ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍

[ca_audio url=”https://chayilyam.com/stories/poem/OruvattamKoodi.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം (2)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ
നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം
മരം ഒന്നുലുത്തുവാന്‍ മോഹം

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു
മധുരം എന്നോതുവാന്‍ മോഹം
എന്തു മധുരം എന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു
വെറുതെ ഇരിയ്ക്കുവാന്‍ മോഹം (2)
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം
എതിര്‍ പാട്ടു പാടുവാന്‍ മോഹം

അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ മോഹിക്കുവാന്‍ മോഹം

ഊഞ്ഞാലില്‍

[ca_audio url=”https://chayilyam.com/stories/poem/Oonjaalil-Vailoppilli.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒരു വെറ്റില നൂറു തേച്ചു നീ തന്നാലുമീ-
ത്തിരുവാതിര രാവു താംബൂല പ്രിയയല്ലോ.(2)

മഞ്ഞിനാല്‍ ചൂളീടിലും മധുരം ചിരിക്കുന്നൂ
മന്നിടം, നരചൂഴും നമ്മുക്കും ചിരിക്കുക!
മാമ്പൂവിന്‍ നിശ്വാസത്താലോര്‍മ്മകള്‍ മുരളുമ്പോള്‍
നാം പൂകുകല്ലീ വീണ്ടും ജീവിതമധുമാസം!
മുപ്പതുകൊല്ലം മുമ്പ് നീയുമീമന്ദസ്മിത-
മുഗ്ദധയാം പൊന്നാതിരവരും പോലെ.

ഇതുപോലൊരു രാവില്‍ത്തൂമഞ്ഞും വെളിച്ചവും
മധുവുമിറ്റിറ്റുമാമുറ്റത്തെ മാവിന്‍ചോട്ടില്‍
ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം
നൂറു വെറ്റില തിന്ന പുലരി വരുവോളം?

ഇന്നുമാ മൃതുമാവിന്നോര്‍മ്മയുണ്ടായീ പൂക്കാ,-
നുണ്ണിതന്‍ കളിമ്പമൊരൂഞ്ഞാലു മതില്‍ക്കെട്ടീ.
ഉറക്കമായോ നേര്‍ത്തേയുണ്ണിയിന്നുറങ്ങട്ടേ,
ചിരിച്ചു തുള്ളും ബാല്യം ചിന്തവിട്ടുറങ്ങട്ടെ…

പൂങ്കിളി കൗമാരത്തിന്നിത്തിരി കാലം വേണം,
മാങ്കനികളില്‍ നിന്നു മാമ്പൂവിലെത്തിച്ചേരാന്‍…

വീശുമീ നിലാവിന്‍റെ വശ്യശക്തിയാലാകാം
ആശയൊന്നെനിക്കിപ്പോള്‍ തോന്നുന്നൂ, മുന്നേപ്പോലെ,
വന്നിരുന്നാലും നീയീയുഴിഞ്ഞാല്‍പ്പടിയില്‍, ഞാന്‍
മന്ദമായ്ക്കല്ലോലത്തെ തെന്നല്‍ പോലാട്ടാം നിന്നെ…

ചിരിക്കുന്നുവോ? കൊള്ളാം, യൗവനത്തിന്‍റേതായ്,
കയ്യിരിപ്പുണ്ടിന്നും നിനക്കാ മനോഹരസ്മിതം!

അങ്ങനെയിരുന്നാലും,
അങ്ങനെയിരുന്നാലും, ഈയൂഞ്ഞാല്പടിയിന്മേല്‍
ത്തങ്ങിന ചെറുവെളളിത്താലിപോലിരുന്നാലും! (2)

കൃശമെന്‍ കൈകള്‍ക്കു നിന്നുദരം മുന്നേപ്പോലെ,
കൃതസന്തതിയായി സ്ഥൂലയായ് നീയെങ്കിലും.

നമ്മുടെ മകളിപ്പോള്‍ നല്‍ക്കുടുംബിനിയായി
വന്‍പെഴും നഗരത്തില്‍ വാഴ്കിലും സ്വപ്നം കാണാം…
ആതിരപ്പെണ്ണിന്നാടാനമ്പിളിവിളക്കേന്തു-
മായിരം കാല്‍മണ്ഡപമാകുമീ നാട്ടിന്‍പുറം!
ഏറിയ ദുഃഖത്തിലും, ജീവിതോല്ലാസത്തിന്‍റ
വേരുറപ്പിവിടേപ്പോല്‍ക്കാണുമോ മറ്റെങ്ങാനും?

പാഴ്മഞ്ഞാല്‍ച്ചുളീടിലും, പഞ്ഞത്താല്‍ വിറയ്ക്കിലും,
പാടുന്നു, കേള്‍പ്പീലേ നീ? പാവങ്ങളയല്‍സ്ത്രീകൾ? (2)

പച്ചയും ചുവപ്പുമാം കണ്ണുമായ്, പോരിന്‍വേട്ട-
പ്പക്ഷിപോലതാ പാഞ്ഞുപ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നം പോലെ പാഞ്ഞുമാഞ്ഞുപോ, മെന്നാല്‍
ത്തിരുവാതിരത്താരത്തീക്കട്ടയെന്നും മിന്നും,

മാവുകള്‍ പൂക്കും, മാനത്തമ്പിളി വികസിക്കും,
മാനുഷര്‍ പരസ്പരം സ്നേഹിക്കും, വിഹരിക്കും… (2)

ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം? (2)

പടുക നീയുമതിനാല്‍ മനം നൃത്യ
ലോലമാക്കുമാഗ്ഗാനം, കല്യാണി… കളവാണീ…

പണ്ടുനാളെപ്പോലെന്നെപ്പുളകം കൊള്ളിച്ചു നിന്‍
കണ്ഠനാളത്തില്‍ സ്വര്‍ണ്ണതന്ത്രികള്‍ തുടിക്കവേ…
മെല്ലവേ നീളും പാട്ടിന്നീരടികള്‍ തന്നൂഞ്ഞാല്‍,
വള്ളിയിലങ്ങോട്ടിങ്ങോട്ടെന്‍ കരളാടീടവേ,
വെണ്‍നര കലര്‍ന്നവളല്ല നീയെന്‍ കണ്ണിന്നു
‘കണ്വമാമുനിയുടെ കന്യ’യാമാരോമലാള്‍,
പൂനിലാവണിമുറ്റമല്ലിതു, ഹിമാചല-
സാനുവിന്‍ മനോഹര മാലിനീ നദീതീരം,
വ്യോമമല്ലിതു സോമതാരകാകീര്‍ണ്ണം, നിന്‍റെ,
യോമനവനജ്യോത്സ്ന പൂത്തുനില്‍ക്കുവതല്ലൊ.

നിഴലല്ലിതു നീളെപ്പുള്ളിയായ് മാഞ്ചോട്ടില്‍, നി-
ന്നിളമാന്‍ ദീര്‍ഘാപാംഗന്‍ വിശ്രമിക്കുകയത്രേ!

പാടുക, ജീവിതത്തെ സര്‍വ്വാത്മനാ ജീവിതത്തിനെ സ്നേഹി-
ച്ചീടുവാന്‍ പഠിച്ചോരീ നമ്മുടെ ചിത്താമോദം
ശുഭ്രമാം തുകില്‍ത്തുമ്പിൽപ്പൊതിഞ്ഞു സൂക്ഷിക്കുമീ-
യപ്സരോവധു, തീരുവാതിര, തിരിക്കവേ…

നാളെ നാം നാനാതരം വേലയെക്കാട്ടും പകല്‍-
വേളയില്‍ ക്ഷീണിച്ചോര്‍മ്മിച്ചന്തരാ ലജ്ജിക്കുമോ? (2)

എന്തിന്? മര്‍ത്ത്യായുസ്സില്‍ സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍; അല്ല മാത്രകള്‍ മാത്രം. (2)

ആയതില്‍ ചിലതെല്ലാമാടുമീയൂഞ്ഞാലെണ്ണീ
നീയൊരു പാട്ടുംകൂടിപ്പാടിനിര്‍ത്തുക, പോകാം. (2)

ബാലശാപങ്ങള്‍

[ca_audio url=”https://chayilyam.com/stories/poem/balasapangal.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ
ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ

ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ
ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ
ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ

കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു
കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി
ഒരുകാര്യം കാണിക്കാമെന്നതിദൂരം പായിച്ചെന്നെ
കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് നീയല്ലെ?

ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതി
തലയില്‍ തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേ
ഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടി
ചളി കുഴയും ചിരിയാല്‍ കയ്യിലെ മധുരം നീ കട്ടില്ലേ

സ്വപ്നത്തിന്‍ മരതകമലയിലെ സ്വര്‍ഗ്ഗത്തേന്‍ കൂടുകളെയ്യാന്‍
കഷ്ടപ്പെട്ടുണ്ടാക്കിയൊരെന്‍ ഞാണ്‍ കെട്ടിയ വില്ലും ശരവും
അമ്പലമുറ്റത്തെ പ്ലാശിന്‍കൊമ്പത്തെ കിളിയെ കൊല്ലാന്‍
എന്‍ പക്കല്‍ നിന്നുമെടുത്തിട്ടെന്‍ പേരു് പറഞ്ഞു നീ

ഞാന്‍ കയറിയടര്‍ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ-
ട്ടതിലൊന്നെന്‍ നേരേ നീട്ടി ദയകാണിച്ചവനും നീ
ഞാനൊടിയെടുത്തൊരു മാങ്കനി ആള്‍ വിട്ടുപിടിച്ചു് പറിച്ചു
എന്നെക്കൊണ്ടയല്‍പക്കത്തെ തൈമാവിനു കല്ലെറിയിച്ചു്

പാറമടക്കിടയില്‍ പമ്മി പുകയൂതിക്കൊതികേറ്റിച്ചു.
നിമിഷത്തേന്‍ തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചു
അമ്മയെനിക്കാദ്യം തന്നോരു തന്‍ മൊഴിയും പാട്ടും താളവും
എന്‍ കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു

മണലിട്ടെന്‍ മനസ്സു നിറച്ചു മണമാടും കുളിരു മറച്ചു
പുലരിയില്‍ മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു

നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം
നീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം
നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു് യന്ത്രം മാത്രം
ഓടാത്ത മനസ്സുകള്‍ മാത്രം, ഒഴിവില്ലാനേരം മാത്രം
മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം

ഇനിയീപ്രേതങ്ങള്‍ നിന്നെപ്പേടിപ്പിക്കട്ടെ,
കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെ
കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ
കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ

കരിനാഗം നിന്റെ കിനാവില്‍ കയറി നടക്കട്ടെ
തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ
കളിമുറ്റത്താരും നിന്നെ കൂട്ടാതാവട്ടെ
കൂടറിയാപാതകള്‍ നിന്നെ ചുറ്റിമുറുക്കട്ടെ

നാളത്തെക്കൊരടാവിട്ടൊരു നൂറടി നല്‍കട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ


കവിത: ബാലശാപങ്ങള്‍
രചന: മധുസൂദനന്‍ നായര്‍

സൂര്യകാന്തി നോവ്‌

[ca_audio url=”https://chayilyam.com/stories/poem/SooryakanthiNovu.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

In love with nature by womenപാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…

സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷത്തുമ്പികള്‍ പാറിടുന്നൂ…

പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…

കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍
വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ്
അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍…

പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല
മാനാഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…

ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍
പതിവായ്‌ കുരച്ചു പേയാടുന്ന സന്ധ്യകള്‍…

കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…

കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…

പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ…

പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ-
മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ…

ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍…
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍

അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍,
ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള
പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍…

പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…

ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ഡമാകാതെ അറംവന്നു പോകട്ടെ
അന്ധ-കാമാന്ധരീ കശ്മലന്മാര്‍
ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍
ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍…

അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍
എരിയാത്തതായേത് പുരമുണ്ട്‌ ധരണിയില്‍

അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്…
നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായ് കവിതയുണ്ട്…

ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
വന്നു നിറയൂ പ്രപഞ്ച
സാന്നിധ്യമായി ശക്തിയായി…

…….
മുരുകൻ കാട്ടാക്കട

വിസ്മയ വിലാപം

Vismaya Kannur CPIM BJP കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ –
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെൻ സ്നേഹഗന്ധത്തിനെ,
കൊന്നുവോ നിങ്ങളെൻ ജീവിതത്തൂണിനെ?

കൊന്നുവോ, കൈവിരൽ ചേർത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയിൽ
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ?
കൊന്നുവോ, മുന്നിലെ ജീവിതപ്പാതയിൽ
കൊന്നപോൽ പൂത്തു നിൽക്കേണ്ടൊരെൻ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നോരെൻ മുഗ്ദമാം-
മോഹങ്ങൾ നെഞ്ചേറ്റി നിന്ന മാനത്തിനെ?
കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,-
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്ക്, നീളേണ്ടൊരെൻ വഴിക്കണ്ണിനെ?

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?


കണ്ണൂനീർ വിലാപം

ഇതൊരു കവിതയാണ്. സംസ്ഥാന സ്കൂൾ കലോത്സവസമയത്ത് കണ്ണൂരിൽ രാഷ്ട്രീയകാര്യങ്ങളാൽ ഒരാൾ കൊലചെയ്യപ്പെട്ട സമയത്ത് മകൾക്ക് സമൂഹത്തോടു പറയാനുള്ളത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിച്ചതാണിത്. ഇതുപോലുള്ള എത്രയെത്ര കുഞ്ഞുങ്ങളുടെ കണ്ണീരിനാൽ തപ്തമായതാണിവിടുള്ള രക്തക്കൊടികൾ ഒക്കെയും!! പാർട്ടിപ്രവർത്തകരെല്ലാവരും തന്നെ ഇരുട്ടിനെ മറയാക്കി നീങ്ങുന്ന രാക്ഷസജന്മങ്ങൾ മാത്രമാണിന്ന് പറയേണ്ടിവരുന്നു. രക്തവിപ്ലവത്തിലൂടെ നിലനിർത്താവുന്നതാണോ ഇന്നത്തെ ഭരണവ്യവസ്ഥ!! ഒക്കെ മാറിയത് അറിഞ്ഞില്ലെന്നാണോ കരുതേണ്ടത്. കവിത ആരെഴുതിയതാണെന്നറിയില്ല. ഇതെഴുതാൻ മാത്രം കാവ്യശേഷി ആ കുഞ്ഞുമോൾക്കുണ്ടോ എന്നും അറിയില്ല 🙁 അവിടെ കാര്യങ്ങൾ ഇത്രേ ഉള്ളൂ; ഒരാളെ കൊന്നു, പതിവുപോലെ എതിർപാർട്ടിയെ എല്ലാവരും പറഞ്ഞു; അവരതു നിഷേധിച്ചു – പിൻബലത്തിനായി കള്ളക്കഥകളും നിരത്തി – ഞങ്ങളല്ല, കലോത്സവസമയമയതിനാൽ ഞങ്ങളെ കുറ്റപ്പെടുത്താൻ അവർതന്നെ അവരിൽ ഒരാളെ കൊന്നതെന്ന ന്യായമായിരുന്നു പ്രധാനം. പക്ഷേ, ഒളിവിലായ രണ്ടുപേരെ ഒഴിച്ച് എട്ടുപേരിൽ ബാക്കി ആറുപേരെ പൊലീസ് ഉടനേ പിടിച്ചു; കാര്യങ്ങൾ തെളിയിച്ചു. എന്നും നടക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നു… പക്ഷേ, ആളുകൾ ഇതൊക്കെയും കണ്ടിട്ടും ഒന്നും തന്നെ മാറിച്ചിന്തിക്കുന്നില്ല എന്നതും പറയേണ്ടി വരുന്നു.

രാഷ്ട്രീയം ഇന്നൊരു ജ്വരം പോലെയാണു മിക്കവർക്കും. തന്റെ സ്വഭാവമോ ഗുണമോ എന്തൊക്കെയോ ആണെന്നൊരു വിശ്വാസം പോലെ. ഇന്നു കാണുന്ന രാഷ്ട്രീയങ്ങൾ ഇങ്ങനെയാണ്.. 1) ഒരു വിശ്വാസം പോലെ ശക്തമായ വികാരമാണ് ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയം, 2) ഒരു ജന്മവികാരം പോലെ കാഠിന്യമാണു പലർക്കും പാർട്ടികൾ – ചെയ്യുന്നത് തെറ്റോ ശരിയോ ആവട്ടെ ന്യായീകരിക്കലാണ് ഇവർക്കു മുഖ്യം, 3) അന്യായമായ രീതിയിൽ പണം സമ്പാദിക്കാനുള്ള ഒരു ഉപാധിയാണു പാർട്ടികൾ, സ്വജനക്ഷേമമോ, വായ്പ്പകളോ ഒക്കെ ഏറ്റെടുത്ത് നടത്താനെന്ന പേരിൽ കോടികൾ പോക്കറ്റിലാക്കുന്ന ഇവർ പാർട്ടിയോടൊപ്പം തന്നെ കാണുമെങ്കിലും മുകളിൽ പറഞ്ഞ വിശ്വാസമോ വികാരമോ ഒന്നും ഇവർക്കുണ്ടാവില്ല. ഇതൊക്കെ തെളിവുസഹിതം നിരത്തി മാറ്റങ്ങൾ വേണമെന്ന് പറഞ്ഞു കാര്യങ്ങളൊക്കെ ഒരാളെപോളും മനസ്സിലാക്കാൻ പറ്റില്ല. നിങ്ങളുടെ നാട്ടിൽ അങ്ങനെയൊക്കെ ആണെങ്കിൽ ഞങ്ങളുടെ നാട് അങ്ങനെയല്ല എന്നും പറഞ്ഞ് തിരികെ വന്നാൽ വായടച്ചു നിൽക്കുകയല്ലാതെ എന്തു ചെയ്യാനാവും. എല്ലാവർക്കും സ്വയം ഒന്നു ചിന്തിക്കാൻ നോക്കാൻ പര്യാപ്തമാണ് ഇത്തരം കവിതകൾ എന്നേ ഉള്ളൂ. മരിക്കുന്നവർക്കും വേണ്ടപ്പെട്ടവരുണ്ട്; എല്ലാർക്കുമെന്നപോലെ തന്നെ – പിതാക്കളും സഹോദരങ്ങളും മക്കളും പങ്കാളികളും സൗഹൃദവലയവും ഒക്കെ കാണും. പാർട്ടികളോട് വിടപറഞ്ഞ് മാറി നിൽക്കാമെന്നല്ലാതെ ഇന്ന പാർട്ടിയാണു നല്ലതെന്നു പറയാൻ ഏതുപാർട്ടിയാണ് ഇന്നുള്ളത്. ഒരാളെ കൊന്നുകഴിഞ്ഞാൽ അത് ചെയ്തത് ഞങ്ങളല്ല; ഞങ്ങളെ പഴിപറയിക്കാൻ കലോത്സവദിവസം തന്നെനോക്കി അവർതന്നെ ചെയ്തതാണെന്നുള്ള നർമ്മസല്ലാപങ്ങളും കൊലയാളികൾ നടത്തുന്നു. ദയനീയം എന്നേ പറയേണ്ടതുള്ളൂ.

മാറ്റങ്ങളൊക്കെ ഓരോ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. പഴമയാണു മുഖ്യം; പാരമ്പര്യമാണു പ്രധാനം എന്നൊക്കെ പറഞ്ഞ് പഴമയെ തിരികെ കൊണ്ടുവരാനും പറഞ്ഞ് ചിലരൊക്കെ രംഗത്തുണ്ട്! ക്ഷേത്രങ്ങൾക്ക് പേരുമാറ്റി പഴമയെ ഒളിപ്പിക്കുന്നു; പുതുമയുടെ വേഷവിധാനങ്ങളെ അമ്പലങ്ങളിൽ നിന്നും മാറ്റി നിർത്തുന്നു ഇങ്ങനെയൊക്കെ തുടങ്ങുന്നു അത്. ഏതു പഴമയാണവരൊക്കെ ഉദ്ദേശിക്കുന്നത് എന്ന് വെറുതേ ഓർത്തുനോക്കാം – വെറുതേ മാത്രം! ബ്രാഹ്മണമതത്തിന്റേയോ ദ്രാവിഡരുടേയോ ബുദ്ധമതമോ ജൈനമതമോ അതോ അതിനൊക്കെ മുമ്പുള്ള പ്രാകൃതസംഗതികളോ!! ജാതിയും മതവും വർഗവും ഇല്ലാതെ നാണം മറയ്ക്കാൻ തുണിപോലും ഉടുക്കാതെ വനാന്തരങ്ങളിൽ ഭക്ഷണത്തിനായി അലഞ്ഞു തിരിഞ്ഞാ പഴയ പാര്യമ്പര്യം… അതായിരിക്കുമോ ഇനി സുന്ദരപാരമ്പര്യം? കാര്യമില്ലാത്ത ചിന്തകളാണതൊക്കെയും. രാഷ്ട്രീയപാർട്ടികളും ഇങ്ങനെയൊക്കെ തന്നെ. സ്വാതന്ത്ര്യം നേടുന്നതിൽ കോൺഗ്രസ് പാർട്ടി വഹിച്ച പങ്ക് നിസ്തുലമാണ്. സ്വാതന്ത്യം കിട്ടിയ ശേഷം ഗാന്ധിജി തന്നെ നേരിട്ട് അത് പിരിച്ചു വിടണം എന്നും പറഞ്ഞു. കേരളത്തിൽ കമ്മ്യൂണിറ്റുപാർട്ടിയും ഇങ്ങനെ നല്ലൊരു പരിശ്രമത്തിലൂടെ വളർന്നുവന്നതായിരുന്നു. നാരായണഗുരു വിളയിച്ചെടുത്ത ഒരു ഭൂമി അവർക്കുകിട്ടി എന്നതുമാത്രമേ മുഖ്യമായുള്ളൂ. പക്ഷേ, ആ പഴമകളൊക്കെ ഇപ്പോൾ പറഞ്ഞുനടന്ന് വോട്ടിനായി മാത്രം ആളുകളെ പിടിക്കുന്നത് പഴമവേണം, പാരമ്പര്യം വേണം, അതിലെ മൂല്യങ്ങൾ വേണം എന്നു ശഠിക്കുന്നതുപോലെ മണ്ടത്തരം മാത്രമാണ്. ഇവിടെയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നല്ലൊരു ജനത കാര്യക്ഷമമായി തന്നെ മാറിചിന്തിക്കും. പരസ്പരം കൊന്നുകൊണ്ടു ശക്തിതെളിയിച്ചു നടക്കുന്ന കപടരാഷ്ട്രീയതയല്ല ഇന്നിന്റെ ആവശ്യം. ശോകമൂകമായി നമുക്കല്പസമയം കണ്ടിരിക്കാം; മുകളിൽ കൊടുത്തതു പോലുള്ള കവിതകൾ വായിച്ചു കണ്ണീർ വാർക്കാം… ഒരു മാറ്റം എന്നത് തനിയെ ഉണ്ടാവുന്നതല്ല – വന്നുകൊണ്ടിരിക്കുന്നതാണ്. അതു വരും. നമ്മുടെ മക്കളെങ്കിലും ഇവിടെ നല്ലൊരു സംസ്കാരത്തിൽ ജീവിക്കാൻ പ്രാപ്തരാകണം.

മുകളിലെ കവിതയോടൊപ്പം തന്നെ പ്രചരിച്ച മറ്റൊരു സംഗതി താഴെകൊടുക്കുന്നു. മലയാല പദാവലികളെ സരസവുമായി സമർതഥവുമായുപയോഗിച്ച് അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്ത കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകവിത വായിക്കുന്ന രീതിയിൽ തന്നെ വായിച്ചാൽ ഇതിലെ സങ്കടാവസ്ഥ ഹൃദയത്തിൽ തറയ്ക്കും. നാട്യവും നടനവും കഥകളിയുമൊക്കെ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അരങ്ങുകളിൽ നിറഞ്ഞാടുന്ന വേളയാണല്ലോ ഇത്; കൂടെ കലോത്സവം നടക്കുന്ന അതേ നാട്ടിൽ തന്നെ സാമൂഹ്യദ്രോഹികൾ അഭിനയവും തകർത്താടുന്നു.
cpm murders in kannur BJP
നാട്യം കണ്ടു നടനം കണ്ടു
കഥകളി കണ്ടു കോൽക്കളി കണ്ടു

വെട്ടി നുറുക്കിയ ദേഹം കണ്ടു
പിഞ്ചുകിടാവിൻ കണ്ണീർ കണ്ടു

കലയും കേമം കൊലയും കേമം
കലയും കേമം കൊലയും കേമം

കൊല ചെയ്തിട്ടു പുലമ്പീടുന്നൊരു
കള്ളക്കഥയാണതിലും കേമം
കള്ളക്കഥയാണതിലും കേമം…

അവനവനു തോന്നുന്നത് ചെയ്യാമെന്നേ ഉള്ളൂ. ജീവൻ ബലികഴിച്ചല്ല പാർട്ടി വളർത്തേണ്ടത്. ജീവനെടുക്കാനോ ജീവൻ കൊടുക്കാനോ ഒരു പാർട്ടിയുടേയും മൂക്കുകയർ ആവശ്യമില്ലെന്നു കരുതുന്നതാണു നല്ലത്. നമുക്കു തോന്നുന്നു പാർട്ടികളെ എതിർക്കാനൊന്നും പോകേണ്ടതില്ല; പക്ഷേ നമുക്കു മാറി നിൽക്കാനാവും. ഇതുമാതിരി ഒരിക്കലെങ്കിലും നിങ്ങൾക്കു തോന്നിയാൽ ഇത്തരം പാർട്ടികളോട് വിടചൊല്ലാം. വിടപറയാൻ മനസ്സനുവദിച്ചാലോ അല്ലെങ്കിൽ മൗനമായി കണ്ടിരിക്കാൻ പ്രേരിപ്പിച്ചാലോ അതൊക്കെയാവും ഇന്ന് നല്ലത്. ഒന്നും കാണാതിരിക്കുകയല്ല വേണ്ടത്, എല്ലാം കണ്ടുകൊണ്ടുതന്നെ മൗനിയാവാം. നമ്മുടെ പാത പിന്തുടരുന്ന ചിലരൊക്കെ വരും. വരും തലമുറയെ അവരാണു നയിക്കേണ്ടത്. നല്ലവഴി കാണിക്കേണ്ടവർ നമ്മളല്ലാതെ വേറാരാണ്. മുകളിലെ കവിത ഇതൊക്കെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.

അമ്മ – കവിത

മക്കളായ് നാലുപേരുണ്ടെങ്കിലും
അമ്മ ഏകയാണേകയാണീ ഊഴിയിൽ
അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ
ഭാരമായ് തീർന്നുവോ നാലുപേർക്കും? Continue reading

സഫലമീ യാത്ര

എൻ.എൻ. കക്കാട്, N N Kakkad
എൻ.എൻ. കക്കാട്

എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അമ്പത്തിനാലോളം കവിതകൾ അടങ്ങിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (1986), വയലാർ അവാർഡ് (1986). ഓടക്കുഴൽ അവാർഡ് (1885) തുടങ്ങി നിരവധി അവാർഡുകൾ നേടിയ കവിതയാണിത്. കക്കാടിന്റെ യഥാർത്ഥ നാമം നാരായണൻ നമ്പൂതിരി കക്കാട് എന്നാണ്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു.

അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുന്ന സമയത്ത് എഴുതിയതാണ് ഈ കവിത. ധനുമാസത്തിലെ ആതിര നിലാവിനെ വരവേൽക്കുകയാണു കവി. ആതിര നിലാവിന്റെ നീലിമയിൽ അടുത്തെത്തുന്ന ഓർമ്മകളിലും കേൾക്കാൻ കൊതിച്ചിരിക്കുന്ന ഊഞ്ഞാൽ പാട്ടിലും തന്നിലെ വേദനകൾ മൊത്തം അലിഞ്ഞില്ലാതാവുന്നതായി കവി സങ്കല്പിച്ചിരിക്കണം. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർ‌ഡും വയലാർ അവാർ‌ഡും ലഭിച്ചിട്ടുണ്ട്. ഓടകുഴൽ അവാർഡ്, ആശാൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1987 ജനുവരി-6ന് അർബുദരോഗബാധയാൽ അദ്ദേഹം മരിച്ചശേഷമാണ്‌ നാടൻചിന്തുകൾ, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.

കവിത ആലാപനം: വിജയകുമാർ ബ്ലാത്തൂർ

ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിര വരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ-
ന്നണിയത്തുതന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരുചുമയ്ക്കടിയിടറിവീഴാം.
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്, വളരെനാള്‍കൂടി
നേരിയ നിലാവിന്റെ പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടു നില്‍ക്കൂ.
ഓരോ നിറംകൊണ്ടു നേരമളന്നും
ഓരോ രവംകൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലന്തികളിഴഞ്ഞും
ഒരു കരസ്​പര്‍ശത്തി,ലൊരു നേര്‍ത്ത തേങ്ങലി-
ലിരവിന്‍ വ്രണങ്ങളില്‍ കുളിരു ചുറഞ്ഞും
കുഴയുമീ നാളുകളി,ലൊച്ചയുണ്ടാക്കാതെ-
യാതിരവരുന്നുവെന്നോ, സഖീ?

ആതിരവരുന്നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി; വരുംകൊല്ല-
മാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം!
എന്തു, നിന്‍ മിഴിയിണ തുളുമ്പിയെന്നോ, സഖി,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ച്ചവര്‍പ്പുപെടാതീ മധുപാത്ര-
മടിയോളം മോന്തുക; നേര്‍ത്ത നിലാവിന്റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെയറകളിലെയോര്‍മ്മകളെടുക്കുക.

ഇവിടെയെന്തോര്‍മ്മകളെന്നോ,
നെറുകയിലിരുട്ടേന്തിപ്പാറാവു നില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും,
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും,
നൊന്തും, പരസ്​പരം നോവിച്ചും, മൂപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണം, ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം.

പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?
ഇത്തിരിക്കൂടെ നടന്നവ, കിന്നാര-
മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-
ച്ചിരിച്ചു കവിളുതുടിച്ചവ,
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ,
കെട്ടിപ്പുണര്‍ന്നു മുകര്‍ന്നവ,
കുത്തിപ്പിളര്‍ന്നു മരിച്ചവ, കൊന്നവ,
മൊട്ടായിപ്പുഴുതിന്നു, പാതി വിടര്‍ന്നു

കവിത കേൾക്കുക: ജി. വേണുഗോപാൽ[ca_audio url=”https://chayilyam.com/stories/poem/Ardramee-Dhanumasa-Ravukalil-NN-Kakkad.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

പെരുവഴിയില്‍ ഞെട്ടറ്റടര്‍ന്നു പതിച്ചവ,
വഴിപോക്കരിരുളില്‍ ചവുട്ടിയരച്ചവ,
ഓരാതിരിക്കേച്ചവിട്ടടികളില്‍പ്പുള-
ഞ്ഞുല്‍ഫണമുയര്‍ന്നാടിനിന്നവ-ഒക്കെയും
ഒക്കെയുമോര്‍മ്മകളായിരിക്കാം,
ഓര്‍ക്കാന്‍ കഴിവീലവതന്‍ മുഖങ്ങള്‍.

മുഖമില്ലാതലറുമീ തെരുവുകള്‍ക്കപ്പുറം
മുരടന്‍ മുടുക്കുകള്‍ക്കപ്പുറം കാതുകളയച്ചുനോക്കൂ!
ഏതോ പുഴയുടെ കളകളത്തില്‍,
ഏതോ വയല്‍ക്കൊറ്റിതന്‍ നിറത്തില്‍,
ഏതോ മലമുടിപ്പോക്കുവെയ്‌ലില്‍,
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍,
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍,
നീങ്ങുമൊരു താന്തമാമന്തിയില്‍,
പടവുകളായ് കിഴക്കേറിയുയര്‍ന്നുപോയ്
കടുനീലവിണ്ണിലലിഞ്ഞുപോം മലകളില്‍,
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ, സഖി,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെയറിയാതെ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ, സഖി?
ചക്രവാളങ്ങളിലാഞ്ഞുചവിട്ടുന്ന
വിക്രമമെങ്ങ്? ഒരോങ്കാരബൃംഹണത്തില്‍
ത്രിപുരങ്ങളൊപ്പം തകര്‍ക്കുന്ന വീറെങ്ങ്?
ഏകാന്തരാവില്‍ നീയരുളുമീയലിവും
നെയ്ത്തിരിപോലെ തെളിയും കിടാങ്ങള്‍തന്‍
വിടര്‍മിഴികള്‍തന്‍ സ്വച്ഛനാളങ്ങളും
ഊതിത്തിളക്കിത്തളരാതെ കാക്കുമീ-
ദീനദീനങ്ങളാമല്‍പ്പദിനങ്ങളില്‍
ഒന്നു തെളിയുന്നു, നീയുമോര്‍ക്കുന്നുവോ?
ചീറിയടിക്കുമൊരിരുട്ടില്‍,
ദൂരങ്ങള്‍ കോള്‍കൊണ്ടു മുന്നില്‍ കിടക്കവേ,
കാല്‍കള്‍ ചുറ്റിപ്പിടിച്ചാഞ്ഞ് വിഴുങ്ങുമൊരു
പുഴ നമ്മള്‍ കഴപോലിറങ്ങിക്കടന്നതും,
നമ്മള്‍തന്നറിയാത്ത കാല്‍ച്ചവിട്ടേറ്റു
ഞെരിഞ്ഞ തൃണാവര്‍ത്തദേഹം, പുലരിയില്‍
വഴിവക്കില്‍ മലപോല്‍ കിടന്നതും.
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും, ആതിര-
യെത്തും, കടന്നുപോമീവഴി;
നാമിജ്ജനലിലൂടെതിരേല്‍ക്കും, ഇപ്പഴയൊ-
രോര്‍മ്മകളൊഴിഞ്ഞ താലം, തളര്‍ന്നൊട്ടു
വിറയാര്‍ന്ന കൈകളിലേന്തി, യതിലൊറ്റ
മിഴിനീര്‍ പതിക്കാതെ, മനമിടറാതെ.

കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര…
ഹാ! സഫലമീയാത്ര…

കവിത: സഫലമീ യാത്ര
എന്‍ .എന്‍ . കക്കാട്‌
ആലാപനം: ജി. വേണുഗോപാൽ, വിജയകുമാർ ബ്ലാത്തൂർ

ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര

ആരോപണങ്ങൾ എന്തുമിരിക്കട്ടെ, ഫിദൽ കാസ്ട്രോ എന്ന അനശ്വര വിപ്ലവകാരി ഇന്നലെ മരിച്ചല്ലോ. പണ്ട് ചെഗുവേര എഴുതിയ ഒരു കവിതയിതാ… മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സച്ചിദാനന്ദനാണ്. അവതരണം കരിവെള്ളൂർ മുരളിയുടേതും.

[ca_audio url=”https://chayilyam.com/stories/poem/fidel-castro-che-guevara.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
che guevara fidel castro

നീ പറഞ്ഞു,
സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.

ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.

ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.

നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം.
അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സ്വേച്ഛാധിപതികള്‍ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.

അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദയങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.

ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം… അത്രമാത്രം…

തിരികെയാത്ര

ഒരു പ്രമുഖ മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്.

തിരികെയാത്ര
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും

വാമനന്മാരായ് അളന്നളന്നവരെന്റെ
തീരങ്ങളില്‍ വേലിചാർത്തി
വേദന പാരതന്ത്രത്തിന്റെ വേദന
പോരൂ ഭഗീരഥാ വീണ്ടും

തുള്ളികളിച്ചു പുളിനങ്ങളെ പുൽകി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീർതെറ്റി നീരാടി നീന്തികളിച്ചനാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റു നിർവൃതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍

കെട്ടുപോകുന്നു വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും

എന്‍റെ പൈക്കന്നിന്നു നീര്‍ കൊടുത്തീടതെ
എന്‍റെ പൊന്മാനിന്നു മീനു നല്കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്കീടാതെ
കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ

കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം

പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി

തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി
പാട്ടും പ്രണയവും കോർത്തു നല്കി
ജീവന സംസ്കൃതി പെരുമ നല്കി

സംഘസംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍

വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉല്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍

ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും

അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം

ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി
അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു

ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തുഞാന്‍
വന്നാകരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം

മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
…………………………………..

കവി-മുരുകന്‍ കാട്ടാക്കട

ഒരു കിളിയും അഞ്ച്‌ വേടന്മാരും

മധുസൂദനൻ നായരുടെ കവിതയാണിത്. കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതുമാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്.
[ca_audio url=”https://chayilyam.com/stories/poem/MadhusoodananNair/oru_kiliyum_anju_vedanmarum.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്‌
കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു

കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി
ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം …
കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം
അന്നേരം വന്നവളോട്‌ ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍
വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ
അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം
വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ

തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ്

ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു
രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു
മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു
പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു
അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു

എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം
പൈങ്കിളി താനേ മറന്നേ പോയ്‌…

പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു
എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല
ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള്
പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ്
തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍
കരളില്‍ നോവ്‌ പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി

കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു

നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം

പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം
നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം
കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ
ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും
തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ്
തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി
തളിരില വിടരും പൂംചിറക് തളരാ മനസിന്‌ നേരഴക്
വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന്‌ നീരുറവ്

ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്

കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും