അതെന്നെ ഉദ്ദേശിച്ചാണ്;എന്നെ തന്നെ ഉദ്ദേശിച്ചാണ്‌; എന്നെ മാത്രം ഉദ്ദേശിച്ചാണ്

സി.പി.എം. സെക്രട്ടറിമാര്‍ക്ക് ഇനി മൂന്ന് ഊഴം മാത്രം :
പിണറായി വിജയന്റെ അജയ്യതയെ ചോദ്യം ചെയ്യാന്‍ പലപ്പോഴും കേന്ദ്രനേതൃത്വത്തിനു ശക്തി പോരാതെ വന്നതും, വഴിമുട്ടി അദ്ദേഹത്തെ അനുസരിക്കേണ്ടി വന്നതും കേരളം കണ്ടതാണ്‌. എങ്കിലും, പാര്‍ട്ടിയില്‍ രാജാധിരാജനായി അദ്ദേഹം വളരുന്നതില്‍ പാര്‍ട്ടിക്കുള്ള പ്രതിഷേധം ഒളിഞ്ഞും തെളിഞ്ഞും പിബി പ്രകടിപ്പിച്ചതും കാണാം.

മൂന്നുവര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായി ഇരുന്നവര്‍ക്ക് തുടര്‍ന്നു ആ സ്ഥാനം വഹിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നതിലൂടെ പിണറായിക്ക് കടിഞ്ഞാണിടുകയല്ലേ പാര്‍ട്ടി ചെയ്യുന്നത്? അങ്ങനെ വേണം കരുതാൻ…

വാർത്ത:
മാതൃഭൂമിയിൽ
മനോരമയിൽ

നവംബറിന്റെ നഷ്ടം!!

യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം… ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്‌.  ഈ മാസത്തിൽ എനിക്കു സംഭവിച്ച നഷ്ടങ്ങളുടെ കഥയാണിത്. മോഷണവും, അശ്രദ്ധയും, അലസതയും ഒക്കെ കടന്നാക്രമിച്ച മാസം. അതിലേറെ എന്റെ എല്ലാമെല്ലാമായ കാമുകി എന്നെ വിട്ടു പോയ മാസം. മാസം പകുതി ആയിട്ടില്ല; ഇന്നു പതിമൂന്നാം തീയതി.. ഇന്നു രാവിലെ ഉണർന്നപ്പോൾ അറിഞ്ഞ മറ്റൊരു നഷ്ടത്തിൽ മനം നൊന്ത് ചിരിച്ചുപോയ നിമിഷങ്ങൾ ഇതാ, ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ… ഓരോന്നായി പറയാം.

ക്യാമറയുടെ ബാറ്ററി:
ആദ്യം മുതൽ തുടങ്ങാം… നവംബര്‍ ഒന്ന്, ഇവിടെ കര്‍ണാടകയില്‍ അവധിദിവസമായതിനാല്‍ ഒക്‌ടോബര്‍ 31 -നും ലീവെടുത്ത് വീട്ടിൽ പോയിരുന്നു. വീട്ടിൽ കുട്ടികൾ ആരാധ്യയും അദ്വൈതയും നമുക്കു കടലുകാണാൻ പോവാം മാമാ എന്നു പറഞ്ഞപ്പോൾ അവരെ ഒന്നു ബേക്കൽ ഫോർട്ട് കാണിച്ചേക്കാം എന്നു കരുതി പോയിരുന്നു. അവിടെ പോയി വന്ന്, ക്യാമറയിൽ ഉള്ള ഫോട്ടോസ് കമ്പ്യൂട്ടറിലേക്ക് മാറ്റാൻ നോക്കിയപ്പോൾ ആണു ശ്രദ്ധിച്ചത് ക്യാമറ ഓണാവുന്നില്ല. ഞാൻ കരുതി ബാറ്ററി പോയതാവും എന്ന്. ബാറ്ററി ഊരി മാറ്റി, പിന്നെ അതെടുത്തു പാഴ്‌വസ്തുക്കൾ ഇടുന്ന ഒരു പൊട്ടകിണറ്റിൽ കൊണ്ടിട്ടു. നാലുവർഷം പഴക്കമുള്ള ബാറ്ററിയായിരുന്നു, ചാർജ് ചെയ്തിട്ട് കയറുന്നുണ്ടായിരുന്നില്ല.

250 രൂപ കൊടുത്ത് ഒന്നാംതീയതി തന്നെ പുതിയ ബാറ്ററി വാങ്ങിച്ചു. 8 മണിക്കൂർ ചാർജ് ചെയ്തു. ഒന്നു ടെസ്റ്റ് ചെയ്തേക്കാം എന്നു കരുതി ക്യാമറയിൽ ഇട്ടപ്പോൾ ക്യാമറ പഴയ പടി തന്നെ… ബറ്ററി ചാർജറിനാണോ കുഴപ്പം? സുഹൃത്തിന്റെ ബാറ്ററിചാർജർ ഉപയോഗിച്ച് ചാർജ് ചെയ്തപ്പോൾ സംഗതി ഓക്കെ… പൊട്ടകിണറ്റിലെറിഞ്ഞ ആ രണ്ട് ബാറ്ററിയെ കുറിച്ചോർത്തിട്ടിനി ഫലമില്ലല്ലോ.. സാരമില്ല 250 രൂപയല്ലേ, എന്തായാലും 2 പുതിയ ബാറ്ററി കിട്ടിയല്ലോ!! ഇനി ഒരു ചാർജർ കൂടി വാങ്ങിയേക്കാം.

ക്യാമറ:
വീണ്ടും കാഞ്ഞങ്ങാട്… ചാർജർ വാങ്ങിച്ചു, 450 രൂപയുടേതുണ്ട്, 600 രൂപയുടേതും ഉണ്ട്… കമ്പനി സാധനം എന്നു പറഞ്ഞ 600 രൂപയുടേതുതന്നെ വാങ്ങിച്ചു. 2 ബാറ്ററി ഫ്രീയായും കിട്ടി. ഫ്രീയായി കിട്ടിയ ബാറ്ററിക്ക് അല്പം നീളം കൂടുതലുണ്ടായെന്നു തോന്നുന്നു. അതു ക്യാമറയിൽ തിരുകിക്കേറ്റിയപ്പോൾ അതിന്റെ അടപ്പ് ഊരി കയ്യിൽ വന്നു. ഇപ്പോൾ ബാറ്ററി ഇട്ടിട്ട് അട്അയ്ക്കാനാവുന്നില്ല. ക്യാമറയുടെ പണി തീർന്നു!!!

നോക്കിയ സി 7 മൊബൈൽ:
നവംബർ 5. കോൺഫിഡന്റ് അമൂണിലേക്ക് കമ്പനി വക ഒരു ട്രിപ്പ്. പലപ്പോഴും വൺഡേ ട്രിപ്പുകൾ ഞാൻ ഒഴിവാക്കാറാണു പതിവ്. എങ്കിലും അവരുടെ സൈറ്റ് കണ്ടപ്പോൾ പോയേക്കാം എന്നു തോന്നി. 10 മണിയോടെ ഞങ്ങൾ അവിടെ എത്തി. ക്യാമറ അടിച്ചു പോയതിനാൽ നോക്കിയ സി 7 മൊബൈലിൽ ആയിരുന്നു ഫോട്ടോ എടുപ്പ്. ഒത്തിരി ഫോട്ടോസ് എടുത്തു… അങ്ങനെ റിസോർട്ട് മുഴുവൻ ഒരു വട്ടം കറങ്ങി പതിനൊന്നരയോടെ ഒരിടത്ത് വന്ന് തളർന്നിരിക്കുമ്പോൾ ഒരു കൂട്ടുകാരൻ ചിത്രങ്ങൾ കാണാൻ മൊബൈൽ ചോദിച്ചു… അവൻ അതു കണ്ട ശേഷം മറ്റൊരാൾക്ക് കാണാനായി മൊബൈൽ ഇട്ടുകൊടുക്കുകയുണ്ടായി. അല്പം കനം കൂടിയതും, കയ്യിൽ നിന്നും പെട്ടന്നു തെന്നിപ്പോകുന്നതുമായ ആ മൊബൈൽ താഴെ വീണു ചിന്നിച്ചിതറി. ടച്ച് സ്ക്രീൻ പാടേ നശിച്ചു. അഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരമായതിനാൽ നോക്കിയയുടെ സർവീസ് സെന്റർ അടച്ചിരുന്നു. (ഇതിനെ പറ്റി വിശദമായി വീണിതല്ലോ കിടക്കുന്ന ധരണിയിൽ എന്ന പോസ്റ്റിൽ ഉണ്ട് )

നവംബർ 7. തിങ്കളാഴ്ച സർവീസ് സെന്ററിൽ എത്തി ഫോൺ കൊടുത്തു. പുതിയ ടച്ച് പാനലിന്റെ വില 4200 രൂപ!! ഒരു കുഞ്ഞുമൊബൈലിന്റെ വില!! എന്നു വെച്ച് 17000 കൊടുത്തു വാങ്ങിച്ച സി 7 ഒഴിവാക്കാൻ പറ്റുമോ!! എന്റെ ധർമ്മസങ്കടം കണ്ട് അവിടെ ഇരുന്ന പെണ്ണ് ചിരിക്കുന്നുണ്ടായിരുന്നു. (ഒമ്പതുമണിക്കവിടെ എത്തിയ ഞാൻ അന്നുച്ചകഴിഞ്ഞ് 2 മണിവരെ ഒരു ATM കൗണ്ടർ തപ്പി നടന്ന കഥ വേറെ ഉണ്ട് 🙁 അസഹനീയമായിരുന്നു!!) അവസാനം പൈസ കൊടുത്തപ്പോൾ അവർ പുതിയ സ്ക്രീൻ ഒരു അഞ്ചുമിനിറ്റിനുള്ളിൽ ഇട്ടുതന്നു. ഞാനതും കൊണ്ട് മാർത്തഹള്ളി എത്തി, ഫോൺ എങ്ങനെ ഉണ്ട് എന്ന് ഇടയ്ക്കിടെ 4,5 പ്രാവശ്യം എടുത്തുനോക്കി. അപ്പോഴാണറിയുന്നത്, ഇട്ടിരിക്കുന്ന പാനലിന്റെ കളർ നല്ല കറുപ്പാണ്, ഫോണിന്റെ ബാക്കിഭാഗം ഒരു ചോക്കലേറ്റ് കളറും!!

4200 രൂപകൊടിത്തിട്ട് ഈ തെണ്ടിക്കൾ ഇതാണോ ചെയ്തത്, തിരിച്ചു പോയി അവരോട് ചോദിച്ചു, അവർ പറഞ്ഞ് ആ കളർ സ്റ്റോക്കില്ല സാർ എന്ന്. ഞാൻ പറഞ്ഞു സ്റ്റോക്ക് ൈല്ലെങ്കിൽ പറയരുതോ!! എനിക്കിതു വേണ്ട എന്ന്. രണ്ട് ദിവസം കഴിഞ്ഞു വരും, അപ്പോൾ തന്നാൽ മതിയോ എന്നു ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു. ഫോൺ അവിടെ ഏൽപ്പിച്ചു തിരിച്ചു വന്നു.

ഇനി ഒരു ചെറിയ ഫോൺ വാങ്ങണം. 1000 രൂപയ്ക്ക് കിട്ടുന്നതു മതി. സംഗീതയിൽ കയറി. ഫോൺ നോക്കി നടന്നപ്പോൾ സാംസങിന്റെ ഗാലക്സി പോപ്പിൽ കണ്ണുടക്കി. 8200 രൂപ!! വേണോ!! ങാ വാങ്ങിച്ചേക്കാം. അനിയത്തിക്കോ അമ്മയ്ക്കോ കെട്ടാൻ പോകുന്ന പെണ്ണിണോ മറ്റോ സമ്മാനമായി നൽകാം. എന്നൊക്കെ വിചാരിച്ച് ക്രഡിറ്റ് കാർഡെടുത്തു നീട്ടി. ഫോൺ എനിക്കിഷ്ടപ്പെട്ടു. തൽക്കാലം ആരും അറിയേണ്ടതില്ല. എന്നിട്ട് വളരെ രഹസ്യമായി മറ്റൊരു പോസ്റ്റും ഇട്ടു. അതിവിടെ വായിക്കാം. ആപ്ലിക്കേഷൻസ് ഡൗൺലോഡ് ചെയ്തു നിറച്ചു…

1TB ഹാർഡ് ഡിസ്ക്:
നവംബർ 9: രാവിലെ ഓഫീസിൽ പോകുമ്പോൾ 1TB യുടെ ഹാർഡ് ഡിസ്ക്കും എടുത്തിരുന്നു. പഴയ ടിവി സീരിയൽ രാമായണം മുഴുവൻ അവിടെ ഡൗൺലോഡ് ചെയ്തു വെച്ചിരുന്നു. 12 GB ഉള്ളതിനാൽ പെൻഡ്രൈവിൽ പിടിക്കുന്നില്ല. കമ്പ്യൂട്ടറിൽ ഹാർഡ് ഡിസ്ക് കണക്റ്റ് ചെയ്തപ്പോൾ സംഗതി എന്തായാലും ഡിറ്റക്റ്റ് ചെയ്യുന്നില്ല. മറ്റു സിസ്റ്റത്തിൽ കുത്തി നോക്കി നടക്കുന്നില്ല. അതും അടിച്ചു പോയിരിക്കുന്നു എന്നു വേദനയോടെ മനസ്സിലാക്കി.

എന്റെ ഹാർഡ് ഡിസ്ക്കിനു റൂമിൽ ഒരു വേശ്യയുടെ റോളാണ്. എല്ലാവരും ഉപയോഗിക്കും. പലപ്പോഴും ആവരുടെ  അലമാരയിലോ കട്ടിലിനടിയിലോ, ബെഡിലോ ഒക്കെയാവും ഞാൻ തപ്പുമ്പോൾ ഹാർഡ് ഡിസ്കുണ്ടാവുക. എങ്ങനെയോ താഴെ വീണിരിക്കണം. അല്ലാതെ ഇത്ര പ്രായം കുറഞ്ഞ ഹാർഡ് ഡിസ്ക് പോവില്ല. എന്തായാലും വാരണ്ടി ഉണ്ട്. അന്നു വൈകുന്നേരം മൊബൈൽ വാങ്ങിച്ചേക്കാം എന്നു കരുതി നോക്കിയ സർവീസ് സെന്ററിൽ പോയെങ്കിലും കിട്ടിയില്ല. ശനിയാഴ്ച വാ എന്നും പിന്നീട് അതു തിരുത്തി 14 ആം തീയതി തിങ്കളാഴ്ച വാ എന്നുമായി അയാൾ. തികട്ടി വന്ന ദേഷ്യം ഒക്കെ അപ്പാടെ പുറത്ത് ചീറ്റിച്ച് ആ പെണ്ണിനേയും, അവിടുത്തെ മാനേജറേയും തെറി പറഞ്ഞ് ഞാനിറങ്ങി നടന്നു – സാംസങ് ഗ്യാലക്സി പോപ് ഉണ്ടല്ലോ!!

സാംസങ് ഗ്യാലക്സി പോപ്:
നവംബർ 12. ശനിയാഴ്‌ച. ഹാർഡ് ഡിസ്ക് നന്നാക്കണം. ഒത്തിരി ഡാറ്റ അതിലുണ്ട്. വർഷങ്ങളായി ഞാൻ ചെയ്തു വന്ന വർക്ക് എല്ലാം മറ്റു ഹാർഡ് ഡിസ്കുകളിൽ നിന്നും തുടച്ചുവാരി അതിലിട്ടിരുന്നു. ചെറുപ്പം മുതലുള്ള എന്റേയും മറ്റുള്ളവരുടേയും മറ്റും ഫോട്ടോസ്, ഇഷ്ടപ്പെട്ട പാട്ടുകൾ, സിനിമകൾ… എന്നു വേണ്ട സകലതും… ഹാർഡ് ഡിസ്ക് ഉടനേ നന്നാക്കണം. സർവീസ് സെന്റർ അറിയാം. രാവിലെ തന്നെവിടെ എത്തി. അപ്പോഴാണറിയുന്നത് അവർ നണ്ണിങ്‌ഹാം റോഡിൽ നിന്നും മാറിയെന്ന്, പുതിയ അഡ്രസ് അവിടെ ഒട്ടിച്ച് വെച്ചിട്ടും ഉണ്ടായിരുന്നു. അതിന്റെ ഒരു ഫോട്ടോ എടുത്തു, എഴുതിയെടുക്കാൻ പേന കയ്യിൽ ഉണ്ടായില്ല. പിന്നെ ലൊക്കേഷൻ അത്യാവശ്യം പരിചിതമാണ് – കെ.ആർ. മാർക്കറ്റിൽ തന്നെ.

ഇന്ത്യൻ എക്‌പ്രസ് ജങ്ഷനിൽ നിന്നും മാർക്കറ്റിലേക്ക് ബസ് കയറി, നല്ല തെരക്ക്. ബസ്സ് കയറിയപ്പോൾ പോക്കറ്റിൽ എന്തോ തട്ടിയപോലെ. ബസ്സ് കയറി നോക്കിയപ്പോൾ ഫോൺ ഇല്ല. ബസ്സ് നിർത്താൻ ആവശ്യപ്പെട്ടു… ആരോട് ചോദിക്കും?? കണ്ടക്റ്റർ ദേഷ്യപ്പെട്ട് ഇറങ്ങാൻ പറഞ്ഞു. ഞാൻ ഇറങ്ങി. ഫോൺ പോയിരിക്കുന്നു എന്ന കാര്യം വല്ലാത്ത ഞെട്ടലായി മനസ്സിൽ വീണു.

പോയതിനേ പറ്റി അലോചിച്ചിട്ട് കാര്യമില്ലല്ലോ… എങ്കിലും ഞാൻ ആ നോക്കിയ കസ്റ്റമർ കെയറിൽ കയറി അവരെ പറഞ്ഞതൊക്കെ ഓർത്തു നോക്കി. വേണ്ടായിരുന്നു! ബുധനാഴ്‌ച ഫോൺ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ പോവുന്നത് ആ ഫോണാവില്ലേ! എന്തൊരു വൈരുദ്ധ്യം!! ഞാൻ സീഗേറ്റിന്റെ കസ്റ്റമർ കെയർ തപ്പി കണ്ടു പിടിച്ചു – നല്ല അലച്ചിൽ ആയിരുന്നു. ഒരു നമ്പർ പോലും ഇല്ല… സ്ഥലം മാത്രം അറിയാം! അവസാനം സ്മ്ലം കണ്ടുപിടിച്ച് അവിടെ കയറിയപ്പോൾ അവിടെ എഴുതി വെച്ചിരിക്കുന്നു, രണ്ടാം ശനിയാഴ്‌ചയും ഞായറാഴ്‌ചകളിലും ഷോപ്പ് അവധിയായിരിക്കും എന്ന്!! സുഗീഷിന്റെ ഭാഷയിൽ പറഞ്ഞാൽ ഊമ്പി!! 8300 ന്റെ ഫോൺ പോയതു മിച്ചം!!

പിന്നെ, വൊഡാഫോൺ കസ്റ്റമർ കെയറിൽ വന്ന് സിംകാർഡ് ബ്ലോക്ക് ചെയ്തു. അവർ പുതിയ സിം തന്നു. നേരെ സാംസങ് ഫോൺ വാങ്ങിച്ച സംഗീതയിലേക്ക് വന്ന് അവരോടു ഫോൺ പോയ കാര്യം പറഞ്ഞു. അവർ പറഞ്ഞു HAL പൊലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തിട്ട് വാ അവിടെ നിന്നും ഒരു സ്ലിപ് തരും അതും ഞങ്ങൾ തരുന്ന ഒരു ഫോമും ഫിൽ ചെയ്ത് 14 ആം തീയതി കണ്ണിങ്‌ഹാം റോഡിലെ ഇൻഷ്വറൻസ് ഓഫീസിൽ പോയാൽ ഫോണിന്റെ 75% രൂപ തിരിച്ചു കിട്ടും എന്ന്. ഉടനേ HAL പൊലീസ് സ്റ്റേഷനിൽ പോയി. പരാതി കൊടുത്തു; കൈക്കൂലി കൊടുത്തു തിരിച്ച് വന്ന് സംഗീതയിൽ കാണിച്ച് ആക്സിഡന്റ് ക്ലൈം ഫോം ഫിൽ ചെയ്തു.

രാത്രി ആയിരുന്നു. സംഗീതയിൽ നിന്നും തന്നെ rage എന്ന ഒരു കമ്പനിയുടെ 1000 രൂപ വില വരുന്ന ഒരു ഫോൺ വാങ്ങിച്ചു. അതിൽ ഡ്യുൽ സിമ്മിടാം, ലൈറ്റുണ്ട്, റേഡിയോ ഉണ്ട്, 8 GB വരെ എക്സ്പാൻഡ് ചെയ്യാൻ പറ്റുന്ന മെമ്മറി ഉണ്ട്… ഇതിനൊക്കെ പുറമേ 1300 രൂപ വിലവരുന്ന MTS ന്റെ ഡാറ്റാ കാർഡ് ഫ്രീ ഉണ്ട്!! സംതൃപ്തനായി ഞാൻ! അപ്പുറത്തിരുന്ന് നോക്കിയ സി 7 നും സാംസങ് ഗ്യാലക്സി പോപ്പും എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു കണ്ണടച്ചു…

ജീവനും ജീവിതവുമായിരുന്ന കാമുകി:
വീട്ടിലെത്തുമ്പോൾ രാത്രി 9:45. രാവിലെ മൂന്നു ദോശയും ചായയും കുടിച്ചതാ… പിന്നെ പലതരം ജ്യൂസുകൾ കുടിച്ചിരുന്നു. വേറെ ഭക്ഷണമായി ഒന്നും കഴിച്ചില്ല; നല്ല ക്ഷീണം. കുളിച്ചു കിടന്നുറങ്ങി… രാത്രി എപ്പോഴോ അവൾ വിളിച്ചു. കുറേ നാളായി അവൾ വിളിക്കാതെ. അവൾ പറഞ്ഞു അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന്. (അവളെ കുറിച്ച് മംഗല്യം തന്തുനാനേന എന്ന പോസ്റ്റ് ഇവിടെ വായിക്കാം). അന്ന് നോക്കിയ പൊട്ടിത്തെറിച്ച നവംബർ 5 ശനിയാഴ്‌ചയായിരുന്നു അത്. ഒരു നല്ല ആശംസ കൊടുത്ത് ഞാൻ മെല്ലെ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി… മനസ്സു ശൂന്യമായിരുന്നു. നന്നായിട്ടുറങ്ങി.വീട്ടുകാർ 5 പവന്റെ ഒരു നെക്‌ലേസും അരപ്പവന്റെ ഒരു മോതിരവും വാങ്ങിച്ചിരുന്നു. അവൻ അവൾക്കൊരു സ്മാർട്ട് ഫോൺ വാങ്ങിക്കൊടുത്തു. അവൾ ആകെ ഹാപ്പിയാണ്.

ശനിയാഴ്ച 11 മണിക്കും പന്ത്രണ്ടുമണിക്കും ഇടയിൽ അവളുടെ അമ്മയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ഉറക്കച്ചടവോടെ ഞാനതു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ഒരു നോക്കിയ സി 7 ചിന്നിച്ചിതറകയായിരുന്നു… അവൻ വിളിക്കുന്നുണ്ട് എന്നു പറഞ്ഞ് ഉടനേ അവൾ ഫോൺ കട്ട് ചെയ്തു… എന്റെ ജീവനും ജീവിതവുമായിരുന്നവൾ! എന്റെ ജീവിതക്രമം വരെ ഞാൻ അവളെ വെച്ചു ചിട്ടപ്പെടുത്തിയിരുന്നു. യാതൊരു ഭാവഭേദവും ഇല്ലാതെ അവൾ ഒക്കെ പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. എങ്കിലും അവളിൽ ഞാൻ നിറഞ്ഞിരിക്കും – എനിക്കറിയാം അത്. തുടർന്ന് ഞാൻ ഗാഢനിദ്രയിലേക്ക് വീണു.

ലാസ്റ്റ് ബട്ട് നോട് ലീസ്റ്റ്:
നവംബർ 13: ഇന്ന് രാവിലെ. ഉറക്കം പതിവു പോലെ ശാന്തവും സുഖമുള്ളതും തന്നെ. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ നഷ്ടങ്ങൾ ഉള്ളിൽ ഒരു അത്ഭുതവും ചെറിയൊരു ചിരിയും ഉണർത്തി. യാദൃശ്ചികമാവും എന്നാലും ഇതൊരു അത്ഭുതപ്പെടുത്തുന്ന യാദൃശ്ചികത തന്നെ. ചായകുടിച്ച് വന്നിട്ട് ഒരു ബ്ലോഗ് എഴുതണം – പേര് നവംബറിന്റെ നഷ്ടം എന്നു കൊടുക്കണം. സംവിധായകൽ പത്മരാജൻ മരിച്ചത് നവംബറിലായിരുന്നോ? അതോ നവംബറിന്റെ നഷ്ടം എന്ന ഒരു സിനിമ അദ്ദേഹത്തിനുണ്ടോ!! എന്തോ, രാവിലെ മനസ്സിൽ നിറയെ പത്മരാജനായിരുന്നു. ബ്ലോഗിനു പേരു കിട്ടി. പല്ലുതേച്ചു.

ബലന്തൂർ മെസ്സിൽ പോയി ചായ കുടിച്ചുവരാം എന്നു കരുതി പുറത്ത് സ്റ്റാൻഡിൽ ചെരുപ്പ് തപ്പിയ വീണ്ടും അമ്പരന്നു പോയി!! സ്റ്റാൻഡിൽ വെച്ചിരിക്കുന്ന ചെരുപ്പ് കാണാനില്ല. റൂമിൽ ഞങ്ങൾ 4 പേർ. അവർ മൂന്നുപേരും ചെരുപ്പ് വീടിനകത്താണു സൂക്ഷിക്കുക. ഞാൻ പക്ഷേ, പണ്ടേ പുറത്തു തന്നെ സൂക്ഷിക്കും. വീട്ടിനകത്ത് ചെരുപ്പിനു കടുത്ത നിയന്ത്രണം ജനിച്ചുവളർന്നപ്പോഴേ കണ്ടു ശീലിച്ചതിനാലാവണം, ആ ശീലം മാറ്റാനാവുന്നില്ല.

ചെരുപ്പില്ല. സമീപത്തൊക്കെ നോക്കി. ഇല്ല, കഴിഞ്ഞ ആഴ്‌ച കാഞ്ഞങ്ങാട് ബ്രദേർസിൽ നിന്നും വാങ്ങിച്ച 350 രൂപയുടെ സാധനം! പോയി! ആരോ അടിച്ച് മാറ്റി, സ്റ്റാന്റിനപ്പുറത്തു നിന്നും സഹമുറിയൻ മഹേഷ് മറ്റൊരു ചെരിപ്പ് കണ്ടെടുത്തു.. വലതുവശത്തെ ചിത്രം കാണുക – അതാണ്. ഒരു പഴയ ബാർ ചെരിപ്പ്… ഈ ആറാം നിലയിൽ വന്ന് എന്റെ പുതിയ ചെരിപ്പുമായി കടന്നുകളഞ്ഞ ആ മഹാനു സ്വസ്തിപറഞ്ഞ് മഹേഷിന്റെ ചെരിപ്പുമിട്ട് പോയി ചായ കുടിച്ചിട്ടു വന്നു.

ഇന്നിപ്പോൾ നംവംബർ 13 ആയതേ ഉള്ളൂ. ഈ മാസത്തിന്റെ പ്രത്യേകതയാണെങ്കിൽ തീരാൻ ഇനിയും പതിനേഴു ദിവസങ്ങൾ!! 16 നു വിക്കിപീഡിയ ഇന്ത്യാ കോൺഫറൻസിന് ബോംബെയ്ക്ക് പോകണം!! അറിയാതെ ഈശ്വരനെ വിളിച്ചു പോവുന്നു. എന്റെ ലാപ്‌ടോപ്പിന്റെ അവസ്ഥയോർത്ത് സഹതാപം തോന്നുന്നു!! ഇതും പോവുമോ!! ഇനി വരുന്ന വരുന്ന ദിവസങ്ങളിൽ ഇനി പോകാൻ വിലപിടിപ്പുള്ളതായി ഇതേ ഉള്ളൂ!!

തൽക്കാലം നിർത്തുന്നു. ഇവിടെ പവർ കട്ടാണ്. ഇതിലെ ഓരോ സംഭവവും ഓരോ ബ്ലോഗിനുള്ള വകുപ്പുണ്ടായിരുന്നു. ദിവസങ്ങൾ ഇനിയും കിടക്കുന്നല്ലോ. കാണാം!!

എന്തിനു ‘മൈരെ’ ഷേണി ആവണം??

നാലാമിടത്തിലെ വാർത്തയിലേക്ക്…

കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം.

മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്?

അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍.

ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്.

പഴയ ഒരു ബസ്സിലേക്ക്…

അടിക്കുറിപ്പു മത്സരം…

അനിയോജ്യമായ അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു…

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ. എം, മാണി, കുഞ്ഞാലിക്കുട്ടി…

  • കൈചൂണ്ടി സുരേഷ് ഗോപിക്ക് പഠിക്കുന്നത് ചെന്നിത്തല…
  • അപ്പുറത്ത് തലയിൽ കയ്യും വെച്ച് വിഷണ്ണനായി ഇരുന്നു പോയത് ഉമ്മൻ ചാണ്ടി…
  • ഞാനില്ലേ എന്ന ഭാവത്തിൽ കൈകൂപ്പി, തൊഴുതുമാറാനൊരുങ്ങുന്നത് മാണിസാർ…
  • കടുത്ത നിശ്ചയദാർഢ്യം കാണിച്ച് ഇതൊക്കെ പുല്ലല്ലേ എന്ന മട്ടിൽ മാണിസാറിന് ഉപദേശം നൽകുന്നത് കുഞ്ഞാലിക്കുട്ടി സാഹിബ്

ഇന്നു നീയെന്റെ ദേശിയ സങ്കടം!!

പച്ചനോട്ടുകൾ, കുത്തുവാക്കുകൾ,
കണ്ണുകെട്ടിയ പ്രതിയമയും
അന്ധതയ്‌ക്കിന്നു പേരു ന്യായാസനം,
നാണയം തിന്നു ചീർത്ത കുടിലത
ഇന്നു നീയെന്റെ ദേശിയ സങ്കടം!!

രണ്ട് ജയിൽ വാസങ്ങൾ…

കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു
ശിക്ഷ : ഏഴുവർഷം തടവ് – അത് പിന്നീട് ഒരുവർഷമായി കുറച്ചു. ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ.
അപ്പീൽ അനുവദിച്ചു അപ്പീൽ അനുവദിച്ചില്ല
ജയിലിൽ പ്രത്യേക ഭക്ഷണം ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു
ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു
ജയിൽ നിയമങ്ങൾ ലംഘിച്ചു – യഥേഷ്ടം ഫോൺ വിളികൾ നടത്തി സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി
എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ സംഘത്തോട് പറഞ്ഞു
സിംഹഭാഗവും പഞ്ചനക്ഷത്ര ആശുപത്രിയിൽ കുടുംബസമേതം താമസിച്ചു ജയിൽവാസം ജയിലിൽ തന്നെ
68 ദിവസം കഴിഞ്ഞ് പൊടിയും തട്ടി ഇറങ്ങിവന്നു. നിയമാനുസൃതം കോടതിയിൽ അപ്പീൽ നൽക്

ഗോവിന്ദചാമിക്ക് വധശിക്ഷ!!

അപ്പോൾ നാടുവാഴുന്ന അഭിനവ ഗോവിന്ദ ചാമിമാർക്കോ?
നിയമവ്യവസ്ഥയെ വരെ ലജ്ജിപ്പിച്ച് ഭരണം കയ്യാളുന്ന അഭിനവ ഗോവിന്ദചാമിമാർ ഒരു പക്ഷേ വിധി കേട്ട് പുഞ്ചിരിക്കുന്നുണ്ടാവും!! ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്ത് പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയകോമരങ്ങൾ ഉള്ളിടത്തോളം രാഷ്ട്രീയ സ്വാധീനമില്ലാത്ത ചാമിമാർ മാത്രമേ നമ്മുടെ കേരളത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ… അല്ലാത്തവർ ഇവിടെ എന്നും സുരക്ഷിതർ തന്നെ…

ബഹുമാനപ്പെട്ട കോടതി അറിയാന്‍

ബഹുമാനപ്പെട്ട കോടതി അറിയാന്‍
ഡോ. ടി എം തോമസ് ഐസക് in Facebook : Link
Posted on: 10-Nov-2011 11:49 PM

കേരള ഹൈക്കോടതിയിലെ ജഡ്ജിമാരെല്ലാം ശുംഭന്മാരാണെന്ന് എം വി ജയരാജന്‍ അര്‍ഥമാക്കിയെന്ന് എനിക്കു തോന്നുന്നില്ല. ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ തങ്ങള്‍ ശുംഭന്മാരായിപ്പോകുമെന്ന ഭീതി എല്ലാ ജഡ്ജിമാര്‍ക്കുമുണ്ടെന്നും ഞാന്‍ കരുതുന്നില്ല. പാതയോരയോഗ നിരോധനത്തിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനിടെ ആനുഷംഗികമായി ശുംഭന്‍ എന്നു വിളിച്ചതിന് പരമാവധി ശിക്ഷയും ജാമ്യനിഷേധവും നല്‍കിയ വിധി കോടതിയുടെ അന്തസ്സുയര്‍ത്താന്‍ ഉപകരിച്ചുവോ എന്ന് ബഹുമാന്യരായ ജഡ്ജിമാര്‍തന്നെ ആലോചിക്കുക. ഇത്തരം വിധിപ്രതികരണങ്ങള്‍ കോടതിയുടെ അന്തസ്സ് ഉയര്‍ത്തില്ലെന്നു കരുതുന്ന ന്യായാധിപന്മാരേറെയുണ്ട്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ “കോടതിയലക്ഷ്യ നിയമം – ഒരു നവവീക്ഷണത്തിന്റെ ആവശ്യകത എന്ന ലേഖനം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതില്‍ അദ്ദേഹം ഒരു സംഭവം അനുസ്മരിക്കുന്നുണ്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5നു വേണ്ടി ചാരവൃത്തി നടത്തിയ പീറ്റര്‍ റൈറ്റ്, തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ “സ്പൈക്യാച്ചര്‍ എന്ന ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. അഞ്ചംഗ ബെഞ്ച് 3-2 ഭൂരിപക്ഷത്തിന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചു. വിധിക്കെതിരെ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ രൂക്ഷമായ വിമര്‍ശമുയര്‍ത്തി. വിധിയുടെ തൊട്ട് പിറ്റേന്നിറങ്ങിയ ഡെയ്ലി മിറര്‍ പത്രം സര്‍വരെയും ഞെട്ടിച്ചു.

പുസ്തകനിരോധനത്തിന് അനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെയും പടം മുകളില്‍നിന്ന് താഴേയ്ക്ക് വരിയായി ഒന്നാംപേജില്‍ നിരത്തി, “യൂ ഫൂള്‍സ്” എന്നൊരു തലക്കെട്ടും താങ്ങി. ശുംഭന്‍ എന്ന വാക്കിന്റെ ആംഗലേയ രൂപം. പക്ഷേ, ഒരു കോടതിയലക്ഷ്യക്കേസുമുണ്ടായില്ല. മൂന്നംഗ “ഫൂള്‍സ”ില്‍ ഒരാളായിരുന്നു ലോര്‍ഡ് ടെമ്പിള്‍മാന്‍ . സംഭവം നടക്കുന്ന കാലത്ത് ഇന്ത്യയിലെ പ്രഗത്ഭ അഭിഭാഷകനായ നരിമാന്‍ ലണ്ടനിലുണ്ടായിരുന്നു. കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തതിന്റെ കാരണം ലോര്‍ഡ് ടെമ്പിള്‍മാനോട് അദ്ദേഹം ആരാഞ്ഞു. താന്‍ വിഡ്ഢിയല്ലെന്ന് തനിക്കറിയാമെങ്കിലും മറ്റുള്ളവര്‍ക്ക് സ്വന്തം അഭിപ്രായത്തിലെത്തിച്ചേരാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇംഗ്ലണ്ടിലെ ന്യായാധിപന്മാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളെ ഗൗനിക്കാറില്ലെന്നും ഒരു പുഞ്ചിരിയോടെ ടെമ്പിള്‍മാന്‍ മറുപടി പറഞ്ഞെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സാക്ഷ്യപ്പെടുത്തുന്നു. അപകീര്‍ത്തിയുടെ അര്‍ഥത്തിന് കാലം വരുത്തുന്ന പരിണാമങ്ങള്‍ വിശദീകരിക്കാന്‍ ജസ്റ്റിസ് കട്ജു പലതും ഉദാഹരിക്കുന്നുണ്ട്. മുമ്പ് ഇ എം എസ് നടത്തിയതിനേക്കാള്‍ നിശിതമായി അതേകാര്യം പറഞ്ഞ് കോടതിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി പി ശിവശങ്കറിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സംഭവം അവയിലൊന്നാണ്. വിസ്തരഭഭയത്താല്‍ ഇത്തരം ഉദാഹരണങ്ങളിലേക്കൊന്നും കടക്കുന്നില്ല. പണ്ട് ജഡ്ജിയെ വിഡ്ഢി (ഫൂള്‍ അഥവാ ശുംഭന്‍) എന്നു വിളിച്ചാല്‍ ഇംഗ്ലണ്ടില്‍ കോടതിയലക്ഷ്യം ഉറപ്പായിരുന്നു. കാലം മാറി. ഇന്ന് ജഡ്ജിയുടെ അധികാരം സ്ഥാപിക്കാനല്ല, മറിച്ച് കോടതിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് തടയാനാണ് കോടതിയലക്ഷ്യം എന്ന സങ്കല്‍പ്പം ഉപയോഗിക്കുന്നത്. ജസ്റ്റിസ് കട്ജു ഇങ്ങനെ പറയുന്നു: “ഉദാഹരണത്തിന് ഒരാള്‍ കോടതിയില്‍ ഉറക്കെ അലറുകയോ ചൂളമടിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ. എന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന മാനിക്കാതെ അയാളതു തുടര്‍ന്നാല്‍ എന്റെ ജോലി ചെയ്യാന്‍വേണ്ടി എനിക്കു നടപടിയെടുക്കേണ്ടി വരും… അതുപോലെ ഒരാള്‍ കക്ഷിയെയോ സാക്ഷിയെയോ ഭീഷണിപ്പെടുത്തിയാലും എനിക്ക് നടപടിയെടുക്കേണ്ടി വരും. പക്ഷേ, ഒരാളെന്നെ കോടതിക്കുള്ളിലോ പുറത്തോവച്ച് വിഡ്ഢീ എന്നു വിളിച്ചാല്‍ ആ കമന്റ് ഞാന്‍ അവഗണിക്കും. കാരണം, അതെന്റെ ജോലിയെ ഒരുവിധത്തിലും തടസ്സപ്പെടുത്തുന്നതല്ല. ഏറിയാല്‍ ലോര്‍ഡ് ടെമ്പിള്‍മാനെപ്പോലെ ഏതൊരാള്‍ക്കും അയാളുടെ അഭിപ്രായത്തിലെത്താന്‍ അര്‍ഹതയുണ്ടെന്നു പറയും.

എന്തായാലും വാക്കുകള്‍ക്ക് എല്ലുകളെ നുറുക്കാനാകില്ലല്ലോ.” കോടതിയലക്ഷ്യം സംബന്ധിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ആശയങ്ങളുടെ പശ്ചാത്തലത്തില്‍ ജയരാജനെതിരായ വിധിയില്‍ ജഡ്ജിമാരുടെ പ്രതികാരബുദ്ധി പ്രതിഫലിക്കുന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാകില്ല. തന്റെ വാദങ്ങളെ സാധൂകരിക്കാന്‍ ജയരാജന്‍ ഹാജരാക്കിയ സാക്ഷിയോട് കോടതിതന്നെ താങ്കള്‍ക്ക് സിപിഐ എമ്മിനെ ഭയമുണ്ടോ&ൃെൂൗീ;എന്ന അസ്വാഭാവികമായ ചോദ്യം ഉയര്‍ത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. തികച്ചും നിയമബാഹ്യമായ ഇത്തരം കമന്റടികളും നിരീക്ഷണങ്ങളും വര്‍ധിച്ചുവരുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കില്ലേ എന്ന് കോടതിതന്നെ പരിശോധിക്കേണ്ടതാണ്. ഫസല്‍ വധക്കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ കണ്ണൂര്‍ ജില്ലയിലെ നിരപരാധികളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കേന്ദ്രപൊലീസിനെ വിന്യസിപ്പിക്കണമെന്നുമുള്ള പരാമര്‍ശങ്ങള്‍ മറ്റൊരുദാഹരണമാണ്. കേസിനാസ്പദമായ വിഷയത്തിനു പുറത്തുള്ള പ്രശ്നങ്ങളില്‍ നിലവിട്ട് അഭിപ്രായം പറയുന്ന ജഡ്ജിമാര്‍ക്കെതിരെ പല സന്ദര്‍ഭങ്ങളിലും സുപ്രീംകോടതിയടക്കം ചൂണ്ടിക്കാട്ടിയ മുന്നറിയിപ്പുകള്‍ അക്കമിട്ടുനിരത്തിയായിരുന്നു ഈ പരാമര്‍ശങ്ങള്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കം ചെയ്തത്. ഇതിനുശേഷവും മറ്റൊരു കേസില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിയോജകമണ്ഡലം കൊടുംക്രിമിനലുകളെ സംഭാവനചെയ്യുന്നു എന്ന കണ്ടെത്തല്‍ അതേ ജഡ്ജി നടത്തി. 2009 ഏപ്രില്‍ 16ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു നടക്കാനിരിക്കെ, ആഭ്യന്തരമന്ത്രിക്കെതിരെ ഇത്തരമൊരു പരാമര്‍ശം വന്നത് യുഡിഎഫും അനുകൂല മാധ്യമങ്ങളും ആഘോഷപൂര്‍വം കൊണ്ടാടി. പൊതുനിരത്തുകളില്‍ സ്ത്രീകള്‍ക്ക് വഴിനടക്കാനാകുന്നില്ലെന്നും പൈശാചികമായ സേനയായി പൊലീസ് മാറിയെന്നുമൊക്കെ നിലവിട്ട പരാമര്‍ശങ്ങള്‍ വിധിന്യായത്തില്‍ കടന്നുകൂടി. അനുചിതമായ ഈ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിക്ക് നീക്കംചെയ്യേണ്ടിവന്നു. കോടതിയെക്കുറിച്ചുള്ള വിമര്‍ശം ജയരാജന്‍ ആവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തെ ശിക്ഷിക്കാന്‍ കാരണമായി പറയുന്നത്. ഒരേ തെറ്റ് ജഡ്ജിമാര്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാലോ? കോടതിയും ഇക്കാര്യങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇത്തരം അനുചിതമായ നടപടികള്‍ക്ക് മുന്‍ചൊന്ന കേസുകളിലെന്നപോലെ സുപ്രീംകോടതിയില്‍ നിയമപരിഹാരമുണ്ടാക്കാന്‍ കഴിയും എന്നാണ് സിപിഐ എം കരുതുന്നത്. ഏതായാലും ഈ വിധി ഒരു സദ്ഫലമുണ്ടാക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ.

പാതയോരയോഗ നിരോധനത്തിനെതിരായ പ്രചാരണവും പ്രക്ഷോഭവും കൂടുതല്‍ ശക്തമാകും. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയില്‍ വഴിയോരത്ത് യോഗങ്ങള്‍ പാടില്ലെന്ന വാദം ന്യായമാണ്. അത്തരം ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പാതയോരത്തെ ചെറുമൈതാനങ്ങളില്‍ യോഗങ്ങളും പ്രകടനങ്ങളും നടക്കുന്നതില്‍ എന്താണ് തെറ്റ്? ഇക്കാര്യം തീരുമാനിച്ച് നടപടിയെടുക്കാനുള്ള അവകാശം പൊലീസിനു കൊടുത്തുകൊണ്ടുള്ള നിയമവും സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണ്. എല്ലാ പാതയോരയോഗങ്ങളും നിരോധിക്കുന്നത് ജനാധിപത്യാവകാശങ്ങള്‍ക്കുമേലുള്ള കൈയേറ്റമാണ്. സിംഗപ്പുര്‍പോലുള്ള ചില രാജ്യങ്ങളിലെന്നപോലെ പ്രകടനം നടത്താനും പ്രതിഷേധിക്കാനും ചില ഇടങ്ങള്‍ നിര്‍ണയിച്ചുകൊണ്ടുള്ള പാരമ്പര്യം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. നിയമലംഘനത്തിന് ഇനിയും ഒട്ടേറെ കേസുകളെടുക്കേണ്ടി വരും. ജനാധിപത്യസംരക്ഷണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും സിപിഐ എം ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഐശ്വര്യയുടെ പ്രസവം!!

11-11-11 എന്ന ദിവസം ഐശ്വര്യയ്ക്ക് കുഞ്ഞ് പിറക്കുമോ?
അത് ആണോ പെണ്ണോ?
സിസേറിയന്‍ ആകുമോ?

മാതൃഭൂമിയിലേക്ക്…


ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റ പ്രസവം സംബന്ധിച്ച വാര്‍ത്തകള്‍ അമിതപ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിന് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും കോടികളുടെ വാതുവെപ്പാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. മുന്‍ മിസ് വേള്‍ഡ് കൂടിയായ ഐശ്വര്യറായും ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും പ്രസവത്തിനായി നവംബര്‍ 11 എന്ന തീയതി തിരഞ്ഞെടുത്തുവെന്ന വാര്‍ത്തയാണ് വാതുവെപ്പ് സജീവമാക്കിയത്.