മക്കളായ് നാലുപേരുണ്ടെങ്കിലും
അമ്മ ഏകയാണേകയാണീ ഊഴിയിൽ
അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ
ഭാരമായ് തീർന്നുവോ നാലുപേർക്കും? Continue reading
Author: Rajesh Odayanchal
സഫലമീ യാത്ര

എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അമ്പത്തിനാലോളം കവിതകൾ അടങ്ങിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (1986), വയലാർ അവാർഡ് (1986). ഓടക്കുഴൽ അവാർഡ് (1885) തുടങ്ങി നിരവധി അവാർഡുകൾ നേടിയ കവിതയാണിത്. കക്കാടിന്റെ യഥാർത്ഥ നാമം നാരായണൻ നമ്പൂതിരി കക്കാട് എന്നാണ്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു.
അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുന്ന സമയത്ത് എഴുതിയതാണ് ഈ കവിത. ധനുമാസത്തിലെ ആതിര നിലാവിനെ വരവേൽക്കുകയാണു കവി. ആതിര നിലാവിന്റെ നീലിമയിൽ അടുത്തെത്തുന്ന ഓർമ്മകളിലും കേൾക്കാൻ കൊതിച്ചിരിക്കുന്ന ഊഞ്ഞാൽ പാട്ടിലും തന്നിലെ വേദനകൾ മൊത്തം അലിഞ്ഞില്ലാതാവുന്നതായി കവി സങ്കല്പിച്ചിരിക്കണം. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്. ഓടകുഴൽ അവാർഡ്, ആശാൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1987 ജനുവരി-6ന് അർബുദരോഗബാധയാൽ അദ്ദേഹം മരിച്ചശേഷമാണ് നാടൻചിന്തുകൾ, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.
കവിത ആലാപനം: വിജയകുമാർ ബ്ലാത്തൂർ
ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിര വരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ-
ന്നണിയത്തുതന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരുചുമയ്ക്കടിയിടറിവീഴാം.
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്, വളരെനാള്‍കൂടി
നേരിയ നിലാവിന്റെ പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടു നില്‍ക്കൂ.
ഓരോ നിറംകൊണ്ടു നേരമളന്നും
ഓരോ രവംകൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലന്തികളിഴഞ്ഞും
ഒരു കരസ്പര്ശത്തി,ലൊരു നേര്‍ത്ത തേങ്ങലി-
ലിരവിന്‍ വ്രണങ്ങളില്‍ കുളിരു ചുറഞ്ഞും
കുഴയുമീ നാളുകളി,ലൊച്ചയുണ്ടാക്കാതെ-
യാതിരവരുന്നുവെന്നോ, സഖീ?
ആതിരവരുന്നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി; വരുംകൊല്ല-
മാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം!
എന്തു, നിന്‍ മിഴിയിണ തുളുമ്പിയെന്നോ, സഖി,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ച്ചവര്‍പ്പുപെടാതീ മധുപാത്ര-
മടിയോളം മോന്തുക; നേര്‍ത്ത നിലാവിന്റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെയറകളിലെയോര്‍മ്മകളെടുക്കുക.
ഇവിടെയെന്തോര്‍മ്മകളെന്നോ,
നെറുകയിലിരുട്ടേന്തിപ്പാറാവു നില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും,
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും,
നൊന്തും, പരസ്പരം നോവിച്ചും, മൂപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണം, ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം.
പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?
ഇത്തിരിക്കൂടെ നടന്നവ, കിന്നാര-
മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-
ച്ചിരിച്ചു കവിളുതുടിച്ചവ,
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ,
കെട്ടിപ്പുണര്‍ന്നു മുകര്‍ന്നവ,
കുത്തിപ്പിളര്‍ന്നു മരിച്ചവ, കൊന്നവ,
മൊട്ടായിപ്പുഴുതിന്നു, പാതി വിടര്‍ന്നു
പെരുവഴിയില്‍ ഞെട്ടറ്റടര്‍ന്നു പതിച്ചവ,
വഴിപോക്കരിരുളില്‍ ചവുട്ടിയരച്ചവ,
ഓരാതിരിക്കേച്ചവിട്ടടികളില്‍പ്പുള-
ഞ്ഞുല്‍ഫണമുയര്‍ന്നാടിനിന്നവ-ഒക്കെയും
ഒക്കെയുമോര്‍മ്മകളായിരിക്കാം,
ഓര്‍ക്കാന്‍ കഴിവീലവതന്‍ മുഖങ്ങള്‍.
മുഖമില്ലാതലറുമീ തെരുവുകള്‍ക്കപ്പുറം
മുരടന്‍ മുടുക്കുകള്‍ക്കപ്പുറം കാതുകളയച്ചുനോക്കൂ!
ഏതോ പുഴയുടെ കളകളത്തില്‍,
ഏതോ വയല്‍ക്കൊറ്റിതന്‍ നിറത്തില്‍,
ഏതോ മലമുടിപ്പോക്കുവെയ്‌ലില്‍,
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍,
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍,
നീങ്ങുമൊരു താന്തമാമന്തിയില്‍,
പടവുകളായ് കിഴക്കേറിയുയര്‍ന്നുപോയ്
കടുനീലവിണ്ണിലലിഞ്ഞുപോം മലകളില്‍,
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ, സഖി,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?
ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെയറിയാതെ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ, സഖി?
ചക്രവാളങ്ങളിലാഞ്ഞുചവിട്ടുന്ന
വിക്രമമെങ്ങ്? ഒരോങ്കാരബൃംഹണത്തില്‍
ത്രിപുരങ്ങളൊപ്പം തകര്‍ക്കുന്ന വീറെങ്ങ്?
ഏകാന്തരാവില്‍ നീയരുളുമീയലിവും
നെയ്ത്തിരിപോലെ തെളിയും കിടാങ്ങള്‍തന്‍
വിടര്‍മിഴികള്‍തന്‍ സ്വച്ഛനാളങ്ങളും
ഊതിത്തിളക്കിത്തളരാതെ കാക്കുമീ-
ദീനദീനങ്ങളാമല്‍പ്പദിനങ്ങളില്‍
ഒന്നു തെളിയുന്നു, നീയുമോര്‍ക്കുന്നുവോ?
ചീറിയടിക്കുമൊരിരുട്ടില്‍,
ദൂരങ്ങള്‍ കോള്‍കൊണ്ടു മുന്നില്‍ കിടക്കവേ,
കാല്‍കള്‍ ചുറ്റിപ്പിടിച്ചാഞ്ഞ് വിഴുങ്ങുമൊരു
പുഴ നമ്മള്‍ കഴപോലിറങ്ങിക്കടന്നതും,
നമ്മള്‍തന്നറിയാത്ത കാല്‍ച്ചവിട്ടേറ്റു
ഞെരിഞ്ഞ തൃണാവര്‍ത്തദേഹം, പുലരിയില്‍
വഴിവക്കില്‍ മലപോല്‍ കിടന്നതും.
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും, ആതിര-
യെത്തും, കടന്നുപോമീവഴി;
നാമിജ്ജനലിലൂടെതിരേല്‍ക്കും, ഇപ്പഴയൊ-
രോര്‍മ്മകളൊഴിഞ്ഞ താലം, തളര്‍ന്നൊട്ടു
വിറയാര്‍ന്ന കൈകളിലേന്തി, യതിലൊറ്റ
മിഴിനീര്‍ പതിക്കാതെ, മനമിടറാതെ.
കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര…
ഹാ! സഫലമീയാത്ര…
എന്‍ .എന്‍ . കക്കാട്
ആലാപനം: ജി. വേണുഗോപാൽ, വിജയകുമാർ ബ്ലാത്തൂർ
വിക്കിപീഡിയ സംഗമോത്സവം അവലോകനം
മലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.
സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.
പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.
ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.
അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.
ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.
സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.
പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.
മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.
പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.
ശ്രീ. അൻവർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻവർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.
മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.
മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.
കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.
ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.
- സംഗമോത്സവ ചെലവ്
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
#താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
#പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
#ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
#ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
#ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
#രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
#ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
#വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ
28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.
വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.
രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.
യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.
മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.
വിക്കിപീഡിയ സംഗമോത്സവം 2016
മലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.
2001 ജനുവരി 15 -നാണ് ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ് വിക്കിപീഡിയ ആരംഭിച്ചത്. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.
അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും.
ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇവയെ പറ്റിയുള്ള വിശദമായ വിശകലമാണ് വിക്കിസംഗമോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം വിക്കിപദ്ധതികളുടെ വിശകലനവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് 2012 മുതല്‍ കൃത്യമായി നടന്നുവരുന്ന വിക്കിസംഗമോത്സവം ലോകത്തെ ഭാഷാവിക്കിപീഡിയകളിലെ സുപ്രധാന കൂടിച്ചേരലായി മാറിക്കഴിഞ്ഞു.
കാസർഗോഡ് ജില്ലയിൽ വെച്ചു നടക്കുന്ന ആദ്യത്തെ വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയ ആരംഭിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന അഞ്ചാമത് വിക്കിസംഗമോത്സവം ആണിത്.
- മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക,
- വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക,
- 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക(നിലവിൽ 46,760+ ലേഖനങ്ങൾ ഉണ്ട്),
- വിക്കിപീഡിയയിൽ കാസർഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക,
- പൊതുസമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
- മലയാളത്തിന്റെ അയല്‍ ഭാഷകളായ തുളു, കന്നട, തമിഴ് വിക്കിപീഡിയകളുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുക, കേരള സംബന്ധമായ അടിസ്ഥാന ലേഖനങ്ങള്‍ ഈ വിക്കിപീഡിയകളില്‍ ഉറപ്പാക്കുക
തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പടന്നക്കാടു വെച്ച് ഇത്തവണ സംഗമോത്സവം നടത്തുന്നത്.
കർണാടകയോട് തൊട്ടുകിടക്കുന്ന ജില്ല എന്ന നിലയിലും അന്യം നിന്നുപോവുന്ന വിവിധ കലാരൂപങ്ങളുടെ നിലവറ എന്ന നിലയിലും ഏഴിലധികം ഭാഷകൾ (മലയാളം, തുളു, കൊങ്ങിണി, ഉറുദു, ബ്യാരി, കന്നഡ, മറാത്തി തുടങ്ങിയവ) പ്രധാനമായി സംസാരിക്കുന്നവർ ഉള്ള ജില്ല എന്ന നിലയിലും കാസർഗോഡ് നടക്കുന്ന വിക്കിസംഗമോത്സവം ഈ ഭാഷകളിലെ വിക്കിപീഡിയ ഉള്ളടക്കത്തെ സംബന്ധിച്ച് നാഴികകല്ലായി മാറും എന്നാണ് കരുതുന്നത്.
വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. ഇ-മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും. വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ കാസർഗോഡ് ജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും കാസർഗോഡിന്റെ ചരിത്രവും വിജ്ഞാനവും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.
വിക്കിസംഗമോത്സവത്തിന്റെ സ്വാഗതസംഘം വിക്കിപഠന ശിബിരമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഇതോടനുബന്ധിച്ച് നടത്തിവരുന്നു. എഴുത്തിനോട് താല്പര്യമുള്ളവരെയും വിജ്ഞാനത്തെ മുഖ്യമായി കാണുന്നവരേയും ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്നത്.
മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ…!

താഴെ എഴുതുന്നത് 2014 ലെ ഒരു കുറിപ്പാണ്. രണ്ട് കൂട്ടുകാരുടെ മരണം തന്നെയാണു വിഷയം. ഇപ്പോൾ ഇതു ചികഞ്ഞെടുക്കാൻ കാരണമുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 21 നു മരണത്തിൽ നിന്നും എന്നുതന്നെ പറയാവുന്ന തരത്തിൽ നിന്നും രക്ഷപ്പെട്ടവനാണു ഞാൻ. ആക്സിഡന്റ് ചെറുതെന്നു പറയാം; പക്ഷേ തലയ്ക്ക് ഏറ്റ പരിക്ക് അല്പം കൂടിയ തോതിലായിരുന്നു. താഴെ പറയുന്ന കഥയിലെ രണ്ടുപേരും എന്റെ പ്രിയ കൂട്ടുകാർ തന്നെയായിരുന്നു. വായിക്കുക…
… …. ….
മരണം എന്നും വല്ലാത്ത പ്രഹേളികയാണ്. ഇതുവരെ മരണത്തെ പറ്റിയുള്ള ചിന്തയോ മരിച്ചവരെ പറ്റിയുള്ള ദുഃഖമോ എന്നെ ഇത്രയധികം അലട്ടിയിരുന്നില്ല. ഈ വർഷം പക്ഷേ, മറിച്ചായിരുന്നു. വർഷാരംഭത്തിലാണ് ഒരു പ്രിയ കൂട്ടുകാരി എല്ലാം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. മരിക്കാൻ ഒരു കാരണം പത്രക്കാർ പറഞ്ഞെങ്കിലും അതിലേറെ, അവൾ മരണത്തെ സ്നേഹിക്കുകയായിരുന്നു എന്നതാണു സത്യം. ജീവിതത്തിൽ ഇനി ബാക്കിയൊന്നുമില്ലെന്നുള്ള തോന്നലോ, അവളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആലിംഗനങ്ങളിലെ വഴുവഴുക്കലുകളോ ജീവിത വിരക്തിക്കു കാരണമായിക്കാം. പണ്ടൊക്കെ മരണത്തെ പറ്റിയവൾ ഏറെ പറയുമായിരുന്നു… എങ്കിലും കേവലം ഇത്തരം സ്വപ്നങ്ങൾക്കു പിന്നിലേക്ക് ഓടുന്ന പതിവില്ലാത്തവളാണ് ഇവൾ. അനീതിക്കെതിരേ വരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ഇവൾ എന്തിനായിരിക്കണം മരണത്തിനു കീഴടങ്ങിയത്!!
ഒരിക്കലൊരു കടൽ തീരത്തിരിക്കുമ്പോൾ അവൾ വിചിത്രമായൊരു ഭാവന പങ്കു വെച്ചു! അലയടിക്കുന്ന ഈ കടലിന്റെ മേൽപ്പാളി ഒരുനിമിഷം തണുത്തുറഞ്ഞു പോയിരുന്നെങ്കിൽ ഞാനിവിടെ നിന്നെ വിട്ട് നടുക്കടലിലേക്ക് ഓടിപ്പോവും… ചില്ലുപാളികൾക്ക് താഴെ കടൽജീവികൾ ഓടിനടക്കുന്നിടത്ത് ഞാൻ ചാടി മറിയും… അങ്ങനെ ഓടിയോടി മടുക്കുമ്പോൾ പെട്ടന്ന്… വളരെ പെട്ടന്ന് കടൽ പഴയ പടിയാവണം!! എനിക്ക് കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകണം എന്ന്!! അന്നതൊരു രസകരമായ വിചിത്ര ഭാവനയായി ഞാൻ തള്ളിക്കളഞ്ഞു!!
പിന്നൊരിക്കൽ ഞങ്ങളൊരു റെയിൽവേ ട്രാക്കിനരികിലൂടെ നടന്നു വരികയായിരുന്നു… ദൂരെ ട്രൈനിന്റെ ചൂളം വിളി കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ പൂർവ്വാധികം തിളങ്ങി! ഞാനീ ട്രാക്കിൽ കേറി കണ്ണടച്ചു പിടിച്ച് അതിന്റെ മുന്നിലേക്ക് നടക്കട്ടെ. പെട്ടന്നായിരുന്നു അവൾ പറഞ്ഞത്! ഞാൻ പറഞ്ഞു ധൈര്യമുണ്ടെങ്കിൽ നടക്കൂ എന്ന്!! അവൾ ട്രാക്കിലേക്ക് കയറിയപ്പോൾ ഞാൻ ഭയന്നു. അവളുടെ കൈയ്യും പിടിച്ചു വലിച്ച് ഞാൻ മണൽ പരപ്പിലൂടെ ദൂരേയ്ക്ക് ഓടി!! അവൾ കിതയ്ക്കുകയായിരുന്നു… മുഖത്ത് വല്ലാത്ത വിവശത!! അവൾ തുടരുന്നു… എനിക്ക് വല്ലാത്ത കൊതിയാണ്… പുറകിൽ ട്രൈൻ വരുമ്പോൾ അതിന്റെ മുന്നിലൂടെ നടക്കണം… കണ്ണടച്ചുപിടിച്ച്… ഒരു നിമിഷത്തെ ഇടിയിൽ കഷ്ണങ്ങളായെനിക്ക് ചിതറി തെറിക്കണം എന്ന് – ഈ മണലിലൊക്കെ ചുവന്ന പൂക്കാളായി എനിക്കു പുൽകി കിടക്കണം… ഞാൻ അവളേയും കൊണ്ട് ഓടുകയായിരുന്നു, അവളുടെ കണ്ണിൽ കണ്ട ആ തിളക്കം ഒരു കൊച്ചു കുസൃതിയായി കാണാൻ ഞാൻ ശ്രമിച്ചു.
പിന്നെ ഒരു വലിയ ഗ്യാപ്പിൽ പെട്ട് ഞങ്ങൾ എവിടെയൊക്കെയോ ആയി. വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അവൾക്ക് ഒരു പെൺ കുഞ്ഞുണ്ട്; ഒരു കുടുംബമുണ്ട്. വിളിക്കുമ്പോൾ മോളെ പറ്റിയാവും സംസാരം; ഭർത്താവിനെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു ആദ്യമൊക്കെ… പലപ്പോഴും സംസാരിക്കുമ്പോൾ പുറകിൽ ഒരു ചൂളം വിളികേൾക്കാമായിരുന്നു. ഒരിക്കലവൾ പറഞ്ഞു, എടാ, നീ പണ്ട് എന്റെ കൈയ്യും പിടിച്ച് ഓടിയ മണൽ പരപ്പില്ലേ, എന്റെ വീടിപ്പോൾ ആ സ്ഥലത്താണ്… ഇതിലെ നടക്കുമ്പോൾ എന്നും ഞാൻ നിന്നെ ഓർക്കാറുണ്ട്. ഞാൻ ചോദിച്ചിരുന്നു, ഇപ്പോഴും ട്രാക്കിൽ കേറി നടക്കാൻ തോന്നാറുണ്ടോ നിനക്കെന്ന്… നേരിയൊരു ചിരി മാത്രമായിരുന്നു മറുപടി. ഇടയ്ക്കൊക്കെ ആ ചിരി ട്രൈനിന്റെ ചൂളം വിളിക്കിടയിൽ അലിഞ്ഞ് ചേർന്നില്ലാതാവും. കള്ളത്തരങ്ങൾ ഒന്നും സഹിക്കാത്ത പ്രകൃതം ആയിരുന്നു അവളുടേത്. നന്നായി പ്രസംഗിച്ചു ഫലിപ്പിക്കാനൊക്കെ മിടുക്കിയുമായിരുന്നു. അവളുടെ ചിരികളിൽ ചിലപ്പോൾ എന്തൊക്കെയോ മറച്ചുപിടിച്ചിരിക്കണം!
അവൾ മരിച്ചു. 2014 ജൂൺമാസത്തിൽ, ഞങ്ങൾ സേലത്തേക്കുള്ള യാത്രാമധ്യേ ഒരു കസിൻ വിളിച്ചു പറഞ്ഞു പത്രത്തിൽ അവളുടെ ഫോട്ടോയുണ്ടെന്ന്. ജൂൺ 13, 2014 – വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ഏറെ വർഷങ്ങൾക്കു ശേഷം അവൾ അവളുടെ മോഹം സഫലമാക്കി. ചിന്നിച്ചിതറിയിരുന്നു ശരീരം! ട്രാക്കിൽ കേറി അവൾ കണ്ണടച്ചു നടന്നിരിക്കണം. 50,000 രൂപയുടെ സാമ്പത്തിക ബാധ്യതയാണു പ്രശ്നമെന്നു പത്രക്കാർ പറയുമ്പോഴും എന്റെ ഓർമ്മയിലെത്തിയത്, അവളുടെ മനസ്സിൽ ഒരുപക്ഷേ ഉണ്ടായിരുന്നത് ചിന്നച്ചിതറി കഷണങ്ങളായി ദൂരേക്ക് തെറിക്കുന്ന അവളുടെ ശരീരമായിരിക്കണം എന്നായിരുന്നു, അതുമല്ലെങ്കിൽ സാമ്പത്തികമായി ഉണ്ടായ എന്തോ കള്ളത്തരത്തിൽ പെട്ടുലഞ്ഞ മനസ്സായിരിക്കണം – ഒരു വേള, ഒരുപക്ഷേ അവളെന്നെ ആ നിമിഷം ഓർത്തിരിക്കണം എന്നാശിക്കാനേ പറ്റുകയുള്ളൂ ആ സമയം!!
ഞാനാദ്യമായി മരണത്തിൽ ദുഃഖിക്കുകയായിരുന്നു അന്ന്. അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ച് പടിഞ്ഞാറ്റയിൽ കിടക്കുമ്പോൾ ഞാൻ വീടിന്റെ പുറകിൽ ആരുടേയോ കൂടെ മണ്ണപ്പം ചുട്ടുകളിക്കുകയായിരുന്നു… അഞ്ചു വയസായിരുന്നു അന്നെനിക്ക്. മരണം എന്തെന്നു പോലും അറിയാത്ത പ്രായം. അച്ഛന്റെ കുഴിയിലേക്ക് മണ്ണുകോരിയിടുമ്പോൾ നാളെ അച്ഛനവിടെ നിന്നും എണീറ്റു വരുമെന്ന ചിന്തയായിരുന്നു ഉള്ളിൽ… അത് മരണമാണെന്നും മരണം ഓരോ ജീവിതത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. മരണത്തെ അംഗീകരിക്കാൻ ചെറുപ്പകാലത്തു തന്നെ പഠിച്ചിരുന്നു. അതുകൊണ്ടുതന്നെ സമീപസ്ഥരോ കുടുംബക്കാരോ ആരുംതന്നെ മരിച്ചപ്പോൾ ദുഃഖം എന്നൊന്ന് ഉണ്ടായിട്ടേയില്ല.
പിന്നീട് രാഹുൽ മരിച്ചു! (ഒക്ടോബർ 18, 2014, ശനിയാഴ്ച 5 മണിക്കുശേഷം) അന്നു രാവിലെ വരെ ചാറ്റിൽ അവനുണ്ടായിരുന്നു. അവസാനചാറ്റായിരിക്കുമെന്ന് ആരറിഞ്ഞു! ഫെയ്സ്ബുക്കിലേക്ക് ഏറെ നാൾകൾക്ക് ശേഷം തിരിച്ചു വരികയായിരുന്നു ഞാൻ. മാറ്റിയ കവർ ഫോട്ടൊയ്ക്ക് അവൻ കമന്റും ഇട്ടിരുന്നു. തലേന്നു വിളിച്ചപ്പോൾ ഫോണ്ടുമായി ബന്ധപ്പെട്ട് ചില ഫയലുകൾ ഒക്കെ ഷെയർ ചെയ്യാമെന്നവൻ പറഞ്ഞിരുന്നു. എന്റെ മെയിൽ ബോക്സിൽ എത്തേണ്ടതായിരുന്നു അവ. രാഹുലിന്റെ മരണവും ഏറെ ഞെട്ടിപ്പിച്ചു കളഞ്ഞു. അതുവരെ സംസാരിച്ചു നിന്നിരുന്ന ആൾ ഒരു നിമിഷം കൊണ്ട് മാഞ്ഞതുപോലെ. ഒരിക്കൽ പോലും മരണത്തെ പറ്റിയുള്ള ഒന്നും സംസാരിച്ചിട്ടില്ല അവൻ. “ഒരു യാത്ര പോകാൻ തോന്നുന്നു” എന്നു പറഞ്ഞവൻ ഇറങ്ങിപ്പോയപ്പോൾ അതുൾക്കൊള്ളാനാവാതെ ഇരിക്കുന്ന ഒട്ടനവധി പേരുണ്ട്… എല്ലാവരുടെ മനസ്സിലും കാണും ഇതേ ചോദ്യം… എന്തിനായിരുന്നു രാഹുൽ ഈ പണി ചെയ്തത് എന്ന്!
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ജീവിതം അത്രയൊക്കെ വിരക്തമായി മാറുമോ? ഇപ്പോൾ അനുഭവിക്കുന്ന തീവ്രമായ മാനസ്സിക സംഘർഷങ്ങൾ നാളെ അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ ഒന്നുമല്ലാതെ ആവിയായി പോവുമെന്ന ചിന്തമാത്രം മതിയാവും ഒരു പക്ഷേ, ഒരാളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ! പക്ഷേ, കൃത്യസമയത്ത് അതോർമ്മിപ്പിക്കുവാൻ ഒരാൾ അടുത്തില്ലാതെ പോവുന്നതാണ് പലപ്പോഴും വിനയാവുന്നത്. അടുത്തിരിക്കുമ്പോഴും അകലായാവുകയാണോ നമ്മൾ ഓരോരുത്തരും? പങ്കാളിയെ, കൂട്ടുകാരനെ തിരിച്ചറിയാതെ വരുന്നത് മറ്റൊരു മരണം തന്നെയാണ്. അവരുടെ ചിന്തകളിൽ മൂളിപ്പറക്കുന്ന കരിവണ്ടിനെ യഥാസമയം മനസ്സിലാക്കാതെ, പുറം വാക്കുകളിൽ മാത്രം രമിച്ചിരുന്ന് ഞാനവന്റെ സുഹൃത്താണെന്നു പറയുന്ന മൂഢത്തരത്തിൽ ലജ്ജിക്കാതെ വകയില്ല. എംടിയുടെ മഞ്ഞിൽ എവിടെയോ സർദ്ദാർജി പറയുന്ന ഒരു വാക്യമുണ്ട്. “മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ” എന്ന്. എവിടേക്ക് എപ്പോൾ കയറി വരണമെന്ന് ആ കോമാളിക്കറിയില്ല! ആ കോമാളിക്കളിയിൽ നിന്നും നാളെ നമുക്കും രക്ഷയില്ല എന്നത് ഇപ്പോൾ ശരിക്കും എന്നെ പേടിപ്പിക്കുന്നുണ്ട്… മരണത്തെ ഞാനിപ്പോൾ ഭയക്കുന്നുണ്ട്!! എനിക്കു വേണ്ടപ്പെട്ടവരിൽ നിന്നും എന്റെ സുഹൃത്തുക്കളിൽ നിന്നും ഈ അസമയത്തെത്തുന്ന മരണമെങ്കിലും ഒന്നു മാറി നിന്നിരുന്നെങ്കിൽ!!
അനുബന്ധങ്ങൾ
1) 7th നവംബർ 2014 നു മലയാളം വാരികയിൽ രാഹുലിനെ പറ്റി പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ.
2) രാഹുലിനെ പറ്റി ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്ത ഇവിടെ
3) ഇതേ സൈറ്റിൽ രാഹുൽ
ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര
ആരോപണങ്ങൾ എന്തുമിരിക്കട്ടെ, ഫിദൽ കാസ്ട്രോ എന്ന അനശ്വര വിപ്ലവകാരി ഇന്നലെ മരിച്ചല്ലോ. പണ്ട് ചെഗുവേര എഴുതിയ ഒരു കവിതയിതാ… മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സച്ചിദാനന്ദനാണ്. അവതരണം കരിവെള്ളൂർ മുരളിയുടേതും.
നീ പറഞ്ഞു,
സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.
ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.
ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം.
അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സ്വേച്ഛാധിപതികള്‍ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.
അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദയങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.
ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം… അത്രമാത്രം…
തിരികെയാത്ര
ഒരു പ്രമുഖ മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്.
തിരികെയാത്ര
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വാമനന്മാരായ് അളന്നളന്നവരെന്റെ
തീരങ്ങളില്‍ വേലിചാർത്തി
വേദന പാരതന്ത്രത്തിന്റെ വേദന
പോരൂ ഭഗീരഥാ വീണ്ടും
തുള്ളികളിച്ചു പുളിനങ്ങളെ പുൽകി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീർതെറ്റി നീരാടി നീന്തികളിച്ചനാള്‍
വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റു നിർവൃതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍
കെട്ടുപോകുന്നു വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും
എന്‍റെ പൈക്കന്നിന്നു നീര്‍ കൊടുത്തീടതെ
എന്‍റെ പൊന്മാനിന്നു മീനു നല്കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്കീടാതെ
കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ
കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം
പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍
നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി
തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി
പാട്ടും പ്രണയവും കോർത്തു നല്കി
ജീവന സംസ്കൃതി പെരുമ നല്കി
സംഘസംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍
വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉല്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍
ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു
ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും
അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം
ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി
അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു
ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തുഞാന്‍
വന്നാകരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
…………………………………..
കവി-മുരുകന്‍ കാട്ടാക്കട
ഒരു കിളിയും അഞ്ച് വേടന്മാരും
മധുസൂദനൻ നായരുടെ കവിതയാണിത്. കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതുമാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്.
[ca_audio url=”https://chayilyam.com/stories/poem/MadhusoodananNair/oru_kiliyum_anju_vedanmarum.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്
കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു
കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി
ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം …
കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം
അന്നേരം വന്നവളോട് ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍
വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ
അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം
വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ
തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ്
ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു
രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു
മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു
പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു
അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു
എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം
പൈങ്കിളി താനേ മറന്നേ പോയ്…
പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു
എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല
ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള്
പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ്
തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍
കരളില്‍ നോവ് പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം
നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം
കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ
ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും
തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ്
തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി
തളിരില വിടരും പൂംചിറക് തളരാ മനസിന് നേരഴക്
വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന് നീരുറവ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും
64 കലകൾ
64 കലകൾ അഥവാ ചതുഷഷ്ഠികലകൾ ! എന്നൊക്കെ നമ്മൾ ഒരു പാട് കേട്ടിട്ടുണ്ടാവും .. ഭഗവാൻ ശ്രീകൃഷണൻ 64 കലകളിലും വിദ്വാനായിരുന്നു എന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ എന്തൊക്കെയാണീ 64 കലകൾ? ? ആർക്കെങ്കിലും കൃത്യമായി പറയാനാവുമോ?
അതിന് മുമ്പ് കലയെന്നാൽ എന്താണ് ? കലയ്ക്ക് Performing art, fine art എന്നൊക്കെയാണ് സായിപ്പിന്റെ ഭാഷ പറയുന്നത്. എന്നാൽ അതിൽക്കൂടുതലൊരു നിർവചനം ഭാരതീയത ഒരുക്കി വെച്ചിട്ടുണ്ട്. “കം സുഖം ലാതി ഇതി കല” യെന്നാണ് ആ നിർവചനം. അതായത് നിങ്ങളെ അഹ്ളാദിപ്പിക്കുന്നതെന്തോ അതാണ് കല. എത്ര സൂക്ഷ്മമായ നിർവചനം അല്ലെ? തീർന്നില്ല, സാഹിത്യമോ സംഗീതമോ കലയോ കൂട്ടിനില്ലാത്തവനെ വാലില്ലാത്ത മൃഗ സമാനനായാണ് പൗരാണിക ഭാരതം കണ്ടിരുന്നത് ! രാമായണ മഹാഭാരതത്തിലും പുരാണ കാവ്യങ്ങളിലും ശുക്രാചാര്യന്റെ നീതിസാരത്തിലും 64 കലകളെക്കുറിച്ച് പരാമർശിച്ചു കാണാം.
കാമശാസ്ത്രത്തിലും ഇവയെപ്പറ്റി പരാമർശിക്കുന്നുണ്ട് . അക്കാലത്ത് ദേവദാസികളും ഗണികകളും 64 കലകളിലും വിദഗ്ദ്ധരാകേണ്ടത് അത്യാവശ്യമായിരുന്നുവത്രേ. ഒന്നോർത്ത് നോക്കു അവിടെയും കാണാമിത്! അതായത് ഗണികൾക്ക് പോലും സ്വന്തം ശരീരം മാത്രമല്ല ഒപ്പം മനസ്സും ബുദ്ധിയും ഉപയോഗിക്കേണ്ടതുണ്ടായിരുന്നു എന്ന് സാരം.ഈ 64 കലകളെ നീട്ടിപ്പരത്തി വായിക്കാൻ തുടങ്ങും മുമ്പ് ചില കാര്യങ്ങൾ നാം മനസിൽ ഉറപ്പിക്കേണ്ടതുണ്ട്. മനുഷ്യനെ ആഹ്ലാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 64 വ്യത്യസ്തമായ രീതികൾ നിലവിലിരുന്ന ഒരു നാട് ! ആ നാട് അക്കാലത്ത് എത്ര മാത്രം സമ്പന്നമായിരിക്കും! നമ്മുടെ സന്തോഷവും സുഖവും ഒക്കെതന്നെയാണുസമാധാനപൂർണമായ ജീവിതത്തിനാവശ്യമെന്നാണു സൂചിതം.
ഭൗതീകവും സാംസ്ക്കാരികവും അദ്ധ്യാത്മികവുമായി അങ്ങേയറ്റം സമ്പന്നമായ ഒരു രാഷ്ട്രം! അതായിരുന്നു അന്നു ഭാരതം. അങ്ങനെ അത്ര കണ്ട് സമ്പന്നമായ ഒരു രാജ്യത്തേ ഇത്രയും കലാപരമായ വികസനങ്ങളുണ്ടാകൂ എന്നത് വെറും സാമാന്യ യുക്തിയാണ്. 64 കലകളെക്കുറിച്ചറിയുമ്പോഴേ നമ്മുടെ കലാവഴികൾ എത്രമാത്രം സൂക്ഷ്മവും ഗഹനവുമായിരുന്നു എന്ന് മനസിലാകൂ. അവിശ്വസനീയമെന്നേ അതിനെക്കുറിച്ച് പറയാനുള്ളു. അവയിൽത്തന്നെ പലതും , പടിഞ്ഞാറിന് തീറെഴുതിക്കൊടുത്ത് നമ്മൾ കൈ കഴുകി മാറി നിന്ന് ഇപ്പൊൾ വീണ്ടും എടുത്ത് തലയിൽ വെച്ചവയായി ഒരു പാട് കലകളുണ്ട്. ഇനി ആ 64 കലകളിലേക്ക് പോകാം. 64 കലകൾ എന്നു കേൾക്കുമ്പോൾ ഏവരും വാത്സ്യായനമഹർഷിയുടെ കാമസൂത്രത്തിലേക്കും പോയിരിക്കും; അവിടേയും 64 ഇൽ ഒതുക്കിയിരിക്കുകയാണ്. ഇതിൽ അതുമുണ്ടെന്നു കരുതണം.
1. ഗീതം = വാദ്യോപകരണങ്ങൾ ഇല്ലാത്ത തനി സംഗീതം.
2. വാദ്യം = വാദ്യോപകരണം കൊണ്ടുള്ള സംഗീതം.
3. നൃത്യം = നടനഭേദങ്ങൾ
4. നാട്യം = നടനം
4. ആലേഖ്യം = ചിത്രരചന
ഗീത വിദ്യ , വാദ്യ വിദ്യ , നൃത്യ വിദ്യ , നാട്യ വിദ്യ , ആലേഖ വിദ്യ ഈ അഞ്ചും നമുക്ക് സുപരിചിതം. അതുകൊണ്ട് വിശദീകരിക്കുന്നില്ല .. നമുക്ക് ആറ് മുതൽ തുടങ്ങാം.
6. വിശേഷകഛേദ്യ വിദ്യ എന്നാൽ മുഖവും ശരീരവും നിറം കൊടുത്ത് ഭംഗിയാക്കുന്നതാണ്. മേയ്ക്കപ്പ് എന്നൊ മറ്റൊ ആണ് ഇതിൻ്റെ പുതിയ പേര് എന്ന് തോന്നുന്നു ല്ലെ? നെറ്റിയിൽ ഇടുന്ന കുറിക്കൂട്ടും ഇതിൽ പെടും.
7. താണ്ഡൂലകുസുമബലിവികാരവിദ്യ – ഇത് അരിയിൽ നിന്നും പൂക്കളിൽ നിന്നും നിറങ്ങളുണ്ടാക്കുന്ന വിദ്യയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
8. പുഷ്പസ്ഥാരണവിദ്യ – കിടക്ക പൂക്കൾ കൊണ്ടലങ്കരിക്കുന്ന വിദ്യ – പൂക്കളെടുത്ത് കിടക്കയിൽ ചറപറ വാരിയിടൽ ആയിരുന്നില്ല അന്ന്. അതിൽ പോലും കലാഹൃദയം മിടിച്ചിരുന്നു.
9. ദശനവസനാംഗരാഗ – പല്ലും , വസ്ത്രവും വൃത്തിയാക്കാനും ഭംഗിയാക്കി വെക്കാനും , ദേഹത്ത് നിറം കൊടുക്കാനുമുള്ള വിദ്യയാണ്.
10. മണിഭൂമികകർമ്മ : ഇതിലാശ്ചര്യമില്ല. ആഭരണങ്ങളുടെ മിനുക്ക് ജോലിയാണ്.
11. ശയ്യാരചന : കിടക്ക വിരിയും മറ്റും ഭംഗിയാക്കി വിരിച്ച് വെക്കുന്നതും ഒരു കലയായിരുന്നത്രേ !
12. ഉദകവാദ്യ : വെള്ളത്തിൽ വെച്ച് സംഗീത ഉപകരണങ്ങൾ വായിക്കുവാനുള്ള വിദ്യയാണ് .ഭൂമീന്ന് ഒന്നും വായിച്ചത് പോരാഞ്ഞിട്ട് അവര് വെള്ളത്തിന്നും സംഗീതോപകരണങ്ങൾ വായിച്ചുന്ന് . പോരാത്തേന് അത് ഒരു പ്രത്യേക കലയും ആക്കി. ഒരു പക്ഷെ ഒരു instrument ( ഇന്നത്തെ ജല തരംഗം പോലെ ) ആവാം
13. ഉദകഘട : ഇത് രസാണ്. പരസ്പരം വെള്ളം തെറിപ്പിച്ച് കളിക്കുന്നതും ഒരു കലയായിരുന്നു ത്രേ ..
14 . ചിത്രയോഗമെന്ന പേരാണ് നിറങ്ങൾ തമ്മിൽ യോജിപ്പിച്ച് വ്യത്യസ്ത നിറങ്ങൾ ഉണ്ടാക്കുന്നതും , നിറം കൊടുക്കുന്നതുമായ വിദ്യക്ക് പൂർവികർ കൊടുത്തത്.
15. മാല്യഗ്രഥന വികൽപം : പേര് സൂചിപ്പിക്കും പോലെ മാല്യങ്ങൾ ഭംഗിയാക്കി ഉണ്ടാക്കുന്ന വിദ്യ .
16. കേശശേഖരപിഡ യോജന : തലയിൽ കിരീടം പൂവ് ഇവ വെക്കുന്നതു പോലും ഒരു കലയാണത്രേ !
17. നേപത്യ യോഗം : ഇതെന്താണെന്ന് ശരിക്ക് മനസ്സിലായില്ല. ഒരു പക്ഷെ തീയേറ്ററിക്കൽ പെർഫോമെൻസിൻ്റെ ഇടക്ക് വസ്ത്രം മാറുന്ന വിധം ആവണം എന്നൂഹിക്കുന്നു. അല്ലെങ്കിൽ കാലാവസ്ഥയ്ക്ക് , ശരീര ഘടനക്ക് ഒക്കെ അനുയോജ്യമായ വസ്ത്രധാരണം
18. കർണ്ണപത്ര ഭംഗമെന്നാൽ പൂക്കൾ കൊണ്ടും ആഭരണം കൊണ്ടും ചെവി decorate ചെയ്യുന്ന കലയാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാ tragus decor ..
19. സുഗന്ധ യുക്തി അത് തന്നെ .. 70 കൾ മുതൽ ഇന്നോളം അറബി നാട്ടിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ലിറ്റർ കണക്കിന് കയറ്റുമതി ചെയ്യപ്പെടുന്ന പെർഫ്യൂം ഉണ്ടാക്കുന്നതും പൂശുന്നതും പുകയ്ക്കുന്നതും ഒക്കെ സഹസ്രാബ്ദ്ധങ്ങൾ മുമ്പേ നമ്മുടെ ഭാരതത്തിൽ സർവ്വസാധാരണം ….
20. ഭൂഷണ യോജന : ആഭരണങ്ങൾ വേണ്ട വിധത്തിൽ ഇടാനും മറ്റുമുള്ള പഠനം
21. ഐന്ദ്രജാലം : ഇതിനെപ്പറ്റി വിശദായിത്തന്നെ എഴുതാൻ ണ്ട്. സംശയിക്കണ്ട. മാജിക്കിൻ്റെയും ഉത്ഭവം നമ്മുടെ ഭാരതത്തിൽ നിന്നു തന്നെ.
22. കൗചുമാര യോഗം : കാമശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. വിരൂപരായവരെ സുന്ദരന്മരാക്കുന്ന വിദ്യ ന്നും കാണുന്നു.
23 . ഹസ്ത ലാഘവ വിദ്യ : ഒറ്റ വാക്കിൽ പറഞ്ഞാൽ കൈയ്യടക്കം. card tricks ഒക്കെ ആയിരിക്കണം.
24 .ചിത്രശബ്ദാപൂപഭക്ഷ്യവിപാക ക്രിയ : പേര് കേട്ട് ഞെട്ടണ്ട പാചക കലയാണ്. സ്വാദുള്ള ഭക്ഷണം ഒരു കലയാണ് ന്ന് കണ്ടു പിടിച്ചതും ഭാരതം തന്നെ. ഭക്ഷണം ഭംഗിയായി അലങ്കരിക്കുന്നതും ഇതിൽ പെടുമായിരിക്കും
25. പാനകരസരാഗാസവ യോജന – ആപ്പിൾ , മുന്തിരി , മാങ്ങാ , മുതലായ കൂട്ടങ്ങൾ അരച്ചെടുത്ത് വെള്ളമാക്കി ഉപയോഗിക്കുന്ന വിദ്യ. ഇന്നിപ്പൊ എളുപ്പാണ് എല്ലം കൂടി ജ്യൂസറിലിട്ട് കറക്കി, cocktail എന്നൊരു പേരും ഇടും. അന്നെങ്ങനായിരുന്നോ ആവോ. (ഇതിൽ വാറ്റും പെടും എന്ന് ഊഹിക്കുന്നതിൽ തെറ്റില്ലാന്ന് തോന്നുന്നു. 😉 )
26. സൂചി വ്യയ കർമ്മം : സൂചി വെച്ച് ചെയ്യുന്ന പണി . എംബ്രോയിഡറി ആയിരിക്കും.
27 . സൂത്ര ക്രീഡ : നൂലുപയോഗിച്ചുള്ള കളി . ഇന്നത്തെ നിറ്റിങ്ങ് പോലെ വല്ലതും ആവാനാണ് സാധ്യത.
28. വീണാ – ഡമരുക വാദ്യ : പറയണ്ട കാര്യം ഇല്ലല്ലോ
29. പ്രഹേളിക : റിഡ്ഡിൽസ് എന്ന പേരും ഇട്ട് സായിപ്പ് ഇറക്കിത്തരും മുമ്പ് ഭാരതത്തിൽ പ്രഹേളികനായിരുന്നു പേര്. ഇന്നും അതൊരു പ്രഹേളികയാണ് ന്ന് നമ്മൾ പറയുമ്പോ 64 കലകളിൽ ഒന്നാണ് അത് എന്ന് ഓർക്കാറുണ്ടോ?
30. ദുർവാചക യോഗം : മറ്റുള്ളവർക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഭാഷാപ്രയോഗ കല .. ഒരു പക്ഷെ കഠിനമായ വ്യാകരണവും ശബ്ദങ്ങളും അതിൻ്റെ അർത്ഥങ്ങളെപ്പറ്റിയും ഒക്കെ ഉള്ള പOനം ആവും.
31. പുസ്തക വാചനം : ഒരു പുസ്തകം വെറുതെ വായിക്കുന്നതിൽ പോലും കലയുടെ മികവു കണ്ടെത്തിയ ഭൂമി .
32. നാടകാഖ്യായിക ദർശനം – ചെറു നാടകങ്ങൾ… ഒരു പക്ഷെ ഏകാഭിനയങ്ങളും അവതരിപ്പിക്കൽ
33. കാവ്യസമസ്യാപൂരണം : പേരിൽത്തന്നെ ഉണ്ടല്ലോ . ഒരു 25 കൊല്ലം മുമ്പ് വരെ വിദ്വാന്മാർ ചെയ്തിരുന്നു.
34. പട്ടികവേത്രബാണവികല്പ : പരിച , ബാണം മുതലായവ ഉണ്ടാക്കുന്ന വിദ്യ
35. തർകു കർമ്മം – നൂൽനൂൽപ്പും ചർക്കയും
36. തക്ഷണ വിദ്യ – ആശാരിപ്പണി .
37. വാസ്തുവിദ്യ – ഇന്നിപ്പൊ എഞ്ചിനീയറിങ്ങ് എന്നൊക്കെയാണ് പേര്. ഇത് ഒരു പ്രത്യേക ശാഖയാക്കി അതിൽ ഉന്നത പഠനങ്ങൾ നടന്നിരിക്കാം . അക്കാലത്തെ ക്ഷേത്രങ്ങൾ നോക്കിയാൽ മതി പഠനവും പഠിതാക്കളും എത്ര മികച്ചവരായിരുന്നുന്നറിയാൻ .
38. രൗപ്യരത്ന പരീക്ഷ – ഇന്നിപ്പോ ജ്വല്ലറികളിൽ gemologist ഒക്കെ ണ്ടല്ലോ അത് അന്നും ണ്ടായിരുന്നു. രത്നവും വെള്ളിയും പരിശോധിക്കുന്ന കർമ്മം.
39. ധാതു വാദനം – ധാതുക്കളുടെ രസതന്ത്രത്തെക്കുറിച്ചുള്ള പഠനം .. ഇന്നത്തെ പേര് പറയാം .. നമുക്ക് സായിപ്പിൻ്റെ ഭാഷ അല്ലെ കൂടുതൽ പഥ്യം – മെറ്റലേർജി എന്നാണ് ഇന്നത്തെ ഭാഷ
40 . മണി രാഗ ജ്ഞാനം – മുത്തും ആഭരണങ്ങളും മറ്റും നിറം കൊടുക്കുന്ന, തരം തിരിക്കുന്ന കലയാണത്രേ !
41. അകര ജ്ഞാനം : ഒറ്റവാക്കിൽ മിനറോളജി. ഇതിൽ എത്ര വേണമെങ്കിലും നിങ്ങൾ കൂട്ടിക്കോളു. എത്ര കൂട്ടിയാലും ഈ വിഷയത്തിൽ ഒട്ടും അധികം ആവില്ലല്ലോ ..
42. വൃക്ഷായുർവേദം – വൃക്ഷം , ചെടി , പുല്ല് തുടങ്ങിയവയെക്കുറിച്ചുള്ള പഠനം. പത്രാസ് കുറവാണെങ്കിൽ ഗാർഡനിങ്ങ് ന്ന് പറഞ്ഞാളു വേദകാലം മുതൽക്ക് തന്നെ ഭാരതത്തിൽ ഇത് നിലവിലുണ്ട്. വളരെ ബൃഹത്തായ ഒരു വിഷയമാണ്.
43. മേഷ – കുക്കുട – ലവക യുദ്ധ യുക്തി – ആട് , കോഴി , പക്ഷി മുതലായവയെ തമ്മിൽ തല്ലിക്കുന്ന വിദ്യ ..
44. ശുക – ശാരിക – പ്രപാലനം – തത്തകളെ സംഭാഷണം പഠിപ്പിക്കുന്നതിനും അവയുടെ ഭാഷ പഠിക്കുന്നതിനും അവയെ പരിപാലിക്കുന്നതിന്നും ഉള്ള ശാസ്ത്രം ..
45. ഉത്സദാന – സുഗന്ധമുപയോഗിച്ച് രോഗം മാറ്റുന്ന വിദ്യ .. Aromatics ന് മാനസികനിലയിൽ വരുത്താവുന്ന മാറ്റങ്ങൾ ഇന്ന് ഒരു പoന വിഷയം ആണ് ന്ന് തോന്നുന്നു.
46. കേശമാർജാന കൗശല – തലമുടിയുമായി ബന്ധപ്പെട്ട വിദ്യകളും അലങ്കാരങ്ങളും എല്ലാം …
47. അക്ഷര മുഷ്ടിക കഥനം : കൈവിരലുകൾ അക്ഷരമാക്കി മാറ്റുന്നു. ഒറ്റവാക്കിൽ ആംഗ്യഭാഷ
48. ധാരണ മാത്രികം : കണ്ണു തട്ടാതിരിക്കാനുള്ള രൂപങ്ങളുണ്ടാക്കുന്ന വിദ്യയാണ് എന്നാണ് മനസ്സിലാക്കാനായത്. ഏലസ് , ചരട് ഒക്കെ ആവും എന്ന് കരുതുന്നു.
49. ദേശഭാഷാജ്ഞാനം : വിവിധ ദേശങ്ങളിലെ ഭാഷാരീതികളെക്കുറിച്ചുള്ള പഠനം. Dialects എന്ന് ഇംഗ്ലീഷിൽ പറയും …
50 . നിർമിതി ജ്ഞാനം : ദൈവീകമായ ഇടപെടലുകൾ അറിയുന്നതിനുള്ള കല. ഒരു പക്ഷെ നിമിത്ത ശാസ്ത്രവും മറ്റുമായിരിക്കും.
51. യന്ത്രമാത്രികം – ആം .. യന്ത്രം … അതെ mechanics തന്നെ. എന്ത് യന്ത്രം ന്ന് ചോദിക്കരുത്. ചോദിച്ചാൽ ഉത്തരം പറയാൻ അറിയാത്ത വിധം നാം വേരുകളിൽ നിന്നും അകന്നിരിക്കുന്നു.
52. മ്ലേച്ഛിത കുതർക്ക വികല്പം : രഹസ്യമായ എഴുത്ത് കുത്തുകൾ ആണ് ന്ന് തോന്നുന്നു. cryptography എന്ന് പറയാം.
53. സംവാച്യം : സംഭാഷണ കല.
54. മനസികാവ്യക്രിയ – മനസ്സിൽ കാവ്യങ്ങളുണ്ടാക്കുന്ന വിദ്യ
55. ക്രിയാവികല്പം : ഒരു സാഹിത്യ സൃഷ്ടിയോ അല്ലെങ്കിൽ മരുന്നുകളോ ഉണ്ടാക്കുന്ന വിദ്യ. first aid പോലെ എന്തെങ്കിലും ആയിരിക്കുമെന്ന് സംശയിക്കാം. ഒരു വസ്തുവിൻ്റെ പ്രഭാവം ഇല്ലാതാക്കുന്ന വിദ്യയും ആവാം.
56. ചലിതക യോഗം. : കെട്ടിടങ്ങളും മറ്റും പണിയുന്ന കല
57. അഭിധാനകോശഛന്ദോ ജ്ഞാന : ശബ്ദം , ഛന്ദസ് മുതലായവയുമായി ബന്ധപ്പെട്ട പOനം. Dictionary , laxicography എന്നൊക്കെ പറയാം.
58. വസ്ത്ര ഗോപനം : കാമശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേക രീതിയിൽ വസ്ത്രങ്ങൾ വെട്ടിയും തുന്നിയും വെക്കാനുള്ള കഴിവായിരിക്കും എന്ന് കരുതുന്നു.
59. ദ്യുത വിശേഷം : ചൂതാട്ടം.
60. ആകർഷക്രിയ : Dice , കാന്തം ഇവ വെച്ചുള്ള കളിയാണ്.
61. ബാല ക്രീഡാ കർമ്മം : കുട്ടികളും കളിപ്പാട്ടവുമായി ബന്ധപ്പെട്ടവ.., കുട്ടികളുടെ കൂടെ കളിച്ച് അവരെ രസിപ്പിക്കുന്നത് ഒരു കലയല്ലാന്ന് ആരാ പറഞ്ഞത് .
62. വൈനായികി വിദ്യ : അച്ചടക്കം , വിനയം മറ്റും പഠിപ്പിക്കുന്നതും , ആ പഠിപ്പിൽ മികവുണ്ടാകുന്നതും ഒരു കലയായിക്കണ്ട നാട്.
63. വ്യായാമവിദ്യ : ബോഡി ബിൽഡിങ്ങ്.
64. വൈതാളികി വിദ്യ : രാവിലെ ഉറക്കമുണർത്തുന്ന കല.
ഇതിൽ പലതും ശുക്ര നീതി സാരത്തിലും കാമസൂത്രയിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. അപ്പൊൾ 64 കലകൾ നീതിസാരത്തിലും കൂടാതെ 64 കലകൾ കാമസൂത്രത്തിലും ഉണ്ട് എന്ന് കരുതാം. അവയിൽ ചിലത് ഒക്കെ ഒന്നാണ് എന്നും കാണാം. ഈ 64 ലിൽ ഓരോന്നിലും ഉപരി പഠനങ്ങൾക്കുള്ള സാധ്യതയുണ്ട് എന്ന് ഓർക്കണം. അവയിൽ ചിലതെല്ലാം ഒരായുസ്സിൽ പഠിച്ച് തീർക്കാനാവാത്ത അത്രയും വലുതുമാണ്. ഇനി , ഒന്ന് ചിന്തിച്ച് നോക്കു ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ കർമ്മങ്ങളും കലകളാക്കി, സുഖവർദ്ധകങ്ങളാക്കി അവതരിപ്പിച്ച ഒരു രാഷ്ട്രം.
ആ രാഷ്ട്രം എത്രമാത്രം ഭോഗപരമായിരുന്നിരിക്കും !
സമ്പൽ സമൃദ്ധമായിരുന്നിരിക്കും !
എന്നിട്ടും ഭാരതം ഉൾവലിഞ്ഞ യോഗികളുടെ
സർവ്വസംഗപരിത്യാഗികളുടെ മാത്രം രാജ്യമായത് എന്നാണ് ?
ഇവിടെ ഭോഗവും യോഗവും ഒരു പോലെ ഉണ്ടായിരുന്നു..
ആദ്യം ഭോഗം. ഭോഗം മടുത്തവർക്ക് യോഗം…
വിവേക ജ്ഞാന വൈരാഗ്യമുദിച്ചാൽ ഭോഗം മടുക്കും.
ഭോഗം മടുത്താൽ പിന്നെ യോഗമാണ്.
ഭഗവാനിലേക്കുള്ള, ഭഗവാനുമായുള്ള യോഗം .
ഇത് രണ്ടും ഒരു പോലെ സമദൂരത്ത് നിർത്തി ജീവിച്ച് കൈവല്യമടഞ്ഞവരുടെ രാഷ്ട്രം ! ഇതുപോലൊരു രാഷ്ട്രം ലോകത്ത് മറ്റെവിടെയാണുള്ളത്?
“ഗായന്തി ദേവ: കില ഗീതകാനി
ധന്യാസ്തുതേ ഭാരത ഭൂമി ഭാഗേ
സ്വർഗാപവർഗാസ്പദ മാർഗഭൂതേ
ഭവന്തി ഭൂയ: പുരുഷ : സുരത്വാത് ”
സ്വർഗമോക്ഷ ഭൂമികയായ ഭാരതത്തിൽ ജനിച്ചവർ ദേവന്മാരെക്കാൾ ഭാഗ്യവാന്മാരാണെന്ന് വെറുതെയാണോ ദേവന്മാർ പോലും പാടുന്നത് !
വാൽ : 16 – 17 ആം നൂറ്റാണ്ടിൽ കടൽ കടന്ന് വന്ന സായിപ്പല്ലേ നിങ്ങളെ ഒക്കെ തുണിയുടുപ്പിച്ചത് , അക്ഷരം വായിക്കാൻ പഠിപ്പിച്ചത് ന്ന് ഒക്കെ ഉളുപ്പില്ലാതെ ചോദിക്കുന്ന ഈ രാജ്യത്തെ മണകൊണാഞ്ചസത്വങ്ങളെ എന്തു ചെയ്യണം?
നിങ്ങള് തന്നെ പറ ..
ക്ഷമ: 64 കലകളെപ്പറ്റി മനസ്സിലാക്കാൻ സാധിച്ചവ എല്ലാം ഒന്ന് കുറിച്ചിട്ടു എന്ന് മാത്രം.ഒരു Proper medium ഇല്ലാത്തതിനാൽ ഒരു പക്ഷെ തെറ്റുകളുണ്ടായേക്കാം. കൂടുതൽ അറിവുള്ളവർ തിരുത്തുമല്ലോ.
64 കലകൾ:
ഗീതം, വാദ്യം, നൃത്യം, നാട്യം, ചിത്രകർമ്മം, പുസ്തകകർമ്മം, പത്രച്ഛേദ്യം, ലിപിഞജാനം, വചന കൗശലം, വൈലക്ഷണ്യം, മാല്യ വിധി, ഗന്ധയുക്തി,ആസ്വാദ്യവിധാനം, അനുരഞ്ജനഞ്ജാനം, സീവ്യo, ഉപകരണ ക്രിയ, ആ ജീവഞ്ജാനം, തിത്യഗ്യോനി ചികിത്സ, മായാകൃതം, പാഷാണ്ഡ സമയഞ്ജാനം ക്രീഡാ കൗശലം, ആയ പ്രാപ്തി, രക്ഷാവിധാനം, രൂപ സംഖ്യാ, ക്രിയാ മാർഗ്ഗം, ജീവ ഗ്രഹണം, നയഞ്ജാനം, ചിത്രവിധി, ഗൂഡരാശി, തുലാവിധി, ഗതം,തതം, സ്ത്രീ പുരുഷ ഭാവ ഗ്രഹണം, സ്വരാഗപ്രകാശനം, പ്രത്യംഗദാനം, നഖവിചാരം, ദന്ത വിചാരം, ഗുഹ്യസ്പർശനലോഹ്യം, പരമാർത്ഥകൗശലം,ഭൂഷണം, സമാനാർഥത, പ്രോത്സാഹനം, മൃദു ക്രോധ പ്രവർണനം, ക്രൂദ്ധ പ്രസാദനം, സപ്ത പരിത്യാഗം, പരമസ്വാപവിധി, ഗുഹ്യഗ്രഹണം,സാശ്രുപാതനം, രമണ വീക്ഷണം, സ്വയം ശപഥ ക്രിയ,പ്രസ്ഥിതാനുഗമനം, പുനർ നിരീക്ഷണം, ലഗ്നപരീക്ഷ, ലേഖം, യുദ്ധം, നീവീസ്രംസനo, ക്ഷിപ്രഗ്രഹണം, അനുപ്രാപ്തി, സ്മൃര്യനുകുമം, ലീലാവ്യാപാരമോഹനം, തൃഹണാദാനം, ഉപസ്ഥാനവിധി, സംവാഹനം, ശരീരസംസ്കാരകൗശലം.
മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം
ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. പാക്കാർ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ വരികൾ സഹോദരൻ അയ്യപ്പൻ സ്വതന്ത്രമായി പരിഷ്കരിച്ചതാണ് ഈ കാവ്യമെന്ന് അക്കാദമിക് ഗവേഷകനായ അജയ് എസ് ശേഖർ പറഞ്ഞിരുന്നു. ഹെർമ്മൻ ഗുണ്ടർട്ട് പണ്ടു കളക്റ്റ് ചെയ്ത് ജർമ്മനിയിലേക്കു കൊണ്ടുപോയ കൃതികളിൽ തന്നെ ഈ കൃതിയുണ്ടെന്ന് എഴുത്തുകാരനായ മനോജ് കുറൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും കൂടുതലായി തന്നെ അവ ലഭ്യമാണത്രേ… അതിലെ വരികൾ കാണുക:
മാബലി മണ്ണുപേക്ഷിച്ച ശേഷ
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
അക്കഥ കേട്ടോരു മാബലിയും
ഖേദിച്ച് തൻ്റെ മനസ്സുകൊണ്ട്…
മാവേലി മന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലോ – (സ്പെല്ലിങ്ങിൽ മാറ്റമുണ്ട് – ഇവിടെ അതു നിലവിലെ ലിപിയായി പരിഷ്കരിച്ചിട്ടുണ്ട്) എന്നൊക്കെയുള്ള വരികൾക്ക് അത്ര പഴക്കമുണ്ടെന്നു മനോജ് പറയുന്നു. ബ്രാഹ്മണഭോജനം കൊണ്ടാണു മനുഷ്യരെല്ലാം വലഞ്ഞതെന്ന കാര്യം ലഭ്യമാണവിടെ. തീർച്ചയായും കാലത്തിനു വേണ്ടതായ മോഡിഫിക്കേഷൻസ് സഹോദരൻ അയ്യപ്പനും വരുത്തിയിട്ടുണ്ടാവും എന്നു കരുതാം. ആ വരികൾ കാണാം:
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല
ചോറുകള്‍വച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല
ദല്ലാള്‍വഴിക്കീശ സേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനിക വിഭാഗമില്ല
മൂലധനത്തിന്‍ ഞെരുക്കലില്ല
ആവതവരവര്‍ ചെയ്‌തു നാട്ടില്‍
ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു
വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്‌ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?
കാലിയ്ക്കുകൂടി ചികിത്സ ചെയ്യാന്‍
ആലയം സ്ഥാപിച്ചിതന്നു മര്‍ത്ത്യര്‍
സൗഗതരേവം പരിഷ്‌കൃതരായ്
സര്‍വ്വം ജയിച്ചു ഭരിച്ചുപോന്നാര്‍
ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശലമാര്‍ന്നൊരു വാമനനെ
വിട്ടു ചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതിതന്റെ
ശീര്‍ഷം ചവിട്ടിയാ യാചകനും.
അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.
ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി
വര്‍ണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
അയിത്ത പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍ക്കേറി
തന്നില്‍ ബലിഷ്‌ഠന്റെ കാലുതാങ്ങും
സ്‌നേഹവും നാണവും കെട്ട രീതി
മാനവര്‍ക്കേകമാം ധര്‍മ്മമായി.
സാധുജനത്തിന്‍ വിയര്‍പ്പു ഞെക്കി
നക്കിക്കുടിച്ചു മടിയര്‍ വീര്‍ത്തുനന്ദിയും ദീനകരുണ താനും
തിന്നു കൊഴുത്തിവര്‍ക്കേതുമില്ലസാധുക്കളക്ഷരം ചൊല്ലിയെങ്കില്‍
ഗര്‍വ്വിഷ്‌ഠരീ ദുഷ്‌ടര്‍ നാക്കറുത്തു
സ്‌ത്രീകളിവര്‍ക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു
ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോര്‍ക്കൊക്കെയടിമപ്പട്ടു
എത്ര നൂറ്റാണ്ടുകള്‍ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേള്‍ക്ക നിങ്ങള്‍
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍.
സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലിവാഴ്‌ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനംവരാതെയിരുന്നുകൊള്ളും.
