മന്ത്രിപ്പണി

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ
ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്

കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര
കിട്ടും പണമത് മാരാന്മാർക്കും

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും

പടനായകനൊരു പടയിൽ തോറ്റാൽ
ഭടജനമെല്ലാമോടിയൊളിക്കും

താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയുന്നവൻ അവതാളത്തിൽ

അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും

കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും

ഓതിക്കോനൊരു മന്ത്രമിളച്ചാൽ
ഒരു പന്തിക്കാരൊക്കെയിളയ്ക്കും

അങ്ങാടികളിൽ തോൽവിപിണഞ്ഞാൽ
അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുകിലേതും

ലക്ഷം മാനുഷ്യർ കൂടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവിനെയാണ് മന്ത്രിയോ മുഖ്യമന്ത്രിവരേയോ ആയി തെരഞ്ഞെടുക്കുക. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു മന്ത്രിക്ക് മുഖ്യമന്ത്രിയുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ആ മന്ത്രി രാജിവയ്ക്കുകയാണ് പതിവ്. ഏതെങ്കിലും മന്ത്രി മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ ആ മന്ത്രിയുടെ രാജി മുഖ്യമന്ത്രിക്ക് ആവശ്യപ്പെടാം. ഇതൊക്കെ സാധാരണമായ ഒരു കാര്യം. പാർട്ടിസ്നേഹവും സ്വജനപക്ഷപാതവും ഒക്കെ ഇത്തരം തീരുമാനങ്ങൾക്ക് വിനയാകാറുണ്ട്.

കറുപ്പ്

ഇതൊക്കെ കുറിച്ചിടാൻ ഒരു കാരണമുണ്ട്. സ്ഥലകാലബോധം തൊട്ടുതീണ്ടാത്ത മന്ത്രി പല ജല്പനങ്ങൾ വിളമ്പിയതു നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി കേട്ടു. ഇയാൾ ഇതിനുമുമ്പും പലതവണ വേണ്ടാതീനങ്ങൾ പറയുകയും പരസ്യമായി ക്ഷമചോദിക്കുകയും ചെയ്ത വ്യക്തിയാണ്. ഈ അവസരത്തിൽ, മാറിനിന്നു കാര്യങ്ങൾ കാണുന്ന ആൾക്കാർക്ക് ഒരു വിചിന്തനം നടത്തുന്നതിൽ തെറ്റില്ലെന്നു കരുതുന്നു. മേൽപ്പറഞ്ഞ സ്വഭാവമഹിമയാണോ ശരിക്കും മന്ത്രിപ്പണിക്കുള്ള യോഗ്യത? ആളു കറുത്തിട്ടാണ്. പക്ഷേ, കറുപ്പിനെ പറ്റി ഓൺലൈനിലോ വാട്സാപ്പിലോ പത്രമാധ്യമങ്ങളിലോ ചാനൽ മാധ്യമങ്ങളിലോ കാർട്ടൂൺ എന്ന രീതിയിൽ പോലുമോ ആരും ഒരക്ഷരം പറഞ്ഞുകണ്ടില്ല!! എന്നാലോ പാർട്ടിവക്താക്കൾ, അഥവാ ന്യായീകരണ തൊഴിലാളി യൂണിയൻ പ്രവർത്തകൾ കറുപ്പിനെ പലപാടും ഉപയോഗിക്കുന്നതു കണ്ടു! ആശാന്റെ കറുപ്പിനെ പറ്റി ഓർമ്മിപ്പിച്ചതും ആ കറൂപ്പാണ് ഇന്നു കാണുന്ന എതിർപ്പിനു കാരണം എന്നു ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലുള്ള പൊതുമാധ്യമങ്ങളിൽ വന്നു പ്രസംഗിക്കുന്നതും സഖാക്കൾ മാത്രമാണ്. കറുപ്പിനോട് ഉള്ളിലുള്ള വിദ്വേഷമോ കറുപ്പിനെ കാണിച്ച് മന്ത്രിപ്പണി എടുക്കുന്നയാളെ രക്ഷിക്കാനുള്ള തത്രപ്പാടോ എന്തായിരിക്കും പുറകിൽ??

സാധാരണക്കാരൻ ഇതിൽ നിന്നും എന്തു മനസ്സിലാക്കണം? കറുപ്പ് തീഷ്ണമാവുന്നു. അതിൽ രാഷ്ട്രീയഭേദമില്ല! ബിജെപ്പിക്കാർ കറുപ്പിനോടുള്ള വൈമുഖ്യം പബ്ലിക്കായി ഈയിടെ തന്നെ വെളിപ്പെടുത്തുമ്പോൾ കമ്മ്യൂണിസ്റ്റുകാർ വളഞ്ഞരീതിയിൽ ആ വൈമുഖ്യം അതേ രീതിയിൽതന്നെ ജനമനസ്സുകളിലേക്ക് അടിച്ചേൽപ്പിക്കുന്നു. കറുപ്പും കറുത്തവരും കുലദ്രോഹികൾ തന്നെ, എന്നിട്ടും നിറവ്യത്യാസം കാണിക്കാതെ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണു കറൂപ്പിനു മന്ത്രിപ്പണിവരെ കൊടുത്ത മഹാന്മാർ എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള തത്രപ്പാട് ആണോ ഇത്?? ഏതായാലും ബലിയാടാവുന്നത് കറുപ്പെന്ന നിറമോ, ആ നിറമുള്ള മനുഷ്യരോ ആണ്. ആ വേർതിരിവിന്റെ ചിന്തയെ ഊട്ടിയുറപ്പിക്കാൻ പോന്നതാണ് ഇതേപറ്റിയുള്ള ചിന്തകൾ തന്നെ.

ഈയിടെ വേറൊരു മന്ത്രി പെണ്ണിനോട് സുന്ദരമായി സെക്സിൽ സംസാരിക്കുന്നതു കേട്ടല്ലോ!! സെക്സ് അബദ്ധമാണെന്നോ കുറ്റമാണെന്നോ അല്ല… ഇതൊക്കെ ഓപ്പോസിറ്റ് സെക്സിനോട് തോന്നാത്തവർ ആരാണുള്ളത്! അതൊക്കെ ചെയ്യാനും പറയാനും ഒക്കെയായി ഒരു ബോധം എല്ലാവർക്കും ഉണ്ടല്ലോ… അതില്ലാത്തവനാണു മന്ത്രിപ്പണി ചെയ്യുന്നത് എന്ന നിർവ്വചനത്തിൽ എത്താൻ പറ്റുമോ? തികഞ്ഞ ബോധത്തിന്റെ പിശക്കോ മന്ത്രിയായതിനാൽ തനിക്കു ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് ഇതൊക്കെ നിഷ്പ്രയാസം ചെയ്യാമെന്ന ധാരണയോ എന്തോ ആയിരിക്കണം പുറകിൽ! ഇതിനോടൊക്കെ ജനം പ്രതികരിച്ചത് കറുപ്പും വെളുപ്പും നോക്കിയല്ല എന്നതുമാത്രമാണു ശ്രദ്ധേയം.

വിവരക്കേട്

അടുത്തകാലത്ത് ഇവിടെ നടക്കുന്നത് വിവരക്കേടു മാത്രമാണ്. കറുപ്പും വെളുപ്പുമല്ല പ്രശ്നം. വിദ്യാഭ്യാസം നേടിയവനെ മാത്രം മന്ത്രിയാക്കാനുള്ള നിയമമാണു വേണ്ടത് എന്നു തോന്നുന്നു. കാലം ഏറെ കഴിഞ്ഞില്ലേ! അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവൻ എം‌പി ആയാൽ തന്നെ എന്തുകാര്യം മനസ്സിലാക്കാനാണ്. ഭാഷ മാത്രമല്ല; നല്ല വിദ്യാഭ്യാസം നൽകുന്ന പലതുമുണ്ട്. കഴിഞ്ഞകാലമൊക്കെ ചരിത്രം മാത്രമാണ്. അങ്ങനെ പലതുമായിരുന്നു. ഇപ്പോൾ ചെറിയൊരു ഗവണ്മെന്റ് ജോലിക്കുവരെ വിദ്യാഭ്യാസയോഗ്യത ആധാരമായെടുക്കുമ്പോൾ ഇവരുടെയൊക്കെ തലവന്മാരായി, ഒക്കെ കൈകാര്യം ചെയ്യുന്നവർക്കു മാത്രം വിവരം വേണ്ടാ എന്നു കരുതുന്നതിൽ അർത്ഥമുണ്ടോ?

മന്ത്രിപ്പണിക്കെങ്കിലും മിനിമം ഡിഗ്രിയെങ്കിലും വേണമെന്ന ഒരു നിയമം കേരളത്തിൽ അത്യാവശ്യമാണ്. നൂറുശതമാനം സാക്ഷരർ വസിക്കുന്ന നാടാണു മലയാളം എന്ന് എഴുന്നെള്ളിച്ച് കയ്യടി വാങ്ങിക്കുന്നതിനേക്കാൾ മുഖ്യമാണ് ഇങ്ങനെയൊരു തീരുമാനം വന്നാൽ കിട്ടുക. ഒരു രാഷ്ട്രീയക്കാരും ഇതിനായി മുന്നിട്ടിറങ്ങില്ല. കാടൻ സ്വഭാവങ്ങൾ മന്ത്രിപ്പണിയിലൂടെ പ്രാവർത്തികമാക്കുന്നവർ മാത്രം മതിയെന്നു പറഞ്ഞാൽ അതിന്റെ പിന്നാലെ പോകുന്ന പണമിടപാടുകൾ എത്രയായിരിക്കും!! പൊതുവായ നിയമമായി മാറ്റാൻ പറ്റിയില്ലെങ്കിൽ പുരോഗമനപരമായി ചിന്തിക്കുന്നു എന്നു നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കെങ്കിലും ഇതൊരു നിയമം പോലെ നടപ്പിലാക്കി, കാര്യക്ഷമതയുള്ളവരെ ഭരണകാര്യങ്ങളിലേക്ക് എത്തിക്കാമായിരുന്നു.

മന്ത്രിപ്പണി

ഇവിടെ ഉപയോഗിച്ച വാക്കുകൾ മൊത്തം മന്ത്രിപ്പണി എന്നു തന്നെയാ. അതൊരു ജോലിയാണ്. തികഞ്ഞ ജനാധിപത്യമര്യാദയോടെ ഒരു ജനത കനിഞ്ഞു നൽകുന്ന സുവർണ്ണാവസരം കൂടി അതിലുണ്ട്. അതിനുള്ള പ്രതിഫലവും ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങളും ഒക്കെ എല്ലാവർക്കും അറിയാവുന്നതാണ്. അല്ലാതെ നിർലോഭം പ്രതിഫലം അർഹിക്കാതെ ചെയ്യുന്ന സേവനമല്ല മന്ത്രിപ്പണി. ഇതൊന്നും ആഗ്രഹിക്കാതെ സേവനം മാത്രമായി കണ്ട് അക്ഷീണം പ്രവർത്തിച്ച നിരവധിപ്പേർ ഇവിടുണ്ടായിട്ടുണ്ട്. ഇന്ന് കാലം മാറി; ജനങ്ങളും മാറി. ഇതും കേവലം പ്രതിഫലം കിട്ടുന്ന ജോലി മാത്രമാണ് എന്നറിയാവുന്നതുകൊണ്ടുകൂടിയാണു മന്ത്രിപ്പണി എന്നു തെളിച്ചു പറഞ്ഞതുതന്നെ. വിവരക്കേട് ഒരു കുറ്റമാണെന്നല്ല. കൃത്യമായ വിദ്യാഭ്യാസത്തിനേ അതു മാറ്റാനാവൂ. പ്രസ്തുത മന്ത്രിക്ക് അത് നേടാൻ പറ്റിയ കാലഘട്ടമായിരുന്നില്ല അന്നത്തേത്. ഇന്നതല്ല കാലം. നമ്മളൊക്കെ 100% വിദ്യാസമ്പന്നർ എന്നു പറഞ്ഞ് അഹങ്കരിക്കുന്നവരാണ്. ആ പക്വത മന്ത്രിമാരെ ആക്കുന്നതിലും കാണിക്കേണ്ടതുണ്ട്. മന്ത്രിപ്പണി എന്നത് ഒരു നല്ല ജോലിയാണെന്നു പറഞ്ഞുവല്ലോ; ഏറെ ആനുകൂല്യങ്ങൾ ലഭിക്കുന്ന നല്ലൊരു ജോലി. ജനാധിപത്യ രീതിയിൽ ആയതിനാൽ ഏത് വിവരം കെട്ടവനും പ്രധാനമന്ത്രിവരെ ആവാം എന്നുണ്ട് ഇന്നത്തെ കാര്യങ്ങൾ. അപ്പോൾ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അതാത് പാർട്ടികളാണ്. അത്യാവശ്യം ഡിഗ്രി എങ്കിലും ഉള്ളവരേ MLA ആയിപ്പോലും മത്സരിക്കാൻ പാടുള്ളൂ എന്ന നിയമം പാർട്ടിക്കോ കേരളത്തിൽ മൊത്തം സകലപാർട്ടികൾക്കും ബാധകമായി ഒരു നിയമമായോ കൊണ്ടുവരാൻ പറ്റേണ്ടതാണ്… ഇതൊക്കെ കേവലം സാധാരണക്കാരന്റെ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും എന്നറിയാം! എന്നാലും പറയാതിരിക്കരുതല്ലോ…

വിശ്വാസം

bhkthi, ഭക്തി ഇന്ന്വിശ്വാസികളെല്ലാം ഒരുപോലെയാണ്;
ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ… അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്… അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല… ഞങ്ങൾ മാത്രമാണു ശരിയെന്ന ധാരണ പലകാര്യങ്ങൾ കൊണ്ട് വിശ്വാസികളിൽ രൂഢമൂലമാവുന്നു. ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം. പറയുന്നവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും അവരവരുടെ കൂട്ടായ്മകൾ നല്ല സഹകരണവുമാണ്.

ഏറെകാലപ്പഴക്കമുള്ളതാണ്, അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!! വരും കാലത്തെ മുങ്കൂട്ടി കണ്ട് എഴുതിയതാണവയൊക്കെയും എന്ന മിഥ്യാധാരണയിലാണ് ഓരോ അന്ധവിശ്വാസികളുടേയും ജീവിതം തന്നെ.

അന്നന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ പഴയ കൃതികളിൽ ഉള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദീർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ. ആ അർത്ഥത്തിൽ ഇവ വായിച്ചെടുക്കുക എന്നത് ഏറെ ഹൃദ്യമാണ്. നല്ലൊരു ചരിത്ര കുതുകിക്ക് ഇതിൽപരം സായൂജ്യം വേറെ ഇല്ലാത്തതാണ്. ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ വായിക്കുക എന്നത് ഏറെ രസകരമാവുന്നത് അപ്രകാരമാണ്. ഇവരെ അവിശ്വാസികളെന്നോ നിരീശ്വരവാദികളെന്നോ അരാഷ്ട്രീയ വാദികളെന്നോ ഒക്കെ ഓമനപ്പേരിട്ട് വിശ്വാസികൾ വിളിക്കുന്നു. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു എന്നാതാണു സത്യം.

ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല! അല്ലെങ്കിൽ കാലോചിതമായി അവ തിരുത്തപ്പെടുന്നില്ല. ആദികാവ്യമായ രാമായണവും പിന്നീടുള്ള മഹാഭാരതവും ഒക്കെ അനേക തവണ തിരുത്തപ്പെടലുകളിലൂടെ പല സമൂഹങ്ങളിലൂടെ പടർന്നു പന്തലിച്ചതാണ്. ജയം എന്നത് മഹാഭാരതം ആയി മാറുമ്പോഴേക്ക് ഒത്തിരി സാമുഹ്യകൂട്ടായ്മകളിലൂടെ വളർന്നു വിടന്ന സൗന്ദര്യമുണ്ടതിന്. കാലോചിതമായി കുമാരനാശനൊക്കെ ചിന്താവിഷ്ടയായ സീതയെ വരച്ചു ചേർത്തത് വിസ്മരിക്കാനാവില്ല – ആ മാറ്റം കാലത്തിന്റെ മാറ്റമാണ്. ഏതൊരു വിശ്വാസസംഹതിയിലും ഇതുപോലുള്ള കുഞ്ഞുകുഞ്ഞു മാറ്റങ്ങൾ കാലോചിതമായി വന്നു ചേരേണ്ടതാണ്. എന്നാൽ ഇന്നോ? കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മതഭക്തനെ ഈയടുത്തു നമ്മൾ കണ്ടു! ദിവ്യഗർഭങ്ങളുടെ പൊളിച്ചെഴുത്തുകൾ കണ്ടു! ആരുമൊന്നും നേടാതെ പലതരം വായിട്ടലക്കലുകൾ അവിടവിടങ്ങളിൽ നടക്കുന്നുമുണ്ട്!

ഇന്നത്തെ യുക്തികൊണ്ട് അന്നത്തെ സാമൂഹിക ക്രമങ്ങളെ അളക്കുന്നത് അക്രമമാവും. പഴയ കാല സാമൂഹികക്രമങ്ങളെ അധികരിച്ചുണ്ടായ ഈ സംഹിതകൾ അതുണ്ടായ കാലത്തെ നിലനിൽപ്പിനായി ഉയർത്തിയ കഥകളും കീഴ്‌വഴക്കങ്ങളും ഇന്നിന്റെ ലോജിക്കിൽ ഒരു പക്ഷേ, പരിഹാസ്യമാവുന്നു… അച്ഛനോടൊപ്പം ശയിച്ച പെണ്മക്കളെ കുറിച്ചുള്ള ആ പുസ്തകം കുടുംബങ്ങൾക്കിടയിൽ പാരായണം ചെയ്യുന്നതു തന്നെ അബദ്ധമെന്ന് ഈയിടെ ഫെയ്സ്ബുക്കിൽ ഏതോ ഒരു സാമദ്രോഹി കുറിച്ചിട്ടതു കണ്ടു!! ചേട്ടച്ചാരെ കപടമാർഗത്തിൽ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കുന്ന അനുജൻ രാമായണത്തിൽ ഉണ്ട്! അഞ്ചു പുരുഷന്മാർ ഒരുപോലെ പങ്കിട്ടെടുത്ത പാഞ്ചാലി വസിക്കുന്നിടമാണ് ഭാരതകഥ! ദൈവപ്രീതിക്കായി മകനെ ബലി കൊടുക്കാൻ തയ്യാറായ അച്ഛന്റെ കഥ ഏതുരീതിയിൽ വിശ്വസിനീയമാവും!! ഇന്നിന്റെ കണ്ണിലിവയൊക്കെയും തെറ്റാവും… പക്ഷേ അന്നേത്തെ സാമൂഹിക വ്യവസ്ഥകൾ, കുടുംബബന്ധങ്ങൾ ഒക്കെ ആരറിഞ്ഞു!! ഈ പുസ്തകങ്ങളിൽ കാണുന്ന സൂചനകളിലൂടെ ഊഹിക്കാനേ നിർവ്വാഹമുള്ളൂ. അതിനു വിശ്വാസം മാറ്റിവെച്ച് ചരിത്രപരമായി ഇവകളെ നേരിടണം. ഇതാണു പറഞ്ഞുവന്നത്.

വിദ്യാഭ്യാസം

എന്താണു വിദ്യാഭ്യാസം!! ഇതൊരു വല്ലാത്ത ചോദ്യമാണിന്ന്. ഒരാളുടെ സർവ്വതോന്മുഖമായ മാറ്റമായിരുന്നു ഇതുകൊണ്ട് ഞാനിതിനെ വിവക്ഷിച്ചത്. എനിക്കിന്നും വിദ്യാഭ്യാസം ഇതൊക്കെ തന്നെ. എന്നെ അങ്ങനെയൊക്കെ പഠിപ്പിച്ചെടുത്ത നല്ലൊരു അദ്ധ്യാപകസമൂഹം ഉണ്ടെന്നത് ഏറെ ഹൃദ്യമായി തോന്നുന്നു. പക്ഷേ, ഇന്ന് ഇതല്ല വിദ്യാഭ്യാസം എന്നതിന്റെ നിർവചനം എന്നു തോന്നിത്തുടങ്ങി. കഴിഞ്ഞ 15 ഓളം വർഷങ്ങളായി കണ്ടു പരിചരിച്ച രീതിയിൽ ഞാൻ കണ്ടെടുത്ത കാര്യങ്ങൾ മാത്രമാണിത്. ഒരു പക്ഷേ തെറ്റാവാം. പിതാക്കൾ മക്കൾക്ക് വിദ്യാഭ്യാസം എന്ന പേരിൽ പരിശീലനം നടത്തുന്നത് സർവ്വതോന്മുഖമായ വികസനത്തിനല്ല, പകരം നല്ലൊരു ജോലി വാങ്ങിക്കാനാവശ്യമായ കരുതൽ മാത്രമാണ്. പ്രൊഫഷണൽ വിദ്യാഭസം ഈ കാലയളവിൽ പെട്ടന്നു വന്നൊരു സംഗതിയാണ്. എം. സി. എ, എം. ബി. എ, ഹോട്ടൽ മനേജ് മെന്റ്, എന്നിങ്ങനെ പലതാണു പാഠ്യവിഷയങ്ങൾ. നല്ല ടെക്നിക്കൽ അറിവുള്ളവരായി ഏവരുടേയും ടെക്നിക്കൽ ചോദ്യങ്ങൾ കൃത്യമായി മറുപടിയുള്ളവരായി പഠിതേതാക്കൾ മാറി വരുന്നുണ്ട്. ഈ ടെക്നിക്കൽ അറിവാണോ വിദ്യാഭ്യാസം?

സമൂഹത്തിൽ ഇറങ്ങി നാലു നാടൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ ഉഴറി നിൽക്കുമ്പോൾ, ഒരു ചെക്ക് ലീഫിൽ ഒപ്പിട്ട് പൂരിപ്പിച്ച് വഴിസൈഡിലെ ബോക്സിൽ നിക്ഷേപിക്കാൻ ധൈര്യമില്ലാതെ പകച്ചു നിൽക്കുമ്പോൾ, നല്ലൊരു സാമൂഹിക ബോധം പകർന്നാടാനാവാതെ തികഞ്ഞ വേഷവിധാനങ്ങളിൽ കോമാളിവേഷം ആടിത്തിമർക്കുമ്പോൾ ഇവർക്കുള്ളത് വിദ്യാഭ്യാസമാണോ എന്ന് സംശയിച്ചു പോവുന്നു. എന്തായാലും ടെക്നിക്കൽ അറിവല്ല വിദ്യാഭ്യാസം എന്ന് ഞാനുറപ്പിച്ചു പറയുന്നതിനു കാരണം ഇത്തരത്തിലുള്ള അനുഭവസമ്പത്ത് തന്നെയാണ്. കോളേജ് ബസ്സ് ഒരു നാളിൽ ഇല്ലാതിരുന്നതിന് പേടിച്ചു കരഞ്ഞ ഒരു രണ്ടാം വർഷബുരുധവിദ്യാർത്ഥിയെ അറിയാം! അവൾക്ക് ഒറ്റയ്ക്ക് വീട്ടിൽ പോകാനറിയില്ല!! കാരണം ജീവിതത്തിൽ അതുവരെ ബസ്സുകളിലോ ഓട്ടോയിലോ കയറി ഒറ്റയ്ക്ക് പോയിട്ടില്ല. ആകപ്പാടെ 7 കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാനാവാതെ പകച്ചു കരഞ്ഞ രണ്ടാം വർഷ ബിരുധവിദ്യാർത്ഥി എന്നു പറയുമ്പോൾ ആരാണു നാണം കെടേണ്ടത്!! പിതാക്കൾക്കാണു വിദ്യാഭ്യാസം ആദ്യം വേണ്ടത്. ഒരു തലമുറ വരേണ്ടത് അവരിലൂടെയാണ്. അനാവശ്യ വിശ്വാസസംഹിതകൾ കുഞ്ഞുതലയിൽ കയറ്റിവെച്ച് ബുദ്ധിമുട്ടിക്കുന്നതിനു പകരം സമൂഹത്തിൽ ഇറങ്ങി കണ്ടറിഞ്ഞു പഠിക്കാനുള്ള മാർഗമാണന്വേഷിക്കേണ്ടത്.

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/enthinnadheeradha.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

നാളെ നേതാക്കളായി മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചു പോയില്ലാ… (2)

നിങ്ങള്‍ പഠിക്കുവിന്‍… നിങ്ങള്‍ പഠിക്കുവിന്‍…
ആദ്യക്ഷരം മുതല്‍ മേലോട്ട് (2)

ബാലപാഠങ്ങള്‍ പഠിച്ചോളിന്‍
മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ,
ആജ്ഞാശക്തിയായി മാറീടാൻ… (3)

നാടു കടത്തപ്പെട്ടവരേ…
തടവിലടയ്ക്കപ്പെട്ടവരേ…
എന്നും അടുക്കളക്കുള്ളില്‍
കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ…
വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും
വന്ദ്യവയോധികരേ…

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ… (2)

പാര്‍പ്പിടമില്ലാത്ത പാവങ്ങളേ…
മഞ്ഞില്‍ കോച്ചിയിരിപ്പവരേ…
വിദ്യാശാലയും വിജ്ഞാനങ്ങളും
അന്വേഷിക്കുവിന്‍ കൂട്ടരേ… (2)

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ…
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…

ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍
തന്നത്താനെ പഠിക്കാതെയൊന്നും
അറിയില്ല നിങ്ങള്‍ സഖാക്കളേ… (2)

ഓരോ ചെറുചെറു വസ്തുവിലും
വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ!!
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്? (2)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…(2)