14 വയസുള്ള കുട്ടികൾക്ക് മൊബൈൽ വേണോ?

മൊബൈൽ ഫോൺ കൊണ്ടുവരുന്ന ചതിക്കുഴികൾ!!രണ്ടു ദിവസം മുമ്പ് വീടിനടുത്ത് ഒരു സംഭവം നടന്നു. നാട്ടിൽ അല്ലറച്ചില്ലറ തല്ലിപ്പൊളി പരിപാടികൾ (മോഷണം തന്നെ മുഖ്യമായിട്ടുണ്ടായിരുന്നത്) ഒക്കെ ആയി നടന്ന ഒരു പയ്യൻസ്, പാലാക്കാട് നിന്നൊരു പൊലീസ് ഒഫീസറുടെ മകളെ അടിച്ചുമാറ്റി സ്ഥലം വിട്ടു. പയ്യൻസ് എന്നു പറഞ്ഞാൽ, ഏകദേശം ഒരു 18 വയസ്സു പ്രായം വരും. സ്‌കൂളിലൊന്നും അധികകാലം പോയിട്ടില്ല, പാൻപരാഗും റാക്കും കറക്കവുമായി കാലം കഴിക്കലാണു പ്രധാന പണി. എങ്കിലും ഇടയ്‌ക്കിടയ്ക്ക് നാടന്‍‌ പണികള്‍ എടുത്തു കാശുണ്ടാക്കുകയും ചെയ്യും. നല്ല കുടുംബത്തില്‍ നിന്നേ നല്ല ജന്മങ്ങള്‍ ഉണ്ടാവൂ എന്ന് വല്യമ്മ പറയാറുണ്ട്. ഇവിടെ അത് അക്ഷരാര്‍‌ത്ഥത്തില്‍ ശരിയാണ്. അവന്റെ നാളിതുവരെ ഉള്ള സകല തോന്ന്യവാസങ്ങള്‍‌ക്കും കാരണം അവന്റെ കുടുംബം തന്നെ. അരക്ഷിതമായ അന്തരീക്ഷത്തില്‍, എന്നും കലഹവും മറ്റു കുന്നായ്‌മകളുമായി നാട്ടുകാരെ മുഴുവന്‍ വെറുപ്പിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ഉല്പന്നം ഇതല്ലാതെ മറ്റെന്താവാന്‍. അതു വിട്; പയ്യൻസിന് റാൻഡം ബെയ്‌സിൽ മൊബൈൽ നമ്പർ ഡയൽ ചെയ്തു കിട്ടിയ ഇരയാണത്രേ പെണ്ണ്. ചുമ്മാ 10 നമ്പര്‍ അടിച്ച് ഡയല്‍ചെയ്തപ്പോള്‍ അങ്ങേത്തലയ്‌ക്കലെ കിളിശബ്‌ദം കേട്ട് ആകൃഷ്‌ടനായതാണ്. പിന്നെ മെസേജിങിലൂടെ അതു വളര്‍ന്നു പന്തലിച്ചു. ചൂടുള്ള വികാരവിചാരങ്ങള്‍ അവര്‍ പച്ചയായി കൈമാറ്റം ചെയ്തു. അതിര്‍‌വരമ്പുകളില്ലാത്ത ലോകത്തേക്കവര്‍ ക്രമേണ വിലയം പ്രാപിച്ചു.

പെൺകുട്ടികൾ അസ്വസ്തരാവുന്നതെന്തു കൊണ്ട്?പെണ്ണിനു വയസ് 14 ആണ്. സുന്ദരിയാണത്രേ! നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ പെണ്‍‌തരി. അച്ഛന്‍ പൊലീസില്‍ എസ്.പി. ആണത്രേ! ഒന്നിനും ഒരു കുറവുമില്ലെന്ന് സാരം. അല്ലെങ്കില്‍ അവളുടെ കുറവു തിരിച്ചറിയാന്‍ എസ്.പി. സാറിനും ഭാര്യയ്‌ക്കും പറ്റാതെ പോയി. എന്തായാലും പെണ്ണു ചാടി. പെണ്ണ് ചാടിയതറിഞ്ഞ ഉടനേ പൊലീസും ചാടിപ്പുറപ്പെട്ടു. എറണാകുളത്തേക്കു പോകും വഴി തൃശ്ശൂരിൽ നിന്നും മിഥുനങ്ങളെ പിടികൂടി. അവിടെതന്നെ ജയിലിട്ടു സത്കരിച്ചു. എസ്.പി.യുടെ മകളായിരുന്നല്ലോ പെണ്ണ് പൊലീസുകാർ അറിഞ്ഞുതന്നെ പയ്യൻസിനെ സത്കരിച്ചിരിക്കണം. തിരിച്ചു വന്ന പയ്യന്‍സ് ആകെ ക്ഷീണിതനായിരുന്നു. വീട്ടുകാർ പോയിട്ടുമാത്രമേ പയ്യന്‍സിനെ വിടൂ എന്ന് പൊലീസുകാര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എന്തായാലും അമ്മാവനും അളിയനും പോയി പയ്യൻസിനെ ഇറക്കിക്കൊണ്ടു വന്നു.

നിങ്ങളുടെ കുട്ടികളുടെ മൊബൈൽ നിങ്ങൾ പരിശോദനാ വിധേയമാക്കാറുണ്ടോ?പൊലീസുകാരന്റ് മകളായതിനാൽ പത്രക്കാരിൽ എത്താതെ, കേസില്ലാതെ പയ്യൻസ് രക്ഷപ്പെട്ടു. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും സംഗതി അങ്ങനെയൊക്കെയാണല്ലോ. 2 വർഷഞ്ഞളോളം ആയത്രേ ഇവർ തമ്മിൽ ലൗ. ഇടയ്‌ക്കെപ്പോഴോ പയ്യൻസ് അവളെ പോയി കണ്ടിട്ടും ഉണ്ടത്രേ… നാട്ടുകാരെല്ലാവരും പയ്യൻസിനെ കുറ്റപ്പെടുത്തുന്നു… “ആ ചെക്കനതു പോരാ..” എന്നതാണു പൊതുവേ ഉള്ള അഭിപ്രായം… ഇവിടെ കുറ്റം പയ്യന്‍‌സിനു മാത്രം ചാര്‍ത്താവുന്നതാണോ? പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്‌ക്കും ഒഴിഞ്ഞുമാറാനാവുന്നതാണോ ഈ കുറ്റത്തില്‍ നിന്നും?

ഇതുപോലെ എത്രയെത്ര റാൻഡം നമ്പറുകൾ നമുക്കു ചുറ്റും കറങ്ങി നടക്കുന്നുണ്ടാവും?
ശരീരവളർച കണ്ട് ഞാനൊരു പെണ്ണായല്ലോ എന്നാഹ്ലാദിച്ച് എത്രയെത്ര 14 വയസ്സുകാരികൾ വീണടിയുന്നുണ്ടാവും!!
വാശിപ്പുറത്ത് ചോദിക്കുന്നതൊക്കെ ലോഭം കൂടാതെ കൊടുക്കുന്ന എത്ര പിതാക്കള്‍ കണ്ണീരുണങ്ങാതെ ഇരിക്കുന്നുണ്ടാവും?

നല്ല ബന്ധങ്ങൾക്കു മൊബൈൽ ഒരു വിനയായി മാറുന്നില്ലേ?ഇവിടെ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മതി. കുട്ടികൾക്ക് മൊബൈൽ ഏൽപ്പിക്കുമ്പോൾ ദിവസേന അതിലെ കോൾ ലിസ്റ്റും മെസേജസും പരിശോദിച്ചാൽ തന്നെ ഇത്തരത്തിലുള്ള പകുതി പ്രശ്‌നങ്ങൾക്ക് ശമനമുണ്ടാവും. രാത്രി 9 മണിക്കു ശേഷം കുട്ടികളിൽ (ആണായാലും പെണ്ണായാലും) നിന്നും അതു വാങ്ങിച്ച് ഒരു കോമൺസ്ഥലത്ത് സൂക്ഷിക്കുന്നതും നല്ലതു തന്നെ. കിടപ്പറയിലേക്കുള്ള ജാരസഞ്ചാരം നിയന്ത്രിക്കാൻ ഇതുമൂലം പറ്റിയേക്കും. ഇല്ലെങ്കില്‍ ഏതെങ്കിലും അഴുക്കുചാലില്‍ വീണടിയാനാവും കുരുന്നുകളുടെ യോഗം.

ശലഭജീവിതം

ചതിക്കുഴിയിൽ വീഴുന്ന കൗമാരംപ്രേമവും ലൈഗീകതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്‌. മൊബൈലും ഇന്റെർനെറ്റും വഴി ഏതു പാതിരാത്രിക്കും പ്രണയിതാവിന്റെ മുറിയിലേക്കു കടന്നുചെല്ലാമെന്നിരിക്കേ ഇങ്ങനെയൊരു വാക്യത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നു പറയാം. പ്രണയിതാവിനെ കുറിച്ചുള്ള ലൈഗീകചിന്തകൾ കിടപ്പുമുറിയുടെ അരണ്ടവെളിച്ചത്തിൽ സടകുടഞ്ഞെണീക്കുമ്പോൾ, ഒരു മിസ്സ്‌ഡ് കോളായി അതു പരിണമിച്ച് പ്രണയിതാവിനെ തേടിയെത്തുമ്പോൾ, പിന്നെ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന സല്ലാപത്തിനൊടുവിൽ തളർന്നുറങ്ങുമ്പോൾ അവരറിയുന്നുണ്ടാവില്ല മൂന്നാമനായി നിൽക്കുന്ന മൊബൈലും ഇന്റെർനെറ്റും തന്നെ നാളെ തങ്ങളുടെ സ്വൈരജീവിതത്തിനിടയിൽ വില്ലനായും കടെന്നെത്തിയേക്കാം എന്ന കാര്യം.

സദാചാരപ്പൊലീസുകാർ നാടുചുറ്റും നടക്കുന്നുണ്ടെങ്കിലും നടക്കാനുള്ളതൊക്കെ കാലാകാലങ്ങളായി മുറപോലെ നടന്നു വരുന്നുണ്ട്. പ്രേമവും പ്രേമനൈരാശ്യവും ഒക്കെ അന്നെന്നപോലെ ഇന്നും ഉണ്ട് – എന്നും ഉണ്ടാവുകയും ചെയ്യും. പ്രേമിക്കാതെയും അല്ലാതെയും ലൈംഗീകബന്ധങ്ങളും നിർബാധം നടക്കുന്നുണ്ട്. പ്രേമത്തെ ദിവ്യമായും ഉദാത്തമായും ചിലർ കാണുമ്പോൾ മറ്റു ചിലർ അത് സെ‌ക്‌സിനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. ആണായാലും പെണ്ണായാലും ഈ മോഹവലയത്തില്‍ വീണുപോവുക എന്നത് തികച്ചും സാധാരണമാണ്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ കള്ളപ്രൊഫൈലുകളുണ്ടാക്കി പേരുമാറ്റി, മതം മാറ്റി, ജാതിമാറ്റി പെൺചിന്തകളെ തൊട്ടറിഞ്ഞ് അവർക്കുവേണ്ടരീതിയിൽ അപ്‌ഡേറ്റ് ചെയ്ത് വലവിരിച്ചിരിക്കുന്ന കാപാലികരുണ്ട് നെറ്റിൽ. രാത്രിയുടെ നിശബ്‌ദതയിൽ ഇക്കൂട്ടർ പെൺമനം ഭേദിച്ചകത്തുകടക്കുന്നു. മുറിയിലെ ലൈറ്റണച്ചാൽ ബോധമണ്ഡലത്തിലേക്കുള്ള പകുതിവെളിച്ചം പോയികിട്ടും. പിന്നെ നെയ്തെടുക്കുന്ന കാമനകൾ അതിരുകളില്ലാത്തതാവും; പറയുന്ന വാകുകൾക്ക് പരിധികളില്ലാതാവുന്നു. എന്തുപറയണം എന്തു പറയരുത് എന്നുപോലും മറക്കുന്ന ഇവർ ആ സ്വർഗം വിട്ട് ചിന്തിക്കാൻ കൂടി മടിക്കുന്നു.

കണ്ണീരുണങ്ങാത്ത രാത്രികളാവരുത് പ്രണയത്തിനു പ്രതിഫലംപരസ്പരം അറിയുക എന്നത് ചെറിയ കാര്യമല്ല. ഒരാളുടെ സംസാരത്തിലൂടെ, പ്രവൃത്തിയിലൂടെ അതു കണ്ടെത്തി അതിനനുസരിച്ച് ബന്ധം രൂപപ്പെടുത്തിയെടുക്കാനുള്ള മാനസികനിലയും അറിവും പലപ്പോഴും കാലക്രമത്തില്‍ വന്നുചേരേണ്ട ഒരു ഗുണമാണ്. അതിനുമുന്നേ പ്രേമം മനസില്‍ പെയ്‌തിറങ്ങുന്നു. പ്രേമോന്മത്തരായാല്‍ അവര്‍ക്ക് അവരുടേതായ പ്രപഞ്ചമാണ്. പ്രജകളില്ലാത്ത ആ രജ്യത്തെ രാജാവും രാജ്ഞിയുമായി അവരങ്ങനെ വാഴും. തെറ്റും ശരിയും ഒക്കെ അവര്‍ നിര്‍ണയിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ക്കവിടെ യാതൊരു വിലയും കിട്ടുകയില്ല – തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാനെത്തുന്ന ഏഴാം‌കൂലികളായെ അവരതിനെ കാണൂ – അത്തരം ശബ്‌ദങ്ങളെ അവർ തള്ളിക്കളയും ചെയ്യും. കാമുകൻ വിളിക്കുന്നിടത്ത് സകലപ്രതിബന്ധങ്ങളേയും മറികടന്നവർ എത്തിച്ചേരുന്നു.

പ്രേമം മൂത്തു തലയ്ക്കു പിടിച്ചാൽ പലതും തോന്നിപ്പോയേക്കും; കാമുകന്റെ സ്പർശം ദേവസ്പർശമായും കാമകന്റെ വാക്കുകൾ വേദവാക്യമായും തോന്നിയേക്കാം… കാമുകകരവലയത്തിൽ വിരിഞ്ഞമർന്നില്ലാതാകുകയാണെന്റെ ജന്മലക്ഷ്യം എന്നൊക്കെ ഒരു നിമിഷം തോന്നിയേക്കാം… തോന്നലുകൾ തോന്നലുകൾ മാത്രമായി അവശേഷിക്കുകയും ഒരുനാൾ കാമുകവേഷം വെടിഞ്ഞ് കൂടെ കിടന്നവൻ പോവുകയും ചെയ്താൽ അതു താങ്ങാനാവാതെ നിരാശയിലും മോഹഭംഗത്തിലകപ്പെട്ട് സകലതിനേയും വെറുത്ത്, വെറുപ്പിച്ച് ജീവിതം ആര്‍ക്കും വേണ്ടാത്ത ഒന്നായി തീര്‍ക്കുന്നവരാണു പലരും. അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു ചിലര്‍. ഒരുനിമിഷത്തെ ചിന്തമതിയാവും ചിലപ്പോൾ ഒരു വലിയ വിപത്തിൽ നിന്നും രക്ഷപെടാൻ. പക്ഷേ, ആ ഒരുനിമിഷം എന്നത് ഇക്കൂട്ടർക്ക് ഒരു യുഗമാണെന്നതാണു പരമാർത്ഥം.

പ്രണയം അനുഭവിച്ചു തന്നെ അറിയേണ്ട വികാരമാണ് - അതു കണ്ണീരില് കുതിർക്കതിരിക്കൻ ഒരല്പം ശ്രദ്ധമതിയ്യാവുംപ്രേമം പ്രേമത്തിന്റെ വഴിക്കുപോകട്ടെ. പക്ഷേ. പാവാടക്കെട്ടഴിക്കും മുമ്പ് പലതും ചിന്തിക്കേണ്ടതുണ്ട്. സെക്സിനെ പാപമായും ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ള എന്തോ അമൂല്യവസ്തുവായും കാണുന്നവര്‍ കുറവല്ല; അതെന്തുമാവട്ടെ – മാനസികനിലവാരവും സംസ്‌കാരവും ജീവിതപരിചയവും കൊണ്ട് ഓരോരുത്തരും എന്താണോ അതിനെപ്പറ്റി കരുതി വെച്ചിരിക്കുന്നത് അതുതന്നെ ചിന്തിച്ചിറുപ്പിക്കുക. നിങ്ങള്‍ എന്തു വിശ്വസിച്ചുറപ്പിച്ചുവെച്ചിരിക്കുന്നുവോ അതു തന്നെ ശരിയെന്നു കരുതി പോകാവുന്നതാണ്‌. പ്രായപൂര്‍ത്തിയായാല്‍ രണ്ടുപേരുടെ ബന്ധത്തെ ഇവിടെയാര്‍ക്കുംതന്നെ തടയാനുള്ള നിയമവ്യവസ്ഥയൊന്നുമില്ല. മാത്രമല്ല, അങ്ങനെ തടയുന്നവരുടെ മെക്കിട്ട്കേറാന്‍ കേരളത്തിലെ ബുദ്ധിജീവിസമൂഹം എന്നും കൂടെ ഉണ്ടാവുകയും ചെയ്യും. സെക്സ് പാപമോ കൊടിയ തെറ്റോ അല്ല എന്നു കരുതുന്നവർ അങ്ങനെ തന്ന് കരുതട്ടെ – ഇനി അതല്ല അതു ദിവ്യമായ ഒന്നാണ്; ഷെയർ ചെയ്യാൻ പറ്റാത്ത അമൂല്യമായ എന്തെങ്കിലുമൊക്കെയാണ് എന്നു കരുതുന്നവർ അങ്ങനെ കരുതട്ടെ… ആ വിശ്വാസം തെറ്റാണെന്ന് ആരും പറഞ്ഞു വരില്ല. നിങ്ങൾക്കത് ശരിയാണെന്നു തോന്നുന്നിടത്തോളം നിങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കണം. തെറ്റ് ചെയ്യാതിരിക്കാനും ശ്രമിക്കണം. പിന്നീട് കുറ്റബോധത്തിൽ അകപ്പെട്ട് നീറിപ്പുകയാതിരിക്കാനെങ്കിലും ആ വിശ്വാസം ഉപകരിക്കും.

സെക്സിനെ പ്രാക്റ്റിക്കൽ ജീവിതത്തിന്റെ ഭാഗമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കുമാരീകുമാരന്മാർ നിരവധിയാണ്. ഇത്തരക്കാർക്കിടയിൽ, കൊടിപാറിച്ച പ്രേമത്തിനിടയില്‍ വന്നു ചേരുന്ന ക്യാമറകളും മൊബൈലുകളും ഇന്നു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍ മുങ്കൂട്ടി കാണേണ്ടതുണ്ട്. അവിടെയാണു പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ഒരു രസത്തിനുവേണ്ടി പകര്‍ത്തുന്ന മുഹുര്‍‌ത്തങ്ങള്‍ വഴിതെറ്റിയോ അല്ലാതെയോ മറ്റുള്ളവരുടെ കയ്യിലേക്കും അവിടുന്ന് നെറ്റിലേക്കും എത്തി കമ്പ്യൂട്ടര്‍ വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നു. ഇതിനുള്ള കരുതല്‍ എടുക്കാന്‍ പ്രാപ്തരായിരിക്കണം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുന്ന പെണ്‍‌കുട്ടികള്‍. അതു പെൺകുട്ടികളുടെ കടമ തന്നെയായിരിക്കണം. അതല്ലാതെ കാമുകന്റെ മധുരവാഗ്‌ചാതുരിയില്‍ മയങ്ങി എല്ലാം പകര്‍ത്തി സായൂജ്യമടയുവാനാണു പ്ലാനെങ്കില്‍ തുടര്‍ന്നു വരുന്ന ദുരിതങ്ങള്‍ അനുഭവിക്കാന്‍ കൂടിയുള്ള മനശക്തി സമാഹരിച്ചു കൊള്ളുക. ചിത്രങ്ങളും വീഡിയോകളും പകർത്തപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധതന്നെ വേണ്ടതുണ്ട്. പിന്നീട് വിലപിച്ചതു കൊണ്ടൊന്നും നേടാനില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്നു തുറന്നു പറയാനുള്ള ആർജവം ഉണ്ടാവേണ്ടതാണ്.

ഇനി ഒരു വീഡിയോ കാണുക…
തമിഴിലാണെങ്കിലും തമിഴറിയാത്തവർക്കുകൂടി ഇതിലെ ആ ഫീലിംങ് മനസ്സിലാക്കാനാവുന്നതാണ്. അല്പമെങ്കിലും തമിഴ് അറിയുന്നവര്‍ ഇതൊന്നു രാണ്ടാവര്‍ത്തിയെങ്കിലും കേട്ടുനോക്കുക… ഒരു പ്രണയനൈരാശ്യമല്ല ഇത്. നുണകൾ പറഞ്ഞ് പർസ്‌പരം പങ്കുവെക്കുകയും അവസാനം എല്ലാം ഇട്ടെറിഞ്ഞുപോയ ഒരു കാമുകനെ ഇതിൽ കാണാം. സകല പരിശുദ്ധിയോടും കൂടി ഉള്ളതെല്ലാം സമർപ്പിച്ച് വിശ്വസിച്ച് സ്നേഹിച്ച ഒരു പെൺകുട്ടിയാണിത്. അവസാനം ഒരു മനോരോഗിയെപോലെ വിലപിക്കുന്നതു കണ്ടില്ലേ! ഇവൾക്ക് തെറ്റിയതെവിടെയാവും? അവൾ ചെയ്യുന്ന പ്രവൃത്തി നോക്കൂ… എങ്ങനെ ന്യായീകരിക്കും ഇതിനെ നമ്മൾ!!

കരിമീനും മധുരവും

sweets at a resort in bangalore
കമ്പനി ടൂർ, അതു വൺഡേ ആവട്ടെ വൺ വീക്കാവട്ടെ സുഖമുള്ള ഒരേർപ്പാടാണ്. എന്റെ കമ്പനിക്കാണെങ്കിൽ ഇടയ്ക്കിടയ്ക്കിതു നടത്താതിരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നു തോന്നിപ്പോവും. കഴിഞ്ഞ പ്രാവശ്യം പോയത് ബാംഗ്ലൂരു തന്നെയുള്ള ഒരു റിസോർട്ടിലേക്കാണ്. പല പ്രാവശ്യങ്ങളിലായി പല റിസോർട്ടുകളിലായി പോയി വന്നിട്ടുണ്ട് എങ്കിലും ഇപ്രാവശ്യം ഒരു പ്രത്യേകതയുണ്ട് – ഇതൊരു മലയാളിയുടെ റിസോർട്ടാണ്. നല്ല മലയാളിത്തനിമയൊക്കെ കാണാം, കഥകളിയും കെട്ടുവള്ളവും കോവിലകത്തിന്റെ മോഡലുകളും കാട്ടി ഹിന്ദിക്കാരുടെ മുമ്പിലൊന്നു ഞെളിഞ്ഞിരിക്കാം എന്നൊക്കെ സ്വപ്നം കണ്ടാണ് തലേന്നാൾ ഉറങ്ങാൻ കിടന്നതു തന്നെ.

ഇങ്ങനെയൊക്കെ കരുതാൻ ഒരു കാരണം ഉണ്ട്. ഒരിക്കൽ വിക്കിപീഡിയയുടെ മീറ്റിംങ് കഴിഞ്ഞ് ഞങ്ങൾ ചിലർ ഫുഡടിക്കാമെന്നു കരുതി ഒരു ഹോട്ടലന്വേഷിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വിക്കൻ രമേശൻ പറഞ്ഞു ഇവിടെ അടുത്ത് വേമ്പനാട് എന്ന പേരിലൊരു ഹോട്ടലുണ്ട്; അവിടെ കരിമീന് നൂറ്റമ്പതു രൂപയേ ഉള്ളൂ എന്നൊക്കെ – വെജിറ്റേറിയൻ എന്നൊക്കെ പറയുമെങ്കിലും കരിമീനെന്നും നൂറ്റമ്പതെന്നുമൊക്കെ കേട്ടപ്പോൾ എനിക്കുവരെ ഒന്നു കഴിച്ചാൽ കൊള്ളാമെന്നായി. കൂടെ ഉണ്ടായിരുന്ന മറ്റു വിക്കന്മാരായ ഷിജുവിനും അനൂപനും ശ്രീജിത്തിനും ജോണിനും പിന്നെ പേരുമറന്നുപോയൊരു പുതുമുഖം താരത്തിനും (അനിൽ എന്നാണെന്നു തോന്നുന്നു) അവിടെ കേറിത്തന്നെ കഴിക്കാമെന്ന നിലയിൽ രമേശൻ കാര്യങ്ങൾ കൊണ്ടെത്തിച്ചു…

കാറിലും ബൈക്കിലുമൊക്കെയായി ഞങ്ങൾ വേമ്പനാടിന്നു മുന്നിലെത്തി… പുറത്തുനിന്നും നോക്കിയാൽ പ്രത്യേകിച്ചൊന്നും തോന്നില്ല; പക്ഷേ അകത്ത് അതിവിശാലമായി തന്നെ കിടക്കുന്നു! എല്ലാം കേരളത്തനിമ! സ്വീകരിക്കാൻ കസവുമുണ്ടും ജുബയും ധരിച്ച കേരളകേസരികൾ തന്നെ വന്നു… വഴിപറഞ്ഞവൻ മുന്നിൽ നടന്നു. ആഥിത്യമര്യാദ അവന്റെ ഓരോ ചലനങ്ങളിലും നിഴലിച്ചു നിന്നു. ഞങ്ങളെ അവൻ ഏതോ ഒരു നിലയിലെ വലിയൊരു അറപോലെ തോന്നിച്ച ഹാളിലെത്തിച്ചു. നിറയെ പടുകൂറ്റൻ നിലവിളക്കുകളുടെ ശോഭയിൽ വൃത്തിയിൽ അലങ്കരിച്ച നല്ലൊരു കോവിലകത്ത് എത്തിച്ചേർന്ന പ്രതീതി. എവിടേ നോക്കിയാലും കേരളബിംബങ്ങളുടെ അതിപ്രസരം – എങ്കിലും ഭംഗിയായിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ തന്നെ കൂടെയുള്ള പല വിക്കന്മാരുടേയും കണ്ണ് അല്പം തള്ളിയോ എന്നൊരു സംശയം; എന്തായാലും എന്റെ കണ്ണല്പം തള്ളിപ്പോയിരുന്നു – ഞാനാ കൂടെയുള്ള പുതുമുഖത്തെ ഒന്നു നോക്കി!!!

Wikipedia - the free encyclopedia that anyone can editപേരുമറന്നു പോയ ആ വ്യക്തി ആദ്യമായി എത്തിയ വിക്കിപീഡിയ മീറ്റപ്പായിരുന്നു അത്. പുള്ളിക്കാരനെ പിന്നീട് വിക്കീപീഡിയയുടെ ഏഴയലത്തുകൂടി കണ്ടില്ല എന്നത് വേമ്പനാട് സന്ദര്‍ശനത്തിന്റെ മറ്റൊരുവശം. ഒരുമണിക്കൂര്‍ മീറ്റപ്പ് കഴിഞ്ഞ് സ്റ്റാര്‍ഹോട്ടലില്‍ പോയി രണ്ട് മണിക്കൂര്‍ വെടിപറഞ്ഞിരിക്കലാണു വിക്കിപീഡിയ മീറ്റപ്പെന്ന് ആ പാവം ധരിച്ചിരിക്കണം. പ്രിയ സുഹൃത്തേ, ഇതു വായിക്കാനിടവരികയാണെങ്കില്‍ ആ തെറ്റിദ്ധാരണ താങ്കള്‍ മാറ്റണം; ഞങ്ങള്‍ക്കും അതൊരു ആദ്യാനുഭവമായിരുന്നു! അവസാനത്തേയും!!

കേരള കരിമീൻവേമ്പനാട് ഹോട്ടലിൽ ഞങ്ങൾ എത്തിയത് അല്പം നേരത്തേ ആയിപ്പോയി. ഭക്ഷണമൊക്കെ ആയി വരുന്നതേ ഉള്ളൂ. കുറച്ചുസമയം ഇരിക്കണം. രമേശൻ അപ്പോൾ തന്നെ ചാടി കരിമീൻ ഇല്ലേ എന്നുചോദിച്ചു… സംഗതി ഉണ്ട് – പക്ഷേ താമസിക്കും. എന്തായാലും ആ മെനു തന്നേക്ക് എന്നായി രമേശ്… മെനുവുമായി ഒരു പെണ്ണുവന്നു. അവളിൽ അത്രവലിയ കേരളതനിമയൊന്നും കണ്ടില്ല. മുട്ടോളം പോലും എത്താത്ത പാവടതന്നെ അവളുടെ വേഷം. പെണ്ണല്ലേ ക്ഷമിച്ചേക്കാം. പെണ്ണിന്റെ മെനുകണ്ട രമേശിന്റെ മുഖം വി.എസിനെ കണ്ട പിള്ളയുടേതു പോലെ ഇരുണ്ടു. അവൻ മെനു മറ്റുള്ളവർക്കു കൈമാറി… എല്ലാവരുടേയും മുഖം ആദ്യം വിവർണമാവുകയും പിന്നെ ഒരു ചെറുപുഞ്ചിരി പടരുകയും രമേശിനെ നോക്കുകയും ചെയ്തു… ഏറ്റവും ചെറിയ ഐറ്റമായ പഴംപൊരിക്ക് 255 രൂപയായിരുന്നു വില!! ബാക്കി മിക്കതിനും ആയിരത്തിലേറെയാണു ചാർജ്… പിന്നെ അവിടെ നടന്ന കാര്യങ്ങൾ ഞാൻ പറയുന്നില്ല! ഒരു സസ്‌പെൻസായിരിക്കട്ടെ!! ഒരുവശത്ത് കുറേ മലയാളികൾ മറുവശത്തും മലയാളികൾ തന്നെ!! അതവിടെ നിൽക്കട്ടെ – കഥയതല്ല. വേമ്പനാടിന്റെ ഉള്ളിൽ കൃത്രിമമെങ്കിലും നല്ലൊരു കേരളീയാന്തരീക്ഷം ഉണ്ടായിരുന്നു…

നമുക്കിനി റിസോർട്ടിലേക്കു തന്നെ വരാംsweets-at-resort

പക്ഷേ, റിസോർട്ടായിട്ടുപോലും വേമ്പനാട് ഹോട്ടലിൽ കണ്ട ഒരു കേരളസ്റ്റൈൽ സെറ്റപ്പ് ഒന്നുംതന്നെ ഇവിടെ ഉണ്ടായിരുന്നില്ല. വനംകൊള്ളക്കാരൻ വീരപ്പന്റെ പേരിലൊരു കിടിലൻ ബാറുണ്ടായിരുന്നു. അതു കിടിലൻ എന്നല്ലാതെ മറ്റൊന്നും പറയാനില്ല! അതു പക്ഷേ കേരളതനിമയിൽ കൂട്ടാനാവില്ലല്ലോ 🙁 കമ്പനിയിൽ നിന്നും രാവിലെ ഒമ്പതുമണിയോടെ ഞങ്ങൾ അവിടെ എത്തി. ബ്രേക്ക്‌ഫാസ്റ്റ് എന്ന ചടങ്ങ് ഭംഗിയായി കഴിച്ചു. ഫുഡൊക്കെ അടിപൊളി തന്നെ – കുറ്റം പറയാനൊന്നും ഇല്ല. പിന്നെ ഒരു മണിക്കൂർ കമ്പനി പ്രസന്റേഷൻ അയിരുന്നു. ഉച്ചഭക്ഷണവും കുഴപ്പമില്ല… പലതരം വിഭങ്ങൾ ഉണ്ടായിരുന്നു. വിളമ്പുന്നവരൊക്കെ മലയാളികൾ തന്നെ. 98 ശതമാനവും മലയാളികൾ തന്നെയായിരുന്നു അവിടുത്തെ ജീവനക്കാർ. കളിപറഞ്ഞും തമാശിച്ചും നമ്മളതിനിടയിൽ കേറി മേഞ്ഞു.

ഫുഡ് കഴിച്ച് കുറച്ച് സ്വീറ്റ്‌സ് ഐറ്റംസ്‌ കൂടി കഴിച്ചേക്കാം എന്നു കരുതി പോയതായിരുന്നു ഞാൻ! സപ്ലേ ചെയ്യാൻ നിൽക്കുന്ന പയ്യൻസ് എന്നെ ഒന്നു നോക്കി. പിന്നെ പറഞ്ഞു: “ചേട്ടാ, ആ കാണുന്നതൊന്നും തൊട്ടേക്കരുത് – അത്ര നിർബന്ധമാണെങ്കിൽ ഇതാ ഈ ഫ്രൂട്സ് എടുത്തു കഴിച്ചോളൂ”
ഞാൻ ചോദിച്ചു: “അതെന്താ സുഹൃത്തേ, ഒക്കെ പഴയതാണോ? നാളെ കക്കൂസിനു മുമ്പിൽ പാ വിരിച്ച് കിടക്കേണ്ടി വരുമോ?”
“ചേട്ടൻ ഫ്രൂട്‌സ് എടുത്താൽ മതി” സപ്ലയർ പയ്യൻസ് തറപ്പിച്ചു പറയുന്നു!!
“കാര്യമെന്താന്നു വെച്ചാൽ ഒന്നു പറേടാ ഉവ്വേ!!” എന്നായി ഞാൻ.
അന്നേരം മറ്റൊരു പയ്യൻസ് ഇടപെട്ടു…
“ചേട്ടാ, ചേട്ടനൊരു മലയാളി ആയതോണ്ടു പറയുകയാ… ഈ ഫ്രൂട്സിനൊക്കെ ഒരാഴ്‌ചത്തെ പഴക്കമേ ഉള്ളൂ… ആ കാണുന്ന ഐറ്റംസ് ഒക്കെ വളരെ പഴയതാ..”
ഞാനൊന്നു ഞെട്ടി! അവിടെ മനോഹരമായി അലങ്കരിച്ചു വെച്ചിരിക്കുന്ന വിവിധതരത്തിലുള്ള മധുരപലഹാരങ്ങളും ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, ഓറഞ്ച് അടക്കമുള്ള സകലമാന പഴവർഗങ്ങളും എന്നെ നോക്കി കളിയാക്കി കൊഞ്ഞനം കുത്തിക്കാണിക്കുന്നു… ‘ധൈര്യമുണ്ടെങ്കിൽ ഞങ്ങളെ തിന്നു നോക്കെടാ’ എന്നു വെല്ലുവിളിക്കുന്നതു പോലെ…

എന്റെ കണ്ണുകൾ മെല്ലെ ലഞ്ചിനായി അപ്പുറത്ത് നിരത്തി വെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലേക്ക് നീണ്ടു… മനസ്സിൽ ഒരു നിലവിളി ഉയർന്നു… വെറുതേയാണെന്നു കരുതി ഒത്തിരി വെട്ടിവിഴുങ്ങിയല്ലോ ദൈവമേ!! എന്റെ മനസ്സുവായിച്ച ആ മലയാളിസപ്ലൈർ എന്നെ ആശ്വസിപ്പിച്ചു.
“ചേട്ടാ, അതിനൊന്നും ഒരു കുഴപ്പവും ഇല്ല – ഇതു കഴിക്കേണ്ട എന്നേ ഉള്ളൂ… ഇതൊക്കെ അല്പം പഴേതാ”
പുള്ളി എവിടെ നിന്നോ കുറച്ച് വാനില ഐസ്‌ക്രീം എനിക്കു കൊണ്ടുവന്നു തന്നു – “ചേട്ടനിതു കഴിച്ചോളൂ – ഇതു ഫ്രഷാണ്”
അവന്റെ സ്നേഹത്തിൽ എന്റെ മനസ്സു നിറഞ്ഞു – സ്വീറ്റ്സ് കണ്ടാൽ കമഴ്‌ന്നടിച്ച് വീഴുന്ന ഹിന്ദിക്കാരെ ഞാനൊന്നു നോക്കി – വെട്ടിവിഴുങ്ങുകയാണ് – നിരന്നിരുന്ന് എല്ലാവരും…

ഫെയ്‌സ് വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ

A Kerala Model Barber Shop

പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്ടന്റെ ഷോപ്പ്. ജോസുചേട്ടന്റെ ബില്‍‌ഡിങില്‍ ഒരു മൂലയിലായി ഒടയഞ്ചാല്‍ പാലത്തിനു സമീപത്തായിട്ടായിരുന്നു അത്. കപ്പടാമീശയും കുടവയറും ഉണ്ടക്കണ്ണുകളും ഉള്ള ചന്ദ്രേട്ടന്റെ അടുത്തേക്ക് മുടിവെട്ടാനായി പോകുന്നതു തന്നെ അന്നു ഭയമായിരുന്നു. അമ്മയുടെ സാരിത്തലപ്പുപിടിച്ച് ഷോപ്പിലേക്കുള്ള ആ പോക്ക് മനസ്സില്‍ നിന്നും മറയുന്നില്ല… കൊല്ലാൻ കൊണ്ടുപോകുന്നതുപോലെ ഒരു ഫീലിങ്. ശ്വാസം അടക്കിപ്പിടിച്ചിരിക്കും – ഇടയ്ക്കിടയ്‌ക്ക് കണ്ണാടിയിൽ കൂടി അമ്മയെ നോക്കും; അമ്മയെ ഒന്നു കണ്ടില്ലെങ്കിൽ പിന്നെയാകെ വേവലാതിയാണ് – വെപ്രാളമാണ്. അതറിയാവുന്ന അമ്മ കണ്ണാടിയില്‍ ഞാന്‍ നോക്കിയാല്‍ കാണാവുന്ന പാകത്തിനു വന്നു നില്‍ക്കുമായിരുന്നു.

ബാര്‍ബര്‍ഷോപ്പ് അന്നൊരു അത്ഭുതമായിരുന്നു. വളഞ്ഞ കുഴലുകളുള്ള, വെള്ളം തലയിലേക്ക് സ്പ്രേ ചെയ്യാനുള്ള ഒരു വലിയ ബോട്ടില്‍ ആ കടയില്‍ അന്നുണ്ടായിരുന്നു. ഇന്ന്, കീടനാശിനി തളിക്കാനുപയോഗിക്കുന്ന പാത്രം കാണുമ്പോള്‍ ഒരു കൊച്ചുഗൃഹാതുരതയോടെ ആ ബോട്ടിലിനെ ഓര്‍മ്മവരും. തുണിക്കടയില്‍ നിന്നും കിട്ടുന്ന, സിനിമാനടികളായ സുഹാസിനി, മേനക, അംബിക തുടങ്ങിയവരുടെ സാരിയുടുത്ത ഫോട്ടോ പതിച്ച നീളമുള്ള കലണ്ടറുകള്‍ വരിവരിയായി തൂക്കിയിട്ടിരിക്കും. വലിയൊരു കറങ്ങുന്ന മരക്കസേരയുണ്ടായിരുന്നു. അതില്‍ സാധാരണ എല്ലാവരും ഇരിക്കുന്നതു പോലെ ആയിരുന്നില്ല അയാള്‍ എന്നെ ഇരുത്തുക! നീളം കുറവായതിനാല്‍ ആ കസേരയുടെ കൈകളില്‍ മറ്റൊരു പലക വെച്ച് അതിന്റെ മുകളില്‍ കയറ്റി ഇരുത്തുമായിരുന്നു. ഹെലികോപ്റ്ററിന്റെ ചിറകുകൾ പോലെ വലിയ ഒരു ഫാൻ തലയ്ക്കുമുകളിൽ കിടന്നു ശബ്ദത്തോടെ സദാസമയം കറങ്ങിക്കൊണ്ടിരിക്കും. തേപ്പിളകിപ്പോയ ചുമരുകളിൽ പല്ലികളുടെ സംസ്ഥാനം സമ്മേളനം നടക്കുന്നുണ്ടെന്നു തോന്നും. ചന്ദ്രേട്ടന്‍ കത്രികയുമായി കിടികിടി കിടികിടി എന്നു പറഞ്ഞുവരുമ്പോള്‍ അന്നത്തെ സിനിമകളില്‍ കുഞ്ചനും മറ്റും വലിയ കത്രിക കൊണ്ട് മുറ്റത്തെ അലങ്കാരച്ചെടി വെടിനേരെയാക്കുന്നതാണോര്‍മ്മ വരിക. പേടിയായിരുന്നു അന്ന് ആ പരിപാടി മൊത്തത്തില്‍… അന്നു മുടി വെട്ടുന്നതിനും രണ്ടു രൂപയോ മറ്റോ ആയിരുന്നു എന്നാണോര്‍മ്മ!

Face Washing with creamകാലം മാറിയപ്പോള്‍ ഒടയഞ്ചാലും മാറി. തമിഴന്‍‌മാര്‍ കൂട്ടത്തോടെ മലയോരങ്ങള്‍ കൈയടക്കി പരപ്പ, ചുള്ളിക്കര, കൊട്ടോടി, രാജപുരം മുതലായ സമീപസ്ഥലങ്ങളിലെല്ലാം കമല്‍ ഹെയര്‍ ഡ്രസ്സസ് എന്നോ രാജാ ഹെയര്‍ ഡ്രസ്സസ് പേരുള്ള ബാര്‍ബര്‍ ഷോപ്പുകള്‍ പൊങ്ങിവന്നു. കമലഹാസന്റെയും രജനീകാന്തിന്റേയും കടുത്ത ആരാധകരായിരുന്നു ഇവര്‍ എന്നുവേണം കരുതാന്‍. മുരുകന്റെ ഫോട്ടോയും അതിനുമുമ്പില്‍ എരിയുന്ന വിളക്കും നിറയെ ചുവന്ന കുറികളുമൊക്കെയായി ഭക്തിയുടെയും ആരാധനയുടേയും ഓരു മായികാവലയത്തിലാണ്‌ അണ്ണന്മാര്‍ എന്നു തോന്നി. ഷോപ്പുകള്‍ വളരെ വൃത്തിയുള്ളതായിരുന്നു. വലിപ്പമുള്ള കണ്ണാടികളും കറങ്ങുന്ന നല്ല ടെക്നോളജിയില്‍ ഉണ്ടാക്കിയ കസേരയും ഒക്കെയായി അണ്ണന്മാര്‍ ആളുകളെ കയ്യിലെടുത്തു. സദാ സമയം ടേപ്പ് റിക്കോർഡറിലൂടെ തമിഴ് ഗാനങ്ങൾ ഒഴുകുന്നുണ്ടാവും…

പണിയന്വേഷിച്ചുവന്ന അണ്ണന്മാര്‍ക്കിത് സ്വര്‍ഗമായി… വന്നവര്‍ വന്നവര്‍ നാട്ടില്‍ പോയി വരുമ്പോള്‍ പുതിയ ആളുകളുമായി വന്നു. ചില അണ്ണന്മാര്‍ മലയാളിമങ്കമാരെ വിവാഹം കഴിച്ച് ഇവിടെ തന്നെ സ്ഥിരതാമസമാക്കി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം, ഈ രംഗത്ത് തമിഴന്മാര്‍ വമ്പിച്ച പുരോഗതി കൈവരിക്കുകയും അവരുടെ മക്കളെ ചെന്നൈ മുതലായ പട്ടണങ്ങളില്‍ അയച്ച് ഫാഷന്‍ ടെക്നോളജി പഠിപ്പിക്കുകയും അവര്‍ മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോയി വമ്പന്മാരാവുകയും ചെയ്തു. ചന്ദ്രേട്ടനു പുതിയ തമിഴ്ട്രെന്റില്‍ അടിതെറ്റിയിരുന്നു. തമിഴന്‍ രാജേട്ടന്റെ രാജാ ഹെയര്‍‌ ഡ്രസ്സസ് അവിടെ വെന്നിക്കൊടി പാടിച്ചു. പുതുപുത്തന്‍ ക്രീമുകളിലും തമിഴ് പാട്ടുകളിലും അവര്‍ മലയാളത്തെ പതപ്പിച്ചുകിടത്തി… ഇതു പഴങ്കഥ… അതവിടെ നില്‍ക്കട്ടെ… കാലങ്ങള്‍ക്കു ശേഷം മെല്ലെമെല്ലെ തമിഴ്‌ബാര്‍ബര്‍‌ഷോപ്പുകള്‍ അപ്രത്യക്ഷമായിതുടങ്ങി. ഇന്നിപ്പോള്‍ ഒടയഞ്ചാലില്‍ നാലു ബാര്‍‌ബര്‍ഷോപ്പുണ്ട്.. തമിഴന്‍ രാജേട്ടന്‍ ഷോപ്പ് വാടകയ്ക്ക് കൊടുത്ത് മലേഷ്യയിലോ മറ്റോ ആണെന്നറിഞ്ഞു. തമിഴന്മാരൊക്കെ വെൽസെറ്റിൽഡായി വിദേശവാസം നടത്തിവരുന്നു.

കഥ തുടരുന്നു…
Rajesh K Odayanchalഒരവധിക്കു വീട്ടിലെത്തിയ ഞാന്‍ ചൊവ്വാഴ്‌ച ബാംഗ്ലൂരിലേക്ക് മടങ്ങാന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിയിരിക്കുകയായിരുന്നു. മംഗലാപുരം വഴി വരാം എന്ന ധാരണയില്‍ ഉച്ചയ്ക്ക് 2.30 ആയപ്പോള്‍ തന്നെ കാഞ്ഞങ്ങാട് എത്തി. വെറുതേ ഒന്നു ട്രാവല്‍‌സില്‍ പോയി ചോദിച്ചേക്കാമെന്നു വെച്ചു; ഭാഗ്യത്തിന്‌ ആരോ ഒരാള്‍ ഒരു സ്ലീപ്പര്‍ ക്യാന്‍‌സല്‍ ചെയ്തിട്ടുണ്ടായിരുന്നു – അതെനിക്കുകിട്ടി! ബസ്സിന്റെ സമയം 7.15 ആണ്. അതുവരെ ഉള്ള സമയം കളയുക എന്നത് വലിയൊരു പ്രശ്നമായി. അടുത്തൊക്കെ ബന്ധുവീടുകള്‍ ഉണ്ട്; കൂട്ടുകാരുണ്ട് – പക്ഷേ എന്തോ ഒരു രസം തോന്നിയില്ല. വിനയകയില്‍ പോയി ഒരു സിനിമ കണ്ടേക്കാമെന്നു വെച്ച് അങ്ങോട്ട് പോയി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കിടിലന്‍ പടമാണെന്ന് നെറ്റില്‍ പലരും പാടി നടക്കുന്നത് കണ്ടിട്ട് പോയി കയറിയതായിരുന്നു. പറഞ്ഞതുപോലെ വലിയ സംഭവം ഒന്നുമായിരിന്നില്ല ആ പടം. ഒന്നേമുക്കാല്‍ മണിക്കൂറുകൊണ്ട് പടം തീര്‍ന്നു – പണ്ടാരം കാണേണ്ടിയിരുന്നില്ല എന്ന തോന്നലായിരുന്നു മനസ്സിലപ്പോള്‍.

ഞാന്‍ പറഞ്ഞുവന്നത് ബാര്‍ബര്‍ഷോപ്പുകളെ പറ്റിയായിരുന്നു. അവിടുത്തേക്കു തന്നെ വരാം. തമിഴന്‍‌മാര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ അവിടങ്ങളില്‍ കയറിപ്പറ്റിയത് ഹിന്ദിക്കാരാണ്. ഡല്‍‌ഹിയില്‍ നിന്നും മറ്റും വണ്ടികയറിയെത്തിയ അവര്‍ പുതിയ ട്രെന്റുമായി കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും തമ്പടിച്ചു. സിനിമ കണ്ട് 4.30 വീണ്ടും കാഞ്ഞങ്ങാട് ടൗണില്‍ എത്തിയ ഞാന്‍ അവിടെ ഇരുന്ന മടുത്തു… ഇനിയും സമയം ഒത്തിരി. ഒന്നു ഷേവു ചെയ്തുകളയാം. നാളെ ബാംഗ്ലൂരില്‍ എത്തി ഓഫീസില്‍ പോകേണ്ടതാണ്. ചൊവ്വാഴ്‌ചയായതിനാല്‍ മിക്ക ബാര്‍ബര്‍ഷോപ്പുകളും അവധിയാണ്. ഞാന്‍ സ്ഥിരമായി പോകാറുള്ള മെട്രോപോള്‍ ഹോട്ടലിനു താഴെയുള്ള കടയിലേക്കാണ് ആദ്യം പോയത്. അവിടെ രസകരമാണ്. ഏഴെട്ടു മലയാളികള്‍ ഒന്നിച്ചു പണിയെടുക്കുന്ന ഒരു ബാര്‍ബര്‍‌ഷോപ്പാണത്. ഇവര്‍ക്കിടയില്‍ ശക്തമായ ഗ്രൂപ്പിസം ഉണ്ട്. പാരപണിയും കുനുഷ്‌ടും കുന്നായ്‌മയും ഒക്കെ ഉണ്ടെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. എതിരാളി കാണതെ അവര്‍ പരസ്പരം കണ്ണുകൊണ്ട് ഗോഷ്‌ടി കാണിക്കുകയും മറ്റും ചെയ്യും… അതുകൊണ്ടു തന്നെ അവിടുത്തെ തൊഴിലാളികള്‍ മാറിവന്നുകൊണ്ടേയിരിക്കുമായിരുന്നു… മലയാളികള്‍ ഒത്തൊരുമിച്ച് പണിയെടുക്കുന്ന എല്ലാ മേഖലയിലും കാണുമായിരിക്കും ഇത്തരം വിവരക്കേടുകള്‍. എന്തായാലും അവരുടെ ആ കഥകളി രസമുള്ളൊരു കാഴ്ചയായിരുന്നു. അവിടെ ചെന്നപ്പോള്‍ അതും അടച്ചിട്ടിരിക്കുന്നു. അപ്പോഴാണ് അപ്പുറത്തുള്ള മദര്‍‌ ഇന്ത്യ ടെക്‌സ്റ്റൈല്‍‌സിലെ ചേട്ടന്‍ പറഞ്ഞത് തൊട്ടപ്പുറത്ത് വേറൊരു ബാര്‍ബര്‍‌ഷോപ്പ് ഉണ്ടെന്ന്.

ഇതു മുഴുവന്‍ ഹിന്ദിക്കാരാണ്. എല്ലാവരും നന്നായി മലയാളം പഠിച്ചിട്ടുണ്ട്. ഇവർ ഡൽഹിയിൽ നിന്നും വന്നവരാണത്രേ. കസേരയില്‍ ഇരുന്ന എന്നോട് ഹിന്ദികലര്‍ന്ന മലയാളത്തില്‍ ഒരുവന്‍ ചോദിച്ചു എന്തുവേണമെന്ന്. ഞാന്‍ പറഞ്ഞു ഷേവിങ് മതിയെന്ന്. അയാള്‍ എന്റെ മുഖം തിരിച്ചുമറിച്ചുമൊക്കെ നോക്കി. കണ്ണുകള്‍ക്ക് താഴെ ചെറുതായി കറുത്തിരിക്കുന്നു. ഉച്ചമുതല്‍ ഉള്ള അലച്ചില്‍ ആയിരുന്നല്ലോ – വെയിലത്ത് നന്നേ ക്ഷീണിച്ചിരുന്നു ഞാന്‍. പോരാത്തതിനു പോയി സിനിമയും കണ്ടു… ക്ഷീണം വളരെപ്പെട്ടന്നു തന്നെ എന്റെ മുഖത്ത് പ്രതിഫലിക്കും.

അയാൾ പറഞ്ഞു ഒന്നു വാഷ് ചെയ്താൽ ആ കുറുപ്പുമാറിക്കിട്ടും…
ഞാൻ ചോദിച്ചു എത്ര സമയം എടുക്കുമെന്ന് – സാധാരണ ബെലന്തൂരിലെ ബാർബർഷോപ്പിൽ വെച്ച് ഷേവുചെയ്യുമ്പോൾ അവിടുത്തെ ചേട്ടൻ മുഖം ഏതൊക്കെയോ ക്രീമിൽ വാഷ് ചെയ്തു തരാറുണ്ട്. പതിഞ്ചുരൂപയ്‌ക്ക് ഒരു അരമണിക്കൂർ ഇരുന്നുകൊടുത്താൽ മതിയാവും. അതു കഴിഞ്ഞാൽ നല്ലൊരു റിഫ്രഷർമെന്റ് ഫീൽ ചെയ്യും; ക്ഷീണം പമ്പ കടക്കും. അതോർത്തുപോയി ഞാൻ…
“ഒരു പതിനഞ്ചു മിനുട്സ് മതി സാർ” – ഹിന്ദിക്കാരൻ പറഞ്ഞു…
പതിനഞ്ചെങ്കിൽ പതിനഞ്ച് അത്രേം സമയം പോവുകല്ലോ എന്നായിരുന്നു എന്റെ മനസ്സിലെ ചിന്ത.
“സാർ, വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ” ഹിന്ദിക്കാരൻ എന്നെ വാഷ് ചെയ്യുകയാണെന്നു തോന്നി. ഞാൻ അവന്റെ മുഖത്തേക്കു നോക്കി. വല്ലപ്പോഴുമൊക്കെ ഇവനൊന്നു സ്വയം വാഷ് ചെയ്താലെന്താ എന്നു മനസ്സിൽ കരുതി!
അല്ലെങ്കിൽ തന്നെ എനിക്കെന്താ ഗ്ലാമർ കുറവുണ്ടോ!! ഇവൻ അങ്ങനെ വല്ലതും ഉദ്ദേശിച്ചിരിക്കുമോ!! സേലത്തുനിന്നും വരുമ്പോൾ ട്രൈനിൽ വെച്ചു പരിചയപ്പെട്ട മൂന്നു ചേട്ടന്മാരുംകൂടി എനിക്ക് മാക്സിമം ഇട്ടത് 28 വയസ്സായിരുന്നു. അവസാനം ഞാനെന്റെ വയസ്സുപറഞ്ഞപ്പോൾ അവരൊന്നു ഞെട്ടി. മാംസാഹാരത്തോടും ഫാസ്റ്റ്‌ഫുഡിനോടും കൂടിലടച്ച ആഹാരസാധനങ്ങളോടുമൊക്കെയുള്ള എന്റെ അലർജിയും വെള്ളമടിയില്ലാത്തതുമായ എന്റെ കണ്ട്രോൾഡ് ജീവിതരീതിയാണിതിനു കാരണം എന്നവർ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങുനിന്നോ വന്ന ഈ ഹിന്ദിക്കാരൻ എന്റെ ഗ്ലാമറിൽ തന്നെ കേറിപ്പിടിച്ചിരിക്കുന്നു. മറ്റൊരവസരത്തിലാണെങ്കിൽ “ഒന്നു പോടോ വില്ലേജാപ്പീസറേ“എന്നു പറഞ്ഞു ഞാൻ വരുമായിരുന്നു. പക്ഷേ, അന്നെനിക്കു 7.15 വരെ സമയം കളയേണ്ടതുണ്ട്…
വാഷിങ് എങ്കിൽ വാഷിങ്… നടക്കട്ടെ എന്നു ഞാൻ പറഞ്ഞു. അവനു പുതിയൊരു ഇരയെ കിട്ടിയതിൽ ഗൂഢമായി ചിരിച്ചിരിക്കണം.

എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ രണ്ടു കസേരകളിലായി തലയിലും മുഖത്തും എന്തൊക്കെയോ തേച്ച് പിടിപ്പിച്ച് അർദ്ധനഗ്നരായി രണ്ട് മനുഷ്യകോലങ്ങൾ മലർന്ന് കിടക്കുന്നുണ്ടായിരുന്നു. വിവിധ പെർഫ്യൂംസിന്റെ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നു. ഒരു കസേരയിൽ എന്നേയും ഇരുത്തി. ഏതോ ഒരു ക്രീം എടുത്ത് ബ്രഷ് കൊണ്ട് മുഖത്താകെ തേച്ചു പിടിപ്പിച്ചു! അവസാനം കണ്ണ് അടയ്ക്കാൻ പറഞ്ഞിട്ട് കണ്ണിനുമുകളിൽ അല്പം പഞ്ഞിയും ഒട്ടിച്ചുവെച്ചു ( എന്തോ!! മൂക്കിൽ വെച്ചില്ല – ഭാഗ്യം!!) കുറച്ചു കഴിഞ്ഞപ്പോൾ മുഖമാകെ ഒരു നീറ്റൽ അനുഭവപ്പെട്ടുതുടങ്ങി. കണ്ണാണെങ്കിൽ തുറക്കാനും പറ്റുന്നില്ല. ഇങ്ങനെയാണോ വാഷ് ചെയ്യുക? കാൽ മണിക്കൂർ സമയം ഞാനതു സഹിച്ചു കിടന്നു. ഒന്നെണീറ്റു പോയാൽ മതിയെന്നായി എനിക്ക്. അല്പം കഴിഞ്ഞ് അയാൾ മുഖം നന്നായി കഴുകി തന്നു. ഇത്രേ ഉള്ളൂ. ഇപ്പോൾ ആ നീറ്റലൊക്കെ പോയി. ഞാൻ പുറത്തിറങ്ങി…

എന്തായാലും ഇതിനവൻ എക്‌സ്ട്രാ ക്യാഷ് വാങ്ങിക്കും എന്നെനിക്കു അറിയാമായിരുന്നു. ബാഗ്ലൂരിലും ചെയ്യുന്നതിതു തന്നെ, പക്ഷേ ക്രീം എങ്ങനെ പെയിന്റടിക്കുന്നതുപോലെ തേച്ചുപിടിപ്പിക്കുകയൊന്നും ഇല്ലായിരുന്നു. ഒരു 35 രൂപ ഞാൻ കണക്കുകൂട്ടി; അതു മാക്സിമം ആയിരുന്നു. കയ്യിൽ ഒരു അമ്പതുരൂപ എടുത്തുവെച്ചു… എന്നിട്ട് അയാളോട് എത്രയായി എന്നു ചോദിച്ചു.
“മുന്നൂറ് രൂപ”
“മുന്നൂറ്!!”
“അതേ സാർ, ത്രീ ഹണ്ട്രഡ്” മലയാളത്തിൽ പറഞ്ഞത് എനിക്കു മനസ്സിലായില്ലാ എന്നു കരുതിയിട്ടാവണം അയാൾ ഭവ്യതയോടെ അത് ഇംഗ്ലീഷിലാക്കി ത്രീ ഹണ്ട്രഡ് എന്നു വീണ്ടും ആവർത്തിച്ചു…
ഞാൻ ചോദിച്ചു: “അപ്പോൾ ഫെയ്സ്‌വാഷിങ്ങിനെത്രയാ?”
“സാർ, ഫെയ്സ് വാഷിങിന് 270 രൂപ, ഷേവിങിനു 30 രൂപ.”
എന്തു പറയാൻ, ഞാൻ നൂറിന്റെ മൂന്ന് നോട്ടുകൾ എടുത്തു കൊടുത്തിട്ട് മിണ്ടാതെ സ്ഥലം വിട്ടു…

ഒരു പെണ്ണുകാണല്‍ ചടങ്ങിന്റെ ഓർമ്മയ്ക്ക്!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

കുറേയേറെയായി ആള്‍ക്കാര്‍ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ തോണ്ടാന്‍ തുടങ്ങിയിട്ട്! എന്താ പെണ്ണുകെട്ടാന്‍ പ്ലാനില്ലേ? ഇങ്ങനെ നടന്നാല്‍ മതിയോ! ഒരു കുടുംബവും പ്രാരാബ്ധവുമൊക്കെ വേണ്ടേ … ചോദ്യങ്ങള്‍ കേട്ടു മടുത്തു. പെണ്ണുകെട്ടാതെ ജീവിക്കുന്നത് ഏതാണ്ട് അപരാധം പോലെ!! ഇവിടെ ബാംഗ്ലൂരില്‍ പലരോടും പ്രേമത്തിലാണെന്ന അഭ്യൂഹം മറ്റൊരു വശത്ത്; നാട്ടില്‍ പോയാല്‍ നാട്ടുകാരും പറയുന്നത് ഇതൊക്കെ തന്നെ… അവർക്ക് സങ്കല്പങ്ങളേറെയാണ് – ‘ബാംഗ്ലൂരല്ലേ!! കുടുംബം മാതിരി തന്നെയാവും ജീവിതം അല്ലേ!’ ഇവിടെ പ്രേമിച്ച് ഉന്മത്തരായി ജീവിതം ആസ്വദിക്കാന്‍ വരുന്നതാണെന്ന വിശ്വാസമോ എന്തോ…

കുറച്ചുനാള്‍ ലീവെടുത്ത് വീട്ടില്‍ പോയി വന്നാല്‍ കൂട്ടുകാരുടെ ചോദ്യവും മറ്റൊന്നല്ല; പെണ്ണുകണ്ടില്ലേ എന്ന്!! ഇതൊക്കെ കേട്ടുകേട്ടാവണം, ഞാന്‍പോലുമറിയാതെ പെണ്ണുകാണല്‍ എന്ന ചടങ്ങ് എന്റെ മനസ്സില്‍ മെല്ലെ ഉരുവം കൊണ്ടു. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ രൂപീകരണവുമായ് നന്നേ ബന്ധപ്പെട്ടു കിടക്കുന്ന പെണ്ണു കാണല്‍ ചടങ്ങിന്റെ ദൃശ്യം ഉള്ളില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞു വരാന്‍ തുടങ്ങി. സുന്ദരിയും സുശീലയുമായ ഒരു പെണ്ണ് നാണം കുണുങ്ങിയായി വന്ന്, വാതില്‍പ്പടി ചാരി ഇടയ്ക്കൊക്കെ എന്നെ എത്തിനോക്കി തുടങ്ങി; ചായയുമായി മന്ദം മന്ദം വന്ന് ഏഴുതിരിയിട്ട നിലവിളക്കുപോലെ അവള്‍ എന്റെ മുന്നില്‍ ജ്വലിച്ചുയര്‍ന്നു. അവ്യക്തമെങ്കിലും ആ മുഖം എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി – ഉടനെ അതിനൊരു മൂര്‍ത്തരൂപം നല്‍കി പ്രതിഷ്ഠ നടത്തണം.

ഷെറിന്‍. പഴയകൂട്ടുകാരിയാണ്‌. ഒന്നിച്ചു പഠിച്ചവള്‍. ടൗണിലൊരു ഹോസ്പിറ്റലില്‍ അവള്‍ ജോലി ചെയ്യുന്നു. ഒരിക്കല്‍ ബാങ്കില്‍ പോയി വരുന്ന വഴിക്ക് അവളുടെ ഹോസ്പിറ്റലിനു മുന്നിലൂടെ വന്നപ്പോള്‍ ഒന്നു വിളിച്ചേക്കാമെന്നു കരുതി.
“എടാ, ഇങ്ങോട്ടു വാടാ – കുറേ ആയില്ലേ കണ്ടിട്ട്, ഞാനിപ്പോള്‍ ഫ്രീയാണ്‌. നീ ഇങ്ങോട്ട് വാ”
ഞാന്‍ കേറി ചെല്ലുമ്പോള്‍ അവളും അവളുടെ മൂന്നു കൂട്ടുകാരികളും അവിടെ ഉണ്ട്. പലതും പറഞ്ഞ് ഞങ്ങള്‍ ഒരു ചായ കുടിച്ചേക്കാം എന്നു കരുതി പുറത്തിറങ്ങി. ചായകുടിക്കുമ്പോള്‍ അവളും ചോദിച്ചു പെണ്ണുകെട്ടാന്‍ പ്ലാനില്ലേ എന്ന്.
“പെണ്ണിനെയൊന്നും കിട്ടാനില്ലല്ലോ ഷെറിന്‍” – ഞാന്‍
“ഞാന്‍ അന്വേഷിക്കണോ – നിനക്കെത്ര പെണ്ണിനെ വേണം!! സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്നു പറഞ്ഞാൽ പെൺപിള്ളേർ ഓടിവരില്ലേ!! ” – അവള്‍
“ആഹാ! അതു കൊള്ളാല്ലോ, എങ്കില്‍ ആവട്ടേ” എന്നായി ഞാന്‍

പിറ്റേന്ന് രാവിലെ ഒരു കോള്‍, ഷെറിന്റേതാണ്‌. “എടാ, ഞാന്‍ നിന്റെ കാര്യം ഇവിടെ എന്റെ ഫ്രണ്ട്‌സിനോട് പറഞ്ഞു, ഇവിടെ ഉള്ള ഒരു ചേച്ചിയുടെ റിലേറ്റീവ് അടുത്തു തന്നെ വര്‍ക്ക് ചെയ്യുന്നുണ്ട് – നീ വാ നമുക്കു പോയി നോക്കാം” എല്ലാം വളരെ പെട്ടന്നായിരുന്നു.

രാവിലെ കാഞ്ഞങ്ങാട് എത്തി ഷെറിനെ വിളിച്ചപ്പോള്‍ അവൾ പറഞ്ഞു നീ ഇങ്ങോട്ട് വാ. ആദ്യം ഇവിടെ ഒരു സ്ക്രീനിങ് ടെസ്റ്റ് ഉണ്ട്. എന്റെ ഫ്രണ്ട്സിനൊക്കെ നിന്നെ ഒന്നു കാണണം! ഈശ്വരാ – ഞാന്‍ ഒരു കാഴ്ചവസ്തുവാകാന്‍ പോകുന്നു എന്ന ചിന്ത എന്നെ വേട്ടയാടി. ഇതെന്താ ആണുകാണല്‍ പരിപാടി ആണോ. ങാ എന്തും വരട്ടെ – ഒന്നുമില്ലെങ്കില്‍ ഒരാണല്ലേ!! നേരെ വിട്ടു അവളുടെ അടുത്തേക്ക്…

ഷെറിനെ കൂടാതെ അഞ്ചാറു സുന്ദരിമാര്‍ – എല്ലാവരുടേയും മുഖത്ത് പുഞ്ചിരി! നല്ല പരിചിതഭാവം എല്ലാ മുഖത്തും ഉണ്ട്. ഞാന്‍ നോക്കി, ഇതില്‍ ആരാവും അവള്‍? രണ്ടുപേരുടെ നെറ്റിയില്‍ നോ വേക്കന്‍സി എന്നറിയിക്കാനെന്നപോലെ സിന്ദൂരമുണ്ട് – അവരെ ഫില്‍ടര്‍ ചെയ്ത് മാറ്റി ഞാന്‍ വീണ്ടും അവരില്‍ അവളെ തെരഞ്ഞു.

അതിലൊരാളെ ചൂണ്ടിക്കാട്ടിയിട്ട് ഷെറിന്‍ പറഞ്ഞു
“ഈ ചേച്ചിയുടെ ബന്ധുവാണു കുട്ടി. കുട്ടി ഇവിടെയല്ല, അവള്‍ വര്‍ക്കുചെയ്യുന്ന സ്ഥലം വേറെയാണ്‌ – വാ നമുക്ക് അങ്ങോട്ടു പോകാം.”
ചേച്ചി സുന്ദരിയാണ്. എനിക്കിഷ്ടപ്പെട്ടു. ചേച്ചിയുടെ ബന്ധുവും ഇതുപോലെയൊക്കെ തന്നെയാവും. ശ്രുതി മധുരമായ ഒരു പേരായിരുന്നു ആ കുട്ടിക്ക്. ഞങ്ങള്‍ രണ്ടുപേരും അവള്‍ വര്‍ക്ക് ചെയ്യുന്നിടത്തേക്കു നടന്നു. കുറച്ചപ്പുറമുള്ള മറ്റൊരു ഹോസ്പിറ്റലില്‍ ആണവള്‍ വര്‍ക്കു ചെയ്യുന്നത്. BPharm ഈ അടുത്ത് കഴിഞ്ഞതേ ഉള്ളൂവത്രേ – റിസൽട്ട് വന്നിട്ടില്ല…

“എടാ, ഞാനവളെ കണ്ടിട്ടൊന്നുമില്ലാട്ടോ – അധികം പൊക്കമില്ലാന്നാണു ചേച്ചി പറഞ്ഞത്… എന്തായാലും എന്റെയത്ര സുന്ദരിയാവാന്‍ വഴിയില്ല!!” ഞാനൊരു രൂപം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മനസ്സില്‍ നാണംകുണുങ്ങിയായ പെണ്‍കുട്ടി വാതില്‍‌പ്പടിക്കു ചാരെ വന്നിരുന്നു പുഞ്ചിരിച്ചു. ഓ പൊക്കം അല്പം കുറഞ്ഞാല്‍ എന്താ കുഴപ്പം! പൊക്കത്തിലല്ലല്ലോ പൊരുത്തത്തിലല്ലേ കാര്യം – മനസ്സ് വെറുതേ തത്ത്വബോധം വിളമ്പുന്നു…

എങ്കിലും ഒരു നെഗറ്റീവ് ചിന്ത എങ്ങനെയോ ഉള്ളിൽ കടന്നുകൂടി… എനിക്കവളെ ഇഷ്ടപ്പെട്ടില്ലെങ്കിലോ? എന്തു പറയും? ഷെറിനും അതൊരു ഫീലിംങാവില്ലേ! ആ കുട്ടിയുടെ മനസ്സിലും കാണില്ലേ ഒത്തിരി സങ്കല്പങ്ങള്‍ – അതിനെയൊക്കെ ചവിട്ടിത്തേച്ച് ‘നിന്നെ എനിക്കിഷ്ടപ്പെട്ടില്ല പെണ്ണേ’ എന്നെങ്ങനെ പറയും? മനസ്സാകെ കലുഷിതമായി… ഒരു മുന്‍‌കൂര്‍ ജാമ്യമെന്ന പോലെ ഞാന്‍ ഷെറിനോടു പറഞ്ഞു, “എടീ, എനിക്കിഷ്ടപ്പെട്ടതോണ്ടു മാത്രം കാര്യമാവില്ല കേട്ടോ – ജാതകം ചേരണം, ഇല്ലം വേറെവേറെ ആവണം….” ഈ ജാതകത്തിനെയൊക്കെ തെറിപറഞ്ഞു നടന്നതിൽ ഞാൻ ആത്മാർത്ഥമായി ഖേദിച്ചു.

“എടാ ആദ്യം നീ പെണ്ണിനെ കാണ്‌ – എന്നിട്ടുപോരെ അതൊക്കെ”
“മതി മതി – ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ”

ഞങ്ങൾ അവിടെ എത്തി. എന്നെ അവിടെ ഒരിടത്ത് ഇരുത്തി ഷെറിൻ ഉള്ളിലേക്കു പോയി. അല്പം കഴിഞ്ഞപ്പോൾ അവൾ വന്നു. “കുട്ടിയിപ്പോൾ വരും – ഞാൻ വിളിക്കാൻ പറഞ്ഞിട്ടുണ്ട്” പണ്ടാരം വന്നില്ലേ! അവൾ വാതിൽപ്പടിയിൽ നിന്ന് ഒളിച്ചു കളിക്കുന്നോ! അല്പം കഴിഞ്ഞപ്പോൾ അവൾ വന്നു… 🙁

കണ്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്നു കാളി!! അയ്യേ! ഇതെന്തു പെണ്ണ്! ബോബുചെയ്ത മുടി അനുസരണയില്ലാതെ പാറി നടക്കുന്നു. മെലിഞ്ഞ് ഒരു കോലുപോലെ. പേരിനു പോലും അവൾക്ക് മുലകൾ ഉള്ളതായി തോന്നിയില്ല… ഇരുണ്ട നിറം. സോഡാക്കുപ്പിക്കണ്ണട വെച്ചിരിക്കുന്നു! ഒരു ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പഠിപ്പിസ്റ്റും ബുജിയുമായ ഒരു കുട്ടിയെപോലെ തോന്നി. പെണ്ണാണെന്നു മനസ്സിലാക്കിയെടുക്കാൻ തന്നെ അല്പം പാടാണ്. ഞാൻ ദയനീയമായി ഷെറിനെ നോക്കി. അവളും ആദ്യമായി കാണുകയാണ്. സംസാരിച്ചപ്പോൾ പെണ്ണ് വിചാരിച്ചതുപോലെയൊന്നുമല്ല. ശരീരം ഒമ്പതിലാണെങ്കിലും നാക്ക് എം എ ക്കാണു പഠിക്കുന്നത് എന്നു തോന്നി…

എനിക്കൊന്നും ചോദിക്കാനും പറയാനും തോന്നുന്നില്ല. ഷെറിൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. “അവൾ ചോദിച്ചു നിന്റെ ഇല്ലം ഏതാണ്?”

“എന്റെ അമ്മ കോഴിക്കോട് കാരിയാ, ഞങ്ങൾക്കങ്ങനെ ഇല്ലമൊന്നും ഇല്ല” ഈശ്വരാ അതും പോയി!! ഇനിയുള്ളത് ജാതകം ആണ്. ഞാൻ പറഞ്ഞു, “നാളെ നീ ഷെറിന്റെ കയ്യിൽ ജനനതീയതി കൊടുക്കൂ, ഞാൻ ജാതകപൊരുത്തം നോക്കാം എന്റെ കയ്യിൽ അതിനുള്ള സോഫ്റ്റ്‌വെയർ ഉണ്ട്”

“എന്നാൽ പിന്നെ ഇപ്പോൾ തന്നെ നോക്കാമല്ലോ” ലാപ്ടോപ്പ് നോക്കി ഷെറിൻ പറഞ്ഞു. ശ്ശെടാ ഇവൾ വിടാൻ ഭാവമില്ലല്ലോ!!
“ഷെറിനേ, ഇതിൽ ചാർജില്ല – നീ നാളെ തന്നാൽ മതി, ബാംഗ്ലൂരെത്തി ഞാൻ വിളിക്കാം”

തിരിച്ചു വരുമ്പോൾ ഷെറിന്റെ വക കമന്റ് – “നീയാകെ ചമ്മിപ്പോയല്ലോടാ – ഇങ്ങനെയാണോ പെണ്ണുകാണാൻ വരിക സ്മാർട്ടാവണം – വാചകമൊക്കെ മാത്രമേ ഉള്ളു അല്ലേ!” ഷെറിൻ വാചാലമാവുകയാ. ഇവൾക്കവളെ ഇഷ്ടപ്പെട്ടോ? ഞാനെന്തു പറയും ഇവളോട്! ഹോ! പണ്ടാരം വേണ്ടായിരുന്നു… വാതിൽപ്പടിക്കപ്പുറം ഇപ്പോൾ ശൂന്യമാണ് – ആ സുന്ദരിയുടെ പൊടിപോലുമില്ല!!

“എടാ ഇക്കാലത്താരാണ് ജാതകമൊക്കെ നോക്കുന്നത്? അതൊക്കെ ഞങ്ങളെ ക്രിസ്ത്യാനികളെ കണ്ടു പഠിക്ക്…” ഷെറിൻ കത്തിക്കേറുകയാണ്… ഇന്നലെ വരെ ജാതകത്തെക്കുറിച്ച് ഞാനും ഇതൊക്കെ തന്നെയാണു ഷെറിനേ പറഞ്ഞു നടന്നത്…! അതിന്റെയൊക്കെ ആവശ്യം ഇപ്പോഴല്ലേ മനസ്സിലാവുന്നത്!

ബാംഗ്ലൂരെത്തി. ഒരു ഒമ്പതുമണിയായപ്പോൾ ഞാൻ ഷെറിനെ വിളിച്ചു – “എടീ അവൾ ജനനതീയതിയും മറ്റു ഡീറ്റൈൽസും തന്നോ?”
“എടാ നമുക്കതു വേണ്ടടാ – അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടില്ലെന്ന്, നീ വിഷമിക്കുകയൊന്നും വേണ്ട കേട്ടോ നമുക്കു വേറെ നോക്കാം…”!!!

എനിക്കുറക്കെ ചിരിക്കണമെന്നു തോന്നി! ഞാൻ വളരെയേറെ സങ്കടം വരുത്തി ചോദിച്ചു, “എന്താടി അവൾ കാര്യം പറഞ്ഞോ?”
“ഇല്ലെടാ, ഞാൻ കൂടുതലൊന്നും ചോദിച്ചില്ല, എന്തിനാ വെറുതേ, എനിക്കും വിഷമമാവും നിനക്കും വിഷമമാവും – അതു വിട്ടേക്ക് – അഹങ്കാരമല്ലാതെ വേറെന്തു പറയാൻ”

മന്നനാർ രാജവംശം

Mannanar, Thiyyar dynasty

തീയ്യ രാജവംശം

കേരള നാടിന് പുരാതന കാലത്ത് വാരുണം എന്നുകൂടി പേരുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണാം. ഐന്ദ്രം, കശേരു, താമപർണ്ണം, ഗഭസ്തിമത്, കുമാരികം, നാഗം, സൗമ്യം, വാരുണം, ഗാന്ധർവ്വം എന്നിങ്ങനെയുളള ഖണ്ഡങ്ങൾ ഭാരത വർഷത്തിലാകുന്നു എന്ന് ഭാസ്കരീയത്തിൽ പറയുന്നു. വരുണാനാമിദം വാരുണം എന്ന വ്യുൽപത്തി പ്രകാരം വരുണൻ രാജാവായിരിക്കുന്ന രാജ്യം എന്നോ, വരുണന്മാരുടെ രാജ്യമെന്നോ ആകാം വാരുണം എന്നതിന്റെ അർത്ഥം. വരുണനെ പശ്ചിമദിക്ക് പാലകനായി അറിയപ്പെടുന്നതിനാൽ വാരുണം പശ്ചിമ ദിക്കിലാണന്നും, പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്തുവെന്ന് പറയപ്പെടുന്ന രാജ്യമാണ് കേരളമെന്നും പറയപ്പെടുന്നു. പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്ത രാജ്യമാണ് കേരളമെന്ന ഐതിഹ്യത്തിന് കേരള രാജാവിനെ തോല്പ്പിച്ചെടുത്തതെന്നും മഴുവെറിഞ്ഞുവെന്നതിന് യുദ്ധം ചെയ്തതെന്നും അർത്ഥമാക്കുന്നതാണ് കൂടുതൽ യുക്തിസഹമായിട്ടുളളത്.

വാരുണിയെന്നത് മദ്യത്തിന്റെ പര്യായമായ സംസ്കൃത പദമാണ്. വരുണൻ ഉത്പാദിപ്പിച്ചത് എന്നതിനാലാണ് മദ്യം വാരുണിയായത്. വരുണൻ എന്നത് അക്കാലത്ത് ഒരു സാമാന്യ നാമമായിരുന്നു. കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരെയെല്ലാം പുരാണ കർത്താക്കൾ വാരുണിയെന്നപദം കൊണ്ടാണ് വ്യവഹരിച്ചിരുന്നതെന്നും, മറവരും, നാടാരും, തീയ്യരും, ചാന്നാന്മാരുമെല്ലാം വരുണ ഗണത്തിൽ ഉൾപ്പെട്ടിരുന്നതായിരുന്നുവെന്നും കരുതാം. ശ്രീരാമൻ രാവണയുദ്ധത്തിനു പോകുമ്പോൾ സമുദ്രതീരത്തുവെച്ച് വരുണനെ തോല്പിച്ച കഥ പ്രസിദ്ധമാണല്ലോ. ശ്രീരാമൻ തോല്പിച്ച വരുണൻ പിൽക്കാലത്ത് നാടാർമാരെന്നറിയപ്പെടുന്നവരുടെ രാജാവായിരിക്കാനാണ് സാധ്യത. കേരളം കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരുടെ കേന്ദ്രമാകയാലും വരുണൻ പശ്ചിമ ദിക്കിലാകയാലും വാരുണമെന്ന പേരിൽ പുരാതന കാലം മുതൽക്കേ പ്രസിദ്ധമായിരുന്ന ഭൂഭാഗമാണ് കേരളമെന്ന് കാണാവുന്നതാണ്.

മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ ചടങ്ങുകളിൽ മറ്റു അവർണ്ണ സമുദായത്തെക്കാൾ പരമാധികാരം തീയ്യർക്കാണ്. നെല്ലിക്കാത്തീയ്യൻ, പരക്കത്തീയ്യൻ, പാലത്തീയ്യൻ, വാവുത്തീയ്യൻ, കാരാട്ട് തീയ്യൻ, പുതിയടത്തീയ്യൻ, കൊടക്കത്തീയ്യൻ, ഒളോറത്തീയ്യൻ എന്നിങ്ങനെ എട്ട് ഇല്ലപ്പേരുകളിലാണ് തീയ്യരെ തെയ്യം തോറ്റത്തിൽ വിശേഷിപ്പിക്കുന്നത്. തീയ്യൻ മുത്താൽ തെയ്യം എന്ന പഴഞ്ചൊല്ല് മലബാറിൽ പ്രചാരത്തിലുണ്ട്. തറവാട്ടിലെ മുത്ത തീയ്യൻ മരിച്ചാൽ അയാളെ തെയ്യമായി സങ്കല്പിക്കുന്നു എന്നാണിതിന്റെ പൊരുൾ. തെയ്യ സമ്പ്രദായത്തിന്റെ ഉത്ഭവവും തീയ്യരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു വേണം കരുതാൻ. കാരണം തെയ്യത്തിന് കലശം വെക്കുന്നത് തീയ്യസമുദായത്തിലെ ആചാരക്കാരനാണ്. ഇയാൾ കലശക്കാരനെന്നറിയപ്പെടും. കോലക്കാരുടെ മേൽ കലശക്കാരന് വമ്പിച്ച ആജ്ഞാധികാരമുണ്ട്. കലശക്കാരൻ വിലക്കുന്ന ഒരു കോലക്കാരന്, കോലം കെട്ടാൻ അനുമതി കൊടുക്കുവാൻ കോയ്മ (നാടുവാഴി) പോലും ആവശ്യപ്പെടുകയില്ല. കലശക്കാരൻ അഥവാ ജമ്മാരി എന്ന തീയ്യനാണ് തെയ്യാട്ടത്തിലെ യഥാർത്ഥ നിയന്താവ്. ഇത് തെയ്യാട്ടത്തിൽ തീയ്യർക്കുള്ള പൗരാണിക സ്വാധീനം വെളിവാക്കുന്നു. തെയ്യത്തിന്റെ ഉത്ഭവം ഉത്തര മലബാറിലേക്കുള്ള തീയ്യരുടെ വരവോടെയാണുണ്ടായതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തീയ്യൻ മുത്താൽ തെയ്യം തുടങ്ങിയ പഴഞ്ചൊല്ല് അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കേരളത്തിൽ മറ്റെങ്ങും തീയ്യർക്ക് കലാപരമായോ, അനുഷ്ഠാന പരമായോ ഇത്തരത്തിൽ മേൽക്കെ ഇല്ല. അതിനാൽ ആ അധികാരം അഥവാ അവകാശം അവർക്ക് പുരാതന രാജപരമ്പരയിൽ നിന്നും ലഭിച്ചതാകാനെ വഴിയുളളു. – കാസർകോട് ജില്ലയിലെ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് ക്ഷണിക്കപ്പെടേണ്ടതായി വളപട്ടണം പുഴക്കും ചന്ദ്രഗിരിപ്പുഴക്കുമിടയിൽ 65 സ്ഥാനങ്ങളാണ് പണ്ടുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവയുടെ എണ്ണം 110 ആയി ഉയർന്നിട്ടുണ്ട്. 45 സ്ഥാനങ്ങൾ കുടി പുതുതായി രൂപം കൊള്ളുകയാണുണ്ടായതെന്ന് വ്യക്തം. ജന സംഖ്യ വർദ്ധനവും, സാമ്പത്തിക രംഗത്ത് വന്ന പുരോഗതിയും വടക്കെ മലബാറിൽ സ്ഥാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഇതിൽ നിന്നും അനുമാനിക്കാം. ഇങ്ങിനെ ക്ഷണിക്കപ്പെട്ട സ്ഥാനങ്ങളുടെ കൂട്ടത്തിൽ തീയ്യരുടെ മാത്രമല്ല, മണിയാണിമാർ, വാണിയർ, ചാലിയർ, മുകയർ, മുക്കുവർ എന്നീ സമുദായക്കാരുടെ സ്ഥാനങ്ങളും ഉൾപ്പെട്ടിരുന്നു. ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ എന്നീ കമ്മാള സമുദായക്കാരുടെ സ്ഥാനങ്ങളും ക്ഷണ പട്ടികയിൽപ്പെടുന്നു. ഇങ്ങിനെ പെരുങ്കളിയാട്ടത്തിന് വന്നുചേരുന്ന സ്ഥാനങ്ങളുടെ പ്രതിനിധികൾ പാരിതോഷികങ്ങൾ സമർപ്പിക്കുന്ന പതിവുണ്ട്. ഇത് സ്വർണ്ണാഭരണമായോ, പണമായോ മറ്റു രൂപത്തിലോ ആവാം. മറ്റിതര സമുദായങ്ങളിലെ സ്ഥാനങ്ങളിൽ കളിയാട്ടം നടക്കുമ്പോൾ ഈ കഴകത്തിൽ നിന്ന് അങ്ങോട്ടും ഇത്തരം ഉപചാരങ്ങൾ ചെയ്യണ്ടതുണ്ട്. തെയ്യം എന്ന ആരാധനാ സമ്പ്രദായവും, അതിനോടനുബന്ധിച്ചുള്ള ഉത്സവങ്ങളും ഈ പ്രദേശത്തെ വിവിധ സമുദായങ്ങളുടെ ഉദ്ഗ്രഥനത്തിനും ഐക്യത്തിനും എത്രമാത്രം അടിസ്ഥാനമായി വർത്തിക്കുന്നുവെന്നതിന് ഇതൊരു തെളിവാണ്. (പേജ് 15 ആര്യ-ദ്രാവിഡ ഘടകങ്ങൾ മലബാറിലെ നാടൻ കലയിൽ. ഡോ. കെ. കെ. എൻ. കുറുപ്പ്)

പുരാതനകാലത്ത് ഭ്രദമായ അടിത്തറയുള്ള ഒരു സമൂഹത്തിനു മാത്രമേ ഇത്തരം സങ്കീർണ്ണവും വിപുലവുമായ ആരാധനാ ക്രമത്തിന് രൂപം നൽകാൻ സാധിക്കുകയുള്ളൂ. – പരശുരാമൻ കേരളത്തിനു വടക്കുളള കർണാടക രാജ്യത്തു നിന്നും ബ്രാഹ്മണരുമായി കടന്നു വന്നത് സ്വാഭാവികമായും കേരളത്തിന്റെ വടക്കെ അറ്റം വഴിയാണ്. അദ്ദേഹം ബ്രാഹ്മണരെ ആദ്യമായി കുടിയിരുത്തിയ സ്ഥലം കേരളത്തിന്റെ വടക്കു ഭാഗത്തുള്ള തളിപ്പറമ്പാണ്. തളിപ്പറമ്പിലേക്കുള്ള കുടിയേറ്റക്കാലത്ത്, അന്നവിടം ഭരിച്ചിരുന്ന വരുണ രാജാവിനെ യുദ്ധം ചെയ്തതോ, മറ്റേതെങ്കിലും വിധത്തിലോ തോൽപിച്ചിരുന്നതിനെയാണ് വരുണനിൽ നിന്നും വീണ്ടെടുത്ത കേരളം എന്നു ചരിത്രകാരന്മാരും ബ്രാഹ്മണ ശ്രേഷ്ഠരും പറയുന്നത് എന്നു കരുതുന്നതിൽ തെറ്റില്ല. അത്തരത്തിൽ ഒതുക്കപ്പെടുകയോ, തോറ്റോടി, കിഴക്കൻ മലകളിൽ രക്ഷ പ്പെടുകയോ ചെയ്ത ഒരു വരുണരാജനും അദ്ദേഹത്തിന്റെതായ തീയ്യ രാജവംശവും കണ്ണൂർ ജില്ലയിൽ നിലനിന്നിരുന്നു. – ഉത്തര കേരളത്തിൽ വളരെ പുരാതനമായ തീയ്യ രാജവംശം നാടു ഭരിച്ചിരുന്നതായി കാണുന്നു. മന്നനാർ എന്നാണ് പ്രസ്തുത രാജാവ് അറിയപ്പെട്ടിരുന്നത്. അവർണ്ണനായ തീയ്യൻ രാജാവാകുക പോയിട്ട് ഭൂപ്രഭുവാകുന്നതു പോലും ആധുനിക സവർണർ സമ്മതിക്കാനിടയുള്ള കാര്യമല്ല. ബ്രാഹ്മണാധിപത്യം ഉറച്ചശേഷം പുതുതായി അത്തരമൊരു രാജവംശത്തിന്റെ ഭരണം അനുവദിക്കാനുമിടയില്ല. അതിനാൽ ബ്രാഹ്മണാധിനിവേശം തുടങ്ങുന്നതിനു മുമ്പായിരിക്കണം മന്നനാർ രാജവംശത്തിന്റെ ഉല്പത്തിയും, ഭരണവും എന്നുവേണം കരുതാൻ. — ഏഴാം ശതകം വരെ തൊഴിൽ അടിസ്ഥാനമാക്കിയ ഗണങ്ങളാണ് തെക്കെ ഇന്ത്യയിൽ ആകമാനം ഉണ്ടായിരുന്നത്. തുടിയൻ (തുടി കൊട്ടുന്നവൻ) പറയൻ (പറ കൊട്ടുന്നവൻ) പാണൻ(കൊട്ടി പ്പാടുന്നവൻ) വലയർ (മീൻ പിടുത്തക്കാരൻ) വണികർ (കച്ചവ ടക്കാർ) ഉഴവർ (കൃഷിക്കാർ) എന്നീ ഏഴുതരം തൊഴിൽ വിഭാഗ ങ്ങളാണുണ്ടായിരുന്നതെന്ന് ഇളംകുളം കുഞ്ഞൻപിള്ള പുറനാനൂറ്, പത്തുപാട്ട് എന്നീ തമിഴ് കൃതികളെ ആധാരമാക്കി ചുണ്ടിക്കാട്ടിയിട്ടുണ്ട്. (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ – ഇളംകുളം കുഞ്ഞൻപിള്ള)

കിർഗിസ്ഥാനിലെ തിയാസ് താഴവരക്കടുത്തുള്ള തീയൻഷാൻ മലനിരകളിൽ നിന്നും ഏഴായിരം വർഷം മുമ്പ്, ഹാപ്ലോഗുള് (എൽ) എന്നു നരവംശ ശാസ്ത്രജ്ഞന്മാർ നാമകരണം ചെയ്തി ട്ടുള്ള ഒരു സംഘം ജനത ഇന്ത്യയിലേക്കു യാത്ര തിരിച്ചു. ഇന്ത്യയിലെത്തിയവരിൽ ഒരു വിഭാഗം തെക്കു പടിഞ്ഞാറു സഞ്ചരിച്ച് സിന്ധു നദീതടത്തിലെ പഞ്ചാബിലെത്തി. ഇവർ സേകോൻ എന്ന പേരു സ്വീകരിച്ചു. രാജസ്ഥാനിലെത്തിയവർ കവർ എന്നാണ് അറിയ പ്പെട്ടത്. ബംഗാൾ, മണിപ്പൂർ, കൊറിയ എന്നിവിടങ്ങളിലേക്കും ഈ സമൂഹം കുടിയേറിയിട്ടുണ്ട്. ഇവരിൽ ചില വിഭാഗം പേരിനോടൊപ്പം തിയ്യം എന്നു ചേർത്തു തുടങ്ങി (തീയൻഷാൻ എന്ന ആരുഡനാമം). (ആദിമ ഇന്ത്യക്കാർ – നമ്മുടെ പൂർവ്വികരുടെ കഥ; നമ്മൾ എവിടെ നിന്നും വന്നുവെന്ന കഥ – ടോണി ജോസഫ് (വിവർത്തനം: പ്രസന്ന കെ വർമ്മ) (https://www.google.co.in/books/edition/Early_Indians_Malayalam/rngYEAAAQBAJ?hl=en&gbpv=0&kptab=overview)

ഒരു വലിയ വിഭാഗം കർണാടകയിലെ കുടകിലും, തമിഴ്നാട്ടിലെ നീലഗിരിയിലും താവളമുറപ്പിച്ചു. അവിടെ നിന്നും വീണ്ടും തെക്കു പടിഞ്ഞാറേക്കു നീങ്ങിയവരാണ് മലബാറിലെ തീയ്യ സമൂഹം. കർണ്ണാടകയുടെ അതിർത്തി മുതൽ കോരപ്പുഴയുടെ തീരം വരെ യാണ് തീയ്യദേശം. മലബാറിലെ ഏറ്റവും പഴക്കമുള്ള ജന സമൂഹ മാണിവർ. സിന്ധുനദീതട സംസ്കാരത്തിന്റെ കാലത്ത് ഈ ‘ഇന്തോ -ആര്യൻ സമൂഹം മലബാറിൽ ഉണ്ടായിരുന്നു. (ഡോ. എൻ.സി ശ്യാമളൻ – മലയാള മനോരമ ദിനപ്പത്രം. 2011 ഡിസം. 18)

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനു വടക്ക് കിഴക്കായി ഏരുവശ്ശി എന്ന പ്രദേശത്ത് കേന്ദ്രീകരിച്ചായിരുന്നു ഇന്നറിയപ്പെടുന്ന മന്നനാർ രാജാക്കന്മാർ നാട് ഭരിച്ചിരുന്നത്. മന്നനാർ രാജവംശം തീയ്യരുടെതായിരുന്നു. മന്നനാർമാരെ അഞ്ചരമനക്കൽ വാഴുന്നവരെന്നായിരുന്നു പറഞ്ഞിരുന്നത്. മുത്തേടത്തരമന, ഇളയെടത്തരമന, പുത്തൻ അരമന, പുതിയെടത്തരമന, മുണ്ടായ അരമന എന്നിങ്ങനെ അഞ്ച് അരമനകൾ ഈ രാജവംശത്തിന്റെതായിട്ടുണ്ടായിരുന്നു. അവിടെ അന്നത്തെ വയക്രമം അനുസരിച്ച് അഞ്ച് കുറുവാഴ്ചയായിട്ടായിരുന്നു കുടുംബങ്ങൾ താമസിച്ചിരുന്നത്.

നാട്ടുകാർ യോഗം ചേർന്നു അരിയിട്ടു വാഴിച്ചിട്ടാണ് മന്നനാർ അധികാരമേൽക്കുന്നത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന ആൾക്കു മാത്രമേ മന്നനാർ എന്ന പദവി ലഭിക്കുകയുള്ളു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും, അരിയിട്ടു വാഴ്ച കഴിഞ്ഞശേഷം മന്നത്തി എന്ന സ്ഥാനം നൽകുന്നു. കുടുംബത്തിലെ മൂത്ത സ്ത്രീക്ക് അമ്മച്ചിയാർ എന്നായിരുന്നു സ്ഥാനപ്പേർ. ഇത് പിന്നീട് ലോപിച്ച് മച്ചിയാർ എന്നായി മാറിയിരുന്നു. മന്നനാർ വംശക്കാർ മറ്റിതര വർഗ്ഗത്തെപ്പോലെ മരുമക്കത്തായക്കാരായിരുന്നു. അതിനാൽ മന്നത്തിക്കും മക്കൾക്കും അരമനയിലെ സ്വത്തിന് അവകാശമില്ലായിരുന്നു. മന്നനാർ എഴുന്നെളളുമ്പോൾ നായർ പടയാളികൾ വാളും പരിചയുമായി അകമ്പടിയായി നടക്കുമായിരുന്നു.

എരുവശ്ശിയിലെ പാടിക്കുറ്റി ക്ഷേത്രമാണ് മന്നനാർ വംശത്തിന്റെ പരദേവതാക്ഷേത്രവും കുലദൈവവും. അവിടെ നടക്കുന്ന അരിയിട്ടു വാഴ്ചയിലാണ് പുതിയ മന്നനാരെ മന്നനായി അവരോധിക്കുന്നത്. മുത്തപ്പൻ ദൈവത്തിന്റെ വളർത്തമ്മയായ പാടിക്കുറ്റിയമ്മ എന്ന പാർവ്വതിക്കുട്ടിയമ്മയെ പ്രതിഷ്ഠിച്ചാരാധിച്ചു വരുന്ന ഏക ക്ഷേത്രമാണ് പാടിക്കുറ്റിക്ഷേത്രം.

ചിറക്കൽ കോലത്തിരി രാജാവുപോലും മന്നനാരെ ബഹുമാനിച്ചാദരിച്ചിരുന്നു. മന്നനാർ ചിറക്കൽ കോവിലകത്തു നിന്നും അമൃതേത്തു കഴിക്കുകയാണെങ്കിൽ, തളിരില മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും, പ്രത്യേകം പാകം ചെയ്ത് ചോറു മാത്രമേ വിളമ്പാവു എന്നും ചിറക്കൽ കോവിലകത്തെ പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തളിരിലക്ക് പട്ടില എന്നു പറയുന്നു. ക്ഷത്രിയർക്കു ചോറു വിളമ്പുമ്പോൾ ഇലവാട്ടി വെച്ചു, സമ്മാനിച്ച് വിളമ്പണമെന്നും, പ്രത്യേകമായി വെച്ച ചോറു മാത്രമേ വിളമ്പാവു എന്നും കേരളോല്പത്തിയിൽ നിശ്ചയിച്ചു കാണുന്നു. മന്നനാർ തീയ്യനാണെങ്കിലും, രാജാവാകയാൽ ക്ഷതിയ പദവിക്കുചിതമായ വിധത്തിൽ എന്ന നിലയിലായിരിക്കാം ഇപ്രകാരം ആചാരങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ – ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ – 1981 നവംബർ – കേരള സാഹിത്യ അക്കാദമി)

ചിറക്കൽ കോവിലകത്ത് ഏർപ്പെടുത്തിയിട്ടുള്ള വിശിഷ്ട ആതിഥ്യവും, മന്നനാർ ശബ്ദശൈലിയും, അരമനയെന്ന രാജധാനിയും, പല്ലക്ക് മുതലായ അക്കാലത്തെ രാജചിഹ്നങ്ങളും, അരിയിട്ടു വാഴ്ചയും, അഞ്ചുകുറും എല്ലാം കൂടി ചേർത്തുവെച്ചു നോക്കുമ്പോൾ കേരളത്തിലെ പുരാതനമായ രാജവംശമാണിതെന്നു കാണാവുന്നതാണ്. കോട്ട, കൊട്ടാരം, കൊട്ടിൽ, കൊട്ടുമ്പുറം, അര മന എന്നീ അഞ്ചു സ്ഥാപനങ്ങൾക്കും അധിപതിയായിരുന്നു മന്നനാർ.

ഏരുവശ്ശിയിലെ മുയിപ്ര എന്ന സ്ഥലത്തുളള മുത്തേടത്ത് അരമനയാണ് ശ്രീ മുത്തപ്പന്റെ ആരൂഢസ്ഥാനമെന്നു കരുതപ്പെടുന്നു. എരുവശ്ശിപ്പുഴയിലെ തിരുവഞ്ചിറയിൽ കുളിക്കുമ്പോൾ പാടിക്കുറ്റിയമ്മ എന്ന പാർവ്വതിക്കുട്ടിയമ്മയുടെ കൈകളിൽ വന്നു പെട്ട അജ്ഞാത ആൺശിശു പിന്നീട് വളർന്ന് വീരനാവുകയും, അധഃസ്ഥിതരുടെ നായകനായ ദൈവക്കരുവായി മാറുകയും ചെയ്തുവെന്നാണ് മുത്തപ്പനെക്കുറിച്ചുള്ള ഐതിഹ്യം. മുത്തപ്പൻ വടക്കെ മലബാറിലെ ജനകീയ ദൈവമാണിപ്പോഴും. വടക്കെ മലബാറിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ ഏറ്റവും ജനപ്രിയ ദേവ സങ്കല്പമാണ് ശ്രീമുത്തപ്പൻ. ജനസമൂഹത്തിന്റെ പ്രഥമരക്ഷാ പുരുഷനാണ് സഞ്ചാരദൈവമെന്നറിയപ്പെടുന്ന മുത്തപ്പൻ. മുത്തപ്പന്റെ ജൈത്രയാത്രയെ “ദേശം ചവിട്ടിമാടൽ’ എന്നാണു പറയുന്നത്. അതുപോലെ തന്നെ സുപ്രസിദ്ധനായ കതിവന്നൂർ വീരൻ തെയ്യവുമായും മുത്തേടത്തരമന ബന്ധപ്പെട്ടിരുന്നുവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കതിവന്നൂർ വീരനായി മാറിയ മാങ്ങാട് മന്ദപ്പൻ കല്ല്യാശ്ശേരിയിൽ നിന്നും പുറപ്പെട്ട് വേട്ടയ്ക്കായി മലയിലേക്കു പോകുമ്പോൾ കാവുമ്പായി കഴിഞ്ഞ് എത്തിച്ചേർന്നത് എരുവശ്ശിയിലാണ്. എരുവശ്ശിയിലെ മുത്തേടത്തരമനയിൽ ചെന്ന മന്ദപ്പനെ രാജാവായ മന്നനാർ വരവേറ്റു. “ഏഴിനും മീത്തൽ പോകേണ്ട നീ മന്ദപ്പാ, എന്റെ കൂടെ ഇരിക്കാം നിനക്ക് മന്ദപ്പാ’ എന്ന് മന്നനാർ പറയുന്നതായി കതിവന്നൂർ വീരൻ തെയ്യത്തിന്റെ തോറ്റത്തിലുണ്ട്.

ഗോത്ര കാലഘട്ടത്തിൽ കന്നുകാലി വളർത്തലും, കൃഷിയുമായിരുന്നു മുഖ്യതൊഴിൽ. കന്നുകാലികളെ തളയ്ക്കുന്ന സ്ഥലം മൻറം എന്നറിയപ്പെട്ടിരുന്നു. ഇത് തമിഴ് പദമാണ്. സാർവ്വത്രികമായ രാജ വാഴ്ചയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ്, നാട്ടുകൂട്ടങ്ങളും മൻറം എന്നറിയപ്പെട്ടിരുന്നു. ഗോത്രത്തിലെ പ്രായപൂർത്തിയായവരെല്ലാം മൻറത്തിലെ അംഗങ്ങളായിരുന്നു. ആദിചേര രാജാക്കന്മാരുടെ കാലത്ത് (എ.ഡി. 100-400)പ്രായപൂർത്തിയായ നാട്ടുകാർ മൻറത്തിൽ ഒത്തുചേർന്നു നാട്ടിലെ തർക്കങ്ങൾക്കു തീർപ്പു കല്പിച്ചിരുന്നു. മൻറം സമ്മേളിക്കുന്ന സ്ഥലം പിന്നീട് “മന്ന’മായി അറിയപ്പെട്ടു, മൻറത്തിന്റെ നാഥൻ മന്നനുമായി. മരച്ചുവട്ടിലായിരുന്നു സാധാരണയായി മൻറം സമ്മേളിച്ചിരുന്നത്. ഓരോ ഗോത്രത്തിനും ഇത്തരത്തിൽ ഓരോ പ്രത്യേക മരച്ചുവടുണ്ടാവുകയും, ആ മരം അവരുടെ ഗോത്രവൃക്ഷമായിത്തീരുകയും ചെയ്തു. കടമ്പും, വേപ്പും, വേങ്ങയും, പാലയും, ആലും, അരയാലും, പനയും ഇപ്രകാരം അവരുടെ ഗണചിഹ്നം അഥവാ കാവൽവൃക്ഷമായി മാറി. കാവൽവൃക്ഷം മുറിക്കുക എന്നാൽ ശത്രുവിനെ കീഴ്പ്പെടുത്തുക എന്നാണർത്ഥം. ചേരരുടെ കാവൽവൃക്ഷം പനയായിരുന്നു. തെങ്ങുകൃഷി വ്യാപിക്കുന്നതു വരെ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം പനകളുണ്ടായിരുന്നുവെന്ന കാര്യം ഓർക്കുക.

തമിഴ് വാക്കായ മൻറമാണ് മന്നമായത്. മന്നത്തിന്റെ അധിപൻ മന്നനുമായി എന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. എരുവശ്ശിയിലെ മന്നനെ ബഹുമാന സൂചകമായി ആർ എന്ന പൂജക ബഹുവചനം ചേർത്തു മന്നനാർ ആയിട്ടാണ് സംബോധന ചെയ്യുന്നത് (വൈദ്യർ, ജ്യോത്സ്യർ തുടങ്ങിയവ പോലെ) അതുപോലെ മന്നന്റെ ഭാര്യയെ അമ്മച്ചിയാർ എന്നു പറയുന്നതും പുജക സംജ്ഞയാണ്. മന്നൻ, മന്നവൻ എന്നീ പദങ്ങൾക്ക് രാജാവെന്നാണ് ഡോ. ഹെർമൻ ഗുണ്ടർട്ട് അർത്ഥം നൽകിയിട്ടുള്ളത്. വാച്യാർത്ഥം പരിഗണിച്ചാൽ ശ്രഷ്ഠനായ രാജാവായതിനാലാണ് എരുവശ്ശിയിലെ മുത്തേടത്തര മനയിൽ വാണ രാജാവിനെ മന്നനാർ എന്നു വിളിച്ചിരുന്നതെന്നു കരുതാം. കേരളത്തിൽ ആകെ രണ്ടിടത്തു മാത്രമേ അരമനയുള്ളതായി ചരിത്രത്തിൽ കാണുന്നുള്ളൂ. അതിൽ ഒന്ന് തളിപ്പറമ്പ് എരുവശ്ശിയിലെ മന്നനാർക്കും മറ്റൊന്ന് ബ്രാഹ്മണ ഗുരുവായറിയപ്പെടുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കും. ഇതിൽ നിന്നും മന്നനാരുടെ അക്കാലത്തെ രാജപ്രൗഢി എന്തായിരുന്നുവെന്നു കണക്കാക്കാവുന്നതേയുള്ളൂ.

മന്നനാർ രാജവംശത്തെപ്പറ്റി ആദ്യമായി വിശദമാക്കിയിട്ടുള്ളത് മലയാളിപോലുമല്ലാത്ത വില്യം ലോഗനാണ്. ചിറക്കൽ താലൂക്കിലെ മുത്തേടത്ത് അരമനയ്ക്കൽ എന്ന ഈ സ്ഥാപനത്തിന് വിസ്തൃതമായ വനഭൂമികൾ നീക്കികൊടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ മൂപ്പിൽ സ്ഥാനത്തിരിക്കുന്ന ആൾ പുരുഷനാണെങ്കിൽ മന്നനാർ എന്നും സ്ത്രീയാണെങ്കിൽ മക്കച്ചിയാർ എന്നും വിളിക്കുന്നു. ഇവർക്ക് ഇടവക പ്രഭുക്കന്മാരുടെ പദവിയും അധികാരാവകാശങ്ങളുമുണ്ട്. ഇവർ നടത്തുന്ന സ്ഥാപനവും ഇടവകകൾ പോലെ സ്വതന്ത്രപദവി അനുഭവിച്ചിരുന്നു. മന്നനാർ ഇടവക കാര്യങ്ങളുടെ നോക്കി നടത്തിപ്പിനായി പഴയ കാലത്തു പുറത്തേക്കു പോകുമ്പോൾ ഇടവക്കുട്ടി കുലത്തിൽപെട്ട 200 നായന്മാർ അകമ്പടി സേവിച്ചിരുന്നുവത്രെ. മൂത്തേടത്ത് അരമനക്കൽ നടത്തിപ്പ് തീയ്യ സമുദായത്തിൽ (കള്ളുചെത്ത് തൊഴിലായി സ്വീകരിച്ചവർ) പെട്ടവരുടെതാണ്. മക്കച്ചിമാരുടെ ആൺമക്കളാണ് പിന്നീട് മന്നനാർ (മന്നൻ = പ്രഭു) മാരാവുന്നത് അരമനയ്ക്കലെ സ്ത്രീകൾ ഭർത്താക്കന്മാരെ എടുക്കുന്നത് തീയ്യ സമുദായത്തിൽ നിന്നുള്ളവരായിരിക്കണം. തീയ്യ സമുദായത്തിലോ, അതിലും ഉയർന്ന ഒരു സമുദായത്തിലോ പെട്ട പുരുഷന്മാരുമായി ജാരസമ്പർക്കം പുലർത്തിയതിന് സ്മാർത്ത വിചാരത്തിൽ ശിക്ഷിക്കപ്പെട്ട് സ്വസമുദായം പുറംതള്ളുന്ന പ്രതി (ബാഹ്മണസ്ത്രീ) യാണ് ഈ സ്ഥാപനത്തിൽ എത്തുന്നതും അവിടുത്തെ അന്തേവാസിയായിത്തീരുന്നതും. തീയ്യരിലും താണ് ജാതിക്കാരുമായുള്ള വേഴ്ചയിൽ സമുദായ ഭ്രഷ്ടിന്നിരയാവുന്ന പ്രതിയായ സ്ത്രീയെ സ്വീകരിക്കുവാൻ ഇവിടുന്നു കിഴക്കുമാറി പശ്ചിമഘട്ട നിരകൾക്കു കീഴെ വനാന്തരങ്ങളിൽ കുതിരമല എന്ന മറ്റൊരു സ്ഥലവുമുണ്ട് (മലബാർ മാന്വൽ. പേജ് 128-129 ജൂലൈ 2004 പതിപ്പ്) ഇത് മലബാർ മാന്വൽ എഴുതിയ 1887 ലെ സ്ഥിതിയാണ്. മുൻകാല ചരിത്രം ലോഗൻ വിട്ടുകളഞ്ഞതായിരിക്കാം. – ബാഹ്മണമതവും അതിന്റെ ഉപോല്പന്നങ്ങളായ ചാതുർവർണ്ണ്യവും ഉച്ചനീചത്വങ്ങളും ആവിർഭവിച്ചതോടെ, നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന മന്നനാർ രാജവംശത്തിന്റെ ഉത്ഭവത്തെയും, നിലനിൽപ്പിനെയും കുറിച്ച് നിരവധി സവർണ്ണ ചിന്തകൾ ഐതിഹ്യ കഥകളായി ഉത്ഭവിക്കുകയുണ്ടായി.

ചില ഐതിഹ്യ കഥകൾ

ചിറക്കൽ കോവിലകത്തെ അടിച്ചുതളിക്കാരിയായ തീയ്യ യുവതിയിൽ, കാമാതുരനായ കോലത്തിരി രാജാവിന് അനുരാഗമുദിച്ചു. എങ്ങനെയും അവളെ പ്രാപിക്കാനുളള രാജാവിന്റെ വെപ്രാളം മനസ്സിലാക്കിയ കെട്ടിലമ്മ ഇന്നുരാത്രി പത്തായപുരയിൽ വന്നു കൊള്ളാൻ പറയുക – അവളെ ഞാൻ അയച്ചുകൊള്ളാം എന്ന് ഭ്യത്യന്മാരെ ചട്ടം കെട്ടി. ഏറെ നാളായി കൊതിച്ചിരുന്ന തീയ്യത്തിയെ ഇരുട്ടിന്റെ മറവിൽ അനുഭവിച്ച് തമ്പുരാൻ തൃപ്തനായി. പക്ഷെ, പത്ത് മാസത്തിനകം രാജ്ഞി പ്രസവിച്ചു. ഒരാൺകുഞ്ഞ്, കുട്ടി വളർന്നു വന്നതോടെ കോവിലകത്തെ കാര്യങ്ങൾ തലകീഴായി മറിഞ്ഞതു പോലായി. ആയുധ വിദ്യയും അക്ഷരവിദ്യയും പഠി ക്കുന്നതിനു പകരം കുട്ടി തെങ്ങിൽ ചാടി കയറുകയും കള്ള് ചെത്തിക്കളിക്കുകയും ചെയ്യാൻ തുടങ്ങി. എവിടെയോ ചതി പറ്റിയെന്നു മനസ്സിലാക്കിയ രാജാവ് പത്നിയെ വിളിച്ച് ആക്രോശിച്ചു “ഇപ്പോൾ പറയണം ആരാണെന്നെ ചതിച്ചത് ? കൊന്നുകളയും ഞാൻ സർവ്വതിനെയും! “ ആര്യപുത്രൻ ഒരു രാത്രി നമ്മെ വഞ്ചിച്ച് അടിച്ചു തളി ക്കാരിയോടൊപ്പം ഉറങ്ങി യ തോർക്കുന്നില്ലേ? കാര്യക്കാരനെ വിളിക്കൂ അയാൾക്ക് നിജസ്ഥിതി അറിയാം. അന്ന് പത്തായപ്പുരയിൽ അടിച്ചു തളിക്കാരിയുടെ വേഷത്തിൽ എത്തിയത് നാമായിരുന്നു. കാമാവേശത്താൽ അങ്ങ് ഒന്നും ശ്രദ്ധിച്ചില്ല. മനസ്സിൽ മുഴുവൻ അടിച്ചു തളിക്കാരിയായ തീയ്യത്തിയുടെ വിചാരമായതിനാൽ അന്നുണ്ടായ പുത്രനും അതേ ഗുണം കിട്ടിയതാകണം.” രാജാവ് ലജ്ജിച്ചു സ്ഥലം വിട്ടു. താനും തന്റെ വംശവും അകപ്പെട്ട ദുഃസ്ഥിതിയിൽ നിന്നും കരകയറുവാൻ രാജാവ് ഒന്നേ വഴി കണ്ടുള്ളു. രാജ്ഞിയെയും മകനേയും നാടുകടത്തുക. അവരെ കിഴക്കൻ മലയോര മേഖലയായ എരുവശ്ശിയിലേക്ക് നാടുകടത്തുകയും, അവിടെ വളക്കൈ പാലത്തിനക്കരെയുള്ള നാട് അവർക്ക് ജീവിക്കാനായി പതിച്ചു നൽകുകയും ചെയ്തു. ആ കുട്ടിയാണ് പിന്നീട് മന്നനാർ ആയതെന്നാണ് പുതുതായി പിറന്ന ഒരെതിഹ്യം.

മറ്റൊരു കഥ

മൂഷിക രാജവംശത്തിന്റെ ആസ്ഥാനമായ ഏഴിമലയിലെ മാടായിക്കടുത്ത്, ചെങ്ങൽ കോവിലകത്തെ ഒരു യുവതി പുഴയിൽ കുളിക്കുമ്പോൾ പെട്ടെന്ന് ചുഴിയിൽപെട്ട അവൾക്ക് നീന്തിക്കയറാനായില്ല. ഈ കാഴ്ച കണ്ട് തോഴിമാർ അലമുറയിട്ടു കരയുന്നതിനിടെ, പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങിൽ നിന്നും കള്ളുചെത്തുകയായിരുന്ന ഒരു തീയ്യൻ പുഴയിലേക്കെടുത്തു ചാടി, കുമാരിയെ രക്ഷിച്ച് കരയിലെത്തിച്ചു. കുമാരിയുടെ പാണിഗ്രഹണം ഒരു തീയ്യൻ നടത്തിയതിനാൽ അവളെ ഭ്രഷ്ടയാക്കാതെ തരമില്ലായിരുന്നു അക്കാലത്ത്, ജീവകാരുണ്യ പ്രവർത്തനമായതിനാൽ ചെത്തുകാരനായ തീയ്യനെ ശിക്ഷിക്കാനും പറ്റില്ല. അതിനാൽ രണ്ടു പേരെയും നാടുകടത്തി- മലയോരമായ എരുവശ്ശിയിലേക്ക്. മലയും അടിവാരവുമായി വലിയൊരു ദേശം അവർക്കു പതിച്ചു കൊടുത്തു. അവിടുത്തെ ഭരണാവകാശവും നൽകി. ആ ദമ്പതികൾക്കുണ്ടായ പുത്രനാണ് ആദ്യത്തെ മന്നനാർ.

പരശുരാമനുമായി ബന്ധപ്പെട്ട കഥ

പരശുരാമനുമായി ബന്ധപ്പെടുത്തിയും ഒരെതിഹ്യം പ്രചാരത്തിലുണ്ട്. വിധവയായ ഒരു നമ്പൂതിരി യുവതി പുനർവിവാഹത്തിന് സമ്മതിക്കണമെന്ന് പരശുരാമനോടപേക്ഷിക്കുന്നു (അന്നു നമ്പൂതിരി സ്ത്രീകൾക്ക് വിധവാ വിവാഹം നിഷിദ്ധമായിരുന്നു). പരശുരാമൻ അവളുടെ അഭ്യർത്ഥന സ്വീകരിക്കുകയും അവളെ ഒരു തീയ്യനെക്കൊണ്ട് വേളി കഴിപ്പിക്കുകയും ചെയ്തു. അവരെ എരുവശ്ശി നാട്ടിൽ താമസിപ്പിക്കുകയും, അവിടുത്തെ രാജ്യഭരണാധികാരം നൽകുകയും, ഭരണ കേന്ദ്രമായി എരുവശ്ശിക്കോട്ട നിർമ്മിച്ചു നൽകുകയും ചെയ്തുവത്രേ !

വേറൊരു കഥ

ചിറക്കൽ കോവിലകത്തെ ഒരു കന്യക ജാര സംസർഗ്ഗത്തിൽ ഗർഭിണിയായി. കോവിലകാംഗമായതിനാൽ തള്ളാനും കൊള്ളാനും വയ്യാതെ രാജാവ് വിഷമിച്ചു. ഒടുവിൽ അഭ്യാസിയായ ഒരു തീയ്യപമുഖന് രാജാവ് കന്യകയെ ദാനം നൽകി. അവർക്ക് ജീവിക്കാനാവശ്യമായ വസ്തു വകകളും കിഴക്കൻ മലയോരത്ത് നൽകി. ഈ തീയ്യ യുവാവിന് ആ നാട് ഭരിക്കാനുള്ള അധികാരവും, കോട്ടയും, കുടുംബക്ഷേത്രവും പണിതു നൽകിയത്. മന്നനാരുടെ ആരംഭം ഇപ്രകാരമായിരുന്നുവെന്നും പറയപ്പെടുന്നു.

ഭാർഗവ രാമായണം എന്ന കാവ്യത്തിൽ മന്നനാർ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. പക്ഷെ ഈ കൃതി ഇപ്പോൾ പ്രചാരത്തിലില്ല. ഈ കഥകളുടെയൊക്കെ ഉദ്ദേശ്യം മന്നനാർ രാജവംശത്തിന്റെ ഉത്ഭവം ചിറക്കൽ കോലത്തിരി രാജാവിന്റേതോ, പരശുരാമന്റേതോ സംഭാവനയാണ് എന്ന് വരുത്തിത്തീർക്കുകയാണെന്ന് മനസ്സിലാക്കുവാൻ പ്രയാസമില്ല. (തെരഞ്ഞെടുത്ത പ്രബ്ന്ധങ്ങൾ – ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ)

മന്നനാർ രാജവംശം അഥവാ മുത്തേടത്തരമന, സ്മാർത്ത വിചാരം നടത്തി ഭ്രഷ്ടാക്കപ്പെടുന്ന അന്തർജനങ്ങളുടെ സങ്കേതമാണെന്ന കഥ, മന്നനാർ വംശത്തിന്റെ പുരാതനത്വത്തെ ഇല്ലാതാക്കാൻ മനഃപൂർവ്വം പ്രചരിപ്പിക്കപ്പെട്ടതാണെന്നും അഭിപ്രായമുണ്ട്. യഥാർത്ഥത്തിൽ അരമനയിൽ സന്തതിയില്ലാത്ത കാലത്ത്, ഒരു ബ്രാഹ്മണ സ്ത്രീയെ ദത്തെടുത്തിരിക്കാമെന്നും, അതാണ് ഈ വിധം പൊടിപ്പും തൊങ്ങലും ചേർത്ത ഐതിഹ്യമാക്കി പ്രചരി പ്പിക്കുന്നതെന്നും കരുതപ്പെടുന്നു. അവസാനത്തെ രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാരുടെ മരണാനന്തരം, ഭ്രഷ്ടയായ ഒരു ബ്രാഹ്മണ സ്ത്രീ മന്നനാർ കോട്ട തനിക്ക് പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ കേസ്സു കൊടുത്തെങ്കിലും, പ്രസ്തുത ബ്രാഹ്മണ സ്ത്രീയെ മന്നനാർ ആചാരപ്രകാരം ദത്തടുത്തിട്ടില്ലെന്ന് ചിറക്കൽ കോലത്തിരി തമ്പുരാൻ കോടതിയിൽ വാദിച്ചതു മുലം പ്രസ്തുത കേസ് തള്ളിപ്പോയ സംഭവം മേൽ വിവരിച്ച ദത്തിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. – എരുവശ്ശിയിലെയും പരിസര പ്രദേശങ്ങളിലേയും ഭൂസ്വത്തുക്കൾ അടുത്ത കാലം വരെയും മന്നനാർ ഭൂമിയായിരുന്നു. ഇപ്പോഴും പല പട്ടയങ്ങളിലും രേഖകളിലും മന്നനാർ ഭൂമി എന്നു രേഖപ്പെടുത്താറുണ്ട്. മന്നനാരുടെ അരമന ഉൾക്കൊണ്ടിരുന്ന സ്ഥലമായ മുത്തേടത്തരമന ഇപ്പോൾ പാടിക്കുറ്റി ക്ഷേത്രം വക സ്ഥലമായിട്ടാണ് കാണപ്പെടുന്നത്.

മലബാറിലെ ബ്രിട്ടീഷ് സ്പെഷൽ സെറ്റിൽമെന്റ് ഓഫീസറായിരുന്ന സി. എ .ഇന്നസ്. 30-3-1905 ന് കോഴിക്കോട് നിന്നും പ്രസിദ്ധപ്പെടുത്തിയ മലയാം ജില്ല ചിറക്കൽ താലുക്ക് 83-ാം നമ്പർ എരുവശ്ശി ദേശത്തിന്റെ സർവ്വ സൈറ്റിൽമെന്റ് റജിസ്റ്റർ പ്രകാരം മുത്തടത്ത് അരമനക്കൽ കേളപ്പൻ മന്നനാർക്ക് എരുവശ്ശി ദേശത്ത് അനവധി ഏക്കർ സ്ഥലം ഉണ്ടായിരുന്നതായി കാണുന്നു. അതിൽ 23 മലകൾ പ്രത്യേകം പട്ടികയിൽ കാണിച്ചിട്ടുണ്ട്. അരീക്കൽ മല, കരിങ്കണ്യാമല, ചെറമ്പാത്താൻ മല, മൊട്ടുമല, മുണ്ടൻ വിലങ്ങമല, വഞ്ചിയറമല, ആടാപ്പറ്റമല, വെള്ളാട്ടം, പാറമല, കറു മ്പത്ത് പാറമല, കള്ളങ്കച്ചേരി മല, എളമ്പനം മല, പള്ളിയമ്പമല, അരിയിടും കളമല, കിളിയാട്ടുപാറമല, കുനായൻപുഴമല, ഒറ്റപ്പുനം മല, വലിയ എളമ്പാലമല, കൊടകൻ കൊറണ്ടിമല, തൊണ്ടൻ കല്ലു മല, വിലങ്ങമല, തരന്നെൻമാവുമല, പുല്ലളത്ത് രണ്ടു ക്ഷേത്രക്കാട് പയ്തൽമല, കിഴക്കേക്കാട് കൊട്ടൻ പിലാവുമല തുടങ്ങി പശ്ചിമ ഘട്ടത്തിന്റെ കിഴക്കെ കർണ്ണാടക അതിർത്തിവരെ വ്യാപിച്ചിരുന്ന ഈ മലമ്പ്രദേശങ്ങളുടെ മാത്രം വ്യാപ്തി 3230 ഏക്കറാണ്. ഇതിനു പുറമെ അരമനകളും മറ്റും സ്ഥിതി ചെയ്തിരുന്ന അരമനപറമ്പ്, കോട്ടമുള്ളപറമ്പ്, മുണ്ടായ അരമനപറമ്പ്, മുണ്ടായ തുണ്ടി, മുണ്ടായ പറമ്പ, അടുക്കളക്കുന്ന് മല, പുനക്കണ്ടിപറമ്പ്, വള്ളിയമ്പമല പറമ്പ്, പുഴയരുവത്ത് പറമ്പ്, പടിക്കുതാഴെകരി, അര മനക്കണ്ടി പറമ്പ്, അടുക്കളകുന്ന് പറമ്പ്, പുതിയടത്ത് പറമ്പ്, മലയന്റെ പറമ്പ്, കരുവെള്ളരി കിഴക്കെകര പറമ്പ്, വെളയമ്പമല പറമ്പ് തുടങ്ങി നിരവധി സർവ്വേനമ്പറുകളിലായുള്ള ധാരാളം കൃഷിഭൂമിയും മൂത്തേടത്ത് അരമനയ്ക്കൽ കേളപ്പൻ മന്നനാരുടെ പേരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

രാജവംശത്തിന്റെ പതനം

ജന്മി-കുടിയാൻ വ്യവസ്ഥ നിലവിൽ വന്നശേഷം 1905 ലാണ് മുകളിൽ കാണിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടീഷ് ഭരണകുടം സെറ്റിൽമെന്റ് രജിസ്റ്റർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. അതിനാൽ അക്കാലത്തും ഭാരിച്ച ഭൂസ്വത്തുള്ള ഒരു വൻകിട ജന്മിയായിരുന്നു ഒടുവിലത്തെ മന്നനാർ എന്നുകാണാനാവും. ബ്രിട്ടീഷ് ഭരണം ആരംഭിച്ചതോടെ ഭൂമിയുടെ നിയന്ത്രണം ഇടപ്രഭുക്കന്മാർക്ക് ലഭിച്ചു. അതനുസരിച്ച് എരുവശ്ശിയുടെ നിയന്ത്രണം മുണ്ടോടൻ, മുതുകുറ്റി, എടവന, പാപ്പിനിശ്ശേരി എന്നീ പേരിലറിയപ്പെടുന്ന തറവാട്ടുകാരുടെ കയ്യിൽ എത്തിച്ചേർന്നു. ഇവർ നമ്പ്യാർ-നായർ വർഗ്ഗത്തിൽപ്പെട്ട സവർണ്ണരായിരുന്നു. എടക്ലവൻ കുടുംബക്കാരാണ് എരുവശ്ശിയിൽ അധികാരിമാരായെത്തിയത്. അക്കാലത്ത് വില്ലേജിലെ എല്ലാത്തരം അധികാരവുമുള്ള ആളായിരുന്നു അധികാരി. തന്റെ ഗ്രാമത്തിലെ തീയ്യനായ മന്നനാരെ വണങ്ങുന്നത് അധികാരിക്ക് അപമാനമായിത്തോന്നി. ജാതികൾ തമ്മിലുള്ള ഉച്ചനീചത്വം അന്ന് പരമകാഷ്ഠയിലെത്തിയിരുന്നു. അതോടൊപ്പം തന്നെ തീയ്യന് അകമ്പടിക്കാരായി നായന്മാർ നടക്കുന്നതും, അവർക്കു കുറച്ചിലായിത്തോന്നിയിരിക്കാം. തീയ്യരാജാവായ മന്നനാരെ ഓടിക്കേണ്ടത് സവർണരുടെ ഒരാവശ്യമായിരുന്നു. അതിനായി അവർ ഗൂഢാലോചനനടത്തി. കുറേ – വെള്ളന്മാരെ കടത്തനാടു നിന്നും ഇറക്കുമതി ചെയ്ത് അവരെക്കൊണ്ട് മൂത്തേടത്തര മന കൊള്ളയടിപ്പിച്ചു. മന്നനാർ ഓടി രക്ഷപ്പെട്ടു. കുറേക്കാലത്തിനു ശേഷം മന്നനാർ തിരിച്ചു വന്ന് തന്റെ ഭൂമി മുഴുവനും സർക്കാറിന് (അന്നത്തെ ബ്രിട്ടീഷ് സർക്കാർ) സ്വമേധയാ എഴുതിക്കൊടുക്കുകയാണുണ്ടായത് എന്നാണ് പറയപ്പെടുന്നത്.

ഒടുവിലത്തെ മന്നനാർ കൊല്ലപ്പെടുകയാണുണ്ടായതെന്നു പഴമക്കാർ പറയാറുണ്ട്. കുഞ്ഞിക്കേളപ്പൻ മന്നനാർ ആണ് ഒടുവിലത്തെ രാജാവ്. നുച്ചിയാട്ട് അമ്പലത്തിലെ കണക്ക് പരിശോധന കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർക്കൊപ്പം അഞ്ച് അകമ്പടിക്കാരുമുണ്ടായിരുന്നു. സന്ധ്യയോടെ വയത്തൂർ ചേലക്കണ്ടത്തിലെത്തിയപ്പോൾ, അജ്ഞാതർ വളഞ്ഞുവെച്ച് കുഞ്ഞിക്കേളപ്പൻ മന്നനാരെ കഠാരകൊണ്ട് കുത്തിക്കൊല്ലുകയാണുണ്ടായത്. 1902 മാർച്ച് 27 ന് കുഞ്ഞിക്കേളപ്പൻ മന്നനാർ അജ്ഞാതരാൽ കൊല്ലപ്പെട്ടു എന്നാണ് പോലീസ് റിക്കാർഡുകൾ കാണിക്കുന്നത്. – 1822 ൽ ബ്രിട്ടീഷുകാർ ഭൂനികുതി വ്യാപകമായി ഏർപ്പെടുത്തിയതോടെ മന്നനാർ രാജവംശം ക്ഷയോന്മുഖമായി. എരുവശ്ശി ഉൾപ്പെടുന്ന ചുഴലി സ്വരൂപത്തിലെ നികുതി പിരിക്കാൻ അനുമതി ലഭിച്ചത് കരക്കാട്ടിടം നായനാർ എന്ന ജന്മിക്കാണ്. നികുതി പിരിക്കാനുള്ള അധികാരം ലഭിച്ചതോടെ, നായനാർമാർ മന്നനാർ സ്വത്ത് കൈക്കലാക്കാനാരംഭിച്ചു. നികുതി ചുമത്തപ്പെട്ട സ്ഥലം, ആരുടെ പേരിലാണോ നികുതി ചുമത്തിയത്, അയാൾക്ക് സ്വയമേവ അർഹതപ്പെട്ടതായിത്തീരുമെന്നാണ് അക്കാലത്തെ വ്യവസ്ഥ. പോരാത്തതിന് ചിറക്കൽ കോവിലകവും മന്നനാർക്കെതിരും, കരക്കാട്ടിടത്തിന് അനുകൂലവുമായിരുന്നു. കോവിലകത്തിന്റെ പിൻബലം കുടി ലഭിച്ചതോടെ നായനാർമാർ അക്ഷരാർത്ഥത്തിൽ മന്നനാരെ ഞെക്കിക്കൊല്ലാനാരംഭിച്ചു. 1902 ൽ എരുവേശ്ശിയിൽ വെച്ച് കൊല ചെയ്യപ്പെട്ട കുഞ്ഞിക്കേളപ്പൻ മന്നനാരെ സംസ്കരിച്ചത് എവിടെയാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. എന്നാൽ എരുവേശ്ശി പുഴയിൽ പാടിക്കുറ്റി ക്ഷേത്രത്തിനു നേരെ കിഴക്കുവശത്തായി അത്തിക്കുണ്ട് എന്ന ഒരു കടവുണ്ട്. മന്നനാരുടെ അസ്ഥി (ചിതാഭ സ്മം) ഒഴുക്കിയ സ്ഥലമായതിനാലാണത്രേ ഇവിടം അസ്ഥിക്കുണ്ട് എന്ന് അറിയപ്പെടുന്നത്. ക്രമേണ അത് നാട്ടുഭാഷയിൽ അത്തി ക്കുണ്ട് ആയി ലോപിച്ചതാണെന്ന് പറയപ്പെടുന്നു.

അതുമായി ബന്ധപ്പെട്ട് തലശ്ശേരി സബ്കോടതിയിലും, പയ്യന്നുർ തുക്കിപ്പിടി (തുക്കിടി) മജിസ്ട്രേറ്റ് കോടതിയിലും വ്യവഹാരം നടന്നിരുന്നു. പയ്യന്നൂർ കോടതിയിൽ 1859 ൽ രജിസ്റ്റർ ചെയ്ത 307-ാം നമ്പർ കേസ്, മന്നനാർ വംശചരിത്രത്തിലെ ജീവനുള്ള ഒരേടാണ്. — 1902 ൽ തീപ്പെട്ട കുഞ്ഞിക്കേളപ്പൻ മന്നനാർക്ക് സഹോദരനോ, സഹോദരിയോ, മറ്റനന്തരാവകാശികളോ ഉണ്ടായിരുന്നില്ല. മന്നനാരുടെ ഭാര്യയായ മന്നത്തി പിന്നീട് മരണപ്പെട്ടു. മന്നനാരുടെ രണ്ട് സന്താനങ്ങൾ- ഒരു പുത്രനും, പുതിയും – 1930 വരെ ജീവി ച്ചിരുന്നതായി ശ്രീ കാമ്പിൽ അനന്തൻ “കേരള ചരിത്ര നിരുപണ’ത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വ്യാപാരം

മുഷിക വംശത്തിലെ അവസാന രാജാക്കന്മാരിലൊരാളായ ശ്രീകണ്ഠൻ സ്ഥാപിച്ച ശ്രീകണ്ഠപുരം പ്രശസ്തമായ കച്ചവട കേന്ദമായിരുന്നുവെന്നു പല വിദേശ സഞ്ചാരികളുടെയും വിവരണങ്ങളിൽ കാണാം. അക്കാലത്തെ വർത്തക പ്രമാണിമാരുടെ സംഘമായിരുന്ന ജൂതന്മാരും ശ്രീകണ്ഠപുരത്ത് കുടിയേറി പാർത്തിരുന്നു എന്നുള്ളത് ഇവിടുത്തെ വ്യാപാര പ്രാധാന്യത്തെ ചൂണ്ടി കാട്ടുന്നു. സറഫത്തൺ എന്നും ജാർഫത്തൻ എന്നും വിദേശ സഞ്ചാരികൾ പേരു നൽകിയ ശ്രീകണ്ഠപുരം പ്രമുഖ വ്യാപാര കേന്ദ്രമായതിനാലാകണം, ഇസ്ലാംമത പ്രചരണത്തിനായി ആദ്യമെത്തിയ മാലിക് ഇബ്നുദീനാർ ശ്രീകണ്ഠാപുരത്ത് ഒരു മുസ്ലീം പള്ളി പണിയാൻ തീരുമാനിച്ചത്. കേരളോൽപത്തിയിൽ ശിരഖ് പട്ടണം എന്നും, അറബികൾ ഓർഫട്ടാൻ എന്നുമാണ് ശ്രീകണ്ഠപുരത്തെ വിളിച്ചിരുന്നത്. ഏലം, കുരുമുളക്, മഞ്ഞൾ തുടങ്ങിയ മലഞ്ചരക്കുകളുടെ വിളഭൂമിയായിരുന്നു മന്നനാരുടെ രാജ്യം. ഏലമായിരുന്നു. ഇവിടുത്തെ സുപ്രധാനവിള. ഉത്പന്നങ്ങളുടെ വിൽപ്പന കുത്തക രാജാവിനായിരുന്നു. മന്നനാർ രാജവംശത്തിന്റെ പ്രധാന വിപണന കേന്ദ്രമായിരുന്നു എരുവശ്ശിക്കു തൊട്ടടുത്തുള്ള ശ്രീകണ്ഠപുരം പട്ടണം.

നാണയം

മന്നനാർമാർ ബാർട്ടർ സമ്പ്രദായത്തിലാണ് ഉല്പന്നങ്ങൾ കയ വിക്രയം ചെയ്തിരുന്നത്. എന്നാൽ 10-ാം നൂറ്റാണ്ടോടു കൂടി വിദേശ വ്യാപാരം വൻതോതിലായിത്തീർന്നു. തന്റെ രാജ്യത്തെ പ്രധാന വിളയായ ഏലം അത്യധികമായി ഉൽപാദിപ്പിക്കപ്പെടുകയും, ഏലത്തിന് വിദേശത്തു നിന്നുള്ള ഡിമാന്റ് വർദ്ധിക്കുകയും ചെയ്തതോടെ, ഏലം സംഭരണം പ്രതിസന്ധിയിലായി. അത് മറികടക്കാനായി അന്നത്തെ മന്നനാർ സ്വന്തമായി നാണയമടിച്ച് പ്രചരിപ്പിച്ചു. ഇരുമ്പിൽ തീർത്ത ഈ നാണയത്തിന് ചതുരാകൃതിയാണുണ്ടായിരുന്നത്. ഒരു കോണിൽ ഒരു ദ്വാരവും ഉണ്ടായിരുന്നുവത്രെ. ഇരുമ്പായതിനാൽ തുരുമ്പിച്ചു നശിച്ചുപോകാൻ എളുപ്പമായതിനാൽ, ഇവ കണ്ടെടുക്കുവാൻ സാധിച്ചിട്ടില്ലെന്ന് പ്രമുഖ നാണയശേഖര വിദഗ്ദ്ധന്മാർ പറയുന്നു.

മന്നനാർ വംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞി കേളപ്പൻ മന്നനാരുടെ ഭാര്യ ചീരു മന്നത്തിയായിരുന്നു. അവർക്ക് പാർവ്വതി, കരുണാകരൻ എന്നീ രണ്ടുമക്കളുണ്ടായി. പാർവ്വതിയെ കല്ല്യാണം കഴിച്ചത് തലശ്ശേരി പൊന്ന്യത്തെ പൊന്നമ്പത്ത് കണാരനായിരുന്നു. തലശ്ശേരിയിലെ ആദ്യത്തെ ബേക്കറിയുടെ ഉടമസ്ഥനായിരുന്നു കണാരൻ. “കണാരന്റെ അപ്പുക്കുട്’ എന്നാണ് പ്രസ്തുത ബേക്കറി അറിയപ്പെട്ടിരുന്നത്. കേരളത്തിൽ ആദ്യമായി കേക്ക് നിർമ്മിച്ചത് ഈ “കണാരന്റെ അപ്പക്കൂട്’ അഥവാ ബേക്കറിയിൽ വെച്ചായിരുന്നത്. കണാരൻ-പാർവ്വതി ദമ്പതികൾക്ക് 5 സന്തതി കൾ; മുന്നാണും, രണ്ടു പെണ്ണും. അതിൽ മുത്തമകളായ പാലക്കീൽ ലക്ഷ്മി കേളാണ്ടി കണാരൻ മാസ്റ്റർ ദമ്പതികൾക്ക് അഞ്ചുമക്കളുണ്ടായി. അതിൽ ഏറ്റവും ഇളയ മകൻ പി.കെ. ജയരാജനാണ് ഇപ്പോൾ പൊന്ന്യത്തെ തറവാടുവീട്ടിൽ താമസിക്കുന്നത്. ഈ തറവാടിനോട് ചേർന്ന് ചീരു മന്നത്തിയുടെ ശവകുടീരം, പ്രത്യേക സംരക്ഷണമൊന്നുമില്ലാതെ തന്നെ, ഇപ്പോഴും നിലനിൽക്കുന്നു.

കുടിയാടിച്ചികളും കുടിയാൻ മലയും

കുടിയിൽ നിന്നും ആട്ടിയിറക്കിയവർ ആണ് കുടിയാട്ടിയവർ ആയി അറിയപ്പെടുന്നത്. അവർ പിന്നീട് ഒരു സമുദായം പോലെ രൂപപ്പെടുകയും, അത് കുടിയാടികൾ അല്ലെങ്കിൽ കുടിയാടിച്ചികൾ എന്നപേരിൽ അറിയപ്പെടുകയും ചെയ്തുവെന്നു കരുതാം. കുട യാന്മലയിലെ നിരവധി തീയ്യ കുടുംബങ്ങൾക്ക് കുടിയാട്ടിൽ, കുടിയാട്ട് വളപ്പിൽ എന്നീ വീട്ടുപേരുകൾ ഇന്നും നിലവിലുണ്ട്. ഇത് കുടിയാടി ഐതിഹ്യത്തിന്റെ പ്രത്യക്ഷ തെളിവുകളിലൊന്നാണ്. ഭ്രഷ്ടായി അരമനയിലെത്തിച്ചേരുന്ന ബ്രാഹ്മണ സ്ത്രീ, പൂമുഖത്തു കൂടിയാണ് കൊട്ടാരത്തിൽ കടക്കുന്നുവെങ്കിൽ മന്നനാരുടെ ഭാര്യയാകുമെന്നും, പിന്നിലുടെയാണ് കടക്കുന്നുവെങ്കിൽ സഹോദ രിയാകുമെന്നുമാണ് അനുമാനം. നമ്പൂതിരിമാരുടെ കുടിവെയ്പ് സമ്പ്രദായത്തിന്റെ ഒരു അനുകരണമാണ് ഈ ആചാരമെന്നും കരുതാം. മന്നനാർ ഭാര്യയായി സ്വീകരിക്കുന്നവർ മക്കച്ചിയാർ അഥവാ മച്ച്യാർ എന്നറിയപ്പെടുന്നു. അവസാനത്തെ മച്ച്യാർ സരസ്വതി മച്ച്യാരാണത്. മന്നനാർ ഇത്തരത്തിൽ ഭ്രഷായ നമ്പൂതിരി സ്ത്രീകളെ അരമനയിൽ സ്വീകരിക്കാറില്ലെന്നും ഒരഭിപ്രായമുണ്ട്. ഓരോ കാലത്ത് ഭ്രഷ്ട് കല്പിക്കപ്പെട്ട് എത്തിച്ചേരുന്ന ഇത്തരം ബ്രാഹ്മണികളെയും മറ്റും എരുവശ്ശിക്ക് ഏതാനും കിലോമീറ്റർ കിഴക്കായുള്ള കുടിയാൻ മലയിലേക്കാണ് അയക്കാറുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടെ അവർ തീയ്യ സമുദായത്തിൽപ്പെട്ട പുരുഷനെ വിവാഹം ചെയ്ത് കുടുംബമായി ജീവിതം തുടരും. നിരവധി നൂറ്റാണ്ടുകൾ തുടർന്നു വന്ന ഈ സമ്പ്രദായത്താലാണ് കുടിയാടികൾ അഥവാ കുടിയാടിച്ചികൾ എന്ന സമുദായം അവിടെ ഉദയം ചെയ്തതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കുടിയാടിച്ചികളുടെ നാടിന് കുടിയാൻ മല എന്ന പേരുവന്നത്, ഈ ആചാരത്തിന്റെ സജീവ ദൃഷ്ടാന്തമാണ്.

സ്ത്രീസുരക്ഷ

ചിറക്കൽ കോലത്തിരി രാജ്യത്തുനിന്നും പുറത്താക്കപ്പെട്ട പിഴച്ചവളെ ആദ്യം കൊണ്ടുവരുന്നത് ഇടയില്ലം അരമനയിലേക്കാണ്. ഈ അരമന ഇളയിടത്തരമന എന്നും അറിയപ്പെടുന്നു. അവിടെ വെച്ച് മത്സ്യ-മാംസാദികൾ ഭക്ഷിക്കുന്നതോടെ നടതള്ളപ്പെട്ട ബ്രാഹ്മണസ്ത്രീ യാഥാസ്ഥികയായി മാറുന്നു. തുടർന്ന് അവരെ കുടിയാന്മലയിലേക്കു മാറ്റുകയും, അവിടെ വെച്ച് ഏതെങ്കിലും തീയ്യ യുവാവുമായി കല്ല്യാണം നടത്തി കുടുംബജീവിതം തുടരുകയും ചെയ്യും. ഇത്തരത്തിൽ രൂപീകൃതമാവുന്നതാണ് കുടിയാന്മലയിലെ “കുടിയാടി’ കുടുംബക്കാർ.

പരശുരാമൻ ഏർപ്പെടുത്തിയെന്നു പറയുന്ന 64 ആചാരങ്ങളിൽ, ബ്രാഹ്മണികൾക്ക് വിധവാ വിവാഹം പാടില്ലെന്നു പറയുന്നു. അതിനാൽ ഭർത്താവ് മരണപ്പെട്ട ബ്രാഹ്മണ വിധവ, കുടുംബത്തിന് എക്കാലത്തേക്കും ഒരു ബാധ്യതയായിരുന്നു. ഇതൊഴിവാക്കാനായി ബ്രാഹ്മണ കുടുംബക്കാർ അവളിൽ പരപുരുഷ ബന്ധം ആരോപിക്കുകയും, കഠോരമായ സ്മാർത്തവിചാരം എന്ന പീഡനത്താൽ അവളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് ഇല്ലത്തു നിന്നും നടതള്ളുകയും ചെയ്യുന്ന ഏർപ്പാട് വ്യാപകമായ ഒരു കാലത്ത്, അത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഒരു സ്ത്രീക്ക്, അവൾ നമ്പൂതിരിയോ, നായരോ, പറയിയോ ആരുമാകട്ടെ, ഒരു സ്ത്രീയെന്ന പരിഗണന ഞങ്ങൾ നൽകും എന്നുപറഞ്ഞ് മുന്നോട്ടുവന്ന ഒരു നാട്ടുരാജ്യവും, അതിന്റെ രാജാവുമാണ് മന്നനാർ രാജവംശത്തിന്റെ കഥയുടെ ആകെത്തുക. സ്ത്രീയാണ് സമൂഹത്തെ നിലനിർത്തുന്നത്, സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീത്വം നിസ്സംഗമായി നടതള്ളാനുള്ളതല്ല എന്ന് മന്നനാർ രാജവംശം അന്നേ തെളിയിച്ചു കാട്ടിയിട്ടുണ്ട് എന്നും കാണാൻ പ്രയാസമില്ല.

മുടിചൂടാമന്നൻ

നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം എ.ഡി. 4-ാം നൂറ്റാണ്ടിലാണെന്ന കാര്യം ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. എ.ഡി. 340-370 കാലഘട്ടത്തിൽ ഭരണം നടത്തിയിരുന്ന മയൂരവർമ്മൻ എന്ന കദംബ രാജാവാണ് അവരെ കേരളത്തിലേക്ക് അയച്ചു കൊടുത്തത് എന്നും പറയപ്പെടുന്നു. അങ്ങനെണെങ്കിൽ മന്നനാർ രാജഭരണം അതിനും മുമ്പ് ആരംഭിച്ചിരിക്കണം. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ ബാഹ്മണനോടൊപ്പം നിലവിൽ വന്ന ജാത്യാചാരങ്ങളുടെ തള്ളിച്ചയിൽ, ഒരു തീയ്യരാജവംശം രൂപം കൊള്ളുക സങ്കല്പത്തിനതീതമായ കാര്യമാണ്. അത്രയും പുരാതന കാലത്തെ കേരളത്തിലെ രാജവംശങ്ങളെ പരിശോധിച്ചാൽ അവയിൽ ഒട്ടുമിക്കതും മലമുകളിൽ കേന്ദ്രീകൃതമായി ഭരണം നടത്തിയിരുന്നതായി കാണാവുന്നതാണ്. കുതിരമലയിലെ അതിയമാൻ, പെരിയമലയിലെ ആയ്, ഏഴിമലയിലെ നന്നൻ, ഓലിമലയിലെ ഓരി, പഴശ്ശിരാജവംശ സ്ഥാപകനായറിയപ്പെടുന്ന ഹരിശ്ചന്ദ്ര രാജാവിന്റെ പുരളിമലയിലെ ഹരിശ്ചന്ദ്രൻ കോട്ട, പൊതിയിൽ മലയിലെ ആയ് രാജാവ് തിതിയൻ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. രാജാധികാരത്തിന് വിധേയരാകാതെ സ്വതന്ത്ര ഭരണം നടത്തിയിരുന്ന ഇവരെ ചരിത്രത്തിൽ ചിറ്റരചന്മാരെന്നാണ് നിർവ്വചിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിൽ മലയോരം കേന്ദമാക്കി നാടുവാണതാവാം മന്നനാർ വംശവും എന്നു കരുതാം. ഈ പുരാതന നാടുവാഴികളെയാണ് മുടിചൂടാമന്നൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്നും കാണാവുന്നതാണ്. മുടി എന്നാൽ തലയിൽ ധരിക്കുന്ന കീരിടമാണ്. കിരീടവും ചെങ്കോലും അക്കാലത്ത് നിലവിലില്ലാത്തതിനാൽ, അവർ യഥാർത്ഥ മുടിചൂടാമന്നനായിരുന്നിരിക്കണം. ചെങ്കോലും കീരിടവും ബ്രാഹ്മണാധിപത്യത്തിനു ശേഷം നിലവിൽ വന്ന രാജമുദ്രകളാണ്.

എരുവശ്ശി ഗ്രാമത്തിന്റെ പൂർവ്വനാമം പാവരുനാട് എന്നായിരുന്നു. പാവരുനാട് എന്നാൽ പാവങ്ങളുടെ നാടെന്നാണ് വിവക്ഷയെന്ന് കരുതാം. ഇടത്തരക്കാരായ ജനങ്ങളുടെ കേന്ദ്രമായതിനാലവണം പാവരുനാട് എന്ന ദേശനാമം വന്നത്. മന്നനാർ വംശത്തിന്റെ ആവിർഭാവത്തോടെയായിരിക്കണം അത് എരുവശ്ശിയെന്നറിയപ്പെടാൻ തുടങ്ങിയത്. ഭരണം തീയ്യരുടെ പ്രമാണിയുടെതാണെങ്കിലും ഈ പ്രദേശത്ത് ചാലിയർ, വാണിയർ, നമ്പ്യാർ എന്നീ വിഭാഗക്കാരും, കൂടാതെ കരിമ്പാലൻ തുടങ്ങിയ ആദിവാസികളും ജീവിച്ചിരുന്നതായി കാണാം, അവരുടേതായ നിരവധി ക്ഷേത്രങ്ങൾ ഇന്നും ഇവിടെ നിലകൊള്ളുന്നതിൽ നിന്നും ഇക്കാര്യം മനസ്സിലാക്കാം.

കുലത്തൊഴിൽ ചെയ്യുന്നതിൽ വിദഗ്ധരായവർക്ക് മന്നനാർ ആചാരപ്പേരു നൽകി അംഗീകരിക്കുന്ന പതിവുണ്ടായിരുന്നു. ഗണകന്മാർ അഥവാ കണിയാന്മാരിൽ പ്രധാനിയെ “നോക്കണി’യെന്നും മലയൻ പണിക്കരിലെ പ്രധാനിയെ “വാക്ക’ എന്നും ആചാരപ്പേരു നൽകി ആദരിക്കാറുണ്ട്. കൃഷി കുലത്തൊഴിലായ പുലയരുടെ മുഖ്യന് “പൊള്ള’ എന്ന പദവിയും നൽകിയിരുന്നു. കാവുമ്പായി പുലയകോട്ടത്തിനടുത്തുള്ള പുന്നത്തിരിയൻ മൊട്ടൻ എന്ന പുലയ നേതാവിനെ “കാവുമ്പായിപൊള്ള’ എന്ന ആചാരപ്പേരു നൽകി ആദരിച്ചത് അവസാനത്തെ മന്നനാരുടെ കാലത്താണെന്ന് കരുതുന്നു. –

മഹാശിലായുഗ സ്മാരകങ്ങൾ

പ്രാചീനകാലത്തു തന്നെ മനുഷ്യർ കണ്ണൂരിലും പരിസരത്തും ഇന്നത്തെ കാസർഗോഡ് ജില്ലയോടു ചേർന്നും അധിവസിച്ചിരുന്നു എന്നതിനു തെളിവാണ് ഇവിടെനിന്നും അങ്ങിങ്ങായി കണ്ടെടുത്ത മഹാശിലായുഗ സ്മാരകങ്ങൾ. ഇവ നിർമ്മലഗിരി, പാനുണ്ട, കരിവെള്ളൂർ, പെരുവമ്പ, ചെറുതാഴം, വെളിച്ചത്തോട്, കുഞ്ഞിമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൽമഴുകൊണ്ട് വരച്ച ചെങ്കല്ല് പ്രതല ചിത്രങ്ങൾ കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എരമം കുറ്റൂർ പഞ്ചായത്തിലെ ഉള്ളിയുരിലെ ചോതിക്കളം എന്ന സ്ഥലത്തെ ജ്യാമിതീയ വൃത്തങ്ങളും ഇവിടുത്തെ മനുഷ്യ ജീവിതത്തിന്റെ പ്രാചീനത തെളിയിക്കുന്നു. (പേജ് 17 ഭാഷാഭേദം – ഡോ. അനുപമ. എം)

മഹാശിലായുഗ കാലഘട്ടത്തിൽ ആധുനിക കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും ജനവാസമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 1822 ൽ ജെ. ബബിംഗ്ടൺ എന്ന ബ്രിട്ടീഷ് പണ്ഡിതൻ കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ വളപട്ടണം മൊട്ടപ്പറമ്പ് ബംഗ്ലാവിൽ നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ടു കല്ലറകൾ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം വിപുലമായ പഠനം നടത്തുകയും, മലബാറിലെ പാണ്ഡകൂലികളെക്കുറിച്ചുള്ള വിവരണം (Description of the Pandoo Coolies in Malabar) എന്ന പേരിൽ ലേഖനം പ്രസിദ്ധീകരിക്കുകയു മുണ്ടായി. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണതേ കണ്ണൂർ ജില്ലയിൽ ബബിംഗ്ടൺ തുടങ്ങിവെച്ചത് (പാണ്ഡവൻ കുഴി എന്ന മലയാള പ്രയോഗമാണ് സായിപ്പ് പാണ്ഡകുലിയാക്കിയത്.) ബബിംഗത്തെ തുടർന്ന് വില്യം ലോഗൻ, എ. റിയ തുടങ്ങി നിരവധി പേർ സമാനമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ഇവിടുത്തെ മാതമംഗലം, പെരിങ്ങോം, കല്യാട്, കരിവെള്ളൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, നടുവിൽ, ചിറ്റാരി, ചെറുകുന്ന്, കുഞ്ഞിമംഗലം, കാഞ്ഞിലേരി, ഇരിക്കുർ, മാങ്ങാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങി ധാരാളം തെളിവുകൾ ഇക്കാര്യത്തിൽ കിട്ടിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആധുനിക സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ഭൂവിഭാഗം മഹാശിലായുഗ മനുഷ്യരുടെ ആവാസ കേന്ദ്രമായിരുന്നു എന്ന വസ്തുത അർത്ഥശങ്കക്കിടയി ല്ലാത്ത വിധം തെളിയിക്കുന്നതാണ്. (കണ്ണൂർ കാലത്തിലുടെ സുവനീർ – Dr. T. M. വിജയൻ-കണ്ണൂർ കാലത്തിലൂടെ സുവനീർ Dr. T. പവിത്രൻ ) ഇരുമ്പുകൊണ്ടുള്ള ആയുധം ഉപയോഗിച്ച് പാറയിൽ കൊത്തിയ ചിത്രങ്ങൾ കാങ്കോൽ – ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുമുടുക്ക യെന്ന സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരുപതോളം ചിത്രങ്ങൾ ഇവിടെയുണ്ട്. കേരളത്തിലെവിടെയും ഇത്തരം മേൽ പാറ ചിത്രങ്ങൾ കണ്ടുകിട്ടിയിട്ടില്ല. (കണ്ണൂർ കാലത്തിലുടെ സുവനീർ Dr. T. പവിത്രൻ) –

1891 ൽ കണ്ണൂരിലെ കൂത്തുപറമ്പിനടുത്ത് കോട്ടയം പ്രദേശത്തു നടത്തിയ ഖനനത്തിൽ, അഞ്ചു ചുമടോളം വരുന്ന അത്രയും ഭാരിച്ച എണ്ണം സ്വർണ്ണ നാണയങ്ങൾ ലഭിക്കുകയുണ്ടായി. കേരളത്തിലാദ്യമായാണ് ഇത്രയും റോമൻ സ്വർണ്ണനാണയങ്ങൾ കണ്ടെത്തുന്നത്. ക്രിസ്തു വർഷത്തിന്റെ ആരംഭഘട്ടങ്ങളിൽ അതായത് ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ് ചക്രവർത്തി പുറത്തിറക്കിയ നാണയം മുതൽ എ.ഡി അഞ്ചാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ് ചക്രവർത്തിയുടെ സ്വർണ്ണ നാണയങ്ങൾ വരെ ഇവയിൽ ഉൾപ്പെടുന്നു. ഇത് പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ വ്യാപാര വൈപുല്യം എത്രമാത്രം പ്രസക്തമാണ് എന്നു സൂചിപ്പിക്കുന്നു. (കണ്ണൂർ കാലത്തിലുടെ സുവനീർ Dr. T.M. വിജയൻ )

കണ്ണൂർ ജില്ലയിലെ ചിതഹാരിയെന്ന ചിത്രാരിയിൽ മഹാശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ പതിനഞ്ച് ഗുഹാ ശ്മശാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതശരീരങ്ങൾ സൂക്ഷിക്കാൻ ചെങ്കൽപ്പാറ തുരന്നുണ്ടാക്കിയവയാണ് ഗുഹാശ്മശാനങ്ങൾ. ചരിത്രഗവേഷകരായ ഡോ. ജോൺ ഓച്ചന്തുരുത്ത്, ഡോ. എം. ആർ. രാഘവവാര്യർ എന്നിവർ ചിത്രാരിയിൽ ക്യാമ്പുചെയ്ത് ഗുഹാ ശ്മശാനങ്ങളെപ്പറ്റി പഠനം നടത്തുകയുണ്ടായി.

വിപുലവും, സമ്പന്നവും സമ്പുഷ്ടവുമായ ഒരു ഭൂതകാലം കൈമുതലായുള്ള ഭൂവിഭാഗമാണ് ഇന്നത്തെ ദേശം എന്നു മേൽ കാണിച്ച സുചകങ്ങളിൽ നിന്നും കണ്ടെത്താൻ പ്രയാസമില്ല. അത്തരം ഒരു പ്രദേശത്തെ ആദിമ ജനത തങ്ങളുടെ ഗണനായകരെ തിരഞ്ഞടുക്കുന്നതിലും, ഭരണഭാരമല്പിക്കുന്നതിലും ശുഷ്കാന്തി കാണിച്ചിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതത്തിനവകാശവുമില്ല. അത്തരം ഒരു ജനകീയ ഭരണാധികാരി തന്റെ പ്രജകളുടെ താല്പര്യത്തോടൊപ്പം, സമൂഹം നിർദ്ദയം ഉപേക്ഷിക്കുന്ന സ്ത്രീത്വത്തോടും, തികഞ്ഞ ആദരവും ഔദാര്യവും പ്രകടിപ്പിച്ചത് സ്വാഭാവികം മാത്രം. അത്തരം ഒരു കീഴ്‌വഴക്കം സാമൂഹ്യപരമായോ, മത പരമായോ മറ്റേതെങ്കിലും വിധത്തിലോ അക്കാലത്ത് രാജ്യത്തെവിടെയും നിലനിന്നിരുന്നില്ല എന്നത് ഈ ദൃശ്യ ജീവകാരുണ്യ ചെയ്തികളുടെ മാറ്റു വർദ്ധിപ്പിക്കുന്നു.

പിൻകുറിപ്പ്

ഏഴിമലയിൽ പുരാതന കാലത്തെ പ്രഥമകേരള രാജകുമാരനെ പ്രസവിക്കുന്നതിനു മുമ്പെ, കോലത്തിരി രാജാക്കന്മാരും, ബ്രാഹ്മണ സമുഹവും അവരുടെ മേധാവിത്വം രൂപപ്പെടുന്നതിനു മുമ്പ് വടക്കൻ മലബാറിൽ ഭരണം നടത്തിയിരുന്ന പ്രബല നാട്ടുകൂട്ടത്തിന്റെ മന്നൻ ആയിരിക്കാം മന്നനാർ ആയിത്തീർന്നത്. ബ്രാഹ്മണ സംസ്കാരത്തിന്റെ വേലിയേറ്റത്തിൽ നിൽക്കക്കള്ളിയില്ലാതെ മലയോരത്തേക്കു രക്ഷപ്പെട്ട് അവിടെ തങ്ങളുടെ പുത്തൻ സാമാജ്യം സ്ഥാപിച്ചതായിരിക്കാം എരുവശ്ശിയിലെ മന്നനാർ എന്ന തീയ്യ രാജവംശം. ഈ രാജവംശത്തിന്റെ ഉത്ഭവം, കടമ, ഖ്യാതി എന്നിവയ്ക്കു മീതെ പിന്നീടു വന്ന സവർണ്ണ ചരിത്രകാരന്മാർ കരിതേച്ചു വികൃതമാക്കുകയാണുണ്ടായതെന്നു പറയാൻ തെളിവുകൾ ഏറെയാണ്.

ബാഹ്മണധർമ്മത്തിൽ സ്ത്രീകൾ അങ്ങേയറ്റം അവഗണിക്കപ്പെട്ടിരുന്നു. അവരുടെ ആൺകുട്ടികൾക്ക് ഉപനയനം നിർബന്ധമാണ്. പെൺമക്കൾക്ക് അത് തീരെ വേണ്ട. സ്ത്രീകൾക്ക് വേദപാരായണം അനുവദനീയമല്ലായിരുന്നു. പിതാവിന്റെ സ്വത്ത് മകനു കിട്ടും. മകൾക്കില്ല. മകളെ വിവാഹം ചെയ്തുകൊടുക്കുകയല്ല, പിന്നെയോ ദാനം ചെയ്യുകയാണ് (കന്യാദാനം). അവളുടെ ഭർത്താവ് എന്തുതരം സ്വഭാവക്കാരനായാലും എല്ലാം സഹിച്ച് ഇല്ലത്ത് ജീവിച്ചുകൊള്ളണം. ഭർത്താവ് മരിച്ചാൽ ആ ചിതയിൽ ഒപ്പം ചാടണം. കാരണം പുനർവിവാഹം അനുവദിച്ചിരുന്നില്ല. ബ്രാഹ്മണ കുടുംബങ്ങളിൽ ഈ വക കടുത്ത സാമൂഹ്യ നിയമങ്ങൾ പാലിച്ചുപോന്നതിനാൽ, ബ്രാഹ്മണികൾ ശുദ്ര സ്ത്രീകൾക്കു തുല്യരായിരുന്നു പ്രായോഗിക ദൃഷ്ട്യാ എന്നു ശ്രീ. കെ. പി. ചോൻ നിരീക്ഷിക്കുന്നു. (“നായരുടെ ആദിമാതാവ് പുലയി, ചെറുമി ഈഴവരുടെയും. (പേജ് 265) ഈ കാഴ്ച പ്പാടിലൂടെ പരിശോധിച്ചാൽ കുടിയാട്ടപ്പെട്ട ഒരു ബ്രാഹ്മണ സ്ത്രീ തികച്ചും തനി ശുദ്രയായി മാറുന്നുവെന്നും കാണാവുന്നതാണ്.

മുൻകാലത്ത് തീയ്യരായിരുന്ന പ്രജകളെ നമ്പൂതിരിയാക്കി ജനുസ്സ് മാറ്റിയ ശേഷം, വീണ്ടും ആട്ടിയകറ്റുന്ന കിരാതമായ കുടിയാട്ടു സമ്പദായത്തെ സുധീരം വെല്ലുവിളിക്കത്തക്ക് തന്റേടം കാണിച്ച് ഈ മന്നനാർ എന്ന തീയ്യരാജാക്കന്മാർ കേരളചരിത്രത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വീരപുരുഷന്മാരാണ്. – ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ കാലത്തിന്റെ മഹാപ്രവാഹത്തിൽപ്പെട്ട് അലിഞ്ഞു തീരുന്നതിനു മുന്നെ, ചരിത്രത്തിലിടം പിടിച്ച മന്നനാർ രാജവംശത്തിന്റെ യഥാർത്ഥ ചിത്രം സമഗ്രമായ അന്വേഷണത്തിലൂടെ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്.

ആട്ടക്കളം

sree muthappan theyyamതെയ്യങ്ങൾ നിരവധിയാണു  പ്രത്യേകിച്ചും കാസർഗോഡും കണ്ണൂരും. അതിൽ തന്നെ, എന്നും പാവപ്പെട്ടവന്റെ വിളിപ്പുറത്തെത്തുമെന്നു കരുതപ്പെടുന്ന തെയ്യമാണ് മുത്തപ്പൻ‍. സാന്ത്വനവാക്കുകളാൽ‍ ഭക്തന്റെ ദുഃഖം തലോടിമാറ്റാനും സുഖവിവരങ്ങളന്വേഷിച്ച് ആയൂരാരോഗ്യസൗഖ്യം നേരാനും ഉത്തരമലബാറുകാരൻ‌ മറ്റൊരു തെയ്യം വേറെയില്ല! പറശ്ശിനിക്കടാവാണു പ്രധാനമായും ആൾക്കാർ പോവുന്നതെങ്കിലും മുത്തപ്പന്റെ ആരൂഢസ്ഥാനം മുത്തപ്പന്റെ പൂങ്കാവനമായ കുന്നത്തൂർപാടിയാണ്.  കണ്ണൂർജില്ലയിൽ കർണാടക അതിർത്തിയിലുള്ള വനത്തിനാണ് കുന്നത്തൂർപാടി.  കനൽ‍ക്കണ്ണുരുട്ടി വിൽലെടെത്തു വേട്ടയാടി, വിധിയെവരെ തടഞ്ഞു നിർത്താൻ‍ പര്യാപ്തമായ സ്ഥൈര്യചിത്തതയും ശക്തിയുമാണ് ഓരോ തെയ്യവും ഭക്തനു നൽ‍കുന്നതുതന്നെ. എവിടേയും എന്നപോലെ അടിയുറച്ച ഭക്തിക്കുതന്നെ പ്രധാനം. അരയിൽ‍ പന്തം കുത്തി, ആള്‍‌വലിപ്പത്തിൽ‍ മേലരി ചാടിമറിഞ്ഞ്, തരിവളയും കാൽ‍‌ചിലമ്പുമണിഞ്ഞ് സവർ‌ണന്റെ മേൽ‍‌ക്കോയ്മയ്ക്കെതിരെ അടരാടി ജനമനസ്സിൽ‍ സ്ഥിരസ്ഥായിയായതാണ് ഓരോ തെയ്യങ്ങളും. പുറകിൽ ഓരോ കഥയുണ്ട്; കൂടെപ്പിറപ്പായും ഓരോ മിത്തുകളും ശേഷക്രിയയായി പിന്നീട് ചാർത്തിയ സവർണഹുന്ദുമതത്തിന്റെ മേലാങ്കിയും ഉണ്ട്.  പാവപ്പെട്ടവന്റെ അശ്വാസവും അഭയസ്ഥാനവുമാണു തെയ്യങ്ങള്‍. ജനഹൃദയങ്ങളിലേക്കിറങ്ങി അവരിലൊരാളായി ഒരു കാരണവരുടെ അധികാരത്തോടെ കുശലാൻവേഷണം നടത്തുന്ന തെയ്യങ്ങളിൽ‍ പ്രധാനിയാണു പറശിനിക്കടവ് മുത്തപ്പൻ‍ തന്നെ. “എന്റെ മുത്തപ്പാ..!” എന്നുള്ള ഒരു വിളിപ്പുറത്ത് മുത്തപ്പനെത്തുന്നു; ദുഖനിവാരണം നടത്തി ജീവതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു, എന്നൊക്കെ നിരവധിയാണു ജനങ്ങൾക്കിടയിലെ സ്നേഹവിശ്വാസങ്ങൾ.

മുത്തപ്പൻ‍ തെയ്യത്തിന്റെ മൊഴിയാട്ടത്തിൽ‍ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു. പെട്ടന്നു കണ്ടു തീർക്കാൻ‍ പറ്റുന്ന കൊച്ചു കൊച്ചു വീഡിയോകള്‍ ആണ്‌ എല്ലാം തന്നെ. നിരത്തിപ്പറയുന്നതിനേക്കാൾ കണ്ടറീയാനും ഒരു സുഖമുണ്ടല്ലോ. മുകളിൽ മലബാർ എന്നു പറഞ്ഞെങ്കിലും തെയ്യം ബലബാറിൽ മുഴുവനായി വൗന്നില്ലെന്നറിയണം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകള്‍ ചേരുന്നതാണല്ലോ മലബാർ! കാസർഗോഡ്, കണ്ണൂര്‍ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്ക്, കോഴിക്കോടുജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും കര്‍ണ്ണാടകയിലെ കുടക്, തുളുനാട് എന്നിവയും കൂടി ചേര്‍ന്ന പഴയ കോലത്ത് നാട്ടിലാണ് തെയ്യങ്ങള്‍ ഉള്ളതെന്ന് സാമാന്യമായി പറയാം.

വീഡിയോ 01

ഉദിച്ച സൂര്യൻ‍ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ… എന്നാൽ‍ എളങ്കാറ്റായി വീശി കാർമേഘത്തെ തട്ടിയകലെ മാറ്റി എന്റെ വെളിച്ചം എൽലാവർക്കും ഒരുപോലെ നൽ‍കുമാറാകും…

വീഡിയോ 02

മുത്തപ്പൻ‍ നിവേദ്യമായി കിട്ടിയ കള്ള് ഗുരുസ്ഥാനീയരായവർക്കു വിതരണം ചെയ്യുന്നു.
അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതില്ലം, മയാമയം നാൽപത്തിനാലില്ലം … ആറുനാട്ടിൽ നൂറുഭാഷയാണ്… ഞാനെന്നിരികുന്നതാ ഈ പാത്രം പണ്ട് നദിയിൽ വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാൻ കരകേറിയത്.. ആ വാഴത്തട തന്നെ വേണം വേറൊരു നദിയിൽ വീഴുമ്പോ.. അതുകിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ?… ഇല്ല! അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കുംല്ലേ!!

വീഡിയോ 03
വീഡിയോ 04

അല്പം ജാതി ചിന്ത

മതങ്ങളും ജാതികളും ആണല്ലോ പുരോഗമനക്കാരുടെ ഇന്നത്തെ മാനദണ്ഡം തന്നെ!! ഇതുമായി ബന്ധപ്പെട്ട് അല്പം ജാതി ചരിത്രം കൂടി പറയാം.
മുത്തപ്പനെന്ന പേരിൽ നാട്ടിൻ പുറങ്ങളിൽ കഴിക്കുന്ന തെയ്യം വെള്ളാട്ടമാണ്. തിരുവപ്പന എന്നുമുള്ളത് പറശ്ശിനിക്കടവാണ്. പടിയിറങ്ങി പറശ്ശിനിക്കെത്തുന്ന ഭക്തർ മുത്തപ്പനു കൊടുക്കുന്നത് കള്ളാണ്. കള്ളൂം മീനും കഴിക്കുന്ന ദൈവമുണ്ടോ എന്ന് തെക്കൻ കേരളക്കാർ ഒരു പക്ഷേ അത്ഭതപ്പെട്ടേക്കാം. സവർണ്ണദൈവ വിശ്വാസത്തിൽ അഭിരമിച്ചാറാടിയ നമുക്ക് ഇതുകാണുന്നതുതന്നെ ഒരു അനുഭവമായിരിക്കും. ബൗദ്ധപാരമ്പര്യം പേറിനടക്കുന്ന തീയ്യരാണ് മുത്തപ്പന്റെ നടത്തിപ്പുകാർ. സ്തീധനസമ്പദായത്തോടുതന്നെ പണ്ടുതൊട്ടേ അസഹിഷുണുത പാലിച്ചുപോന്ന സമുദായമായിരുന്നു അതു. ഇന്നതൊക്കെ മാറിവന്നെങ്കിലും ഇപ്പോഴും രക്തിത്തിൽ അലിഞ്ഞു ചേർന്ന വികാരം പോലെ ഇതൊക്കെ പിന്തുടരുന്നുണ്ട് ഇവരെ. പറശ്ശീനിക്കടവിൽ എത്തുന്നവർക്ക് ചായയും ഉച്ചയൂണും അത്താഴവും കിടക്കാനുള്ള പായയും സൗകര്യങ്ങളും ഇന്നും നൽകിവരുന്നു. പ്രസാദം തന്നെ വിലകൊടുത്ത് വാങ്ങേണ്ടി വരുന്ന ഇന്നത്തെ അവർണാമ്പലങ്ങളിൽ നിന്നും ഭിന്നമാണിതെന്നേ പറയാനാവൂ. കമ്മ്യൂണിസ്റ്റ് ദൈവം മുത്തപ്പനാണെന്നൊരു പറച്ചിലുള്ളത് ഈയൊരു സോഷ്യലിസമാണോ എന്നറിയില്ല. ആര്യസംസ്ക്കാരത്തോടും ചടുലമായി എതിർത്തുനിന്ന് പരാജയപ്പെട്ട ഒരു ബുദ്ധപാരമ്പര്യം നമുക്കുണ്ട്, ആ ബുദ്ധന്മാരാണ് മലബാറിലെ തീയ്യന്മാർ, അവരും സവർണബ്രാഹ്മരോട് നന്നായി അടരാടിയിരുന്നു – അനുകൂല സമീപനം സ്വീകരിച്ച നായന്മാരെ കൂട്ടത്തിൽ കൂട്ടിയെങ്കിലും ഇന്നിപ്പോൾ കമ്മ്യൂണീസ്റ്റ് പാർട്ടിക്കാരായും കളരിമുഖത്ത് തെളിഞ്ഞു നിൽക്കുന്നവർ ഇവർതന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

എസ്. എൻ. ഡി. പിയുടെ ജാഥയും നയിച്ച് നടേശൻ ഒരിക്കൽ വമ്പിച്ച പ്രചരണം അഴിച്ചുവിട്ടിരുന്നു. അന്ന് ആരോപണമായി പറഞ്ഞതൊക്കെ രക്തസാക്ഷികളായി മരിച്ചു വീഴുന്നവരൊക്കെ ഈഴവർ(തെയ്യന്മാരെന്നു ന്യായം) ആണെന്നും അതിനെതിരെ പ്രതികരിക്കണം എന്നുമൊക്കെയായിരുന്നു. ആര്യസംഹിതകളോട് അടരാടിയ ആ പോരാട്ടവീര്യം കൊണ്ടാവാം അതെന്നേ ഓർക്കേണ്ടതുള്ളൂ. പുലബന്ധം പോലുമില്ലാത്ത ഈഴവനും തീയ്യനും ഇന്ന് ഒരു കുടക്കീഴിലാണുള്ളത്. പക്ഷേ, മുത്തപ്പനെ ഉൾക്കൊള്ളാൻ ഈഴവർക്ക് പറ്റിയിട്ടുണ്ടോ എന്നറിയില്ല. പല തോറ്റം പാട്ടുകളിലും തീയ്യർ ഇന്നത്തെ കർണാടക സംസ്ഥനമായ കരുമന നാട്ടിൽ നിന്നും അള്ളടം വഴി ഇവിടെ എത്തിച്ചേർന്നതായി പറയുന്നുണ്ട്. ബില്ലവൻ, ബൈദ്യർ, ഹാളേപൈക്കർ, പൂജാരി, തീയ്യൻ എന്നെല്ലാം അറിയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണത്രേ തീയ്യൻ എന്നായിത്തീർന്നത്. പറഞ്ഞുവന്നത് തീയ്യരുടെ തെയ്യസങ്കല്പത്തിൽ പ്രധാനിയാണ് മുത്തപ്പനെന്നാണ്. പറശിനിക്കടവ് മഠപ്പുരയിൽ (സവർണഭാഷയിൽ ക്ഷേത്രമെന്നു പറയാം) നിലവിലുള്ള ഭക്ഷണരീതികളും എല്ലാം കാണുമ്പോൾ പഴയ ബൗദ്ധികകൂട്ടായ്മയേയോ കുടിയിരിപ്പിനെയോ അറീയാതെ ഓർത്തുപോകും. സമുദായകാര്യം പറഞ്ഞതിനാൽ അവിടെ അതൊക്കെ നിലനിൽക്കുന്നു എന്നു കരുതരത്, ബുദ്ധമതം തന്നെ അങ്ങനെയാണല്ലോ 🙂 ആർക്കും വരികയും പോവുകയും ചെയ്യാനാവുന്ന സങ്കല്പാമാണിതിന്നും. പക്ഷേ, ചരിത്രം അന്വേഷിക്കുന്നവർക്ക് ഒരു രസമാണിതൊക്കെ അറിയുക എന്നത്.

വീഡിയോ 05
വീഡിയോ 06
വീഡിയോ 07
വീഡിയോ 08

തെയ്യാട്ടത്തിന്റെ ഒടുവിൽ‍ മുടിയെടുക്കുന്നത് താഴത്തെ വീഡിയോവിൽ കാണാം

മൂന്നു പെണ്ണുങ്ങള്‍

മൂന്നു പെണ്ണുങ്ങള്‍
യാദൃശ്ചികങ്ങളായി നമ്മുടെ ജീവിതത്തിലേക്ക് പലതും കടന്നു വരാറുണ്ട്. പലപ്പോഴും അല്പം കൗതുകം മാത്രം ബാക്കിവെച്ചുകൊണ്ടവ വിസ്‌മൃതിയിലേക്കു മറഞ്ഞുപോവുകയും ചെയ്യും. Continue reading

ആസുരതാളങ്ങള്‍ക്കൊരാമുഖം

Theyyam, malabar ritual art, folk art of kerala
തെയ്യം: വടക്കന്‍കേരളത്തിന്റെ തനതുകലാരുപത്തില്‍ പേരും പ്രസിദ്ധിയുമാര്‍ജിച്ച കലാരൂപം! മനയോലയും ചായില്യവും ചാലിച്ച് കടും വര്‍ണങ്ങളാല്‍ മുഖത്തെഴുതി, എരിയുന്ന നെരിപ്പോടുകള്‍ക്കു വലംവെച്ച് ഭക്തര്‍ക്കു അരിയും പൂവും നല്‍കി, അസുരവാദ്യത്തിന്റെ താളച്ചുവടുകള്‍ക്കു പദം പറഞ്ഞ് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍…! അടിച്ചമര്‍ത്തപ്പെട്ട ആദി ദ്രാവിഡന്റെ ആത്മസ്ഥൈര്യത്തിന്റെ കഥ മുതല്‍, അനീതിക്കെതിരെ പടനയിച്ച ആദിമ വിപ്ലവകാരികളുടെ ഒളിമങ്ങാത്ത ഓര്‍‌മ്മകളുടെ തിളക്കംകൂടിയാണ് ഓരോ തെയ്യക്കോലങ്ങളും. സവര്‍ണതയുടെ സുഖസൌകര്യങ്ങള്‍ വിട്ട് അധ:സ്ഥിതരുടെ കണ്ണീരകറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ തൊട്ട് ചാളക്കുടിയില്‍ നിന്നുയര്‍ന്നുവന്ന് ഒരു സമൂഹത്തിന്റെ തന്നെ പ്രതീക്ഷയായി മാറിയ വീരപുരുഷന്‍മാര്‍ വരെ ഉണ്ട് അക്കൂട്ടത്തില്‍. ഇതൊരു അനുഷ്‍ഠാനമാണ്. തെളിഞ്ഞ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണിതിന്റെ ഇതിന്റെ അടിത്തറ.

ഗ്രാമീണമായ അനുഷ്‍ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. വേഷവിധാനത്തില്‍ തന്നെ ദൈവമായി സങ്കല്പിക്കപ്പെടുന്നു എന്നതാണു തെയ്യത്തിന്റെ പ്രത്യേകത. തിറയാവട്ടെ ദൈവപ്രീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ വേഷം കെട്ടല്‍ മാത്രമാവുന്നു. തിറ ആട്ടത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കോലപ്രധാനമാണ് ഓരോ തെയ്യങ്ങളും. ‘ദൈവം’ എന്ന വാക്കിന്റെ തദ്‍ഭവമാണു ‘തെയ്യം’. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളിലായി ഒരുങ്ങുന്നു ഈ അനുഷ്‍ഠാനം. ദേവീദേവന്‍മാര്‍, യക്ഷഗന്ധര്‍വന്‍മാര്‍, മൃതിയടഞ്ഞ‌ കാരണവന്‍മാര്‍, ഭൂതങ്ങള്‍, നാഗങ്ങള്‍, വീരപുരുഷന്‍മാര്‍, അനീതിക്കെതിരെ ശബ്‍ദമുയര്‍ത്തിയ വിപ്ലവകാരികള്‍ എന്നിവരുടെയൊക്കെ കോലം കെട്ടി ആരാധിക്കുന്ന കലയാണിത്. മതമൈത്രി വിളിച്ചോതുന്ന മാപ്പിളതെയ്യങ്ങളും അമ്മദൈവങ്ങളും ധാരാളമുണ്ട്.

വേഷത്തില്‍ പ്രധാനം കുരുത്തോലകള്‍കാണ്. കടും വര്‍ണങ്ങളാലുള്ള മുഖത്തെഴുത്താണ് മറ്റൊരു പ്രത്യേകത. മനയോല, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നീ പ്രകൃതിജന്യവസ്‍തുക്കള്‍ തന്നെയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ചില തെയ്യങ്ങള്‍ കവുങ്ങിന്‍ പാള, മരത്തടി മുതലായവകൊണ്ട് ഉണ്ടാക്കിയ മുഖംമൂടിയും ധരിക്കാറുണ്ട്. കിരീടങ്ങള്‍, ഞൊറിവെച്ച പട്ടുടുപ്പ്, മണിക്കയര്‍, പറ്റും പതകം, മാര്‍വാട്ടം, വെള്ളോട്ടുപട്ടം കയ്യുറ, കഴുത്തില്‍ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവയാണ് കോലങ്ങളുടെ വേഷവിധാനത്തിനുപയോഗിക്കുന്നത്.

വണ്ണാന്‍, മലയന്‍, മാവിലാന്‍, ചെറവന്‍, വേലന്‍, പുലയന്‍, പരവര്‍, ചിങ്കത്താന്‍, പമ്പത്തര്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്. കാവുകളിലും ഹിന്ദുഭവനങ്ങളിലും വയലുകളില്‍ കെട്ടിയുണ്ടാക്കിയ തല്‍കാലിക മറകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇതിനു ‘കളിയാട്ട’മെന്നുപേര്. അസുരവാദ്യമായ ചെണ്ടയാണ് പ്രധാന വദ്യോപകരണം. മദ്ദളം, തകില്‍, കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചു വരുന്നു.

തെയ്യം കെട്ടിയ വ്യക്തി കാവിന്റെ അല്ലെങ്കില്‍ പള്ളിയറയുടെ മുമ്പിലിരുന്ന് ആരാധനാമൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പാടുന്ന തോറ്റംപാട്ടാണ് ആദ്യചടങ്ങ്. തോറ്റംപാട്ടിലൂടെയാണ് ആ തെയ്യത്തിനാധാരമായ മൂര്‍ത്തിയുടെ പുരാവൃത്തം അനാവരണം ചെയ്യപ്പെടുന്നത്. ഇതൊരു തുകിലുണര്‍ത്തുപാട്ടാണ്. തോറ്റം പാട്ടിന്റെ പാരമ്യത്തില്‍ തെയ്യം ഉറഞ്ഞാടുന്നു. ചില തെയ്യങ്ങള്‍ഈ സമയത്ത് അഗ്നിപ്രവേശം നടത്തുന്നു. ഭക്തരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുന്ന ചടങ്ങാണ് ‘ഉരിയാടല്‍’ എന്നുപറയുന്നത്. ശേഷം തെയ്യത്തെ തൊഴുത്, അരിയും കുറിയും വാങ്ങിച്ചാല്‍ തെയ്യത്തിന്റെ പരിസമാപ്തിയായി. മുടിയെടുത്തുമാറ്റുന്ന ചടങ്ങോടെ തെയ്യം അവസാനിക്കുന്നു.

മുച്ചിലോട്ടുഭഗവതി

പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്… പുരുഷമേല്‍ക്കോയ്‍മയുടെ കൊടുംതീയില്‍ ഒരുപിടിചാമ്പലായിമാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍‌ത്തെണീറ്റ രായമംഗലത്തുമനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി. ഈ തെയ്യത്തിന്റെ പുരാവൃത്തം അറിയാന്‍ ആഗ്രഹം ഉള്ളവരെ ഇങ്ങോട്ടു ക്ഷണിക്കുന്നു.

മുത്തപ്പന്‍

കുറിച്യരെ ഒന്നിച്ചു നിര്‍ത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തില്‍ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനുംവേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളില്‍. നാടുകാര്‍ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേര്ന്ന് അവര്‍ക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങള്‍ അവനോടുള്ള സ്നേഹാദരങ്ങള്‍ മാത്രമായി കണക്കാക്കിയാല്‍ മതി. പുരാവൃത്തങ്ങള്‍ക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിതതപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതര്‍‍ക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങള്‍ക്കു പുതിയ വ്യാഖാനങ്ങള്‍ നല്‍കിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പന്‍. അവസനാകാലത്ത്‍ മുത്തപ്പന്‍ താമസിച്ചത് കുന്നത്തൂര്‍പാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താല്‍ പ്രസിദ്ധമായിത്തീര്‍‍ന്നു. അവിടെ എത്തുന്ന ഭക്തജനങ്ങള്‍‍ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താന്‍ പണ്ടുനയിച്ച നായാട്ടും മധുപാന‌വും ഒക്കെ പുനര്‍‍ജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പന്‍. അവരുടെ ഏതാപത്തിലും മുത്തപ്പന്‍ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തില്‍ ജൈനമതക്കാര്‍ തങ്ങളുടെ ദേവനായ തീര്‍ത്ഥങ്കരനേയും ബുദ്ധമതക്കാര്‍ ബുദ്ധനേയും (ശ്രീബുദ്ധനുള്‍പ്പടെ) മുത്തന്‍, മുത്തപ്പന്‍, എന്നൊക്കെ വിളിച്ചിരുന്നു. മുക്തന്‍ എന്നതിന്‍റെ ഗ്രാമ്യമാണ് മുത്തന്‍. ആ വഴിയിലൂടെ ചിന്തിക്കില്‍ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേര്‍ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ്‌ മലയാറ്റൂരിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മുത്തപ്പനെ ആരാധിക്കുന്നത്. മുത്തപ്പന്‍ തെട്ടത്തിന്റെ സംഭവബഹുലമായ പുരാവൃത്തം ഇവിടെ കൊടുത്തിരിക്കുന്നു. പാടിപ്പഴകി വന്ന കഥകളായി മാത്രം ഇതിനെ കാണുക ഇതേ ലേഖനം ഇംഗ്ലീഷിൽ വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

പൊട്ടന്‍ തെയ്യം

ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം. പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍‌ നിര്‍‌മ്മിതം. പുലയര്‍‍ക്കെന്നപോലെ മലയര്‍‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്.പൊട്ടന്‍ തെയ്യത്തിന്റെ പുരാവൃത്തകഥ വിശദമായി ഇവിടെ ഉണ്ട്. വായിക്കുക.

വിഷ്‌ണുമൂര്‍ത്തി

ശുദ്ധനും നിരപരാധിയുമായ തീയ്യച്ചെറുക്കന്റെ അചഞ്ചലഭക്തിയില്‍ സ്ഥിതികാരകനായ മഹാവിഷ്‍ണു പ്രത്യക്ഷനാവുകയാണിവിടെ. പരദേവത/പരിദേവതയായി ജാതിഭേദമന്യേ പാലന്തായിക്കണ്ണനെന്ന ആ വൈഷ്‍ണവന്‍ പുനര്‍‍‍ജനിക്കുന്നു.

ത്രിമൂര്‍‍ത്തിസങ്കല്‍‍പ്പത്തില്‍ മഹാദേവനാണ് ഏറ്റവും കൂടുതൽ തെയ്യസങ്കല്‍‍‍പ്പങ്ങളുള്ളത്‍. നായാടി നടന്ന ആദിമ‌ദ്രാവിഡന്റെ ആത്മവീര്യത്തിനുതകുന്നതായിരുന്നു ഓരോ ശൈവപുരാവൃത്തങ്ങളും. പുലിത്തോലണിഞ്ഞ്‍, പമ്പിനെ മാലയായി ചൂടി ചുടലഭസ്‍മവുമണിഞ്ഞു നടക്കുന്ന മഹാദേവസങ്കല്‍‍പ്പം ആ നായാട്ടുസമൂഹത്തിന് എന്തുകൊണ്ടും ചേരുന്നതായിരുന്നു. മദ്യമാംസാദികള്‍ അവനുകാണിക്കയാവുന്നതും അതുകൊണ്ടുതന്നെ.

മഹാവിഷ്‍ണുവിനു പൊതുവേ തെയ്യക്കോലങ്ങള്‍‍‍ കുറവാണ്. പറശ്ശിനിക്കടവു ശ്രീമുത്തപ്പനോടു കൂടി ആടുന്ന വെള്ളാട്ടം‍‍ മഹാവിഷ്‍ണുവിന്റെ അംശാവതാരമാണ്. ബക്കിയുള്ള തെയ്യക്കോല‌ങ്ങളേറെയും ശൈവസങ്കല്‍‍‍പ്പങ്ങളോ അമ്മസങ്കല്‍‍പ്പങ്ങളോ മറ്റുള്ളവയോ ആണ്.

ഭംഗിയുള്ള മുഖത്തെഴുത്തും കുരുത്തോലകൊണ്ടുള്ള വലിയ ഉടയാടയും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. രാത്രിയില്‍ തന്നെ “കുളിച്ചാറ്റം” എന്നറിയപ്പെടുന്ന വെള്ളാട്ടത്തിന്റെ പുറപ്പാടുണ്ടാവും. തെയ്യം കെട്ടേണ്ടയാള്‍‍‍ ചില പ്രത്യേക ആടയാഭരണങ്ങളോടെ ആട്ടക്കളത്തിലിറങ്ങുന്ന ചെറിയൊരു ചടങ്ങാണിത്‍.(വെള്ളാട്ടങ്ങളെ കുറിച്ച് വ്യക്തമായി പിന്നീട് പോസ്‍റ്റ് ചെയ്യുന്നതാണ്.)ഒറ്റക്കോലരൂപത്തിലും വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടിയാടിക്കുന്നു. വലിയ നിരിപ്പുണ്ടാക്കി അഗ്നിയില്‍ വീഴുന്ന ഒരു കെട്ടിക്കോലം കൂടിയാണിത്‍. വിഷ്‍ണുമൂര്‍‍ത്തിയുടെ അഗ്നിപ്രവേശം അല്പം ഭയാനകമായൊരു പ്രക്രിയയാണ്. അനേകം വെളിച്ചപ്പാട‌മാര്‍ അകമ്പടിക്കാരായുണ്ടാകും. മിക്കസ്ഥലങ്ങളിലും തൊണ്ടച്ചന്‍മാരുടെ ഒരു വെളിച്ചപ്പാടനെങ്കിലും വിഷ്‍ണുവിന്റെ അകമ്പടിയായി വേണമെന്നുണ്ട്. ഒറ്റക്കോലങ്ങള്‍‍ പൊതുവേ രാത്രികളിലാണുണ്ടാവുക. വയലുകളിലാണിത്‍ അരങ്ങേറുന്നത്. വയലിന്റെ നടുക്ക് വലിയൊരു നിരിപ്പ് ജ്വലിച്ചു നില്‍‍പ്പുണ്ടാവും. പുലര്‍‍ച്ചയോടെ അതുകത്തിയമര്‍‍ന്ന് കനല്‍‍‍ക്കട്ടകളായിമാറിയിരിക്കും. ആ നേരത്താണ് വിഷ്ണുമൂര്‍‍ത്തിയുടെ അഗ്നിപ്രവേശം.

മലയസമുദായക്കാര്‍‍ മാത്രമേ വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടാറുള്ളൂ. വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടുന്ന ആള്‍‍ക്ക് അടയാളം കൊടുക്കുന്നതും ഒരു ചെറിയ ചടങ്ങാണ്. ഇന്നയാളെത്തന്നെ വിഷ്‍ണുമൂര്‍‍ത്തിയായി കെട്ടണമെന്ന ഒരാളെ പറഞ്ഞേല്‍‍പ്പിക്കുന്ന ചടങ്ങാണിത്‍‍. ഒറ്റക്കോലയിടങ്ങളിലും മറ്റും ഇരുചെയ്യേണ്ടത്‍ തീയ്യസമുദായത്തിലെ ഒരു കാരണവരാണ്. വീടുകളിലാണ് തെയ്യം ആടിക്കേണ്ടതെങ്കില്‍ വീട്ടുകാരണവരാണ് മ‌ലയന്‍‍പണിക്കര്‍‍ക്ക് അടയാളം കൊടുക്കേണ്ടത്. പാലന്തായി കണ്ണന്റെ കഥനകഥയും വിഷ്‌ണുമൂര്‍ത്തി തെയ്യത്തിന്റെ മിത്തും ഇവിടെ കൊടുത്തിരിക്കുന്നുRitual art of kerala, Theyyam, folk art of kerala

കുട്ടിച്ചാത്തന്‍

ശിവാംശത്തില്‍‍നിന്നും ഉടലെടുത്ത മറ്റൊരു മൂര്‍‍ത്തീരൂപമാണ് കുട്ടിച്ചാത്തന്‍. ശിവന്‍ ഒരു ദ്രാവിഡദേവനാണ്. ആര്യന്‍‍മാരായ ബ്രാഹ്മണര്‍‍ മധ്യേഷ്യാഭാഗങ്ങളില്‍ നിന്നും ഇന്നത്തെ അഫ്‍ഗനിസ്ഥാന്‍ വഴി ഭാരതത്തിലേക്കു വന്‍‍തോതില്‍ കുടിയേറ്റം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. ആ യാത്രാവേളയിലുടലെടുത്ത ഭാഷയാണു പ്രൌഡഭാഷയായ സംസ്‍കൃതം. അതുകൊണ്ടുതന്നെ ഇംഗ്ലീഷുപോലുള്ള പാശ്ചാത്യഭാഷകള്‍‍ക്കും സംസ്‍കൃതത്തിനുമുള്ള പ്രകടമായ സാമ്യങ്ങളെ വിലയിരുത്തി ഇവയ്ക്കെല്ലാം മൂലരൂപമായ മറ്റൊരു ആദിമഭാഷയുണ്ടായിരുന്നു എന്നു ചില പഠനങ്ങള്‍‍ വിലയിരുത്തുന്നു. ആര്യന്‍മാരുടെ പ്രധാനദേവന്‍, ദേവകളുടെയൊക്കെ രാജാവായ ദേവേന്ദ്രനായിരുന്നു. പാലും പഴങ്ങളും നെയ്യും പൂവുമൊക്കെയായി അവരാ ദേവനെ പൂജിച്ചുവന്നു. എന്നാല്‍ ഭാരതത്തിലെത്തിയ ആര്യന്മാര്‍‍ക്ക് കാണാന്‍ കഴിഞ്ഞത്, സാത്വികത തൊട്ടുതീണ്ടാത്ത രക്തവും മാംസവും നേദിക്കുന്ന രുദ്രമൂര്‍‍ത്തികളെയാണ്. പ്രകൃതിശക്തികളെ ഭയന്ന ആദിമദ്രാവിഡന്‍ അവനു രൂപം കൊടുത്തു മൂര്‍‍ത്തിയായ് ആരാധിക്കുകയായിരുന്നു. അന്നവനെ കാടുകളില്‍ ഏറെ വേട്ടയാടിയ വിഷരൂപികളായ നാഗങ്ങളെ അവനാരാധിച്ചു, ജീവനെടുക്കരുതേയെന്ന് കേണപേക്ഷിച്ചു, ഇരുട്ടില്‍ മരണം വിതയ്‍ക്കുന്ന അരൂപികള്‍‍ക്കവ‍‍ന്‍ ഭൂതമെന്നും പേരുവിളിച്ചു. അവരൊടൊക്കെയുള്ള അവന്റെ മനമുരുകിയ പ്രാര്‍‌ത്ഥന ആരാധനാമൂര്‍‍ത്തിക്കുള്ള തോറ്റം പാട്ടായി… ഇയൊരവസ്ഥയില്‍, ബ്രാഹ്മണന്റെ പാലും പൂവും ആദിദ്രാവിഡനുമുന്നില്‍ ചിലവാകില്ലെന്നു മനസ്സിലായ ആര്യര്‍ ദ്രാവിഡന്റെ മൂര്‍‍ത്തികളെ തങ്ങളിലേക്കു സ്വാംശീകരിക്കുകയായിരുന്നു. ആദികാവ്യമായ രാമയണവും ലോകോത്തരമഹാകാവ്യമായ മഹാഭാരതവും ആ സ്വാംശീകരണത്തിലൂടെ ജനിക്കുകയും ചെയ്ത അത്ഭുതമായ കഴ്‍ചയാണു പിന്നീടു കണ്ടത്. രാമായണത്തില്‍ ശ്രീരാമചന്ദ്രനു കൂട്ടായി ലങ്കയിലേക്കു പാലം പണിയുകയും രാവണനിഗ്രഹത്തിനു യുദ്ധക്കളത്തിലിറങ്ങുകയും ചെയ്‍ത ‘വാനര‍ന്‍’മാര്‍ അന്നത്തെ തമിഴ്‍ദ്രാവിഡനല്ലാതെ മറ്റാരുമല്ല. കറുത്ത കാനന വാസികളെ ആര്യപുച്ഛം വാനരനെന്നു വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

അതെന്തെങ്കിലുമാവട്ടെ,നമുക്കിങ്ങു വടക്കു മലബാറിലേക്കുതന്നെവരാം. ഇവിടെ, ഉത്തരകേരളത്തില്‍, കാസര്‍‍ഗോഡു കണ്ണൂര്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ കുട്ടിച്ചാത്തന്‍ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന ആരാധനാമൂര്‍‍ത്തിയും മന്ത്രമൂര്‍ത്തിയാണ്‌ കുട്ടിച്ചാത്തന്‍. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി,പൂക്കുട്ടി,തീക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്‌. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ്‌ കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ്‌ കുട്ടിച്ചാത്തന്‍. അതുകൊണ്ടുതന്നെ ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തന്‍ എന്നും വിളിക്കാറുണ്ട്. ആര്യന്‍മാരോടുള്ള ദ്രാവിഡന്റെ അടങ്ങാത്ത പ്രതിഷേധത്തിനു നിതാന്തമായി നമുക്കീ തെയ്യത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്. ശൈവരൂപിയായ കുട്ടിച്ചാത്തനെ കുറിച്ചറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍. ഇവിടെയുണ്ട് കൂടുതല്‍ വിവരങ്ങള്‍.

തെയ്യങ്ങള്‍ ഇനിയുമുണ്ട് – നൂറുകണക്കിനു തെയ്യങ്ങള്‍. ജാതിയുടേയും മതത്തിന്റേയും കെട്ടുപാടുകള്‍ക്കുള്ളില്‍ നിന്നും പുറത്തുവന്ന് അവര്‍ ഭക്തരെ അനുഗ്രഹിക്കുന്നു – ആശീര്‍‌വദിക്കുന്നു. താളപ്പെരുക്കങ്ങള്‍ക്കൊപ്പം കോലം കെട്ടി എരിയുന്ന നെരിപ്പോടിനെ സാക്ഷിയാക്കി മണ്ണിലെ ദൈവരൂപങ്ങള്‍ പദം പറഞ്ഞാടുന്ന കാഴ്‌ച അനുപമമാണ്‌. ഉച്ചനീജത്വങ്ങളുടെ ബുദ്ധിശൂന്യതയെ ചോദ്യം ചെയ്യുന്നതുപോലെ തന്നെ രൂക്ഷവാക്കുകളാല്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കോമാളിതെയ്യങ്ങളും ഒറ്റക്കോലപറമ്പുകളില്‍ കാണാവുന്നതാണ്‌. ഇതു മലബാറിന്റെ പുണ്യമാണ്‌; മലയാള നാടിന്റെ തന്നെ മഹാപുണ്യം!