അശ്വത്ഥാമാവ്

ashwathama അശ്വത്ഥാമാവ്
ഗുരു ദ്രോണാചാര്യരുടെ മകൻ അശ്വത്ഥാമാവ്, ദുര്യോധനന്റെ നേതൃത്വത്തിലുള്ള കൗരവ സൈന്യത്തിലെ അംഗങ്ങളിൽ ഒരാളും ധീരനായ യോദ്ധാവുമായിരുന്നു. ശിവനെ പ്രീതിപ്പെടുത്താൻ മാതാപിതാക്കൾ കഠിനമായ തപസ്സനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ജനിച്ചത്. അതിനാൽ, ഔദാര്യത്തിന് പേരുകേട്ട പരമശിവൻ അശ്വത്ഥാമാവിനെ അതുല്യമായ രീതിയിൽ ശ്രേഷ്ഠനാക്കുന്ന വരം നൽകി അനുഗ്രഹിച്ചു. നെറ്റിയിൽ അമൂല്യമായ ഒരു രത്‌നം അലങ്കരിച്ചിരുന്നു, അത് അവനെ ഒരു അസാധാരണ മനുഷ്യനെപ്പോലെയാക്കി. ആർക്കും അവനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല, ക്ഷീണം, വിശപ്പ്, ദാഹം, വേദന എന്നിവയെ ചെറുക്കാനുള്ള അസാധാരണമായ കഴിവ് അവനുണ്ടായിരുന്നു. മാത്രമല്ല, ഒരു ചിരഞ്ജീവി (അനശ്വരൻ) എന്ന ബഹുമതിയും അദ്ദേഹത്തെ അനുഗ്രഹിച്ചു.

കൗരവരിൽ നിന്ന് യുദ്ധകലയെക്കുറിച്ചുള്ള പാഠങ്ങൾ പഠിക്കാൻ പിതാവിന്റെ ഗുരുകുലത്തിൽ ചേർന്ന ഉടൻ തന്നെ കൗരവരുമായി സൗഹൃദത്തിലായി. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ ദുര്യോധനനോടാണ് പാണ്ഡവരേക്കാൾ അടുപ്പം.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനത്തിൽ അശ്വത്ഥാമാവ് നിർണായക പങ്ക് വഹിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ദുര്യോധനനെ കണ്ട അശ്വത്ഥാമാവ് പാണ്ഡവരോട് പ്രതികാരം ചെയ്യുമെന്നും തന്റെ പിതാവിനെ വഞ്ചിച്ചതിന് തക്കതായ മറുപടി നൽകുമെന്നും പ്രതിജ്ഞ ചെയ്യുന്നു.

തുടർന്ന്, ദുര്യോധനന് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി എല്ലാ പാണ്ഡവ സഹോദരന്മാരെയും കൊല്ലുമെന്ന വാഗ്ദാനവുമായി അശ്വത്ഥാമാവ് പാണ്ഡവ പാളയം സന്ദർശിക്കുന്നു. എന്നാൽ ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെയും അവൻ കൊല്ലുന്നു. മാത്രമല്ല, അവർ ഉറങ്ങുമ്പോൾ അവരെ ആക്രമിച്ച് യുദ്ധനിയമങ്ങൾ ലംഘിച്ചു.

അതിനാൽ, താൻ ചെയ്ത പാപത്തിൽ നിന്ന് സ്വയം മോചിതനാകാൻ, അശ്വത്ഥാമാവ് വ്യാസൻ മുനിയെ കണ്ടുമുട്ടുന്നു, അദ്ദേഹം തപസ്സുചെയ്യാൻ ആവശ്യപ്പെടുന്നു. അതേസമയം, തങ്ങളുടെ മക്കളെ കൊന്നതിന് ദ്രൗപതിയുടെ നിർദ്ദേശപ്രകാരം അശ്വത്ഥാമാവിനെ പിടിക്കാൻ പാണ്ഡവർ മുനിയുടെ ആശ്രമം സന്ദർശിക്കുന്നു. എന്നാൽ അവരെ കണ്ടയുടനെ അശ്വത്ഥാമാവ് അഞ്ച് സഹോദരന്മാരെയും ഒരേ സമയം കൊല്ലാൻ ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നു. പാണ്ഡവരെ രക്ഷിക്കാൻ, ശ്രീകൃഷ്ണൻ അർജുനനോട് അതേ ആയുധം വിടാൻ ആവശ്യപ്പെടുന്നു.

പ്രപഞ്ചത്തിന്റെ നാശത്തെ ഭയന്ന് വ്യാസൻ തന്റെ ദിവ്യശക്തികൾ ഉപയോഗിച്ച് ഇരുവശത്തുനിന്നും വരുന്ന രണ്ട് ബ്രഹ്മാസ്ത്രങ്ങളെ തടയുന്നു. തുടർന്ന്, അർജുനോടും അശ്വത്ഥാമാവിനോടും ആയുധങ്ങൾ തിരിച്ചെടുക്കാൻ ആവശ്യപ്പെടുന്നു. അർജുൻ മുനിയുടെ കൽപ്പനകൾ അനുസരിക്കുന്നു, പക്ഷേ അത് എങ്ങനെ വീണ്ടെടുക്കണമെന്ന് തനിക്കറിയില്ലെന്ന് അശ്വത്ഥാമാവ് വെളിപ്പെടുത്തുന്നു. ആയുധത്തിന്റെ ദിശ മാറ്റാൻ മുനി അവനോട് ആവശ്യപ്പെടുന്നു, അന്തരിച്ച അഭിമന്യുവിന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വഹിക്കുന്ന ഉത്തരയുടെ നേരെ അശ്വത്ഥാമാവ് മനഃപൂർവ്വം അത് ലക്ഷ്യമിടുന്നു.

അതിനാൽ അമ്മയുടെ ഉദരത്തിൽ വച്ച് കുഞ്ഞിനെ കൊന്നതിന് അശ്വത്ഥാമാവിനെ ശിക്ഷിക്കാൻ, ശ്രീകൃഷ്ണൻ അവനെ ശപിക്കുന്നു, സമാധാനവും മോക്ഷവും തേടി താൻ ലോകമെമ്പാടും കറങ്ങുമെന്ന് പറഞ്ഞു, പക്ഷേ എവിടെയും അവനെ കണ്ടെത്താനായില്ല. മാത്രവുമല്ല, മേലാൽ ഉന്നതനാകാൻ അർഹതയില്ലാത്തതിനാൽ നെറ്റിയിൽ നിന്ന് ആ രത്നം വേർപെടുത്തി യുധിഷ്ഠിരനെ ഏൽപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു.

പക, വെറുപ്പ്, വിദ്വേഷം എന്നിവ മനുഷ്യകുലത്തിൽ അവസാനമില്ലാത്തൊരു വികാരമാണ്. മനുജാതിയിൽ ആദ്യന്തം ഇതുകാണുമെന്നറിയാൻ പാകത്തിനു വിജ്ഞരായ നമ്മുടെ പ്രപിതാക്കൾ മാനുഷിക രൂപം നൽകി അതിന് അശ്വത്ഥാമാവെന്നു പേരിട്ടിരുന്നു. ഈ വികാരം ചിരഞ്ചീവിയാണെന്നവർ കൽപ്പിച്ചു. ശ്രീകൃഷ്ണശാപത്താൽ അത് പ്രപഞ്ച-വനാന്തരത്തിലൂടെ അനസ്യൂതം നടക്കുന്നുണ്ട്. കുതിരശക്തിയെന്ന് വ്യാഖ്യാനിക്കാമെങ്കിലും അശ്വത്ഥാമാവ് സകല വിശ്വാസങ്ങളേയും കാറ്റിൽ പറത്താൻ മാത്രം ശക്തിമത്താണെന്നു കരുതാം. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ വർഗീയത പോലൊരു അണുവായുധം!

ഒന്നുമില്ലായ്മയിൽ നിന്നും തീവ്രമായ വികാരതീഷ്ണതയാൽ ഉയർന്നു വന്നൊരു ശക്തിയാണ് അശ്വത്ഥാമാവ്. കുഞ്ഞായിരുന്നപ്പോൾ, പാലു വാങ്ങിച്ചു കൊടുക്കാൻ പോലും പ്രാപ്തിയില്ലാത്ത സ്വപിതാവിനാൽ അരിമാവ് കലക്കി പാലെന്നെ വ്യാജേന കുടിച്ചൊരു ചരിത്രം അശ്വത്ഥാമാവിനുണ്ടായിരുന്നു. നിഗൂഢമായ പല ഉപദേശങ്ങളും പിതാവിൽ നിന്നും സ്വാംശീകരിച്ച് വളർന്നവനാണ് അശ്വത്ഥാമാവ്. കൂടെ അർജ്ജുനനുണ്ടായിരുന്നെങ്കിൽ പോലും നിഗൂഢവിദ്യകളിൽ കേമൻ അശ്വത്ഥാമാവാണെന്ന് വ്യാസമഹർഷി തന്നെ പറഞ്ഞു വെയ്ക്കുന്നുണ്ട്. വെറുമൊരു പുൽക്കൊടിത്തുമ്പിനെ പോലും ബ്രഹ്മശിരസ്സു പോലൊരു ദിവ്യാസ്ത്രമാക്കി തൊടുത്തുവിടാൻ പര്യാപ്തമായിരുന്നു അവന്റെ നിഗൂഢവിദ്യകൾ!! അതവൻ ഭീമനിലൂടെ പാണ്ഡവർക്കു നേരെ പ്രയോഗിക്കുന്നുമുണ്ട്.
ഭാരതയുദ്ധത്തിൽ, പതിനെട്ടാം നാളിൽ പാണ്ഡവപക്ഷത്തിനു വൻ നാശനഷ്ടങ്ങൾ വരുത്തിവെച്ചവനാണ് സേനാപതിയായ അശ്വത്ഥാമാവ്. പതിനെട്ടാം നാളിൽ ദുര്യോധനൻ മരണാസന്നനായപ്പോൾ പാണ്ഡവർ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു! ആയുധത്തിൽ മാത്രമല്ല, അശ്വത്ഥാമാവിന്റെ വാക്കിലും നോക്കിൽ പോലും ക്രൗര്യമുള്ളൊരു കാലൻ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം കൃഷ്ണനറിയാമായിരുന്നു. ഒരിക്കൽ സർവ്വനാശിയായ സുദർശനചക്രം തന്നെ കരസ്ഥമാക്കുവാൻ അശ്വത്ഥാമാവ് പരിശ്രമിച്ചത് കൃഷ്ണൻ മറക്കില്ല.
പാണ്ഡവ പുത്രന്മാരേയൊക്കെ കൊന്നൊടുക്കി പാണ്ഡവർക്കൊരു പിൻഗാമിയെപോലും അവശേഷിപ്പിക്കാതെ തന്നെ ലക്ഷ്യം സ്ഥാപിച്ചെടുത്തവിവരം മരണാസന്നനായ സുയോധനനെ പകയുടേയും, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പര്യായമായ അശ്വത്ഥാമാവ് പതിനെട്ടാം ദിവസം വൈകിയ സമയത്ത് അറിയിക്കുന്നുണ്ട്. പക കത്തിജ്വലിച്ച അശ്വത്ഥാമാവ് അന്നു രാത്രി തന്നെ ബാക്കിയായ പാണ്ഡവരേയും ചതിച്ചുകൊല്ലാൻ തീരുമാനിച്ചിക്കുന്നു. ചതിപ്രയോഗങ്ങളുടെ മൂർത്തിയായ ശ്രീ കൃഷ്ണൻ മാത്രമായിരുന്നു പാണ്ഡവരുടെ സുരക്ഷ. കൃഷ്ണൻ പാണ്ഡവരെ രക്ഷിക്കുന്നുമുണ്ട്. അശ്വത്ഥാമാവിനു സങ്കടംപോലും വന്നത് ധർമ്മിഷ്ഠനായ അച്ഛനെ ചതി പ്രയോഗത്തിൽ കൂടി അർജ്ജുനൻ കൊന്നതിലായിരുന്നില്ല. ധർമ്മനിഷ്ഠയിൽ അണുവിട മാറാത്ത സുയോധനനെ കൃഷ്ണബുദ്ധിയാൽ ഭീമൻ ചതിച്ചു വീഴ്ത്തിയതിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഘബോധത്തിന്റെ മാസ്മരികവലയത്തിൽ കൂടെ നടന്ന ഒരാളുടെ അപമൃത്യു പിതൃനാശത്തേക്കാൾ തീഷ്ണമായി ജ്വലിക്കുന്നതാണിവിടം.
പാതിരാത്രിയിൽ കൂടാരത്തിൽ വെച്ച്, വിദ്വേഷത്തിന്റെ ആൾരൂപമായ അശ്വത്ഥാമാവ് ധൃഷ്ടദ്യുമ്നനെ കൊല്ലുന്നതൊക്കെ, അന്നത്തെ രീതിയിൽ ഏറെ നീചമായ രീതിയിൽ ചവിട്ടിയരച്ചുകൊണ്ടായിരുന്നു. ആയുധം കൊണ്ട് കൊല്ലണമെന്നും ഞാനങ്ങനെ പെരുമയോടുകൂടി മരിച്ചു കൊള്ളാമെന്ന് ധൃഷ്ടദ്യുമ്നൻ അശ്വത്ഥാമാവിനോടപേക്ഷിച്ചിട്ടു പോലും അവനത് കേട്ടില്ല. ചെറുചിരിയാൽ ചവിട്ടി ചവിട്ടി കൊല്ലുകയാണു ചെയ്തത്! നപുംസകജന്മമായിരുന്ന ശിഖണ്ഡിയെ ഒക്കെ കൊന്നത് കേവലം പശുവിനെ കൊല്ലുന്നതു പോലെ നീചമായിട്ടു തന്നെയാണെന്ന് അശ്വത്ഥാമാവ് പിന്നീട് സുയോധനനോടു പറയുന്നുണ്ട്. “ആ ചെറ്റയായ ശിഖണ്ഡിയെ അപ്രകാരം കൊന്നതിനാൽ ഞാനേറെ സന്തോഷിക്കുന്നു; അതുകൊണ്ടുതന്നെ ഞാനിപ്പോൾ ദേവന്ദ്രനായി മാറിയതു പോലെ തോന്നുന്നു” എന്നും പറഞ്ഞാണ് ദുര്യോധനൻ കണ്ണൂകളടച്ച് ഇഹലോകത്തോട് വിട പറയുന്നതു തന്നെ.
(മരണശേഷം സ്വർഗലോകം പുൽകുന്നത് സുയോധനനും, പാണ്ഡവരിൽ ഒന്നാമൂഴക്കാരനാണെങ്കിലും വെറുമൊരു പ്രതിഷ്ഠപോലെ നിശ്ചേതനായ, ധർമ്മരാജാവിന്റെ മാനുഷികാവതാരമായ ധർമ്മപുത്രരും മാത്രമാണ്. ആരെയും ശത്രുവായി പോലും കാണാൻ സാധിക്കാത്ത അജാതശത്രു എന്ന പേരിനുടമയായി നിർദ്ദോഷിയായിരുന്നു എന്നതായിരുന്നു സ്വശരീരത്താൽ തന്നെ ധർമ്മപുത്രരെ സ്വർഗത്തിലെത്തിച്ചത്; ദുര്യോധനനെത്തിയത് അവരുടെ വ്യതിചലിക്കാത്ത ധർമ്മനിഷ്ഠകൊണ്ടു മാത്രവും!.)
പുൽക്കൊടി തുമ്പിനെ പോലും അണുവായുധമാക്കാൻ അന്നറിവുണ്ടായിരുന്ന രണ്ടുപേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ – അർജ്ജുനനും അശ്വത്ഥാമാവും. ജനകോടികൾക്ക് നേരെ അതൊരിക്കലും പ്രയോഗിക്കാൻ പാടില്ലാത്തതാണത്. ഇന്നത്തെ വർഗീയവിഷം പോലെ ചടുലമായ വികാരം!! ഇന്നത്തെ ഭാഷയിൽ വർഗീയത എന്നു പറയാമെങ്കിലും അന്നതിനു പേര് ബ്രഹ്മശിരസ്സെന്നായിരുന്നു. ഈ വിഷം അടങ്ങിയിരിക്കുന്നത് അശ്വത്ഥാമാവിന്റെ തലയിലാണെന്ന് ഏവർക്കുമറിയാം.
ഭാരതയുദ്ധാനന്തരം, അശ്വത്ഥാമാവിന്റെ ചതിയിലൂടെ കൂടാരത്തിൽ മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ കാരണക്കാരനായ അശ്വത്ഥാമാവിന്റെ തല പൊളിച്ച് ആ വിഷം പുറത്തെടുത്തു കളയുഞ്ഞ് അശ്വത്ഥാമാവിനെ കൊല്ലണം എന്ന് ദ്രൗപതി ശഠിച്ചു!! മുമ്പ്, പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗകന്ധികം തേടിപ്പോയ രണ്ടാമൂഴക്കാരനായ ഭീമൻ തന്നെ ആ പ്രതിജ്ഞ ശിരസാവഹിക്കുന്നു. അനുജനായ നകുലനെ തേരാളിയാക്കി, അശ്വത്ഥാമാവിനെ കൊന്ന് തലപിളർന്ന് ആ വിഷസൂചി എടുക്കാൻ തന്നെ തീരുമാനിച്ച് ഭീമൻ യാത്രയാവുന്നു. പക്ഷേ, പകയുടേയും വെറുപ്പിന്റേയും കൊടുമുടിയായ അശ്വത്ഥാമാവിനു മരണമില്ലെന്ന് സൂത്രശാലിയായ കൃഷ്ണനറിയാമായിരുന്നു. കൃഷ്ണൻ അർജ്ജുനനേയും മറ്റുള്ളവരേയും കൂട്ടി ഭീമന്റെ പുറകേ യാത്രയായി. ഇതിനു കാരണമുണ്ട്; ഇവിടെ ഭീമൻ രക്ഷപ്പെടില്ല, മനുഷ്യ കുലത്തിനു നേരെ തൊടുക്കാൻ പാടില്ലാത്ത വിഷാണുക്കൾ അശ്വത്ഥാമാവ് ഭീമനു നേരെ പ്രയോഗിച്ച് മരണം ഭീമസേനൻ സ്വന്തമാക്കുമെന്ന് കൃഷ്ണനറിയാമായിരുന്നതും, ഇതേ ആയുധം സ്വന്തമായിട്ടുള്ള കൃഷ്ണന്റെ കളിപ്പാട്ടമായ അർജ്ജുനന് അതുതന്നെ തിരിച്ചു പ്രയോഗിച്ച് തടസം സൃഷ്ടിക്കാമെന്നും കൃഷ്ണൻ കരുതുന്നുണ്ട്.
വ്യാസാശ്രമത്തിനു വെളിയിലായി ഭീമൻ അശ്വത്ഥാമാവിനെ കാണുന്നു. എല്ലാവരേയും ചുറ്റുവട്ടത്തിൽ കണ്ട് പേടിച്ചുവിരണ്ട അശ്വത്ഥാമാവ് ഒരു കുഞ്ഞു ദർഭപ്പുല്ലിലേക്ക് ബ്രഹ്മശിരസ്സെന്ന ആ അണുവായുധത്തെ ആവാഹിച്ച് പാണ്ഡവർ നശിക്കട്ടെയെന്ന് ആജ്ഞാപിച്ച് തൊടുക്കുന്നു! ഭീമനു മാത്രമല്ല മരണം!! പാണ്ഡവരിലെ ശേഷിക്കുന്ന എല്ലാവരും മരണത്തിനു കീഴടങ്ങേണ്ടി വരും! അശ്വത്ഥാമാവ് പറഞ്ഞത് അപ്രകാരമായിരുന്നു. ഇതുകണ്ട കൃഷ്ണൻ അർജ്ജുനനെ പ്രേരിപ്പിച്ച് അതേ അസ്ത്രം തന്നെ തിരിച്ചു തൊടുക്കാൻ പ്രേരിപ്പിക്കുന്നു!
അസ്ത്രങ്ങൾളേറ്റുമുട്ടുന്നു!! പ്രകൃതിയാകെ വിറച്ചു തുള്ളി! ദുർനിമിത്തങ്ങൾ വരെ മിന്നി മറിഞ്ഞു!! ഇന്ന്, മയിലിന്റെ കണ്ണീരു വരെ ശുക്ലമാണെന്നു വ്യാഖ്യാനിക്കുന്നതു പോലെ, പശുവിന്റെ ഉച്ഛ്വാസത്തിൽ വരെ മനുഷ്യകുലത്തിന്റെ പ്രാണവായു ഉണ്ടെന്നു പറയും പോലെ ദുർനിമിത്തങ്ങളുടെ പ്രളയമായിരുന്നു അന്ന്. വസിഷ്ഠൻ, വിശ്വാമിത്രൻ, വ്യാസൻ തുടങ്ങിയവരൊക്കെ ഓടിയണഞ്ഞു, ഇത് വർഗീയവിഷമാണ്, ആണവായുധം പോലെ സർവ്വനാശമാണ് വരുത്തുക. ഒരാളുടെ കുഞ്ഞു മനസ്സിലേക്കു വരെ ഇത് കയറിക്കൂടിയാൽ മരണം വരെ ഇത് വ്യത്യസ്ഥഭാവങ്ങളിൽ കത്തിജ്ജ്വലിക്കും, പടർന്നു പിടിക്കും!! രാജ്യത്തിന്റെ സർവ്വനാശമായിരിക്കും ഫലം. പിൻവലിച്ചേ മതിയാവൂ…
തൊടുത്തു വിട്ട ബ്രഹ്മശിരസ്സ് പിൻവലിക്കാൻ സാധാരണക്കാർക്ക് പറ്റില്ല; നിയതവ്രതനും സർവ്വഭൗമനുമായ ഒരാൾക്കു മാത്രമേ അതു സാധിക്കുകയുള്ളൂ. അർജ്ജുനൻ പറഞ്ഞു,ഞാനിത് പിൻവലിച്ച് ലോകനന്മയ്ക്ക് കൂട്ടു നിൽക്കാം; പക്ഷേ, അതൊരു പരാജയമായി കാണരുത്, പകരം മരണത്തിനു ഞങ്ങളെ വിട്ടുകൊടുക്കാതെ നിങ്ങൾ കാത്തു നിൽക്കണം, അല്ലെങ്കിൽ അവനതു പിൻവലിക്കണം.” അപ്രകാരം പറഞ്ഞ്, അർജ്ജുനൻ ആ വിഷബീജം പിൻവലിച്ചു! പക്ഷേ, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ആൾരൂപമായ അശ്വത്ഥാമാവിനത് സാധിക്കാതെ വന്നു, അസ്ത്രത്തിന്റെ ലക്ഷ്യം തെറ്റിച്ച് മറ്റൊന്നിലേക്ക് വ്യാധി മാറ്റാൻ മാത്രമേ പറ്റുകയുള്ളൂ.
അർജ്ജുനപുത്രനായ അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗർഭത്തിൽ അപ്പോൾ ഒരു കുഞ്ഞുണ്ട്, ഉത്തര പ്രസവിക്കാൻ തയ്യാറായി നിൽക്കുന്ന ഗർഭിണിയാണ്. പാണ്ഡവരുടെ മക്കളില്ലെങ്കിലും അഭിമന്യുവിന്റെ കുഞ്ഞായ ഈ ഭ്രൂണം പാണ്ഡവരുടെ പിൻഗാമിയായി ജനിക്കേണ്ടതാണ്!! ഭ്രൂണഹത്യ നടത്താൻ തന്നെ അശ്വത്ഥാമാവ് തീരുമാനിക്കുന്നു!!
ത്രീശൂലം കൊണ്ട് പൂർണഗർഭിണിയുടെ ഗർഭം തുരന്നെടുക്കുന്ന കഥകൾ നമുക്ക് പരിചിതമാണല്ലോ! അശ്വത്ഥാമാവും പണ്ടിതുതന്നെ ചെയ്തു. പാണ്ഡവരുടെ ഇനി വരാനിരിക്കുന്ന ഏക രാജ്യാവകാശി ഉത്തരയുടെ ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണെന്ന് അശ്വത്ഥാമാവിനറിയാം. പാണ്ഡവകുലം മുടിക്കാൻ ആ ഗർഭത്തെ പോലും കുത്തിയെടുക്കുക മാത്രമേ രക്ഷയുള്ളൂ എന്നും അവനറിയാം. അശ്വത്ഥാമാവ് ചെറു പുഞ്ചിരിയോടെ അത് ചെയ്യുന്നു. പാണ്ഡവർ അഞ്ചുപേർ ആ അസ്ത്രമേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഗർഭസ്ഥശിശുവായ പരിക്ഷിത്ത് മരണത്തെ പുൽകുന്നു. പിൻഗാമികളില്ലാതെ പണ്ഡവർ മൂകരാവുന്നു!
തുടർന്ന്, വ്യാസന്റെ അജ്ഞ പ്രകാരം, അടുത്ത രാജ്യാധികാരികളായ പാണ്ഡവർക്കായിട്ട് അശ്വത്ഥാമാവ്, തന്റെ തലയിലെ ആ വിഷാംശം തുരന്നെടുത്ത് ഭീമന്റെ കൈയ്യിൽ വെച്ചു കൊടുക്കുന്നു. ഇത് കണ്ട കൃഷ്ണൻ അശ്വത്ഥാമാവിനെ ശപിക്കുന്നുമുണ്ട്. ആ ശാപവചസ്സുകൾ പ്രസിദ്ധമാണ്…
“ഭ്രൂണഹത്യ നടത്തിയവൻ എന്ന് അറിയപ്പെടുന്ന നിന്നെ ശേഷക്കാർ ദുഷ്ടനെന്നു മാത്രമേ വിളിക്കുകയുള്ളൂ; ബുദ്ധിയുള്ളവർ നിന്നെ മഹാപാപിയെന്നു വിളിക്കും. നിന്റെ ശരീരത്തിലെ സകലമാല വ്യാധികളും പടർന്നു പന്തലിക്കും, ഭൂലോകാവസാനം വരെ നീ ഈ ലോകത്ത് അലഞ്ഞ് തിരിയേണ്ടി വരും. ഭ്രൂണത്തിനു ജീവൻ നൽകാൻ എനിക്കു പറ്റും, അവൻ അടുത്ത കുരുവംശരാജാവായി നിനക്ക് കാണാനും സാധിക്കും…
അശ്വത്ഥാമാവ് വ്യാസന്റെ കയ്യും പിടിച്ച് വനാന്തരത്തിലേക്ക് കയറി. പകയും വിദ്വേഷവും വെറുപ്പും മുഖമുദ്രയാക്കി അശ്വത്ഥാമാവ് നമുക്കിടയിലൂടെ അലഞ്ഞു തിരിയുന്നുണ്ട്. ഭ്രൂണഹത്യാപതിയായ അവൻ ഹൃദയങ്ങളിലൂടെ ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുന്നു. മരണമില്ലാത്ത യാത്രയാണത്!! പക, വിദ്വേഷം, വെറുപ്പ് ഇവയിലേതെങ്കിലും വായനക്കാരുടെ മനസ്സിലുണ്ടെങ്കിൽ കരുതിക്കോളൂ, അത് മറ്റാരുമല്ല ചിരഞ്ചീവിയായ അശ്വത്ഥാമാവു തന്നെയാണ്. മരണമില്ലാതെ അവനലഞ്ഞു നടക്കും… രണ്ടാമൂഴക്കാരായ നമ്മുടെ കൈയിലേക്ക്, സ്വന്തം തലതുരന്നെടുത്ത് ആ വിഷാണുക്കൾ അവൻ പകർന്നു തരും. നമ്മളെ പോലാവരുത് നമ്മുടെ മക്കളെങ്കിലും… ആ വിഷവിത്ത് നമ്മിലൂടെ അവസാനിപ്പിക്കണം!! ഒന്നാമൂഴക്കാർ അചേതനർ മാത്രമാണ്. സ്വർഗലോകം അവർക്കു മാത്രമുള്ളതാണ്. അവരെ നാളെ കാലം വാഴ്ത്തിയേക്കും. അവരുടെ കളിപ്പാട്ടമായി മാറി, വേഷം കെട്ടുകളിൽ ഏർപ്പെടാതെ മാറിനടക്കുന്നതല്ലേ ഭേദം!

ബ്രഹ്മശിരസ്സ്‌

മഹാഭരതത്തിൽ, അർജ്ജുനനും അശ്വത്ഥാമാവിനും മാത്രമറിയുമായിരുന്ന തീഷ്ണവും ഭയാനകവുമായ വിദ്യയാണിത്. ഇന്നത്തെ ഭാഷയിൽ ഇതിനെ അണുവായുധമെന്നോ വർഗീയവിഷം എന്നോ വിളിക്കാം. ഇത് മനുഷ്യകുലത്തിൽ പാടില്ലാത്ത വിദ്യയാണ്. ഒരിക്കൽ പോലും മനുഷ്യർക്കിടയിൽ ഈ വിഷാണുക്കൾ പകർത്താൻ പാടില്ലത്തതാണെന്ന് ദ്രോണാചാര്യർ പറഞ്ഞിരുന്നു.
ഇത് നീ എയ്തുപോകല്ല മനുഷ്യരിലൊരിക്കലും
അല്പ്പന്മാരിൽ പ്രയോഗിച്ചാൽ മുപ്പാരിത് മുടിക്കുമേ
നിസ്സാമാന്യം പാരിലൊന്നീയസ്ത്രമെന്നാണ് ചൊൽവതും
ശുദ്ധിയോടിത് വച്ചാലും ശ്രദ്ധയോടിത് കേൾക്കെടോ
എങ്ങാനും മർത്യനല്ലാത്ത ശത്രു ബാധിക്കിലന്നുടൻ
അവനെ കൊല്ലുവാനെയ്യും ഈയസ്ത്രം സംഗരത്തിൽ നീ…… എന്നാണു ദ്രോണർ പറയുന്നത്! അശ്വത്ഥാമാവിന്റെ നിർബന്ധബുദ്ധിക്ക് കീഴടങ്ങി മാത്രമാണ് പിതാവായ ദ്രോണർക്ക് ഈ വിദ്യ അവനും ഉപദേശിച്ചു കൊടുക്കേണ്ടി വന്നത്. പേരുകേട്ട വജ്രായുധത്തിന്റെ ശേഷിപത്രമാണിത്. തലമുറകളിലൂടെ കൈമാറി അഗ്നിവേശനും തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട് അർജുനനും അശ്വത്ഥാമാവിനും ഇത് ലഭിക്കുന്നു. അല്പന്മാരുടെ കയ്യിലുടെ ഈ വിഷാണു പടരുന്നുണ്ട്. പാരിന്റെ തന്നെ സർവ്വനാശമായിരിക്കും ഫലം!

Marriage Invitation Card

A Beautiful Journey Continued…

Together with our parents we invite you with great pleasure
to our wedding reception On Sunday, 1st July , 2012 10:30 AM – 11:45 AM
at
Bellur Sri Shiva Temple
Attenganam, Kasaragod Dist.
Kerala, 671531.

Please join us and share our joy as we celebrate a new life together.

Manjusha & Rajesh K

 

Marriage Invitation Card Template 5x7
ഈ വിവാഹ ക്ഷണക്കത്തിന്റെ പ്രിന്റബിൾ വേർഷൻ ആവശ്യമുള്ളവർക്ക് അയച്ചുതരുന്നതാണ്. നിങ്ങൾക്കിത് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാം. പ്രിന്റെടുക്കാനുള്ള ഫയലിന് സൈസ് അല്പം കൂടുതലായതിനാൽ ലോഡായി വരാൻ താമസിക്കും. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം സൈസ് കുറഞ്ഞതാണ്. ഇതിന്റെ ഇംഗ്ലീഷ് വേർഷനും കൈയിൽ ഉണ്ട്. ആവശ്യക്കാർ ചോദിക്കാൻ മടിക്കേണ്ട. ടെപ്ലേറ്റ് അയച്ചു തരുന്നതായിരിക്കും.

==കൂട്ടിച്ചേർക്കൽ – 10 May, 2017 ==
ഇനിയാരും ഈ കാർഡ്, ഈ പോസ്റ്റ് കണ്ടിട്ട് ചോദിച്ചേക്കരുത് കേട്ടോ 🙂 സോഴ്സ് ഫയലിന്റെ കോപ്പിയൊക്കെ അപ്ഡേറ്റ് ചെയ്ത് ആർക്കൊക്കെയോ കൊടുത്തിരുന്നു, ഇപ്പോൾ ഒന്നും കയ്യിൽ ഇല്ല; അതൊക്കെ ഉണ്ടാക്കിയ കമ്പ്യൂട്ടർ പോലും ഇല്ല.

നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ

നോക്കുകൂലി - nokkukooliഅങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന്‌ കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ്‌ എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും.

അങ്ങനെ ഞാന്‍ ഒരിക്കല്‍ കുറേ വയറിങ് മെറ്റീരിയല്‍സ് ബാംഗ്ലൂരിലെ കെ. ആര്‍. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ചു. ബസ്സുകാരോട് ചോദിച്ചപ്പോള്‍ 30 kg വരെ കൊണ്ടുപോകാന്‍ 150 രൂപ ആവും എന്നവര്‍ പറഞ്ഞു. സ്വിച്ചും ബോര്‍ഡും വയറുകളും ഒക്കെ കൂടി ഏകദേശം അത്രയുണ്ടായിരുന്നു. 150 രൂപയ്ക്ക് സംഭവം കാഞ്ഞങ്ങാട് സ്റ്റാന്‍ഡിനു സമീപം കോഹിനൂര്‍ (സഫർ) ബസ്സിന്റെ ഓഫീസിനു മുന്നില്‍ ഇറക്കിവെച്ചു. ഞാന്‍ തന്നെ അവയൊക്കെ എടുത്ത് റോഡ് സൈഡിലേക്ക് മാറ്റിവെച്ച് ഒരു ഓട്ടോ റിക്ഷ കിട്ടുമോ എന്നും നോക്കി നില്‍ക്കാന്‍ തുടങ്ങി. സമയം രാവിലെ എട്ടുമണിയോടടുത്തിരുന്നു. ഭാഗ്യത്തിന്‌ ഒരു ഓട്ടോക്കാരന്‍ അടുത്തു വന്നു കിലോമീറ്ററിന്‌ 10 രൂപ 50 പൈസ തന്നാല്‍ കൊണ്ടുപോകാം എന്നയാള്‍ പറഞ്ഞു. പതിനൊന്നു രൂപയാണത്രേ സ്റ്റാന്‍ഡില്‍ എല്ലാവരും കിലോമീറ്ററിനു ചാര്‍ജ് വാങ്ങിക്കാറുള്ളത്. 10 രൂപ 50 പൈസ വെച്ച് ഞാന്‍ വീടുവെയ്ക്കുന്ന സ്ഥലം വരെ 15 കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. ആകെ 300 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്നും സാധനം വീട്ടിലെത്തുമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. കെ. ആർ. മർക്കറ്റിൽ നിന്നും ബാംഗ്ലൂരിലെ ബലന്തൂരുള്ള എന്റെ താമസസ്ഥലത്തേക്ക് ഓട്ടോക്കാരൻ പറഞ്ഞത് 450 രൂപയായിരുന്നു!! ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ഓർത്തുകൊണ്ട് വഴിയോരത്ത് ഞാൻ നിൽക്കുകയായിരുന്നു.

അപ്പോള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാള്‍ അവിടെ എത്തി. തൊട്ടുപുറകേ സഫര്‍ ട്രാവല്‍സിലെ ഞാന്‍ സ്ഥിരം കാണുന്ന ഒരാളും ഉണ്ട്. ആദ്യം വന്നയാൾ എന്നോടു ചോദിച്ചു എന്താണ്‌ പാക്കറ്റിനകത്ത് എന്ന്.
“വയറിങ് മെറ്റീരിയല്‍സാണ്‌” – ഞാന്‍ പറഞ്ഞു.
“ഒരു അമ്പതു രൂപ വേണം.” – അയാൾ
“എന്തിന്” എനിക്കു കൗതുകം. “ബസ്സിന്റെ ചാർജു ഞാൻ ബാംഗ്ലൂരിൽ കൊടുത്തതാണ്, അതിന്റെ ബില്ലും ഉണ്ട്” – ഞാൻ പോക്കറ്റിൽ തപ്പി.
“ഇത് ചുമട്ടുകൂലിയാണ്” – അയാൾ പറഞ്ഞു.
“ചുമട്ടുകൂലിയോ?” ബസ്സിന്റെ അടിത്തട്ടിൽ നിന്നും ബസ്സിലെ ക്ലീനർ എടുത്തു പുറത്തുവെച്ചു, ഞാനത് എടുത്ത് ആദ്യം ഓഫീസിന്റെ മുന്നിലേക്കും പിന്നീട് റോഡ് സൈഡിലേക്കും മാറ്റിവെച്ചു. ഇപ്പോൾ ഓട്ടോ ഡ്രൈവറും ഞാനും കൂടി അത് എടുത്ത് ഓട്ടോയിൽ കേറ്റി വെച്ചു… ഇതിൽ എവിടെയാണു ചുമട്ടുകൂലിയുടെ പ്രശ്‌നം വരുന്നത്?

അയാൾ വിശദീകരിച്ചു. ഇത് ചുമടെടുക്കുന്നവർക്ക് കൊടുക്കാനുള്ളതാണ്. ഇവിടെ ചുമട്ടുകാർക്ക് യൂണിയൻ ഉണ്ട്. അവരാണ് സാധാരണ ഇതു ചെയ്യുക. അവർ സമയം കിട്ടുമ്പോൾ വന്നിട്ട് സഫർ‌ (കോഹിനൂർ – കാഞ്ഞങ്ങാട്) ഓഫീസിൽ നിന്നും ബില്ലൊക്കെ പരിശോദിക്കും എന്നിട്ട് അവരോട് അന്നിറക്കിയ സാധനങ്ങൾക്കുള്ള ചുമട്ടുകൂലി ആവശ്യപ്പെടുമത്രേ!! അയാളുടെ കൂടെവന്ന സഫറിലെ ആ സുഹൃത്തും അയാളെ സഹായിച്ചു. എനിക്കത്ഭുതം തോന്നി! ഞാനേതോ വെള്ളരിക്കാപ്പട്ടണത്തിൽ നിൽക്കുന്നതുപോലെ!! ചെയ്യാത്ത പണിക്ക് പണം വാങ്ങിക്കുന്ന ദരിദ്ര്യവാസികളാണോ ഈ യൂണിയൻകാർ!!

ഞാൻ പറഞ്ഞു പണിയെടുക്കാതെ കൂലിവാങ്ങിക്കാൻ വരുമ്പോൾ നിങ്ങളെന്തിനാ കൂട്ടു നിൽക്കുന്നത്? ഞാൻ അഞ്ചുപൈസ തരില്ല. നിങ്ങൾ തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടി വരും എന്നായി സഫറിലെ ആ സുഹൃത്ത്. എനിക്കെന്തോ ആത്മരോഷം അണപൊട്ടിയൊഴുകി. ഏതുവിധേനയും ആ സാഹചര്യത്തെ ഉൾക്കൊള്ളാൻ എനിക്കായില്ല. പണിയെടുക്കാത്തവർക്ക് ഒരഞ്ചുപൈസ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല.

അയാൾ വിടുന്ന ലക്ഷണമില്ല. മുപ്പതുരൂപ തന്നാൽ മതിയെന്നായി പിന്നീട്. ഒരു കെട്ടിനു പത്തുരൂപ വെച്ച് മൂന്നുകെട്ടിനു മുപ്പതുരൂപ. മുപ്പതല്ല ഒരു രൂപ പോലും ആ പേരിൽ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല. തരില്ലെന്ന് ഞാൻ അറുത്തുമുറിച്ചു പറഞ്ഞു. അയാളുടെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഭീഷണിയുടെ സ്വരം എവിടെയൊക്കെയോ നിഴലിക്കാൻ തുടങ്ങി. എന്റെ നമ്പറും അഡ്രസ്സും തരാം, അവർ പണം വാങ്ങാൻ വരുമ്പോൾ എന്നെ വിളിക്കാൻ പറ; ഞാൻ വന്നു കൊടുത്തോളാം എന്നായി ഞാൻ. ഏതു മാന്യനാണ് അങ്ങനെ തടിയനങ്ങാതെ കൂലിവാങ്ങിക്കാൻ വരുന്നതെന്നറിയണമല്ലോ. അതും അവർക്ക് സമ്മതമല്ല. മംഗലാപുരം വിട്ട ശേഷം ഓരോ സ്റ്റോപ്പിലും ലെഗേജുകൾ ഇറക്കിക്കൊണ്ടായിരുന്നു അന്നാ ബസ്സ് വന്നതുതന്നെ. അന്നേരം ഒന്നും ആരും അവിടെ വന്ന് ലഗേജിറക്കിയതിനു കൂലി ആവശ്യപ്പെടുന്നത് ഞാൻ കണ്ടില്ല. അതൊക്കെ തന്നെ ഞാൻ കൊണ്ടുവന്ന ലെഗേജുകളേക്കാൾ എത്രയോ ഏറെയായിരുന്നു; എത്രയോ ഇരട്ടി വിലമതിക്കുന്നതായിരുന്നു. അതിന്റെ ബില്ലുനോക്കി ഇവർ പണം ചോദിച്ചാൽ ഇയാൾ കൊടുക്കുമോ? അവർക്കൊന്നും ഇല്ലാത്ത ചാർജ് എനിക്കുമാത്രം എങ്ങനെ ബാധകമാവും. ഇല്ല; ഒരഞ്ചു പൈസ പോലും എനിക്കു കൊടുക്കാൻ വയ്യ എന്ന് ഞാനുറപ്പിച്ചു.

അയാൾ വന്ന് ഓട്ടോയിൽ കയറ്റിവെച്ച പാക്കറ്റിൽ പിടിമുറുക്കി. അതവിടെ നിന്നും ഇറക്കിവെക്കാനാണു പരിപാടിയെന്നു മനസ്സിലായി. ഞാൻ കൈതട്ടിമാറ്റി. എന്നെയറിയാവുന്ന സഫറിലെ സുഹൃത്ത് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഓട്ടോക്കാരൻ ഒന്നും പറയാതെ മാറി നിന്നു. സഫറിലെ സുഹൃത്തു പറഞ്ഞു സാരമില്ല 30 രൂപ ഞാൻ കൊടുത്തോളാം നിങ്ങൾ വണ്ടി വിട്ടോ എന്ന്. പക്ഷേ, കാഞ്ഞങ്ങാട് ചുമട്ടുതൊഴിലാളികളുടെ പ്രതിനിധിയായി വന്ന ആ കശ്‌മലൻ അതിനും തയ്യാറല്ല്ല. 30 രൂപ കൊടുക്കാതെ ഓട്ടോ വിടാൻ പറ്റില്ലെന്നയാൾ വാശിപിടിച്ചു.

30 രൂപ കൊടുക്കുകയല്ലാതെ വേറെ രക്ഷയില്ലെന്ന ഗതിയിൽ ഞാനെത്തി. ബില്ലു തരാമെങ്കിൽ 30 രൂപ തരാം എന്നു ഞാനെന്റെ മനസ്സിനെ വഞ്ചിച്ചുകൊണ്ടു പറഞ്ഞു. പിന്നെ, ബില്ലെഴുതി ഒപ്പിട്ടുതരാം – അയാൾ പുച്ഛിക്കുന്നു. കടുത്ത ആത്മരോഷത്തിൽ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. എനിക്കവിടെ നിൽക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. കാരണം 8:50 നു മംഗലാപുരത്തു നിന്നും മൈസൂറിനു പോകുന്ന കെ. എസ്. ആർ.ടി.സി. ബസ്സിൽ ഇതൊക്കെ വീട്ടിലെത്തിച്ച് എനിക്ക് തിരിച്ച് ബാംഗ്ലൂരിലേക്ക് വരേണ്ടതുമാണ്. ഓട്ടോക്കാരൻ മെല്ലെ അടുത്തുവന്നു. അയാൾ പറഞ്ഞു കൊടുത്തേക്ക്, അല്ലാതെ ഇയാൾ വിടുമെന്നു തോന്നുന്നില്ല. മുപ്പതുരൂപയയുടെ പ്രശ്നമല്ല; ഇതു പിടിച്ചുപറിയാണ് – ശുദ്ധമായ കാടത്തം. ഞാൻ പത്തുരൂപയുടെ മൂന്നു നോട്ടുകൾ എടുത്ത് അയാളുടെ മുഖത്തേക്കിട്ടിട്ട് ഓട്ടോയിൽ കേറി.

പിന്നീടുള്ള രണ്ടുമൂന്നു ദിവസം എനിക്കു നേരാംവണ്ണം ഉറങ്ങാനായില്ല. കടുത്ത ആത്മരോഷവും എന്നോടുതന്നെ ഒരുതരം അവജ്ഞയും തോന്നി. മാർക്കറ്റിൽ നിന്നും അതു വാങ്ങിച്ചിട്ട് ഗാന്ധിനഗറിൽ ഉള്ള ബസ്‌സ്റ്റാന്റിൽ എത്തിച്ച ഓട്ടോക്കാരൻ 30 രൂപ ചോദിച്ചപ്പോൾ അയാൾക്ക് 50 രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെയാണു ഞാൻ വന്നത്. മാർക്കറ്റിൽ നിന്നും അവ ഓട്ടോയിൽ കയറ്റാനും, പിന്നിട് ബസ്സിലേക്ക് എടുത്തുവെയ്ക്കാനും ഞാൻ പറയാതെ തന്നെ ആ കന്നടക്കാരൻ ഡ്രൈവർ എന്നെ സഹായിച്ചിരുന്നു. അതെനിക്ക് അതിയായ സന്തോഷവും ഉണ്ടാക്കിയിരുന്നു. പക്ഷേ, ഈ ഒരു സംഭവം എന്നെ കൂറേ ദിവസം വിടാതെ വേട്ടയാടി. ഇപ്പോഴും ആ സംഭവം മനസ്സിലെത്തുമ്പോൾ ഇപ്പോഴും എന്റെ ഉള്ളം എരിയുകയാണ്. സംഘടനയുടെ പിൻബലമുള്ളതിന്റെ അഹന്തയോ, പണിയെടുക്കാതെ അന്യന്റെ മുതലിൽ കൈയിട്ട് വാരി ശീലിച്ച അയാളുടെ ഗുണവിശേഷമോ എന്തോ ആവട്ടെ… കാഞ്ഞങ്ങാടുള്ള ചുമട്ടുതൊഴിലാളികൾക്കൊക്കെ നാണക്കേടാണ് ഈ കാപാലികൻ. അവൻ വെള്ളം കിട്ടാതെ മരിക്കട്ടെ!!

മു അമര്‍ ഗദ്ദാഫി (1942 – 2011)

മുഹമ്മദ് അബു മിന്യാർ അൽ-ഗദ്ദാഫി (മുഅമ്മർ ഗദ്ദാഫി) 1942-ൽ ലിബിയയിലെ സിർത്തിന് അടുത്തുള്ള മരുഭൂമിയിൽ ഒരു ബെഡൂയിൻ (നാടോടി) ആട്ടിടയന്റെ മകനായാണ് ജനിച്ചത്.

  • അധികാരത്തിലേക്ക്: ഈജിപ്ഷ്യൻ നേതാവായ ഗമാൽ അബ്ദുൽ നാസ്സറിൽ ആകൃഷ്ടനായിരുന്ന ഗദ്ദാഫി സൈന്യത്തിൽ ചേർന്നു. 1969 സെപ്റ്റംബർ 1-ന് കേവലം 27-ാം വയസ്സിൽ രക്തരഹിതമായ ഒരു സൈനിക അട്ടിമറിയിലൂടെ രാജഭരണത്തെ അട്ടിമറിച്ച് ലിബിയയുടെ അധികാരം പിടിച്ചെടുത്തു. തുടർന്ന് 42 വർഷത്തോളം ലിബിയയുടെ ‘വിപ്ലവ നേതാവ്’ (Brotherly Leader and Guide of the Revolution) ആയി തുടർന്നു.
  • ഭരണവും നയങ്ങളും: അറബ് ദേശീയതയിലും സോഷ്യലിസത്തിലും അധിഷ്ഠിതമായ നയങ്ങളാണ് അദ്ദേഹം ആദ്യം സ്വീകരിച്ചത്.
    • ലിബിയയിലെ എണ്ണ വ്യവസായം ദേശസാൽക്കരിച്ചു, ബ്രിട്ടീഷ്, യു.എസ്. സൈനിക താവളങ്ങൾ നീക്കം ചെയ്തു.
    • രാഷ്ട്രീയപരമായ കാഴ്ചപ്പാടുകൾ “ദ ഗ്രീൻ ബുക്ക്” (പച്ച പുസ്തകം) എന്ന കൃതിയിൽ അദ്ദേഹം രേഖപ്പെടുത്തി.
    • അറബ് രാജ്യങ്ങളെ ഏകീകരിക്കാനും പാന്‍-ആഫ്രിക്കൻ ഐക്യത്തിനുവേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു.
  • വിവാദങ്ങൾ: ഗദ്ദാഫിയുടെ ഭരണരീതി പലപ്പോഴും ഏകാധിപത്യപരവും വിചിത്രവുമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ അദ്ദേഹത്തെ “ഭീകരവാദത്തിന്റെ സ്പോൺസർ” എന്ന് മുദ്രകുത്തിയിരുന്നു.
    • 1988-ലെ ലോക്കർബി ബോംബാക്രമണം ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങളിൽ അദ്ദേഹത്തിൻ്റെ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു.
    • വിദേശയാത്രകളിൽ വനിതാ അംഗരക്ഷകരുടെ അകമ്പടിയോടെ ബെഡൂയിൻ കൂടാരത്തിൽ താമസിക്കുന്നത് അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു.

അന്ത്യം

“ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണല്‍ മുഅമര്‍ ഗദ്ദാഫി ജന്മനാടായ സിര്‍ത്തില്‍ വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിര്‍ത്ത് കീഴടക്കിയ വിമതര്‍ ഒളിവിടത്തില്‍നിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ വധിച്ചത്. കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഗദ്ദാഫി ലിബിയന്‍ മണ്ണില്‍ക്കിടന്നു മരണം വരിച്ച് വാക്ക് പാലിച്ചു.”

മാതൃഭൂമിയിൽ നിന്ന്…

1942: ജൂണ്‍ 7: ജനനം
1969: സപ്തംബര്‍ 1: രക്തരഹിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചു
1975: ഹരിത പുസ്തകം പ്രസിദ്ധീകരിച്ചു
1977: ലിബിയയെ ഇസ്‌ലാമിക സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു
1986: ഏപ്രില്‍ 15: ലിബിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം, ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ മരിച്ചു
1988: ഡിസംബര്‍ 21: ലോക്കര്‍ബി വിമാന സ്‌ഫോടനം
2003: അമേരിക്കയുമായി അനുരഞ്ജനം, ലോക്കര്‍ബി വിമാനാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.
2011: ഫിബ്രവരി: ജനാധിപത്യ പ്രക്ഷോഭത്തിനു തുടക്കം
2011: ഒക്ടോബര്‍ 20: മരണം

 

മുറിവേറ്റു ചോരയൊലിപ്പിച്ചു കിടക്കുന്ന കേണല്‍ ഗദ്ദാഫിയുടെ ചിത്രത്തിന് വെടിയേറ്റുവീണ സിംഹത്തിന്റെ ഛായയാണ്. അക്ഷരാര്‍ഥത്തില്‍ത്തന്നെ ഗദ്ദാഫി ഒരു സിംഹമായിരുന്നു; പ്രായമിത്രയായിട്ടും പല്ലു കൊഴിഞ്ഞെന്നു സമ്മതിക്കാന്‍ തയ്യാറല്ലാത്ത സിംഹം. മരണത്തിനു മുന്നിലല്ലാതെ മറ്റൊന്നിനും കീഴടങ്ങാത്ത വീര്യം.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ മുഖത്ത് ഒരു വന്യമൃഗത്തിന്റെ രൂപഭാവങ്ങളുണ്ടായിരുന്നു. വന്യമായ ധീരതയോടെ, വിപ്ലവകാരിയുടെ പരിവേഷത്തോടെയാണ് അദ്ദേഹം ലിബിയയുടെ ഭരണം പിടിച്ചതും ആ നാടിനെ മാറ്റിമറിച്ചതും. ആര്‍ക്കും മെരുക്കാനാവാത്ത ധിക്കാരത്തോടെയാണയാള്‍ പതിറ്റാണ്ടുകളോളം വൈദേശികശക്തികളെ വെല്ലുവിളിച്ചത്. നാലു പതിറ്റാണ്ടുകാലം അധികാരത്തില്‍ കടിച്ചുതൂങ്ങിയപ്പോള്‍ സ്വാഭാവിക രൂപപരിണാമത്തിലൂടെ നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി മാറിയെങ്കിലും ആര്‍ക്കു മുന്നിലും കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.

ടുണീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ നാടുകടത്തിയ, ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ കടപുഴക്കിയ അറബ് ജനാധിപത്യപ്രക്ഷോഭം ലിബിയയില്‍ എത്തിയപ്പോഴേക്കും ചോരപ്പുഴ ഒഴുകിയത് അവിടെ അധികാരത്തിലിരുന്നത് കേണല്‍ ഗദ്ദാഫിയായിരുന്നു എന്നതുകൊണ്ടാണ്. മുബാറക്കിനെയോ ബിന്‍ അലിയെയോ പോലെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍കൊണ്ടെത്തിച്ച ഭരണാധികാരിയായിരുന്നില്ല ഗദ്ദാഫി. ഗ്രീസിന്റെയും റോമിന്റെയും തുര്‍ക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യം ഗദ്ദാഫിയുടെ കാലത്ത് അഭിവൃദ്ധി പ്രാപിക്കുകയാണ് ചെയ്തത്.

വൈദേശികഭരണം അവസാനിപ്പിച്ച് 1951-ല്‍ സ്വതന്ത്രയാവുമ്പോള്‍ ലിബിയ പരമദരിദ്ര രാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തി, രാജ്യം മുന്നേറിയപ്പോള്‍ സമ്പത്ത് രാജ്യം ഭരിച്ച ഇദ്രിസ് രാജാവിന്റെയും കുടുംബാംഗങ്ങളുടെയും കൈയില്‍ കുമിഞ്ഞു. അതിലൊരു പങ്ക് അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം ഊറ്റിക്കൊണ്ടുപോയി. അതേച്ചൊല്ലി നാട്ടിലെ യുവാക്കളില്‍ പുകഞ്ഞ അസ്വസ്ഥതയാണ് ഗദ്ദാഫിയുടെ ഉദയത്തിനു വഴിവെച്ചത്.

സിര്‍ത്ത് മരുഭൂമിയിലെ ബെദൂയിന്‍ ഗോത്രത്തില്‍ ജനിച്ച്, ലിബിയയിലും ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളില്‍ പഠിച്ച് സൈന്യത്തില്‍ ചേര്‍ന്ന ഗദ്ദാഫി ഈജിപ്തിലെ നാസറിന്റെ അറബ് ദേശീയതാ സിദ്ധാന്തത്തിന്റെ ആരാധകനായിരുന്നു. ഇസ്രായേലിന്റെ അതിക്രമങ്ങളും ലിബിയയിലെ വൈദേശിക ഇടപെടലുകളും ഗദ്ദാഫിയിലെ അറബ് വീര്യം ജ്വലിപ്പിച്ചു. 1969-ല്‍ ഇദ്രിസ് രാജാവ് തുര്‍ക്കിയില്‍ ചികിത്സയ്ക്ക് പോയ സമയത്ത് ഏതാനും കീഴുദ്യോഗസ്ഥരുടെ സഹായത്തോടെ രക്തരഹിത പട്ടാള അട്ടിമറി നടത്തി ഗദ്ദാഫി ലിബിയയുടെ ഭരണം പിടിച്ചു. അപ്പോള്‍ ഇരുപത്തേഴു വയസ്സുമാത്രമാണ് കരസേനയില്‍ ക്യാപ്റ്റനായിരുന്ന ഗദ്ദാഫിക്കു പ്രായം.

വെറുതെ നാടുഭരിക്കുകയല്ല രാജഭരണം അവസാനിപ്പിച്ച ഗദ്ദാഫി ചെയ്തത്. സ്വന്തം തത്ത്വസംഹിതകളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയഘടന അദ്ദേഹം അടിമുടി ഉടച്ചുവാര്‍ത്തു. മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഗദ്ദാഫി ആവിഷ്‌കരിച്ച പ്രത്യയശാസ്ത്രത്തിന് ഇസ്‌ലാമിക സോഷ്യലിസം എന്ന വിശേഷണം ലഭിച്ചു. ക്ഷേമരാഷ്ട്രമെന്ന സോഷ്യലിസ്റ്റ് ആശയത്തെ ഇസ്‌ലാമിക നൈതികതകൊണ്ടും ജനക്കൂട്ടത്തിന്റെ ശാക്തീകരണം കൊണ്ടും പുഷ്ടിപ്പെടുത്താനദ്ദേഹം ശ്രമിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളില്ലാതെ, തൊഴിലാളി സംഘടനകളില്ലാതെ ജനങ്ങളാല്‍ നേരിട്ടു ഭരിക്കപ്പെടുന്ന ജനകീയ ജനാധിപത്യമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെ ജനക്കൂട്ടത്തിന്റെ രാഷ്ട്രം എന്നര്‍ഥം വരുന്ന ജമാഹിരിയ എന്ന സംവിധാനം 1977-ല്‍ നിലവില്‍ വന്നു. തന്റെ തത്ത്വസംഹിതകള്‍ ‘ഹരിതപുസ്തകം’ എന്ന പേരില്‍ അദ്ദേഹം ക്രോഡീകരിച്ചു.

വൈദേശിക ഇടപെടലുകളെ ഗദ്ദാഫി എതിര്‍ത്തു. വിദേശികളെ നാടുകടത്തി. ആര്‍ക്കും വഴങ്ങാത്ത തന്റേടത്തോടെ അമേരിക്കന്‍ ഭരണകൂടത്തെപ്പോലും വെല്ലുവിളിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോരാളി സംഘടനകളെ പരസ്യമായി സഹായിച്ച ഗദ്ദാഫിയെ അന്താരാഷ്ട്ര ഭീകരനേതാവായി അമേരിക്ക വിശേഷിപ്പിച്ചു. ലോക്കര്‍ബി വിമാനദുരന്തത്തിന്റെ ഉത്തരവാദിത്വം ഗദ്ദാഫിയുടെ ലിബിയയില്‍ ആരോപിക്കപ്പെട്ടു. ഉപരോധങ്ങളും ഒറ്റപ്പെടുത്തലുമായിരുന്നു ഫലം. അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും ഉപരോധങ്ങളെ നേരിടുമ്പോള്‍ ഗദ്ദാഫിക്കുപിന്നില്‍ ലിബിയ ഒറ്റക്കെട്ടായുണ്ടായിരുന്നു. സോവിയറ്റ് യൂണിയനുമായി അടുപ്പം പുലര്‍ത്തിയ ഗദ്ദാഫി അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ലോകമെങ്ങുമുള്ള അമേരിക്കന്‍ വിരോധികള്‍ അദ്ദേഹത്തെ വീരപുരുഷനായിക്കണ്ടു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഗദ്ദാഫിക്ക് അമേരിക്കയോട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു. നാട്ടില്‍ അദ്ദേഹം വെറുമൊരു ഏകാധിപതിയായി മാറി.

മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിയന്ത്രണം വന്നതോടെ ഗദ്ദാഫി ജനങ്ങളില്‍നിന്നകന്നു. പൊതുസമൂഹത്തെയും രാഷ്ട്രീയപാരമ്പര്യത്തെയും അദ്ദേഹം നിഷേധിച്ചു. മാധ്യമങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തി. ഇസ്‌ലാമിക സംഘടനാപ്രവര്‍ത്തകരെ ചവിട്ടിയരച്ചു. വിമര്‍ശകരെ അടിച്ചമര്‍ത്തി. രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണമായി നിരോധിച്ചു. 1996-ലെ കുപ്രസിദ്ധമായ ജയില്‍കലാപത്തില്‍ 1,000 തടവുകാരെയാണദ്ദേഹത്തിന്റെ ഭടന്മാര്‍ വെടിവെച്ചുകൊന്നത്. ഈ ജയില്‍ കലാപത്തിനിരയായവരെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകന്‍ ഫാത്തി ടെര്‍ബിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നിരായുധരായ നാട്ടുകാര്‍ സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തെ കലാപമായി വളര്‍ത്തിയത് ഗദ്ദാഫി സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയം തന്നെയായിരുന്നു. ജനവികാരം എതിരാണെന്നറിഞ്ഞതോടെ ഭരണകൂടത്തിലെ ഉന്നതര്‍ പലരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ് ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നിനു പിറകെ ഒന്നായി രാജിവെച്ച് സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.

എന്നിട്ടും കീഴടങ്ങാതെ ചെറുത്തുനില്‍ക്കാനാണ് ഗദ്ദാഫി തീരുമാനിച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു ലിബിയയിലെ ചോരപ്പുഴ. രക്ഷയില്ലാതെ വിമതര്‍ അന്താരാഷ്ട്രസഹായം തേടി. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ പാശ്ചാത്യശക്തികള്‍ നിയമവിരുദ്ധ ബലപ്രയോഗത്തിന്റെ വഴിതന്നെ സ്വീകരിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതി ലിബിയയില്‍ വ്യോമനിരോധിത മേഖല പ്രഖ്യാപിച്ചു. നാറ്റോ ആക്രമണം തുടങ്ങി. അതോടെ ജനാധിപത്യപ്രക്ഷോഭം യുദ്ധം തന്നെയായി മാറി. ആറുമാസം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വിമതരുടെ ദേശീയ പരിവര്‍ത്തന സമിതി സപ്തംബറില്‍ അധികാരം പിടിച്ചു. ഗദ്ദാഫിയും കുടുംബവും ഒളിവില്‍പ്പോയി, മക്കളില്‍ ചിലര്‍ കൊല്ലപ്പെട്ടു. അപ്പോഴും കീഴടങ്ങാനുള്ള വാഗ്ദാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യം വിടാനുള്ള അവസരങ്ങള്‍ക്കു നേരേ കണ്ണടച്ചു. അനുരഞ്ജനത്തിനു നേരേ മുഖം തിരിച്ചു. ഒടുവില്‍ ഒരു പോരാളിക്കു ചേര്‍ന്ന രീതിയില്‍ മരണത്തിനു കീഴടങ്ങി.

കൂടുതൽ വാർത്ത ഇവിടെ

സ്വന്തം ജനതയെ മറന്നാല്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും നിങ്ങളുടെ സ്ഥാനമെന്നു മുഅമ്മര്‍ ഗദ്ദാഫിയുടെ ജീവിതം ലോകത്തെ വീണ്ടും ഒാര്‍മിപ്പിക്കുന്നു. ജനപ്രിയതയുടെ കൊടുമുടിയില്‍ നിന്ന ഒരു രാഷ്ട്രത്തലവന്റെ സമാനതകളില്ലാത്ത പതനമാണു ലിബിയ ചോരകൊണ്ടെഴുതി പൂര്‍ത്തിയാക്കിയത്. സിര്‍ത്തിലും ട്രിപ്പോളിയിലും ആകാശത്തേക്കുയര്‍ന്ന ആഹ്ലാദ വെടിമുഴക്കങ്ങളില്‍ ഗദ്ദാഫിയുടെ പതനം പൂര്‍ണമാകുന്നു.

ലോകത്തിനു മുന്നില്‍ മുഅമ്മര്‍ ഗദ്ദാഫി വര്‍ണാഭമായ ഒരു ചിത്രമാണ്. ഏറ്റവും നിറപ്പകിട്ടാര്‍ന്ന പട്ടാളവേഷങ്ങളും ഏറ്റവും വിലയേറിയ സണ്‍ഗ്ലാസും അണിഞ്ഞ് തന്റെ കാപ്പിരിമുടിക്കു മീതേ കൗബോയ് തൊപ്പിയണിഞ്ഞു നില്‍ക്കുന്ന ഗദ്ദാഫി. ആഡംബര ഹോട്ടലുകളില്‍ താമസിക്കാതെ സ്വയം നിര്‍മിച്ച ടെന്റുകളില്‍ അന്തിയുറങ്ങിയ ഗദ്ദാഫി. വിദേശത്തു ഗദ്ദാഫിയെത്തിയോ എന്നറിയാന്‍ ലിബിയയുടെ സ്ഥാനപതി കാര്യാലയത്തിനു മുന്നില്‍ ഒട്ടകത്തെ കെട്ടിയിട്ടുണ്ടോ എന്നു നോക്കിയാല്‍ മതി എന്നൊരു ചൊല്ലുണ്ടായിരുന്നു. ഒട്ടകപ്പാല്‍ കുടിച്ചാണു ഗദ്ദാഫിയുടെ ദിവസം തുടങ്ങുന്നത്. ഷോമാനായിരുന്നു ഗദ്ദാഫി. തനിക്കു ചുറ്റും സുരക്ഷയ്ക്കായി ആമസോണ്‍ ഗാര്‍ഡ്സ് എന്ന പെണ്‍പടയെയാണു ഗദ്ദാഫി നിയോഗിച്ചിരുന്നത്. സ്ത്രീകള്‍ക്കു നേരെ നിറയൊഴിക്കാന്‍ അറബ് ലോകത്തെ സെനികര്‍ക്കു കെവിറയ്ക്കുമെന്നതായിരുന്നു ഗദ്ദാഫിയുടെ ന്യായം.

സഹാറാ മരുഭൂമി വിഴുങ്ങിനില്‍ക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വടക്കേ അറ്റത്തെ ലിബിയ എന്ന കൊച്ചുരാജ്യത്തിന്റെ ചരിത്രം ആധുനിക ലോകത്തിനു ഗദ്ദാഫിയുടെ ജീവിതമാണ്. നാല്‍പത്തിരണ്ടോളം വര്‍ഷമാണു ഗദ്ദാഫി ലിബിയയെ കാല്‍ക്കീഴിലാക്കി ഭരിച്ചത്. കോളനി ഭരണത്തിലായിരുന്ന ലിബിയ 1951ല്‍ ആണു സ്വതന്ത്രരാഷ്ട്രമാകുന്നത്. ഇദ്രീസ് രാജാവാണ് അന്നു ഭരണം. സ്വാതന്ത്യ്രം നേടുമ്പോള്‍ ദയനീയമായിരുന്നു ലിബിയയുടെ അവസ്ഥ. വിദേശികള്‍ രാജ്യം വിട്ടുപോകുമ്പോള്‍ ബാക്കിയായതു പതിനാറു ബിരുദധാരികള്‍. മൂന്ന് അഭിഭാഷകര്‍. ഒരു ഡോക്ടര്‍പോലും രാജ്യത്തില്ലായിരുന്നു. 1963ല്‍ ലിബിയയുടെ ഭാഗധേയം മാറ്റിയെഴുതി എണ്ണനിക്ഷേപം കണ്ടെത്തി. ക്രമേണ രാജാവ് സുഖലോലുപതയിലേക്കു വഴുതിവീണു.

ലിബിയയിലെ ആദിമവാസികളായ ബെര്‍ബറ ഗോത്രസമൂഹത്തിലെ ബദവി കുടുംബത്തില്‍ 1942ല്‍ ആണു ഗദ്ദാഫിയുടെ ജനനം. ലിബിയയിലെ ദരിദ്രവിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള എളുപ്പമാര്‍ഗമായിരുന്നു പട്ടാളസേവനം. പത്തൊന്‍പതാം വയസ്സില്‍ ഗദ്ദാഫി പട്ടാളത്തില്‍ ചേര്‍ന്നതും ആ വഴിക്കാണ്.

1967ലെ അറബ് – ഇസ്രയേല്‍ യുദ്ധം ഗദ്ദാഫിയുടെ മനസ്സില്‍ ആഴമേറിയ മുറിവായി. ഇസ്രയേലിന്റെ വ്യോമാക്രമണത്തിനു മുന്നില്‍ തകര്‍ന്ന സിറിയയെയും ജോര്‍ദാനെയും സഹായിക്കാന്‍ ലിബിയയ്ക്കു കഴിഞ്ഞില്ല. പട്ടാളത്തിനകത്തു വിപ്ലവത്തിനുള്ള രഹസ്യസം¸ത്തെ വളര്‍ത്തിയ കേണല്‍ ഗദ്ദാഫി ഇരുപത്തേഴാം വയസ്സില്‍ രക്തരഹിത വിപ്ലവത്തിലൂടെ ഇദ്രീസ് രാജാവ് വാഴിച്ച സയിദ് ഹസല്‍ അല്‍റിദ അല്‍മഹ്ദിയെ വീട്ടുതടങ്കലിലാക്കി അധികാരം പിടിച്ചു.

ഗദ്ദാഫി എളുപ്പം ജനപ്രിയനായി. എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിച്ചു. അമേരിക്കയുടെ വ്യോമതാവളം അടച്ചുപൂട്ടി. മുതലാളിത്തവും കമ്യൂണിസവും ഇറക്കുമതി ചെയ്ത പ്രത്യയശാസ്ത്രങ്ങളാണെന്നു ഗദ്ദാഫി പ്രഖ്യാപിച്ചു. 1969ല്‍ ഭരണത്തിനു റവല്യൂഷനറി കമാന്‍ഡ് കൗണ്‍സിലുണ്ടാക്കി. പത്തുവര്‍ഷം അതിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു.

സഫാരി സ്യൂട്ടും സണ്‍ഗ്ലാസും അണിഞ്ഞു സാമ്രാജ്യത്വത്തിനെതിരെ പോരാടിയ പ്രതിച്ഛായയുമായി പുതിയ കാലത്തെ ചെ ഗുവേര എന്ന വിശേഷണം വരെ ഗദ്ദാഫി എടുത്തണിഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന്റെ നടുവില്‍ നിന്നു. 1986ല്‍ സിംബാംബ്വെയിലെ ഹരാരെയില്‍ നടന്ന ചേരിചേരാ ഉച്ചകോടിയില്‍ 33 അമേരിക്കന്‍ വിമാനങ്ങള്‍ എന്റെ വീടാക്രമിച്ചപ്പോള്‍ എവിടെയായിരുന്നു ഈ ചേരിചേരാ പ്രസ്ഥാനം എന്നു ചോദിച്ചുകൊണ്ടു സം¸ടന വിട്ടു. ഈജിപ്തില്‍ അന്‍വര്‍ സാദത്ത് അമേരിക്കയോടു ചാഞ്ഞപ്പോള്‍ ഗദ്ദാഫി കടുത്ത അമേരിക്കന്‍വിരുദ്ധ നിലപാടുമായി പ്രശസ്തി നേടി. സാദത്തിനെ സ്വന്തം പട്ടാളക്കാര്‍ വധിച്ചപ്പോള്‍ ഗദ്ദാഫി അതിനെ പുകഴ്ത്തി. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനെ വധിക്കാന്‍ ഗദ്ദാഫി ഗൂഢാലോചന നടത്തി എന്ന ആരോപണം ഈ ഘട്ടത്തിലുയര്‍ന്നു. 1986ല്‍ അമേരിക്ക ലിബിയയില്‍ വ്യോമാക്രമണം നടത്തി. ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായാണു ഗദ്ദാഫി 259 പേരുടെ മരണത്തിനിടയാക്കിയ ലോക്കര്‍ബി വിമാനസ്ഫോടനം ആസൂത്രണം ചെയ്തത് എന്ന് ആരോപണം ഉണ്ടായിരുന്നു. ഉപരോധത്തില്‍ എരിപിരിക്കൊള്ളുന്ന ലിബിയയെയാണു പിന്നീടു ലോകം കണ്ടത്.

തുടര്‍ന്നു ഗദ്ദാഫി പാശ്ചാത്യ ലോകവുമായി വിട്ടുവീഴ്ചയ്ക്കു തയാറായി. രാജ്യാന്തര വേദിയിലേക്കു ലിബിയയെ മടക്കിക്കൊണ്ടുവരാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബെ്ലയര്‍ 2004ല്‍ ട്രിപ്പോളിയിലെത്തി. റൊണാള്‍ഡ് റെയ്ഗന്‍ ‘മധ്യപൂര്‍വദേശത്തെ പേപ്പട്ടി എന്നു വിളിച്ച ഗദ്ദാഫി ബ്രിട്ടനു കെകൊടുത്തു. ലോക്കര്‍ബി വിമാനാപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നഷ്ടപരിഹാരം നല്‍കി. ക്രമേണ അമേരിക്കയും ലിബിയയുമായി കെകോര്‍ത്തു.

രാജാവിനെ പുറത്താക്കി അധികാരത്തിലെത്തിയ ഗദ്ദാഫി പിന്നീടു രാജാക്കന്‍മാരെ തോല്‍പ്പിക്കുന്നവിധം അധികാരം ആസ്വദിച്ചു. സ്ഥാനപ്പേരുകള്‍ ഒഴിവാക്കി ഒാമനപ്പേരുകള്‍ പലതു സ്വീകരിച്ചെങ്കിലും സെന്യത്തിന്റെ കടിഞ്ഞാണ്‍ വിട്ടുകൊടുത്തില്ല. സോഷ്യലിസത്തിന്റെ മറവിലുള്ള ഏകാധിപത്യമായിരുന്നു ലിബിയയിലേത്. ഗദ്ദാഫിയുടെ മക്കള്‍ എണ്ണപ്പണത്തിന്റെ സമൃദ്ധിയില്‍ വിദേശരാജ്യങ്ങളില്‍ ആഡംബര ജീവിതം നയിച്ചു. ഭരണത്തിന്റെ മര്‍മസ്ഥാനങ്ങളിലെല്ലാം മക്കളും സ്വന്തക്കാരും കടന്നുകയറി. ഗദ്ദാഫിയുടെ കൊട്ടാരങ്ങള്‍ പിടിച്ചെടുത്ത സേന ആഡംബരത്തിന്റെ അറപ്പുരകള്‍ കണ്ട് അമ്പരന്നു. അറബ് ലോകംവിട്ട് ആഫ്രിക്കയുടെ നേതാവാകാന്‍ കൊതിച്ച ഗദ്ദാഫി സ്വന്തം ജീവനു വേണ്ടി ഒരു മാലിന്യക്കുഴലിലേക്കു നുഴഞ്ഞുകയറേണ്ട ഗതികേടും ലിബിയയും ലോകവും കണ്ടു. സഹാറാ മരുഭൂമിയിലെ ഏറ്റവും വലിയ പൊടിക്കാറ്റിനും ഈ പതനത്തെ മൂടാനാകില്ല.

 

വാഴക്കുല – ചങ്ങമ്പുഴ

വാഴക്കുല - ചങ്ങമ്പുഴമലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.

മനതാരിലാശകൾപോലതിലോരോരോ

മരതകക്കൂമ്പു പൊടിച്ചുവന്നു.

അരുമക്കിടാങ്ങളിലൊന്നായതിനേയു –

മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ

മലയന്റെ മാടത്ത പാട്ടു പാടി.

മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ

മലയന്റെ മാടവും പൂക്കള് ചൂടി.

വയലില് വിരിപ്പു വിതയ്ക്കേണ്ടകാലമായ്

വളരെപ്പണിപ്പാടു വന്നുകൂടി.

ഉഴുകുവാൻരാവിലെ പോകും മലയനു –

മഴകിയും — പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്

മറവി പറ്റാറില്ലവർക്കു ചെറ്റും .

അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ –

ലതു വേഗവേഗം വളർന്നുവന്നു ;

അജപാലബാലനിൽ ഗ്രാമീണബാലത –

ന്നനുരാഗകന്ദളമെന്നപോലെ !

പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണല് –

പ്പരവതാനിക്കുമേല് ചെന്നിരിക്കും .

പൊരിയും വയറുമായുച്ചക്കൊടുംവെയില്

ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്,

അവിടെയിരുന്നു കളിപ്പതു കാണ്കിലേ –

തലിയാത്ത ഹൃത്തുമലിഞ്ഞുപോകും !

കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ –

‘ക്കരുമാടിക്കുട്ടന്മാർ’ മല്ലടിക്കും!

അതുകാൺകെപ്പൊരിവെയ്ലിന് ഹൃദയത്തില്ക്കൂടിയു –

മലിവിന്റെ നനവൊരു നിഴല് വിരിക്കും !

അവശന്മാരാർത്തന്മാർ ആലംബഹീനന്മാ-

രവരുടെ സങ്കടമാരറിയാന് ?

അവരർദ്ധനഗ്നന്മാ, രാതാപമഗ്നമാ –

രവരുടെ പട്ടിണിയെന്നു തീരാന് ?

അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ –

ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന് ?

ഇടതിങ്ങിനിറയുന്നു നിയമങ്ങള്, നീതിക –

ളിടമില്ലവർക്കൊന്നു കാലുകുത്താന് !

ഇടറുന്ന കഴല് വയ്പോടുഴറിക്കുതിക്കയാ –

ണിടയില്ല ലോകത്തിന്നവരെ നോക്കാന് .

ഉമിനീരിറക്കാതപ്പാവങ്ങള് ചാവുമ്പോ –

ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്റെ

മദിരോത്സവങ്ങളില് പങ്കു കൊള്ളൂ !

പറയുന്നു മാതേവന് : —- ” ഈ ഞാലിപ്പൂവന്റെ

പഴമെത്ര സാദൊള്ളതായിരിക്കും !”

പരിചോ,ടനുജന്റെ വാക്കില് ചിരി വന്നു

പരിഹാസഭാവത്താല് തേവനോതി :

” കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ

കൊതിയന്റെ നാക്കത്തു വെള്ളം വന്നു !”

പരിഭവിച്ചീടുന്നു നീലി : ” അന്നച്ചന –

തരി വാങ്ങാന് വല്ലോറ്ക്കും വെട്ടി വിക്കും .”

” കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !”

കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ !

അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി –

ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി :

” പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി

പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !”

” അതുകാണാമുവ്വെടി ചൂരപ്പഴാ നെന –

ക്കതിമോഹമേറെക്കടന്നുപോയി !

ദുരമൂത്ത മറുതേ, നിന് തൊടയിലെത്തൊലിയന്നീ –

ക്കരിവള്ളോനുരിയണോരുരിയല് കണ്ടോ !…”

ഇതുവിധം നിത്യമാ വാഴച്ചുവട്ടില –

ക്കൊതിയസമാജം നടന്നു വന്നു .

കഴിവതും വേഗം കുലയ്ക്കണമെന്നുള്ളില് –

ക്കരുതിയിരിക്കുമാ വാഴ പോലും !

അവരുടെയാഗ്രഹമത്രയ്ക്കഗാധവു

മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴ കുലച്ചതു കാരണം

തിരുവോണം വന്നു പുലക്കുടിലില്

കലഹിക്കാന് പോയില്ല പിന്നീടൊരിക്കലും

കരുവള്ളോന് നീലിയോടെന്തുകൊണ്ടോ !

അവളൊരു കള്ളിയാണാരുമറിഞ്ഞിടാ –

തറിയാമവള്ക്കെന്തും കട്ടുതിന്നാന് .

അതുകൊണ്ടവളോടു സേവ കൂടീടുകി –

ലവനു,മതിലൊരു പങ്കു കിട്ടും.

കരുവള്ളോന് നീലി തന് പ്രാണനായ് , മാതേവന്

കഴിവതും കേളനെ പ്രീതനാക്കി .

നിഴല് നീങ്ങി നിമിഷത്തില് നിറനിലാവോലുന്ന

നിലയല്ലോ നിർമ്മലബാല്യകാലം !

അരുമക്കിടാങ്ങള് തന്നാനന്ദം കാണ്കയാ –

ലഴകിക്കു ചിത്തം നിറഞ്ഞുപോയി .

കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്

മലയനുമുള്ളില് തിടുക്കമായി .

അവരോമല്പ്പൈതങ്ങള്ക്കങ്ങനെയെങ്കിലു –

മവനൊരു സമ്മാനമേകാമല്ലോ .

അരുതവനെല്ലുനുറുങ്ങി യത്നിക്കിലു –

മരവയർക്കഞ്ഞിയവറ്ക്കു നല്കാന് .

ഉടയോന്റെ മേടയിലുണ്ണികള് പഞ്ചാര-

ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്,

അവനുടെ കണ്മണിക്കുഞ്ഞുങ്ങള് പട്ടിണി –

യ്ക്കലയണമുച്ചക്കൊടുംവെയിലില് !

അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതെ-

ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം !

കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ –

കനകവിമാനത്തില് സഞ്ചരിക്കൂ .

മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ –

ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .

പ്രണത്തില് കല്പകത്തോപ്പിലെ, പ്പച്ചില –

ത്തണലിലിരുന്നു കിനാവു കാണൂ .

ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ –

യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .

അവർതൻ തലയോടുകള്കൊണ്ടു വിത്തേശ്വര –

രരമന കെട്ടിപ്പടുത്തിടട്ടേ .

അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ –

രവകാശഗർവ്വം നടിച്ചിടട്ടേ .

ഇവയൊന്നും നോക്കേണ്ട, കാണേണ്ട, നീ നിന്റെ

പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളു !

മലയനാ വാഴയെ സ്പർശിച്ച മാത്രയില്

മനതാരില് നിന്നൊരിടിമുഴങ്ങി.

അതിനുടെ മാറ്റൊലി ചക്രവാളം തകർ –

ത്തലറുന്ന മട്ടിലവനു തോന്നി .

പകലിന്റെ കുടല് മാലച്ചുടുചോരത്തെളി കുടി –

ച്ചകലത്തിലമരുന്നിതന്തിമാര്ക്കന് !

ഒരു മരപ്പാവ പോല് നിലകൊള്ളും മലയനി –

ല്ലൊരു തുള്ളി രക്തമക്കവിളിലെങ്ങും !

അനുമാത്രം പൊള്ളുകയാണവനാത്മാവൊ –

രസഹനീയാതപജ്ജ്വാലമൂലം !

അമിതസന്തുഷ്ടിയാല് തുള്ളിക്കളിക്കയാ –

ണരുമക്കിടാങ്ങള് തന് ചുറ്റുമായി ;

ഇലപോയി, തൊലിപോയി, മുരടിച്ചോരിലവിനെ –

വലയംചെയ്തുലയുന്ന ലതകള് പോലെ .

അവരുടെ മിന്നിവിടർന്നൊരുരക്കണ്ണുക –

ളരുതവനങ്ങനെ നോക്കിനില്ക്കാന് .

അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല് ക –

ണ്ടവനന്തരംഗം തകർന്ന് പോയി .

കുലവെട്ടാന് കത്തിയുയർത്തിയ കൈയുകള്

നിലവിട്ടു വാടിത്തളർന്നുപോയി .

കരുവൊള്ളോന് നീലിക്കൊരുമ്മ കൊടുക്കുന്നു

കരളിൽ തുളുമ്പും കുതൂഹലത്താല് .

അവളറിയാതുടനസിതാധരത്തില് നി –

ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള് .

മലയന്റെ കണ്ണില്നിന്നിറ്റിറ്റു വീഴുന്നു

ചില കണ്ണീർക്കണികകള് പൂഴിമണ്ണില്

അണുപോലും ചലനമറ്റമരുന്നിതവശരാ –

യരികത്തുമകലത്തും തരുനിരകള് !

സരസമായ് മാതേവന് കേളന്റെ തോളത്തു

വിരല് തട്ടിത്താളം പിടിച്ചു നില്പൂ .

അണിയിട്ടിട്ടനുമാനുമാത്രം വികസിക്കും കിരണങ്ങ –

ളണിയുന്നു കേളന്റെ കടമിഴികള് !

ഇരുൾ വന്നു മൂടുന്നു മലയന്റെ കൺമുമ്പി, –

ലിടറുന്നു കാലുകളെന്തു ചെയ്യും ?

കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്

ചതിവീശും വിഷവായു തിരയടിപ്പൂ !

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി –

ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?…

കുലവെട്ടി —- മോഹിച്ചു, മോഹിച്ചു, ലാളിച്ച

കുതുകത്തിന് കച്ചക്കഴുത്തു വെട്ടി ! —

കുല വെട്ടി — ശൈശവോല്ലാസകപോതത്തിൻ

കുളിരൊളിപ്പൂവല്ക്കഴുത്തു വെട്ടി ! —-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു

പരമസന്തുഷ്ടരായ്ക്കണ്മണികള് .

ഒരു വെറും പ്രേതംകണക്കതാ മേല്ക്കുമേല്

മലയന്റെ വക്ത്രം വിളർത്തുപോയി !

കുല തോളിലേന്തി പ്രതിമയെപ്പോലവൻ

കുറെനേരമങ്ങനെ നിന്നുപോയി !

അഴിമതി,യക്രമ,മത്യന്തരൂക്ഷമാ –

മപരാധം, നിശിതമാമശനിപാതം !

കളവെന്തെന്നറിയാത്ത പാവങ്ങള് പൈതങ്ങള്

കനിവറ്റ ലോകം , കപടലോകം !

നിസ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം

നിസ്സഹായത്വം, ഹാ, നിത്യദുഃഖം !

നിഹതാനിരാശാ തിമിരം ഭയങ്കരം !

നിരുപാധികോഗ്രനിനിയമഭാരം ! —

ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ

പതിതരേ , നിങ്ങള്തന് പിന്മുറക്കാറ് ?

കുല തോളിലേന്തി പ്രതിമ പോലങ്ങനെ

മലയനാ മുറ്റത്തു നിന്നുപോയി .

അരുതവനൊച്ച പൊങ്ങുന്നതില്ല, ക്കരള്

തെരുതെരെപ്പേർത്തും തുടിപ്പു മേന്മേല് !

ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ

കുറെയക്ഷരങ്ങള് തെറിപ്പു കാറ്റില് :

” കരയാതെ മക്കളേ ….. കല്പിച്ചു … തമ്പിരാൻ …

ഒരുവാഴ വേറെ … ഞാൻ കൊണ്ടുപോട്ടെ !”

മലയൻ നടന്നു, നടക്കുന്നു മാടത്തി –

ലലയും മുറയും നിലവിളിയും !

അവശന്മാ,രാർത്തന്മാരാലംബഹീനന്മാ –

രവരുടെ സങ്കടമാരറിയാന് ?

പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും

പറയുവാനില്ലേ ? ഞാന് പിൻ വലിച്ചു !

കവികൾ – കാലഘട്ടത്തിന്റെ സംരക്ഷകർ

“ഭാഷയുടെ ആത്മാവ് കവിതയാണെങ്കിൽ, കാലഘട്ടത്തിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നവർ കവികളാണ്.”

ഓരോ കാലഘട്ടത്തിലും മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പരിവർത്തനങ്ങളെ സത്യസന്ധമായി രേഖപ്പെടുത്തുന്ന, ചിലപ്പോൾ ആ മാറ്റങ്ങൾക്ക് തിരികൊളുത്തുന്ന ദീപശിഖകളാണ് കവികൾ. അവർ കേവലം വരികൾ എഴുതുന്നവരല്ല, മറിച്ച്, സമൂഹത്തിന്റെ വേദനകളും സ്വപ്നങ്ങളും പ്രതീക്ഷകളും തങ്ങളുടെ കാവ്യസങ്കല്പങ്ങളിലൂടെ സംരക്ഷിക്കുകയും വരും തലമുറയ്ക്കായി കൈമാറുകയും ചെയ്യുന്ന ദീർഘദർശികളാണ്.

മലയാള കാവ്യലോകത്തും ഈ ദൗത്യം ഏറ്റെടുത്ത മഹാപ്രതിഭകൾ നിരവധിയാണ്. പ്രാചീന കവിത്രയത്തിലൂടെ ഭാഷയ്ക്ക് അടിത്തറയിട്ടവരും, ആധുനിക കവിത്രയത്തിലൂടെ നവോത്ഥാനത്തിനും കാല്പനികതയ്ക്കും ജീവൻ നൽകിയവരും, അതിനുശേഷം വന്ന കവികളിലൂടെ ആധുനികതയുടെയും ജനകീയതയുടെയും തീവ്രഭാവങ്ങൾ ആവിഷ്കരിച്ചവരും ഈ നിരയിൽ ഉൾപ്പെടുന്നു.

ഈയൊരു പശ്ചാത്തലത്തിൽ, മലയാള കവിതയുടെ ഗതി മാറ്റിയെഴുതിയ, എന്റെ പ്രിയപ്പെട്ട ചില കവികളെയും അവരുടെ കാവ്യസങ്കല്പങ്ങളെയും അവയുടെ പ്രത്യേകതകളെയും ഈ കുറിപ്പിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇവരുടെ രചനകൾ ഒരു കാലഘട്ടത്തിന്റെ നേർച്ചിത്രമായി ഇന്നും നിലനിൽക്കുന്നു.

മലയാളഭാഷയുടെ രൂപീകരണത്തിലും കാവ്യഭാഷാ ശൈലികൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിലും നിർണായക പങ്ക് വഹിച്ചവരാണ് ചെറുശ്ശേരി നമ്പൂതിരി (15-ാം നൂറ്റാണ്ട്), തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (16-ാം നൂറ്റാണ്ട്), കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്) എന്നിവർ.

ചെറുശ്ശേരി നമ്പൂതിരി (15-ാം നൂറ്റാണ്ട്): മണിപ്രവാളത്തിൽ നിന്ന് നാടൻ ശൈലിയിലേക്ക്

  • കാലഘട്ടത്തിന്റെ ഉപയോഗം: മണിപ്രവാള കാവ്യങ്ങളുടെ സ്വാധീനം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’ പിറവിയെടുക്കുന്നത്. മണിപ്രവാളത്തിലെ അതിപ്രധാനമായ സംസ്കൃതപദപ്രയോഗങ്ങളെ ലളിതവൽക്കരിച്ച്, തനി നാടൻ മലയാളത്തനിമയിലേക്ക് കവിതയെ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു.
  • കാവ്യലോകത്തെ പ്രത്യേകത: ചെറുശ്ശേരിയാണ് ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ‘കൃഷ്ണഗാഥ’ (ചെറുശ്ശേരി ഭാരതം) ശൈലീപരമായി ഒരു വഴിത്തിരിവായിരുന്നു.
    • ഭാഷാപരമായ ലാളിത്യം: സംസ്കൃതത്തിന്റെ അതിപ്രസരം ഒഴിവാക്കി, അക്കാലത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ‘പാട്ടിന്റെ’ ഈണവും ശൈലിയും സ്വീകരിച്ചു.
    • വർണ്ണനയിലെ സൗന്ദര്യം: ഭക്തിയും ശൃംഗാരവും ഇടകലർന്ന മനോഹരമായ വർണ്ണനകൾ കൃഷ്ണഗാഥയുടെ പ്രത്യേകതയാണ്. വൃത്തങ്ങളുടെ കാര്യത്തിലും (മഞ്ജരി) നാടൻ ഈണങ്ങളെ അദ്ദേഹം ഉപയോഗപ്പെടുത്തി.

 

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (16-ാം നൂറ്റാണ്ട്): മലയാളഭാഷയുടെ പിതാവ്

  • കാലഘട്ടത്തിന്റെ ഉപയോഗം: ഭക്തിപ്രസ്ഥാനം ശക്തിയാർജ്ജിക്കുകയും അതേസമയം, പാട്ടും മണിപ്രവാളവും എന്ന നിലയിൽ കാവ്യരചന വ്യത്യസ്ത ധാരകളിലായി നിലനിന്നിരുന്ന കാലത്താണ് എഴുത്തച്ഛന്റെ ആവിർഭാവം. സംസ്കൃതം പഠിക്കാൻ അവകാശമില്ലാതിരുന്ന സാധാരണ ജനങ്ങൾക്കിടയിലേക്ക് ഭക്തിയുടെയും ആത്മീയതയുടെയും സന്ദേശം എത്തിക്കാൻ അദ്ദേഹം തന്റെ കാവ്യങ്ങളെ ഉപയോഗിച്ചു.
  • കാവ്യലോകത്തെ പ്രത്യേകത: മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്ന എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന് തുടക്കമിട്ടത്.
    • ഭാഷാപരമായ സംഭാവന: മലയാളത്തിന് ഒരു പൊതുലിപി സമ്മാനിക്കുകയും (30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനു പകരം 51 അക്ഷരങ്ങളുള്ള മലയാളലിപി) ഇന്നത്തെ രീതിയിലുള്ള ഭാഷയ്ക്ക് അടിത്തറ പാകുകയും ചെയ്തു.
    • ഭക്തിയുടെ ശക്തി: ‘അദ്ധ്യാത്മ രാമായണം’, ‘മഹാഭാരതം’ തുടങ്ങിയ കൃതികളിലൂടെ ഹൈന്ദവ പുരാണങ്ങളെ ലളിതമായ കിളിപ്പാട്ട് ശൈലിയിൽ സാധാരണക്കാർക്ക് പരിചയപ്പെടുത്തി. അമ്മക്കിളിയോട് കഥ പറയാൻ ആവശ്യപ്പെടുന്ന രീതി ഒരു കാവ്യാത്മകമായ തന്ത്രമായിരുന്നു.

 

കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്): ജനകീയ കവി, പരിഷ്കരണവാദി

    • കാലഘട്ടത്തിന്റെ ഉപയോഗം: പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും സദസ്സുകളിൽ ഒതുങ്ങിനിന്ന കാവ്യരചനയെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ച മഹാനാണ് നമ്പ്യാർ. സാമൂഹിക അസമത്വങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ അവയെ പരിഹസിക്കാനും ചോദ്യം ചെയ്യാനും നമ്പ്യാർ തന്റെ കാവ്യങ്ങളെ ഉപയോഗിച്ചു.
    • കാവ്യലോകത്തെ പ്രത്യേകത: തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. നർമ്മത്തിലൂടെ സാമൂഹിക വിമർശനം നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യരീതി.
      • ജനകീയത: സംസ്കൃത വൃത്തങ്ങൾക്കു പകരം, നാടൻ തനത് വൃത്തങ്ങളായ ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകൾക്കായി ഉപയോഗിച്ചു. ഇവ സാധാരണ ജനങ്ങൾക്ക് പാടാനും ആസ്വദിക്കാനും എളുപ്പമുള്ളവയായിരുന്നു.
      • സമൂഹ വിമർശനം: രാജാക്കന്മാർ, ഉദ്യോഗസ്ഥർ, പുരോഹിതന്മാർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തന്റെ കാവ്യത്തിലൂടെ അദ്ദേഹം പരിഹസിച്ചു. “ചൊല്ലുവാനെളുതുള്ള വൃത്തങ്ങൾ കേളികേട്ട മലയാളികൾക്ക്” എന്ന നമ്പ്യാരുടെ നിലപാട് അദ്ദേഹത്തിന്റെ കാവ്യദർശനം വ്യക്തമാക്കുന്നു.

കുമാരനാശാൻ (1873-1924): സ്നേഹഗായകൻ, ആശയഗംഭീരൻ

  • കാലഘട്ടത്തിന്റെ ഉപയോഗം: ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ സമൂഹം വിഭജിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ആശാൻ കവിതയിലേക്ക് കടന്നുവരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ അദ്ദേഹം സാമൂഹിക വിപ്ലവത്തിനും നവോത്ഥാനത്തിനും കവിതയെ ഒരു ആയുധമാക്കി മാറ്റി.
  • കാവ്യലോകത്തെ പ്രത്യേകത: ആശാൻ മലയാള കവിതയിൽ കാല്പനിക പ്രസ്ഥാനത്തിന് തുടക്കമിട്ടു.
    • വിഷയ വൈവിധ്യം: ‘വീണപൂവ്’, ‘നളിനി’, ‘ലീല’ പോലുള്ള ഖണ്ഡകാവ്യങ്ങളിലൂടെ പ്രണയം, മരണം, വിരഹം തുടങ്ങിയ കാല്പനിക ഭാവങ്ങൾക്ക് പ്രാധാന്യം നൽകി.
    • സാമൂഹിക ദർശനം: ‘ദുരവസ്ഥ’, ‘ചണ്ഡാലഭിക്ഷുകി’ തുടങ്ങിയ കൃതികളിലൂടെ ജാതിവ്യവസ്ഥയുടെ അസമത്വങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. മാറ്റത്തിനുവേണ്ടിയുള്ള ആശയപരമായ ഗാംഭീര്യമാണ് ആശാൻ കവിതകളുടെ മുഖമുദ്ര.

 

ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877-1949): പണ്ഡിത കവി, വിശ്വമാതൃകാവ്യകാരൻ

  • കാലഘട്ടത്തിന്റെ ഉപയോഗം: പാണ്ഡിത്യത്തിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനം കവിതയിൽ നിലനിർത്തിക്കൊണ്ടുതന്നെ, കവിതയ്ക്ക് ഒരു സാർവദേശീയ മുഖം നൽകാൻ ഉള്ളൂർ ശ്രമിച്ചു. ചരിത്രബോധവും പാരമ്പര്യത്തോടുള്ള ആദരവും അദ്ദേഹത്തിന്റെ കാവ്യങ്ങളെ വേറിട്ടുനിർത്തി.
  • കാവ്യലോകത്തെ പ്രത്യേകത: അദ്ദേഹത്തിന്റെ കവിതകൾ പാണ്ഡിത്യത്തിന്റെ ഗരിമയും ഭാഷാപരമായ ഔചിത്യവും കൊണ്ട് ശ്രദ്ധേയമാണ്.
    • ചരിത്രബോധം: ‘ഉമാകേരളം’ എന്ന മഹാകാവ്യത്തിലൂടെ കേരളത്തിന്റെ ചരിത്രത്തെ കാവ്യവൽക്കരിച്ചു.
    • പദസമ്പത്ത്: കാളിദാസൻ ഉൾപ്പെടെയുള്ള സംസ്കൃത മഹാകവികളുടെ സ്വാധീനം ഉള്ളൂരിന്റെ കവിതകളിൽ പ്രകടമാണ്. സംസ്കൃത പദങ്ങളുടെ ബാഹുല്യം അദ്ദേഹത്തിന്റെ രചനകൾക്ക് ഒരു പ്രത്യേക ഭംഗി നൽകി.

 

വള്ളത്തോൾ നാരായണമേനോൻ (1878-1958): ദേശസ്നേഹിയായ കവി, കേരളത്തിന്റെ ടാഗോർ

  • കാലഘട്ടത്തിന്റെ ഉപയോഗം: ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടത്തിൽ, ദേശസ്നേഹത്തെയും ദേശീയതയെയും കവിതയുടെ മുഖ്യവിഷയമാക്കിയ കവിയാണ് വള്ളത്തോൾ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കാനും അദ്ദേഹം കവിതയെ ഉപയോഗിച്ചു.
  • കാവ്യലോകത്തെ പ്രത്യേകത: മഹാകാവ്യരചനാരീതിയിൽ നിന്ന് ഖണ്ഡകാവ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കവിയാണ് വള്ളത്തോൾ.
    • ദേശീയതയും സാംസ്കാരികതയും: ‘ചിത്രയോഗം’ പോലുള്ള മഹാകാവ്യങ്ങൾ രചിച്ച അദ്ദേഹം പിന്നീട് ‘ബധിരവിലാപം’ പോലെയുള്ള ഖണ്ഡകാവ്യങ്ങളിലേക്കും തിരിഞ്ഞു. ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലൂടെ ഗാന്ധിജിയെക്കുറിച്ചെഴുതി.
    • കലയോടുള്ള പ്രതിബദ്ധത: കേരളീയ കലകളെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. കേരള കലാമണ്ഡലം സ്ഥാപിച്ചത് കലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്.

ആധുനിക കവിത്രയത്തിനുശേഷം മലയാള കാവ്യലോകത്തുണ്ടായ വികാസപരിണാമങ്ങളിൽ പ്രധാന പങ്കുവഹിച്ചവരാണ് നിങ്ങൾ തിരഞ്ഞെടുത്ത ഈ കവികൾ. ഇവരുടെ കാവ്യസങ്കല്പങ്ങൾ പലപ്പോഴും വ്യത്യസ്തമായ ഭാവുകത്വങ്ങളെയാണ് പ്രതിനിധാനം ചെയ്തത്.

വൈലോപ്പിള്ളി ശ്രീധരമേനോൻ (1911–1985)

  • കാവ്യസങ്കല്പം: പ്രകൃതിയും ജീവിതവും തമ്മിലുള്ള വൈരുധ്യത്തെയും മനുഷ്യന്റെ വേദനകളെയും ശാസ്ത്രീയമായ കാഴ്ചപ്പാടോടെ അവതരിപ്പിച്ച കവിയാണ് വൈലോപ്പിള്ളി. ശാസ്ത്രീയ കാൽപ്പനികത എന്നും ഇദ്ദേഹത്തിന്റെ കാവ്യസങ്കല്പം അറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • വിഷുക്കൈനീട്ടത്തിന്റെ കവി: മലയാള കവിതയിൽ പ്രകൃതിയെയും കൃഷിയേയും അതിന്റെ ലാളിത്യത്തോടെ അവതരിപ്പിച്ച പ്രധാന കവിയാണ്.
    • വികാരങ്ങളുടെ നിയന്ത്രണം: ചങ്ങമ്പുഴയുടെ പ്രളയം പോലെയുള്ള ഭാവതീവ്രതയെ വൈലോപ്പിള്ളി നിയന്ത്രിതമായി അവതരിപ്പിച്ചു. (‘കുടിയൊഴിക്കൽ’, ‘കണ്ണീർപ്പാടം’).
    • ദുരന്തബോധം: നവോത്ഥാന ചിന്തകളുടെ പരാജയങ്ങളെയും വ്യക്തിയുടെ നിസ്സഹായതകളെയും ആഴത്തിൽ ചിത്രീകരിച്ചു. ‘മാമ്പഴം’ മലയാളികളുടെ മനസ്സിൽ വേദനയുടെ അനശ്വരചിഹ്നമായി നിലകൊള്ളുന്നു.

 

ഇടശ്ശേരി ഗോവിന്ദൻ നായർ (1906–1974)

  • കാവ്യസങ്കല്പം: മണ്ണിനോടും ജീവിതത്തോടും പൊരുതുന്ന സാധാരണ മനുഷ്യന്റെ **’പണിയെടുക്കുന്ന കൈകളുടെ ശക്തി’**യെ കവിതയിലൂടെ വാഴ്ത്തിയ കവിയാണ് ഇടശ്ശേരി. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • തൊഴിലാളിവർഗ്ഗത്തിന്റെ ശബ്ദം: ‘പൂതപ്പാട്ട്’ പോലുള്ള ഭാവഗീതങ്ങളിൽ പോലും സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പരുപരുത്ത ജീവിതമുണ്ട്.
    • ഗ്രാമീണതയുടെ തനിമ: ഗ്രാമീണ ജീവിതത്തിലെ നിഷ്കളങ്കതയും അതേസമയം, അതിജീവനത്തിനായുള്ള പോരാട്ടവും അദ്ദേഹത്തിന്റെ കാവ്യവിഷയമായി.
    • സാമൂഹിക പ്രതിബദ്ധത: ‘അളക’, ‘നൂലാമാല’ തുടങ്ങിയ കൃതികളിലൂടെ സാമൂഹിക പ്രശ്നങ്ങളെ തുറന്നുകാട്ടി. മനുഷ്യന്റെ ആന്തരിക ശക്തിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം കവിതകളിൽ പ്രകടമാണ്.

 

ചങ്ങമ്പുഴ കൃഷ്ണപിള്ള (1911–1948)

  • കാവ്യസങ്കല്പം: കാല്പനികതയുടെ ആകാശത്തിലൂടെ പറന്നുനടന്ന ചങ്ങമ്പുഴയുടെ കാവ്യസങ്കല്പം, അതീവ ഭാവതീവ്രതയും വേദനയുടെ സൗന്ദര്യവത്കരണവുമാണ്. ‘രമണൻ’ മലയാള കാൽപ്പനികതയുടെ ദുരന്തബിംബമായി.
  • പ്രത്യേകതകൾ:
    • ദുഃഖത്തിന്റെ സൗന്ദര്യം: ദുരന്തം, പ്രണയഭംഗം, അകാലമരണം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയായി. യുവതലമുറയെ ഏറ്റവുമധികം സ്വാധീനിച്ച കാല്പനിക കവിയായിരുന്നു അദ്ദേഹം.
    • സംഗീതാത്മകത: അദ്ദേഹത്തിന്റെ വരികൾക്ക് ഗാനാത്മകമായ ഒരു ഒഴുക്കുണ്ടായിരുന്നു. വായനക്കാർക്ക് എളുപ്പം ഹൃദയത്തിൽ സ്വീകരിക്കാൻ കഴിഞ്ഞതും ഈ പ്രത്യേകത കാരണമാണ്.

 

ഇടപ്പള്ളി രാഘവൻ പിള്ള (1909–1936)

  • കാവ്യസങ്കല്പം: ഒറ്റപ്പെടലിന്റെയും നിരാശയുടെയും ദുരന്തപര്യവസായിയായ പ്രണയത്തിന്റെയും ആത്മനൊമ്പരം കവിതകളാക്കി മാറ്റിയ കവിയാണ് ഇടപ്പള്ളി. ചങ്ങമ്പുഴയുടെ പ്രിയമിത്രമായ ഇദ്ദേഹത്തിന്റെ അകാലമരണം മലയാള കാൽപ്പനികതയെ വലിയൊരളവിൽ സ്വാധീനിച്ചു.
  • പ്രത്യേകതകൾ:
    • ഏകാന്തതയുടെ ആവിഷ്കാരം: ലോകത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരു വ്യക്തിയുടെ വേദനയും നിസ്സഹായതയും അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്നു.
    • ആത്മഹത്യാപരമായ ഭാവം: അകാലത്തിൽ ജീവിതം അവസാനിപ്പിച്ച അദ്ദേഹത്തിന്റെ കവിതകളിൽ പലപ്പോഴും മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഒരു നിഴൽ പോലെ കാണാം.
    • അനുഭവങ്ങളുടെ തീവ്രത: ജീവിതത്തിൽ നേരിട്ട അവഗണനകളും ദാരിദ്ര്യവും കാൽപ്പനികമായ ഭാഷയിലൂടെ അദ്ദേഹം ആവിഷ്കരിച്ചു.

 

വയലാർ രാമവർമ്മ (1928–1975)

  • കാവ്യസങ്കല്പം: മാർക്സിസ്റ്റ് ആശയങ്ങളെയും പുരോഗമന ചിന്തകളെയും കാല്പനിക ഭംഗിയോടെ കവിതയിലേക്ക് കൊണ്ടുവന്ന കവിയാണ് വയലാർ. അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ വിപ്ലവവും പ്രണയവും സമന്വയിക്കുന്നു.
  • പ്രത്യേകതകൾ:
    • വിപ്ലവകാരിയുടെ ശബ്ദം: ‘എന്റെ മാറ്റൊലി’, ‘ഒരു ശതകത്തിന് ഒരു ഗാനം’ തുടങ്ങിയ കവിതകളിലൂടെ സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
    • സിനിമാ ഗാനങ്ങളിലെ സ്വാധീനം: മലയാള സിനിമാ ഗാനശാഖയിൽ വിപ്ലവം സൃഷ്ടിച്ച കവിയാണദ്ദേഹം. അദ്ദേഹത്തിന്റെ സിനിമാഗാനങ്ങൾ കവിതയുടെ നിലവാരം നിലനിർത്തി.
    • മിത്തും യാഥാർത്ഥ്യവും: ഹൈന്ദവ മിത്തുകളെ പുതിയ സാമൂഹിക പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചു.

 

ബാലചന്ദ്രൻ ചുള്ളിക്കാട് (ജനനം: 1957)

  • കാവ്യസങ്കല്പം: ആധുനികതയുടെ വിഷാദവും ഭ്രാന്തമായ തീക്ഷ്ണതയും നഗരജീവിതത്തിന്റെ അസ്തിത്വദുഃഖവും സ്വന്തം ജീവിതാനുഭവങ്ങളുടെ തീവ്രതയും കവിതകളിലേക്ക് പകർത്തിയ കവിയാണ് ചുള്ളിക്കാട്.
  • പ്രത്യേകതകൾ:
    • ആധുനികാനന്തര വിഷാദം: അദ്ദേഹത്തിന്റെ കവിതകൾ പലപ്പോഴും നിരാശ, ലൈംഗികത, മരണം, ലഹരി തുടങ്ങിയ വിഷയങ്ങളെ അതിതീവ്രമായി അവതരിപ്പിക്കുന്നു.
    • ആത്മകഥാപരമായ രചന: ‘പതിനാറു വയസ്സുകാരി’, ‘സന്ദർശനം’ തുടങ്ങിയ കവിതകളിൽ കവിയുടെ വ്യക്തിപരമായ വേദനകളും അസ്വസ്ഥതകളും നിഴലിക്കുന്നു.
    • ഭാഷാപരമായ ധാർഷ്ട്യം: നാടകീയമായ ആഖ്യാനരീതിയും, പരമ്പരാഗത കാൽപ്പനികതയിൽ നിന്ന് വ്യതിചലിച്ചുള്ള തീവ്രമായ പദപ്രയോഗങ്ങളും അദ്ദേഹത്തിന്റെ കവിതകൾക്ക് വേറിട്ട ഭാവം നൽകി.

 

എ. അയ്യപ്പൻ (1949–2010)

  • കാവ്യസങ്കല്പം: ഭ്രാന്തമായ സ്വാതന്ത്ര്യബോധവും അരാജകത്വവും ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തെ കവിതയാക്കിയ കവിയാണ് അയ്യപ്പൻ. തെരുവിന്റെ കവി എന്നും ആധുനിക ഭാവുകത്വത്തിന്റെ രക്തസാക്ഷി എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • അതിജീവനത്തിന്റെ വേദന: അലഞ്ഞുതിരിയുന്ന ജീവിതം, മദ്യപാനം, തെരുവ് എന്നിവ അദ്ദേഹത്തിന്റെ കവിതകളിലെ മുഖ്യബിംബങ്ങളാണ്.
    • ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം: വ്യവസ്ഥാപിതമായ യാഥാർത്ഥ്യങ്ങളോടുള്ള കടുത്ത വിയോജിപ്പ് അദ്ദേഹത്തിന്റെ ഓരോ വരികളിലും കാണാം.
    • സരളമായ തീവ്രത: വളരെ ലളിതമായ ഭാഷയിൽ, ആഴമേറിയതും പലപ്പോഴും ഞെട്ടിക്കുന്നതുമായ സത്യങ്ങൾ അവതരിപ്പിക്കുന്നു.

 

അനിൽ പനച്ചൂരാൻ (1969–2021)

  • കാവ്യസങ്കല്പം: പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ബോധത്തെയും പ്രണയഭംഗങ്ങളെയും താളബദ്ധമായ വരികളിലൂടെ അവതരിപ്പിച്ച കവിയാണ് പനച്ചൂരാൻ. ആൾക്കൂട്ടത്തിന്റെ കവി എന്നും അറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • പൊതുവേദികളിലെ പ്രകടനം: കവിത ചൊല്ലി ജനകീയമാക്കുന്നതിൽ ഇദ്ദേഹം വലിയ പങ്ക് വഹിച്ചു.
    • രാഷ്ട്രീയപരമായ തുറന്നുപറച്ചിൽ: ‘അനാഥൻ’, ‘ഒരു യാത്ര പോകാനാണ്’ തുടങ്ങിയ കവിതകളിലൂടെ വ്യവസ്ഥാപിത രാഷ്ട്രീയത്തോടുള്ള പ്രതിഷേധം അറിയിച്ചു.
    • ഗാനാത്മകമായ ശൈലി: സിനിമകളിൽ അദ്ദേഹത്തിന്റെ കവിതകൾക്ക് ലഭിച്ച ജനപ്രീതി, താളബോധമുള്ള അദ്ദേഹത്തിന്റെ രചനാശൈലിയെ അടിവരയിടുന്നു.

 

മുരുകൻ കാട്ടാക്കട (ജനനം: 1967)

  • കാവ്യസങ്കല്പം: സാമൂഹിക പ്രതിബദ്ധതയും മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ സ്നേഹം, വാത്സല്യം, നഷ്ടബോധം എന്നിവയും ലാളിത്യത്തോടെ ആവിഷ്കരിച്ച കവിയാണ് മുരുകൻ കാട്ടാക്കട.
  • പ്രത്യേകതകൾ:
    • ജനകീയ ആവിഷ്കാരം: കവിതയെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തി.
    • വാത്സല്യത്തിന്റെ കവിത: ‘ഓർമ്മകളുടെ താജ്മഹൽ’ പോലുള്ള കവിതകൾ കുടുംബബന്ധങ്ങളുടെയും വാത്സല്യത്തിന്റെയും ആഴം ചർച്ച ചെയ്തു.
    • സമൂഹിക വിമർശനം: കാലികമായ സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.

 

മധുസൂദനൻ നായർ (ജനനം: 1949)

  • കാവ്യസങ്കല്പം: ഇന്ത്യൻ ദർശനങ്ങളുടെയും കേരളീയ പാരമ്പര്യത്തിന്റെയും പുരാണബിംബങ്ങളുടെയും സ്വാധീനം കവിതകളിൽ കൊണ്ടുവന്ന കവിയാണ് മധുസൂദനൻ നായർ.
  • പ്രത്യേകതകൾ:
    • ഭക്തിയുടെയും വിരഹത്തിന്റെയും ഭാവം: ‘നരകം’ പോലുള്ള കവിതകളിലൂടെ ആധുനിക ദുരന്തബോധം അവതരിപ്പിച്ചപ്പോൾ, ‘അച്ഛൻ’ എന്ന കവിത മലയാളികളുടെ മനസ്സിൽ അച്ഛൻ എന്ന ബിംബത്തെ പുനഃസൃഷ്ടിച്ചു.
    • താളവും ധ്വനിയും: വായനക്കാരനെ തളച്ചിടുന്ന ശക്തമായ താളബോധവും ഓരോ വരിയിലും ആഴമേറിയ ധ്വനികളും അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതയാണ്.

💎 മണിപ്രവാള കാവ്യ സംസ്കാരം: ഭാഷകളുടെ സംഗമം

മലയാള ഭാഷാചരിത്രത്തിലും സാഹിത്യത്തിലും ഒരു പ്രത്യേക കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു കാവ്യരചനാ രീതിയും സംസ്കാരവുമാണ് മണിപ്രവാളം. ഇത് കേരളീയ ഭാഷാചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണ്.  വൈദികമതം കേരളത്തിൽ പ്രചരിച്ച ശേഷം, 9 ആം നൂറ്റാണ്ടോടുകൂടി ആര്യസംസ്കൃതി ഇന്നത്തെ കേരളത്തിൽ പ്രബലമായി വന്നു. ആ സമയം ഭാഷാപരമായ കൂടിച്ചേരലിൽ വിരിഞ്ഞ കാവ്യശാഖയാണ് മണിപ്രവാളം.

1. എന്താണ് മണിപ്രവാളം?

മണി എന്നതിൻ്റെ അർത്ഥം മാണിക്യം (ചുവപ്പ് കല്ല് – സംസ്കൃതം) എന്നും പ്രവാളം എന്നതിൻ്റെ അർത്ഥം പവിഴം (ചുവപ്പ് കലർന്ന വെള്ള കല്ല് – മലയാളം) എന്നുമാണ്.

ഈ രണ്ട് വർണ്ണങ്ങൾ പോലെ, സംസ്കൃതവും മലയാളവും (അഥവാ അക്കാലത്തെ പ്രാദേശിക ഭാഷ) ചേർത്തെഴുതിയ കാവ്യരീതിയെയാണ് മണിപ്രവാളം എന്ന് വിളിച്ചിരുന്നത്. ഈ രണ്ട് ഭാഷകളും പരസ്പരം ഇടകലർത്തി മനോഹരമായ കാവ്യങ്ങൾ രചിക്കുക എന്നതായിരുന്നു മണിപ്രവാളത്തിൻ്റെ ലക്ഷ്യം.

2. കാലഘട്ടം

ഏകദേശം ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് മണിപ്രവാള കാവ്യങ്ങൾക്ക് മലയാളത്തിൽ സ്വാധീനമുണ്ടായിരുന്നത്.

3. മണിപ്രവാളത്തിൻ്റെ പ്രത്യേകതകൾ

  • ഭാഷാപരമായ സവിശേഷത:
    • മിശ്രഭാഷ: സംസ്കൃത പദങ്ങളെയും മലയാളത്തിൻ്റെ തനത് രൂപങ്ങളെയും കൂട്ടിച്ചേർത്താണ് കവിതകൾ എഴുതിയിരുന്നത്. സംസ്കൃതത്തിൻ്റെ വ്യാകരണ നിയമങ്ങൾ പലപ്പോഴും കാവ്യരചനയിൽ ഉപയോഗിച്ചിരുന്നു.
    • സംസ്കൃത വൃത്തങ്ങൾ: പ്രധാനമായും സംസ്കൃത വൃത്തങ്ങളായ ശാർദ്ദൂലവിക്രീഡിതം, വസന്തതിലകം തുടങ്ങിയവയാണ് മണിപ്രവാള കാവ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്.
  • വിഷയം:
    • മണിപ്രവാള കാവ്യങ്ങളിലെ പ്രധാന വിഷയം ശൃംഗാരമായിരുന്നു (ലൈംഗികതയും പ്രണയവും).
    • ദേവദാസികളെക്കുറിച്ചും അമ്പലവാസികളായ സ്ത്രീകളെക്കുറിച്ചുമൊക്കെയാണ് പ്രധാനമായും വർണ്ണനകൾ.
  • കാവ്യരൂപം:
    • ചമ്പുക്കൾ (ഗദ്യവും പദ്യവും ചേർന്ന രൂപം), സന്ദേശകാവ്യങ്ങൾ, ആട്ടക്കഥകൾ എന്നിവയൊക്കെ മണിപ്രവാള ശൈലിയിൽ രചിക്കപ്പെട്ടിട്ടുണ്ട്.
  • സാമൂഹിക പശ്ചാത്തലം:
    • അക്കാലത്തെ സവർണ്ണ വിഭാഗങ്ങളുമായി (പ്രത്യേകിച്ച് ബ്രാഹ്മണർ) ബന്ധപ്പെട്ട സാംസ്കാരിക മേഖലകളിലാണ് മണിപ്രവാളത്തിന് കൂടുതൽ പ്രചാരമുണ്ടായിരുന്നത്. ഇത് രാജസദസ്സുകളിലും ക്ഷേത്രങ്ങളിലും വികസിച്ച ഒരു കാവ്യസംസ്കാരമായിരുന്നു.

4. മണിപ്രവാളത്തിൻ്റെ പ്രാധാന്യം

മലയാള ഭാഷാചരിത്രത്തിൽ മണിപ്രവാളത്തിന് വലിയ സ്ഥാനമുണ്ട്:

  1. ഭാഷാ വികാസം: തമിഴിൻ്റെ സ്വാധീനം കുറഞ്ഞ്, സംസ്കൃതത്തിൻ്റെ സ്വാധീനം സ്വീകരിച്ചുകൊണ്ട് ഒരു സ്വതന്ത്ര ഭാഷ എന്ന നിലയിലേക്ക് മലയാളം മാറുന്നതിൻ്റെ ആദ്യഘട്ടമായിരുന്നു ഇത്.
  2. കിളിപ്പാട്ടിലേക്കുള്ള വഴി: മണിപ്രവാളത്തിൻ്റെ സംസ്കൃത സ്വാധീനത്തിൽ നിന്ന് ലളിതമായ നാടൻ ഭാഷയിലേക്ക് മാറാനുള്ള ശ്രമമാണ് പിന്നീട് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലൂടെയും (ഗാഥാപ്രസ്ഥാനം) എഴുത്തച്ഛൻ്റെ കിളിപ്പാട്ടിലൂടെയും സംഭവിച്ചത്. അങ്ങനെ മണിപ്രവാള സംസ്കാരമാണ്, മലയാളത്തെ ആധുനിക നിലയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആദ്യ പ്രചോദനമായത്.

5. പ്രധാന കൃതികളും സ്വാധീനവും

ചുരുക്കത്തിൽ, മണിപ്രവാളം എന്നത് ഭാഷാപരമായ പരീക്ഷണങ്ങളുടെയും ശൃംഗാരപ്രധാനമായ കാവ്യരചനയുടെയും കാലഘട്ടമായിരുന്നു.

  • ഉണ്ണിയച്ചീചരിതം (ആദ്യ മണിപ്രവാല കൃതി, ഒരു നമ്പൂതീയാണിതിൻ്റെ കർത്താവ്, ഉണ്ണിയച്ചിയെ കുറിച്ചാണു കാവ്യം),
  • ഉണ്ണിച്ചിരുതേവീചരിതം (13 ആം നൂറ്റാണ്ടിൽ രചിച്ചത്),
  • ഉണ്ണിയാടീചരിതം (14 ആം നൂറ്റാണ്ടിൽ രചിച്ചത്),
  • ഉണ്ണുനീലിസന്ദേശം (14 ആം നൂറ്റാണ്ടിൽ രചിച്ചത്. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യങ്ങളിൽ ഒന്നാണ്.),
  • കോകസന്ദേശം,
  • കാകസന്ദേശം,
  • വൈശികതന്ത്രം (മണിപ്രവാള സാഹിത്യത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കൃതിയായി പല പണ്ഡിതന്മാരും ഇതിനെ കണക്കാക്കുന്നു. വേശ്യാവൃത്തിയുടെ രീതികളും നിയമങ്ങളുമാണ് ഇതിലെ വിഷയം.),
  • ചന്ദ്രോത്സവം,
  • രാമായണം ചമ്പു ,
  • നൈഷധം ചമ്പു,
  • ഭാരതം ചമ്പു, എന്നിവയൊക്കെയായിരുന്നു പ്രധാന മണിപ്രാവള കൃതികൾ.

മണിപ്രവാളകൃതികളിലെ മുഖ്യവിഷയം: മണിപ്രവാള കൃതികളിലെ, പ്രത്യേകിച്ച് അച്ചീചരിതങ്ങളിലെ (ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം) പ്രധാന വിഷയം ശൃംഗാരമായിരുന്നു (പ്രണയവും ലൈംഗികതയും). ഈ കൃതികളിലെ കേന്ദ്രകഥാപാത്രങ്ങൾ പലപ്പോഴും സവർണ്ണ സമുദായങ്ങളുമായി ബന്ധമുള്ള, ഉയർന്ന പദവിയിലുള്ള വേശ്യകൾ അഥവാ ‘ചാരുമതീ’ ഗണത്തിൽപ്പെട്ട സ്ത്രീകളാണ്. ഇവരെ കവികൾ തങ്ങളുടെ കാവ്യങ്ങളിലൂടെ വർണ്ണിച്ചിരുന്നു. ഇത് അന്നത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെ (പ്രത്യേകിച്ച്, നമ്പൂതിരിമാരുമായി ബന്ധപ്പെട്ട അക്കാലത്തെ ലൈംഗിക ബന്ധങ്ങളെ) കാവ്യാത്മകമായി അവതരിപ്പിച്ചതാണ്. അന്നത്തെ സവർണ്ണ സമുദായത്തിൽ നിലനിന്നിരുന്ന ലൈംഗിക സ്വാതന്ത്ര്യത്തിൻ്റെയും ബന്ധങ്ങളുടെയും ഒരു തുറന്ന കാവ്യാവിഷ്കാരമായിരുന്നു ഇത്. ക്ഷേത്രനഗരങ്ങളെയും അവിടത്തെ ജീവിതത്തെയും പശ്ചാത്തലമാക്കി കവികൾ തങ്ങളുടെ കാവ്യപരമായ ഭാവനകൾ അവതരിപ്പിച്ചു എന്നുമാത്രം. അന്നത്തെ സംസ്കൃത കാവ്യപാരമ്പര്യത്തിൽ, ശൃംഗാരത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. ആ സ്വാധീനം മണിപ്രവാളത്തിലും പ്രകടമായി.മണിപ്രവാള കൃതികളിലെ സ്ത്രീപുരാണം അക്കാലത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെയും (സവർണ്ണ സമൂഹത്തിൽ നിലനിന്നിരുന്ന ലൈംഗിക ബന്ധങ്ങൾ, ദേവദാസി സമ്പ്രദായം ഉൾപ്പെടെയുള്ളവ) ശൃംഗാരത്തിന് പ്രാധാന്യം നൽകിയ കാവ്യപാരമ്പര്യത്തെയും ഒരുപോലെ പ്രതിഫലിപ്പിച്ചു.

നാളെ വിദ്യാരംഭം!!

വീട്ടിലെ ചക്കരക്കുട്ടികളായ ആരാധ്യയും അദ്വൈതയും നാളെ അക്ഷരാരംഭം നടത്തുന്നു.

നവരാത്രിയുടെ അവസാന ദിവസമായ നാളെയെത്തുന്ന വിജയദശമി ദിനത്തിൽത്തന്നെ എഴുത്തിനിരുത്തുക എന്നത് ഇന്ന് ഒരു മനോഹരമായ ‘ഫാഷൻ’ ആയി മാറിയിരിക്കുന്നുവല്ലോ! നമ്മളായിട്ട് അതിനൊരു കുറവും വരുത്തേണ്ട – കാലം ആവശ്യപ്പെടുന്ന എല്ലാ സൗന്ദര്യത്തോടുംകൂടി ഈ ചടങ്ങ് നടക്കണം.

എന്നെ എഴുത്തിനിരുത്തിയത് നവരാത്രിയുടെയോ ശിവരാത്രിയുടെയോ പുണ്യനാളിൽ ആയിരുന്നില്ലത്രേ! ആ ഓർമ്മകൾക്ക് ഇന്നത്തെപ്പോലെ വർണ്ണങ്ങളോ വെളിച്ചമോ ഇല്ല. വെറും നാല് വയസ്സുകാരനായ എന്നെ ബാലവാടിയിൽ കൊണ്ടുവിടുന്നതിനു തൊട്ടുമുമ്പ്, അടുത്ത വീട്ടിലെ വല്യച്ഛനായിരുന്നുവത്രേ വീട്ടുമുറ്റത്ത് വെച്ച് അരിയിൽ ‘ഹരിശ്രീ’ കുറിപ്പിച്ചത്. സ്നേഹമുള്ള, എന്നാൽ ഇന്ന് പേരുപോലും ഓർമ്മയില്ലാത്ത ആ വല്യച്ഛന്റെ വിരൽത്തുമ്പ്, അക്ഷരങ്ങളുടെ മായാലോകത്തേക്ക് എന്നെ ആദ്യമായി കൈപിടിച്ച് നടത്തിയതായിരുന്നു!

നാളെ, വിജയദശമിയുടെ പുലരിയിൽ, പാരമ്പര്യത്തിന്റെ തനിമയും ആധുനികതയുടെ തിളക്കവും ചേർന്ന് നിൽക്കുന്ന അന്തരീക്ഷത്തിൽ, ആരാധ്യയുടെയും അദ്വൈതയുടെയും കുഞ്ഞിക്കൈകൾ അറിവിന്റെ ലോകത്തേക്ക് നീളും.

ഓർമ്മകളിൽ മായാതെ കിടക്കുന്ന ഒരു കാഴ്ചയുണ്ട്: എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ വെള്ളമുണ്ടും ഷർട്ടും ധരിച്ച ദിവസമായിരുന്നുവത്രേ അത്! ഇന്ന് കുട്ടികൾക്ക് പുതിയ ഫാഷനുകളുടെ ലോകമാണ്. എന്നാൽ, അന്നത്തെ ആ വെള്ളമുണ്ടാണ്, എന്റെ മനസ്സിന്റെ ഫ്രെയിമിൽ ഇന്നും ആ ചടങ്ങിന്റെ അടയാളമായി അവശേഷിക്കുന്നത്. ( എന്നാലും അവർക്കന്നാ ഫങ്‌ഷൻ ഒരു ഫോട്ടോഗ്രാഫറെ വെച്ച് കവർ ചെയ്യാമായിരുന്നു. സോ സാഡ്…!!

 

വാതാപി ഗുഹാക്ഷേത്രങ്ങൾ

A-temple-at-pattadakal-badami
കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയിലുള്ള ഒരു പുരതന പട്ടണമാണു ഐഹോളെ. ഹം‌പിയിൽ നിന്നും നൂറോളം കിലോമീറ്ററുകളിലൂടെ ഗ്രാമാന്തരങ്ങൾ താണ്ടിയാൽ നമുക്ക് വാതാപിയിൽ എത്തിച്ചേരാനാവും. രണ്ടിനും ഇടയിലുള്ള സ്ഥലമാണു ഐഹോളെ. ശില്പകലകളും വാസ്തുവിദ്യയിലും ഒരുകാലത്ത് സൗത്തിന്ത്യയ്ക്കുണ്ടായിരുന്ന നിറമാർന്ന തുടക്കത്തിന്റെ ശേഷിക്കുന്ന തെളിവുകൾ നമുക്കിവിടെ കാണാനാവും. ഐഹോളയിലെ ഓരോ നിർമ്മിതികളും നമ്മെ കാണികുന്നത് ആ വിസ്മയക്കാഴ്ച തന്നെയാണ്. ചാലൂക്യസാമ്രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. ഐഹോളയ്ക്കും ബദാമിക്കും ഇടയിലായി പത്തുകിലോമീറ്ററോളം സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പട്ടടക്കൽ എന്ന സ്ഥലത്തു നിരവധി ക്ഷേത്രങ്ങൾ നമുക്ക് കാണാനാവും. പല്ലവരെ തോൽപിച്ച് ബദാമി തിരിച്ചു പിടിച്ച വിക്രമാദിത്യ ഒന്നാമൻ തന്റെ മകൻ വിനയാധിത്യന്റെ പട്ടാഭിഷേകം നടത്താൻ തിരഞ്ഞെടുത്ത ചെറിയ ഗ്രാമം പിന്നീട് പട്ടടക്കൽ എന്നപേരിൽ അറിയപ്പെട്ടുകയായിരുന്നു. കദംബരും ചാലൂക്യർക്ക് ശേഷം യാദവരും ഡൽഹി കേന്ദ്രമായിരുന്ന ഖിൽജിമാരും പേർഷ്യൻ പാരമ്പര്യം ഉൾചേർത്തുവെച്ച ബാഹ്മനിക്കാരും ആദിൽഷാഹി സുൽത്താനേറ്റുകളും മുഗളരും നിസാമുകളും നവാബും മറാത്തരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മാറിമാറി ഭരിച്ചിരുന്നു. അയ്‌ഹോളെയില്‍നിന്നും കണ്ടെടുത്ത നിരവധി പ്രതിമകള്‍, ചാലൂക്യ ആധിപത്യത്തിനും മുന്നേ, കദംബരുടേയും കൊങ്കണമൗര്യരുടേയും കാലത്ത് ഈ പ്രദേശം ശാക്തേയരുടെ സ്വാധീനതയിലായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഉർവ്വരതയുടെ പ്രതീകമായ ലജ്ജാഗൗരിയെന്ന പ്രജനനദേവതയുടെ സാമീപ്യം കാണിക്കുന്നതു മറ്റൊന്നാവാൻ വഴിയില്ല. (വാതാപിയിൽ ഒരു മ്യൂസിയത്തിൽ ലജ്ജാഗൗരിയെ നമുക്കു കാണാനാവും)

ഏഴും എട്ടും നൂറ്റാണ്ടുകളിൽ പണിതെടുത്ത ക്ഷേത്ര സമുച്ചയങ്ങൾ നമുക്കവിടെ കാണാം. ഒരു ക്ഷേത്രത്തിലല്ലാതെ മറ്റൊന്നിലും തന്നെ ഇന്ന് ആരാധന നടക്കുന്നില്ല. മാലപ്രഭ നദിയോടു ചേർന്നാണ് സമുച്ചയം സ്ഥിതിചെയ്യുന്നത്. പട്ടടക്കല്ലിൽ നിന്നും 22 കിലോമീറ്ററോളം സഞ്ചരിച്ചാൽ ബദാമിയിൽ എത്തിച്ചേരാം. വഴിയോരക്കാഴ്ചകളും ഏറെ ഹൃദ്യമാവും, കാളവണ്ടികളും നിലക്കടല, സൂര്യഗാന്ധിപ്പൂവിൻ പാടങ്ങൾ, ഗോതമ്പുപാടങ്ങൾ, പരുത്തികൃഷി തുടങ്ങിയുള്ള കാർഷിക സപര്യകളും നിറയെ കാണാനാവും. ഇടവിട്ടിട്ടിടവിട്ട് ജനവാസകേന്ദ്രങ്ങളും കാണാനാവും. ഇരുമ്പയിർ നിക്ഷേപം ഏറെയുള്ള സ്ഥലമാണിത്; ഖനനമാഫിയകളുടെ കണ്ണിലിതു പെടാത്തതിനാലാണോ നിയമം മൂലം നിരോധിച്ചതിനാലാണോ എന്നറിയില്ല, ആ ഒരു ആക്രമണം എങ്ങും കാണാനില്ലായിരുന്നു. ചാലൂക്യരുടെ ഉദയകാലമായ ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നു വന്നിരുന്നു. 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ ഭരണരഥം ഓടിച്ച രാജവംശമാണു ചാലൂക്യർ. വാതാപി /ബദാമി കേന്ദ്രീകരിച്ചായിരുന്നു ഒന്നാം ചാലൂക്യസാമ്രാജ്യം ഉദയം ചെയ്തത്. ആറാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടെ ആയിരുന്നു ഇത്. ബദാമി പിടിച്ചടക്കും വരെ ഇവർ തൊട്ടടുത്ത ഐഹോളെയിൽ ആയിരുന്നു അധികാരം കൈയ്യാളിയിരുന്നത്. പുലികേശി ഒന്നാമന്റെ സമയത്തായിരുന്നു ബനാവശിയിലെ കദംബരിൽ നിന്നും ബദാമി പിടിച്ചെടുത്ത് അവിടേക്കു മാറിയത്. ചാലൂക്യ രാജാക്കന്മാരെല്ലാം പൂർണമായും ദ്രാവിഡ/കന്നഡ നാമധേയങ്ങൾ സ്വീകരിച്ചതു കാണാം, തീർച്ചയായും ഈ രാജവംശം ദ്രാവിഡഗോത്രത്തിന്റെ ശേഷിപത്രം തന്നെയാണ്. കന്നഡഭാഷയിലെ കാർഷിക സംസ്കൃതിയെ സൂചിപ്പിക്കുന്ന സൽകി/ചൽകി എന്ന വാക്കിൽ നിന്നാണു ചാലൂക്യ എന്ന വാക്ക് ഉണ്ടായത് എന്നൊരു പൊതുധാരണയും ഉണ്ട്.

ക്ഷേത്രങ്ങൾ

Pattadukkal-temple-badami
ചാലൂക്യരാജവംശത്തിലെ രാജാക്കന്മാർ ഓരോയുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓർമ്മയ്‌ക്കായി പണിതുണ്ടാക്കിയതാണ് പട്ടടക്കല്ലിൽ കാണുന്ന ക്ഷേത്രസമുച്ചയത്തിലെ ക്ഷേത്രങ്ങൾ. ക്ഷേത്രസമുച്ചയത്തിലെ വിരൂപാക്ഷാക്ഷേത്രത്തിനു മുന്നിലായി ഒരു വിജയസ്തൂപം സ്ഥാപിച്ചിട്ടുണ്ട്. പുരാതന കർണാടക ലിപിയിൽ ആ വിജയത്തെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നു. വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാർജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗൽഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണു പട്ടടക്കലിലെ പ്രധാനക്ഷേത്രങ്ങൾ. അതിൽ ജൈനനാരായണക്ഷേത്രം കുറച്ചകലെയായി സ്ഥിതിചെയ്യുന്നു. പൂർണമായും കല്ലിൽ നിർമ്മിച്ച ഒരു ഗോവണി ഈ ക്ഷേത്രത്തിൽ ഉണ്ട്. എല്ലാ ക്ഷേത്രങ്ങളും പിൽക്കാലത്ത് മറ്റു രാജാക്കന്മാരാൽ തകർക്കപ്പെട്ടവയാണ്. പൂർണമായും വൻ‌കല്ലുകളിൽ മാത്രം തീർത്തവയാണ് ഓരോ ക്ഷേത്രങ്ങളും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

പേരുമായി ബന്ധപ്പെട്ട ഐതിഹ്യം

ഐഹോളെയുടെ ചരിത്രം കേരളസൃഷ്ടാവെന്നു പഴമൊഴികളിലൂടെ പാടിനടക്കുന്ന പരശുരാമനുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. ജമദഗ്നി മഹർഷിക്ക് ഭാര്യ രേണുകയിൽ അഞ്ച് മക്കളുണ്ടായിരുന്നു. അതിൽ അവസാനത്തെ പുത്രൻ ആയിരുന്നു പരശുരാമൻ. സപ്തർഷികളിൽ ഒരാളും പരശുരാമന്റെ അച്ഛനുമായ ജമദഗ്നി മഹർഷിയുടെ കൈവശമുള്ള മാന്ത്രിക പശുവായിരുന്ന കാമധേനുവിനെ സ്വന്തമാക്കാൻ ഒരിക്കൽ കാർത്യവീരാർജ്ജുനൻ ആഗ്രഹിച്ചു. മൂപ്പരക്കാര്യം ജമദഗ്നി മഹർഷിയോടു തുറന്നു പറയുകയും ചെയ്തു. എന്നാൽ മഹർഷിക്കത് ഇഷ്ടമായിരുന്നില്ല. ഇതിൽ വൈര്യം മൂത്ത കാർത്യവീരാർജ്ജുനൻ ജമദഗ്നി മഹർഷിനെ വധിച്ച് കാമധേനുവിനെ സ്വന്തമാക്കി. കാര്യങ്ങൾ ഗ്രഹിച്ച് കോപാന്ധനായ പരശുരാമൻ രംഗത്തുവന്ന് കാർത്യവീരാർജ്ജുനനോട് ഏറ്റു മുട്ടി, മൂപ്പരെ വധിച്ച് കാമധേനുവിനെ വീണ്ടെടുത്തു. മാന്ത്രികപശുവായ കാമധേനുവിന്റെ ശക്തിയാൽ അച്ഛന്റെ ജീവൻ വീണ്ടെടുത്തു. കാർത്യവീരാർജ്ജുനന്റെ മക്കൾ അടങ്ങിയില്ല. അവർ വീണ്ടും ജമദഗ്നി മഹർഷിയെ വദിക്കുന്നു. കലിപൂണ്ട പരശുരാമൻ ആ വിഖ്യാതമായ മഴുകൊണ്ട് കാർത്യവീരാർജ്ജുനന്റെ മക്കളേയും ക്ഷത്രിയകുലത്തേയും അപ്പാടെ നിഗ്രഹിച്ച് പകരം വീട്ടുന്നു. ചോരയിൽ കുളിച്ചൊലിച്ച പരശുരാമൻ മാലപ്രഭാനദിയിൽ ഇടങ്ങി ശുദ്ധുവരുത്തി. മാലപ്രഭാനദിയിലെ വെള്ളം നിണമണിച്ച് ചുവന്ന നിറത്തിലൊഴുകിയപ്പോൾ ഇതുകണ്ട ഗ്രാമവാസികൾ അയ്യോ ഹോളെ എന്നലറിക്കരയാൻ തുടങ്ങിയത്രേ! ശേഷം മാലപ്രഭാനദിയുടെ ആ തീരഭൂമി ഐഹോളെ എന്നപേരിലറിയപ്പെട്ടു തുടങ്ങി.

വാതാപി ഗുഹാക്ഷേത്രങ്ങൾ

A-cave-temple-at-badami
ഏ.ഡി. 543 മുതൽ 757 വരെയുള്ള കാലഘട്ടങ്ങളിൽ ബദാമി ചാലുക്യരുടെ നഗരിയായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിർമ്മിതികൾ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകൾ തുരന്ന് ഗുഹാക്ഷേത്രങ്ങൾ സ്ഥാപിച്ചത്. തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങൾ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന പൂർണ്ണകായ പ്രതിമകൾ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീർഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തിൽ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകൾ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരെയായി ദർഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഗുഹാക്ഷേത്രം വെളിവാക്കുന്നു. ഐഹോളെ, പട്ടടക്കൽ, ബാദാമി, മഹാകുട എന്നീ പ്രദേശങ്ങളിലാണ് ചാലൂക്യൻ വാസ്തുവിദ്യ പ്രകാരമുള്ള ക്ഷേത്രങ്ങൾ വ്യാപകമായി കാണുന്നത്.

മേഗുത്തി മലയുടെ ചുറ്റുപാടുകൾ അക്കാലം മുതൽ തന്നെ പ്രസിദ്ധമായിരുന്നു. പട്ടടക്കല്ലിലും ചുറ്റുപാടുകളിലും ആയി കൊത്തുപണികളാൽ വിസ്മയം തീർക്കുന്ന നിരവധി ക്ഷേത്രങ്ങൾ ചിതറികിടക്കുന്നതു കാണാം. ബുദ്ധ, ജൈന, ഹിന്ദുമതങ്ങളുടെ ശേഷിപ്പുകൾ എമ്പാടുമുണ്ട്. വഴിയോരത്ത് ഒരു ജൈനക്ഷേത്രത്തിലെ ഒറ്റക്കൽപ്പടികൾ തന്നെ അന്നത്തെ ആ കരവിരുതിന്റെ ശേഷിപ്പാണ്. ഐഹോള ഇന്‍സ്‌ക്രിപ്ഷന്‍സ് എന്ന പേരിൽ പ്രസിദ്ധമായ ശിലാലിഖിതങ്ങളിൽ ചാലൂക്യൻ രണ്ടാമൻ വരെയുള്ളവരുടെ വിവരങ്ങൾ കാണാനാവും. പുലികേശി രണ്ടാമന്റെ സഭയിൽ കവിയും ജൈനനുമായ രവികൃതിയൂണ്ടായിരുന്നു. പട്ടടക്കലിലും സമീപദേശത്തും കാണുന്ന ക്ഷേത്രങ്ങൾ ഒക്കെയും ശില്പചാരുതയുടെ വിസ്മയങ്ങൾ തന്നെയാണ്. അതു കണ്ടുതന്നെ അറിയേണ്ടതാണു താനും. വാസ്തുവിദ്യ നന്നായി സമന്വയിപ്പിച്ച് ശില്പകലയിലൂടെ പ്രാവർത്തികമാക്കിയ ചാരുത ഇന്ന് ഇന്ത്യയിൽ മറ്റെവിടെയും ഉണ്ടെന്നു കരുതാനാവില്ല. ഹം‌പിയിൽ വിരൂപാക്ഷാക്ഷേത്രത്തിലും സമാനമായ കരവിരുതു കാണാനാവും. പ്രകാശം നേരിയ രീതിയിൽ ഉള്ളിലേക്ക് എത്തുന്ന രീതിയിലാണ് ഈ പടുകൂറ്റൻ നിർമ്മിതികളുടെ എടുപ്പിരിക്കുന്നത്. ഇന്നു നാം കാണുന്ന ആർട്ട് ഗാലറീകളെ പിന്നിലാക്കുന്ന ചാരുവിദ്യാശകലങ്ങളാണു നമുക്കവിടെ കാണാനാവുന്നത്. പലതും സുൽത്താനേറ്റുകളുടെ അക്രമണത്തിൽ തകർന്നു പോയെങ്കിലും കാലത്തെ വെല്ലുവിളിച്ച് അടർന്നുപോയ ശില്പചാരുത നമ്മെ ഇന്നും മാടി വിളിക്കുന്നുണ്ട്. മുസ്ലീം പേരിൽ അറിയപ്പെടുന്ന ക്ഷേത്രവും നമുക്കവിടെ കാണാനാവും. ലാഡ്ഖാന്‍ ക്ഷേത്രം എന്നാണു പേരു്. ചാലൂക്യകാലഘട്ടത്തിനു മുമ്പ് നിർമ്മിച്ച ക്ഷേത്രമാണിത്. ചാലൂക്യസാമ്രാജ്യവും പിന്നീടു വിജയനഗര സാമ്രാജ്യവും തകർത്തെറിഞ്ഞ സുൽത്താനേറ്റുകൾക്ക് ശേഷം ആദിൽ ഷാഹി മുൻകൈ എടുത്ത് ഈ ക്ഷേത്രം പുതുക്കിയെടുത്തിരുന്നു. ആദിൽഷ ഭരണകൂടത്തിന്റെ തുടക്കക്കാരൻ യൂസഫ് ആദിൽഷ ആയിരുന്നു. പേരിനാധാരം അതാവാം. ശബരിമലയുമായി ബന്ധപ്പെട്ട് വാവരുസ്വാമിയുടെ ലള്ളിയിൽ സ്വാമിമാർ പോകുന്നുണ്ടെന്നല്ലാതെ ഇങ്ങനെ മറ്റൊന്ന് ഇതേവരെ കേട്ടിട്ടില്ല. ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാൻ സാങ്, പുലികേശി രണ്ടാമൻറെ രാജ്യം സന്ദർശിച്ചിരുന്നു . അന്ന് രാജ്യത്തെ 99,000 ഗ്രാമങ്ങൾ അടങ്ങുന്ന മൂന്നു മഹാരാഷ്ട്രകങ്ങൾ ആയി വിഭജിച്ചിരുന്നതായി കുറിച്ചിട്ടിരിക്കുന്നു. ഇന്നത്തെ കർണ്ണാടക,മഹാരാഷ്ട്ര,കൊങ്കൺ ഗോവ പ്രദേശങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു ആ സാമ്രാജ്യം.

പുലികേശി രണ്ടാമന്റെ സദസ്യനായിരുന്ന രവികീർത്തിയുടെ കന്നഡയിലും സംസ്കൃതത്തിലും ഉള്ള കാവ്യങ്ങൾ ഐഹോളെയിലെ ശിലാലിഖിതങ്ങളിൽ കാണാം. ഒരു ക്ലാസിക് ആയി രവികീർത്തിയുടെ കാവ്യങ്ങളെ കണക്കാക്കുന്നു. കറുത്ത സരസ്വതി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയങ്ക എന്ന കവയിത്രി യുടെ കവിതകൾ ശിലാലിഖിതങ്ങളിൽ കാണാം.ഇവർ പുലികേശി രണ്ടാമന്റെ മകനായ ചന്ദ്രാദിത്യന്റെ ഭാര്യ ആണ് എന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമ ചാലൂക്യരുടെ കാലത്തെ മികച്ച സാഹിത്യകാരൻ ആയിരുന്നു മിതാക്ഷര എന്ന സംസ്കൃത കാവ്യം എഴുതിയ വിജ്ഞാനേശ്വര . സോമേശ്വര മൂന്നാമൻ, മാനസോല്ലാസ എന്ന പേരിൽ കലകളെയും ശാസ്ത്രത്തെയും കുറിച്ച് ഒരു വിജ്ഞാനകോശം നിർമ്മിക്കുകയുണ്ടായി.

ബാദാമി ചാലൂക്യരുടെ കാലത്ത് തന്നെ കന്നഡ സാഹിത്യകൃതികൾ നിലനിന്നതായി വിശ്വസിക്കപ്പെടുന്നു എങ്കിലും അവയിൽ മിക്കതും കാലത്തെ അതിജീവിച്ചിരുന്നില്ല  ശിലാ ലിഖിതങ്ങളിൽ നിന്നും കന്നഡ ഒരു സ്വാഭാവിക ഭാഷ ആയി നിലനിൽകാൻ തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കാം… കപ്പെ അരഭട്ടയുടെ ലിഖിതങ്ങളിൽ ത്രിപാഠി എന്ന മൂന്നുവരി കാവ്യവൃത്തത്തിൽ ഉള്ള കവിതകൾ കാണാം (CE 700) ഇത് കന്നഡ ഭാഷയിലെ ആദ്യ കവിതകളിൽ ഒന്നായി പരിഗണിക്കുന്നു

യുഗാന്തരങ്ങൾ പിന്നിട്ടുള്ള ഒരു യാത്രയാണ് ഹം‌പി മുതൽ വാതാപി (ബദാമി) ഗുഹാക്ഷേത്രങ്ങൾ വരെയുള്ള യാത്ര. ആര്യദ്രാവിഡ ശൈലികൾ സമന്വയ രൂപം പൂണ്ട് ശില്പചാരുതകളാൽ മഹനീയമായി നിൽക്കുന്നതു നമുക്കവിടെ കാണാനാവുന്നു. ഇന്നും ഗ്രാമീണർ മാത്രമാണവിടങ്ങളിൽ പലയിടങ്ങളിലും അധികാരികൾ. ലോകപൈതൃകപട്ടികയിൽ ചിലതൊക്കെ ഇടം തേടിയിട്ടുണ്ട്, പലയിടങ്ങളിലും ശേഷിപ്പുകളിൽ കൂട്ടിച്ചേർത്ത് കൂടാരങ്ങൾ ഒരുക്കി ഗ്രാമീണർ തന്നെ അതിവസിക്കുന്നുമുണ്ടവിടെ. ചിലയിടങ്ങളിലൊക്കെയും കുഞ്ഞു പുസ്തകങ്ങളും ലഭ്യമാവും വായിച്ചറിയാൽ ഏറെ കാര്യങ്ങൾ അതിലുണ്ട്.

ഫെയ്‌സ് വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ

A Kerala Model Barber Shop

പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്ടന്റെ ഷോപ്പ്. ജോസുചേട്ടന്റെ ബില്‍‌ഡിങില്‍ ഒരു മൂലയിലായി ഒടയഞ്ചാല്‍ പാലത്തിനു സമീപത്തായിട്ടായിരുന്നു അത്. കപ്പടാമീശയും കുടവയറും ഉണ്ടക്കണ്ണുകളും ഉള്ള ചന്ദ്രേട്ടന്റെ അടുത്തേക്ക് മുടിവെട്ടാനായി പോകുന്നതു തന്നെ അന്നു ഭയമായിരുന്നു. അമ്മയുടെ സാരിത്തലപ്പുപിടിച്ച് ഷോപ്പിലേക്കുള്ള ആ പോക്ക് മനസ്സില്‍ നിന്നും മറയുന്നില്ല… കൊല്ലാൻ കൊണ്ടുപോകുന്നതുപോലെ ഒരു ഫീലിങ്. ശ്വാസം അടക്കിപ്പിടിച്ചിരിക്കും – ഇടയ്ക്കിടയ്‌ക്ക് കണ്ണാടിയിൽ കൂടി അമ്മയെ നോക്കും; അമ്മയെ ഒന്നു കണ്ടില്ലെങ്കിൽ പിന്നെയാകെ വേവലാതിയാണ് – വെപ്രാളമാണ്. അതറിയാവുന്ന അമ്മ കണ്ണാടിയില്‍ ഞാന്‍ നോക്കിയാല്‍ കാണാവുന്ന പാകത്തിനു വന്നു നില്‍ക്കുമായിരുന്നു.

ബാര്‍ബര്‍ഷോപ്പ് അന്നൊരു അത്ഭുതമായിരുന്നു. വളഞ്ഞ കുഴലുകളുള്ള, വെള്ളം തലയിലേക്ക് സ്പ്രേ ചെയ്യാനുള്ള ഒരു വലിയ ബോട്ടില്‍ ആ കടയില്‍ അന്നുണ്ടായിരുന്നു. ഇന്ന്, കീടനാശിനി തളിക്കാനുപയോഗിക്കുന്ന പാത്രം കാണുമ്പോള്‍ ഒരു കൊച്ചുഗൃഹാതുരതയോടെ ആ ബോട്ടിലിനെ ഓര്‍മ്മവരും. തുണിക്കടയില്‍ നിന്നും കിട്ടുന്ന, സിനിമാനടികളായ സുഹാസിനി, മേനക, അംബിക തുടങ്ങിയവരുടെ സാരിയുടുത്ത ഫോട്ടോ പതിച്ച നീളമുള്ള കലണ്ടറുകള്‍ വരിവരിയായി തൂക്കിയിട്ടിരിക്കും. വലിയൊരു കറങ്ങുന്ന മരക്കസേരയുണ്ടായിരുന്നു. അതില്‍ സാധാരണ എല്ലാവരും ഇരിക്കുന്നതു പോലെ ആയിരുന്നില്ല അയാള്‍ എന്നെ ഇരുത്തുക! നീളം കുറവായതിനാല്‍ ആ കസേരയുടെ കൈകളില്‍ മറ്റൊരു പലക വെച്ച് അതിന്റെ മുകളില്‍ കയറ്റി ഇരുത്തുമായിരുന്നു. ഹെലികോപ്റ്ററിന്റെ ചിറകുകൾ പോലെ വലിയ ഒരു ഫാൻ തലയ്ക്കുമുകളിൽ കിടന്നു ശബ്ദത്തോടെ സദാസമയം കറങ്ങിക്കൊണ്ടിരിക്കും. തേപ്പിളകിപ്പോയ ചുമരുകളിൽ പല്ലികളുടെ സംസ്ഥാനം സമ്മേളനം നടക്കുന്നുണ്ടെന്നു തോന്നും. ചന്ദ്രേട്ടന്‍ കത്രികയുമായി കിടികിടി കിടികിടി എന്നു പറഞ്ഞുവരുമ്പോള്‍ അന്നത്തെ സിനിമകളില്‍ കുഞ്ചനും മറ്റും വലിയ കത്രിക കൊണ്ട് മുറ്റത്തെ അലങ്കാരച്ചെടി വെടിനേരെയാക്കുന്നതാണോര്‍മ്മ വരിക. പേടിയായിരുന്നു അന്ന് ആ പരിപാടി മൊത്തത്തില്‍… അന്നു മുടി വെട്ടുന്നതിനും രണ്ടു രൂപയോ മറ്റോ ആയിരുന്നു എന്നാണോര്‍മ്മ!

Face Washing with creamകാലം മാറിയപ്പോള്‍ ഒടയഞ്ചാലും മാറി. തമിഴന്‍‌മാര്‍ കൂട്ടത്തോടെ മലയോരങ്ങള്‍ കൈയടക്കി പരപ്പ, ചുള്ളിക്കര, കൊട്ടോടി, രാജപുരം മുതലായ സമീപസ്ഥലങ്ങളിലെല്ലാം കമല്‍ ഹെയര്‍ ഡ്രസ്സസ് എന്നോ രാജാ ഹെയര്‍ ഡ്രസ്സസ് പേരുള്ള ബാര്‍ബര്‍ ഷോപ്പുകള്‍ പൊങ്ങിവന്നു. കമലഹാസന്റെയും രജനീകാന്തിന്റേയും കടുത്ത ആരാധകരായിരുന്നു ഇവര്‍ എന്നുവേണം കരുതാന്‍. മുരുകന്റെ ഫോട്ടോയും അതിനുമുമ്പില്‍ എരിയുന്ന വിളക്കും നിറയെ ചുവന്ന കുറികളുമൊക്കെയായി ഭക്തിയുടെയും ആരാധനയുടേയും ഓരു മായികാവലയത്തിലാണ്‌ അണ്ണന്മാര്‍ എന്നു തോന്നി. ഷോപ്പുകള്‍ വളരെ വൃത്തിയുള്ളതായിരുന്നു. വലിപ്പമുള്ള കണ്ണാടികളും കറങ്ങുന്ന നല്ല ടെക്നോളജിയില്‍ ഉണ്ടാക്കിയ കസേരയും ഒക്കെയായി അണ്ണന്മാര്‍ ആളുകളെ കയ്യിലെടുത്തു. സദാ സമയം ടേപ്പ് റിക്കോർഡറിലൂടെ തമിഴ് ഗാനങ്ങൾ ഒഴുകുന്നുണ്ടാവും…

പണിയന്വേഷിച്ചുവന്ന അണ്ണന്മാര്‍ക്കിത് സ്വര്‍ഗമായി… വന്നവര്‍ വന്നവര്‍ നാട്ടില്‍ പോയി വരുമ്പോള്‍ പുതിയ ആളുകളുമായി വന്നു. ചില അണ്ണന്മാര്‍ മലയാളിമങ്കമാരെ വിവാഹം കഴിച്ച് ഇവിടെ തന്നെ സ്ഥിരതാമസമാക്കി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം, ഈ രംഗത്ത് തമിഴന്മാര്‍ വമ്പിച്ച പുരോഗതി കൈവരിക്കുകയും അവരുടെ മക്കളെ ചെന്നൈ മുതലായ പട്ടണങ്ങളില്‍ അയച്ച് ഫാഷന്‍ ടെക്നോളജി പഠിപ്പിക്കുകയും അവര്‍ മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോയി വമ്പന്മാരാവുകയും ചെയ്തു. ചന്ദ്രേട്ടനു പുതിയ തമിഴ്ട്രെന്റില്‍ അടിതെറ്റിയിരുന്നു. തമിഴന്‍ രാജേട്ടന്റെ രാജാ ഹെയര്‍‌ ഡ്രസ്സസ് അവിടെ വെന്നിക്കൊടി പാടിച്ചു. പുതുപുത്തന്‍ ക്രീമുകളിലും തമിഴ് പാട്ടുകളിലും അവര്‍ മലയാളത്തെ പതപ്പിച്ചുകിടത്തി… ഇതു പഴങ്കഥ… അതവിടെ നില്‍ക്കട്ടെ… കാലങ്ങള്‍ക്കു ശേഷം മെല്ലെമെല്ലെ തമിഴ്‌ബാര്‍ബര്‍‌ഷോപ്പുകള്‍ അപ്രത്യക്ഷമായിതുടങ്ങി. ഇന്നിപ്പോള്‍ ഒടയഞ്ചാലില്‍ നാലു ബാര്‍‌ബര്‍ഷോപ്പുണ്ട്.. തമിഴന്‍ രാജേട്ടന്‍ ഷോപ്പ് വാടകയ്ക്ക് കൊടുത്ത് മലേഷ്യയിലോ മറ്റോ ആണെന്നറിഞ്ഞു. തമിഴന്മാരൊക്കെ വെൽസെറ്റിൽഡായി വിദേശവാസം നടത്തിവരുന്നു.

കഥ തുടരുന്നു…
Rajesh K Odayanchalഒരവധിക്കു വീട്ടിലെത്തിയ ഞാന്‍ ചൊവ്വാഴ്‌ച ബാംഗ്ലൂരിലേക്ക് മടങ്ങാന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിയിരിക്കുകയായിരുന്നു. മംഗലാപുരം വഴി വരാം എന്ന ധാരണയില്‍ ഉച്ചയ്ക്ക് 2.30 ആയപ്പോള്‍ തന്നെ കാഞ്ഞങ്ങാട് എത്തി. വെറുതേ ഒന്നു ട്രാവല്‍‌സില്‍ പോയി ചോദിച്ചേക്കാമെന്നു വെച്ചു; ഭാഗ്യത്തിന്‌ ആരോ ഒരാള്‍ ഒരു സ്ലീപ്പര്‍ ക്യാന്‍‌സല്‍ ചെയ്തിട്ടുണ്ടായിരുന്നു – അതെനിക്കുകിട്ടി! ബസ്സിന്റെ സമയം 7.15 ആണ്. അതുവരെ ഉള്ള സമയം കളയുക എന്നത് വലിയൊരു പ്രശ്നമായി. അടുത്തൊക്കെ ബന്ധുവീടുകള്‍ ഉണ്ട്; കൂട്ടുകാരുണ്ട് – പക്ഷേ എന്തോ ഒരു രസം തോന്നിയില്ല. വിനയകയില്‍ പോയി ഒരു സിനിമ കണ്ടേക്കാമെന്നു വെച്ച് അങ്ങോട്ട് പോയി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കിടിലന്‍ പടമാണെന്ന് നെറ്റില്‍ പലരും പാടി നടക്കുന്നത് കണ്ടിട്ട് പോയി കയറിയതായിരുന്നു. പറഞ്ഞതുപോലെ വലിയ സംഭവം ഒന്നുമായിരിന്നില്ല ആ പടം. ഒന്നേമുക്കാല്‍ മണിക്കൂറുകൊണ്ട് പടം തീര്‍ന്നു – പണ്ടാരം കാണേണ്ടിയിരുന്നില്ല എന്ന തോന്നലായിരുന്നു മനസ്സിലപ്പോള്‍.

ഞാന്‍ പറഞ്ഞുവന്നത് ബാര്‍ബര്‍ഷോപ്പുകളെ പറ്റിയായിരുന്നു. അവിടുത്തേക്കു തന്നെ വരാം. തമിഴന്‍‌മാര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ അവിടങ്ങളില്‍ കയറിപ്പറ്റിയത് ഹിന്ദിക്കാരാണ്. ഡല്‍‌ഹിയില്‍ നിന്നും മറ്റും വണ്ടികയറിയെത്തിയ അവര്‍ പുതിയ ട്രെന്റുമായി കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും തമ്പടിച്ചു. സിനിമ കണ്ട് 4.30 വീണ്ടും കാഞ്ഞങ്ങാട് ടൗണില്‍ എത്തിയ ഞാന്‍ അവിടെ ഇരുന്ന മടുത്തു… ഇനിയും സമയം ഒത്തിരി. ഒന്നു ഷേവു ചെയ്തുകളയാം. നാളെ ബാംഗ്ലൂരില്‍ എത്തി ഓഫീസില്‍ പോകേണ്ടതാണ്. ചൊവ്വാഴ്‌ചയായതിനാല്‍ മിക്ക ബാര്‍ബര്‍ഷോപ്പുകളും അവധിയാണ്. ഞാന്‍ സ്ഥിരമായി പോകാറുള്ള മെട്രോപോള്‍ ഹോട്ടലിനു താഴെയുള്ള കടയിലേക്കാണ് ആദ്യം പോയത്. അവിടെ രസകരമാണ്. ഏഴെട്ടു മലയാളികള്‍ ഒന്നിച്ചു പണിയെടുക്കുന്ന ഒരു ബാര്‍ബര്‍‌ഷോപ്പാണത്. ഇവര്‍ക്കിടയില്‍ ശക്തമായ ഗ്രൂപ്പിസം ഉണ്ട്. പാരപണിയും കുനുഷ്‌ടും കുന്നായ്‌മയും ഒക്കെ ഉണ്ടെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. എതിരാളി കാണതെ അവര്‍ പരസ്പരം കണ്ണുകൊണ്ട് ഗോഷ്‌ടി കാണിക്കുകയും മറ്റും ചെയ്യും… അതുകൊണ്ടു തന്നെ അവിടുത്തെ തൊഴിലാളികള്‍ മാറിവന്നുകൊണ്ടേയിരിക്കുമായിരുന്നു… മലയാളികള്‍ ഒത്തൊരുമിച്ച് പണിയെടുക്കുന്ന എല്ലാ മേഖലയിലും കാണുമായിരിക്കും ഇത്തരം വിവരക്കേടുകള്‍. എന്തായാലും അവരുടെ ആ കഥകളി രസമുള്ളൊരു കാഴ്ചയായിരുന്നു. അവിടെ ചെന്നപ്പോള്‍ അതും അടച്ചിട്ടിരിക്കുന്നു. അപ്പോഴാണ് അപ്പുറത്തുള്ള മദര്‍‌ ഇന്ത്യ ടെക്‌സ്റ്റൈല്‍‌സിലെ ചേട്ടന്‍ പറഞ്ഞത് തൊട്ടപ്പുറത്ത് വേറൊരു ബാര്‍ബര്‍‌ഷോപ്പ് ഉണ്ടെന്ന്.

ഇതു മുഴുവന്‍ ഹിന്ദിക്കാരാണ്. എല്ലാവരും നന്നായി മലയാളം പഠിച്ചിട്ടുണ്ട്. ഇവർ ഡൽഹിയിൽ നിന്നും വന്നവരാണത്രേ. കസേരയില്‍ ഇരുന്ന എന്നോട് ഹിന്ദികലര്‍ന്ന മലയാളത്തില്‍ ഒരുവന്‍ ചോദിച്ചു എന്തുവേണമെന്ന്. ഞാന്‍ പറഞ്ഞു ഷേവിങ് മതിയെന്ന്. അയാള്‍ എന്റെ മുഖം തിരിച്ചുമറിച്ചുമൊക്കെ നോക്കി. കണ്ണുകള്‍ക്ക് താഴെ ചെറുതായി കറുത്തിരിക്കുന്നു. ഉച്ചമുതല്‍ ഉള്ള അലച്ചില്‍ ആയിരുന്നല്ലോ – വെയിലത്ത് നന്നേ ക്ഷീണിച്ചിരുന്നു ഞാന്‍. പോരാത്തതിനു പോയി സിനിമയും കണ്ടു… ക്ഷീണം വളരെപ്പെട്ടന്നു തന്നെ എന്റെ മുഖത്ത് പ്രതിഫലിക്കും.

അയാൾ പറഞ്ഞു ഒന്നു വാഷ് ചെയ്താൽ ആ കുറുപ്പുമാറിക്കിട്ടും…
ഞാൻ ചോദിച്ചു എത്ര സമയം എടുക്കുമെന്ന് – സാധാരണ ബെലന്തൂരിലെ ബാർബർഷോപ്പിൽ വെച്ച് ഷേവുചെയ്യുമ്പോൾ അവിടുത്തെ ചേട്ടൻ മുഖം ഏതൊക്കെയോ ക്രീമിൽ വാഷ് ചെയ്തു തരാറുണ്ട്. പതിഞ്ചുരൂപയ്‌ക്ക് ഒരു അരമണിക്കൂർ ഇരുന്നുകൊടുത്താൽ മതിയാവും. അതു കഴിഞ്ഞാൽ നല്ലൊരു റിഫ്രഷർമെന്റ് ഫീൽ ചെയ്യും; ക്ഷീണം പമ്പ കടക്കും. അതോർത്തുപോയി ഞാൻ…
“ഒരു പതിനഞ്ചു മിനുട്സ് മതി സാർ” – ഹിന്ദിക്കാരൻ പറഞ്ഞു…
പതിനഞ്ചെങ്കിൽ പതിനഞ്ച് അത്രേം സമയം പോവുകല്ലോ എന്നായിരുന്നു എന്റെ മനസ്സിലെ ചിന്ത.
“സാർ, വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ” ഹിന്ദിക്കാരൻ എന്നെ വാഷ് ചെയ്യുകയാണെന്നു തോന്നി. ഞാൻ അവന്റെ മുഖത്തേക്കു നോക്കി. വല്ലപ്പോഴുമൊക്കെ ഇവനൊന്നു സ്വയം വാഷ് ചെയ്താലെന്താ എന്നു മനസ്സിൽ കരുതി!
അല്ലെങ്കിൽ തന്നെ എനിക്കെന്താ ഗ്ലാമർ കുറവുണ്ടോ!! ഇവൻ അങ്ങനെ വല്ലതും ഉദ്ദേശിച്ചിരിക്കുമോ!! സേലത്തുനിന്നും വരുമ്പോൾ ട്രൈനിൽ വെച്ചു പരിചയപ്പെട്ട മൂന്നു ചേട്ടന്മാരുംകൂടി എനിക്ക് മാക്സിമം ഇട്ടത് 28 വയസ്സായിരുന്നു. അവസാനം ഞാനെന്റെ വയസ്സുപറഞ്ഞപ്പോൾ അവരൊന്നു ഞെട്ടി. മാംസാഹാരത്തോടും ഫാസ്റ്റ്‌ഫുഡിനോടും കൂടിലടച്ച ആഹാരസാധനങ്ങളോടുമൊക്കെയുള്ള എന്റെ അലർജിയും വെള്ളമടിയില്ലാത്തതുമായ എന്റെ കണ്ട്രോൾഡ് ജീവിതരീതിയാണിതിനു കാരണം എന്നവർ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങുനിന്നോ വന്ന ഈ ഹിന്ദിക്കാരൻ എന്റെ ഗ്ലാമറിൽ തന്നെ കേറിപ്പിടിച്ചിരിക്കുന്നു. മറ്റൊരവസരത്തിലാണെങ്കിൽ “ഒന്നു പോടോ വില്ലേജാപ്പീസറേ“എന്നു പറഞ്ഞു ഞാൻ വരുമായിരുന്നു. പക്ഷേ, അന്നെനിക്കു 7.15 വരെ സമയം കളയേണ്ടതുണ്ട്…
വാഷിങ് എങ്കിൽ വാഷിങ്… നടക്കട്ടെ എന്നു ഞാൻ പറഞ്ഞു. അവനു പുതിയൊരു ഇരയെ കിട്ടിയതിൽ ഗൂഢമായി ചിരിച്ചിരിക്കണം.

എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ രണ്ടു കസേരകളിലായി തലയിലും മുഖത്തും എന്തൊക്കെയോ തേച്ച് പിടിപ്പിച്ച് അർദ്ധനഗ്നരായി രണ്ട് മനുഷ്യകോലങ്ങൾ മലർന്ന് കിടക്കുന്നുണ്ടായിരുന്നു. വിവിധ പെർഫ്യൂംസിന്റെ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നു. ഒരു കസേരയിൽ എന്നേയും ഇരുത്തി. ഏതോ ഒരു ക്രീം എടുത്ത് ബ്രഷ് കൊണ്ട് മുഖത്താകെ തേച്ചു പിടിപ്പിച്ചു! അവസാനം കണ്ണ് അടയ്ക്കാൻ പറഞ്ഞിട്ട് കണ്ണിനുമുകളിൽ അല്പം പഞ്ഞിയും ഒട്ടിച്ചുവെച്ചു ( എന്തോ!! മൂക്കിൽ വെച്ചില്ല – ഭാഗ്യം!!) കുറച്ചു കഴിഞ്ഞപ്പോൾ മുഖമാകെ ഒരു നീറ്റൽ അനുഭവപ്പെട്ടുതുടങ്ങി. കണ്ണാണെങ്കിൽ തുറക്കാനും പറ്റുന്നില്ല. ഇങ്ങനെയാണോ വാഷ് ചെയ്യുക? കാൽ മണിക്കൂർ സമയം ഞാനതു സഹിച്ചു കിടന്നു. ഒന്നെണീറ്റു പോയാൽ മതിയെന്നായി എനിക്ക്. അല്പം കഴിഞ്ഞ് അയാൾ മുഖം നന്നായി കഴുകി തന്നു. ഇത്രേ ഉള്ളൂ. ഇപ്പോൾ ആ നീറ്റലൊക്കെ പോയി. ഞാൻ പുറത്തിറങ്ങി…

എന്തായാലും ഇതിനവൻ എക്‌സ്ട്രാ ക്യാഷ് വാങ്ങിക്കും എന്നെനിക്കു അറിയാമായിരുന്നു. ബാഗ്ലൂരിലും ചെയ്യുന്നതിതു തന്നെ, പക്ഷേ ക്രീം എങ്ങനെ പെയിന്റടിക്കുന്നതുപോലെ തേച്ചുപിടിപ്പിക്കുകയൊന്നും ഇല്ലായിരുന്നു. ഒരു 35 രൂപ ഞാൻ കണക്കുകൂട്ടി; അതു മാക്സിമം ആയിരുന്നു. കയ്യിൽ ഒരു അമ്പതുരൂപ എടുത്തുവെച്ചു… എന്നിട്ട് അയാളോട് എത്രയായി എന്നു ചോദിച്ചു.
“മുന്നൂറ് രൂപ”
“മുന്നൂറ്!!”
“അതേ സാർ, ത്രീ ഹണ്ട്രഡ്” മലയാളത്തിൽ പറഞ്ഞത് എനിക്കു മനസ്സിലായില്ലാ എന്നു കരുതിയിട്ടാവണം അയാൾ ഭവ്യതയോടെ അത് ഇംഗ്ലീഷിലാക്കി ത്രീ ഹണ്ട്രഡ് എന്നു വീണ്ടും ആവർത്തിച്ചു…
ഞാൻ ചോദിച്ചു: “അപ്പോൾ ഫെയ്സ്‌വാഷിങ്ങിനെത്രയാ?”
“സാർ, ഫെയ്സ് വാഷിങിന് 270 രൂപ, ഷേവിങിനു 30 രൂപ.”
എന്തു പറയാൻ, ഞാൻ നൂറിന്റെ മൂന്ന് നോട്ടുകൾ എടുത്തു കൊടുത്തിട്ട് മിണ്ടാതെ സ്ഥലം വിട്ടു…

ഒരു പെണ്ണുകാണല്‍ ചടങ്ങിന്റെ ഓർമ്മയ്ക്ക്!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

കുറേയേറെയായി ആള്‍ക്കാര്‍ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ തോണ്ടാന്‍ തുടങ്ങിയിട്ട്! എന്താ പെണ്ണുകെട്ടാന്‍ പ്ലാനില്ലേ? ഇങ്ങനെ നടന്നാല്‍ മതിയോ! ഒരു കുടുംബവും പ്രാരാബ്ധവുമൊക്കെ വേണ്ടേ … ചോദ്യങ്ങള്‍ കേട്ടു മടുത്തു. പെണ്ണുകെട്ടാതെ ജീവിക്കുന്നത് ഏതാണ്ട് അപരാധം പോലെ!! ഇവിടെ ബാംഗ്ലൂരില്‍ പലരോടും പ്രേമത്തിലാണെന്ന അഭ്യൂഹം മറ്റൊരു വശത്ത്; നാട്ടില്‍ പോയാല്‍ നാട്ടുകാരും പറയുന്നത് ഇതൊക്കെ തന്നെ… അവർക്ക് സങ്കല്പങ്ങളേറെയാണ് – ‘ബാംഗ്ലൂരല്ലേ!! കുടുംബം മാതിരി തന്നെയാവും ജീവിതം അല്ലേ!’ ഇവിടെ പ്രേമിച്ച് ഉന്മത്തരായി ജീവിതം ആസ്വദിക്കാന്‍ വരുന്നതാണെന്ന വിശ്വാസമോ എന്തോ…

കുറച്ചുനാള്‍ ലീവെടുത്ത് വീട്ടില്‍ പോയി വന്നാല്‍ കൂട്ടുകാരുടെ ചോദ്യവും മറ്റൊന്നല്ല; പെണ്ണുകണ്ടില്ലേ എന്ന്!! ഇതൊക്കെ കേട്ടുകേട്ടാവണം, ഞാന്‍പോലുമറിയാതെ പെണ്ണുകാണല്‍ എന്ന ചടങ്ങ് എന്റെ മനസ്സില്‍ മെല്ലെ ഉരുവം കൊണ്ടു. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ രൂപീകരണവുമായ് നന്നേ ബന്ധപ്പെട്ടു കിടക്കുന്ന പെണ്ണു കാണല്‍ ചടങ്ങിന്റെ ദൃശ്യം ഉള്ളില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞു വരാന്‍ തുടങ്ങി. സുന്ദരിയും സുശീലയുമായ ഒരു പെണ്ണ് നാണം കുണുങ്ങിയായി വന്ന്, വാതില്‍പ്പടി ചാരി ഇടയ്ക്കൊക്കെ എന്നെ എത്തിനോക്കി തുടങ്ങി; ചായയുമായി മന്ദം മന്ദം വന്ന് ഏഴുതിരിയിട്ട നിലവിളക്കുപോലെ അവള്‍ എന്റെ മുന്നില്‍ ജ്വലിച്ചുയര്‍ന്നു. അവ്യക്തമെങ്കിലും ആ മുഖം എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി – ഉടനെ അതിനൊരു മൂര്‍ത്തരൂപം നല്‍കി പ്രതിഷ്ഠ നടത്തണം.

ഷെറിന്‍. പഴയകൂട്ടുകാരിയാണ്‌. ഒന്നിച്ചു പഠിച്ചവള്‍. ടൗണിലൊരു ഹോസ്പിറ്റലില്‍ അവള്‍ ജോലി ചെയ്യുന്നു. ഒരിക്കല്‍ ബാങ്കില്‍ പോയി വരുന്ന വഴിക്ക് അവളുടെ ഹോസ്പിറ്റലിനു മുന്നിലൂടെ വന്നപ്പോള്‍ ഒന്നു വിളിച്ചേക്കാമെന്നു കരുതി.
“എടാ, ഇങ്ങോട്ടു വാടാ – കുറേ ആയില്ലേ കണ്ടിട്ട്, ഞാനിപ്പോള്‍ ഫ്രീയാണ്‌. നീ ഇങ്ങോട്ട് വാ”
ഞാന്‍ കേറി ചെല്ലുമ്പോള്‍ അവളും അവളുടെ മൂന്നു കൂട്ടുകാരികളും അവിടെ ഉണ്ട്. പലതും പറഞ്ഞ് ഞങ്ങള്‍ ഒരു ചായ കുടിച്ചേക്കാം എന്നു കരുതി പുറത്തിറങ്ങി. ചായകുടിക്കുമ്പോള്‍ അവളും ചോദിച്ചു പെണ്ണുകെട്ടാന്‍ പ്ലാനില്ലേ എന്ന്.
“പെണ്ണിനെയൊന്നും കിട്ടാനില്ലല്ലോ ഷെറിന്‍” – ഞാന്‍
“ഞാന്‍ അന്വേഷിക്കണോ – നിനക്കെത്ര പെണ്ണിനെ വേണം!! സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്നു പറഞ്ഞാൽ പെൺപിള്ളേർ ഓടിവരില്ലേ!! ” – അവള്‍
“ആഹാ! അതു കൊള്ളാല്ലോ, എങ്കില്‍ ആവട്ടേ” എന്നായി ഞാന്‍

പിറ്റേന്ന് രാവിലെ ഒരു കോള്‍, ഷെറിന്റേതാണ്‌. “എടാ, ഞാന്‍ നിന്റെ കാര്യം ഇവിടെ എന്റെ ഫ്രണ്ട്‌സിനോട് പറഞ്ഞു, ഇവിടെ ഉള്ള ഒരു ചേച്ചിയുടെ റിലേറ്റീവ് അടുത്തു തന്നെ വര്‍ക്ക് ചെയ്യുന്നുണ്ട് – നീ വാ നമുക്കു പോയി നോക്കാം” എല്ലാം വളരെ പെട്ടന്നായിരുന്നു.

രാവിലെ കാഞ്ഞങ്ങാട് എത്തി ഷെറിനെ വിളിച്ചപ്പോള്‍ അവൾ പറഞ്ഞു നീ ഇങ്ങോട്ട് വാ. ആദ്യം ഇവിടെ ഒരു സ്ക്രീനിങ് ടെസ്റ്റ് ഉണ്ട്. എന്റെ ഫ്രണ്ട്സിനൊക്കെ നിന്നെ ഒന്നു കാണണം! ഈശ്വരാ – ഞാന്‍ ഒരു കാഴ്ചവസ്തുവാകാന്‍ പോകുന്നു എന്ന ചിന്ത എന്നെ വേട്ടയാടി. ഇതെന്താ ആണുകാണല്‍ പരിപാടി ആണോ. ങാ എന്തും വരട്ടെ – ഒന്നുമില്ലെങ്കില്‍ ഒരാണല്ലേ!! നേരെ വിട്ടു അവളുടെ അടുത്തേക്ക്…

ഷെറിനെ കൂടാതെ അഞ്ചാറു സുന്ദരിമാര്‍ – എല്ലാവരുടേയും മുഖത്ത് പുഞ്ചിരി! നല്ല പരിചിതഭാവം എല്ലാ മുഖത്തും ഉണ്ട്. ഞാന്‍ നോക്കി, ഇതില്‍ ആരാവും അവള്‍? രണ്ടുപേരുടെ നെറ്റിയില്‍ നോ വേക്കന്‍സി എന്നറിയിക്കാനെന്നപോലെ സിന്ദൂരമുണ്ട് – അവരെ ഫില്‍ടര്‍ ചെയ്ത് മാറ്റി ഞാന്‍ വീണ്ടും അവരില്‍ അവളെ തെരഞ്ഞു.

അതിലൊരാളെ ചൂണ്ടിക്കാട്ടിയിട്ട് ഷെറിന്‍ പറഞ്ഞു
“ഈ ചേച്ചിയുടെ ബന്ധുവാണു കുട്ടി. കുട്ടി ഇവിടെയല്ല, അവള്‍ വര്‍ക്കുചെയ്യുന്ന സ്ഥലം വേറെയാണ്‌ – വാ നമുക്ക് അങ്ങോട്ടു പോകാം.”
ചേച്ചി സുന്ദരിയാണ്. എനിക്കിഷ്ടപ്പെട്ടു. ചേച്ചിയുടെ ബന്ധുവും ഇതുപോലെയൊക്കെ തന്നെയാവും. ശ്രുതി മധുരമായ ഒരു പേരായിരുന്നു ആ കുട്ടിക്ക്. ഞങ്ങള്‍ രണ്ടുപേരും അവള്‍ വര്‍ക്ക് ചെയ്യുന്നിടത്തേക്കു നടന്നു. കുറച്ചപ്പുറമുള്ള മറ്റൊരു ഹോസ്പിറ്റലില്‍ ആണവള്‍ വര്‍ക്കു ചെയ്യുന്നത്. BPharm ഈ അടുത്ത് കഴിഞ്ഞതേ ഉള്ളൂവത്രേ – റിസൽട്ട് വന്നിട്ടില്ല…

“എടാ, ഞാനവളെ കണ്ടിട്ടൊന്നുമില്ലാട്ടോ – അധികം പൊക്കമില്ലാന്നാണു ചേച്ചി പറഞ്ഞത്… എന്തായാലും എന്റെയത്ര സുന്ദരിയാവാന്‍ വഴിയില്ല!!” ഞാനൊരു രൂപം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മനസ്സില്‍ നാണംകുണുങ്ങിയായ പെണ്‍കുട്ടി വാതില്‍‌പ്പടിക്കു ചാരെ വന്നിരുന്നു പുഞ്ചിരിച്ചു. ഓ പൊക്കം അല്പം കുറഞ്ഞാല്‍ എന്താ കുഴപ്പം! പൊക്കത്തിലല്ലല്ലോ പൊരുത്തത്തിലല്ലേ കാര്യം – മനസ്സ് വെറുതേ തത്ത്വബോധം വിളമ്പുന്നു…

എങ്കിലും ഒരു നെഗറ്റീവ് ചിന്ത എങ്ങനെയോ ഉള്ളിൽ കടന്നുകൂടി… എനിക്കവളെ ഇഷ്ടപ്പെട്ടില്ലെങ്കിലോ? എന്തു പറയും? ഷെറിനും അതൊരു ഫീലിംങാവില്ലേ! ആ കുട്ടിയുടെ മനസ്സിലും കാണില്ലേ ഒത്തിരി സങ്കല്പങ്ങള്‍ – അതിനെയൊക്കെ ചവിട്ടിത്തേച്ച് ‘നിന്നെ എനിക്കിഷ്ടപ്പെട്ടില്ല പെണ്ണേ’ എന്നെങ്ങനെ പറയും? മനസ്സാകെ കലുഷിതമായി… ഒരു മുന്‍‌കൂര്‍ ജാമ്യമെന്ന പോലെ ഞാന്‍ ഷെറിനോടു പറഞ്ഞു, “എടീ, എനിക്കിഷ്ടപ്പെട്ടതോണ്ടു മാത്രം കാര്യമാവില്ല കേട്ടോ – ജാതകം ചേരണം, ഇല്ലം വേറെവേറെ ആവണം….” ഈ ജാതകത്തിനെയൊക്കെ തെറിപറഞ്ഞു നടന്നതിൽ ഞാൻ ആത്മാർത്ഥമായി ഖേദിച്ചു.

“എടാ ആദ്യം നീ പെണ്ണിനെ കാണ്‌ – എന്നിട്ടുപോരെ അതൊക്കെ”
“മതി മതി – ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ”

ഞങ്ങൾ അവിടെ എത്തി. എന്നെ അവിടെ ഒരിടത്ത് ഇരുത്തി ഷെറിൻ ഉള്ളിലേക്കു പോയി. അല്പം കഴിഞ്ഞപ്പോൾ അവൾ വന്നു. “കുട്ടിയിപ്പോൾ വരും – ഞാൻ വിളിക്കാൻ പറഞ്ഞിട്ടുണ്ട്” പണ്ടാരം വന്നില്ലേ! അവൾ വാതിൽപ്പടിയിൽ നിന്ന് ഒളിച്ചു കളിക്കുന്നോ! അല്പം കഴിഞ്ഞപ്പോൾ അവൾ വന്നു… 🙁

കണ്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്നു കാളി!! അയ്യേ! ഇതെന്തു പെണ്ണ്! ബോബുചെയ്ത മുടി അനുസരണയില്ലാതെ പാറി നടക്കുന്നു. മെലിഞ്ഞ് ഒരു കോലുപോലെ. പേരിനു പോലും അവൾക്ക് മുലകൾ ഉള്ളതായി തോന്നിയില്ല… ഇരുണ്ട നിറം. സോഡാക്കുപ്പിക്കണ്ണട വെച്ചിരിക്കുന്നു! ഒരു ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പഠിപ്പിസ്റ്റും ബുജിയുമായ ഒരു കുട്ടിയെപോലെ തോന്നി. പെണ്ണാണെന്നു മനസ്സിലാക്കിയെടുക്കാൻ തന്നെ അല്പം പാടാണ്. ഞാൻ ദയനീയമായി ഷെറിനെ നോക്കി. അവളും ആദ്യമായി കാണുകയാണ്. സംസാരിച്ചപ്പോൾ പെണ്ണ് വിചാരിച്ചതുപോലെയൊന്നുമല്ല. ശരീരം ഒമ്പതിലാണെങ്കിലും നാക്ക് എം എ ക്കാണു പഠിക്കുന്നത് എന്നു തോന്നി…

എനിക്കൊന്നും ചോദിക്കാനും പറയാനും തോന്നുന്നില്ല. ഷെറിൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. “അവൾ ചോദിച്ചു നിന്റെ ഇല്ലം ഏതാണ്?”

“എന്റെ അമ്മ കോഴിക്കോട് കാരിയാ, ഞങ്ങൾക്കങ്ങനെ ഇല്ലമൊന്നും ഇല്ല” ഈശ്വരാ അതും പോയി!! ഇനിയുള്ളത് ജാതകം ആണ്. ഞാൻ പറഞ്ഞു, “നാളെ നീ ഷെറിന്റെ കയ്യിൽ ജനനതീയതി കൊടുക്കൂ, ഞാൻ ജാതകപൊരുത്തം നോക്കാം എന്റെ കയ്യിൽ അതിനുള്ള സോഫ്റ്റ്‌വെയർ ഉണ്ട്”

“എന്നാൽ പിന്നെ ഇപ്പോൾ തന്നെ നോക്കാമല്ലോ” ലാപ്ടോപ്പ് നോക്കി ഷെറിൻ പറഞ്ഞു. ശ്ശെടാ ഇവൾ വിടാൻ ഭാവമില്ലല്ലോ!!
“ഷെറിനേ, ഇതിൽ ചാർജില്ല – നീ നാളെ തന്നാൽ മതി, ബാംഗ്ലൂരെത്തി ഞാൻ വിളിക്കാം”

തിരിച്ചു വരുമ്പോൾ ഷെറിന്റെ വക കമന്റ് – “നീയാകെ ചമ്മിപ്പോയല്ലോടാ – ഇങ്ങനെയാണോ പെണ്ണുകാണാൻ വരിക സ്മാർട്ടാവണം – വാചകമൊക്കെ മാത്രമേ ഉള്ളു അല്ലേ!” ഷെറിൻ വാചാലമാവുകയാ. ഇവൾക്കവളെ ഇഷ്ടപ്പെട്ടോ? ഞാനെന്തു പറയും ഇവളോട്! ഹോ! പണ്ടാരം വേണ്ടായിരുന്നു… വാതിൽപ്പടിക്കപ്പുറം ഇപ്പോൾ ശൂന്യമാണ് – ആ സുന്ദരിയുടെ പൊടിപോലുമില്ല!!

“എടാ ഇക്കാലത്താരാണ് ജാതകമൊക്കെ നോക്കുന്നത്? അതൊക്കെ ഞങ്ങളെ ക്രിസ്ത്യാനികളെ കണ്ടു പഠിക്ക്…” ഷെറിൻ കത്തിക്കേറുകയാണ്… ഇന്നലെ വരെ ജാതകത്തെക്കുറിച്ച് ഞാനും ഇതൊക്കെ തന്നെയാണു ഷെറിനേ പറഞ്ഞു നടന്നത്…! അതിന്റെയൊക്കെ ആവശ്യം ഇപ്പോഴല്ലേ മനസ്സിലാവുന്നത്!

ബാംഗ്ലൂരെത്തി. ഒരു ഒമ്പതുമണിയായപ്പോൾ ഞാൻ ഷെറിനെ വിളിച്ചു – “എടീ അവൾ ജനനതീയതിയും മറ്റു ഡീറ്റൈൽസും തന്നോ?”
“എടാ നമുക്കതു വേണ്ടടാ – അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടില്ലെന്ന്, നീ വിഷമിക്കുകയൊന്നും വേണ്ട കേട്ടോ നമുക്കു വേറെ നോക്കാം…”!!!

എനിക്കുറക്കെ ചിരിക്കണമെന്നു തോന്നി! ഞാൻ വളരെയേറെ സങ്കടം വരുത്തി ചോദിച്ചു, “എന്താടി അവൾ കാര്യം പറഞ്ഞോ?”
“ഇല്ലെടാ, ഞാൻ കൂടുതലൊന്നും ചോദിച്ചില്ല, എന്തിനാ വെറുതേ, എനിക്കും വിഷമമാവും നിനക്കും വിഷമമാവും – അതു വിട്ടേക്ക് – അഹങ്കാരമല്ലാതെ വേറെന്തു പറയാൻ”