Skip to main content

രാവണപുത്രി

യുദ്ധം കഴിഞ്ഞു
കബന്ധങ്ങൾ ഉന്മാദനൃത്തം
ചവിട്ടി കുഴച്ചു രണാങ്കണം
രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ
കാൽ തെറ്റി വീണു നിഴലുകൾ

ധൂമില സംഗ്രാമ രംഗങ്ങളിൽ
വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ
തെന്നൽ മരണം മണം പിടിയ്ക്കും പോലെ
തെന്നി നടന്നു പടകുടീരങ്ങളിൽ

ആ യുദ്ധ ഭൂവിൽ നിലം പതിച്ചു
രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ
കൃഷ്ണമണികൾ മറിയും മിഴികളിൽ
ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ
മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ
കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ
അപ്പോഴും രാവണന് ഉള്ളിൽ
ഒരന്തിമ സ്വപ്നമായ് നിന്നു മനോഞ്ജയാം മൈഥിലി

ഓർമ്മകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി
ഓടി നടക്കും പിന്നെയും മൈഥലി
പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടു നടന്ന മദാലസ യൗവ്വനം
അന്നാദ്യമെത്തിപിടിച്ചു കസക്കിയ മന്ദാരപുഷ്പത്തെ
ഓർത്തുപോയ് രാവണൻ

വേദവതിയെ മലർശരസായകം വേദനിപ്പിയ്ക്കാത്ത പൂജാ മലരിനെ
അന്നാക്രമിച്ചു തളച്ചിടാവാനാത്ത തൻ അഭിലാഷം മദകജം മാതിരി
അന്നവളുഗ്രപ്രതികാരവന്നിയായ് തൻ മുന്നിൽ നിന്ന് ജ്വലിച്ചടങ്ങീടവെ

അഗ്നിയെ സാക്ഷി നിർത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങീദശാനനൻ
രക്തഫണങ്ങൾ വിതർത്തുലുഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആക്രുദ്ധശാപോക്തികൾ

എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ
നീ മരിയ്ക്കും നിനക്കെന്നിൽ ജനിയ്ക്കും പെൺകിടാവിനാൽ
അന്നേ മനസ്സിൻ ചിറകിന് കൊണ്ടതാണ്
അമ്പുകൾ പോൽ മുനയുള്ള വാക്കുകൾ
മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം വലിച്ചെടുത്തീടവേ
കണ്ണു നിറഞ്ഞു പോയ് രാവണന്
ആ കാട്ടുപെണ്ണീൽ പിറന്ന മകളാണ് മൈഥിലി
പെറ്റുവീണപ്പോഴെ തൻ മണികുഞ്ഞിനെ
പെട്ടിയിലാക്കിയൊഴുക്കീ ജലധിയിൽ
തന്റെ മനസ്സിൻ തിരകളിൽ പൊനങ്ങിയും തങ്ങിയും
ആ പൈതൽ എങ്ങോ മറഞ്ഞു പോയ്
പ്രാണഭയവും, പിതൃത്വവും ജീവിതവീണ വലിച്ചു പൊട്ടിച്ച നാൾ
എന്തൊരന്തർദാഹം എന്താത്മ വേദന
എന്തായിരുന്നു മനസ്സിലാ സംഭവം
നാദരൂപാത്മകൻ പിന്നീടൊരിയ്ക്കൽ
ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞ നാൾ
തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ്
ഒന്നു മകളെ ഒരു നോക്കു കാണുവാൻ
കണ്ടൊന്ന് മാപ്പു ചോദിയ്ക്കുവാൻ
ആ മണി ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ

ചന്ദ്രിക ചന്ദനം കൊണ്ടു വന്നീടിലും
പൊന്നശോകങ്ങൾ വിരിഞ്ഞു വന്നീടിലും
ഇങ്കു ചോദിച്ചു മണിതൊട്ടിലിൽ കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും
ശ്ലഷ്ണ ശിലാ മണി ഹർമ്മ്യത്തിൽ
മാദകസ്വപ്നമയ ഹംസ തൂലികാശയ്യയിൽ
മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ്
മണ്ഡോദരി വന്നടുങ്ങിക്കിടക്കിലും

കണ്ണൊന്നടച്ചാൽ കരളിന്നകത്ത്
ഒരു പൊന്നിൻ ചിലമ്പും കിലുക്കും കുമാരിക
ഓമന തിങ്കൾ കിടാവു പോൽ തന്നുള്ളിലോടി
നടന്നു ചിരിയ്ക്കും കുമാരിക
ഓമനേ ഭീരുവാണച്ഛൻ
അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ
നീ മരിച്ചില്ല.. ജനകന്റെ പുത്രിയായ്
രാമന്റെ മാനസ സ്വപ്നമായ് വന്നു നീ
പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ഛനിപ്പ-
ട്ടണത്തിലിറങ്ങിയ നാൾ മുതൽ
നിന്നശോകതണൽ വിരിപ്പിൽ കൊണ്ടു ചെന്നുനിറുത്തി കരിയിച്ച നാൾ മുതൽ
എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ
എല്ലാം സഹിച്ചു മനശാന്തി നേടുവാൻ
യുദ്ധത്തിലിന്നലെ പോരും വഴിയ്ക്ക്
അച്ഛൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം
എല്ലാം പറഞ്ഞു.. മകളുടെ കാലുപിടിച്ചെല്ലാം പറഞ്ഞു മടങ്ങി തിരിയ്ക്കവേ
തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത കണ്ണീരുനുള്ളീൽ പിതൃത്വം തളിർത്തു പോയ്

വേദന ജീവനിൽ മൃത്യുവിൻ വാൾ വീണ വേദനകൊണ്ടു പുളഞ്ഞു പോയ് രാവണൻ
ചുറ്റും ചിറകടിച്ചാർക്കുകയാണ് ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ
ലങ്ക ശിരസ്സുമുയർത്തി ലോകാന്തര ഭംഗി നുകരും തൃകൂഡ ശൈലങ്ങളിൽ
പ്രേത പറമ്പിൽ കരിന്തിരി കത്തിച്ച മാതിരി നിന്നതിഷുസ്സ ശുക്ര താരകം
ദാശരഥിതൻ പടപ്പാളയങ്ങളിൽ വീശിയടിച്ചു ജയോന്മാദ ശംഖൊലി

മന്ത്ര പടഹ ധ്വനിമുഴങ്ങി മന്ത്രമണ്ടപം തന്നിലെഴുന്നുള്ളി രാഘവൻ മാരുതി ചോദിച്ചു
മൈഥിലിയെ കൊണ്ടു പോരുവാൻ വൈകി വിടതരൂ പോട്ടെ ഞാൻ
സീതയെ ശുദ്ധീകരിയ്ക്കുവാൻ കാട്ടുതീ ഊതി പിടിപ്പിച്ചു വാനര സേനകൾ

അനാഥന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു…

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി…

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും…

അമ്മയുടെ നോവാറായില്ല –
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല…

ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി…

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം…

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം…

ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു…

ഉടുതുണിയ്ക്കില്ലാത്ത
മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി

ഈ തെരുവിലവളെ കല്ലെറിഞ്ഞു;
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം

ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം…

Anathan Kavitha | anil panachooran

സന്ദര്‍ശനം

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍
ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ–
ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍

മരണവേഗത്തിലോടുന്ന വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍…

ഏറ്റവും ദുഃഖഭരിതമായ വരികൾ

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/TowerOfLight-PabloNeruda.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

tonight I can write the saddest line. write, for example
കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ…

കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ
ശിഥിലമായി രാത്രി നീല നക്ഷത്രങ്ങൾ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ…

കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ
ശിഥിലമായി രാത്രി നീല നക്ഷത്രങ്ങൾ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ…

ഗഗന വീഥിയിൽ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാമാരുതൻ പാടുന്നൂ…
കഴിയുമീ രാത്രി ഏറ്റവും വേദനാഭരിതമായ പദങ്ങൾ ചുരത്തുവാൻ…
അവളെ ഞാൻ പണ്ട് പ്രേമിച്ചിരുന്നു… എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം… (2)

ഇതുകണക്കെത്ര രാത്രികൾ നീളെ ഞാൻ അവളെ വാരിയെടുത്തിതെൻ കൈകളിൽ
അതിരെഴാത്ത ഗഗനത്തിനു കീഴിൽ അവളെ ഞാൻ ഉമ്മ വെച്ചൂ തെരുതെരെ… (2)

മതിമറന്നെന്നെ സ്നേഹിച്ചിരുന്നവൾ, അവളെയും ഞാൻ പലപ്പോഴും സ്നേഹിച്ചു;
പ്രണയനിർഭരം നിശ്ചലദീപ്തമാം മിഴികളെ ആര് മോഹിച്ചു പോയിടാം…
കഴിയുമീ രാവിൽ ഏറ്റവും സങ്കടഭരിതമായ വരികൾ കുറിക്കുവാൻ…
കഴിയുമെന്നേക്കുമായവൾ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോർക്കുവാൻ…
നിശ വിശാലം അവളുടെ വേർപാടിൽ അതിവിശാലമാകുന്നത് കേൾക്കുവാൻ…

ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു…
ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു…

അവളെ നേടാത്ത രാഗം നിരർത്ഥമായി, ശിഥിലമായി രാത്രി; എന്നോടൊത്തില്ലവൾ
അഴലുകളിത്ര മാത്രം… അഴലുകളിത്ര മാത്രം…
വിജനത്തിൽ, അതിവിദൂരത്തിൽ ഏതൊരാൾ പാടുന്നു
അരികിലേക്കൊന്നണയുവാനെന്ന പോൽ അവളെയെൻ കാഴ്ച തേടുന്നു പിന്നെയും
അരികിലില്ലവളെങ്കിലും എൻ മനമവളെയിപ്പൊഴും തേടുന്നു…

അന്നത്തെ നിശയും ആ വെണ്ണിലാവിൽ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും;
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേൽ മാറി നാം…

അന്നത്തെ നിശയും ആ വെണ്ണിലാവിൽ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേൽ മാറി നാം…

ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം
എങ്കിലുമവളെ എത്രമേൽ സ്നേഹിച്ചിരുന്നു ഞാൻ!! (2)

വിഫലം ഓമലിൻ കേൾവി ചുംബിക്കുവാൻ വിളയകാറ്റിനെ തേടിയെൻ ഗദ്ഗദം
ഒടുവിൽ അന്യന്റെ, അന്യന്റെയാമവൾ; അവളെ ഞാനുമ്മ വച്ച പോൽ മറ്റൊരാൾ;
അവളുടെ നാദം, സൗവർണ്ണദീപ്തമാം മൃദുലമേനി, അനന്തമാം കണ്ണുകൾ;

ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം;
പ്രണയം അത്രമേൽ ഹ്രസ്വമാം വിസ്മൃതിയതിലുമെത്രയോ ദീർഘം ;
ഇതുപോലെ പല നിശകളിൽ എന്റെയീ കൈകളിലവളെ വാരിയെടുക്കയാലാവണം;
ഹൃദയം ഇത്രമേലാകുലമാകുന്നത്; അവളെ എന്നേക്കുമായി പിരിഞ്ഞതിൽ;

ഇതുപോലെ പല നിശകളിൽ എന്റെയീ കൈകളിൽ അവളെ വാരിയെടുക്കയാലാവണം ;
ഹൃദയം ഇത്രമേലാകുലമാകുന്നത്; അവളെ എന്നേക്കുമായി പിരിഞ്ഞതിൽ;
അവൾ സഹിപ്പിച്ച ദുഃഖശതങ്ങളിൽ ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരേക്കായവൾക്കായി കുറിച്ചതിൽ ഒടുവിലത്തെ കവിതയിതെങ്കിലും; (2)

നെരൂദയുടെ വരികൾ…

Tonight I can write the saddest lines.

Write, for example,’The night is shattered
and the blue stars shiver in the distance.’

The night wind revolves in the sky and sings.

Tonight I can write the saddest lines.
I loved her, and sometimes she loved me too.

Through nights like this one I held her in my arms
I kissed her again and again under the endless sky.

She loved me sometimes, and I loved her too.
How could one not have loved her great still eyes.

Tonight I can write the saddest lines.
To think that I do not have her. To feel that I have lost her.

To hear the immense night, still more immense without her.
And the verse falls to the soul like dew to the pasture.

What does it matter that my love could not keep her.
The night is shattered and she is not with me.

This is all. In the distance someone is singing. In the distance.
My soul is not satisfied that it has lost her.

My sight searches for her as though to go to her.
My heart looks for her, and she is not with me.

The same night whitening the same trees.
We, of that time, are no longer the same.

I no longer love her, that’s certain, but how I loved her.
My voice tried to find the wind to touch her hearing.

Another’s. She will be another’s. Like my kisses before.
Her void. Her bright body. Her infinite eyes.

I no longer love her, that’s certain, but maybe I love her.
Love is so short, forgetting is so long.

Though this be the last pain that she makes me suffer
and these the last verses that I write for her.
Pablo Neruda

Because through nights like this one I held her in my arms
my soul  is not satisfied that it has lost her.

Pablo Neruda – Tower Of Light

നീ അടുത്തുണ്ടായിരുന്ന കാലം

നീ അടുത്തുണ്ടായിരുന്ന കാലം
ഞാൻ എന്നിലുണ്ടായിരുന്ന പോലെ… (2)

നീ അടുത്തില്ലാതിരുന്ന കാലം
ഞാൻ എന്നിലില്ലാതിരുന്ന പോലെ…
സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം
എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലേ…
നീ അടുത്തുണ്ടായിരുന്ന കാലം…

കണ്ടിട്ടു കണ്ടില്ല എന്ന ഭാവത്തിൽ
നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം (2)

നോക്കുന്നതെന്തിന്നു നീ; എന്നെയെന്നു നീ
നോട്ടത്തിലൂടെ പറഞ്ഞ കാലം…

നേരം വെളുത്താൽ നിനക്കായി വരമ്പത്തെ
നീളും നിഴൽ നോക്കി നിന്ന കാലം (2)

നീ കാണുവാനായി മരം കേറി കൊമ്പത്തെ
നീറിന്റെ കൂടൊന്നുലഞ്ഞ കാലം…

നിൽക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ
എന്നുള്ളിൽ കരഞ്ഞു ചിരിച്ച കാലം;
മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ,
കണ്ടു ഞാനെന്നു ചിരിച്ച കാലം!!

മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ,
കണ്ടു ഞാനെന്നു ചിരിച്ച കാലം!!
അക്കാലമാണു ഞാനുണ്ടായിരുന്നതെ-
ന്നിക്കാലമത്രേ തിരിച്ചറിയൂ…

നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട-
മെന്താണെന്നതോർക്കില്ല നാം…

ആവണി രാത്രിയിൽ…
ഓർമ്മ കൊളുത്തിയോരാതിര നാളം പൂക്കുന്നു
നീല നിലാവു നനച്ചു വിരിച്ചൊരു
ചേലയിൽ നിഴലു ശയിക്കുന്നു…

വെള്ളാരം കല്ലോർമ്മ നിറഞ്ഞോരാറ്റു വരമ്പു വിളിക്കുന്നു…
സ്ഫടിക ജലത്തിനടിയിൽ ഓർമ്മപ്പരലുകൾ നീീന്തി നടക്കുന്നു…
മുട്ടോളം പാവാട ഉയർത്തി; തുള്ളിച്ചാടി താഴംപൂ…
ഓർമ്മകൾ നീന്തുന്നക്കരെയിക്കരെ നിന്നെ കാട്ടി ജയിക്കാനായി…

വെള്ളാരം കൽവനം പൂത്തോരാറ്റിൻ വക്കിൽ
വെണ്ണിലാവേറ്റു കൈകോർത്തു നാം നിൽക്കവേ;
വെള്ളത്തിലെ ചന്ദ്രബിംബം കുളിർക്കാറ്റിൽ
ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ…

അന്നൊക്കെ ആകാശം ഉണ്ടായിരുന്ന പോൽ
അന്നൊക്കെ നാം നമ്മിലുണ്ടായിരുന്ന പോൽ

നഷ്ട പ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ
മധുരിക്കും അനുഭൂതി വേറെയുണ്ടോ!! (2)

മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ്
കവിളിൽ തലോടും തണുപ്പു പോലെ…
നഷ്ടപ്രണയത്തിൻ ഓർമ്മ പോലിത്രമേൽ
മധുരിക്കും അനുഭൂതി വേറെയുണ്ടോ!!

പടിയിറങ്ങുമ്പോൾ പ്രതീക്ഷയായി…
കിളിവാതിലാരോ തുറന്നപോലെ…
എന്നും പ്രതീക്ഷ പ്രതീക്ഷ പോൽ
ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ?
നീയടുത്തുണ്ടായിരുന്നപ്പോൾ ഓമനേ…

പിന്നെ ഞാൻ, പിന്നെ നീ, പിന്നെ നമ്മൾ
പിന്നെയും പിന്നെയും പെയ്ത കാലം…

പിന്നെ ഞാൻ… പിന്നെ നീ… പിന്നെ നമ്മൾ
പിന്നെയും പിന്നെയും പെയ്ത കാലം…

പിന്നെ പതുക്കെ പിരിഞ്ഞു പലർക്കായി
പുന്നാരമൊക്കെ കൊടുത്താകാലം!
അക്കാലമാണു നാം നമ്മെ പരസ്പരം
നഷ്ടപ്പെടുത്തി നിറം കെടുത്തി…

നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട-
മെന്താണെന്നതോർക്കില്ല നാം…

നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട-
മെന്താണെന്നതോർക്കില്ല നാം…

നീ അടുത്തുണ്ടായിരുന്നപ്പോളോമലേ…
ഞാൻ എന്നിലുണ്ടായിരുന്നപോലെ…
നീ അടുത്തില്ലാതിരുന്നപ്പോൾ ഓമലേ…
ഞാൻ എന്നിൽ ഇല്ലാതിരുന്ന പോലേ…

കവിത: മുരുകൻ കാട്ടാക്കട

പോകൂ പ്രിയപ്പെട്ട പക്ഷി

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും;
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്,
ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്,
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌,
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍-
ന്നൊരോര്‍മ്മ പോല്‍ പോകൂ…
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ…

പോകൂ പ്രിയപ്പെട്ട പക്ഷീ…
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും…

പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌;
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌,
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ…
പോകൂ പ്രിയപ്പെട്ട പക്ഷീ…

പോകൂ… മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌,
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌,
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ… പോകൂ പ്രിയപ്പെട്ട പക്ഷീ…

കവി: ബാലചന്ദ്രന്‍ ചുള്ളിക്കാട്

പ്രണയബലി

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/pranayabali.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
പ്രണയം പറഞ്ഞെന്റെ അരികത്തണഞ്ഞവൻ
പ്രാണൻ വെടിഞ്ഞിന്നകന്നു പോകുന്നേരം
പ്രതിഭാഗമായി കഴിഞ്ഞൊരെൻ ബന്ധങ്ങൾ
പ്രതികാര നൃത്തം ചവിട്ടുന്നു ചുറ്റിലും…

നൊന്തു പെറ്റമ്മതൻ കണ്ണീരു കണ്ടില്ല
നോക്കിത്തളർന്നോരച്ഛനേം ഓർത്തില്ല
കൂടെപ്പിറപ്പിന്റെ നെഞ്ചിലെ കൂട്ടിൽ
നിന്നെന്നോ പറന്നുപോയ് നിന്നെ പ്രണയിക്കാൻ…

അന്ധയായ് പോയ ഞാൻ ബന്ധങ്ങൾ കണ്ടില്ല
ബധിരമാം കാതുകൾ ശാസന കേട്ടില്ല
നിൻ സ്നേഹഗംഗയിൽ മുങ്ങി അകലുവാൻ
മൗനവാൽമീകത്തിൽ ഹോമം നടത്തി ഞാൻ…

ബന്ധങ്ങൾ ബന്ധനമായങ്ങു മാറവേ
ബന്ധുക്കൾ ശത്രുക്കളെപ്പോലിങ്ങെത്തവേ
പ്രണയത്തിൻ ഉഷ്ണക്കാറ്റാദ്യമായേറ്റെന്റെ
ഹൃദയത്തിൻ പൂക്കാലം എങ്ങോ മറഞ്ഞു പോയ്… (2)

രക്ത ബന്ധത്തിന്നതുല്യത കാണാതെ
ജാതിസംസ്കാരത്തിൻ അന്തരം നോക്കാതെ
സമ്പന്നതയുടെ ബാന്ധവം പൊട്ടിച്ചു
ഇന്നലെ കണ്ട നിൻ സ്നേഹം കൊതിച്ചു ഞാൻ…

നിർമ്മല സ്നേഹത്തിൻ ചന്ദനച്ചോലയിൽ
നിന്റെ സാമീപ്യമെന്നെ മയക്കവേ
നിന്നനുരാഗ നിലാവിലുണർന്ന ഞാൻ
നിർഭയം ദൂരത്തെറിഞ്ഞെന്റെ ബന്ധങ്ങൾ…

ഓർത്തില്ല ഞാനതിൻ കഷ്ടനഷ്ടങ്ങളെ
ഓർക്കാൻ കൊതിച്ചില്ല രൗദ്രഭാവങ്ങളെ
ഓർമ്മതൻ തീരത്തു വന്നാഞ്ഞടിച്ചിട്ട്
ഓടിയകലുന്ന ഓമന സ്വപ്നങ്ങളെ…

എങ്കിലും ഞാൻ നിനച്ചില്ലെൻ ജീവനെ
എന്നിൽ നിന്നെന്നേക്കുമായകറ്റീടുവാൻ
കണ്ണിന്റെ കണ്ണായ് കരുതി വച്ചോന്റെ
കണ്ണും ചൂഴ്ന്നെടുത്തോണ്ടങ്ങു പോമെന്ന്…

നിന്റെ ജീവനായ് മുട്ടിയ വാതിലിൻ
മുന്നിലായ് കേണു ഞാൻ ആരും കനിഞ്ഞില്ല
നിന്റെ ശ്വാസത്തുടിപ്പങ്ങകറ്റാനവർ
എണ്ണം പറഞ്ഞു വാങ്ങിയോ തുട്ടുകൾ…

ഗുണ്ടകൾ പാർട്ടിയിൽ നേതാക്കളാവുമ്പോൾ
ഗുണ്ടയ്ക്കു പോലീസു കാവൽ ഒരുക്കണം
ഗുണ്ടാ നിയമങ്ങൾ കാറ്റിൽ പറക്കണം
ഗുണ്ടകൾ ദുരഭിമാനക്കൊലയ്ക്കു താങ്ങാവണം…

ജാതിയെന്തെന്നറിയാത്ത ഞാനിന്നു
ജതിക്കോമരം കണ്ടു വിറയ്ക്കുന്നു
ജാതി നോക്കാതെ സ്നേഹം പകുത്തവർ
ജാതി പേരോടു ചേർക്കുന്ന നാടിത്… (2)

ജാതിക്കൊലക്കിരയായ ജഡത്തിന്റെ
ജാതിയെന്തെന്ന് ടെസ്റ്റിൽ തെളിയില്ല
കോടികൾ ബാങ്കിലിട്ടോമനിക്കുന്നോന്റെ
ജാതിയിന്നാരുമേ നോക്കാറുമില്ല…

വെള്ളിനാണയം കയ്യിലില്ലാത്തൊരു
സ്നേഹരൂപനെ കണ്ടു കൊതിക്കാതെ
കീശ വീർത്ത ജഢങ്ങളെ നാളെ
വീട്ടുകാർക്കായി വരിക്കാതിരിക്കട്ടെ…
പ്രണയബലി, രചന: സോഹൻ റോയ്, ആലാപനം ബി. ആർ. ബിജുറാം

കളഞ്ഞുപോയ സുഹൃത്ത്

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Kalanjupoya Suhruthu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞൂ നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ…

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞൂ നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ

ഒടുവില്‍ മഞ്ചാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും
അകലെ ആകാശ സീമയില്‍ ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും
മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍
മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍
ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌…

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി…
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍…!

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍…!

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌…
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും…

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും
****
മുരുകൻ കാട്ടാക്കട

നെല്ലിക്ക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/nellikka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ…
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ…
ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ…
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ…

ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ…
ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ…
ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ…
ആറ്റിലിപ്പോളർബുദപ്പുണ്ണായ്‌ മണൽക്കുഴികൾ…

മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്‌…
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ…
വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു…
വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ്…
നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും…
ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ…

മാറ്റമില്ലായെന്നു കരുതുവതൊക്കെയും മാറി…
മാറ്റവും മറുമാറ്റവും ചെറുതോറ്റവും മാറി…
പാട്ടു മാറി പകിട മാറി പതിവുകൾ മാറി…
കൂട്ടു മാറി കുടിലു മാറി കൂത്തുകൾ മാറി…

അഛനാരെന്നറിയാതെ അമ്മമാർ മാറി…
അമ്മയാരെന്നറിയാതെ ആങ്ങള മാറി…
പെങ്ങളാരെന്നറിയാതെ പൊരുളുകൾ മാറി…
മാറി മാറി മറഞ്ഞ കാലം മാഞ്ഞു മറയായി…
മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ…
മാറിനുള്ളിലെരിഞ്ഞ ദീപമണഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…

കാടു കത്തിയമർന്നിടത്തുകുരുത്തു പേഴും കാ…
കായെടുത്തു കടിച്ചു പല്ലുകളഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
*************
മുരുകൻ കാട്ടാക്കട

പക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Paka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്-
വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി… (2)

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍
കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ

രാസതീര്‍ത്ഥം കുടിച്ചാമാശയം വീര്‍ത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികള്‍
രാത്രികള്‍പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകള്‍

പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട് (2)

ഇരുകൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്ന് മര്‍ത്യജന്മം‌
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക…

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരര്‍ (2)

ആരുടേതാണുടഞ്ഞൊരീ കനവുകള്‍?
ആരുടച്ചതാണീ കനന്‍ചിമിഴുകള്‍?
ആരുടേതീ നിരാലംബ നിദ്രകള്‍?
ആരുറക്കിയീ ശാന്തതീരസ്മൃതി

നീ, ജലാദ്രി, തമോഗര്‍ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക! (2)

അലറി ആര്‍ത്തണയുന്ന തിര തമോഗര്‍ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാര്‍ത്തനാദങ്ങള്‍ അശാന്തികള്‍
അവശിഷ്ടമജ്ഞാതമൃതചിന്തകള്‍
അം‌ഗുലീയാഗ്രത്തില്‍ നിന്നൂര്‍ന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകള്‍

ഇനിയെത്ര തിരവന്നു പോകിലും‌
എന്റെ കനല്‍ മുറിവില്‍ നിന്‍മുഖം മാത്രം
എന്റെ ശ്രവണികളില്‍ നിന്‍ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകള്‍
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകള്‍
കവിളിലാരാണു തഴുകുന്നൊതീ കുളിര്‍
കടല്‍ മാതാവ് ഭ്രാന്തവേഗത്തിലോ..?

അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണര്‍ന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകള്‍

ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌
കൊന്നവര്‍ കുന്നായ്മ കൂട്ടാ‍യിരുന്നവര്‍
ഇന്നൊരേകുഴിയില്‍ കുമിഞ്ഞവര്‍ അദ്വൈത –
ധര്‍മ്മമാര്‍ന്നുപ്പു നീരായലിഞ്ഞവര്‍

ഇരു കൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്നു മര്‍ത്യജന്മം‌
തിരയായി തീര്‍ത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോല്‍
കടലിതാ ശാന്തമായോര്‍മ്മകള്‍ തപ്പുന്നു
ഒരു ഡിസംബര്‍ ത്യാഗതീരം കടക്കുന്നു…

Paka, Murukan Kattakkada, മുരുകൻ കാട്ടാക്കട

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights