ദൈവവിളി‍‌!

God, harthal, Hindu - muslim, kasaragodദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച്‌ പലരും‌ സം‌സാരിക്കാറുണ്ട്‌. ചിലര്‍‌ കണ്ണടച്ചുപിടിച്ച്‌ എതിര്‍‌ത്തുകളയും‌, ചിലര്‍‌ ദൈവവിശ്വാസത്തിന്റെ മനശാസ്ത്രവശങ്ങളിലേക്ക്‌ ഊളിയിട്ടുപോകും‌… ബഹുഭൂരിപക്ഷം‌ ആളുകളും‌ ദൈവം‌ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍‌ തന്നെ, ചിലരതു പറയാന്‍‌ മടിക്കുന്നു; മറ്റുചിലര്‍‌ തുറന്നു പറയുന്നു. ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ തെളിയിക്കപെടാത്ത ഒരു കാര്യത്തില്‍‌ തൂങ്ങി സമയം‌ കളയാന്‍‌ ഒരുദ്ദേശവുമില്ല കേട്ടോ! ഇവിടെ, എനിക്കനുഭവവേദ്യമായ രണ്ടു ദൈവങ്ങളെക്കുറിച്ചാണു പറയുന്നത്‌; ആ മറക്കാനാവാത്ത ദൈവസഹായത്തെക്കുറിച്ചാണു പറയുന്നത്.

വര്‍ഷങ്ങള്‍‌ക്കു മുമ്പാണ് ആദ്യത്തെ സം‌ഭവം. ബാം‌ഗ്ലൂരില്‍‌ വന്നശേഷം‌ ആദ്യമായി കാസര്‍‌ഗോഡുള്ള വീട്ടില്‍‌പോയി തിരിച്ചുവരുന്ന ഒരു മഴക്കാല യാത്രയിലാണ് ഈ അനുഭവമുണ്ടാവുന്നത്‌. ഒരു ഞായറാഴ്‌ച വൈകുന്നേരം‌ സ്റ്റേറ്റുബസ്സിന്നു കാസര്‍‌ഗോഡു കെ. എസ്. ആര്‍. ടി. സി. ബസ്‌സ്റ്റാന്‍‌റില്‍‌ ബസ്സിറങ്ങി. ബാം‌ഗ്ലൂരിനു വരുന്ന ബസ്സെവിടെ നി‌ല്‍‌ക്കുമെന്നോ, എവിടെ നിന്നും‌ ടിക്കറ്റെടുക്കണമെന്നോ ഒരു നിശ്ചയവുമില്ല. നേര്‍‌ത്ത മഴയുണ്ട്‌. അവിടെ അന്വേഷണവിഭാഗത്തില്‍‌ പോയി ചോദിച്ചപ്പോള്‍‌ എട്ടുമണിക്കാണു ബസ്സ്‌ എന്നും‌, അന്നേരം‌ വന്നു കണ്ടക്ടറോടു ചോദിച്ചാല്‍‌ മതിയെന്നും‌ പറഞ്ഞ് അയാള്‍‌ എന്തൊക്കെയോ പിറുപിറുക്കുകയും‌ ചെയ്തു. ആ പിറുപിറുക്കല്‍‌ എനിക്കിഷ്ടമായില്ലെങ്കിലും‌ തിളച്ചുവന്ന രോഷം‌ ഞാന്‍‌ ഒരു രൂക്ഷമായ നോട്ടത്തില്‍‌ ഒതുക്കി അവിടെ നിന്നും‌ മാറി. സമയം‌ അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ആ പഴയ ബസ്‌റ്റാന്‍‌ഡില്‍‌ ഞാനെന്തു ചെയ്യാന്‍‌? അന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍‌ മനസ്സിലേക്കു വലിച്ചെറിഞ്ഞ കനല്‍‌ ഇടയ്‌ക്കൊക്കെ കത്തിക്കൊണ്ടിരുന്നു.

അല്പം‌ കഴിഞ്ഞപ്പോള്‍‌ മൈക്കും‌ കെട്ടിവെച്ചുകൊണ്ട്‌ ഒരു ഓട്ടോറിക്ഷ ആ വഴി വന്നു. കാസര്‍‌ഗോഡില്‍‌ മിന്നല്‍‌ ഹര്‍ത്താലാണത്രേ! അവിടെ അടുത്തെവിടെയോ ഹിന്ദു-മുസ്ലീം‌ ലഹള നടന്നു. മഞ്ചേശ്വരം‌ ഭാഗത്തെവിടേയോ ബിജെപ്പിക്കാര്‍‌ നടത്തിയെ റാലിയിലേക്ക്‌ ആരോ കല്ലെറിഞ്ഞതാണു പ്രശ്നകാരണം‌. റാലിക്കാര്‍‌ കണ്ണില്‍‌ കണ്ടതൊക്കെ നശിപ്പിച്ചു, അതും‌ പോരാത്തതിനാലാണ് ഹര്‍‌ത്താല്‍‌! വ്യാപാരസ്ഥാപനങ്ങളെല്ലാം‌ ഉടനേ അടച്ചിടണമെന്നും‌ വാഹനങ്ങള്‍‌ ഓടിക്കരുതെന്നും‌ മുന്നറിയിപ്പുണ്ടായി! യാത്രക്കാരൊക്കെ തിരക്കിട്ടോടുന്നു. എന്തു ചെയ്യണമെന്നറിയില്ല, ഞാന്‍‌ വീണ്ടും‌ കെ. എസ്. ആര്‍. ടി. കൗണ്ടറിലേക്കു നടന്നു, അയാളുടെ ദുര്‍‌മുഖം‌ കണ്ടപ്പോള്‍‌ ഒന്നും ചോദിക്കാന്‍‌ തോന്നിയില്ല; എങ്കിലും‌ ചോദിച്ചു ബാം‌ഗ്ലൂരിലേക്കുള്ള ബസ്സുണ്ടാവുമോ? അയാളെന്നെയൊന്നു നോക്കി, “അങ്ങോട്ടു നില്‍‌ക്ക്‌, ഇപ്പോള്‍‌ പറയാനാവില്ല, കുറച്ചുകഴിഞ്ഞു പറയാം”.

കടകളൊക്കെ അടഞ്ഞു, വാഹനങ്ങള്‍‌ ഒക്കെ നിലച്ചു, ആക്രോശിച്ചുകൊണ്ടൊരു ജാഥ കടന്നുപ്പോയി… ആള്‍‌ക്കാരൊക്കെ ഒഴിഞ്ഞ്‌ ബസ്റ്റാന്റ്‌ കാലിയാവാന്‍‌ തുടങ്ങി. ഞാന്‍‌ വീണ്ടും‌ ആ മനുഷ്യനെ സമീപിച്ചു, അയാള്‍‌ പറഞ്ഞു “ഇന്നിനി ബസ്സൊന്നും‌ പോകില്ല, ടിക്കറ്റ്‌ ബുക്കുചെയ്തതാണെങ്കില്‍‌ ക്യാന്‍‌സല്‍‌ ചെയ്തിട്ടു വീട്ടില്‍‌ പൊക്കോളൂ” എന്ന്.

ഞാന്‍‌ നേരെ കര്‍‌ണാടക ബസ്സ്‌ നിര്‍‌ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്കു പോയി. അവര്‍ പറഞ്ഞു നാളെ രാവിലെ 6.15 നാണ്‌ ആ ബസ്സു ബാം‌ഗ്ലൂരിനു പോകുന്നതെന്ന്‌. പിന്നെ ഒന്നും‌ ആലോചിക്കാനില്ല, ഒരു റൂം‌ തപ്പുക, അവിടെ താമസിച്ച്‌ രാവിലെ പോവുക! അങ്ങനെ ചിന്തിച്ചപ്പോഴാണ് CPCRI – ല്‍‌ വര്‍ക്കുചെയ്യുന്ന ജിജിജോര്‍‌ജെന്ന കൂട്ടുകാരനെ വിളിച്ചാലോന്നുള്ള വിചാരമുണ്ടായത്‌. പുള്ളിയെ വിളിച്ചപ്പോള്‍‌ അവന്‍‌ പറഞ്ഞു നേരെ ഇങ്ങോട്ടു വിട്ടോ, രാവിലെ ഏറ്റു പോകാമെന്ന്. നടക്കുകയേ നിവൃത്തിയുള്ളൂ – നടന്നു… വല്യൊരു ബാഗുമായി റോട്ടിലൂടെ നേരെ CPCRI – ലേക്ക്‌. വഴിയിലൊരു ഓട്ടോ റിക്ഷയെ ചിലരെടുത്തു മറിച്ചിട്ടതു കണ്ടു. റോഡിലൊക്കെ ടയര്‍‌ കത്തിച്ചുവെച്ചിരിക്കുന്നു. അങ്ങനെ CPCRI -ലെത്തി. അവിടെ കാന്റീനില്‍‌ നിന്നും‌ രാത്രിഭക്ഷണവും‌ കഴിച്ച്‌ ജിജിയുടെ വീട്ടില്‍‌ കിടന്നുറങ്ങി.

രാവിലെ 5.15 നുതന്നെ എണീറ്റു. ജിജി പറഞ്ഞു രാവിലെ ഒത്തിരി ഓട്ടോ കാസര്‍‌ഗോഡേക്കു കിട്ടും‌. അഞ്ചു മിനിട്ടുയാത്രയേ ഉള്ളൂ പതിയെ പോയാല്‍‌ മതിയെന്ന്‌. 5.45 മുതല്‍‌ റോഡില്‍‌ പോയി ഓട്ടോയേയും‌ കാത്തിരിപ്പായി. എവിടെ? ഒറ്റ വാഹനം‌ പോലുമില്ല! പിന്നെ ആലോചിച്ചു നിന്നില്ല, ബാഗുമെടുത്തു വേഗത്തില്‍‌ നടന്നു. സമയം‌ ആറേ പത്തോടടുക്കുന്നു. കുറച്ചങ്ങു നീങ്ങിയപ്പോള്‍‌ ഒരു സ്‌കൂട്ടര്‍‌ യാത്രക്കാരന്‍‌ എന്റെ അടുത്തു വന്നു നിര്‍‌ത്തി. അയാള്‍‌ പറഞ്ഞു “കാസര്‍‌ഗോഡേക്കാണെങ്കില്‍‌ കയറിക്കോളൂ” എന്ന്‌. ഊശാന്‍‌ താടിയും‌ തലയില്‍‌ ഒരു മുസ്‌ളീം‌ തൊപ്പിയും‌ (തലേക്കെട്ട്) വെള്ള വസ്ത്രങ്ങളും‌ ഉള്ള ആളെ കണ്ടാല്‍‌ തന്നെ പറയും‌‌ ഏതോ ഹാജിയാരാണെന്ന്‌. ഞാന്‍‌ മറ്റൊന്നും‌ ആലോചിച്ചില്ല. വേഗം‌ കയറി. അയാള്‍‌ എന്നോടു കാര്യങ്ങള്‍‌ ചോദിച്ചു. ഞാന്‍‌ എന്റെ അവസ്ഥ വിശദീകരിച്ചു. ഹര്‍ത്താലിന്റെ നിരര്‍‌ത്ഥകതയെപ്പറ്റിയും‌ സാധാരണക്കാരന്‍‌ അനുഭവിക്കുന്ന യാതനയെപ്പറ്റിയും‌ അദ്ദേഹം‌‌ സം‌സാരിച്ചു, ഞാനും‌ സപ്പോര്‍‌ട്ടു കൊടുത്തു. സമയം‌ ആറേ പതിഞ്ചോടടുക്കുന്നു. അദ്ദേഹം‌ പള്ളിയിലേക്ക്‌ സുബഹിനിസ്‌കാരത്തിനായി പോവുകയായിരുന്നു. ഒരു ദൈവവിളിയാലെന്ന പോലെ നിര്‍‌ത്തിയതാണത്രേ! വലിയൊരു ബാഗുമായി നടക്കുന്ന എന്നെ ചെറിയൊരു സ്‌കൂട്ടറില്‍‌ കയറ്റാന്‍‌ ആദ്ദേഹം‌ കാണിച്ച സന്മനസിനു നന്ദി പറഞ്ഞു. അദ്ദേഹം‌ നേരെ സ്കൂട്ടര്‍‌ ബസ്റ്റാന്റിലേക്കു വിട്ടു. ഞങ്ങള്‍‌ സ്റ്റാന്റിനടുത്തേക്ക്‌ എത്തുമ്പോഴേക്കും‌ ബസ്സ്‌ സ്റ്റാന്റില്‍‌ നിന്നും‌ ഇറങ്ങിയിരുന്നു. ഒരു മിനിറ്റു വൈകിയിരുന്നെങ്കില്‍‌ എനിക്കാ ബസ്സ്‌ കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പേരുപോലും‌ ഞാന്‍‌ ചോദിച്ചിരുന്നില്ല. എങ്കിലും‌ അദ്ദേഹത്തിന്റെ മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി ഇന്നും‌ ഞാന്‍‌ മനസ്സില്‍‌ സൂക്ഷിക്കുന്നു.

ഒരു പരിചയവും ഇല്ലാതെ എന്നെ സഹായിക്കാന്‍‌ അദ്ദേഹം‌ കാണിച്ച ആ മനോഭാവത്തിലാണ് ദൈവമിരിക്കുന്നത്‌. അദ്ദേഹം‌ തന്നെയാണ് എനിക്കപ്പോള്‍‌ ദൈവവും‌. ദൈവത്തിന്റെ പേരും‌ പറഞ്ഞ്‌ തെരുവില്‍‌കിടന്ന്‌ തമ്മിലടിക്കുമ്പോള്‍‌ നിശബ്‌ദമായി ദൈവദത്തമായ പ്രവര്‍‌ത്തനങ്ങളിലേര്‍‌പ്പെടുന്നവര്‍‌ നമുക്കുചുറ്റുമുണ്ട്‌. ഇത്തരം‌ കൊച്ചുകൊച്ചു ദൈവങ്ങളെയാണ് എനിക്കു വിശ്വാസം. നമുക്കവര്‍‌ പ്രചോദനവും‌ പ്രത്യാശയും‌ നല്‍‌കുന്നു. ഇതു പോലെ തന്നെ മറ്റൊരനുഭവം‌ പിന്നീടും‌ എനിക്കുണ്ടായിട്ടുണ്ട്‌. അതിനെപറ്റി പിന്നീടു പറയാം.

വോട്ടുചെയ്യുന്നതിനുമുമ്പ്‌ ഒരു നിമിഷം!

തെരഞ്ഞെടുപ്പ്‌ അടുക്കാറായി. പരസ്പരം‌ തെറി വിളിച്ചും‌ വിഴുപ്പലക്കിയും‌ അവര്‍‌ വീണ്ടും‌ നമ്മുടെ മുമ്പിലേക്കു വരും – ഒരു നാണവുമില്ലാതെ. നാടു ഭരിക്കാനായി നമ്മള്‍‌ തെരഞ്ഞെടുത്തു വിടുന്നവര്‍‌, Continue reading

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളില്‍ പ്രവര്‍ത്തിക്കുന്ന വിക്കിപ്രവര്‍ത്തകരുടെ സംഗമം 2010 Continue reading

PayPal – പണമിടപാടിലെ ഓണ്‍‌ലൈന്‍‌ സ്വകാര്യത

PayPalഇ-കൊമേഴ്‌സിന്റെ വളര്‍‌ച്ചയിലൂടെ പലതരത്തിലുള്ള പണമിടപാടുകളും‌ ഇന്റെറ്‌നെറ്റിലേക്കു ചേക്കേറുകയുണ്ടായി. നമുക്കുവേണ്ട സാധനങ്ങള്‍‌ ഒരു ഷോപ്പിലെന്ന പോലെ ഭം‌ഗിയായി നിരത്തിവെച്ച്‌ വില്‍‌പ്പനയ്‌ക്കുവെച്ചിരിക്കുന്ന ebay പോലുള്ള നിരവധി ഓണ്‍‌ലൈന്‍‌ സം‌രം‌ഭങ്ങള്‍‌ വന്നു. റെയില്‍‌വേ ടിക്കറ്റ്‌ റിസര്‍‌വേഷനും‌ ഹോട്ടല്‍‌ റൂം‌ ബുക്കിം‌ങും‌ ഒക്കെ ഇന്റെര്‍‌നെറ്റുവഴി തന്നെ നടത്താന്‍‌ തുടങ്ങി. ക്രെഡിറ്റ്‌കാര്‍‌ഡുകളുടേയും‌ ഡെബിറ്റ്‌കാര്‍‌ഡുകളുടേയും‌ ഉപയോഗം‌ വ്യാപകമായി. ബാങ്കുകളായ ബാങ്കുകളൊക്കേയും‌ അവരവരുടെ നെറ്റ്‌ബാങ്കിം‌ങ്‌ സം‌വിധാനത്തിലൂടെ ഉപഭോക്താക്കള്‍‌ക്ക്‌ മികച്ച സേവനം‌ ലഭ്യമാക്കി. ആവശ്യങ്ങളൊക്കെയും‌ നമ്മുടെ വിരല്‍‌ത്തുമ്പിലൊരു മൗസ്‌ക്ലിക്കിലുതുങ്ങിയപ്പോള്‍‌ തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും‌ കൂടി വന്നു. Continue reading

നല്ല സിസ്റ്റത്തിന്‌ നല്ല ആ‌ന്റി-വൈറസ്സ്

Rajesh K Odayanchal | Chayilamനമ്മുടെ കമ്പ്യൂട്ടറിനെ വൈറസുകളില്‍‌ നിന്നും രക്ഷിക്കുകയെന്നത്‌ വളരെ ഗൗരവമര്‍‌ഹിക്കുന്നൊരു കാര്യമാണിന്ന്. പെന്‍‌ഡ്രൈവുകളുടെ ഉപയോഗമൂലവും‌ ഇന്റെര്‍‌നെറ്റിലൂടെയും‌ ഒക്കെയായി കമ്പ്യൂട്ടറിലെത്തുന്ന വൈറസുകളുടെ എണ്ണം‌ ക്രമാതീതമായി വര്‍‌ദ്ധിച്ചിരിക്കുന്നു. പലതരത്തിലുള്ള വൈറസ്സുകളുണ്ട്. കമ്പ്യൂട്ടറിന്റെ പ്രവര്‍‌ത്തനങ്ങളെ മന്ദീഭവിപ്പിക്കുക മുതല്‍‌ ഒരാളുടെ ബാങ്ക്‌ അകൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം‌ ചോര്‍‌ത്തിയെടുക്കാന്‍‌ പറ്റുന്ന വൈറസ്സു വരെ ഇതില്‍‌ പെടും. അതുകൊണ്ടു തന്നെ നമ്മുടെ കമ്പ്യൂട്ടറില്‍‌ മികച്ച ഏതെങ്കിലും‌ ഒരു anti-virus software നിര്‍‌ബന്ധമായും‌ ഉണ്ടായിരിക്കണം. ഭാഗ്യമെന്നു പറയട്ടെ, മാര്‍‌ക്കറ്റിലെ ഏറ്റവും‌ നല്ല anti-virus -കള്‍‌ എല്ലാം‌ തന്നെ നമ്മുടെ സ്വകാര്യ ആവശ്യത്തിനായി free ആയി തന്നെ ഇതു നല്‍‌കിവരുന്നുണ്ട്.

എന്തിനായിരിക്കും‌ ഇത്തരം‌ കമ്പനികള്‍‌ അവരുടെ product നമുക്ക്‌ വെറുതേ തരുന്നത്? ഇത്തരം‌ കമ്പനികളെല്ലാം‌തന്നെ അവരുടെ anti-virus – ന്റെ ഒരു pro versions കൂടി ഇറക്കിയിട്ടുണ്ടാവും‌. ഇതില്‍‌ ഫ്രീവേര്‍‌ഷനില്‍‌ ഉള്ളതിനേക്കാള്‍‌ പ്രത്യേകതകളും‌ ഉണ്ടാവും. ആവശ്യക്കാര്‍‌ക്കതു വാങ്ങിക്കാവുന്നതുമാണ്.

നല്ലതെന്നു തോന്നിയ പ്രധാനപ്പെട്ട മൂന്ന് ആന്റി-വൈറസ്സുകളെ താഴെ കൊടുത്തിരിക്കുന്നു. ഇവയെല്ലാം‌ തന്നെ windows versions മാത്രമാണ്‌ നല്‍‌കിവരുന്നത്. എന്നാല്‍‌ Avast എന്ന anti-virus, mac – സിസ്‌റ്റം‌സിനു വേണ്ടിയുള്ള versions – ഉം‌ കൊടുത്തു വരുന്നുണ്ട്.

1. Avast Home Edition Free Anti-virus

Avast Free Anti Virusspy-ware detection- ന്റെ കാര്യത്തിലായാലും‌ virus detection-ന്റെ കാര്യത്തിലായാലും വളരെ നല്ല രീതിയില്‍‌ പ്രവര്‍‌ത്തിക്കുന്നൊരു ആന്റിവൈറസ്സാണിത്. ഫ്രീ ആയിട്ടു തന്നെ ഇതു നമുക്കവരുടെ സൈറ്റില്‍‌ നിന്നും‌ ഡൗണ്‍‌ലോഡു ചെയ്യാം‌. അവാസ്‌റ്റിന്റെ ഫ്രീ സോഫ്‌റ്റ്‌വെയര്‍‌ കിട്ടാന്‍‌ ഇവിടെ ക്ലിക്കുചെയ്യുക.

വളരെ സിമ്പിളായിട്ടുള്ള യൂസര്‍‌ ഇന്റെര്‍‌ഫേസ്‌ ആയതിനാല്‍‌ അധികം കമ്പ്യൂട്ടര്‍‌ പരിജ്ഞാനമില്ലാത്തവര്‍‌ക്കും‌ ഇതു കൃത്യമായി ഉപയോഗിക്കാനാവുന്നു. മാത്രമല്ല അതിലെ മറ്റു പ്രത്യേകതകളെ നമുക്കു നമ്മുടേതായ രീതിയില്‍‌ customize ചെയ്യാനും പറ്റുന്നു. Web browsing, email, file sharing തുടങ്ങി വയറസ്സു വരാന്‍‌ സാധ്യതയുള്ള പ്രധാനപ്പെട്ട ഏഴുവഴികളെ വളരെ ഫലപ്രദമായി നിരീക്ഷിച്ചുകൊണ്ടാണ് അവാസ്‌റ്റ് പ്രവര്‍‌ത്തിക്കുന്നത്.

എല്ലായ്‌പ്പോഴും‌ ആവശ്യമില്ലെങ്കിലും‌ ഇടയ്‌ക്കൊക്കെ ബൂട്ട്ഫയലുകളെ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം‌ ചില വയറസ്സുകള്‍‌ ബൂട്ടിങ്ങ്സെക്‌ടറുകളില്‍‌ കയറിക്കൂടി വളരെ മാരകമായ കേടുപാടുകള്‍‌ വരുത്താന്‍‌ പോന്നവയാണ്. അവാസ്‌റ്റിന്റെ മറ്റൊരു പ്രത്യേകതയാണ് ബൂട്ട്‌സേര്‍‌ച്ചിങ്ങ്. ബൂട്ട്‌സേര്‍‌ച്ചിങ്ങ് പ്രവര്‍‌ത്തിപ്പിക്കുകവഴി അത്തരത്തിലുള്ള വൈറസുകളെ അവാസ്‌റ്റിനു ചെറുക്കാന്‍‌ പറ്റുന്നു. അതുകൊണ്ട്‌, ഫ്രീ ആന്റി-വൈറസ്സിനെ അന്വേഷിച്ചു നടക്കുന്നവര്‍‌ക്ക് നല്ലൊരു സോഫ്‌റ്റ്‌വെയറാണ് അവാസ്‌റ്റ്‌ എന്നു പറയാതെ വയ്യ.

2. Avira Personal Free Antivirus

Avast Free Anti Virusഅവാസ്‌റ്റിന്റെ അത്രയും‌ ഗുണമേന്‍‌മ അവകാശപ്പെടാനില്ലെങ്കിലും‌ മറ്റൊരു നല്ല ആന്റി-വൈറസ്സാണ് അവിര. ഇതിന്റെ‌ ഫ്രീ വേര്‍‌ഷന്‍‌ spyware -കളെ ഫലപ്രദമായി തടയുന്നില്ല എന്നതൊരു പോരായ്‌മയാണ്. സ്പൈവെയറുകളെ തടയാന്‍‌ SuperAntiSpyware പോലുള്ള മറ്റുചില മാര്‍‌ഗങ്ങള്‍‌ ഉപയോഗിക്കുകയും‌ വൈറസ്സിനെ തുരത്താന്‍‌ അവിര ഉപയോഗിക്കുകയും‌ ചെയ്താല്‍‌ നന്നായിരിക്കുമെന്നു കരുതുന്നു. വളരെ നല്ല ഇന്റെര്‍‌ഫേസ്സാണ് അവിരാ ആന്റി-വൈറസ്സിനും‌ ഉള്ളത്. എന്നാല്‍‌ അവാസ്റ്റിനേക്കാള്‍‌ കോണ്‍‌ഫിഗര്‍‌ ചെയ്യാന്‍‌ ഇതല്പം‌ ബുദ്ധിമുട്ടാണെന്നു തോന്നുന്നു.

അവിരാ ആന്റി-വൈറസ്സ്‌ download ചെയ്യാന്‍‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

3. AVG Antivirus Free Edition

AVG Free Anti Virusവളരെ പേരുകേട്ടതും‌ ഒരുവിധം നല്ല പ്രവര്‍‌ത്തനക്ഷമതയുള്ളതുമായ മറ്റൊരു ആന്റി-വൈറസ്സാണ് AVG. നിരവധി ആളുകള്‍‌ ഇതുപയോഗിച്ചു വരുന്നു. നല്ല യൂസര്‍‌ ഇന്റെര്‍‌ഫേസ്‌ ഇതിന്റേയും‌ പ്രത്യേകതയാണ്. വയറസ്സുകളേയും‌ സ്പൈവെയറുകളേയും‌ വളരെ ഫലപ്രദമായിത്തന്നെ AVG ചെറുക്കുന്നു. എങ്കില്‍‌കൂടി അവാസ്റ്റിനേയും‌ അവിരയേയും‌ കൂട്ടി താരതമ്യം‌ ചെയ്യുമ്പോള്‍‌ AVG അല്പം‌ പുറകില്‍‌ തന്നെയാണ്.

 

ഇവിടെനിന്നും‌ AVG ഡൗണ്‍‌ലോഡു ചെയ്യാം‌.

ചൂടാതെ പോയ് നീ

എന്നെകിലും നീ അറിയാതെ പോയിട്ടുണ്ടോ നിന്നെ എത്രയോ ആഴത്തിൽ പ്രണയിച്ച ഒരു ഹൃദയത്തെ? ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ നിൽക്കേണ്ടി വരുമ്പോൾ പ്രാണൻ പിടയുന്ന സങ്കടം മഴ പോലെ പെയ്തിറങ്ങിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ വരികളിൽ നീയുണ്ട്… ചിലപ്പോൾ ഞാനും… Continue reading

ചില ആത്മീയവ്യഭിചാരങ്ങള്‍

അപ്രതീക്ഷിതമായി മുന്നിലെത്തിയ ചില ദൃശ്യങ്ങളോടുള്ള പ്രതികരണങ്ങൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്; ചിലപ്പോൾ അത് ചിന്തകളെ മരവിപ്പിക്കും. മതപരിവർത്തനത്തിന്റെ പേരിലുള്ള അതിക്രമങ്ങളെയും അതിൻ്റെ സാമൂഹിക തലങ്ങളെയും കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ സജീവമായിരിക്കുമ്പോൾത്തന്നെ, ചില നിരീക്ഷണങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നുണ്ടാവാം. ഇവിടെ ചർച്ച ചെയ്യപ്പെട്ടതുപോലുള്ള ഒരു വീഡിയോ, ഒരു പ്രത്യേക മതവിഭാഗത്തിന്റെ മഹിമ വർണ്ണിക്കാനായി, രാജ്യത്തിൻ്റെ പൊതുചിഹ്നങ്ങളെയും മൂല്യങ്ങളെയുംപോലും ദുർവ്യാഖ്യാനം ചെയ്യുന്നതിലൂടെ, മറ്റുള്ളവരെ ഇകഴ്ത്തിക്കാട്ടുന്ന ശ്രമങ്ങൾ നടത്തുന്നത് കാണുമ്പോൾ മനസ്സിൽ ഒരു വല്ലായ്മ നിറയുന്നത് സ്വാഭാവികമാണ്.

ഒരു ദേശീയ ചിഹ്നത്തെപ്പോലും തങ്ങളുടെ വിഭാഗീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ച്, അധികാരത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായ അശോകചക്രത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇത്തരം വാദങ്ങൾ, അറിവിനെ ദുരുപയോഗം ചെയ്യുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ്. യഥാർത്ഥത്തിൽ, അറിവ് ഒരു ആയുധമാണ്; അത് നന്മയ്ക്കായും പുതിയ സൃഷ്ടികൾക്കായും ഉപയോഗിക്കാം, അല്ലെങ്കിൽ വിനാശകരമായ വ്യാഖ്യാനങ്ങൾ മെനയാനും. അറിവുള്ള വ്യക്തിയുടെ നാവിൽ നിന്ന് പുറത്തുവരുന്ന ദുർവ്യാഖ്യാനങ്ങൾ, മതഗ്രന്ഥങ്ങളോ ദേശീയ ചിഹ്നങ്ങളോ ആകട്ടെ, അവയെ വളച്ചൊടിച്ച് തെരുവുകളിൽ പ്രസംഗിക്കപ്പെടുമ്പോൾ, അത് നിരപരാധികളെ വേദനിപ്പിക്കുകയും തെറ്റിദ്ധാരണകൾ വളർത്തുകയും ചെയ്യുന്നു. ‘ബഹുജനം പലവിധം’ എന്ന് പറയുന്നത് എത്രയോ സത്യമാണ്. എല്ലാവർക്കും എല്ലാ കാര്യങ്ങളുടെയും ആഴം മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ, പിഴച്ച നാവുകളിൽ നിന്ന് പടച്ചുവിടുന്ന ദുർവാക്കുകളുടെ ഫലം പലപ്പോഴും സമൂഹത്തിലെ നിഷ്‌കളങ്കരായ അംഗങ്ങൾ അനുഭവിക്കേണ്ടിവരുന്നു.

എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും, നമ്മെ ഒന്നിപ്പിക്കുന്ന ചില ഉദാത്തമായ സത്യങ്ങളുണ്ട്. വാക്കുകൾക്ക് വിഭജിക്കാനാവാത്തത്ര ആഴമുണ്ട് മനുഷ്യബന്ധങ്ങൾക്ക്. മതങ്ങളുടേയും ദർശനങ്ങളുടേയും മൂല്യങ്ങൾ ഏതൊരാൾ വായിച്ചാലും, അവയൊക്കെയും മനുഷ്യനെ സ്നേഹിക്കാനും പരസ്പരം സഹായിക്കാനും മാത്രമാണ് ആഹ്വാനം ചെയ്യുന്നത്. വിദ്വേഷത്തിൻ്റെയും വിഭാഗീയതയുടെയും മതിലുകൾ കെട്ടിപ്പടുക്കുന്നതിനു പകരം, വ്യത്യസ്തമായ വിശ്വാസങ്ങളോടുള്ള ബഹുമാനത്തിലും സ്നേഹത്തിലുമാണ് നമ്മുടെ രാജ്യത്തിൻ്റെ യഥാർത്ഥ ശക്തി കുടികൊള്ളുന്നത്. തെറ്റിദ്ധാരണകൾക്ക് മറുപടി നൽകേണ്ടത് വെറുപ്പുകൊണ്ടല്ല, മറിച്ച്, കരുണയോടും വ്യക്തതയോടും കൂടിയുള്ള സംവാദങ്ങളിലൂടെയാണ്. രാജ്യത്തിൻ്റെ പതാകയിലെ ഓരോ നിറവും, അത് കാവിയായാലും പച്ചയായാലും, മധ്യത്തിലെ ധർമ്മചക്രവും സൂചിപ്പിക്കുന്നത് ഏതെങ്കിലും ഒരു വിഭാഗത്തെ സ്വന്തമാക്കാനുള്ളതല്ല, മറിച്ച്, എല്ലാ വിഭാഗക്കാർക്കും ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തുന്ന ഉന്നതമായ ഭാരതീയ പൈതൃകത്തെയാണ്. ഈ ഐക്യവും സൗഹൃദവുമാണ് നാം മുറുകെപ്പിടിക്കേണ്ട ഏറ്റവും വലിയ പോസിറ്റീവായ സത്യം. അതുകൊണ്ട്, നമ്മുടെ സംസാരത്തിലും എഴുത്തിലുമെല്ലാം, ഈ സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും ഭാഷയായിരിക്കണം എന്നും നിലനിൽക്കേണ്ടത്.

 (വീഡിയോയുടെ യൂടൂബ് ലിങ്ക് താഴെ കൊടുത്തിരുന്നു. ആ വിഡിയോ പിന്നീട് യൂടൂബ് തന്നെ ഡിലീറ്റ് ചെയ്തിരുന്നു)