എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു സംഭമുണ്ടെന്ന്. ആദ്യമായി ഓജോബോര്‍ഡിനെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് Continue reading
malayalam
ചേലിയക്കാരന്റെ പ്രേതം

ഭൂത, പ്രേത, പിശാചുകളെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇരുട്ടിന്റെ മറവിലും, വടവൃക്ഷങ്ങളായ കരിമ്പനകളിലും പാലമരത്തിലും എന്തിനേറെ, കുടുസ്സുമുറികളിലും, തട്ടിന്‍പുറങ്ങളിലും രക്തദാഹികളായ ഇവറ്റകള്‍ സസുഖം വാണിരുന്നുവത്രേ!. മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെയീ കടുംവര്‍ണ്ണകാമനകള്‍ എന്നും കൗതുകം ജനിപ്പിച്ചിരുന്നു. ബല്യകാലം ചെലവഴിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിഗ്രാമത്തിന്റെ ശക്തമായ സ്വാധീനത്തില്‍ ഇത്തരം വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും അപകടവും തിരിച്ചറിയാന്‍ ചെറുപ്പത്തിലേ സാധിച്ചിരുന്നു. യുക്തിയുടെ ശക്തമായ തടവറയില്‍ ഗതികിട്ടാതെ ഈ ദുരാത്മാക്കള്‍ ശ്വാസം മുട്ടിവന്നു. പ്രേതങ്ങള്‍ വിഹരിക്കുന്ന കാവിലും ഇടവഴികളിലും ഇരുള്‍നിറഞ്ഞ വനമേഖലയിലും ശവക്കോട്ടയിലും സന്ധ്യാനേരങ്ങളില്‍ നടന്നു ഞാന്‍ പേടി മാറ്റി. അവരെന്നെ വിട്ട് എന്നെന്നേക്കുമായി വിടപറഞ്ഞൊഴിഞ്ഞു; കൂടെ ദൈവവിശ്വാസവും. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായിരുന്നു എനിക്ക് ദൈവവും ഈ പറഞ്ഞ ദുരാത്മാക്കളും. ഗുഡ്‌ബൈ പറഞ്ഞവരൊഴിഞ്ഞു പോയപ്പോള്‍ പിന്നീടുകണ്ട പല ആചാരങ്ങളും ഒരു ചെറുചിരിയോടെ കണ്ടു നില്‍ക്കാനായി. എങ്കിലും ഒരാചാരത്തേയും ഞാന്‍ എതിര്‍ക്കുന്നില്ല.
ഇതൊരു ബാക്‌ഗ്രൗണ്ട് വിവരണം. അതവിടെ നില്‍ക്കട്ടെ. നമുക്ക് നമ്മുടെ തീമിലേക്ക് വരാം. ഇതൊരു പ്രേതകഥയല്ല, ചില പ്രേതങ്ങളെ കുറിച്ചുള്ള കഥയാണ്. ജിജി ജോര്‍ജെന്ന വട്ടന്‍ സയന്റിസ്‌റ്റും ഞാനും കോളേജിന്റെ വകയിലുള്ള ഒരു പ്രേതഭവനത്തില്‍ പാര്‍ത്തുവന്നിരുന്ന കാലം. അഞ്ചാറേക്കറോളം വരുന്ന കാടുപിടിച്ചു കിടക്കുന്ന ഒരു പ്രദേശത്തിന്റെ ഒത്ത നടുക്കായിരുന്നു ആ വലിയ വീട്. വിശാലമായ മച്ചകവും വലിയ മുറ്റവും സൈഡില്‍ തന്നെ വലിയൊരു കിണറും – പഴയ ഒരു ഹിന്ദു ഭവനം.
പ്രതികാരദാഹിയായ ചേലിയക്കാരന്‍
പണ്ടേതോ ചേലിയക്കാരന്‍മാരുടേതായിരുന്നു ആ വീട്. ഒരു കാരണവര്‍ അവിടെ ഒറ്റയ്‌ക്കു താമസിച്ചു വന്നിരുന്നു. ഒരിക്കല്‍, ആ കാരണവരെ വീടിനു പുറകിലുള്ള വഴിയില്‍ വെച്ചാരോ അതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തി! രക്തം വാര്‍ന്നുവാര്‍ന്ന് അയാള്‍ മരിച്ചു!! മാസങ്ങള്‍ക്കുശേഷം പ്രതികാരദാഹിയായി അയാള്‍ ഉയര്‍ത്തെണീറ്റു… കറുത്ത കരിമ്പടം പുതച്ച്, രാത്രിയുടെ നിഗൂഡയാമങ്ങളില്‍ അയാള്‍ ദേളിയിലൂടെ അലഞ്ഞു നടക്കാന്‍ തുടങ്ങി. നിശബ്‌ദരാത്രിയുടെ ഏകാന്തതയെ കീറിമുറിച്ചുകൊണ്ടുള്ള അയാളുടെ ദീനരോധനം പലരുടേയും ഉറക്കം കെടുത്തി. പലരും പ്രേതത്തെ കണ്ടു ഭയന്നു. ഇടവഴികളില്‍ നിന്നയാള്‍ ചരല്‍മണ്ണു വാരിയെറിയും. ഭയത്തിന്റെ കറുത്ത പുക ഗ്രാമാന്തരങ്ങള്‍ താണ്ടി. ചേലിയക്കാരന്‍മാരുടെ പ്രേതത്തിന് കാഠിന്യമേറുമത്രേ! അങ്ങനെ ആ സ്ഥലവും വീടും ഒറ്റപ്പെട്ടു. നാട്ടുകൂട്ടങ്ങളാലോചിച്ചു. കണ്ണൂരിലെ പിലാത്തറയില്‍ നിന്നും സുള്യത്തുനിന്നും ഉപ്പളയില്‍നിന്നും മംഗലാപുരത്തു നിന്നും മന്ത്രവാദികള്‍ വന്നു. പഠിച്ച വിദ്യകളൊക്കെ നോക്കിയിട്ടും പരേതാത്മാവു വഴങ്ങിയില്ല. പൂജകള്‍ പലതു കഴിഞ്ഞു. ഹവ്യഗ്രവ്യങ്ങളാല്‍ പ്രേതം പൂര്‍വാധികം ശക്തനായി മാറി. രാത്രിഞ്ചരന്‍മാരെ ഉപദ്രവിക്കാന്‍ കൂടി തുടങ്ങിയപ്പോള്‍ രാത്രി സഞ്ചാരം എന്നെന്നേക്കുമായി നിലച്ചു. ആരോ പറഞ്ഞതറിഞ്ഞ് കര്‍ണാടകയിലെ ചിക്കമാംഗ്ലൂരില്‍ നിന്നും ഒരു ഉഗ്രന്‍ മന്ത്രവാദിയെ നാട്ടുകാര്‍ കൊണ്ടു വന്നു. ഉഗ്രപ്രതാപിയായി ആ മന്ത്രവാദി മരണം നടന്ന ഈ വീട്ടില്‍ താമസമാക്കി. മാന്ത്രിക കളങ്ങള്‍ തലങ്ങും വിലങ്ങും വരച്ചു. മൂന്നു ദിവസത്തെ ഉഗ്രമായ ഉച്ചാടനത്തിനൊടുവില്‍ പ്രേതം മാന്ത്രികന്റെ കാല്‍ക്കീഴിലമര്‍ന്നു. അദ്ദേഹം അതിനെ ഒരു കുഞ്ഞു കുടത്തിലേക്കാവാഹിച്ചു, ചുവന്ന പട്ടിട്ടു മൂടി. കരിമ്പടം കീറിമുറിച്ച് ഭദ്രമായി കെട്ടി. മൂന്നാം നാള്‍ പുലര്‍ച്ചെ ആദ്യയാമത്തില്‍ ചെമ്പരിക്ക കടല്‍ത്തീരത്തേക്കു പോയി, മന്ത്രധ്വനികളോടെ കടലില്‍ നിമഗ്നം ചെയ്തു. കടുത്തപ്രയോഗങ്ങള്‍ നടത്തിയ മാന്ത്രികന്‍ നന്നേ ക്ഷീണിതനായി കാണപ്പെട്ടു. നാടുകാര്‍ ബഹുമാനാദരങ്ങള്‍ നല്‍കി അദ്ദേഹത്തെ യാത്രയാക്കി. മൂന്നാം നാള്‍ ആ മഹാമന്ത്രികന്‍ തന്റെ മാന്ത്രികകളത്തില്‍ മരിച്ചു വീണു… ഉത്തരം കിട്ടാത്ത ചോദ്യമായി അതവിടെ കിടക്കട്ടെ, എന്തായാലും ചേലിയക്കാരന്റെ ശല്യം പിന്നീട് ദേളീ നിവാസികള്‍ക്കുണ്ടായിട്ടില്ല.
സുരസുന്ദരിയായ പതിനേഴുകാരി
വര്‍ഷങ്ങള്‍ കടന്നു. കഥകള്‍ കടങ്കഥകളായി തലമുറകള്‍ കൈമാറി. ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പലരിലൂടെയും കൈമറിഞ്ഞു. ഈ കഥ നടക്കുമ്പോള്‍ അവിടെ സുന്ദരിയായൊരു മധുരപതിനേഴുകാരിയുണ്ട്. പ്രഭാതപൂജയ്‌ക്കു ശേഷം നടയിറങ്ങിവരുന്ന ലക്ഷ്‌മീദേവിയെ പോലെയുള്ള അവളുടെ പ്രസരിപ്പില്‍ വിശാലമായ ആ പുരയിടം കോരിത്തരിച്ചു. ചെറുവാല്യക്കാര്‍ മനക്കോട്ടകളില്‍ അവളെ ചേര്‍ത്തുവെച്ചൊരു ജീവിതക്രമം ത്വരിതപ്പെടുത്തി. അവരുടെ സങ്കല്പഭോഗങ്ങളിലെ നിത്യ സന്ദര്‍ശകയായി ആ സുരസുന്ദരി.
കടക്കണ്ണേറിനാല്‍ അവളെല്ലാവരെയും സന്തോഷിപ്പിച്ചു വന്നു. ഒരു നാള്‍ നാടിനെ നടുക്കിക്കൊണ്ടവള്‍ ആ വീടിന്റെ പടിഞ്ഞാറേ മുറിയില്‍ തൂങ്ങി മരിച്ചിരിക്കുന്നു! എന്തോ നിസാരമായ മോഹഭംഗമെന്ന് വീട്ടുകാര്‍. ദുര്‍നിമിത്തങ്ങളുടെ അകമ്പടിയില്‍ ആ കുടുംബം വീടും പറമ്പും വിറ്റെങ്ങോ പോയി.
പുതിയ താമസക്കാര്‍
ആരേയും കാത്തുനില്‍ക്കാതെ വര്‍ഷങ്ങള്‍ പിന്നേയും കടന്നു. സ്ഥലം കോളേജിന്റെ കൈയിലായി; ഞങ്ങളവിടുത്തെ താമസക്കാരായി! ഭൂതപ്രേതാദികളിലൊന്നും തീരെ വിശ്വാസമില്ലാത്തയാളായിരുന്നു ജിജി ജോര്‍ജും. അവന്‍ വീട്ടില്‍ പോകുമ്പോള്‍ ഞാനും ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ അവനും തനിച്ചായി. യാതൊരുവിധ ശല്യങ്ങളും ഞങ്ങളെ തേടിയെത്തിയിരുന്നില്ല. അങ്ങനെയിരിക്കെ ജിജി സി.പി.സി.ആര്‍. ഐ-ലേക്കു മാറി. താമസം അവിടെ ക്വാര്‍ട്ടേസിലായി; ഞാനിവിടെ തനിച്ചു. പിന്നെ വല്ലപ്പോഴും എത്തുന്ന സന്ദര്‍ശകനായി ജിജി. അങ്ങനെ വരുന്ന ദിവസങ്ങളില്‍ ഒത്തിരി സമയം വര്‍ത്തമാനം പറഞ്ഞിരിക്കുക പതിവായിരുന്നു. ജിജി പോയപ്പോള്‍ അവന്റെ റൂമിലേക്ക് ഞാന്‍ ഷിഫ്‌റ്റ് ചെയ്തിരുന്നു. എന്റെ റൂമിലെ കട്ടിലും അതേ റൂമില്‍ തന്നെ എടുത്തു വെച്ച് വളരെ വിശാലമായിട്ടായിരുന്നു എന്റെ ശയനം.
രാവിലെ ചായ കുടിക്കാന്‍ പോകുമ്പോള്‍ അഹമ്മദിക്ക ചോദിക്കും “സാറേ, അവിടെ ഇപ്പോ ശല്യങ്ങളൊന്നുമില്ലല്ലോ? അല്ലാ, ഒറ്റയ്‌ക്കല്ലേ താമസം!”. ചായക്കടക്കാരന്‍ അഹമ്മദിക്കയില്‍ നിന്നുമാണ് മുകളിലെ കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞത്. ചൊവ്വയും വ്യാഴവുമാണത്രേ പ്രേതങ്ങളുടെ വിഹാരരാവുകള്‍ (കാസര്‍ഗോഡ് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രേതമിറങ്ങുന്നത് വ്യാഴാഴ്‌ച രാത്രിയാണ്!). ഞാനവിടെ ഒറ്റയ്‌ക്കു താമസിക്കുന്നതില്‍ വലിയ വേവലാതിയായിരുന്നു മൂപ്പര്‍ക്ക്.
മ്യൂട്ടേഷന്‍
ഒരുനാള്‍ ബയോടെക്‌നോളജിയിലെ പുതിയ അദ്ധ്യാപകനായി ജിജിയുടെ ക്ലാസ്‌മേറ്റ് മുസ്തഫ വരികയുണ്ടായി. അണുമാത്രജീവാംശങ്ങളെക്കുറിച്ച് സസൂക്ഷ്‌മം നിരീക്ഷിച്ചു പഠിച്ചിരിക്കുന്ന മുസ്തഫ ഒരു കൊച്ചു പുലിയാണെന്നു ജിജി വിളിച്ചു പറഞ്ഞു. കണ്ണൂരില്‍ നിന്നും എന്നും ട്രൈനില്‍ വരുന്ന അദ്ദേഹത്തോട് എന്റെ കൂടെ താമസിക്കുന്നെങ്കില്‍ താമസിച്ചോളൂ എന്നൊരിക്കല്‍ ഞാന്‍ പറഞ്ഞു. അങ്ങനെ മൂപ്പര്‍ എന്റെ കൂടെ കൂടാനുള്ള തയ്യാറെടുപ്പോടെ ഒരു നാള്‍ വന്നു. വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ വീടിനെ കുറിച്ച് ചെറിയൊരു ചിത്രം നല്‍കിയിരുന്നു. മുസ്തഫ പക്ഷേ വാചാലനായി, ബാഗ്ലൂരില്‍ ആദ്യത്തെ പ്രോജക്‌റ്റ് ചെയ്യാന്‍ പോയപ്പോള്‍ താമസിച്ച വീട്ടിലെ ഭീകരാന്തരീക്ഷവും ഫൈനല്‍ പ്രോജക്‌റ്റിന് തിരുവനന്തപുരത്ത് പോയപ്പോള്‍ താമസിച്ചവീട്ടിലെ അഭൗമപ്രതിഭാസത്തെ പറ്റിയും അവിടെ പത്തിവിടര്‍ത്തിയാടിയ പാമ്പിനേ പറ്റിയും അവന്‍ പറഞ്ഞു. പറഞ്ഞതു കേട്ടപ്പോള്‍ അത്രയ്‌ക്കു ഭീകരതയോ സംഭവബഹുലതയോ ഒന്നും അവകാശപ്പെടാനില്ലാത്ത വീടായിരുന്നു ഇത്.
എന്റെ റൂമില്‍ നിന്നും ഒരു കട്ടില്‍ പിടിച്ച് മറ്റേ റൂമില്‍ കൊണ്ടുപോയിട്ടു. റൂമൊക്കെ ഒന്നു വൃത്തിയാക്കിയെടുത്തു. വൈകുന്നേരം ഞങ്ങള്‍ അഹമ്മദിക്കയുടെ ഹോട്ടലിലേക്ക് ചായ കുടിക്കാന്‍ പോയി. മുസ്തഫയെ കണ്ട അഹമ്മദിക്ക പണ്ടേത്തെ കഥകള്‍ ആവര്‍ത്തിച്ചു. എന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ചു. എനിക്കൊരു കൂട്ടുകിട്ടിയതില്‍ ആ പാവം മനുഷ്യന്‍ ആശ്വാസം കൊണ്ടു. ശാത്രത്തിന്റെയും മനഃശാസ്‌ത്രത്തിന്റേയും കൂട്ടു പിടിച്ച് മുസ്തഫയും തകര്‍ത്തു കയറി. രണ്ടുപേരുടേയും വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ മുസ്തഫ വീടിന്റെ എല്ലാ മൂലയും നടന്നു കണ്ടു. പുറത്തിറങ്ങി ചുറ്റുപാടുകളൊക്കെ നോക്കി. കിണറും അടുത്തുള്ള കുളവും കണ്ടു. തട്ടിന്‍പുറത്തു കേറിയപ്പോള്‍ എലികള്‍ നാലുപാടും ചിതറി ഓടുന്നതുകണ്ട് തിരിച്ചിറങ്ങി. രാത്രിയില്‍ മൂപ്പനെന്റെ അടുത്തു വന്നു:
“മാഷേ, മാഷിന്റെ കയ്യില്‍ പായയുണ്ടോ?”
ഞാന്‍: “പായയോ, കട്ടിലുമുണ്ട്, ബഡ്ഡുമുണ്ട് എന്തിനാണു പായ?” – പായ ഒന്നെന്റെ കൈയിലുണ്ടായിരുന്നു, എങ്കിലും ആവശ്യമറിയണമല്ലോ.
മുസ്തഫ: “അല്ല, ഞാനും മാഷിനോടൊപ്പം ഈ മുറിയില്‍ കിടന്നോളാം… താഴെ നിലത്ത്”
എനിക്കു ചിരിവന്നു, ആ കട്ടില്‍ തന്നെ എടുത്തുകൊണ്ടുവരാമെന്നു ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കൂടി വൈകുന്നേരം അങ്ങോട്ടു മാറ്റിയ കട്ടില്‍ തിരിച്ചു കൊണ്ടുവെച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മുസ്തഫ വല്ലാതെ അസ്വസ്തനായിരുന്നു. ഞാന്‍ കാര്യങ്ങളതേപടി ജിജിയോടു പറഞ്ഞു; സത്താര്‍ജിയോടു പറഞ്ഞു.
ഒരിക്കല്‍ ജിജി വന്നപ്പോള്‍ രാത്രിയില്‍, ഞങ്ങള്‍ തമ്മിലുള്ള സാധരണ സംഭാഷണമെന്ന നിലയില്‍ അവിടെ നടന്നതെന്ന രീതിയില്‍ ഒരു പ്രേതകഥ അതീവ തന്മയത്വത്തോടെ പറയുകയുണ്ടായി. സിറ്റൗട്ടിലിരുന്നു പിറ്റേ ദിവസത്തേക്കു പഠിപ്പിക്കേണ്ട കാര്യങ്ങള്‍ പ്രിപ്പെയര്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു മുസ്തഫ. ഞങ്ങളുടെ കഥ പറച്ചില്‍ പുരോഗമിച്ചു. പണ്ട് ജിജിയുടെ കഴുത്തില്‍ കുരിശുമാലയുണ്ടായതു കൊണ്ടാണ് ശല്യമുണ്ടാവാതിരുന്നത് എന്നും, എന്റെ കൈയിലുള്ള ആദ്ധ്യാത്മരാമായണവും ഭഗവത്‌ഗീതയും കിടക്കുമ്പോള്‍ സമീപത്തു തന്നെ വെക്കണമെന്നും ജിജി ഉപദേശിച്ചു. അല്പം കഴിഞ്ഞ് മുസ്തഫ വന്നപ്പോള്‍ ഞങ്ങള്‍ കഥ പറച്ചില്‍ നിര്‍ത്തി. പിന്നെ ഇതിന്റെ റിസള്‍ട്ടറിയാന്‍ ജിജി എന്നെ എന്നും വിളിക്കുമായിരുന്നു. പ്രത്യേകിച്ചൊന്നുമുണ്ടാവാതെ മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം വളരെ യാദൃശ്ചികമായി മുസ്തഫ അതിനേപറ്റി ചോദിച്ചു. ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാനാ കള്ളക്കഥ വീണ്ടും ആവര്‍ത്തിച്ചു.
പരിസമാപ്തി
അന്നു തന്നെ മുസ്തഫ കോളേജിന്റെ സമീപത്ത് അല്പം അകലെയായി മറ്റൊരു വീടു കണ്ടെത്തി. അങ്ങോട്ട് മാറാമെന്ന് എന്നെ ഒത്തിരി നിര്‍ബന്ധിച്ചു. ഞാന്‍ പോയില്ല. പക്ഷേ, മുസ്തഫ ഒരു കടുംങ്കൈ ചെയ്തു. അവന്‍ അന്നു തന്നെ കട്ടയും പടവും മടക്കി. പിന്നെ എന്നും രാവിലെ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡ് വരെ ട്രൈനില്‍ വരും വൈകുന്നേരം തിരിച്ചു പോവും. രണ്ടുമൂന്നു മാസം ഇങ്ങനെ പോയിവന്ന മുസ്തഫ അവസാനം ആ പരിപാടിയങ്ങ് ഉപേക്ഷിച്ചു. ജിജിയുടെ വിവാഹം കഴിഞ്ഞു – മുസ്തഫയുടേയും വിവാഹം കഴിഞ്ഞു, വിവാഹത്തിന് ജിജിയും സബിതയും പോയിരുന്നുവത്രേ. ഈ കഥയൊക്കെ അറിയുന്ന മറ്റൊരാള്‍ ഇപ്പോള്‍ അമേരിക്കയിലുള്ള സത്താര്‍ജിയാണ്.
മുസ്തഫയാണ് എന്നോട് ഓജോബോര്‍ഡിനെ പറ്റിയും അതിന്റെ നിര്‍മ്മാണം പ്രവര്‍ത്തനം എന്നിവയെ കുറിച്ച് ആദ്യമായി പറഞ്ഞത്! പക്ഷേ, അതൊന്നു പരീക്ഷിച്ചു നോക്കാനും മരിച്ചുപോയ ആ പതിനേഴുകാരിയോട് സംസാരിക്കാനുമായി ഞാനവന്റെ കാലുപിടിച്ചതായിരുന്നു. സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് ഞാന്‍ ഓജോ ബോര്‍ഡിനെ അടുത്തറിഞ്ഞു – അതങ്ങ് ഏറ്റുമാനൂരില്‍ നിന്ന്! അക്കഥ ദാ ഇവിടെ കൊടുത്തിരിക്കുന്നു.!!
പശുവും ഭക്തിയും പിന്നെ മലയാളിയും

ഇങ്ങനേയും ഒരു ഭക്തിയോ!
ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂംമേറ്റായ ഷൈന്‍ വര്‍ഗീസിന്റെ കൂടെ Continue reading
മലയാളം വിക്കിപീഡിയ സി.ഡി. വിമര്‍ശനം
വിദ്യാഭ്യാസവകുപ്പിന്റെ വിഭവ ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന വിമര്‍ശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഔദ്യോഗിക മറുപടിയാണിത്.
വിക്കിപീഡിയ ആര്‍ക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവര്‍ത്തകര്‍ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ് വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ് നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവര്‍ത്തകര്‍ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കനുസരിച്ച് സന്നദ്ധപ്രവര്‍ത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാല്‍, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങള്‍ക്ക് നിഷ്കര്‍ഷിക്കുവാന്‍ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുര്‍ത്തിയാക്കിയിരിക്കണം എന്ന് ആരേയും നിര്‍ബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ സി.ഡി ക്കു വേണ്ട ലേഖനങ്ങള്‍ തെരഞ്ഞെടുക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സി.ഡി. യില്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങള്‍ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
മലയാളം വിക്കിപീഡിയ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകള്‍ക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെടുന്നവരും മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും രീതിയില്‍ പക്ഷപാതപരമായ തിരുത്തലുകള്‍ ഉണ്ടായാല്‍ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ് ഇതിന്റെ കാര്യനിര്‍വ്വണമെന്നത് ആര്‍ക്കും പരീക്ഷിച്ചറിയാവുന്നതാണ്. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കില്‍ ആര്‍ക്കും ഉചിതമായ തിരുത്തലുകള്‍ വരുത്തുകയോ സംവാദത്താളില്‍ അതുസംബന്ധിച്ച പ്രശ്നം ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്. ലേഖനങ്ങളിലെ പിഴവുകളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണ് സ്വീകരിക്കേണ്ടത്.
ഒരു വിജ്ഞാനകോശം എന്ന നിലയില്‍ ഉള്‍പ്പെടേണ്ട ഏതൊരു ഉള്ളടക്കത്തെയും വിക്കിപീഡിയ സെന്‍സര്‍ ചെയ്യുന്നില്ല. മലയാളം വിക്കിപീഡിയ ഐ.ടി.അറ്റ് സ്കൂളിന്റെ സഹകരണത്തോടെ പുറത്തിറക്കിയ സി.ഡി.യിലും ഇതേ നയമാണ് സ്വീകരിച്ചത്. മലയാളം വിക്കിപീഡിയയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദേശ്യം. അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സഹായപ്പെടുന്ന ഒരു പഠനസഹായി ഉദ്ദേശിച്ചായിരുന്നില്ല പ്രസ്തുത സി.ഡി.യുടെ പ്രസിദ്ധീകരണം. ആ രീതിയില്‍ അത് ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. മലയാളം വിക്കിപീഡിയയെ കുട്ടികള്‍ക്കും അദ്ധ്യപകര്‍ക്കും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അത് സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കായുള്ള ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയത്. ഉറവിടം നല്‍കിക്കൊണ്ട് വിക്കിപീഡിയയിലെ ഉള്ളടക്കം ഏതാവശ്യത്തിനും ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. അത് വിക്കിപീഡിയയെ സംബന്ധിച്ച കാര്യമല്ല.
2010 ഏപ്രില്‍ 17നു്, എറണാകുളത്തു് വച്ചു് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചാണു്, മലയാളം വിക്കിപീഡിയയില്‍ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളില്‍ നിന്നു് മികച്ച 500-ഓളം ലേഖനങ്ങള്‍ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കിയത്. ഈ സംരംഭത്തിലൂടെ ഇന്ത്യന്‍ ഭാഷകളില്‍ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളില്‍ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജര്‍മ്മന്‍, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍ ആണു് ഇതിനു് മുന്‍പ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. വിക്കിപീഡിയ സിഡിയുടെ കാര്യത്തില്‍ മലയാളം നടത്തിയ ചെറിയ ചുവടുവെപ്പ് ഇന്ന് മറ്റുള്ള എല്ലാ ഭാഷകള്‍ക്കും മാതൃകയായി തീര്‍ന്നു.
മലയാളം വിക്കിപീഡിയയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നിഷ്പക്ഷവുമായ 500 ലേഖനങ്ങളാണ് സി.ഡിയില്‍ ഉള്‍ക്കൊള്ളിച്ചത്. ഈ ലേഖനങ്ങള്‍ തിരഞ്ഞെടുത്തതും വിക്കിപീഡിയയിലെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘമായിരുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമാണെന്നും അവ നൂറു ശതമാനം ശരിയാണെന്നും ഞങ്ങള്‍ അവകാശപ്പെട്ടിരുന്നില്ല. കാരണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിരന്തരമായി തിരുത്തപ്പെടുന്നവയാണ് എന്നതു തന്നെ.
സമകാലികപ്രസക്തിയുള്ള ലേഖനങ്ങള്‍ സി.ഡിയിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ ഞങ്ങള്‍ നേരിട്ട ഒരു പ്രതിസന്ധി അവയുടെ ഉള്ളടക്കം സമകാലീനമായിരുന്നില്ല എന്നതായിരുന്നു. ഇത്തരം ലേഖനങ്ങള്‍ പുതുക്കുന്നതിനു താല്പര്യമുള്ള ഉപയോക്താക്കളുടെ എണ്ണക്കുറവു തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രേംനസീര്‍ തുടങ്ങിയ ലേഖനങ്ങളില്‍ ആവശ്യത്തിനു് ഉള്ളടക്കം ഇല്ലാത്തത് കൊണ്ടാണു് അവ നിലവിലെ 500 ലേഖനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നത്. ഇങ്ങനെ ഉള്ളടക്കം ഒട്ടും ഇല്ലാത്തതിനാല്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന നിരവധി ശ്രദ്ധേയ വ്യക്തികള്‍ ഉണ്ടു്. ഒരു ഉദാഹരണം യേശുദാസ് തന്നെ. മലയാളം വിക്കിപീഡിയ തുടങ്ങി 7 വര്‍ഷത്തിനു ശേഷവും മലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്തരായ മലയാളികളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ പോലും ആവശ്യത്തിനു് ഉള്ളടക്കം ഇല്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവിടെയാണു് ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ള ആളുകള്‍ മലയാളം വിക്കിപീഡിയയില്‍ വന്ന് ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം തെളിയുന്നത്. ഇതിനായി എല്ലാ മലയാളികളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.
മലയാളം വിക്കിപീഡിയയെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമാണു്:
- മലയാളത്തില്‍ സ്വതന്ത്രമായ വിജ്ഞാനശേഖരം മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.
- മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്‌ലൈന്‍ ആയി പരാമര്‍ശിക്കുന്നതിന് ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്‌ലൈന്‍ ആയി പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)
- മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ നല്‍കിയിരിക്കുന്നതിനാല്‍; ഇതിലുള്ള 500 ലേഖനങ്ങളില്‍ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.
സി.ഡിയോടൊപ്പം ഞങ്ങള്‍ ചേര്‍ത്ത ബാദ്ധ്യതാനിരാകരണം എന്ന താളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.
- ഈ വിജ്ഞാനകോശ സി.ഡി.യുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരോ വിക്കിപീഡിയയോ ഇവിടെ കിട്ടുന്ന വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കില്‍ നല്ലത്, ഇല്ലെങ്കില്‍ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് വിജ്ഞാനകോശങ്ങളും ഇതേപോലുള്ള നിരാകരണങ്ങള്‍ നല്‍കുന്നുണ്ടെന്നു് ശ്രദ്ധിക്കുക.
- വിജ്ഞാനകോശ ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിപീഡിയയോ ഈ സി.ഡി.യിലെ ലേഖനങ്ങളോ ഒരു ഏകീകൃത സഹവര്‍ത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാര്‍ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവര്‍ക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യില്‍ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉള്‍ക്കൊള്ളുന്നില്ല.
- ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങള്‍, താങ്കള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിനാവശ്യമായ സേവനങ്ങള്‍ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരോ, ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങള്‍ തിരഞ്ഞെടുത്തവരോ, വിക്കിപീഡിയയുമായോ ഈ സി.ഡി.യുമായോ ബന്ധപ്പെട്ട ആരെങ്കിലുമോ ബാദ്ധ്യസ്ഥരല്ല.
2010 ജൂലൈ 9 മുതല്‍ 11 വരെ പോളണ്ടില്‍ വച്ച് നടന്ന വിക്കിപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സമ്മേളനമായ വിക്കിമാനിയയിലെ ഒരു പ്രധാന ആകര്‍ഷമായിരുന്നു മലയാളം വിക്കിപീഡിയ സിഡിയും, സന്തോഷ് തോട്ടിങ്ങല്‍ എന്ന മലയാളം വിക്കിപ്രവര്‍ത്തകന്‍ അത് തയ്യാറാക്കാന്‍ വേണ്ടി നിര്‍മ്മിച്ച wiki2cd എന്ന സൊഫ്റ്റ്‌വെയറും. വിക്കിപീഡിയ സ്ഥാപകരില്‍ ഒരാളായ ജിമ്മി വെയില്‍സ് തന്റെ പ്രസംഗത്തില്‍ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാന്‍ വിക്കിപീഡിയകള്‍ നടത്തേണ്ടുന്ന ശ്രമം വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം വിക്കിപീഡിയ സിഡി കൈയ്യിലെടുത്തു കൊണ്ട് എനിക്ക് ഈ വിഷയത്തില്‍ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാന്‍ സന്തോഷമുണ്ടു് എന്ന് പറഞ്ഞ് സിഡി ഉയര്‍ത്തിക്കാട്ടി, മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം നടത്തിയ പ്രയത്നങ്ങളും പുറത്തുവിട്ടു. അവിടെ കൂടിയിരുന്നവരില്‍ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാര്‍ത്തയെ സ്വീകരിച്ചു.
മലയാളം കമ്പ്യൂട്ടിങ്ങില്‍ ഉണ്ടായ ഈ കുതിച്ചു ചാട്ടത്തിലേയ്ക്ക് മലയാളഭാഷയിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധ ഇനിയുമേറെ പതിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, സേവനമനസ്കരായ ഏതാനും മലയാളഭാഷാസ്നേഹികള്‍ (അതില്‍ ഭൂരിപക്ഷവും പ്രവാസി മലയാളികള്‍) മുന്‍കൈയെടുത്ത് പുറത്തിറക്കിയ സിഡിയെക്കുറിച്ച് വിക്കിപീഡിയ എന്താണെന്ന് മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.
എന്ന് മലയാളം വിക്കി പ്രവര്‍ത്തകര്‍
അലാമിക്കളി

കാസര്ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം മതസൗഹാര്‍ദത്തിന്റെ സ്നേഹപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്. മുസ്ലീം ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കര്‍ബലയുദ്ധം. Continue reading
വിക്കി പഠനശിബിരം – ഒരു റിപ്പോര്‍ട്ട്
മലയാളം വിക്കിപീഡിയ പഠനശിബിരം 2
മലയാളം വിക്കിപീഡിയ സംരംഭങ്ങളെകുറിച്ചുള്ള അവബോധം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിവരുന്ന മലയാളം വിക്കിപീഡിയ പഠനശിബരം 2010 ജൂണ്‍ 6-നു് Continue reading
വിക്കിപീഡിയ
എന്താണു വിക്കിപീഡിയ?
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരില്‍ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും വേണ്ടി സേര്‍ച്ചു ചെയ്താല്‍ പലപ്പോഴും വിക്കിപീഡിയയില്‍ എത്തിച്ചേരുകയാണു പതിവ്. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം കണ്ട് അല്പമൊന്ന് അന്ധാളിച്ചേക്കാം! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ മനസ്സിലുദിച്ചു വന്നേക്കാം. ലോകത്തിന്റെ പല ഭാഗത്തുനിന്നായി അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശം ആണ് വിക്കിപീഡിയ. വിക്കിപീഡിയയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ “a free content, multilingual encyclopedia written collaboratively by contributors around the world.”
കാര്യകാരണ സഹിതം, അധികാരമുള്ള ആര്‍ക്കും എന്തും തിരുത്താനുള്ള അവകാശം എന്നതാണ് ‘വിക്കി’ (wiki) എന്ന വാക്കുകൊണ്ട് ഇന്റെര്‍നെറ്റില്‍ ഉള്ള അര്‍ത്ഥം. വിക്കിപീഡിയയും ഈ തത്ത്വത്തിലധിഷ്‌ഠിതണ്. എങ്കിലും ഇതുതന്നെയാണ് വിക്കിപീഡിയയുടെ ശക്തിയും ദൗര്‍ബല്യവും. ഒരു തുറന്ന സംവിധാനമായതുകൊണ്ടു തന്നെ അനേകം പ്രതിഭാശാലികളുടെ പ്രയത്നം വിക്കിപീഡിയയ്‌ക്കു കിട്ടുമെന്നുള്ളതാണ് ശക്തി എന്നതുകൊണ്ട് ഉദ്ദേശിച്ചത്, അതേസമയം തെറ്റായ വിവരങ്ങള്‍ പലപ്പോഴും ശ്രദ്ധയില്‍പെടാതെ പോകുന്ന സാധ്യതയേയും തള്ളിക്കളയാനാവില്ല.
പ്രധാനപ്പെട്ട മിക്ക ലോകഭാഷകളിലും (ഏകദേശം 270 – ഓളം ഭാഷകളില്‍) വിക്കിപീഡിയകള്‍ ഉണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ഉള്ളത്. നമ്മുടെ കൊച്ചുമലയാളത്തിനുമുണ്ട് സ്വന്തമായൊരു വിക്കിപീഡിയ!
വിക്കിപീഡിയയുടെ ഹോം പേജ്
വിക്കിപീഡിയയിലേക്കു വരുന്ന ഒരാള്‍ ആദ്യം കാണുന്നത് വിക്കിപീഡിയയുടെ ലോഗോയ്‌ക്കു ചുറ്റുമായി പല ഭാഷകളിലായുള്ള വിക്കിപീഡിയകളും അവയിലെ ലേഖനങ്ങളുടെ എണ്ണവും കൊടുത്തിരിക്കുന്ന ഒരു പേജാണ്. തൊട്ടുതാഴെയായി നമുക്ക് സേര്‍ച്ചു ചെയ്യേണ്ട കീവേര്‍ഡ് കൊടുക്കാനുള്ള ഇടവും ഏതു ഭാഷയിലാണോ സേര്‍ച്ച് ചെയ്യേണ്ടത്, ആ ഭാഷ സെലക്‌ട് ചെയ്യാനുള്ള ഒരു സെലെക്‌ട് ബോക്‌സും അടങ്ങിയ ‘വിക്കിപീഡിയ സേര്‍ച്ച് പാനല്‍” ആണ്. അതിനും താഴെയായി ലേഖനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബാക്കിയെല്ലാ ഭാഷകളേയും വര്‍ഗീകരിച്ചിരിക്കുന്നതു കാണാം (12500 നു മേലെ ലേഖനങ്ങള്‍ ഉള്ള മലയാളം വിക്കിപീഡിയ, 10,000 ത്തിന്റെ ഗ്രൂപ്പില്‍ കാണാം). ഏറ്റവും അടിയിലായി വിക്കിപീഡിയയുടെ മറ്റു സഹോദരസംരംഭങ്ങളിലേക്കുള്ള ലിങ്കുകളും കാണാം.
ഭാഷകളുടെ ലിസ്റ്റില്‍ നിന്നും ഒരു ഭാഷാലിങ്കില്‍ ക്ലിക്കുചെയ്താല്‍ അതാതു ഭാഷകളിലുള്ള വിക്കിപീഡിയയുടെ പ്രധാന പേജിലെക്കെത്താവുന്നതാണ്. പ്രത്യേകിച്ച് ഭാഷ ഒന്നും തെരഞ്ഞെടുത്തില്ലെങ്കില്‍ നേരേ പോകുന്നത് ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കായിരിക്കും. ഇനി നിങ്ങള്‍ പേജിന്റെ അഡ്രസ്സ്‌ബാറിലെ url ഒന്നു നോക്കുക; അത് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഭാഷയെ സൂചിപ്പിക്കുന്ന മറ്റൊരു url ലേക്കു മാറിയിരിക്കുന്നതു കാണാം. അതായത് http://wikipedia.org എന്ന url, http://en.wikipedia.org… എന്നായി മറിയതു കാണാവുന്നതാണ്. മലയാളമാണെങ്കില്‍ http://ml.wikipedia.org… എന്നായി മാറുമായിരുന്നു. കുറച്ചു പരിചയമായിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഈ രണ്ടാമത്തെ url നേരെയങ്ങ് ഉപയോഗിച്ചു തുടങ്ങുമെന്നു തീര്‍ച്ച!
ഇങ്ങനെ കിട്ടുന്ന ഈ പ്രധാന പേജ് അതി വിപുലമായ വിജ്ഞാനശേഖരത്തിലേക്കുള്ളൊരു കവാടം തന്നെയാണ്. featured articles, current news, this day in history, featured pictures, എന്നു തുടങ്ങി ചില പ്രധാനപ്പെട്ട വിവരങ്ങള്‍ നമുക്കിവിടെ കാണാനാവും. പേജിന്റെ ഇടതുവശത്തുതന്നെ പ്രധാനപ്പെട്ട ലിങ്ക്‌സും സേര്‍ച്ചുചെയ്യാനുള്ള സേര്‍ച്ച് പാനലും കാണാവുന്നതാണ്. നമുക്കു വേണ്ട കാര്യം ആ സേര്‍ച്ച് ബോക്സില്‍ കൊടുത്ത് സേര്‍ച്ച് ചെയ്താല്‍ മതിയാവും. ഇനി മലയാളത്തിലേക്കു വരിക: അവിടെ ഇംഗ്ലീഷില്‍ ഉള്ളതിനേക്കാള്‍ വളരെ നല്ല പ്രോഗ്രാമബിളായിട്ടുള്ള സേര്‍ച്ച് ബോക്സായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. യൂണീകോഡ് ലിപിവിന്യാസത്തില്‍ മലയാളം ടൈപ്പിംങ് അറിയുന്നവര്‍ക്ക് “മലയാളത്തിലെഴുതുക” എന്ന ഒരു ചെക്ക് ബോക്സ് ടിക്ക് ചെയ്ത ശേഷം മലയാളത്തില്‍ തന്നെ സേര്‍ച്ചു ചെയ്യാവുന്നതാണ്. ആ ബോക്‌സില്‍ ടൈപ്പുചെയ്തു തുടങ്ങുമ്പോള്‍ തന്നെ auto suggestion ആയി, ടൈപ്പുചെയ്ത അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകളുടെ ലിസ്റ്റ് താഴെ വരുന്നതു കാണാം. സേര്‍ച്ച് ചെയ്യേണ്ട വാക്ക് മുഴുവന്‍ ടൈപ്പുചെയ്യാതെ തന്നെ അവിടെ നിന്നും സെലക്‌ട് ചെയ്യുക വഴി നമുക്കു സമയം ലാഭിക്കാവുന്നതാണ്.
വിക്കിപീഡിയയില്‍ സേര്‍ച്ചുചെയ്യാനുള്ള വഴികള്‍
വിക്കിപീഡിയയില്‍ നേരിട്ടുപോയി തന്നെ സേര്‍ച്ചുചെയ്യണമെന്നില്ല, ഗൂഗിളില്‍ സേര്‍ച്ചുചെയ്യുകയാണെങ്കില്‍ വിക്കിപീഡിയയ്‌ക്കാണ് ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ പ്രഥമസ്ഥാനം നല്‍കിയിരിക്കുന്നത് എന്നു കാണാനാവും. ഇനി അഥവാ ഒന്നാമതായി വന്നില്ലെങ്കില്‍ കൂടി ഒന്നാമത്തെ പേജില്‍ തന്നെ നിങ്ങള്‍ക്കു വിക്കിപീഡിയ ലിങ്കു കാണാനാവുന്നതാണ്. വിക്കിപീഡിയയില്‍ തന്നെ പ്രധാനലേഖനങ്ങള്‍ കാണിക്കാനും മറ്റുമായി പ്രത്യേകരീതിയില്‍ ഒരുക്കിവെച്ചിരിക്കുന്ന പേജുകള്‍ ഉണ്ട്. അതു താഴെക്കൊടുത്തിരിക്കുന്നു. താല്പര്യം പോലെ വേണ്ട പേജുകള്‍ ബുക്ക്‌മാര്‍ക്കു ചെയ്യാവുന്നതാണ്:
വിക്കിപീഡിയയെ ആശ്രയിച്ച് മറ്റനേകം സൈറ്റുകളും രംഗത്തുണ്ട്. വിക്കിപീഡിയ ലേഖനങ്ങളെ വ്യക്തമായി ചിട്ടയോടെ അടുക്കിവെച്ചു കാണിക്കുന്നവയാണു ഇവയില്‍ പലതും. നമുക്കവയിലേക്കൊന്നു പോയി നോക്കാം:
- പവര്‍സെറ്റ് : http://www.powerset.com ഈ സൈറ്റ് ഇപ്പോള്‍ മൈക്രോസോഫ്‌റ്റ് കോര്‍പ്പറേഷന്റെ കീഴിലാണുള്ളത്. 2005 – ല്‍ തൂടങ്ങിയ ഈ കമ്പനിയെ 2008 – ഇല്‍ മൈക്രോസോഫ്‌റ്റ് ഏറ്റെടുക്കുകയായിരുന്നു.
- വിക്കിവിക്സ് : http://www.wikiwix.com/ വിക്കിപീഡിയയുടെ എല്ലാ സഹോദര സംരഭങ്ങളിലും(Wikiquote, Wikiionary, Wikinews etc) പോയി സേര്‍ച്ച് ചെയ്യുന്നു.
- വിക്കിമൈന്‍ഡ്‌മാപ് : http://wikimindmap.com സേര്‍ച്ച് റിസള്‍ട്ട് ഒരു പ്രത്യേകരീതിയില്‍ ഹോംപേജില്‍ തന്നെ കാണിച്ച് വിക്കിപീഡിയ ലേഖനങ്ങളിലേക്കു നയിക്കുന്നൊരു സൈറ്റാണിത്.
- വിസ്‌വിക്കി : http://www.viswiki.comവിക്കിപീഡിയയിലേക്ക് പോകാതെ, വിക്കിപേജുകളുടെ സംങ്കീര്‍ണത ഒട്ടും തന്നെ പ്രകടിപ്പിക്കാതെ ലേഖനങ്ങളെ തെരെഞ്ഞെടുത്തു കൊണ്ടുവരികയാണ് വിസ്‌വിക്കി ചെയ്യുന്നത്.
- http://videoonwikipedia.org
- http://www.qwika.com
- ക്ലസ്‌റ്റിവിക്കി : http://wiki.clusty.com
- സിമ്പിള്‍ വിക്കി : http://simple.wikipedia.org
- ടെന്‍വേര്‍ഡ്‌വിക്കി : http://www.tenwordwiki.com വെറും പത്തു വാക്കുകളില്‍ നിങ്ങള്‍ അന്വേഷിക്കുന്ന കാര്യത്തെ വിവരിച്ചു തരുന്ന സൈറ്റ്
- ഒക്കാവിക്സ് : http://www.okawix.comവിക്കിപീഡിയയെ നെറ്റില്ലാത്തസമയത്തും ആശ്രയിക്കണം എന്നുള്ളവര്‍ക്കുപയോഗിക്കാന്‍ പറ്റിയൊരു സോഫ്‌റ്റ്‌വെയറാണിത്. ഏതാണ്ടെല്ലാ ഭാഷകളിലേയും വിക്കിപീഡിയകളെയും അതുപോലെതന്നെ സഹോദരസംരംഭങ്ങളേയും ഇതുപയോഗിച്ച് ഡൗണ്‍ലോഡു ചെയ്യുവാന്‍ ആവുന്നുണ്ട്. വിന്‍ഡോസില്‍ മാത്രമല്ല, മാക്കിലും ലിനക്‌സിലും ഇതു നന്നായി പ്രവര്‍ത്തിക്കും. വിക്കിപീഡിയയെ അതേപടി സ്വന്തം കമ്പ്യൂട്ടറിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതുപയോഗിക്കാവുന്നതാണ്.
- http://wikipediagame.org
- വിക്കിപീഡിയ മെയിലിംങ് ലിസ്റ്റ് : https://lists.wikimedia.org/mailman/listinfo
ഗുഗിളില്‍ ഒന്നു സേര്‍ച്ചുചെയ്തുനോക്കിയാല്‍ ഇനിയും നിരവധി സൈറ്റുകള്‍ കാണാനാവുന്നതാണ്.
വിക്കിപീഡിയയുടെ പ്രത്യേകതകള്‍ ഒറ്റനോട്ടത്തില്‍
വിക്കിപീഡിയയിലെ അല്പകാലത്തെ പരിചയം കൊണ്ട് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില സവിശേഷതകള്‍ കൂടി ഒന്നു ചുരുക്കി പറയാം:
- ഒന്നും ആരുടേയും സ്വന്തമല്ല. അല്ലെങ്കില്‍ എല്ലാവര്‍ക്കും തുല്യ അവകാശമുള്ളവയാണ് വിക്കിലേഖനങ്ങള്‍. ലോഗിന്‍ ചെയ്തു കേറുകപോലും ചെയ്യാതെ തന്നെ വിക്കി ലേഖനങ്ങളില്‍ തിരുത്തല്‍ വരുത്താനാവുന്നു.
- ലേഖനങ്ങളില്‍ വന്ന മാറ്റങ്ങളേയും മറ്റും കാണിക്കുന്ന ലിങ്ക്‌സ് ആദ്യപേജില്‍ തന്നെ കൊടുത്തിരിക്കുന്നതിനാല്‍ ഏതൊരാള്‍ക്കും മാറ്റങ്ങളെ കണ്ടറിയാനും ആവശ്യമെങ്കില്‍ അതിനെ മാറ്റി പഴയപടിയാക്കാനും സാധിക്കുന്നു.
- വിക്കിപീഡിയയില്‍ എഴുതുന്ന ഓരോ ആള്‍ക്കും അവരുടെ ലേഖനങ്ങളെ കോപ്പിറൈറ്റ് ചെയ്തു വെക്കാന്‍ പറ്റില്ല. വിക്കിലേഖനങ്ങളെല്ലാം തന്നെ copyleft, GNU Free Documentation License എന്നതിനു കീഴില്‍ വരുന്നു. ഇതുറപ്പുനല്‍കുന്നത് വിക്കിലേഖനങ്ങളെ ആര്‍ക്കുവേണമെങ്കില്‍ പകര്‍ത്തുവാനും മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാനുമുള്ള ഒരു ആജീവനാന്ത ലൈസന്‍സാണ്.
- personal opinions, jokes, diaries, dictionary definitions, literature ഒക്കെ ഉള്ള ഒരു എന്‍സൈക്ലോപീഡിയ ആയി വളരുക എന്നതാണ് വിക്കിപീഡിയയുടെ ലക്ഷ്യം.
- എല്ലാ ലേഖനങ്ങളുമായി ബന്ധപ്പെട്ട് കൂടെ ഒരു സംവാദം(talk) പേജ് കൂടെ ഉണ്ടാവും. ലേഖനത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ നടത്താനും ലേഖനം മെച്ചപ്പെടുത്താനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമൊക്കെയാണ് ഈ പേജ് ഉപയോഗിക്കുന്നത്.
- പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന ലേഖനങ്ങള്‍ക്കുമേലെ വിക്കിപീഡിയയിലെ ചില അധികാരപ്പെട്ടവര്‍ക്ക് മീഡിയാവിക്കി എന്ന സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ ചില മുന്‍കരുതലുകള്‍ എടുക്കാനാവുന്നതാണ്.
- വിക്കിപീഡിയയുടെ മാര്‍ക്കപ്പ് ഭാഷ സാധാരണ HTML മാര്‍ക്കപ്പില്‍ നിന്നും ഭിന്നമാണ്. എന്നാല്‍ ഒരുവിധം എല്ലാ HTML മാര്‍ക്കപ്പ് ടാഗുകളും വിക്കി സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
- വിക്കിയിലെ മാത്തമാറ്റിക്‌സ് ഫോര്‍മുലകള്‍ teX ടൈപ്പ് സെറ്റിംങ് പ്രക്രിയയിലൂടെയാണ് ഉണ്ടാക്കുന്നത്. ടെക്സിനെ കുറിച്ചറിയാന്‍ മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- വിക്കിയിലെ ലേഖനങ്ങളെല്ലാം തന്നെ പരസ്‌പരബന്ധിതങ്ങളാണ്. വലിയൊരു വിജ്ഞാനശേഖരം ഒതുക്കിനില്‍ക്കുന്നവയാവും പല വാക്കുകളും. എന്നാല്‍ പ്രസ്തുത ലേഖനത്തില്‍ അതിന്റെ ആവശ്യമുണ്ടായിരിക്കില്ല, ആപ്പോള്‍ ആ വാക്കുകളില്‍ ലിങ്ക് കൊടുത്തതുവഴി ബന്ധപ്പെട്ട ലേഖനങ്ങളിലേക്ക് നമുക്കെത്താനാവും.
- വിക്കിപിഡിയയിലെ ലേഖനങ്ങള്‍ക്കിടയിലെ ലിങ്കുകള്‍ രണ്ടു നിറങ്ങളിലായി കാണിച്ചിരിക്കും. ലേഖനം നേരത്തേതന്നെ എഴുതിവെച്ചിരിക്കുന്ന ഒരു പേജിലേക്കുള്ള ലിങ്കും അതുപോലെ തന്നെ നിലവില്‍ ലേഖനമില്ലാത്ത ഒരു പേജിലെക്ക്( ആ പേജ് വിക്കിയില്‍ വേണ്ടതാണെന്ന് എഡിറ്റ് ചെയ്യുന്നയാള്‍ക്ക് ബോധ്യമുള്ളതിനാലാണത് ഉണ്ടാക്കുന്നത്)ഉള്ള ലിങ്കുമെന്ന വേര്‍തിരിവിനെയാണ് ഈ നിറംമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോള്‍ പുതിയ ഒരു ലേഖനം തുടങ്ങാനുദ്ദേശിച്ചു വരുന്നവര്‍ക്ക് വിഷയദാരിദ്ര്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരുന്നില്ല.
- മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകളും കൊടുക്കാവുന്നതാണ്. മാത്രമല്ല, ചിത്രങ്ങള്‍, സൗണ്ടുകള്‍ പിഡീഫുകള്‍ തുടങ്ങിയവയൊക്കെ അപ്‌ലോഡു ചെയ്യുവാനുള്ള സൗകര്യവും വിക്കിപീഡിയ ഒരുക്കുന്നുണ്ട്.
- സോഫ്‌റ്റ് ലിങ്കെന്ന പരിപാടി വിക്കിപീഡിയയില്‍ നടക്കില്ല. സോഫ്‌റ്റ്‌ലിങ്കെന്താണെന്നറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക
- ലിങ്കുകള്‍ക്കു മുകളിലൂടെയും മൗസ് കൊണ്ടുപോയാല്‍ തന്നെ അറിയാന്‍ പറ്റും ആ ലിങ്കില്‍ ക്ലിക്കുചെയ്താന്‍ ഏതു പേജിലേക്കാണു നമ്മേ നയിക്കുന്നതെന്ന്.
- വിവിധ കാറ്റഗറികളുടെ ഒരു ഹൈറാര്‍ക്കിയായാണ് ലേഖനങ്ങള്‍ എഴുതുന്നത്.
- ഒരു ഉപയോക്താവിന് ഇഷ്ടപ്പെട്ട ലേഖനത്തെ അദ്ദേഹം ‘ശ്രദ്ധിക്കുന്നു പട്ടികയില്‍’ (watch list) ചേര്‍ക്കാവുന്നതാണ്. പിന്നീട് ആ ലേഖനത്തില്‍ വരുന്ന എല്ലാ മാറ്റങ്ങളേയും ഉപയോക്താവിനെ ഇമെയില്‍ വഴി വിക്കിപീഡിയ അറിയിക്കുന്നു. ഉപയോക്താവ് ഉണ്ടാക്കിയ ലേഖനമാണെങ്കില്‍ അതു സാധാരണഗതിയില്‍ തന്നെ ‘ശ്രദ്ധിക്കുന്ന പട്ടികയില്‍’ വരുന്നതാണ്.
- ഒരേ പോലുള്ള മാറ്റങ്ങള്‍ പല ലേഖനങ്ങളില്‍ വേണമെന്നുണ്ടെങ്കില്‍ അതിനൊരു പ്രത്യേക ടെമ്പ്ലേറ്റ് രൂപകല്പന ചെയ്യാവുന്നതാണ് (ഉദാഹരണത്തിന് കുഴപ്പിക്കുന്ന ചില സ്പെല്ലിന്‍ങ്‌സ് പല ലേഖനങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കും – achieve എന്നതിനു പകരം acheive എന്നെഴുതും ചിലര്‍, വിമ്മിട്ടം എന്നതിനു പകരം വിമ്മിഷ്ടമെന്നെഴുതും മറ്റു ചിലര്‍ – ഇത്തരം സംഭവങ്ങളെ കണ്ടെത്തി പരിഹരിക്കാന്‍ വേണ്ടി ടെമ്പ്ലേറ്റുണ്ടാക്കാം)
- വിക്കിപീഡിയ ലേഖനങ്ങള്‍ക്കാണ് ഗൂഗിള്‍ സേര്‍ച്ച് എഞ്ചില്‍ പ്രത്യേക പരിഗണന നല്‍കി ആദ്യം തന്നെ കാണിക്കുന്നത്. ഇത് വിക്കിപീഡിയ ലേഖനങ്ങളുടെ ആധികാരികതയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
- വിക്കിപീഡിയയുടെ ഡാറ്റാബേസ് പല ഫോര്‍മാറ്റുകളിലായിതന്നെ സൗജന്യമായി ആര്‍ക്കും ഡൗണ്‍ലോഡുചെയ്യാവുന്നതാണ്.
വിക്കിപീഡിയയുടെ പ്രത്യേകതകളെ ഇങ്ങനെ നിരത്തിവെച്ചു തീര്‍ക്കാവുന്നതല്ല എന്ന തിരിച്ചറിവ് എന്നെ ഇതിവിടം കൊണ്ടു നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. കൂടുതലറിയാന്‍ വിക്കിപീഡിയയില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിക്കുയേ വഴിയുള്ളൂ!
എന്തിന് വിക്കിപീഡിയയില്‍ അംഗത്വമെടുക്കണം?
നമുക്കോരോരുത്തര്‍ക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കില്‍ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവുകള്‍ പലരില്‍നിന്ന്, പലസ്ഥലങ്ങളില്‍ നിന്ന്, പലപ്പോഴായി പകര്‍ന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവര്‍ക്കു് കൂടി പ്രയോജനമാകുന്ന രീതിയില്‍ പകര്‍ന്നു് നല്‍കാന്‍, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.
പേജു ഡൗണ്‍ലോഡു ചെയ്യുക
വിക്കിയിലെ ലേഖനം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തുപയോഗിക്കാനുള്ള ഒന്നുരണ്ട് എളുപ്പ വഴികളേക്കുറിച്ചു കൂടി പറയാം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ Kasaragod District എന്ന ലേഖനം ഉദാഹരണമായിട്ടെടുക്കുന്നു.
Kasaragod District എന്ന വിക്കിലേഖനത്തിന്റെ ലിങ്ക് , http://en.wikipedia.org/wiki/Kasaragod_district ഇതാണ്. ഈ ലിങ്കിനെ
http://en.wikipedia.org/w/index.php?title=Kasaragod_district&printable=yes ഇതുപോലെ മാറ്റിയാല്‍ ആ ലേഖനത്തിന്റെ പ്രിന്റബിള്‍ വേര്‍ഷന്‍ കിട്ടും. വിക്കി മാര്‍ക്കപ്പുകള്‍ മാറ്റി html markup ആക്കിയ പേജായിരിക്കും അത്.അതുപോലെ തന്നെ, http://en.wikipedia.org/w/index.php?title=Kasaragod_district&action=raw എന്നു കൊടുത്താല്‍ ആ പേജ് വിക്കിമാര്‍ക്കപ്പില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്തുവരും. അല്പം തലയുപയോഗിച്ച് നമുക്കു വേണ്ട രീതിയിലിവയെ ഉപയോഗിക്കാവുന്നതാണ്. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്നുമാത്രമല്ല, എല്ലാ ഭാഷകളിലെ വിക്കിപീഡിയയില്‍ നിന്നും ഈ രീതി ഉപയോഗിച്ച് പേജിനെ ഡൗണ്‍ലോഡു ചെയ്യാനാവും.
ഈ ലേഖനം സമ്പൂര്‍ണമായിട്ടില്ല…
അവശേഷിപ്പുകള്‍
പുസ്തകങ്ങള്‍ എനിക്കിഷ്ടമാണ്. നല്ലതാണെന്നു തോന്നിയ പല പുസ്തകങ്ങളും സ്വന്തമാക്കുക എന്നത് എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്. ഇപ്പോള്‍ കാര്യമായി ഒന്നും വായിക്കാറില്ല, ഇപ്പോളെന്നു പറഞ്ഞാല്‍ കഴിഞ്ഞ് അഞ്ചാറു വര്‍ഷങ്ങളായിട്ട്. നല്ല പുസ്തകങ്ങള്‍ കിട്ടാറില്ല; നല്ലതു തേടി കണ്ടു പിടിക്കാനുള്ള അവസരവുമില്ല. Continue reading Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്
വളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍ Mary had a little lamb -എന്ന പേരില്‍ 1830 -ല്‍ സാറാ ജോസഫ് ഹേലാണിത് പ്രസിദ്ധീകരിച്ചത്. അവര്‍ തന്നെയാണ് മുഴുവനായും ഈ കവിത എഴുതിയതെന്നും അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച് ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും പ്രധാനമായി രണ്ട് അഭ്യൂഹങ്ങള്‍ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. മേരി ഹട്സ് എന്നൊരാള്‍ ഈ അംഗനവാടികവിതയുടെ കര്‍ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും ഇതു സാറാ ജോസഫ് ഹേല്‍ തന്നെയാണെഴുതിയതെന്നു പിന്നീട് സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.
കവിതയുടെ ഇതിവൃത്തം ചുരുക്കത്തില്‍
മേരി തന്റെ ജീവനു തുല്യം സ്നേഹിക്കുന്ന ആട്ടിന്‍കുട്ടിയെ സഹോദരന്റെ അഭ്യര്‍ത്ഥന പ്രകാരം പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍ മേരിയെ പരിഹസിക്കുകയും ആട്ടിന്‍കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക് ഓടിച്ചു വിടുകയും ചെയ്യുന്നു. വൈകുന്നേരം പള്ളിക്കൂടം വിട്ട് മേരി പുറത്തിറങ്ങുന്നതും കാത്ത് ആട്ടിന്‍ കുട്ടി മുറ്റത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍കുട്ടി അടുത്തേക്ക് സ്നേഹത്തോടെ ഓടിയെത്തുന്നു.
കേള്‍ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും, മേരിയുടേയും കുഞ്ഞാടിന്റേയും കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്. ഒരു ചെറിയ സംഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും.
വിക്കിപീഡിയ പറയുന്നതു കേള്‍ക്കുക:
A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is that Hale was responsible for the entire poem. Another person who claims to have written the poem and well known nursery rhyme is Mary Hughs but it has been confirmed that Sarah Hale wrote it.
കവിതയുടെ മലയാള പരിഭാഷയും ഒറിജിനലും
-
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരംവെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂപള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് ! - Mary had a little lamb,
little lamb, little lamb,
Mary had a little lamb,
whose fleece was white as snow.
And everywhere that Mary went,
Mary went, Mary went,
and everywhere that Mary went,
the lamb was sure to go.It followed her to school one day
school one day, school one day,
It followed her to school one day,
which was against the rules.
It made the children laugh and play,
laugh and play, laugh and play,
it made the children laugh and play
to see a lamb at school.And so the teacher turned it out,
turned it out, turned it out,
And so the teacher turned it out,
but still it lingered near,
And waited patiently about,
patiently about, patiently about,
And waited patiently about
till Mary did appear.“Why does the lamb love Mary so?”
Love Mary so? Love Mary so?
“Why does the lamb love Mary so,”
the eager children cry.
“Why, Mary loves the lamb, you know.”
The lamb, you know, the lamb, you know,
“Why, Mary loves the lamb, you know,”
the teacher did reply.
ഈ കവിത വായിക്കുന്ന ഓരോ നിമിഷവും മനസ്സിലേക്കു തെളിഞ്ഞു വരുന്ന ചില മുഖങ്ങളുണ്ട്; ചെറുവത്തൂര്‍ കൊവ്വലിലെ (ഇപ്പോള്‍ വി.വി. നഗര്‍) എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകരായ പുതിയകണ്ടത്തിലെ ഗോപാലന്‍ മാഷിനേയും കപ്പടാമീശയും വെച്ചുവരുന്ന ഭരതന്‍ മാഷിനേയും, അതുപോലെ സ്നേഹത്തിന്റെ പര്യായമായ ആ സുന്ദരിയായ ടീച്ചറിനേയും – പേരു മറന്നുപോയി! 1985 -ല്‍ ഒന്നുമുതല്‍ രണ്ടര വര്‍ഷം ഞാനവിടെയായിരുന്നു പഠിച്ചത്. ടി.സി. വാങ്ങിച്ചുവരുമ്പോള്‍ “നന്നായി പഠിക്കണം മോനേ” എന്നു പറഞ്ഞ ടീച്ചറുടെ മുഖം മാത്രമേ ഓര്‍ക്കുന്നുള്ളൂ. പിന്നീട് ഓരോവട്ടം ചെറുവത്തൂരു പോകുമ്പോഴും ഗോപാലന്‍ മാഷിനെ കാണാന്‍ പറ്റുമായിരുന്നു… പിന്നീടെപ്പോഴോ അദ്ദേഹത്തെ കാണാതായി! അവരുടെ ഓര്‍മ്മയ്‌ക്കു മുമ്പില്‍ ഈ പഴയ പാട്ടും ഈ ലേഖനവും സമര്‍പ്പിക്കട്ടെ!!
ഈ ലേഖനത്തില്‍ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ ദാ ഇവിടെ മലയാളം വിക്കിപീഡിയയില്‍ ഇത് അതേപടി ഉണ്ട്, അവിടെ തിരുത്തി എഴുതുക, ഞാനവിടെ നിന്നു കോപ്പിക്കോളാം 🙂
ഈ ലേഖനം ഓര്‍മ്മയിലെത്തിച്ച മറ്റുചില കാര്യങ്ങള്‍:
- ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന…
- കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
പഞ്ചാര വിറ്റു നടന്നു കുഞ്ചു…
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നുപഞ്ചാര തിന്നു മടുത്തു കുഞ്ചു…
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..- റാകി പറക്കുന്ന ചെമ്പരുന്തേ,
നീയുണ്ടോ മാമാങ്ക വേല കണ്ടു,
വേലയും കണ്ടു വിളക്കും കണ്ടു,
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു…- നാണു വിറകു കീറി, കൂലി നാലു രൂപ…
കൂട്ടുകാരാ ക്ഷമിക്കുക…!

മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) കണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.
പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിനക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!
നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നൊരു കൂട്ടുകാരന്‍) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ് കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.
അവിടെ നിന്നും വന്ന്, അവരെ റൂമിലാക്കി, ജോലിതപ്പി ഇവിടെ എത്തിയ മൂന്നുകുട്ടികളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവര്‍ക്കിന്റെ ബാലപാഠങ്ങളും പഠിച്ച് ജോലിതപ്പി ഇറങ്ങിയതാണു മൂവരും. നേരാംവണ്ണം ഇംഗ്ലീഷറിയില്ല, ഹിന്ദിയറിയില്ല, നല്ലൊരു സര്‍ട്ടിഫിക്കേറ്റില്ല, എക്സ്പീരിയന്‍സില്ല. ആഗോളസാമ്പത്തികമാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. നല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന ആശങ്കയിലായിരുന്നു ഞാന്‍. ജോലി തപ്പിയിറങ്ങുന്ന പ്രിയകൂട്ടുകാരുടെ ഓര്‍മ്മയിലേക്കു കൂടി വേണ്ടിയാണിതെഴുതുന്നത്. ഒരുവെടിക്കുള്ള നല്ലൊരായുധം നമ്മുടെ കൈയില്‍ ഉണ്ടായിരിക്കണം. അതു ഭാഷയാവടെ ടെക്നോളജിയാവടെ… അതില്‍ നമ്മള്‍ മിടുക്കരാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്നയാളെ ബോധ്യപ്പെടുത്തിക്കൊടുക്കനും നമുക്കു കഴിയണം. കൊച്ചുക്ലാസ്സുകളില്‍ ഭാഷ പഠിപ്പിക്കുന്ന നമ്മുടെ അദ്ധ്യാപകര്‍ തന്നെയാണ് കുട്ടികളുടെ ഈ ദുര്‍വിധിക്കു കാരണക്കാര്‍. അനാവശ്യകാര്യങ്ങള്‍ കുത്തിനിറച്ച് തലച്ചുമടായി കൊണ്ടുനടക്കേണ്ടിവരുന്ന സിലബസ്സ് മറ്റൊരുകാരണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.
ആ കുട്ടികളെ പറഞ്ഞുവിട്ടശേഷം വഴിയരികില്‍ നിന്നും രണ്ടു ഗ്ലാസ്സു കരിമ്പിന്‍ ജ്യൂസ്സും കഴിച്ച് (ഒരു ഗ്ലാസ്സു കഴിച്ചപ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും കണ്ടു ഞാന്‍ നടക്കുകയായിരുന്നു. തന്നേക്കാള്‍ വലിയ തൂമ്പയുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായത്തില്‍ ഞാനൊന്നും കത്തിയെടുത്ത് ഒരു വിറകുകമ്പു പോലും വെട്ടിയിട്ടുണ്ടാവില്ല.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.
വഴിപോക്കരുടെ സൗമനസ്യം കാത്ത് വഴിവാണിഭച്ചരക്കുകളൊരുക്കി നിരന്നിരിക്കുന്ന നിറയൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പയില്‍ നായ്ക്കളോടു മല്ലിട്ട് ആരൊക്കെയോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകവറുകള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന വൃദ്ധമാതാവ്… ഈച്ചകളാര്‍ക്കുന്ന കറുത്തമലിനജലത്തില്‍ കിടന്നുരുളുന്ന കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റര്‍ ചുറ്റളവിലും കാണാമിവിടെ ഇത്തരം കഴ്ചകള്‍. കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നത് ഈ ഒരര്‍ത്ഥത്തില്‍ തന്നെയാണ്. ഭിക്ഷയാചിക്കുന്ന ഒരുമലയാളിയെപ്പോലും ഞാനിതുവരെ കേരളത്തിലോ പുറത്തോ കണ്ടിട്ടില്ല. കേരളത്തിലെ യാചകരില്‍ പലരും തമിഴരോ തെലുഗരോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.
ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി നടക്കുമ്പോഴാണ് പുറകിലൂടെ ആരോ ഓടിവന്നെന്റെ കഴുത്തില്‍ പിടിമുറുക്കിയത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശമനോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് തട്ടി-മുട്ടി ഡിഗ്രി ജയിച്ച്; നടത്തിക്കൊണ്ടിരുന്ന സൈഡുബിസിനസ്സും നിര്‍ത്തി മൈസ്സൂരിലേക്കു വണ്ടികയറിയിരുന്നു. അവിടെ വന്നു നേഴ്സ്സിങ്ങും പഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ തന്നെ കഴിഞ്ഞുവരികയായിരുന്നു. തെരക്കിലാണു മൂപ്പര്‍, ഭാര്യ ഗര്‍ഭിണിയാണ്. കുടകിലുള്ള അവളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ടതുണ്ട്. ഞാന്‍ പഴയ ചരിത്രങ്ങള്‍ പലതും ഓര്‍ത്തുപോയി, എസ്. എഫ്. ഐക്കാരായ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു കണ്ണൂരുപോയതും അവിടെ ആളുകളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പലം ബീച്ചില്‍ പോയി കടലിലിറങ്ങിയതും ഒക്കെ. സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജി വെക്കുകയും പിന്നീട് ആ ദിവസം തനിക്ക് ഇടതുകൈ ഒരുപരിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോടതിയില്‍ തെളിയിച്ച് പൊടിയും തട്ടി ഇറങ്ങിവന്ന നമ്മുടെ പി. ജെ. ജോസഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്. പയസ്സില്‍ ഇന്നങ്ങനെയൊരു സംഘടന ഉണ്ടോ എന്നറിയില്ല.
മനോജെനിക്കു അവന്റെ ഫോണ്‍ നമ്പര്‍ തന്നു. അവിടെ അടുത്തുള്ള ചില മലയാളിഹോട്ടലുകള്‍ പരിചയപ്പെടുത്തിത്തന്നു. ആരുടേയോ ന്ഴ്സിങ് സര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റസ്റ്റേഷനുവേണ്ടി കൊണ്ടുവന്നതായിരുന്നു അവന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മനോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയര്‍ഫോഴ്സില്‍ വര്‍ക്കുചെയ്യുന്ന സുഹൃത്തായ സതീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.
സംഭവമിതാണ്:
മനോജ് കാണിച്ചു തന്ന ഹോട്ടലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമസ്സിക്കുന്ന ജിജിമാഷിനും (ഞങ്ങള്‍ പരസ്പരം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്കറുള്ളത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു കരുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവരെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുകയായിരുന്നു ഞാന്‍. നട്ടുച്ചവെയിലില്‍ സൂര്യന്‍ തന്റെ സകലപ്രതാപവും കാണിച്ചപ്പോള്‍ ഞാനാകെ തളര്‍ന്നുപോയിരുന്നു, ഒരു ബേക്കറിക്കടയില്‍ കയറി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡര്‍ കൊടുത്തു. അന്നേരമാണു ശ്രദ്ധിച്ചത്, എന്നേക്കണ്ടിട്ടെന്നപോലെ ഒരാള്‍ പെട്ടന്ന് കടയുടെ ഉള്ളിലേക്കു മാറിയതുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുകയും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുകയും ചെയ്യുന്ന ആ വ്യക്തി ആരെന്നറിയാന്നുള്ള അദമ്യമായ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പറഞ്ഞു. എന്നിട്ടു പുറത്തെക്കുമാറി ഒരു കോണ്‍ക്രീറ്റുതൂണിനുമറഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സപ്പോര്‍ട്ടിന് ഒരു മനോരമപേപ്പറിന്റെ സഹായവും തേടി.മറ്റാരോ കൊടുത്ത ബട്ടര്‍ബന്നിന്റെ പ്രിപ്പറേഷനുവേണ്ടി പുറത്തേക്കിറങ്ങിയ ആ കൂട്ടുകാരനെ അവിശ്വസനീയതയോടെ ഞാന്‍ കണ്ടു. അവിടെത്തന്നെ മറഞ്ഞിരിക്കണോ, അവനേടു സംസാരിക്കണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പണ്ടുകണ്ടമുഖമേ അല്ല. പാന്‍പരാഗുപോലുള്ള എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. കണ്ണുകളില്‍ പഴയ തേജസ്സില്ല. യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഒരു മെഷ്യനെപ്പോലെ തോന്നി. അവന്‍ എന്നെ കണ്ടു!
“നീ പോയിരുന്നില്ലേ?” നേരിയ ചിരിവരുത്തി അവനെന്നോടു ചോദിച്ചു.
“നീ എന്നെ കണ്ടിരുന്നേ?” എന്റെ മറു ചോദ്യം.
“ഹം, ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നു. അറിയുന്നവര്‍ വരുമ്പോള്‍ ഒരു വല്ലായ്മ തോന്നുന്നു.” അവന്‍ പറഞ്ഞു തുടങ്ങി. അവന്റെ കാക്കയുടെ കടയാണത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്നതാണത്രേ. നീയൊക്കെ ഉയര്‍ന്ന നിലയിലെത്തിക്കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെടാ എന്നു പറഞ്ഞപ്പോള്‍ അവന്റെ ശബ്ദമിടറിയതായി തോന്നി. അവനെവിടെയോ ഒരു വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്കതു ചോദിക്കാന്‍ തോന്നിയില്ല. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്നവന്‍ ചോദിച്ചു. കഴിഞ്ഞ് ആഴ്ച ഗോപാലകൃഷ്ണനിവിടെ വന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം കഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മനോജും ഞാനും ഇതു വഴിവന്നിരുന്നു എന്നും പറഞ്ഞു. പക്ഷേ അവന്‍ മനോജിനെ മറന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ചവനു നേരിയ ഓര്‍മ്മപോലുമില്ല.
തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പറയേണ്ടാ‘ എന്നവന്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.
അടുത്തുള്ള മദ്യഷോപ്പു ചൂണ്ടി അവന്‍ ചോദിച്ചു ചീത്തസ്വഭാവം വല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ അവനെന്നെ കളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വന്നതെന്നും ആണുങ്ങളായാല്‍ അല്പമതൊക്കെ വേണമെന്നുമൊക്കെ അവന്‍ പറയുന്നത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന സാലറിയില്‍ പകുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായതില്‍ പകുതികൊണ്ട് പെണ്‍കുട്ടികള്‍ക്ക് ചോക്കളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലടക്കാന്‍ വഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ടപ്പിരിവു നടത്തുന്നു ചില കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക് കൃത്യമായെത്തിക്കുന്നുണ്ട്.
വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ചകളിലെ മറ്റൊരു മായക്കഴ്ചയായി ഇതിനെ തള്ളിക്കളയാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണു ജീവിതമെന്നു ഞാനോര്‍ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!
“കൊതിപ്പിക്കും കനിക്കിനാവുകള്‍ക്കാട്ടി
ക്കൊതിപ്പിക്കും പക്ഷേ കൊടുക്കയില്ലവള്‍” -എന്നു വൈലോപ്പിള്ളിയോ മറ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ളട്ടേ, നമുക്കു ജീവിതം തരാന്‍ മടിക്കുന്നതൊക്കെയും ജീവിതത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാവണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവരില്‍ നിന്നും ഒളിച്ച് നമുക്കെത്രനാള്‍ കഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.
പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.
എന്നോടു ക്ഷമിക്കുക…
എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…
എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…
എന്നോടു ക്ഷമിക്കുക…
