ചെമ്പിലോട്ടുഭൂതം

 Chembilottu Bhootham
Chembilottu Bhootham

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനുസമീപം മലയോരദേശമാണു നടുവിൽ. ആദിവസി സമൂഹമായ കരിമ്പാലക്കാർ ഏറെയുള്ള ദേശമാണത്. കരിമ്പാല സമുദായക്കാരുടെ ഉപാസനാമൂർത്തിയാനു ചെമ്പിലോട്ടു ഭൂതം. മൈക്കാട്ടുമലയിലാണു ചെമ്പിലോട്ടു ഭൂതം കുടിയിരിക്കുന്നത്. ഈ തെയ്യത്തിന്റെ അനുഷ്ഠാന കർമ്മങ്ങളും ഐതിഹ്യവും മറ്റു തെയ്യങ്ങളിൽ നിന്നും ഒത്തിരി വ്യത്യാസപ്പെട്ടിരിക്കുന്നു.

ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കനൽക്കണ്ണുരുട്ടി എട്ടുദിക്കും നടുങ്ങുമാറുച്ചത്തിൽ അലറിവിളിച്ചാണ് ചെമ്പിലോട്ടുഭൂതം ഉറഞ്ഞടുന്നത്. പുരപ്പുറത്തു കയറിയാണ് വായ്ത്താരി വഴക്കങ്ങളിലൂടെ തെയ്യം ജനതതിയോടു സംവദിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ് ആദിവാസിസമൂഹം നെൽക്കറ്റകൾ അവരവരുടെ കുടിലുകളിൽ സൂക്ഷിക്കാറുണ്ട്. മലയിറങ്ങിവന്ന് ഭൂതം അതൊക്കെയും മോഷ്ടിക്കുമത്രേ. ഇങ്ങനെ മോഷ്ടാവായി രംഗത്തുവരുന്ന ഭൂതത്തെ നാട്ടുകാർ പണ്ടെന്നോപിടികൂടിയെന്നാണു വായ്ത്താരി. മോഷ്ണം കൂടാതെ നാട്ടിൽ ഏറെ വിപത്തും നാശനഷ്ടങ്ങളും ഭൂതം ഉണ്ടാക്കുമായിരുന്നു. ഒരിക്കൽ ഭൂതത്തെ ആവാഹിച്ച് ചെമ്പുകുടത്തിൽ അടക്കം ചെയ്ത് ഇന്നത്തെ ജാനുപ്പാറ എന്നറിയപ്പെടുന്ന ആനവീണകുന്നിൽ കുടം പഴമക്കാർ അടക്കം ചെയ്തുവത്രേ.

പ്രകൃതിക്ഷോഭത്തിൽ മണ്ണിൽ കുഴിച്ചിട്ട ചെമ്പുകുടം പുറത്തുവന്നു. ഉരുണ്ടുരുണ്ട് അജ്ഞാതശക്തിയാൽ അതുതകർന്ന് ഭൂതം പുറത്തെത്തി. ഗ്രാമവാസികൾക്ക് ഭൂതം വീണ്ടും പ്രശ്നമായിത്തുടങ്ങി. മകരക്കൊയ്ത്ത് കഴിഞ്ഞെത്താറുള്ള ഭൂതത്തെ പിടികൂടാനായി ഗ്രാമവാസികളൊത്തൊരുമിച്ച് മെതിയുത്സവം നടക്കുന്ന പുല്ലവനം ആലശ്ശേരിക്കളത്തിൽ ഒത്തുകൂടും. പൂർവ്വികരുടെ ഈ ഒത്തു കൂടലിന്റെ പ്രതീകമായി വർഷം തോറും വൃശ്ചികമാസത്തിൽ കളത്തിൽചെമ്പിലോട്ടു ഭൂതത്തെ കെട്ടിയാടിക്കുന്നു.

വള്ളിപ്പടർപ്പുകളും ചെറുമരങ്ങളുംതണല്വിരിച്ചു നിൽക്കുന്ന ആലശ്ശേരി കളത്തിൽ വാഴപ്പോളകൾ കൊണ്ട് താൽകാലികമായുണ്ടാക്കുന്ന ചെറിയ പതിയിലാണു തെയ്യാട്ടം നടക്കുക. ചെണ്ടയുടേയും ചീനിക്കുഴലിന്റേയും ആസുരതാളത്തിൽ ഭൂതം രൗദ്രഭാവത്തോടെ ഉറഞ്ഞാടും. അല്പനേരത്തെ കെട്ടിയാട്ടത്തിനുശേഷം ഭൂതം കെട്ടുപള്ളിപ്പുറവും അറക്കവില്ലും തകർക്കുന്ന ചടങ്ങുണ്ട്. അപ്പോൾ കരിമ്പാല സമുദായത്തിലെ ചെറുപ്രായക്കാർ പരസ്പരം കൈകൾ കോർത്തു പിടിച്ച് (ആറാമ്പള്ളി എന്നു പറയുമിതിനെ) വാഴപ്പോള കൊണ്ടുണ്ടാക്കിയ പതിസ്ഥാനം അഥവാ പള്ളിപ്രം സംരക്ഷിക്കും. നിറവിളക്കിനു മുമ്പ്പിൽ നിന്നാവും ഭൂതത്തിന്റെ വാക്‌തർക്കവും മറ്റും നടക്കുക. വാഴപ്പോളയിൽ ഒന്നെങ്കിലും കൈക്കലാക്കാൻ ഭൂതം അവിടെ നടത്തുന്ന വാക്ശരങ്ങളും മല്ലയുദ്ധവും കാഴ്ചക്കാർക്ക് രസകരമായ അനുഭൂതിയാണു നൽകുക.

കരിമ്പാലക്കാരുടെ ഐശ്വര്യത്തിന്റെ പ്രതീകമാണു വാഴപ്പോള. വാഴപ്പോള തട്ടിയെടുക്കാനാണു ഭൂതം ശ്രമിക്കുക. പള്ളിപ്രത്തിൽ ഭൂതം പ്രവശേക്കുന്നതും അതിനു വേണ്ടിയാണ്. വാഴപ്പോള എടുത്ത ശേഷം ഭൂതം പുരപ്പുറത്ത് കയറും.മോഷ്ടിച്ചെടുക്കുന്ന നെൽക്കറ്റകൾ നശിപ്പിക്കുന്ന ചടങ്ങുകളും മറ്റുകർമ്മങ്ങളും പുരപ്പുറത്താണു നടക്കുക. തെയ്യാട്ടത്തിനു വേണ്ടി പ്രത്യേകമായി കെട്ടിയൊരുക്കിയ പുരപ്പുറത്ത് തെയ്യവും യുവാക്കളും തമ്മിൽ പിടിവലി പോരാട്ടങ്ങൾ ഉണ്ട്. അവസാനം കോപാവേശത്തിൽ ജ്വലിച്ചുയരുന്ന തെയ്യം ആ പുരമുഴുവൻ തകർക്കുന്നു.

നെൽക്കറ്റകൾകൈയ്യിൽ കിട്ടിയില്ലെങ്കിൽ ഭൂതം മലമുകളിലെ നീരുറവയിൽ ചെന്നു കിടക്കും. നീരൊഴുക്ക് നിർത്തിവെച്ച് ജനങ്ങൾക്ക് വെള്ളമില്ലാതാക്കാനും കൃഷിനശിപ്പിക്കാനുംവേണ്ടിയാണിത് ചെയ്യുന്നതെന്നാണു വിശ്വാസം. വൈതൽകോൻ എന്ന കുടകുരാജാവിന്റെ അധീനതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ഭൂതത്തിന്റെ ആവാസം. പഴയരാജകൊട്ടാരം, ക്ഷേത്രം, കിണർ എന്നിവ ഇന്നും അവിടെ കാണാൻ സാധിക്കുന്നുണ്ട്.

പൊലി പൊലിക ദൈവമേ താൻ ദൈവമായോൻ എന്നുള്ള പൊലിച്ചു പാടൽ മാത്രമാണു തെയ്യത്തിനു തോറ്റം പാട്ടായുള്ളത്. പുരാവൃത്തപരമായ യാതൊരു വർണ്ണനകളും തോറ്റം പാട്ടുകളിൽ ഇല്ല. മുകളിൽ പറഞ്ഞതൊക്കെയും വാമൊഴിപ്പഴക്കങ്ങളിലൂടെ ഇന്നു നിലനിൽക്കുന്ന പുരാവൃത്തം മാത്രമാണ്.

തെയ്യത്തിനായി വ്രതം നോറ്റിരിക്കുന്നവരെ അരിക്കാർ എന്നാണു വിളിക്കുക. ഏഴുദിവസത്തെ വ്രതം ചെമ്പിലോട്ടുഭൂതം കെട്ടാൻ ആവശ്യമാണ്. കളത്തിൽതിറതുടങ്ങിയാൽ പിന്നെ വ്രതം നോറ്റവർ മറ്റാരേയും തൊടാനോ മറ്റുവീടുകളിൽ പോകാനോ അവിടങ്ങളിൽ നിന്നും ജലപാനം പോലും നടത്താനോ പാടില്ല. തെയ്യക്കളം വിട്ടു പുറത്തു പോകാൻ പാടില്ല എന്നർത്ഥം. തെയ്യക്കളത്തിൽ ഉണ്ടാക്കുന്ന തിനക്കഞ്ഞി മാത്രമാണിവർക്കു ഭക്ഷണം. അവലും മലരും മദ്യവും മറ്റു നൈവേദ്യങ്ങളും കളത്തിൽതന്നെ ഉണ്ടാക്കിയതാവണം. തൊട്ടടുത്തചന്തകളിൽ നിന്നും വാങ്ങിക്കുന്നവ പോലും കളത്തിൽ കയറ്റാറില്ല.

തെയ്യത്തിനു ചായില്യം, മനയോല എന്നിവ കൊണ്ടാണ് മുഖത്തെഴുത്ത്. കണ്ണിൽ വട്ടത്തിൽ തിരിമഷി. വെളുത്ത താടി, കാലിൽ ചിലമ്പ്, ശിരസ്സിൽ തലപ്പാളി, അലക്കുവട്ടം, തലയ്ക്കു പിന്നിൽ ബഞ്ചിക്കെട്ട്, ഓലക്കാത്, കൈകളിൽ കൈവള, ചൂടകം, കഴകം, വെളുമ്പ്യൻ ഉടുപ്പ്, അരയിൽ മിന്നുന്ന വൈവിദ്ധ്യമാർന്ന അണിയലകൾ, കൂടാതെ, നെഞ്ചിലും വയറ്റിലും മഞ്ഞൾ അരച്ചു തേയ്ക്കുന്നു.

തെയ്യത്തിന്റെ അനുഷ്ഠാനകർമ്മങ്ങൾ ഒക്കെയും നടത്തുന്നത് കരിമ്പാലൻ മൂപ്പനാണ്. വണ്ണാൻ മലയൻ എന്നീ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ചെമ്പിലോട്ടു വീരൻ, അന്തിത്തിറ, ചാമുണ്ഡി, ഉതിരാളിപ്പോതി, കരിങ്കാളിപ്പോതി, എന്നീ തെയ്യങ്ങളും അപ്പോൾ കെട്ടിയാടാറുണ്ട്. നാട്ടുകാരുടെ ജനകീയ കമ്മിറ്റിയാണു തെയ്യംകെട്ടിനു നേതൃത്വം നൽകുന്നത്.

ഗോവ പറയുന്നത്!

Goaതൃഷ്ണകളെ ത്രസിപ്പിക്കുന്ന വിശാലമായ കടല്‍ത്തീരങ്ങള്‍ എന്നും വിവശമദാലസയായ ഗോവയ്‌ക്കു സ്വന്തമാണ്‌. കേട്ടറിവുകളില്‍ ഒപ്പിയെടുത്ത നിറക്കാഴ്‌ചകള്‍ മാത്രമായിരുന്നു Continue reading

ഇഡു

കാസർ‌ഗോഡ് ജില്ലയിൽ പയ്യന്നൂർ മുതൽ വടക്ക് മേൽ‌പ്പറമ്പുവരെയുള്ള പ്രദേശങ്ങൾക്കിടയിൽ ചില ദൈവസ്ഥാനങ്ങൾക്കടുത്തു കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺ‌തിട്ടകളെയാണ്‌ ഇഡു എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ഇഡുവിന്റെ ചരിത്രം. ഇഡുവെന്ന തുളു വാക്കിനർത്ഥം ലക്ഷ്യം എന്നാണ്. ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ. തെക്കൻ കർണാടകത്തിലെ ബില്ലവസമുദായം അയോധനവിദ്യ പഠിക്കാനായി സമാനമായ ഇഡുക്കൾ ഉപയോഗിച്ചിരുന്നു.
Idu ഇഡു
പഴയ തുളുനാടിന്റെ പലഭാഗങ്ങളിലുമാണ് ഇഡു കണ്ടുവരുന്നത്. ചെറുവത്തൂർ കൊവ്വൽ, കുട്ടമത്ത്, കോട്ടച്ചേരി കുന്നുമ്മൽ, പിലിക്കോട് രായമംഗലം ക്ഷേത്രസമീപമുള്ള കൊട്ടുമ്പുറം, ചെറുവത്തൂർ റെയിൽ‌വേ സ്റ്റേഷനു പടിഞ്ഞാറുള്ള കാരി, മേൽ‌പ്പറമ്പിനടുത്ത് ആലിൻ‌കീഴ്, തൃക്കരിപ്പൂർ മാണിക്കനാൽ, മാവുങ്കാൽ, വെള്ളിക്കോത്തിനടുത്ത് ഇടുവിൻ‌കുന്ന് മുതലായ പ്രദേശങ്ങളിലാണ്‌ ഇന്നും ഇഡു നിലനിൽ‌ക്കുന്നത്. ചെറുവത്തൂരിടുത്ത് ഹൈവേ റോഡിനു സമീപം കൊവ്വൽ വീരഭദ്രക്ഷേത്രത്തിനു മുമ്പിലായി സ്ഥിതിചെയ്യുന്ന ഇഡുവാണ്‌ ഇന്നു കാണപ്പെടുന്ന ഇഡുകളിൽ ഏറ്റവും വലുത്.

ചിങ്ങമാസത്തിലായിരുന്നു ഇഡുവിൽ അമ്പെയ്‌ത്തു മത്സരങ്ങൾ നടന്നുവന്നിരുന്നത്. ഒറ്റക്കോലത്തിനുള്ള ഏർ‌പ്പാടുകൾ തുടങ്ങുന്നതിനോടൊപ്പം തന്നെ അമ്പെയ്‌ത്തിനുള്ള ഒരുക്കങ്ങളും ചെയ്യുന്നു. ചെറുവത്തൂര്‍ കാരി, പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍, ചെറുവത്തൂര്‍ കൊവ്വല്‍,പുത്തിലോട്ട് എന്നിവിടങ്ങളിലെല്ലാം ഇഡു കാണാം. ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ വർഷം തോറും ഓണനാളുകളില്‍ അമ്പെയ്ത്ത്നടന്നു വരുന്നു. ഇപ്പോള്‍ അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്. മാസാരംഭത്തിൽ തന്നെ തിരിയോലകൾ മലയൻ‌പണിക്കരെ ഏൽ‌പ്പിക്കണം. മലയൻ‌പണിക്കരാണ്‌ ഇതിനെ അമ്പുകളാക്കി മാറ്റുന്നത്. ഇഡുവിൽ അത്തം നാൾ മുതൽ അമ്പെയ്‌ത്തു തുടങ്ങുന്നു. ആദ്യദിവസങ്ങളിൽ ഇഡുവിന്റെ വടക്കേചെരുവിൽ ലക്ഷ്യമായി അടക്കയായിരുന്നുവത്രേ കെട്ടിത്തൂക്കിയിരുന്നത്. പിന്നീട് ലക്ഷ്യങ്ങൾ ഇഡുവിന്റെ മധ്യഭാഗത്തേക്കു മാണുന്നു. പൊതിച്ച തേങ്ങ വെള്ളത്തിൽ കുതിർ‌ത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുക്കുന്ന കാമ്പ് ആയിരിക്കും അപ്പോൾ ലക്ഷ്യമായി വെയ്‌ക്കുന്നത്. തലേ ദിവസം രാത്രി തന്നെ നിശ്ചിതസ്ഥാനത്ത് ലക്ഷ്യം ഉറപ്പിച്ചിരിക്കും. അത്തം നാളിൽ സ്ഥനാധികാരിയായ അച്ഛൻ ഒരമ്പെടുത്ത് എയ്‌തുതുടങ്ങിയാൽ മത്സരം ആരഭിക്കുകയായി. സന്ധ്യയ്‌ക്ക് ദൈവസ്ഥാനത്ത് വിളക്കു വെയ്‌ക്കും വരെ ഇതു തുടരും. ഇരുന്നെയ്‌ത്ത്, നടന്നെയ്‌ത്ത് എന്നിങ്ങനെ രണ്ടുതരം രീതികൾ ഈ വിനോദത്തിനുണ്ട്.

ചെറുവത്തൂർ കൊവ്വലിൽ സമീപപ്രദേശങ്ങളായ ചന്തേര, പള്ളിക്കര, തൃക്കരിപ്പൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ വന്ന് അമ്പെയ്‌ത്തു മത്സരത്തിൽ പങ്കെടുത്തിരുന്നുവത്രേ. വിവിധ ജനസമുദായങ്ങളുടെ കൂട്ടായ്‌മയായിരുന്നു ഈ വിനോദത്തിന്റെ പ്രത്യേകത. പ്രാചീനസമൂഹങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ഇതിലൂടെ കാണാനാവുന്നത്. ആയോധനകലയ്‌ക്കും വീരാരാധനയ്‌ക്കും അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും ഇതു കാണിച്ചു തരുന്നു.

ഇഡുവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ അധികം ലഭ്യമല്ല. ഇഡുവിനെപറ്റി കേരളം സന്ദർ‌ശിച്ച ഫൗസാറ്റ് തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പരാമർ‌ശിക്കുന്നു.”കുറുമ്പ്രനാടിന്റെ തെക്കൻ ഭാഗമായ ഒരു പ്രദേശത്ത് ഒരു വിചിത്രമായ വിനോദം ഞാൻ കാണുകയുണ്ടായി. മധ്യഭാഗം ഏകദേശം രണ്ടടി ഉയർ‌ന്നതും രണ്ട് വശങ്ങളിലേക്കു ചരിവുള്ളതുമായ അർ‌ദ്ധവൃത്താകൃതിയിലുള്ള ഒരു മൺ‌തിട്ട അവിടെ ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ എന്നു തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ ഈ സ്ഥാനത്തിന്റെ ഇടതു-വലതു ഭാഗങ്ങളിൽ ഇരുപത്തിയഞ്ചുവാര അകലെ തയ്യാറായി നിന്നിരുന്നു. ഓരോ കളിക്കാരനും ഏകദേശം പതിനെട്ട് ഇഞ്ച് നീളമുള്ള വില്ലും ഈർ‌ക്കിൽ കൊണ്ടുണ്ടാക്കിയ അമ്പും കൈയ്യിലേന്തിയിട്ടുണ്ട്. മൺ‌തിട്ടയുടെ ഒത്ത നടുവിൽ സ്ഥാപിച്ച വാഴത്തടയുടെ മേൽ കുത്തിനിർത്തിയ കുറ്റിയിൽ ‘ലക്ഷ്യം’ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് പോരാളികൾ എയ്‌തുതുടങ്ങുന്നു. ലക്ഷ്യത്തിലേക്ക് കൃത്യതയോടെ അമ്പെയ്തു കൊള്ളിക്കുന്നയാൾ നിലത്തുവീണ മറ്റ് അമ്പുകൾ വാരിയെടുക്കുന്നു. അട്ടഹാസങ്ങളുടേയും ആരവങ്ങളുടേയും അകമ്പടിയോടെ ഈ വിനോദം തുടർ‌ന്നുകൊണ്ടേയിരിക്കും.” പഴമക്കരുടെ ഓർ‌മ്മകളിലും ഇന്നത്തെ ഇഡു കേന്ദ്രീകരിച്ച് അമ്പെയ്‌ത്തുമത്സരം നടന്നിരുന്നതായ് തെളിവുകളുണ്ട്.

പുരാവൃത്തങ്ങൾ

വിവിധ പുരാവൃത്തങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇഡുവിന്റെ പിന്നിലെ കഥകൾ.

ഒറ്റക്കോലവുമായി ബന്ധപ്പെട്ട കഥ

Vishnu Moorthi Theyyam
പലതരത്തിലുള്ള പുരാവൃത്തങ്ങൾ ഇഡുവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് നരസിംഹാവതാരവുമായി ബന്ധപ്പെട്ട കഥയാണ്‌. ഹിരണ്യവധാർ‌ത്ഥം സ്ഥംഭം പിളർ‌ന്ന് നരസിംഹം പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരരൂപം കണ്ടു ഭയന്ന അഷ്‌ടദിക്‌പാലകർ ഓടി ഒളിച്ചുവത്രേ. എന്നാൽ അഗ്നി മാത്രം ഹിരണ്യന്റെ കോട്ടവാതിൽ‌ക്കൽ നിലയുറപ്പിച്ചു. സുരനരപക്ഷിമൃഗാദികളാലും രാവും പകലും ആകാശത്തും ഭൂമിയിലും ആയുധങ്ങളാലും വധിക്കപ്പെടരുതെന്ന വരലബ്‌ധിയുള്ള ഹിരണ്യനെ അഗ്നി ദഹിപ്പിച്ചിരിക്കുമോ എന്ന സംശയത്താൽ നരസിംഹമൂർത്തി അഗ്നിക്കകത്ത് പ്രവേശിച്ച് ഹിരണ്യനെ അന്വേഷിച്ചത്രെ. ഈ ഒരു സംഭവം ഒറ്റക്കോലം കെട്ടിയാടുമ്പോൾ തെയ്യം തീയിൽ ചാടുന്ന ചടങ്ങിലൂടെ പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. ഹിരണ്യന്റെ കോട്ടയെ സൂചിപ്പിക്കാനായി വിഷ്‌ണുമൂർത്തിയെ (പരിദേവത, പരദേവത) കെട്ടിയാടുന്ന ഇടങ്ങിളിലൊക്കെ ഇഡു കെട്ടിയതാവാം എന്നു കരുതുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പ് എന്ന നാടുവാഴിയുടെ കാലികളെ മേച്ചിരുന്ന പാലന്തായി കണ്ണൻ എന്ന തീയ്യച്ചെറുക്കൻ പിന്നീടു തെയ്യമായി മാറിയ കഥയാണ് പരിദേവതയുടേത്. തോറ്റം പാട്ടിൽ പറയുന്നു:
കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ
കരുമം പലതും പലരോടും ചെയ്തതുകൊണ്ട്
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു …

ബാണാസുരനുമായി ബന്ധപ്പെട്ട കഥ

ചിലയിടങ്ങളിൽ ഇഡുവിനെ ബാണന്റെ കോട്ട എന്നു വിളിച്ചുവരുന്നു. വരബലത്താൽ ശിവൻ തന്റെ കോട്ടയുടെ കാവൽക്കാരനായി ബാണാസുരനെ നിയമിക്കുന്നു. ബാണാസുരന്റെ മകളായ ഉഷയുമായി ശ്രീകൃഷ്‌ണപൗത്രനായ അനിരുദ്ധൻ പ്രണയത്തിലാണ്. ഇതിൽ കുപിതനായ ബാണാസുരൻ ഒരിക്കൽ അനിരുദ്ധനെ പിടിച്ച് തടവിലിടുന്നു. പൗത്രനെ രക്ഷിക്കാനായി ശ്രീകൃഷ്‌ണൻ സൈന്യവുമായി എത്തിയപ്പോൾ ബാണൻ രക്ഷയ്‌ക്കായി ശിവനെ സമീപിക്കുന്നു. ബാണന്റെ രക്ഷകൻ എന്ന നിലയിൽ ശിവൻ വൈഷ്‌ണവാംശമായ ശ്രീകൃഷ്‌ണനുമായി യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയിൽ ശിവൻ ശിവജ്വരവും വിഷ്‌ണു വിഷ്‌ണുജ്വരവും ഉണ്ടാക്കുന്നു. അവസാനം വിഷ്‌ണുജ്വരം വിജയിക്കുന്നു. യുദ്ധം നടന്നത് ബാണന്റെ കോട്ടവാതിൽ‌ക്കലായതിനാൽ ഇഡുവും കോട്ടയും തമ്മിലുള്ള ബന്ധം ഇവിടേയും അനാവൃതമാവുന്നു. അങ്ങനെ ബാണന്റെ കോട്ടയാണ്‌ ഇഡുവിലൂടെ സൂചിതമാകുന്നത് എന്നൊരു പുരാവൃത്തവും ചിലയിടങ്ങളിൽ കേട്ടുവരുന്നു.

ഭൂതരായര്‍

പഴയകാല കേരളം - ഒരെത്തിനോട്ടം

ഒരാമുഖം

കേരളത്തിന്റെ പഴകാലത്തേക്കൊരു തിരിച്ചുപോക്ക്. സി.വി. രാമന്‍പിള്ളയുടെ ധര്‍മ്മരാജ, ചന്ദുമേനോന്റെ ഇന്ദുലേഖ, രാമവര്‍മ്മ അപ്പന്‍‌ തമ്പുരാന്റെ ഭൂതരായര്‍ എന്നീ നോവലുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കേരളശകലങ്ങളെ പെറുക്കിവെച്ച് പഴമയ്‌ക്കുതകുന്ന ആഖ്യാനശൈലിയില്‍ പുനരാവിഷ്‌കരിക്കാനുള്ളൊരു ശ്രമം. അതീവ ദുര്‍ഗ്രഹവും കഠിനപദപ്രയോഗങ്ങളാലും വ്യത്യസ്തമയ ആഖ്യാനരീതികളാലും വാക്യഘടനകളാലും സങ്കീര്‍ണമാണ്‌ മേല്‍സൂചിപ്പിച്ച നോവലുകള്‍. തമ്മില്‍ ഭേദം ഇന്ദുലേഖ തന്നെ. അത്ര ദുര്‍ഗ്രഹമാക്കാതെ എന്നാല്‍ ആ പഴമ നശിപ്പിക്കാതെ കേരളനാട്ടിന്‍പുറങ്ങളെ ഇവിടെ പുനാരവിഷ്‌കരിച്ചിരിക്കുന്നു…

അന്നത്തെ മലനാടെവിടെ ഇന്നത്തെ മലയാളമെവിടെ? എന്തോ കഥ! കാലം മാറിയതോടുകൂടി കോലം കീഴ്‌മേല്‍ മറിഞ്ഞു. നാടിന്റെ കിടപ്പും നാട്ടരുടെ നടപ്പും അന്നും ഇന്നുമായിട്ട് അത്രയ്ക്കുമാത്രം മാറിയിരിക്കുന്നു. നാടിന്റെ നാലതിരൊന്നേ മാറാതെ കണ്ടുള്ളൂ. മലയാളനാട് മലയാഴികള്‍ക്കു മധ്യത്തില്‍ തന്നെ. കേരളരാജ്യം കന്യാകുമാരി ഗോകര്‍ണപര്യന്തം ഇന്നും നീണ്ടുനിവര്‍ന്നു കിടക്കുന്നു. പക്ഷേ മൂവ്വാറു നൂറ്റാണ്ടു മുമ്പു മുടിഞ്ഞരുളിയ വീരമാര്‍ത്താണ്ഡപ്പെരുമാള്‍ മലനാടു കണ്ടെഴുതാന്‍ ഒന്നുകൂടി എഴുന്നെള്ളിയാല്‍ കാണുന്ന കാഴ്ചകള്‍ വിസ്തരിക്കാന്‍ കണ്ടവര്‍ പറഞ്ഞുകേള്‍ക്കുകതന്നെ വേണം. അത്രത്തോളം മാറിയിരിക്കുന്നു നാട്ടകത്തെ വട്ടങ്ങളും ചട്ടങ്ങളും. നാട്ടരുടെ ഉടുപ്പുമാറി, നടപ്പു മാറി. പരശുരാമക്ഷേത്രത്തിന്റെ അലകും പിടിയും മാറി.

നീര്‍പോകും ചാലുകള്‍ തീബോട്ടുകള്‍ നടത്തുന്ന പുഴകളായി. ആള്‍പോകും വഴികള്‍ തീവണ്ടികള്‍ പായുന്ന പാതകളും സാറാട്ടു പോകുന്ന വീഥികളുമായി. കുന്നു കുഴിയായി; മല മൈതാനമായി; കാടു നാടായി; നാടു നഗരമായി.

കോണ്‍ഗ്രീറ്റു പോയിട്ട് കൂരോടു മേഞ്ഞ പുരകള്‍ കേരളത്തിലന്നുണ്ടായിരുന്നില്ല. ഓലമേഞ്ഞ അരമനകള്‍ അരചരുടെ അവസ്ഥയ്‌ക്കൊരു കുറവും വരുത്തിയിരുന്നില്ല. വൈക്കോല്പ്പുരയില്‍ പാര്‍ത്തിരുന്ന വലിയവരെക്കുറിച്ച് കുറ്റവും കുറവും ആരു പറഞ്ഞിരുന്നില്ല. എട്ടുകെട്ടും നടപ്പുരയും തെക്കേക്കെട്ടുമാളികയുമായാല്‍ നാടിന്നുടയവന്റെ പെരുമയ്‌ക്കു പോന്നതായി. നാലുകെട്ടും പുരയും നാലുപേര്‍ കേട്ടാല്‍ നിരക്കാത്തതായിരുന്നില്ല. പദവിയില്ലാത്തവന്‍ പടിപ്പുര പണിതാല്‍ നാട്ടിലാകെ കൂട്ടവും കുറിയുമായി. പാമ്പിന്‍കാവും മുല്ലത്തറയ്‌ക്കല്‍ ഭഗവതിയും നടുമുറ്റത്തു തുളസിത്തറയും വടക്കിനിയിലോ പടിഞ്ഞാറ്റയിലോ പരദേവതയോ ഇല്ലാത്ത തറവാടുകള്‍ തറവാടുകളഅയിരുന്നില്ല. നാല്‍‌പ്പത്തീരടി നിലം വീതം നാടുതോറും കേരളത്തില്‍ കളരികള്‍ക്കായി ഉഴിഞ്ഞിട്ടിരുന്നു. നൂറ്റെട്ടു നാല്‍‌പ്പത്തീരടി നിലങ്ങള്‍ക്ക് ആശായ്‌മാസ്ഥാനം വഹിച്ചിരുന്ന പണിക്കന്മാരും കുറുപ്പന്മാരും കുടിവെച്ചിരുന്ന കാരണവന്മാര്‍ക്കും കുലദൈവങ്ങല്‍ക്കും കണക്കില്‍ കവി‌ഞ്ഞ് കുടിയിരിപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാലോകര്‍ കുടിപാര്‍ത്തിരുന്ന ഇടങ്ങളില്‍ അമ്പലങ്ങളും ചിറകളും ചാലുകളും പുഴകളും പാടങ്ങളും അടിപരന്ന അരയാലുകളും മുടികുളിര്‍ത്ത മുല്ലമലര്‍ക്കാവുകളും ഒത്തിണങ്ങി ജലസൗഖ്യത്തേയും സ്ഥലസൗഖ്യത്തേയും ലോഭം കൂടാതെ നല്‍കിയിരുന്നു. ഒരിടത്തു പടനിലം മറ്റൊരിടത്ത് കൈനില, കോട്ട, കൊത്തളം, കഴിനിലം, കൂത്തുപറമ്പ്, നിലവാട്ടുതറ, പട്ടിണിപ്പുര മുതലായി രക്ഷയ്‌ക്കും ശിക്ഷയ്‌ക്കും വിനോദത്തിനും വിരോധത്തിനും ഉതകുന്ന സങ്കേതസ്ഥാനങ്ങള്‍ അന്നത്തെ നാട്ടുനടപടികളെ പ്രത്യക്ഷപ്പെടുത്തുന്ന ലക്ഷ്യങ്ങളായിരുന്നു.

ഗ്രാമസങ്കേതങ്ങള്‍ വിട്ടാല്‍ ഉള്‍നാടെന്നും പുറനാടെന്നുമുള്ള വ്യത്യാസം അത്ര കാര്യമായിരുന്നില്ല. അവിടങ്ങള്‍ ആള്‍പ്പെരുമാറ്റം കുറഞ്ഞും കാടുതോട്, കുണ്ടുകുഴി, കല്ലുകരടു കാഞ്ഞിയക്കുറ്റി, മുള്ളുമുരുട് മൂര്‍ഖന്‍പാമ്പ് മുതലായി വിജനസ്ഥലങ്ങള്‍ക്കു സഹജങ്ങളായ സാമഗ്രികളെക്കൊണ്ടു നിറഞ്ഞും കിടന്നിരുന്നു. മുന്നൂറ്റവര്‍, അഞ്ഞൂറ്റവര്‍, അറന്നൂറ്റവര്‍, ഒന്നുകുറേ ആയിരത്തവര്‍, അയ്യായിരത്തവര്‍ എന്നു തുടങ്ങി നാടുവാഴി പടത്തലവന്‍മാരുടേയും തളിയാതിരിമാരുടേയും ‘ചേവകം’ ഏറ്റും കൊണ്ടും നായാട്ടു നടത്തിക്കൊണ്ടും കാലക്ഷേപം കഴിച്ചുപോന്ന ‘കാവല്‍ച്ചങ്ങാതി’മാരുടെ കുടിയിടങ്ങളും അവര്‍ വില്ലു കുത്തി കണ്ണുറപ്പിച്ചു നില്‍ക്കുന്ന മാടുകളും മേടുകളും ഈ വിജനപ്രദേശങ്ങളില്‍ അവിടവിടെ കാണാമായിരുന്നു. ഓരോരോ ചേരിക്കാര്‍ പടയാളികളെ പാര്‍പ്പിച്ചിരുന്നതും കുറ്റിയും വാടയും ചേര്‍ത്തുറപ്പിച്ചിരുന്നതുമായ ‘ചേറ്റില്‍കൊട്ടിലുകളെ’ന്നും ‘പടക്കൊട്ടിലു’കളെന്നും പറഞ്ഞുവന്നിരുന്ന സങ്കേതങ്ങളും എതിരാളികളുടെ കയ്യേറ്റമുണ്ടാകാവുന്ന അതിരുകളില്‍ അങ്ങുമിങ്ങും കണ്‍റ്റിരുന്നു. മലമുകളിലുള്ള മരച്ചുവടുകളില്‍ അടക്കിവെച്ച തിളകിമറിഞ്ഞ പാറയുടെ നടുക്ക് കൂടിയ പങ്കും ഒളിഞ്ഞു കിടക്കുന്ന ശാസ്താവിന്റെ വിഗ്രഹങ്ങളും കിടന്നു പഴകിയ ചിരട്ട മുറികളും മലമൂടുകളിലും മലയോരങ്ങലിലും ശാസ്താങ്കാവുകളും സര്‍പ്പക്കാവുകളും മരങ്ങളുടേയും ചെടികളുടേയും വള്ളികളുടേയും ഉള്ളില്‍ മറിഞ്ഞും മറഞ്ഞും കുഴഞ്ഞും കിടക്കുന്നത് സുലഭമായിരുന്നു.

ദേശസഞ്ചാരത്തിനെന്നല്ല, ദേശം പകരുവാന്‍ തന്നെ, ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഇടുപടി ചാടിക്കടക്കണം, കറ്റമ്പ കേറിക്കടക്കണം, കല്ലും മുള്ളും നോക്കിച്ചവിട്ടണം, കുണ്ടനിടവഴിയില്‍ കുനിഞ്ഞു നടക്കണം, വരുന്നവര്‍ക്കൊക്കെ വഴിമാറിക്കൊടുക്കണം, വരമ്പത്തു വഴുക്കാതെ നോക്കണം, തോടു കവച്ചു കടക്കണം, ചാലു ചാടിക്കടക്കണം, പുഴ നീന്തിക്കടക്കണം, കുണ്ടിറങ്ങിക്കയറണം, കുന്നു കേറിമറിയണം. ഇങ്ങനെ യാത്രയ്‌ക്ക് ഏകദേശം ഒത്തതു തന്നെയായിരുന്നു അന്നത്തെ വാഹനങ്ങളും. തണ്ടില്‍ക്കേറി മലര്‍ന്നു കിടന്നാല്‍ തണ്ടെല്ലു നിവര്‍ത്തുവാന്‍ അമാലന്മാരുടെ അനുവാദം വേണം. മഴ പെയ്താല്‍ മുക്കാലും കൊള്ളാം; ദാഹമുണ്ടെങ്കില്‍ അതും തീര്‍ക്കാം. തണ്ടെടുത്തു മൂളിക്കുന്നവരുടെ കാലിടറാതെയിരുന്നാല്‍ വീഴാതെയും കഴിക്കാം. കുതിരയെ നടത്തുന്നതല്ലാതെ ഓടിക്കുവാന്‍ അഭ്യാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിച്ചിരുന്നില്ല. അപൂര്‍‌വം ചിലര്‍ക്കുമാത്രമേ ആനപ്പുറത്തുകേറാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. പടയ്‌ക്കു പോകുന്ന പ്രമാണികളും കിടാങ്ങളുമൊഴികെ ആരും ആള്‍‌ക്കഴുത്തില്‍ കയറുക പതിവും ഉണ്ടായിരുന്നില്ല.

ഗതാഗതത്തിനു സൗകര്യം ചുരുങ്ങിയിരുന്നതുപോലെതന്നെ പോക്കുവരുത്തിനുള്ള ആവശ്യവും അവസരവും കുറവായിരുന്നു. നാടുതോറും നടക്കേണ്ടുന്ന അത്യാവശ്യം ചാരപുരുഷന്‍‌മാര്‍ക്കും പടനായകന്‍‌മാര്‍ക്കും ആയിരുന്നു ഒഴിച്ചുകൂടാനാവാത്തത്. വിദേശീയരായിരുന്ന വ്യാപാരികള്‍ ചരക്കുകള്‍ കൈമാറ്റം ചെയ്തിരുന്നതും ചന്ത വാണിഭം വിറ്റിരുന്നതും അഴിമുഖങ്ങള്‍ സമീപിച്ചുള്ള കടലോരങ്ങളിലും അപൂര്‍‌വം ചില പ്രധാനപ്പെട്ട ഗ്രാമസങ്കേതങ്ങളിലും മാത്രമായിരുന്നു. മാതേവപട്ടണത്തിലും മലങ്കരയിലും പൊന്നാനിവായ്‌ക്കലും വിദേശീയര്‍ ഏര്‍പ്പെടുത്തിയിരുന്ന ‘മണിഗ്രാമം’, ‘അഞ്ചുവര്‍ണം’ എന്നു തുടങ്ങിയ വ്യാപാരസംഘക്കാര്‍, മാമാങ്കം തുടങ്ങിയ മഹോത്സവങ്ങള്‍ പ്രമാണൈച്ചേ മലനാടിന്റെയുള്ളില്‍ കടന്ന് കച്ചവടത്തിനായി പെരുമാറാറുള്ളൂ. ഒരുപിടി പണവും മടിയിലിട്ട് നാറുന്നതും കീറുന്നതും കണ്ടതും കേട്ടതും കാണാത്തതും കേള്‍ക്കാത്തതും കൊള്ളുവാന്‍ ആണുങ്ങളും പെണ്ണുങ്ങളും പുരുഷാരം കൂടുന്ന ദിക്കുകളിലേ വിചാരിക്കാറും ഉള്ളൂ.

ജീവോ ജീവസ്യ ജീവനം

LIC People Hunting the public“മോനേ, ആ ചെക്ക് ഞാനവള്‍ക്ക് കൊടുക്കട്ടേ? അവളിന്നും വന്നിരുന്നു..”
ഞാനെന്തു പറയാന്‍, “ഓക്കേ, കൊടുത്തോ, ഈ പൈസ തിരിച്ചു കിട്ടാന്‍ പോവുന്നില്ല എന്നറിയാല്ലോ അമ്മയ്‌ക്ക്!” Continue reading

കുടുംബകലഹം സ്പെഷ്യല്‍

കുടുംബകലഹം സ്പെഷ്യല്‍അമ്മയുടെ പ്രായമുണ്ടായിരുന്നു അവര്‍ക്ക്. ചാലിങ്കാലെത്തിയപ്പോള്‍ അവരുടെ കൂടെയിരുന്ന പെണ്‍‌കുട്ടി എണീറ്റുപോയി. നാഷണല്‍‌ ഹൈവേയിലെ കുഴികളില്‍ മാറിമാറി വീണുകൊണ്ടാ പ്രൈവറ്റ് ബസ്സ് പായുകയാണ്‌. തൊട്ടടുത്തുനില്‍ക്കുന്ന പുരുഷപ്രജകളാരും തന്നെ അവിടെ ഇരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ ആ സീറ്റില്‍ സ്ഥലം പിടിച്ചു. തടുച്ചുകൊഴുത്ത കുലീനത തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ. അവരെന്നെ ഒന്നു നോക്കി. പിന്നെ യാതൊരു ഭാവഭേദവും കൂടാതെ എനിക്കിരിക്കാന്‍ പാകത്തിന്‌ ഒന്ന് ഒതുങ്ങിയിരുന്നുതന്നു. മുമ്പില്‍ അമ്മയുണ്ട്. അമ്മയ്‌ക്ക് സീറ്റ് കിട്ടിയിരുന്നില്ല. അമ്മയൊന്നു തിരിഞ്ഞു നോക്കിയാല്‍ വിളിച്ചിവിടെ ഇരുത്താം എന്നുണ്ടായിരുന്നു. പക്ഷേ, റോഡിലെ കുഴികളില്‍ വീണ് ചാഞ്ചാടുന്ന ബസ്സില്‍ അടിതെറ്റാതിരിക്കാന്‍ അടുത്തുള്ള സീറ്റില്‍ ചാരി ശ്രദ്ധയോടെ നില്‍ക്കുകയാണമ്മ.

ബസ്സില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ വലിയ തെരക്കില്ലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെകുറിച്ചും ഒരിക്കലെങ്കിലും മുഖ്യമന്ത്രി അച്ചുമ്മവന്‍ ഈ വഴിയിലൂടെ യാത്ര ചെയ്യേണ്ട അവസരം വരുന്ന ഏതാനും മാസത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെങ്കിലെന്നും ഒക്കെയുള്ള വിഫലചിന്തകളില്‍ ഊളിയിട്ട് ആ സ്ത്രീയോടൊപ്പം ഞാനിരുന്നു. ഒരുപക്ഷേ അവരും ചിന്തിക്കുന്നത് ഈ റോഡിനെക്കുറിച്ചാവാം. കണ്ണൂര്‍ ബോര്‍ഡ് വെച്ച ഒരു കെ. എസ്. ആര്‍. ടി. സി ബസ്സ് ഞങ്ങളെ കടന്ന് ആ കുഴികള്‍ക്കു മുകളിലൂടെ പറന്നുപോയി. ഞങ്ങളിരുന്ന ബസ്സ് പൊടിയാല്‍ അഭിഷേകം ചെയ്യപ്പെട്ടു. അവര്‍ മുഖം തിരിച്ച് മൂക്കുപൊത്തിയപ്പോള്‍ മൂക്കില്‍ ഒരു സ്വര്‍‌ണമൂക്കുത്തി തിളങ്ങുന്നതു ഞാന്‍ കണ്ടു.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിനടുത്തുള്ള എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടന്റെ ഓഫീസില്‍ പോയതായിരുന്നു അമ്മയും ഞാനും. സമയം വൈകുന്നേരം മൂന്നുമണിയോടടുത്തിരുന്നു. ചാലിങ്കാല്‍ ഇറക്കം ഇറങ്ങിയപ്പോള്‍ മുതല്‍ വളരെ യാദൃശ്ചികമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. മുമ്പില്‍, ബസ്സിന്റെ ഡോറിനു പിന്നെലെ രണ്ടാമത്തെ സീറ്റിലിരുന്ന വളരേ ആഢ്യനായിരുന്ന ഒരു വൃദ്ധന്‍ കൂടെ കൂടെ എന്നെ തിരിഞ്ഞു നോക്കുന്നു. എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടനേക്കാള്‍ ഇയാള്‍ക്ക് പ്രായമുണ്ടെന്ന് ഞാന്‍ കണ്ടു പിടിച്ചു! ആരായിരിക്കും ഇയ്യാള്‍? ഇയാളെന്തിനായിരിക്കും എന്നെ നോക്കുന്നത്? എന്നെ അറിയുന്ന ആരെങ്കിലും? അല്ല, ആണെങ്കില്‍ ഒന്നു ചിരിച്ചു കാണിക്കില്ലേ… ഇനി, തൊട്ടടുത്തിരിക്കുന്ന ചേച്ചിയുടെ ഭര്‍‌ത്താവായിരിക്കുമോ? ആയിരിക്കുമോ?? എന്റെ സിരകളിലൂടെ ഒരു മിന്നല്‍ പിണര്‍‌ പാഞ്ഞുപോയി…
ആല്ല, ആവാന്‍ വഴിയില്ല. അയാള്‍ക്ക് നല്ല പ്രായമുണ്ട്. അടുത്തിരിക്കുന്ന ചേച്ചിക്ക് ഒരു ചേരുന്നതല്ല, അച്ഛനായിരിക്കുമോ ഇനി? മകളുടെ അടുത്ത് ഒരുത്തന്‍ നാണമില്ലാതെ കേറിയിരിക്കുന്നത് കണ്ട് അയാള്‍ പ്രകോപിതനായി എണീറ്റു വന്നാല്‍ എന്തു ചെയ്യും? ഞാന്‍ രണ്ടു കൈയും പൊക്കി മുമ്പിലെ സീറ്റിന്റെ പുറകിലെ കമ്പിയില്‍ എല്ലാവരും കാണ്‍‌കെ തന്നെ വെച്ചു, ഇനി വയസ്സന്‍‌മൂപ്പര്‍ ഹാലിളകി വന്നാല്‍ എന്റെ കൈകള്‍ ഒരു കുരുത്തക്കേടിനും കൂട്ടുനിന്നിട്ടില്ലെന്ന് പറയാന്‍ ചുറ്റുവട്ടത്ത് നില്‍‌ക്കുന്നവരെങ്കിലും കൂടുമായിരിക്കില്ലേ…

ബസ്സ് മാവുങ്കാലെത്തി. വയോവൃദ്ധന്‍ കഷ്‌ടപ്പെട്ട് എണീക്കുന്നു. ഇപ്പോള്‍ ഈ ചേച്ചിയും ഇറങ്ങുമായിരിക്കും. ഞാന്‍ അവര്‍‌ക്കിറങ്ങാന്‍ പാകത്തിന്‌ സ്ഥലം ഒരുക്കി റെഡിയാക്കി വെച്ചു. പക്ഷേ, അവര്‍‌ക്കിറങ്ങാനുള്ള ഭാവമില്ല. ഓ! അയാളുടെ ആരുമാവില്ല ഇവര്‍. എന്തൊക്കെ പൊട്ടത്തരങ്ങളാണ്‌ ഞാന്‍ ചിന്തിച്ചു കൂട്ടിയത്. പാവം വൃദ്ധന്‍! എന്തൊക്കെയോ തെറ്റിദ്ധരിച്ചുപോയി. പ്രായത്തെ ബഹുമാനിക്കണമായിരുന്നു. ഞാന്‍ മനസ്സുകൊണ്ട് അയാളോട് ക്ഷമ ചോദിച്ചു.

ഇന്നിനി തിരിച്ച് ബാംഗ്ലൂരിനു പോകേണ്ടതാണ്‌. കാസര്‍ഗോഡ് നിന്നാണു ബസ്സ്. എന്റെ ചിന്തകള്‍ മറ്റേതൊക്കെയോ മേഖലകളിലേക്ക് വ്യാപിച്ചു. ദൂരെ, അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും? ചുറ്റും ടെസ്റ്റ്യൂബുകളില്‍ നിറയെ ബാക്റ്റീരിയകളും വൈറസുമൊക്കെയായിട്ട്… ഈ പെണ്ണിന്‌ വേറെ വല്ല ജോലിക്കും പോകാന്‍ പാടില്ലയിരുന്നോ! എത്ര അപകടകരമാണ്‌ ഇത്തരം ജോലികള്‍! ഒന്നു തെറ്റിയാല്‍, അറിയാതെ ഒരു സൂചി തറച്ചു കയറിയാല്‍!! ഞാന്‍ മൊബൈല്‍ എടുത്ത് കലണ്ടര്‍ തുറന്നുവെച്ചു. അവള്‍ കാണാം എന്നു പറഞ്ഞിരിക്കുന്ന ദിവസത്തേക്ക് ഇനിയും പത്തിരുപതു ദിവസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്. ആരോ ശക്തിയായി എന്റെ ചുമലില്‍ വന്ന് ചാരിയപ്പോള്‍ ഞാന്‍ ഓര്‍‌മ്മകളുടെ പിടിവിട്ട് ഞെട്ടിയറിഞ്ഞു. ദേ, ആ വയോവൃദ്ധന്‍ എന്റെ തൊട്ടരികില്‍!

ഇയാളപ്പോള്‍ മാവുങ്കാലില്‍ ഇറങ്ങിയില്ലേ! വെളുത്ത മുണ്ടും വെള്ള ഷര്‍‌ട്ടും വിലകൂടിയ കണ്ണടയും ഒക്കെ ഉള്ള അയാള്‍ ഒരു പക്കാ മാന്യന്‍ തന്നെ. അയാളുടെ ആ ചാരല്‍ എനിക്കത്ര ദഹിച്ചില്ല. ഞാന്‍ ഈര്‍‌ഷ്യയോടെ അയാളെ ഒന്നമര്‍‌ത്തി നോക്കി. അയാള്‍ അപ്പുറത്തെ സീറ്റിന്റെ കമ്പിയേലേക്കു ചാരാന്‍ തുടങ്ങി. ഇടയ്‌ക്കിടെ ഞെട്ടിത്തിരിഞ്ഞ് ഞാനിരിക്കുന്ന സീറ്റിലേക്കു നോക്കും. വെളുത്ത് സുന്ദരമായ ആ മുഖം വല്ലാതെ ചുളുക്കി വികൃതമാക്കി വെച്ചിരിക്കുന്നു. അയാള്‍‌ക്കവിടെ നില്‍‌ക്കാന്‍ പറ്റുന്നില്ല. മനസ്സില്‍ അയാളെന്നെ ആഞ്ഞടിക്കുന്നതും പുളിച്ച തെറിപറയുന്നതും ഞാന്‍ അറിഞ്ഞു. ഞാന്‍ പക്ഷേ ഒന്നുമറിയാത്ത പാവത്തെ പോലെ ചേച്ചിയോട് ചേര്‍ന്നിരുന്നു. ബസ്സില്‍ രണ്ടുപേര്‍ മാത്രമേ ഇപ്പോള്‍ നില്‍ക്കുന്നുള്ളൂ. കിഴക്കുംകര സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സ്ത്രീ റിസര്‍‌വേഷന്‍ സീറ്റുകള്‍ ഏകദേശം കാലിയായി. അയാള്‍ ആ സ്ത്രീയെ വല്ലാത്ത ശക്തിയില്‍ തോണ്ടി വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ അവര്‍ ഞെട്ടിയറിഞ്ഞു.

“ദാ ലേഡീസ് സീറ്റ് ഒഴിഞ്ഞിരിക്കുന്നു. അവിടെ പോയി ഇരുന്നോ…”
“ഇനി അത്രല്ലേ ഉള്ളൂ, സാരമില്ല”
അയാള്‍ വീണ്ടും അതേ വാക്യം ആവര്‍ത്തിച്ചു. അവരും അതേ ഉത്തരം വീണ്ടും ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞത് സത്യമായിരുന്നു. കിഴക്കുംകരയില്‍ നിന്നും കാഞ്ഞങ്ങാടേക്ക് ഒരു കിലോമീറ്റര്‍ പോലും ദൂരമില്ല. പിന്നെ ഇയാള്‍ക്കിതെന്തിന്റെ കേട്? ഇന്നൊരു കുടുംബകലഹം ഉറപ്പ്! ബസ്സ് കാഞ്ഞങ്ങാടെത്തി. അയാള്‍ ആദ്യം ഇറങ്ങി, ബസ്സിന്റെ മുമ്പിലേക്ക് മാറി നിന്നു. ഞാന്‍ തൊട്ടുപിന്നലെ ഇറങ്ങി. അയാള്‍ എന്നെ നോക്കി. മുഖാമുഖം! ഞാന്‍ ഒന്നു ചിരിച്ചു. ഒരു കൊച്ചു കുസൃതിയോടെ ഒന്നു കണ്ണിറുക്കി കാണിച്ച് നേരെ നടന്നു. അമ്മ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു…

തോലൻ

പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ്‌ തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് ‘കൊണ്ടൊഴിഞ്ഞാറ്’ എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ്‌ അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്‌. തോലൻ എന്ന പേര്‌ നാട്ടുകാർ നൽകിയതാണ്‌. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു. കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ, വേഷം, കൈമുദ്രകൾ, അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി ‘ആട്ടപ്രകാരം’ , ‘ക്രമദീപിക’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. ‘മഹോദയപുരേശചരിതം’ എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീർത്തിച്ച് തോലൻ എഴുതിയ മണിപ്രവാളശ്ലോകം ഇതാണ്.
അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ തിലപുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയന ദ്വയത്തീ…
(അരയന്ന നടയുള്ളവളേ, കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ…)

കവിതയിലെ കഥാനായിക ചക്കിക്ക് പക്ഷേ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ തുടങ്ങിയ വിളികൾ ഇഷ്ടപ്പെട്ടില്ലാത്രേ!! തോലൻ അതു കേട്ടപാടെ സംസ്കൃതശ്ലോകം ഉണ്ടാക്കിക്കൊടുത്തു. പാഠഭേദങ്ങൾ നിരവധിയുണ്ട്. എഴുതപ്പെട്ട അവലംബങ്ങൾ ഒന്നുമില്ലല്ലോ. ഇത് ചക്കിയെ അല്ല രാജ്ഞിയെ ആണ് വര്‍ണ്ണിച്ചത് എന്നും രാജ്ഞി തന്നെ ആഢ്യത്വം കാണിക്കാനായി മലയാളം പോരാ സംസ്കൃതം തന്നെ വേണം എന്നു പറഞ്ഞുവെന്നും കഥയുണ്ട്. രാജ്ഞി പിന്നീട് സംസ്കൃതസ്ലോകത്തിന്റെ ശ്ലോകത്തിന്റെ അര്‍ത്ഥം ഏഷണിക്കാര്‍ പറഞ്ഞുകൊടുത്താണത്രേ അറിഞ്ഞത്, അതോടെ രാജ്ഞി തോലന്റെ ശത്രുവായി എന്നും ഒരു പാഠഭേദം കേട്ടിട്ടുണ്ട്.

മറ്റൊരു മറുപക്ഷം പറയാം. ബ്രാഹ്മണർക്ക് ചെറുപ്പത്തിൽ ഉപനയനം (പൂണുൽ ഇടുക) കഴിഞ്ഞ് അതോടൊപ്പം ഇട്ട മൃഗത്തോൽ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്‌ഠന്റെ കാര്യത്തിൽ അതിന് അവസരം ഉണ്ടായില്ല. കാരണം മേൽപ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ മോഷണങ്ങൾക്ക് സാക്ഷിയും തടസ്സവും ആയ നമ്മുടെ കുമാരനായ കഥാനായകനെ വശത്താക്കിയെന്നും ചക്കി കുമാരന്റെ കുതിരശക്തിയിൽ സംതൃപ്തയായെന്നും ഒരു പക്ഷമുണ്ട്. അതിനു ശേഷമാണ് മേൽപ്പറഞ്ഞ ശ്ലോകം ഉണ്ടാക്കിയതും. പക്ഷെ, നിരക്ഷരകുക്ഷിയായ ചക്കിയ്ക്ക് പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്ന സരസപ്രയോഗങ്ങൾ ഇഷ്ടപ്പെട്ടില്ലത്രേ! ഉടൻ തോലൻ ഒരു സംസ്കൃതശ്ലോകം ചമച്ചു. അതാണു ശേഷമുണ്ടായ സംസ്കൃതശ്ലോകം എന്നും പറഞ്ഞു വരുന്നു. ശ്ലോകമിതാണ്.

അർക്ക ശുഷ്കഫലകോമള സ്തനീ
ശർക്കരാ സദൃശ ചാരു ഭാഷിണീ
തന്ത്രിണീ ദല സമാന ലോചനേ
സിന്ധുരേന്ദ്ര രുചിരാ മലർദ്യുതേ!!

അതിസുന്ദരിയായി ചക്കിയെ ശുദ്ധ സംസ്കൃതത്തിൽ തോലൻ വർണിച്ചത് അവൾക്ക് അത്യധികം ഇഷ്ടപ്പെട്ടുവത്രേ! നമുക്കിവിടെ ചക്കിയെയെ രാജ്ഞിയായും എടുക്കാവുന്നതാണ്. വെയിലേറ്റു വാടിത്തളന്ന മുലകൾ ഉള്ളവളേ എന്നൊക്കൊ അർത്ഥം പറയേണ്ടി വരും ഇതിന് 🙂

തോലൻ ധാരാളം തമാശ കവിതകൾ എഴുതിയിട്ടുണ്ട്. പരമ ശിവനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കവിതാശകലം തോലനെ ഏറെ പ്രശസ്തനാക്കി.
പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയാ
കോണച്ചേട്ടാഭിധനസ്യ
അർദ്ധാർദ്ധം പ്രണതോസ്മ്യഹം

വരി 1) ദന്തി എന്നാൽ ആന. ദന്തം ഉള്ളതുകൊണ്ടാണല്ലോ ദന്തി എന്ന പേര് വന്നത്. അതിനാൽ പല്ലി എന്നാലും ആന തന്നെ.
വരി 2) പന്ത്രണ്ടര എന്നാൽ പന്ത്രണ്ട് അരകൾ ചേർന്നത്. അതായത് ആറ്. ഇവിടെ ആറ് എന്നാൽ ഗംഗയാർ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
വരി 3) കോണ് എന്ന വാക്കിന് മുക്ക് എന്നൊരു അർഥം കൽപ്പിക്കാം. ചേട്ടനെ അണ്ണൻ എന്നും പറയാം. അപ്പോൾ കോണച്ചേട്ടൻ എന്നു പറഞ്ഞാൽ മുക്ക് + അണ്ണൻ = മുക്കണ്ണൻ. ഇത് ശിവന്റെ ഒരു പര്യായമാണ്.
വരി 4) അർദ്ധം എന്നാൽ പകുതി. അർദ്ധാർദ്ധം എന്നാൽ പകുതിയുടെ പകുതി. അതായത് കാൽ . ഇവിടെ കാൽപാദം എന്നു അർദ്ധം കല്പിക്കാം.

എല്ലാം ചേർത്തു വായിക്കുകയാണെങ്കിൽ ആനയുടെ തോൽ ഉടുത്തവനും ഗംഗയോടു പ്രിയമുള്ളവനും മുക്കണ്ണൻ എന്നു പേരോട് കൂടിയവനും ആയവന്റെ കാൽ പാദത്തെ ഞാൻ വന്ദിക്കുന്നു എന്ന് അർത്ഥം വരും.

തോലനെ കേന്ദ്രീകരിച്ച് പല കഥകളും വാമൊഴികളായി കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപവും കൊണ്ട് രസകരങ്ങളായ ഇത്തരം കഥകൾ പലപ്പോഴും തെറ്റായ സാമൂഹികവ്യവസ്ഥിതികൾക്കെതിരെയുള്ള നിശിതമായ വിമർശനമായിരുന്നു. അത്തരം കഥകളിൽ ചിലത് ചുവടെ.

1) തോലനെ കേന്ദ്രീകരിച്ചുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധമായ കഥയാണിത്. തോലൻ ചെറിയകുട്ടിയായിരിക്കെ നടന്നു എന്നു പറയപ്പെടുന്ന ഈ കഥക്കാധാരം, ഭക്ഷണസമയത്തെ സംസാരം സംസ്കൃതഭാഷയിലായിരിക്കണം എന്ന നിയമമായിരുന്നു. ഒരിക്കൽ തോലൻ ഭക്ഷണം കഴിച്ചുകോണ്ടിരിക്കെ ചക്കി എന്നു പേരായ സ്ത്രീ പത്തായത്തിൽ നിന്ന് നെല്ല് മോഷ്ടിക്കാൻ തുനിയുകയും ഇത് മനസ്സിലാക്കിയ തോലൻ “പനസി ദശായാം പാശി” എന്നു പറഞ്ഞത്രേ.. (പനസം = ചക്ക ; പനസി = ചക്കി , ദശം = പത്ത് ; ദശായാം=പത്തായത്തിൽ , പാശം= കയർ; പാശി=കയറി) , ചെറുപ്പത്തിൽ തന്നെ തോലനിലുണ്ടായിരുന്ന നർമചിന്തക്ക് ഉദാഹരണമായി ഈ കഥ പറയപ്പെടുന്നു.

2) കേരളത്തിൽ കുറ്റം തെളിയിക്കാൻ വിചിത്രമായ പല മാർഗങ്ങളും മുൻപു സ്വീകരിച്ചിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിക്കുക , മുതലയുള്ള കടവിൽ നീന്തിക്കുക , വിഷപ്പാമ്പിനെ അടച്ചിട്ടുള്ള കുടത്തിൽ കൈയിടുവിക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്‌.കുറ്റക്കാരനല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈ പൊള്ളുകയില്ല,മുതല പിടിക്കുകയില്ല,പാമ്പ് കടിക്കുകയില്ല എന്നൊക്കെയായിരുന്നു വിശ്വാസം. ഒരിക്കൽ രാജാവിന്റെ മോതിരം കാണാതായി, കുളക്കടവിൽ മറന്നുവെച്ച മോതിരം തോലൻ എടുത്ത് രാജാവിന്റെ വാളുറയിൽ ഇട്ടിരുന്നു. തോലൻ മോതിരം കട്ടു എന്ന ഒരു വാദത്തിനെതിരെ തിളച്ച എണ്ണയിൽ കൈ മുക്കി നിരപരാധിത്വം തെളിയിക്കുവാൻ രാജാവ് പറഞ്ഞുവത്രേ. ഇതിനു സമ്മതിച്ച തോലൻ നിറഞ്ഞ സദസിൽ തിളച്ച എണ്ണയുടെ പാത്രം പച്ചയില കൊണ്ട് വക്ക് മൂടിയ ശേഷം എടുത്ത്കൊണ്ടുവന്ന വൈദികനെ ചൂണ്ടിക്കാണിച്ച് “ഇയാളാണ്‌ മോതിരം മോഷ്ടിച്ചത് , കണ്ടില്ലേ കൈ പൊള്ളാതിരിക്കാനായി ഇലകൂട്ടി പാത്രം എടുത്തുകൊണ്ടുവരുന്നു അതിനാൽ ഇതാ കുറ്റം തെളിഞ്ഞിരിക്കുന്നു ഇനി ഞാൻ കൈ മുക്കേണ്ടതില്ല ” എന്നു പറഞ്ഞു. ആ അനാചാരത്തിന്റെ അർത്ഥമില്ലായ്‌മ തുറന്നു കാട്ടിയ തോലനെ രാജാവ് കുറ്റവിമുക്തനാക്കി.

ചക്കി കാരണമാണ് തോലനു ഭ്രഷ്ട് വന്നതെന്നു പിന്നീട് ചക്കിയെ തോലൻ ജീവിതപങ്കാളി ആക്കുകയുമായിരുന്നു എന്നും കഥകളുണ്ട്. പുരുഷാർത്ഥക്കൂത്തിൽ പലയിടത്തും ചക്കിയെ “ചെറുമി” എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും കാണാം. നാം അറിയുന്ന ജാതി വ്യവസ്ഥയിൽ നമ്പൂതിരിമാരോ ചാക്യാന്മാരോ ചെറുമ സ്ത്രീകളെ വിവാഹം കഴിക്കാറില്ല. ഇന്നത്തെ രൂപത്തിലുള്ള ജാതി വ്യവസ്ഥ രൂപപ്പെടുന്നതിനു മുൻപ് ഇങ്ങനെയൊക്കെയായിരുന്നു എന്നൂഹിക്കാം. നായർ, നമ്പൂതിരി, ചാക്യാർ എന്നീ ജാതിപ്പേരുകൾ പുരുഷാർത്ഥക്കൂത്തിൽ ഒരിടത്തും കാണുന്നില്ല. എന്നാൽ പൊതുവാൾ, വാര്യർ എന്നിവരെക്കുറിച്ച് പറയുന്നുണ്ടുതാനും. ഐതിഹ്യങ്ങളിൽ രാജാവ് ബൗദ്ധനായിരുന്നു എന്നും സൂചനയുണ്ട്. (പള്ളിബാണപ്പെരുമാൾ തന്നെ ആണ് ഇത് എന്നും).

കേരളത്തിൽ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗൻ മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യന്മാരുടെ വരവിനു മുന്ന് ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ്‌ സംഘകാലത്തേത്‌. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല എന്നു കാണാം. ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ട്) മുതൽ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു. 12 ആം നൂറ്റാണ്ടോടു കൂടി ഇത് ശക്തമായി. തോലൻ 10 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന പറയുമ്പോൾ ഇവയ്ക്കിടയിൽ പോലും ശക്തമായ ബുദ്ധമതസ്വാധീനത്താലോ മറ്റോ ജാതിയത അത്രമേൽ ശക്തമല്ലെന്നു കാണാം.
ഉഡു രാജ മുഖി മൃഗ രാജ കടി; ഗജ രാജ വിലാസിത മന്ദ ഗതി; യതി സാ യുവതി ഹൃദയേ വസതി; ക്വ ജപ ക്വ തപ ക്വ സമാധി വിധി

മംഗല്യം തന്തുനാനേന…

Inter Caste Marriage Problemsഞാന്‍ ആലോചിക്കുകയാണ്‌. 24 വയസ്സുവരെ പെണ്ണിനെ കണ്ണിലുണ്ണിയെ പോലെ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അച്ഛനും അമ്മയും അവിടെ ഉണ്ട്. ആദ്യത്തെ കുട്ടിയായ അവളുടെ വിവാഹ കാര്യത്തില്‍ അവര്‍ക്ക് ഒത്തിരി പ്രതീക്ഷകള്‍ കാണില്ലേ! സ്വപ്നങ്ങള്‍ ഉണ്ടാവില്ലേ!! ആ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നിന്നുവേണം എനിക്കവളെ പറിച്ചെടുക്കേണ്ടത്… ആ സങ്കടപ്പുഴയില്‍ നിത്യേന കുളിച്ചിട്ടാവണം ജീവിതകാലം മുഴുവന്‍ അവളെന്നോടൊപ്പം കഴിയേണ്ടത്. അവര്‍ എന്നിട്ടും മകളെ കുറ്റപ്പെടുത്തിയില്ല. “എന്തു കൈവിഷമാണ്‌ നിനക്കവന്‍ കലക്കിത്തന്നത്? അത്രയ്ക്കു പഞ്ചാരയാണോ അവന്‍” എന്നാണവര്‍ ചോദിച്ചത്.. (ഇവിടുത്തെ പഞ്ചാരയ്‌ക്ക് മധുരതരമായത് എന്ന അര്‍ത്ഥം മാത്രം കൊടുത്താല്‍ മതി). അവരറിയുന്നുണ്ടോ ഈ മകളെ പ്രാരംഭം മുതലേ പിന്തിരിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!

ഏട്ടന്‍ പറഞ്ഞത്രേ “മോളേ പ്രേമിക്കുന്നതില്‍ തെറ്റില്ല; പക്ഷേ, നീ ഓര്‍ക്കണം നമ്മുടെ കുടുംബത്തില്‍ ആരുമിങ്ങനെ ചെയ്തിട്ടില്ല..” എന്ന്. അവരെയൊക്കെ ഭരിക്കുന്നത് ഈ ചീഞ്ഞുനാറിയ ജാതീയതയാണ്‌. കുലീനമാണെന്ന് സ്വയം അങ്ങ് കല്പിച്ച് മൂഢസ്വര്‍ഗത്തിലെ തമ്പുരാന്മാരായി കഴിയുകയാണവര്‍… അവരിലേക്ക് എത്രമാത്രം കമ്യൂണിസം ഓതിക്കൊടുത്താലും കേറില്ല. ഈ കോവിലകത്ത് എങ്ങനെ ഇങ്ങനെയൊരു വിപ്ലവകാരി ഉണ്ടായി എന്നെനിക്കറിയില്ല. ജാതീയത എന്ന ദുര്‍ഭൂതത്തെ എന്നെന്നേക്കുമായി തീണ്ടാപാടകലെ നിര്‍ത്താന്‍ ഇനി എന്നാണു നമുക്കാവുക? നിയമം ഇത്തരം വിവാഹങ്ങള്‍ക്കു പച്ചക്കൊടി കാണിക്കുമായിരിക്കും – അതിലല്ലല്ലോ കാര്യം. എല്ലാവരുടേയും സന്തോഷത്തോടെ നടന്നാലല്ലേ അതൊരു മംഗളകാര്യമാവുകയുള്ളൂ.

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

അവള്‍ അച്ഛനോടൊഴിച്ച് എല്ലാവരോടും പറഞ്ഞു കഴിഞ്ഞു… അമ്മ പറഞ്ഞത്രേ നീ രണ്ടു ശവങ്ങള്‍ കാണേണ്ടി വരും എന്ന്. ഇതു നടന്നില്ലെങ്കില്‍ ഒരു ശവം നിങ്ങളും (എന്തോ ഭാഗ്യം അതില്‍ അവളെന്നെ ഉള്‍പ്പെടുത്തിയിട്ടില്ല) കാണേണ്ടി വരുമെന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു… അമ്മയ്‌ക്ക് അത്ഭുതമായി! ഇന്നുവരെ മറുത്തൊരുവാക്കു പറയാത്ത പെണ്ണു ഒരു സുപ്രഭാതത്തില്‍ വായില്‍കൊള്ളാത്ത വാക്കുകള്‍ പറയുന്നതുകേട്ടവര്‍ തേങ്ങി… അവള്‍ ചിന്തിക്കാന്‍ ശേഷിയുള്ള ഒരു പെണ്ണായി മാറിയത് അവര്‍ അറിഞ്ഞില്ല. അവളുടെ കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിയെങ്കിലും അവള്‍ക്കായി എന്നവര്‍ സമ്മതിച്ചു കൊടുക്കുന്നില്ല. അവര്‍ക്കിന്നും അവള്‍ കളിക്കൊഞ്ചല്‍ വിട്ടുമാറാത്ത കുഞ്ഞാണ്‌. വൈകുന്നേരം വിളിച്ച് ഒരുമ്മ കൊടുത്തില്ലെങ്കില്‍ അമ്മയ്ക്കുറക്കം വരില്ലത്രേ! പക്ഷേ, അതിനു ശേഷം മറ്റൊരാള്‍ക്കു കൂടി അവള്‍ മുത്തം കൊടുക്കുന്നുണ്ടെന്ന് അവര്‍ക്കറിയില്ലല്ലോ…

അച്ഛനൊരിക്കല്‍ പറഞ്ഞത്രേ “ജാതിയൊക്കെ രണ്ടാമത്, ആണിന്റേയും പെണ്ണിന്റേയും ഇഷ്ടം തന്നെയാണു മുഖ്യം” എന്ന്. അതു പക്ഷേ, അകന്ന ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയുടെ കാര്യത്തിലാണ്‌. സ്വന്തം കാര്യം വരുമ്പോള്‍ സംഗതി എന്താവുമോ എന്നതു കണ്ടറിയണം. അച്ഛനങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ അമ്മയുടെ മുഖത്തേക്കു നോക്കി.. അമ്മ കണ്ണുരുട്ടി!! എന്നിട്ടച്ഛനോടു പറഞ്ഞു: “പിള്ളേരുടെ മുമ്പില്‍ നിന്നും ഓരോ വിടുവായിത്തം പറഞ്ഞോ – അവസാനം അനുഭവിക്കേണ്ടി വരും” എന്ന്.

എന്തോ ആ അമ്മയുടെ മനസ്സമാധാനം പോയിരിക്കുകയാണ്‌. ഒരു കൊച്ചു തമാശ എന്ന രീതിയില്‍ വേണം കാര്യങ്ങള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ എന്നു ഞാനവളോടു പറഞ്ഞിരുന്നു. അവള്‍ തുടങ്ങിയതും അങ്ങനെ തന്നെയായിരുന്നുവത്രേ.. പക്ഷേ, സെക്കന്റുകള്‍ക്കകം സംഭവം പക്കാ സീരിയസ് ആയി – കരച്ചിലായി പിഴിച്ചിലായി ഉപവാസമായി! സഹോദരിപ്പെണ്ണിനോട് ന്യൂട്ടറില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവളുടെ സപ്പോര്‍ട്ട് വാങ്ങിച്ചാല്‍ വീട്ടിലെ രഹസ്യനീക്കങ്ങള്‍ അറിയാനാവുമമെന്ന് ഞാനവളോട് പറഞ്ഞിരുന്നു. സീരിയലിലും സിനിമയിലുമൊക്കെ കാണുന്നതുപോലെ വളരെ ഈസിയായി കാര്യം നടത്താമെന്ന് അവള്‍ കരുതിവശായി എന്നു തോന്നുന്നു.

ആലോചനകള്‍ തകൃതിയായി നടക്കാന്‍ അധികസമയം വേണ്ടി വന്നില്ല. ദിവസം മൂന്നും നാലും വെച്ചു വന്നുപോയി. ഗള്‍ഫ്, അമേരിക്ക, സൗത്താഫ്രിക്ക, യൂണിവേഴ്‌സിറ്റി, പട്ടാളം, പ്ലസ്‌ടു ലിസ്റ്റിങ്ങനെ നീളുന്നു. ഇഷ്ടപ്പെട്ടവര്‍ തിരിച്ചു വിളിക്കുന്നു. മറ്റു ചില വിരുതന്‍‌മാര്‍ പെണ്ണ് പോകുന്നിടങ്ങളില്‍ കൂട്ടുകാരുമായി വന്ന് കാണിച്ചുകൊടുക്കുന്നു. ടൗണില്‍, അമ്പലത്തില്‍, … ലീലാവിലാസങ്ങള്‍ ഇങ്ങനെ അരങ്ങേറുമ്പോള്‍ അവളുടെ നിശബ്ദയാമങ്ങളില്‍ അവളെന്നോട് സല്ലപിച്ചുകൊണ്ടേയിരുന്നു…

എന്റെ ആത്മാവിപ്പോള്‍ ഇവിടെയണോ!പ്രണയം എനിക്കു പുത്തരിയല്ല. പ്രണയത്തിന്റെ പലമുഖങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടെ പഠിക്കുന്ന പെണ്ണിന്‌ പാട്ടുപുസ്തകം കൊടുത്ത് തുടങ്ങിയതാണെന്റെ പ്രണയം. തുടര്‍ന്നിങ്ങോട്ടുള്ള കാലം എനിക്കു ചാകര തന്നെയായിരുന്നു. പ്രേമിച്ച പല പെണ്‍‌കുട്ടികളേയും ഭംഗിയായി തന്നെ വിവാഹം കഴിപ്പിച്ചയച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല നിലയില്‍ ജീവിക്കുന്നു. അതുകൊണ്ടു തന്നെ പ്രണയം, വിവാഹം എന്നതിനെ കുറിച്ചൊക്കെ ഒരു സാമാന്യസങ്കല്പം എനിക്കുണ്ട്. പക്ഷേ, ഈ മണ്ടൂസാവട്ടെ ആദ്യപ്രണനയത്തിന്റെ ത്രില്ലിലാണ്‌. സ്നേഹം ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ളതാണെന്നവള്‍ പറയുന്നു. ഇനിയൊരാള്‍ക്കതു ഷെയര്‍ ചെയ്യാനവള്‍ക്കു വയ്യത്രേ! അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇത്രേം പ്രായമായ (24 വയസ്സ്) ഒരു പെണ്‍‌കുട്ടി ആദ്യമായാണ്‌ എന്നെ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ് അടുത്തത്. കല്യാണക്കാര്യവുമായി അമ്മ നടന്നപ്പോഴൊക്കെ കിട്ടിയതാവട്ടെ പ്ലസ്‌റ്റു കഴിഞ്ഞിരിക്കുന്ന പതിനേഴുകാരികളെ ആയിരുന്നു. അതുവെച്ചു നോക്കുമ്പോള്‍ എനിക്കു യോജിച്ചവള്‍ ഇവള്‍ തന്നെയാണ്‌. എന്നിട്ടും അവളോട് ഒക്കെ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പലയാവര്‍ത്തി ശ്രമിച്ചതായിരുന്നു. എന്റെ ഉപദേശങ്ങള്‍ അവളിലെ എന്നോടുള്ള ഇഷ്ടം കൂട്ടുന്നു എന്നറിഞ്ഞപ്പോള്‍ ഞാനാ പരിപാടി നിര്‍ത്തി…

ഒരു കവിതാശകലം
പരനിന്ദവീശുന്ന വാളിനാല്‍ ചൂളിപ്പോകാ
പരകോടിയില്‍ ചെന്ന പാവന ദിവ്യസ്നേഹം

മാംഗല്യമെന്നത് ഒരു ചരടിനാല്‍ മാത്രം തീരുന്ന ഒന്നാണോ? ആ ചരടില്‍ കോര്‍ത്തിണങ്ങുന്നത് രണ്ടു കുടുംബങ്ങള്‍ കൂടിയല്ലേ. അണുകുടുംബത്തിലേക്കു ചുരുങ്ങിയ ഇക്കാലത്ത് അതിനൊന്നും പ്രസക്തിയില്ലെന്നാണോ? ജതികോമരങ്ങളുടെ വിലക്കുകളൊന്നും വില പോവില്ല. ഒരു കാര്യം ഉറപ്പാണ്‌ ബന്ധുക്കളുടേയും ജാതിക്കരുടേയും ഇടയിലുണ്ടാവുന്ന നാണക്കേടാണ്‌ അച്ഛനമ്മമാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. കല്യാണം കഴിഞ്ഞ് ചോറുണ്ട് കൈയും കഴുകി ഏമ്പക്കം വിട്ടുപോകുന്ന ആ പാര്‍ട്ടീസിന്റെ വാക്കുകളല്ല മകളുടെ സന്തോഷമാണു വലുതെന്ന് ഇവര്‍ മനസ്സിലാക്കുമോ എന്തോ? എന്തായാലും എനിക്കിപ്പോള്‍ ഇങ്ങനെ പറഞ്ഞേ പറ്റൂ, മംഗല്യം തന്തുനാനേന… അതു രജിസ്‌ട്രാര്‍ തരുന്നതാവട്ടെ, അമ്പലത്തിലെ പൂജാരി തരുന്നതാവട്ടെ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തരുന്നതാവട്ടെ… വേറെ കല്യാണം കഴിക്കുന്നെങ്കിൽ നല്ലൊരു ജീവിതം ഇവൾക്ക് കിട്ടണം എന്നേ ആഗ്രഹമയി ശേഷിക്കുന്നുള്ളൂ. തന്നിലുറങ്ങിക്കിടക്കുന്ന കലാബോധത്തെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന നല്ലൊരു ജീവിതം ഇവൾക്കും ഭാവിയിൽ കിട്ടണം – ഒരാഗ്രഹമാണത്.

ഒരു പിന്‍‌ കുറിപ്പുകൂടി:
ഇതു വായിക്കുന്ന നല്ലവരായ എന്റെ കൂട്ടുകാര്‍ നല്ല ശോകഗാനങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാലക്കേടിനിതെങ്ങാനും പൊട്ടിപ്പോയാല്‍ ഒന്നു രണ്ടാഴ്ചയെങ്കിലും ഇരുന്നു കേള്‍ക്കേണ്ടേ! ഇല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കില്ലെ എന്തു കോപ്പിലെ പ്രണയമാണെടാ ഇതെന്ന്!!
ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ബസ്സില്‍ നടന്ന ചര്‍ച്ചാവിശേഷങ്ങളിലേക്കുകൂടി നിങ്ങളെ ക്ഷണിക്കുന്നു! ലിങ്കിവിടെ കൊടുത്തിരിക്കുന്നു. (ഗൂഗിൾ ബസ്സ് പ്ലാറ്റ്ഫോം ഇടയ്ക്കവർ നിർത്തിയതിനാൽ ലിങ്ക് ആക്റ്റീവല്ല ഇപ്പോൾ)

💫 പൊരുത്തമാണ് ജീവിതം

പ്രണയിക്കാനും ഇടയ്ക്കൊക്കെ ഒന്നു കൂടിച്ചേരാനും ഒരു ആണും ഒരു പെണ്ണും മാത്രം മതി. എന്നാൽ, വിവാഹം അങ്ങനെയല്ല. അത് രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ്, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പൊരുത്തമാണ്. ആ പൊരുത്തമാണ് ജീവിതത്തിന്റെ എല്ലാ തുറകളിലും നമുക്ക് വേണ്ടത്. ജീവിതം ഒരു നീണ്ടകഥ തന്നെയാണ്, സാന്ദർഭികമായി പലപല കടമ്പകളും ഇടയ്ക്കു വന്നേക്കും. കൂടെ നിൽക്കാൻ കുടുംബം തന്നെയുണ്ടെന്നുള്ള കാര്യം ഏറെ ഗുണകരമാവുന്നു.

ഞങ്ങൾ പ്രണയിച്ചു; പക്ഷെ ഞങ്ങളുടെ കുടുംബങ്ങളും സംസ്കാരങ്ങളും തമ്മിൽ പൊരുത്തമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആ സങ്കടപ്പുഴ അന്ന് അങ്ങനെ ഒഴുകിയത്. എല്ലാവരുടെയും സന്തോഷത്തോടെയും ആശീർവാദത്തോടെയും നടന്നാലേ അതൊരു മംഗളകാര്യമാവുകയുള്ളൂ. എന്റെ ഇപ്പോഴത്തെ വിജയങ്ങൾപോലും അന്നത്തെ കുടുംബത്തിന്റെ ചിന്താഗതികളെ മാറ്റുമായിരുന്നോ എന്ന് എനിക്കിപ്പോഴും ഉറപ്പില്ല. എന്തുതന്നെയായാലും അവളന്നു വേറെ വിവാഹം കഴിച്ചു; ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഇടയ്ക്കൊക്കെ സുഖാന്വേഷണങ്ങൾ തിരക്കി അവളെത്താറുണ്ട്. അവൾക്ക്, എനിക്കും ആ പ്രണയം ഇന്നും മനസ്സിൽ അതേപോലെ ഉണ്ടെന്നറിയുക.

അതുകൊണ്ട്, പ്രണയം എത്ര തീവ്രമായാലും, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുടുംബങ്ങളുടെയും രണ്ടു കൂട്ടായ്മയുടേയും ചേർച്ച കൂടിയേ തീരൂ. ഈ തിരിച്ചറിവാണ്, എന്റെ ഈ വിഷാദകഥ വായിക്കുന്ന ഏതൊരാൾക്കും ലഭിക്കേണ്ട ഏറ്റവും വലിയ ഗുണപാഠം എന്നു ഞാൻ കരുതുന്നു.

ദി വ്യാജന്‍

കേരളത്തിലെ വിഷമദ്യ ദുരന്തം
ഇന്നലെ രാത്രിയായി വീട്ടിലെത്താന്‍.
നിറയേ ഗട്ടറുള്ള റോഡും നല്ല മഴയും കാരണം ബാംഗ്ലൂര്‍ – കാസര്‍ഗോഡ് ബസ്സ് ഒന്നരമണിക്കൂറോളം വൈകി.
“ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം …. ” എന്ന കവിതയും മൂളിപ്പോയ ഞാന്‍ Continue reading

തോന്ന്യാക്ഷരങ്ങള്‍

malayalam letters | മലയാളം അക്ഷരങ്ങള്‍

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു… ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്‌? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ്‌ ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി.

അതിനിടയില്‍ വീണ്ടും വന്നു ചോദ്യം:
“നീ എം.എ. മലയാളം താനേ!”

അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ…

“എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു…

“ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”

തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍‌മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍‌മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല… ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും…

കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്‌. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന ഏറ്റവും നല്ല ആയുധം – അവന്റെ പൈതൃകത്തില്‍ കേറിപ്പിടിക്കുക തന്നെ… ഈ ഒരു സമ്മേളനത്തിനു വേണ്ടി 760 കോടിരൂപ ചെലവാക്കിയത്രേ! ഭയാനകം!! സംമ്മേളനനഗരിയിലേക്ക് എത്തിച്ചേരാന്‍ പുതിയ റോഡുകള്‍, പുതിയ ബസ്‌സ്റ്റാന്‍‌ഡ് എന്നുവേണ്ട പലതരത്തിലുള്ള നിര്‍മ്മാണങ്ങള്‍. എല്ലായിടത്തും ഡി.എം.കെ കാരന്റെ കൊടി പാറിപ്പറന്നു. അവിടെ നടന്നത് പഴയ അണ്ണാച്ചിസിനിമയിലെ പാട്ടുകളും അതുപോലെ കൊച്ചുകൊച്ചു പരിപാടികളുമായിരുന്നത്രേ. എങ്ങനെ കംമ്പ്യൂട്ടറില്‍ തമിഴ് അക്ഷരങ്ങള്‍ വരുന്നു തുടങ്ങിയതിനേകുറിച്ചുള്ള ക്ലാസുകള്‍ അങ്ങനെ പോകുന്നു മോഹനന്റെ കണ്ടെത്തലുകള്‍…

പക്ഷേ എന്റെ പ്രശ്നം അതല്ലല്ലോ! മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? എന്താണു പറയേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. 49 എന്നു പറഞ്ഞാലോ, അതോ 51 വേണോ? 56 അക്ഷരങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നു. വിക്കിപീഡിയയില്‍ എവിടേയോ വായിച്ചതോര്‍ത്തു – അത് 53 ആയിരുന്നു എന്നാണോര്‍മ്മ! ഏതു പറഞ്ഞാലും ഇക്കാര്യത്തില്‍ ഒരുത്തന്‌ തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റും എന്നതിനാല്‍ ചെറിയൊരാശ്വാസം തോന്നി. പക്ഷേ, അങ്ങനെ തര്‍ക്കിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവെനിക്കില്ല താനും. 49, 51, 53, 56 ഇതില്‍ ഏതു പറയണമെന്ന ആശങ്കയായി പിന്നീട്…

പൊടുന്നനേ മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിലെ വരികള്‍ മനസ്സിലേക്കോടിയെത്തി:

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ –
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

അതേ ശ്ലോകം തന്നെ! മണ്ഡലവിളക്കു കാലമാവുമ്പോള്‍ ചക്കിട്ടടുക്കം ഭജനമഠത്തില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും കേള്‍ക്കാറുള്ള മൈക്കുഴി വിജയന്‍‌മാഷിന്റെ ശബ്ദസൗകുമാര്യത്താല്‍ സ്‌ഫുടം ചെയ്തെടുത്ത ശ്ലോകം! സ്രഗ്ദ്ധര വൃത്തം പഠിക്കുമ്പോള്‍ എന്നോ ബൈഹാര്‍ട്ടാക്കിയ അതേ ശ്ലോകം!

അമ്പത്തൊന്നു പറഞ്ഞാലോ? വേദമാകുന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ പൂത്ത പൂവില്‍നിന്നും ഊര്‍‌ന്നുവന്ന തേനാണോ ശരിക്കും മലയാളഭാഷ? അതിന്റെ ഒറിജിന്‍ ഇപ്പറഞ്ഞ ആദിദ്രാവിഡന്റെ തമിഴുതന്നെയല്ലേ! വെറുതേ സംസ്‌കൃതത്തിന്റെ തൊഴുത്തിലേക്കു കൊണ്ടു പോകേണ്ടതുണ്ടോ! ഗുണശേഖരന്‍ ഇനി അതില്‍ കേറിപിടിക്കുമോ? ഹേയ്! ഈ പൊട്ടനിതൊന്നുമറിയില്ലായിരിക്കും…

ക മുതല്‍ മ വരെ ഉള്ള വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സംശയം ഇല്ല 25 എണ്ണം, മധ്യമങ്ങള്‍ നാലെണ്ണം – യ, ര, ല, വ. ഊഷ്മാക്കള്‍ മൂന്നെണ്ണം – ശ, ഷ, സ. ഹ എന്ന ഘോഷി. ദ്രാവിഡമധ്യമങ്ങളായ ള, ഴ, റ എന്നിവ മൂന്നെണ്ണം. മൊത്തം 36 എണ്ണം. സ്വരങ്ങളാണു പ്രശ്‌നക്കാര്‍. അം – ഉണ്ട്, അഃ ഉണ്ട്. ഋ – ന്റെ ദീര്‍ഘമായ ൠകാരമുണ്ട് . ഌകാരമുണ്ട്; ൡകാരമുണ്ട്. ഇതിനൊക്കെ പുറമേ സ്വരസഹായമൊന്നുമില്ലാതെ നില്‍ക്കാന്‍ ചങ്കുറപ്പുകാണിച്ച ല്‍, ന്‍, ണ്‍, ര്‍, ള്‍ എന്നീ ചില്ലക്ഷരങ്ങള്‍ അഞ്ചെണ്ണമുണ്ട്; ചന്ദ്രക്കല എന്ന സം‌വൃതോകാരമുണ്ട്… വേണ്ട ഇതൊക്കെ കൂട്ടിയാല്‍ അമ്പത്താറിലും നില്‍ക്കില്ല. അക്ഷരങ്ങളുടെ ഈ അസ്ഥിരതകൂടി പരിഹരിക്കാന്‍ പറ്റാത്തവരാണല്ലോ മലയാളത്തിനു ക്ലാസിക്കല്‍ഭാഷാപദവി വേണമെന്നു പറഞ്ഞ് അലമുറയിടുന്നത് എന്നോര്‍‌ത്ത് സങ്കടം തോന്നി. സംഘകാല കൃതികളുടെ 30 ശതമാനം മലയാളിക്കും അവകാശപ്പെട്ടതാണത്രേ! തമിഴന്റെ തല്ലു വാങ്ങിക്കാനുള്ള പുറപ്പാടു തന്നെ! അതവിടെ നില്‍ക്കട്ടെ…

ഞാന്‍ പറഞ്ഞു:”അമ്പത്തൊന്ന്!” എന്നിട്ടവനെ ഒളിഞ്ഞൊന്നു നോക്കി. ആ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോ? മുഖം ചുളിച്ചവന്‍ വല്ലതും പറയാന്‍ തുടങ്ങുന്നുണ്ടോ? ആദിദ്രാവിഡന്റെ ഗംഭീരമാര്‍ന്ന ഭാഷാസ്നേഹശൗര്യത്താല്‍ ഈ അഭിനവദ്രാവിഡന്‍ എന്റെ പാഴ്‌വാക്കുകളെ തല്ലിത്തകര്‍ക്കുമോ! ഇല്ല!! അവന്റെ മുഖം അത്ഭുതം കൊണ്ടു വിടരുന്നു!
“ടേയ്!! നിജമാണ്‍ടാ!!”
“ഞാനെന്തിനു കള്ളം പറയണം? സത്യം – പരമസത്യം!” ഹാവൂ അപകടമൊന്നുമില്ല! ആശ്വാസം! എന്നാലും ഈ ഇത്തിരി സമയം കൊണ്ടെന്റെ മനസ്സെവിടെയൊക്കെ പോയി!!

ഇവനോടാരോ പറഞ്ഞത്രേ മലയാളത്തില്‍ 31 അക്ഷരങ്ങളാണുള്ളതെന്ന്. അതൊന്നു കണ്‍‌ഫേം ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ ഗുണശേഖരന്‌. അമ്പത്തൊന്നെന്ന് കേട്ടപ്പോള്‍ അവന്റെ അത്ഭുതം വര്‍ദ്ധിച്ചതാതാണ്‌. അവന്‍ മലയാളത്തെ സ്തുതിച്ചു…

പിന്നെ അവിടെ നടന്നതൊരു കൊലപാതകമായിരുന്നു… കിട്ടിയ അവസരം വിടാതെ മലയാളത്തിന്റെ ഗുണഗണങ്ങള്‍ ഞാനവനു മുന്നില്‍ നിരത്തി. ഏതക്ഷരക്കൂട്ടങ്ങളേയും അനായാസം പറയുന്ന മലയാളിയുടെ മിടുക്കിനെ പൊലിമയോടെ വര്‍ണ്ണിച്ചു; ലോകത്തിന്റെ ഏതുകോണില്‍ പോയാലും തട്ടുകടവെച്ചിരിക്കുന്ന മലയാള മെയ്‌വഴക്കത്തെ പ്രകീര്‍ത്തിച്ചു. എല്ലാം കേട്ട് തമിഴന്‍ കണ്ണുമിഴിച്ച് വിഴുങ്ങസ്യാ എന്നു നിന്നു. എങ്കിലും എന്റെ മനസ്സില്‍ ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു…

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

—————- * —————- * —————-

അല്പം അക്ഷരവിചാരം

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ ഇവിടെ എടുത്തെഴുതുന്നു. ഒഴിവാക്കേണ്ടതിനെ ഒഴിവാക്കുക. എടുക്കേണ്ടതിനെ എടുത്തുകൊള്ളുക. എനിക്കിഷടമല്ലാത്തവയെ ആണ്‌ ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്.

സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ

  • അം
  • അഃ
  • സം‌വൃതോകാരം - ചന്ദ്രക്കല
  • മൊത്തം 19 എണ്ണം

വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍.
ഉദാഹരണം: ക = ക് + അ, ച = ച് + അ

  • ഖരം
  • അതിഖരം
  • മൃദു
  • ഘോഷം
  • അനുനാസികം
  • വര്‍ഗ്ഗം
  • കണ്ഠ്യം (കവര്‍ഗ്ഗം)
  • താലവ്യം (ചവര്‍ഗ്ഗം)
  • മൂര്‍ധന്യം (ടവര്‍ഗ്ഗം)
  • ദന്ത്യം (തവര്‍ഗ്ഗം)
  • ഓഷ്ഠ്യം (പവര്‍ഗ്ഗം)
  • മൊത്തം 25 എണ്ണം
  • മധ്യമം അഥവാ അന്തസ്ഥങ്ങള്‍
  • നാലെണ്ണം
  • ഊഷ്മാക്കള്‍
  • മൂന്നെണ്ണം
  • ദ്രാവിഡമധ്യമം
  • മൂന്നെണ്ണം
  • ഘോഷി
  • ഒരെണ്ണം
  • ല്‍
  • ന്‍
  • ണ്‍
  • ര്‍
  • ള്‍
  • ചില്ലക്ഷരങ്ങള്‍
  • അഞ്ചെണ്ണം
  • വിസര്‍ഗം
  • അനുസ്വാരം
  • വിരാമം
  • ി
  • ചിഹ്നങ്ങള്‍

ഇനിയൊന്ന് എണ്ണി നോക്കുക! അറുപതെണ്ണമായിരിക്കുന്നു. ഐ എന്ന അക്ഷരത്തിന്റെ ആവശ്യമില്ലാന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിരുന്നു. കാരണം, ‘ഐ’ എന്ന പ്രത്യേക ചിഹ്നമില്ലാതെതന്നെ ‘അയി’ എന്നെഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ അതെന്നായിരുന്നു അവരുടെ വാദം. ‘ഫ’ എന്ന അക്ഷരത്തേയും രണ്ടുതരത്തില്‍ ഉച്ചാരിക്കുന്നുണ്ട് നമ്മള്‍. ആ രണ്ടാമത്തെ ഉച്ചാരണത്തിന്‌ ഇനിയും അക്ഷരരൂപം കൈവന്നിട്ടില്ല. നകാരത്തിന്റെ രണ്ടാം ഉച്ചാരണത്തിനേയും ഇവിടെ പരിഗണിച്ചിട്ടില്ല; ഇനിയും അക്ഷരങ്ങള്‍, അങ്ങനെ നോക്കുമ്പോള്‍ കൂടേണ്ടിയിരിക്കുന്നു. മുകളിലെ ചുവന്ന അക്ഷരങ്ങളെ സം‌രക്ഷിക്കേണ്ടതുണ്ടെന്നു ചിലര്‍ പറയുന്നു. അത്തരം അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങളേ പറ്റി പറയേണ്ടിവരുമ്പോള്‍ അതല്ലെങ്കില്‍ അവ മറ്റൊരു മാധ്യമത്തിലേക്കു പകര്‍ത്തി എഴുതുമ്പോള്‍ ഇത്തരം അക്ഷരങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വേറെന്തക്ഷരം വെച്ചു മാറ്റിയാലും അതാവില്ലല്ലോ.

കൂട്ടിവായിക്കാൻ

1) സ്വല്പം ലിപിചിന്തകൾ അഥവാ മലയാളം ലിപിവ്യവസ്ഥയുടെ ചരിത്രം