ഏകാന്തതയുടെ കരാർ

തൃക്കരിപ്പൂരിലെ രജിസ്‌ട്രേഷൻ ഓഫീസിലെ തിരക്കുകൾക്കിടയിൽ, ഒരു പുതിയ സൗഹൃദം മൊട്ടിട്ടു. ആധാരമെഴുത്തുകാരനായ അമ്പാടി സാറുമായുള്ള സംഭാഷണങ്ങൾ പുസ്തകങ്ങളെയും കലകളെയും കുറിച്ചുള്ള പൊതുവായ ഇഷ്ടങ്ങളാൽ പെട്ടെന്ന് ഊഷ്മളമായി. കാര്യങ്ങളെല്ലാം ഭംഗിയായി പര്യവസാനിച്ച ശേഷം, ഞങ്ങൾ വെറുതെയിരിക്കുമ്പോൾ, ഒരു ശൂന്യമായ മുദ്രപ്പത്രവുമായി ഒരാൾ അവിടേക്ക് കടന്നുവന്നു.

അമ്പാടി സാർ കാര്യം തിരക്കിയപ്പോൾ, അയാൾ ഒരു ഫോൺ വിളിയിലൂടെ വിഷയം സാറിന് കൈമാറി. സംഭാഷണത്തിലെ ഓരോ വാക്കും അവിടെയിരുന്ന ഞാനും കേട്ടു. അതൊരു സ്ഥലത്തിന്റെയോ വസ്തുവിന്റെയോ തർക്കമായിരുന്നില്ല, മറിച്ച് ഒരു അമ്മയുടെ ‘ശരീരത്തിന്റെ’ അവകാശത്തെക്കുറിച്ചുള്ള കരാറിനെപ്പറ്റിയായിരുന്നു!

വിഷയം: ഒരമ്മ. അവർക്ക് രണ്ടും രണ്ടും നാലു മക്കളുണ്ട്; ഭർത്താവ് അരികിലില്ല. അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം നാലുപേരും തുല്യമായി വീതിച്ചെടുത്തിരുന്നു. എന്നാൽ, അമ്മയുടെ പേരിൽ ശേഷിച്ച ഒരല്പം സ്ഥലം, അമ്മയുടെ മരണശേഷം ഒരൊറ്റ മകൾക്ക് മാത്രമായി ലഭിക്കത്തക്കവിധം എഴുതിവെച്ചിട്ടുണ്ട്. പ്രശ്നം അതല്ല, ആ അവകാശം ലഭിക്കാനിരിക്കുന്ന മകൾ ഇപ്പോൾ അമ്മയെ വേണ്ടവിധം നോക്കുന്നില്ല.

‘പ്രായമായ അമ്മയെ ആരു നോക്കും?’ എന്ന ചോദ്യമാണ് ആ ശൂന്യമായ മുദ്രപ്പത്രത്തിന്റെ പിന്നിലുള്ള നിശ്ശബ്ദമായ നിലവിളി. ‘നാലു മക്കൾക്കും തുല്യ അവകാശപ്പെട്ടതല്ലേ ഈ ശരീരം? കാലം തികയ്ക്കാനായി ആ ശരീരത്തെ സംരക്ഷിക്കാൻ നാലുപേർക്കുമിടയിൽ ഒരു കരാർ വേണം’ – അതിനു വേണ്ടിയാണ്, ഒന്നും എഴുതാത്ത ആ കടലാസ്സ്‌ ദൂതന്റെ കൈവശം എത്തിയിരിക്കുന്നത്.

അമ്പാടി സാർ അസ്വസ്ഥനായി. അദ്ദേഹം ചോദിച്ചു: “അവകാശം എഴുതി വാങ്ങിയ മകൾ നോക്കുന്നില്ലെങ്കിൽ, ആ സ്ഥലം തിരിച്ചെടുത്ത്, മറ്റൊരാൾക്ക് ആ ഉത്തരവാദിത്തം ഏറ്റെടുത്ത് അമ്മയെ നോക്കിക്കൂടേ? ഇതിനൊരു കരാറിന്റെ ആവശ്യമെന്താണ്? നിങ്ങൾ നോക്കുമെന്നതിന് എന്ത് ഉറപ്പാണുള്ളത്? വിലയുള്ള ഒരടിസ്ഥാന വസ്തു ഇല്ലാതെ എങ്ങനെയാണ് ഈ കരാർ നിലനിൽക്കുക?”

കൂടുതൽ നിയമവശങ്ങൾ പഠിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് അദ്ദേഹം തൽക്കാലം ആ ദൂതനെ തിരിച്ചയച്ചു. എന്നാൽ, അവിടെയിരുന്നു ഞാനാകെ അസ്വസ്ഥനായി. ആ മുദ്രപ്പത്രം ഒരു സാധാരണ രേഖയായിരുന്നില്ല, അത് മനുഷ്യബന്ധങ്ങളിലെ ശൂന്യതയുടെ പ്രതീകമായിരുന്നു. ആ അമ്മ എവിടെയായിരിക്കും? അവരെവിടെയായിരിക്കും ഇപ്പോൾ കിടക്കുന്നത്? ഈ ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധം പോലും ‘നോക്കാനായി’ ഒരു കരാറിനെ ആശ്രയിക്കുന്ന ആ ഭീകരാവസ്ഥ, എന്റെയുള്ളിൽ ഒരു നീറ്റലായി അവശേഷിച്ചു. കരാറിനാൽ മാത്രം സംരക്ഷിക്കപ്പെടേണ്ടിവരുന്ന ആ ഏകാന്തമായ ജീവിതത്തെക്കുറിച്ചുള്ള ആലോചന, ഉള്ളിൽ ഭയം നിറച്ചു.

രാവണപുത്രി

യുദ്ധം കഴിഞ്ഞു
കബന്ധങ്ങൾ ഉന്മാദനൃത്തം
ചവിട്ടി കുഴച്ചു രണാങ്കണം
രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ
കാൽ തെറ്റി വീണു നിഴലുകൾ

ധൂമില സംഗ്രാമ രംഗങ്ങളിൽ
വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ
തെന്നൽ മരണം മണം പിടിയ്ക്കും പോലെ
തെന്നി നടന്നു പടകുടീരങ്ങളിൽ

ആ യുദ്ധ ഭൂവിൽ നിലം പതിച്ചു
രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ
കൃഷ്ണമണികൾ മറിയും മിഴികളിൽ
ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ
മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ
കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ
അപ്പോഴും രാവണന് ഉള്ളിൽ
ഒരന്തിമ സ്വപ്നമായ് നിന്നു മനോഞ്ജയാം മൈഥിലി

ഓർമ്മകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി
ഓടി നടക്കും പിന്നെയും മൈഥലി
പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടു നടന്ന മദാലസ യൗവ്വനം
അന്നാദ്യമെത്തിപിടിച്ചു കസക്കിയ മന്ദാരപുഷ്പത്തെ
ഓർത്തുപോയ് രാവണൻ

വേദവതിയെ മലർശരസായകം വേദനിപ്പിയ്ക്കാത്ത പൂജാ മലരിനെ
അന്നാക്രമിച്ചു തളച്ചിടാവാനാത്ത തൻ അഭിലാഷം മദകജം മാതിരി
അന്നവളുഗ്രപ്രതികാരവന്നിയായ് തൻ മുന്നിൽ നിന്ന് ജ്വലിച്ചടങ്ങീടവെ

അഗ്നിയെ സാക്ഷി നിർത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങീദശാനനൻ
രക്തഫണങ്ങൾ വിതർത്തുലുഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആക്രുദ്ധശാപോക്തികൾ

എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ
നീ മരിയ്ക്കും നിനക്കെന്നിൽ ജനിയ്ക്കും പെൺകിടാവിനാൽ
അന്നേ മനസ്സിൻ ചിറകിന് കൊണ്ടതാണ്
അമ്പുകൾ പോൽ മുനയുള്ള വാക്കുകൾ
മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം വലിച്ചെടുത്തീടവേ
കണ്ണു നിറഞ്ഞു പോയ് രാവണന്
ആ കാട്ടുപെണ്ണീൽ പിറന്ന മകളാണ് മൈഥിലി
പെറ്റുവീണപ്പോഴെ തൻ മണികുഞ്ഞിനെ
പെട്ടിയിലാക്കിയൊഴുക്കീ ജലധിയിൽ
തന്റെ മനസ്സിൻ തിരകളിൽ പൊനങ്ങിയും തങ്ങിയും
ആ പൈതൽ എങ്ങോ മറഞ്ഞു പോയ്
പ്രാണഭയവും, പിതൃത്വവും ജീവിതവീണ വലിച്ചു പൊട്ടിച്ച നാൾ
എന്തൊരന്തർദാഹം എന്താത്മ വേദന
എന്തായിരുന്നു മനസ്സിലാ സംഭവം
നാദരൂപാത്മകൻ പിന്നീടൊരിയ്ക്കൽ
ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞ നാൾ
തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ്
ഒന്നു മകളെ ഒരു നോക്കു കാണുവാൻ
കണ്ടൊന്ന് മാപ്പു ചോദിയ്ക്കുവാൻ
ആ മണി ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ

ചന്ദ്രിക ചന്ദനം കൊണ്ടു വന്നീടിലും
പൊന്നശോകങ്ങൾ വിരിഞ്ഞു വന്നീടിലും
ഇങ്കു ചോദിച്ചു മണിതൊട്ടിലിൽ കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും
ശ്ലഷ്ണ ശിലാ മണി ഹർമ്മ്യത്തിൽ
മാദകസ്വപ്നമയ ഹംസ തൂലികാശയ്യയിൽ
മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ്
മണ്ഡോദരി വന്നടുങ്ങിക്കിടക്കിലും

കണ്ണൊന്നടച്ചാൽ കരളിന്നകത്ത്
ഒരു പൊന്നിൻ ചിലമ്പും കിലുക്കും കുമാരിക
ഓമന തിങ്കൾ കിടാവു പോൽ തന്നുള്ളിലോടി
നടന്നു ചിരിയ്ക്കും കുമാരിക
ഓമനേ ഭീരുവാണച്ഛൻ
അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ
നീ മരിച്ചില്ല.. ജനകന്റെ പുത്രിയായ്
രാമന്റെ മാനസ സ്വപ്നമായ് വന്നു നീ
പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ഛനിപ്പ-
ട്ടണത്തിലിറങ്ങിയ നാൾ മുതൽ
നിന്നശോകതണൽ വിരിപ്പിൽ കൊണ്ടു ചെന്നുനിറുത്തി കരിയിച്ച നാൾ മുതൽ
എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ
എല്ലാം സഹിച്ചു മനശാന്തി നേടുവാൻ
യുദ്ധത്തിലിന്നലെ പോരും വഴിയ്ക്ക്
അച്ഛൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം
എല്ലാം പറഞ്ഞു.. മകളുടെ കാലുപിടിച്ചെല്ലാം പറഞ്ഞു മടങ്ങി തിരിയ്ക്കവേ
തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത കണ്ണീരുനുള്ളീൽ പിതൃത്വം തളിർത്തു പോയ്

വേദന ജീവനിൽ മൃത്യുവിൻ വാൾ വീണ വേദനകൊണ്ടു പുളഞ്ഞു പോയ് രാവണൻ
ചുറ്റും ചിറകടിച്ചാർക്കുകയാണ് ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ
ലങ്ക ശിരസ്സുമുയർത്തി ലോകാന്തര ഭംഗി നുകരും തൃകൂഡ ശൈലങ്ങളിൽ
പ്രേത പറമ്പിൽ കരിന്തിരി കത്തിച്ച മാതിരി നിന്നതിഷുസ്സ ശുക്ര താരകം
ദാശരഥിതൻ പടപ്പാളയങ്ങളിൽ വീശിയടിച്ചു ജയോന്മാദ ശംഖൊലി

മന്ത്ര പടഹ ധ്വനിമുഴങ്ങി മന്ത്രമണ്ടപം തന്നിലെഴുന്നുള്ളി രാഘവൻ മാരുതി ചോദിച്ചു
മൈഥിലിയെ കൊണ്ടു പോരുവാൻ വൈകി വിടതരൂ പോട്ടെ ഞാൻ
സീതയെ ശുദ്ധീകരിയ്ക്കുവാൻ കാട്ടുതീ ഊതി പിടിപ്പിച്ചു വാനര സേനകൾ

ഭക്തിയും വിഭക്തിയും

പൂന്താനത്തിന്റെ ഭക്തിയും മേൽപ്പത്തൂരിന്റെ വിഭക്തിയും ശ്രീകൃഷ്ണന് ഒരുപോലെയാണെന്നു കാണിക്കുന്ന കഥയുണ്ടായിരുന്നു. ശുദ്ധമായ ഭക്തി കൊണ്ടു സിദ്ധിക്കുന്നത് ആവശ്യത്തിനുള്ള വിഭക്തികൊണ്ടും സിദ്ധിക്കുന്നുണ്ട് എന്നു കാണിക്കുന്നതായിരുന്നു കഥ. മുറിവൈദ്യരാണേതു കാലത്തും കുഴപ്പക്കാർ. തനിക്കു തോന്നുന്ന വിമ്മിട്ടം ആരോടും പറയാനാവാതെ സ്വയം മനസ്സിലിട്ടുരുകിവീർത്ത് മാനസികമായി തകരുന്നവർ ഏറെയുണ്ട് ഇത്തരം ഭക്തരിൽ. താനിതെന്തിനു ചെയ്യുന്നു എന്ന ബോധം അവർക്കില്ല; ഭഗവാനു വേണ്ടിയെന്ന ഒറ്റ ബോധം തലയ്ക്ക് പിടിച്ചു ചെയ്യുമ്പോൾ തന്നെയും അവരുടെ മനസ്സിൽ ഒരു ഈഫ് കണ്ടീഷൻ നിന്ന് ചിരിതൂകുന്നുണ്ടാവും.

ഭഗവാൻ ശരിക്കും ഉണ്ടോ? ഇല്ലേ? ങാ ഉണ്ടെങ്കിൽ ഉണ്ട്, ഉണ്ടെങ്കിൽ അവിടുന്ന് കിട്ടുന്നത് എനിക്കും ആവശ്യമാണ്… ഇല്ലേ? ഇല്ലായിരിക്കും, ഇനി അഥവാ ഉണ്ടെങ്കിലോ? അങ്ങനെയെങ്കിൽ എനിക്കത് കിട്ടാതെ പോകരുത്, പ്രാർത്ഥിച്ചേക്കാം. വല്ലതും കിട്ടുമെങ്കിൽ താനായിട്ട് അത് നഷ്ടപ്പെടുത്തരുതല്ലോ; പ്രാർത്ഥിച്ചേക്കാം. ഇത്തരക്കാർ ഇന്നേറെയുണ്ട്. ഭക്തികൊണ്ടവർക്ക് ഒരു പുണ്യവും കിട്ടുന്നില്ലാന്നു മാത്രമല്ല, തന്റെ ഭാഗത്തു നിന്നും സംഭവിച്ചുപോയ ചെറുയൊരു ഭക്തിരസപ്രധാനമായ കള്ളത്തരം/കുറ്റം അവരെ മാനസികമായി അലട്ടാനും പര്യാപ്തമാണ്. അവർ പതുക്കെ മൂകരാവുന്നു; ചിന്താദീനരായി കുറച്ചു ദിവസങ്ങൾ തള്ളിനീക്കുന്നു. പിന്നെ ഒരുവക രക്ഷപ്പെട്ടുവന്നേക്കും. എങ്കിലും മനസ്സിലൊരു വിമ്മിട്ടമായതു കിടക്കും.

ഭക്തിരസപ്രധാനമായ ചടങ്ങുകൾ ഒക്കെയും പരിപാടിയുടെ സുന്ദരമായ ഒരു ഒഴുക്കിനായി പരുവപ്പെടുത്തി എടുത്തിട്ടുള്ളതാണ്. അതു കൃത്യമായി ചെയ്യുക, എന്നത് ആ ചിട്ടവട്ടങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്. അല്ലാതെ ആ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും ഭഗവാൻ നിർബന്ധ ബുദ്ധിയോടുകൂടി ചെയ്യിക്കുന്നതാനെന്ന ധാരണ ആവരുത് കർമ്മികൾക്കു വേണ്ടത്. അറിവില്ലായ്മകൊണ്ടോ അബദ്ധത്തിലോ ആ ചടങ്ങുകളിൽ അല്പം തട്ടിക്കൂട്ടലുകളോ, ചെയ്യാതെ വിടേണ്ടിവരികയോ, പിഴവോ സംഭവിച്ചു പോയാൽ ഒരു ദോഷവും സംഭവിക്കാൻ പോകുന്നില്ല. ആത്മധൈര്യത്തോടെ അതേകാര്യം റിപ്പീറ്റ് ചെയ്ത് പൂർത്തീകരിക്കാലും മതിയല്ലോ. ഇനി അഥവാ പൂർത്തീകരിക്കാതെ വിട്ടുപോയാലും, ഭഗവാൻ ഈ ചെയ്യുന്ന കർമ്മകൾ ഒക്കെ നോക്കി, അതിന് പര്യാപ്തമായ രീതിയിൽ അനുഗ്രഹം നൽകാൻ കാത്തിരിക്കുകയോ, ചെയ്തില്ലെങ്കിൽ ശിക്ഷിക്കാനായി ചൂരലും എടുത്തിരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയണം നമ്മൾ. ആ ധാരണ സധൈര്യം മാറ്റുക. ദക്ഷിണയായോ ഭണ്ഡാരത്തിലിട്ടോ കൂടുതൽ കൈക്കൂലി കൊടുത്താൽ തനിക്ക് കൂടുതൽ അനുഗ്രഹം ദൈവം തന്നേക്കും എന്നും കരുതേണ്ടതില്ല. നമ്മുടെ വോട്ടുവാങ്ങിച്ച് ജയിച്ചവിടെ ഇരിക്കുന്ന രാഷ്ട്രീയ തേരാളിയുമല്ല ദൈവം; ചെയ്യുന്ന കർമ്മങ്ങൾ നോക്കി നോക്കി മാർക്കിടാനിരിക്കുന്ന ആളല്ല ഭഗവാൻ.

ദൈവം എന്നതൊരു വിശ്വാസം മാത്രമാണ്. നടത്തുന്ന ചടങ്ങുകൾ, ചെയ്യുന്നവരുടെ മനോനിലയെ മറ്റൊരു അവസ്ഥയിലേക്ക് ലയിപ്പിക്കാനുള്ള മാർഗം മാത്രമാണ്. തുടർച്ചയായി ഒരുകൂട്ടം കാര്യങ്ങൾ ചിന്തിക്കുമ്പോളും, ചെയ്യുമ്പോളും തീർച്ചയായും മാനസികമായി ഏതൊരാളിലും ചെറിയ മാറ്റങ്ങൾ പ്രകടമാവുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ വീഴ്ചകളെ പറ്റി ഒരു തരിപോലും വേവലാതിപ്പെടാൻ പാടില്ലാത്തതാണ്.
ശബരിമലയ്ക്കു പോകാൻ തയ്യാറായ ഒരുവന്റെ മാല അബദ്ധവശാൽ പൊട്ടിപ്പോയാൽ,
ഇരുമുടി കെട്ട് അറിയാതെ കൈയ്യിൽ നിന്നും താഴെ വീണ് അതിലുള്ള തേങ്ങ പൊട്ടിപ്പോയാൽ,
ദീപാരാധനയ്ക്കായി കത്തിച്ച കർപ്പൂരം കൊടിയ മഴക്കാറ്റിൽ ഒന്നണഞ്ഞു പോയാൽ,
പതിനെട്ടാം പടിയുടെ മുൻവശം ഉടയ്ക്കാനായി വെച്ചിരുന്ന തേങ്ങ ശക്തമായി എറിഞ്ഞിട്ടും കൈയ്യൊന്നിടറി പൊട്ടാതെ വന്നാൽ എന്താണു കരുതേണ്ടത്?
ഇതൊക്കെ അയ്യപ്പന്റെ കോപം കൊണ്ടാണു സംഭവിച്ചത് എന്നാണോ?
താൻ ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണിത് സംഭവിച്ചത് എന്നാണോ?
ഇത് അയ്യപ്പനു രസിക്കാതെ വന്നാൽ അവിടെ മലയിൽ ഒരു ചൂരലും കരുതിവെച്ചാവും അയ്യപ്പനിരിക്കുക എന്നുണ്ടോ? തനിക്ക് യാത്ര അസാധ്യമാകും എന്നു കരുതേണ്ടതുണ്ടോ? അങ്ങനെ ശിക്ഷിക്കാൻ മാത്രം ക്രൂരനായാണോ നിങ്ങൾ അയ്യപ്പനെ കാണുന്നത്? അത്തരത്തിലുള്ള ഒരു ക്രൂരനെ ദൈവമായി കണ്ടാരാധിക്കാൻ നമുക്കാവുമോ?

ശുദ്ധരായ ഭക്തർ ഒരുപക്ഷേ ഭഗവാനോട് താണുകേണപേക്ഷിച്ച് മനസ്സിലൊരു filtration നടത്തിയിരിക്കും. മാനസികമായി അദ്ദേഹം ചെയ്യുന്ന ആ ശുദ്ധികർമ്മം അല്ലെങ്കിൽ പ്രാർത്ഥനയ്ക്കൊടുവിൽ അവരുടെ മനസ്സ് ശുദ്ധമായി മാറുന്നു. പിന്നെ അങ്ങനെയൊരു ഭയമോ ചിന്തയോ അയാൾക്കില്ലാതെ വരുന്നു. കാരണം അയാൾക്കറിയാം, താൻ പറഞ്ഞതും സംഭവിച്ചു പോയതും അയ്യപ്പൻ കണ്ടിട്ടുണ്ട്. എന്നേക്കാൾ നന്നായിട്ട് ഭഗവാൻ അയ്യപ്പനു കാര്യങ്ങൾ അറിയാനാവും, അറിയാതെ പറ്റിപ്പോയ അബദ്ധം ക്ഷമിക്കാനായി പറഞ്ഞതും അദ്ദേഹം കേട്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ഇനിയാ പ്രശ്നം സംഭവിക്കുന്നില്ല. അത്രമാത്രം ശുദ്ധമായ വിശ്വാസമാവും ആ ഭക്തനുണ്ടായിരിക്കുക. അവിടെയതു പൂർണമാവുന്നു.

ഏറെയുള്ള മുറിവൈദ്യന്മാർക്കാണിത് സംഭവിച്ചതെങ്കിലോ? അവരും താണുകേണ് ആയിരം വട്ടം പ്രാർത്ഥിച്ചിരിക്കും, വേണേൽ പ്രായശ്ചിത്തമായി ഒരിക്കൽ കൂടി ഭഗവാനെ തേടി ഞാൻ വരാമെന്നു ശപഥവും ചെയ്തേക്കും. എന്നാലും ആ വ്യാധി തീരുന്നില്ല. ഞാൻചെയ്ത ഏതു തെറ്റാവും ഇങ്ങനെ സംഭവിക്കാൻ കാരണമായത് എന്നവർ ആലോചിച്ച് വ്യാധി പിടിച്ച് മൂലയ്ക്കാവുന്നു. തന്റെ മനോവ്യഥ ആരോടും പറയാനും പറ്റില്ല. നാണക്കേടാണത്. തന്റെ സ്റ്റാറ്റസ്സിനതു നിരക്കുന്നതല്ല; എന്നെ പോലൊരാൾ ഇതൊക്കെ പറയാൻ പബ്ലിക്കലി പാടില്ലെന്ന വിശ്വാസം അവരിൽ ശക്തമാണ്. സ്വന്തം മനസ്സിലിട്ട് ഉരുക്കിയുരിക്കി സ്വയം ക്ഷീണിച്ചു പോവുകയാണിവർ ചെയ്യുക. കാലങ്ങളോളം എടുക്കും ചിലർക്കെങ്കിലും ഈ വ്യഥ മാറിവരാൻ; ചിലരെയിത് ജീവിതാവസാനം വരെ പിന്തുടർന്നേക്കും. അഭിനയത്തിലൂടെ മാത്രം ജീവിക്കുന്ന ഇവരുടെ മറ്റു പ്രവർത്തനമണ്ഡലങ്ങളിലേക്കും ഈ ദുരവസ്ഥയുടെ വ്യാപനം ഉണ്ടാവുന്നു. ചെറിയൊരു കള്ളത്തരം ചെയ്തിട്ട് ഭഗവാൻ പോലും മൈന്റാക്കിയിട്ടില്ലല്ലോ, ഇത് അവനോടും ചെയ്താൽ എന്തു വരാനാണുള്ളത്!!

വിഭക്തി

ഇത്രയും പറഞ്ഞ ഭക്തിയെ പറ്റിയും, ഭക്തിയുടെ രണ്ടു തലങ്ങളെ പറ്റിയും മാത്രമാണ്. ഇനി വിഭക്തിയെപറ്റി പറയാം. മേൽപ്പത്തൂരിന്റെ വിഭക്തിയേയും നന്നായി തന്നെ ആസ്വദിച്ചവനാണു കൃഷ്ണൻ. അറിവാണത്. ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള ശുദ്ധവും ശക്തവുമായൊരു അറിവാണവിടെ പ്രധാനം. അവിടെ ഭക്തിയെന്നത് കളങ്കമാവുന്നില്ല. അവനറിയാം, ഈ ചടങ്ങ് ഇങ്ങനെയൊരു ആചാരത്തിന്റെ ഭാഗമായി ഞാനും പിൻതുടർന്നേ മതിയാവൂ. അതെന്റെ കടമ തന്നെയാണ്. ആ ചടങ്ങിനിടയിൽ ഒരബദ്ധം പിണഞ്ഞു പോയാൽ ആവർത്തിച്ചു ചെയ്ത് തിരുത്തി ശരിയാക്കാൻ കഴിയണം. അവിടെ അതു പൂർണമാവുന്നു. ഇവിടെ തെറ്റും ശരിയുമല്ല ഉള്ളത്, വേരിഫൈ ചെയ്ത് മാർക്കിടാൻ ആരും ചൂരലുമെടുത്ത് മുന്നിലിരിക്കുന്നുമില്ലെന്ന് അവനറിയാം. കണ്ടുനിൽക്കുന്ന ചുറ്റുപാടുമുള്ളവരെ സംതൃപ്തരാക്കിയേ മതിയാവൂ. കൂടെ നിൽക്കുന്നവരാണവർ. അറിവില്ലെങ്കിൽ, അവർ പറയും പോലെ അനുസരിക്കുക എന്നത് മടിയുള്ള കാര്യമല്ലിവർക്ക്.

അല്പകാലത്തേക്കെങ്കിലും നമ്മുടെ ജീവിതക്രമീകരണങ്ങളെ കൃത്യമായ അടുക്കും ചിട്ടയോടും കൂടി പെറുക്കിവെച്ച് അതിനൊരു വ്യവസ്ഥ വരുമ്പോൾ, പൂർവ്വചരിതം ഓരോരുത്തരും ഓർക്കുക തന്നെ ചെയ്യും. ചെരുപ്പിടാതെ നടക്കാനാവില്ലെന്നു കരുതിയ താൻ ഇപ്പോൾ എത്ര സുന്ദരമായി അങ്ങനെ നടക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ വിചാരിക്കുക പോലും ചെയ്യാത്ത എത്രയെത്ര വഴികളിലൂടെ താനിപ്പോൾ കടന്നുവന്നിരിക്കുന്നു. ഇതിൽ നല്ലതേത്, ചീത്തയേത്! എന്തുതന്നെയായാലും ഇങ്ങനെയും ഒരു ലോകം ഉണ്ടെന്നുള്ള പുത്തൻ അറിവ് അവനെ നന്നായൊന്ന് Filtrate ചെയ്യുന്നുണ്ട്. ഭക്തിരസം നല്ലൊരു അരിപ്പയായി അവനെ അരിച്ചെടുക്കുന്നു. അവന്റെ മനസ്സിനെ ശുദ്ധീകരിക്കുന്നു. കുറച്ചു കാലത്തേക്കെങ്കിലും മനസ്സിൽ ഇക്കാര്യം തങ്ങി നിൽക്കുക തന്നെ ചെയ്യും; വിഭക്തി ഒരുവനെ നന്നാക്കുന്നത് ഇപ്രകാരം തന്നെയാണ്. ഞാൻ, എന്റേത്, എന്നോടു മാത്രം ചേർന്നത്, ഞാൻ മാത്രം അറിയുന്നത് എന്ന നിലയിൽ നിന്നും നമ്മുടേത്, നമ്മൾ ഒന്നാണെന്നും ഉള്ളൊരു ബോധം ഭക്തിരസത്തിലൂടെ പാകം ചെയ്ത് അവനിൽ എത്തുന്നുണ്ട്. ഇങ്ങനെ ഫിൽട്ടറേറ്റ് ചെയ്തെടുത്ത് സ്വയം അപ്ഡേറ്റ് ചെയ്യാൻ മേൽപ്പത്തൂരിനു മാത്രമല്ല ഏതൊരാൾക്കും സാധ്യമാവുന്നു.

ഭക്തിരസത്തെ മറ്റൊരു രസത്തിൽ ആവാഹനം ചെയ്തത്, ഒരുപക്ഷേ അവർപോലും അറിയാതെയാവാം; കാര്യങ്ങൾ കണ്ടറിഞ്ഞ് സ്വയം ഒന്ന് അപ്ഡേറ്റ് ചെയ്യപ്പെടാൻ തയ്യാറാവണമെന്നേ ഉള്ളൂ. ഭഗവാൻ ഒരിക്കലും ഒരു ക്രൂരനല്ലെന്നുള്ള തിരിച്ചറിവ് അവനുണ്ടാവണം.

എന്റെ രണ്ടാം ശബരിമല യാത്ര

ഇന്ന് (ജൂലൈ 19, 2022) ശബരിമല യാത്ര കഴിഞ്ഞ് രാവിലെ എത്തിയതേ ഉള്ളൂ ഞാൻ. ഏറെ രസകരമായിരുന്നു യാത്ര. ട്രാവലർ യാത്ര തുടങ്ങിയ ശേഷം ഞങ്ങൾക്ക് മഴ ലഭിച്ചതേ ഇല്ല. പമ്പയിൽ നിന്നും കയറ്റം കയറി ശബരിപീഠം/ശരം‌കുത്തിയാൽ കഴിഞ്ഞിറങ്ങുമ്പോൾ സ്പ്രേ ചെയ്യുന്നതു പോലെ സുന്ദരമായൊരു മഴ പെയ്തിരുന്നു. അവിടെ വെച്ചു സ്വാമിമാർ അഭിക്ഷേകം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഇറങ്ങാൻ നേരത്ത് മഴ വീണ്ടും നിന്നു.

നിലക്കൽ വരെ മാത്രമേ ട്രാവലറിനു പോകാൻ കഴിയൂ. അവിടെ നിന്നും 18 കിമിയോളം ദൂരം ഉണ്ട് പമ്പയിലേക്ക്. പമ്പയിൽ തിരക്ക് വർദ്ധിക്കുന്നതും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതും മറ്റുമായ കാര്യങ്ങൾ കൊണ്ട് യാത്ര കെ.എസ്.ആർ.ടി.സിയിൽ തന്നെ ആക്കണം എന്നുണ്ട്. നല്ലതായിരുന്നു ആ യാത്രയും. പക്ഷേ ഭീകരമായി തോന്നിയ കാര്യം ഈ 18 കിമി ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വേണം എന്നതായിരുന്നു. ആയിരക്കണക്കിനു ഭക്തന്മാരെ നിർബന്ധപൂർവ്വം ചൂഷണം ചെയ്ത് കാശുണ്ടാക്കാനുള്ള ഏർപ്പാടായണതു തോന്നിയത്.

ശബരിമലയിൽ അടക്കം ഒരിടത്തും ഞാൻ അഞ്ചു പൈസപോലും നേർച്ച ഇട്ടിട്ടില്ല. മഴയും ഒരു ശല്യമായി എവിടേയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ലായിരുന്നു. ശബരിമലയിൽ നിന്നും രാവിലെ തന്നെ രണ്ടുപ്രവശ്യം ഭക്ഷണം കഴിച്ചതിൽ കാശ് കൊടുക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു, നല്ലൊരു കുങ്കുമപ്പൊടി കിട്ടുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡിന്റെ കൗണ്ടറിൽ എത്തി സംഗതി വാങ്ങിച്ച ഞാൻ ഞെട്ടിപ്പോയി! ഒരു ചെറു കഷ്ണം വാഴയിലയിൽ ഒരു തുളസിയിലയും അല്പം ചുവന്നകുറിയും. കണക്കിലധികം (100 രൂപയോ 200 ഓ എന്നോർമ്മയില്ല) കാശ് കൊടുത്തതിൽ ഭക്ഷണത്തിന്റെ വിലയും കൂടട്ടെ എന്നു ഞാനും കരുതി. നിലയ്ക്കലിൽ നിന്നും പമ്പാ ത്രിവേണിസംഗമം വരെ 18 കിമി ദൂരത്തേക്ക് 50 രൂപ ടിക്കറ്റെടുത്ത് ആ മുടിഞ്ഞ തെരക്കിൽ യാത്ര ചെയ്ത് എത്താനാക്കിയതും ഒരുതരം മടുപ്പുളവാക്കി. ആൾക്കാരെ പിഴിഞ്ഞെടുത്ത് കണ്ടമാനം കാശുണ്ടാക്കാനുള്ള ഗവണ്മെന്റിനോടുള്ള നീരസം ഈ വകുപ്പിൽ തന്നെ തീർത്തു എന്നു പറയാം! ഭക്തന്മാർക്ക് ആനുകൂല്യങ്ങൾ നൽകി ദേവാലയങ്ങളിലേക്ക് എത്തിക്കുന്ന പല ഏർപ്പാടുകളും നാട്ടിൽ ഇല്ലേ? ഇവിടെ മാത്രം എന്താണിങ്ങനെ? എന്തിനാണിങ്ങന ഇരട്ടിയോളം രൂപ അധികമായി ഗവണ്മെന്റ് പിരിവെടുക്കുന്നത്? പുറകിൽ മറ്റെന്തെങ്കിലും ലോജിക്ക് ഉണ്ടോ? ബക്കിയെല്ലാം കൊണ്ട് മനസ്സ് ഏറെ സന്തോഷമായിരുന്നു. ഈ ഒരു ചാർജ്ജ് വല്ലാത്ത കല്ലുകടിയായി അനുഭവപ്പെട്ടു.
ശബരിമല

എരുമേലി

കോട്ടയം ജില്ലയിൽ മണിമലയാറിന്റെ സമീപത്തുള്ള സ്ഥലമാണ് എരുമേലി. എരുമേലിയിൽ ആണു വാവരുടെ പള്ളിയുള്ളത്; ശാസ്താക്ഷേത്രവും അവിടെയുണ്ട്. ശബരിമലയാത്രയിലെ പേട്ടതുള്ളൽ ചടങ്ങു നടക്കുന്നത് ഇവിടെയാണ്. മലയ്ക്കു പോകുന്നവർ എരുമേലിയിൽ നിന്നും ഡയറക്റ്റ് പമ്പവഴി ശബരിമലയിലേക്ക് നടക്കാറായിരുന്നു പതിവ്. ഇപ്പോൾ കൂടുതലും ഡയറക്റ്റ് പമ്പയിൽ എത്തി അവിടെ നിന്നും മൂന്നര കിലോമീറ്റർ നടന്ന് ശബരിമലയ്ക്ക് എത്തുകയാണ് ചെയ്യുക. സീസൺ സമയത്ത് പലരും നടന്നുതന്നെ പോകാറുണ്ടത്രേ. ആദ്യമായി മാലയിടുന്നവർ ഇങ്ങനെ തന്നെ പോകണം എന്നും ചിലയിടങ്ങളിൽ നിർബന്ധമുണ്ട്.

നിലയ്ക്കൽ

ശബരിമലയിലേക്ക് പോകുന്നവർക്കുള്ള നല്ലൊരു ഇടത്താവളമാണ് പത്തനം‌തിട്ട ജില്ലയിലെ നിലയ്ക്കൽ എന്ന സ്ഥലം. എഡി 52 ആം നൂറ്റാണ്ടിൽ കൃസ്തുമത പ്രചരണത്തിനായി കേരളത്തിലെത്തിയ തോമാശ്ലീഹ ഇവിടെ എത്തിച്ചേർന്നുവെന്നും ഒരു പളളി സ്ഥാപിച്ചെന്നും വിശ്വസിക്കുന്നവർ ഉണ്ട്. നിബിഢവനങ്ങളും റബ്ബർ തോട്ടങ്ങളുമാണിവിടെ കൂടുതൽ ഉള്ളത്. നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിൽ ഉളള ആദിവാസി കോളനിയാണ് അട്ടത്തോട്. മലപ്പണ്ടാരം വിഭാഗത്തിൽ പെടുന്ന ആദിവാസികളാണിവിടെവ ഏറെയും. പട്ടിണിയുടെയും അസമത്വത്തിൻെറ്റയും നടുവിലാണ് ഇവരുടെ ജീവിതം.നല്ല പാർപ്പിടങ്ങളോ പ്രാധമിക വിദ്യാഭ്യാസമോ പോലും ഇവർക്കില്ല. ഗവൺമെൻറ്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ ജനതയുടെ ഏക ആശ്വാസം. പൊന്നമ്പലമേട്ടിൽ തെളിയുന്ന ദിവ്യജ്യോതിയുമായി ഇവർ ബന്ധപ്പെട്ടു കിടക്കുന്നു.

പമ്പയിലേക്ക് ഡയറക്റ്റ് വരുന്നവരെ നിലയ്ക്കലിൽ തടഞ്ഞു നിർത്തി, അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറ്റി പമ്പ ത്രിവേണീ സംഗമസ്ഥലത്തേക്ക് എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നല്ല മാർഗവുമാണിത്. നിലയ്ക്കൽ മുതൽ പമ്പവരെയുള്ള റോഡും അതീവ സുന്ദരമായതാണ്. പതിനെട്ടര കിലോ മീറ്ററോളം ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വെച്ചാണു ടിക്കറ്റ് ചാർജ് എന്നുള്ളത് ഭക്തരോടു ചെയ്യുന്ന തികഞ്ഞ തോന്ന്യവാസമായാണു തോന്നിയത്. നാട്ടിൽ മറ്റെവിടെയും ഇല്ലാത്ത ടിക്കറ്റ് ചാർജാണിത്. ഓരോ മാസാദ്യവും ആദ്യത്തെ 5 ദിവസം ദിവസേന ആയിരങ്ങൾ വന്നുപോകുന്ന സ്ഥലത്ത്, ചാർജ് പകുതിയായി കുറച്ചാലും കെ.എസ്.ആർ.ടി.സി.ക്കു ലാഭം തന്നെയാവുമായിരുന്നു. ഭക്തരായെത്തുന്ന ലക്ഷങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള ഏർപ്പാടു മാത്രമായേ എനിക്കിത് തോന്നിയുള്ളൂ.

പമ്പ

വനഭംഗി നുകർന്നുകൊണ്ടെത്തുന്ന നദികളുടെ സംഗമഭൂമിയാണിത്. പണ്ട് വേട്ടയ്ക്കായെത്തിയ പന്തള രാജാവിനു കുഞ്ഞിനെ കിട്ടിയെന്നു കരുതുന്ന സ്ഥലം. ശ്രീരാമാവതാരകാലത്ത് ശബരി എന്ന സന്യാസിനി തപം ചെയ്ത സ്ഥലം തൊട്ടു മുകളിൽ തന്നെയാണ്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുമ്പോൾ ശബരിപീഠം വഴിയരികിൽ കാണാവുന്നതാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഏകദേശം നാലു കിലോമീറ്ററോളം ദൂരമുണ്ട്. ഇതിൽ രണ്ടു കിലോമീറ്ററോൾ വലിയ കയറ്റം തന്നെയാണ്. ശേഷിച്ച രണ്ടു കിലോമീറ്ററോളം ഇറക്കവും. മലയുടെ സൈഡിലൂടെ സ്വാമി അയ്യപ്പൻ റോഡുണ്ട്, നിരവധി വളവുകളോടു കൂടി കയറ്റം കയറാതെ പോകാനും വരാനും പറ്റും. കസേരയിൽ ഇരുത്തി നാലു പേർ ചേർന്ന് ആളുകളെ എടുത്തു കൊണ്ടു പോകുന്നത് ഈ വഴിയാണ്. ശരംകുത്തിയാലിനു താഴെവെച്ച് ഇത് മലയിറക്കത്തോട് ഒന്നിക്കുന്നു.

ശബരിമല

കൃത്യമായ സംവിധാനത്തിലൂടെ പോകുന്നതിനാൽ തെരക്കുണ്ടെങ്കിലും ഇടയ്ക്കൊരു നിർത്തലില്ലാതെ ഡയറക്റ്റ് പടികൾ കയറാനും മറ്റും കഴിയുന്നു. ഏതുസമയത്ത് എത്തിച്ചേരുന്നവർക്കും ഫ്രീയായിത്തന്നെ ശബരിമലയിൽ ഭക്ഷണം ലഭിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ദർശനമുള്ളൂ എന്നോ ഷർട്ടിട്ട് പടികൾ കയറി അയ്യപ്പനെ കാണരുത് എന്നോ ഒന്നും നിബന്ധനകളില്ലാത്ത ക്ഷേത്രമാണിത്. പറശിനിക്കടവു മാത്രമേ അതുപോലെ മറ്റൊരു ക്ഷേത്രം ഓർമയിൽ ഉള്ളൂ. തിരികെ വരുന്ന വഴി ഗുരുവായൂരിൽ പോയെങ്കിലും അവിടെ അമ്പലത്തിൽ ഞാൻ കയറിയില്ല. അവിടെ ഹിന്ദുക്കൾക്ക് മാത്രം എന്നതിൽ ഉപരിയായി ഷർട്ടിടാൻ പാടില്ല, പാന്റിടാൻ പാടില്ല, മൊബൈൽ കൊണ്ടു പോകാൻ പാടില്ല എന്നൊക്കെ നിരവധി നിയമങ്ങൾ വേറെയും ഉണ്ട്. അങ്ങനെ മസിലു പിടിച്ച് ഗുരുവായൂരപ്പനെ കാണാൻ മാത്രം ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ലല്ല; ഗുരുവായൂരപ്പനും മുത്തപ്പനെ പോലെ അയ്യപ്പനെ പോലെ ജനകീയനാവട്ടെ…

മലപ്പണ്ടാരങ്ങളും ദിവ്യജ്യോതിയും

മലപണ്ടാരം സമുദായക്കാർ പ്രാചീന ശിലായുഗത്തേയും നവീന ശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവരുടെ അധിവാസമേഖലായയിരുന്നു പൊന്നമ്പലമേടും പരിസരവും. ഇവരുടെ മൂപ്പനെ അയ്യൻ എന്നാണു വിളിക്കുന്നത്. മലപ്പണ്ടാര സമുദായക്കാരുടെ ആണ്ടു പിറവി ദിവസമാണ് മകരം ഒന്ന്! അന്നേ ദിവസം പൊന്നമ്പലമേട്ടിൽ അവർ വിവിധതരം പൂജകളും മറ്റും നടത്തി വന്നിരുന്നു. ചടങ്ങിന്റെ ഭാഗമായി തെള്ളിപ്പൊടി ഇട്ട് കത്തിക്കുന്ന രീതി ഇവർക്കുണ്ട്. തെള്ളി എന്ന ഔഷധ വൃക്ഷത്തിന്റെ പശ ഉണക്കി പൊടിച്ചു ഉണ്ടാക്കുന്നതാണ് തെള്ളിപ്പൊടി. മുടിയേറ്റിലും മറ്റും ഇത് അനിവാര്യമാണ്. വീര്യം കൂടിയ തൊള്ളിപ്പൊടി അത്യുഗ്രമായി ജ്വലിച്ചുയരും. ഈ ജ്വാല കണ്ടാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാർ അത് ദിവ്യജ്യോതിസ്സായി വിശ്വസിച്ചത് എന്നു കരുതുന്നു. പമ്പാ-കക്കി അണക്കെട്ടിന്റെ ഭാഗമായി മലയരന്മാർ, മലപ്പണ്ടാരങ്ങൾ, മലക്കുറവന്മാർ, മലപ്പുലയന്മാർ തുടങ്ങിയ ഗോത്രവാസികൾ പൊന്നമ്പലക്കാട്ടിൽ നിന്നും കുടിയിറക്കിയിരുന്നു. ദേവസ്വം ബോർഡ് വളർത്തിയെടുത്ത ദിവ്യപരിവേഷം മൂലം ഉണ്ടായ സാമ്പത്തിക ലാഭം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലാതിരുന്ന ബോർഡ്, പൊന്നമ്പലമേട്ടിൽ ചെല്ലുകയും മലപ്പണ്ടാരം തലൈവരെ ഒരു പറ നെല്ല് പ്രതിഫലം നല്കി തെള്ളിപ്പൊടി കത്തിച്ച് കാണിക്കുന്നതിനായി ചട്ടം കെട്ടിയെന്നും, പിന്നീട് ഇത് ബോർഡ് തന്നെ ഏറ്റെടുത്തുമെന്നാണ് പറഞ്ഞു വരുന്നിരുന്നു. ഇപ്പോൾ സർക്കാർ ഏജൻസികൾ തന്നെയാണു ദിവ്യജ്യോതിയെ പൊന്നമ്പലമേട്ടിൽ കാണിക്കുന്നത്.

18 മലകളായ ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നീ മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. അന്ന് ശാസ്താവായിരുന്നു ദേവൻ. പടികളിൽ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസ്സിനകത്തെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നീ അഷ്ടരാഗങ്ങൾ. ഇവയും കടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. ഇങ്ങനെ പതിനെട്ട് അവസ്ഥകളെ കാണിക്കുന്നുവെന്നും പിന്നീട് ഐതിഹ്യമായി പരന്നിരുന്നു.

ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിന്നു എന്നു ചില തെളിവുകളുടെ അടിസ്ഥാനത്തിൽ വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവായിരുന്നു. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ചുകളഞ്ഞ ശാസ്താ /ബുദ്ധ വിഗ്രഹം പിന്നീട് ഇദ്ദേഹം പുതിയ വിഗ്രഹം വെച്ചു പ്രതിഷ്ടിച്ചിരുന്നു. ഒരു മനുഷ്യ പുത്രന്‍ ആയിരുന്ന ഇദ്ദേഹത്തിനു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുണ്ടായിരുന്നു. ഇദ്ദേഹമാണത്രേ അയ്യപ്പൻ, ആ ക്ഷേത്രം പിന്നീട് ഇദ്ദേഹത്തിന്റേതായി മാറി. ശാസ്താവും അയ്യപ്പനും ലയിച്ചുചേർന്ന് ഒന്നായി എന്നും പറയുന്നു.

അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണിന്നു കാണുന്നത്. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പക്ഷേ പുലി വാഹനനായാണ് അറിയപ്പെടുന്നത്..

അനാഥന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു…

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി…

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും…

അമ്മയുടെ നോവാറായില്ല –
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല…

ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി…

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം…

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം…

ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു…

ഉടുതുണിയ്ക്കില്ലാത്ത
മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി

ഈ തെരുവിലവളെ കല്ലെറിഞ്ഞു;
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം

ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം…

Anathan Kavitha | anil panachooran

റ്റകാരം

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ഺ. മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് ഺ എന്ന വ്യഞ്ജനാക്ഷരത്തിന്റേത്. “ട ” , “ഡ” മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ “ഺ” ഒരു വർത്സ്യമായ ഖരാക്ഷരമാണ്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത ഺ-വർഗ്ഗത്തിലെ ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, ഺയുടെ ഇരട്ടിപ്പായ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി എ.ആർ. രാജരാജവർമ്മ ഊഹിക്കുന്നു. പിന്നീട് ഺയുടെ ധർമ്മം മുഴുവൻ റ ഏറ്റെടുത്തു; ഺ പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം റ്റ എന്നും ന്റ എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ സ്വതസ്സിദ്ധമായ ലിപികളില്ലാത്ത രണ്ട് വ്യഞ്ജനാക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ വർഗീകരിച്ചുകാണിക്കുന്നതിനായി വൈയാകരണന്മാർ ഉപയോഗിക്കുന്ന വ്യഞ്ജനാക്ഷരവർഗമാണ് ഺവർഗ്ഗം. അടിസ്ഥാനവ്യഞ്ജനാക്ഷരങ്ങളെ ‘ക’, ‘ച’, ‘ട’, ‘ത’, ‘പ’ എന്നിങ്ങനെ അഞ്ചു വർഗങ്ങളായി മാത്രമേ സംസ്കൃതസംബന്ധികളായ ഭാരതീയഭാഷകളുടെ അക്ഷരമാലകളിൽ തരംതിരിച്ചിട്ടുള്ളൂ.. സ്വതസ്സിദ്ധമായ ലിപികളില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ അക്ഷരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വർഗം അക്ഷരമാലകളിലില്ല. എന്നാൽ, വ്യാകരണഗ്രന്ഥങ്ങളായ ലീലാതിലകത്തിലും[൧] കേരളപാണിനീയത്തിലും[൨] മലയാളത്തിലെ ഇത്തരം അധികസ്വനിമങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഈ വർഗത്തിലുള്ള ഖരമായ ഺ-യുടെ ഇരട്ടിപ്പായ റ്റ എന്ന കൂട്ടക്ഷരവും അനുനാസികമായ ഩ (പന, വനം എന്ന വാക്കുകളിൽ ഉൾപ്പെടുന്ന ‘ന’കാരം) എന്ന അക്ഷരവും മലയാളത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർത്സ്യമായ ‘ന’കാരം (ഩ), വർത്സ്യമായ ‘ട’കാരം (ഺ) എന്നിവ സംയോജിച്ചുണ്ടാകുന്ന ന്റ എന്ന കൂട്ടക്ഷരവും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ.

കേരളപാണിനീയത്തിലെ അധികവർഗ്ഗങ്ങൾ

കേരളപാണിനീയത്തിൽ, എ.ആർ. രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്ന് വ്യത്യസ്തമായി, മലയാളത്തിൽ കൂടുതലായി വരുന്ന റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ഉൾപ്പെടുത്തി മൂന്ന് അധിക വർഗ്ഗങ്ങൾ കൂടി കണക്കാക്കാമെന്ന് അഭിപ്രായപ്പെടുന്നു:

  1. രവർഗ്ഗം: ര, റ, ഴ
  2. ലവർഗ്ഗം: ല, ള
  3. ഺവർഗ്ഗം: ഺ, ഩ

കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള ര, റ, ഴ, ല, ള, ഺ, ഩ എന്നീ അക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ. ഉച്ചാരണത്തിൽ ഺവർഗ്ഗത്തിലെ ഖരമായ വർത്സ്യമായ ‘ട’കാരത്തിന്റെ ഇരട്ടിപ്പായ കൂട്ടക്ഷരമാണ് റ്റ. മലയാളികൾക്ക് പരിചയക്കുറവുള്ള വിദേശഭാഷാപദങ്ങളിലെ ഇത്തരം തുടർച്ചകൾ സൂചിപ്പിക്കുന്നതിന് (ഉദാഹരണം: ബാറ്ററി, ജനറേറ്റർ) റ്റ-യുടെ ലിപിക്ക് 1950-നോടടുപ്പിച്ച് മാറ്റം സംഭവിച്ചു. ‘റ്റ’ എന്ന് അടിയിലും മുകളിലുമായി റ എഴുതുന്ന രീതിയാണ് ഇന്ന് പ്രചാരത്തിലുള്ളത്.

മലയാളത്തിൽ ആദ്യം ഉണ്ടായിരുന്ന സ്വരാക്ഷരങ്ങൾ: അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയായിരുന്നു. വ്യഞ്ജനങ്ങൾ ക, ങ, ച, ഞ, ട, ണ, ത, ന, ഩ, പ, മ, യ, ര, റ, ല, ള, ഴ, വ എന്നിവയും ഇവയായിരുന്നു ആദ്യകാലത്തെ അക്ഷരസഞ്ചയം എന്നു പറയാം. പിന്നീട് സംസ്കൃതം വന്നപ്പോൾ എണ്ണം ഏറി വന്നു. അപ്പോൾ, ഋ, ഌ, ൡ എന്നി സ്വരങ്ങളും സംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ ആയി, ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ, ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ എന്നിവയും വന്നു.

ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു.

ഺകാരം പോലെ തന്നെ, ഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ് എന്നു തോന്നുന്നു. കാരണം ഫലം, ഫലിതം തുടങ്ങിയവയിലെ ഫകാരത്തിന്റെ ഉച്ചാരണം തന്നെ മാറിപ്പോകുന്നതിന് ഒരു പ്രധാനകാരണമായി മാറുകയാണ് ഈ ഇംഗ്ലീഷിലെ faകാരം. fan, father, furniture അടക്കം നിരവധി ഇംഗ്ലീഷ് പദങ്ങൾ ഇപ്പോൾ കണ്ടമാനം മലയാളത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്, അവിടെയൊക്കെ faകാരത്തിനു പകരം വെക്കുന്നത് ഫകാരമാണ്. ശരിക്കും ഫയുടെ ഉച്ചാരണം പ്+ഹ എന്നാണ്.

സന്ദര്‍ശനം

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍
ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ–
ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍

മരണവേഗത്തിലോടുന്ന വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍…

മാധവ ശേഷഗിരി പ്രഭു

മലയാള ഭാഷയുടെയും വ്യാകരണത്തിന്റെയും ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ഒരു അപൂർവ്വ വ്യക്തിത്വമാണ് മാധവ ശേഷഗിരി പ്രഭുവിന്റേത്. കൊങ്കണി മാതൃഭാഷയായുള്ള ഒരു വ്യക്തി, മലയാള ഭാഷയുടെ വ്യാകരണ നിയമങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും, കുട്ടികൾക്ക് പോലും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വ്യാകരണ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു എന്നത് കേരള ചരിത്രത്തിലെ വലിയൊരു സാംസ്കാരിക സമന്വയത്തിന്റെ അടയാളമാണ്. മലയാള വ്യാകരണപഠനത്തിന്റെ ഒന്നാം ഘട്ടത്തിൽ, അതായത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, കേരള പാണിനീയമടക്കമുള്ള അക്കാദമിക ഗ്രന്ഥങ്ങൾ സാധാരണ വിദ്യാർത്ഥികൾക്ക് ബാലികേറാമലയായിരുന്ന കാലത്താണ് പ്രഭു തന്റെ ലളിതമായ രചനകളിലൂടെ ഭാഷാചരിത്രത്തിൽ ഇടപെടുന്നത്. സങ്കീർണ്ണമായ വ്യാകരണ നിയമങ്ങളെ സാധാരണക്കാർക്കും കുട്ടികൾക്കും പ്രാപ്യമാക്കാൻ അദ്ദേഹം നടത്തിയ നിരന്തരമായ ബൗദ്ധിക ശ്രമങ്ങളെ, ഭാഷാ നവീകരണത്തിന് വേണ്ടിയുള്ള വലിയൊരു ‘സമരം’ എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.¹ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസ പശ്ചാത്തലവും

1855 ആഗസ്റ്റ് 3-ന് വടക്കൻ മലബാറിലെ സാംസ്കാരിക കേന്ദ്രമായിരുന്ന തലശ്ശേരിയിലാണ് മാധവ ശേഷഗിരി പ്രഭു ജനിച്ചത്. വിവിധ ഭാഷകളും സംസ്കാരങ്ങളും സംഗമിച്ചിരുന്ന തലശ്ശേരിയിലെ അന്തരീക്ഷം അദ്ദേഹത്തിലെ ഭാഷാസ്നേഹിയെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. കൊങ്കണി ആയിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും, മലയാളത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.

അക്കാലത്തെ ആചാരപ്രകാരമുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, 1875-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി. തുടർന്ന് 1877-ൽ എഫ്.എ. (First Examination in Arts) പരീക്ഷയും വിജയകരമായി പൂർത്തിയാക്കി. മലയാളത്തിൽ ബി.എ. ബിരുദം നേടിയ ശേഷം അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നു. എന്നാൽ അദ്ദേഹത്തിന്റെ പഠനതൃഷ്ണ അവിടെ അവസാനിച്ചിരുന്നില്ല. ജോലിയിലിരിക്കെത്തന്നെ സംസ്കൃത ഭാഷയിൽ ആഴത്തിലുള്ള പഠനം നടത്തുകയും, 1891-ൽ സംസ്കൃതത്തിൽ ബിരുദവും, പിന്നീട് 1903-ൽ ബിരുദാനന്തര ബിരുദവും (M.A.) കരസ്ഥമാക്കുകയും ചെയ്തു. ഈ ബഹുഭാഷാ പാണ്ഡിത്യമാണ് പിൽക്കാലത്ത് മികച്ച ഒരു വൈയാകരണനായി മാറാൻ അദ്ദേഹത്തെ സഹായിച്ചത്.²

ഔദ്യോഗിക ജീവിതം: അധ്യാപനത്തിൽ നിന്നും ഭരണനിർവ്വഹണത്തിലേക്ക്

ഒരു സാധാരണ സ്കൂൾ മലയാളം പണ്ഡിറ്റായാണ് മാധവ ശേഷഗിരി പ്രഭു തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിവിധ വിദ്യാലയങ്ങളിൽ ജോലി നോക്കിയ അദ്ദേഹം, തന്റെ അറിവും അധ്യാപന മികവും കൊണ്ട് പെട്ടെന്ന് തന്നെ ശ്രദ്ധേയനായി. പിന്നീട് അദ്ദേഹം വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഇൻസ്പെക്ടറായി നിയമിതനായി. സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

1899-ൽ അദ്ദേഹം ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് ചുവടുമാറ്റി. മംഗലാപുരം, രാജമുൻട്രി എന്നിവിടങ്ങളിലെ കോളേജുകളിൽ അദ്ദേഹം അധ്യാപകനായും പിന്നീട് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. നീണ്ട വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം 1914-ൽ അദ്ദേഹം കോളേജ് അധ്യാപനത്തിൽ നിന്നും വിരമിച്ചു. എന്നാൽ വിശ്രമിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞ ശേഷം കൊച്ചിയിലെ തിരുമല ദേവസ്വം ഹൈസ്കൂളിൽ മൂന്നു വർഷത്തോളം ഹെഡ്മാസ്റ്ററായി അദ്ദേഹം പ്രവർത്തിച്ചു.³

‘വ്യാകരണമിത്രം’ എന്ന മഹാവിസ്മയം

മാധവ ശേഷഗിരി പ്രഭുവിന്റെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നത് ‘വ്യാകരണമിത്രം’ എന്ന മലയാള വ്യാകരണ ഗ്രന്ഥമാണ്. 1904-ൽ കോഴിക്കോട്ട് നിന്നാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. അക്കാലത്തെ മറ്റു വ്യാകരണ ഗ്രന്ഥങ്ങളിൽ നിന്നും ‘വ്യാകരണമിത്ര’ത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ ലളിതമായ അവതരണ ശൈലിയാണ്. കുട്ടികൾക്ക് വ്യാകരണ നിയമങ്ങൾ ഭയമില്ലാതെ പഠിക്കാൻ ഉതകുന്ന തരത്തിലാണ് അദ്ദേഹം ഈ കൃതി രചിച്ചത്.

വ്യാകരണപഠനം എന്നത് വരണ്ടതും സങ്കീർണ്ണവുമായ ഒന്നാണെന്ന ധാരണയെ അദ്ദേഹം തിരുത്തിക്കുറിച്ചു. വ്യാകരണമിത്രത്തിന് ലഭിച്ച വമ്പിച്ച സ്വീകാര്യത അതിന്റെ തുടർച്ചയായ പതിപ്പുകളിൽ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ മൂന്ന് പതിപ്പുകൾ പുറത്തിറങ്ങി. 1919-ൽ മൂന്നാം പതിപ്പ് ഇറങ്ങുന്നതിന് മുൻപ് അദ്ദേഹം അന്തരിച്ചെങ്കിലും, പരിഷ്കരിച്ച നാലാം പതിപ്പ് 1922 ജൂൺ 15-ന് പ്രസിദ്ധീകരിക്കപ്പെട്ടു. മംഗലാപുരത്തെ ബാസൽ മിഷൻ (Basel Mission) പ്രസ്സിലായിരുന്നു ഈ കൃതി അച്ചടിച്ചത്. ഈ ഗ്രന്ഥത്തിന്റെ അക്കാദമിക മൂല്യം തിരിച്ചറിഞ്ഞ കേരള സാഹിത്യ അക്കാദമി, പതിറ്റാണ്ടുകൾക്ക് ശേഷം 1983 ഡിസംബർ 5-ന് ഇതിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കി.⁴

അക്കാദമിക സംവാദങ്ങൾ: കേരള പാണിനീയത്തിനെതിരെയുള്ള വിമർശനങ്ങൾ

കേവലം ഒരു അധ്യാപകൻ മാത്രമായിരുന്നില്ല മാധവ ശേഷഗിരി പ്രഭു. തലശ്ശേരിയിലെ ‘ഭാഷാപോഷിണി സഭ’യുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം, അക്കാലത്തെ പ്രഗത്ഭരായ സാഹിത്യകാരന്മാരുമായി വ്യാകരണ ചർച്ചകളിൽ നിരന്തരം ഏർപ്പെട്ടിരുന്നു. അക്കാലത്ത് മലയാള വ്യാകരണ രംഗത്തെ അവസാന വാക്കായി കണക്കാക്കപ്പെട്ടിരുന്നത് എ.ആർ. രാജരാജവർമ്മയുടെ ‘കേരള പാണിനീയ’മായിരുന്നു.

എന്നാൽ, അന്ധമായി ആ ഗ്രന്ഥത്തെ പിന്തുടരാൻ പ്രഭു തയ്യാറായില്ല. കേരള പാണിനീയത്തിലെ പല വാദങ്ങളെയും അദ്ദേഹം യുക്തിഭദ്രമായി ഖണ്ഡിച്ചു. പ്രഭുവിന്റെ നിഗമനങ്ങൾ പലപ്പോഴും രാജരാജവർമ്മയുടെ വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു. ഇത് മലയാള ഭാഷാശാസ്ത്രത്തിൽ ആരോഗ്യകരമായ ഒരു സംവാദത്തിന് വഴിയൊരുക്കി. വ്യാകരണ നിയമങ്ങൾ സംസ്കൃതത്തിന്റെ തടവറയിൽ കിടക്കേണ്ടതല്ലെന്നും, മലയാളത്തിന്റേതായ സ്വതന്ത്രമായൊരു ഘടനയുണ്ടെന്നും സമർത്ഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ വിമർശനാത്മക ചിന്തയാണ് അദ്ദേഹത്തെ മികച്ച ഒരു വൈയാകരണനാക്കി മാറ്റിയത്.⁵

ബഹുഭാഷാ സാഹിത്യ സംഭാവനകൾ

വ്യാകരണത്തിന് പുറമെ, വിശാലമായ സാഹിത്യ ലോകത്തും മാധവ ശേഷഗിരി പ്രഭു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സംസ്കൃത കൃതികളുടെ വിവർത്തനങ്ങളിലും സ്വതന്ത്ര രചനകളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

  • വ്യാകരണ ഗ്രന്ഥങ്ങൾ: വ്യാകരണമിത്രം, വ്യാകരണ ദർശം, ബാലവ്യാകരണം, ശിശുമോദകം, ബാലാമതം, കൊങ്കണ ഭാഷാവ്യാകരണം.

  • സാഹിത്യ കൃതികൾ: വത്സരാജചരിതം, ശ്രീഹർഷ ചരിതം, നാഗാനന്ദം, വേദവ്യാസൻ, ഗീത, സാവിത്രി, ഉമ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രതിഭയെ വിളിച്ചോതുന്ന രചനകളാണ്. കൊങ്കണി ഭാഷയ്ക്കും അദ്ദേഹം മികച്ച വ്യാകരണ ഗ്രന്ഥം സംഭാവന ചെയ്തിട്ടുണ്ട്.

ആർക്കൈവിംങ്ങും ഡിജിറ്റൈസേഷനും: ചരിത്രരേഖകളുടെ സംരക്ഷണം

പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ഇത്തരം അമൂല്യമായ ഗ്രന്ഥങ്ങൾ ഭാഷയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. മാധവ ശേഷഗിരി പ്രഭുവിനെപ്പോലുള്ളവർ സ്വന്തം ജീവിതം സമർപ്പിച്ച് തയ്യാറാക്കിയ ‘വ്യാകരണമിത്രം’ പോലെയുള്ള കൃതികളും, മംഗലാപുരം ബാസൽ മിഷനിൽ അച്ചടിച്ച ആദ്യകാല താളിയോല/അച്ചടി ഗ്രന്ഥങ്ങളും ഇന്ന് ലഭ്യമാകുന്നത് വളരെ അപൂർവ്വമായാണ്.

പഴയകാല മലയാള സാഹിത്യത്തെയും ചരിത്രത്തെയും വീണ്ടെടുക്കാനും, അവ ഡിജിറ്റൈസ് ചെയ്ത് ഓൺലൈൻ ആർക്കൈവുകളിലൂടെയും വെബ് പോർട്ടലുകളിലൂടെയും ഭാവി തലമുറയ്ക്കായി സംരക്ഷിക്കാനും നടക്കുന്ന ആധുനിക കാലത്തെ ശ്രമങ്ങൾ ഇത്തരം മഹാന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയാണ്. അച്ചടിമഷി പുരണ്ട പഴയ ഗ്രന്ഥങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റപ്പെടുന്നതിലൂടെ മാത്രമേ പ്രഭുവിനെപ്പോലുള്ള വൈയാകരണന്മാരുടെ ചരിത്രപരമായ ഇടപെടലുകൾ ഗവേഷകർക്ക് മുന്നിൽ എക്കാലവും സജീവമായി നിലനിൽക്കുകയുള്ളൂ.

ഭാഷാസേവനത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് കൊച്ചി മഹാരാജാവ് അദ്ദേഹത്തിന് ‘സാഹിത്യ കുശാലൻ’ എന്ന ഉന്നത ബഹുമതി നൽകി ആദരിച്ചു. സ്വന്തം മാതൃഭാഷ അല്ലാതിരുന്നിട്ടും മലയാളത്തിനായി ഒരു ആയുസ്സ് മുഴുവൻ നീക്കിവെച്ച ആ കർമ്മയോഗി 1924 മെയ് 24-ന് അന്തരിച്ചു.

വ്യാകരണം എന്നാൽ പണ്ഡിതന്മാർക്ക് മാത്രം അവകാശപ്പെട്ട ഒന്നാണെന്ന വരേണ്യബോധത്തെ തകർത്ത്, അത് കുട്ടികളിലേക്ക് എത്തിച്ച മാധവ ശേഷഗിരി പ്രഭുവിന്റെ ജീവിതം എക്കാലത്തെയും ഭാഷാസ്നേഹികൾക്ക് വലിയൊരു പാഠപുസ്തകമാണ്. മലയാള ഭാഷയുടെ അടിത്തറ ഉറപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

അനുബന്ധം (Appendices)

I. പ്രധാന കൃതികളുടെ ലിസ്റ്റ്:

  • വ്യാകരണ ഗ്രന്ഥങ്ങൾ:

    1. വ്യാകരണമിത്രം (1904)

    2. വ്യാകരണ ദർശം

    3. ബാലവ്യാകരണം

    4. ശിശുമോദകം

    5. ബാലാമതം

    6. കൊങ്കണ ഭാഷാവ്യാകരണം

    7. കേരള പാണിനീയ വിമർശനം

  • സാഹിത്യ/വിവർത്തന കൃതികൾ:

    1. വത്സരാജചരിതം

    2. ശ്രീഹർഷ ചരിതം

    3. നാഗാനന്ദം

    4. വേദവ്യാസൻ

    5. ഗീത

    6. സാവിത്രി

    7. ഉമ

II. ലഘു ജീവചരിത്ര രേഖ (Timeline):

  • 1855 ആഗസ്റ്റ് 3: തലശ്ശേരിയിൽ ജനനം.

  • 1875: മെട്രിക്കുലേഷൻ വിജയം.

  • 1877: എഫ്.എ. പരീക്ഷാ വിജയം.

  • 1891: സംസ്കൃതത്തിൽ ബി.എ ബിരുദം.

  • 1899: മംഗലാപുരം, രാജമുൻട്രി എന്നിവിടങ്ങളിൽ കോളേജ് പ്രൊഫസർ/പ്രിൻസിപ്പൽ.

  • 1903: സംസ്കൃതത്തിൽ എം.എ (ബിരുദാനന്തര ബിരുദം).

  • 1904: കോഴിക്കോട് വെച്ച് ‘വ്യാകരണമിത്രം’ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു.

  • 1914: കോളേജ് അധ്യാപനത്തിൽ നിന്നും വിരമിച്ചു.

  • 1922: വ്യാകരണമിത്രം പരിഷ്കരിച്ച നാലാം പതിപ്പ് (ബാസൽ മിഷൻ പ്രസ്സ്) പ്രസിദ്ധീകരിച്ചു.

  • 1924 മെയ് 24: നിര്യാണം.

അവലംബം (References/Bibliography)

  1. പരമേശ്വരയ്യർ, ഉള്ളൂർ എസ്. (1953). കേരള സാഹിത്യ ചരിത്രം. തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷൻസ്. (പത്തൊൻപതാം നൂറ്റാണ്ടിലെ മലയാള വ്യാകരണ വികാസത്തെക്കുറിച്ചുള്ള പരാമർശങ്ങൾ).

  2. ജോർജ്ജ്, കെ.എം. (1972). സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ. സാഹിത്യ പ്രവർത്തക സഹകരണ സംഘം.

  3. പിള്ള, പി.കെ. നാരായണ. (1990). മലയാള വ്യാകരണ ചരിത്രം. (മാധവ ശേഷഗിരി പ്രഭുവിന്റെ വിദ്യാഭ്യാസ-ഔദ്യോഗിക പശ്ചാത്തലത്തെക്കുറിച്ചുള്ള രേഖകൾ).

  4. പ്രഭു, മാധവ ശേഷഗിരി. (1983). വ്യാകരണമിത്രം (അഞ്ചാം പതിപ്പ്). തൃശൂർ: കേരള സാഹിത്യ അക്കാദമി. (ആമുഖ പഠനത്തിൽ നിന്നുള്ള വിവരങ്ങൾ).

  5. രാജരാജവർമ്മ, എ.ആർ. (1896). കേരള പാണിനീയം. (പ്രഭുവിന്റെ വിമർശനങ്ങളെ മനസ്സിലാക്കാനുള്ള അടിസ്ഥാന റഫറൻസ്).

ഗൗരിയമ്മ

1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 – 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു. മുമ്പ്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിത കൊടുക്കുന്നു.

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

ഹോമോ സാപിയൻസ്

Human evolution

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി ഇന്നത്തെപ്പോലെ ആയിരുന്നില്ല. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ആഫ്രിക്കൻ വൻകരയിൽ മനുഷ്യന്റെ പൂർവ്വികരായ ‘ഹോമിനിഡുകൾ’ (Hominids) പരിണമിച്ചു തുടങ്ങി. കുരങ്ങുകളിൽ നിന്നും വ്യത്യസ്തമായി, രണ്ട് കാലുകളിൽ നിവർന്നു നടക്കാൻ പഠിച്ച ജീവികളായിരുന്നു അവർ. എന്നാൽ ഈ പരിണാമം വളരെ മന്ദഗതിയിലായിരുന്നു. പ്രകൃതിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ അവർക്ക് ലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നു.

ഒരു കല്ല് പൊട്ടിച്ച് മൂർച്ചയുള്ള ഒരു ആയുധമാക്കാൻ, അല്ലെങ്കിൽ തീ ഉപയോഗിക്കാൻ അവർക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പരിശീലനം ആവശ്യമായിരുന്നു. ജീവശാസ്ത്രപരമായ പരിണാമം അത്രമേൽ സാവധാനത്തിലായിരുന്നു അന്ന് നടന്നിരുന്നത്.

മനുഷ്യകുടുംബത്തിലെ വൈവിധ്യങ്ങൾ

‘മനുഷ്യൻ’ എന്ന് കേൾക്കുമ്പോൾ നാം ഇന്ന് നമ്മളെ (ഹോമോ സാപ്പിയൻസ്) മാത്രമാണ് ഓർക്കാറുള്ളത്. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ പലതരം മനുഷ്യർ ഒരേസമയം ജീവിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. ‘ഹോമോ’ (Homo) എന്ന പദത്തിനർത്ഥം തന്നെ മനുഷ്യൻ എന്നാണ്. സസ്തനികളിൽ ഒരേ കുടുംബത്തിൽ പെടുന്ന വ്യത്യസ്ത സ്പീഷീസുകളായിരുന്നു ഇവർ. ഇവരിൽ പ്രധാനികൾ താഴെ പറയുന്നവരാണ്:

  • ഓസ്ട്രലോപിത്തേക്കസ് സ്പീഷീസുകൾ (Australopithecus africanus & sediba): ആഫ്രിക്കയിൽ ജീവിച്ചിരുന്ന ആദ്യകാല ഹോമിനിഡുകൾ. ഇവർക്ക് മരങ്ങളിൽ കയറാനും എന്നാൽ നിവർന്നു നടക്കാനും കഴിഞ്ഞിരുന്നു.

  • ഹോമോ ഹാബിലിസ് (Homo habilis): ‘കൈവിരുതുള്ള മനുഷ്യൻ’ എന്നാണ് ഈ പേരിനർത്ഥം. ആദ്യമായി കല്ലുകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിച്ചത് ഇവരാണെന്ന് വിശ്വസിക്കപ്പെടുന്നു.

  • ഹോമോ ഇരക്റ്റസ് (Homo erectus): പൂർണ്ണമായും നിവർന്നു നടന്ന ആദ്യ മനുഷ്യൻ. ഏതാണ്ട് 20 ലക്ഷം വർഷത്തോളം ഭൂമിയിൽ അതിജീവിച്ച, തീ നിയന്ത്രിക്കാൻ പഠിച്ച അതികായന്മാരായിരുന്നു ഇവർ.

  • ഹോമോ ഫ്ലോറെസിയെൻസിസ് (Homo floresiensis): ഇന്തോനേഷ്യയിലെ ഒരു ദ്വീപിൽ ജീവിച്ചിരുന്ന ഇവർക്ക് വെറും മൂന്നടി മാത്രമായിരുന്നു ഉയരം. അതുകൊണ്ട് തന്നെ ശാസ്ത്രജ്ഞർ ഇവരെ ‘ഹോബിറ്റുകൾ’ (Hobbits) എന്ന് വിളിക്കുന്നു.

  • ഡെനിസോവനുകൾ (Denisovans): ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്ന, നിയാണ്ടർത്തലുകളോട് സാമ്യമുള്ള മറ്റൊരു മനുഷ്യ വർഗ്ഗം. മഞ്ഞുമൂടിയ സൈബീരിയൻ ഗുഹകളിൽ നിന്നുമാണ് ഇവരുടെ ഫോസിലുകൾ കണ്ടെത്തിയത്.

നിയാണ്ടർത്തലുകൾ: കരുത്തരായ സഹോദരങ്ങൾ

ഹോമോ സാപ്പിയൻസുകൾ ഭൂമിയിൽ എത്തുന്നതിന് മുൻപ് തന്നെ അതിശക്തരായ ഒരു മനുഷ്യവർഗ്ഗം ഇവിടെയുണ്ടായിരുന്നു—അതാണ് നിയാണ്ടർത്തലുകൾ (Homo neanderthalensis). ആഫ്രിക്കയിൽ നിന്നും ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് യൂറോപ്പിലേക്കും ഏഷ്യയിലേക്കും കുടിയേറിയ പൂർവ്വികരിൽ നിന്നുമാണ് ഇവർ ഉണ്ടായത്. മഞ്ഞുമൂടിയ, അതിശൈത്യമുള്ള യൂറോപ്യൻ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ പാകത്തിലായിരുന്നു ഇവരുടെ ശരീരപ്രകൃതി.

  • അഞ്ച് മുതൽ ആറടി വരെ ഉയരം.

  • തണുപ്പിനെ പ്രതിരോധിക്കാൻ തടിച്ച, ബലമുള്ള അസ്ഥികളും പേശികളും.

  • വിശാലമായ നെഞ്ചും, കരുത്തുറ്റ തോളുകളും.

  • തലച്ചോറ്: ആധുനിക മനുഷ്യനേക്കാൾ അല്പം കൂടി വലിയ തലച്ചോറായിരുന്നു നിയാണ്ടർത്തലുകൾക്ക് ഉണ്ടായിരുന്നത്. അവർക്ക് അവരുടേതായ ഭാഷയും ഉപകരണങ്ങളും വേട്ടയാടൽ രീതികളുമുണ്ടായിരുന്നു. അവർ മരിച്ചവരെ ആദരവോടെ അടക്കം ചെയ്തിരുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

ഹോമോ സാപ്പിയൻസിന്റെ വരവും സാംസ്കാരിക വിപ്ലവവും

ഏതാണ്ട് 3 ലക്ഷം വർഷങ്ങൾക്ക് മുൻപാണ് ആഫ്രിക്കയിൽ ‘ഹോമോ സാപ്പിയൻസ്‘ (ബുദ്ധിയുള്ള മനുഷ്യൻ) എന്ന നമ്മുടെ സ്പീഷീസ് രൂപം കൊള്ളുന്നത്. ആദ്യകാലത്ത് സാപ്പിയൻസുകൾ മറ്റ് മനുഷ്യവർഗ്ഗങ്ങളെപ്പോലെ തന്നെ സാധാരണക്കാരായിരുന്നു. നമ്മുടെ ശരീരവലിപ്പവും തലച്ചോറിന്റെ ഘടനയും അവരിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നും കാണിച്ചിരുന്നില്ല. എന്നാൽ, ഏകദേശം 70,000 വർഷങ്ങൾക്ക് മുൻപ് ചരിത്രത്തെ തിരുത്തിക്കുറിച്ച ഒരു വലിയ സംഭവം നടന്നു. ശാസ്ത്രജ്ഞർ ഇതിനെ “കോഗ്നിറ്റീവ് വിപ്ലവം” (Cognitive Revolution) എന്ന് വിളിക്കുന്നു. ഹോമോ സാപ്പിയൻസുകളുടെ തലച്ചോറിലെ കണക്ഷനുകളിൽ വന്ന ചില മാറ്റങ്ങൾ അവർക്ക് അത്ഭുതകരമായ കഴിവുകൾ നൽകി. ഈ വിപ്ലവത്തോടെ മനുഷ്യന്റെ മുന്നേറ്റത്തിന്റെ വേഗത ഗണ്യമായി വർദ്ധിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്കു പകരം നൂറുവർഷങ്ങൾക്കുള്ളിൽ വലിയ സാങ്കേതിക വിദ്യകൾ അവർ വികസിപ്പിച്ചു.

എന്തായിരുന്നു സാപ്പിയൻസിന്റെ പ്രത്യേകത?

  1. സങ്കൽപ്പിക്കാനുള്ള കഴിവ്: ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും വിശ്വസിക്കാനുമുള്ള കഴിവ് സാപ്പിയൻസിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൈവങ്ങൾ, രാജ്യങ്ങൾ, പണം, നിയമങ്ങൾ എന്നിവയൊക്കെ ഈ സങ്കൽപ്പങ്ങളിൽ നിന്നും ഉണ്ടായതാണ്.

  2. സങ്കീർണ്ണമായ ഭാഷ: അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ മാത്രമല്ല, പരദൂഷണം പറയാനും കൂട്ടായ്മകൾ ഉണ്ടാക്കാനും അവരുടെ ഭാഷ സഹായിച്ചു.

  3. സംഘടിക്കാനുള്ള കഴിവ്: ആയിരക്കണക്കിന് ആളുകളെ ഒരുമിച്ച് നിർത്താൻ അവരുടെ വിശ്വാസങ്ങൾക്കും സങ്കല്പങ്ങൾക്കും കഴിഞ്ഞു. ഇത് അവരെ അജയ്യരാക്കി.

ഇതായിരുന്നു  ‘സംസ്കാരം’ എന്ന വിപുലമായ ഘടനയുടെ തുടക്കം. കല, മതം, രാഷ്ട്രീയം, വ്യാപാരം എന്നിവയെല്ലാം രൂപംകൊണ്ടത് ഈ സമയത്താണ്.

ആഫ്രിക്കയിൽ നിന്നുള്ള മഹാപ്രയാണം (Out of Africa)

ഏതാണ്ട് 70,000 വർഷങ്ങൾക്ക് മുൻപ്, പൂർവ്വ ആഫ്രിക്കയിൽ നിന്നും ഹോമോ സാപ്പിയൻസുകൾ വലിയ കൂട്ടങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദേശാടനം ആരംഭിച്ചു. അവർ അറേബ്യൻ ഉപദ്വീപിലേക്കും, അവിടെ നിന്ന് ഏഷ്യയിലേക്കും യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കും വ്യാപിച്ചു. അവർ യൂറോപ്പിലും ഏഷ്യയിലും എത്തുമ്പോൾ അവിടെ നിയാണ്ടർത്തലുകളും ഡെനിസോവനുകളും ഉണ്ടായിരുന്നു. എന്നാൽ സാപ്പിയൻസുകളുടെ മികച്ച സംഘാടനശേഷിയും, പുതിയ ആയുധങ്ങളും, ആശയവിനിമയ പാടവവും മുൻപിൽ പിടിച്ചുനിൽക്കാൻ മറ്റ് സ്പീഷീസുകൾക്ക് കഴിഞ്ഞില്ല.

മറ്റ് സ്പീഷീസുകളുടെ തിരോധാനം

ഏതാണ്ട് 30,000 മുതൽ 40,000 വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തോടെ നിയാണ്ടർത്തലുകൾ ഉൾപ്പെടെ ഭൂമിയിലുണ്ടായിരുന്ന മറ്റ് സകല മനുഷ്യ സ്പീഷീസുകൾക്കും വംശനാശം സംഭവിച്ചു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്:

  1. മാറ്റിസ്ഥാപിക്കൽ (Replacement Theory): സാപ്പിയൻസുകൾ മറ്റ് മനുഷ്യവർഗ്ഗങ്ങളുമായി യുദ്ധം ചെയ്തും, അവരുടെ ഭക്ഷണസ്രോതസ്സുകൾ കയ്യടക്കിയും അവരെ ഇല്ലാതാക്കി.

  2. സങ്കലനം (Interbreeding Theory): സാപ്പിയൻസുകൾ മറ്റ് സ്പീഷീസുകളുമായി ഇണചേർന്നു. ഇന്നത്തെ യൂറോപ്യന്മാരുടെ ഡി.എൻ.എ-യിൽ 1% മുതൽ 2% വരെ നിയാണ്ടർത്തൽ ജീനുകൾ ഉണ്ടെന്നത് ഇതിന് തെളിവാണ്.

എന്തായാലും, ഒരു കാലത്ത് നിരവധി തരം മനുഷ്യർ ജീവിച്ചിരുന്ന ഈ ഭൂമിയിൽ, ഒടുവിൽ അവശേഷിച്ചത് സങ്കൽപ്പിക്കാനും കഥകൾ മെനയാനും കഴിവുള്ള ‘ഹോമോ സാപ്പിയൻസ്’ എന്ന ഒറ്റ സ്പീഷീസ് മാത്രമായി. ആ സാപ്പിയൻസുകളുടെ തലമുറകളാണ് ഇന്ന് ഈ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന നമ്മൾ.

അതായത്, മനുഷ്യ ജനുസിൽ, സമാനമായ അനേകം സ്പീഷിസുകൾ അന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട ചിലത് Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans, Homo habilis, homo rudolfensis, homo heidelbergensis, homo floresiensis, homo naledi, and homo luzonensis ഇവയൊക്കെയാണ്. അവരെയൊക്കെ ഒറ്റ പേരാണ് വിളിക്കുക ‘മനുഷ്യൻ’. ഇവരൊക്കെ വ്യത്യസ്ത species ആണ്, എന്നാൽ അവർ ഒരേ ഫാമിലിയിൽ പെടുന്നതാണ്. ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് ശേഷിച്ചു. ഇന്നുകാണുന്ന നമ്മളോളം ശരീര വലിപ്പവും, തലച്ചോറിന്റെ വലിപ്പവും അല്ലാതെ മറ്റു സ്പീഷീസുകളിൽ നിന്നും വേർതിരിച്ചു നിർത്താൻ മാത്രം മറ്റൊന്നും അന്നിവർക്കുണ്ടായിരുന്നില്ല. 70,000 വർഷങ്ങൾക്ക് മുമ്പോടെ ഹോമോ സാപിയൻസ് സ്പീഷ്യസിൽ പെടുന്ന ജീവികൾ സംസ്കാരം എന്ന് ഇന്നറിയപ്പെടുന്ന വിപുലവും വൈവിധ്യം നിറഞ്ഞതുമായ ഒരു ഘടനയ്ക്ക് രൂപം നൽകിയിരുന്നു എന്ന് അനുമാനിക്കുന്നു. ഇതിന്റെ വികാസ പരിണാമങ്ങളാണു നമ്മൾ പിന്നീട് ചരിത്രമെന്ന പേരിൽ രേഖപ്പെടുത്തി വെച്ചത്. ആ സമയത്തു തന്നെ പൂർവ്വ ആഫ്രിക്കൻ ദേശത്തു നിന്നും ഹോമോസാപ്പിയൻസ് അറേബ്യൻ ഭൂപ്രദേശത്തേക്ക് പടരുകയും അവിടെ നിന്നും യൂറോപ്പില്ലേക്ക് വ്യാപിക്കുകയും ചെയ്തു എന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു.

പിന്നീട് സാപ്പിയൻസ് നിയാണ്ടർത്താലുകളുമായും ഡെനിസോവിയൻസുമായും എറെക്ടസ്സുകളുമായും ഇണ ചേർന്ന് കൂടിക്കലർന്നാണ് വിവിധ ദേശങ്ങളിലായി ഇന്നുകാണുന്ന നമ്മളൊക്കെയും ഉണ്ടായത് എന്നൊരു കണ്ടെത്തലും, എന്നാൽ അന്നുണ്ടായിരുന്ന മറ്റു മനുഷ്യ സ്പീഷിസുകളെ മൊത്തം കൊന്നൊടുക്കിയും പ്രകൃതിയോടു പിടിച്ചു നിൽക്കാനാവാതെ പലതും സ്വയമൊടുങ്ങിയും തീർന്നപ്പോൾ അവിടെ പിടിച്ചു നിന്ന ഏകവർഗം സാപ്പിയൻസ് മാത്രമെന്നുമുള്ള വാദമുഖങ്ങളും ഉണ്ടായിരുന്നു. രണ്ടാം വാദമായിരുന്നു ശരിയെങ്കിൽ നമ്മുടെയൊക്കെ പൈതൃകം പൂർവ്വ ആഫ്രിക്കൻ വനാന്തരങ്ങളിൽ ഉണ്ടായിരുന്ന ആ സാപിയൻസ് തന്നെയ ആവുമായിരുന്നു. എന്നാൽ 2010 ഇൽ നിയണ്ടർത്താൽ ജീനുകളെ പറ്റിയുള്ള പഠനത്തിൽ സമകാലീന മനുഷ്യരിലെ DNA കളുമായി താരതമ്യം ചെയ്യുക വഴി കാതലായ ചില പൊരുത്തങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തിനു കഴിഞ്ഞു. പൂർവ്വ ഏഷ്യയിലേയും യൂറോപ്പിലേയും ജനങ്ങളിലെ DNA യിൽ 1 മുതൽ 4 ശതമാനം വരെ നിയാണ്ടർത്താൽ DNA തന്നെയാണുള്ളത് എന്ന് കണ്ടെത്തി. ഇതു നൽകുന്ന സൂചന, അന്നത്തെ ഹോമോസ് പരസ്പരം ഉണചേർന്നിരുന്നു എന്നും അവർ പുതിയ സന്തതി പരമ്പരകൾ ഉണ്ടാക്കിയിരുന്നു എന്നും തന്നെയാണ്. നിലവിൽ നമുക്ക് പുതിയൊരു നിയാണ്ടർത്താൽ കുട്ടിയെ സാപിയൻ മാതാവിലൂടെ പുനർജ്ജനിപ്പിക്കാൻ സാധ്യമാണ് എന്നതാണു വസ്തുത.

[ലോവർ, മിഡിൽ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ ഏഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന പുരാതന മനുഷ്യന്റെ വംശനാശം സംഭവിച്ച ഒരു ജീവിവർഗമാണ് ഡെനിസോവൻസ് അല്ലെങ്കിൽ ഡെനിസോവ ഹോമിനിൻസ്. കുറച്ച് അവശിഷ്ടങ്ങളിൽ നിന്നാണ് ഡെനിസോവൻ അറിയപ്പെടുന്നത്, തൽഫലമായി, അവയെക്കുറിച്ച് അറിയപ്പെടുന്ന മിക്കതും ഡിഎൻ‌എ തെളിവുകളിൽ നിന്നാണ്.]

സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ പറ്റുന്ന അപ്രധാനികളായിരുന്ന കേവലമൊരു മൃഗം മാത്രമായിരുന്നു എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കൻ വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന ഹോമോ സാപിയൻസ്. പിന്നീടു വന്ന സഹസ്രാബ്ദങ്ങളിലൂടെ ഭൂമുഖത്താകെ പടർന്ന്, ലോകത്തിന്റെ തന്നെ യജമാനന്മാരായിട്ടവർ മാറി. ദൈവം എന്ന വാക്കിനു പകരം വെയ്ക്കുന്ന തരത്തിലേക്ക് സാപിയൻസ് ഉയർന്നിരിക്കുന്നു. ചുറ്റുപാടുകളെ കീഴടക്കി, ഭക്ഷ്യോത്പാദനം വർദ്ധിപ്പിച്ച്, നാഗരികതകളും സാമ്രാജ്യങ്ങളും പണിത്, വ്യാപാര ശൃംഖലകൾ തീർത്ത്, മറ്റു ജീവജാലങ്ങൾക്ക് അറുതി വരുത്തി മുന്നേറുകയാണിന്നിവർ.

ആയിടത്തേക്ക്, ഇന്ന് സൂക്ഷ്മാണുവായ കേവലമൊരു കൊറോണവൈറസ് വന്ന് സാപിയൻസിനെ മൊത്തം വീടിനകത്ത് തളച്ചിട്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. യുഗങ്ങൾ ഇനിയും ഏറെ വരാനുണ്ട്. ഹോമോ സാപിയൻസ് നശിപ്പിച്ചു കളഞ്ഞ മനുജാതികൾ നിരവധിയുണ്ട്, നിലവിൽ കേവലമൊരു ബന്ധുവായി കാണാൻ പറ്റുന്നത് ചിമ്പാൻസിയെ മാത്രമാണ്. അല്പം അകന്നാണെങ്കിലും ഗോറില്ലകളും ഒറാങ് ഊട്ടാനുകളും ഉണ്ടെന്നല്ലാതെ മനുജാതിയിൽ പെട്ട ഒന്നിനേ പോലും ഹോമോ സാപിയൻസ് നിലനിർത്തിയിരുന്നില്ല.

ഹോളിദിനചിന്തകൾ

happy holi day

ഹൈദ്രാബാദിലാണു ഞാൻ. ഓൺപാസീവ് എന്ന കമ്പനിയിൽ ചേരാനായി വരുമ്പോൾ ഗൂഗിൾ വഴി അടുത്തുള്ള ഒരു പിജി കണ്ടെത്തിയിരുന്നു. കാശല്പം കൂടുതലെങ്കിലും മറ്റുള്ള എല്ലാകാര്യങ്ങളിലും ഏറെ മുന്നിലാണു ഹോസ്റ്റൽ. വിവിധങ്ങളായ ഫുഡും കിട്ടും. ഒരു ഫാമിലി തന്നെയാണു ഫുഡൈറ്റങ്ങൾ ഉണ്ടാക്കുന്നത്. ഹോളിയുടെ അനുബന്ധമായി നടന്നൊരു കാര്യമാണിത്.

ഹോസ്റ്റലിലെ പണിക്കാർക്കൊക്കെ എന്നോട് ഏറെ സ്നേഹമായിരുന്നു സംഭവശേഷം… ഫുഡുണ്ടാക്കുന്ന അമ്മച്ചിമാർ നാലഞ്ചു ദിവസം മുമ്പ് ഹോളിക്ക് സമ്മാനമോ മറ്റെന്തോ എന്നപോലെ കാശ് വേണമെന്നു പറഞ്ഞു. ഭക്ഷണമാക്കുന്നവർ പ്രധാനികൾ മൂന്ന് അമ്മച്ചിമാരും, ഒരാളുടെ മകളും, മകളുടെ ഭർത്താവും, 20 ഓളം പ്രായം വരുന്ന ആ മകളുടെ ഇരട്ടക്കുട്ടികളും ആണ്. ഇതിൽ ഒരമ്മച്ചിയാണു കാശ് ചോദിച്ചത്. ഞാൻ 100 രൂപ കൊടുത്തു; അപ്പോഴേക്കും മറ്റു രണ്ടുപേരും വന്നു. അങ്ങനെ 300 കൊടുത്തു. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവരോടും ഇവർ ചോദിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും കൊടുത്തിരുന്നില്ല. സഹമുറിയൻ ബിജെപ്പിക്കാരൻ അവരെ തെറി പറയുന്നതും കേട്ടിരുന്നു. പിന്നെ ചോദിച്ച മറ്റു പണിക്കാർക്കൊക്കെ നൂറു നൂറു വെച്ചും രഹസ്യമായി ഞാൻ കൊടുത്തിരുന്നു. സഹമുറിയൻ അവരോടു പറഞ്ഞത്, ഞങ്ങൾ ഒരാൾക്ക് 500 വെച്ച് മൂന്നുപേർക്കും കൊടുത്തിട്ടുണ്ട്, ഇങ്ങനെ എല്ലാവരും ചോദിച്ചാൽ എവിടെ നിന്നിങ്ങനെ കാശുണ്ടാക്കും എന്നൊക്കെയായിരുന്നു. അവർക്ക് ഇംഗ്ലീഷറിയാം, അവർ എന്നോടു കാര്യം പറഞ്ഞു, നിങ്ങൾ ചേച്ചിമാർക്ക് 500 വെച്ചു കൊടുത്തില്ലേ എന്ന്. സഹ മുറിയൻ പറഞ്ഞല്ലോ എന്നും. അവനെ നന്നായിഅറിയുന്ന ഞാൻ വെറുതേ ചിരിച്ചു വിട്ടു; എന്നിട്ട് 100 രൂപവെച്ചു കൊടുത്തു. ആരോടുമിക്കാര്യം പറയരുതെന്നും പറഞ്ഞു.

അവർക്കൊക്കെ ഇപ്പോൾ എന്നെ കാണുമ്പോൾ നല്ല സൗഹൃദവും ബഹുമാനവും ഒക്കെയാണ്. എന്നെ ആദ്യം കണ്ടപ്പോൾ ഒരു സ്വാമിജിയാണെന്നു ധരിച്ചത്രേ. ഹോസ്റ്റൽ നോക്കി നടത്തുന്നവരിലാരോടോ ഇവരിക്കാര്യം ചോദിച്ചുവത്രേ. അവർ പറഞ്ഞു കേരളക്കാരനാണു ഞാനെന്നും; കേരളക്കാരൊക്കെ അങ്ങനെയാ, കാവിമുണ്ടുടുത്താണു നടക്കാറെന്നും മറ്റും. ഞാൻ മുണ്ടുടുത്ത് ഹോസ്റ്റലിനു പുറത്തിതേവരെ ഇറങ്ങിയിട്ടില്ല. ഭക്ഷണം കഴിക്കാൻ മാത്രം താഴെ അടുക്കള സൈഡിലേക്ക് പോകും എന്നുമാത്രം.

കാശ് കിട്ടിയതിനാൽ ഇവർക്കൊക്കെയും എന്നോട് കണ്ടമാനം ബഹുമാനവും സ്നേഹവും ഒക്കെയാണ്. കാശിനാണു വില; മനുഷ്യർക്കല്ലെന്നുള്ള വിവരങ്ങൾ തന്നെയാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലൂടെ ജീവിതമെന്നോടു പറയുന്നത്. ഫ്രീ കിറ്റുകൊടുത്ത് നാട്ടാരെ പാട്ടിലാക്കി വോട്ടിനു തെണ്ടുന്ന ജനാധിപത്യബോധത്തെ ഇടയിലെപ്പോഴോ ഫെയ്സ്ബുക്കിൽ ആരോ എന്നെ ഓർമ്മിപ്പിച്ചു.

ആ അമ്മച്ചിമാരിലാരുടേയോ കെട്ട്യോൻ ആവണം. ഒരു സുന്ദരൻ വയസ്സൻ മൂപ്പരുണ്ട്. 70 വയസ്സൊക്കെ കഴിഞ്ഞു കാണും. അയാൾ എന്നും രാവിലെ ഇവിടെ നിന്നും ചായ കുടിക്കുമായിരുന്നു. അവിടെ നിന്നും അത്ര രാവിലെ ഞാൻ മാത്രമേ ചായ കുടിക്കാറുള്ളൂ. മറ്റുള്ള മുറിയന്മാർ ഉണരുംപ്പോൾ തന്നെ ഒമ്പതു കഴിയും. രാത്രിയിൽ ഹോസ്റ്റലിലേക്ക് പാലുകൊണ്ടുവരുന്നയാൾ ഇതേകാര്യം പറഞ്ഞെന്നോടു കാശു ചോദിച്ചപ്പോൾ ഞാൻ ഈ വയസ്സൻ മൂപ്പരോടും ചിരിച്ചു കൊണ്ടു വേണോന്ന് ചോദിച്ചു, അയാളും അടുത്തുണ്ടായിരുന്നു. അയാളും അപ്പോൾ ചിരിച്ചതേ ഉള്ളൂ, ഞാൻ വെറുതേ നൂറു മൂപ്പർക്കും കൊടുത്തു… വാങ്ങി.

എന്നും രാവിലെ ഗെയ്റ്റ് വക്കിൽ അയാൾ വെയിൽ കൊള്ളാൻ ഇരിക്കാറുണ്ട്. രാവിലെ ഓഫീസിലേക്ക് വരാൻ നേരം ഇന്നയാൾ എന്നെ കണ്ടപ്പോൾ എണീറ്റ് നിന്ന് കഴുത്തിൽ കിടന്ന തോർത്തെടുത്ത് കയ്യിൽ വെച്ച് ചിരിച്ചു കൊണ്ട് തെലുങ്കിൽ ഗുഡ്മോണിങ് സാർ എന്നു പറഞ്ഞു. അയാളുടെ ആ വെപ്രാളവും, പരിഭ്രാന്തിയും കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്ത വിഷമമായിപ്പോയി. കാണുമ്പോൾ ഉള്ള ഈ പരാക്രമങ്ങൾ ഒന്നും വേണ്ടെന്നും, വഴിയോരത്തു കാണുമ്പോൾ ഒരു പുഞ്ചിരി മാത്രം മതിയെന്നും പറയണമെന്നുണ്ടായിരുന്നു; പക്ഷേ എനിക്കയാളുടെ ഭാഷയറിയില്ലല്ലോ!!