കഥാലോകം

Aatmika Rajesh story time

ആത്മികയ്ക്ക് ആദ്യകാലങ്ങളിലൊക്കെ ഉറങ്ങുവാൻ താരാട്ടു പാട്ടുകൾ നിർബന്ധമായിരുന്നു. മഞ്ജു അക്കാര്യം ഭംഗിയായി ചെയ്തു കൊടുക്കുയും താരാട്ടു പാട്ടിന്റെ ആലസ്യത്തിൽ അവളങ്ങ് മയങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. അവളെ ഉറക്കാൻ ഞാൻ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ വലഞ്ഞുപോയതു ഞാനായിരുന്നു. ഒരു പാട്ടിന്റേയും രണ്ടുവരികൾ പോലും അറിയാത്ത ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ ഒപ്പിച്ച് ആദ്യമൊക്കെ അവളെ ഉറക്കുവാൻ ശ്രമിച്ചിരുന്നു. ഉണർന്നിരിക്കുന്ന അവസരത്തിൽ എന്നോ ഒരിക്കൽ അവൾ എന്റെ പാട്ടുകളെ അനുകരിച്ചപ്പോൾ ആ കലാപരിപാടി നിർത്തുവാനും സംഗതി കമ്പ്യൂട്ടറിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിന്നീട്, ആത്മിക ഉറങ്ങുമ്പോൾ ഉള്ള പാട്ടു പാടുക എന്ന ചുമതല കമ്പ്യൂട്ടറിനായി. ഏറെ താരാട്ടുപാട്ടുകളും, കുഞ്ഞുങ്ങളും മറ്റു പാടുന്ന സ്നേഹനിർഭരമായ മറ്റു സിനിമാഗാനങ്ങളും ഒക്കെയായി അവളാ ഗാനമഞ്ജരിയിൽ ലയിച്ച് ഉറങ്ങുവാൻ തുടങ്ങി!

വർഷങ്ങൾ കഴിഞ്ഞ് ആത്മികയ്ക്ക് 4 വയസാവുന്നു. കഴിഞ്ഞതവണ സ്കൂൾ അടച്ചപ്പോൾ അവളെ നാട്ടിലേക്ക് ബസ്സുകേറ്റി വിട്ടു. രണ്ടുമാസം ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും ഒപ്പം അവൾ തിമർത്താസ്വദിച്ചു. തൊട്ടിലിൽ കിടന്നുള്ള ഉറക്കം നിർത്തണം എന്നൊരു പ്ലാൻ കൂടെ ആ യാത്രയുടെ പുറകിൽ ഉണ്ടായിരുന്നു. സ്പ്രിങ്ങിന്റെ തൊട്ടിലിൽ അവൾക്ക് സുന്ദരമായി കിടന്നുറങ്ങാൻ പ്രശ്നമൊന്നുമില്ലെങ്കിലും ആട്ടിക്കൊണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. അവൾ നാട്ടിലേക്ക് പോയ അവസരത്തിൽ തൊട്ടിൽ ഒളിപ്പിച്ചു വെച്ചു; വന്നു ചോദിച്ചാൽ വീണ്ടും തൊട്ടിൽ കെട്ടി പഴയ പടി ആവർത്തിക്കാം എന്നു കരുതിയാണത് ഒളിപ്പിച്ചത്.

നാട്ടിൽ ചേച്ചിമാരോടൊപ്പമായിരുന്നു കിടപ്പെങ്കിലും രാത്രിയിൽ അമ്മയോ അനിയത്തിയോ ആത്മികയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാറിമാറി നിരവധി കഥകൾ കേട്ടിട്ടായി ഇവളുടെ ഉറക്കം. തൊട്ടിലിന്റെ കാര്യമൊക്കെ പാടേ മറന്നു! എങ്കിലും തിരിച്ചു വന്നപ്പോൾ ഈ കഥാലോകമായിരുന്നു. ബാംഗ്ലൂരിലെ ജീവിതം ഒരു യന്ത്രമനുഷ്യനെ പോലെയുള്ളതാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തൊഴിലുമായി നടക്കുന്നവരോ തൊഴിലന്വേഷിച്ചു നടക്കുന്നവരോ മാത്രം! മനസ്സൊക്കെ വേരറ്റു മുരടിച്ചുപോകുന്ന ഈ സന്ദർഭത്തിൽ കഥകളുടെ ലോകം എങ്ങനെ തുറക്കാനാണ്. മഞ്ജുവിനും ഒരു കഥയും അറീയില്ല.

ഞാൻ പഴമയിലേക്ക് കണ്ണോടിച്ചു, പഴയ പുസ്തകങ്ങൾ തപ്പിനോക്കി, പൈതൃകമായി അവൾക്കായി ഇക്കൂട്ടത്തിൽ വേണ്ടതൊക്കെ നിക്ഷേപിക്കണം എന്നൊരു മോഹമുദിച്ചു. പലപാടും തപ്പിയപ്പോൾ ചില കഥകളുടെ വാലറ്റം ശ്രദ്ധയിൽ പെട്ടു. അതൊക്കെ പറഞ്ഞുകൊടുക്കാനായി ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നു. പണ്ട് ചെറുവത്തൂരു നിന്നും വല്യമ്മയും ഇളയമ്മമാരും പറഞ്ഞു തന്ന കഥകളൊക്കെ എവിടെയൊക്കെ വന്ന് എത്തിനോക്കി പോകുന്നതുപോലെ ഒരനുഭവം. എന്തായാലും ഇതൊക്കെ കേട്ട് സുന്ദരമയി ഉറങ്ങുവാൻ ആത്മികയ്ക്ക് പറ്റുന്നു എന്നത് ഏറെ ഹൃദ്യമാക്കിയ സന്ദർഭങ്ങളായിരുന്നു ഇവയൊക്കെ.

ഇന്നലെ സിംഹത്തിന്റെ കഥപറഞ്ഞു. കഥ പഴയതുതന്നെ. കാട്ടിലെ രാജാവായിരുന്നു സിംഹം! ഒരിക്കൽ സിംഹം കാട്ടിലൂടെ രാജകീയമായി നടക്കുമ്പോൾ ഒരു കിണർ കണ്ടു. ഇതെന്താ ഇത്രവലിയ കുഴിയെന്നു കരുതി കിണറിലേക്ക് എത്തിവലിഞ്ഞു നോക്കിയ സിംഹം ഞെട്ടിപ്പോയി!! അതാ മറ്റൊരു സിംഹം കിണറ്റിൽ നിന്നും ഈ രാജാവനെ നോക്കുന്നു!! സിംഹം പല്ലുകൾ പുറത്തു കാണിച്ച് അതിനെ ഒന്നു പേടിപ്പിക്കാൻ ശ്രമിച്ചു!! പക്ഷേ അതേ ഭാവം തന്നെ ആ കിണറ്റിലെ സിംഹവും കാണിക്കുന്നു!! അതിയായ കോപം പൂണ്ട കരയിലെ സിംഹം കണ്ണുരുട്ടി മീശ വിറപ്പിച്ച് വാലു ചുരുട്ടിശക്തി പ്രകടിപ്പിച്ചു! ഇതൊക്കെ അതേപടി കിണറ്റിനകത്തെ സിംഹവും കാണിക്കുന്നു… കരയിലെ സിംഹം ദേഷ്യം സഹിക്കാനാവാതെ അത്യുച്ചത്തിൽ അക്രോശിച്ചു.. കാടുമൊത്തം നടുങ്ങിവിറച്ചു! പക്ഷേ, അതേ ആക്രോശം തന്നെ കിണറ്റിലെ സിംഹവും പുറപ്പെടുവിപ്പിച്ചു… കിണറിന്റെ മൺഭിത്തിയിൽ തട്ടി ആ ആക്രോശം പ്രതിധ്വനിച്ചു… കരയിലെ സിംഹം വരെ ഒന്നു വിരണ്ടുപോയി! ഞാനിവിടെ രാജാവായി നിൽക്കുമ്പോൾ മറ്റൊരു സിംഹമോ ഇവിടെ! പാടില്ല… മനുഷ്യർക്കൊന്നും ചേരാത്തെ മൃഗീയ വാസനകൾ രാജാവിൽ കുമിഞ്ഞു കൂടി. രാജാവ് മനുഷ്യനായിരുന്നെങ്കിൽ മറ്റൊരു രാജാവിനെ കണ്ടാൽ സ്നേഹത്തോടെ വിളിച്ചിരുത്തി ഒരു പരിചാരകനെ പോലെ ശുശ്രൂഷിക്കുമായിരുന്നു. കോപം പൂണ്ട കരയിലെ സിംഹം കിണറ്റിലെ സിംഹത്തെ ആക്രമിക്കാനായി കിണറിലേക്ക് എടുത്തു ചാടി!! വെള്ളത്തിൽ വീണുകഴിഞ്ഞപ്പോൾ മറ്റേ സിംഹത്തെ കാണാനില്ല! കരയിൽ നിന്നും നോക്കിയപ്പോൾ കണ്ട പ്രതിബിംബം മാത്രമായിരുന്നു അത്. ആമീസ് മുഖം കഴികാൻ പോവുമ്പോൾ ബക്കറ്റിൽ നോക്കിയാൽ ഇതുപോലെ ആമീസിന്റെ മുഖം കാണില്ലേ. ആമീസ് കണ്ണാടിയിൽ നോക്കി ചിരിക്കുമ്പോൾ കണ്ണാടി ആമീസിനോട് ചിരിക്കാറില്ലേ അതു തന്നെ സംഗതി! കിണറ്റിൽ വീണ സിംഹം നീന്തി സൈഡിൽ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന് കരഞ്ഞോണ്ടിരുന്നു. ഒരു ആനക്കൂട്ടം അതുവഴി പോയപ്പോൾ ഈ കരച്ചിൽ കേൾക്കാനിടയായി. ആന സിംഹത്തേക്കാൾ വലുതല്ലേ, ആമീസിനെ പോലെ ശക്തിമാൻ!! വലിയൊരു മരം പിഴുതെടുത്ത് കിണറ്റിലേക്ക് വെച്ചു കൊടുത്തു. സിംഹം പതുക്കെ വീഴാതെ മരത്തിലൂടെ കരയ്ക്കണഞ്ഞു. ഇതായിരുന്നു ഒരു കഥ. ആത്മികയ്ക്ക് വേണ്ടി അല്പസ്വല്പമാറ്റങ്ങളൊക്കെ വരുത്തി എന്നതേ വ്യത്യാസം ഉള്ളൂ.

ആത്മിക എന്നിട്ടും ഉറങ്ങിയില്ല. ആനയുടെ പേരെന്താ അച്ഛാ? അവരൊക്കെ ഏത് സ്കൂളിലാ പഠിക്കുന്നേ എന്നൊക്കെയായിരുന്നു പിന്നീടുള്ള അവളുടെ ചോദ്യാവലികൾ.

ഞാൻ അത് തീർത്ത് രണ്ടാമത്തെ കഥയിലേക്ക് കടന്നു! ഇവിടെയായിരുന്നു ഞാൻ വലഞ്ഞു പോയത്. ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമായിരുന്നു കഥാവിഷയം. വിശദീകരണമൊക്കെ അല്പം മുഴച്ചു നിന്നിരുന്നു. നല്ലൊരു ഗ്രൗണ്ട് വേണമല്ലോ ഇവർക്ക് ഓട്ടമത്സരം നടത്താൻ, കാണാൻ മൃഗങ്ങളും വേണം. എല്ലാവരേയും പരിചയപ്പെടുത്തി, നായകർ ഓട്ടം തുടങ്ങി. ആമ പതുക്കയേ ഓടൂ; മുയൽ വേഗത്തിൽ ഓടും എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക സമ്മതിക്കുന്നില്ല; അല്ലച്ഛ അങ്ങനെ അല്ല എന്നവൾ പറയുന്നു. പക്ഷേ, കഥ അങ്ങനെ മാറ്റാൻ പറ്റില്ല. ആമ ജയിക്കുന്നതല്ലേ അതിലെ കൗതുകം തന്നെ! ആത്മിക എന്റെ നെഞ്ചിൽ നിന്നും എണീറ്റ് കട്ടിലിനു താഴെ ഇറങ്ങി… റൂമിലൂടെ ഓട്ടമായി… എന്നിട്ട് പറഞ്ഞു അച്ഛാ എനിക്ക് ഇങ്ങനെ ഓടാനൊക്കെ പറ്റും എന്ന്!!

അന്നേരമാണു സംഗതി എനിക്ക് കത്തിയത്. ആമ വളരെ പതുക്കെ ഓടുന്നു, നടക്കുന്നതു പോലെ എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക കേട്ടത് ആമി പതുക്കെ ഓടുന്നു എന്നായിപ്പോയി. മത്സരം ആമീസും മുയലും തമ്മിലുള്ളതായി അവൾ കരുതി. അവൾ പതുക്കെ മാത്രമേ ഓടുന്നുള്ളൂ എന്നതിന്റെ സങ്കടമാണ് ഈ കണ്ടത്!!

ആമ എന്നത് അവൾക്ക് പഠിക്കാനൊക്കെ ഉണ്ടെങ്കിലും മലയാളവാക്കവൾ കേട്ടിട്ടില്ല. ആമ എന്താണെന്ന് വിശദീകരിക്കേണ്ടി വന്നു. അതിന്റെ ഇംഗ്ലീഷ് വാക്കാണെങ്കിൽ കിട്ടുന്നുമില്ല. ഞാനാകെ വലഞ്ഞു.. പിന്നെ പറഞ്ഞു മോളേ, പുറത്ത് തോടു പോലെ ഒരു സംഗതിയുള്ളതും കൈയ്യും കാലും തലയും മാത്രം പുറത്തു കാണുന്നതുമായ ഒരു ചെറിയ ജീവിയാണ് ആമ. എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു അച്ഛാ അത് tortoise അല്ലേ!! ഞാൻ വീണ്ടും പെട്ടു. tortoise ഉം ആമയും ഒന്നാണോ എന്നറിയാൻ എണിറ്റ് പോയി കമ്പ്യൂട്ടർ തുറന്ന് നെറ്റ് കണക്റ്റ് ചെയ്ത് ഗൂഗിൾ ചെയ്തു നോക്കണം! ഇനി tortoise തന്നെയായിരിക്കുമോ ഈ ആമ!! ഞാൻ പറഞ്ഞു ആമയ്ക്ക് ഒരു ഇംഗ്ലീഷ് പേരും ഉണ്ട് മോളേ, അച്ഛനത് നാളെ പറഞ്ഞുതരാം. മോളിപ്പം ആമ എന്ന് കേട്ടാൽ മതി.

ഈ അച്ഛന് ഒന്നു അറിയില്ല; അത് tortoise തന്നെയച്ഛാ എന്നായി അവൾ. തെറ്റാണെങ്കിൽ അത് ഞാനായിട്ട് ആമീസിന്റെ മനസ്സിൽ ഉറപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയാണെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അതുതന്നെ മോളേ എന്നു പറയേണ്ടതാണ്; ഞാനിപ്പോൾ ഇടയിലാണ്. ഇംഗ്ലീഷറീയാത്തതിൽ ഞാൻ ആമീസിനോടു സോറി പറഞ്ഞപ്പോൾ അവൾ തർക്കിക്കാതെ ആമ എന്നു തന്നെ സമ്മതിച്ചു തന്നു. ആമ പതുക്കെ നടന്നതും മുയൽ ഓടിപ്പോയി മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, ആമ അടുത്തെത്തിയത് അറിയുമ്പോൾ വീണ്ടും ഓടിപ്പോയി അടുത്ത മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, അവസാനം ആമ ശബ്ദമുണ്ടാക്കാതെ നടന്ന് മത്സരത്തിൽ ജയിക്കുന്നതും കഴിഞ്ഞ പ്രാവശ്യം ആമീസ് സ്കൂളിൽ നിന്നും ഒന്നാം റാങ്ക് കിട്ടിയപ്പോൾ നേടിയതുപോലെ ട്രോഫിയും സർട്ടിഫിക്കേറ്റും കാട്ടിലെ രാജാവ് ഒരു സിംഹം വന്നു കൊടുക്കുന്നതും ഒക്കെ പറഞ്ഞ് കഥ ഞാൻ അവസാനിപ്പിച്ചു. മെല്ലെ ആമീസ് എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയി…

രാവിലെ എണിറ്റപ്പോൾ ഞാനാദ്യം നോക്കിയത് tortoise എന്താണ് എന്നതായിരുന്നു! ആമ തന്നെ. ഒരു ജീവിയുടെ ഇംഗ്ലീഷ് പേരു ഞാനും കഥയിലൂടെ പഠിച്ചെടുത്തു എന്നു പറയാം. tortoise നെ മറക്കാനാവില്ല.

ശുഭം അശുഭം

change your way of thinkingനമ്മളൊക്കെയും ഓരോ ഉപകരണങ്ങൾ മാത്രമാണ്; അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ… അങ്ങനെയങ്ങനെ… ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!!

ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു – പിന്നെ നശിച്ചു പോകുന്നു…

പിന്നെ നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ കാണും.  ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചു കാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു… ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേ തന്നെ ആസ്വദിക്കാമായിരുന്നു… നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം – ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല..
അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു… എന്നെന്നേയ്ക്കുമായിട്ട്!!

ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, … എല്ലാത്തിന്റെ കാര്യവും ഇതുതന്നെ…

നമ്മളും ഇതുപോലെ തന്നെയല്ലേ…

നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞു പാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ… ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്… മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!! നമ്മുടെ യഥാർത്ഥ പിതക്കാൾ അന്ന് ഇല്ലായിരുന്നെങ്കിൽ, ഏതെങ്കിലും മൃഗങ്ങളുടെ വായ്ക്കിരയായിരുന്നുവെങ്കിൽ ഇന്ന് നമ്മളും കാണില്ലായിരുന്നു!! ഒരുപക്ഷേ, നമ്മുടെയൊക്കെ പൂർവ്വപിതക്കൾ ഒന്നുതന്നെയാവാണം!! ജാതിയും മതവും രാഷ്ട്രീയവും ദൈവങ്ങളും ഒക്കെ പിന്നീട് വന്ന് നമ്മളെ വേർപ്പെടുത്തിയതാണ് ഇന്ന് ഇങ്ങനെയൊക്കെയാവാൻ ഇടവന്നതു തന്നെ.

നാളെ, നമ്മളുടെ കാര്യവും ഇതുപോലെയല്ലേ!! നമ്മളിലൂടെ ഒരു സമൂഹം ഉടലെടുക്കേണ്ടതല്ലേ! നമുക്ക് ഒന്നോ രണ്ടോ കുട്ടികൾ, അവർക്ക് വീണ്ടും ഒന്നോ രണ്ടോ എണ്ണം… അത് പെരുകിപ്പെരുകി നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഒരു ഗ്രാമം മൊത്തമോ ജില്ല മൊത്തമോ ആയി മാറിയേക്കും!! അവിടെ നമ്മൾ ആരാണ്?? അച്ഛനല്ല; അമ്മയല്ല; ദൈവമല്ല – ആരുമല്ല!! ഒരു ഫോട്ടോ ആയിട്ടെങ്കിലും അവശേഷിച്ചാൽ ഭാഗ്യമെന്നു പറയാം! നമ്മൾ കേവലം ഒരു തുണ്ട് പേപ്പറിൽ ഒതുങ്ങുന്ന ചിത്രമായി ഭാവിയിൽ കണ്ടേക്കാം എന്ന വിചാരം തന്നെ മനസ്സിനെ കലുഷമാക്കുന്നുണ്ടല്ലേ! ഇവിടെ നിന്നാവണം നമ്മളാരാണ് എന്ന ചിന്ത മുളപൊട്ടിക്കേണ്ടത്.

നമ്മൾ ഇന്നിന്റെ ഉപകരണം മാത്രം! ഇന്നിനെ മനോഹരമാക്കാൻ, കൂടിച്ചേർന്നിരിക്കുന്നവരെ സന്തോഷിപ്പിക്കാൻ, കണ്ണീരു തുടച്ചു നീക്കാൻ, അവരുടെ സന്തോഷത്തിൽ കൂടെ ചേരാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ മനസ്സ് അത്രമേൽ വിശാലമാക്കണം. കൂടെ നിൽക്കുന്നവർ നമ്മളെക്കുറിച്ചോർത്ത് സന്തോഷിക്കട്ടെ; അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, വികാരവിചാരങ്ങൾ ഒക്കെ ഏറ്റെടുക്കാനും പൂർണ്ണത കൈവരിക്കാനും വേണ്ട സഹായം അവർ ആവശ്യപ്പെടുന്നതുപോലെ ചെയ്യാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ ജനനം ലോകാരംഭവും മരണം ലോകാവസാനവും ആണ്. അതിനപ്പുറം ചിന്തകൾക്കൊന്നും പ്രസക്തിയില്ല. അതിന്റെ ആവശ്യവും ഇല്ല. മനോഹരമായൊരു വിനോദയാത്രപോലെയാവണം ഇത്. എന്നും സുഖദമാവണം യാത്ര.

അശുഭ ചിന്തകൾക്ക് സ്ഥാനം ഒന്നുമില്ല. ഒന്നിനും നമ്മെ ഒന്നും ചെയ്യാൻ പറ്റരുത്. ഒരു സുന്ദരമായ യാത്രയ്ക്ക് നമ്മൾ തന്നെ ഒരുങ്ങേണ്ടതുണ്ട്… ആർക്കും ശല്യമാവാതെ, ആരേയും ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താതെ മനോഹരമായി സഞ്ചരിക്കാൻ നമുക്കാവണം. സെക്സ്, ദൈവം, രാഷ്ട്രീയം ഇങ്ങനെ പലതിന്റെ പേരിൽ പലർക്കും ഭയചിന്തകൾ മാത്രമാണു മുതൽക്കൂട്ട്!! ഓരോ നിമിഷവും ഭയപ്പാടോടുകൂടെ തള്ളിനീക്കുന്ന ജന്മങ്ങൾ ഏറെയുണ്ട് നമുക്കിടയിൽ… എന്തിനു വേണ്ടിയാണിതൊക്കെ?

ആർക്കെങ്കിലും ഉപദ്രവമാവുന്നുണ്ട് എന്നു തോന്നുമ്പോൾ മൗനിയായി മാറി നടക്കാൻ പറ്റേണ്ടത് നമുക്കു മാത്രമാണ്. ദുഷ്ചിന്തകളുമായി നമ്മളെ സമീപിക്കുന്നവർ പലതാവും; പല രീതിയിലാവും… ഒക്കെ കണ്ടറിയാൻ പര്യാപ്തമായ അറിവ് നമ്മൾ ഉണ്ടാക്കിയെടുക്കണം – നമ്മുടെ പിന്മുറയ്ക്ക് ശേഖരിച്ചുവെച്ച അറിവിന്റെ ആ ഭണ്ഡാരം കൈമാറാനും പറ്റണം. ഇനി അവരിലൂടെയാണു നമ്മളൊക്കെയും ലോകത്തെ കാണേണ്ടത്. നമ്മൾ ശേഖരിച്ചതും കണ്ടറിഞ്ഞതും ആയ കുഞ്ഞറിവുകൾ അവർക്ക് പ്രിയതരമായി പ്രകടിപ്പിക്കാനുള്ള ജീവിതം ഉണ്ടെങ്കിൽ ഭയപ്പാടോടെ ഒന്നിനേയും കാണാതെ നമുക്കു ചരിക്കാനാവുന്നു.

ഒരാക്സിഡന്റിന്റെ ചരിതം

Sakra World Hospital Bangalore
2015 ഒക്ടോബർ 21 നു രാവിലെ 9:15 -നായിരുന്നു ആക്സിഡന്റ് നടന്നത്. ബാംഗ്ലൂർ ഔട്ടർറിങ് റോഡിൽ ഇന്റൽ കമ്പനിക്കു മുന്നിൽ, എക്കോസ്പേയ്സിനു മുന്നിലെ പാലത്തോടു ചേർന്നാണ് അപകടം നടന്നത്. അപകടം നടന്നതോ, നടന്നു കഴിഞ്ഞ ശേഷം വന്ന മൂന്നു മാസത്തോളമോ ഒന്നും ഓർമ്മയിൽ നിന്നിട്ടില്ല. അതുകൊണ്ടാവാം ആ വേദനപോലും ഓർമ്മയില്ലാത്തത്!

Dr Swaroop Gopal Sakra World Hospital
Dr. Swaroop Gopal, Senior Consultant – Neuro Surgery & Director – Neurosciences M.Ch (Neurosurgery) FASS (USA)

അടുത്തുതന്നെ കമ്പനിയും കമ്പനിയോട് ചേർന്ന് സക്ര വേൾഡ് ഹോസ്പിറ്റൽ ഉണ്ടായിരുന്നതും ഉപകാരപ്രദമായി. ചികിത്സിച്ചവരിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ഡോ: സ്വരൂപ് ഗോപാൽ, ഡോ: സബീന റാവു, ഡോ: മനോഹർ എന്നിവരെയാണ്. ഡോക്ടർ സബീന റാവു വാട്സാപ്പിൽ വന്നു തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുരുന്നു, ഏറെ രസകരമായി തോന്നിയത് അവരോടും ഡോക്ടർ മനോഹറുമായുള്ള സംസാരമായിരുന്നു. സ്വരൂപ് ഗോപാലിനെ ഞാൻ കണ്ടതേ ഓർക്കുന്നില്ല.

കമ്പനിക്കു വേണ്ടി ഇപ്പോൾ മുകളിൽ കൊടുത്ത ആ സൈറ്റ് പൂർത്തിയാക്കി വെച്ചശേഷമായിരുന്നു അപകടമുണ്ടായത് എന്നതു ശ്രദ്ധേയമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ef എന്ന കമ്പനിയിലേക്ക് നാലോളം തവണ ഇന്റെർവ്യൂകളും ഒന്നരമണിക്കൂർ കൊണ്ട് ഇങ്ങനെയൊരു Demo site ഉം ചെയ്തു കൊടുത്ത് ഈ കമ്പനിയിൽ പേപ്പർ കൊടുക്കാൻ കാത്തിരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്നത്. ജനുവരിയിൽ ജോയിൻ ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു, അവർ ജനുവരിയിൽ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഒന്നിനും പറ്റിയിരുന്നില്ല. ഇവിടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം.

2018 ഫെബ്രുവരി 6 ആം തീയ്യതി ഡോ: സ്വരൂപ് ഗോപാലിനെ വീണ്ടും കണ്ടു. ഡോ:സബീനാ റാവുവിന്റെ ആവശ്യപ്രകാരം കൊണ്ടുകൂടിയായിരുന്നു ഇതു നടന്നത്. ബോധമനസ്സോടെ ഞാനാദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുകയായിരുന്നു. ജപ്പനിലും മറ്റും യൂണിവേർസിറ്റികളിൽ ന്യൂറോളജിയെ പറ്റി ക്ലാസ്സെടുക്കാൻ പോകുന്ന വ്യക്തി കൂടിയാണു ഡോ: സ്വരൂപ് ഗോപാൽ. നന്നായി മലയാളം സംസാരിക്കാനറിയുന്ന വ്യക്തിയാണെന്നതായിരുന്നു ഏറെ അത്ഭുതപ്പെടുത്തിയത്. കൃത്യമായ കാര്യങ്ങൾ അറിയാനായി EEG ടെസ്റ്റ് നടത്തുകയുണ്ടായി.  അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം വിലയിരുത്താൻ ഇ.ഇ.ജി. ടെസ്റ്റിനാവുമെന്നും കൂടുതലറിയാൻ നല്ലതാണെന്നും പറഞ്ഞതിനാൽ ഇ.ഇ.ജി.  ടെസ്റ്റ് നടത്തി. കുഴപ്പങ്ങൾ ഒന്നും തന്നെയില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

ഇന്ന് ഇപ്പോൾ അവസാനവട്ട മരുന്നുകളും കഴിച്ചു കഴിഞ്ഞു, അപകടം നടന്ന സമയം മുതൽ ഈ സമയം വരെ സമയഗണന നടത്തുമ്പോൾ ഒരു രസമായിരുന്നു. ഇതാണത്:
1 ഒരുവർഷം, 6 മാസങ്ങൾ, 12 ദിവസങ്ങൾ ( 560 ദിവസങ്ങൾ, 10 മണിക്കൂരുകൾ, 39 മിനിട്ടുകൾ, 10 സെക്കന്റുകൾ)

48,422,350 സെക്കന്റ്സ്
807,039 മിനിട്ടുകൾ
13,450 മണിക്കൂറുകൾ
560 ദിവസങ്ങൾ
80 ആഴ്ചകൾ 🙂
ഡോക്ടറുടെ സബീന റാവുവിന്റെ നിർദ്ദേശപ്രകാരം തന്നെ, കഴിഞ്ഞമാസമായിരുന്നു മരുന്നുകഴിക്കൽ നിർത്തേണ്ടിരുന്നത്. മരുന്നുകൾ തീരാത്തതിനാൽ ഇന്നുവരെ നീണ്ടു നിന്നു.

2015 ഇൽ

Sabina Rao Sakra World Hospital
Dr. Sabina Rao Consultant – Department of Psychiatry MBBS, MD in Psychiatry

മൊത്തം 222 പോസ്റ്റുകളാണ് ഈ വർഷം ഞാനിട്ടത് ഫെയ്സ്ബുക്കിൽ. 21 ആം തീയ്യതി രാവിലെ 7:25 ന് ഒരു പോസ്റ്റിട്ടിരുന്നു, ആക്സിഡന്റിനു മണിക്കൂറുകൾക്ക് മുമ്പ്… ആ വർഷം,
ജനുവരിയിൽ 7 എണ്ണം,
ഫെബ്രുവരിയിൽ 41 എണ്ണം,
മാർച്ചിൽ 20 എണ്ണം,
ഏപ്രിലിൽ 33 എണ്ണം,
മേയിയിൽ 13 എണ്ണം,
ജൂണിൽ 31 എണ്ണം,
ജൂലൈയിൽ 12 എണ്ണം,
ആഗസ്റ്റിൽ 14 എണ്ണം,
സെപ്റ്റംബറിൽ 28 എണ്ണം
ഒക്ടോബറിൽ 21 ആം തീയ്യതിവരെ കൃത്യം 21 എണ്ണം എന്നിങ്ങനെയായിരുന്നു പോസ്റ്റുകളുടെ കണക്ക്!! ആവർഷം പിന്നീട് ഡിസംബറിൽ 2 എണ്ണം ഉണ്ട്. ഒന്ന് വിക്കിപീഡിയൻ അഭിജിത്തിന്റെ ഒരു പോസ്റ്റ് റിഷെയറിങും പിന്നെ ഡിസംബർ 31 ന് രാവിലെ 11:38 ന് എല്ലാവർക്കും ഒരു പുതുവർഷാശംസയും. അത് ഇപ്രകാരം ആയിരുന്നു:
അറിഞ്ഞതില്ല ഞാനോമലേ
നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ
പുമ്പാറ്റകളായ് പറന്നുയർന്നതും
ഞാനീ സ്നേഹസാഗരത്തിലാണ്ടു പോയതും… പുതുവത്സരാശംസകൾ ഏവർക്കും!!!

2016 ഇൽ

S Manohar Sakra World Hospital
Dr. S. Manohar Director – Internal Medicine M.B.B.S, MD

ആക്സിഡന്റ് നൽകിയ വിവിധ കലാപരിപാടികളുമായി 2016 തീർന്നുപോയി. എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ പോയി, ആരെയൊക്കെയോ കണ്ടു അങ്ങനെയങ്ങനെ!! 2016 അവസാനമാസം ഡിസംബറോടുകൂടിയാണ് നോർമ്മലായി തീർന്നിട്ടുണ്ട് എന്നൊരു ബോധം എനിക്ക് വന്നതുതന്നെ! അതുവരെ കഴിവതും അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമിച്ചു… ഓ!! ഫെയ്സ്ബുക്ക് മറന്നു,, 2016 -ഇൽ അധികവും റിഷെയറിങായിരുന്നു കൂടെ കണ്ട പോസ്റ്റിങ്സിനൊക്കെ ലൈക്കും കൊടുത്തു. അങ്ങനെ മൊത്തം 173 പോസ്റ്റുകൾ ആ വർഷമുണ്ട്! സ്വന്തമായി ഒരക്ഷരം എഴുതാൻ പറ്റിയിയുന്നില്ല എന്നതാണു സത്യം. അവസാന മാസങ്ങളിൽ ഏകദേശം തിരിഞ്ഞുമറിഞ്ഞു ശരിയായി വന്നിരുന്നു. പ്രിയ സുഹൃത്തുക്കളും ഡോക്ടർ സബീന റാവുവും ഏറെ നിർബന്ധിച്ചോണ്ടിരുന്ന കാര്യവും ആയിരുന്നു ഇത്. വിക്കിപീഡിയയിലും ഫെയ്സ്ബുക്കിലും ഒക്കെ സജീവമാവാൻ ഡോകടർ സബീനാ റാവു എല്ലാ മാസവും നിർബന്ധിക്കുകായിരുന്നു. പുസ്തകങ്ങൾ വായിക്കാനും, ന്യൂസ് പേപ്പർ വായിച്ച് 5 ലൈനെങ്കിലും മഞ്ജുവിനോട് ദിവസവും വൈകുന്നേരം പറഞ്ഞുകൊടുക്കാനും ഒക്കെയായി ഡോക്ടർ ഉപാധികൾ നിരവധി വെച്ചിരിന്നു. മഹാകവി പിയുടെ നിത്യകന്യകയെ തേടി എന്ന പുസ്തകം ആ സമയത്ത് ഒരിക്കൽ കൂടി വായിച്ചു തീർക്കുകയുണ്ടായി.

2017 ഇൽ

manjusha rajesh
മഞ്ജുഷ

ഇന്ന് മേയ് 3 ആം തീയ്യതി. ഇന്നേക്ക് ഈ വർഷം ഫെയ്സ്ബുക്കിൽ 207 പോസ്റ്റുകൾ ആയി. മാസങ്ങൾ ഇനിയും കിടപ്പുണ്ട്! ഇതിൽ റീഷെയറിങ് വളരെ കുറവുണ്ട്. 2016 പോലെ ഫെയ്സ്ബുക്കിനു മുമ്പിൽ ഇരിപ്പു കുറഞ്ഞു, പോസ്റ്റിങ് ഒക്കെ രാവിലെ മാത്രം ഒതുക്കി. അതുകൊണ്ടുതന്നെ റീഷെയറിങ് കണ്ടമാനം കുറഞ്ഞു. ഫ്രണ്ട്സ് ലിസ്റ്റ് 4999 ഇൽ നിർത്തി വെച്ചിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിൽ 1 വെച്ചിരിക്കുന്നത് ബോധപൂർവ്വമാ, റിക്വസ്റ്റ് അയക്കുന്നവർ അയക്കട്ടെ, അത്യാവശ്യമുള്ള ആളാണെങ്കിൽ ഒരാളെ കൊന്നുകളഞ്ഞ് ഇയാളെ സ്വീകരിക്കാമല്ലോ! 300 ഓളം ആൾക്കാർ അതുകൊണ്ടുതന്നെ റിക്വസ്റ്റു തന്നിട്ട് കാത്തിരിപ്പുണ്ട്. ഇടയ്ക്കൊക്കെ 100 ഓളം പേരെ കൊന്നുകളഞ്ഞ് (പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാത്തവരെയും, ഡ്യൂപ്ലിക്കേറ്റ് എന്നു തോന്നുന്നവരേയും മാത്രമേ ഒഴിവാക്കാറാള്ളൂ – അല്ലാതെ ജാതിയും മതവും രാഷ്ട്രീയവും വിഷയമാവാറില്ല) ഈ കാത്തിരിക്കുന്നവരിൽ നിന്നും പ്രൊഫൈലും പോസ്റ്റിങ്സും ഓടിച്ചു നോക്കി സ്വീകരിക്കും.

കലാപരിപാടികൾ

ആക്സിഡന്റ് കലാപരിപാടികൾ നിരവധിയാണ്. പലർക്കും പറയാൻ പലതും കാണും. മഞ്ജുവിനെ വരെ പഴയ കാമുകിയുടെ പേരാണത്രേ വിളിച്ചിരുന്നത്! 🙂 മരുന്നു കഴിക്കലും അതുപോലെ തന്നെ. മഞ്ജുവും അമ്മയുമൊക്കെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ സമയങ്ങളിൽ. ഡോകടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കൽ ചടങ്ങ് ഔദ്യോഗികമായി ഇന്ന് നിർത്തുകയാണ്. ആമീസിന്റെ ശ്രദ്ധയും കരുതലും ഒക്കെ പലപ്പോഴും അനുഭവിച്ചിട്ടുണ്ടുമുണ്ട് ഇതുമായി ബന്ധപ്പെട്ടുതന്നെ. 2016 -ഇൽ ബെഡിൽ കിടക്കുമ്പോൾ, മുറിവൊക്കെ ഇല്ലാത്ത സമയത്ത് അവൾ ഒരു ഡപ്പി കൊണ്ടുവന്ന് പതുക്കെ ആ സ്ഥലത്ത് മരുന്നു വെച്ച് തടവി തന്ന് കണ്ണടച്ച് കിടന്നോ അച്ഛാ മുറിഞ്ഞിടത്ത് മരുന്നു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പതിയെ തടവിത്തരുമായിരുന്നു. ഒരു ചടങ്ങു പോലെ ഇടയ്ക്കൊക്കെ ആ കുഞ്ഞുകൈകളുടെ തലോടൽ അനുഭവിക്കാൻ പറ്റി എന്നത് ഏറെ ഹൃദ്യമായിരുന്നു. മുമ്പ്, അവളതൊക്കെ കണ്ടുപഠിച്ചതാവണം. 2016 അവസാനം മുതൽ രാവിലെയും വൈകുന്നേരവും മരുന്നു കഴിച്ചോ അച്ഛാ എന്നവൾ ചോദിച്ചോണ്ടിരിക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും ഗുളിക തരാനും മരുന്ന് പകർന്നു കൈയ്യിൽ കൊടുത്താൽ അവളത് കൃത്യമായി എനിക്കു തരികയും ചെയ്യുമായിരുന്നു. ആ കുഞ്ഞുമനസ്സിൽ എവിടെയൊക്കെയോ ആക്സിഡന്റ് മുദ്രപതിപ്പിച്ചിട്ടുണ്ട് എന്നു ചുരുക്കം… കഴിഞ്ഞ മാസം അവളുടെ നഴ്സറി ക്ലാസ്സു കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ വീട്ടിലേക്ക് പറഞ്ഞയച്ചു.

Aatmika Rajesh
ആത്മിക

നാലുചുവരുകൾ മാത്രമുള്ള ഈ തടവറയിൽ നിന്നും അല്പകാലത്തേക്ക് രക്ഷപ്പെടാനും നാട്ടിൽ ആര്യയും ആദിയും കൂടെ ഉള്ളതിനാൽ ആഘോഷമാക്കി 2 മാസം ചെലവഴിക്കും എന്നു കരുതിയാണു വിട്ടത്. വിഷുവിനു മഞ്ജുവിന്റെ വീട്ടിലായിരുന്നു ആഘോഷം, അവിടെ സമീപമുള്ള ഒരു കുഞ്ഞ് കളർഫുള്ളായ ഷൂസ് അണിഞ്ഞു വന്നപ്പോൾ ആമീസ്സത് നോക്കി നിന്നിരുന്നു. ആ കുഞ്ഞ് നിനക്കില്ലേ ആമീസേ ഇതുപോലെ ഒന്ന് എന്നു ചോദിച്ചപ്പോഴും ആമീസിന്റെ മനസ്സിൽ ഓടിയത്തിയത് ആക്സിഡന്റ് തന്നെയായിരുന്നു. അവൾ വളരെ ഗൗരവത്തോടെ പറഞ്ഞു: ഇല്ല, എനിക്ക് സാധാരണ ചെരിപ്പേ ഉള്ളൂ, അച്ഛന് ആക്സിഡന്റായി, തലയ്ക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരുന്നു, അതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പൈസ കൈയ്യിലില്ല, ഞാൻ അതുകൊണ്ട് ഒന്നും ചോദിക്കാറും ഇല്ല എന്ന്. ഇതുകൂടാതെ, വൈകുന്നേരങ്ങളിൽ ആമീസിനെ അവളെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും റോഡിലൂടെ കൂട്ടിക്കൊണ്ടുവരുമ്പോൾ, അവൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടിയായിരുന്നു വരിക. റോഡിലൂടെ ലോറികൾ തന്നെ വന്നാലും അവളത് കണ്ടഭാവം നടിക്കില്ല. പക്ഷേ, ദൂരെ നിന്നും ഒരു ബൈക്കു വരുന്നതു കണ്ടാൽ അവൾ എന്റെ കൈപിടിച്ചുവലിച്ച് റോഡ്സൈഡിലേക്ക് മാറ്റി നിർത്തും, എന്റെ മുന്നിലായി അവൾ നിന്നിട്ട് പേടിയോടെ ബൈക്കിനെ നോക്കും, അത് കണ്ണിൽ നിന്നും മറയും വരെ ആ മൂന്നരവയസ്സുകാരി എന്നെ അനങ്ങാൻ അനുവദിക്കില്ലായിരുന്നു. മൂന്നരവയസ്സ് എന്നത് ഓർമ്മകളുടെ തുടക്കകാലം തന്നെയാണ്. മൂന്നരവയസ്സുള്ളപ്പോൾ ഞാൻ ചെയ്ത പലകാര്യങ്ങളും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ വിഹ്വലതകൾ കൂടി ഈ ആക്സിഡന്റിൽ ഉണ്ടായിട്ടുണ്ട് എന്നതാണു ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം.

ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ഇന്നേക്ക് മരുന്നുകഴിക്കൽ പരിപാടി നിർത്തുകയാണ്. ജനുവരിയിൽ തന്നെ ഡോ: സബീനാ റാവു കഴിക്കുന്ന മരുന്നുകളുടെ അളവു കുറച്ചു തന്നിരുന്നു. കൂടെ നിന്ന സകല സുഹൃത്തുകളോടുമുള്ള ഒരു അറിയിപ്പാകട്ടെ ഇത്. വിക്കിപീഡിയയും, ഫെയ്സ്ബുക്കും, ഗൂഗിൾ പ്ലസ്സും, പഴയ സൗഹൃദകൂട്ടായ്മകളും, ബാംഗ്ലൂർ സുഹൃദ്‌വൃന്ദവും കൂടെ എല്ലാ സുഹൃത്തുക്കളും അറിയാനായി പങ്കുവെയ്ക്കുന്നതാണിത്.

രണ്ടാമൂഴം

MT VASUDEVAN NAIR, randamoozham, mohanlal, vyasan #രണ്ടാമൂഴം #നോവൽ #സിനിമ #കാലം
രണ്ടാമൂഴം, 1985 ലെ വയലാർ പുരസ്കാരം ലഭിച്ച കൃതിയാണിത്. എം.ടി. വാസുദേവൻ നായരുടെ അതുല്യമായൊരു നോവൽ. ഭീമന്റെ കണ്ണിലൂടെ ജീവിതത്തെ കാണുന്ന കാഴ്ചപ്പാടാണിതിലുള്ളത്. ഒന്നുകിൽ ജേഷ്ടനായ യുധിഷ്ഠിരൻ അല്ലെങ്കിൽ താഴെയുള്ള അർജ്ജുനൻ ഇവരായിരിക്കും ഒന്നാമൂഴക്കാർ. രണ്ടാമൂഴം വിധിക്കപ്പെട്ട ഭീമന്റെ അവർണ്യ ജീവിതം സിനിമയാവുകയാണ്. വ്യാസമുനി വായനക്കാർക്കായി വിട്ടിട്ടു പോയ ദീർഘമായ ചില മൗനങ്ങൾക്ക് ഉത്തരം കണ്ടെത്തുകമാത്രമായിരുന്നു രണ്ടാമൂഴത്തിലൂടെ താൻ ചെയ്തതെന്ന് എം.ടി പറഞ്ഞിരുന്നു.

മഹാഭാരതത്തിനൊരു നിയതമായ ചരിത്രമുണ്ട്. കൃസ്തുവിനു നൂറ്റണ്ടുകൾക്ക് മുമ്പെന്നോ തുടങ്ങി കൃസ്തുവിനുശേഷം മൂന്നോ നാലോ നൂറ്റാണ്ടുകൾ വരെ പലതരത്തിലുള്ള എം.ടിമാർ ചേർന്ന് തിരുത്തൽ വരുത്തി കൂട്ടിച്ചേർത്തും വേണ്ടാത്തതും കൃത്യതയില്ലാത്തവയും ഒക്കെ വെട്ടിക്കുറച്ചും അന്നത്തെ വിശാലമായ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വാമൊഴിയായി പ്രചരിച്ചുവന്ന കഥകളായിരുന്നു മഹാഭാരതകഥകൾ. ഒരുപാട് കൃഷ്ണന്മാരേയും അർജ്ജുനന്മാരേയും നമുക്കതിൽ കാണാൻ കഴിയും. ഒരാളുടെ ജീവിതത്തിന്റെ ഏതുകോണിൽ നിന്നും നോക്കിയാലും സമാന വ്യവഹാരം മഹാഭാരത കഥയിൽ അതുകൊണ്ടുതന്നെ കാണാനാവുന്നു. അത്രയേറെ കൂട്ടിച്ചേർക്കലുകൾ വരുത്തി ജയം എന്നപേരിൽ ആദ്യവും പിന്നീട് ഇന്നത്തെ മഹാഭാരതമെന്ന ഇതിഹാസമായും വളർച്ച നിന്നുപോയത് അത് എഴുതപ്പെട്ട പുസ്തകമായപ്പോൾ ആണെന്നു പറയാം. അന്നതിന്റെ ഔദ്യോഗിക ജനനം ആണെന്നു വ്യാഖ്യാനിക്കാമെങ്കിലും വ്യാസപരമ്പരകൾ വന്നുകൊണ്ടേ ഇരുന്നു. വ്യാസൻ എന്നത് ഒരു സങ്കല്പമായി എടുക്കുന്നതാണു ഭേദം. മരണം ഇല്ലാതെ ജീവിക്കുന്ന ചിരഞ്ജീവികളായ ഏഴുപേരിൽ ഒരാളാണ് വ്യാസൻ. നമ്മൾ ഡോക്ടറേറ്റ്, പിഎച്ച്ഡി, എഞ്ചിനീയർ എന്നൊക്കെ പറയുമ്പോലെ സർട്ടിഫിക്കേറ്റ് കിട്ടിയ സ്ഥാനാമായിരിക്കണം വ്യാസൻ എന്ന നാമം.

MT VASUDEVAN NAIR, എം ടി വാസുദേവൻ നായർഇന്നത്തെ എംടിയെ ഒരു വ്യാസനായി പരിഗണിക്കാൻ നമുക്കായെന്നു വരില്ല. കാരണം നമ്മളൊക്കെ വല്യ അറിവുള്ളവരാണ്, അതല്ല ചരിത്രം; ഇതല്ല ചരിത്രം എന്നു വ്യാഖ്യാനിക്കാനും നല്ലതിനെ വലിച്ചെറിയാനും മോശമായതിനെ പൂവിട്ടു പൂജിക്കാനും ഒരുങ്ങിത്തിരിച്ചവരാണു നമ്മൾ. അതു കാലം വരുത്തിയ മാറ്റമാണ്. ചിരഞ്ജീവിയായ വ്യാസൻ ആ കഴിവുള്ളവരിലൂടെ മരണമില്ലാതെ യുഗാന്തരത്തോളം ജീവിച്ചുകൊണ്ടേയിരിക്കുമ്പോൾ രണ്ടാമൂഴവും മഹാഭാരതത്തിന്റെ ഒരു പുനരാഖ്യാനം തന്നെയാവുന്നു.

എന്തൊക്കെയാണെങ്കിലും എംടിയുടെ രണ്ടാമൂഴമെന്ന ഈ മഹദ്സൃഷ്ടിയെ സിനിമയാക്കാൻ ഇന്നുള്ളവർ നേരായവിധത്തിൽ സമ്മതിക്കാൻ തരമില്ല. പണ്ട്, ആശാൻ പുനരാഖ്യാനം നടത്തിയ ചിന്താവിഷ്ടയായ സീതയൊക്കെ ഇതുപോലെ മഹനീയമെങ്കിലും അന്നു നമുക്കൊക്കെ നല്ല കലാബോധം മനസ്സിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. രാമായണത്തിൽ നിന്നും വ്യത്യസ്ഥമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്ന മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായിരുന്നു അത്. അന്നത്തെ ആ കാലമാണു തിരുത്തലുകൾ വരുത്താൻ പ്രേരിപ്പിച്ചത്. മഹാഭാരതവും രാമായണവും ഇങ്ങനെ കാലങ്ങൾ തിരുത്തൽ വരുത്തി വലുതായി വന്ന ആഖ്യാനങ്ങളാണ്. അത്, ലോകചരിത്രത്തിൽ തന്നെ പകരംവെയ്ക്കാൻ മറ്റൊന്നില്ലാതെ അതുല്യമായ ഇതിഹാസങ്ങളായി നിൽക്കുന്നതും നൂറ്റാണ്ടുകളിലൂടെ വേരോട്ടമുള്ള ഈ ആഖ്യാനശൈലി കൊണ്ടുമാത്രമാണ്. അനുഗുണമായ രീതിയിൽ ഇനിയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കണം, നല്ലൊതൊക്കെ ചേർത്തുവായിക്കാനും തീരെ ദഹിക്കാത്തത് ഒഴിവാക്കാനും നമ്മടോക്കെയും ചിരഞ്ജീവിയായാ ആ വ്യാസമഹിമ ഉൾക്കൊള്ളാനാവുന്നവരാവണം.

ഇന്ന് കാലം ഏറെ മാറിയിട്ടുണ്ട്. അന്നൊരു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ സിനിമ വന്നപ്പോൾ അതിനെ കൂവി തോൽപ്പിച്ചവരൊക്കെയും ഇന്ന് ‘സഖാവ്’ ഇറങ്ങിയപ്പോൾ അതിനെ മാറോടണയ്ക്കുന്നത് കാണാൻ പറ്റുന്നുണ്ടല്ലോ. എന്തായിരിക്കും കാരണം? എന്തുമാവട്ടെ! 🙂 ഇതേ വികാരം രണ്ടാമൂഴത്തിലും കാണണം. ജനമനസ്സുകളിൽ കേട്ടു മറന്നോണ്ടിരിക്കുന്ന അടിത്തറ ഭദ്രമാക്കാനുതകുന്ന എന്തിനേയും പാണൻപാട്ടുപാടി പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നു കരുതാം. ബാക്കിയുള്ള ഏതു കലാവിരുന്നായാലും അതിനെ കൂക്കിവിളിച്ച് നാണം കെടുത്തിവിടാൻ വളർന്നുപോയി നമ്മൾ!! എല്ലാറ്റിനും പുറകിൽ എന്തൊക്കെയോ ലക്ഷ്യങ്ങൾ കാണണം. കൃഷ്ണൻ പറഞ്ഞതുപോലെ മാർഗമല്ല, ലക്ഷ്യം തന്നെ പ്രധാനമായെടുത്ത് ഒരു ശ്രീകൃഷ്ണവിരുതായി ഇതിനെ കാണുന്നതാവും ഉചിതം.
……………

നോവലിന്റെ വീക്ഷണകോണാണു മുഖ്യം. അത് ഭീമന്റെ മാത്രം കാഴ്ചപ്പാടാണ്. മഹാഭാരതം വല്യൊരു സംസ്കാരത്തിന്റെ പ്രതിഫലനമാണു കാണിക്കുന്നത്, അല്ലാതെ ഭീമന്റെ കാഴ്ചപ്പാടല്ല. എഴുതാൻ കഴിവുള്ളവർക്ക് അർജ്ജുനൻ, യുധിഷ്ഠിരൻ, ദുര്യോധനൻ, പാഞ്ചാലി എന്നിവരെയൊക്കെ പ്രധാനകഥാപാത്രങ്ങളാക്കി അവരുടെ കാഴ്ചപ്പടിലൂടെ ഇന്നത്തെ കാലവും ചേർത്തുവെച്ച് മഹാഭാരതത്തെ മൊത്തമായി വിലയിരുത്താമല്ലോ!! ദുര്യോധനൻ സുയോധനൻ കൂടിയാണ്. ദുര്യോധനനെ ധർമ്മിഷ്ഠനാക്കി മാറ്റി സ്വർഗാരോഹണം വരെ കൃത്യതയോടെ പ്രതിഫലിപ്പിക്കാൻ നല്ലൊരു വ്യാസനു പറ്റാവുന്നതേ ഉള്ളൂ… അതിനൊക്കെയുള്ള അവസരം മഹാഭാരതം തരുന്നുണ്ട് എന്നുള്ളതാണു പ്രധാനം. മഹാഭാരതത്തിന്റെ വളർച്ചതന്നെ യുഗാന്തരങ്ങളിലൂടെ ഇങ്ങനെയുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണെന്നു പറഞ്ഞല്ലോ. പലസ്ഥലങ്ങളിലും അന്നുണ്ടായിരുന്ന ദ്രാവിഡകൂട്ടായ്മകളിൽ കുഞ്ഞുകുഞ്ഞകഥകൾ നിരവധിയായി ഉണ്ടായിരുന്നു. അതിലെ നായകൻ കൃഷ്ണനോ അർജ്ജുനനനോ ഭീമനോ ഒക്കെയായി പുനർജ്ജനിച്ച് ജയവും പിന്നീട് മഹാഭാരതവും ഒക്കെയായി.

അശോകചക്രവർത്തിക്കു തോന്നിയ ബൗദ്ധപ്രണയത്തെ പറ്റിയും മൂപ്പർക്ക് തോന്നിയ അഹിംസാസിദ്ധാന്തം നല്ലതല്ലെന്ന കണ്ടെത്തലുമൊക്കെ നമുക്ക് ആ കഥകൾ സൂക്ഷ്മമായി നോക്കിയാൽ കാണാൻ കഴിയും. യുദ്ധോത്സുകനായ അർജ്ജുനൻ പിന്നെന്തിനായിരിക്കണം പ്രധാനയുദ്ധസമയത്ത് വിഷണ്ണനായി ഇരുന്നത്? യുദ്ധപ്രയനായ അശോകൻ ഇന്നത്തെ ഇന്ത്യ മുക്കാൽ ഭാഗത്തിൽ അധികവും പിടിച്ചടക്കി ഭരിച്ച ആളാണ്. അവസാനം കലിംഗ പ്രദേശം കീഴടക്കിയതിൽ ദുഃഖിതനായതും ശേഷം അഹിംസയാണു മുഖ്യം എന്നു പറഞ്ഞ് ബൗദ്ധചിന്തകൾ അന്യദേശങ്ങളിൽ വരെ എത്തിക്കാൻ ശ്രമിച്ചതും ഒക്കെ അർജ്ജുനചിന്തകളിലൂടെ ഭഗവത്ഗീതയിൽ വ്യത്യസ്ഥ ഭാഷ്യം ചമച്ചത് അന്നത്തെ ബ്രാഹ്മണമതത്തിനു ബൗദ്ധരോട് തോന്നിയ വിരോധം മാത്രമാവില്ലേ? ഇങ്ങനെ ഒരു ചിന്തയല്ല അനുഗുണമെന്നുതന്നെയല്ലേ കള്ളകൃഷ്ണൻ അർജ്ജുനനെ ഉപദേശിക്കുന്നത്? യുദ്ധം ചെയ്യുക; ജയിച്ചാൽ രാജ്യവും മരിച്ചാൽ സ്വർഗവും നിനക്കുള്ളതാണ്, മാർഗം എന്തുമാവട്ടെ ലക്ഷ്യത്തിൽ ശ്രദ്ധയൂന്നുക, എന്നരീതിയിൽ ബൗദ്ധപാരമ്പര്യത്തെ മുൾമുനയിലാക്കിയതായിരുന്നില്ലേ ഭഗവത്ഗീത!!

ഇന്നിപ്പോൾ കാലം മാറി. രണ്ടാമൂഴം എന്ന പേരിൽ സിനിമ വരുന്നതിനെ എതിർക്കാൻ ഇത്തരം കണ്ടെത്തലുകൾക്ക് പ്രസക്തിയൊന്നുമില്ല. ഇതാണ് ഒറിജിനൽ മഹാഭാരതമെന്ന് സിനിമയുടെ പരസ്യ ഏജൻസിക്കാൻ പറഞ്ഞുനടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതു ചൂണ്ടിക്കാണിച്ച് ഇതല്ല മഹാഭാരതം. ഒരു കുഞ്ഞു സിനമയിൽ മൂന്നുമണിക്കൂർ കൊണ്ട് എങ്ങനെയൊതുക്കിയാലും നിർവ്വചിക്കാനാവാത്ത മഹാസാഗരമാണത് എന്നു പറയാൻ കഴിയേണ്ടതുണ്ട്. കോടികൾ ആയിരമൊക്കെ മുടക്കാനാളുണ്ടായാൽ നല്ലൊരു കലാവിരുന്നു മൂന്നുമണിക്കൂറിൽ കാണാൻ കഴിയുമായിരിക്കണം. തിരക്കഥ എം. ടി. വാസുദേവൻ നായർ തന്നെയെങ്കിൽ കാലോചിതമായ മാറ്റങ്ങളും പ്രതീക്ഷിക്കാം.

ഫെയ്സ്ബുക്കിലിട്ടൊരു പോസ്റ്റാണിത്

കണികാണും നേരം

sri krishna bhavatgita kani kanum-neram

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഭക്തിഗാനങ്ങൾ…

ഹരിനാമകീർത്തനം – മലയാള അക്ഷരമാലയുടെ ക്രമീകരണം – എഴുത്തച്ഛൻ

ഉപരിപഠനകാലത്തെ അനുഭവങ്ങൾ മുന്നിൽ വച്ച് തിരുവൂരിലെ കളരിയുടെ പ്രവർത്തനശൈലി പരിഷ്കരിക്കാൻ ശ്രമിച്ച എഴുത്തച്ഛൻ, നാട്ടുഭാഷയിൽ അദ്വൈതവിജ്ഞാനം പ്രചരിക്കുന്നതിനു ഏറ്റവും വലിയ തടസ്സമായിരിക്കുന്നത് സംസ്കൃതപദങ്ങളും ദ്രാവിഡപദങ്ങളും ഒരുപോലെ എഴുതാൻ പറ്റിയ ഒരു അക്ഷരമാലയുടെ അഭാവമാണെന്നു മനസ്സിലാക്കി. അക്കാലത്ത് മലയാളഭാഷ എഴുതാൻ ഉപയോഗിച്ചിരുന്ന 30 അക്ഷരങ്ങൾ ചേർന്ന വട്ടെഴുത്ത് അതിനു മതിയാവില്ല എന്നു തിരിച്ചറിഞ്ഞ അദ്ദേഹം പുതിയ അക്ഷരമാലയിൽ പ്രധാനമായും ഉപയോഗിച്ചത്, ദക്ഷിണഭാരതത്തിലെ പ്രാചീന ലിപിയായ ഗ്രന്ഥലിപിയിലെ അക്ഷരങ്ങൾ ആയിരുന്നു. ഒപ്പം മലയാളത്തിന്റെ തനതായ ശബ്ദങ്ങളുൾ രേഖപ്പെടുത്താൻ ആവശ്യമായ റ, ഴ തുടങ്ങിയവയുടെ ഛിഹ്നങ്ങൾ വട്ടെഴുത്തിൽ നിന്ന് ചില്ലറ ഭേദഗതികളോടെ സ്വീകരിച്ചു. ഗ്രന്ഥലിപിയും വട്ടെഴുത്തും ചേർന്ന ഈ പുതിയ അക്ഷരമാല 51 അക്ഷരങ്ങൾ ചേർന്നതായിരുന്നു.

പുതിയ അക്ഷരമാലയുടെ പ്രചരണത്തിനുപകരിക്കുന്ന ഒരു കീർത്തനം കൂടി എഴുതാൻ തീരുമാനിച്ച എഴുത്തച്ഛൻ, ഹരിനാമകീർത്തനം എഴുതി. 4 പ്രാരംഭപദ്യങ്ങളും, ഹരി, ശ്രീ, ഗ, ണ, പ, ത, യേ, ന, മ എന്നീ തുടക്കങ്ങളുള്ള 9 പദ്യങ്ങളും പുതിയ അക്ഷരമാലയിലെ അക്ഷരക്രമത്തിൽ ഓരോ അക്ഷരത്തിലായി തുടങ്ങുന്ന 51 പദ്യങ്ങളും, 3 സമാപനപദ്യങ്ങളും ചേർന്ന് 67 പദ്യങ്ങൾ ഉള്ള ആ കീർത്തനവും അക്ഷരമാലയും വളരെ വേഗം പ്രചരിച്ചു. അമ്മാവന്റേയും സഹോദരന്റേയും കീഴിൽ കളരിയിലെ പഠനം പൂർത്തിയാക്കിയിരുന്ന എഴുത്തച്ഛൻ തഞ്ചാവൂരെ തിരുവാവാടുതുറ ആധീനത്തിലേയ്ക്ക് ഉപരിപഠനത്തിനായി പോയി. അവിടത്തെ പ്രധാനാദ്ധ്യാപകൻ ഗുരു നീലകണ്ഠർ ആയിരുന്നു. അധീനത്തിലെ ആറുവർഷം നീണ്ട പഠനത്തിനൊടുവിൽ എഴുത്തച്ഛനും സഹപാഠികളും ഗുരുജനങ്ങളും ഭാരതപര്യടനത്തിനിറങ്ങി. ഹരിനാമകീർത്തനത്തിൽ മലയാളം സ്വരാക്ഷരങ്ങളിൽ ആദ്യാക്ഷരമയ തുടങ്ങുന്നതുതന്നെ ആ അദ്ധ്യാപകനെ മനസാ സ്മരിച്ചുകൊണ്ടാണ്. 51 അക്ഷരങ്ങൾ ക്രമമായി അൻപോടെ വന്നുചേരാൻ അനുഗ്രഹം ചോദിക്കുന്നതായി അതിനെ നമുക്കു കാണാം. വരികൾ താഴെ കൊടുക്കുന്നു. ഈ കീർത്തനത്തിന്റെ ഓഡിയോ മുകളിൽ ഉണ്ട്.

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ-
യാങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര-
മാചാര്യരൂപ ഹരി നാരായണായ നമഃ

ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്‌ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ

ഹരി ശ്രീ ഗണപതയേ നമഃ – എന്ന ക്രമത്തിൽ

ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾചെയ്‌ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കൽത്തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും പരമ നാരായണായ നമഃ

ർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി
ത്വദ്ഭക്തി വർദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമഃ

ത്താരിൽമാനനി മണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനനന്താദിഹീനനിതി
ചിത്തത്തിലച്യുത!കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

ച്ചക്കിളിപ്പവിഴപാൽവർ‍ണ്ണമൊത്തനിറ-
മിച്ഛിപ്പവർക്കു ഷഡാധാരം കടന്നുപരി
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരി നാരായണായ നമഃ

ത്വത്തിനുള്ളിലുദയം ചെയ്തിടുന്നപൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കുതക്കൊരുപദേശം തരും, ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലേഖനഗിരം കേട്ടു ധർമ്മപതി
എൻ പക്കലുള്ള ദുരിതം പാർത്തു കാണുമള-
വംഭോരുഹാക്ഷ! ഹരി നാരായണായ നമഃ

ക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവിൽ
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

ത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്‌പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയിൽ പലതുകണ്ടിട്ടുണർന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ

മലയാളഭാഷാ സ്വാരാക്ഷരങ്ങലുടെ ക്രമത്തിൽ

ൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു-
മംഭോരുഹാക്ഷമിതി വാഴ്‌ത്തുന്നു ഞാനുമിഹ
അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലൻപോടു ചേർക്ക ഹരി നാരായണായ നമഃ

ദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീർത്തിപ്പതിന്നരുൾക നാരായണായ നമഃ

ക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും
അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോർക്കായ് വരേണമിഹ നാരായണായ നമഃ

വന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

ള്ളിൽ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലൂ ഗതിക്കു വഴി നാരായണായ നമഃ

രിന്നുവേണ്ട നിജഭാരങ്ങൾ വേണ്ടതിനു
നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിനു
നാരായണാച്യുതഹരേ എന്നതിന്നൊരുവർ
നാവൊന്നേ വേണ്ടു ഹരി നാരായണായ നമഃ

തുവായപെണ്ണിനുമിരപ്പവനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരി നാരായണായ നമഃ

ഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
ളിപ്പാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-
നാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ

ത്സ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരുകോടികോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ

കാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പിവീണുടനിരക്കുന്നു നാഥനോടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമഃ

ണ്ണുന്നു നാമജപരാഗാദിപോയിടുവാ-
നെണ്ണുന്നിതാറുപടികേറികടപ്പതിനു
കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല ഹരി നാരായണായ നമഃ

കാന്ത യോഗികളിലാകാംക്ഷകൊണ്ടുപര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി-
പോകുന്നപോലെ ഹരി നാരായണായ നമഃ

യ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ

ന്നിന്നു തത്വമിതു ദേഹത്തിനൊത്തവിധം
എത്തുന്നിതാർക്കുമൊരു ഭേദം വരാതെ ഭൂവി
മർത്ത്യന്റെ ജന്മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതിൽ നാരായണായ നമഃ

തുന്നു ഗീതകളിതെല്ലാമിതെന്നപൊരു-
ളേതെന്നു കാണ്മതിനുപോരാമ നോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നുതവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

ദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ
മീതേ കദാപി സുഖമില്ലെന്നു തത്പരിചു
ചേതോവിമോഹിനി മയക്കായ്‌ക മായ തവ
ദേഹോഽഹമെന്ന വഴി നാരായണായ നമഃ

അംഭോജസംഭവനുമൻപോ ടുനീന്തിബത
വൻമോഹവാരിധിയിലെന്നേടമോർത്തു മമ
വൻ പേടി പാരമിവനൻപോടടായ്‌വതിന്നു
മുൻപേ തൊഴാമടികൾ നാരായണായ നമഃ

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ
പില്പാടുചെന്നഥ തടുത്തോരുനാൽവരെയു-
മപ്പോലെ നൗമി ഹരി നാരായണായ നമഃ

മലയാളഭാഷാ വ്യഞ്ജനാക്ഷരങ്ങലുടെ ക്രമത്തിൽ

ഷ്ടം! ഭവാനെയൊരുപാണ്ഡ്യൻ ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാൽക്കഥ കടിപ്പിച്ചതെന്തിനതു-
മോർക്കാവതല്ല ഹരി നാരായണായ നമഃ

ട്വാംഗനെന്ന ധരണീശന്നു കാൺകൊരു
മുഹൂ൪ത്തേന നീ ഗതികൊടുപ്പാനുമെന്തു വിധി
ഒട്ടല്ല നിൻ കളികളിപ്പോലെ തങ്ങളിൽ വി-
രുദ്ധങ്ങളായവകൾ നാരായണായ നമഃ

൪വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി
ചൊവ്വോടു നില്പതിനു പോരാ നിനക്കു ബല൦
അവ്വാരിധൗ ദഹനബാണ൦ തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമഃ

ർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെപ്പിരിഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ-
യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത!
കൂന്നോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു, ഹരി നാരായണായ നമഃ

മ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നു യുധി തേർപൂട്ടിനിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടുകൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ

ന്നത്വമാർന്ന കനൽപോലേ നിറഞ്ഞുലകിൽ
ചിന്നുന്ന നിൻ മഹിമയാർക്കും തിരിക്കരുത്
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി ഹരി നാരായണായ നമഃ

ന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം
തന്തും മണിപ്രകരഭേദങ്ങൾപോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

ങ്കാരനാദമിവ യോഗീന്ദ്രരുള്ളിലുമി-
തോതുന്ന ഗീതികളിലും പാല്പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ഹരിനാരായണായ നമഃ

ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു
ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ
മോഹം നിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാക മമ നാരായണായ നമഃ

ങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടൽ
ഏകാക്ഷരം തവ ഹി രൂപം നിനപ്പവനു
പോകുന്നു മോഹവഴി നാരായണായ നമഃ

ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെയുമി-
തേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങൾ തീർക്ക ഹരിനാരായണായ നമഃ

ക്കാമൃദംഗതുടിതാളങ്ങൾ പോലെയുട-
നോർക്കാമതിന്നിലയിലിന്നേടമോർത്തു മമ
നിൽക്കുന്നതല്ല മനമാളാനബദ്ധകരി-
തീൻകണ്ടപോലെ ഹരിനാരായണായ നമഃ

ത്വാപരം പരിചു കർമ്മവ്യാപായമിഹ
മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയിൽ പരമുദിച്ചോരു ബോധമതു-
ചിത്തേ വരേണ്ടതിഹ നാരായണായ നമഃ

ത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
ശബ്ദങ്ങളുള്ളിൽ വിലസീടുന്ന നിന്നടിയിൽ
മുക്തിക്കു കാരണമിതേശബ്ദമെന്നു തവ
വാക്യങ്ങൾ തന്നെ ഹരി നാരായണായ നമഃ

ല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട-
നെല്ലാരോടും കുതറി വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ

ദംഭായ വന്മരമതിന്നുള്ളിൽ നിന്നു ചില
കൊമ്പും തളിർത്തവധിയില്ലാത്ത കായ്‌കനികൾ
അൻപോടിതത്തരുവിൽ വാഴായ്‌വതിന്നു ഗതി
നിൻ പാദഭക്തി ഹരി നാരായണായ നമഃ

ന്യോഽഹമെന്നുമിതി മാന്യോഽഹമെന്നുമിതി
പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമിതി
ഒന്നല്ലകാൺകൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചുകൂടിയതു നാരായണായ നമഃ

ന്നായ് ഗതിക്കൊരു സഹസ്രാരധാരയില
തന്നീറ്റിൽ നിൻകരുണ വന്മാരി പെയ്‌തുപുനഃ
മുന്നം മുളച്ചമുള ഭക്തിക്കുവാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമഃ

ലതും പറഞ്ഞു പകൽ കളയുന്നനാവുതവ
തിരുനാമകീർത്തനമിതതിനായ്‌ വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേൾപ്പു ഹരി നാരായണായ നമഃ

ലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമായതടി പലനാളിരുത്തിയുടൻ
അളവില്ലയാതെ വെളിവകമേയുദിപ്പതിന്നു
കളയായ്‌ക കാലമിനി നാരായണായ നമഃ

ന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിൻ‌തത്ത്വമോർക്കിലുമ-
തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

ക്ഷിപ്പതിന്നു ഗുഹപോലേ പിളർന്നുമുഖ-
മയ്യോ! കൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നു ദർദുരമുരത്തോടു പിമ്പെയൊരു
സർപ്പം കണക്കെ ഹരി നാരായണായ നമഃ

ന്നിങ്കൽ വന്നിഹ പിറന്നന്നു തൊട്ടു പുന-
രെന്തൊന്നു വാങ്മനസുകായങ്ങൾ ചെയ്‌തതതു-
മെന്തിന്നിമേലിലതുമെല്ലാം നിനക്കു ഹൃദി-
സന്തോഷമായ്‌ വരിക നാരായണായ നമഃ

യാതൊന്നു കാണ്മതതു നാരായണപ്രതിമ
യാതൊന്നു കേൾപ്പതതു നാരായണശ്രുതികൾ
യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ

വികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാൻ, കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമഃ

ക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീ രണ്ടു ശക്തികള-
തിങ്കേന്നുദിച്ചു ഹരി നാരായണായ നമഃ

ദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

ക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാ വിദേഹദൃഢവിശ്വാസമോടു ബത
ഭക്ത്യാ കടന്നു തവ തൃക്കാൽ പിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരി നാരായണായ നമഃ

ഡ്‌വൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം മമ ഹി സദ്ധ്യാനരംഗമതിൽ
തത്രാപി നിത്യവുമൊരിക്കലിരുന്നരുൾക
ചിത്താംബുജേ മമ ച നാരായണായ നമഃ

ത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു-
മർത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്കെ ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാൽക്കൽ വീണു ഹരി നാരായണായ നമഃ

രനും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായ തൻ മഹിമ
അറിവായ്‌ മുതൽക്കരളിലൊരുപോലെ നിന്നരുളും
പരജീവനിൽത്തെളിക നാരായണായ നമഃ

ത്വം കലർന്നിതു ലകാരത്തിനപ്പരിചു
തത്ത്വം നിനക്കിലൊരു ദിവ്യത്വമുണ്ടു തവ
കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി
നിൽക്കുന്ന നാഥ ഹരി നാരായണായ നമഃ

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവപരമാക്ഷരസ്യ പൊരുൾ
അറിയാറുമായ്‌ വരിക നാരായണായ നമഃ

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാർത്തു പിഴ വഴിപോലെ തീർത്തരുൾക
ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ

മദമാത്സരാദികൾ മനസ്സിൽ തൊടാതെ ജന-
മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേൾക്കതാനിതൊരു മൊഴി താൻ പഠിപ്പവനും
പതിയാ ഭവാംബുധിയിൽ നാരായണായ നമഃ

ജ്ഞാനപ്പാന – രചന:പൂന്താനം നമ്പൂതിരി

മംഗളാചരണം

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!

കാലലീല

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍.

അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ.
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോർക്കണം.

പലർക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങൾ.
കർമ്മത്തിലധികാരി ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിനധികാരി ജനങ്ങൾക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.

സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‌ക്കട്ടെ സർവ്വവും;

തത്ത്വവിചാരം

ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാർത്ഥമരുൾചെയ്തിരിക്കുന്നു.

എളുതായിട്ടു മുക്തി ലഭിപ്പാനായ്‌
ചെവി തന്നിതു കേൾപ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്‌
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌

ഒന്നിലുമറിയാത്ത ജനങ്ങൾക്ക്‌
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌
ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവൻ തന്നെ വിശ്വം ചമച്ചുപോൽ .
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് ‌.

കർമ്മഗതി

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ
മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിൻ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
ബ്രഹ്‌മവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകർമ്മികളാകിയ നാമെല്ലാ-
മല്‌പകാലം കൊണ്ടോരോരോ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.

ജീവഗതി

നരകത്തിൽക്കിടക്കുന്ന ജീവൻപോയ്‌
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയിൽ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ
സ്വർഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ
ജാതരായ്‌; ദുരിതം ചെയ്തു ചത്തവർ.
വന്നൊരദ്‌ദുരിതത്തിൻഫലമായി
പിന്നെപ്പോയ്‌ നരകങ്ങളിൽ വീഴുന്നു.
സുരലോകത്തിൽനിന്നൊരു ജീവൻപോയ്‌
നരലോകേ മഹീസുരനാകുന്നു;
ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു.
അസുരന്മാർ സുരന്മാരായീടുന്നു;
അമര‍ന്മാർ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ്‌ പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;

നരി ചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്‌ പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ്‌ പിറകുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ;
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം.
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.

ഭാരതമഹിമ

കർമ്മങ്ങൾക്കു വിളനിലമാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം.
ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
സക്തരായ വിഷയീജനങ്ങൾക്കും
ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമിയറിഞ്ഞാലും.
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.

അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോർക്കുമ്പോൾ.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.

ഭൂപത്‌മത്തിനു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും,
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.

കലികാലമഹിമ

യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും

അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളൂം
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?

എന്തിന്റെ കുറവ്‌

കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?
ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളിൽ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?
കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!

മനുഷ്യജന്മം ദുർല്ലഭം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ!
എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്‌
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും.
പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്‌
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.

തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം!

സംസാരവർണ്ണന

സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ;
കോലകങ്ങളിൽ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലർ
ശാന്തിചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലർ;
കാൺക നമ്മുടെ സംസാരംകൊണ്ടത്രേ
വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;
അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;
സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!

വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ.

സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും
പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശപറ്റുക ഹേതുവായ്‌
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്‌ മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.

വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,

കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും,
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,
ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും,
കോണിക്കൽത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും,
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!

എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കർമ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതിൽ വന്നു പിറന്നതുമിത്രനാൾ
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.

ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊവിനെല്ലാരും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

അർത്‌ഥമോ പുരുഷാർത്ഥമിരിക്കവേ
അർത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്‌നാർക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്‌?
മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാരില്ലേ ഭുവനത്തിൽ?
മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ
ജായ കാട്ടും വിലാസങ്ങൾ ഗോഷ്ടികൾ.

ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥൻ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീവാനുള്ളനാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.

നാമമഹിമ

സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ

സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.
മോഹംതീർന്നു മനസ്സു ലയിക്കുമ്പോൾ
സോഹമെന്നിട കൂടുന്നു ജീവനും

പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്‌;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സിൽ മുഴുക്കേണ്ട
തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:-

ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ
എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും

ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരുനേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യൻ താനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൽ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനെ.

കണികാണും നേരം

കണികാണും നേരം കമലനേത്രനെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം… ഭഗവാനേ!

രകവൈരിയാം അരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ.

ലർ‌‍മാതിൻ കാന്തൻ, വസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ… കണികാണ്മാൻ.

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർ‌‍ന്നുണ്ണും കൃഷ്ണാ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ.

വാലസ്ത്രീകടെ തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണാ… കണികാണ്മാൻ.

യെതിരെ ഗോവിന്ദനരികെ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ മന്ദ-
സ്മിതവും തൂകി വാ… കണികാണ്മാൻ.

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

പിന്നീട് എഴുതാം

ജ്ഞാനപ്പാന, പൂന്താനം നമ്പൂതിരി, ജി ദേവരാജൻ, വയലാർ രാമവർമ്മ, പി. മാധുരി, കെ. രാഘവൻ, പി. ഭാസ്ക്കരൻ, ശാന്താ പി. നായർ, രഘു കുമാർ, പൂവച്ചൽ ഖാദർ, എസ് ജാനകി, പി. സുശീല, മുരുകൻ കാട്ടാക്കട

വിശ്വാസം

bhkthi, ഭക്തി ഇന്ന്വിശ്വാസികളെല്ലാം ഒരുപോലെയാണ്;
ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ… അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്… അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല… ഞങ്ങൾ മാത്രമാണു ശരിയെന്ന ധാരണ പലകാര്യങ്ങൾ കൊണ്ട് വിശ്വാസികളിൽ രൂഢമൂലമാവുന്നു. ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം. പറയുന്നവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും അവരവരുടെ കൂട്ടായ്മകൾ നല്ല സഹകരണവുമാണ്.

ഏറെകാലപ്പഴക്കമുള്ളതാണ്, അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!! വരും കാലത്തെ മുങ്കൂട്ടി കണ്ട് എഴുതിയതാണവയൊക്കെയും എന്ന മിഥ്യാധാരണയിലാണ് ഓരോ അന്ധവിശ്വാസികളുടേയും ജീവിതം തന്നെ.

അന്നന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ പഴയ കൃതികളിൽ ഉള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദീർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ. ആ അർത്ഥത്തിൽ ഇവ വായിച്ചെടുക്കുക എന്നത് ഏറെ ഹൃദ്യമാണ്. നല്ലൊരു ചരിത്ര കുതുകിക്ക് ഇതിൽപരം സായൂജ്യം വേറെ ഇല്ലാത്തതാണ്. ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ വായിക്കുക എന്നത് ഏറെ രസകരമാവുന്നത് അപ്രകാരമാണ്. ഇവരെ അവിശ്വാസികളെന്നോ നിരീശ്വരവാദികളെന്നോ അരാഷ്ട്രീയ വാദികളെന്നോ ഒക്കെ ഓമനപ്പേരിട്ട് വിശ്വാസികൾ വിളിക്കുന്നു. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു എന്നാതാണു സത്യം.

ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല! അല്ലെങ്കിൽ കാലോചിതമായി അവ തിരുത്തപ്പെടുന്നില്ല. ആദികാവ്യമായ രാമായണവും പിന്നീടുള്ള മഹാഭാരതവും ഒക്കെ അനേക തവണ തിരുത്തപ്പെടലുകളിലൂടെ പല സമൂഹങ്ങളിലൂടെ പടർന്നു പന്തലിച്ചതാണ്. ജയം എന്നത് മഹാഭാരതം ആയി മാറുമ്പോഴേക്ക് ഒത്തിരി സാമുഹ്യകൂട്ടായ്മകളിലൂടെ വളർന്നു വിടന്ന സൗന്ദര്യമുണ്ടതിന്. കാലോചിതമായി കുമാരനാശനൊക്കെ ചിന്താവിഷ്ടയായ സീതയെ വരച്ചു ചേർത്തത് വിസ്മരിക്കാനാവില്ല – ആ മാറ്റം കാലത്തിന്റെ മാറ്റമാണ്. ഏതൊരു വിശ്വാസസംഹതിയിലും ഇതുപോലുള്ള കുഞ്ഞുകുഞ്ഞു മാറ്റങ്ങൾ കാലോചിതമായി വന്നു ചേരേണ്ടതാണ്. എന്നാൽ ഇന്നോ? കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മതഭക്തനെ ഈയടുത്തു നമ്മൾ കണ്ടു! ദിവ്യഗർഭങ്ങളുടെ പൊളിച്ചെഴുത്തുകൾ കണ്ടു! ആരുമൊന്നും നേടാതെ പലതരം വായിട്ടലക്കലുകൾ അവിടവിടങ്ങളിൽ നടക്കുന്നുമുണ്ട്!

ഇന്നത്തെ യുക്തികൊണ്ട് അന്നത്തെ സാമൂഹിക ക്രമങ്ങളെ അളക്കുന്നത് അക്രമമാവും. പഴയ കാല സാമൂഹികക്രമങ്ങളെ അധികരിച്ചുണ്ടായ ഈ സംഹിതകൾ അതുണ്ടായ കാലത്തെ നിലനിൽപ്പിനായി ഉയർത്തിയ കഥകളും കീഴ്‌വഴക്കങ്ങളും ഇന്നിന്റെ ലോജിക്കിൽ ഒരു പക്ഷേ, പരിഹാസ്യമാവുന്നു… അച്ഛനോടൊപ്പം ശയിച്ച പെണ്മക്കളെ കുറിച്ചുള്ള ആ പുസ്തകം കുടുംബങ്ങൾക്കിടയിൽ പാരായണം ചെയ്യുന്നതു തന്നെ അബദ്ധമെന്ന് ഈയിടെ ഫെയ്സ്ബുക്കിൽ ഏതോ ഒരു സാമദ്രോഹി കുറിച്ചിട്ടതു കണ്ടു!! ചേട്ടച്ചാരെ കപടമാർഗത്തിൽ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കുന്ന അനുജൻ രാമായണത്തിൽ ഉണ്ട്! അഞ്ചു പുരുഷന്മാർ ഒരുപോലെ പങ്കിട്ടെടുത്ത പാഞ്ചാലി വസിക്കുന്നിടമാണ് ഭാരതകഥ! ദൈവപ്രീതിക്കായി മകനെ ബലി കൊടുക്കാൻ തയ്യാറായ അച്ഛന്റെ കഥ ഏതുരീതിയിൽ വിശ്വസിനീയമാവും!! ഇന്നിന്റെ കണ്ണിലിവയൊക്കെയും തെറ്റാവും… പക്ഷേ അന്നേത്തെ സാമൂഹിക വ്യവസ്ഥകൾ, കുടുംബബന്ധങ്ങൾ ഒക്കെ ആരറിഞ്ഞു!! ഈ പുസ്തകങ്ങളിൽ കാണുന്ന സൂചനകളിലൂടെ ഊഹിക്കാനേ നിർവ്വാഹമുള്ളൂ. അതിനു വിശ്വാസം മാറ്റിവെച്ച് ചരിത്രപരമായി ഇവകളെ നേരിടണം. ഇതാണു പറഞ്ഞുവന്നത്.

വിദ്യാഭ്യാസം

എന്താണു വിദ്യാഭ്യാസം!! ഇതൊരു വല്ലാത്ത ചോദ്യമാണിന്ന്. ഒരാളുടെ സർവ്വതോന്മുഖമായ മാറ്റമായിരുന്നു ഇതുകൊണ്ട് ഞാനിതിനെ വിവക്ഷിച്ചത്. എനിക്കിന്നും വിദ്യാഭ്യാസം ഇതൊക്കെ തന്നെ. എന്നെ അങ്ങനെയൊക്കെ പഠിപ്പിച്ചെടുത്ത നല്ലൊരു അദ്ധ്യാപകസമൂഹം ഉണ്ടെന്നത് ഏറെ ഹൃദ്യമായി തോന്നുന്നു. പക്ഷേ, ഇന്ന് ഇതല്ല വിദ്യാഭ്യാസം എന്നതിന്റെ നിർവചനം എന്നു തോന്നിത്തുടങ്ങി. കഴിഞ്ഞ 15 ഓളം വർഷങ്ങളായി കണ്ടു പരിചരിച്ച രീതിയിൽ ഞാൻ കണ്ടെടുത്ത കാര്യങ്ങൾ മാത്രമാണിത്. ഒരു പക്ഷേ തെറ്റാവാം. പിതാക്കൾ മക്കൾക്ക് വിദ്യാഭ്യാസം എന്ന പേരിൽ പരിശീലനം നടത്തുന്നത് സർവ്വതോന്മുഖമായ വികസനത്തിനല്ല, പകരം നല്ലൊരു ജോലി വാങ്ങിക്കാനാവശ്യമായ കരുതൽ മാത്രമാണ്. പ്രൊഫഷണൽ വിദ്യാഭസം ഈ കാലയളവിൽ പെട്ടന്നു വന്നൊരു സംഗതിയാണ്. എം. സി. എ, എം. ബി. എ, ഹോട്ടൽ മനേജ് മെന്റ്, എന്നിങ്ങനെ പലതാണു പാഠ്യവിഷയങ്ങൾ. നല്ല ടെക്നിക്കൽ അറിവുള്ളവരായി ഏവരുടേയും ടെക്നിക്കൽ ചോദ്യങ്ങൾ കൃത്യമായി മറുപടിയുള്ളവരായി പഠിതേതാക്കൾ മാറി വരുന്നുണ്ട്. ഈ ടെക്നിക്കൽ അറിവാണോ വിദ്യാഭ്യാസം?

സമൂഹത്തിൽ ഇറങ്ങി നാലു നാടൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ ഉഴറി നിൽക്കുമ്പോൾ, ഒരു ചെക്ക് ലീഫിൽ ഒപ്പിട്ട് പൂരിപ്പിച്ച് വഴിസൈഡിലെ ബോക്സിൽ നിക്ഷേപിക്കാൻ ധൈര്യമില്ലാതെ പകച്ചു നിൽക്കുമ്പോൾ, നല്ലൊരു സാമൂഹിക ബോധം പകർന്നാടാനാവാതെ തികഞ്ഞ വേഷവിധാനങ്ങളിൽ കോമാളിവേഷം ആടിത്തിമർക്കുമ്പോൾ ഇവർക്കുള്ളത് വിദ്യാഭ്യാസമാണോ എന്ന് സംശയിച്ചു പോവുന്നു. എന്തായാലും ടെക്നിക്കൽ അറിവല്ല വിദ്യാഭ്യാസം എന്ന് ഞാനുറപ്പിച്ചു പറയുന്നതിനു കാരണം ഇത്തരത്തിലുള്ള അനുഭവസമ്പത്ത് തന്നെയാണ്. കോളേജ് ബസ്സ് ഒരു നാളിൽ ഇല്ലാതിരുന്നതിന് പേടിച്ചു കരഞ്ഞ ഒരു രണ്ടാം വർഷബുരുധവിദ്യാർത്ഥിയെ അറിയാം! അവൾക്ക് ഒറ്റയ്ക്ക് വീട്ടിൽ പോകാനറിയില്ല!! കാരണം ജീവിതത്തിൽ അതുവരെ ബസ്സുകളിലോ ഓട്ടോയിലോ കയറി ഒറ്റയ്ക്ക് പോയിട്ടില്ല. ആകപ്പാടെ 7 കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാനാവാതെ പകച്ചു കരഞ്ഞ രണ്ടാം വർഷ ബിരുധവിദ്യാർത്ഥി എന്നു പറയുമ്പോൾ ആരാണു നാണം കെടേണ്ടത്!! പിതാക്കൾക്കാണു വിദ്യാഭ്യാസം ആദ്യം വേണ്ടത്. ഒരു തലമുറ വരേണ്ടത് അവരിലൂടെയാണ്. അനാവശ്യ വിശ്വാസസംഹിതകൾ കുഞ്ഞുതലയിൽ കയറ്റിവെച്ച് ബുദ്ധിമുട്ടിക്കുന്നതിനു പകരം സമൂഹത്തിൽ ഇറങ്ങി കണ്ടറിഞ്ഞു പഠിക്കാനുള്ള മാർഗമാണന്വേഷിക്കേണ്ടത്.

പരീക്ഷാക്കാലം

Aatmika Rajesh Odayanchal nursery Annual Exam Time Tableരസകരമായൊരു സംഗതി നടക്കുകയുണ്ടായി. ആമീസിനുതു പരീക്ഷാക്കാലമാണ്. നഴ്സറിയിലെ നാലാമത് പരീക്ഷാറൗണ്ടാണിത്. ടൈം റ്റേബിളൊക്കെ ടീച്ചർ കൊടുത്തി വിട്ടിരുന്നു; വീട്ടിലിരുന്നു പഠിക്കാനുള്ള പുസ്തകങ്ങളും. ഇന്നത്തെ പരീക്ഷ A മുതൽ Z വരെ എഴുതുക, പറയുക, പിന്നെ ഇടയിലെ ഒരക്ഷരം ടീച്ചർ പറഞ്ഞിട്ട് അതിനുശേഷമുള്ളത് ഏതാണെന്നു ചോദിക്കുക; കൃത്യമായി പറഞ്ഞാൽ ആ അക്ഷരവും എഴുതിക്കുക. ഇതേ സംഗതികൾ തന്നെ നമ്പറിന്റെ കാര്യത്തിലും ഒന്നു മുതൽ ഇരുപത്തഞ്ചുവരെ പറയുക, ഒന്നുമുതൽ പത്തുവരെ ഉള്ള നമ്പറുകളുടെ സ്ലെല്ലിങ് പറയുക, ഇരുപത്തിയഞ്ചുവരെ ഉള്ള നമ്പറുകളിൽ ഒരു നമ്പർ ടീച്ചർ പറഞ്ഞിട്ട് അതിനു ശേഷമോ മുമ്പോ ഉള്ള നമ്പർ ഏതാന്നു ചോദിക്കുക, കൃത്യമായി പറഞ്ഞാൽ എഴുതിക്കുക…

Aatmika Rajesh Odayanchal nursery Annual Exam Time Tableഇതൊക്കെ ആമീസിനെ പഠിപ്പിക്കാൻ യൂടൂബിൽ നിന്നും കിട്ടുന്ന വിവിധ കാർട്ടൂൺ കോമഡി വീഡിയോസ് ഞാൻ ഡൗൺലോഡ് ചെയ്തുവെച്ചിരുന്നു. ലാപ്പിൽ ഇടയ്ക്കൊക്കെ അവളുടെ ആവശ്യപ്രകാരം അതു വെച്ചുകൊടുക്കുന്നതിനാൽ തന്നെ അവളറിയാതെ തന്നെ ഒക്കെ പഠിച്ചിരുന്നു… കാക്കയും കരടിയും മാനും തത്തമ്മയും മറ്റും വന്ന് അക്ഷരങ്ങളും നമ്പറുകളും വിവിധ കളറുകളും കാണിച്ച് എഴുതാനുള്ള വഴിയൊക്കെ രസകരമായി കാണിച്ചുകൊടുക്കുമ്പോൾ അവൾക്കതൊക്കെ ഹൃദ്യമാവാറുണ്ട്. അവളും ഒക്കെ ഓർത്തെടുത്ത് പറഞ്ഞ്, വീഡിയോയുടെ അവസാനം, രണ്ടു കയ്യിലേയും മസ്സിൽസ് കാണിച്ച് ഞാൻ ശക്തിമാനാ എന്ന് പറയുകയും ചെയ്യും. തെറ്റാതെ കാര്യങ്ങൾ പറയുക കാക്കയേയും പൂച്ചയേയും പോലെ പറയുക എന്നത് അവരെ പോലെ ശക്തിയുള്ളതിനാലാണെന്ന് പാവം വിശ്വസ്സിക്കുന്നുണ്ടാവണം!! അതുപോലെ തന്നെ, അവൾ ക്ലാസ്സിൽ നിന്നും പഠിച്ചെടുത്തവ കൃത്യമായി എഴുതിയും പറഞ്ഞുതന്നും എന്നെ പഠിപ്പിക്കാനും ശ്രമിക്കും. ഏതെങ്കിലും സാധനം അവൾ മറന്നുപോയിട്ടുണ്ടെങ്കിൽ സോറിയൊക്കെ ചോദിച്ച് മറന്നു പോയല്ലോ അച്ഛാ എന്നും പറയും. അതൊക്കെ എന്റെ ഓർമ്മയിൽ ഉണ്ട് മോളേ എന്നും പറഞ്ഞ് ഞാനപ്പോൾ വായിച്ച് കൊടുത്താൽ അവൾ, അതുതന്നെയച്ഛാ എന്നും പറഞ്ഞ് ഒരുമ്മയും തരും. എങ്കിലും പിന്നീട് ഞാനത് മറന്നുപോകേണ്ടാ എന്നു കരുതി അവൾ ഓർത്തുവെച്ചോളും – കാരണം എന്നെ കൃത്യമായി പഠിപ്പിക്കുക എന്നതാണവളുടെ ലക്ഷ്യം. അവൾ മെല്ലെ പഠിക്കുന്നത് ഇപ്രകാരം അവൾ പോലും അറിയാറില്ല. 76 കുട്ടികളിൽ ഒന്നാം റാങ്കുകാരിയായി ആമീസ് തെരഞ്ഞെടുക്കപ്പെട്ടതുതന്നെ ഇത്രമാത്രം രസകരമായി ഒക്കെ പഠിച്ചെടുത്തുകൊണ്ടാവണം.

ഇന്നത്തെ പരീക്ഷയ്ക്ക് മറ്റൊരു കാഠിന്യമുള്ളത് ഒരു വലിയ ചിത്രശേഖരം മനഃപാഠമാക്കലാണ്. ഒരു പേജിൽ 30 ചിത്രങ്ങൾ വെച്ച് A മുതൽ Z വരെ ഉള്ള അക്ഷരങ്ങൾക്ക് അനിയോജ്യമായ ചിത്രങ്ങളും പേരുകളും ആണു പഠിക്കേണ്ടത്. ഏകദേശം 800 ഓളം ചിത്രങ്ങൾ… A യുടെ പേജിൽ Aple, Axe, Airplane എന്നിങ്ങനെ A യിൽ തുടങ്ങുന്ന പേരുകൾ മാത്രമാവും… അങ്ങനെ ഓരോ അക്ഷരത്തിനും. ടീച്ചർക്ക് ഇഷ്ടമുള്ള പേജിൽ നിന്ന് ഇഷ്ടമുള്ളത് ചോദിക്കും. അത് എന്താണെന്ന് ആമീസ് പറയണം. ഇത്രയുമാണ് ഇന്നേത്തെ പരീക്ഷയിലെ ടൈം ടേബിളിലെ വിഷയങ്ങൾ…

ഓർമ്മയിലേക്കൊരു വൺ റ്റു റ്റ്വന്റിഫൈവ്…

രസകരമായ സംഗതി ഇതല്ല; ഇതുമായി ബന്ധപ്പെട്ടതാണ്. ഓഫീസിൽ നിന്നും വന്ന മഞ്ജു അടുക്കളയിൽ ഫുഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ആമീസിനോടു പറഞ്ഞു, “മോളേ, ആമീസേ 1 to 25 ഒന്ന് ബുക്കിൽ എഴുതിക്കാണീച്ചേ, നാളെ പരീക്ഷയല്ലേ“, എന്ന്. അമിക്ക് ചിത്രം വരച്ച് കളിക്കാൻ ഒരു നോട്ടുബുക്കുണ്ട്, അവൾ ഉടനേ തന്നെ ബുക്കെടുത്ത് പെൻസിൽ കൊണ്ട് 1 2 25 എന്ന് എഴുതീട്ട് മഞ്ജുവിനെ കാണിച്ചും കൊടുത്തു… 🙂 മഞ്ജു പറഞ്ഞത് ആമീസ് അവളുടെ അറിവ് വെച്ച് കൃത്യമായി തന്നെ എഴുതിക്കാണിച്ചു. മുകളിലെ ചിത്രത്തിൽ കാണുന്നതാണ് ആമി എഴുതിയ വൺ റ്റു റ്റ്വന്റിഫൈവ്.

അബദ്ധം മനസ്സിലായ മഞ്ജു ഒന്നുമുതൽ ഇരുപത്തിയഞ്ച് വരെ എന്ന് കൃത്യമായി പറഞ്ഞപ്പോൾ ആമീസ് മറ്റൊരു പേജിൽ അതും എഴുതിക്കൊടുക്കുകയുണ്ടായി. എത്രമാത്രം നിഷ്കളങ്കമാണ് കുട്ടിക്കാലം എന്നോർക്കാൻ ഇതൊക്കെ ധാരാളമാണ് 1 2 25 എന്നെഴുതിയത് പൊട്ടത്തെറ്റാണെന്ന് പറഞ്ഞ് കുരുന്നുകളെ വടിയെടുത്തടിക്കുന്ന പിതാക്കൾ വരെ ഉള്ള കാലമാണിത്.

ആത്മികായനം

Aatmika Rajesh, odayanchal, Kavya Madhavan, P Karunakaran M P

കുഞ്ഞുങ്ങളോടൊത്തുള്ള ജീവിതം ഏറെ ഹൃദ്യമാണ്. കുഞ്ഞുങ്ങൾ ബാലപാഠങ്ങൾ പഠിച്ചെടുക്കുന്നത് ചുറ്റും കാണുന്ന കാഴ്ചകളിൽ നിന്നും അവരോട് സ്നേഹപൂർവ്വം മറ്റുള്ളവർ സംസാരിക്കുന്നതിൽ നിന്നും മറ്റുമാണ്. അവർക്ക് നന്നായി ബോധിച്ചത് മെല്ലെ അവർ അനുകരിക്കാൻ ശ്രമിക്കുന്നു. മുമ്പൊക്കെ മുത്തശ്ശിമാരും സഹോദരഹൃദയത്തോടെ നിരവധി കുഞ്ഞങ്ങളും അവരുടെ പിതാക്കാളും ഒക്കെ കൂടിയതായിരുന്നല്ലോ കുടുംബം – കൂട്ടുകുടുംബം. ഇന്നതൊക്കെ മാറുകയും അണുകുടുംബമോ അന്ന്യനാടുകളിലെ ജോലിയോ ഒക്കെയായി കുഞ്ഞുങ്ങൾ ഏകാകികളാവുന്നു; സുന്ദരമായൊരു ലോകം അവർക്ക് നഷ്ടമാവുന്നു. നല്ലൊരു സ്വഭാവനിർണയം നടക്കേണ്ട ചെറുപ്പകാലം തന്നെ വിവിധ കൈക്കൂലിവാങ്ങൽ കലായലങ്ങളിൽ അടച്ചിടപ്പെടാൻ വിധിച്ചവരാണിന്നുള്ളവരിൽ ഏറെ കുരുന്നുകളും. ആമി മോളും അതുപോലൊരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയാണ്.

പണ്ട്, എല്ലാ വടക്കൻപാട്ടുകളും കൃത്യമായി പാടിക്കേൾപ്പിക്കുന്ന വല്യമ്മയുടെ ചൂടുപിടിച്ച് ഉറക്കത്തെ പുൽകുന്ന സ്വഭാവമായിരുന്നു എന്റേത്! ഇന്ന് ആമീക്കുട്ടി കമ്പ്യൂട്ടറിൽ വിവിധങ്ങളായ താരാട്ടുപാട്ടുകൾ കേട്ട് ഉറക്കത്തെ പുൽകുന്നു. മൂന്നു വയസ്സുകഴിഞ്ഞ ആമിക്കുട്ടിയെ ഒരു കലാലയത്തിനു തീറെഴുതിക്കൊടുത്തുകഴിഞ്ഞിട്ടുണ്ട്. എൽ.കെ.ജി ജീവിതത്തിനു മാത്രം ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന ഞാൻ അവളെ നല്ലൊരു കൈക്കൂലിക്കാരിയായി മാറ്റാതെ എങ്ങനെ വളർത്തും?? ഗവണ്മെന്റ് ജോലി സംഘടിപ്പിച്ച് മാക്സിമം കൈക്കൂലി വാങ്ങിച്ചാൽ പോലും അവളുടെ മുഴുവൻ വിദ്യാഭ്യാസത്തിന്റെ ഒരംശം പോലും ഉണ്ടാക്കാൻ പറ്റുമെന്നു തോന്നുന്നില്ല ഇപ്പോൾ.

കുട്ടിത്തം

Aatmika Rajesh, odayanchal, Kavya Madhavan, P Karunakaran M P

കുഞ്ഞുങ്ങൾക്ക് എല്ലാ കാര്യങ്ങളും ഒരു അത്ഭുതമാണ്. അച്ചടക്കമെന്നോ അറിവെന്നോ അറിവില്ലായിമ എന്നോ സംസ്കാരമെന്നോ ഒന്നും തന്നെയുള്ള വ്യത്യാസം അവർക്കറിയില്ല. ലാളനയിലൂടെ കൊഞ്ചലുകളിലൂടെ നമ്മൾ അവർപോലും അറിയാതെ ഇതൊക്കെ പഠിപ്പിച്ചെടുക്കുന്നതിലാണു മിടുക്കു വേണ്ടത്. അവരുടെ കൗതുകങ്ങൾക്കുതന്നെ വിലകല്പിക്കണം. ആമിമോൾക്ക് ഇത്തവണ ക്ലാസ്സിൽ ഒന്നാം റാങ്കും അതിന്റെ സമ്മാനങ്ങളും കിട്ടി. 76 കുഞ്ഞുങ്ങളെ പിന്തള്ളിക്കൊണ്ട് ഈസ്സിയായി അവളത് നേടി എന്നതിൽ അച്ഛനായ എനിക്ക് അഹങ്കാരം ഭാവിക്കാം; അവളുടെ ട്രോഫിയും സർട്ടിഫിക്കേറ്റും കാണിച്ച് ആർഭാടം കാണിക്കാം… പക്ഷേ, ആമീസിനതൊക്കെ എന്താണെന്നു പോലും അറിയില്ലായിരുന്നു. അവൾ പറയുന്നത് ടീച്ചർ അന്നെനിക്ക് ഒരുമ്മ തന്നല്ലോ എന്നാണ്; അവളുടെ സന്തോഷവും കരുതലും ആ ഒരുമ്മയിൽ ഒതുങ്ങിക്കിടക്കുന്നു. ക്ലാസ്സിൽ അവളുടെ കൂട്ടുകാരെ വിളിച്ച് അവൾക്ക് ഓരോ ഉമ്മ വീതം കൊടുക്കേണ്ടതായിരുന്നു ആ പരിപാടി! അത്രമാത്രം സന്തോഷമേ ഈ പ്രായത്തിൽ അവൾക്ക് ആവശ്യമുള്ളൂ. അവൾക്ക് സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നതിൽ ഒരു ചോക്കലേറ്റ് കൊടുക്കുന്നതിൽ ഒക്കെയാണവൾക്കേറെ ഇഷ്ടം. കുറച്ചു നാൾ മുമ്പ് ആമിമോളോട് മുത്തപ്പൻ തെയ്യം ഏറെ സംസാരിച്ചിരുന്നു, ഒടുവിൽ മുത്തപ്പൻ തെയ്യം ചോദിച്ചു കുഞ്ഞിനെന്താ മുത്തപ്പൻ തരേണ്ടത് എന്ന്!! ആമിമോൾക്ക് ഒരു ഡൗട്ടും വന്നില്ല; അവൾ പറഞ്ഞു ചോക്കലേറ്റ് എന്ന്!! ഇവരുടെ വികാരങ്ങൾ ഇത്രയ്ക്ക് ലളിതമാണ്. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള വിശ്വാസങ്ങളും കരുതലുകളും മനസ്സിലാക്കാൻ മുമ്പൊക്കെ വീടുകളിൽ മുത്തശ്ശിയും എളേമ്മമാരും സഹോദരങ്ങളും ഒക്കെ ആയി നിരവധിപ്പേരുണ്ടായിരുന്നു. അതിനനുസരിച്ച് ഓരോരുത്തർ കുഞ്ഞുങ്ങളെ തലോടിക്കൊണ്ട് പലതും പറഞ്ഞുകൊടുത്തുമിരുന്നിരുന്നു. ആ അറിവൊക്കെ അവർ ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചുപോന്നു. അവരുടെ ഭാവി അതുപ്രകാരം പുഷ്ടവുമാവുമായിരുന്നു!!

ആമിക്കുട്ടിയുടെ കൗതുകങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. വീടിനു സമീപമുള്ള എല്ലാ കുഞ്ഞുങ്ങളും മൊബൈൽ ഫോൺ കണ്ടമാനം ഉപയോഗിക്കുന്നവരാണ്. ഒരിക്കലോ മറ്റോ ഞാൻ പറഞ്ഞിരിക്കണം, മൊബൈൽ ഫോൺ കുഞ്ഞിനുള്ളതല്ല, ഇതുപയോഗിക്കരുത് എന്ന് – അവൾ ഒരിക്കൽ പോലും ഞങ്ങളോട് മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല. ടാബ് ഉപയോഗിക്കാൻ പ്രായമായപ്പോൾ നിറയെ വിജ്ഞാനപ്രദവും സുന്ദരവുമായ അക്ഷരപ്പാട്ടുകളും നഴ്സറിഗാനങ്ങളുമായി ഞാനത് ആമീസിനു കൊടുത്തു. ആരോ പറഞ്ഞതു കേട്ട് ആമീസിന്റെ കണ്ണ് കേടാവും എന്നും പറഞ്ഞ് മഞ്ജു അത് ഒളിപ്പിച്ചുവെച്ചു; ഏറെ തപ്പിയിട്ട്, എനിക്കുപോലും അതു കണ്ടെത്താനായില്ല. ആമീസും ഞാനും മിക്കപ്പോഴും തപ്പിനടന്ന് ക്ഷീണിക്കും. ആമിമോൾക്കത് ഏറെ നിരാശ ഉളവാക്കിയത് ഞാൻ ശ്രദ്ധിച്ചിരുന്നു; പലപ്രാവശ്യം ചോദിച്ചിട്ടും മഞ്ജുവത് തന്നില്ല. ആകെ കുറച്ചു നാളുകളിലേ അവളുടെ സ്വന്തമായ ടാബുപോലും ഉപയോഗിക്കാൻ പറ്റിയുള്ളൂ, എന്നിട്ടും ആമീസ് ഒരിക്കൽ പോലും മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല!! ആമീസിനെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും ഇടയ്ക്കൊക്കെ അവൾ മൊബൈൽ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.

ഞാൻ നാട്ടിൽ പോയ സമയത്ത് ഒരിക്കൽ അടുത്ത വീട്ടിലെ കുഞ്ഞു വന്ന് മഞ്ജുവിനോട് മൊബൈൽ ചോദിച്ച് വാങ്ങി അതിലെ ഗെയിം കളിക്കാൻ തുടങ്ങിയത് ആമീസിന്റെ കുട്ടിത്തത്തിനു തീരെ ദഹിക്കാനായില്ല. “അമ്മേടെ മോളല്ലേ ഞാൻ എനിക്കെന്താ മൊബൈലിൽ ഗെയിം തരാത്തത്?“ എന്നവൾ അറിയാതെ ചോദിച്ചുപോയി. സങ്കടം മഞ്ജുവിനും വന്നു. അവൾ ഒളിപ്പിച്ചു വെച്ച ടാബുതന്നെ ആമീസിനു കൊടുത്തു. ആമീസിനത് ചാകരയായിരുന്നു, സന്തോഷം സഹിക്കാതെ തുള്ളിച്ചാടി… പിറ്റേ ദിവസം അവളതിൽ വീഡിയോ കാണുമ്പോൾ മറ്റേ വീട്ടിലെ കുരുന്നുകുഞ്ഞു വന്നത് തട്ടിപ്പറിച്ച് ഓടിപ്പോയി. പോകും വഴി ടാബ് നിലത്ത് വീണ് പൊട്ടിപ്പോവുകയും ചെയ്തു! അമീസിന്റെ സങ്കടം അവൾ തീർത്തെങ്കിലും അതിലേറെ സങ്കടം എനിക്കായിരുന്നു. ഒരു ടാബ് നേരാം വണ്ണം കാണാൻ പോലും ആമീസിനു പറ്റിയിരുന്നില്ല; ഒളിപ്പിച്ചുവെച്ച ആ സാധനം, ഉപയോഗിച്ച് തുടങ്ങും മുമ്പേ അബന്ധത്തിൽ പൊളിഞ്ഞും പോവുകയും ചെയ്തു. പുതിയൊരെണ്ണം വാങ്ങാനായി നെറ്റിൽ വിലനിലവാരം നോക്കിയപ്പോൾ സമാനമായതിന് 19000 രൂപയുടെ നിലവാരം വരുന്നുണ്ടെന്നറിയാനായി. ആ വിലയ്ക്ക് നല്ലൊരു ലാപ്പ്ടോപ്പ് വാങ്ങിക്കാമെന്ന് എനിക്കു തോന്നി. ലാപ്പവൾക്ക് നന്നായി ഉപയോഗിക്കാനറിയാം. പഠിപ്പിക്കാതെ തന്നെ സ്വന്തമായി ഞാൻ പോലും അറിയാതെ അവൾ മടിയിലിരുന്നു പഠിച്ചെടുത്തതാണതിന്റെ ഉപയോഗം പലതും. ടാബിലെ പരിപാടികൾ ലാപ്പിലും ആകുമല്ലോ. അമീസിന്റെ കൗതുകങ്ങൾക്ക് വേണ്ടുന്ന വിലകൊടുക്കാൻ എന്നെ പ്രാപ്തനാക്കുന്നത് ഇത്തരം കൊച്ചുകൊച്ചു സങ്കടങ്ങൾ ഒക്കെ ചേർത്തുവെച്ചുമാണ്. അവളുടെ കുട്ടിത്തം നാലു ചുവരുകൾക്കിടയിൽ കേവലം രണ്ടാളുകൾക്കിടയിൽ ഒതുങ്ങുമ്പോൾ ഇത്തരം കൊച്ചു നൊമ്പരങ്ങൾ ഏറെ വേദനിപ്പിക്കുന്നു.

വിദ്യാഭ്യാസം

Aatmika Rajesh, odayanchal, Kavya Madhavan, P Karunakaran M P

വിദ്യ വരുന്നത് നാലുതരത്തിലാണത്രേ. നീതിസാരം പറയുന്നു,
ആചാര്യാൽ പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തുഃ

നാലിലൊന്ന് അദ്ധ്യാപർക്ക് കൊടുക്കാനാവും, പുസ്തകം കേന്ദ്രീകരിച്ചുള്ള വിജ്ഞാനമൊക്കെ നാലിൽ ഒന്നുമാത്രമാണ്. നല്ല പുസ്തകങ്ങൾ കണ്ടെത്താനും അതു പകർന്നു നൽകാനും നല്ല അദ്ധ്യാപകർ ആവശ്യവുമാണ്. കൈക്കൂലി വങ്ങിച്ച് കുഞ്ഞുങ്ങളെ ലഗോൺ കോഴിയെ എന്നപോലെ നോക്കുന്ന ഇവിടുള്ള അദ്ധ്യാപരിൽ നിന്നും കിട്ടുന്ന ആ നാലിൽ ഒന്ന് എന്താവുമോ എന്തോ!! പിതാക്കൾ തന്നെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നതാണു സത്യം.

നാലിൽ ഒരുഭാഗം സ്വന്തമായ കണ്ടെത്തലുകളാണ്. അമ്മയും അച്ഛനും എങ്ങനെ പെരുമാറുന്നു, അവർ മറ്റുള്ളവരോട് എങ്ങനെ സംസാരിക്കുന്നു; മറ്റുള്ളവർ പോയ ശേഷം അവരെ പറ്റി എന്തു പറയുന്നു, എത്തിച്ചേരുന്ന കളിക്കൂട്ടുകാരെ പറ്റി എന്തു പറയുന്നു, ഇങ്ങനെ ചുറ്റിലും കാണുന്നതൊക്കെ കുഞ്ഞുങ്ങൾ ഹൃദിസ്ഥമാക്കി വെയ്ക്കുന്നുണ്ട്. അവരുടെ മനസ്സിന്റെ അടിസ്ഥാന ശിലകളാവും ഈ തിരിച്ചറിവുകൾ.. അവരുടെ നാളെ എന്നത് ഈ വിചാരങ്ങളുടെ നിറവിലായിരിക്കും രൂപീകൃതമാവുക എന്നു തോന്നുന്നു. പിതാക്കൾ ചെയ്യാൻ പറ്റുന്നത് ഈ നാലിൽ ഒന്നിനെ അവൾപോലും അറിയാതെ അവളുടേതാക്കി ക്രമീകരിക്കുക എന്നതിലാണ്. സ്നേഹപൂർവം അവരുടെ പരിഭവങ്ങൾ കേട്ട് ആശ്വസിപ്പിച്ചു വേണം കുഞ്ഞുകുഞ്ഞറിവുകൾ അവർ പോലും അറിയാതെ അവർക്കുള്ളിലേക്ക് എത്തിക്കേണ്ടത്.

പിന്നെ വരുന്നതിൽ നാലിൽ ഒന്ന് കൂട്ടുകാരിൽ നിന്നും ലഭിക്കേണ്ടതാണ്. അമ്മയും അച്ഛനും നല്ല കൂട്ടുകാരായിരുന്നാൽ മാത്രമേ കുഞ്ഞിന്റെ മറ്റുള്ള കൂട്ടുകാരെപറ്റിയും അറിയാൻ പറ്റൂ. അവർ അറിയാതെ നൽകുന്ന പാഠങ്ങൾ ഇവർ പഠിച്ചുവെയ്ക്കും. തെറ്റും ശരിയും അറിയാതെ ഉഴലുന്ന പതിപ്രായം കൂട്ടുകാർ നൽകുന്ന രഹസ്യഭാഷ്യത്തിൽ ഒരുപക്ഷേ മുഴുകിപ്പോയേക്കാം. വീട്ടുകാരോട് പറയാൻ മടിയുള്ളത് കൂട്ടുകാരോട് പറയാനാവും എന്നൊരു ബോധം കുഞ്ഞിനെ ചിന്തിപ്പിച്ചേക്കും. കുഞ്ഞിനോടുള്ള നല്ല സൗഹൃദത്തിലൂടെ മാത്രമേ പിതാക്കൾക്ക് അതൊക്കെ തിരിച്ചറിഞ്ഞ് നല്ല നിർദ്ദേശങ്ങൾ കൊടുക്കാനാവൂ. കുഞ്ഞിനോടുള്ള ആത്മബന്ധത്തിന്റെ ബലമാണിതിനു പിന്നിൽ.

ബാക്കിവരുന്ന നാലിൽ ഒന്ന് സ്വയം വന്നു ചേരുന്ന അനുഭവജ്ഞാനം തന്നെയാണ്… തിരിച്ചറിവുകാളാണ് അവ. നല്ല സൗഹൃദങ്ങളും നല്ല ബന്ധങ്ങളും നല്ല സാഹചര്യങ്ങളും നല്ല പുസ്തകങ്ങളും ഏറെ നല്ല കാര്യങ്ങൾ കൊണ്ടുവന്നേക്കും. നല്ല ഭാഷാജ്ഞാനം ഏറെ വഴികൾ തൊട്ടറിയാനുള്ള മാർഗം കൂടിയാണ്. അവരുടെ ജീവിത ക്രമീകരണത്തിൽ അവരതിനെ വേണ്ടും വിധം ഉപയോഗിച്ചോളും. ഇതു കാലം കൊണ്ടുക്കൊടുക്കുന്നതാണ്. പൂർവ്വകാലം, അതായത് നാലിൽ ബാക്കി മൂന്നുഭാഗം തന്നെയായിരിക്കും ഇതിനെ രൂപീകരിക്കാനുള്ളതിലെ പ്രധാനി. വളർന്നു വന്ന രീതിയിൽ അവർ നേടിയെടുത്ത വിജ്ഞാനശകലങ്ങൾ ചേർത്തുവെച്ചായിരിക്കും എന്തിനേയും വിലയിരുത്താൻ മുതിരുന്നതു തന്നെ.

ഇന്നുള്ള വിദ്യാഭ്യാസ രീതിയിൽ പ്രധാനം
കുഞ്ഞുമനസ്സിലേക്ക് വിദ്യവരുന്നത് ഇങ്ങനെ പലരൂപത്തിലാണ്; അങ്ങനെ മാത്രമേ അവർ വിദ്യാസമ്പന്നരുമാവൂ. പക്ഷേ, ഇന്നിവിടെ വിദ്യ കുഞ്ഞുമനസ്സിലേക്ക് കെട്ടിവെയ്ക്കുകയാണ്. നഴ്സറിയിൽ പഠിക്കുന്ന ആമിമോളുടെ ഗൃഹപാഠങ്ങൾ കാണുമ്പോൾ തന്നെ ഭയമാണ്. ജോലി കിട്ടാനുള്ളൊരു മാർഗം മാത്രമാണിന്നു വിദ്യയും സർട്ടിഫിക്കേറ്റുകളും; ഇവയിൽ പ്രകടനം എത്രമാത്രം പദർശിപ്പിക്കുന്നുവോ അവർക്ക് ജോലി എന്ന കാര്യത്തിൽ വിദ്യ എന്ന സംഗതി അന്യം നിൽക്കുകയാണ്. ഹോം വർക്ക് കൂടാതെ കുഞ്ഞുങ്ങൾ പഠിപ്പിസ്റ്റാക്കി മാറ്റാൻ ട്യൂഷനു വിടുക, സംഗീതം പഠിക്കാൻ വിടുക, ഡാൻസു പഠിക്കാൻ വിടുക തുടങ്ങിയ കലാപരിപാടികളും കൂടെ തന്നെയുണ്ട്. ആസ്വാദ്യമായ കുട്ടിക്കാലം മുഴുവൻ ഇങ്ങനെ തീറെഴുതിക്കൊടുക്കേണ്ട ഗതികേട്ട് ഓർക്കാൻ പോലും പറ്റാതാവുന്നത് അത്തരം ഒരു കുട്ടിക്കാലം മനസ്സിൽ ഇന്നും പച്ചയായി ജീവിക്കുന്നതുകൊണ്ടാവണം; എന്റെ അറിവില്ലായ്മയും ആവണം!!

വിദ്യാഭ്യാസം സർക്കാറിന്റെ ചുമതലായാവേണ്ടതാണ്. പക്ഷേ ഇന്ന് അതല്ല സ്ഥിതി. ഇവിടെ, ബാംഗ്ലൂരിൽ 3 വയസ്സുള്ള കുഞ്ഞിനെ നഴ്സറിയിൽ വിടാൻ 40000 രൂപ വേണം, നഴ്സറിപഠനപ്രകാരം നടക്കുന്ന ഇന്റെർവ്യൂവും സർട്ടിഫിക്കേറ്റും കാണിച്ച് അതിൽ ജയിച്ചാലേ മിനിമം 2 ലക്ഷത്തിന് എൽ. കെ‌. ജിയിൽ ചേർക്കാനാവൂ… കൈക്കൂലി ഇല്ലാത്തെ എക്സ്ട്രാ ഒരു ലക്ഷത്തിന് യുക്കെജിയും കടന്നു കൂടാം. ഈ രണ്ടുവർഷത്തെ സർട്ടിഫിക്കേറ്റും ഇന്റെർവ്യൂവും ജയിച്ചാലേ ഒന്നാം ക്ലാസ്സിൽ ചേർക്കൂ… യൂണിഫോം, പുസ്തകങ്ങൾ, യാത്രാചെലവ്, മാസാമാസം ട്യൂഷൻ ഫീസ് എന്നൊക്കെ പറഞ്ഞ് വർഷാവർഷങ്ങളിൽ തുക കൂടിക്കൂടി വരും!! വർഷം തോറും ഇത് മാറിവരികയും ചെയ്യുന്നു. പത്താം ക്ലാസ്സിൽ എത്തുമ്പോഴേക്കും കോടികൾ എത്ര കഴിയും!! കുഞ്ഞിനെ ഗവണ്മെന്റ് ജോലികിട്ടിയാലെങ്കിലും നല്ല കൈക്കൂലി വാങ്ങിക്കാൻ കൂടി ഇങ്ങനെ പഠിപ്പിക്കാൻ വിധിക്കപ്പെട്ട ഏത് അച്ഛനാണു ഓർക്കാതിരിക്കുക!! വിദ്യാഭ്യാസം പൊതുമേഖലയുടെ കച്ചവടതന്ത്രം മാത്രമാണിന്ന്; ഗവണ്മെന്റ് അതിനു കൂട്ടും നിൽക്കുന്നു. മുകളിൽ പറഞ്ഞ തുകയൊക്കെ 6 സ്കൂളുകളിൽ അന്വേഷിച്ചതിൽ മിനിമം തുക പറഞ്ഞതിന്റെ വിവരങ്ങളാണ്. കൈക്കൂലി (ഡൊണേഷൻ) മാക്സിമം കാണാൻ പറ്റിയത് എട്ടര ലക്ഷമാണ് – എൽക്കെജിക്ക്!! മുകളിൽ ഞാനെഴുതിയത് മിനിമം തുകയായ ഒരു ലക്ഷം മാത്രമാണ്; ട്യൂഷൻ ചാർജായും യൂണിഫോം, പുസ്തകങ്ങൾ, വാഹനചാർജ്ജ് ഒക്കെയായി ഇതേ തുക അധികമായും ഉണ്ട്!!

എൽ. കെ. ജി. കുട്ടികളും സെക്കന്റി വിദ്യാർത്ഥിയോ?
ഓരോ സ്കൂളിലേയും സിലബസ്സൊക്കെ കിടിലനാണെന്ന് അവർ പറയുന്നു!! ICSE (Indian Certificate of Secondary Education), CBSE (Central Board of Secondary Education) ഒക്കെ തന്നെയാണെന്ന്!! രണ്ടിലും കാണുന്ന Secondary Education എന്നത് എൽ. കെ. ജി. മുതലുള്ളതാണെന്നും അവർ പറയുന്നു!! സത്യമണോ എന്നത് അറിയാവുന്ന വല്ല അദ്ധ്യാപകരോടും ചോദിച്ചു മനസ്സിലാക്കണം. 8 ആം ക്ലാസുമുതലൊക്കെയല്ലേ ഇതൊക്കെ വേണ്ടൂ എന്ന് ഇവിടെ ബാംഗ്ലൂരിൽ ആരോട് ചോദിക്കാനാ!! നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾ പൊയ്ക്കോളൂ എന്നേ അവർ പറയൂ.. കാരണം, കുഞ്ഞുങ്ങൾ ഇത്തരം മൃഗശാലയിൽ ചേർക്കാൻ പിതാക്കളുടെ നീണ്ടനിരയാണിവിടെ കാണുന്നത്!! ചേർക്കുന്ന പിതാക്കളൊക്കെ എന്റെ കുഞ്ഞ് ICSE ക്കു പഠിക്കുന്നു CBSE ഒക്കെ പഴഞ്ചനല്ലേ എന്നും ചിലരൊക്കെ CBSE ആണു കുഞ്ഞുങ്ങൾക്കു നല്ലത്, അതുതന്നെയാ പഠിപ്പിക്കേണ്ടത് സ്റ്റേയ്റ്റ് സിലബസ്സൊക്കെ പഴഞ്ചനല്ലേ എന്നും ഒക്കെ പറഞ്ഞു കളയുന്നു. കൂടുതൽ തുക മുടക്കി കുഞ്ഞുങ്ങളെ സ്കൂളിൽ മുറുക്കുന്നതിലാണ് പിതാക്കളുടെ സംതൃപ്തി! ഹോം വർക്ക് കൂടാതെ ഇടവിട്ട മാസങ്ങളിൽ പ്രോജക്റ്റ് വർക്കും ഇവരെ തേടി എത്താറുണ്ട്. ഏറെ കഠിനമാണതൊക്കെ. കുഞ്ഞുങ്ങൾക്ക് പോയിട്ട് വലിയവർക്കു പോലും പറ്റാതെ, സമീപസ്ഥമായി ഇതിനായിമാത്രമുള്ള പീട്യകളിൽ ഏൽപ്പിക്കാറാണു മിക്കവരും – ഒക്കെ ഒരു ബിസിനസ്!!

ആത്മികായനം ഇങ്ങനെ തുടരുന്നു. അവളെ തനിച്ചാക്കി നാട്ടിൽ വിട്ട് നല്ലൊരു ഗവണ്മെന്റ് സ്കൂളിൽ ചേർക്കാൻ എന്തായാലും പറ്റില്ല. നാട്ടിൽ തന്നെ പഠിപ്പിക്കണം എന്നതായിരുന്നു ആഗ്രഹവും. കോടോത്ത് ഗവണ്മെന്റ് സ്കൂളിൽ അന്വേഷിച്ചതുമാണ്. പക്ഷേ, ഞാനിവിടേയും അവളവിടെ ഒറ്റയ്ക്കും ഉള്ളൊരു ജീവിതം ചിന്തിക്കാനേ പറ്റാത്തതും പ്രശ്നം തന്നെയാവുന്നു. അവളുടെ വിദ്യാഭ്യാസം ചെറുപ്പം മുതലേ കണ്ടറിയാൻ ഇവിടെ തന്നെ അവൾ വേണമെന്നുണ്ട്.

സിലബസ്സിനെ പറ്റി പറഞ്ഞ് പ്രൈവറ്റ് സ്കൂളുകൾ കാണിക്കുന്ന കടത്തത്തെക്കുറിച്ച് പരിചയമുള്ള അദ്ധ്യാപകർ പറയുന്നത് ഫെയ്സ്ബുക്കിൽ നിന്നും അറിയാൻ പറ്റി – താഴെ കൊടുത്തിരിക്കുന്നു. ഇത് ബാംഗ്ലൂരിൽ മാത്രമല്ല, വിദ്യാസമ്പന്നരെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലും ഇങ്ങനെയൊക്കെ തന്നെയാണവസ്ഥ. സ്കൂളുകളെപോലെ തന്നെ കുറ്റക്കാരാണ് ഇതാണു മികച്ചതെന്നു പറഞ്ഞ് കുങ്ങുങ്ങൾകൂടെ ജീവിതം മടുപ്പിപ്പിക്കുന്നതിലേക്ക് തള്ളിവിടുന്ന പിതാക്കളും.

സൂര്യകാന്തി നോവ്‌

[ca_audio url=”https://chayilyam.com/stories/poem/SooryakanthiNovu.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

In love with nature by womenപാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…

സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷത്തുമ്പികള്‍ പാറിടുന്നൂ…

പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…

കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍
വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ്
അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍…

പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല
മാനാഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…

ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍
പതിവായ്‌ കുരച്ചു പേയാടുന്ന സന്ധ്യകള്‍…

കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…

കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…

പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ…

പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ-
മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ…

ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍…
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍

അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍,
ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള
പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍…

പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…

ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ഡമാകാതെ അറംവന്നു പോകട്ടെ
അന്ധ-കാമാന്ധരീ കശ്മലന്മാര്‍
ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍
ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍…

അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍
എരിയാത്തതായേത് പുരമുണ്ട്‌ ധരണിയില്‍

അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്…
നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായ് കവിതയുണ്ട്…

ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
വന്നു നിറയൂ പ്രപഞ്ച
സാന്നിധ്യമായി ശക്തിയായി…

…….
മുരുകൻ കാട്ടാക്കട