ശ്രീ അഭയ ഹസ്ത ഗണപതി ക്ഷേത്രം

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും

ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം

abhayahasta ganesha temple bangalore

വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!

ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.

ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു – നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി..

ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.

പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു… നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി…

ബാംഗ്ലൂരിൽ ഓഫീസിനു മുന്നിലെ അമ്പലം
………….. …………… …………… …………….
വരുന്നോനും പോകുന്നോനുമൊക്കെ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു! എത്രവേഗമാണവിടെയൊരു അമ്പലം വന്നത്! ആരുടേതായാലും ബുദ്ധിയപാരം! ഐഡീയയ്ക്കു പുറകിൽ, ഒന്നുകിൽ അടുത്തുള്ള സക്ര വേൾഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പുകാർ, അല്ലെങ്കിൽ പട്ടേലർ വേൾഡ് സ്കൂളിന്റെ നടത്തിപ്പുകാർ! പിന്നെയുള്ളത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി! അവരെന്തായാലും കാശ് കളഞ്ഞ് ഇങ്ങനെയൊരു പരിപാടിക്കു നിൽക്കില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളിലേക്കും ഉള്ള വഴിയുടെ ആരംഭമാണിവിടം. എന്തായാലും പൂജ കഴിഞ്ഞു; അഭിഷേകം കഴിഞ്ഞു – നിത്യേന വഴിപാടുകൾ നടത്താനായി ഒരു വിപ്രൻ വിലകൂടിയ കാറിൽ വന്നിറങ്ങുന്നു! പൂജാദ്രവ്യങ്ങളും കാണിക്കയുമായി രാവിലെ പണിക്കുപോകുന്ന കുറേ ബിൽഡിങ് നിർമ്മാണ തൊഴിലാളികൾ പ്രാർത്ഥനാ നിരതരായി ക്യൂ നിൽക്കുന്നു! ഒരു മാസം എടുത്തുകാണില്ല ഈ കുഞ്ഞുകുടീരത്തിന്റെ നിർമ്മാണത്തിന്! ഏതാണീ #പലമൂത്രദേവത എന്ന് അറിയില്ല! ഏതായാലും കുറേപേരുടെ മൂത്രക്കടി മുട്ടിച്ചു! —
https://www.facebook.com/photo.php?fbid=10152968871648327&set=a.10150383065153327&type=1&theater

വി. എസ്. അച്യുതാനന്ദൻ

കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ഇടതുപക്ഷ രാഷ്ടീയ നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ് വി എസ്.

1980-92 കാലഘട്ടത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി.[6] അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന്‌ വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന്‌ കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന്‌ ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു. തന്റെ വലംകൈ ആയിരുന്ന കണ്ണൂരിലെ ശക്തനായ നേതാവ് പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി ആയ ശേഷം ആണ് വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി. എസും വിരുദ്ധ ചേരികളിലായി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി ആധിപത്യം ഉറപ്പിച്ചു. പിന്നീട് നടന്ന കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിൽ അതാവർത്തിച്ചു.ആലപ്പുഴ എത്തിയപ്പോൾ അത് പൂർണമായി.വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.

പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ്‌ വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ “ചില തന്തയില്ലാത്തവർ അങ്ങനെയും പറയും”എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്.

പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി

സമരത്തിന് ഇടവേളകളില്ല, കേരള വികസന സങ്കല്‍പ്പങ്ങള്‍, ഇടപെടലുകള്‍ക്ക് അവസാനമില്ല തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

വിക്കിപീഡിയയിൽ…

വെട്ടേറ്റ നായ!

വെട്ടുകൊണ്ടു ഗാഢമായ മുറിവേറ്റ പട്ടികൾ, പൂച്ചകൾ, പശുക്കൾ ഒക്കെ തെരുവിൽ അലയുന്നതു കാണുമ്പോൾ ഒരു സങ്കടമാണ്. എത്ര നിർഭാഗ്യകരമായിരിക്കും അവയുടെ ജീവിതം; എന്തുമാത്രം വേദന!! വൃത്തിഹീനമായ സാഹചര്യത്തിൽ മുറിവുകൾ വലുതായി, നടക്കാനാവാതെ ഇഴഞ്ഞും വിലപിച്ചും മരണത്തെ കാത്തിരിക്കുന്ന മൃഗങ്ങൾ എവിടെയൊക്കെ കാണും… ഇവറ്റെയെ വഴിയോരത്തു കണ്ടാൽ ഒരു രണ്ടുമൂന്നു ദിവസത്തെ നല്ലമൂഡു പോയിക്കിട്ടും.

വടിവാൾ വെട്ടിനാലോ വെട്ടുമഴുവിനാൽ കഴുത്തുവെട്ടിയോ കൊല്ലുന്ന കണ്ണൂർമോഡൽ പാതകങ്ങൾ, മതാന്ധതയാൽ തലയറുത്തെടുത്ത് ദൈവരാജ്യം കാംക്ഷിക്കുന്ന ISIS തീവ്രവാദികളുടെ ക്രൂരതകൾ, വയറ്റിലുള്ള പിഞ്ചുകുഞ്ഞിനെവരെ ശൂലമുനത്തുമ്പിൽ കോർക്കുന്ന രാമരാജ്യകാംക്ഷികൾ, കാമുകനുവേണ്ടി ഭർതാവിനെ കൊല്ലാൻ കൊടുക്കുന്ന ഭാര്യമാർ, രഹസ്യവേഴ്ചയ്ക്കായി പിചുകുഞ്ഞുങ്ങളെ കടലിലെറിഞ്ഞു കൊല്ലുന്നവർ… ഇവയൊക്കെയും ചുറ്റുപാടുകളിൽ ആവർത്തിക്കുന്നതു കണ്ട് മൃഗങ്ങളെ കാണുമ്പോൾ അതൊന്നും ഒന്നുമല്ലെന്നാണു തോന്നുന്നു – അധികം വേദനയനുഭവിക്കാതെ അവരൊക്കെയങ്ങ് മരിച്ചു പോവുമല്ലോ!

മരണമെന്നത് അല്പം നേരത്തേ വന്നെത്തിയെന്ന ഒരു ദൗർഭാഗ്യം മാത്രം മരിച്ചവർക്കുള്ളൂ! മരണം കാത്തിരിക്കുന്ന മൃഗങ്ങളുടെ അവസ്ഥ അതല്ലല്ലോ. ഏതോ കുലദ്രോഹി കണ്ണുകൾ ചൂഴ്ന്നെടുത്ത് ഒരു പട്ടിയെ ഇന്നലെ തെരുവിൽ ഉപേക്ഷിച്ചതു കണ്ടു. വെട്ടിയതാണത്! അതിന്റെ മരണവേദനെയെ വിശദീകരിക്കുന്നില്ല 🙁 മനുഷ്യർക്കു മാത്രമേ ഇത്തരം ക്രൂരതകൾ ചെയ്യാനാവൂ!! മനുഷ്യരെയാണിങ്ങനെ ചെയ്തതെങ്കിൽ കൂടി അവനു വേദനയെന്തെന്നു പോലും അറിയാതെ കിടക്കാനുള്ള ആശുപത്രികൾ എമ്പാടുമുണ്ട്. പെട്ടന്ന് മുറിവുണങ്ങാനുള്ള മരുന്നുകൾ ഉണ്ട്! പക്ഷേ, ആ നായയ്ക്കോ!! അതിന്റെ ഇന്നും നാളെയും മറ്റന്നാളുമൊക്കെ എങ്ങനെയായിരിക്കും? എവിടുന്നതിനു ഭക്ഷണം ലഭിക്കും!! ലഭിച്ചാൽ തന്നെ തിന്നാനാവുമോ എന്തോ!! മരണം മാത്രമായിരിക്കണം അതിനുള്ള ഏകവഴി! പക്ഷേ, അതിനായി സ്വയം പട്ടിണികിടന്ന് ഓടയിലത് എത്രനാൾ കിടക്കേണ്ടി വരും!!

മങ്ങലം കളി

വടക്കേ മലബാറിൻ്റെ ഗോത്രസംസ്കാരത്തിൽ വേരൂന്നിയ ഒരു അനുഷ്ഠാനകലാരൂപമാണ് മംഗലംകളി. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ മാവിലർ, മലവേട്ടുവർ എന്നീ ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തിൽ വിവാഹമെന്ന മംഗളകർമ്മത്തിന് ‘മങ്ങലം’ എന്ന് പറഞ്ഞ്, പാട്ടിലൂടെയും നൃത്തത്തിലൂടെയും അവർ അതിന് ഊർജ്ജം പകരുന്നു. പാട്ടുകളെ മംഗലംപാട്ടുകൾ എന്നും നൃത്തത്തെ മംഗലംകളിയെന്നും വിളിക്കുന്നു. ഈ കലാരൂപം വെറുമൊരു വിനോദോപാധി എന്നതിലുപരി, ഒരു ജനതയുടെ ചരിത്രവും സംസ്കാരവും വിശ്വാസവും ഒളിഞ്ഞുകിടക്കുന്ന ഒരു വാമൊഴി പാരമ്പര്യമാണ്.

കളിയുടെ ഘടനയും അവതരണരീതിയും

മംഗലംകളിയുടെ പ്രധാന ആകർഷണം അതിൻ്റെ അവതരണരീതിയാണ്. സ്ത്രീപുരുഷന്മാർ വട്ടത്തിൽ നിന്ന് പാടിക്കൊണ്ട് ആടുന്ന ഈ കലാരൂപത്തിൽ, തുടി എന്ന തനതായ വാദ്യോപകരണമാണ് താളം നൽകുന്നത്. മുരിക്ക്, പ്ലാവ് തുടങ്ങിയ മരങ്ങൾ കൊണ്ട് നിർമ്മിച്ച്, വെരുക്, ഉടുമ്പ് തുടങ്ങിയ മൃഗങ്ങളുടെ തോലുകൊണ്ട് പൊതിഞ്ഞ് ഉണ്ടാക്കുന്ന ഈ തുടി, ചെണ്ടയെപ്പോലെ കയറുകൾ ഉപയോഗിച്ച് ശബ്ദം ക്രമീകരിക്കാൻ സാധിക്കുന്ന ഒന്നാണ്. ഒരു കളിക്കായി ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ആൺകുട്ടികളും പുരുഷന്മാരും മാത്രമാണ് തുടി വായിക്കുക.

ഒരു കളിയിൽ മുപ്പതോളം ആളുകൾ വരെ പങ്കെടുക്കാം. രാത്രി മുതൽ പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഈ നൃത്തം വിവാഹപ്പന്തലിൻ്റെ മധ്യഭാഗത്തുള്ള തൂണിന് ചുറ്റുമാണ് സാധാരണയായി അരങ്ങേറുന്നത്. വിവാഹത്തിന് പുറമെ താലികെട്ട് മംഗലം, തിരണ്ട് മംഗലം, കാതുകുത്ത് മംഗലം തുടങ്ങിയ മറ്റ് ആഘോഷങ്ങൾക്കും സമാനമായ കളികളും പാട്ടുകളും ഈ വിഭാഗങ്ങൾക്കിടയിലുണ്ട്.

മംഗലംപാട്ടുകൾ: ചരിത്രത്തിൻ്റെ വാമൊഴിവഴികൾ

മംഗലംകളിയുടെ ആത്മാവ് അതിൻ്റെ പാട്ടുകളാണ്. കേൾക്കുന്നവർക്ക് ആശ്ചര്യം തോന്നാം, ഈ പാട്ടുകളിൽ വിവാഹത്തെയോ വിവാഹജീവിതത്തെയോ കുറിച്ച് അധികം പരാമർശിക്കാറില്ല. പകരം, അവ ഒരു ജനതയുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഭൂതകാലം ഓർമ്മിപ്പിക്കുന്നു. നമ്മൾ ആരായിരുന്നു, എങ്ങനെയാണ് ഈ സ്ഥലത്ത് എത്തിയത് എന്നതിനെക്കുറിച്ചുള്ള ശുദ്ധമായ ചരിത്രകഥകൾ ഈ പാട്ടുകളിലുണ്ട്.

ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്ന ഈ പാട്ടുകൾ ഒരു സമൂഹത്തിൻ്റെ ചരിത്രാഖ്യായികകളായി വർത്തിക്കുന്നു. അതുകൊണ്ടുതന്നെ, പുതുജീവിതം ആരംഭിക്കുന്ന ദമ്പതികൾക്ക് തങ്ങളുടെ വേരുകൾ എന്താണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു സമർപ്പണമായാണ് ഈ പാട്ടുകളും കളികളും മാറുന്നത്. തുളുവിൻ്റെയും മലയാളത്തിൻ്റെയും സ്വാധീനമുള്ള ഈ പാട്ടുകൾക്ക് ഓരോന്നിനും വ്യത്യസ്ത താളങ്ങളും ശൈലികളുമുണ്ട്.

ഗോത്രവർഗ്ഗവും അതിജീവനവും

മംഗലംകളി പ്രധാനമായും അവതരിപ്പിക്കുന്നത് മാവിലർ എന്ന ആദിവാസി വിഭാഗമാണ്. മലയാളവും തുളുവും ചേർന്ന ലിപിയില്ലാത്ത ഭാഷ സംസാരിക്കുന്ന ഇവർ, പ്രകൃതിയുമായി ഇഴചേർന്ന് ജീവിക്കുന്നവരാണ്. അതുപോലെ, മലവേട്ടുവർ എന്നറിയപ്പെടുന്ന ആദിവാസി വിഭാഗവും ഈ കലാരൂപം ആഘോഷിക്കുന്നു. ഇരുവിഭാഗങ്ങൾക്കും അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. ഇവരുടെ പാട്ടുകൾക്ക് വ്യത്യാസങ്ങളുണ്ടെങ്കിലും, നൃത്തച്ചുവടുകൾക്ക് പൊതുവായ സാമ്യമുണ്ട്.

മാറുന്ന കാലവും ഭാവിയും

ആധുനികതയുടെ കടന്നുവരവിൽ പല തനത് കലകളെയും പോലെ മംഗലംകളിയും അതിൻ്റെ തനിമയിൽ നിന്ന് അകന്നുപോവുകയാണ്. കല്യാണങ്ങൾ ആധുനിക ഓഡിറ്റോറിയങ്ങളിലേക്ക് മാറിയപ്പോൾ, ഈ കലയുടെ ഇടം ചുരുങ്ങി. എന്നാൽ, കേരള സ്കൂൾ കലോത്സവം പോലുള്ള വേദികൾ മംഗലംകളിയെ വീണ്ടും ജനകീയമാക്കാൻ സഹായിക്കുന്നുണ്ട്. അത്തരമൊരു വേദിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ അതിൻ്റെ അനുഷ്ഠാനപരമായ പരിശുദ്ധി നഷ്ടപ്പെടുമെന്നൊരു വാദം ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

എങ്കിലും, ഈ കലയെ സംരക്ഷിക്കാൻ സാംസ്കാരിക കൂട്ടായ്മകളും ഗവേഷകരും ശ്രമിക്കുന്നുണ്ട്. മംഗലംകളി വെറുമൊരു നൃത്തരൂപമല്ല, അത് ഒരു ജനതയുടെ സ്വത്വത്തെയും പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്ന ഒരു ചരിത്രരേഖയാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാൽ മാത്രമേ ഈ കലയെ നമുക്ക് ഭാവിതലമുറയ്ക്കായി സംരക്ഷിക്കാൻ കഴിയൂ.

ഫെയ്സ്ബുക്കിൽ കണ്ട രണ്ടു ലേഖനങ്ങൾ ചേർക്കുന്നു…

Krishnan Subrahmanian Nambudiripad എഴുതിയത്: ലിങ്ക് ഇവിടെ…

ശബരിമലയിലെ ശ്രീബുദ്ധൻ

[2000-വർഷം പുറകിൽ നിന്ന്, ഇന്നത്തെ ശബരിമലയിലേക്ക് എന്നെ പിടിച്ചുകൊണ്ടുവന്നത് കുറെ പുസ്തകങ്ങളാണ്. അവയെ സ്മരിച്ചുകൊണ്ട് ഞാനിവിടെ ഇത് കുറിക്കുന്നു]

ബി.സി. മുന്നാം ശതകത്തിലാണ് ബുദ്ധമതം കേരളത്തിൽ പ്രവേശിച്ചതായി കണക്കാക്കുന്നത്. ചേര-ചോള-പാണ്ഡ്യ രാജാക്കന്മാർ രോഗാർത്തരായ മനുഷ്യർക്കും, മൃഗങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന ചികിത്സാ സമ്പ്രദായത്തെക്കുറിച്ച് സാമ്രാട്ട് അശോകന്റെ ശാസനങ്ങളിൽ കാണാവുന്നതാണ്. ശ്രീബുദ്ധന്റെ സന്ദേശവുമായി ആദ്യകാലത്ത് കേരളത്തിലെത്തിയ ബുദ്ധമതസന്ന്യാസിമാരാണ്, ഇവിടെ അത്തരം സാന്ത്വന പരിപാടികൾക്ക് നേതൃത്വം കൊടുത്തിരുന്നത് എന്നുപറയുന്നു! പിന്നീടൊരു കാലത്ത് കേരളം വാണിരുന്ന പള്ളിബാണപെരുമാൾ സിംഹാസനം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതായുള്ള ഒരു കഥയുണ്ട്. ആ സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:

“പെരുമാൾ ബുദ്ധമതത്തിൽ പ്രവേശിച്ച്, പള്ളിവാണുംകൊണ്ട്, സഭാജനങ്ങളെ മുഴുവനും ബുദ്ധമതത്തിൽ ചേർപ്പാൻ ശ്രമിച്ചതു നിമിത്തം, പതിനെട്ടുസംഘം ചേർന്ന സഭായോഗം പട്ടണംവിട്ട് കിഴക്കോട്ടു മാറിപ്പാർത്ത്, തൃക്കാരിയൂർ മഹാദേവനെ ‘നാലുപാദ’മെന്ന മന്ത്രം കൊണ്ട് ‘കണമിരുന്നുഭജിച്ച്’, കലാശം, പള്ളിവാണപ്പെരുമാളെത്തന്നെ സ്ഥാനഭ്രഷ്ടനാക്കി,ചിലവിനുംകൊടുത്തിരുത്തി.”

തമ്പുരാന്റെ ഭാഷയുടെ ശുദ്ധിയും, കാലത്തിന്റെ പഴക്കവും അറിയാൻ നിങ്ങൾക്കായി ഇവിടെ പകർത്തി എഴുതിയതാണ്. അക്കാലത്ത് വൈദികമതം ബുദ്ധമതത്തോട് എടുത്ത സമീപനം എന്താണെന്നു കുറിക്കാൻ വേണ്ടിക്കൂടിയാണ് ഇതിവിടെ ചേർത്തത്! എന്തായാലും ബാണപ്പെരുമാൾ ബുദ്ധമതം പ്രചരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചു എന്ന് പറയുന്നുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ടതാണ് കോട്ടയം താലൂക്കിലെ കിളിരൂർ ക്ഷേത്രവും, കുട്ടനാട്ടിലെ നീലംപേരൂർ ക്ഷേത്രവും. പ്രസ്തുത പെരുമാളുടെ സ്മാരകാവശിഷ്ടങ്ങൾ ഈ രണ്ടു ക്ഷേത്രപരിസരങ്ങളിൽനിന്നും കണ്ടുകിട്ടിയിട്ടുണ്ട്.

കൊല്ലംജില്ലയിലെ കുന്നത്തൂർ കരുനാഗപ്പിള്ളി താലൂക്കുകളിൽ നിന്നും കണ്ടുകിട്ടിയിട്ടുള്ള അസംഖ്യം ബുദ്ധവിഗ്രഹങ്ങൾ ആ പ്രദേശത്ത് ബുദ്ധമതത്തിനുണ്ടായിരുന്ന വമ്പിച്ച പ്രചാരത്തെയാണ് കാണിക്കുന്നത്! ആലപ്പുഴക്കും തൃക്കുന്നപ്പുഴക്കും ഇടയിൽ സ്ഥിതിചെയ്തിരുന്നതായി വിശ്വസിക്കുന്ന “ശ്രീമൂലവാസം” എന്ന ദേശം, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ബുദ്ധമത തീർത്ഥാടന കേന്ദ്രമായിരുന്നു.

ആയ്രാജാവായ വിക്രമാദിത്യവരഗുണൻ (885-925) ശ്രീമൂലവാസം ക്ഷേത്രത്തിന് നൽകിയ സംരക്ഷണത്തിന് തെളിവാണ് പാലിയം ചേപ്പേട്! പത്താം ശതകത്തിലുണ്ടായൊരു കടൽക്ഷോഭത്തിൽ “ശ്രീമൂലവാസം” കടലെടുത്തുപോകുകയാണ് ഉണ്ടായത്! സംസ്കൃതകാവ്യമായ “മൂഷകവംശ”ത്തിലും ശ്രീമൂലവാസം ക്ഷേത്രത്തിനെക്കുറിച്ച് പറയുന്നുണ്ട്. എം.ഫൗച്ചർ ഗാന്ധാരത്തിൽനിന്ന് കണ്ടെടുത്ത ലോകേശ്വരചിത്രത്തിൽ, “ദക്ഷിണാപഥേ മൂലവാസലോകനാഥ” എന്ന ലിഖിതം, പ്രാചീനകാലത്ത് ബുദ്ധമതതീർത്ഥാടനകേന്ദ്രം എന്നനിലയിൽ, ശ്രീമൂലവാസം നേടിയിരുന്ന പ്രശസ്തിക്ക് ദൃഷ്ടാന്തമായി നിലകൊള്ളുന്നു!

കേരളത്തിൽ സാക്ഷരത്വവും വിജ്ഞാനവും വളർത്തി വലുതാക്കുന്നതിൽ ബുദ്ധമതം വഹിച്ചപങ്ക് അതിമഹത്താണ്. “എഴുത്തുപള്ളി” എന്ന സങ്കല്പവും, അതിനെച്ചേർന്ന് നിരവധി “സഭാമഠങ്ങളു”മുണ്ടായത് ബുദ്ധമതത്തിന്റെ സ്വാധീനംകൊണ്ടു മാത്രമാണ്. സഭാമഠങ്ങളെല്ലാം വിദ്യാപീഠങ്ങളായിരുന്നുവല്ലൊ! ദേവാലയങ്ങളോടു ചേർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ആശയം ബുദ്ധമതത്തിന്റെതാണ്. കേരളത്തിലെ സാഹിത്യത്തിന്റെയും, കലകളുടെയും വികാസത്തിൽ ബുദ്ധമതത്തിന്റെ സ്വാധീനശക്തി തെളിഞ്ഞുകാണാം! ബൗദ്ധരുടെ വിഹാരകേന്ദ്രങ്ങളെ പണ്ട്, “പള്ളി” എന്നാണ് വിളിച്ചിരുന്നത്. ബുദ്ധമതത്തിന് കേരളത്തിൽ പ്രചാരം വന്നതോടെ, ഇതര മതക്കാരുടെയെല്ലാം ആവാസകേന്ദ്രങ്ങളെ “പള്ളി” എന്നു വിളിച്ചുപോന്നു. മുഹമ്മദീയരെയും അകാലത്ത് “ബൗദ്ധർ” എന്നാണ് വിളിച്ചുവന്നിരുന്നതെന്ന്, ചേരമാൻ പെരുമാൾ ഇസ്ലാം മതത്തിൽ ചേർന്നുവെന്ന, ആദ്യകാല ചരിത്രകാരുടെ പ്രസ്താവനകളെ ഖണ്ഡിക്കുന്നിടത്ത് ഇ.എം.എസ്സ്. എഴുതിയിട്ടുണ്ട്. ബുദ്ധമതസൈദ്ധാന്തികൻ “എളങ്കൂറടികളുടെ” സംഘകാലകൃതിയായ “മണിമേഖല” തികച്ചുമൊരു ബൗദ്ധകാവ്യമാണ്. “അടികൾ” കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പൂജാരികളാണല്ലൊ.

കിളിരൂർ, കുട്ടംപേരൂർ, കൊടുങ്ങല്ലൂർ തുടങ്ങിയ ഭഗവതിക്ഷേത്രങ്ങൾ ഒരുകാലത്ത് ബൗദ്ധക്ഷേത്രങ്ങൾ ആയിരുന്നു! ഇന്ന് കേരളത്തിലെ പ്രാധാന തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമലയും, പണ്ടൊരുനാൾ ഒരു ബുദ്ധമതക്ഷേത്രം ആയിരുന്നുവെന്ന് പണ്ഡിതന്മാരായ സകലരും ഒരുപോലെ സമ്മതിക്കുന്നുണ്ട്! ബുദ്ധമതത്തിന്റെ സ്വാധീനശക്തി മറ്റുരംഗങ്ങളിലും കാണാം. ആയുർവ്വേദ ചികിത്സാ സമ്പ്രദായം ബുദ്ധമതത്തിന്റെ സംഭാവനയാണ്! ക്രിസ്ത്വബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെന്നോ ജീവിച്ചിരുന്ന ബൗദ്ധപണ്ഡിതനും, മലയാളിയുമായ “വാഗ്ഭടാചാര്യ”രുടെ “അഷ്ടാംഗഹൃദയം” എന്ന ആയുവ്വേദ ഗ്രന്ഥത്തിന് കേരളത്തിൽ പ്രചുരപ്രചാരം ലഭിച്ചു. നിരവധിപേർ അതുപഠിച്ച് ശ്രേഷ്ഠവൈദ്യന്മാരായി. വികസനോന്മുഖമായ കേരളത്തിലെ ആരോഗ്യമേഖലയിൽ, ബുദ്ധമതം വഹിച്ചപങ്കിനെ അത് സൂചിപ്പിക്കുന്നു! പണ്ടൊരുകാലത്ത് കേരളത്തിലെ അധികാരവർഗ്ഗമായിരുന്ന നമ്പൂതിരിമാരിലെ “അഷ്ടകുല” ജാതരായ “വെള്ളഗൃഹ”ത്തിൽ നിന്നുത്ഭവിച്ച കക്കാട്ട് കിഴക്കേടത്ത് നമ്പൂതിരിപ്പാട്, അഷ്ടാംഗമായ വൈദ്യശാസ്ത്രം അഭ്യസിച്ച്, അഷ്ടവൈദ്യൻ കുട്ടഞ്ചേരി മൂസ്സ് എന്നപേരിൽ, ചികിത്സ കുലധർമ്മമായി സ്വീകരിച്ച്, ജനസമുദായത്തിന്റെ ജീവരക്ഷക്ക് സന്നദ്ധനായി ഇറങ്ങിപ്പുറപ്പെട്ടു.

കേരളത്തിലെ അന്നത്തെ പതിനെട്ട് സംഘത്തിലും ഓരോ വൈദ്യരെന്ന നിലയിൽ പതിനെട്ട് നമ്പൂതിരി കുടുംബങ്ങൾ ഉണ്ടായിരുന്നെന്നും, അതിൽ പല ഇല്ലങ്ങളും അന്യംനിന്ന്, സജീവകുടുംബങ്ങളിൽ ലയിച്ചുവെന്നുമാണ് ഐതിഹ്യം. കാലാന്തരത്തിൽ അവ ‘എട്ടില്ലം’ മാത്രമായി, “അഷ്ടവൈദ്യന്മാർ” എന്നപേരിൽ പ്രസിദ്ധപ്പെട്ടു. കുട്ടഞ്ചേരി മൂസ്സ് അടക്കം, മേല്പറഞ്ഞ എട്ടില്ലക്കാരാണ് പുകൾപെറ്റ കേരളത്തിലെ “അഷ്ടവൈദ്യന്മാർ”! അഷ്ടവൈദ്യന്മാരിൽ ചിലർക്ക് സമുദായത്തിൽ ചെറിയൊരു ‘പതിത്വം’ കല്പിച്ചിരുന്നു. അതിന് കാരണമായി കാണേണ്ടത്, ഇവരുടെ ബുദ്ധമതസമ്പർക്കം തന്നെ! അവരെല്ലാം തികച്ചും ബുദ്ധമതാനുയായികളായിരുന്നുവോ എന്നുറപ്പില്ല. അല്ലെങ്കിൽ അഷ്ടാംഗഹൃദയം അഭ്യസിച്ചവരെ ബുദ്ധമതക്കാരനാക്കി, ‘പതിത്വം കല്പിച്ചു’ എന്നുപറയുന്നതാകും യുക്തി! രോഗമുള്ളവർക്കൊക്കെ രോഗചികിത്സ ‘അത്യന്താപേക്ഷിതം’ ആയിരുന്നതിനാൽ പതിത്വവും,”ലേശം” എന്നാക്കി!

“അമരകോശം” എന്ന സംസ്കൃത കോശഗ്രന്ഥത്തിന്റെ കർത്താവായ അമരസിംഹൻ ബുദ്ധമതക്കാരനായിരുന്നു. കാലക്രമത്തിൽ മലയാളപദങ്ങളായി പരിണമിച്ച പാലിപദങ്ങളുടെ ആധിക്യം, ബുദ്ധമതം കേരളത്തിൽ ഉണ്ടാക്കിയ സ്വാധീനശക്തിയുടെ തെളിവുകളാണ്. ആധുനികകാലത്ത് ബുദ്ധമതത്തിന് മലയാളകവികളിൽ ഉണ്ടായിരുന്ന സ്വാധീനത്തിന് ഉത്തമോദാഹരണമാണ്, മഹാകവി കുമാരനാശാന്റെ ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കൃതികൾ! ശൈവ വൈഷ്ണവ മതങ്ങളുടെ ശക്തിയായ കടന്നുകയറ്റവും, ആദ്യംമുതലെ വൈദികബ്രാഹ്മണരെടുത്ത കടുത്ത നിലപാടുകളും, ബുദ്ധമതത്തിനെ ഞെരുക്കിക്കൊണ്ടിരുന്നു. ഹരിശ്ചന്ദ്ര പെരുമാളുടെ ഭരണകാലത്ത് ബുദ്ധമതത്തിന് ഉടവു തട്ടത്തക്കവിധം, കുമാരിളഭട്ടാചാര്യരുടെ മീമാംസാശാസ്ത്രസിദ്ധാന്തത്തിന് മലയാളത്തിൽ പ്രചാരം വരുത്തി, നമ്പൂതിരിമാരുടെ വൈദികമതത്തെ ശാശ്വതമാകുംവണ്ണം രക്ഷിച്ചുവെന്ന് കുഞ്ഞുക്കുട്ടൻ തമ്പുരാൻ പറയുന്നു.

മഹാപണ്ഡിതരായിരുന്ന ബുദ്ധമത സന്ന്യാസിമാരോട് തർക്കത്തിലേർപ്പെട്ട് ജയിക്കാൻ, മേല്പറഞ്ഞ മീമാംസാശാസ്ത്രം നമ്പൂതിരിമാരെ സഹായിച്ചു. മാത്രമല്ല, എട്ടാം ശതകത്തിൽ ആദി ശങ്കരാചാര്യരെ പോലുള്ള വൈദികവേദാന്തമത പരിഷ്ക്കർത്താക്കളുടെ നിരന്തരവും സുശക്തവുമായ എതിർപ്പുകളും കൂടിയായപ്പോൾ അതിനെ നേരിടാനാകാതെ ബുദ്ധമതം കാലക്രമേണ ദുർബ്ബലമാകാൻ തുടങ്ങി! ബുദ്ധമതം പ്രചാരത്തിൽ വന്നതോടെ നിരവധിജനങ്ങൾ ബുദ്ധമതം സ്വീകരിച്ചതായും, തന്മൂലം “പാശ്വാലംഭനയാഗങ്ങൾ” (മൃഗബലി യജ്ഞത്തിൽ ഉൾപ്പെടുത്തുന്നത്) നാട്ടിൽ ഇല്ലാതാവുകയും ചെയ്തുവത്രെ!

വൈദികമതത്തിനേറ്റ കടുത്ത പ്രഹരമായിരുന്നു അത്. പാശ്വാലംഭനയജ്ഞമില്ലാത്ത നാടിന്റെ ദുഃസ്ഥിഥിയോർത്ത് വേദനിച്ച ആഴുവാഞ്ചേരി തമ്പ്രാക്കൾ, മേഴത്തോൾ ആഗ്നിഹോത്രിയോട് യാഗങ്ങൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടുവെന്നൊരു ഐതിഹ്യമുണ്ട്. മേഴത്തോൾ ആഗ്നിഹോത്രി മുപ്പത്തിരണ്ട് ഗ്രാമപ്രതിനിധികളെയും വിളിച്ചുചേർത്ത് യാഗം നടത്തുവാൻ സഹകരണം വേണം എന്നപേക്ഷിച്ചു. എന്നാൽ ഭൂരിപക്ഷംപേരും അഗ്നിഹോത്രിയോട് സഹകരിച്ചില്ല. അഗ്നിഹോത്രി, യജ്ഞം ആരംഭിച്ച് 99എണ്ണം പൂർത്തിയാക്കി എന്നാണ് ഐതിഹ്യം. അന്ന് മേഴത്തോൾ ആഗ്നിഹോത്രിയോട് സഹവർത്തിച്ചവരാണ്, ഇന്നും “വേദാധികാര ഗ്രാമങ്ങ”ളായി അറിയപ്പെടുന്നത്. ആ ഗ്രാമങ്ങളിൽമാത്രമേ ഇന്നും യാഗങ്ങൾ നടത്താറുള്ളു!

പറഞ്ഞുവന്നതെന്താണെന്നു വെച്ചാൽ, ബുദ്ധമതത്തിനെതിരായി വൈദികമതം പലപ്പോഴും ശക്തിയായി ഏറ്റുമുട്ടിയിട്ടുണ്ടെന്നു സൂചിപ്പിക്കാനാണ്! ബുദ്ധമതം സ്വീകരിച്ചവരെ മഹാജനസഭയിൽ അംഗങ്ങളാക്കിക്കൂടെന്നും, പരദേശികൾക്ക് കേരളത്തിൽ താമസിക്കാൻ ആരും ഭൂമി കൊടുത്തുപോകരുതെന്നും, അന്നത്തെ ‘പാർലിമെന്റ് ‘ ആയ “മഹാജനസഭ”യിലെടുത്ത സുപ്രധാന തീരുമാനങ്ങളായിരുന്നു! ഏതുവിധേനയും ജൈനബുദ്ധമതങ്ങളെ വളരാൻ അനുവദിക്കാതിരിക്കുക എന്നതായിരുന്നു ആദ്യകാലത്തെ തീരുമാനങ്ങൾ. എന്നാൽ വളർച്ചയുടെ ആദ്യകാലങ്ങളിൽ ചില ബുദ്ധിമുട്ടുകൾ ആ മതങ്ങൾക്ക് ഉണ്ടായിയെങ്കിലും, അതിനെയെല്ലാം അതിജീവിക്കാൻ അവക്കുകഴിഞ്ഞിരുന്നു. പെരുമാൾ ഭരണം ശക്തിപ്രാപിച്ചതോടെ “മഹാജനസഭ” പെരുമാൾക്കരുടെ രാജധാനിയിലെ ‘കാര്യാലോചനാസഭ’ എന്ന നിലവിലേക്കുയർന്നു!

കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ മൃഗബലി നടത്തിക്കൊണ്ടാണ് ബൗദ്ധരിൽനിന്ന് ഹിന്ദുക്കൾ ആ ക്ഷേത്രം പിടിച്ചെടുത്തത്! അങ്ങനെ ബുദ്ധക്ഷേത്രങ്ങൾ ഒന്നൊന്നായി ഹിന്ദു ക്ഷേത്രങ്ങളായി മാറി. അപ്രകാരം ശബരിമല ഒരു ബുദ്ധവിഹാരമായിരുന്നു. എണ്ണായിരത്തിലധികം ബുദ്ധസന്യാസിമാരെ കുന്തത്തിൽ കോർത്തുകൊന്നിട്ടാണ്, ബ്രാഹ്മണർ ശബരിമല പിടിച്ചടക്കിയതെന്ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലെ ശിലാശാസനത്തിലുണ്ട്! കുറെക്കാലംകൂടി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, പന്ത്രണ്ടാംശതകത്തിൽ കേരളത്തിൽ ബുദ്ധമതം, “ആ നാമത്തിൽ” നാമാവശേഷമായി.

എന്നാൽ ഇന്നും ഹിന്ദുമതം അനുവർത്തിച്ചുവരുന്ന നല്ലൊരുശതമാനം ആചാരങ്ങൾ ബുദ്ധമതത്തിന്റെ ദാർശ്ശനികകല്പനകൾ ഉൾക്കൊള്ളുന്നതാണെന്ന സത്യം അംഗീകരിക്കാതിരുന്നുകൂടാ! അതുകൊണ്ടാണ് “ആ നാമത്തിൽ” എന്ന് എടുത്തുപയോഗിച്ചത്! ബുദ്ധമതം ക്ഷയിച്ചുതുടങ്ങിയതോടെ അവരുടെ ക്ഷേത്രങ്ങളോരോന്നും നമ്പൂതിരിമാരുടെ ഊരാണ്മയിലായി. ശബരിമലക്ഷേത്രത്തിന്റെ ഊരാണ്മസ്ഥാനം ഒരുകാലത്ത് “പാഴൂർ ഗൃഹ”ത്തിലെ “പാഴൂർ വടക്കില്ലത്ത്”മനക്കായിരുന്നു എന്നു കേട്ടിട്ടുണ്ട്. പിന്നീടൊരു കാലത്ത് പലകാരണങ്ങളാൽ അത് മഹാരാജാവിന് കൈമാറുകയാണ് ഉണ്ടായതത്രെ! എരുമേലി ക്ഷേത്രം പാഴൂർ ഗൃഹത്തിന്റെ തറവാടായ “മ്യാൽപാഴൂർ” വകയായിരുന്നു എന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

കാലം മാറി; കഥ മാറി…

ശ്രീബുദ്ധവിഗ്രഹസങ്കല്പത്തെ അതിവിദഗ്ദ്ധമായി ശാസ്താവായും അയ്യപ്പനായും സങ്കല്പഭേദം വരുത്തി! അയ്യപ്പനെന്നത് പ്രാചീനജന സംസ്കൃതിയുടെ ദേവതയായിരുന്നു. അയ്യപ്പനും ശാസ്താവും ഒന്നാണെന്ന് വൈദികമതം നമ്മെ പഠിപ്പിച്ചു. കേരളത്തിനുപുറത്ത് അയ്യപ്പൻ എന്ന ദേവതാസങ്കല്പം ഇല്ലെന്നുതോന്നുന്നു. അതുപോലെ ശങ്കരനാരായണ മൂർത്തി സങ്കൽപ്പവും കേരളത്തിന്റെ തനതായ ദേവതാസങ്കൽപ്പങ്ങളിൽ പെടുമെന്നു തോന്നുന്നു. ബൗദ്ധരേയും ഹിന്ദുക്കളേയും ഒരുപോലെ പ്രീണിപ്പിക്കുകയാണ് യഥാർത്ഥത്തിൽ അന്നു ജീവിച്ചിരുന്ന വിശാലഹൃദയരായ മഹാത്മാക്കൾ ചെയ്തത്! ശാസ്താ-ബുദ്ധവിഗ്രഹങ്ങൾക്ക് ഇരുപ്പിലും, രൂപത്തിലും സാമ്യമുണ്ടെന്ന കാര്യവും വിസ്മരിച്ചുകൂടാ! പ്രാചീനകേരളത്തിലെ ഹൈന്ദവ രാജാക്കന്മാർ അന്യമതങ്ങൾക്കുനേരെ, വികസിച്ച സംസ്ക്കാരം ധ്വനിപ്പിക്കുന്ന സഹിഷ്ണുതാനയം കൈക്കൊള്ളുകയും, സങ്കുചിതബുദ്ധിയില്ലാതെ എല്ലാ ആരാധനാലയങ്ങൾക്കും സംരക്ഷണം നൽകുകയും ചെയ്തു എന്നുപറയുന്നുണ്ട്. എന്നാൽ ജൈനബുദ്ധക്ഷേത്രങ്ങൾ ഹിന്ദുക്കൾ ഇമ്മാതിരി തകർക്കും നേരം, ഈ രാജാക്കന്മാർ, ഉച്ചയൂണുകഴിഞ്ഞ് ചെറുമയക്കത്തിലായിരുന്നിരിക്കണം!

ബുദ്ധമതം കേരളത്തിൽ അന്യംനിന്നിട്ടില്ല. മറിച്ച് ബുദ്ധമതത്തെ അതിന്റെ ദാർശ്ശനീയോത്സവങ്ങളൊടും, ആരാധനാക്രമങ്ങളോടും കൂടി ഹിന്ദുമതം ഉൾക്കൊള്ളുകയാണ് ചെയ്തതെന്നു പറയുന്നതാണ് സത്യം! കേരള ക്ഷേത്രാരാധനകളുമായി ബന്ധപ്പെട്ട ദേവീവിഗ്രഹങ്ങൾ, ആറാട്ടുകൾ, ഉത്സവങ്ങൾ തുടങ്ങിയവക്കൊപ്പം എഴുന്നള്ളിക്കുന്ന ആനയുടേ നെറ്റിപ്പട്ടത്തിന്റെ ആദ്യപതിപ്പുപോലും ബുദ്ധമതത്തിന്റെ സംഭാവനയാണ്. കൊല്ലം – ആലപ്പുഴ ജില്ലകളിലെ ഉത്സവച്ചടങ്ങായ “കെട്ടുകാഴ്ച” അഥവാ “കുതിരക്കെട്ട്”, ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ചീനസഞ്ചാരിയായ ‘ഫാഹിയാൻ’, അഞ്ചാംശതകത്തിൽ ഇത്തരം കെട്ടുകാഴ്ചകൾക്ക്, “പാടലീപുത്ര”ത്തിൽ കണ്ട “ബുദ്ധമതോത്സവ”വുമായുള്ള സാദൃശ്യം വ്യക്തമാക്കിയിട്ടുണ്ട്!

കേരളത്തിലെ അയ്യപ്പാരാധനയിൽ ബൗദ്ധരുടെ സ്വാധീനശക്തി ഇന്നും നിഷേധിക്കാനാവില്ല! ശാസ്താവ് അഥവാ അയ്യപ്പൻ ഹിന്ദുദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനസമയത്ത്, ഭക്തർ, ബുദ്ധമതത്തിന്റെ ആചാരങ്ങളാണ് പിന്തുടരുന്നത് എന്നും പണ്ഡിതന്മാർ ശക്തിയായി അഭിപ്രായപ്പെടുന്നുണ്ട്! “ശബരി” എന്ന പുരാണപ്രസിദ്ധയായ സ്ത്രീയുടെ നാമം പേറുന്ന ആ പുണ്യമാമല സന്ദർശിക്കുന്ന അയ്യപ്പഭക്തന്മാർ തീർത്ഥാടനത്തിനുമുമ്പ്, 41-ദിവസം അക്രമരാഹിത്യവും, സസ്യഭക്ഷണവും, വിഷയവൈമുഖ്യവും ശീലിക്കുന്നത് ബുദ്ധമതത്തിലെ “അഹിംസ” എന്ന തത്വത്തെ സൂചിപ്പിക്കുന്നതാണ്. അതുപോലെ അയ്യപ്പന്മാരുടെ “ശരണമയ്യപ്പാ”വിളി ബുദ്ധമതത്തിലെ ശരണത്രയത്തെ ഓർമ്മിപ്പിക്കുന്നു. വനാന്തർപ്രദേശങ്ങളിലെ അയ്യപ്പ (ശാസ്താ)ക്ഷേത്രങ്ങൾ ബൗദ്ധരുടെ ശീലങ്ങളെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ തിരക്കിൽ നിന്നകന്ന് ഏകാന്തശാന്തമായ സ്ഥലങ്ങളിൽ ആരാധനാലയങ്ങൾ സ്ഥാപിക്കുന്നത് ബൗദ്ധരുടെ രീതിയായിരുന്നു! ജാതി മത വർഗ്ഗ ലിംഗ ഭേദമില്ലാതെ എല്ലാവരോടും സമഭാവന പുലർത്തി, സത്യം ധർമ്മം അഹിംസാദികളിൽ മനസ്സ് മുറുകെ ഉറപ്പിച്ച്, വേണ്ടുന്നവർ ദർശ്ശനത്തിന് പോകുക. തുലാം മാസം ഒന്നാം തിയ്യതി മാലയിട്ട്, വ്രതാരംഭം നടത്തിയവർ വിവാദങ്ങളിൽ മനസ്സ് ചാരാതെ, ഒന്നുമാത്രമോർക്കുക: ത ത്വ മ സി …

 

ആദി സൂര്യൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്: ലിങ്ക് ഇവിടെ…

ശാസ്താവ് എന്നാൽ ധർമ്മം ശാസിക്കുന്നവൻ, അതായത് ബുദ്ധൻ. ധർമ്മം എന്നാൽ സദാചാരം…

ശബരിമല ഒരു ഹിന്ദു ആരാധനാലയമല്ല. അയ്യപ്പൻ ഒരു ഹിന്ദു അല്ല. അത് ബുദ്ധവിഹാരയായിരുന്നു. 8000 ബുദ്ധ സന്യാസിമാരെ കുന്തത്തിൽ കോർത്ത് കൊന്നിട്ടാണ് ആര്യൻമാർ (ബ്രാഹ്മണർ) ശബരിമല പിടിച്ചടക്കിയതെന്ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ശിലയിൽ കൊത്തി വച്ചിട്ടുണ്ട് (ശിലാശാസനം). ആര്യാക്രമത്തിൽ പലായനം ചെയ്ത ബുദ്ധ സന്യാസിമാർ പമ്പാനദി നീന്തി മറുകര കേറി രക്ഷപെട്ടപ്പോൾ “പമ്പകടന്നു” എന്നൊരു പദവും മലയാളത്തിന് ലഭിച്ചു. ബുദ്ധമതത്തിൽ ജാതിയില്ല. നാനാജാതി മതസ്ഥർക്കും അവിടെ സ്ഥാനമുണ്ട്. അവിടെ ആർക്കും പോകാം. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പോകാം. മത്സ്യ മാംസാദികൾ കഴിക്കാം. ഗോത്രാചാരം പിന്തുടരുന്ന ബുദ്ധിസ്റ്റ് പഗോഡയാണത്.

ചാലക്കയം പമ്പയിലെ ആദിവാസി ഊരുകാരോട് ചോദിച്ചാൽ അവർ പറയും അവിടെ അയ്യപ്പനല്ല പുത്തനാണെന്ന് (ബുദ്ധൻ). അപ്പോൾ ഒരു സംശയം തോന്നാം. ആരാണ് അയ്യപ്പന്‍? ശരിയായ ചില നിഗമനങ്ങളും ചരിത്രപരമായ തെളിവുകളിൽ ചിലവ കുറിക്കട്ടെ… ഹിന്ദു ദേവന്മാരില്‍ സുപരിചിതനായ കഥാപാത്രമാണ് “ശാസ്താവ്”. ചാത്തന്‍, ചാത്തപ്പന്‍, അയ്യന്‍, അയ്യപ്പന്‍, അയ്യനാര്‍, ചേവകന്‍, വേട്ടക്കൊരുമകന്‍, നിലവയ്യന്‍, ഹരിഹരസുതന്‍ etc.. എന്നിങ്ങനെ ശാസ്താവിന് മറ്റ് നാമങ്ങളുണ്ട്. രസകരമായ ഒരു വസ്തുതയിതാണ്, വടക്കേ ഇന്ത്യയില്‍ ആയിരക്കണക്കിന് ഹിന്ദു ദേവി-ദേവന്മാരും ദൈവങ്ങളുടെയും പട്ടികയില്‍ ദക്ഷിണ ഇന്ധ്യയിലെ ‘ശാസ്താവിനെ’ മിക്കപേരും അറിയുന്നില്ല.

ദക്ഷിണ ഇന്ധ്യയില്‍ പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക് ‘ശാസ്താവ്’ എന്ന നാമം സുപരിചിതമാണ്. പ്രചലിതമായിരിക്കുന്ന കെട്ടുകഥകളെയും പുരാണകഥളെയും മാറ്റിനിര്‍ത്തി പ്രാചീന ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ‘ശാസ്താവ്’ എന്ന വാക്ക് പാലിയില്‍ നിന്നുള്ളതാണെന്ന് ധാരാളം തെളിവുകളുണ്ട്. ബുദ്ധന്‍റെ പല സുത്തങ്ങളിലും (discourses) നമുക്ക് കാണാനാകും. ബുദ്ധനെ വിളിച്ചിരുന്ന മറ്റൊരു പേരാണ് ശാസ്താവ്. ശാസ്താവിന്‍റെ അര്‍ത്ഥം ഉത്തമനായ അഥവാ ശ്രേഷ്ഠനായ ശിക്ഷകന്‍. ദക്ഷിണ ഇന്ധ്യയില്‍ ബുദ്ധിസ്സത്തിന്‍റെ വരവോടെ പാലിഭാഷയുടെ പ്രഭാവം വളരെയധികമുണ്ടായി. ശാസ്താവിന് സമാനര്‍ത്ഥപദമാണ് ‘അയ്യന്‍’. പാലിയില്‍ ‘അയ്യാ’, സംസ്കൃതത്തില്‍ ‘ആര്യാ’ (പാലിയില്‍ ‘ര്‍’ ശബ്ദം ലോഭിക്കും) എന്നും പറയും. ബുദ്ധന്‍റെ ശ്രേഷ്ഠ സംഘത്തെ ‘അയ്യ സംഘം’ അഥവാ ‘ആര്യ സംഘം’ എന്ന് പറയപ്പെടുന്നു. തമിഴകത്ത് എല്ലായിപ്പോഴും ‘അപ്പന്’ വളരെ വലിയ സ്ഥാനമാണ് നല്‍കുന്നത്. ബുദ്ധിസ്സം വളരെ ആഴത്തില്‍ കേരളീയരുടെ മനസ്സിലും സംസ്കാരത്തിലും ഭാഷയിലും പ്രഭാവമുണ്ടാക്കിയിരുന്നു. അയ്യപ്പന്‍ എന്നാല്‍ ശ്രേഷ്ഠനായ അച്ഛന്‍. ബുദ്ധനെയും പ്രഗല്‍ഭരായ ബൗദ്ധ ശിക്ഷകന്മാരെയും വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പദമായിരുന്നു ‘അയ്യപ്പന്‍’.

ദക്ഷിണ ഇന്ത്യക്കാര്‍ ഇന്നും ആശ്ചര്യസൂചകമായി ‘അയ്യോ’, ‘അയ്യാ’ എന്നും, (പ്രതിവിപ്ലവത്തില്‍) negative പദമായി അതിനെ ‘അയ്യേ’, അയ്യം (അഴുക്ക) എന്നിങ്ങനെ ഉപയോഗിക്കുന്നു. 1930 കളില്‍ ചില ഉത്സവങ്ങളില്‍ ‘അരുംപോരുള്‍ അയ്യോ, ഹേ പുത്താ’ അതായത് ‘ശ്രേഷ്ഠനായ പിതാവേ, ഹേ ബുദ്ധാ’ എന്ന് വിളിക്കാറുണ്ടായിരുന്നു. പാലിയിലെ ബുദ്ധന്‍ എന്ന പദത്തെ പുത്തന്‍ (പുതിയ മനുഷ്യന്‍) എന്നും, ബുദ്ധനെ പുത്തനച്ചന്‍ എന്നും പറയുന്നു. ശാസ്താവ് എന്ന പദത്തെയും അതിന്‍റെ നാനാപദങ്ങളെയും ഇപ്രകാരം ചേരളരാജ്യത്ത് സാര്‍വത്രികമായി ഉപയോഗിച്ചിരുന്നു. ശാസ്താവായ ബുദ്ധന്‍റെയും, സംഘത്തിന്‍റെ പ്രതീകമായ അവലോകീതീശ്വര ബുദ്ധന്‍റെയും വിഗ്രഹങ്ങള്‍ പത്മാസന, അര്‍ദ്ധപത്മാസന, ചിനമുദ്രകളില്‍ കാണാം. ശാസ്താംകോവിലുകളില്‍ ഏറ്റവും പ്രഥാനപ്പെട്ടതും പ്രാചീനവുമായ ശബരിമല (ശിബിര്‍ കേന്ദ്രം) പില്‍കാലത്ത് അത് തീര്‍ഥാടന കേന്ദ്രമായി മാറുകയായിരുന്നു. തീര്‍ഥാടനത്തിന് അനുയോജ്യമായ ധനു-മകര മാസങ്ങളില്‍ തീര്‍ഥാടകര്‍ എത്തുന്നത് വ്യക്തികളായും ഗ്രൂപ്പ്‌കളായുമായിരുന്നു. ഗ്രൂപ്പുകളെ നയിച്ചിരുന്നത് ഉപാദ്ധ്യന്മാരായിരുന്നു (preceptors). പഞ്ചശീലങ്ങള്‍ ആചരിച്ചും, കഠിന നിഷ്ഠയോടെ ലൌകിക സുഖങ്ങളെ ത്വേജിച്ചും അവിടേക്ക് ആയിരങ്ങള്‍ ബുദ്ധ-ധമ്മ-സംഘ ശരണംവിളികളോടെ ദക്ഷിണഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും എത്തുന്നു. പത്താം നൂറ്റാണ്ടിന്‍റെ അവസാനം വരെ ശബരിമലയിലെ (പൊന്നമ്പലമേട് – മാളികപുറം) തീര്‍ഥാടന കേന്ദ്രത്തിന്‍റെ ചുമതല ശാസ്താവ് അഥവാ അയ്യപ്പന്‍ എന്ന് വിളിക്കപ്പെടുന്ന ബൗദ്ധ ശിക്ഷകര്‍ക്കായിരുന്നു.

ഇനി ശ്രീ അയ്യപ്പന്‍ ആരെന്ന് നോക്കാം.

ഹിന്ദു പുരാണകഥയില്‍ അയ്യപ്പനെ പരിചയപ്പെടുത്തുന്നത് ആ വ്യക്തിയെ തേജോവധം ചെയ്യുന്ന രീതിയിലാണ് കാണപ്പെടുന്നത്. ചുരുക്കി വിവരിക്കാം, പാലാഴിമഥനത്തില്‍ അസുരന്മാര്‍ കൈക്കലാക്കിയ ‘അമൃതിനെ’ ദേവന്മാര്‍ക്ക് വീണ്ടെടുത്തു നല്‍കാനായി വിഷ്ണു വിശ്വമോഹിനിയുടെ (അഭിസാരികയുടെ) രൂപത്തില്‍ അവതാരമെടുത്തു. വിശ്വമോഹിനിയുടെ (വിഷ്ണുവിന്‍റെ) വശ്യസുന്ദര രൂപത്തില്‍ ശിവന്‍ ആകര്‍ഷിക്കപ്പെട്ടു. വിശ്വമോഹിനിയുടെ തുടയില്‍ ശുക്ലസ്ഖലനം സംഭവിക്കുകയും അവിടെനിന്ന് ശിവനു ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. (ഹരിഹര പുത്രന്‍ എന്ന് വിളിക്കപെടുന്നു). തുടര്‍ന്ന് ശബരിമലയിലെ വനത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചു. പന്തളം രാജാവിന്‍റെ വേട്ടയാടല്‍ പര്യടനത്തിനിടെ ആ ശിശുവിനെ കണ്ടെത്തുകയും വളര്‍ത്തുമകനായി ശുശ്രൂഷിക്കുകയും ധര്‍മ്മശാസ്താ രാജാവായി അവരോധിക്കുകയും ചെയ്തു… ശിവനും വിഷ്ണുവിനെ പോലെ ശക്തരായ ഹിന്ദു ദൈവങ്ങള്‍ക്ക് അനുയോജ്യമായ ലൈഗിക പങ്കാളിയെ ലഭിക്കാത്തതും (ലക്ഷ്മി, പാര്‍വതി ഉണ്ടായിട്ടും) അറപ്പും വെറുപ്പും ഉളവാക്കുന്ന യുക്തിക്ക് നിരക്കാത്ത തുടയില്‍ നിന്നുള്ള പുത്രജന്മം ഉച്ചത്തില്‍ പറയുന്നത്, ശൈവ-വൈഷ്ണവ cult കള്‍ കേരളത്തില്‍ ബുദ്ധിസ്സത്തിന് അധ:പതനം സംഭവിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ ശബരിമല വിഹാരവും അവിടത്തെ വരുമാനവും കൈക്കലാക്കാനുള്ള പ്രയത്നങ്ങളുടെ കഥയാണ്‌. പിന്‍തലമുറകള്‍ ഈ കഥയുടെ ആധികാരികതയെ ചോദ്യംചെയ്യാതെ അംഗീകരിച്ചു വിശ്വസിച്ചു പോരുന്ന അജ്ഞതയെ കേരള ചരിത്രകാരന്‍ കെ. എന്‍. ഗോപാലന്‍ പിള്ളയുടെ കേരളമാഹാചരിത്രത്തില്‍ ഉപസംഹരിക്കുന്നത്‌ ഇങ്ങനെയാണ്. ഇന്ന് ഹിന്ദു ഐതീഹങ്ങളില്‍ അയ്യപ്പനെ പരിചയപ്പെടുത്തുന്ന മ്ലേച്ചവും അപഹാസ്യവുമായ ഐതീഹ-കെട്ടുകഥകളില്‍ നിന്ന് ഭിന്നമായി ചരിത്രത്തില്‍ അദേഹത്തിന് വലിയ സ്ഥാനമുണ്ട്.

ഇനി ശാസ്താവ് എന്ന അയ്യപ്പനെ ചരിത്രത്തിലൂടെ നോക്കാം.

മധുരയിലെ പ്രാചീന പാണ്ട്യന്‍ വംശാവലിയിലെ അംഗമായ പന്തളം രാജവിന്‍റെ മൂലവംശം വസിച്ചിരുന്നത് കുറ്റാലം എന്ന പ്രദേശത്തായിരുന്നു. 856 AD യില്‍ ശിവകാശിയിലെ മറവ അധികാരികളും ശിവഗംഗയും ബലാത്ക്കാരമായി അവിടെന്നിന്ന് ആട്ടിയോടിക്കുകയും, തുടക്കത്തില്‍ സഹ്യപര്‍വ്വത്തില്‍ റാന്നി ഭാഗത്തായി (150 വര്‍ഷങ്ങളോളം ഏതാണ്ട് 1006 AD വരെ) അഭയാര്‍ത്തികളായി കുടിയേറുകയും, പില്‍ക്കാലത്ത് പന്തളം കേന്ദ്രികരിച്ച് നാട്ടുരാജ്യആസ്ഥാനം പണിയുകയുമായിരുന്നു. പി. ആര്‍. രാമ വര്‍മ്മയുടെ ‘അയ്യപ്പ ചരിത്രത്തില്‍’ പറയുന്നത്, ശാസ്താവ് അയ്യപ്പന്‍ ജനിച്ചത് 1006 AD ക്ക് ശേഷമാകാം. പൊന്നമ്പലമേട്ടിലെ മഹായാന സമ്പ്രദായത്തിലെ അനുയായിയായിരുന്ന വിഹാഹിതനായ യോഗിക്ക് ജനിച്ച പുത്രനായിരുന്നു അയ്യപ്പന്‍. ആയോധനകലകള്‍ അഭ്യസിച്ച അയ്യപ്പനെ പന്തളം രാജാവിന്‍റെ സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ അയക്കുകയായിരുന്നു. അയ്യപ്പനെ ചേകവന്‍ എന്ന് വിളിക്കുന്നതില്‍ കേരളത്തിലെ ഈഴവ സമൂഹവുമായി വളരെ അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടും ചെറിയ ചെറിയ എതിരാളി ഗ്രൂപ്പുകളുമായി സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റക്കൊറ്റക്കോ കൂട്ടമായോ അംഗംവെട്ടുന്നവരായിരുന്നു (ഈഴവ പയറ്റു ആയോധനകല) ചേകവന്മാര്‍. അയ്യപ്പനെ ഈഴവപയറ്റു അഭ്യസിപ്പിച്ചിരുന്നത് തണ്ണീര്‍മുക്കം ചിറപ്പാഞ്ചിറയിലെ ആശാനായിരുന്നു (മൂപ്പില്‍). ചെമ്പകശേരിയില്‍ മൂപ്പില്‍ ഗുരുക്കന്മാര്‍ക്ക് ഒട്ടേറെ കളരിപുരങ്ങള്‍ ഉണ്ടായിരുന്നു. പല നാട്ടുരാജ്യങ്ങളുടെ സൈന്യത്തിന് മൂപ്പില്‍ ആശാനായിരുന്നു, തന്നയുമല്ല അവര്‍ സാമ്പത്തികമായും ശക്തരുമായിരുന്നു. മൂപ്പില്‍ അയ്യപ്പന്‍റെ സന്തത സഹാവാസിയായിരുന്നു. അദ്ദേഹം അയ്യപ്പനെ മറ്റ് യോദ്ധാക്കളോടൊപ്പം പരീക്ഷണപോരിന് കളത്തില്‍ ഇറക്കിയിരുന്നില്ല. കാരണം, അക്കാലത്ത് മറവന്മാര്‍ ശബിരമല ആക്രമിച്ച് സമ്പത്ത് കൊള്ളയടിക്കുന്നതിനെ നേരിടാനും ശബരിമലയെ തിരിച്ചുപ്പിടിക്കാനും അയ്യപ്പന് ശക്തി സംഗ്രഹിക്കാന്‍ മൂപ്പില്‍ തല്‍പ്പരനായിരുന്നു.

അതിനിടക്ക് മൂപ്പിലിന്‍റെ സുന്ദരിയായ മകള്‍ പൊന്‍കുടിയുമായി അയ്യപ്പന്‍ പ്രണയത്തിലായി. അവള്‍ അയ്യപ്പന്‍റെ കായിക ബലത്തിലല്ല ആകൃഷ്ടയായത്‌, മറിച്ച് ശബരിമല കേന്ദ്രത്തെ തിരിച്ചുപിടിക്കാനുള്ള ദൗത്യവും അദ്ദേഹത്തിന്‍റെ ധാര്‍മിക അന്വേഷണത്തിലുമായിരുന്നു പൊന്‍കുടിക്ക് താല്‍പര്യം തോന്നിയത് എന്ന് പറഞ്ഞു. അവരുടെ പ്രേമബന്ധത്തെ കുറിച്ച് ‘ഇഴോത്തിശേഷം’ (ഇഴവ പെണ്‍കൊടിയുമായുള്ള തുടര്‍സംഭവങ്ങള്‍) എന്ന് ശീര്‍ഷകത്തില്‍ അനവധി പാട്ടുകളില്‍ കാണപ്പെടുന്നു. ആ പ്രണയനന്തരം മൂപ്പിലും തന്‍റെ യോദ്ധാക്കളും അയ്യപ്പനിലൂടെ കണ്ട ദൌത്യം ഉപേക്ഷിച്ചു. എന്നാല്‍ അയ്യപ്പന്‍ തന്‍റെ തരുണിയോടുള്ള പ്രതിജ്ഞ ത്വേജിച്ച്കൊണ്ട്, പ്രതിജ്ഞാബദ്ധതയോടെ എരുമേലിയിലെക്ക് തന്‍റെ സൈന്യവുമായി പ്രയാണം ചെയ്തു. എരുമേലിയില്‍ കോട്ടപ്പടി എന്ന സ്ഥലത്ത് തന്‍റെ ഉറ്റ ചങ്ങാതിയായ അലിക്കുട്ടിയുടെയും ഫാത്തിമയുടെയും (പാത്തുമ്മ) മകനായ ബാബര്‍ (വാവര്‍) റിനെ കാണാന്‍ പോയി. അവിടെ യുദ്ധത്തിന് ആവശ്യമായ സന്നാഹങ്ങള്‍ വാവരും സംഘവും ഒരുക്കിയിട്ടുണ്ടായിരുന്നു.

അതിനുമുമ്പ് അവിടത്തെ മലനിരകളില്‍ വാവര്‍ കവര്‍ച്ചാസംഘത്തിന്‍റെ നേതാവും അറബ് വ്യാപാരികളുമായി ബന്ധമുള്ള ആളായിരുന്നു. ഒരിക്കല്‍ വാവരും അയ്യപ്പനും യുദ്ധത്തിന് വെല്ലുവിളിക്കുകയും, ദ്വന്ദയുദ്ധത്തിനോടുവില്‍ അവര്‍ വിശ്വസ്തരായ ചങ്ങാതിമാരാകുകയും ചെയ്തു. അങ്ങനെ അയ്യപ്പനും, മൂപ്പിലും, വാവരും സഖ്യ ചേര്‍ന്ന് ശബരിമല കേന്ദ്രത്തിനെ നിയന്ത്രിച്ചിരുന്ന മറവന്മാരുടെ തമിഴ് പ്രദേശത്തിലുള്ള അഴുതക്ക് സമീപം ഇഞ്ചിപാറയിലെ കോട്ട വളയുകയും ഓര്‍ക്കാപുറത്തുള്ള ആക്രമണത്തിലൂടെ മരവന്മാരെ കീഴ്പ്പെടുത്തി അവരെ തുരത്തിയോട്ടിച്ചു. അതില്‍പിന്നെ അയ്യപ്പന്‍ ശരംകുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു ആലിന്‍റെ ചുവട്ടില്‍ ആയുധം വെച്ചുപേക്ഷിക്കുകയും, ശബരിമല കേന്ദ്രത്തിലേക്ക് നടന്നുനീങ്ങി. പന്തളം രാജാവിന്‍റെ ഭരണസമതിക്ക് അതിന്‍റെ ചുമതല ഏല്‍പ്പിക്കുകയും, കുറേനാള്‍ അവിടെ ചിലവഴിക്കുകയും ചെയ്തു. ആ അവസരത്തില്‍ പൊന്‍കുടി തന്‍റെ ചെറിയ സൈന്യവുമായി അയ്യപ്പനെ തേടിയെത്തിയപ്പോള്‍ ഒരക്ഷരം പോലും ഉരിയാടാതെ ധ്യാനാവസ്ഥയില്‍ ഇരിക്കുന്ന അയ്യപ്പനെയാണ് കണ്ടത്. ആത്മീയ പങ്കാളിത്തം മാത്രം പ്രതിജ്ഞ ചെയ്തിരുന്ന പൊന്‍കുടിയെ പൊന്നമ്പലമേട്ടിലെ ഭിക്ഷുണി സംഘത്തിന്‍റെ മടത്തിലെക്ക് അയ്യപ്പന്‍ അയക്കുകയായിരുന്നു ചെയ്തത്. അവര്‍ അപ്രകാരം അത് അനുസരിക്കുകയും, അതിന്‍റെ സൂചകമായി എല്ലാ വര്‍ഷവും മകരമാസം ഒന്നാംതിയതി ദീപം കത്തിക്കുകയും, അത് പില്‍ക്കാലത്ത് ഒരു ആചാരമായി രൂപപ്പെടുകയും ചെയ്തു. അയ്യപ്പന്‍ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും, പടച്ചട്ട മാറ്റി ഭിക്ഷു വേഷത്തില്‍ അവിടെ എത്തുയും ചെയ്തു. ചില കഥകളില്‍ പറയുന്നത് അദ്ദേഹം അവിടെ ഒരു രാജകുടുംബത്തിലെ യുവറാണിയെ വിവാഹം ചെയ്തുവെന്നും, പിന്നീട് നിര്‍വാണ പ്രാപ്തിക്കായി പ്രതിജ്ഞ എടുക്കുകയും ഒരു ബ്രഹുത്തായ വിഹാറിലേക്ക് പോകുകയും ചെയ്തുവെന്നാണ്. ബുദ്ധന്‍റെ 18 നാമങ്ങളില്‍ ഒന്നാണ് ‘ശാസ്താവ്’. ബുദ്ധനെ തന്നെയാണ് അയ്യപ്പന്‍ എന്ന് പറയുന്നതും.

എന്നാല്‍ ഇവിടെ പറയുന്ന അയ്യപ്പന്‍ ഒരു യോദ്ധാവായായ മനുഷന്‍റെ പേര് മാത്രമാണ്. അദ്ദേഹം ശബരിമലയും പൊന്നമ്പലമേടും തിരിച്ചുപിടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും ബൗദ്ധ ധാര്‍മിക ജീവിതത്തിലേക്ക് പ്രവേശിച്ച വ്യക്തിയുമായിരുന്നു. ജാതിയുടെയോ മതത്തിന്‍റെയോ വേര്‍തിരിവില്ലാതെ വാവരുമായുള്ള സൗഹൃദവും നല്ല ഉദ്ദേശത്തോടെയുള്ള യുദ്ധവും തികഞ്ഞ ബൗദ്ധ മനസ്സിനെയാണ് ചൂണ്ടികാണിക്കുന്നത്. 1950 കളില്‍ ടി. കെ. നാരായണ പിള്ളയുടെ ദുസ്സഹമായ ഭരണ സമയത്ത്, ചില ഗൂഡാലോചനയുടെ ഭാഗമായി ശിഷിക്കില്ലെന്ന ഉറപ്പുനല്‍കി കൊണ്ട് ചില ക്രിസ്ത്യന്‍ മതഭ്രാന്തന്മാരാല്‍ പുരാതന ക്ഷേത്രത്തെ കത്തിച്ച് നശിപ്പിക്കുകയും അതിനുള്ളിലെ ശാസ്താ വിഗ്രഹത്തെ അടിച്ചുതകര്‍ക്കുകയും ചെയ്യിച്ചു. പിന്നീട് ക്ഷേത്രത്തിന്‍റെ രൂപകല്‍പന തന്നെ മുഴുവനായി മാറ്റുകയും, പുതുതായി സ്ഥാപിച്ച ശാസ്തവിഗ്രഹിത്തിന് പഴയതിന്‍റെ ഏകദേശ രൂപം മാത്രമേ നല്‍കിയുള്ളൂ.

അയ്യപ്പന്‍ എന്നാല്‍ ബുദ്ധ ബോധിസത്വനായാണ്‌ മഹായാനികള്‍ പരിഗണിക്കുന്നത്. അത് അര്‍ദ്ധ പത്മാസന മുദ്രയിലുള്ളതും, അവലോകീതീശ്വരയുടെ വലതുകൈ ചിന്നമുദ്രയും, ഇടതുകൈലെ നാല് വിരളുകള്‍ നാല് ‘അയ്യ സത്യ’ങ്ങളെ സൂചിപ്പിക്കുന്നു. ബുദ്ധിസ്സത്തിന്‍റെ വിദ്യാര്‍ഥിയും സോഷിയോ–അന്ത്രോപോളജിസ്റ്റ് കൂടിയായ ഡോ. എ. അയ്യപ്പന്‍ ശബരിമലയിലെ ശാസ്ത വിഗ്രഹത്തെ തിരിച്ചറിഞ്ഞത് ‘സാമന്തഭദ്ര ബോധിസത്വ’ (സംരക്ഷകന്‍) രൂപവുമായി സാദൃശ്യമുണ്ടെന്നാണ്. കേസരി ബാലകൃഷ്ണ പിള്ളയുടെ അഭിപ്രായത്തില്‍ ശാസ്താവിനു അവലോകീതേശ്വര ബോധിസത്വനില്‍ ‘മഹാ-സത്വ ബോധിസത്വന്‍’ (എല്ലാ ബോധിസത്വന്മാരെയും സംരക്ഷിക്കുന്നവന്‍) എന്ന് നാമമാണുള്ളത്.

ധര്‍മ്മശാസ്താവ് എന്നാല്‍ ‘ധമ്മത്തെ സംരക്ഷിക്കുന്നവന്‍’ എന്ന അര്‍ത്ഥം കൂടിയുണ്ട്. ഇന്ന് നടമാടുന്ന തീര്‍ഥാടന പര്യടനം ബ്രഹ്മാണാധിപത്യത്തിന്‍റെ മൂര്‍ച്ചവസ്ഥയില്‍ ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ചവയാണ്. വാവരുടെ പിന്‍ഗാമികള്‍ക്ക് തങ്ങളുടെ പള്ളിയില് ആരാധന നടത്താനുള്ള അവകാശം ഉണ്ടെന്ന് കാണിക്കാന്‍ 1708 AD യിലെ ചില തെളിവികള്‍ കേരള ഹൈകോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിന്ന് ചില വിശിഷ്ട്ട ബഹുമതി സൂചകമായ ആചാരങ്ങള്‍ നടത്താനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്. സന്നിധാനത്തെ പ്രതീതാത്മക 18 പടികള്‍ സൂചിപ്പിക്കുന്നത്, നാല് അയ്യ സത്യങ്ങള്‍, 8 അഷ്ട്ടാഗ മാര്‍ഗ്ഗങ്ങള്‍, ത്രിരത്നങ്ങള്‍ (ബുദ്ധ-ധമ്മ-സംഘ), മൂന്ന് ചിത്ത ഭാവനകള്‍ (കരുണ-മോധിത-മൈത്രി) എന്നിങ്ങനെ. (ഹിന്ദുക്കള്‍ ഇന്ന് 18 പടികള്‍ക്ക് നല്‍കുന്ന അര്‍ത്ഥങ്ങള്‍ തട്ടികൂട്ടി ഉണ്ടാക്കിയവയാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും). ബുദ്ധന്‍റെ 18 പേരുകളെയും അത് സൂചിപ്പിക്കുന്നു. അയ്യപ്പനെ ക്ഷത്രീയനാക്കിയും ഓരോ ചിന്നങ്ങളും അടയാളങ്ങളും നാമങ്ങളും പുനര്പ്രതിഷ്ട്ടിച്ചും ചേതിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ചരിത്രസത്യത്തെ തിരിച്ചറിയാനോ കണ്ടെത്താനോ സാധിക്കാത്ത വിധത്തില്‍ കാര്യങ്ങളെ മാറ്റപ്പെട്ടിരിക്കുന്നു, പൊതുജനം തങ്ങളുടെ കാര്യങ്ങളെ മാറ്റപ്പെട്ടിരിക്കുന്നു, പൊതുജനം തങ്ങളുടെ അജ്ഞതയാല്‍ ബ്രാഹ്മണിക്കല്‍-സവര്‍ണ്ണ വ്യവസ്ഥയെ പരിപാലിച്ചു പോരുകയാണ്…


Swami Sandeepananda Giri ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്: ലിങ്ക് ഇവിടെ…

തീവ്രവവാദികളുടെ പ്രതിഷേധം ചരിത്രത്തിലൂടെ:

1829: ബ്രിട്ടീഷ് ഇന്ത്യയിലെ സതിനിരോധനത്തിനെതിരെ ബ്രാഹമണരുടെ എതിര്‍പ്പ്.
‘നിരോധിച്ചാലും ഞങ്ങളുടെ വീട്ടിലെ സ്ത്രീകളെ നിര്‍ബന്ധിച്ച് രഹസ്യമായി സതി അനുഷ്ഠിപ്പിക്കും. ഭാരതീയ പാരമ്പര്യം സംരക്ഷിക്കും.’

1884: ഇന്ത്യയില്‍ അടിമത്തം നിരോധിച്ചപ്പോള്‍:
‘ജാതി അടിമത്തം സവര്‍ണ്ണരുടെ അവകാശമാണ്. ഞങ്ങളത് നിലനിര്‍ത്തും.’

1856: വിധവാ പുനര്‍വിവാഹ ബില്ല് പാസ്സാക്കിയപ്പോള്‍:
‘വിധവകള്‍ വിവാഹിതരാകുന്നതിനെ തടയും. വിധവകള്‍ തല മൊട്ടയടിക്കണം. വെള്ളവസ്ത്രം ധരിച്ച് വീട്ടിലിരിക്കണം.

1859: ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം നല്‍കിയപ്പോള്‍, മത തീവ്രവാദികൾ പറഞ്ഞത്:
‘ചാന്നാര്‍ സ്ത്രീകള്‍ മാറ് മറച്ച് തെരുവിലിറങ്ങിയാല്‍ ബ്‌ളൗസ് വലിച്ചുകീറും. മേല്‍വസ്ത്രം ധരിച്ച് തെരുവില്‍ നടക്കാന്‍ അനുവദിക്കില്ല.’

1891 : പെണ്‍കുട്ടികളുടെ വിവാഹപ്രായം പന്ത്രണ്ടുവയസ്സാക്കി ‘Age of consent bill’ വന്നപ്പോള്‍ അവർ പറഞ്ഞത്;
‘ഞങ്ങളുടെ പെണ്‍കുട്ടികളുടെ വിവാഹകാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. അത് പരമ്പരാഗത ആചാരങ്ങള്‍ മാറ്റാന്‍ പാടില്ല.’

1936 : ‘അവര്‍ണ്ണ’, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കയറാനുള്ള അവകാശം ലഭിച്ചപ്പോള്‍ അവർ പറഞ്ഞു;
ജാതിസമ്പ്രദായം നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ്. അവര്‍ണ്ണര്‍ ക്ഷേത്രത്തില്‍ കയറുന്നതും ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ നടക്കുന്നതും എതിര്‍ക്കും.’

1947: ദേവദാസി സമ്പ്രദായം നിരോധിക്കുന്ന ആക്ട് പാസാക്കിയപ്പോള്‍ അവർ പറഞ്ഞു;
‘ദേവദാസികള്‍ ദേവിയുടെ ദാസിമാരാണ്. നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്രാചാരമാണ് ‘

1950: ജാതിയമായ തൊട്ടുകൂടായ്മ അവസാനിപ്പിച്ചും, ക്രിമിനല്‍ കുറ്റമാക്കിയും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ അവർ പറഞ്ഞു;
‘ഇന്ത്യന്‍ ഭരണഘടന ഭാരതീയ പാരമ്പര്യത്തെയോ ഇന്ത്യന്‍ സംസ്‌കാരത്തെയോ പരിഗണിക്കാത്തതാണ്. അയിത്താചാരണം ജാതിവ്യവസ്ഥയുടെ അടിസ്ഥാനമാണ്.’

1955 : ഹിന്ദു മാരേജ് ആക്ട് പാര്‍ലിമെന്റില്‍ പാസാക്കിയപ്പോള്‍ അവർ പറഞ്ഞു;
‘ഞങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് സ്വത്തവകാശമോ വിവാഹമോചനത്തിനുള്ള അവകാശമോ നല്‍കില്ല. ഭാരതീയ വിവാഹത്തില്‍ ജീവിതകാലം മുഴുവന്‍ സ്ത്രീ ഭര്‍ത്താവിനെ ആശ്രയിച്ച് കഴിയണം. അതാണ് കുലസ്ത്രീകളുടെ കടമയും മഹിമയും.

1960: ക്ഷേത്രങ്ങളിലെ മൃഗബലി നിരോധിച്ചപ്പോള്‍ പൌരോഹിത്യം പറഞ്ഞത്;
‘ഭാരതത്തിലെ യാഗങ്ങളിലെല്ലാം മൃഗബലി അനുവദനീയമായിരുന്നു. അത് ആചാരത്തിന്റെ ഭാഗമാണ്.”

2018: ബഹുമാനപ്പെട്ട സുപ്രീം കോടതി നിരീക്ഷണം; ശബരിമല ക്ഷേത്രം പൊതുഇടമാണ്. ‘അവനു’ പോകാമെങ്കില്‍ ‘അവള്‍’ക്കും പോകാം. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുത് വിവേചനമാണ്. മതഭ്രാന്തർ പറയുന്നു;
കോടതി എന്തു പറഞ്ഞാലും 10 നും 50 നും ഇടയിലുള്ള ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളെ ശബരിമലയിയിലേക്ക് വിടില്ല. ജല്ലിക്കെട്ട് സമരരീതിയിൽ ഞങ്ങൾ തടയും. ഞങ്ങള്‍ തെരുവില്‍ നേരിടും. ഞങ്ങളുടെ നെഞ്ചില്‍ ചവിട്ടിയേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിയൂ’ പെണ്‍ അടിമകള്‍: ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്.

1893 ഈ കൂട്ടരെക്കുറിച്ച് വിവേകാനന്ദ സ്വാമികൾ അമേരിക്കയിലെ ലോകമത മഹാ സമ്മേളനത്തിൽ പറഞ്ഞത്;
“വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീർഘകാലമായി കയ്യടക്കിയിരിക്കയാണ്. അവ ഭൂമിയെ അക്രമം കൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്കു തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കളില്ലായിരുന്നെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു.”

മലയാള നാടിന് പ്രബുദ്ധത ഇത്തിരിയെങ്കിലും അവശേഷിക്കുണ്ടെങ്കില്‍ അമ്പത് ശതമാനത്തിലേറെ വരുന്ന സ്ത്രീകളെ ഇപ്പോഴും ആര്‍ത്തവത്തിന്റെ പേരില്‍ പൊതു ഇടങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധരായ കുറച്ച് പൌരോഹിത്യ ആണ്‍മാടമ്പികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ പരാജയപ്പെടുത്തണം. സാമൂഹ്യ മാറ്റങ്ങളെ എല്ലാ കാലത്തും പിറകിലേക്ക് പിടിച്ച് വലിച്ച ക്ഷുദ്ര വിഭാഗമാണിവർ. ലോകത്തിനു മുന്നില്‍ ഇന്ത്യയെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത ഒരു സ്ഥലമാക്കി മാറ്റുന്ന കാര്യത്തില്‍ മത്സരിക്കുന്ന പ്രാകൃത മനസ്സുകളാണ് ഈ ഹര്‍ത്താലിനു പിന്നില്‍.


പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍…

മഹാകവി പി. കുഞ്ഞിരാമൻ നായർ

പലവഴി ദുരിതങ്ങൾ!!

HDFC-CreditCart-Hack

ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ കർശനനിർദ്ദേശം ഉണ്ടായിരുന്നു. നിലനിൽക്കുന്ന ഓർമ്മയിൽ, ഷിജു അലക്സായിരുന്നു (Shiju Alex) അപ്രകാരം പറഞ്ഞവരിൽ മുമ്പന്തിയിൽ എന്നു തോന്നുന്നു; കാരണം ആക്സിഡന്റ് സമയത്തുള്ള എന്റെ ക്രഡിറ്റ് കാർഡ് കടബാധ്യത നന്നായി അറിഞ്ഞവരിൽ ഒരാളായിരുന്നു അവൻ.

ഇടയിലെന്നോ വന്നുചേർന്ന ദുരിതങ്ങൾ കാരണം, ആരോടും പറയാതെ, ചെറിയ തുകയുടെ ക്രഡിറ്റ്കാർഡ് ഒരെണ്ണം സ്വന്തമാക്കി. അതീവ രഹസ്യമായിരുന്നുവത്!! അപ്രതീക്ഷിതമായി, ഇന്നലെ ഒരു മെസേജ് മൊബൈലിലേക്കു വന്നു: “Rs.3409.01 was spent on ur HDFCBank CREDIT Card ending 1228 on 2018-09-25:13:43:12 at DR MYCOMMERCE IRELAND.Avl bal – Rs.37496.99, curr o/s – Rs.12503.01”

ഞാനിങ്ങനെ ഒന്നും വാങ്ങിയിട്ടില്ലെന്ന കാര്യം അപ്പോൾ തന്നെ ബാങ്കിനെ വിളിച്ചറിയിച്ചു; കലാപരിപാടി രജിസ്റ്റർ ചെയ്യാം, ഇപ്പോൾ കാശു പോവുമെങ്കിലും, ഉടനേ തന്നെ പോയ കാശ് റിട്ടേൺ കിട്ടുമെന്നും ബാങ്ക് പറഞ്ഞു!! അപ്പോൾ തന്നെ അവരാ കാർഡ് ബ്ലോക്ക് ചെയ്തു, “HDFCBank Cr Card ending 1228 is blocked as requested.Incase of any misuse on card, pl file police complaint and send the Dispute Form. Visit hdfcbank.com

കാർഡിന്റെ പിന്നോ മറ്റോ എവിടേയും ഓൺലൈനിൽ സേവ് ചെയ്തു വെച്ചിട്ടില്ല; അതേ സമയം നമ്പർ സേവ് ചെയ്തിട്ടുണ്ട്; അത് ഫ്രീചാർജ് പോലുള്ള ആപ്പുകളിലാണ്. കാരണം ഇടയ്ക്കൊക്കെ ആ ആപ്പ് ഉപയേഗിക്കേണ്ടതുണ്ട്. ഇത്ര ദീർഘമായ നമ്പർ നോക്കി ടൈപ്പ് ചെയ്യാനുള്ള മടിയുമുണ്ട്. എന്തായാലും അരമണിക്കൂറിനുള്ളിൽ ഇന്നലെ സംഭവം തീർത്തു…!

എന്നാലും സംശയം പലമാതിരി ബാക്കി കിടക്കുന്നുണ്ട്!! എന്തുകൊണ്ട്? എങ്ങനെ? ആര്?

പലവഴി ദുരിതങ്ങൾ!! #HDFC #CreditCart #Hack ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ…

Posted by Rajesh Odayanchal on Tuesday, 25 September 2018

പ്രണയവും ഭക്തിയും

പ്രണയവും ഭക്തിയും – പ്രത്യക്ഷത്തിൽ എതിർധ്രുവങ്ങളിൽ ആണെങ്കിലും രണ്ടിനേയും ബന്ധിപ്പിക്കുന്ന ചിലതുണ്ട്. അതൊരു കൂടിച്ചേരലാണ്, ഉപാധികളില്ലാതെയുള്ള ഒന്നായ്ച്ചേരൽ… ഈശ്വരനോടുള്ള പറഞ്ഞറിയിക്കാനാവാത്ത പ്രണയം തന്നെയാവണം ഭക്തിയെന്നത്! പ്രണയത്തെ കുറിച്ചു സംസാരിക്കുമ്പോൾ മൂന്നാമതൊരാൾ അറിയാൻ പാടില്ലെന്നു പണ്ട് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട്. അത്രമേൽ മനോഹരമായിരിക്കണം പ്രണയം. പ്രണയവും ഭക്തിയും അതിരുകളില്ലാത്തെ ഒത്തുചേരലാണെന്നു പലപ്പോഴും കണ്ടറിഞ്ഞിട്ടുണ്ട്. ഒരുകഥ പറയാം…

പ്രണയം

ബാംഗ്ലൂരിൽ ബൊമ്മനഹള്ളിയിൽ താമസിക്കുന്ന സമയത്തായിരുന്നു ഇത്. ഏറെ മാസങ്ങളായി കാണുന്ന ഒരു ദമ്പതിയുണ്ടായിരുന്നു. എന്നും രാവിലെ ഞാനിവരെ കാണും. ഓഫീസിലേക്കുള്ള വഴിമധ്യേ, സിൽക്ക്‌ബോർഡിലേക്കു നടക്കുമ്പോൾ ഇവർ രാവിലെ മോണിങ്‌ വാക്കിനു പോയി തിരിച്ച് വീട്ടിലേക്കു മടങ്ങുന്നതാണു സന്ദർഭം. നല്ല പ്രായമുണ്ട്. 70 നു മേലെ കാണും. ആ മുത്തശ്ശി നന്നേ ക്ഷീണിതയാണ്. ഭർത്താവാണ് അവരെ കൈ പിടിച്ചും ചേർത്തു പിടിച്ചും നടത്തുന്നത്. ഏതോ നല്ല വീട്ടിലെ കാരണവർ ആണവർ. മക്കളുടെ മക്കളോ അവരുടെ മക്കളോ ചിലപ്പോൾ ഇതിലും ഗംഭീരമായി കൊക്കുരുമ്മി പ്രണയിക്കുന്ന സമയമാവണം അത്. ആ മുത്തശ്ശിക്കു നടക്കാൻ തീരെ വയ്യ… പക്ഷേ മുത്തച്ഛന്റെ ശ്രദ്ധയും ചേർത്തുപിടിച്ചുള്ള മനോഹരമായ കാൽ വെയ്പ്പും അവരെ ഏറെ നടക്കാൻ തന്നെ പ്രേരിപ്പിക്കുന്നതായി തോന്നും. അവരുടെ ലോകത്ത് അവർ മാത്രമായി എന്ത്രമാത്രം സന്തോഷത്തോടെയാണാ മുത്തച്ഛൻ മുത്തശ്ശിയെ നടത്തുന്നത്. ആദ്യമൊക്കെ കണ്ടപ്പോൾ വെറുതേ തള്ളിക്കളഞ്ഞത്, പിന്നീടെന്നോ കണ്ട അവരുടെ കിളിക്കൊഞ്ചലും സ്നേഹത്തലോടലും മറ്റും എന്റെ ശ്രദ്ധ പിടിച്ചു വാങ്ങുകയായിരുന്നു. അവർക്കും ഉണ്ടായിരുന്നു ഒരു കാലം. മൊബൈലുകളും വാട്സാപ്പാം സോഷ്യൽ മീഡിയകളും കമ്പ്യൂട്ടർ പോലുമില്ലാതിരുന്ന കാലം. അന്നും അവർ എങ്ങനെയാവും പ്രണയിച്ചിരിക്കുക! ഇത്രമേൽ ദൃഡമായിരിക്കാൻ അവരുടെ അന്നുകൾ എത്രമാത്രം മനോഹരമായിരുന്നിരിക്കും എന്നോർത്തു നോക്കും ഞാൻ. മറഞ്ഞിരുന്ന്, ആരും കാണാതെ, പരസ്പരം ചേർത്തുപിടിച്ചുള്ള ആ നടത്തം മൊബൈലിൽ പകർത്തിയാലോ എന്നൊരിക്കൽ തോന്നിയിരുന്നു. ആ പകർത്തൽ അത്രമേൽ നിർമ്മലമായ സ്നേഹത്തിനു മേലുള്ള കടന്നുകയറ്റം ആയിപ്പോകുമെന്നു നിനച്ച് വേണ്ടാന്നു വെച്ചു. അവരുടെ കുഞ്ഞു ലോകത്ത് അവരാണിന്നു രാജാവും രാജ്ഞിയും! ഏറെ നാളുകൾക്ക് കണ്ടിരുന്നെങ്കിലും പിന്നീടത് മുത്തച്ഛനിൽ മാത്രമായി ഒതുങ്ങിപ്പോയി… പിന്നീടു മുത്തച്ഛന്റെ പ്രായമുള്ളൊരു കൂട്ടാളി കൂടിയെത്തിയിരുന്നു.

ഭക്തി

മേൽക്കഥയിലെ കഥാനായകനും സുഹൃത്തും തന്നെയാണു ഇതിലെയും കഥാനായകർ. ആ മുത്തശ്ശനും സുഹൃത്തുമാണു ചിലപ്പോഴൊക്കെ മാത്രമേ നടക്കാനിറങ്ങാറുള്ളൂ. സിൽക്ക്‌ബോർഡിലേക്ക് എത്തുന്നിടത്ത് ഒരു ഗംഭീരൻ മലയാളി ഹോട്ടൽ ഉണ്ടായിരുന്നു. ആ ഹോട്ടലിനു മുന്നിൽ റോഡും അതിനിപ്പുറം നടക്കാനുള്ള വഴിയും. ഓപ്പോസിറ്റായി രണ്ട് അപ്പൂപ്പന്മാരും ചെരുപ്പൊക്കെ അഴിച്ചു വെച്ച് ഹോട്ടലിനു നേരെ നോക്കി കണ്ടടച്ചു പ്രാർത്ഥിക്കുന്നതു കാണാം!! ഹോട്ടൽ രാവിലെ അടങ്ങിരിക്കും. കോവിലുകളോ പ്രാർത്ഥിക്കാൻ വക നൽകുന്ന എന്തെങ്കിലുമോ ആ പരസരത്തെങ്ങുമില്ലെന്ന് മനസ്സിലായി. എങ്കിലും ചെരുപ്പഴിച്ചു വെച്ച് അവർ ആരോടായിരിക്കും പ്രാർത്ഥിക്കുന്നത് എന്നറിയാനൊരു കൗതുകം തോന്നി. മറ്റൊരു ദിവസം രാവിലെ, അതേ സ്ഥലത്തു നിന്ന് ഇരുപതോളം വയസ്സുവരുന്ന ഒരു പെണ്ണ് കണ്ണുകൾകൂപ്പി, തൊഴുതുനിന്ന് വട്ടം തിരിയുന്നത് കണ്ടു (ഏത്തം ഇടുന്നതു പോലെ ഇവിടെ, കർണാടകയിൽ ഉള്ളൊരു ചടങ്ങാണിത് – നിന്നിടത്തു നിന്നും കണ്ണുകൾ പൂട്ടി എന്തോ പ്രാർത്ഥിച്ചു കൊണ്ടു വട്ടം കറങ്ങും). അല്പസമയം നിന്നെങ്കിലും അവൾക്ക് നിർത്താൻ ഭാവമില്ല. രാത്രിയിൽ വീട്ടിൽ എത്തി, ലൈറ്റൊക്കെ ഓഫ് ചെയ്ത് ആരും കാണാതെ കണ്ണടച്ച് ഞാനും അല്പസമയം കറങ്ങിനോക്കി. തലകറങ്ങിപ്പോയി! ഇന്നലെയാരും ആ ഭാഗത്തില്ലാതെ വന്നപ്പോൾ മൊബൈൽ ഫോണിൽ ആരെയോ വിളിക്കുന്ന ഭാവേന, ഞാൻ ആസ്ഥലത്തു നിന്ന് ഫോൺ വിളിക്കാൻ തുടങ്ങി; എന്നിട്ടു ചുറ്റും നോക്കി… ദൂരെ, ഒരു അരക്കിലോമീറ്ററിൽ അപ്പുറം വരുമായിരിക്കണം, ഹോട്ടൽ ബിൽഡിങ്ങിനും സമീപത്തെ ബാർബർഷോപ്പിനും ഇടയിലൂടെ അങ്ങു ദൂരെയായി ഏതോ ഒരു അമ്പലത്തിന്റേതാണെന്നു തോന്നുന്നു മേൽഭാഗം തെളിഞ്ഞു കാണാം. അവിടുത്തെ ദൈവത്തെയാവണം ഇവർ പ്രാർത്ഥിക്കുന്നത്. ആ കൃത്യമായ സ്ഥലത്തു നിന്നു നോക്കിയാൽ മാത്രമേ അമ്പലത്തിന്റെ മേൽമൂടി കാണുവാൻ സാധിക്കുകയുള്ളൂ. ഇതുകൊണ്ടാവണം, ആ രണ്ടു വൃദ്ധർ ഊഴമിട്ട് നിന്ന്, ഒരാൾക്കുശേഷം മറ്റൊരാൾ എന്ന നിലയിൽ പ്രാർത്ഥിക്കുന്നത്… ഇതു കണ്ടതുകൊണ്ടാവണം, ആ പെണ്ണും ഇടയ്ക്കുവന്ന് പ്രാർത്ഥിക്കുന്നത്… അത്രയധികം ദൂരെയുള്ള ഒരു അമ്പലത്തിന്റെ അല്പഭാഗം കണ്ടപ്പോൾ ഉള്ളിലെ ഈശ്വരനെ ധ്യാനിച്ചാണിവരൊക്കെയും പ്രാർത്ഥിക്കുന്നത്! #NB: രണ്ടിലും ഉള്ള കഥാനായകൻ വല്യച്ഛനെ കാണുമ്പോൾ എന്തോ എനിക്ക് സഖാവ് വി. എസ്. അച്യുതാനന്ദനെ ഓർമ്മവരും. അദ്ദേഹത്തോടുള്ള ഇഷ്ടവും എവിടെയൊക്കെയോ കാണുന്ന സാമ്യവും ആവണം അതിനു കാരണം. ഏറെ ഹൃദ്യമായി തോന്നി രണ്ടുകാര്യങ്ങളും. ദമ്പതികൾ അവരുടേതായ ലോകത്ത്, പർസ്പരം ചേർന്നു നിന്ന് എത്രമാത്രം സ്നേഹ നിർഭരമായാണു കാലം കഴിക്കുന്നത്. അവർ, സമപ്രായക്കാരായിരിക്കണം; പണ്ടെന്നോ പരസ്പരം ഇഷ്ടപ്പെട്ട് പ്രണയിച്ചുകൊണ്ട് ഒന്നു ചേർന്നവർ! ഇനിയും സ്നേഹിച്ചു തീരാതെ അവർ പുണർന്നും പുൽകിയും ശേഷകാലം സജീവമാക്കി, മുത്തശ്ശി തിരശീലയ്ക്കു പിന്നിലേക്ക് മറഞ്ഞിരിക്കണം! ഭക്തി! ഇതുമാത്രമാണു ഭക്തി. ഒരു ബിംബം ഉദാഹരിക്കാനായി മാത്രം അല്പം അകലെയാണെങ്കിലും, മനമുരികിയുള്ള എന്റെ പ്രാർത്ഥന അവിടെയെത്തും എന്നുള്ള നിതാന്തവും തീഷ്ണവും ആയ വിശ്വാസം. എല്ലാം മറന്ന്, ആ ബിംബത്തെ മനസ്സിൽ ധ്യാനിച്ച് ഒന്നായി തീരുന്ന അവസ്ഥ, അവരുടെ സായൂജ്യം ആ കൂടിച്ചേരലിൽ ആയിരിക്കണം! ഈശ്വരനിൽ ലയിച്ചു ചേരുകയാവണം അപ്പോൾ അവർ ചെയ്തത്.

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്
ജി. എച്ച്. എസ്. എസ്. ചായ്യോത്ത്, ചായ്യോത്ത് പി. ഒ., നീലേശ്വരം വഴി, പിൻ 671314, കാസർഗോഡ് ജില്ല

ആരംഭിച്ചത് :1956 മാർച്ച് 19

സ്ഥാപകൻ :എൻ. ഗണപതി കമ്മത്ത്

ജില്ല : കാസർഗോഡ്

വിദ്യാഭ്യാസ ജില്ല: കാഞ്ഞങ്ങാട്

അധികാരി: സർക്കാർ സഹായം

സ്കൂൾ കോഡ്: 12044

ഹെഡ്മാസ്റ്റർ : സി. കുഞ്ഞിരാമൻ

1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളിന് എട്ടും എൽ. പി. സ്കൂളിനു അഞ്ചും ഹൈസ്കൂളിനു മൂന്നും കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഡി എൽ പിയും 4 ലാപ് ടോപ്പുകളും ഉണ്ട്. കൂടാതെ ഹയർ സെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര, രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്.

സ്കൂളിന്റെ നാൾവഴി

1956 കാലഘട്ടത്തിലെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോർഡ് മെമ്പറും ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവും ആയ എൻ. ഗണപതി കമ്മത്തിന്റെ താല്പര്യപ്രകാരമാണ് 1956 മാർച്ച് 19 ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവു ഷേണായി ആയിരുന്നു. അപ്പോൾ ചായ്യോം ബസാറിലുള്ള അമ്പു വൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യസമരസേനാനി ചന്തു, കെ. വി. കുഞ്ഞിരാമ൯, കാവുന്ദലക്കൽ കുഞ്ഞിക്കണ്ണ൯, എം. വി. സി. പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണൻ നായർ, നാഗത്തിങ്കൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ, വരയിൽ കണ്ണൻ, കുഞ്ഞിരാമ൯, പി. കണ്ണൻ നായർ, പി. വി. കുഞ്ഞിക്കണ്ണ൯, പൊക്ക൯ മാസ്റ്റർ, കെ.പി കുഞ്ഞികൃഷ്ണൻ എന്നിവരുടെ ശ്രമം കൂടി വിദ്യാലയം സ്ഥാപിതമായതിന്റെ പിന്നിൽ ഉണ്ട്. 1973 ൽ വിദ്യാലയം യു. പി. ആയി ഉയർത്തപ്പെട്ടു. അന്ന് വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 രൂപയും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിനു നല്കിയിരുന്നു. പിന്നീട് 80000 രൂപ ചിലവ് ചെയ്ത് നാട്ടുകാർ തന്നെ ഒരു കെട്ടിടം നിർമിച്ചു. ഈ വിദ്യായലയം 1980 -ൽ ഹൈസ്കൂൾ ആയും 2000 ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. ഗവണ്മെന്റ് അംഗീകാരം കിട്ടുന്നതിനു മുമ്പ് വി. ചിണ്ടൻ മാസ്റ്റർ ആയിരുന്നു അദ്ധ്യാപകൻ.

മറ്റുകാര്യങ്ങൾ

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരുടെ മുഴുവൻ ശമ്പളവും കൊടുത്ത കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ചയ്യോത്ത് ഗവണ്മെന്റ് സ്കൂൾ. കൂടാതെ അന്ധയായ വിദ്യാർത്ഥി നിത്യ തനിക്ക് അംഗപരിമിതർക്ക് ലഭിക്കുന്ന ഒരുമാസത്തെ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത 1,04,720 രൂപയും സകൗഡ് ആൻഡ് ഗൈഡ്, എസ്. പി. സി. വകയിൽ കിട്ടിയ തുക, പി. ടി. എ. ശേഖരിച്ച തുക എന്നിങ്ങനെ സ്കൂളിലെ വിവിധ സംഘടനകൾ ശേഖരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

Kerala-Flood-Relief-fund-Chayyoth-School
Kerala Flood Relief fund Chayyoth School
Kerala Flood Relief fund
ചായ്യോത്ത് സ്കൂളിലെ അന്ധയായ വിദ്യാർത്ഥിനി നിത്യ അംഗപരിമിതർക്ക് ലഭിക്കുന്ന മാസത്തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വാർത്ത