അത്യാവശ്യം വേണ്ടിവരുന്ന ചില ടൂൾസും വെബ്സൈറ്റുകളുടെ ലിങ്ക്സും
Author: Rajesh Odayanchal
ആഹവധ്വനി
സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം.
അന്തിയാവോളം പണിയുന്ന പാവങ്ങ-
ളഞ്ജ്നാംഭസ്സിങ്കലാപ്ലവം ചെയ്യുന്നു.
എന്തിനു പട്ടിണി കൊണ്ടു കഴിയുന്നു
എന്തിന്നു ജീവിതം പാടെയുഴലുന്നു
ജീവിതം സർവ്വദാ രോദിച്ചിടാനല്ല
കേവലം കർത്തവ്യകർമ്മത്തിനുള്ളതാം…
സംഗരശഹ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!
ഇന്നു നാം കാണുന്ന മാളികയോരോന്നു-
മിന്ദ്രജാലം കൊണ്ടു പൊന്തിച്ചു ജന്മികൾ
മന്ദരാം മാനുഷർ മേടയിൽ വാഴുന്നു
യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ;
നിദ്രയെ കൈവിട്ടു വേഗമുണരുവിൻ
നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം
സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!!

വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍
വിക്കിപീഡിയയുടെയും ഇതര വിക്കിസംരംഭങ്ങളുടെയും വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റയെ മലയാളിക്ക് പരിചയപ്പെടുത്താന്‍ വിക്കി സമൂഹം അവസരമൊരുക്കുന്നു. “വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍” എന്ന വിഷയത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ എറണാകുളം ഇടപ്പള്ളയിൽ ഐ.ടി.@സ്കൂളിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍ നടക്കുന്ന പരിശീലനം ആഗോള വിക്കിമീഡിയ ഫൌണ്ടേഷന്‍റെ സീനിയര്‍ പ്രോഗ്രാം ഓഫീസിര്‍ അസഫ് ബാര്‍ട്ടോവ് നയിക്കുന്നു. വിക്കിമീഡിയ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനവും പൊതുജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെയും (സി.ഐ.എസ്) ഇന്ത്യൻ വിക്കിമീഡിയ പ്രവർത്തകരുടെ ഔദ്യോഗികകൂട്ടായ്മയായ വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്റേയും കേരള സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതിയായ ഐ.ടി. അറ്റ് സ്കൂൾ( it@school) എന്ന സ്ഥാപനത്തിന്റേയും, മലയാളം വിക്കിസമൂഹം എന്നിവരുടെയും ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.
എന്താണു വിക്കിഡാറ്റ?
മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.
300 ഓളം വിക്കിപീഡിയയിൽ പൊതുവായി വരുന്ന ഏതെങ്കിലും ഒരു കാര്യം, ഉദാഹരണത്തിന് ഇന്ത്യയുടെ പ്രസിഡന്റ്, കേരളത്തിന്റെ മുഖ്യമന്ത്രി, ഫിസിക്സിനു നോബൽ സമ്മാനം ലഭിച്ച വ്യക്തി തുടങ്ങിയുള്ള ഇടയ്ക്കിടേ മാറാവുന്നതും സ്ഥിരമായി നിൽക്കാവുന്നതുമായ എല്ലാ വിവരങ്ങളുടേയും ഒരു ഏകീകൃത ഡാറ്റാബെയ്സ് ആണിത്…
ഏതെങ്കിലും ഒരു വിക്കിപീഡിയയിൽ കാര്യകാരണ സഹിതം വിവിരം പുതുക്കപ്പെട്ടാൽ ആ ലേഖനം ഉള്ള ലോകത്തിലെ സകല വിക്കിപീഡിയകളിലും മാറ്റപ്പെടുന്ന രീതിയാണ് വിക്കിഡാറ്റയുടേത്. വിവിധ വിക്കിപീഡിയയിലെയും വിക്കിമീഡിയ കോമണ്‍സ് അടക്കമുള്ള ഇതര വിക്കിസംരംഭങ്ങളിലെയും കേന്ദ്രീകൃത വിവര സംഭരണിയായ ഈ ബൃഹദ് വിജ്ഞാന സ്രോതസ്സ് ആര്‍ക്കും സൌജന്യമായി ലഭ്യമാകുന്നതും ആര്‍ക്കും പുതുക്കാവുന്നതും തികച്ചും സ്വതന്ത്രമായി ലഭിക്കുന്നതും ആണ്.
വിക്കിഡാറ്റയുടെ ലക്ഷ്യങ്ങൾ
മറ്റു വിക്കികളിലേക്കുള്ള ലിങ്കുകളെ ക്രമീകരിക്കുക (Centralize interwiki links)
ഇൻഫോബോക്സുകൾ എല്ലാ വിക്കികൾക്കും ഒന്നുതന്നെയാക്കുക (Centralize infoboxes)
വിക്കി ഡാറ്റാബെയ്സിൽ നിന്നും മികച്ച വിവരശേഖരണത്തിനായി ഇടവരുത്തുക (Provide an interface for rich queries)
ആഗോള അറിവിന്റെ ഭണ്ഡാരമായി മാറുക (Structure the sum of all human knowledge)
അസഫ് ബാർട്ടോവ്

വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ ആണ് അസഫ് ബാർട്ടോവ്. വിജ്ഞാന വിനിമയ രംഗത്ത് അന്തസാദ്ധ്യതകൾ തുറക്കുന്ന വിക്കി ഡാറ്റ വെബ്സൈറ്റിനെ (https://www.wikidata.org) കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും അത് വികസിപ്പിക്കുന്നതില്‍ എപ്രകാരം പങ്കാളികളാകാം എന്നതിനെ കുറിച്ചുമാണ് വിക്കമീഡിയ ഫൌണ്ടേഷനിലെ അസഫ് ബാര്‍ട്ടോവ് മലയാളി വിക്കിമീഡിയന്മാരോട് സംസാരിക്കുക.
വികസ്വര രാജ്യങ്ങളിലെ വിക്കിമീഡിയാ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക ചുമതല ഏറ്റെടുത്തിരിക്കുന്ന അസഫ് മലയാളം വിക്കിമീഡിയ സംരംഭങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. മലയാളെ വിക്കിമീഡിയര്‍ക്കുള്ള പരിശീലനത്തിന് പുറമേ പൊതുജനങ്ങള്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ക്കുമായി വിക്കിഡാറ്റ പരിചയപ്പെടുത്തിയുള്ള പൊതുപരിപാടിയിലും അസഫ് പങ്കെടുക്കുന്നുണ്ട്. ഈ പരിപാടി 31 ആം തീയ്യതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് വൈകുന്നേരം മൂന്നുമണിക്കു നടക്കുന്നു.
അപരനാമങ്ങൾ
അപരനാമങ്ങൾ
കൊട്ടാരനഗരം തിരുവനന്തപുരം
കാവ്യസന്ദേശങ്ങൾ പാടിയ നാട് കൊല്ലം
ദൈവങ്ങളുടെ നാട് കാസർഗോഡ്
സപ്തഭാഷാ സംഗമഭൂമി കാസർഗോഡ്
കേരളത്തിന്റെ വിനോദസഞ്ചാര തലസ്ഥാനം കൊച്ചി
അറബിക്കടലിന്റെ റാണി കൊച്ചി
ഹരിതനഗരം കോട്ടയം
അക്ഷരനഗരം കോട്ടയം
പ്രസിദ്ധീകരണങ്ങളുടെ നഗരം കോട്ടയം
ബ്രോഡ്ബാൻഡ് ജില്ല ഇടുക്കി
കേരളത്തിന്റെ വൃന്ദാവനം മലമ്പുഴ
തെക്കിന്റെ ദ്വാരക അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
കേരളത്തിന്റെ കാശ്മീർ മൂന്നാർ
കിഴക്കിന്റെ കാശ്മീർ മൂന്നാർ
തേക്കടിയുടെ കവാടം കുമളി
മയൂര സന്ദേശത്തിന്റെ നാട് ഹരിപ്പാട്
കേരളത്തിലെ പളനി ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
കേരളത്തിലെ പക്ഷിഗ്രാമം നൂറനാട്
കേരളത്തിലെ ഹോളണ്ട് കുട്ടനാട്
തടാകങ്ങളുടെ നാട് കുട്ടനാട്
കേരളത്തിന്റെ മൈസൂർ മറയൂർ
പാലക്കാടൻ കുന്നുകളുടെ റാണി നെല്ലിയാമ്പതി
പമ്പയുടെ ദാനം കുട്ടനാട്
കേരളത്തിന്റെ ചിറാപുഞ്ചി ലക്കിടി
വയനാടിന്റെ കവാടം ലക്കിടി
കേരളത്തിന്റെ നെയ്ത്തുപാടം ബാലരാമപുരം
ദക്ഷിണഗുരുവായൂർ അമ്പലപ്പുഴ
തെക്കിന്റെ കാശി തിരുനെല്ലി ക്ഷേത്രം
മലപ്പുറത്തിന്റെ ഊട്ടി കൊടികുത്തിമല
രണ്ടാം ബർദ്ദോളി പയ്യന്നൂർ
ദക്ഷിണ കുംഭമേള ശബരിമല മകരവിളക്ക്
ദക്ഷിണ ഭാഗീരതി പമ്പ
കേര ഗ്രാമം കുമ്പളങ്ങി
കേരളത്തിന്റെ മക്ക പൊന്നാനി
കിലുകിലുക്കാം ചെപ്പേ കിങ്ങിണീ
കിലുകിലുക്കാം ചെപ്പേ കിങ്ങിണീ…
ചിരികുടുക്കേ അല്ലിത്തേന്‍ മണി…
ചിത്തിരമുത്തേ സ്വത്തേ പൊന്‍ മണി…
ചക്കരമുത്തം താ നീ കണ്മണീ…
കണ്ണാരം പൊത്താന്‍ വാ നീ മീന്മണീ…
മാളിക വീട്ടിലെ മേലാത്തിയമ്മേടെ…
മഞ്ചത്തില്‍ തഞ്ചത്തില്‍ ഇക്കിളി ചെല്ലമ്മേ…
വാ കുക്കൂ വാ… (കിലുകിലുക്കാം ചെപ്പേ…)
വാ കുക്കൂ വാ…തത്തിത്തത്തി വാ…
താനേ ചാഞ്ചാടി വാ…
വാ തുമ്പീ വാ തുള്ളിത്തുള്ളി വാ…
തോളില്‍ തുള്ളാടി വാ…(വാ കുക്കൂ…)
തുമ്പിക്ക് തുള്ളാട്ടം…
ഉണ്ണിക്കു ചാഞ്ചാട്ടം…
പഞ്ചാരപ്പുഞ്ചിരി മൊഞ്ചുള്ള-
മഞ്ചാടി ചുണ്ടത്ത്…
ചന്തമേ ചിന്തി നീ കൊഞ്ചി നീ…
വാ കുക്കൂ വാ… (കിലുകിലുക്കാം ചെപ്പേ…)
ഹേയ് കൊച്ചമ്മേ നില്ല് തത്തമ്മേ…
കോപം ആരോടമ്മേ…
പൂ മൊട്ടല്ലേ കൊഞ്ചും പിഞ്ചല്ലേ…
പാവം പാലൂട്ടമ്മേ ..എഹെ…(2)
മുത്തുക്കുടം വായോ…
കുക്കുക്കുടം വായോ…
അന്നാരം പുന്നാരം കിന്നാരം പാടാം ഞാന്‍…
മന്ദാരമൊട്ടേ വാ പാലൂട്ടി താരാട്ടാം…
വാ കുക്കൂ വാ… (കിലുകിലുക്കാം ചെപ്പേ…)
…………………….. …………………….
Film : Priyappetta Kukku
Lyrics : Puthiyankam Murali
Music : S P Venkitesh
Singers : K J Yesudas, K S Chithra.
അഹല്യ
തകര്‍ന്ന സ്വപ്നത്തോടെ
വിടര്‍ന്ന നീള്‍മിഴിയിണകള്‍ക്കുള്ളില്‍
പടര്‍ന്ന നിഴലുകളോടെ
ഗൌതമമുനിയുടെ മുന്നില്‍ വാടിയ
കൈതപ്പൂവിതള്‍ പോലെ
അഹല്യ നിന്നൂ പിടയും കരളില്‍
പാപച്ചുമടുകളോടെ.സുരലോകത്തില്‍ സുന്ദരിമാരുടെ
മടിയിലുറങ്ങിയ ദേവന്‍
പൂവന്‍ കോഴി ചമഞ്ഞീയാശ്രമ-
വാടിയിലെങ്ങോ കൂവി.
കുളിര്‍ നീരൊഴുകും ഗംഗയില്‍ മുങ്ങി-
ക്കുളിച്ചു കയറാനായി
മുനിപോയതു കണ്ടപ്പോള്‍ വന്നൂ
തനിയേ നീയെന്‍ ചാരെ.നിന്‍ വിരിമാറിലൊതുങ്ങുമ്പോഴെന്‍
മന്മഥ! ഞാനും നീയും
മായിക വൃന്ദാവനസീമകളില്‍
രധാമാധവമാടി.തളര്‍ന്നുറങ്ങിടുമെന്നെപ്പുല്‍കി-
ക്കഴിഞ്ഞു നീ പോകുമ്പോള്‍
വരുന്നു മുന്നില്‍ക്കുലപതിയെല്ലാ-
മറിഞ്ഞു; ഞാന്‍ വിറയാര്‍ന്നു.
മുനികോപത്താല്‍ വന്നു കിടപ്പൂ
ശിലയായ് ഞാനീക്കാട്ടില്‍.
കണ്ടാലറിയാതെന്നെ മറന്നൂ
പ്രഭാതസന്ധ്യകള്‍ പോലും.
പ്രപഞ്ചസത്യാന്വേഷികള്‍ താപസ-
രലഞ്ഞ താഴ്വരയിങ്കല്‍
ഒരിറ്റുദാഹജലത്തിനുവേണ്ടി
കൊതിച്ചതെന്‍ പിഴയായി.
മുത്തായിന്നും സൂക്ഷിപ്പൂ ഞാന്‍
കരളിന്‍ ചെപ്പിലെ ദുഃഖം.
എവിടെപ്പോയ് നീയെന്നത്മാവില്‍
തിരികള്‍ കൊളുത്തിയ ദേവ!
ജ്വലിച്ചു നില്ക്കും ഗൌതമ മുനിയ-
ന്നൊടുവില്‍ ത്തന്നൂ മോക്ഷം:
ദശരഥരാജകുമാരന്‍ രാമന്‍
നിനക്കു നല്കും ജീവന്‍.
വശ്വാമിത്രനുമൊത്തീവഴിയവ-
നെത്തുമയോദ്ധ്യയില്‍ നിന്നും.
യുഗങ്ങളായ് ഞാനീവനഭൂമിയില്‍
ഹൃദയമിടിപ്പുമൊതുക്കി
അകലത്തെങ്ങോ പതിയും നിന്‍ പദ-
പതനം കാത്തു കിടക്കേ
കേട്ടുമറന്നൊരു കഥയിന്നോര്‍മ്മയില്‍
നീന്തി വരുന്നൂ വീണ്ടും:
മഹര്‍ഷി വിശ്വാമിത്രന്‍ പണ്ടീ
വനത്തില്‍ വാഴും കാലം
ചിലങ്ക കെട്ടിയ മേനക വന്നു
തപസ്സിളക്കാനായി.
അടഞ്ഞ മിഴികള്‍ തുറന്നു; താപസ-
കരവലയത്തിലൊതുങ്ങി
മണ്ണും വിണ്ണും മറന്നു മേനക
തളര്‍ന്നു മടിയില്‍ വീണു.
വിയര്‍പ്പു തുള്ളികള്‍ പൊടിയും നെറ്റിയി-
ലലിഞ്ഞു കുങ്കുമഗോപി.
അവളുടെ മാറില്‍ തംബുരു മീട്ടി
മഹര്‍ഷിയിങ്ങനെ പാടി:
തപസ്സെനിക്കിനി നാളേ; നമ്മള്‍
പകുത്തെടുക്കുക സ്വര്‍ഗ്ഗം.
ദര്‍ഭപ്പുല്ലുകള്‍ പോലും കത്തി-
ക്കരിഞ്ഞടങ്ങിയ കാലം.
നരച്ച മാറില്‍ വിരലുകളോടി-
ച്ചൊരു ചെറു പുഞ്ചിരിയോടെ
പറഞ്ഞു മേനക: നമ്മുടെ കുഞ്ഞിനു
കനിഞ്ഞനുഗ്രഹമേകൂ.
തീയായ് മാറീ കണ്ണൂകള്‍; മാമുനി
കോപം കൊണ്ടു വിറച്ചു.
പ്രപഞ്ച സാക്ഷാല്‍ക്കാരം തേടിയ
തപസ്സിളക്കിയ പെണ്ണേ!
കടന്നു പോകൂ വെണ്ണീറായി-
ക്കരിഞ്ഞു വീഴേണ്ടെങ്കില്‍.
ശപിക്കുവാന്‍ തന്‍ കൈയുമുയര്‍ത്തി
മഹര്‍ഷി നില്പ്പതു കാണ്‍കേ
കുരുന്നു കുഞ്ഞിനെയത്താഴ്‌വരയില്‍
തനിയേ വിട്ടവള്‍ പോയി.
ചമതക്കെട്ടുകള്‍ തേടി
വിശ്വാമിത്രന്‍ പോയി; മാലിനി
പിന്നെയുമൊഴുകിപ്പോയി.ശകുന്തവൃന്ദം തേനും പഴവും
നിനക്കു തന്നു വളര്‍ത്തി.
അച്ഛനുമമ്മയുമില്ലാതേ മുനി-
കന്യകയായ് നീ വാണു.
കണ്വനു നീ പ്രിയ മാനസപുത്രി
കണ്‍മണിയായി വളര്‍ന്നു.കാനന വള്ളിക്കുടിലില്‍, വല്ക്കല-
മൂരിയ മാറിന്‍ ചൂടില്‍
തുളുമ്പുമാ യുവസൌന്ദര്യത്തില്‍
അലിഞ്ഞു പാടീ ദുഷ്യന്തന്‍:
വലിച്ചു ദൂരേയ്ക്കെറിയാം ഞാനെന്‍
മണിക്കിരീടം പോലും.
എനിക്കു വേണ്ടിത്തരുമോ നീയീ
മധുരം മുന്തിരിയധരം?അവളെപ്പോലും ദര്‍വസാവെ-
ന്നൊരു മുനി വന്നു ശപിച്ചു.
ഇവര്‍ക്കു ശാപം കളിയാണത്രേ
ജപിച്ചു നല്‍കും മോക്ഷം!
പിരിഞ്ഞു പോകാനറിയാതവിടെ
നിറഞ്ഞ കണ്ണുകളോടെ
തളര്‍ന്നു നീ വനജ്യോത്സ്നയെ നോക്കി
തിരിഞ്ഞു നിന്നൂ വീണ്ടും.
അരികേ വന്നൂ ദീര്‍ഘാപാംഗന്‍
ഉല്‍ക്കണ്ഠാകുലനായി
എവിടേയ്‌ക്കാണെന്നറിയാതങ്ങിനെ
മുട്ടിയുരുമ്മിക്കൊണ്ടേ.
ഓര്‍മ്മകള്‍ നീറിപ്പടരേ, നിന്‍പ്രിയ-
തോഴികള്‍ വിങ്ങിപ്പോകെ
കണ്വന്‍ നന്മകള്‍ നേര്‍ന്നു നിനക്കായ്
ഗദ്ഗദ കണ്ഠത്തോടെ.
കൊട്ടാരത്തിന്‍ ഗോപുര വാതില്‍
കൊട്ടിയടച്ചതു നേരം
കണ്ണീരൊപ്പാന്‍, മകളെക്കാണാന്‍
വന്നതു മേനക മാത്രം.
ശകുന്തളേ! ഞാനറിയും നിന്നെ
നമുക്കു ദുഃഖം തുല്യം
മഹര്‍ഷിമാരുടെ ശാപം മൂലം
നമുക്കു ദുഃഖം സത്യം
ജന്മാന്തരപാപത്താലാണോ
നമുക്കു ദുഃഖം നിത്യം?
ഇവിടെക്കാണും പനിനീരലരുകള്‍
വിടര്‍ന്നു വാടിപ്പോയി.
മധുരം നുള്ളിത്തന്നൊരു സ്വപ്ന-
സ്മരണകള്‍ മാഞ്ഞേ പോയി.
എങ്കിലുമിന്നും രാജകുമാരാ!
നിന്നാഗമനം നോക്കി
മനസ്സിനുള്ളില്‍, പൂജാമുറിയില്‍
കൊളുത്തി ഞാനീ ദീപം.
നിന്‍ പദതാരുകള്‍ പതിയുമ്പോളീ-
ത്തണുത്ത ശിലയില്‍ നിന്നും
അഹല്യ വീണ്ടുമുയര്‍ത്തെഴുനേല്ക്കും
പുതിയൊരു ജന്മം നേടും.
കവിളില്‍ ശോണിമ കാണും, എന്‍കട-
മിഴിയില്‍ സ്വപ്നം കാണും.
മുനിയാരൂപം കണ്ടുനുണഞ്ഞൊളി-
കണ്ണുകളാലേ പാടും:
നിനക്കു മംഗളമോതുന്നൂ ഞാന്‍
നമുക്കു വീണ്ടും കാണാം.
കണ്ടിട്ടുണ്ടേ ഞനീക്കാവി-
പ്പുതപ്പുകാരെപ്പണ്ടേ.
കേട്ടിട്ടുണ്ടേ പുരികക്കൊടി തന്‍
ഞാണൊലി കാട്ടില്‍ പ്പണ്ടേ.
മനുഷ്യഗന്ധക്കൊതി തീരാതെ
വിശന്ന കണ്ണുകളോടെ
നരച്ച താടി തലോടിക്കൊണ്ടാ-
മുനി നില്‍ക്കുന്നതു കാണ്‍കേ
അറിയാതിങ്ങ്നെ ഞാന്‍ ചോദിക്കും:
മകള്‍ക്കു സുഖമാണല്ലോ?
ഇവര്‍ക്കു ചൂടും കുളിരും പകരാന്‍
എനിക്കു നല്‍കും ജന്മം
തിരിച്ചെടുക്കൂ; ശിലയായെന്‍ സുഖ-
സുഷുപ്തിയില്‍ ഞാന്‍ കഴിയാം.
ആലാപനം: “
ഓര്‍മ്മകളുടെ ഓണം
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ് ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ ‘ണ്ടെന്നെ രക്ഷിക്കണേ‘
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍…
കവി: ബാലചന്ദ്രൻ ചുള്ളിക്കാട്
ഓണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍
മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍
മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ-
ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…
മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട
കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍
ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍
മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍
ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍
നീര്‍ തെറ്റി കുളിക്കുറുമ്പോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…
അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി
കിളിത്തട്ടുലഞ്ഞ കാലം
അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും
നിലാവിന്‍ ചിരിച്ചന്തമോണം…
മുത്തശ്ശനും മുല്ലവള്ളിയും സ്വപ്നത്തില്‍
മുട്ടി വിളിക്കുന്നൊരുത്രാടരാത്രികള്‍…
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…
പൂക്കളും തേനും പഴങ്കണിച്ചന്തവും
കാട്ടിക്കൊതിപ്പിച്ചു സസ്യജാലം
പാറിപ്പറന്നും ചിലമ്പിക്കുറുമ്പുകള്‍
കാട്ടിച്ചിരിപ്പിച്ചു പക്ഷിജാലം
കുന്നിളം ചൂടിന്റെ തൂവാല തുന്നി
പതുക്കെ പുറം തലോടി
കോലാഹലങ്ങളില്‍ കോലായിലെ
കളിപ്പന്തിന്റെ താളവും കവടിയോടി
പൂവിന്നു പൂവിന്നു പൂവു തേടി
തൊടിയിലാടിപ്പറന്നു കുറുമ്പിക്കുരുന്നുകള്‍
പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍
പൊട്ടിത്തിളക്കുന്നടുക്കളത്തൊടികളില്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…
എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം…
എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം…
ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നല്‍-
സത്യത്തിളക്കമാണോണം
ഒരു വരിയൊലൊരുനിരയില്‍ ഒരുമിച്ചിരുന്നില-
ച്ചുരുളിലെ മധുരം നുണഞ്ഞതോണം….
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും…
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും,
പൂക്കള്‍ വിളിച്ചില്ല
പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ലാ
കിളിത്തട്ടുമില്ലാ
ഇലയിട്ട് മധുരം വിളമ്പിയില്ല…
എങ്കിലും
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും…
ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം…
കവിത: മുരുകൻ കാട്ടാക്കട
ഒരു തിരുവനന്തപുരം യാത്ര
2017 ലെ ജന്മാഷ്ടമിയും സ്വാതന്ത്ര്യദിനവും തിങ്കൾ ചൊവ്വാ ദിനങ്ങളിൽ അടുത്തു വന്നതും, മുന്നോടിയായി ശനി, ഞായർ ദിവസങ്ങൾ വന്നതിനാൽ അവധി ദിവസമായതും നാലുദിവസത്തേക്കായി വല്ലപ്പോഴും കിട്ടുന്ന നീണ്ട അവധിക്കു കാരണമ്മാവുകയായിരുന്നു. മഞ്ജുവിന് അവധി എടുക്കേണ്ടി വന്നുവെങ്കിലും ആത്മികയ്ക്കും എനിക്കും ലീവുതന്നെയായിരുന്നു ഈ ദിവസങ്ങളിൽ. ആത്മികയുടെ നാലാമത് ജന്മദിനം ആഗസ്റ്റ് 15 നു വന്നതും നല്ലൊരു കാലമായി ഇത് മാറുമെന്നുറപ്പായിരുന്നു. യാത്രാ ടിക്കറ്റൊക്കെ മുങ്കൂറായി തന്നെ കല്ലഡ ട്രാവൽസിൽ ബുക്ക് ചെയ്തു വെച്ചിരുന്നു.
ബാംഗ്ലൂരിലെ മഡിവാളയിൽ നിന്നും വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു ബസ്സ് യാത്ര തുടങ്ങുന്നത്. ആത്മികയ്ക്ക് രാവിലെ മുതലേ നല്ല പനി ആയിരുന്നു. അവളെ പകൽസമയങ്ങളിൽ പരിചരിക്കുന്ന വിജയമ്മ ഉച്ചയ്ക്കുതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വൈകുന്നേരത്തോടെ ചർദ്ദിയും തുടങ്ങി കൂടുതൽ തീഷ്ണമായി മാറി. വൈകുന്നേരം ഇതേ കാരണത്താൽ ഒന്നുകൂടെ ഡോക്ടറെ കാണേണ്ടി വന്നു. വെള്ളം പോലും കുടിക്കാനാവാത്ത ദിവസമായി പോയി ആത്മികയ്ക്ക് ആ ദിവസം. വൈകുന്നേരം അല്പം മരുന്നു കൊടുത്തശേഷം വളരെ കുറച്ചുമാത്രം കഴിക്കാനവൾ സമ്മതിച്ചു. ബസ്സ് യാത്ര തുടങ്ങുമ്പോൾ രാത്രി 11:30 ആയി. ബസ്സിൽ നന്നായി അവൾ ഉറങ്ങിയെങ്കിലും കലശലായ ചൂടിനാൽ ഏറെ പ്രയാസപ്പെട്ടുള്ള ഉറക്കമായിരുന്നു അവൾക്ക്.
ബസ്സ് തുടങ്ങാൻ മാത്രമല്ല, തിരുവന്തപുരത്ത് എത്തിച്ചേരാനും വൈകി. ബസ്സിൽ വെച്ച് അവൾ കുറച്ച് ഭക്ഷണവും മരുന്നും കഴിച്ചു, പനിയല്പം ശമിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവന്തപുരത്ത് ഇറങ്ങി. കൂട്ടുകാരൻ സുഗീഷ് കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും കൂടെ അജയ് താമസിക്കുന്ന വീട്ടിലേക്ക് ഓട്ടോയിൽ യാത്ര തിരിച്ചു. രാവിലെ 9 മണിക്കെത്തിയ അമ്മ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എത്തിയപ്പോൾ തന്നെ ആത്മിക നന്നായിട്ടുറങ്ങി. ഉറക്കക്ഷീണം കഴിഞ്ഞപ്പോൾ വൈകുന്നേരത്തോടെ ശനിയാഴ്ച അഖിലിന്റെ കൂടെ പത്മനാഭസ്വാമീക്ഷേത്രത്തിലേക്കു പോയി. അമ്മയും മഞ്ജുവും കുഞ്ഞും അമ്പലത്തിനകത്ത് കയറി കണ്ടെങ്കിലും ഷർട്ട് അഴിക്കാത്തതിനാൽ എനിക്കു കയറാൻ പറ്റിയില്ല; അവർ വരുന്ന സമയം വരെ അഖിലിന്റെ കൂടെ ഞാൻ പുറത്തിരുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ് ശ്രീപത്മനാഭസ്വാമി. തിരുവിതാംകൂർ രാജ്യത്തെ അപ്പാടെ ശ്രീപദ്മനാഭന് സമർപ്പിച്ച് അതിനു തൃപ്പടിദാനം എന്നു പേരു കൊടുത്തതൊക്കെ പണ്ട് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മയെ പറ്റി പഠിക്കുമ്പോൾ ഉള്ള കാലമൊക്കെ ഓർമ്മയിലെത്തി. ഡച്ചുകാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിവാക്കുന്നതാണ്. ഇതുമൂലം ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്പിയനെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിനൂള്ളതാണ്. 1750 ജനുവരി 3 ന് തിരുവിതാംകൂർ ശ്രീ പത്മനാഭന് അടിയറവു വെച്ച് ശ്രീ പത്മനാഭദാസൻ എന്ന പേരിനാലാണ് പിന്നീടുള്ളവരും തിരുവിതാംകൂർ ഭരിച്ചത്. അജയന്റെ വീട്ടിൽ നിന്നും നടന്നായിരുന്നു ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. തിരിച്ചു വന്നത് ഓട്ടോയ്ക്കും. കുഞ്ഞിനു സുഖമില്ലാത്തതിനാൽ മറ്റെവിടേയും പോകാതെ ശനിയാഴ്ച കഴിച്ചുകൂട്ടി.
മൃഗശാല
ഞായറാഴ്ച ആത്മിക പനിയൊക്കെ വെടിഞ്ഞ് പൂർവ്വാധികം ആരോഗ്യവതിയായി കാണപ്പെട്ടു. ഭക്ഷണം കഴിച്ച് മരുന്നു കഴിച്ചപ്പോൾ രാവിലെ തന്നെ കറങ്ങാൻ പോകാമെന്നു കരുതി. ഒലയിലെ 10 മണിക്കൂർ യാത്ര 1200 രൂപയ്ക്ക് എന്ന പദ്ധതി പ്രകാരം ബുക്ക് ചെയ്ത കാറിൽ രാവിലെ തന്നെ തിരുവന്തപുരം മൃഗശാലയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണിത്; ഇന്ത്യയിലെ തന്നെ ആദ്യത്തെ മൃഗശാലയുമാണ്. 1857-ലാണ് തിരുവനന്തപുരം മൃഗശാല സ്ഥാപിക്കപ്പെട്ടത്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സഹോദരനായ ഉത്രം തിരുനാളാണ് മ്യൂസിയവും മൃഗശാലയും നിര്‍മ്മിക്കാനായി കമ്മറ്റി രൂപീകരിച്ചതും 1857 ഇൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തത്. ഏകദേശം 50 ഏക്കറോളം വിസ്തൃതിയിലാണ് ശാലയുടെ കിടപ്പ്. മൃഗശാലയിലേക്ക് ഒരാൾ കേവലം 20 രൂപയ്ക്ക് പാസ് വേണമെന്നുണ്ടെങ്കിലും ഇവിടെ ബാംഗ്ലൂരിൽ ഉള്ളതിനേക്കാൾ എത്രയോ മികച്ചതാണ് ഈ മൃഗശാല. കണ്ടാമൃഗവും വിവിധ പുലികളും, കടുവകളും, മാനുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ മൃഗശാല മൈസൂരുള്ള മൃഗശാലയെക്കാൾ പ്രകൃതി ദൃശ്യത്താലും, ഹരിത ഭംഗിയാലും ഹൃദ്രമാവുന്നു എന്നുമുണ്ട്. വലിയൊരു വനത്തിലൂടെ കണ്ടു നടക്കുന്ന പ്രതീതി പലപ്പോഴും തോന്നും, ഇടയിലുള്ള തടാകവും ഏറെ ഹൃദ്യമാക്കുന്നു. പ്ലാസ്റ്റിക് കവർ, പാത്രങ്ങൾ എന്നിവയോട് പരിസരത്തെ ഷോപ്പുടമകൾ പുലർത്തുന്ന മനോഭാവവും ഏറെ ചിന്തനീയമാണ്. സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന നേപ്പിയർ മ്യൂസിയവും കുഞ്ഞിനു കളിക്കാൻ പാകത്തിനുള്ള ചിൽഡ്രൻസ് പാർക്കും, സമീപത്തെ ത്രിഡി ജുറാസിക് ഷോയും ശ്രദ്ധിക്കച്ചെങ്കിലും ഞായറഴ്ച അതു വിട്ട് ചൊവ്വാഴ്ചയിലെ ആത്മികയുടെ ജന്മദിനം ഭംഗിയാക്കാൻ ഇതുതന്നെ ഉപയോഗിക്കാം എന്നു കരുതി ഒഴിവാക്കി.
ശംഖുമുഖം കടൽത്തീരം
തുടർന്ന് പാളയത്തു നിന്നും ഉച്ചഭക്ഷണം അല്പം നേരത്തേ കഴിച്ചു, നേരെ ശംഖുമുഖം കടപ്പുറത്തേക്കു വിട്ടു. തിരുവനതപുരം നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു കടപ്പുറമാണിത്. കാനായി കുഞ്ഞിരാമന്‍ പണിത 35 മീറ്റർ നീളമുള്ള ജലകന്യകയുടെ ശില്‍പം ഇവിടെ കാണാം. ശില്പചാരുതിയൊഴിച്ചാൽ ഒരു കടപ്പുറം എന്നതിനപ്പുറം മറ്റൊന്നുമില്ലാതെ കാണാമെന്നേ ഉള്ളൂ. വിമാനതാവളം ഇതിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്ത രണ്ട് കൽമണ്ഡപങ്ങൾ അവിടെ കാണാനായിരുന്നു. പ്രത്യേകിച്ച് പരിരക്ഷയൊന്നുമില്ലാതെ അനാഥമായി കിടക്കുന്ന നിലയിലായിരുന്നു അതിന്റെ നിൽപ്പ്. അല്പസമയം മാത്രമേ അവിടെ ചെലവഴിച്ചുള്ളൂ, തുടർന്ന് ഞങ്ങൾ പൂവാർ ബീച്ചിലേക്ക് യാത്രയായി.
പൂവാർ ബീച്ച്
കാസർഗോഡ് മഞ്ചേശ്വരം മുതൽ നീണ്ടുകിടക്കുന്ന കേരളം അവസാനിക്കുന്നത് ഒരുപക്ഷേ അടുത്തുള്ള പൊഴിയൂർ ഗ്രാമത്തിലായിരിക്കണം. മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് പൂവാർ പുഴയിലൂടെ ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങി. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു അത്. ബോട്ടിന്റെ മുന്നിലെ സീറ്റിലിരുന്ന് അറിഞ്ഞാഹ്ലാദിക്കുകയായിരുന്നു അവൾ. പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാർ ഗ്രാമം. വേലിയേറ്റ സമയത്ത് കടലും പുഴയും തമ്മിൽ ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. ഞങ്ങൾ പോവുമ്പോൾ പരസ്പരം ബന്ധപ്പെടാതെ ഒരു മറപോലെ മണൽപ്പരപ്പുണ്ടായിരുന്നു. 56 കിലോമീറ്ററോളം ദൂരം താണ്ടുന്ന നെയ്യാർ പുഴ അഗസ്ത്യമലയിൽ നിന്നാരംഭിച്ച് കടലിൽ ചേരുന്ന നെയ്യാറ്റിങ്കരയിലെ സ്ഥലവും പൂവാറിനടുത്തു തന്നെ. മാർത്താണ്ഡവർമ്മയാണത്രേ പൂവും ആറും ചേർന്ന പൂവാർ എന്ന പേരു നൽകിയതുതന്നെ. ബോട്ടുയാത്ര നിയന്ത്രിച്ചത് ടോണി എന്ന ബോട്ടുകാരനായിരുന്നു, ആത്മികകയ്ക്കു വേണ്ടിയുള്ള കൗശലങ്ങൾ അവനും പ്രകടിപ്പിച്ചിരുന്നു. ഞങ്ങൾ താമസിച്ച തിരുവന്തപുരത്തെ അജയന്റെ വീട്ടിൽ നിന്നും ഏകദേശം 35 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു ഇവിടേക്ക്.
എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി
പൂവാർ പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ കാണാവുന്ന രസകരമായ കാഴ്ചയാണ് എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി എന്നിവ. ഒരു ആന വെള്ളത്തിൽ കിടന്നതുപോലെ തോന്നുന്ന കല്ലാണ് എലഫന്റ് റോക്ക്. അതിനു മുകളിൽ കൊണ്ടുപോയി കുരിശു നാട്ടി എന്നതൊഴിച്ചാൽ മനോഹരമായൊരു കാഴ്ചതന്നെയാണത്. പുഴയോരത്ത് കണ്ട വിവിധ പാറക്കെട്ടുകൾക്ക് മുകളിൽ കുരിശുകൾ തലയുയർത്തി തന്നെ നിൽപ്പുണ്ട്. അതിലൊന്നാണ് ആ കുരിശുപള്ളി. കല്ലു തുരന്ന് ഭൂമിക്കടിയിലാണ് പള്ളിയുള്ളത്. ഞങ്ങൾ ബീച്ചിൽ ഇറങ്ങാനൊന്നും പോയില്ല, നേരെ ബോട്ടിൽ കറങ്ങി നടന്നു. കായലിനും കടലിനും ഇടയിലുള്ള മണൽത്തിട്ട നിലേശ്വരത്തും ഉള്ളതിനാൽ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല എന്നേ ഉള്ളൂ. കായലിനു ചുറ്റുമായി ഇടതിങ്ങി നിൽക്കുന്ന കണ്ടൽകാടുകൾക്ക് ഒരു മനോഹാരിതയുണ്ട്. ബോട്ടുയത്രയ്ക്ക് ഒരാൾക്ക് ഒരു മണിക്കൂറിന് 1000 രൂപവെച്ച് 3000 രൂപയായിരുന്നു ബോട്ടുടമകൾ വാങ്ങിച്ചത്. എന്തായാലും മനോഹരമായിരുന്നു യാത്ര. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്, തടാകത്തിൽ തന്നെയുള്ള ഫ്ലോട്ടിങ് ഹോട്ടലുകൾ അടക്കം അവിടെ കാണാനുണ്ട്. താമസം അധികവും വിദേശീയരാണെന്നായിരുന്നു ഡ്രൈവർ ടോണി പറഞ്ഞത്. തമിഴ്നാടിന്റെ അതിർത്തിയോളം ഞങ്ങൾ പോയി മടങ്ങി. ശംഖുമുഖത്തു നിന്നും 15 കിലോമീറ്റർ അകലെയാണു കോവളം; പൂവാറിലേക്ക് 32 കിലോമീറ്ററും. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു ഈ ബോട്ടുയാത്ര.
കോവളം
പൂവാറിൽ നിന്നും തിരുവന്തപുരത്തേക്ക് തിരിക്കും മധ്യേ ഏകദേശം 17 കിലോമീറ്റർ മധ്യത്തിലായി കോവളം എത്തുന്നു. സീസൺ സമയമല്ലാത്തതിനാൽ കോവളം അല്പം നിരാശപ്പെടുത്തിയെങ്കിലും മനോഹരമായ കടൽത്തീരവും കറുത്ത മണലും കാണാൻ പറ്റി എന്നുണ്ട്. അല്പം സമയം കോവളം കടലലകളിലൂടെ നടന്ന് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ വീടണഞ്ഞു. ആത്മിക ഭക്ഷണം കഴിച്ച് സുന്ദരമായി കിടന്നുറങ്ങി…
സഹ്യപർവ്വതസാനുക്കളിലൂടെ
തിങ്കളാഴ്ച തമിഴ് നാട്ടിലേക്ക് വിട്ടു. നാഗർകോവിലിലെ ഹോട്ടലിൽ നിന്നും പ്ലെയിൻ ദോശ വാങ്ങിച്ചതിന്റെ അത്ഭുതമായിരുന്നു വേറിട്ട് നിൽക്കുന്നത്. തമിഴ്നാടിനേയും കേരളത്തേയും തിരിക്കുന്ന സഹ്യപർവ്വത നിരകളുടെ മനോഹാരിത കണ്ടറിയാൻ ഉതകുന്നതായിരുന്നു ആ യാത്ര. തമിഴ്നാട്ടിലേക്കുള്ള കാറ്റിനേയും മഴയേയും തടഞ്ഞു നിർത്തി കേരളത്തെ ഹരിതാഭമാക്കിയ പ്രകൃതിയുടെ മനോഹാരിത കണ്ടുതന്നെ അറിയണം. വെറുതേ ഒരു യാത്ര മാത്രമായിരുന്നു ഇത്. പ്രകൃതി മനോഹാരിത കാണുക മാത്രമായിരുന്നു വരുമ്പോഴും പോവുമ്പോഴും മനസ്സിലുണ്ടായിരുന്ന ഏകലക്ഷ്യം. യാത്ര അമ്മയ്ക്കും ആത്മികയ്ക്കും വിരസമാവുമെന്നതിനാൽ തന്നെ അവരെ വീട്ടിൽ നിർത്തി. രണ്ടു ദിവസം നിറഞ്ഞാടിയ പനിയിൽ നിന്നും നല്ലൊരു വിശ്രമം ആത്മികയ്ക്ക് ആവശ്യമായിരുന്നു. ഇടതൂർന്ന്, ചെറുതും വലുതുമായ മലനിരകൾ മേഘശകലങ്ങളിൽ ലയിച്ചു ചേർന്നിരിക്കുന്ന സുന്ദരമായ ദൃശ്യവിസ്മയം കാണാൻ അരുകിലൂടെയുള്ളൊരു യാത്ര ധാരാളമാണ്.
യാത്രയിൽ പരിചയപ്പെട്ട ഒരു കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു കോശി സാർ. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെ വിവിധകാര്യങ്ങളെ പറ്റി പറഞ്ഞുതന്നു. 14 ആം തീയ്യതി രാവിലെ 6:50 -നു നാഗർകോവിൽ എക്സ്പ്രസിനു നാഗർ കോവിലേക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും കേറുകയായിരുന്നു. ഒരാൾക്ക് 20 രൂപ ട്രൈൻ ചാർജിലാണു യാത്രയും. നേമം, ബലരാമപുരം, നെയ്യാറ്റിൻകര, ധനുവച്ചപുരം, പാറശാല (കേരള ബോർഡർ), കുളിത്തുറൈ (പാലക്കാട് കൊടുത്തിട്ട് കേരളത്തിൽ നിന്നും തമിഴ് നാടു വാങ്ങിച്ചതാണത്രേ ഈ സ്ഥലം), എരണിയൽ കഴിഞ്ഞ് 8:48 നു നാഗർകോവിൽ എത്തി. കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം കാണാൻ പര്യാപ്തമാണീയാത്ര.
മധുരയിൽ തുടങ്ങി നാഗർകോവിൽ വരെ പരന്നു കിടക്കുന്ന സഹ്യപർവ്വതസാനുക്കൾ കണ്ടറിയാൻ ഏറെ പര്യാപ്തമാണ് സമീപത്തിലൂടെയുള്ള ബസ്സ് യാത്ര. ഈ സാനുക്കളുടെ ഗാംഭീര്യം തന്നെയാണ് കേരളത്തിനു മറ്റുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഒരു ഭിന്നത നൽകുന്നതിലും പ്രധാന പങ്കു വഹിച്ചിരിക്കുന്നത് എന്നു കരുതുന്നു. സഹ്യപർവ്വതനിരയ്ക്ക് ഒരുവശം കേരളം മുഴുവനും ഹരിതാഭമാണ്… മറുവശം വിജനമായ പ്രദേശങ്ങളിൽ ദൂരെദൂരെയായി അന്യം നിൽക്കുന്ന മൊട്ടക്കുന്നുകളും പൂവാർ തടാകക്കരയിൽ കുരിശുനാട്ടിയതു കണ്ടതുപോലെയുള്ള മലമുകളിലെ കോവിലുകളും മാത്രമാണുള്ളത്. കൈയ്യിൽ ഒരു ക്യാമറയൊക്കെ ഉണ്ടെങ്കിൽ തല്പരരായ അടുത്ത കൂട്ടുകാരുമായി ഒരു യാത്ര ഈ സാനുക്കളിലൂടെ നടത്തിയാൽ ഗംഭീരമായിരിക്കുമെന്ന് പലപ്പോഴും തോന്നിയിരുന്നു.
ആത്മികയുടെ ജന്മദിനം

ആഗസ്റ്റ് 15 നു രാവിലെ ഞങ്ങൾ സെക്രട്ടറിയേറ്റിലേക്കു പുറപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷം കാണാമെന്നു വിചാരിച്ചു പോയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറീയൊരു പ്രസംഗം, പിന്നെ വിവിധ സായുധസേനകളുടെ വ്യത്യസ്ഥമായ പരേഡുകൾ ഒക്കെ കണ്ടു. പരേഡ് ഗ്രൗണ്ടിൽ മാർച്ചിങിനായി എത്തിച്ചേർന്ന പല സ്കൂൾ കുട്ടികളും വെയിലേറ്റു വാടി വീഴുകയും, അവരെ കാത്തുനിന്ന പൊലീസുകാരും മറ്റും എടുത്തു കൊണ്ടുപോകുന്നതുമാണ് ഏറെ ശ്രദ്ധിക്കേണ്ടി വന്നത്. വെയിൽ കൊള്ളാതെ ഏസി റൂമിൽ പഠിച്ചു വളരുന്നൊരു തലമുറയ്ക്ക് അരമണിക്കൂർ പോലും വെയിലേറ്റു നിൽക്കാൻ പറ്റുന്നില്ല എന്നതൊരു സത്യമാണ്.
നേപ്പിയർ മ്യൂസിയം
ഞങ്ങളെ കാത്ത് സുഗീഷ് അവിടേക്ക് എത്തിയിരുന്നു. പിന്നീടുള്ള യാത്ര സുഗീഷിന്റെ കീഴിലായിരുന്നു. ആത്മികയുടെ ജന്മദിനത്തിനായി ചിൽഡ്രൻസ് പാർക്കിലേക്ക് പോകാമെന്നു കരുതിയിരുന്നു. മൃഗശാലയ്ക്കു സമീപമാണ് നേപ്പിയർ മ്യൂസിയവും ചിൽഡ്രൻസ് പാർക്കുമൊക്കെയുള്ളത്. 1855 ഇൽ സ്ഥാപിക്കപ്പെട്ട മ്യൂസിയമാണു നേപ്പിയർ മ്യൂസിയം. 1872 വരെ മദ്രാസ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ മാറ്റപ്പെട്ട സ്ഥാപനമാണിത്. 1880 ഇൽ ആണിതിന്റെ പണി പൂർത്തീകരിച്ചത്. രാജാ രവിവർമ്മയുടെയും, നിക്കോളാസ് റോറിച്ചിന്റേയും മറ്റും ചിത്രശേഖരമുള്ളൊരു സ്ഥലമാണിത്. നേരെ മുമ്പിലാണ് ചിൽഡ്രൻസ് പാർക്ക്. ആമി അവിടെ നിന്നും കിട്ടിയൊരു ഫ്രണ്ടിനോടൊന്നിച്ച് കളിച്ചുല്ലസിച്ചു.
ത്രിഡി ദിനോസർ ഷോ
സമീപത്തുള്ള ത്രിഡി ദിനോസർ ഷോയിൽ നിന്നും ഞങ്ങളൊക്കെ ചേർന്ന് ചെറു സിനിമകൂടി കണ്ടു. ആമിയുടെ ത്രീഡി കാഴ്ചകൾ രണ്ടാമത്തേതാണെങ്കിലും അവൾ അറിഞ്ഞാസ്വദിച്ചതും ത്രീഡിലോകത്തിൽ ലയിച്ചു ചേർന്നതും ഈ ഷോയിൽ ആയിരുന്നു. കണ്ണിനുനേരെ ദിനോസർ പക്ഷികൾ പറന്നു വന്നപ്പോൾ പരിഭ്രമം പിടിച്ചവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു. സിനിമാകാഴ്ചകൾ പറ്റിച്ചതാണെന്നു മനസ്സിലായപ്പോൾ നിർത്താതെ അബദ്ധത്തെ ഓർത്തു ചിരിച്ചു.
കേക്ക് മുറിക്കൽ, മടക്കം
അജയന്റെ വിട്ടിലേക്കെത്തി ഒരു കേക്ക് മുറിച്ചു. കേക്കു മുറിക്കുക എന്നതായിരുന്നു ആത്മികയുടെ ജന്മദിനാഘോഷം; എന്നുമെന്നപോലെ തന്നെ ഇതും ലഘുവായി നടന്നു. അജയനും സുഗീഷും അഖിലും സംവിധായകനായ കെ. ആർ. മനോജും അമ്മയും മഞ്ജുവും ഞാനുമടങ്ങുന്ന ചെറു നിരയിൽ,അല്പമാത്രമെങ്കിലും ആത്മിക ആ കേക്കുമുറിക്കൽ ആസ്വദിച്ചിരിക്കണം. എങ്കിലും എനിക്കേറെ അത്ഭുതം തോന്നിയത് അവളുടെ പൂവാർ ബോട്ടുയാത്ര തന്നെയായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് മടങ്ങി. 16 ആം തീയ്യതി രാവിലെ 8 മണിയോടെ സിൽക്ക്‌ബോർഡിൽ ഇറങ്ങിയെങ്കിലും ആത്മികയെ സ്കൂളിലേക്ക് വിട്ടിരുന്നില്ല. ഞങ്ങൾ ഓഫീസിലേക്കും ആത്മിക മിന്നമ്മയുടെ അടുത്തേക്കും പോവുകയായിരുന്നു അന്ന്. തിരുവനന്തപുരം യാത്രാവിശേഷങ്ങൾ ഇങ്ങനെ ചുരുങ്ങുന്നു. യാത്രവിശേഷങ്ങളിൽ പറഞ്ഞ കാര്യങ്ങളൊക്കെയും മേലെ കാണുന്ന വീഡിയോയിൽ കാണാവുന്നതുമാണ്.
നാലാം വയസ്സുകാരി
ആത്മികയ്ക്ക് ഇന്ന് നാലുവയസ്സു തികയുന്നു. ആത്മികയുടെ പ്രായത്തിലുള്ള നിരവധി കുഞ്ഞുങ്ങളെ അറിയാം. അവരുടെ വേദനകളെ സന്തോഷങ്ങളെ കരച്ചിൽ, ചിരികൾ, വർത്തമാനങ്ങൾ ഒക്കെയും ആത്മികയിലൂടെ കാണുമ്പോൾ ഒരു രസമുണ്ട്. കഴിഞ്ഞ പ്രവശ്യം നഴ്സറി അടച്ച സമയത്ത് ആത്മിക നിന്നത് നാട്ടിൽ ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും കൂടെയായിരുന്നു. കഥ കേട്ടുറങ്ങുന്ന ശീലം അന്നവൾക്ക് അവിടെ വെച്ച് ഹൃദ്യമായി തോന്നിയിരിക്കണം, ദിവസേന വിവിധങ്ങളായ കഥകൾ കണ്ടെത്തി, അതു പറഞ്ഞ് ആത്മികയെ ഉറക്കാനുള്ള കഷ്ടപ്പാട് ഇപ്പോൾ എനിക്കാണ് എന്നതിൽ ഒരു സുഖമുണ്ട്. കുഞ്ഞുങ്ങളെ പറ്റിയുള്ള വിവിധ കാര്യങ്ങൾ, പലസ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചവ പങ്കുവെയ്ക്കാം. ആത്മികയിലൂടെ ഞാൻ പരീക്ഷിച്ചറിഞ്ഞവ മാത്രമാണ് പങ്കുവെയ്ക്കുന്നത് എന്നതുമാത്രമാണ് ആധികാരികത.
കുട്ടിയുടെ രണ്ടു വയസ്സു മുതല്‍ 11 വയസു വരെയുള്ള കാലം ബുദ്ധി പക്വത പ്രാപിക്കുന്ന കാലഘട്ടമാണ്. പിതാക്കളായ നമ്മൾ ഈ സമയത്ത് കുട്ടിയുടെ പഠനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണു മാനസികമായ വളര്‍ച്ചയും. കുഞ്ഞു മനസിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ മിടുക്കരാക്കാനും ഓരോ പ്രായത്തിലുമുള്ള മാനസിക വളര്‍ച്ചാഘട്ടങ്ങളും അവയുടെ പ്രത്യേകതകളും അച്ഛനമ്മമാര്‍ മനസിലാക്കിയിരിക്കണം.

രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്ന ത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. രണ്ടു മുതല്‍ ഏഴു വരെയുള്ള കുഞ്ഞിന്റെ പ്രായത്തെ മനോവ്യാപാര പൂര്‍വഘട്ടം (പ്രീ ഓപ്പറേഷണല്‍ പീരീഡ്) എന്നും ഏഴു മുതല്‍ 11 വരെയുള്ള പ്രായത്തെ മനോവ്യാപാര രൂപാത്മകഘട്ടം (കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ പീരീഡ്) എന്നും പറയുന്നത്. രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്നത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ നഴ്സറി തലത്തില്‍ കളിയിലൂടെ പഠിക്കാന്‍ സഹായിക്കുകയാണു മാതാപിതാ ക്കള്‍ ചെയ്യേണ്ടത്. അതിനു പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഒന്ന്: വായിക്കാനും പഠിക്കാനും മാനസികമായി തയാറാകുന്നതിനുള്ള പരിശീലനം കുട്ടിക്കു കിട്ടണം.
രണ്ട്: അനുഭവങ്ങളും പ്രവൃത്തിപരിചയവും നേടാന്‍ സഹായിക്കുന്ന പരിശീലനം നല്‍കണം. പലതരം കളികള്‍, കളറിങ്, കൂട്ടുകൂടല്‍, പങ്കുവയ്ക്കല്‍ ഇവയെല്ലാം കുട്ടി ചെയ്യട്ടെ.
കഥകളിലൂടെ പഠിക്കാം
കുഞ്ഞുമനസ്സിനു വേണ്ടുന്ന കഥകൾ ഉണ്ടാക്കാൻ അധിക പണിയൊന്നുമില്ല. ദിവസേന നമുക്കിടയിൽ സംഭിവിക്കുന്ന കാര്യങ്ങളെ കഥകളാക്കിയാൽ മതി. ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്നത് കാണുക.
ഇതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളേയും കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഹൃദ്യമായ കഥകളാക്കി മാറ്റാം. ഏതു കുട്ടിക്കും കഥ കേള്‍ക്കാനിഷ്ടമാണ്. നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിൽ ഉറക്കെ കഥ വായിച്ചു കേള്‍പ്പിക്കുകയുമാവാം. ഒപ്പം ചിത്രങ്ങളും കാണിക്കണം. പുസ്തകത്തോടു കുട്ടിക്കു താല്‍പര്യം സ്വാഭാവികമായി ഉണ്ടാവുകയില്ല. കഥ പറയുമ്പോള്‍ ഇനി എന്തു സംഭവിക്കുമെന്നു കുട്ടിയെക്കൊണ്ടു പറയിക്കുന്നതു കുഞ്ഞിന്റെ ഭാവന വളര്‍ത്താന്‍ സഹായിക്കും. സൗമ്യമായ ചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കണം. ശ്രദ്ധയും വിശകലനവും പോഷിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ശബ്ദം ഉപയോഗിച്ചുള്ള കളികളാണ്. ആദ്യം കുട്ടികളെ പലതരം ശബ്ദങ്ങള്‍ പരിചയപ്പെടുത്താം. സ്പൂണും ഗാസും മെല്ലെ കൂട്ടിമുട്ടിക്കുക. ഒരു ഗാസില്‍ നിന്നു മറ്റൊന്നിലേക്കു വെള്ളമൊഴിക്കുക തുടങ്ങിയവ.കുട്ടി പറയുന്ന വാക്കുകള്‍ മാതാപിതാക്കള്‍ വലിയ വലിപ്പത്തില്‍ എഴുതുക. എന്നിട്ടത് ഉറക്കെ വായിക്കുക. കുട്ടികള്‍ക്കറിയാവുന്ന സാധാരണ വസ്തുക്കള്‍ കാണിച്ചു പേരു പറയിക്കുക. ചോദ്യം കുട്ടിക്കു മനസിലാകുന്നില്ലെങ്കില്‍ വിശദീകരണം നല്‍കണം. കുഞ്ഞു വലുതാവുമ്പോൾ വേണ്ടുന്ന മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഭാഷയോടു കുട്ടിക്കു താല്‍പര്യം തോന്നുമ്പോള്‍ സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ ജീവിതം, കൃതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി ലൈബ്രറിയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കട്ടെ.കുട്ടി ശേഖരിച്ച വിവരങ്ങള്‍ പാട്ടായി, കഥാപ്രസംഗമായി ആഴ്ചയിലൊരിക്കല്‍ അച്ഛനമ്മയ്ക്കു മുന്നിൽ അവതരിപ്പിക്കട്ടെ.
ചെറിയ പ്രായത്തില്‍ കുട്ടിക്കു സ്വന്തം കൈ നിയന്ത്രിക്കാനുള്ള കഴിവു മാത്രമേ ഉണ്ടാകു. പെന്‍സില്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാവില്ല. അവർ ചിത്രം വരച്ചും കളറുകൾ കൊടുത്തും വളരണം. മൂന്നുവയസ്സുമുതലേ തുടങ്ങാവുന്ന കാര്യമാണത്. ആത്മിക, രണ്ടുവയസ്സു കഴിഞ്ഞപ്പോൾ തന്നെ കളറുകൾ കൊടുത്തു തുടങ്ങിയിരുന്നു. ഇപ്പോൾ ഏത് ചിത്രങ്ങളായാലും കൃത്യമായി കളറുകൾ കൊടുക്കാൻ അവൾക്കാവുന്നുണ്ട്. കുട്ടിയുടെ വിരല്‍ എളുപ്പം ചലിപ്പിക്കാന്‍ ചില വിദ്യകളുണ്ട്. ആദ്യം വളഞ്ഞ വരവരച്ചു കൊടുക്കുക. അവയിലൂടെ പെന്‍സിലോടിക്കാന്‍ കുട്ടിയെ ശീലിപ്പിക്കുക. പിന്നീട് അല്‍പം ബുദ്ധിമുട്ടുള്ള വരകളിലൂടെ പെന്‍സിലോടിപ്പിക്കുക. പെന്‍സിലോടിക്കുന്ന തു ഇടത്തു നിന്നു വലത്തേയ്ക്കാണെന്ന് ഉറപ്പാക്കണം.വരകളിലൂടെ വരയ്ക്കുന്നത് എഴുതുന്ന കഴിവിനെ സഹായിക്കും. ഇതിനൊക്കെയുള്ള പുസ്തകങ്ങൾ പത്തോ ഇരുപതോ രൂപകൊടുത്താൽ വാങ്ങിക്കാൻ കിട്ടുന്നതാണ്. നമ്മളെ സമ്പന്ധിച്ചിടത്തോളം ഇതൊന്നും വലിയ ആനക്കാര്യമല്ല, പക്ഷേ കുഞ്ഞുങ്ങൾക്കിതൊക്കെ സ്വർഗതുല്യം തന്നെയാണ്.
നാലു വയസായ കുട്ടിയോട് ഒരു വാചകത്തിലോ രണ്ടു വാചകത്തിലോ കത്തെഴുതാന്‍ പ്രോത്സാഹിപ്പിക്കാം. വിഷയം കേക്ക് ഉണ്ടാക്കിയ കാര്യമോ, വീട്ടിലെ പട്ടിക്കുട്ടിയെക്കുറിച്ചോ എന്തുമാകട്ടെ. പ്രായമേറുന്തോറും വാചക ഘടന, വ്യാകരണം എന്നിവയില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.കണക്ക് വെറും എണ്ണം പഠിക്കലും കൂട്ടലും കുറയ്ക്കലും മാത്രമാകരുത്. നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങള്‍ കുട്ടിയെ മനസിലാക്കി കൊടുക്കുക. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഒന്നു മുതല്‍ 50 വരെ എണ്ണാന്‍ ചിലപ്പോള്‍ കുട്ടിക്കു കഴിഞ്ഞേക്കും. പക്ഷേ, കുട്ടിക്കു സംഖ്യാവബോധം ചിലപ്പോള്‍ പത്തുവരെ മാത്രമായിരിക്കും. എട്ടു, പത്തിനേക്കാള്‍ കുറവാണെന്നോ 12,10 നേക്കാള്‍ കൂടുതലാണെന്നോ ഉള്ള അറിവ് നേടാന്‍ കുട്ടിയെ സഹായിക്കണം. ചുറ്റുപാടുകളില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കണക്കിന്റെ പട്ടിക, വ്യത്യസ്തമായ ആകൃതികള്‍ എന്നിവയെക്കുറിച്ചു പഠിപ്പിക്കാം.1+2=3 എന്ന പട്ടിക ഇലകള്‍ പോലെ പ്രകൃതിയില്‍ സുലഭമായുള്ളവ ഉപയോഗിച്ചു പഠിപ്പിക്കാം.
മൂന്നു വിധത്തില്‍ പഠിക്കുന്നവരുണ്ട്
1. ചിലര്‍ കണ്ടു പഠിക്കും (വിഷ്വൽ ലേണേഴ്സ്)
2. ചിലര്‍ കേട്ടു പഠിക്കും (ഓഡിറ്ററി ലേണേഴ്സ്)
3. ചിലര്‍ നടന്നു വായിച്ചും തൊട്ടറിഞ്ഞും പഠിക്കും (കെനിസ്തറ്റിക് ലേണേഴ്സ്).
അതിനാല്‍ എന്റെ കുട്ടി ഒന്നും വായിച്ചു പഠിക്കില്ല എന്നു പരാതി പറയുന്നതു പൂര്‍ണമായും ശരിയല്ല. ആത്മിക കേട്ടുപഠിക്കുന്നതിലാണു മിടുക്കി… ദിവസവും പഠിക്കാന്‍ ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കുക. പരമാവധി 45 മിനിറ്റില്‍ കൂടുതല്‍ കുട്ടിക്കു ശ്രദ്ധ പിടിച്ചു നിറുത്താന്‍ പറ്റില്ല. ഓരോ 45 മിനിറ്റിലും ഇടവേള അനുവദിക്കണം. കുട്ടിക്കു പഠനവൈകല്യങ്ങള്‍ ഉണ്ടോയെന്നു മാതാപിതാക്കള്‍ നിരീക്ഷിക്കുകയും വേണം.
ഭക്ഷണം
കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിപ്സ്, ബേക്കറി ഐറ്റംസ് ഇവയൊന്നും കൊടുക്കാൻ പാടില്ല എന്നുണ്ട്. വല്ലപ്പോഴും ഒരു കൗതുകത്തിനു കൊടുക്കുന്നതിൽ തെറ്റില്ല. ഇഡ്ഡലി, ദോശ, ചപ്പാത്തി, അപ്പം, വെജിറ്റബിള്‍ ഉപ്പുമാവ്, തുടങ്ങി രാവിലെ ഇതുപോലെയാവണം കുഞ്ഞിന്റെ ഫുഡിങ്. പച്ചക്കറികളും ഗോതമ്പു പൊടിയുടെ പലഹാരങ്ങളും, പാലും ഒക്കെ കൊടുത്താൽ മതി. പ്രാതല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ എന്നുണ്ട്. ബാംഗ്ലൂർ പോലുട്ടെ വ്യവസായശാലകളിൽ കുഞ്ഞിന് ഒരു ഗ്ലാസ് പാൽ കൊടുത്ത് സ്കൂളിൽ വിടുന്ന മാതാപിതാക്കൾ പെരുകിവരുന്നതായി കാണുന്നു. പണ്ടേ ഇങ്ങനെയൊക്കെയായിരിക്കും, അനുഭവം കൊണ്ട് ഇപ്പോൾ ശ്രദ്ധയിൽ പെട്ടു എന്നേ ഉള്ളൂ. ഒരു പത്തുമണിയോടെ ഒരു പിടി കശുവണ്ടി, ഈന്തപ്പഴം, കാരറ്റ്, വെള്ളരിക്ക എന്നിവ വിരലിന്റെ വലിപ്പത്തില്‍ അരിഞ്ഞത്, കപ്പലണ്ടി മിഠായി, എള്ളുണ്ട, കാരറ്റ് ഹല്‍വ, ചീസ് സാന്‍ഡ്വിച്ച്, പഴങ്ങള്‍, അവല്‍ വിളയിച്ചത്, ഇവയില്‍ ഏതെങ്കിലും ഒന്നു നല്‍കാം.
ഉച്ചയൂണു ശ്രദ്ധയോടെ നൽകേണ്ടതാണ്. ആത്മികയ്ക്ക് അവളുടെ മിന്നമ്മയെ (വിജയ എന്നാണു പേര്) കിട്ടിയത് ഒരു ഭാഗ്യമെന്നു കരുതുന്നു, മഞ്ജുവിനെക്കാൾ നന്നായിട്ട് ഭക്ഷണം കൊടുക്കാൻ അറിയുന്ന പാലക്കാടുകാരിയാണു മിന്നമ്മ. ഉച്ചഭക്ഷണത്തില്‍ നിര്‍ബന്ധമായും പച്ചക്കറി ഉള്‍പ്പെടുത്തണം എന്നൊക്കെയാണാഗ്രഹം എങ്കിലും അതു പറയാൻ പറ്റാറില്ല. പരിപ്പോ പയറോ ചേര്‍ന്ന ഒരു കറിയൊക്കെ മിന്നമ്മ ശ്രദ്ധയോടെ കൊടുക്കാറുണ്ട്. കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നിറഞ്ഞതാണു പയര്‍ പരിപ്പു വര്‍ഗങ്ങള്‍.
ഒരു ദിവസം ആവശ്യമായ ഭക്ഷണം
. അരി, ഗോതമ്പ്, ചോളം, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ (ഊര്‍ജം പകരുന്നു)… 270 ഗ്രാം
. പയര്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ (വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു)… 60 ഗ്രാം
. പാലും മോര്, തൈര്, പനീര്‍ തുടങ്ങിയ പാലുല്പന്നങ്ങളും (പ്രോട്ടീന്‍, കാല്‍സ്യം, ബി വൈറ്റമിന്‍ എന്നിവ നല്‍കുന്നു.)… 500 മില്ലി
. കാരറ്റ്, ഉരുളക്കിഴങ്ങ്, കപ്പ, ചേന, സവാള തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ (അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍ എ. കാല്‍സ്യം)… 100 ഗ്രാം
. ചീര, മുരിങ്ങയില, ലെറ്റൂസ് തുടങ്ങിയ ഇലക്കറികള്‍ (കാല്‍സ്യം, ഇരുമ്പ്, വൈറ്റമിന്‍ എ, ബി, സി, ഫോളിക് ആസിഡ് എന്നിവ നിറഞ്ഞത്)… 100 ഗ്രാം
. ബീന്‍സ്, കായ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികള്‍ (വൈറ്റമിന്‍ സി, മറ്റു ധാതുക്കള്‍, നാര്)… 100 ഗ്രാം
. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം പോലുള്ള പഴങ്ങള്‍ (പ്രധാനമായും വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, നാര് എന്നിവ അടങ്ങിയിട്ടുണ്ട്)… 100 ഗ്രാം
. പഞ്ചസാര, തേന്‍, ശര്‍ക്കര തുടങ്ങിയ മധുരങ്ങള്‍ (രുചി കൂട്ടുന്നതിനൊപ്പം ഊര്‍ജം നല്‍കുന്നു. ശര്‍ക്കരയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്)… ആറു ചെറിയ സ്പൂണ്‍
. നെയ്യ്, എണ്ണ, വെണ്ണ തുടങ്ങിയ കൊഴുപ്പ് (വളരെയധികം ഊര്‍ജം പ്രദാനം ചെയ്യുന്നു)… അഞ്ചു ചെറിയ സ്പൂണ്‍
മാംസാഹാരം കഴിക്കുന്നവര്‍ പയര്‍ വര്‍ഗങ്ങളുടെ അളവു പകുതിയാക്കി, അതിനു പകരം ഇറച്ചിയോ മീനോ കഴിക്കാം. അതായത് 30 ഗ്രാം പയര്‍ വര്‍ഗം മാറ്റി അതിനു പകരം 30 ഗ്രാം മാംസാഹാരം ഉള്‍പ്പെടുത്തണം.
സ്കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണം വേണം. വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെങ്കിലും ഒരു വിഭവം ഒാരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഒാരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം.
വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യമാണ് ഏറ്റവും എളുപ്പം ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം എന്നുമുണ്ട്. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്.
എട്ടു മുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളില്‍ ശര്‍ക്കര ചേര്‍ന്ന അടയോ റാഗി ശര്‍ക്കര ചേര്‍ത്തു കുറുക്കിയതോ ഒക്കെ നല്‍കാം.
ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്ക്കു കൊടുത്തുവിടരുത്. പയറുവര്‍ഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തില്‍ ഉറപ്പായും വേണം. അല്‍പം തൈര് നല്‍കുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികള്‍ ചോറിനൊപ്പം വയ്ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നല്‍കണം.
എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിള്‍ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്റ്റഫ് ചെയ്ത ചപ്പാത്തി എന്നിവയൊക്കെ നല്‍കാം. നൂഡില്‍സ് കഴിവതും ഒഴിവാക്കണം. അഥവാ നല്‍കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേര്‍ത്തോ പോഷകപൂര്‍ണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയന്‍ കുട്ടികള്‍ക്ക് ഇടയ്ക്ക് തൈരുസാദം നല്‍കാം.
ഇതുവേണ്ട
1. കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).
2. ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്സും അനാവശ്യമായ മധുരവും ചേര്‍ന്നത്)
3. പറോട്ട, പഫ്സ്, ബിസ്കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)
4. ബര്‍ഗര്‍, പീറ്റ്സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)
5. പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്സുകള്‍ (പ്രിസര്‍വേറ്റീവ്സ് ചേര്‍ന്നത്)
കുട്ടികളോടു സംസാരിക്കുമ്പോള്‍ മാതാപിതാക്കളുടെ അമിത ആശങ്ക പലപ്പോഴും കുട്ടിയെയും മാനസികസമ്മര്‍ദത്തിലാക്കും. കുട്ടികളെ സ്നേഹിക്കണം. പക്ഷേ നിങ്ങളുടെ സ്നേഹം അവര്‍ക്ക് ഭാരമാകരുത്.
ചോദ്യം ചെയ്യല്‍ വേണ്ട
കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ല. സ്നേഹപൂർവ്വമുള്ള നിങ്ങളുടെ പെരുമാറ്റം അവർ ഏറെ ശ്രദ്ധിക്കുന്നുണ്ട്. കടുപ്പിച്ചുള്ള നിങ്ങളുടെ ഒരു നോട്ടം മതി അവരെ സങ്കടപ്പെടുത്തുവാൻ. അതേ സമയം കുഞ്ഞിനെ ഒരു കുറ്റവാളിയെപോലെ കണ്ട് എന്നും തല്ലുകയും പേടിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ നോട്ടവും തല്ലും ഒക്കെ ഒരു സ്വൈര്യംകെടുത്തലായി അവർക്ക് തോന്നുമെന്നേ ഉള്ളൂ.
കേള്‍ക്കൂ; വിധിയെഴുതുംമുമ്പ്
കുട്ടി ഒരു കാര്യം പറയുമ്പോള്‍, കേട്ട ഉടനേ വിധിയെഴുതരുത്. പറ്റില്ല എന്നാണ് മറുപടി നല്‍കേണ്ടതെങ്കിലും ആദ്യം കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം. സംസാരിച്ചു തുടങ്ങുമ്പോഴേ പറ്റില്ല എന്നു പറഞ്ഞാല്‍ കുട്ടിക്ക് അകല്‍ച്ചതോന്നാം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകരുത്.
കളിയില്‍ അല്‍പം കാര്യം
കളിക്കാന്‍ മാത്രമുള്ളതല്ല കളിപ്പാട്ടം. കുട്ടിയുടെ ബഹുമുഖ വളര്‍ച്ചയ്ക്ക് കളിപ്പാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ജോലിത്തിരക്കില്‍ കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കളിപ്പാട്ടം നല്‍കുമ്പോള്‍ ഓര്‍ക്കുക, പുസ്തകങ്ങള്‍ക്കൊപ്പം സ്ഥാനമുണ്ട് കളിപ്പാട്ടത്തിന് എന്നതാണു സത്യം. കളിപ്പാട്ടം രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ശിശു മനോരോഗ വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നോര്‍ക്കുക.
പ്രായത്തിന് അനുസരിച്ച് വേണം കളിപ്പാട്ടങ്ങളുടെ സ്വഭാവം. വിലയല്ല, ഈ കളിപ്പാട്ടം കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കണം. കുരുന്നുപ്രായത്തില്‍ കിലുക്കാംപെട്ടിയാണ് നല്ലത്. ശബ്ദവും നിറവും ചലനത്തെ സഹായിക്കുന്നു. ശബ്ദവും ശാരീരിക ചലനവുമായി നേരിട്ട് ബന്ധമുണ്ട്.
ഒരു വയസു മുതല്‍ രണ്ടു വയസു വരെ ഉന്തു വണ്ടികളാണ് നല്ലത്. ശബ്ദം കേള്‍ക്കാന്‍ വേണ്ടി തള്ളാനും അതുവഴി നടക്കാനും ഇത് പ്രേരണ നല്‍കും. രണ്ടിനും മൂന്നിനും വയസിനിടയില്‍ നിറങ്ങള്‍ക്കാണ് പ്രധാനം. പല നിറത്തിലുള്ള പന്തുകള്‍, പാവകള്‍ ഇക്കാലത്ത് നല്‍കണം. ശരീരത്തിന് മുറിവേല്‍ക്കാത്ത മൃദുവായ കളിക്കോപ്പുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
അഞ്ചു വയസു വരെ പാവകള്‍, കാറുകള്‍ പോലുള്ളവ കളിക്കാന്‍ ഉപയോഗിക്കാം. പിന്നീട് സൈക്കിളും വീടിനു പുറത്തെ കളികളും കുട്ടികളുടെ ലോകത്ത് എത്തുന്നു. ആടുന്ന മരക്കുതിര, ഊഞ്ഞാലുകള്‍ തുടങ്ങിയവ ഈ കാലയളില്‍ ആനന്ദം പകരും.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവ തോക്കു പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. തോക്ക് നല്ലതാണ് രസകരമാണ്. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന ഗുണപാഠം ഇത്തരുണത്തില്‍ നല്‍കുക. തോക്കുപയോഗിച്ച് സമപ്രായക്കാരെയോ നമ്മളെ തന്നെയോ വെടിവെയ്ക്കാനും മറ്റുമുള്ള നിർദ്ദേശങ്ങൾ കുഞ്ഞിനു നൽകാനേ പാടില്ല. ഇങ്ങനെ പറയാൻ ഏറെ കാര്യങ്ങൾ ഉണ്ട്. ഇന്നിത് ഇവിടെ നിർത്തുന്നു.
