Skip to main content

കടാങ്കോട്ട് മാക്കവും മക്കളും

കടാങ്കോട്ട് മാക്കവും മക്കളും - Makkavum makkalum
കടാങ്കോട്ട് മാക്കവും മക്കളും – ഫോട്ടോ ജിതിൻ കൃഷ്ണ

മാക്കവും മക്കളും കവിത

കോലത്തുനാട്ടിലേ തമ്പുരാൻമാർ
ചേലോടെ നാടുവാണിടും കാലം,

ശ്രീ കുഞ്ഞിമംഗലമെന്ന നാട്ടിൽ
കടാങ്കോടെന്നൊരു നായർവീട്ടിൽ

ഏറിയവർഷങ്ങൾക്കപ്പുറത്ത്
ഉണ്ടായൊരു പെണ്ണുണിച്ചെറിയ,

ഒമ്പതാമത്തെ വയസ്സവൾക്ക്,
മുക്കൻകുറ്റിവീട്ടിൽ കുഞ്ഞിക്കോമൻ,

ഏഴണപ്പുടവ കൊടുത്തവൾക്ക്
വല്ലഭനായി കഴിഞ്ഞീടുമ്പോൾ,

ആടലില്ലാതെ വസിക്കും കാലം
പെറ്റുതുടങ്ങിയിയുണിച്ചെറിയ,

പന്ത്രണ്ട് പെറ്റവൾ, പെറ്റതെല്ലാം
ആണ്‍മക്കളായി പിറന്നതിനാൽ

പെണ്‍മകളൊന്നു ജനിക്കുവാനായ്
പാരംകൊതിച്ചന്നുണിച്ചെറിയ,

തിങ്കൾക്കലാധരപ്രീതിക്കായി,
തിങ്കളാഴ്ചവ്രതം നോറ്റുപോലും,

ഏകാദശിയും ദുവാദശിയും,
ഏകാഗ്രതയോടെ നോറ്റതിനാൽ,

ശ്രീമഹാദേവൻ കരുണകാട്ടി,
ശ്രീമതി ഗർഭം ധരിച്ചു വീണ്ടും,

ചേർച്ചകൾ നേർച്ചകൾ നോറ്റവള്,
ഓർച്ചയിലിങ്ങനെ ചിന്തചെയ്തു,

ഈ ജനിച്ചീടുന്ന സന്തതിയാൾ
ഒരു കൊച്ചുപെണ്ണായ് ഭവിച്ചുവെന്നാൽ,

വീരചാമുണ്ഡി തിരുനടയിൽ,
വെള്ളിവിളക്കൊന്നാരുക്കി വെക്കാം,

പറശിനി മുത്തപ്പനീശ്വരന്,
ഊട്ടും വെള്ളാട്ടും കഴിപ്പിച്ചീടാം,

തൃച്ചംമ്പരത്തൊരു നെയ്പായസം,
തൃപ്രയാറപ്പനു പാൽപായസം,

ചെറുകുന്നിൽ അന്നപൂർണേശ്വരിക്ക്,
ചെന്നു നിവേദ്യം കഴിപ്പിച്ചോളാം,

മാടായിക്കാവിലെൻ പൊന്നമ്മയ്ക്ക്,
കോഴിയെ വെട്ടി കലശം വെക്കാം,

കടലായിവാഴുന്നൊരുണ്ണികൃഷ്ണ-
ന്നരയിലരഞ്ഞാണം ചാർത്തിച്ചീടാം,

തളിപ്പറമ്പത്തൊരു നെയ്യമൃതും,
കാഞ്ഞിരങ്ങാട്ടൊരു നെയ് വിളക്കും,

പൂമാലക്കാവിൽ ഭഗവതിക്ക്,
പൊന്നിൻ പൂമാലയണിയിച്ചോളാം,

ഇത്തരം നേർച്ചകൾ നേർന്നവള്,
അത്തലില്ലാതെ കഴിയും കാലം,

മാസങ്ങൾ നീങ്ങിക്കഴിഞ്ഞവൾക്ക്,
ഒമ്പതുമാസം കഴിഞ്ഞു പോയീ,

പത്തും കഴിഞ്ഞു, പത്താം ദിവസം,
പത്തുവിനാഴിക ചെല്ലും നേരം,

ഒത്തൊരു നല്ല മുഹൂർത്തം തന്നിൽ,
പെറ്റവൾ നല്ലൊരു ബാലികയേ…

പത്തനം തന്നിൽ പരലസിച്ചു,
തത്തിക്കളിച്ചവൾ പൊന്നുമോള്,

പെണ്‍കുഞ്ഞാണെന്നുള്ള വാർത്തകേട്ടു,
പാരിച്ചോരാമോദാൽ കുഞ്ഞിക്കോരൻ,

ദാനധർമ്മാദികൾ വേണ്ടുമ്പോലേ,
സമ്മാനദാനവും നിർവ്വഹിച്ചു,

അന്നവസ്ത്രാദികളാഭരണം,
ആദരവോടെ കഴിച്ചുവേഗം,

താലോലിച്ചേറ്റം വളർത്തിയമ്മ,
ഓമനിച്ചാങ്ങളമാരും നോക്കി,

ജ്യോത്സ്യരെ വേഗം വരുത്ത്യവര്,
ജാതകം നന്നായെഴുതിപ്പിച്ചു,

കുഞ്ഞിമാക്കമെന്നോമനപ്പേർ
കുഞ്ഞിന്നായെന്നു വിളിച്ചവര്,

ഒരു കുന്നിലന്നൊരു പന്നിപോലെ
അരുമയിലന്നു വളർന്നു മാക്കം,

ആനന്ദമോടെ കഴിയും കാലം,
ആണ്‍മക്കൾ തന്നുടെ കല്യാണങ്ങൾ,

ആമോദമോടെ കഴിപ്പിച്ചച്ഛൻ,
സാമോദം ഭാര്യമാർ നാമമോതാം,

മൂത്തവനാം കുഞ്ഞിക്കോമനുടെ,
ഭാര്യക്കു കുഞ്ഞാതിയെന്നു നാമം,

രണ്ടാമനാകുമാ കുഞ്ഞമ്പുന്റെ,
പെണ്ണിന്റെ പേരല്ലോ കുംഭയെന്ന് ,

രയരപ്പവനവൻ മൂന്നാമൻറെ,
ഭാര്യ കുഞ്ചാറയെന്നു നാമം,

നാലാമൻ കണ്ടന്ന് പാട്ടിപ്പെണ്ണ്,
ചീരുപ്പെണ്ണഞ്ചാമനപ്പണ്ണക്കല്ലോ,

ആറാമൻ കണ്ണന്നൊരുമ്മാച്ചയും,
ഏഴാമൻ ചാത്തൂന് കുഞ്ഞാണിയും,

എട്ടാമൻ പാപ്പന്ന് കുഞ്ഞിക്കുങ്കി,
ഏതിലും ചൊവ്വുള്ള പെണ്ണാകുന്നു,

ഒമ്പതാമൻ കുഞ്ഞിക്കോരനുടെ,
പെണ്ണല്ലേ കുഞ്ഞമ്മയെന്നവര്,

പത്താമനാകുമാ കുഞ്ഞപ്പക്ക്,
ഉത്തലയെന്നൊരു പെണ്ണാകുന്നു,

പതിനൊന്നാമനാകുമപ്പൂട്ടി തൻ
പത്നിതൻ പേരു വാടിയെന്നും,

പന്ത്രണ്ടാമനാകും കുട്ടിരാമൻ,
ചിന്നാണിപ്പെണ്ണിനും താലികെട്ടി,

ഇങ്ങനെ പന്ത്രണ്ട് ആങ്ങളാരും,
പത്നിമാരോടും കടാങ്കോട്ടുള്ള,

ഉത്തമപുത്രിയാം മാക്കത്തോടും,
ഒത്തുരസിച്ചു വസിക്കും കാലം,

മാക്കത്തിനഞ്ചു വയസ്സായപ്പോൾ,
വെക്കമെഴുത്തിനിരുത്തിയവര്,

ആങ്ങളമാരവരൊത്തു ചേർന്നു,
അങ്കക്കളരിയിൽ ചെന്നവര്,

കളരിപ്പയറ്റും പഠിച്ചു നന്നായ്,
കേളിയേറും പടനായകരായ്,

കുട്ടിമാക്കവും പഠിച്ചുയർന്നു,
കൂട്ടുകാരൊത്തു കളിക്കും കാലം,

അന്നൊരു പൂരക്കാലത്തിൽ മന്ദം,
അമ്മയോടായിപ്പറഞ്ഞു പെണ്ണ്,

ഇക്കാലം വന്നൊരീ പൂരം നോമ്പ്,
നോക്കുവാനാശയെനിക്കെൻറെമ്മേ,

ആശയുണ്ടെങ്കില് നോറ്റോ മോളേ,

ഈശ്വരപ്രാർഥന ചെയ്തോ മോളേ,

പൂരവും നന്നായ് നോക്കി മാക്കം,
പൂക്കളു നന്നായ് വരച്ചു മാക്കം,

കാമനെ നന്നായ് കുറിച്ചുവച്ഛൻ,
കേമത്തിൽ സദ്യയൊരുക്കിയമ്മ,

പൂരട ചുട്ടുവിളമ്പിയവര്,
പൂമ്പാണന്തന്നെ നമസ്കരിച്ചു,

കാമനെ നന്നായയച്ചു പെണ്ണ്,
കൂട്ടുകാരൊത്ത് കളിച്ചു പെണ്ണ്,

അന്നൊരു നാളിൽ കളിച്ചീടുമ്പോൾ,
അച്ഛൻറെ നേരെ മരുമകനാം,

കുട്ടിനമ്പറെന്ന കുട്ടിയോട്,
പുന്നാരത്തോടെ പറഞ്ഞു മാക്കം,

ചുക്കും ചൊറിയും പിടിച്ച നീയും,
എന്നോടൊപ്പമൊന്നും കളിച്ചിടേണ്ട,

എന്നും പറഞ്ഞവൾ കുഞ്ഞിമാക്കം,
നന്നായ് പരിഹാസം ചെന്നതിനാൽ,

വേദനയോടെ നടന്നു നമ്പർ,
സാദരം അമ്മായി തൻ അരികിൽ,

ചെന്നുകരഞ്ഞു പറയും നേരം,
വേഗത്തിൽ ചോറ് കൊടുത്തമ്മായി,

ഒന്നുണ്ട് കേൾക്കണം കുട്ടിനമ്പ്രേ,
എന്നും കളിച്ചു നടന്നാൽ പോരാ,

കേളിപൊരുത്തൊരു നായർവീട്ടിൽ,
വന്നുപിറന്നൊരാണ്‍മക്കളെല്ലാം,

അങ്കക്കളരിയിൽ ചേർന്നിടേണം,
അങ്കപ്പയറ്റും പഠിച്ചിടേണം,

ആ വാക്കു കേട്ടൊരു കുട്ടിനമ്പർ,
അങ്കക്കളരിയിൽ ചേർന്നു വേഗം,

ആയുധവിദ്യ പഠിച്ചുയർന്നു,
ആയോധനത്തിൽ മിടുക്കനായി,

കുഞ്ഞുമാക്കം വളർന്നുവേഗം,
കുഞ്ഞിക്കളിവിട്ടു യവ്വനമായ്,

മാനവും വന്നു മിഴിയിണയിൽ,
നാണവും വന്നു കഴിഞ്ഞവൾക്ക്,

നീണ്ടുചുരുണ്ട് മുടിവളർന്നു,
കാണുന്നോർക്കേറ്റം ഭ്രമം വളർന്നു,

പഞ്ചമിച്ചന്ദ്രനും തോറ്റോടുന്ന,
പുഞ്ചിരിക്കൊള്ളും മുഖാംബുജത്തിൽ,

മുല്ലപ്പൂമൊട്ടുകളെന്നപോലെ,
പല്ലുകൾ നന്നായ് നിരന്നു നിന്നു,

താമരക്കണ്ണിണക്കോണുകൊണ്ട്,
തൂമകലർന്നൊരു നാണത്തോടെ,

നോക്കും മിഴിയൊന്നു തട്ടുവാനായ്,
ലാക്കുകൾ നോക്കും പുരുഷവർഗം,

അങ്ങനെയുള്ളൊരു കാലത്തിങ്കൽ,
പൊങ്ങിന മോദാലുണ്ണിചെറിയ,

മക്കളെയൊക്കെ വിളിച്ചരികിൽ,
മുമ്പിലിരുത്തി പറഞ്ഞുവമ്മ,

കടാങ്കോട്ടോമന പൊൻമക്കളേ,
കേളിയും കീർത്തിയും കൊണ്ടവരേ,

നിങ്ങളെ നേർപെങ്ങൾ മാക്കത്തിനു,
പ്രായമിതൊമ്പതും തേഞ്ഞവൾക്ക്,

പൊടമുറി വേഗം കഴിപ്പിക്കേണം,
കല്യാണത്താലിയണിയിക്കേണം,

അതിനൊന്നും തന്നെ മുടക്കമില്ല,
ബന്ധുവീടൊന്നമ്മ കണ്ടിടേണം,

മുക്കം കുറ്റി വീട്ടിൽ കുട്ടിനമ്പർ,
നിങ്ങടെ മച്ചുനൻ കുട്ടിനമ്പർ,

നമ്പറെ കൊണ്ടു കഴിപ്പിക്കണം,
മാക്കത്തിനൊത്ത വരനവനും,

ആ വാക്ക് കേട്ടോരു മക്കളെല്ലാം,
ആ, യെന്നനുവാദം മൂള്യവര്,

ജാതകം നന്നായ് നോക്യവര്,
നാളും കുറിച്ചവർ നിശ്ചയിച്ചു,

മാലോകർക്കാകെയെഴുത്തയച്ചു,
കല്യാണപന്തലൊരുക്കി വേഗം,

പന്തൽ വിതാനം പൊടിപൊടുത്തു,
ചന്തത്തിൽ മണ്ഡപം തീർത്തുടനെ,

മെല്ലെയാ നല്ല സുദിനം തന്നിൽ,
മാലോകരൊക്കെയും വന്നുചേർന്നു,

പന്തൽ മംഗലത്തിൻ വട്ടം കൂട്ടി,
ചന്തത്തിൽ ദീപം കൊളുത്തി വച്ചു,

കർപ്പൂരം കത്തിയെരിഞ്ഞു നന്നായ്,
താമ്രാണിധൂപം പറന്നു വാനിൽ,

പഞ്ചവാദ്യങ്ങളുയർന്നു വിണ്ണിൽ,
തഞ്ചത്തിൽ ഭാരതം ചൊല്യവര്,

മംഗളമേകുമാ നൻമുഹൂർത്തേ,
മംഗല്യഹാരമണിഞ്ഞവര്,

മംഗല്യപന്തലിൽ വെച്ചു നമ്പർ,
കല്യാണഗാത്രിക്കു താലികെട്ടി,

സദ്യകഴിഞ്ഞു പിരിഞ്ഞെല്ലാരും,
അന്നന്തിയൊപ്പം കഴിച്ചവര്,

പിറ്റേന്നു നേരം പുലർന്നനേരം,
പുന്നാരസൂര്യനുദിച്ച നേരം,

താമേളങ്ങളാലൊത്തു ചേർത്തു,
കാന്തന്റെ വീട്ടിലേക്കായിറങ്ങി,

അപ്പോഴേ പൊട്ടിക്കരഞ്ഞു മാക്കം,
കൂടെകരയുന്നുണ്ടാങ്ങളാരും,

അതുതാനെ കണ്ടൊരാ പെററൊരമ്മ,
ഒന്നുണ്ട് കേൾക്കണം പൊൻമകളേ,

പെണ്ണായ് ജനിച്ചാലൊരാണു വേണം,
കൂട്ടിന്നൊരാണായാൽ പെണ്ണുവേണം,

ദൈവത്തിൻ നിശ്ചയമങ്ങിനെയെ-
നോതികൊടുത്തുവാ പെറ്റൊരമ്മ,

അതുപോലെ കേട്ടോരു മാക്കത്തിൻ,
ഉൾതാപമൊട്ടു ശമിച്ചു വന്നു,

ആങ്ങളമാരുടെ പാദം തന്നിൽ,
ആദരവോടെ നമസ്കരിച്ചു,

പെറ്റമ്മയേയും വണങ്ങി മാക്കം,
അച്ഛൻറെ തൃപ്പാദം തന്നിൽ വീണു,

നാത്ത്വൻമാരേവും ചമഞ്ഞൊരുങ്ങി,
കാന്തൻറെ വീട്ടിലായെത്തും നേരം,

ദീപം നന്നായ് കത്തിച്ചമ്മ,
മക്കളെ വേണ്ടപോലാധരിച്ചു,

പുഞ്ചനെല്ലരി ചോറിനാലും,
മുഞ്ചുള്ളോരഞ്ചു കറികളാലും,

മൂന്നുവിധത്തിൽ പ്രഥമനോടും,
മൂന്നാലുകൂട്ടം വറുത്തുപ്പേരീ,

,പാലടയുണ്ട്, പഴംനുറുക്കും,
പാകത്തിൽ വാർത്തുള്ള നെയ്യപ്പവും,

മൃഷ്ടാന്നമായിട്ടോരുക്കി വച്ചു,
സദ്യകളെല്ലാം പൊടിപൊടുത്തു,

വെറ്റിലക്കെട്ടും കഴിച്ചവര്,
വാത്സല്യത്തോടെ തിരിച്ചവര്,

എത്തീ കടാങ്കോട് വീട്ടിൽ വന്നു,
ഭർത്താക്കളോടും സുഖിച്ചു മേവി,

അമ്മയോരു നാൾ വിരുന്നു പോയീ,
അമ്മാവൻ വീട്ടിലായ് താമസിച്ചു,

അന്നൊരു നാളിലാ കുഞ്ഞിമാക്കം,
ആദ്യമായ് ചോറും കറിയു വച്ചു,

ഭർത്താവിനാദ്യം കൊടുത്തു മാക്കം,
നമ്പറന്നൂണും കഴിച്ചെണീറ്റു,

പാത്രമെടുത്തൂ കഴുകുന്നേരം,
ഗാത്രം വിറച്ചു പറഞ്ഞു മാക്കം,

ഭാര്യായായിന്നു ഞാനുള്ളനേരം,
പാത്രം കഴുകാൻ തുനിഞ്ഞതത്രേ!,

അരുതാനേ കേട്ടോരു കുട്ടിനമ്പർ,
പുതുതായിട്ടോൻ ചിരിച്ചുകൊണ്ട്,

”ചുക്കും ചൊറിയു പിടിച്ചൊരെൻറെ,
എച്ചിലിന്നെങ്ങനെ നീയെടുക്കും,

ആ വാക്കു കേട്ടൊരാ കുഞ്ഞിമാക്കം,
ചെറുതായിട്ടോതി കരഞ്ഞും കൊണ്ട്,

”പണ്ടുചെറുപ്പത്തിൽ നമ്മൊത്ത്,
പൂഴിച്ചോറാടിക്കളിക്കുംനേരം,

അന്നുതമാശയായ് പറഞ്ഞതെല്ലാം,
ഇന്നെൻറെ കാന്തൻ പൊറുത്തിടേണം,

എല്ലാം ഞാൻ പണ്ടേ പൊറുത്തതാണ്,
എന്നാലും നീയൊന്നറിയാനായീ,

ഉല്ലാസത്തിനു പറഞ്ഞതാണ്,
തെല്ലുമേ നീയതിൽ ഖേദിക്കേണ്ട,

ഇങ്ങനെ നേരമ്പോക്കാതിക്കൊണ്ടും,
പൊങ്ങിനമോദാൽ വസിക്കും കാലം,

നാളുകളേറെ കടന്നു പോയീ,
പലവേനൽവർഷം കടന്നുപോയീ,

മാസക്കുളിയും മുടങ്ങി മന്ദം,
മാക്കത്തിൻ ഭാവം പകർന്നും പോയീ,

ഒന്നും കഴിഞ്ഞവൾ രണ്ടിലെത്തി,
രണ്ടും കഴിഞ്ഞവൾ മൂന്നിലെത്തി,

മൂന്നും കഴിഞ്ഞവൾ നാലിലെത്തീ,
നാലും പിന്നിട്ടവൾ അഞ്ചിലെത്തി,

അഞ്ചെന്നമാസം നടക്കും കാലം,
അഞ്ചാതെ തൊവ്വൽ കഴിച്ചവര്,

അഞ്ചും കഴിഞ്ഞവൾ ആറിലെത്തി,
ആറിനുശേഷം പിന്നേഴിലെത്തി,

ഏഴെന്ന മാസം പിറന്നകാലം,
ഏണാക്ഷിയാകുമുണിച്ചെറിയ,

പുങ്ങനും നല്ല പുളികുടിയും,
ഭംഗിയിൽ തന്നെ കഴിച്ചോളുന്നു,

മാക്കത്തെയന്നു കടാങ്കോട്ടേക്ക്,
അമ്മതന്നൊപ്പമയച്ചു നമ്പർ,

പെറ്റമ്മക്കൊപ്പമാ കുഞ്ഞുമാക്കം,
തെറ്റെന്നു മെല്ലെ നടന്നും കൊണ്ട്,

നേരമോരഞ്ച് മണിക്ക് മുമ്പേ,
നേരെ കടാങ്കോട് വീട്ടിലെത്തി,

ആങ്ങളമാരവരൊത്തു ചേർന്നു,
ആർത്തിയിൽ മാക്കത്തെ സംരക്ഷിച്ചു,

നാത്തൂൻമാർക്കൊട്ടും സഹിച്ചിടാതെ,
മുക്കിയും മൂളിയുമൊപ്പിക്കുന്നു,

ആശിച്ചതെല്ലാം കൊടുത്തുവമ്മ,
ഈശ്വരസേവയിൽ വാഴും കാലം,

പത്തും തികഞ്ഞവൾ കുഞ്ഞുമാക്കം,
ഒത്തൊരു ഭാവം പകർന്നു പെണ്ണ്,

അതുതാനെ കണ്ടൊരു ആങ്ങളാര്,
ഈറ്റുപുരയൊരുക്കി വേഗം,

പെങ്ങള നന്നായ് നോക്കുവാനായ്,
പേറ്റച്ചിയേയും വരുത്യവര്,

പേറ്റുനോവലത് സഹിക്കാഞ്ഞിട്ട്,
ഏറ്റം കരയുന്നു കുഞ്ഞുമാക്കം,

ഏതും കരയല്ല പൊന്നുമോളേ,
എല്ലാം സഹിക്കണം പൊന്നുമോളേ,

പെണ്ണായ് ജനിച്ചെന്നാലേതൊരാളും,
മണ്ണിലറിയേണം പേറ്റുനോവ്,

അങ്ങനെയൊട്ടുകഴിയും നേരം,
പെറ്റവൾ കുട്ടികൾ രണ്ടുപേരെ,

വാർത്തയറിഞ്ഞവരാങ്ങളമാർ,
ചീർത്തവരുല്ലാസത്താൽ തുള്ളിച്ചാടി,

അച്ഛൻറെ വീട്ടിലയച്ചു വാർത്ത,
ഇച്ചയോടച്ഛനും വന്നുചേർന്നു,

മക്കളെക്കൊണ്ടവർ സന്തോഷിച്ചു,
ചിക്കെന്നു പേരും വിളിച്ചോതുന്നു,

ആണ്‍കുഞ്ഞയതിനാൽ ചാത്തുവെന്നും,
പെണ്‍കുഞ്ഞിന്നായിട്ട് ചീരുവെന്നും,

ജാതകാലൊത്തൊരു നാമം നൽകി,
ഭൂതലം തന്നിൽ വളർന്നിടുമ്പോൾ,

നാത്തൂൻമാർക്കേതും സഹിച്ചീടാതെ,
മുക്കിയും മൂളിയുമൊപ്പിച്ചോണ്ട്,

ഇങ്ങനെ മാക്കൊരു നാലഞ്ചോട്ടം,
ഈരണ്ടുമക്കളെ പെറ്റുവെന്നാൽ,

ഭാവിയിൽ രക്ഷയില്ലാതെ നമ്മൾ,
ഊർച്ചിയിൽ കഷ്ടത്തിലായിത്തീരും,

അയ്യോ ഭഗവാനേയിത്തരത്തിൽ,
കുറേന്നും വെച്ചുപുലർത്തിപ്പോന്ന,

ആങ്ങളമാരേയും പെങ്ങളേയും,
ഞങ്ങളെവിടേയും കണ്ടതില്ല,

എന്നതിനാലവരൊത്തൊരുങ്ങി,
മാക്കത്തേക്കോല്ലിക്കാൻ തക്കം നോക്കി,

അങ്ങനെയുള്ളൊരാക്കാലം തന്നിൽ,
ഉണിച്ചെറിയങ്ങു മരിച്ചും പോയീ,

ഉറ്റവരില്ലാതെ കുഞ്ഞിമാക്കം,
പെറ്റൊരു വേദന തന്നിൽ മേവി,

ആ മഴക്കാലം കഴിഞ്ഞു മന്ദം,
വേനലുദിച്ചുയർന്ന കാലം,

കാളരാത്രികളകന്നീടുമ്പോൾ,
കടാങ്കോട് മന നമ്പ്യാൻമാർക്ക്,

കോലത്ത് നാട്ടിലെ തമ്പുരാനും,
ഓലയെഴുതിയയച്ചല്ലോ,

മേര്യോട്ട് വാഴുന്ന സ്വരൂപത്തോട്,
മാനമായങ്കം പിടിക്കുവാനായ്,

വന്നൊരു വാർത്തയറിഞ്ഞു മാക്കം,
ഖിന്നതയോടെ പറഞ്ഞവള്,

നിങ്ങളിന്നങ്കം പിടിക്കുവാനായ്,
എങ്ങാനും പോകുന്നുണ്ടെങ്കിലിപ്പോൾ,

എന്നേയും കുട്ടികളേയുമൊപ്പം,
കൂട്ടുവാൻ സൻമനസുണ്ടാകേണം,

എന്നേയും മക്കളിരുവരേയും,
നാത്തൂൻമാർക്കൊന്നുമെ കണ്ടുകൂടാ,

ഏതും പറയൊല്ല കുഞ്ഞിമാക്കേ,
തെറ്റിദ്ധരിക്കൊല്ല കുഞ്ഞിമാക്കേ,

എന്നുപറഞ്ഞവർ ദൈവങ്ങളേ,
വന്ദിച്ചു യാത്രയിറങ്ങീടുമ്പോൾ,

ഉറ്റ മരുമക്കളോടി വന്നു,
അമ്മാമൻമാരുടെ മുമ്പിൽ നിന്നു,

വെള്ളത്തിൽ മീനുകളെന്നപോലെ,
തുള്ളിക്കളിക്കുന്നുണ്ടാമോദത്താൽ,

അമ്മാമൻമാരുമെടുത്തവരേ,
ചുംബിച്ചു സാന്ത്വനമാക്കീടുമ്പോൾ,

ഊക്കേറും സങ്കടത്തോടെ പാരം,
കുഞ്ഞിമാക്കവും പറഞ്ഞോളുന്നു,

വീരചാമുണ്ഡിക്കുലദൈവത്തി-
ന്നന്തിവിളക്കിന്നും എണ്ണയില്ല,

അപ്പോൾ പറയുന്നുണ്ടാങ്ങളാരും,
ഒന്നുണ്ട് കേൾക്ക നീ കുഞ്ഞുമാക്കേ,

ദീപത്തിനെണ്ണ കുറവാണെങ്കിൽ,
താപം നിനക്കേതും വേണ്ട മാക്കേ,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എമ്മനെത്തന്നെ വരുത്തിയിട്ട്,

ഒരു പൊതിയെള്ള് കൊടുത്തുവെന്നാൽ,
രണ്ടുനാൾക്കുള്ളിലെണ്ണ കിട്ടും,

എന്നും പറഞ്ഞവർ ദൈവങ്ങളേ,
വന്ദിച്ചു യാത്രയിറങ്ങിപ്പോയീ,

അന്നും കഴിഞ്ഞു പിറ്റേ ദിവസം,
ഖിന്നതയോടെയാ കുഞ്ഞിമാക്കം,

എമ്മനെത്തന്നെ വരുത്തി മാക്കം,
എള്ളുപൊതിയും കൊടുത്തു മാക്കം,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എള്ളുമെടുത്തങ്ങു പൊയ്ക്കൊള്ളുന്നു,

അതുതാനെ കണ്ടൊരു നാത്തൂൻമാര്,
തമ്മിൽ പറഞ്ഞും ചിരിച്ചും കൊണ്ട്,

മാക്കത്തിൻ പേരിലപവാദം ചൊല്ലാൻ,
തക്കവും പാർത്തിട്ടിരുന്നവര്,

ഏഴുനാളങ്ങനെ നീങ്ങീടുമ്പോൾ,
എണ്ണയും കൊണ്ടെമ്മൻ വന്നീടുമ്പോൾ,

എമ്മൻ വരുന്നത് ദൂരത്തൂന്നേ,
കണ്ടൊരു നനാത്തൂൻമാരൊത്തു ചേർന്നു,

കടാങ്കോട്ടോമന വീട്ടിൽ നിന്നും,
ഇടവഴി തന്നിൽ മറഞ്ഞിരുന്നു,

എമ്മനും വന്നു കടാങ്കോട്ടേക്ക്,
അമ്മമാർ തന്നെ വിളിച്ചോളുന്നു,

നാത്തൂൻമാരേയും കാണുന്നില്ല,
ഒന്നിച്ചെവിടേക്ക് പോയവര്,

തീണ്ടാരിയായ് കഴിയും മാക്കം,
ഈറ്റുപുരയിൽ കഴിയും മാക്കം,

ഏറിയ സങ്കടത്തോടെ മാക്കം,
എമ്മനോടായി പറഞ്ഞു മാക്കം,

നാത്തൂൻമാരേയും കാണുന്നില്ല,
എത്തിയകത്തേക്ക് വച്ചോ നീയും,

പെറ്റുവിളിച്ചു പറഞ്ഞു മാക്കം,
ഒറ്റച്ചെവിടാലേ കേട്ടോരെമ്മൻ,

എണ്ണ ഭരണിയെടുത്തു മെല്ലെ,
എത്തിയകത്തേക്കു വച്ചുടനേ,

യാത്രയും ചൊല്ലിത്തിരിച്ചുടനേ,
എത്രയും വേഗത്തിൽ പോയ്ക്കൊള്ളുന്നു,

അതുതാനെ കണ്ടൊരു നാത്തൂൻമാര്,
ഒരു കൊടുങ്കാറ്റിൻറെ വേഗതയിൽ,

കുഞ്ഞിമാക്കത്തെ മുഖത്ത് നോക്കി,
ഹാസ്യഭാവത്തിൽ പറഞ്ഞോളുന്നു,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എമ്മനെക്കൂടെ കിടത്തീടുവാൻ,

എങ്ങനെ തോന്നീ നിനക്കു മാക്കേ?
എന്തെടീ തേവടിയാട്ടമാണോ??

നമ്പർക്ക് രോഗം പിടിച്ചതിനാൽ,
നമ്പ്രേ നിനക്കേതും പോരാഞ്ഞിട്ടോ?

ആങ്ങളമാർ പന്ത്രണ്ടാളും,
അന്തം പിടിച്ചു മരിക്കുമെന്നും,

ഇങ്ങു മടങ്ങി വരില്ലെന്നും നീ,
ഓർത്തു മനസിൽ കൊതച്ചതാണോ,

ദുഷ്ടതയിത്തം പറഞ്ഞും കോണ്ട്,
കൊട്ടിച്ചിരിച്ചു പരിഹസിച്ചു,

ഇടിവെട്ടടിച്ചൊരു മാമരം പോൽ,
കിടുകിടായെന്നു വിറച്ചു മാക്കം,

ഒരു ഭൂകമ്പത്തിൻ പ്രതിധ്വനി പോൽ,
ഒരുവേള നിന്നു തരിച്ചു മാക്കം,

കൊട്ടിച്ചിരിക്കുന്നു നാത്തൂൻമാരും,
പൊട്ടിക്കരയുന്നു കുഞ്ഞുമാക്കം,

ഇങ്ങനെയില്ലായ്മ നിങ്ങൾ ചൊന്നാൽ,
എങ്ങനെ ജീവിച്ചിരിക്കും ഞാനും,

ജീവിച്ചിരിക്കാൻ മോഹം നിനക്കുണ്ടെങ്കിൽ,
എമ്മനു തന്നെ നീ വാണൊ മാക്കേ,

ആങ്ങളമാരു മടങ്ങി വന്നാൽ,
ഒത്തമുഹൂർത്തം കുറിച്ചും കൊണ്ട്,

ആർഭാടമായിക്കഴിപ്പിച്ചോളാം,
എമ്മൻറെ കൂടെയയപ്പിച്ചോളാം,

ഇച്ചതി വഞ്ചനകേട്ടമാക്കം,
ചിത്തഭ്രമം പിടിപെട്ടപോലെ,

മക്കളെ മാറോടണച്ചുചേർത്ത്,
കെട്ടിപ്പിടിച്ച് കരഞ്ഞൊളുന്നു,

വീരചാമുണ്ഡി കുലദൈവമേ,
ഞാനൊരപരാധം ചെയ്തില്ലല്ലോ,

നാത്തൂൻമാരൊത്തെന്നെ വഞ്ചിക്ക്വോന്ന്,
ചിത്തത്തിലൊന്നും നിനച്ചില്ലല്ലോ,

മൂകമായന്നു കടാങ്കോട്ടേറ്റം,
ശോകമായ് തന്നെ കഴിഞ്ഞീടുമ്പോൾ,

അങ്കം ജയിച്ചവരാങ്ങളമാർ,
ആനന്ദാവേശപുളകിതരായ്,

കോലത്ത് നാട്ടിലെ തമ്പുരാൻറെ,
ചേലൊത്ത സമ്മാനം വാങ്ങിക്കൊണ്ട്,

പാരമായന്നൊരു മോദത്തോടെ,
വീരചാമുണ്ഡി നടയിൽ ചെന്നു,

ആയോധനത്തിൽ ജയിച്ചവര്,
ആയുധം താഴ്ത്തി നമിച്ചവിടേ,

മന്ദം തിരിഞ്ഞങ്ങു നോക്കും നേരം,
ഒന്നിച്ചു വന്നവർ ഭാര്യമാരും,

ഖിന്നതപൂണ്ടു പാഞ്ഞവര്,
സുന്ദരമായൊരു വ്യാജവാർത്ത,

ഭർത്തക്കൻമാർ നിങ്ങൾ പോയേപ്പിന്നേ,
ചീർത്തൊരു മോദത്താൽ കുഞ്ഞിമാക്കം,

എണ്ണയും കൊണ്ടെമ്മൻ വന്നനേരം,

ചുമ്മാ രസങ്ങൾ പറഞ്ഞു കൊണ്ട്,
എമ്മനുമായി കിടന്നു മാക്കം,

ദൂരേന്നു സംഗതി കണ്ടു ഞങ്ങൾ,
ഓടിയടുക്കും സമയം തന്നിൽ,

മാക്കം പിടഞ്ഞെഴുന്നേൽക്കുന്നതും,
എമ്മൻ പുറത്തേക്ക് ചൂളുന്നതും,

ഞങ്ങടെ കണ്ണോണ്ട് കണ്ടതാണ്,
എങ്ങിനിവിടെ കഴിയും ഞങ്ങൾ,

പാച്ചലേ പാഞ്ഞു മറഞ്ഞുവെമ്മൻ,
പിച്ചയും പേയും പറഞ്ഞു മാക്കം,

ആങ്ങളമാർ നിങ്ങൾ വന്നാൽ പിന്നെ,
എമ്മൻറെ കൂടെയയപ്പിക്കാനായ്,

സമ്മതമുണ്ടാകണമെന്നും ചൊല്ലി,
സാന്ത്വനമാക്കിക്കഴിഞ്ഞു ഞങ്ങൾ,

മാനം തകർത്ത് കടാങ്കോട്ട്ന്നും,
മാനമോടെ ഞങ്ങൾ പോവതിനായ്,

നിങ്ങളെ കണ്ടിട്ട് യാത്ര ചൊല്ലാൻ,
ഞങ്ങളിവിടെ ക്ഷമിച്ചതാണ്,

ആ വാക്കു കേട്ടോരു നമ്പ്യാൻമാര്,
അരിശം വിറയ്ക്കുന്ന നമ്പ്യാൻമാര്,

ഒന്നു നടന്നു രണ്ട് ചാടിക്കൊണ്ട്,
വേഗം കടാങ്കോട് വീട്ടിലെത്തി,

ഏട്ടൻമാർ വന്നതും കണ്ടു മാക്കം,
ഏറിയ മോദേന കുഞ്ഞിമാക്കം,

പെട്ടെന്നു വെള്ളിക്കുടം നിറയേ,
വെള്ളമെടുത്തവർ മുമ്പിൽ വച്ചു,

അങ്കം പിടിച്ചു തളർന്നൊരെൻറെ,
ആങ്ങളമാർക്കേറേ ക്ഷീണമുണ്ട്,

ചോറും കറീം ഞാനൊരുക്കീട്ടുണ്ട്,
വേഗത്തിലൂണ് കഴിച്ചീടണം,

അതുതാനെ കേട്ടോരു നമ്പ്യാൻമാര്,
കടകടാപല്ലുകടിച്ചും കൊണ്ട്,

നീ തൊട്ട വെള്ളവും വേണ്ട പെണ്ണേ,
നീ വെച്ച കറീം ചോറും വേണ്ട,

കേളി പെരുത്ത കടാങ്കോടിൻറെ,
കേളിയും കീർത്തിയും നീ കളഞ്ഞു,

മാനോം മര്യാദേം തകർന്ന ദിക്കിൽ,
മാനിയാം ഞങ്ങളും ജീവിക്കില്ല,

കോട്ടയം വേല വിളക്കു കാണാ,
നീ പണ്ടേ മോഹം പറഞ്ഞതിനാൽ,

ആ പൂരവേലക്കു നിന്നെ,
കാട്ടുവാനായ് പെരുത്തതിനാൽ,

ഞങ്ങളിവിടെക്ക് വന്നതാണ്,
വേഗമിറങ്ങണം കുഞ്ഞിമാക്കേ,

മാറത്തടിച്ചും നിലവിളിച്ചും,
പെട്ടെന്നവിടത്തിൽ വീണുമാക്കം,

വീരചാമുണ്ഡിയാം ദൈവത്താണേ,
ഞാനൊരപരാധം ചെയ്തിട്ടില്ല,

ഏട്ടത്തിമാരെന്നെ കൊല്ലിക്കാനായ്,
ഏട്ടൻമാർ മുന്നിൽ പൊളി പറഞ്ഞു,

അതുകേട്ടിട്ടെന്നെ ചതിക്കരുതേ,
മതി തന്നിൽ പാതകം ചെയ്യരുതേ,

സത്യം പറഞ്ഞവൾ കേണെന്നാലും,
മൊത്തത്തിലേതും ചെവിക്കൊള്ളുവാൻ,

അന്നവർക്കേതും കഴിഞ്ഞതില്ല,
മുൻകോപം പിൻദുഃഖമായ് ഭവിക്കും,

ഇളയാങ്ങളയാകും കുട്ടിരാമൻ,
അവനുടെ ഭാര്യയാം ചിന്നാണിയേ,

ഒറ്റക്കുതന്നെ വിളിച്ചും കൊണ്ട്,
കാര്യങ്ങളെല്ലാം തിരക്കിയപ്പോൾ,

കൃത്യമായ് ഭർത്താവിൻ മുമ്പിലന്നു,
സത്യം പറഞ്ഞവളത്തരുണി,

ഏട്ടത്തിമാരവർ ചൊന്നതൊന്നും,
ഞാനെൻറെ കണ്ണോണ്ടു കണ്ടിട്ടില്ല,

മാക്കവും തീണ്ടാരിയായതിനാൽ,
ഞങ്ങളിവിടെയില്ലാത്തതിനാൽ,

എണ്ണയകത്തേക്കങ്ങെത്തി വച്ചു,
എമ്മനവിടുന്നു പോകും നേരം,

ഏട്ടത്തിമാരവരൊത്തു ചേർന്നു,
കൊട്ടിച്ചിരിച്ചു നിലവിളിച്ചു,

പാരമപരാധം ചൊല്ലിചൊല്ലി,
പാരിച്ചമോദത്താൽ പുഞ്ചിരിച്ചു,

സത്യമായും നിങ്ങൾ പാദത്തിനെ,
സത്യമാണെൻറെ പ്രാണനാഥാ,

കാര്യങ്ങളെല്ലാം കുട്ടിരാമൻ,
ഏട്ടൻമാർ മുമ്പിൽ പറഞ്ഞെന്നാലും,

കൂറ്റൻ നരിക്കൂട്ടമെന്ന പോലെ,
അരിശം വിറയ്ക്കുന്ന നമ്പ്യാൻമാര്,

മൊത്തത്തിലൊന്നും ചെവിക്കൊള്ളാതെ,
മാക്കത്തേക്കൊല്ലാൻ നിശ്ചയിച്ചു,

കോട്ടയം വേലവിളക്കുനിന്നേ,
കാട്ടിത്തന്നീടാമിറങ്ങു പെണ്ണേ,

നേർപെങ്ങൾ പണ്ടേ കൊതിച്ചതല്ലേ,
നേരമിതിന്നിപ്പോൾ വന്നും കൂടി,

അതുതാനെ കേട്ടോരു കുഞ്ഞിമാക്കം,
മക്കളേ നന്നായ് ചമയിച്ചല്ലോ,

പണ്ടങ്ങളെല്ലാമെടുത്തണിഞ്ഞു,
പരിതാപമോടെയിറങ്ങും നേരം,

വീട്ടുപാത്രങ്ങൾ തല്ലിത്തകർത്ത്,
എണ്ണഭരണിയുടച്ചെറിഞ്ഞു,

വസ്ത്രങ്ങളൊക്കെ ചുരുട്ടിക്കെട്ടി,
തീയതിലിട്ടവൾ ചാരമാക്കി,

വീരചാമുണ്ഡികുലദൈവത്തിൻ,
നേരെ കിഴക്കേ നടയിൽ ചെന്നു,

മക്കളെക്കൊണ്ടു തൊഴുവിപ്പിച്ചു,
മാക്കവും തൃപ്പാദം തന്നിൽ വീണു,

വീരചാമുണ്ഡികുലദൈവമേ,
ഞാനൊരപരാധം ചെയ്തില്ലമ്മേ,

എല്ലാമറിയുന്നൊരെൻറെ,
അല്ലലിന്നാകെയകറ്റീടേണം,

തെല്ലു പിഴക്കാത്തോരെൻറെ പേരിൽ,
ഇല്ലാത്തപരാധം ചൊല്ലിയേതും,

ജ്യേഷ്ഠത്തിമാരും കുടുംബങ്ങളും,
വിഷ്ടപം തന്നിൽ നശിച്ചീടട്ടേ,

സത്യം ജയിച്ചു പ്രകാശിക്കട്ടേ,
കൃത്യമായ് ലോകരറിഞ്ഞീടട്ടേ,

അമ്മതൻ പാദത്തിൽ വീണുമാക്കം,
ചെമ്മേ ധരണിയിൽ വീണും കൊണ്ട്,

ഇത്രയും പ്രാർഥിച്ചു കൊണ്ടുടനെ,
എത്രയും കോപിതരായ തൻറെ,

ഏട്ടൻമാരൊന്നിച്ച് പോയീടുന്നു,
ആടലോടേവം നടന്നീടുന്നു,

മാടായിക്കാവിൽ ജനനി തൻറെ,
ഈടാർന്ന മേനി തൊഴുതവള്,

കണ്ണുമടച്ചു പ്രാർഥിച്ചു മാക്കം,
ദണ്ഡമകറ്റാൻ സ്തുതിച്ചു മാക്കം,

അങ്ങു ചെറുകുന്നിലമ്മയുടെ,
തൃപ്പാദം തന്നിൽ നമിച്ചശേഷം,

കാര്യമവിടേയും ചൊല്ലി മാക്കം,
കാമിതം നൽകാനപേക്ഷിച്ചു,

പാപ്പിനിശ്ശേരിയും പിന്നിട്ടവർ,
വളപട്ടണവും കടന്നു ചെന്നു,

കടലായി വാഴുന്നൊരുണ്ണികൃഷ്ണൻ,
കരുണക്കായ് തന്നെയും പ്രാർഥിച്ചിട്ട്,

പൊള്ളും വെയിലിൽ നടന്നവര്,
പള്ളിക്കുന്നെന്നൊരു നാടും വിട്ട്,

താണയിൽ കൂടി നടന്നവര്,
ചൊവ്വയും നേരേ നടന്നവര്,

ചേലെഴും ചാലയിലെത്തും നേരം,
തീരേ തളർന്ന പൊന്മക്കൾ രണ്ടും,

അമ്മയോടായി പറഞ്ഞോളുന്നു,
അമ്മേ നടക്കാൻ പറ്റുന്നില്ല,

പാരം വിശക്കുന്നു, ദാഹിക്കുന്നു,
വെള്ളം കുടിക്കണം ഞങ്ങൾക്കമ്മേ,

കുട്ടികൾ ദീനതകണ്ടനേരം,
ഞെട്ടിഞെരിച്ചാടനിന്നു മാക്കം,

പൊട്ടിത്തെറിച്ചു കരയും കാഴ്ച,
ആരും സഹതപിച്ചീടും കാഴ്ച,

കുട്ടിരാമനെന്നിളയാങ്ങള,
പെട്ടെന്നു കണ്ടു പരിതപിച്ചു,

ഒരു കാര്യം കേൾക്ക നീ കുഞ്ഞി മാക്കേ,
ഒരുതുള്ളി വെള്ളം കൊടുക്ക് മാക്കേ,

അക്കാണും വീടൊരു നമ്പ്യാർ വീട്,
ചാലയിൽ നല്ല പുതിയ വീട്,

കുട്ടികളെക്കൂട്ടി പോകനീയും,
വെള്ളം കൊടുത്തു വരിക നീയും,

അതുതാനെ കേട്ടോരു കുഞ്ഞുമാക്കം,
അതുവഴി ചെന്നു പുതിയ വീട്ടിൽ,

ചാലയിൽ നല്ല പുതിയ വീട്ടിൽ,
ചേലിൽ വിളങ്ങുന്ന പെറ്റൊരമ്മ,

മാക്കത്തോടായിട്ടു ചോദിക്കുന്നു
വെക്കം പകച്ചോണ്ടു ചോദിക്കുന്നു

എവിടുന്നു കുഞ്ഞീ വരുന്നതെന്നു
എവിടുത്തേക്കായിട്ടു പോകുന്നെന്നും

എല്ലാം വഴിയേ പറയാമമ്മേ
ദാഹിച്ചവെള്ളം തരികെനിക്ക്

മാക്കത്തിൻ ദീനത കണ്ടോരമ്മ
ചിക്കെന്നകത്തു കടന്നു ചെന്ന്

നേരത്തേ കാച്ചിത്തണുത്തപാൽ
വെള്ളോട്ട് കിണ്ടി നറയെടുത്തു

കുട്ടികൾ കയ്യിൽ കൊടുത്തുവമ്മ
ആർത്തിയോടേറ്റം കുടിച്ചവര്

ശേഷിച്ച പാലു കുടിച്ചു മാക്കം
ഖേദമൊഴിച്ചു പറഞ്ഞു വാർത്ത

കുഞ്ഞിമംഗലമെന്നുള്ള നാട്ടിൽ
കേളിയേറും കടാങ്കോട്ടുവീട്ടിൽ

കുഞ്ഞിമാക്കമെന്നണെന്റെ പേര്
കുട്ടികൾ ചാത്തുവും കുഞ്ഞിച്ചീരൂം

ആങ്ങളമാരവർ പന്ത്രണ്ടാള്
ആണുങ്ങളുണ്ടവരൊപ്പം തന്നെ

കോട്ടയം വേലവിളക്കുകാണാൻ
കൂടെ പുറപ്പെട്ടു പോന്നു ങങ്ങൾ

എന്നും പറഞ്ഞവൾ കുഞ്ഞിമാക്കം
തന്റെ കഴുത്തിലുള്ളാഭരണം

പെട്ടെന്നതെല്ലാമഴിച്ചെടുത്തു
വെള്ളോട്ട് കിണ്ടിയിൽ നിക്ഷേപിച്ചു

അതുതാനെ കണ്ടോരു പെറ്റോരമ്മ
പുതുമയിലൊന്നു തരിച്ചു കൊണ്ട്

എന്തോന്ന് ഞാനിന്നീ കാണുന്നത്
ഹന്ത! നീ ഭ്രാന്തിയോ കുഞ്ഞിമാക്കേ?

ഭ്രാന്തിയല്ലമ്മേ ഞാനെങ്കിൽ പോലും
ചിന്ത തകർന്നൊരു പെണ്ണാവുന്നു!

കോട്ടയത്തുത്സവം കണ്ടു ഞങ്ങൾ
ഈ വഴി തന്നിൽ മടങ്ങുന്നേരം

അപ്പോൾ ഞാൻ വന്നിട്ട് വാങ്ങിക്കോളാം
ഇപ്പോൾ ഇവിടെയിരിക്കട്ടമ്മേ

എന്നുള്ളോരൊസ്യത്തും ചൊല്ലിമാക്കം
ഖിന്നതയോടെ നടന്നു മാക്കം

ആങ്ങളമാരും പിരിഞ്ഞിടാതെ
കാവൽഭടന്മാരെന്നപോൽ നടന്നു

ആ നാടും ദേശങ്ങൾ പിന്നിട്ടപ്പോൾ
ശ്രീ പെരളശ്ശേരീലെത്ത്യവര്

ആ നാടിനോടും വിടപറഞ്ഞ്
മമ്പറം നോക്കി നടന്നകന്നു

മമ്പറം പുഴയും കടന്നക്കരെ
എത്തിയ ശേഷം പറഞ്ഞവര്

ചാരെമുറിയേ വിഴിയുണ്ടൊന്ന്
ആ വഴി തന്നിലേ പോക നമ്മൾ

എന്നും പറഞ്ഞിട്ടൊരൂടു വഴി
തന്നിലേയേറെ നടന്നകന്നു

അച്ചങ്കരപ്പള്ളിയെന്ന പേരാൽ
പേർ പുകഴ്ന്നുള്ള പറമ്പിലൂടെ

അല്പം നടക്കേ വഴിയരികിൽ
പൊട്ടക്കിണറൊന്ന് കണ്ടവര്

ആങ്ങളമാരും കിണറ്റിൽ നോക്കി
ആശ്ചര്യത്തോടെ പറങ്ങോളുന്നു:

കവിത ഇങ്ങനെ തുടരുകയാണ്. സംഗതി പൂർണ്ണമല്ല ഇവിടെ, സമീപഭാവിയിൽ ബാക്കി കൂടെ കൂട്ടിച്ചേർക്കാനാവും…


വേണ്ടപ്പെട്ടവർ പേര്
1 അമ്മ ഉണിച്ചെറിയ
2 അച്ഛൻ മുക്കൻകുറ്റിവീട്ടിൽ കുഞ്ഞിക്കോമൻ
3 ഭർത്താവ് കുട്ടിനമ്പർ
(അച്ഛന്റെ മരുമകൻ)
4 ഇരട്ട കുട്ടികൾ ചാത്തുവും ചീരുവും
സഹോദരങ്ങളും നാത്തൂന്മാരും
സഹോദരൻമാർ നാത്തൂന്മാർ
1 കുഞ്ഞിക്കോമൻ കുഞ്ഞതി
2 കുഞ്ഞമ്പു കുംഭ
3 രയരപ്പൻ കുഞ്ഞാറ
4 കണ്ടൻ പാട്ടിപ്പെണ്ണ്
5 അപ്പക്കണ്ണൻ ചീരുപ്പെണ്ണ്
6 കണ്ണൻ ഉമ്മാച്ച
7 ചാത്തു കുഞ്ഞാണി
8 പാപ്പൻ കുഞ്ഞിക്കുങ്കി
9 കുഞ്ഞിക്കോരൻ കുഞ്ഞമ്മ
10 കുഞ്ഞപ്പ ഉത്തല
11 അപ്പൂട്ടി വാടി
12 കുട്ടിരാമൻ ചിന്നാണിപ്പെണ്ണ്
അവിഹിതബന്ധം ആരോപിക്കപ്പെട്ടയാൾ എമ്മൻ (വാണിയൻ)
കൂടെ കൊലചെയ്യപ്പെട്ട ദളിതൻ ഒരു മാവിലൻ

ആര്യാധിപത്യം രൂഢമൂലമായപ്പോൾ അതുവരെ ദ്രാവിഡരായിരുന്നതും തങ്ങളുടെ തൃപ്തിക്കു പാത്രീഭവിക്കുന്നവരുമായ ആൾക്കാരെ മാത്രം പടയാളികളാക്കിയിരുന്നൊരു സവർണ കാലഘട്ടമുണ്ടായിരുന്നു. പിന്നീട് നായർ സമുദായമെന്ന് അറിയപ്പെട്ട പടനായകരായി അവർ മാറി. ഇന്നൊരു ജാതിവ്യവസ്ഥയായി നമുക്കതു കണ്ടെത്താവുന്നതുമാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് പേരുകേട്ടൊരു നായർ തറവാട്ടിൽ ജന്മംകൊണ്ടൊരു പുണ്യശാലിനിയാണ് കടാങ്കോട്ട് മാക്കം. ഇന്നൊരു തെയ്യമായി അറിയപ്പെടുന്ന മാക്കവും മക്കളും ആ കഥയുടെ ശേഷിക്കുന്ന ഭാഗമാണ്. നിറഞ്ഞഭക്തിയിൽ തെളിഞ്ഞുയുരന്ന വിശ്വാസസങ്കല്പങ്ങൾ തന്നെയാണു മാക്കവും മക്കളും. ചാരിത്രസംശുദ്ധിയാൽ ചതിക്കപ്പെടുകയും മരണത്തിനു മൗനാനുവാദത്താൽ നിറകണ്ണുകളോടെ വഴങ്ങേണ്ടിവന്നൊരു മാതൃഹൃദയമാണ് കടാങ്കോട്ടുമാക്കം. മക്കളോടൊപ്പം കൊലചെയ്യപ്പെട്ട ആ മാതൃഹൃദയത്തിന്റെ വിങ്ങലുകൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച ആ തെയ്യക്കോലത്തിലൂടെ ദർശിക്കാം. മാക്കത്തിന്റെ കഥ ചുരുക്കി പറയാം…

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ കടാങ്കോട് എന്ന നായർ തറവാട്ടിലെ പതിമൂന്നാമത്തെ കുഞ്ഞായിരുന്നു മാക്കം. ആദ്യം ഉണ്ടായിരുന്ന പന്ത്രണ്ടുപേരും ആണുങ്ങളായിരുന്നു. അമ്മയായ ഉണിച്ചെറിയയുടേയും ആങ്ങളമാരുടേയും നിത്യപ്രാർത്ഥനയുടെ ഫലമായി ഈ പെൺജന്മത്തെ അവർ കണ്ടു വന്നിരുന്നു. അച്ഛൻ കുഞ്ഞിക്കോമനായിരുന്നു. കോലത്തിരിയുടെ വീരപടനായകരായിരുന്നു പന്ത്രണ്ടുപേരും. കുഞ്ഞുപെങ്ങളെ ലാളിച്ചും കൊഞ്ചിച്ചും അവർ കണ്ണിലെ കൃഷ്ണ്മണിക്കുതുല്യമായി വളർത്തി. കൃത്യമായി അവളെ പഠിപ്പിക്കാനും അവൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ നിർവ്വഹിച്ചു കൊടുക്കാനുമായി ആ പന്ത്രണ്ടുപേരും മത്സരിച്ചുപോന്നു. മാക്കം കളരിപഠിക്കുന്നതിൽ നായികയായി നിറഞ്ഞുനിന്നു. ആയിടയ്ക്ക് അവരോരുത്തരുടേയും കല്യാണം കഴിഞ്ഞു തുടങ്ങി. ഭാര്യമാരായി എത്തിയവർക്കും ആദ്യസമയങ്ങളിൽ മാക്കത്തെ ഇഷ്ടമായിരുന്നെങ്കിലും ഭർത്താക്കന്മാരുടെ അമിതമായ വാത്സല്യം അവർക്കത്ര രുചിച്ചിരുന്നില്ല. ശക്തമായ തലയിണമന്ത്രത്തിന്റെ ഇരയായി പിന്നീട് മാക്കം തീർന്നതിനുപിന്നിലെ കഥ ഈ നാത്തൂൻപോരുതന്നെയായിരുന്നു. മാക്കത്തിനു ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായതിനു ശേഷമാണിതു മൂർച്ഛിച്ചത്.

ഭാര്യമാർ പല കള്ളക്കഥകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ചെവിയിൽ ഓതിക്കൊണ്ടിരുന്നെങ്കിലും സ്നേഹനിധിയായ കുഞ്ഞുപെങ്ങളുടെ പെരുമാറ്റത്തിൽ അവർക്ക് യാതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല. മാക്കത്തിന്റെ മൂത്ത ആങ്ങളയായ കുഞ്ഞിക്കോമനെ മുതൽ പന്ത്രണ്ടാമത്തെ ആങ്ങള കുട്ടിരാമനെ വരെ ഭാര്യമാർ ഇല്ലാത്ത പൊളിവചനങ്ങളാൽ വശീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പന്ത്രണ്ടാമൻ കുട്ടിരാമന്റെ ഭാര്യ അത്ര തീവ്രതയോടെ ആയിരുന്നില്ല പറഞ്ഞത്. അവൾക്ക് മാക്കത്ത് ഇടയ്ക്കൊക്കെ ഒരു അനുകമ്പ തോന്നുമായിരുന്നു. ഇതൊന്നും തീരെ ദഹിക്കാത്തവരായിരുന്നു പന്ത്രണ്ട് നാത്തൂന്മാരിൽ പതിനൊന്നുപേരും. കാരണം അന്നുണ്ടായിരുന്ന നായന്മാരുടെ പ്രധാന ആചാരമായിരുന്നു മരുമക്കത്തായം.അസൂയാലുക്കളായ നാത്തൂന്മാര്‍ ഇല്ലാത്ത വ്യഭിചാരകഥകൾ മെനയുന്നതിനു ഏറെമുമ്പായി മാക്കത്തിന്റെ കല്യാണം കഴിച്ചുവിടാൻ ആങ്ങളമാർ തയ്യാറായി. മാക്കത്തിന്റെ വിവാഹ പ്രായമായപ്പോൾ ബന്ധത്തിൽ തന്നെയുള്ള ഒരു വരനെ കണ്ടു പിടിച്ച് അവർ വിവാഹവും നടത്തി. വരൻ മച്ചുനിയനായ കുട്ടിനമ്പർ ആയിരുന്നു. ഗംഭീരമായി കല്യാണം നടന്നു. അന്നുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായപ്രകാരം മാക്കം കടങ്കോട്ടു വീട്ടിൽ തന്നെ താമസമായി. മാക്കത്തിനു കുഞ്ഞുങ്ങൾ രണ്ടുപേരുണ്ടായി – ഇരട്ടകളായിരുന്നു. ചാത്തുവും ചീരുവും. പരമ്പരാഗതമായി സ്വത്തവകാശം മക്കൾക്കുപകരം മരുമക്കൾക്ക്, ഇവിടെ മാക്കത്തിന്റെ മക്കളായ ചാത്തുവിനും ചീരുവിനും പോകുമായിരുന്നു. എന്തായാലും കടങ്കോട്ട് തറവാടിന്റേയും സ്വത്തിന്റേയും ഉടമസ്ഥാവകാശം ചാത്തുവിനും ചീരുവിനും കിട്ടുമെന്നുറപ്പായി; നാത്തൂന്മാരുടെ ഉറക്കവും പോയി എന്നു ചുരുക്കിപ്പറയാം. ഈ പ്രശ്നം ആ അവസ്ഥയെ കൂടുതൽ വഷളാക്കി. മാക്കം ഇങ്ങനെ ഇരട്ടകളെ പെറ്റുകൂട്ടിയാൽ നാളെ നമ്മളുടെ സ്ഥിതിയെന്താവും എന്നതായിരുന്നു അവരുടെ പ്രധാന വൈമുഖ്യം.

ഇടയ്ക്ക് അന്യദേശങ്ങളുമായി ഒരു യുദ്ധം വരികയുണ്ടായി. നേരിയോട്ട് സ്വരൂപവും കോലത്തിരിയും ആയിരുന്നു യുദ്ധം ചെയ്തിരുന്നത്. പടയാളികളായ പന്ത്രണ്ടുപേർക്കും യുദ്ധത്തിൽ പങ്കെടുത്ത് കോലത്തിരിയെ സഹായിക്കേണ്ടി വന്നു. യുദ്ധത്തിൽ വിജയമായിരുന്നു നേടിയെടുക്കാൻ പറ്റിയത്. തിരിച്ചു വരാൻ നാൽപ്പത്തിയൊന്നു ദിവസങ്ങളെടുത്തു. ആങ്ങളമാർ വീട്ടിലില്ലാത്ത അവസരം നാത്തൂന്മാർ മുതലാക്കാൻ തീരുമാനിച്ചു. എന്നാൽ പന്ത്രണ്ടാമൻ കുട്ടിരാമന്റെ ഭാര്യമാത്രം ഇതിൽ പങ്കാളിയാവാതെ എതിരുനിന്നു; പക്ഷേ, ഇവളുടെ വാദം ചെവിക്കൊള്ളാൻ ബാക്കി പതിനൊന്നുപേരും തയ്യാറായിരുന്നില്ല… യുദ്ധം ജയിച്ചു ആഹ്ലാദഭരിതരായി തിരിച്ചെത്തിയ സഹോദരന്മാരോട് അവർ മാക്കത്തിൻറെ പേരിൽ ഇല്ലാക്കഥകൾ പറഞ്ഞു വിശ്വസ്സിപ്പിക്കാനായി അവരുടെ ധാരണ. അടുത്തുള്ള വീട്ടിലെ അന്ന്യ ജാതിയിൽ പെട്ടവനുമായി മാക്കത്തിന് അവിഹിത ബന്ധമുണ്ടെന്നും അതു കാരണം കുടുംബത്തിനു മാനക്കേടായിയെന്നും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും പറഞ്ഞു വിശ്വസ്സിപ്പിക്കാനായിരുന്നു ലക്ഷ്യം. സമീപവാസിയായാ വാണിയൻ എമ്മനായിരുന്നു ആയിരുന്നു കടാങ്കോട്ടേക്ക് എണ്ണ കൊണ്ടുവന്നു കൊടുത്തിരുന്നത്. യുദ്ധത്തിനു പോകുമ്പോൾ ആങ്ങളമാർ മാത്തത്തോട് പറഞ്ഞേൽപ്പിച്ചതായിരുന്നു അത്. അല്പം എള്ള് എമ്മനു കൊടുത്താൽ മതി പകരമായി അവൻ എണ്ണതന്നോളും എന്നായിരുന്നു അത്. നാത്തൂന്മാർ പതിനൊന്നു പേരും അയാളെത്തന്നെ ഇരയാക്കാൻ തീരുമാനിച്ചു. (എണ്ണ ആട്ട് കുലത്തൊഴിലാക്കിയ വടക്കൻ മലബാറിലെ പഴയകാല നായർ ഉപജാതിയിൽ പെട്ടിരുന്ന ഒരു സമൂഹമാണ് വാണിയൻ/വാണിയർ. ഇവരുടെ കുലദൈവം മുച്ചിലോട്ടു ഭഗവതിയാണ്. ചക്ക് ഉപയോഗിച്ചാണ് എള്ള്, കൊപ്ര എന്നിവ ആട്ടിയിരുന്നത്. ചക്കാലൻ, വട്ടേക്കാടൻ എന്നും ഈ സമുദായത്തിനു പേരുണ്ട്. ചക്കളത്തിപ്പോരാട്ടം എന്ന ശൈലി ഇവരുമായി ബന്ധപ്പെട്ടുണ്ടായതാണ്).

ഒരിക്കൽ മാക്കം പുറത്തായി (ഋതുമതി – മെൻസസ്സ്) ഇരിക്കുന്ന സമയത്ത് വാണിയൻ എണ്ണകൊണ്ടുവന്നപ്പോൾ നാത്തുന്മാരൊക്കെ മാറി നിന്നു. പന്ത്രണ്ടാമത്തവൾക്കും ഭയഭീതിയാൽ പതിനൊന്നുപേരെ അനുസരിക്കേണ്ടി വന്നു. ആചാരപ്രകാരം പുറത്തായൊരുപെണ്ണിന് മറ്റുള്ളവരോട് ഇടപെടാൻ പാടില്ലായിരുന്നു. എണ്ണ തൊട്ടശുദ്ധമാക്കാനും പാടില്ല; ആയതിനാൽ, ഒരു കാലെടുത്തുവെച്ച്, എണ്ണ പടിഞ്ഞാറ്റയിൽ വെച്ചോളൂ എന്ന് ജനലിലൂടെ മാക്കം വാണിയനോടു പറയുകയായിരുന്നു. വാണിയൻ പടിഞ്ഞാറ്റയിൽ കയറി എണവെച്ചു പുറുത്തിറങ്ങുന്ന സമയത്ത് നത്തൂന്മാർ ചുറ്റും കൂടി പരിഹസിച്ചു. പടിഞ്ഞാറ്റയിൽ വാണിയൻ കയറിയതു തന്നെ അവർക്ക് ഏറെ അനുകൂലമായി. പിന്നീടുവന്നഭർത്താക്കന്മാരെ നോക്കി അർത്ഥം വെച്ചുകൊണ്ട് അവർ ചിരിച്ചു. മാക്കത്തിന്റെ അവിഹിതബന്ധം തങ്ങൾ കണ്ടതായി അവർ വെളിപ്പെടുത്തി. നാത്തുന്മാരുടെ ശേഷക്രിയകളിൽ ആങ്ങളമാർക്ക് അവളുടെ ചാരിത്രശുദ്ധിയിൽ സംശയം ഉടലെടുത്തു. എന്നാൽ പന്ത്രണ്ടാമത്തെ നാത്തു സ്വന്തം ഭർത്തവിനോട് കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചതിൽ നിന്നും അക്കാര്യം വിശ്വസിക്കാനാണ് കുട്ടിരാമൻ തയ്യാറായതും മറ്റുള്ളവരോട് കാര്യങ്ങൾ പറയാൻ തയ്യാറായി വന്നതും. പക്ഷേ പതിനൊന്നുപേർ അതു കേൾക്കാൻ നിന്നില്ല; ഭാര്യമാരുടെ ഉപദേശപ്രകാരം മാക്കത്തെയും മക്കളേയും വധിക്കാൻ തന്നെ അവർ തീരുമാനിച്ചു.

യുദ്ധം ജയിച്ചുവന്ന ആങ്ങളമാർക്കു മാക്കം ഭക്ഷണം ഒരുക്കിവെച്ചിരുന്നെങ്കിലും അവരതു കഴിക്കാൻ കൂട്ടാക്കിയില്ല. കോട്ടയം കാവിൽ വിളക്കു കാണാനായി പോകാമെന്ന് അവർ മാക്കത്തോടു പറഞ്ഞു, അതിനു ക്ഷണിക്കാനാണിങ്ങുവന്നതെന്നും പെട്ടന്നു തയ്യാറായിക്കോളൂ എന്നുമവർ പറഞ്ഞു. നേർപെങ്ങളുടെ പണ്ടേയുള്ള ആഗ്രഹമല്ലേ കോട്ടയം വിളക്ക്, ഇപ്രാവശ്യം അതുകാണിക്കാം എന്നായിരുന്നു ആങ്ങളമാരുടെ നിർദ്ദേശം. ഇളയ നാത്തു ഏറെ കരഞ്ഞുകൊണ്ട് നീയൊന്നിനും സമ്മതിച്ചേക്കരുത് എന്നു പറഞ്ഞിരുന്നെങ്കിലും മാക്കത്തിനു സഹോദര സ്നേഹത്താൽ പോകാൻ സമ്മതിക്കേണ്ടി വന്നു. മാക്കത്തിനു മനസ്സിലായി നല്ല കാര്യത്തിനല്ല ഈ പടനായകർ തന്നെ കൊണ്ടുപോകുന്നതെന്ന്… കുലദേവതയായ വീരചാമുണ്ഡിയുടെ വിളക്കിനുമുമ്പിൽ വെച്ചവൾ ദയനീയമായി തന്റെ നിരപരാധിത്വം തെളിയിക്കണേ എന്നു പ്രാർത്ഥിച്ചു. യാത്രാ വേളയിൽ കടലായി കൃഷ്ണനേയും മാടായിക്കാവിലമ്മയേയും കളരിവാതിക്കൽ ഭഗവതിയേയും മാക്കം മനമുരുകി പ്രാർത്ഥിച്ച് രക്ഷിക്കണേയെന്നപേക്ഷിച്ചു. തന്റേതായ വസ്ത്രങ്ങളും ജീവിതം തന്നെ സംശയനിവാരണത്തിലാക്കിയ എണ്ണയും ഒക്കെ അവൾ അഗ്നിക്കിരയാക്കി.

കോട്ടയം വിളക്കുകാണാനുള്ള യാത്ര ഏറെ നടക്കേണ്ടി വന്നത് കുട്ടികളായ ചാത്തുവിനേയും ചീരുവിനേയും ഏറെ ക്ഷീണിപ്പിച്ചു. മക്കൾക്കല്പം വെള്ളം കൊടുക്കണമെന്നവൾ ആങ്ങളമാരോട് കണ്ണീരോടെ പറയുകയുണ്ടായി. ചാലയിലെ പുതിയെ വീടെന്ന ഒരു നമ്പ്യാർഭവനത്തിലേക്ക് മാക്കം പന്ത്രണ്ടാമത്തെ ആങ്ങളയുടെ അനുവാദപ്രകാരം മക്കളേയും കൊണ്ടു നടന്നു കയറി. പുതിയവീട്ടിലെ അമ്മ മക്കൾക്ക് കിണ്ടി നിറയെ പാലു നൽകി. മക്കൾ രണ്ടുപേരും മതിയാവോളം ദാഹം തീർക്കുന്നത് മക്കത്തിലെ അമ്മ മതിവരാതെ കണ്ടുനിന്നു. സ്നേഹസൂചകമായി തന്റെ മേലിൽ കിടക്കുന്ന ആഭരണങ്ങളായ മാലയും വളയും ഒക്കെ ഊരി ആ കിണ്ടിയിലിട്ട് മാക്കം അമ്മയെ ഏൽപ്പിച്ചു. തിരിച്ചു പോരുമ്പോൾ ഇതുവഴി വന്ന് ഒക്കെ വാങ്ങിച്ചോളാം അതിവരെ സൂക്ഷിക്കണം എന്നും പറഞ്ഞാണ് ആ അമ്മയെ അതേൽപ്പിച്ചത്.

യാത്ര വീണ്ടും തുടർന്നു, ചാത്തുവിനും ചീരുവിനും ദാഹവും വിശപ്പും പിന്നേയും സഹിക്കാൻ വയ്യാതായപ്പോൾ കരയുകമാത്രമേ സാദ്യമായിരുന്നുള്ളൂ. ഇനി അല്പമേ നടക്കാനുള്ളൂ എന്ന് ആങ്ങളമാർ മാക്കത്തോടു പറഞ്ഞുകൊണ്ടിരുന്നു. മക്കളെ ഹൃദയപൂർവ്വം ചേർത്തുപിടിച്ച് കണ്ണീരൊപ്പാൻ മാത്രമായിരുന്നു ആ മാതാവിനു വിധി. ഏറെ സഞ്ചരിച്ച് മമ്പറക്കടവും കടന്ന് തച്ചങ്കരപ്പള്ളിയിലെ ഒരു പൊട്ടക്കിണറിനടുത്തെത്തിയപ്പോൾ ആങ്ങളമാർ നിന്നു. നട്ടുച്ചയായ ഈ സമയത്ത് നീ നക്ഷത്രത്തെ കണ്ടിട്ടുണ്ടോ എന്നവർ ജിജ്ഞാസയോടെ മാക്കത്തോടു ചോദിച്ചു. ഇല്ലെന്നവൾ തലയാട്ടി. ആഴമുള്ള ഈ കിണറിലെ വെള്ളത്തിൽ നോക്കിയാൽ നിനക്കത് കാണാനാവും എന്നവർ മാക്കത്തോടു പറഞ്ഞു.

സങ്കടകരമായിരുന്നെങ്കിലും മാക്കം കാണാനുള്ളപൂതിയോടെ കിണറിലേക്ക് നോക്കി. ഈ അവസരം മുതലക്കി ആ പടയാളികൾ അവളുടെ തലവെട്ടി കിണറിലേക്ക് തള്ളി. ആർത്തു കരഞ്ഞ കുഞ്ഞുങ്ങളെ അമ്മാവന്മാർ വലിഞ്ഞുപിടിച്ച് ഓരോരുത്തരെയായി തലവെട്ടി കിണറ്റിലേക്കു തന്നെ തള്ളി. ഭാര്യമാരുടെ തലയിണമന്ത്രത്തിന്റെ ശക്തിയാൽ മാക്കവും മക്കളും പരലോകത്തെ പൂകി. ഇതുകണ്ടുകൊണ്ട് സമീപത്ത് മുള കൊത്തിക്കൊണ്ടിരുന്ന മാവിലൻ കിണറിന്റരികിലേക്ക് ഓടിവന്നു ബഹളം വെച്ചു. പടനായകരായ ആ യോദ്ധാക്കൾ മാവിലനേയും തലയരിഞ്ഞ് കിണറ്റിൽ തള്ളി അവസാനത്തെ തെളിവും നശിപ്പിച്ചു. മാവിലൻ എന്നത് ഇന്നത്തെ ദളിതുവംശജനാണ് – അന്ന് ഭൂമിയുടെ യഥാർത്ഥ അവകാശികളും.

അന്നുരാത്രിയിൽ വീരചാമുണ്ഡിയുടെ കോവിലിൽ ഒരു ജ്വാലയുണർന്നു. തച്ചക്കരപ്പള്ളിയിലെ പൊട്ടക്കിണറിൽ നിന്നും മറ്റൊരു ജ്വാലയും പറന്നുയർന്നു. രണ്ടും ഒന്നായി ജ്വലിച്ച് മാക്കം ജ്വാലാമുഖമായി മാറി; വീരചാമുണ്ഡിയിൽ ലയിച്ച മാക്കം കടാങ്കോട്ട് തറവാട്ടിലേക്ക് പറന്നുയർന്നു. ആങ്ങളമാരെ ഉണർത്തി പതിനൊന്നുപേരെയും വരിയായി നിർത്തി ചുട്ടെരിച്ചു. ആർത്തുകരഞ്ഞ അവരുടെ ഭാര്യമാരുടെ ഗതിയും ഇതുതന്നെയായിരുന്നു. പതിനുന്നുപേരും ഭാര്യമാരും പുകഞ്ഞു തൂരുന്ന തീകുണ്ഡങ്ങളായി നിലമ്പുൽകി. അവസാനം കടാങ്കോട്ടു തറവാടുതന്നെ അഗ്നിക്കിരയാക്കി. വീരചാമുണ്ഡിയിരിക്കുന്ന താനം മാത്രം അഗിനിക്കിരയായില്ല. ഗാഡനിദ്രയിലായിരുന്ന ചാലയിലെ പുതിയ വീട്ടിൽ അമ്മയ്ക്ക് മാക്കത്തിന്റെ സ്വപ്നദർശനമുണ്ടായി. പുതിയ വീടിനോട് ചേർന്നിരിക്കുന്ന ചമ്പകമരത്തിനടുത്തായുള്ള കോവിലകത്തിൽ മാക്കം ഭഗവതി ഇരിക്കുന്നതായി ആ അമ്മ കണ്ടു. ചാല പുതിയ വീട്ടുകാർ എല്ലാ വർഷവും മാക്കവും മക്കളും തെയ്യം നടത്തുവാൻ തീരുമാനിക്കുന്നത് അതുമൂലമാണ്; അതിന്നും നടന്നുമരുന്നു.ഇത് കുംഭമാസമാണ് – ഈ മാസത്തിലാണു മാക്കത്തിന്റെയും മക്കളുടേയും തിരുവിളയാട്ടം.

കഥയിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും തറവാടുകളും ഇന്നും ഉള്ളതാണ്. മാക്കത്തെ കൊന്നു തള്ളുന്നത് കണ്ടത് മാവിലനല്ല വാണിയനാണെന്നും തീയ്യനാണെന്നും വിവിധാഭിപ്രായങ്ങൾ നിലവിലുണ്ട്. പഴമ്പാട്ടുകളിൽ അതൊരു മാവിലൻ തന്നെയായി തുടരുന്നു. ഈ കഥയ്ക്ക് അവലംബം പറശ്ശിനിക്കടവിൽ നിന്നും പണ്ട് ലഭ്യമായിരുന്നു നാടൻപാട്ടിന്റെ ഒരു പുസ്തകമാണ്. ലേഖനത്തിൽ ആദ്യം കൊടുത്തതുകാണുക. ലളിതസുഭഗമായി കഥകൾ മനസ്സിലാക്കാൻ അതിലും ഭംഗിയായൊരു പാട്ടുപുസ്തകം ലഭ്യമല്ല. തെയ്യമായി ഉയിർത്തെഴുന്നേറ്റപ്പോൾ തോറ്റമ്പാട്ടുകളും മറ്റുമായി നിരവധിയുണ്ടെങ്കിലും ഈ കൃതി ഏറെ സുന്ദരമാവുന്നു.

ഇങ്ങനെ പലതും ഇന്നലകളുടെ സാക്ഷ്യങ്ങളാവുന്നുണ്ട് തെയ്യങ്ങളിൽ. മാക്കത്തിന്റെ കഥ അങ്ങനെയൊരു ഓർമ്മപ്പെടുത്തലാണ്. പുറന്തള്ളപ്പെട്ടവരുടെ ആത്മരോധനങ്ങൾക്കു താളം പകർന്നവ കൂടിയാണു തെയ്യങ്ങൾ. പുരുഷാധിപത്യ കാലത്തും സ്ത്രീസഹനവും അവരുടെ നിസ്സഹായതയും താളത്തിമിർപ്പിലൂടെ ഓർമ്മിച്ചെടുക്കുന്നുണ്ട് തെയ്യങ്ങൾ. പാതിവ്രത്യ ആരോപണങ്ങളും ദുരഭിമാനവും മൂലം ചിതറിത്തെറിച്ച ജീവിതങ്ങൾ വേറെയുമുണ്ട് തെയ്യപ്രപഞ്ചത്തിൽ. അത്തരമൊരു തെയ്യമാണ് മുച്ചിലോട്ടു ഭഗവതി.
പെരിഞ്ചല്ലൂർ ദേശത്തെ പണ്ഡിത ശ്രേഷ്ഠന്മാരെ മുട്ടുകുത്തിച്ച ഒരു ബ്രാഹ്മണകന്യകയോട് ആ ദേശത്തെ പണ്ഡിതന്മാർക്ക് തീർത്താൽ തീരാത്ത പകയും അസൂയയും പ്രകടമായി. വെറുമൊരു പെണ്ണായ ഇവൾ തങ്ങൾക്കു മുകളിലേക്ക് വളരുന്നത് പുരുഷ പണ്ഡിതർക്ക് സഹിച്ചിരുന്നില്ല. അതിനാൽ ആ പെൺകുട്ടിയെ ഒരു കെണിയിലകപ്പെടുത്താൻ ഒരുക്കങ്ങൾ കൂട്ടിയവർ. അങ്ങനെ ഒരിക്കൽ പെരിഞ്ചല്ലൂർ പണ്ഡിത സദസ്സിൽ വച്ച് ഏറ്റവും വലിയ രസമേതെന്ന ചോദ്യത്തിന് കാമരസമെന്നും ഏറ്റവും വലിയ വേദനയേതെന്ന ചോദ്യത്തിന് പ്രസവവേദനയെന്നും ആ പെൺകുട്ടി ഉത്തരം നൽകി. തക്കം പാർത്തു കഴിഞ്ഞിരുന്ന പണ്ഡിതർ ആ ഉത്തരങ്ങളുടെ മേൽ ചാടി വീണു. ഇവ രണ്ടും അനുഭവിക്കാത്ത ഒരു കന്യകയായ ഇവൾക്ക് ഇതെങ്ങനെ കൃത്യമായി പറയുവാൻ കഴിയുമെന്നും അതിനാൽ ഇവൾ കന്യകയല്ലെന്നും ഇവളുടെ പാതിവ്രത്യം നശിച്ചുവെന്നും അവർ വിധിയെഴുതി. അതോടെ ഒറ്റപ്പെട്ടുപോയ അവളെ ഇല്ലത്തു നിന്ന് പടിയടച്ച് പിണ്ഡം വച്ചു. അപമാന ഭാരത്താൽ നടന്നു നീങ്ങിയ ആ പെൺകുട്ടി ഒരു തീക്കുണ്ഡം ജ്വലിപ്പിച്ച് ആത്മഹുതി ചെയ്തു..

സ്ത്രീയുടെ പാതിവ്രത്യ ഭംഗവും കുലത്തിന്റെ ദുരഭിമാനവുമാണ് വിഷയമായി വരുന്നത്. മാനത്തിന് കളങ്കമേറ്റെന്ന വെറും ആരോപണം പോലും ഒരു ജീവിതത്തെ എത്രമാത്രം തകർച്ചയിലെത്തിക്കുന്നു. ഒരു സ്ത്രീയെ അടിച്ചമർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി അവളുടെ മാനം തന്നെ തിരഞ്ഞെടുക്കുന്നത് വർത്തമാനകാലത്തും ഒരു തുടർക്കാഴ്ചയാകുന്നു. അതിൽ നിന്നും പുതുരക്തസാക്ഷികൾ വീണ്ടും പിറവിയെടുക്കുന്നു. .അതുപോലെ തന്നെ ദുരഭിമാനത്തോടൊപ്പം ജാതി വ്യവസ്ഥയുടെ വികൃത മുഖം വ്യക്തമാക്കുന്ന പെൺ ജീവിതങ്ങളാണ് ശംഭുഞ്ഞ്യാർ തെയ്യവും കോപ്പാളത്തി തെയ്യവും. ഒരു മാവില യുവാവിന്റെ കൈയ്യിൽ നിന്ന് മാങ്ങ വാങ്ങിയതിന് കണ്ണു കുത്തി പൊട്ടിച്ച് കൊടുംകാട്ടിൽ തള്ളിയ ബ്രാഹ്മണയുവതിയാണ് ശംഭുഞ്ഞ്യാറെങ്കിൽ കീഴ് ജാതിക്കാരനെ പ്രണയിച്ചതിന് ആങ്ങളമാർ തുണ്ടം തുണ്ടമാക്കിയ കഥയാണ് കോപ്പാളത്തി തെയ്യത്തിന് പറയാനുള്ളത്.

പതിനാലു മക്കളും മരിച്ച ഒരു തീയ്യ സ്ത്രീ സന്ധ്യാനേരം രാമായണം വായിക്കുന്നത് കണ്ട നാടുവാഴിക്ക് വന്ന അരിശമാണ് തോട്ടുംകര ഭഗവതിയുടെ പിറവിക്ക് പിന്നിൽ. അവളുടെ അഹങ്കാരം ശമിപ്പിക്കാൻ തലയിൽ തീവെച്ച് ഓടിച്ചു. ഒടുവിൽ പൊള്ളലേറ്റ് മരിച്ചു വീണ ആ തീയ്യസ്ത്രീ പിന്നീടു ദൈവമായി പരിണമിച്ചു…

ഇവിടെ കഥകൾ പൂർണ്ണമല്ല. സ്ത്രീ ജീവിതങ്ങളുടെ കഥകൾ വേറയെമുണ്ടാകാം തെയ്യം ഭൂമികയിൽ. അവ രേഖപ്പെടുത്തുവാൻ ജാതിയോ പദവിയോ ഒരു വിഷയമായിരുന്നില്ല. അധികാര കരങ്ങളുടെ കെണിയിലെ ജീവിതങ്ങൾ എന്നു മാത്രമായിരുന്നു അടിസ്ഥാനം. .എല്ലാ കഥകളും ചേർത്തു വച്ച് വായിക്കുമ്പോൾ ആണധികാരങ്ങളുടെ ഹുങ്കും ജാതിവ്യവസ്ഥകളും സദാചാര ബോധങ്ങളും തന്നെയാണ് എന്നും പെൺജീവിതങ്ങളെ ദുസ്സഹമാക്കിയിരുന്നത് എന്നു കാണാം. സമൂഹത്തിലെ അലിഖിത നിയമങ്ങളിലെ വ്യവസ്ഥകളാൽ തകർന്നു പോയ ഒട്ടേറെ ജീവിതങ്ങൾ ഇങ്ങനെയുണ്ടെന്ന ഓർമ്മപ്പെടുത്തലാവുന്നു തെയ്യങ്ങൾ.

ബപ്പിരിയൻ തെയ്യം

ബപ്പിരിയന്‍, ബപ്പീരിയൻ,ബപ്പിരിയൻ, ബപ്പരാന്‍, ബപ്പീരന്‍

പണ്ടുണ്ടായിരുന്നൊരു ആചാരവും ഇന്ന് അനുഷ്ഠാനത്തിനും ആഘോഷത്തിനും ഇടയിൽ പെട്ട് ശ്വാസം കിട്ടതെ വലയുകയും ചെയ്യുന്നൊരു കലാരൂപമാണു തെയ്യം. ഒരു വേർതിരിവിന്റെ കാലമെന്നു പറയാം. പഴമക്കാർ ഇന്നും കൂപ്പുകൈയ്യോടെ തെയ്യത്തെ കാണുമ്പോൾ പുതുതലമുറ മൊബൈൽ ക്യാമറയുമായി നേരിടുന്ന കാലം. വിദൂരസന്ദർശകർക്ക് ഫോട്ടോഗ്രാഫിയിൽ തന്റെ വൈദഗ്ധ്യം കാണിക്കാനുള്ള നല്ലൊരു അവസരം കൂടിയാണു തെയ്യം കെട്ട്. നെരിപ്പ് എന്നറിയപ്പെടുന്ന കൂറ്റൻ തീകനൽക്കൂനയും അരയ്ക്കു ചുറ്റും കെട്ടിയ തീപ്പന്തങ്ങളും വളർന്നിരിക്കുന്ന കൂറ്റൻ തിരുമുടിയും ഒക്കെയായി തികഞ്ഞ അഭ്യാസപ്രകടനങ്ങളിൽ മുഴുകിയ കലാകാരനും കാഴ്ച്ചക്കാരനെ ഏറെ ഇഷ്ടത്തിലാക്കുന്നുണ്ട്.

അനുഷ്ഠാനരൂപമായ ഈ കലാരൂപം സാഹസികത കാണിക്കാനുള്ള മാർഗമായി കണ്ട് പുതുമുഖകലാകാരന്മാർ അഴിഞ്ഞാടാറുണ്ട് – പലസ്ഥലത്തും ഇതൊരു കുരുതിക്കളം തന്നെയാവുന്നുമുണ്ട് എന്നത് വേദനാജനകം തന്നെ. കൃത്യമായൊരു ബോധവത്കരണം ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സമുദായങ്ങളെ ഒന്നിപ്പിച്ച് കൊടുക്കേണ്ട കാലം കൂടെയാണിത്. ഗോവിന്ദ ഗോവിന്ദ വിളി നിറഞ്ഞു കേൾക്കുന്ന ക്ഷേത്ര പറമ്പിലൂടെ ഓടുന്ന തെയ്യം ഓരോ തെങ്ങും നോക്കി ചൂട്ടു പിടിച്ച ഭക്തജനങ്ങളെ കൂടെ ഓടി നടക്കുകയും, വിവിധ തെങ്ങ് നോക്കി കയറി തേങ്ങയും ഓലയും അടർത്തിയിട്ടതിനു ശേഷം ബപ്പിരിയൻ തെയ്യം ചില സാഹസികതകളൊക്കെ കാണിക്കാറുണ്ട്. ഈയിടെ കേട്ട അപകടം അങ്ങനെയൊരു സാഹിസികതയിൽ നിന്നും ഉണ്ടായതുഹന്നെയാണ്.

കപ്പലിൽ ഉയർന്നു നിൽക്കുന്ന പാമരത്തിനു മുകളേറി കരഭാഗം എത്താറയോ എന്ന് ആകാംഷയോടെ നോക്കുന്ന മുസ്ലീമതവിശ്വാസിയുമായി ബന്ധപ്പെട്ട തെയ്യമാണ് ബപ്പിരിയൻ തെയ്യം. ഉമ്മച്ചിത്തെയ്യം, ആലിത്തെയ്യം, മാപ്പിളത്തെയ്യം, മാപ്പിള ചാമുണ്ഡി, മുക്രിത്തെയ്യം, ബപ്പിരിയൻ തെയ്യം ഇങ്ങനെ പലതാണു മാപ്പിള തെയ്യങ്ങൾ. സീതയെ അന്വേഷിക്കാൻ പുറപ്പെട്ട ഹനുമാനായാണ് ഈ തെയ്യത്തിന്റെ ഐതീഹ്യം എന്ന പേരിൽ സവർണഹിന്ദൂയിസം കഥകൾ മെനയാൻ വന്നിരുന്നെവെങ്കിലും പഴങ്കഥയെ മാറ്റാൻ പറ്റിയിട്ടില്ലായിരുന്നു. ആര്യവർഗത്തിനും ഏത്രയോ പൂർവ്വികമാണു നമ്മുടെ തെയ്യവിശ്വാസങ്ങൾ. പരശുരാമന്‍ കേരളം മഴുവെറിഞ്ഞ് കണ്ടെടുത്തതാണെന്നല്ലേ ആര്യവിശ്വാസം, പാണന്‍, വേലന്‍ തുടങ്ങിയ ജാതികള്‍ക്ക് അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം കൊടുത്ത കലയാണു തെയ്യം എന്നും കഥകൾ ഉണ്ട്. ആര്യന്‍മാർക്കു മുമ്പേ ഉള്ള കലായിട്ടും, ബ്രാഹ്മണർക്ക് ഇതിനെ തകര്‍ക്കാനോ, നന്നായിട്ട് ഇതിലേക്ക് ഇടപെടാനോപറ്റിയിട്ടില്ല, കാരണങ്ങൾ പലതുണ്ടാവാം, ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങൾ മുതല്‍, ചോര, കള്ളടങ്ങിയ മദ്യം, ഇറച്ചി വരെ എത്തി നില്കുന്നുന്ന അല്പം കടന്ന രൂപമായതു കൊണ്ട് ആവാം ബ്രാഹ്മണ്യത്തിനകറ്റി നിർത്തേണ്ടി വന്നതുതന്നെ. നെല്ലു കുത്താന്‍ വന്ന മുസ്ലീം സ്ത്രീ തവിട് തിന്നുന്നത് കണ്ടിട്ട് തല്ലി കൊല്ലുകയും പിന്നീടവർ ഉമ്മച്ചി തെയ്യമായി പുനർജനിക്കുകയും ചെയ്ത കഥയുണ്ട്. മാപ്പിള തെയ്യമായ മമ്മദ്. മുസ്ലീം പണ്ഡിതനായ “ആലിത്തെയ്യം”. നാട്ടുകാരുടെ ഹീറോ, സുപ്രസിദ്ധ കച്ചവടകാരനായ, കടലില്‍ വെച്ച് ശത്രുകളോട് ഏറ്റുമുട്ടി മരണമടഞ്ഞ ബപ്പിരിയൻ തെയ്യം തുടങ്ങി മുതാളിത്തത്തിന്‍റെ ഇരയായ സാധാ സ്ത്രീ മുതല്‍, പണ്ഡിതന്‍, നായകൻ, വില്ലന്‍ തുടങ്ങി പല പല മുസ്ളിം തെയ്യങ്ങളും വടക്കന്‍ മലബാറില്‍ സാധാരണം ആണ്. ഒരു വെറൈറ്റിക്ക് പൊലീസ് തെയ്യം വരെ ഉള്ള നാടാണിത്.

ബപ്പിരിയന്‍, ബപ്പീരിയൻ,ബപ്പിരിയൻ, ബപ്പരാന്‍, ബപ്പീരന്‍ theyyam
Bappiriyan Theyyam – Photo Sriyesh

ആരിയർനാട് തുടങ്ങിയ അന്യദേശങ്ങളിൽനിന്നു മരക്കലം വഴി ഇവിടെ ദേവതകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണു വിശ്വാസം. ബപ്പിരിയൻ തെയ്യം അതിൽ പെട്ട ഒന്നാണ്. ആര്യപ്പൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിത്തിഭഗവതി, അസുരാളൻ ദൈവം, വടക്കേൻ കോടിവീരൻ, പൂമാരുതൻ, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ), ചുഴലിഭഗവതി എന്നീ തെയ്യങ്ങൾ ‘മരക്കല ദേവത’മാരിൽപ്പെടുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ വേലന്മാർ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരിൽനിന്ന് ഭിന്നരാണിവർ. ‘തുളുവേല’ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുള്ളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികൻ, അയ്യപ്പൻ തുടങ്ങി അനേകം തെയ്യങ്ങൾ വേലത്തെയ്യങ്ങളിൽപ്പെടുന്നു. ബപ്പിരിയൻ തെയ്യവും ഇതിൽ പെട്ടൊരു തെയ്യം തന്നെ. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും ഇവരുടെ വേലത്തികൾകൂടി പങ്കുകൊള്ളുന്ന പതിവുണ്ട്.

അനുഷ്ഠാനങ്ങളൊക്കെ സാഹികപ്രകടനങ്ങൾ കൂടിയാവുമ്പോൾ അപകടം പതിയിരുക്കുന്നു എന്നതിനുള്ള തെളിവാണ് ഈയിടെ ഉണ്ടായ ബപ്പിരിയൻ തെയ്യത്തിനു പറ്റിയത്. കാണികൾ അമിതമായി കാണിക്കുന്ന പ്രകോപനവും കലാകാരന്മാരെ ഇതിനു പ്രേരിപ്പിക്കുന്നുണ്ടാവണം. കുറച്ചുകാലം മുമ്പ് ഘണ്ഠാകർണൻ തെയ്യത്തിന് അഗ്നിബാധയേറ്റ് മരിക്കാനിടയായിരുന്നു; ഇങ്ങനെ മരിച്ചുവീണ പലതെയ്യങ്ങളുണ്ട്; കോലവേഷത്തിൽ മരിച്ചുവീണ കലാകാരനെ പുകഴ്ത്തി എഴുതിക്കൊണ്ട് വിവിധ മാധ്യമങ്ങളിൽ വാർത്തയും വന്നിട്ടുണ്ട്. പെരുവണ്ണാൻ തെയ്യവേഷത്തിൽ മരണമടഞ്ഞാൽ സായൂജ്യം നേടുമെന്ന് പറയുന്നത് കേവലം വിവരക്കേണ്ടുമാത്രമാണ്. ബപ്പിരിയൻ തെയ്യം ഒരു മുസ്ലീം കപ്പിത്താനായിരുന്നു. മൂപ്പർ പാമരത്തിൽ കയറിയത് ഓർമ്മിപ്പിക്കാനായിരിക്കണം തെയ്യത്തിന്റെ തെങ്ങിന്മേൽ കയറ്റം!

ഭയത്തിലൂടെ ഭക്തി പകരുന്ന തെയ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രസകരമായ സംഭാഷണങ്ങളും ചേഷ്ടകളുമാണ് ബപ്പീരന്‍ ദൈവത്തിനുള്ളത്. തെയ്യം തുടങ്ങിക്കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആട്ടം നിര്‍ത്തുന്ന തെയ്യം, ചെണ്ട കൊട്ടിന് ശബ്ദം പോരാ എന്ന പരാതിയുമായി മേളക്കാരുടെ അടുത്ത് എത്തുന്നു. കാണികളെ നോക്കിയും ‘കേള്‍ക്കുന്നേയില്ലാ’ എന്ന പരാതി ആവര്‍ത്തിച്ചു. എങ്കില്‍ കാണിച്ചുതന്നിട്ടു തന്നെ ബാക്കികാര്യമെന്ന ഭാവത്തില്‍ കൊട്ടിന്റെ വേഗം വര്‍ധിപ്പിച്ച് മേളക്കാരും. ഇരട്ടി ആവേശത്തോടെ തെയ്യം ആടാന്‍ തുടങ്ങി. മേളക്കാരുടെ ആവേശം ചോരാതിരിക്കാന്‍ അടിക്കടി പരാതിപറച്ചിലും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. കാഴ്ച്ചക്കാരോടും രസകരമായ രീതിയിൽ തെയ്യം സംസാരത്തിൽ മുഴുകാറുണ്ട്. നന്നായി എല്ലാവരോടും സംസാരിച്ച് അവരിൽ ഒരാളാവുന്ന തനിമയാണു ബപ്പീരിയൻ തെയ്യം നടത്തുന്നത്.

ബപ്പിരിയന്‍, ബപ്പീരിയൻ, ബപ്പരാന്‍, ബപ്പീരന്‍ എന്നീ പേരുകളിലും ബപ്പിരിയന്‍ തെയ്യം അറിയപ്പെടുന്നു. കപ്പിത്താന്‍ എന്ന വാക്കിന്റെ പഴയ രൂപമായ ബപ്പൂരനില്‍ നിന്നാണ് ഈ പേര് ലഭിക്കുന്നത് എന്നു പറയപ്പെടുന്നു. ആര്യത്തുനാട്ടില്‍ പിറന്ന ഭഗവതി കോലത്തുനാട്ടിലേക്ക് സഞ്ചരിച്ച കപ്പലിന്റെ കപ്പിത്താനായിരുന്നു ബപ്പീരനെന്നാണ് വിശ്വാസം. വിശ്വകര്‍മ്മാവ് നിര്‍മിച്ച നാല്പത്തിയൊന്ന് അറയുള്ള കപ്പലില്‍, മധ്യത്തിലുള്ള അറയിലിരുന്ന് ഭഗവതി എഴുന്നള്ളി എന്നാണ് സങ്കല്പം. മറ്റ് അറകളില്‍ അകമ്പടിയായി പരിചാരകരും. കേരളത്തില്‍ ഇന്നുകാണുന്ന എല്ലാ ജാതി സമ്പ്രദായത്തിന്റെ പ്രതിനിധികളും ഈ കപ്പലിലുണ്ടായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നു. അതെന്തോ ആവട്ടെ… ചിലയിടങ്ങളില്‍ മാപ്പിള തെയ്യമായും മറ്റുചിലയിടങ്ങളില്‍ ഹനുമാനായും ബപ്പീരന്‍ തെയ്യം അവതരിപ്പിക്കുന്നു. ഹനുമാൻ കഥ മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ. കഥകളിക്ക് സമാനമായി വട്ടമുടിയാണ് ഹനുമാന്‍ ധരിക്കുക. ഭഗവതി തെയ്യം കപ്പലിന്റെ ആകൃതിയിലുള്ള മുടിയും. കടലില്‍ വെച്ച് കൊള്ളക്കാര്‍ കപ്പല്‍ തടഞ്ഞപ്പോള്‍ താന്‍ ചെയ്ത വീരകൃത്യങ്ങളാണ് ബപ്പീരന്‍ തെയ്യം ഭക്തജനങ്ങളോട് വിവരിക്കുക. പ്രാചീന മലയാളത്തിനോട് അടുത്തുനില്‍ക്കുന്ന വാച്ചാല് ശൈലിയിലുള്ള ഭാഷയാണ് തെയ്യം ഉപയോഗിക്കുന്നത്‌. ഏറെ രസകരമാണ് ബപ്പീരിയന്റെ സംസാരം തന്നെ.

മുത്തപ്പൻ മടപ്പുര

Muthappan theyyam parashinikkadavu vellattam
ഒടയഞ്ചാലിലെ മുത്തപ്പൻ വെള്ളാട്ടം

പറശ്ശിനിക്കടവിലെ പേരുകേട്ട തെയ്യമായ മുത്തപ്പനെ കുടുംബദൈവമായി അഥവാ കുലദൈവമായി പലരും ആരാധിച്ചു വരുന്നു. ഇതിനായി വീടിനോടു ചേർന്നു കെട്ടുന്ന താനങ്ങളാണു മടപ്പുര എന്നറിയപ്പെടുന്നത്. മുത്തപ്പന്റെ പ്രസാദവും കോലമഹോത്സവവും കൃത്യമായി ആരാദിക്കുന്നതും ഈ മടപ്പുരയിലാണ്, മുത്തപ്പന്റെ പ്രധാനവഴിപാട് പയങ്കുറ്റിയാണ്. പയറു പുഴുങ്ങി തേങ്ങ മുറിച്ചിട്ട് ഉണക്കമീനും മുറിച്ചിട്ട ഒരു മിശ്രിതം ആണിത്. മീൻ കറിയെങ്ങനെയാ ദൈവത്തിന്റെ ഇഷ്ടഭോജ്യമാവുന്നതെന്ന ധാരണവേണ്ട! മുത്തപ്പന്റെ യഥാർത്ഥ ചരിത്രം ദ്രാവിഡപ്പഴമയും ബുദ്ധമത കടന്നുകയറ്റവും ഒക്കെ നിലനിൽക്കുന്ന കാലത്തേ ഉള്ളതാണ്; എന്തോ ആവട്ട് കാര്യം – ബ്രാഹമണകൂട്ടായ്മ വന്ന് ശിവന്റെ ഭൂതഗണത്തിലൊരുവനായി മുത്തപ്പനെ താഴ്ത്തിക്കെട്ടിയിട്ടു പോലും മുത്തപ്പൻ ഉയർന്നു തന്നെ ഇന്നും നിൽക്കുന്നു. പേരുകേട്ട ആ നായാട്ടുനായകന്റെ ഒരു മടപ്പുര ഒടയഞ്ചാലിലും ഉണ്ട്.

ഇവിടുത്തെ പ്രാരംഭകഥകൾ അല്പം വിശാലമാണ്! ഒടയഞ്ചാലിൽ പണ്ട് പുലികളുണ്ടായിരുന്നു, കാട്ടുപന്നികളും പലതരം മൃഗങ്ങൾ വേറെയും ഉണ്ടായിരുന്നു. രാത്രിയിൽ നാട്ടിലിറങ്ങി പശുത്തൊഴുത്തിൽ കയറി പശുക്കളെ കൊന്നു തിന്നുക പതിവായിരുന്നു. മുറ്റത്തും തൊഴുത്തിനു മുന്നിലും വലിയ നെരിപ്പോടുണ്ടാക്കി പുലിയെ ഓടിക്കാൻ മുൻകരുതലെടുത്തിരുന്നു. വല്യമ്മയൊക്കെ പുലിയെ നേരിട്ടു കണ്ടതും കുഞ്ഞായിരുന്ന അമ്മയെ എടുത്ത് പടിഞ്ഞാറ്റയിൽ ഒളിച്ചിരുന്നതും അടക്കമുള്ള കഥകൾ പറഞ്ഞുതന്നതോർക്കുന്നു. അവർക്കന്ന് പശുക്കളെ മതിയായിരുന്നു. കാലം മാറി. പുലി പോയിട്ട് പൂച്ചപോലും ഒടയഞ്ചാലിൽ നിന്നും അപ്രത്യക്ഷമായി വന്നു. പുലിയെ കൊന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല; അവയൊക്കെയും സ്വയം നശിച്ച് ഒഴിയുകയായിരുന്നു. പഴമക്കാരുടെ കഥകളിലൊക്കെയും പുലികൾ വന്ന് പശുത്തൊഴുത്തിൽ നിരങ്ങാറുള്ള കഥകൾ ഉണ്ടെന്നു മാത്രം.

ഞങ്ങളുടെ കുഞ്ഞു തറവാടായ ഒടയഞ്ചാൽ വീട്ടിലൊരു മുത്തപ്പൻ മടപ്പുരയുണ്ട്; അതിന്റെ ചരിത്രത്തിൽ പുലികൾക്കുള്ള സ്വാധീനം ചെറുതല്ല. അതാണു മേലെ പുലിക്കഥ പറയാൻ കാരണം. വല്ല്യമ്മയുടെ അമ്മയുടെ അച്ചനു നായാട്ട് ശീലമായിരുന്നു. പണ്ട് അവർ പറഞ്ഞുതന്ന കഥകളോർക്കുന്നു. ഒരിക്കൽ നായാട്ടിനു നരയർ മല കേറിപ്പോവുകയും വഴി തെറ്റി അലഞ്ഞ് ഒരു പുലിക്കൂട്ടത്തിനു നടുവിൽ പെട്ടു പോവുകയും ചെയ്തുവത്രേ! മൂന്നു നാലു പുലികൾക്ക് നടുവിൽ കുടുങ്ങിപ്പോയ മൂപ്പർ നായാട്ടുദേവനായ പറശ്ശിനിക്കടവ് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചുവത്രേ!! കുറേ നേരം കണ്ണടച്ചു പ്രാർത്തിച്ചുവെന്നു കഥ. ഫലം അത്ഭുതാവാഹമായിരുന്നു. ഇന്നത്തെ ഡൂക്കിലി ദൈവങ്ങളെ പോലല്ല അന്നത്തെ ദൈവങ്ങൾ – 🙂 വിളിച്ചാൽ വിളിപ്പുറത്തായിരുന്നു. മുത്തപ്പന്റെ പേരിൽ അങ്ങനെയൊരു ശീലിന്നുമുണ്ട് – വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവം എന്നാണു പറയുക.

പുലികൾ നടന്നകന്നു… വനാന്തരത്തിലേക്ക് മറഞ്ഞു. വല്ല്യച്ഛൻ മരത്തിന്റെ മുകളിൽ നിന്നും ഇറങ്ങി വീട്ടിൽ വന്നു. ആരോടും ഒന്നും പറയാതെ നേരെ പറശ്ശിനിക്കടവിനു നടന്നു. അന്ന് ബസ്സുകൾ നിലവില്ലായിരുന്നു! പോക്കുവരവുകൾ കാൽനടയിലൂടെ മാത്രം!! പറശ്ശിനിക്കടവെത്തി, മുത്തപ്പൻ തെയ്യത്തോട് കാര്യങ്ങൾ പറഞ്ഞു. ഞാൻ രക്ഷിച്ചില്ലേ, കൂട്ടിനായി എന്നും ഞാനുണ്ടാവും നിന്റെ കൂടെ എന്നും പറഞ്ഞ് മുത്തപ്പന്റെ ഒരു കോപ്പി വല്ല്യച്ചനോടൊപ്പം ഒടയഞ്ചാലിലേക്ക് വന്നു. വല്ല്യച്ചൻ മുത്തപ്പനായി ഒരു മടപ്പുര പണിതു. ഓർമ്മകൾ മറക്കാതിരിക്കാൻ എല്ലാ കുംഭമാസത്തിലും വീട്ടിൽ തെയ്യം കഴിപ്പിക്കുന്നു… പ്രാർത്ഥനയായി നേരുന്ന നാട്ടുകാരും ഈ സമയങ്ങളിൽ അവിടെ തെയ്യം കഴിപ്പിക്കുന്നു… ഒരു ആചാരമായി അന്നുമുതലേ ആ ക്ഷേത്രവും ആചാരവും നിലനിൽക്കുന്നു. നായാട്ടൊക്കെ ഇന്ന് വെറും പ്രഹസനം മാത്രമായി മാറി. മാനോ പന്നിയോ പോയിട്ട് ഒരു അണ്ണാറക്കണ്ണനെ പോലും കിട്ടാത്ത അവസ്ത്ഥയാണു കാട്ടിലുള്ളത്.

മുത്തപ്പൻ മടപ്പുര ഒടയഞ്ചാൽ മുത്തപ്പൻ മടപ്പുരയും വെള്ളാട്ടവും – ഒടയഞ്ചാൽ

പുലിയുടെ കഥയും അതുപോലെതന്നെ. വെറും കാടു മാത്രം ഉണ്ടായാൽ പോരാ പുലികൾക്ക് ജീവിക്കാൻ, ജീവികൾ പലതും വേണം… നമ്മുടെ കോഴികളും വേണം… കോഴികളെ പിടിക്കാൻ കുറുക്കൻ വേണം… അങ്ങനെയങ്ങനെ പോകുന്നു ആ കഥ… കോഴിക്കാല് കടിച്ചു വലിച്ച് അതിന്റെ മജ്ജയിൽ നിന്നും അവസാന നീരും വലിച്ചു കുടിച്ചിട്ടാണ് ഇവിടെ ആളുകൾ കടുവാസംരക്ഷരായി സ്റ്റാറ്റസ്സിടുന്നത്… എന്നിട്ട് എക്കോസിസ്റ്റം, ആവാസവ്യവസ്ഥ, ആനമുട്ട എന്നൊക്കെ വലിയ വായിൽ കീറിക്കോളും!! വംശനായമൊക്കെ മിക്ക സങ്കേതങ്ങളിലും നടന്നു കഴിഞ്ഞു, സംരക്ഷിച്ചു വെയ്ക്കുന്ന മൃഗശാലകളിൽ നമുക്കായി ഒരു ജീവിതം ജയിലറയിലെന്ന പോലെ അവർ തള്ളി നീക്കുന്നുണ്ടെന്നു പറയാം!

മുത്തപ്പൻ തെയ്യവും പുലിയുമായി ബന്ധമൊന്നുമില്ല. ഒടയഞ്ചാലിലെ മുത്തപ്പൻ മടപ്പുരയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു സ്ഥാനം ഉണ്ടെന്നു പറയുകയായിരുന്നു. മുത്തപ്പനിലുള്ള വിശ്വാസവും കിട്ടിയ സംരക്ഷണവും തന്നെയായിരുന്നു വിഷയം.

അനുബന്ധമായി പറയാൻ ചിലകാര്യങ്ങൾ കൂടിയുണ്ട്
തുലാവം 10 ന്റെ വകയായുള്ള ആഘോഷമായാണു മുത്തപ്പൻ തെയ്യം ഒടയഞ്ചാലിൽ നടക്കുക. വർഷാചരണം കൂടതെ ആരെങ്കിലും നേർച്ച നേർന്നിട്ടുണ്ടെങ്കിൽ അതും ഓരോ ദിവസങ്ങളിലായിട്ടുണ്ടാവും. കഴിഞ്ഞവർഷം തെയ്യം കാണാൻ ഞങ്ങളും പോയി. ആമീസിനെ കണ്ട തെയ്യത്തിന് അവളെ ഏറെ ഇഷ്ടമായി. തെയ്യവും ആമിയും നല്ല കൂട്ടായിരുന്നു അന്ന്. തെയ്യം ആമിയുടെ കൈയും പിടിച്ചി നടയ്ക്കലേക്ക് കൊണ്ടുപോയി. പലതും പറഞ്ഞു. മറുപടിയൊക്കെ കൃത്യമായി ആമിയും പറഞ്ഞു. വരാൻ നേരത്ത് ആമിയോട് തെയ്യം ചോദിച്ചു നിനക്കെന്താ മുത്തപ്പൻ തരേണ്ടത് എന്ന്…

കണ്ടുനിന്ന സകലരേയും ചിരിപ്പിച്ചുകൊണ്ട് ഏറെ സന്തോഷത്തോടെ ആമീസു ഉച്ചത്തിൽ പറഞ്ഞു “ചോക്കലേറ്റ് വേണം” എന്ന്… തെയ്യം വരെ ചിരിച്ചു കാണണം. മുത്തപ്പനെ എപ്പോഴൊക്കെ ഓർക്കും എന്നു ചോദിച്ചപ്പം രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്നു അവൾ പറഞ്ഞു. ചോക്കലേറ്റ് ചോദിച്ച ആമീസിന് തന്റെ മുടിയിൽ നിന്നും നീളമുള്ളൊരു മുല്ലപ്പൂമാല പറിച്ചെടുത്ത് തെയ്യം കൊടുത്തു; തുടർന്ന് അവളെ എന്റെ അടുത്തേക്ക് കൊണ്ടുവിട്ടു…

ചായില്യം, മനയോല, ചെഞ്ചല്യം, മുഖത്തെഴുത്ത്

Pullikkarimkali mugathezhuthu makeup chayilyam, ,manayola, chenchalyam
പുള്ളിക്കരിങ്കാളി മുഖത്തെഴുത്ത്. ചിത്രം: ഷാജി മുള്ളൂർ

ചായില്യവും മനയോലയുമൊക്കെ പ്രകൃതിദത്തമായ വർണകങ്ങളാണ്. വടക്കേമലബാറിലെ ദ്രാവിഡപഴമ വിളിച്ചോതുന്ന കലാരൂപമായ തെയ്യം എന്ന കലോത്സവത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് കോലക്കാരുടെ മുഖത്തെഴുത്ത്. പ്രകൃതിദത്ത ചേരുവകളുപയോഗിച്ചായിരുന്നു ഇത്രയുംകാലം ഈ കലാവിരുത് നടത്തി വന്നിരുന്നത്. ഇവയിൽ പ്രമുഖമാണ് ചായില്യവും (Vermilion) മനയോലയും (Orpiment) ചെഞ്ചല്യവും (Shorea robusta). അരി അരച്ചെടുത്ത കുഴമ്പ്, കരി, മഞ്ഞൾ, ചുണ്ണാമ്പ് തുടങ്ങിയവ പ്രധാനം ചെയ്യുന്ന നിറങ്ങളും മുഖത്തെഴുത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. മാങ്കെണ്ണുവെച്ചെഴുത്ത്, നരികുറിച്ചെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, കൂക്കിരിവാല്‌ വെച്ചെഴുത്ത്, കോയിപ്പൂവിട്ടെഴുത്ത്, കട്ടാരവും പുള്ളിയും, ഇരട്ടച്ചുരുളിട്ടെഴുത്ത്, മഞ്ഞയും വെള്ളയും, കട്ടാരപ്പുള്ളി, പ്രാക്കെഴുത്ത്, വെരദളം, അഞ്ചുപുള്ളി, വട്ടക്കണ്ണും പുള്ളിയും, കോയിപ്പൂവിട്ടേഴുത്ത്, അഞ്ചുപുള്ളിയും ആനക്കാലും, നാഗം താഴ്ത്തി എഴുത്ത് എന്നിങ്ങനെ പല രീതിയിലുള്ള മുഖത്തെഴുത്തുകൾ ഉണ്ട്. ഇതുകൂടാതെ മുഖത്ത് പാള വെച്ച് കെട്ടിയോ മുഖമൂടി വെച്ചോ കണ്ണുകാണാതിരിക്കാൻ ഫലകങ്ങൾ വെച്ചു കൊട്ടിയും മറ്റും വിവിധ തെയ്യങ്ങൾ ഉണ്ട്. പാളയിലും മുഖത്തെഴുത്തു പോലെ ചിത്രകാലാവിരുന്ന് സുലഭമാണ്. പൊട്ടൻ തെയ്യമാണിതിൽ പ്രധാനം.

Muthappan theyyan makeup kasaragod,chayilyam ,manayola, chenchalyam
തെയ്യാട്ടത്തിനൊരുങ്ങുന്ന മുത്തപ്പൻ തെയ്യം വെള്ളാട്ടം

ചായില്യം
ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന വർണകമാണ് ചായില്യം. മെർക്കുറി സൾഫേറ്റ് എന്നു പറയാം. കാണാൻ മുഖത്തെഴുത്തിലെ ചുവന്ന നിറം ഏറെ മനോഹരവുമാണ് – ഇതിനായി വെളിച്ചെണയിൽ അരച്ചെടുക്കുകയാണു പതിവ്. തെയ്യങ്ങളുടെ മുഖത്തെഴുത്തിനു മാത്രമല്ല ചുവർ ചിത്രങ്ങളിൽ നിറം പകരാനും ഇതുപയോഗിച്ചു വരുന്നുണ്ട്. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു. സംസ്‌കൃതത്തിൽ ഇത് ജാതിലിംഗ എന്നാണറിയപ്പെടുന്നത്. ചായില്യത്തിന്റെ ലഭ്യത കുറഞ്ഞുവന്നതിനാലും മാർക്കറ്റിൽ ലഭ്യമായതിനു തന്നെ വില കൂടുതലായതിനാലും പകരമായി രാസസംയുക്തങ്ങൾ മുഖത്തെഴുത്തിനായി ഉപയോഗിച്ചു വരുന്നുണ്ട് – റെഡ് ഓക്സൈഡ് ഇതിൽ പ്രധാനമാണ്.

മനയോല
കടും ഓറഞ്ച് – മഞ്ഞ നിറമുള്ള വർണകമാണിത്, ഗന്ധകത്തിന്റെ അളവ് കൂടിയ തോതിലുള്ള കല്ലിന്റെ കഷ്ണമാണിത്. അർസനിക് ബൈസൾഫേറ്റ് എന്നു പറയാം. രാസസൂത്രം As2S3 എന്നതാണ്. മനയോല നന്നായി പൊടിച്ചെടുത്ത് തവിടാക്കി വെളിച്ചെണ്ണയിൽ ചാലിക്കുമ്പോൾ മഞ്ഞ ചായം ലഭിക്കുന്നു. ഇതിലേക്ക് നല്ല നീലം പൊടിച്ച് ചേർക്കുമ്പോൾ പച്ച നിറം കിട്ടുന്നു. മുഖത്തെഴുത്തിൽ ഏറെ പ്രധാനം തന്നെയാണിതിന്റെ ഉപയോഗവും. കേരളത്തിൽ ഏറെ പ്രസിദ്ധമായ കഥകളിയിലും ഇതുപയോഗിച്ചു വരുന്നു. ചുട്ടികുത്തലിൽ പ്രധാനിയാണു മനയോല.

Mughathezhuthu vettakkorumakan theyyam, chayilyam,manayola, chenchalyam
മുഖത്തെഴുത്ത് വേട്ടയ്ക്കൊരുമകൻ തെയ്യം. ചിത്രം: ബാബുരാജ് പി എം

ചെഞ്ചല്യം
മരങ്ങളിൽ ഔഷുധഗുണമുണ്ടെന്നു കരുതുന്ന ഒരു വന്മരമാണ് മരുത്. തൊട്ടാൽ പൊള്ളൽ വീഴുന്ന ചേരൽ മരത്തിന്റെ കറയെങ്ങാനും അറീയാതെ ദേഹത്തായാൽ ഒരു പദ്യശകലം ചൊല്ലി മരുതുമരത്തിന്റെ വലം വെയ്ക്കുന്ന പരിപാടിയുണ്ടായിരുന്നു കാസർഗോഡ് മലയോരങ്ങളിൽ. അതിൽ ശ്രദ്ധിക്കപ്പെട്ടത് തന്നിമരമായിരുന്നു. “ചേരലും മാമനെ തൊട്ടെന്നാൽ; താന്നിമാമന്റെ കുമ്പിടണം“ എന്നൊരു ചൊല്ല് തന്നെ നിലവിലുണ്ടായിരുന്നു അവിടങ്ങളിൽ. വിഷയം മാറ്റുന്നില്ല – വൃക്ഷാരാധനയും വൃക്ഷപൂജയും ഒന്നും പണ്ട് വല്യ കാര്യാമായിരുന്നില്ലല്ലോ, ഇതിനായി കാവുകൾ വരെ നിലനിർത്തിയ സമൂഹമല്ലേ നമ്മുടേത് 🙂

മരുതു മരത്തിന്റെ പശയാണ് ചെഞ്ചല്യം എന്നത്. ചായില്യത്തോടും മനയോലയോടും ഇത് വേണ്ടവിധത്തിൽ ചേർത്താണ് മുഖത്തെഴുത്ത് നടത്തി വന്നിരുന്നത്. ചായില്യത്തോടുള്ള സാമ്യം പേരിലേ ഉള്ളൂ; എങ്കിലും മുഖത്തെഴുത്തിൽ പ്രധാനി തന്നെ. അലറിവിളിച്ച് ഉറഞ്ഞാടുകയും തീകൂട്ടിയുള്ള നിരുപ്പിൽ തുള്ളുകയും ചെയ്യുന്ന തെയ്യത്തിന്റെ മുഖത്തെഴുത്ത് വിയർപ്പിലും ചൂടിലും ഒന്നും ഇളകി പോവരുതല്ലോ. ഈ പശ, അതാത് നിറങ്ങൾക്ക് നല്ല തിളക്കം നൽകാനും ഉപകരിക്കുന്നു. ചായില്യവും മനയോലയും പകരമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുമൊക്കെ മുഖചർമ്മത്തിനു ചിലപ്പോൾ കേടുപാടുകൾ വരുത്തിയേക്കാം. അതിൽ നിന്നുമുള്ളൊരു സുരക്ഷ കൂടിയാണിതിന്റെ ഉപയോഗം എന്നു കരുതിവരുന്നു. സംസ്കൃതത്തിൽ ഇതിനെ അഗ്നിവല്ലഭ എന്നാണറിയപ്പെടുന്നത്.

Muthappan theyyam parashinikkadavu vellattam
വേഷമണിച്ച മുത്തപ്പൻ തെയ്യം വെള്ളാട്ടം

വടക്കേ മലബാറിലെ മലയോരങ്ങളിൽ കണ്ടുവന്നിരുന്ന ചില കാര്യങ്ങളെ പറ്റിയും ഇടയിൽ പറഞ്ഞുപോയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയങ്ങു പോകുന്നുണ്ടെങ്കിലും കെമിക്കലുകൾ വന്ന് മിക്ക സാധനങ്ങൾക്കും പകരം വെച്ചു തുടങ്ങിയത് കണേണ്ടതാണ്. പഴമയുടെ തനിമ പോകുന്നു എന്നുപറയാമെങ്കിലും ഇവയുടെ ലഭ്യതകുറവും, അവ കണ്ടെത്താൻ ആൾക്കാർക്ക് സമയമില്ലാത്ത തെരക്കുപിടിച്ച ജീവിതരീതിയും ഒക്കെ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പഴയ അനുഷ്ടാനങ്ങളോ ആചാരങ്ങളോ ഒക്കെ ആയിരുന്നവയാണ് തെയ്യമൊക്കെ. ഇന്ന് ആ നിലവിട്ട് ഒരു കലാരൂപം എന്നതിലേക്ക് മാറി വന്നുട്ടുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ, ഇതുപോലുള്ള പഴമയെ മാറ്റിയെടുക്കുന്നതിന്റെ ഉദാഹരണങ്ങൾ തന്നെയാണിവ. അനുഷ്ടാനം എന്ന നിലവിട്ടുതന്നെ കലാരൂപം എന്ന രീതിയിൽ ഇവ അതേപടി നിലനിർത്തിക്കൊണ്ടുപോകാൻ പറ്റിയാൽ നല്ലൊരു അനുഭവം തന്നെയാവും തെയ്യങ്ങളൊക്കെയും.

കൂടെ ഒന്നുകൂടി പറയട്ടെ, ഈ സൈറ്റിന് ചായില്യം.കോം എന്ന പേരു വന്നതുതന്നെ മുകളിൽ പറഞ്ഞ പ്രകൃതിദത്ത വർണ്ണത്തിന്റെ അകമ്പടിയോടെയാണ്. ആസുരതാളമെന്നാൽ പ്രധാനമായും ചെണ്ടകൊട്ടിനെ പറയുന്നൊരു പേരാണ്. ചെണ്ട എന്നത് തെയ്യം കലാരൂപത്തിന്റെ പ്രധാന വാദ്യോപകരണം തന്നെയാണ്. ചെണ്ടകൊട്ടി പാടുന്ന തോറ്റം പാട്ടുപോലെ തന്നെ ഒരു ആമുഖക്കുറിപ്പായി തുടങ്ങിയതാണ് ഒരിക്കൽ ചായില്യം എന്ന ഈ വെബ്സൈറ്റും. തോറ്റം പാട്ടിന്റെ നാന്ദികുറിപ്പായാണ് തെയ്യം ഉറഞ്ഞു തുള്ളുന്നത്. മിക്കവെള്ളാട്ടങ്ങളുടേയും സ്വരച്ചേർച്ച കൂടിയാണ് തോറ്റം പാട്ടുകൾ. തെയ്യത്തെ ഉറഞ്ഞാടാൻ പ്രേരിപ്പിക്കുന്ന തോറ്റം പാട്ടുകൾ നല്ലൊരു ചരിത്രാഖ്യായിക കൂടിയാണ്. സവർണസംഹിതയായ കഥമാറ്റിയെഴുത്തുകൾക്ക് മിക്ക പഴഞ്ചൻ തോറ്റം പാട്ടുകളേയും തിരുത്തിയെഴുതാൻ പറ്റിയിരുന്നില്ല – കൂട്ടിച്ചേർക്കലുകൾ വളരെ കുറവാണെങ്കിലും പഴമ വിളിച്ചോതുന്ന തോറ്റം പാട്ടുകൾ അവർണ്യമായൊരു പാഠ്യവിഷയം കൂടിയാണ്. ആസുരതാളങ്ങൾക്കൊരാമുഖം എന്ന ക്യാപ്ഷൻ വെബ്സൈറ്റിൽ കൊടുത്തതുതന്നെ ഇങ്ങനെയൊരു തോറ്റം പാട്ടിനായി മാത്രമായിരുന്നു.

കൂടുതൽ തെയ്യങ്ങളെ പറ്റിയറിയാൽ ഈ പേജിലേക്ക് പോവുക

കാവുകൾ

വയനാട്ടുകുലവൻ‌‌ വെളിച്ചപ്പാട്‌
വയനാട്ടുകുലവൻ‌‌ വെളിച്ചപ്പാട്‌

മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെ പരിച്ഛേദവും സാംസ്കാരിക മഹിമയുമാണ് കാവുകളെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞുവരുന്നതാണ്. കാർഷികജീവിതത്തിന്റെ പൗരാണികസ്മൃതികൾ തന്നെയാണിവയൊക്കെയും. സ്വതസിദ്ധമായ ആവാസവ്യവസ്ഥ നിലനിർത്താനെന്നപോലെ പണ്ടുള്ളവർ വിശുദ്ധവനങ്ങളായി സംരക്ഷിച്ചു പോന്നിരുന്നു. ഒരു ചെറുജീവിക്ക് കഴിഞ്ഞുകൂടാനാവശ്യമായ എല്ലാ സംഗതികളും ഒത്തിണങ്ങയ ശരീരമാണത് എന്ന് ആലങ്കാരികമായി പറയാം… ദൈവീക ഭാഷയിൽ ശരീരം തന്നെയല്ലേ ക്ഷേത്രവും – ഇവിടേയും നമുക്കിന്ന് അങ്ങനെ കാണാം; ഇന്നത്തെ രീതിയിലെ ക്ഷേത്രങ്ങൾ തന്നെയാണവ. വമ്പൻ കാടുകളുടെ സ്പന്ദനങ്ങൾ അണുമാത്ര കളയാതെ കാത്തു സൂക്ഷിക്കുന്ന ചെറുകൂട്ടായ്മയാണിവ ഓരോന്നും. കാവിനു കൂട്ടമെന്നും അർത്ഥമുണ്ട്. വന്മരങ്ങളും ചുറ്റിലും വളർന്ന വള്ളിപ്പടർപ്പുകളും ചെറുകാടുകളും അവയിൽ ഇഴയുന്ന പാമ്പും പക്ഷികളും പുൽച്ചാടികൾവരെയുമായി സകലതും സുഖജീവിതം നയച്ചിരുന്ന സ്ഥലമായിരുന്നു കാവുകൾ എല്ലാം തന്നെ.  കൃഷിഭൂമിക്കുവേണ്ടി മണ്ണിനെ പരിവർത്തിപ്പിച്ചപ്പോൾ മറ്റുജീവജാലങ്ങൾക്കു വേണ്ടി സംരക്ഷിച്ചയിടം എന്നും പറയാം. പരിശുദ്ധ പ്രകൃതിപ്രണയത്തിന്റെ അവശേഷിപ്പുകളെന്നേ ഇന്നിതിനെ വിലയിരുത്താനാവൂ. പ്രധാന കൃഷിസ്ഥലങ്ങളോട് ചേര്‍ന്നൊക്കെയും കാവുകള്‍ കാണപ്പെട്ടിരുന്നു. കൃഷിക്കാവശ്യമായ പച്ചിലവളത്തിനായോ അതോ കൃഷിസ്ഥലത്തെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ആരാധനാമണ്ഡപം പണിതതോ എന്തൊക്കെയോ ആയിരിക്കണം പിന്നമ്പുറം – കാവുകളിലെ നായാട്ട് ദേവതകൾ ഇതാണുപറയുന്നതും. പലകാവുകളും ജൈവവളവും പച്ചിലവളത്തിന്റെയും കേന്ദ്രമായിരുന്നു. ചരിത്രം എന്തുതന്നെയായാലും ആഫ്രിക്കയോളം നീളുന്നുണ്ട് എന്നും പറയാം. ദേവാരകാട്(കര്‍ണാടക), ദേവഭൂമി(ഹിമാചല്‍ പ്രദേശ്), ദേവാകാട്, ദേവസ്ഥലി(മധ്യപ്രദേശ്), കോവില്‍കാട്(പോണ്ടിച്ചേരി), ജോഗ്മായ(രാജസ്ഥാന്‍), കോവില്‍കാട്(തമിഴ്നാട്), ഹരിതന്‍, ഗരാംതന്‍ ( പശ്ചിമബംഗാള്‍), ദേവഭൂമി(ഉത്തരാഞ്ചല്‍), ദേവ്രായ്സ്(മഹാരാഷ്ട്ര) എന്നിങ്ങനെ പല പേരുകളിലായി ഇന്ത്യയിൽ പലസ്ഥലങ്ങളിലും ഇതേ സംഗതി അറിയപ്പെടുന്നുണ്ട്. ഭാരതഭൂമിയിൽ ഒരുകാലത്ത് പടർന്ന് പിടിച്ച ദ്രാവിഡസംസ്കാരത്തിന്റെ ശേഷിപ്പുതന്നെ ഇതെല്ലാം. പുതുമയെ പുൽകുന്ന നമുക്ക് പഴമയൊക്കെയും അതാതിന്റെ വഴിക്കു നശിക്കുന്നു എന്നതേ ഇന്നു കാണാനാവൂ. എങ്കിലും ചിലതൊക്കെ പറയാം.

കരിഞ്ചാമുണ്ഡിയമ്മ കാവ്
കരിഞ്ചാമുണ്ഡിയമ്മ കാവ്

മലദൈവങ്ങൾ:

മരങ്ങളെ വരെ ദേവതകളായി ആരാധിക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു നമുക്ക്. മരങ്ങളും മൺപുറ്റുകളും കല്ലുകളും, പാമ്പും ഒക്കെക്കൂടി ഈ വിശ്വാസസംരക്ഷണ തണലിൽ പുലർന്നുപോന്ന കാലമായിരുന്നു അത്. ആദിമഗോത്രവർഗങ്ങളുടെ ആചാരക്രമങ്ങളും ജീവിതരീതികളും കാവുകളോട് ബന്ധപ്പെട്ടു കിടക്കുന്നു. കാവുകളിൽ കലശങ്ങൾ അർപ്പിക്കപ്പെടുന്ന നിത്യദേവതകൾ സസുഖം വാണിരുന്നത് ഇവിടങ്ങളിൽ ആയിരുന്നു. മൃഗശല്യമോ, കൃഷിനാശമോ, ചെറിയരീതിയിലുള്ള രോഗാതുരമായ വൈഷമ്യങ്ങളോ വരുമ്പോൾ മലദൈവങ്ങളുടെ സഹായം തേടി കലശം കഴിക്കുന്ന ഏർപ്പാട് ഒരുകാലം വരെ വടക്കൻ കേരളത്തിലെ ചിലഭാഗങ്ങളിൽ ഉണ്ടായിരുന്നു. കലശം നടത്തുന്നവർ കാവുകളിലോ വീട്ടിൽ വന്നുതന്നെയോ കലശം കഴിക്കുമായിരുന്നു. പ്രതിഫലമായി ഒരുനേരത്തെ ഭക്ഷണം മാത്രമാണു കൊടുത്തിരുന്നത്. ഒരു ഗ്ലാസ് റാക്ക് (മദ്യം) കൊടുക്കാനായാൽ കലശാട്ടുകൾ ഏറെ സന്തോഷിക്കുമായിരുന്നു. പ്രതിഫലമായി ഒരു അരിമണിപോലും അവർ എടുക്കാതെ കൈയ്യും വീശിപോകുന്നത് അന്നത്തെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ പ്രതിഫലനം മാത്രമാണ്. വ്യക്തമായ പ്രാർത്ഥനകൾ ഒക്കെ കാവുകളിലെ കലശവുവുമായി ബന്ധപ്പെട്ടു നടക്കാറുണ്ട്. തെയ്യത്തിന്റെ തോറ്റം പാട്ട് എപ്രകാരം അതാത് ദേവതകളെ ഉറഞ്ഞാടാൻ ഇടവരുത്തുന്നുവോ അത്രയും ശക്തിമത്താണ് കാവിലെ കലശത്തിന്റെ പാട്ടുകളും.

മുത്തപ്പൻ തെയ്യം വെള്ളാട്ടം
മുത്തപ്പൻ തെയ്യം വെള്ളാട്ടം

പലകാവുകളും വേഷം മാറിവന്ന് ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. നീലേശ്വരത്തെ മന്നമ്പുറത്തുകാവുതന്നെ മുഖ്യം. മരങ്ങൾ വെച്ചുപിടിപ്പിച്ചും മറ്റും പലരും അത് നിലനിർത്താനായി കിണഞ്ഞുശ്രമിക്കുന്നുണ്ട്. നിത്യപൂജാദികാര്യങ്ങൾ ഒക്കെ വന്നുചേർന്ന് കാര്യങ്ങളൊക്കെയും ഒരു സവർണരീതിയിലെ അമ്പലത്തിന്റെ കൈപ്പിടിയിലേക്ക് ഒതുങ്ങിപോയെങ്കിലും പലതിലും കാവിന്റെ നിറസാന്നിദ്ധ്യം കാണാനാവുന്നുണ്ട്. പിൻ കഥകളൊക്കെ പലവുരു തിരുത്താൻ ശ്രമിച്ചെങ്കിലും തിരുത്തപ്പെടാതെ ചിലതൊക്കെ ബാക്കിയാവുന്നുണ്ട്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടിൽ ഇത് കൃത്യമായി തന്നെ അനാവരണമാവുന്നുമുണ്ട്. ആദിവാസി സമൂഹത്തിന്റെ ആരാധനാലയങ്ങളായിരുന്നു മന്നങ്ങളും നീലിയാർ കോട്ടങ്ങളും ഒക്കെ. ഇവരുടെ ആരാധനാ കേന്ദ്രമായിരുന്നു മന്നം എന്നു വ്യക്തമാണു തോറ്റമ്പാട്ടുകളിൽ തന്നെ. “ചൊവ്വർ പാലർക്കൂട മോലോത്ത്‌ കൂടും; നാങ്കൾ പാലർക്കൂട മന്നത്തു കൂടും“ എന്ന വരിതന്നെ ശ്രദ്ധേയമാവുന്നത് അത്തരത്തിലാണ്. നീലിചുരം ആണ് നീലേശ്വരം ആയതെന്നും ഇത്തരത്തിൽ ചിന്തിച്ചാൽ കരുതാവുന്നതേ ഉള്ളൂ. പഴയ പാട്ടുകളിൽ നീലിചുരം ആവർത്തിച്ചു വരുന്നത് അതാത് സമൂഹത്തിന്റെ കാവുമായി ബന്ധപ്പെട്ട പ്രവൃത്തിയിലൂടെ തന്നെയാണ്. എന്തോ ആവട്ടെ, കാവുകളിലേക്ക് തന്നെ തിരിച്ചുവരാം.

ചക്കിട്ടടുക്കം കരിഞ്ചാമുണ്ടിയമ്മ കാവ്
ചക്കിട്ടടുക്കം കരിഞ്ചാമുണ്ടിയമ്മ കാവ്

ദേവസങ്കല്പം കുടിയിരിക്കുന്ന മരക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലമായിരുന്നു അല്പകാലം മുമ്പുവരെ കാവുകൾ ഒക്കെയും. ഇന്ന് മരങ്ങളൊക്കെ മുറിച്ചുമാറ്റി, അമ്പലങ്ങൾ കെട്ടി പരിശുദ്ധമാക്കുന്ന തെരക്കിലാണ് അധുനികർ ഒക്കെയും. മാനുഷിക ചൂഷണം ഏൽക്കാത്ത സ്ഥലങ്ങളായിരുന്നു കാവുകൾ ഒക്കെയും; ഇന്നവ കേഴുന്നതും ഈ ഇടപെടൽ കുറയ്ക്കാൻ തന്നെയാവണം. മനുഷ്യരുടെ പ്രകൃതിബന്ധം തന്നെയാണ് കാവുകൾ അധികവും കാണിക്കുന്നത് എന്നു പറഞ്ഞല്ലോ, തീയ്യ സമുദായത്തിന്റെ കുലദേവതയായ വയനാട്ടുകുലവനും അവരുടെ തന്നെ പ്രഖ്യാപിത ആരാധനാമൂർത്തിയായ പറശ്ശിനിക്കടവ് മുത്തപ്പനും ഇടയപരദേവതയായ കാലിച്ചാൻ തെയ്യവും എല്ലാം തന്നെ നായാട്ടു തെയ്യങ്ങളുമാണ്. കാലിച്ചാൻ തെയ്യമൊക്കെ ഇന്നും കെട്ടുന്നത് കാവുകളിൽ തന്നെ. നായാടിക്കിട്ടുന്ന മാംസം ആദ്യം കാഴ്ചവെയ്ക്കുന്നത് കാലിച്ചാൻ തെയ്യത്തിനും വയനാട്ട് കുലവനാൽ അനുഗ്രഹം വാങ്ങിച്ച കണ്ടനാർ കേളൻ തെയ്യവും ഒക്കെ നായാട്ട് ദേവതകൾ തന്നെ. മുത്തപ്പനും നല്ലൊരു നായാടിയായിരുന്നു. മുത്തപ്പന്റെ കൂടെ നടക്കുന്ന മൃഗം തന്നെ വേട്ടനായയാണ്. കള്ളും, മീനും ഒക്കെയാണ് പ്രധാന നൈവേദ്യവും. ഇതൊക്കെ കാണിക്കുന്നത് പ്രകൃതിയോടുള്ള മനുഷ്യന്റെ കർമ്മനിരതമായ പ്രാർത്ഥനയും സ്നേഹവും തന്നെയാണെന്നു പറയാം. കൃഷിസ്ഥലങ്ങൾക്ക് വന്യമൃഗങ്ങളുടെ ശല്യം പൂർവാധികമാവുമ്പോൾ സ്ഥലത്തിന്റെ വശത്തുള്ള കാവുകൾ ഒരു സങ്കേതമായിരുന്നിരിക്കണം. നാഗകാവ്, അയ്യപ്പൻ കാവ്, കരിഞ്ചാമുണ്ഡിയമ്മക്കാവ്, കാലിച്ചാൻ കാവ്, മുത്തപ്പൻ കാവ്, ഭഗവതിക്കാവ് എന്നിങ്ങനെ പലതരം പേരുകളിൽ കാവുകൾ അറിയപ്പെടുന്നുണ്ട്. പലസ്ഥലത്തും വർഷം തോറുമോ, ചിലവർഷങ്ങൾ പിന്നിട്ട ശേഷമോ ഒക്കെയായി തെയ്യംകെട്ട് മഹോത്സവം നടാക്കാറുമുണ്ട്.

ഉറുമാൽ‌ ധരിച്ച കൂട്ടായ്‌ക്കാരൻ‌
ഉറുമാൽ‌ ധരിച്ച കൂട്ടായ്‌ക്കാരൻ‌

ദ്രാവിഡമഹിമ:

നിത്യഹരിതവനങ്ങൾ ഉണ്ടായതിന്റെ ഒരു അടയാളപ്പെടുത്തലാണു കാവുകൾ ഒക്കെയും, അദമ്യമായ ആഡംബരസ്നേഹം കൊണ്ട് പലതും പുതുക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത പൂർവ്വജന്മസുകൃതം അഥവ ദ്രാവിഡമഹിമ നമുക്കവിടെ കാണാം. അഞ്ചാം നൂറ്റാണ്ടിലാണ് ബ്രാഹ്മണകുടിയേറ്റം ഇന്നത്തെ കേരളത്തിൽ പടർന്നതുതന്നെ. അതിനു മുമ്പേ ദൃഡമായിരുന്ന വിശ്വാസങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് ദ്രാവിഡപാരമ്പര്യം; കൂട്ടിന് ബുദ്ധമതവും. കവുകളിൽ ബ്രാഹ്മണപാരമ്പര്യമായ സവർണ ഹിന്ദുദൈവങ്ങൾ ഒന്നുമില്ല. അമ്പലങ്ങളൊക്കെ പ്രാചരത്തിൽ വന്നു തുടങ്ങിയത് ഒമ്പതാം നൂറ്റാണ്ടിനു ശേഷമാണ്. മഹാക്ഷേത്രങ്ങൾ ഒക്കെ വന്നതുതന്നെ അതിനുശേഷമാണല്ലോ. പിന്നീട്, ദ്രാവിഡമഹിമയേയും ബൗദ്ധപാരമ്പര്യത്തേയും സവർണഹിന്ദൂയിസം വിഴുങ്ങിക്കളഞ്ഞു, കഥകളൊക്കെ മാറ്റിമറിച്ച് ബ്രാഹമണമതത്തിന്റെ ശേഷിപ്പാക്കിമാറ്റാൻ പലസ്ഥലത്തും പറ്റിയിട്ടുണ്ട്, തെയ്യങ്ങളിൽ പലതിലും ശിവന്റേയും വിഷ്ണുവിന്റേയോ ഒക്കെ ബീജം തെറിച്ചു വീണത്ത് അപ്പോഴാണ്. അന്നത്തെ ചാത്തനെയൊക്കെ പൂണൂലിട്ട് ശാസ്താവും അയ്യപ്പനും ഒക്കെ ആക്കിയെങ്കിലും പലകാവുകളും ഇന്നും അതേപടി നിൽക്കുന്നുണ്ട്. അതായത്, തെയ്യങ്ങളെ പോലെ അല്പം പോലും പരിക്കേൽക്കാതെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന സങ്കല്പസ്ഥാനങ്ങളായിരുന്നു കാവുകൾ എന്നർത്ഥം.  പരമാവധി തെയ്യങ്ങളിലൊക്കെയും തന്നെ ശിവന്റെയോ വിഷ്ണുവിന്റെയോ നിഴൽ വീണിരിക്കുന്നത് കാണാതിരിക്കാൻ ഇന്നാവില്ല. അതൊക്കെ ആര്യസംസ്കാര വിജയമായി കണ്ടാൽ മതി. എങ്കിലും അവിടങ്ങളിൽ പൂജ ചെയ്യുവാൻ ബ്രാഹ്മണർ വേണ്ടതില്ല; ദ്രാവിഡതയുടെ ശേഷിപ്പുകൾ അതൊക്കെ മാത്രമായിരുന്നു. ഒരു ഗണപതിഹോമത്തിലോ, അമ്പലത്തിൽ നിന്നുള്ള വിശുദ്ധജലത്തിന്റെ പുണ്യാഹത്തിലോ ഒക്കെയായി ആര്യമതം സജീവമാണ് പലസ്ഥലത്തും. കവുകൾക്ക് സമീപം അമ്പലം പണിഞ്ഞും കാവുകൾ തന്നെ മാറ്റിമറിച്ചും മാറ്റിമറിക്കലുകൾ നടക്കുന്നത് വിസ്മരിക്കാനാവാത്തത് ഇതൊക്കെ കൊണ്ടു തന്നെയാണ്. കാവിനെ അതേപടി അമ്പലങ്ങളിൽ കൊണ്ടുപോകാൻ പറ്റില്ല എന്നത് ഒരു ധൈര്യത്തോടെ പറയാം എന്നതും കൂടെയുണ്ട്. കോഴിയെ ബലികൊടുക്കുകയോ ബലികഴിച്ച കോഴിയെ കടിച്ച് കീറുകയും ചെയ്യുന്ന വീരഭദ്രനേ പോലുള്ള തെയ്യങ്ങൾ പലകാവിലും ഉണ്ട്, കരിഞ്ചാമുണ്ടിയൊക്കെ ഇതിന്റെ വക്താവണു താനും. ഇതൊക്കെ അമ്പലത്തിൽ ആവർത്തിക്കാൻ പറ്റില്ലല്ലോ. ഇന്നത്തെ ബ്രാഹ്മണസംസ്കാരത്തിന് മദ്യമാംസങ്ങൾ ഹിതമല്ലല്ലോ.

കാവും മയ്യൻ പൂജാരിയും
കാവും മയ്യൻ പൂജാരിയും

ആനുകാലികമാറ്റങ്ങൾ:

മാറ്റങ്ങൾ മുമ്പുതൊട്ടേ ഉള്ളതായിരുന്നു. പുലയർ, കോപ്പാളർ, പറയർ, ചെറവർ, വണ്ണാൻമാർ, മലയർ തുടങ്ങി ഒട്ടനവധി ആധിമനിവാസികളുടെ കലാസംവിധാനം ദൈവീകസങ്കല്പമായതാണു കാവുസംസ്ക്കാരമൊക്കെയും. ആദ്യമായി എത്തിയ ദ്രാവിഡസംസ്കൃതിയുടെ ഭാഗമായിരുന്നു ഇവർ, പിന്നീട് വന്ന ആര്യകുലം ഉത്തരേന്ത്യയിൽ നിന്നും ദ്രാവിഡരെ ഓടിച്ചുവിടുകയായിരുന്നു. യുദ്ധസംസ്കാരം ആര്യന്മാരുടെ കൂടെപ്പിറപ്പായിരുന്നു. കേരളത്തിലും പിന്നീട് ചില ഗോത്രക്കാരെ പിടിച്ച് പടനായകരാക്കിയതും(പോരാളികൾ) പിന്നീട് നായന്മാരായി ചുരുങ്ങിയതും ഓർക്കുക. വടക്കേ ഇന്ത്യയിൽ നിന്നും നാടുവിട്ടുവന്നവരിൽ നേതാവായിരുന്നു രാമൻ, ആ രാമൻ സമുദ്രത്തിൽ നിന്നും കണ്ടെടുത്ത ഭൂമിയാണല്ലോ കഥകളിൽ ഇന്നത്തെ കേരളം. രാമനെയും പൂണുലിടുവിപ്പിച്ച കഥ അവിടെ നിൽക്കട്ടെ. രാമന്റെ കൂടെ വന്നവർ നാഗാരാധകർ ആയിരുന്നു. ഇപ്പോഴും കൽക്കത്തയിലും മറ്റും നാഗാരാധകർ ഉണ്ട്. ഇത് പറയാൻ കാരണമുണ്ട്; പണ്ടിവിടെ എത്തിയ നാഗാരാധകരാണ് പിന്നീട് ജൈനമത വിശ്വാസികളായതും ശേഷം നായന്മാരായി പരിണമിക്കുകയും ചെയ്തത്. ഇന്നും നാഗാരാധാന കടത്തുന്നത് നായന്മാരുടെ വാസനയായി തുടരുന്നുണ്ട്; സർപ്പക്കാവുകൾ ഒരു നിമിത്തവും ആവുന്നു. ഈ സമയത്ത് തന്നെ എത്തിച്ചേർന്ന മറ്റൊരു വിഭാഗമാണ് തീയരും. നായന്മാരുടേയും തീയ്യന്മാരുടേയും വാണിയരുടേയും ആശാരിമാരുടേയും ഒന്നും കഥപറയുകയല്ല ഉദ്ദേശ്യം; കാവിലേക്കുതന്നെ വരാം. കാലാന്തരങ്ങൾ കഴിയുമ്പോൾ അന്നത്തെ ദ്രാവിഡസംസ്കൃതിയിലേക്ക് ഇവർ ലയിക്കുകയും, കാവുകളുടെ രക്ഷാധികാരികളാവുകയും ചെയ്യുകയായിരുന്നു. തീയ്യത്തറവാടുകളുമായും കഴകങ്ങളുമായും ബന്ധപ്പെട്ട് ഇന്നും പലസ്ഥലത്തും കാവുകൾ ഉണ്ട്, കോപ്പാളരോ മാവിലരോ ഒക്കെയാണു പൂജാരികൾ, എങ്കിലും രക്ഷാധികാരികളായ തീയ്യന്മാർ അച്ഛൻ, എന്നോ കൂട്ടായിക്കാരൻ എന്നോ ഉള്ള പേരിൽ മുഖ്യാധികാരികളായിരുന്നു – ഇന്നും പിന്തുടരുന്നിണ്ട് ഇതൊക്കെ. ബ്രാഹ്മണാധിപത്യവും ഇന്നുകാണുന്ന ശിവ വൈഷ്ണവ സങ്കലനവും ഒക്കെ പിന്നീടായിരുന്നു നടന്നതുതന്നെ, ബോധപൂർവം പലതിനേയും പൂണൂലിടുവിപ്പിച്ച് അര്യാധിനിവേശം അവർ ഉറപ്പിച്ചു. ഭൂരിപക്ഷം തെയ്യങ്ങൾക്കും വഴങ്ങേണ്ടിയും വന്നു. മാറാതെ നിൽക്കുന്നത് കാവും കാവുമായി ബന്ധപ്പെട്ട സംസ്കാരവും ആയിരുന്നു എന്നു ചുരുക്കാം.

കാലിച്ചാൻ തെയ്യവും പരിവാരങ്ങളും - നായാട്ടിനെ അനുസ്‌മരിപ്പിക്കുന്നു
കാലിച്ചാൻ തെയ്യവും പരിവാരങ്ങളും – നായാട്ടിനെ അനുസ്‌മരിപ്പിക്കുന്നു

നിലവിലെ അവസ്ഥ:

സമീപഭാവിയിൽ തന്നെ കാവുകളൊക്കെയും പുരോഗമനപരമെന്നപേരിൽ പുതുക്കപ്പെടുമെന്നു കരുതുന്നു, മലയാളസംസ്കാരത്തിന് നല്ലൊരു നഷ്ടം ഇതുമൂലം സംഭവിക്കും എന്നതിലും സംശയമില്ല. ചരിത്രം അന്വേഷിക്കുകയോ, പുതുതലമുറയ്ക്ക് ഒരു കാഴ്ചവസ്തുവായെങ്കിലും കൈമാറുകയോ ഒന്നും അല്ലല്ലോ ഇന്നത്തെ മനുഷ്യന്റെ ലക്ഷ്യം തന്നെ! ചരിത്രാവശേഷിപ്പായി ചില കരുതലുകൾ മലയോരദേശങ്ങളിൽ നിന്നാൽ നല്ലതെന്നു പറയാം. മാറ്റങ്ങൾ പണ്ടുതൊട്ടേ ഉള്ളതാണ്; ഇനിയും മാറ്റങ്ങൾ വരും – അത് അനിവാര്യം തന്നെ. ആ അർത്ഥത്തിൽ ഒന്നിനേയും കുറ്റപ്പെടുത്താൻ നിൽക്കാതെ അംഗീകരിക്കുക എന്നതാണു സുന്ദരമായ കാര്യം. എങ്കിലും, വിശ്വാസത്തിന്റെ പേരും പറഞ്ഞ് അല്പം തിരിച്ചറിവോടെ തന്നെ കാവുകൾ നിലനിർത്തുന്നത് ഇന്ന് പ്രകൃതിയോടു കാണിക്കുന്ന നല്ലകാര്യമാണെന്നു പറയാമായിരുന്നു; കാടും മരവും വെട്ടിത്തെളിച്ച് കോൺക്രീറ്റ് ബിൽഡിങ്ങുകളായ അമ്പലങ്ങളിൽ പഴമയെ ദർശിക്കാൻ പറ്റില്ലതന്നെ. അതൊക്കെ പണച്ചെലവുള്ള ആചാരം മാത്രമാവും. ആചാരമെന്നോ അനുഷ്ഠാനമെന്നോ കരുതാതെ നല്ലൊരു കലാരൂപത്തിന്റെ മാതൃകയിൽ കാവുകളെ കാണുന്നതാവും ഇക്കാലത്ത് ഭേദം. നാടോടിനൃത്തവും നാടകങ്ങളും സിനിമയും കാണുന്ന നമുക്ക് ഇത് അതിലും പരിശുദ്ധിയോടെ കൊണ്ടുപോകാൻ പറ്റാത്തതല്ല; മുൻകൈ എടുക്കാൻ താല്പര്യമുള്ളവരും അവർക്കാവശ്യമായ ചിലവുകൾ വഹിക്കാനുള്ള മാധ്യമവും സർക്കാർ വകയിലുള്ള നേതൃത്വമനോഭാവവും അത്യാവശ്യമാണ്.

കണ്ണൂർ ജില്ലയിലെ കാവുകൾ – ചായില്യം ലിസ്റ്റ്

കാസർഗോഡ് ജില്ലയിലേത് തയ്യാറാക്കി വരുന്നു

ക്ഷേത്രം തെയ്യങ്ങൾ‍ തിയ്യതി
കൊട്ടിയൂർ‍ നാൻമഠം ക്ഷേത്രം കരിന്തിരിനായർ‍,കണ്ടപുലി,
മാരപ്പുലി,പുലിമാരുതൻ പുലിയൂർ‍കണ്ണൻ, പുലികണ്ടൻ,
പുലിയൂർ‍കാളി,പുൾളികരിംകാളി, ഗുളികൻ, വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി
വൃശ്ചികം 8-11
തളിപ്പറമ്പ് കുറുമാത്തൂർ‍ പുൾളിവേട്ടക്കൊരുമകൻ ക്ഷേത്രം പുൾളിവേട്ടയ്‌ക്കൊരുമകൻ തെയ്യം വൃശിചികം 10
ഏഴോം നരിക്കോട് പുതിയഭഗവതി ക്ഷേത്രം പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർ‍ത്തി വൃശ്ചികം11-12
പഴയങ്ങാടി മാട്ടൂൽ കൂടത്തുനെടുമ്പകാവ് ധർ‍മ്മദൈവം, മടയിൽ ചാമുണ്ഡി, പത്തലത്തിൽപത്ര, ഒന്നുരുന്നാൾ‍പത്തു, പൊട്ടൻ, ഗുളികൻ, കുറത്തി, വിഷ്ണുമൂർ‍ത്തി വൃശ്ചികം14-15
ഏഴോം നരിക്കോട് നടുവലത്ത് കോട്ടം കരിവീടൻ, കരിക്കോലം, വേട്ടയ്‌ക്കൊരകുമകൻ വൃശ്ചികം 15-16
പയ്യന്നൂർ‍ കാരാട്ടു നീലിയാർ‍കോട്ടം വിഷ്ണുമൂർ‍ത്തി, നീലിയാർ‍കോട്ടത്തമ്മ, ഗുളികൻ, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം വൃശ്ചികം 15 – 17
പറശ്ശിനികടവ് ശ്രീമുത്തപ്പൻ ക്ഷേത്രം തിരുവപ്പന, മുത്തപ്പൻ വൃശ്ചികം 16
പയ്യന്നൂർ‍ കണ്ടമ്പത്തറ ആന്തൂർ‍ പഞ്ചായത്ത് പറശ്ശിനികടവ് മടയിൽ
ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി, ഭൈരവൻ, കുട്ടിച്ചാത്തൻ,
തായ്പരദേവത, പണയങ്ങാട്ട് ഭഗവതി, ആനക്കുളങ്ങര ഭഗവതി, കന്നിക്കൊരുമകൻ,
വൃശ്ചികം18 – 19
ഏഴോം ആശാരികോട്ടം വടക്കത്ത് ഭഗവതി ക്ഷേത്രം വടക്കത്ത് ഭഗവതി, പൊന്മാലക്കാരൻ ദൈവം, ബാലി, വിഷ്ണുമൂർ‍ത്തി, കാക്കരഭഗവതി വൃശ്ചികം18 – 20
ഏഴോം കാനോം വേലടക്കത്ത് ഭഗവതി ക്ഷേത്രം വേലടക്കത്ത് ഭഗവതി, ബാലി,  കാക്കരഭഗവതി, വിഷ്ണുമൂർ‍ത്തി, മടയിൽ ചാമുണ്ഡി, ഗുളികൻ വൃശ്ചികം18 – 20
കാവേലി നരിക്കോട് മാടായിൽ കോട്ടം മാടായിൽ ഭഗവതി, മഞ്ഞളമ്മ, ഓമനമണികണ്ഠൻ, ഊർ‍പഴശ്ശി, പുൾളൂർ‍കാളി, മടയിൽ ചാമുണ്ഡി, വടക്കത്തിഭഗവതി വൃശ്ചികം18 – 20
ഏഴോം കാനോം ഇരുവൾളി കാക്കരകാവ് കാക്കരഭഗവതി നരമ്പിൽ പോതി, പൂതം, വിഷ്ണുമൂർ‍ത്തി വൃശ്ചികം20 – 21
പയ്യന്നൂർ‍ വെൾളൂർ‍ കാരമേൽകളരി ക്ഷേത്രം തിരുവർ‍ക്കാട്ടു ഭഗവതി, കേളൻകുളങ്ങര ഭഗവതി, ഊർ‍പഴശ്ശി, വിഷ്ണുമൂർ‍ത്തി വൃശ്ചികം21
പയ്യന്നൂർ‍ കാക്കിനിശ്ശേരി കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രം വിഷ്ണുമൂർ‍ത്തി, മടയിൽചാമുണ്ഡി, രക്തചാമുണ്ഡി, കൂഴന്തട്ടുഭഗവതി, പുതിയഭഗവതി, കുണ്ടോർ‍ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി വൃശ്ചികം22 – 24
ഏഴോം കൊട്ടില നരിക്കോട് മണിച്ചേരി ക്ഷേത്രം പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി വൃശ്ചികം25 – 29
പഴയങ്ങാടി മാട്ടൂൽ കൂലോം ക്ഷേത്രം കാവക്കാരു, വലിയതമ്പുരാട്ടി, മഞ്ഞളമ്മ, വേട്ടയ്‌ക്കൊരുമകൻ, ചെറുക്കൻ, നാഗകന്നിയമ്മ, കരിഞ്ചാമുണ്ഡി, സ്ത്രീകോലം ധനു – 1 – 5
ശ്രീകണ്ഠപുരം പയ്യാവൂർ‍ കുന്നത്തൂർ‍പാടി മുത്തപ്പൻ ദേവസ്ഥാനം മുത്തപ്പൻ തിരുവപ്പന ധനു 2 – മകരം2
കണ്ണപുരം പൂമാലഭഗവതി ക്ഷേത്രം മടയിൽ ചാമുണ്ഡി, ഗുളികൻ, പൂമാരിത്താൻ, പുൾളിക്കുറത്തി, കുണ്ടോർ‍ചാമുണ്ഡി. ധനു 5 – 10
കണ്ണപുരം കൊട്ടിയൽ ക്ഷേത്രം കണ്ടനാർ‍കേളൻ ദൈവം, വയനാട്ട് കുലവൻ, കുടിവീരൻ ധനു11 – 12
ചെറുകുന്ന് പുതിയടത്ത് ക്ഷേത്രം ധർ‍മ്മദൈവം,ചൂളിയാർ‍ ഭഗവതി, മൂവാളംകുഴിചാമുണ്ടി,തെക്കൻഗുളികൻ, വിഷ്ണുമൂർ‍ത്തി. ധനു11 – 13
ഏഴോം മൂന്നാംപീടിക കുഴിച്ചിയിൽ ഭഗവതിക്ഷേത്രം പുതിയഭഗവതി, വിഷ്ണുമൂർ‍ത്തി, ഇളംകോലം, ചാമുണ്ഡി, കുറത്തി, തമ്പുരാട്ടി. ധനു11 – 14
കണ്ണപുരം കിഴക്കേകാവ് ധർ‍മ്മദൈവം, തായ്പരദേവത, വേട്ടയ്‌ക്കൊരുമകൻ, ചുഴലിഭഗവതി, വയനാട്ടുകുലവൻ, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി. ധനു11 – 15
പഴയങ്ങാടി മാട്ടൂൽ തെക്കുമ്പാട് തെക്കുംപാടൻകോട്ടം ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, ദേവക്കൂത്ത്  (സ്ത്രീകൾ‍ അവതരിപ്പിക്കുന്ന ഏക തെയ്യം) ധനു11 – 12
പാപ്പിനിശ്ശേരി അരോളി കോയക്കാട്ട് വീട് പരവചാമുണ്ഡി,വിഷ്ണുമൂർ‍ത്തി ധനു 17
പഴയങ്ങാടി ഏഴോം ചേണിച്ചേരി കോട്ടം കടുച്ചിറക്കൽ ഭഗവതി, മടയിൽ ചാമുണ്ഡി,വിഷ്ണുമൂർ‍ത്തി, കന്നിക്കൊരുമകൻ, നാഗകന്നി, വീരൻ ധനു17 – 18
കണ്ണൂർ‍ ചാലാട് കുന്നത്തൂർ‍
ദാവൂർ‍ കരിങ്കാളി ക്ഷേത്രം
പൊൻമകൻ, ഗുളികൻ, തീചാമുണ്ഡി, ബാപ്പൂരാൻ കരിങ്കാളി, കൈകോളൻ ധനു18 – 20
കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് കാവ് ധർ‍മ്മദൈവം, നരമ്പിൽ ഭഗവതി, വിഷ്ണുമൂർ‍ത്തി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂർ‍ കാളി, മുച്ചിലോട്ട് ഭഗവതി ധനു19 – 22
തളിപ്പറമ്പ് പരിയാരം ഇയ്യപുരം ഐവർ‍ പരദേവതാക്ഷേത്രം കരിന്തിരിനായർ‍,
കണ്ടപുലി,മറപുലി, പുലിമാരുതൻ, കാളപുലി, പുലിയൂർ‍ കണ്ണൻ, പുലികണ്ടൻ,
പുളിയൂർ‍കാളി, പുൾളികരിംകാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ,
കുണ്ടോർ‍ചാമുണ്ഡി, കുറത്തി
ധനു20 – 22
തളിപ്പറമ്പ് പട്ടുവം പുതിയ ഭഗവതി ക്ഷേത്രം വീരൻ, വീരാളി, പുതിയഭഗവതി,തായ്പരദേവത. ധനു 22 – 23
പരിയാരം ഉദയപുരം ക്ഷേത്രം പുല്ലൂരാളി,
പുൾളികരിങ്കാളി, പുതിയഭഗവതി. കരിന്തിരിനായർ‍, കുറത്തി, വീരൻ,
വിഷ്ണുമൂർ‍ത്തി, പുലികണ്ടൻ, കാരണവർ‍, കുണ്ടോർ‍ചാമുണ്ഡി, വീരാളി,
പുലിമാരൻ, മാരപ്പുലി, കാളപ്പുലി
ധനു20 – 23
തളിപ്പറമ്പ് മറത്തക്കാട് ഐവർ‍ പരദേവത ക്ഷേത്രം കുറത്തി,
കുണ്ടോർ‍ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പുലിയൂർ‍കാലി,
പുൾളികരിംകാളി, പുലികണ്ടൻ, കരിന്തിരിനായർ‍, പുതിയഭഗവതി, വീരൻ,
വീരകാളി,ഭദ്രകാളി.
ധനു 25 – 27
ഏഴോം കണ്ണോം അഞ്ചുതെങ്ങു ഐവർ‍ പരദേവതാക്ഷേത്രം പുലിയൂർ‍കാളി,പുൾളികരിംകാളി,
പുതിയഭഗവതി, കരിന്തിരിനായർ‍, കുറത്തി, കുണ്ടോർ‍ചാമുണ്ഡി,
വിഷ്ണുമൂർ‍ത്തി, പുലികണ്ടൻ, കാരണവർ‍, പുലിമാരൻ, വീരൻ, വീരാളി,
കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി
ധനു 25 – 28
പാപ്പിനിശ്ശേരി ചിറക്കൂട്ടി പുതിയകാവ് പനച്ചുരുളി ആർയപൂക്കന്നി, രക്തചാമുണ്ഡി, വിഷ്മുമൂർ‍ത്തി, തായ്പരദേവത, ബാപ്പൂരാൻ, പഴശ്ശിയിൽ ഭഗവതി, വീരാളി, തോട്ടുംകര ഭഗവതി ധനു 26 – 29
പഴയങ്ങാടി കടവാങ്കോട്ട് തറവാട് ധർ‍മ്മദൈവം, തായ്പരദേവത, വയനാട്ട് കുലവൻ, വിഷ്ണുമൂർ‍ത്തി, ഗുളികൻ ധനു 26 – 29
പാപ്പിനിശ്ശേരി കീച്ചേരി വയലിലേകോട്ടം പഞ്ചുരുളി, തായ്പരദേവത, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി ധനു 27 – 28
തളിപ്പറമ്പ് കുറുമാത്തൂർ‍ മൂലയിൽ ചോന്നമ്മ ക്ഷേത്രം ഭഗവതി, ചോന്നമ്മ ധനു 29
തലശ്ശേരി പന്ന്യന്നൂർ‍ ചെമ്പാട് പനക്കാട്ട് കുറുംബ ഭഗവതിക്ഷേത്രം കുറുംബഭഗവതി,താലപ്പൊലി ധനു 29 – മകരം 2
തലശ്ശേരി പൾളൂർ‍ പുന്നോലക്കണ്ടിക്കാവ് അങ്കക്കാരൻ, ബാപ്പൂരാൻ മകരം 1
തലശ്ശേരി വടക്കുമ്പാട് ബാളത്തിൽഭഗവതി ക്ഷേത്രം ഭഗവതി, പുൾളിവേട്ടക്കൊരുമകൻ, എൾളടത്ത് ഭഗവതി, തമ്പുരാട്ടി, നാഗഭഗവതി, നാഗകണ്ഠൻ മകരം 1 – 3
ചിറക്കൽ വളപട്ടണം മുച്ചിലോട്ട്കാവ് മുച്ചിലോട്ട്ഭഗവതി മകരം2 – 4
തലശ്ശേരി പാറാൽ കൾളിത്താഴ പുന്നോലക്കണ്ടികാവ് അങ്കക്കാരൻ,ബാപ്പൂക്കാരൻ,പോതി, ഗുളികൻ, എൾളടത്ത് ഭഗവതി, കുട്ടിച്ചാത്തൻ, ഘണ്ഠാകർ‍ണ്ണൻ. മകരം 4 – 5
മട്ടന്നൂർ‍ മരുതായി കലശപ്പാറമുത്തപ്പൻ ക്ഷേത്രം തിരുവപ്പന, പെരുമ്പേശൻ, പുൾളിയാളിഭഗവതി. മകരം 4 – 5
കൂത്തുപറമ്പ് ആനിയേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, പുലിയൂർ‍ കാളി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർ‍ത്തി മകരം 4 – 6
പട്ടുവം പട്ടുവത്തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, ഊർ‍പഴശ്ശി, തായ്പരദേവത, മൂവാളംകുഴി ചാമുണ്ഡി, പടവീരൻ, വിഷ്ണുമൂർ‍ത്തി ചൂളിയാർ‍ ഭഗവതി മകരം 10 – 11.
എടക്കാട് ചാലിൽ ഭഗവതി ക്ഷേത്രം തീചാമുണ്ഡി മകരം 5 – 6
തളിപ്പറമ്പ് കുപ്പം മുക്കൂന്ന് ആനക്കീൽ ഐവർ‍ പരദേവതക്ഷേത്രം കരിന്തിരി
നായർ‍, കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുതിയഭഗവതി,
വീരൻ, വീരാളി, പുലികണ്ടൻ, പുൾളിയൂർ‍കണ്ണൻ, പുൾളികരിംകാളി,
പുലിയൂരാലി, വിഷ്ണുമൂർ‍ത്തി, കുണ്ടോർ‍ചാമുണ്ഡി, കുറത്തി
മകരം12 – 15
പഴയങ്ങാടി ചേങ്ങൽ കൈപ്രംതറവാട് വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി, ഗുളികൻ, തായ്പരദേവത, നരമ്പിൽ ഭഗവതി, ഭൂതം, നാഗകന്നി മകരം 13
കണ്ണൂർ‍ കൂടാളി താഴത്തുവീട് കുട്ടിച്ചാത്തൻ,
ഭൈരവൻ, ചാമുണ്ഡി, കരുവാൾ‍ ഭഗവതി, ഘണ്ടാർ‍ണൻ, ഉച്ചിട്ട
,കന്നികരിയാത്തൻ, വേട്ടയ്‌ക്കൊരുമകൻ, തെക്കൻകരിയാത്തൻ, വസൂരിമാല
മകരം 13 – 16.
പയ്യന്നൂർ‍ പിലാത്തറ പാത്തോട്ടം ആരത്തിൽ ആയിരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, വല്ലകുളങ്ങര ഭഗവതി, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കന്നിക്കൊരുമകൻ, ഭുതം. മകരം 13 – 16.
കൂടാളി തട്ടയോട് പൾളിപൂയിൽ പുതിയമടപ്പുര മുത്തപ്പൻ, ഗുളികൻ, രുദ്രഭഗവതി മകരം 14.
കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം താലപ്പൊലി, വേട്ടയ്‌ക്കൊരുമകൻ മകരം15.
പാനൂർ‍ കൂരാഴ മൂകേരി മണ്ടമുൾളത്തിൽ ക്ഷേത്രം ഗുളികൻ, പോതി, അസുരാലനും മകളും മകരം 15 – 16
തലശ്ശേരി പാനൂർ‍ പുതിയകാവ് ശീവർ‍കോലി, രക്തേശ്വരി, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഗുളികൻ മകരം 16 – 17
കല്യാശ്ശേരി അഞ്ചാംപീടിക പുതിയപറമ്പത്ത് ധർ‍മ്മദൈവസ്ഥാനം ഘണ്ടാകർ‍ണൻ, ബാലി, വിഷ്ണുമൂർ‍ത്തി, ധൂളിയാർ‍ ഭഗവതി, ഗുളികൻ, ധർ‍മദൈവം, തായ്പരദേവത. മകരം 17 – 19.
തലശ്ശേരി മേക്കുന്ന് പൂവുൾളത്തിൽ ശ്രീ പോർ‍ക്കലി ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ,
മണത്തനകാളി, വസൂരിമാല, ക്ഷേത്രപാലകൻ (കുട്ടി) ഘണ്ടാകർ‍ണൻ,
കുട്ടിച്ചാത്തൻ, പുൾളിചാമുണ്ഡി, നാഗകാളി, ശ്രീപോർ‍ക്കലി
മകരം17 – 19
പയ്യന്നൂർ‍ വെൾളൂർ‍ കോട്ടഞ്ചേരി ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, കരുവേടൻ, തൂവ്വക്കാളി, വിഷ്ണുമൂർ‍ത്തി, ചാമുണ്ഡി, പട്ടർ‍തെയ്യം. മകരം 17 – 21
പഴയങ്ങാടി കാണോം വേലാട്ടുകത്ത് ഭഗവതി ക്ഷേത്രം കാക്കരഭഗവതി, വേലാട്ടുകത്ത് ഭഗവതി ബാലി, വിഷ്ണുമൂർ‍ത്തി മകരം 18 – 19
പിലാത്തറ ആരത്തിൽ കാക്കരഭഗവതി ക്ഷേത്രം രക്തചാമുണ്ഡി, കാക്കരഭഗവതി, നരമ്പിൽഭഗവതി, കന്നിക്കൊരുമകൻ, വേട്ടയ്‌ക്കൊരുമകൻ മകരം 18 – 19
തലശ്ശേരി മമ്പറം പിണറായി വെണ്ടുട്ടായികർ‍ണക്ഷേത്രം ഘണ്ടാകർ‍ണൻ, വസൂരിമാല മകരം 18 – 20
തളിപ്പറമ്പ് പട്ടുവം പൂമാലക്കാവ് പൂമരുതൻ, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി മകരം 18 – 23
തലശ്ശേരി മൂഴിക്കര ചന്ത്രോത്ത് അങ്കക്കാരൻ, ഗുളികൻ മകരം 20 – 22
കണ്ണപുരം നാനിയിൽ കരണ്‍കാവ് ധർ‍മ്മദൈവം, പുലിയൂർ‍കാളി, ആരൻ (എളംകോലം), നാഗകന്നി, കാർ‍ത്തിലേക്കത്തോണ്ടി ദൈവം മകരം 20 – 24.
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പെരുമ്പുഴ അച്ചൻ കോട്ടം കല്ലൂരി പെരുമ്പുഴഅച്ചൻ ദൈവം, ഗുളികൻ മകരം 21.
കണ്ണപുരം പാളിയത്ത് വളപ്പ് പാക്കുന്ന് ഭഗവതികോട്ടം ബാലി, ചാമുണ്ഡി, പുല്ലൂർ‍കണ്ണൻ, കന്നിക്കൊരുമകൻ, വിഷണുമൂർ‍ത്തി, ഗുളികൻ മകരം 22 – 23.
പിലാത്തറ മാതമംഗലം നീലിയാർ‍ ഭഗവതിക്ഷേത്രം നീലിയാർ‍ ഭഗവതി മകരം 22 – 26
പയ്യന്നൂർ‍ വെൾളൂർ‍ കാരമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, കുറത്തി, രക്തചാമുണ്ഡി മകരം 23 – 26.
ഉളിയിൽ മൈലവാപ്പ് മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പൂല്ലൂർ‍കാളി, വിഷ്ണുമൂർ‍ത്തി, പുല്ലൂർ‍കണ്ണൻ, മകരം 24 – 26.
പാപ്പിനിശ്ശേരി ചെങ്കിണിവളപ്പ് പൊട്ടൻകാവ് പൊട്ടൻതെയ്യം മകരം 25
കണ്ണൂർ‍ കിഴുന്ന വലിയവീട് കന്നിരാശി ക്ഷേത്രം തെയ്യം മകരം25.
തളിപ്പറമ്പ് കുപ്പം മറത്തക്കാട് ഐവർ‍ പരദേവതാക്ഷേത്രം കരിന്തിരിനായർ‍,
കണ്ടപുലി, മാരപ്പുലി, കാപ്പുലി, പുലിമാരുതൻ, പുലികണ്ടൻ,
പുലിയൂർ‍കണ്ണൻ, പുലിയൂർ‍ കാളി, പുൾളികരിംകാളി, പുതിയഭഗവതി, വീരൻ,
വീരാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, കുണ്ടോർ‍ ചാമുണ്ഡി, കുറത്തി.
മകരം25 – 28
കണ്ണപുരം എടക്കപ്പുറം നാന്നിയിൽ പുതിയ ഭഗവതി ക്ഷേത്രം നാന്നിയിൽ
കുടിവീരൻ, നാഗോലങ്ങര ഭഗവതി, നാടാർ‍കുളങ്ങര ഭഗവതി, പാടാർ‍കുളങ്ങര,
വീരൻ, വീരാളി, മഞ്ഞൾ‍ ഭഗവതി, തോട്ടിൻകര ഭഗവതി, പുതിയഭഗവതി, ഗുളികൻ,
വിഷ്ണുമൂർ‍ത്തി
മകരം26.
ചെറുകുന്ന് വടക്കേടത്ത് ക്ഷേത്രം ബാലി, പൊൻമലക്കാരൻ, ആയിരം തെങ്ങിൽ ചാമുണ്ഡി, ബാപ്പൂരാൻ, നങ്ങേലിയമ്മ, ധർ‍മ്മദൈവം, മഞ്ഞാളിയമ്മ, തായ്പരദേവത മകരം 26.
കണ്ണപുരം അമ്പലപ്പുറം പാലയീൽ കളരി തായ്പരദേവത  (എളംകോലം), കുട്ടിച്ചാത്തൻ, ഭൈരവൻ, ഉച്ചിട്ട, ഗുളികൻ, രക്തചാമുണ്ഡി. മകരം26 – 27
ഇരിട്ടി എടക്കാണം ആശാരികോട്ടം വെരുമ്പേശൻ, മലപിലാൻ, ഗുളികൻ മകരം 26 – 28
മട്ടന്നൂർ‍ ഏഴല്ലൂർ‍ വളയാൽ ഭഗവതി മുത്തപ്പൻ ക്ഷേത്രം ഗുളികൻ, മണത്തണ ഭഗവതി മകരം 26 – 28
ചാലോട് പലഞ്ഞാടൻ തറവാട് വയനാട്ട് കുലവൻ മകരം 27 – 28
ചാലോട് പാവന്നൂർ‍ മൊട്ട ചോനാമറ്റം തെക്കൻ കരിയാത്തൻ, ചോനമ്മ, വിഷ്ണുമൂർ‍ത്തി, ഗുളികൻ മകരം 28
കൂത്തുപറമ്പ് അമ്പിലാട്ടു പുൽപിടി ക്ഷേത്രം പരദേവത, ഗുളികൻ, കുട്ടിച്ചാത്തൻ മകരം 28
തലശ്ശേരി മാടപ്പീടിക എടയിൽപീടിക കോയിമിയിൽ തറവാട് പുൾളികരിംകാളി, തീചാമുണ്ഡി മകരം 27 – 29.
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പുതിയഭഗവതി ക്ഷേത്രം പുതിയഭഗവതി,
വീരാളി മാരപ്പുലി, പുലിമാരുതൻ, കരിന്തിരിനായർ‍,
എളംകോലം,വലിയതമ്പുരാട്ടി, കുണ്ടോർ‍ചാമുണ്ഡി, വീരൻ, കരണ്ടിവം, ഗുളികൻ,
നാഗകന്നി, പുല്ലൂർ‍കാളി, പുൾളികരിംകാളി, പുല്ലൂർ‍കണ്ണൻ, പുലികണ്ടൻ,
കാളപ്പുലി, കുറത്തി, കണ്ടപ്പുലി
മകരം 28.
ചക്കരക്കൽ ചെമ്പിലോട് പുൾളിദൈവംക്ഷേത്രം പുലിതെയ്യം (പുലിയൂർ‍ കണ്ണൻ, പുലിയൂർ‍കാളി) കരിന്തിരികണ്ണൻ മകരം 28 – കുംഭം 2 –
തളിപ്പറമ്പ് പുലിപ്പറമ്പ് മൈക്കീൽ ശ്രീ കരിംകുട്ടി ശാസ്താൻ ക്ഷേത്രം കരിംകുട്ടി ശാസ്തൻ, കണ്ടനാർ‍കേളൻ, വയനാട്ടുകുലവൻ, പൊട്ടൻ,ഗുളികൻ, കുടിവീരൻ, കരിംകുട്ടിച്ചാത്തൻ. മകരം29 – കുംഭം1
മട്ടന്നൂർ‍ അഞ്ചരക്കണ്ടി പാലയാട് കരിംപാലംകോട്ടം വയനാട്ട് കുലവൻ, പെരുംപുഴഅച്ചൻ, മുത്തപ്പൻ, ഉതിരാലൻ, ഗുളികൻ, മുത്തച്ചിപോതി, കാരണവർ‍. മകരം29 – കുംഭം 1
തലശ്ശേരി ധർ‍മ്മടം ശ്രീ അണ്ടല്ലൂർ‍കാവ് ബാലി, സൂഗ്രീവൻ, നാഗകന്നി, തൂവ്വക്കാളി, ദൈവത്താർ‍, അങ്കക്കാരൻ, ശാസ്തപ്പൻ, ബാപ്പൂരൻ, മക്കാൽ കുംഭം 1
മട്ടന്നൂർ‍ പയ്യാടൻകോട്ടം ആർയകന്നി, ബപ്പൂരൻ കുംഭം 2 – 3.
പാനൂർ‍ പുത്തൂർ‍ അമ്പിടത്ത് മടപ്പുര തൂവ്വക്കാരി, മുത്തപ്പൻ, ഭഗവതി, തടുത്തണ്ടഭൂതപ്പൻ കുംഭം 3 – 6
അഞ്ചരക്കണ്ടി മുഴപ്പാല തട്ടയോട് ചെറുകൊട്ടാരം പരുത്തിവീരൻ, പുതിയഭഗവതി, തമ്പുരാട്ടി, ഗുളികൻ കുംഭം 4
കൂത്തുപറമ്പ് കൈത്തിരിയാടം ഭഗവതി ക്ഷേത്രം ചെറിയ ഭഗവതി, പരദേവത, വലിയഭഗവതി, ഗുളികൻ, ദൈവത്താർ‍, ശ്രീപോർ‍ക്കലി, വേട്ടയ്‌ക്കൊരുമകൻ കുംഭം 4 – 8.
പഴയങ്ങാടി മാട്ടൂൽ തെക്കുംമ്പാട് ശ്രീകുറംബ ഭഗവതി ക്ഷേത്രം പുതിയഭഗവതി, ചാമുണ്ഡി, മുട്ടിൽചാമുണ്ഡി, ചെറ്ിയഗുളികൻ, വീരൻ, വീരാളി, വിഷ്ണുമൂർ‍ത്തി കുംഭം 5 – 7.
ഇരിട്ടി മണത്തണ മുത്തപ്പൻ ക്ഷേത്രം മുത്തപ്പൻ, തിരുവപ്പന, പെരുമ്പുഴ അച്ചൻ, മുത്താച്ചിഭഗവതി, കാരണവർ‍, മണത്തണപോതി, കുട്ടിശാസ്തപ്പൻ, ഗുളികൻ, വിഷ്ണുമൂർ‍ത്തി കുംഭം7 – 8.
തലശ്ശേരി തൃപ്പങ്ങോട്ടൂർ‍ കടവത്തൂർ‍ കൂറോളിക്കാവ് ഭഗവതിക്ഷേത്രം കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, ഭൈരവൻ, ഘണ്ടാകർ‍ണൻ, ചാമുണ്ഡി, പുറംകാലൻ, ബപ്പൂരൻ കുംഭം 7 – 9
തളിപ്പറമ്പ് പട്ടുവം കുഞ്ഞിമംഗലം ക്ഷേത്രം മഞ്ഞളൂത്ത്, വയനാട്ട് കുലവൻ, സർ‍വ്വേശ്വരിയമ്മ, (തായ്പരദേവത), മടിയൻ ക്ഷേത്രപാലൻ കുംഭം 7 – 11
തലശ്ശേരി കൂത്തുപറമ്പ് മമ്പറം കാണക്കോട്ട് മടപ്പുര ശ്രീപോതി,ഗുളികൻ, മുത്തപ്പൻ, കാരണവർ‍, വിഷ്ണുമൂർ‍ത്തി കുംഭം 8 – 10.
കണ്ണൂർ‍ – കൂത്തുപറമ്പ് ആടൂർ‍ പനച്ചിക്കാവ് ആർയപൂക്കന്നി, പൂമാലാന്നി, ഗുളികൻ, ബപ്പൂരൻ, ദൈവത്താർ‍, ഭഗവതി കുംഭം8 – 10
കൂത്തുപറമ്പ് നരവൂർ‍ ചാത്താടിമന കൈതചാമുണ്ഡി, മുത്തപ്പൻ, കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, പോതി, കരുവാൾ‍ ഭഗവതി, തമ്പുരാട്ടി, വിഷ്ണുമൂർ‍ത്തി. കുംഭം 9 – 11
ന്യൂമാഹി പെരിങ്ങാടി മങ്ങാട് വനകണ്ടകോവിലകം ഭഗവതി ക്ഷേത്രം ഗുളികൻ, ഭദ്രകാളി, കുട്ടിച്ചാത്തൻ, വേട്ടയ്‌ക്കൊരുമകൻ, വസൂരിമാല, ശ്രീപോർ‍ക്കലി ഭഗവതി കുംഭം9 – 13
കീച്ചേരി അഞ്ചാംപീടിക കൂവപറത്ത് കാവ് പുതിയഭഗവതി, എളംകോലം, പുല്ലൂർ‍കാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, കുണ്ടൂർ‍ചാമുണ്ടി, വലിയതമ്പുരാട്ടി, കുറത്തി കുംഭം10.
പയ്യന്നൂർ‍ അന്നൂർ‍ ആരയിൽ ചുവാറ്റ പട്ടർ‍തെയ്യം കുംഭം 13.
കണ്ണൂർ‍ കാഞ്ഞിരോട് പുലിദൈവ ക്ഷേത്രം പുലിദൈവങ്ങൾ‍,  (പുല്ലൂർ‍കണ്ണൻ, പുല്ലൂർ‍കാളി) കുംഭം1 – 13
ചാല കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം ഗുളികൻ, കടാങ്കോട്ട്മാക്കം –  (മാക്കം തെയ്യത്തിന് പ്രശസ്തം ) കുംഭം 14.15,16
കമ്പിൽ മയ്യിൽ കണ്ടക്കൈ ചാലങ്ങോട്ട്കാവ് പുതിയഭഗവതി, തായ്പരദേവത, ചോന്നമ്മ, വീരൻ, വീരാളി, പുല്ലൂർ‍കണ്ണൻ കുംഭം 14 – 17
മയ്യിൽ ചോന്നമ്മകോട്ടം ചോന്നമ്മ, ധർ‍മ്മദൈവം കുംഭം 15 – 16.
പഴയങ്ങാടി ഏഴോം അടുത്തില അടുത്തിലത്തെരു വേട്ടക്കൊരുമകൻ ക്ഷേത്രം വേട്ടക്കൊരുമകൻ, ഊർ‍പഴശ്ശി, തായ്പരദേവത, മൂവാളംകുഴിചാമുണ്ഡി, ചൂളിയാർ‍ ഭഗവതി, വീരൻ, വിഷ്ണുമൂർ‍ത്തി കുംഭം15 – 16.
തലശ്ശേരി കൂത്തുപറമ്പ് റോഡ് 16 – ാംമൈൽ കോട്ടയം പഞ്ചായത്ത് മന്ദംകാവ് തമ്പുരാട്ടി, ഘണ്ടാകർ‍ണൻ, ഗുളികൻ, കുട്ടിച്ചാത്തൻ, പോതി, ചാമുണ്ഡി കുംഭം 15 – 17.
പാപ്പിനിശ്ശേരി കീച്ചേരി,നടാച്ചേരി പുതിയഭഗവതി ക്ഷേത്രങ്ങൾ‍ പുതിയഭഗവതി,
വീരൻ, വീരാളി, എളംകോലം, വലിയതമ്പുരാട്ടി, കരിവേടൻദൈവം, കരൻദൈവം,
പട്ടത്തിയമ്മ (തോറ്റം) മുത്തപ്പൻ പുറാട്ട്, മാപ്പിളപുറാട്ട്.
കുംഭം 15 – 18.
കണ്ണപുരം ആഴിത്തീരംതെങ്ങിൽ ചാമുണ്ഡിക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, പുലിയൂർ‍കണ്ണൻ, ആഴിതീരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ. കുംഭം15 – 19
പയ്യന്നൂർ‍ വെൾളൂർ‍ നാഗത്തിൻമൂല നാഗകന്നി, നാഗരാജ കുംഭം16.
തളിപ്പറമ്പ് മാവിച്ചേരി പയറ്റിയാൽ ഭഗവതി പയറ്റിയാൽ ഭഗവതി, ഭൈരവൻ, തായ്പരദേവത, തീചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, കുണ്ടോറചാമുണ്ഡി. കുംഭം16 – 19.
പഴയങ്ങാടി ഏഴോം ചിറയിൽ തറവാട് കതിവന്നൂർ‍ വീരൻ, ഗുരിക്കൾ‍, ഗുളികൻ കുംഭം19 – 20.
കൂത്തുപറമ്പ് മാനത്തേരി പാലയാട് ഭഗവതിക്ഷേത്രം തമ്പുരാട്ടി (കുളിച്ചെഴുന്നൾളത്ത്) കുംഭം19 – 26
തലശ്ശേരി എരഞ്ഞോളി വടക്കുമ്പാട് ശ്രീപോർ‍ക്കലി ക്ഷേത്രം ഭഗവതി, ശാസ്തപ്പൻ, ഗുളികൻ, ഘണ്ടാകർ‍ണൻ, എൾളടത്ത് ഭഗവതി, പോതി, ദൂരത്ത് ഭഗവതി. കുംഭം 20
അഞ്ചരക്കണ്ടി ചമ്പാട് കുറുംബക്കാവ് ഘണ്ടാകർ‍ണൻ, വസൂരിമാല കുംഭം 20.
പാപ്പിനിശ്ശേരി പയ്യൻകോട്ടം ഊർ‍പഴശ്ശിദൈവം, വേട്ടക്കൊരുമകൻ കുംഭം20.
പയ്യന്നൂർ‍ വെൾളൂർ‍ കോഴുത്തുംപടി പനയക്കാട്ട് ഭഗവതി, വെൾളാറകുളങ്ങര ഭഗവതി, കരുവഭഗവതി, ഭൈരവൻ, കുട്ടിശാസ്തപ്പൻ കുംഭം 20 – 21.
ഏഴോം എരിപുരം ഓൾ‍ഡ് ടെക്‌നിക്കൽ ഹൈസ്‌കൂളിനു സമീപം ചെങ്ങാൾ‍ ശ്രീപുതിയ ഭഗവതി ക്ഷേത്രം പുതിയഭഗവതി, കന്നിയാൽ ഭഗവതി, വീരൻ,വീരാളി,ഗുളികൻ, വിഷ്ണുമൂർ‍ത്തി, തീചാമുണ്ഡി. കുംഭം 21 – 24.
അഴീക്കോട് പുതിയതെരു പറയങ്കാട്ട് മുനീശ്വരമന്ദിരം ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, രക്തേശ്വരി, ഗുളികൻ, ഉച്ചിട്ട, പൊട്ടൻ, വിഷ്ണുമൂർ‍ത്തി. കുംഭം 22
ചെറുകുന്ന് പുളീരക്കീഴിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പൊട്ടൻ, ധർ‍മ്മദൈവം കുംഭം 22 – 23.
കണ്ണപുരം കീഴറ പുൾളിത്തറമ്മൽ ഭഗവതി ക്ഷേത്രം ഭഗവതി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പൊട്ടൻ, ധർ‍മ്മദൈവം കുംഭം 22 – 23
പഴയങ്ങാടി ചെങ്ങാൾ‍ കുണ്ടത്തിൽകാവ് പുതിയഭഗവതി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, വീരൻ, കനിയാൽഭഗവതി, വീരാളി, ഭദ്രകാളി, തീചാമുണ്ഡി. കുംഭം 22 – 24
കൂത്തുപറമ്പ് മാനന്തവാടി റോഡ് ചിറ്റാരിപറമ്പ് ആശാരികോട്ടം ശ്രീപോർ‍ക്കലി, ചെറിയതമ്പുരാട്ടി, കാരണവർ‍, ബാലി, ഗുളികൻ, കുട്ടചാത്തൻ, ഘണ്ടാകർ‍ണൻ, വസൂരിമാല കുംഭം 22 – 24.
കണ്ണൂർ‍ ഏച്ചൂർ‍ മുണ്ടേരി കണ്ണച്ചേരി കൂറുംബകാവ് ഘണ്ടാകർ‍ണൻ,വസൂരിമാല കുംഭം 22 – 25.
തളിപ്പറമ്പ് ഭണ്ഡാരത്ത് വയൽത്തിറ ഭദ്രകാളി കുംഭം 23
മട്ടന്നൂർ‍ – ഇരിട്ടിറോഡ് ഭഗവതിക്ഷേത്രം വിഷ്ണുമൂർ‍ത്തി, പുല്ലൂർ‍കാളി കുംഭം 23 – 24
പയ്യന്നൂർ‍ റെയിൽവേ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന കുംഭം 24
പയ്യന്നൂർ‍ ഒളവര മുണ്ട്യകാവ് ഒളവറഭഗവതി കുംഭം24
കൂട്ടുപുഴ മാക്കൂട്ടം കാക്കത്തോട് ദേവിക്ഷേത്രം ഗുളികൻ, തിരുവപ്പന കുംഭം24
പേരാവൂർ‍ കുഞ്ഞംവീട് മുത്തപ്പൻവെൾളാട്ടം, പെരുമ്പുഴ അച്ചൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ഗുളികൻ, പോതി, തൂവ്വക്കാരി കുംഭം24 – 25.
തലശ്ശേരി പാനൂർ‍ തൃപ്പങ്ങോട്ടൂർ‍ പോളൂർ‍ മുത്തപ്പൻ മടപ്പുര തിരുവപ്പന കുംഭം 24 – 27.
കൂത്തുപറമ്പ് കോളയാട് വൈരിഘാതകക്ഷേത്രം വൈരജാതൻ കുംഭം 25.
മട്ടന്നൂർ‍ കീഴെല്ലൂർ‍ പേരാവൂർ‍ കൊതമ്പോത്ത് ഭഗവതി ക്ഷേത്രം പുലിമാതാവ്, പുലിദൈവം. കുംഭം25
കണ്ണൂർ‍ കിഴുന്ന മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി കുംഭം 26 – 27.
കണ്ണപുരം ചെറുകുന്ന് ശ്രീഗുരുക്കലോട്ട് ഭഗവതി ക്ഷേത്രം ധർ‍മ്മദൈവം, ധൂളിയകാവിൽ ഭഗവതി, കന്നിക്കൊരുമകൻ, ബാലി, വലിയതമ്പുരാട്ടി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, മുത്തപ്പൻ കുംഭം26 – 28.
കീഴല്ലൂർ‍ പഞ്ചായത്ത് ചാലോട് ഗോവിന്ദാംവയൽ വിഷ്ണുക്ഷേത്രം പുതിയഭഗവതി, വീരാളി, പരുത്തിവീരൻ, ഭദ്രകാളി. കുംഭം 27,28
മേലേചൊവ്വ ഐച്ചൂർ‍ കനകച്ചേരി ശ്രീകുറുംബകാവ് അഗ്നിഘണ്ടാകർ‍ണൻ, ഭഗവതി കുംഭം 29
കോളയാട് ആലഞ്ചേരി അമ്പലക്കണ്ടി ക്ഷേത്രം തിരുവപ്പന, കുട്ടിശാസ്തപ്പൻ, ഗുളികൻ, വസൂരിമാല, ഭഗവതി, ഘണ്ടാകർ‍ണൻ, മലചാമുണ്ഡി. കുംഭം 29 – 30
തളിപ്പറമ്പ് പരിയാരം പാടി വയനാട്ട് കുലവൻ, മലപിൾളൻ, കാരണവർ‍ ഗുളികൻ കുംഭം 29.
കൂത്തുപറമ്പ കോളയാട് വയൻവയ്യനൂർ‍ചൊവ്വകാവ് ഗുളികൻ, കുട്ടിച്ചാത്തൻ, മലർ‍ചാമുണ്ഡി, ഭഗവതി, ശ്രീപോർ‍ക്കലി, തിരുവപ്പന കുംഭം 29 – മീനം 2…
ഉളിക്കൽ വയത്തൂർ‍ ആരയിൽ ഭദ്രകാളി ക്ഷേത്രം ആരയിൽ ഭദ്രകാളി, പെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപ്പലി അന്തിത്തിറ, ആരയിൽ മുത്താച്ചി മീനം 1 – 2.
ആറളം മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുൾളൂർ‍കാളി, പുൾളൂർ‍കണ്ണൻ, വിഷ്ണുമൂർ‍ത്തി മീനം 1 – 3
കണ്ണൂർ‍ താണ മാണിക്യകാവ് പയ്യമ്പൾളിചന്തു, തച്ചോളി ഒതേനൻ മീനം1 – 2
മട്ടന്നൂർ‍ – നടുവണ്ടുറോഡ് പെരുമണ്ണ് കളത്തിൽ തിറ ഭഗവതിക്ഷേത്രം അന്തിത്തിറ, പെരുമ്പുഴയച്ഛൻ, കരിംകാളി, ചെയ്യാട്ട്, പുതിയഭഗവതി, ഉതിരലപോതി മീനം 2 – 3
കൂത്തുപറമ്പ് റോഡ് ചെമ്പിലോട് തച്ചൻകുന്നുമ്മൽ മഹാദേവിക്ഷേത്രം നാഗകന്നി,
കാരണവർ‍, തലച്ചിലോൻ, തെക്കൻകരിയാത്തൻ, പൂതം, ബാപ്പൂരാൻമാർ‍,
ദൈവത്താർ‍, തമ്പുരാട്ടി, ആർയപൂംകന്നി, പൊൻമകൾ‍, ഗുളികൻ
മീനം2 – 3
കൂത്തുപറമ്പ് പാലായികാവ് വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി, ഗുളികൻ, ഘണ്ടാകർ‍ണൻ, വസൂരിമാല, കാരണവർ‍, കുട്ടിച്ചാത്തൻ, ചാമുണ്ഡി മീനം3 – 5
തലശ്ശേരി നെട്ടൂർ‍ ബാലതി ഭഗവതി ക്ഷേത്രം ഭഗവതി, പുലിവേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം, പടവീരൻ, ഗുളികൻ, നാഗകണ്ഠൻ, നാഗഭഗവതി, ചെറിയഭഗവതി, എളറാത്തുഭഗവതി മീനം 5
കാനൂൽ ബക്കളം ശ്രീഭഗവതികോട്ടം ധർ‍മ്മദൈവം, വിഷ്ണുമൂർ‍ത്തി, പൊട്ടൻ, ഗുളികൻ, നാഗകന്യക, കുറത്തി, ഭഗവതി  മീനം 6 – 7
മട്ടന്നൂർ‍ കിളിയങ്കാട്ട് എളംകരുമകൻ ക്ഷേത്രം പൂതാടി, എളംകരുമകൻ, തായ്പരദേവത മീനം 7
തലശ്ശേരി പിണറായി വെണ്ടുട്ടായി കരുവാന്തവിടെ ഘണ്ടാകർ‍ണ ക്ഷേത്രം ഘണ്ടാകർ‍ണൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ചാമുണ്ഡി, ഭഗവതി മീനം 7
ചെമ്മനാട് ഈക്കോട്ട് മേലത്തു തറവാട് ശ്രീഗുരുദൈവം, കുറത്തിയമ്മ, ഗുളികൻ, പടിഞ്ഞാർ‍ ചാമുണ്ഡി മീനം7
പേരാവൂർ‍ കുന്നിത്തല ശ്രീകുറുംബക്ഷേത്രം മുത്തപ്പൻ, ഗുളികൻ, ഘണ്ടാകർ‍ണൻ, പൂക്കുട്ടി ശാസ്തപ്പൻ, വസൂരിമാല മീനം7 – 9
ചെറുപുഴ പ്രാപ്പൊയിൽ വയനാട്ട് കുലവൻ ക്ഷേത്രം വയനാട്ട്കുലവൻ മീനം 7 – 9
മട്ടന്നൂർ‍ ഇരിട്ടി റോഡ് പുന്നാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി പുൾളൂർ‍കാളി, പുൾളൂർ‍ കണ്ണൻ, വിഷ്ണുമൂർ‍ത്തി, നരമ്പിൽ ഭഗവതി മീനം7 – 9
പയ്യന്നൂർ‍ പിലാത്തറ പാണപ്പുഴ കണ്ടാണപ്പൾളി ആലക്കാട് മാച്ചിയിൽ മന്ത്രമൂർ‍ത്തി ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, കുറത്തി, പൊട്ടൻ, ഗുളികൻ മീനം 10 – 11
തലശ്ശേരി ധർ‍മ്മടം മാരിയമ്മൻ കോവിൽ ഗുളികൻ, വീരൻ, വീരാളി, ഗുരിക്കൾ‍, പുതിയഭഗവതി, കുട്ടിച്ചാത്തൻ മീനം 11 – 12
തലശ്ശേരി പെരിങ്ങത്തൂർ‍ പുല്ലുകര മുത്തപ്പൻക്ഷേത്രം മുത്തപ്പൻ കരിംചാമുണ്ഡി, ഗുളികൻ, പോതി മീനം 11 – 12
തലശ്ശേരി പരപ്രം മണ്ടോലിടത്തു അഗ്നിഘണ്ടാകർ‍ണൻ അഗ്നിഘണ്ഠാകർ‍ണൻ, ശാസ്തപ്പൻ, ഗുളികൻ, ചാമുണ്ഡി, മണത്തണഭഗവതി മീനം 13
തളിപ്പറമ്പ് തൃച്ചംബരം ചെറിയൂർ‍ ക്ഷേത്രം പുലിവേട്ടയ്‌ക്കൊരുമകൻ, വിഷ്ണുമൂർ‍ത്തി, കുട്ടിത്തെയ്യം, തായ്പരദേവത മീനം13 – 14
ചെമ്പിലോട് ചാല ആടൂർ‍ മേപ്പാട് ക്ഷേത്രം വയനാട്ട് കുലവൻ, പൊൻമാലക്കാർ‍, എൾളടത്തു ഭഗവതി, വീരൻ, ഗുളികൻ, കാരണവർ‍ മീനം 13 – 15
കണ്ണൂർ‍ മുണ്ടയാട് വയൽത്തിറ പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ മീനം 13 – 15
വടക്കുമ്പാട് തളിയിൽ ക്ഷേത്രം രക്തേശ്വരി, കാളി, ശ്രീ പോർ‍ക്കലി, അഗ്നിക്കാരൻ, ബപ്പൂരാൻ തെയ്യം, എൾളെടുത്ത് ഭഗവതി, കുട്ടിശാസ്തപ്പൻ മീനം 14 – 15
കണ്ണൂർ‍ തോട്ടട വെങ്കണമടപ്പുര മുത്തപ്പൻ, രക്തഗുളികൻ, കാരണവർ‍, തിരുവപ്പന, എൾളടത്തു ഭഗവതി മീനം14 – 15
ഇരിട്ടി – കല്ലുവയൽ കരപ്പൂർ‍ ഭഗവതികാവ് കാളരാത്രി, വലിയതമ്പുരാട്ടി, ചീയാട്ട്, പുതിയകരിംകാളി, പെരുമ്പേശൻ, അന്തിത്തിറ, ഉതിരാലൻ മീനം15 – 17
അഞ്ചരക്കണ്ടി ചക്കരക്കൽ കക്കുന്നത്ത് ഭഗവതി ക്ഷേത്രം കക്കുന്നത്ത് ഭഗവതി,അങ്കക്കാരൻ, തൂവ്വക്കാരി, പരദേവത,പൊൻമകൻ മീനം17
പയ്യന്നൂർ‍ പിലാത്തറ ആരത്തിൽ ശ്രീഭദ്രാപുരം ആരത്തിൽ ക്ഷേത്രം വിഷ്ണുമൂർ‍ത്തി,
ഭൈരവൻ, രക്തചാമുണ്ഡി, ആരത്തിൽ ഭഗവതി, പഴശ്ശിഭഗവതി, കുട്ടിച്ചാത്തൻ,
രക്തേശ്വരി, കാരാട്ടുഭഗവതി, മടയിൽ ചാമുണ്ഡി, നരമ്പിൽ ഭഗവതി, കാക്കര
ഭഗവതി
മീനം 17 – 19
കണ്ണൂർ‍ താഴെചൊവ്വ ചരപ്പുറം മുത്തപ്പൻക്ഷേത്രം തിരുവപ്പന,മുത്തപ്പൻ മീനം 18
അഞ്ചരക്കണ്ടി ചക്കരക്കൽ കുന്നത്ത് ഭഗവതിക്ഷേത്രം അങ്കക്കാരൻ, എൾളടെത്ത് ഭഗവതി, തൂവ്വക്കാരി, പരദേവത, ഭഗവതി മീനം18
ഉളിക്കൽ വട്ടയംതോട് ശാസ്തപ്പൻ കോട്ടം പൊട്ടൻതെയ്യം, കുട്ടിശാസ്തപ്പൻ, ഘണ്ഠാകർ‍ണൻ, വിഷ്ണുമൂർ‍ത്തി, വസൂരിമാല, ഗുളികൻ, തിരുവപ്പന മീനം 18 – 19
തലശ്ശേരി വീനസ് ജംഗ്ഷൻ കൂവക്കാത്ത് ഭഗവതി ക്ഷേത്രം രക്തേശ്വരി, നാഗദേവത, കുട്ടിച്ചാത്തൻ, ഗുളികൻ മീനം 18 – 20
തലശ്ശേരി കോട്ടയം ധൂളിവാതുക്കൽ ക്ഷേത്രം മുണ്ടയംപറമ്പ് ഭഗവതി, കൊടുഗത്തിൽ ഭഗവതി, നാഗരാജ, നാഗകന്യക, വിഷ്ണുമൂർ‍ത്തി, കുട്ടിശാസ്തപ്പൻ, ഘണ്ടാകർ‍ണൻ, ഗുളികൻ മീനം 19
തലശ്ശേരി കോട്ടയം കതിരൂർ‍ എരുവട്ടി കൊയ്യാലക്കുന്നു ക്ഷേത്രം ഭഗവതി, ശാസ്തപ്പൻ, എൾളടത്ത് ഭഗവതി, അങ്കക്കാരൻ, ഗുളികൻ, ബപ്പൂരാൻ, മന്ദപ്പൻ മീനം 19 – 20
ഇരിട്ടി കൂട്ടുപുഴ കരവൂർ‍ കാവുങ്കരി ഭഗവതിക്ഷേത്രം പെരുമ്പച്ചൻ, കാക്കരത്തി ഭഗവതി, വരച്ചാൽപോതി, പോതി, ഉതിരാലൻ, കരികാളി, ഉതിരാളിപോതി, പുതിയഭഗവതി മീനം 19 – 20
കണ്ണൂർ‍ തോട്ടട വങ്കണ മടപ്പുര രക്തഗുളികൻ, മുത്തപ്പൻ, കാരണവർ‍ മീനം 20 – 21
തളിപ്പറമ്പ് വെൾളാവ് കൈതക്കീൽ ക്ഷേത്രം മഞ്ഞളമ്മ, നാഗകന്നി, നാഗരാജാവ്, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കൈതകുളമ്മ മീനം 21 – 22
മട്ടന്നൂർ‍ മറുത്തൈ ആശാരികോട്ടം രുധിരമ്പുമല ഭഗവതി, ഗുളികൻ, കുളിച്ചെഴുന്നൾളത്ത് മീനം 21 – 22
ഉളിക്കൽ അറബിറോഡ് അറബിത്തട്ട് അറബി അറയിൽ ഭദ്രകാളി ക്ഷേത്രം അറയിൽ ഭദ്രകാളി, വെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപൾളിത്തിറ, കാണാപൾളി ഉതിരാല, അറയിൽ മുത്താച്ചി. മീനം 22 – 23
ഇരിട്ടി – കൂട്ടുപുഴ റോഡ് വളളിത്തോട് മുത്തപ്പൻകാവ് മടപ്പുരക്ഷേത്രം ഗുളികൻ, വിഷ്ണുമൂർ‍ത്തി, തിരുവപ്പന, പോതി മീനം 24 – 25
മട്ടന്നൂർ‍ എളംപക്കം അയ്യൻകോവിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി മീനം 24 – 26
ധർ‍മ്മടം കിഴക്കേപാലയാട് ശ്രീ വിശ്വകർ‍മ്മ ക്ഷേത്രം ഉച്ചിട്ട, കുട്ടിച്ചാത്തൻ മീനം 27 – 28
തളിപ്പറമ്പ് മലപ്പട്ടം പരിപ്പൻകടവ് മന്ത്രമൂർ‍ത്തി ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, വിഷ്ണുമൂർ‍ത്തി, കരിവാൾ‍ ഭഗവതി, വേട്ടയ്‌ക്കൊരുമകൻ, ഉച്ചിട്ട, കാളിയാംവൾളി മീനം 27 – 29
കണ്ണപുരം മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ‍കോട്ടം നീലിയാർ‍ഭഗവതി മീനം 30
ഇരിട്ടി പായംപഞ്ചായത്ത് കാളത്തോട് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന, മുത്തപ്പൻ, ശാസ്തപ്പൻ, വിഷ്ണുമൂർ‍ത്തി, ഭഗവതി, ഗുളികൻ മീനം 30
തലശ്ശേരി പന്തക്കൽ കൂലോംകാവ് പരദേവത, ഭഗവതി മീനം 30
പഴയങ്ങാടി ചെറുതാഴം അത്തിയാടം പാലോട്ട് കാവ് പാലോട്ട് ദൈവം, വിളാവംദൈവം, പുലിയൂർ‍ കാളി, വിഷ്ണുമൂർ‍ത്തി, കുറത്തി, കുണ്ടോർ‍ ചാമുണ്ഡി മീനം 30 – മേടം 6
പയ്യന്നൂർ‍ കുഞ്ഞിമംഗലം മൾളിയോട്ട് പാലോട്ട് കാവ് പാലോട്ട്
ദൈവം, കരിന്തിരിനായർ‍, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി,
കുണ്ടോർ‍ ചാമുണ്ഡി, വീരൻ, വീരകാളി, പുൾളൂർ‍കാളി, കുറത്തി,
പുൾളികരിംകാളി, പുൾളൂർ‍കണ്ണൻ, പുലികണ്ടൻ, പുതിയഭഗവതി
മീനം 30 – മേടം 5 –
പഴയങ്ങാടി തെക്കുമ്പാട് മാട്ടൂൽ പാലോട്ട് കാവ് പാലോട്ട് ദൈവം, അങ്കത്തെയ്യം, കുണ്ടൂർ‍ ആദി ചാമുണ്ടി, കുറത്തിഅമ്മ, നെല്ലികുറത്തി മീനം 30 – മേടം 7
തലശ്ശേരി പന്തക്കൽ പാണ്ടോകൂലം ഭഗവതി, പരദേവത മേടം 1
തലശ്ശേരി എരഞ്ഞോളി വലിയപീടിക നെടുങ്കോട്ടുകാവ് വലിയതമ്പുരാട്ടി, കുട്ടിച്ചാത്തൻ, എൾളറത്തു ഭഗവതി, വസൂരിമാല മേടം 1
തളിപ്പറമ്പ് കുപ്പം വലിയോട്ടു തറവാട് തായ് പരദേവത, ഭൂതം മേടം2 – 3
കുത്തുപറമ്പ് മാവിലായിൽ മാവിലായിക്കാവ് ദൈവത്താർ‍, അടിയുത്സവം മേടം 2 – 3
പയ്യന്നൂർ‍ കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം ചൂളിയാർ‍ ഭഗവതി, പടവീരൻ, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ മേടം11 – 16

ഗളിഞ്ചൻ

വടക്കേ മലബാറിൽ കെട്ടിയാടുന്ന കർക്കിടക തെയ്യങ്ങളിൽ പ്രദാനപ്പെട്ടൊരു തെയ്യമാണു ഗളിഞ്ചൻ തെയ്യം. കോപ്പാളർ കെട്ടുന്ന തെയ്യമാണു ഗളിഞ്ചൻ തെയ്യം. കാസർഗോഡ്‌ ജില്ലയിൽ ഈ സമുദായക്കാർ ഉള്ള സ്ഥലങ്ങളിലും, കർണാട സംസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന ഭാഗങ്ങളിലും ഈ തെയ്യം കണ്ടു വരുന്നുണ്ട്. നളിക്കത്തായ സമുദായം എന്നാണ് കോപ്പാളരുടെ യഥാർത്ഥ സമുദായപ്പേര്. ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്‌ള, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കിടകം ഒന്നിനാണ് കർക്കിടക തെയ്യങ്ങൾ തുടങ്ങുന്നത്.Galinjan-theyyam
നളിക്കത്തായക്കാരുടെ ഗളിഞ്ചൻ തെയ്യം
ചില സ്ഥലങ്ങളിൽ കർക്കിടകം 10 നു ശേഷവും, മറ്റു ചില സ്ഥലങ്ങളിൽ കർക്കിടകം 16 നു ശേഷവും തുടങ്ങുന്നതായി കാണുന്നു. പൊതുവേ, കർക്കിടകത്തിന്റെ തുടക്കം മുതല്‍ കുട്ടിത്തെയ്യങ്ങൾ ഇറങ്ങിത്തുടങ്ങും. ഒപ്പമുള്ള മുതിര്‍ന്നവര്‍ തോറ്റം പാട്ടുമായി ചെണ്ടയും കൊട്ടി കൂടെ കാണും. ചെണ്ടയ്ക്കൊപ്പം കൈയ്യിലുള്ള മണിയുടെ താളത്തില്‍ തെയ്യക്കോലങ്ങള്‍ മുറ്റങ്ങളിൽ ഉറഞ്ഞാടുകയാണു പതിവ്. അപ്പോൾ, വീട്ടിലുള്ള മുതിർന്ന സ്ത്രീ ഗുരിശി ഉഴിയുന്നു. വേടൻ എന്ന കർക്കിടക തെയ്യം കെട്ടുന്നത് മലയ സമുദായക്കാരും വേടത്തിത്തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായക്കാരും ഗളിഞ്ചൻ തെയ്യം നളിക്കത്തായക്കാരുടേതും ആണ്.

ഗളിഞ്ചൻ തെയ്യം കെട്ടാനുള്ള അനുമതി മുമ്പ് നാട്ടുരാജാക്കന്മാർ നളിക്കത്തായ സമുദായത്തിനു പതിച്ചു നൽകിയതാണ് വിശ്വസിക്കുന്നു. കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം തുടങ്ങിയ പല ക്ഷേത്രങ്ങളിലും ആടി, വേടൻ, ഗളിഞ്ചൻ തെയ്യങ്ങളുടെ സമാഗമവും നടക്കാറൂണ്ട്. മഡിയൻ കൂലോം ക്ഷേത്ര നടയിൽ ആടുവാനുള്ള അധികാരം പക്ഷേ ഗളിഞ്ചൻ തെയ്യത്തിനില്ല. പഞ്ചലിംഗേശ്വര ക്ഷേത്രത്തിൽ ഈ തെയ്യാട്ടം കാണാനാവും.

ഐതിഹ്യം

പാശുപതാസ്ത്രം നേടാനായുള്ള അർജുനന്റെ തപസും, അർജുനനെ പരീക്ഷിക്കാൻ ശിവൻ വേടനായെത്തി തപസ് മുടക്കുന്നതുമാണ് ആടിവേടനുള്‍പ്പെടെയുള്ള കര്‍ക്കിടക തെയ്യങ്ങള്‍ക്കു പിന്നിലെ ഐതിഹ്യം.Aadi-theyyam
വണ്ണാൻ സമുദായക്കാരുടെ വേടത്തി
ശിവന്റെ കിരാതരൂപം ധരിക്കേണ്ടിവന്ന കഥയിലെ അർജ്ജുനനാണ് ഗളിഞ്ചൻ തെയ്യത്തിനാധാരം. പഞ്ഞമാസമായ കർക്കിടകത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും മാറ്റി ഐശ്വര്യവും സമ്പത്സമൃദ്ധിയും പ്രദാനം ചെയ്യാനെത്തുന്ന കർക്കിടക തെയ്യങ്ങളിൽ ഒന്നാണു ഗളിഞ്ചൻ തെയ്യം. മനസ്സിലെ ആധിവ്യാതികൾ മാറ്റി സന്തോഷം നൽകാനും വീട്ടിൽ ഐശ്വര്യം എത്തിച്ചേരാനും വീട്ടുമുറ്റത്ത് ഗളിഞ്ചൻ തെയ്യാട്ടം നടത്തണമെന്നായിരുന്നു വിശ്വാസം. നാട്ടിലെ മഹാമാരികൾ ഒഴിപ്പിക്കുന്ന ആൾ എന്ന അർത്ഥമുള്ള കളഞ്ച എന്ന തുളുവാക്കാണ് ഗളിഞ്ചൻ എന്ന വാക്കിനാധാരം എന്നും പറയുന്നുണ്ട്. തുളുനാട്ടിൽ നിന്നാണ് തെയ്യത്തിനു തുടക്കം എന്നു കരുതുന്നു. ശിവഭൂതങ്ങൾ വാരിവിതറിയ വിഷമാരികളിൽ നിന്നും ഭൂനിലവാസികളെയും ചുറ്റുപാടുകളേയും സംരക്ഷിക്കുകയാണ് തെയ്യത്തിന്റെ ധർമ്മം. മരങ്ങളേയും ജലാശങ്ങളേയും സംരക്ഷിച്ചു നിർത്തുക എന്ന കടമ കൂടി ആട്ടിഗളിഞ്ചൻ എന്നും അറിയപ്പെടുന്ന ഈ തെയ്യത്തിനുണ്ട്.

മലയൻ സമുദായക്കാരുടെ ആടിവേടൻ തെയ്യവും (ശിവൻ), വണ്ണാൻ സമുദായക്കാരുടെ വേടത്തി (പാർവതി), കോപ്പാളസമുദായക്കാരുടെ ഗളിഞ്ചൻ (അർജുനൻ) തെയ്യവുമായാണ് ഇവിടങ്ങളിലെ പ്രധാന കർക്കിടകതെയ്യങ്ങൾ. ഗ്രാമവഴികളിലൂടെ ചിലങ്കകൾ കിലുക്കി നടന്ന് വരുന്ന കുട്ടിത്തെയ്യങ്ങൾ ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഒരോ സമുദായത്തിലെയും ഇളയ തലമുറയിൽപ്പെട്ടവർ തന്നെയാണു തെയ്യക്കോലമണിയുന്നത്. വീട്ടുകാരുടെ അനുവാദംതേടിയ ശേഷമാണ് തെയ്യം ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുക.

ഗുരിശി

തെയ്യം ആടിക്കഴിഞ്ഞാൽ വീട്ടിലെ മുതിർന്ന സ്ത്രീ തളികയിൽ ഭസ്മം കലക്കിയ വെള്ളവും കത്തിച്ച തിരിയുമായി മുറ്റത്തെത്തും. തളികയും തിരിയും വടക്കോട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് വെള്ളം മുറ്റത്ത് ഒഴിക്കുന്നു. തളികയിലുള്ള വെള്ളത്തെ ‘ഗുരിശി’ എന്നറിയപ്പെടുന്നു. കർക്കിടകത്തെയ്യങ്ങൾക്കൊക്കെയും വ്യത്യസ്തമായ ഗുരിശിയാണ് വേണ്ടത്. എല്ലാവരും ഇപ്പോൾ ഗുരിശി ഉഴിഞ്ഞു മറിക്കുന്ന രീതി ചെയ്യുന്നില്ല. പഴമ്മക്കാരുള്ള വീട്ടിൽ ഓർമ്മയോടു കൂടി അവരതു ചെയ്യാറുണ്ട്. മലയസമുദായ തെയ്യമെത്തിയാൽ തളികയിൽ ശുദ്ധജലമെടുത്ത് ഭസ്മം കലക്കുന്നതാണ് ഗുരിശി. വണ്ണാൻ സമുദായതെയ്യമെത്തിയാൽ മഞ്ഞപ്പൊടിയും നൂറും (ചുണ്ണാമ്പ്) കലക്കി ഒഴിക്കുന്നു. കോപ്പാള സമുദായതെയ്യമെത്തിയാൽ അടുപ്പിലെ വെണ്ണീർ (ചാരം) കലക്കി ഗുരുശി തയ്യാറാക്കി ഒഴിക്കുന്നു. ചടങ്ങ് കഴിയുന്നതോടെ കർക്കിടക ദോഷങ്ങളെല്ലാം അകന്ന് പോകും എന്നാണ് വിശ്വാസം. ഇക്കുറി കനത്തമഴയില്‍ പാടവും തോടുമെല്ലാം നിറഞ്ഞതോടെ മുതിര്‍ന്നവരുടെ തോളിലേറിയാണ് പലപ്പോഴും തെയ്യക്കോലമണിയുന്ന കുട്ടിയുടെ യാത്ര.

ആചാരം ഇന്ന്

ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചടങ്ങുകളാണ് ഇവ. ദിവസങ്ങളോളം സ്കൂളിൽ പോവാതെ വേടൻ കെട്ടാൻ കുട്ടികളെ കിട്ടാതായതും, വിശ്വാസത്തിലുണ്ടായ കുറവും, ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയി കഴിഞ്ഞു. എങ്കിലും ചിലയിടങ്ങളിൽ ഇന്നും അവശേഷിക്കുന്നുണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ടുതിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ട കൊട്ടിയുള്ള കർക്കിടകത്തെയ്യങ്ങളുടെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു. പഴമക്കാർ വീടു വിട്ടിറങ്ങിയതോടെ ഗുരുശിയും വിസ്മൃതിയിലേക്ക് മറയുന്നു. കുഞ്ഞുങ്ങൾക്ക് കണ്ണുതട്ടിയുള്ള ദോഷം മാറ്റാനും ഗുരുശിയുഴിഞ്ഞു മറിക്കുന്ന ചടങ്ങുകൾ മലബാറിൽ പലയിടങ്ങളിലും ഇന്നും കണ്ടു വരുന്നുണ്ട്.

കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ കർക്കിടകതെയ്യങ്ങൾ ഓരോ പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപം കൂടിയാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുകയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.

കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും ഗളിഞ്ചനും മറ്റും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും ഗളിഞ്ചൻ കോപ്പാളന്മാരും കർക്കിടകത്തിലെ വ്യത്യസ്ത ദിവസങ്ങളിലായി കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാരപൊട്ടൻ’ എന്നീ ആചാര കലാരൂപങ്ങൾ പണ്ട് വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം‌ പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു.

ചായില്യം – സിനിമ

ചായില്യം ആസുരതാളങ്ങൾക്കൊരാമുഖംനിരവധി പുരസ്കാരങ്ങളുടെ പൊലിമയിൽ ഇന്ന് ജനസമക്ഷം എത്തുന്ന ഒരു ജനകീയ സിനിമയാണ് ചായില്യം.  ഈ വെബ് സൈറ്റുമായി സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്നകാര്യം ആദ്യം തന്നെ പറയുന്നു (more…)

കതിവനൂർ വീരൻ തെയ്യം

കളിയാട്ടം സിനിമയിലെ ഗാനം (ആൺശബ്ദം)[ca_audio url=”https://chayilyam.com/stories/poem/film/KathiranuVeerane.mp3″ css_class=”codeart-google-mp3-player” autoplay=”false”]
കളിയാട്ടം സിനിമയിലെ ഗാനം (പെൺശബ്ദം)[ca_audio url=”https://chayilyam.com/stories/poem/film/KathivanoorSreeja.mp3″ width=”100%” css_class=”codeart-google-mp3-player” autoplay=”false”]
Kathivanoor Veeran Theyyam Eripuram കതിവനൂർ വീരൻ തെയ്യം, മന്ദപ്പൻ
Photo: UAjith –  Wikimedia Commons

കളിയാട്ടം എന്ന സിനിമയ്ക്കുവേണ്ടി കൈതപ്രം എഴുതിയ ഗാനം
പൂവത്തറയിൽ പോന്നു വന്നവളേ ചെമ്മരത്തീയേ
ദാഹിക്കുന്നൂ സംഭാരം തരുമോ ചെമ്മരത്തീയേ…

കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു
മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാൻ
നൊമ്പരം പൂണ്ടവൾ മനംനൊന്തു പിടഞ്ഞു

കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു
മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി.

ചെമ്മരത്തീയാ വേർവെണീറ്റു കതിവനൂരമ്മ…

കുടകു മലയിലെ കണ്ണേറാത്താരാഴ്‌വരയിൽ
കളരികളേഴും കീഴടങ്ങി നിന്നു
ഏഴാഴികളും പതിനേഴു മലയും
കതിവനൂർ വീരനേ എതിരേറ്റു നിന്നു
ഏഴിനും മീതെ മണിശംഖു മുഴങ്ങി
വില്ലാളിവീരനെ മാളോരു വണങ്ങി

കതിവനൂർ വീരനേ നോമ്പുനോറ്റിരുന്നു
മാമയിൽപ്പീലിപോലഴകോലും ചെമ്മരത്തി…
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു…
കതിവനൂർ വീരനേ നോമ്പുനോറ്റിരുന്നു
മാമയിൽപ്പീലിപോലഴകോലും ചെമ്മരത്തി…

കേട്ടീലായോ നീ മകളേയെൻ ചെമ്മരത്തീയേ…

ആദിത്യ ചന്ദ്രന്മാർ ചതിയാലെ മറഞ്ഞൂ
കളരി വിളക്കുകൾ കൊടുംകാറ്റിലണഞ്ഞു
കലി തുള്ളിയുറയുന്ന കതിവനൂർ വീരനേ
കുടകന്റെ കൈകൾ ചതി കൊണ്ടു ചതിച്ചു
കണ്ണീരു വീണെൻ മലനാടു മുങ്ങീ
പോർവിളി കേട്ടെന്റെ മനക്കോട്ട നടുങ്ങി
കതിവനൂർ വീരന്റെ കഥ കേട്ടു പിടഞ്ഞു
മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു തോഴിമാർ പിരിഞ്ഞു
ചതിത്തീയിലവളന്നുടലോടെ മറഞ്ഞൂ
കതിവനൂർവീരന്റെ കനലോടു ചേർന്നവൾ
സ്വർഗ്ഗത്തിലേക്കൊരു കിളിയായ് പറന്നൂ…

പഴയ കാലത്തെ വീരന്മാരും പോരാളികളും പ്രിയപ്പെട്ടവരുംമൊക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു വന്നിരുന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറുന്നു. (more…)

ആട്ടക്കളം

sree muthappan theyyamതെയ്യങ്ങൾ നിരവധിയാണു  പ്രത്യേകിച്ചും കാസർഗോഡും കണ്ണൂരും. അതിൽ തന്നെ, എന്നും പാവപ്പെട്ടവന്റെ വിളിപ്പുറത്തെത്തുമെന്നു കരുതപ്പെടുന്ന തെയ്യമാണ് മുത്തപ്പൻ‍. സാന്ത്വനവാക്കുകളാൽ‍ ഭക്തന്റെ ദുഃഖം തലോടിമാറ്റാനും സുഖവിവരങ്ങളന്വേഷിച്ച് ആയൂരാരോഗ്യസൗഖ്യം നേരാനും ഉത്തരമലബാറുകാരൻ‌ മറ്റൊരു തെയ്യം വേറെയില്ല! പറശ്ശിനിക്കടാവാണു പ്രധാനമായും ആൾക്കാർ പോവുന്നതെങ്കിലും മുത്തപ്പന്റെ ആരൂഢസ്ഥാനം മുത്തപ്പന്റെ പൂങ്കാവനമായ കുന്നത്തൂർപാടിയാണ്.  കണ്ണൂർജില്ലയിൽ കർണാടക അതിർത്തിയിലുള്ള വനത്തിനാണ് കുന്നത്തൂർപാടി.  കനൽ‍ക്കണ്ണുരുട്ടി വിൽലെടെത്തു വേട്ടയാടി, വിധിയെവരെ തടഞ്ഞു നിർത്താൻ‍ പര്യാപ്തമായ സ്ഥൈര്യചിത്തതയും ശക്തിയുമാണ് ഓരോ തെയ്യവും ഭക്തനു നൽ‍കുന്നതുതന്നെ. എവിടേയും എന്നപോലെ അടിയുറച്ച ഭക്തിക്കുതന്നെ പ്രധാനം. അരയിൽ‍ പന്തം കുത്തി, ആള്‍‌വലിപ്പത്തിൽ‍ മേലരി ചാടിമറിഞ്ഞ്, തരിവളയും കാൽ‍‌ചിലമ്പുമണിഞ്ഞ് സവർ‌ണന്റെ മേൽ‍‌ക്കോയ്മയ്ക്കെതിരെ അടരാടി ജനമനസ്സിൽ‍ സ്ഥിരസ്ഥായിയായതാണ് ഓരോ തെയ്യങ്ങളും. പുറകിൽ ഓരോ കഥയുണ്ട്; കൂടെപ്പിറപ്പായും ഓരോ മിത്തുകളും ശേഷക്രിയയായി പിന്നീട് ചാർത്തിയ സവർണഹുന്ദുമതത്തിന്റെ മേലാങ്കിയും ഉണ്ട്.  പാവപ്പെട്ടവന്റെ അശ്വാസവും അഭയസ്ഥാനവുമാണു തെയ്യങ്ങള്‍. ജനഹൃദയങ്ങളിലേക്കിറങ്ങി അവരിലൊരാളായി ഒരു കാരണവരുടെ അധികാരത്തോടെ കുശലാൻവേഷണം നടത്തുന്ന തെയ്യങ്ങളിൽ‍ പ്രധാനിയാണു പറശിനിക്കടവ് മുത്തപ്പൻ‍ തന്നെ. “എന്റെ മുത്തപ്പാ..!” എന്നുള്ള ഒരു വിളിപ്പുറത്ത് മുത്തപ്പനെത്തുന്നു; ദുഖനിവാരണം നടത്തി ജീവതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു, എന്നൊക്കെ നിരവധിയാണു ജനങ്ങൾക്കിടയിലെ സ്നേഹവിശ്വാസങ്ങൾ.

മുത്തപ്പൻ‍ തെയ്യത്തിന്റെ മൊഴിയാട്ടത്തിൽ‍ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു. പെട്ടന്നു കണ്ടു തീർക്കാൻ‍ പറ്റുന്ന കൊച്ചു കൊച്ചു വീഡിയോകള്‍ ആണ്‌ എല്ലാം തന്നെ. നിരത്തിപ്പറയുന്നതിനേക്കാൾ കണ്ടറീയാനും ഒരു സുഖമുണ്ടല്ലോ. മുകളിൽ മലബാർ എന്നു പറഞ്ഞെങ്കിലും തെയ്യം ബലബാറിൽ മുഴുവനായി വൗന്നില്ലെന്നറിയണം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകള്‍ ചേരുന്നതാണല്ലോ മലബാർ! കാസർഗോഡ്, കണ്ണൂര്‍ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്ക്, കോഴിക്കോടുജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും കര്‍ണ്ണാടകയിലെ കുടക്, തുളുനാട് എന്നിവയും കൂടി ചേര്‍ന്ന പഴയ കോലത്ത് നാട്ടിലാണ് തെയ്യങ്ങള്‍ ഉള്ളതെന്ന് സാമാന്യമായി പറയാം.

വീഡിയോ 01

ഉദിച്ച സൂര്യൻ‍ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ… എന്നാൽ‍ എളങ്കാറ്റായി വീശി കാർമേഘത്തെ തട്ടിയകലെ മാറ്റി എന്റെ വെളിച്ചം എൽലാവർക്കും ഒരുപോലെ നൽ‍കുമാറാകും…

വീഡിയോ 02

മുത്തപ്പൻ‍ നിവേദ്യമായി കിട്ടിയ കള്ള് ഗുരുസ്ഥാനീയരായവർക്കു വിതരണം ചെയ്യുന്നു.
അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതില്ലം, മയാമയം നാൽപത്തിനാലില്ലം … ആറുനാട്ടിൽ നൂറുഭാഷയാണ്… ഞാനെന്നിരികുന്നതാ ഈ പാത്രം പണ്ട് നദിയിൽ വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാൻ കരകേറിയത്.. ആ വാഴത്തട തന്നെ വേണം വേറൊരു നദിയിൽ വീഴുമ്പോ.. അതുകിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ?… ഇല്ല! അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കുംല്ലേ!!

വീഡിയോ 03
വീഡിയോ 04

അല്പം ജാതി ചിന്ത

മതങ്ങളും ജാതികളും ആണല്ലോ പുരോഗമനക്കാരുടെ ഇന്നത്തെ മാനദണ്ഡം തന്നെ!! ഇതുമായി ബന്ധപ്പെട്ട് അല്പം ജാതി ചരിത്രം കൂടി പറയാം.
മുത്തപ്പനെന്ന പേരിൽ നാട്ടിൻ പുറങ്ങളിൽ കഴിക്കുന്ന തെയ്യം വെള്ളാട്ടമാണ്. തിരുവപ്പന എന്നുമുള്ളത് പറശ്ശിനിക്കടവാണ്. പടിയിറങ്ങി പറശ്ശിനിക്കെത്തുന്ന ഭക്തർ മുത്തപ്പനു കൊടുക്കുന്നത് കള്ളാണ്. കള്ളൂം മീനും കഴിക്കുന്ന ദൈവമുണ്ടോ എന്ന് തെക്കൻ കേരളക്കാർ ഒരു പക്ഷേ അത്ഭതപ്പെട്ടേക്കാം. സവർണ്ണദൈവ വിശ്വാസത്തിൽ അഭിരമിച്ചാറാടിയ നമുക്ക് ഇതുകാണുന്നതുതന്നെ ഒരു അനുഭവമായിരിക്കും. ബൗദ്ധപാരമ്പര്യം പേറിനടക്കുന്ന തീയ്യരാണ് മുത്തപ്പന്റെ നടത്തിപ്പുകാർ. സ്തീധനസമ്പദായത്തോടുതന്നെ പണ്ടുതൊട്ടേ അസഹിഷുണുത പാലിച്ചുപോന്ന സമുദായമായിരുന്നു അതു. ഇന്നതൊക്കെ മാറിവന്നെങ്കിലും ഇപ്പോഴും രക്തിത്തിൽ അലിഞ്ഞു ചേർന്ന വികാരം പോലെ ഇതൊക്കെ പിന്തുടരുന്നുണ്ട് ഇവരെ. പറശ്ശീനിക്കടവിൽ എത്തുന്നവർക്ക് ചായയും ഉച്ചയൂണും അത്താഴവും കിടക്കാനുള്ള പായയും സൗകര്യങ്ങളും ഇന്നും നൽകിവരുന്നു. പ്രസാദം തന്നെ വിലകൊടുത്ത് വാങ്ങേണ്ടി വരുന്ന ഇന്നത്തെ അവർണാമ്പലങ്ങളിൽ നിന്നും ഭിന്നമാണിതെന്നേ പറയാനാവൂ. കമ്മ്യൂണിസ്റ്റ് ദൈവം മുത്തപ്പനാണെന്നൊരു പറച്ചിലുള്ളത് ഈയൊരു സോഷ്യലിസമാണോ എന്നറിയില്ല. ആര്യസംസ്ക്കാരത്തോടും ചടുലമായി എതിർത്തുനിന്ന് പരാജയപ്പെട്ട ഒരു ബുദ്ധപാരമ്പര്യം നമുക്കുണ്ട്, ആ ബുദ്ധന്മാരാണ് മലബാറിലെ തീയ്യന്മാർ, അവരും സവർണബ്രാഹ്മരോട് നന്നായി അടരാടിയിരുന്നു – അനുകൂല സമീപനം സ്വീകരിച്ച നായന്മാരെ കൂട്ടത്തിൽ കൂട്ടിയെങ്കിലും ഇന്നിപ്പോൾ കമ്മ്യൂണീസ്റ്റ് പാർട്ടിക്കാരായും കളരിമുഖത്ത് തെളിഞ്ഞു നിൽക്കുന്നവർ ഇവർതന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

എസ്. എൻ. ഡി. പിയുടെ ജാഥയും നയിച്ച് നടേശൻ ഒരിക്കൽ വമ്പിച്ച പ്രചരണം അഴിച്ചുവിട്ടിരുന്നു. അന്ന് ആരോപണമായി പറഞ്ഞതൊക്കെ രക്തസാക്ഷികളായി മരിച്ചു വീഴുന്നവരൊക്കെ ഈഴവർ(തെയ്യന്മാരെന്നു ന്യായം) ആണെന്നും അതിനെതിരെ പ്രതികരിക്കണം എന്നുമൊക്കെയായിരുന്നു. ആര്യസംഹിതകളോട് അടരാടിയ ആ പോരാട്ടവീര്യം കൊണ്ടാവാം അതെന്നേ ഓർക്കേണ്ടതുള്ളൂ. പുലബന്ധം പോലുമില്ലാത്ത ഈഴവനും തീയ്യനും ഇന്ന് ഒരു കുടക്കീഴിലാണുള്ളത്. പക്ഷേ, മുത്തപ്പനെ ഉൾക്കൊള്ളാൻ ഈഴവർക്ക് പറ്റിയിട്ടുണ്ടോ എന്നറിയില്ല. പല തോറ്റം പാട്ടുകളിലും തീയ്യർ ഇന്നത്തെ കർണാടക സംസ്ഥനമായ കരുമന നാട്ടിൽ നിന്നും അള്ളടം വഴി ഇവിടെ എത്തിച്ചേർന്നതായി പറയുന്നുണ്ട്. ബില്ലവൻ, ബൈദ്യർ, ഹാളേപൈക്കർ, പൂജാരി, തീയ്യൻ എന്നെല്ലാം അറിയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണത്രേ തീയ്യൻ എന്നായിത്തീർന്നത്. പറഞ്ഞുവന്നത് തീയ്യരുടെ തെയ്യസങ്കല്പത്തിൽ പ്രധാനിയാണ് മുത്തപ്പനെന്നാണ്. പറശിനിക്കടവ് മഠപ്പുരയിൽ (സവർണഭാഷയിൽ ക്ഷേത്രമെന്നു പറയാം) നിലവിലുള്ള ഭക്ഷണരീതികളും എല്ലാം കാണുമ്പോൾ പഴയ ബൗദ്ധികകൂട്ടായ്മയേയോ കുടിയിരിപ്പിനെയോ അറീയാതെ ഓർത്തുപോകും. സമുദായകാര്യം പറഞ്ഞതിനാൽ അവിടെ അതൊക്കെ നിലനിൽക്കുന്നു എന്നു കരുതരത്, ബുദ്ധമതം തന്നെ അങ്ങനെയാണല്ലോ 🙂 ആർക്കും വരികയും പോവുകയും ചെയ്യാനാവുന്ന സങ്കല്പാമാണിതിന്നും. പക്ഷേ, ചരിത്രം അന്വേഷിക്കുന്നവർക്ക് ഒരു രസമാണിതൊക്കെ അറിയുക എന്നത്.

വീഡിയോ 05
വീഡിയോ 06
വീഡിയോ 07
വീഡിയോ 08

തെയ്യാട്ടത്തിന്റെ ഒടുവിൽ‍ മുടിയെടുക്കുന്നത് താഴത്തെ വീഡിയോവിൽ കാണാം

ചെമ്പിലോട്ടുഭൂതം

 Chembilottu Bhootham
Chembilottu Bhootham

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനുസമീപം മലയോരദേശമാണു നടുവിൽ. ആദിവസി സമൂഹമായ കരിമ്പാലക്കാർ ഏറെയുള്ള ദേശമാണത്. കരിമ്പാല സമുദായക്കാരുടെ ഉപാസനാമൂർത്തിയാനു ചെമ്പിലോട്ടു ഭൂതം. മൈക്കാട്ടുമലയിലാണു ചെമ്പിലോട്ടു ഭൂതം കുടിയിരിക്കുന്നത്. ഈ തെയ്യത്തിന്റെ അനുഷ്ഠാന കർമ്മങ്ങളും ഐതിഹ്യവും മറ്റു തെയ്യങ്ങളിൽ നിന്നും ഒത്തിരി വ്യത്യാസപ്പെട്ടിരിക്കുന്നു.

ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കനൽക്കണ്ണുരുട്ടി എട്ടുദിക്കും നടുങ്ങുമാറുച്ചത്തിൽ അലറിവിളിച്ചാണ് ചെമ്പിലോട്ടുഭൂതം ഉറഞ്ഞടുന്നത്. പുരപ്പുറത്തു കയറിയാണ് വായ്ത്താരി വഴക്കങ്ങളിലൂടെ തെയ്യം ജനതതിയോടു സംവദിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ് ആദിവാസിസമൂഹം നെൽക്കറ്റകൾ അവരവരുടെ കുടിലുകളിൽ സൂക്ഷിക്കാറുണ്ട്. മലയിറങ്ങിവന്ന് ഭൂതം അതൊക്കെയും മോഷ്ടിക്കുമത്രേ. ഇങ്ങനെ മോഷ്ടാവായി രംഗത്തുവരുന്ന ഭൂതത്തെ നാട്ടുകാർ പണ്ടെന്നോപിടികൂടിയെന്നാണു വായ്ത്താരി. മോഷ്ണം കൂടാതെ നാട്ടിൽ ഏറെ വിപത്തും നാശനഷ്ടങ്ങളും ഭൂതം ഉണ്ടാക്കുമായിരുന്നു. ഒരിക്കൽ ഭൂതത്തെ ആവാഹിച്ച് ചെമ്പുകുടത്തിൽ അടക്കം ചെയ്ത് ഇന്നത്തെ ജാനുപ്പാറ എന്നറിയപ്പെടുന്ന ആനവീണകുന്നിൽ കുടം പഴമക്കാർ അടക്കം ചെയ്തുവത്രേ.

പ്രകൃതിക്ഷോഭത്തിൽ മണ്ണിൽ കുഴിച്ചിട്ട ചെമ്പുകുടം പുറത്തുവന്നു. ഉരുണ്ടുരുണ്ട് അജ്ഞാതശക്തിയാൽ അതുതകർന്ന് ഭൂതം പുറത്തെത്തി. ഗ്രാമവാസികൾക്ക് ഭൂതം വീണ്ടും പ്രശ്നമായിത്തുടങ്ങി. മകരക്കൊയ്ത്ത് കഴിഞ്ഞെത്താറുള്ള ഭൂതത്തെ പിടികൂടാനായി ഗ്രാമവാസികളൊത്തൊരുമിച്ച് മെതിയുത്സവം നടക്കുന്ന പുല്ലവനം ആലശ്ശേരിക്കളത്തിൽ ഒത്തുകൂടും. പൂർവ്വികരുടെ ഈ ഒത്തു കൂടലിന്റെ പ്രതീകമായി വർഷം തോറും വൃശ്ചികമാസത്തിൽ കളത്തിൽചെമ്പിലോട്ടു ഭൂതത്തെ കെട്ടിയാടിക്കുന്നു.

വള്ളിപ്പടർപ്പുകളും ചെറുമരങ്ങളുംതണല്വിരിച്ചു നിൽക്കുന്ന ആലശ്ശേരി കളത്തിൽ വാഴപ്പോളകൾ കൊണ്ട് താൽകാലികമായുണ്ടാക്കുന്ന ചെറിയ പതിയിലാണു തെയ്യാട്ടം നടക്കുക. ചെണ്ടയുടേയും ചീനിക്കുഴലിന്റേയും ആസുരതാളത്തിൽ ഭൂതം രൗദ്രഭാവത്തോടെ ഉറഞ്ഞാടും. അല്പനേരത്തെ കെട്ടിയാട്ടത്തിനുശേഷം ഭൂതം കെട്ടുപള്ളിപ്പുറവും അറക്കവില്ലും തകർക്കുന്ന ചടങ്ങുണ്ട്. അപ്പോൾ കരിമ്പാല സമുദായത്തിലെ ചെറുപ്രായക്കാർ പരസ്പരം കൈകൾ കോർത്തു പിടിച്ച് (ആറാമ്പള്ളി എന്നു പറയുമിതിനെ) വാഴപ്പോള കൊണ്ടുണ്ടാക്കിയ പതിസ്ഥാനം അഥവാ പള്ളിപ്രം സംരക്ഷിക്കും. നിറവിളക്കിനു മുമ്പ്പിൽ നിന്നാവും ഭൂതത്തിന്റെ വാക്‌തർക്കവും മറ്റും നടക്കുക. വാഴപ്പോളയിൽ ഒന്നെങ്കിലും കൈക്കലാക്കാൻ ഭൂതം അവിടെ നടത്തുന്ന വാക്ശരങ്ങളും മല്ലയുദ്ധവും കാഴ്ചക്കാർക്ക് രസകരമായ അനുഭൂതിയാണു നൽകുക.

കരിമ്പാലക്കാരുടെ ഐശ്വര്യത്തിന്റെ പ്രതീകമാണു വാഴപ്പോള. വാഴപ്പോള തട്ടിയെടുക്കാനാണു ഭൂതം ശ്രമിക്കുക. പള്ളിപ്രത്തിൽ ഭൂതം പ്രവശേക്കുന്നതും അതിനു വേണ്ടിയാണ്. വാഴപ്പോള എടുത്ത ശേഷം ഭൂതം പുരപ്പുറത്ത് കയറും.മോഷ്ടിച്ചെടുക്കുന്ന നെൽക്കറ്റകൾ നശിപ്പിക്കുന്ന ചടങ്ങുകളും മറ്റുകർമ്മങ്ങളും പുരപ്പുറത്താണു നടക്കുക. തെയ്യാട്ടത്തിനു വേണ്ടി പ്രത്യേകമായി കെട്ടിയൊരുക്കിയ പുരപ്പുറത്ത് തെയ്യവും യുവാക്കളും തമ്മിൽ പിടിവലി പോരാട്ടങ്ങൾ ഉണ്ട്. അവസാനം കോപാവേശത്തിൽ ജ്വലിച്ചുയരുന്ന തെയ്യം ആ പുരമുഴുവൻ തകർക്കുന്നു.

നെൽക്കറ്റകൾകൈയ്യിൽ കിട്ടിയില്ലെങ്കിൽ ഭൂതം മലമുകളിലെ നീരുറവയിൽ ചെന്നു കിടക്കും. നീരൊഴുക്ക് നിർത്തിവെച്ച് ജനങ്ങൾക്ക് വെള്ളമില്ലാതാക്കാനും കൃഷിനശിപ്പിക്കാനുംവേണ്ടിയാണിത് ചെയ്യുന്നതെന്നാണു വിശ്വാസം. വൈതൽകോൻ എന്ന കുടകുരാജാവിന്റെ അധീനതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ഭൂതത്തിന്റെ ആവാസം. പഴയരാജകൊട്ടാരം, ക്ഷേത്രം, കിണർ എന്നിവ ഇന്നും അവിടെ കാണാൻ സാധിക്കുന്നുണ്ട്.

പൊലി പൊലിക ദൈവമേ താൻ ദൈവമായോൻ എന്നുള്ള പൊലിച്ചു പാടൽ മാത്രമാണു തെയ്യത്തിനു തോറ്റം പാട്ടായുള്ളത്. പുരാവൃത്തപരമായ യാതൊരു വർണ്ണനകളും തോറ്റം പാട്ടുകളിൽ ഇല്ല. മുകളിൽ പറഞ്ഞതൊക്കെയും വാമൊഴിപ്പഴക്കങ്ങളിലൂടെ ഇന്നു നിലനിൽക്കുന്ന പുരാവൃത്തം മാത്രമാണ്.

തെയ്യത്തിനായി വ്രതം നോറ്റിരിക്കുന്നവരെ അരിക്കാർ എന്നാണു വിളിക്കുക. ഏഴുദിവസത്തെ വ്രതം ചെമ്പിലോട്ടുഭൂതം കെട്ടാൻ ആവശ്യമാണ്. കളത്തിൽതിറതുടങ്ങിയാൽ പിന്നെ വ്രതം നോറ്റവർ മറ്റാരേയും തൊടാനോ മറ്റുവീടുകളിൽ പോകാനോ അവിടങ്ങളിൽ നിന്നും ജലപാനം പോലും നടത്താനോ പാടില്ല. തെയ്യക്കളം വിട്ടു പുറത്തു പോകാൻ പാടില്ല എന്നർത്ഥം. തെയ്യക്കളത്തിൽ ഉണ്ടാക്കുന്ന തിനക്കഞ്ഞി മാത്രമാണിവർക്കു ഭക്ഷണം. അവലും മലരും മദ്യവും മറ്റു നൈവേദ്യങ്ങളും കളത്തിൽതന്നെ ഉണ്ടാക്കിയതാവണം. തൊട്ടടുത്തചന്തകളിൽ നിന്നും വാങ്ങിക്കുന്നവ പോലും കളത്തിൽ കയറ്റാറില്ല.

തെയ്യത്തിനു ചായില്യം, മനയോല എന്നിവ കൊണ്ടാണ് മുഖത്തെഴുത്ത്. കണ്ണിൽ വട്ടത്തിൽ തിരിമഷി. വെളുത്ത താടി, കാലിൽ ചിലമ്പ്, ശിരസ്സിൽ തലപ്പാളി, അലക്കുവട്ടം, തലയ്ക്കു പിന്നിൽ ബഞ്ചിക്കെട്ട്, ഓലക്കാത്, കൈകളിൽ കൈവള, ചൂടകം, കഴകം, വെളുമ്പ്യൻ ഉടുപ്പ്, അരയിൽ മിന്നുന്ന വൈവിദ്ധ്യമാർന്ന അണിയലകൾ, കൂടാതെ, നെഞ്ചിലും വയറ്റിലും മഞ്ഞൾ അരച്ചു തേയ്ക്കുന്നു.

തെയ്യത്തിന്റെ അനുഷ്ഠാനകർമ്മങ്ങൾ ഒക്കെയും നടത്തുന്നത് കരിമ്പാലൻ മൂപ്പനാണ്. വണ്ണാൻ മലയൻ എന്നീ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ചെമ്പിലോട്ടു വീരൻ, അന്തിത്തിറ, ചാമുണ്ഡി, ഉതിരാളിപ്പോതി, കരിങ്കാളിപ്പോതി, എന്നീ തെയ്യങ്ങളും അപ്പോൾ കെട്ടിയാടാറുണ്ട്. നാട്ടുകാരുടെ ജനകീയ കമ്മിറ്റിയാണു തെയ്യംകെട്ടിനു നേതൃത്വം നൽകുന്നത്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights