ഇതു ജീവിതം

Bangalore life
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ, ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന സൂനങ്ങള്‍ നമ്മൾ…
ഇതു ജീവിതം; മണ്ണിലിതു ജീവിതം…

ചുമലിലേറ്റിയ പരസ്യപ്പലകകൾ

ബാംഗ്ലൂരിലെ ഇന്ദിരാനഗർ തെരുവുകളിലൂടെയുള്ള സ്ഥിരം നടത്തങ്ങൾക്കിടയിൽ ഹൃദയത്തിൽ തറച്ച ഒരു കാഴ്ചയാണിത്. ചിത്രത്തിൽ കാണുന്ന ആ മനുഷ്യന്റെ പുറത്ത് ബാഗ് പോലെ തൂങ്ങിക്കിടക്കുന്നത് വെറുമൊരു ഭാരമല്ല, അതൊരു പരസ്യബോർഡാണ്. പുലരി വെളിച്ചം വീഴുന്നത് മുതൽ ആ നിൽപ്പ് തുടങ്ങുന്നതാണ്. നിത്യേന കാണുന്ന കാഴ്ചയാണിത്. ഒരു ദിവസത്തെ ഈ കഠിനാധ്വാനത്തിന് എത്ര രൂപയായിരിക്കും അയാൾക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ടാവുക? നല്ല വേഷവിധാനത്തിൽ തന്നെയാണയാൾ എന്നും വരുന്നത്. കയ്യിൽ ഒരു നല്ല സ്മാർട്ട്ഫോണും ഉണ്ട്. ഒരാൾ പൊക്കമുള്ള ഈ പരസ്യപ്പലകയും കെട്ടിത്തൂക്കി നിൽക്കാൻ കാരണമെന്തായിരിക്കാം?  ബാംഗ്ലൂരിലേക്ക് ജോലി അന്ന്വേഷിച്ചുവന്ന് ഓരോ ഇന്റെർവ്യൂകളിലും പങ്കെടുത്തു വന്നുപോകുകന്ന ആയിരങ്ങളിൽ ഒരുവനാവുമോ ഇവൻ. കുറച്ചുനാൾകൂടി, പിടിച്ചുനിന്ന് ശ്രമിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരുപക്ഷേ നടത്തുന്നുണ്ടാവുമോ? എന്തോ, എനിക്കവന്റെ പ്രായവും അവൻ ചെയ്യുന്ന പണിയും കാണുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ പോലെ.

ഹോട്ടൽ എന്ന ബോർഡും പൊക്കിപ്പിടിച്ച് പാതയോരങ്ങളിൽ കൊടുംവെയിൽ കൊണ്ട് യാത്രക്കാരെ കാത്തിരിക്കുന്ന പ്രായംചെന്ന ആൾക്കാരെ ബാംഗ്ലൂരിൽ നിന്നും സേലത്തേക്ക് പോകും വഴി കാണാറുണ്ട്. ദൂരെ നിന്നും കണുമ്പോൾ തന്നെ ഞാൻ കണ്ണുതിരിച്ചു കളയും. അതുപോലെ പ്രായം ഏറെയായി, ജീവിക്കാൻ കഷ്ടപ്പെടേണ്ടുന്ന കാലമല്ല ഇവന്റേത്, ഈ ചെറുപ്പകാരനു മറ്റു പല ചെറുജോലികളും കിട്ടാൻ പ്രയാസമുള്ള സ്ഥലവുമല്ല ബാംഗ്ലൂർ പോലൊരു മഹാനഗരം. എന്നിട്ടും എന്തിനായിരിക്കും ഇവൻ ഈ പണിക്കു വന്നത്? എന്തായിരിക്കും അവനു കിട്ടുന്നുണ്ടാവുക?

അടുത്തെവിടെയെങ്കിലും ആളുകൾ കൂടുന്നത് കണ്ടാൽ ഇവൻ പതുക്കെ ആ ഭാഗത്തേക്ക് നീങ്ങും. ചുറ്റുമുള്ള ലോകത്തിന്റെ കാതടപ്പിക്കുന്ന ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ, കയ്യിലെ വാട്സാപ്പ് സ്ക്രീനിലേക്ക് നോക്കി, അയാൾ ആ ജനക്കൂട്ടത്തിന് മുന്നിലൂടെ നടക്കും. അങ്ങനെ തെരുവിന്റെ നീളത്തിലും വീതിയിലും തലങ്ങും വിലങ്ങും നടന്ന്, ഒടുവിൽ നിശബ്ദമായി ഒരു പകൽ മുഴുവൻ അയാൾ ജീവിച്ചു തീർക്കുകയാണ്; പാവം പയ്യൻ!

നിഴൽ വീണ മനസ്സുകളും തെരുവിന്റെ ചിരിയും

വഴിയിൽ നിത്യേന കാണാറുള്ള മറ്റൊരു മുഖമുണ്ട്—ഒരു ഭ്രാന്തൻ. എന്നെ കാണുമ്പോൾ അയാൾ വെറുതെ പ്രകാശം നിറഞ്ഞൊരു ചിരി സമ്മാനിക്കും. ചുറ്റിലും അപരിചിതരായ ആരുമില്ലെന്ന് ഉറപ്പുവരുത്തി ഞാനും ആ ചിരി നോക്കി തിരികെ ചിരിക്കും. വൈകുന്നേരങ്ങളാവുമ്പോൾ  ഒരു പുണ്യാത്മാവ് അയാൾക്ക് സ്ഥിരമായി ഒരു പൊതിച്ചോറ് കൊണ്ടുവന്നു കൊടുക്കാറുണ്ട്. ആകുലതകളുടെ ഭാരമേതുമില്ലാതെ, വെറുതെ ചിരിച്ചും പിറുപിറുത്തും അലക്ഷ്യമായി നടക്കുന്ന അയാളെ നിത്യേന കാണാറുണ്ടു ഞാൻ. വിശപ്പിന്റെ വിളി മാത്രമായിരിക്കണം, കൃത്യമായ സമയത്ത് അയാളെ ആ പാർക്കിനരികിലേക്ക് എന്നും എത്തിക്കുന്നത്. രാത്രിയിലെ അഭയകേന്ദ്രവും ആ പാർക്കുതന്നെ! സന്ധ്യമയങ്ങിയാൽ പാർക്കിലെ ഒരു മരച്ചുവട്ടിലെ തറയിൽ അയാൾ കിടന്നുറങ്ങുന്നതുകാണാം.

സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ! ഒരു വലിയ ട്രൗസറാണു വേഷം. പക്ഷേ, ആ വേഷവും കൃത്യമായി മാറുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കിയെടുത്തിരുന്നു, നിത്യേന ഭക്ഷണം കൊടുക്കുന്ന ആൾതന്നെയായിരിക്കുമോ ഡ്രസ്സും മാറുന്നത്? ആരായിരിക്കും ഭക്ഷണം കൊടുക്കുന്ന വ്യക്തി? ഏതേലും സംഘടനയുടെ ഭാഗമായിട്ടാണെങ്കിൽ, ഭക്ഷണം കൊടുക്കുന്ന പൃവൃത്തി നാലാളുകാണാനായി അവർ കോലാഹലങ്ങൾ ഉണ്ടാക്കിയാണു കൊടുക്കാറുള്ളത് എന്നു ശ്രദ്ധിച്ചിരുന്നു; ഇതുപക്ഷേ അതല്ല. അവർക്കും പരസ്യമാണല്ലോ മുഖ്യം.  പൊതിച്ചോറുമായി വരുന്നയാൾ ഇനി ഇയാളുടെ മകനായിരിക്കുമോ? പ്രാന്ത് മൂത്ത് ഇയാൾ വീടുവിട്ടു ഈ പാർക്കിൽ താമസമാക്കിയതാവുമോ? എന്തെ ചിന്തകൾ ഇങ്ങനെ കാടുകയറുമായിരുന്നു.

എങ്കിലും, ഭ്രാന്ത് എന്നെ എപ്പോഴും ഭയപ്പെടുത്താറുണ്ട്. അങ്ങനെയുള്ളവരെ കാണുമ്പോൾ അറിയാതെ ഞാൻ നോട്ടം മാറ്റിക്കളയാറാണു പതിവ്; ഉള്ളിൽ അത്രമേൽ ഭയമാണെനിക്ക്. അവരുടെ ആ അനിയന്ത്രിതമായ അംഗവിക്ഷേപങ്ങൾ എന്നെത്തന്നെ, എപ്പോഴെങ്കിലും അനുകരിക്കാൻ പ്രേരിപ്പിക്കുമോ എന്നൊരു വിചിത്രമായ പേടി എനിക്കു വന്നുതുടങ്ങി! റൂമിലെത്തിയ ശേഷം ചിലപ്പോഴൊക്കെ ഞാനങ്ങനെ ചെയ്തുനോക്കിയിട്ടുമുണ്ട്! പ്രതീക്ഷകളെല്ലാം അറ്റുപോയ ആ നോട്ടം, വിശപ്പിന്റെ തീക്ഷ്ണമായ ദൈന്യത, ആരോ എടുത്തുനൽകിയ വസ്ത്രങ്ങളിലെ നിസ്സാരത… ഇതെല്ലാം ഉള്ളിൽ വലിയൊരു ഭീതിയോടെയും നടുക്കത്തോടെയുമാണ് ഓർമ്മകളിൽ വന്നു നിറയുന്നത്. ആ കാഴ്ചകൾ എന്നെ ഒരു നിഴലുപോലെ പിന്തുടരുന്നതായി തോന്നും. നാളെ ഒരുനാൾ ഞാനും ഇങ്ങനെ ഭ്രാന്തനായി തെരുവിൽ അലയേണ്ടി വരുമോ എന്നൊരു ഭയം ഉള്ളിൽ വിങ്ങിനിൽക്കും. സത്യമാണ്, ഭ്രാന്തെന്നത് എനിക്ക് മരണതുല്യമാണ്; മരണത്തിന്റെ മറ്റൊരു മുഖമാണ് ഓരോ ഭ്രാന്തനും. അവർ വെറുതെ ചിരിക്കും, വെറുതെ കരയും, വെറുതെ പുലമ്പിക്കൊണ്ടേയിരിക്കും!

3. കാത്തിരിപ്പിന്റെ പൂവുകൾ

Bangalore-life

ഇന്ദിരാനഗറിൽ നിന്നുതന്നെ കണ്ട കരളലിയിക്കുന്ന മറ്റൊരു കാഴ്ച. കുട്ടിത്തം ഒട്ടും മാറാത്ത ഒരു പെൺകുഞ്ഞ്, അവളുടേതായ ഏതോ മാന്ത്രിക ലോകത്തിൽ കളികളിൽ മുഴുകിയിരിക്കുകയാണ്. അവളുടെ വിരൽത്തുമ്പിൽ വിൽക്കാനായി വെച്ചിരിക്കുന്ന കുറച്ചു പൂക്കളുണ്ട്. തൊട്ടപ്പുറത്ത് ഭംഗിയുള്ള ഒന്നുരണ്ടു പാർക്കുകളുണ്ട്. വൈകുന്നേരമാകുമ്പോൾ സിഗരറ്റ് പുകച്ചുരുളുകൾക്കിടയിൽ, പരസ്പരം കുറ്റികൾ പങ്കുവെച്ച്, പ്രണയത്തിന്റെ അതിരുകൾ മായ്ക്കുന്ന കാമുകീകാമുകന്മാർ ഇവിടെയെത്താറുണ്ട്. പൂക്കളുമായി ആ കുഞ്ഞ് കാത്തിരിക്കുന്നത് അവർക്കുവേണ്ടിയാകണം. പ്രണയത്തിന്റെ ലാസ്യഭാവങ്ങൾക്ക് പ്രഭ കൂട്ടാൻ പൂവുകളേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്? പ്രണയികളേയും കാത്തിരിക്കുകയല്ലേ ആ കുഞ്ഞ്!

ഞാൻ അല്പം മാറിനിന്ന്, ആ കുരുന്നിന്റെ കപടതയില്ലാത്ത കളികൾ നോക്കിക്കണ്ടു. എന്റെ ഓർമ്മകളിലേക്ക് അപ്പോൾ ഓടിയെത്തിയത് ‘ആമി’യായിരുന്നു. ആമിയുടെ അതേ പ്രായം. കളികളിലൂടെത്തന്നെയായിരുന്നു ആ കുഞ്ഞിന്റെ കാത്തിരിപ്പും മുന്നേറിയിരുന്നത്. അതിനിടയിൽ ഒരു യുവാവ് വന്ന് പൂവിന്റെ വില ചോദിച്ചു. അവൾ പെട്ടെന്ന് കളിയിൽ നിന്നുണർന്ന്, അതീവ ശ്രദ്ധയോടെ ഒരു പൂവ് അയാൾക്ക് നേരെ നീട്ടി. എന്നാൽ എന്തുകൊണ്ടോ ആ പയ്യൻ അത് വാങ്ങിയില്ല; പൂവ് തിരികെ നൽകി അവൻ നടന്നുപോയി. പക്ഷേ, മുഖത്തൊരു ഭാവവ്യത്യാസവും വരുത്താതെ, അതേ നിഷ്കളങ്കതയോടെ അവൾ വീണ്ടും തന്റെ കുഞ്ഞു കളികളിലേക്ക് മടങ്ങിപ്പോയി.

ബാംഗ്ലൂരിൽ ‘ഹാഷ് കണക്റ്റിൽ’ (Hash Connect) ജോലി ചെയ്യുന്ന കാലത്താണ് ഈ കാഴ്ചകളെല്ലാം എന്റെ കണ്ണിൽ ഉടക്കിയത്. അന്ന് താമസം ഇന്ദിരാനഗറിലെ ഒരു പിജിയിലായിരുന്നു. ആലോചിച്ചു നോക്കിയാൽ, ഇതുപോലെയുള്ള എത്രയോ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് ഈ ജീവിതം! മുമ്പ് മഡിവാളയിൽ നിന്നും അനുഭവിക്കേണ്ടി വന്ന ഒരു സംഗതിയെ പറ്റി ഇവിടെ പറഞ്ഞിരിക്കുന്നതും വായിക്കുക.

ഒരറ്റത്ത് ഈ നിഷ്കളങ്കതകൾ കാണുമ്പോൾ, മറുവശത്ത് സ്വന്തം ചോരയെ കൊല്ലുന്ന അമ്മമാർ, കാമുകന്മാർക്കായി പങ്കാളിയെ ഇല്ലാതാക്കാൻ കൊട്ടേഷൻ നൽകുന്നവർ, അമിതമായ ധനസമ്പാദ്യത്തിനായി കൊലപാതക പരമ്പരകൾ നടത്തുന്നവർ… രാജ്യത്തെ പ്രത്യാശകളായ ചെറുപ്പക്കാരെ മുച്ചൂടും മുടിക്കാൻ ഗവൺമെന്റ് സംവിധാനങ്ങൾ പോലും ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് മാഫിയ നടത്തുന്ന ഭരണാധികാരികൾ; ശരീരം പങ്കുവെച്ച് പുരുഷന്മാരെ കെണിയിൽ വീഴ്ത്തുന്ന ദുർമാർഗ്ഗ വ്യഭിചാരിണികളുടെ ആസുരതാണ്ഡവങ്ങൾ… ചുറ്റുമുള്ള ഈ ലോകം എത്രമാത്രം ഭീകരവും അസ്വസ്ഥത നിറഞ്ഞതുമാണ്!

എന്റെ ക്വാറന്റൈൻ കാഴ്ചകൾ

Break the chain Break the chain

2020 ജൂലൈ 25 നു രാവിലെ ബാംഗ്ലൂരിലെ വീട് കാലിയാക്കി; ഫ്രണ്ടിന്റെ പിൻബലത്താൽ ഒരു ലോറിക്കാരനെ കിട്ടിയതിനാൽ രാവിലെ പത്തരയോടെ ഒക്കെയും പാക്ക് ചെയ്ത് ലോറിയിൽ കയറ്റി ഞാനിങ്ങെത്തി. ഒരു തമിഴനായിരുന്നു ഡ്രൈവർ – മുരുകൻ, കാസർഗോഡ് ഭാഗത്തേക്കുള്ള വഴിയത്ര പിടുത്തം ഇല്ലാത്തതിനാൽ 2 മണിക്കൂറോളം ബാംഗ്ലൂർ സിറ്റിയിൽ തന്നെ വട്ടം കറങ്ങേണ്ടു വന്നു, ഇരിട്ടി വഴി വരാമെന്ന ധാരണയിൽ ആയിരുന്നു മൂപ്പരുടെ യാത്ര. വീട്ടിലേക്കും, നാട്ടിലെ ആരോഗ്യപ്രവർത്തകരേയും കാര്യങ്ങൾ തുടക്കം മുതൽ തന്നെ ഞാൻ അറിയിച്ചിരുന്നു. ലോറിയിലിരുന്നാണ് ഫ്രണ്ട്സിനെ ഒക്കെയും കാര്യങ്ങൾ അറിയിച്ചത്, ഇരിട്ടി വഴി ലോക്ക്ഡ് ആണെന്നും മറ്റും അനൂപ് പറഞ്ഞപ്പോൾ, ലോറിയിൽ വെച്ച് അതിന്റെ സ്ഥിതീകരണത്തിനായി ശ്രമം നടത്തി. തലപ്പാടി ചെക്ക് പോസ്റ്റിൽ വർക്ക് ചെയ്യുന്ന കസിൻ ബാബുദാസിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു, അവൻ പറഞ്ഞു കേരളപൊലീസ് അവിടെ ആരെയും തടയുന്നില്ല; കർണാടകയിൽ നിന്നും ആ വഴി വിടുന്നുണ്ടോ എന്നകാര്യം അറിയില്ലെന്ന്. ആ വഴി തന്നെ നേരെ ഹസനിലേക്ക് മാറിയായി പിന്നെയുള്ള യാത്ര. ഞാൻ അറിയുന്ന ഫ്രണ്ട്സിനെ പലരേയും വിളിച്ചു ചോദിച്ചു; മംഗലാപുരത്തിനടുത്തു തലപ്പാടി വഴിയും വയനാട്ടിലെ മുത്തങ്ങ വഴിയും മാത്രമേ എനിക്ക് വീട്ടിലെത്താൻ പറ്റുകയുള്ളൂ എന്നറിഞ്ഞിരുന്നു. രാത്രി 9 മണിയോടെ വീട്ടിലെത്തി. ലോറിയിൽ ഉള്ള സാധനങ്ങൾ ഒക്കെയും ഒരു റൂമിൽ ഇട്ടു പൂട്ടിവെച്ച്, രാത്രി 11:30 മണിയോടെ ഞാൻ മഞ്ജുവിന്റെ വീട്ടിലെത്തി. അവിടെയും രണ്ടാം നിലയിൽ ഒരു റൂം എനിക്കായി മാറ്റി വെച്ചിരുന്നു.

ബാംഗ്ലൂരിൽ നിന്ന് കോവിഡ് തുടക്കകാലത്ത് ഞാനാദ്യമായി കാസർഗോഡ് എത്തിയത് മാർച്ചുമാസം 21-നായിരുന്നു. എന്നുമെന്നപോലെ നോർമൽ ബസ്സിൽ – കൊഹിനൂർ ട്രാവൽസിൽ, സ്ലീപ്പറിൽ ആയിരുന്നുവത്. അന്ന് എത്തിയപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിളിച്ച് അറിയിച്ചിരുന്നു, അന്നത്തെ കണക്കനുസരിച്ച് 14 ദിവസം ക്വാറന്റൈനിൽ കിടക്കാൻ പറഞ്ഞു. കാസർഗോഡ്ജില്ല മൊത്തം അതേ ദിവസം കോവിഡ് വ്യാപനത്താൽ ലോക്കാക്കി വെയ്ക്കുകയും ചെയ്തു. ക്രമേണ, കേരളം, ഇന്ത്യ, ലോകം മൊത്തം എന്ന നിലയിൽ കോവിഡ്‌വ്യാപനം പെരുകിവന്നു, കേരളത്തിലെ ക്വാറന്റൈൻകാലം 14 ദിവസം എന്നത് 28 ദിവസമായി, ഇന്ത്യയിൽ ലോക്ക്ഡൗൺ കാലാവധിയും കൂടിവന്നു… എന്റെ പ്രഖ്യാപിത 14 ഉം 28 ദിവസം കഴിഞ്ഞെങ്കിലും ജൂൺ 21 വരെ ഞാൻ ക്വാറന്റൈനിൽ തന്നെയായിരുന്നു. ഇക്കാലമൊക്കെയും എങ്ങും പോവാതെ കമ്പനി വർക്കിൽ മുഴുകി കഴിച്ചുകൂട്ടി. കഴിഞ്ഞ 13 വർഷക്കാലം തുടർച്ചയായ് വർക്ക് ചെയ്തു വന്നിരുന്ന കരിയർനെറ്റ് എന്ന കമ്പനിയിൽ നിന്നും റിസൈൻ ചെയ്തിട്ടായിരുന്നു മാർച്ച് 21 നു വന്നത്. ഏപ്രിൽ ഒന്നുമുതൽ പുതിയ കമ്പനിയായ ഹാഷ് കണക്റ്റിൽ വർക്ക് ചെയ്യണമായിരുന്നു. ഒരാഴ്ച വീട്ടിൽ ഇരുന്നു പുത്തൻ അതിഥിയായ ആത്മേയയോടൊപ്പം രസിക്കാം എന്നുവെച്ചായിരുന്നു ബാംഗ്ലൂരിൽ നിന്നും ചാടിയത്.

എന്റെ ക്വാറന്റൈൻ സമയം കഴിഞ്ഞ ശേഷം ഞാൻ പോയത് ഒടയഞ്ചാലിലെ പഴയ വീട്ടിലേക്ക് തേങ്ങ കൊണ്ടുവരാനായും, വിജയൻ മാഷിന്റെ വീട്ടിലേക്ക് ലാപ്പ്‌ടോപ്പ് കടം വാങ്ങിക്കാനായും, പിന്നെ വർക്ക് ഫ്രം ഹോം ചെയ്യാനായി മഞ്ജുവിന്റെ വീട്ടിലേക്കും, അവിടെ നിന്നും അവളുടെ മാമന്റെ വീട്ടിലേക്ക് ഒരു ചടങ്ങിനായും പിന്നെ ക്വാറന്റൈൻ നിന്നതിന്റേയും ബാംഗ്ലൂരിലേക്ക് പോവാനായും ആര്യോഗ്യവകുപ്പിന്റെ സർട്ടിഫിക്കേറ്റ് വാങ്ങിക്കാനായി പെരിയ ആശുപത്രിയിൽ ഡോക്ടറെ കാണാനുമായിരുന്നു. വിജയന്മാഷ് ലാപ്ടോപ്പ് തന്നതിനാൽ അക്കാലം പണികളൊക്കെയും കൃത്യമായി ചെയ്യാൻ പറ്റിയിരുന്നു. മാർച്ച് 24 നു തിങ്കളാഴ്ച തന്നെ തിരികെ ബാംഗ്ലൂരിലെത്താനായതിനാലാണ് കേവലം ഒരു കുഞ്ഞുബാഗുമായി ഞാൻ വീട്ടിൽ എത്തിയതു തന്നെ!മേൽപ്പറഞ്ഞ യാത്രകൾ ഒഴിച്ചാൽ ജൂൺ 21 വരെ മൂന്നുമാസം മുഴുവനായും ഞാൻ ക്വാറൈന്റൈനിൽ തന്നെയായിരുന്നു. ഒരു പൊലീസ് ഏമാന്റെ രസകരമായ കഥ കൂടി ഏപ്രിൽ ആദ്യവാരം നടന്നിരുന്നു.

ഗ്യാസ് ബുക്ക് ചെയ്തിരുന്നു. ഗ്യാസ് കൊണ്ടുവരുന്നെന്നു അവർ വിളിച്ചു പറഞ്ഞപ്പോൾ, അതു വാങ്ങിക്കാനായി റോഡ് സൈഡിൽ പോയിരുന്ന എന്നെ ബൈക്കിൽ എത്തിയ ഒരു വയസ്സൻ പൊലീസുകാരൻ മാസ്കിട്ടില്ലെന്നും പറഞ്ഞു പൊക്കി. അയാളോടു കാര്യങ്ങൾ പറഞ്ഞപ്പോൾ മൂപ്പർക്കു മനസ്സിലായി. എങ്കിലും, കുറച്ചുപദേശങ്ങൾ കിട്ടി, മാസ്കിടാതെ വീടുവിട്ട് എവിടേയും പോകരുത് എന്ന്. അപ്പോൾ, ഒരു ജീപ്പിൽ 3 പൊലീസുകാർ എത്തിച്ചേർന്നു. കാര്യങ്ങൾ അവരോടും പറഞ്ഞു. അവർ പക്ഷേ വിട്ടില്ല. ജീപ്പിൽ കയറ് എന്നായി അവർ. പറയുമ്പോൾ പക്ഷേ അവർ മൂന്നുപേരും മാസ്കിട്ടിരുന്നത് കഴുത്തിലായിരുന്നു. ഞാൻ ചോദിച്ചു, മറ്റൊരാൾപോലും ഇല്ലാത്ത ഈ വഴിയോരത്ത് തനിയേ നിൽക്കുന്ന ഞാനെങ്ങനെയാ ഏട്ട മാസ്കിടാതെ കൂട്ടത്തോടെ ഇരിക്കുന്ന നിങ്ങളുടെ ഇടയിലിരിക്കുക എന്ന്. അപ്പോൾ തന്നെ അവർ മാസ്ക്ക് വലിച്ചു കയറ്റി. അമ്പലത്തറ പൊലീസ് സ്റ്റേഷനിലും ഞാനിക്കാര്യം പറഞ്ഞു. പക്ഷേ, അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാമല്ലോ!! പിന്നീട് എന്റെ 5000 രൂപ പിഴയായി പോയിരുന്നു.

മഴ തിമിർത്തു പെയ്തിറങ്ങിയതു മുതൽ വിട്ടിൽ എന്നും പവർക്കട്ടായിരിരുന്നു. രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ എന്തെങ്കിലും പ്രശ്നം വന്നാലും അവർ മാവുങ്കാലിൽ നിന്നും വരുന്ന എന്തോ ഒരു സംഗതി ഓഫാക്കി വെയ്ക്കുന്നതായിരുന്നു കുഴപ്പം. രാജപുരം മേഖല പൂർണമായും മലയോരദേശമാണ്. മഴ എന്നെഴുതിക്കാണിച്ചാൽ മതിയാവും മരങ്ങളൊക്കെയും തലകുത്തി നിന്നാടും. മഞ്ജുവിന്റെ വീട്ടിൽ, നിലേശ്വരം തൈക്കടപ്പുറത്ത്, ആ ഒരു പ്രശ്നമില്ല, അതുകൊണ്ടാണ് ഈ സമയത്തെ അവസാനകാലം തൈക്കടപ്പുറത്തേക്കു മാറിയത്. ജൂൺ 21 നു ഞാൻ വീണ്ടും ബാംഗ്ലൂരിൽ എത്തി. 14 ദിവസമാണവിടുത്തെ ക്വാറന്റൈൻ സമയം. അത്രകാലം എങ്ങും പോവാതെ വീട്ടിൽ തന്നെ കഴിഞ്ഞു. ക്വാറന്റൈൻ കഴിഞ്ഞപ്പോൾ, ഒലയിൽ കയറി ഓരോ ദിവസം പുതിയ ഓഫീസിലും പഴയ ഓഫീസിലും പോയി വന്നിരുന്നു. ഇടയ്ക്ക് ഒരാഴ്ചയിൽ കൂടുതൽ സമയം ബാംഗ്ലൂരും ലോക്ക്ഡൗണിലേക്ക് മാറിവന്നു. ഒരു ദിവസം 2000 ത്തോളം ആൾക്കാർ വെച്ച് രോഗികളായി വന്നിരുന്നു ബാംഗ്ലൂരിൽ മാത്രം; 60/70 പേർ വെച്ചു ദിവസേന മരിച്ചു വീഴുന്നുമുണ്ട്. ബാംഗ്ലൂരിൽ ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ, തിരികെ വരാൻ പാക്കേർസ് ആന്റ് മൂവേർസിനെ തപ്പി, ഒടുവിൽ ഒത്തു വന്നു, ഒരുമാസക്കാലം അവിടെ വീട്ടിൽ തനിച്ചായിരുന്നു. അയല്പക്കത്തെ ചേച്ചിപ്പെണ്ണ് കൃത്യമായി ഫുഡ് എത്തിച്ചതിനാൽ സുന്ദരമായിരുന്നു ജീവിതം. ചായില്യം സൈറ്റ് മെല്ലെ സടകുടഞ്ഞെണീറ്റ് വരാൻ ഈ അവസരം ഗുണം ചെയ്തു. കമ്പനിയിലെ വർക്കു കൂടി വന്നപ്പോൾ, ആ തിരക്കും ഞാൻ ആസ്വദിച്ചു. കൊറോണക്കാലം കാശാക്കാനുള്ള ലെനോവ കമ്പ്യൂട്ടേർസിന്റെ സൂത്രപണികൾ കൂടിയതാണ് ഈസമയം ഇത്രമാത്രം തെരക്കുണ്ടാവാൻ കാരണമായത്.

ബാംഗ്ലൂരിൽ നിന്നും ലോറി ചീറിപ്പാഞ്ഞു വരുന്നത് കണ്ടപ്പോൾ ഒത്തിരി സ്ഥലങ്ങളിൽ പൊലീസ് കൈകാണിച്ചു. ഡ്രൈവർ പേപ്പേർസും മറ്റുമായി ഇറങ്ങി പോയി, തിരികെ വരുന്നു. രണ്ടു സ്ഥലത്ത് സമാനാനുഭവം കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, പൊലീസിനു 100 രൂപ കിട്ടാനുള്ള പണിയാണിതെന്ന്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചു; ഇനി പൊലീസിനെ കണ്ടാൽ ഞാനും വരാം എന്നു പറഞ്ഞു. അടുത്ത സ്ഥലത്ത് ഞാനും ഇറങ്ങി പൊലീസിന്റെ സമീപം എത്തി. ഡ്രൈവറെ കണ്ടപ്പോൾ തന്നെ പൊലീസ് കൈ നീട്ടി. ഞാൻ ഇടപെട്ടു ചോദിച്ചു എന്തിനാ സാറേ കാശ്, നിങ്ങൾ ആ രേഖകൾ പരിശോദിച്ചില്ലല്ലോ. അയാൾ പറഞ്ഞു മാസ്ക്, സിഗരറ്റ് വലിക്കൽ എന്നതൊക്കെയാണു ഞങ്ങൾ നോക്കുന്നത്. ഞാൻ പറഞ്ഞു ഞങ്ങൾ ഇതിൽ തെറ്റു ചെയ്തില്ലല്ലോ മാസ്കും ഉണ്ട്, വലിച്ചിട്ടും ഇല്ല; നിങ്ങൾ കൈകാണിച്ചതു കൊണ്ട് നിർത്തിയെന്നേ ഉള്ളൂ. അപ്പോൾ കാശിന്റെ ആവശ്യമില്ലല്ലോ എന്ന്. ഒരു നൂറു രൂപയേല്ലേ ചോദിച്ചുള്ളൂ, അതു തന്നാൽ പെട്ടന്നു പോകാമല്ലോ എന്നായി അയാൾ… ബക്കറ്റ് പിരിവായിരുന്നു ഇത്.

ഞാൻ പറഞ്ഞു ഇപ്പോൾ തന്നെ രണ്ടിടത്തു ഇതേപരിപാടി കഴിഞ്ഞു, കാസർഗോഡേക്കാണു പോകുന്നത് ഇനിയും വഴിയിൽ ഇതുപോലെ പൊലീസ് ജീപ്പു കാണില്ലേ, പൈസതരാം, പക്ഷേ ബില്ലു തരണം എന്ന്… ഇവരൊക്കെ അപ്പോൾ മാസ്ക്ക് കോണകം പോലെ താടിയിലാണ് അണിഞ്ഞിരിക്കുന്നതും, അവരാണു മാസ്കില്ലാത്തവരെ പിടിക്കാൻ ആ വെയിലത്ത് നിൽക്കുന്നത്! ഞാൻ പഴയ പൊലീസ് ഏമാനെ ഓർത്തുപോയി. ബില്ലു വേണം എന്നു പറഞ്ഞപ്പോൾ അയാൾ 50 രൂപയാക്കിയതു കുറച്ചു-അത്രമതി പൊയ്ക്കോ ലെവൽ. എന്നാലും ബില്ലുവേണമെന്നു ഞാനും. ഡ്രൈവറുടെ പേരും അഡ്രസ്സും വാങ്ങിച്ചു, 50 രൂപയുടെ സ്ലിപ്പ് കിട്ടുകയും ചെയ്തു.

ഡ്രൈവർ പറഞ്ഞു, മുമ്പ് കൊടുത്ത 200 പോയി, ആരും നിങ്ങൾ ചോദിച്ച പോലെ അങ്ങോട്ടു ചോദിക്കാത്തതാണു പ്രശ്നം, കാശ് ചോദിക്കും കൊടുക്കും. ഈ പാട്ടപ്പിരിവ് ഇവർക്ക് സ്ഥിരം ഏർപ്പാടാണത്രേ. ഡ്രൈവർക്ക് കേരളം, തമിഴ് നാട്, ആന്ധ്ര, കർണാടം എല്ലായിടവും നന്നായിട്ടറിയാം. കേരളപ്പോലീസിന്റെ മേന്മ അയാൾ ഒട്ടേറെ പറയുകയും ചെയ്തു. പിന്നെയും രണ്ടിടത്ത് പൊലീസ് പിടിച്ചു, രണ്ടിടത്തും ഈ 50 രൂപയുടെ സ്ലിപ്പ് കാണിച്ചു ഞങ്ങൾ രക്ഷപ്പെട്ടു. ഡ്രൈവർ നല്ല സിഗരറ്റു വലിയനാണ്. ഒരു പകലിൽ അയാൾ 20 ഓളം സിഗരറ്റുകൾ വലിച്ചു, ഒരു സിഗരറ്റിന് 10 രൂപയാണു വില!! അതറിയുന്നതിനാലായിരുന്നു ആ 50 രൂപ കൊടുക്കാൻ തയ്യാറായതു തന്നെ.

വീട്ടിൽ എത്തി, ഒക്കെയും അവിടെ മുറ്റത്ത് ഡ്രോപ്പ് ചെയ്ത്, അതേ വണ്ടിയിൽ ഞാൻ കാഞ്ഞങ്ങാട് എത്തി, അളിയൻ മുമ്പേ പറഞ്ഞ് ഏർപ്പാടാക്കിയ കാർ ഡ്രൈവർ അവിടെ നിന്നും എന്നെയും കൊണ്ട് തൈക്കടപ്പുറം മഞ്ജുവിന്റെ വീട്ടിൽ എത്തിച്ചു. രാത്രി 11:30 ആയിക്കാണം അപ്പോൾ. രാവിലെ സിസ്റ്റർ വിളിച്ചു കാര്യങ്ങൾ തിരക്കി. വന്നോ എന്നറിയാൻ വിളിച്ചതാ എന്നു പറഞ്ഞു. ഞാൻ പറഞ്ഞു, എത്തി, രാത്രി 11:30 ആയിപ്പോയി എന്ന്. യാത്രാ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ അവർ പറഞ്ഞു, നിങ്ങൾ ഇന്നലെ വരുമെന്ന് നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞിരുന്നു എന്ന്! ഞാൻ പറഞ്ഞു, നാട്ടുകാരനായ എനിക്ക് പ്രശ്നങ്ങൾ വരാതിരിക്കാനുള്ള അവരുടെ കരുതലാണത്. ഇനി വിളിച്ചാൽ പറഞ്ഞേക്കണം, കൃത്യമായി കാര്യങ്ങൾ രജിസ്ട്രേഡ് ആണെന്നും, എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി അവരറിങ്ങാൽ ഉടനെ തന്നെ ശ്രദ്ധിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യണമെന്ന്.

2020 മാർച്ചിനു ശേഷം ഇന്നേവരെ ഞാൻ ഫുൾടൈം ക്വാറന്റൈനിൽ തന്നെയാണ്. വീടുവിട്ട് പുറത്തിറങ്ങിയത് ആകപ്പാടെ ആറു പ്രാവശ്യവും, കൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ബാംഗ്ലൂർ ട്രിപ്പും മാത്രമാണ്. ഇവിടെ കാസർഗോഡ് ജില്ലയിൽ ഇന്നലെ രാത്രി 12 മണിമുതൽ പ്രധാനപ്പെട്ട അഞ്ചിടങ്ങളിൽ (ഏകദേശം കാസർഗോഡ് മൊത്തം തന്നെ) നിരോധനാജ്ഞയാണ്. 11:30 നാണു ഞാൻ വീടണങ്ങത്.

മാസ്കിനേക്കാൾ ഗുണകരം സാനിറ്റൈസിങ് തന്നെയാണെന്നോർക്കണം. ഇന്നലെ യാത്രയിൽ ഡ്രൈവർ മുരുകൻ പലപ്രാവശ്യം വണ്ടി നിർത്തി വീണ്ടും കയറുമ്പോൾ സാനിറ്റൈസർ കൊണ്ട് ഹാൻഡ് വാഷ് ചെയ്തു ക്ലിയർ ചെയ്യുമായിരുന്നു. ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഇറങ്ങിക്കയറുമ്പോഴും ഓട്ടോമാറ്റിക്കായി ഇതേ രീതിയിൽ അയാൾ കൈകൾ സാനിറ്റൈസ് ചെയ്യുന്നത് കണ്ടു എനിക്ക് ചിരിവന്നിരുന്നു! അത്രമേൽ ഭീകരമായ ഏതോ വസ്തുവിൽ സ്പർശിച്ചതാവണം ഈ സാനിറ്റൈസർ ഇങ്ങനെ ഉപയോഗിക്കാൻ കാരണമെന്നു നിനച്ചു. ഇലക്ട്രോണിക്സിറ്റിക്കടുത്ത് ജിഗിനിയിൽ ആണു ഡ്രൈവർ മുരുകന്റെ താമസം!

ഈ കോവിഡ് ക്വാറന്റൈൻ ഒത്തിരി തിരിച്ചറിവുകളുടേതു കൂടിയാണ്. രണ്ടു പ്രാവശ്യം കാസർഗോഡും രണ്ടു പ്രാവശ്യം ബാഗ്ലൂരിലുമായി 4 പ്രാവശ്യം ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നിരുന്നു. കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടു തന്നെയായിരുന്നു എന്റെ പോക്കുവരവുകൾ. ഇതറീയാതെയാവണം, അയല്പക്കജീവികൾ ആരോഗ്യവകുപ്പിനെ രഹസ്യമായി വിളിച്ച്, ദേ ഒരാൾ ബാംഗ്ലൂരിൽ നിന്നും രഹസ്യമായി വന്നിട്ടുണ്ട് എന്ന രീതിയിൽ പരാതിപ്പെടുന്നു. അവർക്ക് ഇക്കാര്യം റോഡിൽ നിന്ന് വീട്ടുകാരോടു വിളിച്ചു ചോദിച്ചാൽ തീരാവുന്നതായിരുന്നു, ഒരു ഭീകരജീവിയെ പോലെ കാണുന്ന ആ പെരുമാറ്റം ഏറെ രസിപ്പിച്ചു. അവർക്കൊക്കെയും പിന്നീട് കോവിഡ് വന്നു എന്നതായിരുന്നു മറ്റൊരു വസ്തുത!

ഫെയ്സ്ബുക്കിലെഴുതിയത്

കൊറോണാലംകൃത #മാസ്ക്കിസം!
മാസ്കിടാത്തതിന്റെ പേരിൽ എന്റെ കയ്യിൽ നിന്നും 4000 രൂപ കേരള സർക്കാരിനും 1000 രൂപ വക്കിലിനും 250…

Posted by Rajesh Odayanchal on Thursday, 24 December 2020

നാഗേശ്വര ക്ഷേത്രം

നാഗേശ്വര ക്ഷേത്രം

Nandi mantapa in Nageshvara temple, Begur

ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണു നാഗേശ്വര ക്ഷേത്രം. നാഗനാഥേശ്വര ക്ഷേത്രം, പഞ്ചലിംഗേശ്വര ക്ഷേത്രം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ബാംഗ്ലൂരിൽ നിന്നും തമിഴ് നാട്ടിലെ ഹൊസ്സൂരിലേക്കു പോകുന്ന പ്രധാന റോഡിനു സമീപത്തുള്ള ബേഗൂർ പട്ടണത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് സ്ഥിതി ചെയ്തിരുന്ന കാശി വിശ്വേശര ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്. നാഗേശ്വര ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത അവിടുത്തെ പഞ്ചലിംഗ പ്രതിഷ്ഠയാണ്.

വെസ്റ്റേൺ ഗംഗാ സാമ്രജ്യത്തിന്റെ കാലഘട്ടത്തിൽ (ക്രി.മു. 350 – 1000) ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യം പുരാതന കർണാടകത്തിലെ ഒരു സുപ്രധാന രാജവംശമായിരുന്നു. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും മദ്ധ്യേ പരമാധികാരമാണ് പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിനുണ്ടായിരുന്നത്. കോലാറിൽ നിന്ന് ആദ്യം ആരംഭിച്ച്, പിന്നീട് അവരുടെ തലസ്ഥാനം ആധുനിക മൈസൂർ ജില്ലയിലെ കാവേരി നദിക്കരയിൽ തലക്കാടിലേക്കു മാറ്റുകയായിരുന്നു. ഈ കാലഘട്ടത്തിൽ എന്നോ ആയിരുന്നു നാഗേശ്വര ക്ഷേത്ര നിർമ്മിതി എന്നു വിശ്വസിച്ചു വരുന്നു.

പുരാതന ലിഖിതങ്ങളിൽ നിന്ന് ബേഗൂർ ഒരിക്കൽ വെപ്പുർ എന്നും കെല്ലെലെ എന്നും അറിയപ്പെട്ടിരുന്നു എന്നു കാണാം. ക്ഷേത്ര സമുച്ചയത്തിനകത്തെ നാഗേശ്വർ, നാഗേശ്വര സ്വാമി എന്നീ രണ്ട് ക്ഷേത്രങ്ങൾ പടിഞ്ഞാറൻ ഗംഗാ രാജവംശത്തിലെ രാജാക്കൻമാരായ നിതിമാർഗ ഒന്നാമനെയും (എറെഗംഗ നീതിമാർഗ എന്നും 843-870 എന്നും വിളിച്ചിരുന്നു), എരിയപ്പ നീതിമാർഗ രണ്ടാമന്റേയും (എറെഗംഗ നീതിമാർഗ II, 907- 921) മേൽ നോട്ടത്തിൽ പൂർത്തിയാക്കിയതാണ്. ഈ പ്രദേശത്ത് ചോള സാമ്രാജ്യത്തിന്റെ ഭരണത്തിന് ശേഷമുള്ള ഒരു ശേഷിപ്പാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ. CE 890 (AD) കാലത്ത് വന്ന ഒരു പഴയ കന്നഡ ലിഖിതത്തിൽ “ബംഗലൂരു യുദ്ധം” (ആധുനിക ബാംഗ്ലൂർ സിറ്റി) എന്ന പേരിൽ ഇതിനേപറ്റി വിവരിക്കുന്നുണ്ട്. ക്ഷേത്ര സമുച്ചയത്തിൽ കാണപ്പെടുന്ന ഈ ലിഖിതങ്ങൾ രചിച്ചത് ആർ. നരസിംഹചാർ ആണ്. ലിഖിതത്തേ കുറിച്ച് “എപ്പിഗ്രാഫിരിയ കർണാടിസ” (വോള്യം 10 സപ്ലിമെന്ററി) ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബെംഗലൂരു എന്ന സ്ഥലത്തിന്റെ അസ്തിത്വത്തിന്റെ ഏറ്റവും ആധികാരിക തെളിവായിരുന്നു ഇത്.

ബേഗൂർ റോഡിനരികിൽ ഉള്ള ബേഗൂർ തടാകക്കരയിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ സിറ്റിയിൽ നിന്നും ഇലക്ട്രോണിക് സിറ്റി, തമിഴ് നാട്ടിലെ ഹൊസ്സൂരിലേക്കു പോകുന്ന പ്രധാന പാത ഈ വഴികളിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനാവും. ബന്നാർഘട്ട റോഡിൽ നിന്നും ഹുളിമാവ് വഴിയും ബേഗൂരിലേക്ക് എത്തിച്ചേരാനാവും. ബൊമ്മനഹള്ളിയിൽ നിന്നും ഹൊങ്കസാന്ദ്ര വഴിയും ബേഗൂരിലേക്ക് എത്തിച്ചേരാനാവുന്നു. ഇലക്ട്രോണിക് സിറ്റിയിൽ നിന്നും ബേട്ടദാസണ്ണപുര വഴി ബേഗൂരിൽ എത്താനാവുന്നു.

Nageshwara Temple

Nageshvara Temple, Begur

Nageshwara Temple is an ancient temple located in Bangalore. This temple is also known as the Naganatheshwara Temple and the Panchalingeswara Temple. The temple is located in the town of Begur, near the main road from Bangalore to Hosur in Tamil Nadu. The ruins of the nearby Kashi Vishwara Temple are still there. Another feature of the Nageshwara Temple is the Goddess Panchalinga.

The temple was built in the Western Ganga Empire (350-1000 BC). The Western Ganges Empire was an important dynasty in ancient Karnataka. It was under the sovereignty of the Western Ganges Empire between the 4th and 6th centuries. They first started from Kolar and later shifted their capital to Talakad on the banks of the Cauvery River in modern Mysore district. It is believed that the Nageshwara Temple was built during this period.

Ancient inscriptions show that Begur was once known as Veppur and Kelele. The two temples within the temple complex, Nageshwar and Nageshwara Swamy, were completed under the supervision of Nithimarga I (also known as Eriganga Nithimarga 843-870) and Eriyappa Nithimarga II (Ereganga Nithimarga II, 907-921), kings of the Western Ganga dynasty. Other places of worship in the area are remnants of the Chola dynasty. AD The old Kannada inscription of 890 (AD) describes it as the “Battle of Bangalore” (modern Bangalore city). These inscriptions found in the temple complex were written by R. Narasimhachar. The inscription itself is recorded in the “Epigraphia Carnatica” (Appendix 10). This was the most authentic evidence of the place known as Bengaluru.


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239

പ്രശ്‌നോത്തരി 14, കേരളം പ്രാഥമിക കാര്യങ്ങൾ


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
കേരളത്തെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാന കാര്യങ്ങൾ മാത്രം ശേഖരിച്ചു വെച്ചിരിക്കുന്നു. ഈസിയായിരിക്കും ഈ ചോദ്യങ്ങൾ എന്നു കരുതുന്നു.
Start

Congratulations - you have completed പ്രശ്‌നോത്തരി 14, കേരളം പ്രാഥമിക കാര്യങ്ങൾ.

You scored %%SCORE%% out of %%TOTAL%%.

Your performance has been rated as %%RATING%%


Your answers are highlighted below.
Return
Shaded items are complete.
12345
678910
1112131415
1617181920
End
Return

ഭിക്ഷാടനം

ഭിക്ഷ യാചിക്കുന്നവർക്ക് ഞാനൊന്നും കൊടുക്കാറില്ല; ഒഴിഞ്ഞു മാറി നടക്കാറാണു പതിവ്. പറശ്ശിനിക്കടവ് അമ്പലത്തിലേക്ക്, ചെറുപ്പകാലത്ത് മലയിറങ്ങുമ്പോൾ പടികളിൽ ഇരുന്നു ഭിക്ഷാടനം നടത്തുന്നവരേയും കാഞ്ഞങ്ങാടു തെരുവീഥികളിൽ ലക്ഷോപലക്ഷം ബാങ്ക് ബാലൻസുള്ള പെണ്ണുങ്ങളെയും അടക്കം പലരെ കണ്ടതിനാലും, കേട്ടറിഞ്ഞ കഥകളിലെ ഭിക്ഷാടന മാഫിയകളുടെ ഭീകരതയും ഒക്കെ ഓർത്താവണം അതർഹിക്കുന്നവരെ കൂടി ഒഴിവാക്കി നടക്കാൻ പണ്ടുതൊട്ടേ എന്നെ പ്രേരിപ്പിച്ചത്. എങ്കിലും വിശന്നു വലഞ്ഞുകൊണ്ട് ഒരുരൂപ യാചിക്കുന്ന മനുഷ്യരൂപങ്ങളെ കാണുമ്പോൾ മനസ്സിലൊരു വിങ്ങലുണരും.

 

ബാംഗ്ലൂരിൽ എത്തിയപ്പോൾ ഭിക്ഷാടനത്തിന്റെ പലതരം വകഭേദങ്ങൾ കാണാനിടയായി. ഓഫീസു കഴിഞ്ഞു വീട്ടിലേക്കു നടക്കുന്ന വഴിയോരത്ത് എന്നും ഒരു വൃദ്ധനിരുന്ന് ഒരു രൂപയ്ക്ക് വേണ്ടി എന്നോടു കെഞ്ചിക്കരയും. സ്ഥിരം കാണുന്ന എന്നെ അയാൾക്കു നന്നായി അറിയും, കൊടുക്കില്ല എന്നറിഞ്ഞിട്ടും അയാൾ ചോദിക്കും, അയാൾക്കതിന്റെ ആവശ്യമില്ല എന്നതാണു സത്യം. ഓഫീസിലേക്ക് കയറുമ്പോൾ അവിടെയും ഒരാൾ എന്നും കഴുത്തിൽ ഒരു ബാഡ്ജും കെട്ടിത്തൂക്കി ഇരിപ്പുണ്ട്. അയാൾ നിത്യേന കണ്ടു പരിചിതനായ എന്നോടു ചോദിക്കാറില്ല. പലപ്പോഴും രാവിലെ ഞങ്ങൾ ചായ കുടിക്കാറുള്ളതും ഒരേ ഹോട്ടലിൽ വെച്ചാണെന്നതാണതിന്റെ രസം!

 

ഇതു മറ്റൊരു കഥയാണ്. പത്തോളം വർഷങ്ങൾ പഴക്കം കാണും. ഞാനന്ന് വിവാഹിതനല്ല. മഡിവാളയിൽ ഒരു വീടെടുത്ത് ഞങ്ങൾ മൂന്നുനാലുപേർ താമസിച്ചു വരുന്നു. ഒരു വൈകുന്നേരം, നാട്ടിലേക്ക് പോകാനായി മഡിവാളയിൽ ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം തമിഴന്മാർ അങ്ങോട്ടു വന്നു. കുറേ കുട്ടികളും വൃദ്ധരും ഉണ്ട്. മാന്യമായ, വൃത്തിയുള്ള വേഷവിധാനങ്ങളായിരുന്നു ഏവർക്കും.

 

അവർ എന്നോടു പറഞ്ഞു “സാർ, ഞങ്ങൾ കന്യാകുമാരിക്കു പോകേണ്ടവരാണ്. പുട്ടപർത്തിയിൽ പോയി വരുന്നതാണ്. എന്റെ ക്യാഷ് വെച്ചിരുന്ന ബാഗ് മോഷണം പോയി, ഞങ്ങൾക്ക് ഇത്രയും പേർക്ക് കന്യാകുമാരി എത്താനുള്ള പൈസ തന്നു സഹായിക്കാമോ?” കൂടെയുള്ളവരെ ഞാൻ നോക്കി, ഒന്നോരണ്ടോ വൃദ്ധന്മാർ ഭസ്മക്കുറി നെടു നീളത്തിൽ നെറ്റിയിൽ തേച്ചിട്ടുണ്ട്. മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ട്, ഒരു പിഞ്ചുകുഞ്ഞിനെ ഒരു സ്ത്രി എടുത്തിട്ടുമുണ്ട്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോൽ അയാൾ അതു വ്യക്തമാക്കുകയും ചെയ്തു.

 

ടിക്കറ്റു മുങ്കൂട്ടി ബുക്ക് ചെയ്താണു ഞാൻ പോകാറുള്ളത്. കീശയിൽ നോക്കിയപ്പോൾ 350 രൂപയോളം പൊടിപൊടിയായുണ്ട്. ബാക്കി വല്യ നോട്ടുകളാണ്. ആ കുഞ്ഞുങ്ങളുടെ നോട്ടം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഞാൻ 350 രൂപ അവർക്കു കൊടുത്തിട്ടു പറഞ്ഞു, കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കൂ, അപ്പുറത്ത് പൊലീസ് സ്റ്റേഷനുണ്ട്, നിങ്ങൾ നേരെ അവിടേക്കു പോയി കാര്യങ്ങൾ പറയൂ. ഈ രാത്രി നിങ്ങൾക്ക് അവിടെ കഴിയാനെങ്കിലും പറ്റും എന്നും പറഞ്ഞു.

 

അയാൾക്ക് ഏറെ സന്തോഷമായി, ഒരു കുഞ്ഞിനെ അയാൾ ചേർത്തു പിടിച്ച് എനിക്ക് നന്ദി പറഞ്ഞു, എല്ലാവരുടെ മുഖത്തുമുണ്ട് അതേ സന്തോഷം. ബസ്സിൽ കയറിയപ്പോൾ തോന്നി, 1000 രൂപ കൊടുക്കാമായിരുന്നു എന്നു കരുതി, പിന്നെ വിചാരിച്ചു, ഞാൻ മാത്രമല്ലല്ലോ, ഇതുപോലെ പലരും സഹായിക്കില്ലേ, അവർ കന്യാകുമാരിക്ക് എത്തിക്കോളും. രണ്ടുമൂന്നു ദിവസം അദൃശ്യമായൊരു സന്തോഷം എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. പലരോടും ഞാൻ ഇതേപറ്റി പറയുകയും ചെയ്തിരുന്നു. 1000 രൂപ കൊടുക്കാത്ത എന്റെ പിശുക്കിനെ പറ്റി ഒത്തിരിപ്പേർ കളിയാക്കി ചിരിച്ചു.

 

പിന്നീട് ഓഫീസിൽ തിരിച്ചെത്തിയപ്പോൾ അതൊക്കെയും ഞാനങ്ങു മറന്നു. ഒന്നോരണ്ടോ ആഴ്ച കഴിഞ്ഞു കാണും. ഞാൻ ഓഫീസ് കഴിഞ്ഞ് വീട്ടിലേക്കു പോകാനായി നോക്കുമ്പോൾ ദാ മുന്നിൽ അതേ ആൾക്കൂട്ടം!! അവർ അന്നു പറഞ്ഞ അതേ കാര്യങ്ങൾ എന്നോടു വീണ്ടും ആവർത്തിച്ചു. അവർക്കു പക്ഷേ, എന്നെ മനസ്സിലായില്ല! പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു. അതേ കുഞ്ഞുങ്ങൾ, അതേ വൃദ്ധർ, അതേ സ്ത്രീകൾ, പിഞ്ചു കുഞ്ഞു പോലും അതുതന്നെ!! ഞാനെന്തു പറയാൻ! കാശ് കൈയ്യിൽ ഇല്ലെന്നു പറഞ്ഞു, അയാൾ പറഞ്ഞു “പ്ലീസ് സാർ, ഞങ്ങൾ പലരോടും ചോദിച്ച് വണ്ടിക്കാശ് ശരിയാക്കിക്കോളാം, കൈയ്യിൽ ഉള്ളതു തന്നാൽ മതി, ഒരു സഹായമല്ലേ സാർ…”
ഒന്നും പറയാതെ ഞാൻ നടന്നകന്നു…! ഇതേ ആൾക്കൂട്ടത്തെ മഡിവാളയിൽ നിന്നും പിന്നൊരിക്കലും കണ്ടു. ഇതേ അവസ്ഥ പറഞ്ഞ് ഇന്ദിരാ നഗറിൽ നിന്നും കോളേജിൽ പഠിക്കുന്ന പയ്യനും, മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ശുഭ്രവസ്ത്രധാരിയായ മാന്യദേഹവും ചോദിച്ചിരുന്നു, പൂർവ്വാവസ്ഥയിലുള്ള നാണക്കേട് വിട്ടൊഴിയാത്തതിനാൽ ഒന്നും കൊടുക്കാതെ പറഞ്ഞയക്കുകയായിരുന്നു.

ഒരു ബന്നിന്റെ കഥ

ബാഗ്ലൂർ ജീവിതം

ബാംഗ്ലൂർ എന്നാൽ വലിയൊരു തൊഴിൽശാല മാത്രമാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എങ്ങോട്ട് നോക്കിയാലും യന്ത്രങ്ങളെപ്പോലെ പായുന്ന തൊഴിലാളികൾ, പ്രതീക്ഷയോടെ അലയുന്ന തൊഴിലന്വേഷകർ, കമ്പനികളുടെ പടിയിറങ്ങി നിരാശരായി മടങ്ങുന്നവർ… അങ്ങനെ പലവിധ ഭാവങ്ങളിൽ ഒട്ടനവധി മനുഷ്യരൂപങ്ങൾ! പരിഭവങ്ങളിലും പരാതികളിലും മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും മാത്രം നിറഞ്ഞുനിന്നിരുന്ന, ചുറ്റുമുള്ള ലോകത്തേക്ക് കണ്ണുതുറക്കാതിരുന്ന ഒരു കാലം. പക്ഷേ, പിന്നീട് കാഴ്ചകളും ചിന്തകളും മാറിമറിയുന്നത് ഞാൻ കണ്ടു.

തെരുവിൽ ഇങ്ങനെയൊക്കെ പല വേഷങ്ങൾ കാണാറുണ്ടായിരുന്നെങ്കിലും, അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ എന്ന ചിന്തയോടെ ഒരു കാലത്ത് ഞാൻ മാറി നടന്നിരുന്നു. ചില കാഴ്ചകൾ അല്പനേരത്തേക്ക് ഉള്ളിൽ ഒരു വിങ്ങലുണ്ടാക്കുമെങ്കിലും പെട്ടെന്ന് തന്നെ കടന്നുപോകുമായിരുന്നു. അങ്ങനെ കാലത്തെയും ദേശത്തെയും കൂടുതൽ ആഴത്തിൽ അറിയാൻ തുടങ്ങിയ ഒരു നാളുകളിലാണ് മഞ്ജുവിന്റെ അമ്മാവൻ തന്റെ കൂട്ടുകാരനെയും കൂട്ടി ഇവിടുത്തെ മാർക്കറ്റുകൾ കാണാനായി വരുന്നത്.

കാഞ്ഞങ്ങാട്ടു നിന്നും വരുന്ന ബസ്സുകൾ സാധാരണയായി മഡിവാളയ്ക്കടുത്ത് സെന്റ് ജോൺസ് ആശുപത്രിക്ക് സമീപമാണ് ആളുകളെ ഇറക്കാറുള്ളത്. അന്ന് എന്റെ താമസം ബൊമ്മനഹള്ളിയിലായിരുന്നു. രാവിലെ ആറുമണിയോടെ ബസ്സെത്തും. വരുന്നവർക്ക് ബുദ്ധിമുട്ടാവേണ്ടല്ലോ കരുതി അരമണിക്കൂർ മുമ്പേ തന്നെ ഞാൻ അവിടെയെത്തി കാത്തിരിക്കുമായിരുന്നു.

അന്നേ ദിവസം അവർ വരാൻ അല്പം വൈകി. കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ഞാൻ അടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും ഒരു ചായയും കൂടെ ഒരു ബന്നും (BUN) വാങ്ങി. ആ സമയത്താണ് പത്തോളം വയസ്സ് പ്രായം വരുന്ന ഒരു ചെറിയ പയ്യൻ എന്നെത്തന്നെ വെറുതെ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കടക്കാരന്റെ മകനായിരിക്കും, ഇത്രയും പുലർച്ചെ ഒരു കുട്ടി ഇവിടെ വരാൻ വഴിയില്ലല്ലോ എന്ന ചിന്തയിൽ ഞാൻ അതിനെക്കുറിച്ച് കൂടുതൽ ആലോചിച്ചതുമില്ല.

തന്റെ കാലിന്റെ മുക്കാൽ ഭാഗത്തോളം വലിപ്പമുള്ള ഒരു വലിയ പാന്റായിരുന്നു ആ കുട്ടി ധരിച്ചിരുന്നത്. അവന്റെ നോട്ടത്തിൽ എന്തോ ഒരു ദയനീയത നിഴലിച്ചിരുന്നു. വാങ്ങിയ ബന്നിൽ നിന്നും ഞാൻ ഒന്നോ രണ്ടോ വട്ടം കടിച്ചിട്ടുണ്ടാകും. നല്ല ചൂടുള്ള ചായയായിരുന്നു അത്. ആ ചൂടും ആസ്വദിച്ച്, ബസ്സ് വരുന്നുണ്ടോ എന്നറിയാൻ പെട്രോൾ പമ്പിന് നേരെ ഇടയ്ക്കിടെ നോക്കി ഞാനങ്ങനെ ഇരുന്നു. എന്നെപ്പോലെ വേറെയും ചിലർ പ്രിയപ്പെട്ടവരെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്! ഒരു മിന്നൽ പോലെ പാഞ്ഞുവന്ന ആ പയ്യൻ എന്റെ കയ്യിലിരുന്ന ബന്ന് തട്ടിപ്പറിച്ച് ഒറ്റയോട്ടം! നേരെ സെന്റ് ജോൺസ് ആശുപത്രിക്ക് മുന്നിലുള്ള പോക്കറ്റ് റോഡിലൂടെയായിരുന്നു ആ കുഞ്ഞിന്റെ ഓട്ടം. ഓടുമ്പോഴും അവൻ ആ ബന്ന് ആർത്തിയോടെ കടിച്ചു തിന്നുന്നുണ്ടായിരുന്നു. അടുത്തുനിന്ന ഒരു തെലുങ്കൻ ഈ കാഴ്ച കണ്ടിരുന്നു; അയാൾ പരിഭ്രമത്തോടെ എന്നോട് ചോദിച്ചു, “അവൻ പേഴ്സാണോ തട്ടിയെടുത്തത്?” എന്ന്. “അല്ല, ബന്നായിരുന്നു,” എന്ന് മറുപടി നൽകി ഞാൻ ആ ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക് കുടിച്ചുതീർത്തു.

ആരായിരിക്കും ആ കുട്ടി? തലേദിവസം രാത്രിയിൽ ഒന്നും കഴിക്കാതെയായിരിക്കുമോ അവൻ ഉറങ്ങാൻ കിടന്നത്? അന്ന് അവന് പത്ത് വയസ്സായിരുന്നെങ്കിൽ, ഇന്ന് അവന് പത്തൊമ്പതോ ഇരുപതോ വയസ്സ് പ്രായം കാണും. അവൻ ഇപ്പോൾ എവിടെയായിരിക്കും? ജീവിതത്തിൽ അവൻ എന്തായിരിക്കും ചെയ്യുന്നുണ്ടാവുക? ആ ചായക്കട ഇന്നും അവിടെത്തന്നെയുണ്ട്. ഇന്നും സെന്റ് ജോൺസിന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ ആ പഴയ രംഗം എന്റെ ഓർമ്മയിലേക്ക് ഓടിയെത്തും. വിചിത്രമായ വഴികളിലൂടെയാണല്ലേ ഈ ജീവിതം മുന്നോട്ട് നീങ്ങുന്നത്!

ശ്രീ അഭയ ഹസ്ത ഗണപതി ക്ഷേത്രം

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും

ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം

abhayahasta ganesha temple bangalore

വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!

ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.

ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു – നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി..

ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.

പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു… നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി…

ബാംഗ്ലൂരിൽ ഓഫീസിനു മുന്നിലെ അമ്പലം
………….. …………… …………… …………….
വരുന്നോനും പോകുന്നോനുമൊക്കെ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു! എത്രവേഗമാണവിടെയൊരു അമ്പലം വന്നത്! ആരുടേതായാലും ബുദ്ധിയപാരം! ഐഡീയയ്ക്കു പുറകിൽ, ഒന്നുകിൽ അടുത്തുള്ള സക്ര വേൾഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പുകാർ, അല്ലെങ്കിൽ പട്ടേലർ വേൾഡ് സ്കൂളിന്റെ നടത്തിപ്പുകാർ! പിന്നെയുള്ളത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി! അവരെന്തായാലും കാശ് കളഞ്ഞ് ഇങ്ങനെയൊരു പരിപാടിക്കു നിൽക്കില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളിലേക്കും ഉള്ള വഴിയുടെ ആരംഭമാണിവിടം. എന്തായാലും പൂജ കഴിഞ്ഞു; അഭിഷേകം കഴിഞ്ഞു – നിത്യേന വഴിപാടുകൾ നടത്താനായി ഒരു വിപ്രൻ വിലകൂടിയ കാറിൽ വന്നിറങ്ങുന്നു! പൂജാദ്രവ്യങ്ങളും കാണിക്കയുമായി രാവിലെ പണിക്കുപോകുന്ന കുറേ ബിൽഡിങ് നിർമ്മാണ തൊഴിലാളികൾ പ്രാർത്ഥനാ നിരതരായി ക്യൂ നിൽക്കുന്നു! ഒരു മാസം എടുത്തുകാണില്ല ഈ കുഞ്ഞുകുടീരത്തിന്റെ നിർമ്മാണത്തിന്! ഏതാണീ #പലമൂത്രദേവത എന്ന് അറിയില്ല! ഏതായാലും കുറേപേരുടെ മൂത്രക്കടി മുട്ടിച്ചു! —
https://www.facebook.com/photo.php?fbid=10152968871648327&set=a.10150383065153327&type=1&theater

ലാൽബാഗ്

Lal Bagh bangalore, ലാൽബാഗ് ബാംഗ്ലൂർ

ലാൽബാഗ് ആഗസ്റ്റ് 15 ലേക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. പൂക്കളുടെയും ചെടികളുടെയും വര്‍ണക്കാഴ്ചകളുമായി ലാല്‍ബാഗ് ഉദ്യാനം അണിഞ്ഞൊരുങ്ങുകയാണിപ്പോൾ. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം. ബാംഗ്ലൂരിലെ മുഴുവന്‍ പക്ഷിക്കുഞ്ഞുങ്ങളും പുമ്പാറ്റകളും തേനീച്ചകളും എത്തിച്ചേരുന്ന ഒരിടമാണ് ലാല്‍ ബാഗ് എന്നു പറയാം 🙂 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വസന്തോത്സവത്തിലാണ് ലാല്‍ബാഗ് ഏറെ മനോഹരമായി അണിഞ്ഞൊരുങ്ങുന്നത്. കാഴ്ചകളുടെ സമൃദ്ധി കണ്ടറിയാനാവുന്ന സമയമാണത്; ജനനിബിഡവും

ബാംഗ്ലൂരിന്റെ തിരക്കുകൾക്കിടയിലും ശ്വാസം വിടാൻ ഒരിടം തരുന്ന, നഗരത്തിന്റെ ഹൃദയമിടിപ്പായ ലാൽബാഗ്! കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ പെട്ടുപോയ മനുഷ്യർക്ക് പ്രകൃതി കരുതിവെച്ച പച്ചപ്പിന്റെ വലിയൊരു കാൻവാസാണത്.

ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന പുഷ്പപ്രദർശനത്തിനായി ലാൽബാഗ് ഒരുങ്ങുമ്പോൾ ആ 24 ഏക്കറും ലക്ഷക്കണക്കിന് പൂക്കളുടെ വർണ്ണങ്ങളാൽ മൂടപ്പെടും. പ്രത്യേകിച്ച്, അവിടുത്തെ ചരിത്രപ്രസിദ്ധമായ ‘ഗ്ലാസ് ഹൗസ്’ (Glass House) പുഷ്പോത്സവത്തിന്റെ പ്രധാന ആകർഷണ കേന്ദ്രമായി മാറും. ലണ്ടനിലെ ക്രിസ്റ്റൽ പാലസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ഈ ഗ്ലാസ് ഹൗസിനുള്ളിലാണ് വിസ്മയിപ്പിക്കുന്ന പുഷ്പാലങ്കാരങ്ങൾ ഒരുക്കാറുള്ളത്.

ഹൈദർ അലി കമ്മീഷൻ ചെയ്യുകയും പിന്നീട് ടിപ്പു സുൽത്താന്റെ കാലത്ത് വിദേശത്തുനിന്നടക്കം അപൂർവ്വ ഇനം ചെടികൾ എത്തിച്ച് സമ്പന്നമാക്കുകയും ചെയ്ത ഈ ഉദ്യാനത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നഗരത്തിന്റെ തെക്കുഭാഗത്ത്, അക്ഷാംശം 12° 58′ N, രേഖാംശം 77° 37′ E എന്നിവടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പച്ചത്തുരുത്ത് വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല, മറിച്ച് ബാംഗ്ലൂരിന്റെ ശ്വാസകോശം കൂടിയാണ്.

റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഇവിടെയെത്തുന്ന ജനക്കൂട്ടം കാണേണ്ടതുതന്നെയാണ്. പൂക്കൾ കൊണ്ട് നിർമ്മിച്ച ആനകളും കോട്ടകളും ചരിത്രസ്മാരകങ്ങളും കാണാൻ നാടിന്റെ പലഭാഗത്തുനിന്നും ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നു.

എന്നാൽ ഈ ഉത്സവത്തിരക്കുകൾക്കപ്പുറം, പുലർച്ചെയുള്ള ലാൽബാഗിന് മറ്റൊരു മുഖമുണ്ട്. അവിടുത്തെ വലിയ കായലിന്റെ തീരത്ത് ശാന്തമായി വന്നിരിക്കുന്ന ആ ഞാറപ്പക്ഷികളും (Spot-billed Pelican), മരച്ചില്ലകളിൽ ഒളിച്ചിരിക്കുന്ന നൂറുകണക്കിന് മറ്റ് പക്ഷികളും പ്രകൃതിയുടെ മറ്റൊരു സംഗീതമാണ് നമുക്ക് സമ്മാനിക്കുന്നത്. നഗരത്തിന്റെ കോലാഹലങ്ങൾക്കിടയിലും, ചിത്രശലഭങ്ങളും തേനീച്ചകളും ഇന്നും ഈ ഉദ്യാനത്തെ തങ്ങളുടെ പ്രിയപ്പെട്ട താവളമായി നിലനിർത്തുന്നു.

നാട്ടിലെ വന്യമായ കാടിന്റെ അത്രയും ഗാംഭീര്യം ഇല്ലെങ്കിലും, പ്രവാസത്തിന്റെ വരണ്ട ചിന്തകളിൽ നിന്നും താൽക്കാലികമായി ഓടിയൊളിക്കാൻ ബാംഗ്ലൂരിലെ മനുഷ്യർക്ക് ലാൽബാഗിനേക്കാൾ മികച്ച മറ്റൊരു കൂട്ടില്ല!

ലാൽ ബാഗ് ഒറ്റനോട്ടത്തിൽ…

01) ഫ്ലോറൽ ക്ലോക്ക് (Floral Clock)
02) മഹാരാജാ പ്രതിമ (Maharaja Statue)
03) കൃത്രിമപ്പൊയ്ക (Aquarium)
04) ബാൻഡ് സ്റ്റാന്റ് (Band stand)
05) റോസാപ്പൂ തോട്ടം (Rose Garden)
06) തടാകം (Lake)
07) നിരീക്ഷണ കേന്ദ്രം (Watch Tower)
08) സിൽക് കോട്ടൺ മരം (Silk Cotton Tree)
09) മരത്തിന്റെ അസ്ഥിപഞ്ജരം (Tree Fossil)
10) താമര പൊയ്ക (Lotus pond)
11) കണ്ണാടി മാളിക (Glass House)
12) പ്രാവു മഞ്ചം (Dovecote)
13) പ്രദേശവിവരകേന്ദ്രം (Farm Information Unit)
14) ബോൺസായി മരത്തോട്ടം (Bonsai Garden)
15) കെമ്പഗൗഡ ഗോപുരം (Kempegowda Tower)
16) ടോപ്പിയറി തോട്ടം (Topiary Garden – ചെടികളും വേലികളും ആലങ്കാരികമായി വെട്ടിയൊതുക്കി വെച്ച സ്ഥലം)
17) ജപ്പാനീസ് പൂന്തോട്ടം (Japanese Garden)
18) അധികാരി/നിര്‍ദ്ദേശകരുടെ ഓഫീസ് (Directorate)

പഴയ ചില ചിത്രങ്ങൾ കാണുക

01) ഫ്ലോറൽ ക്ലോക്ക് (Floral Clock)
1) സെറ്റ് ഒന്ന്
2) സെറ്റ് രണ്ട്

ബാംഗ്ലൂരിൽ ബസ്സ് സമരം രണ്ടാം ദിവസം!

ഇവിടെ വന്നതിനു ശേഷം ആദ്യമായാണു ബസ്സ് സമരം കാണുന്നത്! ശമ്പളം കൂട്ടണം, ദീപാവലി പോലുള്ള ഉത്സവങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ബോണസ് തുക വർദ്ധിപ്പിക്കണം എന്നിങ്ങനെ ഒരുക്കൂട്ടം മുദ്രാവാക്യങ്ങളുമായാണ് ബി. എം. ടി. സി., കെ. എസ്. ആർ. ടി. സി. ബസ് തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടിരിക്കുന്നത്. അവസരം മുതലാക്കി പ്രൈവറ്റ് ബസ്സുകളും ഓട്ടോ അടക്കമുള്ള ചെറിയ വാഹനങ്ങളും യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്…

ചിത്രങ്ങൾ, HSR Layout ബസ്സ് സ്റ്റോപ്പിൽ നിന്നും. കൂടുതൽ: ഗൂഗിൾ പ്ലസ്സ് കാണുക.

നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ

നോക്കുകൂലി - nokkukooliഅങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന്‌ കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ്‌ എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും.

അങ്ങനെ ഞാന്‍ ഒരിക്കല്‍ കുറേ വയറിങ് മെറ്റീരിയല്‍സ് ബാംഗ്ലൂരിലെ കെ. ആര്‍. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ചു. ബസ്സുകാരോട് ചോദിച്ചപ്പോള്‍ 30 kg വരെ കൊണ്ടുപോകാന്‍ 150 രൂപ ആവും എന്നവര്‍ പറഞ്ഞു. സ്വിച്ചും ബോര്‍ഡും വയറുകളും ഒക്കെ കൂടി ഏകദേശം അത്രയുണ്ടായിരുന്നു. 150 രൂപയ്ക്ക് സംഭവം കാഞ്ഞങ്ങാട് സ്റ്റാന്‍ഡിനു സമീപം കോഹിനൂര്‍ (സഫർ) ബസ്സിന്റെ ഓഫീസിനു മുന്നില്‍ ഇറക്കിവെച്ചു. ഞാന്‍ തന്നെ അവയൊക്കെ എടുത്ത് റോഡ് സൈഡിലേക്ക് മാറ്റിവെച്ച് ഒരു ഓട്ടോ റിക്ഷ കിട്ടുമോ എന്നും നോക്കി നില്‍ക്കാന്‍ തുടങ്ങി. സമയം രാവിലെ എട്ടുമണിയോടടുത്തിരുന്നു. ഭാഗ്യത്തിന്‌ ഒരു ഓട്ടോക്കാരന്‍ അടുത്തു വന്നു കിലോമീറ്ററിന്‌ 10 രൂപ 50 പൈസ തന്നാല്‍ കൊണ്ടുപോകാം എന്നയാള്‍ പറഞ്ഞു. പതിനൊന്നു രൂപയാണത്രേ സ്റ്റാന്‍ഡില്‍ എല്ലാവരും കിലോമീറ്ററിനു ചാര്‍ജ് വാങ്ങിക്കാറുള്ളത്. 10 രൂപ 50 പൈസ വെച്ച് ഞാന്‍ വീടുവെയ്ക്കുന്ന സ്ഥലം വരെ 15 കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. ആകെ 300 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്നും സാധനം വീട്ടിലെത്തുമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. കെ. ആർ. മർക്കറ്റിൽ നിന്നും ബാംഗ്ലൂരിലെ ബലന്തൂരുള്ള എന്റെ താമസസ്ഥലത്തേക്ക് ഓട്ടോക്കാരൻ പറഞ്ഞത് 450 രൂപയായിരുന്നു!! ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ഓർത്തുകൊണ്ട് വഴിയോരത്ത് ഞാൻ നിൽക്കുകയായിരുന്നു.

അപ്പോള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാള്‍ അവിടെ എത്തി. തൊട്ടുപുറകേ സഫര്‍ ട്രാവല്‍സിലെ ഞാന്‍ സ്ഥിരം കാണുന്ന ഒരാളും ഉണ്ട്. ആദ്യം വന്നയാൾ എന്നോടു ചോദിച്ചു എന്താണ്‌ പാക്കറ്റിനകത്ത് എന്ന്.
“വയറിങ് മെറ്റീരിയല്‍സാണ്‌” – ഞാന്‍ പറഞ്ഞു.
“ഒരു അമ്പതു രൂപ വേണം.” – അയാൾ
“എന്തിന്” എനിക്കു കൗതുകം. “ബസ്സിന്റെ ചാർജു ഞാൻ ബാംഗ്ലൂരിൽ കൊടുത്തതാണ്, അതിന്റെ ബില്ലും ഉണ്ട്” – ഞാൻ പോക്കറ്റിൽ തപ്പി.
“ഇത് ചുമട്ടുകൂലിയാണ്” – അയാൾ പറഞ്ഞു.
“ചുമട്ടുകൂലിയോ?” ബസ്സിന്റെ അടിത്തട്ടിൽ നിന്നും ബസ്സിലെ ക്ലീനർ എടുത്തു പുറത്തുവെച്ചു, ഞാനത് എടുത്ത് ആദ്യം ഓഫീസിന്റെ മുന്നിലേക്കും പിന്നീട് റോഡ് സൈഡിലേക്കും മാറ്റിവെച്ചു. ഇപ്പോൾ ഓട്ടോ ഡ്രൈവറും ഞാനും കൂടി അത് എടുത്ത് ഓട്ടോയിൽ കേറ്റി വെച്ചു… ഇതിൽ എവിടെയാണു ചുമട്ടുകൂലിയുടെ പ്രശ്‌നം വരുന്നത്?

അയാൾ വിശദീകരിച്ചു. ഇത് ചുമടെടുക്കുന്നവർക്ക് കൊടുക്കാനുള്ളതാണ്. ഇവിടെ ചുമട്ടുകാർക്ക് യൂണിയൻ ഉണ്ട്. അവരാണ് സാധാരണ ഇതു ചെയ്യുക. അവർ സമയം കിട്ടുമ്പോൾ വന്നിട്ട് സഫർ‌ (കോഹിനൂർ – കാഞ്ഞങ്ങാട്) ഓഫീസിൽ നിന്നും ബില്ലൊക്കെ പരിശോദിക്കും എന്നിട്ട് അവരോട് അന്നിറക്കിയ സാധനങ്ങൾക്കുള്ള ചുമട്ടുകൂലി ആവശ്യപ്പെടുമത്രേ!! അയാളുടെ കൂടെവന്ന സഫറിലെ ആ സുഹൃത്തും അയാളെ സഹായിച്ചു. എനിക്കത്ഭുതം തോന്നി! ഞാനേതോ വെള്ളരിക്കാപ്പട്ടണത്തിൽ നിൽക്കുന്നതുപോലെ!! ചെയ്യാത്ത പണിക്ക് പണം വാങ്ങിക്കുന്ന ദരിദ്ര്യവാസികളാണോ ഈ യൂണിയൻകാർ!!

ഞാൻ പറഞ്ഞു പണിയെടുക്കാതെ കൂലിവാങ്ങിക്കാൻ വരുമ്പോൾ നിങ്ങളെന്തിനാ കൂട്ടു നിൽക്കുന്നത്? ഞാൻ അഞ്ചുപൈസ തരില്ല. നിങ്ങൾ തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടി വരും എന്നായി സഫറിലെ ആ സുഹൃത്ത്. എനിക്കെന്തോ ആത്മരോഷം അണപൊട്ടിയൊഴുകി. ഏതുവിധേനയും ആ സാഹചര്യത്തെ ഉൾക്കൊള്ളാൻ എനിക്കായില്ല. പണിയെടുക്കാത്തവർക്ക് ഒരഞ്ചുപൈസ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല.

അയാൾ വിടുന്ന ലക്ഷണമില്ല. മുപ്പതുരൂപ തന്നാൽ മതിയെന്നായി പിന്നീട്. ഒരു കെട്ടിനു പത്തുരൂപ വെച്ച് മൂന്നുകെട്ടിനു മുപ്പതുരൂപ. മുപ്പതല്ല ഒരു രൂപ പോലും ആ പേരിൽ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല. തരില്ലെന്ന് ഞാൻ അറുത്തുമുറിച്ചു പറഞ്ഞു. അയാളുടെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഭീഷണിയുടെ സ്വരം എവിടെയൊക്കെയോ നിഴലിക്കാൻ തുടങ്ങി. എന്റെ നമ്പറും അഡ്രസ്സും തരാം, അവർ പണം വാങ്ങാൻ വരുമ്പോൾ എന്നെ വിളിക്കാൻ പറ; ഞാൻ വന്നു കൊടുത്തോളാം എന്നായി ഞാൻ. ഏതു മാന്യനാണ് അങ്ങനെ തടിയനങ്ങാതെ കൂലിവാങ്ങിക്കാൻ വരുന്നതെന്നറിയണമല്ലോ. അതും അവർക്ക് സമ്മതമല്ല. മംഗലാപുരം വിട്ട ശേഷം ഓരോ സ്റ്റോപ്പിലും ലെഗേജുകൾ ഇറക്കിക്കൊണ്ടായിരുന്നു അന്നാ ബസ്സ് വന്നതുതന്നെ. അന്നേരം ഒന്നും ആരും അവിടെ വന്ന് ലഗേജിറക്കിയതിനു കൂലി ആവശ്യപ്പെടുന്നത് ഞാൻ കണ്ടില്ല. അതൊക്കെ തന്നെ ഞാൻ കൊണ്ടുവന്ന ലെഗേജുകളേക്കാൾ എത്രയോ ഏറെയായിരുന്നു; എത്രയോ ഇരട്ടി വിലമതിക്കുന്നതായിരുന്നു. അതിന്റെ ബില്ലുനോക്കി ഇവർ പണം ചോദിച്ചാൽ ഇയാൾ കൊടുക്കുമോ? അവർക്കൊന്നും ഇല്ലാത്ത ചാർജ് എനിക്കുമാത്രം എങ്ങനെ ബാധകമാവും. ഇല്ല; ഒരഞ്ചു പൈസ പോലും എനിക്കു കൊടുക്കാൻ വയ്യ എന്ന് ഞാനുറപ്പിച്ചു.

അയാൾ വന്ന് ഓട്ടോയിൽ കയറ്റിവെച്ച പാക്കറ്റിൽ പിടിമുറുക്കി. അതവിടെ നിന്നും ഇറക്കിവെക്കാനാണു പരിപാടിയെന്നു മനസ്സിലായി. ഞാൻ കൈതട്ടിമാറ്റി. എന്നെയറിയാവുന്ന സഫറിലെ സുഹൃത്ത് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഓട്ടോക്കാരൻ ഒന്നും പറയാതെ മാറി നിന്നു. സഫറിലെ സുഹൃത്തു പറഞ്ഞു സാരമില്ല 30 രൂപ ഞാൻ കൊടുത്തോളാം നിങ്ങൾ വണ്ടി വിട്ടോ എന്ന്. പക്ഷേ, കാഞ്ഞങ്ങാട് ചുമട്ടുതൊഴിലാളികളുടെ പ്രതിനിധിയായി വന്ന ആ കശ്‌മലൻ അതിനും തയ്യാറല്ല്ല. 30 രൂപ കൊടുക്കാതെ ഓട്ടോ വിടാൻ പറ്റില്ലെന്നയാൾ വാശിപിടിച്ചു.

30 രൂപ കൊടുക്കുകയല്ലാതെ വേറെ രക്ഷയില്ലെന്ന ഗതിയിൽ ഞാനെത്തി. ബില്ലു തരാമെങ്കിൽ 30 രൂപ തരാം എന്നു ഞാനെന്റെ മനസ്സിനെ വഞ്ചിച്ചുകൊണ്ടു പറഞ്ഞു. പിന്നെ, ബില്ലെഴുതി ഒപ്പിട്ടുതരാം – അയാൾ പുച്ഛിക്കുന്നു. കടുത്ത ആത്മരോഷത്തിൽ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. എനിക്കവിടെ നിൽക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. കാരണം 8:50 നു മംഗലാപുരത്തു നിന്നും മൈസൂറിനു പോകുന്ന കെ. എസ്. ആർ.ടി.സി. ബസ്സിൽ ഇതൊക്കെ വീട്ടിലെത്തിച്ച് എനിക്ക് തിരിച്ച് ബാംഗ്ലൂരിലേക്ക് വരേണ്ടതുമാണ്. ഓട്ടോക്കാരൻ മെല്ലെ അടുത്തുവന്നു. അയാൾ പറഞ്ഞു കൊടുത്തേക്ക്, അല്ലാതെ ഇയാൾ വിടുമെന്നു തോന്നുന്നില്ല. മുപ്പതുരൂപയയുടെ പ്രശ്നമല്ല; ഇതു പിടിച്ചുപറിയാണ് – ശുദ്ധമായ കാടത്തം. ഞാൻ പത്തുരൂപയുടെ മൂന്നു നോട്ടുകൾ എടുത്ത് അയാളുടെ മുഖത്തേക്കിട്ടിട്ട് ഓട്ടോയിൽ കേറി.

പിന്നീടുള്ള രണ്ടുമൂന്നു ദിവസം എനിക്കു നേരാംവണ്ണം ഉറങ്ങാനായില്ല. കടുത്ത ആത്മരോഷവും എന്നോടുതന്നെ ഒരുതരം അവജ്ഞയും തോന്നി. മാർക്കറ്റിൽ നിന്നും അതു വാങ്ങിച്ചിട്ട് ഗാന്ധിനഗറിൽ ഉള്ള ബസ്‌സ്റ്റാന്റിൽ എത്തിച്ച ഓട്ടോക്കാരൻ 30 രൂപ ചോദിച്ചപ്പോൾ അയാൾക്ക് 50 രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെയാണു ഞാൻ വന്നത്. മാർക്കറ്റിൽ നിന്നും അവ ഓട്ടോയിൽ കയറ്റാനും, പിന്നിട് ബസ്സിലേക്ക് എടുത്തുവെയ്ക്കാനും ഞാൻ പറയാതെ തന്നെ ആ കന്നടക്കാരൻ ഡ്രൈവർ എന്നെ സഹായിച്ചിരുന്നു. അതെനിക്ക് അതിയായ സന്തോഷവും ഉണ്ടാക്കിയിരുന്നു. പക്ഷേ, ഈ ഒരു സംഭവം എന്നെ കൂറേ ദിവസം വിടാതെ വേട്ടയാടി. ഇപ്പോഴും ആ സംഭവം മനസ്സിലെത്തുമ്പോൾ ഇപ്പോഴും എന്റെ ഉള്ളം എരിയുകയാണ്. സംഘടനയുടെ പിൻബലമുള്ളതിന്റെ അഹന്തയോ, പണിയെടുക്കാതെ അന്യന്റെ മുതലിൽ കൈയിട്ട് വാരി ശീലിച്ച അയാളുടെ ഗുണവിശേഷമോ എന്തോ ആവട്ടെ… കാഞ്ഞങ്ങാടുള്ള ചുമട്ടുതൊഴിലാളികൾക്കൊക്കെ നാണക്കേടാണ് ഈ കാപാലികൻ. അവൻ വെള്ളം കിട്ടാതെ മരിക്കട്ടെ!!