കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ? പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ? പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത കായലും തോടുകളുമെവിടെന്‍റെ മക്കളേ? ചാകരമഹോത്സവപ്പെരുനാളിലലയടി- ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ? കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ? ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ? ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ? പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ- രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ? മരവും മനുഷ്യരും കിളിയും മൃഗങ്ങളും ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ? പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ- പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ? അരുമകളെ, യടിമകളെയാനകളെ, മാനുകളെ അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ? മലനാടിലൂറുന്ന വയനാടിലുറയുന്ന ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ? വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ? ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ? കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ? പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ- രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ? യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത, കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത, കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത കുലടയുടെ വേദാന്തപടുമൊഴികളോതാത്ത, തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത, കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത, കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത, കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത, കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ- രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ? തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ- ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ- ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
ഭൂമിക്കൊരു ചരമഗീതം
[ca_audio url="https://chayilyam.com/stories/poem/BhoomikkoruCharamaGeetham.mp3" width="280" height="27" css_class="codeart-google-mp3-player" autoplay="false"] ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റ നിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്! ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ- യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍- ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)- തിരുഹൃദയ രക്തം കുടിക്കാന്‍! ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ- ചിത്രപടകഞ്ചുകം ചീന്തി നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍- നിന്നുതിരും ഉതിരമവര്‍മോന്തി ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു- മാര്‍ത്തലക്കുന്നു മൃദുതാളം! അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന- തരുണന്റെ കഥയെത്ര പഴകീ പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍ വസുധയുടെ വസ്ത്രമുരിയുന്നു! വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര- മഴുമുനകള്‍ കേളി തുടരുന്നു! കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി വര്‍ഷിച്ചു രോഷമുണരുന്നു! ആടിമുകില്‍മാല കുടിനീര് തിരയുന്നു! ആതിരകള്‍ കുളിരു തിരയുന്നു. ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു! ആറുകളൊഴുക്ക് തിരയുന്നു! സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ- ചക്രങ്ങള്‍ ചാലിലുറയുന്നു! ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും ചേതനയില്‍ ശേഷിക്കുവോളം നിന്നില്‍ നിന്നുയിരാര്‍ന്നൊ- രെന്നില്‍ നിന്നോര്‍മകള്‍ മാത്രം! നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു- മായ് വന്നൊരാദ്യാനുഭൂതി! നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ- മായലിയുമന്ത്യാനുഭൂതി! നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍- കരളിലൊരു വിസ്മയവിഭാതം! നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ- യെന്നുമെന്‍ കാമമാം ധേനു. നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍ വന്നപോല്‍ കാറ്റുകള്‍ നടന്നൂ. ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും...
കവിത: അശ്വമേധം
[ca_audio url="https://chayilyam.com/stories/poem/Aswamedham.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] ആരൊരാളെൻ കുതിരയെ കെട്ടുവാൻ- ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമയൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ; കാട്ടുചോലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ; ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ എത്രയെത്ര ശവകുടീരങ്ങളിൽ നൃത്തമാടിയതാണാക്കുളമ്പുകൾ! ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ, എത്ര കൊറ്റക്കുടകൾ, യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ, അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെ ഭരണകൂടങ്ങളും! കുഞ്ചിരോമങ്ങൾതുള്ളിച്ചു തുള്ളിച്ചു സഞ്ചരിച്ചൊരിച്ചെമ്പൻകുതിരയെ, പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ. പിന്നെ രാജകീയോന്മത്തസേനകൾ വന്നു നിന്നു പടപ്പാളയങ്ങളിൽ! ആഗമതത്വവേദികൾ വന്നുപോൽ യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ! എന്റെ പൂർവികരശ്വഹൃദയജ്ഞ; രെന്റെ പൂർവികർ വിശ്വവിജയികൾ, അങ്കമാടിക്കുതിരയെ വീണ്ടെടു- ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ! മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ - പ്പൊന്നണിയിച്ച സംസ്കാരശില്പികൾ! നേടിയതാണവരോടു ഞാ,-നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ! ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ! ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ! ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ ആരൊരാളിക്കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ!! വയലാർ രാമവർമ്മ
ഓമനത്തിങ്കൾക്കിടാവോ
കവിത: ഓമനത്തിങ്കൾക്കിടാവോ രചന: ഇരയിമ്മൻ തമ്പി [ca_audio url="https://chayilyam.com/stories/poem/OmanathinkalKidavo.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] ഓമനത്തിങ്കൾക്കിടാവോ - നല്ല കോമളത്താമരപ്പൂവോ? പൂവിൽ നിറഞ്ഞ മധുവോ - പരി പൂർണ്ണേന്ദു തന്റെ നിലാവോ? പുത്തൻ പവിഴക്കൊടിയോ - ചെറു തത്തകൾ കൊഞ്ചും മൊഴിയോ? ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ? തുള്ളുമിളമാൻ കിടാവോ - ശോഭ കൊള്ളുന്നൊരന്നക്കൊടിയോ? ഈശ്വരൻ തന്ന നിധിയോ - പര- മേശ്വരിയേന്തും കിളിയോ? പാരിജാതത്തിൻ തളിരോ - എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ? വാത്സല്യരത്നത്തെ വയ്പാൻ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ? ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി- രുട്ടത്തു വെച്ച വിളക്കോ? കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടുവരാതുള്ള മുത്തോ? ആർത്തിതിമിരം കളവാൻ - ഉള്ള മാർത്താണ്ഡദേവപ്രഭയോ? സൂക്തിയിൽ കണ്ട പൊരുളോ - അതി- സൂക്ഷ്മമാം വീണാരവമോ? വമ്പിച്ച സന്തോഷവല്ലി - തന്റെ കൊമ്പതിൽ പൂത്ത പൂവല്ലി? പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി- ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ? കസ്തൂരി തന്റെ മണമോ - നല്ല സത്തുക്കൾക്കുള്ള ഗുണമോ? പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നിൽക്കലർന്നോരു മാറ്റോ? കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ? നന്മ വിളയും നിലമോ - ബഹു ധർമ്മങ്ങൾ വാഴും ഗൃഹമോ? ദാഹം കളയും ജലമോ - മാർഗ്ഗ ഖേദം കളയും തണലോ? വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവെച്ചുള്ള ധനമോ? കണ്ണിന്നു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ? ലാവണ്യപുണ്യനദിയോ - ഉണ്ണി- ക്കാർവർണ്ണൻ തന്റെ കണിയോ? ലക്ഷ്മീഭഗവതി തന്റെ - തിരു നെറ്റിമേലിട്ട കുറിയോ? എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരി- ലിങ്ങനെ വേഷം ധരിച്ചോ? പദ്മനാഭൻ തൻ കൃപയോ - ഇനി ഭാഗ്യം വരുന്ന വഴിയോ?
ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത
സൂര്യകാന്തി കവിത: [ca_audio url="https://chayilyam.com/stories/poem/Sooryakanthi.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റൊരു കവിത സൂര്യകാന്തിനോവ് - കവി: മുരുകൻ കാട്ടാക്കട: [ca_audio url="https://chayilyam.com/stories/poem/SooryakanthiNovu.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി- സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്: "ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍ തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ? സൗമ്യമായ് പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ- രമ്യമായ് വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ; വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ- മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല." ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ- സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം! അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം! പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ, പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം. ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ- ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ! ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി- നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ. മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു, മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍; വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ- ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍. ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോ ഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്! മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ, കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ. സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍; സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ് ജ്വലിച്ചാവൂ! ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ, മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ. മാമകമനോഗതമവിടന്നറിഞ്ഞെന്നോ; പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്, വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍ തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം. അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍; തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ! നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതു മന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍! നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ് പുലര്‍ച്ചയ്ക്കു ഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ; വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട- ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ. ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി- പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം: "ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ! ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!" ************************************************************* മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 ന്, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി കാലടിക്ക് അടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. വയസ്സ് 17 ആയപ്പോൾ ഹെഡ്...
thadaka | താടക
അധികാരത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതിയ ദ്രാവിഡപുത്രി മലയാള കവിതയിലെ പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനായ വയലാർ രാമവർമ്മ പുരാണങ്ങളെയും ഐതിഹ്യങ്ങളെയും എപ്പോഴും ഒരു കീഴാള (Subaltern) ബോധത്തോടെയാണ് സമീപിച്ചിട്ടുള്ളത്. വിജയികൾ എഴുതിയ ചരിത്രത്തിൽ ക്രൂരന്മാരും രാക്ഷസന്മാരുമായി ചിത്രീകരിക്കപ്പെട്ടവർക്ക് വേണ്ടി വയലാർ തന്റെ പേന ചലിപ്പിച്ചു. അതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് 'താടക എന്ന ദ്രാവിഡരാജകുമാരി' എന്ന കവിത. (more…)
അഭിമുഖം
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.ചോദ്യം തുടങ്ങി.വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചുംഎന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്... ഒരു സാന്ത്വനം... അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി.അവയിലെ രക്തദാഹം എനിക്കേത്രയോ പരിചിതം.കുഞ്ഞുങ്ങള്‍ ചോദിക്കുന്നു : നിങ്ങള്‍ എഴുതുന്നതെല്ലാം പച്ചക്കള്ളമല്ലേ?നിസ്സഹായതയുടെ കൊലക്കയറില്‍ ഞാന്‍ പിടയുന്നു. ദൈവമേ. തെളിവും സാക്ഷിയുമില്ലാത്ത ജീവിതം!ഇല്ല. ദൈവം ആര്‍ക്കുവേണ്ടിയും സാക്ഷി പറയാറില്ല.ചിറിയിലെ രക്തം നുണഞ്ഞ് കുഞ്ഞുങ്ങള്‍ ചോദിച്ചു :എവിടെ മറ്റേയാള്‍? എന്റെ ഇണയുടെ ചോരകൂടി അവര്‍ക്കു വേണം !പക്ഷേ കുഞ്ഞുങ്ങളുടെ ക്രൌര്യം കണ്ടു ഭയന്ന് അവള്‍ നേരത്തേ രക്ഷപ്പെട്ടിരുന്നു.കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.ഇവനെ നമ്മള്‍ തകര്‍ത്തു. ഇവനെ നമ്മള്‍ നശിപ്പിച്ചു. ഇവന്‍ ഇനി ഇല്ല.ഇപ്പോള്‍ ഇത്രമതി. വിജയത്തിന്റെ ലഹരിയില്‍ കുഞ്ഞുങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു.നന്ദി സര്‍, വളരെ നന്ദി- നരബലി നടത്തിയ സംതൃപ്തിയോടെ അവര്‍ തിരിച്ചു പോയി.കുഞ്ഞുങ്ങള്‍ എന്റെ അരികില്‍ വന്നോട്ടെ, എന്റെ ചോര കുടിച്ചോട്ടെ.ഞാന്‍ അവരെ തടയുന്നില്ല.കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്.
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി.. അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍ പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല... പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍ പാലൊളി പുഞ്ചിരി മായും പാവാടക്കാരീ... നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ ... അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല കണ്‍മുനയില്‍ ഇന്നു കാണും കവിതയില്ല.. പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ... കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ... .... .... .... Lyricist: പി ഭാസ്ക്കരൻ Music: എം എസ് ബാബുരാജ് Singer: കെ ജെ യേശുദാസ് Film: പരീക്ഷ
സുഖമോ ദേവി
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി..... സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി..... സുഖമോ സുഖമോ... നിന്‍കഴല്‍ തൊടും മണ്‍തരികളും മംഗലനീലാകാശവും കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ കുളിര്‍പകരും പനിനീര്‍ക്കാറ്റും അഞ്ജനം തൊടും കുഞ്ഞുപൂക്കളും അഞ്ചിതമാം പൂപീലിയും അഴകില്‍ കോതിയ മുടിയില്‍ തിരുകീ കളമൊഴികള്‍ കുശലം ചൊല്ലും ....... ........... .......... ...... Lyricist: ഒ എൻ വി കുറുപ്പ് Music: രവീന്ദ്രൻ Singer: കെ ജെ യേശുദാസ് Raaga: ഭൈരവി Year: 1986 Film: സുഖമോ ദേവി
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ് നാമജപാമൃതമന്ത്രം ചുണ്ടില്‍ ക്ലാവുപിടിക്കും സന്ധ്യാനേരം..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..അഗ്നിയായ് കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ..ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
