Skip to main content

പ്രളയം

 

payment - kerala floods ഈ ആഗസ്റ്റ് മാസം കേരളത്തിൽ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു മാസമാണ്. 1924 നു ശേഷം മറ്റൊരു മഹാപ്രളയം കേരളത്തെ ഒന്നാകെ വിഴുഞ്ഞിയ മാസം. ഗാന്ധിജി വരെ അക്കാലത്ത് 7000 രൂപ സ്വരൂപിച്ച് കേരളത്തിനു നൽകിയിരുന്നു. നിലവിലെ പ്രളയം ഭീകരമാണ്, കോടികളുടെ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഈ പ്രളയത്തിൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഏക ജില്ല കാസർഗോഡ് മാത്രമാണ്. വെള്ളപ്പൊക്കമായും ഒരുൾപൊട്ടലുകളായും ബാക്കിവന്ന 13 ജില്ലകളിലും പ്രളയകാലം അരങ്ങുതകർത്ത് പെയ്തിറങ്ങി. 400 ഓളം മനുഷ്യരും കളക്കിലധികം ജീവികളും മരിച്ചുവീണു. മൂവായിരത്തിൽ അധികം ദുരിതരക്ഷാ ക്യാമ്പുകൾ കേരളത്തിലങ്ങോളം പൊങ്ങിവന്നു. ഭീകരമായ അവസ്ഥയായിരുന്നു ഒരാഴ്ചയോളം കേരളത്തിൽ നടന്നത്.

#KeralaFloods2018:
Donate to the Chief Minister’s Distress Relief Fund,
കൂടുതൽ വിവരങ്ങൾ

ജാതി/മത/രാഷ്ട്രീയ ഭേദമില്ല മാവേലിനാട്ടിൽ മനുഷ്യർ ഒന്നായി ചേർന്നൊരു ഓണക്കാലം കൂടി ആയിരുന്നു ഈ ആഗസ്റ്റുമാസം. സ്വാതന്ത്ര്യദിനം 15 ന് ആഘോഷിച്ചശേഷമായിരുന്നു പ്രളയം ശക്തമായി പെയ്തിറങ്ങിയത്. രക്ഷാപ്രവർത്തകരായി ഓടിയെത്തിയ കടലിന്റെ മക്കൾ തുഴയെറിയാത്ത ദിക്കുകൾ കേരളത്തിൽ ഇന്നന്യമായിരിക്കുന്നു. “ഞങ്ങൾക്കു പ്രതിഫലം വേണ്ട സാറേ, സഹജരെ രക്ഷിച്ചെടുക്കുക മാത്രമല്ലേ ഞങ്ങൾ ചെയ്തുള്ളൂ” എന്ന വാക്യത്തിൽ തന്നെ അവർ സർവ്വവും ഒതുക്കിപ്പിടിച്ച ഹൃദയവിശാലത സാക്ഷരകേരളം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നോർത്തിന്ത്യയിലൂടെ ഇതേസമയം അബദ്ധപ്രചരണങ്ങൾക്ക് ആരോ ആക്കം കൂട്ടി കൊടുത്തിരുന്നു. നിറഞ്ഞുതുളുമ്പിയ ട്വിറ്റർ അടക്കമുള്ള അവരുടെ സോഷ്യൽ മീഡിയ പെരുമാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തെ ഒറ്റപ്പെടുത്താൻ ആക്കം വർദ്ധിപ്പിക്കുന്നതാണ് അവരുടെ പോസ്റ്റുകൾ അധികവും. ഇറ്റിനു വളം വെച്ചത് സുരേഷ് കൊച്ചാട്ടിൽ ഉണ്ടാക്കിയ വോയ്സ് മെസേജും അതുപോലെ പട്ടാളക്കാരന്റെ വേഷം കെട്ടി ഒരു നായർ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ആയിരിക്കാം.

ഇതുപോലെ ഇക്കൂട്ടർ രഹസ്യഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്ന കഥകൾ എന്തൊക്കെയായിരിക്കാം!! ഏകദേശ സമാഹരണം ഫെയ്സ്ബുക്കിൽ കാണാം. എന്തായാലും മലയാളികൾക്കെതിരെ ഉത്തരേന്ത്യക്കാരുടെ ഇടയിൽ അത്ര ദൃശ്യമല്ലാത്ത ഒരു ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ട് എന്നു തന്നെ കരുതുന്നു. ഓഫീസിൽ നിന്നും പലരും വീഡിയോകളും ഓഡിയോകളും കാണിച്ച് കാര്യകാരണം ചോദിക്കുമ്പോൾ മൗനിയായി ഇരിക്കുക മാത്രമാണു നല്ലതെന്നു തോന്നിപ്പോവുന്നു.

ആഗസ്റ്റ് 21 ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ ഇവിടെ കാണാം.
More than 370 lives lost
More than 1 million people displaced
3000+ relief Camps opened
lost crops in 42000 hectares
537 landslides
221 bridges collapsed
Preliminary estimates count a loss of more than 3 billion USD (20000 plus crores in INR)
10000 km of roads damaged
2.6 lakhs farmers affected

പ്രളയമിപ്പോൾ ശമിക്കുകയാണ്. പ്രളയതാണ്ഡവങ്ങൾക്കായി ഇനി കാതോർത്തിരിക്കാം. വീടുകളിൽ കുമിഞ്ഞുകൂടിയ ചെളികൾ മാറ്റാൻ തന്നെ ഒരു വീടിന് മിനിമം ഒരുമാസത്തെ പണിയുണ്ടാവും. ഒക്കെയും കഴിഞ്ഞ് ഇവർ ഈ ചെളി പരസ്പരം വാരിയെറിഞ്ഞ് സല്ലപിക്കുന്നതാവണം ഇനി വരാനിരിക്കുന്ന വിപത്ത്. അങ്ങനെ ആവാതെ, കാലം കേരള മണ്ണിൽ ഉപേക്ഷിച്ചു പോയ നന്മയുടെ, കൂട്ടായ്മയുടെ വിത്തുകൾ പെറുക്കിയെടുക്കാനാവണം നമുക്ക്.

കാക്കിട്രൗസറിട്ടും പാർട്ടിചിഹ്നങ്ങൾ അണിഞ്ഞും ചിലരൊക്കെ സഹായിക്കാനെന്നും പറഞ്ഞ് പോയതായി ശ്രദ്ധയിൽ പെട്ടിരുന്നു. 5000 കോടിയാണ് ഇതിലൊരു കൂട്ടരുടെ തലതൊട്ടപ്പൻ പരസ്യത്തിനായി മാത്രം ചെലവാക്കിയത്!! പരിവാരസമൂഹം പറഞ്ഞു പരത്തുന്നതാവട്ടെ ഭക്ഷണം വേണ്ട, വെള്ളം വേണ്ട, കാശ് വേണ്ട… വേണ്ടത് പ്ലമ്പറും ഇലക്ട്രീഷ്യനേയും മറ്റുമാണെന്ന്!! പ്രളയം കരയിലുപേക്ഷിച്ചു പോയത് ഏറെ തിരിച്ചറിവുകളാണ്. വിലയിരുത്തലുകളാണ്. കാലം ഏല്പിച്ച ബോധമണ്ഡലത്തിലൂടെ ആവണം ഇനിയുള്ള യാത്ര.

ദുരിതാശ്വാസനിധിയിലേക്ക് തുക അയക്കാനുള്ള മാർഗ്ഗം

കേരള ഗവണെമ്ന്റിന്റെ സൈറ്റിലൂടെയും ആവാം.
ACCOUNT DETAILS
A/c Number : 67319948232
A/c Name: Chief Minister’s Distress Relief Fund
Branch: City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE : SBININBBT08
Account Type: Savings | PAN: AAAGD0584M

 

ചില ഫെയ്സ്ബുക്ക് പോസ്റ്റുകൾ…

  1. പമ്പരവിഡ്ഢികൾ
  2. ലേബലുകളില്ലാതെ മനുഷ്യനായി മാറുക
  3. കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
  4. നോർത്തിന്ത്യൻ പ്രളയം
  5. നടുനായകവൃന്ദം – വന്മതിൽ തീർത്ത പടയാളികൾ
  6. കടലിന്റെ മക്കളുടെ കാരുണ്യവർഷം
  7. അർണബ് ഗോസാമി
  8. ഒരു ഓണപ്പാട്ടു കൂടി
ഓണകാലവും മാവേലിയും വെള്ളപ്പൊക്കവും ഡാം തുറന്നു വിടലും ഒക്കെ സമന്വയിപ്പിച്ച് വർഷങ്ങൾക്കു മുൻപ് ടോംസ് വരച്ച ഒരു കാർട്ടൂൺ. ഓണകാലവും മാവേലിയും വെള്ളപ്പൊക്കവും ഡാം തുറന്നു വിടലും ഒക്കെ സമന്വയിപ്പിച്ച് വർഷങ്ങൾക്കു മുൻപ് ടോംസ് വരച്ച ഒരു കാർട്ടൂൺ
deccanherald.com When Mahatma Gandhi mobilised Rs 7,000 for Kerala Press Trust of India, 4-5 minutes Nearly a century ago when floods ravaged Kerala, Mahatma Gandhi had termed the misery of the people as “unimaginable” and stepped in to mobilise over Rs 7,000 to help them, records show. If the present rain fury has claimed over 290 lives and displaced over 10 lakh people, the massive floods that crippled the state in July 1924 are believed to have claimed a large number of lives and caused widespread destruction. Mahatma Gandhi, through a series of articles in his publications ‘Young India’ and ‘Navajivan’, had urged people of the country to generously contribute for the relief of the flood-hit’ Malabar’ (Kerala). Following his appeal, people from various walks of life including children had donated even their meagre savings to help the flood-affected people. Many had skipped a meal daily or given up milk to find money to contribute to relief fund mobilised by Gandhi, according to the journals penned by him. The “Father of the Nation” had mentioned in one of his articles in ‘Navajivan’ about a girl who had stolen three paise to contribute to the relief fund. “Malabar’s misery is unimaginable,” Mahatma had said in the article titled “Relief Work in Malabar.” He said he had to “confess” that the response to his appeal had been “more prompt” than he expected. “It has been proved not once but many times that, by God’s grace, compassion does exist in the hearts of the people.” Many funds had been launched for collecting relief amounts and people could contribute whichever one they choose. “I would only urge that pay, they must,” Mahatma Gandhi had said. The massive flood that lasted for around three weeks in July 1924 had crippled and submerged various parts of the then Kerala including hilly Munnar, Trichur (Thrissur now), Kozhikode, Ernakulam, Aluva, Muvattupuzha, Kumarakom, Chengannur and Thiruvananthapuram. It was commonly referred to as the “Great flood of 99” as it had happened in the ‘Kolla Varsham’ (Malayalam calendar) 1099. As per records, Kerala, which was administratively fragmented into three princely states (Travancore, Cochin and Malabar) during the time, had received excessive rains. Just as now, all rivers were in spate and Periyar had flooded following the opening of the sluice gates of the Mullaperiyar Dam. Freedom fighter, K Ayyappan Pillai has vivid memories about the “Maha pralayam”, the great deluge of ’99. “I was a school student when the heavy rains and floods submerged various places causing massive devastation. Normal life was crippled in the unabated rain,” the 104-year old Ayyappan Pillai told PTI here. “Roads had turned into rivers… overflowing water bodies… paddy fields inundated…people even sought refuge on hilltops in many parts,” he said. Gandhi, who came to know about the deluge from the state’s Congress leaders, had sent them a telegram on July 30, 1924, asking them to assist the relief measures of the government and also work in their own way to help the affected people. In another telegram, the Mahatma said he was collecting money and clothes and his only thought was about people who had no food, clothes and shelter. In an article in ‘Navajivan’ dated August 17, 1924, he said, “A sister has donated her four bracelets and a chain of pure gold. Another sister has given her heavy necklace. A child has parted with his gold trinket and a sister with her silver anklets.” “One person has given two toe-rings. An Antyaja girl has offered voluntarily the ornaments worn on her feet. A young man has handed over his gold cufflinks. Rs 6994-13 anna-3 paise have been collected in cash up to date,” Gandhiji said. In the wake of the present floods, the state-based multi-lingual history website – dutchinkerala.com has carried Mahatma Gandhi’s 1924 appeal to contribute to Kerala’s relief fund to persuade people across the world to donate to the Chief Minister’s distress relief fund. Meanwhile, donations pouring into the Kerala Chief Minister’s Distress Relief Fund (CMDRF) have crossed Rs 500 crore. From school children to corporate giants, all are contributing to the relief fund to help rebuild the flood-hit state, whose loss has been estimated to be over Rs 20,000 crore.
……………… 1924, ഭയങ്കരമായ വെള്ളപ്പൊക്കം കേരളം ഇതിനു മുന്പ് അനുഭവിച്ച മഹാപ്രളയമായിരുന്നു 1924ൽ ഉണ്ടായത്. 99ലെ വെള്ളപ്പൊക്കമെന്ന് ഏവരും പറയുന്ന ആ മഹാപ്രളയമുണ്ടായത് മലയാളവർഷം 1099ലെ കർക്കടകപ്പുലരിയിലായിരുന്നു. ഇതേക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ അധികം ലഭ്യമല്ല. ദീപിക ദിനപ്പത്രത്തിൽ അന്നു പ്രസിദ്ധീകരിച്ച വാർത്തകളാണ് ആ പ്രളയത്തിന്‍റെ തീവ്രത നമ്മെ ബോധ്യപ്പെടുത്തുന്നത്. 1924 ജൂലൈ മാസത്തിലാണ് കേരളം വലിയ ദുരന്തമുഖത്തേക്ക് എടുത്തെറിയപ്പെട്ടത്. ഭയങ്കരമായ വെള്ളപ്പൊക്കം എന്നതായിരുന്നു ജൂലൈ 22ന് ദീപിക പ്രധാന തലക്കെട്ടായി ഉപയോഗിച്ചത്. കേരളത്തിന്‍റെ സമസ്തമേഖലകളെയും വെള്ളപ്പൊക്കം ബാധിച്ചു. അന്ന് തിരുവിതാംകൂറിന്‍റെ വാണിജ്യതലസ്ഥാനമായിരുന്ന ആലപ്പുഴ എല്ലാ അർഥത്തിലും വെള്ളത്തിനടിയിലായി. ചാക്കുകണക്കിന് പഞ്ചസാരയും ഉപ്പും വെള്ളത്തിൽ അലിഞ്ഞുപോയത്രെ. വള്ളങ്ങൾ ഒലിച്ചുപോയി. വീടുകളിൽ വെള്ളം കയറി. പന്പാനദിയിലെ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും കൃഷിസാമഗ്രികളും ഒലിച്ചുപോയി. ഒരു വീട് അപ്പാടെ ഒലിച്ചുപോകുന്ന കാഴ്ച കണ്ട ഒരാളുടെ അനുഭവം ശ്രദ്ധിക്കുക, ഒരു വീട് അപ്പാടെ മണിമലയാറ്റിലൂടെ ഒഴുകി. വീടിന്‍റെ മുകളിൽ 12 പേരുമുണ്ട ായിരുന്നു. കുറെ ദൂരം ചെന്നപ്പോൾ അവരെല്ലാവരും വെള്ളത്തിൽ വീണു. മല്ലപ്പുഴ ചേരിയിൽ നിന്നവർ മൃതദേഹം എണ്ണിക്കൊണ്ട ിരുന്നു. 150ലേറെ മൃതദേഹങ്ങളാണ് അവർ എണ്ണിയത്. പെരിയാറിനെ മഹാപ്രളയം ഉഗ്രകോപിയാക്കി. കോതമംഗലത്തും ആലുവയിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ദുരിതാശ്വാസകേന്ദ്രങ്ങളെക്കുറിച്ച് കോട്ടയത്തുനിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെയാണ്, കുമരകം, കിളിരൂർ, അയ്മനം, നട്ടാശേരി എന്നീ സ്ഥലങ്ങളിൽ നിന്നു വന്നുകൊണ്ട ിരിക്കുന്ന ജനങ്ങൾക്ക് അവസാനമില്ല. ആയിരവും പതിനായിരവും പറ നെല്ലുകൾ അറയിലിട്ടുപൂട്ടിയ കുബേരന്മാരും നിത്യവൃത്തിക്കു വകയില്ലാതെ വന്നുചേരുന്നത് ഓർക്കുവാൻ കൂടി വയ്യ. പടിഞ്ഞാറൻപ്രദേശങ്ങളിൽനിന്ന് ആളുകൾ വന്നുകൊണ്ട ിരിക്കുന്നു. സ്ഥലത്തെ പ്രധാന പയ്യന്മാർ ബോട്ടുകളിലെത്തി ദുരിതത്തിൽപ്പെട്ടവരെ സഹായിച്ചുകൊണ്ട ിരിക്കുന്നു. ദുരിതാശ്വാസം ദുരിതാശ്വാസം നല്കുന്നതിനെക്കുറിച്ചുള്ള ആലപ്പുഴയിൽനിന്നുള്ള റിപ്പോർട്ട് ഇങ്ങനെ: സാധുസംരക്ഷണാർഥം മുനിസിപ്പാലിറ്റിയിൽനിന്നും 200 രൂപയും ഇന്നലെവരെ പൊതുജനങ്ങളിൽനിന്ന് അരിയും 500ൽപരം രൂപയും പിരിച്ച് സാധുക്കൾക്കു നൽകി. അരിവില ചാക്കൊന്നിനു 17 രൂപ വരെയെത്തിയിരിക്കുന്നു. സുലഭമായി അരി ഇവിടെ കിട്ടുന്നില്ല. കൊച്ചിയിൽ 15 രൂപയാണ് അരിവിലയെന്നത് പണക്കാരെപ്പോലും അദ്ഭുതപ്പെടുത്തുന്നു. ദൈവം തന്നെ സഹായം. പള്ളിക്കൂടങ്ങൾക്ക് അവധി നല്കിയിരിക്കുകയാണ്. ആലപ്പുഴ മുങ്ങി ആലപ്പുഴയിൽനിന്നുള്ള ദീപിക ലേഖകന്‍റെ റിപ്പോർട്ട് ഇങ്ങനെയാണ്. വെള്ളം പിന്നെയും വർധിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളം ഇന്നലത്തേക്കാൾ മൂന്നടി കൂടി. സ്പെഷൽ ബോട്ടുകളയച്ച് കുട്ടനാടൻ പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിക്കൊണ്ട ിരിക്കുന്നു. മുഹമ്മദീയ സമുദായപ്രധാനികളായ പക്കീർ സേട്ട്, കമാൽദീൻ കോയ പി.എസ് മുഹമ്മദ് മുതലായവരുടെ അത്യുത്സാഹത്തിൽ പുലയർ, ഈഴവർ ക്രിസ്ത്യാനികൾ നായന്മാർ മുതലായി അനവധി സാധുക്കളെ മുഹമ്മദീയർ രക്ഷിച്ചുകൊണ്ടു വന്നു. മലയോരങ്ങളിൽനിന്നുള്ള ഒരു റിപ്പോർട്ട് ശ്രദ്ധിക്കൂ. 1924 ജൂലൈ 26. തൊള്ളായിരം ഏക്കർ ഉണ്ട ായിരുന്ന പെരിയാർ റബർ തോട്ടം വെള്ളത്തിനടിയിലായി. രാത്രിയിൽ കുതിച്ചെത്തിയ വെള്ളത്തിൽ റൈട്ടറും കൂലിപ്പണിക്കാരും താമസിച്ചിരുന്ന കെട്ടിടം അവരെയും കൊണ്ട ് ഒഴുകി. കുറേ ജോലിക്കാർ വീട്ടിൽ നിന്ന് ചാടി റബർ മരങ്ങളിൽ വലിഞ്ഞു കയറി. ദീർഘായുസ്സുണ്ട ായിരുന്ന ചിലർ മാത്രം മരത്തിൽ പിടിച്ചിരുന്ന് രക്ഷപ്പെട്ടു. ബാക്കിയുള്ളവർ വെള്ളത്തിന്‍റെ വരവും ഒഴുക്കും കണ്ട് ബോധമറ്റ് വെള്ളത്തിൽ തന്നെ വീണു മരിച്ചു. സംഭവങ്ങൾ ഏതു ശിലാഹൃദയന്‍റെയും കരളലിയിപ്പിക്കുന്നതാണ്. പീരുമേട് മുതൽ വണ്ട ിപ്പെരിയാർ വരെയുള്ള സകല മലയിലും ഉരുൾപൊട്ടി. നാൽപത്തിനാലാം മൈൽ കഴിഞ്ഞ് ഒരു കെട്ടിടത്തിനു മുകളിൽ മലയിടിഞ്ഞ് വീണ് നാൽപതു പേർ മരിച്ചു. കെകെ റോഡിൽ മലയിടിഞ്ഞു വീണപ്പോൾ മല നിന്ന ഭാഗത്ത് വലിയ കയവും റോഡിൽ അരമൈൽ നീളത്തിൽ പുതിയ കുന്നും രൂപപ്പെട്ടു. ആ കുന്നിലൂടെയാണ് ഇന്ന് കോട്ടയത്തുനിന്ന് കുമളിക്ക് വാഹനങ്ങൾ പോകുന്നത്. മലബാറിലും പ്രളയം നാശം വിതച്ചു. കർക്കടകം 17 ദിവസം കഴിഞ്ഞപ്പോഴും തെക്കേ മലബാർ വെള്ളത്തിലായിരുന്നു. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. രണ്ട ു ദിവസം മുങ്ങിക്കിടന്ന പൊന്നാനി താലൂക്കിൽ മൃതദേഹങ്ങൾ ഒഴുകി നടന്നു. പക്ഷേ, അവ മറ്റുള്ള സ്ഥലങ്ങളിൽനിന്ന് ഒഴുകിവന്നതായിരുന്നു. പ്രസിദ്ധ തടിവ്യവസായ കേന്ദ്രമായ കല്ലായിയിൽനിന്ന് അന്നത്തെ വിലയ്ക്ക് 15 ലക്ഷം രൂപയുടെ തടിയാണ് ഒഴുകിപ്പോയത്. ബുഡിയറയിലെ വ്യവസായ ശാലയിൽ നിന്ന് ഇരുപത്തൊന്നരലക്ഷം മേച്ചിലോടുകളും പതിനായിരത്തിൽപരം ഇഷ്ടികയും വിറകും ഒഴുകിപ്പോയി. തീണ്ടലും തൊടീലും ഒലിച്ചുപോയി തീണ്ടലും തൊടീലും കർശനമായി ഉണ്ടായിരുന്ന ഇടമായിരുന്നു കേരളം. നന്പൂതിരിമാരുടെ അടുത്തുപോകുവാൻപോലും താണ ജാതിക്കാർക്ക് സാധിക്കാതിരുന്ന കാലം. എന്നാൽ, മഹാപ്രളയം എല്ലാവരെയും ഒന്നിച്ച് ഒരിടത്താക്കി. അയിത്തം വെള്ളത്തിലൊലിച്ചുപോകുന്ന കാഴ്ചയ്ക്കായിരുന്നു കാലടിയും സമീപപ്രദേശങ്ങളും സാക്ഷിയായത്. കാലടി തലയാറ്റുംപള്ളി മനയ്ക്കൽനിന്നു കൊണ്ടുപോയ വലിയ ചെന്പിൽ അരിവേവിച്ചാണ് അഭയകേന്ദ്രമായിരുന്ന മറ്റൂർ കുന്നിലെ സകല ജാതിക്കാർക്കും ചോറു കൊടുത്തതെന്ന് അന്നത്തെ ഒരു റിപ്പോർട്ട് പറയുന്നു. ക്ഷേത്രത്തിൽ മറ്റുമതക്കാർക്കും താഴ്ന്ന ജാതിക്കാർക്കും പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ, ഉയർന്ന പ്രദേശങ്ങളിലെ ക്ഷേത്ര വളപ്പുകളിൽ ഇതാദ്യമായി എല്ലാ ജാതിക്കാരും കയറിക്കൂടി. ചിലയിടത്തു മാത്രം ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കയറിയിരുന്ന സവർണർ മറ്റുള്ളവരെ അകത്തു കടത്തിയില്ല. കാലടിയിൽ പ്രകൃതി അയിത്തമവസാനിപ്പിച്ചപ്പോഴും ഏറെ അകലെയല്ലാതെ വൈക്കത്ത് അയിത്തതിനെതിരേ സഹനസമരം നടക്കുകയായിരുന്നു എന്നതാണ് വലിയ സത്യം. 27 ദിവസമാണ് ആ മഹാപ്രളയം നീണ്ടു നിന്നത്. എറണാകുളം, കോട്ടയം, തൃശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരുന്നു ദുരന്തം ഏറെ ബാധിച്ചത്. മൂന്നാറിലെ ഏറ്റവും വലിയ മലയായിരുന്നു കരിന്തിരി മല. ആ മല പൂർണമായി ഇല്ലാതായതായി ഒരു റിപ്പോർട്ട് പറയുന്നു. മൂന്നാറിലേക്കുള്ള വഴി ഈ പ്രളയത്തിനുശേഷം ഇല്ലാതെയായി. ഇപ്പോൾ കാണുന്ന റോഡ് പിന്നീട് നിർമിച്ചതാണ്. മുല്ലപ്പെരിയാർ ഡാമിലെ ചോർച്ചയാണ് ഈ മഹാദുരന്തമുണ്ടായതെന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. അന്നും ഇന്നും മുല്ലപ്പെരിയാർ ഡാം കേരള ജനതയ്ക്ക് ഒരുപേടി സ്വപ്നമാണെന്നതാണ് വസ്തുത.

ജനരക്ഷായാത്ര

ബി. ജെ. പി. അധ്യക്ഷൻ അമിത് ഷാജി പിണറായിയിലെ “ജനരക്ഷാ” മാർച്ച് ഉപേക്ഷിച്ചത് ട്രോളുകൾ നിരന്നിറങ്ങുന്നതു പോലെ കുമ്മനത്തെ തേക്കാൻ വേണ്ടി ആയിരുന്നില്ല; പകരം, മകൻ ജെയ് ഷാജിയുടെ കമ്പനിയുടെ അഭൂതപൂർവ്വ വളർച്ചയെ പറ്റിയുള്ള വാർത്തകൾക്കായുള്ള അന്വേഷണം തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്കുള്ള വഴിയന്വേഷിച്ച് ഓടിയതായിരുന്നു. അല്ലെങ്കിൽ ജനരക്ഷായാത്രയേക്കാൾ വേറെന്ത് പുലിവാലാണ് ഭാരതം നേരിടുന്നത്??! എന്തായാലും ഷാജി പോയത് നന്നായി പാ പ്രശ്നങ്ങൾ പാരമ്യതയിലേക്ക് നീങ്ങുന്നുണ്ട്. കമ്പനിക്കെതിരായ വാർത്ത നൽകിയതിനു മാധ്യമസ്ഥാപനത്തിനെതിരെ ജെയ് ഷാജി മാനനഷ്ടക്കേസ് നല്‍കി. ജെയ് ഷാജിയുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാർത്ത പുറത്തുവിട്ട ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റിലെ ഏഴുപേർക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി നാളെ (ബുധൻ – 11/09/2017) കേസ് പരിഗണിക്കും.

മെഡിക്കൽ കോഴയടക്കം അഴിമതികളിൽ നിന്നും മാറിച്ചിന്തിക്കാനും മറ്റുമായി കേരളത്തിലെ ചുവപ്പിസം ദാ ഇപ്പം അവസാനിപ്പിക്കും എന്നു പറഞ്ഞായിരുന്നു കേരളത്തിൽ രാക്ഷായാത്രയുടെ തുടക്കം. ഇടവഴിയിൽ അക്രമസംഭവങ്ങളുണ്ടായാൽ ജനങ്ങൾക്കും മാധ്യമങ്ങൾക്കും സമയം കൊല്ലി ചർച്ചാ വിഷയമാവുകയും ചെയ്യും. വാർത്തകളിൽ ഷാജിയും കൂട്ടരും നിറഞ്ഞു നിൽക്കും. നല്ലതായാലും മോശമായാലും വാർത്തകളിൽ എങ്ങും നിറഞ്ഞുനിൽക്കുക എന്നാതാണിവർക്ക് പ്രധാനകാര്യം

കണ്ണീർ ഗർഭവും പശുവമ്മ ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും മലയാളമനസ്സിൽ വേവില്ലാന്ന് അധ്യക്ഷൻ ഷാജി മനസ്സിലാക്കിയിട്ടുണ്ട്. പകരം ഇവിടെ പ്രവർത്തനം തീവ്രമായിരിക്കണം. അതിനുള്ള പലവേലത്തരങ്ങൾ പലവഴി കടന്നു വരുന്നുണ്ട്. നമ്മൾ തന്നെ പലരീതിയിൽ ഇതു കണ്ടതാണല്ലോ! കേരളത്തിൽ വേണ്ടത് അത്ഭുതകരമായ മാജിക്കുകൾ വല്ലതുമാണ്. നാടിന്റെ വികസനമോ നിലനിക്കുന്ന സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ പുഷ്ടിയോ മറ്റോ കൈമുതലാക്കി ഒരു ജനരക്ഷായാത്ര നടത്താമായിരുന്നില്ലേ ഷാജീ!! പോസ്റ്റീവ് സൈഡിലൂടെ കാര്യപരിപാടികൾക്ക് ആക്കം കൂട്ടി നാടിന്റെ നന്മയെ മാത്രം കണ്ടുകൊണ്ടാവണമായിരുന്നു ഈ യാത്ര. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ വിശ്വാസസംഹിതകളല്ല കേവലം കൂട്ടം മാത്രമായ മലയാള സംസ്കൃതി. സഹ്യപർവ്വതസാനുക്കളാൽ മറപിടിച്ച് മലയാളം കാത്തുസൂക്ഷിക്കുന്നത് വ്യത്യസ്തമായൊരു വീക്ഷണം തന്നെയാണെന്ന് അറീയണം. പലരും പറയുന്ന സങ്കീർണതകളല്ല നാടിന്റെ ശാപം.

എന്തുതന്നെയായാലും കരുതിയിരിക്കേണ്ടത് നമ്മൾ തന്നെയാണ്. ആ ജനരക്ഷമാർച്ച് ഓട്ടോ പിടിച്ചോ ലോറി പിടിച്ചോ എങ്ങനെയെങ്കിലും അങ്ങു തിരുവനന്തപുരത്ത് എത്തിക്കോട്ടെ. ഒരു പാർട്ടിയുടെ വിലാപയാത്രയായി നമുക്കിത് ചിരിച്ചു തള്ളാൻ മാത്രം ഉള്ളതായി മാറുന്നു. രക്ഷയായാലും ശിക്ഷയായാലും കാര്യങ്ങൾ മാതിരിക്ക് നടക്കണം. നല്ലരീതിയിൽ അവസാനിക്കണം. ഒന്നുമില്ലെങ്കിൽ വർഗബോധവും മതവെറിയും ആര്യാഢ്യത്തവും വരുത്തിവെച്ച കഴിഞ്ഞകാല പോരായ്മകളിൽ പുതുമതമായ സംഘിമതം പച്ചപിടിക്കാൻ സാധ്യതയില്ലെന്ന് അവർക്ക് മനസ്സിലാക്കാനെങ്കിലും ഇതുപകരിക്കണം. കളികൾ പതിയെ മാറ്റി ജനനന്മതന്നെ രക്ഷ്യം വെച്ച് നല്ലൊരു യാത്ര വീണ്ടും നടത്താൻ ഇടവരട്ടെ.

കാസർഗോഡിനെ ഒഴിവാക്കി പയ്യന്നൂർ മുതൽ തുടങ്ങിയപ്പോൾ തന്നെ ഒരു കലിപ്പ് തോന്നിയതായിരുന്നു… നല്ലതായാലും ചീത്തയായാലും സംസാരം കേരളത്തെ പറ്റിയാവുമ്പോൾ അതിൽ കാസർഗോഡിനേയും ഉൾപ്പെടുത്തേണ്ടതുണ്ട്. കുമ്മനം കളിച്ച് കേറിക്കൂടാൻ മാത്രം വളർന്ന ജില്ലയല്ല കാസർഗോഡ്. ഈയിടെ അതിവേഗ റെയിൽവേയിൽ നിന്നും സർക്കാർ കാസർഗോഡിനെ ഒഴിവാക്കിയതിൽ തന്നെ പ്രതിഷേധം പലവഴിക്ക് ഉയർന്നതായിരുന്നു. അതിന്റെ ഇടയിലാ ഈയൊരു പുലിവാല്. ഒഴിവാക്കലുകൾ പലതരത്തിൽ നേരിടുന്നൊരു ജില്ലയാണു കാസർഗോഡ്. കോൺഗ്രസ്സായാലും മാർക്സിസ്റ്റായാലും കേരളയാത്രകളോ, മനുഷ്യചങ്ങലകളോ തുടങ്ങാൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു മഞ്ചേശ്വരം. ഇന്നും അതു തുടരുന്നു. ആ സമയത്താണ് ഈയൊരു തെയ്യം കളിക്ക് ബിജെപ്പിയും തയ്യാറായത്.

രക്ഷായാത്രയാലും വിലാപയാത്രയാലും കാസർഗോഡിനെ ഇനിമുതൽ മറക്കരുത്.

വിക്കിപീഡിയ സംഗമോത്സവം അവലോകനം

malayalam wikipedia logoമലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.

സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.

പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.

ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.

അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.

ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.

സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.

പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.

മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.

പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.

ശ്രീ. അൻ‌വർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻ‌വർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.

മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.

മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.

കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.

ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.

  1. സംഗമോത്സവ ചെലവ്
    കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
    #താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
    #പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
    #ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
    #ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
    #ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
    #രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
    #ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
    #വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ

28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.

വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.

രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.

യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺ‌ലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.

മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.

കാസർഗോഡൻ ഗാഥ!

കാസർഗോഡ് ലോകസഭാ മണ്ഡലം - 2014ഭാഷാ സംഗമഭൂമിയാണു കാസർഗോഡ്. മലയാളത്തിനു പുറമേ ആറോളം ഭാഷകൾ വേറെയുണ്ട്, കൊങ്ങിണി, മറാട്ടി, കന്നട, തുളു, ബ്യാരി, ഉറുദു ഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ ഇവിടെ കാണാം. വൈവിധ്യവും വൈരുദ്ധ്യവും കലർന്ന സംസ്കാരങ്ങളുടെ കൂടിച്ചേരലാണിത്. സംസ്കാരം, സമന്വയം എന്നൊക്കെ പറഞ്ഞു പുളകം കൊള്ളാൻ വരട്ടെ, (more…)

രാമൻ, രാമൻ നായരായ കഥ

changing trends in communismരാമൻ, രാമൻ നായരായ കഥ ഒരു കാലഘട്ടത്തിന്റെ കൂടി കഥയാണ്. സഖാവ് അമ്പുവിന്റെ മകനാണ് രാമൻ. സഖാവ് അമ്പു അക്കാലത്തെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആദ്യകാല മുൻനിര നേതാക്കളിൽ ചിലരെങ്കിലും സഖാവ് അമ്പുവിന്റെ ആഥിധേയത്വം സ്വീകരിച്ചെത്തിയിട്ടുണ്ട്. നാട്ടിലെ ഏതൊരു പ്രശ്നപരിഹാരത്തിനും രാഷ്ട്രീയഭേദമന്യേ ആളുകൾ സമീപിക്കുന്നത് സഖാവ് അമ്പുവിനെയായിരുന്നു. (more…)

എൻഡോ സൾഫാൻ നിരോധിക്കുക

സുന്ദരങ്ങളായ കാസർഗോഡൻ മലയോരങ്ങളിൽ വിഷമഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മലയാളമൊട്ടാകെ ജ്വലിച്ചുയരുകയാണ്. അതു നിരോധിക്കണമെന്നുള്ള ആവശ്യം രോക്ഷാഗ്നിയായി പടന്നു കയറുന്നു. കൊടിയ വിഷമാണെന്നെല്ലാ രാഷ്ട്രീയപാർട്ടിക്കാരും തലകുലുക്കി സമ്മതിക്കുമ്പോഴും അതിനെ നിരോധിക്കാനുള്ള വഴികൾ യാതൊന്നും ചെയ്യാതെ വീണ്ടും വീണ്ടും അതിനേക്കുറിച്ച് പഠിക്കാനായി ആളുകളെ അയക്കുകയാണു വേണ്ടപ്പെട്ടവർ! എൻഡോ സൾഫാൻ എന്നത് ശരിയോ തെറ്റോ എന്നതല്ല വിഷയം; മിനിമം പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും വേണ്ടപ്പെട്ട തീരുമാനങ്ങൾ എടുക്കുക, നല്ല ക്ലാസുകൾ വെച്ച് ഇതുമായി ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ നൽകുക എന്നതാണ്.

എനിക്കു തോന്നുന്നത് നമുക്കിപ്പോൾ ആവശ്യം പഠന റിപ്പോർട്ടുകളല്ല; അതൊരുപാടു കിട്ടിക്കഴിഞ്ഞിട്ടുണ്ട്. സംഗതി വിഷമയമാണെങ്കിൽ, ആ വിഷത്തിന്റെ പരിപൂർണമായ നിരോധനവും ദുരിതബാധിതരുടെ പുനരധിവാസവുമാണു നമുക്കുവേണ്ടത്. ഇതു സത്യമെങ്കിൽ അമേരിക്കൻ കുത്തകകളുടെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരോട് അല്പം പോലും അനുഭാവം കാണിക്കതെ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഒരു കേന്ദ്രഭരണകൂടം വേറേതു നാട്ടിൽ കാണും – നമുക്കല്ലാതെ? ഒരു തലമുറയെ അപ്പാടെ നശിപ്പിക്കുന്ന ആ വിപത്തിനെതിരെ ശക്തമായ ഭാഷയിൽ തന്നെ ശബ്ദിക്കേണ്ടിയിരിക്കുന്നു എന്നതാണു മുഖ്യം. കമ്മീഷൻ വാങ്ങിച്ച് കീശവീർത്ത പവാറുമാരെ ഇനിയും ഉറ്റുനോക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ പ്രതിക്ഷേധം ശക്തമായി തന്നെ അറിയിക്കേണ്ടിയിരിക്കുന്നു.

“എൻഡോ സൾഫാൻ നിരോധിക്കുക” ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം.

പൊട്ടന്‍ തെയ്യം

ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം

പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍‌ നിര്‍‌മ്മിതം. പൊട്ടന്‍ തെയ്യത്തിന്റെ സാന്നിദ്ധ്യം ആദ്യമുണ്ടായത് തായിക്കരയിലും കോണത്തുമാണ്. എന്നാല്‍ തളിപ്പറമ്പ് ശ്രീ പുതിയടത്തു കാവ് ആണു പൊട്ടന്‍ ദൈവത്തിന്റെ ആരൂഡ സ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. പിന്നീട് എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍‍ക്കെന്നപോലെ മലയര്‍‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്‍കാലിക പള്ളിയറ (ഓലകൊണ്ട്‍) ഉണ്ടാക്കി പൊട്ടന്‍‍തെയ്യത്തെ സങ്കല്പം ചെയ്‍ത് ആടിച്ചുവരുന്നുണ്ട്.

പുളിമരം, ചെമ്പകം തുടങ്ങിയ മരങ്ങളാല്‍ ‘മേലേരി’ (തീക്കനല്‍ കൂമ്പാരം ) ഉണ്ടാക്കി, ആ തീക്കനലിലൂടെയുള്ള നടത്തവും കിടത്തവുമൊക്കെയാണ് ഈ തെയ്യത്തിന്റെ പ്രത്യേകത. കൈയി ഒന്നോ രണ്ടോ ചൂട്ടുകറ്റയുമുണ്ടാവും. ആ തീച്ചൂട്ടും വീശിയാണ് പൊട്ടന്‍‌തെയ്യത്തിന്റെ നടപ്പ്. തെയ്യം നടത്തുന്ന സ്ഥലത്ത് വൈകിട്ട് എട്ടുമണിയോടെയാണു മേലേരി (‘നിരിപ്പ്’ എന്നും പറയും) ഉണ്ടാക്കുക. പുലര്‍‍ച്ചെയ്ക്കു 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീര്‍ന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യത്തിന്റെ പുറപ്പാട്. ഇതിനിടെ കനല്‍ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മരകഷണങ്ങള്‍ മറ്റൊരിടത്തുമായി കൂട്ടിയിട്ടിരിക്കും. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയെ പ്രതിരോധിക്കുവാന്‍ കുരുത്തോലകൊണ്ടുള്ള് ഉടയാടയുണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കുവാന്‍ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരുന്നു, കുളിരുന്നു, വല്ലതെ കുളിരുന്നു“ എന്നാണ് പൊട്ടന്‍ തെയ്യം പറയാറ്. കാണികളായെത്തുന്നവരില്‍ ഭക്തിയും ഭീതിയും ഉണര്‍ത്തുന്ന രംഗമാണിത്. തീയില്‍ വീഴുന്ന പൊട്ടനും, തീയ്യില്‍ വീഴാത്ത പൊട്ടനും ഉണ്ട്. സാധാരണ തെയ്യങ്ങള്‍ക്കു കണ്ടു വരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല, പകരം നേരത്തെ തന്നെ തയ്യാറക്കിയ കവുങ്ങിന്‍പാള കൊണ്ടുള്ള ഒരു മുഖാവരണം അണിയുകയാണ് പതിവ്. ആ പാളയിലാവട്ടെ മനോഹരമായിത്തന്നെ ചിത്രവേല ചെയ്തിരിക്കും.

കഷ്‍ടത തീര്‍ത്തീടുന്ന പൊട്ടന്‍തെയ്യത്തോടുള്ള തോറ്റംപാട്ടുകാരന്റെ പ്രാര്‍‍ത്ഥന നോക്കുക.
“മാരണം മാറ്റുമോരോ
ദ്വേഷങ്ങള്‍ വരുന്ന കാലം
മങ്ങാതെ തടഞ്ഞു നിര്‍‍ത്തി
മംഗളമരുളീടേണം

മതിച്ചു വന്നെതിര്‍‍ത്തീടുന്ന‌
കുസൃതികളായവര്‍‍ക്ക്
മതിക്കു നാശം വരുത്തി
മുടിക്കേണം വംശമെല്ലാം”‍ തോറ്റംപാട്ടിലേക്കു നമുക്കിനി പിന്നീടു വരാം. അതിനുമുമ്പു പൊട്ടന്‍‍തെയ്യത്തിന്റെ പുരാവൃത്തത്തിലേക്കൊന്നു പോകാം. എല്ലാവര്‍‍ക്കുമറിയുന്നതാണ് ഈ ഇതിവൃത്തമെങ്കിലും നാടകീയമായ ആ രംഗങ്ങളെങ്ങെക്കുറിച്ചു പറയാതെ വയ്യ.!

ശ്രീ പരമേശ്വരന്‍ ഒരാഗ്രഹം തോന്നി. സര്‍വ്വജ്ഞനായിരിക്കുന്ന ശങ്കരാചാര്യരുടെ ജ്ഞാനത്തെ ഒന്നു പരിശോദിക്കണം. ദിഗ്വിജയവും സര്‍‍വ്വജ്ഞപീഠവും ശങ്കരനു സ്വന്തമാവണം. അഹങ്കാരത്തിന്റെ കണികയെങ്കിലും ആ മനസ്സിലുണ്ടെങ്കിലതു പിഴുതെറിയണം. അങ്ങനെവേണം സര്‍‍വ്വജ്ഞനെന്നു ശങ്കരന്‍ അറിയപ്പെടാന്‍. ശ്രീ പാര്‍‍വതിയോടു പരമേശ്വരന്‍‍ അഭിപ്രായമാരാഞ്ഞു… ഒന്നു പരീക്ഷിക്കുക തന്നെയാണ് അഭികാമ്യമെന്ന്‍ ദേവിയും പറഞ്ഞു.

കാട്ടില്‍, മലനാട്ടില്‍, പരമേശ്വരന്‍ പുലയവേഷധാരിയായി അവതരിച്ചു. ദേവി പുലയന്റെ പത്നിയായി. മഹാദേവന്റെ കൂടെ മായാരൂപിയായി നന്ദികേശനും പുലയക്കിടാങ്ങളായി അഷ്‍ടഭൂതങ്ങളും പിന്തുടര്‍‍ന്നു. ഇതൊന്നും ശങ്കരാചാര്യരറിയുന്നു. സര്‍‍‍വ്വജ്ഞപീഠം കയറാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. യാത്ര തുടരുകയാണ്. ഒടുവില്‍ അദ്ദേഹം മലനാട്ടിലുമെത്തി.

അങ്ങകലെ, ഇരുണ്ടവെളിച്ചത്തില്‍‍ ശങ്കരാചാര്യര്‍‍ ഒരു പുലയകുടില്‍(ചാള) കണ്ടു. കുടിലിനു മുറ്റത്ത്‍ പുലയകിടാങ്ങള്‍ അമ്മയെ വിളിച്ചു കരയുന്നു. അകത്ത്‍, അടുപ്പില്‍ വെച്ചിരിക്കുന്ന കഞ്ഞി തിളച്ചുപൊങ്ങുന്നതും കാത്തിരിക്കുകയാണ് ആ പുലയ ദമ്പതികള്‍‍. പതിഞ്ഞ സ്വരത്തിലവര്‍‍ മക്കളെ സമാധാനിപ്പിക്കുന്നുമുണ്ട്.

സന്ധ്യ മയങ്ങാന്‍ അധികസമയമില്ല. എല്ലാവരും ചാളയ്‍ക്കകത്താണ്. ശങ്കരാചാര്യര്‍‍ ആ തക്കം നോക്കി പുലയക്കുടിലിനടുത്തുകൂടിയുള്ള ഇടവഴിയിലൂടെ വേഗം നടന്നു. പുലയന്‍‍മാര്‍‍ പുറത്തില്ലാത്ത സമയം! ശുദ്ധം മാറാതെ വേഗം കുടിലിനപ്പുറമെത്തണം. ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടു നടന്ന ശങ്കരാചാര്യര്‍‍ക്കുമുമ്പില്‍‍ പെട്ടന്നൊരാള്‍ വന്നു നിന്നു.

ആരാണിവന്‍?
ഇരുട്ടു പരന്നു കഴിഞ്ഞതിനാല്‍‍ വ്യക്തമായി കാണാനും കഴിയുന്നില്ല. എങ്കിലും സ്വാമികള്‍‍ അല്പം പുറകോട്ടുമാറി. അശുദ്ധമാകാതെ നോക്കണം.
അവന്‍‍ എതിരെതന്നെയാണു‍ വരുന്നത്‍? താന്‍‍ ആരെന്ന്‍ അറിയാതെയാവുമെന്ന്‍ സ്വാമികള്‍ നിനച്ചു. സാരമില്ല, ഒച്ചവെച്ച് മൂപ്പരെ അറിയിച്ചേക്കാം. ശങ്കരാചാര്യര്‍‍ ഹാ‍‍‍…ഹൂ..ഹാ…ഹൂ…എന്ന്‍ ഒച്ചവെച്ച്‍ ‘കുറുത്തം’ കൊടുത്തു‍. ഫലമില്ല‍. ധിക്കാരിയായ അവന്‍ അതൊന്നും ഗൗനിക്കുന്നേയില്ല‍. സ്വാമികള്‍‍‍ പിന്നിലേക്കു പിന്നേയും മാറി. കുരുത്തംകെട്ടവന്‍‍ അഹമ്മതി തന്നെയാണ് തീര്‍‍ച്ച.
“പറഞ്ഞതുകേട്ടാല്‍‍പ്പോലും
കുറവൊന്നുമറിയാ വംശം
വശം വഴി പറഞ്ഞാലൊട്ടും
തിരിയാത്ത നീചവൃന്ദം”. സ്വാമികള്‍ അവനെ ആക്ഷേപിച്ചു.

അപ്പോഴേക്കും ചണ്ഡാലന്‍‍ തൊട്ടുമുമ്പില്‍‍ വന്നു നില്പുറപ്പിച്ചു കഴിഞ്ഞിരുന്നു. ഒക്കത്തൊരുകുഞ്ഞുമുണ്ട്. തലയിലാവട്ടെ കള്ളിന്‍കുടവുമുണ്ട്. മദ്യത്തിന്റെ ലഹരിയിലാണവന്‍‍. കള്ളിന്റെ നാറ്റം സര്‍‍വത്ര പരന്നു. സ്വാമികളുടെ മനസ്സില്‍‍ കോപം ഇരച്ചുകയറി. തൊട്ടുതീണ്ടായ്‍‍മയെ അവഗണിച്ചുകൊണ്ട് ഇന്നേവരെ ആരും തന്റെ മുമ്പില്‍ ഇങ്ങനെ നിന്നിട്ടില്ല‍. അനുസരിക്കില്ല എന്നുറപ്പുണ്ടായിട്ടും സ്വാമികള്‍ ഒന്നുകൂടി വിളിച്ചു പറഞ്ഞു, ”

“തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……”

പുലയന് ഒരു ഭാവവ്യത്യാസവുമില്ല. അവന്‍‍ അല്പംകൂടി മുമ്പോട്ടു നീങ്ങിനിന്നു. അവര്‍‍ തമ്മില്‍‍ തര്‍‍ക്കം മൂത്തു. പരസ്പരം മൊഴിയും മറുമൊഴിയും ചൊരിഞ്ഞു.

“തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…

ഉക്കത്ത്‍ കുഞ്ഞൂണ്ട്, തലയിലും കള്ള്,
എങ്ങനടിയന്‍‍ വഴി തിരിയേണ്ട്?
അങ്ങെല്ലാം കാടെങ്കില്‍‍ ഇങ്ങെല്ലാം മുള്ളൂം
ഏറെപ്പറഞ്ഞാല് വഴിയൊട്ടും തിരിയാ..”

ചണ്ഡാളന്റെ വാക്കുകേട്ട് ശങ്കരാചാര്യര്‍‍‍ കോപംകൊണ്ടു വറച്ചു. അവനെ ഭസ്മമാക്കാനുള്ള പക സ്വാമിയുടെ മനസ്സിലുണര്‍‌ന്നു. പക്ഷേ അതൊന്നും പുലയനു പ്രശ്‍നമല്ല. സ്വാമിയുടെ ചലനങ്ങളും ഉല്‍‍ക്കണ്ട്ഠയും ഭാവവുമൊക്കെ അവനെ ചിരിയിലാഴ്‍ത്തി. അവന്‍‍ ഒന്നുകൂടി മുന്നോട്ടുകയറിനിന്ന് വഴി തടഞ്ഞ് പൊട്ടിച്ചിരിച്ചു.

ഇവന്‍ പൊട്ടന്‍ തന്നെ. ഇത്രയും പറഞ്ഞിട്ടും ഇവന്‍‍ വഴിമാറാന്‍‍ കൂട്ടാക്കാത്തതെന്ത്?

“ഹേയ്, പൊട്ടപ്പുലയാ…! മാറിപ്പോ ദൂരേക്ക്..” സ്വാമികള്‍ ഉറക്കെ ഗര്‍‍ജിച്ചു. അപ്പോളവന്‍‍‍ അതിനേക്കാള്‍‍ ഉച്ചത്തില്‍‍ ചിരിച്ചു. ആ കളിയാക്കല്‍‍ ശങ്കരാചാര്യര്‍‍‍ക്കു തീരെ രസിച്ചില്ല‍.

“നിന്റെ ഉദ്ദേശ്യമെന്താ? തുറന്നു പറ.. എന്നോടേറ്റുമുട്ടാന്‍‍ തന്നെയാണോ ഭാവം? ഞാന്‍‍ ആരെന്നു നിനക്കറിയാമോ? എല്ലാം കാട്ടുമൂപ്പനോടു പറയുന്നുണ്ട്…”

“പറഞ്ഞോളൂ, എല്ലാവരുമറിയട്ടേ വൈഭവങ്ങള്…
അന്തണരെന്നും പിന്നെ അന്തരജാതിയെന്നും
എന്തൊരുഭേദമുള്ളൂ ചിന്തിച്ചാലീശ്വരന്..”

പുലയന്റെ ചോദ്യംകേട്ട് ശങ്കരാചാര്യര്‍‍ തരിച്ചിരുന്നുപോയി. ഞാനെന്നും നിയെന്നുമുള്ള, ജീവാത്മാവെന്നും പരമാത്മാവെന്നുമുള്ള വ്യത്യാസം വെറും മായയാണെന്നും എല്ലാവരിലും ഉള്ള ശക്തിവിശേഷം ഒന്നണെന്നുമുള്ള തന്റെ അദ്വൈത തത്ത്വം തന്നെയല്ലേ ഈ പുലയപ്പൊട്ടനും പറയുന്നത്? താനെന്തുകൊണ്ടിതു മനസ്സിലാക്കിയില്ല..!

അവന്‍‍ തുടര്‍‍ന്നു:
“നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ
നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ..”

ആ ചേദ്യം സ്വാമികളെ ആലോചനയിലാഴ്‍ത്തി. ബ്രാഹ്മണനെന്നും ചണ്ഡാളനെന്നുമുള്ള ഭേദബുദ്ധിക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നു തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളവന്‍‍ സ്വാമികള്‍ക്കു മുമ്പില്‍ നിരത്തി.
അവന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍‍ ശങ്കരാചാര്യര്‍‍ പതറിനിന്നു. ശാസ്‍ത്രത്തിന്റെ വെളിച്ചത്തില്‍‍ ശുദ്ധാശുദ്ധഭേദമില്ലെന്ന് പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടില്‍‍ ആവര്‍‍ത്തിച്ചാവര്‍‍ത്തിച്ചു വ്യക്തമാക്കുന്നു. പുലയന്‍ പ്രാപഞ്ചികതത്ത്വങ്ങളുടെ ഭാണ്ഡക്കെട്ട് സ്വാമികള്‍ക്കു മുമ്പില്‍ തുറന്നപ്പോള്‍ അദ്ദേഹം തരിച്ചുനിന്നുപോയി.

ഇനി തര്‍‌ക്കിക്കുന്നതില്‍ അര്‍‌ത്ഥമില്ലാന്നു മനസ്സിലായി. തര്‍ക്കിച്ചാല്‍‍ എന്തായാലും പുലയന്റെ മുമ്പില്‍‍ അടിയറവു പറയേണ്ടിവരുമെന്നു മനസ്സു മന്ത്രിച്ചു. നാലു വേദങ്ങളും പതിനെട്ടുപുരാണങ്ങളും സകലശാസ്ത്രങ്ങളും പഠിച്ചിട്ടും, കേവലമൊരു പുലയന്റെ ചോദ്യശരങ്ങള്‍ക്കുമുമ്പില്‍‍‍ തളര്‍‍ന്നുപോയ അവസ്ഥ സ്വാമികളെ ദു:ഖിപ്പിച്ചു. പൊട്ടന്‍ പുലയനെ സ്വാമികള്‍ മനസ്സുകൊണ്ടാദരിച്ചു. സ്വാമികളുടെ മനസ്സുകണ്ടറിഞ്ഞ പുലയന്റെ മുമ്പില്‍ അദ്ദേഹം തലകുനിച്ചു നിന്നു. ആരാണെന്നറിയിക്കണമെന്ന് അഭ്യര്‍‍ത്ഥിച്ചു.

കള്ളുംകുടവും കുഞ്ഞും അപ്രത്യക്ഷമായി. ചണ്ഡാലാന്‍‍ പാര്‍‍വതീപതിയായ് ദര്‍‍ശനം നല്‍‍കി. സ്വാമികളുടെ മനസ്സില്‍‍ അഹ്ളാദം അലതല്ലി. പുലയപ്പൊട്ടന്‍‍ സാക്ഷാല്‍‍ കൈലാസനാഥന്‍‍ തന്നെയാണെന്നറിഞ്ഞപ്പോള്‍, സ്വാമികള്‍‍ ആ പാദാരവിന്ദങ്ങളില്‍‍ സാഷ്‍ടാംഗനമസ്‍കാരം ചെയ്‍തു, കുറ്റങ്ങള്‍‍ പൊറുത്തു മാപ്പു നല്‍‍കാനപേക്ഷിച്ചു.

ശ്രീ പരമേശ്വരന്‍‍ സ്വാമികളെ അനുഗ്രഹിച്ചു മറഞ്ഞു.

സ്വാമികള്‍ക്കു മുമ്പിലവതരിച്ച ആ പുലയപ്പൊട്ടനെയാണ്, ഭക്തര്‍ പൊട്ടന്‍‍ തെയ്യത്തിലൂടെ കൊണ്ടാടുന്നത്.

പൊട്ടൻ തെയ്യം, pottan theyyam

ഇനി പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടിലെ ഏതാനും വരികളിലൂടെ കടന്നുപോകാം. ആത്മബോധത്തിന്റെ അന്ത:സത്ത വെളിവാക്കുന്ന ആ വരികള്‍ നോക്കു:

പൊലിക പൊലിക പൊലിക ജനമേ…
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തല്‍ പൊലിക പതിനാറഴകിയ
കാപ്പന്തല്‍ പൊലികാ…….
മുപ്പത്ത് മൂന്ന് മരം നട്ട കാലം….
അമ്മരം പൂത്തൊരു പൂവുണ്ടെന്‍ കൈമേല്‍
പൂവും പുറിച്ചവര്‍ നാര്‍ തേടിപ്പോമ്പോ
പൂവൊടുടന്‍ ആരൊടുടന്‍ ചെന്നുകൊള്ളാം
…………………………………………
……………………………………….
തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……
……………………………………..
തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
…………………………………..
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴിതിരിയേണ്ടൂ?
ഒക്കത്ത് കുഞുണ്ട് തലയിലെ കള്ള്
എങ്ങനാ അടിയന്‍ വഴിതിരിയേണ്ടൂ?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…
…………………………………….
അക്കരയുണ്ടൊരു തോണികടപ്പാന്‍
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാല്‍
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാല്‍
ആനന്ദമുള്ളോനെ കാണാന്‍ പോലന്നേ….
നാന്‍ തന്ന തോണി കടന്നില്ലേ ചൊവ്വറ്?
തോണിക്കകത്ത് നീര്‍ കണ്ടില്ലെ ചൊവ്വറ്?
നാന്‍ തന്ന തേങ്ങയുടച്ചില്ലേ ചൊവ്വറ്?
തേങ്ങ്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താ-
പ്പൂവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോ നൂങ്കള്
പൊല്‍കൊണ്ട് മാല്‍ തൊടുക്ക്വല്ലോ നാങ്കള്‍
ചന്ദനം ചാര്‍ത്തി നടക്ക്വല്ലോ നൂങ്കള്
ചേറുമണിഞ്ഞ് നടക്കുമീ നാങ്കള്‍
വീരളിചുറ്റി നടക്ക്വല്ലോ നൂങ്കള്‍
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കള്‍
വാളും പരിശയും എടുക്ക്വല്ലേ നൂങ്കള്‍
മാടിയും കത്തിയും എടുക്കുമേ നാങ്കള്‍
പൂക്കുട ചൂടി നടക്ക്വല്ലെ നൂങ്കള്‍
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കള്‍
ആനപ്പുറനിങ്കേറി നീങ്കള്‍ വരുമ്പോ
പോത്തിന്‍ പുറങ്കേറി നാങ്കള്‍ വരുമേ!!
നിങ്കള്‍ പലര്‍കൂടി നാട് പഴുക്കും
നാങ്കല്‍ പലര്‍കൂടി തോട് പഴുക്കും
നിങ്കല്‍ പലര്‍കൂടി മോലോത്ത് പോമ്പോ
നാങ്കള്‍ പലര്‍കൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!” :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ക്‍ന്ന്
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ക്‍‍ന്ന്!
എല്ലെല്ലക്കൊയില്‍ കുല പിശകൂലം
മാപ്പിളക്കൊയില്‍ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാല്‍
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!
……………………………………………..
……………………………………………..

തെയ്യങ്ങള്‍ക്കൊരാമുഖം

ഒരു പാട്ടു കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/Kaliyattam_Ezhimalayolam.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

തെയ്യങ്ങള്‍… വടക്കന്‍കേരളത്തിന്റെ തനതുകലാരുപത്തില്‍ പേരും പ്രസിദ്ധിയുമാര്‍ജിച്ച കലാരൂപം! മനയോലയും ചായില്യവും ചാലിച്ച് കടും വര്‍ണങ്ങളാല്‍ മുഖത്തെഴുതി, എരിയുന്ന നെരിപ്പോടുകള്‍ക്കു വലംവെച്ച് ഭക്തര്‍ക്കു അരിയും പൂവും നല്‍കി, അസുരവാദ്യത്തിന്റെ താളച്ചുവടുകള്‍ക്കു പദം പറഞ്ഞ് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍…! അടിച്ചമര്‍ത്തപ്പെട്ട ആദി ദ്രാവിഡന്റെ ആത്മസ്ഥൈര്യത്തിന്റെ കഥ മുതല്‍, അനീതിക്കെതിരെ പടനയിച്ച ആദിമ വിപ്ലവകാരികളുടെ ഒളിമങ്ങാത്ത ഓര്‍‌മ്മകളുടെ തിളക്കംകൂടിയാണ് ഓരോ തെയ്യക്കോലങ്ങളും. സവര്‍ണതയുടെ സുഖസൗകര്യങ്ങള്‍ വിട്ട് അധ:സ്ഥിതരുടെ കണ്ണീരകറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ തൊട്ട് ചാളക്കുടിയില്‍ നിന്നുയര്‍ന്നുവന്ന് ഒരു സമൂഹത്തിന്റെ തന്നെ പ്രതീക്ഷയായി മാറിയ വീരപുരുഷന്‍മാര്‍ വരെ ഉണ്ട് അക്കൂട്ടത്തില്‍. ഇതൊരു അനുഷ്‍ഠാനമാണ്. തെളിഞ്ഞ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണിതിന്റെ ഇതിന്റെ അടിത്തറ.

ഗ്രാമീണമായ അനുഷ്‍ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. വേഷവിധാനത്തില്‍ തന്നെ ദൈവമായി സങ്കല്പിക്കപ്പെടുന്നു എന്നതാണു തെയ്യത്തിന്റെ പ്രത്യേകത. തിറയാവട്ടെ ദൈവപ്രീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ വേഷം കെട്ടല്‍ മാത്രമാവുന്നു. തിറ ആട്ടത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കോലപ്രധാനമാണ് ഓരോ തെയ്യങ്ങളും. ‘ദൈവം’ എന്ന വാക്കിന്റെ തദ്‍ഭവമാണു ‘തെയ്യം’. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളിലായി ഒരുങ്ങുന്നു ഈ അനുഷ്‍ഠാനം. ദേവീദേവന്‍മാര്‍, യക്ഷഗന്ധര്‍വന്‍മാര്‍, മൃതിയടഞ്ഞ‌ കാരണവന്‍മാര്‍, ഭൂതങ്ങള്‍, നാഗങ്ങള്‍, വീരപുരുഷന്‍മാര്‍, അനീതിക്കെതിരെ ശബ്‍ദമുയര്‍ത്തിയ വിപ്ലവകാരികള്‍ എന്നിവരുടെയൊക്കെ കോലം കെട്ടി ആരാധിക്കുന്ന കലയാണിത്. മതമൈത്രി വിളിച്ചോതുന്ന മാപ്പിളതെയ്യങ്ങളും അമ്മദൈവങ്ങളും ധാരാളമുണ്ട്.

വേഷത്തില്‍ പ്രധാനം കുരുത്തോലകള്‍കാണ്. കടും വര്‍ണങ്ങളാലുള്ള മുഖത്തെഴുത്താണ് മറ്റൊരു പ്രത്യേകത. മനയോല, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നീ പ്രകൃതിജന്യവസ്‍തുക്കള്‍ തന്നെയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ചില തെയ്യങ്ങള്‍ കവുങ്ങിന്‍ പാള, മരത്തടി മുതലായവകൊണ്ട് ഉണ്ടാക്കിയ മുഖംമൂടിയും ധരിക്കാറുണ്ട്. കിരീടങ്ങള്‍, ഞൊറിവെച്ച പട്ടുടുപ്പ്, മണിക്കയര്‍, പറ്റും പതകം, മാര്‍വാട്ടം, വെള്ളോട്ടുപട്ടം കയ്യുറ, കഴുത്തില്‍ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവയാണ് കോലങ്ങളുടെ വേഷവിധാനത്തിനുപയോഗിക്കുന്നത്.

വണ്ണാന്‍, മലയന്‍, മാവിലാന്‍, ചെറവന്‍, വേലന്‍, പുലയന്‍, പരവര്‍, ചിങ്കത്താന്‍, പമ്പത്തര്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്. കാവുകളിലും ഹിന്ദുഭവനങ്ങളിലും വയലുകളില്‍ കെട്ടിയുണ്ടാക്കിയ തല്‍കാലിക മറകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇതിനു ‘കളിയാട്ട’മെന്നുപേര്. അസുരവാദ്യമായ ചെണ്ടയാണ് പ്രധാന വദ്യോപകരണം. മദ്ദളം, തകില്‍, കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചു വരുന്നു.

തെയ്യം കെട്ടിയ വ്യക്തി കാവിന്റെ അല്ലെങ്കില്‍ പള്ളിയറയുടെ മുമ്പിലിരുന്ന് ആരാധനാമൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പാടുന്ന തോറ്റംപാട്ടാണ് ആദ്യചടങ്ങ്. തോറ്റംപാട്ടിലൂടെയാണ് ആ തെയ്യത്തിനാധാരമായ മൂര്‍ത്തിയുടെ പുരാവൃത്തം അനാവരണം ചെയ്യപ്പെടുന്നത്. ഇതൊരു തുകിലുണര്‍ത്തുപാട്ടാണ്. തോറ്റം പാട്ടിന്റെ പാരമ്യത്തില്‍ തെയ്യം ഉറഞ്ഞാടുന്നു. ചില തെയ്യങ്ങള്‍ഈ സമയത്ത് അഗ്നിപ്രവേശം നടത്തുന്നു. ഭക്തരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുന്ന ചടങ്ങാണ് ‘ഉരിയാടല്‍’ എന്നുപറയുന്നത്. ശേഷം തെയ്യത്തെ തൊഴുത്, അരിയും കുറിയും വാങ്ങിച്ചാല്‍ തെയ്യത്തിന്റെ പരിസമാപ്തിയായി. മുടിയെടുത്തുമാറ്റുന്ന ചടങ്ങോടെ തെയ്യം അവസാനിക്കുന്നു.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights