കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത

കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:
കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.

സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.
ചോദ്യം തുടങ്ങി.
വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.
വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍

മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.
ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :
എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.
എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.
എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും

എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്… ഒരു സാന്ത്വനം… അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.
ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി.
അവയിലെ രക്തദാഹം എനിക്കേത്രയോ പരിചിതം.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു : നിങ്ങള്‍ എഴുതുന്നതെല്ലാം പച്ചക്കള്ളമല്ലേ?
നിസ്സഹായതയുടെ കൊലക്കയറില്‍ ഞാന്‍ പിടയുന്നു. ദൈവമേ.
തെളിവും സാക്ഷിയുമില്ലാത്ത ജീവിതം!
ഇല്ല. ദൈവം ആര്‍ക്കുവേണ്ടിയും സാക്ഷി പറയാറില്ല.
ചിറിയിലെ രക്തം നുണഞ്ഞ് കുഞ്ഞുങ്ങള്‍ ചോദിച്ചു :
എവിടെ മറ്റേയാള്‍? എന്റെ ഇണയുടെ ചോരകൂടി അവര്‍ക്കു വേണം !
പക്ഷേ കുഞ്ഞുങ്ങളുടെ ക്രൌര്യം കണ്ടു ഭയന്ന് അവള്‍ നേരത്തേ രക്ഷപ്പെട്ടിരുന്നു.
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.
ഇവനെ നമ്മള്‍ തകര്‍ത്തു. ഇവനെ നമ്മള്‍ നശിപ്പിച്ചു. ഇവന്‍ ഇനി ഇല്ല.
ഇപ്പോള്‍ ഇത്രമതി.
വിജയത്തിന്റെ ലഹരിയില്‍ കുഞ്ഞുങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു.
നന്ദി സര്‍, വളരെ നന്ദി- നരബലി നടത്തിയ സംതൃപ്തിയോടെ അവര്‍ തിരിച്ചു പോയി.

കുഞ്ഞുങ്ങള്‍ എന്റെ അരികില്‍ വന്നോട്ടെ, എന്റെ ചോര കുടിച്ചോട്ടെ.
ഞാന്‍ അവരെ തടയുന്നില്ല.
കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്.

എന്റെ ഗുരുനാഥന്‍

ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍
താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;

ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍
ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം
കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍
ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്‍
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍
ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, ‘അഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല മടക്കാത്തൂ?’
ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍

പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം
ക്രിസ്്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
ക്കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാ?ാ‍രെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍

ഹാ, തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ദ്ദര്‍ശിച്ചെന്നാല്‍
കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍;
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചനന്‍,
അശുദ്ധന്‍ പരിശുദ്ധന്‍, അലസന്‍ സദായാസന്‍!
ആതതപ്രശമനാമത്തപസ്വിതന്‍ മുന്നില്‍
ആതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!
കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്കു
പട്ടണനടുത്തട്ടും പര്‍വ്വതഗുഹാന്തരം!
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധര്‍മ്മകൃഷകന്റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസമാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ
അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ്്‌വരൂ
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ;
നമസ്തേ സുമഹാത്മന്‍, നമസ്തേ ജഗല്‍ഗുരോ!

മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇനി പുതിയ പ്രത്യയശാസ്ത്രം!!

മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പാർട്ടിലും മാറ്റങ്ങൽ വരുത്താൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറ്റയൊരുക്കം തുടങ്ങി. പാട്ടിയുടെ പ്രത്യയശാസ്ത്രം തന്നെ തിരന്ത്തിക്കൊണ്ടാവും ഇത്.

എന്താണു പ്രത്യയശാസ്ത്രം? പാർട്ടിയുടെ ലക്ഷ്യങ്ങളേയും, പ്രതീക്ഷകളേയും, പ്രവർത്തനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൂട്ടം ആശയങ്ങളുടെ സംഹിതയാണു പ്രത്യയശാസ്ത്രം എന്നു ചുരുക്കി പറയാം. ഒരേ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ മാർഗരേഖ! തൊഴിലാളിവർഗസർവാധിപത്യം ഉറപ്പു നൽകുന്ന ജനകീയ ജനാധിപത്യവിപ്ലവം എന്ന ആശയമായിരുന്നു പാർട്ടിയുടെ ഇത്രനാളത്തെ മുഖ്യ അജണ്ട. അതിനനുസരിച്ച് കാലാകാലങ്ങളിൽ പാർട്ടി ചില നയങ്ങൾ എടുത്തു വന്നിരുന്നു. പ്രഖ്യാപിതനയത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി ഇടയ്‌ക്കു കൈക്കൊള്ളുന്ന ഈ കുറുക്കുവഴികളെ അടവുനയം എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്നു… എന്തായാലും മാറുകയാണ് എല്ലാം. പുതിയ ലക്ഷ്യവും മാർഗവും ഒക്കെ മാറ്റി ഡിഫൈൻ ചെയ്യുമ്പോൾ പാർട്ടിയുടെ പേരും മാറ്റുമോ എന്തോ!! കണ്ടറിയാം.

എന്നാലും ഒരു കുഞ്ഞു സശയം ബാക്കി നിൽക്കുന്നു: ശരിക്കും കാലത്തിന്റെ മാറ്റമായിരിക്കുമോ അതോ സഖാക്കളുടെ സുഖാന്വേഷണ ജീവിതരീതിയിലും ചിന്താഗതിയിലും വന്ന മാറ്റമായിരുക്കുമോ പാർട്ടിയുടെ പ്രത്യയശാസ്ത്രം പുതുക്കിപ്പണിയാൻ പ്രേരിപ്പിച്ച ഘടകം?  

തെളിച്ച വഴിയേ പോയില്ലെങ്കിൽ പോവുന്ന വഴിയേ തെളിക്കുക എന്നു പറഞ്ഞുകേട്ടിട്ടുണ്ട്…!

ലോക വൃദ്ധ ദിനം ഇന്ന്…

the International Day of Older Persons - അന്താരാഷ്ട്രാ വൃദ്ധദിനംഒക്റ്റോബർ 1.
ഇന്ന് ലോക വൃദ്ധ ദിനം. വൃദ്ധസദനങ്ങൾ തേടിയലയുന്ന മക്കൾ മാതാപിതാക്കൾക്കായി ഒരു ദിനം കരുതിവെയ്ക്കുന്നു – വൃദ്ധദിനം!! നമുക്കോരോരുത്തർക്കും ഇതോരോർമ്മപ്പെടുത്തലാണ്, നിസ്സഹായ വാര്‍ദ്ധക്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന നമ്മളോരോരുത്തരും സ്വയം മനസ്സിലെങ്കിലും പറഞ്ഞുറപ്പിക്കേണ്ടിയിരിക്കുന്നു, നാളെ നമ്മുടെ ശരീരത്തെയും മനസ്സിനെയും വാര്‍ദ്ധക്യം ബാധിക്കുമെന്ന സത്യം.

1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000-ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.

1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. 1990 ഡിസംബർ പതിനാലിനാണ് ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിക്കുന്നത്.

സമൂഹത്തിലെ കർമ്മശേഷിയുള്ള പൗരൻ‌മാരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. ഈ ലക്ഷ്യത്തിലേക്ക് രാജ്യത്തെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധ ദിനം – The International Day of Older Persons!!.

വെബ്‌ ഡിസൈനേർസിനെ ആവശ്യമുണ്ട്!!

നിരവധി ഒഴിവുകളാണ് വെബ്‌ ഡിസൈനേർസിനെ തേടി വരുന്നത്. പക്ഷേ, അതിനു വേണ്ട ടെക്നോളജി അറിയുന്ന ആൾക്കാർ താരതമ്യേന വളരെ കുറവാണ്. യാതൊരു വിധ വർക്ക് ലോഡോ, ടെൻഷനോ അനുഭവിക്കേണ്ടതില്ലാത്ത ഒരു രംഗമാണ് വെബ് ഡിസൈനറുടേത്. പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ ഈ രംഗം ഇന്നു വളരെ ശുഷ്‌കമാണ്. പെൺ സാന്നിദ്ധ്യം അശേഷം ഇല്ലെന്നു തന്നെ പറയാം. പെൺകുട്ടികൾ ടെൻഷൻ ഫ്രീ എന്നു പറഞ്ഞു നടത്തുന്ന ടെസ്റ്റിങ് പഠിക്കാനായാണു നെട്ടോട്ടമോടുന്നത്.

ഗ്രാഫിക്‌സ് വർക്ക് അറിയുന്ന ആളുകൾ നാട്ടിൽ ചവറുപോലെയാണ്… സകല അലമ്പ് സോഫ്‌റ്റ്‌വെയറുകളും പഠിച്ച് തേരാപാര നടക്കുന്നുണ്ട്. ഫോട്ടോഷോപ്പ്, കോറൽഡ്രോ, ഇല്ലു‌സ്ട്രേറ്റർ, അനിമോ, മായ, ആഫ്‌റ്റർ എഫക്‌റ്റ്സ് എന്നിങ്ങനെ പരസ്പരം ബന്ധപ്പെട്ടതും പുലബന്ധം പോലും ഇല്ലാത്തതുമായ എല്ലാ സോഫ്‌റ്റ്‌വെയറുകലും പഠിച്ചുകഴിഞ്ഞ് സ്റ്റുഡിയോയിൽ മാസം 3000 രൂപയ്ക്ക് ആൽബങ്ങൾ ഉണ്ടാക്കി കഴിയുന്ന ആൾക്കാർ നിരവധിയാണ്… ഇത്ര ക്യാഷ് കൊടുത്തു പഠിച്ചതിന്റെ ഫലമില്ലാതെ പോയി എന്നവർ നിത്യം പരിതപിക്കുന്നു.

വർഷാവർഷം കോളേജിൽ നിന്നും വിരിഞ്ഞു വരുന്ന എം.സി.എ, ബി.ടെക് വിദ്യാർത്ഥികളും ഇപ്പോൾ എത്രയോ കൂടി വരുന്നു. അവരുടെ കാര്യവും അങ്ങനെ തന്നെ, .നെറ്റ് അറിയാം ജാവ അറിയാം പി.എച്ച്. പി. അറിയാം സകലമാന വെബ് ടെക്നോളജികളും അറിയാം; പക്ഷേ ഒരു കുഴപ്പമുണ്ട് അവർക്ക് HTML എന്തെന്നറിയില്ല, Javascript എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല; CSS എന്നത് കേട്ടിട്ടു പോലും ഇല്ല…!! ഏതെങ്കിലും ഒരു ഫ്രെയിംവർക്കു കിട്ടിയാൽ അവർ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി കയ്യിൽ തരും!! അത്ഭുതകരമായ വൈജിത്ര്യം – വൈരുദ്ധ്യം!!

കോളേജുകളിൽ ഒന്നും തന്നെ ബേസിക്കായിട്ടുള്ള HTML, CSS, Javascript എന്നിവയെ പറ്റി പഠിപ്പിക്കുന്നില്ല എന്നു തോന്നുന്നു. സമർത്ഥരായ വിദ്യാസ്ഥികളതു സ്വയം പഠിച്ചെടുക്കുന്നു. അതുപോലെ തന്നെ ഡിസൈനിങിനാവശ്യമായ ഒരു സോഫ്‌റ്റ്‌വെയറുകളും നമ്മുടെ പ്രൊഫഷണൽ കോളേജുകളിൽ പഠിപ്പിക്കുന്നില്ല. അതും സ്വയം പഠിച്ചെടുക്കണം… സെമസ്റ്റർ, പ്രോജക്‌റ്റ്, വൈവ, ക്യാമ്പസ് ഇന്റർവ്യൂകൾ, ബാങ്ക്‌ലോണിനെ പറ്റിയുള്ള വേവലാതി എന്നിവയ്ക്കിടയിൽ മറ്റുള്ള കാര്യങ്ങളെ പറ്റി ചിന്തിക്കാൻ തന്നെ വിദ്യാർത്ഥികൾ മടിക്കുന്നു. നേരാംവണ്ണം ഒന്നു പഞ്ചാരടിക്കാൻ പോലും സമയം കിട്ടാത്ത പാവങ്ങളാണു നമ്മുടെ വിദ്യാർത്ഥികൾ…!

ഏതൊരു നാട്ടുമ്പുറത്തു പോയാലും ഇന്നു ഡിറ്റിപി എന്ന പേരിലോ വെബ്‌ഡിസൈനിങ് എന്ന പേരിലോ ഫോട്ടോഷോപ്പും മറ്റും പഠിപ്പിക്കുന്ന സ്ഥാപനങ്ങൽ ഉണ്ട്. വെറും മൂവായിരം രൂപകൊടുത്താൽ അവർ ഫോട്ടോഷോപ്പിൽ മാസ്റ്റർ ആക്കി മാറ്റുകയും ചെയ്യുന്നു. എന്നാൽ ഇന്ന് ആവശ്യമുള്ളത് ഈ രണ്ടു കൂട്ടരേയും അല്ല…

അത്യാവശ്യം ഡിസൈനിങ്, അതുപോലെ HTML, CSS, Javascript ഇവയുടെ ഉപയോഗം ഇത്രയും അറിഞ്ഞിരിക്കുന്ന ഒരാൾക്ക് നല്ല വെബ്‌ഡിസൈനറാവാം. ഒരു ഡിസൈനിങ് സോഫ്‌റ്റ്‌വെയറിൽ സൈറ്റ് ഡിസൈൻ ചെയ്ത്, അത് അതേ പോലെ HTML -ലിൽ വർക്ക് ചെയ്യിപ്പിച്ചു കൊടുത്താൽ മതി. നിരവധി അവസരങ്ങൾ നിങ്ങളെ തേടിയെത്തും. HTML, CSS, Javascript പഠിക്കാൻ മറ്റ് സങ്കീർണമായ കമ്പ്യൂട്ടർ ഭാഷകൾ ഒന്നും വശത്താക്കേണ്ടതില്ല. അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ഏതൊരാൾക്കും ഒരു മാസം കൊണ്ട് ഈ പറഞ്ഞ സംഭവം പഠിച്ചെടുക്കാം.

ഗ്രാഫിക്സ് വർക്ക് ചെയ്യുന്ന ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ നിങ്ങൾ ഈ മൂന്നു സാധനം കൂടി ഉടനേ വശത്താക്കുക. എന്നിട്ടൊന്നു മാർക്കറ്റിലേക്ക് ഇറങ്ങിനോക്ക്! ഇതു പഠിക്കാൻ കമ്പ്യൂട്ടർ ഡിഗ്രികളുടെ ആവശ്യം ലവലേശമില്ല; ഇനി മലയാളം എം.എ. ആണു നിങ്ങൾ കഴിഞ്ഞതെങ്കിൽ കൂടി ധൈര്യമായി ശ്രമിച്ചോളൂ 🙂
ഒരുമാസത്തിനപ്പുറം മെനക്കെടേണ്ടി വരില്ല ഇവ പഠിക്കാൻ!! അപ്പോൾ ഇന്നു തന്നെ എല്ലാ ഗ്രാഫിക്സ് പുലികലും HTML പഠിക്കാൻ ഇറങ്ങിക്കോളൂ… ഭാവുകങ്ങൾ!!

ഇങ്ക്‌സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറിനെ പരിചയപ്പെടാം

അഡോബിന്റെ ഫോട്ടോഷോപ്പ്, കോറലിന്റെ കോറൽഡ്രോ തുടങ്ങി നിരവധി ഗ്രാഫിക്സ് എഡിറ്റിങ് സോഫ്‌റ്റ്‌വെയറുകൾ മാർക്കറ്റിൽ ലഭ്യമാണ്. റാസ്റ്റർ ഇമേജ് എഡിറ്റിങ് (raster image editing) വെക്റ്റർ ഇമേജ് എഡിറ്റിങ് (vector image editing) എന്നിങ്ങനെ പ്രധാനമായും രണ്ടായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഫോട്ടോഷോപ്പ് റാസ്റ്റർ ഇമേജ് എഡിറ്റിങിൽ പെട്ട സോഫ്റ്റ്‌വെയർ ആണ്. ഫോട്ടോസ് ഒക്കെ മെച്ചപ്പെടുത്താനും മിക്സ് ചെയ്യാനും പോലുള്ള പരിപാടികൾക്കിതാണു നല്ലത്. ചിത്രം വലുതാക്കുമ്പോൾ അതിന്റെ വ്യക്തത നഷ്ടപ്പെടുന്നു എന്നതാണ് റാസ്റ്റർ ഇമേജ് എഡിറ്റിങിന്റെ ന്യൂനത. ഫ്രീ സോഫ്‌റ്റ്‌വെയറായ ജിംബ് ഫോട്ടോഷോപ്പിന്റെ നല്ലൊരു എതിരാളിയാണ്.

എത്രതന്നെ വലുതാക്കിയാലും വ്യക്തത അല്പം പോലും കുറയാത്ത ചിത്രങ്ങൾ ഉണ്ടാക്കാൻ വെക്റ്റർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ വേണം. കോറൽഡ്രോ ആണ് ഈ രംഗത്ത് ഒന്നാമൻ. ഇങ്ക്‌സ്കേപ്പ് ഒരു വെക്റ്റർ എഡിറ്റിങ് സോഫ്‌റ്റ്‌വെയർ ആണ്. ഇതൊരു ഒരു ഫ്രീ സോഫ്‌റ്റ്‌വെയർ കൂടിയാണ്. മാർക്കറ്റിലെ ഒന്നാമനായ കോറൽ‌ഡ്രോയോട് കിടപിടിക്കാൻ ഇങ്ക്‌സ്കേപ്പിനു പറ്റില്ലെങ്കിലും അതിനെ അപേക്ഷിച്ച് മറ്റു പല സവിശേഷതകൾ ഈ സോഫ്‌റ്റ്‌വെയറിനുണ്ട്. അതിലൊന്നാണ് മലയാളം പോലുള്ള സങ്കീർണ ലിപികൾ നമുക്കിതിൽ ഉപയോഗിക്കാൻ പറ്റുന്നു എന്നത്. മാത്രമല്ല, വിൻഡോസ്, ലിനക്സ്, മാക്സ്  തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്ലാം ഇതു പ്രവർത്തിക്കുന്നതുമാണ്.

വെബ്‌ടെക്നോളജിയുമായി ബന്ധപ്പെട്ടുകഴിയുന്നവർക്ക് സുപരിചിതമായ എക്സ്.എം.എൽ , എസ്.വി.ജി, സി.എസ്.എസ്. മാനദണ്ഡങ്ങൾ അനുസരിച്ചാണിതിൽ ചിത്രങ്ങൾ ഉണ്ടാക്കുന്നത്. അതായത് ഇങ്ക്‌സ്കേപ്പിൽ ഉണ്ടാക്കിയ ഒരു  എസ്.വി.ജി ഫയൽ നിങ്ങൾക്കുവേണമെങ്കിൽ നോട്ട്പാഡ് പോലുള്ള ടെക്സ്റ്റ് എഡിറ്റർ ഉപയോഗിച്ച് തുറക്കാനും മാറ്റം വരുത്താനും സാധിക്കും…!

മറ്റേതൊരു ഇമേജ് എഡിറ്റിങ് സോഫ്‌റ്റ്‌വെയറുകളിലേതെന്നപോലെ ടൂൾബോക്സും, ലേയർ കൺസെപ്റ്റും ഒക്കെ ഇതിലും ഉണ്ട്. ഏതെങ്കിലും ഒരു ഇമേജ് എഡിറ്റിങ് സോഫ്‌റ്റ്‌വെയർ അറിയുന്ന ഒരാൾക്ക് കേവലം രണ്ടോ മൂന്നോ ദിവസത്തെ പരിശീലനം കൊണ്ട് ഇങ്ക്സ്കേപ്പിൽ മാസ്റ്റർ ആവാൻ പറ്റും.

വിക്കിപീഡിയയിൽ തുടങ്ങിയ ഭൂപടനിർമ്മാണം എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ സോഫ്‌റ്റ്‌വെയറിനെ പരിചയപ്പെടുന്നത്. പിന്നീട് ഈ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വിക്കിപീഡിയയ്‌ക്കുവേണ്ടി നിരവാധി ഭൂപടങ്ങൾ നിർമ്മിക്കുകയിണ്ടായി. കേരളത്തിലെ വിവിധ ജില്ലകളുടേയും മറ്റും ഭൂപടങ്ങൾ വരച്ചത് ഇവിടെ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്. ഈ സോഫ്റ്റ്‌വെയർ പഠിക്കാനാവശ്യമായ ടൂട്ടോറിയലുകൾ നെറ്റിൽ തന്നെ ലഭ്യമാണ്. മലയാളത്തിൽ ടൂട്ടോറിയലുകൾ ഒന്നുംതന്നെ ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. വെക്റ്റർഗ്രാഫിക്സുമായി കളിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ വലരെ സിമ്പിൾ ആയിട്ടുള്ള ഒരു ഫ്രീ സോഫ്റ്റ്‌വെയർ ആണിത്.

Kerala-administrative-divisions-map-enനിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം ഏതാണെന്നു നോക്കി അതിനാവശ്യമായ ഇങ്ക്‌സ്കേപ്പ് ഡൗൺലോഡു ചെയ്തുപയോഗിക്കുക. ഇത് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യണമെന്നു നിർബന്ധമില്ല. വെറുതേ കോപ്പിചെയ്തിട്ടാലും വർക്ക് ചെയ്യും. മറ്റു ഗ്രാഫിക്സ് സോഫറ്റ്‌വെയറുകളെ അപേക്ഷിച്ച് മെമ്മറി വളരെ കുറച്ചുമാത്രമേ ഇങ്ക്‌സ്കേപ്പിന് ആവശ്യമുള്ളൂ.

ഇങ്ക്‌സ്കേപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ സൈറ്റിലേക്കു പോവുക. ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനിയോജ്യമായ ഇങ്ക്സ്കേപ്പ് തന്നെ സെലക്റ്റ്‌ചെയ്യാൻ ശ്രദ്ധിക്കുക.

ഉപയോഗിച്ചുതുടങ്ങുന്നവർ ഇതിൽ നിന്നും ഏതെങ്കിലും ഒരു എസ്.വി.ജി. ഫയൽ ഡൗൺലോഡ് ചെയ്തിട്ട് ഇങ്ക്‌സ്കേപ്പിൽ ഓപ്പൺ ചെയ്തു നോക്കുക. ഈ ലിസ്റ്റിൽ പി.എൻ.ജി. എക്സ്റ്റൻഷൻ ഉള്ള ഫയലുകളും ഉണ്ട്. അതു തിരിച്ചറിയാൻ അഡ്രസ്‌ബാറിലെ അവയുടെ പേര് ശ്രദ്ധിച്ചാൽ മതി. .svg എക്സ്റ്റൻഷൻ ഉള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യുക. കേരളത്തിന്റെ അഡ്‌മിൻസ്ട്രേറ്റീവ് ഭൂപടം ഇങ്ക്‌സ്കേപ്പിൽ വരച്ചതു നോക്കുക. ഇത് Save As ചെയ്തെടുത്താലും മതി. എന്നിട്ട് അത് ഒരു നോട്ട്പാഡിൽ ഓപ്പൻ ചെയ്തു നോക്കൂ!! ഉപയോഗിച്ച് തുടങ്ങുമ്പോൾ വരുന്ന സംശയങ്ങൾ ചോദിക്കാൻ മറക്കരുത്…

ചില പൊടിക്കൈകൾ

  • ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റ്‌വെയറുകൾ പരിചരിച്ചുവന്നവർ ആദ്യം അന്വേഷിക്കുക ഇതിന്റെ ലേയറുകൾ എവിടെ കിട്ടും എന്നാവും. ഒന്നിനുപുറകിൽ മറ്റൊന്നായി ചിത്രങ്ങളും ടെക്സ്റ്റുകളും അടുക്കിവെയ്ക്കാൻ അത് കൂടിയേ തീരൂ. മെനുവിൽ ലേയർ എന്ന മെനു ഐറ്റത്തിൽ അവസാനത്തേതായി ലെയർ മെനുഐറ്റം ഉണ്ട്, Ctrl + Shift + L അമർത്തിയാൽ ലേയർ വിൻഡോ വരുന്നതുകാണാം. Ctrl + Shift + N ആണ് പുതിയ ലേയർ കൂട്ടിച്ചേർക്കാനുള്ള ഷോർട്ക്കട്ട് കീ.
  • കീബോർഡിൽ നമ്പർ 5 പ്രസ്സ് ചെയ്താൽ ഫിറ്റ് ടു സ്ക്രീൻ എന്ന ഓപ്ഷൻ ലഭിക്കും. എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഡോക്കുമെന്റ് സ്ക്രോൾ ചെയ്തുപോയി സ്ക്രീനിനുപുറത്തേക്ക് പോയാൽ തിരിച്ചുകൊണ്ടുവരാനുള്ള ഒരു എളുപ്പ മാർഗമായി ഇതിനെ കാണാം. ഇനി നമ്പർ 1, 2, 6 എന്നിവ കൂടി അമർത്തി നോക്കൂ!!
  • ഡോക്കുമെന്റിന്റെ വിഡ്ത്, ഹൈറ്റ്, റസലൂഷൻ തുടങ്ങിയ പ്രോപ്പർട്ടീസ് മാറ്റണമെങ്കിൽ അതിനുള്ള മാർഗം ഫയൽ മെനുവിൽ ഡോക്കുമെന്റ് പ്രോപ്പർട്ടീസ് എടുത്താൽ കിട്ടും. എളുപ്പത്തിൽ Ctrl + Shift + D അമർത്തിയാൽ മതി.
  • ഒരു ഒബ്ജക്റ്റിന്റെ, അല്ലെങ്കിൽ ടെക്സ്റ്റിന്റെ കോപ്പിയെടുത്ത് പേസ്റ്റ് ചെയ്യേണ്ടതെങ്ങനെയെന്ന് സാധാരണഗതിയിൽ ഏവർക്കും അറിയുമായിരിക്കുമല്ലോ! അതുകൂടാതെ ഇങ്ക്‌സ്കേപ്പിൽ ഒരു എളുപ്പമാർഗമുള്ളത് Ctrl + D ആണ്. സെലെക്റ്റ് ചെയ്തിരിക്കുന്ന ഒബ്ജക്റ്റ് ഏതുതന്നെയായാലും അതിന്റെ ഡ്യൂപ്ലിക്കേറ്റ് അതിനു മുകളിലായി വന്നിരിക്കും!! മൗസ് ഉപയോഗിച്ച് ഇനി അതിനെ അവിടെ നിന്നും വലിച്ചു മാറ്റിവെച്ചാൽ മതിയാവും!
  • ട്രാൻസ്പരന്റ് ഇമേജാണു ലക്ഷ്യമെങ്കിൽ ഫയലിൽ Export Bitmap ക്ലിക്ക് ചെയ്തു സേവ് ചെയ്താൽ മതിയാവും. Ctrl + Shift + E ആണ് എളുപ്പവഴി. അവിടെ കാണുന്ന മറ്റ് ഓപ്ഷൻസ് ശ്രദ്ധിക്കുക. ഡോക്കുമെന്റിൽ ഒരുകൂട്ടം ഒബ്‌ജക്റ്റുകൾ ഉണ്ടെങ്കിൽ അവയിലെ രണ്ടോ മൂന്നോ ഒബ്ജക്റ്റ് മാത്രമായും ഇങ്ങനെ എക്സ്പോർട്ട് ചെയ്യാവുന്നതാണ്!!
  • Alt + Ctrl + A പ്രസ്സ് ചെയ്താൽ മുഴുവൻ ലേയറുകളിലേയും എല്ലാ ഒബ്ജക്റ്റിനേയും സെലെക്റ്റ് ചെയ്യാനാവും.

വെക്റ്റർ ഗ്രാഫിക്സിൽ ചെയ്യാൻ പറ്റുന്ന ഒട്ടനവധി സംഗതികൾ വേറെയും ഉണ്ട്. അവ ഓരോന്നായി ചെയ്തു ശീലിക്കുക. ഇങ്ക്സ്കേപ്പിന്റെ വിവിധവശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വിശദമായ ടൂട്ടോറിയൽസ് ആവശ്യമുള്ളവർ ഈ സൈറ്റിലേക്കു പോവുക!

ഓഹോ!! എല്ലാം പൊങ്ങി വരുന്നുണ്ടല്ലോ!!

ഇടമലയാര്‍ കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കേണ്ടിയിരുന്ന അസി.എഞ്ചിനീയറുടേയും കുടുംബാംഗങ്ങളുടേയും കൂട്ടമരണത്തിലെ ദുരൂഹത 15 വര്‍ഷങ്ങള്‍ക്കുശേഷവും തുടരുന്നു. 1996 ജനുവരി 17നാണ് കോലഞ്ചേരി സ്വദേശി മത്തായിയേയും ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് രാഷ്ട്രീയക്കാര്‍ നശിപ്പിച്ചതായി മത്തായിയുടെ സഹോദരന്‍ യോഹന്നാന്‍ റിപ്പോര്‍ട്ടറോട് ടിവിയോട് പറഞ്ഞു.

The King and The Commissioner

ദാ അവർ വരികയായി! കേരളക്കരയെ ആകമാനം കോരിത്തരിപ്പിച്ച കളക്‌ടർ ജോസഫ് ആന്റണിയും കമ്മീഷ്‌ണർ ഭരത് ചന്ദ്രനും!! തീയറ്ററുകൾ മറ്റൊരു ഭൂകമ്പത്തിനു സാക്ഷ്യം വഹിക്കട്ടെ!!

THE KING AND THE COMMISSIONER TEASER

പുല്ലാണേ പുല്ലേണേ പൊലീസ് ഞങ്ങൾക്ക് പുല്ലാണേ!!

സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മുമ്പ് തലസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ മംഗളം പ്രസിദ്ധീകരിച്ചത് ഇന്നു കാണാനിടയായി!. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ജോളി ചെറിയാനടക്കം കുറേ പൊലീസുകാർക്കും പരിക്കു പറ്റിയിരുന്നു. എന്തായാലും സഖാക്കൾ കൊള്ളാം, കൈയൂക്കിനു കുറവൊന്നും വന്നിട്ടില്ല…

തലസ്ഥാനത്ത് എസ്.എഫ്.ഐ പ്രവർത്തകർ അഴിഞ്ഞാടി അഴിയാതെ ആടി എന്നൊക്കെ മൂരാച്ചിപത്രങ്ങൾ എഴുതിക്കണ്ടപ്പോൾ ഇങ്ങനെ അച്ഛന്റെ പ്രായമുള്ള പൊലീസിന്റെ കഴുതുപിടിച്ചും കരണത്തടിച്ചും ഒക്കെയായിരുന്നു വീര്യം കാട്ടിയിരുന്നത് എന്നറിഞ്ഞില്ല…

ലാൽ സലാം സഖാക്കളേ!!

നോക്കുവിൻ സഖാക്കളേ നിങ്ങൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതി വെച്ച വാക്കുകൾ

തെമ്മാടി കൂട്ടങ്ങൾ മുട്ടയിട്ടു പെരുകുകയാണെന്നു തോന്നുന്നു എസ്. എഫ്. ഐ. യിൽ. വിദ്യാർത്ഥി സമൂഹത്തിനോ പൊതു സമൂഹത്തിനോ വേണ്ടി ഒന്നു ചെയ്യാനില്ലാതെ ആരുടെയൊക്കെയോ നിയന്ത്രിതവലയത്തിൽ തുള്ളുന്ന മരപ്പാവകളായി കേരളത്തിലെ ചടുലമായ ആ വിദ്യാർത്ഥി പ്രസ്ഥാനം പണ്ടേ അധഃപതിച്ചതാണ്. ഇനി ഞങ്ങളിൽ നിന്നും ദ്രോഹമല്ലാതെ മറ്റൊന്നും നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കും പോലെയാണ് ആ കൂട്ടായ്‌മയുടെ സമീപകാല ചരിത്രങ്ങൾ വ്യക്തമാക്കുന്നത്.
ലാൽ സലാം സഖാക്കളേ!!
എല്ലാറ്റിനും കാലം സാക്ഷി; ചരിത്രം സാക്ഷി!!
നിങ്ങൾ ചോരകൊണ്ട് തന്നെ ചുമരെഴുതുക…!!

ഇന്നത്തെ മനോരമ വാർത്തയിലേക്ക് …

സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മുമ്പ് തലസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ മംഗളം പ്രസിദ്ധീകരിച്ചത് ഇന്നു കാണാനിടയായി!. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ജോളി ചെറിയാനടക്കം കുറേ പൊലീസുകാർക്കും പരിക്കു പറ്റിയിരുന്നു. എന്തായാലും സഖാക്കൾ കൊള്ളാം, കൈയൂക്കിനു കുറവൊന്നും വന്നിട്ടില്ല…

തലസ്ഥാനത്ത് എസ്.എഫ്.ഐ പ്രവർത്തകർ അഴിഞ്ഞാടി അഴിയാതെ ആടി എന്നൊക്കെ മൂരാച്ചിപത്രങ്ങൾ എഴുതിക്കണ്ടപ്പോൾ ഇങ്ങനെ അച്ഛന്റെ പ്രായമുള്ള പൊലീസിന്റെ കഴുതുപിടിച്ചും കരണത്തടിച്ചും ഒക്കെയായിരുന്നു വീര്യം കാട്ടിയിരുന്നത് എന്നറിഞ്ഞില്ല…