ശുഭം അശുഭം

change your way of thinkingനമ്മളൊക്കെയും ഓരോ ഉപകരണങ്ങൾ മാത്രമാണ്; അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ… അങ്ങനെയങ്ങനെ… ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!!

ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു – പിന്നെ നശിച്ചു പോകുന്നു…

പിന്നെ നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ കാണും.  ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചു കാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു… ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേ തന്നെ ആസ്വദിക്കാമായിരുന്നു… നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം – ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല..
അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു… എന്നെന്നേയ്ക്കുമായിട്ട്!!

ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, … എല്ലാത്തിന്റെ കാര്യവും ഇതുതന്നെ…

നമ്മളും ഇതുപോലെ തന്നെയല്ലേ…

നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞു പാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ… ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്… മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!! നമ്മുടെ യഥാർത്ഥ പിതക്കാൾ അന്ന് ഇല്ലായിരുന്നെങ്കിൽ, ഏതെങ്കിലും മൃഗങ്ങളുടെ വായ്ക്കിരയായിരുന്നുവെങ്കിൽ ഇന്ന് നമ്മളും കാണില്ലായിരുന്നു!! ഒരുപക്ഷേ, നമ്മുടെയൊക്കെ പൂർവ്വപിതക്കൾ ഒന്നുതന്നെയാവാണം!! ജാതിയും മതവും രാഷ്ട്രീയവും ദൈവങ്ങളും ഒക്കെ പിന്നീട് വന്ന് നമ്മളെ വേർപ്പെടുത്തിയതാണ് ഇന്ന് ഇങ്ങനെയൊക്കെയാവാൻ ഇടവന്നതു തന്നെ.

നാളെ, നമ്മളുടെ കാര്യവും ഇതുപോലെയല്ലേ!! നമ്മളിലൂടെ ഒരു സമൂഹം ഉടലെടുക്കേണ്ടതല്ലേ! നമുക്ക് ഒന്നോ രണ്ടോ കുട്ടികൾ, അവർക്ക് വീണ്ടും ഒന്നോ രണ്ടോ എണ്ണം… അത് പെരുകിപ്പെരുകി നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഒരു ഗ്രാമം മൊത്തമോ ജില്ല മൊത്തമോ ആയി മാറിയേക്കും!! അവിടെ നമ്മൾ ആരാണ്?? അച്ഛനല്ല; അമ്മയല്ല; ദൈവമല്ല – ആരുമല്ല!! ഒരു ഫോട്ടോ ആയിട്ടെങ്കിലും അവശേഷിച്ചാൽ ഭാഗ്യമെന്നു പറയാം! നമ്മൾ കേവലം ഒരു തുണ്ട് പേപ്പറിൽ ഒതുങ്ങുന്ന ചിത്രമായി ഭാവിയിൽ കണ്ടേക്കാം എന്ന വിചാരം തന്നെ മനസ്സിനെ കലുഷമാക്കുന്നുണ്ടല്ലേ! ഇവിടെ നിന്നാവണം നമ്മളാരാണ് എന്ന ചിന്ത മുളപൊട്ടിക്കേണ്ടത്.

നമ്മൾ ഇന്നിന്റെ ഉപകരണം മാത്രം! ഇന്നിനെ മനോഹരമാക്കാൻ, കൂടിച്ചേർന്നിരിക്കുന്നവരെ സന്തോഷിപ്പിക്കാൻ, കണ്ണീരു തുടച്ചു നീക്കാൻ, അവരുടെ സന്തോഷത്തിൽ കൂടെ ചേരാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ മനസ്സ് അത്രമേൽ വിശാലമാക്കണം. കൂടെ നിൽക്കുന്നവർ നമ്മളെക്കുറിച്ചോർത്ത് സന്തോഷിക്കട്ടെ; അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, വികാരവിചാരങ്ങൾ ഒക്കെ ഏറ്റെടുക്കാനും പൂർണ്ണത കൈവരിക്കാനും വേണ്ട സഹായം അവർ ആവശ്യപ്പെടുന്നതുപോലെ ചെയ്യാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ ജനനം ലോകാരംഭവും മരണം ലോകാവസാനവും ആണ്. അതിനപ്പുറം ചിന്തകൾക്കൊന്നും പ്രസക്തിയില്ല. അതിന്റെ ആവശ്യവും ഇല്ല. മനോഹരമായൊരു വിനോദയാത്രപോലെയാവണം ഇത്. എന്നും സുഖദമാവണം യാത്ര.

അശുഭ ചിന്തകൾക്ക് സ്ഥാനം ഒന്നുമില്ല. ഒന്നിനും നമ്മെ ഒന്നും ചെയ്യാൻ പറ്റരുത്. ഒരു സുന്ദരമായ യാത്രയ്ക്ക് നമ്മൾ തന്നെ ഒരുങ്ങേണ്ടതുണ്ട്… ആർക്കും ശല്യമാവാതെ, ആരേയും ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താതെ മനോഹരമായി സഞ്ചരിക്കാൻ നമുക്കാവണം. സെക്സ്, ദൈവം, രാഷ്ട്രീയം ഇങ്ങനെ പലതിന്റെ പേരിൽ പലർക്കും ഭയചിന്തകൾ മാത്രമാണു മുതൽക്കൂട്ട്!! ഓരോ നിമിഷവും ഭയപ്പാടോടുകൂടെ തള്ളിനീക്കുന്ന ജന്മങ്ങൾ ഏറെയുണ്ട് നമുക്കിടയിൽ… എന്തിനു വേണ്ടിയാണിതൊക്കെ?

ആർക്കെങ്കിലും ഉപദ്രവമാവുന്നുണ്ട് എന്നു തോന്നുമ്പോൾ മൗനിയായി മാറി നടക്കാൻ പറ്റേണ്ടത് നമുക്കു മാത്രമാണ്. ദുഷ്ചിന്തകളുമായി നമ്മളെ സമീപിക്കുന്നവർ പലതാവും; പല രീതിയിലാവും… ഒക്കെ കണ്ടറിയാൻ പര്യാപ്തമായ അറിവ് നമ്മൾ ഉണ്ടാക്കിയെടുക്കണം – നമ്മുടെ പിന്മുറയ്ക്ക് ശേഖരിച്ചുവെച്ച അറിവിന്റെ ആ ഭണ്ഡാരം കൈമാറാനും പറ്റണം. ഇനി അവരിലൂടെയാണു നമ്മളൊക്കെയും ലോകത്തെ കാണേണ്ടത്. നമ്മൾ ശേഖരിച്ചതും കണ്ടറിഞ്ഞതും ആയ കുഞ്ഞറിവുകൾ അവർക്ക് പ്രിയതരമായി പ്രകടിപ്പിക്കാനുള്ള ജീവിതം ഉണ്ടെങ്കിൽ ഭയപ്പാടോടെ ഒന്നിനേയും കാണാതെ നമുക്കു ചരിക്കാനാവുന്നു.

അമ്മ മലയാളം

[ca_audio url=”https://chayilyam.com/stories/poem/Amma-malayalam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

Aatmika Rajesh Odayanchal
Aatmika

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ…

ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ…

ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ…

വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം…

മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം…

ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി…

തേകുവാന്‍, ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം…
അന്യമായ് പോകുന്ന ജീവമലയാളം…

ഓര്‍ക്കുക, അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം…
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം…
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം…
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം…

ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം…
പുള്ളുവന്‍, വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം…
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,..
ഓണമലയാളത്തെ എന്തുചെയ്തു…
ഓമല്‍മലയാളത്തെ എന്തുചെയ്തു…

രചന: കുരീപ്പുഴ ശ്രീകുമാർ

കുമാരനാശാൻ

ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുകയും, മഹാകാവ്യം എഴുതാതെ തന്നെ മഹാകവി ആവുകയും ചെയ്ത വ്യക്തിയാണ് കുമാരനാശാൻ (1873-1924). 1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരം ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. മാതാവ്‌ കാളിയമ്മ. കമാരനാശാൻ ഒൻപത് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് – മലയാള ഭാഷകളിൽ വിശാരദനായിരുന്നു. കൂടാതെ കഥകളിയിലും ശാസ്ത്രീയസംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ ആശാനും പാരമ്പര്യമായി കിട്ടിയിരുന്നു.

കുമാരനാശാൻ എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു വന്നിരുന്നു. ‘പ്രതിഭ‘ എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു. ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കണം. ഇതിൽ ആദ്യശ്ലോകത്തില്‍ തന്നെ കാവ്യം വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്ത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ അക്കാലത്ത് ശക്തമായി സ്വാധീനിച്ചിരുന്നു.

മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സർവ്വകലാശാലയാണ്. അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആയിരുന്നു ആ ആദരവും പട്ടും വളയും സമ്മാനിച്ചത്. 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണഗുരുവിന്റെ ശിഷ്യനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അതിഭൗതികതയിൽ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാൻ എന്നു പറയാം. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനുപകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്.

Kumaran Asan with guru, കുമാരനാശാനും നാരാണ ഗുരുവും
കുമാരനാശാനും നാരാണഗുരുവും
കുമാരനാശാന്റെ താൽപ്പര്യം പരിഗണിച്ച് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നൽകി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തിൽ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങൾക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ച് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ കാവ്യം പഠിക്കാൻ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ-തന്ത്ര വിദ്യകൾ ശീലിക്കാൻ വക്കം മുരുകക്ഷേത്രത്തിൽ അപ്രന്റീസായിട്ടും ചേർന്നു. ഈ കാലത്താണ് കുമാരനാശാൻ ആദ്യമായി കവിതാരചനയിൽ താൽപ്പര്യം കാട്ടിത്തുടങ്ങിയത്. ഏതാനും സ്നോത്രങ്ങൾ ഇക്കാലത്ത് ക്ഷേത്രത്തിൽ വന്നിരുന്ന ആരാധകരുടെ താൽപ്പര്യപ്രകാരം എഴുതുകയുണ്ടായി. 1917-ൽ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാൻ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവർത്തകയായിരുന്നു അന്ന് ഭാനുമതി അമ്മ. 1924-ൽ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനർവിവാഹം ചെയ്യുകയുണ്ടായി. 1975-ലാണ് ഭാനുമതി അമ്മ മരണമടഞ്ഞത്.

കുമാരന്റെ ആദ്യകാലജീവിതത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സിൽ നാരായണഗുരു ഒരിക്കൽ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോൾ, കുമാരനാശാൻ അസുഖം മൂലം ശയ്യാവലംബിയായി കിടപ്പിലായിരുന്നു. അതുകണ്ട ഗുരു, കുമാരൻ തന്നോടൊപ്പം കഴിയട്ടെ എന്ന് നിർദ്ദേശിച്ചു. അങ്ങനെയാണ് ആശാൻ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

Kumaranasan handwriting from notebooks kept at Thonnakkal museum
ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ; തിരിയാ ലോകരഹസ്യമാർക്കുമേ

തിരിയും രസബിന്ദുപോലെയും, പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ! ഗുരുവായും ലഘുവായുമാർത്തിയാൽ ,
– ചിന്താവിഷ്ടയായ സീത – ചിത്രം: വിനയരാജ്, വിക്കിപീഡിയ

ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവേതന്നെ കാവ്യ-സാഹിതീയ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവർത്തനങ്ങളിലും അതേ തീക്ഷ്മതയോടെ ഏർപ്പെടുകയായിരുന്നു.
ഗുരുവിന്റെ നിർദ്ദേശാനുസരണം. 1895-ൽ സംസ്കൃതത്തിൽ ഉപരി പഠനത്തിനായി ആശാനെ ബാംഗ്ലർക്ക് വിട്ടു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി – “ചിന്നസ്വാമി“ എന്ന്. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് – ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം എടുത്ത് പഠിച്ചത്. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്. എങ്കിലും അവസാന പരീക്ഷയെഴുതുവാൻ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കൽക്കട്ടയിൽ വീണ്ടും സംസ്കൃതത്തിൽ ഉപരിപഠനത്തി പോവുകയുണ്ടായി. ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898 -ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.

കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും. 1909-ൽ ആശാന്റെ ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്. എൻ. ഡി. പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.

ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം“ തുടങ്ങിയവ ഭക്തിരസപ്രധാനങ്ങളായിരുന്നു. പക്ഷേ, കാവ്യസരണിയിൽ പുതിയ പാത വെട്ടിത്തെളിച്ചത് “വീണപൂവ്” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിൻമേട് എന്ന സ്ഥലത്ത് തങ്ങവെ 1907-ൽ രചിച്ച അത്യന്തം ദാർശനികമായ ഒരു കവിതയാണ് വീണപൂവ്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങളടങ്ങിയ ഒന്നാണിത്. പൂത്തുലഞ്ഞു നിന്നപ്പോൾ പൂവിന് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തിൽ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണ്.

അടുത്തതായിറങ്ങിയ “പ്രരോദനം“ സമകാലീനനും സുഹൃത്തുമായ ഏ. ആർ. രാജരാജ വർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. പിന്നീട് പുറത്തുവന്ന ഖണ്ഡകാവ്യങ്ങളായ ‘നളിനി’, ‘ലീല’, ‘കരുണ’, ‘ചണ്ഡാലഭിക്ഷുകി’, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “ചിന്താവിഷ്ടയായ സീത“യിലാണ് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നത്. “ദുരവസ്ഥ”യിൽ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെ കീറിമുറിച്ചു കളയുന്നു. ‘ബുദ്ധചരിതം’ ആണ് ആശാൻ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിൻ അർനോൾഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റ് ഓഫ് ഏഷ്യ“ എന്ന കാവ്യത്തെ ഉപജീവിച്ച് എഴുതിയ ഒന്നാണിത്.

പിൽക്കാലങ്ങളിൽ ആശാന് ബുദ്ധമതത്തോട് ഒരു ചായ്‌വുണ്ടായിരുന്നു. കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924-ൽ കൊല്ലത്ത് നിന്നും ആലപ്പുഴയ്ക്ക് ബോട്ടിൽ (റിഡീമർ -rideemer- ബോട്ട്) യാത്ര ചെയ്യവെ പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി. കുമാരനാശാൻ വിടപറഞ്ഞത് അങ്ങനെയായിരുന്നു.

നൊമ്പരം

Aatmika Rajesh, Aatmika Odayanchal
കുഞ്ഞേ നിനക്കില്ല ബാല്യകാലം
കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…!

തോടില്ല തൊടിയില്ല തോപ്പുമില്ല
നീ ആമ്പലും തുമ്പയും കണ്ടതില്ല…

ആടില്ല, മാടില്ല, കോഴിയില്ല
കൂട്ടിരിക്കാൻ ഇവയൊന്നുമില്ല…

മാവില്ല, പ്ലാവില്ല, പേരയില്ല
തൊടിയിൽ ഏറിക്കളിക്കാൻ മരങ്ങളില്ല…

കാവില്ല, കാടില്ല, കുന്നുമില്ല
തല്ലു കൊള്ളുവാൻ, അവിടെ നീ പോകണില്ല…

നെല്ലില്ല, എള്ളില്ല, മുതിരയില്ല
ഇന്ന് പാടത്ത് പച്ചപ്പ് പോലുമില്ല…

കറയില്ല ,ചെളിയില്ല ,കുളിരുമില്ല
മണ്ണിൽ നീ ഒട്ടും ഇറങ്ങണില്ല…

മഴപോലും ഒട്ടും നനയണില്ല
നീ മണ്ണിൻ മണം ഇന്നറിയണില്ല…

കുഞ്ഞേ നിനക്കില്ല ബാല്യകാലം
കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…!

വാങ്ങി തരുവാൻ കഴിയുകില്ല
വർണ്ണിച്ചാൽ നിനക്കു രുചിക്കുകില്ല…

ഇന്നതിൻ മൂല്യമൊട്ടാർക്കുമറിയുകില്ല
ഇന്നതിൻ മൂല്യമൊട്ടാർക്കും അറിയുകില്ല…

കുഞ്ഞേ നിനക്കില്ല ബാല്യകാലം
കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…! 🙁

ഗീതാഞ്ജലി – ടാഗോർ

Rabindranath Tagore, geethanjali Albert Einstein & Rabindranath Tagore

ഇന്ന് ശ്രീ. രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമാണ് (മേയ് 7 1861 – ഓഗസ്റ്റ് 7 1941). 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ #ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. ‘ഗുരുദേവ്‌’ എന്നും ആദരപൂർവ്വം അദ്ദേഹം സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തിരുന്നു.

വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോർ കഠിനമായി എതിർത്തു… ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്‌. ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും. രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ്‌ ഗീതാഞ്ജലി. ഗീതാഞ്ജലിയിൽ നിന്നും ചില വരികൾ!!

ഭജനം പൂജനം ആരാധനയും
സാധനയും ഹേ നിര്‍ത്തുക സാധോ
നിജദേവാലയ മൂലയിലെന്തിനിരിക്കുന്നൂ
നീ, രുദ്ധ കവാടം?
നിഭ്രുതമിരുട്ടില്‍ നിഗൂഡമിരുന്നു
നീ ധ്യാനിക്കും ദൈവമതെവിടെ?
നില കൊള്‍വീല! നിമീലിത
ലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ!

കരിനിലമുഴുമാ കര്‍ഷകരോടും
വർഷം മുഴുവന്‍ വഴി നന്നാക്കാന്‍
പെരിയ കരിങ്കല്‍ പാറ നുറുക്കി
നുറുക്കിയൊരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും
ചേർന്നമരുന്നൂ ദൈവം!!

ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.!! ഇന്നത്തെ ഇന്ത്യക്കാർ നിർബന്ധവായും പ്രാർത്ഥനയായി രാവിലേയും വൈകുന്നേരം ചെല്ലേണ്ട കവിതയാണിത്. ആസാമിമാരും യോഗികളും മുഖ്യമന്ത്രിയാവുന്നതും ദൈവത്തിന്റെ പേരിൽ ആളുകളെ വേർതിരിച്ച് നിർത്തി കലഹം പടച്ചു വിടുമ്പോഴും നിരന്തരം ഓർത്തിരിക്കേണ്ട വരികളാണ് ടാഗോറിന്റേത്; ഐശ്വര്യപൂർണമായി ഇത് മലയാളത്തിലേക്ക് മഹാകവി വിവരത്തനവും ചെയ്തു തന്നിട്ടുണ്ട്… വരികൾ കുറച്ചുകൂടെ കൊടുക്കുന്നു…

ഞാനറിവീലാ ഭവാന്റെ മോഹന-
ഗാനാലാപനശൈലി!
നിഭൃതം ഞാനതു കേൾപ്പൂ സതതം
നിതാന്തവിസ്മയശാലി…

ഉദയദ്‌ഗാനപ്രകാശകലയാ-
ലുജ്ജ്വലശോഭം ഭുവനം
അലതല്ലീടുകയാണതി ഗഗനം
വായുവിലീസ്വരചലനം
അലിയിക്കുന്നൂ ശിലകളെയിസ്വര-
ഗംഗാസാഭസഗമനം

പാടണമെന്നുണ്ടീരാഗത്തിൽ,
പാടാൻ സ്വരമില്ലല്ലോ…
പറയണമെന്നുണ്ടെന്നാലതിനൊരു
പദം വരുന്നീലല്ലോ…
പ്രാണനുറക്കെക്കേണീടുന്നൂ
പ്രഭോ, പരാജിതനിലയിൽ;
നിബദ്ധനിഹഞാൻ നിൻഗാനത്തിൻ
നിരന്തമാകിയ വലയിൽ!!
….. …. …. ….. ….. ….. ….. ….. ….

Rabindranath Tagore, gandhiji

ടാഗോറിന്റെ ഗീതഞ്ജലി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മഹാകവി ജി. ശങ്കരക്കുറുപ്പ് ആണ്.
രബീന്ദ്രനാഥ്ടാഗോർ, Rabindranath, Tagore, ശങ്കരക്കുറുപ്പ്

നാറാണത്തു ഭ്രാന്തൻ

[ca_audio url=”https://chayilyam.com/stories/poem/Naranathu Bhranthan Kavitha.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ…
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ…
നിന്റെ മക്കളില്‍ ഞാനാണനാഥന്‍ (2)

എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ (2)
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉലയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഢന്‍ (2)

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍ (2)

കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു

ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ തിരഞ്ഞു നട കൊള്‍കേ

ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വ്വരയിലേക്കു തിരിയുന്നു (2)

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതന്‍ വ്രതശുദ്ധി
വടിവാര്‍ന്നൊരെന്നമ്മയൊന്നിച്ച്‌
ദേവകള്‍ തുയിലുണരുമിടനാട്ടില്‍
ദാരുകല ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍…
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടു പൂഴിപ്പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനിത്തിണ്ണയില്‍…

ഇരുളിന്റെയാഴത്തിലദ്ധ്യാത്മ ചൈതന്യ-
മിമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍ (2)

ഈറകളിളം തണ്ടിലാത്മ ബോധത്തിന്റെ-
യീണം കൊരുക്കുന്ന കാടകപ്പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവച്ചിന്തുകേട്ടാടും വനങ്ങളില്‍

ആടിമേഘം പുലപ്പേടിവേഷം കളഞ്ഞാവണി
പ്പൂവുകള്‍ തീര്‍ക്കും കളങ്ങളില്‍
അടിയാര്‍ തുറക്കുന്ന പാടപ്പറമ്പുകളി-
ലഗ്നി സൂത്ര ത്വരിത യജ്ഞവാടങ്ങളില്‍…

വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍ (2)

വര്‍ണ്ണങ്ങള്‍ വറ്റുമുന്മതവാത വിഭ്രമ
ചുഴികളിലലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശ മേല്‍
ആഢ്യത്വമൂര്‍ജ്ജ രേണുക്കള്‍ ചൊരിഞ്ഞതും…

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു (2)

രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തിന്നനാഥത്വമോ
പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിത്തെറിച്ച തൃഷ്ണാര്‍ത്തമാ-
മുന്മദത്തിന്‍ വാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായിനല്‍കിയോ –
രാന്ദ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍
പത്തു കൂറായ്‌ കൂറ്റുറപ്പിച്ചവര്‍
എന്റെയെന്റെയെന്നാര്‍ത്തും കയര്‍ത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹശ്ചിദ്ര ഹോമങ്ങള്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീമുഖം പൊലിയുന്നതും കണ്ടു
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ…
പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും

പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു തുള്ളാത്ത
പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്ത്വമായ്‌…
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ –
യോങ്കാരബീജം തെളിഞ്ഞും

എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി ത്തളര്‍ന്നും

ഉടല്‍തേടിയലയുമാത്മാക്കളോ
ടദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍ (2)

ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍ (2)

ചാത്തനൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍
ചേട്ടന്റെ ഇല്ലപ്പറമ്പില്‍ (2)

ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടിയീ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടിയീ ഞാനും (2)

ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂല-
മിന്നലത്തെ ഭ്രാതൃഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മളൊന്നെനു ചൊല്ലും ചിരിക്കും (2)

പിണ്ഡം പിതൃക്കള്‍ക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും (2)

പിന്നെയന്നത്തെയന്നത്തിനന്ന്യന്റെ
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും

ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു (2)

ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കത്തിനാളുകൂട്ടുന്നു
വായില്ലക്കുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു

അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിനോ
സപ്തമുഖ ജഠരാഗ്നിയത്രെ (2)

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാ-
നൊരുകോടിയീശ്വര വിലാപം (2)

ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാ-
നൊരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കുമ്പിള്‍ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അര്‍ത്ഥിയില്‍ വര്‍ണ്ണവും വിത്തവും തപ്പുന്നു
ഉമിനീരിലെരിനീരിലെല്ലാം ദഹിക്കയാ-
ണൂഴിയില്‍ ദാഹമേ ബാക്കി…

ചാരങ്ങള്‍പോലും പകുത്തുതിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്‍വ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാന്‍
വീണ്ടുമൊരുനാള്‍ വരും
വീണ്ടുമൊരുനാള്‍ വരും
എന്റെ ചുടലപറമ്പിനെ, തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെയഴലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്ന് ഒരദ്വൈത പദ്മമുണ്ടായ്‌വരും

അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിന്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്ന്
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ്‌ വിശ്വസ്വയംപ്രഭാ പടലം
ഈ മണ്ണില്‍ പരക്കും

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം (2)

കുഞ്ചൻ നമ്പ്യാർ

ഇന്ന് കുഞ്ചൻ നമ്പ്യാരുടെ ഓർമ്മദിനം
kunjan nambiar, കുഞ്ചൻ നമ്പ്യാർ, തുള്ളൽ കവിതകൾ
തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചന്‍നമ്പ്യാരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആഘോഷിച്ചുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ (1705 – നും 1770 – നും ഇടയിൽ) മലയാളത്തിലെ ആദ്യത്തെ ജനകീയ കവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നത്. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. കിള്ളിക്കുറിശ്ശിമംഗലത്തും പിന്നീട് കുടമാളൂരും അമ്പലപ്പുഴയിലുമായി അദ്ദേഹം ജീവിച്ചു. 1748-ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മാറുകയും ആദ്യം മാർത്താണ്ഡവർമ്മയുടെയും പിന്നീട് കാർത്തിക തിരുന്നാൾ രാമവർമ്മയുടെയും സദസ്സിലെ അംഗമായി അദ്ദേഹം. ഹാസ്യരചനയുടെ തുടക്കം അവിടെനിന്നാണെന്ന് പറയാം.

നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. പുരാണ കഥാഖ്യാനങ്ങളിലൂടെ ഗൗരവപൂര്‍ണമായും ഫലിതമയമായും പരിഹാസരൂപത്തിലും തന്‍റെ കാലഘട്ടത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും മനുഷ്യദൗര്‍ബല്യങ്ങളെയും പ്രശ്നങ്ങളെയും ചിത്രീകരിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ എന്നിവരാണ് പ്രാചീന കവിത്രയം എന്നറിയപ്പെടുന്ന മൂന്നുപേർ. രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഒരു സ്ഥിരീകരണം അതിനിന്നും കണ്ടെത്താനായിട്ടില്ല.

കേരളീയ ഭരണാധികാരികള്‍, നായന്മാര്‍, നമ്പൂതിരിമാര്‍, പരദേശ ബ്രാഹ്മണര്‍ തുടങ്ങിയവരെ അദ്ദേഹം നിശിതപരിഹാസത്തിനു വിഷയമാക്കി. ജനസാമാന്യത്തിന്‍റെ സംഭാഷണഭാഷ കവിതയില്‍ സ്വതന്ത്ര്യമായി പ്രയോഗിച്ചത് കൃതികള്‍ക്കുള്ള മറ്റൊരു സവിശേഷതയാണ്. ഇത്രയധികം പഴഞ്ചൊല്ലുകളും പദശൈലികളും തന്‍റെ രചനകളിലുടനീളം സമർത്ഥവും സരസവുമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു കവിയോ, സാഹിത്യക്കാരനോ വേറെ ഉണ്ടാവാൻ തരമില്ല. നമ്പ്യാരുടെ ഫലിതങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്. ശക്തിയുണ്ട്. കൂരമ്പുകള്‍ പോലെ കേള്‍വിക്കാരുടെ ഉള്ളില്‍ തറയ്ക്കുന്നവയാണ് അവ. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.

ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ

പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന കലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടുകയായിരുന്നു തൊഴില്‍. മിഴാവു കൊട്ടുന്നതിനിടയില്‍ ഉറങ്ങിപ്പോയ നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചുവെന്നും അതിനു പകരംവീട്ടാനായി പിറ്റേന്ന് സന്ധ്യയ്ക്ക് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്ത് തുള്ളലവതരിപ്പിച്ച് കൂത്തിന്റെ കാണികളെ ആകര്‍ഷിച്ചു എന്നുമാണ് തുള്ളലിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യം. ദേഷ്യം തീർക്കാൻ കണ്ടുപിടിച്ച ഒരു മാർഗമായിരുന്നു തുള്ളൽ എങ്കിലും പിന്നീട് ആ കലാരൂപത്തിന്റെ മാധുര്യം എല്ലാരുടെയും ശ്രദ്ധയാകർഷിച്ചു. ഓട്ടൻ തുള്ളൽ 21 ഉം ശീതങ്കൻ തുള്ളൽ 11 ഉം പറയൻ തുള്ളൽ 9 ഉം വീതം നാല്പത്തൊന്ന് തുള്ളൽ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കല്യാണസൗഗന്ധികം, ഘോഷയാത്ര, സ്യമന്തകം, കിരാതം, സന്താനഗോപാലം, പത്രചരിതം, കാർത്ത്യാവീര്യാർജ്ജുനവിജയം, ബകവധം, ഹരിണീസ്വയംവരം, ത്രിപുരദഹനം, സഭാപ്രവേശം മുതലായവയാണ് പ്രധാന തുള്ളൽ കൃതികൾ. പാണ്ഡിത്യത്തിലല്ല, രചനയുടെ ലാളിത്യത്തിലാണ് നമ്പ്യാർ ശ്രദ്ധ കൊടുത്തത്. എല്ലാവർക്കും വളരെ എളുപ്പം മനസ്സിലാക്കാനാവുന്നതും ഒപ്പം രസകരവുമായതും ആയ രീതിയിലാണ് അദ്ദേഹം ഓരോ കാര്യവും പറഞ്ഞു വന്നത്.തന്റെ ചുറ്റിലുമുള്ള കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹം മുഖം നോക്കാതെ വിലയിരുത്തലുകളും വിമർശനങ്ങളും നടത്തിയിരുന്നു. തുള്ളല്‍ക്കവിതകളില്‍ അക്കാലത്തെ സാമുദായിക ദൂഷ്യങ്ങള്‍ക്കു നേരെയുള്ള കവിയുടെ വാക്ശരങ്ങളുടെ പ്രയോഗങ്ങള്‍ പ്രകടമായി കാണാവുന്നതാണ്. പഴഞ്ചൊല്ലുകളോട് നമ്പ്യാര്‍ അമിതമായ താത്പര്യം കാണിച്ചിരുന്നു. സാരോപദേശങ്ങള്‍ തേനില്‍ ചാലിച്ച് അനുവാചകര്‍ക്ക് അദ്ദേഹം പഴഞ്ചൊല്‍രൂപത്തിലാക്കി വിളമ്പിക്കൊടുത്തു.

നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.

ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ “കരി കലക്കിയ കുളം” എന്നും നമ്പ്യാർ “കളഭം കലക്കിയ കുളം” എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.

കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ “കാതിലോല?” (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ “നല്ലതാളി” (നല്ലത് ആളി – തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.

ഒരിക്കൽ ഇരുവരും ഒന്നിച്ച് ഒരു മുറിയില്‍ കിടക്കുകയായിരുന്നു. ഉണ്ണായിവാര്യര്‍ എഴുന്നേറ്റു നടന്നപ്പോള്‍ നമ്പ്യാരെ അറിയാതെ ചവിട്ടിപ്പോയി.
“അറിയാതെ ചവിട്ടിയതാണ്. ഗുരുപാദം കൊണ്ടാണെന്നു കരുതി ക്ഷമിക്കണം.“
ഉടനെ നമ്പ്യാരുടെ മറുപടി, “വല്ലതും കിട്ടിയാല്‍ അതു ഗുരുദക്ഷിണയായി കരുതിക്കൊള്ളണം.“ സന്ദര്‍ഭത്തിനനുസരിച്ച് ഫലിതം പറയാനുള്ള നമ്പ്യാരുടെ കഴിവ് അസാമാന്യം തന്നെയായിരുന്നു എന്ന് പ്രചാരത്തിലുള്ള ഇതുപോലെ പലകഥകളും വ്യക്തമാക്കുന്നു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ളോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:-

“ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം പണം,
ഇത്യർഥ ഏഷാം ശ്ളോകാനാം
അല്ലാതൊന്നും ന വിദ്യതേ.”

കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനം‌പ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-

“ രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും. ”

ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി ഒരു നമ്പിയായിരുന്നു. ഒരിക്കല്‍ അവിടെയെത്തിയ കുഞ്ചന്‍ നമ്പ്യാരോട് നമ്പി ഇങ്ങനെ ചോദിച്ചു.
ശാന്തി: “ആരാ..?”
നമ്പ്യാർ: “നമ്പ്യാരാ..”
ശാന്തിക്കത് രസിച്ചില്ല. അയാള്‍ രാജാവിനോട് പരാതി പറഞ്ഞപ്പോള്‍ നമ്പ്യാരിങ്ങനെപറഞ്ഞു:
“നമ്പിയാരെന്നു ചോദിച്ചു, നമ്പ്യാരെന്ന് ചൊല്ലിനേന്‍.
നമ്പി കേട്ടത കോപിച്ചു. തമ്പുരാനേ പൊറുക്കണം.”

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ

ആശാനക്ഷരമൊന്നു പിഴച്ചാൽ, അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്

കപ്പലകത്തൊരു കള്ളനിരുന്നാൽ, എപ്പൊഴുമില്ലൊരു സുഖമറിയേണം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര, കിട്ടും പണമത് മാരാന്മാർക്കും

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ, അമ്പലവാസികളൊക്കെ കക്കും

പടനായകനൊരു പടയിൽ തോറ്റാൽ, ഭടജനമെല്ലാമോടിയൊളിക്കും

താളക്കാരനു മാത്ര പിഴച്ചാൽ, തകിലറിയുന്നവൻ അവതാളത്തിൽ

അമരക്കാരനു തലതെറ്റുമ്പോൾ, അണിയക്കാരുടെ തണ്ടുകൾ തെറ്റും

കാര്യക്കാരൻ കളവുതുടർന്നാൽ, കരമേലുള്ളവർ കട്ടുമുടിക്കും

ഓതിക്കോനൊരു മന്ത്രമിളച്ചാൽ, ഒരു പന്തിക്കാരൊക്കെയിളയ്ക്കും

അങ്ങാടികളിൽ തോൽവി പിണഞ്ഞാൽ, അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം കുറുനരി കൂടുകിലും, ഒരു ചെറുപുലിയോടു അടുക്കില്ലേതും

ലക്ഷം മാനുഷ്യർ കൂടും സഭയിൽ, ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.

കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.

തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.

വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.

ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.

എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.

വിക്കിപീഡിയയിൽ: കുഞ്ചൻനമ്പ്യാർ

ഒരാക്സിഡന്റിന്റെ ചരിതം

Sakra World Hospital Bangalore
2015 ഒക്ടോബർ 21 നു രാവിലെ 9:15 -നായിരുന്നു ആക്സിഡന്റ് നടന്നത്. ബാംഗ്ലൂർ ഔട്ടർറിങ് റോഡിൽ ഇന്റൽ കമ്പനിക്കു മുന്നിൽ, എക്കോസ്പേയ്സിനു മുന്നിലെ പാലത്തോടു ചേർന്നാണ് അപകടം നടന്നത്. അപകടം നടന്നതോ, നടന്നു കഴിഞ്ഞ ശേഷം വന്ന മൂന്നു മാസത്തോളമോ ഒന്നും ഓർമ്മയിൽ നിന്നിട്ടില്ല. അതുകൊണ്ടാവാം ആ വേദനപോലും ഓർമ്മയില്ലാത്തത്!

Dr Swaroop Gopal Sakra World Hospital
Dr. Swaroop Gopal, Senior Consultant – Neuro Surgery & Director – Neurosciences M.Ch (Neurosurgery) FASS (USA)

അടുത്തുതന്നെ കമ്പനിയും കമ്പനിയോട് ചേർന്ന് സക്ര വേൾഡ് ഹോസ്പിറ്റൽ ഉണ്ടായിരുന്നതും ഉപകാരപ്രദമായി. ചികിത്സിച്ചവരിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ഡോ: സ്വരൂപ് ഗോപാൽ, ഡോ: സബീന റാവു, ഡോ: മനോഹർ എന്നിവരെയാണ്. ഡോക്ടർ സബീന റാവു വാട്സാപ്പിൽ വന്നു തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുരുന്നു, ഏറെ രസകരമായി തോന്നിയത് അവരോടും ഡോക്ടർ മനോഹറുമായുള്ള സംസാരമായിരുന്നു. സ്വരൂപ് ഗോപാലിനെ ഞാൻ കണ്ടതേ ഓർക്കുന്നില്ല.

കമ്പനിക്കു വേണ്ടി ഇപ്പോൾ മുകളിൽ കൊടുത്ത ആ സൈറ്റ് പൂർത്തിയാക്കി വെച്ചശേഷമായിരുന്നു അപകടമുണ്ടായത് എന്നതു ശ്രദ്ധേയമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ef എന്ന കമ്പനിയിലേക്ക് നാലോളം തവണ ഇന്റെർവ്യൂകളും ഒന്നരമണിക്കൂർ കൊണ്ട് ഇങ്ങനെയൊരു Demo site ഉം ചെയ്തു കൊടുത്ത് ഈ കമ്പനിയിൽ പേപ്പർ കൊടുക്കാൻ കാത്തിരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്നത്. ജനുവരിയിൽ ജോയിൻ ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു, അവർ ജനുവരിയിൽ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഒന്നിനും പറ്റിയിരുന്നില്ല. ഇവിടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം.

2018 ഫെബ്രുവരി 6 ആം തീയ്യതി ഡോ: സ്വരൂപ് ഗോപാലിനെ വീണ്ടും കണ്ടു. ഡോ:സബീനാ റാവുവിന്റെ ആവശ്യപ്രകാരം കൊണ്ടുകൂടിയായിരുന്നു ഇതു നടന്നത്. ബോധമനസ്സോടെ ഞാനാദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുകയായിരുന്നു. ജപ്പനിലും മറ്റും യൂണിവേർസിറ്റികളിൽ ന്യൂറോളജിയെ പറ്റി ക്ലാസ്സെടുക്കാൻ പോകുന്ന വ്യക്തി കൂടിയാണു ഡോ: സ്വരൂപ് ഗോപാൽ. നന്നായി മലയാളം സംസാരിക്കാനറിയുന്ന വ്യക്തിയാണെന്നതായിരുന്നു ഏറെ അത്ഭുതപ്പെടുത്തിയത്. കൃത്യമായ കാര്യങ്ങൾ അറിയാനായി EEG ടെസ്റ്റ് നടത്തുകയുണ്ടായി.  അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം വിലയിരുത്താൻ ഇ.ഇ.ജി. ടെസ്റ്റിനാവുമെന്നും കൂടുതലറിയാൻ നല്ലതാണെന്നും പറഞ്ഞതിനാൽ ഇ.ഇ.ജി.  ടെസ്റ്റ് നടത്തി. കുഴപ്പങ്ങൾ ഒന്നും തന്നെയില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

ഇന്ന് ഇപ്പോൾ അവസാനവട്ട മരുന്നുകളും കഴിച്ചു കഴിഞ്ഞു, അപകടം നടന്ന സമയം മുതൽ ഈ സമയം വരെ സമയഗണന നടത്തുമ്പോൾ ഒരു രസമായിരുന്നു. ഇതാണത്:
1 ഒരുവർഷം, 6 മാസങ്ങൾ, 12 ദിവസങ്ങൾ ( 560 ദിവസങ്ങൾ, 10 മണിക്കൂരുകൾ, 39 മിനിട്ടുകൾ, 10 സെക്കന്റുകൾ)

48,422,350 സെക്കന്റ്സ്
807,039 മിനിട്ടുകൾ
13,450 മണിക്കൂറുകൾ
560 ദിവസങ്ങൾ
80 ആഴ്ചകൾ 🙂
ഡോക്ടറുടെ സബീന റാവുവിന്റെ നിർദ്ദേശപ്രകാരം തന്നെ, കഴിഞ്ഞമാസമായിരുന്നു മരുന്നുകഴിക്കൽ നിർത്തേണ്ടിരുന്നത്. മരുന്നുകൾ തീരാത്തതിനാൽ ഇന്നുവരെ നീണ്ടു നിന്നു.

2015 ഇൽ

Sabina Rao Sakra World Hospital
Dr. Sabina Rao Consultant – Department of Psychiatry MBBS, MD in Psychiatry

മൊത്തം 222 പോസ്റ്റുകളാണ് ഈ വർഷം ഞാനിട്ടത് ഫെയ്സ്ബുക്കിൽ. 21 ആം തീയ്യതി രാവിലെ 7:25 ന് ഒരു പോസ്റ്റിട്ടിരുന്നു, ആക്സിഡന്റിനു മണിക്കൂറുകൾക്ക് മുമ്പ്… ആ വർഷം,
ജനുവരിയിൽ 7 എണ്ണം,
ഫെബ്രുവരിയിൽ 41 എണ്ണം,
മാർച്ചിൽ 20 എണ്ണം,
ഏപ്രിലിൽ 33 എണ്ണം,
മേയിയിൽ 13 എണ്ണം,
ജൂണിൽ 31 എണ്ണം,
ജൂലൈയിൽ 12 എണ്ണം,
ആഗസ്റ്റിൽ 14 എണ്ണം,
സെപ്റ്റംബറിൽ 28 എണ്ണം
ഒക്ടോബറിൽ 21 ആം തീയ്യതിവരെ കൃത്യം 21 എണ്ണം എന്നിങ്ങനെയായിരുന്നു പോസ്റ്റുകളുടെ കണക്ക്!! ആവർഷം പിന്നീട് ഡിസംബറിൽ 2 എണ്ണം ഉണ്ട്. ഒന്ന് വിക്കിപീഡിയൻ അഭിജിത്തിന്റെ ഒരു പോസ്റ്റ് റിഷെയറിങും പിന്നെ ഡിസംബർ 31 ന് രാവിലെ 11:38 ന് എല്ലാവർക്കും ഒരു പുതുവർഷാശംസയും. അത് ഇപ്രകാരം ആയിരുന്നു:
അറിഞ്ഞതില്ല ഞാനോമലേ
നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ
പുമ്പാറ്റകളായ് പറന്നുയർന്നതും
ഞാനീ സ്നേഹസാഗരത്തിലാണ്ടു പോയതും… പുതുവത്സരാശംസകൾ ഏവർക്കും!!!

2016 ഇൽ

S Manohar Sakra World Hospital
Dr. S. Manohar Director – Internal Medicine M.B.B.S, MD

ആക്സിഡന്റ് നൽകിയ വിവിധ കലാപരിപാടികളുമായി 2016 തീർന്നുപോയി. എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ പോയി, ആരെയൊക്കെയോ കണ്ടു അങ്ങനെയങ്ങനെ!! 2016 അവസാനമാസം ഡിസംബറോടുകൂടിയാണ് നോർമ്മലായി തീർന്നിട്ടുണ്ട് എന്നൊരു ബോധം എനിക്ക് വന്നതുതന്നെ! അതുവരെ കഴിവതും അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമിച്ചു… ഓ!! ഫെയ്സ്ബുക്ക് മറന്നു,, 2016 -ഇൽ അധികവും റിഷെയറിങായിരുന്നു കൂടെ കണ്ട പോസ്റ്റിങ്സിനൊക്കെ ലൈക്കും കൊടുത്തു. അങ്ങനെ മൊത്തം 173 പോസ്റ്റുകൾ ആ വർഷമുണ്ട്! സ്വന്തമായി ഒരക്ഷരം എഴുതാൻ പറ്റിയിയുന്നില്ല എന്നതാണു സത്യം. അവസാന മാസങ്ങളിൽ ഏകദേശം തിരിഞ്ഞുമറിഞ്ഞു ശരിയായി വന്നിരുന്നു. പ്രിയ സുഹൃത്തുക്കളും ഡോക്ടർ സബീന റാവുവും ഏറെ നിർബന്ധിച്ചോണ്ടിരുന്ന കാര്യവും ആയിരുന്നു ഇത്. വിക്കിപീഡിയയിലും ഫെയ്സ്ബുക്കിലും ഒക്കെ സജീവമാവാൻ ഡോകടർ സബീനാ റാവു എല്ലാ മാസവും നിർബന്ധിക്കുകായിരുന്നു. പുസ്തകങ്ങൾ വായിക്കാനും, ന്യൂസ് പേപ്പർ വായിച്ച് 5 ലൈനെങ്കിലും മഞ്ജുവിനോട് ദിവസവും വൈകുന്നേരം പറഞ്ഞുകൊടുക്കാനും ഒക്കെയായി ഡോക്ടർ ഉപാധികൾ നിരവധി വെച്ചിരിന്നു. മഹാകവി പിയുടെ നിത്യകന്യകയെ തേടി എന്ന പുസ്തകം ആ സമയത്ത് ഒരിക്കൽ കൂടി വായിച്ചു തീർക്കുകയുണ്ടായി.

2017 ഇൽ

manjusha rajesh
മഞ്ജുഷ

ഇന്ന് മേയ് 3 ആം തീയ്യതി. ഇന്നേക്ക് ഈ വർഷം ഫെയ്സ്ബുക്കിൽ 207 പോസ്റ്റുകൾ ആയി. മാസങ്ങൾ ഇനിയും കിടപ്പുണ്ട്! ഇതിൽ റീഷെയറിങ് വളരെ കുറവുണ്ട്. 2016 പോലെ ഫെയ്സ്ബുക്കിനു മുമ്പിൽ ഇരിപ്പു കുറഞ്ഞു, പോസ്റ്റിങ് ഒക്കെ രാവിലെ മാത്രം ഒതുക്കി. അതുകൊണ്ടുതന്നെ റീഷെയറിങ് കണ്ടമാനം കുറഞ്ഞു. ഫ്രണ്ട്സ് ലിസ്റ്റ് 4999 ഇൽ നിർത്തി വെച്ചിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിൽ 1 വെച്ചിരിക്കുന്നത് ബോധപൂർവ്വമാ, റിക്വസ്റ്റ് അയക്കുന്നവർ അയക്കട്ടെ, അത്യാവശ്യമുള്ള ആളാണെങ്കിൽ ഒരാളെ കൊന്നുകളഞ്ഞ് ഇയാളെ സ്വീകരിക്കാമല്ലോ! 300 ഓളം ആൾക്കാർ അതുകൊണ്ടുതന്നെ റിക്വസ്റ്റു തന്നിട്ട് കാത്തിരിപ്പുണ്ട്. ഇടയ്ക്കൊക്കെ 100 ഓളം പേരെ കൊന്നുകളഞ്ഞ് (പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാത്തവരെയും, ഡ്യൂപ്ലിക്കേറ്റ് എന്നു തോന്നുന്നവരേയും മാത്രമേ ഒഴിവാക്കാറാള്ളൂ – അല്ലാതെ ജാതിയും മതവും രാഷ്ട്രീയവും വിഷയമാവാറില്ല) ഈ കാത്തിരിക്കുന്നവരിൽ നിന്നും പ്രൊഫൈലും പോസ്റ്റിങ്സും ഓടിച്ചു നോക്കി സ്വീകരിക്കും.

കലാപരിപാടികൾ

ആക്സിഡന്റ് കലാപരിപാടികൾ നിരവധിയാണ്. പലർക്കും പറയാൻ പലതും കാണും. മഞ്ജുവിനെ വരെ പഴയ കാമുകിയുടെ പേരാണത്രേ വിളിച്ചിരുന്നത്! 🙂 മരുന്നു കഴിക്കലും അതുപോലെ തന്നെ. മഞ്ജുവും അമ്മയുമൊക്കെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ സമയങ്ങളിൽ. ഡോകടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കൽ ചടങ്ങ് ഔദ്യോഗികമായി ഇന്ന് നിർത്തുകയാണ്. ആമീസിന്റെ ശ്രദ്ധയും കരുതലും ഒക്കെ പലപ്പോഴും അനുഭവിച്ചിട്ടുണ്ടുമുണ്ട് ഇതുമായി ബന്ധപ്പെട്ടുതന്നെ. 2016 -ഇൽ ബെഡിൽ കിടക്കുമ്പോൾ, മുറിവൊക്കെ ഇല്ലാത്ത സമയത്ത് അവൾ ഒരു ഡപ്പി കൊണ്ടുവന്ന് പതുക്കെ ആ സ്ഥലത്ത് മരുന്നു വെച്ച് തടവി തന്ന് കണ്ണടച്ച് കിടന്നോ അച്ഛാ മുറിഞ്ഞിടത്ത് മരുന്നു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പതിയെ തടവിത്തരുമായിരുന്നു. ഒരു ചടങ്ങു പോലെ ഇടയ്ക്കൊക്കെ ആ കുഞ്ഞുകൈകളുടെ തലോടൽ അനുഭവിക്കാൻ പറ്റി എന്നത് ഏറെ ഹൃദ്യമായിരുന്നു. മുമ്പ്, അവളതൊക്കെ കണ്ടുപഠിച്ചതാവണം. 2016 അവസാനം മുതൽ രാവിലെയും വൈകുന്നേരവും മരുന്നു കഴിച്ചോ അച്ഛാ എന്നവൾ ചോദിച്ചോണ്ടിരിക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും ഗുളിക തരാനും മരുന്ന് പകർന്നു കൈയ്യിൽ കൊടുത്താൽ അവളത് കൃത്യമായി എനിക്കു തരികയും ചെയ്യുമായിരുന്നു. ആ കുഞ്ഞുമനസ്സിൽ എവിടെയൊക്കെയോ ആക്സിഡന്റ് മുദ്രപതിപ്പിച്ചിട്ടുണ്ട് എന്നു ചുരുക്കം… കഴിഞ്ഞ മാസം അവളുടെ നഴ്സറി ക്ലാസ്സു കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ വീട്ടിലേക്ക് പറഞ്ഞയച്ചു.

Aatmika Rajesh
ആത്മിക

നാലുചുവരുകൾ മാത്രമുള്ള ഈ തടവറയിൽ നിന്നും അല്പകാലത്തേക്ക് രക്ഷപ്പെടാനും നാട്ടിൽ ആര്യയും ആദിയും കൂടെ ഉള്ളതിനാൽ ആഘോഷമാക്കി 2 മാസം ചെലവഴിക്കും എന്നു കരുതിയാണു വിട്ടത്. വിഷുവിനു മഞ്ജുവിന്റെ വീട്ടിലായിരുന്നു ആഘോഷം, അവിടെ സമീപമുള്ള ഒരു കുഞ്ഞ് കളർഫുള്ളായ ഷൂസ് അണിഞ്ഞു വന്നപ്പോൾ ആമീസ്സത് നോക്കി നിന്നിരുന്നു. ആ കുഞ്ഞ് നിനക്കില്ലേ ആമീസേ ഇതുപോലെ ഒന്ന് എന്നു ചോദിച്ചപ്പോഴും ആമീസിന്റെ മനസ്സിൽ ഓടിയത്തിയത് ആക്സിഡന്റ് തന്നെയായിരുന്നു. അവൾ വളരെ ഗൗരവത്തോടെ പറഞ്ഞു: ഇല്ല, എനിക്ക് സാധാരണ ചെരിപ്പേ ഉള്ളൂ, അച്ഛന് ആക്സിഡന്റായി, തലയ്ക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരുന്നു, അതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പൈസ കൈയ്യിലില്ല, ഞാൻ അതുകൊണ്ട് ഒന്നും ചോദിക്കാറും ഇല്ല എന്ന്. ഇതുകൂടാതെ, വൈകുന്നേരങ്ങളിൽ ആമീസിനെ അവളെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും റോഡിലൂടെ കൂട്ടിക്കൊണ്ടുവരുമ്പോൾ, അവൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടിയായിരുന്നു വരിക. റോഡിലൂടെ ലോറികൾ തന്നെ വന്നാലും അവളത് കണ്ടഭാവം നടിക്കില്ല. പക്ഷേ, ദൂരെ നിന്നും ഒരു ബൈക്കു വരുന്നതു കണ്ടാൽ അവൾ എന്റെ കൈപിടിച്ചുവലിച്ച് റോഡ്സൈഡിലേക്ക് മാറ്റി നിർത്തും, എന്റെ മുന്നിലായി അവൾ നിന്നിട്ട് പേടിയോടെ ബൈക്കിനെ നോക്കും, അത് കണ്ണിൽ നിന്നും മറയും വരെ ആ മൂന്നരവയസ്സുകാരി എന്നെ അനങ്ങാൻ അനുവദിക്കില്ലായിരുന്നു. മൂന്നരവയസ്സ് എന്നത് ഓർമ്മകളുടെ തുടക്കകാലം തന്നെയാണ്. മൂന്നരവയസ്സുള്ളപ്പോൾ ഞാൻ ചെയ്ത പലകാര്യങ്ങളും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ വിഹ്വലതകൾ കൂടി ഈ ആക്സിഡന്റിൽ ഉണ്ടായിട്ടുണ്ട് എന്നതാണു ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം.

ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ഇന്നേക്ക് മരുന്നുകഴിക്കൽ പരിപാടി നിർത്തുകയാണ്. ജനുവരിയിൽ തന്നെ ഡോ: സബീനാ റാവു കഴിക്കുന്ന മരുന്നുകളുടെ അളവു കുറച്ചു തന്നിരുന്നു. കൂടെ നിന്ന സകല സുഹൃത്തുകളോടുമുള്ള ഒരു അറിയിപ്പാകട്ടെ ഇത്. വിക്കിപീഡിയയും, ഫെയ്സ്ബുക്കും, ഗൂഗിൾ പ്ലസ്സും, പഴയ സൗഹൃദകൂട്ടായ്മകളും, ബാംഗ്ലൂർ സുഹൃദ്‌വൃന്ദവും കൂടെ എല്ലാ സുഹൃത്തുക്കളും അറിയാനായി പങ്കുവെയ്ക്കുന്നതാണിത്.

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍

[ca_audio url=”https://chayilyam.com/stories/poem/OruvattamKoodi.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം (2)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ
നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം
മരം ഒന്നുലുത്തുവാന്‍ മോഹം

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു
മധുരം എന്നോതുവാന്‍ മോഹം
എന്തു മധുരം എന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു
വെറുതെ ഇരിയ്ക്കുവാന്‍ മോഹം (2)
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം
എതിര്‍ പാട്ടു പാടുവാന്‍ മോഹം

അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ മോഹിക്കുവാന്‍ മോഹം

മന്ത്രിപ്പണി

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ
ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്

കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര
കിട്ടും പണമത് മാരാന്മാർക്കും

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും

പടനായകനൊരു പടയിൽ തോറ്റാൽ
ഭടജനമെല്ലാമോടിയൊളിക്കും

താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയുന്നവൻ അവതാളത്തിൽ

അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും

കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും

ഓതിക്കോനൊരു മന്ത്രമിളച്ചാൽ
ഒരു പന്തിക്കാരൊക്കെയിളയ്ക്കും

അങ്ങാടികളിൽ തോൽവിപിണഞ്ഞാൽ
അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുകിലേതും

ലക്ഷം മാനുഷ്യർ കൂടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവിനെയാണ് മന്ത്രിയോ മുഖ്യമന്ത്രിവരേയോ ആയി തെരഞ്ഞെടുക്കുക. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു മന്ത്രിക്ക് മുഖ്യമന്ത്രിയുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ആ മന്ത്രി രാജിവയ്ക്കുകയാണ് പതിവ്. ഏതെങ്കിലും മന്ത്രി മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ ആ മന്ത്രിയുടെ രാജി മുഖ്യമന്ത്രിക്ക് ആവശ്യപ്പെടാം. ഇതൊക്കെ സാധാരണമായ ഒരു കാര്യം. പാർട്ടിസ്നേഹവും സ്വജനപക്ഷപാതവും ഒക്കെ ഇത്തരം തീരുമാനങ്ങൾക്ക് വിനയാകാറുണ്ട്.

കറുപ്പ്

ഇതൊക്കെ കുറിച്ചിടാൻ ഒരു കാരണമുണ്ട്. സ്ഥലകാലബോധം തൊട്ടുതീണ്ടാത്ത മന്ത്രി പല ജല്പനങ്ങൾ വിളമ്പിയതു നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി കേട്ടു. ഇയാൾ ഇതിനുമുമ്പും പലതവണ വേണ്ടാതീനങ്ങൾ പറയുകയും പരസ്യമായി ക്ഷമചോദിക്കുകയും ചെയ്ത വ്യക്തിയാണ്. ഈ അവസരത്തിൽ, മാറിനിന്നു കാര്യങ്ങൾ കാണുന്ന ആൾക്കാർക്ക് ഒരു വിചിന്തനം നടത്തുന്നതിൽ തെറ്റില്ലെന്നു കരുതുന്നു. മേൽപ്പറഞ്ഞ സ്വഭാവമഹിമയാണോ ശരിക്കും മന്ത്രിപ്പണിക്കുള്ള യോഗ്യത? ആളു കറുത്തിട്ടാണ്. പക്ഷേ, കറുപ്പിനെ പറ്റി ഓൺലൈനിലോ വാട്സാപ്പിലോ പത്രമാധ്യമങ്ങളിലോ ചാനൽ മാധ്യമങ്ങളിലോ കാർട്ടൂൺ എന്ന രീതിയിൽ പോലുമോ ആരും ഒരക്ഷരം പറഞ്ഞുകണ്ടില്ല!! എന്നാലോ പാർട്ടിവക്താക്കൾ, അഥവാ ന്യായീകരണ തൊഴിലാളി യൂണിയൻ പ്രവർത്തകൾ കറുപ്പിനെ പലപാടും ഉപയോഗിക്കുന്നതു കണ്ടു! ആശാന്റെ കറുപ്പിനെ പറ്റി ഓർമ്മിപ്പിച്ചതും ആ കറൂപ്പാണ് ഇന്നു കാണുന്ന എതിർപ്പിനു കാരണം എന്നു ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലുള്ള പൊതുമാധ്യമങ്ങളിൽ വന്നു പ്രസംഗിക്കുന്നതും സഖാക്കൾ മാത്രമാണ്. കറുപ്പിനോട് ഉള്ളിലുള്ള വിദ്വേഷമോ കറുപ്പിനെ കാണിച്ച് മന്ത്രിപ്പണി എടുക്കുന്നയാളെ രക്ഷിക്കാനുള്ള തത്രപ്പാടോ എന്തായിരിക്കും പുറകിൽ??

സാധാരണക്കാരൻ ഇതിൽ നിന്നും എന്തു മനസ്സിലാക്കണം? കറുപ്പ് തീഷ്ണമാവുന്നു. അതിൽ രാഷ്ട്രീയഭേദമില്ല! ബിജെപ്പിക്കാർ കറുപ്പിനോടുള്ള വൈമുഖ്യം പബ്ലിക്കായി ഈയിടെ തന്നെ വെളിപ്പെടുത്തുമ്പോൾ കമ്മ്യൂണിസ്റ്റുകാർ വളഞ്ഞരീതിയിൽ ആ വൈമുഖ്യം അതേ രീതിയിൽതന്നെ ജനമനസ്സുകളിലേക്ക് അടിച്ചേൽപ്പിക്കുന്നു. കറുപ്പും കറുത്തവരും കുലദ്രോഹികൾ തന്നെ, എന്നിട്ടും നിറവ്യത്യാസം കാണിക്കാതെ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണു കറൂപ്പിനു മന്ത്രിപ്പണിവരെ കൊടുത്ത മഹാന്മാർ എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള തത്രപ്പാട് ആണോ ഇത്?? ഏതായാലും ബലിയാടാവുന്നത് കറുപ്പെന്ന നിറമോ, ആ നിറമുള്ള മനുഷ്യരോ ആണ്. ആ വേർതിരിവിന്റെ ചിന്തയെ ഊട്ടിയുറപ്പിക്കാൻ പോന്നതാണ് ഇതേപറ്റിയുള്ള ചിന്തകൾ തന്നെ.

ഈയിടെ വേറൊരു മന്ത്രി പെണ്ണിനോട് സുന്ദരമായി സെക്സിൽ സംസാരിക്കുന്നതു കേട്ടല്ലോ!! സെക്സ് അബദ്ധമാണെന്നോ കുറ്റമാണെന്നോ അല്ല… ഇതൊക്കെ ഓപ്പോസിറ്റ് സെക്സിനോട് തോന്നാത്തവർ ആരാണുള്ളത്! അതൊക്കെ ചെയ്യാനും പറയാനും ഒക്കെയായി ഒരു ബോധം എല്ലാവർക്കും ഉണ്ടല്ലോ… അതില്ലാത്തവനാണു മന്ത്രിപ്പണി ചെയ്യുന്നത് എന്ന നിർവ്വചനത്തിൽ എത്താൻ പറ്റുമോ? തികഞ്ഞ ബോധത്തിന്റെ പിശക്കോ മന്ത്രിയായതിനാൽ തനിക്കു ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് ഇതൊക്കെ നിഷ്പ്രയാസം ചെയ്യാമെന്ന ധാരണയോ എന്തോ ആയിരിക്കണം പുറകിൽ! ഇതിനോടൊക്കെ ജനം പ്രതികരിച്ചത് കറുപ്പും വെളുപ്പും നോക്കിയല്ല എന്നതുമാത്രമാണു ശ്രദ്ധേയം.

വിവരക്കേട്

അടുത്തകാലത്ത് ഇവിടെ നടക്കുന്നത് വിവരക്കേടു മാത്രമാണ്. കറുപ്പും വെളുപ്പുമല്ല പ്രശ്നം. വിദ്യാഭ്യാസം നേടിയവനെ മാത്രം മന്ത്രിയാക്കാനുള്ള നിയമമാണു വേണ്ടത് എന്നു തോന്നുന്നു. കാലം ഏറെ കഴിഞ്ഞില്ലേ! അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവൻ എം‌പി ആയാൽ തന്നെ എന്തുകാര്യം മനസ്സിലാക്കാനാണ്. ഭാഷ മാത്രമല്ല; നല്ല വിദ്യാഭ്യാസം നൽകുന്ന പലതുമുണ്ട്. കഴിഞ്ഞകാലമൊക്കെ ചരിത്രം മാത്രമാണ്. അങ്ങനെ പലതുമായിരുന്നു. ഇപ്പോൾ ചെറിയൊരു ഗവണ്മെന്റ് ജോലിക്കുവരെ വിദ്യാഭ്യാസയോഗ്യത ആധാരമായെടുക്കുമ്പോൾ ഇവരുടെയൊക്കെ തലവന്മാരായി, ഒക്കെ കൈകാര്യം ചെയ്യുന്നവർക്കു മാത്രം വിവരം വേണ്ടാ എന്നു കരുതുന്നതിൽ അർത്ഥമുണ്ടോ?

മന്ത്രിപ്പണിക്കെങ്കിലും മിനിമം ഡിഗ്രിയെങ്കിലും വേണമെന്ന ഒരു നിയമം കേരളത്തിൽ അത്യാവശ്യമാണ്. നൂറുശതമാനം സാക്ഷരർ വസിക്കുന്ന നാടാണു മലയാളം എന്ന് എഴുന്നെള്ളിച്ച് കയ്യടി വാങ്ങിക്കുന്നതിനേക്കാൾ മുഖ്യമാണ് ഇങ്ങനെയൊരു തീരുമാനം വന്നാൽ കിട്ടുക. ഒരു രാഷ്ട്രീയക്കാരും ഇതിനായി മുന്നിട്ടിറങ്ങില്ല. കാടൻ സ്വഭാവങ്ങൾ മന്ത്രിപ്പണിയിലൂടെ പ്രാവർത്തികമാക്കുന്നവർ മാത്രം മതിയെന്നു പറഞ്ഞാൽ അതിന്റെ പിന്നാലെ പോകുന്ന പണമിടപാടുകൾ എത്രയായിരിക്കും!! പൊതുവായ നിയമമായി മാറ്റാൻ പറ്റിയില്ലെങ്കിൽ പുരോഗമനപരമായി ചിന്തിക്കുന്നു എന്നു നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കെങ്കിലും ഇതൊരു നിയമം പോലെ നടപ്പിലാക്കി, കാര്യക്ഷമതയുള്ളവരെ ഭരണകാര്യങ്ങളിലേക്ക് എത്തിക്കാമായിരുന്നു.

മന്ത്രിപ്പണി

ഇവിടെ ഉപയോഗിച്ച വാക്കുകൾ മൊത്തം മന്ത്രിപ്പണി എന്നു തന്നെയാ. അതൊരു ജോലിയാണ്. തികഞ്ഞ ജനാധിപത്യമര്യാദയോടെ ഒരു ജനത കനിഞ്ഞു നൽകുന്ന സുവർണ്ണാവസരം കൂടി അതിലുണ്ട്. അതിനുള്ള പ്രതിഫലവും ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങളും ഒക്കെ എല്ലാവർക്കും അറിയാവുന്നതാണ്. അല്ലാതെ നിർലോഭം പ്രതിഫലം അർഹിക്കാതെ ചെയ്യുന്ന സേവനമല്ല മന്ത്രിപ്പണി. ഇതൊന്നും ആഗ്രഹിക്കാതെ സേവനം മാത്രമായി കണ്ട് അക്ഷീണം പ്രവർത്തിച്ച നിരവധിപ്പേർ ഇവിടുണ്ടായിട്ടുണ്ട്. ഇന്ന് കാലം മാറി; ജനങ്ങളും മാറി. ഇതും കേവലം പ്രതിഫലം കിട്ടുന്ന ജോലി മാത്രമാണ് എന്നറിയാവുന്നതുകൊണ്ടുകൂടിയാണു മന്ത്രിപ്പണി എന്നു തെളിച്ചു പറഞ്ഞതുതന്നെ. വിവരക്കേട് ഒരു കുറ്റമാണെന്നല്ല. കൃത്യമായ വിദ്യാഭ്യാസത്തിനേ അതു മാറ്റാനാവൂ. പ്രസ്തുത മന്ത്രിക്ക് അത് നേടാൻ പറ്റിയ കാലഘട്ടമായിരുന്നില്ല അന്നത്തേത്. ഇന്നതല്ല കാലം. നമ്മളൊക്കെ 100% വിദ്യാസമ്പന്നർ എന്നു പറഞ്ഞ് അഹങ്കരിക്കുന്നവരാണ്. ആ പക്വത മന്ത്രിമാരെ ആക്കുന്നതിലും കാണിക്കേണ്ടതുണ്ട്. മന്ത്രിപ്പണി എന്നത് ഒരു നല്ല ജോലിയാണെന്നു പറഞ്ഞുവല്ലോ; ഏറെ ആനുകൂല്യങ്ങൾ ലഭിക്കുന്ന നല്ലൊരു ജോലി. ജനാധിപത്യ രീതിയിൽ ആയതിനാൽ ഏത് വിവരം കെട്ടവനും പ്രധാനമന്ത്രിവരെ ആവാം എന്നുണ്ട് ഇന്നത്തെ കാര്യങ്ങൾ. അപ്പോൾ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അതാത് പാർട്ടികളാണ്. അത്യാവശ്യം ഡിഗ്രി എങ്കിലും ഉള്ളവരേ MLA ആയിപ്പോലും മത്സരിക്കാൻ പാടുള്ളൂ എന്ന നിയമം പാർട്ടിക്കോ കേരളത്തിൽ മൊത്തം സകലപാർട്ടികൾക്കും ബാധകമായി ഒരു നിയമമായോ കൊണ്ടുവരാൻ പറ്റേണ്ടതാണ്… ഇതൊക്കെ കേവലം സാധാരണക്കാരന്റെ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും എന്നറിയാം! എന്നാലും പറയാതിരിക്കരുതല്ലോ…