Change Language

Select your language

ലോകമേ യാത്ര/സിസ്റ്റർ മേരി ബനീഞ്ജ

സ്കൂൾകാലത്തിലെന്നോ കാണാപാഠം പഠിച്ച ഒരു കവിതയാണിത്. സിസ്റ്റർ മേരി ബനീഞ്ജയുടെ ലോകമേ യാത്ര എന്ന കവിതയിലെ ഏതാനും ഭാഗങ്ങൾ. ഓർമ്മയിൽ ഇടയ്ക്കൊക്കെ തെളിഞ്ഞു വരുന്ന അതിലെ വരികൾ ഇവിടെ പകർത്തി വെയ്ക്കുന്നു:

[ca_audio url=”https://chayilyam.com/stories/poem/Lokame-Yathra.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ജനിച്ച നാൾ തുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോ-
ടെനിക്കു വേണ്ടതൊക്കെ നൽകിയാദരിച്ച ലോകമേ!
നിനക്കു വന്ദനം; പിരിഞ്ഞു പോയിടട്ടെ ഞാനിനി-
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയേ വരിക്കുവാൻ.

മരിച്ചിടും ജനിച്ച മർത്ത്യരൊക്കെയും വിതർക്കമി-
ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും
മരിച്ചതിന്റെ പിമ്പു മറ്റൊരന്തമറ്റ ജീവിതം,
വരിച്ചിടുന്നതാണു മർത്ത്യനുള്ള മേന്മയോർക്ക നീ.

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ
കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം.

ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും
വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ
അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു
താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും.

അനന്തമായ ജീവിതം സുഖത്തൊടേ നയിക്കുവാൻ
ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണു ഞാൻ
മിനുങ്ങി മിന്നിടുന്ന പൂച്ചുനാണയങ്ങളൊന്നുമേ
എനിക്കു വേണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ

സമസ്ഥവും ത്യജിച്ചു ഞാനിറങ്ങിടുന്നു ധീരരാം
ശമിപ്രവീരരെത്തുടർന്നു ജീവിതം നയിക്കുവാൻ
ക്ഷമിച്ചിടട്ടെ ലോകമെന്റെ സാഹസപ്രവൃത്തിയെ
ശ്രമിച്ചിടട്ടെ ഞാനതിൽ പ്രശസ്തമാം ജയത്തിനായ്

വിളക്കു ഞാൻ തെളിച്ചുകൊണ്ടിറങ്ങിടുന്നിതാ വൃഥാ
വിളിച്ചിടേണ്ടൊരുത്തരും തിരിഞ്ഞു നോക്കുകില്ല ഞാൻ
തെളിഞ്ഞ രംഗമൊക്കെ വിട്ടകന്നു ദൂരെയെത്തി ഞാ-
നൊളിച്ചിടൂം, സമാധിയിൽ കഴിക്കുമെന്റെ ജീവിതം.

സിസ്റ്റർ മേരി ബനീഞ്ജ
കേരളത്തിലെ പ്രശസ്തയായിരുന്ന ഒരു കവയിത്രിയായിരുന്നു സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം. മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്.

1899 നവംബർ 6-ന്‌ ഏറണാകുളം ജില്ലയിൽ ഉൾപ്പെട്ട ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു. ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, മൂത്തോലി കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. തുടർന്ന് വടക്കൻ പറവൂരിലെ സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. രണ്ട് വർഷത്തിനുശേഷം കൊല്ലം ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേരുകയും മലയാളം ഹയർ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയാകുകയും ചെയ്തു. 1922-ൽ കുറുവിലങ്ങാട് കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു. 1928 ജൂലൈ 16 ന്‌ കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും ‘സിസ്റ്റർ മേരി ബനീഞ്ജ’ എന്ന പേര്‌ സ്വീകരിക്കുകയും ചെയ്തു. 1950-ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും 1961-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു.1985 മെയ് 21-ന്‌ നിര്യാതയായി.

“ഗീതാവലി” എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു.സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച “ലോകമേ യാത്ര” എന്ന കവിത പ്രസിദ്ധമാണ്. 1971-ൽ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാർപ്പാപ്പ “ബെനേമെരേന്തി” എന്ന ബഹുമതി നൽകി ആദരിച്ചു. കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ 1981 ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ തോട്ടം കവിതകൾ 1973-ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര ഇവരുടെ മരണാനന്തരം 1986-ലും ആത്മകഥയായ വാനമ്പാടി 1986-ലും പ്രസിദ്ധീകരിക്കപ്പെട്ടു.

ചെറുപ്പകാലത്തെ ഓർമ്മകളിൽ തിങ്ങി നിൽക്കുന്ന മറ്റൊരു കവിത(കവനമേളയിൽ നിന്നും):
സ്വാഗതം കുഞ്ഞിക്കാറ്റേ, പൊന്നിളങ്കാറ്റേ, നിന്റെ-
യാഗമം പ്രതീക്ഷിച്ചുതന്നെ ഞാനിരിക്കുന്നു.
വന്നിടാമകത്തേയ്ക്കു സംശയം വേണ്ട, നല്ല
സന്ദേശമെന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടാവാം.

ചന്ദനക്കുന്നില്‍നിന്നോ വന്നിടുന്നതു? സുധാ-
സ്യന്ദിയാണല്ലോ ഭവാന്‍ ചിന്തുന്ന പരിമളം
അല്ലെങ്കിലാരാമങ്ങള്‍ പലതും വാസന്തശ്രീ-
യുല്ലസിച്ചീടുന്നവ തടവിപ്പോന്നിട്ടുണ്ടാം.

നല്ലവരോടു വേണ്ടും സമ്പര്‍ക്കം പുലര്‍ത്തുന്ന
നല്ലവന്‍ ഭവാനെന്നു ഞാനറിഞ്ഞിരിക്കുന്നു.
കണ്ടില്ലേ മധ്യേമാര്‍ഗ്ഗം നല്ല പത്മാകരങ്ങള്‍!
വേണ്ടുമ്പോല്‍ വികസിച്ചുനില്ക്കുന്നോ പൂക്കളെല്ലാം?

സുന്ദരനളിനങ്ങള്‍ കുണുങ്ങിച്ചാഞ്ചാടുന്ന-
തെങ്ങനെയെന്നു ഭവാനൊന്നുവര്‍ണ്ണിച്ചീടാമോ?
പറക്കും മധുപങ്ങള്‍ക്കിരയേകുവാനായി
തുറന്ന ഭണ്ഡാരങ്ങളവയില്‍ കാണുന്നില്ലേ?

ഇരമ്പിപ്പാടിപ്പാടി പാറയില്‍ തട്ടിത്തട്ടി-
യൊഴുകും സ്രവന്തികളങ്ങയെക്കണ്ടനേരം
എങ്ങനെ സല്ക്കാരങ്ങള്‍ നല്‍കിയെന്നതും ഭവാന്‍
ഭംഗിയായ് പറഞ്ഞെന്നെയൊന്നു കേള്‍പ്പിക്കില്ലയോ?

പറയുന്നില്ലെങ്കിലോ ഭാവനാമുകുരത്തി-
ലറിയാം; ജലകണമണിമാല്യങ്ങളാലേ
ഭൂഷിതനാക്കിയങ്ങേ സ്വീകരിച്ചിരിക്കണം
ശേഷിപോലന്തരംഗം കുളുര്‍പ്പിച്ചിരിക്കണം.

ആ വനസ്ഥലികളും പച്ചിലച്ചാര്‍ത്തിനുള്ളില്‍
പൂവുകള്‍ കൂട്ടിച്ചേര്‍ത്തു മഞ്ജരിയര്‍പ്പിച്ചില്ലേ?
ഫുല്ലമാം സൂനങ്ങളേയുച്ചിയില്‍ ചാര്‍ത്തിക്കൊണ്ടു
വല്ലികള്‍ മനോഹര നൃത്തങ്ങളാടിയില്ലേ?

19 comments on “ലോകമേ യാത്ര/സിസ്റ്റർ മേരി ബനീഞ്ജ

  • Dr Fuad Jaleel says:

    • എന്റെ ചെറുപ്പക്കാലത്ത് എന്റെ ഉമ്മ ചൊല്ലികേൾപ്പിക്കാറുള്ള വരികളായിരുന്നു സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും . പള്ളികൂടക്കാലത്ത് ഉമ്മ കേട്ടിട്ടുള്ളതായിരുന്നു ഇത്. ഏതാനം വരികൾ മാത്രമേ ചൊല്ലി ഞാൻ കേട്ടീട്ടുള്ളുവെങ്കിലും കവിതയുടെ ഈണവും അർഥഗാംഭീര്യവും എന്നെ അന്നെ ആകർഷ്ഷിച്ചിരുന്നു.
    മലയാളം ഇന്റെർനെറ്റ് യുഗ പിറവിക്കുശേഷം പലപ്പോഴും ഈ വരികൾ തിരഞ്ഞരുന്നു. അതിലുടെ സിസ്റ്റർ മേരി ബനീഞയെ അറിഞ്ഞു . വരികളലിൽ ചിലതു കൂടി കിട്ടി. എന്നാൽ ഇക്കഴിഞ്ഞ ദിവസം ഒന്നു കൂടി പരതിയപ്പോഴാണ് ഇവിടെ ഇത്രയധികം വരികളൂള്ളത് കണ്ടത്. വളരെ സതോഷം തോന്നി . ഉടൻ ഏതാനം വരികൾ ഹൃദ്സ്തമാക്കി ! പിന്നെയാണ് നോക്കുന്നത് ആരാണ് ഈ വരികൾ ഇവിടെയിട്ടതെന്ന്. അന്തം വിട്ടു പോയി ! എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രാജേഷ് !! സന്തോഷം ഇരട്ടിച്ചു. നന്ദി രാജേഷ്.
    ഉമ്മായ്ക്ക് വയസ്സായി എനിക്കും തരക്കേടില്ലാത്ത പ്രായമായി. എന്നാലീവരികൾക്ക് വാർധക്യമുണ്ടാവില്ല എന്നു തന്നെ വേണം കരുതാൻ.

    Reply
    • 🙂
      എട്ടിലോ ഒമ്പതിലോ മറ്റോ പഠിക്കാനുണ്ടായിരുന്നു; അന്നേ ഇത് ബൈഹാർട്ട് ചെയ്തതാ ഈ കവിത…
      സുന്ദരിയായ ഒരു സിസ്റ്ററായിരുന്നു ടീച്ചർ; നന്നായി കവിത ചൊല്ലുമായിരുന്നു അവർ.
      ഇതെല്ലാം ഓർമ്മയിൽ അങ്ങനെ തന്നെ നിന്നിരുന്നു.
      പലപ്പോഴും കവയത്രിയുടെ സ്ഥാനത്ത് ആ സിസ്റ്ററിനെ തന്നെ കാണുമായിരുന്നു ഞാൻ.
      അതുകൊണ്ടു തന്നെ ഇതൊരു സുന്ദരമായ ഓർമ്മപ്പെടുത്തൽ കൂടിയാണെനിക്ക്!
      ടീച്ചർ പഠിപ്പിക്കുമ്പോഴും ആ ഒരു താദാത്മ്യം അവരുടെ വാക്കുകൾ നിഴലിച്ചിരുന്നു.

      Reply
  • Mathew Jose says:

    Where is available her books of poems………………very nice heart touching lines…………………

    Reply
  • Thank you for the information regarding Sr. Mary Baneenja.very nostalgic poem .thanks for sharing this information with public.

    Reply
  • ഓര്‍മ്മയില്‍ ചന്ദനമണമുള്ള കുഞ്ഞിളം കാറ്റ് ഇപ്പോഴും വീശുന്നുണ്ട്. സിസ്റ്റര്‍…

    Reply
  • അശ്റഫ്. കെ.എം. says:

    സുഹൃത്തേ വളരെ നന്ദി
    കുറേ കാലമായി ഈ കവിത അന്വേഷിച്ചു നടക്കുന്നു.

    Reply
  • Badusha Razack says:

    Thank you so much Rajesh.. Orupadu thiranja kavithayanithu…Ente chechikku 10th il padikkanullathayirunnu ith…Angane enikkum ith valare priyapettathayee…

    Reply
    • നിങ്ങൾക്ക് പിഡിഎഫായി ഡൗൺലോഡ് ചെയ്യാമല്ലോ. സൈറ്റിന്റെ വർക്ക് പൂർത്തിയായിട്ടില്ല, ഞാൻ മെയിൽ അയക്കാം പോസ്റ്റ്

      Reply
  • രണ്ടു കാലുള്ളോനായി പോയേ ഇപ്പോ നാലു കാലുള്ളോനായി വന്നേ വട്ട മോന്തേം കൊണ്ട് പോയേ ഇപ്പോ നീണ്ട മോന്തേം കൊണ്ട് വന്നേ
    ഈ വരികൾ ഉള്ള ഒരു കവിത ഉണ്ടോ എവിടേയോ കേട്ട് ഒരു ഓർമ. കവിതയുടെ വൈകളാണോ എന്നു അറിയില്ല
    തപ്പിയിട്ട് കിട്ടിയില്ല

    Reply

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>