നൊമ്പരം

Aatmika Rajesh, Aatmika Odayanchal
കുഞ്ഞേ നിനക്കില്ല ബാല്യകാലം
കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…!

തോടില്ല തൊടിയില്ല തോപ്പുമില്ല
നീ ആമ്പലും തുമ്പയും കണ്ടതില്ല…

ആടില്ല, മാടില്ല, കോഴിയില്ല
കൂട്ടിരിക്കാൻ ഇവയൊന്നുമില്ല…

മാവില്ല, പ്ലാവില്ല, പേരയില്ല
തൊടിയിൽ ഏറിക്കളിക്കാൻ മരങ്ങളില്ല…

കാവില്ല, കാടില്ല, കുന്നുമില്ല
തല്ലു കൊള്ളുവാൻ, അവിടെ നീ പോകണില്ല…

നെല്ലില്ല, എള്ളില്ല, മുതിരയില്ല
ഇന്ന് പാടത്ത് പച്ചപ്പ് പോലുമില്ല…

കറയില്ല ,ചെളിയില്ല ,കുളിരുമില്ല
മണ്ണിൽ നീ ഒട്ടും ഇറങ്ങണില്ല…

മഴപോലും ഒട്ടും നനയണില്ല
നീ മണ്ണിൻ മണം ഇന്നറിയണില്ല…

കുഞ്ഞേ നിനക്കില്ല ബാല്യകാലം
കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…!

വാങ്ങി തരുവാൻ കഴിയുകില്ല
വർണ്ണിച്ചാൽ നിനക്കു രുചിക്കുകില്ല…

ഇന്നതിൻ മൂല്യമൊട്ടാർക്കുമറിയുകില്ല
ഇന്നതിൻ മൂല്യമൊട്ടാർക്കും അറിയുകില്ല…

കുഞ്ഞേ നിനക്കില്ല ബാല്യകാലം
കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…! 🙁

ഗീതാഞ്ജലി – ടാഗോർ

Rabindranath Tagore, geethanjali Albert Einstein & Rabindranath Tagore

ഇന്ന് ശ്രീ. രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമാണ് (മേയ് 7 1861 – ഓഗസ്റ്റ് 7 1941). 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ #ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. ‘ഗുരുദേവ്‌’ എന്നും ആദരപൂർവ്വം അദ്ദേഹം സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തിരുന്നു.

വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോർ കഠിനമായി എതിർത്തു… ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്‌. ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും. രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ്‌ ഗീതാഞ്ജലി. ഗീതാഞ്ജലിയിൽ നിന്നും ചില വരികൾ!!

ഭജനം പൂജനം ആരാധനയും
സാധനയും ഹേ നിര്‍ത്തുക സാധോ
നിജദേവാലയ മൂലയിലെന്തിനിരിക്കുന്നൂ
നീ, രുദ്ധ കവാടം?
നിഭ്രുതമിരുട്ടില്‍ നിഗൂഡമിരുന്നു
നീ ധ്യാനിക്കും ദൈവമതെവിടെ?
നില കൊള്‍വീല! നിമീലിത
ലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ!

കരിനിലമുഴുമാ കര്‍ഷകരോടും
വർഷം മുഴുവന്‍ വഴി നന്നാക്കാന്‍
പെരിയ കരിങ്കല്‍ പാറ നുറുക്കി
നുറുക്കിയൊരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും
ചേർന്നമരുന്നൂ ദൈവം!!

ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.!! ഇന്നത്തെ ഇന്ത്യക്കാർ നിർബന്ധവായും പ്രാർത്ഥനയായി രാവിലേയും വൈകുന്നേരം ചെല്ലേണ്ട കവിതയാണിത്. ആസാമിമാരും യോഗികളും മുഖ്യമന്ത്രിയാവുന്നതും ദൈവത്തിന്റെ പേരിൽ ആളുകളെ വേർതിരിച്ച് നിർത്തി കലഹം പടച്ചു വിടുമ്പോഴും നിരന്തരം ഓർത്തിരിക്കേണ്ട വരികളാണ് ടാഗോറിന്റേത്; ഐശ്വര്യപൂർണമായി ഇത് മലയാളത്തിലേക്ക് മഹാകവി വിവരത്തനവും ചെയ്തു തന്നിട്ടുണ്ട്… വരികൾ കുറച്ചുകൂടെ കൊടുക്കുന്നു…

ഞാനറിവീലാ ഭവാന്റെ മോഹന-
ഗാനാലാപനശൈലി!
നിഭൃതം ഞാനതു കേൾപ്പൂ സതതം
നിതാന്തവിസ്മയശാലി…

ഉദയദ്‌ഗാനപ്രകാശകലയാ-
ലുജ്ജ്വലശോഭം ഭുവനം
അലതല്ലീടുകയാണതി ഗഗനം
വായുവിലീസ്വരചലനം
അലിയിക്കുന്നൂ ശിലകളെയിസ്വര-
ഗംഗാസാഭസഗമനം

പാടണമെന്നുണ്ടീരാഗത്തിൽ,
പാടാൻ സ്വരമില്ലല്ലോ…
പറയണമെന്നുണ്ടെന്നാലതിനൊരു
പദം വരുന്നീലല്ലോ…
പ്രാണനുറക്കെക്കേണീടുന്നൂ
പ്രഭോ, പരാജിതനിലയിൽ;
നിബദ്ധനിഹഞാൻ നിൻഗാനത്തിൻ
നിരന്തമാകിയ വലയിൽ!!
….. …. …. ….. ….. ….. ….. ….. ….

Rabindranath Tagore, gandhiji

ടാഗോറിന്റെ ഗീതഞ്ജലി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മഹാകവി ജി. ശങ്കരക്കുറുപ്പ് ആണ്.
രബീന്ദ്രനാഥ്ടാഗോർ, Rabindranath, Tagore, ശങ്കരക്കുറുപ്പ്

നാറാണത്തു ഭ്രാന്തൻ

[ca_audio url=”https://chayilyam.com/stories/poem/Naranathu Bhranthan Kavitha.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ…
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ…
നിന്റെ മക്കളില്‍ ഞാനാണനാഥന്‍ (2)

എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ (2)
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉലയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഢന്‍ (2)

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍ (2)

കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു

ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ തിരഞ്ഞു നട കൊള്‍കേ

ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വ്വരയിലേക്കു തിരിയുന്നു (2)

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതന്‍ വ്രതശുദ്ധി
വടിവാര്‍ന്നൊരെന്നമ്മയൊന്നിച്ച്‌
ദേവകള്‍ തുയിലുണരുമിടനാട്ടില്‍
ദാരുകല ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍…
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടു പൂഴിപ്പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനിത്തിണ്ണയില്‍…

ഇരുളിന്റെയാഴത്തിലദ്ധ്യാത്മ ചൈതന്യ-
മിമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍ (2)

ഈറകളിളം തണ്ടിലാത്മ ബോധത്തിന്റെ-
യീണം കൊരുക്കുന്ന കാടകപ്പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവച്ചിന്തുകേട്ടാടും വനങ്ങളില്‍

ആടിമേഘം പുലപ്പേടിവേഷം കളഞ്ഞാവണി
പ്പൂവുകള്‍ തീര്‍ക്കും കളങ്ങളില്‍
അടിയാര്‍ തുറക്കുന്ന പാടപ്പറമ്പുകളി-
ലഗ്നി സൂത്ര ത്വരിത യജ്ഞവാടങ്ങളില്‍…

വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍ (2)

വര്‍ണ്ണങ്ങള്‍ വറ്റുമുന്മതവാത വിഭ്രമ
ചുഴികളിലലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശ മേല്‍
ആഢ്യത്വമൂര്‍ജ്ജ രേണുക്കള്‍ ചൊരിഞ്ഞതും…

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു (2)

രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തിന്നനാഥത്വമോ
പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിത്തെറിച്ച തൃഷ്ണാര്‍ത്തമാ-
മുന്മദത്തിന്‍ വാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായിനല്‍കിയോ –
രാന്ദ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍
പത്തു കൂറായ്‌ കൂറ്റുറപ്പിച്ചവര്‍
എന്റെയെന്റെയെന്നാര്‍ത്തും കയര്‍ത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹശ്ചിദ്ര ഹോമങ്ങള്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീമുഖം പൊലിയുന്നതും കണ്ടു
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ…
പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും

പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു തുള്ളാത്ത
പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്ത്വമായ്‌…
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ –
യോങ്കാരബീജം തെളിഞ്ഞും

എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി ത്തളര്‍ന്നും

ഉടല്‍തേടിയലയുമാത്മാക്കളോ
ടദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍ (2)

ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍ (2)

ചാത്തനൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍
ചേട്ടന്റെ ഇല്ലപ്പറമ്പില്‍ (2)

ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടിയീ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടിയീ ഞാനും (2)

ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂല-
മിന്നലത്തെ ഭ്രാതൃഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മളൊന്നെനു ചൊല്ലും ചിരിക്കും (2)

പിണ്ഡം പിതൃക്കള്‍ക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും (2)

പിന്നെയന്നത്തെയന്നത്തിനന്ന്യന്റെ
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും

ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു (2)

ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കത്തിനാളുകൂട്ടുന്നു
വായില്ലക്കുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു

അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിനോ
സപ്തമുഖ ജഠരാഗ്നിയത്രെ (2)

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാ-
നൊരുകോടിയീശ്വര വിലാപം (2)

ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാ-
നൊരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കുമ്പിള്‍ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അര്‍ത്ഥിയില്‍ വര്‍ണ്ണവും വിത്തവും തപ്പുന്നു
ഉമിനീരിലെരിനീരിലെല്ലാം ദഹിക്കയാ-
ണൂഴിയില്‍ ദാഹമേ ബാക്കി…

ചാരങ്ങള്‍പോലും പകുത്തുതിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്‍വ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാന്‍
വീണ്ടുമൊരുനാള്‍ വരും
വീണ്ടുമൊരുനാള്‍ വരും
എന്റെ ചുടലപറമ്പിനെ, തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെയഴലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്ന് ഒരദ്വൈത പദ്മമുണ്ടായ്‌വരും

അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിന്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്ന്
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ്‌ വിശ്വസ്വയംപ്രഭാ പടലം
ഈ മണ്ണില്‍ പരക്കും

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം (2)

കുഞ്ചൻ നമ്പ്യാർ

ഇന്ന് കുഞ്ചൻ നമ്പ്യാരുടെ ഓർമ്മദിനം
kunjan nambiar, കുഞ്ചൻ നമ്പ്യാർ, തുള്ളൽ കവിതകൾ
തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചന്‍നമ്പ്യാരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആഘോഷിച്ചുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ (1705 – നും 1770 – നും ഇടയിൽ) മലയാളത്തിലെ ആദ്യത്തെ ജനകീയ കവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നത്. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. കിള്ളിക്കുറിശ്ശിമംഗലത്തും പിന്നീട് കുടമാളൂരും അമ്പലപ്പുഴയിലുമായി അദ്ദേഹം ജീവിച്ചു. 1748-ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മാറുകയും ആദ്യം മാർത്താണ്ഡവർമ്മയുടെയും പിന്നീട് കാർത്തിക തിരുന്നാൾ രാമവർമ്മയുടെയും സദസ്സിലെ അംഗമായി അദ്ദേഹം. ഹാസ്യരചനയുടെ തുടക്കം അവിടെനിന്നാണെന്ന് പറയാം.

നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. പുരാണ കഥാഖ്യാനങ്ങളിലൂടെ ഗൗരവപൂര്‍ണമായും ഫലിതമയമായും പരിഹാസരൂപത്തിലും തന്‍റെ കാലഘട്ടത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും മനുഷ്യദൗര്‍ബല്യങ്ങളെയും പ്രശ്നങ്ങളെയും ചിത്രീകരിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ എന്നിവരാണ് പ്രാചീന കവിത്രയം എന്നറിയപ്പെടുന്ന മൂന്നുപേർ. രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഒരു സ്ഥിരീകരണം അതിനിന്നും കണ്ടെത്താനായിട്ടില്ല.

കേരളീയ ഭരണാധികാരികള്‍, നായന്മാര്‍, നമ്പൂതിരിമാര്‍, പരദേശ ബ്രാഹ്മണര്‍ തുടങ്ങിയവരെ അദ്ദേഹം നിശിതപരിഹാസത്തിനു വിഷയമാക്കി. ജനസാമാന്യത്തിന്‍റെ സംഭാഷണഭാഷ കവിതയില്‍ സ്വതന്ത്ര്യമായി പ്രയോഗിച്ചത് കൃതികള്‍ക്കുള്ള മറ്റൊരു സവിശേഷതയാണ്. ഇത്രയധികം പഴഞ്ചൊല്ലുകളും പദശൈലികളും തന്‍റെ രചനകളിലുടനീളം സമർത്ഥവും സരസവുമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു കവിയോ, സാഹിത്യക്കാരനോ വേറെ ഉണ്ടാവാൻ തരമില്ല. നമ്പ്യാരുടെ ഫലിതങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്. ശക്തിയുണ്ട്. കൂരമ്പുകള്‍ പോലെ കേള്‍വിക്കാരുടെ ഉള്ളില്‍ തറയ്ക്കുന്നവയാണ് അവ. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.

ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ

പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന കലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടുകയായിരുന്നു തൊഴില്‍. മിഴാവു കൊട്ടുന്നതിനിടയില്‍ ഉറങ്ങിപ്പോയ നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചുവെന്നും അതിനു പകരംവീട്ടാനായി പിറ്റേന്ന് സന്ധ്യയ്ക്ക് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്ത് തുള്ളലവതരിപ്പിച്ച് കൂത്തിന്റെ കാണികളെ ആകര്‍ഷിച്ചു എന്നുമാണ് തുള്ളലിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യം. ദേഷ്യം തീർക്കാൻ കണ്ടുപിടിച്ച ഒരു മാർഗമായിരുന്നു തുള്ളൽ എങ്കിലും പിന്നീട് ആ കലാരൂപത്തിന്റെ മാധുര്യം എല്ലാരുടെയും ശ്രദ്ധയാകർഷിച്ചു. ഓട്ടൻ തുള്ളൽ 21 ഉം ശീതങ്കൻ തുള്ളൽ 11 ഉം പറയൻ തുള്ളൽ 9 ഉം വീതം നാല്പത്തൊന്ന് തുള്ളൽ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കല്യാണസൗഗന്ധികം, ഘോഷയാത്ര, സ്യമന്തകം, കിരാതം, സന്താനഗോപാലം, പത്രചരിതം, കാർത്ത്യാവീര്യാർജ്ജുനവിജയം, ബകവധം, ഹരിണീസ്വയംവരം, ത്രിപുരദഹനം, സഭാപ്രവേശം മുതലായവയാണ് പ്രധാന തുള്ളൽ കൃതികൾ. പാണ്ഡിത്യത്തിലല്ല, രചനയുടെ ലാളിത്യത്തിലാണ് നമ്പ്യാർ ശ്രദ്ധ കൊടുത്തത്. എല്ലാവർക്കും വളരെ എളുപ്പം മനസ്സിലാക്കാനാവുന്നതും ഒപ്പം രസകരവുമായതും ആയ രീതിയിലാണ് അദ്ദേഹം ഓരോ കാര്യവും പറഞ്ഞു വന്നത്.തന്റെ ചുറ്റിലുമുള്ള കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹം മുഖം നോക്കാതെ വിലയിരുത്തലുകളും വിമർശനങ്ങളും നടത്തിയിരുന്നു. തുള്ളല്‍ക്കവിതകളില്‍ അക്കാലത്തെ സാമുദായിക ദൂഷ്യങ്ങള്‍ക്കു നേരെയുള്ള കവിയുടെ വാക്ശരങ്ങളുടെ പ്രയോഗങ്ങള്‍ പ്രകടമായി കാണാവുന്നതാണ്. പഴഞ്ചൊല്ലുകളോട് നമ്പ്യാര്‍ അമിതമായ താത്പര്യം കാണിച്ചിരുന്നു. സാരോപദേശങ്ങള്‍ തേനില്‍ ചാലിച്ച് അനുവാചകര്‍ക്ക് അദ്ദേഹം പഴഞ്ചൊല്‍രൂപത്തിലാക്കി വിളമ്പിക്കൊടുത്തു.

നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.

ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ “കരി കലക്കിയ കുളം” എന്നും നമ്പ്യാർ “കളഭം കലക്കിയ കുളം” എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.

കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ “കാതിലോല?” (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ “നല്ലതാളി” (നല്ലത് ആളി – തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.

ഒരിക്കൽ ഇരുവരും ഒന്നിച്ച് ഒരു മുറിയില്‍ കിടക്കുകയായിരുന്നു. ഉണ്ണായിവാര്യര്‍ എഴുന്നേറ്റു നടന്നപ്പോള്‍ നമ്പ്യാരെ അറിയാതെ ചവിട്ടിപ്പോയി.
“അറിയാതെ ചവിട്ടിയതാണ്. ഗുരുപാദം കൊണ്ടാണെന്നു കരുതി ക്ഷമിക്കണം.“
ഉടനെ നമ്പ്യാരുടെ മറുപടി, “വല്ലതും കിട്ടിയാല്‍ അതു ഗുരുദക്ഷിണയായി കരുതിക്കൊള്ളണം.“ സന്ദര്‍ഭത്തിനനുസരിച്ച് ഫലിതം പറയാനുള്ള നമ്പ്യാരുടെ കഴിവ് അസാമാന്യം തന്നെയായിരുന്നു എന്ന് പ്രചാരത്തിലുള്ള ഇതുപോലെ പലകഥകളും വ്യക്തമാക്കുന്നു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ളോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:-

“ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം പണം,
ഇത്യർഥ ഏഷാം ശ്ളോകാനാം
അല്ലാതൊന്നും ന വിദ്യതേ.”

കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനം‌പ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-

“ രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും. ”

ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി ഒരു നമ്പിയായിരുന്നു. ഒരിക്കല്‍ അവിടെയെത്തിയ കുഞ്ചന്‍ നമ്പ്യാരോട് നമ്പി ഇങ്ങനെ ചോദിച്ചു.
ശാന്തി: “ആരാ..?”
നമ്പ്യാർ: “നമ്പ്യാരാ..”
ശാന്തിക്കത് രസിച്ചില്ല. അയാള്‍ രാജാവിനോട് പരാതി പറഞ്ഞപ്പോള്‍ നമ്പ്യാരിങ്ങനെപറഞ്ഞു:
“നമ്പിയാരെന്നു ചോദിച്ചു, നമ്പ്യാരെന്ന് ചൊല്ലിനേന്‍.
നമ്പി കേട്ടത കോപിച്ചു. തമ്പുരാനേ പൊറുക്കണം.”

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ

ആശാനക്ഷരമൊന്നു പിഴച്ചാൽ, അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്

കപ്പലകത്തൊരു കള്ളനിരുന്നാൽ, എപ്പൊഴുമില്ലൊരു സുഖമറിയേണം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര, കിട്ടും പണമത് മാരാന്മാർക്കും

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ, അമ്പലവാസികളൊക്കെ കക്കും

പടനായകനൊരു പടയിൽ തോറ്റാൽ, ഭടജനമെല്ലാമോടിയൊളിക്കും

താളക്കാരനു മാത്ര പിഴച്ചാൽ, തകിലറിയുന്നവൻ അവതാളത്തിൽ

അമരക്കാരനു തലതെറ്റുമ്പോൾ, അണിയക്കാരുടെ തണ്ടുകൾ തെറ്റും

കാര്യക്കാരൻ കളവുതുടർന്നാൽ, കരമേലുള്ളവർ കട്ടുമുടിക്കും

ഓതിക്കോനൊരു മന്ത്രമിളച്ചാൽ, ഒരു പന്തിക്കാരൊക്കെയിളയ്ക്കും

അങ്ങാടികളിൽ തോൽവി പിണഞ്ഞാൽ, അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം കുറുനരി കൂടുകിലും, ഒരു ചെറുപുലിയോടു അടുക്കില്ലേതും

ലക്ഷം മാനുഷ്യർ കൂടും സഭയിൽ, ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.

കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.

തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.

വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.

ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.

എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.

വിക്കിപീഡിയയിൽ: കുഞ്ചൻനമ്പ്യാർ

ഒരാക്സിഡന്റിന്റെ ചരിതം

Sakra World Hospital Bangalore
2015 ഒക്ടോബർ 21 നു രാവിലെ 9:15 -നായിരുന്നു ആക്സിഡന്റ് നടന്നത്. ബാംഗ്ലൂർ ഔട്ടർറിങ് റോഡിൽ ഇന്റൽ കമ്പനിക്കു മുന്നിൽ, എക്കോസ്പേയ്സിനു മുന്നിലെ പാലത്തോടു ചേർന്നാണ് അപകടം നടന്നത്. അപകടം നടന്നതോ, നടന്നു കഴിഞ്ഞ ശേഷം വന്ന മൂന്നു മാസത്തോളമോ ഒന്നും ഓർമ്മയിൽ നിന്നിട്ടില്ല. അതുകൊണ്ടാവാം ആ വേദനപോലും ഓർമ്മയില്ലാത്തത്!

Dr Swaroop Gopal Sakra World Hospital
Dr. Swaroop Gopal, Senior Consultant – Neuro Surgery & Director – Neurosciences M.Ch (Neurosurgery) FASS (USA)

അടുത്തുതന്നെ കമ്പനിയും കമ്പനിയോട് ചേർന്ന് സക്ര വേൾഡ് ഹോസ്പിറ്റൽ ഉണ്ടായിരുന്നതും ഉപകാരപ്രദമായി. ചികിത്സിച്ചവരിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ഡോ: സ്വരൂപ് ഗോപാൽ, ഡോ: സബീന റാവു, ഡോ: മനോഹർ എന്നിവരെയാണ്. ഡോക്ടർ സബീന റാവു വാട്സാപ്പിൽ വന്നു തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുരുന്നു, ഏറെ രസകരമായി തോന്നിയത് അവരോടും ഡോക്ടർ മനോഹറുമായുള്ള സംസാരമായിരുന്നു. സ്വരൂപ് ഗോപാലിനെ ഞാൻ കണ്ടതേ ഓർക്കുന്നില്ല.

കമ്പനിക്കു വേണ്ടി ഇപ്പോൾ മുകളിൽ കൊടുത്ത ആ സൈറ്റ് പൂർത്തിയാക്കി വെച്ചശേഷമായിരുന്നു അപകടമുണ്ടായത് എന്നതു ശ്രദ്ധേയമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ef എന്ന കമ്പനിയിലേക്ക് നാലോളം തവണ ഇന്റെർവ്യൂകളും ഒന്നരമണിക്കൂർ കൊണ്ട് ഇങ്ങനെയൊരു Demo site ഉം ചെയ്തു കൊടുത്ത് ഈ കമ്പനിയിൽ പേപ്പർ കൊടുക്കാൻ കാത്തിരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്നത്. ജനുവരിയിൽ ജോയിൻ ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു, അവർ ജനുവരിയിൽ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഒന്നിനും പറ്റിയിരുന്നില്ല. ഇവിടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം.

2018 ഫെബ്രുവരി 6 ആം തീയ്യതി ഡോ: സ്വരൂപ് ഗോപാലിനെ വീണ്ടും കണ്ടു. ഡോ:സബീനാ റാവുവിന്റെ ആവശ്യപ്രകാരം കൊണ്ടുകൂടിയായിരുന്നു ഇതു നടന്നത്. ബോധമനസ്സോടെ ഞാനാദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുകയായിരുന്നു. ജപ്പനിലും മറ്റും യൂണിവേർസിറ്റികളിൽ ന്യൂറോളജിയെ പറ്റി ക്ലാസ്സെടുക്കാൻ പോകുന്ന വ്യക്തി കൂടിയാണു ഡോ: സ്വരൂപ് ഗോപാൽ. നന്നായി മലയാളം സംസാരിക്കാനറിയുന്ന വ്യക്തിയാണെന്നതായിരുന്നു ഏറെ അത്ഭുതപ്പെടുത്തിയത്. കൃത്യമായ കാര്യങ്ങൾ അറിയാനായി EEG ടെസ്റ്റ് നടത്തുകയുണ്ടായി.  അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം വിലയിരുത്താൻ ഇ.ഇ.ജി. ടെസ്റ്റിനാവുമെന്നും കൂടുതലറിയാൻ നല്ലതാണെന്നും പറഞ്ഞതിനാൽ ഇ.ഇ.ജി.  ടെസ്റ്റ് നടത്തി. കുഴപ്പങ്ങൾ ഒന്നും തന്നെയില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

ഇന്ന് ഇപ്പോൾ അവസാനവട്ട മരുന്നുകളും കഴിച്ചു കഴിഞ്ഞു, അപകടം നടന്ന സമയം മുതൽ ഈ സമയം വരെ സമയഗണന നടത്തുമ്പോൾ ഒരു രസമായിരുന്നു. ഇതാണത്:
1 ഒരുവർഷം, 6 മാസങ്ങൾ, 12 ദിവസങ്ങൾ ( 560 ദിവസങ്ങൾ, 10 മണിക്കൂരുകൾ, 39 മിനിട്ടുകൾ, 10 സെക്കന്റുകൾ)

48,422,350 സെക്കന്റ്സ്
807,039 മിനിട്ടുകൾ
13,450 മണിക്കൂറുകൾ
560 ദിവസങ്ങൾ
80 ആഴ്ചകൾ 🙂
ഡോക്ടറുടെ സബീന റാവുവിന്റെ നിർദ്ദേശപ്രകാരം തന്നെ, കഴിഞ്ഞമാസമായിരുന്നു മരുന്നുകഴിക്കൽ നിർത്തേണ്ടിരുന്നത്. മരുന്നുകൾ തീരാത്തതിനാൽ ഇന്നുവരെ നീണ്ടു നിന്നു.

2015 ഇൽ

Sabina Rao Sakra World Hospital
Dr. Sabina Rao Consultant – Department of Psychiatry MBBS, MD in Psychiatry

മൊത്തം 222 പോസ്റ്റുകളാണ് ഈ വർഷം ഞാനിട്ടത് ഫെയ്സ്ബുക്കിൽ. 21 ആം തീയ്യതി രാവിലെ 7:25 ന് ഒരു പോസ്റ്റിട്ടിരുന്നു, ആക്സിഡന്റിനു മണിക്കൂറുകൾക്ക് മുമ്പ്… ആ വർഷം,
ജനുവരിയിൽ 7 എണ്ണം,
ഫെബ്രുവരിയിൽ 41 എണ്ണം,
മാർച്ചിൽ 20 എണ്ണം,
ഏപ്രിലിൽ 33 എണ്ണം,
മേയിയിൽ 13 എണ്ണം,
ജൂണിൽ 31 എണ്ണം,
ജൂലൈയിൽ 12 എണ്ണം,
ആഗസ്റ്റിൽ 14 എണ്ണം,
സെപ്റ്റംബറിൽ 28 എണ്ണം
ഒക്ടോബറിൽ 21 ആം തീയ്യതിവരെ കൃത്യം 21 എണ്ണം എന്നിങ്ങനെയായിരുന്നു പോസ്റ്റുകളുടെ കണക്ക്!! ആവർഷം പിന്നീട് ഡിസംബറിൽ 2 എണ്ണം ഉണ്ട്. ഒന്ന് വിക്കിപീഡിയൻ അഭിജിത്തിന്റെ ഒരു പോസ്റ്റ് റിഷെയറിങും പിന്നെ ഡിസംബർ 31 ന് രാവിലെ 11:38 ന് എല്ലാവർക്കും ഒരു പുതുവർഷാശംസയും. അത് ഇപ്രകാരം ആയിരുന്നു:
അറിഞ്ഞതില്ല ഞാനോമലേ
നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ
പുമ്പാറ്റകളായ് പറന്നുയർന്നതും
ഞാനീ സ്നേഹസാഗരത്തിലാണ്ടു പോയതും… പുതുവത്സരാശംസകൾ ഏവർക്കും!!!

2016 ഇൽ

S Manohar Sakra World Hospital
Dr. S. Manohar Director – Internal Medicine M.B.B.S, MD

ആക്സിഡന്റ് നൽകിയ വിവിധ കലാപരിപാടികളുമായി 2016 തീർന്നുപോയി. എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ പോയി, ആരെയൊക്കെയോ കണ്ടു അങ്ങനെയങ്ങനെ!! 2016 അവസാനമാസം ഡിസംബറോടുകൂടിയാണ് നോർമ്മലായി തീർന്നിട്ടുണ്ട് എന്നൊരു ബോധം എനിക്ക് വന്നതുതന്നെ! അതുവരെ കഴിവതും അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമിച്ചു… ഓ!! ഫെയ്സ്ബുക്ക് മറന്നു,, 2016 -ഇൽ അധികവും റിഷെയറിങായിരുന്നു കൂടെ കണ്ട പോസ്റ്റിങ്സിനൊക്കെ ലൈക്കും കൊടുത്തു. അങ്ങനെ മൊത്തം 173 പോസ്റ്റുകൾ ആ വർഷമുണ്ട്! സ്വന്തമായി ഒരക്ഷരം എഴുതാൻ പറ്റിയിയുന്നില്ല എന്നതാണു സത്യം. അവസാന മാസങ്ങളിൽ ഏകദേശം തിരിഞ്ഞുമറിഞ്ഞു ശരിയായി വന്നിരുന്നു. പ്രിയ സുഹൃത്തുക്കളും ഡോക്ടർ സബീന റാവുവും ഏറെ നിർബന്ധിച്ചോണ്ടിരുന്ന കാര്യവും ആയിരുന്നു ഇത്. വിക്കിപീഡിയയിലും ഫെയ്സ്ബുക്കിലും ഒക്കെ സജീവമാവാൻ ഡോകടർ സബീനാ റാവു എല്ലാ മാസവും നിർബന്ധിക്കുകായിരുന്നു. പുസ്തകങ്ങൾ വായിക്കാനും, ന്യൂസ് പേപ്പർ വായിച്ച് 5 ലൈനെങ്കിലും മഞ്ജുവിനോട് ദിവസവും വൈകുന്നേരം പറഞ്ഞുകൊടുക്കാനും ഒക്കെയായി ഡോക്ടർ ഉപാധികൾ നിരവധി വെച്ചിരിന്നു. മഹാകവി പിയുടെ നിത്യകന്യകയെ തേടി എന്ന പുസ്തകം ആ സമയത്ത് ഒരിക്കൽ കൂടി വായിച്ചു തീർക്കുകയുണ്ടായി.

2017 ഇൽ

manjusha rajesh
മഞ്ജുഷ

ഇന്ന് മേയ് 3 ആം തീയ്യതി. ഇന്നേക്ക് ഈ വർഷം ഫെയ്സ്ബുക്കിൽ 207 പോസ്റ്റുകൾ ആയി. മാസങ്ങൾ ഇനിയും കിടപ്പുണ്ട്! ഇതിൽ റീഷെയറിങ് വളരെ കുറവുണ്ട്. 2016 പോലെ ഫെയ്സ്ബുക്കിനു മുമ്പിൽ ഇരിപ്പു കുറഞ്ഞു, പോസ്റ്റിങ് ഒക്കെ രാവിലെ മാത്രം ഒതുക്കി. അതുകൊണ്ടുതന്നെ റീഷെയറിങ് കണ്ടമാനം കുറഞ്ഞു. ഫ്രണ്ട്സ് ലിസ്റ്റ് 4999 ഇൽ നിർത്തി വെച്ചിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിൽ 1 വെച്ചിരിക്കുന്നത് ബോധപൂർവ്വമാ, റിക്വസ്റ്റ് അയക്കുന്നവർ അയക്കട്ടെ, അത്യാവശ്യമുള്ള ആളാണെങ്കിൽ ഒരാളെ കൊന്നുകളഞ്ഞ് ഇയാളെ സ്വീകരിക്കാമല്ലോ! 300 ഓളം ആൾക്കാർ അതുകൊണ്ടുതന്നെ റിക്വസ്റ്റു തന്നിട്ട് കാത്തിരിപ്പുണ്ട്. ഇടയ്ക്കൊക്കെ 100 ഓളം പേരെ കൊന്നുകളഞ്ഞ് (പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാത്തവരെയും, ഡ്യൂപ്ലിക്കേറ്റ് എന്നു തോന്നുന്നവരേയും മാത്രമേ ഒഴിവാക്കാറാള്ളൂ – അല്ലാതെ ജാതിയും മതവും രാഷ്ട്രീയവും വിഷയമാവാറില്ല) ഈ കാത്തിരിക്കുന്നവരിൽ നിന്നും പ്രൊഫൈലും പോസ്റ്റിങ്സും ഓടിച്ചു നോക്കി സ്വീകരിക്കും.

കലാപരിപാടികൾ

ആക്സിഡന്റ് കലാപരിപാടികൾ നിരവധിയാണ്. പലർക്കും പറയാൻ പലതും കാണും. മഞ്ജുവിനെ വരെ പഴയ കാമുകിയുടെ പേരാണത്രേ വിളിച്ചിരുന്നത്! 🙂 മരുന്നു കഴിക്കലും അതുപോലെ തന്നെ. മഞ്ജുവും അമ്മയുമൊക്കെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ സമയങ്ങളിൽ. ഡോകടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കൽ ചടങ്ങ് ഔദ്യോഗികമായി ഇന്ന് നിർത്തുകയാണ്. ആമീസിന്റെ ശ്രദ്ധയും കരുതലും ഒക്കെ പലപ്പോഴും അനുഭവിച്ചിട്ടുണ്ടുമുണ്ട് ഇതുമായി ബന്ധപ്പെട്ടുതന്നെ. 2016 -ഇൽ ബെഡിൽ കിടക്കുമ്പോൾ, മുറിവൊക്കെ ഇല്ലാത്ത സമയത്ത് അവൾ ഒരു ഡപ്പി കൊണ്ടുവന്ന് പതുക്കെ ആ സ്ഥലത്ത് മരുന്നു വെച്ച് തടവി തന്ന് കണ്ണടച്ച് കിടന്നോ അച്ഛാ മുറിഞ്ഞിടത്ത് മരുന്നു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പതിയെ തടവിത്തരുമായിരുന്നു. ഒരു ചടങ്ങു പോലെ ഇടയ്ക്കൊക്കെ ആ കുഞ്ഞുകൈകളുടെ തലോടൽ അനുഭവിക്കാൻ പറ്റി എന്നത് ഏറെ ഹൃദ്യമായിരുന്നു. മുമ്പ്, അവളതൊക്കെ കണ്ടുപഠിച്ചതാവണം. 2016 അവസാനം മുതൽ രാവിലെയും വൈകുന്നേരവും മരുന്നു കഴിച്ചോ അച്ഛാ എന്നവൾ ചോദിച്ചോണ്ടിരിക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും ഗുളിക തരാനും മരുന്ന് പകർന്നു കൈയ്യിൽ കൊടുത്താൽ അവളത് കൃത്യമായി എനിക്കു തരികയും ചെയ്യുമായിരുന്നു. ആ കുഞ്ഞുമനസ്സിൽ എവിടെയൊക്കെയോ ആക്സിഡന്റ് മുദ്രപതിപ്പിച്ചിട്ടുണ്ട് എന്നു ചുരുക്കം… കഴിഞ്ഞ മാസം അവളുടെ നഴ്സറി ക്ലാസ്സു കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ വീട്ടിലേക്ക് പറഞ്ഞയച്ചു.

Aatmika Rajesh
ആത്മിക

നാലുചുവരുകൾ മാത്രമുള്ള ഈ തടവറയിൽ നിന്നും അല്പകാലത്തേക്ക് രക്ഷപ്പെടാനും നാട്ടിൽ ആര്യയും ആദിയും കൂടെ ഉള്ളതിനാൽ ആഘോഷമാക്കി 2 മാസം ചെലവഴിക്കും എന്നു കരുതിയാണു വിട്ടത്. വിഷുവിനു മഞ്ജുവിന്റെ വീട്ടിലായിരുന്നു ആഘോഷം, അവിടെ സമീപമുള്ള ഒരു കുഞ്ഞ് കളർഫുള്ളായ ഷൂസ് അണിഞ്ഞു വന്നപ്പോൾ ആമീസ്സത് നോക്കി നിന്നിരുന്നു. ആ കുഞ്ഞ് നിനക്കില്ലേ ആമീസേ ഇതുപോലെ ഒന്ന് എന്നു ചോദിച്ചപ്പോഴും ആമീസിന്റെ മനസ്സിൽ ഓടിയത്തിയത് ആക്സിഡന്റ് തന്നെയായിരുന്നു. അവൾ വളരെ ഗൗരവത്തോടെ പറഞ്ഞു: ഇല്ല, എനിക്ക് സാധാരണ ചെരിപ്പേ ഉള്ളൂ, അച്ഛന് ആക്സിഡന്റായി, തലയ്ക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരുന്നു, അതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പൈസ കൈയ്യിലില്ല, ഞാൻ അതുകൊണ്ട് ഒന്നും ചോദിക്കാറും ഇല്ല എന്ന്. ഇതുകൂടാതെ, വൈകുന്നേരങ്ങളിൽ ആമീസിനെ അവളെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും റോഡിലൂടെ കൂട്ടിക്കൊണ്ടുവരുമ്പോൾ, അവൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടിയായിരുന്നു വരിക. റോഡിലൂടെ ലോറികൾ തന്നെ വന്നാലും അവളത് കണ്ടഭാവം നടിക്കില്ല. പക്ഷേ, ദൂരെ നിന്നും ഒരു ബൈക്കു വരുന്നതു കണ്ടാൽ അവൾ എന്റെ കൈപിടിച്ചുവലിച്ച് റോഡ്സൈഡിലേക്ക് മാറ്റി നിർത്തും, എന്റെ മുന്നിലായി അവൾ നിന്നിട്ട് പേടിയോടെ ബൈക്കിനെ നോക്കും, അത് കണ്ണിൽ നിന്നും മറയും വരെ ആ മൂന്നരവയസ്സുകാരി എന്നെ അനങ്ങാൻ അനുവദിക്കില്ലായിരുന്നു. മൂന്നരവയസ്സ് എന്നത് ഓർമ്മകളുടെ തുടക്കകാലം തന്നെയാണ്. മൂന്നരവയസ്സുള്ളപ്പോൾ ഞാൻ ചെയ്ത പലകാര്യങ്ങളും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ വിഹ്വലതകൾ കൂടി ഈ ആക്സിഡന്റിൽ ഉണ്ടായിട്ടുണ്ട് എന്നതാണു ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം.

ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ഇന്നേക്ക് മരുന്നുകഴിക്കൽ പരിപാടി നിർത്തുകയാണ്. ജനുവരിയിൽ തന്നെ ഡോ: സബീനാ റാവു കഴിക്കുന്ന മരുന്നുകളുടെ അളവു കുറച്ചു തന്നിരുന്നു. കൂടെ നിന്ന സകല സുഹൃത്തുകളോടുമുള്ള ഒരു അറിയിപ്പാകട്ടെ ഇത്. വിക്കിപീഡിയയും, ഫെയ്സ്ബുക്കും, ഗൂഗിൾ പ്ലസ്സും, പഴയ സൗഹൃദകൂട്ടായ്മകളും, ബാംഗ്ലൂർ സുഹൃദ്‌വൃന്ദവും കൂടെ എല്ലാ സുഹൃത്തുക്കളും അറിയാനായി പങ്കുവെയ്ക്കുന്നതാണിത്.

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍

[ca_audio url=”https://chayilyam.com/stories/poem/OruvattamKoodi.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം (2)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ
നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം
മരം ഒന്നുലുത്തുവാന്‍ മോഹം

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു
മധുരം എന്നോതുവാന്‍ മോഹം
എന്തു മധുരം എന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു
വെറുതെ ഇരിയ്ക്കുവാന്‍ മോഹം (2)
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം
എതിര്‍ പാട്ടു പാടുവാന്‍ മോഹം

അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ മോഹിക്കുവാന്‍ മോഹം

മന്ത്രിപ്പണി

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ
ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്

കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര
കിട്ടും പണമത് മാരാന്മാർക്കും

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും

പടനായകനൊരു പടയിൽ തോറ്റാൽ
ഭടജനമെല്ലാമോടിയൊളിക്കും

താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയുന്നവൻ അവതാളത്തിൽ

അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും

കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും

ഓതിക്കോനൊരു മന്ത്രമിളച്ചാൽ
ഒരു പന്തിക്കാരൊക്കെയിളയ്ക്കും

അങ്ങാടികളിൽ തോൽവിപിണഞ്ഞാൽ
അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുകിലേതും

ലക്ഷം മാനുഷ്യർ കൂടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവിനെയാണ് മന്ത്രിയോ മുഖ്യമന്ത്രിവരേയോ ആയി തെരഞ്ഞെടുക്കുക. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു മന്ത്രിക്ക് മുഖ്യമന്ത്രിയുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ആ മന്ത്രി രാജിവയ്ക്കുകയാണ് പതിവ്. ഏതെങ്കിലും മന്ത്രി മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ ആ മന്ത്രിയുടെ രാജി മുഖ്യമന്ത്രിക്ക് ആവശ്യപ്പെടാം. ഇതൊക്കെ സാധാരണമായ ഒരു കാര്യം. പാർട്ടിസ്നേഹവും സ്വജനപക്ഷപാതവും ഒക്കെ ഇത്തരം തീരുമാനങ്ങൾക്ക് വിനയാകാറുണ്ട്.

കറുപ്പ്

ഇതൊക്കെ കുറിച്ചിടാൻ ഒരു കാരണമുണ്ട്. സ്ഥലകാലബോധം തൊട്ടുതീണ്ടാത്ത മന്ത്രി പല ജല്പനങ്ങൾ വിളമ്പിയതു നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി കേട്ടു. ഇയാൾ ഇതിനുമുമ്പും പലതവണ വേണ്ടാതീനങ്ങൾ പറയുകയും പരസ്യമായി ക്ഷമചോദിക്കുകയും ചെയ്ത വ്യക്തിയാണ്. ഈ അവസരത്തിൽ, മാറിനിന്നു കാര്യങ്ങൾ കാണുന്ന ആൾക്കാർക്ക് ഒരു വിചിന്തനം നടത്തുന്നതിൽ തെറ്റില്ലെന്നു കരുതുന്നു. മേൽപ്പറഞ്ഞ സ്വഭാവമഹിമയാണോ ശരിക്കും മന്ത്രിപ്പണിക്കുള്ള യോഗ്യത? ആളു കറുത്തിട്ടാണ്. പക്ഷേ, കറുപ്പിനെ പറ്റി ഓൺലൈനിലോ വാട്സാപ്പിലോ പത്രമാധ്യമങ്ങളിലോ ചാനൽ മാധ്യമങ്ങളിലോ കാർട്ടൂൺ എന്ന രീതിയിൽ പോലുമോ ആരും ഒരക്ഷരം പറഞ്ഞുകണ്ടില്ല!! എന്നാലോ പാർട്ടിവക്താക്കൾ, അഥവാ ന്യായീകരണ തൊഴിലാളി യൂണിയൻ പ്രവർത്തകൾ കറുപ്പിനെ പലപാടും ഉപയോഗിക്കുന്നതു കണ്ടു! ആശാന്റെ കറുപ്പിനെ പറ്റി ഓർമ്മിപ്പിച്ചതും ആ കറൂപ്പാണ് ഇന്നു കാണുന്ന എതിർപ്പിനു കാരണം എന്നു ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലുള്ള പൊതുമാധ്യമങ്ങളിൽ വന്നു പ്രസംഗിക്കുന്നതും സഖാക്കൾ മാത്രമാണ്. കറുപ്പിനോട് ഉള്ളിലുള്ള വിദ്വേഷമോ കറുപ്പിനെ കാണിച്ച് മന്ത്രിപ്പണി എടുക്കുന്നയാളെ രക്ഷിക്കാനുള്ള തത്രപ്പാടോ എന്തായിരിക്കും പുറകിൽ??

സാധാരണക്കാരൻ ഇതിൽ നിന്നും എന്തു മനസ്സിലാക്കണം? കറുപ്പ് തീഷ്ണമാവുന്നു. അതിൽ രാഷ്ട്രീയഭേദമില്ല! ബിജെപ്പിക്കാർ കറുപ്പിനോടുള്ള വൈമുഖ്യം പബ്ലിക്കായി ഈയിടെ തന്നെ വെളിപ്പെടുത്തുമ്പോൾ കമ്മ്യൂണിസ്റ്റുകാർ വളഞ്ഞരീതിയിൽ ആ വൈമുഖ്യം അതേ രീതിയിൽതന്നെ ജനമനസ്സുകളിലേക്ക് അടിച്ചേൽപ്പിക്കുന്നു. കറുപ്പും കറുത്തവരും കുലദ്രോഹികൾ തന്നെ, എന്നിട്ടും നിറവ്യത്യാസം കാണിക്കാതെ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണു കറൂപ്പിനു മന്ത്രിപ്പണിവരെ കൊടുത്ത മഹാന്മാർ എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള തത്രപ്പാട് ആണോ ഇത്?? ഏതായാലും ബലിയാടാവുന്നത് കറുപ്പെന്ന നിറമോ, ആ നിറമുള്ള മനുഷ്യരോ ആണ്. ആ വേർതിരിവിന്റെ ചിന്തയെ ഊട്ടിയുറപ്പിക്കാൻ പോന്നതാണ് ഇതേപറ്റിയുള്ള ചിന്തകൾ തന്നെ.

ഈയിടെ വേറൊരു മന്ത്രി പെണ്ണിനോട് സുന്ദരമായി സെക്സിൽ സംസാരിക്കുന്നതു കേട്ടല്ലോ!! സെക്സ് അബദ്ധമാണെന്നോ കുറ്റമാണെന്നോ അല്ല… ഇതൊക്കെ ഓപ്പോസിറ്റ് സെക്സിനോട് തോന്നാത്തവർ ആരാണുള്ളത്! അതൊക്കെ ചെയ്യാനും പറയാനും ഒക്കെയായി ഒരു ബോധം എല്ലാവർക്കും ഉണ്ടല്ലോ… അതില്ലാത്തവനാണു മന്ത്രിപ്പണി ചെയ്യുന്നത് എന്ന നിർവ്വചനത്തിൽ എത്താൻ പറ്റുമോ? തികഞ്ഞ ബോധത്തിന്റെ പിശക്കോ മന്ത്രിയായതിനാൽ തനിക്കു ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് ഇതൊക്കെ നിഷ്പ്രയാസം ചെയ്യാമെന്ന ധാരണയോ എന്തോ ആയിരിക്കണം പുറകിൽ! ഇതിനോടൊക്കെ ജനം പ്രതികരിച്ചത് കറുപ്പും വെളുപ്പും നോക്കിയല്ല എന്നതുമാത്രമാണു ശ്രദ്ധേയം.

വിവരക്കേട്

അടുത്തകാലത്ത് ഇവിടെ നടക്കുന്നത് വിവരക്കേടു മാത്രമാണ്. കറുപ്പും വെളുപ്പുമല്ല പ്രശ്നം. വിദ്യാഭ്യാസം നേടിയവനെ മാത്രം മന്ത്രിയാക്കാനുള്ള നിയമമാണു വേണ്ടത് എന്നു തോന്നുന്നു. കാലം ഏറെ കഴിഞ്ഞില്ലേ! അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവൻ എം‌പി ആയാൽ തന്നെ എന്തുകാര്യം മനസ്സിലാക്കാനാണ്. ഭാഷ മാത്രമല്ല; നല്ല വിദ്യാഭ്യാസം നൽകുന്ന പലതുമുണ്ട്. കഴിഞ്ഞകാലമൊക്കെ ചരിത്രം മാത്രമാണ്. അങ്ങനെ പലതുമായിരുന്നു. ഇപ്പോൾ ചെറിയൊരു ഗവണ്മെന്റ് ജോലിക്കുവരെ വിദ്യാഭ്യാസയോഗ്യത ആധാരമായെടുക്കുമ്പോൾ ഇവരുടെയൊക്കെ തലവന്മാരായി, ഒക്കെ കൈകാര്യം ചെയ്യുന്നവർക്കു മാത്രം വിവരം വേണ്ടാ എന്നു കരുതുന്നതിൽ അർത്ഥമുണ്ടോ?

മന്ത്രിപ്പണിക്കെങ്കിലും മിനിമം ഡിഗ്രിയെങ്കിലും വേണമെന്ന ഒരു നിയമം കേരളത്തിൽ അത്യാവശ്യമാണ്. നൂറുശതമാനം സാക്ഷരർ വസിക്കുന്ന നാടാണു മലയാളം എന്ന് എഴുന്നെള്ളിച്ച് കയ്യടി വാങ്ങിക്കുന്നതിനേക്കാൾ മുഖ്യമാണ് ഇങ്ങനെയൊരു തീരുമാനം വന്നാൽ കിട്ടുക. ഒരു രാഷ്ട്രീയക്കാരും ഇതിനായി മുന്നിട്ടിറങ്ങില്ല. കാടൻ സ്വഭാവങ്ങൾ മന്ത്രിപ്പണിയിലൂടെ പ്രാവർത്തികമാക്കുന്നവർ മാത്രം മതിയെന്നു പറഞ്ഞാൽ അതിന്റെ പിന്നാലെ പോകുന്ന പണമിടപാടുകൾ എത്രയായിരിക്കും!! പൊതുവായ നിയമമായി മാറ്റാൻ പറ്റിയില്ലെങ്കിൽ പുരോഗമനപരമായി ചിന്തിക്കുന്നു എന്നു നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കെങ്കിലും ഇതൊരു നിയമം പോലെ നടപ്പിലാക്കി, കാര്യക്ഷമതയുള്ളവരെ ഭരണകാര്യങ്ങളിലേക്ക് എത്തിക്കാമായിരുന്നു.

മന്ത്രിപ്പണി

ഇവിടെ ഉപയോഗിച്ച വാക്കുകൾ മൊത്തം മന്ത്രിപ്പണി എന്നു തന്നെയാ. അതൊരു ജോലിയാണ്. തികഞ്ഞ ജനാധിപത്യമര്യാദയോടെ ഒരു ജനത കനിഞ്ഞു നൽകുന്ന സുവർണ്ണാവസരം കൂടി അതിലുണ്ട്. അതിനുള്ള പ്രതിഫലവും ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങളും ഒക്കെ എല്ലാവർക്കും അറിയാവുന്നതാണ്. അല്ലാതെ നിർലോഭം പ്രതിഫലം അർഹിക്കാതെ ചെയ്യുന്ന സേവനമല്ല മന്ത്രിപ്പണി. ഇതൊന്നും ആഗ്രഹിക്കാതെ സേവനം മാത്രമായി കണ്ട് അക്ഷീണം പ്രവർത്തിച്ച നിരവധിപ്പേർ ഇവിടുണ്ടായിട്ടുണ്ട്. ഇന്ന് കാലം മാറി; ജനങ്ങളും മാറി. ഇതും കേവലം പ്രതിഫലം കിട്ടുന്ന ജോലി മാത്രമാണ് എന്നറിയാവുന്നതുകൊണ്ടുകൂടിയാണു മന്ത്രിപ്പണി എന്നു തെളിച്ചു പറഞ്ഞതുതന്നെ. വിവരക്കേട് ഒരു കുറ്റമാണെന്നല്ല. കൃത്യമായ വിദ്യാഭ്യാസത്തിനേ അതു മാറ്റാനാവൂ. പ്രസ്തുത മന്ത്രിക്ക് അത് നേടാൻ പറ്റിയ കാലഘട്ടമായിരുന്നില്ല അന്നത്തേത്. ഇന്നതല്ല കാലം. നമ്മളൊക്കെ 100% വിദ്യാസമ്പന്നർ എന്നു പറഞ്ഞ് അഹങ്കരിക്കുന്നവരാണ്. ആ പക്വത മന്ത്രിമാരെ ആക്കുന്നതിലും കാണിക്കേണ്ടതുണ്ട്. മന്ത്രിപ്പണി എന്നത് ഒരു നല്ല ജോലിയാണെന്നു പറഞ്ഞുവല്ലോ; ഏറെ ആനുകൂല്യങ്ങൾ ലഭിക്കുന്ന നല്ലൊരു ജോലി. ജനാധിപത്യ രീതിയിൽ ആയതിനാൽ ഏത് വിവരം കെട്ടവനും പ്രധാനമന്ത്രിവരെ ആവാം എന്നുണ്ട് ഇന്നത്തെ കാര്യങ്ങൾ. അപ്പോൾ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അതാത് പാർട്ടികളാണ്. അത്യാവശ്യം ഡിഗ്രി എങ്കിലും ഉള്ളവരേ MLA ആയിപ്പോലും മത്സരിക്കാൻ പാടുള്ളൂ എന്ന നിയമം പാർട്ടിക്കോ കേരളത്തിൽ മൊത്തം സകലപാർട്ടികൾക്കും ബാധകമായി ഒരു നിയമമായോ കൊണ്ടുവരാൻ പറ്റേണ്ടതാണ്… ഇതൊക്കെ കേവലം സാധാരണക്കാരന്റെ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും എന്നറിയാം! എന്നാലും പറയാതിരിക്കരുതല്ലോ…

രണ്ടാമൂഴം

MT VASUDEVAN NAIR, randamoozham, mohanlal, vyasan #രണ്ടാമൂഴം #നോവൽ #സിനിമ #കാലം
രണ്ടാമൂഴം, 1985 ലെ വയലാർ പുരസ്കാരം ലഭിച്ച കൃതിയാണിത്. എം.ടി. വാസുദേവൻ നായരുടെ അതുല്യമായൊരു നോവൽ. ഭീമന്റെ കണ്ണിലൂടെ ജീവിതത്തെ കാണുന്ന കാഴ്ചപ്പാടാണിതിലുള്ളത്. ഒന്നുകിൽ ജേഷ്ടനായ യുധിഷ്ഠിരൻ അല്ലെങ്കിൽ താഴെയുള്ള അർജ്ജുനൻ ഇവരായിരിക്കും ഒന്നാമൂഴക്കാർ. രണ്ടാമൂഴം വിധിക്കപ്പെട്ട ഭീമന്റെ അവർണ്യ ജീവിതം സിനിമയാവുകയാണ്. വ്യാസമുനി വായനക്കാർക്കായി വിട്ടിട്ടു പോയ ദീർഘമായ ചില മൗനങ്ങൾക്ക് ഉത്തരം കണ്ടെത്തുകമാത്രമായിരുന്നു രണ്ടാമൂഴത്തിലൂടെ താൻ ചെയ്തതെന്ന് എം.ടി പറഞ്ഞിരുന്നു.

മഹാഭാരതത്തിനൊരു നിയതമായ ചരിത്രമുണ്ട്. കൃസ്തുവിനു നൂറ്റണ്ടുകൾക്ക് മുമ്പെന്നോ തുടങ്ങി കൃസ്തുവിനുശേഷം മൂന്നോ നാലോ നൂറ്റാണ്ടുകൾ വരെ പലതരത്തിലുള്ള എം.ടിമാർ ചേർന്ന് തിരുത്തൽ വരുത്തി കൂട്ടിച്ചേർത്തും വേണ്ടാത്തതും കൃത്യതയില്ലാത്തവയും ഒക്കെ വെട്ടിക്കുറച്ചും അന്നത്തെ വിശാലമായ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വാമൊഴിയായി പ്രചരിച്ചുവന്ന കഥകളായിരുന്നു മഹാഭാരതകഥകൾ. ഒരുപാട് കൃഷ്ണന്മാരേയും അർജ്ജുനന്മാരേയും നമുക്കതിൽ കാണാൻ കഴിയും. ഒരാളുടെ ജീവിതത്തിന്റെ ഏതുകോണിൽ നിന്നും നോക്കിയാലും സമാന വ്യവഹാരം മഹാഭാരത കഥയിൽ അതുകൊണ്ടുതന്നെ കാണാനാവുന്നു. അത്രയേറെ കൂട്ടിച്ചേർക്കലുകൾ വരുത്തി ജയം എന്നപേരിൽ ആദ്യവും പിന്നീട് ഇന്നത്തെ മഹാഭാരതമെന്ന ഇതിഹാസമായും വളർച്ച നിന്നുപോയത് അത് എഴുതപ്പെട്ട പുസ്തകമായപ്പോൾ ആണെന്നു പറയാം. അന്നതിന്റെ ഔദ്യോഗിക ജനനം ആണെന്നു വ്യാഖ്യാനിക്കാമെങ്കിലും വ്യാസപരമ്പരകൾ വന്നുകൊണ്ടേ ഇരുന്നു. വ്യാസൻ എന്നത് ഒരു സങ്കല്പമായി എടുക്കുന്നതാണു ഭേദം. മരണം ഇല്ലാതെ ജീവിക്കുന്ന ചിരഞ്ജീവികളായ ഏഴുപേരിൽ ഒരാളാണ് വ്യാസൻ. നമ്മൾ ഡോക്ടറേറ്റ്, പിഎച്ച്ഡി, എഞ്ചിനീയർ എന്നൊക്കെ പറയുമ്പോലെ സർട്ടിഫിക്കേറ്റ് കിട്ടിയ സ്ഥാനാമായിരിക്കണം വ്യാസൻ എന്ന നാമം.

MT VASUDEVAN NAIR, എം ടി വാസുദേവൻ നായർഇന്നത്തെ എംടിയെ ഒരു വ്യാസനായി പരിഗണിക്കാൻ നമുക്കായെന്നു വരില്ല. കാരണം നമ്മളൊക്കെ വല്യ അറിവുള്ളവരാണ്, അതല്ല ചരിത്രം; ഇതല്ല ചരിത്രം എന്നു വ്യാഖ്യാനിക്കാനും നല്ലതിനെ വലിച്ചെറിയാനും മോശമായതിനെ പൂവിട്ടു പൂജിക്കാനും ഒരുങ്ങിത്തിരിച്ചവരാണു നമ്മൾ. അതു കാലം വരുത്തിയ മാറ്റമാണ്. ചിരഞ്ജീവിയായ വ്യാസൻ ആ കഴിവുള്ളവരിലൂടെ മരണമില്ലാതെ യുഗാന്തരത്തോളം ജീവിച്ചുകൊണ്ടേയിരിക്കുമ്പോൾ രണ്ടാമൂഴവും മഹാഭാരതത്തിന്റെ ഒരു പുനരാഖ്യാനം തന്നെയാവുന്നു.

എന്തൊക്കെയാണെങ്കിലും എംടിയുടെ രണ്ടാമൂഴമെന്ന ഈ മഹദ്സൃഷ്ടിയെ സിനിമയാക്കാൻ ഇന്നുള്ളവർ നേരായവിധത്തിൽ സമ്മതിക്കാൻ തരമില്ല. പണ്ട്, ആശാൻ പുനരാഖ്യാനം നടത്തിയ ചിന്താവിഷ്ടയായ സീതയൊക്കെ ഇതുപോലെ മഹനീയമെങ്കിലും അന്നു നമുക്കൊക്കെ നല്ല കലാബോധം മനസ്സിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. രാമായണത്തിൽ നിന്നും വ്യത്യസ്ഥമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്ന മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായിരുന്നു അത്. അന്നത്തെ ആ കാലമാണു തിരുത്തലുകൾ വരുത്താൻ പ്രേരിപ്പിച്ചത്. മഹാഭാരതവും രാമായണവും ഇങ്ങനെ കാലങ്ങൾ തിരുത്തൽ വരുത്തി വലുതായി വന്ന ആഖ്യാനങ്ങളാണ്. അത്, ലോകചരിത്രത്തിൽ തന്നെ പകരംവെയ്ക്കാൻ മറ്റൊന്നില്ലാതെ അതുല്യമായ ഇതിഹാസങ്ങളായി നിൽക്കുന്നതും നൂറ്റാണ്ടുകളിലൂടെ വേരോട്ടമുള്ള ഈ ആഖ്യാനശൈലി കൊണ്ടുമാത്രമാണ്. അനുഗുണമായ രീതിയിൽ ഇനിയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കണം, നല്ലൊതൊക്കെ ചേർത്തുവായിക്കാനും തീരെ ദഹിക്കാത്തത് ഒഴിവാക്കാനും നമ്മടോക്കെയും ചിരഞ്ജീവിയായാ ആ വ്യാസമഹിമ ഉൾക്കൊള്ളാനാവുന്നവരാവണം.

ഇന്ന് കാലം ഏറെ മാറിയിട്ടുണ്ട്. അന്നൊരു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ സിനിമ വന്നപ്പോൾ അതിനെ കൂവി തോൽപ്പിച്ചവരൊക്കെയും ഇന്ന് ‘സഖാവ്’ ഇറങ്ങിയപ്പോൾ അതിനെ മാറോടണയ്ക്കുന്നത് കാണാൻ പറ്റുന്നുണ്ടല്ലോ. എന്തായിരിക്കും കാരണം? എന്തുമാവട്ടെ! 🙂 ഇതേ വികാരം രണ്ടാമൂഴത്തിലും കാണണം. ജനമനസ്സുകളിൽ കേട്ടു മറന്നോണ്ടിരിക്കുന്ന അടിത്തറ ഭദ്രമാക്കാനുതകുന്ന എന്തിനേയും പാണൻപാട്ടുപാടി പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നു കരുതാം. ബാക്കിയുള്ള ഏതു കലാവിരുന്നായാലും അതിനെ കൂക്കിവിളിച്ച് നാണം കെടുത്തിവിടാൻ വളർന്നുപോയി നമ്മൾ!! എല്ലാറ്റിനും പുറകിൽ എന്തൊക്കെയോ ലക്ഷ്യങ്ങൾ കാണണം. കൃഷ്ണൻ പറഞ്ഞതുപോലെ മാർഗമല്ല, ലക്ഷ്യം തന്നെ പ്രധാനമായെടുത്ത് ഒരു ശ്രീകൃഷ്ണവിരുതായി ഇതിനെ കാണുന്നതാവും ഉചിതം.
……………

നോവലിന്റെ വീക്ഷണകോണാണു മുഖ്യം. അത് ഭീമന്റെ മാത്രം കാഴ്ചപ്പാടാണ്. മഹാഭാരതം വല്യൊരു സംസ്കാരത്തിന്റെ പ്രതിഫലനമാണു കാണിക്കുന്നത്, അല്ലാതെ ഭീമന്റെ കാഴ്ചപ്പാടല്ല. എഴുതാൻ കഴിവുള്ളവർക്ക് അർജ്ജുനൻ, യുധിഷ്ഠിരൻ, ദുര്യോധനൻ, പാഞ്ചാലി എന്നിവരെയൊക്കെ പ്രധാനകഥാപാത്രങ്ങളാക്കി അവരുടെ കാഴ്ചപ്പടിലൂടെ ഇന്നത്തെ കാലവും ചേർത്തുവെച്ച് മഹാഭാരതത്തെ മൊത്തമായി വിലയിരുത്താമല്ലോ!! ദുര്യോധനൻ സുയോധനൻ കൂടിയാണ്. ദുര്യോധനനെ ധർമ്മിഷ്ഠനാക്കി മാറ്റി സ്വർഗാരോഹണം വരെ കൃത്യതയോടെ പ്രതിഫലിപ്പിക്കാൻ നല്ലൊരു വ്യാസനു പറ്റാവുന്നതേ ഉള്ളൂ… അതിനൊക്കെയുള്ള അവസരം മഹാഭാരതം തരുന്നുണ്ട് എന്നുള്ളതാണു പ്രധാനം. മഹാഭാരതത്തിന്റെ വളർച്ചതന്നെ യുഗാന്തരങ്ങളിലൂടെ ഇങ്ങനെയുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണെന്നു പറഞ്ഞല്ലോ. പലസ്ഥലങ്ങളിലും അന്നുണ്ടായിരുന്ന ദ്രാവിഡകൂട്ടായ്മകളിൽ കുഞ്ഞുകുഞ്ഞകഥകൾ നിരവധിയായി ഉണ്ടായിരുന്നു. അതിലെ നായകൻ കൃഷ്ണനോ അർജ്ജുനനനോ ഭീമനോ ഒക്കെയായി പുനർജ്ജനിച്ച് ജയവും പിന്നീട് മഹാഭാരതവും ഒക്കെയായി.

അശോകചക്രവർത്തിക്കു തോന്നിയ ബൗദ്ധപ്രണയത്തെ പറ്റിയും മൂപ്പർക്ക് തോന്നിയ അഹിംസാസിദ്ധാന്തം നല്ലതല്ലെന്ന കണ്ടെത്തലുമൊക്കെ നമുക്ക് ആ കഥകൾ സൂക്ഷ്മമായി നോക്കിയാൽ കാണാൻ കഴിയും. യുദ്ധോത്സുകനായ അർജ്ജുനൻ പിന്നെന്തിനായിരിക്കണം പ്രധാനയുദ്ധസമയത്ത് വിഷണ്ണനായി ഇരുന്നത്? യുദ്ധപ്രയനായ അശോകൻ ഇന്നത്തെ ഇന്ത്യ മുക്കാൽ ഭാഗത്തിൽ അധികവും പിടിച്ചടക്കി ഭരിച്ച ആളാണ്. അവസാനം കലിംഗ പ്രദേശം കീഴടക്കിയതിൽ ദുഃഖിതനായതും ശേഷം അഹിംസയാണു മുഖ്യം എന്നു പറഞ്ഞ് ബൗദ്ധചിന്തകൾ അന്യദേശങ്ങളിൽ വരെ എത്തിക്കാൻ ശ്രമിച്ചതും ഒക്കെ അർജ്ജുനചിന്തകളിലൂടെ ഭഗവത്ഗീതയിൽ വ്യത്യസ്ഥ ഭാഷ്യം ചമച്ചത് അന്നത്തെ ബ്രാഹ്മണമതത്തിനു ബൗദ്ധരോട് തോന്നിയ വിരോധം മാത്രമാവില്ലേ? ഇങ്ങനെ ഒരു ചിന്തയല്ല അനുഗുണമെന്നുതന്നെയല്ലേ കള്ളകൃഷ്ണൻ അർജ്ജുനനെ ഉപദേശിക്കുന്നത്? യുദ്ധം ചെയ്യുക; ജയിച്ചാൽ രാജ്യവും മരിച്ചാൽ സ്വർഗവും നിനക്കുള്ളതാണ്, മാർഗം എന്തുമാവട്ടെ ലക്ഷ്യത്തിൽ ശ്രദ്ധയൂന്നുക, എന്നരീതിയിൽ ബൗദ്ധപാരമ്പര്യത്തെ മുൾമുനയിലാക്കിയതായിരുന്നില്ലേ ഭഗവത്ഗീത!!

ഇന്നിപ്പോൾ കാലം മാറി. രണ്ടാമൂഴം എന്ന പേരിൽ സിനിമ വരുന്നതിനെ എതിർക്കാൻ ഇത്തരം കണ്ടെത്തലുകൾക്ക് പ്രസക്തിയൊന്നുമില്ല. ഇതാണ് ഒറിജിനൽ മഹാഭാരതമെന്ന് സിനിമയുടെ പരസ്യ ഏജൻസിക്കാൻ പറഞ്ഞുനടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതു ചൂണ്ടിക്കാണിച്ച് ഇതല്ല മഹാഭാരതം. ഒരു കുഞ്ഞു സിനമയിൽ മൂന്നുമണിക്കൂർ കൊണ്ട് എങ്ങനെയൊതുക്കിയാലും നിർവ്വചിക്കാനാവാത്ത മഹാസാഗരമാണത് എന്നു പറയാൻ കഴിയേണ്ടതുണ്ട്. കോടികൾ ആയിരമൊക്കെ മുടക്കാനാളുണ്ടായാൽ നല്ലൊരു കലാവിരുന്നു മൂന്നുമണിക്കൂറിൽ കാണാൻ കഴിയുമായിരിക്കണം. തിരക്കഥ എം. ടി. വാസുദേവൻ നായർ തന്നെയെങ്കിൽ കാലോചിതമായ മാറ്റങ്ങളും പ്രതീക്ഷിക്കാം.

ഫെയ്സ്ബുക്കിലിട്ടൊരു പോസ്റ്റാണിത്

ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.

അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌.

കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയുണ്ടായി. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ ഭജനസംഘക്കാർ ഈ പാട്ടു പാടി മലകയറിയിരുന്നെന്നും അവർ അവകാശപ്പെടുന്നു. വിമോചാനന്ദയാണ് മലയിൽ ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിനും ഇത് വിരുദ്ധമാണ്.

നാലപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൾശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധനസമയം ഹരിവരാസനം ആലാപിച്ചിരുന്നു. ദേവസം ബോർഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിൻറെ മരണവാർത്ത അറിഞ്ഞമേൽ ശാന്തി അന്നു നടയടക്കും മുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി.

ശബരിമലയിലെ കീർത്തനം

ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധീശ്വരം സ്വാമി ആരാധ്യപാദുകം
അരിവിമർദ്ദനം സ്വാമി നിത്യ നർത്തനം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും സകല ദിക്കുകളുടേയും ഈശ്വരനും ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും, ശത്രുക്കളെ വിമർദ്ദനം ചെയ്തവനും നിത്യവും നർത്തനം ചെയ്യുന്നവനും,ഹരി(വിഷ്ണു)യ്ടെയും ഹരന്റെയും(ശിവൻ)പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
ശരണ കീർത്തനം സ്വാമി ശക്തമാനസം
ഭരണലോലുപം സ്വാമി നർത്തനാലസം
അരുണഭാസുരം സ്വാമി ഭൂതനായകം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണകീർത്തനം ചെയ്യുന്നു ശക്തമാനത്തൊടു കൂടിയവനും വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തത്പരനും ഉദയസൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, കലഭൂതങ്ങളുടെയും നാഥനും ഹരിയുയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
പ്രണയസത്യകം സ്വാമി പ്രാണനായകം
പ്രണതകല്പകം സ്വാമി സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം സ്വാമി കീർത്തനപ്രിയം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
പ്രഭാസത്യകസമേതനും പ്രാണനായകനും ഭക്തർക്ക് കൽപ്പതരു ആയവനും ദിവ്യമായ പ്രഭയുള്ളവനും, ‘ഓം’കാരത്തിന്റെ ക്ഷേത്രമായവനും കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
തുരഗവാഹനം സ്വാമി സുന്ദരാനനം
വരഗദായുധം സ്വാമി ദേവവർണ്ണിതം
ഗുരുകൃപാകരം സ്വാമി കീർത്തനപ്രിയം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
കുതിരയെ വാഹനമാക്കിയവനും സുന്ദരമായ മുഖം ഉള്ളവനും, ദിവ്യമായ ഗദ ആയുധമായുള്ളവനും വേദത്താൽ വർണ്ണിക്കപ്പെടുന്നവനും, ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
ത്രിഭുവനാർച്ചിതം സ്വാമി ദേവതാത്മകം
ത്രിനയനം പ്രഭും സ്വാമി ദിവ്യദേശികം
ത്രിദശപൂജിതം സ്വാമി ചിന്തിതപ്രദം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
മൂന്നുലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും, സാക്ഷാൽ ശിവൻ തന്നെയായവനും ദിവ്യനായ ഗുരുവും, മൂന്നു കാലങ്ങളിലായ് പൂജിക്കപ്പെടുന്നവനും ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
ഭവഭയാപഹം സ്വാമി ഭാവുകാവഹം
ഭുവനമോഹനം സ്വാമി ഭൂതിഭൂഷണം
ധവളവാഹനം സ്വാമി ദിവ്യവാരണം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഭവഭയത്തെ അകറ്റുന്നവനും ഐശ്വര്യദായകനും ഭുവനത്തെമുഴുവൻ ആകർഷിക്കുന്നവനും ഭസ്മവിഭൂഷിതനും വെളുത്തനിറമുള്ള ദിവ്യമായ ആനയേ വാഹനമാക്കിയവനും ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
കളമൃദുസ്മിതം സ്വാമി സുന്ദരാനനം
കളഭകോമളം സ്വാമി ഗാത്രമോഹനം
കളഭകേസരി സ്വാമി വാജിവാഹനം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
മന്ദസ്മേരയുക്തമായ സുന്ദരമുഖമുള്ളവനും കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവയേ വാഹനമാക്കിയവനുംഎട്ടാം പാദം ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
ശ്രിതജനപ്രിയം സ്വാമി ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സ്വാമി സാധുജീവനം
ശ്രുതിമനോഹരം സ്വാമി ഗീതലാലസം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ സ്വാമി
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും യാതൊരുവനാണോ വേദങ്ങൾ ആഭരണമായത്, സുകൃതികളുടെ ജീവനായിട്ടുള്ളവനും മനോഹരമായ ശ്രുതിയോടു കൂടിയവനും ഗീതത്തിൽ ലസിച്ചിരിക്കുന്നവനും അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
സ്വാമി അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

സംസ്കൃതഭാഷാനിയമങ്ങൾ പല സ്ഥലത്തും തെറ്റിയിട്ടുള്ളതിനാൽ ഇത് വെറും സംസ്കൃതഭാഷയിലെ ഒരു തുടക്കക്കാരൻറെ കൃതിയായി മാത്രമേ കാണാനാകൂ. അതു കൊണ്ടു തന്നെ ഇത് ഒരു മികവുറ്റ കീർത്തനമാണെന്ന് പറയാൻ സാധിക്കില്ല.

ഹരിവരാസനം സിനിമയിൽ

മെറിലാൻഡ് സുബ്രഹ്മണ്യം നിർമിച്ച ‘സ്വാമി അയ്യപ്പൻ (1975)’ എന്ന സിനിമയ്ക്കുവേണ്ടിയാണ് യേശുദാസ് ആദ്യമായി ഹരിവരാസനം ആലപിക്കുന്നത്.‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ ജനപ്രീതിയും കലാമൂല്യവും പരിഗണിച്ചു ദേവസ്വം ബോർഡ് ആ ചിത്രത്തിന് പ്രത്യേക പുരസ്കാരം നൽകിയിരുന്നു. പുരസ്‌കാരദാന ചടങ്ങിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രഖ്യാപിച്ചു. ‘യേശുദാസ് പാടിയ ഹരിവരാസനം എന്ന ഗാനം എന്നും അത്താഴപൂജ കഴിഞ്ഞു നട അടയ്‌ക്കുമ്പോൾ ശബരിമല സന്നിധാനത്തിൽ കേൾപ്പിക്കും.’ (സിനിമയിൽ നിന്നു വ്യത്യസ്തമായി, യേശുദാസ് പിന്നീടു പാടിയ ഹരിവരാസനത്തിന്റെ പൂർണരൂപമാണ് ശബരിമലയിൽ ഉപയോഗിച്ചു പോരുന്നത്).

കുമ്പക്കുടി കുളത്തൂർ അയ്യർ

സ്വാമി അയ്യപ്പനിലെ മറ്റു ഗാനങ്ങൾ എഴുതിയതു വയലാർ ആയതുകൊണ്ട് ഇതിന്റെ പിതൃത്വവും വയലാറിന് ഏൽപ്പിച്ചുകൊടുക്കുന്നവരുണ്ട്. എന്നാൽ, സിനിമയിൽ ദേവരാജന്റെ സംഗീതത്തിൽ യേശുദാസ് ഇതു പാടുന്നതിനു മുൻപും ശബരിമലയിൽ അയ്യപ്പനെ ഉറക്കാൻ ഈ ഗാനം ആലപിച്ചിരുന്നു. രാമനാഥപുരം കുമ്പക്കുടി കുളത്തൂർ അയ്യരാണ് സംസ്‌കൃതത്തിൽ അയ്യപ്പനെ വർണിച്ചു ഹരിവരാസനം രചിച്ചതെന്നു പരക്കെ വിശ്വസിച്ചിരുന്നു. 352 അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന 108 വാക്കുകൾ ചേർന്ന് 32 വരികൾ എട്ടു ശ്ലോകങ്ങളായി നിറയുന്ന അയ്യപ്പഭക്തി. ‘സ്വാമി അയ്യപ്പനി’ൽ ക്രെഡിറ്റ് നൽകിയിരിക്കുന്നതും മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും കുമ്പക്കുടി അയ്യരുടെ പേരാണ്.

അയ്യരാണ് ഹരിവരാസനം രചിച്ചത് എന്നു കരുതിയിരിക്കുമ്പോഴാണ് 1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽ നിന്നു പുറത്തിറക്കിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതിന്റെ 78ാം പേജിൽ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ ‘ഹരിവരാസനം…’ കീർത്തനം അച്ചടിച്ചിട്ടുണ്ട്. ഇതിൽ ‘സമ്പാദകൻ’ എന്നാണ് കുമ്പക്കുടി കുളത്തൂർ അയ്യരുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പാദകൻ ഒരിക്കലും രചയിതാവാകില്ലല്ലോ.സമ്പാദകനെ കാലപ്പഴക്കത്തിൽ രചയിതാവായി തെറ്റിദ്ധരിച്ചതാണെന്നു വ്യക്തം. പിന്നെ ആരാണ് ഹരിവരാസനം എഴുതിയത്? ഈ ചോദ്യം ചെന്നെത്തുന്നത് ജാനകിയമ്മയിലാണ്.

ജാനകിയമ്മ

harivarasanam, janakiyamma, swami ayyappan, yesudas, devarajan പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണു ‘ഹരിവരാസനം അമ്മ എഴുതിയതാണ്’ എന്ന് ലോകത്തെ അറിയിച്ചത്. ശബരിമലയിലെ വലിയ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്‌ണ അയ്യരുടെ മകളും പ്രശസ്ത പത്രപ്രവർത്തകനായിരുന്ന എം. ശിവറാമിന്റെ സഹോദരിയുമായിരുന്നു ജാനകിയമ്മ. 1893ൽ ജനിച്ചു. പിതാവിൽനിന്നു സംസ്‌കൃതത്തിന്റെ ബാലപാഠങ്ങളും ഒറ്റമൂലി വൈദ്യവും അമ്മ പഠിച്ചതായി മകൾ ബാലാമണിയമ്മ പറയുന്നു. പിതാവിൽനിന്ന് അറിഞ്ഞ അയ്യപ്പമാഹാത്മ്യത്തെപ്പറ്റി കീർത്തനങ്ങൾ കുത്തിക്കുറിച്ചു തുടങ്ങി. കുട്ടനാട്ടെ കൃഷിക്കാരനായ ശങ്കരപ്പണിക്കരുമായുള്ള വിവാഹശേഷവും വായനയും എഴുത്തും തുടർന്നു. (കൃഷി നശിച്ച് കടം കയറിയതോടെ പുറക്കാട്ടെ വസ്‌തുവകകൾ വിറ്റ് 1935 ൽ ശാസ്‌താംകോട്ടയിലേക്ക് ആ കുടുംബം ചേക്കേറി.) 1923ൽ മുപ്പതാം വയസ്സിലാണ് ജാനകിയമ്മ ഹരിവരാസനം എഴുതിയത്. അന്ന് അവർ ആറാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. പിറന്ന കുഞ്ഞിന് ‘അയ്യപ്പൻ’ എന്നു പേരിടുകയും ചെയ്‌തു. കീർത്തനം എഴുതിയ ശേഷം അത് പിതാവിനെ ഏൽപ്പിക്കുകയും അദ്ദേഹം അതു കാണിക്കയായി ശബരിമലയിൽ നടയ്‌ക്കുവയ്‌ക്കുകയും ചെയ്‌തുവത്രേ. പിന്നീട് പുറക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായിരുന്ന ഭജനക്കാരിലൊരാൾ ജാനകിയമ്മയിൽനിന്നു കീർത്തനം പകർത്തിയെടുത്ത് പഠിച്ചു.

പുറക്കാട്ട് കോന്നകത്തു വീടിന്റെ തെക്കുവശത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഭജനസംഘമാണത്രേ ‘ഹരിവരാസനം’ ആദ്യമായി പാടിയത്… ശാസ്‌താംകോട്ടയിലേക്കു താമസം മാറ്റിയപ്പോഴും അമ്മ ‘ഹരിവരാസനം’ വിട്ടുകളഞ്ഞില്ലെന്നും ശാസ്‌താംകോട്ട ക്ഷേത്രം സന്ദർശിച്ചു മലയ്‌ക്കു പോയിരുന്ന ‘കല്ലടസംഘം’ അത് ഏറ്റെടുത്തെന്നും ജാനകിയമ്മയുടെ ചെറുമക്കളും പറയുന്നു. ‘സ്വാമി അയ്യപ്പൻ’ സിനിമയിലൂടെ ഹരിവരാസനം ജനകീയ അംഗീകാരം നേടുന്നതിനു മൂന്നു വർഷം മുൻപു 1972ൽ ജാനകിയമ്മ നിര്യാതയായി. ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന് ഉറപ്പിക്കാൻ ഉതകുന്ന വസ്തുതകളൊന്നും ലഭ്യമല്ല. എങ്കിലും മക്കൾ നിരത്തിയിട്ടുള്ള ഒട്ടേറെ സാഹചര്യത്തെളിവുകൾ പരിഗണിക്കുമ്പോൾ ഈ മഹതിയാണ് ഈ മനോഹര കവിത രചിച്ചതെന്ന് കരുതാം.

ദേവരാജൻ

ഹരിവരാസനത്തിനു ദേവരാജൻ ആദ്യം നൽകിയിരുന്ന ഈണം ഇതായിരുന്നില്ല എന്ന കൗതുകമുണ്ട്. ആദ്യം നൽകിയ ഈണം നല്ലതാണെങ്കിലും ശബരിമല ശ്രീകോവിലിൽ മേൽശാന്തി പാടുന്ന അതേ ഈണം തന്നെ വേണമെന്ന് നിർമാതാവ് പി. സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയൻ അഭിപ്രായപ്പെട്ടു. ദേവരാജനെപ്പോലെ ഉന്നതശീർഷനായ ഒരാളോട് ഈണം മാറ്റാൻ പറയാൻ സുബ്രഹ്മണ്യം ആദ്യം മടിച്ചു. പക്ഷേ, മകന്റെ നിർബന്ധം കൂടിയപ്പോൾ അദ്ദേഹം പതിയെ കാര്യം അവതരിപ്പിച്ചു. ട്യൂൺ മാറ്റാൻ ദേവരാജൻ ആദ്യം വിസമ്മതിച്ചു. പക്ഷേ, ശബരിമലയിൽ പാടുന്ന ഈണമാണു പകരം നിർദേശിക്കുന്നത് എന്നറി‍ഞ്ഞപ്പോൾ പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്റർ ശബരിമലയിൽ പോയിട്ടില്ല, ഒരു പാട്ട് കേൾക്കാനായി പോവുന്ന പ്രശ്നവുമില്ല. അതിനു വഴി കണ്ടെത്താമെന്നു കാർത്തികേയൻ പറഞ്ഞു. അങ്ങനെ, ശബരിമലയിൽ മേൽശാന്തി പാടുന്നതു കേട്ടിട്ടുള്ള ഒരു ഗായകനെ അദ്ദേഹം മെറിലാൻഡ് സ്‌റ്റുഡിയോയിൽ എത്തിച്ചു സൗണ്ട് റിക്കോർഡിസ്‌റ്റ് കൃഷ്‌ണൻ ഇളമണ്ണിനെക്കൊണ്ടു റിക്കോർഡ് ചെയ്തു ടേപ്പിലാക്കി ദേവരാജൻ മാസ്‌റ്റർക്ക് എത്തിച്ചു. മാസ്റ്റർക്ക് അത് ഇഷ്ടമായി. അതിനു ചില്ലറ ഭേദഗതികൾ വരുത്തി ശാസ്ത്രീയത നൽകിയ സംഗീത രൂപമാണു നാം ഇന്ന് ആസ്വദിക്കുന്നത്.

സ്വരരാഗ ഗംഗാ പ്രവാഹമേ

k-j-yesudas-ganagandarvan

പ്രവാഹമേ… ഗംഗാപ്രവാഹമേ…
സ്വരരാഗഗംഗാ പ്രവാഹമേ
സ്വർഗ്ഗീയ സായൂജ്യ സാരമേ
നിൻ സ്നേഹ ഭിക്ഷക്കായ്
നീറിനിൽക്കും തുളസീദളമാണു ഞാൻ,
കൃഷ്ണ – തുളസീദളമാണു ഞാൻ… (സ്വരരാഗ…)

നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാദത്തിൻ ലോലതന്തു
നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു… (സ്വരരാഗ…)

ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാശൂന്യമല്ലോ..
എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ
നീ ചൂടും കോടീരമില്ലേ… (സ്വരരാഗ…)

മലയാളം[ca_audio url=”https://chayilyam.com/stories/poem/film/swararaga ganga pravahame.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
തെലുഗ്[ca_audio url=”https://chayilyam.com/stories/poem/film/swararaga-ganga-pravahame-thelugu.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]


Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film: സർഗം