അശ്വത്ഥാമാവ്

ashwathama അശ്വത്ഥാമാവ്
ഗുരു ദ്രോണാചാര്യരുടെ മകൻ അശ്വത്ഥാമാവ്, ദുര്യോധനന്റെ നേതൃത്വത്തിലുള്ള കൗരവ സൈന്യത്തിലെ അംഗങ്ങളിൽ ഒരാളും ധീരനായ യോദ്ധാവുമായിരുന്നു. ശിവനെ പ്രീതിപ്പെടുത്താൻ മാതാപിതാക്കൾ കഠിനമായ തപസ്സനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ജനിച്ചത്. അതിനാൽ, ഔദാര്യത്തിന് പേരുകേട്ട പരമശിവൻ അശ്വത്ഥാമാവിനെ അതുല്യമായ രീതിയിൽ ശ്രേഷ്ഠനാക്കുന്ന വരം നൽകി അനുഗ്രഹിച്ചു. നെറ്റിയിൽ അമൂല്യമായ ഒരു രത്‌നം അലങ്കരിച്ചിരുന്നു, അത് അവനെ ഒരു അസാധാരണ മനുഷ്യനെപ്പോലെയാക്കി. ആർക്കും അവനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല, ക്ഷീണം, വിശപ്പ്, ദാഹം, വേദന എന്നിവയെ ചെറുക്കാനുള്ള അസാധാരണമായ കഴിവ് അവനുണ്ടായിരുന്നു. മാത്രമല്ല, ഒരു ചിരഞ്ജീവി (അനശ്വരൻ) എന്ന ബഹുമതിയും അദ്ദേഹത്തെ അനുഗ്രഹിച്ചു.

കൗരവരിൽ നിന്ന് യുദ്ധകലയെക്കുറിച്ചുള്ള പാഠങ്ങൾ പഠിക്കാൻ പിതാവിന്റെ ഗുരുകുലത്തിൽ ചേർന്ന ഉടൻ തന്നെ കൗരവരുമായി സൗഹൃദത്തിലായി. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ ദുര്യോധനനോടാണ് പാണ്ഡവരേക്കാൾ അടുപ്പം.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനത്തിൽ അശ്വത്ഥാമാവ് നിർണായക പങ്ക് വഹിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ദുര്യോധനനെ കണ്ട അശ്വത്ഥാമാവ് പാണ്ഡവരോട് പ്രതികാരം ചെയ്യുമെന്നും തന്റെ പിതാവിനെ വഞ്ചിച്ചതിന് തക്കതായ മറുപടി നൽകുമെന്നും പ്രതിജ്ഞ ചെയ്യുന്നു.

തുടർന്ന്, ദുര്യോധനന് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി എല്ലാ പാണ്ഡവ സഹോദരന്മാരെയും കൊല്ലുമെന്ന വാഗ്ദാനവുമായി അശ്വത്ഥാമാവ് പാണ്ഡവ പാളയം സന്ദർശിക്കുന്നു. എന്നാൽ ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെയും അവൻ കൊല്ലുന്നു. മാത്രമല്ല, അവർ ഉറങ്ങുമ്പോൾ അവരെ ആക്രമിച്ച് യുദ്ധനിയമങ്ങൾ ലംഘിച്ചു.

അതിനാൽ, താൻ ചെയ്ത പാപത്തിൽ നിന്ന് സ്വയം മോചിതനാകാൻ, അശ്വത്ഥാമാവ് വ്യാസൻ മുനിയെ കണ്ടുമുട്ടുന്നു, അദ്ദേഹം തപസ്സുചെയ്യാൻ ആവശ്യപ്പെടുന്നു. അതേസമയം, തങ്ങളുടെ മക്കളെ കൊന്നതിന് ദ്രൗപതിയുടെ നിർദ്ദേശപ്രകാരം അശ്വത്ഥാമാവിനെ പിടിക്കാൻ പാണ്ഡവർ മുനിയുടെ ആശ്രമം സന്ദർശിക്കുന്നു. എന്നാൽ അവരെ കണ്ടയുടനെ അശ്വത്ഥാമാവ് അഞ്ച് സഹോദരന്മാരെയും ഒരേ സമയം കൊല്ലാൻ ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നു. പാണ്ഡവരെ രക്ഷിക്കാൻ, ശ്രീകൃഷ്ണൻ അർജുനനോട് അതേ ആയുധം വിടാൻ ആവശ്യപ്പെടുന്നു.

പ്രപഞ്ചത്തിന്റെ നാശത്തെ ഭയന്ന് വ്യാസൻ തന്റെ ദിവ്യശക്തികൾ ഉപയോഗിച്ച് ഇരുവശത്തുനിന്നും വരുന്ന രണ്ട് ബ്രഹ്മാസ്ത്രങ്ങളെ തടയുന്നു. തുടർന്ന്, അർജുനോടും അശ്വത്ഥാമാവിനോടും ആയുധങ്ങൾ തിരിച്ചെടുക്കാൻ ആവശ്യപ്പെടുന്നു. അർജുൻ മുനിയുടെ കൽപ്പനകൾ അനുസരിക്കുന്നു, പക്ഷേ അത് എങ്ങനെ വീണ്ടെടുക്കണമെന്ന് തനിക്കറിയില്ലെന്ന് അശ്വത്ഥാമാവ് വെളിപ്പെടുത്തുന്നു. ആയുധത്തിന്റെ ദിശ മാറ്റാൻ മുനി അവനോട് ആവശ്യപ്പെടുന്നു, അന്തരിച്ച അഭിമന്യുവിന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വഹിക്കുന്ന ഉത്തരയുടെ നേരെ അശ്വത്ഥാമാവ് മനഃപൂർവ്വം അത് ലക്ഷ്യമിടുന്നു.

അതിനാൽ അമ്മയുടെ ഉദരത്തിൽ വച്ച് കുഞ്ഞിനെ കൊന്നതിന് അശ്വത്ഥാമാവിനെ ശിക്ഷിക്കാൻ, ശ്രീകൃഷ്ണൻ അവനെ ശപിക്കുന്നു, സമാധാനവും മോക്ഷവും തേടി താൻ ലോകമെമ്പാടും കറങ്ങുമെന്ന് പറഞ്ഞു, പക്ഷേ എവിടെയും അവനെ കണ്ടെത്താനായില്ല. മാത്രവുമല്ല, മേലാൽ ഉന്നതനാകാൻ അർഹതയില്ലാത്തതിനാൽ നെറ്റിയിൽ നിന്ന് ആ രത്നം വേർപെടുത്തി യുധിഷ്ഠിരനെ ഏൽപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു.

പക, വെറുപ്പ്, വിദ്വേഷം എന്നിവ മനുഷ്യകുലത്തിൽ അവസാനമില്ലാത്തൊരു വികാരമാണ്. മനുജാതിയിൽ ആദ്യന്തം ഇതുകാണുമെന്നറിയാൻ പാകത്തിനു വിജ്ഞരായ നമ്മുടെ പ്രപിതാക്കൾ മാനുഷിക രൂപം നൽകി അതിന് അശ്വത്ഥാമാവെന്നു പേരിട്ടിരുന്നു. ഈ വികാരം ചിരഞ്ചീവിയാണെന്നവർ കൽപ്പിച്ചു. ശ്രീകൃഷ്ണശാപത്താൽ അത് പ്രപഞ്ച-വനാന്തരത്തിലൂടെ അനസ്യൂതം നടക്കുന്നുണ്ട്. കുതിരശക്തിയെന്ന് വ്യാഖ്യാനിക്കാമെങ്കിലും അശ്വത്ഥാമാവ് സകല വിശ്വാസങ്ങളേയും കാറ്റിൽ പറത്താൻ മാത്രം ശക്തിമത്താണെന്നു കരുതാം. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ വർഗീയത പോലൊരു അണുവായുധം!

ഒന്നുമില്ലായ്മയിൽ നിന്നും തീവ്രമായ വികാരതീഷ്ണതയാൽ ഉയർന്നു വന്നൊരു ശക്തിയാണ് അശ്വത്ഥാമാവ്. കുഞ്ഞായിരുന്നപ്പോൾ, പാലു വാങ്ങിച്ചു കൊടുക്കാൻ പോലും പ്രാപ്തിയില്ലാത്ത സ്വപിതാവിനാൽ അരിമാവ് കലക്കി പാലെന്നെ വ്യാജേന കുടിച്ചൊരു ചരിത്രം അശ്വത്ഥാമാവിനുണ്ടായിരുന്നു. നിഗൂഢമായ പല ഉപദേശങ്ങളും പിതാവിൽ നിന്നും സ്വാംശീകരിച്ച് വളർന്നവനാണ് അശ്വത്ഥാമാവ്. കൂടെ അർജ്ജുനനുണ്ടായിരുന്നെങ്കിൽ പോലും നിഗൂഢവിദ്യകളിൽ കേമൻ അശ്വത്ഥാമാവാണെന്ന് വ്യാസമഹർഷി തന്നെ പറഞ്ഞു വെയ്ക്കുന്നുണ്ട്. വെറുമൊരു പുൽക്കൊടിത്തുമ്പിനെ പോലും ബ്രഹ്മശിരസ്സു പോലൊരു ദിവ്യാസ്ത്രമാക്കി തൊടുത്തുവിടാൻ പര്യാപ്തമായിരുന്നു അവന്റെ നിഗൂഢവിദ്യകൾ!! അതവൻ ഭീമനിലൂടെ പാണ്ഡവർക്കു നേരെ പ്രയോഗിക്കുന്നുമുണ്ട്.
ഭാരതയുദ്ധത്തിൽ, പതിനെട്ടാം നാളിൽ പാണ്ഡവപക്ഷത്തിനു വൻ നാശനഷ്ടങ്ങൾ വരുത്തിവെച്ചവനാണ് സേനാപതിയായ അശ്വത്ഥാമാവ്. പതിനെട്ടാം നാളിൽ ദുര്യോധനൻ മരണാസന്നനായപ്പോൾ പാണ്ഡവർ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു! ആയുധത്തിൽ മാത്രമല്ല, അശ്വത്ഥാമാവിന്റെ വാക്കിലും നോക്കിൽ പോലും ക്രൗര്യമുള്ളൊരു കാലൻ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം കൃഷ്ണനറിയാമായിരുന്നു. ഒരിക്കൽ സർവ്വനാശിയായ സുദർശനചക്രം തന്നെ കരസ്ഥമാക്കുവാൻ അശ്വത്ഥാമാവ് പരിശ്രമിച്ചത് കൃഷ്ണൻ മറക്കില്ല.
പാണ്ഡവ പുത്രന്മാരേയൊക്കെ കൊന്നൊടുക്കി പാണ്ഡവർക്കൊരു പിൻഗാമിയെപോലും അവശേഷിപ്പിക്കാതെ തന്നെ ലക്ഷ്യം സ്ഥാപിച്ചെടുത്തവിവരം മരണാസന്നനായ സുയോധനനെ പകയുടേയും, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പര്യായമായ അശ്വത്ഥാമാവ് പതിനെട്ടാം ദിവസം വൈകിയ സമയത്ത് അറിയിക്കുന്നുണ്ട്. പക കത്തിജ്വലിച്ച അശ്വത്ഥാമാവ് അന്നു രാത്രി തന്നെ ബാക്കിയായ പാണ്ഡവരേയും ചതിച്ചുകൊല്ലാൻ തീരുമാനിച്ചിക്കുന്നു. ചതിപ്രയോഗങ്ങളുടെ മൂർത്തിയായ ശ്രീ കൃഷ്ണൻ മാത്രമായിരുന്നു പാണ്ഡവരുടെ സുരക്ഷ. കൃഷ്ണൻ പാണ്ഡവരെ രക്ഷിക്കുന്നുമുണ്ട്. അശ്വത്ഥാമാവിനു സങ്കടംപോലും വന്നത് ധർമ്മിഷ്ഠനായ അച്ഛനെ ചതി പ്രയോഗത്തിൽ കൂടി അർജ്ജുനൻ കൊന്നതിലായിരുന്നില്ല. ധർമ്മനിഷ്ഠയിൽ അണുവിട മാറാത്ത സുയോധനനെ കൃഷ്ണബുദ്ധിയാൽ ഭീമൻ ചതിച്ചു വീഴ്ത്തിയതിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഘബോധത്തിന്റെ മാസ്മരികവലയത്തിൽ കൂടെ നടന്ന ഒരാളുടെ അപമൃത്യു പിതൃനാശത്തേക്കാൾ തീഷ്ണമായി ജ്വലിക്കുന്നതാണിവിടം.
പാതിരാത്രിയിൽ കൂടാരത്തിൽ വെച്ച്, വിദ്വേഷത്തിന്റെ ആൾരൂപമായ അശ്വത്ഥാമാവ് ധൃഷ്ടദ്യുമ്നനെ കൊല്ലുന്നതൊക്കെ, അന്നത്തെ രീതിയിൽ ഏറെ നീചമായ രീതിയിൽ ചവിട്ടിയരച്ചുകൊണ്ടായിരുന്നു. ആയുധം കൊണ്ട് കൊല്ലണമെന്നും ഞാനങ്ങനെ പെരുമയോടുകൂടി മരിച്ചു കൊള്ളാമെന്ന് ധൃഷ്ടദ്യുമ്നൻ അശ്വത്ഥാമാവിനോടപേക്ഷിച്ചിട്ടു പോലും അവനത് കേട്ടില്ല. ചെറുചിരിയാൽ ചവിട്ടി ചവിട്ടി കൊല്ലുകയാണു ചെയ്തത്! നപുംസകജന്മമായിരുന്ന ശിഖണ്ഡിയെ ഒക്കെ കൊന്നത് കേവലം പശുവിനെ കൊല്ലുന്നതു പോലെ നീചമായിട്ടു തന്നെയാണെന്ന് അശ്വത്ഥാമാവ് പിന്നീട് സുയോധനനോടു പറയുന്നുണ്ട്. “ആ ചെറ്റയായ ശിഖണ്ഡിയെ അപ്രകാരം കൊന്നതിനാൽ ഞാനേറെ സന്തോഷിക്കുന്നു; അതുകൊണ്ടുതന്നെ ഞാനിപ്പോൾ ദേവന്ദ്രനായി മാറിയതു പോലെ തോന്നുന്നു” എന്നും പറഞ്ഞാണ് ദുര്യോധനൻ കണ്ണൂകളടച്ച് ഇഹലോകത്തോട് വിട പറയുന്നതു തന്നെ.
(മരണശേഷം സ്വർഗലോകം പുൽകുന്നത് സുയോധനനും, പാണ്ഡവരിൽ ഒന്നാമൂഴക്കാരനാണെങ്കിലും വെറുമൊരു പ്രതിഷ്ഠപോലെ നിശ്ചേതനായ, ധർമ്മരാജാവിന്റെ മാനുഷികാവതാരമായ ധർമ്മപുത്രരും മാത്രമാണ്. ആരെയും ശത്രുവായി പോലും കാണാൻ സാധിക്കാത്ത അജാതശത്രു എന്ന പേരിനുടമയായി നിർദ്ദോഷിയായിരുന്നു എന്നതായിരുന്നു സ്വശരീരത്താൽ തന്നെ ധർമ്മപുത്രരെ സ്വർഗത്തിലെത്തിച്ചത്; ദുര്യോധനനെത്തിയത് അവരുടെ വ്യതിചലിക്കാത്ത ധർമ്മനിഷ്ഠകൊണ്ടു മാത്രവും!.)
പുൽക്കൊടി തുമ്പിനെ പോലും അണുവായുധമാക്കാൻ അന്നറിവുണ്ടായിരുന്ന രണ്ടുപേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ – അർജ്ജുനനും അശ്വത്ഥാമാവും. ജനകോടികൾക്ക് നേരെ അതൊരിക്കലും പ്രയോഗിക്കാൻ പാടില്ലാത്തതാണത്. ഇന്നത്തെ വർഗീയവിഷം പോലെ ചടുലമായ വികാരം!! ഇന്നത്തെ ഭാഷയിൽ വർഗീയത എന്നു പറയാമെങ്കിലും അന്നതിനു പേര് ബ്രഹ്മശിരസ്സെന്നായിരുന്നു. ഈ വിഷം അടങ്ങിയിരിക്കുന്നത് അശ്വത്ഥാമാവിന്റെ തലയിലാണെന്ന് ഏവർക്കുമറിയാം.
ഭാരതയുദ്ധാനന്തരം, അശ്വത്ഥാമാവിന്റെ ചതിയിലൂടെ കൂടാരത്തിൽ മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ കാരണക്കാരനായ അശ്വത്ഥാമാവിന്റെ തല പൊളിച്ച് ആ വിഷം പുറത്തെടുത്തു കളയുഞ്ഞ് അശ്വത്ഥാമാവിനെ കൊല്ലണം എന്ന് ദ്രൗപതി ശഠിച്ചു!! മുമ്പ്, പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗകന്ധികം തേടിപ്പോയ രണ്ടാമൂഴക്കാരനായ ഭീമൻ തന്നെ ആ പ്രതിജ്ഞ ശിരസാവഹിക്കുന്നു. അനുജനായ നകുലനെ തേരാളിയാക്കി, അശ്വത്ഥാമാവിനെ കൊന്ന് തലപിളർന്ന് ആ വിഷസൂചി എടുക്കാൻ തന്നെ തീരുമാനിച്ച് ഭീമൻ യാത്രയാവുന്നു. പക്ഷേ, പകയുടേയും വെറുപ്പിന്റേയും കൊടുമുടിയായ അശ്വത്ഥാമാവിനു മരണമില്ലെന്ന് സൂത്രശാലിയായ കൃഷ്ണനറിയാമായിരുന്നു. കൃഷ്ണൻ അർജ്ജുനനേയും മറ്റുള്ളവരേയും കൂട്ടി ഭീമന്റെ പുറകേ യാത്രയായി. ഇതിനു കാരണമുണ്ട്; ഇവിടെ ഭീമൻ രക്ഷപ്പെടില്ല, മനുഷ്യ കുലത്തിനു നേരെ തൊടുക്കാൻ പാടില്ലാത്ത വിഷാണുക്കൾ അശ്വത്ഥാമാവ് ഭീമനു നേരെ പ്രയോഗിച്ച് മരണം ഭീമസേനൻ സ്വന്തമാക്കുമെന്ന് കൃഷ്ണനറിയാമായിരുന്നതും, ഇതേ ആയുധം സ്വന്തമായിട്ടുള്ള കൃഷ്ണന്റെ കളിപ്പാട്ടമായ അർജ്ജുനന് അതുതന്നെ തിരിച്ചു പ്രയോഗിച്ച് തടസം സൃഷ്ടിക്കാമെന്നും കൃഷ്ണൻ കരുതുന്നുണ്ട്.
വ്യാസാശ്രമത്തിനു വെളിയിലായി ഭീമൻ അശ്വത്ഥാമാവിനെ കാണുന്നു. എല്ലാവരേയും ചുറ്റുവട്ടത്തിൽ കണ്ട് പേടിച്ചുവിരണ്ട അശ്വത്ഥാമാവ് ഒരു കുഞ്ഞു ദർഭപ്പുല്ലിലേക്ക് ബ്രഹ്മശിരസ്സെന്ന ആ അണുവായുധത്തെ ആവാഹിച്ച് പാണ്ഡവർ നശിക്കട്ടെയെന്ന് ആജ്ഞാപിച്ച് തൊടുക്കുന്നു! ഭീമനു മാത്രമല്ല മരണം!! പാണ്ഡവരിലെ ശേഷിക്കുന്ന എല്ലാവരും മരണത്തിനു കീഴടങ്ങേണ്ടി വരും! അശ്വത്ഥാമാവ് പറഞ്ഞത് അപ്രകാരമായിരുന്നു. ഇതുകണ്ട കൃഷ്ണൻ അർജ്ജുനനെ പ്രേരിപ്പിച്ച് അതേ അസ്ത്രം തന്നെ തിരിച്ചു തൊടുക്കാൻ പ്രേരിപ്പിക്കുന്നു!
അസ്ത്രങ്ങൾളേറ്റുമുട്ടുന്നു!! പ്രകൃതിയാകെ വിറച്ചു തുള്ളി! ദുർനിമിത്തങ്ങൾ വരെ മിന്നി മറിഞ്ഞു!! ഇന്ന്, മയിലിന്റെ കണ്ണീരു വരെ ശുക്ലമാണെന്നു വ്യാഖ്യാനിക്കുന്നതു പോലെ, പശുവിന്റെ ഉച്ഛ്വാസത്തിൽ വരെ മനുഷ്യകുലത്തിന്റെ പ്രാണവായു ഉണ്ടെന്നു പറയും പോലെ ദുർനിമിത്തങ്ങളുടെ പ്രളയമായിരുന്നു അന്ന്. വസിഷ്ഠൻ, വിശ്വാമിത്രൻ, വ്യാസൻ തുടങ്ങിയവരൊക്കെ ഓടിയണഞ്ഞു, ഇത് വർഗീയവിഷമാണ്, ആണവായുധം പോലെ സർവ്വനാശമാണ് വരുത്തുക. ഒരാളുടെ കുഞ്ഞു മനസ്സിലേക്കു വരെ ഇത് കയറിക്കൂടിയാൽ മരണം വരെ ഇത് വ്യത്യസ്ഥഭാവങ്ങളിൽ കത്തിജ്ജ്വലിക്കും, പടർന്നു പിടിക്കും!! രാജ്യത്തിന്റെ സർവ്വനാശമായിരിക്കും ഫലം. പിൻവലിച്ചേ മതിയാവൂ…
തൊടുത്തു വിട്ട ബ്രഹ്മശിരസ്സ് പിൻവലിക്കാൻ സാധാരണക്കാർക്ക് പറ്റില്ല; നിയതവ്രതനും സർവ്വഭൗമനുമായ ഒരാൾക്കു മാത്രമേ അതു സാധിക്കുകയുള്ളൂ. അർജ്ജുനൻ പറഞ്ഞു,ഞാനിത് പിൻവലിച്ച് ലോകനന്മയ്ക്ക് കൂട്ടു നിൽക്കാം; പക്ഷേ, അതൊരു പരാജയമായി കാണരുത്, പകരം മരണത്തിനു ഞങ്ങളെ വിട്ടുകൊടുക്കാതെ നിങ്ങൾ കാത്തു നിൽക്കണം, അല്ലെങ്കിൽ അവനതു പിൻവലിക്കണം.” അപ്രകാരം പറഞ്ഞ്, അർജ്ജുനൻ ആ വിഷബീജം പിൻവലിച്ചു! പക്ഷേ, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ആൾരൂപമായ അശ്വത്ഥാമാവിനത് സാധിക്കാതെ വന്നു, അസ്ത്രത്തിന്റെ ലക്ഷ്യം തെറ്റിച്ച് മറ്റൊന്നിലേക്ക് വ്യാധി മാറ്റാൻ മാത്രമേ പറ്റുകയുള്ളൂ.
അർജ്ജുനപുത്രനായ അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗർഭത്തിൽ അപ്പോൾ ഒരു കുഞ്ഞുണ്ട്, ഉത്തര പ്രസവിക്കാൻ തയ്യാറായി നിൽക്കുന്ന ഗർഭിണിയാണ്. പാണ്ഡവരുടെ മക്കളില്ലെങ്കിലും അഭിമന്യുവിന്റെ കുഞ്ഞായ ഈ ഭ്രൂണം പാണ്ഡവരുടെ പിൻഗാമിയായി ജനിക്കേണ്ടതാണ്!! ഭ്രൂണഹത്യ നടത്താൻ തന്നെ അശ്വത്ഥാമാവ് തീരുമാനിക്കുന്നു!!
ത്രീശൂലം കൊണ്ട് പൂർണഗർഭിണിയുടെ ഗർഭം തുരന്നെടുക്കുന്ന കഥകൾ നമുക്ക് പരിചിതമാണല്ലോ! അശ്വത്ഥാമാവും പണ്ടിതുതന്നെ ചെയ്തു. പാണ്ഡവരുടെ ഇനി വരാനിരിക്കുന്ന ഏക രാജ്യാവകാശി ഉത്തരയുടെ ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണെന്ന് അശ്വത്ഥാമാവിനറിയാം. പാണ്ഡവകുലം മുടിക്കാൻ ആ ഗർഭത്തെ പോലും കുത്തിയെടുക്കുക മാത്രമേ രക്ഷയുള്ളൂ എന്നും അവനറിയാം. അശ്വത്ഥാമാവ് ചെറു പുഞ്ചിരിയോടെ അത് ചെയ്യുന്നു. പാണ്ഡവർ അഞ്ചുപേർ ആ അസ്ത്രമേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഗർഭസ്ഥശിശുവായ പരിക്ഷിത്ത് മരണത്തെ പുൽകുന്നു. പിൻഗാമികളില്ലാതെ പണ്ഡവർ മൂകരാവുന്നു!
തുടർന്ന്, വ്യാസന്റെ അജ്ഞ പ്രകാരം, അടുത്ത രാജ്യാധികാരികളായ പാണ്ഡവർക്കായിട്ട് അശ്വത്ഥാമാവ്, തന്റെ തലയിലെ ആ വിഷാംശം തുരന്നെടുത്ത് ഭീമന്റെ കൈയ്യിൽ വെച്ചു കൊടുക്കുന്നു. ഇത് കണ്ട കൃഷ്ണൻ അശ്വത്ഥാമാവിനെ ശപിക്കുന്നുമുണ്ട്. ആ ശാപവചസ്സുകൾ പ്രസിദ്ധമാണ്…
“ഭ്രൂണഹത്യ നടത്തിയവൻ എന്ന് അറിയപ്പെടുന്ന നിന്നെ ശേഷക്കാർ ദുഷ്ടനെന്നു മാത്രമേ വിളിക്കുകയുള്ളൂ; ബുദ്ധിയുള്ളവർ നിന്നെ മഹാപാപിയെന്നു വിളിക്കും. നിന്റെ ശരീരത്തിലെ സകലമാല വ്യാധികളും പടർന്നു പന്തലിക്കും, ഭൂലോകാവസാനം വരെ നീ ഈ ലോകത്ത് അലഞ്ഞ് തിരിയേണ്ടി വരും. ഭ്രൂണത്തിനു ജീവൻ നൽകാൻ എനിക്കു പറ്റും, അവൻ അടുത്ത കുരുവംശരാജാവായി നിനക്ക് കാണാനും സാധിക്കും…
അശ്വത്ഥാമാവ് വ്യാസന്റെ കയ്യും പിടിച്ച് വനാന്തരത്തിലേക്ക് കയറി. പകയും വിദ്വേഷവും വെറുപ്പും മുഖമുദ്രയാക്കി അശ്വത്ഥാമാവ് നമുക്കിടയിലൂടെ അലഞ്ഞു തിരിയുന്നുണ്ട്. ഭ്രൂണഹത്യാപതിയായ അവൻ ഹൃദയങ്ങളിലൂടെ ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുന്നു. മരണമില്ലാത്ത യാത്രയാണത്!! പക, വിദ്വേഷം, വെറുപ്പ് ഇവയിലേതെങ്കിലും വായനക്കാരുടെ മനസ്സിലുണ്ടെങ്കിൽ കരുതിക്കോളൂ, അത് മറ്റാരുമല്ല ചിരഞ്ചീവിയായ അശ്വത്ഥാമാവു തന്നെയാണ്. മരണമില്ലാതെ അവനലഞ്ഞു നടക്കും… രണ്ടാമൂഴക്കാരായ നമ്മുടെ കൈയിലേക്ക്, സ്വന്തം തലതുരന്നെടുത്ത് ആ വിഷാണുക്കൾ അവൻ പകർന്നു തരും. നമ്മളെ പോലാവരുത് നമ്മുടെ മക്കളെങ്കിലും… ആ വിഷവിത്ത് നമ്മിലൂടെ അവസാനിപ്പിക്കണം!! ഒന്നാമൂഴക്കാർ അചേതനർ മാത്രമാണ്. സ്വർഗലോകം അവർക്കു മാത്രമുള്ളതാണ്. അവരെ നാളെ കാലം വാഴ്ത്തിയേക്കും. അവരുടെ കളിപ്പാട്ടമായി മാറി, വേഷം കെട്ടുകളിൽ ഏർപ്പെടാതെ മാറിനടക്കുന്നതല്ലേ ഭേദം!

ബ്രഹ്മശിരസ്സ്‌

മഹാഭരതത്തിൽ, അർജ്ജുനനും അശ്വത്ഥാമാവിനും മാത്രമറിയുമായിരുന്ന തീഷ്ണവും ഭയാനകവുമായ വിദ്യയാണിത്. ഇന്നത്തെ ഭാഷയിൽ ഇതിനെ അണുവായുധമെന്നോ വർഗീയവിഷം എന്നോ വിളിക്കാം. ഇത് മനുഷ്യകുലത്തിൽ പാടില്ലാത്ത വിദ്യയാണ്. ഒരിക്കൽ പോലും മനുഷ്യർക്കിടയിൽ ഈ വിഷാണുക്കൾ പകർത്താൻ പാടില്ലത്തതാണെന്ന് ദ്രോണാചാര്യർ പറഞ്ഞിരുന്നു.
ഇത് നീ എയ്തുപോകല്ല മനുഷ്യരിലൊരിക്കലും
അല്പ്പന്മാരിൽ പ്രയോഗിച്ചാൽ മുപ്പാരിത് മുടിക്കുമേ
നിസ്സാമാന്യം പാരിലൊന്നീയസ്ത്രമെന്നാണ് ചൊൽവതും
ശുദ്ധിയോടിത് വച്ചാലും ശ്രദ്ധയോടിത് കേൾക്കെടോ
എങ്ങാനും മർത്യനല്ലാത്ത ശത്രു ബാധിക്കിലന്നുടൻ
അവനെ കൊല്ലുവാനെയ്യും ഈയസ്ത്രം സംഗരത്തിൽ നീ…… എന്നാണു ദ്രോണർ പറയുന്നത്! അശ്വത്ഥാമാവിന്റെ നിർബന്ധബുദ്ധിക്ക് കീഴടങ്ങി മാത്രമാണ് പിതാവായ ദ്രോണർക്ക് ഈ വിദ്യ അവനും ഉപദേശിച്ചു കൊടുക്കേണ്ടി വന്നത്. പേരുകേട്ട വജ്രായുധത്തിന്റെ ശേഷിപത്രമാണിത്. തലമുറകളിലൂടെ കൈമാറി അഗ്നിവേശനും തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട് അർജുനനും അശ്വത്ഥാമാവിനും ഇത് ലഭിക്കുന്നു. അല്പന്മാരുടെ കയ്യിലുടെ ഈ വിഷാണു പടരുന്നുണ്ട്. പാരിന്റെ തന്നെ സർവ്വനാശമായിരിക്കും ഫലം!

കണ്ണൂർ വിശേഷങ്ങൾ…

എം എ പരീക്ഷയുടെ കാലം… 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം… കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. നടി കാവ്യാമധവന്റെ ഒരു റിലേറ്റീവാണു രാജേട്ടന്റെ ഭാര്യ.  പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ… ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്… രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി മൂപ്പന്റെ ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി.

വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു… കണ്ണൂരിൽ കൊലപാതകം പുത്തരിയല്ലല്ലോ!! ഒരു ശനിയാഴ്‌ചയായിരുന്നു അതെന്നു തോന്നുന്നു, ഞായറാഴ്‌ച വിഷു, കൊല നടന്ന ദിവസവും വിഷുദിവസവും അവധിദിവസമായതിനാലാണെന്നു തോന്നി ഹർത്താൽ 15 ആം തീയതി തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെച്ചിരുന്നു…!! അവധി ദിവസങ്ങളിൽ ആരെങ്കിലും ഹർത്താൽ വെക്കുമോ!! ഞായറാഴ്ച അവധി ആയതിനാലാണ് തിങ്കളാഴ്ചത്തേക്ക് അത് മാറ്റിവെച്ചതുതന്നെ!!

വിഷുദിനമായതിനാൽ സകല കടകളും അടഞ്ഞിരുന്നു, രണ്ട് ദിവസം പട്ടിണി കിടക്കേണ്ടിവരുമ്മെന്നു വിചാരിച്ചു. പക്ഷേ, ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തിയ വിനോദ് എന്നൊരാൾ (കാവ്യാമാധവന്റെ റിലേറ്റീവാണ് വിനോദും) വന്ന് ആ പട്ടിണിയിൽ നിന്നും ഞങ്ങളെ രക്ഷിച്ചെടുത്തു… വിനോദ് വൈകുന്നേരങ്ങളിൽ ഇടയ്ക്കിടെ അവിടേക്ക് വന്ന് ചുമ്മാ തമാശകൾ പറഞ്ഞിരിക്കാറുണ്ടായിരുന്നു.

ആ കഥയിങ്ങനെ, ഞങ്ങൾ പട്ടിണിയിലാണെന്നു കണ്ട ഉടനേ പുള്ളി ടൗണിലെ ഓട്ടോതൊഴിലാളി യൂണിയന്റെ സെക്രട്ടറിയെ വിവരമറിയിച്ചു. പുള്ളിക്കാരൻ വന്ന്  കുറേ ഓട്ടോക്കാരേയും വിളിച്ച് ഞങ്ങളെ രണ്ടുപേരെ വെച്ച് ഓരോ വീട്ടിലേക്കായി അസൈൻ ചെയ്തു കൊടുത്തു. രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഓട്ടോക്കാർ ഞങ്ങളുടെ വീടിനു മുമ്പിൽ എത്തും. വീട്ടിൽ വിഷുദിവസമായതിനാൽ സുഭിക്ഷമായിരുന്നു സദ്യ. പിറ്റേ ദിവസവും ഇതാവർത്തിച്ചു. അന്നു നിർത്തുമെന്നു ഞങ്ങൾ കരുതിയതാ, പക്ഷേ, പിന്നീട് ഞങ്ങൾ അവിടം വിട്ടുവരുന്നതുവരെ അവരായിരുന്നു ഞങ്ങൾക്ക് ഫുഡ് തന്നത്… വേണ്ടാന്ന് എത്രപറഞ്ഞാലും വീണ്ടും വീണ്ടും നിർബന്ധിക്കുന്ന ആ ഓട്ടോ തൊഴിലാളികളും അവരുടെ കുടുംബവും ഇപ്പോഴും മനസ്സിൽ ഉണ്ട്; മായാതെ… എന്തൊരു സ്നേഹമായിരുന്നു അവരുടെ മനസ്സിലും പെരുമാറ്റത്തിലും…

സ്നേഹിച്ചാൽ കണ്ണൂരുകാർ ഹൃദയം പറിച്ചുനൽകും!!
വഞ്ചിച്ചാൽ ചിലപ്പോൾ പറിച്ചെടുത്തെന്നുമിരിക്കും!!!

പകയും വിദ്വേഷവും വെച്ചുപുലർത്തി രാഷ്ട്രീയം ആചരിക്കുന്നത് പണ്ടെന്നോ രക്തത്തിൽ അലിഞ്ഞു ചേർന്ന വടക്കൻപാട്ടുകളുടെ തീഷ്ണതയാവണം എന്നു തോന്നിയിട്ടുണ്ട്. കുഞ്ഞുങ്ങളെ ഉറക്കാൻ വരെ വല്യമ്മമാർ വടക്കൻപാട്ടുകൾ മൂളുന്നത് കേട്ടിട്ടുണ്ട്. ഇതു മനസ്സിരുത്തി കേട്ടുറങ്ങുന്ന കുഞ്ഞുങ്ങൾക്കുള്ളിൽ പകയുടെ, ശക്തിയുടെ, തിരിച്ചടിയുടെ കടുത്ത മുദ്ര പതിയാതിരിക്കില്ലല്ലോ!

പ്രവാചകന്റെ മുടിയും ചുട്ട കോഴിയും!!

പ്രവാചകന്റെ വചനങ്ങൾക്കാണോ അതോ പ്രവാചകന്റെ രോമത്തിനാണോ പ്രസക്തി? പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ മതനേതാക്കളും രാഷ്‌ട്രീയക്കാരും ഡയലോഗ് മഹാമഹം നടത്തി വരികയാണല്ലോ!

വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലകളിലും മതങ്ങൾ അവരുടെ വിശ്വാസപ്രമാണങ്ങൾ കാറ്റിൽ പറത്തി ഇടപെടുകയും അനധികൃതമായി സ്വത്തും പണവും സമ്പാദിക്കുകയും ചെയ്യുന്നു. ആരും ചോദ്യം ചെയ്യാനില്ലാതെ ടാക്‌സ്പോലും അടക്കേണ്ടാത്ത വിധത്തില്‍ വിദേശപ്പണകൊണ്ട് മതനേതാക്കള്‍ തടിച്ചുകൊഴുക്കുന്നു. സുഖലോലുപതയുടെ അമൃതാനന്ദകരമായ ആലസ്യത്തിലവര്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥവൃന്ഥത്തേയും നിയന്ത്രിക്കുന്നു… അവര്‍ക്ക് എന്തുമാവാം!!

രാഷ്ട്രീയക്കാർക്കും സാമാന്യജനങ്ങൾക്കും മതകാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു മതത്തിന്റെ ഭാഗമായി നിന്നാലേ അതില്‍ നടക്കുന്ന അനാചാരത്തിനെതിരെ ശബ്ദിക്കാവൂ എന്നാണോ? ചുട്ടകോഴിയെ പറപ്പിക്കുമെന്നും പറഞ്ഞു നടക്കുന്ന ഒരു മന്ത്രവാദിയുണ്ടായിരുന്നു പണ്ട് നാട്ടിൽ. മുടിയുടെ പ്രശ്നം അറിഞ്ഞനാൾ മുതൽ എന്റെ മനസ്സിൽ കാന്തപുരവും ആ മന്ത്രവാദിയും ഒന്നായതുപോലെ!!

തങ്ങളെ ചോദ്യം ചെയ്യാനും തങ്ങളുടെ തോന്ന്യവാസങ്ങളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരാനും പാടില്ല എന്നവർ ആഗ്രഹിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? സാമാന്യബുദ്ധിക്ക് നിരക്കാത്ത പലതും മതങ്ങളിലും മറ്റു വിശ്വാസങ്ങളിലും കാണും – സത്യം തന്നെ! എന്നാലും അതിനുവേണ്ടി ഈ നൂറ്റാണ്ടില്‍ ഇത്രയും പണം കളയുകയും വിശ്വാസത്തിന്റെ പേരില്‍ സാധാരണക്കാരനെ പിഴിഞ്ഞൂറ്റി അവന്റെ കഞ്ഞിയില്‍ കൈയിട്ടുവാരാനും മത നേതാക്കള്‍ തുനിയുന്നതിന്റെ പ്രകടമായ തെളിവല്ലേ ഇത്. ശുദ്ധതട്ടിപ്പാണെന്നു കണ്ട കാര്യത്തിൽ ഒരു പാർട്ടീനേതാവ് പ്രതികരിച്ചു എന്നു പറയുമ്പോഴേക്കും തകർന്നു വീഴുന്നതല്ല കാലാതിവർത്തിയായി നിലനിന്നു വന്നഇസ്ലാം മതം!  അതിത്രയും കാലം ഭൂമുഖത്ത് നിലനിന്നതുതന്നെ അതിന്റെ വലുതായ പ്രാധാന്യത്തേയും പ്രവാചക വചനങ്ങളുടെ നന്മയും കൊണ്ടുതന്നെ.

പണത്തിനുവേണ്ടി ഒരു മതത്തെ തന്നെ നാറ്റിക്കുന്ന മതനേതാക്കന്മാരെ തിരിച്ചറിയാൻ മതാനുയായികൾ എന്നാണിനി തയ്യാറാവുക. മത രാഷ്ട്രീയഭേദം മറന്ന് പ്രതികരിക്കണം. കടിച്ചുകീറണം ഇവരുടെ തൊലിഞ്ഞ ലോജിക്!

ഗൂഗിൾ പ്ലസ്സിൽ ഒരാൾ പറഞ്ഞതോർക്കുന്നു: മുടിപ്പള്ളി വിവാദം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പത്രകടലാസിലെങ്കിലും സത്യമായി കാണുന്ന പ്രബുദ്ധ കേരളത്തിന്റെ വിഷയം കൂടിയാണിത്. നാല്പതു കോടി നിക്ഷേപമെന്നത് പൊതുസമൂഹത്തിന്റെ കൂടെ പ്രശ്നമാണ്. മുസ്ലിം സമുദായം, മുഖ്യധാരയിൽ ഉള്ളടുത്തോളം കാലം ഇത്തരം അഭ്യാസങ്ങൾക്ക് മറുപടി പറയേണ്ടത് പൊതുസമൂഹം കൂടിയാണ്. ഇതിൽ മതത്തിന്റെ മാത്രം വിഷയമെന്നുള്ളത് ഇരുട്ടിനെ കൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ദർഗയും, ഉറൂസും, ചന്ദനക്കുടവും, ഉറുക്കും, മഷിയെഴുത്തും, നീക്കലും, കൂടലും, ഒഴിപ്പിക്കലും, മന്ത്രിച്ച് ഊതലും, രക്ഷകെട്ടലും, പറപ്പിക്കലും, പിഴപ്പിക്കലും നടത്തുന്ന പ്രബലമായ ഒരു സുന്നി വിഭാഗത്തിന്റെ അമരക്കാരന് ബിസിനെസ്സ് വ്യാപിപ്പിക്കാനുള്ള പുതിയ മേഖലയാണ് മുടിപ്പള്ളി. ഇതിനെതിരെ പ്രതികരിക്കുക എന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള ഏതൊരു പൗരന്റെയും കടമയാണ്. നിങ്ങളുടെ ആവിഷ്ക്കാര / അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടാൻ ഏത് മതശക്തിയേയും അനുവദിക്കരുത്. ശക്തമായി, വ്യക്തമായി അഭിപ്രായങ്ങൾ പറയുക തന്നെ വേണം!

ഏർപ്പ് ഉത്സവം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമോദാഹരണമായ ഒരു ഗ്രാമീണ ആഘോഷമാണ് ഏർപ്പുത്സവം. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്നൊരു ഉത്സവമാണിത്. കഴിഞ്ഞകാലങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഉത്സവം കൂടിയാണിത് മകരം 28 നാണ് ഏർപ്പ്. പ്രകൃതിയെ ലോകമാതാവായി കണ്ടിരുന്ന പഴയകാല സമൂഹത്തിൽ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവതുല്യവുമായിരുന്നു. ഇതിൽ ഏറെ പ്രാധാന്യം ഭൂമിക്കായിരുന്നു. അക്കാലത്ത് മണ്ണിൽ വിത്തിറക്കുമ്പോൾപോലും മനുഷ്യൻ ഭൂമീദേവിയുടെ അനുഗ്രഹം തേടി.

ആര്‍ത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഭൂമിദേവി ഋതുമതിയായതിന്റെ സന്തോഷത്തിലാണ് ഉത്തരകേരളത്തിലെ ചില ഗ്രാമങ്ങള്‍. ഭൂമിദേവി രജസ്വലയാകുന്നു എന്ന വിശ്വാസമാണ് ഈ കാര്‍ഷികോത്സവത്തിന് പിന്നില്‍. ഏർപ്പു ദിനത്തിൽ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. മലയാളമാസം മകരം ഇരുപത്തിയെട്ടിനാണ് ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ ഏര്‍പ്പ് ഉത്സവം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടുജീവിതത്തിലെ പ്രധാന ആഘോഷമായിരുന്നു ഇത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച. ഉത്സവത്തിന്റെ ഭാഗമായി വീടുകളില്‍ തുവര പായസം ഉണ്ടാക്കുന്നതാണ് പ്രധാന ചടങ്ങ്. ഏർപ്പ് വെരൽ എന്നാണിതറിയപ്പെടുന്നത്. നവധാന്യങ്ങളിൽപ്പെട്ട തുവര, പയർ, കടല എന്നിവയിൽ ഏതെങ്കിലുമൊരു ധാന്യം ചേർത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നേദിക്കുന്നതാണ് ഏർപ്പിലെ പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയിൽ ചിലയിടങ്ങളിൽ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിൻെറ ഉത്തമ മാതൃകകൾ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിവസം എട്ടു ദിക്കിലും വിളമ്പുന്നു. ത്രീനി അഹാനിരജസ്വലാ ബീജം ന വ്യാപയേത് അത്ര, ജനാഃ പാപത് വിനശ്യതി എന്നു പരാശഹോരയിൽ പറഞ്ഞിരിക്കുന്നത് രജസ്വലയായ മണ്ണോ പെണ്ണോ ആവട്ടെ, പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്നുതന്നെയാണ്

രജസ്വലയില്‍ ബീജപാപം ചെയ്യുന്നത് അവളെ നശിപ്പിക്കുകയും സ്വയം നശിക്കുകയും സ്വയം തിന്മ ക്ഷണിച്ചു വരുത്തുകയും ചെയ്യും എന്ന് വ്യക്തം.
വായു ഭഗവാന് ആഹരിക്കാനായി തുവരപ്പായസം തൂശനിലയില്‍ വിളമ്പുന്നതും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. കാറ്റ് പോലും രജസ്വലയായ ഭൂമിയെ അസ്വസ്ഥയാക്കരുതെന്ന് ആഗ്രഹിക്കുന്ന ഉദാത്തമായ പാരിസ്ഥിതികബോധമാണിത്.

വയലരികിലെ തുവരകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചടങ്ങിനാകും. തുവര നെല്ലിനെ ബാധിക്കുന്ന കീടങ്ങളെ അകറ്റുമെന്ന നാട്ടറിവിനെ അബോധമായി പ്രയോ‍ഗിക്കുന്ന തലവും ഈ പായസ നിര്‍മ്മാണത്തിലുണ്ട്. മിക്ക തെയ്യങ്ങളുടേയും നിര്‍വഹണത്തിന്റെ ഭാഗമായി കുരുസി ( ഗുരുതി) യുണ്ട്. ഓരോ കൃഷിയും ഭൂമിയെ ക്ഷീണിപ്പിക്കും എന്ന ധാരണയില്‍ ഭൂമിക്ക് നവജീവന്‍ കൊടുക്കുന്നതിനാണ് ഈ അര്‍പ്പണം. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു സ്ത്രീക്കു നല്‍കുന്ന ചികിത്സക്കും കരുതലിനും സമാനമാണിത്.

അതുകൊണ്ടുതന്നെ ഈ ദിനത്തിൽ ആയുധങ്ങൾപോലും ഭൂമിയിൽ ഇറക്കിയിരുന്നില്ല. വെള്ളം നനയ്ക്കാതെ, മുറ്റമടിക്കാതെ, നിലമുഴാതെ ഭൂമിയെ നോവിക്കാതെയാണ് ഏർപ്പുദിനം ആഘോഷിച്ചിരുന്നത്. വിളവെടുപ്പു കഴിഞ്ഞ്, ധാന്യങ്ങൾ പത്തായപ്പുരകളിലെത്തിച്ചശേഷമാണ് വീണ്ടുമൊരു വിത്തുവിതയ്ക്കും മുൻപു ഏർപ്പു ദിനത്തിൽ ഭൂമിയെ മനുഷ്യൻ മധുരം നൽകി ആദരിച്ചിരുന്നത്. ഈ ഭൂമി പൂജയ്ക്കു ശേഷം മാത്രമായിരുന്നു അക്കാലത്ത് മണ്ണിൽ പുത്തൻ നാമ്പുകൾ മുളപൊട്ടിയിരുന്നത്. ഊർവരതയുടെ ഭാഗമായി പോയകാലത്തു നടത്തിയിരുന്ന ഏർപ്പു കളിയാട്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഈ ആഘോഷത്തിന്റെ ബാക്കിപത്രം. കീഴ്മാല എരഞ്ഞിക്കൽ ചാമുണ്ഡേശ്വരി മുണ്ഡ്യക്കാവ്, പയ്യന്നൂർ കുറിഞ്ഞി ക്ഷേത്രം, കടുമേനി വിഷ്ണുമൂർത്തി മുണ്ഡ്യക്കാവ്, പൊതാവൂർ തറവാട് എന്നിവിടങ്ങളിൽ ഇപ്പോഴും ഈ ദിനത്തിൽ ഏർപ്പു കളിയാട്ടങ്ങൾ നടക്കാറുണ്ട്.

മകരം അവസാനത്തോടെ വേനലിന്റെ വരവറിയിച്ച് കാറ്റിന് ശക്തി കൂടും. ഇങ്ങനെ പ്രകൃതിയിലെ മാറ്റങ്ങളും ഏര്‍പ്പ് ഉത്സവത്തിന്റെ ചടങ്ങുകളില്‍ പ്രതിഫലിക്കും. പട്ടം പറത്തിയാണ് ഈ ദിവസം കുട്ടികള്‍ ആഘോഷമാക്കുന്നത്. പ്രകൃതിയുടെ ഭാവമാറ്റത്തിൽ പിലിക്കോട് ഏർപ്പുഴയിലും പനക്കാപ്പുഴയിലും ധരാളം മീനുകളെത്തും. കുത്തൂടും വലയുമായി കൂട്ടത്തോടെ ആളുകളെത്തി മീൻപിടിത്തവും ആഘോഷമാക്കും. എന്നാൽ പുതു തലമുറയ്ക്ക് ഇതെല്ലാം കൗതുക കാഴ്ച മാത്രമായി. വിവിധ ക്ലബുകളിലും മറ്റും കുട്ടികൾ കൂട്ടം ചേർന്ന് പട്ടം പറത്തിയും മറ്റും ഏർപ്പുകാറ്റിനെ വരവേൽക്കാറുണ്ട്

വേലിയേറ്റ വേലിയിറക്കങ്ങളിലുള്‍പ്പടെ മാറ്റമുണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കാലം മാറിയെങ്കിലും ഭൂമി ഋതുമതിയാകുന്നതിന്റെ ആഘോഷം ഇന്നും വടക്കിന്റെ ഗ്രാമീണക്കാഴ്ചയായി തുടരുന്നു. മനുഷ്യനോടൊപ്പം മറ്റു ജീവജാലങ്ങളുടേയും സുരക്ഷിതമായ ആവാസസ്ഥാനമെന്ന നിലയില്‍ പ്രകൃതിയെ കാണുന്ന ഉദാത്ത സങ്കല്‍പ്പങ്ങളാണ് നാടന്‍ അറിവുകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൊടുക്കുന്നത്.

Badami, Pattadakal | ചാലൂക്യസാമ്രാജ്യം

Badami, Pattadakal ചാലൂക്യസാമ്രാജ്യം

തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഒരു വലിയ ഭൂഭാഗം 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഭരിച്ച ഒരു രാജവംശമാണ്‌ ചാലൂക്യ രാജവംശം (കന്നഡ: ಚಾಲುಕ್ಯರು). ചാലൂക്യരുടെ സാമ്രാജ്യം കൃഷ്ണ, തുംഗഭദ്ര നദികൾക്കിടയിൽ റായ്ചൂർ ദൊവാബ് കേന്ദ്രീകരിച്ചായിരുന്നു. ഈ ആറുനൂറ്റാണ്ട് കാലയളവിൽ അവർ മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ ആയി ആണ് രാജ്യം ഭരിച്ചത്. ഏറ്റവും ആദ്യത്തെ രാജവംശം ബദാമി തലസ്ഥാനമാക്കി 6-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭരണം തുടങ്ങിയ ബദാമി ചാലൂക്യർ ആയിരുന്നു. ബനാവശിയിലെ കദംബ രാജ്യത്തിന്റെ അധഃപതനത്തോടെ ബദാമി ചാലൂക്യർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാൻ തുടങ്ങി. ഇവരുടെ ആദ്യതലസ്ഥാനം ഐഹോൾ ആയിരുന്നു. പുലികേശി ഒന്നാമനാണ്‌ തലസ്ഥാനം ബദാമിയിലേക്ക് (വാതാപി എന്നും അറിയപ്പെടുന്നു) മാറ്റിയത്. പുലികേശി II-ന്റെ കാലഘട്ടത്തിൽ ബദാമി ചാലൂക്യർ വളരെ പ്രാമുഖ്യം കൈവരിച്ചു. പ്രദേശങ്ങളുടെ ആധിപത്യത്തിനായി ചാലൂക്യരും സമകാലീനരായ പല്ലവരും പരസ്പരം പോരാടിയിരുന്നു. ആദ്യകാലതലസ്ഥാനമായിരുന്ന ഐഹോൾ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു. നിരവധി ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന ഇത് മതകേന്ദ്രമായും പിൽക്കാലത്ത് വികസിച്ചു.

കൂടുതൽ വിക്കിപീഡിയയിൽ…

ഒരുനാൾ ഹംപിയിലേക്ക് പോയപ്പോൾ ആയിരുന്നു, എന്നാൽ പിന്നെ ബദാമിയിലും പോയി വരാമെന്ന ചിന്ത ഉടലെടുത്തത്. ഹംപിയിൽ നിന്നും ബദാമിയിലേക്കു പോകുമ്പോൾ, വഴയോരത്ത് നമ്മെ കാത്തിരിക്കുന്ന ചരിത്രസ്മാരകങ്ങൾ ഏറെയാണുള്ളത്; കണ്ടുതന്നെ അറിയേണ്ടതാണു പലതും. എന്തായാലും നമുക്ക് ഹമ്പിയിൽ നിന്നും തന്നെ തുടങ്ങാം.

ഹംപി: വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനം

ഹംപി (Hampi), പതിനാലാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു. തുങ്കഭദ്ര നദിയുടെ തീരത്തുള്ള ഈ പ്രദേശം ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിൻ്റെ സമ്പത്തും കലാ വൈഭവവും വിളിച്ചോതുന്ന അനേകം ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇവിടെ കാണാം.

വിരൂപാക്ഷ ക്ഷേത്രം: ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ടതും സജീവവുമായ ക്ഷേത്രമാണിത്. ഹംപിയിലെ പ്രധാന ദൈവമായ വിരൂപാക്ഷൻ അഥവാ ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. വളരെ ഉയരമുള്ള ഗോപുരവും മനോഹരമായ കൊത്തുപണികളും ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്. പ്രധാന ക്ഷേത്രത്തിന് പുറമെ, പമ്പാദേവിയുടെയും ഭുവനേശ്വരിയുടെയും ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിൻ്റെ ഉൾവശത്തുള്ള തൂണുകളിലെ കൊത്തുപണികൾ കാണേണ്ട കാഴ്ചയാണ്.

വിഠല ക്ഷേത്രം: ഹംപിയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് വിഠല ക്ഷേത്രം. ഇവിടുത്തെ പ്രധാന ആകർഷണം ശിലാരഥം ആണ്. ഒരു രഥത്തിൻ്റെ രൂപത്തിൽ കൊത്തിയെടുത്ത ഈ ശിലാരഥം ഹംപിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. സംഗീത തൂണുകളാണ് ഈ ക്ഷേത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. ഈ തൂണുകളിൽ തട്ടിയാൽ സംഗീതം പുറപ്പെടുവിക്കുമെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിൻ്റെ ഓരോ ഭാഗത്തും അതിസൂക്ഷ്മമായ കൊത്തുപണികൾ കാണാം.

ലോറ്റസ് മഹൽ: രാജകുടുംബത്തിലെ സ്ത്രീകൾ വിശ്രമിച്ചിരുന്ന സ്ഥലമാണിത്. താമരയുടെ ഇതളുകൾ പോലെ തോന്നിക്കുന്ന മനോഹരമായ കമാനങ്ങളാണ് ഇതിൻ്റെ പ്രധാന പ്രത്യേകത. ഹിന്ദു-ഇസ്ലാമിക് വാസ്തുവിദ്യകളുടെ സങ്കലനം ഈ കെട്ടിടത്തിൽ കാണാം. കെട്ടിടത്തിന് ചുറ്റുമുള്ള ജലപാതകൾ തണുപ്പ് നിലനിർത്താൻ സഹായിച്ചിരുന്നു.

ഗണേശ വിഗ്രഹം: ഹംപിയിൽ രണ്ട് പ്രധാന ഗണപതി വിഗ്രഹങ്ങളുണ്ട്, കദലേകാലു ഗണപതിയും സസെകലു ഗണപതിയും. കദലേകാലു ഗണപതി വിഗ്രഹം ഒറ്റക്കല്ലിൽ കൊത്തിയെടുത്തതാണ്, കടലപ്പരിപ്പിൻ്റെ ആകൃതിയാണ് ഇതിന്. സസെകലു ഗണപതിക്ക് കടുക് മണി പോലെയിരിക്കുന്ന വയറാണ്. രണ്ടും വളരെ വലിയ വിഗ്രഹങ്ങളാണ്.

മഹാനവമി ദിബ്ബ: വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ ദസറ പോലുള്ള വലിയ ആഘോഷങ്ങൾ കണ്ടിരുന്ന സ്ഥലമാണിത്. ഉയരമുള്ള ഒരു വേദി പോലെ തോന്നിക്കുന്ന ഈ കെട്ടിടത്തിൻ്റെ വശങ്ങളിൽ യുദ്ധരംഗങ്ങളും മൃഗങ്ങളെയും കൊത്തിവെച്ചിട്ടുണ്ട്.

ഐഹോള, പട്ടടക്കൽ, ബദാമി: ചാലൂക്യരുടെ കലാസൃഷ്ടികൾ

ഹംപിയിൽ നിന്ന് വ്യത്യസ്തമായി, ഐഹോള, പട്ടടക്കൽ, ബദാമി എന്നീ സ്ഥലങ്ങൾ ചാലൂക്യ രാജവംശത്തിൻ്റെ കലാകേന്ദ്രങ്ങളായിരുന്നു. 6-ാം നൂറ്റാണ്ട് മുതൽ 8-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ചാലൂക്യ രാജാക്കന്മാർ നിർമ്മിച്ച ശില്പങ്ങളും ക്ഷേത്രങ്ങളും ഇവിടെ കാണാം.

ഐഹോള: ഇന്ത്യൻ വാസ്തുവിദ്യയുടെ ‘തൊട്ടിൽ’ (Cradle of Indian Architecture) എന്ന് ഐഹോൾ അറിയപ്പെടുന്നു. ഇവിടെ 125-ൽ അധികം ക്ഷേത്രങ്ങൾ ഉണ്ട്. ഓരോ ക്ഷേത്രവും ഓരോ ശില്പശാല പോലെയായിരുന്നു.

  • ദുർഗ്ഗ ക്ഷേത്രം: ഐഹോളിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ബുദ്ധമതത്തിൻ്റെ ‘ചൈത്യ’ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രമാണിത്. ക്ഷേത്രത്തിൻ്റെ വശങ്ങളിലുള്ള തൂണുകളിലും ചുമരുകളിലും രാമായണം, മഹാഭാരതം തുടങ്ങിയ പുരാണങ്ങളിലെ രംഗങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.
  • ലാഡ് ഖാൻ ക്ഷേത്രം: ക്ഷേത്രത്തേക്കാൾ ഒരു വീടിൻ്റെ രൂപമാണ് ഈ ക്ഷേത്രത്തിനുള്ളത്. പുരാതന ശില്പികളുടെ പരീക്ഷണങ്ങൾക്ക് ഉദാഹരണമാണ് ഈ ക്ഷേത്രം.

പട്ടടക്കൽ: യുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള പട്ടടക്കൽ, ചാലൂക്യ വാസ്തുവിദ്യയുടെ വികാസം കാണിക്കുന്ന സ്ഥലമാണ്. ഇവിടെ പത്ത് പ്രധാന ക്ഷേത്രങ്ങൾ ഉണ്ട്. ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും ഇവിടെ കാണാം.

  • വിരൂപാക്ഷ ക്ഷേത്രം: കാഞ്ചിയിലെ പല്ലവ രാജാക്കന്മാരെ തോൽപ്പിച്ചതിൻ്റെ ഓർമ്മക്കായി വിക്രമാദിത്യൻ്റെ രാജ്ഞി നിർമ്മിച്ച ക്ഷേത്രമാണിത്. കൈലാസനാഥ ക്ഷേത്രത്തിന് സമാനമായ രീതിയിലാണ് ഇതിൻ്റെ നിർമ്മാണം. മനോഹരമായ കൊത്തുപണികളും ശില്പങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.
  • പാപനാഥ ക്ഷേത്രം: നാഗര ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ രാമായണത്തെയും മഹാഭാരതത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ബദാമി: ചാലൂക്യരുടെ തലസ്ഥാനം

ബദാമി (Badami), ആറാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെ ചാലൂക്യ രാജവംശത്തിൻ്റെ തലസ്ഥാനമായിരുന്നു. മനോഹരമായ ചുവന്ന മണൽകല്ല് മലകൾക്കിടയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബദാമിയിലെ പ്രധാന ആകർഷണം ഗുഹാക്ഷേത്രങ്ങളാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ പ്രബലരായിരുന്ന ഒരു രാജവംശമാണ് ചാലൂക്യർ. മൂന്ന് വ്യത്യസ്ത രാജവംശങ്ങളായി ഇവർ ഭരണം നടത്തിയിരുന്നു:

  • ബദാമിയിലെ ചാലൂക്യർ: ആറാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടു.
  • വെംഗിയിലെ കിഴക്കൻ ചാലൂക്യർ: ബദാമിയിലെ ചാലൂക്യരുടെ പിൻഗാമികളായിരുന്നു ഇവർ.
  • കല്യാണിയിലെ പടിഞ്ഞാറൻ ചാലൂക്യർ: പത്താം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടു.

ബദാമി ഗുഹാക്ഷേത്രങ്ങൾ:

  • ഗുഹ 1: ശിവനും പാർവതിക്കും സമർപ്പിച്ചിരിക്കുന്ന ഗുഹയാണിത്. 18 കൈകളുള്ള നടരാജൻ്റെ ശില്പം ഇവിടെ കാണാം. ഇത് ചാലൂക്യ കലയുടെ മാസ്റ്റർപീസ് ആയി കണക്കാക്കപ്പെടുന്നു.
  • ഗുഹ 2: വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഗുഹയാണിത്. ഇവിടെ വാമനൻ്റെയും വരാഹൻ്റെയും വിഗ്രഹങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.
  • ഗുഹ 3: ഈ ഗുഹയും വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നു. നരസിംഹൻ, വരാഹൻ, ഹരിഹരൻ തുടങ്ങിയ വിഷ്ണുവിൻ്റെ വിവിധ രൂപങ്ങൾ ഇവിടെ കാണാം. ഈ ഗുഹയാണ് നാല് ഗുഹകളിൽ ഏറ്റവും വലുത്.
  • ഗുഹ 4: ജൈനമത തീർത്ഥങ്കരന്മാർക്ക് സമർപ്പിച്ചിരിക്കുന്ന ഗുഹയാണിത്. പാർശ്വനാഥൻ്റെയും മഹാവീരൻ്റെയും പ്രതിമകൾ ഇവിടെയുണ്ട്.

ഇവ കൂടാതെ, ബദാമി കോട്ട, ഭൂതനാഥ ക്ഷേത്രം, അഗസ്ത്യ തടാകം എന്നിവയും പ്രധാന ആകർഷണങ്ങളാണ്.

ബദാമി ചരിത്രം

ബദാമിയുടെ ചരിത്രം പ്രധാനമായും ചാലൂക്യ രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാതന കാലത്ത് വാതാപി എന്ന പേരിലാണ് ബദാമി അറിയപ്പെട്ടിരുന്നത്. ചാലൂക്യ രാജാക്കന്മാർ പ്രധാനമായും വേദമത വിശ്വാസികളായിരുന്നു. അതായത്, അവർ ശിവനെയും വിഷ്ണുവിനെയും ആരാധിച്ചിരുന്നു. അവരുടെ ക്ഷേത്രങ്ങളിൽ ശിവനും വിഷ്ണുവിനുമുള്ള പ്രതിഷ്ഠകൾ സാധാരണമാണ്. ബ്രാഹ്മണർക്ക് അവർ വലിയ പ്രാധാന്യം നൽകി. അതേസമയം, അവർ മറ്റ് മതങ്ങളെയും വിശ്വാസങ്ങളെയും പ്രോത്സാഹിപ്പിച്ചു

 

മറ്റ് വിശ്വാസങ്ങൾ

ചാലൂക്യരുടെ കാലഘട്ടത്തിൽ ഹിന്ദു മതത്തിന് പുറമെ ജൈനമതവും ബുദ്ധമതവും പ്രബലമായിരുന്നു. ബദാമിയിലെ ഗുഹാക്ഷേത്രങ്ങളിൽ ജൈന തീർത്ഥങ്കരന്മാരുടെ ശില്പങ്ങൾ ഇതിന് ഉദാഹരണമാണ്. എട്ടാം നൂറ്റാണ്ടിലെ ദുർഗ്ഗ ക്ഷേത്രം പോലുള്ള ക്ഷേത്രങ്ങൾ ബുദ്ധമത വാസ്തുവിദ്യയുടെ സ്വാധീനം കാണിക്കുന്നു. ഈ മതപരമായ സൗഹാർദ്ദം അവരുടെ വാസ്തുവിദ്യയിലും കലയിലും പ്രതിഫലിച്ചു.

  • ചാലൂക്യരുടെ ഉദയം: ആറാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ പുലികേശി ഒന്നാമൻ ആയിരുന്നു ചാലൂക്യ സാമ്രാജ്യത്തിൻ്റെ സ്ഥാപകൻ. അദ്ദേഹം ബദാമി കോട്ട നിർമ്മിച്ച് വാതാപി തലസ്ഥാനമാക്കി.
  • കീർത്തിവർമ്മൻ I (567-598 CE): ഇദ്ദേഹത്തിൻ്റെ കാലത്താണ് വാതാപി ഒരു പ്രധാന ശക്തിയായി വളർന്നത്.
  • പുലികേശി II (610-642 CE): ചാലൂക്യ രാജവംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു ഇദ്ദേഹം. ഹർഷവർധനൻ, പല്ലവ രാജാവ് മഹേന്ദ്രവർമ്മൻ I എന്നിവരെ പരാജയപ്പെടുത്തിയത് ഇദ്ദേഹമാണ്. ഈ കാലഘട്ടത്തിലാണ് ബദാമിയിലെ ഗുഹാക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്.
  • പല്ലവ ആക്രമണം: 642-ൽ പല്ലവ രാജാവ് നരസിംഹവർമ്മൻ I ബദാമി ആക്രമിക്കുകയും കീഴടക്കുകയും ചെയ്തു. ഇത് ബദാമിയുടെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. ഏകദേശം 13 വർഷം ബദാമി പല്ലവരുടെ നിയന്ത്രണത്തിലായിരുന്നു.
  • പിന്നീടുള്ള ചാലൂക്യ ഭരണം: നരസിംഹവർമ്മൻ്റെ മരണശേഷം, വിക്രമാദിത്യൻ I ബദാമി തിരിച്ചുപിടിക്കുകയും ചാലൂക്യ ഭരണം പുനഃസ്ഥാപിക്കുകയും ചെയ്തു. എങ്കിലും പിന്നീട് തലസ്ഥാനം പട്ടടക്കലിലേക്ക് മാറ്റി.
  • വിക്രമാദിത്യൻ രണ്ടാമൻ (733-744 CE): പല്ലവരെ പരാജയപ്പെടുത്തി കാഞ്ചി കീഴടക്കി. അദ്ദേഹത്തിന്റെ ഭാര്യമാരായ ലോകമഹാദേവിയും ത്രൈലോക്യമഹാദേവിയും പട്ടടക്കലിലെ വിരൂപാക്ഷ ക്ഷേത്രവും ലോകേശ്വര ക്ഷേത്രവും നിർമ്മിച്ചു.
  • രാഷ്ട്രകൂടർ: എട്ടാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ രാഷ്ട്രകൂടർ ബദാമി കീഴടക്കി.
  • പിന്നീടുള്ള മാറ്റങ്ങൾ: പിൽക്കാലത്ത് യാദവന്മാർ, വിജയനഗര സാമ്രാജ്യം, ആദിൽ ഷാഹി രാജവംശം, മറാഠകൾ, ഹൈദരാലി, ഒടുവിൽ ബ്രിട്ടീഷുകാർ എന്നിങ്ങനെ പല രാജവംശങ്ങളും ബദാമി ഭരിച്ചു. ഓരോ കാലഘട്ടത്തിലും ബദാമിയുടെ വാസ്തുവിദ്യയിലും സംസ്കാരത്തിലും ചെറിയ മാറ്റങ്ങൾ വന്നു. എങ്കിലും, ബദാമി ഇന്നും അതിൻ്റെ ചാലൂക്യകാലത്തെ പ്രൗഢി നിലനിർത്തുന്നു.

സാമ്രാജ്യത്തിന്റെ തകർച്ച

പുലികേശി രണ്ടാമന്റെ മരണശേഷം പല്ലവർ ബദാമി ആക്രമിച്ചു. പിന്നീട് രാഷ്ട്രകൂടർക്ക് കീഴിലായി. ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം തൈലപ്പ രണ്ടാമൻ പടിഞ്ഞാറൻ ചാലൂക്യ സാമ്രാജ്യം പുനഃസ്ഥാപിച്ച് കല്യാണി തലസ്ഥാനമാക്കി ഭരണം തുടങ്ങി. അവർക്ക് പിന്നീട് ചോളന്മാരുമായി വലിയ യുദ്ധങ്ങൾ നേരിടേണ്ടി വന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടെ കല്യാണിയിലെ ചാലൂക്യരുടെ ശക്തി ക്ഷയിക്കുകയും അവരുടെ സാമന്ത രാജാക്കന്മാരായ ഹോയ്സാല, യാദവ തുടങ്ങിയവർ സ്വതന്ത്രരാവുകയും ചെയ്തു. ഒടുവിൽ, യാദവന്മാരും മറ്റ് ശക്തികളും ചേർന്ന് ഈ സാമ്രാജ്യം ഇല്ലാതാക്കി.

 

നമ്മുടെ പൂർവ്വികരുടെ വാസ്തുവിദ്യയുടെയും ശില്പകലയുടെയും ചാരുത എത്രമാത്രം വിലമതിക്കാനാവാത്തതാണെന്ന് നേരിട്ട് കണ്ടറിയാനുള്ള ഒരു യാത്രയായിരുന്നു ഹംപി മുതൽ ബദാമി വരെയുള്ളത്. ഓരോ കല്ലിലും കൊത്തിവെച്ച ജീവൻ തുടിക്കുന്ന കഥകൾ കണ്ടപ്പോൾ അത്ഭുതം തോന്നിപ്പോയി!

ചരിത്രത്തിൻ്റെ താളുകളിൽ നിന്ന് മണ്ണടിഞ്ഞ ഒരു നഗരം ഹംപിയിൽ പുനർജ്ജനിച്ചപ്പോൾ അത് വിജയനഗര സാമ്രാജ്യത്തിൻ്റെ സമ്പന്നമായ കാലഘട്ടത്തിൻ്റെ ഓർമ്മപ്പെടുത്തലായി. വിരൂപാക്ഷ ക്ഷേത്രത്തിൻ്റെ ഭീമാകാരമായ ഗോപുരം മുതൽ വിഠല ക്ഷേത്രത്തിലെ സംഗീത തൂണുകൾ വരെ ഓരോ കാഴ്ചയും അമ്പരപ്പിച്ചു. ഒരു വലിയ ശിലാരഥം ഒറ്റക്കല്ലിൽ എങ്ങനെ കൊത്തിയെടുത്തു എന്നത് ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് പോലും സങ്കൽപ്പിക്കാൻ പ്രയാസമാണ്.

അതുപോലെ, ഐഹോളും പട്ടടക്കലും ചാലൂക്യരുടെ കലാസൃഷ്ടികളുടെ നേർസാക്ഷ്യമായി നിലകൊള്ളുന്നു. “ഇന്ത്യൻ വാസ്തുവിദ്യയുടെ തൊട്ടിൽ” എന്ന് ഐഹോൾ അറിയപ്പെടുന്നതിൽ അതിശയിക്കാനില്ല. ഒരു കൂട്ടം ശില്പികൾ ഒരുക്കിയ വിദ്യാലയം പോലെ ഓരോ ക്ഷേത്രവും വ്യത്യസ്ത ശൈലികളിൽ നിർമ്മിച്ചിരിക്കുന്നത് കണ്ടപ്പോൾ എത്ര തലമുറകളുടെ അറിവും കഴിവും അതിനു പിന്നിലുണ്ടെന്ന് മനസ്സിലാക്കി. പട്ടടക്കലിലെ ക്ഷേത്ര സമുച്ചയം ശൈലികളുടെ ഒരു സംഗമഭൂമിയാണ്. വടക്കേ ഇന്ത്യൻ ശൈലിയും തെക്കേ ഇന്ത്യൻ ശൈലിയും ഒരുമിച്ച് കാണാൻ കഴിയുന്നത് അപൂർവ്വമായ ഒരനുഭവമാണ്.

ബദാമിയിലെ ചുവപ്പ് നിറമുള്ള ഗുഹാക്ഷേത്രങ്ങൾ കണ്ടപ്പോൾ എനിക്ക് എൻ്റെ കൺമുന്നിൽ ഒരു കലാകാരന്റെ സർഗ്ഗാത്മകതയുടെ മാന്ത്രിക ലോകം തുറന്നു വന്നതുപോലെ തോന്നി. പാറകൾ തുരന്ന് അവർ സൃഷ്ടിച്ച ശില്പങ്ങൾ എത്ര സൂക്ഷ്മവും മനോഹരവുമാണ്! വെറും ഒരു ശില്പമല്ല, ഓരോന്നിനും അതിൻ്റേതായ ഭാവവും കഥയുമുണ്ട്.

ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. നമ്മുടെ പൈതൃകം വെറും കെട്ടിടങ്ങളും ശില്പങ്ങളും മാത്രമല്ല, അത് തലമുറകളായി കൈമാറിവന്ന അറിവും, കഴിവും, വിശ്വാസവുമാണ്. ആ പഴയ കാലത്തെ എൻജിനീയറിങ്, കല, ഗണിതം തുടങ്ങിയ എല്ലാ ശാസ്ത്രങ്ങളുമുള്ള അവരുടെ അറിവ് അതിശയകരമാണ്.

ഇത് വെറും ഒരു യാത്രയായിരുന്നില്ല, മറിച്ച് കാലത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരു അനുഭൂതിയായിരുന്നു. എൻ്റെ മനസ്സിൽ ഈ വിസ്മയ കാഴ്ചകൾ എന്നും നിറഞ്ഞുനിൽക്കും. നമ്മുടെ പഴയ ഭാരത സംസ്കാരത്തിൽ വാസ്തുവിദ്യയുടെയും ശില്പകലയുടെയും ചാരുത എത്രമാത്രം വിലമതിക്കാനാവാത്തതാണെന്ന് ഞാൻ മനസ്സിലാക്കി.

മു അമര്‍ ഗദ്ദാഫി (1942 – 2011)

മുഹമ്മദ് അബു മിന്യാർ അൽ-ഗദ്ദാഫി (മുഅമ്മർ ഗദ്ദാഫി) 1942-ൽ ലിബിയയിലെ സിർത്തിന് അടുത്തുള്ള മരുഭൂമിയിൽ ഒരു ബെഡൂയിൻ (നാടോടി) ആട്ടിടയന്റെ മകനായാണ് ജനിച്ചത്.

  • അധികാരത്തിലേക്ക്: ഈജിപ്ഷ്യൻ നേതാവായ ഗമാൽ അബ്ദുൽ നാസ്സറിൽ ആകൃഷ്ടനായിരുന്ന ഗദ്ദാഫി സൈന്യത്തിൽ ചേർന്നു. 1969 സെപ്റ്റംബർ 1-ന് കേവലം 27-ാം വയസ്സിൽ രക്തരഹിതമായ ഒരു സൈനിക അട്ടിമറിയിലൂടെ രാജഭരണത്തെ അട്ടിമറിച്ച് ലിബിയയുടെ അധികാരം പിടിച്ചെടുത്തു. തുടർന്ന് 42 വർഷത്തോളം ലിബിയയുടെ ‘വിപ്ലവ നേതാവ്’ (Brotherly Leader and Guide of the Revolution) ആയി തുടർന്നു.
  • ഭരണവും നയങ്ങളും: അറബ് ദേശീയതയിലും സോഷ്യലിസത്തിലും അധിഷ്ഠിതമായ നയങ്ങളാണ് അദ്ദേഹം ആദ്യം സ്വീകരിച്ചത്.
    • ലിബിയയിലെ എണ്ണ വ്യവസായം ദേശസാൽക്കരിച്ചു, ബ്രിട്ടീഷ്, യു.എസ്. സൈനിക താവളങ്ങൾ നീക്കം ചെയ്തു.
    • രാഷ്ട്രീയപരമായ കാഴ്ചപ്പാടുകൾ “ദ ഗ്രീൻ ബുക്ക്” (പച്ച പുസ്തകം) എന്ന കൃതിയിൽ അദ്ദേഹം രേഖപ്പെടുത്തി.
    • അറബ് രാജ്യങ്ങളെ ഏകീകരിക്കാനും പാന്‍-ആഫ്രിക്കൻ ഐക്യത്തിനുവേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു.
  • വിവാദങ്ങൾ: ഗദ്ദാഫിയുടെ ഭരണരീതി പലപ്പോഴും ഏകാധിപത്യപരവും വിചിത്രവുമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ അദ്ദേഹത്തെ “ഭീകരവാദത്തിന്റെ സ്പോൺസർ” എന്ന് മുദ്രകുത്തിയിരുന്നു.
    • 1988-ലെ ലോക്കർബി ബോംബാക്രമണം ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങളിൽ അദ്ദേഹത്തിൻ്റെ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു.
    • വിദേശയാത്രകളിൽ വനിതാ അംഗരക്ഷകരുടെ അകമ്പടിയോടെ ബെഡൂയിൻ കൂടാരത്തിൽ താമസിക്കുന്നത് അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു.

അന്ത്യം

“ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണല്‍ മുഅമര്‍ ഗദ്ദാഫി ജന്മനാടായ സിര്‍ത്തില്‍ വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിര്‍ത്ത് കീഴടക്കിയ വിമതര്‍ ഒളിവിടത്തില്‍നിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ വധിച്ചത്. കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഗദ്ദാഫി ലിബിയന്‍ മണ്ണില്‍ക്കിടന്നു മരണം വരിച്ച് വാക്ക് പാലിച്ചു.”

മാതൃഭൂമിയിൽ നിന്ന്…

1942: ജൂണ്‍ 7: ജനനം
1969: സപ്തംബര്‍ 1: രക്തരഹിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചു
1975: ഹരിത പുസ്തകം പ്രസിദ്ധീകരിച്ചു
1977: ലിബിയയെ ഇസ്‌ലാമിക സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു
1986: ഏപ്രില്‍ 15: ലിബിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം, ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ മരിച്ചു
1988: ഡിസംബര്‍ 21: ലോക്കര്‍ബി വിമാന സ്‌ഫോടനം
2003: അമേരിക്കയുമായി അനുരഞ്ജനം, ലോക്കര്‍ബി വിമാനാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.
2011: ഫിബ്രവരി: ജനാധിപത്യ പ്രക്ഷോഭത്തിനു തുടക്കം
2011: ഒക്ടോബര്‍ 20: മരണം

 

മുറിവേറ്റു ചോരയൊലിപ്പിച്ചു കിടക്കുന്ന കേണല്‍ ഗദ്ദാഫിയുടെ ചിത്രത്തിന് വെടിയേറ്റുവീണ സിംഹത്തിന്റെ ഛായയാണ്. അക്ഷരാര്‍ഥത്തില്‍ത്തന്നെ ഗദ്ദാഫി ഒരു സിംഹമായിരുന്നു; പ്രായമിത്രയായിട്ടും പല്ലു കൊഴിഞ്ഞെന്നു സമ്മതിക്കാന്‍ തയ്യാറല്ലാത്ത സിംഹം. മരണത്തിനു മുന്നിലല്ലാതെ മറ്റൊന്നിനും കീഴടങ്ങാത്ത വീര്യം.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ മുഖത്ത് ഒരു വന്യമൃഗത്തിന്റെ രൂപഭാവങ്ങളുണ്ടായിരുന്നു. വന്യമായ ധീരതയോടെ, വിപ്ലവകാരിയുടെ പരിവേഷത്തോടെയാണ് അദ്ദേഹം ലിബിയയുടെ ഭരണം പിടിച്ചതും ആ നാടിനെ മാറ്റിമറിച്ചതും. ആര്‍ക്കും മെരുക്കാനാവാത്ത ധിക്കാരത്തോടെയാണയാള്‍ പതിറ്റാണ്ടുകളോളം വൈദേശികശക്തികളെ വെല്ലുവിളിച്ചത്. നാലു പതിറ്റാണ്ടുകാലം അധികാരത്തില്‍ കടിച്ചുതൂങ്ങിയപ്പോള്‍ സ്വാഭാവിക രൂപപരിണാമത്തിലൂടെ നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി മാറിയെങ്കിലും ആര്‍ക്കു മുന്നിലും കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.

ടുണീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ നാടുകടത്തിയ, ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ കടപുഴക്കിയ അറബ് ജനാധിപത്യപ്രക്ഷോഭം ലിബിയയില്‍ എത്തിയപ്പോഴേക്കും ചോരപ്പുഴ ഒഴുകിയത് അവിടെ അധികാരത്തിലിരുന്നത് കേണല്‍ ഗദ്ദാഫിയായിരുന്നു എന്നതുകൊണ്ടാണ്. മുബാറക്കിനെയോ ബിന്‍ അലിയെയോ പോലെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍കൊണ്ടെത്തിച്ച ഭരണാധികാരിയായിരുന്നില്ല ഗദ്ദാഫി. ഗ്രീസിന്റെയും റോമിന്റെയും തുര്‍ക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യം ഗദ്ദാഫിയുടെ കാലത്ത് അഭിവൃദ്ധി പ്രാപിക്കുകയാണ് ചെയ്തത്.

വൈദേശികഭരണം അവസാനിപ്പിച്ച് 1951-ല്‍ സ്വതന്ത്രയാവുമ്പോള്‍ ലിബിയ പരമദരിദ്ര രാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തി, രാജ്യം മുന്നേറിയപ്പോള്‍ സമ്പത്ത് രാജ്യം ഭരിച്ച ഇദ്രിസ് രാജാവിന്റെയും കുടുംബാംഗങ്ങളുടെയും കൈയില്‍ കുമിഞ്ഞു. അതിലൊരു പങ്ക് അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം ഊറ്റിക്കൊണ്ടുപോയി. അതേച്ചൊല്ലി നാട്ടിലെ യുവാക്കളില്‍ പുകഞ്ഞ അസ്വസ്ഥതയാണ് ഗദ്ദാഫിയുടെ ഉദയത്തിനു വഴിവെച്ചത്.

സിര്‍ത്ത് മരുഭൂമിയിലെ ബെദൂയിന്‍ ഗോത്രത്തില്‍ ജനിച്ച്, ലിബിയയിലും ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളില്‍ പഠിച്ച് സൈന്യത്തില്‍ ചേര്‍ന്ന ഗദ്ദാഫി ഈജിപ്തിലെ നാസറിന്റെ അറബ് ദേശീയതാ സിദ്ധാന്തത്തിന്റെ ആരാധകനായിരുന്നു. ഇസ്രായേലിന്റെ അതിക്രമങ്ങളും ലിബിയയിലെ വൈദേശിക ഇടപെടലുകളും ഗദ്ദാഫിയിലെ അറബ് വീര്യം ജ്വലിപ്പിച്ചു. 1969-ല്‍ ഇദ്രിസ് രാജാവ് തുര്‍ക്കിയില്‍ ചികിത്സയ്ക്ക് പോയ സമയത്ത് ഏതാനും കീഴുദ്യോഗസ്ഥരുടെ സഹായത്തോടെ രക്തരഹിത പട്ടാള അട്ടിമറി നടത്തി ഗദ്ദാഫി ലിബിയയുടെ ഭരണം പിടിച്ചു. അപ്പോള്‍ ഇരുപത്തേഴു വയസ്സുമാത്രമാണ് കരസേനയില്‍ ക്യാപ്റ്റനായിരുന്ന ഗദ്ദാഫിക്കു പ്രായം.

വെറുതെ നാടുഭരിക്കുകയല്ല രാജഭരണം അവസാനിപ്പിച്ച ഗദ്ദാഫി ചെയ്തത്. സ്വന്തം തത്ത്വസംഹിതകളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയഘടന അദ്ദേഹം അടിമുടി ഉടച്ചുവാര്‍ത്തു. മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഗദ്ദാഫി ആവിഷ്‌കരിച്ച പ്രത്യയശാസ്ത്രത്തിന് ഇസ്‌ലാമിക സോഷ്യലിസം എന്ന വിശേഷണം ലഭിച്ചു. ക്ഷേമരാഷ്ട്രമെന്ന സോഷ്യലിസ്റ്റ് ആശയത്തെ ഇസ്‌ലാമിക നൈതികതകൊണ്ടും ജനക്കൂട്ടത്തിന്റെ ശാക്തീകരണം കൊണ്ടും പുഷ്ടിപ്പെടുത്താനദ്ദേഹം ശ്രമിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളില്ലാതെ, തൊഴിലാളി സംഘടനകളില്ലാതെ ജനങ്ങളാല്‍ നേരിട്ടു ഭരിക്കപ്പെടുന്ന ജനകീയ ജനാധിപത്യമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെ ജനക്കൂട്ടത്തിന്റെ രാഷ്ട്രം എന്നര്‍ഥം വരുന്ന ജമാഹിരിയ എന്ന സംവിധാനം 1977-ല്‍ നിലവില്‍ വന്നു. തന്റെ തത്ത്വസംഹിതകള്‍ ‘ഹരിതപുസ്തകം’ എന്ന പേരില്‍ അദ്ദേഹം ക്രോഡീകരിച്ചു.

വൈദേശിക ഇടപെടലുകളെ ഗദ്ദാഫി എതിര്‍ത്തു. വിദേശികളെ നാടുകടത്തി. ആര്‍ക്കും വഴങ്ങാത്ത തന്റേടത്തോടെ അമേരിക്കന്‍ ഭരണകൂടത്തെപ്പോലും വെല്ലുവിളിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോരാളി സംഘടനകളെ പരസ്യമായി സഹായിച്ച ഗദ്ദാഫിയെ അന്താരാഷ്ട്ര ഭീകരനേതാവായി അമേരിക്ക വിശേഷിപ്പിച്ചു. ലോക്കര്‍ബി വിമാനദുരന്തത്തിന്റെ ഉത്തരവാദിത്വം ഗദ്ദാഫിയുടെ ലിബിയയില്‍ ആരോപിക്കപ്പെട്ടു. ഉപരോധങ്ങളും ഒറ്റപ്പെടുത്തലുമായിരുന്നു ഫലം. അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും ഉപരോധങ്ങളെ നേരിടുമ്പോള്‍ ഗദ്ദാഫിക്കുപിന്നില്‍ ലിബിയ ഒറ്റക്കെട്ടായുണ്ടായിരുന്നു. സോവിയറ്റ് യൂണിയനുമായി അടുപ്പം പുലര്‍ത്തിയ ഗദ്ദാഫി അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ലോകമെങ്ങുമുള്ള അമേരിക്കന്‍ വിരോധികള്‍ അദ്ദേഹത്തെ വീരപുരുഷനായിക്കണ്ടു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഗദ്ദാഫിക്ക് അമേരിക്കയോട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു. നാട്ടില്‍ അദ്ദേഹം വെറുമൊരു ഏകാധിപതിയായി മാറി.

മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിയന്ത്രണം വന്നതോടെ ഗദ്ദാഫി ജനങ്ങളില്‍നിന്നകന്നു. പൊതുസമൂഹത്തെയും രാഷ്ട്രീയപാരമ്പര്യത്തെയും അദ്ദേഹം നിഷേധിച്ചു. മാധ്യമങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തി. ഇസ്‌ലാമിക സംഘടനാപ്രവര്‍ത്തകരെ ചവിട്ടിയരച്ചു. വിമര്‍ശകരെ അടിച്ചമര്‍ത്തി. രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണമായി നിരോധിച്ചു. 1996-ലെ കുപ്രസിദ്ധമായ ജയില്‍കലാപത്തില്‍ 1,000 തടവുകാരെയാണദ്ദേഹത്തിന്റെ ഭടന്മാര്‍ വെടിവെച്ചുകൊന്നത്. ഈ ജയില്‍ കലാപത്തിനിരയായവരെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകന്‍ ഫാത്തി ടെര്‍ബിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നിരായുധരായ നാട്ടുകാര്‍ സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തെ കലാപമായി വളര്‍ത്തിയത് ഗദ്ദാഫി സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയം തന്നെയായിരുന്നു. ജനവികാരം എതിരാണെന്നറിഞ്ഞതോടെ ഭരണകൂടത്തിലെ ഉന്നതര്‍ പലരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ് ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നിനു പിറകെ ഒന്നായി രാജിവെച്ച് സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.

എന്നിട്ടും കീഴടങ്ങാതെ ചെറുത്തുനില്‍ക്കാനാണ് ഗദ്ദാഫി തീരുമാനിച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു ലിബിയയിലെ ചോരപ്പുഴ. രക്ഷയില്ലാതെ വിമതര്‍ അന്താരാഷ്ട്രസഹായം തേടി. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ പാശ്ചാത്യശക്തികള്‍ നിയമവിരുദ്ധ ബലപ്രയോഗത്തിന്റെ വഴിതന്നെ സ്വീകരിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതി ലിബിയയില്‍ വ്യോമനിരോധിത മേഖല പ്രഖ്യാപിച്ചു. നാറ്റോ ആക്രമണം തുടങ്ങി. അതോടെ ജനാധിപത്യപ്രക്ഷോഭം യുദ്ധം തന്നെയായി മാറി. ആറുമാസം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വിമതരുടെ ദേശീയ പരിവര്‍ത്തന സമിതി സപ്തംബറില്‍ അധികാരം പിടിച്ചു. ഗദ്ദാഫിയും കുടുംബവും ഒളിവില്‍പ്പോയി, മക്കളില്‍ ചിലര്‍ കൊല്ലപ്പെട്ടു. അപ്പോഴും കീഴടങ്ങാനുള്ള വാഗ്ദാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യം വിടാനുള്ള അവസരങ്ങള്‍ക്കു നേരേ കണ്ണടച്ചു. അനുരഞ്ജനത്തിനു നേരേ മുഖം തിരിച്ചു. ഒടുവില്‍ ഒരു പോരാളിക്കു ചേര്‍ന്ന രീതിയില്‍ മരണത്തിനു കീഴടങ്ങി.

കൂടുതൽ വാർത്ത ഇവിടെ

സ്വന്തം ജനതയെ മറന്നാല്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും നിങ്ങളുടെ സ്ഥാനമെന്നു മുഅമ്മര്‍ ഗദ്ദാഫിയുടെ ജീവിതം ലോകത്തെ വീണ്ടും ഒാര്‍മിപ്പിക്കുന്നു. ജനപ്രിയതയുടെ കൊടുമുടിയില്‍ നിന്ന ഒരു രാഷ്ട്രത്തലവന്റെ സമാനതകളില്ലാത്ത പതനമാണു ലിബിയ ചോരകൊണ്ടെഴുതി പൂര്‍ത്തിയാക്കിയത്. സിര്‍ത്തിലും ട്രിപ്പോളിയിലും ആകാശത്തേക്കുയര്‍ന്ന ആഹ്ലാദ വെടിമുഴക്കങ്ങളില്‍ ഗദ്ദാഫിയുടെ പതനം പൂര്‍ണമാകുന്നു.

ലോകത്തിനു മുന്നില്‍ മുഅമ്മര്‍ ഗദ്ദാഫി വര്‍ണാഭമായ ഒരു ചിത്രമാണ്. ഏറ്റവും നിറപ്പകിട്ടാര്‍ന്ന പട്ടാളവേഷങ്ങളും ഏറ്റവും വിലയേറിയ സണ്‍ഗ്ലാസും അണിഞ്ഞ് തന്റെ കാപ്പിരിമുടിക്കു മീതേ കൗബോയ് തൊപ്പിയണിഞ്ഞു നില്‍ക്കുന്ന ഗദ്ദാഫി. ആഡംബര ഹോട്ടലുകളില്‍ താമസിക്കാതെ സ്വയം നിര്‍മിച്ച ടെന്റുകളില്‍ അന്തിയുറങ്ങിയ ഗദ്ദാഫി. വിദേശത്തു ഗദ്ദാഫിയെത്തിയോ എന്നറിയാന്‍ ലിബിയയുടെ സ്ഥാനപതി കാര്യാലയത്തിനു മുന്നില്‍ ഒട്ടകത്തെ കെട്ടിയിട്ടുണ്ടോ എന്നു നോക്കിയാല്‍ മതി എന്നൊരു ചൊല്ലുണ്ടായിരുന്നു. ഒട്ടകപ്പാല്‍ കുടിച്ചാണു ഗദ്ദാഫിയുടെ ദിവസം തുടങ്ങുന്നത്. ഷോമാനായിരുന്നു ഗദ്ദാഫി. തനിക്കു ചുറ്റും സുരക്ഷയ്ക്കായി ആമസോണ്‍ ഗാര്‍ഡ്സ് എന്ന പെണ്‍പടയെയാണു ഗദ്ദാഫി നിയോഗിച്ചിരുന്നത്. സ്ത്രീകള്‍ക്കു നേരെ നിറയൊഴിക്കാന്‍ അറബ് ലോകത്തെ സെനികര്‍ക്കു കെവിറയ്ക്കുമെന്നതായിരുന്നു ഗദ്ദാഫിയുടെ ന്യായം.

സഹാറാ മരുഭൂമി വിഴുങ്ങിനില്‍ക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വടക്കേ അറ്റത്തെ ലിബിയ എന്ന കൊച്ചുരാജ്യത്തിന്റെ ചരിത്രം ആധുനിക ലോകത്തിനു ഗദ്ദാഫിയുടെ ജീവിതമാണ്. നാല്‍പത്തിരണ്ടോളം വര്‍ഷമാണു ഗദ്ദാഫി ലിബിയയെ കാല്‍ക്കീഴിലാക്കി ഭരിച്ചത്. കോളനി ഭരണത്തിലായിരുന്ന ലിബിയ 1951ല്‍ ആണു സ്വതന്ത്രരാഷ്ട്രമാകുന്നത്. ഇദ്രീസ് രാജാവാണ് അന്നു ഭരണം. സ്വാതന്ത്യ്രം നേടുമ്പോള്‍ ദയനീയമായിരുന്നു ലിബിയയുടെ അവസ്ഥ. വിദേശികള്‍ രാജ്യം വിട്ടുപോകുമ്പോള്‍ ബാക്കിയായതു പതിനാറു ബിരുദധാരികള്‍. മൂന്ന് അഭിഭാഷകര്‍. ഒരു ഡോക്ടര്‍പോലും രാജ്യത്തില്ലായിരുന്നു. 1963ല്‍ ലിബിയയുടെ ഭാഗധേയം മാറ്റിയെഴുതി എണ്ണനിക്ഷേപം കണ്ടെത്തി. ക്രമേണ രാജാവ് സുഖലോലുപതയിലേക്കു വഴുതിവീണു.

ലിബിയയിലെ ആദിമവാസികളായ ബെര്‍ബറ ഗോത്രസമൂഹത്തിലെ ബദവി കുടുംബത്തില്‍ 1942ല്‍ ആണു ഗദ്ദാഫിയുടെ ജനനം. ലിബിയയിലെ ദരിദ്രവിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള എളുപ്പമാര്‍ഗമായിരുന്നു പട്ടാളസേവനം. പത്തൊന്‍പതാം വയസ്സില്‍ ഗദ്ദാഫി പട്ടാളത്തില്‍ ചേര്‍ന്നതും ആ വഴിക്കാണ്.

1967ലെ അറബ് – ഇസ്രയേല്‍ യുദ്ധം ഗദ്ദാഫിയുടെ മനസ്സില്‍ ആഴമേറിയ മുറിവായി. ഇസ്രയേലിന്റെ വ്യോമാക്രമണത്തിനു മുന്നില്‍ തകര്‍ന്ന സിറിയയെയും ജോര്‍ദാനെയും സഹായിക്കാന്‍ ലിബിയയ്ക്കു കഴിഞ്ഞില്ല. പട്ടാളത്തിനകത്തു വിപ്ലവത്തിനുള്ള രഹസ്യസം¸ത്തെ വളര്‍ത്തിയ കേണല്‍ ഗദ്ദാഫി ഇരുപത്തേഴാം വയസ്സില്‍ രക്തരഹിത വിപ്ലവത്തിലൂടെ ഇദ്രീസ് രാജാവ് വാഴിച്ച സയിദ് ഹസല്‍ അല്‍റിദ അല്‍മഹ്ദിയെ വീട്ടുതടങ്കലിലാക്കി അധികാരം പിടിച്ചു.

ഗദ്ദാഫി എളുപ്പം ജനപ്രിയനായി. എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിച്ചു. അമേരിക്കയുടെ വ്യോമതാവളം അടച്ചുപൂട്ടി. മുതലാളിത്തവും കമ്യൂണിസവും ഇറക്കുമതി ചെയ്ത പ്രത്യയശാസ്ത്രങ്ങളാണെന്നു ഗദ്ദാഫി പ്രഖ്യാപിച്ചു. 1969ല്‍ ഭരണത്തിനു റവല്യൂഷനറി കമാന്‍ഡ് കൗണ്‍സിലുണ്ടാക്കി. പത്തുവര്‍ഷം അതിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു.

സഫാരി സ്യൂട്ടും സണ്‍ഗ്ലാസും അണിഞ്ഞു സാമ്രാജ്യത്വത്തിനെതിരെ പോരാടിയ പ്രതിച്ഛായയുമായി പുതിയ കാലത്തെ ചെ ഗുവേര എന്ന വിശേഷണം വരെ ഗദ്ദാഫി എടുത്തണിഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന്റെ നടുവില്‍ നിന്നു. 1986ല്‍ സിംബാംബ്വെയിലെ ഹരാരെയില്‍ നടന്ന ചേരിചേരാ ഉച്ചകോടിയില്‍ 33 അമേരിക്കന്‍ വിമാനങ്ങള്‍ എന്റെ വീടാക്രമിച്ചപ്പോള്‍ എവിടെയായിരുന്നു ഈ ചേരിചേരാ പ്രസ്ഥാനം എന്നു ചോദിച്ചുകൊണ്ടു സം¸ടന വിട്ടു. ഈജിപ്തില്‍ അന്‍വര്‍ സാദത്ത് അമേരിക്കയോടു ചാഞ്ഞപ്പോള്‍ ഗദ്ദാഫി കടുത്ത അമേരിക്കന്‍വിരുദ്ധ നിലപാടുമായി പ്രശസ്തി നേടി. സാദത്തിനെ സ്വന്തം പട്ടാളക്കാര്‍ വധിച്ചപ്പോള്‍ ഗദ്ദാഫി അതിനെ പുകഴ്ത്തി. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനെ വധിക്കാന്‍ ഗദ്ദാഫി ഗൂഢാലോചന നടത്തി എന്ന ആരോപണം ഈ ഘട്ടത്തിലുയര്‍ന്നു. 1986ല്‍ അമേരിക്ക ലിബിയയില്‍ വ്യോമാക്രമണം നടത്തി. ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായാണു ഗദ്ദാഫി 259 പേരുടെ മരണത്തിനിടയാക്കിയ ലോക്കര്‍ബി വിമാനസ്ഫോടനം ആസൂത്രണം ചെയ്തത് എന്ന് ആരോപണം ഉണ്ടായിരുന്നു. ഉപരോധത്തില്‍ എരിപിരിക്കൊള്ളുന്ന ലിബിയയെയാണു പിന്നീടു ലോകം കണ്ടത്.

തുടര്‍ന്നു ഗദ്ദാഫി പാശ്ചാത്യ ലോകവുമായി വിട്ടുവീഴ്ചയ്ക്കു തയാറായി. രാജ്യാന്തര വേദിയിലേക്കു ലിബിയയെ മടക്കിക്കൊണ്ടുവരാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബെ്ലയര്‍ 2004ല്‍ ട്രിപ്പോളിയിലെത്തി. റൊണാള്‍ഡ് റെയ്ഗന്‍ ‘മധ്യപൂര്‍വദേശത്തെ പേപ്പട്ടി എന്നു വിളിച്ച ഗദ്ദാഫി ബ്രിട്ടനു കെകൊടുത്തു. ലോക്കര്‍ബി വിമാനാപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നഷ്ടപരിഹാരം നല്‍കി. ക്രമേണ അമേരിക്കയും ലിബിയയുമായി കെകോര്‍ത്തു.

രാജാവിനെ പുറത്താക്കി അധികാരത്തിലെത്തിയ ഗദ്ദാഫി പിന്നീടു രാജാക്കന്‍മാരെ തോല്‍പ്പിക്കുന്നവിധം അധികാരം ആസ്വദിച്ചു. സ്ഥാനപ്പേരുകള്‍ ഒഴിവാക്കി ഒാമനപ്പേരുകള്‍ പലതു സ്വീകരിച്ചെങ്കിലും സെന്യത്തിന്റെ കടിഞ്ഞാണ്‍ വിട്ടുകൊടുത്തില്ല. സോഷ്യലിസത്തിന്റെ മറവിലുള്ള ഏകാധിപത്യമായിരുന്നു ലിബിയയിലേത്. ഗദ്ദാഫിയുടെ മക്കള്‍ എണ്ണപ്പണത്തിന്റെ സമൃദ്ധിയില്‍ വിദേശരാജ്യങ്ങളില്‍ ആഡംബര ജീവിതം നയിച്ചു. ഭരണത്തിന്റെ മര്‍മസ്ഥാനങ്ങളിലെല്ലാം മക്കളും സ്വന്തക്കാരും കടന്നുകയറി. ഗദ്ദാഫിയുടെ കൊട്ടാരങ്ങള്‍ പിടിച്ചെടുത്ത സേന ആഡംബരത്തിന്റെ അറപ്പുരകള്‍ കണ്ട് അമ്പരന്നു. അറബ് ലോകംവിട്ട് ആഫ്രിക്കയുടെ നേതാവാകാന്‍ കൊതിച്ച ഗദ്ദാഫി സ്വന്തം ജീവനു വേണ്ടി ഒരു മാലിന്യക്കുഴലിലേക്കു നുഴഞ്ഞുകയറേണ്ട ഗതികേടും ലിബിയയും ലോകവും കണ്ടു. സഹാറാ മരുഭൂമിയിലെ ഏറ്റവും വലിയ പൊടിക്കാറ്റിനും ഈ പതനത്തെ മൂടാനാകില്ല.

 

കവികൾ – കാലഘട്ടത്തിന്റെ സംരക്ഷകർ

“ഭാഷയുടെ ആത്മാവ് കവിതയാണെങ്കിൽ, കാലഘട്ടത്തിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നവർ കവികളാണ്.”

ഓരോ കാലഘട്ടത്തിലും മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പരിവർത്തനങ്ങളെ സത്യസന്ധമായി രേഖപ്പെടുത്തുന്ന, ചിലപ്പോൾ ആ മാറ്റങ്ങൾക്ക് തിരികൊളുത്തുന്ന ദീപശിഖകളാണ് കവികൾ. അവർ കേവലം വരികൾ എഴുതുന്നവരല്ല, മറിച്ച്, സമൂഹത്തിന്റെ വേദനകളും സ്വപ്നങ്ങളും പ്രതീക്ഷകളും തങ്ങളുടെ കാവ്യസങ്കല്പങ്ങളിലൂടെ സംരക്ഷിക്കുകയും വരും തലമുറയ്ക്കായി കൈമാറുകയും ചെയ്യുന്ന ദീർഘദർശികളാണ്.

മലയാള കാവ്യലോകത്തും ഈ ദൗത്യം ഏറ്റെടുത്ത മഹാപ്രതിഭകൾ നിരവധിയാണ്. പ്രാചീന കവിത്രയത്തിലൂടെ ഭാഷയ്ക്ക് അടിത്തറയിട്ടവരും, ആധുനിക കവിത്രയത്തിലൂടെ നവോത്ഥാനത്തിനും കാല്പനികതയ്ക്കും ജീവൻ നൽകിയവരും, അതിനുശേഷം വന്ന കവികളിലൂടെ ആധുനികതയുടെയും ജനകീയതയുടെയും തീവ്രഭാവങ്ങൾ ആവിഷ്കരിച്ചവരും ഈ നിരയിൽ ഉൾപ്പെടുന്നു.

ഈയൊരു പശ്ചാത്തലത്തിൽ, മലയാള കവിതയുടെ ഗതി മാറ്റിയെഴുതിയ, എന്റെ പ്രിയപ്പെട്ട ചില കവികളെയും അവരുടെ കാവ്യസങ്കല്പങ്ങളെയും അവയുടെ പ്രത്യേകതകളെയും ഈ കുറിപ്പിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇവരുടെ രചനകൾ ഒരു കാലഘട്ടത്തിന്റെ നേർച്ചിത്രമായി ഇന്നും നിലനിൽക്കുന്നു.

മലയാളഭാഷയുടെ രൂപീകരണത്തിലും കാവ്യഭാഷാ ശൈലികൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിലും നിർണായക പങ്ക് വഹിച്ചവരാണ് ചെറുശ്ശേരി നമ്പൂതിരി (15-ാം നൂറ്റാണ്ട്), തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (16-ാം നൂറ്റാണ്ട്), കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്) എന്നിവർ.

ചെറുശ്ശേരി നമ്പൂതിരി (15-ാം നൂറ്റാണ്ട്): മണിപ്രവാളത്തിൽ നിന്ന് നാടൻ ശൈലിയിലേക്ക്

  • കാലഘട്ടത്തിന്റെ ഉപയോഗം: മണിപ്രവാള കാവ്യങ്ങളുടെ സ്വാധീനം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’ പിറവിയെടുക്കുന്നത്. മണിപ്രവാളത്തിലെ അതിപ്രധാനമായ സംസ്കൃതപദപ്രയോഗങ്ങളെ ലളിതവൽക്കരിച്ച്, തനി നാടൻ മലയാളത്തനിമയിലേക്ക് കവിതയെ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു.
  • കാവ്യലോകത്തെ പ്രത്യേകത: ചെറുശ്ശേരിയാണ് ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ‘കൃഷ്ണഗാഥ’ (ചെറുശ്ശേരി ഭാരതം) ശൈലീപരമായി ഒരു വഴിത്തിരിവായിരുന്നു.
    • ഭാഷാപരമായ ലാളിത്യം: സംസ്കൃതത്തിന്റെ അതിപ്രസരം ഒഴിവാക്കി, അക്കാലത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ‘പാട്ടിന്റെ’ ഈണവും ശൈലിയും സ്വീകരിച്ചു.
    • വർണ്ണനയിലെ സൗന്ദര്യം: ഭക്തിയും ശൃംഗാരവും ഇടകലർന്ന മനോഹരമായ വർണ്ണനകൾ കൃഷ്ണഗാഥയുടെ പ്രത്യേകതയാണ്. വൃത്തങ്ങളുടെ കാര്യത്തിലും (മഞ്ജരി) നാടൻ ഈണങ്ങളെ അദ്ദേഹം ഉപയോഗപ്പെടുത്തി.

 

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (16-ാം നൂറ്റാണ്ട്): മലയാളഭാഷയുടെ പിതാവ്

  • കാലഘട്ടത്തിന്റെ ഉപയോഗം: ഭക്തിപ്രസ്ഥാനം ശക്തിയാർജ്ജിക്കുകയും അതേസമയം, പാട്ടും മണിപ്രവാളവും എന്ന നിലയിൽ കാവ്യരചന വ്യത്യസ്ത ധാരകളിലായി നിലനിന്നിരുന്ന കാലത്താണ് എഴുത്തച്ഛന്റെ ആവിർഭാവം. സംസ്കൃതം പഠിക്കാൻ അവകാശമില്ലാതിരുന്ന സാധാരണ ജനങ്ങൾക്കിടയിലേക്ക് ഭക്തിയുടെയും ആത്മീയതയുടെയും സന്ദേശം എത്തിക്കാൻ അദ്ദേഹം തന്റെ കാവ്യങ്ങളെ ഉപയോഗിച്ചു.
  • കാവ്യലോകത്തെ പ്രത്യേകത: മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്ന എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന് തുടക്കമിട്ടത്.
    • ഭാഷാപരമായ സംഭാവന: മലയാളത്തിന് ഒരു പൊതുലിപി സമ്മാനിക്കുകയും (30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനു പകരം 51 അക്ഷരങ്ങളുള്ള മലയാളലിപി) ഇന്നത്തെ രീതിയിലുള്ള ഭാഷയ്ക്ക് അടിത്തറ പാകുകയും ചെയ്തു.
    • ഭക്തിയുടെ ശക്തി: ‘അദ്ധ്യാത്മ രാമായണം’, ‘മഹാഭാരതം’ തുടങ്ങിയ കൃതികളിലൂടെ ഹൈന്ദവ പുരാണങ്ങളെ ലളിതമായ കിളിപ്പാട്ട് ശൈലിയിൽ സാധാരണക്കാർക്ക് പരിചയപ്പെടുത്തി. അമ്മക്കിളിയോട് കഥ പറയാൻ ആവശ്യപ്പെടുന്ന രീതി ഒരു കാവ്യാത്മകമായ തന്ത്രമായിരുന്നു.

 

കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്): ജനകീയ കവി, പരിഷ്കരണവാദി

    • കാലഘട്ടത്തിന്റെ ഉപയോഗം: പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും സദസ്സുകളിൽ ഒതുങ്ങിനിന്ന കാവ്യരചനയെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ച മഹാനാണ് നമ്പ്യാർ. സാമൂഹിക അസമത്വങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ അവയെ പരിഹസിക്കാനും ചോദ്യം ചെയ്യാനും നമ്പ്യാർ തന്റെ കാവ്യങ്ങളെ ഉപയോഗിച്ചു.
    • കാവ്യലോകത്തെ പ്രത്യേകത: തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. നർമ്മത്തിലൂടെ സാമൂഹിക വിമർശനം നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യരീതി.
      • ജനകീയത: സംസ്കൃത വൃത്തങ്ങൾക്കു പകരം, നാടൻ തനത് വൃത്തങ്ങളായ ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകൾക്കായി ഉപയോഗിച്ചു. ഇവ സാധാരണ ജനങ്ങൾക്ക് പാടാനും ആസ്വദിക്കാനും എളുപ്പമുള്ളവയായിരുന്നു.
      • സമൂഹ വിമർശനം: രാജാക്കന്മാർ, ഉദ്യോഗസ്ഥർ, പുരോഹിതന്മാർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തന്റെ കാവ്യത്തിലൂടെ അദ്ദേഹം പരിഹസിച്ചു. “ചൊല്ലുവാനെളുതുള്ള വൃത്തങ്ങൾ കേളികേട്ട മലയാളികൾക്ക്” എന്ന നമ്പ്യാരുടെ നിലപാട് അദ്ദേഹത്തിന്റെ കാവ്യദർശനം വ്യക്തമാക്കുന്നു.

കുമാരനാശാൻ (1873-1924): സ്നേഹഗായകൻ, ആശയഗംഭീരൻ

  • കാലഘട്ടത്തിന്റെ ഉപയോഗം: ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ സമൂഹം വിഭജിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ആശാൻ കവിതയിലേക്ക് കടന്നുവരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ അദ്ദേഹം സാമൂഹിക വിപ്ലവത്തിനും നവോത്ഥാനത്തിനും കവിതയെ ഒരു ആയുധമാക്കി മാറ്റി.
  • കാവ്യലോകത്തെ പ്രത്യേകത: ആശാൻ മലയാള കവിതയിൽ കാല്പനിക പ്രസ്ഥാനത്തിന് തുടക്കമിട്ടു.
    • വിഷയ വൈവിധ്യം: ‘വീണപൂവ്’, ‘നളിനി’, ‘ലീല’ പോലുള്ള ഖണ്ഡകാവ്യങ്ങളിലൂടെ പ്രണയം, മരണം, വിരഹം തുടങ്ങിയ കാല്പനിക ഭാവങ്ങൾക്ക് പ്രാധാന്യം നൽകി.
    • സാമൂഹിക ദർശനം: ‘ദുരവസ്ഥ’, ‘ചണ്ഡാലഭിക്ഷുകി’ തുടങ്ങിയ കൃതികളിലൂടെ ജാതിവ്യവസ്ഥയുടെ അസമത്വങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. മാറ്റത്തിനുവേണ്ടിയുള്ള ആശയപരമായ ഗാംഭീര്യമാണ് ആശാൻ കവിതകളുടെ മുഖമുദ്ര.

 

ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877-1949): പണ്ഡിത കവി, വിശ്വമാതൃകാവ്യകാരൻ

  • കാലഘട്ടത്തിന്റെ ഉപയോഗം: പാണ്ഡിത്യത്തിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനം കവിതയിൽ നിലനിർത്തിക്കൊണ്ടുതന്നെ, കവിതയ്ക്ക് ഒരു സാർവദേശീയ മുഖം നൽകാൻ ഉള്ളൂർ ശ്രമിച്ചു. ചരിത്രബോധവും പാരമ്പര്യത്തോടുള്ള ആദരവും അദ്ദേഹത്തിന്റെ കാവ്യങ്ങളെ വേറിട്ടുനിർത്തി.
  • കാവ്യലോകത്തെ പ്രത്യേകത: അദ്ദേഹത്തിന്റെ കവിതകൾ പാണ്ഡിത്യത്തിന്റെ ഗരിമയും ഭാഷാപരമായ ഔചിത്യവും കൊണ്ട് ശ്രദ്ധേയമാണ്.
    • ചരിത്രബോധം: ‘ഉമാകേരളം’ എന്ന മഹാകാവ്യത്തിലൂടെ കേരളത്തിന്റെ ചരിത്രത്തെ കാവ്യവൽക്കരിച്ചു.
    • പദസമ്പത്ത്: കാളിദാസൻ ഉൾപ്പെടെയുള്ള സംസ്കൃത മഹാകവികളുടെ സ്വാധീനം ഉള്ളൂരിന്റെ കവിതകളിൽ പ്രകടമാണ്. സംസ്കൃത പദങ്ങളുടെ ബാഹുല്യം അദ്ദേഹത്തിന്റെ രചനകൾക്ക് ഒരു പ്രത്യേക ഭംഗി നൽകി.

 

വള്ളത്തോൾ നാരായണമേനോൻ (1878-1958): ദേശസ്നേഹിയായ കവി, കേരളത്തിന്റെ ടാഗോർ

  • കാലഘട്ടത്തിന്റെ ഉപയോഗം: ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടത്തിൽ, ദേശസ്നേഹത്തെയും ദേശീയതയെയും കവിതയുടെ മുഖ്യവിഷയമാക്കിയ കവിയാണ് വള്ളത്തോൾ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കാനും അദ്ദേഹം കവിതയെ ഉപയോഗിച്ചു.
  • കാവ്യലോകത്തെ പ്രത്യേകത: മഹാകാവ്യരചനാരീതിയിൽ നിന്ന് ഖണ്ഡകാവ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കവിയാണ് വള്ളത്തോൾ.
    • ദേശീയതയും സാംസ്കാരികതയും: ‘ചിത്രയോഗം’ പോലുള്ള മഹാകാവ്യങ്ങൾ രചിച്ച അദ്ദേഹം പിന്നീട് ‘ബധിരവിലാപം’ പോലെയുള്ള ഖണ്ഡകാവ്യങ്ങളിലേക്കും തിരിഞ്ഞു. ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലൂടെ ഗാന്ധിജിയെക്കുറിച്ചെഴുതി.
    • കലയോടുള്ള പ്രതിബദ്ധത: കേരളീയ കലകളെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. കേരള കലാമണ്ഡലം സ്ഥാപിച്ചത് കലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്.

ആധുനിക കവിത്രയത്തിനുശേഷം മലയാള കാവ്യലോകത്തുണ്ടായ വികാസപരിണാമങ്ങളിൽ പ്രധാന പങ്കുവഹിച്ചവരാണ് നിങ്ങൾ തിരഞ്ഞെടുത്ത ഈ കവികൾ. ഇവരുടെ കാവ്യസങ്കല്പങ്ങൾ പലപ്പോഴും വ്യത്യസ്തമായ ഭാവുകത്വങ്ങളെയാണ് പ്രതിനിധാനം ചെയ്തത്.

വൈലോപ്പിള്ളി ശ്രീധരമേനോൻ (1911–1985)

  • കാവ്യസങ്കല്പം: പ്രകൃതിയും ജീവിതവും തമ്മിലുള്ള വൈരുധ്യത്തെയും മനുഷ്യന്റെ വേദനകളെയും ശാസ്ത്രീയമായ കാഴ്ചപ്പാടോടെ അവതരിപ്പിച്ച കവിയാണ് വൈലോപ്പിള്ളി. ശാസ്ത്രീയ കാൽപ്പനികത എന്നും ഇദ്ദേഹത്തിന്റെ കാവ്യസങ്കല്പം അറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • വിഷുക്കൈനീട്ടത്തിന്റെ കവി: മലയാള കവിതയിൽ പ്രകൃതിയെയും കൃഷിയേയും അതിന്റെ ലാളിത്യത്തോടെ അവതരിപ്പിച്ച പ്രധാന കവിയാണ്.
    • വികാരങ്ങളുടെ നിയന്ത്രണം: ചങ്ങമ്പുഴയുടെ പ്രളയം പോലെയുള്ള ഭാവതീവ്രതയെ വൈലോപ്പിള്ളി നിയന്ത്രിതമായി അവതരിപ്പിച്ചു. (‘കുടിയൊഴിക്കൽ’, ‘കണ്ണീർപ്പാടം’).
    • ദുരന്തബോധം: നവോത്ഥാന ചിന്തകളുടെ പരാജയങ്ങളെയും വ്യക്തിയുടെ നിസ്സഹായതകളെയും ആഴത്തിൽ ചിത്രീകരിച്ചു. ‘മാമ്പഴം’ മലയാളികളുടെ മനസ്സിൽ വേദനയുടെ അനശ്വരചിഹ്നമായി നിലകൊള്ളുന്നു.

 

ഇടശ്ശേരി ഗോവിന്ദൻ നായർ (1906–1974)

  • കാവ്യസങ്കല്പം: മണ്ണിനോടും ജീവിതത്തോടും പൊരുതുന്ന സാധാരണ മനുഷ്യന്റെ **’പണിയെടുക്കുന്ന കൈകളുടെ ശക്തി’**യെ കവിതയിലൂടെ വാഴ്ത്തിയ കവിയാണ് ഇടശ്ശേരി. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • തൊഴിലാളിവർഗ്ഗത്തിന്റെ ശബ്ദം: ‘പൂതപ്പാട്ട്’ പോലുള്ള ഭാവഗീതങ്ങളിൽ പോലും സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പരുപരുത്ത ജീവിതമുണ്ട്.
    • ഗ്രാമീണതയുടെ തനിമ: ഗ്രാമീണ ജീവിതത്തിലെ നിഷ്കളങ്കതയും അതേസമയം, അതിജീവനത്തിനായുള്ള പോരാട്ടവും അദ്ദേഹത്തിന്റെ കാവ്യവിഷയമായി.
    • സാമൂഹിക പ്രതിബദ്ധത: ‘അളക’, ‘നൂലാമാല’ തുടങ്ങിയ കൃതികളിലൂടെ സാമൂഹിക പ്രശ്നങ്ങളെ തുറന്നുകാട്ടി. മനുഷ്യന്റെ ആന്തരിക ശക്തിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം കവിതകളിൽ പ്രകടമാണ്.

 

ചങ്ങമ്പുഴ കൃഷ്ണപിള്ള (1911–1948)

  • കാവ്യസങ്കല്പം: കാല്പനികതയുടെ ആകാശത്തിലൂടെ പറന്നുനടന്ന ചങ്ങമ്പുഴയുടെ കാവ്യസങ്കല്പം, അതീവ ഭാവതീവ്രതയും വേദനയുടെ സൗന്ദര്യവത്കരണവുമാണ്. ‘രമണൻ’ മലയാള കാൽപ്പനികതയുടെ ദുരന്തബിംബമായി.
  • പ്രത്യേകതകൾ:
    • ദുഃഖത്തിന്റെ സൗന്ദര്യം: ദുരന്തം, പ്രണയഭംഗം, അകാലമരണം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയായി. യുവതലമുറയെ ഏറ്റവുമധികം സ്വാധീനിച്ച കാല്പനിക കവിയായിരുന്നു അദ്ദേഹം.
    • സംഗീതാത്മകത: അദ്ദേഹത്തിന്റെ വരികൾക്ക് ഗാനാത്മകമായ ഒരു ഒഴുക്കുണ്ടായിരുന്നു. വായനക്കാർക്ക് എളുപ്പം ഹൃദയത്തിൽ സ്വീകരിക്കാൻ കഴിഞ്ഞതും ഈ പ്രത്യേകത കാരണമാണ്.

 

ഇടപ്പള്ളി രാഘവൻ പിള്ള (1909–1936)

  • കാവ്യസങ്കല്പം: ഒറ്റപ്പെടലിന്റെയും നിരാശയുടെയും ദുരന്തപര്യവസായിയായ പ്രണയത്തിന്റെയും ആത്മനൊമ്പരം കവിതകളാക്കി മാറ്റിയ കവിയാണ് ഇടപ്പള്ളി. ചങ്ങമ്പുഴയുടെ പ്രിയമിത്രമായ ഇദ്ദേഹത്തിന്റെ അകാലമരണം മലയാള കാൽപ്പനികതയെ വലിയൊരളവിൽ സ്വാധീനിച്ചു.
  • പ്രത്യേകതകൾ:
    • ഏകാന്തതയുടെ ആവിഷ്കാരം: ലോകത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരു വ്യക്തിയുടെ വേദനയും നിസ്സഹായതയും അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്നു.
    • ആത്മഹത്യാപരമായ ഭാവം: അകാലത്തിൽ ജീവിതം അവസാനിപ്പിച്ച അദ്ദേഹത്തിന്റെ കവിതകളിൽ പലപ്പോഴും മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഒരു നിഴൽ പോലെ കാണാം.
    • അനുഭവങ്ങളുടെ തീവ്രത: ജീവിതത്തിൽ നേരിട്ട അവഗണനകളും ദാരിദ്ര്യവും കാൽപ്പനികമായ ഭാഷയിലൂടെ അദ്ദേഹം ആവിഷ്കരിച്ചു.

 

വയലാർ രാമവർമ്മ (1928–1975)

  • കാവ്യസങ്കല്പം: മാർക്സിസ്റ്റ് ആശയങ്ങളെയും പുരോഗമന ചിന്തകളെയും കാല്പനിക ഭംഗിയോടെ കവിതയിലേക്ക് കൊണ്ടുവന്ന കവിയാണ് വയലാർ. അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ വിപ്ലവവും പ്രണയവും സമന്വയിക്കുന്നു.
  • പ്രത്യേകതകൾ:
    • വിപ്ലവകാരിയുടെ ശബ്ദം: ‘എന്റെ മാറ്റൊലി’, ‘ഒരു ശതകത്തിന് ഒരു ഗാനം’ തുടങ്ങിയ കവിതകളിലൂടെ സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
    • സിനിമാ ഗാനങ്ങളിലെ സ്വാധീനം: മലയാള സിനിമാ ഗാനശാഖയിൽ വിപ്ലവം സൃഷ്ടിച്ച കവിയാണദ്ദേഹം. അദ്ദേഹത്തിന്റെ സിനിമാഗാനങ്ങൾ കവിതയുടെ നിലവാരം നിലനിർത്തി.
    • മിത്തും യാഥാർത്ഥ്യവും: ഹൈന്ദവ മിത്തുകളെ പുതിയ സാമൂഹിക പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചു.

 

ബാലചന്ദ്രൻ ചുള്ളിക്കാട് (ജനനം: 1957)

  • കാവ്യസങ്കല്പം: ആധുനികതയുടെ വിഷാദവും ഭ്രാന്തമായ തീക്ഷ്ണതയും നഗരജീവിതത്തിന്റെ അസ്തിത്വദുഃഖവും സ്വന്തം ജീവിതാനുഭവങ്ങളുടെ തീവ്രതയും കവിതകളിലേക്ക് പകർത്തിയ കവിയാണ് ചുള്ളിക്കാട്.
  • പ്രത്യേകതകൾ:
    • ആധുനികാനന്തര വിഷാദം: അദ്ദേഹത്തിന്റെ കവിതകൾ പലപ്പോഴും നിരാശ, ലൈംഗികത, മരണം, ലഹരി തുടങ്ങിയ വിഷയങ്ങളെ അതിതീവ്രമായി അവതരിപ്പിക്കുന്നു.
    • ആത്മകഥാപരമായ രചന: ‘പതിനാറു വയസ്സുകാരി’, ‘സന്ദർശനം’ തുടങ്ങിയ കവിതകളിൽ കവിയുടെ വ്യക്തിപരമായ വേദനകളും അസ്വസ്ഥതകളും നിഴലിക്കുന്നു.
    • ഭാഷാപരമായ ധാർഷ്ട്യം: നാടകീയമായ ആഖ്യാനരീതിയും, പരമ്പരാഗത കാൽപ്പനികതയിൽ നിന്ന് വ്യതിചലിച്ചുള്ള തീവ്രമായ പദപ്രയോഗങ്ങളും അദ്ദേഹത്തിന്റെ കവിതകൾക്ക് വേറിട്ട ഭാവം നൽകി.

 

എ. അയ്യപ്പൻ (1949–2010)

  • കാവ്യസങ്കല്പം: ഭ്രാന്തമായ സ്വാതന്ത്ര്യബോധവും അരാജകത്വവും ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തെ കവിതയാക്കിയ കവിയാണ് അയ്യപ്പൻ. തെരുവിന്റെ കവി എന്നും ആധുനിക ഭാവുകത്വത്തിന്റെ രക്തസാക്ഷി എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • അതിജീവനത്തിന്റെ വേദന: അലഞ്ഞുതിരിയുന്ന ജീവിതം, മദ്യപാനം, തെരുവ് എന്നിവ അദ്ദേഹത്തിന്റെ കവിതകളിലെ മുഖ്യബിംബങ്ങളാണ്.
    • ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം: വ്യവസ്ഥാപിതമായ യാഥാർത്ഥ്യങ്ങളോടുള്ള കടുത്ത വിയോജിപ്പ് അദ്ദേഹത്തിന്റെ ഓരോ വരികളിലും കാണാം.
    • സരളമായ തീവ്രത: വളരെ ലളിതമായ ഭാഷയിൽ, ആഴമേറിയതും പലപ്പോഴും ഞെട്ടിക്കുന്നതുമായ സത്യങ്ങൾ അവതരിപ്പിക്കുന്നു.

 

അനിൽ പനച്ചൂരാൻ (1969–2021)

  • കാവ്യസങ്കല്പം: പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ബോധത്തെയും പ്രണയഭംഗങ്ങളെയും താളബദ്ധമായ വരികളിലൂടെ അവതരിപ്പിച്ച കവിയാണ് പനച്ചൂരാൻ. ആൾക്കൂട്ടത്തിന്റെ കവി എന്നും അറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • പൊതുവേദികളിലെ പ്രകടനം: കവിത ചൊല്ലി ജനകീയമാക്കുന്നതിൽ ഇദ്ദേഹം വലിയ പങ്ക് വഹിച്ചു.
    • രാഷ്ട്രീയപരമായ തുറന്നുപറച്ചിൽ: ‘അനാഥൻ’, ‘ഒരു യാത്ര പോകാനാണ്’ തുടങ്ങിയ കവിതകളിലൂടെ വ്യവസ്ഥാപിത രാഷ്ട്രീയത്തോടുള്ള പ്രതിഷേധം അറിയിച്ചു.
    • ഗാനാത്മകമായ ശൈലി: സിനിമകളിൽ അദ്ദേഹത്തിന്റെ കവിതകൾക്ക് ലഭിച്ച ജനപ്രീതി, താളബോധമുള്ള അദ്ദേഹത്തിന്റെ രചനാശൈലിയെ അടിവരയിടുന്നു.

 

മുരുകൻ കാട്ടാക്കട (ജനനം: 1967)

  • കാവ്യസങ്കല്പം: സാമൂഹിക പ്രതിബദ്ധതയും മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ സ്നേഹം, വാത്സല്യം, നഷ്ടബോധം എന്നിവയും ലാളിത്യത്തോടെ ആവിഷ്കരിച്ച കവിയാണ് മുരുകൻ കാട്ടാക്കട.
  • പ്രത്യേകതകൾ:
    • ജനകീയ ആവിഷ്കാരം: കവിതയെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തി.
    • വാത്സല്യത്തിന്റെ കവിത: ‘ഓർമ്മകളുടെ താജ്മഹൽ’ പോലുള്ള കവിതകൾ കുടുംബബന്ധങ്ങളുടെയും വാത്സല്യത്തിന്റെയും ആഴം ചർച്ച ചെയ്തു.
    • സമൂഹിക വിമർശനം: കാലികമായ സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.

 

മധുസൂദനൻ നായർ (ജനനം: 1949)

  • കാവ്യസങ്കല്പം: ഇന്ത്യൻ ദർശനങ്ങളുടെയും കേരളീയ പാരമ്പര്യത്തിന്റെയും പുരാണബിംബങ്ങളുടെയും സ്വാധീനം കവിതകളിൽ കൊണ്ടുവന്ന കവിയാണ് മധുസൂദനൻ നായർ.
  • പ്രത്യേകതകൾ:
    • ഭക്തിയുടെയും വിരഹത്തിന്റെയും ഭാവം: ‘നരകം’ പോലുള്ള കവിതകളിലൂടെ ആധുനിക ദുരന്തബോധം അവതരിപ്പിച്ചപ്പോൾ, ‘അച്ഛൻ’ എന്ന കവിത മലയാളികളുടെ മനസ്സിൽ അച്ഛൻ എന്ന ബിംബത്തെ പുനഃസൃഷ്ടിച്ചു.
    • താളവും ധ്വനിയും: വായനക്കാരനെ തളച്ചിടുന്ന ശക്തമായ താളബോധവും ഓരോ വരിയിലും ആഴമേറിയ ധ്വനികളും അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതയാണ്.

💎 മണിപ്രവാള കാവ്യ സംസ്കാരം: ഭാഷകളുടെ സംഗമം

മലയാള ഭാഷാചരിത്രത്തിലും സാഹിത്യത്തിലും ഒരു പ്രത്യേക കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു കാവ്യരചനാ രീതിയും സംസ്കാരവുമാണ് മണിപ്രവാളം. ഇത് കേരളീയ ഭാഷാചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണ്.  വൈദികമതം കേരളത്തിൽ പ്രചരിച്ച ശേഷം, 9 ആം നൂറ്റാണ്ടോടുകൂടി ആര്യസംസ്കൃതി ഇന്നത്തെ കേരളത്തിൽ പ്രബലമായി വന്നു. ആ സമയം ഭാഷാപരമായ കൂടിച്ചേരലിൽ വിരിഞ്ഞ കാവ്യശാഖയാണ് മണിപ്രവാളം.

1. എന്താണ് മണിപ്രവാളം?

മണി എന്നതിൻ്റെ അർത്ഥം മാണിക്യം (ചുവപ്പ് കല്ല് – സംസ്കൃതം) എന്നും പ്രവാളം എന്നതിൻ്റെ അർത്ഥം പവിഴം (ചുവപ്പ് കലർന്ന വെള്ള കല്ല് – മലയാളം) എന്നുമാണ്.

ഈ രണ്ട് വർണ്ണങ്ങൾ പോലെ, സംസ്കൃതവും മലയാളവും (അഥവാ അക്കാലത്തെ പ്രാദേശിക ഭാഷ) ചേർത്തെഴുതിയ കാവ്യരീതിയെയാണ് മണിപ്രവാളം എന്ന് വിളിച്ചിരുന്നത്. ഈ രണ്ട് ഭാഷകളും പരസ്പരം ഇടകലർത്തി മനോഹരമായ കാവ്യങ്ങൾ രചിക്കുക എന്നതായിരുന്നു മണിപ്രവാളത്തിൻ്റെ ലക്ഷ്യം.

2. കാലഘട്ടം

ഏകദേശം ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് മണിപ്രവാള കാവ്യങ്ങൾക്ക് മലയാളത്തിൽ സ്വാധീനമുണ്ടായിരുന്നത്.

3. മണിപ്രവാളത്തിൻ്റെ പ്രത്യേകതകൾ

  • ഭാഷാപരമായ സവിശേഷത:
    • മിശ്രഭാഷ: സംസ്കൃത പദങ്ങളെയും മലയാളത്തിൻ്റെ തനത് രൂപങ്ങളെയും കൂട്ടിച്ചേർത്താണ് കവിതകൾ എഴുതിയിരുന്നത്. സംസ്കൃതത്തിൻ്റെ വ്യാകരണ നിയമങ്ങൾ പലപ്പോഴും കാവ്യരചനയിൽ ഉപയോഗിച്ചിരുന്നു.
    • സംസ്കൃത വൃത്തങ്ങൾ: പ്രധാനമായും സംസ്കൃത വൃത്തങ്ങളായ ശാർദ്ദൂലവിക്രീഡിതം, വസന്തതിലകം തുടങ്ങിയവയാണ് മണിപ്രവാള കാവ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്.
  • വിഷയം:
    • മണിപ്രവാള കാവ്യങ്ങളിലെ പ്രധാന വിഷയം ശൃംഗാരമായിരുന്നു (ലൈംഗികതയും പ്രണയവും).
    • ദേവദാസികളെക്കുറിച്ചും അമ്പലവാസികളായ സ്ത്രീകളെക്കുറിച്ചുമൊക്കെയാണ് പ്രധാനമായും വർണ്ണനകൾ.
  • കാവ്യരൂപം:
    • ചമ്പുക്കൾ (ഗദ്യവും പദ്യവും ചേർന്ന രൂപം), സന്ദേശകാവ്യങ്ങൾ, ആട്ടക്കഥകൾ എന്നിവയൊക്കെ മണിപ്രവാള ശൈലിയിൽ രചിക്കപ്പെട്ടിട്ടുണ്ട്.
  • സാമൂഹിക പശ്ചാത്തലം:
    • അക്കാലത്തെ സവർണ്ണ വിഭാഗങ്ങളുമായി (പ്രത്യേകിച്ച് ബ്രാഹ്മണർ) ബന്ധപ്പെട്ട സാംസ്കാരിക മേഖലകളിലാണ് മണിപ്രവാളത്തിന് കൂടുതൽ പ്രചാരമുണ്ടായിരുന്നത്. ഇത് രാജസദസ്സുകളിലും ക്ഷേത്രങ്ങളിലും വികസിച്ച ഒരു കാവ്യസംസ്കാരമായിരുന്നു.

4. മണിപ്രവാളത്തിൻ്റെ പ്രാധാന്യം

മലയാള ഭാഷാചരിത്രത്തിൽ മണിപ്രവാളത്തിന് വലിയ സ്ഥാനമുണ്ട്:

  1. ഭാഷാ വികാസം: തമിഴിൻ്റെ സ്വാധീനം കുറഞ്ഞ്, സംസ്കൃതത്തിൻ്റെ സ്വാധീനം സ്വീകരിച്ചുകൊണ്ട് ഒരു സ്വതന്ത്ര ഭാഷ എന്ന നിലയിലേക്ക് മലയാളം മാറുന്നതിൻ്റെ ആദ്യഘട്ടമായിരുന്നു ഇത്.
  2. കിളിപ്പാട്ടിലേക്കുള്ള വഴി: മണിപ്രവാളത്തിൻ്റെ സംസ്കൃത സ്വാധീനത്തിൽ നിന്ന് ലളിതമായ നാടൻ ഭാഷയിലേക്ക് മാറാനുള്ള ശ്രമമാണ് പിന്നീട് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലൂടെയും (ഗാഥാപ്രസ്ഥാനം) എഴുത്തച്ഛൻ്റെ കിളിപ്പാട്ടിലൂടെയും സംഭവിച്ചത്. അങ്ങനെ മണിപ്രവാള സംസ്കാരമാണ്, മലയാളത്തെ ആധുനിക നിലയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആദ്യ പ്രചോദനമായത്.

5. പ്രധാന കൃതികളും സ്വാധീനവും

ചുരുക്കത്തിൽ, മണിപ്രവാളം എന്നത് ഭാഷാപരമായ പരീക്ഷണങ്ങളുടെയും ശൃംഗാരപ്രധാനമായ കാവ്യരചനയുടെയും കാലഘട്ടമായിരുന്നു.

  • ഉണ്ണിയച്ചീചരിതം (ആദ്യ മണിപ്രവാല കൃതി, ഒരു നമ്പൂതീയാണിതിൻ്റെ കർത്താവ്, ഉണ്ണിയച്ചിയെ കുറിച്ചാണു കാവ്യം),
  • ഉണ്ണിച്ചിരുതേവീചരിതം (13 ആം നൂറ്റാണ്ടിൽ രചിച്ചത്),
  • ഉണ്ണിയാടീചരിതം (14 ആം നൂറ്റാണ്ടിൽ രചിച്ചത്),
  • ഉണ്ണുനീലിസന്ദേശം (14 ആം നൂറ്റാണ്ടിൽ രചിച്ചത്. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യങ്ങളിൽ ഒന്നാണ്.),
  • കോകസന്ദേശം,
  • കാകസന്ദേശം,
  • വൈശികതന്ത്രം (മണിപ്രവാള സാഹിത്യത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കൃതിയായി പല പണ്ഡിതന്മാരും ഇതിനെ കണക്കാക്കുന്നു. വേശ്യാവൃത്തിയുടെ രീതികളും നിയമങ്ങളുമാണ് ഇതിലെ വിഷയം.),
  • ചന്ദ്രോത്സവം,
  • രാമായണം ചമ്പു ,
  • നൈഷധം ചമ്പു,
  • ഭാരതം ചമ്പു, എന്നിവയൊക്കെയായിരുന്നു പ്രധാന മണിപ്രാവള കൃതികൾ.

മണിപ്രവാളകൃതികളിലെ മുഖ്യവിഷയം: മണിപ്രവാള കൃതികളിലെ, പ്രത്യേകിച്ച് അച്ചീചരിതങ്ങളിലെ (ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം) പ്രധാന വിഷയം ശൃംഗാരമായിരുന്നു (പ്രണയവും ലൈംഗികതയും). ഈ കൃതികളിലെ കേന്ദ്രകഥാപാത്രങ്ങൾ പലപ്പോഴും സവർണ്ണ സമുദായങ്ങളുമായി ബന്ധമുള്ള, ഉയർന്ന പദവിയിലുള്ള വേശ്യകൾ അഥവാ ‘ചാരുമതീ’ ഗണത്തിൽപ്പെട്ട സ്ത്രീകളാണ്. ഇവരെ കവികൾ തങ്ങളുടെ കാവ്യങ്ങളിലൂടെ വർണ്ണിച്ചിരുന്നു. ഇത് അന്നത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെ (പ്രത്യേകിച്ച്, നമ്പൂതിരിമാരുമായി ബന്ധപ്പെട്ട അക്കാലത്തെ ലൈംഗിക ബന്ധങ്ങളെ) കാവ്യാത്മകമായി അവതരിപ്പിച്ചതാണ്. അന്നത്തെ സവർണ്ണ സമുദായത്തിൽ നിലനിന്നിരുന്ന ലൈംഗിക സ്വാതന്ത്ര്യത്തിൻ്റെയും ബന്ധങ്ങളുടെയും ഒരു തുറന്ന കാവ്യാവിഷ്കാരമായിരുന്നു ഇത്. ക്ഷേത്രനഗരങ്ങളെയും അവിടത്തെ ജീവിതത്തെയും പശ്ചാത്തലമാക്കി കവികൾ തങ്ങളുടെ കാവ്യപരമായ ഭാവനകൾ അവതരിപ്പിച്ചു എന്നുമാത്രം. അന്നത്തെ സംസ്കൃത കാവ്യപാരമ്പര്യത്തിൽ, ശൃംഗാരത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. ആ സ്വാധീനം മണിപ്രവാളത്തിലും പ്രകടമായി.മണിപ്രവാള കൃതികളിലെ സ്ത്രീപുരാണം അക്കാലത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെയും (സവർണ്ണ സമൂഹത്തിൽ നിലനിന്നിരുന്ന ലൈംഗിക ബന്ധങ്ങൾ, ദേവദാസി സമ്പ്രദായം ഉൾപ്പെടെയുള്ളവ) ശൃംഗാരത്തിന് പ്രാധാന്യം നൽകിയ കാവ്യപാരമ്പര്യത്തെയും ഒരുപോലെ പ്രതിഫലിപ്പിച്ചു.

നാളെ വിദ്യാരംഭം!!

വീട്ടിലെ ചക്കരക്കുട്ടികളായ ആരാധ്യയും അദ്വൈതയും നാളെ അക്ഷരാരംഭം നടത്തുന്നു.

നവരാത്രിയുടെ അവസാന ദിവസമായ നാളെയെത്തുന്ന വിജയദശമി ദിനത്തിൽത്തന്നെ എഴുത്തിനിരുത്തുക എന്നത് ഇന്ന് ഒരു മനോഹരമായ ‘ഫാഷൻ’ ആയി മാറിയിരിക്കുന്നുവല്ലോ! നമ്മളായിട്ട് അതിനൊരു കുറവും വരുത്തേണ്ട – കാലം ആവശ്യപ്പെടുന്ന എല്ലാ സൗന്ദര്യത്തോടുംകൂടി ഈ ചടങ്ങ് നടക്കണം.

എന്നെ എഴുത്തിനിരുത്തിയത് നവരാത്രിയുടെയോ ശിവരാത്രിയുടെയോ പുണ്യനാളിൽ ആയിരുന്നില്ലത്രേ! ആ ഓർമ്മകൾക്ക് ഇന്നത്തെപ്പോലെ വർണ്ണങ്ങളോ വെളിച്ചമോ ഇല്ല. വെറും നാല് വയസ്സുകാരനായ എന്നെ ബാലവാടിയിൽ കൊണ്ടുവിടുന്നതിനു തൊട്ടുമുമ്പ്, അടുത്ത വീട്ടിലെ വല്യച്ഛനായിരുന്നുവത്രേ വീട്ടുമുറ്റത്ത് വെച്ച് അരിയിൽ ‘ഹരിശ്രീ’ കുറിപ്പിച്ചത്. സ്നേഹമുള്ള, എന്നാൽ ഇന്ന് പേരുപോലും ഓർമ്മയില്ലാത്ത ആ വല്യച്ഛന്റെ വിരൽത്തുമ്പ്, അക്ഷരങ്ങളുടെ മായാലോകത്തേക്ക് എന്നെ ആദ്യമായി കൈപിടിച്ച് നടത്തിയതായിരുന്നു!

നാളെ, വിജയദശമിയുടെ പുലരിയിൽ, പാരമ്പര്യത്തിന്റെ തനിമയും ആധുനികതയുടെ തിളക്കവും ചേർന്ന് നിൽക്കുന്ന അന്തരീക്ഷത്തിൽ, ആരാധ്യയുടെയും അദ്വൈതയുടെയും കുഞ്ഞിക്കൈകൾ അറിവിന്റെ ലോകത്തേക്ക് നീളും.

ഓർമ്മകളിൽ മായാതെ കിടക്കുന്ന ഒരു കാഴ്ചയുണ്ട്: എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ വെള്ളമുണ്ടും ഷർട്ടും ധരിച്ച ദിവസമായിരുന്നുവത്രേ അത്! ഇന്ന് കുട്ടികൾക്ക് പുതിയ ഫാഷനുകളുടെ ലോകമാണ്. എന്നാൽ, അന്നത്തെ ആ വെള്ളമുണ്ടാണ്, എന്റെ മനസ്സിന്റെ ഫ്രെയിമിൽ ഇന്നും ആ ചടങ്ങിന്റെ അടയാളമായി അവശേഷിക്കുന്നത്. ( എന്നാലും അവർക്കന്നാ ഫങ്‌ഷൻ ഒരു ഫോട്ടോഗ്രാഫറെ വെച്ച് കവർ ചെയ്യാമായിരുന്നു. സോ സാഡ്…!!

 

വിശ്വേശ്വരയ്യ

മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശ്വരയ്യ. മോക്ഷഗുണ്ടം വിശ്വേശ്വരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്. കർണ്ണാടകയിലെ കോലാർ ജില്ലയിലെ മുദ്ധേനഹള്ളി ഗ്രാമത്തിൽ 1860 സെപ്റ്റംബർ 15-നാണ് വിശ്വേശ്വരയ്യ ജനിച്ചത്. ഇദ്ദേഹത്തിന്റെ ജന്മദിനം എഞ്ചിനിയേർസ് ദിനമായി (Engineers day) ഇന്ത്യയിൽ ആചരിക്കുന്നു. ചിക്കബാൽപുരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ അച്ചൻ മരിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം. 1861 സെപ്തംബര്‍ 15ന് സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോകറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംമ്പ്രദായം അദ്ദേഹം ആവിഷ്കരിച്ചു.

M Visvesvaraya
വിശ്വേശ്വരയ്യ
കോളാറിലെ ചിക്കാബെല്ലാപൂർ ടൗണിലാണ് സ്കൂൾ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തിൽ അതിസമർത്ഥനായിരുന്നു. മദ്രാസ് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട ബാംഗ്ലൂർ സെൻട്രൽ കോളജിൽ നിന്നും ഉന്നതനിലയിൽ ബി.എ. ബിരുദം നേടിയ ശേഷം പൂനെ കോളേജ്‌ ഓഫ്‌ സയൻസിൽ നിന്നും ഒന്നാം റാങ്കോടെ സിവിൽ എൻജിനീയറിൽ ബിരുദം കരസ്ഥമാക്കി. എൻജിനീയറിംഗ് പഠന കാലയളവിൽ പ്രശസ്തമായ ജെയിംസ് ബർക്കിലി മെഡൽ നേടുകയും ചെയ്തു. ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് 1959ൽ സുവർണജൂബിലി ആഘോഷിച്ച വേളയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനും, പ്രശസ്ത ശാസ്ത്രജ്ഞൻ സി. വി രാമനും ഒപ്പം വിശ്വേശ്വരയ്യക്കും ഹോണററി ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയും ചെയ്തു. കൽക്കത്ത സർവകലാശാലയടക്കം ഒട്ടറെ സർവകലാശാലകൾ ബഹുമതി ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്. 1904ൽ ലണ്ടനിലെ സിവിൽ എഞ്ചിനീയർമാരുടെ സൊസൈറ്റിയിൽ അംഗമായി. തുടർന്ന് 1912ൽ മൈസൂർ ദിവാനായിരിക്കെ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.

അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. മൈസൂര്‍ ദിവാനും ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയറും ഭാരത രത്ന നേതാവുമായ വിശ്വേശ്വരയ്യയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. സിവിൽ എഞ്ചിനീയർ, ഡാം നിർമ്മാതാവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്ര നിർമ്മാണം എന്നീ മേഖലകളിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. എം. വിശ്വേശ്വരയ്യയുടെ ഓർമ്മയ്ക്കായാണ് സെപ്റ്റംബർ 15ന് എഞ്ചനീയേഴ്സ് ദിനം ആചരിച്ചു പോരുന്നത്. ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു.

1912ൽ മൈസൂരിലെ ദിവാനായി എം.വിശ്വേശ്വരയ്യ നിയമിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. സാൻഡൽ ഓയിൽ ഫാക്ടറി, സോപ് ഫാക്ടറി, മെറ്റൽസ് ഫാക്ടറി, ക്രോം ടാന്നിംഗ് ഫാക്ടറി, ഭദ്രാവതി അയൺ ആന്റ് സ്റ്റീൽ വർക്ക്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. അന്നത്തെ ബോംബെ സർക്കാർ അദ്ദേഹത്തെ നാസിക്കിലെ അസിസ്ററൻറ് എൻജിനീയറായി നിയമിച്ചു. തൊഴിലിൽ അദ്ദേഹം അസാധാരണമായ മികവ് കാട്ടിയിരുന്നു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതൽ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എൻജിനീയറുടെ പക്വതയാർന്ന രൂപകല്പന ഇദ്ദേഹത്തിന് കുറഞ്ഞകാലയളവിൽ തന്നെ സിന്ധ് പ്രവിശ്യയിലെ (ഇപ്പോൾ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന) സുക്കൂർ നഗരത്തിലെ ജലസേചനസൗകര്യങ്ങൾ നിർമ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന് അവസരമൊരുക്കി. വരണ്ടതും തരിശായതുമായ സിന്ധ് പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്പനയ്ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങൾ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എൻജിനീയറുടെ പ്രൊഫഷണൽ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടർന്ന് സമീപപ്രദേശത്തെ നഗരങ്ങളായ കൊലാപൂർ, ബൽഗാം, ധർവാർ, ബീജാപൂർ, അഹമ്മദാബാദ്, പൂനെ എന്നിവടങ്ങളിലെ അണക്കെട്ടുകൾ ജലസേചന സൗകര്യങ്ങൾ എന്നിവ ഡിസൈൻ ചെയ്യുന്നതിൽ വിശ്വേശ്വരയ്യയുടെ വൈദഗ്ദ്ധ്യം സർക്കാർ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്പന, നിർമ്മാണം, തുടർന്നുള്ള പരിപാലനം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു. ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികൾ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസർവോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയർത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈൻ ഏറെ പ്രശംസ പിടിച്ചു പറ്റി. 1903 ൽ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഗേറ്റ് രൂപകല്ന വിശ്വേശ്വരയ്യയുടെ നിസ്തുല സംഭാവനകളിലൊന്നാണ്. പൂനെയിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്വസ്ല (Khadakvasla) അണക്കെട്ടിലാണ് ഗേറ്റ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. എട്ട് അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത് താനെ പ്രവർത്തിക്കും. വെള്ളം കുറയുന്ന മുറയ്ക്ക് ഗേറ്റ് താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്ക്കാലത്ത് ഈ രൂപകല്പനയ്ക്ക് പേറ്റന്റ് ലഭിക്കുകയും ചെയ്തു. കാവേരി നദിയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളിൽ നൂതനമായ ഗേറ്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ജലസേചനം, അണക്കെട്ട്, ശുചീകരണം, ഭൂഗർഭജലശേഖരണം, റോഡുകൾ എന്നിവയുടെ രൂപസംവിധാനത്തിൽ ഇടപെടുന്നതിൽ വിശ്വേശ്വരയ്യ ഉൽസാഹ പൂർവ്വം താല്പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്മെന്റിനായി തയ്യാറാക്കിയ ബ്ലോക്ക് സിസ്റ്റം ഓഫ് ഇറിഗേഷൻ (BSI) കനാൽ വഴിയുള്ള ജലവിതരണം ശാസ്ത്രീയ ജല വിതരണത്തിന്റെ നേട്ടം കർഷകരിലെത്തിച്ചു.എൻജിനീയറിംഗ് രംഗത്തെ അക്ഷീണ പ്രയത്നങ്ങളെല്ലാം ബ്രട്ടീഷ് കോളനി വാഴ്ചക്കാലത്താണ് നടത്തിയതെന്നോർക്കണം. അക്കാലത്ത് ഉന്നത പദവികളെല്ലാം ബ്രിട്ടീഷ് എൻജിനീയർമാർക്ക് മാത്രമായി നീക്കിവെച്ചിരുന്നു.

ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 1912-ൽ മൈസൂരിന്റെ ദിവാനായി നിയമിക്കപ്പെട്ടു.1916 ൽ മൈസൂറിൽ സർവ്വകലാശാല സ്ഥാപിച്ചു.ഇന്ത്യയിൽ ഒരു നാട്ടു രാജ്യത്തിൽ സ്ഥാപിതമായ ആദ്യ സർവ്വകലാശാലയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. ചന്ദനതൈലം, സോപ്പുൽപ്പനങ്ങൾ, ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ വ്യവസായശാലകൾ ഇദ്ദേഹം സ്ഥാപിച്ചു. കൃഷ്ണരാജസാഗർ അണക്കെട്ട്, വൃന്ദാവൻ ഉദ്യാനം എന്നിവയും ഇദ്ദേഹത്തിന്റെ ഭാവനയാണ്. വിദ്യാഭ്യാസരംഗത്തും ഇദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1952-ൽ പട്‌നയിൽ ഗംഗനദിയുടെ കുറുകെ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥലം വിശ്വേശ്വരയ്യ സന്ദർശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുർഘടമായ പാതയും യാത്രതടസപ്പെടുത്തി. ചില ഭാഗങ്ങളിൽ കാറിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഒരു കസേരയിൽ പല്ലക്ക് മാതൃകയിൽ ഇദ്ദേഹത്തെകൊണ്ടുപോകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. എന്നാൽ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച് കാൽനടയായി പദ്ധതി പ്രദേശം സന്ദർശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത് ഓർക്കണം.

കൃഷ്‌ണരാജ സാഗർ അണക്കെട്ടിന്റെയും വൃന്ദാവൻ ഗാർഡൻന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്പിയായി പില്ക്കാലത്ത് വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത് മൈസൂരിലെ ദിവാൻ പദവിയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവിക്ക് തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാൻ പദവി. റിപ്പോർട്ട് ചെയ്യേണ്ടത് മഹാരാജാവിനോട് മാത്രമെന്നത് നവംനവങ്ങളായ പദ്ധതികൾ നടപ്പിൽവരുത്തുന്നതിന് ഇദ്ദേഹത്തിന് കരുത്തുപകർന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകൾ, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വർദ്ധിപ്പാകാനുളള ഒരു നിർദ്ദേശം മുന്നോട്ട് വച്ചത് അറിഞ്ഞ ഉടൻതന്നെ നിരസിക്കുകയും ശമ്പളവർദ്ധവേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ബാഗ്ലൂരിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിട്യൂട് ഒഫ്‌ സയൻസ്ന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്ത്രത്തിലും പ്രയുക്ത ശാസ്ത്രത്തിലും ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയാകാൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഈ കാലയളവിൽ സാധിച്ചു. ഒരു വലിയ സ്റ്റീൽ ഫാക്ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവിൽ സ്റ്റീൽ ഉല്പ്പാദനം നടത്തിയിരുന്നെന്ന് മാത്രമല്ല അമേരിക്കയിലേക്ക് പിഗ് അയൺ കയറ്റുമതി ചെയ്യുകയും ചെയ്തു. വ്യോമയാനരംഗത്തും ഒരു ഫാക്ടറി ആരംഭിച്ചു പിൽക്കാലത്ത് ഇത് ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സ് ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത് ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരിൽ ഒരു പോളിടെക്നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന് ലോകപ്രസിദ്ധമായ മൈസൂർ സോപ്പ്‌ ഫാക്‌ടറിയും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തിൽ വിശ്വേശ്വരയ്യ എന്ന എൻജിനീയർ ഉയർത്തിപിടിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.

ദീർഘവീക്ഷണവും, രാജ്യതന്ത്രജ്ഞതയും ഉളള വ്യക്തിയായിരുന്നു അദ്ദേഹം. ഡോക്ടറേറ്റ് ഉൾപ്പെടെ അനേകം അംഗീകാരങ്ങളും ബഹുമതികളും ഇദ്ദേഹം നേടിയിട്ടുണ്ട്. 1955-ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു. പണ്ഡിറ്റ് ജവഹർലാൽനെഹ്റുവിനും ഇദ്ദേഹത്തോടൊപ്പമാണ് ഭാരതരത്ന പുരസ്കാരം ലഭിച്ചത്. 1904 – ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിൽ അംഗത്വം, 1915 – ബ്രിട്ടീഷ് സർക്കാരിന്റെ സർ പദവി, 1953 – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സിൽ നിന്നും ഫെല്ലോഷിപ്പ്, 1955 – ഭാരതരത്നപുരസ്കാരം, 1959 – ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഫെല്ലോഷിപ്പ് തുടങ്ങിയവ കൂടാതെ ഇന്ത്യയിലെ എട്ടു സർവ്വകലാശലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

101 വർഷവും 6 മാസവും നീണ്ട ജീവിതകാലം 1962 ഏപ്രിൽ 14ന് അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബാംഗ്ലൂരിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിച്ചിരുന്നു.

വാതാപി ഗുഹാക്ഷേത്രങ്ങൾ

A-temple-at-pattadakal-badami
കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയിലുള്ള ഒരു പുരതന പട്ടണമാണു ഐഹോളെ. ഹം‌പിയിൽ നിന്നും നൂറോളം കിലോമീറ്ററുകളിലൂടെ ഗ്രാമാന്തരങ്ങൾ താണ്ടിയാൽ നമുക്ക് വാതാപിയിൽ എത്തിച്ചേരാനാവും. രണ്ടിനും ഇടയിലുള്ള സ്ഥലമാണു ഐഹോളെ. ശില്പകലകളും വാസ്തുവിദ്യയിലും ഒരുകാലത്ത് സൗത്തിന്ത്യയ്ക്കുണ്ടായിരുന്ന നിറമാർന്ന തുടക്കത്തിന്റെ ശേഷിക്കുന്ന തെളിവുകൾ നമുക്കിവിടെ കാണാനാവും. ഐഹോളയിലെ ഓരോ നിർമ്മിതികളും നമ്മെ കാണികുന്നത് ആ വിസ്മയക്കാഴ്ച തന്നെയാണ്. ചാലൂക്യസാമ്രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. ഐഹോളയ്ക്കും ബദാമിക്കും ഇടയിലായി പത്തുകിലോമീറ്ററോളം സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പട്ടടക്കൽ എന്ന സ്ഥലത്തു നിരവധി ക്ഷേത്രങ്ങൾ നമുക്ക് കാണാനാവും. പല്ലവരെ തോൽപിച്ച് ബദാമി തിരിച്ചു പിടിച്ച വിക്രമാദിത്യ ഒന്നാമൻ തന്റെ മകൻ വിനയാധിത്യന്റെ പട്ടാഭിഷേകം നടത്താൻ തിരഞ്ഞെടുത്ത ചെറിയ ഗ്രാമം പിന്നീട് പട്ടടക്കൽ എന്നപേരിൽ അറിയപ്പെട്ടുകയായിരുന്നു. കദംബരും ചാലൂക്യർക്ക് ശേഷം യാദവരും ഡൽഹി കേന്ദ്രമായിരുന്ന ഖിൽജിമാരും പേർഷ്യൻ പാരമ്പര്യം ഉൾചേർത്തുവെച്ച ബാഹ്മനിക്കാരും ആദിൽഷാഹി സുൽത്താനേറ്റുകളും മുഗളരും നിസാമുകളും നവാബും മറാത്തരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മാറിമാറി ഭരിച്ചിരുന്നു. അയ്‌ഹോളെയില്‍നിന്നും കണ്ടെടുത്ത നിരവധി പ്രതിമകള്‍, ചാലൂക്യ ആധിപത്യത്തിനും മുന്നേ, കദംബരുടേയും കൊങ്കണമൗര്യരുടേയും കാലത്ത് ഈ പ്രദേശം ശാക്തേയരുടെ സ്വാധീനതയിലായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഉർവ്വരതയുടെ പ്രതീകമായ ലജ്ജാഗൗരിയെന്ന പ്രജനനദേവതയുടെ സാമീപ്യം കാണിക്കുന്നതു മറ്റൊന്നാവാൻ വഴിയില്ല. (വാതാപിയിൽ ഒരു മ്യൂസിയത്തിൽ ലജ്ജാഗൗരിയെ നമുക്കു കാണാനാവും)

ഏഴും എട്ടും നൂറ്റാണ്ടുകളിൽ പണിതെടുത്ത ക്ഷേത്ര സമുച്ചയങ്ങൾ നമുക്കവിടെ കാണാം. ഒരു ക്ഷേത്രത്തിലല്ലാതെ മറ്റൊന്നിലും തന്നെ ഇന്ന് ആരാധന നടക്കുന്നില്ല. മാലപ്രഭ നദിയോടു ചേർന്നാണ് സമുച്ചയം സ്ഥിതിചെയ്യുന്നത്. പട്ടടക്കല്ലിൽ നിന്നും 22 കിലോമീറ്ററോളം സഞ്ചരിച്ചാൽ ബദാമിയിൽ എത്തിച്ചേരാം. വഴിയോരക്കാഴ്ചകളും ഏറെ ഹൃദ്യമാവും, കാളവണ്ടികളും നിലക്കടല, സൂര്യഗാന്ധിപ്പൂവിൻ പാടങ്ങൾ, ഗോതമ്പുപാടങ്ങൾ, പരുത്തികൃഷി തുടങ്ങിയുള്ള കാർഷിക സപര്യകളും നിറയെ കാണാനാവും. ഇടവിട്ടിട്ടിടവിട്ട് ജനവാസകേന്ദ്രങ്ങളും കാണാനാവും. ഇരുമ്പയിർ നിക്ഷേപം ഏറെയുള്ള സ്ഥലമാണിത്; ഖനനമാഫിയകളുടെ കണ്ണിലിതു പെടാത്തതിനാലാണോ നിയമം മൂലം നിരോധിച്ചതിനാലാണോ എന്നറിയില്ല, ആ ഒരു ആക്രമണം എങ്ങും കാണാനില്ലായിരുന്നു. ചാലൂക്യരുടെ ഉദയകാലമായ ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നു വന്നിരുന്നു. 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ ഭരണരഥം ഓടിച്ച രാജവംശമാണു ചാലൂക്യർ. വാതാപി /ബദാമി കേന്ദ്രീകരിച്ചായിരുന്നു ഒന്നാം ചാലൂക്യസാമ്രാജ്യം ഉദയം ചെയ്തത്. ആറാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടെ ആയിരുന്നു ഇത്. ബദാമി പിടിച്ചടക്കും വരെ ഇവർ തൊട്ടടുത്ത ഐഹോളെയിൽ ആയിരുന്നു അധികാരം കൈയ്യാളിയിരുന്നത്. പുലികേശി ഒന്നാമന്റെ സമയത്തായിരുന്നു ബനാവശിയിലെ കദംബരിൽ നിന്നും ബദാമി പിടിച്ചെടുത്ത് അവിടേക്കു മാറിയത്. ചാലൂക്യ രാജാക്കന്മാരെല്ലാം പൂർണമായും ദ്രാവിഡ/കന്നഡ നാമധേയങ്ങൾ സ്വീകരിച്ചതു കാണാം, തീർച്ചയായും ഈ രാജവംശം ദ്രാവിഡഗോത്രത്തിന്റെ ശേഷിപത്രം തന്നെയാണ്. കന്നഡഭാഷയിലെ കാർഷിക സംസ്കൃതിയെ സൂചിപ്പിക്കുന്ന സൽകി/ചൽകി എന്ന വാക്കിൽ നിന്നാണു ചാലൂക്യ എന്ന വാക്ക് ഉണ്ടായത് എന്നൊരു പൊതുധാരണയും ഉണ്ട്.

ക്ഷേത്രങ്ങൾ

Pattadukkal-temple-badami
ചാലൂക്യരാജവംശത്തിലെ രാജാക്കന്മാർ ഓരോയുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓർമ്മയ്‌ക്കായി പണിതുണ്ടാക്കിയതാണ് പട്ടടക്കല്ലിൽ കാണുന്ന ക്ഷേത്രസമുച്ചയത്തിലെ ക്ഷേത്രങ്ങൾ. ക്ഷേത്രസമുച്ചയത്തിലെ വിരൂപാക്ഷാക്ഷേത്രത്തിനു മുന്നിലായി ഒരു വിജയസ്തൂപം സ്ഥാപിച്ചിട്ടുണ്ട്. പുരാതന കർണാടക ലിപിയിൽ ആ വിജയത്തെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നു. വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാർജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗൽഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണു പട്ടടക്കലിലെ പ്രധാനക്ഷേത്രങ്ങൾ. അതിൽ ജൈനനാരായണക്ഷേത്രം കുറച്ചകലെയായി സ്ഥിതിചെയ്യുന്നു. പൂർണമായും കല്ലിൽ നിർമ്മിച്ച ഒരു ഗോവണി ഈ ക്ഷേത്രത്തിൽ ഉണ്ട്. എല്ലാ ക്ഷേത്രങ്ങളും പിൽക്കാലത്ത് മറ്റു രാജാക്കന്മാരാൽ തകർക്കപ്പെട്ടവയാണ്. പൂർണമായും വൻ‌കല്ലുകളിൽ മാത്രം തീർത്തവയാണ് ഓരോ ക്ഷേത്രങ്ങളും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

പേരുമായി ബന്ധപ്പെട്ട ഐതിഹ്യം

ഐഹോളെയുടെ ചരിത്രം കേരളസൃഷ്ടാവെന്നു പഴമൊഴികളിലൂടെ പാടിനടക്കുന്ന പരശുരാമനുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. ജമദഗ്നി മഹർഷിക്ക് ഭാര്യ രേണുകയിൽ അഞ്ച് മക്കളുണ്ടായിരുന്നു. അതിൽ അവസാനത്തെ പുത്രൻ ആയിരുന്നു പരശുരാമൻ. സപ്തർഷികളിൽ ഒരാളും പരശുരാമന്റെ അച്ഛനുമായ ജമദഗ്നി മഹർഷിയുടെ കൈവശമുള്ള മാന്ത്രിക പശുവായിരുന്ന കാമധേനുവിനെ സ്വന്തമാക്കാൻ ഒരിക്കൽ കാർത്യവീരാർജ്ജുനൻ ആഗ്രഹിച്ചു. മൂപ്പരക്കാര്യം ജമദഗ്നി മഹർഷിയോടു തുറന്നു പറയുകയും ചെയ്തു. എന്നാൽ മഹർഷിക്കത് ഇഷ്ടമായിരുന്നില്ല. ഇതിൽ വൈര്യം മൂത്ത കാർത്യവീരാർജ്ജുനൻ ജമദഗ്നി മഹർഷിനെ വധിച്ച് കാമധേനുവിനെ സ്വന്തമാക്കി. കാര്യങ്ങൾ ഗ്രഹിച്ച് കോപാന്ധനായ പരശുരാമൻ രംഗത്തുവന്ന് കാർത്യവീരാർജ്ജുനനോട് ഏറ്റു മുട്ടി, മൂപ്പരെ വധിച്ച് കാമധേനുവിനെ വീണ്ടെടുത്തു. മാന്ത്രികപശുവായ കാമധേനുവിന്റെ ശക്തിയാൽ അച്ഛന്റെ ജീവൻ വീണ്ടെടുത്തു. കാർത്യവീരാർജ്ജുനന്റെ മക്കൾ അടങ്ങിയില്ല. അവർ വീണ്ടും ജമദഗ്നി മഹർഷിയെ വദിക്കുന്നു. കലിപൂണ്ട പരശുരാമൻ ആ വിഖ്യാതമായ മഴുകൊണ്ട് കാർത്യവീരാർജ്ജുനന്റെ മക്കളേയും ക്ഷത്രിയകുലത്തേയും അപ്പാടെ നിഗ്രഹിച്ച് പകരം വീട്ടുന്നു. ചോരയിൽ കുളിച്ചൊലിച്ച പരശുരാമൻ മാലപ്രഭാനദിയിൽ ഇടങ്ങി ശുദ്ധുവരുത്തി. മാലപ്രഭാനദിയിലെ വെള്ളം നിണമണിച്ച് ചുവന്ന നിറത്തിലൊഴുകിയപ്പോൾ ഇതുകണ്ട ഗ്രാമവാസികൾ അയ്യോ ഹോളെ എന്നലറിക്കരയാൻ തുടങ്ങിയത്രേ! ശേഷം മാലപ്രഭാനദിയുടെ ആ തീരഭൂമി ഐഹോളെ എന്നപേരിലറിയപ്പെട്ടു തുടങ്ങി.

വാതാപി ഗുഹാക്ഷേത്രങ്ങൾ

A-cave-temple-at-badami
ഏ.ഡി. 543 മുതൽ 757 വരെയുള്ള കാലഘട്ടങ്ങളിൽ ബദാമി ചാലുക്യരുടെ നഗരിയായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിർമ്മിതികൾ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകൾ തുരന്ന് ഗുഹാക്ഷേത്രങ്ങൾ സ്ഥാപിച്ചത്. തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങൾ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന പൂർണ്ണകായ പ്രതിമകൾ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീർഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തിൽ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകൾ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരെയായി ദർഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഗുഹാക്ഷേത്രം വെളിവാക്കുന്നു. ഐഹോളെ, പട്ടടക്കൽ, ബാദാമി, മഹാകുട എന്നീ പ്രദേശങ്ങളിലാണ് ചാലൂക്യൻ വാസ്തുവിദ്യ പ്രകാരമുള്ള ക്ഷേത്രങ്ങൾ വ്യാപകമായി കാണുന്നത്.

മേഗുത്തി മലയുടെ ചുറ്റുപാടുകൾ അക്കാലം മുതൽ തന്നെ പ്രസിദ്ധമായിരുന്നു. പട്ടടക്കല്ലിലും ചുറ്റുപാടുകളിലും ആയി കൊത്തുപണികളാൽ വിസ്മയം തീർക്കുന്ന നിരവധി ക്ഷേത്രങ്ങൾ ചിതറികിടക്കുന്നതു കാണാം. ബുദ്ധ, ജൈന, ഹിന്ദുമതങ്ങളുടെ ശേഷിപ്പുകൾ എമ്പാടുമുണ്ട്. വഴിയോരത്ത് ഒരു ജൈനക്ഷേത്രത്തിലെ ഒറ്റക്കൽപ്പടികൾ തന്നെ അന്നത്തെ ആ കരവിരുതിന്റെ ശേഷിപ്പാണ്. ഐഹോള ഇന്‍സ്‌ക്രിപ്ഷന്‍സ് എന്ന പേരിൽ പ്രസിദ്ധമായ ശിലാലിഖിതങ്ങളിൽ ചാലൂക്യൻ രണ്ടാമൻ വരെയുള്ളവരുടെ വിവരങ്ങൾ കാണാനാവും. പുലികേശി രണ്ടാമന്റെ സഭയിൽ കവിയും ജൈനനുമായ രവികൃതിയൂണ്ടായിരുന്നു. പട്ടടക്കലിലും സമീപദേശത്തും കാണുന്ന ക്ഷേത്രങ്ങൾ ഒക്കെയും ശില്പചാരുതയുടെ വിസ്മയങ്ങൾ തന്നെയാണ്. അതു കണ്ടുതന്നെ അറിയേണ്ടതാണു താനും. വാസ്തുവിദ്യ നന്നായി സമന്വയിപ്പിച്ച് ശില്പകലയിലൂടെ പ്രാവർത്തികമാക്കിയ ചാരുത ഇന്ന് ഇന്ത്യയിൽ മറ്റെവിടെയും ഉണ്ടെന്നു കരുതാനാവില്ല. ഹം‌പിയിൽ വിരൂപാക്ഷാക്ഷേത്രത്തിലും സമാനമായ കരവിരുതു കാണാനാവും. പ്രകാശം നേരിയ രീതിയിൽ ഉള്ളിലേക്ക് എത്തുന്ന രീതിയിലാണ് ഈ പടുകൂറ്റൻ നിർമ്മിതികളുടെ എടുപ്പിരിക്കുന്നത്. ഇന്നു നാം കാണുന്ന ആർട്ട് ഗാലറീകളെ പിന്നിലാക്കുന്ന ചാരുവിദ്യാശകലങ്ങളാണു നമുക്കവിടെ കാണാനാവുന്നത്. പലതും സുൽത്താനേറ്റുകളുടെ അക്രമണത്തിൽ തകർന്നു പോയെങ്കിലും കാലത്തെ വെല്ലുവിളിച്ച് അടർന്നുപോയ ശില്പചാരുത നമ്മെ ഇന്നും മാടി വിളിക്കുന്നുണ്ട്. മുസ്ലീം പേരിൽ അറിയപ്പെടുന്ന ക്ഷേത്രവും നമുക്കവിടെ കാണാനാവും. ലാഡ്ഖാന്‍ ക്ഷേത്രം എന്നാണു പേരു്. ചാലൂക്യകാലഘട്ടത്തിനു മുമ്പ് നിർമ്മിച്ച ക്ഷേത്രമാണിത്. ചാലൂക്യസാമ്രാജ്യവും പിന്നീടു വിജയനഗര സാമ്രാജ്യവും തകർത്തെറിഞ്ഞ സുൽത്താനേറ്റുകൾക്ക് ശേഷം ആദിൽ ഷാഹി മുൻകൈ എടുത്ത് ഈ ക്ഷേത്രം പുതുക്കിയെടുത്തിരുന്നു. ആദിൽഷ ഭരണകൂടത്തിന്റെ തുടക്കക്കാരൻ യൂസഫ് ആദിൽഷ ആയിരുന്നു. പേരിനാധാരം അതാവാം. ശബരിമലയുമായി ബന്ധപ്പെട്ട് വാവരുസ്വാമിയുടെ ലള്ളിയിൽ സ്വാമിമാർ പോകുന്നുണ്ടെന്നല്ലാതെ ഇങ്ങനെ മറ്റൊന്ന് ഇതേവരെ കേട്ടിട്ടില്ല. ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാൻ സാങ്, പുലികേശി രണ്ടാമൻറെ രാജ്യം സന്ദർശിച്ചിരുന്നു . അന്ന് രാജ്യത്തെ 99,000 ഗ്രാമങ്ങൾ അടങ്ങുന്ന മൂന്നു മഹാരാഷ്ട്രകങ്ങൾ ആയി വിഭജിച്ചിരുന്നതായി കുറിച്ചിട്ടിരിക്കുന്നു. ഇന്നത്തെ കർണ്ണാടക,മഹാരാഷ്ട്ര,കൊങ്കൺ ഗോവ പ്രദേശങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു ആ സാമ്രാജ്യം.

പുലികേശി രണ്ടാമന്റെ സദസ്യനായിരുന്ന രവികീർത്തിയുടെ കന്നഡയിലും സംസ്കൃതത്തിലും ഉള്ള കാവ്യങ്ങൾ ഐഹോളെയിലെ ശിലാലിഖിതങ്ങളിൽ കാണാം. ഒരു ക്ലാസിക് ആയി രവികീർത്തിയുടെ കാവ്യങ്ങളെ കണക്കാക്കുന്നു. കറുത്ത സരസ്വതി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയങ്ക എന്ന കവയിത്രി യുടെ കവിതകൾ ശിലാലിഖിതങ്ങളിൽ കാണാം.ഇവർ പുലികേശി രണ്ടാമന്റെ മകനായ ചന്ദ്രാദിത്യന്റെ ഭാര്യ ആണ് എന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമ ചാലൂക്യരുടെ കാലത്തെ മികച്ച സാഹിത്യകാരൻ ആയിരുന്നു മിതാക്ഷര എന്ന സംസ്കൃത കാവ്യം എഴുതിയ വിജ്ഞാനേശ്വര . സോമേശ്വര മൂന്നാമൻ, മാനസോല്ലാസ എന്ന പേരിൽ കലകളെയും ശാസ്ത്രത്തെയും കുറിച്ച് ഒരു വിജ്ഞാനകോശം നിർമ്മിക്കുകയുണ്ടായി.

ബാദാമി ചാലൂക്യരുടെ കാലത്ത് തന്നെ കന്നഡ സാഹിത്യകൃതികൾ നിലനിന്നതായി വിശ്വസിക്കപ്പെടുന്നു എങ്കിലും അവയിൽ മിക്കതും കാലത്തെ അതിജീവിച്ചിരുന്നില്ല  ശിലാ ലിഖിതങ്ങളിൽ നിന്നും കന്നഡ ഒരു സ്വാഭാവിക ഭാഷ ആയി നിലനിൽകാൻ തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കാം… കപ്പെ അരഭട്ടയുടെ ലിഖിതങ്ങളിൽ ത്രിപാഠി എന്ന മൂന്നുവരി കാവ്യവൃത്തത്തിൽ ഉള്ള കവിതകൾ കാണാം (CE 700) ഇത് കന്നഡ ഭാഷയിലെ ആദ്യ കവിതകളിൽ ഒന്നായി പരിഗണിക്കുന്നു

യുഗാന്തരങ്ങൾ പിന്നിട്ടുള്ള ഒരു യാത്രയാണ് ഹം‌പി മുതൽ വാതാപി (ബദാമി) ഗുഹാക്ഷേത്രങ്ങൾ വരെയുള്ള യാത്ര. ആര്യദ്രാവിഡ ശൈലികൾ സമന്വയ രൂപം പൂണ്ട് ശില്പചാരുതകളാൽ മഹനീയമായി നിൽക്കുന്നതു നമുക്കവിടെ കാണാനാവുന്നു. ഇന്നും ഗ്രാമീണർ മാത്രമാണവിടങ്ങളിൽ പലയിടങ്ങളിലും അധികാരികൾ. ലോകപൈതൃകപട്ടികയിൽ ചിലതൊക്കെ ഇടം തേടിയിട്ടുണ്ട്, പലയിടങ്ങളിലും ശേഷിപ്പുകളിൽ കൂട്ടിച്ചേർത്ത് കൂടാരങ്ങൾ ഒരുക്കി ഗ്രാമീണർ തന്നെ അതിവസിക്കുന്നുമുണ്ടവിടെ. ചിലയിടങ്ങളിലൊക്കെയും കുഞ്ഞു പുസ്തകങ്ങളും ലഭ്യമാവും വായിച്ചറിയാൽ ഏറെ കാര്യങ്ങൾ അതിലുണ്ട്.