Skip to main content

തവളച്ചാട്ടം കളി


അല്പം ലോജിക്ക് വെച്ച് കളിക്കേണ്ടുന്ന ഒരു കളിയാണിത്. ഒരുവശത്തിരിക്കുന്ന തവളകളെ മുഴുവൻ മറുവശത്തേക്കും തിരിച്ചും എത്തിക്കുകയാണു വേണ്ടത്. ഒരു തവളയ്ക്ക് മറ്റൊരു തവളയുടെ മുകളിലൂടെ ചാടാം; പക്ഷേ രണ്ടുതവളകളെ കടന്നു ചാടാനാവില്ല. ഒരു മിനിറ്റിനുള്ളിൽ ഈ കളി കളിച്ചു തീർക്കേണ്ടതുണ്ട്. ശ്രമിച്ചു നോക്കുക.

കുട്ടികൾക്കു വേണ്ടിയുള്ള ഇത്തരം നിരവധി കളികൾ http://akidsheart.com/math/mathgames/index.html എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നു. കാണുക.

< മറ്റൊരു കളി കാണുക

മലയാളത്തിലെ ടങ് ട്വിസ്റ്റേർസ്

എത്ര നല്ല അക്ഷരാഭ്യാസിയേയും ഒട്ടൊന്നു വിഷമവൃത്തത്തിൽപ്പെടുത്താൻ പര്യാപ്തമാണ് ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും. ഇംഗ്ലീഷിൽ ടങ് ട്വിസ്റ്ററുകൾ എന്നറിയപ്പെടുന്ന ഇത്തരം നാക്കുളുക്കി വാക്കുകളും വാക്യങ്ങളും മറ്റുഭാഷകളിലും ലഭ്യമാണ്. (more…)

സ്ത്രീസമത്വത്തിന്റെ പൊരുൾ

പൊരിവെയിലത്ത് മഡിവാള, മജസ്റ്റിക്, ശിവാജിനഗർ, മാർത്തഹള്ളി, സിൽക്ക്‌ബോർഡ് വഴി കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തി. ARS (Agricultural Research Service) പരീക്ഷ എഴുതാൻ (more…)

ബുക്ക്മാർക്ക് ചെയ്‌തുവെക്കേണ്ട മറ്റൊരു ടാലന്റ് ഷോ!!

ഇതാ ബുക്ക്‌മാർക്ക് ചെയ്തുവെച്ച് ഇടയ്ക്കൊക്കെ കാണാൻ പറ്റിയ മറ്റൊരു കോമഡി ടാലന്റ് ഷോ!! എല്ലാവർക്കും നന്നായിട്ട് ഇഷ്ടപ്പെടും! കേരളോത്സവവേദിയിൽ മൂന്നുതവണ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഷൈജു കോഴിക്കോട് എന്ന കൊച്ചുകലാകരന്റെ മിമിക്രി.

കരീ ഷ്മായുടെ ബസ്സിലേക്ക്…

തോന്ന്യാക്ഷരങ്ങള്‍

malayalam letters | മലയാളം അക്ഷരങ്ങള്‍

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു… ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്‌? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ്‌ ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി.

അതിനിടയില്‍ വീണ്ടും വന്നു ചോദ്യം:
“നീ എം.എ. മലയാളം താനേ!”

അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ…

“എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു…

“ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”

തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍‌മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍‌മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല… ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും…

കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്‌. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന ഏറ്റവും നല്ല ആയുധം – അവന്റെ പൈതൃകത്തില്‍ കേറിപ്പിടിക്കുക തന്നെ… ഈ ഒരു സമ്മേളനത്തിനു വേണ്ടി 760 കോടിരൂപ ചെലവാക്കിയത്രേ! ഭയാനകം!! സംമ്മേളനനഗരിയിലേക്ക് എത്തിച്ചേരാന്‍ പുതിയ റോഡുകള്‍, പുതിയ ബസ്‌സ്റ്റാന്‍‌ഡ് എന്നുവേണ്ട പലതരത്തിലുള്ള നിര്‍മ്മാണങ്ങള്‍. എല്ലായിടത്തും ഡി.എം.കെ കാരന്റെ കൊടി പാറിപ്പറന്നു. അവിടെ നടന്നത് പഴയ അണ്ണാച്ചിസിനിമയിലെ പാട്ടുകളും അതുപോലെ കൊച്ചുകൊച്ചു പരിപാടികളുമായിരുന്നത്രേ. എങ്ങനെ കംമ്പ്യൂട്ടറില്‍ തമിഴ് അക്ഷരങ്ങള്‍ വരുന്നു തുടങ്ങിയതിനേകുറിച്ചുള്ള ക്ലാസുകള്‍ അങ്ങനെ പോകുന്നു മോഹനന്റെ കണ്ടെത്തലുകള്‍…

പക്ഷേ എന്റെ പ്രശ്നം അതല്ലല്ലോ! മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? എന്താണു പറയേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. 49 എന്നു പറഞ്ഞാലോ, അതോ 51 വേണോ? 56 അക്ഷരങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നു. വിക്കിപീഡിയയില്‍ എവിടേയോ വായിച്ചതോര്‍ത്തു – അത് 53 ആയിരുന്നു എന്നാണോര്‍മ്മ! ഏതു പറഞ്ഞാലും ഇക്കാര്യത്തില്‍ ഒരുത്തന്‌ തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റും എന്നതിനാല്‍ ചെറിയൊരാശ്വാസം തോന്നി. പക്ഷേ, അങ്ങനെ തര്‍ക്കിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവെനിക്കില്ല താനും. 49, 51, 53, 56 ഇതില്‍ ഏതു പറയണമെന്ന ആശങ്കയായി പിന്നീട്…

പൊടുന്നനേ മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിലെ വരികള്‍ മനസ്സിലേക്കോടിയെത്തി:

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ –
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

അതേ ശ്ലോകം തന്നെ! മണ്ഡലവിളക്കു കാലമാവുമ്പോള്‍ ചക്കിട്ടടുക്കം ഭജനമഠത്തില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും കേള്‍ക്കാറുള്ള മൈക്കുഴി വിജയന്‍‌മാഷിന്റെ ശബ്ദസൗകുമാര്യത്താല്‍ സ്‌ഫുടം ചെയ്തെടുത്ത ശ്ലോകം! സ്രഗ്ദ്ധര വൃത്തം പഠിക്കുമ്പോള്‍ എന്നോ ബൈഹാര്‍ട്ടാക്കിയ അതേ ശ്ലോകം!

അമ്പത്തൊന്നു പറഞ്ഞാലോ? വേദമാകുന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ പൂത്ത പൂവില്‍നിന്നും ഊര്‍‌ന്നുവന്ന തേനാണോ ശരിക്കും മലയാളഭാഷ? അതിന്റെ ഒറിജിന്‍ ഇപ്പറഞ്ഞ ആദിദ്രാവിഡന്റെ തമിഴുതന്നെയല്ലേ! വെറുതേ സംസ്‌കൃതത്തിന്റെ തൊഴുത്തിലേക്കു കൊണ്ടു പോകേണ്ടതുണ്ടോ! ഗുണശേഖരന്‍ ഇനി അതില്‍ കേറിപിടിക്കുമോ? ഹേയ്! ഈ പൊട്ടനിതൊന്നുമറിയില്ലായിരിക്കും…

ക മുതല്‍ മ വരെ ഉള്ള വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സംശയം ഇല്ല 25 എണ്ണം, മധ്യമങ്ങള്‍ നാലെണ്ണം – യ, ര, ല, വ. ഊഷ്മാക്കള്‍ മൂന്നെണ്ണം – ശ, ഷ, സ. ഹ എന്ന ഘോഷി. ദ്രാവിഡമധ്യമങ്ങളായ ള, ഴ, റ എന്നിവ മൂന്നെണ്ണം. മൊത്തം 36 എണ്ണം. സ്വരങ്ങളാണു പ്രശ്‌നക്കാര്‍. അം – ഉണ്ട്, അഃ ഉണ്ട്. ഋ – ന്റെ ദീര്‍ഘമായ ൠകാരമുണ്ട് . ഌകാരമുണ്ട്; ൡകാരമുണ്ട്. ഇതിനൊക്കെ പുറമേ സ്വരസഹായമൊന്നുമില്ലാതെ നില്‍ക്കാന്‍ ചങ്കുറപ്പുകാണിച്ച ല്‍, ന്‍, ണ്‍, ര്‍, ള്‍ എന്നീ ചില്ലക്ഷരങ്ങള്‍ അഞ്ചെണ്ണമുണ്ട്; ചന്ദ്രക്കല എന്ന സം‌വൃതോകാരമുണ്ട്… വേണ്ട ഇതൊക്കെ കൂട്ടിയാല്‍ അമ്പത്താറിലും നില്‍ക്കില്ല. അക്ഷരങ്ങളുടെ ഈ അസ്ഥിരതകൂടി പരിഹരിക്കാന്‍ പറ്റാത്തവരാണല്ലോ മലയാളത്തിനു ക്ലാസിക്കല്‍ഭാഷാപദവി വേണമെന്നു പറഞ്ഞ് അലമുറയിടുന്നത് എന്നോര്‍‌ത്ത് സങ്കടം തോന്നി. സംഘകാല കൃതികളുടെ 30 ശതമാനം മലയാളിക്കും അവകാശപ്പെട്ടതാണത്രേ! തമിഴന്റെ തല്ലു വാങ്ങിക്കാനുള്ള പുറപ്പാടു തന്നെ! അതവിടെ നില്‍ക്കട്ടെ…

ഞാന്‍ പറഞ്ഞു:”അമ്പത്തൊന്ന്!” എന്നിട്ടവനെ ഒളിഞ്ഞൊന്നു നോക്കി. ആ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോ? മുഖം ചുളിച്ചവന്‍ വല്ലതും പറയാന്‍ തുടങ്ങുന്നുണ്ടോ? ആദിദ്രാവിഡന്റെ ഗംഭീരമാര്‍ന്ന ഭാഷാസ്നേഹശൗര്യത്താല്‍ ഈ അഭിനവദ്രാവിഡന്‍ എന്റെ പാഴ്‌വാക്കുകളെ തല്ലിത്തകര്‍ക്കുമോ! ഇല്ല!! അവന്റെ മുഖം അത്ഭുതം കൊണ്ടു വിടരുന്നു!
“ടേയ്!! നിജമാണ്‍ടാ!!”
“ഞാനെന്തിനു കള്ളം പറയണം? സത്യം – പരമസത്യം!” ഹാവൂ അപകടമൊന്നുമില്ല! ആശ്വാസം! എന്നാലും ഈ ഇത്തിരി സമയം കൊണ്ടെന്റെ മനസ്സെവിടെയൊക്കെ പോയി!!

ഇവനോടാരോ പറഞ്ഞത്രേ മലയാളത്തില്‍ 31 അക്ഷരങ്ങളാണുള്ളതെന്ന്. അതൊന്നു കണ്‍‌ഫേം ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ ഗുണശേഖരന്‌. അമ്പത്തൊന്നെന്ന് കേട്ടപ്പോള്‍ അവന്റെ അത്ഭുതം വര്‍ദ്ധിച്ചതാതാണ്‌. അവന്‍ മലയാളത്തെ സ്തുതിച്ചു…

പിന്നെ അവിടെ നടന്നതൊരു കൊലപാതകമായിരുന്നു… കിട്ടിയ അവസരം വിടാതെ മലയാളത്തിന്റെ ഗുണഗണങ്ങള്‍ ഞാനവനു മുന്നില്‍ നിരത്തി. ഏതക്ഷരക്കൂട്ടങ്ങളേയും അനായാസം പറയുന്ന മലയാളിയുടെ മിടുക്കിനെ പൊലിമയോടെ വര്‍ണ്ണിച്ചു; ലോകത്തിന്റെ ഏതുകോണില്‍ പോയാലും തട്ടുകടവെച്ചിരിക്കുന്ന മലയാള മെയ്‌വഴക്കത്തെ പ്രകീര്‍ത്തിച്ചു. എല്ലാം കേട്ട് തമിഴന്‍ കണ്ണുമിഴിച്ച് വിഴുങ്ങസ്യാ എന്നു നിന്നു. എങ്കിലും എന്റെ മനസ്സില്‍ ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു…

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

—————- * —————- * —————-

അല്പം അക്ഷരവിചാരം

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ ഇവിടെ എടുത്തെഴുതുന്നു. ഒഴിവാക്കേണ്ടതിനെ ഒഴിവാക്കുക. എടുക്കേണ്ടതിനെ എടുത്തുകൊള്ളുക. എനിക്കിഷടമല്ലാത്തവയെ ആണ്‌ ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്.

സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ

  • അം
  • അഃ
  • സം‌വൃതോകാരം - ചന്ദ്രക്കല
  • മൊത്തം 19 എണ്ണം

വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍.
ഉദാഹരണം: ക = ക് + അ, ച = ച് + അ

  • ഖരം
  • അതിഖരം
  • മൃദു
  • ഘോഷം
  • അനുനാസികം
  • വര്‍ഗ്ഗം
  • കണ്ഠ്യം (കവര്‍ഗ്ഗം)
  • താലവ്യം (ചവര്‍ഗ്ഗം)
  • മൂര്‍ധന്യം (ടവര്‍ഗ്ഗം)
  • ദന്ത്യം (തവര്‍ഗ്ഗം)
  • ഓഷ്ഠ്യം (പവര്‍ഗ്ഗം)
  • മൊത്തം 25 എണ്ണം
  • മധ്യമം അഥവാ അന്തസ്ഥങ്ങള്‍
  • നാലെണ്ണം
  • ഊഷ്മാക്കള്‍
  • മൂന്നെണ്ണം
  • ദ്രാവിഡമധ്യമം
  • മൂന്നെണ്ണം
  • ഘോഷി
  • ഒരെണ്ണം
  • ല്‍
  • ന്‍
  • ണ്‍
  • ര്‍
  • ള്‍
  • ചില്ലക്ഷരങ്ങള്‍
  • അഞ്ചെണ്ണം
  • വിസര്‍ഗം
  • അനുസ്വാരം
  • വിരാമം
  • ി
  • ചിഹ്നങ്ങള്‍

ഇനിയൊന്ന് എണ്ണി നോക്കുക! അറുപതെണ്ണമായിരിക്കുന്നു. ഐ എന്ന അക്ഷരത്തിന്റെ ആവശ്യമില്ലാന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിരുന്നു. കാരണം, ‘ഐ’ എന്ന പ്രത്യേക ചിഹ്നമില്ലാതെതന്നെ ‘അയി’ എന്നെഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ അതെന്നായിരുന്നു അവരുടെ വാദം. ‘ഫ’ എന്ന അക്ഷരത്തേയും രണ്ടുതരത്തില്‍ ഉച്ചാരിക്കുന്നുണ്ട് നമ്മള്‍. ആ രണ്ടാമത്തെ ഉച്ചാരണത്തിന്‌ ഇനിയും അക്ഷരരൂപം കൈവന്നിട്ടില്ല. നകാരത്തിന്റെ രണ്ടാം ഉച്ചാരണത്തിനേയും ഇവിടെ പരിഗണിച്ചിട്ടില്ല; ഇനിയും അക്ഷരങ്ങള്‍, അങ്ങനെ നോക്കുമ്പോള്‍ കൂടേണ്ടിയിരിക്കുന്നു. മുകളിലെ ചുവന്ന അക്ഷരങ്ങളെ സം‌രക്ഷിക്കേണ്ടതുണ്ടെന്നു ചിലര്‍ പറയുന്നു. അത്തരം അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങളേ പറ്റി പറയേണ്ടിവരുമ്പോള്‍ അതല്ലെങ്കില്‍ അവ മറ്റൊരു മാധ്യമത്തിലേക്കു പകര്‍ത്തി എഴുതുമ്പോള്‍ ഇത്തരം അക്ഷരങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വേറെന്തക്ഷരം വെച്ചു മാറ്റിയാലും അതാവില്ലല്ലോ.

കൂട്ടിവായിക്കാൻ

1) സ്വല്പം ലിപിചിന്തകൾ അഥവാ മലയാളം ലിപിവ്യവസ്ഥയുടെ ചരിത്രം

ചേലിയക്കാരന്റെ പ്രേതം

ചേലിയക്കാരന്റെ പ്രേതം

ഭൂത, പ്രേത, പിശാചുകളെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇരുട്ടിന്റെ മറവിലും‍, വടവൃക്ഷങ്ങളായ കരിമ്പനകളിലും പാലമരത്തിലും എന്തിനേറെ, കുടുസ്സുമുറികളിലും‍, തട്ടിന്‍പുറങ്ങളിലും രക്തദാഹികളായ ഇവറ്റകള്‍ സസുഖം വാണിരുന്നുവത്രേ!. മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെയീ കടും‌വര്‍‌ണ്ണകാമനകള്‍ എന്നും കൗതുകം ജനിപ്പിച്ചിരുന്നു. ബല്യകാലം ചെലവഴിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിഗ്രാമത്തിന്റെ ശക്തമായ സ്വാധീനത്തില്‍ ഇത്തരം വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും അപകടവും തിരിച്ചറിയാന്‍ ചെറുപ്പത്തിലേ സാധിച്ചിരുന്നു. യുക്തിയുടെ ശക്തമായ തടവറയില്‍ ഗതികിട്ടാതെ ഈ ദുരാത്മാക്കള്‍ ശ്വാസം മുട്ടിവന്നു. പ്രേതങ്ങള്‍ വിഹരിക്കുന്ന കാവിലും ഇടവഴികളിലും ഇരുള്‍നിറഞ്ഞ വനമേഖലയിലും ശവക്കോട്ടയിലും സന്ധ്യാനേരങ്ങളില്‍ നടന്നു ഞാന്‍ പേടി മാറ്റി. അവരെന്നെ വിട്ട് എന്നെന്നേക്കുമായി വിടപറഞ്ഞൊഴിഞ്ഞു; കൂടെ ദൈവവിശ്വാസവും. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായിരുന്നു എനിക്ക് ദൈവവും ഈ പറഞ്ഞ ദുരാത്മാക്കളും. ഗുഡ്‌ബൈ പറഞ്ഞവരൊഴിഞ്ഞു പോയപ്പോള്‍ പിന്നീടുകണ്ട പല ആചാരങ്ങളും ഒരു ചെറുചിരിയോടെ കണ്ടു നില്‍ക്കാനായി. എങ്കിലും ഒരാചാരത്തേയും ഞാന്‍‌ എതിര്‍‌ക്കുന്നില്ല.

ഇതൊരു ബാക്‌ഗ്രൗണ്ട് വിവരണം. അതവിടെ നില്‍‌ക്കട്ടെ. നമുക്ക് നമ്മുടെ തീമിലേക്ക് വരാം. ഇതൊരു പ്രേതകഥയല്ല, ചില പ്രേതങ്ങളെ കുറിച്ചുള്ള കഥയാണ്‌. ജിജി ജോര്‍ജെന്ന വട്ടന്‍ സയന്റിസ്‌റ്റും ഞാനും കോളേജിന്റെ വകയിലുള്ള ഒരു പ്രേതഭവനത്തില്‍ പാര്‍ത്തുവന്നിരുന്ന കാലം. അഞ്ചാറേക്കറോളം വരുന്ന കാടുപിടിച്ചു കിടക്കുന്ന ഒരു പ്രദേശത്തിന്റെ ഒത്ത നടുക്കായിരുന്നു ആ വലിയ വീട്. വിശാലമായ മച്ചകവും വലിയ മുറ്റവും സൈഡില്‍ തന്നെ വലിയൊരു കിണറും – പഴയ ഒരു ഹിന്ദു ഭവനം.

പ്രതികാരദാഹിയായ ചേലിയക്കാരന്‍

പണ്ടേതോ ചേലിയക്കാരന്‍‌മാരുടേതായിരുന്നു ആ വീട്. ഒരു കാരണവര്‍ അവിടെ ഒറ്റയ്‌ക്കു താമസിച്ചു വന്നിരുന്നു. ഒരിക്കല്‍, ആ കാരണവരെ വീടിനു പുറകിലുള്ള വഴിയില്‍ വെച്ചാരോ അതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തി! രക്തം വാര്‍ന്നുവാര്‍ന്ന് അയാള്‍ മരിച്ചു!! മാസങ്ങള്‍ക്കുശേഷം പ്രതികാരദാഹിയായി അയാള്‍ ഉയര്‍‌ത്തെണീറ്റു… കറുത്ത കരിമ്പടം പുതച്ച്, രാത്രിയുടെ നിഗൂഡയാമങ്ങളില്‍ അയാള്‍ ദേളിയിലൂടെ അലഞ്ഞു നടക്കാന്‍ തുടങ്ങി. നിശബ്‌ദരാത്രിയുടെ ഏകാന്തതയെ കീറിമുറിച്ചുകൊണ്ടുള്ള അയാളുടെ ദീനരോധനം പലരുടേയും ഉറക്കം കെടുത്തി. പലരും പ്രേതത്തെ കണ്ടു ഭയന്നു. ഇടവഴികളില്‍ നിന്നയാള്‍ ചരല്‍മണ്ണു വാരിയെറിയും. ഭയത്തിന്റെ കറുത്ത പുക ഗ്രാമാന്തരങ്ങള്‍ താണ്ടി. ചേലിയക്കാരന്‍‌മാരുടെ പ്രേതത്തിന്‌ കാഠിന്യമേറുമത്രേ! അങ്ങനെ ആ സ്ഥലവും വീടും ഒറ്റപ്പെട്ടു. നാട്ടുകൂട്ടങ്ങളാലോചിച്ചു. കണ്ണൂരിലെ‌ പിലാത്തറയില്‍ നിന്നും സുള്യത്തുനിന്നും ഉപ്പളയില്‍നിന്നും മംഗലാപുരത്തു നിന്നും മന്ത്രവാദികള്‍ വന്നു. പഠിച്ച വിദ്യകളൊക്കെ നോക്കിയിട്ടും പരേതാത്മാവു വഴങ്ങിയില്ല. പൂജകള്‍ പലതു കഴിഞ്ഞു. ഹവ്യഗ്രവ്യങ്ങളാല്‍ പ്രേതം പൂര്‍‌വാധികം ശക്തനായി മാറി. രാത്രിഞ്ചരന്‍‌മാരെ ഉപദ്രവിക്കാന്‍ കൂടി തുടങ്ങിയപ്പോള്‍ രാത്രി സഞ്ചാരം എന്നെന്നേക്കുമായി നിലച്ചു. ആരോ പറഞ്ഞതറിഞ്ഞ് കര്‍ണാടകയിലെ ചിക്കമാംഗ്ലൂരില്‍ നിന്നും ഒരു ഉഗ്രന്‍ മന്ത്രവാദിയെ നാട്ടുകാര്‍ കൊണ്ടു വന്നു. ഉഗ്രപ്രതാപിയായി ആ മന്ത്രവാദി മരണം നടന്ന ഈ വീട്ടില്‍ താമസമാക്കി. മാന്ത്രിക കളങ്ങള്‍ തലങ്ങും വിലങ്ങും വരച്ചു. മൂന്നു ദിവസത്തെ ഉഗ്രമായ ഉച്ചാടനത്തിനൊടുവില്‍ പ്രേതം മാന്ത്രികന്റെ കാല്‍‌ക്കീഴിലമര്‍ന്നു. അദ്ദേഹം അതിനെ ഒരു കുഞ്ഞു കുടത്തിലേക്കാവാഹിച്ചു, ചുവന്ന പട്ടിട്ടു മൂടി. കരിമ്പടം കീറിമുറിച്ച് ഭദ്രമായി കെട്ടി. മൂന്നാം നാള്‍ പുലര്‍ച്ചെ ആദ്യയാമത്തില്‍ ചെമ്പരിക്ക കടല്‍ത്തീരത്തേക്കു പോയി, മന്ത്രധ്വനികളോടെ കടലില്‍ നിമഗ്നം ചെയ്തു. കടുത്തപ്രയോഗങ്ങള്‍ നടത്തിയ മാന്ത്രികന്‍ നന്നേ ക്ഷീണിതനായി കാണപ്പെട്ടു. നാടുകാര്‍ ബഹുമാനാദരങ്ങള്‍ നല്‍കി അദ്ദേഹത്തെ യാത്രയാക്കി. മൂന്നാം നാള്‍ ആ മഹാമന്ത്രികന്‍ തന്റെ മാന്ത്രികകളത്തില്‍ മരിച്ചു വീണു… ഉത്തരം കിട്ടാത്ത ചോദ്യമായി അതവിടെ കിടക്കട്ടെ, എന്തായാലും ചേലിയക്കാരന്റെ ശല്യം പിന്നീട് ദേളീ നിവാസികള്‍‌ക്കുണ്ടായിട്ടില്ല.

സുരസുന്ദരിയായ പതിനേഴുകാരി

വര്‍ഷങ്ങള്‍ കടന്നു. കഥകള്‍ കടങ്കഥകളായി തലമുറകള്‍ കൈമാറി. ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പലരിലൂടെയും കൈമറിഞ്ഞു. ഈ കഥ നടക്കുമ്പോള്‍ അവിടെ സുന്ദരിയായൊരു മധുരപതിനേഴുകാരിയുണ്ട്. പ്രഭാതപൂജയ്‌ക്കു ശേഷം നടയിറങ്ങിവരുന്ന ലക്ഷ്‌മീദേവിയെ പോലെയുള്ള അവളുടെ പ്രസരിപ്പില്‍ വിശാലമായ ആ പുരയിടം കോരിത്തരിച്ചു. ചെറുവാല്യക്കാര്‍ മനക്കോട്ടകളില്‍ അവളെ ചേര്‍ത്തുവെച്ചൊരു ജീവിതക്രമം ത്വരിതപ്പെടുത്തി. അവരുടെ സങ്കല്പഭോഗങ്ങളിലെ നിത്യ സന്ദര്‍‌ശകയായി ആ സുരസുന്ദരി.Lady Ghost കടക്കണ്ണേറിനാല്‍ അവളെല്ലാവരെയും സന്തോഷിപ്പിച്ചു വന്നു. ഒരു നാള്‍ നാടിനെ നടുക്കിക്കൊണ്ടവള്‍ ആ വീടിന്റെ പടിഞ്ഞാറേ മുറിയില്‍ തൂങ്ങി മരിച്ചിരിക്കുന്നു! എന്തോ നിസാരമായ മോഹഭംഗമെന്ന് വീട്ടുകാര്‍. ദുര്‍നിമിത്തങ്ങളുടെ അകമ്പടിയില്‍ ആ കുടുംബം വീടും പറമ്പും വിറ്റെങ്ങോ പോയി.

പുതിയ താമസക്കാര്‍

ആരേയും കാത്തുനില്‍ക്കാതെ വര്‍ഷങ്ങള്‍ പിന്നേയും കടന്നു. സ്ഥലം കോളേജിന്റെ കൈയിലായി; ഞങ്ങളവിടുത്തെ താമസക്കാരായി! ഭൂതപ്രേതാദികളിലൊന്നും തീരെ വിശ്വാസമില്ലാത്തയാളായിരുന്നു ജിജി ജോര്‍ജും. അവന്‍ വീട്ടില്‍ പോകുമ്പോള്‍ ഞാനും ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ അവനും തനിച്ചായി. യാതൊരുവിധ ശല്യങ്ങളും ഞങ്ങളെ തേടിയെത്തിയിരുന്നില്ല. അങ്ങനെയിരിക്കെ ജിജി സി.പി.സി.ആര്‍. ഐ-ലേക്കു മാറി. താമസം അവിടെ ക്വാര്‍‌ട്ടേസിലായി; ഞാനിവിടെ തനിച്ചു. പിന്നെ വല്ലപ്പോഴും എത്തുന്ന സന്ദര്‍ശകനായി ജിജി. അങ്ങനെ വരുന്ന ദിവസങ്ങളില്‍ ഒത്തിരി സമയം വര്‍ത്തമാനം പറഞ്ഞിരിക്കുക പതിവായിരുന്നു. ജിജി പോയപ്പോള്‍ അവന്റെ റൂമിലേക്ക് ഞാന്‍ ഷിഫ്‌റ്റ് ചെയ്തിരുന്നു. എന്റെ റൂമിലെ കട്ടിലും അതേ റൂമില്‍ തന്നെ എടുത്തു വെച്ച് വളരെ വിശാലമായിട്ടായിരുന്നു എന്റെ ശയനം.

രാവിലെ ചായ കുടിക്കാന്‍ പോകുമ്പോള്‍ അഹമ്മദിക്ക ചോദിക്കും “സാറേ, അവിടെ ഇപ്പോ ശല്യങ്ങളൊന്നുമില്ലല്ലോ? അല്ലാ, ഒറ്റയ്‌ക്കല്ലേ താമസം!”. ചായക്കടക്കാരന്‍ അഹമ്മദിക്കയില്‍ നിന്നുമാണ്‌ മുകളിലെ കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞത്. ചൊവ്വയും വ്യാഴവുമാണത്രേ പ്രേതങ്ങളുടെ വിഹാരരാവുകള്‍‌ (കാസര്‍ഗോഡ് മുസ്ലീങ്ങള്‍‌ക്കിടയില്‍ പ്രേതമിറങ്ങുന്നത് വ്യാഴാഴ്‌ച രാത്രിയാണ്‌!)‍. ഞാനവിടെ ഒറ്റയ്‌ക്കു താമസിക്കുന്നതില്‍ വലിയ വേവലാതിയായിരുന്നു മൂപ്പര്‍ക്ക്.

മ്യൂട്ടേഷന്‍

ഒരുനാള്‍ ബയോടെക്‌നോളജിയിലെ പുതിയ അദ്ധ്യാപകനായി ജിജിയുടെ ക്ലാസ്‌മേറ്റ് മുസ്തഫ വരികയുണ്ടായി. അണുമാത്രജീവാംശങ്ങളെക്കുറിച്ച് സസൂക്ഷ്‌മം നിരീക്ഷിച്ചു പഠിച്ചിരിക്കുന്ന മുസ്തഫ ഒരു കൊച്ചു പുലിയാണെന്നു ജിജി വിളിച്ചു പറഞ്ഞു. കണ്ണൂരില്‍ നിന്നും എന്നും ട്രൈനില്‍ വരുന്ന അദ്ദേഹത്തോട് എന്റെ കൂടെ താമസിക്കുന്നെങ്കില്‍ താമസിച്ചോളൂ എന്നൊരിക്കല്‍ ഞാന്‍ പറഞ്ഞു. അങ്ങനെ മൂപ്പര്‍ എന്റെ കൂടെ കൂടാനുള്ള തയ്യാറെടുപ്പോടെ ഒരു നാള്‍ വന്നു. വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ വീടിനെ കുറിച്ച് ചെറിയൊരു ചിത്രം നല്‍കിയിരുന്നു. മുസ്തഫ പക്ഷേ വാചാലനായി, ബാഗ്ലൂരില്‍ ആദ്യത്തെ പ്രോജക്‌റ്റ് ചെയ്യാന്‍ പോയപ്പോള്‍ താമസിച്ച വീട്ടിലെ ഭീകരാന്തരീക്ഷവും ഫൈനല്‍ പ്രോജക്‌റ്റിന്‌ തിരുവനന്തപുരത്ത് പോയപ്പോള്‍ താമസിച്ചവീട്ടിലെ അഭൗമപ്രതിഭാസത്തെ പറ്റിയും അവിടെ പത്തിവിടര്‍‌ത്തിയാടിയ പാമ്പിനേ പറ്റിയും അവന്‍ പറഞ്ഞു. പറഞ്ഞതു കേട്ടപ്പോള്‍ അത്രയ്‌ക്കു ഭീകരതയോ സംഭവബഹുലതയോ ഒന്നും അവകാശപ്പെടാനില്ലാത്ത വീടായിരുന്നു ഇത്.

എന്റെ റൂമില്‍ നിന്നും ഒരു കട്ടില്‍ പിടിച്ച് മറ്റേ റൂമില്‍ കൊണ്ടുപോയിട്ടു. റൂമൊക്കെ ഒന്നു വൃത്തിയാക്കിയെടുത്തു. വൈകുന്നേരം ഞങ്ങള്‍ അഹമ്മദിക്കയുടെ ഹോട്ടലിലേക്ക് ചായ കുടിക്കാന്‍ പോയി. മുസ്തഫയെ കണ്ട അഹമ്മദിക്ക പണ്ടേത്തെ കഥകള്‍ ആവര്‍ത്തിച്ചു. എന്റെ ധൈര്യത്തെ പ്രകീര്‍‌ത്തിച്ചു. എനിക്കൊരു കൂട്ടുകിട്ടിയതില്‍ ആ പാവം മനുഷ്യന്‍ ആശ്വാസം കൊണ്ടു. ശാത്രത്തിന്റെയും മനഃശാസ്‌ത്രത്തിന്റേയും കൂട്ടു പിടിച്ച് മുസ്തഫയും തകര്‍ത്തു കയറി. രണ്ടുപേരുടേയും വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ മുസ്തഫ വീടിന്റെ എല്ലാ മൂലയും നടന്നു കണ്ടു. പുറത്തിറങ്ങി ചുറ്റുപാടുകളൊക്കെ നോക്കി. കിണറും അടുത്തുള്ള കുളവും കണ്ടു. തട്ടിന്‍‌പുറത്തു കേറിയപ്പോള്‍ എലികള്‍ നാലുപാടും ചിതറി ഓടുന്നതുകണ്ട് തിരിച്ചിറങ്ങി. രാത്രിയില്‍ മൂപ്പനെന്റെ അടുത്തു വന്നു:

“മാഷേ, മാഷിന്റെ കയ്യില്‍ പായയുണ്ടോ?”

ഞാന്‍: “പായയോ, കട്ടിലുമുണ്ട്, ബഡ്ഡുമുണ്ട് എന്തിനാണു പായ?” – പായ ഒന്നെന്റെ കൈയിലുണ്ടായിരുന്നു, എങ്കിലും ആവശ്യമറിയണമല്ലോ.

മുസ്തഫ: “അല്ല, ഞാനും മാഷിനോടൊപ്പം ഈ മുറിയില്‍ കിടന്നോളാം… താഴെ നിലത്ത്”

എനിക്കു ചിരിവന്നു, ആ കട്ടില്‍ തന്നെ എടുത്തുകൊണ്ടുവരാമെന്നു ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കൂടി വൈകുന്നേരം അങ്ങോട്ടു മാറ്റിയ കട്ടില്‍ തിരിച്ചു കൊണ്ടുവെച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മുസ്തഫ വല്ലാതെ അസ്വസ്തനായിരുന്നു. ഞാന്‍ കാര്യങ്ങളതേപടി ജിജിയോടു പറഞ്ഞു; സത്താര്‍ജിയോടു പറഞ്ഞു.

ഒരിക്കല്‍ ജിജി വന്നപ്പോള്‍ രാത്രിയില്‍, ഞങ്ങള്‍ തമ്മിലുള്ള സാധരണ സംഭാഷണമെന്ന നിലയില്‍ അവിടെ നടന്നതെന്ന രീതിയില്‍ ഒരു പ്രേതകഥ അതീവ തന്മയത്വത്തോടെ പറയുകയുണ്ടായി. സിറ്റൗട്ടിലിരുന്നു പിറ്റേ ദിവസത്തേക്കു പഠിപ്പിക്കേണ്ട കാര്യങ്ങള്‍ പ്രിപ്പെയര്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു മുസ്തഫ. ഞങ്ങളുടെ കഥ പറച്ചില്‍ പുരോഗമിച്ചു. പണ്ട് ജിജിയുടെ കഴുത്തില്‍ കുരിശുമാലയുണ്ടായതു കൊണ്ടാണ്‌ ശല്യമുണ്ടാവാതിരുന്നത് എന്നും, എന്റെ കൈയിലുള്ള ആദ്ധ്യാത്മരാമായണവും ഭഗവത്‌ഗീതയും കിടക്കുമ്പോള്‍ സമീപത്തു തന്നെ വെക്കണമെന്നും ജിജി ഉപദേശിച്ചു. അല്പം കഴിഞ്ഞ് മുസ്തഫ വന്നപ്പോള്‍ ഞങ്ങള്‍ കഥ പറച്ചില്‍ നിര്‍‌ത്തി. പിന്നെ ഇതിന്റെ റിസള്‍‌ട്ടറിയാന്‍ ജിജി എന്നെ എന്നും വിളിക്കുമായിരുന്നു. പ്രത്യേകിച്ചൊന്നുമുണ്ടാവാതെ മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം വളരെ യാദൃശ്ചികമായി മുസ്തഫ അതിനേപറ്റി ചോദിച്ചു. ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാനാ കള്ളക്കഥ വീണ്ടും ആവര്‍ത്തിച്ചു.

പരിസമാപ്തി

അന്നു തന്നെ മുസ്തഫ കോളേജിന്റെ സമീപത്ത് അല്പം അകലെയായി മറ്റൊരു വീടു കണ്ടെത്തി. അങ്ങോട്ട് മാറാമെന്ന് എന്നെ ഒത്തിരി നിര്‍‌ബന്ധിച്ചു. ഞാന്‍ പോയില്ല. പക്ഷേ, മുസ്തഫ ഒരു കടുംങ്കൈ ചെയ്തു. അവന്‍‌ അന്നു തന്നെ കട്ടയും പടവും മടക്കി. പിന്നെ എന്നും രാവിലെ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡ് വരെ ട്രൈനില്‍ വരും വൈകുന്നേരം തിരിച്ചു പോവും. രണ്ടുമൂന്നു മാസം ഇങ്ങനെ പോയിവന്ന മുസ്തഫ അവസാനം ആ പരിപാടിയങ്ങ് ഉപേക്ഷിച്ചു. ജിജിയുടെ വിവാഹം കഴിഞ്ഞു – മുസ്തഫയുടേയും വിവാഹം കഴിഞ്ഞു, വിവാഹത്തിന്‌ ജിജിയും സബിതയും പോയിരുന്നുവത്രേ. ഈ കഥയൊക്കെ അറിയുന്ന മറ്റൊരാള്‍ ഇപ്പോള്‍ അമേരിക്കയിലുള്ള സത്താര്‍‌ജിയാണ്‌.

മുസ്തഫയാണ്‌ എന്നോട് ഓജോബോര്‍ഡിനെ പറ്റിയും അതിന്റെ നിര്‍മ്മാണം പ്രവര്‍ത്തനം എന്നിവയെ കുറിച്ച് ആദ്യമായി പറഞ്ഞത്! പക്ഷേ, അതൊന്നു പരീക്ഷിച്ചു നോക്കാനും മരിച്ചുപോയ ആ പതിനേഴുകാരിയോട് സംസാരിക്കാനുമായി ഞാനവന്റെ കാലുപിടിച്ചതായിരുന്നു. സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് ഞാന്‍ ഓജോ ബോര്‍ഡിനെ അടുത്തറിഞ്ഞു – അതങ്ങ് ഏറ്റുമാനൂരില്‍ നിന്ന്! അക്കഥ ദാ ഇവിടെ കൊടുത്തിരിക്കുന്നു.!!

പശുവും ഭക്തിയും പിന്നെ മലയാളിയും

cow urine india
ഇങ്ങനേയും ഒരു ഭക്തിയോ!
ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂം‌മേറ്റായ ഷൈന്‍‌ വര്‍ഗീസിന്റെ കൂടെ (more…)

അലാമിക്കളി

കര്‍ബലയുദ്ധംകാസര്‍‌ഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കര്‍‌ണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാര്‍‌ദത്തിന്റെ സ്നേഹപാഠങ്ങള്‍‌ ഉള്‍‌ക്കൊള്ളുന്ന ഉദാത്തമായൊരു (more…)
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights