Skip to main content

വനിതകളുടെ പൂരക്കളി

ഇരിയ ധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തോട് അനുബന്ധിച്ച് 2022 ജൂലൈ 4 ആം തീയ്യതി നടന്ന പൂരക്കളിയാണിത്. വനിതകളുടെ പൂരക്കളിയായിരുന്നു നടന്നത്. സാധാരണയായി പുരുഷന്മാരുടെ പൂരക്കളിയായിരുന്നു കണ്ടുവരുന്നത്. ഇ. കെ. നായനാർ വായനശാല & ഗ്രന്ധാലയം, വടശ്ശേരി, കാങ്കോൽ ടീം ആണിത് ഇരിയ ക്ഷേത്രത്തിൽ അവതരിപ്പിച്ചത്.


കാസർഗോഡ് ജില്ലയിൽ ഏറെ പ്രചാരത്തിൽ ഉള്ളൊരു അനുഷ്ഠാനകലാരൂപമാണു പൂരക്കളി. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്നു കരുതുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്.

പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്‌. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ്‌ പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം.

അവഹേളനം അനുഷ്ഠാന രൂപങ്ങളിലൂടെ…

ആചാരാനുഷ്ഠാനങ്ങൾ ഒക്കെയും തന്നെ നമ്മുടെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരു പ്രത്യേക ചട്ടക്കൂടി ഒരുക്കിയെടുത്തവയാണവ. തിരുവാതിരക്കളിയോ കോൽക്കളിയോ പൂരക്കളിയോ തെയ്യമോ വെളിച്ചപ്പാടോ അനുഷ്ഠാനങ്ങൾ എന്തുമാവട്ടെ, അതൊക്കെയും ആചരിക്കേണ്ടുന്നതിനും അനുഷ്ഠിക്കേണ്ടതിനും കൃത്യമായ സമയവും വിധികളുമുണ്ട്. ആ ഒരു ചുറ്റുപാടിൽ നിന്നും കണ്ടാൽ മാത്രമേ അവയൊക്കെയും രസകരവും മഹത്തരമാവുന്നുള്ളൂ. നാടിന്റെ പൂർവ്വകാല മഹിമയാണിവയൊക്കെയും. അത് ഉപജീവിനമാർഗമായി കരുതി കളങ്കം വരാതെ പരിപാലിക്കുന്ന സമുദായങ്ങൾ പോലും ഉണ്ട്. ഇത്തരത്തിലുള്ള ഒരുകൂട്ടം ആൾക്കൂട്ടത്തിന്റെ വികാരവും വിചാരവും ആണത്. അങ്ങനെയൊരു പുണ്യത്തെ പാരഡിപ്പാട്ടുകലെഴുതി എതിരാളികളെ കളിയാക്കാനും പോരാളി വീരന്മാരായ നേതാക്കൾക്ക് കീജെയ് വിളിക്കാനും ഉപയോഗപ്പെറ്റുത്തി തെരുവോരങ്ങളിൽ ആടി തിമിഅർക്കുക എന്നത് ആ അനുഷ്ഠാനങ്ങളോടുള്ള അവഹേളനം മാതമാണ്.

വഴിയരികിൽ കൂട്ടം ചേർന്ന്, വ്യക്തിപൂജ വിളിച്ചോതുന്ന പടപ്പാട്ടുകളിലൂടെ ആടിപ്പാടി നിരവധി അനുഷ്ഠാനരൂപങ്ങളുടെ മഹനീയതയെ ഹനിക്കുന്നതു ഈയടുത്തു കാണാനിടയി. തെരഞ്ഞെടുപ്പിനായി വോട്ടു ചോദിക്കാനും, മത്സരാർത്ഥിയുടെ മഹനീയത വെളിവാക്കാനും, എതിരാളികളെ തെറിപറയാനും ആയത് ഉപയോഗപ്പെടുത്തി. അവർക്കതൊരു പരസ്യപ്പലക മാത്രമാവുന്നു; പക്ഷേ അതു മൂലം ഇല്ലാതാവുന്നത് മഹനീയമായ നമ്മുടെ സാംസ്കാരി തിരുശേഷിപ്പുകൾ തന്നെയാണ്. വാഹന പ്രചരണങ്ങളിൽ ബിംബങ്ങളായും, സമ്മേളന ജാഥകളിൽ ചെണ്ട കൊട്ടി എഴുന്നെള്ളിച്ചും തെരുവോരങ്ങളിൽ കോൽക്കളി കളിച്ചും വെളിച്ചാപ്പാടുകളായി വാളെടുത്ത് ആടിയുറഞ്ഞ് വോട്ടു ചോദിച്ചും പൂരക്കളിയിലൂടെ പതം പറഞ്ഞു പാടിയും അവർ അവഹേളിക്കുന്നതു നമ്മുടെ സാംസ്കാരിക മഹിമയെയല്ലാതെ മറ്റെന്തിനെയാണ്? ഇവർക്ക് പരസ്യം വിളിച്ചോതാൻ കെട്ടിയൊരുക്കി വെച്ചതാണോ നമ്മുടെ അനുഷ്ഠാന വിശേഷങ്ങൾ ഒക്കെയും?

ഇതിനെതിരെ പ്രതികരിക്കാൻ അത്തരം ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്ന കൂട്ടായ്മയുടെ ശബ്ദമില്ലാതായത് എന്തുകൊണ്ടാണ്? അതിൽ പെട്ടവർ തന്നെ ഇത്തരം പ്രഹസനങ്ങൾക്കു മുൻപന്തിയിൽ നിൽക്കുന്നതാണോ കാരണം? ഒരു സംസ്കാരത്തെ ഇങ്ങനെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞേക്കും; മറിച്ച് അതൊരു മതപരമായ ചടങ്ങായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടെ നടക്കുന്ന യുദ്ധങ്ങൾ. തെരുവോരത്ത്, അതേപോലെ വേഷവിധാനങ്ങൾ കെട്ടിയൊരുക്കി ഒരു കുംബസാരം നടത്തി തങ്ങളുടെ ആരാധ്യപുരുഷനെ വാഴ്ത്തിപ്പാടാൻ ഇവർക്ക് കഴിയുമോ? പള്ളികൾക്കകത്തു വെച്ചു നടത്തുന്ന ഏതേലും സംഗതികൾ പാർട്ടിക്കാർ, തിരുവസ്ത്രം അണിഞ്ഞ് വഴിയോരങ്ങളിൽ വെച്ചും വിവിധ വേദികളിൽ വെച്ചും ഇമിറ്റേറ്റ് ചെയ്ത് അവതരിപ്പിക്കുമോ? എന്തുകൊണ്ട് അതിനുള്ള ധൈര്യമിവർക്കില്ലാതെ വരുന്നു?

ചങ്ങായം ചോദിക്കൽ

വടക്കേ മലബാറിൽ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരക്കളിയും ചങ്ങായം ചോദിക്കലുംപൂരം, മീനഭരണി എന്നൊക്കെ കേട്ടാൽ ആദ്യം ഓർമ്മയിൽ എത്തുക തൃശ്ശൂർപൂരവും കൊടുങ്ങല്ലൂർ ഭരണിയും ഒക്കെയാവും. കാരണം മലയാളികൾക്കിടയിൽ അത്രകണ്ട് പബ്ലിസിറ്റി ഈ പരിപാടികൾക്ക് വന്നുചേർന്നിട്ടുണ്ട് എന്നതുതന്നെ. എന്നാൽ വടക്കേ മലബാറിൽ നിലേശ്വരം ചെറുവത്തൂർ ഭാഗങ്ങളിൽ ഇന്നും തനിമയോടെ കൊണ്ടാടുന്ന (more…)

Verified by MonsterInsights