കണ്ണകി – വെള്ളിമിന്നൽ ചിലമ്പോടെ

Kannaki - chilappathikaram, കണ്ണകി ചിലപ്പതികാരത്തിലെ നായിക

കണ്ണകിയുടെ ചരിതം ഇവിടെ…
[ca_audio url=”https://chayilyam.com/stories/songs/poems/kannaki.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

വെള്ളിമിന്നൽ ചിലമ്പോടെ, കണ്ണിലാളും അഗ്നിയോടെ
തുള്ളിവന്നീത്തുറയിലെത്തി തുടി മുഴക്കുക കണ്ണകി Continue reading

ശലഭജീവിതം

ചതിക്കുഴിയിൽ വീഴുന്ന കൗമാരംപ്രേമവും ലൈഗീകതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്‌. മൊബൈലും ഇന്റെർനെറ്റും വഴി ഏതു പാതിരാത്രിക്കും പ്രണയിതാവിന്റെ മുറിയിലേക്കു കടന്നുചെല്ലാമെന്നിരിക്കേ ഇങ്ങനെയൊരു വാക്യത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നു പറയാം. പ്രണയിതാവിനെ കുറിച്ചുള്ള ലൈഗീകചിന്തകൾ കിടപ്പുമുറിയുടെ അരണ്ടവെളിച്ചത്തിൽ സടകുടഞ്ഞെണീക്കുമ്പോൾ, ഒരു മിസ്സ്‌ഡ് കോളായി അതു പരിണമിച്ച് പ്രണയിതാവിനെ തേടിയെത്തുമ്പോൾ, പിന്നെ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന സല്ലാപത്തിനൊടുവിൽ തളർന്നുറങ്ങുമ്പോൾ അവരറിയുന്നുണ്ടാവില്ല മൂന്നാമനായി നിൽക്കുന്ന മൊബൈലും ഇന്റെർനെറ്റും തന്നെ നാളെ തങ്ങളുടെ സ്വൈരജീവിതത്തിനിടയിൽ വില്ലനായും കടെന്നെത്തിയേക്കാം എന്ന കാര്യം.

സദാചാരപ്പൊലീസുകാർ നാടുചുറ്റും നടക്കുന്നുണ്ടെങ്കിലും നടക്കാനുള്ളതൊക്കെ കാലാകാലങ്ങളായി മുറപോലെ നടന്നു വരുന്നുണ്ട്. പ്രേമവും പ്രേമനൈരാശ്യവും ഒക്കെ അന്നെന്നപോലെ ഇന്നും ഉണ്ട് – എന്നും ഉണ്ടാവുകയും ചെയ്യും. പ്രേമിക്കാതെയും അല്ലാതെയും ലൈംഗീകബന്ധങ്ങളും നിർബാധം നടക്കുന്നുണ്ട്. പ്രേമത്തെ ദിവ്യമായും ഉദാത്തമായും ചിലർ കാണുമ്പോൾ മറ്റു ചിലർ അത് സെ‌ക്‌സിനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. ആണായാലും പെണ്ണായാലും ഈ മോഹവലയത്തില്‍ വീണുപോവുക എന്നത് തികച്ചും സാധാരണമാണ്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ കള്ളപ്രൊഫൈലുകളുണ്ടാക്കി പേരുമാറ്റി, മതം മാറ്റി, ജാതിമാറ്റി പെൺചിന്തകളെ തൊട്ടറിഞ്ഞ് അവർക്കുവേണ്ടരീതിയിൽ അപ്‌ഡേറ്റ് ചെയ്ത് വലവിരിച്ചിരിക്കുന്ന കാപാലികരുണ്ട് നെറ്റിൽ. രാത്രിയുടെ നിശബ്‌ദതയിൽ ഇക്കൂട്ടർ പെൺമനം ഭേദിച്ചകത്തുകടക്കുന്നു. മുറിയിലെ ലൈറ്റണച്ചാൽ ബോധമണ്ഡലത്തിലേക്കുള്ള പകുതിവെളിച്ചം പോയികിട്ടും. പിന്നെ നെയ്തെടുക്കുന്ന കാമനകൾ അതിരുകളില്ലാത്തതാവും; പറയുന്ന വാകുകൾക്ക് പരിധികളില്ലാതാവുന്നു. എന്തുപറയണം എന്തു പറയരുത് എന്നുപോലും മറക്കുന്ന ഇവർ ആ സ്വർഗം വിട്ട് ചിന്തിക്കാൻ കൂടി മടിക്കുന്നു.

കണ്ണീരുണങ്ങാത്ത രാത്രികളാവരുത് പ്രണയത്തിനു പ്രതിഫലംപരസ്പരം അറിയുക എന്നത് ചെറിയ കാര്യമല്ല. ഒരാളുടെ സംസാരത്തിലൂടെ, പ്രവൃത്തിയിലൂടെ അതു കണ്ടെത്തി അതിനനുസരിച്ച് ബന്ധം രൂപപ്പെടുത്തിയെടുക്കാനുള്ള മാനസികനിലയും അറിവും പലപ്പോഴും കാലക്രമത്തില്‍ വന്നുചേരേണ്ട ഒരു ഗുണമാണ്. അതിനുമുന്നേ പ്രേമം മനസില്‍ പെയ്‌തിറങ്ങുന്നു. പ്രേമോന്മത്തരായാല്‍ അവര്‍ക്ക് അവരുടേതായ പ്രപഞ്ചമാണ്. പ്രജകളില്ലാത്ത ആ രജ്യത്തെ രാജാവും രാജ്ഞിയുമായി അവരങ്ങനെ വാഴും. തെറ്റും ശരിയും ഒക്കെ അവര്‍ നിര്‍ണയിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ക്കവിടെ യാതൊരു വിലയും കിട്ടുകയില്ല – തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാനെത്തുന്ന ഏഴാം‌കൂലികളായെ അവരതിനെ കാണൂ – അത്തരം ശബ്‌ദങ്ങളെ അവർ തള്ളിക്കളയും ചെയ്യും. കാമുകൻ വിളിക്കുന്നിടത്ത് സകലപ്രതിബന്ധങ്ങളേയും മറികടന്നവർ എത്തിച്ചേരുന്നു.

പ്രേമം മൂത്തു തലയ്ക്കു പിടിച്ചാൽ പലതും തോന്നിപ്പോയേക്കും; കാമുകന്റെ സ്പർശം ദേവസ്പർശമായും കാമകന്റെ വാക്കുകൾ വേദവാക്യമായും തോന്നിയേക്കാം… കാമുകകരവലയത്തിൽ വിരിഞ്ഞമർന്നില്ലാതാകുകയാണെന്റെ ജന്മലക്ഷ്യം എന്നൊക്കെ ഒരു നിമിഷം തോന്നിയേക്കാം… തോന്നലുകൾ തോന്നലുകൾ മാത്രമായി അവശേഷിക്കുകയും ഒരുനാൾ കാമുകവേഷം വെടിഞ്ഞ് കൂടെ കിടന്നവൻ പോവുകയും ചെയ്താൽ അതു താങ്ങാനാവാതെ നിരാശയിലും മോഹഭംഗത്തിലകപ്പെട്ട് സകലതിനേയും വെറുത്ത്, വെറുപ്പിച്ച് ജീവിതം ആര്‍ക്കും വേണ്ടാത്ത ഒന്നായി തീര്‍ക്കുന്നവരാണു പലരും. അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു ചിലര്‍. ഒരുനിമിഷത്തെ ചിന്തമതിയാവും ചിലപ്പോൾ ഒരു വലിയ വിപത്തിൽ നിന്നും രക്ഷപെടാൻ. പക്ഷേ, ആ ഒരുനിമിഷം എന്നത് ഇക്കൂട്ടർക്ക് ഒരു യുഗമാണെന്നതാണു പരമാർത്ഥം.

പ്രണയം അനുഭവിച്ചു തന്നെ അറിയേണ്ട വികാരമാണ് - അതു കണ്ണീരില് കുതിർക്കതിരിക്കൻ ഒരല്പം ശ്രദ്ധമതിയ്യാവുംപ്രേമം പ്രേമത്തിന്റെ വഴിക്കുപോകട്ടെ. പക്ഷേ. പാവാടക്കെട്ടഴിക്കും മുമ്പ് പലതും ചിന്തിക്കേണ്ടതുണ്ട്. സെക്സിനെ പാപമായും ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ള എന്തോ അമൂല്യവസ്തുവായും കാണുന്നവര്‍ കുറവല്ല; അതെന്തുമാവട്ടെ – മാനസികനിലവാരവും സംസ്‌കാരവും ജീവിതപരിചയവും കൊണ്ട് ഓരോരുത്തരും എന്താണോ അതിനെപ്പറ്റി കരുതി വെച്ചിരിക്കുന്നത് അതുതന്നെ ചിന്തിച്ചിറുപ്പിക്കുക. നിങ്ങള്‍ എന്തു വിശ്വസിച്ചുറപ്പിച്ചുവെച്ചിരിക്കുന്നുവോ അതു തന്നെ ശരിയെന്നു കരുതി പോകാവുന്നതാണ്‌. പ്രായപൂര്‍ത്തിയായാല്‍ രണ്ടുപേരുടെ ബന്ധത്തെ ഇവിടെയാര്‍ക്കുംതന്നെ തടയാനുള്ള നിയമവ്യവസ്ഥയൊന്നുമില്ല. മാത്രമല്ല, അങ്ങനെ തടയുന്നവരുടെ മെക്കിട്ട്കേറാന്‍ കേരളത്തിലെ ബുദ്ധിജീവിസമൂഹം എന്നും കൂടെ ഉണ്ടാവുകയും ചെയ്യും. സെക്സ് പാപമോ കൊടിയ തെറ്റോ അല്ല എന്നു കരുതുന്നവർ അങ്ങനെ തന്ന് കരുതട്ടെ – ഇനി അതല്ല അതു ദിവ്യമായ ഒന്നാണ്; ഷെയർ ചെയ്യാൻ പറ്റാത്ത അമൂല്യമായ എന്തെങ്കിലുമൊക്കെയാണ് എന്നു കരുതുന്നവർ അങ്ങനെ കരുതട്ടെ… ആ വിശ്വാസം തെറ്റാണെന്ന് ആരും പറഞ്ഞു വരില്ല. നിങ്ങൾക്കത് ശരിയാണെന്നു തോന്നുന്നിടത്തോളം നിങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കണം. തെറ്റ് ചെയ്യാതിരിക്കാനും ശ്രമിക്കണം. പിന്നീട് കുറ്റബോധത്തിൽ അകപ്പെട്ട് നീറിപ്പുകയാതിരിക്കാനെങ്കിലും ആ വിശ്വാസം ഉപകരിക്കും.

സെക്സിനെ പ്രാക്റ്റിക്കൽ ജീവിതത്തിന്റെ ഭാഗമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കുമാരീകുമാരന്മാർ നിരവധിയാണ്. ഇത്തരക്കാർക്കിടയിൽ, കൊടിപാറിച്ച പ്രേമത്തിനിടയില്‍ വന്നു ചേരുന്ന ക്യാമറകളും മൊബൈലുകളും ഇന്നു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍ മുങ്കൂട്ടി കാണേണ്ടതുണ്ട്. അവിടെയാണു പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ഒരു രസത്തിനുവേണ്ടി പകര്‍ത്തുന്ന മുഹുര്‍‌ത്തങ്ങള്‍ വഴിതെറ്റിയോ അല്ലാതെയോ മറ്റുള്ളവരുടെ കയ്യിലേക്കും അവിടുന്ന് നെറ്റിലേക്കും എത്തി കമ്പ്യൂട്ടര്‍ വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നു. ഇതിനുള്ള കരുതല്‍ എടുക്കാന്‍ പ്രാപ്തരായിരിക്കണം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുന്ന പെണ്‍‌കുട്ടികള്‍. അതു പെൺകുട്ടികളുടെ കടമ തന്നെയായിരിക്കണം. അതല്ലാതെ കാമുകന്റെ മധുരവാഗ്‌ചാതുരിയില്‍ മയങ്ങി എല്ലാം പകര്‍ത്തി സായൂജ്യമടയുവാനാണു പ്ലാനെങ്കില്‍ തുടര്‍ന്നു വരുന്ന ദുരിതങ്ങള്‍ അനുഭവിക്കാന്‍ കൂടിയുള്ള മനശക്തി സമാഹരിച്ചു കൊള്ളുക. ചിത്രങ്ങളും വീഡിയോകളും പകർത്തപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധതന്നെ വേണ്ടതുണ്ട്. പിന്നീട് വിലപിച്ചതു കൊണ്ടൊന്നും നേടാനില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്നു തുറന്നു പറയാനുള്ള ആർജവം ഉണ്ടാവേണ്ടതാണ്.

ഇനി ഒരു വീഡിയോ കാണുക…
തമിഴിലാണെങ്കിലും തമിഴറിയാത്തവർക്കുകൂടി ഇതിലെ ആ ഫീലിംങ് മനസ്സിലാക്കാനാവുന്നതാണ്. അല്പമെങ്കിലും തമിഴ് അറിയുന്നവര്‍ ഇതൊന്നു രാണ്ടാവര്‍ത്തിയെങ്കിലും കേട്ടുനോക്കുക… ഒരു പ്രണയനൈരാശ്യമല്ല ഇത്. നുണകൾ പറഞ്ഞ് പർസ്‌പരം പങ്കുവെക്കുകയും അവസാനം എല്ലാം ഇട്ടെറിഞ്ഞുപോയ ഒരു കാമുകനെ ഇതിൽ കാണാം. സകല പരിശുദ്ധിയോടും കൂടി ഉള്ളതെല്ലാം സമർപ്പിച്ച് വിശ്വസിച്ച് സ്നേഹിച്ച ഒരു പെൺകുട്ടിയാണിത്. അവസാനം ഒരു മനോരോഗിയെപോലെ വിലപിക്കുന്നതു കണ്ടില്ലേ! ഇവൾക്ക് തെറ്റിയതെവിടെയാവും? അവൾ ചെയ്യുന്ന പ്രവൃത്തി നോക്കൂ… എങ്ങനെ ന്യായീകരിക്കും ഇതിനെ നമ്മൾ!!

നന്ദി ഹിൽസും ശിവഗംഗയും

ഇന്നലെ ഇവിടെ അടുത്തുള്ള രണ്ട് സ്ഥലങ്ങൾ കാണാൻ പോയി.
ബാംഗ്ലൂരിൽ വന്നിട്ട് 4 വർഷമായി.. ഇത്രനാളും ഞാനിവിടെയൊന്നും പോയിട്ടില്ല എന്ന കാര്യം തന്നെ പുറത്തു പറയാനൊക്കില്ല. അത്രയ്‌ക്കു സുന്ദരവും സാഹസവും ആയിരുന്നു ഈ യാത്ര. അന്നു ശിവനസമുദ്രയിൽ പോയി വന്നപ്പോൾ, എന്തോ സമയം തികയാത്തതുപോലെ തോന്നി! ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. രണ്ടു സ്ഥലങ്ങളും ആവോളം ആസ്വദിച്ചിട്ടു തന്നെയായിരുന്നു തിരിച്ചു വന്നത്. ഇടയ്‌ക്കിടയ്ക്ക് പെയ്ത മഴ നല്ലൊരു റിഫ്രഷ്‌മെന്റ് ട്രീറ്റായിരുന്നു. നടന്ന ക്ഷീണം ക്ഷണം കൊണ്ട് അപ്രത്യക്ഷമാക്കാൻ ആ മഴയ്‌ക്കു കഴിഞ്ഞു. ബാംഗ്ലൂരിന്റെ 50 കി.മി. ചുറ്റളവിൽ ഇങ്ങനെ ചിലതൊക്കെ ഉണ്ടെന്ന് കേട്ടിരുന്നുവെങ്കിലും ഇത്രകണ്ട് മനോഹരങ്ങളാവും ഇവയെന്നു നിനച്ചതല്ല. ഒരാഴ്ചയെങ്കിലും ബാംഗ്ലൂരിൽ ചെലവഴിക്കാൻ വരുന്ന ഏവരും (നിർബന്ധമായും) കണ്ടിരിക്കേണ്ട രണ്ടു സ്ഥലങ്ങളാണിവ.
1) നന്ദി ഹിൽസ് | Nandi Hills
പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണു നന്ദി ഹിൽസ്. ഒരൊറ്റമലയുടെ മുകൾത്തട്ടിൽ മേഘക്കൂട്ടങ്ങളോട് കിന്നാരം പറഞ്ഞുകളിക്കുന്ന നയനമനോഹരമായ മരങ്ങളും ചെടികളും കുന്നിഞ്ചെരുവുകളും. നന്നായി നോക്കിനടത്തുന്ന ഒരു പാർക്കുപോലെ തോന്നിച്ചു നന്ദിഹിൽസിലെ മരങ്ങൾ. മഴയായി പെയ്‌തിറങ്ങുന്ന മഞ്ഞിൻ തുള്ളികൾ പോലും നമ്മെ അധികമായി അലോസരപ്പെടുത്തുന്നില്ല അവിടെ. ചുറ്റിനും ഭീകരമായ പാറയിടുക്കുകളും കൊക്കകളും കാവൽ നിൽക്കുന്ന നന്ദിഹിൽസിൽ രാവിലെ 7 മണിയോടടുത്ത് ഞങ്ങൾ എത്തി. 11 മണിക്ക് ഞങ്ങൾ മലയിറങ്ങും വരെ അവിടെനിന്നും മഞ്ഞിൻപാളികൾ ലവലേശം പോലും മാറിയിരുന്നില്ല. നന്ദി ഹിൽസിൽ നിന്നും കാണുന്ന സൂര്യോദയം വിസ്‌മയാവഹമാണ്. സൂര്യപ്രകാശത്തിനും പോലും ആ പ്രദേശത്തേക്ക് കടന്നുവന്ന് ആ മനോഹാരിതയെ വേദനിപ്പിക്കാൻ മടിയാണെന്നു തോന്നിക്കും. നന്ദി ഹിൽസ് വിവരണാതീതമാണ്. പോയി കണ്ട് അനുഭവിച്ചുമാത്രം തീർക്കാവുന്ന സുഭഗസുന്ദരമധുപാത്രം!ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെയാണു നന്ദി ഹിൽസ്. NH – 7 ന്റെരികിലായിട്ടാണിതെന്നു പറയാം. ശരിയായ രീതിയിലുള്ള സൈൻബോർഡുകളൊന്നും വഴിയോരത്ത് കാണാലില്ല.  NH – 7 ലൂടെ തന്നെ പോയാൽ ദേവനഹള്ളി എയർപോർട്ടും കഴിഞ്ഞ് NH – 207 നെ ക്രോസ് ചെയ്താൽ ഉടനെ കാണന്ന ഒരു ചെറിയ റൈറ്റ്സൈഡ് റോഡ് പിടിച്ചാൽ നന്ദി ഹിൽസിലെത്താം. ഈ ടേർണിങിനെ നന്ദി ക്രോസ് എന്നാണു വിളിക്കുക. അങ്ങനെ പേരിട്ട് പറയാൻ മാത്രം വലിയ ക്രോസൊന്നും അല്ലത്. അതി രാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരണം. മടക്കം എപ്പോൾ വേണമെങ്കിലും ആവാം.
2) ശിവഗംഗ | Sivaganga
sivaganga - ശിവഗംഗനേരെ വിട്ടത് ശിവഗംഗയിലേക്കാണ്.  പോകുന്ന വഴി നിറയെ മുന്തിരിത്തോപ്പുകൾ. പഴുത്തുപ്രായമായ മുന്തിരിപ്പാടത്തിലൂടെ ഞങ്ങൾ ഇറങ്ങി നടന്നു. കുറേ മുന്തിരികൾ പറിച്ചെടുത്തു. ശിവനസമുദ്രയിലെന്നപോലെ ശിവഗംഗയിലും ലോക്കൽപാർട്ടീസ് കാറിനും കരം പിരിക്കാനായി എത്തി. ശിവനസമുദ്രയിൽ പ്രയോഗിച്ച് അതേ അടവു പറഞ്ഞ് അവരെ വിരട്ടി ഞങ്ങൾ മലയ്‌ക്കു താഴെ ഒരു മരത്തണലിൽ കാർ പാർക്ക് ചെയ്ത് ഉച്ചയ്ക്ക് 12 മണിയോടെ മല കയറ്റം ആരംഭിച്ചു. ശിവനും ശിവന്റെ കുടുംബവും താമസിക്കുന്ന മലയാണു ശിവംഗംഗ എന്നു തോന്നിപ്പിക്കും ആ മല. വലിയൊരു പാറക്കൂട്ടമാണ്. പാറകൾക്കൊക്കെ ഏകദേശം ഒരേ ആകൃതി ശിവവാഹനമായ നന്ദിയുടേതു പോലെ. പല പാറകളിലും അവിടെ നന്ദികേശനെ കൊത്തിവെച്ചിട്ടുണ്ട്. പടുകൂറ്റൻ പാറകളിൽ പടകൾ കൊത്തി കമ്പിവേലികളാൽ കൈപ്പിടിയൊരുക്കി മലമുകളിലേക്കുള്ള കയറ്റം ഒരു കയറ്റം തന്നെയാണ്. മൂന്നുമണിയോടടുത്താണ് ഞങ്ങൾ മുകളിൽ എത്തിയത്. മലയുടെ നെറുകയിൽ നിന്നും ചുറ്റിലേക്കും വായുവിൽ തള്ളിനിൽക്കുന്ന വലിയ ഭീമൻ പാറക്കൂറ്റൻമാർ!! പല മിഥുനങ്ങളും അതിന്റെ മുകളിലേറി ടൈറ്റാനിക്കിലെ ടെക്കിൽ കേറിനിന്നു നായികാനായകൻമാർ കൈവിരിച്ചു നിൽക്കുന്നതു പോലെ നിൽക്കുന്നതു കണ്ടു. വളരെ സാഹസികമായി മാത്രം കേറിച്ചെല്ലാവുന്ന ഒരിടമാണു ശിവഗംഗ. ബാംഗ്ലൂരിൽ നല്ല മഴക്കാലം എന്നൊന്നുണ്ടെങ്കിൽ തീർച്ചയായും അവിടേക്ക് എത്തിപ്പെടാൻ ആർക്കുമാവില്ല…ശിവഗംഗയിലേക്ക് നന്ദിഹിൽസിൽ നിന്നും 60 കിലോമീറ്റർ ആയിരുന്നു. മലയിറങ്ങിയ ഉടനേ കാണുന്ന റൈറ്റ്സൈഡ് റോഡിലൂടെ അല്പം പോയാൽ രാജഘട്ട് റോഡുവഴി NH – 207 ഇൽ എത്തിച്ചേരും. അതുവഴി NH 4 (NH – 207 ന്റെ അവസാനമാണെന്നു തോന്നുന്നു) വരെ യാത്രചെയ്ത്  NH 4 മുറിച്ച് കടന്ന് ഉള്ളിലേക്ക് കയറിയാൽ ശിവഗംഗയായി. ബാംഗ്ലൂരിൽ നിന്നും ഡയറക്റ്റ് പോകുന്നവർക്ക് യശ്വന്തപുര വഴി  NH 4 ലൂടെ തന്നെ പോയാൽ മതി 41 കിലോമീറ്റർ ഉണ്ടാവും ആ ദൂരം. നെലമംഗല കഴിഞ്ഞ് ശിവഗംഗയിലേക്ക് പല വഴികൾ ഉണ്ട്.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

കരിമീനും മധുരവും

sweets at a resort in bangalore
കമ്പനി ടൂർ, അതു വൺഡേ ആവട്ടെ വൺ വീക്കാവട്ടെ സുഖമുള്ള ഒരേർപ്പാടാണ്. എന്റെ കമ്പനിക്കാണെങ്കിൽ ഇടയ്ക്കിടയ്ക്കിതു നടത്താതിരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നു തോന്നിപ്പോവും. കഴിഞ്ഞ പ്രാവശ്യം പോയത് ബാംഗ്ലൂരു തന്നെയുള്ള ഒരു റിസോർട്ടിലേക്കാണ്. പല പ്രാവശ്യങ്ങളിലായി പല റിസോർട്ടുകളിലായി പോയി വന്നിട്ടുണ്ട് എങ്കിലും ഇപ്രാവശ്യം ഒരു പ്രത്യേകതയുണ്ട് – ഇതൊരു മലയാളിയുടെ റിസോർട്ടാണ്. നല്ല മലയാളിത്തനിമയൊക്കെ കാണാം, കഥകളിയും കെട്ടുവള്ളവും കോവിലകത്തിന്റെ മോഡലുകളും കാട്ടി ഹിന്ദിക്കാരുടെ മുമ്പിലൊന്നു ഞെളിഞ്ഞിരിക്കാം എന്നൊക്കെ സ്വപ്നം കണ്ടാണ് തലേന്നാൾ ഉറങ്ങാൻ കിടന്നതു തന്നെ.

ഇങ്ങനെയൊക്കെ കരുതാൻ ഒരു കാരണം ഉണ്ട്. ഒരിക്കൽ വിക്കിപീഡിയയുടെ മീറ്റിംങ് കഴിഞ്ഞ് ഞങ്ങൾ ചിലർ ഫുഡടിക്കാമെന്നു കരുതി ഒരു ഹോട്ടലന്വേഷിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വിക്കൻ രമേശൻ പറഞ്ഞു ഇവിടെ അടുത്ത് വേമ്പനാട് എന്ന പേരിലൊരു ഹോട്ടലുണ്ട്; അവിടെ കരിമീന് നൂറ്റമ്പതു രൂപയേ ഉള്ളൂ എന്നൊക്കെ – വെജിറ്റേറിയൻ എന്നൊക്കെ പറയുമെങ്കിലും കരിമീനെന്നും നൂറ്റമ്പതെന്നുമൊക്കെ കേട്ടപ്പോൾ എനിക്കുവരെ ഒന്നു കഴിച്ചാൽ കൊള്ളാമെന്നായി. കൂടെ ഉണ്ടായിരുന്ന മറ്റു വിക്കന്മാരായ ഷിജുവിനും അനൂപനും ശ്രീജിത്തിനും ജോണിനും പിന്നെ പേരുമറന്നുപോയൊരു പുതുമുഖം താരത്തിനും (അനിൽ എന്നാണെന്നു തോന്നുന്നു) അവിടെ കേറിത്തന്നെ കഴിക്കാമെന്ന നിലയിൽ രമേശൻ കാര്യങ്ങൾ കൊണ്ടെത്തിച്ചു…

കാറിലും ബൈക്കിലുമൊക്കെയായി ഞങ്ങൾ വേമ്പനാടിന്നു മുന്നിലെത്തി… പുറത്തുനിന്നും നോക്കിയാൽ പ്രത്യേകിച്ചൊന്നും തോന്നില്ല; പക്ഷേ അകത്ത് അതിവിശാലമായി തന്നെ കിടക്കുന്നു! എല്ലാം കേരളത്തനിമ! സ്വീകരിക്കാൻ കസവുമുണ്ടും ജുബയും ധരിച്ച കേരളകേസരികൾ തന്നെ വന്നു… വഴിപറഞ്ഞവൻ മുന്നിൽ നടന്നു. ആഥിത്യമര്യാദ അവന്റെ ഓരോ ചലനങ്ങളിലും നിഴലിച്ചു നിന്നു. ഞങ്ങളെ അവൻ ഏതോ ഒരു നിലയിലെ വലിയൊരു അറപോലെ തോന്നിച്ച ഹാളിലെത്തിച്ചു. നിറയെ പടുകൂറ്റൻ നിലവിളക്കുകളുടെ ശോഭയിൽ വൃത്തിയിൽ അലങ്കരിച്ച നല്ലൊരു കോവിലകത്ത് എത്തിച്ചേർന്ന പ്രതീതി. എവിടേ നോക്കിയാലും കേരളബിംബങ്ങളുടെ അതിപ്രസരം – എങ്കിലും ഭംഗിയായിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ തന്നെ കൂടെയുള്ള പല വിക്കന്മാരുടേയും കണ്ണ് അല്പം തള്ളിയോ എന്നൊരു സംശയം; എന്തായാലും എന്റെ കണ്ണല്പം തള്ളിപ്പോയിരുന്നു – ഞാനാ കൂടെയുള്ള പുതുമുഖത്തെ ഒന്നു നോക്കി!!!

Wikipedia - the free encyclopedia that anyone can editപേരുമറന്നു പോയ ആ വ്യക്തി ആദ്യമായി എത്തിയ വിക്കിപീഡിയ മീറ്റപ്പായിരുന്നു അത്. പുള്ളിക്കാരനെ പിന്നീട് വിക്കീപീഡിയയുടെ ഏഴയലത്തുകൂടി കണ്ടില്ല എന്നത് വേമ്പനാട് സന്ദര്‍ശനത്തിന്റെ മറ്റൊരുവശം. ഒരുമണിക്കൂര്‍ മീറ്റപ്പ് കഴിഞ്ഞ് സ്റ്റാര്‍ഹോട്ടലില്‍ പോയി രണ്ട് മണിക്കൂര്‍ വെടിപറഞ്ഞിരിക്കലാണു വിക്കിപീഡിയ മീറ്റപ്പെന്ന് ആ പാവം ധരിച്ചിരിക്കണം. പ്രിയ സുഹൃത്തേ, ഇതു വായിക്കാനിടവരികയാണെങ്കില്‍ ആ തെറ്റിദ്ധാരണ താങ്കള്‍ മാറ്റണം; ഞങ്ങള്‍ക്കും അതൊരു ആദ്യാനുഭവമായിരുന്നു! അവസാനത്തേയും!!

കേരള കരിമീൻവേമ്പനാട് ഹോട്ടലിൽ ഞങ്ങൾ എത്തിയത് അല്പം നേരത്തേ ആയിപ്പോയി. ഭക്ഷണമൊക്കെ ആയി വരുന്നതേ ഉള്ളൂ. കുറച്ചുസമയം ഇരിക്കണം. രമേശൻ അപ്പോൾ തന്നെ ചാടി കരിമീൻ ഇല്ലേ എന്നുചോദിച്ചു… സംഗതി ഉണ്ട് – പക്ഷേ താമസിക്കും. എന്തായാലും ആ മെനു തന്നേക്ക് എന്നായി രമേശ്… മെനുവുമായി ഒരു പെണ്ണുവന്നു. അവളിൽ അത്രവലിയ കേരളതനിമയൊന്നും കണ്ടില്ല. മുട്ടോളം പോലും എത്താത്ത പാവടതന്നെ അവളുടെ വേഷം. പെണ്ണല്ലേ ക്ഷമിച്ചേക്കാം. പെണ്ണിന്റെ മെനുകണ്ട രമേശിന്റെ മുഖം വി.എസിനെ കണ്ട പിള്ളയുടേതു പോലെ ഇരുണ്ടു. അവൻ മെനു മറ്റുള്ളവർക്കു കൈമാറി… എല്ലാവരുടേയും മുഖം ആദ്യം വിവർണമാവുകയും പിന്നെ ഒരു ചെറുപുഞ്ചിരി പടരുകയും രമേശിനെ നോക്കുകയും ചെയ്തു… ഏറ്റവും ചെറിയ ഐറ്റമായ പഴംപൊരിക്ക് 255 രൂപയായിരുന്നു വില!! ബാക്കി മിക്കതിനും ആയിരത്തിലേറെയാണു ചാർജ്… പിന്നെ അവിടെ നടന്ന കാര്യങ്ങൾ ഞാൻ പറയുന്നില്ല! ഒരു സസ്‌പെൻസായിരിക്കട്ടെ!! ഒരുവശത്ത് കുറേ മലയാളികൾ മറുവശത്തും മലയാളികൾ തന്നെ!! അതവിടെ നിൽക്കട്ടെ – കഥയതല്ല. വേമ്പനാടിന്റെ ഉള്ളിൽ കൃത്രിമമെങ്കിലും നല്ലൊരു കേരളീയാന്തരീക്ഷം ഉണ്ടായിരുന്നു…

നമുക്കിനി റിസോർട്ടിലേക്കു തന്നെ വരാംsweets-at-resort

പക്ഷേ, റിസോർട്ടായിട്ടുപോലും വേമ്പനാട് ഹോട്ടലിൽ കണ്ട ഒരു കേരളസ്റ്റൈൽ സെറ്റപ്പ് ഒന്നുംതന്നെ ഇവിടെ ഉണ്ടായിരുന്നില്ല. വനംകൊള്ളക്കാരൻ വീരപ്പന്റെ പേരിലൊരു കിടിലൻ ബാറുണ്ടായിരുന്നു. അതു കിടിലൻ എന്നല്ലാതെ മറ്റൊന്നും പറയാനില്ല! അതു പക്ഷേ കേരളതനിമയിൽ കൂട്ടാനാവില്ലല്ലോ 🙁 കമ്പനിയിൽ നിന്നും രാവിലെ ഒമ്പതുമണിയോടെ ഞങ്ങൾ അവിടെ എത്തി. ബ്രേക്ക്‌ഫാസ്റ്റ് എന്ന ചടങ്ങ് ഭംഗിയായി കഴിച്ചു. ഫുഡൊക്കെ അടിപൊളി തന്നെ – കുറ്റം പറയാനൊന്നും ഇല്ല. പിന്നെ ഒരു മണിക്കൂർ കമ്പനി പ്രസന്റേഷൻ അയിരുന്നു. ഉച്ചഭക്ഷണവും കുഴപ്പമില്ല… പലതരം വിഭങ്ങൾ ഉണ്ടായിരുന്നു. വിളമ്പുന്നവരൊക്കെ മലയാളികൾ തന്നെ. 98 ശതമാനവും മലയാളികൾ തന്നെയായിരുന്നു അവിടുത്തെ ജീവനക്കാർ. കളിപറഞ്ഞും തമാശിച്ചും നമ്മളതിനിടയിൽ കേറി മേഞ്ഞു.

ഫുഡ് കഴിച്ച് കുറച്ച് സ്വീറ്റ്‌സ് ഐറ്റംസ്‌ കൂടി കഴിച്ചേക്കാം എന്നു കരുതി പോയതായിരുന്നു ഞാൻ! സപ്ലേ ചെയ്യാൻ നിൽക്കുന്ന പയ്യൻസ് എന്നെ ഒന്നു നോക്കി. പിന്നെ പറഞ്ഞു: “ചേട്ടാ, ആ കാണുന്നതൊന്നും തൊട്ടേക്കരുത് – അത്ര നിർബന്ധമാണെങ്കിൽ ഇതാ ഈ ഫ്രൂട്സ് എടുത്തു കഴിച്ചോളൂ”
ഞാൻ ചോദിച്ചു: “അതെന്താ സുഹൃത്തേ, ഒക്കെ പഴയതാണോ? നാളെ കക്കൂസിനു മുമ്പിൽ പാ വിരിച്ച് കിടക്കേണ്ടി വരുമോ?”
“ചേട്ടൻ ഫ്രൂട്‌സ് എടുത്താൽ മതി” സപ്ലയർ പയ്യൻസ് തറപ്പിച്ചു പറയുന്നു!!
“കാര്യമെന്താന്നു വെച്ചാൽ ഒന്നു പറേടാ ഉവ്വേ!!” എന്നായി ഞാൻ.
അന്നേരം മറ്റൊരു പയ്യൻസ് ഇടപെട്ടു…
“ചേട്ടാ, ചേട്ടനൊരു മലയാളി ആയതോണ്ടു പറയുകയാ… ഈ ഫ്രൂട്സിനൊക്കെ ഒരാഴ്‌ചത്തെ പഴക്കമേ ഉള്ളൂ… ആ കാണുന്ന ഐറ്റംസ് ഒക്കെ വളരെ പഴയതാ..”
ഞാനൊന്നു ഞെട്ടി! അവിടെ മനോഹരമായി അലങ്കരിച്ചു വെച്ചിരിക്കുന്ന വിവിധതരത്തിലുള്ള മധുരപലഹാരങ്ങളും ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, ഓറഞ്ച് അടക്കമുള്ള സകലമാന പഴവർഗങ്ങളും എന്നെ നോക്കി കളിയാക്കി കൊഞ്ഞനം കുത്തിക്കാണിക്കുന്നു… ‘ധൈര്യമുണ്ടെങ്കിൽ ഞങ്ങളെ തിന്നു നോക്കെടാ’ എന്നു വെല്ലുവിളിക്കുന്നതു പോലെ…

എന്റെ കണ്ണുകൾ മെല്ലെ ലഞ്ചിനായി അപ്പുറത്ത് നിരത്തി വെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലേക്ക് നീണ്ടു… മനസ്സിൽ ഒരു നിലവിളി ഉയർന്നു… വെറുതേയാണെന്നു കരുതി ഒത്തിരി വെട്ടിവിഴുങ്ങിയല്ലോ ദൈവമേ!! എന്റെ മനസ്സുവായിച്ച ആ മലയാളിസപ്ലൈർ എന്നെ ആശ്വസിപ്പിച്ചു.
“ചേട്ടാ, അതിനൊന്നും ഒരു കുഴപ്പവും ഇല്ല – ഇതു കഴിക്കേണ്ട എന്നേ ഉള്ളൂ… ഇതൊക്കെ അല്പം പഴേതാ”
പുള്ളി എവിടെ നിന്നോ കുറച്ച് വാനില ഐസ്‌ക്രീം എനിക്കു കൊണ്ടുവന്നു തന്നു – “ചേട്ടനിതു കഴിച്ചോളൂ – ഇതു ഫ്രഷാണ്”
അവന്റെ സ്നേഹത്തിൽ എന്റെ മനസ്സു നിറഞ്ഞു – സ്വീറ്റ്സ് കണ്ടാൽ കമഴ്‌ന്നടിച്ച് വീഴുന്ന ഹിന്ദിക്കാരെ ഞാനൊന്നു നോക്കി – വെട്ടിവിഴുങ്ങുകയാണ് – നിരന്നിരുന്ന് എല്ലാവരും…

ഫെയ്‌സ് വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ

A Kerala Model Barber Shop

പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്ടന്റെ ഷോപ്പ്. ജോസുചേട്ടന്റെ ബില്‍‌ഡിങില്‍ ഒരു മൂലയിലായി ഒടയഞ്ചാല്‍ പാലത്തിനു സമീപത്തായിട്ടായിരുന്നു അത്. കപ്പടാമീശയും കുടവയറും ഉണ്ടക്കണ്ണുകളും ഉള്ള ചന്ദ്രേട്ടന്റെ അടുത്തേക്ക് മുടിവെട്ടാനായി പോകുന്നതു തന്നെ അന്നു ഭയമായിരുന്നു. അമ്മയുടെ സാരിത്തലപ്പുപിടിച്ച് ഷോപ്പിലേക്കുള്ള ആ പോക്ക് മനസ്സില്‍ നിന്നും മറയുന്നില്ല… കൊല്ലാൻ കൊണ്ടുപോകുന്നതുപോലെ ഒരു ഫീലിങ്. ശ്വാസം അടക്കിപ്പിടിച്ചിരിക്കും – ഇടയ്ക്കിടയ്‌ക്ക് കണ്ണാടിയിൽ കൂടി അമ്മയെ നോക്കും; അമ്മയെ ഒന്നു കണ്ടില്ലെങ്കിൽ പിന്നെയാകെ വേവലാതിയാണ് – വെപ്രാളമാണ്. അതറിയാവുന്ന അമ്മ കണ്ണാടിയില്‍ ഞാന്‍ നോക്കിയാല്‍ കാണാവുന്ന പാകത്തിനു വന്നു നില്‍ക്കുമായിരുന്നു.

ബാര്‍ബര്‍ഷോപ്പ് അന്നൊരു അത്ഭുതമായിരുന്നു. വളഞ്ഞ കുഴലുകളുള്ള, വെള്ളം തലയിലേക്ക് സ്പ്രേ ചെയ്യാനുള്ള ഒരു വലിയ ബോട്ടില്‍ ആ കടയില്‍ അന്നുണ്ടായിരുന്നു. ഇന്ന്, കീടനാശിനി തളിക്കാനുപയോഗിക്കുന്ന പാത്രം കാണുമ്പോള്‍ ഒരു കൊച്ചുഗൃഹാതുരതയോടെ ആ ബോട്ടിലിനെ ഓര്‍മ്മവരും. തുണിക്കടയില്‍ നിന്നും കിട്ടുന്ന, സിനിമാനടികളായ സുഹാസിനി, മേനക, അംബിക തുടങ്ങിയവരുടെ സാരിയുടുത്ത ഫോട്ടോ പതിച്ച നീളമുള്ള കലണ്ടറുകള്‍ വരിവരിയായി തൂക്കിയിട്ടിരിക്കും. വലിയൊരു കറങ്ങുന്ന മരക്കസേരയുണ്ടായിരുന്നു. അതില്‍ സാധാരണ എല്ലാവരും ഇരിക്കുന്നതു പോലെ ആയിരുന്നില്ല അയാള്‍ എന്നെ ഇരുത്തുക! നീളം കുറവായതിനാല്‍ ആ കസേരയുടെ കൈകളില്‍ മറ്റൊരു പലക വെച്ച് അതിന്റെ മുകളില്‍ കയറ്റി ഇരുത്തുമായിരുന്നു. ഹെലികോപ്റ്ററിന്റെ ചിറകുകൾ പോലെ വലിയ ഒരു ഫാൻ തലയ്ക്കുമുകളിൽ കിടന്നു ശബ്ദത്തോടെ സദാസമയം കറങ്ങിക്കൊണ്ടിരിക്കും. തേപ്പിളകിപ്പോയ ചുമരുകളിൽ പല്ലികളുടെ സംസ്ഥാനം സമ്മേളനം നടക്കുന്നുണ്ടെന്നു തോന്നും. ചന്ദ്രേട്ടന്‍ കത്രികയുമായി കിടികിടി കിടികിടി എന്നു പറഞ്ഞുവരുമ്പോള്‍ അന്നത്തെ സിനിമകളില്‍ കുഞ്ചനും മറ്റും വലിയ കത്രിക കൊണ്ട് മുറ്റത്തെ അലങ്കാരച്ചെടി വെടിനേരെയാക്കുന്നതാണോര്‍മ്മ വരിക. പേടിയായിരുന്നു അന്ന് ആ പരിപാടി മൊത്തത്തില്‍… അന്നു മുടി വെട്ടുന്നതിനും രണ്ടു രൂപയോ മറ്റോ ആയിരുന്നു എന്നാണോര്‍മ്മ!

Face Washing with creamകാലം മാറിയപ്പോള്‍ ഒടയഞ്ചാലും മാറി. തമിഴന്‍‌മാര്‍ കൂട്ടത്തോടെ മലയോരങ്ങള്‍ കൈയടക്കി പരപ്പ, ചുള്ളിക്കര, കൊട്ടോടി, രാജപുരം മുതലായ സമീപസ്ഥലങ്ങളിലെല്ലാം കമല്‍ ഹെയര്‍ ഡ്രസ്സസ് എന്നോ രാജാ ഹെയര്‍ ഡ്രസ്സസ് പേരുള്ള ബാര്‍ബര്‍ ഷോപ്പുകള്‍ പൊങ്ങിവന്നു. കമലഹാസന്റെയും രജനീകാന്തിന്റേയും കടുത്ത ആരാധകരായിരുന്നു ഇവര്‍ എന്നുവേണം കരുതാന്‍. മുരുകന്റെ ഫോട്ടോയും അതിനുമുമ്പില്‍ എരിയുന്ന വിളക്കും നിറയെ ചുവന്ന കുറികളുമൊക്കെയായി ഭക്തിയുടെയും ആരാധനയുടേയും ഓരു മായികാവലയത്തിലാണ്‌ അണ്ണന്മാര്‍ എന്നു തോന്നി. ഷോപ്പുകള്‍ വളരെ വൃത്തിയുള്ളതായിരുന്നു. വലിപ്പമുള്ള കണ്ണാടികളും കറങ്ങുന്ന നല്ല ടെക്നോളജിയില്‍ ഉണ്ടാക്കിയ കസേരയും ഒക്കെയായി അണ്ണന്മാര്‍ ആളുകളെ കയ്യിലെടുത്തു. സദാ സമയം ടേപ്പ് റിക്കോർഡറിലൂടെ തമിഴ് ഗാനങ്ങൾ ഒഴുകുന്നുണ്ടാവും…

പണിയന്വേഷിച്ചുവന്ന അണ്ണന്മാര്‍ക്കിത് സ്വര്‍ഗമായി… വന്നവര്‍ വന്നവര്‍ നാട്ടില്‍ പോയി വരുമ്പോള്‍ പുതിയ ആളുകളുമായി വന്നു. ചില അണ്ണന്മാര്‍ മലയാളിമങ്കമാരെ വിവാഹം കഴിച്ച് ഇവിടെ തന്നെ സ്ഥിരതാമസമാക്കി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം, ഈ രംഗത്ത് തമിഴന്മാര്‍ വമ്പിച്ച പുരോഗതി കൈവരിക്കുകയും അവരുടെ മക്കളെ ചെന്നൈ മുതലായ പട്ടണങ്ങളില്‍ അയച്ച് ഫാഷന്‍ ടെക്നോളജി പഠിപ്പിക്കുകയും അവര്‍ മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോയി വമ്പന്മാരാവുകയും ചെയ്തു. ചന്ദ്രേട്ടനു പുതിയ തമിഴ്ട്രെന്റില്‍ അടിതെറ്റിയിരുന്നു. തമിഴന്‍ രാജേട്ടന്റെ രാജാ ഹെയര്‍‌ ഡ്രസ്സസ് അവിടെ വെന്നിക്കൊടി പാടിച്ചു. പുതുപുത്തന്‍ ക്രീമുകളിലും തമിഴ് പാട്ടുകളിലും അവര്‍ മലയാളത്തെ പതപ്പിച്ചുകിടത്തി… ഇതു പഴങ്കഥ… അതവിടെ നില്‍ക്കട്ടെ… കാലങ്ങള്‍ക്കു ശേഷം മെല്ലെമെല്ലെ തമിഴ്‌ബാര്‍ബര്‍‌ഷോപ്പുകള്‍ അപ്രത്യക്ഷമായിതുടങ്ങി. ഇന്നിപ്പോള്‍ ഒടയഞ്ചാലില്‍ നാലു ബാര്‍‌ബര്‍ഷോപ്പുണ്ട്.. തമിഴന്‍ രാജേട്ടന്‍ ഷോപ്പ് വാടകയ്ക്ക് കൊടുത്ത് മലേഷ്യയിലോ മറ്റോ ആണെന്നറിഞ്ഞു. തമിഴന്മാരൊക്കെ വെൽസെറ്റിൽഡായി വിദേശവാസം നടത്തിവരുന്നു.

കഥ തുടരുന്നു…
Rajesh K Odayanchalഒരവധിക്കു വീട്ടിലെത്തിയ ഞാന്‍ ചൊവ്വാഴ്‌ച ബാംഗ്ലൂരിലേക്ക് മടങ്ങാന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിയിരിക്കുകയായിരുന്നു. മംഗലാപുരം വഴി വരാം എന്ന ധാരണയില്‍ ഉച്ചയ്ക്ക് 2.30 ആയപ്പോള്‍ തന്നെ കാഞ്ഞങ്ങാട് എത്തി. വെറുതേ ഒന്നു ട്രാവല്‍‌സില്‍ പോയി ചോദിച്ചേക്കാമെന്നു വെച്ചു; ഭാഗ്യത്തിന്‌ ആരോ ഒരാള്‍ ഒരു സ്ലീപ്പര്‍ ക്യാന്‍‌സല്‍ ചെയ്തിട്ടുണ്ടായിരുന്നു – അതെനിക്കുകിട്ടി! ബസ്സിന്റെ സമയം 7.15 ആണ്. അതുവരെ ഉള്ള സമയം കളയുക എന്നത് വലിയൊരു പ്രശ്നമായി. അടുത്തൊക്കെ ബന്ധുവീടുകള്‍ ഉണ്ട്; കൂട്ടുകാരുണ്ട് – പക്ഷേ എന്തോ ഒരു രസം തോന്നിയില്ല. വിനയകയില്‍ പോയി ഒരു സിനിമ കണ്ടേക്കാമെന്നു വെച്ച് അങ്ങോട്ട് പോയി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കിടിലന്‍ പടമാണെന്ന് നെറ്റില്‍ പലരും പാടി നടക്കുന്നത് കണ്ടിട്ട് പോയി കയറിയതായിരുന്നു. പറഞ്ഞതുപോലെ വലിയ സംഭവം ഒന്നുമായിരിന്നില്ല ആ പടം. ഒന്നേമുക്കാല്‍ മണിക്കൂറുകൊണ്ട് പടം തീര്‍ന്നു – പണ്ടാരം കാണേണ്ടിയിരുന്നില്ല എന്ന തോന്നലായിരുന്നു മനസ്സിലപ്പോള്‍.

ഞാന്‍ പറഞ്ഞുവന്നത് ബാര്‍ബര്‍ഷോപ്പുകളെ പറ്റിയായിരുന്നു. അവിടുത്തേക്കു തന്നെ വരാം. തമിഴന്‍‌മാര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ അവിടങ്ങളില്‍ കയറിപ്പറ്റിയത് ഹിന്ദിക്കാരാണ്. ഡല്‍‌ഹിയില്‍ നിന്നും മറ്റും വണ്ടികയറിയെത്തിയ അവര്‍ പുതിയ ട്രെന്റുമായി കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും തമ്പടിച്ചു. സിനിമ കണ്ട് 4.30 വീണ്ടും കാഞ്ഞങ്ങാട് ടൗണില്‍ എത്തിയ ഞാന്‍ അവിടെ ഇരുന്ന മടുത്തു… ഇനിയും സമയം ഒത്തിരി. ഒന്നു ഷേവു ചെയ്തുകളയാം. നാളെ ബാംഗ്ലൂരില്‍ എത്തി ഓഫീസില്‍ പോകേണ്ടതാണ്. ചൊവ്വാഴ്‌ചയായതിനാല്‍ മിക്ക ബാര്‍ബര്‍ഷോപ്പുകളും അവധിയാണ്. ഞാന്‍ സ്ഥിരമായി പോകാറുള്ള മെട്രോപോള്‍ ഹോട്ടലിനു താഴെയുള്ള കടയിലേക്കാണ് ആദ്യം പോയത്. അവിടെ രസകരമാണ്. ഏഴെട്ടു മലയാളികള്‍ ഒന്നിച്ചു പണിയെടുക്കുന്ന ഒരു ബാര്‍ബര്‍‌ഷോപ്പാണത്. ഇവര്‍ക്കിടയില്‍ ശക്തമായ ഗ്രൂപ്പിസം ഉണ്ട്. പാരപണിയും കുനുഷ്‌ടും കുന്നായ്‌മയും ഒക്കെ ഉണ്ടെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. എതിരാളി കാണതെ അവര്‍ പരസ്പരം കണ്ണുകൊണ്ട് ഗോഷ്‌ടി കാണിക്കുകയും മറ്റും ചെയ്യും… അതുകൊണ്ടു തന്നെ അവിടുത്തെ തൊഴിലാളികള്‍ മാറിവന്നുകൊണ്ടേയിരിക്കുമായിരുന്നു… മലയാളികള്‍ ഒത്തൊരുമിച്ച് പണിയെടുക്കുന്ന എല്ലാ മേഖലയിലും കാണുമായിരിക്കും ഇത്തരം വിവരക്കേടുകള്‍. എന്തായാലും അവരുടെ ആ കഥകളി രസമുള്ളൊരു കാഴ്ചയായിരുന്നു. അവിടെ ചെന്നപ്പോള്‍ അതും അടച്ചിട്ടിരിക്കുന്നു. അപ്പോഴാണ് അപ്പുറത്തുള്ള മദര്‍‌ ഇന്ത്യ ടെക്‌സ്റ്റൈല്‍‌സിലെ ചേട്ടന്‍ പറഞ്ഞത് തൊട്ടപ്പുറത്ത് വേറൊരു ബാര്‍ബര്‍‌ഷോപ്പ് ഉണ്ടെന്ന്.

ഇതു മുഴുവന്‍ ഹിന്ദിക്കാരാണ്. എല്ലാവരും നന്നായി മലയാളം പഠിച്ചിട്ടുണ്ട്. ഇവർ ഡൽഹിയിൽ നിന്നും വന്നവരാണത്രേ. കസേരയില്‍ ഇരുന്ന എന്നോട് ഹിന്ദികലര്‍ന്ന മലയാളത്തില്‍ ഒരുവന്‍ ചോദിച്ചു എന്തുവേണമെന്ന്. ഞാന്‍ പറഞ്ഞു ഷേവിങ് മതിയെന്ന്. അയാള്‍ എന്റെ മുഖം തിരിച്ചുമറിച്ചുമൊക്കെ നോക്കി. കണ്ണുകള്‍ക്ക് താഴെ ചെറുതായി കറുത്തിരിക്കുന്നു. ഉച്ചമുതല്‍ ഉള്ള അലച്ചില്‍ ആയിരുന്നല്ലോ – വെയിലത്ത് നന്നേ ക്ഷീണിച്ചിരുന്നു ഞാന്‍. പോരാത്തതിനു പോയി സിനിമയും കണ്ടു… ക്ഷീണം വളരെപ്പെട്ടന്നു തന്നെ എന്റെ മുഖത്ത് പ്രതിഫലിക്കും.

അയാൾ പറഞ്ഞു ഒന്നു വാഷ് ചെയ്താൽ ആ കുറുപ്പുമാറിക്കിട്ടും…
ഞാൻ ചോദിച്ചു എത്ര സമയം എടുക്കുമെന്ന് – സാധാരണ ബെലന്തൂരിലെ ബാർബർഷോപ്പിൽ വെച്ച് ഷേവുചെയ്യുമ്പോൾ അവിടുത്തെ ചേട്ടൻ മുഖം ഏതൊക്കെയോ ക്രീമിൽ വാഷ് ചെയ്തു തരാറുണ്ട്. പതിഞ്ചുരൂപയ്‌ക്ക് ഒരു അരമണിക്കൂർ ഇരുന്നുകൊടുത്താൽ മതിയാവും. അതു കഴിഞ്ഞാൽ നല്ലൊരു റിഫ്രഷർമെന്റ് ഫീൽ ചെയ്യും; ക്ഷീണം പമ്പ കടക്കും. അതോർത്തുപോയി ഞാൻ…
“ഒരു പതിനഞ്ചു മിനുട്സ് മതി സാർ” – ഹിന്ദിക്കാരൻ പറഞ്ഞു…
പതിനഞ്ചെങ്കിൽ പതിനഞ്ച് അത്രേം സമയം പോവുകല്ലോ എന്നായിരുന്നു എന്റെ മനസ്സിലെ ചിന്ത.
“സാർ, വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ” ഹിന്ദിക്കാരൻ എന്നെ വാഷ് ചെയ്യുകയാണെന്നു തോന്നി. ഞാൻ അവന്റെ മുഖത്തേക്കു നോക്കി. വല്ലപ്പോഴുമൊക്കെ ഇവനൊന്നു സ്വയം വാഷ് ചെയ്താലെന്താ എന്നു മനസ്സിൽ കരുതി!
അല്ലെങ്കിൽ തന്നെ എനിക്കെന്താ ഗ്ലാമർ കുറവുണ്ടോ!! ഇവൻ അങ്ങനെ വല്ലതും ഉദ്ദേശിച്ചിരിക്കുമോ!! സേലത്തുനിന്നും വരുമ്പോൾ ട്രൈനിൽ വെച്ചു പരിചയപ്പെട്ട മൂന്നു ചേട്ടന്മാരുംകൂടി എനിക്ക് മാക്സിമം ഇട്ടത് 28 വയസ്സായിരുന്നു. അവസാനം ഞാനെന്റെ വയസ്സുപറഞ്ഞപ്പോൾ അവരൊന്നു ഞെട്ടി. മാംസാഹാരത്തോടും ഫാസ്റ്റ്‌ഫുഡിനോടും കൂടിലടച്ച ആഹാരസാധനങ്ങളോടുമൊക്കെയുള്ള എന്റെ അലർജിയും വെള്ളമടിയില്ലാത്തതുമായ എന്റെ കണ്ട്രോൾഡ് ജീവിതരീതിയാണിതിനു കാരണം എന്നവർ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങുനിന്നോ വന്ന ഈ ഹിന്ദിക്കാരൻ എന്റെ ഗ്ലാമറിൽ തന്നെ കേറിപ്പിടിച്ചിരിക്കുന്നു. മറ്റൊരവസരത്തിലാണെങ്കിൽ “ഒന്നു പോടോ വില്ലേജാപ്പീസറേ“എന്നു പറഞ്ഞു ഞാൻ വരുമായിരുന്നു. പക്ഷേ, അന്നെനിക്കു 7.15 വരെ സമയം കളയേണ്ടതുണ്ട്…
വാഷിങ് എങ്കിൽ വാഷിങ്… നടക്കട്ടെ എന്നു ഞാൻ പറഞ്ഞു. അവനു പുതിയൊരു ഇരയെ കിട്ടിയതിൽ ഗൂഢമായി ചിരിച്ചിരിക്കണം.

എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ രണ്ടു കസേരകളിലായി തലയിലും മുഖത്തും എന്തൊക്കെയോ തേച്ച് പിടിപ്പിച്ച് അർദ്ധനഗ്നരായി രണ്ട് മനുഷ്യകോലങ്ങൾ മലർന്ന് കിടക്കുന്നുണ്ടായിരുന്നു. വിവിധ പെർഫ്യൂംസിന്റെ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നു. ഒരു കസേരയിൽ എന്നേയും ഇരുത്തി. ഏതോ ഒരു ക്രീം എടുത്ത് ബ്രഷ് കൊണ്ട് മുഖത്താകെ തേച്ചു പിടിപ്പിച്ചു! അവസാനം കണ്ണ് അടയ്ക്കാൻ പറഞ്ഞിട്ട് കണ്ണിനുമുകളിൽ അല്പം പഞ്ഞിയും ഒട്ടിച്ചുവെച്ചു ( എന്തോ!! മൂക്കിൽ വെച്ചില്ല – ഭാഗ്യം!!) കുറച്ചു കഴിഞ്ഞപ്പോൾ മുഖമാകെ ഒരു നീറ്റൽ അനുഭവപ്പെട്ടുതുടങ്ങി. കണ്ണാണെങ്കിൽ തുറക്കാനും പറ്റുന്നില്ല. ഇങ്ങനെയാണോ വാഷ് ചെയ്യുക? കാൽ മണിക്കൂർ സമയം ഞാനതു സഹിച്ചു കിടന്നു. ഒന്നെണീറ്റു പോയാൽ മതിയെന്നായി എനിക്ക്. അല്പം കഴിഞ്ഞ് അയാൾ മുഖം നന്നായി കഴുകി തന്നു. ഇത്രേ ഉള്ളൂ. ഇപ്പോൾ ആ നീറ്റലൊക്കെ പോയി. ഞാൻ പുറത്തിറങ്ങി…

എന്തായാലും ഇതിനവൻ എക്‌സ്ട്രാ ക്യാഷ് വാങ്ങിക്കും എന്നെനിക്കു അറിയാമായിരുന്നു. ബാഗ്ലൂരിലും ചെയ്യുന്നതിതു തന്നെ, പക്ഷേ ക്രീം എങ്ങനെ പെയിന്റടിക്കുന്നതുപോലെ തേച്ചുപിടിപ്പിക്കുകയൊന്നും ഇല്ലായിരുന്നു. ഒരു 35 രൂപ ഞാൻ കണക്കുകൂട്ടി; അതു മാക്സിമം ആയിരുന്നു. കയ്യിൽ ഒരു അമ്പതുരൂപ എടുത്തുവെച്ചു… എന്നിട്ട് അയാളോട് എത്രയായി എന്നു ചോദിച്ചു.
“മുന്നൂറ് രൂപ”
“മുന്നൂറ്!!”
“അതേ സാർ, ത്രീ ഹണ്ട്രഡ്” മലയാളത്തിൽ പറഞ്ഞത് എനിക്കു മനസ്സിലായില്ലാ എന്നു കരുതിയിട്ടാവണം അയാൾ ഭവ്യതയോടെ അത് ഇംഗ്ലീഷിലാക്കി ത്രീ ഹണ്ട്രഡ് എന്നു വീണ്ടും ആവർത്തിച്ചു…
ഞാൻ ചോദിച്ചു: “അപ്പോൾ ഫെയ്സ്‌വാഷിങ്ങിനെത്രയാ?”
“സാർ, ഫെയ്സ് വാഷിങിന് 270 രൂപ, ഷേവിങിനു 30 രൂപ.”
എന്തു പറയാൻ, ഞാൻ നൂറിന്റെ മൂന്ന് നോട്ടുകൾ എടുത്തു കൊടുത്തിട്ട് മിണ്ടാതെ സ്ഥലം വിട്ടു…

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍


ഓൺലൈൻ സമൂഹം ലോകോത്തരസിനിമയെന്നും മലയാളപുണ്യമെന്നുമൊക്കെ പറഞ്ഞു കെട്ടിയെഴുന്നള്ളിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കണ്ടു, ഇന്നലെ…

  • ഒന്നേമുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല – നല്ലൊരു സിനിമ തന്നെ!!.
  • എടുത്തുകാട്ടി പറയാൻ വലിയ കഥയും കാര്യമൊന്നും ഇല്ല.
  • അഭിനേതാക്കളെല്ലാം നീതിപുലർത്തി – പക്ഷേ, കല്പനയെ മിണ്ടാപ്രാണിയാക്കി മാറ്റി നിർത്തിയതിൽ ശക്തമായ പ്രതിഷേധം ഉണ്ട്.
  • വില്ലത്തരത്തിൽ കണ്ടുമടുത്ത ബാബുരാജിനു കിട്ടിയിരിക്കുന്നത് അപൂർവനേട്ടം തന്നെയാണ് – പറയാതെ വയ്യ, പുള്ളി കലക്കി മറിച്ചു!
  • പ്രധാന കഥാപാത്രങ്ങൾക്കു പുറമേ ഭക്ഷണവും ചിത്രത്തിന്റെ ആദ്യപകുതിയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പക്ഷേ, അത് പരസ്യങ്ങൾ പറയുമ്പോലെ ദോശയല്ല; കേയ്‌ക്കാണ്!!.
  • സൂപ്പർ‌‌താരങ്ങളുടെ കലിപ്പ് കണ്ടുമടുത്ത മലയാളിക്ക് ഇതൊരു മാറ്റമാണ്.
  • നല്ല തിരക്കഥയും നല്ല സംവിധാനവും തന്നെയാണ് സൂപ്പർസ്റ്റാർ.
  • ഏച്ചുകെട്ടലുകളോ ദ്വയാർത്ഥപ്രയോഗങ്ങളോ ഇല്ലാത്ത സ്വാഭാവിക നർമ്മം ഒരു വലിയ പ്ലസ്‌മാർക്കാണ്.
  • ത്രൈണഭാവത്തിലെത്തുന്ന ബാബുരാജിന്റെ കഥാപാത്രത്തെ ലാലിന്റെ കഥാപാത്രം ആദ്യമായി കണ്ടുമുട്ടുന്ന രംഗം സൂപ്പർ ആയിരിക്കുന്നു; ലാലിന്റെ പോരുന്നോ കൂടെ എന്ന ചോദ്യം മാത്രം മതി ഈ സിനിമയെ വിജയിപ്പിക്കാൻ!
  • സലിം കുമാറും സുരാജ് വെഞ്ഞാറുമ്മൂടും ഇല്ല.

ഇനി ഇതുകൂടി വായിക്കുക – ഇതുവായിച്ചിട്ടാരും എന്നെ തെറിപറയരത് 🙁

  • നായികാ പ്രാധാന്യമുള്ള സ്‍ത്രീകള്‍ മദ്യപിക്കുന്ന രംഗവും മറ്റും മലയാളസിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവമായി കാണണമെങ്കിൽ കാണാം.
  • പ്രണയമെന്നാൽ ശാരീരികബന്ധം എന്നതാണെന്ന മിഥ്യാധാരണയും കൊച്ചുകേരളം ഒരുപക്ഷേ അംഗീകരിച്ചേക്കുമായിരിക്കും 🙁
  • എന്നാലും ചരിത്രത്തിന്റെ പിന്നാമ്പുറത്തുനിന്നും വന്ന മിണ്ടാപ്രാണിയായ  ഒരു ആദിവാസിമൂപ്പനെ കണ്ട് പേടിച്ച യുവതയുടെ ചേഷ്ടയല്പം കൂടിപ്പോയി… ആദിവാസികൾ അത്ര അവജ്ഞ അർഹിക്കുന്നവരോ!
  • പ്രണയത്തിന്റെ തീവ്രത കാണിക്കാൻ വിജയരാഘവൻ ഒരു കഥയുമായി വന്നതും പിന്നീട് പുള്ളി കാസർഗോഡേക്കു പോയതും കല്ലുകടി തന്നെ.
  • ബ്യൂട്ടിപാർലറിൽ പോയി മുഖം മിനുക്കിവരുന്ന ഭാര്യയോട് വയസനായ ഭർത്താവ് നീ സുന്ദരിയാണെന്നു പറഞ്ഞതു കേട്ടപ്പോൾ കരച്ചിൽ വന്നു – സത്യം!!
  • സിനിമാക്കാരെല്ലാം തരികിടപാർട്ടീസ് ആണെന്നും പെണ്ണ് അവർക്കൊരു പ്രധാന വിഷയമാണെന്നും, സംവിധായകൻ മുതൽ പാത്രം കഴുന്നവർക്കു വരെയുള്ളത് കാമത്തിൽ പൊതിഞ്ഞ കണ്ണുമാത്രമാണെന്നും ഈ സിനിമ ഒരു സന്ദേശമെന്ന രൂപത്തിൽ നൽകുന്നുണ്ടോ എന്തോ 🙁
  • അവസാനത്തെ ഒരു ഒടക്കുപാട്ട് തീരെ പിടിച്ചില്ല ; എന്തായാലും 5 മിനിറ്റ് കൂടി സിനിമ നീട്ടിയേക്കാം എന്നു വിചാരിച്ചായിരിക്കും…
  • എല്ലാം കണ്ടിറങ്ങിയപ്പോൾ ഈ പടം ശരിക്കും കഴിഞ്ഞോ എന്നൊരു സംശയം – ഞാനത് അവിടെ ഉള്ള സെക്യൂരിറ്റിയോട് ചോദിക്കുകയും ചെയ്തു…

മാർക്കിടാൻ എന്നോടാരെങ്കിലും പറഞ്ഞാൽ ഒരു നാലേ മുക്കാൽ മാർക്കു കൊടുക്കും – അത്രയൊക്കെ ധാരാളം… ടോറന്റ് ഡൗൺലോഡ് ചെയ്തു കണ്ടാൽ മതി. മെനക്കെട്ട് 60 രൂപ കളയാനൊന്നും വകയുണ്ടെന്നു തോന്നുന്നില്ല…

കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!

ഗൂഗിൾ ബസ്സും ഗൂഗിൽ പ്ലസ്സും പതിയേ ഒന്നാവുകയാണെന്നു തോന്നുന്നു…
ബസ്സിലെ ഫോളോവേഴിന്റേയും ഞാൻ ഫോളോ ചെയ്യുന്നവരുടേയും ലിസ്‌റ്റൊക്കെ ഡിസോർഡറായി കിടക്കുന്നു…

മറ്റു സൈറ്റുകളിലെല്ലാം ബസ്സിലേക്ക് കൊടുത്ത ലിങ്ക് ഇപ്പോൾ പ്ലസ്സിലേക്കായിരിക്കുന്നു!!

ബസ്സ് അപ്ഡേറ്റ്സ് വരാം കൊടുത്ത പലസ്ഥലങ്ങലിലും പ്ലസ് അപ്ഡേറ്റ്സ് വന്നു തുടങ്ങി…

പ്രിയപ്പെട്ട ബസ്സേ, ഒരുവർഷത്തിലധികം എന്നെ സഹിച്ചതിനു നന്ദി!! നിന്നിലെ യാത്ര സുഗമമായിരുന്നു… അനിവാര്യമായി വേർപാടിന്റെ ഒരു ചെറുനൊമ്പരം എവിടെയോ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു…
നിന്റെ മുതലാളിമാർ നിന്നെ ഇല്ലാതാക്കുന്നതിനു മുമ്പ്,
നിനക്കായ് അവർ ചരമഗീതമെഴുതുന്നതിനു മുമ്പ്
ഈ യാത്രക്കാരന്റെ സ്നേഹനിർഭരമായ യാത്രാമൊഴി സ്വീകരിച്ചാലും…

ഇനിയും കാണാം എന്നു പറയുന്നില്ല – കുത്തകമുതലാലിയുടെ കോർപ്പറേറ്റ് ധാർഷ്ട്യത്തിനുമുന്നിൽ നാമമാത്രമായെങ്കിലും നീ ഉണ്ടെങ്കിൽ തീർച്ചയായും ഒരോർമ്മ പുതുക്കലിനായി ഞാൻ വന്നു നോക്കാം…

ഇത്രയും കാലത്തെ സേവനത്തിനിടയിൽ നീരസങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ദിവസങ്ങളേതായാലും, രാത്രിയായാലും പുലർച്ചെയ്‌ക്കായാലും നട്ടുച്ചയ്ക്കായാലും നിന്നിലെ യാത്ര മധുരതരം തന്നെ. എങ്കിലും അവസാനകാലത്ത് മലയാളത്തിൽ കൊടുത്ത *ഒടയഞ്ചാൽ* എന്ന എന്റെ പേര്, എന്നോടുപോലും ചോദിക്കാതെ ഇംഗ്ലീഷിൽ Rajesh Odayanchal* എന്ന് മറ്റു യാത്രക്കാർക്കിടയിൽ വെളിപ്പെടുത്തിയത് തീരെ ശരിയായില്ല; പക്ഷേ, ക്ഷമിക്കുന്നു – ഒരു തെറ്റൊക്കെ ക്ഷമിക്കാതിരിക്കാൻ മാത്രം ക്രൂരനല്ല ഞാനും…

വർഷാവർഷം അടവെച്ച് വിരിയിച്ചെടുക്കാൻ ഗൂഗിളിന്റെ കയ്യിൽ പ്രോഡക്റ്റുകൾ ഇനിയുമേറെ കാണും. ചിലതൊക്കെ കത്തിപടരും – മറ്റു ചിലതാകട്ടെ ഗൂഗിൾ വേവ് (https://wave.google.com/wave/?pli=1) പോലെയോ മറ്റോ ചീറ്റിപ്പോകുകയും ചെയ്യും.
ഒന്നിനുമില്ല ഇവിടെ സ്ഥായിയായി നിലനിൽപ്പ്!

സ്വരം നന്നാവുമ്പോൾ തന്നെ പാട്ടുനിർത്തുക എന്നു കേട്ടിട്ടില്ലേ – അതുപോലെ നല്ലനിലയിൽ നിന്നു തന്നെ വിടചൊല്ലിപ്പോകുന്നതായിരിക്കും എന്നും അഭികാമ്യം! ഓർക്കുടിനെ ഓർക്കുന്നില്ലേ – എന്തൊക്കെയായിരുന്നു… എന്നാൽ ഇപ്പോഴുള്ള അവസ്ഥയോ? ആളനക്കങ്ങളൊന്നുമില്ല, കണ്ടമാനം വയറസുകളേയും പരത്തി പരസ്യകമ്പനികളുടേയും ഓൺലൈൻ ഗ്രീറ്റിംങ് കാർഡൂകാരുടേയും വിഴുപ്പുകളും പേറി എന്തിനെന്നറിയാതെ നടന്നു നീങ്ങുകയാണ്. ഫെയ്‌സ്ബുക്കിനേ പറ്റിയോ, ഓൺലൈൻ നെറ്റ്വർക്കിങിനേ കുറിച്ചോ കേട്ടിട്ടുപോലുമില്ലാത്ത കുറച്ച് ശുദ്ധാത്മാക്കൾ അതിൽ വിഹരിക്കുന്നുണ്ട് എന്നറിയാം… സോഷ്യൽ നെറ്റ്വർക്കിങ് എന്ന ആശയത്തിന്റെ ശക്തി മറ്റു പലർക്കും മുമ്പിൽ ശക്തമായി തെളിയിച്ചുകൊടുക്കുകയും അതിന്റെ പേരിൽ സകലമാന തെറിവിളികളും കേൾക്കേണ്ടിവരികയും ചെയ്തു; എന്നിട്ടോ അതിന്റെ ഗുണഫലങ്ങളേല്ലാം ഫെയ്‌സ്ബുക്ക് കൊണ്ടുപോവുകയും ചെയ്തു… ഓർക്കുട്ടിന്റെ ദയനീയത ഫെയ്‌സ്ബുക്കും ട്വിറ്ററും ഒക്കെ ഇതു കണ്ടു പഠിക്കട്ടെ; അല്ലെങ്കിൽ നാളെ ഫെയ്സ്‌ബുക്കിനും വരാനിരിക്കുന്ന വിധി ഇതുതന്നെയെന്ന് ഒന്നു കരുതിയിരുന്നോട്ടെ…

മാറ്റം എന്ന വാക്കിനപ്പുറം ബാക്കിയെല്ലാം മാറ്റങ്ങൾക്കും വിധേയം തന്നെ… മാറ്റത്തെ കാലാകാലങ്ങളിൽ അംഗീകരിച്ചേ പറ്റൂ. ഇവിടെ മറ്റൊരു വലിയമാറ്റത്തിന്റെ മുന്നൊരുക്കങ്ങളിലാണു ഗൂഗിൾ എന്ന് എല്ലാവരും പറഞ്ഞുകേൾക്കുന്നു… മാറ്റത്തിനെ ഉൾക്കൊണ്ട് കോണ്ട് മാറ്റത്തിനൊപ്പം ഞങ്ങളും മാറുന്നു.. പരിതപിക്കരുത്… അർത്ഥശൂന്യമായി മാറിപ്പോയേക്കാവുന്ന ജീമെയിലിലെ ഇടതുവശത്തിള്ള My Buzzes എന്ന ലേബൽ തന്നെ ചിലപ്പോൾ റിമൂവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തെന്നു വരും; എങ്കിലും വിഷമിക്കരുത്… ഇത് അനിവാര്യമായ വിധിയാണ് – എന്തിനേയും ഏവരേയും കാത്തിരിക്കുന്ന വിധി…!

കണ്ണുനീർത്തുള്ളിയെ

കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യഭാവനേ…അഭിനന്ദനം….
നിനക്കഭിനന്ദനം… അഭിനന്ദനം…
അഭിനന്ദനം… അഭിനന്ദനം…

വ്യാസനോ കാളിദാസനോ അതു
ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ…
അഭിനന്ദനം… നിനക്കഭിനന്ദനം…
അഭിനന്ദനം… അഭിനന്ദനം… അഭിനന്ദനം…

വിഷാദസാഗരം ഉള്ളിൽ ഇരമ്പും
തുഷാര ഗൽഗദ ബിന്ദു…
സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു…

ശരിയാണ്… അതൊരു ചിപ്പിയിൽ വീണാൽ വൈഢൂര്യമാകുന്നു…
പൂവിൽ വീണാൽ പരാഗമാകുന്നു.. തൊടരുത്.. എടുത്തെറിയരുത്…

ഇന്ദ്രനതായുധമാക്കി…
ഈശ്വരൻ ഭൂഷണമാക്കി…
വ്യഭിചാരത്തെരുവിൽ മനുഷ്യനാ മുത്തുക്കൾ..
വിലപേശി വിൽക്കുന്നു… ഇന്നു
വിലപേശി വിൽക്കുന്നു…

പ്രപഞ്ചസൗന്ദര്യമുള്ളിൽ വിടർത്തും
പ്രകാശബുൽബുദ ബിന്ദു… സ്ത്രീയൊരു
പ്രഭാതനക്ഷത്ര ബിന്ദു…

അതേ… അതേ… ആ നീർക്കുമിളിലേക്കു നോക്കിനിന്നാൽ
പ്രകൃതി മുഴുവൻ പ്രതിബിംബിക്കുന്നതു കാണാം…
തൊടരുത്… അതിട്ട് ഉടയ്ക്കരുത്…

ചന്ദ്രിക ചന്ദനം നൽകി…
തെന്നൽ വന്നളകങ്ങൾ പുൽകി…
വഴിയാത്രക്കിടയിൽ മനുഷ്യനാ കുമിളകൾ
വലവീശിയുടക്കുന്നു… ഇന്നു
വലവീശിയുടക്കുന്നൂ…

എഴുതിയത്: വയലാർ രാമവർമ്മ
സംഗീതവും പാടിയതും: എം എസ് വിശ്വനാഥൻ
സിനിമ: പണിതീരാത്ത വീട്

ഇത്രയ്ക്കങ്ങോട്ട് ഓപ്പണാവണോ!!

കാര്യമൊക്കെ ശരി തന്നെ. ഫെയ്സ്‌ബുക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെ. സമ്മതിച്ചു! അതില്‍ പലതരത്തിലുള്ള പോസ്റ്റിങ്സ് വരും ഫോട്ടോസ് വരും വീഡിയോസും വരും. നമുക്ക് വേണ്ടത് എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. ഇഷ്ടപ്പെട്ടെങ്കില്‍ നമുക്കു ലൈക്ക് ചെയ്യാം; റീഷെയര്‍ ചെയ്യാം… അതാതിനു പറഞ്ഞിരിക്കുന്ന ഫീഡ് ചാനലിലൂടെ ഓരോ അപ്‌ഡേറ്റ്സും മാറിമറിഞ്ഞ് നമ്മളെ ശല്യം ചെയ്യാതെ പോകും. ഈ ഒരു തത്ത്വം അംഗീകരിക്കുന്നവന്‍ ഇതില്‍ കേറി പണിതാല്‍ മതി. അതാണതിന്റെ ന്യായം!

എന്നാല്‍ നമുക്ക് പ്രൈവറ്റാക്കി വെയ്ക്കാന്‍ പറ്റുന്ന ചില കാര്യങ്ങളൊക്കെ പ്രൈവറ്റാക്കി തന്നെ വെയ്ക്കണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. എല്ലാം തുറന്നുകാട്ടലില്‍ ഹരം കൊള്ളുന്നവര്‍ കാണും. രണ്ടു വ്യക്തികള്‍ തമ്മില്‍ പോകുന്നതും വരുന്നതും ഒക്കെ വിശദീകരിക്കുന്ന പ്രൈവറ്റ് ചാറ്റൊക്കെ പബ്ലിക്കായി നടത്തുക എന്നത് മോശമായ ഒരു കാര്യമല്ലേ! ഫീഡസ് ചാനലിലൂടെ അപ്‌ഡേറ്റ്സ് വരുന്നതു പോലെയല്ല ഫെയ്‌സ്ബുക്ക് ചാറ്റ് വിന്‍ഡോ പൊങ്ങി വരുന്നത്, ഞാനാണെങ്കില്‍ ഫെയ്സ്‌ബുക്കിനെ യാഹു മെസഞ്ചറുമായി കണക്‌റ്റ് ചെയ്തിരിക്കുന്നതിനാല്‍ ആരെങ്കില്‍ ഒന്നു hi പറഞ്ഞാല്‍ വലിയ ബഹളത്തില്‍ മെസഞ്ചറിന്റെ വിന്‍ഡോ ചാടി വീഴും. ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാറ്റ് ചെയ്യാം. അവരുടെ ചാറ്റ് ഞാന്‍ കാണാതെ പോകരുത് എന്ന ആഗ്രഹം ഉള്ളതിനാല്‍ തന്നെയാണ് മെസഞ്ചറുമായി കണക്റ്റ് ചെയ്തതും കണക്റ്റ് ചെയ്തപ്പോള്‍ മെസഞ്ചറിന്റെ സൗണ്ട് കൂടി എനേബിള്‍ ചെയ്തു വെച്ചതും. പൊതുവേ ഞാന്‍ ചാറ്റിംങിനോട് അല്പം വിമുഖതയുള്ള ആളാണ്. അനാവശ്യമായി, അങ്ങോട്ട് കേറി ആരോടും ചാറ്റ് ചെയ്യാറില്ല – വളരെ അത്യാവശ്യത്തിനു മാത്രമേ ഞാന്‍ അതുപയോഗിക്കാറും ഉള്ളൂ. എന്നാല്‍ ഇങ്ങോട്ട് ചാറ്റിങിനു വരുന്നവരെ നിരാശപ്പെടുത്താറുമില്ല. അവര്‍ക്കു മതിയാവും വരെ ചാറ്റ് ചെയ്യാറുണ്ട്.

സംഗതി ഇങ്ങനെയൊക്കെയാനെങ്കിലും രണ്ടുമൂന്നു ദിവസമായി ഒരു ഫെയ്സ്‌ബുക്ക് ഗ്രൂപ്പ്-ചാറ്റില്‍ ഒരു ചെക്കനും പെണ്ണും സ്ഥിരമായി ചാറ്റ് ചെയ്യുന്നു. അവര്‍ക്ക് പ്രൈവറ്റ് ചാറ്റിംങ് ഉപയോഗിക്കാവുന്നതേ ഉള്ളൂ. ആ ഗ്രൂപ്പില്‍ ഞാനും അംഗമായതിനാല്‍ ഗ്രൂപ്പ്ചാറ്റിന്റെ അപ്ഡേറ്റ്സ് കൃത്യമായി എന്റെ മെസഞ്ചറില്‍ ബ്ലും എന്ന വലിയ ശബ്ദത്തില്‍ വന്നുകൊണ്ടിരുന്നു. ഗ്രൂപ്പിലാണെങ്കില്‍ 150 ഓളം മെമ്പേഴ്‌സ് ഉണ്ട്. പഴയ സ്കൂളിന്റെ ഗ്രൂപ്പായതു കൊണ്ട് ഒഴിഞ്ഞു പോരാനും മനസ്സുവന്നില്ല. രണ്ടു ദിവസം ഞാന്‍ ക്ഷമിച്ചു. അവരോട് മാന്യമായ ഭാഷയില്‍ ഒന്നു പറഞ്ഞു. രണ്ട്പേര്‍ മാത്രമാണ്. പറയുന്നതു മുഴുവന്‍ ഒരുവക…! അങ്ങനെയൊക്കെയാവുമ്പോള്‍ പ്രൈവറ്റ് ചാറ്റ് ഉപയോഗിക്കുന്നതാണു നല്ലത് എന്നൊക്കെ. ചിലപ്പോള്‍ പുതിയ പിള്ളേരല്ലേ, അറിയാന്‍ പാടില്ലാത്തതിനാല്‍ ആയിരിക്കും എന്നു കരുതി. എന്നാല്‍ കാര്യങ്ങള്‍ളറിഞ്ഞിട്ടും ഇവര്‍ക്കൊരു കുലുക്കവും ഇല്ല; ചാറ്റിങ് നിര്‍ബാധം തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഞാന്‍ ആ ഗ്രൂപ്പില്‍ പോയി ഒരു പോസ്റ്റിട്ടു. രണ്ടുപേര്‍ മാത്രമുള്ള പേര്‍സണല്‍ കാര്യങ്ങള്‍ക്ക് ഗ്രൂപ്പ് ചാറ്റിനേക്കാള്‍ നല്ലത് പ്രൈവറ്റ് ചാറ്റാണെന്നൊക്കെ! എവിടെ!! ചാറ്റില്‍ ഹരം പിടിച്ച ഈ യുവഹൃദയങ്ങള്‍ ഉണ്ടോ ഇതു വല്ലതു ശ്രദ്ധിക്കുന്നു. നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ കണ്ണടച്ചോ എന്നായി അതിലെ ആണ്‍തരി!!

ദാ ആ ഗ്രൂപ്പ് ചാറ്റിലെ അവസ്സാനഭാഗം!!

  • ചെക്കന്‍: NEED ** 4 SPEED
  • പെണ്ണ്: kkk
  • ചെക്കന്‍: a friend with weed is a friend indeed
  • പെണ്ണ് : good codes…..
  • ചെക്കന്‍: hehe..
                  ne thinnan poyathano
  • പെണ്ണ് : poda kallikalla
  • ചെക്കന്‍: ideykku vellam kudikkane
  • പെണ്ണ് : da ninta photoyikku manappitham pidicho
  • ചെക്കന്‍: njan nokikollam
  • പെണ്ണ് : jacky u went to knanaya teens
  • ചെക്കന്‍: ninak manjapitham ayathukondu thonnunnatha
  • പെണ്ണ് : da cum to kanaya teens am gug there may i wil get gud life jacky also went
  • ഞാന്‍: നിങ്ങള്‍ക്ക് പ്രൈവറ്റ് ചാറ്റ് ഉപയോഗിച്ചുകൂടെ? ഇതെല്ലാവരും കാണില്ലേ!!  << ഇടയ്ക്ക് കേറിയുള്ള എന്റെ ഇടപെടല്‍.>>
  • ചെക്കന്‍: kaanadacho.. << കണ്ണടച്ചോളാന്‍ എന്നോട് >>
  • പെണ്ണ് : no me arun and jacky are so close << ഇതും എനിക്കുള്ള മറുപടി തന്നെ >>
    daaaaaaaa
  • ഞാന്‍: കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോടാണോ? << എനിക്കാദ്യം കത്തിയില്ല>>
  • ചെക്കന്‍: athe…malayaali <<എന്റെ മലയാളം ചാറ്റ് കണ്ട് അവനെന്നെ ഒന്ന് ആക്കിയതാ, അതേ മലയാളീന്ന് – മലയാളത്തോടവനു പുച്ഛം!!>>
  • പെണ്ണ് : athe, we r like ths <<കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോട് തന്നെയെന്ന്!! പെണ്‍കൊച്ചിന്റെ സപ്പോര്‍ട്ട്!! >>
  • ഞാന്‍: Only u two people are chating, but all the gruop members are getting this damm updates, either please stop this bloody chatting or use private chat – തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട് എന്നു പറഞ്ഞതു പോലെ!!
  • വേറൊരുത്തന്‍: ohhhhhh << ഇതൊക്കെ കണ്ടും കേട്ടും നിന്ന മറ്റൊരുവന്റെ ആത്മഗതം - ഇവന്‍ എന്റെ ഫ്രണ്ടാണ്.>>

ഇതോടെ അവരുടെ പബ്ലിക് ചാറ്റിങ്ങ് നിന്നു.. എന്നെ തെറി വിളിച്ച് പാവങ്ങള്‍ പ്രൈവറ്റ് ചാറ്റിലേക്ക് പോയിക്കാണണം!!

ഗ്രൂപ്പചാറ്റിങിന്റെ സാധ്യതകള്‍
പലപ്പോഴും ഗ്രൂപ്പ് ചാറ്റിങ് അത്യാവശ്യമാണ്. ഇതുപോലുള്ള ഒരു സ്കൂളിന്റെ ഗ്രൂപ്പൊക്കെ ആവുമ്പോള്‍ ആ സ്കൂളുമായി ബന്ധപ്പെട്ടതോ, അതല്ലെങ്കില്‍ ഗ്രൂപ്പിലെ എല്ലാവര്‍ക്കും ബാധകമായ പൊതുകാര്യങ്ങളെ കുറിച്ചോ ഒക്കെ ചര്‍ച്ചകള്‍ ആവാം. പൊതു താല്പര്യത്തെ മുന്‍നിര്‍ത്തിയാണെങ്കിൽ പരസ്പരം കൂട്ടുകാർ അല്ലെങ്കില്‍കൂടി ആ ഗ്രൂപ്പിലെ മെമ്പേഴ്‌സ് അതുമായി സഹകരിക്കും.

ഫെയ്സ്‌ബുക്കില്‍ ഗ്രൂപ്പുണ്ടാക്കാന്‍ വലിയ പണിയൊന്നും ഇല്ല. എത്ര ഗ്രൂപ്പുകള്‍ വേണമെങ്കിലും ഉണ്ടാക്കുകയും ചെയ്യാം. ഒരു ക്ലാസ്സില്‍ പഠിച്ചവര്‍. ഒരു വര്‍ഷം ഒന്നിച്ച് പാസൊഔട്ട് ആയവര്‍, ഒരു കോളേജില്‍ പഠിച്ചവര്‍, ഏതെങ്കിലും ഫിലിംസ്റ്റാറിനെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍, ഒരേ ടേസ്റ്റുള്ളവര്‍, ഒരേ ജോലി ചെയ്യുന്നവര്‍ അങ്ങനെ നീണ്ടുപോകുന്നു ഗ്രൂപ്പുകളുടെ സാധ്യതകള്‍…

വിദേശത്തൊരു പെണ്‍കൊച്ച് തന്റെ ജന്മദിനം ആര്‍ഭാടപൂര്‍വം ആഘോഷിക്കുന്നു എന്നും പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ ഒരു ഇവന്റിട്ടതും കണ്ടവര്‍ കണ്ടവര്‍ അത് റീഷെയര്‍ ചെയ്ത് അന്നേ ദിവസം ആയിരക്കണക്കിനാളുകള്‍ കുട്ടിയുടെ വീടിനു മുന്നില്‍ ആശംസകളുമായി തടിച്ചുകൂടി പൊതുജീവിതം സ്തംഭിച്ചതുമായ വാര്‍ത്ത ഈ അടുത്താണു നമ്മള്‍ കേട്ടത്… അവസാനം വീട്ടുകാര്‍ പെണ്‍കുട്ടിയെ രായ്ക്കുരാമാനം അവിടെ നിന്നും കടത്തുകയും പൊലീസെത്തി ആളുകളെ ഓടിച്ചുവിടുകയുമൊക്കെ ചെയ്യേണ്ടിവന്നു..

നമ്മള്‍ കണക്കുകൂട്ടുന്നതിനും അപ്പുറത്താണ് ഒരു സോഷ്യല്‍ മീഡിയയുടെ കിടപ്പ്! അതറിയാതെ തന്റെ പോക്കുവരവുകളും മറ്റും പബ്ലിക്കാക്കി പണി പാഴ്‌സലായി ഇരന്നു വാങ്ങിക്കുന്നതിലും ഭേദം സംഗതികളെ കണ്ടറിഞ്ഞ് വേണ്ടതു മാത്രം പബ്ലിക്കാക്കി ആ മീഡിയയുടെ സാധ്യതകളെ ഉപയോഗിക്കുക എന്നതാണ്.