കണ്ണട – മുരുകന്‍ കാട്ടാക്കട

പട്ടിണി, ബലാത്സംഗം, ബാലവേല, രക്തസാക്ഷികൾ, ബലി, അമ്മ, പെങ്ങൾ, ഭാര്യ, ഭർത്താവ്, പുത്രൻ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/kannada.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം

രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

സ്മരണകുടീരങ്ങൾ പെരുകുമ്പോൾ പുത്രൻ ബലിവഴിയെ പോകുമ്പോള്‍
മാതൃവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം

പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുമ്പോള്‍ പുറകിലെ മാവിൽ കയറുകൾ കാണാം

തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുമ്പിര തേടൽ കാണാം

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

പിഞ്ചു മടികുത്തമ്പതുപേർ ചേർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ചകൾ കാണാം

പിഞ്ചു മടികുത്തമ്പതുപേർ ചേർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമകാറിന്നുള്ളിൽ സുഖശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

തിണ്ണയിലൻപതു കാശിൻ പെൻഷൻ തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ പരിവാരങ്ങളുമായ്‌ പായ്‌വതുകാണാം

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം

കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

വിളയില്ല തവളപാടില്ലാ കൂറ്റൻ കുഴികൾ കുപ്പത്തറകൾ

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട

ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട
കൊത്തിയുടയ്ക്കുക ത്തിമിരക്കാഴ്ച്ചകൾ സ്ഫടിക സരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു മാവേലിത്തറ കാണും വരെ നാം
കൊത്തിയുടയ്ക്കുക കാഴ്ചകൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

മുരുകൻ കാട്ടാക്കടയുടെ കവിത : കണ്ണട

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ

[ca_audio url=”https://chayilyam.com/stories/poem/MadhusoodananNair/irulin-mahanidrayil-madusoodanan-nair.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

madhusoodanan nair മധുസൂദനന്‍ നായര്‍
മധുസൂദനന്‍ നായര്‍

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ…
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ-
ശിഖരത്തിലൊരു കൂടു തന്നൂ…
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ…

ഒരു കുഞ്ഞു പൂവിലും തളിർ കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ…
ജീവനൊഴുകുമ്പോളൊരു തുള്ളി
ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ…
കനവിന്റെയിതളായി നിന്നെ പറത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ…

ഒരു കൊച്ചു രാപാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും;
ഒരു കൊച്ചു രാപാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും…
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും…
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ
ഹൃദയം കൊരുത്തിരിക്കുന്നു…
നിന്നിലഭയം തിരഞ്ഞു പോകുന്നു…

അടരുവാന്‍ വയ്യ…
അടരുവാന്‍ വയ്യ നിന്‍
ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതേ നിത്യ സത്യം…


കവിത : ഇരുളിന്‍ മഹാ നിദ്രയില്‍
കവി : ശ്രീ. മധുസൂദനന്‍ നായര്‍
ആലാപനം : ശ്രീ. മധുസൂദനന്‍ നായര്‍ (ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിൽ)

നാറാണത്ത് ഭ്രാന്തൻ‌, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകൾ‌, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്… 1986-ലെ കുഞ്ഞുപിള്ള പുരസ്കാരവും, 1993-ലെ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തൻ എന്ന കൃതിക്ക് ലഭിച്ചു. ഭാരതീയം എന്ന കവിതയ്ക്ക് 1991-ലെ കെ. ബാലകൃഷ്ണൻ പുരസ്കാരവും, 2011-ലെ അരങ്ങ് അബുദാബി ലിറ്റററി അവാർഡും അദ്ദേഹത്തിനു സ്വന്തം തന്നെ. കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു ആളാണു ശ്രീ മധുസൂദനൻ നായർ. മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനും ഒക്കെയടങ്ങുന്ന ആധുനിക സംഘവും ഇതേ മാർഗത്താൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കവികളാണ്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.

മധുസൂദനനായർ തനിക്കുകിട്ടിയ പുരസ്കാരങ്ങളെ പറ്റി പറഞ്ഞത്:
ഒരിക്കൽ ഒരു അമ്പലത്തിൽ സദസ്സിനു മുൻപിൽ കവിത പാടിക്കൊണ്ട് ഇരിക്കവേ വേച്ചു വേച്ച് ഒരു മുത്തശ്ശി സദസ്സിലേക്ക് നടന്നു വന്നു. എന്നിട്ട് തലയിൽ കൈവെച്ച് അനുഗ്രഹിച്ച് കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കടലാസു പൊതി കൈയിൽ തന്നു. ഒരു അമ്പതു പൈസ തുട്ടായിരുന്നു ആ പൊതിക്കുള്ളിൽ. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ആ അമ്പതു പൈസ”.

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും… (2)

ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും …

നിന്നെക്കാണാന്‍ എന്നെക്കാളും… (2)

കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ല
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍. എന്നെക്കാളും(2)..

അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ …(2)

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല…
നിന്നെക്കാണാന്‍ …

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല…
നിന്നെക്കാണാന്‍ …(2)

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ …

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടില്‍ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

അഗ്നിയായ് കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു.. മണ്ണില്‍
ഒരു നിശാഗന്ധിയായ് കണ്‍ തുറന്നു

പിന്‍നിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്
ആരോ ചുരന്ന നറും പാലിലെങ്ങോ
കരിനിഴല്‍ പാമ്പിഴഞ്ഞു
കാലം നിമിഷ ശലഭങ്ങളായ്
നൃത്ത ലോലം വലം വെച്ചു നിന്നൂ

സുസ്മിതയായവള്‍ നിന്നൂ..മൂക
നിഷ്പന്ദഗന്ധര്‍വ്വ ഗീതമുറഞ്ഞൊരാ
ശില്പത്തിന്‍ സൗന്ദര്യമായ് വിടര്‍ന്നൂ
സ്നേഹിച്ചു തീരാത്തൊരാത്മാവിന്‍ ഉല്‍ക്കട
ദാഹവുമായവള്‍ നിന്നൂ…

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ…
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ…

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…
പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…
ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…
പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ…
ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ…
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ…
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

അവസാനത്തെ കവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളും
എഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു

കവി: ചിന്താഭാരം

മരണമെത്തുന്ന നേരത്ത്

പാട്ടുകേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Maranamethunna-Nerathu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍…

ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍…

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ
നിന്മുഖം മുങ്ങിക്കിടക്കുവാന്‍…
ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ
ചെവികള്‍ നിന്‍സ്വര മുദ്രയാല്‍ മൂടുവാന്‍…
അറിവുമോര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍…

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…

അധരമാം ചുംബനത്തിന്റെ മുറിവുനിന്‍
മധുര നാമജപത്തിനാല്‍ കൂടുവാന്‍…

പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍…
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍…

അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍….

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .

സ്പിരിറ്റ് എന്ന സിനിമയിലെ ഉണ്ണിമേനോൻ ആലപിച്ച ഗാനം. രചന റഫീക്ക് അഹമ്മദ്

കാടെവിടെ മക്കളേ

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

ഭൂമിക്കൊരു ചരമഗീതം

[ca_audio url=”https://chayilyam.com/stories/poem/BhoomikkoruCharamaGeetham.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റ നിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്‌വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്‌വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! — നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ…!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?….

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!