Skip to main content

നാം ജീവിക്കുന്ന സമൂഹം

കേരള ശാത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സംഘടന വിദ്യാഭ്യാസ ഉപസമിതി നടത്തിയ ശാത്രക്ലാസ് പരമ്പരയിൽ രണ്ടാമതായി കാലടി ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല പ്രൊഫസർ ആയിരുന്ന ഡോ: എം. ടി. നാരായണൻ നടത്തിയ പ്രഭഷണത്തിന്റെ രത്നച്ചുരുക്കം അണിവിടെ കൊടുത്തിരിക്കുന്നത്. നാം ജീവിക്കുന്ന ലോകം; നാം ജീവിക്കുന്ന കാലം എന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത് ക്ലാസ് ആയിരുന്ന നാം ജീവിക്കുന്ന സമൂഹം എന്ന ക്ലാസിൽ അദ്ദേഹം വിശദീകരിച്ചതായിരുന്നു ഇത്. ഡിസംബർ 9 2021 രാത്രി 8 മണിക്കായിരുന്നു ഈ പ്രഭാഷനം നടന്നത്. പ്രഭാഷണം കേട്ടപ്പോൾ കുറിച്ചിട്ട നോട്ടുകളാണിവിടെ കൊടുക്കുന്നത്.

പൂർവ്വകാലം

Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans എന്നു തുടങ്ങി മനുഷ്യ ഗണത്തിൽ പെട്ട പലതരം ജീവികൾ അന്നുണ്ടായിരുന്നു. പക്ഷേ, ചരിത്രത്തിൽ അവശേഷിച്ചത് ഹോമോ സാപ്പിയൻസ് മാത്രമായിരുന്നു.ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് പിടിച്ചു നിന്നു. സമൂഹമായി കൂട്ടം ചേർന്ന് അതിജീവനത്തിന്റെ പാതയിൽ അവർ ഒന്നിച്ചു എന്നു വേണം കരുതാൻ. നമ്മുടെ പൂർവ്വികർ അനാദികാലം മുതലേ ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്നു എന്നൊരു സങ്കല്പം ഉണ്ടായിരുന്നു. ആ അനാദികാലം എന്നത് അത്രപുരാതനമല്ലെന്നും 65000 വർഷങ്ങൾ പുറകോട്ടു നടന്നാൽ നമുക്ക് നമ്മുടെ വംശപൈതൃകത്തിന്റെ കഥയറിയാമെന്നും പറഞ്ഞ്, ആഫ്രിക്കയിൽ നിന്നും ഹോമോസാപ്പിയൻസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിച്ചേർന്ന കഥ പറയുന്ന ടോണി ജോസഫ് എന്ന പത്രപ്രവർത്തകന്റെ പുസ്തകമാണ് ആദിമ ഇന്ത്യക്കാർ എന്ന Early Indians. നാലു കുടിയേറ്റങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു എന്നവിടെ വിശദീകരിക്കുന്നു. ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു – ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ടോണി ജോസഫ് ചെയ്യുന്നത്.

നവീനശിലായുഗം

സാപ്പിയൻസ് ഉള്ള ഹോമോസ് തുടക്കം മുതലേതന്നെ കൂട്ടം ചേർന്നു ജീവിച്ചു വന്നിരുന്നു. സമൂഹം എന്നത് ഉപജീവനത്തിനുള്ള മാർഗവുമായി മാറുകയായിരുന്നു. കൂട്ടം ചേർന്നവർ നിത്യജീവിത വ്യവഹാരങ്ങളിൽ വ്യാപൃതരായി. ഏകദേശം ക്രി. മു. 9500 മുതൽ, അതായത് ശിലായുഗത്തിന്റെ അവസാന ഘട്ടത്തിൽ മദ്ധ്യപൂർവ്വദേശത്തെ മനുഷ്യസമൂഹത്തിൽ രൂപം പൂണ്ടുവന്ന, സാങ്കേതികജ്ഞാനവികാസത്തിന്റെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു – നവീനശിലായുഗം. നവീനശിലായുഗത്തിൽ കാർഷിക വൃത്തിയിലേക്ക് സമൂഹം എത്തി ചേർന്നു. കൃഷിയുടെ കണ്ടു പിടുത്തവും വ്യാപനവും നവീന ശിലായുഗത്തിൽ ആരംഭിച്ചത് സമൂഹത്തെ വൻതോതിൽ മാറ്റിയെടുത്തിരുന്നു. ബാക്കിവന്ന ചോറാണു സംസ്കാരം (എം. എൻ. വിജയൻ മാഷ്). കൃഷി നവീനശിലായുഗ വിപ്ലവത്തിന്ന് കാരണമായി എന്നു പറയാം. തുടർന്ന് വിവിധപ്രദേശങ്ങളിൽ ചെമ്പ് യുഗ (ചാൽക്കോലിത്തിക്ക്) , വെങ്കലയുഗ സംസ്കാരങ്ങളിലോ നേരിട്ട് അയോയുഗ സംസ്കാരത്തിലോ ലോഹ ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു. ഒന്നിൽക്കൂടുതൽ മനുഷ്യ വർഗ്ഗങ്ങൾ നിലനിന്ന പ്രാചീന ശിലായുഗത്തിൽ നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വർഗ്ഗമേ (ഹോമോ സാപിയൻസ് സാപിയൻസ്) എത്തിയുള്ളൂ. അതോടൊപ്പം നദീതട സംസ്കാരം ഉടലെടുത്തു. വെങ്കലയുഗ നാഗരികത വളർന്നു വന്നു. മെസെപ്പെട്ടോമിയൻ നാഗരികത ഇതായിരുന്നു. 5000 വർഷം മുമ്പുള്ള നാഗരികത ആയിരുന്നു അത്.

മെസെപ്പെട്ടോമിയ

മെസെപ്പെട്ടോമിയ എന്നാൽ നദികൾക്കിടയിലെ പ്രദേശം. യൂഫ്രട്ടീസ് – ടൈഗ്രീസ് നദി തീരങ്ങളിൽ വന്ന മെസെപ്പെട്ടോമിയൻസ് നാഗരികതയിലാണ് 60 തിനെ അടിസ്ഥാന യൂണിറ്റാക്കിയാണ്, വാച്ചിലെ 60 സെക്കന്റും 60 മിനിറ്റും ഒക്കെ വന്നതും അതുവഴിയാണ്. എഴുത്തിവിദ്യയുടെ ആവിർഭാവവും അന്നായിരുന്നു. അയ്യായിരം കൊല്ലങ്ങൾക്ക് മുന്നേ സുമേറിയൻ ജനതയിൽ ഒരു വിഭാഗം ഇവിടെ ജീവിക്കാൻ തുടങ്ങിയിരുന്നു.

ഇരുമ്പുയുഗം

മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടർച്ചയാണ് അയോയുഗം എന്നറിയപ്പെടുന്ന ഇരുമ്പുയുഗം. ഇരുമ്പിന്റെ കണ്ടു പിടുത്തവും അതിന്റെ വ്യാപനവും ആണു പിന്നെ വന്നൊരു നേട്ടം. കൃഷിയുടെ വ്യാപനത്തിന് അതുപകരിച്ചു. ഇന്ത്യയിൽ ഇരുമ്പുയുഗം എന്നാണ് തുടങ്ങിയതെന്നു നിശ്ചയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇന്നേവരെ കിട്ടിയിട്ടില്ല. മോഹഞ്ജൊദരോ, ഹാരപ്പാ, തക്ഷശില മുതലായ കേന്ദ്രങ്ങളിൽ നടത്തിയ ഉത്ഖനനങ്ങൾ ഇന്ത്യയിലെ അയോയുഗത്തെ സംബന്ധിച്ച പല തെളിവുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബി.സി. 1000-നും 200-നും മധ്യേയാണ് ഇന്ത്യയിൽ അയോയുഗം തുടങ്ങിയതെന്നാണ് പൊതുവേയുള്ള ധാരണ.

മഗധ

ഇന്നത്തെ ഇന്ത്യ 16 ജനപഥങ്ങളായി വന്നത് ആ സമയത്തായിരുന്നു. കാംബോജം, ഗാന്ധാരം, കുരു, പാഞ്ചാലം, കോസലം, മഗധ, മല്ല, കാശി, വജ്ജി അഥവാ വൃജ്ജി, അംഗ, ശൂരസേന, വത്സ അഥവാ വംശ, മത്സ്യരാജവംശം (അഥവാ മച്ഛ), അവന്തി, ചെട്ടിയ, അസ്സാക എന്നിവയാണവ. പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളിൽ ഒന്നാണ് മഗധ. കൃഷി വ്യാപിക്കുന്നതോടു കൂടി, മഗത സംസ്കാരമാണ് മറ്റു 15 ജനപഥങ്ങളേയും തളർത്തി വളർന്നു വന്ന ജനപഥം. മറ്റു ജനപദങ്ങൾ ആക്രമിച്ചു കീഴടക്കി ഇവർ മഗധയുടെ അതിർത്തി വികസിപ്പിക്കുകയായിരുന്നു എന്നു പറയാം. ഇന്ത്യൻ ചരിത്രത്തിൽ മധ്യകാലഘട്ടമാണിത്. ഫ്യൂഡലിസം നിലനിന്നിരുന്ന ജനപഥമായിരുന്നു അത്. തന്റെ സുരക്ഷയ്ക്കായി അപ്രമാധിത്വമുള്ള ഒരു വിശ്വാസത്തിനു കീഴിൽ ആൾക്കാർ അണിനിരന്നു. ഇരുണ്ടകാലഘട്ടം എന്നും ഇക്കാലത്തെ വിളിക്കാറുണ്ട്. ഏകദേശം 200 വർഷങ്ങൾ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപദമായി വളർച്ചപ്രാപിച്ചത്. ഇരുമ്പ് യുഗത്തിൽ ഉണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ മേന്മകൾ, ഭൂമിയുടെ ഫലഭൂയിഷ്ഠത, സൈന്യസംഘടനത്തിന്റെ തുടക്കം, മഗധയിലെ സമൂഹത്തിന്റെ ഫ്യൂഡലിസ്റ്റ് യാഥാസ്ഥികമല്ലാത്ത സ്വഭാവം ഇങ്ങനെ എടുത്തു പറയാൻ പല കാര്യങ്ങൾ ഈ സംസ്കാരത്തിൽ ഉണ്ട്. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകൾ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു. തുടർന്ന് മൗര്യൻ കാലഘട്ടമായിരുന്നു.

ഇന്നത്തെ ഇന്ത്യാ ഭൂഖണ്ഡം മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് മൗര്യകാലഘട്ടത്തിലാണ്. ഇന്ത്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ള ഭരണമായിരുന്നു മൗര്യന്മാരുടേത്. മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ മഹാജനപദങ്ങൾ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസം‌വിധാനമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. മൗര്യന്മാരുടെ കാലത്ത് കൃഷിയായിരുന്നു പ്രധാന ജീവിത മാർഗ്ഗം. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു. തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം. ലോകപ്രശസ്ത്മായ സർവ്വകലാശാല അവിടെ നില നിന്നിരുന്നു. കലിംഗയുദ്ധത്തിലെത്തിനിന്ന തുടർച്ചയായ യുദ്ധങ്ങളിലൂടെ വളർത്തപ്പെട്ട മൗര്യ സാമ്രാജ്യം 232ബി സി യിൽ അശോകന്റെ വിടവാങ്ങലിനു ശേഷം തകർന്നു തുടങ്ങി.

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ വിശ്വാസികളുടെ ദൈവതുല്യനും ആയിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ അപ്പച്ചൻ. ഇദ്ദേഹം ചെറുപ്പകാലത്തുതന്നെ കുടുംബം ക്രിസ്തുമതത്തിൽ ചേർന്നെങ്കിലും ക്രിസ്തീയ സമുദായത്തിനുള്ളിലെ ജാതീയ ഉച്ചനീചത്വങ്ങൾ മൂലം 1908-ൽ ഇതിൽ നിന്നും പിന്മാറുകയുണ്ടായി. അദ്ദേഹം മാർത്തോമാസഭ വിട്ട് ബ്രദറൺ സഭയിൽ ചേർന്നു. എന്നാൽ സഭയുടെ വിവേചനം അയിത്തജാതികളെ സംഘടിപ്പിച്ച് ജാതിവ്യവസ്ഥക്കെതിരെ കലാപം തുടരാൻ അദ്ദേഹത്തിന് പ്രചോദനമായി. 1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന വേർപാടുസഭ സ്ഥാപിച്ചു. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പേരിൽ പൊയ്കയിൽ ശ്രീകുമാരഗുരു സ്ഥാപിച്ച സഭ ഒരു മതം പോലെ തന്നെയായിരുന്നു. മരിച്ചു കഴിഞ്ഞല്ല ജീവിതം, പ്രത്യക്ഷ ജീവിതത്തിലുള്ള മുന്നേറ്റം തന്നെയാണതു എന്നണിവരുടെ പ്രമാണം. സ്ത്രീസമത്വത്തിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. നവോദ്ധാനകാലം വന്നതു പിന്നെയാണ്. ഇറ്റലിയിൽ 14 ആം നൂറ്റാണ്ടിൽ ഇതാദ്യമായി ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ബംഗാളിൽ 19 ആം നൂറ്റാണ്ടിലെ ആദ്യ സമയത്തും കേരളത്തിൽ 19 ആം നൂറ്റാണ്ടിന്റെ അവസാനവും ആയിരുന്നു നവോദ്ധാനകാലം കടന്നുവന്നത്.

നവോദ്ധാനകാലം

മദ്ധ്യ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇറ്റലിയിൽ ആരംഭിക്കുകയും പിന്നീട് യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്ന, ഏകദേശം 14-ആം നൂറ്റാണ്ടു മുതൽ 17-ആം നൂറ്റാണ്ടുവരെ നിലനിന്ന, സാംസ്കാരികപ്രസ്ഥാനമായിരുന്നു. മാനവികതയ്ക്കായിരുന്നു ഇവിടെ പ്രാധാന്യം. യുക്തിക്ക് നിരക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി ജനാധിപത്യ ബോധത്തോടെയുള്ള ഇടപെടലാണിത്. നവോദ്ധാനകാലഘടത്തിലാണിത് ഈ ചിന്തകൾ പ്രബലമായി വന്നത്. 1888 ഇൽ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയിൽ തുടങ്ങി 10 വർഷം നീണ്ടു നിന്ന നവോദ്ധാന ഉണർവ് ശ്രദ്ധേയമാണ്. ബൌദ്ധിക മേഖലകളിൽ നവോത്ഥാനത്തിനു വ്യാപകമായ സ്വാധീനം ചെലുത്താനായി. നവോത്ഥാനത്തിന്റെ ആദ്യചുവടുവയ്പുകൾ നടത്തിയത് ബംഗാളിലെ നവവരേണ്യവിഭാഗമായിരുന്നു. രാജാറാം മോഹൻ റോയ് ആയിരുന്നു ഇന്ത്യൻ നവോത്ഥാനത്തിന്റെ ആദ്യസാരഥി. . യുക്തിഹീനമായ ആചാരാനുഷ്ഠാനങ്ങളെ അദ്ദേഹം എതിർത്തു. ഇംഗ്ളീഷ് വിദ്യാഭ്യാസവും ശാസ്ത്രപഠനവും സാമൂഹികമുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. വിഗ്രഹാരാധനയെ ശക്തമായി എതിർക്കുകയും, സതിനിരോധനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. 1828-ൽ അദ്ദേഹം ‘ബ്രഹ്മസമാജം’ സ്ഥാപിച്ചു. ശ്രീമൂല പ്രജാസഭയും മനോരമ പത്രവും ഇന്ദുലേഖ എന്ന മലയാളത്തിലെ ആദ്യ നോവലും മലയാളി മെമ്മോറിയൽ എന്ന പേരിൽ തിരുവിതാം കൂറിൽ തൊഴിലിനു വേണ്ടിയുള്ള സമരരൂപങ്ങൾ വന്നതും ഒക്കെ ഈ സമയത്തു വന്നതായിരുന്നു. അന്വേഷണതൃഷ്ണ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, സാഹിത്യാഭിരുചി തുടങ്ങി ഒരുകൂട്ടം കാര്യങ്ങളിലൂടെ സൈന്റിഫിക് റവലൂഷനിലേക്ക് വരികയായിരുന്നു മാനവികത. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് ഉതകും വഴി, അന്ധവിശ്വാസത്തിനെതിരായി പ്രവർത്തിക്കുന്ന മാർഗദർശിയായി മാറി.

സയൻസ് ദശകം

നാരായണഗുരു ദൈവദശകം രചിച്ചപ്പോൾ അതിന് മറുപടിയായി സഹോദരൻ അയ്യപ്പൻ രചിച്ച കവിതയാണ് സയൻസ് ദശകം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് നാരായണ ഗുരു ഒപ്പമുള്ളവരെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് പാഠഭേദം സൃഷ്ടിച്ചയാളായിരുന്നു സഹോദരൻ അയ്യപ്പൻ. 1916 ലാണ് ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ദൈവദശകത്തിന്റെ രചനാസ്വരൂപത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു സയൻസ് ദശകംവും. ‘കോടിസൂര്യനുദിച്ചാലുമൊഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ’ എന്നതാണതിന്റെ ആദ്യ വരികൾ. ശാസ്ത്രത്തിന്റെ പ്രാമാണികത വിളിച്ചു പറയുന്ന ഈ രചനയിൽ; പുരോഹിതന്മാരെ ഇരുട്ടുകൊണ്ടു കച്ചടവടം നടത്തുന്നവരെന്നാണ് വിശേഷിപ്പിക്കുന്നത്. തികഞ്ഞ നാസ്തികനായ അയ്യപ്പൻ പ്രകൃതി രഹസ്യങ്ങളെന്തെന്ന് വെളിപ്പെടുത്താൻ ആത്മീയതയ്ക്കു സാധ്യമാവില്ലെന്ന് ആഴത്തിൽ വിശ്വസിച്ചു. ശാസ്ത്രത്തിനു മാത്രമേ അത് സാധ്യമാക്കാൻ കഴിയൂ. തന്റെ പ്രവർത്തനങ്ങളിലൂടേയും രചനകളിലൂടേയും ഇക്കാര്യം പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

ആഗോളവത്കരണം

സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആഗോളവത്കരണം. കച്ചവ്ടത്തിന്റെ ആഗോളവത്കരണം നടത്തി വലിയൊരു മാറ്റം യൂറോപ്പിൽ 14 ആം നൂറ്റാണ്ടിൽ തന്നെ തുടങ്ങിയിരുന്നു. വ്യാവസായിക വിപ്ലവം മുതലാളിത്തത്തിന്റെ തലം മാറ്റുന്ന തരത്തിൽ വളർന്നുവന്നു. മാനവ ചരിത്രത്തിൽ വലിയൊരു മാറ്റമാണ് വ്യവസായ മുന്നേറ്റം. ലോകം മുഴുവൻ ഒന്നെന്ന നിലയിൽ കഴിഞ്ഞ 30 വർഷങ്ങളിലൂടെ നടത്തിവരുന്ന മുതലാളിത്ത വ്യാപനത്തിന്റെ പ്രകടമായ ദോഷവശങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ട്. കൂടാതെ മുതലാളി തൊഴിലാളി ബന്ധങ്ങളിലും കാര്യമായ മാറ്റങ്ങൾ പ്രകടമായി.മുതലാളിമാർ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി കൂടുതൽ സമയം പണിയെടുപ്പിക്കുന്ന അവസ്ഥയും സംജ്ഞാതമായി. പണത്തെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന കാഴ്ചപ്പാടിലേക്ക് മാറിയിട്ടുണ്ട്. മനുഷ്യന്റെ ഏതൊരു കഴിവിനേയും പണത്തിന്റെ മൂല്യത്തിൽ വിപണനം ചെയ്യാൻ തുടങ്ങിയത് ആഗോളവത്കരണത്തിന്റെ കാലത്താണ്. ലക്ഷങ്ങളും കോടികളും സമ്മാനത്തുക നിശ്ചയിച്ച് ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ പലതരം വിപണനതന്ത്രങ്ങൾ നമ്മൾ നിത്യേന കാണുന്നു. ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണ്ണിലൂടെ മാത്രം കാര്യങ്ങളെ കാണാൻ പുതു തലമുറ പഠിച്ച്കിരിക്കുന്നു. കർഷകർ ഒക്കെ ആത്മഹത്യയിലേക്ക് വഴിമാറുന്നു. മുമ്പൊക്കെയും ഒന്നിട്ടിറങ്ങി കാർഷിക വിപ്ലവത്തിലൂടെ പിടിച്ചു നിൽക്കാനായി പൊരുതിയവർ ഇന്ന് ആത്മഹത്യയിൽ അഭയം തേടുന്നു. മാനവികതയെ മാറ്റി നിർത്തുന്ന ഏതൊരു ഇസത്തിനും അധിക കാലം നിലനിൽക്കാനാവില്ല എന്നു ചരിത്രം പറയുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും ചെയ്യുന്നു. പരിസ്ഥിതിയുടെ തകർച്ചയാണ് ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തികപ്രവർത്തനങ്ങൾ പ്രകൃതിക്കും പരിസ്ഥിതിക്കും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ല. എന്നാൽ വികസ്വരരാജ്യങ്ങളാണു പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് എന്നു സ്ഥാപിക്കാനാണു സമ്പന്നരാജ്യങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വികസ്വരരാജ്യങ്ങൾ അവർ ആഗ്രഹിക്കുന്നതരത്തിലുള്ള വികസനം പരിസ്ഥിതിനാശം ഉണ്ടാക്കും എന്ന കാരണത്താൽ നടത്താൻ പാടില്ലായെന്നുവരെ സമ്പന്നരാജ്യങ്ങൾ വാദിച്ചുതുടങ്ങിയിരിക്കുന്നു.

നിലവിലെ രീതി

ശാസ്ത്രചിന്തയുടെ പ്രാധാന്യം ഏറെയുള്ളൊരു കാലമാണിത്. കാരണം, അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തിരഹിതമായ ചിന്തകളിലൂടെ, പലതരം ദോഷങ്ങളുടെ വ്യാപനമാണു നടക്കുന്നത്. പണത്തിന്റെ മൂല്യത്തിലൂടെ മാത്രം ചുറ്റുപാടുകളെ കാണുന്ന സമൂഹം വളർന്നു വരുന്നുണ്ട് നിലവിലുള്ള ദോഷവശങ്ങളെ കൂട്ടുന്നു. കൃത്യമായ ശാസ്ത്രപഠനമാതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി തന്നെ, കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ സമൂഹം മാറേണ്ടതാണ്; അതിനായി ഓരോരുത്തരും പ്രവർത്തിക്കേണ്ടതുണ്ട്.

വാൽകഷ്ണം

വിശ്വസംസ്കാരപാലകരാകും
വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാർക്കു നികത്താൻ
ലോകസാമൂഹ്യദുർനിയമങ്ങൾ
സ്നേഹസുന്ദര പാതയിലൂടെ?
വേഗമാകട്ടെ,വേഗമാകട്ടെ!

കുടിയൊഴിക്കൽ – വൈലോപ്പിള്ളി

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്
ജി. എച്ച്. എസ്. എസ്. ചായ്യോത്ത്, ചായ്യോത്ത് പി. ഒ., നീലേശ്വരം വഴി, പിൻ 671314, കാസർഗോഡ് ജില്ല

ആരംഭിച്ചത് :1956 മാർച്ച് 19

സ്ഥാപകൻ :എൻ. ഗണപതി കമ്മത്ത്

ജില്ല : കാസർഗോഡ്

വിദ്യാഭ്യാസ ജില്ല: കാഞ്ഞങ്ങാട്

അധികാരി: സർക്കാർ സഹായം

സ്കൂൾ കോഡ്: 12044

ഹെഡ്മാസ്റ്റർ : സി. കുഞ്ഞിരാമൻ

1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളിന് എട്ടും എൽ. പി. സ്കൂളിനു അഞ്ചും ഹൈസ്കൂളിനു മൂന്നും കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഡി എൽ പിയും 4 ലാപ് ടോപ്പുകളും ഉണ്ട്. കൂടാതെ ഹയർ സെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര, രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്.

സ്കൂളിന്റെ നാൾവഴി

1956 കാലഘട്ടത്തിലെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോർഡ് മെമ്പറും ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവും ആയ എൻ. ഗണപതി കമ്മത്തിന്റെ താല്പര്യപ്രകാരമാണ് 1956 മാർച്ച് 19 ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവു ഷേണായി ആയിരുന്നു. അപ്പോൾ ചായ്യോം ബസാറിലുള്ള അമ്പു വൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യസമരസേനാനി ചന്തു, കെ. വി. കുഞ്ഞിരാമ൯, കാവുന്ദലക്കൽ കുഞ്ഞിക്കണ്ണ൯, എം. വി. സി. പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണൻ നായർ, നാഗത്തിങ്കൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ, വരയിൽ കണ്ണൻ, കുഞ്ഞിരാമ൯, പി. കണ്ണൻ നായർ, പി. വി. കുഞ്ഞിക്കണ്ണ൯, പൊക്ക൯ മാസ്റ്റർ, കെ.പി കുഞ്ഞികൃഷ്ണൻ എന്നിവരുടെ ശ്രമം കൂടി വിദ്യാലയം സ്ഥാപിതമായതിന്റെ പിന്നിൽ ഉണ്ട്. 1973 ൽ വിദ്യാലയം യു. പി. ആയി ഉയർത്തപ്പെട്ടു. അന്ന് വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 രൂപയും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിനു നല്കിയിരുന്നു. പിന്നീട് 80000 രൂപ ചിലവ് ചെയ്ത് നാട്ടുകാർ തന്നെ ഒരു കെട്ടിടം നിർമിച്ചു. ഈ വിദ്യായലയം 1980 -ൽ ഹൈസ്കൂൾ ആയും 2000 ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. ഗവണ്മെന്റ് അംഗീകാരം കിട്ടുന്നതിനു മുമ്പ് വി. ചിണ്ടൻ മാസ്റ്റർ ആയിരുന്നു അദ്ധ്യാപകൻ.

മറ്റുകാര്യങ്ങൾ

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരുടെ മുഴുവൻ ശമ്പളവും കൊടുത്ത കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ചയ്യോത്ത് ഗവണ്മെന്റ് സ്കൂൾ. കൂടാതെ അന്ധയായ വിദ്യാർത്ഥി നിത്യ തനിക്ക് അംഗപരിമിതർക്ക് ലഭിക്കുന്ന ഒരുമാസത്തെ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത 1,04,720 രൂപയും സകൗഡ് ആൻഡ് ഗൈഡ്, എസ്. പി. സി. വകയിൽ കിട്ടിയ തുക, പി. ടി. എ. ശേഖരിച്ച തുക എന്നിങ്ങനെ സ്കൂളിലെ വിവിധ സംഘടനകൾ ശേഖരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

Kerala-Flood-Relief-fund-Chayyoth-School
Kerala Flood Relief fund Chayyoth School
Kerala Flood Relief fund
ചായ്യോത്ത് സ്കൂളിലെ അന്ധയായ വിദ്യാർത്ഥിനി നിത്യ അംഗപരിമിതർക്ക് ലഭിക്കുന്ന മാസത്തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വാർത്ത

വിക്കിപീഡിയ സംഗമോത്സവം 2016

wikisangamothsavam kasaragodമലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.

2001 ജനുവരി 15 -നാണ്‌ ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.

അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും.

ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇവയെ പറ്റിയുള്ള വിശദമായ വിശകലമാണ് വിക്കിസംഗമോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം വിക്കിപദ്ധതികളുടെ വിശകലനവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് 2012 മുതല്‍ കൃത്യമായി നടന്നുവരുന്ന വിക്കിസംഗമോത്സവം ലോകത്തെ ഭാഷാവിക്കിപീഡിയകളിലെ സുപ്രധാന കൂടിച്ചേരലായി മാറിക്കഴിഞ്ഞു.

കാസർഗോഡ് ജില്ലയിൽ വെച്ചു നടക്കുന്ന ആദ്യത്തെ വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയ ആരംഭിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന അഞ്ചാമത് വിക്കിസംഗമോത്സവം ആണിത്.malayalam wikipedia logo

  • മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക,
  • വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക,
  • 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക(നിലവിൽ 46,760+ ലേഖനങ്ങൾ ഉണ്ട്),
  • വിക്കിപീഡിയയിൽ കാസർഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക,
  • പൊതുസമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
  • മലയാളത്തിന്റെ അയല്‍ ഭാഷകളായ തുളു, കന്നട, തമിഴ് വിക്കിപീഡിയകളുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുക, കേരള സംബന്ധമായ അടിസ്ഥാന ലേഖനങ്ങള്‍ ഈ വിക്കിപീഡിയകളില്‍ ഉറപ്പാക്കുക

തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പടന്നക്കാടു വെച്ച് ഇത്തവണ സംഗമോത്സവം നടത്തുന്നത്.

കർണാടകയോട് തൊട്ടുകിടക്കുന്ന ജില്ല എന്ന നിലയിലും അന്യം നിന്നുപോവുന്ന വിവിധ കലാരൂപങ്ങളുടെ നിലവറ എന്ന നിലയിലും ഏഴിലധികം ഭാഷകൾ (മലയാളം, തുളു, കൊങ്ങിണി, ഉറുദു, ബ്യാരി, കന്നഡ, മറാത്തി തുടങ്ങിയവ) പ്രധാനമായി സംസാരിക്കുന്നവർ ഉള്ള ജില്ല എന്ന നിലയിലും കാസർഗോഡ് നടക്കുന്ന വിക്കിസംഗമോത്സവം ഈ ഭാഷകളിലെ വിക്കിപീഡിയ ഉള്ളടക്കത്തെ സംബന്ധിച്ച് നാഴികകല്ലായി മാറും എന്നാണ് കരുതുന്നത്.

വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. ഇ-മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും. വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ കാസർഗോഡ് ജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും കാസർഗോഡിന്റെ ചരിത്രവും വിജ്ഞാനവും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.

വിക്കിസംഗമോത്സവത്തിന്റെ സ്വാഗതസംഘം വിക്കിപഠന ശിബിരമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഇതോടനുബന്ധിച്ച് നടത്തിവരുന്നു. എഴുത്തിനോട് താല്പര്യമുള്ളവരെയും വിജ്ഞാനത്തെ മുഖ്യമായി കാണുന്നവരേയും ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്നത്.

ഓണവിശേഷം – ചില കെ. എസ്. ആർ. ടി. സി. കഥകൾ

Kerala State Road Transportഓണവും കെ. എസ്. ആർ. ടി. സി. സർവ്വീസും തമ്മിൽ പ്രത്യേകിച്ച് ചേർച്ചയൊന്നുമില്ലെങ്കിലും ഇന്നലെ ഓണദിനത്തിൽ നടന്ന സംഭവങ്ങൾ ഒത്തു വെച്ചപ്പോൾ അങ്ങനെ എഴുതാമെന്നായി! ഓണക്കാലത്ത് വീട്ടിലെത്തിയ നവാഥിതിയാണ് ആത്മിക – മഞ്ജുവിന്റേയും എന്റേയും മകൾ! (more…)

എൻഡോ സൾഫാൻ നിരോധിക്കുക

സുന്ദരങ്ങളായ കാസർഗോഡൻ മലയോരങ്ങളിൽ വിഷമഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മലയാളമൊട്ടാകെ ജ്വലിച്ചുയരുകയാണ്. അതു നിരോധിക്കണമെന്നുള്ള ആവശ്യം രോക്ഷാഗ്നിയായി പടന്നു കയറുന്നു. കൊടിയ വിഷമാണെന്നെല്ലാ രാഷ്ട്രീയപാർട്ടിക്കാരും തലകുലുക്കി സമ്മതിക്കുമ്പോഴും അതിനെ നിരോധിക്കാനുള്ള വഴികൾ യാതൊന്നും ചെയ്യാതെ വീണ്ടും വീണ്ടും അതിനേക്കുറിച്ച് പഠിക്കാനായി ആളുകളെ അയക്കുകയാണു വേണ്ടപ്പെട്ടവർ! എൻഡോ സൾഫാൻ എന്നത് ശരിയോ തെറ്റോ എന്നതല്ല വിഷയം; മിനിമം പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും വേണ്ടപ്പെട്ട തീരുമാനങ്ങൾ എടുക്കുക, നല്ല ക്ലാസുകൾ വെച്ച് ഇതുമായി ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ നൽകുക എന്നതാണ്.

എനിക്കു തോന്നുന്നത് നമുക്കിപ്പോൾ ആവശ്യം പഠന റിപ്പോർട്ടുകളല്ല; അതൊരുപാടു കിട്ടിക്കഴിഞ്ഞിട്ടുണ്ട്. സംഗതി വിഷമയമാണെങ്കിൽ, ആ വിഷത്തിന്റെ പരിപൂർണമായ നിരോധനവും ദുരിതബാധിതരുടെ പുനരധിവാസവുമാണു നമുക്കുവേണ്ടത്. ഇതു സത്യമെങ്കിൽ അമേരിക്കൻ കുത്തകകളുടെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരോട് അല്പം പോലും അനുഭാവം കാണിക്കതെ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഒരു കേന്ദ്രഭരണകൂടം വേറേതു നാട്ടിൽ കാണും – നമുക്കല്ലാതെ? ഒരു തലമുറയെ അപ്പാടെ നശിപ്പിക്കുന്ന ആ വിപത്തിനെതിരെ ശക്തമായ ഭാഷയിൽ തന്നെ ശബ്ദിക്കേണ്ടിയിരിക്കുന്നു എന്നതാണു മുഖ്യം. കമ്മീഷൻ വാങ്ങിച്ച് കീശവീർത്ത പവാറുമാരെ ഇനിയും ഉറ്റുനോക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ പ്രതിക്ഷേധം ശക്തമായി തന്നെ അറിയിക്കേണ്ടിയിരിക്കുന്നു.

“എൻഡോ സൾഫാൻ നിരോധിക്കുക” ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം.

കുടുംബകലഹം സ്പെഷ്യല്‍

കുടുംബകലഹം സ്പെഷ്യല്‍അമ്മയുടെ പ്രായമുണ്ടായിരുന്നു അവര്‍ക്ക്. ചാലിങ്കാലെത്തിയപ്പോള്‍ അവരുടെ കൂടെയിരുന്ന പെണ്‍‌കുട്ടി എണീറ്റുപോയി. നാഷണല്‍‌ ഹൈവേയിലെ കുഴികളില്‍ മാറിമാറി വീണുകൊണ്ടാ പ്രൈവറ്റ് ബസ്സ് പായുകയാണ്‌. തൊട്ടടുത്തുനില്‍ക്കുന്ന പുരുഷപ്രജകളാരും തന്നെ അവിടെ ഇരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ ആ സീറ്റില്‍ സ്ഥലം പിടിച്ചു. തടുച്ചുകൊഴുത്ത കുലീനത തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ. അവരെന്നെ ഒന്നു നോക്കി. പിന്നെ യാതൊരു ഭാവഭേദവും കൂടാതെ എനിക്കിരിക്കാന്‍ പാകത്തിന്‌ ഒന്ന് ഒതുങ്ങിയിരുന്നുതന്നു. മുമ്പില്‍ അമ്മയുണ്ട്. അമ്മയ്‌ക്ക് സീറ്റ് കിട്ടിയിരുന്നില്ല. അമ്മയൊന്നു തിരിഞ്ഞു നോക്കിയാല്‍ വിളിച്ചിവിടെ ഇരുത്താം എന്നുണ്ടായിരുന്നു. പക്ഷേ, റോഡിലെ കുഴികളില്‍ വീണ് ചാഞ്ചാടുന്ന ബസ്സില്‍ അടിതെറ്റാതിരിക്കാന്‍ അടുത്തുള്ള സീറ്റില്‍ ചാരി ശ്രദ്ധയോടെ നില്‍ക്കുകയാണമ്മ.

ബസ്സില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ വലിയ തെരക്കില്ലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെകുറിച്ചും ഒരിക്കലെങ്കിലും മുഖ്യമന്ത്രി അച്ചുമ്മവന്‍ ഈ വഴിയിലൂടെ യാത്ര ചെയ്യേണ്ട അവസരം വരുന്ന ഏതാനും മാസത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെങ്കിലെന്നും ഒക്കെയുള്ള വിഫലചിന്തകളില്‍ ഊളിയിട്ട് ആ സ്ത്രീയോടൊപ്പം ഞാനിരുന്നു. ഒരുപക്ഷേ അവരും ചിന്തിക്കുന്നത് ഈ റോഡിനെക്കുറിച്ചാവാം. കണ്ണൂര്‍ ബോര്‍ഡ് വെച്ച ഒരു കെ. എസ്. ആര്‍. ടി. സി ബസ്സ് ഞങ്ങളെ കടന്ന് ആ കുഴികള്‍ക്കു മുകളിലൂടെ പറന്നുപോയി. ഞങ്ങളിരുന്ന ബസ്സ് പൊടിയാല്‍ അഭിഷേകം ചെയ്യപ്പെട്ടു. അവര്‍ മുഖം തിരിച്ച് മൂക്കുപൊത്തിയപ്പോള്‍ മൂക്കില്‍ ഒരു സ്വര്‍‌ണമൂക്കുത്തി തിളങ്ങുന്നതു ഞാന്‍ കണ്ടു.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിനടുത്തുള്ള എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടന്റെ ഓഫീസില്‍ പോയതായിരുന്നു അമ്മയും ഞാനും. സമയം വൈകുന്നേരം മൂന്നുമണിയോടടുത്തിരുന്നു. ചാലിങ്കാല്‍ ഇറക്കം ഇറങ്ങിയപ്പോള്‍ മുതല്‍ വളരെ യാദൃശ്ചികമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. മുമ്പില്‍, ബസ്സിന്റെ ഡോറിനു പിന്നെലെ രണ്ടാമത്തെ സീറ്റിലിരുന്ന വളരേ ആഢ്യനായിരുന്ന ഒരു വൃദ്ധന്‍ കൂടെ കൂടെ എന്നെ തിരിഞ്ഞു നോക്കുന്നു. എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടനേക്കാള്‍ ഇയാള്‍ക്ക് പ്രായമുണ്ടെന്ന് ഞാന്‍ കണ്ടു പിടിച്ചു! ആരായിരിക്കും ഇയ്യാള്‍? ഇയാളെന്തിനായിരിക്കും എന്നെ നോക്കുന്നത്? എന്നെ അറിയുന്ന ആരെങ്കിലും? അല്ല, ആണെങ്കില്‍ ഒന്നു ചിരിച്ചു കാണിക്കില്ലേ… ഇനി, തൊട്ടടുത്തിരിക്കുന്ന ചേച്ചിയുടെ ഭര്‍‌ത്താവായിരിക്കുമോ? ആയിരിക്കുമോ?? എന്റെ സിരകളിലൂടെ ഒരു മിന്നല്‍ പിണര്‍‌ പാഞ്ഞുപോയി…
ആല്ല, ആവാന്‍ വഴിയില്ല. അയാള്‍ക്ക് നല്ല പ്രായമുണ്ട്. അടുത്തിരിക്കുന്ന ചേച്ചിക്ക് ഒരു ചേരുന്നതല്ല, അച്ഛനായിരിക്കുമോ ഇനി? മകളുടെ അടുത്ത് ഒരുത്തന്‍ നാണമില്ലാതെ കേറിയിരിക്കുന്നത് കണ്ട് അയാള്‍ പ്രകോപിതനായി എണീറ്റു വന്നാല്‍ എന്തു ചെയ്യും? ഞാന്‍ രണ്ടു കൈയും പൊക്കി മുമ്പിലെ സീറ്റിന്റെ പുറകിലെ കമ്പിയില്‍ എല്ലാവരും കാണ്‍‌കെ തന്നെ വെച്ചു, ഇനി വയസ്സന്‍‌മൂപ്പര്‍ ഹാലിളകി വന്നാല്‍ എന്റെ കൈകള്‍ ഒരു കുരുത്തക്കേടിനും കൂട്ടുനിന്നിട്ടില്ലെന്ന് പറയാന്‍ ചുറ്റുവട്ടത്ത് നില്‍‌ക്കുന്നവരെങ്കിലും കൂടുമായിരിക്കില്ലേ…

ബസ്സ് മാവുങ്കാലെത്തി. വയോവൃദ്ധന്‍ കഷ്‌ടപ്പെട്ട് എണീക്കുന്നു. ഇപ്പോള്‍ ഈ ചേച്ചിയും ഇറങ്ങുമായിരിക്കും. ഞാന്‍ അവര്‍‌ക്കിറങ്ങാന്‍ പാകത്തിന്‌ സ്ഥലം ഒരുക്കി റെഡിയാക്കി വെച്ചു. പക്ഷേ, അവര്‍‌ക്കിറങ്ങാനുള്ള ഭാവമില്ല. ഓ! അയാളുടെ ആരുമാവില്ല ഇവര്‍. എന്തൊക്കെ പൊട്ടത്തരങ്ങളാണ്‌ ഞാന്‍ ചിന്തിച്ചു കൂട്ടിയത്. പാവം വൃദ്ധന്‍! എന്തൊക്കെയോ തെറ്റിദ്ധരിച്ചുപോയി. പ്രായത്തെ ബഹുമാനിക്കണമായിരുന്നു. ഞാന്‍ മനസ്സുകൊണ്ട് അയാളോട് ക്ഷമ ചോദിച്ചു.

ഇന്നിനി തിരിച്ച് ബാംഗ്ലൂരിനു പോകേണ്ടതാണ്‌. കാസര്‍ഗോഡ് നിന്നാണു ബസ്സ്. എന്റെ ചിന്തകള്‍ മറ്റേതൊക്കെയോ മേഖലകളിലേക്ക് വ്യാപിച്ചു. ദൂരെ, അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും? ചുറ്റും ടെസ്റ്റ്യൂബുകളില്‍ നിറയെ ബാക്റ്റീരിയകളും വൈറസുമൊക്കെയായിട്ട്… ഈ പെണ്ണിന്‌ വേറെ വല്ല ജോലിക്കും പോകാന്‍ പാടില്ലയിരുന്നോ! എത്ര അപകടകരമാണ്‌ ഇത്തരം ജോലികള്‍! ഒന്നു തെറ്റിയാല്‍, അറിയാതെ ഒരു സൂചി തറച്ചു കയറിയാല്‍!! ഞാന്‍ മൊബൈല്‍ എടുത്ത് കലണ്ടര്‍ തുറന്നുവെച്ചു. അവള്‍ കാണാം എന്നു പറഞ്ഞിരിക്കുന്ന ദിവസത്തേക്ക് ഇനിയും പത്തിരുപതു ദിവസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്. ആരോ ശക്തിയായി എന്റെ ചുമലില്‍ വന്ന് ചാരിയപ്പോള്‍ ഞാന്‍ ഓര്‍‌മ്മകളുടെ പിടിവിട്ട് ഞെട്ടിയറിഞ്ഞു. ദേ, ആ വയോവൃദ്ധന്‍ എന്റെ തൊട്ടരികില്‍!

ഇയാളപ്പോള്‍ മാവുങ്കാലില്‍ ഇറങ്ങിയില്ലേ! വെളുത്ത മുണ്ടും വെള്ള ഷര്‍‌ട്ടും വിലകൂടിയ കണ്ണടയും ഒക്കെ ഉള്ള അയാള്‍ ഒരു പക്കാ മാന്യന്‍ തന്നെ. അയാളുടെ ആ ചാരല്‍ എനിക്കത്ര ദഹിച്ചില്ല. ഞാന്‍ ഈര്‍‌ഷ്യയോടെ അയാളെ ഒന്നമര്‍‌ത്തി നോക്കി. അയാള്‍ അപ്പുറത്തെ സീറ്റിന്റെ കമ്പിയേലേക്കു ചാരാന്‍ തുടങ്ങി. ഇടയ്‌ക്കിടെ ഞെട്ടിത്തിരിഞ്ഞ് ഞാനിരിക്കുന്ന സീറ്റിലേക്കു നോക്കും. വെളുത്ത് സുന്ദരമായ ആ മുഖം വല്ലാതെ ചുളുക്കി വികൃതമാക്കി വെച്ചിരിക്കുന്നു. അയാള്‍‌ക്കവിടെ നില്‍‌ക്കാന്‍ പറ്റുന്നില്ല. മനസ്സില്‍ അയാളെന്നെ ആഞ്ഞടിക്കുന്നതും പുളിച്ച തെറിപറയുന്നതും ഞാന്‍ അറിഞ്ഞു. ഞാന്‍ പക്ഷേ ഒന്നുമറിയാത്ത പാവത്തെ പോലെ ചേച്ചിയോട് ചേര്‍ന്നിരുന്നു. ബസ്സില്‍ രണ്ടുപേര്‍ മാത്രമേ ഇപ്പോള്‍ നില്‍ക്കുന്നുള്ളൂ. കിഴക്കുംകര സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സ്ത്രീ റിസര്‍‌വേഷന്‍ സീറ്റുകള്‍ ഏകദേശം കാലിയായി. അയാള്‍ ആ സ്ത്രീയെ വല്ലാത്ത ശക്തിയില്‍ തോണ്ടി വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ അവര്‍ ഞെട്ടിയറിഞ്ഞു.

“ദാ ലേഡീസ് സീറ്റ് ഒഴിഞ്ഞിരിക്കുന്നു. അവിടെ പോയി ഇരുന്നോ…”
“ഇനി അത്രല്ലേ ഉള്ളൂ, സാരമില്ല”
അയാള്‍ വീണ്ടും അതേ വാക്യം ആവര്‍ത്തിച്ചു. അവരും അതേ ഉത്തരം വീണ്ടും ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞത് സത്യമായിരുന്നു. കിഴക്കുംകരയില്‍ നിന്നും കാഞ്ഞങ്ങാടേക്ക് ഒരു കിലോമീറ്റര്‍ പോലും ദൂരമില്ല. പിന്നെ ഇയാള്‍ക്കിതെന്തിന്റെ കേട്? ഇന്നൊരു കുടുംബകലഹം ഉറപ്പ്! ബസ്സ് കാഞ്ഞങ്ങാടെത്തി. അയാള്‍ ആദ്യം ഇറങ്ങി, ബസ്സിന്റെ മുമ്പിലേക്ക് മാറി നിന്നു. ഞാന്‍ തൊട്ടുപിന്നലെ ഇറങ്ങി. അയാള്‍ എന്നെ നോക്കി. മുഖാമുഖം! ഞാന്‍ ഒന്നു ചിരിച്ചു. ഒരു കൊച്ചു കുസൃതിയോടെ ഒന്നു കണ്ണിറുക്കി കാണിച്ച് നേരെ നടന്നു. അമ്മ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു…

മംഗല്യം തന്തുനാനേന…

Inter Caste Marriage Problemsഞാന്‍ ആലോചിക്കുകയാണ്‌. 24 വയസ്സുവരെ പെണ്ണിനെ കണ്ണിലുണ്ണിയെ പോലെ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അച്ഛനും അമ്മയും അവിടെ ഉണ്ട്. ആദ്യത്തെ കുട്ടിയായ അവളുടെ വിവാഹ കാര്യത്തില്‍ അവര്‍ക്ക് ഒത്തിരി പ്രതീക്ഷകള്‍ കാണില്ലേ! സ്വപ്നങ്ങള്‍ ഉണ്ടാവില്ലേ!! ആ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നിന്നുവേണം എനിക്കവളെ പറിച്ചെടുക്കേണ്ടത്… ആ സങ്കടപ്പുഴയില്‍ നിത്യേന കുളിച്ചിട്ടാവണം ജീവിതകാലം മുഴുവന്‍ അവളെന്നോടൊപ്പം കഴിയേണ്ടത്. അവര്‍ എന്നിട്ടും മകളെ കുറ്റപ്പെടുത്തിയില്ല. “എന്തു കൈവിഷമാണ്‌ നിനക്കവന്‍ കലക്കിത്തന്നത്? അത്രയ്ക്കു പഞ്ചാരയാണോ അവന്‍” എന്നാണവര്‍ ചോദിച്ചത്.. (ഇവിടുത്തെ പഞ്ചാരയ്‌ക്ക് മധുരതരമായത് എന്ന അര്‍ത്ഥം മാത്രം കൊടുത്താല്‍ മതി). അവരറിയുന്നുണ്ടോ ഈ മകളെ പ്രാരംഭം മുതലേ പിന്തിരിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!

ഏട്ടന്‍ പറഞ്ഞത്രേ “മോളേ പ്രേമിക്കുന്നതില്‍ തെറ്റില്ല; പക്ഷേ, നീ ഓര്‍ക്കണം നമ്മുടെ കുടുംബത്തില്‍ ആരുമിങ്ങനെ ചെയ്തിട്ടില്ല..” എന്ന്. അവരെയൊക്കെ ഭരിക്കുന്നത് ഈ ചീഞ്ഞുനാറിയ ജാതീയതയാണ്‌. കുലീനമാണെന്ന് സ്വയം അങ്ങ് കല്പിച്ച് മൂഢസ്വര്‍ഗത്തിലെ തമ്പുരാന്മാരായി കഴിയുകയാണവര്‍… അവരിലേക്ക് എത്രമാത്രം കമ്യൂണിസം ഓതിക്കൊടുത്താലും കേറില്ല. ഈ കോവിലകത്ത് എങ്ങനെ ഇങ്ങനെയൊരു വിപ്ലവകാരി ഉണ്ടായി എന്നെനിക്കറിയില്ല. ജാതീയത എന്ന ദുര്‍ഭൂതത്തെ എന്നെന്നേക്കുമായി തീണ്ടാപാടകലെ നിര്‍ത്താന്‍ ഇനി എന്നാണു നമുക്കാവുക? നിയമം ഇത്തരം വിവാഹങ്ങള്‍ക്കു പച്ചക്കൊടി കാണിക്കുമായിരിക്കും – അതിലല്ലല്ലോ കാര്യം. എല്ലാവരുടേയും സന്തോഷത്തോടെ നടന്നാലല്ലേ അതൊരു മംഗളകാര്യമാവുകയുള്ളൂ.

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

അവള്‍ അച്ഛനോടൊഴിച്ച് എല്ലാവരോടും പറഞ്ഞു കഴിഞ്ഞു… അമ്മ പറഞ്ഞത്രേ നീ രണ്ടു ശവങ്ങള്‍ കാണേണ്ടി വരും എന്ന്. ഇതു നടന്നില്ലെങ്കില്‍ ഒരു ശവം നിങ്ങളും (എന്തോ ഭാഗ്യം അതില്‍ അവളെന്നെ ഉള്‍പ്പെടുത്തിയിട്ടില്ല) കാണേണ്ടി വരുമെന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു… അമ്മയ്‌ക്ക് അത്ഭുതമായി! ഇന്നുവരെ മറുത്തൊരുവാക്കു പറയാത്ത പെണ്ണു ഒരു സുപ്രഭാതത്തില്‍ വായില്‍കൊള്ളാത്ത വാക്കുകള്‍ പറയുന്നതുകേട്ടവര്‍ തേങ്ങി… അവള്‍ ചിന്തിക്കാന്‍ ശേഷിയുള്ള ഒരു പെണ്ണായി മാറിയത് അവര്‍ അറിഞ്ഞില്ല. അവളുടെ കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിയെങ്കിലും അവള്‍ക്കായി എന്നവര്‍ സമ്മതിച്ചു കൊടുക്കുന്നില്ല. അവര്‍ക്കിന്നും അവള്‍ കളിക്കൊഞ്ചല്‍ വിട്ടുമാറാത്ത കുഞ്ഞാണ്‌. വൈകുന്നേരം വിളിച്ച് ഒരുമ്മ കൊടുത്തില്ലെങ്കില്‍ അമ്മയ്ക്കുറക്കം വരില്ലത്രേ! പക്ഷേ, അതിനു ശേഷം മറ്റൊരാള്‍ക്കു കൂടി അവള്‍ മുത്തം കൊടുക്കുന്നുണ്ടെന്ന് അവര്‍ക്കറിയില്ലല്ലോ…

അച്ഛനൊരിക്കല്‍ പറഞ്ഞത്രേ “ജാതിയൊക്കെ രണ്ടാമത്, ആണിന്റേയും പെണ്ണിന്റേയും ഇഷ്ടം തന്നെയാണു മുഖ്യം” എന്ന്. അതു പക്ഷേ, അകന്ന ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയുടെ കാര്യത്തിലാണ്‌. സ്വന്തം കാര്യം വരുമ്പോള്‍ സംഗതി എന്താവുമോ എന്നതു കണ്ടറിയണം. അച്ഛനങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ അമ്മയുടെ മുഖത്തേക്കു നോക്കി.. അമ്മ കണ്ണുരുട്ടി!! എന്നിട്ടച്ഛനോടു പറഞ്ഞു: “പിള്ളേരുടെ മുമ്പില്‍ നിന്നും ഓരോ വിടുവായിത്തം പറഞ്ഞോ – അവസാനം അനുഭവിക്കേണ്ടി വരും” എന്ന്.

എന്തോ ആ അമ്മയുടെ മനസ്സമാധാനം പോയിരിക്കുകയാണ്‌. ഒരു കൊച്ചു തമാശ എന്ന രീതിയില്‍ വേണം കാര്യങ്ങള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ എന്നു ഞാനവളോടു പറഞ്ഞിരുന്നു. അവള്‍ തുടങ്ങിയതും അങ്ങനെ തന്നെയായിരുന്നുവത്രേ.. പക്ഷേ, സെക്കന്റുകള്‍ക്കകം സംഭവം പക്കാ സീരിയസ് ആയി – കരച്ചിലായി പിഴിച്ചിലായി ഉപവാസമായി! സഹോദരിപ്പെണ്ണിനോട് ന്യൂട്ടറില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവളുടെ സപ്പോര്‍ട്ട് വാങ്ങിച്ചാല്‍ വീട്ടിലെ രഹസ്യനീക്കങ്ങള്‍ അറിയാനാവുമമെന്ന് ഞാനവളോട് പറഞ്ഞിരുന്നു. സീരിയലിലും സിനിമയിലുമൊക്കെ കാണുന്നതുപോലെ വളരെ ഈസിയായി കാര്യം നടത്താമെന്ന് അവള്‍ കരുതിവശായി എന്നു തോന്നുന്നു.

ആലോചനകള്‍ തകൃതിയായി നടക്കാന്‍ അധികസമയം വേണ്ടി വന്നില്ല. ദിവസം മൂന്നും നാലും വെച്ചു വന്നുപോയി. ഗള്‍ഫ്, അമേരിക്ക, സൗത്താഫ്രിക്ക, യൂണിവേഴ്‌സിറ്റി, പട്ടാളം, പ്ലസ്‌ടു ലിസ്റ്റിങ്ങനെ നീളുന്നു. ഇഷ്ടപ്പെട്ടവര്‍ തിരിച്ചു വിളിക്കുന്നു. മറ്റു ചില വിരുതന്‍‌മാര്‍ പെണ്ണ് പോകുന്നിടങ്ങളില്‍ കൂട്ടുകാരുമായി വന്ന് കാണിച്ചുകൊടുക്കുന്നു. ടൗണില്‍, അമ്പലത്തില്‍, … ലീലാവിലാസങ്ങള്‍ ഇങ്ങനെ അരങ്ങേറുമ്പോള്‍ അവളുടെ നിശബ്ദയാമങ്ങളില്‍ അവളെന്നോട് സല്ലപിച്ചുകൊണ്ടേയിരുന്നു…

എന്റെ ആത്മാവിപ്പോള്‍ ഇവിടെയണോ!പ്രണയം എനിക്കു പുത്തരിയല്ല. പ്രണയത്തിന്റെ പലമുഖങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടെ പഠിക്കുന്ന പെണ്ണിന്‌ പാട്ടുപുസ്തകം കൊടുത്ത് തുടങ്ങിയതാണെന്റെ പ്രണയം. തുടര്‍ന്നിങ്ങോട്ടുള്ള കാലം എനിക്കു ചാകര തന്നെയായിരുന്നു. പ്രേമിച്ച പല പെണ്‍‌കുട്ടികളേയും ഭംഗിയായി തന്നെ വിവാഹം കഴിപ്പിച്ചയച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല നിലയില്‍ ജീവിക്കുന്നു. അതുകൊണ്ടു തന്നെ പ്രണയം, വിവാഹം എന്നതിനെ കുറിച്ചൊക്കെ ഒരു സാമാന്യസങ്കല്പം എനിക്കുണ്ട്. പക്ഷേ, ഈ മണ്ടൂസാവട്ടെ ആദ്യപ്രണനയത്തിന്റെ ത്രില്ലിലാണ്‌. സ്നേഹം ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ളതാണെന്നവള്‍ പറയുന്നു. ഇനിയൊരാള്‍ക്കതു ഷെയര്‍ ചെയ്യാനവള്‍ക്കു വയ്യത്രേ! അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇത്രേം പ്രായമായ (24 വയസ്സ്) ഒരു പെണ്‍‌കുട്ടി ആദ്യമായാണ്‌ എന്നെ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ് അടുത്തത്. കല്യാണക്കാര്യവുമായി അമ്മ നടന്നപ്പോഴൊക്കെ കിട്ടിയതാവട്ടെ പ്ലസ്‌റ്റു കഴിഞ്ഞിരിക്കുന്ന പതിനേഴുകാരികളെ ആയിരുന്നു. അതുവെച്ചു നോക്കുമ്പോള്‍ എനിക്കു യോജിച്ചവള്‍ ഇവള്‍ തന്നെയാണ്‌. എന്നിട്ടും അവളോട് ഒക്കെ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പലയാവര്‍ത്തി ശ്രമിച്ചതായിരുന്നു. എന്റെ ഉപദേശങ്ങള്‍ അവളിലെ എന്നോടുള്ള ഇഷ്ടം കൂട്ടുന്നു എന്നറിഞ്ഞപ്പോള്‍ ഞാനാ പരിപാടി നിര്‍ത്തി…

ഒരു കവിതാശകലം

പരനിന്ദവീശുന്ന വാളിനാല്‍ ചൂളിപ്പോകാ
പരകോടിയില്‍ ചെന്ന പാവന ദിവ്യസ്നേഹം

മാംഗല്യമെന്നത് ഒരു ചരടിനാല്‍ മാത്രം തീരുന്ന ഒന്നാണോ? ആ ചരടില്‍ കോര്‍ത്തിണങ്ങുന്നത് രണ്ടു കുടുംബങ്ങള്‍ കൂടിയല്ലേ. അണുകുടുംബത്തിലേക്കു ചുരുങ്ങിയ ഇക്കാലത്ത് അതിനൊന്നും പ്രസക്തിയില്ലെന്നാണോ? ജതികോമരങ്ങളുടെ വിലക്കുകളൊന്നും വില പോവില്ല. ഒരു കാര്യം ഉറപ്പാണ്‌ ബന്ധുക്കളുടേയും ജാതിക്കരുടേയും ഇടയിലുണ്ടാവുന്ന നാണക്കേടാണ്‌ അച്ഛനമ്മമാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. കല്യാണം കഴിഞ്ഞ് ചോറുണ്ട് കൈയും കഴുകി ഏമ്പക്കം വിട്ടുപോകുന്ന ആ പാര്‍ട്ടീസിന്റെ വാക്കുകളല്ല മകളുടെ സന്തോഷമാണു വലുതെന്ന് ഇവര്‍ മനസ്സിലാക്കുമോ എന്തോ? എന്തായാലും എനിക്കിപ്പോള്‍ ഇങ്ങനെ പറഞ്ഞേ പറ്റൂ, മംഗല്യം തന്തുനാനേന… അതു രജിസ്‌ട്രാര്‍ തരുന്നതാവട്ടെ, അമ്പലത്തിലെ പൂജാരി തരുന്നതാവട്ടെ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തരുന്നതാവട്ടെ… വേറെ കല്യാണം കഴിക്കുന്നെങ്കിൽ നല്ലൊരു ജീവിതം ഇവൾക്ക് കിട്ടണം എന്നേ ആഗ്രഹമയി ശേഷിക്കുന്നുള്ളൂ. തന്നിലുറങ്ങിക്കിടക്കുന്ന കലാബോധത്തെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന നല്ലൊരു ജീവിതം ഇവൾക്കും ഭാവിയിൽ കിട്ടണം – ഒരാഗ്രഹമാണത്.

ഒരു പിന്‍‌ കുറിപ്പുകൂടി:
ഇതു വായിക്കുന്ന നല്ലവരായ എന്റെ കൂട്ടുകാര്‍ നല്ല ശോകഗാനങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാലക്കേടിനിതെങ്ങാനും പൊട്ടിപ്പോയാല്‍ ഒന്നു രണ്ടാഴ്ചയെങ്കിലും ഇരുന്നു കേള്‍ക്കേണ്ടേ! ഇല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കില്ലെ എന്തു കോപ്പിലെ പ്രണയമാണെടാ ഇതെന്ന്!!

ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ബസ്സില്‍ നടന്ന ചര്‍ച്ചാവിശേഷങ്ങളിലേക്കുകൂടി നിങ്ങളെ ക്ഷണിക്കുന്നു! ലിങ്കിവിടെ കൊടുത്തിരിക്കുന്നു.

അലാമിക്കളി

കര്‍ബലയുദ്ധംകാസര്‍‌ഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കര്‍‌ണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാര്‍‌ദത്തിന്റെ സ്നേഹപാഠങ്ങള്‍‌ ഉള്‍‌ക്കൊള്ളുന്ന ഉദാത്തമായൊരു (more…)

കൂട്ടുകാരാ ക്ഷമിക്കുക…!

My Dear Friend
മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങ‍‍‍ള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാ‍ന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) ക‍ണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ‌ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.

പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിന‌ക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!

നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇ‍ല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍‌ എന്നും‌ നിറഞ്ഞുനില്‍‌ക്കുന്നൊരു കൂട്ടുകാരന്‍‌‌) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ്‌ കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.

അവിടെ നിന്നും വ‌ന്ന്, അവ‌രെ റൂമിലാക്കി, ജോലിത‌പ്പി ഇവിടെ എത്തിയ‌ മൂന്നുകുട്ടിക‌ളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വ‌ണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവ‌ര്‍ക്കിന്റെ ബാല‌പാഠങ്ങളും പഠിച്ച് ജോലിത‌പ്പി ഇറ‌ങ്ങിയ‌താണു മൂവ‌രും. നേരാം‌വണ്ണം ഇംഗ്ലീഷറിയില്ല‌, ഹിന്ദിയ‌റിയില്ല, ന‌ല്ലൊരു സ‌ര്‍ട്ടിഫിക്കേറ്റില്ല‌, എക്സ്പീരിയ‌ന്‍സില്ല. ആഗോള‌സാമ്പ‌ത്തിക‌മാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. ന‌ല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത‌ അവ‌രെ എങ്ങനെ സ‌ഹായിക്കാന്‍ പ‌റ്റുമെന്ന‌ ആശ‌ങ്കയിലായിരുന്നു ഞാന്‍. ജോലി ത‌പ്പിയിറ‌ങ്ങുന്ന‌ പ്രിയ‌കൂട്ടുകാരുടെ ഓര്‍‍മ്മ‌യിലേക്കു കൂടി വേണ്ടിയാണിതെഴുതുന്ന‌ത്. ഒരുവെടിക്കുള്ള‌ ന‌ല്ലൊരായുധം ന‌മ്മുടെ കൈയില്‍ ഉണ്ടായിരിക്ക‌ണം. അതു ഭാഷയാവ‌ടെ ടെക്നോള‌ജിയാവ‌ടെ… അതില്‍ ന‌മ്മ‌ള്‍ മിടുക്ക‌രാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്ന‌യാളെ ബോധ്യപ്പെടുത്തിക്കൊടുക്ക‌നും ന‌മുക്കു ക‌ഴിയ‌ണം. കൊച്ചുക്ലാസ്സുക‌ളില്‍ ഭാഷ പ‌ഠിപ്പിക്കുന്ന‌ ന‌മ്മുടെ അദ്ധ്യാപ‌കര്‍ ത‌ന്നെയാണ് കുട്ടിക‌ളുടെ ഈ ദുര്‍വിധിക്കു കാര‌ണ‌ക്കാര്‍. അനാവ‌ശ്യകാര്യങ്ങള്‍ കുത്തിനിറ‌ച്ച് ത‌ല‌ച്ചുമ‌ടായി കൊണ്ടുന‌ട‌ക്കേണ്ടിവ‌രുന്ന‌ സില‌ബ‌സ്സ് മ‌റ്റൊരുകാര‌ണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.

K R Marcket Bangaloreആ കുട്ടിക‌ളെ പ‌റ‌ഞ്ഞുവിട്ടശേഷം വ‌ഴിയ‌രികില്‍ നിന്നും ര‌ണ്ടു ഗ്ലാസ്സു ക‌രിമ്പിന്‍ ജ്യൂസ്സും ക‌ഴിച്ച് (ഒരു ഗ്ലാസ്സു ക‌ഴിച്ച‌പ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും ക‌ണ്ടു ഞാന്‍ ന‌ട‌ക്കുക‌യായിരുന്നു. ത‌ന്നേക്കാള്‍ വ‌ലിയ‌ തൂമ്പ‌യുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന‌ അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായ‌ത്തില്‍ ഞാനൊന്നും ക‌ത്തിയെടുത്ത് ‌ഒരു വിറ‌കുക‌മ്പു പോലും വെട്ടിയിട്ടുണ്ടാവില്ല‍‍.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.

വ‌ഴിപോക്ക‌രുടെ സൗമ‌ന‌സ്യം കാത്ത് വഴിവാണിഭച്ച‌ര‌ക്കുക‌ളൊരുക്കി നിര‌ന്നിരിക്കുന്ന‌ നിറ‌യൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പ‌യില്‍ നായ്ക്ക‌ളോടു മ‌ല്ലി‌ട്ട് ആരൊക്കെയോ വ‌ലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുക‌വ‌റുക‌ള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന‌ വൃദ്ധമാതാവ്… ഈച്ച‌ക‌ളാര്‍ക്കുന്ന‌ ക‌റുത്ത‌മ‌ലിന‌ജ‌ല‌ത്തില്‍‍‍ കിട‌ന്നുരുളുന്ന‌ കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റ‌ര്‍ ചുറ്റ‌ള‌വിലും കാണാമിവിടെ ഇത്ത‌രം ക‌ഴ്ച‌ക‌ള്‍.‍ കേര‌ളം ദൈവ‌ത്തിന്റെ സ്വന്തം നാടാവുന്ന‌ത് ഈ ഒരര്‍‌ത്ഥത്തില്‍ ത‌ന്നെയാണ്. ഭിക്ഷയാചിക്കുന്ന‌ ഒരുമ‌ല‌യാളിയെപ്പോലും ഞാനിതുവ‌രെ കേര‌ള‌ത്തിലോ പുറ‌ത്തോ ക‌ണ്ടിട്ടില്ല‍. കേര‌ള‌ത്തിലെ യാച‌കരില്‍ പ‌ല‌രും ത‌മിഴ‌രോ തെലുഗ‌രോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.

ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി ന‌ട‌ക്കുമ്പോഴാണ് പുറ‌കിലൂടെ ആരോ ഓടിവ‌ന്നെന്റെ ക‌ഴുത്തില്‍ പിടിമുറുക്കിയ‌ത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശ‌മ‌നോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് ത‌ട്ടി-മുട്ടി ഡിഗ്രി ജ‌യിച്ച്; ന‌ട‌ത്തിക്കൊണ്ടിരുന്ന‌ സൈഡുബിസിന‌സ്സും നിര്‍ത്തി മൈസ്സൂരിലേക്കു വ‌ണ്ടിക‌യ‌റിയിരുന്നു‍. അവിടെ വ‌ന്നു നേഴ്സ്സിങ്ങും പ‌ഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ ത‌ന്നെ ക‌ഴിഞ്ഞുവ‌രിക‌യായിരുന്നു. തെര‌ക്കിലാണു മൂപ്പ‌ര്‍, ഭാര്യ ഗര്‍ഭിണിയാണ്‌. കുട‌കിലുള്ള‌ അവ‌ളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ട‌തുണ്ട്. ഞാന്‍ പ‌ഴ‌യ‌ ച‌രിത്രങ്ങള്‍ പ‌ല‌തും ഓര്‍‌ത്തുപോയി, എസ്. എഫ്. ഐക്കാരായ‌ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു ക‌ണ്ണൂരുപോയ‌തും അവിടെ ആളുക‌ളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പ‌ലം ബീച്ചില്‍ പോയി ക‌ട‌ലിലിറ‌ങ്ങിയ‌തും ഒക്കെ. സ‌ഹ‌യാത്രിക‌യോട് അപ‌മ‌ര്യാദ‌യായി പെരുമാറിയ‌തിന്റെ പേരില്‍ മ‌ന്ത്രിസ്ഥാനം രാജി വെക്കുക‌യും പിന്നീട് ആ ദിവ‌സം ത‌നിക്ക് ഇട‌തുകൈ ഒരുപ‌രിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോട‌തിയില്‍ തെളിയിച്ച് പൊടിയും ത‌ട്ടി ഇറ‌ങ്ങിവ‌ന്ന‌ നമ്മുടെ പി. ജെ. ജോസ‌ഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്‌. പയസ്സില്‍ ഇന്ന‌ങ്ങനെയൊരു സംഘടന‌ ഉണ്ടോ എന്നറിയില്ല‌.

മ‌നോജെനിക്കു അവ‌ന്റെ ഫോണ്‍ നമ്പ‌ര്‍ ത‌ന്നു. അവിടെ അടുത്തുള്ള‌ ചില‌ മ‌ല‌യാളിഹോട്ട‌ലുക‌ള്‍ പ‌രിച‌യ‌പ്പെടുത്തിത്ത‌ന്നു. ആരുടേയോ ന്ഴ്സിങ് സ‌ര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റ‌സ്റ്റേഷനുവേണ്ടി കൊണ്ടുവ‌ന്ന‌തായിരുന്നു അവ‌ന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മ‌നോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയ‌ര്‍ഫോഴ്സില്‍ വ‌ര്‍ക്കുചെയ്യുന്ന‌ സുഹൃത്തായ‌ സ‌തീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.

സംഭവമിതാണ്:
Apple Juice at Bangaloreമ‌നോജ് കാണിച്ചു ത‌ന്ന‌ ഹോട്ട‌ലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമ‌സ്സിക്കുന്ന‌ ജിജിമാഷിനും (ഞങ്ങള്‍ പ‌ര‌സ്പ‌രം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്ക‌റുള്ള‌ത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു ക‌രുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവ‌രെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുക‌യായിരുന്നു ഞാന്‍. നട്ടുച്ച‌വെയിലില്‍ സൂര്യന്‍ ത‌ന്റെ സ‌ക‌ല‌പ്രതാപ‌വും കാണിച്ച‌പ്പോള്‍ ഞാനാകെ ത‌ള‌ര്‍ന്നുപോയിരുന്നു, ഒരു ബേക്ക‌റിക്ക‌ട‌യില്‍ ക‌യ‌റി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡ‌ര്‍ കൊടുത്തു. അന്നേര‌മാണു ശ്രദ്ധിച്ച‌ത്, എന്നേക്ക‌ണ്ടിട്ടെന്ന‌പോലെ ഒരാള്‍ പെട്ട‌ന്ന് കടയുടെ ഉള്ളിലേക്കു മാറിയ‌തുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുക‌യും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുക‌യും ചെയ്യുന്ന‌ ആ വ്യക്തി ആരെന്ന‌റിയാന്നുള്ള‌ അദമ്യമായ‌ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവ‌ന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പ‌റ‌ഞ്ഞു. എന്നിട്ടു പുറ‌ത്തെക്കുമാറി ഒരു കോണ്‍‌ക്രീറ്റുതൂണിനുമ‌റ‌ഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സ‌പ്പോര്‍ട്ടിന് ഒരു മ‌നോര‌മ‌പേപ്പ‌റിന്റെ സ‌ഹായ‌വും തേടി.മ‌റ്റാരോ കൊടുത്ത‌ ബ‌ട്ട‌ര്‍ബ‌ന്നിന്റെ പ്രിപ്പ‌റേഷനുവേണ്ടി പുറ‌ത്തേക്കിറ‌ങ്ങിയ‌ ആ കൂട്ടുകാര‌നെ അവിശ്വസനീയ‌ത‌യോടെ ഞാന്‍ ക‌ണ്ടു. അവിടെത്ത‌ന്നെ മ‌റ‌ഞ്ഞിരിക്ക‌ണോ, അവ‌നേടു സംസാരിക്ക‌ണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പ‌ണ്ടുക‌ണ്ട‌മുഖമേ അല്ല‌. പാന്‍പ‌രാഗുപോലുള്ള‌ എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. ക‌ണ്ണുക‌ളില്‍ പ‌ഴ‌യ‌ തേജ‌സ്സില്ല‌. യാന്ത്രിക‌മായി പ്രവ‌ര്‍ത്തിക്കുന്ന‌ ഒരു മെഷ്യനെപ്പോലെ തോന്നി. അവ‌ന്‍ എന്നെ ക‌ണ്ടു!

നീ പോയിരുന്നില്ലേ?” ‍ നേരിയ‌ ചിരിവ‌രുത്തി അവ‌നെന്നോടു ചോദിച്ചു.

നീ എന്നെ ക‌ണ്ടിരുന്നേ?” എന്റെ മ‌റു ചോദ്യം.

ഹം, ഞാന്‍ ഒളിച്ചിരിക്കുക‌യായിരുന്നു. അറിയുന്ന‌വ‌ര്‍ വ‌രുമ്പോള്‍ ഒരു വ‌ല്ലായ്മ‌ തോന്നുന്നു.” അവ‌ന്‍ പ‌റ‌ഞ്ഞു തുട‌ങ്ങി. അവ‌ന്റെ കാക്കയുടെ ക‌ട‌യാണ‌ത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്ന‌താണ‌ത്രേ. നീയൊക്കെ ഉയ‌ര്‍ന്ന‌ നില‌യിലെത്തിക്കാണാന്‍ സാധിച്ച‌തില്‍ സ‌ന്തോഷമുണ്ടെടാ എന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌ന്റെ ശ‌ബ്ദ‌മിട‌റിയ‌തായി തോന്നി. അവ‌നെവിടെയോ ഒരു വ‌ലിയ‌ അബ‌ദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്ക‌തു ചോദിക്കാന്‍ തോന്നിയില്ല‌. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്ന‌വ‌ന്‍ ചോദിച്ചു. ക‌ഴിഞ്ഞ് ആഴ്ച‌ ഗോപാല‌കൃഷ്ണ‌നിവിടെ വ‌ന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം ക‌ഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മ‌നോജും ഞാനും ഇതു വ‌ഴിവ‌ന്നിരുന്നു എന്നും പ‌റ‌ഞ്ഞു. പക്ഷേ അവ‌ന്‍ മ‌നോജിനെ മ‌റ‌ന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ച‌വ‌നു നേരിയ‌ ഓര്‍‌മ്മപോലുമില്ല‌.

തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പ‌റ‌യേണ്ടാ‘ എന്ന‌വ‌ന്‍ ഇട‌യ്ക്കിട‌യ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.

അടുത്തുള്ള‌ മ‌ദ്യഷോപ്പു ചൂണ്ടി അവ‌ന്‍ ചോദിച്ചു ചീത്ത‌സ്വഭാവം വ‌ല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌നെന്നെ ക‌ളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വ‌ന്ന‌തെന്നും ആണുങ്ങളായാല്‍ അല്പ‌മ‌തൊക്കെ വേണ‌മെന്നുമൊക്കെ അവന്‍ പ‌റ‌യുന്ന‌ത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍‌ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍‌മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന‌ സാല‌റിയില്‍ പ‌കുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായ‌തില്‍ പ‌കുതികൊണ്ട് പെണ്‍കുട്ടിക‌ള്‍ക്ക് ചോക്ക‌ളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലട‌ക്കാന്‍ വ‌ഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ട‌പ്പിരിവു ന‌ട‌ത്തുന്നു ചില‌ കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക്‌ കൃത്യമായെത്തിക്കുന്നുണ്ട്‌.

വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ച‌ക‌ളിലെ മ‌റ്റൊരു മായ‌ക്ക‌ഴ്ച‌യായി ഇതിനെ തള്ളിക്ക‌ള‌യാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറ‌ഞ്ഞതാണു ജീവിത‌മെന്നു ഞാനോര്‍‌ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!

കൊതിപ്പിക്കും ക‌നിക്കിനാവുക‌ള്‍ക്കാട്ടി
ക്കൊതിപ്പിക്കും പ‌ക്ഷേ കൊടുക്ക‌യില്ലവള്‍
” ‍‍ -എന്നു വൈലോപ്പിള്ളിയോ മ‌റ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ള‌ട്ടേ, ന‌മുക്കു ജീവിതം ത‌രാന്‍ മ‌ടിക്കുന്ന‌തൊക്കെയും ജീവിത‌ത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള‌ ആര്‍‌ജ്ജ‌വം ന‌മുക്കുണ്ടാവ‌ണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവ‌രില്‍ നിന്നും ഒളിച്ച് ന‌മുക്കെത്രനാള്‍ ക‌ഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.

പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍‌ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.

എന്നോടു ക്ഷമിക്കുക…

എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…

എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…

എന്നോടു ക്ഷമിക്കുക…

ദൈവവിളി‍‌!

God, harthal, Hindu - muslim, kasaragodദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച്‌ പലരും‌ സം‌സാരിക്കാറുണ്ട്‌. ചിലര്‍‌ കണ്ണടച്ചുപിടിച്ച്‌ എതിര്‍‌ത്തുകളയും‌, ചിലര്‍‌ ദൈവവിശ്വാസത്തിന്റെ മനശാസ്ത്രവശങ്ങളിലേക്ക്‌ ഊളിയിട്ടുപോകും‌… ബഹുഭൂരിപക്ഷം‌ ആളുകളും‌ ദൈവം‌ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍‌ തന്നെ, ചിലരതു പറയാന്‍‌ മടിക്കുന്നു; മറ്റുചിലര്‍‌ തുറന്നു പറയുന്നു. ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ തെളിയിക്കപെടാത്ത ഒരു കാര്യത്തില്‍‌ തൂങ്ങി സമയം‌ കളയാന്‍‌ ഒരുദ്ദേശവുമില്ല കേട്ടോ! ഇവിടെ, എനിക്കനുഭവവേദ്യമായ രണ്ടു ദൈവങ്ങളെക്കുറിച്ചാണു പറയുന്നത്‌; ആ മറക്കാനാവാത്ത ദൈവസഹായത്തെക്കുറിച്ചാണു പറയുന്നത്.

വര്‍ഷങ്ങള്‍‌ക്കു മുമ്പാണ് ആദ്യത്തെ സം‌ഭവം. ബാം‌ഗ്ലൂരില്‍‌ വന്നശേഷം‌ ആദ്യമായി കാസര്‍‌ഗോഡുള്ള വീട്ടില്‍‌പോയി തിരിച്ചുവരുന്ന ഒരു മഴക്കാല യാത്രയിലാണ് ഈ അനുഭവമുണ്ടാവുന്നത്‌. ഒരു ഞായറാഴ്‌ച വൈകുന്നേരം‌ സ്റ്റേറ്റുബസ്സിന്നു കാസര്‍‌ഗോഡു കെ. എസ്. ആര്‍. ടി. സി. ബസ്‌സ്റ്റാന്‍‌റില്‍‌ ബസ്സിറങ്ങി. ബാം‌ഗ്ലൂരിനു വരുന്ന ബസ്സെവിടെ നി‌ല്‍‌ക്കുമെന്നോ, എവിടെ നിന്നും‌ ടിക്കറ്റെടുക്കണമെന്നോ ഒരു നിശ്ചയവുമില്ല. നേര്‍‌ത്ത മഴയുണ്ട്‌. അവിടെ അന്വേഷണവിഭാഗത്തില്‍‌ പോയി ചോദിച്ചപ്പോള്‍‌ എട്ടുമണിക്കാണു ബസ്സ്‌ എന്നും‌, അന്നേരം‌ വന്നു കണ്ടക്ടറോടു ചോദിച്ചാല്‍‌ മതിയെന്നും‌ പറഞ്ഞ് അയാള്‍‌ എന്തൊക്കെയോ പിറുപിറുക്കുകയും‌ ചെയ്തു. ആ പിറുപിറുക്കല്‍‌ എനിക്കിഷ്ടമായില്ലെങ്കിലും‌ തിളച്ചുവന്ന രോഷം‌ ഞാന്‍‌ ഒരു രൂക്ഷമായ നോട്ടത്തില്‍‌ ഒതുക്കി അവിടെ നിന്നും‌ മാറി. സമയം‌ അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ആ പഴയ ബസ്‌റ്റാന്‍‌ഡില്‍‌ ഞാനെന്തു ചെയ്യാന്‍‌? അന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍‌ മനസ്സിലേക്കു വലിച്ചെറിഞ്ഞ കനല്‍‌ ഇടയ്‌ക്കൊക്കെ കത്തിക്കൊണ്ടിരുന്നു.

അല്പം‌ കഴിഞ്ഞപ്പോള്‍‌ മൈക്കും‌ കെട്ടിവെച്ചുകൊണ്ട്‌ ഒരു ഓട്ടോറിക്ഷ ആ വഴി വന്നു. കാസര്‍‌ഗോഡില്‍‌ മിന്നല്‍‌ ഹര്‍ത്താലാണത്രേ! അവിടെ അടുത്തെവിടെയോ ഹിന്ദു-മുസ്ലീം‌ ലഹള നടന്നു. മഞ്ചേശ്വരം‌ ഭാഗത്തെവിടേയോ ബിജെപ്പിക്കാര്‍‌ നടത്തിയെ റാലിയിലേക്ക്‌ ആരോ കല്ലെറിഞ്ഞതാണു പ്രശ്നകാരണം‌. റാലിക്കാര്‍‌ കണ്ണില്‍‌ കണ്ടതൊക്കെ നശിപ്പിച്ചു, അതും‌ പോരാത്തതിനാലാണ് ഹര്‍‌ത്താല്‍‌! വ്യാപാരസ്ഥാപനങ്ങളെല്ലാം‌ ഉടനേ അടച്ചിടണമെന്നും‌ വാഹനങ്ങള്‍‌ ഓടിക്കരുതെന്നും‌ മുന്നറിയിപ്പുണ്ടായി! യാത്രക്കാരൊക്കെ തിരക്കിട്ടോടുന്നു. എന്തു ചെയ്യണമെന്നറിയില്ല, ഞാന്‍‌ വീണ്ടും‌ കെ. എസ്. ആര്‍. ടി. കൗണ്ടറിലേക്കു നടന്നു, അയാളുടെ ദുര്‍‌മുഖം‌ കണ്ടപ്പോള്‍‌ ഒന്നും ചോദിക്കാന്‍‌ തോന്നിയില്ല; എങ്കിലും‌ ചോദിച്ചു ബാം‌ഗ്ലൂരിലേക്കുള്ള ബസ്സുണ്ടാവുമോ? അയാളെന്നെയൊന്നു നോക്കി, “അങ്ങോട്ടു നില്‍‌ക്ക്‌, ഇപ്പോള്‍‌ പറയാനാവില്ല, കുറച്ചുകഴിഞ്ഞു പറയാം”.

കടകളൊക്കെ അടഞ്ഞു, വാഹനങ്ങള്‍‌ ഒക്കെ നിലച്ചു, ആക്രോശിച്ചുകൊണ്ടൊരു ജാഥ കടന്നുപ്പോയി… ആള്‍‌ക്കാരൊക്കെ ഒഴിഞ്ഞ്‌ ബസ്റ്റാന്റ്‌ കാലിയാവാന്‍‌ തുടങ്ങി. ഞാന്‍‌ വീണ്ടും‌ ആ മനുഷ്യനെ സമീപിച്ചു, അയാള്‍‌ പറഞ്ഞു “ഇന്നിനി ബസ്സൊന്നും‌ പോകില്ല, ടിക്കറ്റ്‌ ബുക്കുചെയ്തതാണെങ്കില്‍‌ ക്യാന്‍‌സല്‍‌ ചെയ്തിട്ടു വീട്ടില്‍‌ പൊക്കോളൂ” എന്ന്.

ഞാന്‍‌ നേരെ കര്‍‌ണാടക ബസ്സ്‌ നിര്‍‌ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്കു പോയി. അവര്‍ പറഞ്ഞു നാളെ രാവിലെ 6.15 നാണ്‌ ആ ബസ്സു ബാം‌ഗ്ലൂരിനു പോകുന്നതെന്ന്‌. പിന്നെ ഒന്നും‌ ആലോചിക്കാനില്ല, ഒരു റൂം‌ തപ്പുക, അവിടെ താമസിച്ച്‌ രാവിലെ പോവുക! അങ്ങനെ ചിന്തിച്ചപ്പോഴാണ് CPCRI – ല്‍‌ വര്‍ക്കുചെയ്യുന്ന ജിജിജോര്‍‌ജെന്ന കൂട്ടുകാരനെ വിളിച്ചാലോന്നുള്ള വിചാരമുണ്ടായത്‌. പുള്ളിയെ വിളിച്ചപ്പോള്‍‌ അവന്‍‌ പറഞ്ഞു നേരെ ഇങ്ങോട്ടു വിട്ടോ, രാവിലെ ഏറ്റു പോകാമെന്ന്. നടക്കുകയേ നിവൃത്തിയുള്ളൂ – നടന്നു… വല്യൊരു ബാഗുമായി റോട്ടിലൂടെ നേരെ CPCRI – ലേക്ക്‌. വഴിയിലൊരു ഓട്ടോ റിക്ഷയെ ചിലരെടുത്തു മറിച്ചിട്ടതു കണ്ടു. റോഡിലൊക്കെ ടയര്‍‌ കത്തിച്ചുവെച്ചിരിക്കുന്നു. അങ്ങനെ CPCRI -ലെത്തി. അവിടെ കാന്റീനില്‍‌ നിന്നും‌ രാത്രിഭക്ഷണവും‌ കഴിച്ച്‌ ജിജിയുടെ വീട്ടില്‍‌ കിടന്നുറങ്ങി.

രാവിലെ 5.15 നുതന്നെ എണീറ്റു. ജിജി പറഞ്ഞു രാവിലെ ഒത്തിരി ഓട്ടോ കാസര്‍‌ഗോഡേക്കു കിട്ടും‌. അഞ്ചു മിനിട്ടുയാത്രയേ ഉള്ളൂ പതിയെ പോയാല്‍‌ മതിയെന്ന്‌. 5.45 മുതല്‍‌ റോഡില്‍‌ പോയി ഓട്ടോയേയും‌ കാത്തിരിപ്പായി. എവിടെ? ഒറ്റ വാഹനം‌ പോലുമില്ല! പിന്നെ ആലോചിച്ചു നിന്നില്ല, ബാഗുമെടുത്തു വേഗത്തില്‍‌ നടന്നു. സമയം‌ ആറേ പത്തോടടുക്കുന്നു. കുറച്ചങ്ങു നീങ്ങിയപ്പോള്‍‌ ഒരു സ്‌കൂട്ടര്‍‌ യാത്രക്കാരന്‍‌ എന്റെ അടുത്തു വന്നു നിര്‍‌ത്തി. അയാള്‍‌ പറഞ്ഞു “കാസര്‍‌ഗോഡേക്കാണെങ്കില്‍‌ കയറിക്കോളൂ” എന്ന്‌. ഊശാന്‍‌ താടിയും‌ തലയില്‍‌ ഒരു മുസ്‌ളീം‌ തൊപ്പിയും‌ (തലേക്കെട്ട്) വെള്ള വസ്ത്രങ്ങളും‌ ഉള്ള ആളെ കണ്ടാല്‍‌ തന്നെ പറയും‌‌ ഏതോ ഹാജിയാരാണെന്ന്‌. ഞാന്‍‌ മറ്റൊന്നും‌ ആലോചിച്ചില്ല. വേഗം‌ കയറി. അയാള്‍‌ എന്നോടു കാര്യങ്ങള്‍‌ ചോദിച്ചു. ഞാന്‍‌ എന്റെ അവസ്ഥ വിശദീകരിച്ചു. ഹര്‍ത്താലിന്റെ നിരര്‍‌ത്ഥകതയെപ്പറ്റിയും‌ സാധാരണക്കാരന്‍‌ അനുഭവിക്കുന്ന യാതനയെപ്പറ്റിയും‌ അദ്ദേഹം‌‌ സം‌സാരിച്ചു, ഞാനും‌ സപ്പോര്‍‌ട്ടു കൊടുത്തു. സമയം‌ ആറേ പതിഞ്ചോടടുക്കുന്നു. അദ്ദേഹം‌ പള്ളിയിലേക്ക്‌ സുബഹിനിസ്‌കാരത്തിനായി പോവുകയായിരുന്നു. ഒരു ദൈവവിളിയാലെന്ന പോലെ നിര്‍‌ത്തിയതാണത്രേ! വലിയൊരു ബാഗുമായി നടക്കുന്ന എന്നെ ചെറിയൊരു സ്‌കൂട്ടറില്‍‌ കയറ്റാന്‍‌ ആദ്ദേഹം‌ കാണിച്ച സന്മനസിനു നന്ദി പറഞ്ഞു. അദ്ദേഹം‌ നേരെ സ്കൂട്ടര്‍‌ ബസ്റ്റാന്റിലേക്കു വിട്ടു. ഞങ്ങള്‍‌ സ്റ്റാന്റിനടുത്തേക്ക്‌ എത്തുമ്പോഴേക്കും‌ ബസ്സ്‌ സ്റ്റാന്റില്‍‌ നിന്നും‌ ഇറങ്ങിയിരുന്നു. ഒരു മിനിറ്റു വൈകിയിരുന്നെങ്കില്‍‌ എനിക്കാ ബസ്സ്‌ കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പേരുപോലും‌ ഞാന്‍‌ ചോദിച്ചിരുന്നില്ല. എങ്കിലും‌ അദ്ദേഹത്തിന്റെ മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി ഇന്നും‌ ഞാന്‍‌ മനസ്സില്‍‌ സൂക്ഷിക്കുന്നു.

ഒരു പരിചയവും ഇല്ലാതെ എന്നെ സഹായിക്കാന്‍‌ അദ്ദേഹം‌ കാണിച്ച ആ മനോഭാവത്തിലാണ് ദൈവമിരിക്കുന്നത്‌. അദ്ദേഹം‌ തന്നെയാണ് എനിക്കപ്പോള്‍‌ ദൈവവും‌. ദൈവത്തിന്റെ പേരും‌ പറഞ്ഞ്‌ തെരുവില്‍‌കിടന്ന്‌ തമ്മിലടിക്കുമ്പോള്‍‌ നിശബ്‌ദമായി ദൈവദത്തമായ പ്രവര്‍‌ത്തനങ്ങളിലേര്‍‌പ്പെടുന്നവര്‍‌ നമുക്കുചുറ്റുമുണ്ട്‌. ഇത്തരം‌ കൊച്ചുകൊച്ചു ദൈവങ്ങളെയാണ് എനിക്കു വിശ്വാസം. നമുക്കവര്‍‌ പ്രചോദനവും‌ പ്രത്യാശയും‌ നല്‍‌കുന്നു. ഇതു പോലെ തന്നെ മറ്റൊരനുഭവം‌ പിന്നീടും‌ എനിക്കുണ്ടായിട്ടുണ്ട്‌. അതിനെപറ്റി പിന്നീടു പറയാം.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights