പെരുമഴക്കാലം

thick rainy season , പെരുമഴ

വൗ മഴ! ഇവിടെ മഴ പെയ്യുകയാണ്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കളിക്കൂട്ടുകാരിയുടെ കൈയും പിടിച്ച് ഒന്നാം ക്ലാസിന്റെ പടി കയറിയ ആ കുട്ടിക്കാലം ഓർമ്മ വരുന്നു. മഴയുടെ സംഗീതം കേട്ടു കിടന്നപ്പോൾ ഇന്നെഴുന്നേൽക്കാൻ അല്പം വൈകി! എങ്ങോ പോയ്മറഞ്ഞ ആ പഴയ മഴക്കാലം മനസ്സിൽ വന്നു നിറയുന്നു… എന്തു രസമായിരുന്നു അന്ന്!

ഇടവഴികളിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ഓലകൊണ്ടുണ്ടാക്കിയ ജലചക്രങ്ങൾ ഘടിപ്പിച്ച കുട്ടിക്കാലം. കരകവിഞ്ഞൊഴുകുന്ന നീരരുവിയുടെ രൗദ്രതയിൽ പരിഭവം പറഞ്ഞു മാറിനിന്ന കുട്ടിക്കാലം… മഴയൊന്നു ശമിക്കുമ്പോൾ അരുവി കൊടിയ രൗദ്രത വിട്ട് തെളിനീരായൊഴുകുമ്പോൾ തോർത്തുമെടുത്ത് പരൽമീനുകളെ പിടിക്കാൻ വട്ടമിട്ട കുസൃതിക്കാലം – ആ പർൽമീനുകൾ ഇന്നെവിടെ? അന്നവ ഒഴുക്കിനെതിരേ നീന്തുമായിരുന്നു!!

എത്രതന്നെ ഭീകരമായാലും മഴയെ ആരും വെറുക്കുന്നില്ല! അളവറ്റു സ്നേഹിക്കുന്നുണ്ടു താനും… ഓരോ വർഷവും വൻ‌ നാശനഷ്ടങ്ങളൂണ്ടാക്കിയാണു മഴ പിൻ‌ വാങ്ങാറുള്ളത്, മഴകൂടി പ്രളയമായാൽ, അത് ഗ്രാമങ്ങളെ വിഴുങ്ങും, മലയിടിഞ്ഞ് കുത്തൊഴുക്കിൽ ജീവിതങ്ങൾ ഒലിച്ചുപോകും… മഴകൊണ്ടുവരുന്ന പകർച്ചവ്യാധികൾ വേറെ… ദുരിതമേറെ ബാക്കിയാക്കി ഒന്നുമറിയാത്തതു പോലെ അവസാനം മഴ നടന്നകലും. എങ്കിലും നമ്മൾ പിന്നേയും മഴയെ സ്നേഹിക്കുന്നു…
മഴ ഒരു പ്രണയിനിയെ പോലെയാണ്. കാതരയായി അവൾ എന്തൊക്കൊയോ നമ്മോടു പിറുപിറുക്കുന്നു. ചുടുള്ള നിശ്വാസമായി നമുക്കവളെ അനുഭവവേദ്യമാവുന്നു… നനുനനുത്ത മഴത്തുള്ളികൾ അനിർവചനീയമായ എന്തൊക്കെയോ ആയി മനസ്സിൽ പെയ്തിറങ്ങുന്നു. മഴ ഒരു മന്ത്രമാണ്!

വരണ്ടുണങ്ങുന്ന പ്രവാസമനസ്സിനെ തഴുകിത്തലോടുന്നുണ്ട് ഈ മഴ… ജീവനറ്റു പോകുന്ന മനസ്സുകൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണീ മഴ… മഴ പെയ്യുന്നതിപ്പോൾ മനസ്സിലാണ്. വിഹ്വലതകൾ നിറഞ്ഞ ഹൃദയത്തിനു പുത്തനുണർവായി, പുതുജീവനായി അതു പെയ്യട്ടെ!! നിറഞ്ഞു പെയ്യട്ടെ!!

എൻഡോ സൾഫാൻ നിരോധിക്കുക

സുന്ദരങ്ങളായ കാസർഗോഡൻ മലയോരങ്ങളിൽ വിഷമഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മലയാളമൊട്ടാകെ ജ്വലിച്ചുയരുകയാണ്. അതു നിരോധിക്കണമെന്നുള്ള ആവശ്യം രോക്ഷാഗ്നിയായി പടന്നു കയറുന്നു. കൊടിയ വിഷമാണെന്നെല്ലാ രാഷ്ട്രീയപാർട്ടിക്കാരും തലകുലുക്കി സമ്മതിക്കുമ്പോഴും അതിനെ നിരോധിക്കാനുള്ള വഴികൾ യാതൊന്നും ചെയ്യാതെ വീണ്ടും വീണ്ടും അതിനേക്കുറിച്ച് പഠിക്കാനായി ആളുകളെ അയക്കുകയാണു വേണ്ടപ്പെട്ടവർ! എൻഡോ സൾഫാൻ എന്നത് ശരിയോ തെറ്റോ എന്നതല്ല വിഷയം; മിനിമം പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും വേണ്ടപ്പെട്ട തീരുമാനങ്ങൾ എടുക്കുക, നല്ല ക്ലാസുകൾ വെച്ച് ഇതുമായി ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ നൽകുക എന്നതാണ്.

എനിക്കു തോന്നുന്നത് നമുക്കിപ്പോൾ ആവശ്യം പഠന റിപ്പോർട്ടുകളല്ല; അതൊരുപാടു കിട്ടിക്കഴിഞ്ഞിട്ടുണ്ട്. സംഗതി വിഷമയമാണെങ്കിൽ, ആ വിഷത്തിന്റെ പരിപൂർണമായ നിരോധനവും ദുരിതബാധിതരുടെ പുനരധിവാസവുമാണു നമുക്കുവേണ്ടത്. ഇതു സത്യമെങ്കിൽ അമേരിക്കൻ കുത്തകകളുടെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരോട് അല്പം പോലും അനുഭാവം കാണിക്കതെ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഒരു കേന്ദ്രഭരണകൂടം വേറേതു നാട്ടിൽ കാണും – നമുക്കല്ലാതെ? ഒരു തലമുറയെ അപ്പാടെ നശിപ്പിക്കുന്ന ആ വിപത്തിനെതിരെ ശക്തമായ ഭാഷയിൽ തന്നെ ശബ്ദിക്കേണ്ടിയിരിക്കുന്നു എന്നതാണു മുഖ്യം. കമ്മീഷൻ വാങ്ങിച്ച് കീശവീർത്ത പവാറുമാരെ ഇനിയും ഉറ്റുനോക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ പ്രതിക്ഷേധം ശക്തമായി തന്നെ അറിയിക്കേണ്ടിയിരിക്കുന്നു.

“എൻഡോ സൾഫാൻ നിരോധിക്കുക” ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം.

മന്നനാർ രാജവംശം

Mannanar, Thiyyar dynasty

തീയ്യ രാജവംശം

കേരള നാടിന് പുരാതന കാലത്ത് വാരുണം എന്നുകൂടി പേരുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണാം. ഐന്ദ്രം, കശേരു, താമപർണ്ണം, ഗഭസ്തിമത്, കുമാരികം, നാഗം, സൗമ്യം, വാരുണം, ഗാന്ധർവ്വം എന്നിങ്ങനെയുളള ഖണ്ഡങ്ങൾ ഭാരത വർഷത്തിലാകുന്നു എന്ന് ഭാസ്കരീയത്തിൽ പറയുന്നു. വരുണാനാമിദം വാരുണം എന്ന വ്യുൽപത്തി പ്രകാരം വരുണൻ രാജാവായിരിക്കുന്ന രാജ്യം എന്നോ, വരുണന്മാരുടെ രാജ്യമെന്നോ ആകാം വാരുണം എന്നതിന്റെ അർത്ഥം. വരുണനെ പശ്ചിമദിക്ക് പാലകനായി അറിയപ്പെടുന്നതിനാൽ വാരുണം പശ്ചിമ ദിക്കിലാണന്നും, പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്തുവെന്ന് പറയപ്പെടുന്ന രാജ്യമാണ് കേരളമെന്നും പറയപ്പെടുന്നു. പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്ത രാജ്യമാണ് കേരളമെന്ന ഐതിഹ്യത്തിന് കേരള രാജാവിനെ തോല്പ്പിച്ചെടുത്തതെന്നും മഴുവെറിഞ്ഞുവെന്നതിന് യുദ്ധം ചെയ്തതെന്നും അർത്ഥമാക്കുന്നതാണ് കൂടുതൽ യുക്തിസഹമായിട്ടുളളത്.

വാരുണിയെന്നത് മദ്യത്തിന്റെ പര്യായമായ സംസ്കൃത പദമാണ്. വരുണൻ ഉത്പാദിപ്പിച്ചത് എന്നതിനാലാണ് മദ്യം വാരുണിയായത്. വരുണൻ എന്നത് അക്കാലത്ത് ഒരു സാമാന്യ നാമമായിരുന്നു. കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരെയെല്ലാം പുരാണ കർത്താക്കൾ വാരുണിയെന്നപദം കൊണ്ടാണ് വ്യവഹരിച്ചിരുന്നതെന്നും, മറവരും, നാടാരും, തീയ്യരും, ചാന്നാന്മാരുമെല്ലാം വരുണ ഗണത്തിൽ ഉൾപ്പെട്ടിരുന്നതായിരുന്നുവെന്നും കരുതാം. ശ്രീരാമൻ രാവണയുദ്ധത്തിനു പോകുമ്പോൾ സമുദ്രതീരത്തുവെച്ച് വരുണനെ തോല്പിച്ച കഥ പ്രസിദ്ധമാണല്ലോ. ശ്രീരാമൻ തോല്പിച്ച വരുണൻ പിൽക്കാലത്ത് നാടാർമാരെന്നറിയപ്പെടുന്നവരുടെ രാജാവായിരിക്കാനാണ് സാധ്യത. കേരളം കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരുടെ കേന്ദ്രമാകയാലും വരുണൻ പശ്ചിമ ദിക്കിലാകയാലും വാരുണമെന്ന പേരിൽ പുരാതന കാലം മുതൽക്കേ പ്രസിദ്ധമായിരുന്ന ഭൂഭാഗമാണ് കേരളമെന്ന് കാണാവുന്നതാണ്.

മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ ചടങ്ങുകളിൽ മറ്റു അവർണ്ണ സമുദായത്തെക്കാൾ പരമാധികാരം തീയ്യർക്കാണ്. നെല്ലിക്കാത്തീയ്യൻ, പരക്കത്തീയ്യൻ, പാലത്തീയ്യൻ, വാവുത്തീയ്യൻ, കാരാട്ട് തീയ്യൻ, പുതിയടത്തീയ്യൻ, കൊടക്കത്തീയ്യൻ, ഒളോറത്തീയ്യൻ എന്നിങ്ങനെ എട്ട് ഇല്ലപ്പേരുകളിലാണ് തീയ്യരെ തെയ്യം തോറ്റത്തിൽ വിശേഷിപ്പിക്കുന്നത്. തീയ്യൻ മുത്താൽ തെയ്യം എന്ന പഴഞ്ചൊല്ല് മലബാറിൽ പ്രചാരത്തിലുണ്ട്. തറവാട്ടിലെ മുത്ത തീയ്യൻ മരിച്ചാൽ അയാളെ തെയ്യമായി സങ്കല്പിക്കുന്നു എന്നാണിതിന്റെ പൊരുൾ. തെയ്യ സമ്പ്രദായത്തിന്റെ ഉത്ഭവവും തീയ്യരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു വേണം കരുതാൻ. കാരണം തെയ്യത്തിന് കലശം വെക്കുന്നത് തീയ്യസമുദായത്തിലെ ആചാരക്കാരനാണ്. ഇയാൾ കലശക്കാരനെന്നറിയപ്പെടും. കോലക്കാരുടെ മേൽ കലശക്കാരന് വമ്പിച്ച ആജ്ഞാധികാരമുണ്ട്. കലശക്കാരൻ വിലക്കുന്ന ഒരു കോലക്കാരന്, കോലം കെട്ടാൻ അനുമതി കൊടുക്കുവാൻ കോയ്മ (നാടുവാഴി) പോലും ആവശ്യപ്പെടുകയില്ല. കലശക്കാരൻ അഥവാ ജമ്മാരി എന്ന തീയ്യനാണ് തെയ്യാട്ടത്തിലെ യഥാർത്ഥ നിയന്താവ്. ഇത് തെയ്യാട്ടത്തിൽ തീയ്യർക്കുള്ള പൗരാണിക സ്വാധീനം വെളിവാക്കുന്നു. തെയ്യത്തിന്റെ ഉത്ഭവം ഉത്തര മലബാറിലേക്കുള്ള തീയ്യരുടെ വരവോടെയാണുണ്ടായതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തീയ്യൻ മുത്താൽ തെയ്യം തുടങ്ങിയ പഴഞ്ചൊല്ല് അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കേരളത്തിൽ മറ്റെങ്ങും തീയ്യർക്ക് കലാപരമായോ, അനുഷ്ഠാന പരമായോ ഇത്തരത്തിൽ മേൽക്കെ ഇല്ല. അതിനാൽ ആ അധികാരം അഥവാ അവകാശം അവർക്ക് പുരാതന രാജപരമ്പരയിൽ നിന്നും ലഭിച്ചതാകാനെ വഴിയുളളു. – കാസർകോട് ജില്ലയിലെ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് ക്ഷണിക്കപ്പെടേണ്ടതായി വളപട്ടണം പുഴക്കും ചന്ദ്രഗിരിപ്പുഴക്കുമിടയിൽ 65 സ്ഥാനങ്ങളാണ് പണ്ടുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവയുടെ എണ്ണം 110 ആയി ഉയർന്നിട്ടുണ്ട്. 45 സ്ഥാനങ്ങൾ കുടി പുതുതായി രൂപം കൊള്ളുകയാണുണ്ടായതെന്ന് വ്യക്തം. ജന സംഖ്യ വർദ്ധനവും, സാമ്പത്തിക രംഗത്ത് വന്ന പുരോഗതിയും വടക്കെ മലബാറിൽ സ്ഥാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഇതിൽ നിന്നും അനുമാനിക്കാം. ഇങ്ങിനെ ക്ഷണിക്കപ്പെട്ട സ്ഥാനങ്ങളുടെ കൂട്ടത്തിൽ തീയ്യരുടെ മാത്രമല്ല, മണിയാണിമാർ, വാണിയർ, ചാലിയർ, മുകയർ, മുക്കുവർ എന്നീ സമുദായക്കാരുടെ സ്ഥാനങ്ങളും ഉൾപ്പെട്ടിരുന്നു. ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ എന്നീ കമ്മാള സമുദായക്കാരുടെ സ്ഥാനങ്ങളും ക്ഷണ പട്ടികയിൽപ്പെടുന്നു. ഇങ്ങിനെ പെരുങ്കളിയാട്ടത്തിന് വന്നുചേരുന്ന സ്ഥാനങ്ങളുടെ പ്രതിനിധികൾ പാരിതോഷികങ്ങൾ സമർപ്പിക്കുന്ന പതിവുണ്ട്. ഇത് സ്വർണ്ണാഭരണമായോ, പണമായോ മറ്റു രൂപത്തിലോ ആവാം. മറ്റിതര സമുദായങ്ങളിലെ സ്ഥാനങ്ങളിൽ കളിയാട്ടം നടക്കുമ്പോൾ ഈ കഴകത്തിൽ നിന്ന് അങ്ങോട്ടും ഇത്തരം ഉപചാരങ്ങൾ ചെയ്യണ്ടതുണ്ട്. തെയ്യം എന്ന ആരാധനാ സമ്പ്രദായവും, അതിനോടനുബന്ധിച്ചുള്ള ഉത്സവങ്ങളും ഈ പ്രദേശത്തെ വിവിധ സമുദായങ്ങളുടെ ഉദ്ഗ്രഥനത്തിനും ഐക്യത്തിനും എത്രമാത്രം അടിസ്ഥാനമായി വർത്തിക്കുന്നുവെന്നതിന് ഇതൊരു തെളിവാണ്. (പേജ് 15 ആര്യ-ദ്രാവിഡ ഘടകങ്ങൾ മലബാറിലെ നാടൻ കലയിൽ. ഡോ. കെ. കെ. എൻ. കുറുപ്പ്)

പുരാതനകാലത്ത് ഭ്രദമായ അടിത്തറയുള്ള ഒരു സമൂഹത്തിനു മാത്രമേ ഇത്തരം സങ്കീർണ്ണവും വിപുലവുമായ ആരാധനാ ക്രമത്തിന് രൂപം നൽകാൻ സാധിക്കുകയുള്ളൂ. – പരശുരാമൻ കേരളത്തിനു വടക്കുളള കർണാടക രാജ്യത്തു നിന്നും ബ്രാഹ്മണരുമായി കടന്നു വന്നത് സ്വാഭാവികമായും കേരളത്തിന്റെ വടക്കെ അറ്റം വഴിയാണ്. അദ്ദേഹം ബ്രാഹ്മണരെ ആദ്യമായി കുടിയിരുത്തിയ സ്ഥലം കേരളത്തിന്റെ വടക്കു ഭാഗത്തുള്ള തളിപ്പറമ്പാണ്. തളിപ്പറമ്പിലേക്കുള്ള കുടിയേറ്റക്കാലത്ത്, അന്നവിടം ഭരിച്ചിരുന്ന വരുണ രാജാവിനെ യുദ്ധം ചെയ്തതോ, മറ്റേതെങ്കിലും വിധത്തിലോ തോൽപിച്ചിരുന്നതിനെയാണ് വരുണനിൽ നിന്നും വീണ്ടെടുത്ത കേരളം എന്നു ചരിത്രകാരന്മാരും ബ്രാഹ്മണ ശ്രേഷ്ഠരും പറയുന്നത് എന്നു കരുതുന്നതിൽ തെറ്റില്ല. അത്തരത്തിൽ ഒതുക്കപ്പെടുകയോ, തോറ്റോടി, കിഴക്കൻ മലകളിൽ രക്ഷ പ്പെടുകയോ ചെയ്ത ഒരു വരുണരാജനും അദ്ദേഹത്തിന്റെതായ തീയ്യ രാജവംശവും കണ്ണൂർ ജില്ലയിൽ നിലനിന്നിരുന്നു. – ഉത്തര കേരളത്തിൽ വളരെ പുരാതനമായ തീയ്യ രാജവംശം നാടു ഭരിച്ചിരുന്നതായി കാണുന്നു. മന്നനാർ എന്നാണ് പ്രസ്തുത രാജാവ് അറിയപ്പെട്ടിരുന്നത്. അവർണ്ണനായ തീയ്യൻ രാജാവാകുക പോയിട്ട് ഭൂപ്രഭുവാകുന്നതു പോലും ആധുനിക സവർണർ സമ്മതിക്കാനിടയുള്ള കാര്യമല്ല. ബ്രാഹ്മണാധിപത്യം ഉറച്ചശേഷം പുതുതായി അത്തരമൊരു രാജവംശത്തിന്റെ ഭരണം അനുവദിക്കാനുമിടയില്ല. അതിനാൽ ബ്രാഹ്മണാധിനിവേശം തുടങ്ങുന്നതിനു മുമ്പായിരിക്കണം മന്നനാർ രാജവംശത്തിന്റെ ഉല്പത്തിയും, ഭരണവും എന്നുവേണം കരുതാൻ. — ഏഴാം ശതകം വരെ തൊഴിൽ അടിസ്ഥാനമാക്കിയ ഗണങ്ങളാണ് തെക്കെ ഇന്ത്യയിൽ ആകമാനം ഉണ്ടായിരുന്നത്. തുടിയൻ (തുടി കൊട്ടുന്നവൻ) പറയൻ (പറ കൊട്ടുന്നവൻ) പാണൻ(കൊട്ടി പ്പാടുന്നവൻ) വലയർ (മീൻ പിടുത്തക്കാരൻ) വണികർ (കച്ചവ ടക്കാർ) ഉഴവർ (കൃഷിക്കാർ) എന്നീ ഏഴുതരം തൊഴിൽ വിഭാഗ ങ്ങളാണുണ്ടായിരുന്നതെന്ന് ഇളംകുളം കുഞ്ഞൻപിള്ള പുറനാനൂറ്, പത്തുപാട്ട് എന്നീ തമിഴ് കൃതികളെ ആധാരമാക്കി ചുണ്ടിക്കാട്ടിയിട്ടുണ്ട്. (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ – ഇളംകുളം കുഞ്ഞൻപിള്ള)

കിർഗിസ്ഥാനിലെ തിയാസ് താഴവരക്കടുത്തുള്ള തീയൻഷാൻ മലനിരകളിൽ നിന്നും ഏഴായിരം വർഷം മുമ്പ്, ഹാപ്ലോഗുള് (എൽ) എന്നു നരവംശ ശാസ്ത്രജ്ഞന്മാർ നാമകരണം ചെയ്തി ട്ടുള്ള ഒരു സംഘം ജനത ഇന്ത്യയിലേക്കു യാത്ര തിരിച്ചു. ഇന്ത്യയിലെത്തിയവരിൽ ഒരു വിഭാഗം തെക്കു പടിഞ്ഞാറു സഞ്ചരിച്ച് സിന്ധു നദീതടത്തിലെ പഞ്ചാബിലെത്തി. ഇവർ സേകോൻ എന്ന പേരു സ്വീകരിച്ചു. രാജസ്ഥാനിലെത്തിയവർ കവർ എന്നാണ് അറിയ പ്പെട്ടത്. ബംഗാൾ, മണിപ്പൂർ, കൊറിയ എന്നിവിടങ്ങളിലേക്കും ഈ സമൂഹം കുടിയേറിയിട്ടുണ്ട്. ഇവരിൽ ചില വിഭാഗം പേരിനോടൊപ്പം തിയ്യം എന്നു ചേർത്തു തുടങ്ങി (തീയൻഷാൻ എന്ന ആരുഡനാമം). (ആദിമ ഇന്ത്യക്കാർ – നമ്മുടെ പൂർവ്വികരുടെ കഥ; നമ്മൾ എവിടെ നിന്നും വന്നുവെന്ന കഥ – ടോണി ജോസഫ് (വിവർത്തനം: പ്രസന്ന കെ വർമ്മ) (https://www.google.co.in/books/edition/Early_Indians_Malayalam/rngYEAAAQBAJ?hl=en&gbpv=0&kptab=overview)

ഒരു വലിയ വിഭാഗം കർണാടകയിലെ കുടകിലും, തമിഴ്നാട്ടിലെ നീലഗിരിയിലും താവളമുറപ്പിച്ചു. അവിടെ നിന്നും വീണ്ടും തെക്കു പടിഞ്ഞാറേക്കു നീങ്ങിയവരാണ് മലബാറിലെ തീയ്യ സമൂഹം. കർണ്ണാടകയുടെ അതിർത്തി മുതൽ കോരപ്പുഴയുടെ തീരം വരെ യാണ് തീയ്യദേശം. മലബാറിലെ ഏറ്റവും പഴക്കമുള്ള ജന സമൂഹ മാണിവർ. സിന്ധുനദീതട സംസ്കാരത്തിന്റെ കാലത്ത് ഈ ‘ഇന്തോ -ആര്യൻ സമൂഹം മലബാറിൽ ഉണ്ടായിരുന്നു. (ഡോ. എൻ.സി ശ്യാമളൻ – മലയാള മനോരമ ദിനപ്പത്രം. 2011 ഡിസം. 18)

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനു വടക്ക് കിഴക്കായി ഏരുവശ്ശി എന്ന പ്രദേശത്ത് കേന്ദ്രീകരിച്ചായിരുന്നു ഇന്നറിയപ്പെടുന്ന മന്നനാർ രാജാക്കന്മാർ നാട് ഭരിച്ചിരുന്നത്. മന്നനാർ രാജവംശം തീയ്യരുടെതായിരുന്നു. മന്നനാർമാരെ അഞ്ചരമനക്കൽ വാഴുന്നവരെന്നായിരുന്നു പറഞ്ഞിരുന്നത്. മുത്തേടത്തരമന, ഇളയെടത്തരമന, പുത്തൻ അരമന, പുതിയെടത്തരമന, മുണ്ടായ അരമന എന്നിങ്ങനെ അഞ്ച് അരമനകൾ ഈ രാജവംശത്തിന്റെതായിട്ടുണ്ടായിരുന്നു. അവിടെ അന്നത്തെ വയക്രമം അനുസരിച്ച് അഞ്ച് കുറുവാഴ്ചയായിട്ടായിരുന്നു കുടുംബങ്ങൾ താമസിച്ചിരുന്നത്.

നാട്ടുകാർ യോഗം ചേർന്നു അരിയിട്ടു വാഴിച്ചിട്ടാണ് മന്നനാർ അധികാരമേൽക്കുന്നത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന ആൾക്കു മാത്രമേ മന്നനാർ എന്ന പദവി ലഭിക്കുകയുള്ളു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും, അരിയിട്ടു വാഴ്ച കഴിഞ്ഞശേഷം മന്നത്തി എന്ന സ്ഥാനം നൽകുന്നു. കുടുംബത്തിലെ മൂത്ത സ്ത്രീക്ക് അമ്മച്ചിയാർ എന്നായിരുന്നു സ്ഥാനപ്പേർ. ഇത് പിന്നീട് ലോപിച്ച് മച്ചിയാർ എന്നായി മാറിയിരുന്നു. മന്നനാർ വംശക്കാർ മറ്റിതര വർഗ്ഗത്തെപ്പോലെ മരുമക്കത്തായക്കാരായിരുന്നു. അതിനാൽ മന്നത്തിക്കും മക്കൾക്കും അരമനയിലെ സ്വത്തിന് അവകാശമില്ലായിരുന്നു. മന്നനാർ എഴുന്നെളളുമ്പോൾ നായർ പടയാളികൾ വാളും പരിചയുമായി അകമ്പടിയായി നടക്കുമായിരുന്നു.

എരുവശ്ശിയിലെ പാടിക്കുറ്റി ക്ഷേത്രമാണ് മന്നനാർ വംശത്തിന്റെ പരദേവതാക്ഷേത്രവും കുലദൈവവും. അവിടെ നടക്കുന്ന അരിയിട്ടു വാഴ്ചയിലാണ് പുതിയ മന്നനാരെ മന്നനായി അവരോധിക്കുന്നത്. മുത്തപ്പൻ ദൈവത്തിന്റെ വളർത്തമ്മയായ പാടിക്കുറ്റിയമ്മ എന്ന പാർവ്വതിക്കുട്ടിയമ്മയെ പ്രതിഷ്ഠിച്ചാരാധിച്ചു വരുന്ന ഏക ക്ഷേത്രമാണ് പാടിക്കുറ്റിക്ഷേത്രം.

ചിറക്കൽ കോലത്തിരി രാജാവുപോലും മന്നനാരെ ബഹുമാനിച്ചാദരിച്ചിരുന്നു. മന്നനാർ ചിറക്കൽ കോവിലകത്തു നിന്നും അമൃതേത്തു കഴിക്കുകയാണെങ്കിൽ, തളിരില മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും, പ്രത്യേകം പാകം ചെയ്ത് ചോറു മാത്രമേ വിളമ്പാവു എന്നും ചിറക്കൽ കോവിലകത്തെ പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തളിരിലക്ക് പട്ടില എന്നു പറയുന്നു. ക്ഷത്രിയർക്കു ചോറു വിളമ്പുമ്പോൾ ഇലവാട്ടി വെച്ചു, സമ്മാനിച്ച് വിളമ്പണമെന്നും, പ്രത്യേകമായി വെച്ച ചോറു മാത്രമേ വിളമ്പാവു എന്നും കേരളോല്പത്തിയിൽ നിശ്ചയിച്ചു കാണുന്നു. മന്നനാർ തീയ്യനാണെങ്കിലും, രാജാവാകയാൽ ക്ഷതിയ പദവിക്കുചിതമായ വിധത്തിൽ എന്ന നിലയിലായിരിക്കാം ഇപ്രകാരം ആചാരങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ – ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ – 1981 നവംബർ – കേരള സാഹിത്യ അക്കാദമി)

ചിറക്കൽ കോവിലകത്ത് ഏർപ്പെടുത്തിയിട്ടുള്ള വിശിഷ്ട ആതിഥ്യവും, മന്നനാർ ശബ്ദശൈലിയും, അരമനയെന്ന രാജധാനിയും, പല്ലക്ക് മുതലായ അക്കാലത്തെ രാജചിഹ്നങ്ങളും, അരിയിട്ടു വാഴ്ചയും, അഞ്ചുകുറും എല്ലാം കൂടി ചേർത്തുവെച്ചു നോക്കുമ്പോൾ കേരളത്തിലെ പുരാതനമായ രാജവംശമാണിതെന്നു കാണാവുന്നതാണ്. കോട്ട, കൊട്ടാരം, കൊട്ടിൽ, കൊട്ടുമ്പുറം, അര മന എന്നീ അഞ്ചു സ്ഥാപനങ്ങൾക്കും അധിപതിയായിരുന്നു മന്നനാർ.

ഏരുവശ്ശിയിലെ മുയിപ്ര എന്ന സ്ഥലത്തുളള മുത്തേടത്ത് അരമനയാണ് ശ്രീ മുത്തപ്പന്റെ ആരൂഢസ്ഥാനമെന്നു കരുതപ്പെടുന്നു. എരുവശ്ശിപ്പുഴയിലെ തിരുവഞ്ചിറയിൽ കുളിക്കുമ്പോൾ പാടിക്കുറ്റിയമ്മ എന്ന പാർവ്വതിക്കുട്ടിയമ്മയുടെ കൈകളിൽ വന്നു പെട്ട അജ്ഞാത ആൺശിശു പിന്നീട് വളർന്ന് വീരനാവുകയും, അധഃസ്ഥിതരുടെ നായകനായ ദൈവക്കരുവായി മാറുകയും ചെയ്തുവെന്നാണ് മുത്തപ്പനെക്കുറിച്ചുള്ള ഐതിഹ്യം. മുത്തപ്പൻ വടക്കെ മലബാറിലെ ജനകീയ ദൈവമാണിപ്പോഴും. വടക്കെ മലബാറിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ ഏറ്റവും ജനപ്രിയ ദേവ സങ്കല്പമാണ് ശ്രീമുത്തപ്പൻ. ജനസമൂഹത്തിന്റെ പ്രഥമരക്ഷാ പുരുഷനാണ് സഞ്ചാരദൈവമെന്നറിയപ്പെടുന്ന മുത്തപ്പൻ. മുത്തപ്പന്റെ ജൈത്രയാത്രയെ “ദേശം ചവിട്ടിമാടൽ’ എന്നാണു പറയുന്നത്. അതുപോലെ തന്നെ സുപ്രസിദ്ധനായ കതിവന്നൂർ വീരൻ തെയ്യവുമായും മുത്തേടത്തരമന ബന്ധപ്പെട്ടിരുന്നുവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കതിവന്നൂർ വീരനായി മാറിയ മാങ്ങാട് മന്ദപ്പൻ കല്ല്യാശ്ശേരിയിൽ നിന്നും പുറപ്പെട്ട് വേട്ടയ്ക്കായി മലയിലേക്കു പോകുമ്പോൾ കാവുമ്പായി കഴിഞ്ഞ് എത്തിച്ചേർന്നത് എരുവശ്ശിയിലാണ്. എരുവശ്ശിയിലെ മുത്തേടത്തരമനയിൽ ചെന്ന മന്ദപ്പനെ രാജാവായ മന്നനാർ വരവേറ്റു. “ഏഴിനും മീത്തൽ പോകേണ്ട നീ മന്ദപ്പാ, എന്റെ കൂടെ ഇരിക്കാം നിനക്ക് മന്ദപ്പാ’ എന്ന് മന്നനാർ പറയുന്നതായി കതിവന്നൂർ വീരൻ തെയ്യത്തിന്റെ തോറ്റത്തിലുണ്ട്.

ഗോത്ര കാലഘട്ടത്തിൽ കന്നുകാലി വളർത്തലും, കൃഷിയുമായിരുന്നു മുഖ്യതൊഴിൽ. കന്നുകാലികളെ തളയ്ക്കുന്ന സ്ഥലം മൻറം എന്നറിയപ്പെട്ടിരുന്നു. ഇത് തമിഴ് പദമാണ്. സാർവ്വത്രികമായ രാജ വാഴ്ചയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ്, നാട്ടുകൂട്ടങ്ങളും മൻറം എന്നറിയപ്പെട്ടിരുന്നു. ഗോത്രത്തിലെ പ്രായപൂർത്തിയായവരെല്ലാം മൻറത്തിലെ അംഗങ്ങളായിരുന്നു. ആദിചേര രാജാക്കന്മാരുടെ കാലത്ത് (എ.ഡി. 100-400)പ്രായപൂർത്തിയായ നാട്ടുകാർ മൻറത്തിൽ ഒത്തുചേർന്നു നാട്ടിലെ തർക്കങ്ങൾക്കു തീർപ്പു കല്പിച്ചിരുന്നു. മൻറം സമ്മേളിക്കുന്ന സ്ഥലം പിന്നീട് “മന്ന’മായി അറിയപ്പെട്ടു, മൻറത്തിന്റെ നാഥൻ മന്നനുമായി. മരച്ചുവട്ടിലായിരുന്നു സാധാരണയായി മൻറം സമ്മേളിച്ചിരുന്നത്. ഓരോ ഗോത്രത്തിനും ഇത്തരത്തിൽ ഓരോ പ്രത്യേക മരച്ചുവടുണ്ടാവുകയും, ആ മരം അവരുടെ ഗോത്രവൃക്ഷമായിത്തീരുകയും ചെയ്തു. കടമ്പും, വേപ്പും, വേങ്ങയും, പാലയും, ആലും, അരയാലും, പനയും ഇപ്രകാരം അവരുടെ ഗണചിഹ്നം അഥവാ കാവൽവൃക്ഷമായി മാറി. കാവൽവൃക്ഷം മുറിക്കുക എന്നാൽ ശത്രുവിനെ കീഴ്പ്പെടുത്തുക എന്നാണർത്ഥം. ചേരരുടെ കാവൽവൃക്ഷം പനയായിരുന്നു. തെങ്ങുകൃഷി വ്യാപിക്കുന്നതു വരെ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം പനകളുണ്ടായിരുന്നുവെന്ന കാര്യം ഓർക്കുക.

തമിഴ് വാക്കായ മൻറമാണ് മന്നമായത്. മന്നത്തിന്റെ അധിപൻ മന്നനുമായി എന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. എരുവശ്ശിയിലെ മന്നനെ ബഹുമാന സൂചകമായി ആർ എന്ന പൂജക ബഹുവചനം ചേർത്തു മന്നനാർ ആയിട്ടാണ് സംബോധന ചെയ്യുന്നത് (വൈദ്യർ, ജ്യോത്സ്യർ തുടങ്ങിയവ പോലെ) അതുപോലെ മന്നന്റെ ഭാര്യയെ അമ്മച്ചിയാർ എന്നു പറയുന്നതും പുജക സംജ്ഞയാണ്. മന്നൻ, മന്നവൻ എന്നീ പദങ്ങൾക്ക് രാജാവെന്നാണ് ഡോ. ഹെർമൻ ഗുണ്ടർട്ട് അർത്ഥം നൽകിയിട്ടുള്ളത്. വാച്യാർത്ഥം പരിഗണിച്ചാൽ ശ്രഷ്ഠനായ രാജാവായതിനാലാണ് എരുവശ്ശിയിലെ മുത്തേടത്തര മനയിൽ വാണ രാജാവിനെ മന്നനാർ എന്നു വിളിച്ചിരുന്നതെന്നു കരുതാം. കേരളത്തിൽ ആകെ രണ്ടിടത്തു മാത്രമേ അരമനയുള്ളതായി ചരിത്രത്തിൽ കാണുന്നുള്ളൂ. അതിൽ ഒന്ന് തളിപ്പറമ്പ് എരുവശ്ശിയിലെ മന്നനാർക്കും മറ്റൊന്ന് ബ്രാഹ്മണ ഗുരുവായറിയപ്പെടുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കും. ഇതിൽ നിന്നും മന്നനാരുടെ അക്കാലത്തെ രാജപ്രൗഢി എന്തായിരുന്നുവെന്നു കണക്കാക്കാവുന്നതേയുള്ളൂ.

മന്നനാർ രാജവംശത്തെപ്പറ്റി ആദ്യമായി വിശദമാക്കിയിട്ടുള്ളത് മലയാളിപോലുമല്ലാത്ത വില്യം ലോഗനാണ്. ചിറക്കൽ താലൂക്കിലെ മുത്തേടത്ത് അരമനയ്ക്കൽ എന്ന ഈ സ്ഥാപനത്തിന് വിസ്തൃതമായ വനഭൂമികൾ നീക്കികൊടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ മൂപ്പിൽ സ്ഥാനത്തിരിക്കുന്ന ആൾ പുരുഷനാണെങ്കിൽ മന്നനാർ എന്നും സ്ത്രീയാണെങ്കിൽ മക്കച്ചിയാർ എന്നും വിളിക്കുന്നു. ഇവർക്ക് ഇടവക പ്രഭുക്കന്മാരുടെ പദവിയും അധികാരാവകാശങ്ങളുമുണ്ട്. ഇവർ നടത്തുന്ന സ്ഥാപനവും ഇടവകകൾ പോലെ സ്വതന്ത്രപദവി അനുഭവിച്ചിരുന്നു. മന്നനാർ ഇടവക കാര്യങ്ങളുടെ നോക്കി നടത്തിപ്പിനായി പഴയ കാലത്തു പുറത്തേക്കു പോകുമ്പോൾ ഇടവക്കുട്ടി കുലത്തിൽപെട്ട 200 നായന്മാർ അകമ്പടി സേവിച്ചിരുന്നുവത്രെ. മൂത്തേടത്ത് അരമനക്കൽ നടത്തിപ്പ് തീയ്യ സമുദായത്തിൽ (കള്ളുചെത്ത് തൊഴിലായി സ്വീകരിച്ചവർ) പെട്ടവരുടെതാണ്. മക്കച്ചിമാരുടെ ആൺമക്കളാണ് പിന്നീട് മന്നനാർ (മന്നൻ = പ്രഭു) മാരാവുന്നത് അരമനയ്ക്കലെ സ്ത്രീകൾ ഭർത്താക്കന്മാരെ എടുക്കുന്നത് തീയ്യ സമുദായത്തിൽ നിന്നുള്ളവരായിരിക്കണം. തീയ്യ സമുദായത്തിലോ, അതിലും ഉയർന്ന ഒരു സമുദായത്തിലോ പെട്ട പുരുഷന്മാരുമായി ജാരസമ്പർക്കം പുലർത്തിയതിന് സ്മാർത്ത വിചാരത്തിൽ ശിക്ഷിക്കപ്പെട്ട് സ്വസമുദായം പുറംതള്ളുന്ന പ്രതി (ബാഹ്മണസ്ത്രീ) യാണ് ഈ സ്ഥാപനത്തിൽ എത്തുന്നതും അവിടുത്തെ അന്തേവാസിയായിത്തീരുന്നതും. തീയ്യരിലും താണ് ജാതിക്കാരുമായുള്ള വേഴ്ചയിൽ സമുദായ ഭ്രഷ്ടിന്നിരയാവുന്ന പ്രതിയായ സ്ത്രീയെ സ്വീകരിക്കുവാൻ ഇവിടുന്നു കിഴക്കുമാറി പശ്ചിമഘട്ട നിരകൾക്കു കീഴെ വനാന്തരങ്ങളിൽ കുതിരമല എന്ന മറ്റൊരു സ്ഥലവുമുണ്ട് (മലബാർ മാന്വൽ. പേജ് 128-129 ജൂലൈ 2004 പതിപ്പ്) ഇത് മലബാർ മാന്വൽ എഴുതിയ 1887 ലെ സ്ഥിതിയാണ്. മുൻകാല ചരിത്രം ലോഗൻ വിട്ടുകളഞ്ഞതായിരിക്കാം. – ബാഹ്മണമതവും അതിന്റെ ഉപോല്പന്നങ്ങളായ ചാതുർവർണ്ണ്യവും ഉച്ചനീചത്വങ്ങളും ആവിർഭവിച്ചതോടെ, നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന മന്നനാർ രാജവംശത്തിന്റെ ഉത്ഭവത്തെയും, നിലനിൽപ്പിനെയും കുറിച്ച് നിരവധി സവർണ്ണ ചിന്തകൾ ഐതിഹ്യ കഥകളായി ഉത്ഭവിക്കുകയുണ്ടായി.

ചില ഐതിഹ്യ കഥകൾ

ചിറക്കൽ കോവിലകത്തെ അടിച്ചുതളിക്കാരിയായ തീയ്യ യുവതിയിൽ, കാമാതുരനായ കോലത്തിരി രാജാവിന് അനുരാഗമുദിച്ചു. എങ്ങനെയും അവളെ പ്രാപിക്കാനുളള രാജാവിന്റെ വെപ്രാളം മനസ്സിലാക്കിയ കെട്ടിലമ്മ ഇന്നുരാത്രി പത്തായപുരയിൽ വന്നു കൊള്ളാൻ പറയുക – അവളെ ഞാൻ അയച്ചുകൊള്ളാം എന്ന് ഭ്യത്യന്മാരെ ചട്ടം കെട്ടി. ഏറെ നാളായി കൊതിച്ചിരുന്ന തീയ്യത്തിയെ ഇരുട്ടിന്റെ മറവിൽ അനുഭവിച്ച് തമ്പുരാൻ തൃപ്തനായി. പക്ഷെ, പത്ത് മാസത്തിനകം രാജ്ഞി പ്രസവിച്ചു. ഒരാൺകുഞ്ഞ്, കുട്ടി വളർന്നു വന്നതോടെ കോവിലകത്തെ കാര്യങ്ങൾ തലകീഴായി മറിഞ്ഞതു പോലായി. ആയുധ വിദ്യയും അക്ഷരവിദ്യയും പഠി ക്കുന്നതിനു പകരം കുട്ടി തെങ്ങിൽ ചാടി കയറുകയും കള്ള് ചെത്തിക്കളിക്കുകയും ചെയ്യാൻ തുടങ്ങി. എവിടെയോ ചതി പറ്റിയെന്നു മനസ്സിലാക്കിയ രാജാവ് പത്നിയെ വിളിച്ച് ആക്രോശിച്ചു “ഇപ്പോൾ പറയണം ആരാണെന്നെ ചതിച്ചത് ? കൊന്നുകളയും ഞാൻ സർവ്വതിനെയും! “ ആര്യപുത്രൻ ഒരു രാത്രി നമ്മെ വഞ്ചിച്ച് അടിച്ചു തളി ക്കാരിയോടൊപ്പം ഉറങ്ങി യ തോർക്കുന്നില്ലേ? കാര്യക്കാരനെ വിളിക്കൂ അയാൾക്ക് നിജസ്ഥിതി അറിയാം. അന്ന് പത്തായപ്പുരയിൽ അടിച്ചു തളിക്കാരിയുടെ വേഷത്തിൽ എത്തിയത് നാമായിരുന്നു. കാമാവേശത്താൽ അങ്ങ് ഒന്നും ശ്രദ്ധിച്ചില്ല. മനസ്സിൽ മുഴുവൻ അടിച്ചു തളിക്കാരിയായ തീയ്യത്തിയുടെ വിചാരമായതിനാൽ അന്നുണ്ടായ പുത്രനും അതേ ഗുണം കിട്ടിയതാകണം.” രാജാവ് ലജ്ജിച്ചു സ്ഥലം വിട്ടു. താനും തന്റെ വംശവും അകപ്പെട്ട ദുഃസ്ഥിതിയിൽ നിന്നും കരകയറുവാൻ രാജാവ് ഒന്നേ വഴി കണ്ടുള്ളു. രാജ്ഞിയെയും മകനേയും നാടുകടത്തുക. അവരെ കിഴക്കൻ മലയോര മേഖലയായ എരുവശ്ശിയിലേക്ക് നാടുകടത്തുകയും, അവിടെ വളക്കൈ പാലത്തിനക്കരെയുള്ള നാട് അവർക്ക് ജീവിക്കാനായി പതിച്ചു നൽകുകയും ചെയ്തു. ആ കുട്ടിയാണ് പിന്നീട് മന്നനാർ ആയതെന്നാണ് പുതുതായി പിറന്ന ഒരെതിഹ്യം.

മറ്റൊരു കഥ

മൂഷിക രാജവംശത്തിന്റെ ആസ്ഥാനമായ ഏഴിമലയിലെ മാടായിക്കടുത്ത്, ചെങ്ങൽ കോവിലകത്തെ ഒരു യുവതി പുഴയിൽ കുളിക്കുമ്പോൾ പെട്ടെന്ന് ചുഴിയിൽപെട്ട അവൾക്ക് നീന്തിക്കയറാനായില്ല. ഈ കാഴ്ച കണ്ട് തോഴിമാർ അലമുറയിട്ടു കരയുന്നതിനിടെ, പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങിൽ നിന്നും കള്ളുചെത്തുകയായിരുന്ന ഒരു തീയ്യൻ പുഴയിലേക്കെടുത്തു ചാടി, കുമാരിയെ രക്ഷിച്ച് കരയിലെത്തിച്ചു. കുമാരിയുടെ പാണിഗ്രഹണം ഒരു തീയ്യൻ നടത്തിയതിനാൽ അവളെ ഭ്രഷ്ടയാക്കാതെ തരമില്ലായിരുന്നു അക്കാലത്ത്, ജീവകാരുണ്യ പ്രവർത്തനമായതിനാൽ ചെത്തുകാരനായ തീയ്യനെ ശിക്ഷിക്കാനും പറ്റില്ല. അതിനാൽ രണ്ടു പേരെയും നാടുകടത്തി- മലയോരമായ എരുവശ്ശിയിലേക്ക്. മലയും അടിവാരവുമായി വലിയൊരു ദേശം അവർക്കു പതിച്ചു കൊടുത്തു. അവിടുത്തെ ഭരണാവകാശവും നൽകി. ആ ദമ്പതികൾക്കുണ്ടായ പുത്രനാണ് ആദ്യത്തെ മന്നനാർ.

പരശുരാമനുമായി ബന്ധപ്പെട്ട കഥ

പരശുരാമനുമായി ബന്ധപ്പെടുത്തിയും ഒരെതിഹ്യം പ്രചാരത്തിലുണ്ട്. വിധവയായ ഒരു നമ്പൂതിരി യുവതി പുനർവിവാഹത്തിന് സമ്മതിക്കണമെന്ന് പരശുരാമനോടപേക്ഷിക്കുന്നു (അന്നു നമ്പൂതിരി സ്ത്രീകൾക്ക് വിധവാ വിവാഹം നിഷിദ്ധമായിരുന്നു). പരശുരാമൻ അവളുടെ അഭ്യർത്ഥന സ്വീകരിക്കുകയും അവളെ ഒരു തീയ്യനെക്കൊണ്ട് വേളി കഴിപ്പിക്കുകയും ചെയ്തു. അവരെ എരുവശ്ശി നാട്ടിൽ താമസിപ്പിക്കുകയും, അവിടുത്തെ രാജ്യഭരണാധികാരം നൽകുകയും, ഭരണ കേന്ദ്രമായി എരുവശ്ശിക്കോട്ട നിർമ്മിച്ചു നൽകുകയും ചെയ്തുവത്രേ !

വേറൊരു കഥ

ചിറക്കൽ കോവിലകത്തെ ഒരു കന്യക ജാര സംസർഗ്ഗത്തിൽ ഗർഭിണിയായി. കോവിലകാംഗമായതിനാൽ തള്ളാനും കൊള്ളാനും വയ്യാതെ രാജാവ് വിഷമിച്ചു. ഒടുവിൽ അഭ്യാസിയായ ഒരു തീയ്യപമുഖന് രാജാവ് കന്യകയെ ദാനം നൽകി. അവർക്ക് ജീവിക്കാനാവശ്യമായ വസ്തു വകകളും കിഴക്കൻ മലയോരത്ത് നൽകി. ഈ തീയ്യ യുവാവിന് ആ നാട് ഭരിക്കാനുള്ള അധികാരവും, കോട്ടയും, കുടുംബക്ഷേത്രവും പണിതു നൽകിയത്. മന്നനാരുടെ ആരംഭം ഇപ്രകാരമായിരുന്നുവെന്നും പറയപ്പെടുന്നു.

ഭാർഗവ രാമായണം എന്ന കാവ്യത്തിൽ മന്നനാർ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. പക്ഷെ ഈ കൃതി ഇപ്പോൾ പ്രചാരത്തിലില്ല. ഈ കഥകളുടെയൊക്കെ ഉദ്ദേശ്യം മന്നനാർ രാജവംശത്തിന്റെ ഉത്ഭവം ചിറക്കൽ കോലത്തിരി രാജാവിന്റേതോ, പരശുരാമന്റേതോ സംഭാവനയാണ് എന്ന് വരുത്തിത്തീർക്കുകയാണെന്ന് മനസ്സിലാക്കുവാൻ പ്രയാസമില്ല. (തെരഞ്ഞെടുത്ത പ്രബ്ന്ധങ്ങൾ – ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ)

മന്നനാർ രാജവംശം അഥവാ മുത്തേടത്തരമന, സ്മാർത്ത വിചാരം നടത്തി ഭ്രഷ്ടാക്കപ്പെടുന്ന അന്തർജനങ്ങളുടെ സങ്കേതമാണെന്ന കഥ, മന്നനാർ വംശത്തിന്റെ പുരാതനത്വത്തെ ഇല്ലാതാക്കാൻ മനഃപൂർവ്വം പ്രചരിപ്പിക്കപ്പെട്ടതാണെന്നും അഭിപ്രായമുണ്ട്. യഥാർത്ഥത്തിൽ അരമനയിൽ സന്തതിയില്ലാത്ത കാലത്ത്, ഒരു ബ്രാഹ്മണ സ്ത്രീയെ ദത്തെടുത്തിരിക്കാമെന്നും, അതാണ് ഈ വിധം പൊടിപ്പും തൊങ്ങലും ചേർത്ത ഐതിഹ്യമാക്കി പ്രചരി പ്പിക്കുന്നതെന്നും കരുതപ്പെടുന്നു. അവസാനത്തെ രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാരുടെ മരണാനന്തരം, ഭ്രഷ്ടയായ ഒരു ബ്രാഹ്മണ സ്ത്രീ മന്നനാർ കോട്ട തനിക്ക് പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ കേസ്സു കൊടുത്തെങ്കിലും, പ്രസ്തുത ബ്രാഹ്മണ സ്ത്രീയെ മന്നനാർ ആചാരപ്രകാരം ദത്തടുത്തിട്ടില്ലെന്ന് ചിറക്കൽ കോലത്തിരി തമ്പുരാൻ കോടതിയിൽ വാദിച്ചതു മുലം പ്രസ്തുത കേസ് തള്ളിപ്പോയ സംഭവം മേൽ വിവരിച്ച ദത്തിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. – എരുവശ്ശിയിലെയും പരിസര പ്രദേശങ്ങളിലേയും ഭൂസ്വത്തുക്കൾ അടുത്ത കാലം വരെയും മന്നനാർ ഭൂമിയായിരുന്നു. ഇപ്പോഴും പല പട്ടയങ്ങളിലും രേഖകളിലും മന്നനാർ ഭൂമി എന്നു രേഖപ്പെടുത്താറുണ്ട്. മന്നനാരുടെ അരമന ഉൾക്കൊണ്ടിരുന്ന സ്ഥലമായ മുത്തേടത്തരമന ഇപ്പോൾ പാടിക്കുറ്റി ക്ഷേത്രം വക സ്ഥലമായിട്ടാണ് കാണപ്പെടുന്നത്.

മലബാറിലെ ബ്രിട്ടീഷ് സ്പെഷൽ സെറ്റിൽമെന്റ് ഓഫീസറായിരുന്ന സി. എ .ഇന്നസ്. 30-3-1905 ന് കോഴിക്കോട് നിന്നും പ്രസിദ്ധപ്പെടുത്തിയ മലയാം ജില്ല ചിറക്കൽ താലുക്ക് 83-ാം നമ്പർ എരുവശ്ശി ദേശത്തിന്റെ സർവ്വ സൈറ്റിൽമെന്റ് റജിസ്റ്റർ പ്രകാരം മുത്തടത്ത് അരമനക്കൽ കേളപ്പൻ മന്നനാർക്ക് എരുവശ്ശി ദേശത്ത് അനവധി ഏക്കർ സ്ഥലം ഉണ്ടായിരുന്നതായി കാണുന്നു. അതിൽ 23 മലകൾ പ്രത്യേകം പട്ടികയിൽ കാണിച്ചിട്ടുണ്ട്. അരീക്കൽ മല, കരിങ്കണ്യാമല, ചെറമ്പാത്താൻ മല, മൊട്ടുമല, മുണ്ടൻ വിലങ്ങമല, വഞ്ചിയറമല, ആടാപ്പറ്റമല, വെള്ളാട്ടം, പാറമല, കറു മ്പത്ത് പാറമല, കള്ളങ്കച്ചേരി മല, എളമ്പനം മല, പള്ളിയമ്പമല, അരിയിടും കളമല, കിളിയാട്ടുപാറമല, കുനായൻപുഴമല, ഒറ്റപ്പുനം മല, വലിയ എളമ്പാലമല, കൊടകൻ കൊറണ്ടിമല, തൊണ്ടൻ കല്ലു മല, വിലങ്ങമല, തരന്നെൻമാവുമല, പുല്ലളത്ത് രണ്ടു ക്ഷേത്രക്കാട് പയ്തൽമല, കിഴക്കേക്കാട് കൊട്ടൻ പിലാവുമല തുടങ്ങി പശ്ചിമ ഘട്ടത്തിന്റെ കിഴക്കെ കർണ്ണാടക അതിർത്തിവരെ വ്യാപിച്ചിരുന്ന ഈ മലമ്പ്രദേശങ്ങളുടെ മാത്രം വ്യാപ്തി 3230 ഏക്കറാണ്. ഇതിനു പുറമെ അരമനകളും മറ്റും സ്ഥിതി ചെയ്തിരുന്ന അരമനപറമ്പ്, കോട്ടമുള്ളപറമ്പ്, മുണ്ടായ അരമനപറമ്പ്, മുണ്ടായ തുണ്ടി, മുണ്ടായ പറമ്പ, അടുക്കളക്കുന്ന് മല, പുനക്കണ്ടിപറമ്പ്, വള്ളിയമ്പമല പറമ്പ്, പുഴയരുവത്ത് പറമ്പ്, പടിക്കുതാഴെകരി, അര മനക്കണ്ടി പറമ്പ്, അടുക്കളകുന്ന് പറമ്പ്, പുതിയടത്ത് പറമ്പ്, മലയന്റെ പറമ്പ്, കരുവെള്ളരി കിഴക്കെകര പറമ്പ്, വെളയമ്പമല പറമ്പ് തുടങ്ങി നിരവധി സർവ്വേനമ്പറുകളിലായുള്ള ധാരാളം കൃഷിഭൂമിയും മൂത്തേടത്ത് അരമനയ്ക്കൽ കേളപ്പൻ മന്നനാരുടെ പേരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

രാജവംശത്തിന്റെ പതനം

ജന്മി-കുടിയാൻ വ്യവസ്ഥ നിലവിൽ വന്നശേഷം 1905 ലാണ് മുകളിൽ കാണിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടീഷ് ഭരണകുടം സെറ്റിൽമെന്റ് രജിസ്റ്റർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. അതിനാൽ അക്കാലത്തും ഭാരിച്ച ഭൂസ്വത്തുള്ള ഒരു വൻകിട ജന്മിയായിരുന്നു ഒടുവിലത്തെ മന്നനാർ എന്നുകാണാനാവും. ബ്രിട്ടീഷ് ഭരണം ആരംഭിച്ചതോടെ ഭൂമിയുടെ നിയന്ത്രണം ഇടപ്രഭുക്കന്മാർക്ക് ലഭിച്ചു. അതനുസരിച്ച് എരുവശ്ശിയുടെ നിയന്ത്രണം മുണ്ടോടൻ, മുതുകുറ്റി, എടവന, പാപ്പിനിശ്ശേരി എന്നീ പേരിലറിയപ്പെടുന്ന തറവാട്ടുകാരുടെ കയ്യിൽ എത്തിച്ചേർന്നു. ഇവർ നമ്പ്യാർ-നായർ വർഗ്ഗത്തിൽപ്പെട്ട സവർണ്ണരായിരുന്നു. എടക്ലവൻ കുടുംബക്കാരാണ് എരുവശ്ശിയിൽ അധികാരിമാരായെത്തിയത്. അക്കാലത്ത് വില്ലേജിലെ എല്ലാത്തരം അധികാരവുമുള്ള ആളായിരുന്നു അധികാരി. തന്റെ ഗ്രാമത്തിലെ തീയ്യനായ മന്നനാരെ വണങ്ങുന്നത് അധികാരിക്ക് അപമാനമായിത്തോന്നി. ജാതികൾ തമ്മിലുള്ള ഉച്ചനീചത്വം അന്ന് പരമകാഷ്ഠയിലെത്തിയിരുന്നു. അതോടൊപ്പം തന്നെ തീയ്യന് അകമ്പടിക്കാരായി നായന്മാർ നടക്കുന്നതും, അവർക്കു കുറച്ചിലായിത്തോന്നിയിരിക്കാം. തീയ്യരാജാവായ മന്നനാരെ ഓടിക്കേണ്ടത് സവർണരുടെ ഒരാവശ്യമായിരുന്നു. അതിനായി അവർ ഗൂഢാലോചനനടത്തി. കുറേ – വെള്ളന്മാരെ കടത്തനാടു നിന്നും ഇറക്കുമതി ചെയ്ത് അവരെക്കൊണ്ട് മൂത്തേടത്തര മന കൊള്ളയടിപ്പിച്ചു. മന്നനാർ ഓടി രക്ഷപ്പെട്ടു. കുറേക്കാലത്തിനു ശേഷം മന്നനാർ തിരിച്ചു വന്ന് തന്റെ ഭൂമി മുഴുവനും സർക്കാറിന് (അന്നത്തെ ബ്രിട്ടീഷ് സർക്കാർ) സ്വമേധയാ എഴുതിക്കൊടുക്കുകയാണുണ്ടായത് എന്നാണ് പറയപ്പെടുന്നത്.

ഒടുവിലത്തെ മന്നനാർ കൊല്ലപ്പെടുകയാണുണ്ടായതെന്നു പഴമക്കാർ പറയാറുണ്ട്. കുഞ്ഞിക്കേളപ്പൻ മന്നനാർ ആണ് ഒടുവിലത്തെ രാജാവ്. നുച്ചിയാട്ട് അമ്പലത്തിലെ കണക്ക് പരിശോധന കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർക്കൊപ്പം അഞ്ച് അകമ്പടിക്കാരുമുണ്ടായിരുന്നു. സന്ധ്യയോടെ വയത്തൂർ ചേലക്കണ്ടത്തിലെത്തിയപ്പോൾ, അജ്ഞാതർ വളഞ്ഞുവെച്ച് കുഞ്ഞിക്കേളപ്പൻ മന്നനാരെ കഠാരകൊണ്ട് കുത്തിക്കൊല്ലുകയാണുണ്ടായത്. 1902 മാർച്ച് 27 ന് കുഞ്ഞിക്കേളപ്പൻ മന്നനാർ അജ്ഞാതരാൽ കൊല്ലപ്പെട്ടു എന്നാണ് പോലീസ് റിക്കാർഡുകൾ കാണിക്കുന്നത്. – 1822 ൽ ബ്രിട്ടീഷുകാർ ഭൂനികുതി വ്യാപകമായി ഏർപ്പെടുത്തിയതോടെ മന്നനാർ രാജവംശം ക്ഷയോന്മുഖമായി. എരുവശ്ശി ഉൾപ്പെടുന്ന ചുഴലി സ്വരൂപത്തിലെ നികുതി പിരിക്കാൻ അനുമതി ലഭിച്ചത് കരക്കാട്ടിടം നായനാർ എന്ന ജന്മിക്കാണ്. നികുതി പിരിക്കാനുള്ള അധികാരം ലഭിച്ചതോടെ, നായനാർമാർ മന്നനാർ സ്വത്ത് കൈക്കലാക്കാനാരംഭിച്ചു. നികുതി ചുമത്തപ്പെട്ട സ്ഥലം, ആരുടെ പേരിലാണോ നികുതി ചുമത്തിയത്, അയാൾക്ക് സ്വയമേവ അർഹതപ്പെട്ടതായിത്തീരുമെന്നാണ് അക്കാലത്തെ വ്യവസ്ഥ. പോരാത്തതിന് ചിറക്കൽ കോവിലകവും മന്നനാർക്കെതിരും, കരക്കാട്ടിടത്തിന് അനുകൂലവുമായിരുന്നു. കോവിലകത്തിന്റെ പിൻബലം കുടി ലഭിച്ചതോടെ നായനാർമാർ അക്ഷരാർത്ഥത്തിൽ മന്നനാരെ ഞെക്കിക്കൊല്ലാനാരംഭിച്ചു. 1902 ൽ എരുവേശ്ശിയിൽ വെച്ച് കൊല ചെയ്യപ്പെട്ട കുഞ്ഞിക്കേളപ്പൻ മന്നനാരെ സംസ്കരിച്ചത് എവിടെയാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. എന്നാൽ എരുവേശ്ശി പുഴയിൽ പാടിക്കുറ്റി ക്ഷേത്രത്തിനു നേരെ കിഴക്കുവശത്തായി അത്തിക്കുണ്ട് എന്ന ഒരു കടവുണ്ട്. മന്നനാരുടെ അസ്ഥി (ചിതാഭ സ്മം) ഒഴുക്കിയ സ്ഥലമായതിനാലാണത്രേ ഇവിടം അസ്ഥിക്കുണ്ട് എന്ന് അറിയപ്പെടുന്നത്. ക്രമേണ അത് നാട്ടുഭാഷയിൽ അത്തി ക്കുണ്ട് ആയി ലോപിച്ചതാണെന്ന് പറയപ്പെടുന്നു.

അതുമായി ബന്ധപ്പെട്ട് തലശ്ശേരി സബ്കോടതിയിലും, പയ്യന്നുർ തുക്കിപ്പിടി (തുക്കിടി) മജിസ്ട്രേറ്റ് കോടതിയിലും വ്യവഹാരം നടന്നിരുന്നു. പയ്യന്നൂർ കോടതിയിൽ 1859 ൽ രജിസ്റ്റർ ചെയ്ത 307-ാം നമ്പർ കേസ്, മന്നനാർ വംശചരിത്രത്തിലെ ജീവനുള്ള ഒരേടാണ്. — 1902 ൽ തീപ്പെട്ട കുഞ്ഞിക്കേളപ്പൻ മന്നനാർക്ക് സഹോദരനോ, സഹോദരിയോ, മറ്റനന്തരാവകാശികളോ ഉണ്ടായിരുന്നില്ല. മന്നനാരുടെ ഭാര്യയായ മന്നത്തി പിന്നീട് മരണപ്പെട്ടു. മന്നനാരുടെ രണ്ട് സന്താനങ്ങൾ- ഒരു പുത്രനും, പുതിയും – 1930 വരെ ജീവി ച്ചിരുന്നതായി ശ്രീ കാമ്പിൽ അനന്തൻ “കേരള ചരിത്ര നിരുപണ’ത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വ്യാപാരം

മുഷിക വംശത്തിലെ അവസാന രാജാക്കന്മാരിലൊരാളായ ശ്രീകണ്ഠൻ സ്ഥാപിച്ച ശ്രീകണ്ഠപുരം പ്രശസ്തമായ കച്ചവട കേന്ദമായിരുന്നുവെന്നു പല വിദേശ സഞ്ചാരികളുടെയും വിവരണങ്ങളിൽ കാണാം. അക്കാലത്തെ വർത്തക പ്രമാണിമാരുടെ സംഘമായിരുന്ന ജൂതന്മാരും ശ്രീകണ്ഠപുരത്ത് കുടിയേറി പാർത്തിരുന്നു എന്നുള്ളത് ഇവിടുത്തെ വ്യാപാര പ്രാധാന്യത്തെ ചൂണ്ടി കാട്ടുന്നു. സറഫത്തൺ എന്നും ജാർഫത്തൻ എന്നും വിദേശ സഞ്ചാരികൾ പേരു നൽകിയ ശ്രീകണ്ഠപുരം പ്രമുഖ വ്യാപാര കേന്ദ്രമായതിനാലാകണം, ഇസ്ലാംമത പ്രചരണത്തിനായി ആദ്യമെത്തിയ മാലിക് ഇബ്നുദീനാർ ശ്രീകണ്ഠാപുരത്ത് ഒരു മുസ്ലീം പള്ളി പണിയാൻ തീരുമാനിച്ചത്. കേരളോൽപത്തിയിൽ ശിരഖ് പട്ടണം എന്നും, അറബികൾ ഓർഫട്ടാൻ എന്നുമാണ് ശ്രീകണ്ഠപുരത്തെ വിളിച്ചിരുന്നത്. ഏലം, കുരുമുളക്, മഞ്ഞൾ തുടങ്ങിയ മലഞ്ചരക്കുകളുടെ വിളഭൂമിയായിരുന്നു മന്നനാരുടെ രാജ്യം. ഏലമായിരുന്നു. ഇവിടുത്തെ സുപ്രധാനവിള. ഉത്പന്നങ്ങളുടെ വിൽപ്പന കുത്തക രാജാവിനായിരുന്നു. മന്നനാർ രാജവംശത്തിന്റെ പ്രധാന വിപണന കേന്ദ്രമായിരുന്നു എരുവശ്ശിക്കു തൊട്ടടുത്തുള്ള ശ്രീകണ്ഠപുരം പട്ടണം.

നാണയം

മന്നനാർമാർ ബാർട്ടർ സമ്പ്രദായത്തിലാണ് ഉല്പന്നങ്ങൾ കയ വിക്രയം ചെയ്തിരുന്നത്. എന്നാൽ 10-ാം നൂറ്റാണ്ടോടു കൂടി വിദേശ വ്യാപാരം വൻതോതിലായിത്തീർന്നു. തന്റെ രാജ്യത്തെ പ്രധാന വിളയായ ഏലം അത്യധികമായി ഉൽപാദിപ്പിക്കപ്പെടുകയും, ഏലത്തിന് വിദേശത്തു നിന്നുള്ള ഡിമാന്റ് വർദ്ധിക്കുകയും ചെയ്തതോടെ, ഏലം സംഭരണം പ്രതിസന്ധിയിലായി. അത് മറികടക്കാനായി അന്നത്തെ മന്നനാർ സ്വന്തമായി നാണയമടിച്ച് പ്രചരിപ്പിച്ചു. ഇരുമ്പിൽ തീർത്ത ഈ നാണയത്തിന് ചതുരാകൃതിയാണുണ്ടായിരുന്നത്. ഒരു കോണിൽ ഒരു ദ്വാരവും ഉണ്ടായിരുന്നുവത്രെ. ഇരുമ്പായതിനാൽ തുരുമ്പിച്ചു നശിച്ചുപോകാൻ എളുപ്പമായതിനാൽ, ഇവ കണ്ടെടുക്കുവാൻ സാധിച്ചിട്ടില്ലെന്ന് പ്രമുഖ നാണയശേഖര വിദഗ്ദ്ധന്മാർ പറയുന്നു.

മന്നനാർ വംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞി കേളപ്പൻ മന്നനാരുടെ ഭാര്യ ചീരു മന്നത്തിയായിരുന്നു. അവർക്ക് പാർവ്വതി, കരുണാകരൻ എന്നീ രണ്ടുമക്കളുണ്ടായി. പാർവ്വതിയെ കല്ല്യാണം കഴിച്ചത് തലശ്ശേരി പൊന്ന്യത്തെ പൊന്നമ്പത്ത് കണാരനായിരുന്നു. തലശ്ശേരിയിലെ ആദ്യത്തെ ബേക്കറിയുടെ ഉടമസ്ഥനായിരുന്നു കണാരൻ. “കണാരന്റെ അപ്പുക്കുട്’ എന്നാണ് പ്രസ്തുത ബേക്കറി അറിയപ്പെട്ടിരുന്നത്. കേരളത്തിൽ ആദ്യമായി കേക്ക് നിർമ്മിച്ചത് ഈ “കണാരന്റെ അപ്പക്കൂട്’ അഥവാ ബേക്കറിയിൽ വെച്ചായിരുന്നത്. കണാരൻ-പാർവ്വതി ദമ്പതികൾക്ക് 5 സന്തതി കൾ; മുന്നാണും, രണ്ടു പെണ്ണും. അതിൽ മുത്തമകളായ പാലക്കീൽ ലക്ഷ്മി കേളാണ്ടി കണാരൻ മാസ്റ്റർ ദമ്പതികൾക്ക് അഞ്ചുമക്കളുണ്ടായി. അതിൽ ഏറ്റവും ഇളയ മകൻ പി.കെ. ജയരാജനാണ് ഇപ്പോൾ പൊന്ന്യത്തെ തറവാടുവീട്ടിൽ താമസിക്കുന്നത്. ഈ തറവാടിനോട് ചേർന്ന് ചീരു മന്നത്തിയുടെ ശവകുടീരം, പ്രത്യേക സംരക്ഷണമൊന്നുമില്ലാതെ തന്നെ, ഇപ്പോഴും നിലനിൽക്കുന്നു.

കുടിയാടിച്ചികളും കുടിയാൻ മലയും

കുടിയിൽ നിന്നും ആട്ടിയിറക്കിയവർ ആണ് കുടിയാട്ടിയവർ ആയി അറിയപ്പെടുന്നത്. അവർ പിന്നീട് ഒരു സമുദായം പോലെ രൂപപ്പെടുകയും, അത് കുടിയാടികൾ അല്ലെങ്കിൽ കുടിയാടിച്ചികൾ എന്നപേരിൽ അറിയപ്പെടുകയും ചെയ്തുവെന്നു കരുതാം. കുട യാന്മലയിലെ നിരവധി തീയ്യ കുടുംബങ്ങൾക്ക് കുടിയാട്ടിൽ, കുടിയാട്ട് വളപ്പിൽ എന്നീ വീട്ടുപേരുകൾ ഇന്നും നിലവിലുണ്ട്. ഇത് കുടിയാടി ഐതിഹ്യത്തിന്റെ പ്രത്യക്ഷ തെളിവുകളിലൊന്നാണ്. ഭ്രഷ്ടായി അരമനയിലെത്തിച്ചേരുന്ന ബ്രാഹ്മണ സ്ത്രീ, പൂമുഖത്തു കൂടിയാണ് കൊട്ടാരത്തിൽ കടക്കുന്നുവെങ്കിൽ മന്നനാരുടെ ഭാര്യയാകുമെന്നും, പിന്നിലുടെയാണ് കടക്കുന്നുവെങ്കിൽ സഹോദ രിയാകുമെന്നുമാണ് അനുമാനം. നമ്പൂതിരിമാരുടെ കുടിവെയ്പ് സമ്പ്രദായത്തിന്റെ ഒരു അനുകരണമാണ് ഈ ആചാരമെന്നും കരുതാം. മന്നനാർ ഭാര്യയായി സ്വീകരിക്കുന്നവർ മക്കച്ചിയാർ അഥവാ മച്ച്യാർ എന്നറിയപ്പെടുന്നു. അവസാനത്തെ മച്ച്യാർ സരസ്വതി മച്ച്യാരാണത്. മന്നനാർ ഇത്തരത്തിൽ ഭ്രഷായ നമ്പൂതിരി സ്ത്രീകളെ അരമനയിൽ സ്വീകരിക്കാറില്ലെന്നും ഒരഭിപ്രായമുണ്ട്. ഓരോ കാലത്ത് ഭ്രഷ്ട് കല്പിക്കപ്പെട്ട് എത്തിച്ചേരുന്ന ഇത്തരം ബ്രാഹ്മണികളെയും മറ്റും എരുവശ്ശിക്ക് ഏതാനും കിലോമീറ്റർ കിഴക്കായുള്ള കുടിയാൻ മലയിലേക്കാണ് അയക്കാറുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടെ അവർ തീയ്യ സമുദായത്തിൽപ്പെട്ട പുരുഷനെ വിവാഹം ചെയ്ത് കുടുംബമായി ജീവിതം തുടരും. നിരവധി നൂറ്റാണ്ടുകൾ തുടർന്നു വന്ന ഈ സമ്പ്രദായത്താലാണ് കുടിയാടികൾ അഥവാ കുടിയാടിച്ചികൾ എന്ന സമുദായം അവിടെ ഉദയം ചെയ്തതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കുടിയാടിച്ചികളുടെ നാടിന് കുടിയാൻ മല എന്ന പേരുവന്നത്, ഈ ആചാരത്തിന്റെ സജീവ ദൃഷ്ടാന്തമാണ്.

സ്ത്രീസുരക്ഷ

ചിറക്കൽ കോലത്തിരി രാജ്യത്തുനിന്നും പുറത്താക്കപ്പെട്ട പിഴച്ചവളെ ആദ്യം കൊണ്ടുവരുന്നത് ഇടയില്ലം അരമനയിലേക്കാണ്. ഈ അരമന ഇളയിടത്തരമന എന്നും അറിയപ്പെടുന്നു. അവിടെ വെച്ച് മത്സ്യ-മാംസാദികൾ ഭക്ഷിക്കുന്നതോടെ നടതള്ളപ്പെട്ട ബ്രാഹ്മണസ്ത്രീ യാഥാസ്ഥികയായി മാറുന്നു. തുടർന്ന് അവരെ കുടിയാന്മലയിലേക്കു മാറ്റുകയും, അവിടെ വെച്ച് ഏതെങ്കിലും തീയ്യ യുവാവുമായി കല്ല്യാണം നടത്തി കുടുംബജീവിതം തുടരുകയും ചെയ്യും. ഇത്തരത്തിൽ രൂപീകൃതമാവുന്നതാണ് കുടിയാന്മലയിലെ “കുടിയാടി’ കുടുംബക്കാർ.

പരശുരാമൻ ഏർപ്പെടുത്തിയെന്നു പറയുന്ന 64 ആചാരങ്ങളിൽ, ബ്രാഹ്മണികൾക്ക് വിധവാ വിവാഹം പാടില്ലെന്നു പറയുന്നു. അതിനാൽ ഭർത്താവ് മരണപ്പെട്ട ബ്രാഹ്മണ വിധവ, കുടുംബത്തിന് എക്കാലത്തേക്കും ഒരു ബാധ്യതയായിരുന്നു. ഇതൊഴിവാക്കാനായി ബ്രാഹ്മണ കുടുംബക്കാർ അവളിൽ പരപുരുഷ ബന്ധം ആരോപിക്കുകയും, കഠോരമായ സ്മാർത്തവിചാരം എന്ന പീഡനത്താൽ അവളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് ഇല്ലത്തു നിന്നും നടതള്ളുകയും ചെയ്യുന്ന ഏർപ്പാട് വ്യാപകമായ ഒരു കാലത്ത്, അത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഒരു സ്ത്രീക്ക്, അവൾ നമ്പൂതിരിയോ, നായരോ, പറയിയോ ആരുമാകട്ടെ, ഒരു സ്ത്രീയെന്ന പരിഗണന ഞങ്ങൾ നൽകും എന്നുപറഞ്ഞ് മുന്നോട്ടുവന്ന ഒരു നാട്ടുരാജ്യവും, അതിന്റെ രാജാവുമാണ് മന്നനാർ രാജവംശത്തിന്റെ കഥയുടെ ആകെത്തുക. സ്ത്രീയാണ് സമൂഹത്തെ നിലനിർത്തുന്നത്, സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീത്വം നിസ്സംഗമായി നടതള്ളാനുള്ളതല്ല എന്ന് മന്നനാർ രാജവംശം അന്നേ തെളിയിച്ചു കാട്ടിയിട്ടുണ്ട് എന്നും കാണാൻ പ്രയാസമില്ല.

മുടിചൂടാമന്നൻ

നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം എ.ഡി. 4-ാം നൂറ്റാണ്ടിലാണെന്ന കാര്യം ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. എ.ഡി. 340-370 കാലഘട്ടത്തിൽ ഭരണം നടത്തിയിരുന്ന മയൂരവർമ്മൻ എന്ന കദംബ രാജാവാണ് അവരെ കേരളത്തിലേക്ക് അയച്ചു കൊടുത്തത് എന്നും പറയപ്പെടുന്നു. അങ്ങനെണെങ്കിൽ മന്നനാർ രാജഭരണം അതിനും മുമ്പ് ആരംഭിച്ചിരിക്കണം. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ ബാഹ്മണനോടൊപ്പം നിലവിൽ വന്ന ജാത്യാചാരങ്ങളുടെ തള്ളിച്ചയിൽ, ഒരു തീയ്യരാജവംശം രൂപം കൊള്ളുക സങ്കല്പത്തിനതീതമായ കാര്യമാണ്. അത്രയും പുരാതന കാലത്തെ കേരളത്തിലെ രാജവംശങ്ങളെ പരിശോധിച്ചാൽ അവയിൽ ഒട്ടുമിക്കതും മലമുകളിൽ കേന്ദ്രീകൃതമായി ഭരണം നടത്തിയിരുന്നതായി കാണാവുന്നതാണ്. കുതിരമലയിലെ അതിയമാൻ, പെരിയമലയിലെ ആയ്, ഏഴിമലയിലെ നന്നൻ, ഓലിമലയിലെ ഓരി, പഴശ്ശിരാജവംശ സ്ഥാപകനായറിയപ്പെടുന്ന ഹരിശ്ചന്ദ്ര രാജാവിന്റെ പുരളിമലയിലെ ഹരിശ്ചന്ദ്രൻ കോട്ട, പൊതിയിൽ മലയിലെ ആയ് രാജാവ് തിതിയൻ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. രാജാധികാരത്തിന് വിധേയരാകാതെ സ്വതന്ത്ര ഭരണം നടത്തിയിരുന്ന ഇവരെ ചരിത്രത്തിൽ ചിറ്റരചന്മാരെന്നാണ് നിർവ്വചിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിൽ മലയോരം കേന്ദമാക്കി നാടുവാണതാവാം മന്നനാർ വംശവും എന്നു കരുതാം. ഈ പുരാതന നാടുവാഴികളെയാണ് മുടിചൂടാമന്നൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്നും കാണാവുന്നതാണ്. മുടി എന്നാൽ തലയിൽ ധരിക്കുന്ന കീരിടമാണ്. കിരീടവും ചെങ്കോലും അക്കാലത്ത് നിലവിലില്ലാത്തതിനാൽ, അവർ യഥാർത്ഥ മുടിചൂടാമന്നനായിരുന്നിരിക്കണം. ചെങ്കോലും കീരിടവും ബ്രാഹ്മണാധിപത്യത്തിനു ശേഷം നിലവിൽ വന്ന രാജമുദ്രകളാണ്.

എരുവശ്ശി ഗ്രാമത്തിന്റെ പൂർവ്വനാമം പാവരുനാട് എന്നായിരുന്നു. പാവരുനാട് എന്നാൽ പാവങ്ങളുടെ നാടെന്നാണ് വിവക്ഷയെന്ന് കരുതാം. ഇടത്തരക്കാരായ ജനങ്ങളുടെ കേന്ദ്രമായതിനാലവണം പാവരുനാട് എന്ന ദേശനാമം വന്നത്. മന്നനാർ വംശത്തിന്റെ ആവിർഭാവത്തോടെയായിരിക്കണം അത് എരുവശ്ശിയെന്നറിയപ്പെടാൻ തുടങ്ങിയത്. ഭരണം തീയ്യരുടെ പ്രമാണിയുടെതാണെങ്കിലും ഈ പ്രദേശത്ത് ചാലിയർ, വാണിയർ, നമ്പ്യാർ എന്നീ വിഭാഗക്കാരും, കൂടാതെ കരിമ്പാലൻ തുടങ്ങിയ ആദിവാസികളും ജീവിച്ചിരുന്നതായി കാണാം, അവരുടേതായ നിരവധി ക്ഷേത്രങ്ങൾ ഇന്നും ഇവിടെ നിലകൊള്ളുന്നതിൽ നിന്നും ഇക്കാര്യം മനസ്സിലാക്കാം.

കുലത്തൊഴിൽ ചെയ്യുന്നതിൽ വിദഗ്ധരായവർക്ക് മന്നനാർ ആചാരപ്പേരു നൽകി അംഗീകരിക്കുന്ന പതിവുണ്ടായിരുന്നു. ഗണകന്മാർ അഥവാ കണിയാന്മാരിൽ പ്രധാനിയെ “നോക്കണി’യെന്നും മലയൻ പണിക്കരിലെ പ്രധാനിയെ “വാക്ക’ എന്നും ആചാരപ്പേരു നൽകി ആദരിക്കാറുണ്ട്. കൃഷി കുലത്തൊഴിലായ പുലയരുടെ മുഖ്യന് “പൊള്ള’ എന്ന പദവിയും നൽകിയിരുന്നു. കാവുമ്പായി പുലയകോട്ടത്തിനടുത്തുള്ള പുന്നത്തിരിയൻ മൊട്ടൻ എന്ന പുലയ നേതാവിനെ “കാവുമ്പായിപൊള്ള’ എന്ന ആചാരപ്പേരു നൽകി ആദരിച്ചത് അവസാനത്തെ മന്നനാരുടെ കാലത്താണെന്ന് കരുതുന്നു. –

മഹാശിലായുഗ സ്മാരകങ്ങൾ

പ്രാചീനകാലത്തു തന്നെ മനുഷ്യർ കണ്ണൂരിലും പരിസരത്തും ഇന്നത്തെ കാസർഗോഡ് ജില്ലയോടു ചേർന്നും അധിവസിച്ചിരുന്നു എന്നതിനു തെളിവാണ് ഇവിടെനിന്നും അങ്ങിങ്ങായി കണ്ടെടുത്ത മഹാശിലായുഗ സ്മാരകങ്ങൾ. ഇവ നിർമ്മലഗിരി, പാനുണ്ട, കരിവെള്ളൂർ, പെരുവമ്പ, ചെറുതാഴം, വെളിച്ചത്തോട്, കുഞ്ഞിമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൽമഴുകൊണ്ട് വരച്ച ചെങ്കല്ല് പ്രതല ചിത്രങ്ങൾ കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എരമം കുറ്റൂർ പഞ്ചായത്തിലെ ഉള്ളിയുരിലെ ചോതിക്കളം എന്ന സ്ഥലത്തെ ജ്യാമിതീയ വൃത്തങ്ങളും ഇവിടുത്തെ മനുഷ്യ ജീവിതത്തിന്റെ പ്രാചീനത തെളിയിക്കുന്നു. (പേജ് 17 ഭാഷാഭേദം – ഡോ. അനുപമ. എം)

മഹാശിലായുഗ കാലഘട്ടത്തിൽ ആധുനിക കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും ജനവാസമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 1822 ൽ ജെ. ബബിംഗ്ടൺ എന്ന ബ്രിട്ടീഷ് പണ്ഡിതൻ കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ വളപട്ടണം മൊട്ടപ്പറമ്പ് ബംഗ്ലാവിൽ നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ടു കല്ലറകൾ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം വിപുലമായ പഠനം നടത്തുകയും, മലബാറിലെ പാണ്ഡകൂലികളെക്കുറിച്ചുള്ള വിവരണം (Description of the Pandoo Coolies in Malabar) എന്ന പേരിൽ ലേഖനം പ്രസിദ്ധീകരിക്കുകയു മുണ്ടായി. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണതേ കണ്ണൂർ ജില്ലയിൽ ബബിംഗ്ടൺ തുടങ്ങിവെച്ചത് (പാണ്ഡവൻ കുഴി എന്ന മലയാള പ്രയോഗമാണ് സായിപ്പ് പാണ്ഡകുലിയാക്കിയത്.) ബബിംഗത്തെ തുടർന്ന് വില്യം ലോഗൻ, എ. റിയ തുടങ്ങി നിരവധി പേർ സമാനമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ഇവിടുത്തെ മാതമംഗലം, പെരിങ്ങോം, കല്യാട്, കരിവെള്ളൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, നടുവിൽ, ചിറ്റാരി, ചെറുകുന്ന്, കുഞ്ഞിമംഗലം, കാഞ്ഞിലേരി, ഇരിക്കുർ, മാങ്ങാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങി ധാരാളം തെളിവുകൾ ഇക്കാര്യത്തിൽ കിട്ടിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആധുനിക സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ഭൂവിഭാഗം മഹാശിലായുഗ മനുഷ്യരുടെ ആവാസ കേന്ദ്രമായിരുന്നു എന്ന വസ്തുത അർത്ഥശങ്കക്കിടയി ല്ലാത്ത വിധം തെളിയിക്കുന്നതാണ്. (കണ്ണൂർ കാലത്തിലുടെ സുവനീർ – Dr. T. M. വിജയൻ-കണ്ണൂർ കാലത്തിലൂടെ സുവനീർ Dr. T. പവിത്രൻ ) ഇരുമ്പുകൊണ്ടുള്ള ആയുധം ഉപയോഗിച്ച് പാറയിൽ കൊത്തിയ ചിത്രങ്ങൾ കാങ്കോൽ – ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുമുടുക്ക യെന്ന സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരുപതോളം ചിത്രങ്ങൾ ഇവിടെയുണ്ട്. കേരളത്തിലെവിടെയും ഇത്തരം മേൽ പാറ ചിത്രങ്ങൾ കണ്ടുകിട്ടിയിട്ടില്ല. (കണ്ണൂർ കാലത്തിലുടെ സുവനീർ Dr. T. പവിത്രൻ) –

1891 ൽ കണ്ണൂരിലെ കൂത്തുപറമ്പിനടുത്ത് കോട്ടയം പ്രദേശത്തു നടത്തിയ ഖനനത്തിൽ, അഞ്ചു ചുമടോളം വരുന്ന അത്രയും ഭാരിച്ച എണ്ണം സ്വർണ്ണ നാണയങ്ങൾ ലഭിക്കുകയുണ്ടായി. കേരളത്തിലാദ്യമായാണ് ഇത്രയും റോമൻ സ്വർണ്ണനാണയങ്ങൾ കണ്ടെത്തുന്നത്. ക്രിസ്തു വർഷത്തിന്റെ ആരംഭഘട്ടങ്ങളിൽ അതായത് ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ് ചക്രവർത്തി പുറത്തിറക്കിയ നാണയം മുതൽ എ.ഡി അഞ്ചാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ് ചക്രവർത്തിയുടെ സ്വർണ്ണ നാണയങ്ങൾ വരെ ഇവയിൽ ഉൾപ്പെടുന്നു. ഇത് പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ വ്യാപാര വൈപുല്യം എത്രമാത്രം പ്രസക്തമാണ് എന്നു സൂചിപ്പിക്കുന്നു. (കണ്ണൂർ കാലത്തിലുടെ സുവനീർ Dr. T.M. വിജയൻ )

കണ്ണൂർ ജില്ലയിലെ ചിതഹാരിയെന്ന ചിത്രാരിയിൽ മഹാശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ പതിനഞ്ച് ഗുഹാ ശ്മശാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതശരീരങ്ങൾ സൂക്ഷിക്കാൻ ചെങ്കൽപ്പാറ തുരന്നുണ്ടാക്കിയവയാണ് ഗുഹാശ്മശാനങ്ങൾ. ചരിത്രഗവേഷകരായ ഡോ. ജോൺ ഓച്ചന്തുരുത്ത്, ഡോ. എം. ആർ. രാഘവവാര്യർ എന്നിവർ ചിത്രാരിയിൽ ക്യാമ്പുചെയ്ത് ഗുഹാ ശ്മശാനങ്ങളെപ്പറ്റി പഠനം നടത്തുകയുണ്ടായി.

വിപുലവും, സമ്പന്നവും സമ്പുഷ്ടവുമായ ഒരു ഭൂതകാലം കൈമുതലായുള്ള ഭൂവിഭാഗമാണ് ഇന്നത്തെ ദേശം എന്നു മേൽ കാണിച്ച സുചകങ്ങളിൽ നിന്നും കണ്ടെത്താൻ പ്രയാസമില്ല. അത്തരം ഒരു പ്രദേശത്തെ ആദിമ ജനത തങ്ങളുടെ ഗണനായകരെ തിരഞ്ഞടുക്കുന്നതിലും, ഭരണഭാരമല്പിക്കുന്നതിലും ശുഷ്കാന്തി കാണിച്ചിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതത്തിനവകാശവുമില്ല. അത്തരം ഒരു ജനകീയ ഭരണാധികാരി തന്റെ പ്രജകളുടെ താല്പര്യത്തോടൊപ്പം, സമൂഹം നിർദ്ദയം ഉപേക്ഷിക്കുന്ന സ്ത്രീത്വത്തോടും, തികഞ്ഞ ആദരവും ഔദാര്യവും പ്രകടിപ്പിച്ചത് സ്വാഭാവികം മാത്രം. അത്തരം ഒരു കീഴ്‌വഴക്കം സാമൂഹ്യപരമായോ, മത പരമായോ മറ്റേതെങ്കിലും വിധത്തിലോ അക്കാലത്ത് രാജ്യത്തെവിടെയും നിലനിന്നിരുന്നില്ല എന്നത് ഈ ദൃശ്യ ജീവകാരുണ്യ ചെയ്തികളുടെ മാറ്റു വർദ്ധിപ്പിക്കുന്നു.

പിൻകുറിപ്പ്

ഏഴിമലയിൽ പുരാതന കാലത്തെ പ്രഥമകേരള രാജകുമാരനെ പ്രസവിക്കുന്നതിനു മുമ്പെ, കോലത്തിരി രാജാക്കന്മാരും, ബ്രാഹ്മണ സമുഹവും അവരുടെ മേധാവിത്വം രൂപപ്പെടുന്നതിനു മുമ്പ് വടക്കൻ മലബാറിൽ ഭരണം നടത്തിയിരുന്ന പ്രബല നാട്ടുകൂട്ടത്തിന്റെ മന്നൻ ആയിരിക്കാം മന്നനാർ ആയിത്തീർന്നത്. ബ്രാഹ്മണ സംസ്കാരത്തിന്റെ വേലിയേറ്റത്തിൽ നിൽക്കക്കള്ളിയില്ലാതെ മലയോരത്തേക്കു രക്ഷപ്പെട്ട് അവിടെ തങ്ങളുടെ പുത്തൻ സാമാജ്യം സ്ഥാപിച്ചതായിരിക്കാം എരുവശ്ശിയിലെ മന്നനാർ എന്ന തീയ്യ രാജവംശം. ഈ രാജവംശത്തിന്റെ ഉത്ഭവം, കടമ, ഖ്യാതി എന്നിവയ്ക്കു മീതെ പിന്നീടു വന്ന സവർണ്ണ ചരിത്രകാരന്മാർ കരിതേച്ചു വികൃതമാക്കുകയാണുണ്ടായതെന്നു പറയാൻ തെളിവുകൾ ഏറെയാണ്.

ബാഹ്മണധർമ്മത്തിൽ സ്ത്രീകൾ അങ്ങേയറ്റം അവഗണിക്കപ്പെട്ടിരുന്നു. അവരുടെ ആൺകുട്ടികൾക്ക് ഉപനയനം നിർബന്ധമാണ്. പെൺമക്കൾക്ക് അത് തീരെ വേണ്ട. സ്ത്രീകൾക്ക് വേദപാരായണം അനുവദനീയമല്ലായിരുന്നു. പിതാവിന്റെ സ്വത്ത് മകനു കിട്ടും. മകൾക്കില്ല. മകളെ വിവാഹം ചെയ്തുകൊടുക്കുകയല്ല, പിന്നെയോ ദാനം ചെയ്യുകയാണ് (കന്യാദാനം). അവളുടെ ഭർത്താവ് എന്തുതരം സ്വഭാവക്കാരനായാലും എല്ലാം സഹിച്ച് ഇല്ലത്ത് ജീവിച്ചുകൊള്ളണം. ഭർത്താവ് മരിച്ചാൽ ആ ചിതയിൽ ഒപ്പം ചാടണം. കാരണം പുനർവിവാഹം അനുവദിച്ചിരുന്നില്ല. ബ്രാഹ്മണ കുടുംബങ്ങളിൽ ഈ വക കടുത്ത സാമൂഹ്യ നിയമങ്ങൾ പാലിച്ചുപോന്നതിനാൽ, ബ്രാഹ്മണികൾ ശുദ്ര സ്ത്രീകൾക്കു തുല്യരായിരുന്നു പ്രായോഗിക ദൃഷ്ട്യാ എന്നു ശ്രീ. കെ. പി. ചോൻ നിരീക്ഷിക്കുന്നു. (“നായരുടെ ആദിമാതാവ് പുലയി, ചെറുമി ഈഴവരുടെയും. (പേജ് 265) ഈ കാഴ്ച പ്പാടിലൂടെ പരിശോധിച്ചാൽ കുടിയാട്ടപ്പെട്ട ഒരു ബ്രാഹ്മണ സ്ത്രീ തികച്ചും തനി ശുദ്രയായി മാറുന്നുവെന്നും കാണാവുന്നതാണ്.

മുൻകാലത്ത് തീയ്യരായിരുന്ന പ്രജകളെ നമ്പൂതിരിയാക്കി ജനുസ്സ് മാറ്റിയ ശേഷം, വീണ്ടും ആട്ടിയകറ്റുന്ന കിരാതമായ കുടിയാട്ടു സമ്പദായത്തെ സുധീരം വെല്ലുവിളിക്കത്തക്ക് തന്റേടം കാണിച്ച് ഈ മന്നനാർ എന്ന തീയ്യരാജാക്കന്മാർ കേരളചരിത്രത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വീരപുരുഷന്മാരാണ്. – ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ കാലത്തിന്റെ മഹാപ്രവാഹത്തിൽപ്പെട്ട് അലിഞ്ഞു തീരുന്നതിനു മുന്നെ, ചരിത്രത്തിലിടം പിടിച്ച മന്നനാർ രാജവംശത്തിന്റെ യഥാർത്ഥ ചിത്രം സമഗ്രമായ അന്വേഷണത്തിലൂടെ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്.

സഹയാത്രിക

ബസ്സില്‍
അവള്‍ : ചേട്ടാ ഈ ബസ്സ് അഗര ജംങ്‌ഷനില്‍ പോകുമോ?
ഞാന്‍ : ഇല്ലല്ലോ. അതിനു മുമ്പുള്ള ലഫ്റ്റിലൂടെ അകത്തോട്ടു പോകും.
അവള്‍ : ചേട്ടനെവിടെയാ ഇറങ്ങേണ്ടത്?
ഞാന്‍ : എച്ച് എസ് ആറില്‍ ഇറങ്ങണം, ബലന്തൂരാണു പോകേണ്ടത്.
അവള്‍ : എനിക്കു മാര്‍ത്തഹള്ളിക്കു പോകാനാ
ഞാന്‍ : എന്റെ കൂടെ ഇറങ്ങിക്കോളൂ….

ബസ്സ്‌ സ്റ്റോപ്പില്‍

അവള്‍ : ചേട്ടനെവിടെയാ വര്‍ക്ക് ചെയ്യുന്നത്.
ഞാന്‍ : അവിടെ അടുത്തു തന്നെയാണ് . <<കമ്പനിയുടെ പേരു പറഞ്ഞുകൊടുക്കുന്നു.>> നീയോ?
അവള്‍ : <<കമ്പനിയുടെ പേരു പറയുന്നു.>> ഡവലപ്പ്മെന്റാണ്.
ഞാന്‍ : 🙁 കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ല. എന്താണു ഡൊമൈന്‍?
അവള്‍ : പി എച്ച് പി, ഫ്ലക്‌സ്
ഞാന്‍ : ഓക്കേ, നീ കാസര്‍‌ഗോഡു നിന്നാണോ കയറിയത്?
അവള്‍ : അല്ല, കാഞ്ഞങ്ങാടു നിന്നു.. ഞാന്‍ ചേട്ടനെ കണ്ടിരുന്നു. അവിടുന്നല്ലേ കയറിയത്… എന്റെ വീട് അവിടെ അടുത്തു തന്നെയാണ് – നിത്യാനന്ദസ്വാമീ ടെമ്പിളിന്റെ അടുത്തായിട്ട്…
ഞാന്‍ : എന്താ പേര്?
അവള്‍ : സൗമ്യ. ചേട്ടന്റെ പേരെന്താ?
ഞാന്‍ : രാജേഷ്.
സൗമ്യ : ചേട്ടാ അവിടെ പി എച്ച് പി-യില്‍ ഒഴിവു വല്ലതും ഉണ്ടാവുമോ?
ഞാന്‍ : ഇടയ്‌ക്കുണ്ടാവാറുണ്ട്. എത്ര വര്‍ഷമായി ഇവിടെ വര്‍ക്ക് ചെയ്യുന്നു?
സൗമ്യ: ഒന്നര വര്‍ഷമായി – മഡിവാളയായിരുന്നു മുമ്പ് താമസ്സിച്ചത്. ഇപ്പോള്‍ അങ്ങോട്ടു മാറിയിട്ട് കുറച്ചായി. രാവിലെ ബുദ്ധിമുട്ടുതന്നെ.
ഞാന്‍ : ശരിയാ. രണ്ടു ബസ്സു കയറേണ്ടി വരുന്നു.
സൗമ്യ : ചേട്ടന്റെ മെയിലൈഡി തരുമോ?
ഞാന്‍ : അതിനെന്താ.. << ഞാന്‍ മെയില്‍‌ ഐഡി കൊടുക്കുന്നു>>
സൗമ്യ മൊബൈലിലേക്ക് അതു ഫീഡ് ചെയ്യുന്നു.
ഞാന്‍ : ബസ്സു വരുന്നുണ്ട്. പോകാം.
സൗമ്യ: വാ പോകാം

ഓഫീസില്‍
ചായ കുടിച്ചു വന്ന് ഗൂഗിള്‍ ബസ്സു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈലില്‍ ഒരു മെസേജു വന്നു. ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :Soumya R has requested to add you as a friend on Facebook. You have 4 friends in common. Reply “add” to add, or “info” to get profile.
ചുണ്ടില്‍ നിന്നും ചെറിയൊരു ചിരി പടര്‍ന്നു കയറി, ഫെയ്‌സ്‌ബുക്ക് ഓപ്പണ്‍ ചെയ്യാനുള്ള ടൈം പോലും കൊടുക്കാതെ മറുപടി കൊടുത്തു : add
വീണ്ടും ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :You are now friends with Soumya R. Reply “sub”to subscribe to Soumya’s Status.

ഇഡു

കാസർ‌ഗോഡ് ജില്ലയിൽ പയ്യന്നൂർ മുതൽ വടക്ക് മേൽ‌പ്പറമ്പുവരെയുള്ള പ്രദേശങ്ങൾക്കിടയിൽ ചില ദൈവസ്ഥാനങ്ങൾക്കടുത്തു കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺ‌തിട്ടകളെയാണ്‌ ഇഡു എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ഇഡുവിന്റെ ചരിത്രം. ഇഡുവെന്ന തുളു വാക്കിനർത്ഥം ലക്ഷ്യം എന്നാണ്. ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ. തെക്കൻ കർണാടകത്തിലെ ബില്ലവസമുദായം അയോധനവിദ്യ പഠിക്കാനായി സമാനമായ ഇഡുക്കൾ ഉപയോഗിച്ചിരുന്നു.
Idu ഇഡു
പഴയ തുളുനാടിന്റെ പലഭാഗങ്ങളിലുമാണ് ഇഡു കണ്ടുവരുന്നത്. ചെറുവത്തൂർ കൊവ്വൽ, കുട്ടമത്ത്, കോട്ടച്ചേരി കുന്നുമ്മൽ, പിലിക്കോട് രായമംഗലം ക്ഷേത്രസമീപമുള്ള കൊട്ടുമ്പുറം, ചെറുവത്തൂർ റെയിൽ‌വേ സ്റ്റേഷനു പടിഞ്ഞാറുള്ള കാരി, മേൽ‌പ്പറമ്പിനടുത്ത് ആലിൻ‌കീഴ്, തൃക്കരിപ്പൂർ മാണിക്കനാൽ, മാവുങ്കാൽ, വെള്ളിക്കോത്തിനടുത്ത് ഇടുവിൻ‌കുന്ന് മുതലായ പ്രദേശങ്ങളിലാണ്‌ ഇന്നും ഇഡു നിലനിൽ‌ക്കുന്നത്. ചെറുവത്തൂരിടുത്ത് ഹൈവേ റോഡിനു സമീപം കൊവ്വൽ വീരഭദ്രക്ഷേത്രത്തിനു മുമ്പിലായി സ്ഥിതിചെയ്യുന്ന ഇഡുവാണ്‌ ഇന്നു കാണപ്പെടുന്ന ഇഡുകളിൽ ഏറ്റവും വലുത്.

ചിങ്ങമാസത്തിലായിരുന്നു ഇഡുവിൽ അമ്പെയ്‌ത്തു മത്സരങ്ങൾ നടന്നുവന്നിരുന്നത്. ഒറ്റക്കോലത്തിനുള്ള ഏർ‌പ്പാടുകൾ തുടങ്ങുന്നതിനോടൊപ്പം തന്നെ അമ്പെയ്‌ത്തിനുള്ള ഒരുക്കങ്ങളും ചെയ്യുന്നു. ചെറുവത്തൂര്‍ കാരി, പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍, ചെറുവത്തൂര്‍ കൊവ്വല്‍,പുത്തിലോട്ട് എന്നിവിടങ്ങളിലെല്ലാം ഇഡു കാണാം. ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ വർഷം തോറും ഓണനാളുകളില്‍ അമ്പെയ്ത്ത്നടന്നു വരുന്നു. ഇപ്പോള്‍ അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്. മാസാരംഭത്തിൽ തന്നെ തിരിയോലകൾ മലയൻ‌പണിക്കരെ ഏൽ‌പ്പിക്കണം. മലയൻ‌പണിക്കരാണ്‌ ഇതിനെ അമ്പുകളാക്കി മാറ്റുന്നത്. ഇഡുവിൽ അത്തം നാൾ മുതൽ അമ്പെയ്‌ത്തു തുടങ്ങുന്നു. ആദ്യദിവസങ്ങളിൽ ഇഡുവിന്റെ വടക്കേചെരുവിൽ ലക്ഷ്യമായി അടക്കയായിരുന്നുവത്രേ കെട്ടിത്തൂക്കിയിരുന്നത്. പിന്നീട് ലക്ഷ്യങ്ങൾ ഇഡുവിന്റെ മധ്യഭാഗത്തേക്കു മാണുന്നു. പൊതിച്ച തേങ്ങ വെള്ളത്തിൽ കുതിർ‌ത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുക്കുന്ന കാമ്പ് ആയിരിക്കും അപ്പോൾ ലക്ഷ്യമായി വെയ്‌ക്കുന്നത്. തലേ ദിവസം രാത്രി തന്നെ നിശ്ചിതസ്ഥാനത്ത് ലക്ഷ്യം ഉറപ്പിച്ചിരിക്കും. അത്തം നാളിൽ സ്ഥനാധികാരിയായ അച്ഛൻ ഒരമ്പെടുത്ത് എയ്‌തുതുടങ്ങിയാൽ മത്സരം ആരഭിക്കുകയായി. സന്ധ്യയ്‌ക്ക് ദൈവസ്ഥാനത്ത് വിളക്കു വെയ്‌ക്കും വരെ ഇതു തുടരും. ഇരുന്നെയ്‌ത്ത്, നടന്നെയ്‌ത്ത് എന്നിങ്ങനെ രണ്ടുതരം രീതികൾ ഈ വിനോദത്തിനുണ്ട്.

ചെറുവത്തൂർ കൊവ്വലിൽ സമീപപ്രദേശങ്ങളായ ചന്തേര, പള്ളിക്കര, തൃക്കരിപ്പൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ വന്ന് അമ്പെയ്‌ത്തു മത്സരത്തിൽ പങ്കെടുത്തിരുന്നുവത്രേ. വിവിധ ജനസമുദായങ്ങളുടെ കൂട്ടായ്‌മയായിരുന്നു ഈ വിനോദത്തിന്റെ പ്രത്യേകത. പ്രാചീനസമൂഹങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ഇതിലൂടെ കാണാനാവുന്നത്. ആയോധനകലയ്‌ക്കും വീരാരാധനയ്‌ക്കും അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും ഇതു കാണിച്ചു തരുന്നു.

ഇഡുവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ അധികം ലഭ്യമല്ല. ഇഡുവിനെപറ്റി കേരളം സന്ദർ‌ശിച്ച ഫൗസാറ്റ് തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പരാമർ‌ശിക്കുന്നു.”കുറുമ്പ്രനാടിന്റെ തെക്കൻ ഭാഗമായ ഒരു പ്രദേശത്ത് ഒരു വിചിത്രമായ വിനോദം ഞാൻ കാണുകയുണ്ടായി. മധ്യഭാഗം ഏകദേശം രണ്ടടി ഉയർ‌ന്നതും രണ്ട് വശങ്ങളിലേക്കു ചരിവുള്ളതുമായ അർ‌ദ്ധവൃത്താകൃതിയിലുള്ള ഒരു മൺ‌തിട്ട അവിടെ ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ എന്നു തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ ഈ സ്ഥാനത്തിന്റെ ഇടതു-വലതു ഭാഗങ്ങളിൽ ഇരുപത്തിയഞ്ചുവാര അകലെ തയ്യാറായി നിന്നിരുന്നു. ഓരോ കളിക്കാരനും ഏകദേശം പതിനെട്ട് ഇഞ്ച് നീളമുള്ള വില്ലും ഈർ‌ക്കിൽ കൊണ്ടുണ്ടാക്കിയ അമ്പും കൈയ്യിലേന്തിയിട്ടുണ്ട്. മൺ‌തിട്ടയുടെ ഒത്ത നടുവിൽ സ്ഥാപിച്ച വാഴത്തടയുടെ മേൽ കുത്തിനിർത്തിയ കുറ്റിയിൽ ‘ലക്ഷ്യം’ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് പോരാളികൾ എയ്‌തുതുടങ്ങുന്നു. ലക്ഷ്യത്തിലേക്ക് കൃത്യതയോടെ അമ്പെയ്തു കൊള്ളിക്കുന്നയാൾ നിലത്തുവീണ മറ്റ് അമ്പുകൾ വാരിയെടുക്കുന്നു. അട്ടഹാസങ്ങളുടേയും ആരവങ്ങളുടേയും അകമ്പടിയോടെ ഈ വിനോദം തുടർ‌ന്നുകൊണ്ടേയിരിക്കും.” പഴമക്കരുടെ ഓർ‌മ്മകളിലും ഇന്നത്തെ ഇഡു കേന്ദ്രീകരിച്ച് അമ്പെയ്‌ത്തുമത്സരം നടന്നിരുന്നതായ് തെളിവുകളുണ്ട്.

പുരാവൃത്തങ്ങൾ

വിവിധ പുരാവൃത്തങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇഡുവിന്റെ പിന്നിലെ കഥകൾ.

ഒറ്റക്കോലവുമായി ബന്ധപ്പെട്ട കഥ

Vishnu Moorthi Theyyam
പലതരത്തിലുള്ള പുരാവൃത്തങ്ങൾ ഇഡുവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് നരസിംഹാവതാരവുമായി ബന്ധപ്പെട്ട കഥയാണ്‌. ഹിരണ്യവധാർ‌ത്ഥം സ്ഥംഭം പിളർ‌ന്ന് നരസിംഹം പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരരൂപം കണ്ടു ഭയന്ന അഷ്‌ടദിക്‌പാലകർ ഓടി ഒളിച്ചുവത്രേ. എന്നാൽ അഗ്നി മാത്രം ഹിരണ്യന്റെ കോട്ടവാതിൽ‌ക്കൽ നിലയുറപ്പിച്ചു. സുരനരപക്ഷിമൃഗാദികളാലും രാവും പകലും ആകാശത്തും ഭൂമിയിലും ആയുധങ്ങളാലും വധിക്കപ്പെടരുതെന്ന വരലബ്‌ധിയുള്ള ഹിരണ്യനെ അഗ്നി ദഹിപ്പിച്ചിരിക്കുമോ എന്ന സംശയത്താൽ നരസിംഹമൂർത്തി അഗ്നിക്കകത്ത് പ്രവേശിച്ച് ഹിരണ്യനെ അന്വേഷിച്ചത്രെ. ഈ ഒരു സംഭവം ഒറ്റക്കോലം കെട്ടിയാടുമ്പോൾ തെയ്യം തീയിൽ ചാടുന്ന ചടങ്ങിലൂടെ പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. ഹിരണ്യന്റെ കോട്ടയെ സൂചിപ്പിക്കാനായി വിഷ്‌ണുമൂർത്തിയെ (പരിദേവത, പരദേവത) കെട്ടിയാടുന്ന ഇടങ്ങിളിലൊക്കെ ഇഡു കെട്ടിയതാവാം എന്നു കരുതുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പ് എന്ന നാടുവാഴിയുടെ കാലികളെ മേച്ചിരുന്ന പാലന്തായി കണ്ണൻ എന്ന തീയ്യച്ചെറുക്കൻ പിന്നീടു തെയ്യമായി മാറിയ കഥയാണ് പരിദേവതയുടേത്. തോറ്റം പാട്ടിൽ പറയുന്നു:
കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ
കരുമം പലതും പലരോടും ചെയ്തതുകൊണ്ട്
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു …

ബാണാസുരനുമായി ബന്ധപ്പെട്ട കഥ

ചിലയിടങ്ങളിൽ ഇഡുവിനെ ബാണന്റെ കോട്ട എന്നു വിളിച്ചുവരുന്നു. വരബലത്താൽ ശിവൻ തന്റെ കോട്ടയുടെ കാവൽക്കാരനായി ബാണാസുരനെ നിയമിക്കുന്നു. ബാണാസുരന്റെ മകളായ ഉഷയുമായി ശ്രീകൃഷ്‌ണപൗത്രനായ അനിരുദ്ധൻ പ്രണയത്തിലാണ്. ഇതിൽ കുപിതനായ ബാണാസുരൻ ഒരിക്കൽ അനിരുദ്ധനെ പിടിച്ച് തടവിലിടുന്നു. പൗത്രനെ രക്ഷിക്കാനായി ശ്രീകൃഷ്‌ണൻ സൈന്യവുമായി എത്തിയപ്പോൾ ബാണൻ രക്ഷയ്‌ക്കായി ശിവനെ സമീപിക്കുന്നു. ബാണന്റെ രക്ഷകൻ എന്ന നിലയിൽ ശിവൻ വൈഷ്‌ണവാംശമായ ശ്രീകൃഷ്‌ണനുമായി യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയിൽ ശിവൻ ശിവജ്വരവും വിഷ്‌ണു വിഷ്‌ണുജ്വരവും ഉണ്ടാക്കുന്നു. അവസാനം വിഷ്‌ണുജ്വരം വിജയിക്കുന്നു. യുദ്ധം നടന്നത് ബാണന്റെ കോട്ടവാതിൽ‌ക്കലായതിനാൽ ഇഡുവും കോട്ടയും തമ്മിലുള്ള ബന്ധം ഇവിടേയും അനാവൃതമാവുന്നു. അങ്ങനെ ബാണന്റെ കോട്ടയാണ്‌ ഇഡുവിലൂടെ സൂചിതമാകുന്നത് എന്നൊരു പുരാവൃത്തവും ചിലയിടങ്ങളിൽ കേട്ടുവരുന്നു.

തോലൻ

പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ്‌ തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് ‘കൊണ്ടൊഴിഞ്ഞാറ്’ എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ്‌ അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്‌. തോലൻ എന്ന പേര്‌ നാട്ടുകാർ നൽകിയതാണ്‌. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു. കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ, വേഷം, കൈമുദ്രകൾ, അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി ‘ആട്ടപ്രകാരം’ , ‘ക്രമദീപിക’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. ‘മഹോദയപുരേശചരിതം’ എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീർത്തിച്ച് തോലൻ എഴുതിയ മണിപ്രവാളശ്ലോകം ഇതാണ്.
അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ തിലപുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയന ദ്വയത്തീ…
(അരയന്ന നടയുള്ളവളേ, കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ…)

കവിതയിലെ കഥാനായിക ചക്കിക്ക് പക്ഷേ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ തുടങ്ങിയ വിളികൾ ഇഷ്ടപ്പെട്ടില്ലാത്രേ!! തോലൻ അതു കേട്ടപാടെ സംസ്കൃതശ്ലോകം ഉണ്ടാക്കിക്കൊടുത്തു. പാഠഭേദങ്ങൾ നിരവധിയുണ്ട്. എഴുതപ്പെട്ട അവലംബങ്ങൾ ഒന്നുമില്ലല്ലോ. ഇത് ചക്കിയെ അല്ല രാജ്ഞിയെ ആണ് വര്‍ണ്ണിച്ചത് എന്നും രാജ്ഞി തന്നെ ആഢ്യത്വം കാണിക്കാനായി മലയാളം പോരാ സംസ്കൃതം തന്നെ വേണം എന്നു പറഞ്ഞുവെന്നും കഥയുണ്ട്. രാജ്ഞി പിന്നീട് സംസ്കൃതസ്ലോകത്തിന്റെ ശ്ലോകത്തിന്റെ അര്‍ത്ഥം ഏഷണിക്കാര്‍ പറഞ്ഞുകൊടുത്താണത്രേ അറിഞ്ഞത്, അതോടെ രാജ്ഞി തോലന്റെ ശത്രുവായി എന്നും ഒരു പാഠഭേദം കേട്ടിട്ടുണ്ട്.

മറ്റൊരു മറുപക്ഷം പറയാം. ബ്രാഹ്മണർക്ക് ചെറുപ്പത്തിൽ ഉപനയനം (പൂണുൽ ഇടുക) കഴിഞ്ഞ് അതോടൊപ്പം ഇട്ട മൃഗത്തോൽ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്‌ഠന്റെ കാര്യത്തിൽ അതിന് അവസരം ഉണ്ടായില്ല. കാരണം മേൽപ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ മോഷണങ്ങൾക്ക് സാക്ഷിയും തടസ്സവും ആയ നമ്മുടെ കുമാരനായ കഥാനായകനെ വശത്താക്കിയെന്നും ചക്കി കുമാരന്റെ കുതിരശക്തിയിൽ സംതൃപ്തയായെന്നും ഒരു പക്ഷമുണ്ട്. അതിനു ശേഷമാണ് മേൽപ്പറഞ്ഞ ശ്ലോകം ഉണ്ടാക്കിയതും. പക്ഷെ, നിരക്ഷരകുക്ഷിയായ ചക്കിയ്ക്ക് പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്ന സരസപ്രയോഗങ്ങൾ ഇഷ്ടപ്പെട്ടില്ലത്രേ! ഉടൻ തോലൻ ഒരു സംസ്കൃതശ്ലോകം ചമച്ചു. അതാണു ശേഷമുണ്ടായ സംസ്കൃതശ്ലോകം എന്നും പറഞ്ഞു വരുന്നു. ശ്ലോകമിതാണ്.

അർക്ക ശുഷ്കഫലകോമള സ്തനീ
ശർക്കരാ സദൃശ ചാരു ഭാഷിണീ
തന്ത്രിണീ ദല സമാന ലോചനേ
സിന്ധുരേന്ദ്ര രുചിരാ മലർദ്യുതേ!!

അതിസുന്ദരിയായി ചക്കിയെ ശുദ്ധ സംസ്കൃതത്തിൽ തോലൻ വർണിച്ചത് അവൾക്ക് അത്യധികം ഇഷ്ടപ്പെട്ടുവത്രേ! നമുക്കിവിടെ ചക്കിയെയെ രാജ്ഞിയായും എടുക്കാവുന്നതാണ്. വെയിലേറ്റു വാടിത്തളന്ന മുലകൾ ഉള്ളവളേ എന്നൊക്കൊ അർത്ഥം പറയേണ്ടി വരും ഇതിന് 🙂

തോലൻ ധാരാളം തമാശ കവിതകൾ എഴുതിയിട്ടുണ്ട്. പരമ ശിവനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കവിതാശകലം തോലനെ ഏറെ പ്രശസ്തനാക്കി.
പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയാ
കോണച്ചേട്ടാഭിധനസ്യ
അർദ്ധാർദ്ധം പ്രണതോസ്മ്യഹം

വരി 1) ദന്തി എന്നാൽ ആന. ദന്തം ഉള്ളതുകൊണ്ടാണല്ലോ ദന്തി എന്ന പേര് വന്നത്. അതിനാൽ പല്ലി എന്നാലും ആന തന്നെ.
വരി 2) പന്ത്രണ്ടര എന്നാൽ പന്ത്രണ്ട് അരകൾ ചേർന്നത്. അതായത് ആറ്. ഇവിടെ ആറ് എന്നാൽ ഗംഗയാർ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
വരി 3) കോണ് എന്ന വാക്കിന് മുക്ക് എന്നൊരു അർഥം കൽപ്പിക്കാം. ചേട്ടനെ അണ്ണൻ എന്നും പറയാം. അപ്പോൾ കോണച്ചേട്ടൻ എന്നു പറഞ്ഞാൽ മുക്ക് + അണ്ണൻ = മുക്കണ്ണൻ. ഇത് ശിവന്റെ ഒരു പര്യായമാണ്.
വരി 4) അർദ്ധം എന്നാൽ പകുതി. അർദ്ധാർദ്ധം എന്നാൽ പകുതിയുടെ പകുതി. അതായത് കാൽ . ഇവിടെ കാൽപാദം എന്നു അർദ്ധം കല്പിക്കാം.

എല്ലാം ചേർത്തു വായിക്കുകയാണെങ്കിൽ ആനയുടെ തോൽ ഉടുത്തവനും ഗംഗയോടു പ്രിയമുള്ളവനും മുക്കണ്ണൻ എന്നു പേരോട് കൂടിയവനും ആയവന്റെ കാൽ പാദത്തെ ഞാൻ വന്ദിക്കുന്നു എന്ന് അർത്ഥം വരും.

തോലനെ കേന്ദ്രീകരിച്ച് പല കഥകളും വാമൊഴികളായി കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപവും കൊണ്ട് രസകരങ്ങളായ ഇത്തരം കഥകൾ പലപ്പോഴും തെറ്റായ സാമൂഹികവ്യവസ്ഥിതികൾക്കെതിരെയുള്ള നിശിതമായ വിമർശനമായിരുന്നു. അത്തരം കഥകളിൽ ചിലത് ചുവടെ.

1) തോലനെ കേന്ദ്രീകരിച്ചുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധമായ കഥയാണിത്. തോലൻ ചെറിയകുട്ടിയായിരിക്കെ നടന്നു എന്നു പറയപ്പെടുന്ന ഈ കഥക്കാധാരം, ഭക്ഷണസമയത്തെ സംസാരം സംസ്കൃതഭാഷയിലായിരിക്കണം എന്ന നിയമമായിരുന്നു. ഒരിക്കൽ തോലൻ ഭക്ഷണം കഴിച്ചുകോണ്ടിരിക്കെ ചക്കി എന്നു പേരായ സ്ത്രീ പത്തായത്തിൽ നിന്ന് നെല്ല് മോഷ്ടിക്കാൻ തുനിയുകയും ഇത് മനസ്സിലാക്കിയ തോലൻ “പനസി ദശായാം പാശി” എന്നു പറഞ്ഞത്രേ.. (പനസം = ചക്ക ; പനസി = ചക്കി , ദശം = പത്ത് ; ദശായാം=പത്തായത്തിൽ , പാശം= കയർ; പാശി=കയറി) , ചെറുപ്പത്തിൽ തന്നെ തോലനിലുണ്ടായിരുന്ന നർമചിന്തക്ക് ഉദാഹരണമായി ഈ കഥ പറയപ്പെടുന്നു.

2) കേരളത്തിൽ കുറ്റം തെളിയിക്കാൻ വിചിത്രമായ പല മാർഗങ്ങളും മുൻപു സ്വീകരിച്ചിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിക്കുക , മുതലയുള്ള കടവിൽ നീന്തിക്കുക , വിഷപ്പാമ്പിനെ അടച്ചിട്ടുള്ള കുടത്തിൽ കൈയിടുവിക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്‌.കുറ്റക്കാരനല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈ പൊള്ളുകയില്ല,മുതല പിടിക്കുകയില്ല,പാമ്പ് കടിക്കുകയില്ല എന്നൊക്കെയായിരുന്നു വിശ്വാസം. ഒരിക്കൽ രാജാവിന്റെ മോതിരം കാണാതായി, കുളക്കടവിൽ മറന്നുവെച്ച മോതിരം തോലൻ എടുത്ത് രാജാവിന്റെ വാളുറയിൽ ഇട്ടിരുന്നു. തോലൻ മോതിരം കട്ടു എന്ന ഒരു വാദത്തിനെതിരെ തിളച്ച എണ്ണയിൽ കൈ മുക്കി നിരപരാധിത്വം തെളിയിക്കുവാൻ രാജാവ് പറഞ്ഞുവത്രേ. ഇതിനു സമ്മതിച്ച തോലൻ നിറഞ്ഞ സദസിൽ തിളച്ച എണ്ണയുടെ പാത്രം പച്ചയില കൊണ്ട് വക്ക് മൂടിയ ശേഷം എടുത്ത്കൊണ്ടുവന്ന വൈദികനെ ചൂണ്ടിക്കാണിച്ച് “ഇയാളാണ്‌ മോതിരം മോഷ്ടിച്ചത് , കണ്ടില്ലേ കൈ പൊള്ളാതിരിക്കാനായി ഇലകൂട്ടി പാത്രം എടുത്തുകൊണ്ടുവരുന്നു അതിനാൽ ഇതാ കുറ്റം തെളിഞ്ഞിരിക്കുന്നു ഇനി ഞാൻ കൈ മുക്കേണ്ടതില്ല ” എന്നു പറഞ്ഞു. ആ അനാചാരത്തിന്റെ അർത്ഥമില്ലായ്‌മ തുറന്നു കാട്ടിയ തോലനെ രാജാവ് കുറ്റവിമുക്തനാക്കി.

ചക്കി കാരണമാണ് തോലനു ഭ്രഷ്ട് വന്നതെന്നു പിന്നീട് ചക്കിയെ തോലൻ ജീവിതപങ്കാളി ആക്കുകയുമായിരുന്നു എന്നും കഥകളുണ്ട്. പുരുഷാർത്ഥക്കൂത്തിൽ പലയിടത്തും ചക്കിയെ “ചെറുമി” എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും കാണാം. നാം അറിയുന്ന ജാതി വ്യവസ്ഥയിൽ നമ്പൂതിരിമാരോ ചാക്യാന്മാരോ ചെറുമ സ്ത്രീകളെ വിവാഹം കഴിക്കാറില്ല. ഇന്നത്തെ രൂപത്തിലുള്ള ജാതി വ്യവസ്ഥ രൂപപ്പെടുന്നതിനു മുൻപ് ഇങ്ങനെയൊക്കെയായിരുന്നു എന്നൂഹിക്കാം. നായർ, നമ്പൂതിരി, ചാക്യാർ എന്നീ ജാതിപ്പേരുകൾ പുരുഷാർത്ഥക്കൂത്തിൽ ഒരിടത്തും കാണുന്നില്ല. എന്നാൽ പൊതുവാൾ, വാര്യർ എന്നിവരെക്കുറിച്ച് പറയുന്നുണ്ടുതാനും. ഐതിഹ്യങ്ങളിൽ രാജാവ് ബൗദ്ധനായിരുന്നു എന്നും സൂചനയുണ്ട്. (പള്ളിബാണപ്പെരുമാൾ തന്നെ ആണ് ഇത് എന്നും).

കേരളത്തിൽ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗൻ മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യന്മാരുടെ വരവിനു മുന്ന് ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ്‌ സംഘകാലത്തേത്‌. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല എന്നു കാണാം. ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ട്) മുതൽ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു. 12 ആം നൂറ്റാണ്ടോടു കൂടി ഇത് ശക്തമായി. തോലൻ 10 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന പറയുമ്പോൾ ഇവയ്ക്കിടയിൽ പോലും ശക്തമായ ബുദ്ധമതസ്വാധീനത്താലോ മറ്റോ ജാതിയത അത്രമേൽ ശക്തമല്ലെന്നു കാണാം.
ഉഡു രാജ മുഖി മൃഗ രാജ കടി; ഗജ രാജ വിലാസിത മന്ദ ഗതി; യതി സാ യുവതി ഹൃദയേ വസതി; ക്വ ജപ ക്വ തപ ക്വ സമാധി വിധി

സൗഹൃദം

പെണ്ണിന്റെ സൗഹൃദം!
ഒരു രാത്രിയില്‍ അവള്‍ വീട്ടിലേക്കു വന്നില്ല;
അതിരാവിലെ എത്തിയ അവളോട് അവന്‍ ചോദിച്ചു “ഇന്നലെ നീഎവിടെ പോയി?
ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!”
അവളുടെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവന്‍ അന്വേഷിച്ചു…
ആര്‍ക്കും അതിനേക്കുറിച്ചറിയില്ലായിരുന്നു…!

ആണിന്റെ സൗഹൃദം!
ഒരു രാത്രിയില്‍ അവന്‍ വീട്ടിലേക്കു വന്നില്ല;
അതിരാവിലെ എത്തിയ അവനോട് അവള്‍ ചോദിച്ചു “ഇന്നലെ രാത്രിയില്‍ എവിടെ പോയി?
ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!
അവന്റെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവള്‍ അന്വേഷിച്ചു…
പത്തില്‍ എട്ടുപേരും പറഞ്ഞു ‘അവനിന്നലെ എന്റെ വീട്ടിലായിരുന്നു‘ എന്ന്! രണ്ടുപേര്‍ പറഞ്ഞത് ‘അവനിപ്പോഴും വീട്ടില്‍ തന്നെ ഉണ്ട് – എണീറ്റിട്ടില്ല‘ എന്നും!!

മാറ്റുവിന്‍‌ ചട്ടങ്ങളേ…

കേരളത്തിലെ ഹർത്താൽ, പണിമുടക്ക് സമരങ്ങൾ
സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട്‌ “കേരളത്തില്‍‌” ഇടതുപക്ഷകക്ഷികളുടെ “അഖിലേന്ത്യാ” ഹര്‍‌ത്താല്‍‌ (ഏപ്രില്‍ 27, 2010)‌ ആരം‌ഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍‌ട്ടിയിലെ മെമ്പര്‍‌മാര്‍‌ മാത്രം‌ പണിമുടക്കി വീട്ടിലിരുന്നാല്‍‌ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍‌ ഇവര്‍‌ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും‌ ഈ കക്ഷികളുടെ പോക്ഷകസം‌ഘടനകളിലെ മെമ്പര്‍‌മാരും‌ ഒക്കെ കൂടുമ്പോള്‍‌ തന്നെ ലക്ഷങ്ങള്‍‌ ആവുമല്ലോ..! അവര്‍‌ അവരുടെ കടകള്‍‌ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍‌ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ‌ മരിച്ചാല്‍‌ പോകാതിരിക്കട്ടെ… മറ്റു പാര്‍‌ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും‌ സ്വാതന്ത്ര്യത്തിനു വിലക്കേര്‍‌പ്പെടുത്താന്‍‌ ഏതു നിയമമാണാവോ ഇവര്‍‌ക്കു കൂട്ടുനി‌ക്കുന്നത്? ഈ കാണിക്കുന്നത്‌ ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം‌ കണ്ട്‌, തെരഞ്ഞെടുപ്പുകളില്‍‌‌ ഇത്തരം‌ ജനദ്രോഹികളെ ഒറ്റപ്പെടുത്തുക…!

ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍‌ത്താല്‍‌ കൊണ്ട്‌ നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും‌ ആക്രമങ്ങളില്‍ പെട്ട്‌ പല ജീവനും‌ കൊഴിഞ്ഞുപോയിട്ടുമുണ്ട്‌; ലക്ഷങ്ങളുടെ പൊതുമുതല്‍‌ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും‌ കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം‌ കഴിഞ്ഞ പ്രാവശ്യം‌ ഏതോ പത്രത്തില്‍‌ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍‌ ഒരു സഖാവുപറഞ്ഞത്‌ അതു കുത്തകബൂര്‍‌ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രം‌ഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍‌.  നേതാക്കളാവട്ടെ വിദേശങ്ങളില്‍‌പോയി പിരിവെടുത്ത കോടികള്‍‌ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും.

ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം‌ അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍‌ എത്തേണ്ടവര്‍‌ ഇന്നെന്തുചെയ്യും‌? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍‌ ഒരു വിദ്യാര്‍‌ത്ഥി അനുഭവിക്കു മാനസിക സമ്മര്‍‌ദ്ദം‌ ഏതു പാര്‍‌ട്ടിക്കാരന്‍‌ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും‌ ആഘോഷങ്ങളും‌ മറ്റും‌, മരണവീടുകളിലും‌ മറ്റും‌ എത്തിച്ചേരാന്‍‌ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം…

ഇവിടെ, ബാം‌ഗ്ലൂരിലായിട്ടുപോലും‌ കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍‌ക്കുള്ളില്‍‌ നാലു പ്രാവശ്യം‌ എനിക്കു പണി കിട്ടിയിട്ടുണ്ട്.  ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍‌പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍‌ ഹര്‍‌ത്താലും‌ പണിമുടക്കുമൊക്കെ.

ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍‌ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ്‌ നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍‌ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍‌, ഓരോ ഏരിയ ഓരോ ലോക്കല്‍‌ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍‌ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം‌ മാറിവന്ന ബന്ദാണു ഹര്‍‌ത്താലെന്ന്‌ കോടതി അറിഞ്ഞില്ല എന്നുണ്ടോ?.

വാല്‍‌കഷ്‌ണം
ഇന്നു നടന്ന ഹര്‍‌ത്താല്‍‌ ദിനപരിപാടികളില്‍‌ ചിലത്‌. ഫോട്ടോകള്‍‌ മനോരമയില്‍‌ നിന്നും‌

കോടതിയും‌ ഹര്‍‌ത്താലും‌
2004 may 24 – നുള്ള ഹൈക്കോടതി ഫുള്‍‌ ബെഞ്ചിന്റെ ഉത്തരവുപ്രകാരം‌ ഹര്‍‌ത്താലില്‍‌ ജനജീവിതം‌ സ്തം‌ഭിപ്പിക്കതിരിക്കാന്‍‌ സര്‍‌ക്കാരിനു ബാധ്യതയുണ്ട്‌. വേണ്ടിവന്നാല്‍‌ പട്ടാളത്തെവരെ ഇറക്കി ക്രമസമാധനം‌ നിലനിര്‍‌ത്തണമെന്നു കോടതി പറയുന്നു.

കോടതി പറഞ്ഞ ചില കാര്യങ്ങള്‍‌

  • ഹര്‍‌ത്താലില്‍‌ ഭരണഘടനാ സ്തം‌ഭനവും‌ മൗലികാവകാശലംഘനവും ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തണം‌. ക്രമസമാധാനപാലനത്തിന്‌ ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍‌ ജില്ലാഭരണകൂടത്തിനും‌ പൊലീസ്‌ അധികാരികള്‍‌ക്കുമെതിരെ സര്‍‌ക്കാര്‍‌ നടപടി എടുക്കണം‌.
  • ഹര്‍ത്താലാഹ്വാനം‌ നല്‍‌കുന്നവര്‍‌ ആരേയും‌ നിര്‍‌ബന്ധിക്കരുതെന്ന്‌ അണികള്‍‌ക്കു നിര്‍‌ദ്ദേശം‌ നല്‍‌കണം‌.
  • പൊതു-സ്വകാര്യസ്വത്തിനുണ്ടാവുന്ന നാശനഷ്‌ടങ്ങള്‍‌ ഈടാക്കുന്നതു സംബന്ധിച്ച വിശദാം‌ശങ്ങള്‍‌ സര്‍‌ക്കാര്‍‌ പ്രസിദ്ധീകരിക്കണം‌. സ്വകാര്യവ്യക്തികളുടെ ജീവനും‌ സ്വത്തിനും‌ അപകടമുണ്ടായാല്‍‌ സര്‍‌ക്കാര്‍‌ ഉടനടി നഷ്‌ടപരിഹാരം‌ കൊടുക്കണം‌. അതു കാരണക്കാരില്‍‌ നിന്നും‌, പാര്‍‌ട്ടി/സം‌ഘടനകളില്‍‌ നിന്നും‌ ഈടാക്കണം‌.
  • ഹര്‍‌ത്താല്‍‌ ദിവസം‌ ജനങ്ങള്‍‌ക്കു ഭയാശങ്ക കൂടാതെ ഇറങ്ങിനടക്കാനും‌ വാഹനമോടിക്കാനും‌ സാഹചര്യമൊരുക്കണം‌. പൊതുഗതാഗതം‌ തടസപ്പെടില്ലെന്നുറപ്പു വരുത്തണം‌.
  • അതിക്രമം‌ കാണിക്കുന്നവര്‍‌ക്കെതിരേയും‌ അതിനു പ്രേരിപ്പിക്കുന്നവര്‍‌ക്കെതിരേയും‌ ക്രിമിനല്‍‌ കേസ്സെടുക്കണം.

ഒരു മെയിലിന്റെ വഴിയേ..!

  • കമ്പനിയിലെ ഉച്ചതിരിഞ്ഞുള്ള വിരസമായ സമയത്തെ അതിജീവിക്കാന്‍‌‌, ഒരു ഗ്ലാസ്‌ ബദാം‌മില്‍‌ക്കുമായി സല്ലപിച്ചിരിക്കുമ്പോഴാണ്‌ “വിക്കിപീഡിയ സം‌രംഭത്തില്‍ നിന്നുള്ള ഇമെയില്‍” എന്ന തലക്കെട്ടോടെ എനിക്കൊരു മെയില്‍‌ വന്നത്‌. വിക്കിപീഡിയയില്‍‌ നിന്നുള്ള മെയിലിനെയെല്ലാം‌ “വിക്കിപീഡിയ” എന്ന പ്രത്യേക ലേബലൊട്ടിച്ച്‌ മെയില്‍‌ബോക്സിന്റെ ലെഫ്‌റ്റ്‌സൈഡില്‍‌ ഭദ്രമായി വെച്ചിട്ടുള്ളതിനാല്‍‌ അവയൊന്നും‌ തന്നെ ഇന്‍‌ബോക്സില്‍‌ വന്നു നില്‍ക്കാറില്ലായിരുന്നു.
  • പതിവുതെറ്റിച്ച്‌ എന്റെ ഇന്‍‌ബോക്സിലെത്തിയ മെയിലിനെ‌ അല്പം‌ കൗതുകത്തോടുകൂടി തന്നെ തുറന്നു നോക്കി. ആ കൂട്ടുകാരന്റെ പേരു ഞാന്‍‌ തല്‍‌ക്കാലമൊന്നു മറച്ചുപിടിച്ചോട്ടേ.‌. അദ്ദേഹം‌ അന്നു വായിച്ച വിക്കിപീഡിയയിലെ‌ എന്റെ പ്രൊഫൈനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിലും‌, തുടര്‍‌ന്നുള്ള വരികളാണെന്നില്‍‌ അതീവ കൗതുകമുണര്‍‌ത്തിയത്‌. ഒട്ടൊന്നു ആലോചിച്ചു നോക്കി. എന്തിനായിരിക്കാം‌ മൂപ്പരിക്കാര്യങ്ങള്‍‌ എന്നോട്‌ പറഞ്ഞത്? ഞാനെന്റെ പ്രൊഫൈല്‍‌ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു നോക്കി. അദ്ദേഹത്തെ ഇങ്ങനെ എഴുതാന്‍‌ പ്രേരിപ്പിക്കാന്‍‌ മാത്രം‌ അതിലൊന്നും‌ ഇല്ലായെന്നു തന്നെ ബുദ്ധി പറഞ്ഞു. ആ അജ്ഞാതകൂട്ടുകാരനെ ഒന്നു നുള്ളിനോക്കമെന്നു തന്നെ നിനച്ചു. അങ്ങനെ ഒരു മറുപടിയും‌ കൊടുത്തു. ആങ്ങോട്ടിമിങ്ങോട്ടുമായി ആറെഴുത്തുകള്‍‌..! അതിനിടയില്‍‌ ആരെന്നോ എന്തെന്നോ ചോദിക്കാന്‍‌ വിട്ടുപോയി. അദ്ദേഹം‌ ഇപ്പോള്‍‌ എന്തു കരുതുന്നുണ്ടാവുമോ എന്തോ?
  • വിഷയം‌ അല്പം‌ ഗഹനമാണെന്നു തന്നെ കരുതാം‌. മതങ്ങളും‌ ദൈവങ്ങളും ഒക്കെ കൂടി തെരുവില്‍‌ കിടന്നു മനുഷ്യരെ ചുട്ടെരിക്കുമ്പോള്‍‌ സ്നേഹത്തേയും‌ ധര്‍മ്മത്തേയും നന്മയേയുമൊക്കെ അളന്നു തിട്ടപ്പെടുത്താന്‍‌ അളവുകോലിനായി പരക്കം‌ പായുകയാണ് ഓരോരുത്തര്‍‌! എങ്ങനെ അളന്നു തിട്ടപ്പെടുത്തും‌ ഇതൊക്കെ? അമ്മയോടുള്ള സ്നേഹം‌ പത്തു കിലോ! അതോ നൂറു മീറ്റര്‍‌? ദു:ഖമനുഭവിക്കുന്നവനോടുള്ള അനുകമ്പ ഒന്നരക്കിലോ..! സഹാനുഭൂതി 25cm… രസമായിരിക്കുന്നു..!!
  • “ലേബലുകളില്ലാത്ത മനുഷ്യനായി തീരുക” എന്നു പണ്ട്‌ കുഞ്ഞുണ്ണിമാഷ്‌ തൃച്ചമ്പരം‌ അമ്പലത്തില്‍‌ വെച്ച്‌ ഓട്ടോഗ്രാഫ്‌ എഴുതി തന്നതിന്റെ അര്‍‌ത്ഥം‌ അന്നെനിക്കു മനസ്സിലാക്കാനായിരുന്നില്ല. ഇന്നു ഞാനതറിയുന്നു. ഒരു പ്രത്യേക frame-ല്‍‌ ഒതുങ്ങി നില്‍‌ക്കാതെ, ഒരു ലേബലും‌ നെറ്റിയില്‍‌ പതിക്കാതെ, പച്ചമനുഷ്യനായി ജീവിച്ചാല്‍‌ എന്താണു ഛേദം? മറ്റുള്ളവരെ നന്നാക്കല്‍‌ നടക്കില്ല… പറഞ്ഞാല്‍‌ പറഞ്ഞ അര്‍‌ത്ഥത്തിലായിരിക്കില്ല അവരതെടുക്കുക.. ഒരേയൊരു രക്ഷ സ്വയം‌ നന്നാവുക എന്നതാണ്. മതത്തിന്റെ പേരില്‍‌ ഞാന്‍‌ ഹിന്ദുവെന്നും‌ കൃസ്ത്യനെന്നും‌ മുസ്ലീമെന്നും‌ പറഞ്ഞ് വീരവാദം‌ മുഴക്കുന്ന ചിലരെ കണ്ടിട്ടുണ്ട്..! മൗനം‌ ഭൂഷണമായി കരുതി മിണ്ടാതിരിക്കുക തന്നെ കാമ്യം.ഇനി ആ അജ്ഞാതസുഹൃത്തിന്റെ ഇ‌മെയിലിലൂടെ നിങ്ങളൊന്നു പോയിനോക്കൂ. ആദ്യത്തെ മെയിലില്‍‌ പറഞ്ഞിരിക്കുന്ന “എന്നേക്കുറിച്ച്” എന്നത്‌ വിക്കിപീഡിയയിലെ‌ എന്റെ പ്രൊഫൈല്‍‌ ആണ്.
  • ആദ്യത്തേ മെയില്‍‌
  • അതിനുള്ള എന്റെ മറുപടി 🙂
  • മറുപടിയില്‍‌ സന്തോഷം‌ പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടുകാരന്റെ മറുപടി
  • വീണ്ടും‌ ഞാന്‍‌
  • കൂട്ടുകാരന്‍‌ വിട്ടില്ല…
  • വീണ്ടും‌ ഞാന്‍‌
  • ആ കൂട്ടുകാരന്‍‌ ഇവിടം കൊണ്ട്‌ നിര്‍ത്തിക്കളഞ്ഞു. എങ്കിലും‌ ആ സുഹൃത്ത്‌ എന്നെ എന്തൊക്കെയോ ഇപ്പോള്‍‌ ചിന്തിക്കാന്‍‌ പ്രേരിപ്പിക്കുന്നു. നന്ദി സുഹൃത്തേ..എന്റെ അറിവു വളരെ പരിമിതമാണ്‌, അത്രയൊന്നും‌ ആലോചിച്ചിട്ടല്ല, ഇതൊന്നും‌ എഴുതിയതും‌. അപ്പോ തോന്നിയത്‌ എഴുതി എന്നു മാത്രം‌. കൂടുതല്‍‌ അറിവുള്ളവര്‍‌ ഇവിടെയുണ്ട്‌. താല്‍‌പര്യമുള്ളവര്‍‌ ഇവിടെ കുറിച്ചിടട്ടെ.

ഗുഹാന്തര

Guhantara Bangalore, ഗുഹാന്തര ബാഗ്ലൂർ
ഗുഹാന്തര റിസോർട്ടിനവശം, ബാഗ്ലൂർ

ഇതൊരു ടീം ഔട്ടിങിന്റെ കഥയാണ്. മുമ്പ്, സാമ്പത്തിക മാന്ദ്യം ബാംഗ്ലൂരിനേയും ലോകത്തേയും ഒക്കെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നതിനു ഒന്നോ രണ്ടോ മാസം മുമ്പ് കമ്പനിയില്‍ നിന്നും ഞങ്ങള്‍ അവസാനമായി നടത്തിയ ഒരു ഔട്ടിങിന്റെ കഥ. അതിനുമുമ്പ് ഓരോ ആറുമാസം കൂടുമ്പോഴുമുണ്ടാവുമായിരുന്നു ഇതുപോലുള്ള യാത്രകള്‍. ബാംഗ്ലൂരിന്റെ അല്പം ഔട്ടറിലായി, പണ്ട് വീരപ്പന്റെ സാമ്രാജ്യമായിരുന്ന സത്യമംഗലം വനാതിര്‍ത്തിയിലുള്ള‌ ഗുഹാന്തര [guhantara] എന്നൊരു അണ്ടര്‍ഗ്രൌണ്ട് റിസോര്‍ട്ടിലേക്കായിരുന്നു ഞങ്ങള്‍ അന്നു പോയത്. പത്തമ്പതുപേരുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പില്‍ ഒരൊറ്റ പെണ്‍കുട്ടി പോലുമില്ല. ഇല്ലാന്നല്ല, അന്നേരം ടീമിലുണ്ടായിരുന്ന ഒരേയൊരു പെണ്‍കുട്ടി ആതിര നായര്‍ ആയിരുന്നു. അവളീ പ്രോഗ്രാമിനു വന്നിട്ടുമില്ല.

രാവിലെതന്നെ ഞങ്ങള്‍ ഗുഹാന്തര റിസോര്‍ട്ടില്‍ എത്തി. ഡാകിനിയമ്മൂമ്മയുടെ ഗുഹാമുഖം പോലൊരു എന്‍ട്രന്‍സ് മാത്രമേ പുറമേയ്ക്കുകാണാനുള്ളു. മുകളില്‍ ഒരു വലിയ പ്രദേശമപ്പാടെ മുള്ളുവേലിയാല്‍ മറച്ചുവെച്ച ഒരു പാര്‍ക്കുപോലെ തോന്നിച്ചു. അടുത്തെങ്ങും ഒരു വീടുപോലുമില്ല. തികച്ചും വിജനമായ പ്രദേശം. അധികമകലെയല്ലാതെ ഫോറസ്റ്റ്. അങ്ങിങ്ങായി ആടിനേയും പശുവിനേയുമൊക്കെ മേയ്‍ച്ചു നടക്കുന്ന ചില ഗ്രാമീണവാസികള്‍. ആ ഗുഹാമുഖവും തുടര്‍ന്നുള്ള വഴികളുമൊക്കെ കണ്ടാല്‍ കൃത്രിമമായുണ്ടാക്കിയതാണെന്നു പറയില്ല‌. അതിലൂടെ കേറിയാല്‍ നീണ്ടുനീണ്ടുപോകുന്ന വഴിയില്‍, ഇടവിട്ടിടവിട്ട് വിളക്കുകളുണ്ട്. ശ്വാസം കിട്ടാന്‍ വേണ്ടിയാവാം ഇടയ്‍ക്കൊക്കെ മുകളിലേക്ക് ചെറിയ ചെറിയ ദ്വാര‌ങ്ങളുമുണ്ട്. അതിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കു കയറുന്നുണ്ടായിരുന്നു. ആ യാത്ര അവസാനിക്കുന്നത് സാമാന്യം വലിയൊരു ഹാളിലേകാണ്. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം കാണുക; അതുതന്നെ ഹാൾ…

സൈഡിലൊരു കൊച്ചു സ്വിമ്മിങ്‍ പൂളുണ്ട്. അതിനുനടുവിലൂടെ മുളകൊണ്ടുതീര്‍ത്തൊരു കൊച്ചുപാലം. ചുമരുകളൊക്കെ പുരാതനകാലത്തെ കൊത്തുപണികളെ ഓര്‍മ്മിപ്പിക്കുന്ന കലാവിരുന്നുകള്‍. എല്ലാം ആര്‍ട്ടിഫിഷ്യലാണ്. ആ ഹാളിന്റെ മറ്റുസൈഡുകളിലൊക്കെയായി ഒരുപാടു ഗുഹാവഴികളുണ്ട്. രാത്രിയുറക്കത്തിനുള്ള മുറികളും ആധുനിക കളികളായ ടേബിള്‍ടെന്നീസും മറ്റും കളിക്കാനുള്ള പ്ലേറൂമുകള്‍, ഭക്ഷണം കഴിക്കാനുള്ള മുറികള്‍ എന്നുവേണ്ട എല്ലാമുണ്ടവിടെ. ഇടയ്‌ക്കൊക്കെ ആകാശം കാണാനുള്ള മുകളിലേക്കുള്ള വാതായനങ്ങള്‍. ഒരു വലിയ ഹോട്ടല്‍. എല്ലാം ഭൂമിക്കടിയില്‍! ഓരോ മുറികള്‍ക്കും പേരിട്ടിരിക്കുന്നത് സംസ്‍കൃതത്തിലാണ്, ഭോജനശാല, നാട്യശാല, ശൌച്യാലയം എന്നൊക്കെ. രാഗമണ്ഡപവും സാമവാദശാലയുമുണ്ടവിടെ.

സ്വിമ്മിങ്പൂളിനു മുന്നിൽ…

ഞങ്ങള്‍ എല്ലാം നടന്നുകണ്ടു. അപ്പോഴേക്കും ബാംഗ്ലൂരിലെതന്നെ പ്രശസ്തങ്ങളായ രണ്ട് MNC- കളില്‍ നിന്നായി ഒരു വലിയ പടതന്നെ അവിടേയ്‍ക്കു വരികയുണ്ടായി. നല്ല നല്ല മലയാളച്ചന്തങ്ങള്‍ ചന്ദനക്കുറിയണിഞ്ഞു വരുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആശ്വാസം. തൃശ്ശൂര്‍കാരനായ പ്രേമും ഞാനുമായിരുന്നു ഒന്നിച്ചുണ്ടായിരുന്നത്. ഞങ്ങളാ മലയാളിക്കുട്ടികളെ പരിചയപ്പെട്ട് അല്പം വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ദൂരെ ഹാളിനടുത്തുനിന്നും തമിഴന്‍ ഗുണശേഖരന്‍ വിളിക്കുന്നതുകണ്ടു. ഞങ്ങള്‍ അങ്ങോട്ടു ചെന്നപ്പോള്‍ വെങ്കിടേഷും അവിടെ നില്‍പ്പൂണ്ടായിരുന്നു. അവന്‍ കണ്ണുകൊണ്ട് സ്വിമ്മിങ്‍പൂളിലേക്കു നോക്കാന്‍ ആഗ്യം കാണിച്ചു. അവിടെ ഒരു പെണ്‍കുട്ടി നമ്മുടെ നയന്‍താരയേയും ഷക്കീലച്ചേച്ചിയേയുമൊക്കെ തോല്‍പ്പിച്ചിട്ടേയിനികാര്യമുള്ളൂ എന്നമട്ടില്‍ സ്വിമ്മിങ്‍ഡ്രസ്സില്‍ കിടന്നുപുളയുകയാണ്. അവള്‍ വെള്ളത്തില്‍ ഇരുന്നും കമിഞ്ഞും മലര്‍ന്നുമൊക്കെ നീന്തിക്കളിക്കുന്നു. ഇതുകണ്ടപ്പോള്‍ അങ്ങനെ അവിടെ നിന്നും സീന്‍ പിടിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി. നമുക്കു വലിയ മാന്യന്‍മാരാകാന്‍ കിട്ടിയ ഒരു അവസരമല്ലേ, വെറുതേ പഴാക്കരുതല്ലോ. പക്ഷേ വെങ്കിടേശന്‍ വിട്ടില്ല. അവന്‍ അപ്പോള്‍തന്നെ അവന്റെ ഡ്രസ്സൊക്കെ അഴിച്ചുകൈയില്‍ തന്നു ഒരു ബര്‍മ്മുഡ മാത്രം ധരിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി. ഗുണശേഖരന്‍ ‘വെങ്കിടേശന്റെ കുളിസ്സീന്‍’ ഒരൂ സെക്കന്റുപോലും കളയാതെ വീഡിയോ ആയും ഫോട്ടോ ആയും പകര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ, കൂടെ കുളിക്കുന്ന പെണ്‍കൊച്ചിന് ഒരു കുലുക്കവും ഇല്ലായിരുന്നു.

ഞങ്ങള്‍ മെല്ലെ അവിടെനിന്നും വലിഞ്ഞു. ബാംഗ്ലൂരില്‍ വന്നിട്ട് ഇത്രയൊക്കെയായിട്ടും മനസ്സിനിണങ്ങിയ ഒരു മലയാളിക്കുട്ടിയേയും കണ്ടുകിട്ടാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാന്‍. അല്പകാലമൊന്നു പ്രേമിക്കണം, പിന്നെ സഖിയായി കൂടെക്കൂട്ടണം. രണ്ടുപേര്‍ക്കും ജോലി കൂടിയുണ്ടെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാന്‍ പരമസുഖമാണ്. ഇത്തരം നല്ല ചിന്തകളേയുണ്ടായിരുന്നുള്ളൂ മനസ്സില്‍. അപ്പോഴാണ് മലയാളിചന്തങ്ങളുടെ ഈ അരങ്ങേറ്റം. 🙊

guhanthara ഗുഹയ്ക്ക് വെളിയിലെ കവാടം
ഗുഹയ്ക്ക് വെളിയിലെ കവാടം

ഒരുകുട്ടിയെ അതില്‍ നിന്നും നോക്കിവെച്ചു. നല്ല ഗ്രാമീണത തോന്നിക്കുന്ന ഒരു കുട്ടി. വെളുവെളാന്നു വെളുത്ത ചുരിദാറും ഇട്ടവള്‍ പാറി നടക്കുന്നതു കാണാന്‍ തന്നെയൊരു ഐശ്വര്യമായിരുന്നു. ഇരുട്ടുള്ള ആ ഇടനാഴികളിലെ വെളിച്ചമായിരുന്നു അവള്‍. പേരു ചോദിച്ചു; നാടുചോദിച്ചു. പിരിയാന്‍ നേരമാവുമ്പോള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിക്കുകയുമാവാം എന്നു കരുതി. അത്യാവശ്യമൊന്നു പഠിച്ചതിനുശേഷം, ആരും പറഞ്ഞുവെച്ചിട്ടില്ലെങ്കില്‍ ഇഷ്ടം അങ്ങോട്ടു തുറന്നുപറയാം. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഞാന്‍ മനക്കോട്ടകളുടെ ചിറകിലേന്തി പറന്നു നടന്നു.

ഇവിടെ ബാംഗ്ലൂരുള്ള‌ ഒരുമാതിരി പെണ്‍കുട്ടികള്‍ക്കൊക്കെ ഒന്നോരണ്ടോ കാമുകന്‍‍മാര്‍വെച്ചുണ്ടത്രേ. കേൾവിയാണിത്. ഫ്രീആയിട്ടുള്ള ഒന്നിനെകിട്ടാന്‍ പാടാണ് എന്നാണ് ബാംഗ്ലൂരിന്റെ മനശ്ശാസ്ത്രം അറിയാവുന്ന കൂട്ടുകാര്‍ പറഞ്ഞുതന്നിട്ടുള്ളത്. പിന്നെ ക്രഡിറ്റ്കാര്‍ഡും ബൈക്കുമുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്കിവിടെ ക്ഷാമവുമില്ലാത്രേ. തനി നാടനായ എനിക്കിതിനോടൊന്നും യോജിച്ചുപോകാന്‍ തീരെ പറ്റുമായിരുന്നില്ല. ബൈക്കോടികാനാണെങ്കില്‍ തീരെ അറിയുകയുമില്ല. ആയ കാലത്ത് നല്ലൊരുപെണ്ണിനെ നോക്കി പ്രേമിച്ചിരുന്നെങ്കില്‍ ഈ വയസ്സാം കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് റൂംമേറ്റിന്റെ കമന്റും ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്. അതെന്തെങ്കിലുമാകട്ടെ, എന്തായാലും ഇവളെ പൊക്കണം എന്നു ഞാന്‍ തീരുമാനിച്ചു;  കൂട്ടുകാരുടെ പരാതി മാറ്റുകയുമാവാം. ഇവളങ്ങനെ കൂട്ടുകാര്‍ പറഞ്ഞതുപോലുള്ള‌ പെണ്‍കുട്ടിയൊന്നുമല്ല എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു കൊണ്ടിരുന്നു ഞാന്‍. ബാംഗ്ലൂരില്‍ ഒത്തിരി നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. കല്യാണത്തിനുള്ള ക്രൈറ്റീരിയ വരുമ്പോളവിടെയൊക്കെ പ്രശ്നമാവുന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കി. ഈ കുട്ടിയാവുമ്പോള്‍ കാസര്‍ഗോഡിനടുത്താണ് പയ്യന്നൂരില്‍. ഒരുമണിക്കൂര്‍ യാത്രയേ ഉള്ളു… ഇങ്ങനെ ചിന്തിച്ചു കൂട്ടുകയല്ലാതെ എന്റെ ആയകലാത്തെ പ്രേമമൊക്കെ ഇവരോടു വിളമ്പേണ്ട വല്ല ആവശ്യവും എനിക്കുണ്ടോ!!

ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. വളരെ സുഭിക്ഷമായിത്തന്നെ കഴിഞ്ഞു. വെജും നോണും ഒക്കെയുണ്ടായിരുന്നു. ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് വെജിറ്റേറിയനാണ്. കഴിച്ചുകഴിഞ്ഞ ഉടനേ എല്ലാവരും പല കളികളിലായിട്ടേര്‍പ്പെട്ടു. ചെസ്സ്, ക്യാരംസ്… ഇങ്ങനെപോകുന്നു കളികള്‍. അല്പം സമയം കഴിഞ്ഞപ്പോള്‍ ഹാളില്‍ നിന്നും ഏതോ ഹിന്ദിപ്പാട്ടിന്റെ കാതടിച്ചുപോകുന്ന സൌണ്ട് കേള്‍ക്കാന്‍ തുടങ്ങി. അവിടെ ഡാന്‍സ്‌ തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങോട്ടു ചെന്നു. “റെയിന്‍ ഡന്‍‌സ്‌” എന്നാണത്രേ അതിനുപറയുക. ഞാനാദ്യമായിട്ടാണിങ്ങനെ ഒരു ഡന്‍സിനെപ്പറ്റി കേള്‍ക്കുന്നതും കാണുന്നതും. സിനിമയിലൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ… മുമ്പൊരിക്കല്‍ ഒരു കൊടൈക്കനാല്‍ ട്രിപ്പില്‍ “ഫയര്‍ ഡാന്‍സി“നെ പരിചയപ്പെട്ടിരുന്നു. ഇത് അതിന്റെ മറ്റൊരുരൂപം ഡ്യൂപ്ലിക്കേറ്റായി മഴയുണ്ടാക്കി അതിനുകീഴെനിന്നും വൃത്തികെട്ട ശരീരചലനങ്ങളോടെ ആണുംപെണ്ണുമൊക്കെ ഒന്നിച്ചു തുള്ളുക, കൈകോര്‍ത്തുപിടിച്ച്‍ വട്ടത്തിലോടുക, കാലുതട്ടിയിട്ടെന്നപോലെ കെട്ടിമറിഞ്ഞുവീഴുക‌ ഇതൊക്കെയാണ് അവിടെ അന്നരങ്ങേറിയ ഈ “മഴനൃത്തം“.

ഞങ്ങളും അങ്ങോട്ടുചെന്നു. ഡാന്‍സ് തകര്‍ത്തു പെയ്യുകയാണ്. സൈഡില്‍ ചേട്ടന്‍‍മാരുടേയും ചേച്ചിമാരുടേയും പേക്കൂത്തുകളൊന്നും ശ്രദ്ധിക്കാതെ ഒരു നാലുവയസ്സുകാരന്‍ പയ്യനും ഡാന്സുകളിക്കുന്നുണ്ടായിരുന്നു. അവന്‍ അമ്മയെ തന്റെ ഡാന്‍സുകാണിച്ച് അവരെക്കൂടി കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഓരോ പാട്ടും ഒന്നിനൊന്നു കര്‍ണകഠോരങ്ങളായിരുന്നു. ഡാന്‍സില്‍ മുറുകി ഓരോ ആളും വിഭ്രാന്തിയിലെന്നപോലെ ചലിക്കുകയാണ്.

വിഷമത്തോടെ എനിക്കുകാണേണ്ടിവന്നു; ആ ചടുലതാളപ്പുളപ്പില്‍, ചന്ദനക്കുറിതൊട്ടുവന്ന ആ മലയാളിത്തനിമയും നനഞ്ഞൊട്ടിയ വസ്ത്രവുമായി, ഉറയ്‍ക്കാത്ത ചുവടുകളോടെ ആള്‍ക്കൂട്ടത്തില്‍ മിന്നിമറയുന്നു. നടനവൈകൃതത്തിന്റെ കളിയരങ്ങില്‍ അവള്‍ ആടിത്തിമര്‍ക്കുകയാണ്. ആണുങ്ങളില്‍ ചിലര്‍ ബനിയനിട്ടിട്ടുണ്ട്. ചിലര്‍ ട്രൌസര്‍ മാത്രം. പെണ്‍കുട്ടികളിലധികവും ടീ ഷര്‍ട്ടുപോലുള്ള പേരറിയാത്ത എന്തൊക്കെയോ വസ്ത്രങ്ങളാണീട്ടിരിക്കുന്നത്. ചിലര്‍ക്കതുപേരിനുമാത്രം. മണിക്കൂറുകളോളം നീണ്ടുനിന്നു ആ പരിപാടി. അതുവെറുമൊരു റിഹേഴ്‍സല്‍ മാത്രമായിരുന്നുവത്രേ..! രാത്രി ഭക്ഷണത്തിന്റെ സമയത്താണ് ശരിയായ ഡാന്‍സുവരിക. എന്തോ, അതുകൂടികാണാനുള്ള ഭാഗ്യമുണ്ടായില്ല. ഞങ്ങളുടേത് ഒരു വണ്‍ഡേ ട്രിപ്പായിരുന്നു. ഗൂഗിളെടുത്ത് guhantara bangalore എന്നു സേര്‍ച്ചുചെയ്താല്‍ നിങ്ങള്‍ക്കുകാണാവുന്നതാണ് ആ റിസോര്‍ട്ടിന്റെ വിശദവിവരങ്ങള്‍, ചിത്രങ്ങള്‍ സഹിതം.

അന്നു നിര്‍ത്തിയതാണെന്റെ മലയാളച്ചന്തം തേടിയുള്ള തെരച്ചില്‍. ഈയിടെ കമ്പനിയില്‍ പുതിയതായി വന്ന ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരനോട് “ദാ ഇദ്ദേഹത്തിന് ആക്‍സഞ്ചറിലൊരു പെണ്‍കുട്ടിയെ കണ്ടെത്താമോ” എന്നു ചോദിച്ചപ്പോള്‍ വീണ്ടുമോര്‍ത്തുപോയി ഞാനിതൊക്കെ.

ആരേയും കുറ്റപ്പെടുത്താനായിട്ടെഴുതിയതല്ല. നാടോടുമ്പോള്‍ അതിന്റെ നടുവില്‍ കൂടെ തന്നെ ഓടണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോകും. കൂടുകാരെവിളിച്ച് ഇടയ്ക്കിടയ്ക്ക് വീശിയില്ലെങ്കില്‍, ഫോറത്തില്‍ പോയി വായിനോക്കിയില്ലെങ്കില്‍ വിലകൂടിയ സിഗരറ്റുപാക്കുകള്‍ കൈയിലില്ലെങ്കില്‍ അവധിദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മണിവരെ കിടന്നുറങ്ങിയില്ലെങ്കില്‍ ഇതിനൊക്കെ സമാധാനം പറഞ്ഞു മടുത്തുപോകും. അതാണു ബാംഗ്ലൂര്‍…! വഴിപിഴച്ച ജന്മങ്ങളുടെ വിഴുപ്പുചാലായി ഇവിടെ വന്നെത്തുന്നവർ നിമിഷമ്പ്രതി മാറ്റിക്കൊണ്ടിരിക്കുന്ന നഗരം. നല്ലതേത്‍ ചീത്തയേതെന്നു തിരിച്ചറിയാനാവാതെ മാറിനിന്നുകാണുക മാത്രമേ എന്നേപ്പോലുള്ളവര്‍ക്കു വിധിച്ചിട്ടുള്ളൂ… അതിനും അതിന്റേതായൊരു രസമുണ്ട്!!