Skip to main content

സന്ദര്‍ശനം

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍
ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ–
ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍

മരണവേഗത്തിലോടുന്ന വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍…

ഗൗരിയമ്മ

1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 – 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു. മുമ്പ്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിത കൊടുക്കുന്നു.

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

പോകൂ പ്രിയപ്പെട്ട പക്ഷി

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും;
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്,
ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്,
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌,
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍-
ന്നൊരോര്‍മ്മ പോല്‍ പോകൂ…
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ…

പോകൂ പ്രിയപ്പെട്ട പക്ഷീ…
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും…

പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌;
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌,
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ…
പോകൂ പ്രിയപ്പെട്ട പക്ഷീ…

പോകൂ… മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌,
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌,
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ… പോകൂ പ്രിയപ്പെട്ട പക്ഷീ…

കവി: ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഓര്‍മ്മകളുടെ ഓണം

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍

വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,

പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,

പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,

പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,

ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,

ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,

ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,

പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ ‘ണ്ടെന്നെ രക്ഷിക്കണേ
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,

എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍…

 
കവി: ബാലചന്ദ്രൻ ചുള്ളിക്കാട്

സദ്ഗതി

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/sathgadhi.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗല കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ…
നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ…

ഒരു നാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും…
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

പരകോടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികേ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

രചന: ബാലചന്ദ്രൻ ചുള്ളിക്കാട്

സ്‌നാനം

ഷവര്‍ തുറക്കുമ്പോൾ ഷവറിനു താഴെ
പിറന്നരൂപത്തിൽ നനഞ്ഞൊലിക്കുമ്പോൾ.

തലേന്നു രാത്രിയിൽ കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോൾ.

ഷവറിനു താഴെ പിറന്ന രൂപത്തിൽ
ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍ പിറന്ന രൂപത്തിൽ.

ഇതേ ജലം തനോ ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവിൽ പതിച്ച ഗംഗയും?

ഇതേ ജലം തനോ വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവിൽ തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ നബി തിരുമേനി
മരുഭൂമില്‍ പെയ്ത വചനധാരയും?

ഷവര്‍ തുറക്കുമ്പോൾ ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോൾ

ഷവര്‍ തുറക്കുമ്പോൾ മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ കുതിച്ചു ചാടുമ്പോൾ

മരിക്കണേ, വേഗം മരിക്കണേയെന്നു
മനുഷ്യരൊക്കെയും വിളിച്ചു കേഴുമ്പോൾ

എനിക്കു തോന്നുന്നു മരിച്ചാലും നമ്മൾ
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌പ്പറന്നു പോകിലും
പെരുമഴയായിത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മൾ മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോൾ.

………… …..
കവിത: ബാലചന്ദ്രൻ ചുള്ളിക്കാട്

ചൂടാതെ പോയ് നീ

എന്നെകിലും നീ അറിയാതെ പോയിട്ടുണ്ടോ നിന്നെ എത്രയോ ആഴത്തിൽ പ്രണയിച്ച ഒരു ഹൃദയത്തെ? ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ നിൽക്കേണ്ടി വരുമ്പോൾ പ്രാണൻ പിടയുന്ന സങ്കടം മഴ പോലെ പെയ്തിറങ്ങിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ വരികളിൽ നീയുണ്ട്… ചിലപ്പോൾ ഞാനും… (more…)

പിറക്കാത്ത മകന്‍‌

[ca_audio url=”https://chayilyam.com/stories/poem/Pirakkatha-Makanu-Balachandran-Chullikkad.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍…
സർപ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?…
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?…
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?…

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍…
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍…
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ…

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും…
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം…
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍…
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ…
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍…

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം…
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം…
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും…

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

കവിത: ബാലചന്ദ്രൻ ചുള്ളിക്കാട്

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights