പറങ്കികൾ പിന്നാലെ വന്നവർ
വേഴ്ചക്കു പെണ്ണിനെ സ്വന്തമാക്കി
ഭൂമിയുടെ മക്കളെ ഭൂമിയിലെവിടെയും
ഭീതിയില്ലാതെ ഭോഗിച്ച കാലം

ഇത്തരം സങ്കരം നാട്ടിൽ ജനിച്ചു
സങ്കരചിന്തകൾ ജ്വലിച്ചു
സംഘടിതരാക്കുവാൻ എത്തിയോരൊക്കെയും
സംഘടനകളായി പിരിഞ്ഞു
എന്തേ ഭയക്കുന്നു സങ്കീർണ്ണ ചിന്തകൾ
നമ്മുടെ സങ്കര വർണ്ണമേനി സത്യമല്ലേ ?
സങ്കരവർണ്ണത്തിൽ പിറന്നൊരാ ജീവികൾ
സംഘമായ് കൂട്ടകൊല നടത്തി…

വേദങ്ങളെ തന്നെ പലതായ് പിരിച്ചവർ
ഓതി പരസ്പരം മൂന്നു നാല്
പിന്നെ ചരിത്രം ഞാൻ എന്തിനു പറയേണം
കണ്മുൻപിൽ കാണ്മതു താൻ ചരിതം
ഇല്ല നമുക്കുള്ളിൽ ഹിന്ദുവിൽ രക്തം
ഇല്ല നമുക്കുള്ളിൽ ഇസ്ലാമിൻ രക്തം
ഇല്ല നമുക്കുള്ളിൽ ക്രൈസ്തവ രക്തം
ഉള്ളതോ സങ്കീർണ മാനവരക്തം
കൊല്ലരുതു മൂഡാ നീ കൊല്ലരുതു നിന്നെ
———————————————-
നീയാണ് ഞാനെന്നും ഞാനാണ് നീയെന്നും
കണ്ടു നമുക്കിനി യാത്രയാവാം…!

അമ്മ മലയാളം

[ca_audio url=”https://chayilyam.com/stories/poem/Amma-malayalam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

Aatmika Rajesh Odayanchal
Aatmika

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ…

ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ…

ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ…

വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം…

മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം…

ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി…

തേകുവാന്‍, ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം…
അന്യമായ് പോകുന്ന ജീവമലയാളം…

ഓര്‍ക്കുക, അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം…
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം…
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം…
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം…

ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം…
പുള്ളുവന്‍, വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം…
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,..
ഓണമലയാളത്തെ എന്തുചെയ്തു…
ഓമല്‍മലയാളത്തെ എന്തുചെയ്തു…

രചന: കുരീപ്പുഴ ശ്രീകുമാർ

അക്ഷരങ്ങളുടെ കൂട്ടുകാരൻ!

Rahul Vijay Kaumudi Unicode Font
Rahul Vijay

മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം
ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം
ചെറുപ്പത്തിന്റെ ചടുലതയെ മലയാള ഭാഷാ സാങ്കേതിക മേഖലയിലേക്ക് തിരിച്ചുവിട്ട ചെറുപ്പക്കാരനായിരുന്നു രാഹുൽ വിജയ്. ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു വയനാടു സ്വദേശിയായ രാഹുൽ. കൗമുദി പത്രവുമായി ബന്ധപ്പെട്ട് മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചുവടുവെയ്പ്പുകൾക്ക് രാഹുൽ നിമിത്തമായി തീർന്നിട്ടുണ്ട്. മലയാളഭാഷാ കമ്പ്യൂട്ടിങ്ങിൽ ഇനിയുമേറെ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന യുവാവായിരുന്നു രാഹുൽ വിജയ്.  പക്ഷേ, ആ ലളിത ജീവിതത്തിനു മരണം അപ്രതീക്ഷിതമായി തിരശ്ശീല ഇടുകയായിരുന്നു. ഒക്ടോബർ 18, ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടടുത്ത് അവൻ ജീവിതത്തോട് വിട പറയാൻ തുനിയുമ്പോൾ വാട്സാപ്പിൽ അവന്റെ അടുത്ത മെസേജിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അന്നു രാവിലെ 9:18 ന് അവസാന മെസേജും അയച്ച് ഇറങ്ങിപ്പോയതായിരുന്നു രാഹുൽ!  സന്തോഷത്തിന്റെ തുടര്‍സാധ്യതകള്‍ ഒളിപ്പിച്ചുവെച്ച നിറചിരിയും പരിചയപ്പെടുന്നവരിലെല്ലാം സന്തോഷം നിറയ്ക്കുന്ന ആ  സാന്നിദ്ധ്യവും പെട്ടെന്ന് ഇല്ലാതായപ്പോൾ ഒട്ടൊന്നുമല്ല ഞങ്ങൾ പകച്ചു നിന്നത്! വെറും സൗഹൃദസംഭാഷണത്തിനപ്പുറം അവൻ ഞങ്ങൾക്കിടയിൽ പങ്കുവെച്ച  മറ്റുചിലതുണ്ട്. രാഹുലുമൊന്നിച്ചുള്ള സൗഹൃദ നേരങ്ങളുടെ പച്ചപ്പും അവസാനം അവൻ തന്ന നൊമ്പരങ്ങളും ഓർത്തെടുക്കുകയാണിവിടെ.

ഓൺലൈൻ ലോകത്ത് രാഹുൽ ഒരു അന്തർമുഖനായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൗമുദി ഫോണ്ട് പരീക്ഷണാർത്ഥം പ്രസിദ്ധീകരിച്ചപ്പോൾ ചില സുഹൃത്തുക്കൾ അതിലെ ബഗ്സ് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം ബഗ്ഗുകളെ യഥാസമയം ഫിക്സ് ചെയ്യുകയും അതറിയിക്കുകയുമല്ലാതെ  ഗൂഗിൾ പ്ലസ് പോലുള്ള സോഷ്യൽ മീഡിയയിൽ നടക്കുന്ന ആഘോഷങ്ങളിൽ (ഇതിനു വേണ്ടി ഗ്രൂപ്പുണ്ടാക്കുക, മെയിലിങ് ലിസ്റ്റ് തുടങ്ങുക, ദീർഘങ്ങളായ ചർച്ചയ്ക്ക് വഴിമരുന്നിടുക തുടങ്ങിയവയിൽ) നിന്നും രാഹുൽ വിട്ടു നിൽക്കുമായിരുന്നു. എന്നാൽ, ഈ ഒരു അന്തർമുഖത്വം നേരിട്ട് സംസാരിക്കുമ്പോൾ കണ്ടിരുന്നില്ല. മാത്രമല്ല, ഒരു സംശയം ചോദിക്കാനായി വിളിച്ചാൽ അതിന്റെ വേരിൽ നിന്നും തുടങ്ങി അവനത് വിശദീകരിക്കും. അറിവ്  പങ്കുവെയ്ക്കാൻ അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരു യോഗം വിളിച്ച് ചേർക്കാനോ, ഒരു പൊതു സഭയിൽ ഇതൊക്കെ വിശദീകരിക്കാനോ രാഹുലിന് അന്നു കഴിയുമായിരുന്നില്ല. അത് മിക്കവാറും ജോലിത്തിരക്കിനാൽ സാധിച്ചിരുന്നില്ല എന്ന് പിന്നീടുള്ള സംഭാഷണങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ഫോണ്ടു നിർമ്മാണം
ഇംഗ്ലീഷ് അക്ഷരങ്ങൾ പോലെയല്ല, ഏറെ സങ്കീർണമാണ് മലയാള അക്ഷരങ്ങൾ, മലയാളം പോലൊരു ഭാഷയ്ക്ക്  കമ്പ്യൂട്ടറിൽ അക്ഷരരൂപം ഉണ്ടാക്കുക, അതും പഴയ ലിപിയിൽ എന്നത് അതിലേറെ സങ്കീർണമായ കാര്യമാണ്. ഏറെ ക്ഷമയും സമയവും ആവശ്യമുള്ള ജോലിയാണത്. അത് ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്താനായി എന്നതാണ് രാഹുലിന്റെ പ്രത്യേകത. ഇതിനായി ആയിരത്തോളം അക്ഷര രൂപങ്ങളെ വരച്ചെടുക്കേണ്ടതുണ്ട്. പിന്നെ അവയുടെ ഓരോന്നിന്റേയും പ്രോസസിങ്. സ്വതന്ത്ര്യമലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടും ചില വ്യക്തികളുടെ ശ്രമങ്ങളിലൂടെയും മലയാളത്തിൽ യുണീക്കോഡ് വ്യവസ്ഥയിൽ കുറച്ച് ഫോണ്ടുകൾ ഇറക്കിയിട്ടുണ്ട് എന്നല്ലാതെ വലിയൊരു സംഭാവന ഈ രംഗത്ത് ഇനിയും ഉണ്ടായിട്ടില്ല. ഫോണ്ടു നിർമ്മിച്ചെടുക്കാനുള്ള മെനക്കേടുമാത്രമല്ല അതിനുള്ള സാങ്കേതികവിദ്യ വശമില്ലാത്തതും മലയാളത്തിൽ യുണീക്കോഡു ഫോണ്ടുകളുടെ എണ്ണം കുറയുന്നതിനു കാരണമായി. നൂറു കണക്കിനു ആസ്കി ഫോണ്ടുകളുള്ള മലയാളത്തിൽ യുണീക്കോഡ് ഫോണ്ടുകളുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലേക്ക് ഏകാകിയായി കടന്നുവന്ന രാഹുൽ ശ്രദ്ധയർഹിക്കുന്നു.

എന്താണു ഫോണ്ട്? എന്താണ് ആസ്കി? എന്താണു യുണീക്കോഡ്?
കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തുക ബൈനറി(1,0 എന്നീ അക്കങ്ങളുടെ ശ്രേണി) രൂപത്തിലാണ്. അക്ഷരങ്ങളും ചിത്രവും ശബ്ദശകലവുമെല്ലാം സൂക്ഷിക്കുക ഇങ്ങനെ തന്നെ. ഇതിൽ തന്നെ അക്ഷരങ്ങൾ രേഖപ്പെടുത്തുക എൻകോഡിങ്ങ് രൂപത്തിലാണ്. ഓരോ അക്ഷരത്തിനും പ്രത്യേകം കോഡ് നല്കുക എന്നതാണ് ചെയ്യുക.

എൻകോഡ് ചെയ്യപ്പെട്ട വിവരം എങ്ങനെയാണു സ്ക്രീനിൽ കാട്ടേണ്ടതെന്നു കമ്പ്യൂട്ടറിനു പറഞ്ഞു കൊടുക്കുന്ന ഒരു ഫയലാണ് ഫോണ്ട്. ഇത് ഓരോ കോഡ്‌പോയിന്റുകളെയും ഓരോ ചിത്രരൂപങ്ങളുമായി മാപ്പ് ചെയ്യുന്നു. ഡോക്യുമെന്റിൽ ഒരു കോഡ്പോയിന്റ് കാണപ്പെടുമ്പോൾ കമ്പ്യൂട്ടർ ഫോണ്ട് ഫയൽ പരിശോധിക്കുകയും, പ്രസ്തുത കോഡ് പോയിന്റിനു നേരെയുള്ള അക്ഷരരൂപം പിക്സൽ എന്നറിയപ്പെടുന്ന ബിന്ദുക്കളുടെ കൂട്ടമായി സ്ക്രീനിൽ വരയ്ക്കുകയും ചെയ്യുന്നു.

എൻകോഡിങ്ങ് വ്യവസ്ഥകളിൽ ഏറ്റവും പ്രചാരമുള്ളത് ആസ്കിയാണ് (American Standard Code for Information Interchange). എട്ടു ബിറ്റുപയോഗിച്ച് നിർമ്മിക്കാവുന്ന 256 കോഡ് പോയിന്റുകളിൽ (28=256) ആദ്യ 128 എണ്ണം മാത്രമേ ഇംഗ്ലീഷും കീബോഡിൽ കാണുന്ന മറ്റു ചിഹ്നങ്ങളും എൻകോഡ് ചെയ്യാൻ ആസ്കി ഉപയോഗപ്പെടുത്തുന്നുള്ളൂ. ബാക്കി അവശേഷിക്കുന്ന 128 കോഡ്പോയിന്റുകളാണ് മലയാളമടക്കം എല്ലാ ഭാഷകളും ഒരേ സമയം ഉപയോഗിക്കുക. ഒരേ ഭാഷയിലുള്ള ഫോണ്ടുകളെല്ലാം കോഡ്‌പോയിന്റുകളിൽ  ഒരു മാനകീകരണം പിന്തുടർന്നു വന്നിട്ടുമില്ല(ഉദാഹണത്തിന് ഒരു പ്രത്യേക മലയാള ഫോണ്ടിൽ ‘അ’ രേഖപ്പെടുത്താൽ ഉപയോഗിക്കുന്ന കോഡ് പോയിന്റ് മറ്റൊരു ഫോണ്ടിൽ ‘സ’ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന അവസ്ഥ). ഇത് പശ്ചാത്തല ആശ്രിതത്വത്തിനു (Platform Dependency) കാരണമാകുന്നു. അതായത് ഉള്ളടക്കം എഴുതുവാൻ ഉപയോഗിച്ച   അതേ പശ്ചാത്തലങ്ങൾ (ഫോണ്ട്, ഓപറേറ്റിങ്ങ് സിസ്റ്റം, ഹാർഡ്‌വെയർ വ്യവസ്ഥ) ഇല്ലെങ്കിൽ മറ്റൊരാൾക്ക് ഇത് വായിക്കാൻ പറ്റില്ലെന്നു വരുന്നു. അല്ലെങ്കിൽ ഡോക്യുമെന്റിനൊപ്പം ഫോണ്ട് എംബഡ് ചെയ്യേണ്ടി വരും. ഇതെപ്പോഴും സാധിക്കണമെന്നില്ല. ഈ അവസ്ഥ, ഭാഷ ഇന്റർനെറ്റിൽ ഉപയോഗിക്കുന്നതിനും , മറ്റു ഭാഷാകമ്പ്യൂട്ടിങ്ങ് സാധ്യതകൾക്കും (മെഷിൻ പരിഭാഷ, ലിപി മാറ്റം, ടെക്സ്റ്റ് റീഡിങ്ങ്, ബ്രെയിൽ ലിപിയിലേക്ക് മാറ്റുക മുതലായവ) തടസ്സമായി വരുന്നു.

ഇതിനൊരു പരിഹാരമായാണു യുണീക്കോഡ് (Unicode) നിർദ്ദേശിക്കപ്പെട്ടത്. ആസ്കിയെത്തന്നെ വിപുലപ്പെടുത്തിയ യുണീക്കോഡിൽ 16 ബിറ്റുപയോഗിച്ച് അറുപത്തയ്യായിരത്തോളം  (216 = 65536) കോഡ്‌പോയിന്റുകൾ നിർമ്മിക്കാനാകും. ലോകത്തിലെ ഏതാണ്ട് പ്രധാന ഭാഷകളിലെ അക്ഷരങ്ങളെല്ലാം എൻകോഡ് ചെയ്യാൻ ഇത് മതിയാകും. അതിനാൽ ഓരോ ഭാഷയ്ക്കും വെവ്വേറെ കോഡ്പോയിന്റുകൾ നൽകപ്പെട്ടു(3328 മുതൽ  3455 വരെയുള്ള 128 കോഡ്പോയിന്റുകളാണു മലയാളത്തിനനുവദിച്ചിരിക്കുന്നത്.) വാക്കുകൾ ഏതുപ്രകാരം കാണിക്കണമെന്ന് എഴുതിയ ആൾ തീരുമാനിച്ചിരുന്ന ആസ്കിയിൽ നിന്നും വ്യത്യസ്തമായി കാഴ്ചക്കാരനാണ് എപ്രകാരം കാണണമെന്ന് യുണീക്കോഡിൽ തീരുമാനിക്കുക.

കേരളത്തിൽ 2006 മുതൽ തന്നെ ബ്ലോഗിങ്ങ്, വിക്കിപീഡിയ മുതലായവ വഴി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പരിചിതമായെങ്കിലും പ്രിന്റിങ് മേഖലയ്ക്ക് ഇപ്പോഴും യുണീക്കോഡ് അന്യമാണ്.  നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ പലതും യുണീക്കോഡ് പിന്തുണയ്ക്കാത്തതും, അവ നവീകരിക്കാൻ വരുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയുമാണു പ്രസാധകരെ ഇതിൽ നിന്നും  പിന്നോട്ടു വലിക്കുന്നത്.

ഒരു പത്രത്തിന് അതിന്റെ ഫോണ്ട് എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. മിക്കവാറും എല്ലാ പത്രങ്ങൾക്കും അവരുടെ അക്ഷരരൂപങ്ങൾ ഒരു ഐഡന്റിറ്റിയാണ്; മലയാള മനോരമ പോലുള്ള പത്രങ്ങൾ അവരുടെ പ്രിന്റിങ് ഫോണ്ട് ഉണ്ടാക്കാനായി ലക്ഷങ്ങൾ മുടക്കി വിദേശത്തുനിന്നും വിദഗ്ദരെ കൊണ്ടുവന്നിരുന്നു എന്നു വായിച്ചിട്ടുണ്ട്. അക്ഷരങ്ങളിലൂടെ ഓരോരുത്തരും അവരവരുടെ തനിമ നിലനിർത്തിപ്പോരുന്നു. അങ്ങനെയുള്ള ഐഡന്റിറ്റിയെ  കൗമുദി  പത്രവുമായി ബന്ധപ്പെട്ട് മാറ്റിമറിക്കാനും അവിടെ യുണീകോഡ് പ്രിന്റിങ് എന്ന വിപ്ലവകരമായൊരു മാറ്റത്തിനു തുടക്കം കുറിക്കാനും കഴിഞ്ഞത് രാഹുലിന്റെ കർമ്മകുശലതയെയാണു കാണിക്കുന്നത്. ഒറ്റയ്ക്കായിരുന്നു രാഹുലിന്റെ യാത്രയത്രയും. അവനത് പെട്ടെന്ന് ചെയ്തെടുക്കുകയായിരുന്നില്ല. പ്രതിസന്ധികളെ തരണം ചെയ്തുതന്നെയാണവൻ വിജയിച്ചത്.

മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ  രാഹുൽ നൽകിയ ഏറ്റവും ശ്രദ്ധേയമായ സംഭാവാൻ ആസ്കിയിൽ (ASCII) കുരുങ്ങിക്കിടന്ന മലയാളം പ്രിന്റിങ്ങ് മേഖലയെ യുനീക്കോഡിലേക്കു പറിച്ചു നടുന്നതിൽ സാങ്കേതികപരമായ നേതൃത്വം വഹിച്ചു എന്നതാണ്. മുൻപും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ തോതിലുള്ള ഒരു മാറ്റം നടക്കുന്നത് രാഹുലിന്റെ മേൽനോട്ടത്തിലാണ്.

വയനാട് ബ്യൂറോ ചീഫായിരുന്ന രാഹുൽ കൗമുദിയിലുപയോഗിക്കുന്ന ഫോണ്ടിന്റെ പിഴവ് കാട്ടി മാനേജ്മെന്റിന് ഒരു കത്തെഴുതിയിരുന്നു. കൗമുദിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അവർ പത്രത്തിൽ സമൂല മാറ്റം ആലോചിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഇത്തരുണത്തിൽ രാഹുൽ നൽകിയ  ഉറപ്പിനെത്തുടർന്നാണു കൗമുദി യുണീക്കോഡിനെ ആസ്പദമാക്കി വർക്ക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റം നിർമ്മിക്കാനാരംഭിക്കുന്നതും തുടർന്ന്  പ്രിന്റിങ്ങ് യുണീക്കോഡിലേക്ക് മാറ്റുന്നതും.

കൗമുദിയിലെ രാഹുൽ
രാഹുലിന്റെ നേതൃപാടവം ഏറെ തെളിഞ്ഞുകണ്ട പ്രവർത്തനമാണ്  2012 മുതൽ കേരള കൗമുദി ദിനപത്രം യുണീക്കോഡ് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയെന്നത്. 1979-ലെ ലിപി പരിഷ്കരണത്തോടെ ഉപേക്ഷിക്കപ്പെട്ട മലയാളത്തിന്റെ തനതു ലിപിയിലേക്ക് കേരള കൗമുദിയെ തിരികെയെത്തിച്ചതും രാഹുലാണ്. ഇതിനായി അറുനൂറിലധികം ഗ്ളിഫുകൾ അടങ്ങിയ ‘അരുണ’ എന്ന തനതു ലിപി ഫോണ്ട് രാഹുൽ നിർമ്മിക്കുകയുണ്ടായി. കൌമുദി ഫ്ലാഷിലടക്കം ഉപയോഗിക്കാൻ പന്ത്രണ്ടോളം ഫോണ്ടുകളുടെ സെറ്റ് കൌമുദിക്കായി രാഹുൽ നിർമ്മിച്ചിരുന്നു.

കൗമുദിയില്‍ തന്നെ ജോലിയുടെ ഒഴുക്കിനെ ക്രമീകരിക്കാന്‍ ഒരു ഇന്റേണൽ വര്‍ക്ക് ഫ്ലോ മാനേജ്മെന്റ് സിസ്റ്റവും രാഹുലിന്റെ നേതൃത്വത്തില്‍ പിറന്നു.  ന്യൂസ് അഗ്രിഗേഷന്‍ മുതല്‍ പ്രിന്റിങ്ങ് വരെയുള്ള ജോലികള്‍ കാര്യക്ഷമമായി ക്രമീകരിക്കാന്‍ ഇതു കൗമുദിയെ സഹായിച്ചു. മറ്റ് സ്ഥാപനങ്ങൾ ലക്ഷങ്ങൾ മുടക്കി അഡോബി എക്സ്പീരിയൻസ് മാനേജർ, സി.ക്യു.5 മുതലായ പ്രൊഫഷനൽ സോഫ്റ്റ്‌വെയർ വാങ്ങുന്നയിടത്താണു രാഹുലും സുഹൃത്തുക്കളും ചുരുങ്ങിയ ചെലവിൽ വെബ് ഇന്റർഫേസായി ന്യൂസ് ട്രാക്ക് നിർമ്മിച്ചത്. ഇതിനോടനുബന്ധിയായി രൂപപ്പെടുത്തിയ ഇന്സ്ക്രിപ്റ്റ്, വെരിഫോണ്ട് സ്കീമുകൾ ഉൾക്കൊള്ളിച്ച ടൈപ്പിങ് ഉപകരണങ്ങൾ, ആസ്കി-യുണീക്കോഡ് കൺവെർട്ടർ (കൗമുദി കണ്‍വെർട്ടർ) എന്നിവയും രാഹുലിന്റെ സംഭാവനകളാണു്.  ഇൻഡിസൈനിൽ മലയാളം പിന്തുണ പൂർണ്ണമായും ലഭ്യമാക്കാൻ ഒരു എക്സ്റ്റെൻഷനും രാഹുൽ നിർമ്മിച്ചിട്ടുണ്ട്. കൌമുദിയില്‍ വരുത്താനുദ്ദേശിക്കുന്ന സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ മാറ്റത്തെക്കുറിച്ചും ഒരിക്കല്‍ രാഹുല്‍ പറഞ്ഞിട്ടുണ്ട്. പരീക്ഷണമായി കുറച്ചു കമ്പ്യൂട്ടറുകള്‍ വിന്‍ഡോസ് ഓപറേറ്റിങ്ങ് സിസ്റ്റം മാറ്റി ഉബുണ്ടു പരീക്ഷിച്ചതു വിജയമാണെന്നും കാലാന്തരേണ ഇതു മുഴുവനായി വ്യാപിപ്പിക്കണമെന്ന ആഗ്രഹവും രാഹുല്‍ പങ്കുവച്ചിരുന്നു.

പിന്നീട് ഏഷ്യാനെറ്റിലെത്തിയ രാഹുൽ അവിടെ സോഷ്യൽ മീഡിയാ കോ- ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. വാർത്താപ്രൊമോഷനു വേണ്ടി ഉപയോഗിക്കാനായി ഹനിയ, മിഥുന  എന്നിങ്ങനെ രണ്ടു ഫോണ്ടുകൾ രാഹുൽ ചെയ്തിരുന്നു. മികച്ച ഒരു സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് വിദഗ്ദനായ രാഹുലിന്റെ കഴിവ് ഏഷ്യാനെറ്റിനെ സോഷ്യൽ മീഡിയയിൽ മുൻപന്തിയിലെത്തിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. നിലവിൽ ഏഷ്യാനെറ്റ് വെബ്‌സൈറ്റിന്റെ മൊബൈൽ ഇന്റർഫേസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു  രാഹുൽ. ഒപ്പം  യുണീകോഡിലേക്കു മാറിയ ഏഷ്യാനെറ്റ് ചാനലിനായി ഒരു സ്ക്രീന്‍ഫോണ്ട് ചെയ്യാനും രാഹുല്‍ ഉദ്ദേശിച്ചിരുന്നു.

കൗമുദി എന്ന ഫോണ്ട്
‘കൗമുദി’ ഫോണ്ടിന്റെ നിർമ്മാതാവ് എന്ന നിലയിലാണ് ഞങ്ങളിൽ പലരും രാഹുലിനെ പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും സ്ക്രീനിനിണങ്ങിയ ഒരു പുതിയ ലിപി ഫോണ്ട് ഒറ്റയ്ക്ക് ഡിസൈൻ ചെയ്ത് സ്വതന്ത്രാനുമതിയിൽ രാഹുൽ പ്രസിദ്ധീകരിച്ചു. ഇതിലെ പിശകുകൾ മാറുന്നതിൽ ഗൂഗിൾ പ്ലസ്, ഫേസ്‌ബുക്ക് സുഹൃത്തുക്കൾ രാഹുലിനെ സഹായിച്ചിരുന്നു. റെഗുലര്‍ ഫോണ്ടായി ആദ്യം പുറത്തിറങ്ങിയ ‘കൗമുദി’യിൽ കൂടുതൽ ഗ്ളിഫുകൾ ഉൾപ്പെടുത്തി ബോള്‍ഡ്, ഇറ്റാലിക്സ്, ബോള്‍ഡ് ഇറ്റാലിക്സ് എന്നീ വകഭേദങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ രാഹുലിനു കഴിഞ്ഞു.

ഈ ഫോണ്ടാണു ഇപ്പോള്‍ കേരള കൗമുദി അവരൂടെ വെബ്സൈറ്റിനായി ഉപയോഗിക്കുന്നത്. രാഖി എന്ന പേരില്‍ ഒരു പഴയലിപി ഫോണ്ടിന്റെ കൂടി പണിപ്പുരയിലായിരുന്നു രാഹുല്‍. അധികം പേര്‍ കടന്നു വന്നിട്ടില്ലാത്ത മലയാളം യുണീകോഡ് ഫോണ്ട് നിര്‍മ്മാണത്തില്‍ പുതുമുഖങ്ങളെ സഹായിക്കാന്‍ ഒരു ബ്ലോഗ് രാഹുൽ എഴുതി വന്നിരുന്നു. ഒരു വര്‍ക്‌ഷോപ് സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യം പലതവണ രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.  പിന്നീട് രാഹുല്‍, ജീസ്‍മോന്‍ ജേക്കബ് എന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറുടെ സഹായത്തോടെ, മലയാളം പിന്തുണയില്ലാത്ത ആന്‍ഡ്രോയ്ഡ് 2.2 ശ്രേണിയിലുള്ള ഫോണുകള്‍ക്കായി തന്റെ കൗമുദി ഫോണ്ട് ഏ.പി.കെ രൂപത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ഫോണ്ടുണ്ടാക്കാൻ ഒരു ടെമ്പ്ലേറ്റ്
അവന്റെ മരണത്തിനു തലേന്ന് വൈകുന്നേരം വിളിച്ചപ്പോൾ മലയാളം പഴയ ലിപിയെ പറ്റിയായിരുന്നു ഞങ്ങൾ സംസാരിച്ചത്. സാധാരണഗതിയിൽ ആയിരത്തിൽ അധികം അക്ഷരരൂപങ്ങൾ പഴയ ലിപിയിൽ വരച്ചെടുക്കേണ്ടതുണ്ട്. അതിനായി അവൻ ഒരു ടെമ്പ്ലേറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്. പരമാവധി അക്ഷരരൂപങ്ങളെ കൂട്ടിച്ചേർക്കാനും അക്ഷരങ്ങളെ ചെറുതാക്കാനും  ഉള്ള നിരവധി സ്ക്രിപ്റ്റുകൾ അവൻ എഴുതിവെച്ചിട്ടുണ്ട്. അതുവഴി അക്ഷരരൂപങ്ങൾ വരച്ചുണ്ടാക്കുന്ന സമയം ഗണ്യമായി ലാഭിക്കാൻ പറ്റുമായിരുന്നു. ഈ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ വരച്ചെടുക്കേണ്ട അക്ഷരങ്ങളുടെ ചാർട്ടും അവൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. എത്ര അക്ഷരങ്ങളും ഏതൊക്കെ ചിഹ്നങ്ങളും വരച്ചെടുക്കണം, ഏതൊക്കെ അക്ഷരങ്ങളെ പരസ്പരം സ്ക്രിപ്റ്റുപയോഗിച്ച് കൂട്ടിച്ചേർക്കാം, തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ഉൾപ്പെട്ട ഒരു സഹായി ആയിരുന്നു അത്. ഈ ലിസ്റ്റ് പഴയലിപിയുടെ നിർമ്മാണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അനാവശ്യമായി അക്ഷരരൂപങ്ങൾ വരച്ചെടുക്കുന്നതും അവയെ പ്രോസസ്സ് ചെയ്യുന്നതും ഇതുവഴി ഒഴിവാക്കാം. ഇതൊക്കെ തിങ്കളാഴ്ച ഷെയർ ചെയ്യാമെന്നു പറഞ്ഞിട്ടാണവൻ അന്നു ഫോൺ വെച്ചത്. അവന്റെ ഓഫീസിലെ കമ്പ്യൂട്ടറിൽ അതു കാണണം. അതു വെളിച്ചം കാണിക്കാൻ ഒരുപക്ഷേ ഏഷ്യാനെറ്റ് വിചാരിച്ചാൽ സാധിക്കുമായിരിക്കും. ഫോണ്ടുണ്ടാക്കാനിറങ്ങുന്ന മറ്റുള്ളവർക്ക് അത് ഏറെ പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. മലയാളത്തിൽ ഇങ്ങനെയൊരു ലിസ്റ്റ്  ചിലരുടെയെങ്കിലും കൈയ്യിൽ ഉണ്ടാവും, പക്ഷേ, അവരെ സമീപിക്കുക എന്നത് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അതുവെച്ച് അവർ ചെയ്യുന്ന ഫോണ്ടുകൾ ഉപയോഗിക്കാമെന്നല്ലാതെ, അതിന്റെ രഹസ്യം പൊതുവിൽ പരസ്യപ്പെടുത്താൻ മടിക്കുന്നതായിരിക്കാം ഇത് ലഭ്യമാകാതിരിയ്ക്കാൻ കാരണം. നിലവിൽ മലയാളത്തിൽ യുണീക്കോഡു വ്യവസ്ഥയിലുള്ള ആലങ്കാരിക ഫോണ്ടുകൾ ഇല്ലെന്നുതന്നെ പറയാം. ഇത്തരത്തിലുള്ള നിരവധി ഫോണ്ടുകൾ ഇനി മലയാളത്തിൽ വരേണ്ടിയിരിക്കുന്നു.

മൊബൈൽ റൂട്ടിങ്ങ്
മൊബൈൽ റൂട്ടിങ്ങിനെ പറ്റിയുള്ള ആദ്യചിന്ത തന്നത് രാഹുലായിരുന്നു. പഴയ ഒരു ഫോണിൽ മലയാളം കൃത്യമായി എങ്ങനെ വരുത്താം എന്ന ചിന്തയിൽ ഒരിക്കൽ അവനെ സമീപിച്ചിരുന്നു. കൗമുദി ഫോണ്ടിന്  ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി എന്നത് ആ സമയത്ത് വലിയൊരു ആശ്വാസമായി തോന്നിയിരുന്നു. ഇന്നിപ്പോൾ ഏതൊരു ആൻഡ്രോയിഡ് ഫോണിലും മലയാളം നന്നായി വഴങ്ങുന്നുണ്ട്. ചില കൂട്ടുകാർ പറഞ്ഞതു കേട്ട് സയനോജെൻ മോഡിലേക്ക് മാറ്റി മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ചെറിയൊരു ധൈര്യക്കുറവ് ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ബ്രിക്ക് ആയിപ്പോവാൻ എല്ലാ സാധ്യതയും ഉണ്ട് എന്ന് നിർദ്ദേശങ്ങൾ എഴുതിയിരുന്ന സൈറ്റിൽ തന്നെ വ്യക്തമാക്കിയിരുന്നു. രാഹുലിനെ വിളിച്ചപ്പോൾ അവൻ, “ഒന്നും സംഭവിക്കില്ല, നന്നായി ടെസ്റ്റ് ചെയ്ത സയനോജൻ മോഡ് റോം അതിലെ കമന്റൊക്കെ വായിച്ച് ഡൗൺലോഡ് ചെയ്തെടുത്തോളൂ – കുഴപ്പമൊന്നും വരില്ല” എന്നാണ് പറഞ്ഞത്. എനിക്കതിന് അവന്റെ സഹായം അധികമൊന്നും വേണ്ടി വന്നില്ലെങ്കിലും അവൻ പകർന്ന ഒരു ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു. ആൻഡ്രോയിഡ് 2.2 -ഇൽ തുടങ്ങി പിന്നീട് ആൻഡ്രോയ്ഡ് 4.2.2 വരെ വർക്ക് ചെയ്യിപ്പിക്കാൻ ഇത് സഹായകരമായി.

മറ്റു പ്രവർത്തനങ്ങൾ
ആൻഡ്രോയ്ഡിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ഓപറേറ്റിങ്  സിസ്റ്റമായ  സയനോജെന്‍ മോഡിന്റെയടക്കം ഒട്ടനവധി സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ പരിഭാഷയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളൊന്നും ഒരു സംഘടനയുമായും ബന്ധപ്പെട്ടല്ലായിരുന്നു ചെയ്തിരുന്നത്. പലപ്പോഴും ഞങ്ങള്‍ അതിനു നിര്‍ബന്ധിച്ചപ്പോഴും ഒരല്പം അന്തർമുഖത്വത്തോടെ ഒഴിഞ്ഞുമാറുകയായിരുന്നു രാഹുല്‍ ചെയ്തിരുന്നത്.  ഫോണ്ടുമായി ബന്ധപ്പെട്ട് നിരവധി പ്രോജക്റ്റുകൾ അവൻ ഏറ്റെടുത്തതും വിനയായി മാറി.

അവന്റെ മരണം സൃഷ്ടിച്ച ശൂന്യത വിട്ടുമാറുന്നില്ല. മൊബൈലിൽ അവന്റെ നമ്പർ ഡിലീറ്റ് ചെയ്യാൻ ഇതുവരെ ഞങ്ങൾക്കു പറ്റിയിട്ടില്ല. പ്രിയങ്കരനായ ഒരു കൂട്ടുകാരന്റെ വിയോഗം ബാക്കിവെയ്ക്കുന്നത് നീറിപ്പുകയുന്ന കുറേ ഓർമ്മകളും വേദനയും മാത്രം.

ലിങ്കുകൾ :
കൗമുദി ഫോണ്ട് : https://github.com/rahul-v/Kaumudi
രാഖി ഫോണ്ട്: https://github.com/rahul-v/Rakhi

അഖിലിന്റെ സഹായത്തോടെ എഴുതിയതാണിത്…

മലയാളത്തിലെ ടങ് ട്വിസ്റ്റേർസ്

എത്ര നല്ല അക്ഷരാഭ്യാസിയേയും ഒട്ടൊന്നു വിഷമവൃത്തത്തിൽപ്പെടുത്താൻ പര്യാപ്തമാണ് ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും. ഇംഗ്ലീഷിൽ ടങ് ട്വിസ്റ്ററുകൾ എന്നറിയപ്പെടുന്ന ഇത്തരം നാക്കുളുക്കി വാക്കുകളും വാക്യങ്ങളും മറ്റുഭാഷകളിലും ലഭ്യമാണ്. Continue reading

പൊതുവിജ്ഞാനം പരീക്ഷ

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം, സാഹിത്യം എന്ന മേഖലയിൽ പെട്ട 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുകയാണിവിടെ. Continue reading

മലയാളവ്യാകരണവും സാഹിത്യവും

ചെറിയൊരു ചോദ്യോത്തര പരിപാടിയാണിത്. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഇത് വളരെയേറെ പ്രയോചനം ചെയ്യുമെന്നു കരുതുന്നു. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ Continue reading