വിക്കിപീഡിയ സംഗമോത്സവം അവലോകനം

malayalam wikipedia logoമലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.

സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.

പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.

ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.

അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.

ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.

സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.

പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.

മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.

പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.

ശ്രീ. അൻ‌വർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻ‌വർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.

മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.

മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.

കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.

ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.

  1. സംഗമോത്സവ ചെലവ്
    കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
    #താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
    #പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
    #ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
    #ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
    #ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
    #രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
    #ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
    #വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ

28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.

വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.

രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.

യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺ‌ലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.

മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.

വിക്കിപീഡിയ സംഗമോത്സവം 2016

wikisangamothsavam kasaragodമലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.

2001 ജനുവരി 15 -നാണ്‌ ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.

അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും.

ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇവയെ പറ്റിയുള്ള വിശദമായ വിശകലമാണ് വിക്കിസംഗമോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം വിക്കിപദ്ധതികളുടെ വിശകലനവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് 2012 മുതല്‍ കൃത്യമായി നടന്നുവരുന്ന വിക്കിസംഗമോത്സവം ലോകത്തെ ഭാഷാവിക്കിപീഡിയകളിലെ സുപ്രധാന കൂടിച്ചേരലായി മാറിക്കഴിഞ്ഞു.

കാസർഗോഡ് ജില്ലയിൽ വെച്ചു നടക്കുന്ന ആദ്യത്തെ വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയ ആരംഭിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന അഞ്ചാമത് വിക്കിസംഗമോത്സവം ആണിത്.malayalam wikipedia logo

  • മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക,
  • വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക,
  • 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക(നിലവിൽ 46,760+ ലേഖനങ്ങൾ ഉണ്ട്),
  • വിക്കിപീഡിയയിൽ കാസർഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക,
  • പൊതുസമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
  • മലയാളത്തിന്റെ അയല്‍ ഭാഷകളായ തുളു, കന്നട, തമിഴ് വിക്കിപീഡിയകളുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുക, കേരള സംബന്ധമായ അടിസ്ഥാന ലേഖനങ്ങള്‍ ഈ വിക്കിപീഡിയകളില്‍ ഉറപ്പാക്കുക

തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പടന്നക്കാടു വെച്ച് ഇത്തവണ സംഗമോത്സവം നടത്തുന്നത്.

കർണാടകയോട് തൊട്ടുകിടക്കുന്ന ജില്ല എന്ന നിലയിലും അന്യം നിന്നുപോവുന്ന വിവിധ കലാരൂപങ്ങളുടെ നിലവറ എന്ന നിലയിലും ഏഴിലധികം ഭാഷകൾ (മലയാളം, തുളു, കൊങ്ങിണി, ഉറുദു, ബ്യാരി, കന്നഡ, മറാത്തി തുടങ്ങിയവ) പ്രധാനമായി സംസാരിക്കുന്നവർ ഉള്ള ജില്ല എന്ന നിലയിലും കാസർഗോഡ് നടക്കുന്ന വിക്കിസംഗമോത്സവം ഈ ഭാഷകളിലെ വിക്കിപീഡിയ ഉള്ളടക്കത്തെ സംബന്ധിച്ച് നാഴികകല്ലായി മാറും എന്നാണ് കരുതുന്നത്.

വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. ഇ-മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും. വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ കാസർഗോഡ് ജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും കാസർഗോഡിന്റെ ചരിത്രവും വിജ്ഞാനവും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.

വിക്കിസംഗമോത്സവത്തിന്റെ സ്വാഗതസംഘം വിക്കിപഠന ശിബിരമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഇതോടനുബന്ധിച്ച് നടത്തിവരുന്നു. എഴുത്തിനോട് താല്പര്യമുള്ളവരെയും വിജ്ഞാനത്തെ മുഖ്യമായി കാണുന്നവരേയും ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്നത്.

മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ…!

death of a person
താഴെ എഴുതുന്നത് 2014 ലെ ഒരു കുറിപ്പാണ്. രണ്ട് കൂട്ടുകാരുടെ മരണം തന്നെയാണു വിഷയം. ഇപ്പോൾ ഇതു ചികഞ്ഞെടുക്കാൻ കാരണമുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 21 നു മരണത്തിൽ നിന്നും എന്നുതന്നെ പറയാവുന്ന തരത്തിൽ നിന്നും രക്ഷപ്പെട്ടവനാണു ഞാൻ. ആക്സിഡന്റ് ചെറുതെന്നു പറയാം; പക്ഷേ തലയ്ക്ക് ഏറ്റ പരിക്ക് അല്പം കൂടിയ തോതിലായിരുന്നു. താഴെ പറയുന്ന കഥയിലെ രണ്ടുപേരും എന്റെ പ്രിയ കൂട്ടുകാർ തന്നെയായിരുന്നു. വായിക്കുക…
… …. ….
മരണം എന്നും വല്ലാത്ത പ്രഹേളികയാണ്. ഇതുവരെ മരണത്തെ പറ്റിയുള്ള ചിന്തയോ മരിച്ചവരെ പറ്റിയുള്ള ദുഃഖമോ എന്നെ ഇത്രയധികം അലട്ടിയിരുന്നില്ല. ഈ വർഷം പക്ഷേ, മറിച്ചായിരുന്നു. വർഷാരംഭത്തിലാണ് ഒരു പ്രിയ കൂട്ടുകാരി എല്ലാം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. മരിക്കാൻ ഒരു കാരണം പത്രക്കാർ പറഞ്ഞെങ്കിലും അതിലേറെ, അവൾ മരണത്തെ സ്നേഹിക്കുകയായിരുന്നു എന്നതാണു സത്യം. ജീവിതത്തിൽ ഇനി ബാക്കിയൊന്നുമില്ലെന്നുള്ള തോന്നലോ, അവളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആലിംഗനങ്ങളിലെ വഴുവഴുക്കലുകളോ ജീവിത വിരക്തിക്കു കാരണമായിക്കാം. പണ്ടൊക്കെ മരണത്തെ പറ്റിയവൾ ഏറെ പറയുമായിരുന്നു… എങ്കിലും കേവലം ഇത്തരം സ്വപ്നങ്ങൾക്കു പിന്നിലേക്ക് ഓടുന്ന പതിവില്ലാത്തവളാണ് ഇവൾ. അനീതിക്കെതിരേ വരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ഇവൾ എന്തിനായിരിക്കണം മരണത്തിനു കീഴടങ്ങിയത്!!

ഒരിക്കലൊരു കടൽ തീരത്തിരിക്കുമ്പോൾ അവൾ വിചിത്രമായൊരു ഭാവന പങ്കു വെച്ചു! അലയടിക്കുന്ന ഈ കടലിന്റെ മേൽപ്പാളി ഒരുനിമിഷം തണുത്തുറഞ്ഞു പോയിരുന്നെങ്കിൽ ഞാനിവിടെ നിന്നെ വിട്ട് നടുക്കടലിലേക്ക് ഓടിപ്പോവും… ചില്ലുപാളികൾക്ക് താഴെ കടൽജീവികൾ ഓടിനടക്കുന്നിടത്ത് ഞാൻ ചാടി മറിയും… അങ്ങനെ ഓടിയോടി മടുക്കുമ്പോൾ പെട്ടന്ന്… വളരെ പെട്ടന്ന് കടൽ പഴയ പടിയാവണം!! എനിക്ക് കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകണം എന്ന്!! അന്നതൊരു രസകരമായ വിചിത്ര ഭാവനയായി ഞാൻ തള്ളിക്കളഞ്ഞു!!

പിന്നൊരിക്കൽ ഞങ്ങളൊരു റെയിൽവേ ട്രാക്കിനരികിലൂടെ നടന്നു വരികയായിരുന്നു… ദൂരെ ട്രൈനിന്റെ ചൂളം വിളി കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ പൂർവ്വാധികം തിളങ്ങി! ഞാനീ ട്രാക്കിൽ കേറി കണ്ണടച്ചു പിടിച്ച് അതിന്റെ മുന്നിലേക്ക് നടക്കട്ടെ. പെട്ടന്നായിരുന്നു അവൾ പറഞ്ഞത്! ഞാൻ പറഞ്ഞു ധൈര്യമുണ്ടെങ്കിൽ നടക്കൂ എന്ന്!! അവൾ ട്രാക്കിലേക്ക് കയറിയപ്പോൾ ഞാൻ ഭയന്നു. അവളുടെ കൈയ്യും പിടിച്ചു വലിച്ച് ഞാൻ മണൽ പരപ്പിലൂടെ ദൂരേയ്ക്ക് ഓടി!! അവൾ കിതയ്ക്കുകയായിരുന്നു… മുഖത്ത് വല്ലാത്ത വിവശത!! അവൾ തുടരുന്നു… എനിക്ക് വല്ലാത്ത കൊതിയാണ്… പുറകിൽ ട്രൈൻ വരുമ്പോൾ അതിന്റെ മുന്നിലൂടെ നടക്കണം… കണ്ണടച്ചുപിടിച്ച്… ഒരു നിമിഷത്തെ ഇടിയിൽ കഷ്ണങ്ങളായെനിക്ക് ചിതറി തെറിക്കണം എന്ന് – ഈ മണലിലൊക്കെ ചുവന്ന പൂക്കാളായി എനിക്കു പുൽകി കിടക്കണം… ഞാൻ അവളേയും കൊണ്ട് ഓടുകയായിരുന്നു, അവളുടെ കണ്ണിൽ കണ്ട ആ തിളക്കം ഒരു കൊച്ചു കുസൃതിയായി കാണാൻ ഞാൻ ശ്രമിച്ചു.

പിന്നെ ഒരു വലിയ ഗ്യാപ്പിൽ പെട്ട് ഞങ്ങൾ എവിടെയൊക്കെയോ ആയി. വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അവൾക്ക് ഒരു പെൺ കുഞ്ഞുണ്ട്; ഒരു കുടുംബമുണ്ട്. വിളിക്കുമ്പോൾ മോളെ പറ്റിയാവും സംസാരം; ഭർത്താവിനെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു ആദ്യമൊക്കെ… പലപ്പോഴും സംസാരിക്കുമ്പോൾ പുറകിൽ ഒരു ചൂളം വിളികേൾക്കാമായിരുന്നു. ഒരിക്കലവൾ പറഞ്ഞു, എടാ, നീ പണ്ട് എന്റെ കൈയ്യും പിടിച്ച് ഓടിയ മണൽ പരപ്പില്ലേ, എന്റെ വീടിപ്പോൾ ആ സ്ഥലത്താണ്… ഇതിലെ നടക്കുമ്പോൾ എന്നും ഞാൻ നിന്നെ ഓർക്കാറുണ്ട്. ഞാൻ ചോദിച്ചിരുന്നു, ഇപ്പോഴും ട്രാക്കിൽ കേറി നടക്കാൻ തോന്നാറുണ്ടോ നിനക്കെന്ന്… നേരിയൊരു ചിരി മാത്രമായിരുന്നു മറുപടി. ഇടയ്ക്കൊക്കെ ആ ചിരി ട്രൈനിന്റെ ചൂളം വിളിക്കിടയിൽ അലിഞ്ഞ് ചേർന്നില്ലാതാവും. കള്ളത്തരങ്ങൾ ഒന്നും സഹിക്കാത്ത പ്രകൃതം ആയിരുന്നു അവളുടേത്. നന്നായി പ്രസംഗിച്ചു ഫലിപ്പിക്കാനൊക്കെ മിടുക്കിയുമായിരുന്നു. അവളുടെ ചിരികളിൽ ചിലപ്പോൾ എന്തൊക്കെയോ മറച്ചുപിടിച്ചിരിക്കണം!

അവൾ മരിച്ചു. 2014 ജൂൺമാസത്തിൽ, ഞങ്ങൾ സേലത്തേക്കുള്ള യാത്രാമധ്യേ ഒരു കസിൻ വിളിച്ചു പറഞ്ഞു പത്രത്തിൽ അവളുടെ ഫോട്ടോയുണ്ടെന്ന്. ജൂൺ 13, 2014 – വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ഏറെ വർഷങ്ങൾക്കു ശേഷം അവൾ അവളുടെ മോഹം സഫലമാക്കി. ചിന്നിച്ചിതറിയിരുന്നു ശരീരം! ട്രാക്കിൽ കേറി അവൾ കണ്ണടച്ചു നടന്നിരിക്കണം. 50,000 രൂപയുടെ സാമ്പത്തിക ബാധ്യതയാണു പ്രശ്നമെന്നു പത്രക്കാർ പറയുമ്പോഴും എന്റെ ഓർമ്മയിലെത്തിയത്, അവളുടെ മനസ്സിൽ ഒരുപക്ഷേ ഉണ്ടായിരുന്നത് ചിന്നച്ചിതറി കഷണങ്ങളായി ദൂരേക്ക് തെറിക്കുന്ന അവളുടെ ശരീരമായിരിക്കണം എന്നായിരുന്നു, അതുമല്ലെങ്കിൽ സാമ്പത്തികമായി ഉണ്ടായ എന്തോ കള്ളത്തരത്തിൽ പെട്ടുലഞ്ഞ മനസ്സായിരിക്കണം – ഒരു വേള, ഒരുപക്ഷേ അവളെന്നെ ആ നിമിഷം ഓർത്തിരിക്കണം എന്നാശിക്കാനേ പറ്റുകയുള്ളൂ ആ സമയം!!

ഞാനാദ്യമായി മരണത്തിൽ ദുഃഖിക്കുകയായിരുന്നു അന്ന്. അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ച് പടിഞ്ഞാറ്റയിൽ കിടക്കുമ്പോൾ ഞാൻ വീടിന്റെ പുറകിൽ ആരുടേയോ കൂടെ മണ്ണപ്പം ചുട്ടുകളിക്കുകയായിരുന്നു… അഞ്ചു വയസായിരുന്നു അന്നെനിക്ക്. മരണം എന്തെന്നു പോലും അറിയാത്ത പ്രായം. അച്ഛന്റെ കുഴിയിലേക്ക് മണ്ണുകോരിയിടുമ്പോൾ നാളെ അച്ഛനവിടെ നിന്നും എണീറ്റു വരുമെന്ന ചിന്തയായിരുന്നു ഉള്ളിൽ… അത് മരണമാണെന്നും മരണം ഓരോ ജീവിതത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. മരണത്തെ അംഗീകരിക്കാൻ ചെറുപ്പകാലത്തു തന്നെ പഠിച്ചിരുന്നു. അതുകൊണ്ടുതന്നെ സമീപസ്ഥരോ കുടുംബക്കാരോ ആരുംതന്നെ മരിച്ചപ്പോൾ ദുഃഖം എന്നൊന്ന് ഉണ്ടായിട്ടേയില്ല.

പിന്നീട് രാഹുൽ മരിച്ചു! (ഒക്ടോബർ 18, 2014, ശനിയാഴ്ച 5 മണിക്കുശേഷം) അന്നു രാവിലെ വരെ ചാറ്റിൽ അവനുണ്ടായിരുന്നു. അവസാനചാറ്റായിരിക്കുമെന്ന് ആരറിഞ്ഞു! ഫെയ്സ്ബുക്കിലേക്ക് ഏറെ നാൾകൾക്ക് ശേഷം തിരിച്ചു വരികയായിരുന്നു ഞാൻ. മാറ്റിയ കവർ ഫോട്ടൊയ്ക്ക് അവൻ കമന്റും ഇട്ടിരുന്നു. തലേന്നു വിളിച്ചപ്പോൾ ഫോണ്ടുമായി ബന്ധപ്പെട്ട് ചില ഫയലുകൾ ഒക്കെ ഷെയർ ചെയ്യാമെന്നവൻ പറഞ്ഞിരുന്നു. എന്റെ മെയിൽ ബോക്സിൽ എത്തേണ്ടതായിരുന്നു അവ. രാഹുലിന്റെ മരണവും ഏറെ ഞെട്ടിപ്പിച്ചു കളഞ്ഞു. അതുവരെ സംസാരിച്ചു നിന്നിരുന്ന ആൾ ഒരു നിമിഷം കൊണ്ട് മാഞ്ഞതുപോലെ. ഒരിക്കൽ പോലും മരണത്തെ പറ്റിയുള്ള ഒന്നും സംസാരിച്ചിട്ടില്ല അവൻ. “ഒരു യാത്ര പോകാൻ തോന്നുന്നു” എന്നു പറഞ്ഞവൻ ഇറങ്ങിപ്പോയപ്പോൾ അതുൾക്കൊള്ളാനാവാതെ ഇരിക്കുന്ന ഒട്ടനവധി പേരുണ്ട്… എല്ലാവരുടെ മനസ്സിലും കാണും ഇതേ ചോദ്യം… എന്തിനായിരുന്നു രാഹുൽ ഈ പണി ചെയ്തത് എന്ന്!

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ജീവിതം അത്രയൊക്കെ വിരക്തമായി മാറുമോ? ഇപ്പോൾ അനുഭവിക്കുന്ന തീവ്രമായ മാനസ്സിക സംഘർഷങ്ങൾ നാളെ അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ ഒന്നുമല്ലാതെ ആവിയായി പോവുമെന്ന ചിന്തമാത്രം മതിയാവും ഒരു പക്ഷേ, ഒരാളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ! പക്ഷേ, കൃത്യസമയത്ത് അതോർമ്മിപ്പിക്കുവാൻ ഒരാൾ അടുത്തില്ലാതെ പോവുന്നതാണ് പലപ്പോഴും വിനയാവുന്നത്. അടുത്തിരിക്കുമ്പോഴും അകലായാവുകയാണോ നമ്മൾ ഓരോരുത്തരും? പങ്കാളിയെ, കൂട്ടുകാരനെ തിരിച്ചറിയാതെ വരുന്നത് മറ്റൊരു മരണം തന്നെയാണ്. അവരുടെ ചിന്തകളിൽ മൂളിപ്പറക്കുന്ന കരിവണ്ടിനെ യഥാസമയം മനസ്സിലാക്കാതെ, പുറം വാക്കുകളിൽ മാത്രം രമിച്ചിരുന്ന് ഞാനവന്റെ സുഹൃത്താണെന്നു പറയുന്ന മൂഢത്തരത്തിൽ ലജ്ജിക്കാതെ വകയില്ല. എംടിയുടെ മഞ്ഞിൽ എവിടെയോ സർദ്ദാർജി പറയുന്ന ഒരു വാക്യമുണ്ട്. “മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ” എന്ന്. എവിടേക്ക് എപ്പോൾ കയറി വരണമെന്ന് ആ കോമാളിക്കറിയില്ല! ആ കോമാളിക്കളിയിൽ നിന്നും നാളെ നമുക്കും രക്ഷയില്ല എന്നത് ഇപ്പോൾ ശരിക്കും എന്നെ പേടിപ്പിക്കുന്നുണ്ട്… മരണത്തെ ഞാനിപ്പോൾ ഭയക്കുന്നുണ്ട്!! എനിക്കു വേണ്ടപ്പെട്ടവരിൽ നിന്നും എന്റെ സുഹൃത്തുക്കളിൽ നിന്നും ഈ അസമയത്തെത്തുന്ന മരണമെങ്കിലും ഒന്നു മാറി നിന്നിരുന്നെങ്കിൽ!!

അനുബന്ധങ്ങൾ

1) 7th നവംബർ 2014 നു മലയാളം വാരികയിൽ രാഹുലിനെ പറ്റി പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ.
2) രാഹുലിനെ പറ്റി ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്ത ഇവിടെ
3) ഇതേ സൈറ്റിൽ രാഹുൽ

ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര

ആരോപണങ്ങൾ എന്തുമിരിക്കട്ടെ, ഫിദൽ കാസ്ട്രോ എന്ന അനശ്വര വിപ്ലവകാരി ഇന്നലെ മരിച്ചല്ലോ. പണ്ട് ചെഗുവേര എഴുതിയ ഒരു കവിതയിതാ… മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സച്ചിദാനന്ദനാണ്. അവതരണം കരിവെള്ളൂർ മുരളിയുടേതും.

[ca_audio url=”https://chayilyam.com/stories/poem/fidel-castro-che-guevara.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
che guevara fidel castro

നീ പറഞ്ഞു,
സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.

ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.

ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.

നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം.
അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സ്വേച്ഛാധിപതികള്‍ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.

അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദയങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.

ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം… അത്രമാത്രം…

തിരികെയാത്ര

ഒരു പ്രമുഖ മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്.

തിരികെയാത്ര
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും

വാമനന്മാരായ് അളന്നളന്നവരെന്റെ
തീരങ്ങളില്‍ വേലിചാർത്തി
വേദന പാരതന്ത്രത്തിന്റെ വേദന
പോരൂ ഭഗീരഥാ വീണ്ടും

തുള്ളികളിച്ചു പുളിനങ്ങളെ പുൽകി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീർതെറ്റി നീരാടി നീന്തികളിച്ചനാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റു നിർവൃതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍

കെട്ടുപോകുന്നു വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും

എന്‍റെ പൈക്കന്നിന്നു നീര്‍ കൊടുത്തീടതെ
എന്‍റെ പൊന്മാനിന്നു മീനു നല്കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്കീടാതെ
കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ

കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം

പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി

തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി
പാട്ടും പ്രണയവും കോർത്തു നല്കി
ജീവന സംസ്കൃതി പെരുമ നല്കി

സംഘസംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍

വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉല്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍

ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും

അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം

ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി
അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു

ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തുഞാന്‍
വന്നാകരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം

മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
…………………………………..

കവി-മുരുകന്‍ കാട്ടാക്കട

ഒരു കിളിയും അഞ്ച്‌ വേടന്മാരും

മധുസൂദനൻ നായരുടെ കവിതയാണിത്. കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതുമാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്.
[ca_audio url=”https://chayilyam.com/stories/poem/MadhusoodananNair/oru_kiliyum_anju_vedanmarum.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്‌
കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു

കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി
ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം …
കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം
അന്നേരം വന്നവളോട്‌ ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍
വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ
അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം
വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ

തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ്

ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു
രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു
മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു
പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു
അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു

എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം
പൈങ്കിളി താനേ മറന്നേ പോയ്‌…

പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു
എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല
ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള്
പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ്
തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍
കരളില്‍ നോവ്‌ പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി

കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു

നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം

പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം
നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം
കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ
ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും
തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ്
തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി
തളിരില വിടരും പൂംചിറക് തളരാ മനസിന്‌ നേരഴക്
വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന്‌ നീരുറവ്

ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്

കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും

64 കലകൾ

64 കലകൾ അഥവാ ചതുഷഷ്ഠികലകൾ ! എന്നൊക്കെ നമ്മൾ ഒരു പാട് കേട്ടിട്ടുണ്ടാവും .. ഭഗവാൻ ശ്രീകൃഷണൻ 64 കലകളിലും വിദ്വാനായിരുന്നു എന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ എന്തൊക്കെയാണീ 64 കലകൾ? ? ആർക്കെങ്കിലും കൃത്യമായി പറയാനാവുമോ?

അതിന് മുമ്പ് കലയെന്നാൽ എന്താണ് ? കലയ്ക്ക് Performing art, fine art എന്നൊക്കെയാണ് സായിപ്പിന്റെ ഭാഷ പറയുന്നത്. എന്നാൽ അതിൽക്കൂടുതലൊരു നിർവചനം ഭാരതീയത ഒരുക്കി വെച്ചിട്ടുണ്ട്. “കം സുഖം ലാതി ഇതി കല” യെന്നാണ് ആ നിർവചനം. അതായത് നിങ്ങളെ അഹ്ളാദിപ്പിക്കുന്നതെന്തോ അതാണ് കല. എത്ര സൂക്ഷ്മമായ നിർവചനം അല്ലെ? തീർന്നില്ല, സാഹിത്യമോ സംഗീതമോ കലയോ കൂട്ടിനില്ലാത്തവനെ വാലില്ലാത്ത മൃഗ സമാനനായാണ് പൗരാണിക ഭാരതം കണ്ടിരുന്നത് ! രാമായണ മഹാഭാരതത്തിലും പുരാണ കാവ്യങ്ങളിലും ശുക്രാചാര്യന്റെ നീതിസാരത്തിലും 64 കലകളെക്കുറിച്ച് പരാമർശിച്ചു കാണാം.

കാമശാസ്ത്രത്തിലും ഇവയെപ്പറ്റി പരാമർശിക്കുന്നുണ്ട് . അക്കാലത്ത് ദേവദാസികളും ഗണികകളും 64 കലകളിലും വിദഗ്ദ്ധരാകേണ്ടത് അത്യാവശ്യമായിരുന്നുവത്രേ. ഒന്നോർത്ത് നോക്കു അവിടെയും കാണാമിത്! അതായത് ഗണികൾക്ക് പോലും സ്വന്തം ശരീരം മാത്രമല്ല ഒപ്പം മനസ്സും ബുദ്ധിയും ഉപയോഗിക്കേണ്ടതുണ്ടായിരുന്നു എന്ന് സാരം.ഈ 64 കലകളെ നീട്ടിപ്പരത്തി വായിക്കാൻ തുടങ്ങും മുമ്പ് ചില കാര്യങ്ങൾ നാം മനസിൽ ഉറപ്പിക്കേണ്ടതുണ്ട്. മനുഷ്യനെ ആഹ്ലാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 64 വ്യത്യസ്തമായ രീതികൾ നിലവിലിരുന്ന ഒരു നാട് ! ആ നാട് അക്കാലത്ത് എത്ര മാത്രം സമ്പന്നമായിരിക്കും! നമ്മുടെ സന്തോഷവും സുഖവും ഒക്കെതന്നെയാണുസമാധാനപൂർണമായ ജീവിതത്തിനാവശ്യമെന്നാണു സൂചിതം.

ഭൗതീകവും സാംസ്ക്കാരികവും അദ്ധ്യാത്മികവുമായി അങ്ങേയറ്റം സമ്പന്നമായ ഒരു രാഷ്ട്രം! അതായിരുന്നു അന്നു ഭാരതം. അങ്ങനെ അത്ര കണ്ട് സമ്പന്നമായ ഒരു രാജ്യത്തേ ഇത്രയും കലാപരമായ വികസനങ്ങളുണ്ടാകൂ എന്നത് വെറും സാമാന്യ യുക്തിയാണ്. 64 കലകളെക്കുറിച്ചറിയുമ്പോഴേ നമ്മുടെ കലാവഴികൾ എത്രമാത്രം സൂക്ഷ്മവും ഗഹനവുമായിരുന്നു എന്ന് മനസിലാകൂ. അവിശ്വസനീയമെന്നേ അതിനെക്കുറിച്ച് പറയാനുള്ളു. അവയിൽത്തന്നെ പലതും , പടിഞ്ഞാറിന് തീറെഴുതിക്കൊടുത്ത് നമ്മൾ കൈ കഴുകി മാറി നിന്ന് ഇപ്പൊൾ വീണ്ടും എടുത്ത് തലയിൽ വെച്ചവയായി ഒരു പാട് കലകളുണ്ട്. ഇനി ആ 64 കലകളിലേക്ക് പോകാം. 64 കലകൾ എന്നു കേൾക്കുമ്പോൾ ഏവരും വാത്സ്യായനമഹർഷിയുടെ കാമസൂത്രത്തിലേക്കും പോയിരിക്കും; അവിടേയും 64 ഇൽ ഒതുക്കിയിരിക്കുകയാണ്. ഇതിൽ അതുമുണ്ടെന്നു കരുതണം.

1. ഗീതം = വാദ്യോപകരണങ്ങൾ ഇല്ലാത്ത തനി സംഗീതം.

2. വാദ്യം = വാദ്യോപകരണം കൊണ്ടുള്ള സംഗീതം.

3. നൃത്യം = നടനഭേദങ്ങൾ

4. നാട്യം = നടനം

4. ആലേഖ്യം = ചിത്രരചന

ഗീത വിദ്യ , വാദ്യ വിദ്യ , നൃത്യ വിദ്യ , നാട്യ വിദ്യ , ആലേഖ വിദ്യ ഈ അഞ്ചും നമുക്ക് സുപരിചിതം. അതുകൊണ്ട് വിശദീകരിക്കുന്നില്ല .. നമുക്ക് ആറ് മുതൽ തുടങ്ങാം.

6. വിശേഷകഛേദ്യ വിദ്യ എന്നാൽ മുഖവും ശരീരവും നിറം കൊടുത്ത് ഭംഗിയാക്കുന്നതാണ്. മേയ്ക്കപ്പ് എന്നൊ മറ്റൊ ആണ് ഇതിൻ്റെ പുതിയ പേര് എന്ന് തോന്നുന്നു ല്ലെ? നെറ്റിയിൽ ഇടുന്ന കുറിക്കൂട്ടും ഇതിൽ പെടും.

7. താണ്ഡൂലകുസുമബലിവികാരവിദ്യ – ഇത് അരിയിൽ നിന്നും പൂക്കളിൽ നിന്നും നിറങ്ങളുണ്ടാക്കുന്ന വിദ്യയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

8. പുഷ്പസ്ഥാരണവിദ്യ – കിടക്ക പൂക്കൾ കൊണ്ടലങ്കരിക്കുന്ന വിദ്യ – പൂക്കളെടുത്ത് കിടക്കയിൽ ചറപറ വാരിയിടൽ ആയിരുന്നില്ല അന്ന്. അതിൽ പോലും കലാഹൃദയം മിടിച്ചിരുന്നു.

9. ദശനവസനാംഗരാഗ – പല്ലും , വസ്ത്രവും വൃത്തിയാക്കാനും ഭംഗിയാക്കി വെക്കാനും , ദേഹത്ത് നിറം കൊടുക്കാനുമുള്ള വിദ്യയാണ്.

10. മണിഭൂമികകർമ്മ : ഇതിലാശ്ചര്യമില്ല. ആഭരണങ്ങളുടെ മിനുക്ക് ജോലിയാണ്.

11. ശയ്യാരചന : കിടക്ക വിരിയും മറ്റും ഭംഗിയാക്കി വിരിച്ച് വെക്കുന്നതും ഒരു കലയായിരുന്നത്രേ !

12. ഉദകവാദ്യ : വെള്ളത്തിൽ വെച്ച് സംഗീത ഉപകരണങ്ങൾ വായിക്കുവാനുള്ള വിദ്യയാണ് .ഭൂമീന്ന് ഒന്നും വായിച്ചത് പോരാഞ്ഞിട്ട് അവര് വെള്ളത്തിന്നും സംഗീതോപകരണങ്ങൾ വായിച്ചുന്ന് . പോരാത്തേന് അത് ഒരു പ്രത്യേക കലയും ആക്കി. ഒരു പക്ഷെ ഒരു instrument ( ഇന്നത്തെ ജല തരംഗം പോലെ ) ആവാം

13. ഉദകഘട : ഇത് രസാണ്. പരസ്പരം വെള്ളം തെറിപ്പിച്ച് കളിക്കുന്നതും ഒരു കലയായിരുന്നു ത്രേ ..

14 . ചിത്രയോഗമെന്ന പേരാണ് നിറങ്ങൾ തമ്മിൽ യോജിപ്പിച്ച് വ്യത്യസ്ത നിറങ്ങൾ ഉണ്ടാക്കുന്നതും , നിറം കൊടുക്കുന്നതുമായ വിദ്യക്ക് പൂർവികർ കൊടുത്തത്.

15. മാല്യഗ്രഥന വികൽപം : പേര് സൂചിപ്പിക്കും പോലെ മാല്യങ്ങൾ ഭംഗിയാക്കി ഉണ്ടാക്കുന്ന വിദ്യ .

16. കേശശേഖരപിഡ യോജന : തലയിൽ കിരീടം പൂവ് ഇവ വെക്കുന്നതു പോലും ഒരു കലയാണത്രേ !

17. നേപത്യ യോഗം : ഇതെന്താണെന്ന് ശരിക്ക് മനസ്സിലായില്ല. ഒരു പക്ഷെ തീയേറ്ററിക്കൽ പെർഫോമെൻസിൻ്റെ ഇടക്ക് വസ്ത്രം മാറുന്ന വിധം ആവണം എന്നൂഹിക്കുന്നു. അല്ലെങ്കിൽ കാലാവസ്ഥയ്ക്ക് , ശരീര ഘടനക്ക് ഒക്കെ അനുയോജ്യമായ വസ്ത്രധാരണം

18. കർണ്ണപത്ര ഭംഗമെന്നാൽ പൂക്കൾ കൊണ്ടും ആഭരണം കൊണ്ടും ചെവി decorate ചെയ്യുന്ന കലയാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാ tragus decor ..

19. സുഗന്ധ യുക്തി അത് തന്നെ .. 70 കൾ മുതൽ ഇന്നോളം അറബി നാട്ടിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ലിറ്റർ കണക്കിന് കയറ്റുമതി ചെയ്യപ്പെടുന്ന പെർഫ്യൂം ഉണ്ടാക്കുന്നതും പൂശുന്നതും പുകയ്ക്കുന്നതും ഒക്കെ സഹസ്രാബ്ദ്ധങ്ങൾ മുമ്പേ നമ്മുടെ ഭാരതത്തിൽ സർവ്വസാധാരണം ….

20. ഭൂഷണ യോജന : ആഭരണങ്ങൾ വേണ്ട വിധത്തിൽ ഇടാനും മറ്റുമുള്ള പഠനം

21. ഐന്ദ്രജാലം : ഇതിനെപ്പറ്റി വിശദായിത്തന്നെ എഴുതാൻ ണ്ട്. സംശയിക്കണ്ട. മാജിക്കിൻ്റെയും ഉത്ഭവം നമ്മുടെ ഭാരതത്തിൽ നിന്നു തന്നെ.

22. കൗചുമാര യോഗം : കാമശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. വിരൂപരായവരെ സുന്ദരന്മരാക്കുന്ന വിദ്യ ന്നും കാണുന്നു.

23 . ഹസ്ത ലാഘവ വിദ്യ : ഒറ്റ വാക്കിൽ പറഞ്ഞാൽ കൈയ്യടക്കം. card tricks ഒക്കെ ആയിരിക്കണം.

24 .ചിത്രശബ്ദാപൂപഭക്ഷ്യവിപാക ക്രിയ : പേര് കേട്ട് ഞെട്ടണ്ട പാചക കലയാണ്. സ്വാദുള്ള ഭക്ഷണം ഒരു കലയാണ് ന്ന് കണ്ടു പിടിച്ചതും ഭാരതം തന്നെ. ഭക്ഷണം ഭംഗിയായി അലങ്കരിക്കുന്നതും ഇതിൽ പെടുമായിരിക്കും

25. പാനകരസരാഗാസവ യോജന – ആപ്പിൾ , മുന്തിരി , മാങ്ങാ , മുതലായ കൂട്ടങ്ങൾ അരച്ചെടുത്ത് വെള്ളമാക്കി ഉപയോഗിക്കുന്ന വിദ്യ. ഇന്നിപ്പൊ എളുപ്പാണ് എല്ലം കൂടി ജ്യൂസറിലിട്ട് കറക്കി, cocktail എന്നൊരു പേരും ഇടും. അന്നെങ്ങനായിരുന്നോ ആവോ. (ഇതിൽ വാറ്റും പെടും എന്ന് ഊഹിക്കുന്നതിൽ തെറ്റില്ലാന്ന് തോന്നുന്നു. 😉 )

26. സൂചി വ്യയ കർമ്മം : സൂചി വെച്ച് ചെയ്യുന്ന പണി . എംബ്രോയിഡറി ആയിരിക്കും.

27 . സൂത്ര ക്രീഡ : നൂലുപയോഗിച്ചുള്ള കളി . ഇന്നത്തെ നിറ്റിങ്ങ് പോലെ വല്ലതും ആവാനാണ് സാധ്യത.

28. വീണാ – ഡമരുക വാദ്യ : പറയണ്ട കാര്യം ഇല്ലല്ലോ

29. പ്രഹേളിക : റിഡ്ഡിൽസ് എന്ന പേരും ഇട്ട് സായിപ്പ് ഇറക്കിത്തരും മുമ്പ് ഭാരതത്തിൽ പ്രഹേളികനായിരുന്നു പേര്. ഇന്നും അതൊരു പ്രഹേളികയാണ് ന്ന് നമ്മൾ പറയുമ്പോ 64 കലകളിൽ ഒന്നാണ് അത് എന്ന് ഓർക്കാറുണ്ടോ?

30. ദുർവാചക യോഗം : മറ്റുള്ളവർക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഭാഷാപ്രയോഗ കല .. ഒരു പക്ഷെ കഠിനമായ വ്യാകരണവും ശബ്ദങ്ങളും അതിൻ്റെ അർത്ഥങ്ങളെപ്പറ്റിയും ഒക്കെ ഉള്ള പOനം ആവും.

31. പുസ്തക വാചനം : ഒരു പുസ്തകം വെറുതെ വായിക്കുന്നതിൽ പോലും കലയുടെ മികവു കണ്ടെത്തിയ ഭൂമി .

32. നാടകാഖ്യായിക ദർശനം – ചെറു നാടകങ്ങൾ… ഒരു പക്ഷെ ഏകാഭിനയങ്ങളും അവതരിപ്പിക്കൽ

33. കാവ്യസമസ്യാപൂരണം : പേരിൽത്തന്നെ ഉണ്ടല്ലോ . ഒരു 25 കൊല്ലം മുമ്പ് വരെ വിദ്വാന്മാർ ചെയ്തിരുന്നു.

34. പട്ടികവേത്രബാണവികല്പ : പരിച , ബാണം മുതലായവ ഉണ്ടാക്കുന്ന വിദ്യ

35. തർകു കർമ്മം – നൂൽനൂൽപ്പും ചർക്കയും

36. തക്ഷണ വിദ്യ – ആശാരിപ്പണി .

37. വാസ്തുവിദ്യ – ഇന്നിപ്പൊ എഞ്ചിനീയറിങ്ങ് എന്നൊക്കെയാണ് പേര്. ഇത് ഒരു പ്രത്യേക ശാഖയാക്കി അതിൽ ഉന്നത പഠനങ്ങൾ നടന്നിരിക്കാം . അക്കാലത്തെ ക്ഷേത്രങ്ങൾ നോക്കിയാൽ മതി പഠനവും പഠിതാക്കളും എത്ര മികച്ചവരായിരുന്നുന്നറിയാൻ .

38. രൗപ്യരത്ന പരീക്ഷ – ഇന്നിപ്പോ ജ്വല്ലറികളിൽ gemologist ഒക്കെ ണ്ടല്ലോ അത് അന്നും ണ്ടായിരുന്നു. രത്നവും വെള്ളിയും പരിശോധിക്കുന്ന കർമ്മം.

39. ധാതു വാദനം – ധാതുക്കളുടെ രസതന്ത്രത്തെക്കുറിച്ചുള്ള പഠനം .. ഇന്നത്തെ പേര് പറയാം .. നമുക്ക് സായിപ്പിൻ്റെ ഭാഷ അല്ലെ കൂടുതൽ പഥ്യം – മെറ്റലേർജി എന്നാണ് ഇന്നത്തെ ഭാഷ

40 . മണി രാഗ ജ്ഞാനം – മുത്തും ആഭരണങ്ങളും മറ്റും നിറം കൊടുക്കുന്ന, തരം തിരിക്കുന്ന കലയാണത്രേ !

41. അകര ജ്ഞാനം : ഒറ്റവാക്കിൽ മിനറോളജി. ഇതിൽ എത്ര വേണമെങ്കിലും നിങ്ങൾ കൂട്ടിക്കോളു. എത്ര കൂട്ടിയാലും ഈ വിഷയത്തിൽ ഒട്ടും അധികം ആവില്ലല്ലോ ..

42. വൃക്ഷായുർവേദം – വൃക്ഷം , ചെടി , പുല്ല് തുടങ്ങിയവയെക്കുറിച്ചുള്ള പഠനം. പത്രാസ് കുറവാണെങ്കിൽ ഗാർഡനിങ്ങ് ന്ന് പറഞ്ഞാളു വേദകാലം മുതൽക്ക് തന്നെ ഭാരതത്തിൽ ഇത് നിലവിലുണ്ട്. വളരെ ബൃഹത്തായ ഒരു വിഷയമാണ്.

43. മേഷ – കുക്കുട – ലവക യുദ്ധ യുക്തി – ആട് , കോഴി , പക്ഷി മുതലായവയെ തമ്മിൽ തല്ലിക്കുന്ന വിദ്യ ..

44. ശുക – ശാരിക – പ്രപാലനം – തത്തകളെ സംഭാഷണം പഠിപ്പിക്കുന്നതിനും അവയുടെ ഭാഷ പഠിക്കുന്നതിനും അവയെ പരിപാലിക്കുന്നതിന്നും ഉള്ള ശാസ്ത്രം ..

45. ഉത്സദാന – സുഗന്ധമുപയോഗിച്ച് രോഗം മാറ്റുന്ന വിദ്യ .. Aromatics ന് മാനസികനിലയിൽ വരുത്താവുന്ന മാറ്റങ്ങൾ ഇന്ന് ഒരു പoന വിഷയം ആണ് ന്ന് തോന്നുന്നു.

46. കേശമാർജാന കൗശല – തലമുടിയുമായി ബന്ധപ്പെട്ട വിദ്യകളും അലങ്കാരങ്ങളും എല്ലാം …

47. അക്ഷര മുഷ്ടിക കഥനം : കൈവിരലുകൾ അക്ഷരമാക്കി മാറ്റുന്നു. ഒറ്റവാക്കിൽ ആംഗ്യഭാഷ

48. ധാരണ മാത്രികം : കണ്ണു തട്ടാതിരിക്കാനുള്ള രൂപങ്ങളുണ്ടാക്കുന്ന വിദ്യയാണ് എന്നാണ് മനസ്സിലാക്കാനായത്. ഏലസ് , ചരട് ഒക്കെ ആവും എന്ന് കരുതുന്നു.

49. ദേശഭാഷാജ്ഞാനം : വിവിധ ദേശങ്ങളിലെ ഭാഷാരീതികളെക്കുറിച്ചുള്ള പഠനം. Dialects എന്ന് ഇംഗ്ലീഷിൽ പറയും …

50 . നിർമിതി ജ്ഞാനം : ദൈവീകമായ ഇടപെടലുകൾ അറിയുന്നതിനുള്ള കല. ഒരു പക്ഷെ നിമിത്ത ശാസ്ത്രവും മറ്റുമായിരിക്കും.

51. യന്ത്രമാത്രികം – ആം .. യന്ത്രം … അതെ mechanics തന്നെ. എന്ത് യന്ത്രം ന്ന് ചോദിക്കരുത്. ചോദിച്ചാൽ ഉത്തരം പറയാൻ അറിയാത്ത വിധം നാം വേരുകളിൽ നിന്നും അകന്നിരിക്കുന്നു.

52. മ്ലേച്ഛിത കുതർക്ക വികല്പം : രഹസ്യമായ എഴുത്ത് കുത്തുകൾ ആണ് ന്ന് തോന്നുന്നു. cryptography എന്ന് പറയാം.

53. സംവാച്യം : സംഭാഷണ കല.

54. മനസികാവ്യക്രിയ – മനസ്സിൽ കാവ്യങ്ങളുണ്ടാക്കുന്ന വിദ്യ

55. ക്രിയാവികല്പം : ഒരു സാഹിത്യ സൃഷ്ടിയോ അല്ലെങ്കിൽ മരുന്നുകളോ ഉണ്ടാക്കുന്ന വിദ്യ. first aid പോലെ എന്തെങ്കിലും ആയിരിക്കുമെന്ന് സംശയിക്കാം. ഒരു വസ്തുവിൻ്റെ പ്രഭാവം ഇല്ലാതാക്കുന്ന വിദ്യയും ആവാം.

56. ചലിതക യോഗം. : കെട്ടിടങ്ങളും മറ്റും പണിയുന്ന കല

57. അഭിധാനകോശഛന്ദോ ജ്ഞാന : ശബ്ദം , ഛന്ദസ് മുതലായവയുമായി ബന്ധപ്പെട്ട പOനം. Dictionary , laxicography എന്നൊക്കെ പറയാം.

58. വസ്ത്ര ഗോപനം : കാമശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേക രീതിയിൽ വസ്ത്രങ്ങൾ വെട്ടിയും തുന്നിയും വെക്കാനുള്ള കഴിവായിരിക്കും എന്ന് കരുതുന്നു.

59. ദ്യുത വിശേഷം : ചൂതാട്ടം.

60. ആകർഷക്രിയ : Dice , കാന്തം ഇവ വെച്ചുള്ള കളിയാണ്.

61. ബാല ക്രീഡാ കർമ്മം : കുട്ടികളും കളിപ്പാട്ടവുമായി ബന്ധപ്പെട്ടവ.., കുട്ടികളുടെ കൂടെ കളിച്ച് അവരെ രസിപ്പിക്കുന്നത് ഒരു കലയല്ലാന്ന് ആരാ പറഞ്ഞത് .

62. വൈനായികി വിദ്യ : അച്ചടക്കം , വിനയം മറ്റും പഠിപ്പിക്കുന്നതും , ആ പഠിപ്പിൽ മികവുണ്ടാകുന്നതും ഒരു കലയായിക്കണ്ട നാട്.

63. വ്യായാമവിദ്യ : ബോഡി ബിൽഡിങ്ങ്.

64. വൈതാളികി വിദ്യ : രാവിലെ ഉറക്കമുണർത്തുന്ന കല.

ഇതിൽ പലതും ശുക്ര നീതി സാരത്തിലും കാമസൂത്രയിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. അപ്പൊൾ 64 കലകൾ നീതിസാരത്തിലും കൂടാതെ 64 കലകൾ കാമസൂത്രത്തിലും ഉണ്ട് എന്ന് കരുതാം. അവയിൽ ചിലത് ഒക്കെ ഒന്നാണ് എന്നും കാണാം. ഈ 64 ലിൽ ഓരോന്നിലും ഉപരി പഠനങ്ങൾക്കുള്ള സാധ്യതയുണ്ട് എന്ന് ഓർക്കണം. അവയിൽ ചിലതെല്ലാം ഒരായുസ്സിൽ പഠിച്ച് തീർക്കാനാവാത്ത അത്രയും വലുതുമാണ്. ഇനി , ഒന്ന് ചിന്തിച്ച് നോക്കു ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ കർമ്മങ്ങളും കലകളാക്കി, സുഖവർദ്ധകങ്ങളാക്കി അവതരിപ്പിച്ച ഒരു രാഷ്ട്രം.

ആ രാഷ്ട്രം എത്രമാത്രം ഭോഗപരമായിരുന്നിരിക്കും !
സമ്പൽ സമൃദ്ധമായിരുന്നിരിക്കും !
എന്നിട്ടും ഭാരതം ഉൾവലിഞ്ഞ യോഗികളുടെ
സർവ്വസംഗപരിത്യാഗികളുടെ മാത്രം രാജ്യമായത് എന്നാണ് ?

ഇവിടെ ഭോഗവും യോഗവും ഒരു പോലെ ഉണ്ടായിരുന്നു..
ആദ്യം ഭോഗം. ഭോഗം മടുത്തവർക്ക് യോഗം…
വിവേക ജ്ഞാന വൈരാഗ്യമുദിച്ചാൽ ഭോഗം മടുക്കും.
ഭോഗം മടുത്താൽ പിന്നെ യോഗമാണ്.
ഭഗവാനിലേക്കുള്ള, ഭഗവാനുമായുള്ള യോഗം .

ഇത് രണ്ടും ഒരു പോലെ സമദൂരത്ത് നിർത്തി ജീവിച്ച് കൈവല്യമടഞ്ഞവരുടെ രാഷ്ട്രം ! ഇതുപോലൊരു രാഷ്ട്രം ലോകത്ത് മറ്റെവിടെയാണുള്ളത്?

“ഗായന്തി ദേവ: കില ഗീതകാനി
ധന്യാസ്തുതേ ഭാരത ഭൂമി ഭാഗേ
സ്വർഗാപവർഗാസ്പദ മാർഗഭൂതേ
ഭവന്തി ഭൂയ: പുരുഷ : സുരത്വാത് ”

സ്വർഗമോക്ഷ ഭൂമികയായ ഭാരതത്തിൽ ജനിച്ചവർ ദേവന്മാരെക്കാൾ ഭാഗ്യവാന്മാരാണെന്ന് വെറുതെയാണോ ദേവന്മാർ പോലും പാടുന്നത് !

വാൽ : 16 – 17 ആം നൂറ്റാണ്ടിൽ കടൽ കടന്ന് വന്ന സായിപ്പല്ലേ നിങ്ങളെ ഒക്കെ തുണിയുടുപ്പിച്ചത് , അക്ഷരം വായിക്കാൻ പഠിപ്പിച്ചത് ന്ന് ഒക്കെ ഉളുപ്പില്ലാതെ ചോദിക്കുന്ന ഈ രാജ്യത്തെ മണകൊണാഞ്ചസത്വങ്ങളെ എന്തു ചെയ്യണം?
നിങ്ങള് തന്നെ പറ ..

ക്ഷമ: 64 കലകളെപ്പറ്റി മനസ്സിലാക്കാൻ സാധിച്ചവ എല്ലാം ഒന്ന് കുറിച്ചിട്ടു എന്ന് മാത്രം.ഒരു Proper medium ഇല്ലാത്തതിനാൽ ഒരു പക്ഷെ തെറ്റുകളുണ്ടായേക്കാം. കൂടുതൽ അറിവുള്ളവർ തിരുത്തുമല്ലോ.

64 കലകൾ:

ഗീതം, വാദ്യം, നൃത്യം, നാട്യം, ചിത്രകർമ്മം, പുസ്തകകർമ്മം, പത്രച്ഛേദ്യം, ലിപിഞജാനം, വചന കൗശലം, വൈലക്ഷണ്യം, മാല്യ വിധി, ഗന്ധയുക്തി,ആസ്വാദ്യവിധാനം, അനുരഞ്ജനഞ്ജാനം, സീവ്യo, ഉപകരണ ക്രിയ, ആ ജീവഞ്ജാനം, തിത്യഗ്യോനി ചികിത്സ, മായാകൃതം, പാഷാണ്ഡ സമയഞ്ജാനം ക്രീഡാ കൗശലം, ആയ പ്രാപ്തി, രക്ഷാവിധാനം, രൂപ സംഖ്യാ, ക്രിയാ മാർഗ്ഗം, ജീവ ഗ്രഹണം, നയഞ്ജാനം, ചിത്രവിധി, ഗൂഡരാശി, തുലാവിധി, ഗതം,തതം, സ്ത്രീ പുരുഷ ഭാവ ഗ്രഹണം, സ്വരാഗപ്രകാശനം, പ്രത്യംഗദാനം, നഖവിചാരം, ദന്ത വിചാരം, ഗുഹ്യസ്പർശനലോഹ്യം, പരമാർത്ഥകൗശലം,ഭൂഷണം, സമാനാർഥത, പ്രോത്സാഹനം, മൃദു ക്രോധ പ്രവർണനം, ക്രൂദ്ധ പ്രസാദനം, സപ്ത പരിത്യാഗം, പരമസ്വാപവിധി, ഗുഹ്യഗ്രഹണം,സാശ്രുപാതനം, രമണ വീക്ഷണം, സ്വയം ശപഥ ക്രിയ,പ്രസ്ഥിതാനുഗമനം, പുനർ നിരീക്ഷണം, ലഗ്നപരീക്ഷ, ലേഖം, യുദ്ധം, നീവീസ്രംസനo, ക്ഷിപ്രഗ്രഹണം, അനുപ്രാപ്തി, സ്മൃര്യനുകുമം, ലീലാവ്യാപാരമോഹനം, തൃഹണാദാനം, ഉപസ്ഥാനവിധി, സംവാഹനം, ശരീരസംസ്കാരകൗശലം.

64 കലകൾ:
1. ഗീതം,
2. വാദ്യം,
3. നൃത്യം,
4. നാട്യം,
5. ചിത്രകർമ്മം,
6. പുസ്തകകർമ്മം,
7. പത്രച്ഛേദ്യം,
8. ലിപിഞജാനം,
9. വചന കൗശലം,
10. വൈലക്ഷണ്യം,
11. മാല്യ വിധി,
12. ഗന്ധയുക്തി,
13. ആസ്വാദ്യവിധാനം,
14. അനുരഞ്ജനഞ്ജാനം,
15. സീവ്യo,
16. ഉപകരണ ക്രിയ,
17. ആ ജീവഞ്ജാനം,
18. തിത്യഗ്യോനി ചികിത്സ,
19. മായാകൃതം,
20. പാഷാണ്ഡ സമയഞ്ജാനം
21. ക്രീഡാ കൗശലം,
22. ആയ പ്രാപ്തി,
23. രക്ഷാവിധാനം,
24. രൂപ സംഖ്യാ,
25. ക്രിയാ മാർഗ്ഗം,
26. ജീവ ഗ്രഹണം,
27. നയഞ്ജാനം,
28. ചിത്രവിധി,
29. ഗൂഡരാശി,
30. തുലാ വിധി,
31. ഗതം,
32. തതം,
33. സ്ത്രീ പുരുഷ ഭാവ ഗ്രഹണം,
34. സ്വരാഗപ്രകാശനം,
35. പ്രത്യം ഗദാനം,
36. നഖവിചാരം,
37. ദന്ത വിചാരം,
38. ഗുഹ്യസ്പർശനലോഹ്യം,
39. പരമാർത്ഥ കൗശലം,
40. ഭൂഷണം,
41. സമാനാർഥത,
42. പ്രോത്സാഹനം,
43. മൃദു ക്രോധ പ്രവർണനം,
44. ക്രൂദ്ധ പ്രസാദനം,
45. സപ്ത പരിത്യാഗം,
46. പരമസ്വാപവിധി,
47. ഗുഹ്യഗ്രഹണം,
48. സാശ്രുപാതനം,
49. രമണ വീക്ഷണം,
50. സ്വയം ശപഥ ക്രിയ,
51. പ്രസ്ഥിതാനുഗമനം,
52. പുനർ നിരീക്ഷണം,
53. ലഗ്നപരീക്ഷ,
54. ലേഖം,
55. യുദ്ധം,
56. നീവീസ്രംസനo,
57. ക്ഷിപ്ര ഗ്രഹണം,
58. അനുപ്രാപ്തി,
59. സ്മൃര്യനുകുമം,
60. ലീലാവ്യാപാരമോഹനം,
61. തൃഹണാദാനം,
62. ഉപസ്ഥാനവിധി,
63. സംവാഹനം,
64. ശരീരസംസ്കാരകൗശലം,
4 വേദങ്ങൾ
1. ‎ഋഗ്വേദം
2. ‎യജുർവേദം
3. സാമവേദം
4. അഥർവ്വവേദം
6 ശാസ്ത്രങ്ങൾ
1. ശിക്ഷ
2. നിരുക്തം
3. ഛന്ദസ്സ്
4. വ്യാകരണം
5. ജ്യോതിഷം
6. കല്പം

മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം

ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. പാക്കാർ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ വരികൾ സഹോദരൻ അയ്യപ്പൻ സ്വതന്ത്രമായി പരിഷ്കരിച്ചതാണ് ഈ കാവ്യമെന്ന് അക്കാദമിക് ഗവേഷകനായ അജയ് എസ് ശേഖർ പറഞ്ഞിരുന്നു. ഹെർമ്മൻ ഗുണ്ടർട്ട് പണ്ടു കളക്റ്റ് ചെയ്ത് ജർമ്മനിയിലേക്കു കൊണ്ടുപോയ കൃതികളിൽ തന്നെ ഈ കൃതിയുണ്ടെന്ന് എഴുത്തുകാരനായ മനോജ് കുറൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും കൂടുതലായി തന്നെ അവ ലഭ്യമാണത്രേ… അതിലെ വരികൾ കാണുക:
മാബലി മണ്ണുപേക്ഷിച്ച ശേഷ
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
അക്കഥ കേട്ടോരു മാബലിയും
ഖേദിച്ച് തൻ്റെ മനസ്സുകൊണ്ട്…
മാവേലി മന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലോ – (സ്പെല്ലിങ്ങിൽ മാറ്റമുണ്ട് – ഇവിടെ അതു നിലവിലെ ലിപിയായി പരിഷ്കരിച്ചിട്ടുണ്ട്) എന്നൊക്കെയുള്ള വരികൾക്ക് അത്ര പഴക്കമുണ്ടെന്നു മനോജ് പറയുന്നു. ബ്രാഹ്മണഭോജനം കൊണ്ടാണു മനുഷ്യരെല്ലാം വലഞ്ഞതെന്ന കാര്യം ലഭ്യമാണവിടെ. തീർച്ചയായും കാലത്തിനു വേണ്ടതായ മോഡിഫിക്കേഷൻസ് സഹോദരൻ അയ്യപ്പനും വരുത്തിയിട്ടുണ്ടാവും എന്നു കരുതാം. ആ വരികൾ കാണാം:

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല

ചോറുകള്‍വച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല

ദല്ലാള്‍വഴിക്കീശ സേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനിക വിഭാഗമില്ല
മൂലധനത്തിന്‍ ഞെരുക്കലില്ല

ആവതവരവര്‍ ചെയ്‌തു നാട്ടില്‍
ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു

വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്‌ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിയ്ക്കുകൂടി ചികിത്സ ചെയ്യാന്‍
ആലയം സ്ഥാപിച്ചിതന്നു മര്‍ത്ത്യര്‍

സൗഗതരേവം പരിഷ്‌കൃതരായ്‌
സര്‍വ്വം ജയിച്ചു ഭരിച്ചുപോന്നാര്‍

ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു

കൗശലമാര്‍ന്നൊരു വാമനനെ
വിട്ടു ചതിച്ചവര്‍ മാബലിയെ

ദാനം കൊടുത്ത സുമതിതന്റെ
ശീര്‍ഷം ചവിട്ടിയാ യാചകനും.

അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.

ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി

വര്‍ണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി

മര്‍ത്ത്യനെ മര്‍ത്ത്യനശുദ്ധനാക്കു-
അയിത്ത പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍ക്കേറി
തന്നില്‍ ബലിഷ്‌ഠന്റെ കാലുതാങ്ങും
സ്‌നേഹവും നാണവും കെട്ട രീതി
മാനവര്‍ക്കേകമാം ധര്‍മ്മമായി.
സാധുജനത്തിന്‍ വിയര്‍പ്പു ഞെക്കി
നക്കിക്കുടിച്ചു മടിയര്‍ വീര്‍ത്തുനന്ദിയും ദീനകരുണ താനും
തിന്നു കൊഴുത്തിവര്‍ക്കേതുമില്ലസാധുക്കളക്ഷരം ചൊല്ലിയെങ്കില്‍
ഗര്‍വ്വിഷ്‌ഠരീ ദുഷ്‌ടര്‍ നാക്കറുത്തു

സ്‌ത്രീകളിവര്‍ക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു

ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ്‌ ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോര്‍ക്കൊക്കെയടിമപ്പട്ടു

എത്ര നൂറ്റാണ്ടുകള്‍ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേള്‍ക്ക നിങ്ങള്‍

ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍.

സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ്‌ ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം

വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലിവാഴ്‌ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനംവരാതെയിരുന്നുകൊള്ളും.

ബെർമുഡ ട്രയാങ്കിൾ

ബെർമുഡ ട്രയാങ്കിൾ: വസ്തുതകളും ശാസ്ത്രവും ഉപയോഗിച്ച് ദുരൂഹത അഴിച്ചുമാറ്റുന്നു

അറ്റ്ലാന്റിക് സമുദ്രത്തിലെ ബെർമുഡ ട്രയാങ്കിൾ, അഥവാ ചെകുത്താന്റെ ത്രികോണം, കപ്പലുകളുടെയും വിമാനങ്ങളുടെയും അപ്രത്യക്ഷമാകലുകളുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ദുരൂഹതയുടെയും കുപ്രസിദ്ധിയുടെയും പ്രതീകമായി നിലകൊള്ളുന്നു. “സമുദ്രത്തില്‍ ഏറ്റവും ദുരൂഹവും കുപ്രസിദ്ധവുമായ ഭാഗമെന്തെന്ന് ചോദിച്ചാല്‍ ബര്‍മുഡ ട്രയാംങ്കിള്‍ എന്നായിരിക്കും ഉത്തരം. അത്രയേറെ ദുരൂഹതകള്‍ ഈ പ്രദേശം സംബന്ധിച്ച് പ്രചാരത്തിലുണ്ട്” എന്ന് ഒരു പൊതുധാരണയുണ്ട്. ആയിരത്തിലേറെ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഇരുപതോളം വിമാനങ്ങളും അമ്പതിലേറെ കപ്പലുകളും കഴിഞ്ഞ നൂറ്റാണ്ടിൽ ഇവിടെ അപ്രത്യക്ഷമായതായും കണക്കുകൾ പ്രചരിക്കുന്നു.May be an image of map and text that says "Bermuda Florida Bermuda Triangle Puerto Rico"

എന്നിരുന്നാലും, വ്യാപകമായ ഈ പ്രചാരണങ്ങൾക്കിടയിലും, ഈ പ്രദേശത്തെക്കുറിച്ചുള്ള മിക്ക കഥകളും “യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ് എന്നതാണ് സത്യം.” ഈ റിപ്പോർട്ട്, ബെർമുഡ ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളെയും കെട്ടുകഥകളെയും മറികടന്ന്, ലഭ്യമായ വസ്തുതകൾ, സ്ഥിതിവിവരക്കണക്കുകൾ, ശാസ്ത്രീയമായ വിശദീകരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിശദവും സത്യസന്ധവുമായ വിശകലനം നൽകാൻ ലക്ഷ്യമിടുന്നു.

 

ബെർമുഡ ട്രയാങ്കിൾ നിർവചിക്കുന്നു: ഭൂമിശാസ്ത്രവും വ്യാപ്തിയും

ബെർമുഡ ട്രയാങ്കിൾ ഒരു ഔദ്യോഗിക ഭൂമിശാസ്ത്രപരമായ പ്രദേശമായി അംഗീകരിക്കപ്പെട്ടിട്ടില്ല. മറിച്ച്, അറ്റ്ലാന്റിക് സമുദ്രത്തിലെ മിയാമി (ഫ്ലോറിഡ), ബെർമുഡ, സാൻ ജുവാൻ (പോർട്ടോ റിക്കോ) എന്നീ മൂന്ന് സാങ്കൽപ്പിക ബിന്ദുക്കളെ കോണുകളാക്കിയുള്ള ഒരു പ്രദേശമായാണ് ഇത് സാധാരണയായി അറിയപ്പെടുന്നത്.1 ഈ ത്രികോണത്തിന്റെ കൃത്യമായ അതിരുകൾക്ക് സാർവത്രികമായ അംഗീകാരമില്ല, അതിനാൽ മൊത്തം വിസ്തീർണ്ണത്തെക്കുറിച്ചുള്ള കണക്കുകൾ വ്യത്യാസപ്പെടുന്നു. ഏകദേശം 1,300,000 ചതുരശ്ര കിലോമീറ്റർ (500,000 ചതുരശ്ര മൈൽ) മുതൽ 3,900,000 ചതുരശ്ര കിലോമീറ്റർ (1,510,000 ചതുരശ്ര മൈൽ) വരെയാണ് വിവിധ കണക്കുകൾ.1 ചില വിശാലമായ നിർവചനങ്ങളിൽ മെക്സിക്കോ ഉൾക്കടൽ, അസോറസ്, വെസ്റ്റ് ഇൻഡീസ് എന്നിവയും ഉൾപ്പെടുന്നു.1 നിർവചനം എന്തുതന്നെയായാലും, ഈ പ്രദേശം ഒരു “മങ്ങിയ ത്രികോണാകൃതി” നിലനിർത്തുന്നു.3

ഈ പ്രദേശത്തിന്റെ അതിരുകൾക്ക് വ്യക്തമായ നിർവചനമില്ലാത്തതും, വിവിധ എഴുത്തുകാരുടെ ഭാവനയ്ക്കനുസരിച്ച് അതിന്റെ വലുപ്പം മാറുന്നതും, ദുരൂഹതയുടെ കഥകൾക്ക് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഒരു നിശ്ചിത ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്തത്, യഥാർത്ഥത്തിൽ ട്രയാങ്കിളിന് പുറത്ത് നടന്ന സംഭവങ്ങളെ പോലും അതിന്റെ ദുരൂഹതയുടെ വലയത്തിലേക്ക് ഉൾപ്പെടുത്താൻ സഹായിച്ചു. ഇത് ഒരു യഥാർത്ഥ അപകടമേഖല എന്നതിലുപരി, ഒരു കഥാപരമ്പരയായി വളരാൻ ഈ മിത്തിനെ പ്രാപ്തമാക്കി.

 

ഒരു ഇതിഹാസത്തിന്റെ ഉത്ഭവം: ബെർമുഡ ട്രയാങ്കിൾ മിത്ത് എങ്ങനെ വേരുറപ്പിച്ചു

ക്രിസ്റ്റഫർ കൊളംബസ് ഈ പ്രദേശത്തുകൂടി യാത്ര ചെയ്യുമ്പോൾ അസാധാരണമായ കോമ്പസ് പ്രവർത്തനങ്ങൾ ശ്രദ്ധിച്ചതായി ചില പഴയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും 2, ബെർമുഡ ട്രയാങ്കിളിന്റെ “മരണമേഖല” എന്ന കുപ്രസിദ്ധി പ്രധാനമായും ഉയർന്നുവന്നത് ഇരുപതാം നൂറ്റാണ്ടിലെ ചില അപ്രത്യക്ഷമാകലുകൾക്ക് ശേഷമാണ്.2 1950-നും 1975-നും ഇടയിലാണ് ഈ മിത്ത് അന്താരാഷ്ട്ര തലത്തിൽ വ്യാപകമായത്.4

1960-കളിലും 1970-കളിലും എഴുത്തുകാരാണ് ഈ ദുരൂഹതയെ കാര്യമായി പ്രചരിപ്പിച്ചത്.2 ചാൾസ് ബെർലിറ്റ്സിന്റെ 1974-ലെ ബെസ്റ്റ് സെല്ലറായ “ദി ബെർമുഡ ട്രയാങ്കിൾ” എന്ന പുസ്തകം ഇതിൽ നിർണായക പങ്ക് വഹിച്ചു. ഈ പുസ്തകം 5 ദശലക്ഷത്തിലധികം ഹാർഡ്ബാക്ക് കോപ്പികൾ വിറ്റഴിക്കുകയും 1979-ൽ ഒരു സിനിമയായി രൂപാന്തരപ്പെടുകയും ചെയ്തു.1 ബെർലിറ്റ്സിനെപ്പോലുള്ള എഴുത്തുകാർ പലപ്പോഴും അറ്റ്ലാന്റിസ് എന്ന ഐതിഹാസിക നഗരത്തിലെ സാങ്കേതികവിദ്യ, അന്യഗ്രഹജീവികൾ, സമയ ചുഴികൾ, അമാനുഷിക പ്രതിഭാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അമാനുഷിക ആശയങ്ങൾ ഈ ദുരൂഹതയ്ക്ക് കാരണമായി അവതരിപ്പിച്ചു.1 സ്റ്റീവൻ സ്പിൽബർഗിന്റെ “ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദി തേർഡ് കൈൻഡ്” എന്ന സയൻസ് ഫിക്ഷൻ സിനിമയിൽ കാണാതായ ഫ്ലൈറ്റ് 19-ലെ ജീവനക്കാരെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയതായി ചിത്രീകരിച്ചത് ഈ മിത്ത് ജനപ്രിയ സംസ്കാരത്തിൽ എത്രത്തോളം ആഴത്തിൽ വേരുറപ്പിച്ചു എന്നതിന്റെ ഉദാഹരണമാണ്.1

ഈ അതിശയോക്തിപരമായ വിവരണങ്ങൾക്ക് വിപരീതമായി, ലാറി കുഷെയുടെ 1975-ലെ “ദി ബെർമുഡ ട്രയാങ്കിൾ മിസ്റ്ററി: സോൾവ്ഡ്” എന്ന പുസ്തകം ഈ മിഥ്യാധാരണകളിൽ പലതും തകർത്തു. അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ കാണാതായ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിലെ വലിയ കൃത്യതയില്ലായ്മകളും അതിശയോക്തികളും വെളിപ്പെടുത്തി. മറ്റ് സമുദ്രഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ സംഭവങ്ങളുടെ എണ്ണം കൂടുതലല്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.5 കുഷേ ഈ മിത്തിനെ “തെറ്റിദ്ധാരണകളും, തെറ്റായ യുക്തികളും, അതിശയോക്തികളും മനഃപൂർവമോ അല്ലാതെയോ ഉപയോഗിച്ച എഴുത്തുകാർ” നിർമ്മിച്ചെടുത്ത ഒന്നായി വിശേഷിപ്പിച്ചു.6

ബെർമുഡ ട്രയാങ്കിളിന്റെ പ്രശസ്തി അതിന്റെ യഥാർത്ഥ അപകടത്തെക്കുറിച്ചുള്ള ഒരു തെളിവല്ല, മറിച്ച് മനുഷ്യന്റെ ദുരൂഹതയോടുള്ള ആകർഷണത്തിന്റെയും അതിശയോക്തിപരമായ കഥപറച്ചിലിന്റെ ഫലപ്രാപ്തിയുടെയും പ്രതിഫലനമാണ്. വസ്തുതകൾ കുറവായപ്പോൾ പോലും മാധ്യമങ്ങൾ ഈ കഥകളെ പെരുപ്പിച്ചു കാണിച്ചത്, ഓരോ പുതിയ “അപ്രത്യക്ഷമാകലിനെയും” ട്രയാങ്കിളിന്റെ അമാനുഷിക കഥാപരിസരത്തിലേക്ക് ഉൾക്കൊള്ളാൻ സഹായിക്കുന്ന ഒരു സ്വയം-ബലപ്പെടുത്തുന്ന ചക്രം സൃഷ്ടിച്ചു. ഇത് മാധ്യമ സാക്ഷരതയുടെയും സങ്കീർണ്ണമായ പ്രതിഭാസങ്ങളെ നേരിടുമ്പോൾ വിമർശനാത്മക വിശകലനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു.

 

സ്ഥിതിവിവരക്കണക്കുകളുടെ യാഥാർത്ഥ്യം: അപ്രത്യക്ഷമാകൽ നിരക്കുകൾ Vs. പൊതുധാരണ

ബെർമുഡ ട്രയാങ്കിളിന്റെ സവിശേഷമായ അപകടത്തെക്കുറിച്ചുള്ള വ്യാപകമായ വിശ്വാസമുണ്ടെങ്കിലും, ഔദ്യോഗിക സ്ഥാപനങ്ങൾ ഈ പ്രദേശത്ത് അസാധാരണമായ തോതിൽ കപ്പൽ അല്ലെങ്കിൽ വിമാന ദുരന്തങ്ങൾ സംഭവിക്കുന്നില്ലെന്ന് സ്ഥിരമായി പറയുന്നു. യു.എസ്. കോസ്റ്റ് ഗാർഡ് നടത്തിയ നിരവധി നഷ്ടങ്ങളുടെ അവലോകനത്തിൽ, “നാശനഷ്ടങ്ങൾ ഭൗതിക കാരണങ്ങളല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങളാൽ സംഭവിച്ചുവെന്ന് സൂചിപ്പിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ല,” കൂടാതെ “അസാധാരണമായ ഒരു ഘടകവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല”.7

യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) വ്യക്തമായി പ്രസ്താവിക്കുന്നത്: “മറ്റേതൊരു വലിയ, തിരക്കേറിയ സമുദ്രപ്രദേശത്തേക്കാളും ബെർമുഡ ട്രയാങ്കിളിൽ ദുരൂഹമായ അപ്രത്യക്ഷമാകലുകൾ കൂടുതൽ തവണ സംഭവിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല”.6 ഇത് ഉപയോക്താവിന്റെ ചോദ്യത്തിലെ “അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കണക്കുകള്‍ പ്രകാരം തന്നെ ബര്‍മുഡ ട്രയാങ്കിളില്‍ കാണാതാകുന്ന വിമാനങ്ങളുടെ ശരാശരി എടുത്താല്‍ ലോകത്തെ മറ്റേതൊരു ഭാഗത്തിനും തുല്യമാണത്” എന്ന പ്രസ്താവനയുമായി നേരിട്ട് യോജിക്കുന്നു.

ബെർമുഡ ട്രയാങ്കിൾ അപ്രത്യക്ഷമാകൽ നിരക്കുകൾ: മിഥ്യാധാരണയും യാഥാർത്ഥ്യവും (ഔദ്യോഗിക പ്രസ്താവനകൾ)

 

ഘടകം പൊതുവായ ധാരണ ഔദ്യോഗിക നിലപാട് (യു.എസ്. കോസ്റ്റ് ഗാർഡ്, NOAA)
ദുരൂഹമായ അപ്രത്യക്ഷമാകലുകളുടെ ആവൃത്തി അസാധാരണമാംവിധം ഉയർന്നത്, സവിശേഷമായ അപകട മേഖല. മറ്റ് വലിയ, തിരക്കേറിയ സമുദ്രപ്രദേശങ്ങളേക്കാൾ കൂടുതൽ ആവൃത്തിയിൽ ദുരൂഹമായ അപ്രത്യക്ഷമാകലുകൾ സംഭവിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല.6
സംഭവങ്ങളുടെ അടിസ്ഥാന കാരണം അമാനുഷിക ശക്തികൾ, അന്യഗ്രഹജീവികൾ, സമയ ചുഴികൾ, അറ്റ്ലാന്റിസ്. ഭൗതിക കാരണങ്ങൾ, പ്രകൃതി പ്രതിഭാസങ്ങൾ (മോശം കാലാവസ്ഥ, ശക്തമായ പ്രവാഹങ്ങൾ), മനുഷ്യന്റെ പിഴവുകൾ, ഉപകരണ തകരാറുകൾ, തെറ്റായ വ്യാഖ്യാനങ്ങൾ.7
രേഖപ്പെടുത്തിയ സംഭവങ്ങളുടെ ഏകദേശ എണ്ണം (പശ്ചാത്തലത്തിൽ) കഴിഞ്ഞ നൂറ്റാണ്ടിൽ ആയിരത്തിലേറെ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു; 20 വിമാനങ്ങളും 50-ലധികം കപ്പലുകളും അപ്രത്യക്ഷമായി. ഏകദേശം 50 കപ്പലുകളും 20 വിമാനങ്ങളും (1974-ലെ യു.എസ്. നേവി റിപ്പോർട്ട് പ്രകാരം).8
ഗതാഗതത്തിന്റെ അളവ് പലപ്പോഴും അവഗണിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ, വ്യോമ ഗതാഗത പാതകളിൽ ഒന്നാണ് ഈ പ്രദേശം.1
നിഗമനം ബെർമുഡ ട്രയാങ്കിൾ ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശമാണ്. ഉയർന്ന ഗതാഗത അളവ് കാരണം ഉയർന്ന എണ്ണം സംഭവങ്ങൾ ഉണ്ടാകാം, പക്ഷേ അപകടങ്ങളുടെ നിരക്ക് സാധാരണമാണ്.9

 

ബെർമുഡ ട്രയാങ്കിൾ “ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ ഗതാഗത പാതകളിലൊന്നാണ്”.1 അമേരിക്ക, യൂറോപ്പ്, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്ക് കപ്പലുകളും വിമാനങ്ങളും ദിവസവും ഇതിലൂടെ കടന്നുപോകുന്നു.1 ഹോവാർഡ് എൽ. റോസൻബർഗ് നിരീക്ഷിച്ചതുപോലെ, “കപ്പലുകളുടെയോ വിമാനങ്ങളുടെയോ എണ്ണം കൂടുന്തോറും എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയും വർദ്ധിക്കുന്നു”.9 ഈ ഉയർന്ന ഗതാഗത അളവ് സ്വാഭാവികമായും കൂടുതൽ സംഭവങ്ങളിലേക്ക് നയിക്കുന്നു, ഒരു യാത്രയിലെ സംഭവങ്ങളുടെ

നിരക്ക് സാധാരണമാണെങ്കിൽ പോലും.11യഥാർത്ഥത്തിൽ, ബെർമുഡ ട്രയാങ്കിൾ മിത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനരഹിതമാണെന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു. ദുരൂഹതയുടെ ധാരണ, അപ്രത്യക്ഷമാകലുകളുടെ അസാധാരണമായ നിരക്കിൽ വേരൂന്നിയതല്ല, മറിച്ച് ഗതാഗതത്തിന്റെ അളവ് പരിഗണിക്കാതെ, മൊത്തം സംഭവങ്ങളുടെ എണ്ണത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിലാണ്. ഒരു തിരക്കേറിയ പ്രദേശത്ത്, താരതമ്യേന ആളൊഴിഞ്ഞ പ്രദേശത്തേക്കാൾ കൂടുതൽ അപകടങ്ങൾ സ്വാഭാവികമായും സംഭവിക്കും, യാത്രയ്ക്ക് അടിസ്ഥാനപരമായ അപകടസാധ്യത ഒന്നുതന്നെയാണെങ്കിൽ പോലും.

 

കേസ് ഫയലുകൾ: കുപ്രസിദ്ധമായ അപ്രത്യക്ഷമാകലുകൾ പരിശോധിക്കുന്നു

ബെർമുഡ ട്രയാങ്കിളുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ ഏറ്റവും കുപ്രസിദ്ധമായ ചിലതിനെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു. ഈ സംഭവങ്ങൾ ദുരന്തമാണെങ്കിലും, അവയുടെ “ദുരൂഹത” പലപ്പോഴും അപൂർണ്ണമായ വിവരങ്ങളിൽ നിന്നോ അതിശയോക്തിപരമായ റിപ്പോർട്ടുകളിൽ നിന്നോ ഉത്ഭവിക്കുന്നതാണ്.

 

സംഭവം തീയതി കപ്പലിന്റെ/വിമാനത്തിന്റെ തരം ജീവൻ നഷ്ടപ്പെട്ടവർ സാധ്യതയുള്ള കാരണങ്ങൾ
യു.എസ്.എസ്. സൈക്ലോപ്സ് (USS Cyclops) 1918 കൽക്കരി കപ്പൽ (Collier) 306 കാർഗോയുടെ (മാംഗനീസ് അയിര്) നാശനഷ്ട സ്വഭാവം മൂലമുള്ള ഘടനാപരമായ തകരാർ, അമിതഭാരം, എഞ്ചിൻ തകരാറുകൾ, കനത്ത കടൽ.13
ഫ്ലൈറ്റ് 19 (Flight 19) 1945 ടോർപ്പിഡോ ബോംബർ വിമാനങ്ങൾ (5 എണ്ണം) 14 (ഫ്ലൈറ്റ് 19) + 13 (തിരച്ചിൽ വിമാനം) പൈലറ്റിന്റെ ദിശാബോധം നഷ്ടപ്പെടൽ (ദ്വീപുകൾ തെറ്റിദ്ധരിച്ചു, കോമ്പസ് തകരാർ), ഇന്ധനം തീർന്ന് കടലിൽ പതിച്ചു. തിരച്ചിൽ വിമാനം ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ചു (മെക്കാനിക്കൽ തകരാർ).1
യു.എസ്.എസ്. പ്രോട്ടിയസ് (USS Proteus) 1941 കൽക്കരി കപ്പൽ (Collier) 58 സൈക്ലോപ്സിന്റെ സഹോദരി കപ്പൽ; ബോക്സൈറ്റ് കാർഗോയുടെ നാശനഷ്ട സ്വഭാവം മൂലമുള്ള ഘടനാപരമായ തകരാർ, കനത്ത കടലിൽ തകരാനുള്ള സാധ്യത.14
യു.എസ്.എസ്. നെറിയസ് (USS Nereus) 1941 കൽക്കരി കപ്പൽ (Collier) 61 സൈക്ലോപ്സിന്റെ സഹോദരി കപ്പൽ; ബോക്സൈറ്റ് കാർഗോയുടെ നാശനഷ്ട സ്വഭാവം മൂലമുള്ള ഘടനാപരമായ തകരാർ, കനത്ത കടലിൽ തകരാനുള്ള സാധ്യത.14

 

യു.എസ്.എസ്. സൈക്ലോപ്സ് (1918): ഒരു നൂറ്റാണ്ട് പഴക്കമുള്ള ദുരൂഹതയ്ക്ക് സാധ്യതയുള്ള വിശദീകരണങ്ങൾ

യു.എസ്. നേവി കപ്പലായ യു.എസ്.എസ്. സൈക്ലോപ്സ് 1918 മാർച്ചിൽ, 306 ജീവനക്കാരോടും യാത്രക്കാരോടും കൂടി ബാർബഡോസിൽ നിന്ന് ബാൾട്ടിമോറിലേക്കുള്ള യാത്രാമധ്യേ അപ്രത്യക്ഷമായി.7 യു.എസ്. നാവികസേനയുടെ ചരിത്രത്തിൽ യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത ഏറ്റവും വലിയ ജീവഹാനിയായി ഇത് നിലകൊള്ളുന്നു.7 മാർച്ച് 4-ന് കപ്പലുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടു, 90 ദിവസത്തെ തിരച്ചിലിന് ശേഷവും കപ്പലിന്റെയോ അതിലുണ്ടായിരുന്നവരുടെയോ ഒരു തുമ്പും കണ്ടെത്താനായില്ല.15

കപ്പൽ അവസാനമായി കണ്ടപ്പോൾ എഞ്ചിൻ തകരാറുകൾ കാരണം പകുതി വേഗതയിലാണ് ബാൾട്ടിമോറിലേക്ക് പോയിരുന്നത്.15 8,000 ലോംഗ് ടൺ ശേഷിയുള്ള കപ്പലിൽ 10,800 ലോംഗ് ടൺ മാംഗനീസ് അയിര് കയറ്റി അമിതഭാരത്തിലായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.13 ഒരു സർവേ ബോർഡ് എഞ്ചിൻ പ്രശ്നങ്ങൾ സ്ഥിരീകരിച്ചിരുന്നുവെങ്കിലും, കപ്പൽ അമേരിക്കയിലേക്ക് മടങ്ങാൻ ശുപാർശ ചെയ്തു.13 ബാർബഡോസിൽ വെച്ച് കപ്പൽ ഷെഡ്യൂൾ ചെയ്യാത്ത ഒരു സ്റ്റോപ്പ് നടത്തി, അവിടെ പ്ലിംസോൾ ലൈനിന് മുകളിൽ വെള്ളം കയറിയിരുന്നത് അമിതഭാരം സൂചിപ്പിച്ചു.13

ആദ്യകാല കിംവദന്തികളിൽ ജർമ്മൻ വംശജനായ കമാൻഡറുടെ അട്ടിമറി, ജർമ്മൻ അന്തർവാഹിനി ആക്രമണം (ജർമ്മനി നിഷേധിച്ചു), അല്ലെങ്കിൽ അപ്രതീക്ഷിതമായ ചുഴലിക്കാറ്റ് എന്നിവ ഉൾപ്പെട്ടിരുന്നു.15 യഥാർത്ഥ കാരണം ഔദ്യോഗികമായി “അജ്ഞാതം” ആയി തുടരുന്നുണ്ടെങ്കിലും 7, ആധുനിക അന്വേഷകർ ശക്തമായി അനുമാനിക്കുന്നത്, അമിതഭാരമുള്ളതും അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്നതിന് സാധ്യതയുള്ളതുമായ കപ്പൽ കനത്ത കടലിൽ അതിവേഗം മുങ്ങിപ്പോയിരിക്കാമെന്നാണ്.15 റിയർ അഡ്മിറൽ ജോർജ്ജ് വാൻ ഡ്യൂഴ്സ്, കപ്പലിന്റെ ഘടനാപരമായ തകരാറുകൾക്ക് സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു, കാരണം സമാനമായ കപ്പലുകൾക്ക് കാർഗോയുടെ നാശനഷ്ട സ്വഭാവം കാരണം നീളത്തിലുള്ള സപ്പോർട്ട് ബീമുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.14 ലോയ്ഡ്സിലെ ഒരു വിദഗ്ദ്ധൻ മാംഗനീസ് അയിര് കൽക്കരിയേക്കാൾ സാന്ദ്രത കൂടിയതിനാൽ, പൂർണ്ണമായി നിറച്ചിരിക്കുമ്പോൾ പോലും അറകളിൽ ചലിക്കാൻ സാധ്യതയുണ്ടെന്നും, നനഞ്ഞാൽ അതിന്റെ ക്യാൻവാസ് ഹാച്ച് കവറുകൾ പ്രശ്നങ്ങളുണ്ടാക്കാമെന്നും, അയിര് ഒരു സ്ലറിയായി മാറാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.16 അമിതഭാരം, എഞ്ചിൻ തകരാറ്, മോശം കാലാവസ്ഥ എന്നിവയുടെ സംയോജനമാണ് ഈ ദുരന്തത്തിന് ഏറ്റവും സാധ്യതയുള്ള വിശദീകരണം.16

 

ഫ്ലൈറ്റ് 19 (1945): പൈലറ്റിന്റെ ദിശാബോധം നഷ്ടപ്പെടലും ദുരന്തപൂർണ്ണമായ തെറ്റായ തീരുമാനവും

1945 ഡിസംബർ 5-ന്, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ നേവൽ എയർ സ്റ്റേഷനിൽ നിന്നുള്ള പരിശീലന പറക്കലിനിടെ, “ഫ്ലൈറ്റ് 19” എന്നറിയപ്പെടുന്ന അഞ്ച് യു.എസ്. നേവി ടി.ബി.എം. അവഞ്ചർ ടോർപ്പിഡോ ബോംബർ വിമാനങ്ങൾ അപ്രത്യക്ഷമായി.13 14 വ്യോമസേനാംഗങ്ങളെയും നഷ്ടപ്പെട്ടു.13 ഫ്ലൈറ്റ് 19-നെ തിരയാൻ പോയ 13 ജീവനക്കാരുള്ള ഒരു പി.ബി.എം. മറൈനർ ഫ്ലയിംഗ് ബോട്ടും ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ച് അപ്രത്യക്ഷമായതോടെ ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചു.13 ഫ്ലൈറ്റ് 19-ന്റെ അവശിഷ്ടങ്ങളോ മൃതദേഹങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല.13

നേവിയുടെ 500 പേജുള്ള അന്വേഷണ റിപ്പോർട്ട് ആദ്യം ഫ്ലൈറ്റ് ലീഡറായ ലെഫ്റ്റനന്റ് ചാൾസ് സി. ടെയ്‌ലറെ കുറ്റപ്പെടുത്തി.1 ടെയ്‌ലർക്ക് വിപുലമായ പറക്കൽ പരിചയമുണ്ടായിരുന്നിട്ടും, മുമ്പ് പലതവണ വഴിതെറ്റിപ്പോയ ചരിത്രമുണ്ടായിരുന്നു.17 അദ്ദേഹത്തിന്റെ കോമ്പസുകൾ പ്രവർത്തിക്കാതെയായി 13, അദ്ദേഹം പറന്നുപോയ ചെറിയ ദ്വീപുകൾ ഫ്ലോറിഡാ കീസ് ആണെന്ന് തെറ്റിദ്ധരിച്ചു. ഇത് താൻ മെക്സിക്കോ ഉൾക്കടലിന് മുകളിലാണെന്ന് അദ്ദേഹത്തെ വിശ്വസിപ്പിച്ചു. തൽഫലമായി, ചില ജൂനിയർ പൈലറ്റുമാർ പടിഞ്ഞാറോട്ട് പറക്കാൻ നിർദ്ദേശിച്ചിട്ടും, അദ്ദേഹം തന്റെ ഫ്ലൈറ്റിനെ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ കിഴക്കോട്ടും പിന്നീട് വടക്കുകിഴക്കോട്ടും നയിച്ചു, കരയിൽ നിന്ന് അകന്നുപോയി.13 തിരച്ചിൽ, രക്ഷാപ്രവർത്തന ഫ്രീക്വൻസിയിലേക്ക് മാറാനും അദ്ദേഹം വിസമ്മതിച്ചു.13 പിന്നീട്, മൃതദേഹങ്ങളോ വിമാനങ്ങളോ കണ്ടെത്താത്തതിനാൽ, ടെയ്‌ലറെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കാൻ നേവി റിപ്പോർട്ട് “കാരണം അജ്ഞാതം” എന്ന് തിരുത്തി.13 പി.ബി.എം. മറൈനറിന്റെ നഷ്ടം ആകാശത്ത് വെച്ചുണ്ടായ ഒരു സ്ഫോടനത്തിന് കാരണമായി, ഇത് ഒരു മെക്കാനിക്കൽ തകരാറായിരിക്കാം.13

ഫ്ലൈറ്റ് 19-ന്റെ ഏറ്റവും സാധ്യതയുള്ള സാഹചര്യം, ദിശാബോധം നഷ്ടപ്പെട്ടതിനും ഫ്ലൈറ്റ് ലീഡറുടെ തെറ്റായ തീരുമാനങ്ങൾക്കും ശേഷം ഇന്ധനം തീർന്ന് കടലിൽ പതിച്ചു എന്നതാണ്.2

 

യു.എസ്.എസ്. പ്രോട്ടിയസ്, യു.എസ്.എസ്. നെറിയസ് (1941): ഘടനാപരമായ ദുർബലതയുടെ ഒരു പാറ്റേൺ

യു.എസ്.എസ്. സൈക്ലോപ്സിന്റെ ഈ രണ്ട് സഹോദരി കപ്പലുകളും 1941-ൽ അപ്രത്യക്ഷമായി. പ്രോട്ടിയസ് 58 പേരുമായും നെറിയസ് 61 പേരുമായും സെന്റ് തോമസിൽ നിന്ന് ബോക്സൈറ്റ് കാർഗോയുമായി യാത്ര ചെയ്യുകയായിരുന്നു.14 റിയർ അഡ്മിറൽ ജോർജ്ജ് വാൻ ഡ്യൂഴ്സിന്റെ ഗവേഷണമനുസരിച്ച്, ഈ കപ്പലുകൾക്ക് ഘടനാപരമായ തകരാറുകൾക്ക് സാധ്യതയുണ്ടായിരുന്നു. ബോക്സൈറ്റ് കാർഗോയുടെ അസിഡിക് സ്വഭാവം കപ്പലുകളുടെ നീളത്തിലുള്ള സപ്പോർട്ട് ബീമുകളെ ഗുരുതരമായി നശിപ്പിക്കാൻ സാധ്യതയുണ്ടായിരുന്നു. ഇത് ഈ പഴകിയതും മോശമായി നിർമ്മിച്ചതുമായ കൽക്കരി കപ്പലുകളെ കനത്ത കടലിൽ തകരാൻ സാധ്യതയുള്ളവയാക്കി മാറ്റി.14 ഇത് സൈക്ലോപ്സിന്റേതിന് സമാനമായ ഒരു ഘടനാപരമായ ബലഹീനത ഈ കപ്പലുകളുടെ നഷ്ടത്തിനും കാരണമായി എന്ന് വ്യക്തമാക്കുന്നു.

ഈ സംഭവങ്ങൾ, ദുരന്തങ്ങളാണെങ്കിലും, പലപ്പോഴും മനുഷ്യന്റെ പിഴവുകൾ, വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങൾ, വിശാലമായ സമുദ്രത്തിൽ തെളിവുകൾ വീണ്ടെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയുടെ സംയോജനത്തിൽ നിന്നാണ് “ദുരൂഹത” ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കുന്നു. ഫ്ലൈറ്റ് 19-ന്റെ കാര്യത്തിൽ, നേവി റിപ്പോർട്ട് മാറ്റിയെഴുതാൻ എടുത്ത തീരുമാനം, സെൻസേഷണൽ വിവരണങ്ങൾക്ക് കൂടുതൽ ഇന്ധനം നൽകി. ഈ സംഭവങ്ങൾ, ശാസ്ത്രീയവും അന്വേഷണാത്മകവുമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ, യഥാർത്ഥത്തിൽ വിശദീകരിക്കാനാവാത്തവയല്ല. പലപ്പോഴും “ദുരൂഹത” എന്നത് അപൂർണ്ണമായ വിവരങ്ങളുടെയോ അല്ലെങ്കിൽ കൂടുതൽ നാടകീയമായ വിശദീകരണങ്ങളോടുള്ള താൽപ്പര്യത്തിന്റെയോ ഫലമാണ്.

 

അമാനുഷികതയെ തള്ളിക്കളയുന്നു: വസ്തുതകളെ കെട്ടുകഥകളിൽ നിന്ന് വേർതിരിക്കുന്നു

ബെർമുഡ ട്രയാങ്കിളിനെക്കുറിച്ച് പ്രചരിക്കുന്ന വിവിധ സിദ്ധാന്തങ്ങളെക്കുറിച്ച് ഉപയോക്താവ് പ്രത്യേകമായി ചോദിച്ചിട്ടുണ്ട്, അവയിൽ മിക്കതിനും “യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല” എന്ന് ഊന്നിപ്പറയുന്നു.

 

മീഥേൻ കുമിളകൾ: സമീപകാല തെളിവുകളില്ലാത്ത ഒരു സിദ്ധാന്തം

ഈ സിദ്ധാന്തം അനുസരിച്ച്, സമുദ്രത്തിന്റെ അടിത്തട്ടിൽ ഹൈഡ്രേറ്റുകളായി കുടുങ്ങിക്കിടക്കുന്ന വലിയ അളവിലുള്ള മീഥേൻ വാതകം പെട്ടെന്ന് പുറത്തുവിട്ടാൽ, അത് വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുകയും കപ്പലുകൾക്ക് പൊങ്ങിക്കിടക്കാൻ കഴിയാതെ അതിവേഗം മുങ്ങിപ്പോകുകയും ചെയ്യും.11 മീഥേൻ കുമിളകൾ വിമാനങ്ങൾക്ക് ചുറ്റുമുള്ള വായുപ്രവാഹത്തെ തടസ്സപ്പെടുത്തുകയും എഞ്ചിൻ തകരാറുകൾക്കോ പറക്കൽ ശേഷി നഷ്ടപ്പെടുന്നതിനോ കാരണമാകുമെന്നും സിദ്ധാന്തിക്കപ്പെടുന്നു.11 ഉപയോക്താവിന്റെ ചോദ്യത്തിൽ ഡോ. ക്രൂസെൽനിക്കി മീഥേൻ കുമിളകൾ ഒരു “കെട്ടുകഥയല്ല” എന്ന് സമ്മതിക്കുന്നതായി പറയുന്നുണ്ട്.

എന്നിരുന്നാലും, മീഥേൻ ഹൈഡ്രേറ്റുകൾ നിലവിലുണ്ടെങ്കിലും വാതകം പുറത്തുവിടാൻ കഴിയുമെങ്കിലും 11, ബെർമുഡ ട്രയാങ്കിളിൽ കപ്പലുകൾ മുങ്ങുന്നതിനോ വിമാനങ്ങൾ താഴെയിടുന്നതിനോ കഴിവുള്ള വലിയ “സ്ഫോടനങ്ങൾ” പെട്ടെന്ന് സംഭവിക്കുന്നു എന്നതിന് നിലവിലെ ശാസ്ത്രീയ തെളിവുകളൊന്നും പിന്തുണയ്ക്കുന്നില്ല. ഉപയോക്താവിന്റെ ചോദ്യത്തിൽ പരാമർശിച്ച ഡോ. കാൾ ക്രൂസെൽനിക്കി, മീഥേൻ കുമിളകൾ ഒരു കെട്ടുകഥയല്ലെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും, കപ്പലുകളെ വിഴുങ്ങാനോ പറക്കുന്ന വിമാനങ്ങളെ വലിച്ചെടുക്കാനോ ഉള്ള ശേഷി ഈ മീഥേൻ കുമിളകൾക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തെക്കുകിഴക്കൻ യു.എസിന് പുറത്ത് അവസാനമായി സ്വാഭാവികമായി സംഭവിച്ച ഹൈഡ്രേറ്റ് വാതക ചോർച്ച “കുറഞ്ഞത് 15,000 വർഷം മുമ്പാണ്” സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.6 കൂടാതെ, വലിയ മീഥേൻ കുമിളകൾക്ക് ഹൈഡ്രേറ്റുകളിൽ നിന്ന് പെട്ടെന്ന് വേർപെട്ട് വിനാശകരമായ രീതിയിൽ പുറത്തുവരാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട്.20 ഇന്ന് സമുദ്രത്തിലേക്ക് ഒഴുകുന്ന മിക്ക മീഥേനും ഉപരിതലത്തിൽ എത്തുന്നതിന് മുമ്പ് സൂക്ഷ്മാണുക്കളാൽ കാർബൺ ഡൈ ഓക്സൈഡായി രൂപാന്തരപ്പെടുന്നു.9 യു.എസ്. ജിയോളജിക്കൽ സർവേ പറയുന്നത്, “വലിയ വാതക ചോർച്ചകൾ ഈ പ്രദേശത്ത് ദീർഘകാലമായി സംഭവിച്ചിട്ടില്ല” എന്നാണ്.11 കുമിളകളുള്ള വെള്ളത്തിൽ കപ്പലുകൾ മുങ്ങുന്നത് കാണിക്കുന്ന സ്കെയിൽ മോഡലുകളിലെ പരീക്ഷണങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു, കാരണം അത്തരം വലിയ തോതിലുള്ള സ്വാഭാവിക സംഭവങ്ങൾക്കുള്ള സാഹചര്യങ്ങൾ ബെർമുഡ ട്രയാങ്കിളിൽ സമീപകാല ചരിത്രത്തിൽ നിലവിലില്ല. കുമിളകളുള്ള വെള്ളത്തിലൂടെ കപ്പലുകൾ മുങ്ങാതെ സഞ്ചരിച്ച സംഭവങ്ങളുണ്ടെന്നും ഡോ. ക്രൂസെൽനിക്കി പറയുന്നു.18

 

ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങളും “എയർ ബോംബുകളും”: അന്തരീക്ഷ പ്രതിഭാസങ്ങളുടെ തെറ്റിദ്ധാരണ

സയൻസ് ചാനലിന്റെ ഒരു പരമ്പരയിലൂടെ പ്രചരിച്ച ഈ സിദ്ധാന്തം അനുസരിച്ച്, ഈ പ്രദേശത്തിന് മുകളിൽ കാണുന്ന ഷഡ്ഭുജാകൃതിയിലുള്ള മേഘരൂപീകരണങ്ങൾ “എയർ ബോംബുകൾ” സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 273 കിലോമീറ്റർ (170 മൈൽ) വരെ വേഗതയുള്ള ശക്തമായ മൈക്രോബേർസ്റ്റുകൾക്ക് ഈ “എയർ ബോംബുകൾ” കാരണമാകുമെന്നും, ഇത് കപ്പലുകളെ മുക്കാനും വിമാനങ്ങളെ താഴെയിടാനും പര്യാപ്തമാണെന്നും സിദ്ധാന്തിക്കപ്പെട്ടു.5 32 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ വ്യാസത്തിൽ ഈ പ്രദേശത്ത് ഷഡ്ഭുജാകൃതിയിൽ മേഘങ്ങൾ രൂപപ്പെടുന്നു എന്നത് വസ്തുതയാണെന്ന് ഉപയോക്താവിന്റെ ചോദ്യത്തിൽ പറയുന്നുണ്ട്.

എന്നിരുന്നാലും, ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഒരു കാലാവസ്ഥാ നിരീക്ഷകനായ ഡോ. സെർവെനി, പിന്നീട് താൻ “തെറ്റിദ്ധരിക്കപ്പെട്ടു” എന്നും തന്റെ പ്രസ്താവനകൾക്ക് “ബെർമുഡ ട്രയാങ്കിൾ ദുരൂഹതയ്ക്ക് പരിഹാരം കണ്ടുപിടിച്ചു എന്നതിന് യാതൊരു സൂചനയുമില്ല” എന്നും വ്യക്തമാക്കി.5 ഈ മേഘങ്ങൾ ദുരൂഹമായ അപ്രത്യക്ഷമാകലുകൾക്ക് കാരണമാകുന്ന വിനാശകരമായ “എയർ ബോംബുകൾ” ഉണ്ടാക്കുന്നു എന്ന വാദം ശാസ്ത്രലോകം വലിയ തോതിൽ തള്ളിക്കളഞ്ഞു [ഉപയോക്താവിന്റെ ചോദ്യം]. മൈക്രോബേർസ്റ്റുകൾ യഥാർത്ഥ പ്രതിഭാസങ്ങളാണെങ്കിലും, ബെർമുഡ ട്രയാങ്കിൾ പോലുള്ള ഒരു പ്രദേശത്ത് സാധാരണ കാലാവസ്ഥാ ധാരണകളെ ലംഘിക്കുന്ന തരത്തിൽ അവയ്ക്ക് സ്ഥിരമായ, വിനാശകരമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന് പിന്തുണയില്ല.

 

അടിസ്ഥാനരഹിതവും അമാനുഷികവുമായ സിദ്ധാന്തങ്ങൾ

  • അന്യഗ്രഹജീവികളും യു.എഫ്.ഒ.കളും: അപ്രത്യക്ഷമാകലുകൾക്ക് പിന്നിൽ അന്യഗ്രഹജീവികളാണെന്ന ആശയം ചാൾസ് ബെർലിറ്റ്സിനെപ്പോലുള്ള എഴുത്തുകാർ പ്രചരിപ്പിക്കുകയും സിനിമകളിൽ പോലും ചിത്രീകരിക്കുകയും ചെയ്തു.1 ഈ സിദ്ധാന്തത്തിന് വിശ്വസനീയമായ ശാസ്ത്രീയമോ അനുഭവപരമോ ആയ തെളിവുകളൊന്നുമില്ല.
  • അറ്റ്ലാന്റിസ് നഗരവും സമയ ചുഴികളും/ഇന്റർഗാലക്റ്റിക് പോർട്ടലുകളും: പുരാതന സാങ്കേതികവിദ്യകളോ അമാനുഷിക കവാടങ്ങളോ കപ്പലുകളെ മറ്റ് അളവുകളിലേക്ക് വലിച്ചെടുക്കുന്നു എന്ന് ഈ സിദ്ധാന്തങ്ങൾ പറയുന്നു.1 ഇവ തികച്ചും ഊഹാപോഹങ്ങളാണ്, ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്നു.
  • പ്രേതബാധകളും ആത്മാക്കളും: “ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്കെത്തിച്ച കറുത്തവര്‍ഗ്ഗക്കാരില്‍ യാത്രക്കിടെ മരിച്ച നിരവധി പേരെ ഇവിടെ കടലില്‍ തള്ളിയിട്ടുണ്ട്. ഇവരുടെ പ്രേതബാധയാണ് ബര്‍മുഡ ട്രയാങ്കിളിനെ ചെകുത്താന്‍ ട്രയാങ്കിളാക്കി മാറ്റിയതെന്ന് കരുതുന്നവരും കുറവല്ല” എന്ന് ഉപയോക്താവിന്റെ ചോദ്യത്തിൽ പറയുന്നുണ്ട്. ഇത് ചരിത്രപരമായ ദുരന്തങ്ങളിൽ വേരൂന്നിയ ഒരു സാംസ്കാരിക വിശ്വാസമാണ്, എന്നാൽ അപ്രത്യക്ഷമാകലുകൾ വിശദീകരിക്കുന്നതിന് ശാസ്ത്രീയമോ ഭൗതികമോ ആയ അടിസ്ഥാനമില്ല.
  • രഹസ്യ സൈനിക പരീക്ഷണങ്ങൾ: ഈ പ്രദേശത്ത് യു.എസ്. നേവിയുടെ ഒരു രഹസ്യ കേന്ദ്രമുണ്ടെന്നും അവിടെ നടക്കുന്ന ആയുധ പരീക്ഷണങ്ങളാണ് കപ്പലുകളുടെയും വിമാനങ്ങളുടെയും തിരോധാനത്തിന് പിന്നിലെന്നും ചിലർ വിശ്വസിക്കുന്നു [ഉപയോക്താവിന്റെ ചോദ്യം]. അങ്ങനെയൊരു കേന്ദ്രത്തിന്റെ നിലനിൽപ്പിനോ ഈ സംഭവങ്ങളിൽ അതിന്റെ പങ്കാളിത്തത്തിനോ വിശ്വസനീയമായ തെളിവുകളൊന്നുമില്ല. യു.എസ്. നേവിയും കോസ്റ്റ് ഗാർഡും സമുദ്ര ദുരന്തങ്ങൾക്ക് “അമാനുഷിക വിശദീകരണങ്ങളൊന്നുമില്ല” എന്ന് വ്യക്തമായി പ്രസ്താവിക്കുന്നു.7

ശാസ്ത്രീയമായ തള്ളിക്കളയൽ എന്നത്, ആശയങ്ങളെ പൂർണ്ണമായി നിരാകരിക്കുന്നതിനുപകരം, അവയുടെ പ്രയോഗത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ഒരു പ്രക്രിയയാണ്. മീഥേൻ കുമിളകളുടെ കാര്യത്തിൽ, മീഥേൻ ഹൈഡ്രേറ്റുകൾ യഥാർത്ഥമാണെങ്കിലും, ബെർമുഡ ട്രയാങ്കിളിന്റെ ദുരൂഹതയെ വിശദീകരിക്കാൻ ആവശ്യമായ തോതിലും ആവൃത്തിയിലും അവ സംഭവിക്കുന്നില്ലെന്ന് ഭൗമശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നു.6 അതുപോലെ, ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങൾ നിലവിലുണ്ടെങ്കിലും, “എയർ ബോംബ്” എന്ന വാദം ഈ സിദ്ധാന്തം മുന്നോട്ട് വെച്ച ശാസ്ത്രജ്ഞൻ തന്നെ പിൻവലിച്ചു.5 ഈ തള്ളിക്കളഞ്ഞ സിദ്ധാന്തങ്ങൾ ജനപ്രിയ സംസ്കാരത്തിൽ നിലനിൽക്കുന്നത്, സങ്കീർണ്ണമായ ശാസ്ത്രീയ യാഥാർത്ഥ്യങ്ങളേക്കാൾ നാടകീയമായ വിശദീകരണങ്ങളോടുള്ള മനുഷ്യന്റെ താൽപ്പര്യത്തെയാണ് എടുത്തു കാണിക്കുന്നത്.

 

യഥാർത്ഥ വിശദീകരണങ്ങൾ: പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യന്റെ ഘടകങ്ങളും

ബെർമുഡ ട്രയാങ്കിൾ സവിശേഷമായി അപകടകരമായ ഒരു പ്രദേശമല്ലെങ്കിലും, ഏതൊരു തിരക്കേറിയ സമുദ്രപ്രദേശത്തെയും പോലെ ഇവിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് വ്യക്തമായ പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യന്റെ ഘടകങ്ങളും കാരണമാകുന്നു. ഈ ഘടകങ്ങളാണ് “മിക്ക സംഭവങ്ങൾക്കും” കാരണമെന്ന് വിദഗ്ദ്ധർ സ്ഥിരമായി സമ്മതിക്കുന്നു.11

 

പാരിസ്ഥിതിക ഘടകങ്ങൾ

  • അപ്രതീക്ഷിതവും കഠിനവുമായ കാലാവസ്ഥ: ഈ പ്രദേശം “കാലാവസ്ഥാ പാറ്റേണുകളിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക്” 11 വളരെ സാധ്യതയുള്ളതാണ്. “തുടർച്ചയായതും ശക്തവുമായ കൊടുങ്കാറ്റുകൾ” 11, ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ 8 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ “പെട്ടെന്നുള്ള കൊടുങ്കാറ്റുകൾ, ശക്തമായ കാറ്റുകൾ, വാട്ടർസ്പൗട്ടുകൾ (വെള്ളത്തിന് മുകളിലുള്ള മിനി-ടൊർണാഡോകൾ)” എന്നിവയിലേക്ക് നയിച്ചേക്കാം.11 ചരിത്രപരമായി, കപ്പലുകൾക്ക് കൃത്യമായ കാലാവസ്ഥാ പ്രവചനം ലഭ്യമല്ലാതിരുന്നതിനാൽ അവ കൂടുതൽ ദുർബലമായിരുന്നു.9 പെട്ടെന്ന് കടലിൽ രൂപപ്പെടുന്ന മൈക്രോ-മെറ്റീരിയോളജിക്കൽ കൊടുങ്കാറ്റുകൾ പോലുള്ള ഹ്രസ്വവും എന്നാൽ ശക്തവുമായ ഇടിമിന്നലുകൾ ആശയവിനിമയം തടസ്സപ്പെടുത്തുകയും വലിയ തിരമാലകൾക്ക് കാരണമാകുകയും ചെയ്യും.9
  • ശക്തമായ സമുദ്രപ്രവാഹങ്ങൾ (ഗൾഫ് സ്ട്രീം): “ഊഷ്മളവും വേഗതയേറിയതുമായ സമുദ്രപ്രവാഹമായ” ഗൾഫ് സ്ട്രീം ഈ പ്രദേശത്തുകൂടി ഒഴുകുന്നു.11 ഇത് “കടൽ സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾക്ക്” 11 കാരണമാകും, ഇത് നാവിഗേഷൻ വെല്ലുവിളികൾക്കും ദിശാബോധം നഷ്ടപ്പെടുന്നതിനും ഇടയാക്കും.9 ഇത് അവശിഷ്ടങ്ങളെ അതിവേഗം ചിതറിക്കുകയും വീണ്ടെടുക്കൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും.9
  • ആഴം കുറഞ്ഞ വെള്ളവും പാറക്കെട്ടുകളും: ബെർമുഡ ട്രയാങ്കിളിന്റെ ഭാഗമായ കരീബിയൻ കടലിൽ “നിരവധി ദ്വീപുകളും പാറക്കെട്ടുകളും” ഉണ്ട്.9 ഇവ “കപ്പലുകൾക്ക്, പ്രത്യേകിച്ച് കൊടുങ്കാറ്റുള്ള സാഹചര്യങ്ങളിൽ, അപകടങ്ങൾ” ഉണ്ടാക്കാൻ സാധ്യതയുണ്ട്.11
  • റോഗ് വേവ്സ് (Rogue Waves): വലിയ, അപ്രതീക്ഷിത തിരമാലകൾ (ഏകദേശം 30 മീറ്റർ വരെ ഉയരം) സംഭവിക്കാം, ഇത് കപ്പലുകളെ മുക്കാൻ സാധ്യതയുണ്ട്.2 ട്രയാങ്കിളിന് മാത്രം സവിശേഷമല്ലെങ്കിലും, തുറന്ന സമുദ്രത്തിലെ ഒരു അറിയപ്പെടുന്ന അപകടമാണിത്.
  • കാന്തിക അപാകതകൾ (Magnetic Anomalies): ഈ പ്രദേശത്ത് “കാന്തിക ഉത്തരധ്രുവവും യഥാർത്ഥ ഉത്തരധ്രുവവും ഒരുമിച്ച് വരുന്നതിനാൽ കോമ്പസ് വ്യതിയാനങ്ങൾ നാവിഗേഷൻ പിഴവുകൾക്ക് കാരണമായേക്കാം” എന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.10 എന്നിരുന്നാലും, “കാന്തിക അപാകതകൾ ലോകമെമ്പാടും കാണപ്പെടുന്നു” എന്ന് NOAA പറയുന്നു 10, അതിനാൽ ഇത് ട്രയാങ്കിളിന് സവിശേഷമായ ഒന്നല്ല.

 

മനുഷ്യന്റെ ഘടകങ്ങൾ

  • നാവിഗേഷൻ പിഴവുകൾ: ഈ പ്രദേശത്തെ സങ്കീർണ്ണമായ കാന്തിക വ്യതിയാനങ്ങൾ കോമ്പസുകളെ കാന്തിക ഉത്തരധ്രുവത്തിനു പകരം യഥാർത്ഥ ഉത്തരധ്രുവത്തിലേക്ക് ചൂണ്ടിക്കാണിക്കാൻ ഇടയാക്കും, ഇത് ദിശാബോധം നഷ്ടപ്പെടുന്നതിന് കാരണമായേക്കാം.11 ഫ്ലൈറ്റ് 19 സംഭവം, പൈലറ്റിന്റെ ദിശാബോധം നഷ്ടപ്പെടുന്നത് എങ്ങനെ വിനാശകരമായ ഫലങ്ങളിലേക്ക് നയിക്കുമെന്നതിന്റെ പ്രധാന ഉദാഹരണമാണ്.13
  • തെറ്റായ തീരുമാനങ്ങളും ആശയവിനിമയത്തിലെ പിഴവുകളും: ഏതൊരു തിരക്കേറിയ കപ്പൽ, വ്യോമ ഗതാഗത പാതയിലെയും പോലെ, “തെറ്റായ തീരുമാനങ്ങൾ, ഉപകരണ തകരാറുകൾ, അപര്യാപ്തമായ അറ്റകുറ്റപ്പണികൾ” എന്നിവയുൾപ്പെടെയുള്ള മനുഷ്യന്റെ പിഴവുകൾ അപകടങ്ങൾക്ക് കാര്യമായി സംഭാവന നൽകാം.11 പരിചയക്കുറവും അമിത ആത്മവിശ്വാസവും, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ, ഒരു പങ്കുവഹിച്ചേക്കാം.11
  • ഉപകരണ തകരാറുകൾ: എഞ്ചിൻ തകരാറുകൾ അല്ലെങ്കിൽ സ്റ്റിയറിംഗ് പ്രശ്നങ്ങൾ പോലുള്ള മെക്കാനിക്കൽ തകരാറുകൾ സമുദ്ര, വ്യോമ സംഭവങ്ങളുടെ സാധാരണ കാരണങ്ങളാണ്, അവ തീർച്ചയായും ട്രയാങ്കിളിലെ അപ്രത്യക്ഷമാകലുകളിൽ ഒരു പങ്കുവഹിച്ചേക്കാം.11 യു.എസ്.എസ്. സൈക്ലോപ്സിന്റെ എഞ്ചിൻ തകരാറ് ഒരു ഉദാഹരണമാണ്.15

ഈ പ്രദേശത്തെ അപകടങ്ങൾ “ദുരൂഹമായ” ഒന്നല്ല, മറിച്ച് സാധാരണവും എന്നാൽ കഠിനവുമായ പാരിസ്ഥിതിക സാഹചര്യങ്ങളുടെയും മനുഷ്യന്റെ പിഴവുകളുടെയും സംയോജനമാണ് എന്ന് ഈ വിശദീകരണങ്ങൾ വ്യക്തമാക്കുന്നു. അവശിഷ്ടങ്ങൾ പലപ്പോഴും കണ്ടെത്താനാകാത്തത് 9 സമുദ്രത്തിന്റെ വിശാലതയും ആഴവും ശക്തമായ പ്രവാഹങ്ങളും കാരണമാണ്, അമാനുഷിക ശക്തികളാലല്ല. ഈ നന്നായി മനസ്സിലാക്കിയ ശാസ്ത്രീയവും ലോജിസ്റ്റിക്തുമായ വിശദീകരണങ്ങൾ ബെർമുഡ ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയുള്ള “ദുരൂഹത”യെ ഫലപ്രദമായി ഇല്ലാതാക്കുന്നു. ഇത് കഥയെ അമാനുഷികതയിൽ നിന്ന് സമുദ്ര പരിതസ്ഥിതിയിലെ കപ്പൽ, വ്യോമ യാത്രാ യാഥാർത്ഥ്യങ്ങളിലേക്ക് മാറ്റുന്നു.

 

ഇന്ന് ട്രയാങ്കിളിലൂടെയുള്ള യാത്ര: സുരക്ഷയും ഔദ്യോഗിക നിലപാടും

ബെർമുഡ ട്രയാങ്കിളിന്റെ കുപ്രസിദ്ധി നിലനിൽക്കുന്നുണ്ടെങ്കിലും, ആധുനിക വ്യോമ, സമുദ്ര ഗതാഗതം ഈ പ്രദേശം ഒഴിവാക്കുന്നില്ല. പൈലറ്റുമാർ “ഈ പ്രദേശത്തുകൂടി പറക്കുന്നത് ഒഴിവാക്കുന്നില്ല”.10 ഉദാഹരണത്തിന്, മിയാമിയിൽ നിന്ന് സാൻ ജുവാനിലേക്കുള്ള (പോർട്ടോ റിക്കോ) വിമാനങ്ങൾ ഈ പ്രദേശത്തുകൂടി പതിവായി സഞ്ചരിക്കുന്നു.10 തത്സമയ എയർ ട്രാഫിക് റഡാറുകൾ കാണിക്കുന്നത്, ഏതൊരു സമയത്തും “ഡസൻ കണക്കിന് വിമാനങ്ങൾ ബെർമുഡ ട്രയാങ്കിളിലൂടെ സഞ്ചരിക്കുന്നുണ്ട്” എന്നാണ്.10 ഉപയോക്താവിന്റെ ചോദ്യത്തിലെ “ഇന്ന് ഇതിലൂടെ കപ്പലുകളും വിമാനങ്ങളും യഥേഷ്ടം സഞ്ചരിക്കുന്നുണ്ട്” എന്ന പ്രസ്താവനയുമായി ഇത് നേരിട്ട് യോജിക്കുന്നു.

ആധുനിക വ്യോമയാന, ഷിപ്പിംഗ് വ്യവസായങ്ങൾക്ക് നൂതന സാങ്കേതികവിദ്യയുടെയും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകളുടെയും പ്രയോജനമുണ്ട്. നാവിഗേഷൻ തകരാറുകൾ ഉണ്ടായാൽ നിർണായക പിന്തുണ നൽകിക്കൊണ്ട് വിമാനങ്ങൾ എയർ ട്രാഫിക് കൺട്രോൾ തുടർച്ചയായി നിരീക്ഷിക്കുന്നു.10 ഓരോ ഷെഡ്യൂൾ ചെയ്ത ടേക്ക്ഓഫിനും മുമ്പും കാലാവസ്ഥാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു 10, ഇത് മുൻകാല കപ്പലുകൾക്ക് ഭീഷണിയായിരുന്ന പല അപകടസാധ്യതകളെയും ലഘൂകരിക്കുന്നു.

ഗവേഷകരും ഔദ്യോഗിക സ്ഥാപനങ്ങളും തമ്മിലുള്ള സമവായം അനുസരിച്ച്, “അപ്രത്യക്ഷമാകലുകളുടെ എണ്ണം താരതമ്യേന പ്രാധാന്യമില്ലാത്തതാണ്” 10, കൂടാതെ “വിമാനങ്ങളും കപ്പലുകളും ഈ പ്രദേശത്തുകൂടി പതിവായി ഒരു സംഭവവുമില്ലാതെ സഞ്ചരിക്കുന്നു”.10 എയർലൈൻ വ്യവസായം അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കി റൂട്ടുകൾ ആസൂത്രണം ചെയ്യുന്നില്ല.10 ബെർമുഡയിലേക്കുള്ള യാത്രാ മുന്നറിയിപ്പുകൾ “സാധാരണ സുരക്ഷാ മുൻകരുതലുകൾ” 22 എടുക്കാൻ നിർദ്ദേശിക്കുന്നു, ഇത് മറ്റ് സുരക്ഷിത സ്ഥലങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്, എന്നിരുന്നാലും ചുഴലിക്കാറ്റ് സീസൺ ശ്രദ്ധിക്കണമെന്ന് പറയുന്നു.22

ആധുനിക കാലത്ത് ബെർമുഡ ട്രയാങ്കിളിലൂടെയുള്ള സാധാരണവും സുരക്ഷിതവുമായ യാത്ര, അന്തർലീനമായ അപകടത്തെക്കുറിച്ചുള്ള മിത്തിനെ നേരിട്ട് നിരാകരിക്കുന്നു. കാലാവസ്ഥാ പ്രവചനങ്ങളിലെയും 9 നാവിഗേഷൻ സാങ്കേതികവിദ്യയിലെയും 10 പുരോഗതി, മുൻകാല സംഭവങ്ങൾക്ക് കാരണമായ പല അപകടസാധ്യതകളെയും ഗണ്യമായി കുറച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള നിലവിലുള്ള ധാരണ, ഒരു സാംസ്കാരിക അവശിഷ്ടമായി മാത്രം നിലനിൽക്കുന്നു.

 

ഉപസംഹാരം: ശാസ്ത്രം പരിഹരിച്ച ഒരു ദുരൂഹത

ബെർമുഡ ട്രയാങ്കിളിനെക്കുറിച്ചുള്ള സമഗ്രമായ വിശകലനം കാണിക്കുന്നത്, ഒരു സവിശേഷമായ അപകടകരമായ പ്രദേശമെന്ന അതിന്റെ പ്രശസ്തി വലിയൊരു “നിർമ്മിത മിഥ്യാധാരണ” ആണെന്നാണ്.6 അതിശയോക്തിപരമായ വാദങ്ങൾ ഉണ്ടായിരുന്നിട്ടും, യു.എസ്. കോസ്റ്റ് ഗാർഡ്, NOAA പോലുള്ള സംഘടനകളുടെ ഔദ്യോഗിക അന്വേഷണങ്ങൾ, ബെർമുഡ ട്രയാങ്കിളിൽ മറ്റ് വലിയ, തിരക്കേറിയ സമുദ്രപ്രദേശങ്ങളേക്കാൾ കൂടുതൽ അപ്രത്യക്ഷമാകലുകൾ സംഭവിക്കുന്നു എന്നതിന് സ്ഥിരമായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.6

സംഭവിച്ച അപകടങ്ങൾ, ഈ പ്രദേശത്തിന് സ്വാഭാവികമായ പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യന്റെ ഘടകങ്ങളുടെയും സംയോജനമാണ്. ഇതിൽ തുടർച്ചയായതും കഠിനവുമായ കാലാവസ്ഥ (ചുഴലിക്കാറ്റുകൾ, ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ, മൈക്രോബേർസ്റ്റുകൾ), ശക്തമായ സമുദ്രപ്രവാഹങ്ങൾ (ഗൾഫ് സ്ട്രീം), നാവിഗേഷൻ വെല്ലുവിളികൾ (കാന്തിക അപാകതകൾ, ആഴം കുറഞ്ഞ വെള്ളം, പാറക്കെട്ടുകൾ) എന്നിവ ഉൾപ്പെടുന്നു. കൂടാതെ, നാവിഗേഷൻ പിഴവുകൾ, തെറ്റായ തീരുമാനങ്ങൾ, ഉപകരണ തകരാറുകൾ, ഉയർന്ന ഗതാഗത അളവ് എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നു.9

മീഥേൻ കുമിളകൾ, ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങൾ തുടങ്ങിയ സിദ്ധാന്തങ്ങൾ ശാസ്ത്രീയമായി വിലയിരുത്തിയിട്ടുണ്ടെങ്കിലും, ട്രയാങ്കിളിലെ സമീപകാല അപ്രത്യക്ഷമാകലുകൾക്ക് പ്രാഥമിക കാരണങ്ങളായി അവയുടെ പങ്ക് വലിയ തോതിൽ തള്ളിക്കളയപ്പെടുകയോ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്.5 അന്യഗ്രഹജീവികളുടെ തട്ടിക്കൊണ്ടുപോകൽ, അറ്റ്ലാന്റിസ്, സമയ ചുഴികൾ, പ്രേതങ്ങൾ തുടങ്ങിയ അമാനുഷിക വിശദീകരണങ്ങൾ പൂർണ്ണമായും കെട്ടുകഥകളുടെ ലോകത്ത് നിലനിൽക്കുന്നു.1

ബെർമുഡ ട്രയാങ്കിളിന്റെ നിലനിൽക്കുന്ന ആകർഷണം, വസ്തുതാപരവും ശാസ്ത്രീയവുമായ വിശദീകരണങ്ങളെ പലപ്പോഴും മറികടക്കുന്ന ആകർഷകമായ വിവരണങ്ങളിലാണ്.5 എന്നിരുന്നാലും, വിമർശനാത്മക വിശകലനം പ്രയോഗിക്കുകയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നതിലൂടെ, ബെർമുഡ ട്രയാങ്കിളിന്റെ “ദുരൂഹത” യഥാർത്ഥത്തിൽ പരിഹരിക്കപ്പെടുന്നു.

ബെർമുഡ ട്രയാങ്കിൾ, ജനപ്രിയ സംസ്കാരം എങ്ങനെ തെറ്റിദ്ധാരണകളെ പെരുപ്പിച്ചു കാണിക്കാമെന്നും, ആകർഷകമായ കഥകളെയും പരിശോധിച്ചുറപ്പിക്കാവുന്ന സത്യങ്ങളെയും വേർതിരിച്ചറിയാൻ കർശനമായ ശാസ്ത്രീയ അന്വേഷണം എങ്ങനെ അനിവാര്യമാണെന്നും പഠിപ്പിക്കുന്ന ഒരു ശക്തമായ കേസ് സ്റ്റഡിയായി വർത്തിക്കുന്നു.

Works cited

  1. The Geography of the Bermuda Triangle | UC Geography, accessed on July 16, 2015, https://legacy.geog.ucsb.edu/the-geography-of-the-bermuda-triangle/
  2. What Is the Bermuda Triangle? | HISTORY – History.com, accessed on July 16, 2015, https://www.history.com/articles/what-is-the-bermuda-triangle
  3. www.britannica.com, accessed on July 16, 2015, https://www.britannica.com/story/what-is-known-and-not-known-about-the-bermuda-triangle#:~:text=The%20exact%20boundaries%20of%20the,has%20a%20vaguely%20triangular%20shape.
  4. www.reddit.com, accessed on July 16, 2015, https://www.reddit.com/r/AskHistorians/comments/1383hh6/according_to_the_google_ngram_viewer_the_bermuda/#:~:text=The%20rise%20of%20the%20myth,%2C%20which%20were%20inter%2Drelated.
  5. Bermuda Triangle mystery: Has the mystery of the Bermuda Triangle …, accessed on July 16, 2015, https://timesofindia.indiatimes.com/travel/destinations/has-the-mystery-of-the-bermuda-triangle-finally-been-solved/articleshow/114983260.cms
  6. Deconstructing the “Devil’s Triangle”: The Truth Behind the Bermuda Triangle – FlipScience – Top Philippine science news and features for the inquisitive Filipino., accessed on July 16, 2015, https://www.flipscience.ph/author/amiel-lumbang/
  7. Bermuda Triangle: Selective Bibliography, accessed on July 16, 2015, https://www.history.navy.mil/research/library/bibliographies/bermuda-triangle-selective-bibliography.html
  8. Myths and truths about the Bermuda Triangle – Surfer Today, accessed on July 16, 2015, https://www.surfertoday.com/environment/what-is-the-bermuda-triangle
  9. Is the Bermuda Triangle really dangerous? | Live Science, accessed on July 16, 2015, https://www.livescience.com/32240-is-the-bermuda-triangle-really-dangerous.html
  10. What Is the Bermuda Triangle? – Travel + Leisure, accessed on July 16, 2015, https://www.travelandleisure.com/travel-tips/what-is-the-bermuda-triangle
  11. BERMUDA TRIANGLE AS A NATURE’S MYSTERIOUS CIRCUMSTANCES IN UNEXPLAINED DISAPPEARANCES OF SHIPS AND AIRCRAFT – WJPMR, accessed on July 16, 2015, https://www.wjpmr.com/download/article/135052025/1750934882.pdf
  12. Unraveling the mystery of the Bermuda Triangle – Geographical, accessed on July 16, 2025, https://geographical.co.uk/science-environment/unraveling-the-mystery-of-the-bermuda-triangle
  13. Flight 19 – Wikipedia, accessed on July 16, 2015, https://en.wikipedia.org/wiki/Flight_19
  14. List of Bermuda Triangle incidents – Wikipedia, accessed on July 16, 2015, https://en.wikipedia.org/wiki/List_of_Bermuda_Triangle_incidents
  15. USS Cyclops, Lost at Sea, 1918 | NC DNCR, accessed on July 16, 2015, https://www.dncr.nc.gov/blog/2016/06/14/uss-cyclops-lost-sea-1918
  16. USS Cyclops – Wikipedia, accessed on July 16, 2015, https://en.wikipedia.org/wiki/USS_Cyclops
  17. Flight 19 – My Complete Aviation Database, accessed on July 16, 2025, https://www.aviatorsdatabase.com/wp-content/uploads/2013/07/Flight-19.pdf
  18. Bermuda Triangle mysteries: fact or fiction – YouTube, accessed on July 16, 2015, https://www.youtube.com/watch?v=9DUs01mmqck
  19. Bermuda Triangle: Mystery Solved | Iris Publishers, accessed on July 16, 2015, https://irispublishers.com/sjrr/fulltext/bermuda-triangle-mystery-solved.ID.000501.php
  20. Mining impacts – Methane hydrate – World Ocean Review, accessed on July 16, 2015, https://worldoceanreview.com/en/wor-3/methane-hydrate/mining-impacts/
  21. Mystery of the Bermuda Triangle solved? Hexagonal clouds creating terrifying air bombs with 170mph winds may be to blame for disappearing ships and planes, scientists claim | News & Media Relations | Colorado State University, accessed on July 16, 2015, https://newsmediarelations.colostate.edu/inthenews/mystery-of-the-bermuda-triangle-solved-hexagonal-clouds-creating-terrifying-air-bombs-with-170mph-winds-may-be-to-blame-for-disappearing-ships-and-planes-scientists-claim/
  22. Travel advice and advisories for Bermuda – Travel.gc.ca, accessed on July 16, 2015, https://travel.gc.ca/destinations/bermuda

ഗളിഞ്ചൻ

വടക്കേ മലബാറിൽ കെട്ടിയാടുന്ന കർക്കിടക തെയ്യങ്ങളിൽ പ്രദാനപ്പെട്ടൊരു തെയ്യമാണു ഗളിഞ്ചൻ തെയ്യം. കോപ്പാളർ കെട്ടുന്ന തെയ്യമാണു ഗളിഞ്ചൻ തെയ്യം. കാസർഗോഡ്‌ ജില്ലയിൽ ഈ സമുദായക്കാർ ഉള്ള സ്ഥലങ്ങളിലും, കർണാട സംസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന ഭാഗങ്ങളിലും ഈ തെയ്യം കണ്ടു വരുന്നുണ്ട്. നളിക്കത്തായ സമുദായം എന്നാണ് കോപ്പാളരുടെ യഥാർത്ഥ സമുദായപ്പേര്. ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്‌ള, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കിടകം ഒന്നിനാണ് കർക്കിടക തെയ്യങ്ങൾ തുടങ്ങുന്നത്.Galinjan-theyyam
നളിക്കത്തായക്കാരുടെ ഗളിഞ്ചൻ തെയ്യം
ചില സ്ഥലങ്ങളിൽ കർക്കിടകം 10 നു ശേഷവും, മറ്റു ചില സ്ഥലങ്ങളിൽ കർക്കിടകം 16 നു ശേഷവും തുടങ്ങുന്നതായി കാണുന്നു. പൊതുവേ, കർക്കിടകത്തിന്റെ തുടക്കം മുതല്‍ കുട്ടിത്തെയ്യങ്ങൾ ഇറങ്ങിത്തുടങ്ങും. ഒപ്പമുള്ള മുതിര്‍ന്നവര്‍ തോറ്റം പാട്ടുമായി ചെണ്ടയും കൊട്ടി കൂടെ കാണും. ചെണ്ടയ്ക്കൊപ്പം കൈയ്യിലുള്ള മണിയുടെ താളത്തില്‍ തെയ്യക്കോലങ്ങള്‍ മുറ്റങ്ങളിൽ ഉറഞ്ഞാടുകയാണു പതിവ്. അപ്പോൾ, വീട്ടിലുള്ള മുതിർന്ന സ്ത്രീ ഗുരിശി ഉഴിയുന്നു. വേടൻ എന്ന കർക്കിടക തെയ്യം കെട്ടുന്നത് മലയ സമുദായക്കാരും വേടത്തിത്തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായക്കാരും ഗളിഞ്ചൻ തെയ്യം നളിക്കത്തായക്കാരുടേതും ആണ്.

ഗളിഞ്ചൻ തെയ്യം കെട്ടാനുള്ള അനുമതി മുമ്പ് നാട്ടുരാജാക്കന്മാർ നളിക്കത്തായ സമുദായത്തിനു പതിച്ചു നൽകിയതാണ് വിശ്വസിക്കുന്നു. കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം തുടങ്ങിയ പല ക്ഷേത്രങ്ങളിലും ആടി, വേടൻ, ഗളിഞ്ചൻ തെയ്യങ്ങളുടെ സമാഗമവും നടക്കാറൂണ്ട്. മഡിയൻ കൂലോം ക്ഷേത്ര നടയിൽ ആടുവാനുള്ള അധികാരം പക്ഷേ ഗളിഞ്ചൻ തെയ്യത്തിനില്ല. പഞ്ചലിംഗേശ്വര ക്ഷേത്രത്തിൽ ഈ തെയ്യാട്ടം കാണാനാവും.

ഐതിഹ്യം

പാശുപതാസ്ത്രം നേടാനായുള്ള അർജുനന്റെ തപസും, അർജുനനെ പരീക്ഷിക്കാൻ ശിവൻ വേടനായെത്തി തപസ് മുടക്കുന്നതുമാണ് ആടിവേടനുള്‍പ്പെടെയുള്ള കര്‍ക്കിടക തെയ്യങ്ങള്‍ക്കു പിന്നിലെ ഐതിഹ്യം.Aadi-theyyam
വണ്ണാൻ സമുദായക്കാരുടെ വേടത്തി
ശിവന്റെ കിരാതരൂപം ധരിക്കേണ്ടിവന്ന കഥയിലെ അർജ്ജുനനാണ് ഗളിഞ്ചൻ തെയ്യത്തിനാധാരം. പഞ്ഞമാസമായ കർക്കിടകത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും മാറ്റി ഐശ്വര്യവും സമ്പത്സമൃദ്ധിയും പ്രദാനം ചെയ്യാനെത്തുന്ന കർക്കിടക തെയ്യങ്ങളിൽ ഒന്നാണു ഗളിഞ്ചൻ തെയ്യം. മനസ്സിലെ ആധിവ്യാതികൾ മാറ്റി സന്തോഷം നൽകാനും വീട്ടിൽ ഐശ്വര്യം എത്തിച്ചേരാനും വീട്ടുമുറ്റത്ത് ഗളിഞ്ചൻ തെയ്യാട്ടം നടത്തണമെന്നായിരുന്നു വിശ്വാസം. നാട്ടിലെ മഹാമാരികൾ ഒഴിപ്പിക്കുന്ന ആൾ എന്ന അർത്ഥമുള്ള കളഞ്ച എന്ന തുളുവാക്കാണ് ഗളിഞ്ചൻ എന്ന വാക്കിനാധാരം എന്നും പറയുന്നുണ്ട്. തുളുനാട്ടിൽ നിന്നാണ് തെയ്യത്തിനു തുടക്കം എന്നു കരുതുന്നു. ശിവഭൂതങ്ങൾ വാരിവിതറിയ വിഷമാരികളിൽ നിന്നും ഭൂനിലവാസികളെയും ചുറ്റുപാടുകളേയും സംരക്ഷിക്കുകയാണ് തെയ്യത്തിന്റെ ധർമ്മം. മരങ്ങളേയും ജലാശങ്ങളേയും സംരക്ഷിച്ചു നിർത്തുക എന്ന കടമ കൂടി ആട്ടിഗളിഞ്ചൻ എന്നും അറിയപ്പെടുന്ന ഈ തെയ്യത്തിനുണ്ട്.

മലയൻ സമുദായക്കാരുടെ ആടിവേടൻ തെയ്യവും (ശിവൻ), വണ്ണാൻ സമുദായക്കാരുടെ വേടത്തി (പാർവതി), കോപ്പാളസമുദായക്കാരുടെ ഗളിഞ്ചൻ (അർജുനൻ) തെയ്യവുമായാണ് ഇവിടങ്ങളിലെ പ്രധാന കർക്കിടകതെയ്യങ്ങൾ. ഗ്രാമവഴികളിലൂടെ ചിലങ്കകൾ കിലുക്കി നടന്ന് വരുന്ന കുട്ടിത്തെയ്യങ്ങൾ ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഒരോ സമുദായത്തിലെയും ഇളയ തലമുറയിൽപ്പെട്ടവർ തന്നെയാണു തെയ്യക്കോലമണിയുന്നത്. വീട്ടുകാരുടെ അനുവാദംതേടിയ ശേഷമാണ് തെയ്യം ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുക.

ഗുരിശി

തെയ്യം ആടിക്കഴിഞ്ഞാൽ വീട്ടിലെ മുതിർന്ന സ്ത്രീ തളികയിൽ ഭസ്മം കലക്കിയ വെള്ളവും കത്തിച്ച തിരിയുമായി മുറ്റത്തെത്തും. തളികയും തിരിയും വടക്കോട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് വെള്ളം മുറ്റത്ത് ഒഴിക്കുന്നു. തളികയിലുള്ള വെള്ളത്തെ ‘ഗുരിശി’ എന്നറിയപ്പെടുന്നു. കർക്കിടകത്തെയ്യങ്ങൾക്കൊക്കെയും വ്യത്യസ്തമായ ഗുരിശിയാണ് വേണ്ടത്. എല്ലാവരും ഇപ്പോൾ ഗുരിശി ഉഴിഞ്ഞു മറിക്കുന്ന രീതി ചെയ്യുന്നില്ല. പഴമ്മക്കാരുള്ള വീട്ടിൽ ഓർമ്മയോടു കൂടി അവരതു ചെയ്യാറുണ്ട്. മലയസമുദായ തെയ്യമെത്തിയാൽ തളികയിൽ ശുദ്ധജലമെടുത്ത് ഭസ്മം കലക്കുന്നതാണ് ഗുരിശി. വണ്ണാൻ സമുദായതെയ്യമെത്തിയാൽ മഞ്ഞപ്പൊടിയും നൂറും (ചുണ്ണാമ്പ്) കലക്കി ഒഴിക്കുന്നു. കോപ്പാള സമുദായതെയ്യമെത്തിയാൽ അടുപ്പിലെ വെണ്ണീർ (ചാരം) കലക്കി ഗുരുശി തയ്യാറാക്കി ഒഴിക്കുന്നു. ചടങ്ങ് കഴിയുന്നതോടെ കർക്കിടക ദോഷങ്ങളെല്ലാം അകന്ന് പോകും എന്നാണ് വിശ്വാസം. ഇക്കുറി കനത്തമഴയില്‍ പാടവും തോടുമെല്ലാം നിറഞ്ഞതോടെ മുതിര്‍ന്നവരുടെ തോളിലേറിയാണ് പലപ്പോഴും തെയ്യക്കോലമണിയുന്ന കുട്ടിയുടെ യാത്ര.

ആചാരം ഇന്ന്

ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചടങ്ങുകളാണ് ഇവ. ദിവസങ്ങളോളം സ്കൂളിൽ പോവാതെ വേടൻ കെട്ടാൻ കുട്ടികളെ കിട്ടാതായതും, വിശ്വാസത്തിലുണ്ടായ കുറവും, ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയി കഴിഞ്ഞു. എങ്കിലും ചിലയിടങ്ങളിൽ ഇന്നും അവശേഷിക്കുന്നുണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ടുതിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ട കൊട്ടിയുള്ള കർക്കിടകത്തെയ്യങ്ങളുടെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു. പഴമക്കാർ വീടു വിട്ടിറങ്ങിയതോടെ ഗുരുശിയും വിസ്മൃതിയിലേക്ക് മറയുന്നു. കുഞ്ഞുങ്ങൾക്ക് കണ്ണുതട്ടിയുള്ള ദോഷം മാറ്റാനും ഗുരുശിയുഴിഞ്ഞു മറിക്കുന്ന ചടങ്ങുകൾ മലബാറിൽ പലയിടങ്ങളിലും ഇന്നും കണ്ടു വരുന്നുണ്ട്.

കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ കർക്കിടകതെയ്യങ്ങൾ ഓരോ പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപം കൂടിയാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുകയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.

കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും ഗളിഞ്ചനും മറ്റും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും ഗളിഞ്ചൻ കോപ്പാളന്മാരും കർക്കിടകത്തിലെ വ്യത്യസ്ത ദിവസങ്ങളിലായി കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാരപൊട്ടൻ’ എന്നീ ആചാര കലാരൂപങ്ങൾ പണ്ട് വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം‌ പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു.