വാതാപി ഗുഹാക്ഷേത്രങ്ങൾ

A-temple-at-pattadakal-badami
കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയിലുള്ള ഒരു പുരതന പട്ടണമാണു ഐഹോളെ. ഹം‌പിയിൽ നിന്നും നൂറോളം കിലോമീറ്ററുകളിലൂടെ ഗ്രാമാന്തരങ്ങൾ താണ്ടിയാൽ നമുക്ക് വാതാപിയിൽ എത്തിച്ചേരാനാവും. രണ്ടിനും ഇടയിലുള്ള സ്ഥലമാണു ഐഹോളെ. ശില്പകലകളും വാസ്തുവിദ്യയിലും ഒരുകാലത്ത് സൗത്തിന്ത്യയ്ക്കുണ്ടായിരുന്ന നിറമാർന്ന തുടക്കത്തിന്റെ ശേഷിക്കുന്ന തെളിവുകൾ നമുക്കിവിടെ കാണാനാവും. ഐഹോളയിലെ ഓരോ നിർമ്മിതികളും നമ്മെ കാണികുന്നത് ആ വിസ്മയക്കാഴ്ച തന്നെയാണ്. ചാലൂക്യസാമ്രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. ഐഹോളയ്ക്കും ബദാമിക്കും ഇടയിലായി പത്തുകിലോമീറ്ററോളം സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പട്ടടക്കൽ എന്ന സ്ഥലത്തു നിരവധി ക്ഷേത്രങ്ങൾ നമുക്ക് കാണാനാവും. പല്ലവരെ തോൽപിച്ച് ബദാമി തിരിച്ചു പിടിച്ച വിക്രമാദിത്യ ഒന്നാമൻ തന്റെ മകൻ വിനയാധിത്യന്റെ പട്ടാഭിഷേകം നടത്താൻ തിരഞ്ഞെടുത്ത ചെറിയ ഗ്രാമം പിന്നീട് പട്ടടക്കൽ എന്നപേരിൽ അറിയപ്പെട്ടുകയായിരുന്നു. കദംബരും ചാലൂക്യർക്ക് ശേഷം യാദവരും ഡൽഹി കേന്ദ്രമായിരുന്ന ഖിൽജിമാരും പേർഷ്യൻ പാരമ്പര്യം ഉൾചേർത്തുവെച്ച ബാഹ്മനിക്കാരും ആദിൽഷാഹി സുൽത്താനേറ്റുകളും മുഗളരും നിസാമുകളും നവാബും മറാത്തരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മാറിമാറി ഭരിച്ചിരുന്നു. അയ്‌ഹോളെയില്‍നിന്നും കണ്ടെടുത്ത നിരവധി പ്രതിമകള്‍, ചാലൂക്യ ആധിപത്യത്തിനും മുന്നേ, കദംബരുടേയും കൊങ്കണമൗര്യരുടേയും കാലത്ത് ഈ പ്രദേശം ശാക്തേയരുടെ സ്വാധീനതയിലായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഉർവ്വരതയുടെ പ്രതീകമായ ലജ്ജാഗൗരിയെന്ന പ്രജനനദേവതയുടെ സാമീപ്യം കാണിക്കുന്നതു മറ്റൊന്നാവാൻ വഴിയില്ല. (വാതാപിയിൽ ഒരു മ്യൂസിയത്തിൽ ലജ്ജാഗൗരിയെ നമുക്കു കാണാനാവും)

ഏഴും എട്ടും നൂറ്റാണ്ടുകളിൽ പണിതെടുത്ത ക്ഷേത്ര സമുച്ചയങ്ങൾ നമുക്കവിടെ കാണാം. ഒരു ക്ഷേത്രത്തിലല്ലാതെ മറ്റൊന്നിലും തന്നെ ഇന്ന് ആരാധന നടക്കുന്നില്ല. മാലപ്രഭ നദിയോടു ചേർന്നാണ് സമുച്ചയം സ്ഥിതിചെയ്യുന്നത്. പട്ടടക്കല്ലിൽ നിന്നും 22 കിലോമീറ്ററോളം സഞ്ചരിച്ചാൽ ബദാമിയിൽ എത്തിച്ചേരാം. വഴിയോരക്കാഴ്ചകളും ഏറെ ഹൃദ്യമാവും, കാളവണ്ടികളും നിലക്കടല, സൂര്യഗാന്ധിപ്പൂവിൻ പാടങ്ങൾ, ഗോതമ്പുപാടങ്ങൾ, പരുത്തികൃഷി തുടങ്ങിയുള്ള കാർഷിക സപര്യകളും നിറയെ കാണാനാവും. ഇടവിട്ടിട്ടിടവിട്ട് ജനവാസകേന്ദ്രങ്ങളും കാണാനാവും. ഇരുമ്പയിർ നിക്ഷേപം ഏറെയുള്ള സ്ഥലമാണിത്; ഖനനമാഫിയകളുടെ കണ്ണിലിതു പെടാത്തതിനാലാണോ നിയമം മൂലം നിരോധിച്ചതിനാലാണോ എന്നറിയില്ല, ആ ഒരു ആക്രമണം എങ്ങും കാണാനില്ലായിരുന്നു. ചാലൂക്യരുടെ ഉദയകാലമായ ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നു വന്നിരുന്നു. 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ ഭരണരഥം ഓടിച്ച രാജവംശമാണു ചാലൂക്യർ. വാതാപി /ബദാമി കേന്ദ്രീകരിച്ചായിരുന്നു ഒന്നാം ചാലൂക്യസാമ്രാജ്യം ഉദയം ചെയ്തത്. ആറാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടെ ആയിരുന്നു ഇത്. ബദാമി പിടിച്ചടക്കും വരെ ഇവർ തൊട്ടടുത്ത ഐഹോളെയിൽ ആയിരുന്നു അധികാരം കൈയ്യാളിയിരുന്നത്. പുലികേശി ഒന്നാമന്റെ സമയത്തായിരുന്നു ബനാവശിയിലെ കദംബരിൽ നിന്നും ബദാമി പിടിച്ചെടുത്ത് അവിടേക്കു മാറിയത്. ചാലൂക്യ രാജാക്കന്മാരെല്ലാം പൂർണമായും ദ്രാവിഡ/കന്നഡ നാമധേയങ്ങൾ സ്വീകരിച്ചതു കാണാം, തീർച്ചയായും ഈ രാജവംശം ദ്രാവിഡഗോത്രത്തിന്റെ ശേഷിപത്രം തന്നെയാണ്. കന്നഡഭാഷയിലെ കാർഷിക സംസ്കൃതിയെ സൂചിപ്പിക്കുന്ന സൽകി/ചൽകി എന്ന വാക്കിൽ നിന്നാണു ചാലൂക്യ എന്ന വാക്ക് ഉണ്ടായത് എന്നൊരു പൊതുധാരണയും ഉണ്ട്.

ക്ഷേത്രങ്ങൾ

Pattadukkal-temple-badami
ചാലൂക്യരാജവംശത്തിലെ രാജാക്കന്മാർ ഓരോയുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓർമ്മയ്‌ക്കായി പണിതുണ്ടാക്കിയതാണ് പട്ടടക്കല്ലിൽ കാണുന്ന ക്ഷേത്രസമുച്ചയത്തിലെ ക്ഷേത്രങ്ങൾ. ക്ഷേത്രസമുച്ചയത്തിലെ വിരൂപാക്ഷാക്ഷേത്രത്തിനു മുന്നിലായി ഒരു വിജയസ്തൂപം സ്ഥാപിച്ചിട്ടുണ്ട്. പുരാതന കർണാടക ലിപിയിൽ ആ വിജയത്തെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നു. വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാർജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗൽഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണു പട്ടടക്കലിലെ പ്രധാനക്ഷേത്രങ്ങൾ. അതിൽ ജൈനനാരായണക്ഷേത്രം കുറച്ചകലെയായി സ്ഥിതിചെയ്യുന്നു. പൂർണമായും കല്ലിൽ നിർമ്മിച്ച ഒരു ഗോവണി ഈ ക്ഷേത്രത്തിൽ ഉണ്ട്. എല്ലാ ക്ഷേത്രങ്ങളും പിൽക്കാലത്ത് മറ്റു രാജാക്കന്മാരാൽ തകർക്കപ്പെട്ടവയാണ്. പൂർണമായും വൻ‌കല്ലുകളിൽ മാത്രം തീർത്തവയാണ് ഓരോ ക്ഷേത്രങ്ങളും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

പേരുമായി ബന്ധപ്പെട്ട ഐതിഹ്യം

ഐഹോളെയുടെ ചരിത്രം കേരളസൃഷ്ടാവെന്നു പഴമൊഴികളിലൂടെ പാടിനടക്കുന്ന പരശുരാമനുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. ജമദഗ്നി മഹർഷിക്ക് ഭാര്യ രേണുകയിൽ അഞ്ച് മക്കളുണ്ടായിരുന്നു. അതിൽ അവസാനത്തെ പുത്രൻ ആയിരുന്നു പരശുരാമൻ. സപ്തർഷികളിൽ ഒരാളും പരശുരാമന്റെ അച്ഛനുമായ ജമദഗ്നി മഹർഷിയുടെ കൈവശമുള്ള മാന്ത്രിക പശുവായിരുന്ന കാമധേനുവിനെ സ്വന്തമാക്കാൻ ഒരിക്കൽ കാർത്യവീരാർജ്ജുനൻ ആഗ്രഹിച്ചു. മൂപ്പരക്കാര്യം ജമദഗ്നി മഹർഷിയോടു തുറന്നു പറയുകയും ചെയ്തു. എന്നാൽ മഹർഷിക്കത് ഇഷ്ടമായിരുന്നില്ല. ഇതിൽ വൈര്യം മൂത്ത കാർത്യവീരാർജ്ജുനൻ ജമദഗ്നി മഹർഷിനെ വധിച്ച് കാമധേനുവിനെ സ്വന്തമാക്കി. കാര്യങ്ങൾ ഗ്രഹിച്ച് കോപാന്ധനായ പരശുരാമൻ രംഗത്തുവന്ന് കാർത്യവീരാർജ്ജുനനോട് ഏറ്റു മുട്ടി, മൂപ്പരെ വധിച്ച് കാമധേനുവിനെ വീണ്ടെടുത്തു. മാന്ത്രികപശുവായ കാമധേനുവിന്റെ ശക്തിയാൽ അച്ഛന്റെ ജീവൻ വീണ്ടെടുത്തു. കാർത്യവീരാർജ്ജുനന്റെ മക്കൾ അടങ്ങിയില്ല. അവർ വീണ്ടും ജമദഗ്നി മഹർഷിയെ വദിക്കുന്നു. കലിപൂണ്ട പരശുരാമൻ ആ വിഖ്യാതമായ മഴുകൊണ്ട് കാർത്യവീരാർജ്ജുനന്റെ മക്കളേയും ക്ഷത്രിയകുലത്തേയും അപ്പാടെ നിഗ്രഹിച്ച് പകരം വീട്ടുന്നു. ചോരയിൽ കുളിച്ചൊലിച്ച പരശുരാമൻ മാലപ്രഭാനദിയിൽ ഇടങ്ങി ശുദ്ധുവരുത്തി. മാലപ്രഭാനദിയിലെ വെള്ളം നിണമണിച്ച് ചുവന്ന നിറത്തിലൊഴുകിയപ്പോൾ ഇതുകണ്ട ഗ്രാമവാസികൾ അയ്യോ ഹോളെ എന്നലറിക്കരയാൻ തുടങ്ങിയത്രേ! ശേഷം മാലപ്രഭാനദിയുടെ ആ തീരഭൂമി ഐഹോളെ എന്നപേരിലറിയപ്പെട്ടു തുടങ്ങി.

വാതാപി ഗുഹാക്ഷേത്രങ്ങൾ

A-cave-temple-at-badami
ഏ.ഡി. 543 മുതൽ 757 വരെയുള്ള കാലഘട്ടങ്ങളിൽ ബദാമി ചാലുക്യരുടെ നഗരിയായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിർമ്മിതികൾ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകൾ തുരന്ന് ഗുഹാക്ഷേത്രങ്ങൾ സ്ഥാപിച്ചത്. തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങൾ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന പൂർണ്ണകായ പ്രതിമകൾ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീർഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തിൽ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകൾ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരെയായി ദർഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഗുഹാക്ഷേത്രം വെളിവാക്കുന്നു. ഐഹോളെ, പട്ടടക്കൽ, ബാദാമി, മഹാകുട എന്നീ പ്രദേശങ്ങളിലാണ് ചാലൂക്യൻ വാസ്തുവിദ്യ പ്രകാരമുള്ള ക്ഷേത്രങ്ങൾ വ്യാപകമായി കാണുന്നത്.

മേഗുത്തി മലയുടെ ചുറ്റുപാടുകൾ അക്കാലം മുതൽ തന്നെ പ്രസിദ്ധമായിരുന്നു. പട്ടടക്കല്ലിലും ചുറ്റുപാടുകളിലും ആയി കൊത്തുപണികളാൽ വിസ്മയം തീർക്കുന്ന നിരവധി ക്ഷേത്രങ്ങൾ ചിതറികിടക്കുന്നതു കാണാം. ബുദ്ധ, ജൈന, ഹിന്ദുമതങ്ങളുടെ ശേഷിപ്പുകൾ എമ്പാടുമുണ്ട്. വഴിയോരത്ത് ഒരു ജൈനക്ഷേത്രത്തിലെ ഒറ്റക്കൽപ്പടികൾ തന്നെ അന്നത്തെ ആ കരവിരുതിന്റെ ശേഷിപ്പാണ്. ഐഹോള ഇന്‍സ്‌ക്രിപ്ഷന്‍സ് എന്ന പേരിൽ പ്രസിദ്ധമായ ശിലാലിഖിതങ്ങളിൽ ചാലൂക്യൻ രണ്ടാമൻ വരെയുള്ളവരുടെ വിവരങ്ങൾ കാണാനാവും. പുലികേശി രണ്ടാമന്റെ സഭയിൽ കവിയും ജൈനനുമായ രവികൃതിയൂണ്ടായിരുന്നു. പട്ടടക്കലിലും സമീപദേശത്തും കാണുന്ന ക്ഷേത്രങ്ങൾ ഒക്കെയും ശില്പചാരുതയുടെ വിസ്മയങ്ങൾ തന്നെയാണ്. അതു കണ്ടുതന്നെ അറിയേണ്ടതാണു താനും. വാസ്തുവിദ്യ നന്നായി സമന്വയിപ്പിച്ച് ശില്പകലയിലൂടെ പ്രാവർത്തികമാക്കിയ ചാരുത ഇന്ന് ഇന്ത്യയിൽ മറ്റെവിടെയും ഉണ്ടെന്നു കരുതാനാവില്ല. ഹം‌പിയിൽ വിരൂപാക്ഷാക്ഷേത്രത്തിലും സമാനമായ കരവിരുതു കാണാനാവും. പ്രകാശം നേരിയ രീതിയിൽ ഉള്ളിലേക്ക് എത്തുന്ന രീതിയിലാണ് ഈ പടുകൂറ്റൻ നിർമ്മിതികളുടെ എടുപ്പിരിക്കുന്നത്. ഇന്നു നാം കാണുന്ന ആർട്ട് ഗാലറീകളെ പിന്നിലാക്കുന്ന ചാരുവിദ്യാശകലങ്ങളാണു നമുക്കവിടെ കാണാനാവുന്നത്. പലതും സുൽത്താനേറ്റുകളുടെ അക്രമണത്തിൽ തകർന്നു പോയെങ്കിലും കാലത്തെ വെല്ലുവിളിച്ച് അടർന്നുപോയ ശില്പചാരുത നമ്മെ ഇന്നും മാടി വിളിക്കുന്നുണ്ട്. മുസ്ലീം പേരിൽ അറിയപ്പെടുന്ന ക്ഷേത്രവും നമുക്കവിടെ കാണാനാവും. ലാഡ്ഖാന്‍ ക്ഷേത്രം എന്നാണു പേരു്. ചാലൂക്യകാലഘട്ടത്തിനു മുമ്പ് നിർമ്മിച്ച ക്ഷേത്രമാണിത്. ചാലൂക്യസാമ്രാജ്യവും പിന്നീടു വിജയനഗര സാമ്രാജ്യവും തകർത്തെറിഞ്ഞ സുൽത്താനേറ്റുകൾക്ക് ശേഷം ആദിൽ ഷാഹി മുൻകൈ എടുത്ത് ഈ ക്ഷേത്രം പുതുക്കിയെടുത്തിരുന്നു. ആദിൽഷ ഭരണകൂടത്തിന്റെ തുടക്കക്കാരൻ യൂസഫ് ആദിൽഷ ആയിരുന്നു. പേരിനാധാരം അതാവാം. ശബരിമലയുമായി ബന്ധപ്പെട്ട് വാവരുസ്വാമിയുടെ ലള്ളിയിൽ സ്വാമിമാർ പോകുന്നുണ്ടെന്നല്ലാതെ ഇങ്ങനെ മറ്റൊന്ന് ഇതേവരെ കേട്ടിട്ടില്ല. ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാൻ സാങ്, പുലികേശി രണ്ടാമൻറെ രാജ്യം സന്ദർശിച്ചിരുന്നു . അന്ന് രാജ്യത്തെ 99,000 ഗ്രാമങ്ങൾ അടങ്ങുന്ന മൂന്നു മഹാരാഷ്ട്രകങ്ങൾ ആയി വിഭജിച്ചിരുന്നതായി കുറിച്ചിട്ടിരിക്കുന്നു. ഇന്നത്തെ കർണ്ണാടക,മഹാരാഷ്ട്ര,കൊങ്കൺ ഗോവ പ്രദേശങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു ആ സാമ്രാജ്യം.

പുലികേശി രണ്ടാമന്റെ സദസ്യനായിരുന്ന രവികീർത്തിയുടെ കന്നഡയിലും സംസ്കൃതത്തിലും ഉള്ള കാവ്യങ്ങൾ ഐഹോളെയിലെ ശിലാലിഖിതങ്ങളിൽ കാണാം. ഒരു ക്ലാസിക് ആയി രവികീർത്തിയുടെ കാവ്യങ്ങളെ കണക്കാക്കുന്നു. കറുത്ത സരസ്വതി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയങ്ക എന്ന കവയിത്രി യുടെ കവിതകൾ ശിലാലിഖിതങ്ങളിൽ കാണാം.ഇവർ പുലികേശി രണ്ടാമന്റെ മകനായ ചന്ദ്രാദിത്യന്റെ ഭാര്യ ആണ് എന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമ ചാലൂക്യരുടെ കാലത്തെ മികച്ച സാഹിത്യകാരൻ ആയിരുന്നു മിതാക്ഷര എന്ന സംസ്കൃത കാവ്യം എഴുതിയ വിജ്ഞാനേശ്വര . സോമേശ്വര മൂന്നാമൻ, മാനസോല്ലാസ എന്ന പേരിൽ കലകളെയും ശാസ്ത്രത്തെയും കുറിച്ച് ഒരു വിജ്ഞാനകോശം നിർമ്മിക്കുകയുണ്ടായി.

ബാദാമി ചാലൂക്യരുടെ കാലത്ത് തന്നെ കന്നഡ സാഹിത്യകൃതികൾ നിലനിന്നതായി വിശ്വസിക്കപ്പെടുന്നു എങ്കിലും അവയിൽ മിക്കതും കാലത്തെ അതിജീവിച്ചിരുന്നില്ല  ശിലാ ലിഖിതങ്ങളിൽ നിന്നും കന്നഡ ഒരു സ്വാഭാവിക ഭാഷ ആയി നിലനിൽകാൻ തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കാം… കപ്പെ അരഭട്ടയുടെ ലിഖിതങ്ങളിൽ ത്രിപാഠി എന്ന മൂന്നുവരി കാവ്യവൃത്തത്തിൽ ഉള്ള കവിതകൾ കാണാം (CE 700) ഇത് കന്നഡ ഭാഷയിലെ ആദ്യ കവിതകളിൽ ഒന്നായി പരിഗണിക്കുന്നു

യുഗാന്തരങ്ങൾ പിന്നിട്ടുള്ള ഒരു യാത്രയാണ് ഹം‌പി മുതൽ വാതാപി (ബദാമി) ഗുഹാക്ഷേത്രങ്ങൾ വരെയുള്ള യാത്ര. ആര്യദ്രാവിഡ ശൈലികൾ സമന്വയ രൂപം പൂണ്ട് ശില്പചാരുതകളാൽ മഹനീയമായി നിൽക്കുന്നതു നമുക്കവിടെ കാണാനാവുന്നു. ഇന്നും ഗ്രാമീണർ മാത്രമാണവിടങ്ങളിൽ പലയിടങ്ങളിലും അധികാരികൾ. ലോകപൈതൃകപട്ടികയിൽ ചിലതൊക്കെ ഇടം തേടിയിട്ടുണ്ട്, പലയിടങ്ങളിലും ശേഷിപ്പുകളിൽ കൂട്ടിച്ചേർത്ത് കൂടാരങ്ങൾ ഒരുക്കി ഗ്രാമീണർ തന്നെ അതിവസിക്കുന്നുമുണ്ടവിടെ. ചിലയിടങ്ങളിലൊക്കെയും കുഞ്ഞു പുസ്തകങ്ങളും ലഭ്യമാവും വായിച്ചറിയാൽ ഏറെ കാര്യങ്ങൾ അതിലുണ്ട്.

കണ്ണുനീർത്തുള്ളിയെ

കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യഭാവനേ…അഭിനന്ദനം….
നിനക്കഭിനന്ദനം… അഭിനന്ദനം…
അഭിനന്ദനം… അഭിനന്ദനം…

വ്യാസനോ കാളിദാസനോ അതു
ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ…
അഭിനന്ദനം… നിനക്കഭിനന്ദനം…
അഭിനന്ദനം… അഭിനന്ദനം… അഭിനന്ദനം…

വിഷാദസാഗരം ഉള്ളിൽ ഇരമ്പും
തുഷാര ഗൽഗദ ബിന്ദു…
സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു…

ശരിയാണ്… അതൊരു ചിപ്പിയിൽ വീണാൽ വൈഢൂര്യമാകുന്നു…
പൂവിൽ വീണാൽ പരാഗമാകുന്നു.. തൊടരുത്.. എടുത്തെറിയരുത്…

ഇന്ദ്രനതായുധമാക്കി…
ഈശ്വരൻ ഭൂഷണമാക്കി…
വ്യഭിചാരത്തെരുവിൽ മനുഷ്യനാ മുത്തുക്കൾ..
വിലപേശി വിൽക്കുന്നു… ഇന്നു
വിലപേശി വിൽക്കുന്നു…

പ്രപഞ്ചസൗന്ദര്യമുള്ളിൽ വിടർത്തും
പ്രകാശബുൽബുദ ബിന്ദു… സ്ത്രീയൊരു
പ്രഭാതനക്ഷത്ര ബിന്ദു…

അതേ… അതേ… ആ നീർക്കുമിളിലേക്കു നോക്കിനിന്നാൽ
പ്രകൃതി മുഴുവൻ പ്രതിബിംബിക്കുന്നതു കാണാം…
തൊടരുത്… അതിട്ട് ഉടയ്ക്കരുത്…

ചന്ദ്രിക ചന്ദനം നൽകി…
തെന്നൽ വന്നളകങ്ങൾ പുൽകി…
വഴിയാത്രക്കിടയിൽ മനുഷ്യനാ കുമിളകൾ
വലവീശിയുടക്കുന്നു… ഇന്നു
വലവീശിയുടക്കുന്നൂ…

എഴുതിയത്: വയലാർ രാമവർമ്മ
സംഗീതവും പാടിയതും: എം എസ് വിശ്വനാഥൻ
സിനിമ: പണിതീരാത്ത വീട്

മന്നനാർ രാജവംശം

Mannanar, Thiyyar dynasty

തീയ്യ രാജവംശം

കേരള നാടിന് പുരാതന കാലത്ത് വാരുണം എന്നുകൂടി പേരുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണാം. ഐന്ദ്രം, കശേരു, താമപർണ്ണം, ഗഭസ്തിമത്, കുമാരികം, നാഗം, സൗമ്യം, വാരുണം, ഗാന്ധർവ്വം എന്നിങ്ങനെയുളള ഖണ്ഡങ്ങൾ ഭാരത വർഷത്തിലാകുന്നു എന്ന് ഭാസ്കരീയത്തിൽ പറയുന്നു. വരുണാനാമിദം വാരുണം എന്ന വ്യുൽപത്തി പ്രകാരം വരുണൻ രാജാവായിരിക്കുന്ന രാജ്യം എന്നോ, വരുണന്മാരുടെ രാജ്യമെന്നോ ആകാം വാരുണം എന്നതിന്റെ അർത്ഥം. വരുണനെ പശ്ചിമദിക്ക് പാലകനായി അറിയപ്പെടുന്നതിനാൽ വാരുണം പശ്ചിമ ദിക്കിലാണന്നും, പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്തുവെന്ന് പറയപ്പെടുന്ന രാജ്യമാണ് കേരളമെന്നും പറയപ്പെടുന്നു. പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്ത രാജ്യമാണ് കേരളമെന്ന ഐതിഹ്യത്തിന് കേരള രാജാവിനെ തോല്പ്പിച്ചെടുത്തതെന്നും മഴുവെറിഞ്ഞുവെന്നതിന് യുദ്ധം ചെയ്തതെന്നും അർത്ഥമാക്കുന്നതാണ് കൂടുതൽ യുക്തിസഹമായിട്ടുളളത്.

വാരുണിയെന്നത് മദ്യത്തിന്റെ പര്യായമായ സംസ്കൃത പദമാണ്. വരുണൻ ഉത്പാദിപ്പിച്ചത് എന്നതിനാലാണ് മദ്യം വാരുണിയായത്. വരുണൻ എന്നത് അക്കാലത്ത് ഒരു സാമാന്യ നാമമായിരുന്നു. കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരെയെല്ലാം പുരാണ കർത്താക്കൾ വാരുണിയെന്നപദം കൊണ്ടാണ് വ്യവഹരിച്ചിരുന്നതെന്നും, മറവരും, നാടാരും, തീയ്യരും, ചാന്നാന്മാരുമെല്ലാം വരുണ ഗണത്തിൽ ഉൾപ്പെട്ടിരുന്നതായിരുന്നുവെന്നും കരുതാം. ശ്രീരാമൻ രാവണയുദ്ധത്തിനു പോകുമ്പോൾ സമുദ്രതീരത്തുവെച്ച് വരുണനെ തോല്പിച്ച കഥ പ്രസിദ്ധമാണല്ലോ. ശ്രീരാമൻ തോല്പിച്ച വരുണൻ പിൽക്കാലത്ത് നാടാർമാരെന്നറിയപ്പെടുന്നവരുടെ രാജാവായിരിക്കാനാണ് സാധ്യത. കേരളം കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരുടെ കേന്ദ്രമാകയാലും വരുണൻ പശ്ചിമ ദിക്കിലാകയാലും വാരുണമെന്ന പേരിൽ പുരാതന കാലം മുതൽക്കേ പ്രസിദ്ധമായിരുന്ന ഭൂഭാഗമാണ് കേരളമെന്ന് കാണാവുന്നതാണ്.

മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ ചടങ്ങുകളിൽ മറ്റു അവർണ്ണ സമുദായത്തെക്കാൾ പരമാധികാരം തീയ്യർക്കാണ്. നെല്ലിക്കാത്തീയ്യൻ, പരക്കത്തീയ്യൻ, പാലത്തീയ്യൻ, വാവുത്തീയ്യൻ, കാരാട്ട് തീയ്യൻ, പുതിയടത്തീയ്യൻ, കൊടക്കത്തീയ്യൻ, ഒളോറത്തീയ്യൻ എന്നിങ്ങനെ എട്ട് ഇല്ലപ്പേരുകളിലാണ് തീയ്യരെ തെയ്യം തോറ്റത്തിൽ വിശേഷിപ്പിക്കുന്നത്. തീയ്യൻ മുത്താൽ തെയ്യം എന്ന പഴഞ്ചൊല്ല് മലബാറിൽ പ്രചാരത്തിലുണ്ട്. തറവാട്ടിലെ മുത്ത തീയ്യൻ മരിച്ചാൽ അയാളെ തെയ്യമായി സങ്കല്പിക്കുന്നു എന്നാണിതിന്റെ പൊരുൾ. തെയ്യ സമ്പ്രദായത്തിന്റെ ഉത്ഭവവും തീയ്യരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു വേണം കരുതാൻ. കാരണം തെയ്യത്തിന് കലശം വെക്കുന്നത് തീയ്യസമുദായത്തിലെ ആചാരക്കാരനാണ്. ഇയാൾ കലശക്കാരനെന്നറിയപ്പെടും. കോലക്കാരുടെ മേൽ കലശക്കാരന് വമ്പിച്ച ആജ്ഞാധികാരമുണ്ട്. കലശക്കാരൻ വിലക്കുന്ന ഒരു കോലക്കാരന്, കോലം കെട്ടാൻ അനുമതി കൊടുക്കുവാൻ കോയ്മ (നാടുവാഴി) പോലും ആവശ്യപ്പെടുകയില്ല. കലശക്കാരൻ അഥവാ ജമ്മാരി എന്ന തീയ്യനാണ് തെയ്യാട്ടത്തിലെ യഥാർത്ഥ നിയന്താവ്. ഇത് തെയ്യാട്ടത്തിൽ തീയ്യർക്കുള്ള പൗരാണിക സ്വാധീനം വെളിവാക്കുന്നു. തെയ്യത്തിന്റെ ഉത്ഭവം ഉത്തര മലബാറിലേക്കുള്ള തീയ്യരുടെ വരവോടെയാണുണ്ടായതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തീയ്യൻ മുത്താൽ തെയ്യം തുടങ്ങിയ പഴഞ്ചൊല്ല് അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കേരളത്തിൽ മറ്റെങ്ങും തീയ്യർക്ക് കലാപരമായോ, അനുഷ്ഠാന പരമായോ ഇത്തരത്തിൽ മേൽക്കെ ഇല്ല. അതിനാൽ ആ അധികാരം അഥവാ അവകാശം അവർക്ക് പുരാതന രാജപരമ്പരയിൽ നിന്നും ലഭിച്ചതാകാനെ വഴിയുളളു. – കാസർകോട് ജില്ലയിലെ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് ക്ഷണിക്കപ്പെടേണ്ടതായി വളപട്ടണം പുഴക്കും ചന്ദ്രഗിരിപ്പുഴക്കുമിടയിൽ 65 സ്ഥാനങ്ങളാണ് പണ്ടുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവയുടെ എണ്ണം 110 ആയി ഉയർന്നിട്ടുണ്ട്. 45 സ്ഥാനങ്ങൾ കുടി പുതുതായി രൂപം കൊള്ളുകയാണുണ്ടായതെന്ന് വ്യക്തം. ജന സംഖ്യ വർദ്ധനവും, സാമ്പത്തിക രംഗത്ത് വന്ന പുരോഗതിയും വടക്കെ മലബാറിൽ സ്ഥാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഇതിൽ നിന്നും അനുമാനിക്കാം. ഇങ്ങിനെ ക്ഷണിക്കപ്പെട്ട സ്ഥാനങ്ങളുടെ കൂട്ടത്തിൽ തീയ്യരുടെ മാത്രമല്ല, മണിയാണിമാർ, വാണിയർ, ചാലിയർ, മുകയർ, മുക്കുവർ എന്നീ സമുദായക്കാരുടെ സ്ഥാനങ്ങളും ഉൾപ്പെട്ടിരുന്നു. ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ എന്നീ കമ്മാള സമുദായക്കാരുടെ സ്ഥാനങ്ങളും ക്ഷണ പട്ടികയിൽപ്പെടുന്നു. ഇങ്ങിനെ പെരുങ്കളിയാട്ടത്തിന് വന്നുചേരുന്ന സ്ഥാനങ്ങളുടെ പ്രതിനിധികൾ പാരിതോഷികങ്ങൾ സമർപ്പിക്കുന്ന പതിവുണ്ട്. ഇത് സ്വർണ്ണാഭരണമായോ, പണമായോ മറ്റു രൂപത്തിലോ ആവാം. മറ്റിതര സമുദായങ്ങളിലെ സ്ഥാനങ്ങളിൽ കളിയാട്ടം നടക്കുമ്പോൾ ഈ കഴകത്തിൽ നിന്ന് അങ്ങോട്ടും ഇത്തരം ഉപചാരങ്ങൾ ചെയ്യണ്ടതുണ്ട്. തെയ്യം എന്ന ആരാധനാ സമ്പ്രദായവും, അതിനോടനുബന്ധിച്ചുള്ള ഉത്സവങ്ങളും ഈ പ്രദേശത്തെ വിവിധ സമുദായങ്ങളുടെ ഉദ്ഗ്രഥനത്തിനും ഐക്യത്തിനും എത്രമാത്രം അടിസ്ഥാനമായി വർത്തിക്കുന്നുവെന്നതിന് ഇതൊരു തെളിവാണ്. (പേജ് 15 ആര്യ-ദ്രാവിഡ ഘടകങ്ങൾ മലബാറിലെ നാടൻ കലയിൽ. ഡോ. കെ. കെ. എൻ. കുറുപ്പ്)

പുരാതനകാലത്ത് ഭ്രദമായ അടിത്തറയുള്ള ഒരു സമൂഹത്തിനു മാത്രമേ ഇത്തരം സങ്കീർണ്ണവും വിപുലവുമായ ആരാധനാ ക്രമത്തിന് രൂപം നൽകാൻ സാധിക്കുകയുള്ളൂ. – പരശുരാമൻ കേരളത്തിനു വടക്കുളള കർണാടക രാജ്യത്തു നിന്നും ബ്രാഹ്മണരുമായി കടന്നു വന്നത് സ്വാഭാവികമായും കേരളത്തിന്റെ വടക്കെ അറ്റം വഴിയാണ്. അദ്ദേഹം ബ്രാഹ്മണരെ ആദ്യമായി കുടിയിരുത്തിയ സ്ഥലം കേരളത്തിന്റെ വടക്കു ഭാഗത്തുള്ള തളിപ്പറമ്പാണ്. തളിപ്പറമ്പിലേക്കുള്ള കുടിയേറ്റക്കാലത്ത്, അന്നവിടം ഭരിച്ചിരുന്ന വരുണ രാജാവിനെ യുദ്ധം ചെയ്തതോ, മറ്റേതെങ്കിലും വിധത്തിലോ തോൽപിച്ചിരുന്നതിനെയാണ് വരുണനിൽ നിന്നും വീണ്ടെടുത്ത കേരളം എന്നു ചരിത്രകാരന്മാരും ബ്രാഹ്മണ ശ്രേഷ്ഠരും പറയുന്നത് എന്നു കരുതുന്നതിൽ തെറ്റില്ല. അത്തരത്തിൽ ഒതുക്കപ്പെടുകയോ, തോറ്റോടി, കിഴക്കൻ മലകളിൽ രക്ഷ പ്പെടുകയോ ചെയ്ത ഒരു വരുണരാജനും അദ്ദേഹത്തിന്റെതായ തീയ്യ രാജവംശവും കണ്ണൂർ ജില്ലയിൽ നിലനിന്നിരുന്നു. – ഉത്തര കേരളത്തിൽ വളരെ പുരാതനമായ തീയ്യ രാജവംശം നാടു ഭരിച്ചിരുന്നതായി കാണുന്നു. മന്നനാർ എന്നാണ് പ്രസ്തുത രാജാവ് അറിയപ്പെട്ടിരുന്നത്. അവർണ്ണനായ തീയ്യൻ രാജാവാകുക പോയിട്ട് ഭൂപ്രഭുവാകുന്നതു പോലും ആധുനിക സവർണർ സമ്മതിക്കാനിടയുള്ള കാര്യമല്ല. ബ്രാഹ്മണാധിപത്യം ഉറച്ചശേഷം പുതുതായി അത്തരമൊരു രാജവംശത്തിന്റെ ഭരണം അനുവദിക്കാനുമിടയില്ല. അതിനാൽ ബ്രാഹ്മണാധിനിവേശം തുടങ്ങുന്നതിനു മുമ്പായിരിക്കണം മന്നനാർ രാജവംശത്തിന്റെ ഉല്പത്തിയും, ഭരണവും എന്നുവേണം കരുതാൻ. — ഏഴാം ശതകം വരെ തൊഴിൽ അടിസ്ഥാനമാക്കിയ ഗണങ്ങളാണ് തെക്കെ ഇന്ത്യയിൽ ആകമാനം ഉണ്ടായിരുന്നത്. തുടിയൻ (തുടി കൊട്ടുന്നവൻ) പറയൻ (പറ കൊട്ടുന്നവൻ) പാണൻ(കൊട്ടി പ്പാടുന്നവൻ) വലയർ (മീൻ പിടുത്തക്കാരൻ) വണികർ (കച്ചവ ടക്കാർ) ഉഴവർ (കൃഷിക്കാർ) എന്നീ ഏഴുതരം തൊഴിൽ വിഭാഗ ങ്ങളാണുണ്ടായിരുന്നതെന്ന് ഇളംകുളം കുഞ്ഞൻപിള്ള പുറനാനൂറ്, പത്തുപാട്ട് എന്നീ തമിഴ് കൃതികളെ ആധാരമാക്കി ചുണ്ടിക്കാട്ടിയിട്ടുണ്ട്. (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ – ഇളംകുളം കുഞ്ഞൻപിള്ള)

കിർഗിസ്ഥാനിലെ തിയാസ് താഴവരക്കടുത്തുള്ള തീയൻഷാൻ മലനിരകളിൽ നിന്നും ഏഴായിരം വർഷം മുമ്പ്, ഹാപ്ലോഗുള് (എൽ) എന്നു നരവംശ ശാസ്ത്രജ്ഞന്മാർ നാമകരണം ചെയ്തി ട്ടുള്ള ഒരു സംഘം ജനത ഇന്ത്യയിലേക്കു യാത്ര തിരിച്ചു. ഇന്ത്യയിലെത്തിയവരിൽ ഒരു വിഭാഗം തെക്കു പടിഞ്ഞാറു സഞ്ചരിച്ച് സിന്ധു നദീതടത്തിലെ പഞ്ചാബിലെത്തി. ഇവർ സേകോൻ എന്ന പേരു സ്വീകരിച്ചു. രാജസ്ഥാനിലെത്തിയവർ കവർ എന്നാണ് അറിയ പ്പെട്ടത്. ബംഗാൾ, മണിപ്പൂർ, കൊറിയ എന്നിവിടങ്ങളിലേക്കും ഈ സമൂഹം കുടിയേറിയിട്ടുണ്ട്. ഇവരിൽ ചില വിഭാഗം പേരിനോടൊപ്പം തിയ്യം എന്നു ചേർത്തു തുടങ്ങി (തീയൻഷാൻ എന്ന ആരുഡനാമം). (ആദിമ ഇന്ത്യക്കാർ – നമ്മുടെ പൂർവ്വികരുടെ കഥ; നമ്മൾ എവിടെ നിന്നും വന്നുവെന്ന കഥ – ടോണി ജോസഫ് (വിവർത്തനം: പ്രസന്ന കെ വർമ്മ) (https://www.google.co.in/books/edition/Early_Indians_Malayalam/rngYEAAAQBAJ?hl=en&gbpv=0&kptab=overview)

ഒരു വലിയ വിഭാഗം കർണാടകയിലെ കുടകിലും, തമിഴ്നാട്ടിലെ നീലഗിരിയിലും താവളമുറപ്പിച്ചു. അവിടെ നിന്നും വീണ്ടും തെക്കു പടിഞ്ഞാറേക്കു നീങ്ങിയവരാണ് മലബാറിലെ തീയ്യ സമൂഹം. കർണ്ണാടകയുടെ അതിർത്തി മുതൽ കോരപ്പുഴയുടെ തീരം വരെ യാണ് തീയ്യദേശം. മലബാറിലെ ഏറ്റവും പഴക്കമുള്ള ജന സമൂഹ മാണിവർ. സിന്ധുനദീതട സംസ്കാരത്തിന്റെ കാലത്ത് ഈ ‘ഇന്തോ -ആര്യൻ സമൂഹം മലബാറിൽ ഉണ്ടായിരുന്നു. (ഡോ. എൻ.സി ശ്യാമളൻ – മലയാള മനോരമ ദിനപ്പത്രം. 2011 ഡിസം. 18)

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനു വടക്ക് കിഴക്കായി ഏരുവശ്ശി എന്ന പ്രദേശത്ത് കേന്ദ്രീകരിച്ചായിരുന്നു ഇന്നറിയപ്പെടുന്ന മന്നനാർ രാജാക്കന്മാർ നാട് ഭരിച്ചിരുന്നത്. മന്നനാർ രാജവംശം തീയ്യരുടെതായിരുന്നു. മന്നനാർമാരെ അഞ്ചരമനക്കൽ വാഴുന്നവരെന്നായിരുന്നു പറഞ്ഞിരുന്നത്. മുത്തേടത്തരമന, ഇളയെടത്തരമന, പുത്തൻ അരമന, പുതിയെടത്തരമന, മുണ്ടായ അരമന എന്നിങ്ങനെ അഞ്ച് അരമനകൾ ഈ രാജവംശത്തിന്റെതായിട്ടുണ്ടായിരുന്നു. അവിടെ അന്നത്തെ വയക്രമം അനുസരിച്ച് അഞ്ച് കുറുവാഴ്ചയായിട്ടായിരുന്നു കുടുംബങ്ങൾ താമസിച്ചിരുന്നത്.

നാട്ടുകാർ യോഗം ചേർന്നു അരിയിട്ടു വാഴിച്ചിട്ടാണ് മന്നനാർ അധികാരമേൽക്കുന്നത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന ആൾക്കു മാത്രമേ മന്നനാർ എന്ന പദവി ലഭിക്കുകയുള്ളു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും, അരിയിട്ടു വാഴ്ച കഴിഞ്ഞശേഷം മന്നത്തി എന്ന സ്ഥാനം നൽകുന്നു. കുടുംബത്തിലെ മൂത്ത സ്ത്രീക്ക് അമ്മച്ചിയാർ എന്നായിരുന്നു സ്ഥാനപ്പേർ. ഇത് പിന്നീട് ലോപിച്ച് മച്ചിയാർ എന്നായി മാറിയിരുന്നു. മന്നനാർ വംശക്കാർ മറ്റിതര വർഗ്ഗത്തെപ്പോലെ മരുമക്കത്തായക്കാരായിരുന്നു. അതിനാൽ മന്നത്തിക്കും മക്കൾക്കും അരമനയിലെ സ്വത്തിന് അവകാശമില്ലായിരുന്നു. മന്നനാർ എഴുന്നെളളുമ്പോൾ നായർ പടയാളികൾ വാളും പരിചയുമായി അകമ്പടിയായി നടക്കുമായിരുന്നു.

എരുവശ്ശിയിലെ പാടിക്കുറ്റി ക്ഷേത്രമാണ് മന്നനാർ വംശത്തിന്റെ പരദേവതാക്ഷേത്രവും കുലദൈവവും. അവിടെ നടക്കുന്ന അരിയിട്ടു വാഴ്ചയിലാണ് പുതിയ മന്നനാരെ മന്നനായി അവരോധിക്കുന്നത്. മുത്തപ്പൻ ദൈവത്തിന്റെ വളർത്തമ്മയായ പാടിക്കുറ്റിയമ്മ എന്ന പാർവ്വതിക്കുട്ടിയമ്മയെ പ്രതിഷ്ഠിച്ചാരാധിച്ചു വരുന്ന ഏക ക്ഷേത്രമാണ് പാടിക്കുറ്റിക്ഷേത്രം.

ചിറക്കൽ കോലത്തിരി രാജാവുപോലും മന്നനാരെ ബഹുമാനിച്ചാദരിച്ചിരുന്നു. മന്നനാർ ചിറക്കൽ കോവിലകത്തു നിന്നും അമൃതേത്തു കഴിക്കുകയാണെങ്കിൽ, തളിരില മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും, പ്രത്യേകം പാകം ചെയ്ത് ചോറു മാത്രമേ വിളമ്പാവു എന്നും ചിറക്കൽ കോവിലകത്തെ പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തളിരിലക്ക് പട്ടില എന്നു പറയുന്നു. ക്ഷത്രിയർക്കു ചോറു വിളമ്പുമ്പോൾ ഇലവാട്ടി വെച്ചു, സമ്മാനിച്ച് വിളമ്പണമെന്നും, പ്രത്യേകമായി വെച്ച ചോറു മാത്രമേ വിളമ്പാവു എന്നും കേരളോല്പത്തിയിൽ നിശ്ചയിച്ചു കാണുന്നു. മന്നനാർ തീയ്യനാണെങ്കിലും, രാജാവാകയാൽ ക്ഷതിയ പദവിക്കുചിതമായ വിധത്തിൽ എന്ന നിലയിലായിരിക്കാം ഇപ്രകാരം ആചാരങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ – ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ – 1981 നവംബർ – കേരള സാഹിത്യ അക്കാദമി)

ചിറക്കൽ കോവിലകത്ത് ഏർപ്പെടുത്തിയിട്ടുള്ള വിശിഷ്ട ആതിഥ്യവും, മന്നനാർ ശബ്ദശൈലിയും, അരമനയെന്ന രാജധാനിയും, പല്ലക്ക് മുതലായ അക്കാലത്തെ രാജചിഹ്നങ്ങളും, അരിയിട്ടു വാഴ്ചയും, അഞ്ചുകുറും എല്ലാം കൂടി ചേർത്തുവെച്ചു നോക്കുമ്പോൾ കേരളത്തിലെ പുരാതനമായ രാജവംശമാണിതെന്നു കാണാവുന്നതാണ്. കോട്ട, കൊട്ടാരം, കൊട്ടിൽ, കൊട്ടുമ്പുറം, അര മന എന്നീ അഞ്ചു സ്ഥാപനങ്ങൾക്കും അധിപതിയായിരുന്നു മന്നനാർ.

ഏരുവശ്ശിയിലെ മുയിപ്ര എന്ന സ്ഥലത്തുളള മുത്തേടത്ത് അരമനയാണ് ശ്രീ മുത്തപ്പന്റെ ആരൂഢസ്ഥാനമെന്നു കരുതപ്പെടുന്നു. എരുവശ്ശിപ്പുഴയിലെ തിരുവഞ്ചിറയിൽ കുളിക്കുമ്പോൾ പാടിക്കുറ്റിയമ്മ എന്ന പാർവ്വതിക്കുട്ടിയമ്മയുടെ കൈകളിൽ വന്നു പെട്ട അജ്ഞാത ആൺശിശു പിന്നീട് വളർന്ന് വീരനാവുകയും, അധഃസ്ഥിതരുടെ നായകനായ ദൈവക്കരുവായി മാറുകയും ചെയ്തുവെന്നാണ് മുത്തപ്പനെക്കുറിച്ചുള്ള ഐതിഹ്യം. മുത്തപ്പൻ വടക്കെ മലബാറിലെ ജനകീയ ദൈവമാണിപ്പോഴും. വടക്കെ മലബാറിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ ഏറ്റവും ജനപ്രിയ ദേവ സങ്കല്പമാണ് ശ്രീമുത്തപ്പൻ. ജനസമൂഹത്തിന്റെ പ്രഥമരക്ഷാ പുരുഷനാണ് സഞ്ചാരദൈവമെന്നറിയപ്പെടുന്ന മുത്തപ്പൻ. മുത്തപ്പന്റെ ജൈത്രയാത്രയെ “ദേശം ചവിട്ടിമാടൽ’ എന്നാണു പറയുന്നത്. അതുപോലെ തന്നെ സുപ്രസിദ്ധനായ കതിവന്നൂർ വീരൻ തെയ്യവുമായും മുത്തേടത്തരമന ബന്ധപ്പെട്ടിരുന്നുവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കതിവന്നൂർ വീരനായി മാറിയ മാങ്ങാട് മന്ദപ്പൻ കല്ല്യാശ്ശേരിയിൽ നിന്നും പുറപ്പെട്ട് വേട്ടയ്ക്കായി മലയിലേക്കു പോകുമ്പോൾ കാവുമ്പായി കഴിഞ്ഞ് എത്തിച്ചേർന്നത് എരുവശ്ശിയിലാണ്. എരുവശ്ശിയിലെ മുത്തേടത്തരമനയിൽ ചെന്ന മന്ദപ്പനെ രാജാവായ മന്നനാർ വരവേറ്റു. “ഏഴിനും മീത്തൽ പോകേണ്ട നീ മന്ദപ്പാ, എന്റെ കൂടെ ഇരിക്കാം നിനക്ക് മന്ദപ്പാ’ എന്ന് മന്നനാർ പറയുന്നതായി കതിവന്നൂർ വീരൻ തെയ്യത്തിന്റെ തോറ്റത്തിലുണ്ട്.

ഗോത്ര കാലഘട്ടത്തിൽ കന്നുകാലി വളർത്തലും, കൃഷിയുമായിരുന്നു മുഖ്യതൊഴിൽ. കന്നുകാലികളെ തളയ്ക്കുന്ന സ്ഥലം മൻറം എന്നറിയപ്പെട്ടിരുന്നു. ഇത് തമിഴ് പദമാണ്. സാർവ്വത്രികമായ രാജ വാഴ്ചയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ്, നാട്ടുകൂട്ടങ്ങളും മൻറം എന്നറിയപ്പെട്ടിരുന്നു. ഗോത്രത്തിലെ പ്രായപൂർത്തിയായവരെല്ലാം മൻറത്തിലെ അംഗങ്ങളായിരുന്നു. ആദിചേര രാജാക്കന്മാരുടെ കാലത്ത് (എ.ഡി. 100-400)പ്രായപൂർത്തിയായ നാട്ടുകാർ മൻറത്തിൽ ഒത്തുചേർന്നു നാട്ടിലെ തർക്കങ്ങൾക്കു തീർപ്പു കല്പിച്ചിരുന്നു. മൻറം സമ്മേളിക്കുന്ന സ്ഥലം പിന്നീട് “മന്ന’മായി അറിയപ്പെട്ടു, മൻറത്തിന്റെ നാഥൻ മന്നനുമായി. മരച്ചുവട്ടിലായിരുന്നു സാധാരണയായി മൻറം സമ്മേളിച്ചിരുന്നത്. ഓരോ ഗോത്രത്തിനും ഇത്തരത്തിൽ ഓരോ പ്രത്യേക മരച്ചുവടുണ്ടാവുകയും, ആ മരം അവരുടെ ഗോത്രവൃക്ഷമായിത്തീരുകയും ചെയ്തു. കടമ്പും, വേപ്പും, വേങ്ങയും, പാലയും, ആലും, അരയാലും, പനയും ഇപ്രകാരം അവരുടെ ഗണചിഹ്നം അഥവാ കാവൽവൃക്ഷമായി മാറി. കാവൽവൃക്ഷം മുറിക്കുക എന്നാൽ ശത്രുവിനെ കീഴ്പ്പെടുത്തുക എന്നാണർത്ഥം. ചേരരുടെ കാവൽവൃക്ഷം പനയായിരുന്നു. തെങ്ങുകൃഷി വ്യാപിക്കുന്നതു വരെ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം പനകളുണ്ടായിരുന്നുവെന്ന കാര്യം ഓർക്കുക.

തമിഴ് വാക്കായ മൻറമാണ് മന്നമായത്. മന്നത്തിന്റെ അധിപൻ മന്നനുമായി എന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. എരുവശ്ശിയിലെ മന്നനെ ബഹുമാന സൂചകമായി ആർ എന്ന പൂജക ബഹുവചനം ചേർത്തു മന്നനാർ ആയിട്ടാണ് സംബോധന ചെയ്യുന്നത് (വൈദ്യർ, ജ്യോത്സ്യർ തുടങ്ങിയവ പോലെ) അതുപോലെ മന്നന്റെ ഭാര്യയെ അമ്മച്ചിയാർ എന്നു പറയുന്നതും പുജക സംജ്ഞയാണ്. മന്നൻ, മന്നവൻ എന്നീ പദങ്ങൾക്ക് രാജാവെന്നാണ് ഡോ. ഹെർമൻ ഗുണ്ടർട്ട് അർത്ഥം നൽകിയിട്ടുള്ളത്. വാച്യാർത്ഥം പരിഗണിച്ചാൽ ശ്രഷ്ഠനായ രാജാവായതിനാലാണ് എരുവശ്ശിയിലെ മുത്തേടത്തര മനയിൽ വാണ രാജാവിനെ മന്നനാർ എന്നു വിളിച്ചിരുന്നതെന്നു കരുതാം. കേരളത്തിൽ ആകെ രണ്ടിടത്തു മാത്രമേ അരമനയുള്ളതായി ചരിത്രത്തിൽ കാണുന്നുള്ളൂ. അതിൽ ഒന്ന് തളിപ്പറമ്പ് എരുവശ്ശിയിലെ മന്നനാർക്കും മറ്റൊന്ന് ബ്രാഹ്മണ ഗുരുവായറിയപ്പെടുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കും. ഇതിൽ നിന്നും മന്നനാരുടെ അക്കാലത്തെ രാജപ്രൗഢി എന്തായിരുന്നുവെന്നു കണക്കാക്കാവുന്നതേയുള്ളൂ.

മന്നനാർ രാജവംശത്തെപ്പറ്റി ആദ്യമായി വിശദമാക്കിയിട്ടുള്ളത് മലയാളിപോലുമല്ലാത്ത വില്യം ലോഗനാണ്. ചിറക്കൽ താലൂക്കിലെ മുത്തേടത്ത് അരമനയ്ക്കൽ എന്ന ഈ സ്ഥാപനത്തിന് വിസ്തൃതമായ വനഭൂമികൾ നീക്കികൊടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ മൂപ്പിൽ സ്ഥാനത്തിരിക്കുന്ന ആൾ പുരുഷനാണെങ്കിൽ മന്നനാർ എന്നും സ്ത്രീയാണെങ്കിൽ മക്കച്ചിയാർ എന്നും വിളിക്കുന്നു. ഇവർക്ക് ഇടവക പ്രഭുക്കന്മാരുടെ പദവിയും അധികാരാവകാശങ്ങളുമുണ്ട്. ഇവർ നടത്തുന്ന സ്ഥാപനവും ഇടവകകൾ പോലെ സ്വതന്ത്രപദവി അനുഭവിച്ചിരുന്നു. മന്നനാർ ഇടവക കാര്യങ്ങളുടെ നോക്കി നടത്തിപ്പിനായി പഴയ കാലത്തു പുറത്തേക്കു പോകുമ്പോൾ ഇടവക്കുട്ടി കുലത്തിൽപെട്ട 200 നായന്മാർ അകമ്പടി സേവിച്ചിരുന്നുവത്രെ. മൂത്തേടത്ത് അരമനക്കൽ നടത്തിപ്പ് തീയ്യ സമുദായത്തിൽ (കള്ളുചെത്ത് തൊഴിലായി സ്വീകരിച്ചവർ) പെട്ടവരുടെതാണ്. മക്കച്ചിമാരുടെ ആൺമക്കളാണ് പിന്നീട് മന്നനാർ (മന്നൻ = പ്രഭു) മാരാവുന്നത് അരമനയ്ക്കലെ സ്ത്രീകൾ ഭർത്താക്കന്മാരെ എടുക്കുന്നത് തീയ്യ സമുദായത്തിൽ നിന്നുള്ളവരായിരിക്കണം. തീയ്യ സമുദായത്തിലോ, അതിലും ഉയർന്ന ഒരു സമുദായത്തിലോ പെട്ട പുരുഷന്മാരുമായി ജാരസമ്പർക്കം പുലർത്തിയതിന് സ്മാർത്ത വിചാരത്തിൽ ശിക്ഷിക്കപ്പെട്ട് സ്വസമുദായം പുറംതള്ളുന്ന പ്രതി (ബാഹ്മണസ്ത്രീ) യാണ് ഈ സ്ഥാപനത്തിൽ എത്തുന്നതും അവിടുത്തെ അന്തേവാസിയായിത്തീരുന്നതും. തീയ്യരിലും താണ് ജാതിക്കാരുമായുള്ള വേഴ്ചയിൽ സമുദായ ഭ്രഷ്ടിന്നിരയാവുന്ന പ്രതിയായ സ്ത്രീയെ സ്വീകരിക്കുവാൻ ഇവിടുന്നു കിഴക്കുമാറി പശ്ചിമഘട്ട നിരകൾക്കു കീഴെ വനാന്തരങ്ങളിൽ കുതിരമല എന്ന മറ്റൊരു സ്ഥലവുമുണ്ട് (മലബാർ മാന്വൽ. പേജ് 128-129 ജൂലൈ 2004 പതിപ്പ്) ഇത് മലബാർ മാന്വൽ എഴുതിയ 1887 ലെ സ്ഥിതിയാണ്. മുൻകാല ചരിത്രം ലോഗൻ വിട്ടുകളഞ്ഞതായിരിക്കാം. – ബാഹ്മണമതവും അതിന്റെ ഉപോല്പന്നങ്ങളായ ചാതുർവർണ്ണ്യവും ഉച്ചനീചത്വങ്ങളും ആവിർഭവിച്ചതോടെ, നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന മന്നനാർ രാജവംശത്തിന്റെ ഉത്ഭവത്തെയും, നിലനിൽപ്പിനെയും കുറിച്ച് നിരവധി സവർണ്ണ ചിന്തകൾ ഐതിഹ്യ കഥകളായി ഉത്ഭവിക്കുകയുണ്ടായി.

ചില ഐതിഹ്യ കഥകൾ

ചിറക്കൽ കോവിലകത്തെ അടിച്ചുതളിക്കാരിയായ തീയ്യ യുവതിയിൽ, കാമാതുരനായ കോലത്തിരി രാജാവിന് അനുരാഗമുദിച്ചു. എങ്ങനെയും അവളെ പ്രാപിക്കാനുളള രാജാവിന്റെ വെപ്രാളം മനസ്സിലാക്കിയ കെട്ടിലമ്മ ഇന്നുരാത്രി പത്തായപുരയിൽ വന്നു കൊള്ളാൻ പറയുക – അവളെ ഞാൻ അയച്ചുകൊള്ളാം എന്ന് ഭ്യത്യന്മാരെ ചട്ടം കെട്ടി. ഏറെ നാളായി കൊതിച്ചിരുന്ന തീയ്യത്തിയെ ഇരുട്ടിന്റെ മറവിൽ അനുഭവിച്ച് തമ്പുരാൻ തൃപ്തനായി. പക്ഷെ, പത്ത് മാസത്തിനകം രാജ്ഞി പ്രസവിച്ചു. ഒരാൺകുഞ്ഞ്, കുട്ടി വളർന്നു വന്നതോടെ കോവിലകത്തെ കാര്യങ്ങൾ തലകീഴായി മറിഞ്ഞതു പോലായി. ആയുധ വിദ്യയും അക്ഷരവിദ്യയും പഠി ക്കുന്നതിനു പകരം കുട്ടി തെങ്ങിൽ ചാടി കയറുകയും കള്ള് ചെത്തിക്കളിക്കുകയും ചെയ്യാൻ തുടങ്ങി. എവിടെയോ ചതി പറ്റിയെന്നു മനസ്സിലാക്കിയ രാജാവ് പത്നിയെ വിളിച്ച് ആക്രോശിച്ചു “ഇപ്പോൾ പറയണം ആരാണെന്നെ ചതിച്ചത് ? കൊന്നുകളയും ഞാൻ സർവ്വതിനെയും! “ ആര്യപുത്രൻ ഒരു രാത്രി നമ്മെ വഞ്ചിച്ച് അടിച്ചു തളി ക്കാരിയോടൊപ്പം ഉറങ്ങി യ തോർക്കുന്നില്ലേ? കാര്യക്കാരനെ വിളിക്കൂ അയാൾക്ക് നിജസ്ഥിതി അറിയാം. അന്ന് പത്തായപ്പുരയിൽ അടിച്ചു തളിക്കാരിയുടെ വേഷത്തിൽ എത്തിയത് നാമായിരുന്നു. കാമാവേശത്താൽ അങ്ങ് ഒന്നും ശ്രദ്ധിച്ചില്ല. മനസ്സിൽ മുഴുവൻ അടിച്ചു തളിക്കാരിയായ തീയ്യത്തിയുടെ വിചാരമായതിനാൽ അന്നുണ്ടായ പുത്രനും അതേ ഗുണം കിട്ടിയതാകണം.” രാജാവ് ലജ്ജിച്ചു സ്ഥലം വിട്ടു. താനും തന്റെ വംശവും അകപ്പെട്ട ദുഃസ്ഥിതിയിൽ നിന്നും കരകയറുവാൻ രാജാവ് ഒന്നേ വഴി കണ്ടുള്ളു. രാജ്ഞിയെയും മകനേയും നാടുകടത്തുക. അവരെ കിഴക്കൻ മലയോര മേഖലയായ എരുവശ്ശിയിലേക്ക് നാടുകടത്തുകയും, അവിടെ വളക്കൈ പാലത്തിനക്കരെയുള്ള നാട് അവർക്ക് ജീവിക്കാനായി പതിച്ചു നൽകുകയും ചെയ്തു. ആ കുട്ടിയാണ് പിന്നീട് മന്നനാർ ആയതെന്നാണ് പുതുതായി പിറന്ന ഒരെതിഹ്യം.

മറ്റൊരു കഥ

മൂഷിക രാജവംശത്തിന്റെ ആസ്ഥാനമായ ഏഴിമലയിലെ മാടായിക്കടുത്ത്, ചെങ്ങൽ കോവിലകത്തെ ഒരു യുവതി പുഴയിൽ കുളിക്കുമ്പോൾ പെട്ടെന്ന് ചുഴിയിൽപെട്ട അവൾക്ക് നീന്തിക്കയറാനായില്ല. ഈ കാഴ്ച കണ്ട് തോഴിമാർ അലമുറയിട്ടു കരയുന്നതിനിടെ, പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങിൽ നിന്നും കള്ളുചെത്തുകയായിരുന്ന ഒരു തീയ്യൻ പുഴയിലേക്കെടുത്തു ചാടി, കുമാരിയെ രക്ഷിച്ച് കരയിലെത്തിച്ചു. കുമാരിയുടെ പാണിഗ്രഹണം ഒരു തീയ്യൻ നടത്തിയതിനാൽ അവളെ ഭ്രഷ്ടയാക്കാതെ തരമില്ലായിരുന്നു അക്കാലത്ത്, ജീവകാരുണ്യ പ്രവർത്തനമായതിനാൽ ചെത്തുകാരനായ തീയ്യനെ ശിക്ഷിക്കാനും പറ്റില്ല. അതിനാൽ രണ്ടു പേരെയും നാടുകടത്തി- മലയോരമായ എരുവശ്ശിയിലേക്ക്. മലയും അടിവാരവുമായി വലിയൊരു ദേശം അവർക്കു പതിച്ചു കൊടുത്തു. അവിടുത്തെ ഭരണാവകാശവും നൽകി. ആ ദമ്പതികൾക്കുണ്ടായ പുത്രനാണ് ആദ്യത്തെ മന്നനാർ.

പരശുരാമനുമായി ബന്ധപ്പെട്ട കഥ

പരശുരാമനുമായി ബന്ധപ്പെടുത്തിയും ഒരെതിഹ്യം പ്രചാരത്തിലുണ്ട്. വിധവയായ ഒരു നമ്പൂതിരി യുവതി പുനർവിവാഹത്തിന് സമ്മതിക്കണമെന്ന് പരശുരാമനോടപേക്ഷിക്കുന്നു (അന്നു നമ്പൂതിരി സ്ത്രീകൾക്ക് വിധവാ വിവാഹം നിഷിദ്ധമായിരുന്നു). പരശുരാമൻ അവളുടെ അഭ്യർത്ഥന സ്വീകരിക്കുകയും അവളെ ഒരു തീയ്യനെക്കൊണ്ട് വേളി കഴിപ്പിക്കുകയും ചെയ്തു. അവരെ എരുവശ്ശി നാട്ടിൽ താമസിപ്പിക്കുകയും, അവിടുത്തെ രാജ്യഭരണാധികാരം നൽകുകയും, ഭരണ കേന്ദ്രമായി എരുവശ്ശിക്കോട്ട നിർമ്മിച്ചു നൽകുകയും ചെയ്തുവത്രേ !

വേറൊരു കഥ

ചിറക്കൽ കോവിലകത്തെ ഒരു കന്യക ജാര സംസർഗ്ഗത്തിൽ ഗർഭിണിയായി. കോവിലകാംഗമായതിനാൽ തള്ളാനും കൊള്ളാനും വയ്യാതെ രാജാവ് വിഷമിച്ചു. ഒടുവിൽ അഭ്യാസിയായ ഒരു തീയ്യപമുഖന് രാജാവ് കന്യകയെ ദാനം നൽകി. അവർക്ക് ജീവിക്കാനാവശ്യമായ വസ്തു വകകളും കിഴക്കൻ മലയോരത്ത് നൽകി. ഈ തീയ്യ യുവാവിന് ആ നാട് ഭരിക്കാനുള്ള അധികാരവും, കോട്ടയും, കുടുംബക്ഷേത്രവും പണിതു നൽകിയത്. മന്നനാരുടെ ആരംഭം ഇപ്രകാരമായിരുന്നുവെന്നും പറയപ്പെടുന്നു.

ഭാർഗവ രാമായണം എന്ന കാവ്യത്തിൽ മന്നനാർ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. പക്ഷെ ഈ കൃതി ഇപ്പോൾ പ്രചാരത്തിലില്ല. ഈ കഥകളുടെയൊക്കെ ഉദ്ദേശ്യം മന്നനാർ രാജവംശത്തിന്റെ ഉത്ഭവം ചിറക്കൽ കോലത്തിരി രാജാവിന്റേതോ, പരശുരാമന്റേതോ സംഭാവനയാണ് എന്ന് വരുത്തിത്തീർക്കുകയാണെന്ന് മനസ്സിലാക്കുവാൻ പ്രയാസമില്ല. (തെരഞ്ഞെടുത്ത പ്രബ്ന്ധങ്ങൾ – ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ)

മന്നനാർ രാജവംശം അഥവാ മുത്തേടത്തരമന, സ്മാർത്ത വിചാരം നടത്തി ഭ്രഷ്ടാക്കപ്പെടുന്ന അന്തർജനങ്ങളുടെ സങ്കേതമാണെന്ന കഥ, മന്നനാർ വംശത്തിന്റെ പുരാതനത്വത്തെ ഇല്ലാതാക്കാൻ മനഃപൂർവ്വം പ്രചരിപ്പിക്കപ്പെട്ടതാണെന്നും അഭിപ്രായമുണ്ട്. യഥാർത്ഥത്തിൽ അരമനയിൽ സന്തതിയില്ലാത്ത കാലത്ത്, ഒരു ബ്രാഹ്മണ സ്ത്രീയെ ദത്തെടുത്തിരിക്കാമെന്നും, അതാണ് ഈ വിധം പൊടിപ്പും തൊങ്ങലും ചേർത്ത ഐതിഹ്യമാക്കി പ്രചരി പ്പിക്കുന്നതെന്നും കരുതപ്പെടുന്നു. അവസാനത്തെ രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാരുടെ മരണാനന്തരം, ഭ്രഷ്ടയായ ഒരു ബ്രാഹ്മണ സ്ത്രീ മന്നനാർ കോട്ട തനിക്ക് പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ കേസ്സു കൊടുത്തെങ്കിലും, പ്രസ്തുത ബ്രാഹ്മണ സ്ത്രീയെ മന്നനാർ ആചാരപ്രകാരം ദത്തടുത്തിട്ടില്ലെന്ന് ചിറക്കൽ കോലത്തിരി തമ്പുരാൻ കോടതിയിൽ വാദിച്ചതു മുലം പ്രസ്തുത കേസ് തള്ളിപ്പോയ സംഭവം മേൽ വിവരിച്ച ദത്തിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. – എരുവശ്ശിയിലെയും പരിസര പ്രദേശങ്ങളിലേയും ഭൂസ്വത്തുക്കൾ അടുത്ത കാലം വരെയും മന്നനാർ ഭൂമിയായിരുന്നു. ഇപ്പോഴും പല പട്ടയങ്ങളിലും രേഖകളിലും മന്നനാർ ഭൂമി എന്നു രേഖപ്പെടുത്താറുണ്ട്. മന്നനാരുടെ അരമന ഉൾക്കൊണ്ടിരുന്ന സ്ഥലമായ മുത്തേടത്തരമന ഇപ്പോൾ പാടിക്കുറ്റി ക്ഷേത്രം വക സ്ഥലമായിട്ടാണ് കാണപ്പെടുന്നത്.

മലബാറിലെ ബ്രിട്ടീഷ് സ്പെഷൽ സെറ്റിൽമെന്റ് ഓഫീസറായിരുന്ന സി. എ .ഇന്നസ്. 30-3-1905 ന് കോഴിക്കോട് നിന്നും പ്രസിദ്ധപ്പെടുത്തിയ മലയാം ജില്ല ചിറക്കൽ താലുക്ക് 83-ാം നമ്പർ എരുവശ്ശി ദേശത്തിന്റെ സർവ്വ സൈറ്റിൽമെന്റ് റജിസ്റ്റർ പ്രകാരം മുത്തടത്ത് അരമനക്കൽ കേളപ്പൻ മന്നനാർക്ക് എരുവശ്ശി ദേശത്ത് അനവധി ഏക്കർ സ്ഥലം ഉണ്ടായിരുന്നതായി കാണുന്നു. അതിൽ 23 മലകൾ പ്രത്യേകം പട്ടികയിൽ കാണിച്ചിട്ടുണ്ട്. അരീക്കൽ മല, കരിങ്കണ്യാമല, ചെറമ്പാത്താൻ മല, മൊട്ടുമല, മുണ്ടൻ വിലങ്ങമല, വഞ്ചിയറമല, ആടാപ്പറ്റമല, വെള്ളാട്ടം, പാറമല, കറു മ്പത്ത് പാറമല, കള്ളങ്കച്ചേരി മല, എളമ്പനം മല, പള്ളിയമ്പമല, അരിയിടും കളമല, കിളിയാട്ടുപാറമല, കുനായൻപുഴമല, ഒറ്റപ്പുനം മല, വലിയ എളമ്പാലമല, കൊടകൻ കൊറണ്ടിമല, തൊണ്ടൻ കല്ലു മല, വിലങ്ങമല, തരന്നെൻമാവുമല, പുല്ലളത്ത് രണ്ടു ക്ഷേത്രക്കാട് പയ്തൽമല, കിഴക്കേക്കാട് കൊട്ടൻ പിലാവുമല തുടങ്ങി പശ്ചിമ ഘട്ടത്തിന്റെ കിഴക്കെ കർണ്ണാടക അതിർത്തിവരെ വ്യാപിച്ചിരുന്ന ഈ മലമ്പ്രദേശങ്ങളുടെ മാത്രം വ്യാപ്തി 3230 ഏക്കറാണ്. ഇതിനു പുറമെ അരമനകളും മറ്റും സ്ഥിതി ചെയ്തിരുന്ന അരമനപറമ്പ്, കോട്ടമുള്ളപറമ്പ്, മുണ്ടായ അരമനപറമ്പ്, മുണ്ടായ തുണ്ടി, മുണ്ടായ പറമ്പ, അടുക്കളക്കുന്ന് മല, പുനക്കണ്ടിപറമ്പ്, വള്ളിയമ്പമല പറമ്പ്, പുഴയരുവത്ത് പറമ്പ്, പടിക്കുതാഴെകരി, അര മനക്കണ്ടി പറമ്പ്, അടുക്കളകുന്ന് പറമ്പ്, പുതിയടത്ത് പറമ്പ്, മലയന്റെ പറമ്പ്, കരുവെള്ളരി കിഴക്കെകര പറമ്പ്, വെളയമ്പമല പറമ്പ് തുടങ്ങി നിരവധി സർവ്വേനമ്പറുകളിലായുള്ള ധാരാളം കൃഷിഭൂമിയും മൂത്തേടത്ത് അരമനയ്ക്കൽ കേളപ്പൻ മന്നനാരുടെ പേരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

രാജവംശത്തിന്റെ പതനം

ജന്മി-കുടിയാൻ വ്യവസ്ഥ നിലവിൽ വന്നശേഷം 1905 ലാണ് മുകളിൽ കാണിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടീഷ് ഭരണകുടം സെറ്റിൽമെന്റ് രജിസ്റ്റർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. അതിനാൽ അക്കാലത്തും ഭാരിച്ച ഭൂസ്വത്തുള്ള ഒരു വൻകിട ജന്മിയായിരുന്നു ഒടുവിലത്തെ മന്നനാർ എന്നുകാണാനാവും. ബ്രിട്ടീഷ് ഭരണം ആരംഭിച്ചതോടെ ഭൂമിയുടെ നിയന്ത്രണം ഇടപ്രഭുക്കന്മാർക്ക് ലഭിച്ചു. അതനുസരിച്ച് എരുവശ്ശിയുടെ നിയന്ത്രണം മുണ്ടോടൻ, മുതുകുറ്റി, എടവന, പാപ്പിനിശ്ശേരി എന്നീ പേരിലറിയപ്പെടുന്ന തറവാട്ടുകാരുടെ കയ്യിൽ എത്തിച്ചേർന്നു. ഇവർ നമ്പ്യാർ-നായർ വർഗ്ഗത്തിൽപ്പെട്ട സവർണ്ണരായിരുന്നു. എടക്ലവൻ കുടുംബക്കാരാണ് എരുവശ്ശിയിൽ അധികാരിമാരായെത്തിയത്. അക്കാലത്ത് വില്ലേജിലെ എല്ലാത്തരം അധികാരവുമുള്ള ആളായിരുന്നു അധികാരി. തന്റെ ഗ്രാമത്തിലെ തീയ്യനായ മന്നനാരെ വണങ്ങുന്നത് അധികാരിക്ക് അപമാനമായിത്തോന്നി. ജാതികൾ തമ്മിലുള്ള ഉച്ചനീചത്വം അന്ന് പരമകാഷ്ഠയിലെത്തിയിരുന്നു. അതോടൊപ്പം തന്നെ തീയ്യന് അകമ്പടിക്കാരായി നായന്മാർ നടക്കുന്നതും, അവർക്കു കുറച്ചിലായിത്തോന്നിയിരിക്കാം. തീയ്യരാജാവായ മന്നനാരെ ഓടിക്കേണ്ടത് സവർണരുടെ ഒരാവശ്യമായിരുന്നു. അതിനായി അവർ ഗൂഢാലോചനനടത്തി. കുറേ – വെള്ളന്മാരെ കടത്തനാടു നിന്നും ഇറക്കുമതി ചെയ്ത് അവരെക്കൊണ്ട് മൂത്തേടത്തര മന കൊള്ളയടിപ്പിച്ചു. മന്നനാർ ഓടി രക്ഷപ്പെട്ടു. കുറേക്കാലത്തിനു ശേഷം മന്നനാർ തിരിച്ചു വന്ന് തന്റെ ഭൂമി മുഴുവനും സർക്കാറിന് (അന്നത്തെ ബ്രിട്ടീഷ് സർക്കാർ) സ്വമേധയാ എഴുതിക്കൊടുക്കുകയാണുണ്ടായത് എന്നാണ് പറയപ്പെടുന്നത്.

ഒടുവിലത്തെ മന്നനാർ കൊല്ലപ്പെടുകയാണുണ്ടായതെന്നു പഴമക്കാർ പറയാറുണ്ട്. കുഞ്ഞിക്കേളപ്പൻ മന്നനാർ ആണ് ഒടുവിലത്തെ രാജാവ്. നുച്ചിയാട്ട് അമ്പലത്തിലെ കണക്ക് പരിശോധന കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർക്കൊപ്പം അഞ്ച് അകമ്പടിക്കാരുമുണ്ടായിരുന്നു. സന്ധ്യയോടെ വയത്തൂർ ചേലക്കണ്ടത്തിലെത്തിയപ്പോൾ, അജ്ഞാതർ വളഞ്ഞുവെച്ച് കുഞ്ഞിക്കേളപ്പൻ മന്നനാരെ കഠാരകൊണ്ട് കുത്തിക്കൊല്ലുകയാണുണ്ടായത്. 1902 മാർച്ച് 27 ന് കുഞ്ഞിക്കേളപ്പൻ മന്നനാർ അജ്ഞാതരാൽ കൊല്ലപ്പെട്ടു എന്നാണ് പോലീസ് റിക്കാർഡുകൾ കാണിക്കുന്നത്. – 1822 ൽ ബ്രിട്ടീഷുകാർ ഭൂനികുതി വ്യാപകമായി ഏർപ്പെടുത്തിയതോടെ മന്നനാർ രാജവംശം ക്ഷയോന്മുഖമായി. എരുവശ്ശി ഉൾപ്പെടുന്ന ചുഴലി സ്വരൂപത്തിലെ നികുതി പിരിക്കാൻ അനുമതി ലഭിച്ചത് കരക്കാട്ടിടം നായനാർ എന്ന ജന്മിക്കാണ്. നികുതി പിരിക്കാനുള്ള അധികാരം ലഭിച്ചതോടെ, നായനാർമാർ മന്നനാർ സ്വത്ത് കൈക്കലാക്കാനാരംഭിച്ചു. നികുതി ചുമത്തപ്പെട്ട സ്ഥലം, ആരുടെ പേരിലാണോ നികുതി ചുമത്തിയത്, അയാൾക്ക് സ്വയമേവ അർഹതപ്പെട്ടതായിത്തീരുമെന്നാണ് അക്കാലത്തെ വ്യവസ്ഥ. പോരാത്തതിന് ചിറക്കൽ കോവിലകവും മന്നനാർക്കെതിരും, കരക്കാട്ടിടത്തിന് അനുകൂലവുമായിരുന്നു. കോവിലകത്തിന്റെ പിൻബലം കുടി ലഭിച്ചതോടെ നായനാർമാർ അക്ഷരാർത്ഥത്തിൽ മന്നനാരെ ഞെക്കിക്കൊല്ലാനാരംഭിച്ചു. 1902 ൽ എരുവേശ്ശിയിൽ വെച്ച് കൊല ചെയ്യപ്പെട്ട കുഞ്ഞിക്കേളപ്പൻ മന്നനാരെ സംസ്കരിച്ചത് എവിടെയാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. എന്നാൽ എരുവേശ്ശി പുഴയിൽ പാടിക്കുറ്റി ക്ഷേത്രത്തിനു നേരെ കിഴക്കുവശത്തായി അത്തിക്കുണ്ട് എന്ന ഒരു കടവുണ്ട്. മന്നനാരുടെ അസ്ഥി (ചിതാഭ സ്മം) ഒഴുക്കിയ സ്ഥലമായതിനാലാണത്രേ ഇവിടം അസ്ഥിക്കുണ്ട് എന്ന് അറിയപ്പെടുന്നത്. ക്രമേണ അത് നാട്ടുഭാഷയിൽ അത്തി ക്കുണ്ട് ആയി ലോപിച്ചതാണെന്ന് പറയപ്പെടുന്നു.

അതുമായി ബന്ധപ്പെട്ട് തലശ്ശേരി സബ്കോടതിയിലും, പയ്യന്നുർ തുക്കിപ്പിടി (തുക്കിടി) മജിസ്ട്രേറ്റ് കോടതിയിലും വ്യവഹാരം നടന്നിരുന്നു. പയ്യന്നൂർ കോടതിയിൽ 1859 ൽ രജിസ്റ്റർ ചെയ്ത 307-ാം നമ്പർ കേസ്, മന്നനാർ വംശചരിത്രത്തിലെ ജീവനുള്ള ഒരേടാണ്. — 1902 ൽ തീപ്പെട്ട കുഞ്ഞിക്കേളപ്പൻ മന്നനാർക്ക് സഹോദരനോ, സഹോദരിയോ, മറ്റനന്തരാവകാശികളോ ഉണ്ടായിരുന്നില്ല. മന്നനാരുടെ ഭാര്യയായ മന്നത്തി പിന്നീട് മരണപ്പെട്ടു. മന്നനാരുടെ രണ്ട് സന്താനങ്ങൾ- ഒരു പുത്രനും, പുതിയും – 1930 വരെ ജീവി ച്ചിരുന്നതായി ശ്രീ കാമ്പിൽ അനന്തൻ “കേരള ചരിത്ര നിരുപണ’ത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വ്യാപാരം

മുഷിക വംശത്തിലെ അവസാന രാജാക്കന്മാരിലൊരാളായ ശ്രീകണ്ഠൻ സ്ഥാപിച്ച ശ്രീകണ്ഠപുരം പ്രശസ്തമായ കച്ചവട കേന്ദമായിരുന്നുവെന്നു പല വിദേശ സഞ്ചാരികളുടെയും വിവരണങ്ങളിൽ കാണാം. അക്കാലത്തെ വർത്തക പ്രമാണിമാരുടെ സംഘമായിരുന്ന ജൂതന്മാരും ശ്രീകണ്ഠപുരത്ത് കുടിയേറി പാർത്തിരുന്നു എന്നുള്ളത് ഇവിടുത്തെ വ്യാപാര പ്രാധാന്യത്തെ ചൂണ്ടി കാട്ടുന്നു. സറഫത്തൺ എന്നും ജാർഫത്തൻ എന്നും വിദേശ സഞ്ചാരികൾ പേരു നൽകിയ ശ്രീകണ്ഠപുരം പ്രമുഖ വ്യാപാര കേന്ദ്രമായതിനാലാകണം, ഇസ്ലാംമത പ്രചരണത്തിനായി ആദ്യമെത്തിയ മാലിക് ഇബ്നുദീനാർ ശ്രീകണ്ഠാപുരത്ത് ഒരു മുസ്ലീം പള്ളി പണിയാൻ തീരുമാനിച്ചത്. കേരളോൽപത്തിയിൽ ശിരഖ് പട്ടണം എന്നും, അറബികൾ ഓർഫട്ടാൻ എന്നുമാണ് ശ്രീകണ്ഠപുരത്തെ വിളിച്ചിരുന്നത്. ഏലം, കുരുമുളക്, മഞ്ഞൾ തുടങ്ങിയ മലഞ്ചരക്കുകളുടെ വിളഭൂമിയായിരുന്നു മന്നനാരുടെ രാജ്യം. ഏലമായിരുന്നു. ഇവിടുത്തെ സുപ്രധാനവിള. ഉത്പന്നങ്ങളുടെ വിൽപ്പന കുത്തക രാജാവിനായിരുന്നു. മന്നനാർ രാജവംശത്തിന്റെ പ്രധാന വിപണന കേന്ദ്രമായിരുന്നു എരുവശ്ശിക്കു തൊട്ടടുത്തുള്ള ശ്രീകണ്ഠപുരം പട്ടണം.

നാണയം

മന്നനാർമാർ ബാർട്ടർ സമ്പ്രദായത്തിലാണ് ഉല്പന്നങ്ങൾ കയ വിക്രയം ചെയ്തിരുന്നത്. എന്നാൽ 10-ാം നൂറ്റാണ്ടോടു കൂടി വിദേശ വ്യാപാരം വൻതോതിലായിത്തീർന്നു. തന്റെ രാജ്യത്തെ പ്രധാന വിളയായ ഏലം അത്യധികമായി ഉൽപാദിപ്പിക്കപ്പെടുകയും, ഏലത്തിന് വിദേശത്തു നിന്നുള്ള ഡിമാന്റ് വർദ്ധിക്കുകയും ചെയ്തതോടെ, ഏലം സംഭരണം പ്രതിസന്ധിയിലായി. അത് മറികടക്കാനായി അന്നത്തെ മന്നനാർ സ്വന്തമായി നാണയമടിച്ച് പ്രചരിപ്പിച്ചു. ഇരുമ്പിൽ തീർത്ത ഈ നാണയത്തിന് ചതുരാകൃതിയാണുണ്ടായിരുന്നത്. ഒരു കോണിൽ ഒരു ദ്വാരവും ഉണ്ടായിരുന്നുവത്രെ. ഇരുമ്പായതിനാൽ തുരുമ്പിച്ചു നശിച്ചുപോകാൻ എളുപ്പമായതിനാൽ, ഇവ കണ്ടെടുക്കുവാൻ സാധിച്ചിട്ടില്ലെന്ന് പ്രമുഖ നാണയശേഖര വിദഗ്ദ്ധന്മാർ പറയുന്നു.

മന്നനാർ വംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞി കേളപ്പൻ മന്നനാരുടെ ഭാര്യ ചീരു മന്നത്തിയായിരുന്നു. അവർക്ക് പാർവ്വതി, കരുണാകരൻ എന്നീ രണ്ടുമക്കളുണ്ടായി. പാർവ്വതിയെ കല്ല്യാണം കഴിച്ചത് തലശ്ശേരി പൊന്ന്യത്തെ പൊന്നമ്പത്ത് കണാരനായിരുന്നു. തലശ്ശേരിയിലെ ആദ്യത്തെ ബേക്കറിയുടെ ഉടമസ്ഥനായിരുന്നു കണാരൻ. “കണാരന്റെ അപ്പുക്കുട്’ എന്നാണ് പ്രസ്തുത ബേക്കറി അറിയപ്പെട്ടിരുന്നത്. കേരളത്തിൽ ആദ്യമായി കേക്ക് നിർമ്മിച്ചത് ഈ “കണാരന്റെ അപ്പക്കൂട്’ അഥവാ ബേക്കറിയിൽ വെച്ചായിരുന്നത്. കണാരൻ-പാർവ്വതി ദമ്പതികൾക്ക് 5 സന്തതി കൾ; മുന്നാണും, രണ്ടു പെണ്ണും. അതിൽ മുത്തമകളായ പാലക്കീൽ ലക്ഷ്മി കേളാണ്ടി കണാരൻ മാസ്റ്റർ ദമ്പതികൾക്ക് അഞ്ചുമക്കളുണ്ടായി. അതിൽ ഏറ്റവും ഇളയ മകൻ പി.കെ. ജയരാജനാണ് ഇപ്പോൾ പൊന്ന്യത്തെ തറവാടുവീട്ടിൽ താമസിക്കുന്നത്. ഈ തറവാടിനോട് ചേർന്ന് ചീരു മന്നത്തിയുടെ ശവകുടീരം, പ്രത്യേക സംരക്ഷണമൊന്നുമില്ലാതെ തന്നെ, ഇപ്പോഴും നിലനിൽക്കുന്നു.

കുടിയാടിച്ചികളും കുടിയാൻ മലയും

കുടിയിൽ നിന്നും ആട്ടിയിറക്കിയവർ ആണ് കുടിയാട്ടിയവർ ആയി അറിയപ്പെടുന്നത്. അവർ പിന്നീട് ഒരു സമുദായം പോലെ രൂപപ്പെടുകയും, അത് കുടിയാടികൾ അല്ലെങ്കിൽ കുടിയാടിച്ചികൾ എന്നപേരിൽ അറിയപ്പെടുകയും ചെയ്തുവെന്നു കരുതാം. കുട യാന്മലയിലെ നിരവധി തീയ്യ കുടുംബങ്ങൾക്ക് കുടിയാട്ടിൽ, കുടിയാട്ട് വളപ്പിൽ എന്നീ വീട്ടുപേരുകൾ ഇന്നും നിലവിലുണ്ട്. ഇത് കുടിയാടി ഐതിഹ്യത്തിന്റെ പ്രത്യക്ഷ തെളിവുകളിലൊന്നാണ്. ഭ്രഷ്ടായി അരമനയിലെത്തിച്ചേരുന്ന ബ്രാഹ്മണ സ്ത്രീ, പൂമുഖത്തു കൂടിയാണ് കൊട്ടാരത്തിൽ കടക്കുന്നുവെങ്കിൽ മന്നനാരുടെ ഭാര്യയാകുമെന്നും, പിന്നിലുടെയാണ് കടക്കുന്നുവെങ്കിൽ സഹോദ രിയാകുമെന്നുമാണ് അനുമാനം. നമ്പൂതിരിമാരുടെ കുടിവെയ്പ് സമ്പ്രദായത്തിന്റെ ഒരു അനുകരണമാണ് ഈ ആചാരമെന്നും കരുതാം. മന്നനാർ ഭാര്യയായി സ്വീകരിക്കുന്നവർ മക്കച്ചിയാർ അഥവാ മച്ച്യാർ എന്നറിയപ്പെടുന്നു. അവസാനത്തെ മച്ച്യാർ സരസ്വതി മച്ച്യാരാണത്. മന്നനാർ ഇത്തരത്തിൽ ഭ്രഷായ നമ്പൂതിരി സ്ത്രീകളെ അരമനയിൽ സ്വീകരിക്കാറില്ലെന്നും ഒരഭിപ്രായമുണ്ട്. ഓരോ കാലത്ത് ഭ്രഷ്ട് കല്പിക്കപ്പെട്ട് എത്തിച്ചേരുന്ന ഇത്തരം ബ്രാഹ്മണികളെയും മറ്റും എരുവശ്ശിക്ക് ഏതാനും കിലോമീറ്റർ കിഴക്കായുള്ള കുടിയാൻ മലയിലേക്കാണ് അയക്കാറുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടെ അവർ തീയ്യ സമുദായത്തിൽപ്പെട്ട പുരുഷനെ വിവാഹം ചെയ്ത് കുടുംബമായി ജീവിതം തുടരും. നിരവധി നൂറ്റാണ്ടുകൾ തുടർന്നു വന്ന ഈ സമ്പ്രദായത്താലാണ് കുടിയാടികൾ അഥവാ കുടിയാടിച്ചികൾ എന്ന സമുദായം അവിടെ ഉദയം ചെയ്തതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കുടിയാടിച്ചികളുടെ നാടിന് കുടിയാൻ മല എന്ന പേരുവന്നത്, ഈ ആചാരത്തിന്റെ സജീവ ദൃഷ്ടാന്തമാണ്.

സ്ത്രീസുരക്ഷ

ചിറക്കൽ കോലത്തിരി രാജ്യത്തുനിന്നും പുറത്താക്കപ്പെട്ട പിഴച്ചവളെ ആദ്യം കൊണ്ടുവരുന്നത് ഇടയില്ലം അരമനയിലേക്കാണ്. ഈ അരമന ഇളയിടത്തരമന എന്നും അറിയപ്പെടുന്നു. അവിടെ വെച്ച് മത്സ്യ-മാംസാദികൾ ഭക്ഷിക്കുന്നതോടെ നടതള്ളപ്പെട്ട ബ്രാഹ്മണസ്ത്രീ യാഥാസ്ഥികയായി മാറുന്നു. തുടർന്ന് അവരെ കുടിയാന്മലയിലേക്കു മാറ്റുകയും, അവിടെ വെച്ച് ഏതെങ്കിലും തീയ്യ യുവാവുമായി കല്ല്യാണം നടത്തി കുടുംബജീവിതം തുടരുകയും ചെയ്യും. ഇത്തരത്തിൽ രൂപീകൃതമാവുന്നതാണ് കുടിയാന്മലയിലെ “കുടിയാടി’ കുടുംബക്കാർ.

പരശുരാമൻ ഏർപ്പെടുത്തിയെന്നു പറയുന്ന 64 ആചാരങ്ങളിൽ, ബ്രാഹ്മണികൾക്ക് വിധവാ വിവാഹം പാടില്ലെന്നു പറയുന്നു. അതിനാൽ ഭർത്താവ് മരണപ്പെട്ട ബ്രാഹ്മണ വിധവ, കുടുംബത്തിന് എക്കാലത്തേക്കും ഒരു ബാധ്യതയായിരുന്നു. ഇതൊഴിവാക്കാനായി ബ്രാഹ്മണ കുടുംബക്കാർ അവളിൽ പരപുരുഷ ബന്ധം ആരോപിക്കുകയും, കഠോരമായ സ്മാർത്തവിചാരം എന്ന പീഡനത്താൽ അവളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് ഇല്ലത്തു നിന്നും നടതള്ളുകയും ചെയ്യുന്ന ഏർപ്പാട് വ്യാപകമായ ഒരു കാലത്ത്, അത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഒരു സ്ത്രീക്ക്, അവൾ നമ്പൂതിരിയോ, നായരോ, പറയിയോ ആരുമാകട്ടെ, ഒരു സ്ത്രീയെന്ന പരിഗണന ഞങ്ങൾ നൽകും എന്നുപറഞ്ഞ് മുന്നോട്ടുവന്ന ഒരു നാട്ടുരാജ്യവും, അതിന്റെ രാജാവുമാണ് മന്നനാർ രാജവംശത്തിന്റെ കഥയുടെ ആകെത്തുക. സ്ത്രീയാണ് സമൂഹത്തെ നിലനിർത്തുന്നത്, സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീത്വം നിസ്സംഗമായി നടതള്ളാനുള്ളതല്ല എന്ന് മന്നനാർ രാജവംശം അന്നേ തെളിയിച്ചു കാട്ടിയിട്ടുണ്ട് എന്നും കാണാൻ പ്രയാസമില്ല.

മുടിചൂടാമന്നൻ

നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം എ.ഡി. 4-ാം നൂറ്റാണ്ടിലാണെന്ന കാര്യം ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. എ.ഡി. 340-370 കാലഘട്ടത്തിൽ ഭരണം നടത്തിയിരുന്ന മയൂരവർമ്മൻ എന്ന കദംബ രാജാവാണ് അവരെ കേരളത്തിലേക്ക് അയച്ചു കൊടുത്തത് എന്നും പറയപ്പെടുന്നു. അങ്ങനെണെങ്കിൽ മന്നനാർ രാജഭരണം അതിനും മുമ്പ് ആരംഭിച്ചിരിക്കണം. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ ബാഹ്മണനോടൊപ്പം നിലവിൽ വന്ന ജാത്യാചാരങ്ങളുടെ തള്ളിച്ചയിൽ, ഒരു തീയ്യരാജവംശം രൂപം കൊള്ളുക സങ്കല്പത്തിനതീതമായ കാര്യമാണ്. അത്രയും പുരാതന കാലത്തെ കേരളത്തിലെ രാജവംശങ്ങളെ പരിശോധിച്ചാൽ അവയിൽ ഒട്ടുമിക്കതും മലമുകളിൽ കേന്ദ്രീകൃതമായി ഭരണം നടത്തിയിരുന്നതായി കാണാവുന്നതാണ്. കുതിരമലയിലെ അതിയമാൻ, പെരിയമലയിലെ ആയ്, ഏഴിമലയിലെ നന്നൻ, ഓലിമലയിലെ ഓരി, പഴശ്ശിരാജവംശ സ്ഥാപകനായറിയപ്പെടുന്ന ഹരിശ്ചന്ദ്ര രാജാവിന്റെ പുരളിമലയിലെ ഹരിശ്ചന്ദ്രൻ കോട്ട, പൊതിയിൽ മലയിലെ ആയ് രാജാവ് തിതിയൻ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. രാജാധികാരത്തിന് വിധേയരാകാതെ സ്വതന്ത്ര ഭരണം നടത്തിയിരുന്ന ഇവരെ ചരിത്രത്തിൽ ചിറ്റരചന്മാരെന്നാണ് നിർവ്വചിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിൽ മലയോരം കേന്ദമാക്കി നാടുവാണതാവാം മന്നനാർ വംശവും എന്നു കരുതാം. ഈ പുരാതന നാടുവാഴികളെയാണ് മുടിചൂടാമന്നൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്നും കാണാവുന്നതാണ്. മുടി എന്നാൽ തലയിൽ ധരിക്കുന്ന കീരിടമാണ്. കിരീടവും ചെങ്കോലും അക്കാലത്ത് നിലവിലില്ലാത്തതിനാൽ, അവർ യഥാർത്ഥ മുടിചൂടാമന്നനായിരുന്നിരിക്കണം. ചെങ്കോലും കീരിടവും ബ്രാഹ്മണാധിപത്യത്തിനു ശേഷം നിലവിൽ വന്ന രാജമുദ്രകളാണ്.

എരുവശ്ശി ഗ്രാമത്തിന്റെ പൂർവ്വനാമം പാവരുനാട് എന്നായിരുന്നു. പാവരുനാട് എന്നാൽ പാവങ്ങളുടെ നാടെന്നാണ് വിവക്ഷയെന്ന് കരുതാം. ഇടത്തരക്കാരായ ജനങ്ങളുടെ കേന്ദ്രമായതിനാലവണം പാവരുനാട് എന്ന ദേശനാമം വന്നത്. മന്നനാർ വംശത്തിന്റെ ആവിർഭാവത്തോടെയായിരിക്കണം അത് എരുവശ്ശിയെന്നറിയപ്പെടാൻ തുടങ്ങിയത്. ഭരണം തീയ്യരുടെ പ്രമാണിയുടെതാണെങ്കിലും ഈ പ്രദേശത്ത് ചാലിയർ, വാണിയർ, നമ്പ്യാർ എന്നീ വിഭാഗക്കാരും, കൂടാതെ കരിമ്പാലൻ തുടങ്ങിയ ആദിവാസികളും ജീവിച്ചിരുന്നതായി കാണാം, അവരുടേതായ നിരവധി ക്ഷേത്രങ്ങൾ ഇന്നും ഇവിടെ നിലകൊള്ളുന്നതിൽ നിന്നും ഇക്കാര്യം മനസ്സിലാക്കാം.

കുലത്തൊഴിൽ ചെയ്യുന്നതിൽ വിദഗ്ധരായവർക്ക് മന്നനാർ ആചാരപ്പേരു നൽകി അംഗീകരിക്കുന്ന പതിവുണ്ടായിരുന്നു. ഗണകന്മാർ അഥവാ കണിയാന്മാരിൽ പ്രധാനിയെ “നോക്കണി’യെന്നും മലയൻ പണിക്കരിലെ പ്രധാനിയെ “വാക്ക’ എന്നും ആചാരപ്പേരു നൽകി ആദരിക്കാറുണ്ട്. കൃഷി കുലത്തൊഴിലായ പുലയരുടെ മുഖ്യന് “പൊള്ള’ എന്ന പദവിയും നൽകിയിരുന്നു. കാവുമ്പായി പുലയകോട്ടത്തിനടുത്തുള്ള പുന്നത്തിരിയൻ മൊട്ടൻ എന്ന പുലയ നേതാവിനെ “കാവുമ്പായിപൊള്ള’ എന്ന ആചാരപ്പേരു നൽകി ആദരിച്ചത് അവസാനത്തെ മന്നനാരുടെ കാലത്താണെന്ന് കരുതുന്നു. –

മഹാശിലായുഗ സ്മാരകങ്ങൾ

പ്രാചീനകാലത്തു തന്നെ മനുഷ്യർ കണ്ണൂരിലും പരിസരത്തും ഇന്നത്തെ കാസർഗോഡ് ജില്ലയോടു ചേർന്നും അധിവസിച്ചിരുന്നു എന്നതിനു തെളിവാണ് ഇവിടെനിന്നും അങ്ങിങ്ങായി കണ്ടെടുത്ത മഹാശിലായുഗ സ്മാരകങ്ങൾ. ഇവ നിർമ്മലഗിരി, പാനുണ്ട, കരിവെള്ളൂർ, പെരുവമ്പ, ചെറുതാഴം, വെളിച്ചത്തോട്, കുഞ്ഞിമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൽമഴുകൊണ്ട് വരച്ച ചെങ്കല്ല് പ്രതല ചിത്രങ്ങൾ കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എരമം കുറ്റൂർ പഞ്ചായത്തിലെ ഉള്ളിയുരിലെ ചോതിക്കളം എന്ന സ്ഥലത്തെ ജ്യാമിതീയ വൃത്തങ്ങളും ഇവിടുത്തെ മനുഷ്യ ജീവിതത്തിന്റെ പ്രാചീനത തെളിയിക്കുന്നു. (പേജ് 17 ഭാഷാഭേദം – ഡോ. അനുപമ. എം)

മഹാശിലായുഗ കാലഘട്ടത്തിൽ ആധുനിക കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും ജനവാസമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 1822 ൽ ജെ. ബബിംഗ്ടൺ എന്ന ബ്രിട്ടീഷ് പണ്ഡിതൻ കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ വളപട്ടണം മൊട്ടപ്പറമ്പ് ബംഗ്ലാവിൽ നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ടു കല്ലറകൾ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം വിപുലമായ പഠനം നടത്തുകയും, മലബാറിലെ പാണ്ഡകൂലികളെക്കുറിച്ചുള്ള വിവരണം (Description of the Pandoo Coolies in Malabar) എന്ന പേരിൽ ലേഖനം പ്രസിദ്ധീകരിക്കുകയു മുണ്ടായി. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണതേ കണ്ണൂർ ജില്ലയിൽ ബബിംഗ്ടൺ തുടങ്ങിവെച്ചത് (പാണ്ഡവൻ കുഴി എന്ന മലയാള പ്രയോഗമാണ് സായിപ്പ് പാണ്ഡകുലിയാക്കിയത്.) ബബിംഗത്തെ തുടർന്ന് വില്യം ലോഗൻ, എ. റിയ തുടങ്ങി നിരവധി പേർ സമാനമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ഇവിടുത്തെ മാതമംഗലം, പെരിങ്ങോം, കല്യാട്, കരിവെള്ളൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, നടുവിൽ, ചിറ്റാരി, ചെറുകുന്ന്, കുഞ്ഞിമംഗലം, കാഞ്ഞിലേരി, ഇരിക്കുർ, മാങ്ങാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങി ധാരാളം തെളിവുകൾ ഇക്കാര്യത്തിൽ കിട്ടിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആധുനിക സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ഭൂവിഭാഗം മഹാശിലായുഗ മനുഷ്യരുടെ ആവാസ കേന്ദ്രമായിരുന്നു എന്ന വസ്തുത അർത്ഥശങ്കക്കിടയി ല്ലാത്ത വിധം തെളിയിക്കുന്നതാണ്. (കണ്ണൂർ കാലത്തിലുടെ സുവനീർ – Dr. T. M. വിജയൻ-കണ്ണൂർ കാലത്തിലൂടെ സുവനീർ Dr. T. പവിത്രൻ ) ഇരുമ്പുകൊണ്ടുള്ള ആയുധം ഉപയോഗിച്ച് പാറയിൽ കൊത്തിയ ചിത്രങ്ങൾ കാങ്കോൽ – ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുമുടുക്ക യെന്ന സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരുപതോളം ചിത്രങ്ങൾ ഇവിടെയുണ്ട്. കേരളത്തിലെവിടെയും ഇത്തരം മേൽ പാറ ചിത്രങ്ങൾ കണ്ടുകിട്ടിയിട്ടില്ല. (കണ്ണൂർ കാലത്തിലുടെ സുവനീർ Dr. T. പവിത്രൻ) –

1891 ൽ കണ്ണൂരിലെ കൂത്തുപറമ്പിനടുത്ത് കോട്ടയം പ്രദേശത്തു നടത്തിയ ഖനനത്തിൽ, അഞ്ചു ചുമടോളം വരുന്ന അത്രയും ഭാരിച്ച എണ്ണം സ്വർണ്ണ നാണയങ്ങൾ ലഭിക്കുകയുണ്ടായി. കേരളത്തിലാദ്യമായാണ് ഇത്രയും റോമൻ സ്വർണ്ണനാണയങ്ങൾ കണ്ടെത്തുന്നത്. ക്രിസ്തു വർഷത്തിന്റെ ആരംഭഘട്ടങ്ങളിൽ അതായത് ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ് ചക്രവർത്തി പുറത്തിറക്കിയ നാണയം മുതൽ എ.ഡി അഞ്ചാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ് ചക്രവർത്തിയുടെ സ്വർണ്ണ നാണയങ്ങൾ വരെ ഇവയിൽ ഉൾപ്പെടുന്നു. ഇത് പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ വ്യാപാര വൈപുല്യം എത്രമാത്രം പ്രസക്തമാണ് എന്നു സൂചിപ്പിക്കുന്നു. (കണ്ണൂർ കാലത്തിലുടെ സുവനീർ Dr. T.M. വിജയൻ )

കണ്ണൂർ ജില്ലയിലെ ചിതഹാരിയെന്ന ചിത്രാരിയിൽ മഹാശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ പതിനഞ്ച് ഗുഹാ ശ്മശാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതശരീരങ്ങൾ സൂക്ഷിക്കാൻ ചെങ്കൽപ്പാറ തുരന്നുണ്ടാക്കിയവയാണ് ഗുഹാശ്മശാനങ്ങൾ. ചരിത്രഗവേഷകരായ ഡോ. ജോൺ ഓച്ചന്തുരുത്ത്, ഡോ. എം. ആർ. രാഘവവാര്യർ എന്നിവർ ചിത്രാരിയിൽ ക്യാമ്പുചെയ്ത് ഗുഹാ ശ്മശാനങ്ങളെപ്പറ്റി പഠനം നടത്തുകയുണ്ടായി.

വിപുലവും, സമ്പന്നവും സമ്പുഷ്ടവുമായ ഒരു ഭൂതകാലം കൈമുതലായുള്ള ഭൂവിഭാഗമാണ് ഇന്നത്തെ ദേശം എന്നു മേൽ കാണിച്ച സുചകങ്ങളിൽ നിന്നും കണ്ടെത്താൻ പ്രയാസമില്ല. അത്തരം ഒരു പ്രദേശത്തെ ആദിമ ജനത തങ്ങളുടെ ഗണനായകരെ തിരഞ്ഞടുക്കുന്നതിലും, ഭരണഭാരമല്പിക്കുന്നതിലും ശുഷ്കാന്തി കാണിച്ചിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതത്തിനവകാശവുമില്ല. അത്തരം ഒരു ജനകീയ ഭരണാധികാരി തന്റെ പ്രജകളുടെ താല്പര്യത്തോടൊപ്പം, സമൂഹം നിർദ്ദയം ഉപേക്ഷിക്കുന്ന സ്ത്രീത്വത്തോടും, തികഞ്ഞ ആദരവും ഔദാര്യവും പ്രകടിപ്പിച്ചത് സ്വാഭാവികം മാത്രം. അത്തരം ഒരു കീഴ്‌വഴക്കം സാമൂഹ്യപരമായോ, മത പരമായോ മറ്റേതെങ്കിലും വിധത്തിലോ അക്കാലത്ത് രാജ്യത്തെവിടെയും നിലനിന്നിരുന്നില്ല എന്നത് ഈ ദൃശ്യ ജീവകാരുണ്യ ചെയ്തികളുടെ മാറ്റു വർദ്ധിപ്പിക്കുന്നു.

പിൻകുറിപ്പ്

ഏഴിമലയിൽ പുരാതന കാലത്തെ പ്രഥമകേരള രാജകുമാരനെ പ്രസവിക്കുന്നതിനു മുമ്പെ, കോലത്തിരി രാജാക്കന്മാരും, ബ്രാഹ്മണ സമുഹവും അവരുടെ മേധാവിത്വം രൂപപ്പെടുന്നതിനു മുമ്പ് വടക്കൻ മലബാറിൽ ഭരണം നടത്തിയിരുന്ന പ്രബല നാട്ടുകൂട്ടത്തിന്റെ മന്നൻ ആയിരിക്കാം മന്നനാർ ആയിത്തീർന്നത്. ബ്രാഹ്മണ സംസ്കാരത്തിന്റെ വേലിയേറ്റത്തിൽ നിൽക്കക്കള്ളിയില്ലാതെ മലയോരത്തേക്കു രക്ഷപ്പെട്ട് അവിടെ തങ്ങളുടെ പുത്തൻ സാമാജ്യം സ്ഥാപിച്ചതായിരിക്കാം എരുവശ്ശിയിലെ മന്നനാർ എന്ന തീയ്യ രാജവംശം. ഈ രാജവംശത്തിന്റെ ഉത്ഭവം, കടമ, ഖ്യാതി എന്നിവയ്ക്കു മീതെ പിന്നീടു വന്ന സവർണ്ണ ചരിത്രകാരന്മാർ കരിതേച്ചു വികൃതമാക്കുകയാണുണ്ടായതെന്നു പറയാൻ തെളിവുകൾ ഏറെയാണ്.

ബാഹ്മണധർമ്മത്തിൽ സ്ത്രീകൾ അങ്ങേയറ്റം അവഗണിക്കപ്പെട്ടിരുന്നു. അവരുടെ ആൺകുട്ടികൾക്ക് ഉപനയനം നിർബന്ധമാണ്. പെൺമക്കൾക്ക് അത് തീരെ വേണ്ട. സ്ത്രീകൾക്ക് വേദപാരായണം അനുവദനീയമല്ലായിരുന്നു. പിതാവിന്റെ സ്വത്ത് മകനു കിട്ടും. മകൾക്കില്ല. മകളെ വിവാഹം ചെയ്തുകൊടുക്കുകയല്ല, പിന്നെയോ ദാനം ചെയ്യുകയാണ് (കന്യാദാനം). അവളുടെ ഭർത്താവ് എന്തുതരം സ്വഭാവക്കാരനായാലും എല്ലാം സഹിച്ച് ഇല്ലത്ത് ജീവിച്ചുകൊള്ളണം. ഭർത്താവ് മരിച്ചാൽ ആ ചിതയിൽ ഒപ്പം ചാടണം. കാരണം പുനർവിവാഹം അനുവദിച്ചിരുന്നില്ല. ബ്രാഹ്മണ കുടുംബങ്ങളിൽ ഈ വക കടുത്ത സാമൂഹ്യ നിയമങ്ങൾ പാലിച്ചുപോന്നതിനാൽ, ബ്രാഹ്മണികൾ ശുദ്ര സ്ത്രീകൾക്കു തുല്യരായിരുന്നു പ്രായോഗിക ദൃഷ്ട്യാ എന്നു ശ്രീ. കെ. പി. ചോൻ നിരീക്ഷിക്കുന്നു. (“നായരുടെ ആദിമാതാവ് പുലയി, ചെറുമി ഈഴവരുടെയും. (പേജ് 265) ഈ കാഴ്ച പ്പാടിലൂടെ പരിശോധിച്ചാൽ കുടിയാട്ടപ്പെട്ട ഒരു ബ്രാഹ്മണ സ്ത്രീ തികച്ചും തനി ശുദ്രയായി മാറുന്നുവെന്നും കാണാവുന്നതാണ്.

മുൻകാലത്ത് തീയ്യരായിരുന്ന പ്രജകളെ നമ്പൂതിരിയാക്കി ജനുസ്സ് മാറ്റിയ ശേഷം, വീണ്ടും ആട്ടിയകറ്റുന്ന കിരാതമായ കുടിയാട്ടു സമ്പദായത്തെ സുധീരം വെല്ലുവിളിക്കത്തക്ക് തന്റേടം കാണിച്ച് ഈ മന്നനാർ എന്ന തീയ്യരാജാക്കന്മാർ കേരളചരിത്രത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വീരപുരുഷന്മാരാണ്. – ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ കാലത്തിന്റെ മഹാപ്രവാഹത്തിൽപ്പെട്ട് അലിഞ്ഞു തീരുന്നതിനു മുന്നെ, ചരിത്രത്തിലിടം പിടിച്ച മന്നനാർ രാജവംശത്തിന്റെ യഥാർത്ഥ ചിത്രം സമഗ്രമായ അന്വേഷണത്തിലൂടെ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്.

ചെമ്പിലോട്ടുഭൂതം

 Chembilottu Bhootham
Chembilottu Bhootham

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനുസമീപം മലയോരദേശമാണു നടുവിൽ. ആദിവസി സമൂഹമായ കരിമ്പാലക്കാർ ഏറെയുള്ള ദേശമാണത്. കരിമ്പാല സമുദായക്കാരുടെ ഉപാസനാമൂർത്തിയാനു ചെമ്പിലോട്ടു ഭൂതം. മൈക്കാട്ടുമലയിലാണു ചെമ്പിലോട്ടു ഭൂതം കുടിയിരിക്കുന്നത്. ഈ തെയ്യത്തിന്റെ അനുഷ്ഠാന കർമ്മങ്ങളും ഐതിഹ്യവും മറ്റു തെയ്യങ്ങളിൽ നിന്നും ഒത്തിരി വ്യത്യാസപ്പെട്ടിരിക്കുന്നു.

ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കനൽക്കണ്ണുരുട്ടി എട്ടുദിക്കും നടുങ്ങുമാറുച്ചത്തിൽ അലറിവിളിച്ചാണ് ചെമ്പിലോട്ടുഭൂതം ഉറഞ്ഞടുന്നത്. പുരപ്പുറത്തു കയറിയാണ് വായ്ത്താരി വഴക്കങ്ങളിലൂടെ തെയ്യം ജനതതിയോടു സംവദിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ് ആദിവാസിസമൂഹം നെൽക്കറ്റകൾ അവരവരുടെ കുടിലുകളിൽ സൂക്ഷിക്കാറുണ്ട്. മലയിറങ്ങിവന്ന് ഭൂതം അതൊക്കെയും മോഷ്ടിക്കുമത്രേ. ഇങ്ങനെ മോഷ്ടാവായി രംഗത്തുവരുന്ന ഭൂതത്തെ നാട്ടുകാർ പണ്ടെന്നോപിടികൂടിയെന്നാണു വായ്ത്താരി. മോഷ്ണം കൂടാതെ നാട്ടിൽ ഏറെ വിപത്തും നാശനഷ്ടങ്ങളും ഭൂതം ഉണ്ടാക്കുമായിരുന്നു. ഒരിക്കൽ ഭൂതത്തെ ആവാഹിച്ച് ചെമ്പുകുടത്തിൽ അടക്കം ചെയ്ത് ഇന്നത്തെ ജാനുപ്പാറ എന്നറിയപ്പെടുന്ന ആനവീണകുന്നിൽ കുടം പഴമക്കാർ അടക്കം ചെയ്തുവത്രേ.

പ്രകൃതിക്ഷോഭത്തിൽ മണ്ണിൽ കുഴിച്ചിട്ട ചെമ്പുകുടം പുറത്തുവന്നു. ഉരുണ്ടുരുണ്ട് അജ്ഞാതശക്തിയാൽ അതുതകർന്ന് ഭൂതം പുറത്തെത്തി. ഗ്രാമവാസികൾക്ക് ഭൂതം വീണ്ടും പ്രശ്നമായിത്തുടങ്ങി. മകരക്കൊയ്ത്ത് കഴിഞ്ഞെത്താറുള്ള ഭൂതത്തെ പിടികൂടാനായി ഗ്രാമവാസികളൊത്തൊരുമിച്ച് മെതിയുത്സവം നടക്കുന്ന പുല്ലവനം ആലശ്ശേരിക്കളത്തിൽ ഒത്തുകൂടും. പൂർവ്വികരുടെ ഈ ഒത്തു കൂടലിന്റെ പ്രതീകമായി വർഷം തോറും വൃശ്ചികമാസത്തിൽ കളത്തിൽചെമ്പിലോട്ടു ഭൂതത്തെ കെട്ടിയാടിക്കുന്നു.

വള്ളിപ്പടർപ്പുകളും ചെറുമരങ്ങളുംതണല്വിരിച്ചു നിൽക്കുന്ന ആലശ്ശേരി കളത്തിൽ വാഴപ്പോളകൾ കൊണ്ട് താൽകാലികമായുണ്ടാക്കുന്ന ചെറിയ പതിയിലാണു തെയ്യാട്ടം നടക്കുക. ചെണ്ടയുടേയും ചീനിക്കുഴലിന്റേയും ആസുരതാളത്തിൽ ഭൂതം രൗദ്രഭാവത്തോടെ ഉറഞ്ഞാടും. അല്പനേരത്തെ കെട്ടിയാട്ടത്തിനുശേഷം ഭൂതം കെട്ടുപള്ളിപ്പുറവും അറക്കവില്ലും തകർക്കുന്ന ചടങ്ങുണ്ട്. അപ്പോൾ കരിമ്പാല സമുദായത്തിലെ ചെറുപ്രായക്കാർ പരസ്പരം കൈകൾ കോർത്തു പിടിച്ച് (ആറാമ്പള്ളി എന്നു പറയുമിതിനെ) വാഴപ്പോള കൊണ്ടുണ്ടാക്കിയ പതിസ്ഥാനം അഥവാ പള്ളിപ്രം സംരക്ഷിക്കും. നിറവിളക്കിനു മുമ്പ്പിൽ നിന്നാവും ഭൂതത്തിന്റെ വാക്‌തർക്കവും മറ്റും നടക്കുക. വാഴപ്പോളയിൽ ഒന്നെങ്കിലും കൈക്കലാക്കാൻ ഭൂതം അവിടെ നടത്തുന്ന വാക്ശരങ്ങളും മല്ലയുദ്ധവും കാഴ്ചക്കാർക്ക് രസകരമായ അനുഭൂതിയാണു നൽകുക.

കരിമ്പാലക്കാരുടെ ഐശ്വര്യത്തിന്റെ പ്രതീകമാണു വാഴപ്പോള. വാഴപ്പോള തട്ടിയെടുക്കാനാണു ഭൂതം ശ്രമിക്കുക. പള്ളിപ്രത്തിൽ ഭൂതം പ്രവശേക്കുന്നതും അതിനു വേണ്ടിയാണ്. വാഴപ്പോള എടുത്ത ശേഷം ഭൂതം പുരപ്പുറത്ത് കയറും.മോഷ്ടിച്ചെടുക്കുന്ന നെൽക്കറ്റകൾ നശിപ്പിക്കുന്ന ചടങ്ങുകളും മറ്റുകർമ്മങ്ങളും പുരപ്പുറത്താണു നടക്കുക. തെയ്യാട്ടത്തിനു വേണ്ടി പ്രത്യേകമായി കെട്ടിയൊരുക്കിയ പുരപ്പുറത്ത് തെയ്യവും യുവാക്കളും തമ്മിൽ പിടിവലി പോരാട്ടങ്ങൾ ഉണ്ട്. അവസാനം കോപാവേശത്തിൽ ജ്വലിച്ചുയരുന്ന തെയ്യം ആ പുരമുഴുവൻ തകർക്കുന്നു.

നെൽക്കറ്റകൾകൈയ്യിൽ കിട്ടിയില്ലെങ്കിൽ ഭൂതം മലമുകളിലെ നീരുറവയിൽ ചെന്നു കിടക്കും. നീരൊഴുക്ക് നിർത്തിവെച്ച് ജനങ്ങൾക്ക് വെള്ളമില്ലാതാക്കാനും കൃഷിനശിപ്പിക്കാനുംവേണ്ടിയാണിത് ചെയ്യുന്നതെന്നാണു വിശ്വാസം. വൈതൽകോൻ എന്ന കുടകുരാജാവിന്റെ അധീനതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ഭൂതത്തിന്റെ ആവാസം. പഴയരാജകൊട്ടാരം, ക്ഷേത്രം, കിണർ എന്നിവ ഇന്നും അവിടെ കാണാൻ സാധിക്കുന്നുണ്ട്.

പൊലി പൊലിക ദൈവമേ താൻ ദൈവമായോൻ എന്നുള്ള പൊലിച്ചു പാടൽ മാത്രമാണു തെയ്യത്തിനു തോറ്റം പാട്ടായുള്ളത്. പുരാവൃത്തപരമായ യാതൊരു വർണ്ണനകളും തോറ്റം പാട്ടുകളിൽ ഇല്ല. മുകളിൽ പറഞ്ഞതൊക്കെയും വാമൊഴിപ്പഴക്കങ്ങളിലൂടെ ഇന്നു നിലനിൽക്കുന്ന പുരാവൃത്തം മാത്രമാണ്.

തെയ്യത്തിനായി വ്രതം നോറ്റിരിക്കുന്നവരെ അരിക്കാർ എന്നാണു വിളിക്കുക. ഏഴുദിവസത്തെ വ്രതം ചെമ്പിലോട്ടുഭൂതം കെട്ടാൻ ആവശ്യമാണ്. കളത്തിൽതിറതുടങ്ങിയാൽ പിന്നെ വ്രതം നോറ്റവർ മറ്റാരേയും തൊടാനോ മറ്റുവീടുകളിൽ പോകാനോ അവിടങ്ങളിൽ നിന്നും ജലപാനം പോലും നടത്താനോ പാടില്ല. തെയ്യക്കളം വിട്ടു പുറത്തു പോകാൻ പാടില്ല എന്നർത്ഥം. തെയ്യക്കളത്തിൽ ഉണ്ടാക്കുന്ന തിനക്കഞ്ഞി മാത്രമാണിവർക്കു ഭക്ഷണം. അവലും മലരും മദ്യവും മറ്റു നൈവേദ്യങ്ങളും കളത്തിൽതന്നെ ഉണ്ടാക്കിയതാവണം. തൊട്ടടുത്തചന്തകളിൽ നിന്നും വാങ്ങിക്കുന്നവ പോലും കളത്തിൽ കയറ്റാറില്ല.

തെയ്യത്തിനു ചായില്യം, മനയോല എന്നിവ കൊണ്ടാണ് മുഖത്തെഴുത്ത്. കണ്ണിൽ വട്ടത്തിൽ തിരിമഷി. വെളുത്ത താടി, കാലിൽ ചിലമ്പ്, ശിരസ്സിൽ തലപ്പാളി, അലക്കുവട്ടം, തലയ്ക്കു പിന്നിൽ ബഞ്ചിക്കെട്ട്, ഓലക്കാത്, കൈകളിൽ കൈവള, ചൂടകം, കഴകം, വെളുമ്പ്യൻ ഉടുപ്പ്, അരയിൽ മിന്നുന്ന വൈവിദ്ധ്യമാർന്ന അണിയലകൾ, കൂടാതെ, നെഞ്ചിലും വയറ്റിലും മഞ്ഞൾ അരച്ചു തേയ്ക്കുന്നു.

തെയ്യത്തിന്റെ അനുഷ്ഠാനകർമ്മങ്ങൾ ഒക്കെയും നടത്തുന്നത് കരിമ്പാലൻ മൂപ്പനാണ്. വണ്ണാൻ മലയൻ എന്നീ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ചെമ്പിലോട്ടു വീരൻ, അന്തിത്തിറ, ചാമുണ്ഡി, ഉതിരാളിപ്പോതി, കരിങ്കാളിപ്പോതി, എന്നീ തെയ്യങ്ങളും അപ്പോൾ കെട്ടിയാടാറുണ്ട്. നാട്ടുകാരുടെ ജനകീയ കമ്മിറ്റിയാണു തെയ്യംകെട്ടിനു നേതൃത്വം നൽകുന്നത്.

ഇഡു

കാസർ‌ഗോഡ് ജില്ലയിൽ പയ്യന്നൂർ മുതൽ വടക്ക് മേൽ‌പ്പറമ്പുവരെയുള്ള പ്രദേശങ്ങൾക്കിടയിൽ ചില ദൈവസ്ഥാനങ്ങൾക്കടുത്തു കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺ‌തിട്ടകളെയാണ്‌ ഇഡു എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ഇഡുവിന്റെ ചരിത്രം. ഇഡുവെന്ന തുളു വാക്കിനർത്ഥം ലക്ഷ്യം എന്നാണ്. ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ. തെക്കൻ കർണാടകത്തിലെ ബില്ലവസമുദായം അയോധനവിദ്യ പഠിക്കാനായി സമാനമായ ഇഡുക്കൾ ഉപയോഗിച്ചിരുന്നു.
Idu ഇഡു
പഴയ തുളുനാടിന്റെ പലഭാഗങ്ങളിലുമാണ് ഇഡു കണ്ടുവരുന്നത്. ചെറുവത്തൂർ കൊവ്വൽ, കുട്ടമത്ത്, കോട്ടച്ചേരി കുന്നുമ്മൽ, പിലിക്കോട് രായമംഗലം ക്ഷേത്രസമീപമുള്ള കൊട്ടുമ്പുറം, ചെറുവത്തൂർ റെയിൽ‌വേ സ്റ്റേഷനു പടിഞ്ഞാറുള്ള കാരി, മേൽ‌പ്പറമ്പിനടുത്ത് ആലിൻ‌കീഴ്, തൃക്കരിപ്പൂർ മാണിക്കനാൽ, മാവുങ്കാൽ, വെള്ളിക്കോത്തിനടുത്ത് ഇടുവിൻ‌കുന്ന് മുതലായ പ്രദേശങ്ങളിലാണ്‌ ഇന്നും ഇഡു നിലനിൽ‌ക്കുന്നത്. ചെറുവത്തൂരിടുത്ത് ഹൈവേ റോഡിനു സമീപം കൊവ്വൽ വീരഭദ്രക്ഷേത്രത്തിനു മുമ്പിലായി സ്ഥിതിചെയ്യുന്ന ഇഡുവാണ്‌ ഇന്നു കാണപ്പെടുന്ന ഇഡുകളിൽ ഏറ്റവും വലുത്.

ചിങ്ങമാസത്തിലായിരുന്നു ഇഡുവിൽ അമ്പെയ്‌ത്തു മത്സരങ്ങൾ നടന്നുവന്നിരുന്നത്. ഒറ്റക്കോലത്തിനുള്ള ഏർ‌പ്പാടുകൾ തുടങ്ങുന്നതിനോടൊപ്പം തന്നെ അമ്പെയ്‌ത്തിനുള്ള ഒരുക്കങ്ങളും ചെയ്യുന്നു. ചെറുവത്തൂര്‍ കാരി, പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍, ചെറുവത്തൂര്‍ കൊവ്വല്‍,പുത്തിലോട്ട് എന്നിവിടങ്ങളിലെല്ലാം ഇഡു കാണാം. ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ വർഷം തോറും ഓണനാളുകളില്‍ അമ്പെയ്ത്ത്നടന്നു വരുന്നു. ഇപ്പോള്‍ അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്. മാസാരംഭത്തിൽ തന്നെ തിരിയോലകൾ മലയൻ‌പണിക്കരെ ഏൽ‌പ്പിക്കണം. മലയൻ‌പണിക്കരാണ്‌ ഇതിനെ അമ്പുകളാക്കി മാറ്റുന്നത്. ഇഡുവിൽ അത്തം നാൾ മുതൽ അമ്പെയ്‌ത്തു തുടങ്ങുന്നു. ആദ്യദിവസങ്ങളിൽ ഇഡുവിന്റെ വടക്കേചെരുവിൽ ലക്ഷ്യമായി അടക്കയായിരുന്നുവത്രേ കെട്ടിത്തൂക്കിയിരുന്നത്. പിന്നീട് ലക്ഷ്യങ്ങൾ ഇഡുവിന്റെ മധ്യഭാഗത്തേക്കു മാണുന്നു. പൊതിച്ച തേങ്ങ വെള്ളത്തിൽ കുതിർ‌ത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുക്കുന്ന കാമ്പ് ആയിരിക്കും അപ്പോൾ ലക്ഷ്യമായി വെയ്‌ക്കുന്നത്. തലേ ദിവസം രാത്രി തന്നെ നിശ്ചിതസ്ഥാനത്ത് ലക്ഷ്യം ഉറപ്പിച്ചിരിക്കും. അത്തം നാളിൽ സ്ഥനാധികാരിയായ അച്ഛൻ ഒരമ്പെടുത്ത് എയ്‌തുതുടങ്ങിയാൽ മത്സരം ആരഭിക്കുകയായി. സന്ധ്യയ്‌ക്ക് ദൈവസ്ഥാനത്ത് വിളക്കു വെയ്‌ക്കും വരെ ഇതു തുടരും. ഇരുന്നെയ്‌ത്ത്, നടന്നെയ്‌ത്ത് എന്നിങ്ങനെ രണ്ടുതരം രീതികൾ ഈ വിനോദത്തിനുണ്ട്.

ചെറുവത്തൂർ കൊവ്വലിൽ സമീപപ്രദേശങ്ങളായ ചന്തേര, പള്ളിക്കര, തൃക്കരിപ്പൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ വന്ന് അമ്പെയ്‌ത്തു മത്സരത്തിൽ പങ്കെടുത്തിരുന്നുവത്രേ. വിവിധ ജനസമുദായങ്ങളുടെ കൂട്ടായ്‌മയായിരുന്നു ഈ വിനോദത്തിന്റെ പ്രത്യേകത. പ്രാചീനസമൂഹങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ഇതിലൂടെ കാണാനാവുന്നത്. ആയോധനകലയ്‌ക്കും വീരാരാധനയ്‌ക്കും അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും ഇതു കാണിച്ചു തരുന്നു.

ഇഡുവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ അധികം ലഭ്യമല്ല. ഇഡുവിനെപറ്റി കേരളം സന്ദർ‌ശിച്ച ഫൗസാറ്റ് തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പരാമർ‌ശിക്കുന്നു.”കുറുമ്പ്രനാടിന്റെ തെക്കൻ ഭാഗമായ ഒരു പ്രദേശത്ത് ഒരു വിചിത്രമായ വിനോദം ഞാൻ കാണുകയുണ്ടായി. മധ്യഭാഗം ഏകദേശം രണ്ടടി ഉയർ‌ന്നതും രണ്ട് വശങ്ങളിലേക്കു ചരിവുള്ളതുമായ അർ‌ദ്ധവൃത്താകൃതിയിലുള്ള ഒരു മൺ‌തിട്ട അവിടെ ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ എന്നു തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ ഈ സ്ഥാനത്തിന്റെ ഇടതു-വലതു ഭാഗങ്ങളിൽ ഇരുപത്തിയഞ്ചുവാര അകലെ തയ്യാറായി നിന്നിരുന്നു. ഓരോ കളിക്കാരനും ഏകദേശം പതിനെട്ട് ഇഞ്ച് നീളമുള്ള വില്ലും ഈർ‌ക്കിൽ കൊണ്ടുണ്ടാക്കിയ അമ്പും കൈയ്യിലേന്തിയിട്ടുണ്ട്. മൺ‌തിട്ടയുടെ ഒത്ത നടുവിൽ സ്ഥാപിച്ച വാഴത്തടയുടെ മേൽ കുത്തിനിർത്തിയ കുറ്റിയിൽ ‘ലക്ഷ്യം’ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് പോരാളികൾ എയ്‌തുതുടങ്ങുന്നു. ലക്ഷ്യത്തിലേക്ക് കൃത്യതയോടെ അമ്പെയ്തു കൊള്ളിക്കുന്നയാൾ നിലത്തുവീണ മറ്റ് അമ്പുകൾ വാരിയെടുക്കുന്നു. അട്ടഹാസങ്ങളുടേയും ആരവങ്ങളുടേയും അകമ്പടിയോടെ ഈ വിനോദം തുടർ‌ന്നുകൊണ്ടേയിരിക്കും.” പഴമക്കരുടെ ഓർ‌മ്മകളിലും ഇന്നത്തെ ഇഡു കേന്ദ്രീകരിച്ച് അമ്പെയ്‌ത്തുമത്സരം നടന്നിരുന്നതായ് തെളിവുകളുണ്ട്.

പുരാവൃത്തങ്ങൾ

വിവിധ പുരാവൃത്തങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇഡുവിന്റെ പിന്നിലെ കഥകൾ.

ഒറ്റക്കോലവുമായി ബന്ധപ്പെട്ട കഥ

Vishnu Moorthi Theyyam
പലതരത്തിലുള്ള പുരാവൃത്തങ്ങൾ ഇഡുവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് നരസിംഹാവതാരവുമായി ബന്ധപ്പെട്ട കഥയാണ്‌. ഹിരണ്യവധാർ‌ത്ഥം സ്ഥംഭം പിളർ‌ന്ന് നരസിംഹം പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരരൂപം കണ്ടു ഭയന്ന അഷ്‌ടദിക്‌പാലകർ ഓടി ഒളിച്ചുവത്രേ. എന്നാൽ അഗ്നി മാത്രം ഹിരണ്യന്റെ കോട്ടവാതിൽ‌ക്കൽ നിലയുറപ്പിച്ചു. സുരനരപക്ഷിമൃഗാദികളാലും രാവും പകലും ആകാശത്തും ഭൂമിയിലും ആയുധങ്ങളാലും വധിക്കപ്പെടരുതെന്ന വരലബ്‌ധിയുള്ള ഹിരണ്യനെ അഗ്നി ദഹിപ്പിച്ചിരിക്കുമോ എന്ന സംശയത്താൽ നരസിംഹമൂർത്തി അഗ്നിക്കകത്ത് പ്രവേശിച്ച് ഹിരണ്യനെ അന്വേഷിച്ചത്രെ. ഈ ഒരു സംഭവം ഒറ്റക്കോലം കെട്ടിയാടുമ്പോൾ തെയ്യം തീയിൽ ചാടുന്ന ചടങ്ങിലൂടെ പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. ഹിരണ്യന്റെ കോട്ടയെ സൂചിപ്പിക്കാനായി വിഷ്‌ണുമൂർത്തിയെ (പരിദേവത, പരദേവത) കെട്ടിയാടുന്ന ഇടങ്ങിളിലൊക്കെ ഇഡു കെട്ടിയതാവാം എന്നു കരുതുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പ് എന്ന നാടുവാഴിയുടെ കാലികളെ മേച്ചിരുന്ന പാലന്തായി കണ്ണൻ എന്ന തീയ്യച്ചെറുക്കൻ പിന്നീടു തെയ്യമായി മാറിയ കഥയാണ് പരിദേവതയുടേത്. തോറ്റം പാട്ടിൽ പറയുന്നു:
കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ
കരുമം പലതും പലരോടും ചെയ്തതുകൊണ്ട്
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു …

ബാണാസുരനുമായി ബന്ധപ്പെട്ട കഥ

ചിലയിടങ്ങളിൽ ഇഡുവിനെ ബാണന്റെ കോട്ട എന്നു വിളിച്ചുവരുന്നു. വരബലത്താൽ ശിവൻ തന്റെ കോട്ടയുടെ കാവൽക്കാരനായി ബാണാസുരനെ നിയമിക്കുന്നു. ബാണാസുരന്റെ മകളായ ഉഷയുമായി ശ്രീകൃഷ്‌ണപൗത്രനായ അനിരുദ്ധൻ പ്രണയത്തിലാണ്. ഇതിൽ കുപിതനായ ബാണാസുരൻ ഒരിക്കൽ അനിരുദ്ധനെ പിടിച്ച് തടവിലിടുന്നു. പൗത്രനെ രക്ഷിക്കാനായി ശ്രീകൃഷ്‌ണൻ സൈന്യവുമായി എത്തിയപ്പോൾ ബാണൻ രക്ഷയ്‌ക്കായി ശിവനെ സമീപിക്കുന്നു. ബാണന്റെ രക്ഷകൻ എന്ന നിലയിൽ ശിവൻ വൈഷ്‌ണവാംശമായ ശ്രീകൃഷ്‌ണനുമായി യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയിൽ ശിവൻ ശിവജ്വരവും വിഷ്‌ണു വിഷ്‌ണുജ്വരവും ഉണ്ടാക്കുന്നു. അവസാനം വിഷ്‌ണുജ്വരം വിജയിക്കുന്നു. യുദ്ധം നടന്നത് ബാണന്റെ കോട്ടവാതിൽ‌ക്കലായതിനാൽ ഇഡുവും കോട്ടയും തമ്മിലുള്ള ബന്ധം ഇവിടേയും അനാവൃതമാവുന്നു. അങ്ങനെ ബാണന്റെ കോട്ടയാണ്‌ ഇഡുവിലൂടെ സൂചിതമാകുന്നത് എന്നൊരു പുരാവൃത്തവും ചിലയിടങ്ങളിൽ കേട്ടുവരുന്നു.

തോലൻ

പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ്‌ തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് ‘കൊണ്ടൊഴിഞ്ഞാറ്’ എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ്‌ അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്‌. തോലൻ എന്ന പേര്‌ നാട്ടുകാർ നൽകിയതാണ്‌. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു. കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ, വേഷം, കൈമുദ്രകൾ, അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി ‘ആട്ടപ്രകാരം’ , ‘ക്രമദീപിക’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. ‘മഹോദയപുരേശചരിതം’ എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീർത്തിച്ച് തോലൻ എഴുതിയ മണിപ്രവാളശ്ലോകം ഇതാണ്.
അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ തിലപുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയന ദ്വയത്തീ…
(അരയന്ന നടയുള്ളവളേ, കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ…)

കവിതയിലെ കഥാനായിക ചക്കിക്ക് പക്ഷേ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ തുടങ്ങിയ വിളികൾ ഇഷ്ടപ്പെട്ടില്ലാത്രേ!! തോലൻ അതു കേട്ടപാടെ സംസ്കൃതശ്ലോകം ഉണ്ടാക്കിക്കൊടുത്തു. പാഠഭേദങ്ങൾ നിരവധിയുണ്ട്. എഴുതപ്പെട്ട അവലംബങ്ങൾ ഒന്നുമില്ലല്ലോ. ഇത് ചക്കിയെ അല്ല രാജ്ഞിയെ ആണ് വര്‍ണ്ണിച്ചത് എന്നും രാജ്ഞി തന്നെ ആഢ്യത്വം കാണിക്കാനായി മലയാളം പോരാ സംസ്കൃതം തന്നെ വേണം എന്നു പറഞ്ഞുവെന്നും കഥയുണ്ട്. രാജ്ഞി പിന്നീട് സംസ്കൃതസ്ലോകത്തിന്റെ ശ്ലോകത്തിന്റെ അര്‍ത്ഥം ഏഷണിക്കാര്‍ പറഞ്ഞുകൊടുത്താണത്രേ അറിഞ്ഞത്, അതോടെ രാജ്ഞി തോലന്റെ ശത്രുവായി എന്നും ഒരു പാഠഭേദം കേട്ടിട്ടുണ്ട്.

മറ്റൊരു മറുപക്ഷം പറയാം. ബ്രാഹ്മണർക്ക് ചെറുപ്പത്തിൽ ഉപനയനം (പൂണുൽ ഇടുക) കഴിഞ്ഞ് അതോടൊപ്പം ഇട്ട മൃഗത്തോൽ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്‌ഠന്റെ കാര്യത്തിൽ അതിന് അവസരം ഉണ്ടായില്ല. കാരണം മേൽപ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ മോഷണങ്ങൾക്ക് സാക്ഷിയും തടസ്സവും ആയ നമ്മുടെ കുമാരനായ കഥാനായകനെ വശത്താക്കിയെന്നും ചക്കി കുമാരന്റെ കുതിരശക്തിയിൽ സംതൃപ്തയായെന്നും ഒരു പക്ഷമുണ്ട്. അതിനു ശേഷമാണ് മേൽപ്പറഞ്ഞ ശ്ലോകം ഉണ്ടാക്കിയതും. പക്ഷെ, നിരക്ഷരകുക്ഷിയായ ചക്കിയ്ക്ക് പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്ന സരസപ്രയോഗങ്ങൾ ഇഷ്ടപ്പെട്ടില്ലത്രേ! ഉടൻ തോലൻ ഒരു സംസ്കൃതശ്ലോകം ചമച്ചു. അതാണു ശേഷമുണ്ടായ സംസ്കൃതശ്ലോകം എന്നും പറഞ്ഞു വരുന്നു. ശ്ലോകമിതാണ്.

അർക്ക ശുഷ്കഫലകോമള സ്തനീ
ശർക്കരാ സദൃശ ചാരു ഭാഷിണീ
തന്ത്രിണീ ദല സമാന ലോചനേ
സിന്ധുരേന്ദ്ര രുചിരാ മലർദ്യുതേ!!

അതിസുന്ദരിയായി ചക്കിയെ ശുദ്ധ സംസ്കൃതത്തിൽ തോലൻ വർണിച്ചത് അവൾക്ക് അത്യധികം ഇഷ്ടപ്പെട്ടുവത്രേ! നമുക്കിവിടെ ചക്കിയെയെ രാജ്ഞിയായും എടുക്കാവുന്നതാണ്. വെയിലേറ്റു വാടിത്തളന്ന മുലകൾ ഉള്ളവളേ എന്നൊക്കൊ അർത്ഥം പറയേണ്ടി വരും ഇതിന് 🙂

തോലൻ ധാരാളം തമാശ കവിതകൾ എഴുതിയിട്ടുണ്ട്. പരമ ശിവനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കവിതാശകലം തോലനെ ഏറെ പ്രശസ്തനാക്കി.
പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയാ
കോണച്ചേട്ടാഭിധനസ്യ
അർദ്ധാർദ്ധം പ്രണതോസ്മ്യഹം

വരി 1) ദന്തി എന്നാൽ ആന. ദന്തം ഉള്ളതുകൊണ്ടാണല്ലോ ദന്തി എന്ന പേര് വന്നത്. അതിനാൽ പല്ലി എന്നാലും ആന തന്നെ.
വരി 2) പന്ത്രണ്ടര എന്നാൽ പന്ത്രണ്ട് അരകൾ ചേർന്നത്. അതായത് ആറ്. ഇവിടെ ആറ് എന്നാൽ ഗംഗയാർ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
വരി 3) കോണ് എന്ന വാക്കിന് മുക്ക് എന്നൊരു അർഥം കൽപ്പിക്കാം. ചേട്ടനെ അണ്ണൻ എന്നും പറയാം. അപ്പോൾ കോണച്ചേട്ടൻ എന്നു പറഞ്ഞാൽ മുക്ക് + അണ്ണൻ = മുക്കണ്ണൻ. ഇത് ശിവന്റെ ഒരു പര്യായമാണ്.
വരി 4) അർദ്ധം എന്നാൽ പകുതി. അർദ്ധാർദ്ധം എന്നാൽ പകുതിയുടെ പകുതി. അതായത് കാൽ . ഇവിടെ കാൽപാദം എന്നു അർദ്ധം കല്പിക്കാം.

എല്ലാം ചേർത്തു വായിക്കുകയാണെങ്കിൽ ആനയുടെ തോൽ ഉടുത്തവനും ഗംഗയോടു പ്രിയമുള്ളവനും മുക്കണ്ണൻ എന്നു പേരോട് കൂടിയവനും ആയവന്റെ കാൽ പാദത്തെ ഞാൻ വന്ദിക്കുന്നു എന്ന് അർത്ഥം വരും.

തോലനെ കേന്ദ്രീകരിച്ച് പല കഥകളും വാമൊഴികളായി കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപവും കൊണ്ട് രസകരങ്ങളായ ഇത്തരം കഥകൾ പലപ്പോഴും തെറ്റായ സാമൂഹികവ്യവസ്ഥിതികൾക്കെതിരെയുള്ള നിശിതമായ വിമർശനമായിരുന്നു. അത്തരം കഥകളിൽ ചിലത് ചുവടെ.

1) തോലനെ കേന്ദ്രീകരിച്ചുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധമായ കഥയാണിത്. തോലൻ ചെറിയകുട്ടിയായിരിക്കെ നടന്നു എന്നു പറയപ്പെടുന്ന ഈ കഥക്കാധാരം, ഭക്ഷണസമയത്തെ സംസാരം സംസ്കൃതഭാഷയിലായിരിക്കണം എന്ന നിയമമായിരുന്നു. ഒരിക്കൽ തോലൻ ഭക്ഷണം കഴിച്ചുകോണ്ടിരിക്കെ ചക്കി എന്നു പേരായ സ്ത്രീ പത്തായത്തിൽ നിന്ന് നെല്ല് മോഷ്ടിക്കാൻ തുനിയുകയും ഇത് മനസ്സിലാക്കിയ തോലൻ “പനസി ദശായാം പാശി” എന്നു പറഞ്ഞത്രേ.. (പനസം = ചക്ക ; പനസി = ചക്കി , ദശം = പത്ത് ; ദശായാം=പത്തായത്തിൽ , പാശം= കയർ; പാശി=കയറി) , ചെറുപ്പത്തിൽ തന്നെ തോലനിലുണ്ടായിരുന്ന നർമചിന്തക്ക് ഉദാഹരണമായി ഈ കഥ പറയപ്പെടുന്നു.

2) കേരളത്തിൽ കുറ്റം തെളിയിക്കാൻ വിചിത്രമായ പല മാർഗങ്ങളും മുൻപു സ്വീകരിച്ചിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിക്കുക , മുതലയുള്ള കടവിൽ നീന്തിക്കുക , വിഷപ്പാമ്പിനെ അടച്ചിട്ടുള്ള കുടത്തിൽ കൈയിടുവിക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്‌.കുറ്റക്കാരനല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈ പൊള്ളുകയില്ല,മുതല പിടിക്കുകയില്ല,പാമ്പ് കടിക്കുകയില്ല എന്നൊക്കെയായിരുന്നു വിശ്വാസം. ഒരിക്കൽ രാജാവിന്റെ മോതിരം കാണാതായി, കുളക്കടവിൽ മറന്നുവെച്ച മോതിരം തോലൻ എടുത്ത് രാജാവിന്റെ വാളുറയിൽ ഇട്ടിരുന്നു. തോലൻ മോതിരം കട്ടു എന്ന ഒരു വാദത്തിനെതിരെ തിളച്ച എണ്ണയിൽ കൈ മുക്കി നിരപരാധിത്വം തെളിയിക്കുവാൻ രാജാവ് പറഞ്ഞുവത്രേ. ഇതിനു സമ്മതിച്ച തോലൻ നിറഞ്ഞ സദസിൽ തിളച്ച എണ്ണയുടെ പാത്രം പച്ചയില കൊണ്ട് വക്ക് മൂടിയ ശേഷം എടുത്ത്കൊണ്ടുവന്ന വൈദികനെ ചൂണ്ടിക്കാണിച്ച് “ഇയാളാണ്‌ മോതിരം മോഷ്ടിച്ചത് , കണ്ടില്ലേ കൈ പൊള്ളാതിരിക്കാനായി ഇലകൂട്ടി പാത്രം എടുത്തുകൊണ്ടുവരുന്നു അതിനാൽ ഇതാ കുറ്റം തെളിഞ്ഞിരിക്കുന്നു ഇനി ഞാൻ കൈ മുക്കേണ്ടതില്ല ” എന്നു പറഞ്ഞു. ആ അനാചാരത്തിന്റെ അർത്ഥമില്ലായ്‌മ തുറന്നു കാട്ടിയ തോലനെ രാജാവ് കുറ്റവിമുക്തനാക്കി.

ചക്കി കാരണമാണ് തോലനു ഭ്രഷ്ട് വന്നതെന്നു പിന്നീട് ചക്കിയെ തോലൻ ജീവിതപങ്കാളി ആക്കുകയുമായിരുന്നു എന്നും കഥകളുണ്ട്. പുരുഷാർത്ഥക്കൂത്തിൽ പലയിടത്തും ചക്കിയെ “ചെറുമി” എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും കാണാം. നാം അറിയുന്ന ജാതി വ്യവസ്ഥയിൽ നമ്പൂതിരിമാരോ ചാക്യാന്മാരോ ചെറുമ സ്ത്രീകളെ വിവാഹം കഴിക്കാറില്ല. ഇന്നത്തെ രൂപത്തിലുള്ള ജാതി വ്യവസ്ഥ രൂപപ്പെടുന്നതിനു മുൻപ് ഇങ്ങനെയൊക്കെയായിരുന്നു എന്നൂഹിക്കാം. നായർ, നമ്പൂതിരി, ചാക്യാർ എന്നീ ജാതിപ്പേരുകൾ പുരുഷാർത്ഥക്കൂത്തിൽ ഒരിടത്തും കാണുന്നില്ല. എന്നാൽ പൊതുവാൾ, വാര്യർ എന്നിവരെക്കുറിച്ച് പറയുന്നുണ്ടുതാനും. ഐതിഹ്യങ്ങളിൽ രാജാവ് ബൗദ്ധനായിരുന്നു എന്നും സൂചനയുണ്ട്. (പള്ളിബാണപ്പെരുമാൾ തന്നെ ആണ് ഇത് എന്നും).

കേരളത്തിൽ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗൻ മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യന്മാരുടെ വരവിനു മുന്ന് ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ്‌ സംഘകാലത്തേത്‌. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല എന്നു കാണാം. ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ട്) മുതൽ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു. 12 ആം നൂറ്റാണ്ടോടു കൂടി ഇത് ശക്തമായി. തോലൻ 10 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന പറയുമ്പോൾ ഇവയ്ക്കിടയിൽ പോലും ശക്തമായ ബുദ്ധമതസ്വാധീനത്താലോ മറ്റോ ജാതിയത അത്രമേൽ ശക്തമല്ലെന്നു കാണാം.
ഉഡു രാജ മുഖി മൃഗ രാജ കടി; ഗജ രാജ വിലാസിത മന്ദ ഗതി; യതി സാ യുവതി ഹൃദയേ വസതി; ക്വ ജപ ക്വ തപ ക്വ സമാധി വിധി

ചന്ദ്രഗിരിക്കോട്ട

chandragiri fort - fort district of kerala, kasaragodകേരളത്തിലെ കോട്ടകളുടെ നാടെന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിൽ, ചന്ദ്രഗിരിപ്പുഴ അറബിക്കടലുമായി ചേരുന്ന മനോഹരമായ ഒരു തുരുത്തിൽ തലയുയർത്തി നിൽക്കുന്ന ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. പതിനേഴാം നൂറ്റാണ്ടിൽ, വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം ഈ പ്രദേശം ഭരിച്ചിരുന്ന ബദനൂർ അഥവാ ഇക്കേരി രാജവംശത്തിലെ നായകന്മാർ നിർമ്മിച്ചതാണ് ഈ കോട്ട. മലബാർ തീരത്തെ വ്യാപാര ബന്ധങ്ങൾ സംരക്ഷിക്കുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ഈ കോട്ട പണിതത്. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ഒരു ചെറിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക് പുരാതനമായ ഒരു ചരിത്രമുണ്ട്.. രണ്ട് ഗുഹാകവാടങ്ങൾ അടക്കം മൂന്നു വഴികൾ ഉണ്ട് കോട്ടയ്ക്ക് അകത്തേക്കു കടന്നു ചെല്ലാൻ. തകർന്നു കിടക്കുന്ന ഈ കോട്ട, മുന്നിലുള്ള പുഴയിലേക്കും, അടുത്തുള്ള അറബിക്കടലിലേക്കും, ചുറ്റുമുള്ള തെങ്ങിൻ തോപ്പുകളിലേക്കും മനോഹരമായ കാഴ്ചയൊരുക്കുന്നു. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു. കോട്ടയുടെ സ്ഥലം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയില്ല. കൃത്യമായി കോട്ടയ്ക്ക് 7.76 ഏക്കർ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിർത്തി തിരിച്ചിട്ടില്ല. ബേക്കല്‍ കോട്ടയില്‍ നിന്നും 10 കി.മീ. അകലെയാണ് ചന്ദ്രഗിരിക്കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ദ്രഗിരിക്കോട്ടക്ക് ഏഴ് ഏക്കറോളം വിസ്തൃതിയുണ്ട്. ജില്ലയിലെ ഏറ്റവും നീളമുള്ള നദിയാണ് ചന്ദ്രഗിരിപ്പുഴ. പുഴയില്‍ ബോട്ടിങിന് സൗകര്യമുണ്ട്. കാസര്‍കോട് ടൗണില്‍ നിന്നും ഏഴോളം കി.മീ. മാത്രമേയുള്ളൂ ചന്ദ്രഗിരിക്കോട്ടയിലേക്ക്. പുരാതനമായ കീഴൂര്‍ ക്ഷേത്രം ഉള്ളത് സമീപത്താണ്.

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ഈ കോട്ട നിർമ്മിച്ചത് ശിവപ്പ നായകനാണ്. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ശക്തി നേടിയ ഇക്കേരി നായകന്മാർ, അവരുടെ സാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയായി ചന്ദ്രഗിരിപ്പുഴയെ നിശ്ചയിച്ചു. അതുപോലെ, ചന്ദ്രഗിരിപ്പുഴയുടെ വടക്കേ തീരത്ത്, അക്കാലത്ത് കോലത്തിരിമാരുടെ ഭരണത്തിലായിരുന്ന കാസർഗോഡ്, ബേക്കൽ എന്നിവിടങ്ങളെ വേർതിരിക്കുന്ന അതിർത്തി കൂടിയായിരുന്നു ഈ കോട്ട. ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് രാജ്യ സുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. തൊട്ടടുത്തായുള്ള ബേക്കലം കോട്ട പണിതതും ശിവപ്പ നായിക്ക് തന്നെ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിരവധി കൈകൾ മറിഞ്ഞെത്തിയ ചന്ദ്രഗിരി കോട്ട മൈസൂരിലെ ഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലും എത്തിച്ചേർന്നു. ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചരിത്ര സ്മാരകം എന്നൊക്കെ പറയാമെങ്കിലും യാതൊരുവിധ ശ്രദ്ധയും കിട്ടാതെ നശിച്ചുകൊണ്ടിരിക്കുകയാണിന്നു കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് 1956-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു.

സമചതുരാകൃതിയിൽ നിർമ്മിച്ചിട്ടുള്ള ഈ കോട്ടയുടെ ചുറ്റളവ് ഏകദേശം ഒരു ഹെക്ടറോളം വരും. ഈ കോട്ടയുടെ ഭിത്തികൾ കരിങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ചതാണ്. കോട്ടയ്ക്കുള്ളിൽ ഒരു ക്ഷേത്രവും കിണറും ഉണ്ടായിരുന്നു. പടിഞ്ഞാറ് ഭാഗത്താണ് കോട്ടയുടെ പ്രധാന കവാടം. ഈ കവാടത്തിലൂടെ അകത്ത് കയറിയാൽ, ചരിത്രത്തിന്റെ ശേഷിപ്പുകളായി കോട്ടയുടെ ഭിത്തികളും അവശിഷ്ടങ്ങളും കാണാം. ഈ കോട്ട ഇന്ന് പ്രധാനമായും ചരിത്ര വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും ഒരുപോലെ ആകർഷകമായ സ്ഥലമാണ്.

ഈ കോട്ടയ്ക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. പ്രധാനമായും, ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങളിൽ ഈ കോട്ട ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, ഒരു യുദ്ധക്കളം എന്നതിലുപരി, ചന്ദ്രഗിരി കോട്ടയുടെ സൗന്ദര്യം ഇന്ന് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. അറബിക്കടലിലേക്ക് ചന്ദ്രഗിരിപ്പുഴ ഒഴുകി ചേരുന്ന കാഴ്ചയും സൂര്യാസ്തമയവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

പല ചരിത്രസ്മാരകങ്ങളെയും പോലെ, ചന്ദ്രഗിരി കോട്ടയും കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിച്ച് നിൽക്കുകയാണ്. ഈ കോട്ടയെ സംരക്ഷിക്കുന്നതിൽ പുരാവസ്തു വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ന്, ചരിത്രത്തിന്റെ ഓർമ്മകളെ താലോലിച്ച്, ശാന്തമായി പുഴയുടെയും കടലിന്റെയും സംഗമത്തെ നോക്കി നിൽക്കുന്ന ഒരു നിശ്ശബ്ദ സാക്ഷിയായി ചന്ദ്രഗിരി കോട്ട നിലകൊള്ളുന്നു.

കൈയേറ്റമുണ്ടായോയെന്ന് പറയാൻ സാധിക്കാത്ത സ്ഥിതിയാണു നിലവിൽ ചന്ദ്രഗിരിക്കോട്ടയ്ക്കുള്ളത്. നിലവിൽ കാണുന്നതിലേറെ സ്ഥലമായിരുന്നു നേരത്തെ കോട്ട ഉണ്ടായിരുന്നതെന്ന് പറയുന്നു. കൈയേറ്റങ്ങളും മണ്ണെടുക്കലും ഇവിടെ പതിവായിരുന്നു. കോട്ടയുടെ അധിനീതയിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കണമെന്നാണ് കോട്ട സംരക്ഷകർ ആവശ്യപ്പെടുന്നതു കാണാറുണ്ട്. പക്ഷേ, അങ്ങുമെത്താതെ ആവശ്യങ്ങൾ നിലച്ചുപോവും. നിത്യേന നശിച്ചു കൊണ്ടിരിക്കുന്ന ഒരു കോട്ടയാണിതെന്നു പറയാം, കോടയ്ക്കകത്ത് കാടും പ്ലാസ്റ്റിങ് ബോട്ടിലുകളും നിറഞ്ഞിരിക്കുന്നു.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിമി ദൂരമുണ്ട് കോട്ടയിലേക്ക്. കാസർഗോഡ് കാഞ്ഞങ്ങാട് പാതയിൽ മേൽപ്പറമ്പിലാണ് ചന്ദ്രഗിരിക്കോട്ട. മേൽപ്പറമ്പിൽ നിന്നും അരക്കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. ചന്ദ്രഗിരിക്കോട്ട കൂടാതെ, ബേക്കൽ കോട്ട, റാണിപുരം ഹിൽ സ്റ്റേഷൻ, വലിയപറമ്പ തടാകം, പെസഡിഗുംബെ, അനന്തപുര തടാകക്ഷേത്രം, മാലിക് ദിനാർ ജുമാ മസ്ജിദ് എന്നിങ്ങനെ മറ്റു പല ടൂറിസ്റ്റ് സ്പോട്ടുകൾ കാസർഗോഡ് ജില്ലയിൽ ഉണ്ട്.

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/enthinnadheeradha.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

നാളെ നേതാക്കളായി മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചു പോയില്ലാ… (2)

നിങ്ങള്‍ പഠിക്കുവിന്‍… നിങ്ങള്‍ പഠിക്കുവിന്‍…
ആദ്യക്ഷരം മുതല്‍ മേലോട്ട് (2)

ബാലപാഠങ്ങള്‍ പഠിച്ചോളിന്‍
മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ,
ആജ്ഞാശക്തിയായി മാറീടാൻ… (3)

നാടു കടത്തപ്പെട്ടവരേ…
തടവിലടയ്ക്കപ്പെട്ടവരേ…
എന്നും അടുക്കളക്കുള്ളില്‍
കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ…
വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും
വന്ദ്യവയോധികരേ…

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ… (2)

പാര്‍പ്പിടമില്ലാത്ത പാവങ്ങളേ…
മഞ്ഞില്‍ കോച്ചിയിരിപ്പവരേ…
വിദ്യാശാലയും വിജ്ഞാനങ്ങളും
അന്വേഷിക്കുവിന്‍ കൂട്ടരേ… (2)

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ…
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…

ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍
തന്നത്താനെ പഠിക്കാതെയൊന്നും
അറിയില്ല നിങ്ങള്‍ സഖാക്കളേ… (2)

ഓരോ ചെറുചെറു വസ്തുവിലും
വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ!!
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്? (2)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…(2)

കുഞ്ഞുണ്ണിമാഷ്

kunjunnimash, malayalam, കുഞ്ഞുണ്ണിമാഷ് കുഞ്ഞുണ്ണിമാഷ്

ഒരു നാട്ടിലൊരു വീട്ടി-
ലൊരു കുട്ടി പിറന്നു
ആ കുട്ടിക്കൊരു നല്ല
പേരു വേണമെന്നായ്
പേരു തെണ്ടിയച്ഛനുടെ
കാലൊക്കെ കുഴഞ്ഞു
പേര് തപ്പിയമ്മയുടെ
കയ്യൊക്കെ കുഴഞ്ഞു…‘കുഞ്ഞേ’യെന്ന് വിളിച്ചുകൊ-
ണ്ടച്ഛനടുത്തെത്തി…‘ഉണ്ണി’യെന്ന് വിളിച്ചുകൊ-
ണ്ടമ്മയടുത്തെത്തി…

“കുഞ്ഞുണ്ണിയെന്നവരാ
കുഞ്ഞിന് പേരിട്ടു.” 🙂

ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ചിന്താശേഷി ജനിപ്പിക്കുന്ന ചെറുവരികളെഴുതി മലയാളികളെ പിടിച്ചിരുത്തിയ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ പ്രസിദ്ധമാണ്, അതുകൊണ്ടുതന്നെ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ അടിയുറച്ചുപോയിരുന്നു.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. മലയാള കവിതയില്‍ തീര്‍ത്തും വ്യത്യസ്തമായ ശൈലി അവതരിപ്പിക്കുന്നതില്‍ കുഞ്ഞുണ്ണിമാഷ് വിജയിച്ചു. കാവ്യാലങ്കാരങ്ങള്‍ നിറഞ്ഞ കവിതാ രീതികളില്‍ നിന്ന് വ്യത്യസ്തമായി ചെറുതും കാര്യമാത്രാ പ്രസക്തവുമായിരുന്നു അദ്ദേഹത്തിന്റെ രചനാ രീതി. തനിമയാര്‍ന്ന ശൈലിയിലൂടെ തനിക്ക് പറയാനുള്ളതെല്ലാം നന്നായി പറയുകായായിരുന്നു കഞ്ഞുണ്ണിമാഷ് ചെയ്തത്.

ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയുംഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.

കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി. 1998 ജനുവരി വരെ ആ പംക്തി തുടർന്നു. നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു. മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ്. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി.

ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർടി സ്വാധീനിച്ചിരുന്നു. എന്നാൽ കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രസംഗത്തിനോ പോയിട്ടില്ല. ഇദ്ദേഹം അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ “നീ താഴ് നീ താഴ്” എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്. ഒരുകാലത്ത് നക്സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാൽ “നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു” എന്നദ്ദേഹം ചൊല്ലിയിരിക്കുന്നു. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങളുമയും അദ്ദേഹം ബന്ധപെട്ടിരുന്നു. വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. “രാക്ഷസനിൽനിന്നു – രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം”. “പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി” വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നു ഇദ്ദേഹം എഴുതിയിട്ടുണ്ട്.

തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം. കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു; 1927 മേയ് 10 നായിരുന്നു ജനനം. അവിവാഹിതനായിരുന്നു അദ്ദേഹം.

kunjunnimash malayalam language

ചില കവിതകൾ

കുഞ്ഞുണ്ണിക്കൊരു മോഹം, എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു, കവിയായിട്ടു മരിക്കാൻ…

സത്യമേ ചൊല്ലാവൂ, ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ, വേണ്ടതേ വാങ്ങാവൂ…

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ, ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും.

ജീവിതം നല്ലതാണല്ലോ, മരണം ചീത്തയാകയാൽ

ഉടുത്ത മുണ്ടഴിച്ചിട്ടു, പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം.

ഞാനെന്റെ മീശ ചുമന്നതിന്റെ, കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ, ഞാനെന്നെ തല്ലുവാൻ വന്നു…

പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു…

എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ…

എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം.

മഴ മേലോട്ട് പെയ്താലേ, വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു, ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ, ഞാനുമില്ലാതാകുന്നു

പൊക്കമില്ലാത്തതാണെന്റെ പൊക്കം

മന്ത്രിയായാൽ മന്ദനാകും മഹാ മാർക്സിസ്റ്റുമീമഹാ ഭാരതഭൂമിയിൽ

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം…

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു, മൂസ മലർന്നു വീണു
മടലടുപ്പിലായി മൂസ കിടപ്പിലായി!

ശ്വാസം ഒന്ന് വിശ്വാസം പലത്
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം

ആറുമലയാളിക്കു നൂറുമലയാളം, അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല…

കുരിശേശുവിലേശുമോ?

യേശുവിലാണെൻ വിശ്വാസം, കീശയിലാണെൻ ആശ്വാസം…

അമ്മ മമ്മിയായന്നേ മരിച്ചൂ മലയാളം, ഇന്നുളളതതിന്‍ ഡാഡീജഡമാം മലയാളം!


കൂടുതൽ കവിതകൾ ഇവിടെ വിക്കിയിൽ…
മലയാളം വിക്കിപീഡീയയിൽ കുഞ്ഞുണ്ണിമാഷെ കുറിച്ച്