Skip to main content

തമിഴ് നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ്…

Rajesh K Odayanchal and Manjusha OV at Salem Namakkalതമിഴന്റെ അദ്ധ്വാനശീലവും കൃഷിയോടുള്ള അവന്റെ അഭിവാഞ്ഛയും കണ്ടറിഞ്ഞ ഒരു യാത്രയായിരുന്നു ഇക്കഴിഞ്ഞ സേലം യാത്ര. നാട്ടിൽ പണിക്കായി തെണ്ടിത്തിരിഞ്ഞു വരുന്ന വൃത്തിഹീനരായ തമിഴരെ കണ്ടുശീലിച്ച കണ്ണുകൾക്ക് ഇവരെ സ്വീകരിക്കാൻ ആദ്യമൊരല്പം മടിയായിരുന്നു. പക്ഷേ, സങ്കല്പങ്ങളെ കാറ്റിൽ പറത്തി അവരുടെ സ്നേഹവും വാത്സല്യവും ഏറെ അനുഭവിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ മടക്കം. വിവാഹശേഷം ഇതുവരെ പോയ യാത്രകളിൽ മഞ്ജു ഏറെ സന്തോഷിച്ച ഒരു യാത്രയായിരുന്നു ഇത്. ഓരോ യാത്രകഴിഞ്ഞെത്തുമ്പോഴും ഉണ്ടാവുന്ന മടുപ്പോ ക്ഷീണമോ ഈ യാത്രാശേഷം ഉണ്ടായില്ല; മാത്രമല്ല നിറഞ്ഞ റിഫ്രഷ്മെന്റായിരുന്നു അതു ബാക്കിവെച്ചത്. യാത്രാ വിശേഷങ്ങളിലേക്കു പോകാം.

പാച്ചൽ ഗ്രാമം

Rajesh K Odayanchal and Manjusha OV at Salem Namakkalതമിഴ്നാട്ടിലെ സേലം – നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നമ്മൾ നോക്കി നിന്നുപോകും! കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ. എന്നിട്ടും മഴദൈവങ്ങളെ പ്രാർത്ഥിച്ച് അവർ കൃഷിയിറക്കുന്നു.

Rajesh K Odayanchal and Manjusha OV at Pachal Road, Namakkalസർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും. കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ നാട്ടിലെ വിളവുകൾ കണ്ടാൽ ഒരിക്കലും പറയില്ല ഇത് വെള്ളത്തിനു ക്ഷാമമുള്ള നാടാണെന്ന്; കാവേരി ജലം ഒരു ദിവസമെങ്കിലും നിന്നുപോയാൽ കുടിവെള്ളം കിട്ടാതെ ദാഹിച്ചു വരളുന്ന ഗ്രാമമാണിതെന്ന്. ഇതുപോലെ അനേകം ഗ്രാമങ്ങൾ തമിഴ് നാട്ടിൽ നിറയെ ഉണ്ടെന്ന്!! അന്യസംസ്ഥാനങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന നദീജലം കേവലമൊരു വഴക്കിന്റെ പേരിൽ നിലച്ചാൽ താറുമാറാവുന്ന അനേകം ഗ്രാമങ്ങൾ…

വരദപ്പഗൗഡർ

Rajesh K Odayanchal and Manjusha OV at Pachal Road, Namakkalഗ്രാമത്തിലെ വരദപ്പ ഗൗഡരുടെ കൃഷിയിടമാണു ചിത്രത്തിൽ കാണുന്നത്. അവിടെ ഇല്ലാത്ത കൃഷിത്തരങ്ങൾ ഇല്ല, കപ്പ, ഇഞ്ചി, മഞ്ഞൾ, നിലക്കടല, ഈന്തപ്പഴം, ചെറുപയർ, ചുവന്നുള്ളി, വലിയ ഉള്ളി (സവാള), ഓറഞ്ച്, പേരയ്ക്ക, തെങ്ങുകൾ, പുളി, വേപ്പ്, ഇങ്ങനെ പോകുന്നു. ഇതിനൊക്കെ പുറമേ എരുമ, പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും നിരവധിയുണ്ട്. എങ്ങോട്ടുനോക്കിയാലും പച്ചപ്പു തന്നെ. വയലുകൾക്കു നടുവിലായി പലയിടത്തും ചതുരാകൃതിയിലുള്ള വലിയ കിണറുകൾ. അതിന്റെ നീളമെത്രയെന്ന് അറിയില്ല. മുകളിൽ നിന്നും നോക്കിയാൽ അടിവശം കാണാൻ ബുദ്ധിമുട്ട്. റിസ്ക്കെടുത്ത് നോക്കാനും പോയില്ല. സേലം – നാമക്കൽ റൂട്ടിൽ ഏകദേശം 25 കിലോമീറ്റർ പിന്നിടുമ്പോൾ കിട്ടുന്ന പാച്ചൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ പോയത്. ഒരു ടിപ്പിക്കൽ തമിഴ് നാടൻ ഗ്രാമത്തിന്റെ ഹൈവേയോടടുത്ത മുഖമാണു പാച്ചൽ. കൃഷി സ്ഥലങ്ങൾ അവിടെ വാങ്ങിക്കാൻ കിട്ടും. സ്ക്വയർ ഫീറ്റിനു 30 രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം പോയപ്പോൾ ഉണ്ടായിരുന്നത്, എന്നാൽ അതിപ്പോൾ 200 മുതൽ 250 വരെ ആയിട്ടുണ്ട്. ഒരേക്കർ ഒന്നിച്ചെടുക്കുമ്പോൾ 20 ലക്ഷമാണെന്നും പറഞ്ഞു. സ്ക്വയർ ഫീറ്റായി വാങ്ങിക്കുന്നതും ഏക്കറായി വാങ്ങിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം ഒന്നും കൂട്ടിനോക്കാൻ പോയില്ല… അടുത്ത വർഷം പോകുമ്പോൾ ഒരു പക്ഷേ അതു 40 ലക്ഷമായേക്കാം!! വെള്ളമാണവിടുത്തെ പ്രധാന പ്രശ്നം. വെള്ളം ഉണ്ടെങ്കിൽ മറ്റൊരു സ്വർഗം അന്വേഷിച്ച് പോകേണ്ടതില്ല. വില കൂടും മുമ്പ് ഒരു വീടുകെട്ടാനുള്ള സ്ഥലം ഇവിടെ വാങ്ങിച്ചിടണം എന്ന് മഞ്ജു വാശിപിടിച്ചു തുടങ്ങിയിരിക്കുന്നു.

Rajesh K Odayanchal and Manjusha OV at Pachal Road, Namakkalകേരളത്തിൽ വെള്ളം ഒരിക്കലും ഒരു പ്രശ്നമേയല്ല. നിരവധി നദികളും മറ്റനവധി ജല സ്ത്രോതസുകളും നമുക്കുണ്ട്. നമുക്കുകിട്ടുന്ന മഴവെള്ളം സംഭരിച്ചുവെച്ചാൽതന്നെ നമുക്കത് നല്ലൊരു കരുതൽ ശേഖരമായി. എന്നിട്ടും ഇടവിട്ട് ചെയ്യുന്ന നെൽകൃഷി മാത്രമല്ലേ നമ്മുടെ പ്രധാന പരിപാടി. ആ വയലുകളെ തന്നെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് പറ്റിയിട്ടില്ല. ഈ ആദിമദ്രാവിഡരെ കണ്ടുപഠിക്കേണ്ടതു തന്നെയാണ്. വരദപ്പ ഗൗഡരുടെ മകൻ ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ മാനേജരാണ്. ഒന്നര ലക്ഷത്തോളം രൂപ മാസം സാലറിയുള്ള വ്യക്തി. ഒന്നരലക്ഷം രൂപ സാലറികിട്ടുന്ന ഒരു മകന്റെ അച്ഛനെ ഞാൻ കേരളത്തിന്റെ പരിതസ്ഥിതിയിൽ വെറുതേ ഒന്നോർത്തുപോയി! എല്ലാ മാസവും മകൻ അച്ഛനെ കാണാൻ ഈ ഗ്രാമത്തിലേക്ക് വരാറുണ്ട്. ഈ അച്ഛനും അദ്ദേഹത്തിന്റെ അനുജനും അനുജന്റെ മകനും ചേർന്നാണ് ഈ കാണുന്ന കൃഷിയിടവും ഇക്കണ്ട വളർത്തു മൃഗങ്ങളേയും പരിപാലിക്കുന്നത്. കൃഷിയിടത്തിലെ മിക്ക പണികളും ഇവർ തന്നെ ചെയ്യുന്നു. ഒത്തിരിപേർ വേണ്ടിവരുന്ന പണികൾക്കു മാത്രമേ പണിക്കാരെ വിളിക്കുന്നുള്ളു. എല്ലാവരും പണിക്കാരായിരിക്കുന്ന ആ നാട്ടിൽ പരസ്പരം സഹകരിച്ച് അവർ വിളവെടുപ്പു നടത്തുന്നു. ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ആരാധനാമൂർത്തികളുടെ കോവിലുകളും ഉണ്ട്.

Rajesh K Odayanchal and Manjusha OV at Pachal Road, Namakkalആ കൃഷിസ്ഥലം വിട്ടുപോരുമ്പോൾ എത്രയും പെട്ടന്ന് ഇവർക്കാവശ്യമായ മഴ ലഭിക്കണേ എന്നായിരുന്നു പ്രാർത്ഥന. അവരുടെ കടിനാദ്ധ്വാനത്തിന്റെ ഫലം അവർക്ക് മുഴുവനായും കിട്ടാൻ പ്രകൃതി കനിഞ്ഞേ മതിയാവൂ. വരുമ്പോൾ ഞങ്ങൾക്ക് എടുക്കാൻ പറ്റാവുന്നത്ര തേങ്ങയും പച്ച നിലക്കടലയും ചെറുപയറും പേരയ്ക്കയും നാരങ്ങയും ഒക്കെ പൊതിഞ്ഞുതന്ന് അവർ അവരുടെ സ്നേഹം പ്രകടിപ്പിച്ചു. കൂടാതെ വഴിയാത്രയ്ക്കിടയിൽ കഴിക്കാനായി പരിപ്പുവടയും പൊതിഞ്ഞുവെച്ചുതന്നു.

മലൈകോട്ടൈ

Rajesh K Odayanchal and Manjusha OV at Malai Kottai, Namakkalചിത്രത്തിൽ കാണുന്ന കോട്ട നാമക്കൽ ടൗണിൽ ആണ്. സേലത്തു നിന്നും 53 കിലോമീറ്റർ ഉണ്ട് നാമക്കൽ എന്ന സ്ഥലത്തേക്ക്. (കൂടുതൽ ചിത്രങ്ങൾ ഇവിടെയുണ്ട്) മലൈകോട്ടൈ എന്നാണു തമിഴന്മാർ ഈ കോട്ടയെ വിളിക്കുന്നത്. നാമക്കൽ ടൗണിനു നടുവിലാണ് ഈ മല. മലയുടെ മുകൾ തട്ടീലാണു കോട്ട. മുകളിൽ നിന്നാൽ നാമക്കൽ ടൗൺ ചുറ്റും പരന്നു നിൽക്കുന്നതു കാണാം. ടിപ്പുവിന്റെ ആയുധസംഭരണ ശാലയായിരുന്നു അത്. മലയുടെ ഉൾവശത്ത് വലിയ തുരങ്കങ്ങൾ ഉണ്ടത്രേ, ഇപ്പോൾ അത് അടച്ചിട്ടിരിക്കുകയാണ്. വൈകുന്നേരം അവിടേക്ക് പോകുന്നതാവും നല്ലത്. ഒരു അഞ്ചുമണി സമയത്താണു മഞ്ജുവും ഞാനും അവിടെ എത്തിയത്. വെയിൽ ഒട്ടൊടുങ്ങിയ സമയം. ഉച്ചയ്ക്കു വന്നാൽ തല പൊട്ടിപ്പിളർന്നു പോവും. ഈ മലകാണാൻ മാത്രമായി ഇവിടെ വരുന്നത് നഷ്ടമാണ്. എന്നാൽ, 100 കിലോമീറ്റർ അപ്പുറത്തുള്ള ട്രിച്ചിയിൽ കാണാൻ പലതും ഉണ്ട്. നാമക്കല്ലിൽ നിന്നും കുറച്ചു യാത്ര ചെയ്താൽ കൊല്ലിമലയിൽ എത്താം. കൊല്ലിമലയിലേക്കുള്ള യാത്ര തന്നെ രസകരമാണ്. മൈലകോട്ടയിൽ എത്തിയപ്പോൾ വളരെ കുറച്ച് ആൾക്കാർ മാത്രമേ അവിടെയുണ്ടായുള്ളു. കോട്ടയ്ക്കകവശം വിശാലമായ ഒരു കുളമുണ്ട്. നിറയെ മീനുകൾ ഉള്ള ഒരുകൊച്ചു ശുദ്ധജല തടാകം. അതിന്റെ കരയിലിരുന്ന് ഒരു വയസൻ മൂപ്പർ മീനുകൾക്ക് ഭക്ഷണം കൊടുക്കുന്നു. ഞാൻ അയാളെ ഒന്നു പരിചയപ്പെട്ടു. ഒരു കൈയും ഒരു കാലും അടങ്ങുന്ന ശരീരത്തിന്റെ ഒരു ഭാഗം മൊത്തം തളർന്നുപോയ മാരിയപ്പൻ ആയിരുന്നു അത്. അയാൾ എന്നും വൈകുന്നേരം ഈ മല കയറിവന്ന് മീനുകൾക്ക് ഭക്ഷണം കൊടുക്കുമത്രേ.Rajesh K Odayanchal and Manjusha OV at Malai Kottai, Namakkal ചിക്കൻ ബിരിയാണിയാണ് സമീപത്തിരിക്കുന്നത്. അതിലെ ചിക്കൻ പീസൊക്കെ സൈഡിൽ മാറ്റി വെച്ചിരിക്കുന്നു. അരിയാഹാരം മാത്രം ഫിൽട്ടർ ചെയ്തെടുത്ത് വളരെ സൂക്ഷ്മതയോടെ അദ്ദേഹം മീനുകൾക്കിട്ടുകൊടുക്കുന്നു. അയാളാണിത് ടിപ്പുവിന്റെ ആയുധസംഭരണശാലയായിരുന്നുവെന്നും മലയ്ക്കടിവശം വൻ തുരങ്കങ്ങൾ ഉണ്ടെന്നും അവയിപ്പോൾ അടച്ചിരിക്കുകയാണെന്നും അടക്കമുള്ള കഥകൾ പറഞ്ഞുതന്നത്. പിന്നെ അദ്ദേഹം എന്റെ ഫോട്ടോയ്ക്കായി വെളുക്കെ ചിരിച്ച് പോസ് ചെയ്തുതന്നു.

കൂടുതൽ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

കൊല്ലിമല – (തമിഴ്: கொல்லி மலை)

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalനാമക്കല്ലിലെ മറ്റൊരു വിശേഷപ്പെട്ട സ്ഥലമാണു കൊല്ലിമല. വൻ‌മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കടൽ നിരപ്പിൽ നിന്നും ഏകദേശം 1300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരു വലിയ വനമേഖലയ്ക്കു നടുവിലാണ് ഈ പ്രദേശം. ഏകദേശം 280 km² വിസ്താരത്തിൽ പരന്നു കിടക്കുന്ന ഈ ഭൂപ്രദേശം ടൂറിസത്തിന് ഏറെ സാധ്യതകൾ ഉള്ളതാണെങ്കിലും ഇപ്പോഴും സഞ്ചാരികൾ അധികമായി എത്തിത്തുടങ്ങിയിട്ടില്ല. മരച്ചീനി, പൈനാപ്പിൾ, വാഴ മുതലായവ വാണിജ്യാടിസ്ഥാനത്തിൽ തന്നെ കൃഷിചെയ്തുവരുന്നുണ്ട് ഇവിടെ. വിവിധ ഇനത്തിൽ പെട്ട ധാരാളം പ്ലാവുകൾ ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെ നാമക്കൽ, സേലം മുതലായ സ്ഥലങ്ങളിലെ കമ്പോളങ്ങളിലേക്കുള്ള ചക്കകൾ ഇവിടെ നിന്നും വരുന്നതാണ്. ചിലയിടങ്ങലിൽ കാപ്പിയും കുരുമുളകും വൻതോതിൽ കൃഷിചെയ്തു വരുന്നുണ്ട്. വികസനം തീരെ ചെന്നെത്താത്ത സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലിമല. ആകാശഗംഗ എന്നറിയപ്പെടുന്ന വലിയൊരു വെള്ളച്ചാട്ടം കൊല്ലിമലയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. അറപ്പാലീശ്വരൻ ക്ഷേത്രം, കൊല്ലിപ്പാവൈ അമ്മൻ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്. ചിലപ്പതികാരം, മണിമേഖല പോലുള്ള പഴയകാല കൃതികളിൽ കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടത്രേ.

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalഎഴുപതിലധികം വൻവളവുകളുള്ള ചെങ്കുത്തായ ഒരു ചുരം കയറിവേണം കൊല്ലിമല എന്ന സ്ഥലത്ത് എത്തിച്ചേരാൻ. സേലത്തു നിന്നും നാമക്കല്ലിൽ നിന്നും ബസ്സുകൾ ഉണ്ടെങ്കിലും പ്രായേണ സേലത്തുനിന്നും ബസ്സ് സർവീസ് കുറവാണ്. നാമക്കല്ലിൽ നിന്നും 63 കിലോമീറ്റർ അകലെ കിഴക്കൻ മലനിരകളിലാണു കൊല്ലിമല സ്ഥിതിചെയ്യുന്നത്. പ്രദേശവാസികൾ അടിവാരം എന്നു വിളിക്കുന്ന കാരവല്ലി എന്ന സ്ഥലത്ത് നിന്നുമാണ് ചുരം തുടങ്ങുന്നത്. ചുരം കയറാൻ ഏകദേശം രണ്ടുമണിക്കൂറോളം സമയമെടുക്കും. കാർഷികവൃത്തിയിലേർപ്പെട്ട കുറേ പാവപ്പെട്ട ജനവിഭാഗം മാത്രം താമസിച്ചുവരുന്ന കൊല്ലിമലയിൽ ഒരു ചെറുപട്ടണം പോലും ലഭ്യമല്ല. ചെമ്മേട് (സെമ്മേട്) എന്ന സ്ഥലമാണ് കൊല്ലിമലയുടെ കേന്ദ്രം. ചെറു തട്ടുകടകൾ പോലെയുള്ള വാണിജ്യകേന്ദങ്ങൾ മാത്രമേ ഇവിടെ കാണാനുള്ളൂ. കൊല്ലിമലയിൽ ഇത്തരം തട്ടുകടകളുടെ എണ്ണം കൂടുതലായി കണ്ടു വരുന്നു.

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalകൊല്ലിമലയോട് അടുത്തുള്ള പട്ടണം ജില്ലാ ആസ്ഥാനമായ നാമക്കൽ ആണ്. രണ്ടുമണിക്കൂർ ഇടവിട്ട് നാമക്കല്ലിൽ നിന്നും കൊല്ലിമലയിലേക്ക് ബസ്സ് സർവീസ് ഉണ്ട്. 63 കിലോമീറ്റർ ദൂരമുള്ള ഈ വഴി ഒരുപാട് ഹെയർപിൻ വളവുകൾ ഉള്ളതാണ്. ഏകദേശം നാലുമണിക്കൂർ യാത്ര വേണ്ടിവരും ഇവിടെ എത്തിച്ചേരാൻ. കൊല്ലിമലയിൽ നിന്നും സേലത്തേക്കും ബസ്സ് സർവീസ് ഉണ്ട്; പക്ഷേ അതു വളരെ കുറവാണ്. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകൾ ഈറോഡ്, സേലം എന്നിവയാണ്. സേലത്തു നിന്നും നാമക്കൽ വരെ 54 കിലോമീറ്റർ ദൂരമുണ്ട്. അഞ്ചുമിനിറ്റിന്റെ ഇടവേളയിൽ ഏതു സമയത്തും ഈ വഴി ബസ്സുകൾ ലഭ്യമാണ്. സേലത്തു നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ ഒരുമണിക്കൂർ സമയത്തെ യാത്ര മതിയാവും. ഈറോഡിൽ നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ 57 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ട്.

കൃഷി

തേയില, കാപ്പി, കുരുമുളക്, പൈനാപ്പിൾ, ചക്ക, മരച്ചീനി മുതലായവയൊക്കെ വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്. അങ്ങിങ്ങായി വലിയ വാഴത്തോപ്പുകളും നെൽകൃഷിയും ഉണ്ട്. ചക്കയ്‌ക്ക് ഏറെ പ്രസിദ്ധമാണ് കൊല്ലിമല. വിവിധതരത്തിലുള്ള ചക്കകളും വാഴപ്പഴങ്ങളും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.

ആകാശഗംഗ

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalകൊല്ലിമലയിലെ പ്രധാന ആകർഷണമാണ് ആകാശഗംഗ എന്ന ഈ വെള്ളച്ചാട്ടം. രണ്ട് വൻമലകൾക്കിടയിൽ മലകളുടെ ഏകദേശം നടുവിലായി ഇതു സ്ഥിതി ചെയ്യുന്നു. കൊല്ലിമലയിലെ ശിവക്ഷേത്രത്തിൽ നിന്നും വെള്ളച്ചാട്ടം ഉള്ളസ്ഥലം വരെ ചെങ്കുത്തായ ചരിവാണ്. അമ്പലത്തിന്റെ മുന്നിൽന്നിന്നും വെള്ളച്ചാട്ടം വരെ കോൺക്രീറ്റ് പടികൾ ഉള്ളതിനാൽ അങ്ങോട്ടുള്ള യാത്ര സുഗമമാണ്. പത്തുരൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് സഞ്ചാരികളെ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തേക്ക് കടത്തിവിടുന്നത്. കൊല്ലിമലയുടെ വന്യഭംഗി നിറഞ്ഞുനിൽകുന്ന ഭാഗമാണ് ഈ സ്ഥലം. വെള്ളച്ചാട്ടത്തിനു കീഴിൽ നിന്നും കുളിക്കുന്നവർക്ക് ശിവകാരുണ്യത്താൽ സർവരോഗശമനം ഉണ്ടാവുമെന്ന വിശ്വാസം കൊല്ലിമലനിവാസികൾക്കിടയിൽ ഉണ്ട്. മലമുകളിൽ നിന്നും വരുന്ന വെള്ളത്തിൽ ഔഷധമൂല്യം ഉണ്ടെന്നവർ വിശ്വസിക്കുന്നു.

പേരിനു പിന്നിലെ ഐതിഹ്യം

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalകൊല്ലിമലയുടെ പേരിനു പിന്നിൽ രണ്ട് ഐതിഹ്യം പറഞ്ഞുവരുന്നുണ്ട്. അറപ്പാലീശ്വരൻ എന്ന ശിവന്റെ ചൈതന്യം സമീപത്തുള്ളതിനാൽ സകലവിധ വ്യാധികളേയും കൊല്ലാൻ പര്യാപ്തമാണ് ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിലുള്ള സ്നാനം എന്നു പ്രദേശവാസികൾ വിശ്വസിക്കുന്നു. എന്നാൽ പ്രബലമായ മറ്റൊരു വിശ്വാസം വിശ്വസുന്ദരിയായ കൊല്ലിപ്പാവൈ എന്ന ദേവതയുമായി ബന്ധപ്പെട്ടതാണ്. പണ്ട് മുനിമാർ തങ്ങളുടെ കൊടും തപസ്സിനായി തെരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രേ കൊല്ലിമല. മുനിമാരുടെ തപസ്സിന്റെ തീവ്രതയിൽ ചൂടും തീയും കൊണ്ട് നാട്ടുകാരുടെ ജീവിതം ദുസ്സഹമായി തീർന്നപ്പോൾ കൊല്ലിപ്പാവൈ ദേവി തന്റെ സുന്ദരമായ പുഞ്ചിരിയാൽ ആ ചൂടിനേയും തീയേയും എരിച്ചുകളഞ്ഞ് ജനങ്ങളെ കൊടിയ വിപത്തിൽ നിന്നും രക്ഷിച്ചുവെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ ദേവി വസിക്കുന്ന ആ സ്ഥലം കൊല്ലിമല എന്നവർ വിളിച്ചു വന്നു. ഏറ്റുകൈ അമ്മൻ എന്നാണു സമീപവാസികൾ കൊല്ലിപ്പാവൈ ദേവിയെ വിളിക്കുന്നത്. കൊല്ലിപ്പാവൈയുടെ അമ്പലവും തൊട്ടടുത്തു തന്നെ സ്ഥിതുചെയ്യുന്നുണ്ട്.

പുരാണങ്ങളിൽ

ചിലപ്പതികാരം പോലുള്ള കൃതികളിൽ പറഞ്ഞിരിക്കുന്ന സൂചനകൾപ്പുറം പുരാണപ്രസിദ്ധം കൂടിയാണ് കൊല്ലിമല. രാമായണത്തിൽ പറഞ്ഞിരിക്കുന്ന സുഗ്രീവന്റെ മധുവനം കൊല്ലിമല തന്നെയാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. ക്രിസ്തുവിനു മുമ്പ് 200 – ആം ശതകത്തിൽ പ്രസിദ്ധരായ ഏഴുരാജാക്കന്മാരിൽ ഒരാളായ വളവി ഊറി എന്ന രാജാവ് ഒരു അമ്പിനാൽ സിംഹം, കരടി, മാൻ, കാട്ടുപന്നി എന്നീ മൃഗങ്ങളെ കൊന്ന സ്ഥലം കൊല്ലിമലയാണ്.

1. അഗയ ഗംഗൈ വെള്ളച്ചാട്ടം: ഇടതൂർന്ന വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അതിശയകരമായ വെള്ളച്ചാട്ടമാണിത്, കൊല്ലി ഹിൽസിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്.
2. കൊല്ലി ഹിൽസ് വനങ്ങൾ: വൈവിധ്യമാർന്ന വന്യജീവികളും സസ്യങ്ങളും നിറഞ്ഞ ജൈവവൈവിധ്യത്താൽ സമ്പന്നമായ കുന്നുകൾ. വനങ്ങളിലൂടെയുള്ള ട്രെക്കിംഗ് ഇവിടെ ഒരു ജനപ്രിയ പ്രവർത്തനമാണ്.
3. അരപലീശ്വരർ ക്ഷേത്രം: നിരവധി തീർത്ഥാടകരെ ആകർഷിക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം.
4. ട്രക്കിംഗ് പാതകൾ: വെല്ലുവിളി നിറഞ്ഞതും മനോഹരവുമായ പാതകൾ കാരണം കൊല്ലി ഹിൽസ് ട്രെക്കിംഗ് നടത്തുന്നവർക്ക് ഒരു ജനപ്രിയ സ്ഥലമാണ്. ചുറ്റുമുള്ള താഴ്‌വരകളുടെയും കുന്നുകളുടെയും അതിശയകരമായ കാഴ്ചകൾ ഈ വഴികൾ പ്രദാനം ചെയ്യുന്നു.
5. പ്രാദേശിക സംസ്കാരം: വിവിധ തദ്ദേശീയ ഗോത്ര സമൂഹങ്ങളുടെ ആവാസ കേന്ദ്രമായ ഈ പ്രദേശം, തനതായ സാംസ്കാരിക ആചാരങ്ങൾക്ക് പേരുകേട്ടതാണ്.
6. കാലാവസ്ഥ: തണുത്തതും ഉന്മേഷദായകവുമായ കാലാവസ്ഥയാണ് ഇവിടം, സമതലങ്ങളിലെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ അനുയോജ്യമായ ഒരു സ്ഥലമാക്കി മാറ്റുന്നു.
കൊല്ലി കുന്നുകൾ താരതമ്യേന വാണിജ്യവൽക്കരിക്കപ്പെടാത്തതിനാൽ, ശാന്തവും കളങ്കമില്ലാത്തതുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു, ശാന്തതയും പ്രകൃതിയും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ

കെംഫോർട്ട് ശിവന്റെമ്പലം ബാംഗ്ലൂർ! പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ!!
ഇന്നലെ വൈകുന്നേരം കെംഫോർട്ടിൽ പോയി വന്നു… ഒരിക്കൽ പോയതായിരുന്നു. 5 വർഷം മുമ്പ്! അന്നവിടം ഇത്രമാത്രം വ്യാപാരവത്കരിച്ചിരുന്നില്ല. പകരം അമ്പലനടയിൽ നിന്നും ടോട്ടൽ മാളിലേക്ക് ഡയറക്റ്റ് ഒരു വഴി മാത്രമായിരുന്നു; അതിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ വഴി ഉണ്ടായിരുന്നുള്ളു. ഇന്നാ വഴിയോ, അവിടേക്ക്  കയറേണ്ട പടികളോ ഒന്നും ഇല്ല. പകരം.മ്പലത്തിനകത്തേക്കും പുറത്തേക്കും ഉള്ള വഴികളിൽ നിറച്ചും ചാരിറ്റി എന്ന പേരിൽ ഭണ്ഡാരങ്ങളും പണം പിരിക്കാൻ ആൾക്കാരേയും വെച്ചിരിക്കുന്നു.

അകത്തേക്ക് കയറാൻ 30 രൂപ… അതുകഴിഞ്ഞ് ഉള്ളിൽ കുറച്ച് ഫോട്ടോസ് വെച്ചിരിക്കുന്നത് കാണാൻ 20 രൂപ, ഓരോ മുക്കിലും മൂലയിലും (ഏകദേശം 25 ഓളം പേർ) കൈ ഇല്ലാത്ത കുഞ്ഞിന്റേയും കാലില്ലാത്ത കുഞ്ഞിന്റേയും ചിത്രങ്ങളും മറ്റും വെച്ച് ചാരിറ്റി എന്നും പറഞ്ഞ് പണം പിരിക്കാൻ ആൾക്കാരെ നിർത്തിയിരിക്കുന്നു… പണം പിരിക്കാൻ വലിയ രണ്ട് പ്രതിമയും വെച്ച് വലവിരിച്ചിരിക്കുകയാണിവിടെ ഒരു കൂട്ടം ആൾക്കാർ! ഇസ്‌കോണിന്റെ മാതൃകയിൽ ശിവ പ്രതിമ വെച്ച് വലിയൊരു ബിസിനസ് സ്ഥാപനം!

ഉള്ളിലേക്ക് കയറാൻ രണ്ട് ടിക്കറ്റ് എടുത്തിട്ട് 100 രൂപകൊടുത്ത എനിക്ക്  ബാക്കി നാല്പതു രൂപ കിട്ടിയത് ഏകദേശം മുഴുവനായും നെടുകേ കീറിയ നോട്ടുകളായിരുന്നു. അതു വേണ്ടെന്നു പറഞ്ഞപ്പോൾ അവിടെ ഇരിക്കുന്ന പെണ്ണു പറഞ്ഞത്  ഇത് ഞാൻ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല ഭക്തർ തന്നതാണ് എന്ന്! അവിടെ തുടങ്ങി എന്റെ കലിപ്പ്!

വിജയദശമി ദിവസമായതിനാലോ എന്തോ, നല്ല തിരക്കായിരുന്നു അവിടെ. ഇവരീ പിരിച്ചെടുക്കുന്ന പണത്തിൽ നിന്നും എത്ര ശതമാനം അവർ ചിത്രങ്ങളാക്കി അവിടവിടങ്ങളിൽ കെട്ടിത്തൂക്കി വെച്ച് പാവങ്ങൾക്ക് കിട്ടുന്നുണ്ടാവും?  ഇതിനു ടാക്സും മറ്റും ബാധകമായിരിക്കുമോ?  ആർ. വി. എം. ഫൗണ്ടേഷന്റെ സ്ഥാപകൻ മിസ്റ്റർ. ആർ.വി.എം (പേരെന്താണോ എന്തോ!!) -ന്റെ ബഹുവർണ ചിത്രങ്ങളും ലോഗോയും അങ്ങിങ്ങായിട്ടുണ്ട്!

നാട്ടിൽ നിന്നും ബാഗ്ലൂർ വിസിറ്റിനെത്തുന്നവരെ കാണിച്ചുകൊടുക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. പക്ഷേ, അവിടേക്ക് പോകുമ്പോൾ ഒരുകെട്ട് നോട്ടുകളുമായി പോകേണ്ടി വരും എന്നതാണു പ്രശ്നം! അല്ലെങ്കിൽ അവരിൽ ചിലരുടെ പുച്ഛം നിറഞ്ഞ നോട്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വരും 🙁

സഹകരണ വെബ് ഹോസ്റ്റിങ്!

ഇവിടെ മിക്കവർക്കും സ്വന്തം പേരിൽ ഡൊമൈൻ നെയിം ഉണ്ടാവും എന്നു കരുതുന്നു? പക്ഷേ, ഹോസ്റ്റിങ് സ്പേയ്‌സിന്റെ കാര്യത്തിലാണു പലര്‍ക്കും പ്രശ്നം. കാരണം ഇതല്പം ചെലവേറിയ കാര്യമാണ്‌ എന്നതുതന്നെ. അതിനായി അണ്‍ലിമിറ്റഡ് ഹോസ്റ്റിങ് സ്പേയ്സ് എടുത്തിട്ടുള്ള കൂട്ടുകാരെയോ മറ്റ് കമ്പനികളെയോ സമീപിക്കാറാണു പതിവ്. നമുക്ക് സഹകരണാടിസ്ഥാനത്തിൽ കുറച്ച് സ്ഥലം ഓൺലൈനിൽ വാങ്ങിച്ചാലോ? ആരെങ്കിലും തയ്യാറുണ്ടോ? മിക്ക ഹോസ്റ്റിങ് പ്രൊവൈഡേര്‍സും മള്‍ട്ടിഹോസ്റ്റിങ് എന്ന പരിപാടി സപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. പത്തുപേര്‍ ചേര്‍ന്ന് മൂന്നുവര്‍ഷത്തേക്ക് ഒരു ഹോസ്റ്റിങ് സ്പേയ്‌സ് വാങ്ങിച്ച് അവരവരുടെ വെബ്സൈറ്റ് അവിടെ ഹോസ്റ്റ് ചെയ്ത് ഷെയര്‍ ചെയ്തെടുക്കാവുന്നതാണ്‌. ഒരുവര്‍ഷത്തേക്ക് 6000 മുതല്‍  8000 വരെ മുടക്കുന്നതിനു പകരം പത്തുപേര്‍ ചേര്‍ന്നാല്‍ ഒരു 1൦0 രൂപയുടെ അടുത്തു നില്‍ക്കും. മാത്രമല്ല ഈ നൂറുരൂപയ്ക്ക് നമുക്ക് ഒന്നിലധികം സൈറ്റുകള്‍ അവിടെ ഹോസ്റ്റ് ചെയ്യുകയും ആവാം. ബിസിനസ് ആവശ്യത്തിനല്ലാതെ പേര്‍സണല്‍ സൈറ്റുകള്‍ക്ക് ഇങ്ങനെ സഹകരണാടിസ്ഥാനത്തില്‍ ഹോസ്റ്റ് ചെയ്യുന്നതാണ്‌ നല്ലത് എന്നു തോന്നുന്നു. നമ്മുടെ വെബ്സൈറ്റ് മാത്രമല്ല; സ്പെയ്സ് അണ്‍ലിമിറ്റഡ് ആയതിനാല്‍ നമുക്ക് നമ്മുടെ കമ്പ്യൂട്ടറിലെ ഏതൊരു ഫയലും ഓണ്‍ലൈനില്‍ സൂക്ഷിക്കുകയും ഷെയര്‍ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ഒക്കെ ചെയ്യാം എന്ന പ്രത്യേകതയും ഉണ്ട്.

ഗോഡാഡിയിൽ 3 വർഷത്തേക്ക് അൺലിമിറ്റഡ് സ്ഥലം വാങ്ങിക്കാൻ ഒരു മാസം 350 രൂപ വെച്ച് മൂന്നുവര്‍ഷത്തേക്ക് 12600 രൂപയാവും. (ഹോസ്റ്റിങ് സര്‍‌വീസുകാര്‍ തരുന്ന ഏറ്റവും വലിയ ദീര്‍ഘകാലാവധി മൂന്നുവര്‍ഷമാണെന്നു തോന്നുന്നു. ഒരുവര്‍ഷത്തേക്കാണ്‌ ഹോസ്റ്റിങ് സ്പെയ്സ് എടുക്കുന്നത് എങ്കില്‍ 350 നു കിട്ടില്ല; അപ്പോള്‍ വിലകൂടും) ഒരു പേർസണൽ സൈറ്റിന് ഇത്രേം തുക മൂന്നു വർഷത്തേക്കാണെങ്കിൽ കൂടി മുടക്കുന്നത് മണ്ടത്തരം തന്നെ (പ്രത്യേകിച്ച് സൈറ്റിൽ നിന്നും വരുമാനം ഒന്നും കിട്ടുന്നില്ലെങ്കിൽ). അതുകൊണ്ട് ഇതേ തുക ഒരു 10 പേർ ചേർന്നു മുടക്കുകയാണെങ്കിൽ മൂന്നുവർഷത്തേക്ക് 1260 രൂപയേ വരു ഒരാൾക്ക്!
മാസം 105 രൂപ!! 10 പേർ തയ്യാറായാൽ തുടങ്ങാവുന്ന ഒരു സിമ്പിൾ പരിപാടിയാണിത്. താല്പര്യമുണ്ടെങ്കില്‍ നമുക്കിത് നടപ്പിലാക്കാവുന്നതാണ്‌.

എന്താണഭിപ്രായം? അഭിപ്രായം ഇവിടെയോ (റെക്കമെന്റഡ്) rajeshodayanchal@ജിമെയിൽ.കോംഎന്ന  ഐഡിയിലോ അറിയിക്കാൻ താല്പര്യം!

ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തവര്‍ക്കും അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കുമായി കൂടുതല്‍ വിശദീകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വായിക്കുക;
ഡൊമൈന്‍ നെയിം:
നമുക്കു വേണ്ട സൈറ്റിന്റെ പേര്‌. അത് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. അതിനു ഒരു വര്‍ഷത്തേക്ക് 350 മുതല്‍ 600 വരെ ആണ്‌ ഓരോ പ്രൊവൈഡേര്‍സും ഈഡാക്കുന്നത്. ഇവിടെ പരാമര്‍ശവിധേയം ഡൊമൈന്‍ നെയിം അല്ല ഹോസ്റ്റിങ് സ്പേസ് ആണ്‌. ഡൊമൈന്‍ നെയിം ഉള്ളവരും സൈറ്റ് ഓണ്‍ലൈനില്‍ ഇടാന്‍ സ്ഥലമില്ലാത്തവരും ആയ പാവങ്ങളുടെ ആവലാതികളാണിവിടെ ഷെയര്‍ ചെയ്യുന്നത്.

ഹോസ്റ്റിങ് സ്പേസ്:
നമ്മുടെ സൈറ്റ് എന്നും ഓണ്‍ലൈനില്‍ ഇരിക്കേണ്ടതുണ്ട്. അതിനായി ഫുള്‍ടൈം ഓണായി കിടക്കുന്ന ഒരു സെര്‍‌വറില്‍ നമുക്ക് സ്വന്തമായി സ്ഥലം ആവശ്യമാണ്‌. നമ്മുടെ വെബ് സൈറ്റിനാവശ്യമായ ഫയലുകള്‍ സൂക്ഷിച്ചുവെയ്ക്കേണ്ടതിവിടെയാണ്‌. അതിനെ ആണു ഹോസ്റ്റിങ് സ്പേസ് എന്നു പറയുന്നത്. അവിടെ സൈറ്റ് മാത്രമല്ല; പാട്ടുകള്‍, വീഡിയോസ്, ഫോട്ടോസ്, പിഡീഫ് തുടങ്ങിയ മറ്റു ഫയലുകളും നമുക്ക് സൂക്ഷിച്ചുവെക്കാം. എവിടെ നിന്നും നമുക്കിവയെ ആക്സസ് ചെയ്യാമെന്ന ഗുണമുണ്ട്. മറ്റുള്ളവര്‍ക്കായി വേണമെങ്കില്‍ ഈ ഫയലുകള്‍ ഷെയര്‍ ചെയ്യുകയും ആവാം. ഈ സ്പേസ് ഷെയര്‍ ചെയ്തെടുക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ യൂസെര്‍നെയിമും പാസ്‌വേര്‍ഡും ഉണ്ടായിരിക്കും. അണ്‍ലിമിറ്റഡ് സ്പേസിന്‌ ഒരു മാസം വാടകയായി 600 മുതല്‍ 800 രൂപവരെ വിവിധ പ്രൊവൈഡേര്‍സ് ഈടാക്കി വരുന്നു. മൂന്നുവര്‍ഷത്തേക്ക് ഒന്നിച്ച് എടുക്കുമ്പോള്‍ അല്പം കുറവ് വരും.

വെബ്സൈറ്റ്:
ഡൊമൈന്‍ നെയിമും ഹോസ്റ്റിങ് സ്പേസും മാത്രം ഉണ്ടായാല്‍ പോരാ… നമ്മുടെ സൈറ്റിന്റെ പേര്‌ ബ്രൗസറില്‍ കൊടുത്ത് എന്റര്‍ അടിക്കുമ്പോള്‍ കാണാന്‍ ഒരു വെബ്സൈറ്റും ആവശ്യമാണ്‌. സൈറ്റുണ്ടാക്കുക എന്നത് അല്പം ചിലവേറിയതും വിവിധ ടെക്നോളജികള്‍ അറിഞ്ഞിരിക്കേണ്ടതും ആയ ഒരു കാര്യമാണ്‌. വെബ് ടെക്നോളജിയില്‍ നല്ലരീതിയില്‍ പിടിപാടുള്ള ഒരാള്‍ക്കുമാത്രമേ വിചാരിച്ച രീതിയില്‍ ഒരു സൈറ്റുണ്ടാക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെ വിവിധ ഐടി കമ്പനികളും ഫ്രീലാന്‍സായി വ്യക്തികളും ഈ വക കാര്യങ്ങള്‍ ചെയ്തുകൊടുത്തുവരുന്നുണ്ട്.

ഇതിനു മറ്റൊരു വശമുള്ളത്; വേര്‍ഡ്പ്രസ്, ദ്രുപാല്‍, ജൂംല, മീഡിയവിക്കി തുടങ്ങി നിരവധി കണ്ടന്റ് മാനേജ്മെന്റ് പ്രോഗ്രാമുകള്‍ നമുക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്‌. നമ്മുടെ ഹോസ്റ്റിങ് സ്ഥലത്ത് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെ എളുപ്പം സാധിക്കും. അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാം നമുക്കാവശ്യമായ സൈറ്റിനു വേണ്ടിയുള്ള സകലവിധ സാങ്കേതികതകളും നല്‍കി സൈറ്റ് റെഡിയാക്കുന്നതാണ്‌. ബ്ലോഗിങ് രീതിയില്‍ ഉള്ള സൈറ്റുകളാണ്‌ ഈ രീതിയില്‍ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നത്. അതിന്റെ തീം, കളര്‍ എന്നിവയൊക്കെ നമുക്ക് എളുപ്പം മാറ്റാവുന്നതാണ്‌. ആയിരക്കണക്കിനു തീമുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌. അതുകൊണ്ടുതന്നെ സൈറ്റുണ്ടാക്കുക എന്ന ഭാരിച്ച പണിയില്‍ നിന്നും നമുക്ക് മോചനം ലഭിക്കുന്നു; ഡൊമൈന്‍ നെയിമിനെ പറ്റിയും ഹോസ്റ്റിങ് സ്പേയ്‌സിനെ പറ്റിയും മാത്രം ആലോചിച്ചാല്‍ മതിയാവും. വേര്‍ഡ്പ്രസ് മുതലായ സി.എം.എസ്. പ്രോഗ്രാമുകള്‍ ഹോസ്റ്റിങ് സെര്‍‌വറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞാന്‍ സഹായിക്കുന്നതായിരിക്കും എന്നുകൂടി അറിയിക്കുന്നു 😉

പർട്ടിക്കാർക്കു പഠിക്കാൻ വീണ്ടും!

കേരളത്തിലെ പാർട്ടിക്കാർ പ്രത്യേകിച്ച് ഇടതുപക്ഷം കണ്ടുപഠിക്കേണ്ട ഹർത്താൽ!! ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനായിരുന്നില്ല; ഒരു ജനതയുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു! അവരുടെ വരും തലമുറയുടെ അരോഗ്യത്തിന്റെ പ്രശ്നമായിരുന്നു…

വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ ധാരണയായി. ഇതോടെ വിളപ്പില്‍ശാല പഞ്ചായത്തില്‍ രണ്ട് ദിവസമായി നടന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. അതേസമയം സര്‍ക്കാര്‍ നടപടി പൂരോഗമിക്കുന്നതിന് അനുസരിച്ച് മാത്രമാവും നിരാഹാര സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്‍മാറുക. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കൊടുവിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്.
മാതൃഭൂമി വാർത്തയിലേക്ക്…

വനിത – വനിതകളുടെ വഴികാട്ടി!!


വനിത – വനിതകളുടെ വഴികാട്ടിയെന്നു പരസ്യത്തിൽ പറയുന്നു! പക്ഷേ, ഇവർ കാണിച്ചുകൊടുക്കുന്ന വഴി എങ്ങോട്ട് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ആദ്യമായൊരു വനിത വാങ്ങിച്ചതിന്റെ ചൊരുക്ക് എത്രതന്നെയായാലും തീരുന്നില്ല.

ഇന്നലെ ഓഫീസിൽ നിന്നും വീട്ടിലേക്കു പോകും വഴി മഞ്ജു വിളിച്ചിട്ട് ഒരു വനിത വാങ്ങിക്കുമോ എന്നു ചോദിച്ചു. ജോലി തപ്പി മടുത്ത മഞ്ജു വീട്ടിലിരുന്ന് ഒരുവിധം മുഷിഞ്ഞതുകൊണ്ടാവും എന്തെങ്കിലും വായിക്കാമല്ലോ എന്നു കരുതി വനിത വാങ്ങിക്കാൻ പറഞ്ഞത്. എവിടെയോ കെട്ടിപ്പൂട്ടിവെച്ച സഞ്ജയകൃതികൾ മുഴുവൻ ഉണ്ട് വീട്ടിൽ, പോയിട്ട് എടുത്തുകൊടുക്കാം എന്നൊക്കെ കരുതി നടക്കുമ്പോൾ വഴിവക്കിൽ തന്നെ നിറയെ മലയാളം വാരികകളും മറ്റും വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. വനിതയും ഉണ്ട് അക്കൂട്ടത്തിൽ. ഏതായലും ഒന്നു വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു. 20 രൂപ.

വീട്ടിലെത്തി അതൊന്നു മറിച്ചുനോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി! മുഴുവൻ പരസ്യം! ആകെ 140 പേജുകൾ ആണുള്ളത്. അതിൽ 70 പേജ് ഫുൾസൈസ് പരസ്യങ്ങൾ! നേരെ പകുതി തന്നെ. അതുകൂടാതെ പകുതി പേജായും ഒരു പേജിന്റെ സൈഡ് ബാറിൽ മുകളിൽ നിന്നും താഴെവരെ ആയും പേജിന്റെ 1/4, 1/8 എന്നീ അളവുകളിലൊക്കെയായി നിരവധി പരസ്യങ്ങൾ നിരന്നിരിക്കുന്നു. ഫുൾ പേജ് സൈസിലുള്ള പരസ്യങ്ങൾ മാത്രം എണ്ണിയെടുത്തു…

ഇനിയതിലെ ഉള്ളടക്കമാണെങ്കിലോ! ഒന്നുരണ്ടു നടന്മാരുമായുള്ള മുഖാമുഖം, പിന്നെ മുഴുവൻ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുറേ ചോദ്യോത്തര പരിപാടികളും! 20 രൂപ മാസാമാസം കൊടുത്ത് ഈ പരസ്യങ്ങൾ വാങ്ങുന്ന വീട്ടമ്മമാരെ നമിക്കണം!

മാലിന്യമുക്ത കേരളം

നിന്റെ അഴുകിയ ഭക്ഷണം , നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പൊതികെട്ടുകള്‍, നിന്റെ ഉച്ചിഷ്ട്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍ , നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷ്ണങ്ങള്‍… ഇതെല്ലം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല, നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം, അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നുതീര്‍ക്കണം പന്നിയെപ്പോലെ.

സിവിക് ചന്ദ്രന്‍

ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ മാലിന്യ മുക്തകേരളം യാഥാര്‍ത്ഥ്യമാക്കുമെന്ന് പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുന്ന വേളയിൽ പറഞ്ഞിരുന്നു. വിടുവായിത്തം പറയാൻ ഒരുത്തനേയും പഠിപ്പിക്കേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ ശ്രമിച്ച ‘മാലിന്യ മുക്ത കേരളം’ എന്ന സ്വപ്‌ന പദ്ധതി ഇന്നും സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്.

എമര്‍ജിംഗ് കേരളയാണ് സര്‍ക്കാരിന്റെ പുതിയ മുദ്രാവാക്യം എന്നും പറഞ്ഞ് കോടികൾ അതിന്റെ പേരിൽ ചെലവഴിച്ചു; പലരുടേയും പോക്കറ്റുകൾ നിറഞ്ഞപ്പോൾ ആ പദ്ധതി നൂലു പൊട്ടിയ പട്ടം പോലായി! ദീർഘവീക്ഷണത്തോടെയുള്ള സമഗ്രമായ പദ്ധതി ജനങ്ങളുടെ താഴേത്തട്ടിൽ നിന്നും തുടങ്ങിയാലേ മാലിന്യമുക്തമെന്ന സ്വപ്നം സഫലമാവൂ. എല്ലാവീട്ടിലും കക്കൂസുണ്ടല്ലോ!!

ഒരു ദിവസം ഒരു വീട്ടിൽ ഉണ്ടാവുന്ന വേയ്‌സ്റ്റിനേക്കാൾ വരില്ലേ അവിടുത്തെ ഒരു ദിവസത്തെ മലത്തിന്റെ അളവ്! അത് വൃത്തിയായി എല്ലാവരും കുഴിച്ചുമൂടുന്നുമുണ്ട്! ആരുമത് റോഡുവക്കിലും മറ്റവന്റെ വീട്ടുമുറ്റത്തും കൊണ്ടിടാറില്ല. ആ ഒരു ചിന്താഗതി സമൂഹമനസ്സിലേക്ക് നിയമം വഴി അടിച്ചേൽപ്പിക്കുകയാണു വേണ്ടത്. എങ്കിലേ കേരളം മാലിന്യമുക്തമാവൂ. മാലിന്യമുക്തമെന്നാൽ നിരവധി പകർച്ചവ്യാധികളിൽ നിന്നുള്ള മുക്തി കൂടിയാണെന്ന് ഓർക്കേണ്ടതുണ്ട്.

എഡിറ്റഡ്…

ഡിങ്കനാമാർച്ചന!

ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ദുഷ്ടരേ ഹനിച്ച ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ബാലമംഗളേ ഭവിച്ച ഡിങ്കദേവ പാഹിമാം (ഡിങ്ക…..)

മൂഷികമുഖേന്ദ്ര ഡിങ്ക വാണരുളൂ സാദരേ
കാടിനിള്ളിലെന്നുമെന്നും ശക്തിതൻ കേദാരമായ്
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുക്കു ഡിങ്ക പാഹിമാം   (ഡിങ്ക…..)

നീണ്ടമൂക്കുമുണ്ടക്കണ്ണും ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ജനിച്ചു പണ്ടു ബാലമംഗളേ
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
വന്നു ചേർന്നു ഭൂമിയിൽ പണ്ടന്യഗ്രഹ ജീവികൾ (ഡിങ്ക…..)

കൊണ്ടുപോയി ഡിങ്കനെ പരീക്ഷണ വിധേയനാക്കി
ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
കാനനം വെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
തിരിച്ചുവന്നതോ ഏറ്റം ശക്തരിൽ ശക്തനായി (ഡിങ്ക…..)

ഡിങ്കനാമ മന്ത്രമോതി വാണിടുന്നു ജീവികൾ
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാർന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് ഡിങ്കസൽക്കഥ
തോന്നണമിവര്‍ക്കുനിത്യം ഡിങ്ക ഡിങ്ക പാഹിമാം (ഡിങ്ക……)

ഡിങ്കഭക്തിവന്നുദിച്ചു ജീവകൾക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
സൗഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക ഡിങ്കനാമമെപ്പോഴും

ഭക്തവത്സലന്‍ ഡിങ്കനീശ്വരന്‍ മൂഷികന്‍
സൈബർലോകേ വാണിടട്ടെ ഡിങ്ക ഡിങ്ക പാഹിമാം
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു ഡിങ്കദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം

ഇന്ന് വീടുമാറുന്നു…

ഇന്നു വീടുമാറുന്നു… 🙁
വീണ്ടും ബൊമ്മനഹള്ളിയിലേക്ക്…
അഞ്ചുവര്‍ഷത്തിനിടെ ഇത് ആറാം തവണ!!
ഓരോ പ്രാവശ്യവും ഡിപ്പോസിറ്റ് തുക തിരിച്ചു ചോദിക്കുമ്പോള്‍ പണ്ട് പാക്കനാര്‍ക്ക് മുറം തിരിച്ചുകൊടുത്തപോലെയാണ്‌ വീട്ടുടമസ്ഥര്‍ തരുന്നത്!

മാസാമാസം വാടകത്തുകയും കൂടുന്നു.  എന്നാണോ ഇവിടെ ഒരു റെന്റ് കണ്ട്രോള്‍ ഗവണ്മെന്റ് കൊണ്ടുവരുന്നത്!! ബില്‍ഡിങുകള്‍ മുക്കാലും റെഡ്ഢിമാരുടെ കൈയിലായതിനാല്‍ ബി.ജെ.പ്പി. സര്‍ക്കാരിന്റെ കാലത്തൊരു റെന്റ് കണ്ട്രോള്‍ ഉണ്ടാവുമെന്നും തോന്നുന്നില്ല; പണ്ട് ഇതിവിടെ ഉണ്ടായിരുന്നുവത്രേ! സാധാരണക്കാരന്‌ ഒരു നല്ല വീട്ടില്‍ താമസിച്ച് ജോലി ചെയ്യുക എന്നത് ബാംഗ്ലൂരില്‍ അപ്രാപ്യമായി വരുന്നു. ആരോട് പറയാന്‍!!

വി.എസ്സും പി.ബിയും പിന്നെ പത്രക്കാരും…

ഹ ഹ… വി. എസിനെ വീണ്ടും പി. ബി. വെറുതേ വിട്ടുവെന്ന്!! ഓരോ പ്രാവശ്യവും പി. ബി. കൂടാനായി വി. എസ്. ഡല്‍ഹിക്കുപോകുമ്പോള്‍ ഈ പത്രക്കാര്‍ എന്തൊക്കെയാണ്‌ എഴുതുന്നത്… വി. എസ്. ന്റെ കൂടംകുളം യാത്രയായിരുന്നു ഇത്തവണത്തെ വിഷയം. പി. ബി. അതു ചെയ്യും ഇതു ചെയ്യും അങ്ങനെയൊന്നും ചെയ്തില്ലെങ്കില്‍ ഇങ്ങനെയെങ്കിലും ചെയ്യും… എന്നൊക്കെ എന്തൊരു പൊലിമയാണ്‌!  പി. ബി. കഴിഞ്ഞാലോ!! കൊട്ടത്തേങ്ങ ഉടച്ചതു പോലെ!! പി. ബി, വി. എസ്സിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അലക്ഷ്യമായി പറഞ്ഞു പോകുന്നു!
Verified by MonsterInsights