നാലാം വയസ്സുകാരി


ആത്മികയ്ക്ക് ഇന്ന് നാലുവയസ്സു തികയുന്നു. ആത്മികയുടെ പ്രായത്തിലുള്ള നിരവധി കുഞ്ഞുങ്ങളെ അറിയാം. അവരുടെ വേദനകളെ സന്തോഷങ്ങളെ കരച്ചിൽ, ചിരികൾ, വർത്തമാനങ്ങൾ ഒക്കെയും ആത്മികയിലൂടെ കാണുമ്പോൾ ഒരു രസമുണ്ട്. കഴിഞ്ഞ പ്രവശ്യം നഴ്സറി അടച്ച സമയത്ത് ആത്മിക നിന്നത് നാട്ടിൽ ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും കൂടെയായിരുന്നു. കഥ കേട്ടുറങ്ങുന്ന ശീലം അന്നവൾക്ക് അവിടെ വെച്ച് ഹൃദ്യമായി തോന്നിയിരിക്കണം, ദിവസേന വിവിധങ്ങളായ കഥകൾ കണ്ടെത്തി, അതു പറഞ്ഞ് ആത്മികയെ ഉറക്കാനുള്ള കഷ്ടപ്പാട് ഇപ്പോൾ എനിക്കാണ് എന്നതിൽ ഒരു സുഖമുണ്ട്. കുഞ്ഞുങ്ങളെ പറ്റിയുള്ള വിവിധ കാര്യങ്ങൾ, പലസ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചവ പങ്കുവെയ്ക്കാം. ആത്മികയിലൂടെ ഞാൻ പരീക്ഷിച്ചറിഞ്ഞവ മാത്രമാണ് പങ്കുവെയ്ക്കുന്നത് എന്നതുമാത്രമാണ് ആധികാരികത.

കുട്ടിയുടെ രണ്ടു വയസ്സു മുതല്‍ 11 വയസു വരെയുള്ള കാലം ബുദ്ധി പക്വത പ്രാപിക്കുന്ന കാലഘട്ടമാണ്. പിതാക്കളായ നമ്മൾ ഈ സമയത്ത് കുട്ടിയുടെ പഠനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണു മാനസികമായ വളര്‍ച്ചയും. കുഞ്ഞു മനസിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ മിടുക്കരാക്കാനും ഓരോ പ്രായത്തിലുമുള്ള മാനസിക വളര്‍ച്ചാഘട്ടങ്ങളും അവയുടെ പ്രത്യേകതകളും അച്ഛനമ്മമാര്‍ മനസിലാക്കിയിരിക്കണം.
Happy Birthday Aatmika
രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്ന ത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. രണ്ടു മുതല്‍ ഏഴു വരെയുള്ള കുഞ്ഞിന്റെ പ്രായത്തെ മനോവ്യാപാര പൂര്‍വഘട്ടം (പ്രീ ഓപ്പറേഷണല്‍ പീരീഡ്) എന്നും ഏഴു മുതല്‍ 11 വരെയുള്ള പ്രായത്തെ മനോവ്യാപാര രൂപാത്മകഘട്ടം (കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ പീരീഡ്) എന്നും പറയുന്നത്. രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്നത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ നഴ്സറി തലത്തില്‍ കളിയിലൂടെ പഠിക്കാന്‍ സഹായിക്കുകയാണു മാതാപിതാ ക്കള്‍ ചെയ്യേണ്ടത്. അതിനു പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഒന്ന്: വായിക്കാനും പഠിക്കാനും മാനസികമായി തയാറാകുന്നതിനുള്ള പരിശീലനം കുട്ടിക്കു കിട്ടണം.
രണ്ട്: അനുഭവങ്ങളും പ്രവൃത്തിപരിചയവും നേടാന്‍ സഹായിക്കുന്ന പരിശീലനം നല്‍കണം. പലതരം കളികള്‍, കളറിങ്, കൂട്ടുകൂടല്‍, പങ്കുവയ്ക്കല്‍ ഇവയെല്ലാം കുട്ടി ചെയ്യട്ടെ.

കഥകളിലൂടെ പഠിക്കാം

കുഞ്ഞുമനസ്സിനു വേണ്ടുന്ന കഥകൾ ഉണ്ടാക്കാൻ അധിക പണിയൊന്നുമില്ല. ദിവസേന നമുക്കിടയിൽ സംഭിവിക്കുന്ന കാര്യങ്ങളെ കഥകളാക്കിയാൽ മതി. ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്നത് കാണുക.

നമ്മൾ അരക്കിലോമീറ്റർ അപ്പുറമുള്ള കടയിൽ പോകുന്നു, സാധനങ്ങൾ വാങ്ങിക്കുന്നു, തിരിച്ചു വരുന്നു, വരുന്ന വഴിക്ക് നമുക്കു നേരെ ഒരു സൈക്കിൾ വരുന്നു, നമ്മൾ മാറി നിൽക്കുന്നു. സൈക്കിളുകാരൻ വഴിസൈഡിൽ മറിഞ്ഞു വീഴുന്നു. അവനെ എണീപ്പിച്ച് നമ്മൾ വീട്ടിലേക്ക് വന്ന് സാധങ്ങൾ ഒക്കെയും വീട്ടുകാരിയെ ഏൽപ്പിക്കുന്നു. ഇത്രേം മതി ഒറിജിനൽ കഥ.

ഇതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളേയും കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഹൃദ്യമായ കഥകളാക്കി മാറ്റാം. ഏതു കുട്ടിക്കും കഥ കേള്‍ക്കാനിഷ്ടമാണ്. നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിൽ ഉറക്കെ കഥ വായിച്ചു കേള്‍പ്പിക്കുകയുമാവാം. ഒപ്പം ചിത്രങ്ങളും കാണിക്കണം. പുസ്തകത്തോടു കുട്ടിക്കു താല്‍പര്യം സ്വാഭാവികമായി ഉണ്ടാവുകയില്ല. കഥ പറയുമ്പോള്‍ ഇനി എന്തു സംഭവിക്കുമെന്നു കുട്ടിയെക്കൊണ്ടു പറയിക്കുന്നതു കുഞ്ഞിന്റെ ഭാവന വളര്‍ത്താന്‍ സഹായിക്കും. സൗമ്യമായ ചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കണം. ശ്രദ്ധയും വിശകലനവും പോഷിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ശബ്ദം ഉപയോഗിച്ചുള്ള കളികളാണ്. ആദ്യം കുട്ടികളെ പലതരം ശബ്ദങ്ങള്‍ പരിചയപ്പെടുത്താം. സ്പൂണും ഗാസും മെല്ലെ കൂട്ടിമുട്ടിക്കുക. ഒരു ഗാസില്‍ നിന്നു മറ്റൊന്നിലേക്കു വെള്ളമൊഴിക്കുക തുടങ്ങിയവ.കുട്ടി പറയുന്ന വാക്കുകള്‍ മാതാപിതാക്കള്‍ വലിയ വലിപ്പത്തില്‍ എഴുതുക. എന്നിട്ടത് ഉറക്കെ വായിക്കുക. കുട്ടികള്‍ക്കറിയാവുന്ന സാധാരണ വസ്തുക്കള്‍ കാണിച്ചു പേരു പറയിക്കുക. ചോദ്യം കുട്ടിക്കു മനസിലാകുന്നില്ലെങ്കില്‍ വിശദീകരണം നല്‍കണം. കുഞ്ഞു വലുതാവുമ്പോൾ വേണ്ടുന്ന മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഭാഷയോടു കുട്ടിക്കു താല്‍പര്യം തോന്നുമ്പോള്‍ സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ ജീവിതം, കൃതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി ലൈബ്രറിയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കട്ടെ.കുട്ടി ശേഖരിച്ച വിവരങ്ങള്‍ പാട്ടായി, കഥാപ്രസംഗമായി ആഴ്ചയിലൊരിക്കല്‍ അച്ഛനമ്മയ്ക്കു മുന്നിൽ അവതരിപ്പിക്കട്ടെ.

ചെറിയ പ്രായത്തില്‍ കുട്ടിക്കു സ്വന്തം കൈ നിയന്ത്രിക്കാനുള്ള കഴിവു മാത്രമേ ഉണ്ടാകു. പെന്‍സില്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാവില്ല. അവർ ചിത്രം വരച്ചും കളറുകൾ കൊടുത്തും വളരണം. മൂന്നുവയസ്സുമുതലേ തുടങ്ങാവുന്ന കാര്യമാണത്. ആത്മിക, രണ്ടുവയസ്സു കഴിഞ്ഞപ്പോൾ തന്നെ കളറുകൾ കൊടുത്തു തുടങ്ങിയിരുന്നു. ഇപ്പോൾ ഏത് ചിത്രങ്ങളായാലും കൃത്യമായി കളറുകൾ കൊടുക്കാൻ അവൾക്കാവുന്നുണ്ട്. കുട്ടിയുടെ വിരല്‍ എളുപ്പം ചലിപ്പിക്കാന്‍ ചില വിദ്യകളുണ്ട്. ആദ്യം വളഞ്ഞ വരവരച്ചു കൊടുക്കുക. അവയിലൂടെ പെന്‍സിലോടിക്കാന്‍ കുട്ടിയെ ശീലിപ്പിക്കുക. പിന്നീട് അല്‍പം ബുദ്ധിമുട്ടുള്ള വരകളിലൂടെ പെന്‍സിലോടിപ്പിക്കുക. പെന്‍സിലോടിക്കുന്ന തു ഇടത്തു നിന്നു വലത്തേയ്ക്കാണെന്ന് ഉറപ്പാക്കണം.വരകളിലൂടെ വരയ്ക്കുന്നത് എഴുതുന്ന കഴിവിനെ സഹായിക്കും. ഇതിനൊക്കെയുള്ള പുസ്തകങ്ങൾ പത്തോ ഇരുപതോ രൂപകൊടുത്താൽ വാങ്ങിക്കാൻ കിട്ടുന്നതാണ്. നമ്മളെ സമ്പന്ധിച്ചിടത്തോളം ഇതൊന്നും വലിയ ആനക്കാര്യമല്ല, പക്ഷേ കുഞ്ഞുങ്ങൾക്കിതൊക്കെ സ്വർഗതുല്യം തന്നെയാണ്.

നാലു വയസായ കുട്ടിയോട് ഒരു വാചകത്തിലോ രണ്ടു വാചകത്തിലോ കത്തെഴുതാന്‍ പ്രോത്സാഹിപ്പിക്കാം. വിഷയം കേക്ക് ഉണ്ടാക്കിയ കാര്യമോ, വീട്ടിലെ പട്ടിക്കുട്ടിയെക്കുറിച്ചോ എന്തുമാകട്ടെ. പ്രായമേറുന്തോറും വാചക ഘടന, വ്യാകരണം എന്നിവയില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.കണക്ക് വെറും എണ്ണം പഠിക്കലും കൂട്ടലും കുറയ്ക്കലും മാത്രമാകരുത്. നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങള്‍ കുട്ടിയെ മനസിലാക്കി കൊടുക്കുക. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഒന്നു മുതല്‍ 50 വരെ എണ്ണാന്‍ ചിലപ്പോള്‍ കുട്ടിക്കു കഴിഞ്ഞേക്കും. പക്ഷേ, കുട്ടിക്കു സംഖ്യാവബോധം ചിലപ്പോള്‍ പത്തുവരെ മാത്രമായിരിക്കും. എട്ടു, പത്തിനേക്കാള്‍ കുറവാണെന്നോ 12,10 നേക്കാള്‍ കൂടുതലാണെന്നോ ഉള്ള അറിവ് നേടാന്‍ കുട്ടിയെ സഹായിക്കണം. ചുറ്റുപാടുകളില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കണക്കിന്റെ പട്ടിക, വ്യത്യസ്തമായ ആകൃതികള്‍ എന്നിവയെക്കുറിച്ചു പഠിപ്പിക്കാം.1+2=3 എന്ന പട്ടിക ഇലകള്‍ പോലെ പ്രകൃതിയില്‍ സുലഭമായുള്ളവ ഉപയോഗിച്ചു പഠിപ്പിക്കാം.

മൂന്നു വിധത്തില്‍ പഠിക്കുന്നവരുണ്ട്
1. ചിലര്‍ കണ്ടു പഠിക്കും (വിഷ്വൽ ലേണേഴ്സ്)
2. ചിലര്‍ കേട്ടു പഠിക്കും (ഓഡിറ്ററി ലേണേഴ്സ്)
3. ചിലര്‍ നടന്നു വായിച്ചും തൊട്ടറിഞ്ഞും പഠിക്കും (കെനിസ്തറ്റിക് ലേണേഴ്സ്).

അതിനാല്‍ എന്റെ കുട്ടി ഒന്നും വായിച്ചു പഠിക്കില്ല എന്നു പരാതി പറയുന്നതു പൂര്‍ണമായും ശരിയല്ല. ആത്മിക കേട്ടുപഠിക്കുന്നതിലാണു മിടുക്കി… ദിവസവും പഠിക്കാന്‍ ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കുക. പരമാവധി 45 മിനിറ്റില്‍ കൂടുതല്‍ കുട്ടിക്കു ശ്രദ്ധ പിടിച്ചു നിറുത്താന്‍ പറ്റില്ല. ഓരോ 45 മിനിറ്റിലും ഇടവേള അനുവദിക്കണം. കുട്ടിക്കു പഠനവൈകല്യങ്ങള്‍ ഉണ്ടോയെന്നു മാതാപിതാക്കള്‍ നിരീക്ഷിക്കുകയും വേണം.

ഭക്ഷണം

കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിപ്സ്, ബേക്കറി ഐറ്റംസ് ഇവയൊന്നും കൊടുക്കാൻ പാടില്ല എന്നുണ്ട്. വല്ലപ്പോഴും ഒരു കൗതുകത്തിനു കൊടുക്കുന്നതിൽ തെറ്റില്ല. ഇഡ്ഡലി, ദോശ, ചപ്പാത്തി, അപ്പം, വെജിറ്റബിള്‍ ഉപ്പുമാവ്, തുടങ്ങി രാവിലെ ഇതുപോലെയാവണം കുഞ്ഞിന്റെ ഫുഡിങ്. പച്ചക്കറികളും ഗോതമ്പു പൊടിയുടെ പലഹാരങ്ങളും, പാലും ഒക്കെ കൊടുത്താൽ മതി. പ്രാതല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ എന്നുണ്ട്. ബാംഗ്ലൂർ പോലുട്ടെ വ്യവസായശാലകളിൽ കുഞ്ഞിന് ഒരു ഗ്ലാസ് പാൽ കൊടുത്ത് സ്കൂളിൽ വിടുന്ന മാതാപിതാക്കൾ പെരുകിവരുന്നതായി കാണുന്നു. പണ്ടേ ഇങ്ങനെയൊക്കെയായിരിക്കും, അനുഭവം കൊണ്ട് ഇപ്പോൾ ശ്രദ്ധയിൽ പെട്ടു എന്നേ ഉള്ളൂ. ഒരു പത്തുമണിയോടെ ഒരു പിടി കശുവണ്ടി, ഈന്തപ്പഴം, കാരറ്റ്, വെള്ളരിക്ക എന്നിവ വിരലിന്റെ വലിപ്പത്തില്‍ അരിഞ്ഞത്, കപ്പലണ്ടി മിഠായി, എള്ളുണ്ട, കാരറ്റ് ഹല്‍വ, ചീസ് സാന്‍ഡ്വിച്ച്, പഴങ്ങള്‍, അവല്‍ വിളയിച്ചത്, ഇവയില്‍ ഏതെങ്കിലും ഒന്നു നല്‍കാം.

ഉച്ചയൂണു ശ്രദ്ധയോടെ നൽകേണ്ടതാണ്. ആത്മികയ്ക്ക് അവളുടെ മിന്നമ്മയെ (വിജയ എന്നാണു പേര്) കിട്ടിയത് ഒരു ഭാഗ്യമെന്നു കരുതുന്നു, മഞ്ജുവിനെക്കാൾ നന്നായിട്ട് ഭക്ഷണം കൊടുക്കാൻ അറിയുന്ന പാലക്കാടുകാരിയാണു മിന്നമ്മ. ഉച്ചഭക്ഷണത്തില്‍ നിര്‍ബന്ധമായും പച്ചക്കറി ഉള്‍പ്പെടുത്തണം എന്നൊക്കെയാണാഗ്രഹം എങ്കിലും അതു പറയാൻ പറ്റാറില്ല. പരിപ്പോ പയറോ ചേര്‍ന്ന ഒരു കറിയൊക്കെ മിന്നമ്മ ശ്രദ്ധയോടെ കൊടുക്കാറുണ്ട്. കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നിറഞ്ഞതാണു പയര്‍ പരിപ്പു വര്‍ഗങ്ങള്‍.

ഒരു ദിവസം ആവശ്യമായ ഭക്ഷണം

. അരി, ഗോതമ്പ്, ചോളം, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ (ഊര്‍ജം പകരുന്നു)… 270 ഗ്രാം
. പയര്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ (വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു)… 60 ഗ്രാം
. പാലും മോര്, തൈര്, പനീര്‍ തുടങ്ങിയ പാലുല്പന്നങ്ങളും (പ്രോട്ടീന്‍, കാല്‍സ്യം, ബി വൈറ്റമിന്‍ എന്നിവ നല്‍കുന്നു.)… 500 മില്ലി
. കാരറ്റ്, ഉരുളക്കിഴങ്ങ്, കപ്പ, ചേന, സവാള തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ (അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍ എ. കാല്‍സ്യം)… 100 ഗ്രാം
. ചീര, മുരിങ്ങയില, ലെറ്റൂസ് തുടങ്ങിയ ഇലക്കറികള്‍ (കാല്‍സ്യം, ഇരുമ്പ്, വൈറ്റമിന്‍ എ, ബി, സി, ഫോളിക് ആസിഡ് എന്നിവ നിറഞ്ഞത്)… 100 ഗ്രാം
. ബീന്‍സ്, കായ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികള്‍ (വൈറ്റമിന്‍ സി, മറ്റു ധാതുക്കള്‍, നാര്)… 100 ഗ്രാം
. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം പോലുള്ള പഴങ്ങള്‍ (പ്രധാനമായും വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, നാര് എന്നിവ അടങ്ങിയിട്ടുണ്ട്)… 100 ഗ്രാം
. പഞ്ചസാര, തേന്‍, ശര്‍ക്കര തുടങ്ങിയ മധുരങ്ങള്‍ (രുചി കൂട്ടുന്നതിനൊപ്പം ഊര്‍ജം നല്‍കുന്നു. ശര്‍ക്കരയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്)… ആറു ചെറിയ സ്പൂണ്‍
. നെയ്യ്, എണ്ണ, വെണ്ണ തുടങ്ങിയ കൊഴുപ്പ് (വളരെയധികം ഊര്‍ജം പ്രദാനം ചെയ്യുന്നു)… അഞ്ചു ചെറിയ സ്പൂണ്‍

മാംസാഹാരം കഴിക്കുന്നവര്‍ പയര്‍ വര്‍ഗങ്ങളുടെ അളവു പകുതിയാക്കി, അതിനു പകരം ഇറച്ചിയോ മീനോ കഴിക്കാം. അതായത് 30 ഗ്രാം പയര്‍ വര്‍ഗം മാറ്റി അതിനു പകരം 30 ഗ്രാം മാംസാഹാരം ഉള്‍പ്പെടുത്തണം.

സ്കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണം വേണം. വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെങ്കിലും ഒരു വിഭവം ഒാരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഒാരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം.

വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യമാണ് ഏറ്റവും എളുപ്പം ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം എന്നുമുണ്ട്. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്.

എട്ടു മുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളില്‍ ശര്‍ക്കര ചേര്‍ന്ന അടയോ റാഗി ശര്‍ക്കര ചേര്‍ത്തു കുറുക്കിയതോ ഒക്കെ നല്‍കാം.

ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്ക്കു കൊടുത്തുവിടരുത്. പയറുവര്‍ഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തില്‍ ഉറപ്പായും വേണം. അല്‍പം തൈര് നല്‍കുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികള്‍ ചോറിനൊപ്പം വയ്ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നല്‍കണം.

എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിള്‍ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്റ്റഫ് ചെയ്ത ചപ്പാത്തി എന്നിവയൊക്കെ നല്‍കാം. നൂഡില്‍സ് കഴിവതും ഒഴിവാക്കണം. അഥവാ നല്‍കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേര്‍ത്തോ പോഷകപൂര്‍ണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയന്‍ കുട്ടികള്‍ക്ക് ഇടയ്ക്ക് തൈരുസാദം നല്‍കാം.

ഇതുവേണ്ട
1. കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).
2. ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്സും അനാവശ്യമായ മധുരവും ചേര്‍ന്നത്)
3. പറോട്ട, പഫ്സ്, ബിസ്കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)
4. ബര്‍ഗര്‍, പീറ്റ്സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)
5. പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്സുകള്‍ (പ്രിസര്‍വേറ്റീവ്സ് ചേര്‍ന്നത്)

കുട്ടികളോടു സംസാരിക്കുമ്പോള്‍ മാതാപിതാക്കളുടെ അമിത ആശങ്ക പലപ്പോഴും കുട്ടിയെയും മാനസികസമ്മര്‍ദത്തിലാക്കും. കുട്ടികളെ സ്നേഹിക്കണം. പക്ഷേ നിങ്ങളുടെ സ്നേഹം അവര്‍ക്ക് ഭാരമാകരുത്.

ചോദ്യം ചെയ്യല്‍ വേണ്ട
കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ല. സ്നേഹപൂർവ്വമുള്ള നിങ്ങളുടെ പെരുമാറ്റം അവർ ഏറെ ശ്രദ്ധിക്കുന്നുണ്ട്. കടുപ്പിച്ചുള്ള നിങ്ങളുടെ ഒരു നോട്ടം മതി അവരെ സങ്കടപ്പെടുത്തുവാൻ. അതേ സമയം കുഞ്ഞിനെ ഒരു കുറ്റവാളിയെപോലെ കണ്ട് എന്നും തല്ലുകയും പേടിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ നോട്ടവും തല്ലും ഒക്കെ ഒരു സ്വൈര്യംകെടുത്തലായി അവർക്ക് തോന്നുമെന്നേ ഉള്ളൂ.

കേള്‍ക്കൂ; വിധിയെഴുതുംമുമ്പ്
കുട്ടി ഒരു കാര്യം പറയുമ്പോള്‍, കേട്ട ഉടനേ വിധിയെഴുതരുത്. പറ്റില്ല എന്നാണ് മറുപടി നല്‍കേണ്ടതെങ്കിലും ആദ്യം കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം. സംസാരിച്ചു തുടങ്ങുമ്പോഴേ പറ്റില്ല എന്നു പറഞ്ഞാല്‍ കുട്ടിക്ക് അകല്‍ച്ചതോന്നാം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകരുത്.

കളിയില്‍ അല്‍പം കാര്യം
കളിക്കാന്‍ മാത്രമുള്ളതല്ല കളിപ്പാട്ടം. കുട്ടിയുടെ ബഹുമുഖ വളര്‍ച്ചയ്ക്ക് കളിപ്പാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ജോലിത്തിരക്കില്‍ കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കളിപ്പാട്ടം നല്‍കുമ്പോള്‍ ഓര്‍ക്കുക, പുസ്തകങ്ങള്‍ക്കൊപ്പം സ്ഥാനമുണ്ട് കളിപ്പാട്ടത്തിന് എന്നതാണു സത്യം. കളിപ്പാട്ടം രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ശിശു മനോരോഗ വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നോര്‍ക്കുക.

പ്രായത്തിന് അനുസരിച്ച് വേണം കളിപ്പാട്ടങ്ങളുടെ സ്വഭാവം. വിലയല്ല, ഈ കളിപ്പാട്ടം കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കണം. കുരുന്നുപ്രായത്തില്‍ കിലുക്കാംപെട്ടിയാണ് നല്ലത്. ശബ്ദവും നിറവും ചലനത്തെ സഹായിക്കുന്നു. ശബ്ദവും ശാരീരിക ചലനവുമായി നേരിട്ട് ബന്ധമുണ്ട്.

ഒരു വയസു മുതല്‍ രണ്ടു വയസു വരെ ഉന്തു വണ്ടികളാണ് നല്ലത്. ശബ്ദം കേള്‍ക്കാന്‍ വേണ്ടി തള്ളാനും അതുവഴി നടക്കാനും ഇത് പ്രേരണ നല്‍കും. രണ്ടിനും മൂന്നിനും വയസിനിടയില്‍ നിറങ്ങള്‍ക്കാണ് പ്രധാനം. പല നിറത്തിലുള്ള പന്തുകള്‍, പാവകള്‍ ഇക്കാലത്ത് നല്‍കണം. ശരീരത്തിന് മുറിവേല്‍ക്കാത്ത മൃദുവായ കളിക്കോപ്പുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

അഞ്ചു വയസു വരെ പാവകള്‍, കാറുകള്‍ പോലുള്ളവ കളിക്കാന്‍ ഉപയോഗിക്കാം. പിന്നീട് സൈക്കിളും വീടിനു പുറത്തെ കളികളും കുട്ടികളുടെ ലോകത്ത് എത്തുന്നു. ആടുന്ന മരക്കുതിര, ഊഞ്ഞാലുകള്‍ തുടങ്ങിയവ ഈ കാലയളില്‍ ആനന്ദം പകരും.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവ തോക്കു പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. തോക്ക് നല്ലതാണ് രസകരമാണ്. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന ഗുണപാഠം ഇത്തരുണത്തില്‍ നല്‍കുക. തോക്കുപയോഗിച്ച് സമപ്രായക്കാരെയോ നമ്മളെ തന്നെയോ വെടിവെയ്ക്കാനും മറ്റുമുള്ള നിർദ്ദേശങ്ങൾ കുഞ്ഞിനു നൽകാനേ പാടില്ല. ഇങ്ങനെ പറയാൻ ഏറെ കാര്യങ്ങൾ ഉണ്ട്. ഇന്നിത് ഇവിടെ നിർത്തുന്നു.

മനോരമയിൽ കൂടുതൽ വിവരങ്ങൾ…

ലാൽബാഗ്

Lal Bagh bangalore, ലാൽബാഗ് ബാംഗ്ലൂർ

ലാൽബാഗ് ആഗസ്റ്റ് 15 ലേക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. പൂക്കളുടെയും ചെടികളുടെയും വര്‍ണക്കാഴ്ചകളുമായി ലാല്‍ബാഗ് ഉദ്യാനം അണിഞ്ഞൊരുങ്ങുകയാണിപ്പോൾ. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം. ബാംഗ്ലൂരിലെ മുഴുവന്‍ പക്ഷിക്കുഞ്ഞുങ്ങളും പുമ്പാറ്റകളും തേനീച്ചകളും എത്തിച്ചേരുന്ന ഒരിടമാണ് ലാല്‍ ബാഗ് എന്നു പറയാം 🙂 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വസന്തോത്സവത്തിലാണ് ലാല്‍ബാഗ് ഏറെ മനോഹരമായി അണിഞ്ഞൊരുങ്ങുന്നത്. കാഴ്ചകളുടെ സമൃദ്ധി കണ്ടറിയാനാവുന്ന സമയമാണത്; ജനനിബിഡവും

240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ്‌ ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ നടക്കാറുണ്ട്. പ്രത്യേകിച്ചും റിപ്പബ്ലിക്ക് ദിവസം (ജനുവരി 26) നടക്കുന്ന പുഷ്പ പ്രദർശനം വളരെ ശ്രദ്ധയാകർഷിക്കുന്നു. ലാൽ ബാഗിന്റെ അക്ഷാംശം (Latitude): 12% 8´N -ഉം രേഖാംശം (Longitude): 77% 37´E -ഉം ആണ്.

ലാൽ ബാഗ് ഒറ്റനോട്ടത്തിൽ…

01) ഫ്ലോറൽ ക്ലോക്ക് (Floral Clock)
02) മഹാരാജാ പ്രതിമ (Maharaja Statue)
03) കൃത്രിമപ്പൊയ്ക (Aquarium)
04) ബാൻഡ് സ്റ്റാന്റ് (Band stand)
05) റോസാപ്പൂ തോട്ടം (Rose Garden)
06) തടാകം (Lake)
07) നിരീക്ഷണ കേന്ദ്രം (Watch Tower)
08) സിൽക് കോട്ടൺ മരം (Silk Cotton Tree)
09) മരത്തിന്റെ അസ്ഥിപഞ്ജരം (Tree Fossil)
10) താമര പൊയ്ക (Lotus pond)
11) കണ്ണാടി മാളിക (Glass House)
12) പ്രാവു മഞ്ചം (Dovecote)
13) പ്രദേശവിവരകേന്ദ്രം (Farm Information Unit)
14) ബോൺസായി മരത്തോട്ടം (Bonsai Garden)
15) കെമ്പഗൗഡ ഗോപുരം (Kempegowda Tower)
16) ടോപ്പിയറി തോട്ടം (Topiary Garden – ചെടികളും വേലികളും ആലങ്കാരികമായി വെട്ടിയൊതുക്കി വെച്ച സ്ഥലം)
17) ജപ്പാനീസ് പൂന്തോട്ടം (Japanese Garden)
18) അധികാരി/നിര്‍ദ്ദേശകരുടെ ഓഫീസ് (Directorate)

പഴയ ചില ചിത്രങ്ങൾ കാണുക

01) ഫ്ലോറൽ ക്ലോക്ക് (Floral Clock)
1) സെറ്റ് ഒന്ന്
2) സെറ്റ് രണ്ട്

പ്രണയോത്സവം

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage പ്രണയം ഹൃദ്യമായൊരു അനുഭൂതിയാണ്. ജീവിതത്തിൽ വന്നുചേരുന്ന, അല്ലെങ്കിൽ പലസമയങ്ങളിലായി കാലം അവിടേക്കു കൊണ്ടുവരുന്ന മനോഹാരിതകൾ പലതാണു നമുക്ക്. അതാതുകാലത്ത് അവയോരോന്നും നമ്മുടെ ചിന്തകളെ പൂവണിയിക്കുന്നു.  പ്രണയവും അതിലൊന്നാണ്. പ്രണയത്തെ ആഘോഷമാക്കുന്നവരുണ്ട്, അനുഭൂതിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിനീന്തുന്നവരുണ്ട്, പ്രണയത്തെ വില്പനച്ചരക്കാക്കി മാറ്റി ലാഭം കൊയ്യുന്നവരുണ്ട്, ഉണങ്ങാത്ത മുറിവായി പ്രണയദിനങ്ങൾ തന്നെ നൊമ്പരപ്പെടുത്തുന്നവരുണ്ട്… പ്രണയിതാക്കൾ അങ്ങനെ ഏറെയാണ്. ഇക്കൂട്ടരിൽ ഒട്ടേറെപ്പേരെ എനിക്കു പരിചയവും ഉണ്ട്!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

രത്നച്ചുരുക്കം
8 -ആം ക്ലാസു മുതൽ പ്രേമം തുടങ്ങി.
14 പേരെ അറിഞ്ഞു പ്രേമിച്ചു… 😻
7 പേർ ഇങ്ങോട്ട് പ്രേമിക്കാൻ വന്നിട്ട് ഞാനായിട്ട് ഒഴിവാക്കി. ഇതിൽ ഒരാൾ ഒരു ബുദ്ധമതക്കാരി 🤡
ആദ്യകാലത്തെ 5 പേരോട് വൺവേ ലൈൻ – അങ്ങോട്ടു മാത്രം.
വേറൊരു കുട്ടി നിഷ്കു ആയിപ്പോയി…
അല്പം വൈകിയാ പറഞ്ഞത്…
ഞാൻ മഞ്ജുവിന്റെ വീട്ടുകാർക്ക് വാക്കു കൊടുത്തുപോയിരുന്നു… 🤓
3 പെണ്ണുകാണൽ ചടങ്ങുകകൾ 😈
കെട്ടിയത് ഒരാളെ 👍🏻ഇതിൽ 4 പേർ ഇന്നും എവിടെ ഉണ്ടെന്നറിയില്ല, ഒരുത്തി മരിച്ചും പോയി… 😭മഞ്ജുവിനെ കൂടാതെ ഞാൻ മൂന്നുപേരെ പെണ്ണു കണ്ടിരുന്നു. 😛
കല്യാണത്തെക്കുറിച്ച് സ്വപ്നം പോലും കാണാത്ത സമയത്ത് കൂട്ടുകാർ കെട്ടാനായി പറഞ്ഞത് രണ്ടുപേർ. ഇവരെക്കുറിച്ച് മെലേ പറഞ്ഞിട്ടില്ല. 😛
ഒരാളെ കൂട്ടുകാരി കാണിച്ചു തന്നതാ.. ഓൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. 🤠
വേറൊരുത്തിടേ ജാതകം ചേരുന്നില്ലാന്ന് അവളുടെ അച്ഛൻ പറഞ്ഞു… 😯
മറ്റൊരു പെണ്ണിനെ അമ്മയ്ക്ക് പിടിച്ചില്ല…😇മഞ്ജുവിനെ കണ്ടതും അമ്മയും അനിയത്തിയുമായിരുന്നു. അവർക്ക് പിടിച്ചപ്പോ ഒരോണത്തിനു ഞാൻ പോയി കണ്ടു…
ഞാനും ഓക്കെ പറഞ്ഞു,.. 👫 

അടുത്ത പരിപാടി ഈ മൈര് ജാതകം നോക്കലായിരുന്നു. വീടിനു മുമ്പിൽ തന്നെ ഒരു ജ്യോത്സര്യുണ്ട്, ഓൻ പറഞ്ഞു പൊരുത്തം ചേരൂല്ല 3.5 പൊരുത്തമേ ഉള്ളൂന്ന് 🙈

മഞ്ജൂന്റെ വീട്ടുകാരും പോയി നോക്കി… ചേരുന്നില്ല. അവിടേം പൊരുത്തം 3.5..🙊
പിന്നെ രണ്ടു വീട്ടുകാരും പയ്യന്നൂരു പോയി നോക്കി.. അവിടേം ഇതന്നെ അവസ്ഥ… 🙉

എനക്കെന്ത് ജാതകം!! ഞാൻ പറഞ്ഞു നിങ്ങൾ തീരുമാനിച്ചോ, എനക്കിതൊന്നും ബാധകമല്ല എന്ന്… 🐒
ഒക്കെ കേട്ടപ്പോൾ അവരും ഓക്കെ ആയി… അതാ ഇപ്പം ഇവളെ ഔദ്യോഗികമായി തന്നെ പ്രേമിക്കാൻ പറ്റിയത് 🌸🌸🌸

മനോഹരമായൊരു പ്രണയകാലം എനിക്കുമുണ്ടായിരുന്നു. കുഞ്ഞുന്നാളിൽ എട്ടാം ക്ലാസ്സിൽ വെച്ചാണ് എന്റെയുള്ളിൽ ആദ്യാനുരാഗം ഉരുവം പ്രാപിച്ചത്. അന്നുപക്ഷേ, ബാലപാഠങ്ങൾ പോലും അറിയാതെ സ്വപനലോകത്ത് കിനാവെട്ടത്തുള്ള അലഞ്ഞുതിരിയലായിരുന്നു മുഖ്യം! ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു അന്നൊക്കെ. അവളുടെ ശ്രദ്ധതിരിക്കാനുള്ള തത്രപ്പാടുകൾ ഏറെയായിരുന്നു. ഒന്നുമല്ലാത്ത, ഒന്നിനുമല്ലാത്ത ആ പ്രണയകാലം, ആദ്യാനുരാഗം ഏറെ സുരഭിലമായിരുന്നു എന്നിപ്പോൾ തോന്നുന്നു.

വർഷങ്ങൾ ഇഴഞ്ഞുനീങ്ങുമ്പോൾ പ്രണയസങ്കല്പങ്ങൾക്കും മാറ്റങ്ങൾ വന്നു. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും അന്ന്, ഇന്നു കാണുന്ന ടീവിയോ വമ്പിച്ച സിനിമകളോ ഒന്നുമുണ്ടായിരുന്നില്ല. റേഡിയോയിലൂടെ കേൾക്കുന്ന മധുരതരമായ പ്രണയഗീതങ്ങൾ മാത്രമായിരുന്നു കുഞ്ഞുമനസ്സുകളിലെ സങ്കല്പലോകത്ത് നിറഞ്ഞാടിയിരുന്നത്. അതിനനുസരിച്ച് ആടിത്തിമിർക്കാനൊരു മനസ്സുണ്ടായിരുന്നു എന്നത് ഏറെ ധന്യമായി തോന്നുന്നു.

പത്താം ക്ലാസ്സുകഴിയുമ്പോഴേക്കും എന്റെ പ്രണയസഖികളുടെ എണ്ണം അഞ്ചായിരുന്നു. ആ അവസാനകാലത്ത്, ഒരുകുട്ടിക്കുമാത്രം തിരിച്ചെന്നോടും പ്രണയമുള്ളതായി തോന്നുകയുണ്ടായി. അവളുടെ പാൽപുഞ്ചിരി ഏറെ ഹൃദ്യമായി തന്നെ ഇന്നും ഹൃദയത്തിനുള്ളിലെവിടെയോ ഉണ്ട്.  ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ പറയുമ്പോളുള്ള പുഞ്ചിരിയും, ടീച്ചറുടെ അടികൾ കൊണ്ടു ഞാൻ പുളയുമ്പോളുള്ള വേവലാതിയും എന്നും കാണാമായിരുന്നു! ഇവളെ പറ്റി മുമ്പൊരിക്കൽ ഇവിടെ എഴുതിയിരുന്നതു വായിക്കുക. ഈ അഞ്ചുപേരേടും ഇതേ പറ്റി ഒരക്ഷരം ഉരിയാടാതെയായിരുന്നു അന്നത്തെ സ്കൂൾ ജീവിതം അവസാനിച്ചത്! ഇന്ന്, ഈ നിലയിൽ ഒരു കുഞ്ഞിന്റെ അച്ഛനായി താരാട്ടുപടുമ്പോൾ പഴയ അഞ്ചു പ്രണയിനിമാരും ഒരു മിസ്‌ഡ്‌കോൾ ദൂരത്തിൽ പ്രണയാതുരരായി ഇരിപ്പുണ്ട് എന്നതാണേറെ സുന്ദരമായ വസ്തുത! അവരുടെ പ്രാർത്ഥനകളിൽ ഞാൻ ഒരുപക്ഷേ ഇപ്പോഴും ഞാൻ നിറഞ്ഞുനിൽപ്പുണ്ടാവും…

പ്രിഡിഗ്രിക്കാലം… പ്രണയമരം പൂത്തുലഞ്ഞ സമയമായിരുന്നു ആ രണ്ടുവർഷം. കൂടെപ്പഠിച്ച നസ്രാണിക്കുട്ടിയായിരുന്നു അവിടുത്തെ ആദ്യപ്രണയിനി. അവൾക്കു മുമ്പിൽ ഒരു മോഡലായി മാറാൻ ഞാൻ അണിഞ്ഞൊരുങ്ങിയ കാലം. പഠനത്തിൽ ഒന്നുമല്ലാതിരുന്ന ഞാൻ അവളോടൊപ്പം എത്താനായി രാത്രികാലങ്ങളിൽ ഉറക്കിളച്ചിരുന്നു പഠിച്ചകാലം. പരസ്പരം ഇഷ്ടത്തോടെയുള്ള, മൗനാനുരാഗം പൂത്തുലഞ്ഞ് ആദ്യവർഷം കഴിയുന്നു. ഒന്നാം വർഷത്തെ മാർക്കിൽ കൂടെ എഴുതിയവരിൽ എല്ലാവിഷയങ്ങൾക്കും ജയിച്ചതും ഏറ്റവും കൂടുതൽ മാർക്കുവാങ്ങിച്ചതും ഞാനായി മാറി.

ഈ സമയത്താണ് ഇതേ കുട്ടിയുടെ കൂട്ടുകാരിപ്പെണ്ണ് ഒരു കുഞ്ഞു റോസാപൂവുമായി എന്നെ സമീപിച്ച് അതുതന്ന് വിഷ് ചെയ്തത്. അവളായിരുന്നു അന്നത്തെ രണ്ടാമത്തെ പ്രണയിനി. ആദ്യത്തെകുട്ടി മൗനിയായിരുന്നു – പ്രണയിച്ചപ്പോൾ ഇവളാണ് ആദ്യമായി ലൗലെറ്റർ എഴുതി, എഴുത്തിന്റെ രമ്യമനോഹര ഹർമ്യത്തിലേക്ക് എന്നെ കൈപിടിച്ചു നടത്തിയത് ഇവളായിരുന്നു… ഇന്ന് ഞാനെഴുതിയാൽ നാളെ അവളെഴുതും, A4 സൈസിലുള്ള മൂന്നു പേപ്പറൂകളെങ്കിലും മിനിമം കാണണം… ഇതായിരുന്നു ഞങ്ങളുടെ ദിവസങ്ങൾ. ഈസമയത്ത് ആദ്യത്തെ കുട്ടിക്കുവേണ്ടി പഠിച്ചുയരാനും ശ്രമിക്കേണ്ടതുണ്ട്. രണ്ടാമത്തെ കുട്ടിയുടെ കാര്യം വീട്ടുകാരും നാട്ടുകാരും അറിഞ്ഞതായിരുന്നു. ആക്സിഡന്റിനു മുമ്പ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായത് ആ പ്രിഡിഗ്രിക്കാലം രണ്ടാം വർഷമായിരുന്നു. അവിടേ രണ്ടാമത്തവൾ ഉച്ചയ്ക്കു കഴിക്കാൻ ഭക്ഷണവുമായി വന്നൊരു കഥയുണ്ട്. മനോഹരമായിരുന്നു ആ പ്രണയകാലം. ഈ രണ്ടുപേരും ഇന്നും അദൃശ്യതിയിലെവിടെയോ ജീവിക്കുന്നുണ്ട്. ഒരു കോണ്ടാക്റ്റുമില്ല. എം എയ്ക്കു പഠിക്കുമ്പോളാണെന്നു തോന്നുന്നു, ഇതിലെ ആദ്യപ്രണയിനിയെ വിവാഹിതയായി ഒരിക്കൽ ഒടയഞ്ചാലിൽ വെച്ചു കണ്ടിരുന്നു. ഇത്രയുമായിരുന്നു ആ പ്രണയകാലം; എങ്കിൽകൂടി ഹൃദ്യമായിരുന്നു അക്കാലം!

ഡിഗ്രി… പ്രണയത്തിന്റെ മാസ്മരികലോകം ഹൃദയത്തിലുള്ള എനിക്ക് ഒരാളെ കണ്ടെത്തുക വല്യ ആനക്കാര്യമായിരുന്നില്ല. അന്നു പക്ഷേ, തലയിലേക്ക് ഇരച്ചു കയറിയത് രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയം ചെറുപ്പം മുതലേ ഉണ്ട്… ബാലസംഘത്തിന്റെ സെക്രട്ടറിയൊക്കെയായി കുഞ്ഞുന്നാൾ മുതലേ രാഷ്ട്രീയക്കാരുടെ കയ്യിൽ ഞാനുണ്ടായിരുന്നു. ഈ സമയത്ത് 18 വയസ് ആവുന്നതിന് ഒരു വർഷം മുമ്പേ തന്നെ പാർട്ടിയുടെ മെമ്പർഷിപ്പ് കിട്ടേണ്ടവൻ എന്ന രീതിയിൽ ഒരു പകുതിമെമ്പറായി മാറ്റപ്പെട്ടിരുന്നു. 18 ആം വയസ്സിൽ മെമ്പറുമായി മാറി. അക്കാലത്ത് അറിവിന്റെ അത്ഭുതലോകം കാട്ടിത്തരാൻ SFI യുടെ പഠനക്യാമ്പുകൾ ഉപകരിച്ചിരുന്നു. കോളേജുകൾ, സ്കൂളുകൾ, പഠനക്യാമ്പുകൾ, സാഹിത്യസെമിനാറുകൾ ഇവയ്ക്കിടയിലൂടെയുള്ള നടത്തമായിരുന്നു പ്രധാനം.

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

ഒരു സഖാവ് പ്രണയിനിയായി വന്നു. നല്ലൊരു സുഹൃത്ത് എന്ന നിലയിലായിരുന്നു വെയ്പ്… സൗഹൃദം എന്നതാണ് കലാബോധത്തെ പുഷ്ടിപ്പെടുത്തുന്ന ഉപാധികളിൽ ഒന്നെന്നു കണ്ടെത്തിയ കാലമായിരുന്നു അത്. അവളുടെ കവിതാലാപന ശൈലി, പ്രാസംഗിക കൗശലം എന്ന നിലയിലെ മികവ്, അതിനായുള്ള ചടുലപ്രവർത്തനങ്ങൾ, തീവ്രമായ വാഗ്ചാദുരി ഒക്കെ അനുഭവിച്ചറിഞ്ഞ നാളുകൾ… സാഹിത്യസെമിനാറിലെ കഥ പറച്ചിൽ കേട്ട മറ്റൊരു കഥാകാരി കൂടി പ്രണയലോകത്തേക്ക് കാലെടുത്തുവെച്ചത് അക്കാലത്തു തന്നെ. രണ്ടുപ്രണയിനിമാരെ പരിചയപ്പെടുത്തുക അവർക്കിടയിലൂടെ നടക്കുക, അവരുടെ പരിഭവങ്ങളിൽ നിന്നും പാഠം പഠിക്കുക, പെണ്ണിന്റെ മനസ്സിനെ അറിയുക എന്നതൊക്കെ കനിഞ്ഞരുളിയ കാലമായിരുന്നു അത്. രണ്ടുപേരും നല്ല കലാഹൃദയമുള്ളവർ.. ഒരാൾക്ക് രാഷ്ട്രപതിയിൽ നിന്നുവരെ അവാർഡുലഭിച്ചതായിരുന്നു. പരസ്പരമുള്ള എഴുത്തുകളിൽ സാഹിത്യാഭിരുചി കൂടി കടന്നുവന്ന് ഗംഭീരമായ കാലമാണത്.

ഇതിലൊരാൾ എന്നോ മരണത്തെ പുൽകി വിടപറഞ്ഞു പോയി! 🙁 അന്നുവരെ അവൾ പ്രിയസഖിയായി ഒരു വിളിപ്പുറത്തുണ്ടായിരുന്നു. മറ്റവൾ ഇന്നും അവളേപ്പോലെ തന്നെ അദൃശ്യതയിൽ എവിടെയോ ഉണ്ട്! ഒരുപക്ഷേ, ഒരു കണ്ടെത്തലിനു സാധ്യതയുണ്ട്.

മാസ്റ്റർ ബിരുധം തുടക്കത്തിലും ഇവർ രണ്ടുപേരും സജീവരായിരുന്നു. രണ്ടുപേരുടേയും കല്യാണം ആ സമയത്ത് കഴിഞ്ഞു, തുടർന്ന് ഒരാൾ എന്നേയ്ക്കുമായും മറ്റൊരാൾ വർഷങ്ങളുടെ നീണ്ട വിടവിലേക്കും അദൃശ്യരായി. സുന്ദരിയായ മറ്റൊരു കുട്ടി പ്രിയ സഖിയായി കൂട്ടത്തിലെത്തി.നിറം സിനിമയിറങ്ങിയത് അക്കാലത്തെന്നോ ആണ്. അതിലെ കഥാപാത്രങ്ങളെ പോലെ ഒരിക്കൽ തുടങ്ങി അതിലെ കഥാബിന്ദുപോലെ തുടർന്ന പ്രണയകാലമായിരുന്നു അത്. രണ്ടുവർഷം അതു നിറഞ്ഞാടി!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

പിന്നീട്, അവളേയും ഭംഗിയായി തന്നെ വിവാഹം കഴിച്ചു വിട്ടു. ആദ്യ കുഞ്ഞായപ്പോൾ ഒരിക്കൽ കാണാനായി പോവുകയും ചെയ്തിരിന്നു. പിന്നീട് അവളും എങ്ങോ പോയി മറഞ്ഞു! കാലം മുന്നോട്ടു നീങ്ങിന്നു, പ്രണയകാലത്തിനു വൈവിധ്യങ്ങൾ വരുന്നു നിറമാലകളേറെയാവുന്നു. മറ്റൊരു സഖിയോട് മധുരമായ ഭാഷയിൽ ആദ്യമായി പ്രണയകാര്യം ചോദിക്കുന്നു. അവളുടെ സമ്മതം, ഇഷ്ടം, ബഹുമാനം ഒക്കെ ഹൃദ്യമായ ഓർമ്മയായി നിൽക്കുമ്പോളും പഴയ എഴുത്തുകൾ നിരന്തരം കൈമാറാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. രണ്ട്വർഷത്തിലധികം അതു നീണ്ടുനിന്നു.

വിവാഹസമയമായപ്പോൾ കടുത്ത വിഷമം തോന്നിയ ആദ്യത്തെ പ്രണയമായിരുന്നു അത്. അന്നെനിക്ക് ജോലിയില്ല, നല്ല പ്രായവും അല്ല! പക്ഷേ, കാത്തിരിക്കാൻ അവൾക്കു വഴികളുമില്ല. ഒളിച്ചോടാൻ താല്പര്യമുണ്ടെങ്കിലും മാർഗങ്ങൾ ഒന്നുമില്ലാതെ വലഞ്ഞ കാലം!! കല്യാണത്തിനു പോലും പോവാതെ മാറി നിന്ന് വിഷമിച്ച ആദ്യപ്രണയം ഇതായിരുന്നു! തുടർന്നും ഹൃദ്യമായ ഉൾവിളിയായി അവൾ കൂടെ നിന്നു, ഇന്നുമുണ്ട്…

തുടർന്നു രണ്ടുപേർ പ്രണയാഭ്യർത്ഥനയുമായി എത്തിയെങ്കിലും മുൻ പ്രണയത്തിന്റെ കാര്യം പറഞ്ഞവരെ പിന്തിരിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, അതൊക്കെ ഉൾക്കൊണ്ടുകൊണ്ടും പ്രണയിക്കാൻ അവർ തയ്യാറായപ്പോൾ നല്ല കൂട്ടുകാരനായി ഞാനുണ്ടാവുമെന്നു വാക്കു കൊടുക്കേണ്ടി വന്നു. ഇന്നും നല്ല കൂട്ടുകാരനായി നിൽക്കുന്നു. ഒരു വിളിപ്പുറത്ത് അവരിപ്പോഴും ഉണ്ട്!

ജോലികൾ പലതു ചെയ്തു, സ്ഥലങ്ങൾ പലതു മാറി, ഹൈദ്രാബാദും കോട്ടയവും ബാംഗ്ലൂരുമായി… കുറേ കുട്ടികൾ തമാശയ്ക്ക് കളിയാക്കിയ മറ്റൊരു സുന്ദരി ഇക്കാലത്തൊക്കെ പുറകിൽ തന്നെയുണ്ടായിരുന്നു. ഓർക്കുട്ടിന്റെ കാലമായിരുന്നു അത്. ഇവളെ പറ്റി ഒരിക്കൽ ചായില്യത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. പ്രേമിക്കാനൊന്നും നിൽക്കാതെ ഒഴിഞ്ഞു മാറീ നിൽക്കാനായിരുന്നു എന്റെ ശ്രമം മുഴുവൻ. ഈ കുട്ടിയെ വിളിച്ചുപദേശിച്ചവരിൽ ഓഫീസിലെ കൂട്ടുകാരികൾ വരെയുണ്ട്! ഇവളും പിന്നീട് വിവാഹിതയായി. എങ്കിലും ഇന്നും ഒരു വിളിപ്പുറത്തവളുണ്ട്. ഹൃദ്യമായ ഭാഷയിൽ രണ്ടാഴ്ച മുമ്പവൾ വിളിച്ചിരുന്നു.

ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നു പ്രണയവുമായി അപ്പോഴാണു മറ്റൊരു സുന്ദരി മുമ്പേക്കു വന്നത്. അവളുടെ ഭാഷയിൽ ഹൃദ്യമായ വികാരം ഏറെ ആകർഷിക്കപ്പെട്ടു. പ്രണയകാലം അവസാനിപ്പിക്കാൻ തുനിങ്ങിറങ്ങിയ സമയമായതിനാൽ തുറന്നു പറയാൻ പറ്റി. അവൾ പക്ഷേ, ആ ധൃതിയിൽ ഇക്കാര്യം വീട്ടുകാരെ അറിയിക്കാമെന്നും കാലത്തിന്റെ കല്പനപോലെ നമുക്കു വിവാഹിതരാവാമെന്നും പറഞ്ഞു. ഒളിച്ചോടാൻ വരെ റെഡിയായപ്പോൾ, അതിൽ നിന്നും സുന്ദരമായി പിന്തിരിപ്പിക്കാൻ കഴിഞ്ഞിരുന്നു. വീട്ടിൽ പറഞ്ഞപ്പോൾ അവളുടെ ഇഷ്ടത്തെ അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. അവളെ അങ്ങനെ വെച്ചോണ്ടിരിക്കുന്നതിലെ അപകടം മണത്ത വീട്ടുകാർ ആ ആഴ്ചതന്നെ ചെക്കനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു വിട്ടു. ഇവളുടെ പേരായിരുന്നു, ആക്സിഡന്റുകഴിഞ്ഞ് ഓർമ്മകളും സ്വബോധവുമില്ലാതിരുന്ന കാലത്ത് ഞാൻ ഭാര്യശ്രീയെയും അവളുടെ കസിൻസിനേയും വിളിച്ചിരുന്നത് എന്നു പിന്നീടറിഞ്ഞു. 🙂 അക്കാലത്ത് അവൾ നിത്യവും വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചിരുന്നത് ഞാനറിഞ്ഞതോ എന്താണെന്നറിയില്ല അവളുടെ പേരുകൾ എങ്ങനെയോ ഓർമ്മകളിൽ നിറഞ്ഞു നിന്നിരുന്നു!

അടുത്ത പ്രണയം തുടങ്ങിയത് അവളുടെ വിടപറയലിനു ശേഷമായിരുന്നു. മൂന്നോളം വർഷങ്ങളിൽ ഹൃദ്യമായ അനുഭൂതിയായി നിറഞ്ഞു നിന്നൊരു പ്രണയിനി! വിവാഹം കഴിക്കാൻ വേണ്ട കരുതലുകൾ എടുത്തുവെച്ചായിരുന്നു നീക്കങ്ങൾ! അവിടേയും വീട്ടുകാർ പ്രതിരോധവുമായി എത്തി. ഒളിച്ചോട്ടത്തെ നിരുത്സാഹപ്പെടുത്താൻ തന്നെയായിരുന്നു അന്നും മോഹം. അതുതന്നെ നടന്നു. അവർ കൃത്യമായി മറ്റൊരു വിവാഹം കഴിപ്പിച്ച് അവളെ പറഞ്ഞയച്ചു.

പ്രണയിനിമാർ ഇങ്ങനെയങ്ങു പോകുന്നു. ഭാര്യശ്രീയെ പെണ്ണു കണ്ടപ്പോൾ മറ്റൊരു കൂട്ടുകാരി അവളുടെ വീട്ടിൽ പോയി പറയുകയും വീട്ടുകാർ ഓക്കെ പറഞ്ഞു സമ്മതിക്കുകയും ചെയ്തൊരു കാര്യമുണ്ട്! പക്ഷേ, അതറിയും മുമ്പേ ഞാനിവർക്കു വാക്കു കൊടുത്തത് തെറ്റിക്കാനുള്ള മനോവിഷമം മൂലം ആ രഹസ്യപ്രണയിനിയെ ഒഴിവാക്കേണ്ടി വന്നു.

വിവാഹകാര്യവും ഇങ്ങനെ തന്നെ ഹൃദ്യമായിരുന്നു
കൂടെ വർക്ക് ചെയ്ത കൂട്ടുകാരി, അവളുടെ പ്രിയ തോഴിയെ ഒരിക്കൽ കെട്ടാനായി ഫോട്ടോസ് അടക്കം സകല ഡീറ്റൈൽസും തന്നിരുന്നു…
വേറൊരു തെക്കൻ സുഹൃത്തിന്റെ ആവശ്യപ്രകാരം ആ കൂട്ടുകാരൻ തന്നെ സംസാരിക്കുകയുണ്ടായി ഒരു പെണ്ണിനെ കാണിച്ചു തന്നിരുന്നു…
അന്നൊന്നും കല്യാണപ്രായമായി എന്നെനിക്കു തോന്നാത്തതിനാലും, ഇവരെയൊന്നും പരിചയം പോലും ഇല്ലാത്തതിനാലും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു.
കല്യാണപ്രായമായി എന്നു തോന്നിയപ്പോൾ ഞാൻ തന്നെ നോക്കിയ പെണ്ണ് വേറെന്തൊക്കെയോ കാര്യങ്ങളാൽ മാറ്റപ്പെട്ടു…
ചെറുപ്പത്തിൽ കൂടെ പഠിച്ച ഒരു സുഹൃത്ത് കാണിച്ചു തന്ന പെണ്ണിന് എന്നെ ഇഷ്ടമാവാതെ ഞാൻ പിന്തള്ളപ്പെട്ടിരുന്നു – ആ കഥ ഇവിടെ കൊടുത്തിരിക്കുന്നതു വായിക്കുക
പെണ്ണുകാണൽ ചടങ്ങു വേറെ രണ്ടെണ്ണം ഉണ്ട്… രണ്ടും നടന്നില്ല…

ഇന്നത്തെ ഭാര്യാശ്രീയെ അമ്മയും പെങ്ങളും കണ്ട് എനിക്കായി സെലെക്റ്റ് ചെയ്യുകയായിരുന്നു… അവരുടെ ഇഷ്ടം നടക്കട്ടേന്ന് വിചാരിച്ച് ഞാൻ മറുത്തൊന്നും പറയാതെ സമ്മതിക്കുകയായിരുന്നു. ഇവളെ കാണുന്ന സമയത്തു തന്നെ മറ്റൊരു കുട്ടിയെ കൂടി അവർ കണ്ടിരുന്നത്രേ!! അവളെപ്പറ്റിയൊന്നും അറിയുകയേ ഇല്ലായിരുന്നു!!

ആരെയെങ്കിലും വിട്ടുപോയോ എന്നറിയില്ല!!
ഉണ്ട് വിട്ടു പോയിട്ടുണ്ട്!
വിട്ടുപോയവർ തൽക്കാലം ക്ഷമിക്കുക.
ഇതിനിടയിലെ സെക്സും സ്റ്റണ്ടും കരച്ചിലും പറച്ചിലുമെല്ലാം നിങ്ങളുടെ ഭാവനയ്ക്കു വിടുന്നു. കാവ്യാത്മകമായ ഏതു ഭാവനയേയും അതേപടി സ്വീകരിക്കാൻ തയ്യാറാണ്. 🤓🤓
എന്റെ പ്രണയകാലമത്രയും ഏറെ കാവ്യാത്മകമായിരുന്നു… വിട്ടുപോയവർ ഒഴികെ (അഞ്ചുപേർ – ഇങ്ങോട്ടു പ്രണയിക്കാൻ വന്നവരെ ഇതിൽ കൂട്ടുന്നില്ല!) ബാക്കിയെല്ലാവരേയും ഞാനിന്നും പ്രണയിക്കുന്നു!! പ്രണയം ആജീവനാന്ത സുഖമുള്ള കാര്യം തന്നെയാവുന്നു! കലഹിക്കാനും പ്രണയിക്കാനുമായി ഗവണ്മെന്റ് സർട്ടിഫിക്കേറ്റുമായി ഒരാൾ മുന്നിലും പിന്നിലും സൈഡുകളിലുമായി കൂടെ തന്നെയുണ്ട്.

ആരു ഞാനാകണം

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/aaru-jhanaakanam.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ആരു ഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!

ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ
തൊട്ടുതലോടും തണുപ്പാവുക…

ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ
ചുണ്ടിലേക്കിറ്റുന്ന നീരാവുക…

ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ
കൂടെക്കരുത്തിന്റെ കൂട്ടാവുക…

വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ
യുള്ളം നിറയ്ക്കുന്ന മഴയാവുക…

വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു
പായ് വിരിയ്ക്കും തണൽ മരമാവുക..

മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ
വലയുന്ന കുഞ്ഞിന്നു കുടയാവുക…

വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന
തോണിയ്ക്കു ദിശതൻ വിളക്കാവുക…

ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന,
കരയും കുരുന്നിന്നു തായാവുക…

ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും ജീവ-
നൊന്നിന്നുയിർപ്പിന്റെ വരമാവുക…

വയറെരിഞ്ഞാകേ വലഞ്ഞോനൊരുത്തന്‍റെ
പശിമാറ്റുമുരിയരിച്ചോറാവുക…

അന്തിയ്ക്ക് കൂടണഞ്ഞീടുവാൻ മണ്ടുന്ന
പെണ്ണിന്റെ കൂടപ്പിറപ്പാവുക…

ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു
ചൂടിന്റെ രോമപ്പുതപ്പാവുക…

അറിവിന്റെ പാഠങ്ങളൊക്കേയുമരുളുന്ന
ഗുരു സമക്ഷം കൂപ്പുകയ്യാവുക…

നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ-
ത്താങ്ങുന്നൊരലിവിന്റെ നിഴലാവുക…

അച്ഛന്നുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
വളരാതെ’യൊരുനല്ല മകനാവുക!

ആരുഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!


രചന: ഡോ: കെ. സജി
ആലാപനം രാജേഷ്

കാട്ടുപൂവ്

[ca_audio url=”https://chayilyam.com/stories/poem/chitharitherikkunna.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

[ca_audio url=”https://chayilyam.com/stories/poem/chitharitherikkunna-male.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം

മഴവില്ല് പോലേ നീ… മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും

കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും
നിന്റെ ഈ വാർമുടി ചുരുളിലെത്താൻ

പൂജയ്ക്കെടക്കാത്ത പൂവായ ഞാനും
മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ

മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല
താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ

വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള
പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ

ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ വേണ്ടി
നിത്യവും നിൻ മുമ്പിൽ എത്തിടുമ്പോൾ

നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ
താനെ മറന്നൊന്നു നിന്നിടുന്നു

ഒന്നും പറയാതെ അറിയാതെ പോയിടുന്നു
ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
വ്യർത്ഥമായി പോകും എൻ ജീവിതം..

നീ നടക്കും വഴിയോരം എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ…

നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക്
ഇനിയുള്ള കാലം കാത്തിരിക്കാൻ

വരികൾ: വിനോദ് പൂവക്കോട്
ആലാപനം :പ്രവീൺ നീരജ്

ഗ്രാഫിക്സ് ഡിസൈനിങ്

free vector graphics editorsചുറ്റുവട്ടങ്ങിളിലായി പലതരത്തിലുള്ള ഡിസൈനുകൾ നമ്മൾ കണ്ടുവരുന്നുണ്ട്. നിത്യേന കാണുന്ന പത്രമാധ്യമങ്ങൾ, അവയുടെ ഓൺലൈൻ വേഷപ്പകർച്ചകൾ, പുസ്തകങ്ങള്‍, അവയുടെ മുഖചിത്രങ്ങൾ, ഉൾപ്പേജുകൾ, കല്യാണ ക്ഷണക്കത്തുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, പരസ്യ ബ്രോഷറുകള്‍, ബില്ലുകള്‍, ബാനറുകൾ, ബോര്‍ഡുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ പലതാണു മേഖലകൾ. ഇവിടെ രണ്ടുതരം രചനാവിരുതുകളെ പറ്റി പറയുന്നു. ഒന്ന് റാസ്റ്റർ എഡിറ്റിങ്, മറ്റൊന്ന് വെക്ടർ എഡിറ്റിങ്.  നല്ല ഗംഭീരമാർന്ന എഴുത്തുകൾ, കൃത്യമായ ചിത്രങ്ങൾ, ഇവ രണ്ടും ചേർത്തു യോജിപ്പിക്കാൻ പറ്റിയ ആശയങ്ങൾ എന്നിവ കൂടിച്ചേർന്ന സുന്ദരമായ കമ്മ്യൂണിക്കേഷന്‍ കലയാണു ഗ്രാഫിക് ഡിസൈനിങ് എന്ന സംഗതി.

റാസ്റ്റർ എഡിറ്റിങ്

ഒരു ചിത്രത്തിന്റെ മിനിമം രൂപമായ പിക്സൽ ലെവലിൽ വരെ പോയി എഡിറ്റിങ് നടത്താനാവുന്ന ലീലാവിലാസങ്ങൾ ആണവിടെ പ്രധാനം. പരിചയം കൊണ്ട് Adobe-ന്റെ Photoshop ആണ് മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറായിട്ട് തോന്നിയത്. കലാവിരുതുകൾ അറിയുമെങ്കിൽ പലതരം നൂലാമാലകൾ ഒപ്പിക്കാം എന്നതിനപ്പുറം സോഫ്റ്റ്‌വെയർ എന്ന നിലയിൽ മികച്ച പലതരം സംഗതികളും ഇതിലുണ്ട്. പക്ഷേ ഇത് Free യോ Open Source- ഒന്നുമല്ല ആവശ്യമുണ്ടെങ്കിൽ കാശു കൊടുത്ത് വേണ്ടത്ര സമയത്തേക്ക് വാങ്ങിക്കണം. താഴെ റാസ്റ്റർ എഡിറ്റിങ്ങിനു പറ്റിയ ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പേരുകൾ കൊടുക്കുന്നു. കാണുക.

01) GIMP
02) Paint.NET
03)#Krita
04) Autodesk Pixlr
05) MyPaint
06) Pinta
07) Polarr
08) PhotoFiltre
09) Adobe Photoshop Express
10) MediBang Paint
11) FireAlpaca
12) Fotor
13) Seashore
14) Sumo Paint
15) Artweaver
16) Livebrush
17) Snapseed
18) Photivo
19) PicMonkey
20) Photopea
21) LazPaint
22) Pixeluvo
23) Hornil Stylepix
24) SketchPort
25) Verve

ഇവയൊക്കെയും ഫോട്ടോഷോപ്പ് പോലുള്ള സ്റ്റോഫ്റ്റ്‌വെയറുകൾ പോലെ പകരമായി നിൽക്കാൻ പറ്റുന്നത് എന്നു പറയുന്നില്ല; കൂടെ നിൽക്കാൻ പര്യാപ്തമായ ഫ്രീസോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തി എന്നു മാത്രം കരുതുക. ഫോട്ടോഷോപ്പ് അറിയുന്നവർക്ക് അതേ ലോജിക്കിൽ ഉപയോഗിക്കാൻ പറ്റിയ ഒരു ഓൺലൈൻ സംവിധാനം ഉണ്ട്. https://pixlr.com/ – ഇതാണു സൈറ്റ്. അത്യാവശ്യകാര്യങ്ങളൊക്കെ ഒപ്പിക്കാം. മറ്റുള്ളവരെ ഒന്നു പേരുപറഞ്ഞ് പരിചയപ്പെടുത്താം. അത്, ഗൂഗിളിൽ തപ്പി കണ്ടുപിടിച്ച് ഉപയോഗിച്ചാൽ മതി. സ്പെല്ലിങ് മാറിപ്പോകാതെ നോക്കണം

വെക്ടർ എഡിറ്റിങ്

ഇവിടെ പറയുന്നത് കോറൽ ഡ്രോയെ അടിസ്ഥാനപെടുത്തിയവയാണ്. ഇത് വെക്ടർ എഡിറ്റിങാണ് . ശുദ്ധമായ വ്യക്തത ആവശ്യമായ രീതിയിൽ ലോഗോ, ലെറ്റർ പാഡ്, വിസറ്റിങ് കാർഡ് എന്നിവ പോലുള്ളവയ്ക്ക് നല്ലത് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളാണ്. ചറപറയാക്കി ഫെയ്സ്ബൗക്കിൽ തട്ടാനൊക്കെ റാസ്റ്റർ എഡിറ്റിങ് പണിയായുധങ്ങൾ തന്നെ ധാരാളം. പ്രിന്റിങിനും മറ്റും നല്ലത് ഇവനാണ്. അഡോബിന്റെ ഇല്ലുസ്‌ട്രേറ്റര്‍, കോറല്‍ ഡ്രോ ഒക്കെ തന്നെയാണിവിടേയും മുൻപന്തിയിൽ നിൽക്കുന്നത്. എന്തായാലും പറയുന്ന സോഫ്റ്റ്‌വെയറുകൾ വെറും പണിയായുധങ്ങൾ മാത്രമാണ്. ഇവയൊക്കെ വെച്ച് പണിയെടുക്കുന്ന ആളുകളുടെ മിടുക്കിൽ തന്നെയാണ് കാര്യങ്ങൾ ഇരിക്കുന്നത്. എങ്കിലും ചെറുതായ കാര്യങ്ങളൊക്കെ ഫ്രീയായി കിട്ടുന്ന സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വന്തം കമ്പ്യൂട്ടറിൽ ചെയ്തു നോക്കാമല്ലോ, വേണ്ടെങ്കിൽ ഡീലീറ്റടിക്കാം, വേണമെങ്കിൽ കുട്ടപ്പനാക്കി ഫെയ്സ്ബുക്കിലിടാം!! അത്രേ ഉള്ളൂ കാര്യം…

India map
ഭാരതം – ക്ലിക്ക് ചെയ്താൽ സോഴ്സ് ഫയൽ കാണാം

ഇവിടേയും ഞാനൊന്നിനു മുൻഗണന കൊടുക്കാൻ ആഗ്രഹിക്കുന്നു, അത് ഇങ്ക്‌സ്കേപ്പാണ്. പണ്ടുതൊട്ടേ സൈഡായിട്ട് അതും കൊണ്ടുപോകുന്നതു കൊണ്ടുള്ള ഒരു സ്നേഹം ആണെന്നു പറയാം. ഇതിൽ മുമ്പ് ചെയ്ത മിക്ക കാര്യങ്ങളും വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. അതിൽ ഭൂപടവുമായി ബന്ധപ്പെട്ടതു കാണുക << Map Project >>. സോഴ്സ്കോഡ് അടക്കം അതിൽ ഉള്ളതിനാൽ ഡൗൺലോഡ് ചെയ്തെടുത്ത് ആർക്കും കളികൾ കളിക്കാനാവും. മിക്ക ഇന്ത്യൻ ഭാഷകളിലേക്കും ഇതുപോലെ മാറ്റം വരുത്തിയത് അവർ എന്റെ പേരു മെൻഷൻ ചെയ്തപ്പോൾ നോട്ടിഫിക്കേഷൻ വന്നു കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ഒരു മാപ്പ് ക്ലിക്ക് ചെയ്തു വലുതാക്കി നോക്കിയാൽ അതിന്റെ തീവ്രത കാണാം. അതൊക്കെ കൊണ്ട് ഒന്നാം സ്ഥാനം ഇങ്ക്‌സ്കേപ്പിനു കൊടുക്കുന്നു… കഴിഞ്ഞ ഡിസംബറിൽ ഇവയിൽ പലതും ചെയ്തത് ടെക്സ്റ്റ് എഡിറ്റിങ് സാമാനമായ നോട്ട്‌പാഡിലായിരുന്നു എന്നു പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാനാവും!! ഇവിടെ വലതുവശത്തു കൊടുത്തിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ക്ലിക്ക് ചെയ്തു നോക്കുക. വിക്കിപീഡിയയി കൊടുത്തിരിക്കുന്ന സോഴ്സ്ഫയലുതന്നെ അപ്പോൾ കാണാം. സോഴ്സ് ഫയൽ ആയതിനാൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താനാവും. എസ്.വി.ജി. എഡിറ്റിങ് അറിയുന്നവർക്ക് ഒരു നോട്ട്പാഡിൽ വെച്ചുതന്നെ കളറുകൾ മാറ്റാനും പേരുകൾ മാറ്റാനും മറ്റു ഭാഷകളിലേക്ക് മാറ്റാനും ഫോണ്ട് സ്റ്റൈൽ മാറ്റാനും ഒക്കെ പറ്റും. ഈ സൈറ്റിന്റെ ലോഗോ തന്നെയാണു മറ്റൊരു ഉദാഹരണം. ഇവിടെ ക്ലിക്ക് ചെയ്താൽ കിട്ടുന്ന ഇമേജിൽ നിന്നും ഏതെങ്കിലും ഒരു വാക്ക് സെലെക്റ്റ് ചെയ്ത് കോപ്പി എടുത്ത്, നോട്ടോപാഡിലോ മറ്റോ പേസ്റ്റ് ചെയ്തു നോക്ക്!! ഫോണ്ടിന്റെ സ്റ്റൈലും കളറും ഒന്നും കിട്ടിയില്ലെങ്കിലും കണ്ടന്റ് കൃത്യമായി കിട്ടും!! അതൊക്കെ ഇങ്ക്‌സ്കേപ്പിന്റെ ഒരു മായാജാലം മാത്രമായി കാണുക. ഇനി നമുക്ക് ഇങ്ക്സ്കേപ്പ് അടക്കം ലഭ്യമായ മറ്റ് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളെ ഒന്നു പരിചയപ്പെടാം:

01) Inkscape
02) Boxy SVG
03) Apache OpenOffice Draw
04) sK1
05) Karbon
06) AutoDraw
07) Photopea
08) svg-edit
09) Serif Drawplus
10) Bez
11) PixelStyle
12) YouiDraw
13) InsightPoint
14) QueekyPaint
15) Torapp guilloche designer
16) Swipe Draw
17) Alchemy
18) DrawBerry
19) Creative Docs .Net
20) Webchemy
21) FreePhotoEditor.Tech
22) Kleki
23) Ella
24) Vecteezy Editor
25) IYOPRO

ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കിയാൽ ഫ്രീയായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും. ഇവയുടെ പേരു തെറ്റാതെ നോക്കണം. ലീങ്ക് ആവശ്യമാണെങ്കിൽ ചോദിക്കുന്നവയുടെ ഡൗൺലോഡിങ് ലിങ്ക് തരാവുന്നതും ആണ്.

മുകളിൽ കൊടുത്തിരിക്കുന്ന ഭാരതത്തിന്റെ svg ചിത്രം തന്നെ ഉപയോഗിച്ച് വരുത്തിയ മാറ്റങ്ങൾ കാണുക. ഇതിന്റെ കുറിപ്പുകൊടുത്തത് ഇപ്രകാരമാണ്, 2017 ൽ ഭാരതത്തിൽ ഉള്ള രാഷ്ട്രീയപാർട്ടികളുടെ സ്വാധീനം. ഭൂരിപക്ഷ സ്വാധീനമുള്ള അധികാരികൾ തന്നെയാണ് നിയമവും അധികാരവും കൈകാര്യം ചെയ്യുക. അതാണു വർത്തമാനവും ഭാവിയും. ഭാവിയിലെ ഭാരതവും അതിന്റെ പ്രതിഫലനമാവുന്നു. തെറ്റുകൾ തിരുത്താൻ കഴിവുള്ളവർ ജനങ്ങൾ മാത്രമാണെന്നുള്ളത് ഇവിടുത്തെ വസ്തുതയാണ്… അതുകൊണ്ട് കാര്യങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരായി നമുക്ക് മാറാൻ പറ്റേണ്ടതുമാണ്.കൂടെ കുഞ്ഞുണ്ണിമാഷെ കൂടി ഓർക്കുന്നു…
നമ്മൾ നന്നാകുവാനെന്തു നല്ലൂ,
നല്ലൊരു ചൂലു മനസ്സിൽ നല്ലൂ…

India map political parties 2017

11 ബിജെപി
ഉത്തരഖണ്ഡ്
ഉത്തർപ്രദേശ്
ഹരിയാന
രാജസ്ഥാൻ
അരുണാചൽ പ്രദേശ്
അസം
ജാർഖണ്ഡ്
ഛത്തീസ്ഗഡ്
മധ്യപ്രദേശ്
ഗുജറാത്ത്
ഗോവ
7 എൻഡിഎ
ജമ്മു കാശ്മീർ
ബീഹാർ
സിക്കിം
നാഗാലാന്റ്
മണിപ്പൂർ
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
6 കോൺഗ്രസ്
ഹിമാചൽപ്രദേശ്
പഞ്ചാബ്
മേഘാലയ
മിസോറാം
കർണാടക
പുതുച്ചേരി
5 മറ്റുള്ളവർ
ബംഗാൾ
തെലങ്കാന
തമിഴ്നാട്
ഡൽഹി
ഒറീസ

2  ഇടതുപക്ഷം
കേരളം
ത്രിപുര

ഇതു ചെയ്തിരിക്കുന്നത് ഇങ്ക്സ്കേപ്പും നോട്ട്പാഡും ചേർന്നാണ്. ഇങ്ക്സ്കേപ്പിൽ തന്നെ എല്ലാം ചെയ്യാമെന്നിരിക്കിലും സാഹചര്യവും എളുപ്പവും പരിഗണിച്ച് നോട്ട്പാഡെന്ന ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കുന്നു എന്നേ ഉള്ളൂ, ഒരു വാല്യു ഫൈൻഡും റിപ്ലേയ്സും ചെയ്യാൻ നോട്ട്പാഡ് വളരെ സഹായിയാണ്. ഇങ്ക്സ്കേപ് മാത്രം ഉപയോഗിച്ച് ചെയ്തിരിക്കുന്നത് ഭൂപടത്തിൽ കാണുന്ന സംസ്ഥാനങ്ങളുടെ നമ്പറുകളും ലിസ്റ്റും മാത്രമാണ്. കളറുമാറ്റങ്ങൾ എല്ലാം നോട്ട്പാഡിലായിരുന്നു.

മധുസൂദനൻ നായരുടെ കവിതകൾ


കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച കവിയും അദ്ധ്യാപകനുമാണ് മധുസൂദനൻ നായർ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.

1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം. ഇദ്ദേഹം മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാ കസെറ്റുകളുടെ വരവോടെ മധുസൂദനൻ നായരുടെ കവിതാ പുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്.

‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾ തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം.

മധുസൂദനൻ നായർ ആലപിച്ച കവിതകൾ…

സുന്ദരകാണ്ഡം

hanuman ramayanam, ഹനുമാൻ

hanuman ഹനുമാൻ സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസർവ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപൻ
കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ
കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര-
നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു:

hanuman ramayanam kilippattu, ഹനുമാൻ രാമായണം കിളിപ്പാട്ട്2000- 2001 ഇൽ ആണെന്നു തോന്നുന്നു, മലയാളം എം എയ്ക്ക് പഠിക്കുമ്പോൾ കോഴിക്കോട് യൂണിവേർസിറ്റി സിലബസ്സിൽ രാമായണത്തിൽ നിന്നും സുന്ദരകാണ്ഡം ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഞാൻ രാമായണം കാണുന്നത് തന്നെ അന്ന് പരീക്ഷയ്ക്ക് പഠിക്കാനായിട്ടായിരുന്നു. അതിനുമുമ്പുള്ള ടീച്ചറൊക്കെയും ബാലരമ അമർചിത്രകഥകളായിരുന്നു.

എന്തായാലും ഈ കലാപരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു പുസ്തകച്ചന്തയിൽ നിന്നും ആദ്ധ്യാത്മ രാമായണം മുഴുവനായങ്ങ് വാങ്ങിച്ച് വായിക്കാനൊരുങ്ങി! പഠിക്കുന്നത് മലയാളം എം എ ഒക്കെയാണെങ്കിലും വായിക്കാനും അർത്ഥം മനസ്സിലാക്കാനും ഒക്കെ പെട്ട പാട് അല്പം കഠിനമായിരുന്നു. അന്നു പഠിക്കുമ്പോൾ രാധാകൃഷ്ണൻ മാഷൊക്കെ ആദ്യക്ലാസിൽ തന്നെ എണീറ്റ് നിർത്തി അക്ഷരം പറയിപ്പിക്കലായിരുന്നു ചെയ്തത് എന്നതും കൂടെ ഓർക്കുന്നു!! എന്നെക്കൊണ്ടു മാത്രമല്ല, ആരെ കൊണ്ടും കൃത്യമായി മലയാള അക്ഷരങ്ങൾ ഉച്ചരിക്കുവാൻ അന്നു പറ്റിഞ്ഞിരുന്നില്ല. ആർക്കെങ്കിലും പറ്റിയിരുന്നു എന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുക. ഒരു വഴിക്ക് പോവുകയല്ലേ; പൊക്കോട്ടെ!!

സുന്ദരകാണ്ഡം ഏറെ സുന്ദരവും മൃദുലവുമായ സംഗതിയാണ്. മനസ്സിനെ ഏറെ ആർദ്രമാക്കി സുന്ദരമാക്കുന്ന ഭാഗമാണിത്. ജീവിതം ഒരു വൻകടലാണെങ്കിൽ കൃത്യമായ പ്രത്യാശയും ആത്മധൈര്യവും ഉണ്ടെങ്കിൽ മാത്രമേ അതു മുറിച്ചു ചാടാൻ പറ്റുകയുള്ളൂ എന്നു തെളിയിക്കുന്ന ഭാഗം അഞ്ചാമത്തെ കാണ്ഡമായ സുന്ദരകാണ്ഡം തന്നെയാവുന്നു. നായകനായ ശ്രീരാമനൊക്കെ ഒരു പുകമറയ്ക്കപ്പുറമിരിക്കുന്ന ഏകഭാഗം കൂടിയാണിത്. സ്ഥിരചിത്തതയുടെ ദ്രാവിഡബലം ഹനുമാനിലൂടെ കാണിച്ച് ഒരു വംശത്തെ മുഴുവൻ ആറാടിച്ച വീക്ഷണകോണിലാവണം സുന്ദരകാണ്ഡം വിരിഞ്ഞതുതന്നെ.

സംസാരസാഗരം മുറിച്ചു കടക്കുവാൻ ബുദ്ധിമുട്ടുകൾ പലതുണ്ടാവും. അമൂർത്തമായ ഉത്സാഹവും സ്ഥിരചിത്തതയും തന്നെയാണ് ഇതു തരണം ചെയ്യുവാൻ വേണ്ടത്. ഇതിന്റെ മൂർത്തീഭാവമാണ് ഹനുമാൻ. യാത്രാമദ്ധ്യേ തടസങ്ങൾ പലതരത്തിൽ വന്നേക്കാം. വായും പിളർന്ന് സുരസമാർ നമുക്കുനേരെ നടന്നടുക്കാം; കൂളായിട്ട് ഇടയിലൂടെ കടന്നിറങ്ങാൻ പറ്റേണ്ടതുണ്ട്. നമ്മുടെ നിഴലിനെ പോലും പിടിച്ചു വലിക്കുന്ന ഛായാഗ്രാഹിണിമാർ സിംഹികകളായി വന്നെന്നിരിക്കും. കാര്യ സാധ്യത്തിന് പ്രലോഭനങ്ങള്‍ പലതും കാട്ടി മൈനാകപർവ്വതം പോലെ വിശ്രമതാവളങ്ങൾ പലതും വന്നേക്കും, അമൂല്യ ധനശേഖരങ്ങൾ കാണിച്ച് ലക്ഷ്മിമാർ വന്ന് നമിച്ചെന്നിരിക്കും… സുന്ദരകാണ്ഡം വിശദീകരിക്കുന്ന മാർഗവിഘ്നങ്ങൾ ഇങ്ങനെ പലതാവുന്നു. അതൊക്കെ കടക്കാൻ പര്യാപ്തമായ മനസ്ഥൈര്യം ആ ദ്രാവിഡപുത്രനുണ്ടായിരുന്നു എന്നത് കൃത്യമായി വരച്ചുചേർത്ത സ്ഥലമാണു സുന്ദരകാണ്ഡം.

ഏതു സഭയിലും മുഖം നോക്കാതെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്ന വ്യക്തിയാണ് ഹനുമാൻ. അതല്ലാതെ ശ്രീരാമന്റെ കേവലമൊരു അടിമയായിരുന്നില്ല ആ ദ്രാവിഡശ്രേഷ്ഠൻ. രാമന്റെ സഭയില്‍വെച്ച് രാമനോട് ശബ്ദമുയർത്തി പറയുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുന്നത് ഈ വിധത്തിലാണ്. അവിടെ വെച്ച്, ഒരപരാധവും ചെയ്യാത്ത പതിവ്രതയായ സീതയെ കാട്ടിലുപേക്ഷിക്കുന്നതിനെ ഹനുമാൻ ചോദ്യം ചെയ്യുന്നു. ഈ അസാധാരണ വ്യക്തിത്വം അന്ന് ദ്രാവിഡമുഖ്യർക്ക് പ്രസിദ്ധമായിരുന്നിരിക്കണം.

നമ്മളിന്നും രാവണപ്രഭുക്കളുടെ ഭരണയന്ത്രത്തിൽ വലയുന്നവരാണ്. അഴകിയ രാവണൻ വന്ന് ആസുരചക്രങ്ങൾ ഒളിപ്പിച്ചു വെച്ച് ലീലാവിലാസമാടുന്നതും സുന്ദരകാണ്ഡത്തിൽ തന്നെയാവുന്നു. സീതയെ മാറ്റിചിന്തിപ്പിക്കാനായി വ്യാജസ്തുതികളിലൂടെ തകർത്തഭിനയിച്ച രാവണമുഖം നമുക്ക് നമ്മുടെ ഭരണാധികാരികളുടെ പ്രവൃത്തികളിൽ കാണാനാവും. ലങ്കാദഹനം മാത്രമേ ദ്രാവിഡമുഖ്യനു പറഞ്ഞതായുള്ളൂ. സവർണവിശ്വാസസംഹിതകളെ വാലിൽ തീകൊളുത്തി ചുട്ടെരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മളൊക്കെ മാരുതിയായി പുനർജ്ജനി തേടണം. കണ്ണു തുറന്നു കാണണം. അഴകിയ വേഷവിധാനങ്ങൾ വലിച്ചെറിയാൻ പര്യാപ്തമാവണം നമ്മുടെ അന്തരംഗം.

വരൂ നമുക്ക് സുന്ദരകാണ്ഡത്തിൽ നിന്നും പഠിച്ചു തുടങ്ങാം. ഈ കള്ളക്കർക്കിടകമാസം അതിനുള്ളതാവണം. ആസുരതയുടെ പ്രചണ്ഡതാളങ്ങൾ തീക്കൊളുത്തി നശിപ്പിക്കാൻ ശേഷിയുള്ള പഴയ ദ്രാവിഡമഹിമ നമ്മുടെ മനസ്സിലേക്ക് ആവാഹിക്കാൻ പറ്റുന്നതാവട്ടെ ഈ രാമായണമാസം.!! തകർന്നടിയട്ടെ ഈ രാവണസാമ്രാജ്യം. ലങ്കാദഹനമാവട്ടെ ലക്ഷ്യം!!

എഴുത്തച്ഛന്റ ആദ്ധ്യത്മ രാമായണം കിളിപ്പാട്ട് വായിക്കാൻ ഇങ്ങോട്ടു വരിക…

സരസ്വതി

Saraswati a supercluster of galaxies ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ ശാസത്രജ്ഞര്‍ കണ്ടെത്തിയ ഈ പുതിയ ഗാലക്‌സി സമൂഹത്തിന് സരസ്വതി എന്നാണ് പേരിട്ടിരിക്കുന്നത്. ഒട്ടനേകം ചെറു ഗാലക്‌സികള്‍ ചേര്‍ന്നുള്ള ഈ ഗാലക്‌സി വ്യൂഹത്തിന് സൂര്യനേക്കാല്‍ 200 കോടി ഇരട്ടി ഭാരം വരും. 1000 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ ഗാലക്‌സി സമൂഹത്തില്‍ 42 കൂട്ടങ്ങളായി 10000 ഗാലക്‌സികളുണ്ട്.

പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഗാലക്‌സി സമൂഹമാണിത്. ഭൂമിയിൽ നിന്ന് 400 കോടി പ്രകാശ വർഷങ്ങൾ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുനെയിൽ നിന്നുള്ള ജ്യോതി ശാസ്തജ്ഞനാണ് ഈ കണ്ടുപിടിത്തം നടത്തിയത്. പ്രപഞ്ചത്തില്‍ ഇത്തരത്തില്‍ ഒരുകോടിയോളം ഗാലക്‌സി സമൂഹങ്ങളുണ്ട് എന്നാണ് വിലയിരുത്തല്‍.

ആകാശഗംഗ
54 ഗാലക്‌സികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഗാലക്‌സി സമൂഹത്തിന്റെ ഭാഗമാണ് നാം ഉൾപ്പെടുന്ന ആകാശഗംഗ ഗാലക്സി. സൗരയൂഥം ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്.  ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

ഇനി ഒരു ഏകദേശകണക്ക് കൂടി പറയാം…

astronomical unit and kilometre, അസ്ട്രോണമിക്കൽ യൂണിറ്റ്
astronomical unit|അസ്ട്രോണമിക്കൽ യൂണിറ്റ്

അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്. ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെയാണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870.691 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്‌ .

ഒരു പ്രകാശ കണിക നമ്മുടെ ഒരു വർഷം (മുന്നൂറ്റി അറുപത്തഞ്ചേ കാൽ ദിവസങ്ങൾ കൊണ്ട്) സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം (9460730472580.800781 കിലോമീറ്റർ ദൂരം എന്നുപറയാം). പ്രകാശം ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും. ഈ കണക്കിൽ, ഒരു മിനിറ്റ്‌ കൊണ്ട്‌ പ്രകാശത്തിനു ഏകദേശം ഒരു കോടി എൺപത്‌ ലക്ഷം കിലോമീറ്ററും. ഇനി ഇതു കൂടി ശ്രദ്ധിക്കുക, സൂര്യപ്രകാശം അവിടെ സൂര്യനിൽ നിന്ന് ഭൂമിയിൽ എത്താൻ ഏകദേശം എട്ടര മിനിറ്റ് സമയം എന്നർത്ഥം. അതായത് സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം 149,597,870.691 കിലോമീറ്ററാണ്. അത്രേം ദൂരം ഏകദേശം എട്ടര മിനിറ്റുകൊണ്ട് ഒരു പ്രകാശകണിക സഞ്ചരിക്കുന്നു!! അപ്പോൾ ഒരു പ്രകാശവർഷം എന്നുപറയുന്ന സംഗതിക്ക് എത്രമാത്രം ദൂരമുണ്ടായിരിക്കും എന്ന് ഊഹിക്ക്… ഇനി 400 കോടി പ്രകാശ വർഷ അകലെയായാണ് മേലെ പറഞ്ഞ സരസ്വതി ഇരുന്നു നോക്കുന്നതെങ്കിൽ, ആ ദൂരം ഊഹിക്കാൻ വല്ല വഴിയും ഉണ്ടോ 🙂

നക്ഷത്രങ്ങൾ, നക്ഷത്രവ്യൂഹങ്ങൾ എന്നിവയ്ക്കിടയിലുള്ള ദൂരം അളക്കുന്നതിനാണ്‌ പ്രകാശവർഷം എന്ന അളവ് കൂടുതൽ ഉപയോഗിക്കുന്നത്. സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെൻ‌ടോറിയിലേക്ക്‌ ഉള്ള ദൂരം 4.2 പ്രകാശ വർഷമാണ് എന്ന്‌ പറഞ്ഞാൽ, ആ നക്ഷത്രത്തിൽ നിന്ന്‌ 4.2 വർഷം മുൻപ്‌ പുറപ്പെട്ട പ്രകാശം ആണ് ഇപ്പോൾ കാണുന്നത്‌ എന്ന്‌ അർത്ഥം. അതായത്‌ 4.2 വർഷം മുൻപുള്ള പ്രോക്സിമാ സെൻ‌ടോറിയെ ആണ് ഇന്ന്‌ കാണുന്നത്‌. അപ്പോൾ ഇന്ന്‌ ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളും ഗാലക്സ്സികളുമൊക്കെ എത്രയും പ്രകാശ വർഷം അകലെയാണോ, അത്രയും വർഷം മുൻപുള്ള നക്ഷത്രങ്ങളുടേയും ഗാലക്സികളെയുമൊക്കെയാണ് നോക്കുന്നയാൾ കാണുന്നത്‌ എന്ന്‌ സാരം. ഇതിനോടു കൂടി ഈ ലേഖനം കൂടെ കാണുക.

Galaxies are themselves made of billions of stars and planets, and a cluster typically contains several hundreds of these galaxies. Superclusters are relatively recent finds, having been identified for the first time only in the 1980s.

മാതൃഭൂമി പത്രം

ഇന്ത്യൻ എക്സ്പ്രസ്സ്

കാവ്യം സുഗേയം

crow, കാക്ക
കറുത്ത കോട്ടും കാലുറയും കുറിക്കു കൊള്ളും കൗശലവും
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കേസു നടത്താൻ നീ വമ്പൻ; ക്രോസ്സു നടത്താൻ നീ മുമ്പൻ
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ!!

Malayalam Actor Dileep, മലയാള സിനിമാ അഭിനേതാവ് ദിലീപ്
Dileep | ദിലീപ്

സിനിമാ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു! സഹപ്രവർത്തകയെ കൃത്യമായ പ്ലാനിങ്ങോടെ അവേഹേളിക്കാനുള്ള ഒരുക്കം കൂട്ടിയതിനും അവഹേളനം നടന്നതിനും കൃത്യമായ തെളിവുകൾ രണ്ടരമാസത്തെ പരിശ്രമത്തോടെ കേരളപൊലീസ് കണ്ടെത്തി പഴുതുകളെല്ലാം അടച്ചിട്ടാണ് അറസ്റ്റ് നടത്തിയെതെന്ന് പറയുന്നു. കണ്ടുപിടിച്ച കാര്യങ്ങൾ സത്യമായിത്തീർന്നാൽ, സ്ഥിരോത്സാഹത്തിന്റെ ഉഗ്രമായ വിജയമായി കേരളപൊലീസിന് അവകാശപ്പെടാൻ സാധിക്കുന്നതാണ് ഈ കേസ്. ഒന്നുമെത്താതെ അലഞ്ഞു നടക്കുന്ന കേസുകൾ പലതുണ്ട് കേരളത്തിൽ! സഖാവ് ടി.പിയെ 51 വെട്ടുകളാൽ ഇല്ലാതാക്കിയത് കണ്ടു, ഒരു കുട്ടിയെ കോളേജിൽ വെച്ച് തല്ലിക്കൊന്നതു കണ്ടു, അനാഥപ്രേതങ്ങളായി അലഞ്ഞു നടക്കുന്ന നിരവധി പ്രേതാത്മാക്കൾ ചുറ്റുമിരുന്ന് കരയുന്നുണ്ട്! ഇതേ പ്രകടനം കാഴ്ച വെയ്ക്കാൻ നിരവധി കേസുകെട്ടുകൾ ഉണ്ടെന്നു ചുരുക്കം. ഇല്ലെങ്കിൽ, പൊലീസിനെ നിയന്ത്രിച്ചു നിർത്താൻ മാത്രം പര്യാപതമായ ശക്തി ഏതാണെന്നും എന്തിനാണെന്നും കണ്ടെത്താൻ കഴിയേണ്ടത് മെനക്കെട്ട് വോട്ടു ചെയ്തുനടക്കുന്ന ജനങ്ങൾ തന്നെയാണ്.

ഗൂഡാലോചനക്കാർ സാമൂഹ്യദ്രോഹികൾ തന്നെ! പുറത്തുവരേണ്ടതാണ്… മാറ്റത്തിനുള്ള തുടക്കമാവണം ഈ സംഭവം. മലയാളസിനിമയ്ക്ക് മാറാൻ കഴിയുന്നു എന്നാൽ മലയാളികളുടെ സംസ്കാരം തന്നെ മാറുന്നു എന്നുവേണം കരുതാൻ. മലയാളസിനിമയിൽ സ്ത്രീപക്ഷചിന്തകൾക്ക് പ്രാബല്യമേറണം! നല്ലൊരു അമ്മ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു കുടുംബം നില നിർത്താനാവുകയുള്ളൂ എന്നത് പഴമൊഴിയല്ല!! പേരിൽ മാത്രം Amma(Association of Malayalam Movie Artists) വന്ന്, അമ്മയെ വ്യഭിചരിക്കുന്ന നേതൃത്വം തന്നെ പിരിച്ചുവിടാൻ പര്യാപതമാണ് നിലവിലെ കേസ്. മുഖം മൂടിയണിഞ്ഞ് ഒരു സമൂഹത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്! ദിലീപ് പ്രശ്നത്തിൽ സത്യം പുറത്തു വരാതെ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുടേയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് നമ്മൾ കണ്ടല്ലോ!! തോന്ന്യവാസം ആരുകാണിച്ചാലും തോന്ന്യവാസം തന്നെയാ. പൊലീസിനെ കുറ്റം പറയുകയല്ല; അതിനവർക്കുള്ള അവസരം നിഷേധിക്കുന്ന ഗുഢാലോചന ചർച്ചചെയ്യപ്പെടേണ്ടതുണ്ട്! തിരിച്ചറിയണം!! ഇല്ലെങ്കിലെ കാര്യമായ ഊഹാപോഹങ്ങളിലൂടെ നമ്മൾ തന്നെ കുറ്റക്കാരെ കണ്ടെത്തണം!!

malayalam actress manju warrier, മഞ്ജു വാര്യർ
Manju Warrier, മഞ്ജു വാര്യർ

സിനിമയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ, ടീവി സീരിയലുകളേയും പരിഗണിക്കേണ്ടതുണ്ട് – സിനിമകളേക്കാൾ ഇന്ന് ജനജീവിതത്തെ സ്വാധീനിക്കുന്നത് ടിവി സീരിയലുകളാണ്! എത്രമാത്രം സ്ത്രീവിരുദ്ധമാണ് സീരിയലുകളൊക്കെയും!! ഇതൊക്കെ ചൂഷണം ചെയ്യുന്നത് ഒരു സംസ്കാരത്തെ മൊത്തമാണ്. കുടുംബബന്ധങ്ങളുടെ കഥകളിലൂടെ അമ്മയും അമ്മായി അമ്മമാരും താത്തൂന്മാരും ഭാര്യമാരും ഇവർക്കിടയിലെ അവിഹിതബന്ധങ്ങളും, അവയിലെ കുട്ടികളും ഒക്കെയായി തകർത്തു പെയ്യുകയാണു പലതരം സീരിയലുകൾ! ഒരു കുടുംബത്തെ തന്നെ താറുമാറാക്കാൻ പര്യാപ്തമാണു കഥാബീജങ്ങൾ. പാഠമാവാൻ പലതുണ്ട് എന്നു തെളിയിക്കുന്ന സംഗതികളാണ് ഇപ്പോൾ നടക്കുന്നത്! സിനിമയും സീരിയലും ഒന്നുമല്ല യഥാർത്ഥ ജീവിതം എന്നത് മനസ്സിലാക്കാൻ സാധാരണക്കാർക്കുള്ളോരു സുവർണ്ണാവസരം എന്നേ പറയേണ്ടതുള്ളൂ.

മറ്റൊരു കാര്യം കൂടിയുണ്ട്, തോന്ന്യവാസത്തിന്റെ സൂത്രധാരൻ എന്നപേരിൽ ദിലീപ് പിടിയിലായെങ്കിലും വിഷമവൃത്തത്തിൽ പെടുന്നവർ കാവ്യയും മകൾ മീനാക്ഷിയും ആയിരിക്കും. ദിലീപിന് ആജീവനാന്തം ജയിലറയാണെങ്കിൽ മീനാക്ഷിക്ക് മഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. അമ്മ മനസ്സിന് ഒരു കുഞ്ഞുമനസ്സിനെ ഉൾക്കൊള്ളാതിരിക്കാൻ പറ്റില്ല; പൂർണ്ണ മനസോടെ മീനാക്ഷിയെ സ്വീകരിക്കാൻ മഞ്ജുവിനു കഴിയേണ്ടതാണ്. പെൺകുട്ടി ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കേണ്ടതും അമ്മയിൽ നിന്നുതന്നെയാണ്. കുട്ടിമനസ്സിലെ സ്നേഹം നിമിത്തമാവാം ചെറുപ്രായത്തിലെ തീരുമാനങ്ങൾ ഒക്കെയും. അവളെ വളർത്തി വലുതാക്കാൻ നന്നായിട്ടു സാധിക്കുക പെറ്റമ്മയ്ക്കു തന്നെയാണ്.

malayalam actress Kavya Madhavan, കാവ്യാ മാധവൻ
Kavya Madhavan|കാവ്യാ മാധവൻ

ജീവിതത്തിന്റെ എബിസിഡി അറിയാത്ത കാവ്യയ്ക്കും മീനാക്ഷിയെ വെറുതേ നോക്കിയിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ! കരയ്ക്കടുപ്പിക്കാനാവാത്തൊരു കലാരൂപമായി കാവ്യ എന്ന സുരസുന്ദരിയുടെ ശേഷകാലം തീരാൻ മാത്രമേ വഴിയുള്ളൂ എന്നും കരുതുന്നു. മീനാക്ഷിയുടെ ജീവിതം പങ്കിടാൻ മാത്രം വലുതാണ് കാവ്യഹൃദയം എന്നു കരുതുവാൻ വയ്യ. പോറ്റമ്മയായി സ്നേഹിക്കുന്നതിലും ഭേദം പെറ്റമ്മയുടെ കാരുണ്യം തന്നെയാണെന്നു തോന്നുന്നു. എന്തായാലും ഇവരുടെ വിഷമത്തിൽ പങ്കുചേരുന്നു 🙁 നല്ലൊരു നാൾവഴി തുടന്നുള്ള കാലം ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു… കാവ്യയ്ക്ക് പറ്റിയത് തിരശീല മാത്രമാണ്. തിരിച്ചുവരവിനായി മലയാളസിനിമ സജീവമായിരുന്നെങ്കിൽ എന്നൊരു ആഗ്രഹം കൂടെയുണ്ട്. ദിലീപിന്റെ കീഴടങ്ങൽ അറിഞ്ഞ മഞ്ജുഹൃദയം തേങ്ങിയതായും കാവ്യ പട്ടിണി കിടന്നതായും വായിക്കാനിടയായി! മീനാക്ഷിയെ പറ്റി എവിടേയും കണ്ടില്ല. ഏറെ ദുഃഖം അനുഭവിക്കാൻ മാത്രം പ്രായം അവൾക്കുമായിട്ടുണ്ട്. ഈ അവസരത്തിൽ മീനാക്ഷിക്ക് ചേർന്നു നിൽക്കുന്ന കൂട്ടാളി മഞ്ജു മാത്രമാവുന്നു.

കേസിന്റെ ബാക്കിപത്രം കൂടി പുറത്തുവരുമ്പോൾ കാവ്യയുടെ പേര് അതിൽ ഉണ്ടായിരിക്കരുതേ എന്ന ആഗ്രഹിക്കുന്നു. വികൃതമായ മനസ്സുള്ളവർ കൃത്യമായിത്തന്നെ ശിക്ഷിക്കപ്പെടണം. അതിൽ ദിലീപെന്നോ കാവ്യയെന്നോ ഒന്നും വ്യത്യാസം ഇല്ല. അവർക്കുള്ള ശിക്ഷ എന്നതിലുപരി കാണുന്നവർക്കുള്ളൊരു നല്ല മുന്നറിയിപ്പുമാണത്. പണവും പ്രശസ്തിയും നല്‍കുന്ന സംതൃപ്തിയേക്കാള്‍ പ്രധാനമാണ് ജീവിതം നല്‍കുന്ന സംതൃപ്തി എന്ന കാര്യം വെറുതേ ഇവരെയൊക്കെ പരിഹസിക്കുന്നവരും ഓർക്കേണ്ടതു തന്നെയാണ്.

കല്യാണം കഴിക്കുക എന്നത് ഒരു കുറ്റകരമൊന്നുമല്ല; തെറ്റുമല്ല… ആണും പെണ്ണുമാവുമ്പോൾ ഒരു കൂടിച്ചേരലൊക്കെ അനിവാര്യമാണ്. ദിലിപും മഞ്ജുവും പിരിഞ്ഞതിന്റെ കാര്യം ഇന്നേവരെ അവർ പുറത്തു പറഞ്ഞിട്ടില്ല. പുറമേ കേൾക്കുന്നതൊക്കെ കൂട്ടിക്കലർത്തിയ വാർത്തകൾ മാത്രമാണ്. ഇവിടെയിപ്പോൾ ഊഹാപോഹങ്ങൾക്ക് പ്രസക്തിയേ ഇല്ല. കാഴ്ചക്കാർ മാത്രമായ നമുക്ക് മൂന്നുപേരും ഔദ്യോഗികമായി ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് പുതിയ വിവാഹം നടന്നതുതന്നെ! ഇപ്പോഴുള്ള പൊലീസ് കേസ് വേറിട്ടു നിൽക്കുന്നത് ഒരു ക്രിമിനൽ ബുദ്ധിയുടെ നീക്കങ്ങൾ ഉൾപ്പെട്ടതു കൊണ്ടാണുതാനും. ഈ ഒരു കാര്യത്തിൽ കാവ്യയും തെറ്റുകാരിയാണെങ്കിൽ അതിനർഹമായ ശിക്ഷ അവളെ കാത്തിരിക്കുന്നുണ്ടാവും… അതിനി വന്നുചേരാൻ അധികനാളൊന്നുമില്ല. അർഹയെങ്കിൽ അതർഹിക്കുന്ന ശീക്ഷയ്ക്ക് കാവ്യയും ഒരുങ്ങിയിരിക്കേണ്ടതാണ്. ഇതൊന്നുമല്ലെങ്കിൽ കാവ്യയെ തെറ്റുകാരിയായി പഴിചാരാൻ മുൻവിധികളെ മാത്രം ന്യായീകരിച്ച് തുനിയാതെ അവൾ അനുഭവിക്കുന്ന മനോഭാവം ഉൾക്കൊള്ളാൻ പറ്റണം! സിനിമയിൽ നമ്മൾ കാണുന്ന കരച്ചിലല്ല യഥാർത്ഥ കരിച്ചിൽ!!

Meenakshi Dileep, മീനാക്ഷി ദിലീപ്
Meenakshi Dileep | മീനാക്ഷി ദിലീപ്

നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ പൊതുജനം കാണുന്നത് നല്ലൊരു സിനിമ കാണുന്ന ലാഘവത്തോടെ മാത്രമാണ്. ഇതുവരെ കണ്ടതും കേട്ടതും വെച്ച് ക്ലൈമാക്സ് പലരും ഊഹിച്ചെടുക്കുന്നു. ഇതുവരെ വന്നതും അപ്രകാരം തന്നെ. പലരുടേയും ഊഹങ്ങൾ ശരിയായി വന്നു; ചിലരുടേത് തെറ്റിപ്പോയി. മുകേഷ്, ഗണേഷ്, ദേവൻ, ദിലീപ്, ഇന്നസെന്റ്, മോഹൻലാൽ, മമ്മുട്ടി, എന്നിവരുടെ രമ്യമനോഹരമായ അഭിനയ ചാതുര്യം കണ്ടു, പ്രഥ്യുരാജ്, രമ്യാ നമ്പീശൻ, തുടങ്ങിയ യുവതയുടെ കരുത്തുറ്റ തീരുമാനങ്ങൾ കണ്ടു. വരാനിരിക്കുന്ന കാര്യങ്ങൾ ഇതുപോലെ തന്നെ പലർക്കും പലതാണ് അഭിപ്രായങ്ങൾ. പക്ഷേ, ഒന്നുണ്ട് കാര്യം – കണ്ടറിയേണ്ടത് കണ്ടറിയുക തന്നെ വേണം! കലാഭവൻ മണിയുടെ മരണം വരെ ചർച്ചയാവുകയാണ്. സിനിമാലോകത്തിന്റെ അധഃപതനം എന്ന സങ്കല്പം സത്യാമാണെങ്കിൽ തുറന്നുകാട്ടുന്ന പല സംഭവങ്ങളും വെളിച്ചം കാണാൻ ഇതു വഴിവെയ്ക്കും എന്നു കരുതുന്നു! സത്യമോ മിഥ്യയോ ആവട്ടെ, ഉള്ളിലുള്ളത് തുറന്നുപറയാൻ എല്ലാവർക്കും ധൈര്യം വന്നിരിക്കുന്നു എന്നുണ്ട് നടപ്പുകാര്യങ്ങൾ!

ഒക്കെ കണ്ടുകൊണ്ടിരിക്കുന്ന പൊതുജനത്തിന് സ്വന്തം ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കാൻ മാത്രം ഈ വിപത്ത് കാരണമായാൽ മതി. തെറ്റുകൾ തിരുത്തപ്പെടാൻ ഒരു അവസരമായി കണ്ട് സ്വജീവിതത്തെയെങ്കിലും ഹൃദ്യമാക്കാൻ സാധിക്കണം. ജലകുമിള പോലുള്ളൊരു ജീവിതത്തിൽ മറ്റുള്ളവർക്കായി പകരുന്ന കേവലസന്തോഷത്തിനപ്പുറം മറ്റൊന്നല്ല ജീവിതം! നല്ലൊരു പിന്തുടർച്ചകാരെ ഉണ്ടാക്കാനും പറ്റിയാൽ ജീവിതം കേമമായി തീർത്ത് തിരശീലയിടാൻ പറ്റണം. അത്രമാത്രമാണു ജീവിതം!! അതിനപ്പുറത്തുള്ളതൊക്കെയും ഭാവനകൾ മാത്രമാണ്.

നടൻ ദിലീപ് മുമ്പ് ഫെയ്സ്ബുക്കിൽ പറഞ്ഞ കാര്യം

dileep ഫെയ്സ്ബുക്ക് post, നടൻ ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്