നാലാം വയസ്സുകാരി


ആത്മികയ്ക്ക് ഇന്ന് നാലുവയസ്സു തികയുന്നു. ആത്മികയുടെ പ്രായത്തിലുള്ള നിരവധി കുഞ്ഞുങ്ങളെ അറിയാം. അവരുടെ വേദനകളെ സന്തോഷങ്ങളെ കരച്ചിൽ, ചിരികൾ, വർത്തമാനങ്ങൾ ഒക്കെയും ആത്മികയിലൂടെ കാണുമ്പോൾ ഒരു രസമുണ്ട്. കഴിഞ്ഞ പ്രവശ്യം നഴ്സറി അടച്ച സമയത്ത് ആത്മിക നിന്നത് നാട്ടിൽ ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും കൂടെയായിരുന്നു. കഥ കേട്ടുറങ്ങുന്ന ശീലം അന്നവൾക്ക് അവിടെ വെച്ച് ഹൃദ്യമായി തോന്നിയിരിക്കണം, ദിവസേന വിവിധങ്ങളായ കഥകൾ കണ്ടെത്തി, അതു പറഞ്ഞ് ആത്മികയെ ഉറക്കാനുള്ള കഷ്ടപ്പാട് ഇപ്പോൾ എനിക്കാണ് എന്നതിൽ ഒരു സുഖമുണ്ട്. കുഞ്ഞുങ്ങളെ പറ്റിയുള്ള വിവിധ കാര്യങ്ങൾ, പലസ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചവ പങ്കുവെയ്ക്കാം. ആത്മികയിലൂടെ ഞാൻ പരീക്ഷിച്ചറിഞ്ഞവ മാത്രമാണ് പങ്കുവെയ്ക്കുന്നത് എന്നതുമാത്രമാണ് ആധികാരികത.

കുട്ടിയുടെ രണ്ടു വയസ്സു മുതല്‍ 11 വയസു വരെയുള്ള കാലം ബുദ്ധി പക്വത പ്രാപിക്കുന്ന കാലഘട്ടമാണ്. പിതാക്കളായ നമ്മൾ ഈ സമയത്ത് കുട്ടിയുടെ പഠനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണു മാനസികമായ വളര്‍ച്ചയും. കുഞ്ഞു മനസിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ മിടുക്കരാക്കാനും ഓരോ പ്രായത്തിലുമുള്ള മാനസിക വളര്‍ച്ചാഘട്ടങ്ങളും അവയുടെ പ്രത്യേകതകളും അച്ഛനമ്മമാര്‍ മനസിലാക്കിയിരിക്കണം.
Happy Birthday Aatmika
രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്ന ത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. രണ്ടു മുതല്‍ ഏഴു വരെയുള്ള കുഞ്ഞിന്റെ പ്രായത്തെ മനോവ്യാപാര പൂര്‍വഘട്ടം (പ്രീ ഓപ്പറേഷണല്‍ പീരീഡ്) എന്നും ഏഴു മുതല്‍ 11 വരെയുള്ള പ്രായത്തെ മനോവ്യാപാര രൂപാത്മകഘട്ടം (കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ പീരീഡ്) എന്നും പറയുന്നത്. രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്നത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ നഴ്സറി തലത്തില്‍ കളിയിലൂടെ പഠിക്കാന്‍ സഹായിക്കുകയാണു മാതാപിതാ ക്കള്‍ ചെയ്യേണ്ടത്. അതിനു പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഒന്ന്: വായിക്കാനും പഠിക്കാനും മാനസികമായി തയാറാകുന്നതിനുള്ള പരിശീലനം കുട്ടിക്കു കിട്ടണം.
രണ്ട്: അനുഭവങ്ങളും പ്രവൃത്തിപരിചയവും നേടാന്‍ സഹായിക്കുന്ന പരിശീലനം നല്‍കണം. പലതരം കളികള്‍, കളറിങ്, കൂട്ടുകൂടല്‍, പങ്കുവയ്ക്കല്‍ ഇവയെല്ലാം കുട്ടി ചെയ്യട്ടെ.

കഥകളിലൂടെ പഠിക്കാം

കുഞ്ഞുമനസ്സിനു വേണ്ടുന്ന കഥകൾ ഉണ്ടാക്കാൻ അധിക പണിയൊന്നുമില്ല. ദിവസേന നമുക്കിടയിൽ സംഭിവിക്കുന്ന കാര്യങ്ങളെ കഥകളാക്കിയാൽ മതി. ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്നത് കാണുക.

നമ്മൾ അരക്കിലോമീറ്റർ അപ്പുറമുള്ള കടയിൽ പോകുന്നു, സാധനങ്ങൾ വാങ്ങിക്കുന്നു, തിരിച്ചു വരുന്നു, വരുന്ന വഴിക്ക് നമുക്കു നേരെ ഒരു സൈക്കിൾ വരുന്നു, നമ്മൾ മാറി നിൽക്കുന്നു. സൈക്കിളുകാരൻ വഴിസൈഡിൽ മറിഞ്ഞു വീഴുന്നു. അവനെ എണീപ്പിച്ച് നമ്മൾ വീട്ടിലേക്ക് വന്ന് സാധങ്ങൾ ഒക്കെയും വീട്ടുകാരിയെ ഏൽപ്പിക്കുന്നു. ഇത്രേം മതി ഒറിജിനൽ കഥ.

ഇതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളേയും കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഹൃദ്യമായ കഥകളാക്കി മാറ്റാം. ഏതു കുട്ടിക്കും കഥ കേള്‍ക്കാനിഷ്ടമാണ്. നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിൽ ഉറക്കെ കഥ വായിച്ചു കേള്‍പ്പിക്കുകയുമാവാം. ഒപ്പം ചിത്രങ്ങളും കാണിക്കണം. പുസ്തകത്തോടു കുട്ടിക്കു താല്‍പര്യം സ്വാഭാവികമായി ഉണ്ടാവുകയില്ല. കഥ പറയുമ്പോള്‍ ഇനി എന്തു സംഭവിക്കുമെന്നു കുട്ടിയെക്കൊണ്ടു പറയിക്കുന്നതു കുഞ്ഞിന്റെ ഭാവന വളര്‍ത്താന്‍ സഹായിക്കും. സൗമ്യമായ ചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കണം. ശ്രദ്ധയും വിശകലനവും പോഷിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ശബ്ദം ഉപയോഗിച്ചുള്ള കളികളാണ്. ആദ്യം കുട്ടികളെ പലതരം ശബ്ദങ്ങള്‍ പരിചയപ്പെടുത്താം. സ്പൂണും ഗാസും മെല്ലെ കൂട്ടിമുട്ടിക്കുക. ഒരു ഗാസില്‍ നിന്നു മറ്റൊന്നിലേക്കു വെള്ളമൊഴിക്കുക തുടങ്ങിയവ.കുട്ടി പറയുന്ന വാക്കുകള്‍ മാതാപിതാക്കള്‍ വലിയ വലിപ്പത്തില്‍ എഴുതുക. എന്നിട്ടത് ഉറക്കെ വായിക്കുക. കുട്ടികള്‍ക്കറിയാവുന്ന സാധാരണ വസ്തുക്കള്‍ കാണിച്ചു പേരു പറയിക്കുക. ചോദ്യം കുട്ടിക്കു മനസിലാകുന്നില്ലെങ്കില്‍ വിശദീകരണം നല്‍കണം. കുഞ്ഞു വലുതാവുമ്പോൾ വേണ്ടുന്ന മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഭാഷയോടു കുട്ടിക്കു താല്‍പര്യം തോന്നുമ്പോള്‍ സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ ജീവിതം, കൃതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി ലൈബ്രറിയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കട്ടെ.കുട്ടി ശേഖരിച്ച വിവരങ്ങള്‍ പാട്ടായി, കഥാപ്രസംഗമായി ആഴ്ചയിലൊരിക്കല്‍ അച്ഛനമ്മയ്ക്കു മുന്നിൽ അവതരിപ്പിക്കട്ടെ.

ചെറിയ പ്രായത്തില്‍ കുട്ടിക്കു സ്വന്തം കൈ നിയന്ത്രിക്കാനുള്ള കഴിവു മാത്രമേ ഉണ്ടാകു. പെന്‍സില്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാവില്ല. അവർ ചിത്രം വരച്ചും കളറുകൾ കൊടുത്തും വളരണം. മൂന്നുവയസ്സുമുതലേ തുടങ്ങാവുന്ന കാര്യമാണത്. ആത്മിക, രണ്ടുവയസ്സു കഴിഞ്ഞപ്പോൾ തന്നെ കളറുകൾ കൊടുത്തു തുടങ്ങിയിരുന്നു. ഇപ്പോൾ ഏത് ചിത്രങ്ങളായാലും കൃത്യമായി കളറുകൾ കൊടുക്കാൻ അവൾക്കാവുന്നുണ്ട്. കുട്ടിയുടെ വിരല്‍ എളുപ്പം ചലിപ്പിക്കാന്‍ ചില വിദ്യകളുണ്ട്. ആദ്യം വളഞ്ഞ വരവരച്ചു കൊടുക്കുക. അവയിലൂടെ പെന്‍സിലോടിക്കാന്‍ കുട്ടിയെ ശീലിപ്പിക്കുക. പിന്നീട് അല്‍പം ബുദ്ധിമുട്ടുള്ള വരകളിലൂടെ പെന്‍സിലോടിപ്പിക്കുക. പെന്‍സിലോടിക്കുന്ന തു ഇടത്തു നിന്നു വലത്തേയ്ക്കാണെന്ന് ഉറപ്പാക്കണം.വരകളിലൂടെ വരയ്ക്കുന്നത് എഴുതുന്ന കഴിവിനെ സഹായിക്കും. ഇതിനൊക്കെയുള്ള പുസ്തകങ്ങൾ പത്തോ ഇരുപതോ രൂപകൊടുത്താൽ വാങ്ങിക്കാൻ കിട്ടുന്നതാണ്. നമ്മളെ സമ്പന്ധിച്ചിടത്തോളം ഇതൊന്നും വലിയ ആനക്കാര്യമല്ല, പക്ഷേ കുഞ്ഞുങ്ങൾക്കിതൊക്കെ സ്വർഗതുല്യം തന്നെയാണ്.

നാലു വയസായ കുട്ടിയോട് ഒരു വാചകത്തിലോ രണ്ടു വാചകത്തിലോ കത്തെഴുതാന്‍ പ്രോത്സാഹിപ്പിക്കാം. വിഷയം കേക്ക് ഉണ്ടാക്കിയ കാര്യമോ, വീട്ടിലെ പട്ടിക്കുട്ടിയെക്കുറിച്ചോ എന്തുമാകട്ടെ. പ്രായമേറുന്തോറും വാചക ഘടന, വ്യാകരണം എന്നിവയില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.കണക്ക് വെറും എണ്ണം പഠിക്കലും കൂട്ടലും കുറയ്ക്കലും മാത്രമാകരുത്. നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങള്‍ കുട്ടിയെ മനസിലാക്കി കൊടുക്കുക. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഒന്നു മുതല്‍ 50 വരെ എണ്ണാന്‍ ചിലപ്പോള്‍ കുട്ടിക്കു കഴിഞ്ഞേക്കും. പക്ഷേ, കുട്ടിക്കു സംഖ്യാവബോധം ചിലപ്പോള്‍ പത്തുവരെ മാത്രമായിരിക്കും. എട്ടു, പത്തിനേക്കാള്‍ കുറവാണെന്നോ 12,10 നേക്കാള്‍ കൂടുതലാണെന്നോ ഉള്ള അറിവ് നേടാന്‍ കുട്ടിയെ സഹായിക്കണം. ചുറ്റുപാടുകളില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കണക്കിന്റെ പട്ടിക, വ്യത്യസ്തമായ ആകൃതികള്‍ എന്നിവയെക്കുറിച്ചു പഠിപ്പിക്കാം.1+2=3 എന്ന പട്ടിക ഇലകള്‍ പോലെ പ്രകൃതിയില്‍ സുലഭമായുള്ളവ ഉപയോഗിച്ചു പഠിപ്പിക്കാം.

മൂന്നു വിധത്തില്‍ പഠിക്കുന്നവരുണ്ട്
1. ചിലര്‍ കണ്ടു പഠിക്കും (വിഷ്വൽ ലേണേഴ്സ്)
2. ചിലര്‍ കേട്ടു പഠിക്കും (ഓഡിറ്ററി ലേണേഴ്സ്)
3. ചിലര്‍ നടന്നു വായിച്ചും തൊട്ടറിഞ്ഞും പഠിക്കും (കെനിസ്തറ്റിക് ലേണേഴ്സ്).

അതിനാല്‍ എന്റെ കുട്ടി ഒന്നും വായിച്ചു പഠിക്കില്ല എന്നു പരാതി പറയുന്നതു പൂര്‍ണമായും ശരിയല്ല. ആത്മിക കേട്ടുപഠിക്കുന്നതിലാണു മിടുക്കി… ദിവസവും പഠിക്കാന്‍ ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കുക. പരമാവധി 45 മിനിറ്റില്‍ കൂടുതല്‍ കുട്ടിക്കു ശ്രദ്ധ പിടിച്ചു നിറുത്താന്‍ പറ്റില്ല. ഓരോ 45 മിനിറ്റിലും ഇടവേള അനുവദിക്കണം. കുട്ടിക്കു പഠനവൈകല്യങ്ങള്‍ ഉണ്ടോയെന്നു മാതാപിതാക്കള്‍ നിരീക്ഷിക്കുകയും വേണം.

ഭക്ഷണം

കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിപ്സ്, ബേക്കറി ഐറ്റംസ് ഇവയൊന്നും കൊടുക്കാൻ പാടില്ല എന്നുണ്ട്. വല്ലപ്പോഴും ഒരു കൗതുകത്തിനു കൊടുക്കുന്നതിൽ തെറ്റില്ല. ഇഡ്ഡലി, ദോശ, ചപ്പാത്തി, അപ്പം, വെജിറ്റബിള്‍ ഉപ്പുമാവ്, തുടങ്ങി രാവിലെ ഇതുപോലെയാവണം കുഞ്ഞിന്റെ ഫുഡിങ്. പച്ചക്കറികളും ഗോതമ്പു പൊടിയുടെ പലഹാരങ്ങളും, പാലും ഒക്കെ കൊടുത്താൽ മതി. പ്രാതല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ എന്നുണ്ട്. ബാംഗ്ലൂർ പോലുട്ടെ വ്യവസായശാലകളിൽ കുഞ്ഞിന് ഒരു ഗ്ലാസ് പാൽ കൊടുത്ത് സ്കൂളിൽ വിടുന്ന മാതാപിതാക്കൾ പെരുകിവരുന്നതായി കാണുന്നു. പണ്ടേ ഇങ്ങനെയൊക്കെയായിരിക്കും, അനുഭവം കൊണ്ട് ഇപ്പോൾ ശ്രദ്ധയിൽ പെട്ടു എന്നേ ഉള്ളൂ. ഒരു പത്തുമണിയോടെ ഒരു പിടി കശുവണ്ടി, ഈന്തപ്പഴം, കാരറ്റ്, വെള്ളരിക്ക എന്നിവ വിരലിന്റെ വലിപ്പത്തില്‍ അരിഞ്ഞത്, കപ്പലണ്ടി മിഠായി, എള്ളുണ്ട, കാരറ്റ് ഹല്‍വ, ചീസ് സാന്‍ഡ്വിച്ച്, പഴങ്ങള്‍, അവല്‍ വിളയിച്ചത്, ഇവയില്‍ ഏതെങ്കിലും ഒന്നു നല്‍കാം.

ഉച്ചയൂണു ശ്രദ്ധയോടെ നൽകേണ്ടതാണ്. ആത്മികയ്ക്ക് അവളുടെ മിന്നമ്മയെ (വിജയ എന്നാണു പേര്) കിട്ടിയത് ഒരു ഭാഗ്യമെന്നു കരുതുന്നു, മഞ്ജുവിനെക്കാൾ നന്നായിട്ട് ഭക്ഷണം കൊടുക്കാൻ അറിയുന്ന പാലക്കാടുകാരിയാണു മിന്നമ്മ. ഉച്ചഭക്ഷണത്തില്‍ നിര്‍ബന്ധമായും പച്ചക്കറി ഉള്‍പ്പെടുത്തണം എന്നൊക്കെയാണാഗ്രഹം എങ്കിലും അതു പറയാൻ പറ്റാറില്ല. പരിപ്പോ പയറോ ചേര്‍ന്ന ഒരു കറിയൊക്കെ മിന്നമ്മ ശ്രദ്ധയോടെ കൊടുക്കാറുണ്ട്. കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നിറഞ്ഞതാണു പയര്‍ പരിപ്പു വര്‍ഗങ്ങള്‍.

ഒരു ദിവസം ആവശ്യമായ ഭക്ഷണം

. അരി, ഗോതമ്പ്, ചോളം, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ (ഊര്‍ജം പകരുന്നു)… 270 ഗ്രാം
. പയര്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ (വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു)… 60 ഗ്രാം
. പാലും മോര്, തൈര്, പനീര്‍ തുടങ്ങിയ പാലുല്പന്നങ്ങളും (പ്രോട്ടീന്‍, കാല്‍സ്യം, ബി വൈറ്റമിന്‍ എന്നിവ നല്‍കുന്നു.)… 500 മില്ലി
. കാരറ്റ്, ഉരുളക്കിഴങ്ങ്, കപ്പ, ചേന, സവാള തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ (അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍ എ. കാല്‍സ്യം)… 100 ഗ്രാം
. ചീര, മുരിങ്ങയില, ലെറ്റൂസ് തുടങ്ങിയ ഇലക്കറികള്‍ (കാല്‍സ്യം, ഇരുമ്പ്, വൈറ്റമിന്‍ എ, ബി, സി, ഫോളിക് ആസിഡ് എന്നിവ നിറഞ്ഞത്)… 100 ഗ്രാം
. ബീന്‍സ്, കായ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികള്‍ (വൈറ്റമിന്‍ സി, മറ്റു ധാതുക്കള്‍, നാര്)… 100 ഗ്രാം
. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം പോലുള്ള പഴങ്ങള്‍ (പ്രധാനമായും വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, നാര് എന്നിവ അടങ്ങിയിട്ടുണ്ട്)… 100 ഗ്രാം
. പഞ്ചസാര, തേന്‍, ശര്‍ക്കര തുടങ്ങിയ മധുരങ്ങള്‍ (രുചി കൂട്ടുന്നതിനൊപ്പം ഊര്‍ജം നല്‍കുന്നു. ശര്‍ക്കരയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്)… ആറു ചെറിയ സ്പൂണ്‍
. നെയ്യ്, എണ്ണ, വെണ്ണ തുടങ്ങിയ കൊഴുപ്പ് (വളരെയധികം ഊര്‍ജം പ്രദാനം ചെയ്യുന്നു)… അഞ്ചു ചെറിയ സ്പൂണ്‍

മാംസാഹാരം കഴിക്കുന്നവര്‍ പയര്‍ വര്‍ഗങ്ങളുടെ അളവു പകുതിയാക്കി, അതിനു പകരം ഇറച്ചിയോ മീനോ കഴിക്കാം. അതായത് 30 ഗ്രാം പയര്‍ വര്‍ഗം മാറ്റി അതിനു പകരം 30 ഗ്രാം മാംസാഹാരം ഉള്‍പ്പെടുത്തണം.

സ്കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണം വേണം. വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെങ്കിലും ഒരു വിഭവം ഒാരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഒാരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം.

വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യമാണ് ഏറ്റവും എളുപ്പം ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം എന്നുമുണ്ട്. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്.

എട്ടു മുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളില്‍ ശര്‍ക്കര ചേര്‍ന്ന അടയോ റാഗി ശര്‍ക്കര ചേര്‍ത്തു കുറുക്കിയതോ ഒക്കെ നല്‍കാം.

ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്ക്കു കൊടുത്തുവിടരുത്. പയറുവര്‍ഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തില്‍ ഉറപ്പായും വേണം. അല്‍പം തൈര് നല്‍കുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികള്‍ ചോറിനൊപ്പം വയ്ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നല്‍കണം.

എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിള്‍ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്റ്റഫ് ചെയ്ത ചപ്പാത്തി എന്നിവയൊക്കെ നല്‍കാം. നൂഡില്‍സ് കഴിവതും ഒഴിവാക്കണം. അഥവാ നല്‍കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേര്‍ത്തോ പോഷകപൂര്‍ണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയന്‍ കുട്ടികള്‍ക്ക് ഇടയ്ക്ക് തൈരുസാദം നല്‍കാം.

ഇതുവേണ്ട
1. കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).
2. ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്സും അനാവശ്യമായ മധുരവും ചേര്‍ന്നത്)
3. പറോട്ട, പഫ്സ്, ബിസ്കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)
4. ബര്‍ഗര്‍, പീറ്റ്സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)
5. പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്സുകള്‍ (പ്രിസര്‍വേറ്റീവ്സ് ചേര്‍ന്നത്)

കുട്ടികളോടു സംസാരിക്കുമ്പോള്‍ മാതാപിതാക്കളുടെ അമിത ആശങ്ക പലപ്പോഴും കുട്ടിയെയും മാനസികസമ്മര്‍ദത്തിലാക്കും. കുട്ടികളെ സ്നേഹിക്കണം. പക്ഷേ നിങ്ങളുടെ സ്നേഹം അവര്‍ക്ക് ഭാരമാകരുത്.

ചോദ്യം ചെയ്യല്‍ വേണ്ട
കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ല. സ്നേഹപൂർവ്വമുള്ള നിങ്ങളുടെ പെരുമാറ്റം അവർ ഏറെ ശ്രദ്ധിക്കുന്നുണ്ട്. കടുപ്പിച്ചുള്ള നിങ്ങളുടെ ഒരു നോട്ടം മതി അവരെ സങ്കടപ്പെടുത്തുവാൻ. അതേ സമയം കുഞ്ഞിനെ ഒരു കുറ്റവാളിയെപോലെ കണ്ട് എന്നും തല്ലുകയും പേടിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ നോട്ടവും തല്ലും ഒക്കെ ഒരു സ്വൈര്യംകെടുത്തലായി അവർക്ക് തോന്നുമെന്നേ ഉള്ളൂ.

കേള്‍ക്കൂ; വിധിയെഴുതുംമുമ്പ്
കുട്ടി ഒരു കാര്യം പറയുമ്പോള്‍, കേട്ട ഉടനേ വിധിയെഴുതരുത്. പറ്റില്ല എന്നാണ് മറുപടി നല്‍കേണ്ടതെങ്കിലും ആദ്യം കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം. സംസാരിച്ചു തുടങ്ങുമ്പോഴേ പറ്റില്ല എന്നു പറഞ്ഞാല്‍ കുട്ടിക്ക് അകല്‍ച്ചതോന്നാം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകരുത്.

കളിയില്‍ അല്‍പം കാര്യം
കളിക്കാന്‍ മാത്രമുള്ളതല്ല കളിപ്പാട്ടം. കുട്ടിയുടെ ബഹുമുഖ വളര്‍ച്ചയ്ക്ക് കളിപ്പാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ജോലിത്തിരക്കില്‍ കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കളിപ്പാട്ടം നല്‍കുമ്പോള്‍ ഓര്‍ക്കുക, പുസ്തകങ്ങള്‍ക്കൊപ്പം സ്ഥാനമുണ്ട് കളിപ്പാട്ടത്തിന് എന്നതാണു സത്യം. കളിപ്പാട്ടം രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ശിശു മനോരോഗ വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നോര്‍ക്കുക.

പ്രായത്തിന് അനുസരിച്ച് വേണം കളിപ്പാട്ടങ്ങളുടെ സ്വഭാവം. വിലയല്ല, ഈ കളിപ്പാട്ടം കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കണം. കുരുന്നുപ്രായത്തില്‍ കിലുക്കാംപെട്ടിയാണ് നല്ലത്. ശബ്ദവും നിറവും ചലനത്തെ സഹായിക്കുന്നു. ശബ്ദവും ശാരീരിക ചലനവുമായി നേരിട്ട് ബന്ധമുണ്ട്.

ഒരു വയസു മുതല്‍ രണ്ടു വയസു വരെ ഉന്തു വണ്ടികളാണ് നല്ലത്. ശബ്ദം കേള്‍ക്കാന്‍ വേണ്ടി തള്ളാനും അതുവഴി നടക്കാനും ഇത് പ്രേരണ നല്‍കും. രണ്ടിനും മൂന്നിനും വയസിനിടയില്‍ നിറങ്ങള്‍ക്കാണ് പ്രധാനം. പല നിറത്തിലുള്ള പന്തുകള്‍, പാവകള്‍ ഇക്കാലത്ത് നല്‍കണം. ശരീരത്തിന് മുറിവേല്‍ക്കാത്ത മൃദുവായ കളിക്കോപ്പുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

അഞ്ചു വയസു വരെ പാവകള്‍, കാറുകള്‍ പോലുള്ളവ കളിക്കാന്‍ ഉപയോഗിക്കാം. പിന്നീട് സൈക്കിളും വീടിനു പുറത്തെ കളികളും കുട്ടികളുടെ ലോകത്ത് എത്തുന്നു. ആടുന്ന മരക്കുതിര, ഊഞ്ഞാലുകള്‍ തുടങ്ങിയവ ഈ കാലയളില്‍ ആനന്ദം പകരും.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവ തോക്കു പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. തോക്ക് നല്ലതാണ് രസകരമാണ്. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന ഗുണപാഠം ഇത്തരുണത്തില്‍ നല്‍കുക. തോക്കുപയോഗിച്ച് സമപ്രായക്കാരെയോ നമ്മളെ തന്നെയോ വെടിവെയ്ക്കാനും മറ്റുമുള്ള നിർദ്ദേശങ്ങൾ കുഞ്ഞിനു നൽകാനേ പാടില്ല. ഇങ്ങനെ പറയാൻ ഏറെ കാര്യങ്ങൾ ഉണ്ട്. ഇന്നിത് ഇവിടെ നിർത്തുന്നു.

മനോരമയിൽ കൂടുതൽ വിവരങ്ങൾ…

സുന്ദരകാണ്ഡം

hanuman ramayanam, ഹനുമാൻ

hanuman ഹനുമാൻ സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസർവ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപൻ
കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ
കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര-
നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു:

hanuman ramayanam kilippattu, ഹനുമാൻ രാമായണം കിളിപ്പാട്ട്2000- 2001 ഇൽ ആണെന്നു തോന്നുന്നു, മലയാളം എം എയ്ക്ക് പഠിക്കുമ്പോൾ കോഴിക്കോട് യൂണിവേർസിറ്റി സിലബസ്സിൽ രാമായണത്തിൽ നിന്നും സുന്ദരകാണ്ഡം ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഞാൻ രാമായണം കാണുന്നത് തന്നെ അന്ന് പരീക്ഷയ്ക്ക് പഠിക്കാനായിട്ടായിരുന്നു. അതിനുമുമ്പുള്ള ടീച്ചറൊക്കെയും ബാലരമ അമർചിത്രകഥകളായിരുന്നു.

എന്തായാലും ഈ കലാപരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു പുസ്തകച്ചന്തയിൽ നിന്നും ആദ്ധ്യാത്മ രാമായണം മുഴുവനായങ്ങ് വാങ്ങിച്ച് വായിക്കാനൊരുങ്ങി! പഠിക്കുന്നത് മലയാളം എം എ ഒക്കെയാണെങ്കിലും വായിക്കാനും അർത്ഥം മനസ്സിലാക്കാനും ഒക്കെ പെട്ട പാട് അല്പം കഠിനമായിരുന്നു. അന്നു പഠിക്കുമ്പോൾ രാധാകൃഷ്ണൻ മാഷൊക്കെ ആദ്യക്ലാസിൽ തന്നെ എണീറ്റ് നിർത്തി അക്ഷരം പറയിപ്പിക്കലായിരുന്നു ചെയ്തത് എന്നതും കൂടെ ഓർക്കുന്നു!! എന്നെക്കൊണ്ടു മാത്രമല്ല, ആരെ കൊണ്ടും കൃത്യമായി മലയാള അക്ഷരങ്ങൾ ഉച്ചരിക്കുവാൻ അന്നു പറ്റിഞ്ഞിരുന്നില്ല. ആർക്കെങ്കിലും പറ്റിയിരുന്നു എന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുക. ഒരു വഴിക്ക് പോവുകയല്ലേ; പൊക്കോട്ടെ!!

സുന്ദരകാണ്ഡം ഏറെ സുന്ദരവും മൃദുലവുമായ സംഗതിയാണ്. മനസ്സിനെ ഏറെ ആർദ്രമാക്കി സുന്ദരമാക്കുന്ന ഭാഗമാണിത്. ജീവിതം ഒരു വൻകടലാണെങ്കിൽ കൃത്യമായ പ്രത്യാശയും ആത്മധൈര്യവും ഉണ്ടെങ്കിൽ മാത്രമേ അതു മുറിച്ചു ചാടാൻ പറ്റുകയുള്ളൂ എന്നു തെളിയിക്കുന്ന ഭാഗം അഞ്ചാമത്തെ കാണ്ഡമായ സുന്ദരകാണ്ഡം തന്നെയാവുന്നു. നായകനായ ശ്രീരാമനൊക്കെ ഒരു പുകമറയ്ക്കപ്പുറമിരിക്കുന്ന ഏകഭാഗം കൂടിയാണിത്. സ്ഥിരചിത്തതയുടെ ദ്രാവിഡബലം ഹനുമാനിലൂടെ കാണിച്ച് ഒരു വംശത്തെ മുഴുവൻ ആറാടിച്ച വീക്ഷണകോണിലാവണം സുന്ദരകാണ്ഡം വിരിഞ്ഞതുതന്നെ.

സംസാരസാഗരം മുറിച്ചു കടക്കുവാൻ ബുദ്ധിമുട്ടുകൾ പലതുണ്ടാവും. അമൂർത്തമായ ഉത്സാഹവും സ്ഥിരചിത്തതയും തന്നെയാണ് ഇതു തരണം ചെയ്യുവാൻ വേണ്ടത്. ഇതിന്റെ മൂർത്തീഭാവമാണ് ഹനുമാൻ. യാത്രാമദ്ധ്യേ തടസങ്ങൾ പലതരത്തിൽ വന്നേക്കാം. വായും പിളർന്ന് സുരസമാർ നമുക്കുനേരെ നടന്നടുക്കാം; കൂളായിട്ട് ഇടയിലൂടെ കടന്നിറങ്ങാൻ പറ്റേണ്ടതുണ്ട്. നമ്മുടെ നിഴലിനെ പോലും പിടിച്ചു വലിക്കുന്ന ഛായാഗ്രാഹിണിമാർ സിംഹികകളായി വന്നെന്നിരിക്കും. കാര്യ സാധ്യത്തിന് പ്രലോഭനങ്ങള്‍ പലതും കാട്ടി മൈനാകപർവ്വതം പോലെ വിശ്രമതാവളങ്ങൾ പലതും വന്നേക്കും, അമൂല്യ ധനശേഖരങ്ങൾ കാണിച്ച് ലക്ഷ്മിമാർ വന്ന് നമിച്ചെന്നിരിക്കും… സുന്ദരകാണ്ഡം വിശദീകരിക്കുന്ന മാർഗവിഘ്നങ്ങൾ ഇങ്ങനെ പലതാവുന്നു. അതൊക്കെ കടക്കാൻ പര്യാപ്തമായ മനസ്ഥൈര്യം ആ ദ്രാവിഡപുത്രനുണ്ടായിരുന്നു എന്നത് കൃത്യമായി വരച്ചുചേർത്ത സ്ഥലമാണു സുന്ദരകാണ്ഡം.

ഏതു സഭയിലും മുഖം നോക്കാതെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്ന വ്യക്തിയാണ് ഹനുമാൻ. അതല്ലാതെ ശ്രീരാമന്റെ കേവലമൊരു അടിമയായിരുന്നില്ല ആ ദ്രാവിഡശ്രേഷ്ഠൻ. രാമന്റെ സഭയില്‍വെച്ച് രാമനോട് ശബ്ദമുയർത്തി പറയുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുന്നത് ഈ വിധത്തിലാണ്. അവിടെ വെച്ച്, ഒരപരാധവും ചെയ്യാത്ത പതിവ്രതയായ സീതയെ കാട്ടിലുപേക്ഷിക്കുന്നതിനെ ഹനുമാൻ ചോദ്യം ചെയ്യുന്നു. ഈ അസാധാരണ വ്യക്തിത്വം അന്ന് ദ്രാവിഡമുഖ്യർക്ക് പ്രസിദ്ധമായിരുന്നിരിക്കണം.

നമ്മളിന്നും രാവണപ്രഭുക്കളുടെ ഭരണയന്ത്രത്തിൽ വലയുന്നവരാണ്. അഴകിയ രാവണൻ വന്ന് ആസുരചക്രങ്ങൾ ഒളിപ്പിച്ചു വെച്ച് ലീലാവിലാസമാടുന്നതും സുന്ദരകാണ്ഡത്തിൽ തന്നെയാവുന്നു. സീതയെ മാറ്റിചിന്തിപ്പിക്കാനായി വ്യാജസ്തുതികളിലൂടെ തകർത്തഭിനയിച്ച രാവണമുഖം നമുക്ക് നമ്മുടെ ഭരണാധികാരികളുടെ പ്രവൃത്തികളിൽ കാണാനാവും. ലങ്കാദഹനം മാത്രമേ ദ്രാവിഡമുഖ്യനു പറഞ്ഞതായുള്ളൂ. സവർണവിശ്വാസസംഹിതകളെ വാലിൽ തീകൊളുത്തി ചുട്ടെരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മളൊക്കെ മാരുതിയായി പുനർജ്ജനി തേടണം. കണ്ണു തുറന്നു കാണണം. അഴകിയ വേഷവിധാനങ്ങൾ വലിച്ചെറിയാൻ പര്യാപ്തമാവണം നമ്മുടെ അന്തരംഗം.

വരൂ നമുക്ക് സുന്ദരകാണ്ഡത്തിൽ നിന്നും പഠിച്ചു തുടങ്ങാം. ഈ കള്ളക്കർക്കിടകമാസം അതിനുള്ളതാവണം. ആസുരതയുടെ പ്രചണ്ഡതാളങ്ങൾ തീക്കൊളുത്തി നശിപ്പിക്കാൻ ശേഷിയുള്ള പഴയ ദ്രാവിഡമഹിമ നമ്മുടെ മനസ്സിലേക്ക് ആവാഹിക്കാൻ പറ്റുന്നതാവട്ടെ ഈ രാമായണമാസം.!! തകർന്നടിയട്ടെ ഈ രാവണസാമ്രാജ്യം. ലങ്കാദഹനമാവട്ടെ ലക്ഷ്യം!!

എഴുത്തച്ഛന്റ ആദ്ധ്യത്മ രാമായണം കിളിപ്പാട്ട് വായിക്കാൻ ഇങ്ങോട്ടു വരിക…

സരസ്വതി

Saraswati a supercluster of galaxies ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ ശാസത്രജ്ഞര്‍ കണ്ടെത്തിയ ഈ പുതിയ ഗാലക്‌സി സമൂഹത്തിന് സരസ്വതി എന്നാണ് പേരിട്ടിരിക്കുന്നത്. ഒട്ടനേകം ചെറു ഗാലക്‌സികള്‍ ചേര്‍ന്നുള്ള ഈ ഗാലക്‌സി വ്യൂഹത്തിന് സൂര്യനേക്കാല്‍ 200 കോടി ഇരട്ടി ഭാരം വരും. 1000 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ ഗാലക്‌സി സമൂഹത്തില്‍ 42 കൂട്ടങ്ങളായി 10000 ഗാലക്‌സികളുണ്ട്.

പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഗാലക്‌സി സമൂഹമാണിത്. ഭൂമിയിൽ നിന്ന് 400 കോടി പ്രകാശ വർഷങ്ങൾ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുനെയിൽ നിന്നുള്ള ജ്യോതി ശാസ്തജ്ഞനാണ് ഈ കണ്ടുപിടിത്തം നടത്തിയത്. പ്രപഞ്ചത്തില്‍ ഇത്തരത്തില്‍ ഒരുകോടിയോളം ഗാലക്‌സി സമൂഹങ്ങളുണ്ട് എന്നാണ് വിലയിരുത്തല്‍.

ആകാശഗംഗ
54 ഗാലക്‌സികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഗാലക്‌സി സമൂഹത്തിന്റെ ഭാഗമാണ് നാം ഉൾപ്പെടുന്ന ആകാശഗംഗ ഗാലക്സി. സൗരയൂഥം ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്.  ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

ഇനി ഒരു ഏകദേശകണക്ക് കൂടി പറയാം…

astronomical unit and kilometre, അസ്ട്രോണമിക്കൽ യൂണിറ്റ്
astronomical unit|അസ്ട്രോണമിക്കൽ യൂണിറ്റ്

അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്. ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെയാണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870.691 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്‌ .

ഒരു പ്രകാശ കണിക നമ്മുടെ ഒരു വർഷം (മുന്നൂറ്റി അറുപത്തഞ്ചേ കാൽ ദിവസങ്ങൾ കൊണ്ട്) സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം (9460730472580.800781 കിലോമീറ്റർ ദൂരം എന്നുപറയാം). പ്രകാശം ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും. ഈ കണക്കിൽ, ഒരു മിനിറ്റ്‌ കൊണ്ട്‌ പ്രകാശത്തിനു ഏകദേശം ഒരു കോടി എൺപത്‌ ലക്ഷം കിലോമീറ്ററും. ഇനി ഇതു കൂടി ശ്രദ്ധിക്കുക, സൂര്യപ്രകാശം അവിടെ സൂര്യനിൽ നിന്ന് ഭൂമിയിൽ എത്താൻ ഏകദേശം എട്ടര മിനിറ്റ് സമയം എന്നർത്ഥം. അതായത് സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം 149,597,870.691 കിലോമീറ്ററാണ്. അത്രേം ദൂരം ഏകദേശം എട്ടര മിനിറ്റുകൊണ്ട് ഒരു പ്രകാശകണിക സഞ്ചരിക്കുന്നു!! അപ്പോൾ ഒരു പ്രകാശവർഷം എന്നുപറയുന്ന സംഗതിക്ക് എത്രമാത്രം ദൂരമുണ്ടായിരിക്കും എന്ന് ഊഹിക്ക്… ഇനി 400 കോടി പ്രകാശ വർഷ അകലെയായാണ് മേലെ പറഞ്ഞ സരസ്വതി ഇരുന്നു നോക്കുന്നതെങ്കിൽ, ആ ദൂരം ഊഹിക്കാൻ വല്ല വഴിയും ഉണ്ടോ 🙂

നക്ഷത്രങ്ങൾ, നക്ഷത്രവ്യൂഹങ്ങൾ എന്നിവയ്ക്കിടയിലുള്ള ദൂരം അളക്കുന്നതിനാണ്‌ പ്രകാശവർഷം എന്ന അളവ് കൂടുതൽ ഉപയോഗിക്കുന്നത്. സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെൻ‌ടോറിയിലേക്ക്‌ ഉള്ള ദൂരം 4.2 പ്രകാശ വർഷമാണ് എന്ന്‌ പറഞ്ഞാൽ, ആ നക്ഷത്രത്തിൽ നിന്ന്‌ 4.2 വർഷം മുൻപ്‌ പുറപ്പെട്ട പ്രകാശം ആണ് ഇപ്പോൾ കാണുന്നത്‌ എന്ന്‌ അർത്ഥം. അതായത്‌ 4.2 വർഷം മുൻപുള്ള പ്രോക്സിമാ സെൻ‌ടോറിയെ ആണ് ഇന്ന്‌ കാണുന്നത്‌. അപ്പോൾ ഇന്ന്‌ ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളും ഗാലക്സ്സികളുമൊക്കെ എത്രയും പ്രകാശ വർഷം അകലെയാണോ, അത്രയും വർഷം മുൻപുള്ള നക്ഷത്രങ്ങളുടേയും ഗാലക്സികളെയുമൊക്കെയാണ് നോക്കുന്നയാൾ കാണുന്നത്‌ എന്ന്‌ സാരം. ഇതിനോടു കൂടി ഈ ലേഖനം കൂടെ കാണുക.

Galaxies are themselves made of billions of stars and planets, and a cluster typically contains several hundreds of these galaxies. Superclusters are relatively recent finds, having been identified for the first time only in the 1980s.

മാതൃഭൂമി പത്രം

ഇന്ത്യൻ എക്സ്പ്രസ്സ്

മെന്‍സ്ട്രുവല്‍ കപ്പ്

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation
ആരോടും പറായാതെ അടക്കിവെയ്ക്കുന്ന വികാരങ്ങൾ അനവധിയാണ്. ഇന്നേവരെയുള്ള ജീവിതത്തിൽ എനിക്ക് ബുദ്ധിമുട്ടായി തോന്നിയ കാര്യങ്ങൾ താഴെ പറയാം:
1) ഷേവ് ചെയ്യുക,
2) ചെരിപ്പു കഴുകുക,
3) ഇസ്തിരിയിടുക എന്നതൊക്കെയാണ്… ഇങ്ങനെ പോകുന്ന സംഗതികൾ മാത്രമേ എന്റെ വിഷയത്തിൽ വന്നിരുന്നുള്ളൂ; വരുന്നവയുമുള്ളൂ. മടി എന്ന കാര്യം കൂടെപ്പിറപ്പായി പുറകേയുള്ളത് വല്യൊരു ബാധ്യതകൂടിയാണ്.

1) ഇതിൽ ഷേവ് ചെയ്യുക എന്നത് ഞായറാഴ്ചകളിൽ മാത്രമായി ഒതുക്കിവെയ്ക്കുന്നു, ഞായറാഴ്ച ആയാൽ പോലും എനിക്ക് ഈ സംഗതി മടിയാണ്. ഞാനിത് മഞ്ജുവിനെ കൊണ്ട് ചെയ്യിപ്പിച്ച് കൂളായിട്ട് ഇരുന്നുകൊടുക്കും; അല്ലെങ്കിൽ അടുത്തുള്ള ബാർബർ ഷോപ്പിലേക്ക് ഓടും!!
ഒരു രക്ഷയും ഇല്ലാത്ത പണ്ടാരപരിപാടി ആയിപ്പോയി ഇത്!!

2) ഷൂ ഇടാറേ ഇല്ല; കാരണം അതിന്റെ പരിപാലനം എന്റെ മടിജീവിതത്തിനു തീരെ ചേരില്ല. ചെരിപ്പാണെങ്കിൽ, കുളിക്കുമ്പോൾ ബാത്ത്‌റൂമിൽ ഇട്ടാൽ മതി; കുളിച്ച് കഴിയുമ്പോൾ നാലു ചവിട്ടും കൊടുക്കാം!!

3) ഡ്രസ്സുകൾ ഇസ്തിരിയിടുന്ന പരിപാടി പണ്ടേ ഇല്ല; ഇന്നുമില്ല! ഒഴിവാക്കാൻ ഈസിയായിട്ട് സാധിക്കുന്ന സംഗതി ഇതാണ്.

പറഞ്ഞുവരുന്നത്, ആൺജീവിതം പരമസുഖം തന്നെയാണ്. നാല്പതോളം വർഷങ്ങളിൽ മെൻസസാവുന്ന പെൺജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയതൊക്കെ കുറച്ചു കാലം മുമ്പായിരുന്നു! ഒരു മാസമുറക്കാലത്ത് നാപ്കിന്‍ വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയോളമാകും. ഏതാണ്ട് 40 വര്‍ഷക്കാലം അര ലക്ഷത്തോളം രൂപയാണ് ഈ ഒറ്റക്കാര്യത്തിന് ഒരാള്‍ ചെലവഴിക്കുന്നത്.

ഒരു മെന്‍സ്ട്രുവല്‍ കപ്പ് കുറഞ്ഞത് 9 വര്‍ഷം ഉപയോഗിക്കാം. 1000 രൂപ മുതല്‍ മുകളിലേക്കാണ് ഷോപ്പുകളിൽ വില എങ്കിലും online Site കളില്‍ offer ല്‍ ഇതിലും കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഒരു ജീവിതകാലത്ത് മൂന്നോ നാലോ കപ്പുകള്‍ കൊണ്ട് സാമ്പത്തികമായും പാരിസ്ഥിതികമായും നാം ചില്ലറ നേട്ടമല്ല ഉണ്ടാക്കുന്നത്.

സ്‌ക്കൂളുകളിലും കോളേജുകളിലും നാപ്കിന്‍ കില്ലറുകള്‍ വെയ്ക്കുന്നതിനു പകരം പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ കൊടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഒക്കെ ഓരോ വകുപ്പുകളായി കൈകാര്യം ചെയ്യുന്ന നമ്മുടെ ഭരണകൂടങ്ങൾ ഇതിനൊക്കെ ഒരു മാർഗം ഇത്തരത്തിൽ കൊടുക്കേണ്ടതുണ്ട്…

സ്റ്റേഫ്രീയോ മറ്റോ വാങ്ങിക്കാനായി കടയിലേക്ക് പോയാൽ ഒരു പത്രക്കടലാസിൽ പൊതിഞ്ഞു കെട്ടിത്തരികയാണു പതിവ്. ബാക്കി സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറിൽ ഇട്ടുമാത്രമാവും തരിക!! ഇതുമാത്രം പത്രക്കടലാസിൽ പൊതിഞ്ഞ് വിരിഞ്ഞുമുറുക്കിക്കെട്ടിത്തരുന്നു!! എന്തോ വല്യ കള്ളത്തരം കാണിക്കുന്നതുപോലെയോ നാണക്കേട് കാണിക്കുന്നതു പോലെയോ ഒരു വികാരം എവിടെയോ പതിയിരിക്കുന്നുണ്ട്!

ഓഫീസിലും ഉണ്ട് അനുബന്ധ കഥകൾ! അവിടെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മെൻസസാവാത്ത പെൺകുട്ടികൾ ഉണ്ടെങ്കിലായി എന്നേ ഉള്ളൂ, മിക്കവരും ബാത്ത്രൂമിലേക്ക് പോകുമ്പോൾ കൈയ്യിൽ സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൊണ്ടുപോകുന്നത് കാണാം!! ആരെങ്കിലും അതുമാത്രം ശ്രദ്ധിച്ചിരിക്കുന്നതോ, അതിനെ പറ്റി കമന്റ് പറയുന്നതോ കണ്ടിട്ടില്ല!!

മിക്ക കുട്ടികളും ബാഗും കൊണ്ടാണു ബാത്ത്രൂമിലേക്ക് പോകാറുള്ളത്!! ഇത് ആ കുട്ടിക്ക് മേൽ പറഞ്ഞ പീട്യക്കാരന്റെ വികാരം ഉള്ളിൽ ഉറങ്ങിക്കിടക്കുന്നതു കൊണ്ടു തോന്നുന്ന വികാരമായിരിക്കണം! അല്ലെങ്കിൽ ബാഗ് അവൾ ഇരിക്കുന്ന സ്ഥലത്ത് വെച്ചിട്ടാണല്ലോ ഫുഡടിക്കാനും ചായ കുടിക്കാനും ഒക്കെ പോവുന്നത്, ഈ ബാത്ത്രൂമിൽ പോകുമ്പോൾ മാത്രമെന്തിനാ ബാഗ് കരുതുന്നത് എന്ന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്!! ഒരു ചെറുചിരിയാൽ സംസാരവും ഉണ്ടാവുന്നു. പക്ഷേ, സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൈഇയിൽ വെച്ച് പോകുന്നവർക്ക് ഒരു പ്രശ്നക്കാരിയോ പരിഹാസപാത്രമോ ആയി ആൺകാഴ്ചകളിൽ നിറയുന്നത് കണ്ടിട്ടില്ല.

എന്തായാലും ഉപയോഗിക്കാൻ പ്രാപ്തിയുള്ളവർക്ക് ശ്രമിക്കാവുന്നതാണിത്.
…………….
ഓൺലൈനിൽ വാങ്ങിക്കാൻ: goo.gl/QKHLEf
അനുബന്ധവായന: goo.gl/NVSAVU
വിക്കിപീഡിയയിൽ: https://en.wikipedia.org/wiki/Menstrual_cup

—അപ്ഡേഷൻ—-
വിവിധ തരത്തിലുള്ളതും വിവിധ രാജ്യങ്ങളിൽ ഉള്ളതുമായ സംഗതികളെ മനസ്സിലാക്കാൻ പറ്റിയ ഒരു സൈറ്റ്:
https://menstrualcupreviews.net/comparison/?company_name=ASC

ഇതേകാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റിയപ്പോൾ ഒരു ഫ്രണ്ട് വന്നു ചോദിച്ച കാര്യത്തിന് ഉത്തരം കൊടുത്തതുകൂടി ഒരു തമാശയ്ക്കായി ചേർക്കുന്നു. 🙂
ചോദ്യമിതായിരുന്നു: എല്ലാം മനാസിലായി. ചെരുപ്പിനു നാലു ചവിട്ടു കൊടുക്കുന്നതെന്തിനാണെന്നൊഴിച്ച്…
ഇതിന് എന്റെ ഉത്തരമാണു താഴെ ഉള്ളത്: ചവിട്ടിക്കഴുകൽ എന്നു പറയും… കാലിൽ വന്നു കെണിഞ്ഞ് ദിവസേന ബുദ്ധിമുട്ടിക്കുന്നതിലുള്ള ശിക്ഷ!

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation

 

കുഞ്ഞുങ്ങളുടെ കൗതുക ലോകം

ആരാധ്യ അദ്വൈത ആത്മിക കുട്ടിത്തം മാറാത്ത സംസാരം ആരു പറഞ്ഞാലും കേൾക്കാൻ രസമുള്ളതു തന്നെ. കുട്ടികളെ ഇഷ്ടപ്പെടാൻ പലർക്കും ഇതൊരു പ്രത്യേക കാരണം കൂടിയാണ്. ഏതൊരു കുട്ടിയേയും ഞാനതുകൊണ്ടുതന്നെ വളരെയേറെ ഇഷ്ടപ്പെടുന്നു. അച്ഛനാണെന്ന ബോധത്തിലുപരിയായി ആമീസിനോട് വെറുതേ അതുമിതുമൊക്കെ സംസാരിക്കാൻ ഞാനിഷ്ടപ്പെടാനുള്ള കാരണവും ഇതൊക്കെ കേൾക്കാൻ തന്നെയാണ്. മൂന്നുവയസുകാരിയുടെ ഗൗരവത്തോടെയുള്ള സംസാരം കേൾക്കേണ്ടതുതന്നെയാണ്. സംസാരിക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാവവും കുഞ്ഞുങ്ങൾ മുഖത്ത് വരുത്തുന്നുണ്ട്. കരയുമ്പോൾ മുഖം എത്രമാത്രം ദയനീയമാവുന്നോ അതോപോലെ തന്നെ ഏതുഭാവത്തേയും അവർ നന്നായി ഉൾക്കൊള്ളുന്നു… പേടിപ്പെടുത്തുന്ന കാര്യങ്ങൾ (ആമീസിന്റെ ഭാഷയിൽ പറഞ്ഞാൽ ക്രോക്രോച്ചിനെ പറ്റി) പറയുമ്പോൾ അവളുടെ മുഖത്ത് ഭയാനകമായ പേടിതന്നെ നിഴലിക്കുന്നു; സന്തോഷകാര്യങ്ങളിൽ അതിയായ സന്തോഷം മുഖത്തുകാണാം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഒരുവർഷത്തോളം ആക്സിഡന്റ് കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. പലരും പറഞ്ഞതു കേട്ടിട്ടോ സംസാരിക്കുന്നത് കണ്ടിട്ടോ ആരെങ്കിലും അവളെ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുത്തിട്ടോ എന്നറിയില്ല; അവൾക്കറിയാം ഒരു ബൈക്ക് ഇടിച്ചിട്ടാണ് ഞാൻ വീണതെന്നും തലയ്ക്ക് ഓപ്പറേഷൻ വേണ്ടി വന്നതെന്നും. മഞ്ജുഷ ഓഫീസിൽ പോകാൻ തുടങ്ങിയ അന്നു മുതൽ ആമിയെ എന്നും നോക്കാറുണ്ടായിരുന്ന ചേച്ചിയെ തന്നെ ശ്രദ്ധിക്കാൻ ഏൽപ്പിക്കുമായിരുന്നു. ദിവസേന വൈകുന്നേരങ്ങളിൽ ഞാനാണവളെ കൂട്ടിക്കൊണ്ടുവരാൻ പോകാറുള്ളത്. നടക്കുമ്പോൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടി ഡാൻസുകളിച്ച് നടക്കാൻ അവൾക്കിഷ്ടമാണ്. റോഡിലൂടെ വരുമ്പോൾ എതിരേ കാറുകൾ വന്നാലോ ലോറിയോ മറ്റോ വന്നാലോ അവൾക്ക് പ്രശ്നമുണ്ടാവാറില്ല. അവളെ ശ്രദ്ധയോടെ ഞാൻ തന്നെ പിടിച്ച് സൈഡിലൂടെ നടത്തേണ്ടതുണ്ട്. എന്നാൽ ഒരു ബൈക്ക് ദൂരെ നിന്നും വരുന്നതു കണ്ടാൽ അവൾ പേടിച്ച് എന്റെ കൈകൾ മുറുകേ പിടിച്ച് ഏറെ ഉത്തരവാദിത്വത്തോടെ സൈഡിലിലേക്ക് വലിച്ചുമാറ്റും. എന്നിട്ടു പറയും, “അച്ഛാ, ബൈക്ക് വരുന്നുണ്ട്, റോഡിലൂടെ നടക്കാതെ മാറി നിൽക്ക്, അതു പോയിട്ട് നമുക്ക് പോകാം“ എന്ന്. ഭീതിതമാവും അവളുടെ കണ്ണുകൾ. എന്റെ കൈവിടാതെ തന്നെ ബൈക്ക് പോയി മറയുംവരെ അവൾ വഴിയോരത്ത് അടങ്ങി ഒതുങ്ങി നിൽക്കും. അവളുടെ അനുവാദം കിട്ടിയാൽ മാത്രമേ ശേഷിച്ച യാത്രയ്ക്ക് ഞാൻ ഒരുങ്ങാറുള്ളൂ…

Aatmika rajesh

ഇതുപോലെ എന്നെ അത്ഭുതപ്പെടുത്തിയെ കാര്യങ്ങൾ ഏറെയാണ്. ഓർമ്മയും ബോധവും നശിച്ചിരുന്ന എനിക്ക് ഇതൊക്കെ തിരിച്ചു കിട്ടുമ്പോഴേക്കും ഓപ്പറേഷന്റെ മുറിവുകളൊക്കെ ഉണങ്ങിയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞതായി അറിഞ്ഞത് തന്നെ ആരോ പറഞ്ഞിട്ടായിരുന്നു. 18 ഓപ്പറേഷൻ കഴിഞ്ഞിരുന്നു എന്നതായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത തന്നെ. ഇതേ, കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നറിയില്ല. ഓപ്പറേഷൻ കഴിഞ്ഞതെവിടെയാണെന്നും എത്രത്തോളം അതിനും വലിപ്പം ഉണ്ടെന്നും ഞാൻ മനസ്സിലാക്കിയത് പിന്നേയും ഏറെ വൈകി ബാക്കിവന്ന പാടുകൾ അളന്നു നോക്കിയിട്ടായിരുന്നു. ഓർമ്മയിൽ ആമീസു വന്ന് മരുന്നു വെച്ചു തരുന്നതൊക്കെ ഇപ്പോഴും മറക്കാതെ നിൽക്കുന്നുണ്ട്.

അവൾ മരുന്നൊന്നും വെയ്ക്കില്ലായിരുന്നു. ഓയിൽമെന്റ് പോലെ എന്തോ ഒന്നു കൊണ്ടുവന്ന് അടുത്ത് വെയ്ക്കുന്നതായും അതിന്റെ അടപ്പു തുടക്കുന്നതായും അവൾ അഭിനയിക്കുകയായിരുന്നു പതിവ്. പിന്നെ അതു മല്ലെ അവളുടെ വിരലിലാക്കിയിട്ട് വളരെ പതുക്കെ എന്റെ തലയിൽ ചേച്ചു തരുമായിരുന്നു. എനിക്കന്ന് വേദനയേ ഇല്ലാത്ത സമയമായിരുന്നു. എങ്കിലും അവളുടെ ശുശ്രൂഷയിൽ ഞാൻ ഏറെ തൃപ്തനായിരുന്നു.

പിന്നീട് ഏറെ വൈകി, ഞാൻ ഗുളികയും മരുന്നുമൊക്കെ അവളുടെ കൈയ്യിൽ കൊടുത്തിട്ട് അതു വാങ്ങിച്ചു കഴിക്കാൻ തുടങ്ങി. ഗുളികകൾ ഒക്കെ അവൾ തന്നെ കൃത്യമായി വായിൽ വെച്ചു തരും; എനിക്ക് വെള്ളമൊന്ന് എടുത്ത് കഴിച്ചാൽ മതി. കൃത്യമായി മരുന്നെടുത്ത് തരാനും അവൾക്ക് പറ്റുന്നുണ്ട്. ഇന്നും മുടങ്ങാതെ അതു നടക്കുന്നു. എന്നും രാത്രിയിൽ മാത്രമാണിതിനുള്ള അവസരം കൊടുത്തിരുന്നത്. നിസാരപ്രശ്നങ്ങൾക്ക് പോലും പിണങ്ങിയിരിപ്പാണെങ്കിൽ കൂടി മരുന്നു ചോദിച്ചാൽ അവൾ ഓടിപ്പോയി അതെടുത്തുകൊണ്ടുവന്നിട്ട് ഒന്നും മിണ്ടാതെ തന്നെ അതു തരുമായിരുന്നു. പിണക്കം മുഖത്ത് കാണിച്ചാലും, മരുന്നു വായിലൊഴിച്ചുതന്ന ശേഷം എന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് ഒന്നും മിണ്ടാതെ നിന്നോളും – അല്പനേരം. അന്നേരം വാരി എടുത്ത് ഒന്നു കൊഞ്ചിച്ചാൽ പിണക്കമൊക്കെ പമ്പ കടക്കും. കുഞ്ഞുമനസ്സ് അത്രമാത്രം ലളിതമാണ്.

രാവിലെ ഓഫീസിൽ വരുന്ന സമയത്ത് മിക്കപ്പോഴും അവൾ ഉണരാത്തതിനാൽ ഞാൻ തന്നെ മരുന്നു കഴിക്കുമായിരുന്നു. ചിലപ്പോളൊക്കെ അവൾ ഉണർന്നാലും അവൾ കാണാതെ കഴിക്കാറാണു പതിവ്. വരാൻ നേരത്ത് ഉമ്മ കൊടുത്ത് റ്റാറ്റ പറയുമ്പോൾ അവൾ കൃത്യമായി ഓർമ്മിപ്പിക്കുന്ന കാര്യമാണ് “അച്ഛാ, രാവിലത്തെ മരുന്നു കഴിച്ചിരുന്നോ“ എന്ന്. കൂടാതെ ഒരു മരുന്ന് രാവിലെ കഴിക്കേണ്ടതില്ലായിരുന്നു, അതും അവൾ ചോദിക്കും, അറീയാതെ എങ്ങാനും അതു കഴിച്ചോ എന്നറിയാൻ വേണ്ടി. ഓർമ്മപ്പെടുത്തലുകൾ ഏറെ ഹൃദ്യമാണ്. ഇറങ്ങാൻ നേരം മഞ്ജു പലതും ഇങ്ങനെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും ആമീസിന്റെ ഓർമ്മിപ്പിക്കൽ ഏറെ ഹൃദ്യമാവാറാണു പതിവ്. കേവലം മൂന്നുവയസ്സു പ്രായമുള്ള കുഞ്ഞുപോലും ഓർമ്മയോടെ ഇരിക്കുന്നൊരു കാര്യം പലപ്പോഴും ഞാൻ മറന്നുപോവുന്നതിന്റെ വിഷാദം ഉണ്ടെന്നാവിലും… ആമിയോട് കഴിച്ചു മോളേ എന്നു പറയുമ്പോൾ കണ്ണു നിറഞ്ഞുപോവും. ഇന്നു രാവിലെയും ഇതുതന്നെ സംഭവിച്ചതാണ് ഈ കുറിപ്പെഴുതാൻ തന്നെ കാരണം. ഭാവിയിൽ അവൾ വായിച്ച് സന്തോഷിക്കാനിട വരട്ടെ.

Aatmika-Rajesh-Manjushaകുഞ്ഞുങ്ങളുടെ ജീവിതം വളരെ ലളിതമാണ്. സന്തോഷിക്കാനും സഹകരിക്കാനും കരയാനും ഒക്കെ അവർക്ക് ചെറിയ കാര്യങ്ങൾ മാത്രം മതി. ചില കാര്യങ്ങളിൽ വെറുതേ ചെയ്തുകൊണ്ടിരിക്കുന്നതും ഇത്തരം നിസാരകാര്യങ്ങൾക്കു വേണ്ടി മാത്രമാണു താനും. കുമിളകളായി ഊതിപ്പറപ്പിക്കാൻ പറ്റുന്ന സോപ്പുവെള്ളം പോലെയൊരു സംഗതി വാങ്ങിക്കാൻ കിട്ടുന്നുണ്ട്. ചെറിയ കുപ്പിയാണ്. അതിൽ ചെറിയൊരു റിങ് പോലൊരു സംഗതിയും ഉണ്ട്. ആ റിങ്, കുപ്പിയിലെ സോപ്പു വെള്ളത്തിൽ മുക്കി പുറത്തെടുത്ത് അതിലേക്ക് ഊതിയാൽ നിറയെ കുമിളകൾ പുറത്തേക്ക് വരും. റിങിന് അല്പം നീളം കൂടുതലാണ്. കുപ്പിയും അതിനു തുല്യം തന്നെ. ഒരു കുപ്പിക്ക് 40 രൂപ വിലവരും – വിലയൊക്കെ തട്ടിപ്പാണ്, അതു ശ്രദ്ധിക്കാറില്ല. ആമീസിന് ആ കുമിൾകൾ പറന്നു പോവുന്നതുകാണാൽ വലിയ സന്തോഷമാണ്. അവൾ തന്നെ അത് പറത്തും. അത് കൃത്യമായി മഞ്ജുവിനേയും എന്നേയും കാണിച്ചു തരികയും ചെയ്യും.

Aatmika rajesh kids playing
പണി നിർത്തിയ സോപ്പുവെള്ളം നിറച്ച ഡപ്പിയും റിങ്ങും

എന്നാൽ കുപ്പിയിലെ വെള്ളം പകുതിയായാൽ റിങ് മുഴുവനായി സോപ്പുവെള്ളത്തിൽ നനയില്ല. അങ്ങനെ നനഞ്ഞാൽ മാത്രമേ, ആ സോപ്പു വെള്ളം കൊണ്ടു കുമിളകൾ പറത്താൻ പറ്റുകയുള്ളൂ. നേർ പകുതിവരെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഉപയോഗിക്കാം എന്നുമാത്രം. അതിനെ കൊണ്ട് ഇനി കുമിളകൾ ഉണ്ടാക്കാൻ പറ്റില്ല ആമീസേ എന്നു പറഞ്ഞാൽ പോലും അവളത് ശ്രദ്ധിക്കാതെ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലതവണ ഒരേകാര്യം ചെയ്ത് പരാജയപ്പെട്ടാലും അവൾ പരാതിയില്ലാതെ പരിപാടി തുടർന്നു കൊണ്ടേ ഇരിക്കും – ഒരു വ്രതം പോലെ. കുമിളകൾ പറന്നോളും എന്ന പ്രതീക്ഷ മാത്രമാണതു ചെയ്യിക്കുന്നത്. അവൾ കാണാതെ ആ കുപ്പിയിലെ വെള്ളം പുറത്തെടുത്തു കളയാവുന്നതേ ഉള്ളൂ. എങ്കിലും അങ്ങനെ കളയാൻ എന്തോ മനസ്സനുവദിക്കാറില്ല. ഇനിയിതുകൊണ്ട് കുമിളകൾ വരുത്താൻ പറ്റില്ല എന്നു കരുതി അവൾ തന്നെ നിർത്തിക്കോളും എന്നുള്ള പ്രതീക്ഷയാണതിനു പിന്നിൽ. അവൾ ഒരു മൂലയിൽ ഇരുന്ന് ശ്രമിച്ചുകൊണ്ടേയിരിക്കും പരിശ്രമിച്ചു കൊണ്ടേ ഇരിക്കും. ആർക്കു കണ്ടാലും സങ്കടം തോന്നുന്ന കാര്യമാണത്.

ഈ പരിപാടിയുടെ നല്ല സമയത്ത് അവൾ വെള്ളത്തിൽ മുക്കി റിങ്ങെടുത്ത് ഊതാൻ ശ്രമിക്കുമ്പോൾ മഞ്ജു കേറി ഇടപെട്ട് അവൾക്കുമുമ്പേ ഊതി കുമിളകൾ പറത്തിയിരുന്നു. ഇതുകാണുമ്പോൾ കുഞ്ഞിനേക്കാൾ ദേഷ്യം എനിക്കാണു തോന്നാറുള്ളത്. മഞ്ജു തമാശയ്ക്ക് ചെയ്യുന്നതാവും, എങ്കിലും എളിമയോടെ ചെയ്യുന്നതാണെങ്കിലും അവൾ നൽകുന്ന പരിശ്രമം ഏറെ വലുതാണ്. എത്രശ്രമിച്ചാലും മഞ്ജു ഇതു തുടർന്നുകൊണ്ടേ ഇരിക്കുമ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞുമുഖം വിങ്ങുന്നതുകാണാം. ഏറെ ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം അവർക്കു നൽകുന്ന സന്തോഷം അതിലേറെ വലുതാണ്. നിസാരമെങ്കിലും കുഞ്ഞുസന്തോഷങ്ങൾ അവർക്കു നൽകുന്നത് ഗംഭീരമായ അത്ഭുതങ്ങൾ കൂടിയാണ്. ഇതൊക്കെ കണ്ടിരിക്കുക എന്നത് ഏറെ ഹൃദ്യവുമാണ്.

ചായില്യം, മനയോല, ചെഞ്ചല്യം, മുഖത്തെഴുത്ത്

Pullikkarimkali mugathezhuthu makeup chayilyam, ,manayola, chenchalyam
പുള്ളിക്കരിങ്കാളി മുഖത്തെഴുത്ത്. ചിത്രം: ഷാജി മുള്ളൂർ

ചായില്യവും മനയോലയുമൊക്കെ പ്രകൃതിദത്തമായ വർണകങ്ങളാണ്. വടക്കേമലബാറിലെ ദ്രാവിഡപഴമ വിളിച്ചോതുന്ന കലാരൂപമായ തെയ്യം എന്ന കലോത്സവത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് കോലക്കാരുടെ മുഖത്തെഴുത്ത്. പ്രകൃതിദത്ത ചേരുവകളുപയോഗിച്ചായിരുന്നു ഇത്രയുംകാലം ഈ കലാവിരുത് നടത്തി വന്നിരുന്നത്. ഇവയിൽ പ്രമുഖമാണ് ചായില്യവും (Vermilion) മനയോലയും (Orpiment) ചെഞ്ചല്യവും (Shorea robusta). അരി അരച്ചെടുത്ത കുഴമ്പ്, കരി, മഞ്ഞൾ, ചുണ്ണാമ്പ് തുടങ്ങിയവ പ്രധാനം ചെയ്യുന്ന നിറങ്ങളും മുഖത്തെഴുത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. മാങ്കെണ്ണുവെച്ചെഴുത്ത്, നരികുറിച്ചെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, കൂക്കിരിവാല്‌ വെച്ചെഴുത്ത്, കോയിപ്പൂവിട്ടെഴുത്ത്, കട്ടാരവും പുള്ളിയും, ഇരട്ടച്ചുരുളിട്ടെഴുത്ത്, മഞ്ഞയും വെള്ളയും, കട്ടാരപ്പുള്ളി, പ്രാക്കെഴുത്ത്, വെരദളം, അഞ്ചുപുള്ളി, വട്ടക്കണ്ണും പുള്ളിയും, കോയിപ്പൂവിട്ടേഴുത്ത്, അഞ്ചുപുള്ളിയും ആനക്കാലും, നാഗം താഴ്ത്തി എഴുത്ത് എന്നിങ്ങനെ പല രീതിയിലുള്ള മുഖത്തെഴുത്തുകൾ ഉണ്ട്. ഇതുകൂടാതെ മുഖത്ത് പാള വെച്ച് കെട്ടിയോ മുഖമൂടി വെച്ചോ കണ്ണുകാണാതിരിക്കാൻ ഫലകങ്ങൾ വെച്ചു കൊട്ടിയും മറ്റും വിവിധ തെയ്യങ്ങൾ ഉണ്ട്. പാളയിലും മുഖത്തെഴുത്തു പോലെ ചിത്രകാലാവിരുന്ന് സുലഭമാണ്. പൊട്ടൻ തെയ്യമാണിതിൽ പ്രധാനം.

Muthappan theyyan makeup kasaragod,chayilyam ,manayola, chenchalyam
തെയ്യാട്ടത്തിനൊരുങ്ങുന്ന മുത്തപ്പൻ തെയ്യം വെള്ളാട്ടം

ചായില്യം
ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന വർണകമാണ് ചായില്യം. മെർക്കുറി സൾഫേറ്റ് എന്നു പറയാം. കാണാൻ മുഖത്തെഴുത്തിലെ ചുവന്ന നിറം ഏറെ മനോഹരവുമാണ് – ഇതിനായി വെളിച്ചെണയിൽ അരച്ചെടുക്കുകയാണു പതിവ്. തെയ്യങ്ങളുടെ മുഖത്തെഴുത്തിനു മാത്രമല്ല ചുവർ ചിത്രങ്ങളിൽ നിറം പകരാനും ഇതുപയോഗിച്ചു വരുന്നുണ്ട്. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു. സംസ്‌കൃതത്തിൽ ഇത് ജാതിലിംഗ എന്നാണറിയപ്പെടുന്നത്. ചായില്യത്തിന്റെ ലഭ്യത കുറഞ്ഞുവന്നതിനാലും മാർക്കറ്റിൽ ലഭ്യമായതിനു തന്നെ വില കൂടുതലായതിനാലും പകരമായി രാസസംയുക്തങ്ങൾ മുഖത്തെഴുത്തിനായി ഉപയോഗിച്ചു വരുന്നുണ്ട് – റെഡ് ഓക്സൈഡ് ഇതിൽ പ്രധാനമാണ്.

മനയോല
കടും ഓറഞ്ച് – മഞ്ഞ നിറമുള്ള വർണകമാണിത്, ഗന്ധകത്തിന്റെ അളവ് കൂടിയ തോതിലുള്ള കല്ലിന്റെ കഷ്ണമാണിത്. അർസനിക് ബൈസൾഫേറ്റ് എന്നു പറയാം. രാസസൂത്രം As2S3 എന്നതാണ്. മനയോല നന്നായി പൊടിച്ചെടുത്ത് തവിടാക്കി വെളിച്ചെണ്ണയിൽ ചാലിക്കുമ്പോൾ മഞ്ഞ ചായം ലഭിക്കുന്നു. ഇതിലേക്ക് നല്ല നീലം പൊടിച്ച് ചേർക്കുമ്പോൾ പച്ച നിറം കിട്ടുന്നു. മുഖത്തെഴുത്തിൽ ഏറെ പ്രധാനം തന്നെയാണിതിന്റെ ഉപയോഗവും. കേരളത്തിൽ ഏറെ പ്രസിദ്ധമായ കഥകളിയിലും ഇതുപയോഗിച്ചു വരുന്നു. ചുട്ടികുത്തലിൽ പ്രധാനിയാണു മനയോല.

Mughathezhuthu vettakkorumakan theyyam, chayilyam,manayola, chenchalyam
മുഖത്തെഴുത്ത് വേട്ടയ്ക്കൊരുമകൻ തെയ്യം. ചിത്രം: ബാബുരാജ് പി എം

ചെഞ്ചല്യം
മരങ്ങളിൽ ഔഷുധഗുണമുണ്ടെന്നു കരുതുന്ന ഒരു വന്മരമാണ് മരുത്. തൊട്ടാൽ പൊള്ളൽ വീഴുന്ന ചേരൽ മരത്തിന്റെ കറയെങ്ങാനും അറീയാതെ ദേഹത്തായാൽ ഒരു പദ്യശകലം ചൊല്ലി മരുതുമരത്തിന്റെ വലം വെയ്ക്കുന്ന പരിപാടിയുണ്ടായിരുന്നു കാസർഗോഡ് മലയോരങ്ങളിൽ. അതിൽ ശ്രദ്ധിക്കപ്പെട്ടത് തന്നിമരമായിരുന്നു. “ചേരലും മാമനെ തൊട്ടെന്നാൽ; താന്നിമാമന്റെ കുമ്പിടണം“ എന്നൊരു ചൊല്ല് തന്നെ നിലവിലുണ്ടായിരുന്നു അവിടങ്ങളിൽ. വിഷയം മാറ്റുന്നില്ല – വൃക്ഷാരാധനയും വൃക്ഷപൂജയും ഒന്നും പണ്ട് വല്യ കാര്യാമായിരുന്നില്ലല്ലോ, ഇതിനായി കാവുകൾ വരെ നിലനിർത്തിയ സമൂഹമല്ലേ നമ്മുടേത് 🙂

മരുതു മരത്തിന്റെ പശയാണ് ചെഞ്ചല്യം എന്നത്. ചായില്യത്തോടും മനയോലയോടും ഇത് വേണ്ടവിധത്തിൽ ചേർത്താണ് മുഖത്തെഴുത്ത് നടത്തി വന്നിരുന്നത്. ചായില്യത്തോടുള്ള സാമ്യം പേരിലേ ഉള്ളൂ; എങ്കിലും മുഖത്തെഴുത്തിൽ പ്രധാനി തന്നെ. അലറിവിളിച്ച് ഉറഞ്ഞാടുകയും തീകൂട്ടിയുള്ള നിരുപ്പിൽ തുള്ളുകയും ചെയ്യുന്ന തെയ്യത്തിന്റെ മുഖത്തെഴുത്ത് വിയർപ്പിലും ചൂടിലും ഒന്നും ഇളകി പോവരുതല്ലോ. ഈ പശ, അതാത് നിറങ്ങൾക്ക് നല്ല തിളക്കം നൽകാനും ഉപകരിക്കുന്നു. ചായില്യവും മനയോലയും പകരമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുമൊക്കെ മുഖചർമ്മത്തിനു ചിലപ്പോൾ കേടുപാടുകൾ വരുത്തിയേക്കാം. അതിൽ നിന്നുമുള്ളൊരു സുരക്ഷ കൂടിയാണിതിന്റെ ഉപയോഗം എന്നു കരുതിവരുന്നു. സംസ്കൃതത്തിൽ ഇതിനെ അഗ്നിവല്ലഭ എന്നാണറിയപ്പെടുന്നത്.

Muthappan theyyam parashinikkadavu vellattam
വേഷമണിച്ച മുത്തപ്പൻ തെയ്യം വെള്ളാട്ടം

വടക്കേ മലബാറിലെ മലയോരങ്ങളിൽ കണ്ടുവന്നിരുന്ന ചില കാര്യങ്ങളെ പറ്റിയും ഇടയിൽ പറഞ്ഞുപോയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയങ്ങു പോകുന്നുണ്ടെങ്കിലും കെമിക്കലുകൾ വന്ന് മിക്ക സാധനങ്ങൾക്കും പകരം വെച്ചു തുടങ്ങിയത് കണേണ്ടതാണ്. പഴമയുടെ തനിമ പോകുന്നു എന്നുപറയാമെങ്കിലും ഇവയുടെ ലഭ്യതകുറവും, അവ കണ്ടെത്താൻ ആൾക്കാർക്ക് സമയമില്ലാത്ത തെരക്കുപിടിച്ച ജീവിതരീതിയും ഒക്കെ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പഴയ അനുഷ്ടാനങ്ങളോ ആചാരങ്ങളോ ഒക്കെ ആയിരുന്നവയാണ് തെയ്യമൊക്കെ. ഇന്ന് ആ നിലവിട്ട് ഒരു കലാരൂപം എന്നതിലേക്ക് മാറി വന്നുട്ടുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ, ഇതുപോലുള്ള പഴമയെ മാറ്റിയെടുക്കുന്നതിന്റെ ഉദാഹരണങ്ങൾ തന്നെയാണിവ. അനുഷ്ടാനം എന്ന നിലവിട്ടുതന്നെ കലാരൂപം എന്ന രീതിയിൽ ഇവ അതേപടി നിലനിർത്തിക്കൊണ്ടുപോകാൻ പറ്റിയാൽ നല്ലൊരു അനുഭവം തന്നെയാവും തെയ്യങ്ങളൊക്കെയും.

കൂടെ ഒന്നുകൂടി പറയട്ടെ, ഈ സൈറ്റിന് ചായില്യം.കോം എന്ന പേരു വന്നതുതന്നെ മുകളിൽ പറഞ്ഞ പ്രകൃതിദത്ത വർണ്ണത്തിന്റെ അകമ്പടിയോടെയാണ്. ആസുരതാളമെന്നാൽ പ്രധാനമായും ചെണ്ടകൊട്ടിനെ പറയുന്നൊരു പേരാണ്. ചെണ്ട എന്നത് തെയ്യം കലാരൂപത്തിന്റെ പ്രധാന വാദ്യോപകരണം തന്നെയാണ്. ചെണ്ടകൊട്ടി പാടുന്ന തോറ്റം പാട്ടുപോലെ തന്നെ ഒരു ആമുഖക്കുറിപ്പായി തുടങ്ങിയതാണ് ഒരിക്കൽ ചായില്യം എന്ന ഈ വെബ്സൈറ്റും. തോറ്റം പാട്ടിന്റെ നാന്ദികുറിപ്പായാണ് തെയ്യം ഉറഞ്ഞു തുള്ളുന്നത്. മിക്കവെള്ളാട്ടങ്ങളുടേയും സ്വരച്ചേർച്ച കൂടിയാണ് തോറ്റം പാട്ടുകൾ. തെയ്യത്തെ ഉറഞ്ഞാടാൻ പ്രേരിപ്പിക്കുന്ന തോറ്റം പാട്ടുകൾ നല്ലൊരു ചരിത്രാഖ്യായിക കൂടിയാണ്. സവർണസംഹിതയായ കഥമാറ്റിയെഴുത്തുകൾക്ക് മിക്ക പഴഞ്ചൻ തോറ്റം പാട്ടുകളേയും തിരുത്തിയെഴുതാൻ പറ്റിയിരുന്നില്ല – കൂട്ടിച്ചേർക്കലുകൾ വളരെ കുറവാണെങ്കിലും പഴമ വിളിച്ചോതുന്ന തോറ്റം പാട്ടുകൾ അവർണ്യമായൊരു പാഠ്യവിഷയം കൂടിയാണ്. ആസുരതാളങ്ങൾക്കൊരാമുഖം എന്ന ക്യാപ്ഷൻ വെബ്സൈറ്റിൽ കൊടുത്തതുതന്നെ ഇങ്ങനെയൊരു തോറ്റം പാട്ടിനായി മാത്രമായിരുന്നു.

കൂടുതൽ തെയ്യങ്ങളെ പറ്റിയറിയാൽ ഈ പേജിലേക്ക് പോവുക

കാവുകൾ

വയനാട്ടുകുലവൻ‌‌ വെളിച്ചപ്പാട്‌
വയനാട്ടുകുലവൻ‌‌ വെളിച്ചപ്പാട്‌

മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെ പരിച്ഛേദവും സാംസ്കാരിക മഹിമയുമാണ് കാവുകളെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞുവരുന്നതാണ്. കാർഷികജീവിതത്തിന്റെ പൗരാണികസ്മൃതികൾ തന്നെയാണിവയൊക്കെയും. സ്വതസിദ്ധമായ ആവാസവ്യവസ്ഥ നിലനിർത്താനെന്നപോലെ പണ്ടുള്ളവർ വിശുദ്ധവനങ്ങളായി സംരക്ഷിച്ചു പോന്നിരുന്നു. ഒരു ചെറുജീവിക്ക് കഴിഞ്ഞുകൂടാനാവശ്യമായ എല്ലാ സംഗതികളും ഒത്തിണങ്ങയ ശരീരമാണത് എന്ന് ആലങ്കാരികമായി പറയാം… ദൈവീക ഭാഷയിൽ ശരീരം തന്നെയല്ലേ ക്ഷേത്രവും – ഇവിടേയും നമുക്കിന്ന് അങ്ങനെ കാണാം; ഇന്നത്തെ രീതിയിലെ ക്ഷേത്രങ്ങൾ തന്നെയാണവ. വമ്പൻ കാടുകളുടെ സ്പന്ദനങ്ങൾ അണുമാത്ര കളയാതെ കാത്തു സൂക്ഷിക്കുന്ന ചെറുകൂട്ടായ്മയാണിവ ഓരോന്നും. കാവിനു കൂട്ടമെന്നും അർത്ഥമുണ്ട്. വന്മരങ്ങളും ചുറ്റിലും വളർന്ന വള്ളിപ്പടർപ്പുകളും ചെറുകാടുകളും അവയിൽ ഇഴയുന്ന പാമ്പും പക്ഷികളും പുൽച്ചാടികൾവരെയുമായി സകലതും സുഖജീവിതം നയച്ചിരുന്ന സ്ഥലമായിരുന്നു കാവുകൾ എല്ലാം തന്നെ.  കൃഷിഭൂമിക്കുവേണ്ടി മണ്ണിനെ പരിവർത്തിപ്പിച്ചപ്പോൾ മറ്റുജീവജാലങ്ങൾക്കു വേണ്ടി സംരക്ഷിച്ചയിടം എന്നും പറയാം. പരിശുദ്ധ പ്രകൃതിപ്രണയത്തിന്റെ അവശേഷിപ്പുകളെന്നേ ഇന്നിതിനെ വിലയിരുത്താനാവൂ. പ്രധാന കൃഷിസ്ഥലങ്ങളോട് ചേര്‍ന്നൊക്കെയും കാവുകള്‍ കാണപ്പെട്ടിരുന്നു. കൃഷിക്കാവശ്യമായ പച്ചിലവളത്തിനായോ അതോ കൃഷിസ്ഥലത്തെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ആരാധനാമണ്ഡപം പണിതതോ എന്തൊക്കെയോ ആയിരിക്കണം പിന്നമ്പുറം – കാവുകളിലെ നായാട്ട് ദേവതകൾ ഇതാണുപറയുന്നതും. പലകാവുകളും ജൈവവളവും പച്ചിലവളത്തിന്റെയും കേന്ദ്രമായിരുന്നു. ചരിത്രം എന്തുതന്നെയായാലും ആഫ്രിക്കയോളം നീളുന്നുണ്ട് എന്നും പറയാം. ദേവാരകാട്(കര്‍ണാടക), ദേവഭൂമി(ഹിമാചല്‍ പ്രദേശ്), ദേവാകാട്, ദേവസ്ഥലി(മധ്യപ്രദേശ്), കോവില്‍കാട്(പോണ്ടിച്ചേരി), ജോഗ്മായ(രാജസ്ഥാന്‍), കോവില്‍കാട്(തമിഴ്നാട്), ഹരിതന്‍, ഗരാംതന്‍ ( പശ്ചിമബംഗാള്‍), ദേവഭൂമി(ഉത്തരാഞ്ചല്‍), ദേവ്രായ്സ്(മഹാരാഷ്ട്ര) എന്നിങ്ങനെ പല പേരുകളിലായി ഇന്ത്യയിൽ പലസ്ഥലങ്ങളിലും ഇതേ സംഗതി അറിയപ്പെടുന്നുണ്ട്. ഭാരതഭൂമിയിൽ ഒരുകാലത്ത് പടർന്ന് പിടിച്ച ദ്രാവിഡസംസ്കാരത്തിന്റെ ശേഷിപ്പുതന്നെ ഇതെല്ലാം. പുതുമയെ പുൽകുന്ന നമുക്ക് പഴമയൊക്കെയും അതാതിന്റെ വഴിക്കു നശിക്കുന്നു എന്നതേ ഇന്നു കാണാനാവൂ. എങ്കിലും ചിലതൊക്കെ പറയാം.

കരിഞ്ചാമുണ്ഡിയമ്മ കാവ്
കരിഞ്ചാമുണ്ഡിയമ്മ കാവ്

മലദൈവങ്ങൾ:

മരങ്ങളെ വരെ ദേവതകളായി ആരാധിക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു നമുക്ക്. മരങ്ങളും മൺപുറ്റുകളും കല്ലുകളും, പാമ്പും ഒക്കെക്കൂടി ഈ വിശ്വാസസംരക്ഷണ തണലിൽ പുലർന്നുപോന്ന കാലമായിരുന്നു അത്. ആദിമഗോത്രവർഗങ്ങളുടെ ആചാരക്രമങ്ങളും ജീവിതരീതികളും കാവുകളോട് ബന്ധപ്പെട്ടു കിടക്കുന്നു. കാവുകളിൽ കലശങ്ങൾ അർപ്പിക്കപ്പെടുന്ന നിത്യദേവതകൾ സസുഖം വാണിരുന്നത് ഇവിടങ്ങളിൽ ആയിരുന്നു. മൃഗശല്യമോ, കൃഷിനാശമോ, ചെറിയരീതിയിലുള്ള രോഗാതുരമായ വൈഷമ്യങ്ങളോ വരുമ്പോൾ മലദൈവങ്ങളുടെ സഹായം തേടി കലശം കഴിക്കുന്ന ഏർപ്പാട് ഒരുകാലം വരെ വടക്കൻ കേരളത്തിലെ ചിലഭാഗങ്ങളിൽ ഉണ്ടായിരുന്നു. കലശം നടത്തുന്നവർ കാവുകളിലോ വീട്ടിൽ വന്നുതന്നെയോ കലശം കഴിക്കുമായിരുന്നു. പ്രതിഫലമായി ഒരുനേരത്തെ ഭക്ഷണം മാത്രമാണു കൊടുത്തിരുന്നത്. ഒരു ഗ്ലാസ് റാക്ക് (മദ്യം) കൊടുക്കാനായാൽ കലശാട്ടുകൾ ഏറെ സന്തോഷിക്കുമായിരുന്നു. പ്രതിഫലമായി ഒരു അരിമണിപോലും അവർ എടുക്കാതെ കൈയ്യും വീശിപോകുന്നത് അന്നത്തെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ പ്രതിഫലനം മാത്രമാണ്. വ്യക്തമായ പ്രാർത്ഥനകൾ ഒക്കെ കാവുകളിലെ കലശവുവുമായി ബന്ധപ്പെട്ടു നടക്കാറുണ്ട്. തെയ്യത്തിന്റെ തോറ്റം പാട്ട് എപ്രകാരം അതാത് ദേവതകളെ ഉറഞ്ഞാടാൻ ഇടവരുത്തുന്നുവോ അത്രയും ശക്തിമത്താണ് കാവിലെ കലശത്തിന്റെ പാട്ടുകളും.

മുത്തപ്പൻ തെയ്യം വെള്ളാട്ടം
മുത്തപ്പൻ തെയ്യം വെള്ളാട്ടം

പലകാവുകളും വേഷം മാറിവന്ന് ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. നീലേശ്വരത്തെ മന്നമ്പുറത്തുകാവുതന്നെ മുഖ്യം. മരങ്ങൾ വെച്ചുപിടിപ്പിച്ചും മറ്റും പലരും അത് നിലനിർത്താനായി കിണഞ്ഞുശ്രമിക്കുന്നുണ്ട്. നിത്യപൂജാദികാര്യങ്ങൾ ഒക്കെ വന്നുചേർന്ന് കാര്യങ്ങളൊക്കെയും ഒരു സവർണരീതിയിലെ അമ്പലത്തിന്റെ കൈപ്പിടിയിലേക്ക് ഒതുങ്ങിപോയെങ്കിലും പലതിലും കാവിന്റെ നിറസാന്നിദ്ധ്യം കാണാനാവുന്നുണ്ട്. പിൻ കഥകളൊക്കെ പലവുരു തിരുത്താൻ ശ്രമിച്ചെങ്കിലും തിരുത്തപ്പെടാതെ ചിലതൊക്കെ ബാക്കിയാവുന്നുണ്ട്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടിൽ ഇത് കൃത്യമായി തന്നെ അനാവരണമാവുന്നുമുണ്ട്. ആദിവാസി സമൂഹത്തിന്റെ ആരാധനാലയങ്ങളായിരുന്നു മന്നങ്ങളും നീലിയാർ കോട്ടങ്ങളും ഒക്കെ. ഇവരുടെ ആരാധനാ കേന്ദ്രമായിരുന്നു മന്നം എന്നു വ്യക്തമാണു തോറ്റമ്പാട്ടുകളിൽ തന്നെ. “ചൊവ്വർ പാലർക്കൂട മോലോത്ത്‌ കൂടും; നാങ്കൾ പാലർക്കൂട മന്നത്തു കൂടും“ എന്ന വരിതന്നെ ശ്രദ്ധേയമാവുന്നത് അത്തരത്തിലാണ്. നീലിചുരം ആണ് നീലേശ്വരം ആയതെന്നും ഇത്തരത്തിൽ ചിന്തിച്ചാൽ കരുതാവുന്നതേ ഉള്ളൂ. പഴയ പാട്ടുകളിൽ നീലിചുരം ആവർത്തിച്ചു വരുന്നത് അതാത് സമൂഹത്തിന്റെ കാവുമായി ബന്ധപ്പെട്ട പ്രവൃത്തിയിലൂടെ തന്നെയാണ്. എന്തോ ആവട്ടെ, കാവുകളിലേക്ക് തന്നെ തിരിച്ചുവരാം.

ചക്കിട്ടടുക്കം കരിഞ്ചാമുണ്ടിയമ്മ കാവ്
ചക്കിട്ടടുക്കം കരിഞ്ചാമുണ്ടിയമ്മ കാവ്

ദേവസങ്കല്പം കുടിയിരിക്കുന്ന മരക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലമായിരുന്നു അല്പകാലം മുമ്പുവരെ കാവുകൾ ഒക്കെയും. ഇന്ന് മരങ്ങളൊക്കെ മുറിച്ചുമാറ്റി, അമ്പലങ്ങൾ കെട്ടി പരിശുദ്ധമാക്കുന്ന തെരക്കിലാണ് അധുനികർ ഒക്കെയും. മാനുഷിക ചൂഷണം ഏൽക്കാത്ത സ്ഥലങ്ങളായിരുന്നു കാവുകൾ ഒക്കെയും; ഇന്നവ കേഴുന്നതും ഈ ഇടപെടൽ കുറയ്ക്കാൻ തന്നെയാവണം. മനുഷ്യരുടെ പ്രകൃതിബന്ധം തന്നെയാണ് കാവുകൾ അധികവും കാണിക്കുന്നത് എന്നു പറഞ്ഞല്ലോ, തീയ്യ സമുദായത്തിന്റെ കുലദേവതയായ വയനാട്ടുകുലവനും അവരുടെ തന്നെ പ്രഖ്യാപിത ആരാധനാമൂർത്തിയായ പറശ്ശിനിക്കടവ് മുത്തപ്പനും ഇടയപരദേവതയായ കാലിച്ചാൻ തെയ്യവും എല്ലാം തന്നെ നായാട്ടു തെയ്യങ്ങളുമാണ്. കാലിച്ചാൻ തെയ്യമൊക്കെ ഇന്നും കെട്ടുന്നത് കാവുകളിൽ തന്നെ. നായാടിക്കിട്ടുന്ന മാംസം ആദ്യം കാഴ്ചവെയ്ക്കുന്നത് കാലിച്ചാൻ തെയ്യത്തിനും വയനാട്ട് കുലവനാൽ അനുഗ്രഹം വാങ്ങിച്ച കണ്ടനാർ കേളൻ തെയ്യവും ഒക്കെ നായാട്ട് ദേവതകൾ തന്നെ. മുത്തപ്പനും നല്ലൊരു നായാടിയായിരുന്നു. മുത്തപ്പന്റെ കൂടെ നടക്കുന്ന മൃഗം തന്നെ വേട്ടനായയാണ്. കള്ളും, മീനും ഒക്കെയാണ് പ്രധാന നൈവേദ്യവും. ഇതൊക്കെ കാണിക്കുന്നത് പ്രകൃതിയോടുള്ള മനുഷ്യന്റെ കർമ്മനിരതമായ പ്രാർത്ഥനയും സ്നേഹവും തന്നെയാണെന്നു പറയാം. കൃഷിസ്ഥലങ്ങൾക്ക് വന്യമൃഗങ്ങളുടെ ശല്യം പൂർവാധികമാവുമ്പോൾ സ്ഥലത്തിന്റെ വശത്തുള്ള കാവുകൾ ഒരു സങ്കേതമായിരുന്നിരിക്കണം. നാഗകാവ്, അയ്യപ്പൻ കാവ്, കരിഞ്ചാമുണ്ഡിയമ്മക്കാവ്, കാലിച്ചാൻ കാവ്, മുത്തപ്പൻ കാവ്, ഭഗവതിക്കാവ് എന്നിങ്ങനെ പലതരം പേരുകളിൽ കാവുകൾ അറിയപ്പെടുന്നുണ്ട്. പലസ്ഥലത്തും വർഷം തോറുമോ, ചിലവർഷങ്ങൾ പിന്നിട്ട ശേഷമോ ഒക്കെയായി തെയ്യംകെട്ട് മഹോത്സവം നടാക്കാറുമുണ്ട്.

ഉറുമാൽ‌ ധരിച്ച കൂട്ടായ്‌ക്കാരൻ‌
ഉറുമാൽ‌ ധരിച്ച കൂട്ടായ്‌ക്കാരൻ‌

ദ്രാവിഡമഹിമ:

നിത്യഹരിതവനങ്ങൾ ഉണ്ടായതിന്റെ ഒരു അടയാളപ്പെടുത്തലാണു കാവുകൾ ഒക്കെയും, അദമ്യമായ ആഡംബരസ്നേഹം കൊണ്ട് പലതും പുതുക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത പൂർവ്വജന്മസുകൃതം അഥവ ദ്രാവിഡമഹിമ നമുക്കവിടെ കാണാം. അഞ്ചാം നൂറ്റാണ്ടിലാണ് ബ്രാഹ്മണകുടിയേറ്റം ഇന്നത്തെ കേരളത്തിൽ പടർന്നതുതന്നെ. അതിനു മുമ്പേ ദൃഡമായിരുന്ന വിശ്വാസങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് ദ്രാവിഡപാരമ്പര്യം; കൂട്ടിന് ബുദ്ധമതവും. കവുകളിൽ ബ്രാഹ്മണപാരമ്പര്യമായ സവർണ ഹിന്ദുദൈവങ്ങൾ ഒന്നുമില്ല. അമ്പലങ്ങളൊക്കെ പ്രാചരത്തിൽ വന്നു തുടങ്ങിയത് ഒമ്പതാം നൂറ്റാണ്ടിനു ശേഷമാണ്. മഹാക്ഷേത്രങ്ങൾ ഒക്കെ വന്നതുതന്നെ അതിനുശേഷമാണല്ലോ. പിന്നീട്, ദ്രാവിഡമഹിമയേയും ബൗദ്ധപാരമ്പര്യത്തേയും സവർണഹിന്ദൂയിസം വിഴുങ്ങിക്കളഞ്ഞു, കഥകളൊക്കെ മാറ്റിമറിച്ച് ബ്രാഹമണമതത്തിന്റെ ശേഷിപ്പാക്കിമാറ്റാൻ പലസ്ഥലത്തും പറ്റിയിട്ടുണ്ട്, തെയ്യങ്ങളിൽ പലതിലും ശിവന്റേയും വിഷ്ണുവിന്റേയോ ഒക്കെ ബീജം തെറിച്ചു വീണത്ത് അപ്പോഴാണ്. അന്നത്തെ ചാത്തനെയൊക്കെ പൂണൂലിട്ട് ശാസ്താവും അയ്യപ്പനും ഒക്കെ ആക്കിയെങ്കിലും പലകാവുകളും ഇന്നും അതേപടി നിൽക്കുന്നുണ്ട്. അതായത്, തെയ്യങ്ങളെ പോലെ അല്പം പോലും പരിക്കേൽക്കാതെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന സങ്കല്പസ്ഥാനങ്ങളായിരുന്നു കാവുകൾ എന്നർത്ഥം.  പരമാവധി തെയ്യങ്ങളിലൊക്കെയും തന്നെ ശിവന്റെയോ വിഷ്ണുവിന്റെയോ നിഴൽ വീണിരിക്കുന്നത് കാണാതിരിക്കാൻ ഇന്നാവില്ല. അതൊക്കെ ആര്യസംസ്കാര വിജയമായി കണ്ടാൽ മതി. എങ്കിലും അവിടങ്ങളിൽ പൂജ ചെയ്യുവാൻ ബ്രാഹ്മണർ വേണ്ടതില്ല; ദ്രാവിഡതയുടെ ശേഷിപ്പുകൾ അതൊക്കെ മാത്രമായിരുന്നു. ഒരു ഗണപതിഹോമത്തിലോ, അമ്പലത്തിൽ നിന്നുള്ള വിശുദ്ധജലത്തിന്റെ പുണ്യാഹത്തിലോ ഒക്കെയായി ആര്യമതം സജീവമാണ് പലസ്ഥലത്തും. കവുകൾക്ക് സമീപം അമ്പലം പണിഞ്ഞും കാവുകൾ തന്നെ മാറ്റിമറിച്ചും മാറ്റിമറിക്കലുകൾ നടക്കുന്നത് വിസ്മരിക്കാനാവാത്തത് ഇതൊക്കെ കൊണ്ടു തന്നെയാണ്. കാവിനെ അതേപടി അമ്പലങ്ങളിൽ കൊണ്ടുപോകാൻ പറ്റില്ല എന്നത് ഒരു ധൈര്യത്തോടെ പറയാം എന്നതും കൂടെയുണ്ട്. കോഴിയെ ബലികൊടുക്കുകയോ ബലികഴിച്ച കോഴിയെ കടിച്ച് കീറുകയും ചെയ്യുന്ന വീരഭദ്രനേ പോലുള്ള തെയ്യങ്ങൾ പലകാവിലും ഉണ്ട്, കരിഞ്ചാമുണ്ടിയൊക്കെ ഇതിന്റെ വക്താവണു താനും. ഇതൊക്കെ അമ്പലത്തിൽ ആവർത്തിക്കാൻ പറ്റില്ലല്ലോ. ഇന്നത്തെ ബ്രാഹ്മണസംസ്കാരത്തിന് മദ്യമാംസങ്ങൾ ഹിതമല്ലല്ലോ.

കാവും മയ്യൻ പൂജാരിയും
കാവും മയ്യൻ പൂജാരിയും

ആനുകാലികമാറ്റങ്ങൾ:

മാറ്റങ്ങൾ മുമ്പുതൊട്ടേ ഉള്ളതായിരുന്നു. പുലയർ, കോപ്പാളർ, പറയർ, ചെറവർ, വണ്ണാൻമാർ, മലയർ തുടങ്ങി ഒട്ടനവധി ആധിമനിവാസികളുടെ കലാസംവിധാനം ദൈവീകസങ്കല്പമായതാണു കാവുസംസ്ക്കാരമൊക്കെയും. ആദ്യമായി എത്തിയ ദ്രാവിഡസംസ്കൃതിയുടെ ഭാഗമായിരുന്നു ഇവർ, പിന്നീട് വന്ന ആര്യകുലം ഉത്തരേന്ത്യയിൽ നിന്നും ദ്രാവിഡരെ ഓടിച്ചുവിടുകയായിരുന്നു. യുദ്ധസംസ്കാരം ആര്യന്മാരുടെ കൂടെപ്പിറപ്പായിരുന്നു. കേരളത്തിലും പിന്നീട് ചില ഗോത്രക്കാരെ പിടിച്ച് പടനായകരാക്കിയതും(പോരാളികൾ) പിന്നീട് നായന്മാരായി ചുരുങ്ങിയതും ഓർക്കുക. വടക്കേ ഇന്ത്യയിൽ നിന്നും നാടുവിട്ടുവന്നവരിൽ നേതാവായിരുന്നു രാമൻ, ആ രാമൻ സമുദ്രത്തിൽ നിന്നും കണ്ടെടുത്ത ഭൂമിയാണല്ലോ കഥകളിൽ ഇന്നത്തെ കേരളം. രാമനെയും പൂണുലിടുവിപ്പിച്ച കഥ അവിടെ നിൽക്കട്ടെ. രാമന്റെ കൂടെ വന്നവർ നാഗാരാധകർ ആയിരുന്നു. ഇപ്പോഴും കൽക്കത്തയിലും മറ്റും നാഗാരാധകർ ഉണ്ട്. ഇത് പറയാൻ കാരണമുണ്ട്; പണ്ടിവിടെ എത്തിയ നാഗാരാധകരാണ് പിന്നീട് ജൈനമത വിശ്വാസികളായതും ശേഷം നായന്മാരായി പരിണമിക്കുകയും ചെയ്തത്. ഇന്നും നാഗാരാധാന കടത്തുന്നത് നായന്മാരുടെ വാസനയായി തുടരുന്നുണ്ട്; സർപ്പക്കാവുകൾ ഒരു നിമിത്തവും ആവുന്നു. ഈ സമയത്ത് തന്നെ എത്തിച്ചേർന്ന മറ്റൊരു വിഭാഗമാണ് തീയരും. നായന്മാരുടേയും തീയ്യന്മാരുടേയും വാണിയരുടേയും ആശാരിമാരുടേയും ഒന്നും കഥപറയുകയല്ല ഉദ്ദേശ്യം; കാവിലേക്കുതന്നെ വരാം. കാലാന്തരങ്ങൾ കഴിയുമ്പോൾ അന്നത്തെ ദ്രാവിഡസംസ്കൃതിയിലേക്ക് ഇവർ ലയിക്കുകയും, കാവുകളുടെ രക്ഷാധികാരികളാവുകയും ചെയ്യുകയായിരുന്നു. തീയ്യത്തറവാടുകളുമായും കഴകങ്ങളുമായും ബന്ധപ്പെട്ട് ഇന്നും പലസ്ഥലത്തും കാവുകൾ ഉണ്ട്, കോപ്പാളരോ മാവിലരോ ഒക്കെയാണു പൂജാരികൾ, എങ്കിലും രക്ഷാധികാരികളായ തീയ്യന്മാർ അച്ഛൻ, എന്നോ കൂട്ടായിക്കാരൻ എന്നോ ഉള്ള പേരിൽ മുഖ്യാധികാരികളായിരുന്നു – ഇന്നും പിന്തുടരുന്നിണ്ട് ഇതൊക്കെ. ബ്രാഹ്മണാധിപത്യവും ഇന്നുകാണുന്ന ശിവ വൈഷ്ണവ സങ്കലനവും ഒക്കെ പിന്നീടായിരുന്നു നടന്നതുതന്നെ, ബോധപൂർവം പലതിനേയും പൂണൂലിടുവിപ്പിച്ച് അര്യാധിനിവേശം അവർ ഉറപ്പിച്ചു. ഭൂരിപക്ഷം തെയ്യങ്ങൾക്കും വഴങ്ങേണ്ടിയും വന്നു. മാറാതെ നിൽക്കുന്നത് കാവും കാവുമായി ബന്ധപ്പെട്ട സംസ്കാരവും ആയിരുന്നു എന്നു ചുരുക്കാം.

കാലിച്ചാൻ തെയ്യവും പരിവാരങ്ങളും - നായാട്ടിനെ അനുസ്‌മരിപ്പിക്കുന്നു
കാലിച്ചാൻ തെയ്യവും പരിവാരങ്ങളും – നായാട്ടിനെ അനുസ്‌മരിപ്പിക്കുന്നു

നിലവിലെ അവസ്ഥ:

സമീപഭാവിയിൽ തന്നെ കാവുകളൊക്കെയും പുരോഗമനപരമെന്നപേരിൽ പുതുക്കപ്പെടുമെന്നു കരുതുന്നു, മലയാളസംസ്കാരത്തിന് നല്ലൊരു നഷ്ടം ഇതുമൂലം സംഭവിക്കും എന്നതിലും സംശയമില്ല. ചരിത്രം അന്വേഷിക്കുകയോ, പുതുതലമുറയ്ക്ക് ഒരു കാഴ്ചവസ്തുവായെങ്കിലും കൈമാറുകയോ ഒന്നും അല്ലല്ലോ ഇന്നത്തെ മനുഷ്യന്റെ ലക്ഷ്യം തന്നെ! ചരിത്രാവശേഷിപ്പായി ചില കരുതലുകൾ മലയോരദേശങ്ങളിൽ നിന്നാൽ നല്ലതെന്നു പറയാം. മാറ്റങ്ങൾ പണ്ടുതൊട്ടേ ഉള്ളതാണ്; ഇനിയും മാറ്റങ്ങൾ വരും – അത് അനിവാര്യം തന്നെ. ആ അർത്ഥത്തിൽ ഒന്നിനേയും കുറ്റപ്പെടുത്താൻ നിൽക്കാതെ അംഗീകരിക്കുക എന്നതാണു സുന്ദരമായ കാര്യം. എങ്കിലും, വിശ്വാസത്തിന്റെ പേരും പറഞ്ഞ് അല്പം തിരിച്ചറിവോടെ തന്നെ കാവുകൾ നിലനിർത്തുന്നത് ഇന്ന് പ്രകൃതിയോടു കാണിക്കുന്ന നല്ലകാര്യമാണെന്നു പറയാമായിരുന്നു; കാടും മരവും വെട്ടിത്തെളിച്ച് കോൺക്രീറ്റ് ബിൽഡിങ്ങുകളായ അമ്പലങ്ങളിൽ പഴമയെ ദർശിക്കാൻ പറ്റില്ലതന്നെ. അതൊക്കെ പണച്ചെലവുള്ള ആചാരം മാത്രമാവും. ആചാരമെന്നോ അനുഷ്ഠാനമെന്നോ കരുതാതെ നല്ലൊരു കലാരൂപത്തിന്റെ മാതൃകയിൽ കാവുകളെ കാണുന്നതാവും ഇക്കാലത്ത് ഭേദം. നാടോടിനൃത്തവും നാടകങ്ങളും സിനിമയും കാണുന്ന നമുക്ക് ഇത് അതിലും പരിശുദ്ധിയോടെ കൊണ്ടുപോകാൻ പറ്റാത്തതല്ല; മുൻകൈ എടുക്കാൻ താല്പര്യമുള്ളവരും അവർക്കാവശ്യമായ ചിലവുകൾ വഹിക്കാനുള്ള മാധ്യമവും സർക്കാർ വകയിലുള്ള നേതൃത്വമനോഭാവവും അത്യാവശ്യമാണ്.

കണ്ണൂർ ജില്ലയിലെ കാവുകൾ – ചായില്യം ലിസ്റ്റ്

കാസർഗോഡ് ജില്ലയിലേത് തയ്യാറാക്കി വരുന്നു

ക്ഷേത്രം തെയ്യങ്ങൾ‍ തിയ്യതി
കൊട്ടിയൂർ‍ നാൻമഠം ക്ഷേത്രം കരിന്തിരിനായർ‍,കണ്ടപുലി,
മാരപ്പുലി,പുലിമാരുതൻ പുലിയൂർ‍കണ്ണൻ, പുലികണ്ടൻ,
പുലിയൂർ‍കാളി,പുൾളികരിംകാളി, ഗുളികൻ, വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി
വൃശ്ചികം 8-11
തളിപ്പറമ്പ് കുറുമാത്തൂർ‍ പുൾളിവേട്ടക്കൊരുമകൻ ക്ഷേത്രം പുൾളിവേട്ടയ്‌ക്കൊരുമകൻ തെയ്യം വൃശിചികം 10
ഏഴോം നരിക്കോട് പുതിയഭഗവതി ക്ഷേത്രം പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർ‍ത്തി വൃശ്ചികം11-12
പഴയങ്ങാടി മാട്ടൂൽ കൂടത്തുനെടുമ്പകാവ് ധർ‍മ്മദൈവം, മടയിൽ ചാമുണ്ഡി, പത്തലത്തിൽപത്ര, ഒന്നുരുന്നാൾ‍പത്തു, പൊട്ടൻ, ഗുളികൻ, കുറത്തി, വിഷ്ണുമൂർ‍ത്തി വൃശ്ചികം14-15
ഏഴോം നരിക്കോട് നടുവലത്ത് കോട്ടം കരിവീടൻ, കരിക്കോലം, വേട്ടയ്‌ക്കൊരകുമകൻ വൃശ്ചികം 15-16
പയ്യന്നൂർ‍ കാരാട്ടു നീലിയാർ‍കോട്ടം വിഷ്ണുമൂർ‍ത്തി, നീലിയാർ‍കോട്ടത്തമ്മ, ഗുളികൻ, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം വൃശ്ചികം 15 – 17
പറശ്ശിനികടവ് ശ്രീമുത്തപ്പൻ ക്ഷേത്രം തിരുവപ്പന, മുത്തപ്പൻ വൃശ്ചികം 16
പയ്യന്നൂർ‍ കണ്ടമ്പത്തറ ആന്തൂർ‍ പഞ്ചായത്ത് പറശ്ശിനികടവ് മടയിൽ
ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി, ഭൈരവൻ, കുട്ടിച്ചാത്തൻ,
തായ്പരദേവത, പണയങ്ങാട്ട് ഭഗവതി, ആനക്കുളങ്ങര ഭഗവതി, കന്നിക്കൊരുമകൻ,
വൃശ്ചികം18 – 19
ഏഴോം ആശാരികോട്ടം വടക്കത്ത് ഭഗവതി ക്ഷേത്രം വടക്കത്ത് ഭഗവതി, പൊന്മാലക്കാരൻ ദൈവം, ബാലി, വിഷ്ണുമൂർ‍ത്തി, കാക്കരഭഗവതി വൃശ്ചികം18 – 20
ഏഴോം കാനോം വേലടക്കത്ത് ഭഗവതി ക്ഷേത്രം വേലടക്കത്ത് ഭഗവതി, ബാലി,  കാക്കരഭഗവതി, വിഷ്ണുമൂർ‍ത്തി, മടയിൽ ചാമുണ്ഡി, ഗുളികൻ വൃശ്ചികം18 – 20
കാവേലി നരിക്കോട് മാടായിൽ കോട്ടം മാടായിൽ ഭഗവതി, മഞ്ഞളമ്മ, ഓമനമണികണ്ഠൻ, ഊർ‍പഴശ്ശി, പുൾളൂർ‍കാളി, മടയിൽ ചാമുണ്ഡി, വടക്കത്തിഭഗവതി വൃശ്ചികം18 – 20
ഏഴോം കാനോം ഇരുവൾളി കാക്കരകാവ് കാക്കരഭഗവതി നരമ്പിൽ പോതി, പൂതം, വിഷ്ണുമൂർ‍ത്തി വൃശ്ചികം20 – 21
പയ്യന്നൂർ‍ വെൾളൂർ‍ കാരമേൽകളരി ക്ഷേത്രം തിരുവർ‍ക്കാട്ടു ഭഗവതി, കേളൻകുളങ്ങര ഭഗവതി, ഊർ‍പഴശ്ശി, വിഷ്ണുമൂർ‍ത്തി വൃശ്ചികം21
പയ്യന്നൂർ‍ കാക്കിനിശ്ശേരി കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രം വിഷ്ണുമൂർ‍ത്തി, മടയിൽചാമുണ്ഡി, രക്തചാമുണ്ഡി, കൂഴന്തട്ടുഭഗവതി, പുതിയഭഗവതി, കുണ്ടോർ‍ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി വൃശ്ചികം22 – 24
ഏഴോം കൊട്ടില നരിക്കോട് മണിച്ചേരി ക്ഷേത്രം പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി വൃശ്ചികം25 – 29
പഴയങ്ങാടി മാട്ടൂൽ കൂലോം ക്ഷേത്രം കാവക്കാരു, വലിയതമ്പുരാട്ടി, മഞ്ഞളമ്മ, വേട്ടയ്‌ക്കൊരുമകൻ, ചെറുക്കൻ, നാഗകന്നിയമ്മ, കരിഞ്ചാമുണ്ഡി, സ്ത്രീകോലം ധനു – 1 – 5
ശ്രീകണ്ഠപുരം പയ്യാവൂർ‍ കുന്നത്തൂർ‍പാടി മുത്തപ്പൻ ദേവസ്ഥാനം മുത്തപ്പൻ തിരുവപ്പന ധനു 2 – മകരം2
കണ്ണപുരം പൂമാലഭഗവതി ക്ഷേത്രം മടയിൽ ചാമുണ്ഡി, ഗുളികൻ, പൂമാരിത്താൻ, പുൾളിക്കുറത്തി, കുണ്ടോർ‍ചാമുണ്ഡി. ധനു 5 – 10
കണ്ണപുരം കൊട്ടിയൽ ക്ഷേത്രം കണ്ടനാർ‍കേളൻ ദൈവം, വയനാട്ട് കുലവൻ, കുടിവീരൻ ധനു11 – 12
ചെറുകുന്ന് പുതിയടത്ത് ക്ഷേത്രം ധർ‍മ്മദൈവം,ചൂളിയാർ‍ ഭഗവതി, മൂവാളംകുഴിചാമുണ്ടി,തെക്കൻഗുളികൻ, വിഷ്ണുമൂർ‍ത്തി. ധനു11 – 13
ഏഴോം മൂന്നാംപീടിക കുഴിച്ചിയിൽ ഭഗവതിക്ഷേത്രം പുതിയഭഗവതി, വിഷ്ണുമൂർ‍ത്തി, ഇളംകോലം, ചാമുണ്ഡി, കുറത്തി, തമ്പുരാട്ടി. ധനു11 – 14
കണ്ണപുരം കിഴക്കേകാവ് ധർ‍മ്മദൈവം, തായ്പരദേവത, വേട്ടയ്‌ക്കൊരുമകൻ, ചുഴലിഭഗവതി, വയനാട്ടുകുലവൻ, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി. ധനു11 – 15
പഴയങ്ങാടി മാട്ടൂൽ തെക്കുമ്പാട് തെക്കുംപാടൻകോട്ടം ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, ദേവക്കൂത്ത്  (സ്ത്രീകൾ‍ അവതരിപ്പിക്കുന്ന ഏക തെയ്യം) ധനു11 – 12
പാപ്പിനിശ്ശേരി അരോളി കോയക്കാട്ട് വീട് പരവചാമുണ്ഡി,വിഷ്ണുമൂർ‍ത്തി ധനു 17
പഴയങ്ങാടി ഏഴോം ചേണിച്ചേരി കോട്ടം കടുച്ചിറക്കൽ ഭഗവതി, മടയിൽ ചാമുണ്ഡി,വിഷ്ണുമൂർ‍ത്തി, കന്നിക്കൊരുമകൻ, നാഗകന്നി, വീരൻ ധനു17 – 18
കണ്ണൂർ‍ ചാലാട് കുന്നത്തൂർ‍
ദാവൂർ‍ കരിങ്കാളി ക്ഷേത്രം
പൊൻമകൻ, ഗുളികൻ, തീചാമുണ്ഡി, ബാപ്പൂരാൻ കരിങ്കാളി, കൈകോളൻ ധനു18 – 20
കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് കാവ് ധർ‍മ്മദൈവം, നരമ്പിൽ ഭഗവതി, വിഷ്ണുമൂർ‍ത്തി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂർ‍ കാളി, മുച്ചിലോട്ട് ഭഗവതി ധനു19 – 22
തളിപ്പറമ്പ് പരിയാരം ഇയ്യപുരം ഐവർ‍ പരദേവതാക്ഷേത്രം കരിന്തിരിനായർ‍,
കണ്ടപുലി,മറപുലി, പുലിമാരുതൻ, കാളപുലി, പുലിയൂർ‍ കണ്ണൻ, പുലികണ്ടൻ,
പുളിയൂർ‍കാളി, പുൾളികരിംകാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ,
കുണ്ടോർ‍ചാമുണ്ഡി, കുറത്തി
ധനു20 – 22
തളിപ്പറമ്പ് പട്ടുവം പുതിയ ഭഗവതി ക്ഷേത്രം വീരൻ, വീരാളി, പുതിയഭഗവതി,തായ്പരദേവത. ധനു 22 – 23
പരിയാരം ഉദയപുരം ക്ഷേത്രം പുല്ലൂരാളി,
പുൾളികരിങ്കാളി, പുതിയഭഗവതി. കരിന്തിരിനായർ‍, കുറത്തി, വീരൻ,
വിഷ്ണുമൂർ‍ത്തി, പുലികണ്ടൻ, കാരണവർ‍, കുണ്ടോർ‍ചാമുണ്ഡി, വീരാളി,
പുലിമാരൻ, മാരപ്പുലി, കാളപ്പുലി
ധനു20 – 23
തളിപ്പറമ്പ് മറത്തക്കാട് ഐവർ‍ പരദേവത ക്ഷേത്രം കുറത്തി,
കുണ്ടോർ‍ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പുലിയൂർ‍കാലി,
പുൾളികരിംകാളി, പുലികണ്ടൻ, കരിന്തിരിനായർ‍, പുതിയഭഗവതി, വീരൻ,
വീരകാളി,ഭദ്രകാളി.
ധനു 25 – 27
ഏഴോം കണ്ണോം അഞ്ചുതെങ്ങു ഐവർ‍ പരദേവതാക്ഷേത്രം പുലിയൂർ‍കാളി,പുൾളികരിംകാളി,
പുതിയഭഗവതി, കരിന്തിരിനായർ‍, കുറത്തി, കുണ്ടോർ‍ചാമുണ്ഡി,
വിഷ്ണുമൂർ‍ത്തി, പുലികണ്ടൻ, കാരണവർ‍, പുലിമാരൻ, വീരൻ, വീരാളി,
കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി
ധനു 25 – 28
പാപ്പിനിശ്ശേരി ചിറക്കൂട്ടി പുതിയകാവ് പനച്ചുരുളി ആർയപൂക്കന്നി, രക്തചാമുണ്ഡി, വിഷ്മുമൂർ‍ത്തി, തായ്പരദേവത, ബാപ്പൂരാൻ, പഴശ്ശിയിൽ ഭഗവതി, വീരാളി, തോട്ടുംകര ഭഗവതി ധനു 26 – 29
പഴയങ്ങാടി കടവാങ്കോട്ട് തറവാട് ധർ‍മ്മദൈവം, തായ്പരദേവത, വയനാട്ട് കുലവൻ, വിഷ്ണുമൂർ‍ത്തി, ഗുളികൻ ധനു 26 – 29
പാപ്പിനിശ്ശേരി കീച്ചേരി വയലിലേകോട്ടം പഞ്ചുരുളി, തായ്പരദേവത, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി ധനു 27 – 28
തളിപ്പറമ്പ് കുറുമാത്തൂർ‍ മൂലയിൽ ചോന്നമ്മ ക്ഷേത്രം ഭഗവതി, ചോന്നമ്മ ധനു 29
തലശ്ശേരി പന്ന്യന്നൂർ‍ ചെമ്പാട് പനക്കാട്ട് കുറുംബ ഭഗവതിക്ഷേത്രം കുറുംബഭഗവതി,താലപ്പൊലി ധനു 29 – മകരം 2
തലശ്ശേരി പൾളൂർ‍ പുന്നോലക്കണ്ടിക്കാവ് അങ്കക്കാരൻ, ബാപ്പൂരാൻ മകരം 1
തലശ്ശേരി വടക്കുമ്പാട് ബാളത്തിൽഭഗവതി ക്ഷേത്രം ഭഗവതി, പുൾളിവേട്ടക്കൊരുമകൻ, എൾളടത്ത് ഭഗവതി, തമ്പുരാട്ടി, നാഗഭഗവതി, നാഗകണ്ഠൻ മകരം 1 – 3
ചിറക്കൽ വളപട്ടണം മുച്ചിലോട്ട്കാവ് മുച്ചിലോട്ട്ഭഗവതി മകരം2 – 4
തലശ്ശേരി പാറാൽ കൾളിത്താഴ പുന്നോലക്കണ്ടികാവ് അങ്കക്കാരൻ,ബാപ്പൂക്കാരൻ,പോതി, ഗുളികൻ, എൾളടത്ത് ഭഗവതി, കുട്ടിച്ചാത്തൻ, ഘണ്ഠാകർ‍ണ്ണൻ. മകരം 4 – 5
മട്ടന്നൂർ‍ മരുതായി കലശപ്പാറമുത്തപ്പൻ ക്ഷേത്രം തിരുവപ്പന, പെരുമ്പേശൻ, പുൾളിയാളിഭഗവതി. മകരം 4 – 5
കൂത്തുപറമ്പ് ആനിയേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, പുലിയൂർ‍ കാളി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർ‍ത്തി മകരം 4 – 6
പട്ടുവം പട്ടുവത്തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, ഊർ‍പഴശ്ശി, തായ്പരദേവത, മൂവാളംകുഴി ചാമുണ്ഡി, പടവീരൻ, വിഷ്ണുമൂർ‍ത്തി ചൂളിയാർ‍ ഭഗവതി മകരം 10 – 11.
എടക്കാട് ചാലിൽ ഭഗവതി ക്ഷേത്രം തീചാമുണ്ഡി മകരം 5 – 6
തളിപ്പറമ്പ് കുപ്പം മുക്കൂന്ന് ആനക്കീൽ ഐവർ‍ പരദേവതക്ഷേത്രം കരിന്തിരി
നായർ‍, കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുതിയഭഗവതി,
വീരൻ, വീരാളി, പുലികണ്ടൻ, പുൾളിയൂർ‍കണ്ണൻ, പുൾളികരിംകാളി,
പുലിയൂരാലി, വിഷ്ണുമൂർ‍ത്തി, കുണ്ടോർ‍ചാമുണ്ഡി, കുറത്തി
മകരം12 – 15
പഴയങ്ങാടി ചേങ്ങൽ കൈപ്രംതറവാട് വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി, ഗുളികൻ, തായ്പരദേവത, നരമ്പിൽ ഭഗവതി, ഭൂതം, നാഗകന്നി മകരം 13
കണ്ണൂർ‍ കൂടാളി താഴത്തുവീട് കുട്ടിച്ചാത്തൻ,
ഭൈരവൻ, ചാമുണ്ഡി, കരുവാൾ‍ ഭഗവതി, ഘണ്ടാർ‍ണൻ, ഉച്ചിട്ട
,കന്നികരിയാത്തൻ, വേട്ടയ്‌ക്കൊരുമകൻ, തെക്കൻകരിയാത്തൻ, വസൂരിമാല
മകരം 13 – 16.
പയ്യന്നൂർ‍ പിലാത്തറ പാത്തോട്ടം ആരത്തിൽ ആയിരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, വല്ലകുളങ്ങര ഭഗവതി, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കന്നിക്കൊരുമകൻ, ഭുതം. മകരം 13 – 16.
കൂടാളി തട്ടയോട് പൾളിപൂയിൽ പുതിയമടപ്പുര മുത്തപ്പൻ, ഗുളികൻ, രുദ്രഭഗവതി മകരം 14.
കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം താലപ്പൊലി, വേട്ടയ്‌ക്കൊരുമകൻ മകരം15.
പാനൂർ‍ കൂരാഴ മൂകേരി മണ്ടമുൾളത്തിൽ ക്ഷേത്രം ഗുളികൻ, പോതി, അസുരാലനും മകളും മകരം 15 – 16
തലശ്ശേരി പാനൂർ‍ പുതിയകാവ് ശീവർ‍കോലി, രക്തേശ്വരി, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഗുളികൻ മകരം 16 – 17
കല്യാശ്ശേരി അഞ്ചാംപീടിക പുതിയപറമ്പത്ത് ധർ‍മ്മദൈവസ്ഥാനം ഘണ്ടാകർ‍ണൻ, ബാലി, വിഷ്ണുമൂർ‍ത്തി, ധൂളിയാർ‍ ഭഗവതി, ഗുളികൻ, ധർ‍മദൈവം, തായ്പരദേവത. മകരം 17 – 19.
തലശ്ശേരി മേക്കുന്ന് പൂവുൾളത്തിൽ ശ്രീ പോർ‍ക്കലി ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ,
മണത്തനകാളി, വസൂരിമാല, ക്ഷേത്രപാലകൻ (കുട്ടി) ഘണ്ടാകർ‍ണൻ,
കുട്ടിച്ചാത്തൻ, പുൾളിചാമുണ്ഡി, നാഗകാളി, ശ്രീപോർ‍ക്കലി
മകരം17 – 19
പയ്യന്നൂർ‍ വെൾളൂർ‍ കോട്ടഞ്ചേരി ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, കരുവേടൻ, തൂവ്വക്കാളി, വിഷ്ണുമൂർ‍ത്തി, ചാമുണ്ഡി, പട്ടർ‍തെയ്യം. മകരം 17 – 21
പഴയങ്ങാടി കാണോം വേലാട്ടുകത്ത് ഭഗവതി ക്ഷേത്രം കാക്കരഭഗവതി, വേലാട്ടുകത്ത് ഭഗവതി ബാലി, വിഷ്ണുമൂർ‍ത്തി മകരം 18 – 19
പിലാത്തറ ആരത്തിൽ കാക്കരഭഗവതി ക്ഷേത്രം രക്തചാമുണ്ഡി, കാക്കരഭഗവതി, നരമ്പിൽഭഗവതി, കന്നിക്കൊരുമകൻ, വേട്ടയ്‌ക്കൊരുമകൻ മകരം 18 – 19
തലശ്ശേരി മമ്പറം പിണറായി വെണ്ടുട്ടായികർ‍ണക്ഷേത്രം ഘണ്ടാകർ‍ണൻ, വസൂരിമാല മകരം 18 – 20
തളിപ്പറമ്പ് പട്ടുവം പൂമാലക്കാവ് പൂമരുതൻ, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി മകരം 18 – 23
തലശ്ശേരി മൂഴിക്കര ചന്ത്രോത്ത് അങ്കക്കാരൻ, ഗുളികൻ മകരം 20 – 22
കണ്ണപുരം നാനിയിൽ കരണ്‍കാവ് ധർ‍മ്മദൈവം, പുലിയൂർ‍കാളി, ആരൻ (എളംകോലം), നാഗകന്നി, കാർ‍ത്തിലേക്കത്തോണ്ടി ദൈവം മകരം 20 – 24.
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പെരുമ്പുഴ അച്ചൻ കോട്ടം കല്ലൂരി പെരുമ്പുഴഅച്ചൻ ദൈവം, ഗുളികൻ മകരം 21.
കണ്ണപുരം പാളിയത്ത് വളപ്പ് പാക്കുന്ന് ഭഗവതികോട്ടം ബാലി, ചാമുണ്ഡി, പുല്ലൂർ‍കണ്ണൻ, കന്നിക്കൊരുമകൻ, വിഷണുമൂർ‍ത്തി, ഗുളികൻ മകരം 22 – 23.
പിലാത്തറ മാതമംഗലം നീലിയാർ‍ ഭഗവതിക്ഷേത്രം നീലിയാർ‍ ഭഗവതി മകരം 22 – 26
പയ്യന്നൂർ‍ വെൾളൂർ‍ കാരമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, കുറത്തി, രക്തചാമുണ്ഡി മകരം 23 – 26.
ഉളിയിൽ മൈലവാപ്പ് മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പൂല്ലൂർ‍കാളി, വിഷ്ണുമൂർ‍ത്തി, പുല്ലൂർ‍കണ്ണൻ, മകരം 24 – 26.
പാപ്പിനിശ്ശേരി ചെങ്കിണിവളപ്പ് പൊട്ടൻകാവ് പൊട്ടൻതെയ്യം മകരം 25
കണ്ണൂർ‍ കിഴുന്ന വലിയവീട് കന്നിരാശി ക്ഷേത്രം തെയ്യം മകരം25.
തളിപ്പറമ്പ് കുപ്പം മറത്തക്കാട് ഐവർ‍ പരദേവതാക്ഷേത്രം കരിന്തിരിനായർ‍,
കണ്ടപുലി, മാരപ്പുലി, കാപ്പുലി, പുലിമാരുതൻ, പുലികണ്ടൻ,
പുലിയൂർ‍കണ്ണൻ, പുലിയൂർ‍ കാളി, പുൾളികരിംകാളി, പുതിയഭഗവതി, വീരൻ,
വീരാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, കുണ്ടോർ‍ ചാമുണ്ഡി, കുറത്തി.
മകരം25 – 28
കണ്ണപുരം എടക്കപ്പുറം നാന്നിയിൽ പുതിയ ഭഗവതി ക്ഷേത്രം നാന്നിയിൽ
കുടിവീരൻ, നാഗോലങ്ങര ഭഗവതി, നാടാർ‍കുളങ്ങര ഭഗവതി, പാടാർ‍കുളങ്ങര,
വീരൻ, വീരാളി, മഞ്ഞൾ‍ ഭഗവതി, തോട്ടിൻകര ഭഗവതി, പുതിയഭഗവതി, ഗുളികൻ,
വിഷ്ണുമൂർ‍ത്തി
മകരം26.
ചെറുകുന്ന് വടക്കേടത്ത് ക്ഷേത്രം ബാലി, പൊൻമലക്കാരൻ, ആയിരം തെങ്ങിൽ ചാമുണ്ഡി, ബാപ്പൂരാൻ, നങ്ങേലിയമ്മ, ധർ‍മ്മദൈവം, മഞ്ഞാളിയമ്മ, തായ്പരദേവത മകരം 26.
കണ്ണപുരം അമ്പലപ്പുറം പാലയീൽ കളരി തായ്പരദേവത  (എളംകോലം), കുട്ടിച്ചാത്തൻ, ഭൈരവൻ, ഉച്ചിട്ട, ഗുളികൻ, രക്തചാമുണ്ഡി. മകരം26 – 27
ഇരിട്ടി എടക്കാണം ആശാരികോട്ടം വെരുമ്പേശൻ, മലപിലാൻ, ഗുളികൻ മകരം 26 – 28
മട്ടന്നൂർ‍ ഏഴല്ലൂർ‍ വളയാൽ ഭഗവതി മുത്തപ്പൻ ക്ഷേത്രം ഗുളികൻ, മണത്തണ ഭഗവതി മകരം 26 – 28
ചാലോട് പലഞ്ഞാടൻ തറവാട് വയനാട്ട് കുലവൻ മകരം 27 – 28
ചാലോട് പാവന്നൂർ‍ മൊട്ട ചോനാമറ്റം തെക്കൻ കരിയാത്തൻ, ചോനമ്മ, വിഷ്ണുമൂർ‍ത്തി, ഗുളികൻ മകരം 28
കൂത്തുപറമ്പ് അമ്പിലാട്ടു പുൽപിടി ക്ഷേത്രം പരദേവത, ഗുളികൻ, കുട്ടിച്ചാത്തൻ മകരം 28
തലശ്ശേരി മാടപ്പീടിക എടയിൽപീടിക കോയിമിയിൽ തറവാട് പുൾളികരിംകാളി, തീചാമുണ്ഡി മകരം 27 – 29.
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പുതിയഭഗവതി ക്ഷേത്രം പുതിയഭഗവതി,
വീരാളി മാരപ്പുലി, പുലിമാരുതൻ, കരിന്തിരിനായർ‍,
എളംകോലം,വലിയതമ്പുരാട്ടി, കുണ്ടോർ‍ചാമുണ്ഡി, വീരൻ, കരണ്ടിവം, ഗുളികൻ,
നാഗകന്നി, പുല്ലൂർ‍കാളി, പുൾളികരിംകാളി, പുല്ലൂർ‍കണ്ണൻ, പുലികണ്ടൻ,
കാളപ്പുലി, കുറത്തി, കണ്ടപ്പുലി
മകരം 28.
ചക്കരക്കൽ ചെമ്പിലോട് പുൾളിദൈവംക്ഷേത്രം പുലിതെയ്യം (പുലിയൂർ‍ കണ്ണൻ, പുലിയൂർ‍കാളി) കരിന്തിരികണ്ണൻ മകരം 28 – കുംഭം 2 –
തളിപ്പറമ്പ് പുലിപ്പറമ്പ് മൈക്കീൽ ശ്രീ കരിംകുട്ടി ശാസ്താൻ ക്ഷേത്രം കരിംകുട്ടി ശാസ്തൻ, കണ്ടനാർ‍കേളൻ, വയനാട്ടുകുലവൻ, പൊട്ടൻ,ഗുളികൻ, കുടിവീരൻ, കരിംകുട്ടിച്ചാത്തൻ. മകരം29 – കുംഭം1
മട്ടന്നൂർ‍ അഞ്ചരക്കണ്ടി പാലയാട് കരിംപാലംകോട്ടം വയനാട്ട് കുലവൻ, പെരുംപുഴഅച്ചൻ, മുത്തപ്പൻ, ഉതിരാലൻ, ഗുളികൻ, മുത്തച്ചിപോതി, കാരണവർ‍. മകരം29 – കുംഭം 1
തലശ്ശേരി ധർ‍മ്മടം ശ്രീ അണ്ടല്ലൂർ‍കാവ് ബാലി, സൂഗ്രീവൻ, നാഗകന്നി, തൂവ്വക്കാളി, ദൈവത്താർ‍, അങ്കക്കാരൻ, ശാസ്തപ്പൻ, ബാപ്പൂരൻ, മക്കാൽ കുംഭം 1
മട്ടന്നൂർ‍ പയ്യാടൻകോട്ടം ആർയകന്നി, ബപ്പൂരൻ കുംഭം 2 – 3.
പാനൂർ‍ പുത്തൂർ‍ അമ്പിടത്ത് മടപ്പുര തൂവ്വക്കാരി, മുത്തപ്പൻ, ഭഗവതി, തടുത്തണ്ടഭൂതപ്പൻ കുംഭം 3 – 6
അഞ്ചരക്കണ്ടി മുഴപ്പാല തട്ടയോട് ചെറുകൊട്ടാരം പരുത്തിവീരൻ, പുതിയഭഗവതി, തമ്പുരാട്ടി, ഗുളികൻ കുംഭം 4
കൂത്തുപറമ്പ് കൈത്തിരിയാടം ഭഗവതി ക്ഷേത്രം ചെറിയ ഭഗവതി, പരദേവത, വലിയഭഗവതി, ഗുളികൻ, ദൈവത്താർ‍, ശ്രീപോർ‍ക്കലി, വേട്ടയ്‌ക്കൊരുമകൻ കുംഭം 4 – 8.
പഴയങ്ങാടി മാട്ടൂൽ തെക്കുംമ്പാട് ശ്രീകുറംബ ഭഗവതി ക്ഷേത്രം പുതിയഭഗവതി, ചാമുണ്ഡി, മുട്ടിൽചാമുണ്ഡി, ചെറ്ിയഗുളികൻ, വീരൻ, വീരാളി, വിഷ്ണുമൂർ‍ത്തി കുംഭം 5 – 7.
ഇരിട്ടി മണത്തണ മുത്തപ്പൻ ക്ഷേത്രം മുത്തപ്പൻ, തിരുവപ്പന, പെരുമ്പുഴ അച്ചൻ, മുത്താച്ചിഭഗവതി, കാരണവർ‍, മണത്തണപോതി, കുട്ടിശാസ്തപ്പൻ, ഗുളികൻ, വിഷ്ണുമൂർ‍ത്തി കുംഭം7 – 8.
തലശ്ശേരി തൃപ്പങ്ങോട്ടൂർ‍ കടവത്തൂർ‍ കൂറോളിക്കാവ് ഭഗവതിക്ഷേത്രം കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, ഭൈരവൻ, ഘണ്ടാകർ‍ണൻ, ചാമുണ്ഡി, പുറംകാലൻ, ബപ്പൂരൻ കുംഭം 7 – 9
തളിപ്പറമ്പ് പട്ടുവം കുഞ്ഞിമംഗലം ക്ഷേത്രം മഞ്ഞളൂത്ത്, വയനാട്ട് കുലവൻ, സർ‍വ്വേശ്വരിയമ്മ, (തായ്പരദേവത), മടിയൻ ക്ഷേത്രപാലൻ കുംഭം 7 – 11
തലശ്ശേരി കൂത്തുപറമ്പ് മമ്പറം കാണക്കോട്ട് മടപ്പുര ശ്രീപോതി,ഗുളികൻ, മുത്തപ്പൻ, കാരണവർ‍, വിഷ്ണുമൂർ‍ത്തി കുംഭം 8 – 10.
കണ്ണൂർ‍ – കൂത്തുപറമ്പ് ആടൂർ‍ പനച്ചിക്കാവ് ആർയപൂക്കന്നി, പൂമാലാന്നി, ഗുളികൻ, ബപ്പൂരൻ, ദൈവത്താർ‍, ഭഗവതി കുംഭം8 – 10
കൂത്തുപറമ്പ് നരവൂർ‍ ചാത്താടിമന കൈതചാമുണ്ഡി, മുത്തപ്പൻ, കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, പോതി, കരുവാൾ‍ ഭഗവതി, തമ്പുരാട്ടി, വിഷ്ണുമൂർ‍ത്തി. കുംഭം 9 – 11
ന്യൂമാഹി പെരിങ്ങാടി മങ്ങാട് വനകണ്ടകോവിലകം ഭഗവതി ക്ഷേത്രം ഗുളികൻ, ഭദ്രകാളി, കുട്ടിച്ചാത്തൻ, വേട്ടയ്‌ക്കൊരുമകൻ, വസൂരിമാല, ശ്രീപോർ‍ക്കലി ഭഗവതി കുംഭം9 – 13
കീച്ചേരി അഞ്ചാംപീടിക കൂവപറത്ത് കാവ് പുതിയഭഗവതി, എളംകോലം, പുല്ലൂർ‍കാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, കുണ്ടൂർ‍ചാമുണ്ടി, വലിയതമ്പുരാട്ടി, കുറത്തി കുംഭം10.
പയ്യന്നൂർ‍ അന്നൂർ‍ ആരയിൽ ചുവാറ്റ പട്ടർ‍തെയ്യം കുംഭം 13.
കണ്ണൂർ‍ കാഞ്ഞിരോട് പുലിദൈവ ക്ഷേത്രം പുലിദൈവങ്ങൾ‍,  (പുല്ലൂർ‍കണ്ണൻ, പുല്ലൂർ‍കാളി) കുംഭം1 – 13
ചാല കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം ഗുളികൻ, കടാങ്കോട്ട്മാക്കം –  (മാക്കം തെയ്യത്തിന് പ്രശസ്തം ) കുംഭം 14.15,16
കമ്പിൽ മയ്യിൽ കണ്ടക്കൈ ചാലങ്ങോട്ട്കാവ് പുതിയഭഗവതി, തായ്പരദേവത, ചോന്നമ്മ, വീരൻ, വീരാളി, പുല്ലൂർ‍കണ്ണൻ കുംഭം 14 – 17
മയ്യിൽ ചോന്നമ്മകോട്ടം ചോന്നമ്മ, ധർ‍മ്മദൈവം കുംഭം 15 – 16.
പഴയങ്ങാടി ഏഴോം അടുത്തില അടുത്തിലത്തെരു വേട്ടക്കൊരുമകൻ ക്ഷേത്രം വേട്ടക്കൊരുമകൻ, ഊർ‍പഴശ്ശി, തായ്പരദേവത, മൂവാളംകുഴിചാമുണ്ഡി, ചൂളിയാർ‍ ഭഗവതി, വീരൻ, വിഷ്ണുമൂർ‍ത്തി കുംഭം15 – 16.
തലശ്ശേരി കൂത്തുപറമ്പ് റോഡ് 16 – ാംമൈൽ കോട്ടയം പഞ്ചായത്ത് മന്ദംകാവ് തമ്പുരാട്ടി, ഘണ്ടാകർ‍ണൻ, ഗുളികൻ, കുട്ടിച്ചാത്തൻ, പോതി, ചാമുണ്ഡി കുംഭം 15 – 17.
പാപ്പിനിശ്ശേരി കീച്ചേരി,നടാച്ചേരി പുതിയഭഗവതി ക്ഷേത്രങ്ങൾ‍ പുതിയഭഗവതി,
വീരൻ, വീരാളി, എളംകോലം, വലിയതമ്പുരാട്ടി, കരിവേടൻദൈവം, കരൻദൈവം,
പട്ടത്തിയമ്മ (തോറ്റം) മുത്തപ്പൻ പുറാട്ട്, മാപ്പിളപുറാട്ട്.
കുംഭം 15 – 18.
കണ്ണപുരം ആഴിത്തീരംതെങ്ങിൽ ചാമുണ്ഡിക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, പുലിയൂർ‍കണ്ണൻ, ആഴിതീരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ. കുംഭം15 – 19
പയ്യന്നൂർ‍ വെൾളൂർ‍ നാഗത്തിൻമൂല നാഗകന്നി, നാഗരാജ കുംഭം16.
തളിപ്പറമ്പ് മാവിച്ചേരി പയറ്റിയാൽ ഭഗവതി പയറ്റിയാൽ ഭഗവതി, ഭൈരവൻ, തായ്പരദേവത, തീചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, കുണ്ടോറചാമുണ്ഡി. കുംഭം16 – 19.
പഴയങ്ങാടി ഏഴോം ചിറയിൽ തറവാട് കതിവന്നൂർ‍ വീരൻ, ഗുരിക്കൾ‍, ഗുളികൻ കുംഭം19 – 20.
കൂത്തുപറമ്പ് മാനത്തേരി പാലയാട് ഭഗവതിക്ഷേത്രം തമ്പുരാട്ടി (കുളിച്ചെഴുന്നൾളത്ത്) കുംഭം19 – 26
തലശ്ശേരി എരഞ്ഞോളി വടക്കുമ്പാട് ശ്രീപോർ‍ക്കലി ക്ഷേത്രം ഭഗവതി, ശാസ്തപ്പൻ, ഗുളികൻ, ഘണ്ടാകർ‍ണൻ, എൾളടത്ത് ഭഗവതി, പോതി, ദൂരത്ത് ഭഗവതി. കുംഭം 20
അഞ്ചരക്കണ്ടി ചമ്പാട് കുറുംബക്കാവ് ഘണ്ടാകർ‍ണൻ, വസൂരിമാല കുംഭം 20.
പാപ്പിനിശ്ശേരി പയ്യൻകോട്ടം ഊർ‍പഴശ്ശിദൈവം, വേട്ടക്കൊരുമകൻ കുംഭം20.
പയ്യന്നൂർ‍ വെൾളൂർ‍ കോഴുത്തുംപടി പനയക്കാട്ട് ഭഗവതി, വെൾളാറകുളങ്ങര ഭഗവതി, കരുവഭഗവതി, ഭൈരവൻ, കുട്ടിശാസ്തപ്പൻ കുംഭം 20 – 21.
ഏഴോം എരിപുരം ഓൾ‍ഡ് ടെക്‌നിക്കൽ ഹൈസ്‌കൂളിനു സമീപം ചെങ്ങാൾ‍ ശ്രീപുതിയ ഭഗവതി ക്ഷേത്രം പുതിയഭഗവതി, കന്നിയാൽ ഭഗവതി, വീരൻ,വീരാളി,ഗുളികൻ, വിഷ്ണുമൂർ‍ത്തി, തീചാമുണ്ഡി. കുംഭം 21 – 24.
അഴീക്കോട് പുതിയതെരു പറയങ്കാട്ട് മുനീശ്വരമന്ദിരം ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, രക്തേശ്വരി, ഗുളികൻ, ഉച്ചിട്ട, പൊട്ടൻ, വിഷ്ണുമൂർ‍ത്തി. കുംഭം 22
ചെറുകുന്ന് പുളീരക്കീഴിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പൊട്ടൻ, ധർ‍മ്മദൈവം കുംഭം 22 – 23.
കണ്ണപുരം കീഴറ പുൾളിത്തറമ്മൽ ഭഗവതി ക്ഷേത്രം ഭഗവതി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പൊട്ടൻ, ധർ‍മ്മദൈവം കുംഭം 22 – 23
പഴയങ്ങാടി ചെങ്ങാൾ‍ കുണ്ടത്തിൽകാവ് പുതിയഭഗവതി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, വീരൻ, കനിയാൽഭഗവതി, വീരാളി, ഭദ്രകാളി, തീചാമുണ്ഡി. കുംഭം 22 – 24
കൂത്തുപറമ്പ് മാനന്തവാടി റോഡ് ചിറ്റാരിപറമ്പ് ആശാരികോട്ടം ശ്രീപോർ‍ക്കലി, ചെറിയതമ്പുരാട്ടി, കാരണവർ‍, ബാലി, ഗുളികൻ, കുട്ടചാത്തൻ, ഘണ്ടാകർ‍ണൻ, വസൂരിമാല കുംഭം 22 – 24.
കണ്ണൂർ‍ ഏച്ചൂർ‍ മുണ്ടേരി കണ്ണച്ചേരി കൂറുംബകാവ് ഘണ്ടാകർ‍ണൻ,വസൂരിമാല കുംഭം 22 – 25.
തളിപ്പറമ്പ് ഭണ്ഡാരത്ത് വയൽത്തിറ ഭദ്രകാളി കുംഭം 23
മട്ടന്നൂർ‍ – ഇരിട്ടിറോഡ് ഭഗവതിക്ഷേത്രം വിഷ്ണുമൂർ‍ത്തി, പുല്ലൂർ‍കാളി കുംഭം 23 – 24
പയ്യന്നൂർ‍ റെയിൽവേ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന കുംഭം 24
പയ്യന്നൂർ‍ ഒളവര മുണ്ട്യകാവ് ഒളവറഭഗവതി കുംഭം24
കൂട്ടുപുഴ മാക്കൂട്ടം കാക്കത്തോട് ദേവിക്ഷേത്രം ഗുളികൻ, തിരുവപ്പന കുംഭം24
പേരാവൂർ‍ കുഞ്ഞംവീട് മുത്തപ്പൻവെൾളാട്ടം, പെരുമ്പുഴ അച്ചൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ഗുളികൻ, പോതി, തൂവ്വക്കാരി കുംഭം24 – 25.
തലശ്ശേരി പാനൂർ‍ തൃപ്പങ്ങോട്ടൂർ‍ പോളൂർ‍ മുത്തപ്പൻ മടപ്പുര തിരുവപ്പന കുംഭം 24 – 27.
കൂത്തുപറമ്പ് കോളയാട് വൈരിഘാതകക്ഷേത്രം വൈരജാതൻ കുംഭം 25.
മട്ടന്നൂർ‍ കീഴെല്ലൂർ‍ പേരാവൂർ‍ കൊതമ്പോത്ത് ഭഗവതി ക്ഷേത്രം പുലിമാതാവ്, പുലിദൈവം. കുംഭം25
കണ്ണൂർ‍ കിഴുന്ന മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി കുംഭം 26 – 27.
കണ്ണപുരം ചെറുകുന്ന് ശ്രീഗുരുക്കലോട്ട് ഭഗവതി ക്ഷേത്രം ധർ‍മ്മദൈവം, ധൂളിയകാവിൽ ഭഗവതി, കന്നിക്കൊരുമകൻ, ബാലി, വലിയതമ്പുരാട്ടി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, മുത്തപ്പൻ കുംഭം26 – 28.
കീഴല്ലൂർ‍ പഞ്ചായത്ത് ചാലോട് ഗോവിന്ദാംവയൽ വിഷ്ണുക്ഷേത്രം പുതിയഭഗവതി, വീരാളി, പരുത്തിവീരൻ, ഭദ്രകാളി. കുംഭം 27,28
മേലേചൊവ്വ ഐച്ചൂർ‍ കനകച്ചേരി ശ്രീകുറുംബകാവ് അഗ്നിഘണ്ടാകർ‍ണൻ, ഭഗവതി കുംഭം 29
കോളയാട് ആലഞ്ചേരി അമ്പലക്കണ്ടി ക്ഷേത്രം തിരുവപ്പന, കുട്ടിശാസ്തപ്പൻ, ഗുളികൻ, വസൂരിമാല, ഭഗവതി, ഘണ്ടാകർ‍ണൻ, മലചാമുണ്ഡി. കുംഭം 29 – 30
തളിപ്പറമ്പ് പരിയാരം പാടി വയനാട്ട് കുലവൻ, മലപിൾളൻ, കാരണവർ‍ ഗുളികൻ കുംഭം 29.
കൂത്തുപറമ്പ കോളയാട് വയൻവയ്യനൂർ‍ചൊവ്വകാവ് ഗുളികൻ, കുട്ടിച്ചാത്തൻ, മലർ‍ചാമുണ്ഡി, ഭഗവതി, ശ്രീപോർ‍ക്കലി, തിരുവപ്പന കുംഭം 29 – മീനം 2…
ഉളിക്കൽ വയത്തൂർ‍ ആരയിൽ ഭദ്രകാളി ക്ഷേത്രം ആരയിൽ ഭദ്രകാളി, പെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപ്പലി അന്തിത്തിറ, ആരയിൽ മുത്താച്ചി മീനം 1 – 2.
ആറളം മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുൾളൂർ‍കാളി, പുൾളൂർ‍കണ്ണൻ, വിഷ്ണുമൂർ‍ത്തി മീനം 1 – 3
കണ്ണൂർ‍ താണ മാണിക്യകാവ് പയ്യമ്പൾളിചന്തു, തച്ചോളി ഒതേനൻ മീനം1 – 2
മട്ടന്നൂർ‍ – നടുവണ്ടുറോഡ് പെരുമണ്ണ് കളത്തിൽ തിറ ഭഗവതിക്ഷേത്രം അന്തിത്തിറ, പെരുമ്പുഴയച്ഛൻ, കരിംകാളി, ചെയ്യാട്ട്, പുതിയഭഗവതി, ഉതിരലപോതി മീനം 2 – 3
കൂത്തുപറമ്പ് റോഡ് ചെമ്പിലോട് തച്ചൻകുന്നുമ്മൽ മഹാദേവിക്ഷേത്രം നാഗകന്നി,
കാരണവർ‍, തലച്ചിലോൻ, തെക്കൻകരിയാത്തൻ, പൂതം, ബാപ്പൂരാൻമാർ‍,
ദൈവത്താർ‍, തമ്പുരാട്ടി, ആർയപൂംകന്നി, പൊൻമകൾ‍, ഗുളികൻ
മീനം2 – 3
കൂത്തുപറമ്പ് പാലായികാവ് വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി, ഗുളികൻ, ഘണ്ടാകർ‍ണൻ, വസൂരിമാല, കാരണവർ‍, കുട്ടിച്ചാത്തൻ, ചാമുണ്ഡി മീനം3 – 5
തലശ്ശേരി നെട്ടൂർ‍ ബാലതി ഭഗവതി ക്ഷേത്രം ഭഗവതി, പുലിവേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം, പടവീരൻ, ഗുളികൻ, നാഗകണ്ഠൻ, നാഗഭഗവതി, ചെറിയഭഗവതി, എളറാത്തുഭഗവതി മീനം 5
കാനൂൽ ബക്കളം ശ്രീഭഗവതികോട്ടം ധർ‍മ്മദൈവം, വിഷ്ണുമൂർ‍ത്തി, പൊട്ടൻ, ഗുളികൻ, നാഗകന്യക, കുറത്തി, ഭഗവതി  മീനം 6 – 7
മട്ടന്നൂർ‍ കിളിയങ്കാട്ട് എളംകരുമകൻ ക്ഷേത്രം പൂതാടി, എളംകരുമകൻ, തായ്പരദേവത മീനം 7
തലശ്ശേരി പിണറായി വെണ്ടുട്ടായി കരുവാന്തവിടെ ഘണ്ടാകർ‍ണ ക്ഷേത്രം ഘണ്ടാകർ‍ണൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ചാമുണ്ഡി, ഭഗവതി മീനം 7
ചെമ്മനാട് ഈക്കോട്ട് മേലത്തു തറവാട് ശ്രീഗുരുദൈവം, കുറത്തിയമ്മ, ഗുളികൻ, പടിഞ്ഞാർ‍ ചാമുണ്ഡി മീനം7
പേരാവൂർ‍ കുന്നിത്തല ശ്രീകുറുംബക്ഷേത്രം മുത്തപ്പൻ, ഗുളികൻ, ഘണ്ടാകർ‍ണൻ, പൂക്കുട്ടി ശാസ്തപ്പൻ, വസൂരിമാല മീനം7 – 9
ചെറുപുഴ പ്രാപ്പൊയിൽ വയനാട്ട് കുലവൻ ക്ഷേത്രം വയനാട്ട്കുലവൻ മീനം 7 – 9
മട്ടന്നൂർ‍ ഇരിട്ടി റോഡ് പുന്നാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി പുൾളൂർ‍കാളി, പുൾളൂർ‍ കണ്ണൻ, വിഷ്ണുമൂർ‍ത്തി, നരമ്പിൽ ഭഗവതി മീനം7 – 9
പയ്യന്നൂർ‍ പിലാത്തറ പാണപ്പുഴ കണ്ടാണപ്പൾളി ആലക്കാട് മാച്ചിയിൽ മന്ത്രമൂർ‍ത്തി ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, കുറത്തി, പൊട്ടൻ, ഗുളികൻ മീനം 10 – 11
തലശ്ശേരി ധർ‍മ്മടം മാരിയമ്മൻ കോവിൽ ഗുളികൻ, വീരൻ, വീരാളി, ഗുരിക്കൾ‍, പുതിയഭഗവതി, കുട്ടിച്ചാത്തൻ മീനം 11 – 12
തലശ്ശേരി പെരിങ്ങത്തൂർ‍ പുല്ലുകര മുത്തപ്പൻക്ഷേത്രം മുത്തപ്പൻ കരിംചാമുണ്ഡി, ഗുളികൻ, പോതി മീനം 11 – 12
തലശ്ശേരി പരപ്രം മണ്ടോലിടത്തു അഗ്നിഘണ്ടാകർ‍ണൻ അഗ്നിഘണ്ഠാകർ‍ണൻ, ശാസ്തപ്പൻ, ഗുളികൻ, ചാമുണ്ഡി, മണത്തണഭഗവതി മീനം 13
തളിപ്പറമ്പ് തൃച്ചംബരം ചെറിയൂർ‍ ക്ഷേത്രം പുലിവേട്ടയ്‌ക്കൊരുമകൻ, വിഷ്ണുമൂർ‍ത്തി, കുട്ടിത്തെയ്യം, തായ്പരദേവത മീനം13 – 14
ചെമ്പിലോട് ചാല ആടൂർ‍ മേപ്പാട് ക്ഷേത്രം വയനാട്ട് കുലവൻ, പൊൻമാലക്കാർ‍, എൾളടത്തു ഭഗവതി, വീരൻ, ഗുളികൻ, കാരണവർ‍ മീനം 13 – 15
കണ്ണൂർ‍ മുണ്ടയാട് വയൽത്തിറ പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ മീനം 13 – 15
വടക്കുമ്പാട് തളിയിൽ ക്ഷേത്രം രക്തേശ്വരി, കാളി, ശ്രീ പോർ‍ക്കലി, അഗ്നിക്കാരൻ, ബപ്പൂരാൻ തെയ്യം, എൾളെടുത്ത് ഭഗവതി, കുട്ടിശാസ്തപ്പൻ മീനം 14 – 15
കണ്ണൂർ‍ തോട്ടട വെങ്കണമടപ്പുര മുത്തപ്പൻ, രക്തഗുളികൻ, കാരണവർ‍, തിരുവപ്പന, എൾളടത്തു ഭഗവതി മീനം14 – 15
ഇരിട്ടി – കല്ലുവയൽ കരപ്പൂർ‍ ഭഗവതികാവ് കാളരാത്രി, വലിയതമ്പുരാട്ടി, ചീയാട്ട്, പുതിയകരിംകാളി, പെരുമ്പേശൻ, അന്തിത്തിറ, ഉതിരാലൻ മീനം15 – 17
അഞ്ചരക്കണ്ടി ചക്കരക്കൽ കക്കുന്നത്ത് ഭഗവതി ക്ഷേത്രം കക്കുന്നത്ത് ഭഗവതി,അങ്കക്കാരൻ, തൂവ്വക്കാരി, പരദേവത,പൊൻമകൻ മീനം17
പയ്യന്നൂർ‍ പിലാത്തറ ആരത്തിൽ ശ്രീഭദ്രാപുരം ആരത്തിൽ ക്ഷേത്രം വിഷ്ണുമൂർ‍ത്തി,
ഭൈരവൻ, രക്തചാമുണ്ഡി, ആരത്തിൽ ഭഗവതി, പഴശ്ശിഭഗവതി, കുട്ടിച്ചാത്തൻ,
രക്തേശ്വരി, കാരാട്ടുഭഗവതി, മടയിൽ ചാമുണ്ഡി, നരമ്പിൽ ഭഗവതി, കാക്കര
ഭഗവതി
മീനം 17 – 19
കണ്ണൂർ‍ താഴെചൊവ്വ ചരപ്പുറം മുത്തപ്പൻക്ഷേത്രം തിരുവപ്പന,മുത്തപ്പൻ മീനം 18
അഞ്ചരക്കണ്ടി ചക്കരക്കൽ കുന്നത്ത് ഭഗവതിക്ഷേത്രം അങ്കക്കാരൻ, എൾളടെത്ത് ഭഗവതി, തൂവ്വക്കാരി, പരദേവത, ഭഗവതി മീനം18
ഉളിക്കൽ വട്ടയംതോട് ശാസ്തപ്പൻ കോട്ടം പൊട്ടൻതെയ്യം, കുട്ടിശാസ്തപ്പൻ, ഘണ്ഠാകർ‍ണൻ, വിഷ്ണുമൂർ‍ത്തി, വസൂരിമാല, ഗുളികൻ, തിരുവപ്പന മീനം 18 – 19
തലശ്ശേരി വീനസ് ജംഗ്ഷൻ കൂവക്കാത്ത് ഭഗവതി ക്ഷേത്രം രക്തേശ്വരി, നാഗദേവത, കുട്ടിച്ചാത്തൻ, ഗുളികൻ മീനം 18 – 20
തലശ്ശേരി കോട്ടയം ധൂളിവാതുക്കൽ ക്ഷേത്രം മുണ്ടയംപറമ്പ് ഭഗവതി, കൊടുഗത്തിൽ ഭഗവതി, നാഗരാജ, നാഗകന്യക, വിഷ്ണുമൂർ‍ത്തി, കുട്ടിശാസ്തപ്പൻ, ഘണ്ടാകർ‍ണൻ, ഗുളികൻ മീനം 19
തലശ്ശേരി കോട്ടയം കതിരൂർ‍ എരുവട്ടി കൊയ്യാലക്കുന്നു ക്ഷേത്രം ഭഗവതി, ശാസ്തപ്പൻ, എൾളടത്ത് ഭഗവതി, അങ്കക്കാരൻ, ഗുളികൻ, ബപ്പൂരാൻ, മന്ദപ്പൻ മീനം 19 – 20
ഇരിട്ടി കൂട്ടുപുഴ കരവൂർ‍ കാവുങ്കരി ഭഗവതിക്ഷേത്രം പെരുമ്പച്ചൻ, കാക്കരത്തി ഭഗവതി, വരച്ചാൽപോതി, പോതി, ഉതിരാലൻ, കരികാളി, ഉതിരാളിപോതി, പുതിയഭഗവതി മീനം 19 – 20
കണ്ണൂർ‍ തോട്ടട വങ്കണ മടപ്പുര രക്തഗുളികൻ, മുത്തപ്പൻ, കാരണവർ‍ മീനം 20 – 21
തളിപ്പറമ്പ് വെൾളാവ് കൈതക്കീൽ ക്ഷേത്രം മഞ്ഞളമ്മ, നാഗകന്നി, നാഗരാജാവ്, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കൈതകുളമ്മ മീനം 21 – 22
മട്ടന്നൂർ‍ മറുത്തൈ ആശാരികോട്ടം രുധിരമ്പുമല ഭഗവതി, ഗുളികൻ, കുളിച്ചെഴുന്നൾളത്ത് മീനം 21 – 22
ഉളിക്കൽ അറബിറോഡ് അറബിത്തട്ട് അറബി അറയിൽ ഭദ്രകാളി ക്ഷേത്രം അറയിൽ ഭദ്രകാളി, വെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപൾളിത്തിറ, കാണാപൾളി ഉതിരാല, അറയിൽ മുത്താച്ചി. മീനം 22 – 23
ഇരിട്ടി – കൂട്ടുപുഴ റോഡ് വളളിത്തോട് മുത്തപ്പൻകാവ് മടപ്പുരക്ഷേത്രം ഗുളികൻ, വിഷ്ണുമൂർ‍ത്തി, തിരുവപ്പന, പോതി മീനം 24 – 25
മട്ടന്നൂർ‍ എളംപക്കം അയ്യൻകോവിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി മീനം 24 – 26
ധർ‍മ്മടം കിഴക്കേപാലയാട് ശ്രീ വിശ്വകർ‍മ്മ ക്ഷേത്രം ഉച്ചിട്ട, കുട്ടിച്ചാത്തൻ മീനം 27 – 28
തളിപ്പറമ്പ് മലപ്പട്ടം പരിപ്പൻകടവ് മന്ത്രമൂർ‍ത്തി ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, വിഷ്ണുമൂർ‍ത്തി, കരിവാൾ‍ ഭഗവതി, വേട്ടയ്‌ക്കൊരുമകൻ, ഉച്ചിട്ട, കാളിയാംവൾളി മീനം 27 – 29
കണ്ണപുരം മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ‍കോട്ടം നീലിയാർ‍ഭഗവതി മീനം 30
ഇരിട്ടി പായംപഞ്ചായത്ത് കാളത്തോട് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന, മുത്തപ്പൻ, ശാസ്തപ്പൻ, വിഷ്ണുമൂർ‍ത്തി, ഭഗവതി, ഗുളികൻ മീനം 30
തലശ്ശേരി പന്തക്കൽ കൂലോംകാവ് പരദേവത, ഭഗവതി മീനം 30
പഴയങ്ങാടി ചെറുതാഴം അത്തിയാടം പാലോട്ട് കാവ് പാലോട്ട് ദൈവം, വിളാവംദൈവം, പുലിയൂർ‍ കാളി, വിഷ്ണുമൂർ‍ത്തി, കുറത്തി, കുണ്ടോർ‍ ചാമുണ്ഡി മീനം 30 – മേടം 6
പയ്യന്നൂർ‍ കുഞ്ഞിമംഗലം മൾളിയോട്ട് പാലോട്ട് കാവ് പാലോട്ട്
ദൈവം, കരിന്തിരിനായർ‍, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി,
കുണ്ടോർ‍ ചാമുണ്ഡി, വീരൻ, വീരകാളി, പുൾളൂർ‍കാളി, കുറത്തി,
പുൾളികരിംകാളി, പുൾളൂർ‍കണ്ണൻ, പുലികണ്ടൻ, പുതിയഭഗവതി
മീനം 30 – മേടം 5 –
പഴയങ്ങാടി തെക്കുമ്പാട് മാട്ടൂൽ പാലോട്ട് കാവ് പാലോട്ട് ദൈവം, അങ്കത്തെയ്യം, കുണ്ടൂർ‍ ആദി ചാമുണ്ടി, കുറത്തിഅമ്മ, നെല്ലികുറത്തി മീനം 30 – മേടം 7
തലശ്ശേരി പന്തക്കൽ പാണ്ടോകൂലം ഭഗവതി, പരദേവത മേടം 1
തലശ്ശേരി എരഞ്ഞോളി വലിയപീടിക നെടുങ്കോട്ടുകാവ് വലിയതമ്പുരാട്ടി, കുട്ടിച്ചാത്തൻ, എൾളറത്തു ഭഗവതി, വസൂരിമാല മേടം 1
തളിപ്പറമ്പ് കുപ്പം വലിയോട്ടു തറവാട് തായ് പരദേവത, ഭൂതം മേടം2 – 3
കുത്തുപറമ്പ് മാവിലായിൽ മാവിലായിക്കാവ് ദൈവത്താർ‍, അടിയുത്സവം മേടം 2 – 3
പയ്യന്നൂർ‍ കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം ചൂളിയാർ‍ ഭഗവതി, പടവീരൻ, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ മേടം11 – 16

താമസം ഇരിയയിൽ

ജനിച്ചത് പനത്തടിയിലായിരുന്നെങ്കിലും 5 വയസ്സുമുതൽ വളർന്നത് ഒടയഞ്ചാലായിരുന്നു. കഴിഞ്ഞ നാലര വർഷമായിട്ട് താമസം സമീപപഞ്ചായത്തിലെ ഇരിയ എന്ന സ്ഥലത്താണ്. പണ്ട് ജീമെയിൽ വന്നപ്പോൾ ഒരു കൗതുകത്തിനു കൊടുത്ത ഇമെയിൽ ഐഡിയായിരുന്നു rajeshodayanchal എന്നത്. പിന്നീട് പലരും എന്നെ വിളിക്കുന്നത് തന്നെ ഒടയഞ്ചാൽ എന്നായി എന്നത് വേറൊരു രസം. 2005-ഇൽ ഒക്കെ ഗൂഗിളിൽ odayanchal എന്നു സേർച്ച് ചെയ്താൽ ഒന്നും കാണില്ലായിരുന്നു, ഇമേജിന്റെ സെക്ഷനിൽ കോട്ടയത്തുള്ള രണ്ട് പള്ളീലച്ചന്മാർ ഉണ്ടായിരുന്നു എന്നതേ ഉള്ളൂ. അറിയാവുന്ന ടെക്നോളജീസ് ഉപയോഗിച്ച് ഒടയഞ്ചാലുമായി ബന്ധപ്പെട്ട പലതും ഓൺലൈനിൽ എത്തിക്കുക എന്ന വാശിയിൽ എന്തോക്കെയോ ചെയ്ത്, ഉടനേ അതു മാറ്റിയെടുത്തു. കാലക്രമത്തിൽ ഇന്റെർനെറ്റ് പുരോഗതി പ്രാപിച്ചപ്പോൾ കാര്യങ്ങളൊക്കെ ധാരളം വന്നു തുടങ്ങി. ഞാനപ്പോൾ തന്നെ അത്തരം കാര്യങ്ങളൊക്കെ വിട്ടിരുന്നു; എങ്കിലും ഇമെയിലൈഡി കൂടെത്തന്നെ ഉണ്ടായിരുന്നു. താമസം ഇരിയയിലേക്ക് മാറിയെങ്കിലും ഇമെയിലൈഡിയും യൂസെർ നെയിമും പഴയതുതന്നെ കൊണ്ടുനടക്കുന്നു. ഇരിയയിലേക്ക് കടക്കാം.

ഇരിയയെ കുറിച്ച്

കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതിയവ തന്നെയാണ്. രണ്ടും ഒന്നുതന്നെയായതിനാൽ അതുതന്നെയാവും ഭേദം. പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇരിയ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്താണ്. കോടോം ബേളൂർ പഞ്ചായത്തിലെ കുറച്ച് ഭാഗവും ഇരിയയിൽ പെടുന്നു. കാഞ്ഞങ്ങാട് നിന്ന് 13 കിലോമീറ്റർ ദൂരെയാണ് ഇരിയ. ഒരു ഗവണ്മെന്റ് സ്കൂൾ ഇരിയയിൽ തന്നെയുണ്ട്. ഇരിയയിൽ മഹാത്മാ പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നു. മലയാള സിനിമയിലെ സംവിധായകനായ വൈശഖിന്റെ ജന്മസ്ഥലമായ കല്യോട്ട് ഇരിയയോട് തൊട്ടടുത്തു കിടക്കുന്നു. ഇരിയയിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രവും വിഷ്ണുക്ഷേത്രവും സമീപ പ്രദേശത്തെ പൊടവടുക്കം മുളവിനൂർ ക്ഷേത്രങ്ങളും ഇരിയ ജുമാ മസ്ജിദും ഭക്തർക്ക് ആശ്രയമായുണ്ട്. ഇരിവൽ ഇല്ലവും ബ്രിട്ടീഷ് ബംഗ്ലാവും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഒത്തിരി പുരസ്കാരങ്ങൾ നേടുകയും പ്രേംജി എന്ന അഭിനേതാവ് അഭിനയിക്കുകയും ചെയ്ത ഷാജി എൻ. കരുണിന്റെ ആദ്യചിത്രമായ പിറവി എന്ന സിനിമ എടുത്തത് ഇരിയയിൽ നിന്നാണ്. സത്യസായി ട്രസ്റ്റിന്റെ എൻഡോസൾഫാൻ ബാധിതർക്കുള്ള സായി ഗ്രാമം ഇരിയക്കടുത്ത് കാട്ടുമാടത്ത് സ്ഥിതി ചെയ്യുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ ബ്രിട്ടീഷ് ബംഗ്ലാവിന്റെ അവശിഷ്ടം ഇരിയയിൽ ഉണ്ട്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു. അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു. തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

ബ്രിട്ടീഷ് ബംഗ്ലാവ്

ബ്രിട്ടീഷ് ഭരണകാലത്തെ ഒരു സ്മാരകമന്ദിരമാണ് ബ്രിട്ടീഷ് ബംഗ്ലാവ്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ പെട്ട സ്ഥലമായ ഇരിയയിൽ ആണിതുള്ളത്. ബ്രിട്ടീഷ് ട്രാവലേഴ്‌സ് ബംഗ്ലാവ് എന്നപേരിൽ അറിയപ്പെട്ടിരുന്നു ബംഗ്ലാവ് ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. രണ്ടു മുറികളും ചുറ്റിലും വരാന്തയും കുതിരാലയവും ഒക്കെ ഉള്ളതായിരുന്നു ബ്രിട്ടീഷ് ബംഗ്ലാവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയോരത്തായി ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നു. വിദേശ ഭരണകാലത്ത് ബ്രിട്ടീഷ് അധികാരികൾക്ക് കർണാടകയിലെ കുടക്, പുത്തൂർ ഭാഗങ്ങളിലേയ്ക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്നു ഇരിയ ബംഗ്ലാവ്. ബ്രിട്ടീഷ് പടയോട്ടക്കാലത്തെ പ്രധാന കേന്ദ്രമായിരുന്ന ഇരിയയിലെ ഈ ബംഗ്ലാവും കുതിരാലയവും മറ്റും. 1965 -70 കാലഘട്ടത്തിൽ ബംഗ്ലാവ് കെട്ടിടത്തിൽ ഇരിയയിലെ സ്‌കൂൾ പ്രവർത്തിച്ചിരുന്നതായി ഒരു സംസാരം നിലവിലുണ്ട്.

നിലവിലെ അവസ്ഥ ഏറെ നീചമാണ്. ഏറെ ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് ബംഗ്ലാവ് ഇന്ന് അന്യം നിൽക്കുകയാണെന്നു പറയാം. ഗവണ്മെന്റ് സ്ഥലങ്ങൾ അധികവും സ്വകാര്യവ്യക്തികൾ കൈയ്യേറുന്ന രീതിയും നിലവിൽ കാണാവുന്നതാണ്. 250 ഓളം വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണിത്. ഇന്ന് ഇതിന്റെ അവസ്ഥ തീർത്തും പരിതാപാവസ്ഥയിലാണ്. ബംഗ്ലാവിന്റെ മേൽക്കൂരകൾ തകർന്നിട്ട് വർഷങ്ങളായി. കാടുമൂടിക്കിടന്ന കെട്ടിടാവശിഷ്ടത്തിന്റെ കല്ലുകളാണ് അടുത്തായിട്ട് ചില സാമൂഹ്യവിരുദ്ധർ കടത്തിക്കൊണ്ടുപോയത്. ചുമർക്കെട്ടുകൾ ഇടിച്ചുതകർത്താണ് കല്ലുകൾ കടത്തിയത് എന്ന് ഇപ്പോൾ കണ്ടറിയാനാവും. ഇന്നത്തെ പുല്ലൂർ-പെരിയ, കോടോം-ബേളൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെയും ചുങ്കപ്പിരിവും അതുസംബന്ധിച്ച ചർച്ചകളും നടന്നിരുന്നത് ഇവിടെവെച്ചായിരുന്നു. ഇരവിൽ വാഴുന്നവരും ബേളൂർ പട്ടേലരുമായിരുന്നു അന്ന് ചുങ്കപ്പിരിവ് നടത്തിയിരുന്നത്. പിരിച്ചെടുത്ത് ചുങ്കം കൈപ്പറ്റുന്നതിനൊപ്പം പുത്തൂരിലേക്കുള്ള യാത്രാമധ്യേ ബ്രിട്ടീഷ് ഭരണാധികാരികൾ വിശ്രമിച്ചിരുന്നതും ഇവിടെയാണ്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങിഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു .അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു . തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

മലയാള സിനിമയുടെ പ്രശസ്തി പുറംരാജ്യങ്ങളിൽ എത്തിച്ച, നിരവധി അന്താരാഷ്ട അവാർഡുകൾ നേടിയതും ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്തതുമായ പിറവി എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്നു ഇരിയയും, ബ്രിട്ടീഷ് ബംഗ്ലാവും, ഇരിയയിലെ പഴയ ഇല്ലവും അടങ്ങുന്ന പ്രദേശം. പഴയ ഇല്ലം അതിന്റെ മനോഹാരിത ഒട്ടും നഷ്ടപ്പെടുത്താതെതന്നെ കാസറഗോഡ് അനന്തപുരി അമ്പലത്തിന്റെ അടുത്ത് കുന്നിലേക്ക് പറിച്ചു നട്ടിരുന്നു. അതിനവിടേയും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്നൊരു വസ്തുത നിലനിൽക്കുന്നു.

സത്യസായി ഗ്രാമം

ആതുരശുശ്രൂഷാരംഗത്തും ജീവകാരുണ്യപ്രവർത്തന രംഗത്തും കഴിഞ്ഞ 21 വർഷമായി പ്രവർത്തിച്ചുവരുന്ന സത്യസായി ഓർഫണേജ് ട്രസ്റ്റ് – കേരള, സായിപ്രസാദം എന്ന പേരിൽ ഉൾപ്പെടുത്തി കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കായി പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സത്യസായി ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കിയത്. കാസർഗോഡ് ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിലാണിത് നടപ്പിൽ വരുന്നത്. ഇതിലെ ഭവനനിർമ്മാണപദ്ധതി കേരള ഗവണ്മെന്റുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. ഇതുപ്രകാരം ഓരോ കുടുംബത്തിനും കേരള ഗവണ്മെന്റ് 10 സെന്റ് സ്ഥലം വീതം പതിച്ചു നൽകുന്നു. ഈ സ്ഥലത്താണ് സത്യസായി ഓർഫണേജ് ട്രസ്റ്റ് 500 ചതുരശ്രയടി വരുന്ന വീടുകൾ വെച്ചുകൊടുക്കുന്നത്. ചുരുങ്ങിയ 25 വർഷത്തേക്ക് ഇത് മറ്റാർക്കും കൈമാറ്റം ചെയ്യാനാവാത്ത വ്യവസ്ഥയോടെയാണിതു നടപ്പിലാക്കിയത്. മൊത്തത്തിൽ 108 വീടുകളാണ് എൻഡോസൾഫാൻ ബാധിതർക്കായി പതിച്ചുനൽകുന്നത്. ഒരു ചെറിയ ടൗൺഷിപ്പ് മാതൃകയിലാണ് ഈ പദ്ധതികൾ നടക്കുന്നത്. ഏകദേശം 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ്, ഫെഡറൽ ബാങ്ക്, ദുബായി സത്യസായി ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സായിപ്രസാദം പദ്ധതി മുന്നോട്ട് നീങ്ങുന്നത്.

കാസർഗോഡ് ജില്ലയിൽ പുല്ലൂർ-പെരിയ, കിനാനൂർ-കരിന്തളം, എൻമകജെ എന്നീ മൂന്നു പഞ്ചായത്തുകളിലായാണ് വീടുകൾ മൊത്തത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 36 വീടുകൾ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയയിൽ കാട്ടുമാടത്ത് പൂർത്തിയായിരിക്കുന്നു. ഈ വീടുകളുടെ താക്കോൽ ദാനകർമ്മം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പട്ടയദാനം നടത്തിയത് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു. ഇരിയ കാട്ടുമാടത്ത് നടക്കുന്ന പരിപാടികൾ കാസർഗോഡ് പൂരം എന്ന പേരിൽ എട്ടു ദിവസങ്ങളിലായി നടന്നു. മലയാള സിനിമാ നടനായ ജയസൂര്യയാണ് സത്യസായിഗ്രാമം അംബാസിഡറായി പ്രവർത്തിക്കുന്നത്.

സത്യസായി ഗ്രാമത്തിലെ പ്രവർത്തനങ്ങൾ
വീടിനോടു ചേർന്നു ചിൽഡ്രൻസ് പാർക്ക്, ഹെൽത്ത് ക്ളിനിക്, മിനി തീയറ്റർ, സായി ബാലഭവൻ (ആംഗൻവാടി), മറ്റ് അടിസ്ഥാനസൌകര്യങ്ങൾ എന്നിവയും ട്രസ്റ് നിർമിച്ചു നൽകുന്നു. ഗ്രാമത്തിൽ കുട്ടികൾക്കായി നിർമ്മിച്ച പാർക്കാണ് ചിൽഡ്രൻസ് പാർക്ക്. ഇതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണു നടപ്പിലാക്കിയത്. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉദുമ എം. എൽ. എ. കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ തറക്കല്ലിട്ട ബഡ്സ് സ്കൂൾ സത്യസായി ഗാമത്തിൽ സ്ഥിതിചെയ്യുന്നു. ആരോഗ്യവകുപ്പ് മന്ത്രിയയ കെ. കെ. ശൈലജയാണ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. വിവിധ കലാസാംസ്കാരിക പ്രവർത്തനങ്ങൾ, 50000 ലിറ്റർ കുടിവെള്ള പദ്ധതി, ആംഫി തിയറ്റർ, സ്വയം തൊഴിൽ പരിശീലന പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ നടക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാസർഗോഡ് എം. പി. കരുണാകരൻ, എം. എൽ. എ. ഒ. രാജഗോപാൽ, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ മധു എസ് നായർ തുടങ്ങി പലരും പദ്ധതിയുടെ പുറകിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പദ്ധതി സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തിരുന്നു.

കൊച്ചി – മുസിരിസ് ബിനാലെ – 2016

kochi muziris biennale 2016
kochi muziris biennale 2016 pass

കൊച്ചിയിൽ നടക്കുന്ന ബിനാലെ കാണണം എന്നത് അല്പകാലം മുമ്പുതൊട്ടേ ഉള്ള ആഗ്രഹമായിരുന്നു. വിദേശിയരുടെ വിവിധ കലാസൃഷ്ടികൾ കണ്ടു രസിക്കുക എന്നതേ ലക്ഷ്യമുണ്ടായിരുന്നുള്ളൂവെങ്കിലും എന്തൊക്കെയോ അത്ഭുതങ്ങൾ ആല്പമായി പ്രതീക്ഷിച്ചിരുന്നു. ബിനാലേയുടെ മൂന്നാം ഭാഗമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബർ 12-നോ മറ്റോ ആരംഭിച്ച ബിനാലേയ്ക്കു വേണ്ടിയുള്ള യാത്രാടിക്കറ്റുകൾ നേരത്തെ തന്നെ അതുകൊണ്ടു ബുക്ക് ചെയ്തിരുന്നു. മാർച്ച് 31, 2017 വരെ സംഗതി നടക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലൊക്കെ ആയിട്ടാണ് ബിനാലെ വേദികൾ സജ്ജീകരിച്ചിരുന്നത്.  അനുബന്ധപരിപാടികൾ ഒട്ടേറെയെന്ന് എവിടെയൊക്കെയോ വായിച്ചറിഞ്ഞിരുന്നു. ഇനി ഞങ്ങളുടെ കാര്യം പറയാം; ഞങ്ങൾക്കാർക്കും തീരെ രസിച്ചിട്ടില്ല.  മൂന്നു ഭാഷകൾ കൂട്ടികലർത്തിയാണ് പാസ് ടിക്കറ്റുതന്നെ ഉണ്ടാക്കിയത്!! ഇങ്ങനെയൊക്കെ എഴുതുന്നത് നല്ലതാവുമോ എന്തോ!! കുറച്ച് പ്രദർശനങ്ങൾ ഒക്കെ കണ്ടിട്ട് ഞങ്ങൾ മെല്ലെ പി‌ൻവലിഞ്ഞു എന്നു ചുരുക്കി പറയുകയുകയാവാം നല്ലത്.

ഡിസംബർ 26, 27, 28 തീയ്യതികളിൽ വിക്കിപീഡിയ സംഗമോത്സവം ആയിരുന്നു. അതിന്റെ ഭാഗമായി കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയിലെ അച്ചനെ പരിചയപ്പെടാൻ സാധിച്ചു എന്നതുതന്നെ വലിയ കാര്യമായി കാണുന്നു. ചില നല്ല ബന്ധങ്ങളൊക്കെ അവിചാരിതമായി കടന്നുവരുന്നതാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അത്. അതു കഴിഞ്ഞായിരുന്നു എറണാകുളത്തേക്ക് പോയത്.. ഈ എഴുത്തിൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചിലപ്പോൾ കണ്ടേക്കാം. ഒന്നും തീവ്രമായി കാണേണ്ടതില്ല. 29 നു വൈകുന്നേരം കാഞ്ഞങ്ങാട് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും യാത്ര തുടർരുകയായിരുന്നു ഞങ്ങൾ. വൈകുന്നേരം 7:40 ന് എത്തുന്ന മലബാർ എക്സ്പ്രസ്സിനായിരുന്നു (16630) അത്. കോട്ടയത്തുള്ള ടോണിമാഷ് വീട്ടിലേക്ക് പോകാൻ മുമ്പേ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് പോകാൻ പറ്റിയ സാഹചര്യം ഉണ്ടായിരുന്നില്ല എന്നിക്ക്. അതും ഈ പോക്കിൽ സാധിക്കാം എന്നു കരുതി നേരെ അങ്ങോട്ടാണു പോയത്.

കോട്ടയം യാത്ര

ഡിസംബർ 30 ന് രാവിലെ അഞ്ചുമണിയോടെ കോട്ടയത്ത് എത്തി. റെയിൽവേ സ്റ്റേഷനു വെളിയിൽ തന്നെ ടോണിമാഷ് കാറുമായി നിൽപ്പുണ്ടായിരുന്നു. ആമിയും മഞ്ജുവും ഞാനും കാറിൽ കയറി നേരെ മാഷിന്റെ വീട്ടിലേക്ക് പോയി. മഞ്ജുവിനേറെ സന്തോഷം പകർന്നത് അവിടെ ടീച്ചർ ഉണ്ടാക്കി വെച്ചിരുന്ന നോൺവെജ്ജായിരുന്നു എന്നുവേണം പറയാൻ. ആമിയുടെ ഇഷ്ടം ടോണിമാഷിന്റെ ഇളയമകൾ അൽഫോൻസയെ ആയിരുന്നു. രണ്ടുപേരും പ്രായത്തിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ഏറെനേരം ഓടിയും ഒളിച്ചും ബഹളം വെച്ചുമൊക്കെ കളിച്ചു നടന്നു. അൽഫോൻസ ആമീസിന്റെ കുറേ ഫോട്ടോസ് എടുത്തിരുന്നു.. ടോണിമാഷും ഞാനും നിൽക്കുന്ന ഫോട്ടോയും അവളാണെടുത്തത്. ഒക്കെ ടോണിമാഷിനോട് ഒന്നു ചോദിച്ചു വാങ്ങിക്കണം. അവരുടെ ഓടിയും സ്റ്റെപ്പിൽ ഒളിച്ചിരുന്നുള്ള കളികളുമൊക്കെ കാണാൻ നല്ല രസമായിരുന്നു. ടോണിമാഷിന്റെ അച്ഛനോടുള്ള സംസാരമായിരുന്നു പിന്നീട് എന്നെ ഏറെ ആകർഷിച്ചത്. കുറച്ച് സമയം കൊണ്ട് കുറച്ചേറെ ചരിത്രം പറഞ്ഞു അദ്ദേഹം. ചുറ്റുവട്ടമൊക്കെ കറങ്ങിക്കാണാനൊന്നും തരപ്പെട്ടില്ല. ടീച്ചറും മഞ്ജുവും നോൺവെജ്ജ് സാധനം വറുത്തെടുക്കാൻ വൈകിയതു കാരണം കോട്ടയം വിട്ട് എറണാകുളത്തേക്ക് വരാനും വൈകി. കെ. എസ്. ആർ. ടി. സി. നോൺ സ്റ്റോപ്പിനാ കയറിയത്. വളരെ പതുക്കെയും പല സ്ഥലത്തും തടസ്സങ്ങളുമായി 2 മണിയോടെ എറണാകുളത്ത് എത്തി.

കൂടെ വരാൻ, അഗ്നിപുത്രൻ എന്നു ഫെയ്സ്ബുക്കിലും ഗൂഗിൾപ്ലസ്സിലും അറിയപ്പെടുന്ന ജസ്റ്റ്യൻ ഉണ്ടായിരുന്നു. അവൻ പാലാരിവട്ടത്തുള്ള കലണ്ടൈന്നിൽ ഒരു ദിവസം മുന്നേ തന്നെ റൂം ബുക്ക് ചെയ്തു കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ എത്തിച്ചേരാൻ 2 മണിയോടടുത്ത് ആയിരുന്നതിനാൽ തന്നെ ജസ്റ്റിൻ ഗൂഗിൾ പ്ലസ് കൂട്ടുകാരോടൊപ്പം കറങ്ങാനായി പോയിരുന്നു. വൈകുന്നേരം എടപ്പള്ളിയിലെ ലുല്ലുമാളിലേക്ക് പോയി. കഴിക്കാനുള്ള ഭക്ഷണപദാർത്ഥങ്ങളൊക്കെ അവിടുന്നു വാങ്ങിച്ചു. ആമീസിനു കളിക്കാൻ പറ്റിയ വിവിധങ്ങളായ റൈഡ്സിലും മറ്റും കേറി നിരങ്ങി എന്നും പറയാം. അവൾ ഏറെ ആസ്വദിച്ച ഒരു യാത്രയായിരുന്നു അത്. ജസ്റ്റിനും മഞ്ജുവും ഒക്കെ അല്പം വിറയലോടെ ഇരുന്നെങ്കിലും തൊട്ടറുത്ത് ജസ്റ്റ്യൻ ഇരിക്കുന്ന സംരക്ഷണബോധം ഉള്ളിൽ ഉള്ളതുകൊണ്ടായിരിക്കണം ആമീസിന് പേടി തോന്നിയതേയില്ല. ചിരിച്ചുകൊണ്ട് ചുറ്റും നോക്കി നന്നായി ആസ്വദിക്കന്നത് ഒരു വശത്ത് നിന്നിരുന്ന എനിക്കു കാണാമായിരുന്നു.

Manjusha Aathira Aatmika
മഞ്ജുഷ, ആത്മിക, ആതിര

പിറ്റേന്നായിരുന്നു ബിനാലേ മാഹാമഹമെന്ന പേരിൽ അറിയപ്പെട്ട സംഗതി കാണാൻ തീരുമാനിച്ചത്. കോട്ടയത്തു വർക്ക് ചെയ്യുന്ന ഇട്ടിമാളു അഗ്നിമിത്ര രാവിലെ തന്നെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽപ്പുണ്ടായിരുന്നു. രാവിലെ ആമീസ് എണീക്കാൻ വൈകിയതും അല്പം ഭക്ഷണം കഴിഞ്ഞാൻ വൈകിയതുമായ കാരണങ്ങൾ കൊണ്ട് ഇട്ടിമാളുവിന് ഒരുമണിക്കൂറോളം ഞങ്ങളെ കാത്തിരിക്കേണ്ടി വന്നു. നല്ല സുഹൃത്തായിരുന്നെങ്കിലും ഇട്ടിമാളുവിനെ ഞാനതുവരെ കണ്ടിരുന്നില്ല. ആദ്യമായി കാണുന്ന ഒരു ആകാംഷ എന്നിലും ഉണ്ടായിരുന്നു. തുടർന്ന് സൗത്ത് റെയിൽ‌വേ സ്റ്റേഷനു പരിസരത്തുള്ള ഉമ്മീസ് റെസ്റ്റോറന്റിൽ വെച്ച് എല്ലാവരും ചായ കഴിച്ചു. മഞ്ജുവിന്റെ കസിൻസായ ആതിരയും , രസ്നയും അപ്പോഴേക്കും അവിടെ കാത്തിരിപ്പുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്ര ആയതിനാൽ അവരല്പം തെരക്കിലായിരുന്നു. ഒക്കെ കഴിഞ്ഞ് ഇട്ടിമാളുവിനേയും കയറ്റിവിട്ട് ഞങ്ങൾ ബിനാലെ ലക്ഷമാക്കി വണ്ടി വിട്ടു.

മുസിരിസ് ബിനാലെ

Aatmika Rajesh
ബിനാലെ ആസ്വദിക്കുന്ന ആത്മിക

ബിനാലെയെ കുറിച്ച് എന്തുപറയാൻ! കാണാൻ രസമുള്ളത് എന്തെങ്കിലും ആയിരിക്കും എന്നൊരു ധാരണയുണ്ടായിരുന്നു. പലപ്രാവശ്യമായി കേട്ടിരുന്ന കഥകളിൽ നിന്നും ഉരിത്തിരിഞ്ഞു വന്നതാവണം ഇത്. കലാബോധമൊക്കെ അല്പാല്പം ഉണ്ടെങ്കിൽ അത്യന്താധുനികമോ ആധുനികോത്തരമോ വലിയ ആനത്തലയോ ഒക്കെയായി ചിന്തിക്കാനൊന്നും എനിക്കറിയില്ല. കാണുമ്പോഴോ ചിന്തിക്കുമ്പോഴോ ഭംഗിയുള്ള എന്തിനെയും നന്നായി പ്രണയിക്കാനറിയുന്ന ആളാണു ഞാൻ എന്നും പറയാം. രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ചിത്രരചനയോ കാവ്യരീതിയോ സംസാരം വരെയോ ഏറെ ഹൃദ്യമായി ആസ്വദിക്കാൻ മാത്രം ലളിതമാണെന്റെ കൗതുകങ്ങൾ. പക്ഷേ, അനന്തമായ ചാതുര്യഭംഗിയൊന്നും ആസ്വദിക്കാൻ എനിക്കാവാറില്ല എന്നതിന്റെ ഫലമായിരിക്കണം ബിനാലെ എന്ന മഹാമഹം നിരാശപ്പെടുത്താൻ ഇടയാക്കിയത്. കുറച്ചേറെ സംഗതികൾ കണ്ടു നടന്നു. ഒരു ചെറുകുറിപ്പ് പുറത്ത് തൂക്കിയിട്ടിട്ടുണ്ട് എന്നതല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ചിലതിന്റെയൊക്കെ ഫോട്ടോ എടുത്തുവെച്ചു. ലൈറ്റിങ് ഒക്കെ വെച്ചുള്ള പരിപാടികളിൽ ആമീസ് ആസ്വാദനം കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്നത് മാത്രമാണെനിക്കു തോന്നിയ ഒരു രസം. പിന്നെ രസമായി തോന്നിയത് ബോട്ടിങായിരുന്നു. ഒത്തുചേർന്നുള്ള എല്ലാ യാത്രകൾക്കും ഒരു സൗന്ദര്യമുണ്ട്. അതൊക്കെ ആസ്വാദ്യവുമാണ്. ബിനാലെയെ കുറ്റം പറയുകയല്ല; കാണുന്നവരുടെ അഭിരുചി പോലെയിരിക്കും അത്. എന്റെ അഭിരുചി ഇങ്ങനെയൊക്കെ ആയിപ്പോയി. ബിനാലെയ്ക്കു മുന്നിൽ ഇരുന്ന് ഒരു സെൽഫി എടുത്തിരുന്നെങ്കിൽ “ഇതാ ബുദ്ധിജീവി“ എന്ന തലക്കെട്ടോടെ ഒരു ഫെയ്സ്ബുക്ക് സ്റ്റാറ്റസൊക്കെ ഇടാമായിരുന്നു എന്ന് പിന്നീട് തോന്നിയിരുന്നു. ഇതൊരു പൊതുവായ വിലയിരുത്തലല്ല; എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞുവെന്നേ ഉള്ളൂ.

RS 500 New Notesബിനാലെയ്ക്ക് രണ്ടുപ്രാവശ്യം ടിക്കറ്റ് എടുക്കേണ്ടി വന്നിരുന്നു. ഒരു ദിവസത്തെ പാസിന്, ഒരാൾക്ക് 100 രൂപയാണ്. പല കെട്ടിടങ്ങളിലായി നിരന്ന് നിൽക്കുകയാണ് ബിനാലെ. അതിനാവശ്യമായ ഒരു കുറിപ്പ് അവർ തരുന്നുണ്ട്. ഓരോ സ്ഥലത്തും കയറുമ്പോൾ പിന്നീട് അന്നേ ദിവസം അവിടേക്ക് കയറാതിരിക്കാൻ ടിക്കറ്റിൽ ആവശ്യമായ സ്ഥലത്ത് ഒരു ദ്വാരമിടാനും അവർ മറക്കുന്നില്ല. ഒരു സുഹൃത്ത് പാസൊക്കെ റെഡിയാക്കി തരമാന്ന് പറഞ്ഞിരിന്നെങ്കിലും വിളിച്ച് ശല്യം ചെയ്യേണ്ടതില്ല എന്ന് കരുതി ചോദിച്ചതേ ഇല്ലായിരുന്നു. ബിനാലെയ്ക്ക് പോയി വന്നശേഷം തോന്നിയിരുന്നു, അവന്റെ സഹായം കൊണ്ടുമാത്രം കണ്ടാൽ മതിയായിരുന്നു ഈ കലാപരിപാടിയെന്ന്. കാരണം മറ്റൊന്നുമല്ല, ടിക്കറ്റിനായി ഇത്രയും തുക ചെലവാക്കേണ്ടി വന്നില്ലല്ലോ എന്നെങ്കിലും സമാധാനിക്കാമായിരുന്നല്ലോ. ബിനാലെ കണ്ടു മടുത്തപ്പോൾ, സുഹൃത്തായ റോജി പാലയുടെ തൊട്ടടുത്തുള്ള ഡ്യൂ ഡ്രോപ്പ് കടയിലേക്കുപോവുകയായിരുന്നു. ആമീസിനും മഞ്ജുവിനുമായി അല്പം ഡ്രസ്സ് വാങ്ങിച്ച്, അവിടെ എം ജി റോഡിനടുത്തുള്ള പത്മാജങ്ഷനിൽ ഉള്ള ഹോട്ടൽ Seylon നിന്നും ഭക്ഷണവും കഴിച്ച് മടങ്ങുകയായിരുന്നു. ഭക്ഷണമൊക്കെ ചെമ്മീൻ ബിരിയാണിയായിരുന്നു. സംഗതി കിടിലൻ. ഹോട്ടലിൽ കയറും മുമ്പ് അവിടെ കണ്ടൊരു ATM ഇൽ കയറുകയുണ്ടായി. 500 ന്റെ നോട്ടുകളാണ് കിട്ടിയതൊക്കെയും. കേരളത്തിൽ പോയപ്പോഴൊന്നും ATM നും മുമ്പിൽ ക്യൂവുകകൾ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ATM എന്ന് എഴുതികാണുമ്പോൾ ശ്രദ്ധിക്കാൻ ഒരു തൃഷ്ണയുണ്ടായിരിന്നു. ക്യൂ കണ്ടത് എല്ലാം തന്നെ ബിവ്രേജുകൾക്ക് മുന്നിലായിരുന്നു എന്നതും പറയാതെ വയ്യ. പിറ്റേദിവസം ഒന്നാം തീയതിയായതുകൊണ്ടാവണം ഈ വലിയ ക്യൂ ഒക്കെയും കാണാൻ സാധിച്ചത്.

ഉബർ ടാക്സികൾ

Uber Taxi Ernakulam

യാത്ര മുഴുവനും ഉബർ ടാക്സികളിൽ ആയിരുന്നു എന്നത് ഏറെ നന്നായി തോന്നി. ഓട്ടോക്കാരോട് എനിക്ക് പണ്ടേ അല്പം ദേഷ്യം തന്നെയാണ്. സ്വയം വഞ്ചിക്കപ്പെടുന്നു എന്നുള്ള അറിവ് ഏറെ വേദനാജനകമാണ്. മീറ്റർ ഇട്ട് അവർ ഓടിക്കുകയാണെങ്കിൽ ആ തുകയെക്കാൾ അല്പം കൂടിയ ചാർജ് തന്നെ കൊടുക്കാൻ ഞാൻ സന്നദ്ധനാണ്, പക്ഷേ, എല്ലായിടത്തും ഉള്ള ഓട്ടോക്കാർക്ക് ഒരേ വികാരമാണ്; ഒരേ വിചാരമാണ് – ഇവരെ നന്നായി പറ്റിക്കണം എന്ന് മാത്രമാണത്. രണ്ടു കിലോമീറ്റർ ദൂരത്തേക്ക് ഇന്നലെ വരെയും 100 രൂപ കൊടുക്കേണ്ടി വന്നു എന്നതാണിവിടുത്തെ ഒരു വിന. മീറ്റർ ഇട്ടോടിക്കുന്ന ആരേയും കണ്ടിട്ടില്ല. ഉബർ വന്നത് നന്നായി എന്നു തന്നെ തോന്നാൻ കാരണം ഇതാണ്. വെറുതേ പണം കൊടുത്ത് കലഹിക്കാൻ മാത്രം മോഹമില്ലാത്തവനാണു ഞാൻ. ബാംഗ്ലൂരിൽ ഒല മാത്രമാണ് ഉപയോഗിക്കാറുള്ളത്. അടുത്ത സ്ഥലമെന്ന് തോന്നിയാൽ, മീറ്റർ ഉണ്ടെന്ന് പറയുകയും ചെയ്താൽ ഓട്ടോയിൽ കയറിപോകും. ഇന്നലെ സുഹൃത്ത് സുജിത്തിന്റെ വീട്ടിൽ പോയപ്പോൾ ഇതുമാതിരി പറഞ്ഞു പറ്റിച്ചാണ് ഒരാൾ ഞങ്ങളെ ഓട്ടോയിൽ കയറ്റിയതും… വർക്കുചെയ്യുന്ന കരിയർനെറ്റ് എന്ന കമ്പനിയുടെ ഒരു ക്ലൈന്റായി ഉബർ ഏറെ കാലം ഉണ്ടായപ്പോൾ അവർക്കുവേണ്ടി വർക്ക് ചെയ്തതൊക്കെ ഞാനായിരുന്നു എന്നൊരു നല്ലബോധവും ഈ സ്നേഹത്തിനു പിന്നിലുണ്ട്.

KRTC SCANIA MULTI AXLE BUS

എറണാകുളത്തു നിന്നും തിരിച്ച് ബാംഗ്ലൂർക്കുള്ള യാത്ര രാത്രി 8 മണിക്കായിരുന്നു. കെ. എസ്. ആർ. ടി. സി. വോൾവോ ബസ്സിൽ കയറിയപ്പോൾ തന്നെ ആമീസ് ഉറങ്ങിയിരുന്നു. ബൊമ്മനഹളിയിൽ പിറ്റേദിവസം ജനുവരി ഒന്നിന് രാവിലെ 7 മണിക്ക് ബസ്സിറങ്ങുമ്പോളാണ് അവൾ ഉണർന്നത്. ബസ്സ് യാത്ര നല്ലൊരു അനുഭവം തന്നെയായിരുന്നു. എറണാകുളത്ത് പോയി പലപ്പോഴും ബാംഗ്ലൂരേക്ക് ബസ്സുകളിൽ വന്നിട്ടുണ്ട്. ഒക്കെയും പ്രൈവറ്റ് ബസ്സുകളിൽ ആയിരുന്നു. സമയവും സന്ദർഭവും നോക്കി ചാർജിൽ മാറ്റം വരുത്തുന്നവാരണവർ. രണ്ടുകൊല്ലം മുമ്പ് കോട്ടയത്തു നിന്നും ബാംഗ്ലൂരിന് ബസ്സിൽ വന്നപ്പോൾ ഒരാൾക്ക് 1900 രൂപ അയിരുന്നു. ബസ്സ് എ.സി. ഒക്കെയാണെങ്കിലും ഇരിപ്പ് കഠിനമായിരുന്നു. കെ. എസ്. ആർ. ടി. സിയുടെ നല്ലൊരു ദൂരയാത്രയ്ക്ക് ഏറെത്തവണ വിധേയനായവൻ തന്നെയാണു ഞാൻ.  അഞ്ചാറു വർഷങ്ങൾക്ക് മുമ്പായിരുന്നു. നാലഞ്ചുമാസം അമ്മാവൻ ഹരികുമാർ ബാംഗ്ലൂരിൽ എന്നോടൊപ്പം താമസിച്ചിരുന്നു, നവരാത്രിക്കോ മറ്റോ ഒത്തിരി ലീവ് കിട്ടിയപ്പോൾ ഒരിക്കൽ നാട്ടിലേക്ക് വിട്ടു ഞങ്ങൾ.  കെ. എസ്. ആർ. ടി.-യിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അന്ന് കാസർഗോഡേക്കുള്ള ബസ്സുകൾ മൈസൂർ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്ന സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. രാത്രി 8:30 മണിക്കായിരുന്നു യാത്ര തുടങ്ങുക. ഞങ്ങൾ മഡിവാളയിൽ നിന്നും 5 മണിക്ക് തന്നെ യാത്രപുറപ്പെട്ടു. നല്ല മഴയും ഉണ്ടായിരുന്നു അപ്പോൾ. മജസ്റ്റിക്കിലേക്ക് 20 മിനിറ്റ് യാത്രയൊക്കെയേ ഉള്ളൂ; നവരാത്രി ആയതിനാൽ തിരക്ക് കൂടുമല്ലോ- അതുകൊണ്ടാണ് മുമ്പേ പുറപ്പെട്ടതായിരുന്നു. പക്ഷേ, മുടിഞ്ഞ തെരക്കായിപ്പോയി. 8 മണിയായി മജസ്റ്റിക്കിൽ തന്നെ എത്താൻ. അവിടുന്ന് ഞാൻ കെ. എസ്. ആർ. ടി. സി യെ വിളിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തോളാം എന്നു പറഞ്ഞു. അവർ കാരണം ചോദിച്ചപ്പോൾ ഞാൻ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവർ അപ്പോൾ തന്ന സൊലൂഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞങ്ങളെ കൂട്ടുവാനായി ആയി സാറ്റലൈറ്റ് ബസ്റ്റാൻഡിൽ നിന്നും മജസ്റ്റിക്കിലേക്ക് വന്നോളാം എന്നും അവിടെ സൈഡിൽ ഒരു അമ്പലത്തോട് ചേർന്ന് നിന്നാൽ മതിയെന്നും പറഞ്ഞു. അരമണിക്കൂർ ദൂരമേയുള്ളൂവെങ്കിലും ഒരുമണിക്കൂറിലേറെ സമയം അവർ എടുത്തിരുന്നു എത്തിച്ചേരാൻ. മഴയും, ഉത്സവത്തിന്റെ തിരക്കും, വെള്ളിയാഴ്ചയും ഒക്കെ ഒന്നുചേർന്നതാണു കാരണം. ബസ്സിൽ കേറിയപ്പോൾ ഒരു യാത്രക്കാരൻ ഡ്രൈവറെ ചീത്തവിളിക്കുന്നത് കേൾക്കാനിടവന്നു. റോഡറിയാത്ത ഡ്രൈവറിനെയൊക്കെ ബസ്സോടിക്കാനേല്പിച്ചാൽ ഇങ്ങെനെ വഴിതെറ്റി കറങ്ങും എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. അതുകേൾക്കാനിടവന്ന കണ്ടക്ടറുടെ സൗമ്യമായ പുഞ്ചിരി ഇന്നും മറക്കാനായിട്ടില്ല.

ഇതിന്റെ ഒരു തുടർച്ചയായി സുന്ദരമായി ഉറങ്ങിയ യാത്രയായിരുന്നു ഇതും. നല്ല സിനിമാഗാനങ്ങൾ ഏറെ രസിപ്പിച്ചിരുന്നു എന്നതും പറയാതെ വയ്യ. എല്ലാ പാട്ടുകളും മഞ്ജുവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇത്രമേൽ രസിപ്പിക്കുന്ന കളക്ഷൻ ഉണ്ടാവൻ തരമില്ല എന്നു തന്നെ കരുതുന്നു. ആ പാട്ടിൽ ലയിച്ചായിരിക്കണം ഉറങ്ങിയതുതന്നെ… അതുപോട്ടെ, ഇപ്പോൾ അധികം തെരക്കൊന്നും റോഡിൽ കണ്ടില്ല. മോഡിയുടെ നോട്ടുനിരോധനമാവുമോ പുതുവർഷാരംഭത്തിലും ഇങ്ങനെ മെയിൻ റോഡിനെ വിജനമാക്കാൻ പ്രേരിപ്പിച്ചതെന്നറിയില്ല. ഏഴെട്ടുകൊല്ലം മുമ്പ് ഇതുപോലെ ഇതേ ഡേറ്റിന് വയനാടേക്ക് ഒരു യാത്രപോയത് ഓർക്കുന്നു. എന്തൊക്കെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണന്ന് ഞങ്ങളെ വഴിനീളെ എതിരേറ്റത്! ഇതുമായി ബന്ധപ്പെട്ടു പറയാൻ പറ്റുന്ന കാര്യം വിക്കിപീഡിയ സംഗമോത്സവ വിവരങ്ങളാണ്. അതിനെ കുറിച്ച് വിശദമായി ഇവിടെ ഇതേ സൈറ്റിലും, കുറച്ചുകൂടെ വ്യക്തമായി മലയാളം വിക്കിപീഡിയയിലും കൊടുത്തിട്ടുണ്ട്. അതൊകൊണ്ടുതന്നെ ഇവിടെ കൂട്ടിച്ചേർക്കൽ വരുത്തുന്നില്ല. മൊത്തത്തിൽ സന്തോഷം പകരുന്ന യാത്രയായിരുന്നു ഒരാഴ്ചയിൽ നടന്നത് എന്നതായിരുന്നു പൊതുവായ കാര്യം.

സഫലമീ യാത്ര

എൻ.എൻ. കക്കാട്, N N Kakkad
എൻ.എൻ. കക്കാട്

എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അമ്പത്തിനാലോളം കവിതകൾ അടങ്ങിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (1986), വയലാർ അവാർഡ് (1986). ഓടക്കുഴൽ അവാർഡ് (1885) തുടങ്ങി നിരവധി അവാർഡുകൾ നേടിയ കവിതയാണിത്. കക്കാടിന്റെ യഥാർത്ഥ നാമം നാരായണൻ നമ്പൂതിരി കക്കാട് എന്നാണ്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു.

അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുന്ന സമയത്ത് എഴുതിയതാണ് ഈ കവിത. ധനുമാസത്തിലെ ആതിര നിലാവിനെ വരവേൽക്കുകയാണു കവി. ആതിര നിലാവിന്റെ നീലിമയിൽ അടുത്തെത്തുന്ന ഓർമ്മകളിലും കേൾക്കാൻ കൊതിച്ചിരിക്കുന്ന ഊഞ്ഞാൽ പാട്ടിലും തന്നിലെ വേദനകൾ മൊത്തം അലിഞ്ഞില്ലാതാവുന്നതായി കവി സങ്കല്പിച്ചിരിക്കണം. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർ‌ഡും വയലാർ അവാർ‌ഡും ലഭിച്ചിട്ടുണ്ട്. ഓടകുഴൽ അവാർഡ്, ആശാൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1987 ജനുവരി-6ന് അർബുദരോഗബാധയാൽ അദ്ദേഹം മരിച്ചശേഷമാണ്‌ നാടൻചിന്തുകൾ, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.

കവിത ആലാപനം: വിജയകുമാർ ബ്ലാത്തൂർ

ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിര വരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ-
ന്നണിയത്തുതന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരുചുമയ്ക്കടിയിടറിവീഴാം.
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്, വളരെനാള്‍കൂടി
നേരിയ നിലാവിന്റെ പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടു നില്‍ക്കൂ.
ഓരോ നിറംകൊണ്ടു നേരമളന്നും
ഓരോ രവംകൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലന്തികളിഴഞ്ഞും
ഒരു കരസ്​പര്‍ശത്തി,ലൊരു നേര്‍ത്ത തേങ്ങലി-
ലിരവിന്‍ വ്രണങ്ങളില്‍ കുളിരു ചുറഞ്ഞും
കുഴയുമീ നാളുകളി,ലൊച്ചയുണ്ടാക്കാതെ-
യാതിരവരുന്നുവെന്നോ, സഖീ?

ആതിരവരുന്നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി; വരുംകൊല്ല-
മാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം!
എന്തു, നിന്‍ മിഴിയിണ തുളുമ്പിയെന്നോ, സഖി,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ച്ചവര്‍പ്പുപെടാതീ മധുപാത്ര-
മടിയോളം മോന്തുക; നേര്‍ത്ത നിലാവിന്റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെയറകളിലെയോര്‍മ്മകളെടുക്കുക.

ഇവിടെയെന്തോര്‍മ്മകളെന്നോ,
നെറുകയിലിരുട്ടേന്തിപ്പാറാവു നില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും,
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും,
നൊന്തും, പരസ്​പരം നോവിച്ചും, മൂപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണം, ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം.

പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?
ഇത്തിരിക്കൂടെ നടന്നവ, കിന്നാര-
മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-
ച്ചിരിച്ചു കവിളുതുടിച്ചവ,
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ,
കെട്ടിപ്പുണര്‍ന്നു മുകര്‍ന്നവ,
കുത്തിപ്പിളര്‍ന്നു മരിച്ചവ, കൊന്നവ,
മൊട്ടായിപ്പുഴുതിന്നു, പാതി വിടര്‍ന്നു

കവിത കേൾക്കുക: ജി. വേണുഗോപാൽ[ca_audio url=”https://chayilyam.com/stories/poem/Ardramee-Dhanumasa-Ravukalil-NN-Kakkad.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

പെരുവഴിയില്‍ ഞെട്ടറ്റടര്‍ന്നു പതിച്ചവ,
വഴിപോക്കരിരുളില്‍ ചവുട്ടിയരച്ചവ,
ഓരാതിരിക്കേച്ചവിട്ടടികളില്‍പ്പുള-
ഞ്ഞുല്‍ഫണമുയര്‍ന്നാടിനിന്നവ-ഒക്കെയും
ഒക്കെയുമോര്‍മ്മകളായിരിക്കാം,
ഓര്‍ക്കാന്‍ കഴിവീലവതന്‍ മുഖങ്ങള്‍.

മുഖമില്ലാതലറുമീ തെരുവുകള്‍ക്കപ്പുറം
മുരടന്‍ മുടുക്കുകള്‍ക്കപ്പുറം കാതുകളയച്ചുനോക്കൂ!
ഏതോ പുഴയുടെ കളകളത്തില്‍,
ഏതോ വയല്‍ക്കൊറ്റിതന്‍ നിറത്തില്‍,
ഏതോ മലമുടിപ്പോക്കുവെയ്‌ലില്‍,
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍,
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍,
നീങ്ങുമൊരു താന്തമാമന്തിയില്‍,
പടവുകളായ് കിഴക്കേറിയുയര്‍ന്നുപോയ്
കടുനീലവിണ്ണിലലിഞ്ഞുപോം മലകളില്‍,
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ, സഖി,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെയറിയാതെ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ, സഖി?
ചക്രവാളങ്ങളിലാഞ്ഞുചവിട്ടുന്ന
വിക്രമമെങ്ങ്? ഒരോങ്കാരബൃംഹണത്തില്‍
ത്രിപുരങ്ങളൊപ്പം തകര്‍ക്കുന്ന വീറെങ്ങ്?
ഏകാന്തരാവില്‍ നീയരുളുമീയലിവും
നെയ്ത്തിരിപോലെ തെളിയും കിടാങ്ങള്‍തന്‍
വിടര്‍മിഴികള്‍തന്‍ സ്വച്ഛനാളങ്ങളും
ഊതിത്തിളക്കിത്തളരാതെ കാക്കുമീ-
ദീനദീനങ്ങളാമല്‍പ്പദിനങ്ങളില്‍
ഒന്നു തെളിയുന്നു, നീയുമോര്‍ക്കുന്നുവോ?
ചീറിയടിക്കുമൊരിരുട്ടില്‍,
ദൂരങ്ങള്‍ കോള്‍കൊണ്ടു മുന്നില്‍ കിടക്കവേ,
കാല്‍കള്‍ ചുറ്റിപ്പിടിച്ചാഞ്ഞ് വിഴുങ്ങുമൊരു
പുഴ നമ്മള്‍ കഴപോലിറങ്ങിക്കടന്നതും,
നമ്മള്‍തന്നറിയാത്ത കാല്‍ച്ചവിട്ടേറ്റു
ഞെരിഞ്ഞ തൃണാവര്‍ത്തദേഹം, പുലരിയില്‍
വഴിവക്കില്‍ മലപോല്‍ കിടന്നതും.
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും, ആതിര-
യെത്തും, കടന്നുപോമീവഴി;
നാമിജ്ജനലിലൂടെതിരേല്‍ക്കും, ഇപ്പഴയൊ-
രോര്‍മ്മകളൊഴിഞ്ഞ താലം, തളര്‍ന്നൊട്ടു
വിറയാര്‍ന്ന കൈകളിലേന്തി, യതിലൊറ്റ
മിഴിനീര്‍ പതിക്കാതെ, മനമിടറാതെ.

കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര…
ഹാ! സഫലമീയാത്ര…

കവിത: സഫലമീ യാത്ര
എന്‍ .എന്‍ . കക്കാട്‌
ആലാപനം: ജി. വേണുഗോപാൽ, വിജയകുമാർ ബ്ലാത്തൂർ