
ഇന്നലെ രാത്രിയായി വീട്ടിലെത്താന്‍.
നിറയേ ഗട്ടറുള്ള റോഡും നല്ല മഴയും കാരണം ബാംഗ്ലൂര്‍ – കാസര്‍ഗോഡ് ബസ്സ് ഒന്നരമണിക്കൂറോളം വൈകി.
“ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം …. ” എന്ന കവിതയും മൂളിപ്പോയ ഞാന്‍ Continue reading
Personal
തോന്ന്യാക്ഷരങ്ങള്‍

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”
മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു… ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി.
അതിനിടയില്‍ വീണ്ടും വന്നു ചോദ്യം:
“നീ എം.എ. മലയാളം താനേ!”
അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരംഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സംവൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ…
“എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു…
“ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”
തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല… ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും…
കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന ഏറ്റവും നല്ല ആയുധം – അവന്റെ പൈതൃകത്തില്‍ കേറിപ്പിടിക്കുക തന്നെ… ഈ ഒരു സമ്മേളനത്തിനു വേണ്ടി 760 കോടിരൂപ ചെലവാക്കിയത്രേ! ഭയാനകം!! സംമ്മേളനനഗരിയിലേക്ക് എത്തിച്ചേരാന്‍ പുതിയ റോഡുകള്‍, പുതിയ ബസ്‌സ്റ്റാന്‍ഡ് എന്നുവേണ്ട പലതരത്തിലുള്ള നിര്‍മ്മാണങ്ങള്‍. എല്ലായിടത്തും ഡി.എം.കെ കാരന്റെ കൊടി പാറിപ്പറന്നു. അവിടെ നടന്നത് പഴയ അണ്ണാച്ചിസിനിമയിലെ പാട്ടുകളും അതുപോലെ കൊച്ചുകൊച്ചു പരിപാടികളുമായിരുന്നത്രേ. എങ്ങനെ കംമ്പ്യൂട്ടറില്‍ തമിഴ് അക്ഷരങ്ങള്‍ വരുന്നു തുടങ്ങിയതിനേകുറിച്ചുള്ള ക്ലാസുകള്‍ അങ്ങനെ പോകുന്നു മോഹനന്റെ കണ്ടെത്തലുകള്‍…
പക്ഷേ എന്റെ പ്രശ്നം അതല്ലല്ലോ! മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? എന്താണു പറയേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. 49 എന്നു പറഞ്ഞാലോ, അതോ 51 വേണോ? 56 അക്ഷരങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നു. വിക്കിപീഡിയയില്‍ എവിടേയോ വായിച്ചതോര്‍ത്തു – അത് 53 ആയിരുന്നു എന്നാണോര്‍മ്മ! ഏതു പറഞ്ഞാലും ഇക്കാര്യത്തില്‍ ഒരുത്തന് തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റും എന്നതിനാല്‍ ചെറിയൊരാശ്വാസം തോന്നി. പക്ഷേ, അങ്ങനെ തര്‍ക്കിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവെനിക്കില്ല താനും. 49, 51, 53, 56 ഇതില്‍ ഏതു പറയണമെന്ന ആശങ്കയായി പിന്നീട്…
പൊടുന്നനേ മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിലെ വരികള്‍ മനസ്സിലേക്കോടിയെത്തി:
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ –
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!
അതേ ശ്ലോകം തന്നെ! മണ്ഡലവിളക്കു കാലമാവുമ്പോള്‍ ചക്കിട്ടടുക്കം ഭജനമഠത്തില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും കേള്‍ക്കാറുള്ള മൈക്കുഴി വിജയന്‍മാഷിന്റെ ശബ്ദസൗകുമാര്യത്താല്‍ സ്‌ഫുടം ചെയ്തെടുത്ത ശ്ലോകം! സ്രഗ്ദ്ധര വൃത്തം പഠിക്കുമ്പോള്‍ എന്നോ ബൈഹാര്‍ട്ടാക്കിയ അതേ ശ്ലോകം!
അമ്പത്തൊന്നു പറഞ്ഞാലോ? വേദമാകുന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ പൂത്ത പൂവില്‍നിന്നും ഊര്‍ന്നുവന്ന തേനാണോ ശരിക്കും മലയാളഭാഷ? അതിന്റെ ഒറിജിന്‍ ഇപ്പറഞ്ഞ ആദിദ്രാവിഡന്റെ തമിഴുതന്നെയല്ലേ! വെറുതേ സംസ്‌കൃതത്തിന്റെ തൊഴുത്തിലേക്കു കൊണ്ടു പോകേണ്ടതുണ്ടോ! ഗുണശേഖരന്‍ ഇനി അതില്‍ കേറിപിടിക്കുമോ? ഹേയ്! ഈ പൊട്ടനിതൊന്നുമറിയില്ലായിരിക്കും…
ക മുതല്‍ മ വരെ ഉള്ള വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സംശയം ഇല്ല 25 എണ്ണം, മധ്യമങ്ങള്‍ നാലെണ്ണം – യ, ര, ല, വ. ഊഷ്മാക്കള്‍ മൂന്നെണ്ണം – ശ, ഷ, സ. ഹ എന്ന ഘോഷി. ദ്രാവിഡമധ്യമങ്ങളായ ള, ഴ, റ എന്നിവ മൂന്നെണ്ണം. മൊത്തം 36 എണ്ണം. സ്വരങ്ങളാണു പ്രശ്‌നക്കാര്‍. അം – ഉണ്ട്, അഃ ഉണ്ട്. ഋ – ന്റെ ദീര്‍ഘമായ ൠകാരമുണ്ട് . ഌകാരമുണ്ട്; ൡകാരമുണ്ട്. ഇതിനൊക്കെ പുറമേ സ്വരസഹായമൊന്നുമില്ലാതെ നില്‍ക്കാന്‍ ചങ്കുറപ്പുകാണിച്ച ല്‍, ന്‍, ണ്‍, ര്‍, ള്‍ എന്നീ ചില്ലക്ഷരങ്ങള്‍ അഞ്ചെണ്ണമുണ്ട്; ചന്ദ്രക്കല എന്ന സംവൃതോകാരമുണ്ട്… വേണ്ട ഇതൊക്കെ കൂട്ടിയാല്‍ അമ്പത്താറിലും നില്‍ക്കില്ല. അക്ഷരങ്ങളുടെ ഈ അസ്ഥിരതകൂടി പരിഹരിക്കാന്‍ പറ്റാത്തവരാണല്ലോ മലയാളത്തിനു ക്ലാസിക്കല്‍ഭാഷാപദവി വേണമെന്നു പറഞ്ഞ് അലമുറയിടുന്നത് എന്നോര്‍ത്ത് സങ്കടം തോന്നി. സംഘകാല കൃതികളുടെ 30 ശതമാനം മലയാളിക്കും അവകാശപ്പെട്ടതാണത്രേ! തമിഴന്റെ തല്ലു വാങ്ങിക്കാനുള്ള പുറപ്പാടു തന്നെ! അതവിടെ നില്‍ക്കട്ടെ…
ഞാന്‍ പറഞ്ഞു:”അമ്പത്തൊന്ന്!” എന്നിട്ടവനെ ഒളിഞ്ഞൊന്നു നോക്കി. ആ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോ? മുഖം ചുളിച്ചവന്‍ വല്ലതും പറയാന്‍ തുടങ്ങുന്നുണ്ടോ? ആദിദ്രാവിഡന്റെ ഗംഭീരമാര്‍ന്ന ഭാഷാസ്നേഹശൗര്യത്താല്‍ ഈ അഭിനവദ്രാവിഡന്‍ എന്റെ പാഴ്‌വാക്കുകളെ തല്ലിത്തകര്‍ക്കുമോ! ഇല്ല!! അവന്റെ മുഖം അത്ഭുതം കൊണ്ടു വിടരുന്നു!
“ടേയ്!! നിജമാണ്‍ടാ!!”
“ഞാനെന്തിനു കള്ളം പറയണം? സത്യം – പരമസത്യം!” ഹാവൂ അപകടമൊന്നുമില്ല! ആശ്വാസം! എന്നാലും ഈ ഇത്തിരി സമയം കൊണ്ടെന്റെ മനസ്സെവിടെയൊക്കെ പോയി!!
ഇവനോടാരോ പറഞ്ഞത്രേ മലയാളത്തില്‍ 31 അക്ഷരങ്ങളാണുള്ളതെന്ന്. അതൊന്നു കണ്‍ഫേം ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ ഗുണശേഖരന്. അമ്പത്തൊന്നെന്ന് കേട്ടപ്പോള്‍ അവന്റെ അത്ഭുതം വര്‍ദ്ധിച്ചതാതാണ്. അവന്‍ മലയാളത്തെ സ്തുതിച്ചു…
പിന്നെ അവിടെ നടന്നതൊരു കൊലപാതകമായിരുന്നു… കിട്ടിയ അവസരം വിടാതെ മലയാളത്തിന്റെ ഗുണഗണങ്ങള്‍ ഞാനവനു മുന്നില്‍ നിരത്തി. ഏതക്ഷരക്കൂട്ടങ്ങളേയും അനായാസം പറയുന്ന മലയാളിയുടെ മിടുക്കിനെ പൊലിമയോടെ വര്‍ണ്ണിച്ചു; ലോകത്തിന്റെ ഏതുകോണില്‍ പോയാലും തട്ടുകടവെച്ചിരിക്കുന്ന മലയാള മെയ്‌വഴക്കത്തെ പ്രകീര്‍ത്തിച്ചു. എല്ലാം കേട്ട് തമിഴന്‍ കണ്ണുമിഴിച്ച് വിഴുങ്ങസ്യാ എന്നു നിന്നു. എങ്കിലും എന്റെ മനസ്സില്‍ ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു…
“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”
അല്പം അക്ഷരവിചാരം
മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ ഇവിടെ എടുത്തെഴുതുന്നു. ഒഴിവാക്കേണ്ടതിനെ ഒഴിവാക്കുക. എടുക്കേണ്ടതിനെ എടുത്തുകൊള്ളുക. എനിക്കിഷടമല്ലാത്തവയെ ആണ് ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്.
സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ
- അ
- ആ
- ഇ
- ഈ
- ഉ
- ഊ
- ഋ
- ൠ
- ഌ
- ൡ
- എ
- ഏ
- ഐ
- ഒ
- ഓ
- ഔ
- അം
- അഃ

- മൊത്തം 19 എണ്ണം
വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍.
ഉദാഹരണം: ക = ക് + അ, ച = ച് + അ
- ഖരം
- അതിഖരം
- മൃദു
- ഘോഷം
- അനുനാസികം
- വര്‍ഗ്ഗം
- ക
- ഖ
- ഗ
- ഘ
- ങ
- കണ്ഠ്യം (കവര്‍ഗ്ഗം)
- ച
- ഛ
- ജ
- ഝ
- ഞ
- താലവ്യം (ചവര്‍ഗ്ഗം)
- ട
- ഠ
- ഡ
- ഢ
- ണ
- മൂര്‍ധന്യം (ടവര്‍ഗ്ഗം)
- ത
- ഥ
- ദ
- ധ
- ന
- ദന്ത്യം (തവര്‍ഗ്ഗം)
- പ
- ഫ
- ബ
- ഭ
- മ
- ഓഷ്ഠ്യം (പവര്‍ഗ്ഗം)
- മൊത്തം 25 എണ്ണം
- യ
- ര
- ല
- വ
- മധ്യമം അഥവാ അന്തസ്ഥങ്ങള്‍
- നാലെണ്ണം
- ശ
- ഷ
- സ
- ഊഷ്മാക്കള്‍
- മൂന്നെണ്ണം
- ള
- ഴ
- റ
- ദ്രാവിഡമധ്യമം
- മൂന്നെണ്ണം
- ഹ
- ഘോഷി
- ഒരെണ്ണം
- ല്‍
- ന്‍
- ണ്‍
- ര്‍
- ള്‍
- ചില്ലക്ഷരങ്ങള്‍
- അഞ്ചെണ്ണം
- ം
- വിസര്‍ഗം
- ഃ
- അനുസ്വാരം
- ്
- വിരാമം
- ാ
- ി
- ീ
- ു
- ൂ
- ൃ
- െ
- േ
- ൈ
- ൊ
- ോ
- ൌ
- ്
- ൗ
- ചിഹ്നങ്ങള്‍
ഇനിയൊന്ന് എണ്ണി നോക്കുക! അറുപതെണ്ണമായിരിക്കുന്നു. ഐ എന്ന അക്ഷരത്തിന്റെ ആവശ്യമില്ലാന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിരുന്നു. കാരണം, ‘ഐ’ എന്ന പ്രത്യേക ചിഹ്നമില്ലാതെതന്നെ ‘അയി’ എന്നെഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ അതെന്നായിരുന്നു അവരുടെ വാദം. ‘ഫ’ എന്ന അക്ഷരത്തേയും രണ്ടുതരത്തില്‍ ഉച്ചാരിക്കുന്നുണ്ട് നമ്മള്‍. ആ രണ്ടാമത്തെ ഉച്ചാരണത്തിന് ഇനിയും അക്ഷരരൂപം കൈവന്നിട്ടില്ല. നകാരത്തിന്റെ രണ്ടാം ഉച്ചാരണത്തിനേയും ഇവിടെ പരിഗണിച്ചിട്ടില്ല; ഇനിയും അക്ഷരങ്ങള്‍, അങ്ങനെ നോക്കുമ്പോള്‍ കൂടേണ്ടിയിരിക്കുന്നു. മുകളിലെ ചുവന്ന അക്ഷരങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നു ചിലര്‍ പറയുന്നു. അത്തരം അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങളേ പറ്റി പറയേണ്ടിവരുമ്പോള്‍ അതല്ലെങ്കില്‍ അവ മറ്റൊരു മാധ്യമത്തിലേക്കു പകര്‍ത്തി എഴുതുമ്പോള്‍ ഇത്തരം അക്ഷരങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വേറെന്തക്ഷരം വെച്ചു മാറ്റിയാലും അതാവില്ലല്ലോ.
കൂട്ടിവായിക്കാൻ
ഓജോബോര്‍ഡ് റീലോഡഡ്!
എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു സംഭമുണ്ടെന്ന്. ആദ്യമായി ഓജോബോര്‍ഡിനെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് Continue reading
ചന്ദ്രഗിരിക്കോട്ട
കേരളത്തിലെ കോട്ടകളുടെ നാടെന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിൽ, ചന്ദ്രഗിരിപ്പുഴ അറബിക്കടലുമായി ചേരുന്ന മനോഹരമായ ഒരു തുരുത്തിൽ തലയുയർത്തി നിൽക്കുന്ന ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. പതിനേഴാം നൂറ്റാണ്ടിൽ, വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം ഈ പ്രദേശം ഭരിച്ചിരുന്ന ബദനൂർ അഥവാ ഇക്കേരി രാജവംശത്തിലെ നായകന്മാർ നിർമ്മിച്ചതാണ് ഈ കോട്ട. മലബാർ തീരത്തെ വ്യാപാര ബന്ധങ്ങൾ സംരക്ഷിക്കുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ഈ കോട്ട പണിതത്. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ഒരു ചെറിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക് പുരാതനമായ ഒരു ചരിത്രമുണ്ട്.. രണ്ട് ഗുഹാകവാടങ്ങൾ അടക്കം മൂന്നു വഴികൾ ഉണ്ട് കോട്ടയ്ക്ക് അകത്തേക്കു കടന്നു ചെല്ലാൻ. തകർന്നു കിടക്കുന്ന ഈ കോട്ട, മുന്നിലുള്ള പുഴയിലേക്കും, അടുത്തുള്ള അറബിക്കടലിലേക്കും, ചുറ്റുമുള്ള തെങ്ങിൻ തോപ്പുകളിലേക്കും മനോഹരമായ കാഴ്ചയൊരുക്കുന്നു. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു. കോട്ടയുടെ സ്ഥലം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയില്ല. കൃത്യമായി കോട്ടയ്ക്ക് 7.76 ഏക്കർ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിർത്തി തിരിച്ചിട്ടില്ല. ബേക്കല്‍ കോട്ടയില്‍ നിന്നും 10 കി.മീ. അകലെയാണ് ചന്ദ്രഗിരിക്കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ദ്രഗിരിക്കോട്ടക്ക് ഏഴ് ഏക്കറോളം വിസ്തൃതിയുണ്ട്. ജില്ലയിലെ ഏറ്റവും നീളമുള്ള നദിയാണ് ചന്ദ്രഗിരിപ്പുഴ. പുഴയില്‍ ബോട്ടിങിന് സൗകര്യമുണ്ട്. കാസര്‍കോട് ടൗണില്‍ നിന്നും ഏഴോളം കി.മീ. മാത്രമേയുള്ളൂ ചന്ദ്രഗിരിക്കോട്ടയിലേക്ക്. പുരാതനമായ കീഴൂര്‍ ക്ഷേത്രം ഉള്ളത് സമീപത്താണ്.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ഈ കോട്ട നിർമ്മിച്ചത് ശിവപ്പ നായകനാണ്. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ശക്തി നേടിയ ഇക്കേരി നായകന്മാർ, അവരുടെ സാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയായി ചന്ദ്രഗിരിപ്പുഴയെ നിശ്ചയിച്ചു. അതുപോലെ, ചന്ദ്രഗിരിപ്പുഴയുടെ വടക്കേ തീരത്ത്, അക്കാലത്ത് കോലത്തിരിമാരുടെ ഭരണത്തിലായിരുന്ന കാസർഗോഡ്, ബേക്കൽ എന്നിവിടങ്ങളെ വേർതിരിക്കുന്ന അതിർത്തി കൂടിയായിരുന്നു ഈ കോട്ട. ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് രാജ്യ സുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. തൊട്ടടുത്തായുള്ള ബേക്കലം കോട്ട പണിതതും ശിവപ്പ നായിക്ക് തന്നെ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിരവധി കൈകൾ മറിഞ്ഞെത്തിയ ചന്ദ്രഗിരി കോട്ട മൈസൂരിലെ ഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലും എത്തിച്ചേർന്നു. ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചരിത്ര സ്മാരകം എന്നൊക്കെ പറയാമെങ്കിലും യാതൊരുവിധ ശ്രദ്ധയും കിട്ടാതെ നശിച്ചുകൊണ്ടിരിക്കുകയാണിന്നു കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് 1956-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു.
സമചതുരാകൃതിയിൽ നിർമ്മിച്ചിട്ടുള്ള ഈ കോട്ടയുടെ ചുറ്റളവ് ഏകദേശം ഒരു ഹെക്ടറോളം വരും. ഈ കോട്ടയുടെ ഭിത്തികൾ കരിങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ചതാണ്. കോട്ടയ്ക്കുള്ളിൽ ഒരു ക്ഷേത്രവും കിണറും ഉണ്ടായിരുന്നു. പടിഞ്ഞാറ് ഭാഗത്താണ് കോട്ടയുടെ പ്രധാന കവാടം. ഈ കവാടത്തിലൂടെ അകത്ത് കയറിയാൽ, ചരിത്രത്തിന്റെ ശേഷിപ്പുകളായി കോട്ടയുടെ ഭിത്തികളും അവശിഷ്ടങ്ങളും കാണാം. ഈ കോട്ട ഇന്ന് പ്രധാനമായും ചരിത്ര വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും ഒരുപോലെ ആകർഷകമായ സ്ഥലമാണ്.
ഈ കോട്ടയ്ക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. പ്രധാനമായും, ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങളിൽ ഈ കോട്ട ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, ഒരു യുദ്ധക്കളം എന്നതിലുപരി, ചന്ദ്രഗിരി കോട്ടയുടെ സൗന്ദര്യം ഇന്ന് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. അറബിക്കടലിലേക്ക് ചന്ദ്രഗിരിപ്പുഴ ഒഴുകി ചേരുന്ന കാഴ്ചയും സൂര്യാസ്തമയവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
പല ചരിത്രസ്മാരകങ്ങളെയും പോലെ, ചന്ദ്രഗിരി കോട്ടയും കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിച്ച് നിൽക്കുകയാണ്. ഈ കോട്ടയെ സംരക്ഷിക്കുന്നതിൽ പുരാവസ്തു വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ന്, ചരിത്രത്തിന്റെ ഓർമ്മകളെ താലോലിച്ച്, ശാന്തമായി പുഴയുടെയും കടലിന്റെയും സംഗമത്തെ നോക്കി നിൽക്കുന്ന ഒരു നിശ്ശബ്ദ സാക്ഷിയായി ചന്ദ്രഗിരി കോട്ട നിലകൊള്ളുന്നു.
കൈയേറ്റമുണ്ടായോയെന്ന് പറയാൻ സാധിക്കാത്ത സ്ഥിതിയാണു നിലവിൽ ചന്ദ്രഗിരിക്കോട്ടയ്ക്കുള്ളത്. നിലവിൽ കാണുന്നതിലേറെ സ്ഥലമായിരുന്നു നേരത്തെ കോട്ട ഉണ്ടായിരുന്നതെന്ന് പറയുന്നു. കൈയേറ്റങ്ങളും മണ്ണെടുക്കലും ഇവിടെ പതിവായിരുന്നു. കോട്ടയുടെ അധിനീതയിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കണമെന്നാണ് കോട്ട സംരക്ഷകർ ആവശ്യപ്പെടുന്നതു കാണാറുണ്ട്. പക്ഷേ, അങ്ങുമെത്താതെ ആവശ്യങ്ങൾ നിലച്ചുപോവും. നിത്യേന നശിച്ചു കൊണ്ടിരിക്കുന്ന ഒരു കോട്ടയാണിതെന്നു പറയാം, കോടയ്ക്കകത്ത് കാടും പ്ലാസ്റ്റിങ് ബോട്ടിലുകളും നിറഞ്ഞിരിക്കുന്നു.
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിമി ദൂരമുണ്ട് കോട്ടയിലേക്ക്. കാസർഗോഡ് കാഞ്ഞങ്ങാട് പാതയിൽ മേൽപ്പറമ്പിലാണ് ചന്ദ്രഗിരിക്കോട്ട. മേൽപ്പറമ്പിൽ നിന്നും അരക്കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. ചന്ദ്രഗിരിക്കോട്ട കൂടാതെ, ബേക്കൽ കോട്ട, റാണിപുരം ഹിൽ സ്റ്റേഷൻ, വലിയപറമ്പ തടാകം, പെസഡിഗുംബെ, അനന്തപുര തടാകക്ഷേത്രം, മാലിക് ദിനാർ ജുമാ മസ്ജിദ് എന്നിങ്ങനെ മറ്റു പല ടൂറിസ്റ്റ് സ്പോട്ടുകൾ കാസർഗോഡ് ജില്ലയിൽ ഉണ്ട്.
അലാമിക്കളി

കാസര്ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം മതസൗഹാര്‍ദത്തിന്റെ സ്നേഹപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്. മുസ്ലീം ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കര്‍ബലയുദ്ധം. Continue reading
അവശേഷിപ്പുകള്‍
പുസ്തകങ്ങള്‍ എനിക്കിഷ്ടമാണ്. നല്ലതാണെന്നു തോന്നിയ പല പുസ്തകങ്ങളും സ്വന്തമാക്കുക എന്നത് എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്. ഇപ്പോള്‍ കാര്യമായി ഒന്നും വായിക്കാറില്ല, ഇപ്പോളെന്നു പറഞ്ഞാല്‍ കഴിഞ്ഞ് അഞ്ചാറു വര്‍ഷങ്ങളായിട്ട്. നല്ല പുസ്തകങ്ങള്‍ കിട്ടാറില്ല; നല്ലതു തേടി കണ്ടു പിടിക്കാനുള്ള അവസരവുമില്ല. Continue reading Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്
വളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍ Mary had a little lamb -എന്ന പേരില്‍ 1830 -ല്‍ സാറാ ജോസഫ് ഹേലാണിത് പ്രസിദ്ധീകരിച്ചത്. അവര്‍ തന്നെയാണ് മുഴുവനായും ഈ കവിത എഴുതിയതെന്നും അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച് ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും പ്രധാനമായി രണ്ട് അഭ്യൂഹങ്ങള്‍ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. മേരി ഹട്സ് എന്നൊരാള്‍ ഈ അംഗനവാടികവിതയുടെ കര്‍ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും ഇതു സാറാ ജോസഫ് ഹേല്‍ തന്നെയാണെഴുതിയതെന്നു പിന്നീട് സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.
കവിതയുടെ ഇതിവൃത്തം ചുരുക്കത്തില്‍
മേരി തന്റെ ജീവനു തുല്യം സ്നേഹിക്കുന്ന ആട്ടിന്‍കുട്ടിയെ സഹോദരന്റെ അഭ്യര്‍ത്ഥന പ്രകാരം പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍ മേരിയെ പരിഹസിക്കുകയും ആട്ടിന്‍കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക് ഓടിച്ചു വിടുകയും ചെയ്യുന്നു. വൈകുന്നേരം പള്ളിക്കൂടം വിട്ട് മേരി പുറത്തിറങ്ങുന്നതും കാത്ത് ആട്ടിന്‍ കുട്ടി മുറ്റത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍കുട്ടി അടുത്തേക്ക് സ്നേഹത്തോടെ ഓടിയെത്തുന്നു.
കേള്‍ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും, മേരിയുടേയും കുഞ്ഞാടിന്റേയും കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്. ഒരു ചെറിയ സംഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും.
വിക്കിപീഡിയ പറയുന്നതു കേള്‍ക്കുക:
A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is that Hale was responsible for the entire poem. Another person who claims to have written the poem and well known nursery rhyme is Mary Hughs but it has been confirmed that Sarah Hale wrote it.
കവിതയുടെ മലയാള പരിഭാഷയും ഒറിജിനലും
-
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരംവെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂപള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് ! - Mary had a little lamb,
little lamb, little lamb,
Mary had a little lamb,
whose fleece was white as snow.
And everywhere that Mary went,
Mary went, Mary went,
and everywhere that Mary went,
the lamb was sure to go.It followed her to school one day
school one day, school one day,
It followed her to school one day,
which was against the rules.
It made the children laugh and play,
laugh and play, laugh and play,
it made the children laugh and play
to see a lamb at school.And so the teacher turned it out,
turned it out, turned it out,
And so the teacher turned it out,
but still it lingered near,
And waited patiently about,
patiently about, patiently about,
And waited patiently about
till Mary did appear.“Why does the lamb love Mary so?”
Love Mary so? Love Mary so?
“Why does the lamb love Mary so,”
the eager children cry.
“Why, Mary loves the lamb, you know.”
The lamb, you know, the lamb, you know,
“Why, Mary loves the lamb, you know,”
the teacher did reply.
ഈ കവിത വായിക്കുന്ന ഓരോ നിമിഷവും മനസ്സിലേക്കു തെളിഞ്ഞു വരുന്ന ചില മുഖങ്ങളുണ്ട്; ചെറുവത്തൂര്‍ കൊവ്വലിലെ (ഇപ്പോള്‍ വി.വി. നഗര്‍) എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകരായ പുതിയകണ്ടത്തിലെ ഗോപാലന്‍ മാഷിനേയും കപ്പടാമീശയും വെച്ചുവരുന്ന ഭരതന്‍ മാഷിനേയും, അതുപോലെ സ്നേഹത്തിന്റെ പര്യായമായ ആ സുന്ദരിയായ ടീച്ചറിനേയും – പേരു മറന്നുപോയി! 1985 -ല്‍ ഒന്നുമുതല്‍ രണ്ടര വര്‍ഷം ഞാനവിടെയായിരുന്നു പഠിച്ചത്. ടി.സി. വാങ്ങിച്ചുവരുമ്പോള്‍ “നന്നായി പഠിക്കണം മോനേ” എന്നു പറഞ്ഞ ടീച്ചറുടെ മുഖം മാത്രമേ ഓര്‍ക്കുന്നുള്ളൂ. പിന്നീട് ഓരോവട്ടം ചെറുവത്തൂരു പോകുമ്പോഴും ഗോപാലന്‍ മാഷിനെ കാണാന്‍ പറ്റുമായിരുന്നു… പിന്നീടെപ്പോഴോ അദ്ദേഹത്തെ കാണാതായി! അവരുടെ ഓര്‍മ്മയ്‌ക്കു മുമ്പില്‍ ഈ പഴയ പാട്ടും ഈ ലേഖനവും സമര്‍പ്പിക്കട്ടെ!!
ഈ ലേഖനത്തില്‍ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ ദാ ഇവിടെ മലയാളം വിക്കിപീഡിയയില്‍ ഇത് അതേപടി ഉണ്ട്, അവിടെ തിരുത്തി എഴുതുക, ഞാനവിടെ നിന്നു കോപ്പിക്കോളാം 🙂
ഈ ലേഖനം ഓര്‍മ്മയിലെത്തിച്ച മറ്റുചില കാര്യങ്ങള്‍:
- ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന…
- കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നുപഞ്ചാര തിന്നു മടുത്തു കുഞ്ചു…
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..- റാകി പറക്കുന്ന ചെമ്പരുന്തേ,
നീയുണ്ടോ മാമാങ്ക വേല കണ്ടു,
വേലയും കണ്ടു വിളക്കും കണ്ടു,
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു…- നാണു വിറകു കീറി, കൂലി നാലു രൂപ…
കൂട്ടുകാരാ ക്ഷമിക്കുക…!

മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) കണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.
പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിനക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!
നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നൊരു കൂട്ടുകാരന്‍) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ് കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.
അവിടെ നിന്നും വന്ന്, അവരെ റൂമിലാക്കി, ജോലിതപ്പി ഇവിടെ എത്തിയ മൂന്നുകുട്ടികളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവര്‍ക്കിന്റെ ബാലപാഠങ്ങളും പഠിച്ച് ജോലിതപ്പി ഇറങ്ങിയതാണു മൂവരും. നേരാംവണ്ണം ഇംഗ്ലീഷറിയില്ല, ഹിന്ദിയറിയില്ല, നല്ലൊരു സര്‍ട്ടിഫിക്കേറ്റില്ല, എക്സ്പീരിയന്‍സില്ല. ആഗോളസാമ്പത്തികമാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. നല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന ആശങ്കയിലായിരുന്നു ഞാന്‍. ജോലി തപ്പിയിറങ്ങുന്ന പ്രിയകൂട്ടുകാരുടെ ഓര്‍മ്മയിലേക്കു കൂടി വേണ്ടിയാണിതെഴുതുന്നത്. ഒരുവെടിക്കുള്ള നല്ലൊരായുധം നമ്മുടെ കൈയില്‍ ഉണ്ടായിരിക്കണം. അതു ഭാഷയാവടെ ടെക്നോളജിയാവടെ… അതില്‍ നമ്മള്‍ മിടുക്കരാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്നയാളെ ബോധ്യപ്പെടുത്തിക്കൊടുക്കനും നമുക്കു കഴിയണം. കൊച്ചുക്ലാസ്സുകളില്‍ ഭാഷ പഠിപ്പിക്കുന്ന നമ്മുടെ അദ്ധ്യാപകര്‍ തന്നെയാണ് കുട്ടികളുടെ ഈ ദുര്‍വിധിക്കു കാരണക്കാര്‍. അനാവശ്യകാര്യങ്ങള്‍ കുത്തിനിറച്ച് തലച്ചുമടായി കൊണ്ടുനടക്കേണ്ടിവരുന്ന സിലബസ്സ് മറ്റൊരുകാരണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.
ആ കുട്ടികളെ പറഞ്ഞുവിട്ടശേഷം വഴിയരികില്‍ നിന്നും രണ്ടു ഗ്ലാസ്സു കരിമ്പിന്‍ ജ്യൂസ്സും കഴിച്ച് (ഒരു ഗ്ലാസ്സു കഴിച്ചപ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും കണ്ടു ഞാന്‍ നടക്കുകയായിരുന്നു. തന്നേക്കാള്‍ വലിയ തൂമ്പയുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായത്തില്‍ ഞാനൊന്നും കത്തിയെടുത്ത് ഒരു വിറകുകമ്പു പോലും വെട്ടിയിട്ടുണ്ടാവില്ല.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.
വഴിപോക്കരുടെ സൗമനസ്യം കാത്ത് വഴിവാണിഭച്ചരക്കുകളൊരുക്കി നിരന്നിരിക്കുന്ന നിറയൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പയില്‍ നായ്ക്കളോടു മല്ലിട്ട് ആരൊക്കെയോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകവറുകള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന വൃദ്ധമാതാവ്… ഈച്ചകളാര്‍ക്കുന്ന കറുത്തമലിനജലത്തില്‍ കിടന്നുരുളുന്ന കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റര്‍ ചുറ്റളവിലും കാണാമിവിടെ ഇത്തരം കഴ്ചകള്‍. കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നത് ഈ ഒരര്‍ത്ഥത്തില്‍ തന്നെയാണ്. ഭിക്ഷയാചിക്കുന്ന ഒരുമലയാളിയെപ്പോലും ഞാനിതുവരെ കേരളത്തിലോ പുറത്തോ കണ്ടിട്ടില്ല. കേരളത്തിലെ യാചകരില്‍ പലരും തമിഴരോ തെലുഗരോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.
ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി നടക്കുമ്പോഴാണ് പുറകിലൂടെ ആരോ ഓടിവന്നെന്റെ കഴുത്തില്‍ പിടിമുറുക്കിയത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശമനോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് തട്ടി-മുട്ടി ഡിഗ്രി ജയിച്ച്; നടത്തിക്കൊണ്ടിരുന്ന സൈഡുബിസിനസ്സും നിര്‍ത്തി മൈസ്സൂരിലേക്കു വണ്ടികയറിയിരുന്നു. അവിടെ വന്നു നേഴ്സ്സിങ്ങും പഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ തന്നെ കഴിഞ്ഞുവരികയായിരുന്നു. തെരക്കിലാണു മൂപ്പര്‍, ഭാര്യ ഗര്‍ഭിണിയാണ്. കുടകിലുള്ള അവളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ടതുണ്ട്. ഞാന്‍ പഴയ ചരിത്രങ്ങള്‍ പലതും ഓര്‍ത്തുപോയി, എസ്. എഫ്. ഐക്കാരായ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു കണ്ണൂരുപോയതും അവിടെ ആളുകളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പലം ബീച്ചില്‍ പോയി കടലിലിറങ്ങിയതും ഒക്കെ. സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജി വെക്കുകയും പിന്നീട് ആ ദിവസം തനിക്ക് ഇടതുകൈ ഒരുപരിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോടതിയില്‍ തെളിയിച്ച് പൊടിയും തട്ടി ഇറങ്ങിവന്ന നമ്മുടെ പി. ജെ. ജോസഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്. പയസ്സില്‍ ഇന്നങ്ങനെയൊരു സംഘടന ഉണ്ടോ എന്നറിയില്ല.
മനോജെനിക്കു അവന്റെ ഫോണ്‍ നമ്പര്‍ തന്നു. അവിടെ അടുത്തുള്ള ചില മലയാളിഹോട്ടലുകള്‍ പരിചയപ്പെടുത്തിത്തന്നു. ആരുടേയോ ന്ഴ്സിങ് സര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റസ്റ്റേഷനുവേണ്ടി കൊണ്ടുവന്നതായിരുന്നു അവന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മനോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയര്‍ഫോഴ്സില്‍ വര്‍ക്കുചെയ്യുന്ന സുഹൃത്തായ സതീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.
സംഭവമിതാണ്:
മനോജ് കാണിച്ചു തന്ന ഹോട്ടലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമസ്സിക്കുന്ന ജിജിമാഷിനും (ഞങ്ങള്‍ പരസ്പരം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്കറുള്ളത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു കരുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവരെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുകയായിരുന്നു ഞാന്‍. നട്ടുച്ചവെയിലില്‍ സൂര്യന്‍ തന്റെ സകലപ്രതാപവും കാണിച്ചപ്പോള്‍ ഞാനാകെ തളര്‍ന്നുപോയിരുന്നു, ഒരു ബേക്കറിക്കടയില്‍ കയറി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡര്‍ കൊടുത്തു. അന്നേരമാണു ശ്രദ്ധിച്ചത്, എന്നേക്കണ്ടിട്ടെന്നപോലെ ഒരാള്‍ പെട്ടന്ന് കടയുടെ ഉള്ളിലേക്കു മാറിയതുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുകയും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുകയും ചെയ്യുന്ന ആ വ്യക്തി ആരെന്നറിയാന്നുള്ള അദമ്യമായ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പറഞ്ഞു. എന്നിട്ടു പുറത്തെക്കുമാറി ഒരു കോണ്‍ക്രീറ്റുതൂണിനുമറഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സപ്പോര്‍ട്ടിന് ഒരു മനോരമപേപ്പറിന്റെ സഹായവും തേടി.മറ്റാരോ കൊടുത്ത ബട്ടര്‍ബന്നിന്റെ പ്രിപ്പറേഷനുവേണ്ടി പുറത്തേക്കിറങ്ങിയ ആ കൂട്ടുകാരനെ അവിശ്വസനീയതയോടെ ഞാന്‍ കണ്ടു. അവിടെത്തന്നെ മറഞ്ഞിരിക്കണോ, അവനേടു സംസാരിക്കണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പണ്ടുകണ്ടമുഖമേ അല്ല. പാന്‍പരാഗുപോലുള്ള എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. കണ്ണുകളില്‍ പഴയ തേജസ്സില്ല. യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഒരു മെഷ്യനെപ്പോലെ തോന്നി. അവന്‍ എന്നെ കണ്ടു!
“നീ പോയിരുന്നില്ലേ?” നേരിയ ചിരിവരുത്തി അവനെന്നോടു ചോദിച്ചു.
“നീ എന്നെ കണ്ടിരുന്നേ?” എന്റെ മറു ചോദ്യം.
“ഹം, ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നു. അറിയുന്നവര്‍ വരുമ്പോള്‍ ഒരു വല്ലായ്മ തോന്നുന്നു.” അവന്‍ പറഞ്ഞു തുടങ്ങി. അവന്റെ കാക്കയുടെ കടയാണത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്നതാണത്രേ. നീയൊക്കെ ഉയര്‍ന്ന നിലയിലെത്തിക്കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെടാ എന്നു പറഞ്ഞപ്പോള്‍ അവന്റെ ശബ്ദമിടറിയതായി തോന്നി. അവനെവിടെയോ ഒരു വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്കതു ചോദിക്കാന്‍ തോന്നിയില്ല. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്നവന്‍ ചോദിച്ചു. കഴിഞ്ഞ് ആഴ്ച ഗോപാലകൃഷ്ണനിവിടെ വന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം കഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മനോജും ഞാനും ഇതു വഴിവന്നിരുന്നു എന്നും പറഞ്ഞു. പക്ഷേ അവന്‍ മനോജിനെ മറന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ചവനു നേരിയ ഓര്‍മ്മപോലുമില്ല.
തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പറയേണ്ടാ‘ എന്നവന്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.
അടുത്തുള്ള മദ്യഷോപ്പു ചൂണ്ടി അവന്‍ ചോദിച്ചു ചീത്തസ്വഭാവം വല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ അവനെന്നെ കളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വന്നതെന്നും ആണുങ്ങളായാല്‍ അല്പമതൊക്കെ വേണമെന്നുമൊക്കെ അവന്‍ പറയുന്നത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന സാലറിയില്‍ പകുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായതില്‍ പകുതികൊണ്ട് പെണ്‍കുട്ടികള്‍ക്ക് ചോക്കളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലടക്കാന്‍ വഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ടപ്പിരിവു നടത്തുന്നു ചില കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക് കൃത്യമായെത്തിക്കുന്നുണ്ട്.
വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ചകളിലെ മറ്റൊരു മായക്കഴ്ചയായി ഇതിനെ തള്ളിക്കളയാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണു ജീവിതമെന്നു ഞാനോര്‍ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!
“കൊതിപ്പിക്കും കനിക്കിനാവുകള്‍ക്കാട്ടി
ക്കൊതിപ്പിക്കും പക്ഷേ കൊടുക്കയില്ലവള്‍” -എന്നു വൈലോപ്പിള്ളിയോ മറ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ളട്ടേ, നമുക്കു ജീവിതം തരാന്‍ മടിക്കുന്നതൊക്കെയും ജീവിതത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാവണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവരില്‍ നിന്നും ഒളിച്ച് നമുക്കെത്രനാള്‍ കഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.
പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.
എന്നോടു ക്ഷമിക്കുക…
എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…
എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…
എന്നോടു ക്ഷമിക്കുക…
മലയാളം വിക്കിപ്രവർത്തകരുടെ സംഗമം
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളില്‍ പ്രവര്‍ത്തിക്കുന്ന വിക്കിപ്രവര്‍ത്തകരുടെ സംഗമം 2010 Continue reading
ഒരു മെയിലിന്റെ വഴിയേ..!
- കമ്പനിയിലെ ഉച്ചതിരിഞ്ഞുള്ള വിരസമായ സമയത്തെ അതിജീവിക്കാന്‍, ഒരു ഗ്ലാസ് ബദാംമില്‍ക്കുമായി സല്ലപിച്ചിരിക്കുമ്പോഴാണ് “വിക്കിപീഡിയ സംരംഭത്തില്‍ നിന്നുള്ള ഇമെയില്‍” എന്ന തലക്കെട്ടോടെ എനിക്കൊരു മെയില്‍ വന്നത്. വിക്കിപീഡിയയില്‍ നിന്നുള്ള മെയിലിനെയെല്ലാം “വിക്കിപീഡിയ” എന്ന പ്രത്യേക ലേബലൊട്ടിച്ച് മെയില്‍ബോക്സിന്റെ ലെഫ്‌റ്റ്‌സൈഡില്‍ ഭദ്രമായി വെച്ചിട്ടുള്ളതിനാല്‍ അവയൊന്നും തന്നെ ഇന്‍ബോക്സില്‍ വന്നു നില്‍ക്കാറില്ലായിരുന്നു.
- പതിവുതെറ്റിച്ച് എന്റെ ഇന്‍ബോക്സിലെത്തിയ മെയിലിനെ അല്പം കൗതുകത്തോടുകൂടി തന്നെ തുറന്നു നോക്കി. ആ കൂട്ടുകാരന്റെ പേരു ഞാന്‍ തല്‍ക്കാലമൊന്നു മറച്ചുപിടിച്ചോട്ടേ.. അദ്ദേഹം അന്നു വായിച്ച വിക്കിപീഡിയയിലെ എന്റെ പ്രൊഫൈനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിലും, തുടര്‍ന്നുള്ള വരികളാണെന്നില്‍ അതീവ കൗതുകമുണര്‍ത്തിയത്. ഒട്ടൊന്നു ആലോചിച്ചു നോക്കി. എന്തിനായിരിക്കാം മൂപ്പരിക്കാര്യങ്ങള്‍ എന്നോട് പറഞ്ഞത്? ഞാനെന്റെ പ്രൊഫൈല്‍ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കി. അദ്ദേഹത്തെ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിക്കാന്‍ മാത്രം അതിലൊന്നും ഇല്ലായെന്നു തന്നെ ബുദ്ധി പറഞ്ഞു. ആ അജ്ഞാതകൂട്ടുകാരനെ ഒന്നു നുള്ളിനോക്കമെന്നു തന്നെ നിനച്ചു. അങ്ങനെ ഒരു മറുപടിയും കൊടുത്തു. ആങ്ങോട്ടിമിങ്ങോട്ടുമായി ആറെഴുത്തുകള്‍..! അതിനിടയില്‍ ആരെന്നോ എന്തെന്നോ ചോദിക്കാന്‍ വിട്ടുപോയി. അദ്ദേഹം ഇപ്പോള്‍ എന്തു കരുതുന്നുണ്ടാവുമോ എന്തോ?
- വിഷയം അല്പം ഗഹനമാണെന്നു തന്നെ കരുതാം. മതങ്ങളും ദൈവങ്ങളും ഒക്കെ കൂടി തെരുവില്‍ കിടന്നു മനുഷ്യരെ ചുട്ടെരിക്കുമ്പോള്‍ സ്നേഹത്തേയും ധര്‍മ്മത്തേയും നന്മയേയുമൊക്കെ അളന്നു തിട്ടപ്പെടുത്താന്‍ അളവുകോലിനായി പരക്കം പായുകയാണ് ഓരോരുത്തര്‍! എങ്ങനെ അളന്നു തിട്ടപ്പെടുത്തും ഇതൊക്കെ? അമ്മയോടുള്ള സ്നേഹം പത്തു കിലോ! അതോ നൂറു മീറ്റര്‍? ദു:ഖമനുഭവിക്കുന്നവനോടുള്ള അനുകമ്പ ഒന്നരക്കിലോ..! സഹാനുഭൂതി 25cm… രസമായിരിക്കുന്നു..!!
- “ലേബലുകളില്ലാത്ത മനുഷ്യനായി തീരുക” എന്നു പണ്ട് കുഞ്ഞുണ്ണിമാഷ് തൃച്ചമ്പരം അമ്പലത്തില്‍ വെച്ച് ഓട്ടോഗ്രാഫ് എഴുതി തന്നതിന്റെ അര്‍ത്ഥം അന്നെനിക്കു മനസ്സിലാക്കാനായിരുന്നില്ല. ഇന്നു ഞാനതറിയുന്നു. ഒരു പ്രത്യേക frame-ല്‍ ഒതുങ്ങി നില്‍ക്കാതെ, ഒരു ലേബലും നെറ്റിയില്‍ പതിക്കാതെ, പച്ചമനുഷ്യനായി ജീവിച്ചാല്‍ എന്താണു ഛേദം? മറ്റുള്ളവരെ നന്നാക്കല്‍ നടക്കില്ല… പറഞ്ഞാല്‍ പറഞ്ഞ അര്‍ത്ഥത്തിലായിരിക്കില്ല അവരതെടുക്കുക.. ഒരേയൊരു രക്ഷ സ്വയം നന്നാവുക എന്നതാണ്. മതത്തിന്റെ പേരില്‍ ഞാന്‍ ഹിന്ദുവെന്നും കൃസ്ത്യനെന്നും മുസ്ലീമെന്നും പറഞ്ഞ് വീരവാദം മുഴക്കുന്ന ചിലരെ കണ്ടിട്ടുണ്ട്..! മൗനം ഭൂഷണമായി കരുതി മിണ്ടാതിരിക്കുക തന്നെ കാമ്യം.ഇനി ആ അജ്ഞാതസുഹൃത്തിന്റെ ഇമെയിലിലൂടെ നിങ്ങളൊന്നു പോയിനോക്കൂ. ആദ്യത്തെ മെയിലില്‍ പറഞ്ഞിരിക്കുന്ന “എന്നേക്കുറിച്ച്” എന്നത് വിക്കിപീഡിയയിലെ എന്റെ പ്രൊഫൈല്‍ ആണ്.
- ആദ്യത്തേ മെയില്‍

- അതിനുള്ള എന്റെ മറുപടി 🙂

- മറുപടിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടുകാരന്റെ മറുപടി

- വീണ്ടും ഞാന്‍

- കൂട്ടുകാരന്‍ വിട്ടില്ല…

- വീണ്ടും ഞാന്‍

- ആ കൂട്ടുകാരന്‍ ഇവിടം കൊണ്ട് നിര്‍ത്തിക്കളഞ്ഞു. എങ്കിലും ആ സുഹൃത്ത് എന്നെ എന്തൊക്കെയോ ഇപ്പോള്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. നന്ദി സുഹൃത്തേ..എന്റെ അറിവു വളരെ പരിമിതമാണ്, അത്രയൊന്നും ആലോചിച്ചിട്ടല്ല, ഇതൊന്നും എഴുതിയതും. അപ്പോ തോന്നിയത് എഴുതി എന്നു മാത്രം. കൂടുതല്‍ അറിവുള്ളവര്‍ ഇവിടെയുണ്ട്. താല്‍പര്യമുള്ളവര്‍ ഇവിടെ കുറിച്ചിടട്ടെ.







