A New Birth…!

Hi friends, Welcome to my first post.

This is a first entry on my new site – Chayilyam.com, through this site I would be expressing my thoughts, the folk culture of Malabar (Kerala). In addition, I have also incorporated some cherished stories which touched my heart. Thus, Chayilyam.com will be a complete the portfolio of all my thoughts, ideas and visions which is spread across various web communities posted by me.

Rajesh K Odayanchal - A New Birth

Now let me tell you something about myself – I am a webmaster of a Bangalore based consulting company, having experience in designing and developing websites for various domains.  I have been fortunate to have a few years of business experience in the computer industry. As mentioned earlier, the origin of Chayilyam.com was to collate my thoughts at a single platform. However, while I was thinking about Chayilyam.com, I realized that this may be a good opportunity to create some personal pages about myself too. Well, everyone wants a little bit of attention and this created an urge in me to create a page dedicated for photographs of my beloveds and other social events etc. Maybe even my personal opinions about world around me…!  But that’s probably distant future, so don’t get freaked out now 🙂

Let me not bore you anymore, lastly I would love to add one more point – I always value the time someone takes to mail me privately about a post I’ve written in the blogs, whether it’s giving me a bit of encouragement or letting me know I’ve helped them in some way. I find this has nurtured a few nice relationships can be a lot more productive in gaining mind share of other people also.

In short I hope you have understood what is expected from you read Chayilyam.com, share your opinions on what I have to say, suggest something and spread the word about Chayilyam.com if it touches you.

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/enthinnadheeradha.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

നാളെ നേതാക്കളായി മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചു പോയില്ലാ… (2)

നിങ്ങള്‍ പഠിക്കുവിന്‍… നിങ്ങള്‍ പഠിക്കുവിന്‍…
ആദ്യക്ഷരം മുതല്‍ മേലോട്ട് (2)

ബാലപാഠങ്ങള്‍ പഠിച്ചോളിന്‍
മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ,
ആജ്ഞാശക്തിയായി മാറീടാൻ… (3)

നാടു കടത്തപ്പെട്ടവരേ…
തടവിലടയ്ക്കപ്പെട്ടവരേ…
എന്നും അടുക്കളക്കുള്ളില്‍
കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ…
വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും
വന്ദ്യവയോധികരേ…

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ… (2)

പാര്‍പ്പിടമില്ലാത്ത പാവങ്ങളേ…
മഞ്ഞില്‍ കോച്ചിയിരിപ്പവരേ…
വിദ്യാശാലയും വിജ്ഞാനങ്ങളും
അന്വേഷിക്കുവിന്‍ കൂട്ടരേ… (2)

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ…
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…

ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍
തന്നത്താനെ പഠിക്കാതെയൊന്നും
അറിയില്ല നിങ്ങള്‍ സഖാക്കളേ… (2)

ഓരോ ചെറുചെറു വസ്തുവിലും
വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ!!
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്? (2)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…(2)

ഗുഹാന്തര

Guhantara Bangalore, ഗുഹാന്തര ബാഗ്ലൂർ
ഗുഹാന്തര റിസോർട്ടിനവശം, ബാഗ്ലൂർ

ഇതൊരു ടീം ഔട്ടിങിന്റെ കഥയാണ്. മുമ്പ്, സാമ്പത്തിക മാന്ദ്യം ബാംഗ്ലൂരിനേയും ലോകത്തേയും ഒക്കെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നതിനു ഒന്നോ രണ്ടോ മാസം മുമ്പ് കമ്പനിയില്‍ നിന്നും ഞങ്ങള്‍ അവസാനമായി നടത്തിയ ഒരു ഔട്ടിങിന്റെ കഥ. അതിനുമുമ്പ് ഓരോ ആറുമാസം കൂടുമ്പോഴുമുണ്ടാവുമായിരുന്നു ഇതുപോലുള്ള യാത്രകള്‍. ബാംഗ്ലൂരിന്റെ അല്പം ഔട്ടറിലായി, പണ്ട് വീരപ്പന്റെ സാമ്രാജ്യമായിരുന്ന സത്യമംഗലം വനാതിര്‍ത്തിയിലുള്ള‌ ഗുഹാന്തര [guhantara] എന്നൊരു അണ്ടര്‍ഗ്രൌണ്ട് റിസോര്‍ട്ടിലേക്കായിരുന്നു ഞങ്ങള്‍ അന്നു പോയത്. പത്തമ്പതുപേരുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പില്‍ ഒരൊറ്റ പെണ്‍കുട്ടി പോലുമില്ല. ഇല്ലാന്നല്ല, അന്നേരം ടീമിലുണ്ടായിരുന്ന ഒരേയൊരു പെണ്‍കുട്ടി ആതിര നായര്‍ ആയിരുന്നു. അവളീ പ്രോഗ്രാമിനു വന്നിട്ടുമില്ല.

രാവിലെതന്നെ ഞങ്ങള്‍ ഗുഹാന്തര റിസോര്‍ട്ടില്‍ എത്തി. ഡാകിനിയമ്മൂമ്മയുടെ ഗുഹാമുഖം പോലൊരു എന്‍ട്രന്‍സ് മാത്രമേ പുറമേയ്ക്കുകാണാനുള്ളു. മുകളില്‍ ഒരു വലിയ പ്രദേശമപ്പാടെ മുള്ളുവേലിയാല്‍ മറച്ചുവെച്ച ഒരു പാര്‍ക്കുപോലെ തോന്നിച്ചു. അടുത്തെങ്ങും ഒരു വീടുപോലുമില്ല. തികച്ചും വിജനമായ പ്രദേശം. അധികമകലെയല്ലാതെ ഫോറസ്റ്റ്. അങ്ങിങ്ങായി ആടിനേയും പശുവിനേയുമൊക്കെ മേയ്‍ച്ചു നടക്കുന്ന ചില ഗ്രാമീണവാസികള്‍. ആ ഗുഹാമുഖവും തുടര്‍ന്നുള്ള വഴികളുമൊക്കെ കണ്ടാല്‍ കൃത്രിമമായുണ്ടാക്കിയതാണെന്നു പറയില്ല‌. അതിലൂടെ കേറിയാല്‍ നീണ്ടുനീണ്ടുപോകുന്ന വഴിയില്‍, ഇടവിട്ടിടവിട്ട് വിളക്കുകളുണ്ട്. ശ്വാസം കിട്ടാന്‍ വേണ്ടിയാവാം ഇടയ്‍ക്കൊക്കെ മുകളിലേക്ക് ചെറിയ ചെറിയ ദ്വാര‌ങ്ങളുമുണ്ട്. അതിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കു കയറുന്നുണ്ടായിരുന്നു. ആ യാത്ര അവസാനിക്കുന്നത് സാമാന്യം വലിയൊരു ഹാളിലേകാണ്. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം കാണുക; അതുതന്നെ ഹാൾ…

സൈഡിലൊരു കൊച്ചു സ്വിമ്മിങ്‍ പൂളുണ്ട്. അതിനുനടുവിലൂടെ മുളകൊണ്ടുതീര്‍ത്തൊരു കൊച്ചുപാലം. ചുമരുകളൊക്കെ പുരാതനകാലത്തെ കൊത്തുപണികളെ ഓര്‍മ്മിപ്പിക്കുന്ന കലാവിരുന്നുകള്‍. എല്ലാം ആര്‍ട്ടിഫിഷ്യലാണ്. ആ ഹാളിന്റെ മറ്റുസൈഡുകളിലൊക്കെയായി ഒരുപാടു ഗുഹാവഴികളുണ്ട്. രാത്രിയുറക്കത്തിനുള്ള മുറികളും ആധുനിക കളികളായ ടേബിള്‍ടെന്നീസും മറ്റും കളിക്കാനുള്ള പ്ലേറൂമുകള്‍, ഭക്ഷണം കഴിക്കാനുള്ള മുറികള്‍ എന്നുവേണ്ട എല്ലാമുണ്ടവിടെ. ഇടയ്‌ക്കൊക്കെ ആകാശം കാണാനുള്ള മുകളിലേക്കുള്ള വാതായനങ്ങള്‍. ഒരു വലിയ ഹോട്ടല്‍. എല്ലാം ഭൂമിക്കടിയില്‍! ഓരോ മുറികള്‍ക്കും പേരിട്ടിരിക്കുന്നത് സംസ്‍കൃതത്തിലാണ്, ഭോജനശാല, നാട്യശാല, ശൌച്യാലയം എന്നൊക്കെ. രാഗമണ്ഡപവും സാമവാദശാലയുമുണ്ടവിടെ.

സ്വിമ്മിങ്പൂളിനു മുന്നിൽ…

ഞങ്ങള്‍ എല്ലാം നടന്നുകണ്ടു. അപ്പോഴേക്കും ബാംഗ്ലൂരിലെതന്നെ പ്രശസ്തങ്ങളായ രണ്ട് MNC- കളില്‍ നിന്നായി ഒരു വലിയ പടതന്നെ അവിടേയ്‍ക്കു വരികയുണ്ടായി. നല്ല നല്ല മലയാളച്ചന്തങ്ങള്‍ ചന്ദനക്കുറിയണിഞ്ഞു വരുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആശ്വാസം. തൃശ്ശൂര്‍കാരനായ പ്രേമും ഞാനുമായിരുന്നു ഒന്നിച്ചുണ്ടായിരുന്നത്. ഞങ്ങളാ മലയാളിക്കുട്ടികളെ പരിചയപ്പെട്ട് അല്പം വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ദൂരെ ഹാളിനടുത്തുനിന്നും തമിഴന്‍ ഗുണശേഖരന്‍ വിളിക്കുന്നതുകണ്ടു. ഞങ്ങള്‍ അങ്ങോട്ടു ചെന്നപ്പോള്‍ വെങ്കിടേഷും അവിടെ നില്‍പ്പൂണ്ടായിരുന്നു. അവന്‍ കണ്ണുകൊണ്ട് സ്വിമ്മിങ്‍പൂളിലേക്കു നോക്കാന്‍ ആഗ്യം കാണിച്ചു. അവിടെ ഒരു പെണ്‍കുട്ടി നമ്മുടെ നയന്‍താരയേയും ഷക്കീലച്ചേച്ചിയേയുമൊക്കെ തോല്‍പ്പിച്ചിട്ടേയിനികാര്യമുള്ളൂ എന്നമട്ടില്‍ സ്വിമ്മിങ്‍ഡ്രസ്സില്‍ കിടന്നുപുളയുകയാണ്. അവള്‍ വെള്ളത്തില്‍ ഇരുന്നും കമിഞ്ഞും മലര്‍ന്നുമൊക്കെ നീന്തിക്കളിക്കുന്നു. ഇതുകണ്ടപ്പോള്‍ അങ്ങനെ അവിടെ നിന്നും സീന്‍ പിടിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി. നമുക്കു വലിയ മാന്യന്‍മാരാകാന്‍ കിട്ടിയ ഒരു അവസരമല്ലേ, വെറുതേ പഴാക്കരുതല്ലോ. പക്ഷേ വെങ്കിടേശന്‍ വിട്ടില്ല. അവന്‍ അപ്പോള്‍തന്നെ അവന്റെ ഡ്രസ്സൊക്കെ അഴിച്ചുകൈയില്‍ തന്നു ഒരു ബര്‍മ്മുഡ മാത്രം ധരിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി. ഗുണശേഖരന്‍ ‘വെങ്കിടേശന്റെ കുളിസ്സീന്‍’ ഒരൂ സെക്കന്റുപോലും കളയാതെ വീഡിയോ ആയും ഫോട്ടോ ആയും പകര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ, കൂടെ കുളിക്കുന്ന പെണ്‍കൊച്ചിന് ഒരു കുലുക്കവും ഇല്ലായിരുന്നു.

ഞങ്ങള്‍ മെല്ലെ അവിടെനിന്നും വലിഞ്ഞു. ബാംഗ്ലൂരില്‍ വന്നിട്ട് ഇത്രയൊക്കെയായിട്ടും മനസ്സിനിണങ്ങിയ ഒരു മലയാളിക്കുട്ടിയേയും കണ്ടുകിട്ടാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാന്‍. അല്പകാലമൊന്നു പ്രേമിക്കണം, പിന്നെ സഖിയായി കൂടെക്കൂട്ടണം. രണ്ടുപേര്‍ക്കും ജോലി കൂടിയുണ്ടെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാന്‍ പരമസുഖമാണ്. ഇത്തരം നല്ല ചിന്തകളേയുണ്ടായിരുന്നുള്ളൂ മനസ്സില്‍. അപ്പോഴാണ് മലയാളിചന്തങ്ങളുടെ ഈ അരങ്ങേറ്റം. 🙊

guhanthara ഗുഹയ്ക്ക് വെളിയിലെ കവാടം
ഗുഹയ്ക്ക് വെളിയിലെ കവാടം

ഒരുകുട്ടിയെ അതില്‍ നിന്നും നോക്കിവെച്ചു. നല്ല ഗ്രാമീണത തോന്നിക്കുന്ന ഒരു കുട്ടി. വെളുവെളാന്നു വെളുത്ത ചുരിദാറും ഇട്ടവള്‍ പാറി നടക്കുന്നതു കാണാന്‍ തന്നെയൊരു ഐശ്വര്യമായിരുന്നു. ഇരുട്ടുള്ള ആ ഇടനാഴികളിലെ വെളിച്ചമായിരുന്നു അവള്‍. പേരു ചോദിച്ചു; നാടുചോദിച്ചു. പിരിയാന്‍ നേരമാവുമ്പോള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിക്കുകയുമാവാം എന്നു കരുതി. അത്യാവശ്യമൊന്നു പഠിച്ചതിനുശേഷം, ആരും പറഞ്ഞുവെച്ചിട്ടില്ലെങ്കില്‍ ഇഷ്ടം അങ്ങോട്ടു തുറന്നുപറയാം. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഞാന്‍ മനക്കോട്ടകളുടെ ചിറകിലേന്തി പറന്നു നടന്നു.

ഇവിടെ ബാംഗ്ലൂരുള്ള‌ ഒരുമാതിരി പെണ്‍കുട്ടികള്‍ക്കൊക്കെ ഒന്നോരണ്ടോ കാമുകന്‍‍മാര്‍വെച്ചുണ്ടത്രേ. കേൾവിയാണിത്. ഫ്രീആയിട്ടുള്ള ഒന്നിനെകിട്ടാന്‍ പാടാണ് എന്നാണ് ബാംഗ്ലൂരിന്റെ മനശ്ശാസ്ത്രം അറിയാവുന്ന കൂട്ടുകാര്‍ പറഞ്ഞുതന്നിട്ടുള്ളത്. പിന്നെ ക്രഡിറ്റ്കാര്‍ഡും ബൈക്കുമുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്കിവിടെ ക്ഷാമവുമില്ലാത്രേ. തനി നാടനായ എനിക്കിതിനോടൊന്നും യോജിച്ചുപോകാന്‍ തീരെ പറ്റുമായിരുന്നില്ല. ബൈക്കോടികാനാണെങ്കില്‍ തീരെ അറിയുകയുമില്ല. ആയ കാലത്ത് നല്ലൊരുപെണ്ണിനെ നോക്കി പ്രേമിച്ചിരുന്നെങ്കില്‍ ഈ വയസ്സാം കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് റൂംമേറ്റിന്റെ കമന്റും ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്. അതെന്തെങ്കിലുമാകട്ടെ, എന്തായാലും ഇവളെ പൊക്കണം എന്നു ഞാന്‍ തീരുമാനിച്ചു;  കൂട്ടുകാരുടെ പരാതി മാറ്റുകയുമാവാം. ഇവളങ്ങനെ കൂട്ടുകാര്‍ പറഞ്ഞതുപോലുള്ള‌ പെണ്‍കുട്ടിയൊന്നുമല്ല എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു കൊണ്ടിരുന്നു ഞാന്‍. ബാംഗ്ലൂരില്‍ ഒത്തിരി നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. കല്യാണത്തിനുള്ള ക്രൈറ്റീരിയ വരുമ്പോളവിടെയൊക്കെ പ്രശ്നമാവുന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കി. ഈ കുട്ടിയാവുമ്പോള്‍ കാസര്‍ഗോഡിനടുത്താണ് പയ്യന്നൂരില്‍. ഒരുമണിക്കൂര്‍ യാത്രയേ ഉള്ളു… ഇങ്ങനെ ചിന്തിച്ചു കൂട്ടുകയല്ലാതെ എന്റെ ആയകലാത്തെ പ്രേമമൊക്കെ ഇവരോടു വിളമ്പേണ്ട വല്ല ആവശ്യവും എനിക്കുണ്ടോ!!

ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. വളരെ സുഭിക്ഷമായിത്തന്നെ കഴിഞ്ഞു. വെജും നോണും ഒക്കെയുണ്ടായിരുന്നു. ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് വെജിറ്റേറിയനാണ്. കഴിച്ചുകഴിഞ്ഞ ഉടനേ എല്ലാവരും പല കളികളിലായിട്ടേര്‍പ്പെട്ടു. ചെസ്സ്, ക്യാരംസ്… ഇങ്ങനെപോകുന്നു കളികള്‍. അല്പം സമയം കഴിഞ്ഞപ്പോള്‍ ഹാളില്‍ നിന്നും ഏതോ ഹിന്ദിപ്പാട്ടിന്റെ കാതടിച്ചുപോകുന്ന സൌണ്ട് കേള്‍ക്കാന്‍ തുടങ്ങി. അവിടെ ഡാന്‍സ്‌ തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങോട്ടു ചെന്നു. “റെയിന്‍ ഡന്‍‌സ്‌” എന്നാണത്രേ അതിനുപറയുക. ഞാനാദ്യമായിട്ടാണിങ്ങനെ ഒരു ഡന്‍സിനെപ്പറ്റി കേള്‍ക്കുന്നതും കാണുന്നതും. സിനിമയിലൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ… മുമ്പൊരിക്കല്‍ ഒരു കൊടൈക്കനാല്‍ ട്രിപ്പില്‍ “ഫയര്‍ ഡാന്‍സി“നെ പരിചയപ്പെട്ടിരുന്നു. ഇത് അതിന്റെ മറ്റൊരുരൂപം ഡ്യൂപ്ലിക്കേറ്റായി മഴയുണ്ടാക്കി അതിനുകീഴെനിന്നും വൃത്തികെട്ട ശരീരചലനങ്ങളോടെ ആണുംപെണ്ണുമൊക്കെ ഒന്നിച്ചു തുള്ളുക, കൈകോര്‍ത്തുപിടിച്ച്‍ വട്ടത്തിലോടുക, കാലുതട്ടിയിട്ടെന്നപോലെ കെട്ടിമറിഞ്ഞുവീഴുക‌ ഇതൊക്കെയാണ് അവിടെ അന്നരങ്ങേറിയ ഈ “മഴനൃത്തം“.

ഞങ്ങളും അങ്ങോട്ടുചെന്നു. ഡാന്‍സ് തകര്‍ത്തു പെയ്യുകയാണ്. സൈഡില്‍ ചേട്ടന്‍‍മാരുടേയും ചേച്ചിമാരുടേയും പേക്കൂത്തുകളൊന്നും ശ്രദ്ധിക്കാതെ ഒരു നാലുവയസ്സുകാരന്‍ പയ്യനും ഡാന്സുകളിക്കുന്നുണ്ടായിരുന്നു. അവന്‍ അമ്മയെ തന്റെ ഡാന്‍സുകാണിച്ച് അവരെക്കൂടി കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഓരോ പാട്ടും ഒന്നിനൊന്നു കര്‍ണകഠോരങ്ങളായിരുന്നു. ഡാന്‍സില്‍ മുറുകി ഓരോ ആളും വിഭ്രാന്തിയിലെന്നപോലെ ചലിക്കുകയാണ്.

വിഷമത്തോടെ എനിക്കുകാണേണ്ടിവന്നു; ആ ചടുലതാളപ്പുളപ്പില്‍, ചന്ദനക്കുറിതൊട്ടുവന്ന ആ മലയാളിത്തനിമയും നനഞ്ഞൊട്ടിയ വസ്ത്രവുമായി, ഉറയ്‍ക്കാത്ത ചുവടുകളോടെ ആള്‍ക്കൂട്ടത്തില്‍ മിന്നിമറയുന്നു. നടനവൈകൃതത്തിന്റെ കളിയരങ്ങില്‍ അവള്‍ ആടിത്തിമര്‍ക്കുകയാണ്. ആണുങ്ങളില്‍ ചിലര്‍ ബനിയനിട്ടിട്ടുണ്ട്. ചിലര്‍ ട്രൌസര്‍ മാത്രം. പെണ്‍കുട്ടികളിലധികവും ടീ ഷര്‍ട്ടുപോലുള്ള പേരറിയാത്ത എന്തൊക്കെയോ വസ്ത്രങ്ങളാണീട്ടിരിക്കുന്നത്. ചിലര്‍ക്കതുപേരിനുമാത്രം. മണിക്കൂറുകളോളം നീണ്ടുനിന്നു ആ പരിപാടി. അതുവെറുമൊരു റിഹേഴ്‍സല്‍ മാത്രമായിരുന്നുവത്രേ..! രാത്രി ഭക്ഷണത്തിന്റെ സമയത്താണ് ശരിയായ ഡാന്‍സുവരിക. എന്തോ, അതുകൂടികാണാനുള്ള ഭാഗ്യമുണ്ടായില്ല. ഞങ്ങളുടേത് ഒരു വണ്‍ഡേ ട്രിപ്പായിരുന്നു. ഗൂഗിളെടുത്ത് guhantara bangalore എന്നു സേര്‍ച്ചുചെയ്താല്‍ നിങ്ങള്‍ക്കുകാണാവുന്നതാണ് ആ റിസോര്‍ട്ടിന്റെ വിശദവിവരങ്ങള്‍, ചിത്രങ്ങള്‍ സഹിതം.

അന്നു നിര്‍ത്തിയതാണെന്റെ മലയാളച്ചന്തം തേടിയുള്ള തെരച്ചില്‍. ഈയിടെ കമ്പനിയില്‍ പുതിയതായി വന്ന ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരനോട് “ദാ ഇദ്ദേഹത്തിന് ആക്‍സഞ്ചറിലൊരു പെണ്‍കുട്ടിയെ കണ്ടെത്താമോ” എന്നു ചോദിച്ചപ്പോള്‍ വീണ്ടുമോര്‍ത്തുപോയി ഞാനിതൊക്കെ.

ആരേയും കുറ്റപ്പെടുത്താനായിട്ടെഴുതിയതല്ല. നാടോടുമ്പോള്‍ അതിന്റെ നടുവില്‍ കൂടെ തന്നെ ഓടണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോകും. കൂടുകാരെവിളിച്ച് ഇടയ്ക്കിടയ്ക്ക് വീശിയില്ലെങ്കില്‍, ഫോറത്തില്‍ പോയി വായിനോക്കിയില്ലെങ്കില്‍ വിലകൂടിയ സിഗരറ്റുപാക്കുകള്‍ കൈയിലില്ലെങ്കില്‍ അവധിദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മണിവരെ കിടന്നുറങ്ങിയില്ലെങ്കില്‍ ഇതിനൊക്കെ സമാധാനം പറഞ്ഞു മടുത്തുപോകും. അതാണു ബാംഗ്ലൂര്‍…! വഴിപിഴച്ച ജന്മങ്ങളുടെ വിഴുപ്പുചാലായി ഇവിടെ വന്നെത്തുന്നവർ നിമിഷമ്പ്രതി മാറ്റിക്കൊണ്ടിരിക്കുന്ന നഗരം. നല്ലതേത്‍ ചീത്തയേതെന്നു തിരിച്ചറിയാനാവാതെ മാറിനിന്നുകാണുക മാത്രമേ എന്നേപ്പോലുള്ളവര്‍ക്കു വിധിച്ചിട്ടുള്ളൂ… അതിനും അതിന്റേതായൊരു രസമുണ്ട്!!

ചില ആത്മീയവ്യഭിചാരങ്ങള്‍

അപ്രതീക്ഷിതമായി മുന്നിലെത്തിയ ചില ദൃശ്യങ്ങളോടുള്ള പ്രതികരണങ്ങൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്; ചിലപ്പോൾ അത് ചിന്തകളെ മരവിപ്പിക്കും. മതപരിവർത്തനത്തിന്റെ പേരിലുള്ള അതിക്രമങ്ങളെയും അതിൻ്റെ സാമൂഹിക തലങ്ങളെയും കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ സജീവമായിരിക്കുമ്പോൾത്തന്നെ, ചില നിരീക്ഷണങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നുണ്ടാവാം. ഇവിടെ ചർച്ച ചെയ്യപ്പെട്ടതുപോലുള്ള ഒരു വീഡിയോ, ഒരു പ്രത്യേക മതവിഭാഗത്തിന്റെ മഹിമ വർണ്ണിക്കാനായി, രാജ്യത്തിൻ്റെ പൊതുചിഹ്നങ്ങളെയും മൂല്യങ്ങളെയുംപോലും ദുർവ്യാഖ്യാനം ചെയ്യുന്നതിലൂടെ, മറ്റുള്ളവരെ ഇകഴ്ത്തിക്കാട്ടുന്ന ശ്രമങ്ങൾ നടത്തുന്നത് കാണുമ്പോൾ മനസ്സിൽ ഒരു വല്ലായ്മ നിറയുന്നത് സ്വാഭാവികമാണ്.

ഒരു ദേശീയ ചിഹ്നത്തെപ്പോലും തങ്ങളുടെ വിഭാഗീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ച്, അധികാരത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായ അശോകചക്രത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇത്തരം വാദങ്ങൾ, അറിവിനെ ദുരുപയോഗം ചെയ്യുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ്. യഥാർത്ഥത്തിൽ, അറിവ് ഒരു ആയുധമാണ്; അത് നന്മയ്ക്കായും പുതിയ സൃഷ്ടികൾക്കായും ഉപയോഗിക്കാം, അല്ലെങ്കിൽ വിനാശകരമായ വ്യാഖ്യാനങ്ങൾ മെനയാനും. അറിവുള്ള വ്യക്തിയുടെ നാവിൽ നിന്ന് പുറത്തുവരുന്ന ദുർവ്യാഖ്യാനങ്ങൾ, മതഗ്രന്ഥങ്ങളോ ദേശീയ ചിഹ്നങ്ങളോ ആകട്ടെ, അവയെ വളച്ചൊടിച്ച് തെരുവുകളിൽ പ്രസംഗിക്കപ്പെടുമ്പോൾ, അത് നിരപരാധികളെ വേദനിപ്പിക്കുകയും തെറ്റിദ്ധാരണകൾ വളർത്തുകയും ചെയ്യുന്നു. ‘ബഹുജനം പലവിധം’ എന്ന് പറയുന്നത് എത്രയോ സത്യമാണ്. എല്ലാവർക്കും എല്ലാ കാര്യങ്ങളുടെയും ആഴം മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ, പിഴച്ച നാവുകളിൽ നിന്ന് പടച്ചുവിടുന്ന ദുർവാക്കുകളുടെ ഫലം പലപ്പോഴും സമൂഹത്തിലെ നിഷ്‌കളങ്കരായ അംഗങ്ങൾ അനുഭവിക്കേണ്ടിവരുന്നു.

എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും, നമ്മെ ഒന്നിപ്പിക്കുന്ന ചില ഉദാത്തമായ സത്യങ്ങളുണ്ട്. വാക്കുകൾക്ക് വിഭജിക്കാനാവാത്തത്ര ആഴമുണ്ട് മനുഷ്യബന്ധങ്ങൾക്ക്. മതങ്ങളുടേയും ദർശനങ്ങളുടേയും മൂല്യങ്ങൾ ഏതൊരാൾ വായിച്ചാലും, അവയൊക്കെയും മനുഷ്യനെ സ്നേഹിക്കാനും പരസ്പരം സഹായിക്കാനും മാത്രമാണ് ആഹ്വാനം ചെയ്യുന്നത്. വിദ്വേഷത്തിൻ്റെയും വിഭാഗീയതയുടെയും മതിലുകൾ കെട്ടിപ്പടുക്കുന്നതിനു പകരം, വ്യത്യസ്തമായ വിശ്വാസങ്ങളോടുള്ള ബഹുമാനത്തിലും സ്നേഹത്തിലുമാണ് നമ്മുടെ രാജ്യത്തിൻ്റെ യഥാർത്ഥ ശക്തി കുടികൊള്ളുന്നത്. തെറ്റിദ്ധാരണകൾക്ക് മറുപടി നൽകേണ്ടത് വെറുപ്പുകൊണ്ടല്ല, മറിച്ച്, കരുണയോടും വ്യക്തതയോടും കൂടിയുള്ള സംവാദങ്ങളിലൂടെയാണ്. രാജ്യത്തിൻ്റെ പതാകയിലെ ഓരോ നിറവും, അത് കാവിയായാലും പച്ചയായാലും, മധ്യത്തിലെ ധർമ്മചക്രവും സൂചിപ്പിക്കുന്നത് ഏതെങ്കിലും ഒരു വിഭാഗത്തെ സ്വന്തമാക്കാനുള്ളതല്ല, മറിച്ച്, എല്ലാ വിഭാഗക്കാർക്കും ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തുന്ന ഉന്നതമായ ഭാരതീയ പൈതൃകത്തെയാണ്. ഈ ഐക്യവും സൗഹൃദവുമാണ് നാം മുറുകെപ്പിടിക്കേണ്ട ഏറ്റവും വലിയ പോസിറ്റീവായ സത്യം. അതുകൊണ്ട്, നമ്മുടെ സംസാരത്തിലും എഴുത്തിലുമെല്ലാം, ഈ സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും ഭാഷയായിരിക്കണം എന്നും നിലനിൽക്കേണ്ടത്.

 (വീഡിയോയുടെ യൂടൂബ് ലിങ്ക് താഴെ കൊടുത്തിരുന്നു. ആ വിഡിയോ പിന്നീട് യൂടൂബ് തന്നെ ഡിലീറ്റ് ചെയ്തിരുന്നു)

 

ഞാന്‍-ഒരു നാട്ടുമ്പുറത്തുകാരന്‍

ഞാന്‍, ഒരു നാട്ടുമ്പുറത്തുകാരന്‍. അതികഠിനങ്ങളായ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ ഒന്നും വെച്ചുപുലര്‍ത്താത്ത ഒരു സാധാരണ മനുഷ്യന്‍. ഓരോ സൂര്യോദയവും ഓരോ മഹാത്ഭുതങ്ങളാണെനിക്ക്. നല്ലതിനുവേണ്ടി ആശിക്കുന്നു. നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. എല്ലാവരിലും നന്മയുണ്ടെന്നു കരുതുന്നു; സ്നേഹമുണ്ടെന്നു കരുതുന്നു, വിശ്വസിക്കുന്നു.

അറിയാനുള്ള ആഗ്രഹം ജന്മസിദ്ധമാണെന്നു തോന്നുന്നു. നല്ലതായാലും ചീത്തയായാലും ഒരക്ഷരം പോലും കളയാതെ വായിക്കും. പണമേറെ ചെലവിട്ടതു പുസ്തകങ്ങള്‍‌ക്കാണ്, പിന്നെ കടം കൊടുക്കാനും. കൊടുത്തതു പുസ്തകമാണെങ്കിലും പണമാണെങ്കിലും തിരിച്ചു കിട്ടിയതു വിരളമാണ്. സൗഹൃദത്തെ അതിയായി മാനിക്കുന്നു, ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇഷ്ടാനിഷ്ടങ്ങളെ ആരിലും അടിച്ചേല്‍പ്പിക്കാറില്ല. നല്ല സുഹൃത്തിനു മുന്നില്‍ എന്നുമൊരു കളിപ്പാട്ടമാണു ഞാന്‍. അതിലുണ്ടാവുന്ന നഷ്ടങ്ങള്‍ പോലും ചെറുപുഞ്ചിരിയാല്‍ മറക്കാനിഷ്‍ടപ്പെടുന്നു.

നിരീശ്വരവാദിയല്ല. ഒരു വിശ്വാസത്തിനുമെതിരുമല്ല. അമ്പലത്തില്‍ പോകാറില്ല; പ്രാര്‍ത്ഥിക്കാനറിയില്ല. മനുഷ്യസ്‍നേഹത്തിലധിഷ്‍ഠിതമായ എല്ലാ വിശ്വാസത്തിലും ദൈവമുണ്ടെന്നു കരുതുന്നു. ദൈവത്തിന്റെരിപ്പിടം മനസ്സിനകത്തു തന്നെയെന്നും മനസ്സുതന്നെ ക്ഷേത്രമെന്നും കരുതുന്നു. ദൈവം എന്നില്‍നിന്നും വ്യത്യസ്തമായ ഒന്നല്ലാത്തതിനാല്‍ തന്നെ സദാ സന്തോഷപ്രദമാണു ജീവിതം. ടെന്‍ഷനില്ല, ഭയമില്ല, രോഗങ്ങളൊന്നുമില്ല.

22 വയസ്സുവരെ മാര്‍ക്സിസ്‍റ്റുകാരനായിരുന്നു. ഇപ്പോഴും നല്ല കമ്യൂണിസ്‍റ്റായി തുടരുന്നു. പക്ഷേ പിണറായിയുടെ കമ്യൂണിസത്തില്‍ വിശ്വാസം പോരാ. പാര്‍ട്ടിവിട്ടതങ്ങനെയാണ്. ജാതിയിലും മതത്തിലും പടുത്തുയര്‍ത്തുന്ന ഏതൊരു പാര്‍ട്ടിയോടും യോജിപ്പില്ല. ന്യൂനപക്ഷന്യായം പറഞ്ഞു പിളര്‍ന്നുപിളര്‍ന്നു വലുതാവുന്ന ഈര്‍‌ക്കിലിപ്പാര്‍ട്ടികളോടുമില്ല മമത. കൈയിട്ടുവാരുന്ന, കട്ടുമുടിക്കുന്ന രാഷ്‍ട്രീയക്കാരെ പണ്ടേ വെറുത്തുപോയി. അതുകൊണ്ടുതന്നെ വോട്ടുചെയ്യാറില്ല. വോട്ടുനേടി ജയിച്ചവന്‍ നാടിനെ കട്ടുമുടിക്കുമ്പോള്‍ ഉത്തരം മുട്ടി വായടച്ചുപിടിക്കേണ്ടല്ലോ. കട്ടുതിന്നുന്ന രാഷ്ട്രീയക്കാരനെ, സിനിമകളില്‍ സുരേഷ്‍ഗോപി എടുത്തിട്ടു പെരുമാറുമ്പോള്‍ എണീറ്റു നിന്നു കൈയ്യടിക്കാറുണ്ട്‍.rajesh odayanchal

തമാശകളെ ഇഷ്‍ടപ്പെടുന്നു. കവിതകള്‍ ഇഷ്‍ടപ്പെടുന്നു. യാത്ര ഇഷ്‍ടമാണ്, നറുനിലാവും പെരുമഴയും ഇഷ്‍ടമാണ്. തുളസിച്ചെടിയെ ഇഷ്ടമാണ്, തുമ്പപ്പൂവിനേയും കൊങ്ങിണിപ്പൂവിനേയും ഇഷ്ടമാണ്.വെറുതേ നടക്കാന്‍ ഇഷ്ടമാണ്. കൊച്ചുകുഞ്ഞിന്റെ കളിക്കൊഞ്ചലിഷ്‍ടമാണ്. പുലര്‍കാലരശ്‍മികളെ ഇഷ്‍ടമാണ്. തണലത്തിരികാനിഷ്‍ടമാണ്. താരാട്ടുപാട്ടുകളിഷ്ടമാണ്.

സദാ സന്തോഷപ്രദമാണു മനസ്സ്. അതുകൊണ്ടുതന്നെ അതിയായ സന്തോഷങ്ങള്‍ക്കു പ്രത്യേകസ്ഥാനം ലഭികാറില്ല. ദു:ഖങ്ങളും അല്പസമയത്തേക്കുമാത്രം. തെരുവില്‍ വിശന്നിരിക്കുന്ന മനുഷ്യനെ കണ്ടാല്‍ മനസ്സുലൊരു വിങ്ങലുണ്ട്‍. മൃഗങ്ങളെ കൊണ്ടു ജോലിചെയ്യിപ്പിക്കുമ്പോഴും വണ്ടികള്‍ വലിപ്പിക്കുമ്പോഴും മനസ്സിലൊരു തേങ്ങലുണരും.

തെരുവില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്കു പണം കൊടുക്കാറില്ല. ലോട്ടറി ടിക്കറ്റു പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലേര്‍പ്പെടാറില്ല. സൈക്കിളോടിക്കാനറിയില്ല. വലിയില്ല, കുടിയില്ല. പ്രഷറില്ല, ഷുഗറില്ല. കൊളസ്‍ട്രോളില്ല.  അസൂയയില്ല, പരിഭവമില്ല, പരാതികളുമില്ല.

ഏതൊരു സാഹചര്യവുമായി എളുപ്പം പൊരുത്തപ്പെടും. ക്ഷമ കുറവാണെങ്കിലും ക്ഷമിക്കാനറിയാം, മലയാളമൊഴിച്ച് മറ്റൊരുഭാഷയും നന്നായറിയില്ല. ഓർമ്മശക്തികുറവാണ്. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും കാണാതെ പറയാനാവില്ല. എവിടേയും ഇടിച്ചുകേറാനറിയില്ല. തര്‍‌ക്കങ്ങളില്‍ സ്ഥിരപരാചിതന്‍. കാല്‍ക്കുലേറ്ററില്ലാതെ കണക്കുകൂട്ടാനറിയില്ല. തെറ്റാതെ ഗുണനപ്പട്ടിക ചൊല്ലാനറിയില്ല. വേദഗണിതത്തിലൊക്കെ താല്പര്യമുണ്ടുതാനും.

സമയത്തിന്റെ വില മനസ്സിലാക്കുന്നു, അവസരങ്ങളെ മുതലാക്കുന്നു, എങ്കില്‍‌കൂടി ചിലതു നഷ്‌ടമാവുന്നു. നഷ്‌ടമായതിനെ കുറിച്ചു വേവലാതിപ്പെടാറില്ല. എന്നാല്‍‌ നഷ്‌ടസ്വപ്‌നങ്ങളെ താലോലിക്കുന്നു. കവിത കേള്‍ക്കും, ചിത്രം വരയ്‍ക്കും, സിനിമ കാണും, നടക്കാനിറങ്ങും, തളര്‍ന്നുറങ്ങും.
………………. ………………. ………….
അല്പം കൂട്ടിച്ചേർക്കലുകൾ!!
ഇപ്പോൾ വിവാഹിതനാണ്; ഒരു മാലാഖക്കുഞ്ഞിന്റെ അച്ഛനുമാണ്.
വലിയും കുടിയുമൊന്നും ഇപ്പോഴും ഇല്ല; സൈക്കളോടിക്കാൻ ഇപ്പോഴുമറിയില്ല;
വായന കുറഞ്ഞു; ടൈംറ്റേബിൾ വെച്ച് വായിച്ചാൽ പോലും അതൊരു ചടങ്ങായി മൂന്നു ദിവസത്തിനകം മടക്കിവെയ്ക്കും.
മൊബൈൽ നമ്പർ ഒക്കെ ഇപ്പോൾ കാണാതെ പഠിച്ചിരിക്കുന്നു! യാത്രകൾ ഏറെ കൂടിയിരിക്കുന്നു.