ഗൊൽക്കൊണ്ട ഫോർട്ട്

hyderabad golconda fort

തെലുങ്കാനയിൽ ഹൈദ്രാബാദ് നഗരത്തിൽ ഉള്ളൊരു കോട്ടയാണ് ഗൊൽക്കൊണ്ട ഫോർട്ട്. 12 ആം നൂറ്റാണ്ടിൽ ഉയർന്നുവന്നൊരു കോട്ടാണിത്; നാശോന്മുഖമായിരിക്കുന്നു ഇന്ന്. അതി വിശാലമായ ഏര്യയിൽ മലമുകളിൽ ആണിതുള്ളത്. ഭാഗമതി ദേവിയെന്നും കോഹിനൂർ രത്നം എന്നും ഒക്കെ ഏവർക്കും പരിചിതമായിരിക്കുമല്ലോ. പതിയെ പറയാം അതേപ്പറ്റി.

മികച്ച എഞ്ചിനിയറിങിന്റേയും വാസ്തുവിദ്യാ മാന്ത്രികതയുടേയും മികച്ചൊരു ഉദാഹരണമാണ് ഈ കോട്ട. ആട്ടിടയൻ എന്ന അർത്ഥമുള്ള ഗൊല്ല എന്നും വലിയ മല എന്നർത്ഥമുള്ള കോണ്ട എന്നും ഉള്ള രണ്ട് തെലുങ്കുവാക്കിൽ നിന്നുമാണ് ഗൊൽക്കോണ്ട എന്ന പേരു വന്നത്. ആട്ടിടയന്റെ മല എന്നു പറയാം. ഈ പേരുവരാൻ കാരണമുണ്ട്. ഒരു ആട്ടിടയൻ മലമുകളിൽ വിഗ്രഹം കണ്ടത്രേ. ആ വാർത്ത പടർന്ന്, അന്നത്തെ രാജാവിന്റെ ചെവിയിലുമെത്തി. അങ്ങനെ അവിടെ മലമുകളിൽ ഒരു കോട്ട പണിയാൻ രാജാവു തീരുമാനിക്കുന്നു. ചെറുതായിരുന്നു അന്നത്തെ കോട്ട. എന്നിരുന്നാലും, 12 ആം നൂറ്റാണ്ടിൽ കാകാത്തിയ രാജവംശം പണികഴിപ്പിച്ചതാണ് ഈ കോട്ട. എ.ഡി. 1083 മുതൽ 1323 വരെയായിരുന്നു കാകാത്തിയരുടെ ഭരണകാലം. മങ്കൽ എന്നായിരുന്നു അന്നിത് അറിയപ്പെട്ടത്

8 കവാടങ്ങളും 87 കൊത്തളങ്ങളും നാലോ അഞ്ചോ കുളങ്ങളും ഒക്കെയുള്ള ഏക്കറുകൾ വ്യാപ്തിയുള്ള കോട്ടസമുച്ചയമായിത് മാറിയത് പിന്നീടാണ്. ഏകദേശം 200 വർഷത്തിനുശേഷം, പതിനാലാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ കോട്ട ബഹാമണി ഭരണാധികാരികളുടെ കീഴിലായി. പിന്നീട് ഖുതുബ് ഷാഹി രാജാക്കന്മാർ കോട്ടയെ തങ്ങളുടെ നിയന്ത്രണത്തിലാക്കി കൂടുതൽ വിപുലമാക്കിയതു മാറ്റി. ബഹാമണി ഭരണാധികാരികളുടെയും ഖുതുബ് ഷാഹി രാജവംശത്തിന്റെയും കാലത്താണ് ഈ കോട്ട ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തത്.

ഖുലി ഖുത്ബ് ഷാ സുൽത്താനേറ്റുകൾ

1496 ൽ ഖുതുബ് ഷാഹി രാജവംശം ഏറ്റെടുത്തപ്പോൾ ഗൊൽക്കൊണ്ടയെ അവരുടെ തലസ്ഥാനമാക്കുകയും ചെയ്തു. അതുവരെ ബഹമാനിക്ക് കീഴിലുള്ള രാജ്യത്ത് സുബീർ സുൽത്താൻ ഖുലി ഖുത്ബ് ഷാ തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ശേഷം, ഈ രാജവംശത്തിലെ ഏഴ് സുൽത്താന്മാർ തെലങ്കു ദേശത്തെ മാത്രമല്ല, ഇന്നത്തെ മഹാരാഷ്ട്രയുടെയും കർണാടകയുടെയും ഭാഗങ്ങൾ ഉൾപ്പെടെ തെലുങ്ക് സംസാരിക്കുന്ന മുഴുവൻ നാടിനേയും ഭരിച്ചുവന്നു. ഗൊൽക്കൊണ്ട കോട്ടയുടെ ഇപ്പോഴത്തെ മഹത്വത്തിന്റെ ഭൂരിഭാഗവും മുഹമ്മദ് ഖുലി ഖുതുബ് ഷായോട് സുൽതാനേറ്റുകളോടു കടപ്പെട്ടിരിക്കുന്നു.

ഹൈദ്രാബാദെന്ന പേര്

ഖുലി ഖുത്ബ് ഷാ രാജവംശത്തിൽ പെട്ട മുഹമ്മദ് ഖുലി ഖുതുബ് ഷാ തന്നെയാണു ചാർമിനാർ സ്ഥാപിച്ചതും സമീപത്തായി മെക്കയിൽ നിന്നും കല്ലുകൾ കൊണ്ടുവന്ന് മക്കാ മസ്ജിദ് പണിതതുമൊക്കെ. പ്രിയ സഖിയായിരുന്ന ബാഗമതിയോടുള്ള സ്നേഹസൂചകമായി തലസ്ഥാന നഗരിക്ക് ഭാഗ്യനഗരിയെന്ന പേരുമിട്ടിരുന്നു അദ്ദേഹം. പൂന്തോട്ടങ്ങളുടെ നാടെന്നാണർത്ഥം. ഈ പേരാണു പിന്നീട് ഹൈദ്രാബാദായി മാറിയത്. കാരണം, പിന്നീട് ബാഗ്മതി ഇസ്ലാം മതം സ്വീകരിച്ച് ഹൈദർ മഹൽ (Hyder Mahal) എന്ന പദവി സ്വീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യയായി മാറി. അവളോടുള്ള ബഹുമാനാർത്ഥം നഗരത്തെ ഹൈദരാബാദ് എന്ന് പുനർനാമകരണം ചെയ്കയായിരുന്നു. 17 ആം നൂറ്റാണ്ടിൽ തന്നെ European travelers ആയിരുന്ന Von Poser ഉം Thévenot ഉം ചേർന്ന് പട്ടണത്തിനു ഭാഗ്യനഗരിയെന്നും ഹൈദ്രാബാദെന്നും പേരുള്ളതായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പിന്നീട് 1687 ൽ ഈ കോട്ട മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണത്തിൻ കീഴിലായി. അതേത്തുടർന്നാണ് ഈ കോട്ട മതിയായ ശ്രദ്ധ കിട്ടാതെ നാശത്തിലേക്ക് പോയത്.

ചിത്രങ്ങൾ കുറച്ചെണ്ണം വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. കാണുക.

ഏകദേശം 11 കിലോമീറ്റർ ചുറ്റളവുള്ള ഈ കോട്ടയ്ക്ക് 15 മുതൽ 18 അടി വരെ ഉയരമുള്ള മതിലുകളുണ്ട്. അഞ്ചു കിലോമീറ്ററോളം നീളമുണ്ട് കോട്ടയ്ക്ക്. നിലവിൽ, ഗോൽക്കൊണ്ട കോട്ട കൊട്ടാരങ്ങൾ, പള്ളികൾ, പവലിയൻ എന്നിവയുടെ സങ്കീർണ്ണമായ ഒരു വിന്യാസമാണ്, നിർഭാഗ്യവശാൽ ഇപ്പോൾ ഒക്കെയും അവശിഷ്ടം മാത്രമേ ഉള്ളൂ. എങ്കിലും ഏറെ വിസ്മയജനകമാണിന്നത്തെ കാഴ്ച്ച!

പതിനേഴാം നൂറ്റാണ്ടോടെ ഗൊൽക്കൊണ്ട ഒരു വജ്ര വിപണിയായി പ്രസിദ്ധമായിരുന്നു. ‘കൊഹിനൂർ’ ഉൾപ്പെടെ ഏറ്റവും അറിയപ്പെടുന്ന ചില വജ്രങ്ങൾ ഇത് ലോകത്തിന് നൽകി. ലോകമെമ്പാടുമുള്ള വ്യാപാരികളെ ആകർഷിക്കുന്ന പ്രശസ്തമായ ഒരു വജ്ര വിപണിയായിരുന്നു ഗൊൽക്കൊണ്ട എന്ന് പറയപ്പെടുന്നു. ഗൊൽക്കൊണ്ടയിലാണ് പ്രശസ്തമായ കോഹിനൂർ, വജ്രങ്ങൾ, ദി റീജന്റ് ഡയമണ്ട്, ദാരിയ-ഇ നൂർ, നൂർ-ഉൽ-ഐൻ ഡയമണ്ട് എന്നിവ സൂക്ഷിച്ചു വെച്ചിരുന്നത്.

കോഹിനൂര്‍ രത്നം

ലോകത്തിലെ ഏറ്റവും വലിയ വജ്രക്കല്ലാണ് കോഹിനൂര്‍ രത്നം. പ്രകാശത്തിന്റെ മല എന്നാണിത് അറിയപ്പെടുന്നതു തന്നെ. ഇന്നത്തെ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനു സമീപത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നുമാണ് ഈ കോഹിനൂര്‍ രത്നം ഖനനം ചെയ്തെടുത്തത്. അക്കാലത്ത് കാകാത്യ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്നു ഈ പ്രദേശം. പിന്നീട് ബാഹമണീ രാജവംശം, ഖുതുബ് ഷാഹി രാജവംശം,  തുഗ്ലക് രാജവംശം, മുഗള്‍ രാജവംശം ഉള്‍പ്പെടെ ഒട്ടേറെ രാജപരമ്പരയിലൂടെ കടന്നുവന്ന ഈ രത്നം ഇപ്പോള്‍ ബ്രിട്ടനിലാണ് ഉള്ളത്. കോഹിനൂര്‍ രത്നം ഉള്‍പ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ പത്ത് രത്നങ്ങളില്‍ ഏഴെണ്ണവും സംഭാവന ചെയ്ത സ്ഥലമാണ് ആന്ധ്രാപ്രദേശ്. ഗുണ്ടൂര്‍, കൃഷ്ണ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇവയൊക്കെയും ലഭിച്ചത്. സ്വര്‍ണ്ണനിധി എന്ന പേരിലാണ് കൃഷ്ണ നദി അറിയപ്പെടുന്നത് തന്നെ.

ഹിന്ദു, മുസ്ലിം, മുഗൾ, പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും തുടർന്ന് സിഖുകാരുടേയും കൈയ്യിലെത്തിയ രത്നം അവസാനം ബ്രിട്ടീഷുകാരുടെ കൈകളിൽ എത്തി. 37.21 ഗ്രാം തൂക്കമുണ്ടായിരുന്ന ഈ രത്നം, വിക്റ്റോറിയ രാജ്ഞി ഇന്ത്യയിലെ ചക്രവർത്തിനി ആയിരുന്നപ്പോൾ അവരുടെ കിരീടത്തിൽ അണിയാനായിട്ട് 21.61 ഗ്രാമാക്കി ചെത്തി മിനുക്കിയിരുന്നു.

കോട്ടയിലെ വാസ്തുവിദ്യാ ചാതുരി

വാസ്തുവിദ്യയുടെ മഹനീയതയെ പറ്റി മുകളിൽ പറഞ്ഞിരുന്നല്ലോ. കോട്ടയുടെ പ്രധാന കവാടത്തിന് ഫത്തേഷ് ദർവാസ എന്നാണ് പേര്, ഇംഗ്ലീഷിൽ വിക്ടറി ഗേറ്റ് എന്നുപറയും. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം താജ്‌മഹൽ, ചെങ്കോട്ട ഒക്കെയും പണി കഴിപ്പിച്ച 5 ആം മുഗൾ ചക്രവർത്തി ആയിരുന്ന ഷാജഹാന്റെ മകൻ ഔറംഗസേബിന്റെ സൈന്യം ഈ കവാടത്തിലൂടെ കോട്ടയിൽ പ്രവേശിച്ചതിനാലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. പ്രവേശന കവാടത്തിൽ കയ്യടിക്കുന്ന ശബ്ദം ഏറ്റവും ഉയരമുള്ളതും ഏതാണ്ട് ഒരു കിലോമീറ്റർ അകലെയുള്ളതുമായ ‘ബാലഹിസ്സറിൽ’ കേൾക്കാം. ഇത്രദൂരം ഒരു കൈയ്യടി ശബ്ദം എങ്ങനെ കൃത്യതയോടെ സഞ്ചരിക്കുന്നു എന്നതാണത്ഭുതം. ആശയവിനിമയ ആവശ്യങ്ങൾ‌ക്കായി, പ്രത്യേകിച്ച് ആക്രമണമുണ്ടായാൽ‌ രാജപ്രമുഖരെ അലേർ‌ട്ട് ചെയ്യുന്നതിന് ഈ സിസ്റ്റം അന്ന് ഉപയോഗിച്ചിരുന്നു.

കോട്ടയ്ക്കുള്ളിലെ പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് രാംദാസ് ജയിൽ. ഐതിഹ്യം അനുസരിച്ച്, അബ്ദുൾ ഹസൻ ഷായുടെ കോടതിയിൽ റവന്യൂ കളക്ടറായിരുന്ന രാംദാസിനെ ജയിലിലടച്ച സ്ഥലമാണിത്. ജയിലിൽ കിടന്നപ്പോൾ അദ്ദേഹം തന്റെ സെല്ലിന്റെ ചുമരിൽ ഹിന്ദു ദേവതകളെ കൊത്തി. ഭിത്തിയിൽ ഹനുമാന്റെ നിരവധി കൊത്തുപണികൾ കാണാം. പഴയ തോക്കുകളുടേയും പീരങ്കിലളുടേയും നിരവധി അവശിഷ്ടങ്ങൾ, എത്തിച്ചേരുന്നവർക്ക് കാണാനായിട്ട് അവിടെ നിരത്തിയിട്ടുണ്ട്. ഇന്ത്യയിലെ വാസ്തുവിദ്യാ വിസ്മയങ്ങളിലും പൈതൃക ഘടനയിലും ശ്രദ്ധേയമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കുണ്ട് എന്നു പറയാം, ഇത് ഹൈദരാബാദിന്റെ മഹത്തായ ഭൂതകാലത്തിന്റെ സാക്ഷ്യം കൂടിയാണ്.

ചാർമിനാർ പണികഴിപ്പിച്ച മുഹമ്മദ് ഖുലി ഖുതുബ് ഷായുടെ കാമുകി ബാഗമതിയോടുള്ള ബഹുമാന സൂചകമായണ് പൂന്തോപ്പുകളുടെ പട്ടണമായ ഭാഗ്യനഗരിയെ ഹൈദ്രാബാദായി നാമകരണം ചെയ്തത് എന്നു പറഞ്ഞുവല്ലോ.. ചർമിനാറിലെ ദേവിയെ അവലംബിച്ചും ബാഗമതി എന്ന ഡാൻസറാൽ മുഖരിതമായ ഹൈദ്രാബാദെന്ന പേര് റിനെയിം ചെയ്യണമെന്നുള്ള ബഹളം ബിജെപ്പിക്കാർ തുടങ്ങിയിട്ടുണ്ട്. മുഹമ്മദ് ഖുലി ഖുതുബ് ഷായുടെ ശവകുടീരം കോട്ടയുടെ തൊട്ടടുത്തു തന്നെയുണ്ട്. ഗോൽക്കൊണ്ടയിലെ ഖുത്ബ് ഷാഹി രാജവംശത്തിന്റെ അഞ്ചാമത്തെ സുൽത്താനായിരുന്നു മുഹമ്മദ് ഖുലി ഖുത്ബ് ഷാ, ഭാഗ്യനഗർ എന്ന ഹൈദ്രാബാദ് നഗരം സ്ഥാപിക്കുകയും ഇന്നത്തെ ശ്രദ്ധാകേന്ദ്രമായ ചാർമിനാർ, മക്ക മസ്ജിദ് എന്നിവ നിർമ്മിക്കുകയും ചെയ്തതും ഇദ്ദേഹം തന്നെയാണ്; ഹൈദ്രാബാദിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണിന്നിവ.

ആന്ധ്ര ഭക്ഷണം

ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്ന സ്വഭാവക്കാരനാണു ഞാൻ; അല്ലാതെ ഭക്ഷണം കഴിക്കാൻ മാത്രമായി ജീവിക്കുന്ന ആളല്ല. ഇതുമാത്രം ലക്ഷ്യമെന്നു കരുതി തിന്നു സുഖിക്കുന്ന പലരേയും കഴിഞ്ഞ കാലയാത്രയിൽ പലയിടത്തായും കണ്ടിരുന്നു എന്നതാണിതിവിടെ പറയാൻ കാരണം,. പൊതുവേ, മിതമായ രീതിയിൽ നന്നായി വിശക്കുമ്പോൾ മാത്രം അല്പമാത്രമായേ എവിടെ നിന്നും ഞാൻ കഴിക്കാറുള്ളൂ. ഒരുവർഷം മുമ്പ് ബാംഗ്ലൂരിൽ കരിയർനെറ്റിൽ വർക്ക് ചെയ്യുമ്പോൾ എന്നും രാവിലെ ഭക്ഷണം ഓഫീസിനടുത്തുള്ള ഹോട്ടലിൽ നിന്നാക്കിയിരുന്നു. 50 + ജി‌എസ്‌ടി കൊടുത്താൽ നോർമ്മലായുള്ള ഫുഡ്, സെറ്റ് ദോശ, മസാലദോശ, ഇഡ്ലി, പൂരി തുടങ്ങിയ ഏതു ഫുഡും ചായയടക്കം ലഭിക്കുമായിരുന്നു. പക്ഷേ ഞാൻ സ്ഥിരമായി സെറ്റ്‌ദോശ മാത്രമായിരുന്നു കഴിച്ചു വന്നത്. കൊളസ്ട്രോൾ കണ്ടമാനം കൂടിയപ്പോൾ ഡോക്ടർ ചോദിച്ചു ഹോട്ടൽ ഭക്ഷണമാണോ കഴികുന്നത് എന്ന്. എന്തോ അതിനു ശേഷം ഓരോ ദിവസം ഓരോന്നാക്കി മാറ്റിയത്. അല്പകാലം കൂടി അങ്ങനെ പോയി; കൊളസ്ട്രോൾ മരുന്നു കഴിക്കാതെ തന്നെ കുറയുകയും ചെയ്തു.

ഇതിവിടെ പറയാൻ കാരണം, തെലുങ്കന്മാരുടെ ഭക്ഷണമെത്രമാത്രം സുന്ദരമാണെന്നു സൂചിപ്പിക്കാനായിരുന്നു. ആന്ധ്രാക്കാരുടെ ഭക്ഷണരുചി ഏറെ പ്രധാനപ്പെട്ടതാണ്. ബാംഗ്ലൂരിൽ നിന്നും അബദ്ധവശാൽ തെലുങ്കരുടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു എന്നല്ലാതെ മറ്റൊരു അനുഭവമില്ലായിരുന്നു; അതൊക്കെയും ഹോട്ടൽ ടെക്നിക്കാവുമെന്നു കരുതി വീണ്ടും അവിടേക്ക് തന്നെ പോവുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ, ഹൈദ്രാബാദിൽ ഇപ്പോൾ ഒരാഴ്ചയായി ഞാനുണ്ട്. പേയിങ് ഗസ്റ്റായിട്ടാണു താമസം. നിത്യേന വെവ്വേറെ ഫുഡ്, എല്ലാമൊന്നിനൊന്ന് മെച്ചം. എത്ര കഴിച്ചാലും മടുപ്പു തോന്നാത്ത അനുഭവം. വഴിയോരത്തുള്ള തട്ടുകടകളിൽ വരെ അതേ അനുഭവം തന്നെ. ഇതൊരു നാടിന്റെ കരുതലാവണം; രുചിയാവണം! എല്ലാം കറികളും ഏറെ ഗുണപ്രദവും രുചികരവും ആണ്. കറികൾ തന്നെയാണു ഞാൻ അധികവും കഴിക്കുന്നത്.

ബാംഗ്ലൂരിൽ കരിയർനെറ്റിൽ നിന്നും മാറി ഇന്ദിരാനഗറിൽ ഉള്ള ഹാഷ്‌ കണക്റ്റിൽ ചേർന്നപ്പോൾ നിന്ന പിജിയും തെലുങ്കന്മാരുടേതായിരുന്നു. സാവിത്രയായിരുന്നു ഫുഡ് ഉണ്ടാക്കി തന്നിരുന്നത്. മനോഹരമായ പെരുമാറ്റം പോലെതന്നെ ഏറെ ഹൃദ്യമായിരുന്നു അവൾ വിളമ്പിത്തന്നിരുന്ന ഭക്ഷണവും. തുടർച്ചയെന്നോണം ഇവിടെ ഹൈദ്രാബാദിലും അതു തുടരുന്നു.
20 വർഷങ്ങൾക്കു മുമ്പും, മീശമാധവൻ സിനിമയുടെ തെലുങ്ക് പതിപ്പ് ഇറങ്ങിയപ്പോളുമൊക്കെ ഞാൻ ഇവിടെ ഉണ്ടായിരുന്നു. മഹാലക്ഷ്മി എന്നൊരു സുന്ദരിപ്പെണ്ണും ഞാനും ഒന്നിച്ചായിരുന്നു അന്നു മീശമാധവന്റെ തെലുങ്ക് വേർഷൻ കണ്ടത്. മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടും ഒരു ഫുഡ് റിലേറ്റഡ് കഥയുണ്ട്; താഴെ കൊടുത്തിട്ടുണ്ടത്!! അവളിപ്പോൾ എവിടെയുണ്ടാവുമോ എന്തോ!! വിഭവസമൃദ്ധമായ ഹോട്ടൽഭക്ഷണത്തിന് അന്നുവില 22 രൂപയായിരുന്നു. ദിൽഷുക്‌നഗറിനടുത്തുള്ള കമലനിവാസ്സിലായിന്നു അന്നത്തെ താമസം…

അന്നു ഹൈദ്രാബാദിൽ വർക്ക് ചെയ്തത് ഗാലക്സി ക്രിയേഷൻസ് എന്ന കമ്പനിയിൽ ആയിരുന്നു. ഓണറുടെ തന്നെ ബിൽഡിങ്ങിലെ ഏറ്റവും മുകളിലെ റൂം എനിക്ക് ഫ്രീയായി തന്നതായിരുന്നു അന്ന്. പാർട്ട്‌ണറായിരുന്ന മറ്റൊരു തെലുങ്കൻ സുരേന്ദ്രറെഡി ഓണറെ പറ്റിച്ച് മൊത്തം കാശും മുടിച്ചതിനാൽ പിന്നീടു കമ്പനി അടച്ചു പൂട്ടേണ്ടിവന്നു. പൂട്ടിയ ശേഷവും ഞാൻ മൂന്നോളം മാസം അവിടെ തന്നെ താമസിച്ചു.

കൂടെ വർക്ക് ചെയ്തിരുന്ന പെണ്ണാണു മഹാലക്ഷ്മി. കുറച്ചു ദൂരെയുള്ള കരിം‌നഗർ എന്ന സ്ഥലത്തു നിന്നും ഒരാളുടെ കൂടെ ഒളിച്ചോടി വന്നവളാണവൾ. അടുത്ത കൂട്ടായിരുന്നുവെങ്കിലും ആകെട്ട്യോന്റെ പേരു ഞാൻ മറന്നുപോയി! സിനിമാനടി ശോഭനയെ പോലെയിരുന്നു മഹാലക്ഷ്മിയെ കാണാൻ. കെട്ട്യോൻ അല്പം പ്രായം കൂടുതൽ ഉണ്ടായിരുന്നു. നിറവും അല്പം മങ്ങിയിട്ടു തന്നെ. അയാൾക്ക് പക്ഷേ വാറങ്കൽ എന്ന സ്ഥലത്ത് മറ്റൊരു കെട്യോളും മോളുമുണ്ടായിരുന്നു. അക്കാര്യം ഇവൾ അറിയില്ല. എനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരാൻ ഇവരെ ആയിരുന്നു ഏൽപ്പിച്ചത്. ഓണർ കാശ് കൊടുക്കും. ചെറിയ ഒരു ഒറ്റമുറി വീടായിരുന്നു അവരുടേത്. ഉച്ചയ്ക്ക് ഞാൻ അവിടെ പോയി കഴിക്കുമായിരുന്നു.

രാത്രി ഭക്ഷണവും ആയി മഹാലക്ഷ്മി റൂമിലേക്ക് വരും. ഏറെ രുചികരമായിരുന്നു അവളുടെ പാചകം. അവിടിരുന്ന് അവൾ കമ്പ്യൂട്ടറിൽ സിനിമകൾ കാണും. സദാശിവറെഡിയുടെ (കമ്പനിയുടേയും ആ ബിൽഡിങ്ങിന്റേയും ഓണർ) കൈയ്യിൽ ഒത്തിരി സിനിമകൾ ഉണ്ടായിരുന്നു. അയാളുടെ രണ്ട് ഡസ്ക്ടോപ്പുകൾ ആറൂമിൽ ഉണ്ടായിരുന്നു. മഹാലക്ഷ്മിയും ഞാനും ഒരുമിച്ചായിരുന്നു മീശമാധവന്റെ തെലുങ്ക്‌ വേർഷൻ അവിടിരുന്ന് കണ്ടത്. ജഗതി ശ്രീകുമാറിന്റെ ഭാര്യവേഷം തെലുങ്കിൽ ഷക്കീലച്ചേച്ചിയായിരുന്നു കെട്ടിയത് എന്നോർക്കുന്നു. തെലുങ്കിലേ ഏറെ പ്രസിദ്ധനായ ഒരാളായിരുന്നു നായകൻ.

മഹാലക്ഷ്മി ഗർഭിണിയായിരുന്നു അപ്പോൾ. മൂന്നോ നാലോ മാസമായിക്കാണും. ഗർഭിണിയായതിനാൽ പിന്നീടു വീട്ടിൽ പോകാൻ പറ്റില്ല എന്നും പറഞ്ഞ് അവളുടെ ഭർത്താവ് നാട്ടിലേക്ക് പോയി. മൊബൈൽ ഫോൺ ഒക്കെ സദാശിവറെഡിയെ പോലുള്ളവരുടെ കൈയ്യിൽ മാത്രം ഉള്ള കാലമായിരുന്നു അത്. 2003, 04 ആവണം കാലം. ഒരുമാസത്തോളം മഹാലക്ഷ്മി ആ ഒറ്റമുറിയിൽ തനിച്ചായി. അയാളെ കുറിച്ച് യാതൊരു വിവരവും ഇല്ല. വിളിക്കാൻ ഇന്നത്തെ പോലെ മൊബൈലുമില്ല. എന്നും അവളുടെ കണ്ണു നിറഞ്ഞിരുന്നു. അപ്പോൾ ആണവൾ എന്നോട് ഒളിച്ചോടിവന്ന കാര്യം പറഞ്ഞത്. സിനിമകളെ പറ്റിയും ഒക്കെ  ഒത്തിരി കാര്യങ്ങൾ  പറഞ്ഞ് ഞങ്ങൾ ഇരിക്കും.

അവൾക്ക് ചിലവ് കഴിയാൻ കാശില്ലാതെ വന്നപ്പോൾ ഓണർ സദാശിവ റെഡി എന്നോട് ഫുഡ് ഹോട്ടലിൽ നിന്നും വാങ്ങിച്ചു കഴിക്കാൻ പറഞ്ഞു. അവൾ എന്നും എന്റെ കൂടെയായി. ഉച്ചയ്ക്ക് ഞാൻ പാർസൽ വാങ്ങിക്കും. ഞങ്ങളത് പങ്കിട്ടു കഴിക്കും. 22 രൂപയായിരുന്നു അന്ന് ഭക്ഷണത്തിന്. അന്നത്തെ ചെലവിലതു കുറച്ചു കൂടുതൽ തന്നെയായിരുന്നു. എങ്കിലും 12 ഓളം കറികൾ ഉള്ള വിഭവസമൃദ്ധമായിരുന്നു അത്. ഒരേ പൊതിച്ചോറു പകുതിയാക്കി ഞങ്ങൾ കഴിച്ചിരുന്നു എന്നത് ഇനേറെ ഹൃദ്യമായി തോന്നുന്നു. ഒറ്റയ്ക്ക് താമസമായതിനാൽ അവിടെ, ആ ഒറ്റമുറി വീടിൽ ചിലരുടെ ശല്യം കൂടിവന്നു. ഓണർ ഇടപെട്ട് ഞാൻ കിടക്കുന്ന സ്ഥലത്ത് കിടക്കാമോ എന്നു ചോദിച്ചു.അവൾ സമ്മതിച്ചു. രാത്രിയിൽ ഞാൻ പുറത്തിറങ്ങി ആകാശവും നോക്കി ടെറസ്സിൽ കിടക്കുമായിരുന്നു. തൊട്ടപ്പുറത്ത്, വലിയ പോസ്റ്ററുകളിൽ ഒന്നിൽ മീരാ ജാസ്മിന്റെ ഫോട്ടോ ഉണ്ട്. ആറേഴ് പെണ്ണുങ്ങൾ നിൽക്കുന്ന വലിയ ചിത്രമാണത്. ഇടയ്ക്കൊരിക്കൽ അവൾ എന്റെ ഷർട്ട് അലക്കിയിരുന്നു. ഞാനാപ്പണി നിർത്തിച്ചിരുന്നു.

ആരെയൊക്കെയോ വിളിച്ച് ഓണർ മഹാലക്ഷ്മിയുടെ ഭർത്താവിനെ കണ്ടെത്തി. ഓണർ ആണു പറഞ്ഞത് മറ്റേ ഭാര്യയുടെ വീട്ടിലാണു മൂപ്പർ പോയത്. മകൾക്ക് എന്തോ അസുഖമായി അതിന്റെ തിരക്കിലായിപ്പോയി, ഉടനെ വരും എന്ന്. നോർമ്മൽ മലയാളബുദ്ധി വെച്ച്  ഞാൻ കരുതിയത്, ഗർഭിണിയായ ഇവളെ ഉപേക്ഷിച്ച് അയാൾ മുങ്ങിയതാവും എന്നായിരുന്നു. എങ്കിലും ഭർത്താവ് ഉടനേ വരുമെന്നും, എന്നും കൂടെയുണ്ടാവും അവിടെ വല്ല പ്രശ്നവും വന്നിരിക്കും എന്നൊക്കെ പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. ഈ ഗർഭിണി എന്റെ തലയിൽ ആവുമോ എന്ന ഭയവും ഉണ്ടായിരുന്നു. എങ്കിലും ജോലിയില്ലാതെ, മറ്റൊന്നു നോക്കിയിരിക്കുകയായിരുന്നു ഞാനപ്പോൾ, വീട്ടിലേക്ക് തിരിക്കാനുള്ള പ്ലാനിങും കൂടെ തുടങ്ങി.

പക്ഷേ,  രണ്ടാഴ്ചയ്ക്ക് ശേഷം അവളുടെ ഭർത്താവ് നിറയെ സ്വീറ്റ്സും ഫ്രൂട്സും ഒക്കെയായി വന്നു. അയാളെ കണ്ടപ്പോൾ, അതുവരെ വിതുമ്പാതെ നിന്ന മഹാലക്ഷിമിയുടെ കരച്ചിൽ കാണേണ്ടതായിരുന്നു. അയാൾ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. അമ്മയ്ക്ക് സുഖമില്ലാതായിപ്പോയതിനാലാണു വൈകിയത് എന്നവളെ വിശ്വസിപ്പിച്ചു!

അവർ ആ ഒറ്റമുറിവീട് പെട്ടന്നു മാറി. എന്നെപ്പറ്റിയും, ഞാനവളെ സമാധാനിപ്പിച്ചതിനെ പറ്റിയും ഒക്കെ അയാളോടവൾ പറഞ്ഞു. വീട്ടിലമ്മയ്ക്ക്സുഖമില്ലാതായതെന്ന കള്ളത്തരം എന്നോടും പറഞ്ഞെങ്കിലും ഒത്തിരി നന്ദി പറയാനും, ഈ അവസരത്തിൽ അവളോടൊപ്പം നിന്നതിനെയുള്ള സന്തോഷവും അയാൾ അറിയിച്ചു. അതൊരു ഡിസംബർ മാസമായിരുന്നു. ആ മാസം തന്നെ ഞാൻ ഹൈദ്രാബാദ് വിട്ടിരുന്നു.

ഡാറ്റ സയൻസും ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസും

ഇൻ്റെർനെറ്റ് കണക്റ്റിവിറ്റിയുടെ വിഭ്രമാത്മകത ഇന്ന് സാധാരണ ജീവിതങ്ങളേയും ബാധിച്ചിട്ടുണ്ട്. ദൈനംദിന ജീവിതം നയിക്കുന്നതിൽ നെറ്റിനുള്ള പ്രാധാന്യം ഏറെ പ്രസ്ക്തമാണിന്ന്. ഇൻ്റെർനെറ്റിൽ ഡാറ്റ എന്ന സങ്കേതം വരുത്തുന്ന വിപ്ലവത്തെ കുറിച്ചു പറയാം. എന്താണു ശരിക്കും ഡാറ്റ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്? നിത്യേന നമ്മുടെ കയ്യിലെ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന ചിത്രങ്ങളും ശബ്ദവും വിരലടയാളവും നമ്മുടെ നോട്ടവും, നമ്മൾ കുറിക്കുന്ന ഓരോ വാക്കുകളും ഡാറ്റ തന്നെയാണ്! എവിടെയാണിതു സ്റ്റോർ ചെയ്യുന്നത്? എങ്ങോട്ടാണിത് ഒഴുകി നീങ്ങുന്നത്? ആരാണിതിനെ പ്രോസസ് ചെയ്യുന്നത്? ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ പലർക്കും ഉണ്ടാവാം. അല്ലെങ്ങ്കിൽ ഇതെൻ്റെ സ്വകാര്യമൊബൈൽ ഫോൺ മാത്രമാണ്. വീട്ടിലുള്ളവർക്കു പോലും എൻ്റെ വിരലടയാളം ഇല്ലാതെ ഇതു തുറക്കാൻ പറ്റില്ല അത്രമാത്രം സ്വകാര്യമാണിത് എന്ന ധാരണയും പലർക്കും ഉണ്ടാവും.
Data Science and Artificial Intelligence
വെബ് ലോകത്തു കൂടി ഒഴുകുന്ന വിവരങ്ങളുടെ അനസ്യൂതപ്രവാഹമില്ലാതെ, ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത വിധം സാഹചര്യങ്ങൾ മാറി വന്നിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഡാറ്റ എന്ന വാക്കിനോളം വിലയുള്ള മറ്റൊരു വാക്ക് ഇല്ലെന്നു തന്നെ പറയാം. ഡാറ്റാ സയൻസിൻ്റെ നൂതനമായ മേഖല അറിവിൻ്റേയും തൊഴിലിൻ്റേയും വിശാലമായ പാതയ്ക്ക് വഴിയൊരുക്കുമ്പോൾ, ഡാറ്റ എന്താണെന്നും ആ മേഖലയിലെ അവസരങ്ങൾ എന്താണെന്നും നമ്മൾ ചിന്തിച്ചിരിക്കണം. നൂറ്റാണ്ടിന്റെ ജോലിയെന്നാണ് ഹാര്‍വാഡ് ബിസിനസ് റിവ്യൂ ഡാറ്റ സയന്റിസ്റ്റിനെ വിശേഷിപ്പിക്കുന്നത്. ലോകത്ത് പൊതുമേഖലാസ്ഥാപനങ്ങളിലുള്‍പ്പെടെ ഇവരുടെ സേവനത്തിന് പ്രാധാന്യമേറിവരികയാണിന്ന്.

നേരത്തെ പറഞ്ഞല്ലോ, വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഏതൊരു ഇടപാടും, ഓരോ മൗസ് ക്ലിക്കുപോലും ഒരു ഡാറ്റ സൃഷ്ടിക്കുന്നുണ്ട്. പലതരം ബിസിനസ്സുകൾ നമുക്കു ചുറ്റും നടക്കുന്നു, ആശയവിനിമയ സവിധാനങ്ങൾ ദിനം പ്രതി പുതുക്കുന്നു, ഗതാഗതമേഖലകൾ, ബാങ്കിങ്ങ്, ഇൻഷ്വറൻസ്, ആശുപത്രികൾ, വിവിധ വെബ്സൈറ്റുകൾ തുടങ്ങി വെബ്സൈറ്റുകളിലെ നമ്മൾ പോലും ശ്രദ്ധിക്കാതെ ശേഖരിക്കപ്പെടുന്ന ക്യാഷ് ഫയലുകൾ, ലോഗുകൾ, വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഒക്കെ തരുന്ന അഗണ്യമായ ഡാറ്റകളുടെ ശേഖരം നമുടെ മുമ്പിൽ ഉണ്ട്. ബിഗ്ഡാറ്റ എന്നു വിളിക്കാം നമുക്കിതിനെ. ഇത്തരം ഡാറ്റകളുടെ വിശാലമായ ശേഖരം നമുക്കുണ്ട്. ഡാറ്റാനകൾ എന്നു പറഞ്ഞ് പരിഹസിച്ചോ ഭയന്നിട്ടുതന്നെയോ സമൂഹത്തിൽ ചിലരെങ്കിലും ഇതേപ്പറ്റി പറയാറുണ്ട്.

നമ്മൾ ഷെയർ ചെയ്യുന്ന വാക്കുകളിലൂടെ, വീഡിയോകളിലൂടെ, ചിത്രങ്ങളിലൂടെ നമ്മുടെ ചലനങ്ങളും അഭിരുചികളും വിശ്വാസങ്ങളും വികാരങ്ങളും പബ്ലിക്കിലേക്കു വിട്ടുകൊടുക്കയാണു ചെയ്യുന്നത്. ഇത്തരം ഡാറ്റകളെ, അല്ലെങ്കിൽ കുലകൊമ്പനായ ഈ ഡാറ്റാനയെ മെരുക്കാൻ ഉതകുന്ന സാങ്കേതിക വിദ്യയാണു ഡാറ്റാ സയൻസ് എന്നത്. ഇങ്ങനെ ശേഖരിച്ചു വെയ്ക്കുന്ന ചലനങ്ങളിലും അഭിരുചികളും അക്കങ്ങളിലും വാക്കുകളിലും ചിത്രങ്ങളിലും ശബ്ദങ്ങളിലും വീഡിയോകളിലും രേഖപ്പെടുത്തുന്ന ഡാറ്റ നെറ്റ്‌വർക്കുകളുടെ കൃത്യമായ മാനേജ്‌മെൻ്റും മറ്റുമാണത്. ഒന്നിലധികം ഡിജിറ്റൽ സ്രോതസ്സുകളിൽനിന്ന് ഒരേസമയം വിവരശേഖരണം നടത്തി, വിശകലനം ചെയ്ത് ട്രെൻഡുകളും, പാറ്റേണുകളും ദൃശ്യവത്കരിച്ച് ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളാണ് ഡാറ്റ സയൻസിൽ ഉൾപ്പെട്ടിരിക്കുന്നത്.

പ്രധാനമായും ഇൻറർനെറ്റിൽ ലഭ്യമായ അനന്തമായ വിവരങ്ങൾ ശേഖരിക്കുകയും അതു പ്രോസസ്സ് ചെയ്യുകയും ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഒരു വിഭവമായി ഉപയോഗിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് ഡാറ്റാ സയൻസ്സെന്നു വിശേഷിപ്പിക്കാം. പല കമ്പനികളും തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും റിസോഴ്‌സ് ബിഗ് ഡാറ്റ ഉപയോഗിക്കുന്ന കാലം കൂടിയാണിത്. ഇത് ഇനിയും ഒട്ടേറെ വളരാനിരിക്കുന്നു. ആമസോണിൽ ഷോപ്പിംഗ് നടത്തുമ്പോൾ സൃഷ്ടിക്കുന്ന ഡാറ്റ, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ,ഗൂഗിൾ സേർച്ചിങ്ങ് ചരിത്രം, ഒരു ഫോണിൽ സൈൻ ഇൻ ചെയ്യാനായി മുഖം കണ്ടു തിരിച്ചറിയൽ എന്നിവ വലിയ ഡാറ്റ ഉറവിടങ്ങളുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. ഒരു ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ഞങ്ങൾ എന്താണ് തിരഞ്ഞത്, ഞങ്ങൾ എന്താണ് വാങ്ങിയത്, എത്ര ചെലവഴിച്ചു എന്നിവയെല്ലാം ഡാറ്റാ സെറ്റ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഡാറ്റാ സയൻസിലൂടെയാണ് ആമസോണിന് നമ്മുടെ ആവശ്യങ്ങൾ മനസിലാക്കാനും അതനുസരിച്ചു നമുക്കുവേണ്ടി മാത്രം ഹോം പേജ് കാഴ്ച ഇഷ്ടാനുസൃതമാക്കാനും, നമുക്ക് മുന്നിൽ അവതരിപ്പിക്കാനും കഴിയുന്നുണ്ട് ഇപ്പോൾ. ടെക്നിക്കലായി പറഞ്ഞാൽ അഡോബി ടാർജെറ്റിലൂടെ ഇതു നിഷ്പ്രായാസം സാധിക്കുന്നതേ ഉള്ളൂ ഇന്ന്.

ഇന്ന്, ഡാറ്റസയൻസുമായി ബന്ധപ്പെട്ടു പണിയെടുക്കുന്നവർ വ്യവസായത്തെ മുന്നോട്ട് നയിക്കുന്ന ഒരു പ്രേരകശക്തിയായി മാറിയിരിക്കുന്നു, ബിസിനസ്സിനും വിവരസാങ്കേതികവിദ്യയ്ക്കും തമ്മിലുള്ള മീഡിയേറ്ററായി ഇതു നിൽക്കുന്നു. കമ്പനികളെയും ഉപഭോക്താക്കളെയും ഒരേ സമയം സഹായിക്കാൻ ഡാറ്റാ സയൻസിന് കഴിയും. ബിഗ് ഡാറ്റ വിശകലനവും തുടർന്നുള്ള ബിസിനസ്സ് തന്ത്രങ്ങളും ഇന്ന് ഒരു കമ്പനിയുടെ ലാഭക്ഷമത 60% വരെ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. വ്യക്തിഗത ലൊക്കേഷൻ ഡാറ്റ പ്രവർത്തനക്ഷമമാക്കിയ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ഷോപ്പിംഗ് നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നു. നിർമ്മാണ മേഖലയിലും ഡാറ്റ വിശകലനം പ്രധാനമാണ്. ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്‌സ് പ്ലാറ്റ്‌ഫോം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കമ്പനികൾക്ക് ഉൽപ്പാദനത്തിൽ മികവ് സൃഷ്ടിക്കാനാകും.

ഒരർത്ഥത്തിൽ, ഡാറ്റാ സയൻസിന്റെ പ്രാധാന്യം ബിസിനസ്, വ്യാവസായിക മേഖലകളിൽ മാത്രം ഒതുങ്ങുന്നില്ല. സ്ഥലത്തും സമയത്തും കോവിഡ് രോഗത്തിന്റെ വ്യാപനത്തിന്റെ ട്രാക്ക് വിശകലനം ചെയ്തുകൊണ്ട് സമയബന്ധിതമായ ശാസ്ത്രീയ പ്രവചനങ്ങൾ സാധ്യമാക്കുന്നതിൽ ഡാറ്റാ സയൻസിന് ഒരു പങ്കുണ്ട്. ധരിക്കാവുന്ന ഉപകരണങ്ങളിലൂടെ രോഗനിർണയം എളുപ്പമാക്കുന്ന പുതിയ സാങ്കേതികവിദ്യകൾ പരിചിതമായി. കാലാവസ്ഥ, വിദ്യാഭ്യാസം, ബഹിരാകാശ പരിപാടികൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകൾ ഡാറ്റാ സയൻസിന്റെ നേട്ടങ്ങൾ തിരിച്ചറിയുന്നു. കൊറോണയ്ക്ക് അല്പകാലം മുമ്പ് ഫെയ്സ്ബുക്ക് ഒരു സൈറ്റിനെ ബ്ലോക്കു ചെയ്തതോർക്കുന്നുവോ? ഇന്ത്യയടക്കം 200 ഓളം തെരഞ്ഞെടുപ്പുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ അവർ ഡാറ്റ വിശകലനത്തിലൂടെ വരുത്തിയത്രേ. വരും വർഷങ്ങളിൽ വലിയ ഡിമാൻഡുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വൈവിധ്യവും വിശാലവുമായ പ്രവർത്തന മേഖലയാണു ഡാറ്റ സയൻസ്.

ഡാറ്റാ സയൻസ് മേഖലയിൽ വിവിധ തരം തൊഴിലുകൾ ഉയർന്നുവരുന്നുണ്ട്. ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ ആർക്കിടെക്റ്റ്, ഡാറ്റാ എഞ്ചിനീയർ, ഡാറ്റാ മൈനിംഗ് സ്പെഷ്യലിസ്റ്റ് മെഷീൻ ലേണിംഗ് എഞ്ചിനീയർ, ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ, ബിസിനസ് അനലിസ്റ്റ്, ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ് തുടങ്ങി നിരവധിയാണത്. വർക്കിംഗ് ഓർഗനൈസേഷൻ്റെ ആവശ്യമനുസരിച്ച് വ്യത്യസ്തമായ അവസരങ്ങൾ ലഭ്യമാണിപ്പോൾ. മികച്ച ബിസിനസ്സ് തീരുമാനങ്ങൾ എടുക്കാൻ കമ്പനികളെ സഹായിക്കുന്നതിന് ഇൻറർനെറ്റിൽ നിന്ന് ആഴത്തിലുള്ളതും വലുതുമായ വിവരങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ വിശകലനം വഴി ശേഖരിക്കാനും പ്രോസസ്സ് ചെയ്യാനും ഡാറ്റാ അനലിസ്റ്റുകൾക്ക് കഴിയും. അവതരണവും റിപ്പോർട്ടുകളും പോലെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ ഒരു ഡാറ്റാ സെറ്റ് അവതരിപ്പിക്കാൻ അവർക്ക് കഴിയും. ജോലിയുടെ സവിശേഷതകൾ ഏതാണ്ട് സമാനമാണെങ്കിലും, അൽഗോരിതം, കോഡിങ്ങ് എന്നിവയെ കുറിച്ചുള്ള അറിവ് കൂടാതെ, മെഷീൻ ലേണിംഗിലും ഡാറ്റ മൈനിംഗിലുമുള്ള അനുഭവവും ഒരു ഡാറ്റാ സയന്റിസ്റ്റിന്റെ ജോലിക്ക് ഒഴിച്ചു കൂടാനാവാത്തതാണ്.

ഡാറ്റ വിശകലനം ചെയ്യുന്നതിനേക്കാൾ മികച്ച അൽഗോരിതം നിർമ്മിക്കുന്നതിൽ ഡാറ്റ മൈനിംഗ് എഞ്ചിനീയർമാർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു ഡാറ്റ മാനേജുമെൻ്റ് സിസ്റ്റത്തിനായി ഒരു ബ്ലൂപ്രിന്റ് സൃഷ്ടിക്കുന്നതിന് സിസ്റ്റം ഡിസൈനർമാർ, ഡെവലപ്പർമാർ, ഉപഭോക്താക്കൾ എന്നിവരുമായി അടുത്ത് പ്രവർത്തിക്കുന്ന ഒരാളാണ് ഡാറ്റ ആർക്കിടെക്റ്റ്. ഒരു ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ് കമ്പനി നിലവിൽ എവിടെയാണ് നിൽക്കുന്നതെന്ന് കണ്ടെത്താൻ മാർക്കറ്റും ബിസിനസ് ട്രെൻഡുകളും വിശകലനം ചെയ്യുന്നു. വിശാലമായി പറഞ്ഞാൽ, ഡാറ്റാ സയൻസിന്റെ വലിയ തൊഴിൽ മേഖലയ്ക്ക് നൂതന സാങ്കേതിക വിദ്യകൾ പഠിക്കേണ്ടതും ജോലിയുടെ സ്വഭാവത്തിനനുസരിച്ചുള്ള കഴിവുകൾ നേടേണ്ടതും ആവശ്യമാണ്. പ്രോഗ്രാമിംഗ് ലാഗ്വേജുകളായ JAVA, Perl, C/C++, Python ഡാറ്റാ അനലിറ്റിക് സോഫ്റ്റ്വെയറുകളായ SAS, R, Hadoop, Tableau ഡാറ്റാബേസ് ടെക്നിക്കായ മോങ്കോഡിബി, SQL തുടങ്ങിയവയൊക്കെ ഡാറ്റാ അനാലിറ്റിക്സില്‍ ഉപയോഗിക്കുന്നവയാണ്. അതിനാല്‍ ഇവയില്‍ ഒന്നിലോ ഒന്നിലധികമോ മേഖലയില്‍ പ്രാവീണ്യം നേടേണ്ടതാണ്. ബിരുദ/ബിരുദാന്തര ബിരുദ പഠനത്തിനുശേഷം ഈ മേഖലയിലൊന്നില്‍ പ്രാവീണ്യം നേടിയും ഡാറ്റാ അനലിറ്റിക് മേഖലയില്‍ തൊഴില്‍ നേടാവുന്നതാണ്. ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും ഡാറ്റ സയൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ട്. ചില കമ്പനികള്‍ അവരുടേതായ രീതിയില്‍ ഡാറ്റ സയന്റിസ്റ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ നൂതനാശയങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു ശാസ്ത്രമാണ് ഡാറ്റാ സയൻസ് എന്നും മനസ്സിലാക്കണം. വിവിധ തൊഴിൽ മേഖലകൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നും ഓരോന്നിനും ആവശ്യമായ കഴിവുകൾ എന്താണെന്നും മനസിലാക്കുക എന്നതാണ് ഈ ഫീൽഡിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി.

അടിസ്ഥാനപരമായി, ഡാറ്റ സയൻസിൻ്റെ മൂന്ന് ഘടകങ്ങളിൽ സ്ഥിതിവിവരക്കണക്കുകൾ, പ്രോഗ്രാമിങ്ങ്, ബിസിനസ്സ് എന്നിവ ഉൾപ്പെടുന്നു. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ഇക്കണോമിക്‌സ്, ഫിനാൻസ്, ബിസിനസ് സംബന്ധിയായ വിഷയങ്ങളിൽ ബിരുദധാരികൾക്ക് ഡാറ്റാ സയൻസിൽ തുടർ പഠനത്തിനും നല്ല ജോലി കണ്ടെത്താനും മികച്ച അവസരങ്ങളുണ്ട്. അടുത്ത പത്തുവര്‍ഷത്തേക്ക് ഏറ്റവുമധികം ഡിമാന്‍ഡ് വരുന്ന ജോലിയായിരിക്കും സ്റ്റാറ്റിസ്റ്റീഷ്യന്റേത് എന്നാണ് ഗൂഗിളിലെ ചീഫ് എക്കണോമിസ്റ്റായ ഹല്‍ വേരിയന്‍ അഭിപ്രായപ്പെട്ടത്.

ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ്

ക​മ്പ്യൂ​ട്ട​റു​ക​ളെ മ​നു​ഷ്യ​നെ​പ്പോ​ലെ ചി​ന്തി​പ്പി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് നി൪​മി​ത ബു​ദ്ധി​യു​ടെ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന സാങ്കേതികവിദ്യകളും പുതുക്കിപ്പണിയലുകളും ലോകത്ത് സ്ഫോടനാത്മക മാറ്റത്തിനു വഴിയൊരുക്കുനു; ഇതു മനുഷ്യചരിത്രത്തെ മാറ്റിമറിക്കാനും ഒരുങ്ങുകയാണെന്നു പറയാം. മാറ്റത്തിന്റെ ശക്തമായ ഏജന്റുമാർ എന്ന നിലയിൽ, AI സാങ്കേതികവിദ്യകൾ മനുഷ്യന്റെ ബുദ്ധിയെ പൂർത്തീകരിക്കുന്നതിനും സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

സ്വയം-പഠന പാറ്റേണുകൾ സൃഷ്ടിക്കുന്നതിനായി ഡാറ്റാ സെറ്റുകളെ ഒരു മെഷീനിലേക്ക് ഫീഡ് ചെയ്യുന്നത് AI-ൽ ഉൾപ്പെടുന്നു, അങ്ങനെ ചിന്ത, മനസ്സിലാക്കൽ, പഠനം, പ്രശ്‌നപരിഹാരം, ചരിത്രപരമായി മനുഷ്യബുദ്ധി ആവശ്യമായ തീരുമാനങ്ങൾ എടുക്കൽ തുടങ്ങിയ വൈജ്ഞാനിക പ്രവർത്തനങ്ങൾ പ്രാപ്‌തമാക്കുന്നു. മ​നു​ഷ്യ ചി​ന്ത​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൃ​ത്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ യ​ന്ത്ര​ങ്ങ​ൾക്കും അപ്പോൾ സാ​ധി​ക്കുന്നു. നല്ലൊരു ഡ്രവറായി നമ്മെ എത്തിക്കാൻ കാർ, ബൈക്ക് തുടങ്ങിയ വാഹനങ്ങൾക്കുതന്നെ കഴിയുന്ന രീതിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. സമാനമായ അവസ്ഥ. ഒരു നല്ല കൺസ്യൂമർ റെപ്രസെൻ്റേറ്റീവിനോടു പലപ്പോഴും നമ്മൾ സംസാരിക്കാറില്ലേ! പലപല സംശയങ്ങയങ്ങൾ നമ്മൾ ചോദിച്ചേക്കും. ഇതേകാര്യങ്ങൾ നമ്മുടെ മൊബൈൽ ചെയ്യുകയാണെങ്കിലോ! ഒരു ഡോകുമെൻ്റ് പ്രിൻ്റെടുക്കണമെങ്കിൽ നമുക്കത് മൊബൈലിനോടു പറഞ്ഞാൽ മതിയാവും. രണ്ടു ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കിലോമീറ്റർ കണക്കിൽ അറിയണം. നമുക്ക് പ്രിയപ്പെട്ടൊരു സിനിമാ താരത്തിൻ്റെ നിലവിലെ പ്രായം അറിയണം. കൊറോണ വൈറസിൻ്റെ ഉല്പത്തിയെ പറ്റിയും വിവിധ തലങ്ങളിൽ മ്യൂട്ടേഷനിലൂടെ വന്ന മാറ്റങ്ങളും നമുക്കറിയണം, നമുക്കത് നമ്മുടെ ഭാഷയിൽ തന്നെ കാണണം/കേൾക്കണം/ ആ വിവരത്തിൻ്റെ പ്രിൻ്റെടുക്കണം/ അതു നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും മെയിൽ അയക്കണം അങ്ങനെ പലപല ആവശ്യങ്ങൾ ഉണ്ടാവും നമുക്കപ്പോൾ. ആവർത്തനവിരസത തോന്നാത്തവിധം ഒരു മനുഷ്യനോടെന്ന പോലെ സംസാരിച്ചു നീങ്ങാൻ പറ്റും വിധം സുതാര്യമാണു കാര്യങ്ങൾ. വെറും ടെക്സ്റ്റ് മെസേജുകൾ മാത്രമല്ല ഇതെന്നറിയണം. ചിത്രങ്ങളായും വീഡിയോകളായും നമുക്കതു കാണാനാവും. കാരണം, ഇതിനൊക്കെ ഉതകും വിധം ഡാറ്റകളുടെ വിവിധ ശേഖരങ്ങൾ നമ്മുടെ സെർവ്വറുകളിൽ ലഭ്യമാണിപ്പോൾ. ഹിറ്റ്ലർ നടത്തിയ പടയോട്ടവും അയാളുടെ ക്രൂരതകളും തീർച്ചയായും അവരാൽ തന്നെ പുനരുജ്ജീവിപ്പിക്കപ്പെടും എന്നു പറയേണ്ടതില്ലല്ലോ!

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്നതും വലുതുമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായതിനാൽ, സുസ്ഥിര വളർച്ചയ്ക്കായി AI യുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ അർപ്പണബോധത്തോടെ പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആ നിലയിലേക്ക് മാറാനുതകും വിധം തീരുമാനങ്ങൾ വരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാമ്പത്തിക അഭിവൃദ്ധി, മേഖലാ പുരോഗതി, സമഗ്രമായ വളർച്ച എന്നിവയ്ക്കായി AI-യെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ തന്ത്രം ഉൾപ്പെടെ, ശക്തമായ ഒരു AI ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട് എന്നു കരുതാം. ഗവേഷണ കഴിവുകൾ ശക്തിപ്പെടുത്തുകയും ബിസിനസ്സ് സ്വീകരിക്കലിനെ പിന്തുണയ്ക്കുകയും അതിന്റെ ധാർമ്മിക ഉപയോഗത്തിനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്ന ഫലപ്രദമായ AI തന്ത്രങ്ങൾ ഒരു പുതിയ ഇന്ത്യയുടെ വളർച്ചാ പാതയിൽ നൂതനാശയങ്ങളുടെ ഫലപ്രദമായ സംയോജനത്തിന് വഴിയൊരുക്കും. വരുന്ന പത്തു വർഷത്തിൽ ഡാറ്റ സയൻസും ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസും കമ്പ്യൂട്ടിങ്ങ് മേഖലയിലൂടെ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഊഹിക്കാൻ പോലും കഴിയാത്ത വിധം അതുല്യമാണെന്നറിയുക. തൊഴിലവസരങ്ങളും ഗണ്യമായി വർദ്ധിക്കുന്നതിനാൽ, എക്സ്പേർട്ടായ ഉദ്യോഗാർത്ഥികൾക്ക് ലോകത്ത് എവിടേയും ജോലിസാധ്യതയും ഉണ്ടായിരിക്കും.

ഓപ്പണ്‍ എഐ കൂട്ടിച്ചേർത്തത്(27 മാർച്ച്, 2023):

ഒരു അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് ലബോറട്ടറിയാണ് ഓപ്പൺഎഐ. 2015-ൽ, സാം ആൾട്ട്മാൻ, റീഡ് ഹോഫ്മാൻ, ജസിക ലിവിങ്സ്റ്റണ്‍, ഇല്യ സുറ്റ്സ്‌കെവര്‍, പീറ്റര്‍ തീയെല്‍ എന്നിവരുൾപ്പെടെ സിലിക്കൺ വാലിയിലെ മറ്റ് പ്രമുഖ വ്യക്തികളുമായി ചേർന്ന് എലോൺ മസ്‌ക് ആയിരുന്നു ഓപ്പൺഎഐ സ്ഥാപിച്ചത്. തുടക്കത്തിൽ, ലാഭേച്ഛയില്ലാത്ത സ്ഥാപനമായാണ് OpenAI സ്ഥാപിതമായത്, എന്നാൽ 2019-ൽ അവർ ആ പദവി ഉപേക്ഷിച്ചു. സിഇഒ സ്ഥാനത്തിരിക്കുമ്പോൾ 2018 ല്‍ എലോണ്‍ മസ്‌ക് ഓപ്പണ്‍എഐയുടെ ഡയറക്ടര്‍ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. ഭാവിയില്‍ മനുഷ്യവംശം നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന അഭിപ്രായക്കാരനാണ് എലോണ്‍മസ്‌ക്. ആര്‍ട്ടിഫിഷ്യലിൻ്റെ സുരക്ഷിതമായ ഉപയോഗവും അതില്‍ നിന്ന് മനുഷ്യനുണ്ടായേക്കാവുന്ന ഭീഷണികളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും ഈ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. ഡ്രൈവറില്ലാതെ സ്വന്തമായി ഡ്രൈവിങ് നടത്തുന്ന കാറുകള്‍ക്ക് വേണ്ടി സ്വന്തം നിലയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഗവേഷണങ്ങള്‍ നടത്തിയിരുന്ന ടെസ്ലയുടെ ഉടമയും മേധാവിയും കൂടിയായിരുന്നു അന്ന് എലോണ്‍ മസ്‌ക്. GPT എന്നത് ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമറിനെ സൂചിപ്പിക്കുന്നു, ഇത് ഒരു മനുഷ്യനെപ്പോലെ യാഥാർത്ഥ്യബോധത്തോടെ എഴുതാൻ കഴിയുന്ന ഒരു പ്രോഗ്രാമാണ്. ഓപ്പൺഎഐ തന്നെയാണു ചാറ്റ് ജിപിടി വികസിപ്പിച്ചെടുത്തത്.

എലോണ്‍ മസ്‌ക് പുറത്തുപോയതിന് ശേഷം 2019 ല്‍ ഓപ്പണ്‍ എഐ നോണ്‍ പ്രോഫിറ്റ് സ്ഥാപനം എന്നതില്‍ നിന്ന് മാറി ഒരു ഫോര്‍-പ്രോഫിറ്റ് സ്ഥാപനമായി മാറി. പിന്നീട് 2020 ലാണ് ജിപിടി-3 എന്ന ലാംഗ്വേജ് മോഡല്‍ ഓപ്പണ്‍ എഐ അവതരിപ്പിച്ചത്. ഇതിന്റെ അപ്‌ഡേറ്റഡ് പതിപ്പായ ജിപിടി 3.5 എന്ന ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് 2022 ല്‍ ചാറ്റ് ജിപിടി അവതരിപ്പിച്ചത്. നിലവില്‍ ഓപ്പണ്‍ എഐയുടെ സിഇഒ സാം ആൾട്ട്മാൻ ആണ്. 2019 ല്‍ ഓപ്പണ്‍ എഐയില്‍ 100 കോടി ഡോളര്‍ നിക്ഷേപവും 2023 ല്‍ 1000 കോടി നിക്ഷേപവും നടത്തിയ മൈക്രോസോഫ്റ്റ് ആണ് ഓപ്പണ്‍ എഐയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ നിക്ഷേപകര്‍. മൈക്രോസോഫ്റ്റിന് പുറമെ, ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ഇന്‍ഫോസിസും ഇന്ത്യന്‍ അമേരിക്കനായ വിനോദ് ഖോസ്ലയുടെ ഖോസ്ല വെഞ്ചേഴ്‌സും ഓപ്പണ്‍ എഐയിലെ കോര്‍പ്പറേറ്റ് നിക്ഷേകരാണ്.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (RPA)

ഡിജിറ്റൽ സിസ്റ്റങ്ങളുമായും സോഫ്‌റ്റ്‌വെയറുകളുമായും ഇടപഴകുന്ന മനുഷ്യരുടെ പ്രവർത്തനങ്ങളെ അനുകരിക്കുന്ന സോഫ്‌റ്റ്‌വെയർ റോബോട്ടുകളെ (ബോട്ടുകൾ) നിർമ്മിക്കാനും വിന്യസിക്കാനും നിയന്ത്രിക്കാനും എളുപ്പമാക്കുന്ന ഒരു സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയാണ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ. കമ്പനിയുടെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും നല്ല ചട്ടക്കൂടിൽ ഒതുങ്ങി ആവർത്തിച്ചു വരുന്നതുമായ ബിസിനസ്സ് പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യയാണിതെന്നു ചുരുക്കിപ്പറയാം. മറ്റ് ഡിജിറ്റൽ സിസ്റ്റങ്ങളുമായി ആശയവിനിമയം നടത്താനും ഡാറ്റ കൈമാറാനും വിവിധ ഡാറ്റകൾ വീണ്ടെടുക്കാനും പരസ്പരമുള്ള ഇടപാടുകൾ എളുപ്പമാക്കാനും അവയുടെ ഡീറ്റൈൽസ് സൂക്ഷിക്കാനും മറ്റും ഒരു കമ്പനിക്ക് RPA ടൂളുകൾ ഉപയോഗിക്കാമെന്നു സാരം.

ബിസിനസുകൾക്കുള്ള RPA കൊണ്ടുള്ള നേട്ടങ്ങൾ പലതാണ്
• ചെലവ് കുറഞ്ഞ രീതി – കാര്യങ്ങൾ എല്ലാം തന്നെ സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യും. തൊഴിലാളികളെ പോലെ അവധി ആവശ്യമില്ല, മടിയില്ല, ശമ്പളവും ആവശ്യമില്ല
• കൃത്യതയും ഗുണനിലവാരവും വിശ്വാസ്യതയും എന്നും ഒരേപോലെ കാണും
• സ്ഥിരത – സുസ്ഥിരമായ സാങ്കേതിക വിദ്യയാണിത്, മാറ്റങ്ങൾ ആവശ്യമാവുന്നില്ല
• മെച്ചപ്പെടുത്തിയ അനലിറ്റിക്സ് പവർ
• ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു – ഈ ഡാറ്റ വെച്ചു ചെയ്യുന്ന മറ്റ് ജീവനക്കാരുടെ വർക്ക് എളുപ്പത്തിൽ ആക്കുന്നു
• വർദ്ധിച്ച ഉപഭോക്തൃ സംതൃപ്തി ലഭ്യമാവുന്നു
• വേഗത്തിൽ നടക്കുന്ന പ്രക്രിയ്യ്ണിതെന്ന് പറയേണ്ടതില്ലല്ലോ
• ഒന്നിലധികം സിസ്റ്റങ്ങളിൽ നിന്നുള്ള അനുരഞ്ജനം സാധ്യമാവുന്നു
• മെച്ചപ്പെട്ട ഐടി പിന്തുണയും മാനേജ്മെൻ്റും നിലവിൽ വരുന്നു.

കാര്യക്ഷമതയോടെ ജോലികൾ ചെയ്യാനുള്ള കഴിവ് RPA ക്കുണ്ട്. കമ്പനിയുടെ വിവിധ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതും കൃത്യമായി നിർവചിക്കപ്പെട്ടതും ആവർത്തിച്ചു വരുന്നതുമായ ഏതൊരു പ്രക്രിയയും ഒരു മികച്ച ഓട്ടോമേഷൻ സിസ്റ്റം ചെയ്യുന്നു. സ്റ്റാഫിംഗ് ചെലവ് കുറയ്ക്കുന്നതിനും തൊഴിലാളികൾക്കു സംഭവിച്ചേക്കാവുന്ന പിശകുകളെ നീക്കം ചെയ്യുന്നതിനും RPA സഹായിക്കുന്നു. ഇവയ്ക്ക് താരതമ്യേന നിർമ്മാണചെലവു മാത്രമേ ആവശ്യമുള്ളൂ. സമയകാലങ്ങൾക്കതീതമായി തന്നെ ഇവ പണിയെടുകുകയും ചെയ്യും. ഇവയെ പരിപാലിക്കാൻ ചുരുക്കം ചിലർ മാത്രം മതിയെന്നു വരുന്നതും ശ്രദ്ധേയമാണ്.

Geoffrey Hinton

AI യുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ (Geoffrey Hinton) ഗൂഗിളിൽ നിന്നും ഒഴിഞ്ഞു. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ പങ്കുവെച്ചിരുന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനത്തെക്കുറിച്ചും മനുഷ്യരാശിയുടെ ദീർഘകാല അതിജീവനത്തെക്കുറിച്ചും താൻ ആശങ്കാകുലനാണെന്ന് ഹിന്റൺ അന്നു പറഞ്ഞു. ഭാവിയിൽ വരാനിരിക്കുന്ന വലിയ അപകടങ്ങളിലൊന്നായിരിക്കും ഈ AI എന്നദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റൺ ഒരു ദശാബ്ദത്തിലേറെയായി ഗൂഗിളിൽ ജോലി ചെയ്തു വരികയായിരുന്നു. ഇപ്പോൾ അദ്ദേഹം ഗൂഗിളിൽ നിന്ന് രാജിവച്ചു. എ.ഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്നത് ഇദ്ദേഹം തന്നെയാണ്. ഇദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവർത്തനത്തിന് 2018-ലെ ട്യൂറിങ്ങ് അവാർഡ് നേടിയിരുന്നു.

ശ്രീ അഭയ ഹസ്ത ഗണപതി ക്ഷേത്രം

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും

ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം

abhayahasta ganesha temple bangalore

വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!

ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.

ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു – നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി..

ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.

പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു… നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി…

ബാംഗ്ലൂരിൽ ഓഫീസിനു മുന്നിലെ അമ്പലം
………….. …………… …………… …………….
വരുന്നോനും പോകുന്നോനുമൊക്കെ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു! എത്രവേഗമാണവിടെയൊരു അമ്പലം വന്നത്! ആരുടേതായാലും ബുദ്ധിയപാരം! ഐഡീയയ്ക്കു പുറകിൽ, ഒന്നുകിൽ അടുത്തുള്ള സക്ര വേൾഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പുകാർ, അല്ലെങ്കിൽ പട്ടേലർ വേൾഡ് സ്കൂളിന്റെ നടത്തിപ്പുകാർ! പിന്നെയുള്ളത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി! അവരെന്തായാലും കാശ് കളഞ്ഞ് ഇങ്ങനെയൊരു പരിപാടിക്കു നിൽക്കില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളിലേക്കും ഉള്ള വഴിയുടെ ആരംഭമാണിവിടം. എന്തായാലും പൂജ കഴിഞ്ഞു; അഭിഷേകം കഴിഞ്ഞു – നിത്യേന വഴിപാടുകൾ നടത്താനായി ഒരു വിപ്രൻ വിലകൂടിയ കാറിൽ വന്നിറങ്ങുന്നു! പൂജാദ്രവ്യങ്ങളും കാണിക്കയുമായി രാവിലെ പണിക്കുപോകുന്ന കുറേ ബിൽഡിങ് നിർമ്മാണ തൊഴിലാളികൾ പ്രാർത്ഥനാ നിരതരായി ക്യൂ നിൽക്കുന്നു! ഒരു മാസം എടുത്തുകാണില്ല ഈ കുഞ്ഞുകുടീരത്തിന്റെ നിർമ്മാണത്തിന്! ഏതാണീ #പലമൂത്രദേവത എന്ന് അറിയില്ല! ഏതായാലും കുറേപേരുടെ മൂത്രക്കടി മുട്ടിച്ചു! —
https://www.facebook.com/photo.php?fbid=10152968871648327&set=a.10150383065153327&type=1&theater

വി. എസ്. അച്യുതാനന്ദൻ

കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ഇടതുപക്ഷ രാഷ്ടീയ നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ് വി എസ്.

1980-92 കാലഘട്ടത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി.[6] അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന്‌ വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന്‌ കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന്‌ ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു. തന്റെ വലംകൈ ആയിരുന്ന കണ്ണൂരിലെ ശക്തനായ നേതാവ് പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി ആയ ശേഷം ആണ് വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി. എസും വിരുദ്ധ ചേരികളിലായി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി ആധിപത്യം ഉറപ്പിച്ചു. പിന്നീട് നടന്ന കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിൽ അതാവർത്തിച്ചു.ആലപ്പുഴ എത്തിയപ്പോൾ അത് പൂർണമായി.വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.

പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ്‌ വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ “ചില തന്തയില്ലാത്തവർ അങ്ങനെയും പറയും”എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്.

പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി

സമരത്തിന് ഇടവേളകളില്ല, കേരള വികസന സങ്കല്‍പ്പങ്ങള്‍, ഇടപെടലുകള്‍ക്ക് അവസാനമില്ല തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

വിക്കിപീഡിയയിൽ…

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്നേക്കു 100 വർഷങ്ങൾ പൂർത്തിയാക്കുന്നു. 1920 ഒക്ടോബർ 17-ന് സോവിയറ്റ് യൂണിയനിലെ (ഇന്ന് ഉസ്ബെക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്നു) താഷ്കന്റിൽ വെച്ച് രൂപീകൃതമായത് മുതൽ, 1964 ഒക്ടോബർ 31-ലെ സി.പി.ഐ. (എം) രൂപീകരണത്തിന് ഇടയാക്കിയ പിളർപ്പ് വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ കക്ഷിയെ വിശേഷിപ്പിക്കുവാൻ ഇന്നുപയോഗിക്കുന്ന നാമമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത്.  അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ തീയതിയെ കുറിച്ച് പലവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സി.പി.ഐ.-യുടെ നിലപാട് പ്രകാരം 1925-ൽ കാൺപൂരിൽ വെച്ചാണ് അവിഭക്ത സി.പി.ഐ. രൂപീകൃതമായത് എന്നാണ്. എന്നാൽ സി.പി.ഐ.(എം)-ന്റെ നിലപാടാകട്ടെ, 1920-ൽ താഷ്കന്റിൽ വെച്ചാണ് സംഘടന രൂപീകരിച്ചതെന്നും.

ചരിത്രയാത്ര
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1920 ഒക്ടോബർ 17 ന്. എം.എൻ.റോയിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ താഷ്കൻ്റ് നഗരത്തിലാണ് സിപിഐ പിറന്നത്. എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി (1925-33)

പാർട്ടി കേരളത്തിലും
1939 ഒക്ടോബർ 13 ന് പിണറായി പാറപ്രം സമ്മേളനത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു.

പുന്നപ്ര-വയലാർ സമരം
1946 ഒക്ടോബർ 24-27 ദിവാൻ്റെ പട്ടാളവും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. വെടിവെയ്പ്പുകളിൽ നിരവധിപ്പേർ മരണപ്പെട്ടു.

ലോക്സഭയിലെ മുഖ്യപ്രതിപക്ഷം
1952 ഏപ്രിൽ 17 ഒന്നാം ലോക്സഭയിലെ മുഖ്യപ്രതിപക്ഷം സിപിഐ. എ.കെ.ഗോപാലൻ ലോക്സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്

ബാലറ്റിലൂടെ ഭരണത്തിൽ
1957 ഏപ്രിൽ 5 ന് ഏഷ്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരമേറ്റു. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു.

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു
1964 ഏപ്രിൽ 11 കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. സിപിഐ(എം) രൂപീകരിച്ചു.

അച്യുതമേനോൻ കേരള മുഖ്യമന്ത്രി
1969 നവംബർ ഒന്ന് കോൺഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രി. തുടർച്ചയായി 7 വർഷം മുഖ്യമന്ത്രി പദത്തിൽ.

ബംഗാളിൽ ചരിത്രവിജയം
1977 ജൂൺ 21 പശ്ചിമ ബംഗാളിൽ സിപിഎം ഭരണം പിടിച്ചു. ജ്യോതി ബസു മുഖ്യമന്ത്രി.

ത്രിപുരയിലും ഭരണം
1978 ജനുവരി 5 ത്രിപുരയിലും സിപിഎം അധികാരത്തിൽ. നൃപൻ ചക്രവർത്തി മുഖ്യമന്ത്രി.

ഗൗരിയമ്മയെ പുറത്താക്കി
1994 ജനുവരി ഒന്ന് കെ.ആർ.ഗൗരിയമ്മയെ സിപിഎമ്മിൽ നിന്നു പുറത്താക്കി.

ചരിത്രപരമായ മണ്ടത്തരം(സി പി എം)
1996 ൽ ഇന്ത്യൻ പ്രധാനമന്ത്രി പദം ജ്യോതി ബസുവിന് ക്ഷണം. വാഗ്ദാനം പാർട്ടി നിരസിച്ചു. ചരിത്രപരമായ മണ്ടത്തരം എന്നാണ് പിന്നീട് ഈ തീരുമാനത്തെ വ്യാഖ്യാനിച്ചത്.

ബംഗാളിൽ അധികാരത്തിൽ നിന്ന് പുറത്തായി
2011 മേയ് 13 പശ്ചിമബംഗാളിൽ സിപിഎം അധികാരത്തിൽ നിന്ന് പുറത്തായി. തുടർച്ചയായ 34 വർഷത്തെ സിപിഎം ഭരണത്തിനു വിരാമം.

കോസ്മിക്‌വർഷം

Period of the Sun's Orbit around the Galaxy
Period of the Sun’s Orbit around the Galaxy

സൂര്യൻ അതുൾക്കൊള്ളുന്ന താരാപഥമായ ക്ഷീരപഥത്തെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാനെടുക്കുന്ന കാലഘട്ടത്തെയാണ് കോസ്മിക് (galactic year, GY) വർഷം എന്ന് പറയുന്നത്. ഇത് 250 ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്. സൂര്യൻ ക്ഷീരപഥത്തെ ഒന്നു ചുറ്റിവരാൻ 250 ദശലക്ഷം നമ്മുടെ വർഷങ്ങൾ എടുക്കും എന്നർത്ഥം. അത് സൂര്യന്റെ ഒരു വർഷമായി കണക്കാക്കിയാൽ സൂര്യന് ഇപ്പോൾ 20 വയസ്സു പ്രായം!  ഏതാണ്ട് 1370 കോടി വർഷം മുൻപാണ്, പ്രപഞ്ച ഉൽപത്തിയെക്കുറിച്ച് വിവരിക്കുന്ന മഹാവിസ്ഫോടനം സംഭവിച്ചതെന്ന് ശാസ്ത്രം അംഗീകരിക്കുന്നു. കോസ്മിക് കലണ്ടർ പ്രകാരം ഒരു സെക്കന്റ് 438 (437.5) ഒരു ദിവസം എന്നത് 37843200 വർഷങ്ങളായും ഒരു വർഷം എന്നത് 13812768,000 (1370) എന്നും കരുതുന്നു (കോസ്മിക് വർഷത്തിൽ  ഒരു സെക്കന്റ് എന്നത് 438 വർഷങ്ങൾ എടുക്കും ആകാൻ, ആ കണക്കുവെച്ച് 15.8 ലക്ഷം വർഷങ്ങൾ ചേരുന്നതാണ് ഒരു മണിക്കൂർ. 3.78 കോടി വർഷങ്ങൾ ചേർന്നാലാണ് ഒരു ദിവസം ആവുക.)
ഇനി ഈ കണക്കു നോക്കൂ:

  • 0 GY: സൂര്യന്റെ ജനനം
  • 4 GY: ഭൂമിയിൽ സമുദ്രങ്ങളുടെ ആവിർഭാവം
  • 5 GY: ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെടുന്നു
  • 6 GY: പ്രോകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു.
  • 7 GY: ബാക്ടീരിയ പ്രത്യക്ഷപ്പെടുന്നു
  • 10 GY: സ്ഥിര വൻ‌കരകൾ രൂപപ്പെടുന്നു
  • 13 GY: യൂകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു
  • 16 GY: ബഹുകോശ ജീവികൾ രൂപപ്പെടുന്നു
  • 17.8 GY: കമ്പ്രിയൻ സ്ഫോടനം (പലവിധത്തിലുള്ള സങ്കീർണ്ണമായ ജൈവഘടനയോടുകൂടിയ ജീവികളുടെ ആവിർഭാവം)
  • 19 GY: ഭൂമിയിലെ വലിയൊരു വിഭാഗം ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു
  • 19.6 GY: കേ – ടി വംശനാശം (ചെറിയ കാലഘട്ടത്തിനുള്ളിൽ വീണ്ടും നല്ലൊരു ഭാഗം ജന്തുസസ്യജാലങ്ങളുടെ അപ്രത്യക്ഷമാകൽ)
  • 19.999 GY: മനുഷ്യന്റെ രംഗപ്രവേശം; ദൈവത്തിന്റേയും!!
  • 20 GY: നിലവിവിൽ

പ്രപഞ്ചത്തിന്റെ പ്രായം കേവലം ഒരു വർഷം മാത്രമായി കരുതുകയും, അതായത് ഡിസംബർ 31 രാത്രി 12 മണിക്ക് സൃഷ്ടിക്കപ്പെടുകയും അടുത്ത വർഷം ഡിസംബർ 31 രാത്രി 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു എന്ന് കരുതുകയും ചെയ്യുന്നു. കോസ്മിക് കലണ്ടർ പ്രകാരം പ്രപഞ്ച ഉൽപത്തി മുതലുള്ള 365 ദിവസത്തിലെ ഒരു സെക്കന്റ് ഏകദേശം 438 വർഷങ്ങൾക്ക് സമമാണ്. “The Dragos of Eden” എന്ന പുസ്തത്തിലൂടെ ഈ കാലയളവിനെ പെട്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി കാൾ സാഗൻ ആണ് ഈ ആശയം മുന്നോട്ടുവച്ചത്.

നമ്മുടെ താരാപഥത്തിലെ ക്ഷീരപഥത്തിലെ നൂറുകണക്കിന് ബില്യൺ നക്ഷത്രങ്ങളിൽ ഒന്നാണ് സൂര്യൻ. താരാപഥം വാതക ഇന്റർസ്റ്റെല്ലാർ മീഡിയം, ന്യൂട്രൽ അല്ലെങ്കിൽ അയോണൈസ്ഡ്, ചിലപ്പോൾ ആറ്റങ്ങളുടെ തന്മാത്രകൾ, പൊടി എന്നിവകൊണ്ടുള്ള സാന്ദ്രമായ വാതക മേഘങ്ങളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളും – വാതകം, പൊടി, നക്ഷത്രങ്ങൾ – ഗാലക്സി തലം ലംബമായി ഒരു കേന്ദ്ര അക്ഷത്തിന് ചുറ്റും കറങ്ങുന്നു. ഭ്രമണം മൂലമുണ്ടാകുന്ന അപകേന്ദ്രബലം ഗുരുത്വാകർഷണബലത്തെ തുലനം ചെയ്യുന്നു, ഇത് എല്ലാ വസ്തുക്കളെയും കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു.

താരാപഥത്തിലൂടെ സൂര്യന്റെ ഭ്രമണപഥത്തിന്റെ വൃത്തത്തിനുള്ളിൽ പിണ്ഡം സ്ഥിതിചെയ്യുന്നത് സൂര്യന്റെ പിണ്ഡത്തിന്റെ 100 ബില്ല്യൺ ഇരട്ടിയാണ്. സൂര്യൻ പിണ്ഡത്തിന്റെ ശരാശരി ആയതിനാൽ, താരാപഥത്തിൽ 100 ബില്ല്യൺ നക്ഷത്രങ്ങൾ ഡിസ്കിനുള്ളിൽ ഉണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞർ നിഗമനം ചെയ്തിട്ടുണ്ട്.

ഗാലക്സിയിലെ എല്ലാ നക്ഷത്രങ്ങളും ഒരു ഗാലക്സി കേന്ദ്രത്തിന് ചുറ്റും കറങ്ങുന്നു, പക്ഷേ ഒരേ കാലയളവിലല്ല. മധ്യത്തിലുള്ള നക്ഷത്രങ്ങൾക്ക് ദൂരത്തിൽ കുറഞ്ഞ കാലയളവു മതി. താരാപഥത്തിന്റെ പുറം ഭാഗത്താണ് സൂര്യൻ സ്ഥിതിചെയ്യുന്നത്. താരാപഥ ഭ്രമണം മൂലം സൗരയൂഥത്തിന്റെ വേഗത സെക്കന്റിൽ 220 കിലോമീറ്ററാണ്. ക്ഷീരപഥത്തിലെ നക്ഷത്രങ്ങളുടെ ഡിസ്ക് ഏകദേശം 100,000 പ്രകാശവർഷം അകലെയാണ്, സൂര്യൻ താരാപഥകേന്ദ്രത്തിൽ നിന്ന് 30,000 പ്രകാശവർഷം അകലെയാണ്. 30,000 പ്രകാശവർഷം ദൂരവും സെക്കൻഡിൽ 220 കിലോമീറ്റർ വേഗതയും അടിസ്ഥാനമാക്കി, 225 ദശലക്ഷം വർഷത്തിലൊരിക്കൽ ക്ഷീരപഥത്തിന്റെ മധ്യഭാഗത്ത് സൂര്യന്റെ ഭ്രമണപഥം. ഈ സമയത്തെ ഒരു കോസ്മിക് വർഷം എന്ന് വിളിക്കുന്നു. സൂര്യൻ 5 ബില്ല്യൺ വർഷത്തെ ജീവിതകാലത്ത് 20 തവണയിൽ കൂടുതൽ താരാപഥത്തെ പരിക്രമണം ചെയ്തു. ഗാലക്സി സ്പെക്ട്രയിലെ വരികളുടെ സ്ഥാനങ്ങൾ കണക്കാക്കിയാണ് ഈ കാലഘട്ടത്തിലെ ചലനങ്ങൾ പഠിക്കുന്നത്.

 

https://wiki.kssp.in/%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%95%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BC

 

വെട്ടേറ്റ നായ!

വെട്ടുകൊണ്ടു ഗാഢമായ മുറിവേറ്റ പട്ടികൾ, പൂച്ചകൾ, പശുക്കൾ ഒക്കെ തെരുവിൽ അലയുന്നതു കാണുമ്പോൾ ഒരു സങ്കടമാണ്. എത്ര നിർഭാഗ്യകരമായിരിക്കും അവയുടെ ജീവിതം; എന്തുമാത്രം വേദന!! വൃത്തിഹീനമായ സാഹചര്യത്തിൽ മുറിവുകൾ വലുതായി, നടക്കാനാവാതെ ഇഴഞ്ഞും വിലപിച്ചും മരണത്തെ കാത്തിരിക്കുന്ന മൃഗങ്ങൾ എവിടെയൊക്കെ കാണും… ഇവറ്റെയെ വഴിയോരത്തു കണ്ടാൽ ഒരു രണ്ടുമൂന്നു ദിവസത്തെ നല്ലമൂഡു പോയിക്കിട്ടും.

വടിവാൾ വെട്ടിനാലോ വെട്ടുമഴുവിനാൽ കഴുത്തുവെട്ടിയോ കൊല്ലുന്ന കണ്ണൂർമോഡൽ പാതകങ്ങൾ, മതാന്ധതയാൽ തലയറുത്തെടുത്ത് ദൈവരാജ്യം കാംക്ഷിക്കുന്ന ISIS തീവ്രവാദികളുടെ ക്രൂരതകൾ, വയറ്റിലുള്ള പിഞ്ചുകുഞ്ഞിനെവരെ ശൂലമുനത്തുമ്പിൽ കോർക്കുന്ന രാമരാജ്യകാംക്ഷികൾ, കാമുകനുവേണ്ടി ഭർതാവിനെ കൊല്ലാൻ കൊടുക്കുന്ന ഭാര്യമാർ, രഹസ്യവേഴ്ചയ്ക്കായി പിചുകുഞ്ഞുങ്ങളെ കടലിലെറിഞ്ഞു കൊല്ലുന്നവർ… ഇവയൊക്കെയും ചുറ്റുപാടുകളിൽ ആവർത്തിക്കുന്നതു കണ്ട് മൃഗങ്ങളെ കാണുമ്പോൾ അതൊന്നും ഒന്നുമല്ലെന്നാണു തോന്നുന്നു – അധികം വേദനയനുഭവിക്കാതെ അവരൊക്കെയങ്ങ് മരിച്ചു പോവുമല്ലോ!

മരണമെന്നത് അല്പം നേരത്തേ വന്നെത്തിയെന്ന ഒരു ദൗർഭാഗ്യം മാത്രം മരിച്ചവർക്കുള്ളൂ! മരണം കാത്തിരിക്കുന്ന മൃഗങ്ങളുടെ അവസ്ഥ അതല്ലല്ലോ. ഏതോ കുലദ്രോഹി കണ്ണുകൾ ചൂഴ്ന്നെടുത്ത് ഒരു പട്ടിയെ ഇന്നലെ തെരുവിൽ ഉപേക്ഷിച്ചതു കണ്ടു. വെട്ടിയതാണത്! അതിന്റെ മരണവേദനെയെ വിശദീകരിക്കുന്നില്ല 🙁 മനുഷ്യർക്കു മാത്രമേ ഇത്തരം ക്രൂരതകൾ ചെയ്യാനാവൂ!! മനുഷ്യരെയാണിങ്ങനെ ചെയ്തതെങ്കിൽ കൂടി അവനു വേദനയെന്തെന്നു പോലും അറിയാതെ കിടക്കാനുള്ള ആശുപത്രികൾ എമ്പാടുമുണ്ട്. പെട്ടന്ന് മുറിവുണങ്ങാനുള്ള മരുന്നുകൾ ഉണ്ട്! പക്ഷേ, ആ നായയ്ക്കോ!! അതിന്റെ ഇന്നും നാളെയും മറ്റന്നാളുമൊക്കെ എങ്ങനെയായിരിക്കും? എവിടുന്നതിനു ഭക്ഷണം ലഭിക്കും!! ലഭിച്ചാൽ തന്നെ തിന്നാനാവുമോ എന്തോ!! മരണം മാത്രമായിരിക്കണം അതിനുള്ള ഏകവഴി! പക്ഷേ, അതിനായി സ്വയം പട്ടിണികിടന്ന് ഓടയിലത് എത്രനാൾ കിടക്കേണ്ടി വരും!!

വിശ്വാസം അതല്ലേ എല്ലാം

It's all about faithപണ്ടൊക്കെ ദൈവവിശ്വാസമെന്നത്, ആത്മാർത്ഥതോടെയും ഭയഭക്തിബഹുമാനത്തോടെയും ആൾക്കാർക്കുള്ള പരിപൂർണ വിശ്വാസത്തോടെ ചെയ്യുന്നൊരു കർത്തവ്യമായിരുന്നു. അവർക്കുറപ്പുണ്ട്, ദൈവമെന്നൊരു ബിംബം ഉണ്ട്, അതു സത്യമാണ്. ഞാനെന്തുപറഞ്ഞാലും ആ ദൈവം കേൾക്കും, രക്ഷിക്കും ആശ്വസിക്കും പ്രശ്നപരിഹാരത്തിനു സഹായിക്കും എന്നൊക്കെ. അഥവാ സാധിക്കാതെ വന്നാൽ തന്നെ അത് എന്റെ കുറ്റം കൊണ്ടുമാത്രമാണെന്നോ, അ;;എങ്കിൽ ഇതിനായി ഞാൻ ബന്ധപ്പെട്ടവരുടെ കൊറ്റം കൊണ്ടെന്നോ അവർ കരുതും, നന്നായി പ്രാർത്ഥിച്ചിരുന്നേൽ രക്ഷപ്പെട്ടേനെ – അടുത്ത തവണ നോക്കണം എന്നും സമാശ്വസിക്കും. അതുകൊണ്ടുതലന്നെ എല്ലാറ്റിനും അവർക്കു ദൈവങ്ങളുണ്ടായിരുന്നു. വ്യത്യസ്ഥ തലകൾക്ക് പാകമായ വിവിധ തരത്തിലുള്ള തൊപ്പികൾ പോലെ പലതുണ്ട് ദൈവങ്ങളവർക്ക്. ചടുലവും ക്ഷിപ്രകോപിയും ഭദ്രകാളിയെ പേലെയുള്ളതും പ്രണയിക്കാനും സ്നേഹിക്കാനും ആയി ശ്രീകൃഷ്ണനും താരാട്ടുപാടുമ്പോൾ ഉണ്ണിക്കണനാവാനും ഭാഗ്യലക്ഷ്മിയും ഐശ്വര്യലക്ഷ്മിയും ശൂഭാരംഭത്തിനു ദോഷങ്ങൾ തീർത്ത് മംഗളകരമായി ഒരു കാര്യം തുടങ്ങാൻ ഗണപതിയും ഒക്കെയായി സകല വികാരങ്ങൾക്കും ദൈവമുണ്ട്.

സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും അവർ ആദ്യം ഓർക്കുന്നതും, സഹായം അഭ്യർത്ഥിക്കുന്നതും, തന്റെ സന്തോഷത്തിന്റെ ഒരംശം നേർച്ചയിലൂടെ ദൈവപാദത്തിൽ അർപ്പിക്കുന്നതും ആദ്യം അവർക്കണ്. ദൈവമില്ലെന്ന് അവർക്ക് ഒരുതരത്തിലും ഉൾക്കൊള്ളാനാവില്ലായിരുന്നു. ലക്ഷോപലക്ഷ ജനങ്ങൾക്കിടയിലും ലക്ഷണം കെട്ടത് ഒന്നോ രണ്ടോ എന്നപോലെ അപ്വാദങ്ങൾ ഇവർക്കിടയിലും ഏറെയുണ്ട്. ദൈവനിഷേധികളായവർ തലങ്ങും വിലങ്ങും നടക്കാറുമുണ്ട്. അവർക്കൊരു വീഴ്ചവരുമ്പോൾ വിശ്വാസികൾ ദൈവത്തിന്റെ മഹത്വത്തെ വാഴ്ത്തുക തന്നെ ചെയ്യും; ദൈവദോഷം കൊണ്ടാണവന് അങ്ങനെ സംഭവിച്ചത് എന്നവർ പറയുകയും ചെയ്യും. ഇന്നുള്ളവർക്ക് ഭക്തിയില്ല; ദൈവം ഇല്ല എന്നവർക്ക് നല്ല ധാരണയും ഉണ്ട്. എന്നാലും എല്ലാവരും തൊഴുതു പ്രാർത്ഥിക്കുമ്പോൾ ഞാനെങ്ങനെ മാറി നിൽക്കും എന്നതാണു പ്രധാന വിശ്വാസമിവർക്ക്. ചിലപ്പോൾ ദൈവം ഉണ്ടാവുമോ? ഏയ്, ഇത്രേം പഠിച്ച ഞാനങ്ങനെ വിശ്വസിക്കുന്നത് ശരിയല്ല; ന്നാലും എന്തോ ഒരു ശക്തി ഉണ്ട്… ഇങ്ങനെ അതുമല്ല ഇതുമല്ല എന്ന രീതിയിൽ കരുതുന്നവരും ഉണ്ട്.

ദൈവങ്ങൾ അന്നേത്തെ പോലെ ഇന്നും ഉണ്ട്. അവർ കാമുകരായും കോപിഷ്ടരായ കാളിയേപോലെയും ശൈവതാണ്ഡവമാടിയും പ്രണയാന്വിതനും കാമലോലുപനുമായി ശ്രീകൃഷ്ണനായും കുട്ടിത്തം വിളയാടുന്ന ഉണ്ണിക്കണ്ണനായും ഐശ്വര്യം നിറയ്ക്കുന്ന ദേവിയായും സൈന്ദര്യത്തിന്റെ മറുപേരായും ആശ്വാസത്തിന്റെയും അറിവിന്റേയും നിറകുംഭമായി നമ്മോടൊപ്പമവരുണ്ട്. നമ്മുടെ പങ്കാളിയോ കൂട്ടുകാരോ ആയി അവർ നമ്മോടൊപ്പം എന്നുമുണ്ട്. ഒരുമണിക്കൂർ നേരം ഒരുമിച്ചു കഴിഞ്ഞാൽ നമുക്കവരെ കണ്ടെത്താനാവും, ആശ്വാസിപ്പിക്കാനും സന്തോഷിപ്പിക്കാനും പ്രണയിക്കാനും കാമിക്കാനും തന്റെ ഒപ്പമുണ്ടാവും എന്ന വിശ്വാസം തന്നെയാണു പ്രധാനം എന്നുണ്ട്. ദൈവം ഉണ്ടെന്നു കരുതും പോലെ തന്നെ അതിനൊരു ഓപ്പോസിറ്റ് വേർഷനും ഉണ്ടെന്നു പണ്ടുള്ളവർ കരുതിയിരുന്നല്ലോ, യക്ഷി, ഭൂത, പ്രേത, പൈശാചിക രൂപങ്ങൾ അന്നുണ്ടായിരുന്നു. അവറ്റകൾ ഇന്നുമുണ്ട്. തന്റെ പ്രിയപ്പെട്ടവരെ കഴുത്തറുത്ത് രക്തം കുടിക്കാൻ മാത്രം ഭീകരരൂപികളായി അവരും കറങ്ങി നടപ്പുണ്ട്. അവർക്കു വേണ്ടതു പണമാവാം; തന്റെ കാമലീലകൾക്കൊരു ബിംബത്തെയാവാമ്ല് അധികാരമാവാം…

ആരെ തിരിച്ചറിയണം, എങ്ങനെയറിയും എന്ന തിരിച്ചറിവ് കേവലമൊരു നിമിഷം കൊണ്ടുണ്ടാവുന്നതല്ല. ഒരുപാടുകാലങ്ങളായി അറിയുമെങ്കിൽ നമുക്ക് നമുക്കു ചുറ്റുമുള്ളവരെ തിരിച്ചറിയാൻ പറ്റും. ആ തിരിച്ചറിവായിരിക്കും ഈ ചെറുജീവിതം ഹൃദ്യമാക്കാൻ നമുക്കുകിട്ടുന്ന അനുഗ്രഹവും. ഒളിച്ചുവെയ്ക്കാതെ പച്ചയ്ക്കു ദൈവസന്നിദ്ധിയിലെന്ന പോലെ മനസ്സു തുറന്നു പറയാൻ നമ്മെ പ്രേരിപ്പിക്കുമെങ്കിൽ ആ അനുഗ്രഹവും ഗുണവും മരണം വരെ നമ്മോടൊപ്പം കാണും. ഇതുമാത്രമാണിന്നിന്റെ സത്യം. പരിശുദ്ധസ്നേഹമാണതിന്റെ അടിത്തറ. മറച്ചു വെച്ചുള്ള ഏതൊരു സങ്കല്പവും ദോഷത്തിലേ കലാശിക്കൂ.

ഇനി മക്കളെ നമ്മൾ പഠിപ്പിക്കേണ്ടത് ദൈവം ഉണ്ട് എന്നല്ല; നമ്മേക്കൾ അറിവും അനുഭവങ്ങളും അവർക്കു തീർച്ചയായും കൂടുതൽ ലഭിക്കും. അനുനിമിഷം ലോകം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ കാര്യങ്ങൾ ഗ്രഹിച്ചതിനു മുമ്പേ അവർക്കിതൊക്കെ അറിയാനാവും പറ്റും. അതുകൊണ്ടു പറയണം ഒരു കാലത്ത്, ഇത്രമാത്രം വിശാലമല്ലായിരുന്ന പഴയ കാലത്ത്, നമ്മുടെ ആൾക്കാരുടെ ഇടയിൽ ഉണ്ടായിരുന്ന ആചാരമാണിതൊക്കെ. അന്നവർക്ക് ഇതല്ലാതെ മറ്റൊന്നില്ലായിരുന്നു, ഇന്നു നമുക്കു ചുറ്റും മൊബൈലും ടീവിയും കമ്പ്യൂട്ടറും സിനിമയും ഇന്റെർനെറ്റും ഗോളാന്തരയാത്രകളും ഒക്കെയുണ്ട്. ഏതൊരറിവും ഒരു വിരൽമാത്ര ദൂരത്തിൽ നമ്മെയും കാത്തിരിപ്പുണ്ട്. നമ്മൾ പൂർവ്വികരുടെ ആചാരം തുടരുന്നു എന്നേ ഉള്ളൂ. നല്ല നല്ല പ്രാർത്ഥനകൾ ആ അർത്ഥത്തിൽ ചൊല്ലാൻ പറഞ്ഞാൽ അവരത് ചെയ്യും. അതിന്റെ അർത്ഥവ്യാപ്തി അവരുടെ മനസ്സു തെളിയിക്കും. ഇതൊന്നും പറയാതെ, വൈകുന്നേരങ്ങളിൽ വിളക്കും വെച്ച് അവരെ പ്രാർത്ഥനാനിരതരാക്കുന്നത് ശുദ്ധവിഡ്ഢിത്തം മാത്രമായിപ്പോവും. അവർ ഗൂഡമായി നമ്മെ നോക്കി ചിരിക്കും.