Change Language

Select your language

ഒരു ബന്നിന്റെ കഥ

ബാഗ്ലൂർ ജീവിതം

ബാംഗ്ലൂർ എന്നാൽ വലിയൊരു തൊഴിൽശാല മാത്രമാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എങ്ങോട്ട് നോക്കിയാലും യന്ത്രങ്ങളെപ്പോലെ പായുന്ന തൊഴിലാളികൾ, പ്രതീക്ഷയോടെ അലയുന്ന തൊഴിലന്വേഷകർ, കമ്പനികളുടെ പടിയിറങ്ങി നിരാശരായി മടങ്ങുന്നവർ… അങ്ങനെ പലവിധ ഭാവങ്ങളിൽ ഒട്ടനവധി മനുഷ്യരൂപങ്ങൾ! പരിഭവങ്ങളിലും പരാതികളിലും മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും മാത്രം നിറഞ്ഞുനിന്നിരുന്ന, ചുറ്റുമുള്ള ലോകത്തേക്ക് കണ്ണുതുറക്കാതിരുന്ന ഒരു കാലം. പക്ഷേ, പിന്നീട് കാഴ്ചകളും ചിന്തകളും മാറിമറിയുന്നത് ഞാൻ കണ്ടു.

തെരുവിൽ ഇങ്ങനെയൊക്കെ പല വേഷങ്ങൾ കാണാറുണ്ടായിരുന്നെങ്കിലും, അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ എന്ന ചിന്തയോടെ ഒരു കാലത്ത് ഞാൻ മാറി നടന്നിരുന്നു. ചില കാഴ്ചകൾ അല്പനേരത്തേക്ക് ഉള്ളിൽ ഒരു വിങ്ങലുണ്ടാക്കുമെങ്കിലും പെട്ടെന്ന് തന്നെ കടന്നുപോകുമായിരുന്നു. അങ്ങനെ കാലത്തെയും ദേശത്തെയും കൂടുതൽ ആഴത്തിൽ അറിയാൻ തുടങ്ങിയ ഒരു നാളുകളിലാണ് മഞ്ജുവിന്റെ അമ്മാവൻ തന്റെ കൂട്ടുകാരനെയും കൂട്ടി ഇവിടുത്തെ മാർക്കറ്റുകൾ കാണാനായി വരുന്നത്.

കാഞ്ഞങ്ങാട്ടു നിന്നും വരുന്ന ബസ്സുകൾ സാധാരണയായി മഡിവാളയ്ക്കടുത്ത് സെന്റ് ജോൺസ് ആശുപത്രിക്ക് സമീപമാണ് ആളുകളെ ഇറക്കാറുള്ളത്. അന്ന് എന്റെ താമസം ബൊമ്മനഹള്ളിയിലായിരുന്നു. രാവിലെ ആറുമണിയോടെ ബസ്സെത്തും. വരുന്നവർക്ക് ബുദ്ധിമുട്ടാവേണ്ടല്ലോ കരുതി അരമണിക്കൂർ മുമ്പേ തന്നെ ഞാൻ അവിടെയെത്തി കാത്തിരിക്കുമായിരുന്നു.

അന്നേ ദിവസം അവർ വരാൻ അല്പം വൈകി. കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ഞാൻ അടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും ഒരു ചായയും കൂടെ ഒരു ബന്നും (BUN) വാങ്ങി. ആ സമയത്താണ് പത്തോളം വയസ്സ് പ്രായം വരുന്ന ഒരു ചെറിയ പയ്യൻ എന്നെത്തന്നെ വെറുതെ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കടക്കാരന്റെ മകനായിരിക്കും, ഇത്രയും പുലർച്ചെ ഒരു കുട്ടി ഇവിടെ വരാൻ വഴിയില്ലല്ലോ എന്ന ചിന്തയിൽ ഞാൻ അതിനെക്കുറിച്ച് കൂടുതൽ ആലോചിച്ചതുമില്ല.

തന്റെ കാലിന്റെ മുക്കാൽ ഭാഗത്തോളം വലിപ്പമുള്ള ഒരു വലിയ പാന്റായിരുന്നു ആ കുട്ടി ധരിച്ചിരുന്നത്. അവന്റെ നോട്ടത്തിൽ എന്തോ ഒരു ദയനീയത നിഴലിച്ചിരുന്നു. വാങ്ങിയ ബന്നിൽ നിന്നും ഞാൻ ഒന്നോ രണ്ടോ വട്ടം കടിച്ചിട്ടുണ്ടാകും. നല്ല ചൂടുള്ള ചായയായിരുന്നു അത്. ആ ചൂടും ആസ്വദിച്ച്, ബസ്സ് വരുന്നുണ്ടോ എന്നറിയാൻ പെട്രോൾ പമ്പിന് നേരെ ഇടയ്ക്കിടെ നോക്കി ഞാനങ്ങനെ ഇരുന്നു. എന്നെപ്പോലെ വേറെയും ചിലർ പ്രിയപ്പെട്ടവരെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്! ഒരു മിന്നൽ പോലെ പാഞ്ഞുവന്ന ആ പയ്യൻ എന്റെ കയ്യിലിരുന്ന ബന്ന് തട്ടിപ്പറിച്ച് ഒറ്റയോട്ടം! നേരെ സെന്റ് ജോൺസ് ആശുപത്രിക്ക് മുന്നിലുള്ള പോക്കറ്റ് റോഡിലൂടെയായിരുന്നു ആ കുഞ്ഞിന്റെ ഓട്ടം. ഓടുമ്പോഴും അവൻ ആ ബന്ന് ആർത്തിയോടെ കടിച്ചു തിന്നുന്നുണ്ടായിരുന്നു. അടുത്തുനിന്ന ഒരു തെലുങ്കൻ ഈ കാഴ്ച കണ്ടിരുന്നു; അയാൾ പരിഭ്രമത്തോടെ എന്നോട് ചോദിച്ചു, “അവൻ പേഴ്സാണോ തട്ടിയെടുത്തത്?” എന്ന്. “അല്ല, ബന്നായിരുന്നു,” എന്ന് മറുപടി നൽകി ഞാൻ ആ ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക് കുടിച്ചുതീർത്തു.

ആരായിരിക്കും ആ കുട്ടി? തലേദിവസം രാത്രിയിൽ ഒന്നും കഴിക്കാതെയായിരിക്കുമോ അവൻ ഉറങ്ങാൻ കിടന്നത്? അന്ന് അവന് പത്ത് വയസ്സായിരുന്നെങ്കിൽ, ഇന്ന് അവന് പത്തൊമ്പതോ ഇരുപതോ വയസ്സ് പ്രായം കാണും. അവൻ ഇപ്പോൾ എവിടെയായിരിക്കും? ജീവിതത്തിൽ അവൻ എന്തായിരിക്കും ചെയ്യുന്നുണ്ടാവുക? ആ ചായക്കട ഇന്നും അവിടെത്തന്നെയുണ്ട്. ഇന്നും സെന്റ് ജോൺസിന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ ആ പഴയ രംഗം എന്റെ ഓർമ്മയിലേക്ക് ഓടിയെത്തും. വിചിത്രമായ വഴികളിലൂടെയാണല്ലേ ഈ ജീവിതം മുന്നോട്ട് നീങ്ങുന്നത്!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>