പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിം‌ങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു – ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്?

കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 – ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മേല്‍ ഘടകത്തിനു നല്‍കും. ലോക്കല്‍ സെക്രട്ടറിയുടെ വാക്കുകള്‍ അവര്‍‌ക്കാപ്തവാക്യമായിരിക്കാം, കഴുതകളെപോലെ രാപകലില്ലാതെ പോസ്റ്ററും ബാനറുമായി നടക്കും. അവരുടെ ചിന്തകളെ മയക്കിക്കിടത്തി, വികാരങ്ങളെ പാര്‍ട്ടിബോധത്താല്‍ കടിഞ്ഞാണിട്ടുബന്ധിച്ച് നിങ്ങളവരെ അടിമകളാക്കി. അവര്‍ക്കു വാക്കുകളില്ല, പൊതുജനത്തിനു മുമ്പില്‍ അവര്‍ ഉത്തരം മുട്ടി വായടച്ചുപിടിച്ച് ഒളിച്ചു നടക്കുന്നു. അവര്‍ക്കിന്നു പൊതുജനപ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല – അതിനുള്ള വില അവര്‍ക്കിന്നാരും കൊടുക്കുന്നുമില്ല. സഖാവേ, ആ തമമുറയുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. പുതു തലമുറ നിങ്ങളെ ഒറ്റപ്പെടുത്തും.

ഞങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ക്കെന്തു ന്യായമാണു പറയാനുള്ളത്? ഞങ്ങളിന്നും സത്യത്തിന്റെ ഭാഗത്താണ്. അഴിമതിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണം, ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി അധികാരത്തിനു വേണ്ടി കടിപിടികൂടി നില്‍ക്കുന്ന തെരുവു നായ്‌ക്കളുടെ പിടിയില്‍ നിന്നുള്ള മോചനം, വിവേചനരഹിതമായ വികസനം… അധികമൊന്നും ആവശ്യപ്പെടുന്നില്ല. സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!

മാറ്റുവിന്‍‌ ചട്ടങ്ങളേ…

കേരളത്തിലെ ഹർത്താൽ, പണിമുടക്ക് സമരങ്ങൾ
സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട്‌ “കേരളത്തില്‍‌” ഇടതുപക്ഷകക്ഷികളുടെ “അഖിലേന്ത്യാ” ഹര്‍‌ത്താല്‍‌ (ഏപ്രില്‍ 27, 2010)‌ ആരം‌ഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍‌ട്ടിയിലെ മെമ്പര്‍‌മാര്‍‌ മാത്രം‌ പണിമുടക്കി വീട്ടിലിരുന്നാല്‍‌ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍‌ ഇവര്‍‌ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും‌ ഈ കക്ഷികളുടെ പോക്ഷകസം‌ഘടനകളിലെ മെമ്പര്‍‌മാരും‌ ഒക്കെ കൂടുമ്പോള്‍‌ തന്നെ ലക്ഷങ്ങള്‍‌ ആവുമല്ലോ..! അവര്‍‌ അവരുടെ കടകള്‍‌ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍‌ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ‌ മരിച്ചാല്‍‌ പോകാതിരിക്കട്ടെ… മറ്റു പാര്‍‌ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും‌ സ്വാതന്ത്ര്യത്തിനു വിലക്കേര്‍‌പ്പെടുത്താന്‍‌ ഏതു നിയമമാണാവോ ഇവര്‍‌ക്കു കൂട്ടുനി‌ക്കുന്നത്? ഈ കാണിക്കുന്നത്‌ ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം‌ കണ്ട്‌, തെരഞ്ഞെടുപ്പുകളില്‍‌‌ ഇത്തരം‌ ജനദ്രോഹികളെ ഒറ്റപ്പെടുത്തുക…!

ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍‌ത്താല്‍‌ കൊണ്ട്‌ നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും‌ ആക്രമങ്ങളില്‍ പെട്ട്‌ പല ജീവനും‌ കൊഴിഞ്ഞുപോയിട്ടുമുണ്ട്‌; ലക്ഷങ്ങളുടെ പൊതുമുതല്‍‌ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും‌ കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം‌ കഴിഞ്ഞ പ്രാവശ്യം‌ ഏതോ പത്രത്തില്‍‌ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍‌ ഒരു സഖാവുപറഞ്ഞത്‌ അതു കുത്തകബൂര്‍‌ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രം‌ഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍‌.  നേതാക്കളാവട്ടെ വിദേശങ്ങളില്‍‌പോയി പിരിവെടുത്ത കോടികള്‍‌ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും.

ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം‌ അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍‌ എത്തേണ്ടവര്‍‌ ഇന്നെന്തുചെയ്യും‌? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍‌ ഒരു വിദ്യാര്‍‌ത്ഥി അനുഭവിക്കു മാനസിക സമ്മര്‍‌ദ്ദം‌ ഏതു പാര്‍‌ട്ടിക്കാരന്‍‌ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും‌ ആഘോഷങ്ങളും‌ മറ്റും‌, മരണവീടുകളിലും‌ മറ്റും‌ എത്തിച്ചേരാന്‍‌ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം…

ഇവിടെ, ബാം‌ഗ്ലൂരിലായിട്ടുപോലും‌ കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍‌ക്കുള്ളില്‍‌ നാലു പ്രാവശ്യം‌ എനിക്കു പണി കിട്ടിയിട്ടുണ്ട്.  ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍‌പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍‌ ഹര്‍‌ത്താലും‌ പണിമുടക്കുമൊക്കെ.

ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍‌ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ്‌ നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍‌ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍‌, ഓരോ ഏരിയ ഓരോ ലോക്കല്‍‌ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍‌ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം‌ മാറിവന്ന ബന്ദാണു ഹര്‍‌ത്താലെന്ന്‌ കോടതി അറിഞ്ഞില്ല എന്നുണ്ടോ?.

വാല്‍‌കഷ്‌ണം
ഇന്നു നടന്ന ഹര്‍‌ത്താല്‍‌ ദിനപരിപാടികളില്‍‌ ചിലത്‌. ഫോട്ടോകള്‍‌ മനോരമയില്‍‌ നിന്നും‌

കോടതിയും‌ ഹര്‍‌ത്താലും‌
2004 may 24 – നുള്ള ഹൈക്കോടതി ഫുള്‍‌ ബെഞ്ചിന്റെ ഉത്തരവുപ്രകാരം‌ ഹര്‍‌ത്താലില്‍‌ ജനജീവിതം‌ സ്തം‌ഭിപ്പിക്കതിരിക്കാന്‍‌ സര്‍‌ക്കാരിനു ബാധ്യതയുണ്ട്‌. വേണ്ടിവന്നാല്‍‌ പട്ടാളത്തെവരെ ഇറക്കി ക്രമസമാധനം‌ നിലനിര്‍‌ത്തണമെന്നു കോടതി പറയുന്നു.

കോടതി പറഞ്ഞ ചില കാര്യങ്ങള്‍‌

  • ഹര്‍‌ത്താലില്‍‌ ഭരണഘടനാ സ്തം‌ഭനവും‌ മൗലികാവകാശലംഘനവും ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തണം‌. ക്രമസമാധാനപാലനത്തിന്‌ ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍‌ ജില്ലാഭരണകൂടത്തിനും‌ പൊലീസ്‌ അധികാരികള്‍‌ക്കുമെതിരെ സര്‍‌ക്കാര്‍‌ നടപടി എടുക്കണം‌.
  • ഹര്‍ത്താലാഹ്വാനം‌ നല്‍‌കുന്നവര്‍‌ ആരേയും‌ നിര്‍‌ബന്ധിക്കരുതെന്ന്‌ അണികള്‍‌ക്കു നിര്‍‌ദ്ദേശം‌ നല്‍‌കണം‌.
  • പൊതു-സ്വകാര്യസ്വത്തിനുണ്ടാവുന്ന നാശനഷ്‌ടങ്ങള്‍‌ ഈടാക്കുന്നതു സംബന്ധിച്ച വിശദാം‌ശങ്ങള്‍‌ സര്‍‌ക്കാര്‍‌ പ്രസിദ്ധീകരിക്കണം‌. സ്വകാര്യവ്യക്തികളുടെ ജീവനും‌ സ്വത്തിനും‌ അപകടമുണ്ടായാല്‍‌ സര്‍‌ക്കാര്‍‌ ഉടനടി നഷ്‌ടപരിഹാരം‌ കൊടുക്കണം‌. അതു കാരണക്കാരില്‍‌ നിന്നും‌, പാര്‍‌ട്ടി/സം‌ഘടനകളില്‍‌ നിന്നും‌ ഈടാക്കണം‌.
  • ഹര്‍‌ത്താല്‍‌ ദിവസം‌ ജനങ്ങള്‍‌ക്കു ഭയാശങ്ക കൂടാതെ ഇറങ്ങിനടക്കാനും‌ വാഹനമോടിക്കാനും‌ സാഹചര്യമൊരുക്കണം‌. പൊതുഗതാഗതം‌ തടസപ്പെടില്ലെന്നുറപ്പു വരുത്തണം‌.
  • അതിക്രമം‌ കാണിക്കുന്നവര്‍‌ക്കെതിരേയും‌ അതിനു പ്രേരിപ്പിക്കുന്നവര്‍‌ക്കെതിരേയും‌ ക്രിമിനല്‍‌ കേസ്സെടുക്കണം.

പണം

ജീവിതയാത്രയിൽ മുന്നോട്ട് പോകാൻ നമുക്ക് പണം ആവശ്യമാണ്. എന്നാൽ, പലപ്പോഴും നാം പണത്തിന് നൽകുന്ന അമിത പ്രാധാന്യം, മനുഷ്യബന്ധങ്ങൾക്കും സമാധാനത്തിനും മുകളിൽ പണം വളരുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പണത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ തന്നെ, ജീവിതം കൂടുതൽ മനോഹരമാക്കാം.

എന്താണ് പണം?

പണം എന്നത് കേവലം അക്കങ്ങളോ കറൻസിയോ മാത്രമല്ല; അത് നമ്മുടെ ആവശ്യങ്ങളെ നിറവേറ്റാനുള്ള ഒരു ഉപാധി (Tool) മാത്രമാണ്. നമ്മൾ അതിജീവിക്കാനും, അടിസ്ഥാന സൗകര്യങ്ങൾ നേടാനും, ഒരു പരിധിവരെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാനും ഉപയോഗിക്കുന്ന ഒന്നാണത്. പണം സമ്പാദിക്കുക എന്നത് വിജയമല്ല, മറിച്ച് ആ പണം ഉപയോഗിച്ച് നാം എന്ത് സൃഷ്ടിക്കുന്നു, എങ്ങനെയുള്ള ജീവിതം നയിക്കുന്നു എന്നതാണ് യഥാർത്ഥ വിജയം.

പണം എങ്ങനെ വിനിയോഗിക്കണം?

പണത്തെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

  • ആവശ്യവും ആഗ്രഹവും തിരിച്ചറിയുക: നമുക്ക് ആവശ്യമുള്ളതും (Needs), ആഗ്രഹിക്കുന്നതും (Wants) തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക. ആവശ്യമുള്ളതിനായി ചെലവഴിക്കുന്നത് സന്തോഷം നൽകുമെങ്കിലും, ആഗ്രഹങ്ങളുടെ പിന്നാലെയുള്ള അമിതമായ ഓട്ടം അസ്വസ്ഥതകളാണ് നൽകുക.

  • നിക്ഷേപം എന്ന കരുതൽ: സമ്പാദിക്കുന്ന പണം മുഴുവൻ ചെലവഴിക്കുന്നതിന് പകരം, ഭാവിയിലെ ആവശ്യങ്ങൾക്കായി ഒരു വിഹിതം മാറ്റിവെക്കുന്ന ശീലം വളർത്തുക. ഇത് സാമ്പത്തിക സുരക്ഷിതത്വവും മാനസിക സമാധാനവും നൽകുന്നു.

  • പങ്കിടലിന്റെ സന്തോഷം: പണത്തിന്റെ ഏറ്റവും വലിയ അർത്ഥം അത് മറ്റുള്ളവരിലേക്ക് എത്തുമ്പോഴാണ്. അർഹതപ്പെട്ടവർക്ക് സഹായം നൽകാനും, സമൂഹത്തിന്റെ നന്മയ്ക്കായി ചെറിയ തോതിലെങ്കിലും വിനിയോഗിക്കാനും കഴിയുമ്പോൾ പണം കൂടുതൽ മൂല്യമുള്ളതാകുന്നു.

പണവും ബന്ധങ്ങളും: ഒരു പുതിയ കാഴ്ചപ്പാട്

പണത്തിന്റെ പേരിൽ രണ്ട് വ്യക്തികളോ, സമൂഹങ്ങളോ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. എന്നാൽ, പണത്തേക്കാൾ വലുതാണ് നമുക്കിടയിലുള്ള മനുഷ്യബന്ധങ്ങൾ.

പണം വരും പോകും, എന്നാൽ നഷ്ടപ്പെട്ട ബന്ധങ്ങൾ തിരിച്ചുപിടിക്കാൻ പലപ്പോഴും സാധിക്കില്ല. പണത്തെ തർക്കങ്ങൾക്കുള്ള ആയുധമാക്കാതെ, ഐക്യത്തിനുള്ള ഒരു പാലമായി മാറ്റാൻ നമുക്ക് ശ്രമിക്കാം. ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കുന്നതിനേക്കാൾ, പരസ്പര ബഹുമാനത്തിനും സ്നേഹത്തിനും മുൻഗണന നൽകുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. പണം ഒരു മികച്ച ദാസനാണ്, എന്നാൽ മോശമായൊരു യജമാനനും. പണം നമ്മെ ഭരിക്കുന്ന അവസ്ഥയിൽ നിന്ന് മാറി, പണത്തെ നന്മയ്ക്കായി ഭരിക്കാനും വിനിയോഗിക്കാനും നമുക്ക് കഴിയണം. പണം കൊണ്ടല്ല, പ്രവർത്തികൾ കൊണ്ടും സ്നേഹം കൊണ്ടും വേണം നമ്മൾ മറ്റുള്ളവരുടെ ഹൃദയങ്ങളിൽ വലിയവരാകാൻ. ഓർക്കുക, പണം നൽകുന്ന സൗകര്യത്തേക്കാൾ വലുതാണ്, നല്ല മനസ്സ് നൽകുന്ന സന്തോഷം. പണവുമായി ബന്ധപ്പെട്ട ചില കവിതാശകലങ്ങൾ ഇവിടെ കൊടുക്കുന്നു:

പണം‌ ബ്രഹ്‌മോ പണം‌ വിഷ്‌ണു, പണം‌ ദേവോ മഹേശ്വരഃ
പണം‌ സാക്ഷാല്‍‌ പരബ്രഹ്‌മം‌, തസ്‌മൈ ശ്രീ പണമേ നമഃ

പണം പഴയകാല കൃതികളിൽ

അന്നരക്കാശെനിക്കില്ലായിരുന്നു ഞാൻ
മന്ദസ്മിതാസ്യനായ് നിന്നിരുന്നു
ഇന്നു ഞാൻ വിത്തവാൻ തോരുന്നതില്ലെന്റെ
കണ്ണുകൾ, കഷ്ട്മിതെന്തുമാറ്റം(ചങ്ങമ്പുഴ)

ഉത്തമം സ്വാർജിതം വിത്തം –
മദ്ധ്യമം ജനകാർജിതം
അധമം സോദരദ്രവ്യം
സ്ത്രീ വിത്തമധമാധമം (സുഭാഷിതരതനാകരം)

ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ
ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല)
ദ്രവ്യമുണ്ടെങ്കിലേ ബന്ധുക്കളുണ്ടാവൂ
ദ്രവ്യമില്ലാത്തവനാരുമില്ലാ ഗതി.
ദിവ്യനെന്നാകിലും ഭവ്യനെന്നാകിലും
ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിർണയം (പഞ്ചതന്ത്രം)

ധനമെന്നുള്ളതു മോഹിക്കുമ്പോൾ
വിനയമൊരുത്തനുമില്ലിഹനൂനം
തനയൻ ജനകനെ വഞ്ചനചെയ്യും
ജനകൻ തനയനെ വധവുംകൂട്ടും
അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
മനുജന്മാരുടെ കർമമിതല്ലാം (കുഞ്ചൻ നമ്പ്യാർ)

പണമെന്നുള്ളതു കൈയ്യിൽ വരുമ്പോൾ
ഗുണമെന്നുള്ളതു ദൂരത്താകും
പണവും ഗുണവും കൂടിയിരിപ്പാൻ
പണിയെന്നുള്ളതു ബോധിക്കേണം (കുഞ്ചൻ നമ്പ്യാർ)

പണമില്ലാത്ത പുരുഷൻ മണമില്ലാത്ത പൂവുപോൽ(അവസരോക്തിമാല)

പണമെന്നാഖ്യ കേൾക്കുമ്പോൾ
പിണവും വാ പിളർന്നിടും (അവസരോക്തിമാല)

പണമൊരുവനു ഭൗതികപ്രതാപ-
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
ഘൃണയതിനൊരുനാളുമില്ല ജീവ
വ്രണമതുണക്കുകയില്ല തെല്ലുപോലും.(ചങ്ങമ്പുഴ)

മുതൽ വെളിയിലിറക്കാതത്രയും മൂടിവയ്ക്കും
വ്രതമുടയ കടുപ്പക്കാർക്കു നാശം കലാശം. (വള്ളത്തോൾ- ചിത്രയോഗം)

വയോവൃദ്ധൻ , തപോവൃദ്ധൻ, ജ്ഞാനവൃദ്ധനുമെന്നിവർ
മൂവരും ധന്യവൃദ്ധന്റെ -വാതിൽക്കൽ കാത്തുനിൽക്കുവോർ(വള്ളത്തോൾ -ദൂര)

പണമുണ്ടാക്കാനായി സമയം കളയാൻ എനിക്കൊക്കില്ല. അമേരിക്കൻ ശാസ്ത്രജ്ഞൻ ലൂയി അഗാസിസ്.

കവിതെഴുത്തിൽ പണമുണ്ടാകില്ല. പണത്തിലാണെങ്കിൽ കവിതയൊട്ടില്ലതാനും ഇംഗ്ലീഷ് കവി റൊബർട്ട് ഗ്രേവ്സ്.

ധാരാളം പണമുള്ള ഒരു ദരിദ്രനായി ജീവിച്ചാൽ കൊള്ളാമെന്നുണ്ടെനിക്ക് . പാബ്ലൊ പിക്കാസൊ

പണത്തെ എത്ര കെട്ടിപിടിച്ചാലും അത് തിരികെ കെട്ടിപിടിക്കില്ല . അമേരിക്കൻ ശേഖരത്തിൽ നിന്നും

പണം പാഴാക്കിയാൽ പണക്കുറവ് സംഭവിച്ചെന്നിരിക്കും എന്നാൽ സമയം പാഴാക്കിയാൽ ജീവിതത്തിന്റെ അംശമാണ് നഷ്ടപ്പെടുക .മൈക്കിൽ ലീബൗഫ്

ദിനപത്രത്തിൽ കോടീശ്വർനമാരുടെ പട്ടികയിൽ എന്റെ പേരങ്ങാൻ വന്നിട്ടുണ്ടൊ എന്ന് ഞാൻ എന്നും പരിശോധിക്കും .ഇല്ലെന്നു കാണുമ്പോൾ ഞാൻ ജോലിക്കു പോകും . അമേരിക്കൻ ഹാസ്യ താരം റൊബർട്ട് ഓർബൻ

പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒരേ മതക്കാരാണ് . വോൾട്ടയർ

പണത്തിനു പലപ്പോഴും തീ പിടിച്ച വിലയാൺ .എമേഴ്സൺ.

പണത്തെ ആരാധിക്കുന്നവനെ പണം പിശാചിനെപോലെ വേട്ടയാടും . അമേരിക്കൻ ഗ്രനഥകാരൻ ഹെൻട്രി ഫീൽഡിംഗ്

 

പഴംചൊല്ലുകളിലെ പണം
സമ്പത്ത് കാലത്ത് തൈപത്തു വച്ചാ-
ലാപത്തുകാലത്തു കാ പത്തു തിന്നാം

കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം (നമ്പ്യാർ)

പണമെന്നുള്ളത് കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും

പണം കണ്ടാലേ പണം വരൂ

പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം

പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ

പണം നോക്കി പണ്ടം കൊള്ളുക , ഗുണം നോക്കി പെണ്ണുകൊള്ളുക

പണം നോക്കിനു മുഖംനോക്കില്ല

പണം പന്തലിൽ കുലം കുപ്പയിൽ

പണം പാഷാണം, ഗുണം നിർവാണം

പണം പെരുത്താൽ ഭയം പെരുക്കും

പണം മണ്ണാക്കുക മണ്ണ് പണമാക്കുക

കടമപകടം; കടമില്ലാത്ത കഞ്ഞി ഉത്തമം

കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു

കടം കാതറുക്കും

കടം കാലനു തുല്യം

കടം കൊടുത്താലിടയും കൊടുക്കണം

കടം കൊടുത്തു പട്ടിണി കിടക്കരുത്

കടം വാങ്ങി കുടിവെച്ചാൽ കുടികൊണ്ട് കടം വീട്ടാം

കടം വാങ്ങിയുണ്ടാൽ മനം വാടിവാഴാം

കടം വീടിയാൽ ധനം

 

പണം മറ്റുഭാഷകളിൽ
പണത്തോടും പെണ്ണിനോടും കളി അരുത് (ഇംഗ്ലീഷ്)

പണത്തെക്കുറിച്ച് പൊങ്ങച്ചം പറയരുത്. അത് ഏതു സമയവും നഷ്ടപ്പെടാം( യിഡ്ഡിഷ്)

പണമിടപ്പാട് മാതാപിതാക്കളേയും കുട്ടികളേയും അന്യരാക്കുന്നു (ജപ്പാൻ)

കടം കൊടുക്കാൻ പണമില്ലാത്തവൻ ധന്യനാണ്. അവൻ ശത്രുക്കളെ സമ്പാദിക്കുന്നില്ല ( യിഡ്ഡിഷ്)

കടം കൊടുക്കുന്നവനു പണവും ഒപ്പം സുഹൃത്തും നഷ്ടപ്പെടുന്നു ( ഇംഗ്ലീഷ്)

മടിശ്ശീലയിൽ പണമില്ലാത്തവന്റെ ചുണ്ടിൽ മധുരവാക്കുകൾ ഉണ്ടാവും( ഡാനിഷ്)

മടിശ്ശീലയിൽ പണമില്ലെങ്കിൽ ചുണ്ടിൽ തേനുണ്ടാവണം (ഫ്രഞ്ച്)

പണം മോഹിക്കുന്നവൻ എന്തും മോഹിക്കുന്നവനാണ് (ഇംഗ്ലീഷ്)

പണമില്ലാത്തവനു മടിശ്ശീല വേണ്ട ( ഇംഗ്ലീഷ്)

പണം വിതക്കുന്നവൻ ദാരിദ്ര്യം കൊയ്യൂം ( ഡാനിഷ്)

കുറച്ചു പണം പുറത്തേക്ക് പോകാതെ ധാരാളം പണം അകത്തേക്ക് വരില്ല ചൈനീസ്

ഒരൊറ്നമെങ്കിലും ഉണ്ടാവട്ടെ (തുർക്കി)

പണമുണ്ടോ കൈയ്യിൽ? ഇരിക്കൂ. പണമില്ലേ? സ്ഥലം വിട്ടോള്ളൂ (ജർമ്മൻ)

പണമുള്ളവന്റെ അഭിപ്രായം സ്വീകരിക്കപ്പെടും ( ഹീബ്രു)

പാപം ചെയ്യാനും പണം ആവശ്യമാണ് (യിഡിഷ്)

കുമാരനാശന്റെ കവിത പണം
1910 – ജൂണിൽ എഴുതിയത്.
വരഗുണനര, വായുവീഥിമേൽ നീ
വിരവൊടു തീർത്തൊരു കോട്ട വീണുപോയോ!
കരയുഗമയി കെട്ടി, നോക്കി വിണ്ണിൽ‌-
ത്തിരയുവതീ നെടുവീർപ്പൊടെന്തെടോ നീ?

വിരയുവതിഹ നിൻമതത്തിനായോ
പുരുമമതം സമുദായഭൂതിയോർത്തോ
പരഹിതകരമാം പ്രവൃത്തിതന്നിൽ‌
പരമഭിവൃദ്ധിയതിന്നുവേണ്ടിയോ നീ.

സ്ഥിരമിഹ സുഖമോ മഹത്ത്വമോ നീ,
വരഗുണമാർന്നൊരു വിദ്യയോ യശസ്സോ
പരമസുകൃതമോ കടന്ന സാക്ഷാൽ‌
പരഗതിയോ– പറകെന്തെടോ കൊതിപ്പൂ.

കുറവു കരുതിയിങ്ങു കേണിരുന്നാൽ‌
കുരയുകയാം വിലയാർന്ന നിന്റെ കാലം
മറവകലെ രഹസ്യമോതുവൻ‌, നീ
പറയുക പോയിതു നിന്റെയിഷ്ടരോടും.

കരുതുക, കൃതിയത്നലഭ്യനേതും
തരുവതിനീശനിയുക്തനേകനീ ഞാൻ‌
വിരവിൽ‌ വിഹിതവൃത്തിയേതുകൊണ്ടും
പരമിഹ നേടുക, യെന്നെ, നീ — പണത്തെ!

അവലംബമായി വിക്കിഗ്രന്ഥശാല, വിക്കിപീഡീയ, വിക്കിചൊല്ലുകൾ എന്നിവ എടുത്തിരിക്കുന്നു.