ബാലശാപങ്ങള്‍

ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ
ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ

ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ
ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ
ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ

കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു
കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി
ഒരുകാര്യം കാണിക്കാമെന്നതിദൂരം പായിച്ചെന്നെ
കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് നീയല്ലെ?

ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതി
തലയില്‍ തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേ
ഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടി
ചളി കുഴയും ചിരിയാല്‍ കയ്യിലെ മധുരം നീ കട്ടില്ലേ

സ്വപ്നത്തിന്‍ മരതകമലയിലെ സ്വര്‍ഗ്ഗത്തേന്‍ കൂടുകളെയ്യാന്‍
കഷ്ടപ്പെട്ടുണ്ടാക്കിയൊരെന്‍ ഞാണ്‍ കെട്ടിയ വില്ലും ശരവും
അമ്പലമുറ്റത്തെ പ്ലാശിന്‍കൊമ്പത്തെ കിളിയെ കൊല്ലാന്‍
എന്‍ പക്കല്‍ നിന്നുമെടുത്തിട്ടെന്‍ പേരു് പറഞ്ഞു നീ

ഞാന്‍ കയറിയടര്‍ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ-
ട്ടതിലൊന്നെന്‍ നേരേ നീട്ടി ദയകാണിച്ചവനും നീ
ഞാനൊടിയെടുത്തൊരു മാങ്കനി ആള്‍ വിട്ടുപിടിച്ചു് പറിച്ചു
എന്നെക്കൊണ്ടയല്‍പക്കത്തെ തൈമാവിനു കല്ലെറിയിച്ചു്

പാറമടക്കിടയില്‍ പമ്മി പുകയൂതിക്കൊതികേറ്റിച്ചു.
നിമിഷത്തേന്‍ തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചു
അമ്മയെനിക്കാദ്യം തന്നോരു തന്‍ മൊഴിയും പാട്ടും താളവും
എന്‍ കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു

മണലിട്ടെന്‍ മനസ്സു നിറച്ചു മണമാടും കുളിരു മറച്ചു
പുലരിയില്‍ മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു

നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം
നീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം
നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു് യന്ത്രം മാത്രം
ഓടാത്ത മനസ്സുകള്‍ മാത്രം, ഒഴിവില്ലാനേരം മാത്രം
മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം

ഇനിയീപ്രേതങ്ങള്‍ നിന്നെപ്പേടിപ്പിക്കട്ടെ,
കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെ
കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ
കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ

കരിനാഗം നിന്റെ കിനാവില്‍ കയറി നടക്കട്ടെ
തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ
കളിമുറ്റത്താരും നിന്നെ കൂട്ടാതാവട്ടെ
കൂടറിയാപാതകള്‍ നിന്നെ ചുറ്റിമുറുക്കട്ടെ

നാളത്തെക്കൊരടാവിട്ടൊരു നൂറടി നല്‍കട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ


കവിത: ബാലശാപങ്ങള്‍
രചന: മധുസൂദനന്‍ നായര്‍

അമ്മ – കവിത

മക്കളായ് നാലുപേരുണ്ടെങ്കിലും
അമ്മ ഏകയാണേകയാണീ ഊഴിയിൽ
അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ
ഭാരമായ് തീർന്നുവോ നാലുപേർക്കും? Continue reading

സഫലമീ യാത്ര

എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അമ്പത്തിനാലോളം കവിതകൾ അടങ്ങിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (1986), വയലാർ അവാർഡ് (1986). ഓടക്കുഴൽ അവാർഡ് (1885) തുടങ്ങി നിരവധി അവാർഡുകൾ നേടിയ കവിതയാണിത്. കക്കാടിന്റെ യഥാർത്ഥ നാമം നാരായണൻ നമ്പൂതിരി കക്കാട് എന്നാണ്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു.അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുന്ന സമയത്ത് എഴുതിയതാണ് ഈ കവിത. ധനുമാസത്തിലെ ആതിര നിലാവിനെ വരവേൽക്കുകയാണു കവി. ആതിര നിലാവിന്റെ നീലിമയിൽ അടുത്തെത്തുന്ന ഓർമ്മകളിലും കേൾക്കാൻ കൊതിച്ചിരിക്കുന്ന ഊഞ്ഞാൽ പാട്ടിലും തന്നിലെ വേദനകൾ മൊത്തം അലിഞ്ഞില്ലാതാവുന്നതായി കവി സങ്കല്പിച്ചിരിക്കണം. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർ‌ഡും വയലാർ അവാർ‌ഡും ലഭിച്ചിട്ടുണ്ട്. ഓടകുഴൽ അവാർഡ്, ആശാൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1987 ജനുവരി-6ന് അർബുദരോഗബാധയാൽ അദ്ദേഹം മരിച്ചശേഷമാണ്‌ നാടൻചിന്തുകൾ, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.

അന്ത്യയാത്രയുടെ സൗന്ദര്യശാസ്ത്രം: ‘സഫലമീ യാത്ര’യിലെ ധ്യാനാത്മകത

മലയാള കവിതയിൽ കാല്പനികതയുടെ ആധിക്യം നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് എൻ.എൻ. കക്കാട് തന്റെ കവിതകളിലൂടെ ആധുനികതയുടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ‘സഫലമീ യാത്ര’ എന്നത് കേവലം ഒരു കവിതയല്ല, മറിച്ച് ജീവിതത്തിന്റെ അനിവാര്യമായ അവസാനത്തെ അഭിമുഖീകരിക്കുന്ന ഒരു കവി ആർജ്ജിച്ച ധ്യാനാത്മകമായ ഔന്നത്യത്തിന്റെ പ്രഖ്യാപനമാണ്. അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുമ്പോൾ എഴുതപ്പെട്ട ഈ കവിത, മരണത്തെ ഭീതിയോടെയല്ല, മറിച്ച് പ്രകൃതിയുമായുള്ള ലയനമായിക്കണ്ട് സ്വീകരിക്കുന്നതിന്റെ ദാർശനികമായ ഒരു സാക്ഷ്യപത്രമാണ്.

കാല്പനികതാവിരുദ്ധതയും ആധുനികതയുടെ ആവിർഭാവവും

കക്കാടിന് മുൻപ് മലയാള കവിതയിൽ നിറഞ്ഞുനിന്നത് വൈകാരികമായ അതിഭാവുകത്വവും പ്രകൃതിയെ ഒരു ആഭരണമായി കാണുന്ന കാല്പനിക ഭാവങ്ങളുമായിരുന്നു. എന്നാൽ കക്കാട് കവിതയുടെ ഉള്ളടക്കത്തെയും ശൈലിയെയും സമൂലമായി മാറ്റിയെഴുതി. അദ്ദേഹത്തിന്റെ കവിതകളിൽ യന്ത്രവൽകൃതമായ ലോകത്തിന്റെ യാഥാർത്ഥ്യങ്ങളും, മനുഷ്യൻ അനുഭവിക്കുന്ന അന്യവൽക്കരണവും, നഗരജീവിതത്തിന്റെ സങ്കീർണ്ണതകളും പ്രതിഫലിച്ചു.

ഈ നിലപാട് അദ്ദേഹത്തിന്റെ സമകാലികരായ കവികളിൽ നിന്നും കക്കാടിനെ വ്യത്യസ്തനാക്കുന്നു. ജി. ശങ്കരക്കുറുപ്പിന്റെ കവിതകളിൽ പ്രകടമായിരുന്ന പ്രതീകാത്മകതയും കാല്പനികമായ ശുഭാപ്തിവിശ്വാസവും കക്കാടിന്റെ കവിതകളിൽ കാണാനില്ല. പകരം, അയ്യപ്പപ്പണിക്കരെയും സച്ചിദാനന്ദനെയും പോലുള്ള കവികൾ മുന്നോട്ടുവെച്ച ആധുനികതാ പ്രസ്ഥാനത്തിന്റെ അംശങ്ങൾ കക്കാടിലുണ്ട്. എന്നാൽ, അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്ര’ത്തിൽ കാണുന്ന ശ്ലഥമായ ഭാഷാപ്രയോഗങ്ങളേക്കാൾ, സംഗീതാത്മകവും എന്നാൽ ദാർശനികവുമായ ഒരു ഘടനയാണ് കക്കാടിന്റേത്. ‘സഫലമീ യാത്ര’യിൽ അദ്ദേഹം ഈ ആധുനികതയെ പ്രകൃതിയുമായുള്ള ആത്മീയ ലയനത്തിലൂടെ കൂടുതൽ മനുഷ്യകേന്ദ്രീകൃതമാക്കുന്നു.

‘സഫലമീ യാത്ര’: അസ്തിത്വപരമായ ദർശനം

ധനുമാസത്തിലെ ആതിര നിലാവിനെ കാവ്യവസ്തുവാക്കുമ്പോൾ കക്കാട് ചെയ്യുന്നത് മരണത്തെ ഒരു ആഘോഷമായി മാറ്റുകയാണ്. “സഫലമീ യാത്ര” എന്ന പ്രയോഗം തന്നെ അസ്തിത്വവാദപരമായ ഒരു വീക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. അർത്ഥമില്ലാത്തതെന്ന് തോന്നുന്ന ജീവിതയാത്ര, അവസാന നിമിഷത്തിൽ പ്രകൃതിയുടെ സാമീപ്യത്താൽ സഫലമാകുന്നു എന്ന തിരിച്ചറിവാണിത്.

കവിതയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന ‘നീലിമ’, ‘ഊഞ്ഞാൽ പാട്ട്’, ‘ആതിര നിലാവ്’ എന്നിവ കേവലമായ ബിംബങ്ങളല്ല, മറിച്ച് കവിയുടെ വേദനകളെ അലിയിച്ചു കളയുന്ന മാധ്യമങ്ങളാണ്. ബാല്യകാല ഓർമ്മകളിലേക്ക് തിരിഞ്ഞുനടക്കുന്ന കവി, തനിക്ക് നഷ്ടപ്പെട്ടതിനെയല്ല, മറിച്ച് താൻ അനുഭവിച്ചതിനെയാണ് ആഘോഷിക്കുന്നത്. ഇവിടെ കക്കാട് തന്റെ സമകാലികരായ ബാലാമണിയമ്മയുടെ മാതൃഭാവങ്ങളുമായോ, വൈലോപ്പിള്ളിയുടെ ചരിത്രബോധവുമായോ നേരിട്ട് ബന്ധപ്പെടുന്നില്ല. മറിച്ച്, തന്നിലേക്ക് തന്നെ നോക്കുന്ന ഒരു തപസ്വിയുടെ ഏകാന്തതയാണ് അദ്ദേഹം പങ്കുവെക്കുന്നത്.

താരതമ്യ പഠനം: ഒരു സൈദ്ധാന്തിക വിശകലനം

കക്കാടിന്റെ കവിതകളെ വിലയിരുത്തുമ്പോൾ സമകാലികരായ മറ്റു കവികളുടെ ശൈലികളുമായി താരതമ്യം ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്.

  1. ജി. ശങ്കരക്കുറുപ്പ് vs കക്കാട്: ജി.യുടെ കവിതകൾ പ്രകാശത്തിന്റെ സൗന്ദര്യത്തെ തേടുമ്പോൾ, കക്കാട് ഇരുട്ടിനെയും രോഗത്തെയും നേരിട്ടുകൊണ്ട് അതിനുള്ളിലെ പ്രകാശത്തെ കണ്ടെത്തുന്നു. ജി.യുടെ ‘സൗന്ദര്യോപാസന’യിൽ നിന്നും വ്യത്യസ്തമായി കക്കാടിന്റെ ‘സത്യോപാസന’യാണിത്.

  2. വൈലോപ്പിള്ളി vs കക്കാട്: വൈലോപ്പിള്ളി പ്രകൃതിയെ മനുഷ്യന്റെ വൈകാരിക പ്രതികരണമായി കാണുമ്പോൾ, കക്കാട് പ്രകൃതിയെ താനായിത്തന്നെ കാണുന്നു. ‘സഫലമീ യാത്ര’യിൽ പ്രകൃതിയും കവിയും ഒന്നായി മാറുന്ന ഒരു ‘അദ്വൈത’ അവസ്ഥയുണ്ട്.

  3. സച്ചിദാനന്ദൻ vs കക്കാട്: സച്ചിദാനന്ദന്റെ കവിതകളിൽ പ്രകടമായ രാഷ്ട്രീയ വിമർശനം കക്കാടിന്റെ കവിതകളിൽ പരോക്ഷമാണ്. നാഗരികതയുടെ വിപത്തുകളെക്കുറിച്ച് സംസാരിക്കുമ്പോഴും മനുഷ്യനെ കേന്ദ്രബിന്ദുവായി നിലനിർത്തുന്നതിൽ കക്കാട് വിജയിക്കുന്നു.

‘സഫലമീ യാത്ര’ എന്നത് ഒരു കവിയുടെ അവസാന പ്രാർത്ഥനയാണ്. അക്കാദമികമായ തലത്തിൽ പരിശോധിക്കുമ്പോൾ, ഈ കവിത ആധുനിക മലയാള കവിതയുടെ ഒരു വഴിത്തിരിവാണ്. കാല്പനികതയിൽ നിന്നും ആധുനികതയിലേക്കും, അവിടെനിന്നും ദാർശനികതയിലേക്കും സഞ്ചരിച്ച ഒരു കവിയുടെ പരിണാമം ഇതിൽ കാണാം. ചിത്രമെഴുത്തിലും സംഗീതത്തിലും പ്രാവീണ്യമുണ്ടായിരുന്ന കക്കാടിന്റെ കലാപരമായ മികവ്, ഈ കവിതയിലെ താളക്രമത്തിലും ബിംബഘടനയിലും സ്പഷ്ടമാണ്.

രോഗത്തിന്റെ വേദനയെ തന്റെ കവിതയിലെ സൗന്ദര്യബോധം കൊണ്ട് അതിജയിച്ച കക്കാട്, മരണത്തെ ഒരു തോൽവിയായല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ പൂർണ്ണതയായി (സഫലതയായി) കാണുന്നു എന്നതാണ് അദ്ദേഹത്തെ മലയാളത്തിലെ ഉജ്ജ്വലനായ ഒരു കവിയാക്കുന്നത്. അദ്ദേഹത്തിന്റെ കവിതകൾ ഇന്നും പ്രസക്തമായിരിക്കുന്നത്, മനുഷ്യൻ നേരിടുന്ന വലിയ പ്രതിസന്ധികളെപ്പോലും അതിജീവനത്തിന്റെ സംഗീതമാക്കാൻ അവയ്ക്ക് കഴിയുന്നത് കൊണ്ടാണ്. താഴെ കവിത കൊടുത്തിരിക്കുന്നു…

ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിര വരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ-
ന്നണിയത്തുതന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരുചുമയ്ക്കടിയിടറിവീഴാം.
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്, വളരെനാള്‍കൂടി
നേരിയ നിലാവിന്റെ പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടു നില്‍ക്കൂ.
ഓരോ നിറംകൊണ്ടു നേരമളന്നും
ഓരോ രവംകൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലന്തികളിഴഞ്ഞും
ഒരു കരസ്​പര്‍ശത്തി,ലൊരു നേര്‍ത്ത തേങ്ങലി-
ലിരവിന്‍ വ്രണങ്ങളില്‍ കുളിരു ചുറഞ്ഞും
കുഴയുമീ നാളുകളി,ലൊച്ചയുണ്ടാക്കാതെ-
യാതിരവരുന്നുവെന്നോ, സഖീ?ആതിരവരുന്നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി; വരുംകൊല്ല-
മാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം!
എന്തു, നിന്‍ മിഴിയിണ തുളുമ്പിയെന്നോ, സഖി,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ച്ചവര്‍പ്പുപെടാതീ മധുപാത്ര-
മടിയോളം മോന്തുക; നേര്‍ത്ത നിലാവിന്റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെയറകളിലെയോര്‍മ്മകളെടുക്കുക.ഇവിടെയെന്തോര്‍മ്മകളെന്നോ,
നെറുകയിലിരുട്ടേന്തിപ്പാറാവു നില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും,
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും,
നൊന്തും, പരസ്​പരം നോവിച്ചും, മൂപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണം, ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം.പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?
ഇത്തിരിക്കൂടെ നടന്നവ, കിന്നാര-
മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-
ച്ചിരിച്ചു കവിളുതുടിച്ചവ,
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ,
കെട്ടിപ്പുണര്‍ന്നു മുകര്‍ന്നവ,
കുത്തിപ്പിളര്‍ന്നു മരിച്ചവ, കൊന്നവ,
മൊട്ടായിപ്പുഴുതിന്നു, പാതി വിടര്‍ന്നു

പെരുവഴിയില്‍ ഞെട്ടറ്റടര്‍ന്നു പതിച്ചവ,
വഴിപോക്കരിരുളില്‍ ചവുട്ടിയരച്ചവ,
ഓരാതിരിക്കേച്ചവിട്ടടികളില്‍പ്പുള-
ഞ്ഞുല്‍ഫണമുയര്‍ന്നാടിനിന്നവ-ഒക്കെയും
ഒക്കെയുമോര്‍മ്മകളായിരിക്കാം,
ഓര്‍ക്കാന്‍ കഴിവീലവതന്‍ മുഖങ്ങള്‍.

മുഖമില്ലാതലറുമീ തെരുവുകള്‍ക്കപ്പുറം
മുരടന്‍ മുടുക്കുകള്‍ക്കപ്പുറം കാതുകളയച്ചുനോക്കൂ!
ഏതോ പുഴയുടെ കളകളത്തില്‍,
ഏതോ വയല്‍ക്കൊറ്റിതന്‍ നിറത്തില്‍,
ഏതോ മലമുടിപ്പോക്കുവെയ്‌ലില്‍,
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍,
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍,
നീങ്ങുമൊരു താന്തമാമന്തിയില്‍,
പടവുകളായ് കിഴക്കേറിയുയര്‍ന്നുപോയ്
കടുനീലവിണ്ണിലലിഞ്ഞുപോം മലകളില്‍,
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ, സഖി,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെയറിയാതെ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ, സഖി?
ചക്രവാളങ്ങളിലാഞ്ഞുചവിട്ടുന്ന
വിക്രമമെങ്ങ്? ഒരോങ്കാരബൃംഹണത്തില്‍
ത്രിപുരങ്ങളൊപ്പം തകര്‍ക്കുന്ന വീറെങ്ങ്?
ഏകാന്തരാവില്‍ നീയരുളുമീയലിവും
നെയ്ത്തിരിപോലെ തെളിയും കിടാങ്ങള്‍തന്‍
വിടര്‍മിഴികള്‍തന്‍ സ്വച്ഛനാളങ്ങളും
ഊതിത്തിളക്കിത്തളരാതെ കാക്കുമീ-
ദീനദീനങ്ങളാമല്‍പ്പദിനങ്ങളില്‍
ഒന്നു തെളിയുന്നു, നീയുമോര്‍ക്കുന്നുവോ?
ചീറിയടിക്കുമൊരിരുട്ടില്‍,
ദൂരങ്ങള്‍ കോള്‍കൊണ്ടു മുന്നില്‍ കിടക്കവേ,
കാല്‍കള്‍ ചുറ്റിപ്പിടിച്ചാഞ്ഞ് വിഴുങ്ങുമൊരു
പുഴ നമ്മള്‍ കഴപോലിറങ്ങിക്കടന്നതും,
നമ്മള്‍തന്നറിയാത്ത കാല്‍ച്ചവിട്ടേറ്റു
ഞെരിഞ്ഞ തൃണാവര്‍ത്തദേഹം, പുലരിയില്‍
വഴിവക്കില്‍ മലപോല്‍ കിടന്നതും.
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും, ആതിര-
യെത്തും, കടന്നുപോമീവഴി;
നാമിജ്ജനലിലൂടെതിരേല്‍ക്കും, ഇപ്പഴയൊ-
രോര്‍മ്മകളൊഴിഞ്ഞ താലം, തളര്‍ന്നൊട്ടു
വിറയാര്‍ന്ന കൈകളിലേന്തി, യതിലൊറ്റ
മിഴിനീര്‍ പതിക്കാതെ, മനമിടറാതെ.

കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര…
ഹാ! സഫലമീയാത്ര…

കവിത: സഫലമീ യാത്ര
എന്‍ .എന്‍ . കക്കാട്‌
ആലാപനം: ജി. വേണുഗോപാൽ, വിജയകുമാർ ബ്ലാത്തൂർ

ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര

ആരോപണങ്ങൾ എന്തുമിരിക്കട്ടെ, ഫിദൽ കാസ്ട്രോ എന്ന അനശ്വര വിപ്ലവകാരി ഇന്നലെ മരിച്ചല്ലോ. പണ്ട് ചെഗുവേര എഴുതിയ ഒരു കവിതയിതാ… മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സച്ചിദാനന്ദനാണ്. അവതരണം കരിവെള്ളൂർ മുരളിയുടേതും.

[ca_audio url=”https://chayilyam.com/stories/poem/fidel-castro-che-guevara.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
che guevara fidel castro

നീ പറഞ്ഞു,
സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.

ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.

ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.

നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം.
അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സ്വേച്ഛാധിപതികള്‍ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.

അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദയങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.

ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം… അത്രമാത്രം…

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ

childhood ബാല്യംചിത്രം മാതൃഭൂമിയിൽ നിന്നും
ഭാഷാപഠനത്തിൽ ശ്രവണപരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷ കുട്ടികൾ കേട്ടാണു പഠിക്കുന്നത്. വിവിധ ഭാഷകൾ കേൾക്കാനുള്ള അവസരമാണു കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഗൃഹാന്തരീക്ഷത്തെ ചുറ്റിപ്പറ്റി സംസാരിക്കുക, കഥകൾ പറയുക പാട്ടുപാടി കേൾപ്പിക്കുക തുടങ്ങി ഒട്ടനവധികാര്യങ്ങൾ കുട്ടികളുടെ ശ്രവണശേഷിയെ മൂർച്ചകൂട്ടുവാൻ സഹായിക്കും. രസഹരമായ കവിതകളാവുമ്പോൾ പരിസരം മറന്നവർ ഇരുന്നു പോകുന്നതു കണ്ടിട്ടുണ്ട്. ശ്രവണപരീക്ഷണത്തിനു കഥാകവിതകളാണു കൂടുതൽ നല്ലതെന്നു തോന്നിയിട്ടുണ്ട്. കവിതയെ അടിസ്ഥാനമാക്കി ചെറു ചോദ്യങ്ങൾ ചോദിച്ചാൽ കവിത കേട്ട് അതെത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നു നമുക്ക് അറിയാൻ സാധിക്കും, മാത്രമല്ല കുട്ടികൾക്ക് കവിതയോട് താല്പര്യം കൂടുകയും ചെയ്യും. കവിതയിലെ ശബ്ദം, താളം, പ്രാസം ഒക്കെ അവരറിയാതെ തന്നെ മനസ്സിൽ പതിയുന്നു. പിന്നീട് ആ കവിതയുടെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ അവരതു ചൊല്ലുന്നതു കാണാം!! ആമി സ്ഥിരമായി കേൾക്കുന്ന കവിതയാണ് താഴെ കൊടുക്കുന്നത് എല്ലാം കഥാ കവിതകൾ തന്നെ…
അമ്മാവാ, അമ്മാവാ ഗജവീരനമ്മാവാ,…”
ആനയെ കാണാൻ പോയി; ആറു കുരങ്ങന്മാർ ചേർന്നു പോയി,…”
ആപ്പിളു മുന്തിരിയോറഞ്ച് കൊതിയേറും കൈതച്ചക്ക,…”

എന്റെ മനസ്സിൽ ഇപ്പോഴും ഉള്ളൊരു കഥാകവിത താഴെ കൊടുക്കുന്നു)
ഞാനിത് ക്ലാസിൽ പഠിച്ചതല്ല, അനിയത്തിയോ മറ്റോ ചൊല്ലുന്നതു കേട്ടു പഠിച്ചതാണ്, നമ്മുടെ അയ്യപ്പച്ചങ്കരന്റെ പാട്ട്:

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ
കയ്യാല മേലൊന്നു കേറി നോക്കി
അമ്മ പറഞ്ഞു – കേറല്ലേ
അയ്യപ്പച്ചങ്കരാ കേറല്ലേ!
അച്ഛൻ പറഞ്ഞു – കേറല്ലേ
അയ്യപ്പച്ചങ്കരാ കേറല്ലേ!

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ
കയ്യാല മേലൊന്നു കേറി നോക്കി
അയ്യപ്പച്ചങ്കരൻ തടപുടിനത്തോം
കയ്യാല മോളീന്ന് ചക്കപോലെ

അയ്യോ നാട്ടുകാരോടി വന്നു
അയ്യപ്പച്ചങ്കരാ താഴെ വീണോ!

ആളു പിടിച്ചു ഏലേല
അയ്യപ്പച്ചങ്കരൻ പൊങ്ങീല്ല
പടയാളി വന്നു പിടിച്ചു നോക്കി
തടിമാടനൊന്നുമേ പൊങ്ങിയില്ല

രാജാവു വന്നു മന്ത്രി വന്നു
രാജ്യത്തെ പട്ടാളമൊക്കെ വന്നു
പടയാളി കുതിരയും നട്ടുകാരും
പിടിയെടാപിടിയെടാ ഏലേയ്യ

എല്ലാരുമൊത്തു പിടിച്ചുനോക്കി
ഏലയ്യാ പിടി ഏലയ്യാ
ഏലേലയ്യ പിടി ഏലയ്യാ
തടിമാടനയ്യപ്പച്ചങ്കരനോ
പൊടിപോലുമെന്നിട്ടനക്കമില്ല 🙁

ഈ അയ്യപ്പച്ചങ്കരനു സമാനമായ ഒരു ഇംഗ്ലീഷ് കവിതയുമുണ്ട് കേട്ടുകാണും നിങ്ങൾ…
Humpty Dumpty sat on a wall,
Humpty Dumpty had a great fall.
All the King’s horses, And all the King’s men
Couldn’t put Humpty together again!

ലോകമേ യാത്ര/സിസ്റ്റർ മേരി ബനീഞ്ജ

സ്കൂൾകാലത്തിലെന്നോ കാണാപാഠം പഠിച്ച ഒരു കവിതയാണിത്. സിസ്റ്റർ മേരി ബനീഞ്ജയുടെ ലോകമേ യാത്ര എന്ന കവിതയിലെ ഏതാനും ഭാഗങ്ങൾ. ഓർമ്മയിൽ ഇടയ്ക്കൊക്കെ തെളിഞ്ഞു വരുന്ന അതിലെ വരികൾ ഇവിടെ പകർത്തി വെയ്ക്കുന്നു: Continue reading

രക്തസാക്ഷി!

രക്തസാക്ഷികൾ അമരന്മാർ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/rakthasakshi.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി…
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി… Continue reading

പുലയാടി മക്കൾ

pulayadi makkal kavitha download
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ… Continue reading

വിരുന്നുകാരൻ

virunnikaaran | വിരുന്നുകാരൻ

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/virunnukaran.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മറ്റു കവിതകൾ കാണുക

ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ. Continue reading

പേറ്റുനോവ്

പേറ്റുയെന്ത്രമാണു പെണ്ണെന്ന് ഊറ്റമേറുന്ന മൂഢനെ…
ഓർത്തുകൊൾക നീയും മറ്റൊരുത്തി തൻ പേറ്റുനോവിനാൽ പിറന്നവൻ!

വീർത്ത മാറിടം നോക്കി പെണ്ണിനോടാർത്തി കാട്ടുന്ന മൂഢനെ,
ഓർത്തു കൊള്ളൂ നീ, ചുണ്ടിലിറ്റിയാ മറുമാറിടത്തിന്റെ ചോരയെ!

വസ്ത്രമൊന്നൂർന്നു മാറിയാൽ ചീഞ്ഞ നോട്ടമാ നാഭിയിൽ…!
മറുനാഭി നൽകിയ വായുവാണ് നിൻ ജീവനെന്നൊന്നോർക്കുക!!

പെണ്ണ് പെണ്ണാണെന്നെപ്പോഴും ചൊല്ലിയാടുന്ന മൂഢനെ,
നീ ചൊല്ലുവനിതു ത്രാണിയാവത് നിന്നമ്മ പെണ്ണായതു കാരണം

കാവ്യാ ഭാവനങ്ങളിലെപ്പോഴും പെണ്ണ് സുന്ദരിക്കോതയാ,
രണ്ടുപെറ്റൊരാനാൾ മുതൽ അവൾ ഞൊണ്ടി നീങ്ങതു കണ്ടുവോ?

യൗവനത്തിന്റെ പാതയിൽ അവൾ പൂത്തു നിന്നൊരാ പൂമരം!
ഇന്നു നീ ആറ്റി വിട്ടൊരാ കാറ്റിലായവൾ പൂ പൊഴിഞ്ഞൊരാ പാഴ്‌ മരം

നന്ദികേടൊട്ടും കാട്ടവേണ്ട നാം; പെണ്ണ് വേണമീ ഭൂവിതിൽ
പൊന്നു പോലെ കാക്കണം കണ്മണിയായ് നോക്കണം!!