ചില ആത്മീയവ്യഭിചാരങ്ങള്‍

അപ്രതീക്ഷിതമായി മുന്നിലെത്തിയ ചില ദൃശ്യങ്ങളോടുള്ള പ്രതികരണങ്ങൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്; ചിലപ്പോൾ അത് ചിന്തകളെ മരവിപ്പിക്കും. മതപരിവർത്തനത്തിന്റെ പേരിലുള്ള അതിക്രമങ്ങളെയും അതിൻ്റെ സാമൂഹിക തലങ്ങളെയും കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ സജീവമായിരിക്കുമ്പോൾത്തന്നെ, ചില നിരീക്ഷണങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നുണ്ടാവാം. ഇവിടെ ചർച്ച ചെയ്യപ്പെട്ടതുപോലുള്ള ഒരു വീഡിയോ, ഒരു പ്രത്യേക മതവിഭാഗത്തിന്റെ മഹിമ വർണ്ണിക്കാനായി, രാജ്യത്തിൻ്റെ പൊതുചിഹ്നങ്ങളെയും മൂല്യങ്ങളെയുംപോലും ദുർവ്യാഖ്യാനം ചെയ്യുന്നതിലൂടെ, മറ്റുള്ളവരെ ഇകഴ്ത്തിക്കാട്ടുന്ന ശ്രമങ്ങൾ നടത്തുന്നത് കാണുമ്പോൾ മനസ്സിൽ ഒരു വല്ലായ്മ നിറയുന്നത് സ്വാഭാവികമാണ്.

ഒരു ദേശീയ ചിഹ്നത്തെപ്പോലും തങ്ങളുടെ വിഭാഗീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ച്, അധികാരത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായ അശോകചക്രത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇത്തരം വാദങ്ങൾ, അറിവിനെ ദുരുപയോഗം ചെയ്യുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ്. യഥാർത്ഥത്തിൽ, അറിവ് ഒരു ആയുധമാണ്; അത് നന്മയ്ക്കായും പുതിയ സൃഷ്ടികൾക്കായും ഉപയോഗിക്കാം, അല്ലെങ്കിൽ വിനാശകരമായ വ്യാഖ്യാനങ്ങൾ മെനയാനും. അറിവുള്ള വ്യക്തിയുടെ നാവിൽ നിന്ന് പുറത്തുവരുന്ന ദുർവ്യാഖ്യാനങ്ങൾ, മതഗ്രന്ഥങ്ങളോ ദേശീയ ചിഹ്നങ്ങളോ ആകട്ടെ, അവയെ വളച്ചൊടിച്ച് തെരുവുകളിൽ പ്രസംഗിക്കപ്പെടുമ്പോൾ, അത് നിരപരാധികളെ വേദനിപ്പിക്കുകയും തെറ്റിദ്ധാരണകൾ വളർത്തുകയും ചെയ്യുന്നു. ‘ബഹുജനം പലവിധം’ എന്ന് പറയുന്നത് എത്രയോ സത്യമാണ്. എല്ലാവർക്കും എല്ലാ കാര്യങ്ങളുടെയും ആഴം മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ, പിഴച്ച നാവുകളിൽ നിന്ന് പടച്ചുവിടുന്ന ദുർവാക്കുകളുടെ ഫലം പലപ്പോഴും സമൂഹത്തിലെ നിഷ്‌കളങ്കരായ അംഗങ്ങൾ അനുഭവിക്കേണ്ടിവരുന്നു.

എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും, നമ്മെ ഒന്നിപ്പിക്കുന്ന ചില ഉദാത്തമായ സത്യങ്ങളുണ്ട്. വാക്കുകൾക്ക് വിഭജിക്കാനാവാത്തത്ര ആഴമുണ്ട് മനുഷ്യബന്ധങ്ങൾക്ക്. മതങ്ങളുടേയും ദർശനങ്ങളുടേയും മൂല്യങ്ങൾ ഏതൊരാൾ വായിച്ചാലും, അവയൊക്കെയും മനുഷ്യനെ സ്നേഹിക്കാനും പരസ്പരം സഹായിക്കാനും മാത്രമാണ് ആഹ്വാനം ചെയ്യുന്നത്. വിദ്വേഷത്തിൻ്റെയും വിഭാഗീയതയുടെയും മതിലുകൾ കെട്ടിപ്പടുക്കുന്നതിനു പകരം, വ്യത്യസ്തമായ വിശ്വാസങ്ങളോടുള്ള ബഹുമാനത്തിലും സ്നേഹത്തിലുമാണ് നമ്മുടെ രാജ്യത്തിൻ്റെ യഥാർത്ഥ ശക്തി കുടികൊള്ളുന്നത്. തെറ്റിദ്ധാരണകൾക്ക് മറുപടി നൽകേണ്ടത് വെറുപ്പുകൊണ്ടല്ല, മറിച്ച്, കരുണയോടും വ്യക്തതയോടും കൂടിയുള്ള സംവാദങ്ങളിലൂടെയാണ്. രാജ്യത്തിൻ്റെ പതാകയിലെ ഓരോ നിറവും, അത് കാവിയായാലും പച്ചയായാലും, മധ്യത്തിലെ ധർമ്മചക്രവും സൂചിപ്പിക്കുന്നത് ഏതെങ്കിലും ഒരു വിഭാഗത്തെ സ്വന്തമാക്കാനുള്ളതല്ല, മറിച്ച്, എല്ലാ വിഭാഗക്കാർക്കും ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തുന്ന ഉന്നതമായ ഭാരതീയ പൈതൃകത്തെയാണ്. ഈ ഐക്യവും സൗഹൃദവുമാണ് നാം മുറുകെപ്പിടിക്കേണ്ട ഏറ്റവും വലിയ പോസിറ്റീവായ സത്യം. അതുകൊണ്ട്, നമ്മുടെ സംസാരത്തിലും എഴുത്തിലുമെല്ലാം, ഈ സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും ഭാഷയായിരിക്കണം എന്നും നിലനിൽക്കേണ്ടത്.

 (വീഡിയോയുടെ യൂടൂബ് ലിങ്ക് താഴെ കൊടുത്തിരുന്നു. ആ വിഡിയോ പിന്നീട് യൂടൂബ് തന്നെ ഡിലീറ്റ് ചെയ്തിരുന്നു)

 

പണം

പണം‌ ബ്രഹ്‌മോ പണം‌ വിഷ്‌ണു, പണം‌ ദേവോ മഹേശ്വരഃ
പണം‌ സാക്ഷാല്‍‌ പരബ്രഹ്‌മം‌, തസ്‌മൈ ശ്രീ പണമേ നമഃ

പണം പഴയകാല കൃതികളിൽ

അന്നരക്കാശെനിക്കില്ലായിരുന്നു ഞാൻ
മന്ദസ്മിതാസ്യനായ് നിന്നിരുന്നു
ഇന്നു ഞാൻ വിത്തവാൻ തോരുന്നതില്ലെന്റെ
കണ്ണുകൾ, കഷ്ട്മിതെന്തുമാറ്റം(ചങ്ങമ്പുഴ)

ഉത്തമം സ്വാർജിതം വിത്തം –
മദ്ധ്യമം ജനകാർജിതം
അധമം സോദരദ്രവ്യം
സ്ത്രീ വിത്തമധമാധമം (സുഭാഷിതരതനാകരം)

ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ
ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല)
ദ്രവ്യമുണ്ടെങ്കിലേ ബന്ധുക്കളുണ്ടാവൂ
ദ്രവ്യമില്ലാത്തവനാരുമില്ലാ ഗതി.
ദിവ്യനെന്നാകിലും ഭവ്യനെന്നാകിലും
ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിർണയം (പഞ്ചതന്ത്രം)

ധനമെന്നുള്ളതു മോഹിക്കുമ്പോൾ
വിനയമൊരുത്തനുമില്ലിഹനൂനം
തനയൻ ജനകനെ വഞ്ചനചെയ്യും
ജനകൻ തനയനെ വധവുംകൂട്ടും
അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
മനുജന്മാരുടെ കർമമിതല്ലാം (കുഞ്ചൻ നമ്പ്യാർ)

പണമെന്നുള്ളതു കൈയ്യിൽ വരുമ്പോൾ
ഗുണമെന്നുള്ളതു ദൂരത്താകും
പണവും ഗുണവും കൂടിയിരിപ്പാൻ
പണിയെന്നുള്ളതു ബോധിക്കേണം (കുഞ്ചൻ നമ്പ്യാർ)

പണമില്ലാത്ത പുരുഷൻ മണമില്ലാത്ത പൂവുപോൽ(അവസരോക്തിമാല)

പണമെന്നാഖ്യ കേൾക്കുമ്പോൾ
പിണവും വാ പിളർന്നിടും (അവസരോക്തിമാല)

പണമൊരുവനു ഭൗതികപ്രതാപ-
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
ഘൃണയതിനൊരുനാളുമില്ല ജീവ
വ്രണമതുണക്കുകയില്ല തെല്ലുപോലും.(ചങ്ങമ്പുഴ)

മുതൽ വെളിയിലിറക്കാതത്രയും മൂടിവയ്ക്കും
വ്രതമുടയ കടുപ്പക്കാർക്കു നാശം കലാശം. (വള്ളത്തോൾ- ചിത്രയോഗം)

വയോവൃദ്ധൻ , തപോവൃദ്ധൻ, ജ്ഞാനവൃദ്ധനുമെന്നിവർ
മൂവരും ധന്യവൃദ്ധന്റെ -വാതിൽക്കൽ കാത്തുനിൽക്കുവോർ(വള്ളത്തോൾ -ദൂര)

പണമുണ്ടാക്കാനായി സമയം കളയാൻ എനിക്കൊക്കില്ല. അമേരിക്കൻ ശാസ്ത്രജ്ഞൻ ലൂയി അഗാസിസ്.

കവിതെഴുത്തിൽ പണമുണ്ടാകില്ല. പണത്തിലാണെങ്കിൽ കവിതയൊട്ടില്ലതാനും ഇംഗ്ലീഷ് കവി റൊബർട്ട് ഗ്രേവ്സ്.

ധാരാളം പണമുള്ള ഒരു ദരിദ്രനായി ജീവിച്ചാൽ കൊള്ളാമെന്നുണ്ടെനിക്ക് . പാബ്ലൊ പിക്കാസൊ

പണത്തെ എത്ര കെട്ടിപിടിച്ചാലും അത് തിരികെ കെട്ടിപിടിക്കില്ല . അമേരിക്കൻ ശേഖരത്തിൽ നിന്നും

പണം പാഴാക്കിയാൽ പണക്കുറവ് സംഭവിച്ചെന്നിരിക്കും എന്നാൽ സമയം പാഴാക്കിയാൽ ജീവിതത്തിന്റെ അംശമാണ് നഷ്ടപ്പെടുക .മൈക്കിൽ ലീബൗഫ്

ദിനപത്രത്തിൽ കോടീശ്വർനമാരുടെ പട്ടികയിൽ എന്റെ പേരങ്ങാൻ വന്നിട്ടുണ്ടൊ എന്ന് ഞാൻ എന്നും പരിശോധിക്കും .ഇല്ലെന്നു കാണുമ്പോൾ ഞാൻ ജോലിക്കു പോകും . അമേരിക്കൻ ഹാസ്യ താരം റൊബർട്ട് ഓർബൻ

പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒരേ മതക്കാരാണ് . വോൾട്ടയർ

പണത്തിനു പലപ്പോഴും തീ പിടിച്ച വിലയാൺ .എമേഴ്സൺ.

പണത്തെ ആരാധിക്കുന്നവനെ പണം പിശാചിനെപോലെ വേട്ടയാടും . അമേരിക്കൻ ഗ്രനഥകാരൻ ഹെൻട്രി ഫീൽഡിംഗ്

പഴംചൊല്ലുകളിലെ പണം
സമ്പത്ത് കാലത്ത് തൈപത്തു വച്ചാ
ലാപത്തുകാലത്തു കാ പത്തു തിന്നാം
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം (നമ്പ്യാർ)
പണമെന്നുള്ളത് കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും
പണം കണ്ടാലേ പണം വരൂ
പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം
പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ
പണം നോക്കി പണ്ടം കൊള്ളുക , ഗുണം നോക്കി പെണ്ണുകൊള്ളുക
പണം നോക്കിനു മുഖംനോക്കില്ല
പണം പന്തലിൽ കുലം കുപ്പയിൽ
പണം പാഷാണം, ഗുണം നിർവാണം
പണം പെരുത്താൽ ഭയം പെരുക്കും
പണം മണ്ണാക്കുക മണ്ണ് പണമാക്കുക
കടമപകടം
കടമില്ലാത്ത കഞ്ഞി ഉത്തമം
കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു
കടം കാതറുക്കും
കടം കാലനു തുല്യം
കടം കൊടുത്താലിടയും കൊടുക്കണം
കടം കൊടുത്തു പട്ടിണി കിടക്കരുത്
കടം വാങ്ങി കുടിവെച്ചാൽ കുടികൊണ്ട് കടം വീട്ടാം
കടം വാങ്ങിയുണ്ടാൽ മനം വാടിവാഴാം
കടം വീടിയാൽ ധനം

പണം മറ്റുഭാഷകളിൽ
പണത്തോടും പെണ്ണിനോടും കളി അരുത് (ഇംഗ്ലീഷ്)
പണത്തെക്കുറിച്ച് പൊങ്ങച്ചം പറയരുത്. അത് ഏതു സമയവും നഷ്ടപ്പെടാം( യിഡ്ഡിഷ്)
പണമിടപ്പാട് മാതാപിതാക്കളേയും കുട്ടികളേയും അന്യരാക്കുന്നു (ജപ്പാൻ)
കടം കൊടുക്കാൻ പണമില്ലാത്തവൻ ധന്യനാണ്. അവൻ ശത്രുക്കളെ സമ്പാദിക്കുന്നില്ല ( യിഡ്ഡിഷ്)
കടം കൊടുക്കുന്നവനു പണവും ഒപ്പം സുഹൃത്തും നഷ്ടപ്പെടുന്നു ( ഇംഗ്ലീഷ്)
മടിശ്ശീലയിൽ പണമില്ലാത്തവന്റെ ചുണ്ടിൽ മധുരവാക്കുകൾ ഉണ്ടാവും( ഡാനിഷ്)
മടിശ്ശീലയിൽ പണമില്ലെങ്കിൽ ചുണ്ടിൽ തേനുണ്ടാവണം (ഫ്രഞ്ച്)
പണം മോഹിക്കുന്നവൻ എന്തും മോഹിക്കുന്നവനാണ് (ഇംഗ്ലീഷ്)
പണമില്ലാത്തവനു മടിശ്ശീല വേണ്ട ( ഇംഗ്ലീഷ്)
പണം വിതക്കുന്നവൻ ദാരിദ്ര്യം കൊയ്യൂം ( ഡാനിഷ്)
കുറച്ചു പണം പുറത്തേക്ക് പോകാതെ ധാരാളം പണം അകത്തേക്ക് വരില്ല ചൈനീസ്
ഒരൊറ്നമെങ്കിലും ഉണ്ടാവട്ടെ (തുർക്കി)
പണമുണ്ടോ കൈയ്യിൽ? ഇരിക്കൂ. പണമില്ലേ? സ്ഥലം വിട്ടോള്ളൂ (ജർമ്മൻ)
പണമുള്ളവന്റെ അഭിപ്രായം സ്വീകരിക്കപ്പെടും ( ഹീബ്രു)
പാപം ചെയ്യാനും പണം ആവശ്യമാണ് (യിഡിഷ്)

കുമാരനാശന്റെ കവിത പണം
1910 – ജൂണിൽ എഴുതിയത്.
വരഗുണനര, വായുവീഥിമേൽ നീ
വിരവൊടു തീർത്തൊരു കോട്ട വീണുപോയോ!
കരയുഗമയി കെട്ടി, നോക്കി വിണ്ണിൽ‌-
ത്തിരയുവതീ നെടുവീർപ്പൊടെന്തെടോ നീ?

വിരയുവതിഹ നിൻമതത്തിനായോ
പുരുമമതം സമുദായഭൂതിയോർത്തോ
പരഹിതകരമാം പ്രവൃത്തിതന്നിൽ‌
പരമഭിവൃദ്ധിയതിന്നുവേണ്ടിയോ നീ.

സ്ഥിരമിഹ സുഖമോ മഹത്ത്വമോ നീ,
വരഗുണമാർന്നൊരു വിദ്യയോ യശസ്സോ
പരമസുകൃതമോ കടന്ന സാക്ഷാൽ‌
പരഗതിയോ– പറകെന്തെടോ കൊതിപ്പൂ.

കുറവു കരുതിയിങ്ങു കേണിരുന്നാൽ‌
കുരയുകയാം വിലയാർന്ന നിന്റെ കാലം
മറവകലെ രഹസ്യമോതുവൻ‌, നീ
പറയുക പോയിതു നിന്റെയിഷ്ടരോടും.

കരുതുക, കൃതിയത്നലഭ്യനേതും
തരുവതിനീശനിയുക്തനേകനീ ഞാൻ‌
വിരവിൽ‌ വിഹിതവൃത്തിയേതുകൊണ്ടും
പരമിഹ നേടുക, യെന്നെ, നീ — പണത്തെ!

ഈ ലേഖനം അവസാനം എഡിറ്റ് ചെയ്തത് 2013 ജനുവരി 30ന് ബുധനാഴ്ച. അവലംബമായി വിക്കിഗ്രന്ഥശാല, വിക്കിപീഡീയ, വിക്കിചൊല്ലുകൾ എന്നിവ എടുത്തിരിക്കുന്നു.

കുഞ്ഞുണ്ണിമാഷ്

kunjunnimash, malayalam, കുഞ്ഞുണ്ണിമാഷ് കുഞ്ഞുണ്ണിമാഷ്

ഒരു നാട്ടിലൊരു വീട്ടി-
ലൊരു കുട്ടി പിറന്നു
ആ കുട്ടിക്കൊരു നല്ല
പേരു വേണമെന്നായ്
പേരു തെണ്ടിയച്ഛനുടെ
കാലൊക്കെ കുഴഞ്ഞു
പേര് തപ്പിയമ്മയുടെ
കയ്യൊക്കെ കുഴഞ്ഞു…‘കുഞ്ഞേ’യെന്ന് വിളിച്ചുകൊ-
ണ്ടച്ഛനടുത്തെത്തി…‘ഉണ്ണി’യെന്ന് വിളിച്ചുകൊ-
ണ്ടമ്മയടുത്തെത്തി…

“കുഞ്ഞുണ്ണിയെന്നവരാ
കുഞ്ഞിന് പേരിട്ടു.” 🙂

ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ചിന്താശേഷി ജനിപ്പിക്കുന്ന ചെറുവരികളെഴുതി മലയാളികളെ പിടിച്ചിരുത്തിയ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ പ്രസിദ്ധമാണ്, അതുകൊണ്ടുതന്നെ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ അടിയുറച്ചുപോയിരുന്നു.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. മലയാള കവിതയില്‍ തീര്‍ത്തും വ്യത്യസ്തമായ ശൈലി അവതരിപ്പിക്കുന്നതില്‍ കുഞ്ഞുണ്ണിമാഷ് വിജയിച്ചു. കാവ്യാലങ്കാരങ്ങള്‍ നിറഞ്ഞ കവിതാ രീതികളില്‍ നിന്ന് വ്യത്യസ്തമായി ചെറുതും കാര്യമാത്രാ പ്രസക്തവുമായിരുന്നു അദ്ദേഹത്തിന്റെ രചനാ രീതി. തനിമയാര്‍ന്ന ശൈലിയിലൂടെ തനിക്ക് പറയാനുള്ളതെല്ലാം നന്നായി പറയുകായായിരുന്നു കഞ്ഞുണ്ണിമാഷ് ചെയ്തത്.

ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയുംഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.

കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി. 1998 ജനുവരി വരെ ആ പംക്തി തുടർന്നു. നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു. മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ്. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി.

ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർടി സ്വാധീനിച്ചിരുന്നു. എന്നാൽ കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രസംഗത്തിനോ പോയിട്ടില്ല. ഇദ്ദേഹം അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ “നീ താഴ് നീ താഴ്” എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്. ഒരുകാലത്ത് നക്സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാൽ “നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു” എന്നദ്ദേഹം ചൊല്ലിയിരിക്കുന്നു. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങളുമയും അദ്ദേഹം ബന്ധപെട്ടിരുന്നു. വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. “രാക്ഷസനിൽനിന്നു – രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം”. “പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി” വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നു ഇദ്ദേഹം എഴുതിയിട്ടുണ്ട്.

തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം. കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു; 1927 മേയ് 10 നായിരുന്നു ജനനം. അവിവാഹിതനായിരുന്നു അദ്ദേഹം.

kunjunnimash malayalam language

ചില കവിതകൾ

കുഞ്ഞുണ്ണിക്കൊരു മോഹം, എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു, കവിയായിട്ടു മരിക്കാൻ…

സത്യമേ ചൊല്ലാവൂ, ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ, വേണ്ടതേ വാങ്ങാവൂ…

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ, ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും.

ജീവിതം നല്ലതാണല്ലോ, മരണം ചീത്തയാകയാൽ

ഉടുത്ത മുണ്ടഴിച്ചിട്ടു, പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം.

ഞാനെന്റെ മീശ ചുമന്നതിന്റെ, കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ, ഞാനെന്നെ തല്ലുവാൻ വന്നു…

പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു…

എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ…

എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം.

മഴ മേലോട്ട് പെയ്താലേ, വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു, ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ, ഞാനുമില്ലാതാകുന്നു

പൊക്കമില്ലാത്തതാണെന്റെ പൊക്കം

മന്ത്രിയായാൽ മന്ദനാകും മഹാ മാർക്സിസ്റ്റുമീമഹാ ഭാരതഭൂമിയിൽ

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം…

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു, മൂസ മലർന്നു വീണു
മടലടുപ്പിലായി മൂസ കിടപ്പിലായി!

ശ്വാസം ഒന്ന് വിശ്വാസം പലത്
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം

ആറുമലയാളിക്കു നൂറുമലയാളം, അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല…

കുരിശേശുവിലേശുമോ?

യേശുവിലാണെൻ വിശ്വാസം, കീശയിലാണെൻ ആശ്വാസം…

അമ്മ മമ്മിയായന്നേ മരിച്ചൂ മലയാളം, ഇന്നുളളതതിന്‍ ഡാഡീജഡമാം മലയാളം!


കൂടുതൽ കവിതകൾ ഇവിടെ വിക്കിയിൽ…
മലയാളം വിക്കിപീഡീയയിൽ കുഞ്ഞുണ്ണിമാഷെ കുറിച്ച്