ചൂടാതെ പോയ് നീ

എന്നെകിലും നീ അറിയാതെ പോയിട്ടുണ്ടോ നിന്നെ എത്രയോ ആഴത്തിൽ പ്രണയിച്ച ഒരു ഹൃദയത്തെ? ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ നിൽക്കേണ്ടി വരുമ്പോൾ പ്രാണൻ പിടയുന്ന സങ്കടം മഴ പോലെ പെയ്തിറങ്ങിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ വരികളിൽ നീയുണ്ട്… ചിലപ്പോൾ ഞാനും… Continue reading

പിറക്കാത്ത മകന്‍‌

[ca_audio url=”https://chayilyam.com/stories/poem/Pirakkatha-Makanu-Balachandran-Chullikkad.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍…
സർപ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?…
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?…
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?…

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍…
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍…
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ…

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും…
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം…
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍…
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ…
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍…

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം…
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം…
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും…

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

കവിത: ബാലചന്ദ്രൻ ചുള്ളിക്കാട്

വീണപൂവ്‌

1
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

2
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

3
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

4
ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

5
ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

6
ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍

7
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം

8
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും

9
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം

10
“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

11
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍

12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം

13
എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

14
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

15
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

16
ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.

17
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

18
ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

19
പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?

20
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

21
ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

23
ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

24
അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍

25
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും

26
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

27
താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

28
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

29
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

30
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.

31
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?

32
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

33
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

34
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

35
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍

36
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

37
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

38
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

39
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍

40
ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

41
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

കവി: കുമാരനാശാൻ

സ്‌നാനം

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ കസ്തൂരിമുല്ലക്ക് കാതുകുത്ത്

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
(പത്തുവെളുപ്പിന്)

വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
പഞ്ചമിചന്ദ്രന് പാലൂട്ട് (2)
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
കല്ലടിക്കോട്ടെന്ന് കല്യാണം
(പത്തുവെളുപ്പിന്)

കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ്(2)
നാക്കില നിറപറ പൂക്കുല പൊന്‍‌കണി
നാലുംവച്ചുള്ളൊരു വരവേല്‍പ്പ്
(പത്തുവെളുപ്പിന്)

മാനത്തുരാത്രിയില്‍ പുള്ളിപ്പുലിക്കളി
മായന്നൂര്‍ കാവില്‍ പാവക്കൂത്ത്
പെണ്ണിനുരാത്രിയില്‍ പൂത്തിരുവാതിര
ചെക്കന്റെ മോറ് ചെന്താമര
(പത്തുവെളുപ്പിന്)

ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം

അ അ അ…. അ അ അ..
അ അ അ അ.. അ അ അ അ …അ അ
ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ് (ദേവാങ്കണങ്ങള്‍)

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ…അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ (ദേവാങ്കണങ്ങള്‍)

ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
മ ഗ സ നി ധ പ ധ നി സ പ മ ഗ……
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2)
വരവല്ലകി തേടും അ അ അ അ… അ അ അ..
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍…(ദേവാങ്കണങ്ങള്‍)

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം…
പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം..
രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ..

ശംഖുമില്ലാ..കുഴലുമില്ലാ…
നെഞ്ചിന്‍റെയുള്ളില്‍ നിന്നീനഗ്ന സംഗീതം
നിന്‍ കാല്‍ക്കല്‍ വീണലിയുന്നൂ…
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ…
ചന്ദനം പോല്‍ മാറിലണിയുന്നൂ‍….
നിന്‍റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു…
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം…

കൊട്ടുമില്ലാ.. കുടവുമില്ലാ..
നെഞ്ചില്‍ തുടിക്കും‍ ഇടക്കയിലെന്‍ സംഗീതം
പഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നൂ..
സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..
നിന്‍ തിരുമെയ് ചേര്‍ത്തു പുല്‍കുന്നൂ..
നിന്‍റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നൂ..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം…

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി)

പലനാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ..
വിരിയാനൊരുങ്ങി നില്‍ക്കയോ…
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേകിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ..
നെറുകില്‍ തലോടി മാഞ്ഞുവോ…
(ഒരു രാത്രി)

മലര്‍മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ…
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം…
(ഒരു രാത്രി)

Lyricist: ഗിരീഷ് പുത്തഞ്ചേരി
Music: വിദ്യാസാഗർ
Singer: കെ ജെ യേശുദാസ്
Film: സമ്മർ ഇൻ ബെത്‌ലഹേം
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദം
പ്രിയയോ കാമശിലയോ –
നീയൊരു പ്രണയഗീതകമോ

ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍
ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ
നീ സുഖരംഗസോപാനമോ

ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ – പ്രേമനിധിയോ
നീ സുഖ സ്വര്‍‌ഗ്ഗവാസന്തമോ

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായി

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായി
എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കീ നീ സ്വന്തമാക്കി

ഇലകള്‍ കൊഴിയുമാ ശിശിരസന്ധ്യകളും
ഇന്നെന്റെ സ്വപ്നങ്ങളില്‍ വസന്തമായി
ഇതു വരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെ
ചിന്തകളില്‍ നീയുണര്‍ത്തി
നീയെന്റെ പ്രിയസഖീ പോകരുതേ
ഒരു നാളും എന്നില്‍ നിന്നകലരുതേ

മിഴികളില്‍ ഈറനായ് നിറയുമെന്‍ മൗനവും
വാചാലമായിന്നു മാറി
അഞ്ജിതമാക്കിയെന്‍ അഭിലാഷങ്ങളെ
ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തീ
നീയെന്റെ പ്രിയസഖീ പോകരുതേ
ഒരു നാളും എന്നില്‍ നിന്നകലരുതേ