Skip to main content

ഒരു തുള്ളി രക്തം

രക്തസാക്ഷികൾ അമരന്മാർ

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/oruThulliRaktham.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

അന്ന് ഞാനൊരു കുട്ടിയാണ്, ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി, ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍!

ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
അമ്മിഞ്ഞ പാല്‍പ്പത പറ്റാതെ ചുണ്ടുകള്‍ അമ്പേ വരണ്ടതു മൂലം (more…)

പ്രണയം

love pranayam, സ്നേഹം, പ്രണയം
[ca_audio url=”https://chayilyam.com/stories/poem/pranayam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

പ്രണയം… അനാദിയാം അഗ്നിനാളം…
പ്രണയം അനാദിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം
ആത്മാവിലാത്മാവ് പകരുന്ന പുണ്യം
പ്രണയം…!

തമസ്സിനെ പൂനിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യമാക്കും (2)

താരങ്ങളായ് സ്വപ്നരാഗങ്ങളായ്
ഋതുതാളങ്ങളാല്‍ ആത്മദാനങ്ങളാല്‍
അനന്തതയെ പോലും മധുമയമാക്കുമ്പോള്‍
പ്രണയം അമൃതമാകുന്നു…
പ്രപഞ്ചം മനോജ്ഞാമാകുന്നു…
പ്രണയം…!

ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ (2)
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു…
വഴിയിലീ കാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു…
പ്രപഞ്ചം അശാന്തമാകുന്നു…
പ്രണയം… അനാഥമാകുന്നു…
പ്രപഞ്ചം… അശാന്തമാകുന്നു…

മധുസൂദനന്‍നായര്‍

വാഴക്കുല – ചങ്ങമ്പുഴ

വാഴക്കുല - ചങ്ങമ്പുഴമലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.

മനതാരിലാശകൾപോലതിലോരോരോ

മരതകക്കൂമ്പു പൊടിച്ചുവന്നു.

അരുമക്കിടാങ്ങളിലൊന്നായതിനേയു –

മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ

മലയന്റെ മാടത്ത പാട്ടു പാടി.

മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ

മലയന്റെ മാടവും പൂക്കള് ചൂടി.

വയലില് വിരിപ്പു വിതയ്ക്കേണ്ടകാലമായ്

വളരെപ്പണിപ്പാടു വന്നുകൂടി.

ഉഴുകുവാൻരാവിലെ പോകും മലയനു –

മഴകിയും — പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്

മറവി പറ്റാറില്ലവർക്കു ചെറ്റും .

അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ –

ലതു വേഗവേഗം വളർന്നുവന്നു ;

അജപാലബാലനിൽ ഗ്രാമീണബാലത –

ന്നനുരാഗകന്ദളമെന്നപോലെ !

പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണല് –

പ്പരവതാനിക്കുമേല് ചെന്നിരിക്കും .

പൊരിയും വയറുമായുച്ചക്കൊടുംവെയില്

ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്,

അവിടെയിരുന്നു കളിപ്പതു കാണ്കിലേ –

തലിയാത്ത ഹൃത്തുമലിഞ്ഞുപോകും !

കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ –

‘ക്കരുമാടിക്കുട്ടന്മാർ’ മല്ലടിക്കും!

അതുകാൺകെപ്പൊരിവെയ്ലിന് ഹൃദയത്തില്ക്കൂടിയു –

മലിവിന്റെ നനവൊരു നിഴല് വിരിക്കും !

അവശന്മാരാർത്തന്മാർ ആലംബഹീനന്മാ-

രവരുടെ സങ്കടമാരറിയാന് ?

അവരർദ്ധനഗ്നന്മാ, രാതാപമഗ്നമാ –

രവരുടെ പട്ടിണിയെന്നു തീരാന് ?

അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ –

ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന് ?

ഇടതിങ്ങിനിറയുന്നു നിയമങ്ങള്, നീതിക –

ളിടമില്ലവർക്കൊന്നു കാലുകുത്താന് !

ഇടറുന്ന കഴല് വയ്പോടുഴറിക്കുതിക്കയാ –

ണിടയില്ല ലോകത്തിന്നവരെ നോക്കാന് .

ഉമിനീരിറക്കാതപ്പാവങ്ങള് ചാവുമ്പോ –

ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്റെ

മദിരോത്സവങ്ങളില് പങ്കു കൊള്ളൂ !

പറയുന്നു മാതേവന് : —- ” ഈ ഞാലിപ്പൂവന്റെ

പഴമെത്ര സാദൊള്ളതായിരിക്കും !”

പരിചോ,ടനുജന്റെ വാക്കില് ചിരി വന്നു

പരിഹാസഭാവത്താല് തേവനോതി :

” കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ

കൊതിയന്റെ നാക്കത്തു വെള്ളം വന്നു !”

പരിഭവിച്ചീടുന്നു നീലി : ” അന്നച്ചന –

തരി വാങ്ങാന് വല്ലോറ്ക്കും വെട്ടി വിക്കും .”

” കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !”

കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ !

അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി –

ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി :

” പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി

പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !”

” അതുകാണാമുവ്വെടി ചൂരപ്പഴാ നെന –

ക്കതിമോഹമേറെക്കടന്നുപോയി !

ദുരമൂത്ത മറുതേ, നിന് തൊടയിലെത്തൊലിയന്നീ –

ക്കരിവള്ളോനുരിയണോരുരിയല് കണ്ടോ !…”

ഇതുവിധം നിത്യമാ വാഴച്ചുവട്ടില –

ക്കൊതിയസമാജം നടന്നു വന്നു .

കഴിവതും വേഗം കുലയ്ക്കണമെന്നുള്ളില് –

ക്കരുതിയിരിക്കുമാ വാഴ പോലും !

അവരുടെയാഗ്രഹമത്രയ്ക്കഗാധവു

മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴ കുലച്ചതു കാരണം

തിരുവോണം വന്നു പുലക്കുടിലില്

കലഹിക്കാന് പോയില്ല പിന്നീടൊരിക്കലും

കരുവള്ളോന് നീലിയോടെന്തുകൊണ്ടോ !

അവളൊരു കള്ളിയാണാരുമറിഞ്ഞിടാ –

തറിയാമവള്ക്കെന്തും കട്ടുതിന്നാന് .

അതുകൊണ്ടവളോടു സേവ കൂടീടുകി –

ലവനു,മതിലൊരു പങ്കു കിട്ടും.

കരുവള്ളോന് നീലി തന് പ്രാണനായ് , മാതേവന്

കഴിവതും കേളനെ പ്രീതനാക്കി .

നിഴല് നീങ്ങി നിമിഷത്തില് നിറനിലാവോലുന്ന

നിലയല്ലോ നിർമ്മലബാല്യകാലം !

അരുമക്കിടാങ്ങള് തന്നാനന്ദം കാണ്കയാ –

ലഴകിക്കു ചിത്തം നിറഞ്ഞുപോയി .

കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്

മലയനുമുള്ളില് തിടുക്കമായി .

അവരോമല്പ്പൈതങ്ങള്ക്കങ്ങനെയെങ്കിലു –

മവനൊരു സമ്മാനമേകാമല്ലോ .

അരുതവനെല്ലുനുറുങ്ങി യത്നിക്കിലു –

മരവയർക്കഞ്ഞിയവറ്ക്കു നല്കാന് .

ഉടയോന്റെ മേടയിലുണ്ണികള് പഞ്ചാര-

ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്,

അവനുടെ കണ്മണിക്കുഞ്ഞുങ്ങള് പട്ടിണി –

യ്ക്കലയണമുച്ചക്കൊടുംവെയിലില് !

അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതെ-

ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം !

കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ –

കനകവിമാനത്തില് സഞ്ചരിക്കൂ .

മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ –

ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .

പ്രണത്തില് കല്പകത്തോപ്പിലെ, പ്പച്ചില –

ത്തണലിലിരുന്നു കിനാവു കാണൂ .

ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ –

യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .

അവർതൻ തലയോടുകള്കൊണ്ടു വിത്തേശ്വര –

രരമന കെട്ടിപ്പടുത്തിടട്ടേ .

അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ –

രവകാശഗർവ്വം നടിച്ചിടട്ടേ .

ഇവയൊന്നും നോക്കേണ്ട, കാണേണ്ട, നീ നിന്റെ

പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളു !

മലയനാ വാഴയെ സ്പർശിച്ച മാത്രയില്

മനതാരില് നിന്നൊരിടിമുഴങ്ങി.

അതിനുടെ മാറ്റൊലി ചക്രവാളം തകർ –

ത്തലറുന്ന മട്ടിലവനു തോന്നി .

പകലിന്റെ കുടല് മാലച്ചുടുചോരത്തെളി കുടി –

ച്ചകലത്തിലമരുന്നിതന്തിമാര്ക്കന് !

ഒരു മരപ്പാവ പോല് നിലകൊള്ളും മലയനി –

ല്ലൊരു തുള്ളി രക്തമക്കവിളിലെങ്ങും !

അനുമാത്രം പൊള്ളുകയാണവനാത്മാവൊ –

രസഹനീയാതപജ്ജ്വാലമൂലം !

അമിതസന്തുഷ്ടിയാല് തുള്ളിക്കളിക്കയാ –

ണരുമക്കിടാങ്ങള് തന് ചുറ്റുമായി ;

ഇലപോയി, തൊലിപോയി, മുരടിച്ചോരിലവിനെ –

വലയംചെയ്തുലയുന്ന ലതകള് പോലെ .

അവരുടെ മിന്നിവിടർന്നൊരുരക്കണ്ണുക –

ളരുതവനങ്ങനെ നോക്കിനില്ക്കാന് .

അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല് ക –

ണ്ടവനന്തരംഗം തകർന്ന് പോയി .

കുലവെട്ടാന് കത്തിയുയർത്തിയ കൈയുകള്

നിലവിട്ടു വാടിത്തളർന്നുപോയി .

കരുവൊള്ളോന് നീലിക്കൊരുമ്മ കൊടുക്കുന്നു

കരളിൽ തുളുമ്പും കുതൂഹലത്താല് .

അവളറിയാതുടനസിതാധരത്തില് നി –

ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള് .

മലയന്റെ കണ്ണില്നിന്നിറ്റിറ്റു വീഴുന്നു

ചില കണ്ണീർക്കണികകള് പൂഴിമണ്ണില്

അണുപോലും ചലനമറ്റമരുന്നിതവശരാ –

യരികത്തുമകലത്തും തരുനിരകള് !

സരസമായ് മാതേവന് കേളന്റെ തോളത്തു

വിരല് തട്ടിത്താളം പിടിച്ചു നില്പൂ .

അണിയിട്ടിട്ടനുമാനുമാത്രം വികസിക്കും കിരണങ്ങ –

ളണിയുന്നു കേളന്റെ കടമിഴികള് !

ഇരുൾ വന്നു മൂടുന്നു മലയന്റെ കൺമുമ്പി, –

ലിടറുന്നു കാലുകളെന്തു ചെയ്യും ?

കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്

ചതിവീശും വിഷവായു തിരയടിപ്പൂ !

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി –

ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?…

കുലവെട്ടി —- മോഹിച്ചു, മോഹിച്ചു, ലാളിച്ച

കുതുകത്തിന് കച്ചക്കഴുത്തു വെട്ടി ! —

കുല വെട്ടി — ശൈശവോല്ലാസകപോതത്തിൻ

കുളിരൊളിപ്പൂവല്ക്കഴുത്തു വെട്ടി ! —-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു

പരമസന്തുഷ്ടരായ്ക്കണ്മണികള് .

ഒരു വെറും പ്രേതംകണക്കതാ മേല്ക്കുമേല്

മലയന്റെ വക്ത്രം വിളർത്തുപോയി !

കുല തോളിലേന്തി പ്രതിമയെപ്പോലവൻ

കുറെനേരമങ്ങനെ നിന്നുപോയി !

അഴിമതി,യക്രമ,മത്യന്തരൂക്ഷമാ –

മപരാധം, നിശിതമാമശനിപാതം !

കളവെന്തെന്നറിയാത്ത പാവങ്ങള് പൈതങ്ങള്

കനിവറ്റ ലോകം , കപടലോകം !

നിസ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം

നിസ്സഹായത്വം, ഹാ, നിത്യദുഃഖം !

നിഹതാനിരാശാ തിമിരം ഭയങ്കരം !

നിരുപാധികോഗ്രനിനിയമഭാരം ! —

ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ

പതിതരേ , നിങ്ങള്തന് പിന്മുറക്കാറ് ?

കുല തോളിലേന്തി പ്രതിമ പോലങ്ങനെ

മലയനാ മുറ്റത്തു നിന്നുപോയി .

അരുതവനൊച്ച പൊങ്ങുന്നതില്ല, ക്കരള്

തെരുതെരെപ്പേർത്തും തുടിപ്പു മേന്മേല് !

ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ

കുറെയക്ഷരങ്ങള് തെറിപ്പു കാറ്റില് :

” കരയാതെ മക്കളേ ….. കല്പിച്ചു … തമ്പിരാൻ …

ഒരുവാഴ വേറെ … ഞാൻ കൊണ്ടുപോട്ടെ !”

മലയൻ നടന്നു, നടക്കുന്നു മാടത്തി –

ലലയും മുറയും നിലവിളിയും !

അവശന്മാ,രാർത്തന്മാരാലംബഹീനന്മാ –

രവരുടെ സങ്കടമാരറിയാന് ?

പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും

പറയുവാനില്ലേ ? ഞാന് പിൻ വലിച്ചു !

എന്റെ ഗുരുനാഥന്‍

ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍
താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;

ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍
ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം
കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍
ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്‍
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍
ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, ‘അഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല മടക്കാത്തൂ?’
ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍

പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം
ക്രിസ്്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
ക്കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാ?ാ‍രെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍

ഹാ, തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ദ്ദര്‍ശിച്ചെന്നാല്‍
കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍;
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചനന്‍,
അശുദ്ധന്‍ പരിശുദ്ധന്‍, അലസന്‍ സദായാസന്‍!
ആതതപ്രശമനാമത്തപസ്വിതന്‍ മുന്നില്‍
ആതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!
കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്കു
പട്ടണനടുത്തട്ടും പര്‍വ്വതഗുഹാന്തരം!
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധര്‍മ്മകൃഷകന്റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസമാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ
അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ്്‌വരൂ
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ;
നമസ്തേ സുമഹാത്മന്‍, നമസ്തേ ജഗല്‍ഗുരോ!

പന്തങ്ങൾ – ചോര തുടിക്കും ചെറുകയ്യുകളേ

chora thudikkum cheru kayyukale peruka vannee - panthangal

കവിത കേൾക്കുക

[ca_audio url=”https://chayilyam.com/stories/poem/panthangal.mp3″ width=”290″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മറ്റു കവിതകൾ കാണുക

ചോര തുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറയേന്തിയ പാരിൻ
വാരൊളി മംഗള കന്ദങ്ങൾ (more…)

കണ്ണകി – വെള്ളിമിന്നൽ ചിലമ്പോടെ

Kannaki - chilappathikaram, കണ്ണകി ചിലപ്പതികാരത്തിലെ നായിക

കണ്ണകിയുടെ ചരിതം ഇവിടെ…
[ca_audio url=”https://chayilyam.com/stories/songs/poems/kannaki.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

വെള്ളിമിന്നൽ ചിലമ്പോടെ, കണ്ണിലാളും അഗ്നിയോടെ
തുള്ളിവന്നീത്തുറയിലെത്തി തുടി മുഴക്കുക കണ്ണകി (more…)

പറയുവാനാകാത്തൊരായിരം കദനങ്ങള്‍

lonlyness - chayilyam ഏകാന്തത

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/parayuvan.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മറ്റു കവിതകൾ കാണുക

പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍

പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍

ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരീ…
ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടി വിരിയുമോ പാട്ടുകാരീ
ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരീ…

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു
പട്ടു നെയ്യുന്നു നീ പാട്ടുകാരീ
നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ…

നിറമുള്ള ജീവിത സ്പന്ദനങ്ങള്‍
തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി
ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ
സുഭഗം, ക്ഷണികം, ഇതു ജീവിതം

വീണ്ടുമൊരു സന്ധ്യ മായുന്നു
വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു
ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നുപോയെങ്കിലും തീരത്തു
വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍
ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ…

പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍
ദുഖചന്ദ്രക്കല ബാക്കിയായി
ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍
മൌനരാഗം തരൂ കൂട്ടുകാരീ…

വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍
ഒരു തുണ്ട് വെട്ടം കടന്നു വന്നു
ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങി നിന്നു
ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ…

കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും
തെറ്റുന്നു ജീവിത പുസ്തകതാള്‍
കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ…

ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ…
പ്രിയമുള്ള രാക്കിളീ…;
പ്രിയമുള്ള രാക്കിളീ
നീ നിന്റെ പാട്ടിലെ ചോദ്യം, വിഷാദം പൊതിഞ്ഞു തന്നു
ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ
പാഥേയം ഉണ്ണുന്നു ഞാന്‍…

ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍ കണ്ണീരു കൂട്ടിനില്ല…

Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്

Mary Had A Little Lambവളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍‌ Mary had a little lamb -എന്ന പേരില്‍‌ 1830 -ല്‍‌ സാറാ ജോസഫ്‌ ഹേലാണിത്‌ പ്രസിദ്ധീകരിച്ചത്‌. അവര്‍‌‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങള്‍‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. മേരി ഹട്സ്‌ എന്നൊരാള്‍‌ ഈ അംഗനവാടികവിതയുടെ കര്‍‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേല്‍‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍‌ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.

കവിതയുടെ ഇതിവൃത്തം‌ ചുരുക്കത്തില്‍‌

മേരി തന്റെ ജീവനു തുല്യം‌ സ്നേഹിക്കുന്ന ആട്ടിന്‍‌കുട്ടിയെ സഹോദരന്റെ അഭ്യര്‍‌ത്ഥന പ്രകാരം‌ പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍‌ മേരിയെ പരിഹസിക്കുകയും‌ ആട്ടിന്‍‌കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക്‌ ഓടിച്ചു വിടുകയും‌ ചെയ്യുന്നു. വൈകുന്നേരം‌ പള്ളിക്കൂടം‌ വിട്ട് മേരി പുറത്തിറങ്ങുന്നതും‌ കാത്ത്‌ ആട്ടിന്‍‌ കുട്ടി മുറ്റത്തു തന്നെ നില്‍‌പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍‌കുട്ടി അടുത്തേക്ക്‌ സ്നേഹത്തോടെ ഓടിയെത്തുന്നു.

കേള്‍‌ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും‌ സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും‌, മേരിയുടേയും‌ കുഞ്ഞാടിന്റേയും‌ കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും‌ കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്‌. ഒരു ചെറിയ സം‌ഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍‌ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും‌.

വിക്കിപീഡിയ പറയുന്നതു കേള്‍‌ക്കുക:

A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is that Hale was responsible for the entire poem. Another person who claims to have written the poem and well known nursery rhyme is Mary Hughs but it has been confirmed that Sarah Hale wrote it.

കവിതയുടെ മലയാള പരിഭാഷയും‌ ഒറിജിനലും‌‌

  • മേരിക്കുണ്ടൊരു കുഞ്ഞാട്
    മേനികൊഴുത്തൊരു കുഞ്ഞാട്
    പാല്‍നുരപോലെ വെളുത്താട്
    പഞ്ഞികണക്കുമിനുത്താട്

    തുള്ളിച്ചാടിനടന്നീടും
    വെള്ളത്തിരപോല്‍ വെള്ളാട്
    കിണുകിണിയെന്നു കിലുങ്ങീ‍ടൂം
    കിങ്ങിണി കെട്ടിയ കുഞ്ഞാട്

    മേരിയൊടൊത്തുനടന്നീടും
    മേരിയൊടത്തവനുണ്ടീടും
    മേരിക്കരികെയുറങ്ങീടും
    മേരിയെണീറ്റാലെഴുന്നേല്‍ക്കും.

    ഒരുനാള്‍ പള്ളിക്കൂടത്തില്‍
    മേരിയൊടൊപ്പം കുഞ്ഞാടും
    അടിവച്ചടിവച്ചകമേറി
    അവിടെച്ചിരിതന്‍ പൊടിപൂരം

    വെറിയന്മാരാം ചിലപിള്ളേര്‍
    വെളിയിലിറക്കീ പാവത്തെ
    പള്ളിക്കൂടപ്പടിവാതില്‍
    തള്ളിയടച്ചവര്‍ തഴുതിട്ടൂ

    പള്ളിക്കൂടം വിട്ടപ്പോള്‍
    പിള്ളേരിറങ്ങിനടന്നപ്പോള്‍
    മേരിവരുന്നതു കണ്ടപ്പോള്‍
    ഓടിയണഞ്ഞൂ കുഞ്ഞാട് !

  • Mary had a little lamb,
    little lamb, little lamb,
    Mary had a little lamb,
    whose fleece was white as snow.
    And everywhere that Mary went,
    Mary went, Mary went,
    and everywhere that Mary went,
    the lamb was sure to go.

    It followed her to school one day
    school one day, school one day,
    It followed her to school one day,
    which was against the rules.
    It made the children laugh and play,
    laugh and play, laugh and play,
    it made the children laugh and play
    to see a lamb at school.

    And so the teacher turned it out,
    turned it out, turned it out,
    And so the teacher turned it out,
    but still it lingered near,
    And waited patiently about,
    patiently about, patiently about,
    And waited patiently about
    till Mary did appear.

    “Why does the lamb love Mary so?”
    Love Mary so? Love Mary so?
    “Why does the lamb love Mary so,”
    the eager children cry.
    “Why, Mary loves the lamb, you know.”
    The lamb, you know, the lamb, you know,
    “Why, Mary loves the lamb, you know,”
    the teacher did reply.


ഈ കവിത വായിക്കുന്ന ഓരോ നിമിഷവും‌ മനസ്സിലേക്കു തെളിഞ്ഞു വരുന്ന ചില മുഖങ്ങളുണ്ട്‌; ചെറുവത്തൂര്‍‌ കൊവ്വലിലെ (ഇപ്പോള്‍‌ വി.വി. നഗര്‍) എല്‍‌. പി. സ്‌കൂള്‍‌ അദ്ധ്യാപകരായ പുതിയകണ്ടത്തിലെ ഗോപാലന്‍‌ മാഷിനേയും‌ കപ്പടാമീശയും‌ വെച്ചുവരുന്ന ഭരതന്‍‌ മാഷിനേയും‌, അതുപോലെ സ്നേഹത്തിന്റെ പര്യായമായ ആ സുന്ദരിയായ ടീച്ചറിനേയും‌ – പേരു മറന്നുപോയി! 1985 -ല്‍‌ ഒന്നുമുതല്‍‌ രണ്ടര വര്‍ഷം‌ ഞാനവിടെയായിരുന്നു പഠിച്ചത്‌. ടി.സി. വാങ്ങിച്ചുവരുമ്പോള്‍‌ “നന്നായി പഠിക്കണം‌ മോനേ” എന്നു പറഞ്ഞ ടീച്ചറുടെ മുഖം‌ മാത്രമേ ഓര്‍‌ക്കുന്നുള്ളൂ. പിന്നീട്‌ ഓരോവട്ടം‌ ചെറുവത്തൂരു പോകുമ്പോഴും‌ ഗോപാലന്‍‌ മാഷിനെ കാണാന്‍‌ പറ്റുമായിരുന്നു… പിന്നീടെപ്പോഴോ അദ്ദേഹത്തെ കാണാതായി! അവരുടെ ഓര്‍‌മ്മയ്‌ക്കു മുമ്പില്‍‌ ഈ പഴയ പാട്ടും‌ ഈ ലേഖനവും‌ സമര്‍‌പ്പിക്കട്ടെ!!

ഈ ലേഖനത്തില്‍‌ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍‌ക്കാനാഗ്രഹിക്കുന്നവര്‍‌ ദാ ഇവിടെ മലയാളം‌ വിക്കിപീഡിയയില്‍‌ ഇത്‌ അതേപടി ഉണ്ട്‌, അവിടെ തിരുത്തി എഴുതുക, ഞാനവിടെ നിന്നു കോപ്പിക്കോളാം 🙂

ഈ ലേഖനം‌ ഓര്‍‌മ്മയിലെത്തിച്ച മറ്റുചില കാര്യങ്ങള്‍‌:

  • ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന…
  • കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…

    വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
    തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു

    പഞ്ചാര തിന്നു മടുത്തു കുഞ്ചു…
    ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
    കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..

  • റാകി പറക്കുന്ന ചെമ്പരുന്തേ,
    നീയുണ്ടോ മാമാങ്ക വേല കണ്ടു,
    വേലയും കണ്ടു വിളക്കും‌ കണ്ടു,
    കടലില്‍ തിര കണ്ടു കപ്പല്‍‌ കണ്ടു…
  • നാണു വിറകു കീറി, കൂലി നാലു രൂപ…

പൂതപ്പാട്ട്‌

ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്ന കവിത

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/poothappattu.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലർ
ന്നോട്ടുചിലമ്പിന്‍ കലമ്പലുകൾ
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തിൽ
‘ക്കലപലെ’ പാടും പണ്ടങ്ങൾ
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളിൽ
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയിൽ
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളിൽ
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്‍ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ഇടശ്ശേരി കവിത - പൂതപ്പാട്ട്
ആറ്റിന്‍വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാ
നുള്ളില്‍ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേൽ
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്‍മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്‍ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
ക്കിളിവാതിലപ്പോള്‍ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌:

‘പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

‘കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ!’

‘പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളിൽ
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാൽ
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
“പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!’

poothappattu നങ്ങേലി, പൂതപ്പാട്ട്പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരിൽ
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലിൽ
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകൽ.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
‘പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
‘അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
‘ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.’

പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?

തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
‘അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
‘തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കൽ
പലവുരു ചുംബിച്ചത്തുറുകണ്ണാൽ
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്‍ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
‘മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.’
പൂത’മതങ്ങനെതന്നേ’യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകൾ
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോൾ
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലർ
ന്നോട്ടുചിലമ്പിന്‍ കലമ്പലുകൾ
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.

ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കവിത

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/enthinnadheeradha.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

നാളെ നേതാക്കളായി മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചു പോയില്ലാ… (2)

നിങ്ങള്‍ പഠിക്കുവിന്‍… നിങ്ങള്‍ പഠിക്കുവിന്‍…
ആദ്യക്ഷരം മുതല്‍ മേലോട്ട് (2)

ബാലപാഠങ്ങള്‍ പഠിച്ചോളിന്‍
മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ,
ആജ്ഞാശക്തിയായി മാറീടാൻ… (3)

നാടു കടത്തപ്പെട്ടവരേ…
തടവിലടയ്ക്കപ്പെട്ടവരേ…
എന്നും അടുക്കളക്കുള്ളില്‍
കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ…
വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും
വന്ദ്യവയോധികരേ…

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ… (2)

പാര്‍പ്പിടമില്ലാത്ത പാവങ്ങളേ…
മഞ്ഞില്‍ കോച്ചിയിരിപ്പവരേ…
വിദ്യാശാലയും വിജ്ഞാനങ്ങളും
അന്വേഷിക്കുവിന്‍ കൂട്ടരേ… (2)

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ…
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…

ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍
തന്നത്താനെ പഠിക്കാതെയൊന്നും
അറിയില്ല നിങ്ങള്‍ സഖാക്കളേ… (2)

ഓരോ ചെറുചെറു വസ്തുവിലും
വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ!!
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്? (2)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…(2)

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights