വിസ്മയ വിലാപം

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ - എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? കൊന്നുവോ നിങ്ങളെൻ സ്നേഹഗന്ധത്തിനെ, കൊന്നുവോ നിങ്ങളെൻ ജീവിതത്തൂണിനെ? കൊന്നുവോ, കൈവിരൽ ചേർത്തു പിടിച്ചെന്നെ പിച്ചനടത്തിയ നേരാം നിലാവിനെ? കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയിൽ പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ? കൊന്നുവോ, മുന്നിലെ ജീവിതപ്പാതയിൽ കൊന്നപോൽ പൂത്തു നിൽക്കേണ്ടൊരെൻ കനവിനെ? കൊന്നുവോ, പെണ്ണായ് പിറന്നോരെൻ മുഗ്ദമാം- മോഹങ്ങൾ നെഞ്ചേറ്റി നിന്ന മാനത്തിനെ? കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,- യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ, ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ, നാളേയ്ക്ക്, നീളേണ്ടൊരെൻ വഴിക്കണ്ണിനെ? കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ- എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? Your browser does not support the video tag. കണ്ണൂനീർ വിലാപം ഇതൊരു കവിതയാണ്. സംസ്ഥാന സ്കൂൾ കലോത്സവസമയത്ത് കണ്ണൂരിൽ രാഷ്ട്രീയകാര്യങ്ങളാൽ ഒരാൾ കൊലചെയ്യപ്പെട്ട സമയത്ത് മകൾക്ക് സമൂഹത്തോടു പറയാനുള്ളത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിച്ചതാണിത്. ഇതുപോലുള്ള എത്രയെത്ര കുഞ്ഞുങ്ങളുടെ കണ്ണീരിനാൽ തപ്തമായതാണിവിടുള്ള രക്തക്കൊടികൾ ഒക്കെയും!! പാർട്ടിപ്രവർത്തകരെല്ലാവരും തന്നെ ഇരുട്ടിനെ മറയാക്കി നീങ്ങുന്ന രാക്ഷസജന്മങ്ങൾ മാത്രമാണിന്ന് പറയേണ്ടിവരുന്നു. രക്തവിപ്ലവത്തിലൂടെ നിലനിർത്താവുന്നതാണോ ഇന്നത്തെ ഭരണവ്യവസ്ഥ!! ഒക്കെ മാറിയത് അറിഞ്ഞില്ലെന്നാണോ കരുതേണ്ടത്. കവിത ആരെഴുതിയതാണെന്നറിയില്ല. ഇതെഴുതാൻ മാത്രം കാവ്യശേഷി ആ കുഞ്ഞുമോൾക്കുണ്ടോ എന്നും അറിയില്ല :( അവിടെ കാര്യങ്ങൾ ഇത്രേ ഉള്ളൂ; ഒരാളെ കൊന്നു, പതിവുപോലെ എതിർപാർട്ടിയെ എല്ലാവരും പറഞ്ഞു; അവരതു നിഷേധിച്ചു - പിൻബലത്തിനായി കള്ളക്കഥകളും നിരത്തി - ഞങ്ങളല്ല, കലോത്സവസമയമയതിനാൽ ഞങ്ങളെ കുറ്റപ്പെടുത്താൻ അവർതന്നെ അവരിൽ ഒരാളെ കൊന്നതെന്ന ന്യായമായിരുന്നു പ്രധാനം. പക്ഷേ, ഒളിവിലായ രണ്ടുപേരെ ഒഴിച്ച് എട്ടുപേരിൽ ബാക്കി ആറുപേരെ പൊലീസ് ഉടനേ പിടിച്ചു; കാര്യങ്ങൾ തെളിയിച്ചു. എന്നും നടക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നു... പക്ഷേ, ആളുകൾ ഇതൊക്കെയും കണ്ടിട്ടും ഒന്നും തന്നെ മാറിച്ചിന്തിക്കുന്നില്ല എന്നതും പറയേണ്ടി വരുന്നു. രാഷ്ട്രീയം ഇന്നൊരു ജ്വരം പോലെയാണു മിക്കവർക്കും. തന്റെ സ്വഭാവമോ ഗുണമോ എന്തൊക്കെയോ ആണെന്നൊരു വിശ്വാസം പോലെ. ഇന്നു കാണുന്ന രാഷ്ട്രീയങ്ങൾ ഇങ്ങനെയാണ്.. 1) ഒരു വിശ്വാസം പോലെ ശക്തമായ വികാരമാണ് ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയം, 2) ഒരു ജന്മവികാരം പോലെ കാഠിന്യമാണു പലർക്കും പാർട്ടികൾ...

Read More »

കാവുകൾ

മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെ പരിച്ഛേദവും സാംസ്കാരിക മഹിമയുമാണ് കാവുകളെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞുവരുന്നതാണ്. കാർഷികജീവിതത്തിന്റെ പൗരാണികസ്മൃതികൾ തന്നെയാണിവയൊക്കെയും. സ്വതസിദ്ധമായ ആവാസവ്യവസ്ഥ നിലനിർത്താനെന്നപോലെ പണ്ടുള്ളവർ വിശുദ്ധവനങ്ങളായി സംരക്ഷിച്ചു പോന്നിരുന്നു. ഒരു ചെറുജീവിക്ക് കഴിഞ്ഞുകൂടാനാവശ്യമായ എല്ലാ സംഗതികളും ഒത്തിണങ്ങയ ശരീരമാണത് എന്ന് ആലങ്കാരികമായി പറയാം... ദൈവീക ഭാഷയിൽ ശരീരം തന്നെയല്ലേ ക്ഷേത്രവും - ഇവിടേയും നമുക്കിന്ന് അങ്ങനെ കാണാം; ഇന്നത്തെ രീതിയിലെ ക്ഷേത്രങ്ങൾ തന്നെയാണവ. വമ്പൻ കാടുകളുടെ സ്പന്ദനങ്ങൾ അണുമാത്ര കളയാതെ കാത്തു സൂക്ഷിക്കുന്ന ചെറുകൂട്ടായ്മയാണിവ ഓരോന്നും. കാവിനു കൂട്ടമെന്നും അർത്ഥമുണ്ട്. വന്മരങ്ങളും ചുറ്റിലും വളർന്ന വള്ളിപ്പടർപ്പുകളും ചെറുകാടുകളും അവയിൽ ഇഴയുന്ന പാമ്പും പക്ഷികളും പുൽച്ചാടികൾവരെയുമായി സകലതും സുഖജീവിതം നയച്ചിരുന്ന സ്ഥലമായിരുന്നു കാവുകൾ എല്ലാം തന്നെ.  കൃഷിഭൂമിക്കുവേണ്ടി മണ്ണിനെ പരിവർത്തിപ്പിച്ചപ്പോൾ മറ്റുജീവജാലങ്ങൾക്കു വേണ്ടി സംരക്ഷിച്ചയിടം എന്നും പറയാം. പരിശുദ്ധ പ്രകൃതിപ്രണയത്തിന്റെ അവശേഷിപ്പുകളെന്നേ ഇന്നിതിനെ വിലയിരുത്താനാവൂ. പ്രധാന കൃഷിസ്ഥലങ്ങളോട് ചേര്‍ന്നൊക്കെയും കാവുകള്‍ കാണപ്പെട്ടിരുന്നു. കൃഷിക്കാവശ്യമായ പച്ചിലവളത്തിനായോ അതോ കൃഷിസ്ഥലത്തെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ആരാധനാമണ്ഡപം പണിതതോ എന്തൊക്കെയോ ആയിരിക്കണം പിന്നമ്പുറം - കാവുകളിലെ നായാട്ട് ദേവതകൾ ഇതാണുപറയുന്നതും. പലകാവുകളും ജൈവവളവും പച്ചിലവളത്തിന്റെയും കേന്ദ്രമായിരുന്നു. ചരിത്രം എന്തുതന്നെയായാലും ആഫ്രിക്കയോളം നീളുന്നുണ്ട് എന്നും പറയാം. ദേവാരകാട്(കര്‍ണാടക), ദേവഭൂമി(ഹിമാചല്‍ പ്രദേശ്), ദേവാകാട്, ദേവസ്ഥലി(മധ്യപ്രദേശ്), കോവില്‍കാട്(പോണ്ടിച്ചേരി), ജോഗ്മായ(രാജസ്ഥാന്‍), കോവില്‍കാട്(തമിഴ്നാട്), ഹരിതന്‍, ഗരാംതന്‍ ( പശ്ചിമബംഗാള്‍), ദേവഭൂമി(ഉത്തരാഞ്ചല്‍), ദേവ്രായ്സ്(മഹാരാഷ്ട്ര) എന്നിങ്ങനെ പല പേരുകളിലായി ഇന്ത്യയിൽ പലസ്ഥലങ്ങളിലും ഇതേ സംഗതി അറിയപ്പെടുന്നുണ്ട്. ഭാരതഭൂമിയിൽ ഒരുകാലത്ത് പടർന്ന് പിടിച്ച ദ്രാവിഡസംസ്കാരത്തിന്റെ ശേഷിപ്പുതന്നെ ഇതെല്ലാം. പുതുമയെ പുൽകുന്ന നമുക്ക് പഴമയൊക്കെയും അതാതിന്റെ വഴിക്കു നശിക്കുന്നു എന്നതേ ഇന്നു കാണാനാവൂ. എങ്കിലും ചിലതൊക്കെ പറയാം. മലദൈവങ്ങൾ: മരങ്ങളെ വരെ ദേവതകളായി ആരാധിക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു നമുക്ക്. മരങ്ങളും മൺപുറ്റുകളും കല്ലുകളും, പാമ്പും ഒക്കെക്കൂടി ഈ വിശ്വാസസംരക്ഷണ തണലിൽ പുലർന്നുപോന്ന കാലമായിരുന്നു അത്. ആദിമഗോത്രവർഗങ്ങളുടെ ആചാരക്രമങ്ങളും ജീവിതരീതികളും കാവുകളോട് ബന്ധപ്പെട്ടു കിടക്കുന്നു. കാവുകളിൽ കലശങ്ങൾ അർപ്പിക്കപ്പെടുന്ന നിത്യദേവതകൾ സസുഖം വാണിരുന്നത് ഇവിടങ്ങളിൽ ആയിരുന്നു. മൃഗശല്യമോ, കൃഷിനാശമോ, ചെറിയരീതിയിലുള്ള രോഗാതുരമായ വൈഷമ്യങ്ങളോ വരുമ്പോൾ...

Read More »

താമസം ഇരിയയിൽ

ജനിച്ചത് പനത്തടിയിലായിരുന്നെങ്കിലും 5 വയസ്സുമുതൽ വളർന്നത് ഒടയഞ്ചാലായിരുന്നു. കഴിഞ്ഞ നാലര വർഷമായിട്ട് താമസം സമീപപഞ്ചായത്തിലെ ഇരിയ എന്ന സ്ഥലത്താണ്. പണ്ട് ജീമെയിൽ വന്നപ്പോൾ ഒരു കൗതുകത്തിനു കൊടുത്ത ഇമെയിൽ ഐഡിയായിരുന്നു rajeshodayanchal എന്നത്. പിന്നീട് പലരും എന്നെ വിളിക്കുന്നത് തന്നെ ഒടയഞ്ചാൽ എന്നായി എന്നത് വേറൊരു രസം. 2005-ഇൽ ഒക്കെ ഗൂഗിളിൽ odayanchal എന്നു സേർച്ച് ചെയ്താൽ ഒന്നും കാണില്ലായിരുന്നു, ഇമേജിന്റെ സെക്ഷനിൽ കോട്ടയത്തുള്ള രണ്ട് പള്ളീലച്ചന്മാർ ഉണ്ടായിരുന്നു എന്നതേ ഉള്ളൂ. അറിയാവുന്ന ടെക്നോളജീസ് ഉപയോഗിച്ച് ഒടയഞ്ചാലുമായി ബന്ധപ്പെട്ട പലതും ഓൺലൈനിൽ എത്തിക്കുക എന്ന വാശിയിൽ എന്തോക്കെയോ ചെയ്ത്, ഉടനേ അതു മാറ്റിയെടുത്തു. കാലക്രമത്തിൽ ഇന്റെർനെറ്റ് പുരോഗതി പ്രാപിച്ചപ്പോൾ കാര്യങ്ങളൊക്കെ ധാരളം വന്നു തുടങ്ങി. ഞാനപ്പോൾ തന്നെ അത്തരം കാര്യങ്ങളൊക്കെ വിട്ടിരുന്നു; എങ്കിലും ഇമെയിലൈഡി കൂടെത്തന്നെ ഉണ്ടായിരുന്നു. താമസം ഇരിയയിലേക്ക് മാറിയെങ്കിലും ഇമെയിലൈഡിയും യൂസെർ നെയിമും പഴയതുതന്നെ കൊണ്ടുനടക്കുന്നു. ഇരിയയിലേക്ക് കടക്കാം. ഇരിയയെ കുറിച്ച് കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതിയവ തന്നെയാണ്. രണ്ടും ഒന്നുതന്നെയായതിനാൽ അതുതന്നെയാവും ഭേദം. പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇരിയ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്താണ്. കോടോം ബേളൂർ പഞ്ചായത്തിലെ കുറച്ച് ഭാഗവും ഇരിയയിൽ പെടുന്നു. കാഞ്ഞങ്ങാട് നിന്ന് 13 കിലോമീറ്റർ ദൂരെയാണ് ഇരിയ. ഒരു ഗവണ്മെന്റ് സ്കൂൾ ഇരിയയിൽ തന്നെയുണ്ട്. ഇരിയയിൽ മഹാത്മാ പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നു. മലയാള സിനിമയിലെ സംവിധായകനായ വൈശഖിന്റെ ജന്മസ്ഥലമായ കല്യോട്ട് ഇരിയയോട് തൊട്ടടുത്തു കിടക്കുന്നു. ഇരിയയിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രവും വിഷ്ണുക്ഷേത്രവും സമീപ പ്രദേശത്തെ പൊടവടുക്കം മുളവിനൂർ ക്ഷേത്രങ്ങളും ഇരിയ ജുമാ മസ്ജിദും ഭക്തർക്ക് ആശ്രയമായുണ്ട്. ഇരിവൽ ഇല്ലവും ബ്രിട്ടീഷ് ബംഗ്ലാവും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഒത്തിരി പുരസ്കാരങ്ങൾ നേടുകയും പ്രേംജി എന്ന അഭിനേതാവ് അഭിനയിക്കുകയും ചെയ്ത ഷാജി എൻ. കരുണിന്റെ ആദ്യചിത്രമായ പിറവി എന്ന സിനിമ എടുത്തത് ഇരിയയിൽ നിന്നാണ്. സത്യസായി ട്രസ്റ്റിന്റെ എൻഡോസൾഫാൻ ബാധിതർക്കുള്ള സായി ഗ്രാമം ഇരിയക്കടുത്ത് കാട്ടുമാടത്ത് സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ബ്രിട്ടീഷ്...

Read More »

കൊച്ചി – മുസിരിസ് ബിനാലെ – 2016

കൊച്ചിയിൽ നടക്കുന്ന ബിനാലെ കാണണം എന്നത് അല്പകാലം മുമ്പുതൊട്ടേ ഉള്ള ആഗ്രഹമായിരുന്നു. വിദേശിയരുടെ വിവിധ കലാസൃഷ്ടികൾ കണ്ടു രസിക്കുക എന്നതേ ലക്ഷ്യമുണ്ടായിരുന്നുള്ളൂവെങ്കിലും എന്തൊക്കെയോ അത്ഭുതങ്ങൾ ആല്പമായി പ്രതീക്ഷിച്ചിരുന്നു. ബിനാലേയുടെ മൂന്നാം ഭാഗമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബർ 12-നോ മറ്റോ ആരംഭിച്ച ബിനാലേയ്ക്കു വേണ്ടിയുള്ള യാത്രാടിക്കറ്റുകൾ നേരത്തെ തന്നെ അതുകൊണ്ടു ബുക്ക് ചെയ്തിരുന്നു. മാർച്ച് 31, 2017 വരെ സംഗതി നടക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലൊക്കെ ആയിട്ടാണ് ബിനാലെ വേദികൾ സജ്ജീകരിച്ചിരുന്നത്.  അനുബന്ധപരിപാടികൾ ഒട്ടേറെയെന്ന് എവിടെയൊക്കെയോ വായിച്ചറിഞ്ഞിരുന്നു. ഇനി ഞങ്ങളുടെ കാര്യം പറയാം; ഞങ്ങൾക്കാർക്കും തീരെ രസിച്ചിട്ടില്ല.  മൂന്നു ഭാഷകൾ കൂട്ടികലർത്തിയാണ് പാസ് ടിക്കറ്റുതന്നെ ഉണ്ടാക്കിയത്!! ഇങ്ങനെയൊക്കെ എഴുതുന്നത് നല്ലതാവുമോ എന്തോ!! കുറച്ച് പ്രദർശനങ്ങൾ ഒക്കെ കണ്ടിട്ട് ഞങ്ങൾ മെല്ലെ പി‌ൻവലിഞ്ഞു എന്നു ചുരുക്കി പറയുകയുകയാവാം നല്ലത്. ഡിസംബർ 26, 27, 28 തീയ്യതികളിൽ വിക്കിപീഡിയ സംഗമോത്സവം ആയിരുന്നു. അതിന്റെ ഭാഗമായി കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയിലെ അച്ചനെ പരിചയപ്പെടാൻ സാധിച്ചു എന്നതുതന്നെ വലിയ കാര്യമായി കാണുന്നു. ചില നല്ല ബന്ധങ്ങളൊക്കെ അവിചാരിതമായി കടന്നുവരുന്നതാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അത്. അതു കഴിഞ്ഞായിരുന്നു എറണാകുളത്തേക്ക് പോയത്.. ഈ എഴുത്തിൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചിലപ്പോൾ കണ്ടേക്കാം. ഒന്നും തീവ്രമായി കാണേണ്ടതില്ല. 29 നു വൈകുന്നേരം കാഞ്ഞങ്ങാട് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും യാത്ര തുടർരുകയായിരുന്നു ഞങ്ങൾ. വൈകുന്നേരം 7:40 ന് എത്തുന്ന മലബാർ എക്സ്പ്രസ്സിനായിരുന്നു (16630) അത്. കോട്ടയത്തുള്ള ടോണിമാഷ് വീട്ടിലേക്ക് പോകാൻ മുമ്പേ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് പോകാൻ പറ്റിയ സാഹചര്യം ഉണ്ടായിരുന്നില്ല എന്നിക്ക്. അതും ഈ പോക്കിൽ സാധിക്കാം എന്നു കരുതി നേരെ അങ്ങോട്ടാണു പോയത്. കോട്ടയം യാത്ര ഡിസംബർ 30 ന് രാവിലെ അഞ്ചുമണിയോടെ കോട്ടയത്ത് എത്തി. റെയിൽവേ സ്റ്റേഷനു വെളിയിൽ തന്നെ ടോണിമാഷ് കാറുമായി നിൽപ്പുണ്ടായിരുന്നു. ആമിയും മഞ്ജുവും ഞാനും കാറിൽ കയറി നേരെ മാഷിന്റെ വീട്ടിലേക്ക് പോയി. മഞ്ജുവിനേറെ സന്തോഷം പകർന്നത് അവിടെ ടീച്ചർ ഉണ്ടാക്കി വെച്ചിരുന്ന നോൺവെജ്ജായിരുന്നു എന്നുവേണം പറയാൻ....

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)