മെന്‍സ്ട്രുവല്‍ കപ്പ്

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation
ആരോടും പറായാതെ അടക്കിവെയ്ക്കുന്ന വികാരങ്ങൾ അനവധിയാണ്. ഇന്നേവരെയുള്ള ജീവിതത്തിൽ എനിക്ക് ബുദ്ധിമുട്ടായി തോന്നിയ കാര്യങ്ങൾ താഴെ പറയാം:
1) ഷേവ് ചെയ്യുക,
2) ചെരിപ്പു കഴുകുക,
3) ഇസ്തിരിയിടുക എന്നതൊക്കെയാണ്… ഇങ്ങനെ പോകുന്ന സംഗതികൾ മാത്രമേ എന്റെ വിഷയത്തിൽ വന്നിരുന്നുള്ളൂ; വരുന്നവയുമുള്ളൂ. മടി എന്ന കാര്യം കൂടെപ്പിറപ്പായി പുറകേയുള്ളത് വല്യൊരു ബാധ്യതകൂടിയാണ്.

1) ഇതിൽ ഷേവ് ചെയ്യുക എന്നത് ഞായറാഴ്ചകളിൽ മാത്രമായി ഒതുക്കിവെയ്ക്കുന്നു, ഞായറാഴ്ച ആയാൽ പോലും എനിക്ക് ഈ സംഗതി മടിയാണ്. ഞാനിത് മഞ്ജുവിനെ കൊണ്ട് ചെയ്യിപ്പിച്ച് കൂളായിട്ട് ഇരുന്നുകൊടുക്കും; അല്ലെങ്കിൽ അടുത്തുള്ള ബാർബർ ഷോപ്പിലേക്ക് ഓടും!!
ഒരു രക്ഷയും ഇല്ലാത്ത പണ്ടാരപരിപാടി ആയിപ്പോയി ഇത്!!

2) ഷൂ ഇടാറേ ഇല്ല; കാരണം അതിന്റെ പരിപാലനം എന്റെ മടിജീവിതത്തിനു തീരെ ചേരില്ല. ചെരിപ്പാണെങ്കിൽ, കുളിക്കുമ്പോൾ ബാത്ത്‌റൂമിൽ ഇട്ടാൽ മതി; കുളിച്ച് കഴിയുമ്പോൾ നാലു ചവിട്ടും കൊടുക്കാം!!

3) ഡ്രസ്സുകൾ ഇസ്തിരിയിടുന്ന പരിപാടി പണ്ടേ ഇല്ല; ഇന്നുമില്ല! ഒഴിവാക്കാൻ ഈസിയായിട്ട് സാധിക്കുന്ന സംഗതി ഇതാണ്.

പറഞ്ഞുവരുന്നത്, ആൺജീവിതം പരമസുഖം തന്നെയാണ്. നാല്പതോളം വർഷങ്ങളിൽ മെൻസസാവുന്ന പെൺജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയതൊക്കെ കുറച്ചു കാലം മുമ്പായിരുന്നു! ഒരു മാസമുറക്കാലത്ത് നാപ്കിന്‍ വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയോളമാകും. ഏതാണ്ട് 40 വര്‍ഷക്കാലം അര ലക്ഷത്തോളം രൂപയാണ് ഈ ഒറ്റക്കാര്യത്തിന് ഒരാള്‍ ചെലവഴിക്കുന്നത്.

ഒരു മെന്‍സ്ട്രുവല്‍ കപ്പ് കുറഞ്ഞത് 9 വര്‍ഷം ഉപയോഗിക്കാം. 1000 രൂപ മുതല്‍ മുകളിലേക്കാണ് ഷോപ്പുകളിൽ വില എങ്കിലും online Site കളില്‍ offer ല്‍ ഇതിലും കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഒരു ജീവിതകാലത്ത് മൂന്നോ നാലോ കപ്പുകള്‍ കൊണ്ട് സാമ്പത്തികമായും പാരിസ്ഥിതികമായും നാം ചില്ലറ നേട്ടമല്ല ഉണ്ടാക്കുന്നത്.

സ്‌ക്കൂളുകളിലും കോളേജുകളിലും നാപ്കിന്‍ കില്ലറുകള്‍ വെയ്ക്കുന്നതിനു പകരം പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ കൊടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഒക്കെ ഓരോ വകുപ്പുകളായി കൈകാര്യം ചെയ്യുന്ന നമ്മുടെ ഭരണകൂടങ്ങൾ ഇതിനൊക്കെ ഒരു മാർഗം ഇത്തരത്തിൽ കൊടുക്കേണ്ടതുണ്ട്…

സ്റ്റേഫ്രീയോ മറ്റോ വാങ്ങിക്കാനായി കടയിലേക്ക് പോയാൽ ഒരു പത്രക്കടലാസിൽ പൊതിഞ്ഞു കെട്ടിത്തരികയാണു പതിവ്. ബാക്കി സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറിൽ ഇട്ടുമാത്രമാവും തരിക!! ഇതുമാത്രം പത്രക്കടലാസിൽ പൊതിഞ്ഞ് വിരിഞ്ഞുമുറുക്കിക്കെട്ടിത്തരുന്നു!! എന്തോ വല്യ കള്ളത്തരം കാണിക്കുന്നതുപോലെയോ നാണക്കേട് കാണിക്കുന്നതു പോലെയോ ഒരു വികാരം എവിടെയോ പതിയിരിക്കുന്നുണ്ട്!

ഓഫീസിലും ഉണ്ട് അനുബന്ധ കഥകൾ! അവിടെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മെൻസസാവാത്ത പെൺകുട്ടികൾ ഉണ്ടെങ്കിലായി എന്നേ ഉള്ളൂ, മിക്കവരും ബാത്ത്രൂമിലേക്ക് പോകുമ്പോൾ കൈയ്യിൽ സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൊണ്ടുപോകുന്നത് കാണാം!! ആരെങ്കിലും അതുമാത്രം ശ്രദ്ധിച്ചിരിക്കുന്നതോ, അതിനെ പറ്റി കമന്റ് പറയുന്നതോ കണ്ടിട്ടില്ല!!

മിക്ക കുട്ടികളും ബാഗും കൊണ്ടാണു ബാത്ത്രൂമിലേക്ക് പോകാറുള്ളത്!! ഇത് ആ കുട്ടിക്ക് മേൽ പറഞ്ഞ പീട്യക്കാരന്റെ വികാരം ഉള്ളിൽ ഉറങ്ങിക്കിടക്കുന്നതു കൊണ്ടു തോന്നുന്ന വികാരമായിരിക്കണം! അല്ലെങ്കിൽ ബാഗ് അവൾ ഇരിക്കുന്ന സ്ഥലത്ത് വെച്ചിട്ടാണല്ലോ ഫുഡടിക്കാനും ചായ കുടിക്കാനും ഒക്കെ പോവുന്നത്, ഈ ബാത്ത്രൂമിൽ പോകുമ്പോൾ മാത്രമെന്തിനാ ബാഗ് കരുതുന്നത് എന്ന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്!! ഒരു ചെറുചിരിയാൽ സംസാരവും ഉണ്ടാവുന്നു. പക്ഷേ, സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൈഇയിൽ വെച്ച് പോകുന്നവർക്ക് ഒരു പ്രശ്നക്കാരിയോ പരിഹാസപാത്രമോ ആയി ആൺകാഴ്ചകളിൽ നിറയുന്നത് കണ്ടിട്ടില്ല.

എന്തായാലും ഉപയോഗിക്കാൻ പ്രാപ്തിയുള്ളവർക്ക് ശ്രമിക്കാവുന്നതാണിത്.
…………….
ഓൺലൈനിൽ വാങ്ങിക്കാൻ: goo.gl/QKHLEf
അനുബന്ധവായന: goo.gl/NVSAVU
വിക്കിപീഡിയയിൽ: https://en.wikipedia.org/wiki/Menstrual_cup

—അപ്ഡേഷൻ—-
വിവിധ തരത്തിലുള്ളതും വിവിധ രാജ്യങ്ങളിൽ ഉള്ളതുമായ സംഗതികളെ മനസ്സിലാക്കാൻ പറ്റിയ ഒരു സൈറ്റ്:
https://menstrualcupreviews.net/comparison/?company_name=ASC

ഇതേകാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റിയപ്പോൾ ഒരു ഫ്രണ്ട് വന്നു ചോദിച്ച കാര്യത്തിന് ഉത്തരം കൊടുത്തതുകൂടി ഒരു തമാശയ്ക്കായി ചേർക്കുന്നു. 🙂
ചോദ്യമിതായിരുന്നു: എല്ലാം മനാസിലായി. ചെരുപ്പിനു നാലു ചവിട്ടു കൊടുക്കുന്നതെന്തിനാണെന്നൊഴിച്ച്…
ഇതിന് എന്റെ ഉത്തരമാണു താഴെ ഉള്ളത്: ചവിട്ടിക്കഴുകൽ എന്നു പറയും… കാലിൽ വന്നു കെണിഞ്ഞ് ദിവസേന ബുദ്ധിമുട്ടിക്കുന്നതിലുള്ള ശിക്ഷ!

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation

 

ഭാരത ഭാഗ്യവിധാതാ

ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌.


ഭാരത ഭാഗ്യവിധാതാ മുഴുവനായിട്ട്:

[ca_audio url=”https://chayilyam.com/stories/poem/janaganamana.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ജനഗണമന ഉപകരണസംഗീതം:

[ca_audio url=”https://chayilyam.com/stories/poem/Jana_Gana_Mana_instrumental1.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

രബീന്ദ്ര നാഥ ടാഗോർ രചിച്ചു സംഗീതം നല്കിയ ബ്രഹ്മസൂക്തമാണ് ഭാരത ഭാഗ്യവിധാതാ. ഭാരത ഭാഗ്യവിധാതായ്ക്ക് 5 ചരണങ്ങൾ ഉണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന. ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. . സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി പ്രാർത്ഥനാഗാനമായി ആലപിച്ചത്. ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘ജനഗണമന‘ ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജനഗണമന.

ചരണം 1

ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗളദായക ജയഹേ ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!

പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 2

അഹ രഹ തവ ആഹ്വാന പ്രചാരിത, ശുനി തവ ഉദാരവാണീ
ഹിന്ദു ബൌദ്ധ ശിഖ ജൈന പാരസിക മുസലമാന ഖ്റിസ്ടാനീ
പൂരബ പശ്ചിമ ആസെ തവ സിംഹാസന പാശെ
പ്രേമഹാര ഹയ ഗാഥാ
ജനഗണ ഐക്യ വിധായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പരിഭാഷ: അവിടുത്തെ ആഹ്വാനം എന്നുമെങ്ങും പ്രചരിക്കുന്നു. അവിടുത്തെ മഹത്തായ വാക്കുകൾ കേട്ട് ഹൈന്ദവരും ബൗദ്ധരും സിക്കുകാരും ജൈന മതസ്ഥരും പാഴ്സികളും മുസൽമാന്മാരും ക്രിസ്ത്യാനികളും പൗരസ്ത്യരും പാശ്ചാത്യരും അവിടത്തെ സിംഹാസനത്തിനു സമീപം വന്നെത്തുന്നു. പ്രേമഹാരങ്ങൾ നിർമ്മിക്കപ്പെടുന്നു. ജന സമൂഹത്തിനു ഐക്യം പകരുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 3

പതന അഭ്യുദയ ബന്ധുര പന്ഥാ യുഗ യുഗ ധാവിത യാത്രീ
ഹേ ചിര സാരഥീ തവ രഥ ചക്രേ മുഖരിത പഥ ദിന രാത്രീ
ദാരുണ വിപ്ലവ മാഝെ തവ ശംഖ ധ്വനി ബാജേ
സങ്കട ദുഃഖ ത്രാഥാ
ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയഹേ!

പരിഭാഷ: പാതയാകട്ടെ പതനവും അഭ്യുദയവും കൊണ്ട് നിരപ്പില്ലാത്തതാണ്. യുഗയുഗങ്ങളായി യാത്രികർ സഞ്ചരിച്ചു കൊണ്ടുമിരിക്കുന്നു. ഹേ നിത്യസാരഥീ, അവിടുത്തെ രഥചക്രങ്ങളുടെ ശബ്ദം കൊണ്ട് പന്ഥാവ് രാവും പകലും മുഖരിതമാകുന്നു. ദാരുണ വിപ്ലവത്തിന്റെ നടുവിൽ സങ്കടങ്ങളിലും ദുഃഖങ്ങളിലും നിന്ന് രക്ഷ നല്കുന്ന അങ്ങയുടെ ശംഖനാദം മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജനഗണങ്ങളുടെ മാർഗ്ഗദർശീ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 4

ഘോര തിമിര നിബിഡ നിശീഥെ പീഡിത മൂർച്ഛിത ദേശേ
ജാഗ്രത ഛില തവ അവിചല മംഗള നത നയനേ അനിമേഷേ
ദുഃസ്വപ്നേ ആതങ്കെ രക്ഷാകരിലെ അങ്കേ
സ്നേഹമായി തുമി മാതാ
ജനഗണദുഃഖ ത്രായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പരിഭാഷ: ഘോരാന്ധകാരം നിറഞ്ഞ പാതിരാത്രിയിൽ കൊടും പീഡകൾ അനുഭവിക്കുന്ന ദേശത്ത് അവിടത്തെ നിർന്നിമേഷം പതിച്ച നയനങ്ങളിൽ അചഞ്ചലമായ ഐശ്വര്യം സജീവമായി നിലനിന്നിരുന്നു. ദുഃസ്വപ്നങ്ങൾ കാണുമ്പോഴും ദുഃഖം അനുഭവിക്കുമ്പോഴും സ്നേഹമയിയായ മാതാവായ അവിടുന്ന് മടിയിലിരുത്തി രക്ഷിച്ചു. ജനഗണങ്ങളെ ദുഃഖത്തിൽ നിന്ന് രക്ഷിക്കുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം 5

രാത്രി പ്രഭാതില ഉദില രവിച്ഛവി പൂർവ്വ ഉദയഗിരി ഭാലേ
ഗാഹെ വിഹംഗമ പുണ്യ സമീരന് നവ ജീവന രസ ഢാലേ
തവ കരുനാരുണ രാഗേ നിദ്രിത ഭാരത ജാഗേ
തവ ചരണേ നത് മാഥാ
ജയ ജയ ജയ ഹേ ജയ രാജേശ്വര ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പരിഭാഷ: രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നു കഴിഞ്ഞു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുകയായി. ശുദ്ധവായു നവജീവന രസം കോരിച്ചൊരിയുകയായി. അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉറങ്ങിക്കിടന്ന ഭാരതം ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

കഥാലോകം

Aatmika Rajesh story time

ആത്മികയ്ക്ക് ആദ്യകാലങ്ങളിലൊക്കെ ഉറങ്ങുവാൻ താരാട്ടു പാട്ടുകൾ നിർബന്ധമായിരുന്നു. മഞ്ജു അക്കാര്യം ഭംഗിയായി ചെയ്തു കൊടുക്കുയും താരാട്ടു പാട്ടിന്റെ ആലസ്യത്തിൽ അവളങ്ങ് മയങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. അവളെ ഉറക്കാൻ ഞാൻ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ വലഞ്ഞുപോയതു ഞാനായിരുന്നു. ഒരു പാട്ടിന്റേയും രണ്ടുവരികൾ പോലും അറിയാത്ത ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ ഒപ്പിച്ച് ആദ്യമൊക്കെ അവളെ ഉറക്കുവാൻ ശ്രമിച്ചിരുന്നു. ഉണർന്നിരിക്കുന്ന അവസരത്തിൽ എന്നോ ഒരിക്കൽ അവൾ എന്റെ പാട്ടുകളെ അനുകരിച്ചപ്പോൾ ആ കലാപരിപാടി നിർത്തുവാനും സംഗതി കമ്പ്യൂട്ടറിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിന്നീട്, ആത്മിക ഉറങ്ങുമ്പോൾ ഉള്ള പാട്ടു പാടുക എന്ന ചുമതല കമ്പ്യൂട്ടറിനായി. ഏറെ താരാട്ടുപാട്ടുകളും, കുഞ്ഞുങ്ങളും മറ്റു പാടുന്ന സ്നേഹനിർഭരമായ മറ്റു സിനിമാഗാനങ്ങളും ഒക്കെയായി അവളാ ഗാനമഞ്ജരിയിൽ ലയിച്ച് ഉറങ്ങുവാൻ തുടങ്ങി!

വർഷങ്ങൾ കഴിഞ്ഞ് ആത്മികയ്ക്ക് 4 വയസാവുന്നു. കഴിഞ്ഞതവണ സ്കൂൾ അടച്ചപ്പോൾ അവളെ നാട്ടിലേക്ക് ബസ്സുകേറ്റി വിട്ടു. രണ്ടുമാസം ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും ഒപ്പം അവൾ തിമർത്താസ്വദിച്ചു. തൊട്ടിലിൽ കിടന്നുള്ള ഉറക്കം നിർത്തണം എന്നൊരു പ്ലാൻ കൂടെ ആ യാത്രയുടെ പുറകിൽ ഉണ്ടായിരുന്നു. സ്പ്രിങ്ങിന്റെ തൊട്ടിലിൽ അവൾക്ക് സുന്ദരമായി കിടന്നുറങ്ങാൻ പ്രശ്നമൊന്നുമില്ലെങ്കിലും ആട്ടിക്കൊണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. അവൾ നാട്ടിലേക്ക് പോയ അവസരത്തിൽ തൊട്ടിൽ ഒളിപ്പിച്ചു വെച്ചു; വന്നു ചോദിച്ചാൽ വീണ്ടും തൊട്ടിൽ കെട്ടി പഴയ പടി ആവർത്തിക്കാം എന്നു കരുതിയാണത് ഒളിപ്പിച്ചത്.

നാട്ടിൽ ചേച്ചിമാരോടൊപ്പമായിരുന്നു കിടപ്പെങ്കിലും രാത്രിയിൽ അമ്മയോ അനിയത്തിയോ ആത്മികയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാറിമാറി നിരവധി കഥകൾ കേട്ടിട്ടായി ഇവളുടെ ഉറക്കം. തൊട്ടിലിന്റെ കാര്യമൊക്കെ പാടേ മറന്നു! എങ്കിലും തിരിച്ചു വന്നപ്പോൾ ഈ കഥാലോകമായിരുന്നു. ബാംഗ്ലൂരിലെ ജീവിതം ഒരു യന്ത്രമനുഷ്യനെ പോലെയുള്ളതാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തൊഴിലുമായി നടക്കുന്നവരോ തൊഴിലന്വേഷിച്ചു നടക്കുന്നവരോ മാത്രം! മനസ്സൊക്കെ വേരറ്റു മുരടിച്ചുപോകുന്ന ഈ സന്ദർഭത്തിൽ കഥകളുടെ ലോകം എങ്ങനെ തുറക്കാനാണ്. മഞ്ജുവിനും ഒരു കഥയും അറീയില്ല.

ഞാൻ പഴമയിലേക്ക് കണ്ണോടിച്ചു, പഴയ പുസ്തകങ്ങൾ തപ്പിനോക്കി, പൈതൃകമായി അവൾക്കായി ഇക്കൂട്ടത്തിൽ വേണ്ടതൊക്കെ നിക്ഷേപിക്കണം എന്നൊരു മോഹമുദിച്ചു. പലപാടും തപ്പിയപ്പോൾ ചില കഥകളുടെ വാലറ്റം ശ്രദ്ധയിൽ പെട്ടു. അതൊക്കെ പറഞ്ഞുകൊടുക്കാനായി ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നു. പണ്ട് ചെറുവത്തൂരു നിന്നും വല്യമ്മയും ഇളയമ്മമാരും പറഞ്ഞു തന്ന കഥകളൊക്കെ എവിടെയൊക്കെ വന്ന് എത്തിനോക്കി പോകുന്നതുപോലെ ഒരനുഭവം. എന്തായാലും ഇതൊക്കെ കേട്ട് സുന്ദരമയി ഉറങ്ങുവാൻ ആത്മികയ്ക്ക് പറ്റുന്നു എന്നത് ഏറെ ഹൃദ്യമാക്കിയ സന്ദർഭങ്ങളായിരുന്നു ഇവയൊക്കെ.

ഇന്നലെ സിംഹത്തിന്റെ കഥപറഞ്ഞു. കഥ പഴയതുതന്നെ. കാട്ടിലെ രാജാവായിരുന്നു സിംഹം! ഒരിക്കൽ സിംഹം കാട്ടിലൂടെ രാജകീയമായി നടക്കുമ്പോൾ ഒരു കിണർ കണ്ടു. ഇതെന്താ ഇത്രവലിയ കുഴിയെന്നു കരുതി കിണറിലേക്ക് എത്തിവലിഞ്ഞു നോക്കിയ സിംഹം ഞെട്ടിപ്പോയി!! അതാ മറ്റൊരു സിംഹം കിണറ്റിൽ നിന്നും ഈ രാജാവനെ നോക്കുന്നു!! സിംഹം പല്ലുകൾ പുറത്തു കാണിച്ച് അതിനെ ഒന്നു പേടിപ്പിക്കാൻ ശ്രമിച്ചു!! പക്ഷേ അതേ ഭാവം തന്നെ ആ കിണറ്റിലെ സിംഹവും കാണിക്കുന്നു!! അതിയായ കോപം പൂണ്ട കരയിലെ സിംഹം കണ്ണുരുട്ടി മീശ വിറപ്പിച്ച് വാലു ചുരുട്ടിശക്തി പ്രകടിപ്പിച്ചു! ഇതൊക്കെ അതേപടി കിണറ്റിനകത്തെ സിംഹവും കാണിക്കുന്നു… കരയിലെ സിംഹം ദേഷ്യം സഹിക്കാനാവാതെ അത്യുച്ചത്തിൽ അക്രോശിച്ചു.. കാടുമൊത്തം നടുങ്ങിവിറച്ചു! പക്ഷേ, അതേ ആക്രോശം തന്നെ കിണറ്റിലെ സിംഹവും പുറപ്പെടുവിപ്പിച്ചു… കിണറിന്റെ മൺഭിത്തിയിൽ തട്ടി ആ ആക്രോശം പ്രതിധ്വനിച്ചു… കരയിലെ സിംഹം വരെ ഒന്നു വിരണ്ടുപോയി! ഞാനിവിടെ രാജാവായി നിൽക്കുമ്പോൾ മറ്റൊരു സിംഹമോ ഇവിടെ! പാടില്ല… മനുഷ്യർക്കൊന്നും ചേരാത്തെ മൃഗീയ വാസനകൾ രാജാവിൽ കുമിഞ്ഞു കൂടി. രാജാവ് മനുഷ്യനായിരുന്നെങ്കിൽ മറ്റൊരു രാജാവിനെ കണ്ടാൽ സ്നേഹത്തോടെ വിളിച്ചിരുത്തി ഒരു പരിചാരകനെ പോലെ ശുശ്രൂഷിക്കുമായിരുന്നു. കോപം പൂണ്ട കരയിലെ സിംഹം കിണറ്റിലെ സിംഹത്തെ ആക്രമിക്കാനായി കിണറിലേക്ക് എടുത്തു ചാടി!! വെള്ളത്തിൽ വീണുകഴിഞ്ഞപ്പോൾ മറ്റേ സിംഹത്തെ കാണാനില്ല! കരയിൽ നിന്നും നോക്കിയപ്പോൾ കണ്ട പ്രതിബിംബം മാത്രമായിരുന്നു അത്. ആമീസ് മുഖം കഴികാൻ പോവുമ്പോൾ ബക്കറ്റിൽ നോക്കിയാൽ ഇതുപോലെ ആമീസിന്റെ മുഖം കാണില്ലേ. ആമീസ് കണ്ണാടിയിൽ നോക്കി ചിരിക്കുമ്പോൾ കണ്ണാടി ആമീസിനോട് ചിരിക്കാറില്ലേ അതു തന്നെ സംഗതി! കിണറ്റിൽ വീണ സിംഹം നീന്തി സൈഡിൽ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന് കരഞ്ഞോണ്ടിരുന്നു. ഒരു ആനക്കൂട്ടം അതുവഴി പോയപ്പോൾ ഈ കരച്ചിൽ കേൾക്കാനിടയായി. ആന സിംഹത്തേക്കാൾ വലുതല്ലേ, ആമീസിനെ പോലെ ശക്തിമാൻ!! വലിയൊരു മരം പിഴുതെടുത്ത് കിണറ്റിലേക്ക് വെച്ചു കൊടുത്തു. സിംഹം പതുക്കെ വീഴാതെ മരത്തിലൂടെ കരയ്ക്കണഞ്ഞു. ഇതായിരുന്നു ഒരു കഥ. ആത്മികയ്ക്ക് വേണ്ടി അല്പസ്വല്പമാറ്റങ്ങളൊക്കെ വരുത്തി എന്നതേ വ്യത്യാസം ഉള്ളൂ.

ആത്മിക എന്നിട്ടും ഉറങ്ങിയില്ല. ആനയുടെ പേരെന്താ അച്ഛാ? അവരൊക്കെ ഏത് സ്കൂളിലാ പഠിക്കുന്നേ എന്നൊക്കെയായിരുന്നു പിന്നീടുള്ള അവളുടെ ചോദ്യാവലികൾ.

ഞാൻ അത് തീർത്ത് രണ്ടാമത്തെ കഥയിലേക്ക് കടന്നു! ഇവിടെയായിരുന്നു ഞാൻ വലഞ്ഞു പോയത്. ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമായിരുന്നു കഥാവിഷയം. വിശദീകരണമൊക്കെ അല്പം മുഴച്ചു നിന്നിരുന്നു. നല്ലൊരു ഗ്രൗണ്ട് വേണമല്ലോ ഇവർക്ക് ഓട്ടമത്സരം നടത്താൻ, കാണാൻ മൃഗങ്ങളും വേണം. എല്ലാവരേയും പരിചയപ്പെടുത്തി, നായകർ ഓട്ടം തുടങ്ങി. ആമ പതുക്കയേ ഓടൂ; മുയൽ വേഗത്തിൽ ഓടും എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക സമ്മതിക്കുന്നില്ല; അല്ലച്ഛ അങ്ങനെ അല്ല എന്നവൾ പറയുന്നു. പക്ഷേ, കഥ അങ്ങനെ മാറ്റാൻ പറ്റില്ല. ആമ ജയിക്കുന്നതല്ലേ അതിലെ കൗതുകം തന്നെ! ആത്മിക എന്റെ നെഞ്ചിൽ നിന്നും എണീറ്റ് കട്ടിലിനു താഴെ ഇറങ്ങി… റൂമിലൂടെ ഓട്ടമായി… എന്നിട്ട് പറഞ്ഞു അച്ഛാ എനിക്ക് ഇങ്ങനെ ഓടാനൊക്കെ പറ്റും എന്ന്!!

അന്നേരമാണു സംഗതി എനിക്ക് കത്തിയത്. ആമ വളരെ പതുക്കെ ഓടുന്നു, നടക്കുന്നതു പോലെ എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക കേട്ടത് ആമി പതുക്കെ ഓടുന്നു എന്നായിപ്പോയി. മത്സരം ആമീസും മുയലും തമ്മിലുള്ളതായി അവൾ കരുതി. അവൾ പതുക്കെ മാത്രമേ ഓടുന്നുള്ളൂ എന്നതിന്റെ സങ്കടമാണ് ഈ കണ്ടത്!!

ആമ എന്നത് അവൾക്ക് പഠിക്കാനൊക്കെ ഉണ്ടെങ്കിലും മലയാളവാക്കവൾ കേട്ടിട്ടില്ല. ആമ എന്താണെന്ന് വിശദീകരിക്കേണ്ടി വന്നു. അതിന്റെ ഇംഗ്ലീഷ് വാക്കാണെങ്കിൽ കിട്ടുന്നുമില്ല. ഞാനാകെ വലഞ്ഞു.. പിന്നെ പറഞ്ഞു മോളേ, പുറത്ത് തോടു പോലെ ഒരു സംഗതിയുള്ളതും കൈയ്യും കാലും തലയും മാത്രം പുറത്തു കാണുന്നതുമായ ഒരു ചെറിയ ജീവിയാണ് ആമ. എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു അച്ഛാ അത് tortoise അല്ലേ!! ഞാൻ വീണ്ടും പെട്ടു. tortoise ഉം ആമയും ഒന്നാണോ എന്നറിയാൻ എണിറ്റ് പോയി കമ്പ്യൂട്ടർ തുറന്ന് നെറ്റ് കണക്റ്റ് ചെയ്ത് ഗൂഗിൾ ചെയ്തു നോക്കണം! ഇനി tortoise തന്നെയായിരിക്കുമോ ഈ ആമ!! ഞാൻ പറഞ്ഞു ആമയ്ക്ക് ഒരു ഇംഗ്ലീഷ് പേരും ഉണ്ട് മോളേ, അച്ഛനത് നാളെ പറഞ്ഞുതരാം. മോളിപ്പം ആമ എന്ന് കേട്ടാൽ മതി.

ഈ അച്ഛന് ഒന്നു അറിയില്ല; അത് tortoise തന്നെയച്ഛാ എന്നായി അവൾ. തെറ്റാണെങ്കിൽ അത് ഞാനായിട്ട് ആമീസിന്റെ മനസ്സിൽ ഉറപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയാണെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അതുതന്നെ മോളേ എന്നു പറയേണ്ടതാണ്; ഞാനിപ്പോൾ ഇടയിലാണ്. ഇംഗ്ലീഷറീയാത്തതിൽ ഞാൻ ആമീസിനോടു സോറി പറഞ്ഞപ്പോൾ അവൾ തർക്കിക്കാതെ ആമ എന്നു തന്നെ സമ്മതിച്ചു തന്നു. ആമ പതുക്കെ നടന്നതും മുയൽ ഓടിപ്പോയി മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, ആമ അടുത്തെത്തിയത് അറിയുമ്പോൾ വീണ്ടും ഓടിപ്പോയി അടുത്ത മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, അവസാനം ആമ ശബ്ദമുണ്ടാക്കാതെ നടന്ന് മത്സരത്തിൽ ജയിക്കുന്നതും കഴിഞ്ഞ പ്രാവശ്യം ആമീസ് സ്കൂളിൽ നിന്നും ഒന്നാം റാങ്ക് കിട്ടിയപ്പോൾ നേടിയതുപോലെ ട്രോഫിയും സർട്ടിഫിക്കേറ്റും കാട്ടിലെ രാജാവ് ഒരു സിംഹം വന്നു കൊടുക്കുന്നതും ഒക്കെ പറഞ്ഞ് കഥ ഞാൻ അവസാനിപ്പിച്ചു. മെല്ലെ ആമീസ് എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയി…

രാവിലെ എണിറ്റപ്പോൾ ഞാനാദ്യം നോക്കിയത് tortoise എന്താണ് എന്നതായിരുന്നു! ആമ തന്നെ. ഒരു ജീവിയുടെ ഇംഗ്ലീഷ് പേരു ഞാനും കഥയിലൂടെ പഠിച്ചെടുത്തു എന്നു പറയാം. tortoise നെ മറക്കാനാവില്ല.

കാമാഖ്യദേവി

കാമാഖ്യ ക്ഷേത്രം
കാമാഖ്യ ക്ഷേത്രം, ഗുവാഹത്തി

കാമാഖ്യ ക്ഷേത്രം, ഗുവാഹത്തി
 

കാമാഖ്യ ക്ഷേത്രം is located in Assam

 

പേരുകൾ
മറ്റു പേരുകൾ: ശക്തി പീഠം
ശരിയായ പേര്: കാമാഖ്യ ക്ഷേത്രം
ബംഗാളി: മാ താര
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം: ആസാം
ജില്ല: ഗുവാഹത്തി
സ്ഥാനം: ഗുവാഹത്തിക്കു സമീപം, നീലാചൽ മല
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: കാമാഖ്യാദേവി( ദുർഗ്ഗ)
പ്രധാന ഉത്സവങ്ങൾ: ദുർഗ്ഗാ പൂജ, മഹാ ശിവരാത്രി
വാസ്തുശൈലി: Unknown
ക്ഷേത്രങ്ങൾ: 6
ലിഖിതരേഖകൾ: 6
History
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
1564-63
സൃഷ്ടാവ്: കാമരൂപ, ചിലരൈ (അറ്റകുറ്റപ്പണി)

ആസാമിലെ ഒരു ഹൈന്ദവ ക്ഷേത്രവും തീർഥാടനകേന്ദ്രവുമാണ് കാമാഖ്യ ക്ഷേത്രം. ആസാമിലെ ഒരു നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്.പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.ഈ ക്ഷേത്ര സമുച്ഛയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങൽ കൂടി സങ്കൽപ്പിക്കപ്പെടുന്നു. അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല എന്നിവയുടേതാണ്. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷെത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു. ഈ ഇടത്തരം ക്ഷേത്രമന്ദിരത്തിൽ ഒരു ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണിതെന്ന് വിശ്വാസം. ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ് “കാമാഖ്യാദേവി”. ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും കാമഖ്യ ക്ഷെത്രം പരിഗണിക്കപ്പെടുന്നു.

ദേവിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്. ആണാടിനെ നിത്യവും ഇവിടെ ബലിയർപ്പിക്കുന്നു. പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് എന്നിവയാണ് അർപ്പിക്കുന്നത്. നിലവിലുള്ള ക്ഷേത്ര കെട്ടിടം 8 മുതൽ 17 നൂറ്റാണ്ടു കാലയളവിൽ നിർമ്മാണവും പുതുക്കലുകളും നടന്നിട്ടുള്ളതാണ്.

ദക്ഷിണേന്ത്യയിലാണ് ഭഗവതിയുടെ കാമാതുരയും, ശക്തിസ്വരൂപിണിയും, രക്താർത്തയുമായ സങ്കല്പം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു. എന്നാൽ അത് യോനീപൂജയായി രൂപാന്തരണം സംഭവിച്ചതും ദേശവ്യാപകമായി പ്രചരിച്ചതും ഈ ക്ഷേത്രത്തിൽ വെച്ചാണെന്നാണ് പൊതുവായ വിശ്വാസം.

ഉത്സവം

അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ വേളയിൽ ആസാമിൽ വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന വിശ്വാസത്താൽ ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കും. പൂജകളൊന്നും നടത്തില്ല. ഈ സമയത്ത് ക്ഷേത്രത്തിന്റെ പരിസരത്ത് വൻ ആഘോഷം സംഘടിപ്പിക്കുകയും നാടിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ നീലാചലിൽ എത്തിച്ചേരുകയും ചെയ്യുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുന്നത്. അന്നേ ദിവസം പതിവു പൂജകൾ ആരംഭിക്കുന്നു. പിന്നീട് കാർമ്മികൻ നൽകുന്നു ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുന്നത്. കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം അഭിവൃദ്ധിയുടെ വാഗ്ദാനമായി തീർഥാടകർ വിശ്വസിക്കുന്നു. വിശ്വാസപ്രകാരം കാമാഖ്യ ദേവി ആര്‍ത്തവപ്പെട്ടിരിക്കുന്ന സമയമാണിത്. ആര്‍ത്തവപ്പെട്ടിരിക്കുന്ന മൂന്ന് ദിവസങ്ങളില്‍ അടച്ചിടുന്ന ക്ഷേത്രം നാലാം ദിവസം വലിയ ചടങ്ങുകളോടെ വിശ്വാസികള്‍ക്കായി തുറക്കപ്പെടുന്നു. ഈ സമയത്ത് അമ്പലത്തില്‍ ദര്‍ശനം നടത്തുന്നത് സന്താനഭാഗ്യം ഉണ്ടാക്കുമെന്നാണ് വിശ്വാസം. ആ ദിനങ്ങളില്‍ സമീപമുള്ള ബ്രഹ്മപുത്ര നദിക്ക് ചുവന്ന നിറമായിരിക്കുമെന്നും പറയപ്പെടുന്നു. അത് പുണ്യജലമായി കണക്കാക്കി ഭക്തര്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്യുന്നു.

Kamakhya Temple, കാമാഖ്യ ക്ഷേത്രം
കാമാഖ്യ ക്ഷേത്രം
Kamakhya Temple goddess, കാമാഖ്യ ക്ഷേത്രം
കാമാഖ്യ ദേവി

ആത്മികയുടെ പഠനാരംഭം

കഴിഞ്ഞ ഒരു വർഷം ആമീസ് പഠിച്ചത് ബൊമ്മനഹള്ളിയിൽ വിടിനടുത്തുള്ള പ്രസിഡൻസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു. അവിടെ ഭുവലക്ഷ്മി എന്നൊരു നല്ല ടീച്ചറിനെ കിട്ടിയതു ആമീസിന്റെ ഭാഗ്യം തന്നെ. ഭുവലക്ഷ്മി ടീച്ചർക്ക് കുഞ്ഞുങ്ങളെ നോക്കാൻ; പഠിപ്പിക്കാനും നന്നായിട്ടറിയാവുന്നതാണ്. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് കൊടുക്കാനവർക്കറിയാം. പക്ഷേ, ജയപ്രദ ടീച്ചർ അടക്കമുള്ള മറ്റു പലരേയും നന്നായി പരിചയപ്പെട്ടപ്പോൾ അവിടെ തുടർന്ന് ആമീസിനെ പഠിപ്പിക്കേണ്ടെന്നു കരുതുകയായിരുന്നു. ഇവിടെ ബാംഗ്ലൂരിലിൽ ഉള്ള മിക്ക പ്രൈവറ്റ് സ്കൂളുകളുടേയും പരിതാപകഥകൾ ഏറെയാണ്. ജയപ്രദ ടീച്ചർക്കൊക്കെ പ്ലസ് 2 യോഗ്യതമാത്രമേ ഉള്ളൂ. ഇവിടെ ബാംഗ്ലൂരിൽ പഠിച്ചതാകയാൾ നല്ല ഭാഷാസ്വാധീനമൊക്കെയുണ്ട്. ഒരു നെയ്ത്ത്കടയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. സാലാറി അല്പം കൂട്ടി 10000 കിട്ടുമെന്നായപ്പോൾ ടീച്ചറായവരാണവർ. ആമീസിന്റെ പരീക്ഷാടൈം ടേബിൾ എഴുതിത്തന്നതിൽ പോലും തെറ്റുണ്ടായിരുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി. അവർ ഒരു ടീച്ചറായിരുന്നു. വയസ്സായി റിട്ടയർ ആയപ്പോൾ ഇങ്ങനെ വന്നു നിൽക്കുന്നു. ഇതുപോലുള്ള പലകാരണങ്ങൾ കൊണ്ടാണ് ആമീസിനെ അവിടെ പഠിപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്.

പല രീതിയിൽ പല സ്കൂളുകളിൽ അന്വേഷിച്ചപ്പോൾ LKG ക്ലാസ്സിനു ഒരു ലക്ഷം മുതൽ എട്ടരലക്ഷം വരെ കൈക്കൂലി (ഡൊണേഷൻ) ചോദിക്കുന്ന സ്കൂളുകളെ ചുറ്റുവട്ടത്ത് കാണാൻ പറ്റി. ഡൊണേഷന് അവർ റെസിപ്റ്റ് ഒന്നും തരില്ല. നിർബന്ധമാണെങ്കിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ബില്ല് കിട്ടും. അല്ലാതെ കൊടുത്തതിനോ വാങ്ങിച്ചതിനോ തെളിവില്ല. ആമീസിനു പറ്റിയ സ്കൂളായി കണ്ടെത്തിയത് സദ്ഗുരു സായീനാഥ് ഇന്റെർനാഷണൽ സ്കൂളാണ് (Sadhguru Sainath International School, Campus 165). വീട്ടിൽ നിന്നും അഞ്ചര കിലോമീറ്റർ ദൂരമുണ്ടെങ്കിലും, അധികം ബഹളവും വാഹനശല്യവും ഒന്നുമില്ലാത്ത ഒരു ഗ്രാമ്യമായ പ്രദേശമാണിത്. നിശബ്ദമാണ് പ്രദേശം. പിന്നെ പലരോടും ചോദിച്ചപ്പോൾ കുട്ടികൾക്ക് പ്രോജക്റ്റ് വർക്കുപോലുള്ള കലാപരിപാടികൾ ഇവിടെ ഇല്ലാന്നറിഞ്ഞു, അധികമായ പാഠ്യക്രമങ്ങളും ഇല്ല.

കാശുവാങ്ങിക്കുന്നതിൽ മറ്റു സ്കൂളുകാരെ പോലെ തന്നെയാണിവരും. ഡൊണേഷൻ ഇനത്തിൽ പൈസയായിട്ടില്ല; കാർഡ് സൈപ്പ് ചെയ്യാം എന്നു പറഞ്ഞപ്പോൾ അവരുടെ മെഷ്യൻ വർക്ക് ചെയ്യുന്നില്ല എന്നായിരുന്നു പറഞ്ഞത്. എടിഎം-ൽ പോയി എടുത്തുവരാനൊക്കെ ഉപദേശിച്ചെങ്കിലും ഞാൻ നിന്നു കൊടുത്തില്ല. പൈസ തന്നാൽ ബില്ല് നാളെ തരാമെന്നായി അവർ. ഞാൻ ഒന്നിനും നിൽക്കാതെ, വേറെ സ്കൂൾ കിട്ടുമോന്ന് നോക്കിക്കോളാം എന്നുപറഞ്ഞ് മഞ്ജുവിനേയും കുഞ്ഞിനേയും വിളിച്ച് ഇറങ്ങാൻ നോക്കിയപ്പോൾ അവർ അയഞ്ഞു. അകൗണ്ട് ഡീറ്റൈൽസ് തന്നു. ഞാനതിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്തുകൊടുത്തു.

രണ്ടുമാസങ്ങൾക്ക് ശേഷം ഇന്നായിരുന്നു ആമീസിന്റെ സ്കൂളിലെ ആദ്യ ദിനം. കൂടെ ഞാനും പോയി. കുഞ്ഞുങ്ങൾക്കായിട്ട് നല്ലൊരു ടീച്ചർ തന്നെയാണിവിടേയും ഉള്ളതെന്ന് ചെറിയൊരു പരിചയപ്പെടലിൽ ഏകദേശം മനസ്സിലായി. ആമീസിനൊരു പരിഭവം മുഖത്തുണ്ടായിരുന്നു. ടീച്ചറുടെ കൈയും പിടിച്ച് നടന്നകലുമ്പോൾ തിരിഞ്ഞ് നോക്കിക്കൊണ്ടേ ഇരുന്നു. ആദ്യമായി കാണുന്ന ടീച്ചർ പുതിയ കൂട്ടുകാർ, പുതിയ സ്കൂൾ, അന്തരീക്ഷം,… ഒക്കെ കൂടിക്കലർന്നതാവണം പരിഭവത്തിനു കാരണം. രണ്ടുമണിക്കൂർ ഞാൻ പുറത്ത് കറങ്ങി നടന്ന് ചുറ്റുപാടുകൾ ഒക്കെ കണ്ടു, സമയമായപ്പോൾ ആമീസിനെ കൂട്ടാനായിട്ട് പോയി. ടീച്ചറുടെ കൈയും പിടിച്ച് സന്തോഷത്തോടെ തുള്ളിച്ചാടി വരികയായിരുന്നു അവൾ.

അമ്മേ നിളേ നിനക്കെന്തുപറ്റി

അമ്മേ നിളേ നിനക്കെന്തുപറ്റി
മനസ്സിന്‍റെ ജാലകക്കാഴ്ചകള്‍ വറ്റി
കണ്ണുനീര്‍ വറ്റി
പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം
ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി
ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ നവയൗവ്വനം
പൂത്ത പാരിജാതംപോലെ ഋതുശോഭയാര്‍ന്നതും
പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മംപോലെ
പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും
കളിവിളക്കിന്‍റെ പൊന്‍‌നാളത്തിനരികത്ത്
ശലഭജന്മംപോലെയാടിത്തിമിര്‍ത്തതും
രാത്രികാലങ്ങളില്‍ ചാറും നിലാവിന്‍റെ
നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും
ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും
തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും
കൈയ്യിലൊരു മിന്നലിടിവാളുമായലറി നീ
കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ
തടമറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ
സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ
വേനല്‍ക്കാറ്റു പാളുന്നു പന്തംപോല്‍
ഉടയാടയ്ക്കു തീപിടിച്ചപോലെരിയുന്നൂ പകല്‍
അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍
എന്തിനെന്നമ്മേ നീ നിന്‍ അന്ധമാം മിഴി നീട്ടി
കൂട്ടിവായിക്കുന്നു ഗാഢശോകരാമായണം
വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍
പതിനാലു വത്സരം വെന്നു
വനവാസം കഴിയാറായ്

എന്റെ വിദ്യാലയം, ഒളപ്പമണ്ണ

sree narayana guru, ഗുരുനഥൻ
ശ്രീ. നാരായണ ഗുരു

തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം!

ഇന്നലെ കണ്ണീര്‍വാര്‍ത്തു
കരഞ്ഞീടിനവാന-
മിന്നിതാ ചിരിക്കുന്നു,
പാലോളി ചിതറുന്നു;

മുള്‍ച്ചെടിത്തലപ്പിലും
പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ
പനിനീരുരയ്‌ക്കുന്നു;

മധുവിന്‍ മത്താല്‍ പാറി
മൂളുന്നു മധുപങ്ങള്‍;
‘മധുരമീ ജീവിതം,
ചെറുതാണെന്നാകിലും‘

ആരെല്ലെന്‍ ഗുരുനാഥ-
രാല്ലെന്‍ ഗുരുനാഥര്‍?
‍പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!

തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം!!

ശുഭം അശുഭം

change your way of thinkingനമ്മളൊക്കെയും ഓരോ ഉപകരണങ്ങൾ മാത്രമാണ്; അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ… അങ്ങനെയങ്ങനെ… ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!!

ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു – പിന്നെ നശിച്ചു പോകുന്നു…

പിന്നെ നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ കാണും.  ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചു കാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു… ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേ തന്നെ ആസ്വദിക്കാമായിരുന്നു… നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം – ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല..
അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു… എന്നെന്നേയ്ക്കുമായിട്ട്!!

ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, … എല്ലാത്തിന്റെ കാര്യവും ഇതുതന്നെ…

നമ്മളും ഇതുപോലെ തന്നെയല്ലേ…

നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞു പാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ… ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്… മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!! നമ്മുടെ യഥാർത്ഥ പിതക്കാൾ അന്ന് ഇല്ലായിരുന്നെങ്കിൽ, ഏതെങ്കിലും മൃഗങ്ങളുടെ വായ്ക്കിരയായിരുന്നുവെങ്കിൽ ഇന്ന് നമ്മളും കാണില്ലായിരുന്നു!! ഒരുപക്ഷേ, നമ്മുടെയൊക്കെ പൂർവ്വപിതക്കൾ ഒന്നുതന്നെയാവാണം!! ജാതിയും മതവും രാഷ്ട്രീയവും ദൈവങ്ങളും ഒക്കെ പിന്നീട് വന്ന് നമ്മളെ വേർപ്പെടുത്തിയതാണ് ഇന്ന് ഇങ്ങനെയൊക്കെയാവാൻ ഇടവന്നതു തന്നെ.

നാളെ, നമ്മളുടെ കാര്യവും ഇതുപോലെയല്ലേ!! നമ്മളിലൂടെ ഒരു സമൂഹം ഉടലെടുക്കേണ്ടതല്ലേ! നമുക്ക് ഒന്നോ രണ്ടോ കുട്ടികൾ, അവർക്ക് വീണ്ടും ഒന്നോ രണ്ടോ എണ്ണം… അത് പെരുകിപ്പെരുകി നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഒരു ഗ്രാമം മൊത്തമോ ജില്ല മൊത്തമോ ആയി മാറിയേക്കും!! അവിടെ നമ്മൾ ആരാണ്?? അച്ഛനല്ല; അമ്മയല്ല; ദൈവമല്ല – ആരുമല്ല!! ഒരു ഫോട്ടോ ആയിട്ടെങ്കിലും അവശേഷിച്ചാൽ ഭാഗ്യമെന്നു പറയാം! നമ്മൾ കേവലം ഒരു തുണ്ട് പേപ്പറിൽ ഒതുങ്ങുന്ന ചിത്രമായി ഭാവിയിൽ കണ്ടേക്കാം എന്ന വിചാരം തന്നെ മനസ്സിനെ കലുഷമാക്കുന്നുണ്ടല്ലേ! ഇവിടെ നിന്നാവണം നമ്മളാരാണ് എന്ന ചിന്ത മുളപൊട്ടിക്കേണ്ടത്.

നമ്മൾ ഇന്നിന്റെ ഉപകരണം മാത്രം! ഇന്നിനെ മനോഹരമാക്കാൻ, കൂടിച്ചേർന്നിരിക്കുന്നവരെ സന്തോഷിപ്പിക്കാൻ, കണ്ണീരു തുടച്ചു നീക്കാൻ, അവരുടെ സന്തോഷത്തിൽ കൂടെ ചേരാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ മനസ്സ് അത്രമേൽ വിശാലമാക്കണം. കൂടെ നിൽക്കുന്നവർ നമ്മളെക്കുറിച്ചോർത്ത് സന്തോഷിക്കട്ടെ; അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, വികാരവിചാരങ്ങൾ ഒക്കെ ഏറ്റെടുക്കാനും പൂർണ്ണത കൈവരിക്കാനും വേണ്ട സഹായം അവർ ആവശ്യപ്പെടുന്നതുപോലെ ചെയ്യാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ ജനനം ലോകാരംഭവും മരണം ലോകാവസാനവും ആണ്. അതിനപ്പുറം ചിന്തകൾക്കൊന്നും പ്രസക്തിയില്ല. അതിന്റെ ആവശ്യവും ഇല്ല. മനോഹരമായൊരു വിനോദയാത്രപോലെയാവണം ഇത്. എന്നും സുഖദമാവണം യാത്ര.

അശുഭ ചിന്തകൾക്ക് സ്ഥാനം ഒന്നുമില്ല. ഒന്നിനും നമ്മെ ഒന്നും ചെയ്യാൻ പറ്റരുത്. ഒരു സുന്ദരമായ യാത്രയ്ക്ക് നമ്മൾ തന്നെ ഒരുങ്ങേണ്ടതുണ്ട്… ആർക്കും ശല്യമാവാതെ, ആരേയും ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താതെ മനോഹരമായി സഞ്ചരിക്കാൻ നമുക്കാവണം. സെക്സ്, ദൈവം, രാഷ്ട്രീയം ഇങ്ങനെ പലതിന്റെ പേരിൽ പലർക്കും ഭയചിന്തകൾ മാത്രമാണു മുതൽക്കൂട്ട്!! ഓരോ നിമിഷവും ഭയപ്പാടോടുകൂടെ തള്ളിനീക്കുന്ന ജന്മങ്ങൾ ഏറെയുണ്ട് നമുക്കിടയിൽ… എന്തിനു വേണ്ടിയാണിതൊക്കെ?

ആർക്കെങ്കിലും ഉപദ്രവമാവുന്നുണ്ട് എന്നു തോന്നുമ്പോൾ മൗനിയായി മാറി നടക്കാൻ പറ്റേണ്ടത് നമുക്കു മാത്രമാണ്. ദുഷ്ചിന്തകളുമായി നമ്മളെ സമീപിക്കുന്നവർ പലതാവും; പല രീതിയിലാവും… ഒക്കെ കണ്ടറിയാൻ പര്യാപ്തമായ അറിവ് നമ്മൾ ഉണ്ടാക്കിയെടുക്കണം – നമ്മുടെ പിന്മുറയ്ക്ക് ശേഖരിച്ചുവെച്ച അറിവിന്റെ ആ ഭണ്ഡാരം കൈമാറാനും പറ്റണം. ഇനി അവരിലൂടെയാണു നമ്മളൊക്കെയും ലോകത്തെ കാണേണ്ടത്. നമ്മൾ ശേഖരിച്ചതും കണ്ടറിഞ്ഞതും ആയ കുഞ്ഞറിവുകൾ അവർക്ക് പ്രിയതരമായി പ്രകടിപ്പിക്കാനുള്ള ജീവിതം ഉണ്ടെങ്കിൽ ഭയപ്പാടോടെ ഒന്നിനേയും കാണാതെ നമുക്കു ചരിക്കാനാവുന്നു.

അമ്മ മലയാളം

[ca_audio url=”https://chayilyam.com/stories/poem/Amma-malayalam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

Aatmika Rajesh Odayanchal
Aatmika

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ…

ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ…

ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ…

വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം…

മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം…

ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി…

തേകുവാന്‍, ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം…
അന്യമായ് പോകുന്ന ജീവമലയാളം…

ഓര്‍ക്കുക, അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം…
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം…
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം…
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം…

ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം…
പുള്ളുവന്‍, വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം…
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,..
ഓണമലയാളത്തെ എന്തുചെയ്തു…
ഓമല്‍മലയാളത്തെ എന്തുചെയ്തു…

രചന: കുരീപ്പുഴ ശ്രീകുമാർ

കുമാരനാശാൻ

ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുകയും, മഹാകാവ്യം എഴുതാതെ തന്നെ മഹാകവി ആവുകയും ചെയ്ത വ്യക്തിയാണ് കുമാരനാശാൻ (1873-1924). 1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരം ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. മാതാവ്‌ കാളിയമ്മ. കമാരനാശാൻ ഒൻപത് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് – മലയാള ഭാഷകളിൽ വിശാരദനായിരുന്നു. കൂടാതെ കഥകളിയിലും ശാസ്ത്രീയസംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ ആശാനും പാരമ്പര്യമായി കിട്ടിയിരുന്നു.

കുമാരനാശാൻ എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു വന്നിരുന്നു. ‘പ്രതിഭ‘ എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു. ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കണം. ഇതിൽ ആദ്യശ്ലോകത്തില്‍ തന്നെ കാവ്യം വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്ത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ അക്കാലത്ത് ശക്തമായി സ്വാധീനിച്ചിരുന്നു.

മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സർവ്വകലാശാലയാണ്. അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആയിരുന്നു ആ ആദരവും പട്ടും വളയും സമ്മാനിച്ചത്. 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണഗുരുവിന്റെ ശിഷ്യനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അതിഭൗതികതയിൽ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാൻ എന്നു പറയാം. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനുപകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്.

Kumaran Asan with guru, കുമാരനാശാനും നാരാണ ഗുരുവും
കുമാരനാശാനും നാരാണഗുരുവും
കുമാരനാശാന്റെ താൽപ്പര്യം പരിഗണിച്ച് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നൽകി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തിൽ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങൾക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ച് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ കാവ്യം പഠിക്കാൻ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ-തന്ത്ര വിദ്യകൾ ശീലിക്കാൻ വക്കം മുരുകക്ഷേത്രത്തിൽ അപ്രന്റീസായിട്ടും ചേർന്നു. ഈ കാലത്താണ് കുമാരനാശാൻ ആദ്യമായി കവിതാരചനയിൽ താൽപ്പര്യം കാട്ടിത്തുടങ്ങിയത്. ഏതാനും സ്നോത്രങ്ങൾ ഇക്കാലത്ത് ക്ഷേത്രത്തിൽ വന്നിരുന്ന ആരാധകരുടെ താൽപ്പര്യപ്രകാരം എഴുതുകയുണ്ടായി. 1917-ൽ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാൻ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവർത്തകയായിരുന്നു അന്ന് ഭാനുമതി അമ്മ. 1924-ൽ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനർവിവാഹം ചെയ്യുകയുണ്ടായി. 1975-ലാണ് ഭാനുമതി അമ്മ മരണമടഞ്ഞത്.

കുമാരന്റെ ആദ്യകാലജീവിതത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സിൽ നാരായണഗുരു ഒരിക്കൽ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോൾ, കുമാരനാശാൻ അസുഖം മൂലം ശയ്യാവലംബിയായി കിടപ്പിലായിരുന്നു. അതുകണ്ട ഗുരു, കുമാരൻ തന്നോടൊപ്പം കഴിയട്ടെ എന്ന് നിർദ്ദേശിച്ചു. അങ്ങനെയാണ് ആശാൻ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

Kumaranasan handwriting from notebooks kept at Thonnakkal museum
ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ; തിരിയാ ലോകരഹസ്യമാർക്കുമേ

തിരിയും രസബിന്ദുപോലെയും, പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ! ഗുരുവായും ലഘുവായുമാർത്തിയാൽ ,
– ചിന്താവിഷ്ടയായ സീത – ചിത്രം: വിനയരാജ്, വിക്കിപീഡിയ

ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവേതന്നെ കാവ്യ-സാഹിതീയ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവർത്തനങ്ങളിലും അതേ തീക്ഷ്മതയോടെ ഏർപ്പെടുകയായിരുന്നു.
ഗുരുവിന്റെ നിർദ്ദേശാനുസരണം. 1895-ൽ സംസ്കൃതത്തിൽ ഉപരി പഠനത്തിനായി ആശാനെ ബാംഗ്ലർക്ക് വിട്ടു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി – “ചിന്നസ്വാമി“ എന്ന്. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് – ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം എടുത്ത് പഠിച്ചത്. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്. എങ്കിലും അവസാന പരീക്ഷയെഴുതുവാൻ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കൽക്കട്ടയിൽ വീണ്ടും സംസ്കൃതത്തിൽ ഉപരിപഠനത്തി പോവുകയുണ്ടായി. ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898 -ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.

കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും. 1909-ൽ ആശാന്റെ ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്. എൻ. ഡി. പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.

ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം“ തുടങ്ങിയവ ഭക്തിരസപ്രധാനങ്ങളായിരുന്നു. പക്ഷേ, കാവ്യസരണിയിൽ പുതിയ പാത വെട്ടിത്തെളിച്ചത് “വീണപൂവ്” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിൻമേട് എന്ന സ്ഥലത്ത് തങ്ങവെ 1907-ൽ രചിച്ച അത്യന്തം ദാർശനികമായ ഒരു കവിതയാണ് വീണപൂവ്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങളടങ്ങിയ ഒന്നാണിത്. പൂത്തുലഞ്ഞു നിന്നപ്പോൾ പൂവിന് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തിൽ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണ്.

അടുത്തതായിറങ്ങിയ “പ്രരോദനം“ സമകാലീനനും സുഹൃത്തുമായ ഏ. ആർ. രാജരാജ വർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. പിന്നീട് പുറത്തുവന്ന ഖണ്ഡകാവ്യങ്ങളായ ‘നളിനി’, ‘ലീല’, ‘കരുണ’, ‘ചണ്ഡാലഭിക്ഷുകി’, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “ചിന്താവിഷ്ടയായ സീത“യിലാണ് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നത്. “ദുരവസ്ഥ”യിൽ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെ കീറിമുറിച്ചു കളയുന്നു. ‘ബുദ്ധചരിതം’ ആണ് ആശാൻ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിൻ അർനോൾഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റ് ഓഫ് ഏഷ്യ“ എന്ന കാവ്യത്തെ ഉപജീവിച്ച് എഴുതിയ ഒന്നാണിത്.

പിൽക്കാലങ്ങളിൽ ആശാന് ബുദ്ധമതത്തോട് ഒരു ചായ്‌വുണ്ടായിരുന്നു. കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924-ൽ കൊല്ലത്ത് നിന്നും ആലപ്പുഴയ്ക്ക് ബോട്ടിൽ (റിഡീമർ -rideemer- ബോട്ട്) യാത്ര ചെയ്യവെ പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി. കുമാരനാശാൻ വിടപറഞ്ഞത് അങ്ങനെയായിരുന്നു.